ഞാൻ വെറും പോഴൻ

Monday, 13 April 2026

ശവം തൂക്ക് (കവിത)


വീടെവിടെ മക്കളേ ⁉️ വീടെവിടെ മക്കളേ ⁉️

ദുരന്തത്തിന്നിരകളിൽ നിങ്ങളെ നമ്പിയോർക്കുള്ള 

നിങ്ങൾ തൻ വാഗ്ദത്ത  വീടുകളെവിടെ മക്കളേ⁉️

വാഗ്ദത്ത വീടുകൾ പണിയാൻ സ്ഥലമെവിടെ മക്കളെ ⁉️

പണിയേണ്ട വീടിന്റെ പ്ലാനെവിടെ മക്കളെ ⁉️

തദ്ദേശ ഭരണ കൂടത്തിന്നനുമതിയെവിടെ മക്കളെ ⁉️

അനുമതിക്കായ് കൊടുത്തോരപേക്ഷയെവിടെ മക്കളെ ⁉️

ആ ഗതികെട്ടവർ കിനാവു കണ്ട കൂര പണിയാനാദ്യ കല്ലിട്ട  കൈകളെവിടെ മക്കളേ ⁉️

പൊന്നാങ്ങളേം പെങ്ങളും ചേർന്ന് സ്ഥാപിച്ച മഹത്തായ കല്ലെവിടെ മക്കളെ ⁉️

വയനാട്ടിലെ ജഡ ശരീരങ്ങൾ കാട്ടി പിരിച്ചെടുത്തെ പണമെവിടെ മക്കളെ ⁉️

സംഭാവനപ്പണം ചെന്നു നിറയേണ്ട ബാങ്കക്കൗണ്ടുകളെവിടെ മക്കളെ ⁉️

പണം പിരിക്കാനൊരുക്കിയ ആപ്പെവിടെ മക്കളെ ⁉️

ഫണ്ടെവിടെ മക്കളേ ⁉️ പിരിച്ചെടുത്ത ഫണ്ടിന്റെ കണക്കെവിടെ മക്കളേ ⁉️

പിരിവുപണം മുഴവനും പൊയ്പ്പോയ വഴിയെവിടെ മക്കളേ ⁉️

വയനാടിലെ ചോരയും കണ്ണീരും കൂട്ടി ശാപ്പാടടിച്ചതാരാണ് മക്കളെ ⁉️

പറഞ്ഞ വാക്കുകൾ കാറ്റിൽ പറത്തിയ ഖദറിട്ട പാഴുകളാരാണ് മക്കളെ ⁉️

ചോദ്യങ്ങളുയരുമ്പോൾ തർക്കുത്തരം കൊണ്ട് പ്രതിരോധം തീർക്കുന്നതാരാണ് മക്കളെ ⁉️

വയനാട്ടിലെ കൊടിയ  ദുരന്തം തിന്നു ചീർത്ത കഴുകന്മാരാരാണ് മക്കളെ ⁉️

ആ ജഡങ്ങൾ ആർത്തിയാൽ തിന്നു മെഴുത്ത  കഴുതപ്പുലികളാരാണ്  ⁉️

ശവത്തിന്റെ കീശകൾ ചൂണ്ടിയ ഖദറിട്ട ശവം തൂക്കികൾ ആരാണ് മക്കളെ ⁉️

ദയയേതുമില്ലാതെ ശവം തൂക്കിയ ചീഞ്ഞു നാറുന്ന കൈകളാരുടേത് മക്കളേ ⁉️

ഗതി കെട്ട മർത്യരെ കൊതിപ്പിച്ച വാഗ്‌ദത്ത വീടെവിടെ മക്കളെ ⁉️

വീടെവിടെ മക്കളെ ⁉️വീടെവിടെ മക്കളെ ⁉️

ചിത്രം കടപ്പാട് : ദേശാഭിമാനി

Thursday, 19 March 2026

ഇതര സംസ്ഥാന തൊഴിലാളികൾ നമ്മുടെ ശത്രുക്കളല്ല !!!

പ്രിയ വി ഡി സതീശൻ സാർ, 
"റിവേഴ്‌സ് റെമിറ്റൻസ്" നമ്മുടെ സാമ്പത്തിക സുസ്ഥിരതക്ക് പ്രശ്നമുണ്ടാക്കുന്നു എന്ന് അങ്ങ് ആവർത്തിച്ച് പറയുന്നത് കേട്ടിരുന്നു. മലയാളികൾ മുൻപെങ്ങുമില്ലാത്ത വിധം സ്ഥിര പ്രവാസത്തിനായി നാട് വിടുന്ന ഒരു കാലഘട്ടത്തിൽ ഗുരുതരമായ ഒരു പ്രശ്നം തന്നെയാണത്.

പക്ഷെ സാർ, "റിവേഴ്‌സ് റെമിറ്റൻസ്" എന്ന് വിളിക്കുന്നത് മൈഗ്രന്റ് വർക്കേഴ്‌സ്‌ (ഇതര സംസ്ഥാന തൊഴിലാളികൾ) അവർക്ക് കൂലിയായി കിട്ടുന്ന പണം അവരുടെ സംസ്ഥാനങ്ങളിലെ ബന്ധുക്കൾക്ക് അയക്കുന്നതിനെ ആണ് എന്ന് വിശദീകരിച്ചപ്പോൾ ഉണ്ടായ അതിശയം ചെറുതല്ല. അതിനേക്കാൾ എന്നെ അതിശയിപ്പിച്ചത് കേരളത്തിലെ പണം ഇതര സംസ്ഥാന തൊഴിലാളികൾ Siphon Out (ഊറ്റൽ) ചെയ്യുകയാണ് എന്ന അങ്ങയുടെ പ്രസ്താവന ആണ്.

ഒരു രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ, പ്രവാസവുമായി ബന്ധപ്പെട്ട്, അതിർത്തി കടന്നുള്ള പണത്തിന്റെ ഒഴുക്കിനെ സാധാരണയായി രണ്ട് തരത്തിലാണ് വിവരിക്കാറുള്ളത്. സാമ്പത്തിക ശാസ്ത്രവീക്ഷണത്തിൽ, ഒരു വ്യക്തി താമസിക്കുന്ന രാജ്യത്തു നിന്ന് സ്വന്തം രാജ്യത്തേക്ക് പണമയക്കുന്ന പ്രക്രിയയെ ഇൻവേർഡ് റെമിറ്റൻസ് (Inward Remittance) എന്നും നേർവിപരീതമായി സ്വന്തം രാജ്യത്തു നിന്ന് താമസിക്കുന്ന രാജ്യത്തിലേക്ക് പണമയക്കുന്ന പ്രക്രിയയെ ഔട്ട്വേർഡ് റെമിറ്റൻസ് (Outward Remittance)  എന്നുമാണ് വിളിക്കുന്നത്. സാധാരണക്കാരുടെ ഭാഷയിൽ, റെമിറ്റൻസ് എന്നും റിവേഴ്‌സ് റെമിറ്റൻസ് എന്നും ഇതിനെ വിളിക്കാറുണ്ട്. 

ഇതിനെ കുറച്ചു കൂടി വിശദമായി മനസ്സിലാക്കാൻ ശ്രമിക്കാം. എന്താണ് റെമിറ്റൻസ്? ഒരു രാജ്യത്തെ പൗരന്മാർ വിദേശത്ത് പോയി ജോലി ചെയ്ത് സമ്പാദിക്കുന്ന പണം സ്വന്തം നാട്ടിലേക്ക് അയക്കുന്നതിനെ ലളിതമായി 'റെമിറ്റൻസ്' എന്ന് വിളിക്കാം. ഉദാഹരണത്തിന്, വിദേശത്തുള്ള ഇന്ത്യക്കാർ നാട്ടിലേക്ക് പണം അയക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് റെമിറ്റൻസ് ആണ്.

അപ്പോൾ എന്താണ് റിവേഴ്‌സ് റെമിറ്റൻസ് ? ഒരു രാജ്യത്ത് നിന്ന് പണം പുറത്തേക്ക് (വിദേശത്തേക്ക്) ഒഴുകുന്ന സാഹചര്യമാണിത്. ഇത് പ്രധാനമായും രണ്ട് രീതിയിൽ സംഭവിക്കാം. ഒന്നാമതായി ഇവിടെയുള്ള വിദേശികൾ അവരുടെ സ്വന്തം രാജ്യത്തേക്ക് പണം കൊണ്ടുപോകുന്നത്. രണ്ടാമത്തേത്, ഒരു രാജ്യത്തെ പൗരന്മാർ വിദേശത്തെ പഠനത്തിനോ, ചികിത്സയ്ക്കോ, വിദേശത്ത് സ്വത്തുക്കൾ വാങ്ങുന്നതിനോ അല്ലെങ്കിൽ ബിസിനസ്സ് നിക്ഷേപങ്ങൾക്കോ വേണ്ടി സ്വന്തം നാട്ടിൽ നിന്ന് പണം പുറത്തേക്ക് അയക്കുന്നതും ഇതിൽ ഉൾപ്പെടുത്താവുന്നതാണ്.

ചുരുക്കത്തിൽ, ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് വിദേശ നാണ്യം പുറത്തേക്ക് പോകുന്നതിനെയാണ് റിവേഴ്‌സ് റെമിറ്റൻസ് എന്ന് സൂചിപ്പിക്കുന്നത്. ഒരു രാജ്യം സാമ്പത്തികമായി ശക്തിപ്പെടുമ്പോഴോ അല്ലെങ്കിൽ അവിടുത്തെ ജനങ്ങൾ ആഗോളതലത്തിൽ കൂടുതൽ അവസരങ്ങൾ തേടുമ്പോഴോ ഇത്തരം പണമൊഴുക്ക് സ്വാഭാവികമായും വർദ്ധിക്കാറുണ്ട്.

ഇന്ത്യ ഫെഡറൽ സംവിധാനമുള്ള ഒരു രാജ്യമാണ്. ഒരു സംസ്ഥാനത്തിൽ നിന്നുള്ള തൊഴിലാളികൾ വേറൊരു സംസ്ഥാനത്തിൽ വന്നു തൊഴിലെടുക്കുന്നത് ഇവിടെ വ്യാപകമാണ്. ഉദാഹരണത്തിന് കേരളത്തിൽ വന്ന് ബംഗാളികൾ, ആസാമികൾ,ഒറീസക്കാർ ഒക്കെ പണിയെടുക്കുന്നുണ്ട്. അവർ അവർക്ക് ലഭിക്കുന്ന കൂലിപ്പണം അവരുടെ നാട്ടിലേക്കയക്കുന്നതിനെ റിവേഴ്‌സ് റെമിറ്റൻസ് എന്ന് പറയുന്നത് ശരിയാണോ ?

ഒരു രാജ്യത്തിനുള്ളിലെ രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള മേൽ പറഞ്ഞ തരം പണമൊഴുക്കിനെ 'റിവേഴ്‌സ് റെമിറ്റൻസ്' (Reverse Remittance) എന്ന് വിളിക്കുന്നത് സാങ്കേതികമായി ശരിയായ കാര്യമല്ല. ആദ്യമേ പറഞ്ഞത് പോലെ, 'റിവേഴ്‌സ് റെമിറ്റൻസ്' എന്ന പദം സാധാരണയായി ഉപയോഗിക്കുന്നത് രാജ്യാന്തര തലത്തിലാണ് (International Level). അതായത് ഒരു രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിൽ (Foreign Exchange Reserve) നിന്ന് പണം വിദേശത്തേക്ക് പോകുമ്പോഴാണ് ഈ പദം പ്രസക്തമാകുന്നത്. എന്നാൽ കേരളത്തിൽ നിന്ന് ബംഗാളിലേക്കോ ആസാമിലേക്കോ പണം പോകുമ്പോൾ രൂപ മറ്റൊരു സംസ്ഥാനത്തേക്ക് മാറുന്നു എന്നല്ലാതെ, രാജ്യത്തിന് വിദേശനാണ്യം നഷ്ടപ്പെടുന്നില്ല. ഇന്ത്യയെപ്പോലെ ഫെഡറൽ സംവിധാനമുള്ള ഒരു രാജ്യത്ത്, ഒരു സംസ്ഥാനത്തുനിന്നും മറ്റൊരു സംസ്ഥാനത്തേക്ക് പണമയക്കുന്നത് അന്തർസംസ്ഥാന പണമൊഴുക്ക് (Inter-state Remittance) രാജ്യത്തിന്റെ ആഭ്യന്തര പണമൊഴുക്കിന്റെ (Internal Remittance) ഭാഗമാണ്. കേരളത്തിൽ ജോലി ചെയ്യുന്ന മറ്റ് സംസ്ഥാന തൊഴിലാളികൾ അവരുടെ നാട്ടിലേക്ക് പണമയക്കുമ്പോൾ, ആ പണം ഇന്ത്യയുടെ സാമ്പത്തിക അതിർത്തിക്കുള്ളിൽ തന്നെയാണല്ലോ നിൽക്കുന്നത്. അതിനാൽ ഇതിനെ 'റിവേഴ്‌സ് റെമിറ്റൻസ്' എന്ന് വിളിക്കാനാവില്ല. എങ്കിലും, കേരളത്തിന്റെ ആഭ്യന്തര വരുമാനം പുറത്തേക്ക് പോകുന്നു എന്ന അർത്ഥത്തിൽ പ്രാദേശികമായ ചർച്ചകളിൽ ചിലരെങ്കിലും ഈ പദം പ്രയോഗിക്കാറുണ്ടെങ്കിലും സാമ്പത്തിക ശാസ്ത്രപരമായി അത് ശരിയല്ല. 

കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ (State Economy) സംബന്ധിച്ചിടത്തോളം ഇതിനെ ഒരു 'ഔട്ട്‌ഫ്ലോ' (Outflow) ആയി മാത്രമേ കണക്കാക്കാനാവൂ. ചുരുക്കത്തിൽ, സംസ്ഥാനങ്ങൾ തമ്മിലുള്ള ഈ പണമിടപാടിനെ 'അന്തർസംസ്ഥാന റെമിറ്റൻസ്' (Inter-state Remittance) എന്ന് വിളിക്കുന്നതാണ് സാങ്കേതികമായി കൂടുതൽ കൃത്യം. 

കേരളത്തിലെ പണം ഇതര സംസ്ഥാന തൊഴിലാളികൾ Siphon Out (ഊറ്റൽ) ചെയ്യുകയാണെന്ന പ്രസ്താവന തെറ്റാവുന്നത്, സാങ്കേതികമായും സാമ്പത്തികമായും എന്നതിനേക്കാൾ രാഷ്ട്രീയമായി ആണ്.  

സാമ്പത്തിക ശാസ്ത്രമനുസരിച്ച്, ഒരാൾക്ക് കൂലി ലഭിക്കുന്നത് അയാൾ അവിടെ ഒരു സേവനം നൽകുന്നത് കൊണ്ടാണ്; സേവനത്തിന് പകരമുള്ള പ്രതിഫലം (Value Exchange) ആണിത്. നിർമ്മാണ മേഖലയിലോ കൃഷിയിലോ മറ്റ് തൊഴിൽ മേഖലകളിലോ ഈ തൊഴിലാളികൾ അവരുടെ അധ്വാനം നിക്ഷേപിക്കുന്നുണ്ട്. ആ അധ്വാനത്തിന്റെ ഫലമായി കേരളത്തിൽ ആസ്തികളും (കെട്ടിടങ്ങൾ, റോഡുകൾ) സേവനങ്ങളും സൃഷ്ടിക്കപ്പെടുന്നു. അവർ നൽകിയ അധ്വാനത്തിന് അർഹമായ പ്രതിഫലം വാങ്ങുമ്പോൾ തന്നെ തത്തുല്യമായ വാല്യൂ അഡിഷൻ നമ്മുടെ സംസ്ഥാനത്തുണ്ടാകുന്നുണ്ട്. അവർ താമസിക്കുന്ന വീടിന്റെ വാടക, കഴിക്കുന്ന ഭക്ഷണം, മറ്റ് ചിലവുകൾ എന്നിവയിലൂടെ ആ പണം കേരളത്തിലെ സാധാരണക്കാരായ വീട്ടുടമസ്ഥരിലേക്കും കച്ചവടക്കാരിലേക്കും തന്നെ എത്തുന്നുണ്ട്. അവർ വാങ്ങുന്ന ഓരോ സാധനത്തിലൂടെയും സേവനത്തിലൂടെയും (നിത്യോപയോഗ സാധനങ്ങൾ മുതൽ മൊബൈൽ റീചാർജ് വരെ) കേരള സർക്കാരിന് GST നികുതിയും ലഭിക്കുന്നുണ്ട്. ആ നിലക്ക് നോക്കിയാൽ അവർക്ക് കിട്ടുന്ന പണത്തിൽ ഒരു ഭാഗം അവർ ഇവിടെത്തന്നെ ചിലവഴിക്കുന്നു. അവർക്ക് കൂലിയായി കിട്ടുന്ന പണത്തിൽ നിന്ന് മിച്ചം വയ്ക്കുന്ന പണം അവരുടെ നാട്ടിലേക്ക് അയക്കുന്നതിനെ, ഊറ്റിക്കൊണ്ടു പോകുന്നു എന്ന് പറയുന്നത് പൊളിറ്റിക്കലി ഇൻകറക്റ്റ് മാത്രമല്ല ശുദ്ധ മര്യാദകേട് കൂടിയാണ്. 

കേരളത്തിലെ ഒട്ടു മിക്ക വ്യവസായങ്ങളും ഇന്ന് നിലനിൽക്കുന്നത് ഈ തൊഴിലാളികളെ ആശ്രയിച്ചാണ്. അവർ പണിയെടുത്താൽ മാത്രമേ ആ മേഖലകളിൽ എന്തെങ്കിലും നടക്കൂ എന്ന സ്ഥിതിയാണ്. അവർ ജോലി ചെയ്യുന്നത് വഴി നമ്മുടെ വ്യാപാര - വ്യവസായ - സേവന മേഖലകൾ വളരുകയും അതുവഴി സർക്കാരിനും മറ്റ് മലയാളി സംരംഭകർക്കും വരുമാനം ലഭിക്കുകയും ചെയ്യുന്നു. ഇതിനെയാണ് സാമ്പത്തിക ശാസ്ത്രത്തിൽ 'മൾട്ടിപ്ലെയർ ഇഫക്റ്റ്' എന്ന് പറയുന്നത്.

ഭരണഘടനാപരമായി നോക്കിയാലും രാജ്യത്തെ ഒരു പൗരന് രാജ്യത്തെവിടെയും ജോലി ചെയ്യാനും താമസിക്കാനും അവകാശമുണ്ട്. "പണം ഊറ്റുന്നു" എന്ന പ്രയോഗം ഈ തൊഴിലാളികളെ അന്യവൽക്കരി(Othering) ക്കുന്ന ഒന്നാണ്.

രാഷ്ട്രീയമായും ധാർമികമായും നോക്കിയാലും, "Siphon out" എന്ന പ്രയോഗം വിദ്വേഷം പടർത്തുന്നതോ ഒരു പ്രത്യേക വിഭാഗത്തെ അനാവശ്യമായി കുറ്റപ്പെടുത്തുന്നതോ (Scapegoating) ആയേ കാണാനാകൂ. ഒരു വികസിത സമൂഹമെന്ന നിലയിൽ, സാമ്പത്തികമായ കൊടുക്കൽ വാങ്ങലുകളെ മാന്യമായ രീതിയിൽ കാണുന്നതാണ് ഉചിതം. 

പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഒരു ദേശീയ പാർട്ടിയുടെ പ്രധാനപ്പെട്ട സംസ്ഥാന നേതാവെന്ന നിലയിൽ താങ്കൾ ഒരൊറ്റ കാര്യം ഓർത്താൽ മതി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മലയാളി തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. അവർ നാട്ടിലേക്ക് അയക്കുന്ന പണത്തെ (Inward Remittance), അവർ തൊഴിലെടുത്ത് ജീവിക്കുന്ന രാജ്യത്തെ ആളുകൾ "പണം ഊറ്റൽ" എന്ന് വിശേഷിപ്പിച്ചാൽ അത് നമുക്ക് അംഗീകരിക്കാനാവില്ലല്ലോ. അതേ യുക്തി തന്നെയാണ് ഇന്ത്യയ്ക്കകത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ കാര്യത്തിലും സ്വീകരിക്കേണ്ടത്. അഅതേ യുക്തി തന്നെയാണ് ഇന്ത്യയ്ക്കകത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ കാര്യത്തിലും സ്വീകരിക്കേണ്ടത്. ഒരു രാജ്യത്തിനകത്തെ സ്വാഭാവികമായ സാമ്പത്തിക വിനിമയത്തെ ആ രീതിയിൽ മാത്രം കാണുക. ഇതര സംസ്ഥാന തൊഴിലാളികൾ നമ്മുടെ ശത്രുക്കൾ അല്ല എന്നും മനസ്സിലാക്കുക.

Friday, 2 January 2026

കാഴ്ച്ചയുടെ ലോകം നഷ്ടമായപ്പോൾ ഉൾക്കാഴ്ച്ച കൊണ്ട് നേട്ടത്തിന്റെ നിറുകയിൽ CA രജനി ഗോപാലകൃഷ്ണ

കാഴ്ച്ചയെക്കാൾ വളരെയേറെ ശക്തിയുള്ള ഒന്നാണ് ഉൾക്കാഴ്ച്ച എന്ന് തെളിയിക്കുന്നതാണ് ഇന്ത്യയിലെ ആദ്യത്തെ അന്ധയായ വനിതാ ചാർട്ടേഡ് അക്കൌണ്ടന്റായ (സിഎ) രജനി ഗോപൽകൃഷ്ണയുടെ ജീവിത കഥ. ഏതൊരു സാധാരണ കുട്ടിയേയും പോലെ ഈ ലോകത്തിന്റെ മനോഹാരിതയും അതിന്റെ വൈവിധ്യങ്ങളും ഏറ്റവും മിഴിവോടെ കണ്ടു വളർന്ന ഒരു സാധാരണ കുട്ടിയായിരുന്നു രജനി. എന്നാൽ കേവലം ഒൻപത് വയസ്സുള്ളപ്പോൾ അവൾക്ക് വന്ന ഒരു സാധാരണ ജലദോഷപ്പനി അവളുടെ ജീവിതം ഇരുട്ടിലാക്കുമെന്ന് ആരും കരുതിയിരുന്നില്ല. ആ പനിയെ തുടർന്നുള്ള അണുബാധയ്ക്ക് പരിഹാരമായി കൊടുത്ത പെൻസിലിൻ ഷോട്ട് ഉണ്ടാക്കിയ കടുത്ത അലർജി അവളുടെ കാഴ്ചയെ ബാധിച്ചു. കൊമേഴ്‌സിൽ ബിരുദം പൂർത്തിയാക്കിയപ്പോഴേക്കും അവളുടെ വലതു കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. അതേ സമയം അവളുടെ ഇടതു കണ്ണിന്റെ കാഴ്ചയും പതിയെ പതിയെ മങ്ങുന്നുണ്ടായിരുന്നു.

ആ ഘട്ടത്തിൽ തളർന്നു പോകുന്നതിനു പകരം വിധി ബാക്കി കൊടുത്ത ഒറ്റക്കണ്ണിന്റെ അല്പ വെളിച്ചത്തിൽ വിശ്വാസമർപ്പിച്ച് അവൾ  അതി സാഹസികമായ ഒരു തീരുമാനം എടുക്കുകയായിരുന്നു. തന്റെ മനസിലുള്ള ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിന് സാധാരണവും സംരദായികവുമായ ഒരു ബിരുദമോ ബിരുദാനന്തര ബിരുദമോ പോരെന്ന ബാധ്യം അവർക്കുണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും കഠിനമേറിയതെന്ന് പൊതുവെ കരുതപ്പെടുന്ന കോഴ്സുകളിലൊന്നായ ചാർട്ടേഡ് അക്കൌണ്ടൻസി പഠിക്കാനായിരുന്നു അവളുടെ സുധീരമായ തീരുമാനം. എന്നാൽ CA പഠനം തുടങ്ങി കുറച്ചു കാലം കഴിഞ്ഞപ്പോഴേക്കും രജനിയിൽ ബാക്കിയുണ്ടായിരുന്ന കാഴ്ചയും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. പഠനത്തിനും ജീവിതത്തിനും വലിയ പ്രഹരമേല്പിച്ചു കൊണ്ട് അവൾ പൂർണ്ണമായും അന്ധയായി. ഏഴ് വർഷത്തോളം അവൾ പഠനത്തിൽ നിന്ന് ഇടവേള എടുത്തു. എന്നാൽ അവളുടെ ശക്തമായ ഇച്ഛാശക്തി CA പഠനം പൂർണ്ണമായി ഉപേക്ഷിക്കാൻ അവളെ അനുവദിച്ചില്ല. 2002-ൽ അവൾ വീണ്ടും സിഎ പഠനത്തിലേക്ക് മടങ്ങി വന്നു.

പൂർണ്ണമായ അന്ധത പ്രൊഫഷണൽ കോഴ്സ് വിദ്യാർത്ഥിനി എന്ന നിലയിൽ രജനിക്ക് വലിയ പ്രതിസന്ധി തന്നെയാണ് സൃഷ്ടിച്ചത്. എന്നാൽ കമ്പ്യൂട്ടർ ടെക്സ്റ്റ് ഉറക്കെ വായിക്കുന്ന സ്ക്രീൻ റീഡിംഗ് ഉപകരണങ്ങളുടെ സഹായത്തോടെ അവൾ പഠിച്ചു. പരീക്ഷയെഴുതാൻ സ്ക്രൈബർ വോളന്റിയർമാരുടെ സഹായം  ഉപയോഗപ്പെടുത്തി. വിധിക്ക് മുൻപിൽ തോൽക്കാൻ മനസ്സില്ലാതെ നിരന്തരം പരിശ്രമിച്ച രജനിക്ക് മുൻപിൽ വിഘ്നങ്ങൾ വഴിമാറി. രജനി 2003-ൽ CA ഫൈനൽ പരീക്ഷ വിജയയിച്ച് ഇന്ത്യയിലെ ആദ്യത്തെ കാഴ്ചയില്ലാത്ത വനിതാ ചാർട്ടേർഡ് അക്കൗണ്ടന്റ് ആയി മാറി.

CA പരീക്ഷ പാസായതോടെ തന്നെ പോരാട്ടം നിർത്താൻ രജനി തയ്യാറല്ലായിരുന്നു. ഒരു ജോലി കണ്ടെത്തണമെന്ന അദമ്യമായ ആഗ്രഹം രജനിക്ക് ഉണ്ടായിരുന്നു. ഉന്നതമായ വിദ്യാഭ്യാസ യോഗ്യത ഉണ്ടെങ്കിൽ പോലും കാഴ്ച പരിമിതയായ ജോലിയിൽ നിയമിക്കാൻ തൊഴിലുടമകൾ മടിച്ചു. പ്രതിസന്ധികളിൽ തളർന്നു ശീലമില്ലാത്ത രജനി, 2003-ൽ ഒരു സുഹൃത്തിന്റെ സഹായത്തോടെ The Indian Hotels Group-ൽ തന്റെ ആദ്യ ജോലിയിൽ പ്രവേശിച്ചു. പിന്നീട്, ഇൻഫോസിസ് എന്ന വമ്പൻ കോർപ്പറേറ്റ് സ്ഥാപനത്തിൽ അക്കൗണ്ടിംഗ് വിഭാഗത്തിൽ ജോലി ചെയ്ത രജനി തനിക്ക് മറ്റേതൊരാളെയും പോലെ ജോലിയിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് തെളിയിച്ചു. എന്നാൽ കുറച്ചു കൂടി സാമൂഹിക പ്രതിബദ്ധത നിറഞ്ഞ തൊഴിൽ ചെയ്യണമെന്ന അവളുടെ ആഗ്രഹം അവളുടെ പ്രവർത്തനം എൻജിഒ മേഖലയിലേക്ക് മാറാൻ നിർബന്ധിതയാക്കി. CBM India Trust, Azim Premji Foundation തുടങ്ങിയ പ്രശസ്ത NGO കളിൽ പ്രവർത്തിച്ച രജനി financial management, capacity building, compliance, governance തുടങ്ങിയ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ചു കൊണ്ട് ഔദ്യോഗിക ജീവിതം തുടരുകയാണ്. Civil Society Organization-കളിൽ ജോലി ചെയ്യുന്നവർക്ക് ഉപകാരപ്രദമായ ശില്പശാലകളിലെയും പരിശീലന പരിപാടികളിലെയും സ്ഥിരം Resource Person ആണ് രജനി. 

തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസവും പ്രതിസന്ധിയും നിറഞ്ഞ ഘട്ടങ്ങളിൽ, ധൈര്യവും ഏകാഗ്രതയും ശ്രദ്ധയും ശക്തിയും കണ്ടെത്താൻ സഹജ യോഗ ധ്യാനം തന്നെ വളരെ സഹായിച്ചെന്ന് രജനി പറയുന്നു. ഭിന്നശേഷിക്കാർക്ക് വിജയത്തിനുള്ള ഏറ്റവും വലിയ വിലങ്ങുതടി അവരുടെ ശരീരമല്ലെന്നും യഥാർത്ഥ തടസ്സം സ്വന്തവും സമൂഹത്തിന്റെയും മാനസികാവസ്ഥയാണെന്നും രജനി വാദിക്കുന്നു. "ഇങ്ങനെയുള്ളവർക്ക് ഈ ജോലി ചെയ്യാൻ കഴിയില്ല" എന്ന തരത്തിൽ മുൻവിധിയോടെ ചിന്തിക്കുന്നത് അവസാനിപ്പിക്കാൻ അവർ തൊഴിലുടമകളോട് അഭ്യർത്ഥിക്കുന്നു.

തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസവും പ്രതിസന്ധിയും നിറഞ്ഞ ഘട്ടങ്ങളിൽ, ധൈര്യവും ഏകാഗ്രതയും ശ്രദ്ധയും ശക്തിയും കണ്ടെത്താൻ സഹജ യോഗ ധ്യാനം തന്നെ വളരെ സഹായിച്ചെന്ന് രജനി പറയുന്നു. ഭിന്നശേഷിക്കാർക്ക് വിജയത്തിനുള്ള ഏറ്റവും വലിയ വിലങ്ങുതടി അവരുടെ ശരീരമല്ലെന്നും യഥാർത്ഥ തടസ്സം സ്വന്തവും സമൂഹത്തിന്റെയും മാനസികാവസ്ഥയാണെന്നും രജനി വാദിക്കുന്നു. "ഇങ്ങനെയുള്ളവർക്ക് ഈ ജോലി ചെയ്യാൻ കഴിയില്ല" എന്ന തരത്തിൽ മുൻവിധിയോടെ ചിന്തിക്കുന്നത് അവസാനിപ്പിക്കാൻ അവർ തൊഴിലുടമകളോട് അഭ്യർത്ഥിക്കുന്നു. "ഗുരുതരമായ വെല്ലുവിളികൾക്കിടയിലും ഈ വ്യക്തി ഇത്ര വലിയ നേട്ടങ്ങൾ കൈവരിച്ചതല്ലേ" എന്നാണ് ചിന്തിക്കേണ്ടതെന്നാണ് രജനിയുടെ വാദം. ഒരു മനുഷ്യരും പൂർണ്ണരല്ലെന്നും ഓരോ വ്യക്തിക്കും എന്തെങ്കിലുമൊക്കെ പരിമിതിയുണ്ടെന്നും ഓർക്കണമെന്ന് അവർ നമ്മെ ഉദ്ബോധിപ്പിക്കുന്നു. അവരുടെ അഭിപ്രായത്തിൽ, വ്യക്തിപരമായ വെല്ലുവിളികൾ ചിലപ്പോൾ അന്ധതയോ ബധിരതയോ ഒക്കെപ്പോലെ ദൃശ്യമാണെങ്കിൽ ചിലത് പരാജയഭീതിയോ ഉത്ക്കണ്ഠയോ പോലെ അദൃശ്യമായിരിക്കും. എന്നിട്ടും പലപ്പോഴും അദൃശ്യമായ പരിമിതികൾ ഉള്ളവർക്ക് അനായാസം ജോലി ലഭിക്കുമ്പോൾ ദൃശ്യമായവ പരിമിതികൾ ഉള്ളവർ മാറ്റി നിർത്തപ്പെടുന്നു. 

Saturday, 20 December 2025

പ്രിയ റാംനാരായൺ മാപ്പ്.... പ്രബുദ്ധ മലയാളി ഈ പാപമൊക്കെ എവിടെ കൊണ്ട് പോയി തീർക്കും !?


ഛത്തീസ്ഗഡ് സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളി, രാമനാരായണൻ ഭയ്യാർ, വളയാറിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി മരിച്ച വാർത്ത വായിച്ചപ്പോൾ തന്നെ വല്ലാത്തൊരു മനോവേദന എന്നെ ഗ്രസിച്ചിരുന്നു. പിന്നീടാണ് 
അക്രമികൾ അയാളെ മർദ്ദിക്കുന്ന ചില ദൃശ്യശകലങ്ങൾ എന്റെ ഫീഡിലേക്ക് തള്ളിക്കയറി വന്നത്. അതിലേക്ക് ഒന്ന് നോക്കാൻ പോലുമുള്ള ധൈര്യം എനിക്ക് കിട്ടിയില്ല. ഇപ്പോൾ പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ ഉള്ളടക്കത്തെ പറ്റിയുള്ള റിപ്പോർട്ടുകൾ വായിക്കുമ്പോൾ ചങ്ക് പൊട്ടുന്നു. മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള ക്രൂരമായ ശാരീരിക പീഡനമായിരുന്നു റാംനാരായണിനേറ്റതെന്ന് അയാളുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടുകൾ പറയുന്നു. മണിക്കൂറുകളോളം നീണ്ട ആൾക്കൂട്ട വിചാരണയും അതിക്രൂര മർദ്ദനവുമാണ് അരങ്ങേറിയതെന്ന് പോലീസും പറയുന്നു. ഇപ്പോൾ സംഭവത്തിലെ പ്രതികളെന്ന് പറയപ്പെടുന്ന ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികൾ പണി ചെയ്തിരുന്ന സ്ഥലത്ത് വീടിനും കടകൾക്കും സമീപം സംശയാസ്പദമായ രീതിയിൽ കണ്ടത് കൊണ്ടാണ് നാട്ടുകാർ ഇയാളെ ചോദ്യം ചെയ്യാനാരംഭിച്ചതെന്ന് പറയപ്പെടുന്നു. ജോലിക്കായി ഏതാനും ദിവസം മുൻപ് മാത്രമാണ് രാമനാരായൺ പാലക്കാട്ട് എത്തിയത്. എന്നാൽ, ഇവിടത്തെ ജോലിയോട് പൊരുത്തപ്പെടാനാകാതെ നാട്ടിലേക്ക് തിരികെപ്പോകാനുള്ള പരിപാടിയിലായിരുന്നു ഇയാൾ. കേവലം 31 വയസ് മാത്രം പ്രായമുള്ള കുടുംബസ്ഥനായ ഇയാൾക്ക് എട്ടും പത്തും വയസുള്ള രണ്ട് മക്കളുണ്ടെന്ന് അറിയാൻ കഴിയുന്നു. മദ്യലഹരിയിൽ ആയത് കൊണ്ടോ സ്ഥലം നിശ്ചയമില്ലാത്തത് കൊണ്ടോ ആയിരിക്കണം സംഭവം നടന്ന സ്ഥലത്ത് ഇയാൾ എത്തിപ്പെട്ടത്. എന്ത് തന്നെയായാലും "ദൈവത്തിന്റെ സ്വന്തം നാടെ"ന്ന് കേട്ട് അവിടെ വന്ന് പണിയെടുത്ത് ജീവിക്കാമെന്ന് കരുതിയ ഒരു മനുഷ്യനെ ചെയ്യാവുന്ന ക്രൂരതകൾ എല്ലാം ചെയ്ത് ഉയിരെടുത്ത് വിട്ടപ്പോൾ എല്ലാ അവന്മാർക്കും സമാധാനമായി.  


ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ള പ്രതികളിൽ ചിലർ ബിജെപി പ്രവർത്തകർ ആണെന്നും "നീ ബംഗ്ലാദേശുകാരനാണോ?" എന്ന് ചോദിച്ചു കൊണ്ടായിരുന്നു മർദ്ദനമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതോടെ ഈ സംഭവത്തെ കടുത്ത വംശീയവെറിയുടെയും തീവ്ര ദേശീയവാദത്തിന്റെയുമൊക്കെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടുന്ന വിധത്തിലുള്ള ആഖ്യാനങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നു തുടങ്ങിയിട്ടുണ്ട്. അതിൽ സത്യമുണ്ടെങ്കിലും ഇല്ലെങ്കിലും ഈ സംഭവത്തിൽ ഉറപ്പായും കണ്ടെത്താനാകുന്ന മറ്റൊരു വസ്തുത ഉണ്ടെന്ന കാര്യം വിസ്മരിച്ചു കൂടാ. ഇതര സംസ്ഥാന തൊഴിലാളികളോട് "പ്രബുദ്ധ മലയാളി"ക്ക് സ്നേഹമോ കരുണയോ അനുഭാവമോ പോലും ഇല്ല എന്നത് പോട്ടെ; അവരോട് പലപ്പോഴും അസഹിഷ്ണുതയോടും ശത്രുതാ മനോഭാവത്തോടും മുൻവിധിയോടുമൊക്കെ പെരുമാറുന്നവരാണ് തീരെ ചെറുതല്ലാത്ത വിഭാഗം മലയാളികൾ. ഇപ്പോഴത്തെ ഈ ക്രൂര സംഭവത്തിന് പിന്നിൽ ഈയൊരു മനോഭാവം ഉണ്ടെന്നത് തർക്കമില്ലാത്ത കാര്യമാണ്. 

കേരളത്തിന് ഇന്ന് ഒരു വിധത്തിലും ഒഴിവാക്കാനാവാത്ത ഒന്നാണ് ഇതര സംസ്ഥാന തൊഴിലാളികൾ ഇവിടെ ചെയ്യുന്ന സേവനങ്ങൾ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ വന്ന് എണ്ണമറ്റ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന അവർക്കെല്ലാം നമുക്കൊരു വിളിപ്പേരേ ഉള്ളൂ... ഭായ്. തനിക്കും കുടുംബത്തിനും അന്നം കണ്ടെത്തുന്നതിനും കിട്ടുന്നതിൽ നിന്ന് എന്തെങ്കിലുമൊക്കെ മിച്ചം പിടിച്ച് കുറച്ചൊക്കെ സ്വത്ത് സമ്പാദിക്കാനും വേണ്ടി അവർ ചെയ്യുന്ന അത്യധ്വാനം കൊണ്ടാണ് കേരളത്തിന്റെ മിക്കവാറും തൊഴിൽ മേഖലകൾ ചലിക്കുന്നത്. എന്നാൽ അവരെ നമ്മുടെ സമൂഹത്തിലേക്ക് ഉൾച്ചേർക്കാനോ അവരെ നമ്മുടെ സഹജീവിയായി കാണാനോ പ്രബുദ്ധ മലയാളിക്ക് പൊതുവെ വലിയ വിരക്തിയാണ്. അന്യ സംസ്ഥാന തൊഴിലാളി, അതിഥി തൊഴിലാളി എന്നൊക്കെയുള്ള പ്രയോഗങ്ങൾ പോലും അവരെ ഉൾച്ചേർക്കാനും സ്വീകരിക്കാനുമുള്ള മാനസിക ബുദ്ധിമുട്ടിൽ നിന്നുണ്ടാകുന്നതാണെന്നാണ് ആഭ്യന്തര കുടിയേറ്റ (Internal Migration) മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദ്ധർ പറയുന്നത്. നമ്മുടെ പൊതു ഗതാഗത സംവിധനങ്ങളിലും വാണിജ്യ സ്ഥാപനങ്ങളിലും  തെരുവുകളിലും പൊതു ഇടങ്ങളിലുമെല്ലാം ഇവർ രണ്ടാം തരം പൗരന്മാരായി ഗണിക്കപ്പെടുന്നത് മേൽപ്പറഞ്ഞ പ്രശ്നം കൊണ്ട് തന്നെയാണ്. വിദ്യാഭ്യാസവും സാമ്പത്തികവും കുറവുള്ള ഇതര സംസ്ഥാനക്കാരോട് മാത്രമേ കേരളത്തിലുള്ളവർക്ക് അസ്പൃശ്യത ഉള്ളൂ എന്നതാണ് അതിവിചിത്രമായ കാര്യം. പാർലമെന്റിലേക്ക് മൃഗീയ ഭൂരിപക്ഷത്തിൽ ഇതര സംസ്ഥാനക്കാരെ ജയിപ്പിക്കാനും സർക്കാരുദ്യോഗത്തിന്റെ ഉയർന്ന സിംഹാസനങ്ങളിൽ വിഹരിക്കുന്ന ഇതര സംസ്ഥാനക്കാരെ ആദരിക്കാനും ബഹുമാനിക്കാനും നാം കാണിക്കുന്ന ഉത്സാഹം കണ്ടാൽ മൂക്കത്തു വിരൽ വച്ച് പോകും. 

ഒരു വിധത്തിൽ പറഞ്ഞാൽ ആരാണ് പ്രവാസി അല്ലാത്തത് ? പാലക്കാടുള്ളവൻ കൊച്ചിയിൽ വന്നാൽ പ്രവാസിയാണെന്നേ. എറണാകുളത്തുള്ളവൻ തിരുവനന്തപുരത്തെത്തിയാലും അങ്ങനെ തന്നെ. എന്തിന് ഒരു ഗ്രാമത്തിലുള്ളവൻ മറ്റൊരു ഗ്രാമത്തിലെത്തുമ്പോൾപ്പോലും അവിടെ ഈ പ്രശ്നമുണ്ട്. പിന്നെ ഒരേ ഭാഷ സംസാരിക്കുന്നത് കൊണ്ട് വലിയ കുഴപ്പമില്ലാതെ ജീവിച്ചു പോകാൻ പറ്റുന്നു എന്ന് മാത്രം. ഒരേ ഭാഷ പറയുന്ന മറ്റൊരു നാട്ടിൽ ചെന്ന് അബദ്ധത്തിലെങ്ങാനും ഒരു കുഴപ്പത്തിൽ ചാടി നോക്കണം; അപ്പോൾ കാണാം "വരത്തൻ ഇരുത്തൻ തിയറി"കളിൽ ബലം വച്ച് നീളുന്ന വരുന്ന കൊമ്പുകളും പല്ലുകളും നഖങ്ങളുമൊക്കെ.

പ്രവാസികൾ നാട്ടിലേക്ക് പണമയക്കുന്നത് കൊണ്ട്  മാത്രം പിടിച്ചു നിൽക്കുന്ന സംസ്ഥാനം എന്ന നിലയിൽ ഒരു കാലത്ത് മണി ഓർഡർ ഇക്കോണമി എന്ന് വിളിക്കപ്പെട്ടിരുന്ന നാടാണ് നമ്മുടെ കൊച്ചു കേരളം. ഏതെങ്കിലും വിധത്തിൽ വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമൊക്കെ എത്തിപ്പെട്ട് എന്തെങ്കിലും ഒരു ജോലി ഒക്കെ കണ്ടു പിടിച്ച് നല്ലത് പോലെ അദ്ധ്വാനിച്ച് കിട്ടുന്നത് കൊണ്ട് അന്തസ്സായി കുടുംബം പുലർത്തുകയും സ്വത്ത് സമ്പാദിക്കുകയും ഒക്കെ ചെയ്ത മലയാളിയുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ തലമുറ ആയപ്പോഴേക്കും എല്ലിന്റെ ഇടയിൽ കുത്താൻ തുടങ്ങി. അവനിപ്പോൾ വേറെ ഭാഷ സംസാരിക്കുന്ന നമ്മുടെ തന്നെ നാട്ടുകാരനെ കാണുമ്പോൾ തല്ലാനും കൊല്ലാനും കൈ തരിക്കുന്നു. ഇവിടെ സ്ഥിരമായി ജീവിക്കുന്നവർക്ക് മാത്രമല്ല, ഇവിടെ നിന്ന് വിദേശങ്ങളിൽ പോയി "സെറ്റിൽ" ചെയ്ത ചിലർക്ക് പോലുമുണ്ട് നാട് വിട്ട് പണിയെടുത്ത് തിന്നുന്നവനോട് പുച്ഛവും വെറുപ്പും ശത്രുതയും....  !!!

എനിക്കും ഇപ്പോൾ പുച്ഛവും വെറുപ്പും ഒക്കെ തോന്നുന്നുണ്ട്... നമ്മളെങ്ങനെ നമ്മളായെന്ന് പോലും ഓർക്കാത്ത മലയാളിയെ കുറിച്ചോർക്കുമ്പോൾ... 

പ്രിയ റാംനാരായൺ മാപ്പ്.... അയാളുടെ ആത്മാവ് പൊറുത്താലും എട്ടും പത്തും വയസ്സ് മാത്രമുള്ള ആ കുഞ്ഞുങ്ങളും അവരുടെ അമ്മയും നമ്മളോട്  പൊറുക്കുമോ  !?

Monday, 17 November 2025

സർക്കാർ - എയ്‌ഡഡ്‌ പൊതു വിദ്യാലയങ്ങളിൽ നിന്ന് ഉയർന്നു വന്ന രണ്ട് അതുല്യ പ്രതിഭകൾ

സർക്കാർ-എയ്‌ഡഡ്‌ പൊതു വിദ്യാലയങ്ങളിൽ പഠിച്ചാൽ ഉന്നത വിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാസത്തിലും തിളക്കമാർന്ന വിജയം കൈവരിക്കാനും വലിയ ശമ്പളമുള്ള ജോലികൾ നേടാനുമൊക്കെ ബുദ്ധിമുട്ടാണെന്ന് പരക്കെ ഒരു ധാരണയുണ്ട്. പലപ്പോഴുംഈയൊരു ചിന്താഗതിയാണ്  വലിയ സാമ്പത്തികകച്ചിലവുണ്ടെങ്കിൽക്കൂടി കുട്ടികളെ കേന്ദ്ര സിലബസ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിപ്പിക്കാൻ ഭൂരിഭാഗം പേരും വെമ്പൽ കൊള്ളുന്നത്. പൊതു വിദ്യാലയങ്ങളിൽ പഠിച്ചാലും ഉന്നതമായ വിദ്യാഭ്യാസ യോഗ്യതകൾ എത്തിപ്പിടിക്കാമെന്ന് തെളിയിച്ച സമർത്ഥരായ രണ്ട് പേരുടെ കഥയാണിത്. കഴിഞ്ഞ ദിവസം പുറത്തു വന്ന ചാർട്ടേർഡ് അക്കൗണ്ടൻസി പരീക്ഷയിൽ ഉന്നതവിജയം നേടിയ നിസി പൗലോസും P.R. ശ്രീകുമാറുമാണ് ആ പ്രതിഭകൾ. ഇന്ത്യയിൽ, ജയിക്കാൻ ഏറ്റവും പ്രയാസമേറിയ പ്രൊഫഷണൽ പരീക്ഷകളിൽ ഒന്നായാണ് ചാർട്ടേർഡ് അക്കൗണ്ടൻസി പരീക്ഷ കണക്കാക്കപ്പെടുന്നത്.

എറണാകുളം ജില്ലയിൽ അങ്കമാലിക്കടുത്തുള്ള എളവൂർ എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ച നിസി പൗലോസ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് എളവൂരിലെ സെയിന്റ് റോക്കീസ് എൽ പി സ്ക്കൂളിൽ നിന്നും സെയിന്റ് ആന്റണീസ് യു പി സ്ക്കൂളിൽ നിന്നുമായിരുന്നു. പൂവ്വത്തുശ്ശേരി സെയിൻറ് ജോസഫ്‌സ് ഗേൾസ് ഹൈസ്‌കൂളിൽ നിന്ന് SSLC ജയിച്ച ശേഷം ആലുവ സെയിന്റ് സേവിയേഴ്‌സ് കോളേജിൽ പ്രീഡിഗ്രി പഠനവും പൂർത്തിയാക്കി. പിന്നീട് നഴ്‌സിംഗിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ നിസി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ നഴ്‌സിംഗ് കോളേജിൽ ലെക്ച്ചറർ ആയി ജോലി ചെയ്യുമ്പോഴാണ്, തന്റെ 37-ാം വയസ്സിൽ ചാർട്ടേർഡ് അക്കൗണ്ടൻസി പഠിക്കാൻ തീരുമാനിച്ചത്. സി എ വിദ്യാർത്ഥിനി എന്ന നിലയിലും സി എ ആർട്ടിക്കിൾഡ് ക്ലർക്ക് എന്ന നിലയിലും കഠിനമായി അധ്വാനിക്കുമ്പോഴും സ്ക്കൂൾ വിദ്യാർത്ഥികളായ മകന്റെയും മകളുടെയും അമ്മ  എന്ന നിലയിലും ഒരു കുടുബനാഥ എന്ന നിലയിലും ചെയ്യേണ്ട കടമകളിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതെ പഠിച്ച നിസി തന്റെ 41-ാം വയസ്സിൽ ഒരു ചാർട്ടേഡ് അക്കൌണ്ടന്റ് ആയി.

P.R. ശ്രീകുമാർ, തൃശൂർ ജില്ലയിലെ ഗ്രാമപ്രദേശമായ പുത്തൻചിറ സ്വദേശിയാണ്. ലോക്കോ മോട്ടാർ ഡിസെബിലിറ്റി എന്ന ഗുരുതരമായ ശാരീരിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ് ശ്രീകുമാർ. തുമ്പൂർ S.H.C.L.P.G. സ്ക്കൂളിലും A.U.P. സ്ക്കൂളിലും R.H. സ്ക്കൂളിലുമായി സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീകുമാർ മങ്കിടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്ലസ് ടു പൂർത്തിയാക്കി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് ബി കോം ബിരുദം നേടിയ ശേഷമാണ് ശ്രീകുമാർ ചാർട്ടേർഡ് അക്കൗണ്ടൻസി കോഴ്‌സിന് ചേർന്നത്. കൈകാലുകൾക്ക് തീരെ ചലന ശേഷിയില്ലാത്ത ശ്രീകുമാറിന് ഏറെ നേരം ഇരിക്കാൻ ബുദ്ധിമുട്ടാണ്. പുസ്തകത്തിന്റെ പേജുകൾ മറിക്കാൻ സാധിക്കാത്തത് കൊണ്ട് പാഠഭാഗങ്ങൾ സ്കാൻ ചെയ്ത് കമ്പ്യൂട്ടറിൽ ആക്കിയ ശേഷം സ്‌ക്രീനിൽ നോക്കിയാണ് ശ്രീകുമാർ പഠിച്ചിരുന്നത്. അതിന് വേണ്ടി കട്ടിലിലും വീൽ ചെയറിലും പ്രത്യേകം സ്റ്റാൻഡ് ഘടിപ്പിച്ച് അതിൽ കമ്പ്യൂട്ടർ സെറ്റ് ചെയ്തു. 2020-ലാണ് ശ്രീകുമാർ സി എ പഠനം തുടങ്ങിയത്. പരീക്ഷക്ക്, എഴുതാൻ സാധിക്കാത്തത് കൊണ്ട് ശ്രീകുമാർ പറഞ്ഞു കൊടുക്കുന്ന ഉത്തരങ്ങൾ ഒരു Scriber എഴുതുകയായിരുന്നു ചെയ്തിരുന്നത്. ശാരീരികമായ വെല്ലുവിളികളെ അവഗണിച്ചു കൊണ്ട് ആത്മവിശ്വാസത്തോടെ പഠിച്ച ശ്രീകുമാർ 2025-ൽ സി.എ. പരീക്ഷ പാസായി. തന്റെ അച്ഛനും അമ്മയും തരുന്ന നിരന്തര പിന്തുണ കൊണ്ട് മാത്രമാണ് ഈ നേട്ടം കൈവരിക്കാൻ പറ്റിയതെന്നാണ് ശ്രീകുമാർ പറയുന്നത്.

വളരെ സാധാരണമായ ഗ്രാമീണ സാഹചര്യങ്ങളിൽ നിന്ന് പൊതു വിദ്യാലയങ്ങളിൽ പഠിച്ചു വളർന്ന നിസിയുടെയും ശ്രീകുമാറിന്റെയും തിളക്കമാർന്ന വിജയം പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഓരോ കുട്ടിക്കും പ്രചോദനം നൽകുന്ന ഒന്നാണ്.

നിസിക്കും ശ്രീകുമാറിനും അഭിനന്ദനങ്ങളും ആശംസകളും.

Sunday, 5 October 2025

ഇന്ദിരാഗാന്ധി ഫോണിൽ വിളിച്ചപ്പോൾ അമേരിക്കൻ പ്രസിഡണ്ട് റിച്ചാർഡ് നിക്സൺ എന്തിനാണ് പേടിച്ചത് !??


കുറെ നാളുകളായി സോഷ്യൽ മീഡിയയിൽ വ്യാപകമായി കിടന്നു കറങ്ങുന്ന ഒരു പോസ്റ്റിനെക്കുറിച്ച് എഴുതണമെന്ന് കരുതുന്നു. സാധാരണ ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിലും ജന്മദിനത്തിലും കോൺഗ്രസ് അനുകൂല ഹാൻഡിലുകളിലാണ് പ്രസ്തുത പോസ്റ്റ് വ്യാപകമായി പ്രത്യക്ഷപ്പെടാറുള്ളത്. ആ പോസ്റ്റ് ഇങ്ങനെയാണ്.... 

ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഒരു ഫോൺ കാൾ വരുകയാണ്. ഇന്ത്യാ-പാക് യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് അമേരിക്കയിലെ വൈറ്റ്ഹൗസിൽ നിന്ന് പ്രസിഡൻ്റ് റിച്ചാർഡ് നിക്സൻ്റെ ഫോൺ. ഇന്ത്യൻ പ്രധാനമന്ത്രി എന്താ കാര്യം എന്ന് അന്വേഷിച്ചു. പ്രസിഡൻറ് നിക്സൺ ആവശ്യമറിയിച്ചു, എത്രയും പെട്ടന്ന് പാകിസ്ഥാനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കുക,അല്ലായെങ്കിൽ പാക് സൈന്യത്തെ സഹായിക്കാനായി അമേരിക്കൻ ഏഴാം കപ്പൽപ്പട അവിടേക്ക് എത്തും എന്നായിരുന്നു... ഇന്ത്യൻ പ്രധാനമന്ത്രിയുടെ മറുപടി ഇതായിരുന്നു, ഞങ്ങൾക്കെതിരെ പാകിസ്ഥാന് വേണ്ടി സൈനികരുമായി കപ്പൽ വിടണോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം, പക്ഷെ ഇന്ത്യൻ സമുദ്രാതിർത്തി കടക്കുന്ന കപ്പലുകളും, അതിലെ സൈനികരും ജീവനോടെ തിരിച്ചു പോകണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും. ആ പ്രധാനമന്ത്രിയുടെ പേരാണ് ഇന്ദിരാഗാന്ധി എന്ന് ചുമ്മാതൊന്ന് ഓർമ്മിപ്പിക്കുകയാണ്..

പോസ്റ്റിന്റെ ഉദ്ദേശം ഇത്രയേയുള്ളു; ഞങ്ങളുടെ ഇന്ദിരാജിയുടെ നേതൃത്വപാടവത്തിന്റെയും കൂസലില്ലായ്മയുടെയും വിപദിധൈര്യത്തിന്റെയും ഒന്നും അടുത്ത് പോലും മോഡി വരില്ല എന്ന് പറഞ്ഞുറപ്പിക്കണം. അതിലൊന്നും എനിക്ക് വിരോധമില്ല.

പക്ഷെ മറ്റൊന്ന് പറയാൻ ആഗ്രഹമുണ്ട്.

പോസ്റ്റിൽ വർഷം ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ഇന്ദിരാഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയും റിച്ചാർഡ് നിക്‌സൺ അമേരിക്കൻ പ്രസിഡന്റും ആയിരുന്ന കാലഘട്ടത്തിൽ, 1971-ലെ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധമാവണം പോസ്റ്റിൽ പറയുന്ന യുദ്ധം. ആരംഭദിശയിൽ ഓപ്പറേഷൻ ചെങ്കിസ്ഖാൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ യുദ്ധം 13 ദിവസം മാത്രം നീണ്ടുനിന്ന് ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നായി അവസാനിച്ചു; പക്ഷെ, 1971 വരെ പാകിസ്താന്റെ ഭാഗമായിരുന്ന പ്രദേശങ്ങൾ ചേർന്ന് "ബംഗ്ലാദേശ്" എന്ന സ്വതന്ത്ര രാജ്യമായത് ഈ യുദ്ധത്തിന്റെ അവസാനത്തോട് കൂടിയാണ്.

നമുക്ക് വിഷയത്തിലേക്ക് വരാം; നിക്‌സൺ ഇന്ദിരയെ ഫോണിൽ വിളിച്ചോ ഇല്ലയോ എന്നത് പറയാനുദ്ദേശിക്കുന്ന കാര്യത്തിൽ പ്രസക്തമല്ലാത്തത് കൊണ്ട് അതിന്റെ വാസ്തവം എന്തെങ്കിലും ആവട്ടെ.  

പ്രസ്തുത പോസ്റ്റിൽ പറഞ്ഞിരിക്കുന്ന ഏഴാം കപ്പൽ പടയുടെ വലിപ്പം കാണിച്ച്‌ അമേരിക്ക ഇന്ത്യയെ പേടിപ്പിക്കാൻ ശ്രമിച്ചു എന്നത് ചരിത്രവസ്തുതയാണ്. അത് കേട്ട് ഇന്ദിരാജി വിരണ്ടില്ല എന്നതും വസ്തുതയാണ്. അതിന്റെ കാരണം ഇന്ദിരാജിയുടെ വ്യക്തിഗുണങ്ങളോ ഇന്ത്യയുടെ സൈനികശേഷിയോ യുദ്ധമികവോ ഒന്നുമായിരുന്നില്ല എന്നതാണ് വാസ്തവം. ഈ യുദ്ധം തുടങ്ങുന്നതിന് കൃത്യം 117 ദിവസം മുൻപേ, ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും സോവിയറ്റു യൂണിയനിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി (അന്ന് ആ രാജ്യത്തിൻറെ ഭരണത്തലവന്റെ designation അങ്ങനെ ആയിരുന്നു) ലിയോണിഡ് ബ്രെഷ്നേവും ചേർന്ന് ഒപ്പിട്ട "Indo-Soviet Treaty of Peace, Friendship, and Cooperation" ന്റെ ബലത്തിലായിരുന്നു. അക്കാലത്ത് അമേരിക്കയുമായി കൊമ്പു കോർക്കാൻ കിട്ടുന്ന അവസരങ്ങൾ ഒന്നും പാഴാക്കാതിരുന്ന സോവിയറ്റ് യൂണിയൻ ഉരുക്കു കോട്ട പോലെ തങ്ങളുടെ പിന്നിലുണ്ടെന്ന വിശ്വാസമാണ് നെഞ്ച് വിരിച്ചു നിൽക്കാൻ ഇന്ത്യയെയും ഇന്ത്യയുടെ ഉരുക്കുവനിതയെയും ധൈര്യപ്പെടുത്തിയത്.  സോവിയറ്റ് യൂണിയൻ കൊടുത്ത ആത്മവിശ്വാസത്തിന്റെ ബലത്തിലാണെങ്കിലും ലോക പോലീസാവാൻ കച്ച കെട്ടിയിറങ്ങിയ യാങ്കികളെ നിസാരവല്ക്കരിക്കാൻ ഇന്ദിര പ്രകടിപ്പിച്ച മനസാന്നിധ്യവും ആജ്ഞാശക്തിയും ചെറുതാണെന്നും ആർക്കും പറയാനാവില്ല.  

നിക്സണും കിസിഞ്ഞറും കൂടി നയിച്ചിരുന്ന ലോകശക്തികളിൽ ഒന്നിനെതിരെ ഇന്ദിരയുടെ നേതൃത്വത്തിൽ ഇന്ത്യ നടത്തിയ ഈ ചെറുത്തുനിൽപ്പ് അമേരിക്കയെ സാരമായി അലോസരപ്പെടുത്തി എന്നതിൽ തർക്കമേയില്ല. അക്കാലത്തെ വൈറ്റ്‌ ഹൗസ്‌ ചർച്ചകളുടെ, പിന്നീട് declassify ചെയ്ത റെക്കോർഡുകൾ, കുറേക്കാലം മുൻപ് ഔട്ട്‌ ലുക്ക്‌ മാസികയിൽ  വന്നിരുന്നു. നിക്സണും കിസിഞ്ഞറും ഇന്ദിരാഗാന്ധിയെ പരാമർശ്ശിക്കാൻ കൊടിച്ചിപ്പട്ടി (Bitch) എന്ന തെറി ലോഭമില്ലാതെ ഉപയോഗിക്കുന്നതും മറ്റും അതിലുണ്ട്‌. അതിൽ നിന്ന് തന്നെ, ഇന്ദിരയുടെ നിലപാട്‌ അമേരിക്കയെ എത്ര വെറി പിടിപ്പിച്ചിരുന്നു എന്നു മനസിലാകും. 

ഇന്ദിരാഗാന്ധിയെ കണ്ടല്ല അമേരിക്ക പേടിച്ചതെന്നും ഇന്ത്യക്ക് പിന്നിലുള്ള സോവിയറ്റ് യൂണിയനെ  കണ്ടിട്ടാണെന്നും ചരിത്രനിരാസം നടത്താത്തവർക്ക് മനസിലാവും. (ലളിതമായി പറഞ്ഞാൽ വിയറ്റ്‌നാം കോളനി സിനിമയിൽ മോഹൻലാലിന്റെ നായകനെ കണ്ട് ഓട്ടോ ഡ്രൈവർ പേടിച്ച് മുണ്ടാട്ടം മുട്ടി സീനിൽ നിന്ന് സ്കൂട്ടാവുന്ന ഒരു സീനുണ്ട്. നായകന് കാര്യത്തിന്റെ കിടപ്പ് അപ്പോൾ മനസിലാവുന്നില്ലെങ്കിലും ഓട്ടോക്കാരൻ പേടിക്കുന്നത് നായകന്റെ പിന്നിൽ നിൽക്കുന്ന പറവൂർ റാവുത്തർ എന്ന ഭയങ്കരനെ കണ്ടിട്ടാണെന്ന് സിനിമ കാണുന്നവർക്ക് മനസിലാവുന്നത് പോലെ). ചരിത്രനിരാസം നടത്തുന്നവർ ചിന്തിക്കുന്നത്, ചരിത്രത്തെ അംഗീകരിച്ചാൽ ഇന്ദിരാഗാന്ധിസ്തുതിഗീതത്തിലെ ഹീറോയിനിസം എലമെന്റ് ചാടിപ്പോകും എന്നാണെന്ന് തോന്നുന്നു. ഉരുക്കു വനിതക്ക് ഉരുക്കു കോട്ട പോലെ അതിശക്തനായ ഉറ്റ ചങ്ങാതി കൂടെ ഉണ്ടായിരുന്നു എന്നും ആ ബന്ധം ഉള്ളത് കൊണ്ട് അമേരിക്ക പേടിച്ചു എന്ന് പറഞ്ഞാലും ഹീറോയിനിസത്തിന് കുറവൊന്നും വരില്ല എന്നാണ് യഥാർത്ഥത്തിൽ മനസിലാക്കേണ്ടത്. 



Wednesday, 17 September 2025

A Gentle Soul with a Heart Full of Compassion














A priest with humble heart and hands,

He walks the earth with gentle strands.

Father Boby, a beacon bright,

Guiding souls through dark to light.


With teachings deep, like rivers wide,

He speaks of love, with none to hide.

Through laughter, wisdom, truth unfolds,

A sage who is patient listener than speaker.


In simple words, his message clear,

To love, to care, to hold life dear.

A world of peace, where all are fed,

Where hunger’s pain is gently shed.


Anchappam and Capuchin Mess,

The places where love is worth much more.

No cashbox waits to claim the price,

One may give what’s in ones heart today.


Each grain of rice, each piece of bread,

Is a message, a prayer said.

To feed the soul, not just the flesh,

To heal the world in kindness fresh.


In simple acts, a life is lived,

With love and joy, to others give.

Friar Boby’s work, a humble song,

Reminds us where we all belong.


May kindness flow, as rivers wide,

May we, like him, in love abide.

For life is but a fleeting breath,

And love alone outlasts our death.

Poetic Reflections of a Crazy Soul