നിലവിലെ സാഹചര്യത്തിൽ തീർച്ചയായും സാധ്യതയില്ല.
മൂന്ന് തലത്തിൽ പ്രശ്നമുണ്ട്.
എന്റെ പോഴത്തരങ്ങളും വികട ചിന്തകളും
പിഷാരടി MLA-യെയും ബോബി ചെമ്മണ്ണൂരിനെയും ബാക്ക് ഫൂട്ടിലാക്കിയ ദ്വയാർ
"പയോധരത്തിന്നുയർച്ച പാർത്തിട്ടാധിയെങ്കിൽ
ഇന്നിവിടെ ശയിച്ച് പുലരേ ഗമിക്കാം"
ഭർത്താവ് വീട്ടിലില്ലാത്ത സ്ത്രീയെ സന്ദർശിച്ച ഒരന്യപുരുഷനുമായി ആ സ്ത്രീ നടത്തുന്ന സംഭാഷണശകലമാണ് ഈ പദ്യഭാഗം. 'പയോധരം' എന്ന വാക്കിന്റെ 'മേഘം' എന്നും 'മുല' എന്നുമുള്ള അര്‍ത്ഥങ്ങളാണ് ഇവിടെ ദ്വയാർത്ഥപ്രയോഗത്തിനുപയോഗിക്കുന്നത്. പദ്യത്തിന്റെ നേരിട്ടുള്ള അർത്ഥം "പയോധരത്തിന്റെ (മഴമേഘത്തിന്റെ) ഉയര്‍ച്ച കണ്ടിട്ടാണ് ആധിയെങ്കില്‍, ഇന്നിവിടെ താമസിച്ചിട്ട് പുലർച്ചെ യാത്രയാകാം" എന്നാണ്. എന്നാൽ ഇവിടെ തികച്ചും ഗോപ്യമായൊരു വ്യംഗ്യാർത്ഥം ഉണ്ട്; "പയോധരത്തിന്റെ (മുലകളുടെ) ഉയര്‍ച്ച (വലിപ്പവും ആകർഷണീയതയും) കണ്ടിട്ടാണ് അസ്വസ്ഥമാകുന്നതെങ്കിൽ, ഇന്ന് ഇവിടെ കിടന്നിട്ട് രാവിലെ പോയാല്‍ മതി". മഴമേഘങ്ങളുടെ ഉയര്‍ച്ച കണ്ട് ആശങ്കപ്പെടാതെ യാത്ര രാവിലത്തേക്ക് മാറ്റി വെക്കാം എന്ന് സാമാന്യമായി പറയുന്നതുപോലെ തോന്നിപ്പിക്കുമെങ്കിലും, കാമുകന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം മനസ്സിലാക്കി സ്ത്രീ തന്ത്രപരമായി, രാത്രി കൂടെ പാർക്കാൻ അവനെ ക്ഷണിക്കുകയാണ് എന്നും നിരൂപിച്ചെടുക്കാം.
സാഹിത്യത്തിലും കലാരൂപങ്ങളിലും മാത്രമല്ല, നിത്യജീവിതത്തിൽ സുഹൃത്തുക്കൾക്കിടയിലും സഹപ്രവർത്തകർക്കിടയിലുമൊക്കെയുള്ള സംസാരങ്ങളിൽ ദ്വയാർത്ഥപ്രയോഗങ്ങളുടെ പ്രയോഗം അപൂർവമായൊരു കാര്യമൊന്നുമല്ല. ദ്വയാർത്ഥ തമാശകൾ ഒറ്റക്കേൾവിയിൽ നിരുപദ്രവകാരിയും നിഷ്കളങ്കവും ചിരിയുണർത്തുന്നതുമായി തോന്നാമെങ്കിലും, അവ സമൂഹത്തിലും വ്യക്തിബന്ധങ്ങളിലും നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ദ്വയാർത്ഥ പ്രയോഗങ്ങൾ എല്ലാവർക്കും ഒരു പോലെ ആസ്വദിക്കാൻ സാധിക്കില്ല. സിനിമകളിലും കലാരൂപങ്ങളിലും വരുന്ന ഇത്തരം തമാശകളുടെ പ്രധാന പ്രശ്നം അവ കുടുംബത്തിലെ എല്ലാവർക്കും ഒരുമിച്ച് ഇരുന്ന് കാണാനോ കേൾക്കാനോ സാധിക്കുന്നതല്ല എന്നതാണ്; പ്രത്യേകിച്ച് കുട്ടികളും മുതിർന്നവരും ഉള്ള ഒരവസരത്തിൽ ഇത് വലിയ embarrassment-ന് കാരണമാകുന്നു.
ഇത് കൂടാതെ, പല ദ്വായാർത്ഥ തമാശകളും സ്ത്രീകളെ അധിക്ഷേപിക്കുന്ന രീതിയിലോ, അവരുടെ ശരീരത്തെയും ലൈംഗികതയെയും വില കുറച്ചു കാണിക്കുന്ന രീതിയിലോ ആണെന്നുള്ളതാത്. ഇത് സമൂഹത്തിൽ സ്ത്രീകളോടുള്ള ബഹുമാനം കുറയ്ക്കാൻ ഇടയാക്കുന്നു. സാഹിത്യപരവും സർഗ്ഗാത്മകവുമായ മികച്ച ഹാസ്യത്തിന് പകരം, വളരെ വിലകുറഞ്ഞ വാക്കുകളും പ്രയോഗങ്ങളും ഉപയോഗിക്കുന്നത് ഭാഷയുടെ ഗുണനിലവാരത്തെയും സംസ്കാരത്തെയും ബാധിക്കുന്നു. മാത്രവുമല്ല, ഇവയുടെ പ്രയോഗം പലപ്പോഴും തൊഴിലിടങ്ങളിലും വ്യക്തിബന്ധങ്ങളിലും അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. സമാന മനസ്കരും ഏകദേശം ഒരേ നിലവാരത്തിൽ ഉള്ളവരും ആയ ആളുകളുടെ കൂട്ടത്തിൽ മാത്രമേ ദ്വയാർത്ഥ കോമഡികൾ അപകടരഹിതമാകാൻ സാധ്യതയുള്ളൂ. പലപ്പോഴും ദ്വയാർത്ഥ ഫലിതപ്രയോഗത്തിൽ, അത് കേട്ട് നിൽക്കുന്നവർ പ്രതികരിക്കാൻ സാധിക്കാത്ത ഒരു സ്ഥിതിയിലോ സാഹചര്യത്തിലോ ഉള്ളവർ ആവുമ്പോൾ അതൊരു പീഡനത്തിന്റെ തലത്തിലേക്ക് പോലും എത്തുന്നു. ചില സന്ദർഭങ്ങളിൽ ദ്വയാർത്ഥ പ്രയോഗങ്ങൾ കേൾക്കുന്ന ആൾക്ക് മനസിലാകാത്ത സന്ദർഭങ്ങളും ഉണ്ടാകാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ കേൾക്കുന്നയാൾ പ്രത്യേകിച്ച് പ്രതികരിക്കാതെ നിൽക്കുകയും പിന്നീട് അർത്ഥം മനസ്സിലാക്കുമ്പോൾ ആത്മനിന്ദയും അമർഷവും സഹിക്കേണ്ട അവസ്ഥ വരികയും ചെയ്യാം.
"കിങ്ങിണിക്കുട്ടൻ" കേരളത്തിൽ വിവാദമാകുന്നത് ഇത് ആദ്യമായല്ല. 1994-ൽ കേരള രാഷ്ട്രീയം, പ്രത്യേകിച്ച് കോൺഗ്രസ് രാഷ്ട്രീയം ഗ്രൂപ്പ് പോര് കൊണ്ട്, കലാപ കലുഷിതമായ സന്ദർഭത്തിലായിരുന്നു എസ്. രമേശൻ നായർ എഴുതിയ "ശതാഭിഷേകം" എന്ന ആക്ഷേപഹാസ്യ റേഡിയോ നാടകം വൻ വിവാദങ്ങൾക്ക് വഴിവെച്ചത്. അഖില കേരള റേഡിയോ നാടകോത്സവത്തിലേക്ക് തിരുവനന്തപുരം നിലയത്തിൽ നിന്ന് അവതരിപ്പിച്ച നാടകമായിരുന്നു ഇത്. ഈ നാടകത്തിലെ പ്രധാന കഥാപാത്രങ്ങളായിരുന്നു കിട്ടുമ്മാവനും കിങ്ങിണിക്കുട്ടനും. കിട്ടുമ്മാവന് ശബ്ദം നല്‍കിയത് നെടുമുടി വേണുവും കിങ്ങിണിക്കുട്ടനു ശബ്ദം നല്‍കിയത് ജഗന്നാഥനുമായിരുന്നു. തറവാട്ടിലെ കസേരയൊഴിഞ്ഞു കൊടുക്കാത്ത കാരണവർ ആയിരുന്നു കിട്ടുമ്മാവനെങ്കിൽ മാനസികവളർച്ചയില്ലാത്ത പിന്മുറക്കാരനായിരുന്നു കിങ്ങിണിക്കുട്ടൻ. കെ. കരുണാകരൻ മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് കോൺഗ്രസിൽ തർക്കം രൂക്ഷമായ കാലമായിരുന്നു അത്. കോൺഗ്രസിൽ ‘തിരുത്തൽവാദികൾ’ എന്നറിയപ്പെട്ട യുവനേതാക്കളുടെ ഒരു സംഘം ലീഡർക്കെതിരെ നിലയുറപ്പിച്ച അതേ സമയത്ത് ആകാശവാണി പ്രക്ഷേപണം ചെയ്ത ഈ നാടകത്തെ അക്കാലത്തെ രാഷ്ട്രീയവുമായി ചിലർ ചേർത്തുവെച്ചതോടെ നാടകം വിവാദ വിഷയമായി. കെ. കരുണാകരനെയും കെ മുരളീധരനെയും പരിഹസിക്കാന്‍ മനഃപൂർവ്വം സൃഷ്ടിച്ചതായിരുന്നു ഈ കഥാപാത്രങ്ങളെന്ന ആരോപണമുയർന്നതോടെ വിഷയത്തിൽ അന്വേഷണം നടത്താൻ ആകാശവാണി ഡയറക്ടർ ജനറൽ ഉത്തരവിട്ടു. ആ നാടകത്തിലെ കഥാപാത്ര അവതരണം ബോധപൂർവ്വം ആരെയും ഇകഴ്ത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്ന് രമേശൻ നായർ വിശദീകരിച്ചു. തന്റെ ജന്മനാടായ നാഞ്ചിനാട്ടിലെ ഒരു കാരണവരെയും കുടുംബത്തെയും വരച്ചിടുകയായിരുന്നു നാടകത്തിലൂടെ താൻ ചെയ്തതെന്നായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം. അന്വേഷണ റിപ്പോര്‍ട്ട് രമേശന്‍ നായര്‍ക്ക് അനുകൂലമായിരുന്നെങ്കിലും വിവാദം കെട്ടടങ്ങിയില്ല. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ വിവിധ തലങ്ങൾ ചർച്ച ചെയ്യപ്പെട്ട സംഭവ പരമ്പരകൾക്കൊടുവിൽ അദ്ദേഹത്തെ ആൻഡമാനിലെ പോർട്ട്ബ്ളയർ ആകാശവാണി നിലയത്തിലേക്ക് സ്ഥലം മാറ്റുകയുണ്ടായി. സ്ഥലം മാറ്റ നടപടിക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നെങ്കിലും നടപടി പിന്‍വലിക്കപ്പെട്ടില്ല. അദ്ദേഹം പോർട്ട്ബ്ലയറില്‍ പോയില്ല എന്ന് മാത്രമല്ല ഏകദേശം പന്ത്രണ്ട് വർഷത്തെ സർവ്വീസ് ബാക്കി നില്‍ക്കെ 1996-ൽ സർവ്വീസിൽ നിന്ന് സ്വമേധയാ വിരമിക്കുകയും ചെയ്തു. പിന്നീട് ഈ നാടകം പുസ്തകമായി ഇറങ്ങുകയും വിവിധ എഡിഷനുകളിലായി ഏറെ കോപ്പികള്‍ വില്‍ക്കപ്പെടുകയും ചെയ്തു. ഇതിന്റെ കോപ്പികൾ ഇപ്പോഴും ബുക്ക് സ്റ്റോറുകളിൽ ലഭ്യമാണെന്ന് തോന്നുന്നു.
ആകാശവാണിയിൽ പ്രോഗ്രാം പ്രൊഡ്യൂസറായിരുന്ന എസ്. രമേശൻ നായർ മലയാളത്തിലെ അറിയപ്പെടുന്ന കവിയും ഗാനരചയിതാവുമായിരുന്നു. കേരള ഭാഷാ ഇനിസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. നാടകത്തിനും കവിതക്കും ചലച്ചിത്ര ഗാനങ്ങൾക്കും പുറമെ ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും പരസ്യ ജിംഗിളുകളും അദ്ദേഹം രചിച്ചിട്ടുണ്ട്. പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ....., ചന്ദനം മണക്കുന്ന പൂന്തോട്ടം...., 'ഗുരു' എന്ന സിനിമയിലെ ദേവസംഗീതം നീയല്ലേ... മുതലായ സിനിമാഗാനങ്ങൾ ഇദ്ദേഹത്തിന്റെ രചനകളാണ്. വിഘ്നേശ്വരാ ജന്മ നാളികേരം നിന്റെ തൃക്കാൽക്കൽ ഉടയ്ക്കുവാൻ വന്നു..., രാധതൻ പ്രേമത്തോടാണോ കൃഷ്ണാ, ഞാൻ പാടും ഗീതത്തോടാണോ... എന്നീ ഭക്തിഗാനങ്ങളും അദ്ദേഹത്തിന്റെ നിന്ന് പിറന്നവയാണ്. രാമച്ചവിശറി പനിനീരിൽ മുക്കി, ആരോമൽ വീശും തണുപ്പാണോ... കസ്തൂരിമഞ്ഞൾ പുരട്ടുംപുലർകാല കന്യകേ നിന്റെ തുടിപ്പാണോ.... രാധാസ് ആയുർവേദിക് സോപ്പിന്റെ ഈ പരസ്യ ജിംഗിൾ എഴുതിയതും ഇദ്ദേഹമായിരുന്നു. ഓടക്കുഴൽ അവാർഡ്, ഇടശ്ശേരി അവാർഡ് ഉൾപ്പെടെ വിവിധ പുരസ്കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
കുറേക്കാലം മുൻപ് ശ്രീ ബീ. ആര്‍. പീ. ഭാസ്കര്‍, എഴുതിയ "മതചിഹ്നങ്ങളും മതേതരത്വവും" എന്ന ലേഖനത്തിലെ ബീ. ആര്‍. പീ. യുടെ ഒരു നിരീക്ഷണം രസകരമായി തോന്നിയിരുന്നു. "നിലവിളക്ക് ഹിന്ദുക്കള്‍ പേറ്റന്റ് എടുത്ത് കുത്തകയാക്കിയ കണ്ടുപിടിത്തമല്ല. ക്രിസ്തുമതവും ഇസ്ലാമും കേരളത്തിലെത്തുമ്പോള്‍ ഇവിടെ ഒരു ഹിന്ദു സമൂഹം ഉണ്ടായിരുന്നില്ല. ആദ്യകാലത്ത് കേരളത്തിലെ ക്രൈസ്തവ മുസ്ലിം ആരാധനാലയങ്ങളിലും നിലവിളക്ക് ഉപയോഗിച്ചിരുന്നു. ബാഹ്യസ്വാധീനത്തില്‍ പിന്നീട് അവ ഉപേക്ഷിക്കപ്പെടുകയായിരുന്നു. മറ്റുള്ളവര്‍ നിലവിളക്ക് ഉപേക്ഷിച്ചതിന്റെ ഫലമായാണ് അത് ഹിന്ദു കുത്തകയായത്". ഈ നിരീക്ഷണമനുസരിച്ച് മതചിഹ്ന്നങ്ങളും അനുഷ്ടാനങ്ങളും പ്രാദേശികമായ സ്വാധീനത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വരുന്നതാണെന്നും അതാതു സ്ഥലത്ത് ജനജീവിതത്തിനു സഹായകരമായ സംഗതികള്‍ അവിടുത്തെ ആരാധനാ അനുഷ്ടാനങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്നു എന്നും അനുമാനിക്കണം. പുരാതനകാലം മുതൽക്കേ പ്രകാശം ലഭിക്കുവാന്‍ ഒരു പ്രദേശത്ത് ഉണ്ടായിരുന്ന ഒരു ഉപകരണത്തെ ഒരു മതത്തിന്റെ മാത്രം ചിഹ്നമായി ചിത്രീകരിക്കുമ്പോഴും, മറ്റു മതസ്ഥര്‍ അതിനെ അവരുടെ മതത്തിനു വിരുദ്ധമായി ചിത്രീകരിക്കുമ്പോഴും മുകളില്‍ ബീ ആര്‍ പീ സൂചിപ്പിച്ച "ബാഹ്യസ്വാധീനം", സാധാരണ ജനങ്ങളില്‍ മോശപ്പെട്ട സന്ദേശങ്ങളായി എത്തിച്ചേരുന്ന മതതത്വചിന്തകള്‍ ആണെന്ന് തന്നെ സംശയിക്കണം.
തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയോ മന്ത്രിയോ നിലവിളക്ക് കൊളുത്താൻ തയ്യാറാകുമ്പോഴോ, തയ്യാറല്ല എന്ന് പറയുമ്പോഴോ ഉണ്ടാകുന്ന വിവാദം, സാംസ്കാരിക കേരളം തീര്‍ത്തും ഒഴിവാക്കേണ്ട ഒന്നാണ് . ഫാത്തിമ തഹ്‌ലിയയോ ഷംസുദ്ദീനോ അബ്ദുറബ്ബോ സഖാവ് സുധാകരനോ ആരുമായിക്കോട്ടെ, ജനപ്രതിനിധി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് രാജ്യത്തിന്റെ ഭരണഘടനയോടു കൂറ് പുലർത്താനാണ്; ഒരു ചടങ്ങിൽ നിലവിളക്ക് കൊളുത്തുക എന്നത് അവരിൽ നിക്ഷിപ്തമായ ഭരണഘടനാബന്ധിയായ ഉത്തരവാദിത്തങ്ങളിൽ വരുന്ന കാര്യമല്ല. അവരുടെ മതവിശ്വാസമോ വിശ്വാസരാഹിത്യമോ മതനിരപേക്ഷതാബോധമോ ഒരു പ്രവൃത്തി ചെയ്യണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് ഹേതുവാകുന്നെങ്കിൽ അതിലെന്തിനാണ് മറ്റുള്ളവര്‍ ഇത്ര അസഹിഷ്ണുക്കൾ ആവുന്നത്? മത വിശ്വാസമെന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. അതില്‍ കൈകടത്താന്‍ അപരനെന്താണ് അവകാശം? ഈ രാജ്യത്ത് ജനിച്ച്, തിരഞ്ഞെടുപ്പ് ജയിച്ച്, ഭരണഘടന അനുശാസിക്കുന്ന വിധത്തിൽ ഈശ്വരനാമത്തിലോ അല്ലാതെയോ സത്യപ്രതിജ്ഞ ചെയ്ത്, ജനപ്രതിനിധിയും മന്ത്രിയും ആയി എന്നത് കൊണ്ട്, തങ്ങളുടെ തികച്ചും വ്യക്തിപരമായ വിശ്വാസ നിലപാടുകളെ തള്ളിക്കളയേണ്ട ആവശ്യമില്ല.
സർക്കാർ പരിപാടികളിൽ ഈശ്വരപ്രാർഥന പാടില്ലെന്നും സ്ക്കൂളുകളിലും കോളെജുകളിലും ഈശ്വരപ്രാർഥന ഒഴിവാക്കേണ്ടതാണെന്നുമുള്ള സുധാകരന്റെ കാഴ്ചപ്പാട് തികച്ചും ജനാധിപത്യപരമാണ്. ഈശ്വരപ്രാർഥനയും നിലവിളക്ക് കൊളുത്തലുമൊക്കെ വ്യക്തികളുടെ സ്വകാര്യമായ തിരഞ്ഞെടുപ്പുകളാണ്. അത് സ്വകാര്യമായി ചെയ്യുന്നതിനെ ആരും തടയാൻ പാടില്ല എന്നത് പോലെ തന്നെ കരണീയമാണ് അത് പൊതുചടങ്ങുകളിൽ നടത്താതിരിക്കുക എന്നതും. ഒരു മതേതരജനാധിപത്യരാഷ്ട്രമെന്ന നിലയില്‍ മൗലികാവകാശമായി ഇന്ത്യന്‍ ഭരണഘടന ആ സ്വാതന്ത്യ്രം ഏതവസ്ഥയിലും ഏത് സ്ഥാനമാനങ്ങളിലും ഏതൊരു ഇന്ത്യന്‍ പൌരനും ഉറപ്പു നൽകുന്നുണ്ട്. എന്റെ വിശ്വാസത്തിനനുസരിച്ച് അപരനും പ്രവര്‍ത്തിച്ചേ മതിയാവൂ എന്ന് ചിന്തിക്കുന്നവരുടെ ചുറ്റും ഒരു താലിബാന്റെ മണവും നിറവും ഉയർന്നു വരുന്നുണ്ട്.
പുല്ലു പോലെ അവഗണിക്കേണ്ട ചില നിസ്സാര വിഷയങ്ങൾക്ക് തീവ്രവർഗീയ നിറം നൽകി മണിക്കൂറുകളും പേജുകളും ചർച്ചയ്ക്കു മാറ്റി വയ്ക്കുന്ന മാധ്യമങ്ങളാണ് ഇത്തരം വിവാദങ്ങളിലെ മുഖ്യപ്രതികൾ. വായിൽത്തോന്നിയത് കോതയ്ക്ക് പാട്ട് എന്ന സിദ്ധാന്തവുമായി, അനാവശ്യ പ്രകോപനങ്ങളില്‍ രോഷം കൊള്ളുവാനും തയ്യാറായി ഉറഞ്ഞു തുള്ളുന്ന സോഷ്യല്‍ മീഡിയ വെളിച്ചപ്പാടുകളും ഈ വിഷയത്തിൽ പ്രതിസ്ഥാനത്ത് നിൽക്കേണ്ടവരാണ്. വ്യക്തിപരമായ നിലപാടുകളെ വര്‍ഗ്ഗീയ വിഷം പുരട്ടിയ അമ്പുകളാക്കി നിഷ്പക്ഷമായും നിഷ്കളങ്കമായും ചിന്തിക്കുന്ന സാധാരണ മനുഷ്യരുടെ മനസ്സിലേയ്ക്ക് എയ്യുന്ന സാമുദായിക, സാംസ്ക്കാരിക, രാഷ്ട്രീയ നേതാക്ക. കൂടിയാകുമ്പോൾ "ദൈവത്തിന്റെ സ്വന്തം നാട്ടിലെ" സാമുദായിക സൌഹൃദഅന്തരീക്ഷത്തിന് എന്തോ വലിയ അപകടം സംഭവിക്കാൻ പോകുന്നു എന്ന് കുറച്ചു പേർക്കെങ്കിലും തോന്നുന്നുണ്ടാവണം. എന്തിലും ഏതിലും മതവും ജാതിയും സമുദായവും കലർത്തി മുതലെടുപ്പ് നടത്തുന്ന ശവം തീനികളുടെ തന്ത്രങ്ങൾ ആവറേജ് സാമാന്യ ബുദ്ധിയുള്ളവർ തിരിച്ചറിയുന്നുണ്ട് എന്നത് തന്നെ മഹാഭാഗ്യം.
ഈ രീതിയിൽ പണം കറങ്ങിത്തിരിഞ്ഞ് സർക്കാരിന്റെ കൈകളിൽ വന്നു ചേരുന്നതിനെ താങ്കൾ സർക്കുലർ ഇക്കോണമി എന്ന് വിശേഷിപ്പിക്കുന്നത് കേട്ടു. സത്യത്തിൽ ഇതാണോ സർക്കുലർ ഇക്കോണമി !?
താങ്കൾ ആദ്യം പറഞ്ഞ ആശയത്തെ സാമ്പത്തിക ശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കിയാൽ അതിൽ ചില വസ്തുതകളും എന്നാൽ വലിയ ചില സാങ്കേതിക പിശകുകളും ഉണ്ടെന്ന് കാണാം. നമുക്ക് ഇതിനെ രണ്ട് ഭാഗങ്ങളായി തിരിച്ച് വിശകലനം ചെയ്യാം:
താങ്കൾ അഭിപ്രായപ്പെട്ട, അടിസ്ഥാന വിഭാഗങ്ങളിലേക്ക് ലഭ്യമാക്കുന്ന പണം കറങ്ങിത്തിരിഞ്ഞ് നാലു മാസങ്ങൾ കൊണ്ട് സർക്കാരിലേക്ക് എത്തും എന്ന പ്രതീക്ഷ യാഥാർഥ്യത്തിന് നിരക്കുന്നതാണോ !?
ഇത് ഭാഗികമായി മാത്രമേ ശരിയാകൂ എന്നതാണ് വസ്തുത. ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞനായ ജോൺ മെയ്‌നാർഡ് കീൻസ് മുന്നോട്ട് വച്ച കെയ്‌നീഷ്യൻ സാമ്പത്തിക ശാസ്ത്രത്തിലെ "മൾട്ടിപ്ലെയർ ഇഫക്റ്റ് (Multiplier Effect)" എന്ന് വിളിക്കപ്പെടുന്ന ആശയത്തിൽപ്പെടുന്ന ഒന്നാണിത്. സാധാരണക്കാരുടെ കയ്യിൽ എത്തുന്ന പണം അവർ അത് സൂക്ഷിച്ച് വെക്കാതെ അവരുടെ ദൈനം ദിന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, ആരോഗ്യ പരിപാലനം, മറ്റു സേവനങ്ങൾ തുടങ്ങിയവക്ക് വേണ്ടി ഉടൻ തന്നെ വിപണിയിൽ ചിലവഴിക്കുന്നു എന്നതാണിതിന്റെ ഒരു സങ്കൽപം. ഇത്തരം ഇടപാടുകളിലെ ജി.എസ്.ടി (GST) വിഹിതം നേരിട്ട് സർക്കാരിലേക്ക് എത്തിച്ചേരുന്നു എന്നും വിപണിയിലുള്ള ബാക്കി പണം സാധനങ്ങൾക്കും സേവനങ്ങൾക്കും വേണ്ടി വീണ്ടും വീണ്ടും കൈമാറ്റം ചെയ്യപ്പെടുമ്പോൾ ഓരോ ഘട്ടത്തിലും നികുതി സർക്കാർ ഖജനാവിലേക്ക് എത്തിച്ചേരുമെന്നും ഇത് വിഭാവനം ചെയ്യുന്നു. എന്നാൽ "നാലു മാസം കൊണ്ട് കൊടുത്ത പണം മുഴുവൻ ജി.എസ്.ടി ആയി തിരിച്ചെത്തും" എന്നത് ഒരു അതിശയോക്തി മാത്രമാണ്. കാരണം, ജി. എസ്. ടി നിരക്കുകൾ സാധാരണയായി 5%, 18% എന്നിങ്ങനെയാണ്. സ്റ്റേറ്റിന് GST കിട്ടാവുന്ന ഇടപാടുകളിൽ തന്നെ മൊത്തം GST കളക്ഷന്റെ പകുതിയേ സ്റ്റേറ്റിന് ലഭിക്കൂ. അതായത് 18% നികുതി വിധേയമായ ഒരു ഇടപാട് നടക്കുമ്പോൾ അതിന്റെ പകുതി അതായത് 9% മാത്രമേ സംസ്ഥാന വിഹിതമായി സ്റ്റേറ്റിന് ലഭിക്കൂ; ബാക്കി 9 % കേന്ദ്ര സർക്കാർ ഖജനാവിലേക്കാണ് പോകുന്നത്. GST കഴിച്ചുള്ള തുക സ്വകാര്യവ്യക്തിയായ കച്ചവടക്കാരന്റെ കയ്യിലാണ് എത്തുന്നത്. അത് വീണ്ടും പലതവണ കൈമാറ്റം ചെയ്യപ്പെട്ടാൽ മാത്രമേ നികുതിയായി സർക്കാരിന് ലഭിക്കൂ. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ പെട്ട ഭക്ഷണം, വസ്ത്രം, വീട്ട് വാടക, ആരോഗ്യ പരിപാലനം തുടങ്ങിയ മേഖലകൾ മിക്കവയും GST യിൽ നിന്ന് ഒഴിവാക്കപ്പെട്ടവയോ ചെറിയ നികുതി നിരക്കായ 5%-ൽ പെടുന്നതോ ആണ്. ഇതിനെല്ലാം പുറമെ, ലഭ്യമായ പണം അത് ലഭിക്കുന്നവർ വിപണിയിൽ ചിലവഴിക്കുമെന്നത് സങ്കൽപം മാത്രമാണ്; ചിലവാക്കുന്ന പണത്തിന്റെ ഒരു ഭാഗം ഒരു പക്ഷെ സമ്പാദ്യമായി (Savings) മാറാം; അല്ലെങ്കിൽ അവർ അത് സംസ്ഥാനത്തിന് പുറത്തുള്ള ഉൽപ്പന്നങ്ങളോ സേവനങ്ങളോ വാങ്ങാൻ ഉപയോഗിച്ചേക്കാം. രാഷ്ട്രീയക്കാർ പലപ്പോഴും ഇത്തരം പ്രയോഗങ്ങൾ നടത്തുന്നത് 'ഡിമാൻഡ് സൈഡ് ഇക്കണോമിക്സ്' (Demand-side Economics) എന്ന ആശയത്തെ ലളിതവൽക്കരിക്കാനാണ്. ജനങ്ങളുടെ കയ്യിൽ പണം എത്തിച്ച് വിപണിയെ ഉണർത്തുക (Consumption led growth) എന്നതാണ് ഇതിന്റെ ലക്ഷ്യം. ദാരിദ്ര്യ ലഘൂകരണത്തിനും സാമ്പത്തിക മാന്ദ്യം മറികടക്കാനും ഇത് ഒരു പരിധി വരെ സഹായിക്കുമെങ്കിലും, സർക്കാർ നൽകുന്ന പണം മുഴുവനായി നികുതിയിലൂടെ തിരിച്ചുകിട്ടും എന്നത് സാമ്പത്തിക ശാസ്‌ത്രപരമായി പ്രായോഗികമല്ല. ഈ ഘടകങ്ങൾ എല്ലാം പരിഗണിച്ചാൽ 'മൾട്ടിപ്ലെയർ ഇഫക്റ്റ്' പ്രകാരം അടിസ്ഥാന വിഭാഗങ്ങൾക്ക് ലഭ്യമാക്കിയ പണം തിരികെ സർക്കാർ ഖജനാവിൽ എത്തുന്നതിന് നാലു മാസം പോയിട്ട് അതിന്റെ പല മടങ്ങ് മാസങ്ങൾ വേണ്ടി വന്നേക്കും !!!
ഇനി, ഈ രീതിയിൽ പണം കറങ്ങിത്തിരിഞ്ഞ് സർക്കാരിന്റെ കൈകളിൽ വന്നു ചേരുന്നതിനെ താങ്കൾ വിശേഷിപ്പിച്ചത് പോലെ സർക്കുലർ ഇക്കോണമി എന്ന് വിളിക്കാമോ ? സത്യത്തിൽ ഇതാണോ സർക്കുലർ ഇക്കോണമി !?
ഇവിടെയാണ് താങ്കളുടെ വാദത്തിൽ പ്രശ്നമുള്ളത്. സാങ്കേതികമായി ഇതിനെ സർക്കുലർ ഇക്കോണമി എന്ന് വിളിക്കുന്നത് പരിപൂർണ്ണമായും തെറ്റാണ്.
സാമ്പത്തിക ശാസ്ത്രത്തിൽ സർക്കുലാർ ഇക്കോണമി (Circular Economy) എന്നത് വിഭവങ്ങൾ പരമാവധി കാലം ഉപയോഗിക്കുകയും, അവയിൽ നിന്ന് ലഭിക്കാവുന്ന മൂല്യം പൂർണ്ണമായും പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന ഒരു മാതൃകയാണ്. വിഭവങ്ങളുടെ പുനഃചംക്രമണത്തെയും പുനരുപയോഗത്തെയും (Recycling and Reusing of Resources) മാലിന്യ നിർമ്മാർജ്ജനത്തെയും കുറിച്ചുള്ള പരിസ്ഥിതി സൗഹൃദ സാമ്പത്തിക മാതൃകയെയാണ് സർക്കുലർ ഇക്കോണമി (Circular Economy) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ലളിതമായി പറഞ്ഞാൽ വിഭവങ്ങൾ കറങ്ങുന്നതിനെയാണ് (പണം വിപണിയിൽ കറങ്ങുന്നതിനെയല്ല) ഇത് സൂചിപ്പിക്കുന്നത്. ഒരു പക്ഷെ, പണത്തിന്റെ അല്ലെങ്കിൽ വരുമാനത്തിന്റെ ചംക്രമണം (Circular Flow of money or Income) ആയിരിക്കണം താങ്കൾ ഉദ്ദേശിച്ചത്.
സാധാരണയായി പ്രചാരത്തിലുള്ള ലീനിയർ ഇക്കോണമി അനുസരിച്ച് പ്രകൃതിയിൽ നിന്ന് വിഭവങ്ങൾ എടുക്കുന്നു, ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു, ഉപയോഗത്തിന് ശേഷം അവ മാലിന്യമായി വലിച്ചെറിയുന്നു. പ്രകൃതി വിഭവങ്ങളുടെ നാശത്തിനും മലിനീകരണത്തിനും ശോഷണത്തിനും കാരണമാകുന്ന Take-Make-Dispose (എടുക്കുക, ഉപയോഗിക്കുക, വലിച്ചെറിയുക) എന്ന രീതിക്ക് പകരമായാണ് സർക്കുലാർ ഇക്കോണമി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. സർക്കുലാർ ഇക്കോണമിയിൽ ഒന്നും വലിച്ചെറിയപ്പെടുന്നില്ല. ഒരു പ്രാഥമിക ഉപയോഗം അത് പുനരുപയോഗിക്കുകയോ (Reuse), അറ്റകുറ്റപ്പണി നടത്തി വീണ്ടും ഉപയോഗിക്കുകയോ (Repair), അല്ലെങ്കിൽ പുനരുൽപ്പാദനം (Recycle) നടത്തുകയോ ചെയ്യുന്നു.
സർക്കുലാർ ഇക്കോണമി പ്രധാനമായും മൂന്ന് അടിസ്ഥാന തത്വങ്ങളിലാണ് നിലകൊള്ളുന്നത്. ഒന്നാമതായി, ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യുമ്പോൾ തന്നെ അവ മാലിന്യമായി മാറാത്ത രീതിയിൽ പ്ലാൻ ചെയ്യുകയും അത് വഴി മാലിന്യവും മലിനീകരണവും പരമാവധി ഒഴിവാക്കുന്നു. രണ്ടാമത്, അറ്റകുറ്റപ്പണികളിലൂടെയും പുനരുപയോഗത്തിലൂടെയും പുനർനിർമ്മാണത്തിലൂടെയും സാധനങ്ങളുടെ ആയുസ്സ് ദീർഘിപ്പിച്ച് ഉൽപ്പന്നങ്ങളും വിഭവങ്ങളും കൂടുതൽ കാലം ഉപയോഗപ്രദമായി നിലനിർത്തുന്നു. പരിസ്ഥിതിയെ നിയന്ത്രണമില്ലാതെ ചൂഷണം ചെയ്യുന്നതും നശിപ്പിക്കുകയും ചെയ്യുന്നതിന് പകരം അതിനെ സംരക്ഷിക്കുന്ന രീതിയിലുള്ള ഉൽപ്പാദന രീതികൾ അവലംബിക്കുകയാണ് മൂന്നാമത്തേത്.
ഇത് കൊണ്ട് വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാനും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കാനും സഹായിക്കുന്നു. വിഭവങ്ങൾ വീണ്ടും ഉപയോഗിക്കുന്നത് വഴി നിർമ്മാണ ചിലവ് കുറയുന്നു. റീസൈക്ലിംഗ്, റിപ്പയറിംഗ് മേഖലകളിൽ പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടുന്നു. പഴയ സ്മാർട്ട്ഫോണുകൾ വലിച്ചെറിയുന്നതിന് പകരം അവയിലെ സ്വർണം, ചെമ്പ് തുടങ്ങിയ ലോഹങ്ങൾ വേർതിരിച്ചെടുത്ത് പുതിയ ഫോണുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത് ഒരു സർക്കുലാർ ഇക്കോണമി പ്രവർത്തനമാണ്. അതുപോലെ പഴയ തുണികൾ റീസൈക്കിൾ ചെയ്ത് പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതും ഇതിന്റെ ഭാഗമാണ്. ചുരുക്കത്തിൽ, "മാലിന്യം എന്നത് മറ്റൊരു വിഭവമാണ്" എന്ന ചിന്താഗതിയാണ് സർക്കുലാർ ഇക്കോണമി മുന്നോട്ട് വെക്കുന്നത്. ഇത് സുസ്ഥിരമായ (Sustainable) ഒരു ഭാവി കെട്ടിപ്പടുക്കാൻ അത്യാവശ്യമാണ്.
ഇത്രയും എഴുതിയത്, പണം വിപണിയിൽ എത്തുന്നതും അതിന്റെ ചംക്രമണം വഴി നികുതി കളക്ഷൻ വർദ്ധിക്കുന്നതും ശരിയാണ്, പക്ഷേ ഇതിനെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച 'സർക്കുലർ ഇക്കോണമി' എന്ന പദം തെറ്റാണ്. ഇതിനെ പണത്തിന്റെ അല്ലെങ്കിൽ വരുമാനത്തിന്റെ ചംക്രമണം (Circular Flow of money or Income) എന്ന് വിളിക്കുന്നതാണ് ശരി.
ഭൂരിപക്ഷം എം എൽ എ മാരുടെ പിന്തുണയുള്ള ആൾ മുഖ്യമന്ത്രി ആവും എന്ന് പറഞ്ഞു കൊണ്ടിരുന്ന...,
മുഖ്യമന്ത്രി ആരാണെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും എന്ന് പറഞ്ഞു കൊണ്ടിരുന്ന....,
ഞങ്ങളുടെ സർക്കാർ വന്നാലുടനെ വയനാട്ടിലെ വീട് പണി തീർക്കുമെന്ന് പറഞ്ഞു കൊണ്ടിരുന്ന....,
മാടമ്പള്ളിയിലെ പ്രശ്നക്കാരൻ നീ ഉദ്ദേശിക്കുന്നത് പോലെ രമേശനല്ല; ആ പ്രശ്നക്കാരൻ നമ്മുടെ K C വേണുഗോപാലാണ്.
എനിക്ക് ആദ്യമേ മനസിലായി; രമേശന് പ്രശ്നമൊന്നുമില്ല; രമേശനിൽ പ്രശ്നം ആരോപിക്കപ്പെടുമ്പോൾ യഥാർത്ഥ പ്രശ്നക്കാരൻ അടങ്ങിയിരിക്കുകയാണ്; ആഹ്ളാദിക്കുകയാണ്... പക്ഷെ ആ പ്രശ്നക്കാരൻ ആരാണെന്ന് മാത്രം പിടികിട്ടിയിരുന്നില്ല
ആ ഘട്ടത്തിലാണ് ഒരു ദിവസം ഞാൻ, KC മാധ്യമങ്ങൾക്ക് കൊടുത്ത പ്രതികരണങ്ങൾ ശ്രദ്ധിക്കാനിടയായത്; മാധ്യമങ്ങളുടെ ചോദ്യത്തിന് KC കൊടുത്ത ഉത്തരങ്ങളിലൂടെ KC-യിൽ നിന്നൊരു പ്രത്യേക തരം സൈക്കിക്ക് വൈബ്രെഷന്റെ അനുഭവം എനിക്ക് കിട്ടാൻ തുടങ്ങി; അമ്പരപ്പോടെ ഞാൻ മനസിലാക്കി ഞാൻ അന്വേഷിച്ചു നടക്കുന്ന മാടമ്പള്ളിയിലെ യഥാർത്ഥ പ്രശ്നക്കാരൻ ഞാൻ കേട്ട് കൊണ്ടിരിക്കുന്ന KC-യാണെന്ന്.
KC-യിൽ എന്ത് കൊണ്ട്, എവിടെ നിന്ന്, എങ്ങനെ ഈ പ്രശ്നം ഉടലെടുത്തു....!?? കേന്ദ്രത്തിലേക്ക് പോകേണ്ടി വന്നത് കൊണ്ട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ പറ്റാതെ പോയതും കേരളത്തിലെ പാർട്ടിയിൽ ഏറെ സീനിയർ ആയിട്ടും പ്രധാനമായ സ്ഥാനങ്ങളിൽ ഒന്നും ഇരിക്കാൻ പറ്റാതെ പോയതും എല്ലാം കൂടി ചേർന്നുണ്ടായ സങ്കീർണ്ണമായ മാനസികാവസ്ഥയാണ് KC-യുടെ പ്രശ്നത്തിന്റെ കാരണം...!? മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശൻ വരുന്നതിനെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് രമേശൻ നൽകിയ മറുപടികളിൽ നിന്ന് അത് അദ്ദേഹത്തിന് ഒരു പ്രശ്നമേയല്ലെന്ന് എനിക്ക് വളരെ വ്യക്തമായി.
തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ ഒരു പ്രസ്താവനയിൽ ഇപ്പോൾ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തവർ ആയിരിക്കും തിരഞ്ഞെടുപ്പ് വിജയിച്ചു കഴിയുമ്പോൾ പ്രധാന സ്ഥാനങ്ങളിൽ വരുന്നതെന്ന് KC പറഞ്ഞത് എന്നിൽ വലിയ സംശയമൊന്നും ഉണ്ടാക്കിയില്ല. എന്നാൽ തിരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെപ്പറ്റി ഒരു ചോദ്യം ചോദിച്ച് KC-യെ പ്രകോപിപ്പിക്കാൻ മാധ്യമ പ്രവർത്തകർ ശ്രമിച്ചു; KC പ്രതികരിച്ചു... അതിശക്തമായി.... അസാധാരണമായി... അടുത്ത ഘട്ടത്തിൽ താങ്കൾ മുഖ്യമന്ത്രി ആകുമോ എന്ന ചോദ്യത്തിന് മുന്നിൽ, ഭൂരിപക്ഷം എം എൽ ഏ മാരുടെ പിന്തുണ തനിക്കുണ്ടെങ്കിൽ മുഖ്യമന്ത്രി ആകാൻ തനിക്ക് സമ്മതമാണെന്ന് അപൂർവ്വമായ വ്യക്തതയിൽ അദ്ദേഹം ഉത്തരം പറഞ്ഞു. തീക്ഷ്ണമായൊരു മുഖ്യമന്ത്രിപദമോഹത്തിന്റെ അഗ്നികുണ്ഡങ്ങൾ KC-യുടെ കണ്ണുകളിൽ ജ്വലിക്കുന്നത് എനിക്ക് ആദ്യമായി കാണാനായി. ആ നിമിഷങ്ങളിൽ ഒരു വേള KC മുഖ്യമന്ത്രി സ്ഥാനത്തിനത്തെത്തിയതായി സ്വപ്നം കാണുകയായിരുന്നു.
KC-യുടെ പ്രശ്നം അതാണ്; ചില നിമിഷങ്ങളിൽ KC മുഖ്യമന്ത്രി സ്ഥാനത്തെത്തി എന്ന് സങ്കൽപ്പിച്ചു പോകും; നമ്മൾ പത്രത്തിലൊക്കെ വായിക്കാറില്ലേ; പതിനൊന്ന് വയസുള്ള മുസ്ലിം ബാലിക എഴുപത്തൊന്ന് വയസുള്ള വാരസ്യാരായി പെരുമാറുന്നു.... സംസാരിക്കുന്നു... സംസ്കൃതശ്ലോകം ചൊല്ലുന്നു എന്നൊക്കെ... പഴമക്കാർ ഇതിനെ ബാധ കൂടിയതാണെന്നൊക്കെ പറയും... സൈക്യാട്രിയിൽ സ്പ്ളിറ്റ് പേഴ്സണാലിറ്റി, ഡ്യൂവൽ പേഴ്സണാലിറ്റി അതായത് അപര വ്യക്തിത്വം, ദ്വന്ദ്വ വ്യക്തിത്വം, പൊസഷൻ സ്റ്റേറ്റ് തുടങ്ങിയ ലഘുമനശാസ്ത്രപ്രശ്നങ്ങളായിട്ടാണ് ഇതിനെ കാണുന്നത്. നിയന്ത്രിച്ചില്ലെങ്കിൽ KC-യിലെ ഈ മറ്റൊരാൾ കേരളത്തിന്റെ മുഖ്യമന്ത്രി തന്നെയാണ്. ഈ മാനസികാവസ്ഥ കലശലാകുമ്പോൾ KC-ക്ക് അമാനുഷികമായ കഴിവുകളാണ്; സതീശനെക്കൊണ്ട് നുണകൾ പറയിപ്പിക്കാം, തൊഴിലുറപ്പുകാരുടെ കൂടെ തറയിലിരുന്ന് കപ്പ പുഴുങ്ങിയത് തിന്നും പാവപ്പെട്ടവരുടെ വീട്ടിൽ കയറി മീൻ ചട്ടിയിൽ കയ്യിട്ട് തിന്നും വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാം, ഹൈക്കമാന്റിനെക്കൊണ്ട് ഗ്യാരണ്ടികൾ പ്രഖ്യാപിപ്പിക്കാം, പുറമെ നിന്നുള്ള നേതാക്കളെ കൊണ്ട് വന്ന് ഇവിടെയുള്ള പഴയ മുഖ്യനെയും ഗവണ്മെന്റിനെയും തെറി വിളിപ്പിക്കാം, പിഷാരടിയുടെ കൂടെ KSRTC ബസിൽ കയറി സ്ത്രീകളോട് അടുത്ത മാസം പതിനഞ്ചാം തിയതി മുതൽ സൗജന്യ യാത്രയാണെന്ന് പറയിപ്പിക്കാൻ, ഭൂരിഭാഗം എം എൽ എ മാരെക്കൊണ്ട് കേന്ദ്ര നിരീക്ഷകർക്ക് പിന്തുണ കൊടുപ്പിക്കാം, പ്രവർത്തകരെക്കൊണ്ട് കേളത്തിലും ഡൽഹിയിലും വരെ ഫ്ളക്സുകളും ഹോർഡിങ്ങുകളും വയ്പ്പിക്കാം, ലോക്കൽ നേതാക്കളെക്കൊണ്ട് നാട് നീളെ അനുകൂല പ്രകടനങ്ങൾ നടത്തിക്കാം........ അങ്ങനെ ഈ നാട്ടിൽ നടന്നതും നടക്കുന്നതുമായ വിചിത്രമായ പല പരിപാടികൾക്കും അർത്ഥമുണ്ട്; ലക്ഷ്യമുണ്ട്. പക്ഷെ ഇതൊക്കെ തനിക്ക് മുഖ്യമന്ത്രിയാവാൻ വേണ്ടി ചെയ്യപ്പെടുന്നതെന്ന കാര്യം പാവം KC അറിയുമ്പോഴും അദ്ദേഹം ഇതൊന്നും അറിയാമെന്ന് ഭാവിക്കുന്നില്ല...
KSU-ൽ തുടങ്ങി യൂത്ത് കോൺഗ്രസിലും മൂത്ത കോൺഗ്രസിലും കളിക്കാവുന്ന കളികളൊക്കെ കളിച്ച്, കരുണാകരൻ, ആന്റണി, ഉമ്മൻചാണ്ടി തുടങ്ങിയ ഗംഭീരൻ നേതാക്കളോടൊപ്പവും എതിരിട്ടുമൊക്കെ കോൺഗ്രസ് ഹൈക്കമാൻഡിന്റെ കിച്ചൺ ക്യാബിനറ്റ് ചീഫ് എന്ന നിലയിൽ അതിശക്തനായി വല്ലാത്തൊരു മുഖ്യമന്ത്രി മോഹവുമായി നിൽക്കുകയാണ് KC. ഇതെല്ലാം KC-യിലെ മുഖ്യമന്ത്രിമോഹി ഇത്രയും കാലം ഇവിടെ നിന്ന് കണ്ടെടുത്ത ശക്തമായ ചില കോഡുകളാണ്. പക്ഷെ ആ കോഡുകൾ ഒരിക്കലും ഇനി KC-യിൽ നിന്ന് മാഞ്ഞു പോവില്ല. ഇന്ന് രാത്രിയോടെ KC-യുടെ വ്യക്തിബോധം ഒരു മുഖ്യമന്ത്രിയുടേതായി മാറും. അതായത് മുഴു പ്രശ്നക്കാരൻ; പഴയ KC-ക്ക് ഇനിയൊരിക്കലും തിരിച്ചു വരാൻ പറ്റില്ല. ആ രോഗ ഭാഷയിലൂടെ പുറത്ത് വരാൻ ഇനി രണ്ടു കാര്യങ്ങളെ ഒള്ളൂ. സതീശൻ ഏത് നിമിഷവും സൈഡ് ട്രാക്ക് ചെയ്യപ്പെടും; KC വല്ല കടുംകൈയും ചെയ്യും.....
.....എനിക്കിനിയും മണിക്കൂറുകൾ ബാക്കിയിട്ടുണ്ട്. വോട്ടർമാരുടെ മനസിനെ അടുത്തറിഞ്ഞിട്ടുള്ള സാധാരണ പാർട്ടി പ്രവർത്തകരിലാണ് ഞാനിതിന് പരിഹാരം കാണുന്നത്. ബാനറുകൾ, പ്രകടനങ്ങൾ, ഇ മെയിലുകൾ, വാട്ട്സ് ആപ്പ് മെസേജുകൾ, ആത്മഹത്യാ ഭീഷണി എന്ന് വേണ്ട ഏത് മാർഗ്ഗം വേണമെങ്കിലും ഉപയോഗിക്കാം. പ്രതിഷേധം കണ്ട് ഹൈക്കമാന്റിനെയും ഇരുത്തി ചിന്തിപ്പിക്കുവാനും KC-യെ വിട്ടുവീഴ്ച്ചയുടെ പാതയിലേക്ക് കൊണ്ടുവരാനും പറ്റിയ ഒരറ്റമോസ്‌ഫിയർ നിങ്ങൾ ക്രിയേറ്റ് ചെയ്യണം. നിങ്ങൾ പരമാവധി ശക്തിയെടുത്ത് സതീശന് വേണ്ടി മുറവിളി കൂട്ടണം.. അതിന് മാത്രമേ ഒരു പക്ഷെ സതീശനെ രക്ഷിക്കാൻ സാധിക്കൂ.......
ദുരന്തത്തിന്നിരകളിൽ നിങ്ങളെ നമ്പിയോർക്കുള്ള
നിങ്ങൾ തൻ വാഗ്ദത്ത വീടുകളെവിടെ മക്കളേ⁉️
വാഗ്ദത്ത വീടുകൾ പണിയാൻ സ്ഥലമെവിടെ മക്കളെ ⁉️
പണിയേണ്ട വീടിന്റെ പ്ലാനെവിടെ മക്കളെ ⁉️
തദ്ദേശ ഭരണ കൂടത്തിന്നനുമതിയെവിടെ മക്കളെ ⁉️
അനുമതിക്കായ് കൊടുത്തോരപേക്ഷയെവിടെ മക്കളെ ⁉️
ആ ഗതികെട്ടവർ കിനാവു കണ്ട കൂര പണിയാനാദ്യ കല്ലിട്ട കൈകളെവിടെ മക്കളേ ⁉️
പൊന്നാങ്ങളേം പെങ്ങളും ചേർന്ന് സ്ഥാപിച്ച മഹത്തായ കല്ലെവിടെ മക്കളെ ⁉️
വയനാട്ടിലെ ജഡ ശരീരങ്ങൾ കാട്ടി പിരിച്ചെടുത്തെ പണമെവിടെ മക്കളെ ⁉️
സംഭാവനപ്പണം ചെന്നു നിറയേണ്ട ബാങ്കക്കൗണ്ടുകളെവിടെ മക്കളെ ⁉️
പണം പിരിക്കാനൊരുക്കിയ ആപ്പെവിടെ മക്കളെ ⁉️
ഫണ്ടെവിടെ മക്കളേ ⁉️ പിരിച്ചെടുത്ത ഫണ്ടിന്റെ കണക്കെവിടെ മക്കളേ ⁉️
പിരിവുപണം മുഴവനും പൊയ്പ്പോയ വഴിയെവിടെ മക്കളേ ⁉️
വയനാടിലെ ചോരയും കണ്ണീരും കൂട്ടി ശാപ്പാടടിച്ചതാരാണ് മക്കളെ ⁉️
പറഞ്ഞ വാക്കുകൾ കാറ്റിൽ പറത്തിയ ഖദറിട്ട പാഴുകളാരാണ് മക്കളെ ⁉️
ചോദ്യങ്ങളുയരുമ്പോൾ തർക്കുത്തരം കൊണ്ട് പ്രതിരോധം തീർക്കുന്നതാരാണ് മക്കളെ ⁉️
വയനാട്ടിലെ കൊടിയ ദുരന്തം തിന്നു ചീർത്ത കഴുകന്മാരാരാണ് മക്കളെ ⁉️
ആ ജഡങ്ങൾ ആർത്തിയാൽ തിന്നു മെഴുത്ത കഴുതപ്പുലികളാരാണ് ⁉️
ശവത്തിന്റെ കീശകൾ ചൂണ്ടിയ ഖദറിട്ട ശവം തൂക്കികൾ ആരാണ് മക്കളെ ⁉️
ദയയേതുമില്ലാതെ ശവം തൂക്കിയ ചീഞ്ഞു നാറുന്ന കൈകളാരുടേത് മക്കളേ ⁉️
ഗതി കെട്ട മർത്യരെ കൊതിപ്പിച്ച വാഗ്‌ദത്ത വീടെവിടെ മക്കളെ ⁉️
വീടെവിടെ മക്കളെ ⁉️വീടെവിടെ മക്കളെ ⁉️
ചിത്രം കടപ്പാട് : ദേശാഭിമാനി