"കിങ്ങിണിക്കുട്ടൻ" കേരളത്തിൽ വിവാദമാകുന്നത് ഇത് ആദ്യമായല്ല. 1994-ൽ കേരള രാഷ്ട്രീയം, പ്രത്യേകിച്ച് കോൺഗ്രസ് രാഷ്ട്രീയം ഗ്രൂപ്പ് പോര് കൊണ്ട്, കലാപ കലുഷിതമായ സന്ദർഭത്തിലായിരുന്നു എസ്. രമേശൻ നായർ എഴുതിയ "ശതാഭിഷേകം" എന്ന ആക്ഷേപഹാസ്യ റേഡിയോ നാടകം വൻ വിവാദങ്ങൾക്ക് വഴിവെച്ചത്. അഖില കേരള റേഡിയോ നാടകോത്സവത്തിലേക്ക് തിരുവനന്തപുരം നിലയത്തിൽ നിന്ന് അവതരിപ്പിച്ച നാടകമായിരുന്നു ഇത്. ഈ നാടകത്തിലെ പ്രധാന കഥാപാത്രങ്ങളായിരുന്നു കിട്ടുമ്മാവനും കിങ്ങിണിക്കുട്ടനും. കിട്ടുമ്മാവന് ശബ്ദം നല്‍കിയത് നെടുമുടി വേണുവും കിങ്ങിണിക്കുട്ടനു ശബ്ദം നല്‍കിയത് ജഗന്നാഥനുമായിരുന്നു. തറവാട്ടിലെ കസേരയൊഴിഞ്ഞു കൊടുക്കാത്ത കാരണവർ ആയിരുന്നു കിട്ടുമ്മാവനെങ്കിൽ മാനസികവളർച്ചയില്ലാത്ത പിന്മുറക്കാരനായിരുന്നു കിങ്ങിണിക്കുട്ടൻ. കെ. കരുണാകരൻ മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് കോൺഗ്രസിൽ തർക്കം രൂക്ഷമായ കാലമായിരുന്നു അത്. കോൺഗ്രസിൽ ‘തിരുത്തൽവാദികൾ’ എന്നറിയപ്പെട്ട യുവനേതാക്കളുടെ ഒരു സംഘം ലീഡർക്കെതിരെ നിലയുറപ്പിച്ച അതേ സമയത്ത് ആകാശവാണി പ്രക്ഷേപണം ചെയ്ത ഈ നാടകത്തെ അക്കാലത്തെ രാഷ്ട്രീയവുമായി ചിലർ ചേർത്തുവെച്ചതോടെ നാടകം വിവാദ വിഷയമായി. കെ. കരുണാകരനെയും കെ മുരളീധരനെയും പരിഹസിക്കാന്‍ മനഃപൂർവ്വം സൃഷ്ടിച്ചതായിരുന്നു ഈ കഥാപാത്രങ്ങളെന്ന ആരോപണമുയർന്നതോടെ വിഷയത്തിൽ അന്വേഷണം നടത്താൻ ആകാശവാണി ഡയറക്ടർ ജനറൽ ഉത്തരവിട്ടു. ആ നാടകത്തിലെ കഥാപാത്ര അവതരണം ബോധപൂർവ്വം ആരെയും ഇകഴ്ത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്ന് രമേശൻ നായർ വിശദീകരിച്ചു. തന്റെ ജന്മനാടായ നാഞ്ചിനാട്ടിലെ ഒരു കാരണവരെയും കുടുംബത്തെയും വരച്ചിടുകയായിരുന്നു നാടകത്തിലൂടെ താൻ ചെയ്തതെന്നായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം. അന്വേഷണ റിപ്പോര്‍ട്ട് രമേശന്‍ നായര്‍ക്ക് അനുകൂലമായിരുന്നെങ്കിലും വിവാദം കെട്ടടങ്ങിയില്ല. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ വിവിധ തലങ്ങൾ ചർച്ച ചെയ്യപ്പെട്ട സംഭവ പരമ്പരകൾക്കൊടുവിൽ അദ്ദേഹത്തെ ആൻഡമാനിലെ പോർട്ട്ബ്ളയർ ആകാശവാണി നിലയത്തിലേക്ക് സ്ഥലം മാറ്റുകയുണ്ടായി. സ്ഥലം മാറ്റ നടപടിക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നെങ്കിലും നടപടി പിന്‍വലിക്കപ്പെട്ടില്ല. അദ്ദേഹം പോർട്ട്ബ്ലയറില്‍ പോയില്ല എന്ന് മാത്രമല്ല ഏകദേശം പന്ത്രണ്ട് വർഷത്തെ സർവ്വീസ് ബാക്കി നില്‍ക്കെ 1996-ൽ സർവ്വീസിൽ നിന്ന് സ്വമേധയാ വിരമിക്കുകയും ചെയ്തു. പിന്നീട് ഈ നാടകം പുസ്തകമായി ഇറങ്ങുകയും വിവിധ എഡിഷനുകളിലായി ഏറെ കോപ്പികള്‍ വില്‍ക്കപ്പെടുകയും ചെയ്തു. ഇതിന്റെ കോപ്പികൾ ഇപ്പോഴും ബുക്ക് സ്റ്റോറുകളിൽ ലഭ്യമാണെന്ന് തോന്നുന്നു.
ആകാശവാണിയിൽ പ്രോഗ്രാം പ്രൊഡ്യൂസറായിരുന്ന എസ്. രമേശൻ നായർ മലയാളത്തിലെ അറിയപ്പെടുന്ന കവിയും ഗാനരചയിതാവുമായിരുന്നു. കേരള ഭാഷാ ഇനിസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. നാടകത്തിനും കവിതക്കും ചലച്ചിത്ര ഗാനങ്ങൾക്കും പുറമെ ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും പരസ്യ ജിംഗിളുകളും അദ്ദേഹം രചിച്ചിട്ടുണ്ട്. പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ....., ചന്ദനം മണക്കുന്ന പൂന്തോട്ടം...., 'ഗുരു' എന്ന സിനിമയിലെ ദേവസംഗീതം നീയല്ലേ... മുതലായ സിനിമാഗാനങ്ങൾ ഇദ്ദേഹത്തിന്റെ രചനകളാണ്. വിഘ്നേശ്വരാ ജന്മ നാളികേരം നിന്റെ തൃക്കാൽക്കൽ ഉടയ്ക്കുവാൻ വന്നു..., രാധതൻ പ്രേമത്തോടാണോ കൃഷ്ണാ, ഞാൻ പാടും ഗീതത്തോടാണോ... എന്നീ ഭക്തിഗാനങ്ങളും അദ്ദേഹത്തിന്റെ നിന്ന് പിറന്നവയാണ്. രാമച്ചവിശറി പനിനീരിൽ മുക്കി, ആരോമൽ വീശും തണുപ്പാണോ... കസ്തൂരിമഞ്ഞൾ പുരട്ടുംപുലർകാല കന്യകേ നിന്റെ തുടിപ്പാണോ.... രാധാസ് ആയുർവേദിക് സോപ്പിന്റെ ഈ പരസ്യ ജിംഗിൾ എഴുതിയതും ഇദ്ദേഹമായിരുന്നു. ഓടക്കുഴൽ അവാർഡ്, ഇടശ്ശേരി അവാർഡ് ഉൾപ്പെടെ വിവിധ പുരസ്കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.


