ഞാൻ വെറും പോഴൻ

Thursday 12 January 2017

നഗ്നത ഇന്ത്യയിൽ ഒരു സമരായുധമാകുന്നത് ആദ്യമായല്ല...

പ്രതിഷേധപ്രകടനങ്ങള്‍ പല വിധത്തിലാവാം. പണിമുടക്ക്‌, പഠിപ്പ് മുടക്ക്, വഴി തടയല്‍, നിരാഹാര സത്യാഗ്രഹം, ബന്ദ്‌, ഹര്‍ത്താല്‍, ഇറങ്ങിപ്പോക്ക്, പിക്കറ്റിങ്ങ്, ഘരാവോ, മെല്ലെപ്പോക്ക്, ടൂള്‍ ഡൌണ്‍, കോലം കത്തിക്കല്‍, സാങ്കല്പിക നാട് കടത്തല്‍ അങ്ങിനെ അങ്ങിനെ എന്തെല്ലാം മാര്‍ഗങ്ങള്‍. ഇതല്ലാതെയും ഈ ലോകത്ത് പലവിധ പ്രതിഷേധ പ്രകടനമാര്‍ഗങ്ങള്‍ ഉണ്ട്. ഇന്ത്യയില്‍ പരക്കെ പ്രചാരത്തില്‍ ഇല്ലാത്തതും വിദേശ രാജ്യങ്ങളില്‍ വളരെ പ്രചാരത്തില്‍ ഉള്ളതുമായ ഒന്നാണ് നഗ്ന പ്രതിഷേധം.

എല്ലാവരും നോക്കി നില്‍ക്കെ നഗ്നയായ ഒരു പെണ്‍കുട്ടി ആ മുറിയിലേക്ക് കടന്ന് വരുന്നു. തനിക്ക് നേരേ വന്ന കണ്ണുകളെ ആദ്യമവള്‍ പുഞ്ചിരിയോടെ നേരിടുന്നു. നോട്ടത്തിന്റെ ഭാവം മാറുന്നതോടെ അവളുടേയും ഭാവത്തിൽ മാറ്റം വരുന്നു. തുറിച്ചു നോക്കുന്ന കണ്ണുകളെ സാക്ഷിയാക്കി അവള്‍ വസ്ത്രങ്ങള്‍ ഓരോന്നായി എടുത്തണിഞ്ഞു. ഒന്നിനുമുകളില്‍ ഒന്നായി. ഒടുവില്‍ തലയില്‍ ഹെല്‍മ്മറ്റും ധരിച്ചു. സ്ത്രീകള്‍ നേരിടുന്ന തുറിച്ചുനോട്ടം, വസ്ത്രധാരണ രീതിയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ തുടങ്ങിയവക്കെതിരെയുള്ള മല്ലിക തനേജയുടെ ശക്തമായ പ്രതികരണമായിരുന്ന "തോഡ ധ്യാന്‍ സേ" (BE CAREFUL) എന്ന ഈ നാടകം. ശരീരം തന്റെ ടൂളാണെന്ന് വിശ്വസിക്കുന്ന തനേജ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ സന്ദേശമാണ് നാടകത്തിലൂടെ നല്‍കുന്നത്. സേക്രഡ് ഹാര്‍ട്ട് കോളേജിലെ ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിച്ച സെമിനാറിന്റെ ഭാഗമായാണ് പ്രശസ്ത നാടക നടിയായ തനേജ കോളേജില്‍ എത്തിയത്. ലോകം മുഴുവന്‍ ഏകാംഗനാടകങ്ങളുമായി സഞ്ചരിച്ചിട്ടുള്ള തനേജ ഇതാദ്യമായാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ തന്റെ നാടകം അവതരിപ്പിക്കുന്നത്. നഗ്നത ഒരു കലാരൂപത്തിലൂടെ പ്രതിഷേധത്തിനുള്ള ആയുധമാക്കുന്ന രീതിയുടെ തുടക്കം കൂടിയാവാം ഇത്.

ഡീമോണിറ്റൈസേഷനും തുടർന്ന് വന്ന നോട്ടുക്ഷാമവുമായി ബന്ധപ്പെട്ട്, ഒരു എടിഎമ്മിന് മുന്നില്‍ ക്യൂ നിന്ന് തളര്‍ന്ന ഒരു യുവതി പ്രകോപിതയായതും ആളുകള്‍ നോക്കിനില്‍ക്കെ അണിഞ്ഞിരുന്ന ടീ ഷർട്ട് ഊരി പ്രതിഷേധിച്ചതും ദില്ലി മയൂര്‍ വിഹാറിലായിരുന്നു. ഇത് ക്യൂവിലുണ്ടായിരുന്ന ബാക്കിയുള്ളവരെയും പരിസരത്തുണ്ടായിരുന്നവരെയും ഒരു വേള ഞെട്ടിച്ചു. സ്വന്തം അക്കൗണ്ടിലുള്ള പണത്തിനായി എടിഎമ്മിന് മുന്നില്‍ മണിക്കൂറുകള്‍ നിന്ന് മടുത്തപ്പോള്‍ യുവതി ചെയ്ത ഉടുപ്പ് ഊരി പ്രതിഷേധം മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ "മാർക്കറ്റ്" ചെയ്തു. സ്ഥലത്ത് ഉണ്ടായിരുന്ന വനിതാ പൊലീസ് സംഘം യുവതിയെ കസ്റ്റഡിയില്‍ എടുത്ത് ഗാസിയാബാദ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഒടുവിൽ, യുവതിയെ അടുത്തുള്ള മറ്റൊരു എടിഎമ്മിൽ കൊണ്ടുപോയി അവിടെ നിന്നും പണം പിന്‍വലിച്ച ശേഷം വിട്ടയച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനം ജനങ്ങളെ വല്ലാതെ വലച്ചിരിക്കുന്നതിനെയും ജനങ്ങൾ ദിവസങ്ങളായി ബാങ്കുകള്‍ക്ക് മുന്നിലും എടിഎമ്മുകള്‍ക്ക് മുന്നിലും മണിക്കൂറുകളോളം ക്യൂ ബുദ്ധിമുട്ടുന്നതിനെയും റിപ്പോർട്ട് ചെയ്യാൻ ഉത്സാഹിക്കുന്ന മാധ്യമങ്ങൾക്ക് വീണു കിട്ടിയ ഒരു ചാകരയായിരുന്നു ഈ വാർത്ത.

സദാചാര പോലീ‍സിന്റെ നടപടികള്‍ക്ക് എതിരെ തെന്നിന്ത്യന്‍ നടി ഷമിത ശര്‍മ്മ  നഗ്നത  അര്‍ദ്ധനഗ്നത പ്രദര്‍ശിപ്പിച്ചു കൊണ്ട് 2012-ല്‍ പ്രതിഷേധിച്ചിരുന്നു. സദാചാര പോലീസിന്റെ ഇടപെടലുകള്‍ക്കെതിരെ ബോധവല്‍ക്കരണം എന്ന നിലയിലായിരുന്നു  ദേശീയ പതാകയുടെ നിറത്തില്‍ ചെറിയ വസ്ത്രങ്ങള്‍ അണിഞ്ഞ് ഇവര്‍ പ്രത്യക്ഷപ്പെട്ടത്. ചില സംഘടനകളും പോലീസും ചേര്‍ന്ന് സ്വകാര്യതയില്‍ നടത്തുന്ന ഇടപെടലുകളോടുള്ള പ്രതിഷേധത്തോടെ നഗ്ന ചിത്രങ്ങള്‍ അധികൃതര്‍ക്കും അയച്ചു കൊടുത്തു അവര്‍. മുംബൈയില്‍ സ്വകാര്യ പാര്‍ട്ടികളില്‍ മയക്കുമരുന്നു വിതരണം ചെയ്യുന്നെന്നും ഒപ്പം ഫ്രീസെക്സ് നടത്തുന്നു എന്നുമായിരുന്നു പോലീസ് ഭാഷ്യം. ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവരെ പോലീസും സദാചാര പോലീസുമെല്ലാം ക്രൂരമായി മര്‍ദ്ദിക്കുന്നു എന്ന് ആരോപിച്ചാണ് നടി ഈ പ്രതിഷേധത്തിന് മുതിര്‍ന്നത്.


2007 ല്‍ രാജ്കോട്ടില്‍ പൂജ ചൌഹാന്‍ എന്ന 21 കാരിയും നീതി നടപ്പാക്കി കിട്ടാന്‍ വേണ്ടി  അര്‍ദ്ധനഗ്നതാ പ്രദര്‍ശന സമരം നടത്തിയിരുന്നു.

2004 ജൂലൈ 15-നാണ്‌ മണിപ്പൂരിലെ നിസ്സഹായരായ കുറെ അമ്മമാര്‍ പട്ടാളത്തിനെതിരെ ഐതിഹാസികമായ സമരം നടത്തിയത്‌. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ ഇന്ത്യന്‍ സൈനിക ആസ്ഥാനത്തേക്കായിരുന്നു ബാനറുകള്‍ കൊണ്ട്‌ ശരീരം മറച്ചുകൊണ്ടുള്ള അവരുടെ മാര്‍ച്ച്‌. മണിപ്പൂരില്‍ നിലവിലുള്ള ആര്‍മ്‌ഡ്‌ ഫോഴ്‌സ്‌ സ്‌പെഷല്‍ പവേഴ്‌സ്‌ ആക്ട്‌ 1958-ന്റെ പിന്‍ബലത്തില്‍ പട്ടാളം നടത്തിയ അതിക്രമങ്ങള്‍ക്കെതിരെയായിരുന്നു അവരുടെ സമരം. തുടര്‍ച്ചയായുള്ള പട്ടാളത്തിന്റെ പീഡനങ്ങള്‍ സഹിക്കാതായപ്പോഴായിരുന്നു ആ അമ്മമാരുടെ പ്രതിഷേധം. ഇന്ത്യന്‍ ആര്‍മി ഞങ്ങളെ ബലാത്സംഗം ചെയ്യൂപെണ്‍മക്കളെ വെറുതെ വിടൂ... എന്നീ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകള്‍ ധരിച്ചായിരുന്നു അമ്മമാരുടെ പ്രതിഷേധം. ബാനറുകളുമായി പട്ടാള ആസ്ഥാനത്തെത്തിയ അമ്മമാര്‍ വസ്‌ത്രം വലിച്ചെറിഞ്ഞ്‌ ബാനറുകള്‍ കൊണ്ട്‌ മാത്രം നാണം മറച്ചാണ്‌ പട്ടാളത്തെ നാണം കെടുത്തിയത്‌. 

രാഷ്ട്രീയക്കാരുടെ വിവിധ തരം പ്രതിഷേധങ്ങള്‍ കണ്ടു മടുത്ത കേരളത്തിൽ
പോലും അര്‍ദ്ധനഗ്ന പ്രതിഷേധ പരിപാടി നടന്നിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ ബാലാല്‍സംഗങ്ങളും കൊലപാതകങ്ങളും അടക്കമുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് സ്ത്രീ കൂട്ടായ്മ എന്ന സംഘടനയുടെ നേതൃത്വത്തില്‍ എറണാകുളത്ത് ഒരു തുണി ഉരിയൽ സമരം സംഘടിപ്പിച്ചത്. സംഘടനയിലെ മുപ്പതോളം അംഗങ്ങളാണ് കൊച്ചി ഹൈക്കോടതിക്ക് മുന്നില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധത്തിന് എത്തിയത്. മണിപ്പൂര്‍ മോഡല്‍ സമരം എന്നാണു പൊതുവേ മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്. എന്തായാലും ദേശീയപതാകയുടെ നിറങ്ങളിലുള്ള തുണികളില്‍ സ്വയം പൊതിഞ്ഞായിരുന്നു ഇവരുടെ പ്രതിഷേധം. മുദ്രാവാക്യങ്ങളെഴുതിയ ബാനറുകള്‍ ശരീരത്തില്‍ പുതച്ച്‌ എത്തിയ വനിതാ പ്രവര്‍ത്തകരെ പിന്നീട്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ നീക്കി. പൊതുനിരത്തില്‍ സഭ്യമല്ലാതെ പെരുമാറി, കലഹത്തിന്‌ പ്രേരിപ്പിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ്‌ ഇവരെ അറസ്റ്റു ചെയ്‌തത്‌. അറസ്റ്റു ചെയ്‌ത വനിതാ പ്രവര്‍ത്തകരെ പിന്നീട്‌ പോലീസ്‌ ജാമ്യത്തില്‍ വിട്ടയച്ചു. 

സാമ്പ്രദായികവും സാധാരണവുമായ പ്രതിഷേധങ്ങളെ കാണേണ്ടവർ കാണാതിരിക്കുകയോ അവഗണിക്കുകയോ ചെയ്യുമ്പോഴാണ് തികച്ചും പുതുമയുള്ളതും അത്യന്തം ജനശ്രദ്ധ ആകർഷിക്കാൻ പോന്നതുമായ പ്രതിഷേധരീതികൾ ജനം തിരഞ്ഞെടുക്കുന്നത്. അത് കൊണ്ട് തന്നെ, പ്രതിഷേധത്തിലെ നഗ്‌നത (അർദ്ധനഗ്നത) ക്കപ്പുറത്തേക്ക്, സമരത്തിന് പിന്നിലുള്ള വസ്തുതകളിലേക്ക് വേണ്ടപ്പെട്ടവരുടെ  ശ്രദ്ധ തുടക്കത്തിലേ പതിയുകയാണ് വേണ്ടത്. 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

2 comments: