ഞാൻ വെറും പോഴൻ

Thursday 14 June 2018

സഭാ സംവിധാനങ്ങളിൽ വിശ്വാസികൾക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന വിശ്വാസം എങ്ങനെ വീണ്ടെടുക്കും !!???

രൂപതയുടെ സ്വത്ത് കര്‍ദ്ദിനാളിന് (ഒരു വ്യക്തിക്ക്) എങ്ങനെ വില്‍ക്കാനാകുമെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് വല്യ പിതാവിന്റെ മറുപടിയായായിരുന്നു  കിടിലൻ. സഭയുടെ സ്വത്ത് പൊതുസ്വത്തല്ലെന്നും അത് വില്‍ക്കുന്നത് മൂന്നാമത് ഒരാള്‍ക്ക് ചോദ്യം ചെയ്യാനാവില്ലെന്നും പിതാവ് അദ്ദേഹത്തിന്റെ അഭിഭാഷകൻ മുഖേന വിശദീകരിച്ചു. നാട്ടുഭാഷയിൽ പറഞ്ഞാൽ, പുത്തനുള്ളവന്റെ വീട്ടിൽ ചാത്തം നടത്തുന്നതിന് പിച്ചക്കാര് ചുമ്മാ തമ്മിൽ തല്ലേണ്ടെന്ന്.... ഭൂമിയുടെ അവകാശം സംബന്ധിച്ച രേഖകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച കോടതി ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി. സഭയുടെ ഭൂമി ഇടപാട് കേസിൽ നടപടികളിൽ അമാന്തം വരുത്തിയ മജിസ്ട്രേറ്റ് കോടതിയെയും ഹൈക്കോടതി വിമര്‍ശിച്ചു. കേസ് നീതിപീഠത്തിന്റെ പല പടികൾ കടന്ന് പരമോന്നതനീതിപീഠത്തിന് മുൻപിൽ എത്തിപ്പെട്ടിരിക്കുന്നു. 

പിതാക്കന്മാരും സഭാധികാരികളും നാഴികയ്ക്ക് നാൽപ്പത് വട്ടം "നമ്മുടെ" സ്ഥാപനങ്ങൾ, "നമ്മുടെ" സ്വത്ത് എന്നൊക്കെ ആവർത്തിക്കാറുണ്ടെങ്കിലും സീറോ മലബാർ സഭയുടെ  സ്വത്തിൽ വിശ്വാസികൾക്ക് ഒരു തരിമ്പും അവകാശമില്ല എന്നറിയാവുന്നവരാണ് ഭൂരിഭാഗം വിശ്വാസികളും. ആ തിരിച്ചറിവിൽ നിൽക്കുമ്പോൾ പോലും ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ നിരവധിയാണ്; 

മെത്രാന് സ്വന്തം ഇഷ്ടത്തിനനുസരിച്ച് സഭയുടെ സ്വത്തുവകകൾ സ്വകാര്യ സ്വത്ത് പോലെ വിൽപ്പന നടത്താൻ പറ്റുമോ ? 

യഥാർത്ഥത്തിൽ ഭൂമി വിറ്റത് എത്ര രൂപയ്ക്കാണ്? 

ആധാരത്തിൽ കാണിച്ച തുകയും യാഥാർത്ഥവിലയും ഒന്നാണോ ?

മേൽ ചോദ്യത്തിന്റെ ഉത്തരം "അല്ല" എന്നാണെങ്കിൽ, യഥാർത്ഥത്തിൽ ഭൂമി വിറ്റ വിലയും ആധാരത്തിൽ കാണിച്ച തുകയും തമ്മിലുള്ള വ്യത്യാസത്തുക ഇപ്പോൾ ആരുടെ കയ്യിലാണ് ? 

ആധാരത്തിൽ വിലകുറച്ച് കാണിക്കുന്നതിലൂടെ ആദായ നികുതി, സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷൻ ഫീ തുടങ്ങിയവ വെട്ടിക്കുകയാണെന്നും അത് കൊണ്ട് തന്നെ ഇതൊരു കള്ളപ്പണ ഇടപാടാണെന്നും സത്യമായും അങ്ങേക്കറിയില്ലായിരുന്നോ ? 

ഉപദേശസമിതിയിലെ ആരും ഇക്കാര്യങ്ങളൊന്നും ചൂണ്ടിക്കാട്ടിയില്ലേ ?

വിശ്വാസികൾ അതിരൂപതയിലെ അംഗങ്ങളല്ലെന്ന് ബോധിപ്പിക്കുമ്പോൾ
സത്യത്തിൽ അല്മായർ സഭയിൽ ആരാണ് ?   

അങ്ങനെ ചെയ്‌താൽ ഈ സ്വത്തൊക്കെ ആർജ്ജിക്കാനായി പണം കൊടുത്ത അല്മായർക്ക് നിസഹായരായി നോക്കി നിൽക്കാനേ പറ്റുകയുള്ളൊ ?

രൂപതയുടെ പാൻ നമ്പർ ട്രസ്റ്റിന്റേതാണെങ്കിൽ പിന്നെ ഇത് ട്രസ്റ്റല്ല എന്ന് അവകാശപ്പെടുന്നതെങ്ങിനെയാണ് ?

പാൻ നമ്പർ പ്രകാരം ട്രസ്റ്റായത്‌ കൊണ്ട്, രൂപത ട്രസ്റ്റല്ലേ എന്ന ജഡ്ജിയുടെ ചോദ്യത്തിന് മറുപടിയായി "ടാക്സ് ഇളവുകൾക്ക് വേണ്ടിയായിരുന്നു" ട്രസ്റ്റായി രജിസ്റ്റർ ചെയ്തത് എന്ന് ബോധിപ്പിക്കുമ്പോൾ പൊതുജനം മനസിലാക്കേണ്ടത് എന്താണ് ? 

നികുതി ഇളവിന് വേണ്ടി വസ്തുതാ വിരുദ്ധമായി പ്രവർത്തിക്കുന്നതിൽ തെറ്റില്ല എന്നാണോ ?

പബ്ലിക് ട്രസ്റ്റ് എന്ന നിലയിൽ നികുതി ആനുകൂല്യങ്ങൾ കൈപ്പറ്റുമ്പോൾ അല്മായരോട് മാത്രമല്ല പൊതുസമൂഹത്തി(General Public)നോട് പോലും രൂപതയ്ക്ക് നിയമപരമായ ബാധ്യത ഇല്ലേ ?

ഭൂമിയിടപാടിൽ വീഴ്ചകൾ പറ്റിയിട്ടുണ്ട്; നഷ്ടം നികത്തിക്കൊള്ളാം എന്നൊക്കെ പറയുമ്പോൾ എന്താണ് വിശ്വാസികൾ മനസിലാക്കേണ്ടത് ?

ഇനി ഭൂമിയിടപാടിൽ പിതാവ് നിരപരാധി ആണെങ്കിൽ, ഞാനൊരു തെറ്റും ചെയ്‌തിട്ടില്ല; ഏതന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്ന് വ്യക്തമായ ഭാഷയിൽ പറയാൻ പിതാവെന്തിനാണ് മടിക്കുന്നത് !??


ഭൂമിയിടപാടിൽ പിതാവിന്റെ നിരപരാധിത്വത്തിൽ പിതാവിന് സംശയമില്ലാത്തിടത്തോളം, വിമതവൈദികരും ചില അല്മായരും ചേർന്ന് പ്രചരിപ്പിക്കുന്നതെല്ലാം സത്യവിരുദ്ധവും കടുത്ത അനീതിയും ആയിരിക്കണം. അപ്പോൾ അവർക്കെതിരെ ശിക്ഷണ നടപടികളോ ശിക്ഷാ നടപടികളോ കേവലം ഒരു താക്കീത് പോലുമോ കൊടുക്കാത്തതെന്താണ് !!???

കോടതിയിൽ പോലും കൃത്യമായി വിശദീകരിക്കാൻ കഴിയാതെ പോകുന്നത്ര സങ്കീർണ്ണത നിറഞ്ഞ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ കൃത്രിമങ്ങൾ നടന്നിട്ടില്ല എന്ന് എന്ത് കൊണ്ടാണ് അല്മായർ വിശ്വസിക്കേണ്ടത് ?

തനിക്കുണ്ട് എന്നവകാശപ്പെടുന്ന "സ്വകാര്യ സ്വാതന്ത്ര്യ പ്രിവിലേജ്"-ന്റെ ബലത്തിൽ നടന്ന ഈ ഇടപാടുകളുടെ പുറത്ത് സ്റ്റാമ്പ് ഡ്യൂട്ടി, ആദായ നികുതി, റെവന്യൂ എൻഫോഴ്‌സ്‌മെന്റ് തുടങ്ങിയ വകുപ്പുകളിൽ നിന്ന് നടപടിയും സാമ്പത്തികബാധ്യതയും വന്നാൽ അതും രൂപതയിൽ നിന്നായിരിക്കില്ലേ ചിലവാക്കുക ? 

അപ്പോഴും തനിക്കെതിരെ നടപടി എടുക്കാൻ പോപ്പിന് മാത്രമേ കഴിയൂ എന്ന കാനോനയിലൂന്നി പ്രതിരോധം തീർക്കാൻ പറ്റുമോ ?

കാനോന്‍ നിയമം സഭയുടെ ആഭ്യന്തരകാര്യങ്ങള്‍ക്ക് മാത്രമാണ് ബാധകമായിട്ടുള്ളത് എന്നിരിക്കെ, മാർപ്പാപ്പയ്ക്കല്ലാതെ മറ്റൊരാധികാര കേന്ദ്രത്തിനും തന്റെ മേൽ നിയന്ത്രണമില്ലെന്ന് അവകാശപ്പെടുന്ന പിതാവ് കൂടുതൽ നിയമനടപടികളും ദുരാരോപണങ്ങളും ക്ഷണിച്ച് വരുത്തുകയല്ലേ ?

ഈ ചോദ്യങ്ങളിൽ ചിലതിന് ഒരു പക്ഷെ, കോടതിയും സർക്കാരും നിയമസംവിധാനങ്ങളും ഒരു തീർപ്പ് കൽപ്പിക്കുമായിരിക്കും. എന്നാലും ഉത്തരമില്ലാതെ പോകാൻ സാധ്യതയുള്ള കുറെ ചോദ്യങ്ങൾ ബാക്കിയാകാനാണ് സാധ്യത. 

എന്തായാലും പിതാവിന്റെ ഈ വെളിപ്പെടുത്തലിലൂടെ മനസിലാവുന്ന കാര്യം ഇതല്ലെ ?; "നമ്മുടെ" സ്ഥാപനങ്ങൾ, "നമ്മുടെ" സ്വത്ത് എന്നൊക്കെ പറയുന്നതിലെ "നാം" എന്നത് നമ്മൾ എന്ന Collective Pronoun അല്ല എന്നും മറിച്ച് "എന്റെ" എന്നതിന്റെ പൂജക ബഹുവചനം ആണെന്നുമല്ലേ ? പണ്ടൊക്കെ ഫ്യൂഡൽ നാടുവാഴികളും പ്രഭുക്കളും ഉപയോഗിച്ചിരുന്ന "നോം", "നാം", "നമ്മൾ" "നമ്മുടെ" എന്നൊക്കെ അർത്ഥം വരുന്ന അതേ പ്രയോഗം തന്നെയല്ലേ ഇതും.... 

അല്മായർക്ക്, "രൂപ-താ" എന്ന ആഹ്വാനം കേൾക്കുമ്പോൾ, ദൈവത്തിനെന്ന തെറ്റിദ്ധാരണയിലും വിശ്വാസത്തിലും രൂപ കൊടുക്കാനല്ലേ പറ്റൂ... സ്വത്ത് വാങ്ങുന്നതും വിൽക്കുന്നതും അല്മായരുടെ കൈപ്പിടിയിൽ ഉള്ള കാര്യമല്ലല്ലോ.....!!!!

രൂപത ട്രസ്റ്റ് അല്ല എന്നും അതിന്റെ പരമാധികാരി മെത്രാനാണെന്നും ഒക്കെയുള്ള വാദം നിയമദൃഷ്ട്യാ ശരിയാണെങ്കിൽ തന്നെ, വിശ്വാസികൾക്ക് സഭയിലും മെത്രാന്മാരിലും ഈ സംവിധാനങ്ങളിലും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ട്രസ്റ്റ് ആര് വീണ്ടെടുക്കും !!???

ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാൻ തക്ക മനോഗുണം ശ്ലൈഹീകസിംഹാസനത്തിനില്ലാത്തതിനാൽ വിശ്വാസികൾക്ക് സഭയിലുള്ള തങ്ങളുടെ അവകാശങ്ങളെപ്പറ്റിയും രൂപതയിൽ തങ്ങൾക്കുള്ള സ്ഥാനത്തെപ്പറ്റിയും ഒരു ഏകദേശ ധാരണ കിട്ടിക്കാണുമെന്ന് വിശ്വസിക്കുന്നു. ആ സ്ഥിതിക്ക്  ഇനിയൊന്നും ചോദിക്കാതെ "Go To Your Classes"...

PS : ഒരു ക്രിസ്തൃാനിയെ സംബന്ധിച്ചിടത്തോളം ബൈബിൾ അനുസരിച്ച് രാജൃത്തിനുള്ള നികുതി കൊടുക്കാന്‍ ബാദ്ധ്യസ്ഥനാണ്. യേശുവിനെ കുടുക്കാന്‍ വേണ്ടി കൗശലക്കാരനായ ഒരു ശ്രേഷ്ഠ പുരോഹിതന്‍ “സീസറിന് നികുതി കൊടുക്കണമോ”എന്ന ചോദൃവുമായി യേശുവിനെ സമീപിച്ചു. ഒട്ടും ആലോചിക്കാതെ തന്നെ പ്രതിവചിച്ചു. “സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും"...!!! ഈ ഉത്തരത്തിനു കൂടുതൽ വ്യാഖ്യാനത്തിന്റെ ഒന്നും ആവശ്യമില്ല. രാജ്യത്തിന്റെ നിയമം അനുസരിച്ചുള്ള നികുതി സത്യസന്ധമായി കൊടുക്കുക എന്ന് മാത്രമാണത്.

അത് ആദായ നികുതി ആയാലും സ്റ്റാമ്പ് ഡ്യൂട്ടി ആയാലും....

സന്മനസ്സുള്ളവർക്ക് സമാധാനം എന്നാണ് വചനം ...
സന്മനസ്സുള്ളവർക്ക് മാത്രം സമാധാനം എന്നും വായിക്കാം ....


ജോർജുകുട്ടി കിളിയന്തറയിൽ എന്നയാൾ ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത ഒരു കഥ കൂടി... പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രജ്ഞൻ കാൾ ബാർട്ട് പറഞ്ഞ ഒരു അനുഭവകഥയുണ്ട്. യുവപ്രായത്തിൽ സ്വിറ്റ്സർലണ്ടിലെ ഒരു ഗ്രാമത്തിൽ പാസ്റ്ററായിരുന്ന അദ്ദേഹം, തന്റെ ഇടവകയിലെ ഒരു വൃദ്ധരോഗിയെ കാണാൻപോയി. അയാൾ ഏതു പള്ളിയിലാണ് പോകുന്നതെന്ന് അന്വേഷിച്ച ബാർട്ടിനു കിട്ടിയ മറുപടി ഇതായിരുന്നു:-
"പാസ്റ്റർ ഞാൻ എന്നും സത്യസന്ധനായ മനുഷ്യനായിരുന്നു. ഒരിക്കലും പള്ളിയിൽ പോവുകയോ പോലീസ് കേസുകളിൽ പെടുകയോ ചെയ്തിട്ടില്ല.” 😄
അച്ചന്മാരും മെത്രാന്മാരുമൊക്കെ ചേരിതിരിഞ്ഞ് അടിവക്കുന്ന കേരളത്തിലും, പള്ളിയും പട്ടക്കാരുമൊന്നും മാന്യന്മാർക്കു ചേർന്നതല്ലെന്നു കുഞ്ഞാടുകൾക്കു തോന്നുന്ന കാലം വരുമോ?

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Friday 8 June 2018

(കേരളത്തില്‍) എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍......


Kick Off :           ലോകത്ത് ഏറ്റവുമധികം ജനങ്ങൾ കളിക്കുന്നതും ഇഷ്ടപ്പെടുന്നതും കാഴ്ചക്കാരുള്ളതുമായ കായിക വിനോദമേതാണ് എന്ന് ചോദിച്ചാല്‍ ഒരുത്തരമേ ഉണ്ടാകാന്‍ വഴിയുള്ളൂ. അത് ഫുട്ബോള്‍ ആണ്. അമിത മലയാള സ്നേഹത്താല്‍ നമുക്കതിനെ കാൽപന്തുകളി എന്ന് വിളിക്കാം. ഫുട്ബോള്‍ എന്ന പേരില്‍ അമേരിക്കയില്‍ മറ്റു ചില കളികള്‍ ഉള്ളതിനാല്‍ തെറ്റിദ്ധാരണ ഒഴിവാക്കാനായി അവര്‍ നമ്മുടെ കാല്‍പ്പന്തുകളിയെ സോക്കര്‍ എന്നാണ് പറയുന്നത്.  

First Half :  ഈ കളിയുടെ പ്രാകൃത രൂപങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും പലതരത്തില്‍ പ്രചാരത്തിലിരുന്നു. ഏകദേശം 2500 വര്‍ഷങ്ങള്‍ക്കുമുമ്പ് ചൈനയില്‍ 'സുചു' എന്നപേരില്‍ ഫുട്ബോളിനോട് സാദൃശ്യമുള്ള ഒരു കളി ഉണ്ടായിരുന്നത്രേ. റോമന്‍ യുഗത്തില്‍ ഈ കളിയുടെ ആദിരൂപങ്ങള്‍ നിലനിന്നിരുന്നു എന്നും പറയപ്പെടുന്നു. വലിയ ഒരു പന്ത് ഉപയോഗിച്ച് കളിച്ചിരുന്ന 'എപ്പിസ്ക്കുറോസ്' എന്ന കളിയെപ്പറ്റി ഗ്രീക്ക് ചരിത്രവും പറയുന്നുണ്ട്. ഇറ്റലിയില്‍ നിലവിലിരുന്ന 'കാല്‍ചിയോ' എന്ന പന്തുകളിയെപ്പറ്റിയും രേഖയുണ്ട്. അങ്ങനെ ചരിത്രത്തിന്റെ താളുകള്‍ പിന്നോട്ടുമറിക്കുമ്പോള്‍ ഫുട്ബോള്‍ എന്ന കളിയുടെ പിറവിയെപ്പറ്റി പലവിധ കഥകള്‍ പ്രചാരത്തിലുണ്ട്.

Half Time :  ഭാവനാരഥത്തിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം. ഏതോ ഒരാള്‍ ഏതോ ഒരു വസ്തു കാലുകൊണ്ടു തട്ടിത്തെറിപ്പിച്ചു കളിക്കുന്നു. അയാളെ തടഞ്ഞ് അത് കൈക്കലാക്കാന്‍ മറ്റൊരാളെത്തുന്നു. രണ്ടു പേര്‍ക്കും പിന്തുണയുമായി കുറച്ചു കൂടി ആളുകള്‍. അത് ഒരു മത്സരമായി മാറുന്നു. പിന്നീട് അത് ഒരു സ്ഥിരം വിനോദോപാധിയാകുന്നു. കാലക്രമത്തില്‍ ഏകീകൃത നിയമങ്ങളുമായി അത് ഫുട്ബോള്‍ എന്ന കളിയാകുന്നു. 

Second Half : എന്തായാലും ഗവേഷകര്‍ക്ക് ഈ കളിയെപ്പറ്റി സഹസ്രാബ്ദങ്ങളുടെ കഥ പറയാനുണ്ടെങ്കിലും സാധാരണക്കാരന്റെ നിത്യജീവിതത്തില്‍ ഈ കളി കടന്നുവന്ന് പ്രചുരപ്രചാരത്തിലായിട്ട് ഒന്നര നൂറ്റാണ്ട് ആവുന്നതേയുള്ളൂ. ഇക്കാലഘട്ടത്തിനിടക്ക് ഈ ജനപ്രിയ വിനോദമായ ഫുട്ബോളിന്റെ വളര്‍ച്ച എത്രയോ വേഗത്തിലും തീവ്രവും ആയിരുന്നു എന്നത് അതിശയിപ്പിക്കുന്നതാണ്. വ്യക്തികള്‍ക്കും ഗോത്രങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും ഇത് ഒരു വികാരമാണിപ്പോള്‍. അതിനു രൂപത്തിനെ കവച്ചു വയ്ക്കുന്ന ഒരു മാസ്മര ജനകീയ ഭാവമാണുള്ളത്.  

Injury Time : ലോ­ക­മെ­മ്പാ­ടു­മു­ള്ള ഫു­ട്‌­ബോൾ ആ­രാ­ധ­ക­രു­ടെ നെ­ഞ്ചി­ടി­പ്പി­ന്‌ ആ­ക്കം കൂ­ട്ടി കാൽ­പ­ന്തു­ക­ളി­യു­ടെ വ­സ­ന്ത­കാ­ലം വന്നെത്തിക്കഴിഞ്ഞു. കാറ്റ് നിറച്ച ഈ തുകൽപ്പന്തിലേക്ക് ഒതുങ്ങാൻ ഇനി ഏതാനും ദിവസങ്ങൾ ബാക്കി. ഭൂമിയെ ഒരു ഫുട്ബോളായും രാജ്യങ്ങളെ ആ പന്തിലെ തുകൽക്കഷണങ്ങളായും സങ്കൽപ്പിച്ചാൽ അതിലെ ഏറ്റവും വലിയ തുകൽക്കഷണമായ റഷ്യയിലാണ് ഇത്തവണ ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ഒരു കാലത്ത് ലോക രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന സോവിയറ്റ് യൂണിയൻ എന്ന "സോഷ്യലിസ്റ്റ് സ്വപ്ന സാമ്രാജ്യം" പല രാജ്യങ്ങലായി ചിതറിപ്പോയി റഷ്യ എന്ന രണ്ടക്ഷരത്തിലൊതുങ്ങിയ ശേഷം ഈ ലോകത്തിനു മുന്നിൽ അവർ അഭിമാനപൂർവ്വം തലയുയർത്തിപ്പിടിച്ചു നടത്തുന്ന ഒരു ബൃഹത്ത് പരിപാടിയാണ് ഈ ലോകകപ്പ്. റഷ്യയിൽ എന്ന് മാത്രമല്ല കിഴക്കേ യൂറോപ്പിൽ തന്നെ ഇതാദ്യമായാണ് ഫുട്ബോൾ ലോകകപ്പ് നടക്കുന്നത്. ഒന്നിലധികം വൻ കരകളിലായി (യൂറോപ്പ്, ഏഷ്യ) നടക്കുന്ന ആദ്യ ഫുട്ബോൾ ലോകകപ്പും ഇത് തന്നെ. ഇറ്റലിയും ഹോളണ്ടും ഇല്ലാത്ത ഒരു ലോകകപ്പ്. ഒരു പക്ഷെ 30 വയസ്സുള്ള ലയണൽ മെസ്സിക്കും 33 വയസ്സുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഇതവസാന ലോക കപ്പ് മത്സരമായേക്കാം. ആരൊക്കെ വാഴും; ആരൊക്കെ വീഴും; ആരൊക്കെ കറുത്ത കുതിരകളാകും; ആരൊക്കെ അട്ടിമറിക്കപ്പെടും; പ്രവചനങ്ങൾ അസാധ്യം !!!

Extra Time : കേരളത്തിലെ യുവ മനസിന് ഫുട്‌ബോള്‍ എന്നും ഒരു ലഹരി തന്നെയാണ്. കേരളവും ലോകകപ്പ്‌ ലഹരിയില്‍ മുഴുകിക്കഴിഞ്ഞു. (ലോക കപ്പ് മാത്രമല്ല... കോപ്പ അമേരിക്ക, യൂറോ കപ്പ്.... അങ്ങനെ ഏത് കാൽപ്പന്ത് ടൂർണമെന്റിനും ഇവിടെ ലഹരിക്ക്‌ കുറവൊന്നുമില്ല.) കേരളത്തി­ന്റെ ഓരോ മു­ക്കും മൂലയും ലോകകപ്പിനെ ആഘോഷിക്കുകയാണ്. നാ­ട്ടിൻ  പുറ­മെന്നോ നഗരമെന്നോ ഭേദമില്ലാതെ ഇഷ്ട ടീമുകളെ പ്രകീര്‍ത്തിച്ചു കൊണ്ടും എതിര്‍ ടീമിനെ വെല്ലു വിളിച്ചു കൊണ്ടും പോസ്റ്ററുകളും ബാനറുകളും ഉയര്‍ന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ലോകകപ്പ് തരംഗം അലയടിക്കുന്നു. സിനിമാ പോസ്റ്ററുകളിലെ നായകന്മാരെ അവതരിപ്പിക്കുന്ന വാചകങ്ങള്‍ ആണ് ഓരോ പോസ്റ്ററിലും ബാനറിലും. ബ്രസീലും കേരളവും തൊട്ടടുത്താണെന്നു തോന്നും ആരാധകരുടെ ഈ യുദ്ധം കണ്ടാല്‍. ഓരോ താരങ്ങളും തങ്ങളുടെ ­കൂടെ ക്ലബ്ബില്‍ കളിക്കുന്നവരാണ് എന്നാണു ഓരോ പോസ്റ്ററുകളും വായിച്ചാല്‍ തോന്നുക. ഇഷ്ട താരങ്ങളുടെ ജേഴ്സി അണിഞ്ഞു നടക്കുന്നവരും വാഹനങ്ങളില്‍ ഇഷ്ട ടീമുകളുടെ പതാക പ്രദര്‍ശിപ്പിക്കുന്നവരും കുറവല്ല. ബ്ര­സീ­ലി­നും അർ­ജന്റീ­ന­ക്കും ജർ­മ്മ­നിക്കുമാണ് പൊ­തു­വേ ആ­രാ­ധ­ക­ര്‍ കൂടുതല്‍. ഇം­ഗ്ള­ണ്ടി­നും  ഫ്രാൻ­സി­നും സ്പെയിനിനും പോർ­ച്ചു­ഗ­ലി­നുമൊ­ക്കെ ആരാധകര്‍ സജീവമാണ്. 

Shoot Out :  ഈ അവസരത്തില്‍ ഉയരുന്ന ചോദ്യങ്ങൾ പലതാണ്... 

ഇവിടത്തെ ജനങ്ങള്‍ ഫുട്ബോളിനോട് കാണിക്കുന്ന ആവേശത്തിന്റെയും താല്പര്യത്തിന്റെയും നൂറിലൊരംശം ഇവിടത്തെ ഭരണാധികാരികള്‍ ഈ കളിയെ പ്രോല്‍സാഹിപ്പിക്കാന്‍ കാണിക്കുന്നുണ്ടോ ?

ലോക തലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ ക്രിക്കറ്റിനേക്കാളും ഹോക്കിയെക്കാളും മറ്റേതൊരു കളിയെക്കാളും സാധ്യത ഫുട്ബോളിന് ഉണ്ടെന്നിരിക്കെ, ഫുട്ബോള്‍ വളര്‍ത്താന്‍ ഇവിടത്തെ ഭരണകൂടങ്ങള്‍ എന്താണ് ചെയ്യുന്നത് ?

ഈ കളിയ്ക്ക് ഇവിടെ ലഭ്യമായിട്ടുള്ള മത്സരവേദികളില്‍ ജയിക്കുകയോ നേട്ടങ്ങള്‍ കൊയ്യുകയോ ചെയ്ത ടീമുകളെയോ വ്യക്തികളെയോ അര്‍ഹിക്കുന്ന രീതിയില്‍ അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്യാന്‍ ഇവിടത്തെ ഭരണകൂടങ്ങള്‍ ശ്രമിക്കാറുണ്ടോ ?

നല്ല കളിസ്ഥലങ്ങളും പരിശീലന സംവിധാനങ്ങളും ഒരുക്കുന്നതില്‍ ഗവണ്മെന്‍റ് വിജയിച്ചിട്ടുണ്ടോ ?

ഒരു ചെറിയ ഗ്രൗണ്ടിനു ചുറ്റും നിന്ന് കാണുന്ന സെവൻസ് ഫുട്‌ബോളും, ജില്ലാ ലീഗും സംസ്ഥാന ലീഗും ദേശീയ ലീഗുമൊക്കെ അങ്ങനെയൊക്കെ നടന്നു പോയ്ക്കോളും എന്ന രീതിയിലുള്ള അധികാരികളുടെ വികല മനസ്ഥിതി അല്ലെ നമ്മുടെ സാധ്യതകള്‍ ഇല്ലാതാക്കുന്നത് ?

ഇത്തരം അവഗണനകള്‍ക്കെതിരെ ഇപ്പോള്‍ ഉറക്കമിളച്ചു കട്ടന്‍ ചായയും കുടിച്ചു കളി കാണുന്നവര്‍ എത്രത്തോളം പ്രതികരിച്ചിട്ടുണ്ട്

ഇപ്പോള്‍ വിദേശ ടീമുകളുടെ ഫ്ലക്സ്‌ വയ്ക്കാനും കൊടി കെട്ടാനും നടക്കുന്നവര്‍ സംഘടിച്ചു വില പേശിയാല്‍ തന്നെ നമ്മുടെ രാഷ്ട്രീയക്കാര്‍ അനുകൂലമായ നിലപാടുകള്‍ എടുക്കില്ലെ ?

സെലിബ്രിറ്റി ക്രിക്കറ്റിനു പോലും സ്റ്റേഡിയം നിറഞ്ഞു കവിയുന്ന നമ്മുടെ നാട്ടില്‍ ഫെഡറേഷന്‍ കപ്പിനും നമ്മുടെ ലോക്കല്‍ ലീഗുകള്‍ക്കും കാണികള്‍ കുറയുന്നതിന് ആരെയാണ് കുറ്റം പറയേണ്ടത് ?

ഇത്തരം ചെറുകിട മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന എന്ത് നടപടികളാണ് നമ്മുടെ മാധ്യമങ്ങള്‍ സ്വീകരിച്ചിട്ടുള്ളത് ?

പ്രോത്സാഹനവും ജനക്കൂട്ടവും തന്നെയാണ് ഏതൊരു കളിക്കാരനെയും കളിയേയും മികച്ച നിലവാരത്തിലെത്തിക്കുന്നത്. പ്രീമിയർ ലീഗും സ്പാനീഷ് ലീഗും ഇംഗ്ലീഷ് ലീഗും മാത്രം നോക്കിയിരിക്കാതെ നമ്മുടെ നാട്ടില്‍ നടക്കുന്ന കളികളിലും പരമാവധി കാണികള്‍ ഉണ്ടെന്നു ഉറപ്പു വരുത്തേണ്ടത് ഓരോ ഫുട്ബോള്‍ പ്രേമിയുടെയും കടമയല്ലേ ?

Sudden Death (കാടനടി) : മനുഷ്യ വിഭവ ശേഷിയും സാമ്പത്തിക ഭദ്രതയും നമ്മുടെ അത്ര പോലുമില്ലാത്ത, നമ്മുടെ നാട്ടിലെ ഒരു നിയോജകമണ്ഡലത്തിന്റെയത്ര വലിപ്പമില്ലാത്ത രാജ്യങ്ങൾ പോലും ഇന്ന് ലോക ഫുട്‌ബോളി മികച്ച പ്രകടനം നടത്തുമ്പോള്‍, ലോകഫുട്ബാള്‍ നിലവാരത്തിന്റെ എഴയല്‍പക്കം ചെല്ലാന്‍ യോഗ്യത ഇല്ലാതെ,  ഇവിടെ കുത്തിയിരുന്നു വിദേശ രാജ്യങ്ങള്‍ക്ക് വേണ്ടി ആര്‍ത്തു വിളിക്കുന്നതു കാണുമ്പോള്‍ "കല്യാണരാമന്‍" സിനിമയില്‍ സലിംകുമാറിന്റെ കഥാപാത്രം പറയുന്ന പ്രശസ്തമായ കോമഡി ഡയലോഗാണ് ഓര്‍മ്മ വരുന്നത്


 "എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ !!!"

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Saturday 2 June 2018

ജാത്യാഭിമാനക്കൊലയുടെ ഇര നീനുവിനൊരു മുന്നറിയിപ്പ്...!!!

പ്രിയ നീനു....

ഇപ്പോൾ നീ കാണുകയും കേൾക്കുകയും ചെയ്യുന്ന ഐകദാർഢ്യ പ്രഖ്യാപനങ്ങളിലും സഹതാപ പ്രകടനങ്ങളിലും ഒത്തിരി ആശ്വസിക്കുകയോ സന്തോഷിക്കുകയോ അരുത്; മാത്രവുമല്ല അതിനെയൊക്കെ നീ തെല്ല് ഭയക്കേണ്ടതുമുണ്ട്...

നീ കെവിന്റെ വിധവയായി കഴിയാനുറച്ചു എന്ന തീരുമാനത്തിനെ അനശ്വര പ്രണയത്തിന്റെയും സമർപ്പണത്തിന്റെയും ധീരതയുടെയും ഒക്കെ ഉദാത്തമാതൃക എന്ന നിലയിൽ വാഴ്ത്തുപാട്ട് രചിച്ചു കൊണ്ടിരിക്കുകയായിരുന്നു ഈ പൊതുസമൂഹം ഇത് വരെ. ഇപ്പോൾ നീ വീണ്ടും പഠനത്തിനായി കോളേജിലേക്ക് തിരിച്ചു വന്നപ്പോഴും മാധ്യമങ്ങളും സമൂഹവും നിന്നെ പ്രോത്സാഹിപ്പിക്കുന്ന തിരക്കിലാണ്. പക്ഷെ, കവലക്കൂട്ടങ്ങളിലും പരദൂഷണക്കമ്മിറ്റികളിലും നീ ഭാവിയിൽ എന്ത് ചെയ്യുമെന്ന പ്രവചനങ്ങൾ ചർച്ച ചെയ്ത് തുടങ്ങിയിട്ടുണ്ട്.

നിനക്ക് കേവലം 20 വയസ് മാത്രമേ ഉള്ളുവെന്നും നീയൊരു വിദ്യാർത്ഥിനി ആണെന്നുമൊക്കെ ഈ സമൂഹം മറക്കാൻ അധികം സമയം വേണ്ട. നീ വെള്ളയുടുത്ത് എന്നും കെവിന്റെ ഓർമ്മകളിൽ ജീവിച്ചു തീർക്കുന്നതിനോടായിരിക്കും ഭൂരിപക്ഷ സമൂഹത്തിനെന്നും താല്പര്യം. സമാനതകളില്ലാത്ത മാനസിക സമ്മർദ്ദമനുഭവിക്കുന്ന പെൺകുട്ടിയുടെ വിഭ്രാന്തിയോളം പോന്ന വികാരഭരിതമായ വാക്കുകൾക്ക് ഈ സമൂഹ മനഃസാക്ഷി നൽകുന്ന പ്രാധാന്യം നാളെ നിന്റെ നേരെ വിരലുകൾ ചൂണ്ടാൻ കാരണമായേക്കും. 

പെരുമ്പാവൂരിലെ ജിഷയുടെ അമ്മയ്ക്ക് ഐകദാർഢ്യപ്പെരുമഴയും സഹതാപക്കടലും സഹായപ്രളയവും ഒരുക്കിയവർ തന്നെയാണ് ആ അമ്മയെ സദാ പിന്തുടർന്ന് അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് നിരന്തരം ഉറ്റു നോക്കുന്നതും ക്യാമറകൾ പായിക്കുന്നതും സോഷ്യൽ ഓഡിറ്റിംഗ് നടത്തുന്നതും സമൂഹത്തിൽ താറടിക്കുന്നതും അവഹേളിക്കുന്നതും. 

ദുരന്തങ്ങളേറ്റു വാങ്ങാൻ വിധിക്കപ്പെട്ടവർക്ക്, സഹായവും സഹതാപവും ഒക്കെ ഞങ്ങൾ നൽകും. പക്ഷെ, പിന്നീടവർ ഞങ്ങൾ ആഗ്രഹിക്കുന്ന രീതിയിലേ ജീവിക്കാൻ പാടുള്ളു എന്ന് ഞങ്ങൾക്ക് നല്ല നിർബന്ധമുണ്ട്. ദുരന്തങ്ങളുടെ ഇരകൾ കഷ്ടിച്ച് ഉപജീവനമേ നടത്താവൂ; വളർച്ചയിലേക്ക് അതിജീവനം നടത്തുന്നത് ഞങ്ങളിലെ ഫ്യൂഡലിസ്റ്റുകൾക്ക് ഇഷ്ടമല്ല.   

പ്രിയ സോദരി നീനു, നീയിനി സന്തോഷിക്കാനോ ആഘോഷിക്കാനോ ഭേദപ്പെട്ട മറ്റൊരു ജീവിതം ആഗ്രഹിക്കാനോ പാടില്ല; അതിന് സമ്മതിക്കില്ല ഞങ്ങൾ. ഞങ്ങളുടെ സോഷ്യൽ ഓഡിറ്റിങ് കണ്ണുകൾ സദാ നിന്റെ മേൽ ഉണ്ടായിരിക്കും...... അത് കൊണ്ട് വളരെ സൂക്ഷിച്ച് കരുതലോടെ വേണം ഭാവി കെട്ടിപ്പടുക്കാൻ.... പറ്റുമെങ്കിൽ മറ്റൊരു നാട്ടിൽ പോയി.... കാരണം ഞങ്ങൾ വരയ്ക്കുന്ന വരയ്ക്ക് പുറത്തു പോകുന്നവരെ ഞങ്ങൾ വെറുതെ വിടില്ല; ഞങ്ങൾ ആഗ്രഹിക്കുന്ന രീതിയ്ക്ക് പുറത്ത് ജീവിക്കുന്നവരെ ഞങ്ങൾ ജീവിക്കാൻ അനുവദിക്കില്ല..!!!!

പെരുമ്പാവൂരിലെ ജിഷയുടെ അമ്മയെ അപഹസിക്കുന്നതിനെതിരെ എഴുതിയ കുറിപ്പ് ഈ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ വായിക്കാം....===> ധർമ്മം കൊടുത്ത് കഴിഞ്ഞിട്ട് അതിന്റെ പുറത്ത് സോഷ്യൽ ഓഡിറ്റിങ് നടത്തുന്ന അല്പന്മാർ...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക