ഞാൻ വെറും പോഴൻ

Thursday, 14 May 2026

സർക്കുലാർ ഇക്കോണമി നല്ലതാണ്; പക്ഷെ, സാർ പറയുന്ന സംഭവം അതല്ല !!!

സതീശൻ സാർ, ഒരു കാലഘട്ടത്തിൽ ഹരിത എം എൽ എ എന്ന പേരിലും സാമ്പത്തിക മാനേജ്മെന്റ് വൈദഗ്ധ്യം ഉള്ളയാൾ എന്ന പേരിലും അറിയപ്പെട്ട താങ്കൾ ആവർത്തിച്ച് പറഞ്ഞതായി ശ്രദ്ധയിൽപ്പെട്ട ഒരു കാര്യത്തെക്കുറിച്ച് എഴുതണമെന്ന് കരുതുന്നു. മണി സർക്കുലേഷനുമായി ബന്ധപ്പെട്ട് താങ്കൾ പറഞ്ഞ അഭിപ്രായം ഏകദേശം ഇപ്രകാരമായിരുന്നു. "നാട്ടിലെ പാവപ്പെട്ടവരും സാധാരണക്കാരുമായി മനുഷ്യരുടെ കയ്യിലേക്ക് കുറച്ചധികം പണം ലഭ്യമാക്കുക; പണക്കാരുടെ കയ്യിലേക്ക് പണം കിട്ടിയിട്ട് കാര്യമില്ല; അവർ അത് ചിലവാക്കില്ല. പാവപ്പെട്ടവരും സാധാരണക്കാരും അവരുടെ കയ്യിൽ കിട്ടുന്ന പണം അവരുടെ ദൈനം ദിന കാര്യങ്ങൾക്ക് വേണ്ടി ചിലവഴിക്കും. അങ്ങനെ സംസ്ഥാനത്ത് GST കളക്ഷൻ വർധിക്കും. അങ്ങനെ ഏകദേശം നാലു മാസങ്ങൾ കൊണ്ട് ഈ പണം മുഴുവൻ സംസ്ഥാന സർക്കാരിന്റെ കയ്യിൽ GST  ആയി വന്ന് ചേരും. ഈ അവകാശവാദം എങ്ങനെ ശരിയാകും !? 

ഈ രീതിയിൽ പണം കറങ്ങിത്തിരിഞ്ഞ് സർക്കാരിന്റെ കൈകളിൽ വന്നു ചേരുന്നതിനെ താങ്കൾ സർക്കുലർ ഇക്കോണമി എന്ന് വിശേഷിപ്പിക്കുന്നത് കേട്ടു. സത്യത്തിൽ ഇതാണോ സർക്കുലർ ഇക്കോണമി !?

താങ്കൾ ആദ്യം പറഞ്ഞ ആശയത്തെ സാമ്പത്തിക ശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കിയാൽ അതിൽ ചില വസ്തുതകളും എന്നാൽ വലിയ ചില സാങ്കേതിക പിശകുകളും ഉണ്ടെന്ന് കാണാം. നമുക്ക് ഇതിനെ രണ്ട് ഭാഗങ്ങളായി തിരിച്ച് വിശകലനം ചെയ്യാം:

താങ്കൾ അഭിപ്രായപ്പെട്ട, അടിസ്ഥാന വിഭാഗങ്ങളിലേക്ക് ലഭ്യമാക്കുന്ന പണം കറങ്ങിത്തിരിഞ്ഞ് നാലു മാസങ്ങൾ കൊണ്ട് സർക്കാരിലേക്ക് എത്തും എന്ന പ്രതീക്ഷ യാഥാർഥ്യത്തിന് നിരക്കുന്നതാണോ !?

ഇത് ഭാഗികമായി മാത്രമേ ശരിയാകൂ എന്നതാണ് വസ്തുത. ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞനായ ജോൺ മെയ്‌നാർഡ് കീൻസ് മുന്നോട്ട് വച്ച കെയ്‌നീഷ്യൻ സാമ്പത്തിക ശാസ്ത്രത്തിലെ "മൾട്ടിപ്ലെയർ ഇഫക്റ്റ് (Multiplier Effect)" എന്ന് വിളിക്കപ്പെടുന്ന ആശയത്തിൽപ്പെടുന്ന ഒന്നാണിത്. സാധാരണക്കാരുടെ കയ്യിൽ എത്തുന്ന പണം അവർ അത് സൂക്ഷിച്ച് വെക്കാതെ അവരുടെ ദൈനം ദിന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, ആരോഗ്യ പരിപാലനം, മറ്റു സേവനങ്ങൾ തുടങ്ങിയവക്ക് വേണ്ടി ഉടൻ തന്നെ വിപണിയിൽ ചിലവഴിക്കുന്നു എന്നതാണിതിന്റെ ഒരു സങ്കൽപം. ഇത്തരം ഇടപാടുകളിലെ ജി.എസ്.ടി (GST) വിഹിതം നേരിട്ട് സർക്കാരിലേക്ക് എത്തിച്ചേരുന്നു എന്നും വിപണിയിലുള്ള ബാക്കി പണം സാധനങ്ങൾക്കും സേവനങ്ങൾക്കും വേണ്ടി  വീണ്ടും വീണ്ടും കൈമാറ്റം ചെയ്യപ്പെടുമ്പോൾ ഓരോ ഘട്ടത്തിലും നികുതി സർക്കാർ ഖജനാവിലേക്ക് എത്തിച്ചേരുമെന്നും ഇത് വിഭാവനം ചെയ്യുന്നു. എന്നാൽ "നാലു മാസം കൊണ്ട് കൊടുത്ത പണം മുഴുവൻ ജി.എസ്.ടി ആയി തിരിച്ചെത്തും" എന്നത് ഒരു അതിശയോക്തി മാത്രമാണ്. കാരണം, ജി. എസ്. ടി നിരക്കുകൾ സാധാരണയായി 5%, 18% എന്നിങ്ങനെയാണ്. സ്റ്റേറ്റിന് GST കിട്ടാവുന്ന ഇടപാടുകളിൽ തന്നെ മൊത്തം GST കളക്ഷന്റെ പകുതിയേ സ്റ്റേറ്റിന് ലഭിക്കൂ. അതായത് 18% നികുതി വിധേയമായ ഒരു ഇടപാട് നടക്കുമ്പോൾ അതിന്റെ പകുതി അതായത് 9% മാത്രമേ സംസ്ഥാന വിഹിതമായി സ്റ്റേറ്റിന് ലഭിക്കൂ; ബാക്കി 9 % കേന്ദ്ര സർക്കാർ ഖജനാവിലേക്കാണ് പോകുന്നത്. GST കഴിച്ചുള്ള തുക സ്വകാര്യവ്യക്തിയായ കച്ചവടക്കാരന്റെ കയ്യിലാണ് എത്തുന്നത്. അത് വീണ്ടും പലതവണ കൈമാറ്റം ചെയ്യപ്പെട്ടാൽ മാത്രമേ നികുതിയായി സർക്കാരിന് ലഭിക്കൂ. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ പെട്ട ഭക്ഷണം, വസ്ത്രം, വീട്ട് വാടക, ആരോഗ്യ പരിപാലനം തുടങ്ങിയ മേഖലകൾ മിക്കവയും GST യിൽ നിന്ന് ഒഴിവാക്കപ്പെട്ടവയോ ചെറിയ നികുതി നിരക്കായ 5%-ൽ പെടുന്നതോ ആണ്. ഇതിനെല്ലാം പുറമെ, ലഭ്യമായ പണം അത് ലഭിക്കുന്നവർ വിപണിയിൽ ചിലവഴിക്കുമെന്നത് സങ്കൽപം മാത്രമാണ്; ചിലവാക്കുന്ന പണത്തിന്റെ ഒരു ഭാഗം ഒരു പക്ഷെ സമ്പാദ്യമായി (Savings) മാറാം; അല്ലെങ്കിൽ അവർ അത് സംസ്ഥാനത്തിന് പുറത്തുള്ള ഉൽപ്പന്നങ്ങളോ സേവനങ്ങളോ വാങ്ങാൻ ഉപയോഗിച്ചേക്കാം. രാഷ്ട്രീയക്കാർ പലപ്പോഴും ഇത്തരം പ്രയോഗങ്ങൾ നടത്തുന്നത് 'ഡിമാൻഡ് സൈഡ് ഇക്കണോമിക്സ്' (Demand-side Economics) എന്ന ആശയത്തെ ലളിതവൽക്കരിക്കാനാണ്. ജനങ്ങളുടെ കയ്യിൽ പണം എത്തിച്ച് വിപണിയെ ഉണർത്തുക (Consumption led growth) എന്നതാണ് ഇതിന്റെ ലക്ഷ്യം. ദാരിദ്ര്യ ലഘൂകരണത്തിനും സാമ്പത്തിക മാന്ദ്യം മറികടക്കാനും ഇത് ഒരു പരിധി വരെ സഹായിക്കുമെങ്കിലും, സർക്കാർ നൽകുന്ന പണം മുഴുവനായി നികുതിയിലൂടെ തിരിച്ചുകിട്ടും എന്നത് സാമ്പത്തിക ശാസ്‌ത്രപരമായി പ്രായോഗികമല്ല. ഈ ഘടകങ്ങൾ എല്ലാം പരിഗണിച്ചാൽ 'മൾട്ടിപ്ലെയർ ഇഫക്റ്റ്' പ്രകാരം അടിസ്ഥാന വിഭാഗങ്ങൾക്ക് ലഭ്യമാക്കിയ പണം തിരികെ സർക്കാർ ഖജനാവിൽ എത്തുന്നതിന് നാലു മാസം പോയിട്ട് അതിന്റെ പല മടങ്ങ് മാസങ്ങൾ വേണ്ടി വന്നേക്കും !!!

ഇനി, ഈ രീതിയിൽ പണം കറങ്ങിത്തിരിഞ്ഞ് സർക്കാരിന്റെ കൈകളിൽ വന്നു ചേരുന്നതിനെ താങ്കൾ വിശേഷിപ്പിച്ചത് പോലെ സർക്കുലർ ഇക്കോണമി എന്ന് വിളിക്കാമോ ? സത്യത്തിൽ ഇതാണോ സർക്കുലർ ഇക്കോണമി !?

ഇവിടെയാണ് താങ്കളുടെ വാദത്തിൽ പ്രശ്നമുള്ളത്. സാങ്കേതികമായി ഇതിനെ സർക്കുലർ ഇക്കോണമി എന്ന് വിളിക്കുന്നത് പരിപൂർണ്ണമായും തെറ്റാണ്.

സാമ്പത്തിക ശാസ്ത്രത്തിൽ സർക്കുലാർ ഇക്കോണമി (Circular Economy) എന്നത് വിഭവങ്ങൾ പരമാവധി കാലം ഉപയോഗിക്കുകയും, അവയിൽ നിന്ന് ലഭിക്കാവുന്ന മൂല്യം പൂർണ്ണമായും പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന ഒരു മാതൃകയാണ്. വിഭവങ്ങളുടെ പുനഃചംക്രമണത്തെയും പുനരുപയോഗത്തെയും (Recycling and  Reusing of Resources) മാലിന്യ നിർമ്മാർജ്ജനത്തെയും കുറിച്ചുള്ള പരിസ്ഥിതി സൗഹൃദ സാമ്പത്തിക മാതൃകയെയാണ് സർക്കുലർ ഇക്കോണമി (Circular Economy) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ലളിതമായി പറഞ്ഞാൽ വിഭവങ്ങൾ കറങ്ങുന്നതിനെയാണ് (പണം വിപണിയിൽ കറങ്ങുന്നതിനെയല്ല) ഇത് സൂചിപ്പിക്കുന്നത്. ഒരു പക്ഷെ, പണത്തിന്റെ അല്ലെങ്കിൽ വരുമാനത്തിന്റെ ചംക്രമണം (Circular Flow of money or Income) ആയിരിക്കണം താങ്കൾ ഉദ്ദേശിച്ചത്.

സാധാരണയായി പ്രചാരത്തിലുള്ള ലീനിയർ ഇക്കോണമി അനുസരിച്ച് പ്രകൃതിയിൽ നിന്ന് വിഭവങ്ങൾ എടുക്കുന്നു, ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു, ഉപയോഗത്തിന് ശേഷം അവ മാലിന്യമായി വലിച്ചെറിയുന്നു. പ്രകൃതി വിഭവങ്ങളുടെ നാശത്തിനും മലിനീകരണത്തിനും ശോഷണത്തിനും കാരണമാകുന്ന Take-Make-Dispose (എടുക്കുക, ഉപയോഗിക്കുക, വലിച്ചെറിയുക) എന്ന രീതിക്ക് പകരമായാണ് സർക്കുലാർ ഇക്കോണമി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. സർക്കുലാർ ഇക്കോണമിയിൽ ഒന്നും വലിച്ചെറിയപ്പെടുന്നില്ല. ഒരു പ്രാഥമിക ഉപയോഗം അത് പുനരുപയോഗിക്കുകയോ (Reuse), അറ്റകുറ്റപ്പണി നടത്തി വീണ്ടും ഉപയോഗിക്കുകയോ (Repair), അല്ലെങ്കിൽ പുനരുൽപ്പാദനം (Recycle) നടത്തുകയോ ചെയ്യുന്നു. 

സർക്കുലാർ ഇക്കോണമി പ്രധാനമായും മൂന്ന് അടിസ്ഥാന തത്വങ്ങളിലാണ് നിലകൊള്ളുന്നത്. ഒന്നാമതായി, ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യുമ്പോൾ തന്നെ അവ മാലിന്യമായി മാറാത്ത രീതിയിൽ പ്ലാൻ ചെയ്യുകയും അത് വഴി മാലിന്യവും മലിനീകരണവും പരമാവധി ഒഴിവാക്കുന്നു. രണ്ടാമത്, അറ്റകുറ്റപ്പണികളിലൂടെയും പുനരുപയോഗത്തിലൂടെയും പുനർനിർമ്മാണത്തിലൂടെയും സാധനങ്ങളുടെ ആയുസ്സ് ദീർഘിപ്പിച്ച്  ഉൽപ്പന്നങ്ങളും വിഭവങ്ങളും കൂടുതൽ കാലം ഉപയോഗപ്രദമായി നിലനിർത്തുന്നു. പരിസ്ഥിതിയെ നിയന്ത്രണമില്ലാതെ ചൂഷണം ചെയ്യുന്നതും നശിപ്പിക്കുകയും ചെയ്യുന്നതിന് പകരം അതിനെ സംരക്ഷിക്കുന്ന രീതിയിലുള്ള ഉൽപ്പാദന രീതികൾ അവലംബിക്കുകയാണ് മൂന്നാമത്തേത്.

ഇത് കൊണ്ട്  വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാനും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കാനും സഹായിക്കുന്നു. വിഭവങ്ങൾ വീണ്ടും ഉപയോഗിക്കുന്നത് വഴി നിർമ്മാണ ചിലവ് കുറയുന്നു. റീസൈക്ലിംഗ്, റിപ്പയറിംഗ് മേഖലകളിൽ പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടുന്നു. പഴയ സ്മാർട്ട്ഫോണുകൾ വലിച്ചെറിയുന്നതിന് പകരം അവയിലെ സ്വർണം, ചെമ്പ് തുടങ്ങിയ ലോഹങ്ങൾ വേർതിരിച്ചെടുത്ത് പുതിയ ഫോണുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത് ഒരു സർക്കുലാർ ഇക്കോണമി പ്രവർത്തനമാണ്. അതുപോലെ പഴയ തുണികൾ റീസൈക്കിൾ ചെയ്ത് പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതും ഇതിന്റെ ഭാഗമാണ്. ചുരുക്കത്തിൽ, "മാലിന്യം എന്നത് മറ്റൊരു വിഭവമാണ്" എന്ന ചിന്താഗതിയാണ് സർക്കുലാർ ഇക്കോണമി മുന്നോട്ട് വെക്കുന്നത്. ഇത് സുസ്ഥിരമായ (Sustainable) ഒരു ഭാവി കെട്ടിപ്പടുക്കാൻ അത്യാവശ്യമാണ്.

ഇത്രയും എഴുതിയത്, പണം വിപണിയിൽ എത്തുന്നതും അതിന്റെ ചംക്രമണം വഴി നികുതി കളക്ഷൻ വർദ്ധിക്കുന്നതും ശരിയാണ്, പക്ഷേ ഇതിനെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച 'സർക്കുലർ ഇക്കോണമി' എന്ന പദം തെറ്റാണ്. ഇതിനെ പണത്തിന്റെ അല്ലെങ്കിൽ വരുമാനത്തിന്റെ ചംക്രമണം (Circular Flow of money or Income) എന്ന് വിളിക്കുന്നതാണ് ശരി.

Friday, 8 May 2026

മാടമ്പള്ളിയിലെ പ്രശ്നക്കാരൻ നീ ഉദ്ദേശിക്കുന്നത് പോലെ രമേശനല്ല; ആ പ്രശ്നക്കാരൻ......!??

(മണിച്ചിത്രത്താഴിലെ Dr. സണ്ണിയുടെ ശൈലിയിൽ വായിക്കുക)

സതീശാ, ഞാൻ കരുതിയിരുന്നതിലും വളരെ മുൻപ് തന്നെ അമ്പരപ്പിക്കുന്ന ചില വിവരങ്ങൾ നീ അറിയാൻ തുടങ്ങുകയാണ്. അങ്ങേയറ്റം സമചിത്തതയോടെ നീ അത് കേൾക്കണം...

ഭൂരിപക്ഷം എം എൽ എ മാരുടെ പിന്തുണയുള്ള ആൾ മുഖ്യമന്ത്രി ആവും എന്ന് പറഞ്ഞു കൊണ്ടിരുന്ന...,

മുഖ്യമന്ത്രി ആരാണെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും എന്ന് പറഞ്ഞു കൊണ്ടിരുന്ന....,

ഞങ്ങളുടെ സർക്കാർ വന്നാലുടനെ വയനാട്ടിലെ വീട് പണി തീർക്കുമെന്ന് പറഞ്ഞു കൊണ്ടിരുന്ന....,

മാടമ്പള്ളിയിലെ പ്രശ്നക്കാരൻ നീ ഉദ്ദേശിക്കുന്നത് പോലെ രമേശനല്ല; ആ പ്രശ്നക്കാരൻ നമ്മുടെ K C വേണുഗോപാലാണ്.

എനിക്ക് ആദ്യമേ മനസിലായി; രമേശന് പ്രശ്നമൊന്നുമില്ല; രമേശനിൽ പ്രശ്നം ആരോപിക്കപ്പെടുമ്പോൾ യഥാർത്ഥ പ്രശ്നക്കാരൻ അടങ്ങിയിരിക്കുകയാണ്; ആഹ്ളാദിക്കുകയാണ്... പക്ഷെ ആ പ്രശ്നക്കാരൻ ആരാണെന്ന് മാത്രം പിടികിട്ടിയിരുന്നില്ല

ആ ഘട്ടത്തിലാണ് ഒരു ദിവസം ഞാൻ, KC മാധ്യമങ്ങൾക്ക് കൊടുത്ത പ്രതികരണങ്ങൾ ശ്രദ്ധിക്കാനിടയായത്; മാധ്യമങ്ങളുടെ ചോദ്യത്തിന് KC കൊടുത്ത ഉത്തരങ്ങളിലൂടെ KC-യിൽ നിന്നൊരു പ്രത്യേക തരം സൈക്കിക്ക് വൈബ്രെഷന്റെ അനുഭവം എനിക്ക് കിട്ടാൻ തുടങ്ങി; അമ്പരപ്പോടെ ഞാൻ മനസിലാക്കി ഞാൻ അന്വേഷിച്ചു നടക്കുന്ന മാടമ്പള്ളിയിലെ യഥാർത്ഥ പ്രശ്നക്കാരൻ ഞാൻ കേട്ട് കൊണ്ടിരിക്കുന്ന KC-യാണെന്ന്. 

KC-യിൽ എന്ത് കൊണ്ട്, എവിടെ നിന്ന്, എങ്ങനെ ഈ പ്രശ്നം  ഉടലെടുത്തു....!?? കേന്ദ്രത്തിലേക്ക് പോകേണ്ടി വന്നത് കൊണ്ട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ പറ്റാതെ പോയതും കേരളത്തിലെ പാർട്ടിയിൽ ഏറെ സീനിയർ ആയിട്ടും പ്രധാനമായ സ്ഥാനങ്ങളിൽ ഒന്നും ഇരിക്കാൻ പറ്റാതെ പോയതും എല്ലാം കൂടി ചേർന്നുണ്ടായ സങ്കീർണ്ണമായ മാനസികാവസ്ഥയാണ് KC-യുടെ പ്രശ്നത്തിന്റെ കാരണം...!? മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശൻ വരുന്നതിനെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് രമേശൻ നൽകിയ മറുപടികളിൽ നിന്ന് അത് അദ്ദേഹത്തിന് ഒരു പ്രശ്നമേയല്ലെന്ന് എനിക്ക് വളരെ വ്യക്തമായി. 

തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ ഒരു പ്രസ്താവനയിൽ ഇപ്പോൾ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തവർ ആയിരിക്കും തിരഞ്ഞെടുപ്പ് വിജയിച്ചു കഴിയുമ്പോൾ പ്രധാന സ്ഥാനങ്ങളിൽ വരുന്നതെന്ന് KC പറഞ്ഞത് എന്നിൽ വലിയ സംശയമൊന്നും ഉണ്ടാക്കിയില്ല. എന്നാൽ തിരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെപ്പറ്റി ഒരു ചോദ്യം ചോദിച്ച് KC-യെ പ്രകോപിപ്പിക്കാൻ മാധ്യമ പ്രവർത്തകർ ശ്രമിച്ചു; KC പ്രതികരിച്ചു... അതിശക്തമായി.... അസാധാരണമായി... അടുത്ത ഘട്ടത്തിൽ താങ്കൾ മുഖ്യമന്ത്രി ആകുമോ എന്ന ചോദ്യത്തിന് മുന്നിൽ, ഭൂരിപക്ഷം എം എൽ ഏ മാരുടെ പിന്തുണ തനിക്കുണ്ടെങ്കിൽ മുഖ്യമന്ത്രി ആകാൻ തനിക്ക് സമ്മതമാണെന്ന് അപൂർവ്വമായ വ്യക്തതയിൽ അദ്ദേഹം ഉത്തരം പറഞ്ഞു. തീക്ഷ്ണമായൊരു  മുഖ്യമന്ത്രിപദമോഹത്തിന്റെ അഗ്നികുണ്ഡങ്ങൾ KC-യുടെ കണ്ണുകളിൽ ജ്വലിക്കുന്നത് എനിക്ക് ആദ്യമായി കാണാനായി. ആ നിമിഷങ്ങളിൽ ഒരു വേള KC മുഖ്യമന്ത്രി സ്ഥാനത്തിനത്തെത്തിയതായി സ്വപ്നം കാണുകയായിരുന്നു. 

KC-യുടെ പ്രശ്നം അതാണ്; ചില നിമിഷങ്ങളിൽ KC മുഖ്യമന്ത്രി സ്ഥാനത്തെത്തി എന്ന് സങ്കൽപ്പിച്ചു പോകും; നമ്മൾ പത്രത്തിലൊക്കെ വായിക്കാറില്ലേ; പതിനൊന്ന് വയസുള്ള മുസ്ലിം ബാലിക എഴുപത്തൊന്ന് വയസുള്ള വാരസ്യാരായി പെരുമാറുന്നു.... സംസാരിക്കുന്നു... സംസ്കൃതശ്ലോകം ചൊല്ലുന്നു എന്നൊക്കെ... പഴമക്കാർ ഇതിനെ ബാധ കൂടിയതാണെന്നൊക്കെ പറയും... സൈക്യാട്രിയിൽ സ്പ്ളിറ്റ് പേഴ്സണാലിറ്റി, ഡ്യൂവൽ പേഴ്സണാലിറ്റി അതായത്  അപര വ്യക്തിത്വം, ദ്വന്ദ്വ വ്യക്തിത്വം, പൊസഷൻ സ്റ്റേറ്റ് തുടങ്ങിയ ലഘുമനശാസ്ത്രപ്രശ്നങ്ങളായിട്ടാണ് ഇതിനെ കാണുന്നത്. നിയന്ത്രിച്ചില്ലെങ്കിൽ KC-യിലെ ഈ മറ്റൊരാൾ കേരളത്തിന്റെ മുഖ്യമന്ത്രി തന്നെയാണ്. ഈ മാനസികാവസ്ഥ കലശലാകുമ്പോൾ KC-ക്ക് അമാനുഷികമായ കഴിവുകളാണ്; സതീശനെക്കൊണ്ട് നുണകൾ പറയിപ്പിക്കാം, തൊഴിലുറപ്പുകാരുടെ കൂടെ തറയിലിരുന്ന് കപ്പ പുഴുങ്ങിയത് തിന്നും പാവപ്പെട്ടവരുടെ വീട്ടിൽ കയറി മീൻ ചട്ടിയിൽ കയ്യിട്ട് തിന്നും വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാം, ഹൈക്കമാന്റിനെക്കൊണ്ട് ഗ്യാരണ്ടികൾ പ്രഖ്യാപിപ്പിക്കാം, പുറമെ നിന്നുള്ള നേതാക്കളെ കൊണ്ട് വന്ന് ഇവിടെയുള്ള പഴയ മുഖ്യനെയും ഗവണ്മെന്റിനെയും തെറി വിളിപ്പിക്കാം, പിഷാരടിയുടെ കൂടെ KSRTC ബസിൽ കയറി സ്ത്രീകളോട് അടുത്ത മാസം പതിനഞ്ചാം തിയതി മുതൽ സൗജന്യ യാത്രയാണെന്ന് പറയിപ്പിക്കാൻ, ഭൂരിഭാഗം എം എൽ എ മാരെക്കൊണ്ട് കേന്ദ്ര നിരീക്ഷകർക്ക് പിന്തുണ കൊടുപ്പിക്കാം, പ്രവർത്തകരെക്കൊണ്ട് കേളത്തിലും ഡൽഹിയിലും വരെ  ഫ്ളക്സുകളും ഹോർഡിങ്ങുകളും വയ്പ്പിക്കാം, ലോക്കൽ നേതാക്കളെക്കൊണ്ട് നാട് നീളെ അനുകൂല പ്രകടനങ്ങൾ നടത്തിക്കാം........ അങ്ങനെ ഈ നാട്ടിൽ നടന്നതും നടക്കുന്നതുമായ വിചിത്രമായ പല പരിപാടികൾക്കും അർത്ഥമുണ്ട്; ലക്ഷ്യമുണ്ട്. പക്ഷെ ഇതൊക്കെ തനിക്ക് മുഖ്യമന്ത്രിയാവാൻ വേണ്ടി ചെയ്യപ്പെടുന്നതെന്ന കാര്യം പാവം KC അറിയുമ്പോഴും അദ്ദേഹം ഇതൊന്നും അറിയാമെന്ന് ഭാവിക്കുന്നില്ല...

KSU-ൽ തുടങ്ങി യൂത്ത് കോൺഗ്രസിലും മൂത്ത കോൺഗ്രസിലും കളിക്കാവുന്ന കളികളൊക്കെ കളിച്ച്, കരുണാകരൻ, ആന്റണി, ഉമ്മൻ‌ചാണ്ടി തുടങ്ങിയ ഗംഭീരൻ നേതാക്കളോടൊപ്പവും എതിരിട്ടുമൊക്കെ കോൺഗ്രസ് ഹൈക്കമാൻഡിന്റെ കിച്ചൺ ക്യാബിനറ്റ് ചീഫ് എന്ന നിലയിൽ അതിശക്തനായി വല്ലാത്തൊരു മുഖ്യമന്ത്രി മോഹവുമായി നിൽക്കുകയാണ് KC. ഇതെല്ലാം KC-യിലെ മുഖ്യമന്ത്രിമോഹി ഇത്രയും കാലം ഇവിടെ നിന്ന് കണ്ടെടുത്ത ശക്തമായ ചില കോഡുകളാണ്. പക്ഷെ ആ കോഡുകൾ ഒരിക്കലും ഇനി KC-യിൽ നിന്ന് മാഞ്ഞു പോവില്ല. ഇന്ന് രാത്രിയോടെ  KC-യുടെ വ്യക്തിബോധം ഒരു മുഖ്യമന്ത്രിയുടേതായി മാറും. അതായത് മുഴു പ്രശ്നക്കാരൻ; പഴയ KC-ക്ക് ഇനിയൊരിക്കലും തിരിച്ചു വരാൻ പറ്റില്ല. ആ രോഗ ഭാഷയിലൂടെ പുറത്ത് വരാൻ ഇനി രണ്ടു കാര്യങ്ങളെ ഒള്ളൂ. സതീശൻ ഏത് നിമിഷവും സൈഡ് ട്രാക്ക് ചെയ്യപ്പെടും; KC വല്ല കടുംകൈയും ചെയ്യും.....

.....
എനിക്കിനിയും മണിക്കൂറുകൾ ബാക്കിയിട്ടുണ്ട്. വോട്ടർമാരുടെ മനസിനെ അടുത്തറിഞ്ഞിട്ടുള്ള സാധാരണ പാർട്ടി പ്രവർത്തകരിലാണ് ഞാനിതിന് പരിഹാരം കാണുന്നത്. ബാനറുകൾ, പ്രകടനങ്ങൾ, ഇ മെയിലുകൾ, വാട്ട്സ് ആപ്പ് മെസേജുകൾ, ആത്മഹത്യാ ഭീഷണി എന്ന് വേണ്ട ഏത് മാർഗ്ഗം വേണമെങ്കിലും ഉപയോഗിക്കാം. പ്രതിഷേധം കണ്ട് ഹൈക്കമാന്റിനെയും ഇരുത്തി ചിന്തിപ്പിക്കുവാനും KC-യെ വിട്ടുവീഴ്ച്ചയുടെ പാതയിലേക്ക് കൊണ്ടുവരാനും പറ്റിയ ഒരറ്റമോസ്‌ഫിയർ നിങ്ങൾ ക്രിയേറ്റ് ചെയ്യണം. നിങ്ങൾ പരമാവധി ശക്തിയെടുത്ത് സതീശന് വേണ്ടി മുറവിളി കൂട്ടണം.. അതിന് മാത്രമേ ഒരു പക്ഷെ സതീശനെ രക്ഷിക്കാൻ സാധിക്കൂ.......


Monday, 13 April 2026

ശവം തൂക്ക് (കവിത)


വീടെവിടെ മക്കളേ ⁉️ വീടെവിടെ മക്കളേ ⁉️

ദുരന്തത്തിന്നിരകളിൽ നിങ്ങളെ നമ്പിയോർക്കുള്ള 

നിങ്ങൾ തൻ വാഗ്ദത്ത  വീടുകളെവിടെ മക്കളേ⁉️

വാഗ്ദത്ത വീടുകൾ പണിയാൻ സ്ഥലമെവിടെ മക്കളെ ⁉️

പണിയേണ്ട വീടിന്റെ പ്ലാനെവിടെ മക്കളെ ⁉️

തദ്ദേശ ഭരണ കൂടത്തിന്നനുമതിയെവിടെ മക്കളെ ⁉️

അനുമതിക്കായ് കൊടുത്തോരപേക്ഷയെവിടെ മക്കളെ ⁉️

ആ ഗതികെട്ടവർ കിനാവു കണ്ട കൂര പണിയാനാദ്യ കല്ലിട്ട  കൈകളെവിടെ മക്കളേ ⁉️

പൊന്നാങ്ങളേം പെങ്ങളും ചേർന്ന് സ്ഥാപിച്ച മഹത്തായ കല്ലെവിടെ മക്കളെ ⁉️

വയനാട്ടിലെ ജഡ ശരീരങ്ങൾ കാട്ടി പിരിച്ചെടുത്തെ പണമെവിടെ മക്കളെ ⁉️

സംഭാവനപ്പണം ചെന്നു നിറയേണ്ട ബാങ്കക്കൗണ്ടുകളെവിടെ മക്കളെ ⁉️

പണം പിരിക്കാനൊരുക്കിയ ആപ്പെവിടെ മക്കളെ ⁉️

ഫണ്ടെവിടെ മക്കളേ ⁉️ പിരിച്ചെടുത്ത ഫണ്ടിന്റെ കണക്കെവിടെ മക്കളേ ⁉️

പിരിവുപണം മുഴവനും പൊയ്പ്പോയ വഴിയെവിടെ മക്കളേ ⁉️

വയനാടിലെ ചോരയും കണ്ണീരും കൂട്ടി ശാപ്പാടടിച്ചതാരാണ് മക്കളെ ⁉️

പറഞ്ഞ വാക്കുകൾ കാറ്റിൽ പറത്തിയ ഖദറിട്ട പാഴുകളാരാണ് മക്കളെ ⁉️

ചോദ്യങ്ങളുയരുമ്പോൾ തർക്കുത്തരം കൊണ്ട് പ്രതിരോധം തീർക്കുന്നതാരാണ് മക്കളെ ⁉️

വയനാട്ടിലെ കൊടിയ  ദുരന്തം തിന്നു ചീർത്ത കഴുകന്മാരാരാണ് മക്കളെ ⁉️

ആ ജഡങ്ങൾ ആർത്തിയാൽ തിന്നു മെഴുത്ത  കഴുതപ്പുലികളാരാണ്  ⁉️

ശവത്തിന്റെ കീശകൾ ചൂണ്ടിയ ഖദറിട്ട ശവം തൂക്കികൾ ആരാണ് മക്കളെ ⁉️

ദയയേതുമില്ലാതെ ശവം തൂക്കിയ ചീഞ്ഞു നാറുന്ന കൈകളാരുടേത് മക്കളേ ⁉️

ഗതി കെട്ട മർത്യരെ കൊതിപ്പിച്ച വാഗ്‌ദത്ത വീടെവിടെ മക്കളെ ⁉️

വീടെവിടെ മക്കളെ ⁉️വീടെവിടെ മക്കളെ ⁉️

ചിത്രം കടപ്പാട് : ദേശാഭിമാനി

Thursday, 19 March 2026

സതീശൻ സാർ; ഇതര സംസ്ഥാന തൊഴിലാളികൾ നമ്മുടെ ശത്രുക്കളല്ലെന്നോർക്കുക !!!

പ്രിയ വി ഡി സതീശൻ സാർ, 
"റിവേഴ്‌സ് റെമിറ്റൻസ്" നമ്മുടെ സാമ്പത്തിക സുസ്ഥിരതക്ക് പ്രശ്നമുണ്ടാക്കുന്നു എന്ന് അങ്ങ് ആവർത്തിച്ച് പറയുന്നത് കേട്ടിരുന്നു. മലയാളികൾ മുൻപെങ്ങുമില്ലാത്ത വിധം സ്ഥിര പ്രവാസത്തിനായി നാട് വിടുന്ന ഒരു കാലഘട്ടത്തിൽ ഗുരുതരമായ ഒരു പ്രശ്നം തന്നെയാണത്.

പക്ഷെ സാർ, "റിവേഴ്‌സ് റെമിറ്റൻസ്" എന്ന് വിളിക്കുന്നത് മൈഗ്രന്റ് വർക്കേഴ്‌സ്‌ (ഇതര സംസ്ഥാന തൊഴിലാളികൾ) അവർക്ക് കൂലിയായി കിട്ടുന്ന പണം അവരുടെ സംസ്ഥാനങ്ങളിലെ ബന്ധുക്കൾക്ക് അയക്കുന്നതിനെ ആണ് എന്ന് വിശദീകരിച്ചപ്പോൾ ഉണ്ടായ അതിശയം ചെറുതല്ല. അതിനേക്കാൾ എന്നെ അതിശയിപ്പിച്ചത് കേരളത്തിലെ പണം ഇതര സംസ്ഥാന തൊഴിലാളികൾ Siphon Out (ഊറ്റൽ) ചെയ്യുകയാണ് എന്ന അങ്ങയുടെ പ്രസ്താവന ആണ്.

ഒരു രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ, പ്രവാസവുമായി ബന്ധപ്പെട്ട്, അതിർത്തി കടന്നുള്ള പണത്തിന്റെ ഒഴുക്കിനെ സാധാരണയായി രണ്ട് തരത്തിലാണ് വിവരിക്കാറുള്ളത്. സാമ്പത്തിക ശാസ്ത്രവീക്ഷണത്തിൽ, ഒരു വ്യക്തി താമസിക്കുന്ന രാജ്യത്തു നിന്ന് സ്വന്തം രാജ്യത്തേക്ക് പണമയക്കുന്ന പ്രക്രിയയെ ഇൻവേർഡ് റെമിറ്റൻസ് (Inward Remittance) എന്നും നേർവിപരീതമായി സ്വന്തം രാജ്യത്തു നിന്ന് താമസിക്കുന്ന രാജ്യത്തിലേക്ക് പണമയക്കുന്ന പ്രക്രിയയെ ഔട്ട്വേർഡ് റെമിറ്റൻസ് (Outward Remittance)  എന്നുമാണ് വിളിക്കുന്നത്. സാധാരണക്കാരുടെ ഭാഷയിൽ, റെമിറ്റൻസ് എന്നും റിവേഴ്‌സ് റെമിറ്റൻസ് എന്നും ഇതിനെ വിളിക്കാറുണ്ട്. 

ഇതിനെ കുറച്ചു കൂടി വിശദമായി മനസ്സിലാക്കാൻ ശ്രമിക്കാം. എന്താണ് റെമിറ്റൻസ്? ഒരു രാജ്യത്തെ പൗരന്മാർ വിദേശത്ത് പോയി ജോലി ചെയ്ത് സമ്പാദിക്കുന്ന പണം സ്വന്തം നാട്ടിലേക്ക് അയക്കുന്നതിനെ ലളിതമായി 'റെമിറ്റൻസ്' എന്ന് വിളിക്കാം. ഉദാഹരണത്തിന്, വിദേശത്തുള്ള ഇന്ത്യക്കാർ നാട്ടിലേക്ക് പണം അയക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് റെമിറ്റൻസ് ആണ്.

അപ്പോൾ എന്താണ് റിവേഴ്‌സ് റെമിറ്റൻസ് ? ഒരു രാജ്യത്ത് നിന്ന് പണം പുറത്തേക്ക് (വിദേശത്തേക്ക്) ഒഴുകുന്ന സാഹചര്യമാണിത്. ഇത് പ്രധാനമായും രണ്ട് രീതിയിൽ സംഭവിക്കാം. ഒന്നാമതായി ഇവിടെയുള്ള വിദേശികൾ അവരുടെ സ്വന്തം രാജ്യത്തേക്ക് പണം കൊണ്ടുപോകുന്നത്. രണ്ടാമത്തേത്, ഒരു രാജ്യത്തെ പൗരന്മാർ വിദേശത്തെ പഠനത്തിനോ, ചികിത്സയ്ക്കോ, വിദേശത്ത് സ്വത്തുക്കൾ വാങ്ങുന്നതിനോ അല്ലെങ്കിൽ ബിസിനസ്സ് നിക്ഷേപങ്ങൾക്കോ വേണ്ടി സ്വന്തം നാട്ടിൽ നിന്ന് പണം പുറത്തേക്ക് അയക്കുന്നതും ഇതിൽ ഉൾപ്പെടുത്താവുന്നതാണ്.

ചുരുക്കത്തിൽ, ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് വിദേശ നാണ്യം പുറത്തേക്ക് പോകുന്നതിനെയാണ് റിവേഴ്‌സ് റെമിറ്റൻസ് എന്ന് സൂചിപ്പിക്കുന്നത്. ഒരു രാജ്യം സാമ്പത്തികമായി ശക്തിപ്പെടുമ്പോഴോ അല്ലെങ്കിൽ അവിടുത്തെ ജനങ്ങൾ ആഗോളതലത്തിൽ കൂടുതൽ അവസരങ്ങൾ തേടുമ്പോഴോ ഇത്തരം പണമൊഴുക്ക് സ്വാഭാവികമായും വർദ്ധിക്കാറുണ്ട്.

ഇന്ത്യ ഫെഡറൽ സംവിധാനമുള്ള ഒരു രാജ്യമാണ്. ഒരു സംസ്ഥാനത്തിൽ നിന്നുള്ള തൊഴിലാളികൾ വേറൊരു സംസ്ഥാനത്തിൽ വന്നു തൊഴിലെടുക്കുന്നത് ഇവിടെ വ്യാപകമാണ്. ഉദാഹരണത്തിന് കേരളത്തിൽ വന്ന് ബംഗാളികൾ, ആസാമികൾ,ഒറീസക്കാർ ഒക്കെ പണിയെടുക്കുന്നുണ്ട്. അവർ അവർക്ക് ലഭിക്കുന്ന കൂലിപ്പണം അവരുടെ നാട്ടിലേക്കയക്കുന്നതിനെ റിവേഴ്‌സ് റെമിറ്റൻസ് എന്ന് പറയുന്നത് ശരിയാണോ ?

ഒരു രാജ്യത്തിനുള്ളിലെ രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള മേൽ പറഞ്ഞ തരം പണമൊഴുക്കിനെ 'റിവേഴ്‌സ് റെമിറ്റൻസ്' (Reverse Remittance) എന്ന് വിളിക്കുന്നത് സാങ്കേതികമായി ശരിയായ കാര്യമല്ല. ആദ്യമേ പറഞ്ഞത് പോലെ, 'റിവേഴ്‌സ് റെമിറ്റൻസ്' എന്ന പദം സാധാരണയായി ഉപയോഗിക്കുന്നത് രാജ്യാന്തര തലത്തിലാണ് (International Level). അതായത് ഒരു രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിൽ (Foreign Exchange Reserve) നിന്ന് പണം വിദേശത്തേക്ക് പോകുമ്പോഴാണ് ഈ പദം പ്രസക്തമാകുന്നത്. എന്നാൽ കേരളത്തിൽ നിന്ന് ബംഗാളിലേക്കോ ആസാമിലേക്കോ പണം പോകുമ്പോൾ രൂപ മറ്റൊരു സംസ്ഥാനത്തേക്ക് മാറുന്നു എന്നല്ലാതെ, രാജ്യത്തിന് വിദേശനാണ്യം നഷ്ടപ്പെടുന്നില്ല. ഇന്ത്യയെപ്പോലെ ഫെഡറൽ സംവിധാനമുള്ള ഒരു രാജ്യത്ത്, ഒരു സംസ്ഥാനത്തുനിന്നും മറ്റൊരു സംസ്ഥാനത്തേക്ക് പണമയക്കുന്നത് അന്തർസംസ്ഥാന പണമൊഴുക്ക് (Inter-state Remittance) രാജ്യത്തിന്റെ ആഭ്യന്തര പണമൊഴുക്കിന്റെ (Internal Remittance) ഭാഗമാണ്. കേരളത്തിൽ ജോലി ചെയ്യുന്ന മറ്റ് സംസ്ഥാന തൊഴിലാളികൾ അവരുടെ നാട്ടിലേക്ക് പണമയക്കുമ്പോൾ, ആ പണം ഇന്ത്യയുടെ സാമ്പത്തിക അതിർത്തിക്കുള്ളിൽ തന്നെയാണല്ലോ നിൽക്കുന്നത്. അതിനാൽ ഇതിനെ 'റിവേഴ്‌സ് റെമിറ്റൻസ്' എന്ന് വിളിക്കാനാവില്ല. എങ്കിലും, കേരളത്തിന്റെ ആഭ്യന്തര വരുമാനം പുറത്തേക്ക് പോകുന്നു എന്ന അർത്ഥത്തിൽ പ്രാദേശികമായ ചർച്ചകളിൽ ചിലരെങ്കിലും ഈ പദം പ്രയോഗിക്കാറുണ്ടെങ്കിലും സാമ്പത്തിക ശാസ്ത്രപരമായി അത് ശരിയല്ല. 

കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ (State Economy) സംബന്ധിച്ചിടത്തോളം ഇതിനെ ഒരു 'ഔട്ട്‌ഫ്ലോ' (Outflow) ആയി മാത്രമേ കണക്കാക്കാനാവൂ. ചുരുക്കത്തിൽ, സംസ്ഥാനങ്ങൾ തമ്മിലുള്ള ഈ പണമിടപാടിനെ 'അന്തർസംസ്ഥാന റെമിറ്റൻസ്' (Inter-state Remittance) എന്ന് വിളിക്കുന്നതാണ് സാങ്കേതികമായി കൂടുതൽ കൃത്യം. 

കേരളത്തിലെ പണം ഇതര സംസ്ഥാന തൊഴിലാളികൾ Siphon Out (ഊറ്റൽ) ചെയ്യുകയാണെന്ന പ്രസ്താവന തെറ്റാവുന്നത്, സാങ്കേതികമായും സാമ്പത്തികമായും എന്നതിനേക്കാൾ രാഷ്ട്രീയമായി ആണ്.  

സാമ്പത്തിക ശാസ്ത്രമനുസരിച്ച്, ഒരാൾക്ക് കൂലി ലഭിക്കുന്നത് അയാൾ അവിടെ ഒരു സേവനം നൽകുന്നത് കൊണ്ടാണ്; സേവനത്തിന് പകരമുള്ള പ്രതിഫലം (Value Exchange) ആണിത്. നിർമ്മാണ മേഖലയിലോ കൃഷിയിലോ മറ്റ് തൊഴിൽ മേഖലകളിലോ ഈ തൊഴിലാളികൾ അവരുടെ അധ്വാനം നിക്ഷേപിക്കുന്നുണ്ട്. ആ അധ്വാനത്തിന്റെ ഫലമായി കേരളത്തിൽ ആസ്തികളും (കെട്ടിടങ്ങൾ, റോഡുകൾ) സേവനങ്ങളും സൃഷ്ടിക്കപ്പെടുന്നു. അവർ നൽകിയ അധ്വാനത്തിന് അർഹമായ പ്രതിഫലം വാങ്ങുമ്പോൾ തന്നെ തത്തുല്യമായ വാല്യൂ അഡിഷൻ നമ്മുടെ സംസ്ഥാനത്തുണ്ടാകുന്നുണ്ട്. അവർ താമസിക്കുന്ന വീടിന്റെ വാടക, കഴിക്കുന്ന ഭക്ഷണം, മറ്റ് ചിലവുകൾ എന്നിവയിലൂടെ ആ പണം കേരളത്തിലെ സാധാരണക്കാരായ വീട്ടുടമസ്ഥരിലേക്കും കച്ചവടക്കാരിലേക്കും തന്നെ എത്തുന്നുണ്ട്. അവർ വാങ്ങുന്ന ഓരോ സാധനത്തിലൂടെയും സേവനത്തിലൂടെയും (നിത്യോപയോഗ സാധനങ്ങൾ മുതൽ മൊബൈൽ റീചാർജ് വരെ) കേരള സർക്കാരിന് GST നികുതിയും ലഭിക്കുന്നുണ്ട്. ആ നിലക്ക് നോക്കിയാൽ അവർക്ക് കിട്ടുന്ന പണത്തിൽ ഒരു ഭാഗം അവർ ഇവിടെത്തന്നെ ചിലവഴിക്കുന്നു. അവർക്ക് കൂലിയായി കിട്ടുന്ന പണത്തിൽ നിന്ന് മിച്ചം വയ്ക്കുന്ന പണം അവരുടെ നാട്ടിലേക്ക് അയക്കുന്നതിനെ, ഊറ്റിക്കൊണ്ടു പോകുന്നു എന്ന് പറയുന്നത് പൊളിറ്റിക്കലി ഇൻകറക്റ്റ് മാത്രമല്ല ശുദ്ധ മര്യാദകേട് കൂടിയാണ്. 

കേരളത്തിലെ ഒട്ടു മിക്ക വ്യവസായങ്ങളും ഇന്ന് നിലനിൽക്കുന്നത് ഈ തൊഴിലാളികളെ ആശ്രയിച്ചാണ്. അവർ പണിയെടുത്താൽ മാത്രമേ ആ മേഖലകളിൽ എന്തെങ്കിലും നടക്കൂ എന്ന സ്ഥിതിയാണ്. അവർ ജോലി ചെയ്യുന്നത് വഴി നമ്മുടെ വ്യാപാര - വ്യവസായ - സേവന മേഖലകൾ വളരുകയും അതുവഴി സർക്കാരിനും മറ്റ് മലയാളി സംരംഭകർക്കും വരുമാനം ലഭിക്കുകയും ചെയ്യുന്നു. ഇതിനെയാണ് സാമ്പത്തിക ശാസ്ത്രത്തിൽ 'മൾട്ടിപ്ലെയർ ഇഫക്റ്റ്' എന്ന് പറയുന്നത്.

ഭരണഘടനാപരമായി നോക്കിയാലും രാജ്യത്തെ ഒരു പൗരന് രാജ്യത്തെവിടെയും ജോലി ചെയ്യാനും താമസിക്കാനും അവകാശമുണ്ട്. "പണം ഊറ്റുന്നു" എന്ന പ്രയോഗം ഈ തൊഴിലാളികളെ അന്യവൽക്കരി(Othering) ക്കുന്ന ഒന്നാണ്.

രാഷ്ട്രീയമായും ധാർമികമായും നോക്കിയാലും, "Siphon out" എന്ന പ്രയോഗം വിദ്വേഷം പടർത്തുന്നതോ ഒരു പ്രത്യേക വിഭാഗത്തെ അനാവശ്യമായി കുറ്റപ്പെടുത്തുന്നതോ (Scapegoating) ആയേ കാണാനാകൂ. ഒരു വികസിത സമൂഹമെന്ന നിലയിൽ, സാമ്പത്തികമായ കൊടുക്കൽ വാങ്ങലുകളെ മാന്യമായ രീതിയിൽ കാണുന്നതാണ് ഉചിതം. 

പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഒരു ദേശീയ പാർട്ടിയുടെ പ്രധാനപ്പെട്ട സംസ്ഥാന നേതാവെന്ന നിലയിൽ താങ്കൾ ഒരൊറ്റ കാര്യം ഓർത്താൽ മതി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മലയാളി തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. അവർ നാട്ടിലേക്ക് അയക്കുന്ന പണത്തെ (Inward Remittance), അവർ തൊഴിലെടുത്ത് ജീവിക്കുന്ന രാജ്യത്തെ ആളുകൾ "പണം ഊറ്റൽ" എന്ന് വിശേഷിപ്പിച്ചാൽ അത് നമുക്ക് അംഗീകരിക്കാനാവില്ലല്ലോ. അതേ യുക്തി തന്നെയാണ് ഇന്ത്യയ്ക്കകത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ കാര്യത്തിലും സ്വീകരിക്കേണ്ടത്. അഅതേ യുക്തി തന്നെയാണ് ഇന്ത്യയ്ക്കകത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ കാര്യത്തിലും സ്വീകരിക്കേണ്ടത്. ഒരു രാജ്യത്തിനകത്തെ സ്വാഭാവികമായ സാമ്പത്തിക വിനിമയത്തെ ആ രീതിയിൽ മാത്രം കാണുക. ഇതര സംസ്ഥാന തൊഴിലാളികൾ നമ്മുടെ ശത്രുക്കൾ അല്ല എന്നും മനസ്സിലാക്കുക.

Friday, 2 January 2026

കാഴ്ച്ചയുടെ ലോകം നഷ്ടമായപ്പോൾ ഉൾക്കാഴ്ച്ച കൊണ്ട് നേട്ടത്തിന്റെ നിറുകയിൽ CA രജനി ഗോപാലകൃഷ്ണ

കാഴ്ച്ചയെക്കാൾ വളരെയേറെ ശക്തിയുള്ള ഒന്നാണ് ഉൾക്കാഴ്ച്ച എന്ന് തെളിയിക്കുന്നതാണ് ഇന്ത്യയിലെ ആദ്യത്തെ അന്ധയായ വനിതാ ചാർട്ടേഡ് അക്കൌണ്ടന്റായ (സിഎ) രജനി ഗോപൽകൃഷ്ണയുടെ ജീവിത കഥ. ഏതൊരു സാധാരണ കുട്ടിയേയും പോലെ ഈ ലോകത്തിന്റെ മനോഹാരിതയും അതിന്റെ വൈവിധ്യങ്ങളും ഏറ്റവും മിഴിവോടെ കണ്ടു വളർന്ന ഒരു സാധാരണ കുട്ടിയായിരുന്നു രജനി. എന്നാൽ കേവലം ഒൻപത് വയസ്സുള്ളപ്പോൾ അവൾക്ക് വന്ന ഒരു സാധാരണ ജലദോഷപ്പനി അവളുടെ ജീവിതം ഇരുട്ടിലാക്കുമെന്ന് ആരും കരുതിയിരുന്നില്ല. ആ പനിയെ തുടർന്നുള്ള അണുബാധയ്ക്ക് പരിഹാരമായി കൊടുത്ത പെൻസിലിൻ ഷോട്ട് ഉണ്ടാക്കിയ കടുത്ത അലർജി അവളുടെ കാഴ്ചയെ ബാധിച്ചു. കൊമേഴ്‌സിൽ ബിരുദം പൂർത്തിയാക്കിയപ്പോഴേക്കും അവളുടെ വലതു കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. അതേ സമയം അവളുടെ ഇടതു കണ്ണിന്റെ കാഴ്ചയും പതിയെ പതിയെ മങ്ങുന്നുണ്ടായിരുന്നു.

ആ ഘട്ടത്തിൽ തളർന്നു പോകുന്നതിനു പകരം വിധി ബാക്കി കൊടുത്ത ഒറ്റക്കണ്ണിന്റെ അല്പ വെളിച്ചത്തിൽ വിശ്വാസമർപ്പിച്ച് അവൾ  അതി സാഹസികമായ ഒരു തീരുമാനം എടുക്കുകയായിരുന്നു. തന്റെ മനസിലുള്ള ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിന് സാധാരണവും സംരദായികവുമായ ഒരു ബിരുദമോ ബിരുദാനന്തര ബിരുദമോ പോരെന്ന ബാധ്യം അവർക്കുണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും കഠിനമേറിയതെന്ന് പൊതുവെ കരുതപ്പെടുന്ന കോഴ്സുകളിലൊന്നായ ചാർട്ടേഡ് അക്കൌണ്ടൻസി പഠിക്കാനായിരുന്നു അവളുടെ സുധീരമായ തീരുമാനം. എന്നാൽ CA പഠനം തുടങ്ങി കുറച്ചു കാലം കഴിഞ്ഞപ്പോഴേക്കും രജനിയിൽ ബാക്കിയുണ്ടായിരുന്ന കാഴ്ചയും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. പഠനത്തിനും ജീവിതത്തിനും വലിയ പ്രഹരമേല്പിച്ചു കൊണ്ട് അവൾ പൂർണ്ണമായും അന്ധയായി. ഏഴ് വർഷത്തോളം അവൾ പഠനത്തിൽ നിന്ന് ഇടവേള എടുത്തു. എന്നാൽ അവളുടെ ശക്തമായ ഇച്ഛാശക്തി CA പഠനം പൂർണ്ണമായി ഉപേക്ഷിക്കാൻ അവളെ അനുവദിച്ചില്ല. 2002-ൽ അവൾ വീണ്ടും സിഎ പഠനത്തിലേക്ക് മടങ്ങി വന്നു.

പൂർണ്ണമായ അന്ധത പ്രൊഫഷണൽ കോഴ്സ് വിദ്യാർത്ഥിനി എന്ന നിലയിൽ രജനിക്ക് വലിയ പ്രതിസന്ധി തന്നെയാണ് സൃഷ്ടിച്ചത്. എന്നാൽ കമ്പ്യൂട്ടർ ടെക്സ്റ്റ് ഉറക്കെ വായിക്കുന്ന സ്ക്രീൻ റീഡിംഗ് ഉപകരണങ്ങളുടെ സഹായത്തോടെ അവൾ പഠിച്ചു. പരീക്ഷയെഴുതാൻ സ്ക്രൈബർ വോളന്റിയർമാരുടെ സഹായം  ഉപയോഗപ്പെടുത്തി. വിധിക്ക് മുൻപിൽ തോൽക്കാൻ മനസ്സില്ലാതെ നിരന്തരം പരിശ്രമിച്ച രജനിക്ക് മുൻപിൽ വിഘ്നങ്ങൾ വഴിമാറി. രജനി 2003-ൽ CA ഫൈനൽ പരീക്ഷ വിജയയിച്ച് ഇന്ത്യയിലെ ആദ്യത്തെ കാഴ്ചയില്ലാത്ത വനിതാ ചാർട്ടേർഡ് അക്കൗണ്ടന്റ് ആയി മാറി.

CA പരീക്ഷ പാസായതോടെ തന്നെ പോരാട്ടം നിർത്താൻ രജനി തയ്യാറല്ലായിരുന്നു. ഒരു ജോലി കണ്ടെത്തണമെന്ന അദമ്യമായ ആഗ്രഹം രജനിക്ക് ഉണ്ടായിരുന്നു. ഉന്നതമായ വിദ്യാഭ്യാസ യോഗ്യത ഉണ്ടെങ്കിൽ പോലും കാഴ്ച പരിമിതയായ ജോലിയിൽ നിയമിക്കാൻ തൊഴിലുടമകൾ മടിച്ചു. പ്രതിസന്ധികളിൽ തളർന്നു ശീലമില്ലാത്ത രജനി, 2003-ൽ ഒരു സുഹൃത്തിന്റെ സഹായത്തോടെ The Indian Hotels Group-ൽ തന്റെ ആദ്യ ജോലിയിൽ പ്രവേശിച്ചു. പിന്നീട്, ഇൻഫോസിസ് എന്ന വമ്പൻ കോർപ്പറേറ്റ് സ്ഥാപനത്തിൽ അക്കൗണ്ടിംഗ് വിഭാഗത്തിൽ ജോലി ചെയ്ത രജനി തനിക്ക് മറ്റേതൊരാളെയും പോലെ ജോലിയിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് തെളിയിച്ചു. എന്നാൽ കുറച്ചു കൂടി സാമൂഹിക പ്രതിബദ്ധത നിറഞ്ഞ തൊഴിൽ ചെയ്യണമെന്ന അവളുടെ ആഗ്രഹം അവളുടെ പ്രവർത്തനം എൻജിഒ മേഖലയിലേക്ക് മാറാൻ നിർബന്ധിതയാക്കി. CBM India Trust, Azim Premji Foundation തുടങ്ങിയ പ്രശസ്ത NGO കളിൽ പ്രവർത്തിച്ച രജനി financial management, capacity building, compliance, governance തുടങ്ങിയ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ചു കൊണ്ട് ഔദ്യോഗിക ജീവിതം തുടരുകയാണ്. Civil Society Organization-കളിൽ ജോലി ചെയ്യുന്നവർക്ക് ഉപകാരപ്രദമായ ശില്പശാലകളിലെയും പരിശീലന പരിപാടികളിലെയും സ്ഥിരം Resource Person ആണ് രജനി. 

തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസവും പ്രതിസന്ധിയും നിറഞ്ഞ ഘട്ടങ്ങളിൽ, ധൈര്യവും ഏകാഗ്രതയും ശ്രദ്ധയും ശക്തിയും കണ്ടെത്താൻ സഹജ യോഗ ധ്യാനം തന്നെ വളരെ സഹായിച്ചെന്ന് രജനി പറയുന്നു. ഭിന്നശേഷിക്കാർക്ക് വിജയത്തിനുള്ള ഏറ്റവും വലിയ വിലങ്ങുതടി അവരുടെ ശരീരമല്ലെന്നും യഥാർത്ഥ തടസ്സം സ്വന്തവും സമൂഹത്തിന്റെയും മാനസികാവസ്ഥയാണെന്നും രജനി വാദിക്കുന്നു. "ഇങ്ങനെയുള്ളവർക്ക് ഈ ജോലി ചെയ്യാൻ കഴിയില്ല" എന്ന തരത്തിൽ മുൻവിധിയോടെ ചിന്തിക്കുന്നത് അവസാനിപ്പിക്കാൻ അവർ തൊഴിലുടമകളോട് അഭ്യർത്ഥിക്കുന്നു.

തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസവും പ്രതിസന്ധിയും നിറഞ്ഞ ഘട്ടങ്ങളിൽ, ധൈര്യവും ഏകാഗ്രതയും ശ്രദ്ധയും ശക്തിയും കണ്ടെത്താൻ സഹജ യോഗ ധ്യാനം തന്നെ വളരെ സഹായിച്ചെന്ന് രജനി പറയുന്നു. ഭിന്നശേഷിക്കാർക്ക് വിജയത്തിനുള്ള ഏറ്റവും വലിയ വിലങ്ങുതടി അവരുടെ ശരീരമല്ലെന്നും യഥാർത്ഥ തടസ്സം സ്വന്തവും സമൂഹത്തിന്റെയും മാനസികാവസ്ഥയാണെന്നും രജനി വാദിക്കുന്നു. "ഇങ്ങനെയുള്ളവർക്ക് ഈ ജോലി ചെയ്യാൻ കഴിയില്ല" എന്ന തരത്തിൽ മുൻവിധിയോടെ ചിന്തിക്കുന്നത് അവസാനിപ്പിക്കാൻ അവർ തൊഴിലുടമകളോട് അഭ്യർത്ഥിക്കുന്നു. "ഗുരുതരമായ വെല്ലുവിളികൾക്കിടയിലും ഈ വ്യക്തി ഇത്ര വലിയ നേട്ടങ്ങൾ കൈവരിച്ചതല്ലേ" എന്നാണ് ചിന്തിക്കേണ്ടതെന്നാണ് രജനിയുടെ വാദം. ഒരു മനുഷ്യരും പൂർണ്ണരല്ലെന്നും ഓരോ വ്യക്തിക്കും എന്തെങ്കിലുമൊക്കെ പരിമിതിയുണ്ടെന്നും ഓർക്കണമെന്ന് അവർ നമ്മെ ഉദ്ബോധിപ്പിക്കുന്നു. അവരുടെ അഭിപ്രായത്തിൽ, വ്യക്തിപരമായ വെല്ലുവിളികൾ ചിലപ്പോൾ അന്ധതയോ ബധിരതയോ ഒക്കെപ്പോലെ ദൃശ്യമാണെങ്കിൽ ചിലത് പരാജയഭീതിയോ ഉത്ക്കണ്ഠയോ പോലെ അദൃശ്യമായിരിക്കും. എന്നിട്ടും പലപ്പോഴും അദൃശ്യമായ പരിമിതികൾ ഉള്ളവർക്ക് അനായാസം ജോലി ലഭിക്കുമ്പോൾ ദൃശ്യമായവ പരിമിതികൾ ഉള്ളവർ മാറ്റി നിർത്തപ്പെടുന്നു. 

Saturday, 20 December 2025

പ്രിയ റാംനാരായൺ മാപ്പ്.... പ്രബുദ്ധ മലയാളി ഈ പാപമൊക്കെ എവിടെ കൊണ്ട് പോയി തീർക്കും !?


ഛത്തീസ്ഗഡ് സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളി, രാമനാരായണൻ ഭയ്യാർ, വളയാറിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി മരിച്ച വാർത്ത വായിച്ചപ്പോൾ തന്നെ വല്ലാത്തൊരു മനോവേദന എന്നെ ഗ്രസിച്ചിരുന്നു. പിന്നീടാണ് 
അക്രമികൾ അയാളെ മർദ്ദിക്കുന്ന ചില ദൃശ്യശകലങ്ങൾ എന്റെ ഫീഡിലേക്ക് തള്ളിക്കയറി വന്നത്. അതിലേക്ക് ഒന്ന് നോക്കാൻ പോലുമുള്ള ധൈര്യം എനിക്ക് കിട്ടിയില്ല. ഇപ്പോൾ പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ ഉള്ളടക്കത്തെ പറ്റിയുള്ള റിപ്പോർട്ടുകൾ വായിക്കുമ്പോൾ ചങ്ക് പൊട്ടുന്നു. മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള ക്രൂരമായ ശാരീരിക പീഡനമായിരുന്നു റാംനാരായണിനേറ്റതെന്ന് അയാളുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടുകൾ പറയുന്നു. മണിക്കൂറുകളോളം നീണ്ട ആൾക്കൂട്ട വിചാരണയും അതിക്രൂര മർദ്ദനവുമാണ് അരങ്ങേറിയതെന്ന് പോലീസും പറയുന്നു. ഇപ്പോൾ സംഭവത്തിലെ പ്രതികളെന്ന് പറയപ്പെടുന്ന ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികൾ പണി ചെയ്തിരുന്ന സ്ഥലത്ത് വീടിനും കടകൾക്കും സമീപം സംശയാസ്പദമായ രീതിയിൽ കണ്ടത് കൊണ്ടാണ് നാട്ടുകാർ ഇയാളെ ചോദ്യം ചെയ്യാനാരംഭിച്ചതെന്ന് പറയപ്പെടുന്നു. ജോലിക്കായി ഏതാനും ദിവസം മുൻപ് മാത്രമാണ് രാമനാരായൺ പാലക്കാട്ട് എത്തിയത്. എന്നാൽ, ഇവിടത്തെ ജോലിയോട് പൊരുത്തപ്പെടാനാകാതെ നാട്ടിലേക്ക് തിരികെപ്പോകാനുള്ള പരിപാടിയിലായിരുന്നു ഇയാൾ. കേവലം 31 വയസ് മാത്രം പ്രായമുള്ള കുടുംബസ്ഥനായ ഇയാൾക്ക് എട്ടും പത്തും വയസുള്ള രണ്ട് മക്കളുണ്ടെന്ന് അറിയാൻ കഴിയുന്നു. മദ്യലഹരിയിൽ ആയത് കൊണ്ടോ സ്ഥലം നിശ്ചയമില്ലാത്തത് കൊണ്ടോ ആയിരിക്കണം സംഭവം നടന്ന സ്ഥലത്ത് ഇയാൾ എത്തിപ്പെട്ടത്. എന്ത് തന്നെയായാലും "ദൈവത്തിന്റെ സ്വന്തം നാടെ"ന്ന് കേട്ട് അവിടെ വന്ന് പണിയെടുത്ത് ജീവിക്കാമെന്ന് കരുതിയ ഒരു മനുഷ്യനെ ചെയ്യാവുന്ന ക്രൂരതകൾ എല്ലാം ചെയ്ത് ഉയിരെടുത്ത് വിട്ടപ്പോൾ എല്ലാ അവന്മാർക്കും സമാധാനമായി.  


ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ള പ്രതികളിൽ ചിലർ ബിജെപി പ്രവർത്തകർ ആണെന്നും "നീ ബംഗ്ലാദേശുകാരനാണോ?" എന്ന് ചോദിച്ചു കൊണ്ടായിരുന്നു മർദ്ദനമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതോടെ ഈ സംഭവത്തെ കടുത്ത വംശീയവെറിയുടെയും തീവ്ര ദേശീയവാദത്തിന്റെയുമൊക്കെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടുന്ന വിധത്തിലുള്ള ആഖ്യാനങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നു തുടങ്ങിയിട്ടുണ്ട്. അതിൽ സത്യമുണ്ടെങ്കിലും ഇല്ലെങ്കിലും ഈ സംഭവത്തിൽ ഉറപ്പായും കണ്ടെത്താനാകുന്ന മറ്റൊരു വസ്തുത ഉണ്ടെന്ന കാര്യം വിസ്മരിച്ചു കൂടാ. ഇതര സംസ്ഥാന തൊഴിലാളികളോട് "പ്രബുദ്ധ മലയാളി"ക്ക് സ്നേഹമോ കരുണയോ അനുഭാവമോ പോലും ഇല്ല എന്നത് പോട്ടെ; അവരോട് പലപ്പോഴും അസഹിഷ്ണുതയോടും ശത്രുതാ മനോഭാവത്തോടും മുൻവിധിയോടുമൊക്കെ പെരുമാറുന്നവരാണ് തീരെ ചെറുതല്ലാത്ത വിഭാഗം മലയാളികൾ. ഇപ്പോഴത്തെ ഈ ക്രൂര സംഭവത്തിന് പിന്നിൽ ഈയൊരു മനോഭാവം ഉണ്ടെന്നത് തർക്കമില്ലാത്ത കാര്യമാണ്. 

കേരളത്തിന് ഇന്ന് ഒരു വിധത്തിലും ഒഴിവാക്കാനാവാത്ത ഒന്നാണ് ഇതര സംസ്ഥാന തൊഴിലാളികൾ ഇവിടെ ചെയ്യുന്ന സേവനങ്ങൾ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ വന്ന് എണ്ണമറ്റ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന അവർക്കെല്ലാം നമുക്കൊരു വിളിപ്പേരേ ഉള്ളൂ... ഭായ്. തനിക്കും കുടുംബത്തിനും അന്നം കണ്ടെത്തുന്നതിനും കിട്ടുന്നതിൽ നിന്ന് എന്തെങ്കിലുമൊക്കെ മിച്ചം പിടിച്ച് കുറച്ചൊക്കെ സ്വത്ത് സമ്പാദിക്കാനും വേണ്ടി അവർ ചെയ്യുന്ന അത്യധ്വാനം കൊണ്ടാണ് കേരളത്തിന്റെ മിക്കവാറും തൊഴിൽ മേഖലകൾ ചലിക്കുന്നത്. എന്നാൽ അവരെ നമ്മുടെ സമൂഹത്തിലേക്ക് ഉൾച്ചേർക്കാനോ അവരെ നമ്മുടെ സഹജീവിയായി കാണാനോ പ്രബുദ്ധ മലയാളിക്ക് പൊതുവെ വലിയ വിരക്തിയാണ്. അന്യ സംസ്ഥാന തൊഴിലാളി, അതിഥി തൊഴിലാളി എന്നൊക്കെയുള്ള പ്രയോഗങ്ങൾ പോലും അവരെ ഉൾച്ചേർക്കാനും സ്വീകരിക്കാനുമുള്ള മാനസിക ബുദ്ധിമുട്ടിൽ നിന്നുണ്ടാകുന്നതാണെന്നാണ് ആഭ്യന്തര കുടിയേറ്റ (Internal Migration) മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദ്ധർ പറയുന്നത്. നമ്മുടെ പൊതു ഗതാഗത സംവിധനങ്ങളിലും വാണിജ്യ സ്ഥാപനങ്ങളിലും  തെരുവുകളിലും പൊതു ഇടങ്ങളിലുമെല്ലാം ഇവർ രണ്ടാം തരം പൗരന്മാരായി ഗണിക്കപ്പെടുന്നത് മേൽപ്പറഞ്ഞ പ്രശ്നം കൊണ്ട് തന്നെയാണ്. വിദ്യാഭ്യാസവും സാമ്പത്തികവും കുറവുള്ള ഇതര സംസ്ഥാനക്കാരോട് മാത്രമേ കേരളത്തിലുള്ളവർക്ക് അസ്പൃശ്യത ഉള്ളൂ എന്നതാണ് അതിവിചിത്രമായ കാര്യം. പാർലമെന്റിലേക്ക് മൃഗീയ ഭൂരിപക്ഷത്തിൽ ഇതര സംസ്ഥാനക്കാരെ ജയിപ്പിക്കാനും സർക്കാരുദ്യോഗത്തിന്റെ ഉയർന്ന സിംഹാസനങ്ങളിൽ വിഹരിക്കുന്ന ഇതര സംസ്ഥാനക്കാരെ ആദരിക്കാനും ബഹുമാനിക്കാനും നാം കാണിക്കുന്ന ഉത്സാഹം കണ്ടാൽ മൂക്കത്തു വിരൽ വച്ച് പോകും. 

ഒരു വിധത്തിൽ പറഞ്ഞാൽ ആരാണ് പ്രവാസി അല്ലാത്തത് ? പാലക്കാടുള്ളവൻ കൊച്ചിയിൽ വന്നാൽ പ്രവാസിയാണെന്നേ. എറണാകുളത്തുള്ളവൻ തിരുവനന്തപുരത്തെത്തിയാലും അങ്ങനെ തന്നെ. എന്തിന് ഒരു ഗ്രാമത്തിലുള്ളവൻ മറ്റൊരു ഗ്രാമത്തിലെത്തുമ്പോൾപ്പോലും അവിടെ ഈ പ്രശ്നമുണ്ട്. പിന്നെ ഒരേ ഭാഷ സംസാരിക്കുന്നത് കൊണ്ട് വലിയ കുഴപ്പമില്ലാതെ ജീവിച്ചു പോകാൻ പറ്റുന്നു എന്ന് മാത്രം. ഒരേ ഭാഷ പറയുന്ന മറ്റൊരു നാട്ടിൽ ചെന്ന് അബദ്ധത്തിലെങ്ങാനും ഒരു കുഴപ്പത്തിൽ ചാടി നോക്കണം; അപ്പോൾ കാണാം "വരത്തൻ ഇരുത്തൻ തിയറി"കളിൽ ബലം വച്ച് നീളുന്ന വരുന്ന കൊമ്പുകളും പല്ലുകളും നഖങ്ങളുമൊക്കെ.

പ്രവാസികൾ നാട്ടിലേക്ക് പണമയക്കുന്നത് കൊണ്ട്  മാത്രം പിടിച്ചു നിൽക്കുന്ന സംസ്ഥാനം എന്ന നിലയിൽ ഒരു കാലത്ത് മണി ഓർഡർ ഇക്കോണമി എന്ന് വിളിക്കപ്പെട്ടിരുന്ന നാടാണ് നമ്മുടെ കൊച്ചു കേരളം. ഏതെങ്കിലും വിധത്തിൽ വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമൊക്കെ എത്തിപ്പെട്ട് എന്തെങ്കിലും ഒരു ജോലി ഒക്കെ കണ്ടു പിടിച്ച് നല്ലത് പോലെ അദ്ധ്വാനിച്ച് കിട്ടുന്നത് കൊണ്ട് അന്തസ്സായി കുടുംബം പുലർത്തുകയും സ്വത്ത് സമ്പാദിക്കുകയും ഒക്കെ ചെയ്ത മലയാളിയുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ തലമുറ ആയപ്പോഴേക്കും എല്ലിന്റെ ഇടയിൽ കുത്താൻ തുടങ്ങി. അവനിപ്പോൾ വേറെ ഭാഷ സംസാരിക്കുന്ന നമ്മുടെ തന്നെ നാട്ടുകാരനെ കാണുമ്പോൾ തല്ലാനും കൊല്ലാനും കൈ തരിക്കുന്നു. ഇവിടെ സ്ഥിരമായി ജീവിക്കുന്നവർക്ക് മാത്രമല്ല, ഇവിടെ നിന്ന് വിദേശങ്ങളിൽ പോയി "സെറ്റിൽ" ചെയ്ത ചിലർക്ക് പോലുമുണ്ട് നാട് വിട്ട് പണിയെടുത്ത് തിന്നുന്നവനോട് പുച്ഛവും വെറുപ്പും ശത്രുതയും....  !!!

എനിക്കും ഇപ്പോൾ പുച്ഛവും വെറുപ്പും ഒക്കെ തോന്നുന്നുണ്ട്... നമ്മളെങ്ങനെ നമ്മളായെന്ന് പോലും ഓർക്കാത്ത മലയാളിയെ കുറിച്ചോർക്കുമ്പോൾ... 

പ്രിയ റാംനാരായൺ മാപ്പ്.... അയാളുടെ ആത്മാവ് പൊറുത്താലും എട്ടും പത്തും വയസ്സ് മാത്രമുള്ള ആ കുഞ്ഞുങ്ങളും അവരുടെ അമ്മയും നമ്മളോട്  പൊറുക്കുമോ  !?

Monday, 17 November 2025

സർക്കാർ - എയ്‌ഡഡ്‌ പൊതു വിദ്യാലയങ്ങളിൽ നിന്ന് ഉയർന്നു വന്ന രണ്ട് അതുല്യ പ്രതിഭകൾ

സർക്കാർ-എയ്‌ഡഡ്‌ പൊതു വിദ്യാലയങ്ങളിൽ പഠിച്ചാൽ ഉന്നത വിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാസത്തിലും തിളക്കമാർന്ന വിജയം കൈവരിക്കാനും വലിയ ശമ്പളമുള്ള ജോലികൾ നേടാനുമൊക്കെ ബുദ്ധിമുട്ടാണെന്ന് പരക്കെ ഒരു ധാരണയുണ്ട്. പലപ്പോഴുംഈയൊരു ചിന്താഗതിയാണ്  വലിയ സാമ്പത്തികകച്ചിലവുണ്ടെങ്കിൽക്കൂടി കുട്ടികളെ കേന്ദ്ര സിലബസ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിപ്പിക്കാൻ ഭൂരിഭാഗം പേരും വെമ്പൽ കൊള്ളുന്നത്. പൊതു വിദ്യാലയങ്ങളിൽ പഠിച്ചാലും ഉന്നതമായ വിദ്യാഭ്യാസ യോഗ്യതകൾ എത്തിപ്പിടിക്കാമെന്ന് തെളിയിച്ച സമർത്ഥരായ രണ്ട് പേരുടെ കഥയാണിത്. കഴിഞ്ഞ ദിവസം പുറത്തു വന്ന ചാർട്ടേർഡ് അക്കൗണ്ടൻസി പരീക്ഷയിൽ ഉന്നതവിജയം നേടിയ നിസി പൗലോസും P.R. ശ്രീകുമാറുമാണ് ആ പ്രതിഭകൾ. ഇന്ത്യയിൽ, ജയിക്കാൻ ഏറ്റവും പ്രയാസമേറിയ പ്രൊഫഷണൽ പരീക്ഷകളിൽ ഒന്നായാണ് ചാർട്ടേർഡ് അക്കൗണ്ടൻസി പരീക്ഷ കണക്കാക്കപ്പെടുന്നത്.

എറണാകുളം ജില്ലയിൽ അങ്കമാലിക്കടുത്തുള്ള എളവൂർ എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ച നിസി പൗലോസ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് എളവൂരിലെ സെയിന്റ് റോക്കീസ് എൽ പി സ്ക്കൂളിൽ നിന്നും സെയിന്റ് ആന്റണീസ് യു പി സ്ക്കൂളിൽ നിന്നുമായിരുന്നു. പൂവ്വത്തുശ്ശേരി സെയിൻറ് ജോസഫ്‌സ് ഗേൾസ് ഹൈസ്‌കൂളിൽ നിന്ന് SSLC ജയിച്ച ശേഷം ആലുവ സെയിന്റ് സേവിയേഴ്‌സ് കോളേജിൽ പ്രീഡിഗ്രി പഠനവും പൂർത്തിയാക്കി. പിന്നീട് നഴ്‌സിംഗിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ നിസി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ നഴ്‌സിംഗ് കോളേജിൽ ലെക്ച്ചറർ ആയി ജോലി ചെയ്യുമ്പോഴാണ്, തന്റെ 37-ാം വയസ്സിൽ ചാർട്ടേർഡ് അക്കൗണ്ടൻസി പഠിക്കാൻ തീരുമാനിച്ചത്. സി എ വിദ്യാർത്ഥിനി എന്ന നിലയിലും സി എ ആർട്ടിക്കിൾഡ് ക്ലർക്ക് എന്ന നിലയിലും കഠിനമായി അധ്വാനിക്കുമ്പോഴും സ്ക്കൂൾ വിദ്യാർത്ഥികളായ മകന്റെയും മകളുടെയും അമ്മ  എന്ന നിലയിലും ഒരു കുടുബനാഥ എന്ന നിലയിലും ചെയ്യേണ്ട കടമകളിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതെ പഠിച്ച നിസി തന്റെ 41-ാം വയസ്സിൽ ഒരു ചാർട്ടേഡ് അക്കൌണ്ടന്റ് ആയി.

P.R. ശ്രീകുമാർ, തൃശൂർ ജില്ലയിലെ ഗ്രാമപ്രദേശമായ പുത്തൻചിറ സ്വദേശിയാണ്. ലോക്കോ മോട്ടാർ ഡിസെബിലിറ്റി എന്ന ഗുരുതരമായ ശാരീരിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ് ശ്രീകുമാർ. തുമ്പൂർ S.H.C.L.P.G. സ്ക്കൂളിലും A.U.P. സ്ക്കൂളിലും R.H. സ്ക്കൂളിലുമായി സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീകുമാർ മങ്കിടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്ലസ് ടു പൂർത്തിയാക്കി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് ബി കോം ബിരുദം നേടിയ ശേഷമാണ് ശ്രീകുമാർ ചാർട്ടേർഡ് അക്കൗണ്ടൻസി കോഴ്‌സിന് ചേർന്നത്. കൈകാലുകൾക്ക് തീരെ ചലന ശേഷിയില്ലാത്ത ശ്രീകുമാറിന് ഏറെ നേരം ഇരിക്കാൻ ബുദ്ധിമുട്ടാണ്. പുസ്തകത്തിന്റെ പേജുകൾ മറിക്കാൻ സാധിക്കാത്തത് കൊണ്ട് പാഠഭാഗങ്ങൾ സ്കാൻ ചെയ്ത് കമ്പ്യൂട്ടറിൽ ആക്കിയ ശേഷം സ്‌ക്രീനിൽ നോക്കിയാണ് ശ്രീകുമാർ പഠിച്ചിരുന്നത്. അതിന് വേണ്ടി കട്ടിലിലും വീൽ ചെയറിലും പ്രത്യേകം സ്റ്റാൻഡ് ഘടിപ്പിച്ച് അതിൽ കമ്പ്യൂട്ടർ സെറ്റ് ചെയ്തു. 2020-ലാണ് ശ്രീകുമാർ സി എ പഠനം തുടങ്ങിയത്. പരീക്ഷക്ക്, എഴുതാൻ സാധിക്കാത്തത് കൊണ്ട് ശ്രീകുമാർ പറഞ്ഞു കൊടുക്കുന്ന ഉത്തരങ്ങൾ ഒരു Scriber എഴുതുകയായിരുന്നു ചെയ്തിരുന്നത്. ശാരീരികമായ വെല്ലുവിളികളെ അവഗണിച്ചു കൊണ്ട് ആത്മവിശ്വാസത്തോടെ പഠിച്ച ശ്രീകുമാർ 2025-ൽ സി.എ. പരീക്ഷ പാസായി. തന്റെ അച്ഛനും അമ്മയും തരുന്ന നിരന്തര പിന്തുണ കൊണ്ട് മാത്രമാണ് ഈ നേട്ടം കൈവരിക്കാൻ പറ്റിയതെന്നാണ് ശ്രീകുമാർ പറയുന്നത്.

വളരെ സാധാരണമായ ഗ്രാമീണ സാഹചര്യങ്ങളിൽ നിന്ന് പൊതു വിദ്യാലയങ്ങളിൽ പഠിച്ചു വളർന്ന നിസിയുടെയും ശ്രീകുമാറിന്റെയും തിളക്കമാർന്ന വിജയം പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഓരോ കുട്ടിക്കും പ്രചോദനം നൽകുന്ന ഒന്നാണ്.

നിസിക്കും ശ്രീകുമാറിനും അഭിനന്ദനങ്ങളും ആശംസകളും.