ഞാൻ വെറും പോഴൻ

Monday, 4 July 2022

ചക്ക പുരാണവും പുരാണത്തിലെ ചക്കയും !!!


ജൂലൈ 4 ലോക ചക്ക ദിനമാണ്. 

കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ഔദ്യോഗിക പഴമാണ് ചക്ക. അത് പോലെ ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെയും ദേശീയ ഫലമാണ് ചക്ക. മൾബറി, ബ്രെഡ്ഫ്രൂട്ട് (കടച്ചക്ക), അത്തി ഒക്കെ ഉൾപ്പെടുന്ന Moraceae കുടുംബത്തിൽപ്പെട്ട ഒരു വൃക്ഷ ഇനമാണ് പ്ലാവ്. ആർട്ടോകാർപസ് ഹെറ്ററോഫില്ലസ് എന്ന ശാസ്ത്രീയ നാമമുള്ള ചക്കക്ക് ഇംഗ്ലീഷിൽ JACKFRUIT എന്നാണ് പേര്. പോർച്ചുഗീസ് ഭാഷയിലെ ജാക്ക എന്ന വാക്കിൽ നിന്നാണ് ചക്ക എന്ന മലയാള പദം ഉണ്ടായതെന്നും മലയാളത്തിലെ ചക്ക പഴം എന്നതിൽ നിന്നാണ് ഇംഗ്ലീഷിൽ JACKFRUIT എന്ന പേര് ഉരുത്തിരിഞ്ഞതെന്നും ഭാഷാ പണ്ഡിതന്മാർ പറയുന്നു. പോർച്ചുഗീസ് പ്രകൃതിശാസ്ത്രജ്ഞനും പണ്ഡിതനുമായ ഗാർസിയ ഡ ഒർട്ട 1563-ൽ എഴുതിയ ഒരു പുസ്തകത്തിലാണ് 'ജാക്ക്ഫ്രൂട്ട്' എന്ന ഇംഗ്ലീഷ് പദം ആദ്യമായി ഉപയോഗിച്ചതത്രെ. വിഖ്യാത ഗ്രന്ഥമായ ഹോർത്തൂസ് മലബാറിക്കസിലും ചക്കയെപ്പറ്റി പ്രതിപാദ്യമുണ്ട്. തമിഴിൽ പളാപ്പളം, തെലുങ്കിൽ പനസ, കന്നടയിൻ ഹാലാസു എന്നൊക്കെയാണ് ചക്കക്ക് വിളിപ്പേര്. 

സഹസ്രാബ്ദങ്ങളായി മനുഷ്യർ കഴിക്കുന്ന ഒരു പ്രകൃതി വിഭവമാണ് ചക്ക. പഴത്തിന്റെ ജന്മദേശം എവിടെയാണെന്ന് ആർക്കും കൃത്യമായി അറിയില്ലെങ്കിലും, ഇത് ഇന്ത്യയുടെ പശ്ചിമഘട്ടത്തിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു. നിത്യഹരിതമായ പ്ലാവ് ചൂടുള്ളതും ഈർപ്പമുള്ളതുമായ ഉഷ്ണമേഖലാ ചുറ്റുപാടുകളിൽ നന്നായി വളരുന്നു. ചക്ക പ്രധാനമായും ഏഷ്യയിലാണ് കൃഷി ചെയ്യപ്പെടുന്നത്. കോളണി സാമ്രാജ്യത്വത്തിന്റെ വ്യാപനത്തോടെ ചക്ക ലോകമെമ്പാടും വ്യാപിച്ചു. അങ്ങനെ, ലോകമെമ്പാടുമുള്ള പാചകരീതികളിൽ ചക്ക വിവിധ രൂപങ്ങളിൽ ഉപയോഗിക്കപ്പെടുന്നു. സാധാരണയായി പഴമായോ പുഴുക്കായോ ഒക്കെ ഉപയോഗിക്കപ്പെടുന്ന ചക്ക ജാം, അച്ചാറുകൾ, ഐസ്ക്രീമുകൾ, മധുരപലഹാരങ്ങൾ എന്നിവ ഉൾപ്പെടെ ഒട്ടേറെ ഭക്ഷണ പദാർത്ഥങ്ങളായി ഉപയോഗിക്കപ്പെടുന്നുണ്ട്. 

ഒരു ചക്ക എന്നാൽ ഒരൊറ്റ പഴമല്ല; നൂറ് കണക്കിന് പഴങ്ങളാണ്. ഓരോ ചക്കച്ചുളയും ഓരോ പൂവാണ്. ശരിയായ രീതിയിൽ പരാഗണം നടക്കാതെ വരുമ്പോഴാണ് ചക്കക്കകത്ത് ചുളകളുടെ എണ്ണം കുറയുന്നതും ചവിണിയുടെ എണ്ണം കൂടുന്നതും ചക്കയ്ക്ക് നല്ല ഷേപ്പില്ലാതെ വരുന്നതും. പൊതുവെ പ്ലാവിന് ആരും വളമിടുകയോ മരുന്നടിക്കുകയോ ചെയ്യാറില്ലാത്തത് കൊണ്ട് തന്നെ ചക്ക ഒരു സ്വാഭാവിക ഓർഗാനിക് ഫുഡ് ഐറ്റം ആയി കണക്കാക്കാം. പച്ച ചക്കയിൽ ഉള്ള ഏതോ ഘടകങ്ങൾ ഇൻസുലിൻ ഉൽപ്പാദനം മെച്ചപ്പെടുത്തുമെന്ന് ചില ഗവേഷണഫലങ്ങൾ ഉണ്ടെന്നും അത് കൊണ്ട് തന്നെ പ്രമേഹ രോഗികൾക്ക് ഇതൊരു ഔഷധം പോലെ പ്രവർത്തിക്കുന്നു എന്നും സോഷ്യൽ മീഡിയയിൽ കാണുന്നുണ്ട്. സത്യസ്ഥിതി എനിക്കറിയില്ല. പ്ലാവിന്റെ ഇല, തടി, ഫലം, ചക്കക്കുരു, ചക്കചവിണി എന്തിന് ചക്ക മുളഞ്ഞിൽ (അരക്ക്) വരെ ഓരോ കാര്യങ്ങൾക്ക് ഉപയോഗിക്കണതായി കാണാം. ശരിക്കും ഒരു കല്പവൃക്ഷമായി കണക്കാക്കാവുന്ന മരമാണ് പ്ലാവ്. 

ചുളയുടെ കട്ടിയും ഉരിഞ്ഞെടുക്കാനുള്ള എളുപ്പവും കണക്കിലെടുത്ത് പൊതുവായി ചക്കയെ വരിക്ക, കൂഴ എന്ന രണ്ട് തരമായിട്ടാണ് തിരിച്ചിട്ടുള്ളത്. പൊതുവെ കുഴ മറിഞ്ഞു കാണുന്ന കൂഴച്ചക്കയെക്കാൾ ഉറച്ച പ്രകൃതിയുള്ള വരിക്കച്ചക്കയെയാണ് ആളുകൾ ഇഷ്ടപ്പെടുന്നത്. നിറത്തിനും വലിപ്പത്തിനും മധുരത്തിനും അനുസരിച്ച് ഓരോ ചക്കക്കും പ്രാദേശികമായി പല പേരുകൾ ഉണ്ട്. തേൻ വരിക്ക, ചെമ്പരത്തി വരിക്ക, താമര വരിക്ക, രുദ്രാക്ഷ വരിക്ക, മുട്ടം വരിക്ക, സിലോൺ വരിക്ക, പേച്ചിപ്പാറ, പാലൂർ അങ്ങനെ എണ്ണമറ്റ നാടൻ ചക്കകളും താരതമ്യേന പുതുമുഖ ഇനങ്ങളായ വിയറ്റ്നാം സൂപ്പർ ഏർലി, കമ്പോഡിയൻ, അരക്കില്ലാത്ത ഗംലെസ്സ്, ഡാങ് സൂര്യ, ശങ്കര, സിന്ദൂർ, സിദ്ദു ഒക്കെച്ചേർന്ന് ചക്ക മേഖല വളരെ സമ്പന്നമാണ്. 

മൂക്കാത്ത ചക്കയിൽ നിന്നുണ്ടാക്കുന്ന ഇടിയൻ ചക്ക തോരൻ മുതൽ ചക്ക പുഴുക്ക്, ചക്ക കൂട്ടാൻ, ചക്ക തിര, ചക്ക ജാം, ചക്ക വരട്ടിയത്, ചക്ക ഉണക്കിയത്, ചക്ക ചിപ്സ്, ചക്ക പായസം, ചക്ക കൊണ്ടാട്ടം, ചക്ക കുരു, ചകിണി, കൂഞ്ഞിൽ കൊണ്ടുള്ള വിഭവങ്ങൾ, അച്ചാറുകൾ എന്ന് വേണ്ട പ്ലാവിൽ നിന്നും ചക്കയിൽ നിന്നും ഉണ്ടാക്കാവുന്ന ഭക്ഷ്യവിഭവങ്ങൾ എണ്ണിയെടുക്കാൻ ബുദ്ധിമുട്ടായിരിക്കും. തടിയുടെ കാര്യമെടുത്താലും പ്ലാവ് ഒരു ബഹുമുഖ പ്രതിഭയാണ്. പണ്ട് മിക്കവാറും വീടുകൾക്കും അതിലെ ഉപകാരങ്ങൾക്ക് വേണ്ട പ്രധാന തടിത്തരമായിരുന്നു പ്ലാവ്. ഒരു ദേവവൃക്ഷമായി കണക്കാക്കപ്പെടുന്നതിനാൽ ആവണപ്പലക, ദാരു ശിൽപങ്ങൾ, ക്ഷേത്ര പ്രതിഷ്ഠകൾ എന്നിവയുടെ നിർമ്മാണത്തിന്  പ്ലാവിന്റെ തടി ഉപയോഗിച്ചു പോരുന്നു. പ്രസിദ്ധമായ തിരുമാന്ധാംകുന്ന്, കൊടുങ്ങല്ലൂർ, കൊട്ടാരക്കര ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകൾ വരിക്കപ്ലാവിൽ നിർമ്മിച്ചവയാണ്. മദ്ദളം, ചെണ്ട പോലുള്ള തുകൽ വാദ്യോപകരണങ്ങളുടെ നിർമ്മാണത്തിനും വരിക്കപ്ലാവിന്റെ തടിയാണ് പരമ്പരാഗതമായി ഉപയോഗിക്കാറുള്ളത്.

ചക്കയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2016-ൽ jackfruitday.com ആണ് "Declare your independence from meat on 4th July ! Celebrate Jackfruit Day !" എന്ന മുദ്രാവാക്യവുമായി ജാക്ക്ഫ്രൂട്ട് ദിനം ആചരിക്കാൻ ആഹ്വാനം ചെയ്തത്. 

"ചക്ക സ്ക്കൂൾ" എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സര്‍ക്കാര്‍ സ്കൂളുണ്ട് കേരളത്തിൽ. മലപ്പുറം തിരൂര്‍ ഗവണ്‍മന്റ് യു.പി. സ്ക്കൂൾ ആണ് ഈ പേരിൽ അറിയപ്പെടുന്നത്. സ്കൂള്‍ മുറ്റം നിറയെ പ്ലാവും അതിലെല്ലാം  ചക്കകളും ഉള്ളത് കൊണ്ടായിരുന്നു ഇങ്ങനെ ഒരു വിളിപ്പേര് വരാൻ കാരണം. മലയാളം മീഡിയം മാത്രം പഠിപ്പിക്കുന്ന ജില്ലയിലെ ചുരുക്കം ചില സ്കൂളുകളില്‍ ഒന്നാണിത്. ഓരോ വര്‍ഷം കഴിയും തോറും കുട്ടികളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. അതോടെ കൂടുതല്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി ചില പ്ലാവുകൾ വെട്ടേണ്ടി വന്നു. എന്നാലും മുറ്റത്ത് അവശേഷിക്കുന്ന പ്ലാവിലെല്ലാം സീസൺ മുഴുവൻ നിറയെ ചക്കകളാണ്. കുട്ടികളുടെ പഠനവും ഈ മരങ്ങള്‍ക്കിടയിലാണ് നടക്കുന്നത്.

നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ വളപ്പിൽ കമ്പിവേലിയൊക്കെ കെട്ടി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഒരു പ്ലാവുണ്ട്. അമ്മച്ചി പ്ലാവ് എന്നാണ് ഈ പ്ലാവ് അറിയപ്പെടുന്നത്. തിരുവിതാംകൂറിന്റെ ചരിത്രവുമായി ബന്ധപ്പെട്ടതാണ് ഈ പ്ലാവിന്റെ സവിശേഷത. ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്ന് വിശേഷിപ്പിക്കപ്പെടുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ സിംഹാസനത്തിന്റെ അവകാശിയായപ്പോൾ, ആന്തരികവും ബാഹ്യവുമായ ശത്രുക്കൾ മനഃപൂർവ്വം സൃഷ്ടിച്ച നിരവധി അപകടങ്ങളെ അദ്ദേഹം നേരിടേണ്ടി വന്നു. ശത്രുക്കളെ ഭയന്ന് ഓടിപ്പോയ മാർത്താണ്ഡവർമ്മ നെയ്യാറ്റിൻകരയിലെത്തി. അല്പം മാനസിക രോഗമുള്ള ഒരു മനുഷ്യൻ മാർത്താണ്ഡ വർമ്മക്ക് ശത്രുക്കളിൽ നിന്ന് ഒളിക്കാൻ ഒരു സ്ഥലം കാണിച്ചു കൊടുത്തു. അവിടെ നിന്നിരുന്ന ഒരു വലിയ പ്ലാവിന്റെ തടിയിലുണ്ടായിരുന്ന പൊത്തായിരുന്നു ആ ഒളിസ്ഥലം. മാർത്താണ്ഡവർമ്മ ആ പ്ലാവിൻ പൊത്തിൽ കയറി ഒളിക്കുകയും അപായപ്പെടുത്താൻ വന്ന അക്രമികളിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു എന്നാണ് പ്രചാരത്തിലുള്ള കഥ. മഹാ രാജാവിനെ ഒളിക്കാൻ ഇടം നൽകുകയും അദ്ദേഹത്തിന് ജീവൻ സംരക്ഷിക്കുകയും ആ പ്ലാവ് 'അമ്മച്ചി പ്ലാവ്' എന്ന പേരിൽ പ്രസിദ്ധമായി. ക്ഷേത്രവളപ്പിലെ ഈ പഴക്കമുള്ള പ്ലാവുവിന്റെ അവശേഷിപ്പുകളാണ് പുരാവസ്തു വകുപ്പ് വേലിയൊക്കെ കെട്ടി സംരക്ഷിച്ചിരിക്കുന്നത്.

ചക്ക പുരാണം അവസാനിപ്പിക്കുന്നതിന് മുൻപ് ചക്കയുമായി ബന്ധപ്പെട്ട് പുരാണവും നാടോടിസാഹിത്യവും ഒക്കെ ചേർത്തൊരു കഥ കേട്ടിട്ടുണ്ട്. ബ്രഹ്മാവ് അതീവസുന്ദരിയായ ഒരു സ്ത്രീയെ സൃഷ്ടിച്ചു. അവളെ “അഹല്യ” എന്നു വിളിച്ചു. പുരൂവംശത്തിലെ പ്രസിദ്ധനായ പഞ്ചാശ്വര മഹാരാജാവിന്‍റെ മകളായിരുന്നു അഹല്യ എന്ന് പറയുന്ന ചില ചിന്താധാരകളും ഉണ്ട്. മഹാതപസ്വിയും ഉത്തമനുമായ ഗൗതമ മഹര്‍ഷിയുടെ ഭാര്യയായി അഹല്യ സന്തോഷപൂര്‍വ്വം ആശ്രമത്തില്‍ ജീവിച്ചു പോരുന്ന അവസരത്തിലൊരിക്കല്‍ ദേവേന്ദ്രന്‍ അഹല്യയെ കാണാനിടയായി. അഹല്യയുടെ സൌന്ദര്യത്തില്‍ ഭ്രമിച്ചു മോഹപരവശനായ ഇന്ദ്രന്‍ അഹല്യയെ പ്രാപിക്കാനായി ഒരു ഉപായം കണ്ടെത്തി. ഒരു രാത്രി ഇന്ദ്രൻ ഗൗതമമഹര്‍ഷിയുടെ ആശ്രമപ്രദേശത്ത് തന്‍റെ മായാജാലത്താല്‍ പതിവ് സമയത്തിന് മുൻപേ പ്രഭാതമായത് പോലൊരു മായാ അന്തരീക്ഷം സൃഷ്ടിച്ചു. പ്രഭാതമായി എന്ന് തോന്നിയ ഗൗതമമഹര്‍ഷി പ്രഭാതപൂജകൾക്കായി ആശ്രമം വിട്ടിറങ്ങിയ ഉടനെ ഇന്ദ്രൻ മുനിയുടെ രൂപത്തില്‍ ആശ്രമത്തില്‍ കയറിപ്പറ്റി. പ്രഭാതത്തില്‍ പുറത്തുപോയ ഭര്‍ത്താവ് തിരികെ വന്നതെന്തിനെന്ന്  ചോദ്യഭാവേന അഹല്യ ഗൗതമവേഷത്തില്‍ എത്തിയ ഇന്ദ്രനെ നോക്കിയെങ്കിലും ഇന്ദ്രന്റെ മായ അഹല്യക്ക് മനസിലാക്കാൻ കഴിഞ്ഞില്ല. ഇന്ദ്രന്റെ മോഹവലയത്തില്‍ വീണു പോയ അഹല്യ ഗൗതമമുനിയെന്ന തെറ്റിദ്ധാരണയിൽ  ഇന്ദ്രനുമായി രമിച്ചു.ഇതേ സമയംപ്രഭാതസ്നാനത്തിനായി നദിയിൽ എത്തിയ ഗൗതമന്‍ താൻ കണ്ട പ്രഭാതം ഒരു മായയാണെന്ന് തിരിച്ചറിഞ്ഞു. താന്‍ കബളിപ്പിക്കപ്പെട്ടു എന്നറിഞ്ഞ ഗൗതമന്‍ ആശ്രമത്തിലേക്ക് തിരികെയെത്തി. അവിടെ വേഷപ്രച്ഛന്നനായി തന്‍റെ ഭാര്യയുമായി രമിച്ച ഇന്ദ്രനെ മുനി ശപിച്ചു. “കാമാര്‍ത്തനും വഞ്ചകനും ആയ നീ ഷണ്ഡനും ദേഹം നിറയെ ആയിരം ലിംഗങ്ങൾ* ഉള്ളവനായി നടക്കാന്‍ ഇട വരട്ടെ…”. കോപത്താൽ ജ്വലിച്ച മുനി, ഇന്ദ്രനുമായി രമിച്ചതിന് അഹല്യയെ “ഭര്‍ത്താവിനെ അറിയാതെ പോയ നീ ശിലയായി തീരട്ടെ” എന്ന് ശപിച്ച് ഒരു ശിലയാക്കി മാറ്റി. താന്‍ അറിയാതെ ചെയ്തു പോയ തെറ്റിന് മാപ്പിരന്ന അഹല്യയോടു അലിവ് തോന്നിയ ഗൗതമന്‍, “ശ്രീരാമപാദം സ്പര്‍ശിക്കുന്ന മാത്രയില്‍ നിനക്ക് ശാപമുക്തി ലഭിക്കും” എന്ന ശാപമോക്ഷവും അരുള്‍ ചെയ്തു. ചെയ്ത് പോയ തെറ്റിന് മാപ്പും ശാപമോക്ഷവും ചോദിച്ച ഇന്ദ്രനും മുനി ശാപമോക്ഷം കൊടുത്തു. അങ്ങനെ ഇന്ദ്രന്റെ ശരീരത്തിൽ മുളച്ച ആയിരം ലിംഗങ്ങൾ ആയിരം കണ്ണുകൾ ആയി മാറിയെന്നും ഇന്ദ്രശരീരത്തിൽ നിന്നും വേറിട്ട ലിംഗങ്ങൾ ഒരു പ്ലാവിൽ ചെന്ന് ചേർന്നെന്നും അതാണ് ഇപ്പോൾ കാണുന്ന ചക്ക എന്നുമാണ് ചക്കയുമായി ബന്ധപ്പെട്ട് കേട്ട കൗതുക കഥ.  (*ആയിരം ഭഗങ്ങൾ എന്നും കേട്ടിട്ടുണ്ട്)

Sunday, 3 July 2022

ഇന്ത്യൻ തപാൽ സ്റ്റാമ്പിലെ തോമാ ശ്ലീഹ (St. Thomas)


പോൾ ആറാമൻ മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ച് 1964 ഡിസംബർ 2-ന് യേശുക്രിസ്തുവിന്റെ ഇന്ത്യയിലെ അപ്പോസ്തലനായ "സെന്റ് തോമസിന്റെ" ചിത്രമുള്ള ഒരു സ്റ്റാമ്പ് ഇന്ത്യാ പോസ്റ്റ് പുറത്തിറക്കി. പിന്നീട്, അദ്ദേഹത്തിന്റെ മരണത്തിന്റെ 19-ാം ശത വാർഷികത്തോടനുബന്ധിച്ച്, ചെന്നൈ സെന്റ് തോമസ് മൗണ്ടിൽ അദ്ദേഹം തന്നെ കൊത്തുപണി ചെയ്ത് രൂപപ്പെടുത്തിയെന്ന് വിശ്വസിക്കപ്പെടുന്ന കുരിശ്  ചിത്രീകരിക്കുന്ന മറ്റൊരു സ്റ്റാമ്പും ഇന്ത്യാ പോസ്റ്റ് പുറത്തിറക്കി. 1973 ജൂലൈ 3-ന്, ആയിരുന്നു ഈ സ്റ്റാമ്പ് പുറത്തിറക്കിയത്.
(ഞാൻ മനസിലാക്കിയതനുസരിച്ച്, ഇതിൽ കുരിശ് ചിത്രീകരിച്ചിട്ടുള്ള സ്റ്റാമ്പ് ഡിസൈൻ ചെയ്തത് എറണാകുളം തേവര സ്വദേശിയായ N. G. ജെറോം ആണ്)

പുരാതന മതങ്ങളിൽ ഒന്നായ ക്രിസ്തുമതം സ്ഥാപിക്കപ്പെട്ടിട്ട് 2000-ൽ അധികം വർഷത്തിലേറെയായി. ബൈബിളിന്റെ പഴയനിയമത്തിൽ പ്രവചിക്കപ്പെട്ട മിശിഹാ ആയി അവതരിച്ച യേശുക്രിസ്തു ദൈവപുത്രനും മനുഷ്യരാശിയുടെ രക്ഷകനുമാണെന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു. ജറുസലേമിനടുത്തുള്ള ഒരു യഹൂദ കുടുംബത്തിൽ ജനിച്ച യേശു രക്ഷയുടെ സുവിശേഷം പ്രസംഗിച്ചും അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചും ജീവിച്ചു. ഒടുക്കം പാടുപീഡകൾ സഹിച്ച് കുരിശിൽ മരിക്കുന്നതിന് മുൻപേ സുവിശേഷം ലോകമെങ്ങും എത്തിക്കാനായി, യേശു 12 ശിഷ്യന്മാരെ അപ്പോസ്തലന്മാരായി തിരഞ്ഞെടുത്തു. ഇവരിൽ ഒരാളായിരുന്ന തോമസ് ആണ് ഇന്ത്യയിൽ ക്രിസ്തുമതത്തിന് തുടക്കം കുറിച്ചതെന്ന് കരുതപ്പെടുന്നു. സെന്റ് തോമസ് കേരളത്തിൽ വന്ന് തദ്ദേശീയരായിരുന്ന ബ്രാഹ്മണരെ ക്രിസ്തു മാർഗ്ഗം സ്വീകരിപ്പിച്ചു എന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദങ്ങൾ ഇവിടെ എന്നും സജീവമായിരുന്നു.

സെന്റ് തോമസിന്റെ ഭാരത പ്രവേശനം നവംബർ 21-നായിരുന്നു മാർത്തോമ്മാ ക്രിസ്ത്യാനികളുടെ വിശ്വാസം. അവരുടെ വിശ്വാസമനുസരിച്ച് കൊടുങ്ങല്ലൂർ (മുസ്സിരിസ്) തുറമുഖത്തിനടുത്തുള്ള മാല്യങ്കരയിലാണ് തോമസ് എത്തിയത്. ഇന്നത്തെ തെക്കേ ഇന്ത്യയിലെങ്ങും സഞ്ചരിച്ച് അദ്ദേഹം നടത്തിയ  സുവിശേഷ വേലയുടെ ഫലമായി ഇവിടെ താമസിച്ചിരുന്ന യഹൂദരെയും തദ്ദേശീയരായ വിവിധ ജാതിക്കാരെയും മത പരിവർത്തനം ചെയ്തു. അവർക്ക് വേണ്ടി അദ്ദേഹം ഏഴര പള്ളികൾ (വിശ്വാസി സമൂഹങ്ങൾ) സ്ഥാപിക്കുകയും ചെയ്തത്രെ. കൊടുങ്ങല്ലൂർ (ക്രാങ്ങനൂർ), പാലയൂർ, കോട്ടയ്ക്കാവ് (പറവൂർ), കോക്കമംഗലം, നിരണം , കൊല്ലം, ചായൽ (നിലയ്ക്കൽ) എന്നിവയാണ് ആ പള്ളി സമൂഹങ്ങൾ. അതിനുശേഷം അദ്ദേഹം  തമിഴ്നാട്ടിൽ ഇന്നത്തെ ചെന്നൈയുടെ ഭാഗമായ മൈലാപൂരിലെത്തി.

മൈലാപ്പൂർ രാജാവുമായി സെന്റ് തോമസ് സൗഹൃദത്തിലായിരുന്നു എങ്കിലും ബഹുജനങ്ങളെ ക്രിസ്തീയ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്തതിലുള്ള വിരോധത്താൽ രാജാവിന്റെ ഏതാനും കൊട്ടാര കാര്യക്കാർ സെന്റ് തോമസിനെ കൊല്ലാൻ പദ്ധതിയിട്ടത്രേ.  അദ്ദേഹം, വനത്താൽ ചുറ്റപ്പെട്ട ചിന്നമല -Little Mount- യിൽ പോയി മറഞ്ഞെങ്കിലും ശത്രുക്കൾ അദ്ദേഹത്തെ കണ്ടെത്തുകയും കുന്തം കൊണ്ട് കുത്തി കൊല്ലുകയും ചെയ്തു.  എ.ഡി. 72 ജൂലൈ 3-നാണ് അദ്ദേഹം കൊല ചെയ്യപ്പെട്ടതെന്നു കരുതപ്പെടുന്നു. രക്തസാക്ഷിത്വം വരിച്ച അദ്ദേഹത്തിന്റെ മൃതദേഹം മൈലാപ്പൂരിൽ കൊണ്ടു വന്ന് അവിടെ  പണിയപ്പെട്ട പള്ളിക്കുള്ളിൽ സംസ്‌കരിച്ചെന്ന് പറയപ്പെടുന്നു. തോമായുടെ രക്തം വീണ മണ്ണ് അടങ്ങിയ ഒരു പാത്രവും അവനെ കുത്തിയ കുന്തവും അവന്റെ ശവകുടീരത്തിൽ അടക്കം ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. 

എ.ഡി. മൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട "തോമസിന്റെ പ്രവൃത്തികൾ" എന്ന പുസ്തകം തോമസിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതാണ്. കേരളത്തിൽ പ്രചാരത്തിലിരുന്ന "റമ്പാൻ പാട്ട്", ആദ്യകാല ക്രൈസ്തവ സഭാ പിതാക്കന്മാരായ അപ്രേം, ഗ്രിഗറി, ജെറോം, അംബ്രോസീസ്, ഇസിദോർ തുടങ്ങിയവരുടെ കൃതികളിലും മറ്റ് ചില രക്തസാക്ഷി ചരിതങ്ങളിലും (Martyrology) സെന്റ് തോമസിന്റെ ഇന്ത്യ സന്ദർശനത്തെപ്പറ്റിയും മൈലാപ്പൂരിൽ വച്ചുള്ള രക്തസാക്ഷിത്വത്തെയും പറ്റിയുള്ള പരാമർശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതൊക്കെ കൂടാതെ വേറെയും ചില രേഖകൾ തോമസിന്റെ ഇന്ത്യ സന്ദർശനത്തെയും രക്തസാക്ഷിത്വത്തെയും സാധൂകരിക്കാനായി പരാമർശിച്ചു കാണാറുണ്ട്.