ഞാൻ വെറും പോഴൻ

Tuesday 27 January 2015

കഷ്ടം തന്നെ മൊതലാളീ...കഷ്ടം തന്നെ....മാണി സാറിനീ ഗതി വന്നല്ലോ.......

കേരള രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ സംഭവ വികാസങ്ങൾ കാണുമ്പോൾ സിബി മലയിൽ സംവിധാനം ചെയ്ത "സമ്മർ ഇൻ ബെത്‌ലഹേം" എന്ന ചിത്രമാണ് ഓർമ്മ വരുന്നത്. ഈ ചിത്രത്തിൽ ജയറാമും സുരേഷ് ഗോപിയും കലാഭവൻ മണിയും ഒക്കെ ആദ്യന്തം തകർത്ത് അഭിനയിച്ചെങ്കിലും, അവസാന പത്ത് മിനിറ്റ് പ്രകടനം കൊണ്ട് മോഹൻലാലും മഞ്ജു വാരിയരും ചേർന്ന് പടത്തിന്റെ മുഴുവൻ ക്രെഡിറ്റും ഹൈജാക്ക് ചെയ്തു കൊണ്ട് പോയി. ഏതാണ്ട് ഈ മട്ടിലാണ് കേരളത്തിലെ മദ്യനയത്തിന്റെ കാര്യത്തിലും സംഭവിച്ചത്. ഉമ്മൻ ചാണ്ടിയും കെ ബാബുവും സുധീരനും വെള്ളാപ്പള്ളിയും ഒക്കെക്കൂടി കൊഴുപ്പിച്ചു കൊണ്ട് വന്ന സംഭവം ഒടുവിൽ ബിജു രമേഷും കെ എം മാണി സാറും ചേർന്ന് റാഞ്ചിക്കൊണ്ട് പോയി. 

മദ്യം കലഹക്കാരനും മനസമാധാനം കളയുന്നതും ആയ സാധനമാണെന്ന് ക്രിസ്ത്യാനിയുടെ സത്യവേദ പുസ്തകത്തിൽ പല ആവർത്തി എഴുതി വച്ചിട്ടുണ്ട്. പള്ളി പ്രസംഗങ്ങളിലും ധ്യാന പ്രസംഗങ്ങളിലും ഒക്കെ അത് പല വട്ടം കേട്ടിട്ടുണ്ടെങ്കിലും, അത് സത്യമാണെന്ന് പാലായിലെ മാണിക്യമായ മാണി സാറിനു വ്യക്തമായത് ഇപ്പോഴായിരിക്കണം. 

ഏതാനും നാളുകൾ മുൻപ് ഈ മാണി സാർ ആരായിരുന്നു. മലയോര കർഷകരുടെ മിശിഹാ എന്ന നിലയിലാണ് മാണി സാർ ഉദ്ഘോഷിക്കപ്പെടാറുള്ളത്. കെ കരുണാകരൻ കഴിഞ്ഞാൽ കേരളം കണ്ട ഏറ്റവും തന്ത്രശാലിയായ രാഷ്ട്രീയ നേതാവ്. ഇടതു വലതു ബിജെപി ഭേദമില്ലാതെ ഏവർക്കും സുസ്സമ്മതൻ. അത് കൊണ്ടാണല്ലോ, കേരളത്തിലെ, സോറി ഭാരതത്തിലെ, ഏറ്റവും വലിയ വിപ്ലവ പാർട്ടി പാലക്കാട്ട് പാർട്ടിയുടെ പ്ളീനം നടത്തിയപ്പോൾ മാണി സാറിനെ ക്ഷണിച്ചു പ്രത്യേക ഇരിപ്പടം തന്നെ കൊടുത്തത്‌. ബി ജെ പി യുടെ മുഖപത്രമായ ജന്മഭൂമിയുടെ എഡിറ്റോറിയല്‍ പേജില്‍ കെ.എം.മാണിയെക്കുറിച്ച് "പാലേലെ ‘മാണി’ക്യം" എന്ന പേരിൽ ഒരു ലേഖനം അച്ചടിച്ചു വന്നിട്ടും അധികം കാലമായില്ല. 1965 ൽ പാലാ നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി നിയമസഭയിൽ എത്തിയതിനു ശേഷം ഇന്നേ വരെ പാലായ്ക്കു മാണി സാറല്ലാതെ മറ്റൊരു എം എൽ ഏ ഉണ്ടായിട്ടില്ല. നിയമസഭയിൽ ഒരാൾക്ക് പോലും മാണിയ്ക്കുള്ളത്ര സീനിയോരിറ്റി ഉണ്ടാവില്ല. എന്തിനു നിയമസഭ മന്ദിരത്തിനൊ അവിടെ ഉള്ള ഏതെങ്കിലും സ്ഥാവര ജംഗമ വസ്തുവിനോ മാണിയുടെ സീനിയോരിറ്റിയോളം പഴക്കം വരില്ല. ഇത് വരെ 12 സംസ്ഥാന ബജറ്റാണ് അദ്ദേഹം പുല്ലു പോലെ അവതരിപ്പിച്ചത്. ഇതെല്ലാം റെക്കോഡ് ആണ്. സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച ധനമന്ത്രി എന്ന നിലയിൽ കെ.എം. മാണിയുടെ പേരില്‍ കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാല "K. M. Mani Centre for Budget Studies" എന്ന പേരിൽ ഒരു പുതിയ വിഭാഗം തുടങ്ങിയിട്ട് ഒരു വർഷം പോലുമായിട്ടില്ല. അദ്ദേഹം രചിച്ച "അധ്വാന വർഗ സിദ്ധാന്തം" എന്ന മഹാഗ്രന്ഥം ലോക ശ്രദ്ധ പിടിച്ചു പറ്റിയതാണ്. ബ്രിട്ടീഷ്‌ പാർലമെന്റിൽ വാടകയ്ക്കെടുത്ത ഹാളിൽ വരെ ഈ സിദ്ധാന്തം അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. നമുക്ക് അദ്ദേഹത്തിന്റെ സിദ്ധാന്തം അത്ര ബോധിച്ചില്ല എന്നെ ഉള്ളൂ. ഈയൊരു സിദ്ധാന്തം കൂടാതെ, പേരിടാത്ത ഒന്ന് രണ്ടു ചെറിയ സിദ്ധാന്തങ്ങളും കൂടി അദ്ദേഹത്തിൻറെ ക്രെഡിറ്റിൽ ഉണ്ട്. "വളരും തോറും പിളരും; പിളരും തോറും വളരും" "സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല; ചെറിയ ബുദ്ധിമുട്ട് മാത്രം" എന്നിവയാണവ. അദ്ദേഹം വല്ല റഷ്യയിലോ മറ്റോ ജനിച്ചിട്ടാണ് ഇതെഴുതിയതെങ്കിൽ സകല മാന പാർട്ടി ഓഫീസുകളിലും അദ്ദേഹത്തിൻറെ പടം തൂങ്ങിക്കിടക്കുമായിരുന്നു. മാത്രമോ, കുറഞ്ഞത് ഒരു ഡസൻ രാഷ്ട്രീയ പാർട്ടികളുടെ പേരിന്റെ വാലിൽ എങ്കിലും "മാണിസ്റ്റ്" എന്ന് എഴുതി ചേർക്കുമായിരുന്നു. എന്ത് പറഞ്ഞിട്ടെന്താ കാര്യം; ഇന്നാ, മാണി സാറിന്റെ അവസ്ഥ കണ്ടാൽ പെറ്റ തള്ള സഹിക്കുകേല. വർഷങ്ങൾക്ക് മുമ്പൊരിക്കൽ കേന്ദ്രമന്ത്രിയാകാനുള്ള സകല സാധ്യതയും ഒത്തു വന്നതാണ്. അന്ന് ലീഡർജിയാണ് അത് കപ്പിനും ചുണ്ടിനുമിടയിൽ വച്ചു തട്ടിത്തെറിപ്പിച്ചത് എന്നാണ് കേട്ട് കേൾവി. അത് പോട്ടെ, ഇപ്പൊ മുഖ്യമന്ത്രിയാവും...ഉപമുഖ്യമന്ത്രിയാവും എന്നൊക്കെ കേട്ടു. എല്ലാം കോഴി കോട്ടുവായ വിട്ട പോലെയായി. ഒന്നും സംഭവിച്ചില്ല എന്ന് മാത്രമല്ല, കിട്ടിയത് കൊട്ടപ്പടി ദുഷ്‌പേര്. സരിത കഴിഞ്ഞാൽ whats app - ലും സോഷ്യൽ മീഡിയയിലും ഇപ്പോൾ മാണിയാണ് താരം. മാണിയുടെ കരിങ്ങോഴയ്ക്കൽ എന്ന തറവാട്ടു പേര് കരിം"കോഴ"യ്ക്കൽ എന്നാക്കി മാറ്റണം എന്ന് വരെ ന്യൂ ജനറേഷൻ രസികന്മാർ മെസേജ് വിട്ടു കളിക്കുന്നു. തേരാ പാരാ നടന്നു പോകുന്ന ആർക്കും കൊട്ടാവുന്ന വഴിച്ചെണ്ടയുടെ അവസ്ഥയിലാണ് ഇപ്പോൾ മാണി സാർ. 

ഇത്രയും നാൾ എന്തിനെയും ഏതിനെയും എതിർത്തുള്ള ഹർത്താലുകൾ ആണ് മലയാളി കണ്ടിട്ടുള്ളത്. ചരിത്രത്തില ആദ്യമായി മാണി സാറിനോടുള്ള സ്നേഹവും കൂറും പ്രഖ്യാപിക്കാൻ പാലായിൽ ഒരു ഹർത്താൽ നടന്നിരിക്കുന്നു. ചില ഇടയന്മാരും പെരുന്നയിലെ പോപ്പും പാണ്ടിക്കടവത്ത് കുഞാപ്പയും ഒക്കെ മാണിക്കുള്ള പിന്തുണ രേഖപ്പെടുത്തിക്കഴിഞ്ഞു. പക്ഷെ, ഇത്രയും നാൾ മാണിയുമായി ഒരു ചിന്ന സംബന്ധം മോഹിച്ചു പിന്നാലെ  നടന്നിരുന്ന ബി ജെ പ്പിയും വല്ല്യ ഇടതന്മാരും (ഇടയന്മാർ അല്ല, ഇടതന്മാർ) മാണിക്കെതിരെ കടുത്ത പ്രക്ഷോഭം തുടങ്ങും എന്ന് അറിയിച്ചിട്ടുണ്ട്. അത് പഴയ ഒരു ദിവസം നീണ്ട സെക്രട്ടറിയെറ്റ് ഉപരോധം പോലെ ആയിരിക്കുമോ ആവോ. മാണി രാജി വയ്ക്കണം എന്നും വേണ്ടെന്നും ഒക്കെ പലരും ആവശ്യപ്പെടുന്നുണ്ടെങ്കിലും, ആദർശ രാഷ്ട്രീയത്തിന്റെ തലമുടി ചീകാത്ത രൂപമായ സർവ്വശ്രീ ചാണ്ടിച്ചായൻ സർവ്വ പിന്തുണയും മാണിക്ക് നൽകിയിട്ടുണ്ട്. വിവാദങ്ങളും ആരോപണങ്ങളുമെല്ലാം ഉണ്ടെങ്കിലും ശരി അടുത്ത ബജറ്റ് അവതരിപ്പിക്കുക ധനമന്ത്രി കെ.എം. മാണി തന്നെയായിരിക്കും എന്ന് മുഖ്യമന്ത്രി ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. 

അദ്ദേഹത്തിനറിയാം കാര്യങ്ങൾ. ഇതിനേക്കാള്‍ മുന്തിയ കേസുകൾ വന്നിട്ടും നമ്മുടെ നേതാക്കൾ കുലുങ്ങിയിട്ടില്ല. അല്ലെങ്കിൽ തന്നെ കേസ് അന്വേഷണത്തെ നേരിടാത്ത എത്ര മന്ത്രിയാരുണ്ട് ഈ നാട്ടിൽ...? കേസുള്ളവരൊക്കെ രാജിവെച്ചാല്‍ പിന്നെ ആര് മന്ത്രിയാകും? ആര് ബജറ്റ് അവതരിപ്പിക്കും ? മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവർകളെ തന്നെ നോക്കൂ. സാദാ മജിസ്‌ട്രേട്ട് കോടതി മുതല്‍ പരമോന്നത കോടതി വരെയുള്ള സർവ്വത്ര കോടതികളും അദ്ദേഹത്തെ വിമർശിച്ചു കൊണ്ടേയിരിക്കുന്നു.  "ALL ROADS LEAD TO ROME" എന്ന ഇംഗ്ലിഷ് പ്രയോഗം പോലെ കേരളത്തിലെ ഏത് അഴിമതിക്കേസ് എടുത്താലും ചാണ്ടിച്ചായന്റെ ഓഫീസിനെ പറ്റി അതിലൊരു പരാമർശം ഉണ്ടാകും. എന്ന് വച്ച് രാജി വയ്ക്കാൻ തുടങ്ങിയാൽ അതിനല്ലേ നേരം കാണൂ. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ചെയ്യുന്ന കൊള്ളരുതായ്കകൾക്ക് നമ്മൾ എന്ത് പിഴച്ചു ? ബിജു, സരിത, ശാലു, ഗണ്‍ മോൻ, സലിം രാജ്, ജോപ്പൻ, ടൈറ്റാനിയം, പാമോലിന്‍...അതൊക്കെ അങ്ങിനെ കിടക്കും...നമ്മൾ എന്ത് ചെയ്യാൻ...അല്ല പിന്നെ...നിയമം നിയമത്തിന്റെ വഴിക്ക് പോകും എന്ന് ഇടയ്ക്കിടെ ഉരുവിട്ട് കൊണ്ടിരിക്കുക...അത്ര തന്നെ.... മാത്രവും അല്ല, ധാർമിക പ്രതിസന്ധി ഏറ്റെടുത്ത് രാജി വയ്ക്കുന്നത് പഴയ ഫാഷൻ ആണ്.  നെടുങ്കൻ പ്രത്യയ ശാസ്ത്രങ്ങൾ ഉണ്ടാക്കാൻ ആറിയാം എന്നല്ലാതെ ഈ മാണി സാറിനു രാഷ്ട്രീയത്തിൽ പ്രായോഗികമായി എന്ത് ചെയ്യണം എന്ന് ഒന്നും അറിയില്ലെന്നെ...പാവം മാണി സാർ... 

വാൽക്കഷണം :  ബജറ്റുമായി ബന്ധപ്പെട്ട കോഴ വിവാദത്തിന് മാസങ്ങളുടെ പഴക്കമുണ്ട്. കെ എം മാണി ബജറ്റ് കൊണ്ട് വെച്ചുവാണിഭം നടത്തുകയാണെന്ന് വി എസ് സുനില്‍കുമാറും വി ശിവന്‍കുട്ടിയും വ്യക്തമായ ആരോപണങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ഒടുവിൽ, യുഡിഎഫിന്‍റെ സ്ഥാപകനേതാക്കളിലൊരാളും യു ഡി എഫ് സംവിധാനത്തിൽ ഒരു പ്രധാന ഔദ്യോഗിക പദവി വഹിച്ചിരുന്ന ആളുമായ ആര്‍ ബാലകൃഷ്ണപിളള തന്നെ ചില ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. സ്വര്‍ണവ്യാപാരികള്‍, ക്രഷറുടമകള്‍, ബേക്കറി കച്ചവടക്കാര്‍ എന്നിവരിൽ നിന്നെല്ലാം ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ ആനുകൂല്യങ്ങൾ നല്കാം എന്ന വ്യവസ്ഥയിൽ പണം വാങ്ങി എന്നാണു അദ്ദേഹത്തിൻറെ വെളിപ്പെടുത്തൽ. 

പ്രിയപ്പെട്ട മാണി സാർ നിങ്ങൾ ഒരു പക്ഷെ തെറ്റുകാരൻ അല്ലായിരിക്കാം...എന്നാൽ, സംസ്ഥാനത്തിന്‍റെ ധനകാര്യ വകുപ്പിനെക്കുറിച്ചും അതിന്റെ മന്ത്രിയെക്കുറിച്ചും ഇത്ര കടുത്ത ആരോപണങ്ങൾ വരുന്നത് ഒരു പക്ഷെ, ഇതാദ്യമായിട്ടായിരിക്കും. നിങ്ങൾ ബജറ്റ്‌ അവതരിപ്പിച്ചാൽ ഏതു നികുതി നിർദ്ദേശത്തേയും ജനം സംശയ ദൃഷ്ടിയോടെ മാത്രമല്ലേ വീക്ഷിക്കൂ. മന്ത്രിസഭാ രൂപീകരണ ഘട്ടങ്ങളിൽ ധനകാര്യ വകുപ്പിനു വേണ്ടി അങ്ങ് കടുംപിടുത്തം നടത്തിയിരുന്നതു പോലും ഈ ബജറ്റ്‌ കച്ചവടം മുന്നിൽ കണ്ടായിരുന്നുവെന്ന് പൊതുജനം ചിന്തിക്കില്ലേ. ബജറ്റവതരണം മുഖ്യമന്ത്രി നടത്തണമെന്ന്‌ കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയിൽ കെ പി സി സി വക്താവ്‌ അജയ്‌ തറയിൽ അഭിപ്രായപ്പെട്ടത്‌ കോണ്‍ഗ്രസ് നേതാക്കൾക്ക് കാര്യങ്ങളുടെ പോക്കിലുള്ള അതൃപ്തിയല്ലേ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ, താങ്കൾക്കെതിരെയുള്ള ആരോപണം തെറ്റാണെന്ന് അസന്നിഗ്ദമായി തെളിയിക്കുന്നതിന് മുൻപ് സംസ്ഥാന ബജറ്റ് താങ്കൾ അവതരിപ്പിക്കാതിക്കുകയല്ലേ ഭംഗി....ഇനി അതല്ല, "ഇതിലും വലിയ വെള്ളിയാഴ്ച വന്നിട്ട് അപ്പൻ പള്ളീൽ പോയിട്ടില്ല; പിന്നല്ലേ ഈ ദുഖവെള്ളിയാഴ്ച" എന്ന നയപരിപാടിയാണ് അങ്ങേക്കുള്ളത് എങ്കിൽ അങ്ങയെയും അങ്ങിതു വരെ കെട്ടിപ്പടുത്ത പൊളിറ്റിക്കൽ ഇമേജിനേയും  ദൈവം തമ്പുരാൻ തന്നെ കാക്കട്ടെ...

(കരിക്കേച്ചറിനു കടപ്പാട് : ഇന്ത്യൻ എക്സ്പ്രസ്സ്‌ സമകാലിക മലയാളം വാരിക)

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Sunday 11 January 2015

വി എസിനും പിണറായിക്കും അപ്പുറം എന്നെ ഇടതു വശം ചേർത്തു നടത്തുന്നത് എന്താണ് ???

ഹിന്ദു ഐക്യവേദി നേതാവ് ശ്രീമതി ശശികലയുടെ ചില പുലമ്പലുകൾക്ക് മറുപടി പറയുകയാണ് DYFI നേതാവ് പീ കെ പ്രേംനാഥ്. ആനുകാലിക ഭാരത സമൂഹത്തിൽ ശക്തമായ ഒരു മതേതര ബദലിന്റെ പ്രസക്തി എന്താണ് എന്ന് വളരെ ലളിതവും ആഡംബര രഹിതവുമായ വാക്കുകളിൽ വിവരിയ്ക്കുന്നു. ഒരു കാലത്ത് വ്യക്തമായ ഒരു ഇടതുപക്ഷക്കാരൻ ആയിരുന്ന എനിക്ക് ഇപ്പോൾ ഒരു പക്ഷത്തോടും പ്രത്യേകമായ മമത ഇല്ല. എന്നിരുന്നാൽ തന്നെ, ഇപ്പോഴും ഒരു ചെറിയ ചായ്‌വ് മതേതര ഇടതുപക്ഷ ധാരയോടു പുലർത്തുന്നതിന്റെ കാരണം ഇദ്ദേഹം വിരൽ ചൂണ്ടുന്ന ആനുകാലിക പ്രസക്തങ്ങളായ ചില വസ്തുതകൾ തന്നെ ആണ്....

പ്രസംഗത്തിന്റെ യൂട്യൂബ് ക്ലിപ്പ് കാണാൻ 
ഇവിടെ ക്ലിക്ക് ചെയ്യുക>>>>>> പ്രസംഗം

പ്രസംഗത്തിന്റെ ഫുൾ ടെക്സ്റ്റ് ഇതാണ്.....മാവൂര്‍ റോഡില്‍ ഇന്നാള് ആ സെക്യൂരിറ്റി ജീവനക്കാരനെ ചവിട്ടിയ സ്ഥലം, അവിടെ പോയി കണ്ടു സിനിമ.  150 രൂപയാ കൊടുത്തത്. സിനിമ കണ്ടു, പുറത്തിറങ്ങി. ഓണം കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഡി.വൈ.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയാ പറഞ്ഞത്; ‘സഖാവേ ഞാന്‍ സിനിമ കണ്ടു കെട്ടോ.’ ഞാന്‍ ചോദിച്ചു, അതെവിടുന്ന്? ആര്‍.പി മാളില്‍ നിന്ന് നിന്ന്. ഏതാ സിനിമ? പെരുച്ചാഴി. എങ്ങനെയുണ്ട് നന്നൊ? ഓ നന്നായി, പക്ഷെ മുടിഞ്ഞ പൈസയാ അവിടെ. ഞാന്‍ ചോദിച്ചു, എത്രയാ? ‘200’. ഞാന്‍ പറഞ്ഞു, എടാ അന്നെ പറ്റിച്ചല്ലോ, എന്തേനു? ഞാന്‍ ബുധനാഴ്ച പോയപ്പോള്‍ 150 രൂപയാണപ്പോ എന്നോട് വാങ്ങിയത്. അത് ങ്ങക്ക് വിവരമില്ലാഞ്ഞിട്ടാ, ങ്ങള് പോയത് ബുധനാഴ്ചയാ, ഞാന്‍ പോയത് ഞായറാഴ്ചയാ, പീക്ക് പിരീഡ്. തോനെയാളുള്ള നേരത്ത് വാങ്ങുന്നത്. ഇങ്ങനെ വിമാനക്കമ്പനികള്‍ക്ക് മുന്നില്‍ ആളുകള്‍ ക്യൂ നില്‍ക്കുന്ന സമയത്ത് വാങ്ങുന്ന പൈസക്ക് പറയുന്ന പേരാണ് പീക്ക് പിരീഡ് ചാര്‍ജ്. 17,500 കൊടുക്കാന്‍ ബാധ്യതപ്പെട്ടവന്‍ 54,000 കൊടുത്താന്‍ നിലവിളിക്കില്ലേ? നിവേദനം കൊടുക്കില്ലേ? ആണ് നിലവിളിച്ചു! നിവേദനം കൊടുത്തു! ഗവണ്‍മെന്റ് പറഞ്ഞു, ഒന്നിച്ചു താങ്ങാന്‍, സഹായിക്കാന്‍ പൈസയില്ല! മൂട്ടിലൊന്നു താങ്ങിത്തരാം. അതിന്റെ പേരാണ് സഖാക്കളേ, ഹജ്ജ് സബ്‌സിഡി. ഹജ്ജ് സബ്ഡിസി സാധ്യമാക്കിയിരുന്ന ഒരു നിയമം – ഇപ്പല്ല –  അതാ ‘ആക്കിയിരുന്ന’ , പാസ്റ്റ് ടെന്‍സാ, പ്രസന്റല്ല; ഉണ്ടായിരുന്ന ഒരു നിയമം മലയാളത്തിലാക്കി നിങ്ങളോട് പറയാം; എളുപ്പത്തിന്. ഇന്ത്യയില്‍ മുസ്‌ലിംങ്ങള്‍ക്ക് ഹജ്ജിന് സബ്‌സിഡി കിട്ടിയിരുന്ന ഒരു നിയമമുണ്ട്, സാധ്യമാക്കിയിരുന്ന ഒരു നിയമം, അതിങ്ങനെയാണ്. ഇന്ത്യാരാജ്യത്തിന് പുറത്ത് തീര്‍ത്ഥാടനത്തിന് പോകുന്ന സകല മതവിശ്വാസികള്‍ക്കും യാത്രാച്ചിലവിന്റെ ഒരു ഭാഗം ഗവണ്‍മെന്റ് സബ്‌സിഡി നല്‍കും. തെറ്റിപ്പോകരുതേ. ഇന്ത്യയ്ക്കു പുറത്ത്. അകത്തുപോയാല്‍ കിട്ടില്ല. തീര്‍ത്ഥാടനത്തിന്! കച്ചവടത്തിന് പോയാല്‍ തരില്ല! ഇന്ത്യയ്ക്കു പുറത്ത് തീര്‍ത്ഥാടനത്തിനു പോകുന്ന ‘സകല മത വിശ്വാസികള്‍ക്കും’ – ഇന്നന്നയാള്‍ക്ക് എന്നില്ല – യാത്രാച്ചിലവിന്റെ ഒരു ഭാഗം ഗവണ്‍മെന്റ് സബ്‌സിഡൈസ് ചെയ്യും. അനുമതി കൊടുക്കും, സഹായിക്കുന്നാ… ഇന്ത്യയ്ക്ക് പുറത്താണ് മക്കത്തെ കഅ്ബ. ചോറ്റാനിക്കര, കാടാമ്പുഴ, മുത്തപ്പന്‍ കാവ്, പിരാഷികാവ്, വൈക്കം, ഏറ്റുമാനൂര്‍, ശബരിമല ഗുരുവായൂര്‍ ഇതൊക്കെ ഇന്ത്യയ്ക്ക് അകത്താണ്. ഉറങ്ങണതിന് അനുസരിച്ചല്ലേ, കൂര്‍ക്കം വലിക്കുക. ഇന്ത്യയ്ക്ക് അകത്തുള്ളതിന് പണമില്ലാന്ന്; ഇന്ത്യയ്ക്ക് പുറത്തുള്ളതിനേ പണമുള്ളൂ. എന്നാല്‍ കിട്ടണമെന്ന് വിചാരിച്ച് ഇതൊക്കെ കൂടി ഏര്‍പ്പാടാക്കി വണ്ടിയും വിളിച്ച് പുറത്തേക്കാക്കാന്‍ കഴിയുമോ?  പോക്കറ് കുട്ടിക്കാ പണ്ട് ചെരുപ്പ് വാങ്ങാന്‍ പോയതുപോലെ…  പോക്കര് കുട്ടിക്കാക്ക് ഏഴിഞ്ച് ചെരുപ്പാ വേണ്ടത്. മൂപ്പര് പീടികേ പോയി ചോദിച്ചു, ഏഴിഞ്ച് ഹവായ്ക്ക് എത്രയാ വില? 220. പത്തിഞ്ചിനോ? 220!! എന്നാ അങ്ങനെ ഇങ്ങള് ലാഭാക്കണ്ട്! പത്തിഞ്ചു മതി. മൊയന്തിന് ഏഴുമതി. മനസിലായില്ലേ ഇങ്ങക്ക്. ഇജ്ജാതി പൊട്ടത്തരം കളിക്കാന്‍ കഴിയുമോ? ഇന്ത്യാരാജ്യത്തിന് അകത്തുള്ളതിന് പണം കൊടുക്കാന്‍ ഇന്ത്യയില്‍ വ്യവസ്ഥയില്ല. ഇന്ത്യയ്ക്ക് പുറത്തുള്ളതിന് കൊടുക്കാന്‍ വ്യവസ്ഥയുണ്ടായിരുന്നു. 

പ്രിയപ്പെട്ടവരേ മനസിലാക്കണം, വ്യക്തതയ്ക്കു വേണ്ടി പറയുകയാണ്. ഇന്ത്യയ്ക്ക് അകത്ത് തീര്‍ത്ഥാടനത്തിന് പോകുന്ന ലക്ഷക്കണക്കിന് മുസ്‌ലീങ്ങളുണ്ട്. അജ്മീര്‍ ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒരു വര്‍ഷം ലക്ഷങ്ങളാണ് സന്ദര്‍ശനം നടത്തുന്നത്. ഇന്ത്യയ്ക്കകത്തുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ മുസ്‌ലീങ്ങള്‍ പോയാല്‍ ഒരു നയാ പൈസ സര്‍ക്കാര്‍ കൊടുക്കുന്നില്ല. ഇന്ത്യയ്ക്കകത്തുള്ള ഹിന്ദു ക്ഷേത്രങ്ങളില്‍ തീര്‍ത്ഥാടനത്തിന് പോയാല്‍ ഒരു നയാ പൈസ കിട്ടില്ല. ഇന്ത്യയ്ക്കു പുറത്തുള്ള മുസ്‌ലിം കേന്ദ്രങ്ങളില്‍ പോയാല്‍ എമ്പാടും പൈസ കിട്ടും. ഇന്ത്യയ്ക്ക് പുറത്തുള്ള ഹിന്ദു കേന്ദ്രങ്ങളില്‍ പോയാലും എമ്പാടും പൈസ കിട്ടും. അപ്പോഴൊരു സംശയം, ഇന്ത്യയ്ക്കു പുറത്ത് ഹിന്ദുക്കള്‍ക്ക് തീര്‍ത്ഥാടന കേന്ദ്രമുണ്ടോ? ഉണ്ട്. ഏതാ? ഒന്നു ഞാന്‍ പറയാം, നേരമില്ലാത്തതുകൊണ്ട്; മാനസസരോവരം. അതു ഇന്ത്യയ്ക്കു പുറത്താണ്. ടിബറ്റ് എന്നു പറയുന്ന രാജ്യത്താണ്. ശിവപുരാണം വായിച്ചവര്‍ക്ക് അറിയാം, ശിവന്‍ യുദ്ധംകഴിഞ്ഞ് വന്നപ്പോള്‍ ചളിയും ചോരയുമൊക്കെ കയ്യില്‍ പറ്റിയപ്പോള്‍ – അന്ന് വാട്ടര്‍ടേപ്പൊന്നുമില്ല, ജോഗറിന്റെതൊന്നും – അതുകൊണ്ട് തടാകത്തില്‍ കൈ കഴുകാന്‍ ഉപയോഗിച്ച തടാകമാണ്, ലെയ്ക്കാണ് മാനസസരോവരം. പുരാണം പറയുന്നത് അതിലെയൊരു തുള്ളി വെള്ളം അകത്തെത്തിയാല്‍ ഏഴു ജന്മത്തിലെ പാപം അപ്പം പ്യൂരിഫൈ ചെയ്യപ്പെടുമെന്നാണ്; വിമലീകരിക്കപ്പെടുമെന്നാണ്. ഹിന്ദുക്കള്‍ക്ക് അത്ര പ്രാധാന്യമുള്ളതാണ് ഈ കേന്ദ്രം. കഴിഞ്ഞ വര്‍ഷം കേരളത്തിലെ 42 പേരടക്കം, കൃത്യമായി മനസിലാക്കണം, കഴിഞ്ഞവര്‍ഷം കേരളത്തിലെ 42 പേരടക്കം ഇന്ത്യക്കാരായ 10042 ഹിന്ദു സഹോദരന്‍മാര്‍ മാനസസരോവരത്തിലേക്ക് തീര്‍ത്ഥാടനത്തിനു പോയി. പ്രിയ്യപ്പെട്ടവരേ 10042 മാനസസരോവര തീര്‍ത്ഥാടകര്‍ക്കും ഹജ്ജാജി മാരായ മുസ്‌ലീങ്ങള്‍ക്ക് കിട്ടിയതുപോലെ ഹജ്ജ് സബ്‌സിഡി പോലെ ആനുകൂല്യം വാങ്ങിയിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്, കിട്ടിയിട്ടുണ്ട്. സന്തോഷം സി.പി.ഐ.എമ്മിന് ഞങ്ങള്‍ക്കൊരു തര്‍ക്കവുമില്ല. മാനസസരോവരത്തിലേക്ക് പോകുന്നത് പറയാത്ത, ഹജ്ജിന് പോകുന്നത് മാത്രം പുലമ്പി പറയുന്ന, ശശികലയുടെ കുബുദ്ധി കുറുക്കന്‍ കൗശലം രാഷ്ട്രീയ ബോധം എത്രമാത്രം വികലമാണ് എന്ന് നിങ്ങള് വിലയിരുത്തിയാല്‍ മതി. പോട്ടെ. ഇനി, ആര്‍.എസ്.എസ് പറയുന്നതുപോലെ മാപ്പിളയ്ക്കു കൊടുക്കുന്നത് തെറ്റും ഹിന്ദുവിന് കൊടുക്കാതിരിക്കുന്നത് മോശവുമാണെങ്കില്‍ ഒന്നു മുസ്‌ലിം പ്രീണനവും മറ്റേത് ഹിന്ദു പീഡനവുമാണെങ്കില്‍, എന്റെ ശശികല ടീച്ചറേ ആറുകൊല്ലക്കാലം ഇന്ത്യാരാജ്യം ഭരിച്ചില്ലേ ആര്‍.എസ്.എസ്? അന്ന് നിങ്ങള്‍ക്ക് കുറച്ചുകൂടായിരുന്നോ? അടല്‍ജി, അഡ്വാന്‍ജി, മുരളീമനോഹര്‍ ജോഷിജി കേരളത്തില്‍ നിന്നും ഒ രാജഗോപാല്‍ ജി  ഒക്കെ ഉലക്കക്ക് ചുറ്റിടുമ്പോലെയാണല്ലോ ഇങ്ങള് പേരുപറയുക – ‘ജി’ കൂട്ടിയിട്ടാണല്ലോ. ഇവരൊക്കെ രാജ്യം ഭരിച്ചതാ. ആര്‍.എസ്.എസുകാര്‍ ഇന്ത്യാ രാജ്യം ഭരിച്ച ആറുകൊല്ലക്കാലത്തിനിടയില്‍ എന്തേ അമ്പതുകാശ് കുറയ്ക്കാതിരുന്നു ഹജ്ജ് സബ്‌സിഡി? ഇങ്ങളല്ലേ  ഭരിച്ചത്. കോഴിക്കോട്ടെ നാടന്‍ പ്രയോഗം പറഞ്ഞാല്‍ ഇങ്ങക്ക് തിരിയോന്നറിയില്ല, കയ്യോണ്ടെത്തുന്ന കായാരെങ്കിലും താഴത്തൂന്ന് തോണ്ടിക്കളിക്കോടോ? പറിച്ചിങ്ങിറങ്ങിയാ പോരോ. കൈകൊണ്ടെത്തുന്നത് തോട്ടി കെട്ടി തോണ്ടി കളിക്കുന്നു. ആറുകൊല്ലക്കാലം അധികാരത്തിലണ്ടായിരുന്നില്ലേ ആര്‍.എസ്.എസ്? അമ്പതുപൈസ കുറച്ചോ ഹജ്ജ് സബ്‌സിഡി? മാപ്പിളാര്‍ക്ക് കൊടുക്കുന്ന ‘തെമ്മാടിത്വം’! കുറയ്ക്കില്ല. കാരണമെന്താന്നറിയ്വോ? മൂന്ന് മുസ്‌ലിം മന്ത്രിമാരുണ്ടായിരുന്നു കേന്ദ്രമന്ത്രിസഭയില്‍. മുക്താര്‍ അബ്ബാസ് അലി നഖ്‌വി, മുഹമ്മദ് സിക്കന്ദര്‍ ഭക്ത്, സയ്യിദ് ഷാനവാസ് ഹുസൈന്‍.  മൂന്നും മുസ്‌ലീമാ. അവരും കൂടി ഒപ്പുവെച്ചാലേ അദ്വാനിയുടെ അല്ല വാജ്‌പേയിയുടെ കാല്‍മുട്ടിന്റെ ചിരട്ട മാറ്റിവെക്കാന്‍ കുമരകത്തേക്കു വരുമ്പോള്‍ കരിമീന്‍ പൊള്ളിച്ചതു തിന്നാന്‍ കാശു പാസാവൂ. മനസിലായോ? ആര്‍.എസ്.എസിന്റെ കേന്ദ്രമന്ത്രിസഭയില്‍ മന്ത്രിമാരായ മുസ്‌ലീങ്ങള്‍ മൂന്നുപേര്‍ കൂടി ഒപ്പുവെച്ചാലേ നിയമം പാസാകൂ. അതുകൊണ്ടാണ് ആര്‍.എസ്.എസ് അതു ചെയ്യാതിരുന്നത്. മറക്കണ്ട. അന്നുചെയ്യാതിരുന്ന ആര്‍.എസ്.എസ്, ശശികലയിപ്പോള്‍ പറയുകയാണ്; അബ്ദുറഹിമാന്റെ പള്ളക്ക് കയറ്റാന്‍ അരവിന്ദാക്ഷാ കൊടുവാള് മൂര്‍ച്ച കൂട്ടിക്കോന്ന്… നാട്ടുകാരെ പറ്റിക്കുകയാണ്. അതുകൊണ്ട് നാമത് തിരിച്ചറിയണം. ശശികലയുടെ മറ്റൊരു പ്രസംഗം. മുസ്‌ലിം ബനാറസ് സര്‍വ്വകലാശാലയുണ്ട് ഇന്ത്യയില്‍. അതുകേള്‍ക്കുമ്പോള്‍ മാപ്പളാന്റെ പൊരായിയിട്ടാന്ന്. അപ്പോള്‍ എന്‍.ഡി.എഫിന്റെ പ്രസംഗം അപ്പുറത്തെ കവലേന്ന്. ഹിന്ദു ബനാറസ് സര്‍വ്വകലാശാലയുണ്ട്!!! കെണിഞ്ഞോന്ന്. ഞാന്‍ പറഞ്ഞില്ലേ, ഇതു ഉടുക്കാത്തത്, ഇതു ഉടുത്ത പെരാന്ത്. നടുക്ക് നില്‍ക്കുന്നോന്‍ മേലോട്ട് നോക്കി നില്‍ക്ക തന്നെ. എടാ അത് മുസ്‌ലീമിന്‍െതാ. അത് ഹിന്ദൂന്റേതാ. പിന്നെ കുട്ട്യേക്ക് പഠിക്കാന്‍ എവിടെയാ? രണ്ടും കുട്ടികള്‍ക്ക് പഠിക്കാനുള്ളത്. ബനാറസ് ഹിന്ദു സര്‍വ്വകലാശാല ഹിന്ദുവിന്റേതല്ല. അലിഖഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി മുസല്‍മാന്റേതല്ല. പഠനത്തിന് പ്രവേശനം; യോഗ്യത മാനദണ്ഡം. അങ്ങനെയാ. അല്ലാതെ നിസ്‌കരിക്കാനല്ല മുസ്‌ലിം അലിഖഢ് യൂണിവേഴ്‌സിറ്റി. ഗണപതി ഹോമത്തിനല്ല അവിടെ പഠിപ്പിക്കുന്നത്; ബനാറസ് ഹിന്ദു സര്‍വ്വകലാശാല. മനസിലായില്ലേ. ഹിന്ദു ബനാറസിലേക്കും അലിഖഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലേക്കും പ്രവേശനം മാര്‍ക്കുനോക്കിയാണ്. കഴിവ്, യോഗ്യത അതാണു മാനദണ്ഡം. ബീരാന്‍കുട്ടിഹാജീന്റെ മോനാ… മൊയന്താ. മുസ്‌ലിം സര്‍വ്വകലാശാലയില്‍ എടുക്ക്വൊ? ചവുട്ടി ഊര മുറിക്കും. എടുക്കൂല എംഫിലിന്. ത്രിവിക്രമന്‍ നമ്പൂതിരീന്റെ മോനാ, നല്ലണം പൂണൂലൊക്കെ ഇട്ടിട്ടുണ്ട്. പത്താംക്ലാസില് മൊയന്തായിട്ട് തോറ്റുപോയതാ.. എടുക്ക്വോ ബനാറസിലേക്ക്? ഹിന്ദുവായിട്ടു കാര്യമില്ല. മാര്‍ക്കുവേണം. അവിടെയാ പ്രശ്‌നം. ഇനി പേരാണോ നിങ്ങള്‍ക്ക് കൊഴപ്പം. ഒന്നില്‍ മുസ്‌ലിം സര്‍വ്വകലാശാല, മറ്റേതില്‍ ഹിന്ദു സര്‍വ്വകലാശാല അങ്ങനെ പേരുള്ളതുകൊണ്ടാ? അതുനേരത്തെ പറഞ്ഞതുപോലെയാ. സുല്‍ത്താന്‍ ബത്തേരി ഗണപതി പട്ടണം ആക്കണം. ഭ്രാന്തിറക്കി പറയുകയാ. കേരളത്തിലെ മുസ്‌ലിംങ്ങളുടെ മെക്ക എന്നുവിളിക്കുന്ന സ്ഥലമാണ് പൊന്നാനി. മുസ്‌ലിം മതത്തിലേക്ക് മറ്റ് മതത്തില്‍ നിന്നും ആളുകളെ ചേര്‍ക്കാന്‍ ആധികാരികമായി അവകാശമുള്ള സ്ഥാപനം മൗലത്തുല്‍ ഇസ്ലാം സഭ നില്‍ക്കുന്ന സ്ഥലമാ ത്. ഞാന്‍ മൂന്നുദിവസം അവിടെ പോയിരുന്നു. മതംമാറാനല്ലട്ടോ. ഒന്നു പഠിക്ക്വാന്‍. മൗലത്തുല്‍ ഇസ്‌ലാം സഭയുള്‍പ്പെടെ നില്‍ക്കുന്ന സ്ഥലമാണ് മുസ്‌ലീംങ്ങളുടെ മെക്ക എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പൊന്നാനി. പൊന്നാനി നിയമസഭാ മണ്ഡലമുണ്ട്. പൊന്നാനീല് എം.എല്‍.എയുണ്ട്. പൊന്നാനി എം.എല്‍.എന്റെ പേരെന്താ? അബ്ദുറഹിമാന്‍, അഷ്‌റഫ്, മുഹമ്മദ്, മുസാഫിര്‍, മുനീറ്, മുജീബ്? അല്ല. സഖാവ് പി. ശ്രീരാമകൃഷ്ണന്‍. അല്‍ഹംദുലില്ലാ. അരിവാള്‍ ചുറ്റിക നക്ഷത്രാ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാ, ഹിന്ദുവാണ് പറഞ്ഞുനോക്കായാല്‍. മാര്‍ക്‌സിസ്റ്റുകാര്‍ക്ക് മതത്തിന്റെ മണ്ഡലം ഇല്ലട്ടോ. പോട്ടെ. കേരളത്തിലെ ക്ഷേത്രനഗരിയാണ് ഗുരുവായൂര്‍, ഹിന്ദുക്കള്‍ക്ക് ഗുരുവായൂരപ്പന്‍ സ്വന്തം നില്‍ക്കുന്ന സ്ഥലം. ഗുരുവായൂര് മണ്ഡലം ഉണ്ട്. അവിടെ എം.എല്‍.എയുണ്ട്, എന്താ പേര്? മാധവമേനോന്‍, ചാത്തുക്കുട്ടി കുറുപ്പ്, ദാമോദരന്‍ നായര്‍, ത്രിവിക്രമന്‍ നമ്പൂതിരി? അല്ല!! സഖാവ് കെ.വി. അബ്ദുല്‍ ഖാദര്‍. ഭഗവാനേ മ്മളെ പാര്‍ട്ടിയാ. അരിവാള്‍ ചുറ്റിക നക്ഷത്രം. ചുവന്ന കൊടിയാ. ഗുരുവായൂരില്‍ അബ്ദുല്‍ ഖാദറാണ്. പൊന്നാനിയില്‍ ശ്രീരാമകൃഷ്ണനാണ്. മതത്തിനല്ല വോട്ട്, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാണ്, മാനവികതക്കാണ്, മറക്കണ്ട. അതാ പ്രശ്‌നം. ഇങ്ങള് ഇങ്ങനെ പുലമ്പ്വാ. നാട്ടുകാരെ പറ്റിക്കുകയാ. ആര്‍.എസ്.എസിനും ഹിന്ദു മുസ്‌ലിം തീവ്രവാദികള്‍ക്കും വേണ്ടത് തലച്ചോറല്ല; തലയോട്ടിയാണ്. അവിടെയാ പ്രശ്‌നം ഞങ്ങളെ മതത്തിന് പുറത്താക്കി പടിയടച്ച് പിണ്ഡം വെയ്ക്കുകകയും ഫത്വ ചെയ്യുന്ന മുസ്‌ലിംക്രിസ്റ്റ്യന്‍ഹിന്ദു തീവ്രവാദികളോട് ഞങ്ങള് പറയട്ടെ, ദൈവം മനുഷ്യന്റെ സ്വകാര്യതയാണ്. വിശ്വാസം വ്യക്തിപരതയാണ്. ഇനി ദൈവമുണ്ടോ ഇല്ലയോ എന്ന ചോദ്യം പ്രസക്തമല്ല. മട്ടന്നൂര്‍ നഗരസഭയില്‍ ആദ്യത്തെ പ്രമേയം ഭാക്‌സകരന്‍ മാഷ് അവതരിപ്പിച്ചത് നമ്മടെ നഗരസഭയില്‍ ദൈവം ഉണ്ടോ ഇല്ലയോ എന്നു പരിശോധിച്ചിട്ടു മതി ഒരു പാലത്തിന് പൈസകൊടുക്കാന്‍. അങ്ങനെയാ? നരസിംഹറാവു അങ്ങനെയല്ല. ഇ.എം.എസും അങ്ങനെയല്ല, കരുണാകരനും അങ്ങനെയല്ല ഇവിടെ വന്ന ഉമ്മന്‍ചാണ്ടിയും അങ്ങനെയല്ല. ജനപ്രാതിനിധ്യ സഭകളിലും ദൈവമുണ്ടോ ഇല്ലയോ എന്ന ചോദ്യമില്ല. ഇനി, ദൈവമുണ്ടോ ഇല്ലയോ എന്നു കമ്മ്യൂണിസ്റ്റുകാരോട് ചോദിച്ചാല്‍ ഞങ്ങള്‍ക്കൊരു ഉത്തരമുണ്ട്. സുചിന്തിതമായ, സുവ്യക്തമായ സ്ഫടിക തുല്യമായ ഉത്തരം. ന്താ ഉത്തരം ന്ന് അറിയ്വോ. ദൈവം ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് കമ്മ്യൂണിസ്റ്റുകാരുടെ ഉത്തരം ഇതാണ്; മനുഷ്യന്‍ നിലവിളിയും ദൈവം തലോടലുമാണെങ്കില്‍ – അങ്ങനെയല്ലേ പറയ്വാ – മനുഷ്യന്‍ നിലവിളിയും ദൈവം തലോടലുമാണെങ്കില്‍ സംശയിക്കരുത് കെട്ടോ, മനുഷ്യന്‍ നിലവിളിയും ദൈവം തലോടലുമാണെങ്കില്‍, ലോകത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ദൈവം ചെങ്കൊടി പ്രസ്ഥാനമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. തര്‍ക്കിക്കണ്ട, ചരിത്രം പഠിച്ചാല്‍ മതി. ഇതാണു വസ്തുത. ഇങ്ങള് ഇങ്ങനെ പുലമ്പ്വാ. നാട്ടുകാരെ പറ്റിക്കുകയാ. ആര്‍.എസ്.എസിനും ഹിന്ദു മുസ്‌ലിം തീവ്രവാദികള്‍ക്കും വേണ്ടത് തലച്ചോറല്ല; തലയോട്ടിയാണ്. അവിടെയാ പ്രശ്‌നം ഞങ്ങളെ മതത്തിന് പുറത്താക്കി പടിയടച്ച് പിണ്ഡം വെയ്ക്കുകകയും ഫത്വ ചെയ്യുന്ന മുസ്‌ലിംക്രിസ്റ്റ്യന്‍ഹിന്ദു തീവ്രവാദികളോട് ഞങ്ങള് പറയട്ടെ, ദൈവം മനുഷ്യന്റെ സ്വകാര്യതയാണ്. വിശ്വാസം വ്യക്തിപരതയാണ്. ഇനി ദൈവമുണ്ടോ ഇല്ലയോ എന്ന ചോദ്യം പ്രസക്തമല്ല. മട്ടന്നൂര്‍ നഗരസഭയില്‍ ആദ്യത്തെ പ്രമേയം ഭാക്‌സകരന്‍ മാഷ് അവതരിപ്പിച്ചത് നമ്മടെ നഗരസഭയില്‍ ദൈവം ഉണ്ടോ ഇല്ലയോ എന്നു പരിശോധിച്ചിട്ടു മതി ഒരു പാലത്തിന് പൈസകൊടുക്കാന്‍. അങ്ങനെയാ?  നരസിംഹറാവു അങ്ങനെയല്ല. ഇ.എം.എസും അങ്ങനെയല്ല, കരുണാകരനും അങ്ങനെയല്ല ഇവിടെ വന്ന ഉമ്മന്‍ചാണ്ടിയും അങ്ങനെയല്ല. ജനപ്രാതിനിധ്യ സഭകളിലും ദൈവമുണ്ടോ ഇല്ലയോ എന്ന ചോദ്യമില്ല. ഇനി, ദൈവമുണ്ടോ ഇല്ലയോ എന്നു കമ്മ്യൂണിസ്റ്റുകാരോട് ചോദിച്ചാല്‍ ഞങ്ങള്‍ക്കൊരു ഉത്തരമുണ്ട്. സുചിന്തിതമായ, സുവ്യക്തമായ സ്ഫടിക തുല്യമായ ഉത്തരം. ന്താ ഉത്തരം ന്ന് അറിയ്വോ. ദൈവം ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് കമ്മ്യൂണിസ്റ്റുകാരുടെ ഉത്തരം ഇതാണ്; മനുഷ്യന്‍ നിലവിളിയും ദൈവം തലോടലുമാണെങ്കില്‍ –  അങ്ങനെയല്ലേ പറയ്വാ – മനുഷ്യന്‍ നിലവിളിയും ദൈവം തലോടലുമാണെങ്കില്‍ സംശയിക്കരുത് കെട്ടോ, മനുഷ്യന്‍ നിലവിളിയും ദൈവം തലോടലുമാണെങ്കില്‍, ലോകത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ദൈവം ചെങ്കൊടി പ്രസ്ഥാനമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. തര്‍ക്കിക്കണ്ട, ചരിത്രം പഠിച്ചാല്‍ മതി. ഇതാണു വസ്തുത. ഇങ്ങള് ഇങ്ങനെ പുലമ്പ്വാ. നാട്ടുകാരെ പറ്റിക്കുകയാ. ആര്‍.എസ്.എസിനും ഹിന്ദു മുസ്‌ലിം തീവ്രവാദികള്‍ക്കും വേണ്ടത് തലച്ചോറല്ല; തലയോട്ടിയാണ്. അവിടെയാ പ്രശ്‌നം ഞങ്ങളെ മതത്തിന് പുറത്താക്കി പടിയടച്ച് പിണ്ഡം വെയ്ക്കുകകയും ഫത്വ ചെയ്യുന്ന മുസ്‌ലിംക്രിസ്റ്റ്യന്‍ഹിന്ദു തീവ്രവാദികളോട് ഞങ്ങള് പറയട്ടെ, ദൈവം മനുഷ്യന്റെ സ്വകാര്യതയാണ്. വിശ്വാസം വ്യക്തിപരതയാണ്. ഇനി ദൈവമുണ്ടോ ഇല്ലയോ എന്ന ചോദ്യം പ്രസക്തമല്ല. മട്ടന്നൂര്‍ നഗരസഭയില്‍ ആദ്യത്തെ പ്രമേയം ഭാക്‌സകരന്‍ മാഷ് അവതരിപ്പിച്ചത് നമ്മടെ നഗരസഭയില്‍ ദൈവം ഉണ്ടോ ഇല്ലയോ എന്നു പരിശോധിച്ചിട്ടു മതി ഒരു പാലത്തിന് പൈസകൊടുക്കാന്‍. അങ്ങനെയാ?  നരസിംഹറാവു അങ്ങനെയല്ല. ഇ.എം.എസും അങ്ങനെയല്ല, കരുണാകരനും അങ്ങനെയല്ല ഇവിടെ വന്ന ഉമ്മന്‍ചാണ്ടിയും അങ്ങനെയല്ല. ജനപ്രാതിനിധ്യ സഭകളിലും ദൈവമുണ്ടോ ഇല്ലയോ എന്ന ചോദ്യമില്ല. ഇനി, ദൈവമുണ്ടോ ഇല്ലയോ എന്നു കമ്മ്യൂണിസ്റ്റുകാരോട് ചോദിച്ചാല്‍ ഞങ്ങള്‍ക്കൊരു ഉത്തരമുണ്ട്. സുചിന്തിതമായ, സുവ്യക്തമായ സ്ഫടിക തുല്യമായ ഉത്തരം. ന്താ ഉത്തരം ന്ന് അറിയ്വോ. ദൈവം ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് കമ്മ്യൂണിസ്റ്റുകാരുടെ ഉത്തരം ഇതാണ്; മനുഷ്യന്‍ നിലവിളിയും ദൈവം തലോടലുമാണെങ്കില്‍ –  അങ്ങനെയല്ലേ പറയ്വാ – മനുഷ്യന്‍ നിലവിളിയും ദൈവം തലോടലുമാണെങ്കില്‍ സംശയിക്കരുത് കെട്ടോ, മനുഷ്യന്‍ നിലവിളിയും ദൈവം തലോടലുമാണെങ്കില്‍, ലോകത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ദൈവം ചെങ്കൊടി പ്രസ്ഥാനമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. തര്‍ക്കിക്കണ്ട, ചരിത്രം പഠിച്ചാല്‍ മതി. ഇതാണു വസ്തുത. 
ഞാന്‍ പറഞ്ഞുവന്നത് ശശികലയുടെ പ്രസംഗാ തീര്‍ന്നില്ല. ശശികല. ഇതിനെക്കാളും  മുസീബത്തുള്ള ഒന്നു പറയാറുണ്ട് പെണ്ണുങ്ങള്. മാപ്പളാര് പെരുകുകയാണ്. ഹിന്ദുക്കള്‍ ചുരുങ്ങിച്ചുരുങ്ങി തീരുകാ. നിങ്ങളിങ്ങനെ ഡി.വൈ.എഫ്.ഐയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി മുദ്രാവാക്യം വിളിച്ച് നടന്നോളീ. ഓലങ്ങോട്ട് മെക്കിട്ട് കേറുമ്പം അറിയാം. പ്രസംഗാ, ശശികലയുടെ പ്രസംഗാത്. ഇതുകേട്ട് ഒരുത്തന്‍ എന്റെ നാട്ടില് കോഴിക്കോട്ട് പ്രസംഗിക്‌യാ. ഇങ്ങനെപോയാല്‍ മുസ്‌ലീങ്ങള്‍ നിന്ന് മൂത്രമൊഴിച്ചാല്‍ ഹിന്ദുക്കള്‍ ഒലിച്ചുപോകും. ഇതെന്താ വാട്ടര്‍പൈപ്പോ. മനസിലായിട്ടില്ല. പോട്ടെ. വേറൊരുത്തന്‍. പാത്തുമ്മ പത്താണ് പ്രസവിക്കുക. കല്ല്യാണി രണ്ടേകാലാ. എന്നാലൊരു മൂന്നാക്കി ഒപ്പിച്ചു പറയണ്ടേ. മുക്കാല് പള്ളേല് വെക്ക്വാ കല്ല്യാണി. ഹനുമാന്‍ ഗിയറിലേക്ക് വിടാം, ന്യൂട്രലില് പക്ഷേ ഗീറുമാറ്റുമ്പം ക്ലച്ച് ചവിട്ടണ്ടേ. ഇല്ലെങ്കില്‍ അഴിക്കുന്ന വര്‍ക്ക്ഷാപ്പ്കാര് കുഴങ്ങിപ്പോകില്ലേ? ഒന്നാലിചോചിച്ചു നോക്കിയേ. ആര്‍.എസ്.എസിന്റെ പ്രസംഗത്. കല്ല്യാണി രണ്ട്, പാത്തുമ്മ പത്ത്. ങ്ങട്ട് വിട്വാണേ. അതിശയോക്തിയും അതിപ്രസരവും ചായവും ചമത്കാരവും പൊടിപ്പും തൊങ്ങലും കല്ലുവെച്ച കളവുകള്‍ കണക്കില്ലാതെ പറഞ്ഞ് പെരും നുണങ്ങള്‍ പെരുമഴപോലെ പെയ്യിച്ച് നാട് നാട് മലീമസമാക്കുന്നു. ആര്‍.എസ്.എസും എന്‍.ഡി.എഫും മറ്റ്യോലും അങ്ങനെ തന്നെയാണ്. ഞാന്‍ വിശദീകരിക്കുന്നില്ല. ഇതാണോ സത്യം? ചിരിച്ചുതള്ളാനുള്ളതല്ല ഈ മുദ്രാവാക്യം. സാഫ്രോണ്‍ ഡെമോക്രസി എന്നാണ് പറയുക. കാവി ജനസംഖ്യാ വിജ്ഞാനീയം എന്നാണ് മലയാളം. ആര്‍.എസ്.എസ് ആണ് പ്രചാരകര്‍. അരുണ്‍ഷൂരിയാണ് ഉപജ്ഞാതാവ്. അപകടകരമാണ് ഈ മുദ്രാവാക്യം. ചിലരെല്ലാം ധരിക്കുന്നത് ഈ കുന്തം ചെന്നു ചേരുന്നാല്‍ ചോരയൊലിക്കുന്നത് മുസല്‍മാന്റെ മുതുകത്ത് നിന്നുമാത്രമാണെന്നാണ്. അല്ല. ഈ ഭീകരതയുടെ കൊടുവാളേറ്റാല്‍ ചോരതുപ്പി മരിക്കുന്നത് മാനവികതയുടെ മഹാമേരുവാണ്. മനുഷ്യത്വമാണ്. മനസിലാക്കണം. എല്ലാവര്‍ക്കും ബാധകമാണ്. തെറ്റാണീ വാദം. എന്തുകൊണ്ട്? എഴുനൂറ്റാണ്ടി ഇന്ത്യ ഭരിച്ചത് ഇന്ത്യക്കാരല്ല. ഹിന്ദുക്കളല്ലെന്നു നാം പഠിക്കണം. ഏഴു നൂറ്റാണ്ടോട്ടോ. ഏഴുനനുറൂ കൊല്ലം! എഴുപത് കൊല്ലം അല്ല. അഞ്ച് നൂറ്റാണ്ടി ഇന്ത്യ ഭരിച്ചത് മുഗളന്മാരാണ്. മുഗളവംശം, അടിമവംശം. ഖില്‍ജി വംശം. ലോധി വംശം. തുഗ്ലക്ക് വംശം. അങ്ങനെ അഞ്ചു വംശം. അഞ്ഞൂറ് കൊല്ലം പിന്നെ രണ്ടു നൂറ്റാണ്ട്, 200 കൊല്ലം ഇന്ത്യ ഭരിച്ചത് ബ്രിട്ടീഷുകാരാണ്. മതംപറഞ്ഞാലോ ക്രിസ്റ്റ്യാനി. 700 കൊല്ലം അഹിന്ദുക്കള്‍ ഭരിച്ചനാടാണ് ഇന്ത്യ. സര്‍വ്വഐശ്വര്യ പ്രതാപത്തോടെ, സകല അധികാരപ്രമത്തതയോടെ കല്ലേല്‍ പിളര്‍ക്കുന്ന കല്പനകള്‍ കഴുത്തു വെട്ടിയും നടപ്പാക്കാന്‍ കരുത്തുണ്ടായിരുന്ന ഭരണം അതായിരുന്നില്ലേ അധികാരികള്‍; മുസ്‌ലീം രാജാക്കാന്മാരും ബ്രിട്ടീഷ് ഭരണാധികാരികളും നടത്തിയിരുന്നത്? ആറുനൂറ്റാണ്ട് സര്‍വ്വ തലോടലും ലാളനയും പ്രേരണയും സഹായവും ഉണ്ടായിട്ടും പ്രിയപ്പെട്ടവരെ 700 കൊല്ലത്തിനിടയില്‍ ഒരു ഹിന്ദുവിനേക്കാള്‍ മുസല്‍മാനോ ക്രിസ്ത്യാനിയോ അധികം ഉണ്ടായിട്ടില്ല. ഉണ്ടാവില്ല. കാരണമെന്താണ്? മഹാ ഭൂരിപക്ഷമാണ് ഹിന്ദുക്കള്‍. മൈക്രോസ്‌കോപ്പിക് മൈനോറിറ്റിന്നു പറയും. അതിസൂക്ഷ്മ ചെറു ന്യൂനപക്ഷം എന്നു മലയാളത്തില്‍ പറയും. അവരാണ് ക്രിസ്ത്യാനികള്‍. മുസ്‌ലീങ്ങള്‍. പിന്നെങ്ങനെയാണ് നടക്കുക? അതുസാധ്യമല്ല. ഞാന്‍ കണക്കറിയാത്തതുകൊണ്ട് കണക്കറിയുന്ന മാഷോട് ചോദിച്ചു. സാറേ ഇവരു പുലമ്പുന്നതുപോലെ കല്ല്യാണി രണ്ടും പാത്തുമ്മ പത്തും പ്രസവിച്ചാല്‍ ഇത് ഇടങ്ങറാവ്വോ. കണക്കുനോക്കി മാഷു പറഞ്ഞു പേടിക്കേണ്ട, ആര്‍.എസ്.എസ് പറയുന്നത് പോലെ അണ്ണാക്ക് തൊടാതെ ആശയം അംഗീകരിച്ചാല്‍, ആമാശയത്തിലേക്കെടുത്താല്‍, വെള്ളം കൂട്ടാതെ വിഴുങ്ങിയാല്‍,  ഉപ്പുകൂട്ടാതെ തിന്നാല്‍ തന്നെ കല്ല്യാണി രണ്ടും പാത്തുമ്മ പത്തും പ്രസവിച്ചാല്‍ തന്നെ കുഞ്ഞുമോനേ ആര്‍.എസ്.എസ് പറയുന്നതുപോലെ ഇന്ത്യാ രാജ്യത്ത് ഹിന്ദുവിനേക്കാള്‍ ഒരു മുസല്‍മാന്‍ അധികം പിറവിയെടുക്കണമെങ്കില്‍ മോനേ 653 കൊല്ലം കഴിയും. പുതപ്പ് പൊള്ളാച്ചീലാ, ഇപ്പോ ഇവിടുന്ന് കാലിട്ടു കീറുകയാണ്. കൊണ്ടോന്ന് നോക്കിയാല്‍ പോരെ തലണണക്കവറാണോ അതോ പുതപ്പാണോയെന്ന്.അതാണ് ആര്‍.എസ്.എസിന്റെ പണി. അപ്രഖ്യാപിതമായ നിലാപാടുകളല്ല. അശാസ്ത്രീയമായ സമീപനങ്ങള്‍ അപകടകരമായി അവതരിപ്പിക്കുകയെന്നതാണ് എന്നതാണ് ആര്‍.എസി.എസിന്റെ ശൈലി. നേരത്തെ ഇ.പി പറഞ്ഞില്ലേ മുസോളിനി ഇറ്റലിയില്‍, ടോജോ, ഫ്രാങ്കോ, ഹിറ്റ്‌ലര്‍ ഇവരെല്ലാം ഉയര്‍ത്തിയ സിദ്ധാന്തമാണ് ആര്‍.എസ്.എസ് പ്രചരിപ്പിക്കുന്നത്. (കടപ്പാട് : doolnews )

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Saturday 10 January 2015

യേശുദാസിനെ വലിച്ചു കീറിയ, സ്ത്രീ സ്വാതന്ത്ര്യത്തിന്റെ അപ്പസ്തോലന്മാർ ഇപ്പോൾ എവിടെപ്പോയി ???

തിരുവനന്തപുരത്ത് സ്വാതി തിരുന്നാള്‍ സംഗീത കോളജില്‍ സംഘടിപ്പിച്ച ശുചിത്വ കേരളം സുന്ദര കേരളം പരിപാടിയിൽ പങ്കെടുക്കവേ കേരളത്തിന്റെ സംസ്‌കാരത്തെക്കുറിച്ചു സംസാരിക്കുന്നതിനിടയിൽ സ്ത്രീകൾ ജീൻസ് ധരിക്കുന്നതിനെ കുറിച്ച് പ്രശസ്ത ഗായകൻ കെ.ജെ.യേശുദാസ് നടത്തിയ പരാമർശം രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രമുഖരായ പലരെയും പ്രകോപിതരാക്കിയിരുന്നു. അന്ന് സമൂഹത്തിന്റെ വിവിധ തുറകളിൽ വിരാജിക്കുന്ന രാഷ്ട്രീയ നേതാക്കളും സാംസ്കാരിക നായകന്മാരും വനിതാ വിമോചകരും സ്ത്രീ ശാക്തീകരണ പ്രവർത്തകരും യേശുദാസിനെ പരക്കെ വലിച്ചു കീറിയത് ആരും തന്നെ മറന്നു കാണാൻ വഴിയില്ല. 

എന്നാൽ ജീൻസ് വിരുദ്ധ പ്രസ്ഥാവനയേക്കാൾ അതീവ നിന്ദ്യവും നീചവുമായ സ്ത്രീ വിരുദ്ധ പ്രവൃത്തികൾ ഈയിടെ പത്ര തലക്കെട്ടുകളിൽ സ്ഥാനം പിടിച്ചിരുന്നു. ഏറണാകുളം പ്രത്യേക സാമ്പത്തിക മേഖലയിലെ ആർത്തവം കണ്ടെത്താൻ വേണ്ടിയുള്ള തുണിയഴിക്കൽ കലാപരിപാടി, നട്ടപ്പാതിരായ്ക്ക് ഋതു സംബന്ധിയായ അശുദ്ധി പേടിച്ച് പമ്പാ ബസിൽ നിന്ന് സ്ത്രീകളെ ഇറക്കിവിടൽ, പിന്നെ കുത്തക ജൌളിക്കടകളിലെ സെയിൽസ്‌ ഗേൾസിന്റെ പുറത്തു അടിച്ചേല്പ്പിക്കുന്ന ഇരിപ്പ്-മൂത്രമൊഴിക്കൽ നിരോധനം അങ്ങനെയങ്ങനെ... എന്നാൽ ഈ പ്രശ്നങ്ങൾക്കെതിരെ തീർത്തും ഒറ്റപ്പെട്ട കുറച്ചു അവ്യക്ത ശബ്ദങ്ങൾ അല്ലാതെ വ്യക്തവും സ്ഫുടവുമായ അഭിപ്രായം പുറപ്പെടുവിച്ച അഭിപ്രായ-പ്രസ്ഥാവനാ തൊഴിലാളികളെ  ഒന്നും തന്നെ കണ്ടില്ല. മുഖ്യധാരാ മാധ്യമങ്ങൾ ഒന്നും തന്നെ തുറന്ന ചർച്ചയും സംവാദവും എക്സ്ക്ലൂസീവുകളും പടച്ചു വിടുന്നതും കണ്ടില്ല. മുഖ്യ ധാരാ രാഷ്ട്രീയ പാർട്ടികളും പോഷക സംഘടനകളും പരക്കെ മൌനത്തിൽ തന്നെയാണ്. 

മനസ്സിലാകുന്നത്‌ ഒന്ന് മാത്രം. ഉണ്ണുന്ന ചോറിനോടാണ് ഏവർക്കും താൽപ്പര്യം എന്നാണത്. യേശുദാസിനെ യഥേഷ്ടം വലിച്ചു കീറാം.."അടിക്കമ്പ് പോലെ വെട്ടിപ്പോവാറായ (ക്ഷമിക്കണം; എന്റെ പ്രയോഗമല്ല...അന്ന് യേശുദാസിനെതിരെ ഒരു ഫേസ്ബുക്ക്‌ പോസ്റ്റിൽ കണ്ടതാണ്) വൃദ്ധവിഡ്ഢിത്തത്തെ" എന്ത് പറഞ്ഞാലും ആർക്കും ഒന്നും നഷ്ടപ്പെടാനില്ല. പക്ഷെ, സെസ്സിലെ വ്യവസായികളും പമ്പ ബസ്സും കുത്തക തുണിക്കടക്കാരും ഒന്നും അങ്ങിനെയല്ല. സംഭാവനയായിട്ടും വോട്ടായിട്ടും വളരെയേറെ ആവശ്യമുള്ളതാണ് അവരെ...ഇരിക്കുന്ന കൊമ്പ് മുറിക്കാൻ പാകത്തിന് വിഡ്ഢികളല്ല നമ്മുടെ മുഖ്യധാരാ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഒന്നും തന്നെ.....

മാധ്യമങ്ങള്‍ തങ്ങളുടെ കച്ചവട താല്‍പ്പര്യങ്ങള്‍ക്കും അന്നദാതാക്കളായ മുതലാളിമാരുടെ താല്പ്പര്യങ്ങള്‍ക്കും എതിരായ വാര്‍ത്തകള്‍  മുക്കുന്നതും വളച്ചൊടിക്കുന്നതും ഒരു പുതിയ സംഭവം ഒന്നുമല്ല. രാഷ്ട്രീയ നേതാക്കളും സാംസ്കാരിക നായകന്മാരും വനിതാ വിമോചകരും സ്ത്രീ ശാക്തീകരണ പ്രവർത്തകരും ഒക്കെ പലപ്പോഴും ആശയപരമായ നിലപാടുകൾ വിട്ടു പ്രായോഗികവും "ആമാശയപരവും" ആയ നിലപാടുകൾ കൈക്കൊള്ളുന്നതും ഒരു പുതുമയല്ല. സെയിൽസ് ഗേൾസിന്റെ ഇരിക്കാനുള്ള അവകാശ സമരത്തിൽ ആം ആദ്മി പാർട്ടി മാത്രമാണ് എന്തെങ്കിലും ഒരു പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള ഏക രാഷ്ട്രീയ കക്ഷി. ആം ആദ്മി പാർട്ടിയും മറ്റു മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും മാധ്യമ സിംഹങ്ങളും ചേർന്ന് പാർശ്വവൽക്കരിച്ചെടുത്ത പാർട്ടി ആണല്ലോ. 

ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്സ് ആപ് തുടങ്ങി എണ്ണമറ്റ നവമാധ്യമങ്ങള്‍ പരമ്പരാഗത മാധ്യമങ്ങളെ കവച്ചു മുന്നേറുന്ന ഈ മാധ്യമവിസ്ഫോടന കാലഘട്ടത്തില്‍ ഇത്തരം സംഭവങ്ങളെ തമസ്കരിക്കുന്നവർക്കെതിരെ അനുകരണീയമായ മുന്നേറ്റം നടത്താൻ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകൾക്കെങ്കിലും കഴിയട്ടെ... 




ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Friday 9 January 2015

"അശോകം" - Mr. മമ്മൂട്ടി അറിയാതെ പോയ കാര്യങ്ങൾ....

മുൻ‌കൂർ ജാമ്യം :  "എനിക്ക് മമ്മൂട്ടിയോട് ഒരു വിരോധവും ഇല്ല. ഞാൻ, മമ്മൂട്ടിയുടെ നല്ല കഥാപാത്രങ്ങളെ വളരെ ഇഷ്ടപ്പെടുന്ന ആളുമാണ്. പക്ഷെ കഴിഞ്ഞ ദിവസം അദ്ദേഹം കാണിച്ച അൽപ്പത്തരം കണ്ടിട്ട് എഴുതാതെ വയ്യ. ഇത് വായിച്ചു ഇഷ്ടക്കേട് തോന്നുന്നവർ ദയവായി പോസ്റ്റ്‌ കമന്റ് ഇടുക. ഇൻബോക്സ്‌ കമന്റുകളുടെ സ്ക്രീൻ ഷോട്ട് പ്രസിദ്ധീകരിക്കുന്നതായിരിക്കും" 



"അതിഥി ദേവോ ഭവ" എന്ന ആർഷ ഭാരത അനുശാസനത്തിനു ആനുപാതികമായ മറുപുറം കൂടി ഉണ്ടെന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതായത് അതിഥിയെ ആതിഥേയൻ  ദൈവമായി കാണുമ്പോൾ, അനാവശ്യമായി ആതിഥേയനെ അതിഥിയും നിന്ദിക്കരുത്. അതാണ്‌ സാമാന്യ മര്യാദ. ഇനി സംഭവത്തിലേക്ക്....

നാഷണല്‍ അഗ്രിഫെസ്‌റ്റിനോടനുബന്ധിച്ച് സംസ്ഥാന വനം, കൃഷി വകുപ്പുകളും നാഷണല്‍ സര്‍വീസ്‌ സ്‌കീമും സംയുക്‌തമായി സംഘടിപ്പിച്ച ഒരു ലക്ഷം വൃക്ഷത്തൈ വിതരണം ഉദ്‌ഘാടനത്തിനെത്തിയതായിരുന്നു സൂപ്പര്‍ മെഗാ താരം മമ്മൂട്ടി. കൊച്ചി അയ്യപ്പന്‍കാവ്‌ ശ്രീനാരായണ സ്‌കൂളിന്റെ മുറ്റത്ത്‌ മരം നട്ടുകൊണ്ടായിരുന്നത്രേ  ഉദ്‌ഘാടന ചടങ്ങ്‌ അധികൃതര്‍ നിശ്‌ചയിച്ചിരുന്നത്‌. ചടങ്ങിന്റെ ഭാഗമായി ഉദ്‌ഘാടകയായ മന്ത്രി പി.കെ. ജയലക്ഷ്‌മിക്ക്‌ മമ്മൂട്ടി വൃക്ഷത്തൈ കൈമാറുമെന്നായിരുന്നു അദ്ദേഹത്തെ സംഘാടകർ അറിയിച്ചിരുന്നത്‌. എന്നാല്‍ മന്ത്രിക്കു പകരം മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ സണ്ണി ജോസിന്‌ വൃക്ഷത്തൈ നല്‍കാൻ സംഘാടകര്‍ ക്ഷണിച്ചത്‌ തന്നെ താരത്തിന്‌ അസ്വസ്ഥതയുണ്ടാക്കിയെന്നാണ് റിപ്പോർട്ടുകൾ. എന്തായാലും, സ്‌കൂള്‍ മുറ്റത്ത്‌ നടാന്‍ മമ്മൂട്ടിയുടെ നേര്‍ക്ക്‌ അശോക മരത്തൈ നീട്ടിയ സംഘാടകർ ഞെട്ടി. "ഈ ചെടി ഞാന്‍ നടില്ല" എന്നും  "അശോകം ഒരു മരമല്ലെന്നും" അദ്ദേഹം പ്രഖ്യാപിച്ചതോടെ നാഷണല്‍ അഗ്രി ഫെസ്‌റ്റ് അധികൃതര്‍ കുഴങ്ങി. ഒടുക്കം അധ്യാപകരിലൊരാള്‍ സ്‌കൂളിലെ ഔഷധത്തോട്ടത്തില്‍ നിന്ന്‌ പിഴുതു കൊണ്ടു വന്ന ആല്‍മരത്തൈ മനസ്സില്ലാ മനസ്സോടെ നട്ടാണ്‌ മമ്മൂട്ടി മരത്തൈ നടൽ "ചടങ്ങ്‌" നിര്‍വഹിച്ചത്‌. തുടര്‍ന്നു നടന്ന പൊതു യോഗത്തിന്റെ വേദിയിലും അസ്വസ്ഥനായി കാണപ്പെട്ട അദ്ദേഹം ''തണലും ഫലവും നല്‍കുന്ന മരങ്ങള്‍ ആണ് നടേണ്ടത്'' എന്ന് പറയാൻ മറന്നില്ല. "മൈ ട്രീ ചലഞ്ച്‌ കൊണ്ട് താന്‍ ആഗ്രഹിച്ചത്‌ ഒരു മരം നടാനും, അത് ഏറ്റെടുത്ത്‌ മറ്റുള്ളവര്‍ മരങ്ങള്‍ നടാനുമാണ്‌. എന്നാല്‍ ചലഞ്ചിന്റെ ഭാഗമായി തന്നെ മരം നടാന്‍ നാടുനീളെ വിളിക്കുകയാണെന്നും"  അദ്ദേഹം പതം പറഞ്ഞു. "പരിസ്‌ഥിതിക്കനുസരിച്ചുള്ള പ്രയോജനകരമായ വൃക്ഷത്തൈകളാണു നടേണ്ടതെന്നും അവനവന്‍ തന്നെ മരങ്ങള്‍ നടാന്‍ ശ്രമിക്കണമെന്നും" കുട്ടികളെ ഉപദേശിച്ചു കൊണ്ട് മമ്മൂട്ടി മറ്റു ചടങ്ങുകള്‍ക്കു കാത്തുനില്‍ക്കാതെ സ്ഥലം കാലിയാക്കി.....

മരം നടാൻ വിളിച്ചു കൊണ്ട് വന്നിട്ട് മരം വെട്ടാനായിരുന്നു അദ്ദേഹത്തോട് ആവശ്യപ്പെട്ടതെങ്കിൽ അദ്ദേഹത്തിന്റെ രോഷ പ്രകടനത്തിന് എന്തെങ്കിലും അർത്ഥം ദർശിക്കാമായിരുന്നു. ഇവിടെ പ്രശ്നം അദ്ദേഹം മനസ്സിൽ നിരൂപിച്ച മരം നടാൻ പറ്റിയില്ല എന്നതാണ്. അതിനു പതം പറയുന്നതിൽ നിന്ന് അദ്ദേഹത്തിന്റെ മനോനിലവാരം ഊഹിക്കാവുന്നതേ ഉള്ളു. അദ്ദേഹം എന്തൊക്കെ പറഞ്ഞാലും, സ്കൂൾ പരിസരത്തു തെങ്ങ്, മാവ്, പ്ലാവ് പോലെയുള്ള ഫല വൃക്ഷങ്ങളെക്കാൾ എന്ത് കൊണ്ടും ഉചിതം കുട്ടികള്‍ക്ക് തണലും ശുദ്ധ വായുവും ധാരാളമായി നൽകാൻ കഴിയുന്ന ആൽ, പുളി, നെല്ലി, ഗുൽ മോഹർ, ഡിവി ഡിവി, ബദാം ഒക്കെ തന്നെയാണ്. പിന്നെ, മമ്മൂട്ടിയെ സംബന്ധിച്ചു മരമാണോ എന്ന് സംശയമുള്ള "അശോകം" തീരെ മോശപ്പെട്ട ഒരു വെറും ചെടിയൊന്നും അല്ല. 


ശോകം ഇല്ലാതാക്കുന്നത് എന്ന അർത്ഥം പേറുന്ന മനോഹരമായ ചുവപ്പ് പുഷ്പങ്ങൾ ഉണ്ടാകുന്ന ഔഷധ വൃക്ഷമാണ് ഇത്.  ഐ. യൂ. സി. എൻ. (International Union for Conservation of Nature and Natural Resources) പഠനങ്ങൾ അനുസരിച്ച്,  അമിത ചൂഷണം നിമിത്തം  വംശനാശ സാധ്യതയുള്ള  ഒരു നിത്യ ഹരിത പൂമരമാണ്‌ അശോകം. 6 മുതൽ 9 മീറ്റർ ഉയരത്തിൽ വളരുന്ന വൃക്ഷത്തിന്റെ  തളിരിലകൾക്ക് ചുവപ്പു നിറമാണ്. വസന്തകാലത്ത് കൂടുതൽ പുഷ്പിക്കുന്ന സുഗന്ധമുള്ള പൂക്കൾ ഭംഗിയുള്ള കുലകളായി കാണപ്പെടുന്നു. പുഷ്പങ്ങൾ വിരിയുമ്പോൾ കടും ഓറഞ്ച് നിറത്തിലാണെങ്കിലും ക്രമേണ ഇവയുടെ നിറം കടും ചുവപ്പാകുന്നു. ചാര നിറമുള്ള കുരുക്കളിൽ നിന്നാണ് തൈ ഉല്പ്പാദിപ്പിക്കുന്നത്.

ഗൗതമബുദ്ധൻ ജനിച്ചതും, ജൈനമതസ്ഥാപകനായ വർദ്ധമാന മഹാവീരൻ നിർവാണം പ്രാപിച്ചതും, രാമായണത്തിൽ ഹനുമാൻ സീതയെ കണ്ടതും അശോകമരച്ചുവട്ടിലാണെന്ന് വിശ്വസിച്ചു വരുന്നു. ഹൈന്ദവരും ബുദ്ധമതക്കാരും ഇതിനെ പുണ്യ വൃക്ഷമായാണ് കരുതിപ്പോരുന്നത്. 

ആയുർവേദ വിധിപ്രകാരം ഇതിന്റെ മരപ്പട്ട, വേരിൻമ്മേൽ തൊലി, പൂവ് എന്നിവയ്ക്ക് ഔഷധ ഗുണമുണ്ട്. ഇതിന്റെ തോലിന് ഗർഭപാത്രത്തിന്റെ ഉള്ളിലെ ചർമ്മത്തെ ഉത്തേജിപ്പിക്കുവാനുള്ള ശേഷിയുള്ളതിനാൽ ആർത്തവ കാലത്തുണ്ടാകാറുള്ള വേദനയിൽ നിന്ന് ശമനമുണ്ടാകുവാനും, ഗർഭപാത്രത്തെ ബാധിക്കുന്ന പല രോഗങ്ങളിലും അശോകത്തിൽ നിന്നു നിർമ്മിച്ച ഔഷധങ്ങൾ ഉപയോഗിക്കുന്നു. സ്ത്രീ രോഗങ്ങൾക്കു പുറമേ പനി, ആന്തരീക അവയവങ്ങളുടെ വീക്കം, അർശസ്സ്, ത്വക്ക് രോഗങ്ങൾ എന്നിവയിലും ഔഷധമായുപയോഗിക്കാറുണ്ട്. ആയുർവേദ മരുന്നുകൾ കൂടാതെ ആധുനിക വൈദ്യ ശാസ്ത്രത്തിലെ പല മരുന്നുകളിലും ഉപയോഗിക്കുന്ന പല ഘടകങ്ങളും അശോക മരത്തിൽ നിന്നും ഉൽപ്പാദിപ്പിക്കപ്പെടുന്നു. 

ഇത്രയും വായിച്ചതിൽ നിന്ന് അശോകം തീരെ മോശപ്പെട്ട മരമല്ല എന്ന് വ്യക്തമാണല്ലോ. എന്റെ പൊന്നു മമ്മൂക്ക, നിങ്ങളെ ഈ ചടങ്ങിനു വിളിച്ചത് എന്ത് കൊണ്ടാണെന്ന് നിങ്ങൾ ആദ്യം ചിന്തിക്കണമായിരുന്നു. നിങ്ങൾ ഒരു മരം നടുന്നത് കണ്ടു, നിങ്ങളെ ആരാധിക്കുന്നവരും അവരുടെ കൂടെ ജീവിക്കുന്നവരും ഓരോ മരം നടുവാണെങ്കിൽ ആയിക്കോട്ടെ എന്ന് കരുതിയായിരിക്കണം. അതിന്, മോശമല്ലാത്ത ഏതെങ്കിലും ഒരു മരത്തിന്റെ തൈ വേണമെന്ന് ചിന്തിച്ചു കാണും. അല്ലാതെ, നിങ്ങൾക്ക് വേണ്ടി മണി കെട്ടിയ മരത്തിന്റെ തൈ സംഘടിപ്പിക്കണം എന്നൊനും ചിന്തിക്കാനുള്ള സെൻസും സെൻസിബിലിറ്റിയും സെൻസിറ്റിവിറ്റിയും ഒന്നും അവർക്കില്ലായിരിക്കും. കലാ സാംസ്കാരിക രംഗത്തെ ഒരു അതികായനിൽ നിന്ന് ഇത്രയും സഹിഷ്ണുതയില്ലായ്മ  ആരും പ്രതീക്ഷിച്ചില്ല.  

പിന്നെ, നിങ്ങൾ പറഞ്ഞാൽ അതനുസരിച്ചു പ്രവർത്തിക്കുന്ന ഭരണകർത്താക്കളോ അധികാരികളോ ഉണ്ടെങ്കിൽ അവരോടു ഒരു കാര്യം പറയൂ....സാമൂഹ്യ വനവൽക്കരണം എന്ന പേരിൽ യൂക്കാലി, അക്കേഷ്യ തുടങ്ങിയ നിർജലീകരണ വൃക്ഷങ്ങൾ നടുന്നതിന് പകരം, ആ സ്ഥാനത്ത് നാട്ടുമാവ് , പ്ലാവ് , ആഞ്ഞിലി, ഞാവല്‍ തുടങ്ങിയ ഫല വൃക്ഷങ്ങള്‍ നട്ട് പ്രകൃതി സംരക്ഷിക്കാൻ.  


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Sunday 4 January 2015

ഫോർട്ട് കൊച്ചി ബീച്ചിലെ കൽത്തൂണിന്റെ കഥ

ഫോർട്ട് കൊച്ചി ബീച്ചിൽ അധികൃതരാൽ തീരെ അവഗണിക്കപ്പെട്ട്, പോസ്റ്ററുകളും ഗ്രാഫിറ്റികളും കൊണ്ട് വികൃതമാക്കപ്പെട്ട് നിൽക്കുന്ന ഈ കൽത്തൂണ് നിസാരക്കാരനല്ല; വലിയൊരു ചരിത്രത്തിന്റെ സാക്ഷിയാണ്....

കേരളത്തിൽ ആദ്യമായി എത്തിയ യൂറോപ്യന്മാരായിരുന്നു പോർച്ചുഗീസുകാർ (പറങ്കികൾ). ഇന്ത്യയൊട്ടുക്കു നോക്കിയാലും പ്രാദേശിക ഭരണം പിടിച്ചടക്കിയ ആദ്യ യൂറോപ്യൻ ശക്തിയും അവരായിരുന്നു. 14-ആം നൂറ്റാണ്ട് മുതൽ യൂറോപ്യന്മാർ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് പുതിയ വിപണി കണ്ടെത്തുന്നതിനും പുതിയ അസംസ്കൃത വസ്തുക്കളും അവർക്ക് ഉപയോഗപ്രദമായ ഉൽപ്പന്നങ്ങളും സ്വന്തമാക്കുന്നതിനുമായി നടത്തിയ നിരവധി യാത്രകളുടെ ഫലമാണ് പോർച്ചുഗീസുകാരുടെ ഇന്ത്യ സന്ദർശനത്തിന് വഴി വച്ചത്. 1498 മെയ് 20 ന് കോഴിക്കോട് കാപ്പാട് കടൽത്തീരത്ത് വാസ്കോഡ ഗാമ കാലുകുത്തി എന്നാണ് ചരിത്രം. പോർച്ചുഗീസ് രാജാവായ മാനുവൽ ഒന്നാമന്റെ കാലത്തായിരുന്നു ഗാമയുടെ പര്യവേഷണം നടന്നത്. 

കൊച്ചി രാജ്യത്തിലെ രാജാവായിരുന്ന ഉണ്ണി ഗോദ വർമ്മ തിരുമുൽപ്പാട് (ത്രിമമ്പറ രാജാവ്) പോർച്ചുഗീസ് പര്യവേഷകരെ വളരെ സ്നേഹത്തോടെ സ്വീകരിച്ചു. ഇത് കോഴിക്കോട് സാമൂതിരിയെ കുപിതനാക്കുകയും, അദ്ദേഹം കൊച്ചി രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതിൽ വരെ എത്തിച്ചേർന്നു. എന്നാൽ കൊച്ചിയിലെത്തിയ കമാൻഡർ ഡോം അഫോൺസോ ഡി അൽബുക്കർക്കിയുടെ കീഴിലുള്ള പോർച്ചുഗീസ് സൈന്യം, കൊച്ചി രാജാവിന്റെ ശത്രുക്കളെ പരാജയപ്പെടുത്തി. ഇതിനു പകരമായി കൊച്ചിയിൽ ഒരു കോട്ട പണിയാൻ അദ്ദേഹം അവർക്ക് അനുമതി നൽകി.അത് വരെ ഇന്നത്തെ കേരളത്തിന്റെ വിദേശ വ്യാപാര പങ്കാളികലായിരുന്ന പേർഷ്യ(അറബി)ക്കാരുടെ സ്ഥാനത്തേക്ക് പോർട്ടുഗീസുകാർ പതിയെ പ്രതിഷ്ഠിക്കപ്പെട്ടു.  

1505-ൽ കൊച്ചിയിലെത്തിയ പോർത്തുഗീസുകാർ മിഷനറിമാർ കൊച്ചി രൂപതയുടെ ആദ്യ കത്തീഡ്രൽ ദേവാലയം  ഫോർട്ട് കൊച്ചിയിൽ നിർമ്മിച്ചു. ഇന്നത്തെ ചിൽഡ്രൻസ് പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു പഴയ സാൻ്റാക്രൂസ് ദേവാലയം (കോട്ട പള്ളി) എന്നാണ് പറയപ്പെടുന്നത്. കൊച്ചി തുറമുഖത്തെ ഏറ്റവും ഉയരം കൂടിയ നിർമ്മിതി കൂടിയായിരുന്നു പഴയ സാൻ്റാ ക്രൂസ് ദേവാലയം. 

പിന്നീട്, 1663-ൽ ഡച്ചുകാർ (ലന്തക്കാർ) കൊച്ചിയെ ആക്രമിക്കുകയും കൊച്ചി പിടിച്ചെടുക്കുകയും ചെയ്തു. പോർത്തുഗീസുകാർ ഇവിടെ ഉണ്ടാക്കിയ മനോഹരമായ നിർമ്മിതികൾ മിക്കവയും ഡച്ചുകാർ നശിപ്പിച്ചു കളഞ്ഞു. സാൻ്റാ ക്രൂസ് ദേവാലയം മാത്രം അവർ തകർത്തില്ല. കൊച്ചി തുറമുഖത്തേക്ക് എത്തുന്ന കപ്പലുകളുടെ ശ്രദ്ധ എളുപ്പത്തിൽ പതിയുന്ന തരത്തിലുള്ള ഗംഭീര നിർമ്മാണമായിരുന്നത്രെ  കോട്ട പള്ളിയുടേത്. പള്ളിക്കെട്ടിടത്തെ അവർ അവരുടെ ആയുധങ്ങൾ, ധാന്യങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവ സൂക്ഷിക്കുന്ന പാണ്ടികശാല (Warehouse) ആക്കി മാറ്റി. ഡച്ചുകാർക്ക് വേണ്ടി വേറെ ലന്തപ്പള്ളി ഉണ്ടായിരുന്നു. പള്ളിയുടെ മനോഹരമായ ഉയർന്ന ഗോപുരം (താഴികക്കുടം) രൂപമാറ്റം വരുത്തി ഡച്ചുകാർ അവരുടെ കൊടിമരമായി ഉപയോഗിച്ചു. ഡച്ചുകാർ ദേവാലയ കെട്ടിടത്തെ (Den Hemel) സ്വർഗ്ഗം എന്നാണ് വിളിച്ചിരുന്നതത്രെ. 

പിന്നീട്, 1795-ൽ ഡച്ചുകാരുടെ ആധിപത്യത്തിന് അറുതി വരുത്തി ബ്രിട്ടീകാർ കൊച്ചിയിൽ ശക്തരായി. അവർ ഭാഗികമായി തകർക്കപ്പെട്ട സാൻ്റാ ക്രൂസ് ബസിലിക്കയുടെ താഴികക്കുടഗോപുരത്തിൽ നിന്നും ഡച്ച് പതാക മാറ്റി. പിന്നീടവർ പഴയ സാൻ്റാക്രൂസ് ദേവാലയ കെട്ടിടം തകർത്ത് കളഞ്ഞു. തകർത്ത കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ തീരം ശക്തിപെടുത്താൻ ഉപയോഗിച്ച്. ദേവാലയത്തിൻ്റെ താഴിക കുട ഗോപുരം മാത്രം അവശേഷിച്ചു. ബ്രിട്ടീഷുകാരും ഈ ഗോപുരം അവരുടെ കൊടിമരമായി ഉപയോഗിച്ചു പൊന്നു. കാലക്രമത്തിൽ അതും ഓർമ്മയായി മാറി. 

ഏകദേശം ഒരു നൂറ്റാണ്ടിന് ശേഷം, മിഷനറിയും കൊച്ചിൻ ബിഷപ്പുമായ ബിഷപ്പ് ജോവോ ഗോമസ് ഫെറേറ (1887-1897) കത്തീഡ്രൽ പുനഃസ്ഥാപിക്കാൻ മുൻകൈയെടുക്കുകയും അതിന്റെ നിർമ്മാണ പരിപാടികൾ ആരംഭിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പിൻഗാമിയായ ബിഷപ്പ് മാത്തേവൂസ് ഡി ഒലിവേര സേവ്യറിന്റെ കാലത്തായിരുന്നു ഗോഥിക് വാസ്തുവിദ്യ അവലംബിച്ചുള്ള ഈ മനോഹര  നിർമ്മിതി പൂർത്തിയായത്.

ഈ ദേവാലയത്തിന്റെ നിർമ്മാണം പുരോഗമിക്കുന്ന കാലയളവിലാണ്, ചില നിയമ നൂലാമാലകളിൽ പെട്ട് "ചന്ദ്രഭാനു" എന്ന പേരുള്ളൊരു കൂറ്റൻ മരക്കപ്പൽ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിരുന്നത്. അക്കാലത്ത്, തദ്ദേശീയമായ കപ്പൽ നിർമ്മാണം നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നാവിക മേഖലയിൽ ബ്രിട്ടീഷുകാർ പല നിയമ നിയന്ത്രണങ്ങൾ കൊണ്ട് വന്നു. അതിൻ പ്രകാരം, "ചന്ദ്രഭാനു" നീറ്റിലിറക്കിയപ്പോൾ തന്നെ,  അത് കടലിൽ സഞ്ചരിക്കുന്നതിനു  ബ്രിട്ടീഷുകാർ നിയന്ത്രണങ്ങൾ ചുമത്തി. ഒടുക്കം, നിയമ തടസങ്ങളിൽ പെട്ട് "ചന്ദ്രഭാനു", 'ക്വാറന്റൈൻ' ചെയ്യപ്പെട്ട്, തീരത്ത് നങ്കൂരമിട്ട് കിടക്കേണ്ടി വന്നു. ആ സമയം, കപ്പലിൽ ടൺ കണക്കിന് വെളിച്ചെണ്ണ, കൊപ്ര, പരവതാനി, കയറ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഉണ്ടായിരുന്നു. ഓല, വയ്ക്കോൽ മുതലായവ കൊണ്ട് കപ്പലിന് താൽക്കാലിക മേൽക്കൂര പിടിപ്പിച്ചിരുന്നു. കോടതി നിയോഗിച്ച ഒരു കാവൽക്കാരനും കപ്പലിന് ഉണ്ടായിരുന്നു. 

കൊച്ചി കൽവത്തി പ്രദേശത്ത് പ്രശസ്ത വാണിജ്യ കമ്പനിയായ Volkart Bros.-നു സമീപത്താണ് "ചന്ദ്രഭാനു" കോടതിയുടെ കനിവ് കാത്ത് കിടന്നിരുന്നത്. കൊച്ചിയിലെ പ്രധാന വാണിജ്യ കമ്പനികളെല്ലാം കടലിന് അഭിമുഖമായിട്ടാണ് കൊച്ചി തീരത്ത് സ്ഥാപിക്കപ്പെട്ടിരുന്നത്. Aspinwall, Pierce Leslie തുടങ്ങി എണ്ണമറ്റ വമ്പൻ കമ്പനികൾ അവിടെ ഉണ്ടായിരുന്നു. ഇന്നേക്ക് ഏകദേശം ഒന്നേകാൽ നൂറ്റാണ്ടിനു മുൻപ്, കൃത്യമായി പറഞ്ഞാൽ 1889 January 4-ന്, വോൾകാർട്ട് ബ്രദേഴ്സിലെ ചില ജോലിക്കാർ "ചന്ദ്രഭാനു"വിൽ തീയും പുകയും ഉയരുന്നത് ശ്രദ്ധിച്ചത്. അപകടം മണത്ത വോൾകാർട്ട് ഉദ്യോഗസ്ഥർ, കപ്പൽ തീരത്തോട് ബന്ധിച്ചിരുന്ന വടം മുറിക്കാൻ പണിക്കാർക്ക് നിർദ്ദേശം നൽകി. വടം മുറിച്ചെങ്കിലും കപ്പൽ അകന്നു പോകുന്നതിന് പകരം തീരത്തേക്ക് അടുക്കുകയാണ് ചെയ്തത്. തേക്ക് കൊണ്ട് നിർമ്മിച്ച്‌ എണ്ണയും കീലുമടിച്ച കപ്പൽ നിമിഷങ്ങൾ കൊണ്ടൊരു വലിയ തീ ഗോളം പോലെയായി. കത്തിക്കാളുന്ന സൂര്യന്റെ ചൂടും സ്ഥിതി കൂടുതൽ വഷളാക്കി. വോൾകാർട്ട് ബ്രദേഴ്സ് തുടങ്ങി ആ പ്രദേശത്തുണ്ടായിരുന്ന നൂറു കണക്കിന് വാണിജ്യ സ്ഥാപനങ്ങളെയും വീടുകളെയും അഗ്നി വിഴുങ്ങി. ഇത്രയും നാശനഷ്ടങ്ങൾ ഉണ്ടായപ്പോഴും, വോൾകാർട്ട് കെട്ടിടത്തിന്റെ ഏതാണ്ട് പുറകിൽ നിന്നിരുന്ന കൽവത്തി മസ്ജിദ് തീപിടുത്തത്തിൽ നിന്ന് രക്ഷപെട്ടു എന്നത് അതിശയകരമായ ഒരു കാര്യമായിരുന്നു. The Great Fire of Cochin (1889) എന്നാണ് ഈ തീപിടുത്തം ചരിത്രത്തിൽ അറിയപ്പെടുന്നത്.  

ബ്രിട്ടീഷ് കൊച്ചിയെ ഗുരുതരമായി നശിപ്പിച്ച ആ തീപിടുത്തത്തിൻ്റെ ഓർമ്മക്കായി അന്നത്തെ പോർട്ട് ഓഫീസർ J E വിൻക്ലർ ആണ്, പഴയ സാന്റാ ക്രൂസ് (കോട്ടപ്പള്ളി) ദേവാലയത്തിൻ്റെ ഒരു തൂണ്, 1890-ൽ കടലിനഭിമുഖമായി സ്ഥാപിച്ചത്. യഥാർത്ഥത്തിൽ ഈ സ്മാരകം അന്നത്തെ വിക്ടോറിയ ജെട്ടിയുടെ ലാൻഡിംഗ് ഏരിയയിൽ ആയിരുന്നു സ്ഥാപിച്ചത്. ഒരിക്കൽ കഴ്‌സൺ പ്രഭു ബ്രിട്ടീഷ് കൊച്ചി സന്ദർശനം നടത്തിയപ്പോൾ അത് അവിടെ ഒരു തടസ്സമായി അനുഭവപ്പെട്ടു. അങ്ങനെ അത്  പൈലറ്റ് ക്വാർട്ടേഴ്‌സ് കോമ്പൗണ്ടിലേക്കും പിന്നീട് ബീച്ച് സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി ഇപ്പോഴത്തെ സ്ഥലത്തേക്കും മാറ്റുകയും ചെയ്തു. 

നൂറ്റാണ്ടുകൾ പഴക്കമുള്ളതും രാജ്യാതിർത്തി കടന്നുള്ള അധിനിവേശങ്ങളുടെയും പോരാട്ടങ്ങളുടെയും നീതി നിരാസങ്ങളുടെയും ചാരത്തിൽ നിന്ന് പോലും ഉയർത്തെഴുന്നേൽക്കാൻ നമുക്കുള്ള ശേഷിയുടെയും ഒക്കെ മൂക സാക്ഷിയായിട്ടുള്ള ഇത്തരമൊരു സ്മാരകത്തിന് നമ്മൾ കൊടുക്കുന്നത് അവഗണന മാത്രമാണെന്നത് ഒരു പൈതൃക സ്‌നേഹി എന്ന നിലയിൽ ചെറിയ സങ്കടമല്ല ഉണ്ടാക്കുന്നത്.

(ഇത് പോലെ മറ്റൊരു തൂണ്, നൂറ്റാണ്ടുകളുടെ ചരിത്രം ഓർമ്മിപ്പിച്ചു കൊണ്ട്, ഇപ്പോഴുള്ള സാന്റാ ക്രൂസ് ബസിലിക്കയുടെ  പരിസരത്ത് ഇന്നും സ്ഥിതി ചെയ്യുന്നുണ്ട്; അത് പള്ളി അധികൃതർ വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്നാണ് അറിയാൻ കഴിയുന്നത്)