അച്ചായത്തരങ്ങൾ
എന്റെ പോഴത്തരങ്ങളും വികട ചിന്തകളും
Friday, 2 January 2026
കാഴ്ച്ചയുടെ ലോകം നഷ്ടമായപ്പോൾ ഉൾക്കാഴ്ച്ച കൊണ്ട് നേട്ടത്തിന്റെ നിറുകയിൽ CA രജനി ഗോപാലകൃഷ്ണ
Saturday, 20 December 2025
പ്രിയ റാംനാരായൺ മാപ്പ്.... പ്രബുദ്ധ മലയാളി ഈ പാപമൊക്കെ എവിടെ കൊണ്ട് പോയി തീർക്കും !?
ഛത്തീസ്ഗഡ് സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളി, രാമനാരായണൻ ഭയ്യാർ, വളയാറിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി മരിച്ച വാർത്ത വായിച്ചപ്പോൾ തന്നെ വല്ലാത്തൊരു മനോവേദന എന്നെ ഗ്രസിച്ചിരുന്നു. പിന്നീടാണ് അക്രമികൾ അയാളെ മർദ്ദിക്കുന്ന ചില ദൃശ്യശകലങ്ങൾ എന്റെ ഫീഡിലേക്ക് തള്ളിക്കയറി വന്നത്. അതിലേക്ക് ഒന്ന് നോക്കാൻ പോലുമുള്ള ധൈര്യം എനിക്ക് കിട്ടിയില്ല. ഇപ്പോൾ പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ ഉള്ളടക്കത്തെ പറ്റിയുള്ള റിപ്പോർട്ടുകൾ വായിക്കുമ്പോൾ ചങ്ക് പൊട്ടുന്നു. മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള ക്രൂരമായ ശാരീരിക പീഡനമായിരുന്നു റാംനാരായണിനേറ്റതെന്ന് അയാളുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടുകൾ പറയുന്നു. മണിക്കൂറുകളോളം നീണ്ട ആൾക്കൂട്ട വിചാരണയും അതിക്രൂര മർദ്ദനവുമാണ് അരങ്ങേറിയതെന്ന് പോലീസും പറയുന്നു. ഇപ്പോൾ സംഭവത്തിലെ പ്രതികളെന്ന് പറയപ്പെടുന്ന ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികൾ പണി ചെയ്തിരുന്ന സ്ഥലത്ത് വീടിനും കടകൾക്കും സമീപം സംശയാസ്പദമായ രീതിയിൽ കണ്ടത് കൊണ്ടാണ് നാട്ടുകാർ ഇയാളെ ചോദ്യം ചെയ്യാനാരംഭിച്ചതെന്ന് പറയപ്പെടുന്നു. ജോലിക്കായി ഏതാനും ദിവസം മുൻപ് മാത്രമാണ് രാമനാരായൺ പാലക്കാട്ട് എത്തിയത്. എന്നാൽ, ഇവിടത്തെ ജോലിയോട് പൊരുത്തപ്പെടാനാകാതെ നാട്ടിലേക്ക് തിരികെപ്പോകാനുള്ള പരിപാടിയിലായിരുന്നു ഇയാൾ. കേവലം 31 വയസ് മാത്രം പ്രായമുള്ള കുടുംബസ്ഥനായ ഇയാൾക്ക് എട്ടും പത്തും വയസുള്ള രണ്ട് മക്കളുണ്ടെന്ന് അറിയാൻ കഴിയുന്നു. മദ്യലഹരിയിൽ ആയത് കൊണ്ടോ സ്ഥലം നിശ്ചയമില്ലാത്തത് കൊണ്ടോ ആയിരിക്കണം സംഭവം നടന്ന സ്ഥലത്ത് ഇയാൾ എത്തിപ്പെട്ടത്. എന്ത് തന്നെയായാലും "ദൈവത്തിന്റെ സ്വന്തം നാടെ"ന്ന് കേട്ട് അവിടെ വന്ന് പണിയെടുത്ത് ജീവിക്കാമെന്ന് കരുതിയ ഒരു മനുഷ്യനെ ചെയ്യാവുന്ന ക്രൂരതകൾ എല്ലാം ചെയ്ത് ഉയിരെടുത്ത് വിട്ടപ്പോൾ എല്ലാ അവന്മാർക്കും സമാധാനമായി.
എനിക്കും ഇപ്പോൾ പുച്ഛവും വെറുപ്പും ഒക്കെ തോന്നുന്നുണ്ട്... നമ്മളെങ്ങനെ നമ്മളായെന്ന് പോലും ഓർക്കാത്ത മലയാളിയെ കുറിച്ചോർക്കുമ്പോൾ...
പ്രിയ റാംനാരായൺ മാപ്പ്.... അയാളുടെ ആത്മാവ് പൊറുത്താലും എട്ടും പത്തും വയസ്സ് മാത്രമുള്ള ആ കുഞ്ഞുങ്ങളും അവരുടെ അമ്മയും നമ്മളോട് പൊറുക്കുമോ !?
Monday, 17 November 2025
സർക്കാർ - എയ്‌ഡഡ് പൊതു വിദ്യാലയങ്ങളിൽ നിന്ന് ഉയർന്നു വന്ന രണ്ട് അതുല്യ പ്രതിഭകൾ
P.R. ശ്രീകുമാർ, തൃശൂർ ജില്ലയിലെ ഗ്രാമപ്രദേശമായ പുത്തൻചിറ സ്വദേശിയാണ്. ലോക്കോ മോട്ടാർ ഡിസെബിലിറ്റി എന്ന ഗുരുതരമായ ശാരീരിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ് ശ്രീകുമാർ. തുമ്പൂർ S.H.C.L.P.G. സ്ക്കൂളിലും A.U.P. സ്ക്കൂളിലും R.H. സ്ക്കൂളിലുമായി സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീകുമാർ മങ്കിടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്ലസ് ടു പൂർത്തിയാക്കി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് ബി കോം ബിരുദം നേടിയ ശേഷമാണ് ശ്രീകുമാർ ചാർട്ടേർഡ് അക്കൗണ്ടൻസി കോഴ്‌സിന് ചേർന്നത്. കൈകാലുകൾക്ക് തീരെ ചലന ശേഷിയില്ലാത്ത ശ്രീകുമാറിന് ഏറെ നേരം ഇരിക്കാൻ ബുദ്ധിമുട്ടാണ്. പുസ്തകത്തിന്റെ പേജുകൾ മറിക്കാൻ സാധിക്കാത്തത് കൊണ്ട് പാഠഭാഗങ്ങൾ സ്കാൻ ചെയ്ത് കമ്പ്യൂട്ടറിൽ ആക്കിയ ശേഷം സ്‌ക്രീനിൽ നോക്കിയാണ് ശ്രീകുമാർ പഠിച്ചിരുന്നത്. അതിന് വേണ്ടി കട്ടിലിലും വീൽ ചെയറിലും പ്രത്യേകം സ്റ്റാൻഡ് ഘടിപ്പിച്ച് അതിൽ കമ്പ്യൂട്ടർ സെറ്റ് ചെയ്തു. 2020-ലാണ് ശ്രീകുമാർ സി എ പഠനം തുടങ്ങിയത്. പരീക്ഷക്ക്, എഴുതാൻ സാധിക്കാത്തത് കൊണ്ട് ശ്രീകുമാർ പറഞ്ഞു കൊടുക്കുന്ന ഉത്തരങ്ങൾ ഒരു Scriber എഴുതുകയായിരുന്നു ചെയ്തിരുന്നത്. ശാരീരികമായ വെല്ലുവിളികളെ അവഗണിച്ചു കൊണ്ട് ആത്മവിശ്വാസത്തോടെ പഠിച്ച ശ്രീകുമാർ 2025-ൽ സി.എ. പരീക്ഷ പാസായി. തന്റെ അച്ഛനും അമ്മയും തരുന്ന നിരന്തര പിന്തുണ കൊണ്ട് മാത്രമാണ് ഈ നേട്ടം കൈവരിക്കാൻ പറ്റിയതെന്നാണ് ശ്രീകുമാർ പറയുന്നത്.
വളരെ സാധാരണമായ ഗ്രാമീണ സാഹചര്യങ്ങളിൽ നിന്ന് പൊതു വിദ്യാലയങ്ങളിൽ പഠിച്ചു വളർന്ന നിസിയുടെയും ശ്രീകുമാറിന്റെയും തിളക്കമാർന്ന വിജയം പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഓരോ കുട്ടിക്കും പ്രചോദനം നൽകുന്ന ഒന്നാണ്.
നിസിക്കും ശ്രീകുമാറിനും അഭിനന്ദനങ്ങളും ആശംസകളും.
Sunday, 5 October 2025
ഇന്ദിരാഗാന്ധി ഫോണിൽ വിളിച്ചപ്പോൾ അമേരിക്കൻ പ്രസിഡണ്ട് റിച്ചാർഡ് നിക്സൺ എന്തിനാണ് പേടിച്ചത് !??
ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഒരു ഫോൺ കാൾ വരുകയാണ്. ഇന്ത്യാ-പാക് യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് അമേരിക്കയിലെ വൈറ്റ്ഹൗസിൽ നിന്ന് പ്രസിഡൻ്റ് റിച്ചാർഡ് നിക്സൻ്റെ ഫോൺ. ഇന്ത്യൻ പ്രധാനമന്ത്രി എന്താ കാര്യം എന്ന് അന്വേഷിച്ചു. പ്രസിഡൻറ് നിക്സൺ ആവശ്യമറിയിച്ചു, എത്രയും പെട്ടന്ന് പാകിസ്ഥാനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കുക,അല്ലായെങ്കിൽ പാക് സൈന്യത്തെ സഹായിക്കാനായി അമേരിക്കൻ ഏഴാം കപ്പൽപ്പട അവിടേക്ക് എത്തും എന്നായിരുന്നു... ഇന്ത്യൻ പ്രധാനമന്ത്രിയുടെ മറുപടി ഇതായിരുന്നു, ഞങ്ങൾക്കെതിരെ പാകിസ്ഥാന് വേണ്ടി സൈനികരുമായി കപ്പൽ വിടണോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം, പക്ഷെ ഇന്ത്യൻ സമുദ്രാതിർത്തി കടക്കുന്ന കപ്പലുകളും, അതിലെ സൈനികരും ജീവനോടെ തിരിച്ചു പോകണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും. ആ പ്രധാനമന്ത്രിയുടെ പേരാണ് ഇന്ദിരാഗാന്ധി എന്ന് ചുമ്മാതൊന്ന് ഓർമ്മിപ്പിക്കുകയാണ്..
പോസ്റ്റിന്റെ ഉദ്ദേശം ഇത്രയേയുള്ളു; ഞങ്ങളുടെ ഇന്ദിരാജിയുടെ നേതൃത്വപാടവത്തിന്റെയും കൂസലില്ലായ്മയുടെയും വിപദിധൈര്യത്തിന്റെയും ഒന്നും അടുത്ത് പോലും മോഡി വരില്ല എന്ന് പറഞ്ഞുറപ്പിക്കണം. അതിലൊന്നും എനിക്ക് വിരോധമില്ല.
പക്ഷെ മറ്റൊന്ന് പറയാൻ ആഗ്രഹമുണ്ട്.
പോസ്റ്റിൽ വർഷം ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ഇന്ദിരാഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയും റിച്ചാർഡ് നിക്‌സൺ അമേരിക്കൻ പ്രസിഡന്റും ആയിരുന്ന കാലഘട്ടത്തിൽ, 1971-ലെ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധമാവണം പോസ്റ്റിൽ പറയുന്ന യുദ്ധം. ആരംഭദിശയിൽ ഓപ്പറേഷൻ ചെങ്കിസ്ഖാൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ യുദ്ധം 13 ദിവസം മാത്രം നീണ്ടുനിന്ന് ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നായി അവസാനിച്ചു; പക്ഷെ, 1971 വരെ പാകിസ്താന്റെ ഭാഗമായിരുന്ന പ്രദേശങ്ങൾ ചേർന്ന് "ബംഗ്ലാദേശ്" എന്ന സ്വതന്ത്ര രാജ്യമായത് ഈ യുദ്ധത്തിന്റെ അവസാനത്തോട് കൂടിയാണ്.
നമുക്ക് വിഷയത്തിലേക്ക് വരാം; നിക്‌സൺ ഇന്ദിരയെ ഫോണിൽ വിളിച്ചോ ഇല്ലയോ എന്നത് പറയാനുദ്ദേശിക്കുന്ന കാര്യത്തിൽ പ്രസക്തമല്ലാത്തത് കൊണ്ട് അതിന്റെ വാസ്തവം എന്തെങ്കിലും ആവട്ടെ.
നിക്സണും കിസിഞ്ഞറും കൂടി നയിച്ചിരുന്ന ലോകശക്തികളിൽ ഒന്നിനെതിരെ ഇന്ദിരയുടെ നേതൃത്വത്തിൽ ഇന്ത്യ നടത്തിയ ഈ ചെറുത്തുനിൽപ്പ് അമേരിക്കയെ സാരമായി അലോസരപ്പെടുത്തി എന്നതിൽ തർക്കമേയില്ല. അക്കാലത്തെ വൈറ്റ് ഹൗസ് ചർച്ചകളുടെ, പിന്നീട് declassify ചെയ്ത റെക്കോർഡുകൾ, കുറേക്കാലം മുൻപ് ഔട്ട് ലുക്ക് മാസികയിൽ വന്നിരുന്നു. നിക്സണും കിസിഞ്ഞറും ഇന്ദിരാഗാന്ധിയെ പരാമർശ്ശിക്കാൻ കൊടിച്ചിപ്പട്ടി (Bitch) എന്ന തെറി ലോഭമില്ലാതെ ഉപയോഗിക്കുന്നതും മറ്റും അതിലുണ്ട്. അതിൽ നിന്ന് തന്നെ, ഇന്ദിരയുടെ നിലപാട് അമേരിക്കയെ എത്ര വെറി പിടിപ്പിച്ചിരുന്നു എന്നു മനസിലാകും.
ഇന്ദിരാഗാന്ധിയെ കണ്ടല്ല അമേരിക്ക പേടിച്ചതെന്നും ഇന്ത്യക്ക് പിന്നിലുള്ള സോവിയറ്റ് യൂണിയനെ കണ്ടിട്ടാണെന്നും ചരിത്രനിരാസം നടത്താത്തവർക്ക് മനസിലാവും. (ലളിതമായി പറഞ്ഞാൽ വിയറ്റ്‌നാം കോളനി സിനിമയിൽ മോഹൻലാലിന്റെ നായകനെ കണ്ട് ഓട്ടോ ഡ്രൈവർ പേടിച്ച് മുണ്ടാട്ടം മുട്ടി സീനിൽ നിന്ന് സ്കൂട്ടാവുന്ന ഒരു സീനുണ്ട്. നായകന് കാര്യത്തിന്റെ കിടപ്പ് അപ്പോൾ മനസിലാവുന്നില്ലെങ്കിലും ഓട്ടോക്കാരൻ പേടിക്കുന്നത് നായകന്റെ പിന്നിൽ നിൽക്കുന്ന പറവൂർ റാവുത്തർ എന്ന ഭയങ്കരനെ കണ്ടിട്ടാണെന്ന് സിനിമ കാണുന്നവർക്ക് മനസിലാവുന്നത് പോലെ). ചരിത്രനിരാസം നടത്തുന്നവർ ചിന്തിക്കുന്നത്, ചരിത്രത്തെ അംഗീകരിച്ചാൽ ഇന്ദിരാഗാന്ധിസ്തുതിഗീതത്തിലെ ഹീറോയിനിസം എലമെന്റ് ചാടിപ്പോകും എന്നാണെന്ന് തോന്നുന്നു. ഉരുക്കു വനിതക്ക് ഉരുക്കു കോട്ട പോലെ അതിശക്തനായ ഉറ്റ ചങ്ങാതി കൂടെ ഉണ്ടായിരുന്നു എന്നും ആ ബന്ധം ഉള്ളത് കൊണ്ട് അമേരിക്ക പേടിച്ചു എന്ന് പറഞ്ഞാലും ഹീറോയിനിസത്തിന് കുറവൊന്നും വരില്ല എന്നാണ് യഥാർത്ഥത്തിൽ മനസിലാക്കേണ്ടത്.
Wednesday, 17 September 2025
A Gentle Soul with a Heart Full of Compassion
A priest with humble heart and hands,
He walks the earth with gentle strands.
Father Boby, a beacon bright,
Guiding souls through dark to light.
With teachings deep, like rivers wide,
He speaks of love, with none to hide.
Through laughter, wisdom, truth unfolds,
A sage who is patient listener than speaker.
In simple words, his message clear,
To love, to care, to hold life dear.
A world of peace, where all are fed,
Where hunger’s pain is gently shed.
Anchappam and Capuchin Mess,
The places where love is worth much more.
No cashbox waits to claim the price,
One may give what’s in ones heart today.
Each grain of rice, each piece of bread,
Is a message, a prayer said.
To feed the soul, not just the flesh,
To heal the world in kindness fresh.
In simple acts, a life is lived,
With love and joy, to others give.
Friar Boby’s work, a humble song,
Reminds us where we all belong.
May kindness flow, as rivers wide,
May we, like him, in love abide.
For life is but a fleeting breath,
And love alone outlasts our death.
Poetic Reflections of a Crazy Soul
Friday, 15 August 2025
TAU KAAVU: Roots of Grace, Branches of Hope, and the Stem of Compassion
Where Kochi's spirit, vibrant and old,
A story of compassion starts to unfold.
Tau, an ancient Greek sign, leads the way,
As Kaavu blossoms, a light for today.
From Kerala's heritage, its essence takes flight,
A sacred grove bathed in gentle light.
No longer just deities, a modern plea:
To build green havens, wild and truly free.
Bobyachan's vision, firm and true,
At Mulavukadu, a bold dream broke through.
To nurture spirit, body, and mind,
Protecting all life, for humankind.
In Kochi’s midst, this haven quietly grows,
Where banyan winds whisper and stillness flows.
A pond reflects the skies above,
A mirror to the soul, reflecting kindness and love.
Mud-roofed homes and thatched repose,
Here peace in simple living softly flows.
A vegetable farm, where green things thrive,
And human hearts find solace, truly alive.
Each leaf, each bird, each ancient tree,
Whispers of hope, of pure harmony.
Every detail crafted, purpose steeped,
The sacred gifts the Earth has kept.
This Kaavu sparks a vision, vast and deep,
Where solace for modern struggles we'll keep.
For stress, anxiety, and apathy's sting,
A healing haven new hope will bring.
Here, traditional huts will offer calm retreat,
A peaceful forest escape, wonderfully sweet.
This is not just wood and stone,
But where the community feels less alone.
A place to breathe, to gather, to pray,
To share the light in every new day.
A crowd’s compassion, freely sown,
Becomes a living forest, fully grown.
Together, hand in hand we trace
A path of love, a boundless, compassionate space.
So walk this grove where silence sings,
Where Tau uplifts all living things.
The Kaavu of Kochi, bold and bright,
A sanctuary of hope, of shared life, of light.
Poetic Reflections of a Crazy Soul
Monday, 21 July 2025
കേരളത്തിന്റെ സമര യൗവനം അസ്തമിച്ചു; ലാൽ സലാം
കേരള രാഷ്ട്രീയത്തിലെ അതികായൻ സഖാവ് വി എസ് അച്യുതാനന്ദൻ കാലയവനികക്കുള്ളിൽ മറഞ്ഞു. കേരള രാഷ്ട്രീയം കണ്ട നേതാക്കളിൽ പോരാട്ടമെന്ന വാക്കിനൊരു ആൾരൂപമുണ്ടെങ്കിലത് വി എസ് അച്യുതാനന്ദനായിരിക്കും. ഒരു നൂറ്റാണ്ടിന് മുകളിൽ ജീവിച്ച വി എസിന്റെ ജീവിതം സമൂഹത്തിന് ആശയും ആവേശവും നൽകിയ എണ്ണമറ്റ സമരങ്ങളുടേതായിരുന്നു. 'സമരം തന്നെ ജീവിതം' എന്നാണ് വി. എസിന്റെ ആത്മകഥയുടെ പേര്. അതിലുമേറെ സത്യസന്ധമായ മറ്റേതൊരു പേരാണ് അതിന് ചേരുക !?? കണ്ണേ കരളേ വി.എസേ എന്നാര്‍ത്തലച്ച കമ്യൂണിസ്റ്റ് അനുഭാവികളുടെ മുദ്രാവാക്യത്തിന്റെ ഒറ്റക്കരുത്തില്‍ മാത്രം കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാര്‍ട്ടിയുടെ കാര്‍ക്കശ്യത്തിന്റെ കരിമ്പാറയെ പഞ്ഞി പോലാക്കിയ നേതാവായിരുന്നു വി. എസ്സ്.
ആലപ്പുഴയിലെ പുന്നപ്രയിൽ വെന്തലത്തറക്കുടുംബത്തിൽ ശങ്കരന്റേയും അക്കമ്മയുടേയും മകനായി 1923 ഒക്ടോബർ 20- ണ് ആരാധകരുടെ വി എസ് ജനിച്ചത്. സ്‌കൂളിൽ ഒപ്പം പഠിക്കുന്ന ജാതി വെറി പൂണ്ട സവർണ്ണക്കുട്ടികൾ വി എസിനെ ഉപദ്രവിക്കുമായിരുന്നു. വീട്ടിൽ വന്ന് ഇതിനെപ്പറ്റി പരാതി പറഞ്ഞ അച്യുതാനന്ദന് അച്ഛൻ അയ്യൻ ശങ്കരൻ അരയിൽ പിടിയരഞ്ഞാണം കെട്ടിക്കൊടുത്തിട്ട് പറഞ്ഞു, ഇനി ഉപദ്രവിക്കുന്നവരെ ഇതിന്റെ ബലത്തിൽ ചെറുത്ത് നിൽക്കണം. ആ ആത്മവിശ്വാസത്തിൽ തുടങ്ങിയ ചെറുത്തു നിൽപ്പാവണം വി എസിലെ പോരാളിയെയും നിഷേധിയെയും രൂപപ്പെടുത്തിയത്. ബാല്യത്തിൽ തന്നെ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട വി എസ് സഹോദരിയുടെ സംരക്ഷണയിൽ ആയിരുന്നു പിന്നീട് ജീവിച്ചത്. അച്ഛന്‍റെയും അമ്മയുടേയും മരണത്തോടെയാണ് വി എസ്സിനെ ഒരു നിരീശ്വരവാദിയായതെന്ന് പറയപ്പെടുന്നു. ആ കാലഘട്ടത്തിൽ തന്നെ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിക്കുകയും ചേട്ടന്റെ തയ്യൽക്കടയിൽ തുന്നൽപ്പണികൾ ചെയ്യാൻ ആരംഭിക്കുകയും ചെയ്തു. പിന്നീടാണ് കയർ തൊഴിലാളി ആയി മാറുന്നത്. തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ കണ്ടും അനുഭവിച്ചും അദ്ദേഹം മനസിലാക്കുന്നത് ആ കാലത്താണ്.
നിവര്‍ത്തനപ്രക്ഷോഭം നാട്ടില്‍ കൊടുമ്പിരി കൊണ്ടപ്പോള്‍ അതില്‍ ആകൃഷ്ടനായ വി എസ് സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി. എന്നാല്‍, പിന്നീട് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായി. കയർ തൊഴിലാളി യൂണിയനിൽ പ്രവർത്തകനായിരിക്കുമ്പോഴാണ് സഖാക്കളുടെ സഖാവായിരുന്ന പി.കൃഷ്ണപിള്ള വി എസിലെ കനൽ തിരിച്ചറിയുന്നത്. കൃഷ്ണപിള്ളയാണ് വി എസിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെത്തിച്ചത്. കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുകയായിരുന്നു വി എസിൽ വന്നു ചേർന്ന ആദ്യ പാർട്ടി ദൗത്യം. പതിനേഴാം വയസിൽ പാർട്ടി അംഗമായി.
1946 -ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പുന്നപ്ര-വയലാര്‍ സമരം നടക്കുന്നത്. അന്നത്തെ രാജവാഴ്ചക്കും ദിവാന്‍ ഭരണത്തിനുമെതിരെ, കേരളത്തിലെ തൊഴിലാളി വർഗ പോരാട്ടത്തിന്റെ ഇന്നും ജ്വലിക്കുന്ന അദ്ധ്യായമായിരുന്നു ആ സായുധ പ്രക്ഷോഭം. അന്നത്തെ സമരത്തില്‍ പങ്കെടുത്തവരില്‍ പ്രധാനിയായിരുന്നു വി എസ്സ്. പുന്നപ്രയിലെ നിരവധി ക്യാമ്പുകള്‍ക്ക് നേതൃത്വവും നല്‍കിയിരുന്നു അന്ന് വി എസ്സ്. സമരത്തിന് നേരെ ഉണ്ടായ പട്ടാള വെടി വെപ്പിനെത്തുടർന്ന് ഒളിവില്‍ കഴിയേണ്ടിവന്നു വി എസ്സിന്. പിന്നീട് അറസ്റ്റിലായ വി എസ്സ് അനുഭവിച്ച കൊടിയ പൊലീസ് മർദനങ്ങൾക്ക് കണക്കില്ല. പാര്‍ട്ടി പരിപാടികളെക്കുറിച്ചോ നേതാക്കളെക്കുറിച്ചോ വിവരം നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നായിരുന്നു മർദ്ദനം. വി എസിൽ നിന്നൊരു വിവരവും പൊലീസിന് കിട്ടിയില്ല എന്ന് മാത്രമല്ല ബോധം നശിച്ച വി എസിനെ ആശുപത്രിയിലുപേക്ഷിക്കേണ്ട ഗതികേടിലായി പൊലീസ്.
പിന്നീടിങ്ങോട്ട് സമരം തന്നെ ജീവിതമായി. നിരവധി സമര മുഖങ്ങളിൽ അദ്ദേഹം ഹൈ വോൾട്ടേജ് താരമായി മാറി. പാമോലിൻ, ലാവ്‍ലിൻ, ഐസ്‌ക്രീം പാർലർ സ്ത്രീ പീഡനം, ഇടമലയാർ എന്നീ വിവാദ കേസുകളിൽ ഏറെക്കുറെ ഒറ്റക്കായിരുന്നു വി എസ് പോരാടിയത്. സൂര്യനെല്ലി കൂട്ട ബലാല്സംഗക്കേസിലെ ഇരക്ക് താങ്ങും തണലുമായി ആ മനുഷ്യൻ നിലകൊണ്ടു. മൂന്നാറിലെ തോട്ടം തൊഴിലാളികളെ അനുഭാവപൂർവ്വം ചേർത്തു പിടിച്ചു. എൻഡോസൾഫാൻ, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മതികെട്ടാനിലെ ഭൂമി കൈയേറ്റം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങി എണ്ണിത്തീർക്കാനാവാത്തത്ര ജനകീയപ്രശ്നങ്ങളിൽ ഇടപെടുന്നതിലും അവയിലേക്ക് ജനശ്രദ്ധ തിരിച്ചുവിറ്റുന്നതിനും വേണ്ടി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് മറ്റൊരു നേതാവിനും അവകാശപ്പെടാനാവാത്ത ജനസമ്മതി നേടിക്കൊടുത്തിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോൾ ഉള്ളതിനേക്കാൾ പ്രതിപക്ഷ നേതാവ് സ്ഥാനത്തിരുന്ന കാലത്ത് അദ്ദേഹത്തിനുണ്ടായിരുന്ന ജനസ്വീകാര്യത വി എസിനെ കേരളം രാഷ്ട്രീയത്തിലെ ഹെവി വെയ്റ്റ് നേതാവാക്കി. ഒരു പക്ഷേ, ഇപ്പോൾ ജീവിച്ചിരിക്കുന്നവർ കണ്ടതിൽ വച്ച് ഏറ്റവും കർക്കശ്യക്കാരനും അതേ സമയം ജനസമ്മതനുമായ രാഷ്‌ടീയ നേതാവ് വി എസ് ആയിരിക്കണം.
പാർട്ടിക്കകത്തും തികഞ്ഞ പോരാളിയായിരുന്നു വി എസ്. പാർട്ടിക്കകത്ത് വിഭാഗീയത ഉണ്ടെന്ന് ഒരു പാർട്ടിക്കാരനും ഉറച്ച് സമ്മതിച്ചു തരില്ലെങ്കിലും പൊതുജനം കണ്ടു മനസിലാക്കിയ വിഭാഗീയതയിൽ, ഒരു ഭാഗത്ത് എന്നും വി. എസ്. ഉണ്ടായിരുന്നു. വിഭാഗീയത എന്ന് മാധ്യമങ്ങളും പൊതുജനവും പറഞ്ഞ നിലപാടുകളെ വി എസ് വിളിച്ചത് പാർട്ടിക്കകത്തെ ആശയ സമരം എന്നായിരുന്നു. പാര്‍ട്ടിക്ക് പിഴക്കുന്നു എന്ന തോന്നലുണ്ടായപ്പോഴെല്ലാം തന്റെ പാര്‍ട്ടി ഇങ്ങനെയല്ലെന്ന് പറയാതെ പറയുന്ന അസ്സൽ കമ്മ്യൂണിസ്റ്റായിരുന്നു അച്യുതാനന്ദന്‍. നിലപാടുകളിലെ വിട്ടു വീഴ്ചയില്ലായ്മ തന്നെയായിരുന്നു പലപ്പോഴും പാര്‍ട്ടിക്കുള്ളില്‍ പോലും എതിരാളികളെ സൃഷ്ടിച്ചത്. ഒരു ഘട്ടത്തിൽ E. K. നായനാർ ആയിരുന്നു പ്രധാന എതിരാളി എങ്കിൽ പിന്നീട് ആ സ്ഥാനത്തേക്ക് പിണറായി വിജയൻ കടന്നു വന്നു. നായനാർ എതിരാളി ആയിരുന്ന കാലത്ത് പിണറായി വി എസിനൊപ്പമായിരുന്നു ഏറെ കൗതുകമുണർത്തുന്ന കാര്യമാണ്.
പാർലിമെന്ററി രാഷ്ട്രീയത്തിൽ ജയവും പരാജയവും പലവട്ടം വി എസിന്റെ വഴിയേ വന്നു. നിരവധി തവണ എം. എൽ.ഏ. ആയി തിരഞ്ഞെടുക്കപ്പെട്ട വി എസ്, പല വട്ടം തോൽവിയെയും മുഖാമുഖം കണ്ടു. രണ്ട് പ്രാവശ്യം പ്രതിപക്ഷനേതാവായപ്പോൾ ഒരേയൊരു പ്രാവശ്യം മുഖ്യമന്ത്രിയാകാനും അദ്ദേഹത്തിന് സാധിച്ചു. കേരള നിയമസഭകളിലേക്ക് പൊതു തിരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ പാർട്ടി ജയിക്കുമ്പോൾ വി. എസ്. തോൽക്കുകയും വിഎസ് ജയിക്കുമ്പോൾ പാർട്ടി തോൽക്കുകയും ചെയ്യുന്ന കൗതുകകരമായ വൈരുദ്ധ്യത്തിനും കേരളം സാക്ഷ്യം വഹിച്ചു. എന്നാൽ ആ തോൽവി സ്വന്തം പാർട്ടിയിലെ ചിലർ ചേർന്ന് ഉണ്ടാക്കിയതാണ് എന്ന തിരിച്ചറിവ് വന്നതോടെ ഇടത് പക്ഷത്തിനു പുറത്തുള്ള ആളുകളുടെയടക്കം ശക്തമായ പിന്തുണ അദ്ദേഹത്തിന് കിട്ടിത്തുടങ്ങി. 2006 -ല്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആദ്യം സീറ്റ് നിഷേധിച്ച പാർട്ടിക്ക്, ശക്തമായ ജനകീയ ഇടപെടലിനെ തുടർന്ന് സീറ്റ് നൽകേണ്ടി വന്നത് ചരിത്രമാണ്. തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും പാര്‍ട്ടിക്കുള്ളിലെ കടുത്ത വിഭാഗീയത കാരണം വി എസ് മുഖ്യമന്ത്രിയാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. ഒടുക്കം, വി എസ്സ് തന്നെ മുഖ്യമന്ത്രിയായി. എൺപത്തി മൂന്നാം വയസിലാണ് കേരള മുഖ്യമന്ത്രി പദം അദ്ദേഹത്തെ തേടി വന്നത്. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് അച്യുതാനന്ദന്‍ ഒരു തവണ പോലും മന്ത്രിയായിരുന്നിട്ടില്ല എന്നതും ഒരു കൗതുകമാണ്.
2006-ൽ വി.എസിന് സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ട സന്ദർഭത്തിൽ നടന്ന ഒരു ചർച്ചയിൽ പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി. മാത്യു പറഞ്ഞ ഒരു അഭിപ്രായമുണ്ട്; "വി.എസ്. കേരളത്തിന്റെ മനഃസാക്ഷിയുടെ ശബ്ദമാണ്, അതു കൊണ്ടു തന്നെ അതിനെ നിശ്ശബ്ദമാക്കാനാവില്ല"; ഇതായിരുന്നു ആ അഭിപ്രായം. അതെ; അധികാര കസേരയിലിക്കുന്നവർ അവർക്കു തോന്നുമ്പോൾ മാത്രം ജനങ്ങളോട് സംസാരിക്കും; അപ്പോൾ മാത്രം കേൾക്കാൻ അവകാശപ്പെട്ടവരാണ് അവർ എന്ന മനോഭാവത്തിൽ അഭിരമിക്കുന്ന നേതാക്കൾക്ക് ഒരു അപവാദമായിരുന്നു വി എസ്. മിക്കവാറും നീട്ടിയും കുറുക്കിയും വക്രീകരിച്ചും വാക്കുകളും വാചകങ്ങളും ഒരു അർധോക്തിയിൽ നിർത്തി, സത്യങ്ങൾ വിളിച്ചു പറയാനും വിവാദങ്ങളായ പ്രസ്താവന നടത്താനും ധൈര്യം കാണിച്ച നേതാക്കളിൽ വി.എസിനോളം പോന്ന മറ്റൊരാളില്ല എന്ന് തന്നെ പറയാം. മിക്കപ്പോഴും മന്ത്രിസഭായോഗത്തിനുശേഷം സെക്രട്ടേറിയേറ്റിൽ തന്നെ നടത്താറുള്ള വാർത്താസമ്മേളനങ്ങൾ വി എസിന്റെ നിലപാട് തറയായി മാറുന്നത് എത്ര പ്രാവശ്യം കേരളം കണ്ടു എന്നതിന് കണക്കൊന്നുമില്ല. മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച ശേഷം പത്ര സമ്മേളനം അവസാനിപ്പിച്ച് എഴുന്നേൽക്കുമ്പോൾ ആയിരിക്കും ഏതെങ്കിലും ഒരു മാധ്യമപ്രവർത്തകൻ മിക്കവാറും പ്രകോപനപരമായ ഒരു കൊസറ കൊള്ളി ചോദ്യം ചോദിക്കുന്നത്. സീറ്റിൽ നിന്നെഴുന്നേറ്റ് നടന്നു കൊണ്ടു തന്നെ ആ ചോദ്യം ശ്രദ്ധിക്കുന്ന അദ്ദേഹം കാതുകൂർപ്പിക്കും വേദിയിൽ നിന്നിറങ്ങി കസേരയിൽ രണ്ടു കൈയും ഊന്നിക്കൊണ്ട് അല്ലെങ്കിൽ ഹാളിന്റെ മൂലയിൽ നിന്ന് കൊണ്ട് പറയുന്ന മറുപടി മിക്കവാറും ഒരു രാഷ്ട്രീയ വിവാദത്തിന്റെ തുടക്കമായിരിക്കും. ‘മാധ്യമ സിൻഡിക്കേറ്റ് എന്നുപറയുന്നവർതന്നെ സിൻഡിക്കേറ്റിനെ ആശ്രയിക്കുന്നു’ എന്ന പ്രസ്താവന, റിയൽ എസ്റ്റേറ്റ് വ്യവസായി ഫാരിസ് അബൂബക്കറിനെ നെ ‘വെറുക്കപ്പെട്ടവൻ’ എന്ന് വിളിച്ചത്, മൂന്നാറിലെ പാർട്ടി ഓഫീസ് പൊളിക്കലുമായി ബന്ധപ്പെട്ട് സി പി ഐയുമായി ഇടഞ്ഞപ്പോൾ പന്ന്യൻ രവീന്ദ്രനെപ്പറ്റി പറഞ്ഞ 'തലയ്ക്കുപിന്നിൽ താടിയുള്ള ഒരാൾ’ എന്ന പരാമർശം ഒക്കെ ഇതിനുദാഹരങ്ങൾ ആണ്.
1964-ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര സമിതി സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോന്ന് കമ്യൂണിസ്റ്റ് മാർക്സിറ്റ് പാർട്ടി (സി പി ഐ എം) ന് രൂപം കൊടുത്ത 32 പേരിൽ ജീവിച്ചിരുന്ന അവസാനത്തെ ആൾ വി.എസ് ആയിരുന്നു. ജനങ്ങൾക്ക് പ്രിയങ്കരനായിരുന്നപ്പോഴും സ്വന്തം പാർട്ടിയിൽ അദ്ദേഹത്തിന് എതിരാളികൾക്കും ശത്രുക്കൾക്കും ഒരു പഞ്ഞവുമുണ്ടായിരുന്നില്ല. അറുപതുകളിലെ നക്‌സല്‍ ഭീഷണിക്ക് ശേഷം പര്‍ട്ടി നേരിട്ട ഏറ്റവും വലിയ അഭ്യന്തര പ്രശ്‌നമായിരുന്നു 1980-ലെ ബദല്‍രേഖാ വിവാദം. പതിനൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ നിലപാടുകൾക്ക് വിരുദ്ധമായി കോണ്‍ഗ്രസാണ് മുഖ്യ ശത്രുവെന്നും മുസ്ലീം ലീഗും കേരള കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യമാകാമെന്നുമായിരുന്നു ബദല്‍ രേഖയുടെ സാരാംശം. എന്ന ജാതി-മത ശക്തികളുമായി സി.പി.എമ്മിന് ഒരു വിധ സഖ്യവും പാടില്ലെന്ന പാർട്ടി പരിപാടിയിൽ വെള്ളം ചേർക്കാൻ വി എസ് സമ്മതിച്ചില്ല. എം.വി രാഘവന്‍ ഉള്‍പ്പെടെയുളള ഒമ്പതോളം നേതാക്കള്‍ ബദല്‍രേഖയുമായി രംഗത്തെത്തിയപ്പോള്‍ പാര്‍ട്ടി വീണ്ടും പിളരുമെന്ന സാധ്യത പോലും ഉയർന്നു വന്നു. ഇ.കെ നായനാരടക്കം ബദല്‍രേഖയെ അനുകൂലിച്ചപ്പോള്‍ അതിനെതിരെ പാറ പോലെ ഉറച്ചു നിന്നു. ബദല്‍ രേഖയില്‍ ഒപ്പിട്ടവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയി. അന്ന് പാർട്ടിയെ പിളര്‍പ്പില്‍ നിന്ന് രക്ഷപ്പെടുത്തിയവന്‍ എന്ന വീര പരിവേഷവും വലിയ അംഗീകാരവും വി എസിന് ലഭിച്ചു. പാര്‍ട്ടിയില്‍ തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തീരുമാനങ്ങളെ പരസ്യമായി എതിര്‍ക്കുയും നടപടി വരുമ്പോള്‍ ഒന്നും മിണ്ടാതെ സ്വീകരിക്കുന്നതും പാര്‍ട്ടി പാര്‍ട്ടി തന്റേതാണെന്ന വി.എസിന്റെ ഉറച്ച വിശ്വാസത്തിന്മേലായിരുന്നു. അത് കൊണ്ട് തന്നെ പല കാലങ്ങളിലായി പാർട്ടി നടപടികൾക്ക് വി എസ് വിധേയനായിക്കൊണ്ടേയിരുന്നു. ഒരു പക്ഷെ സി.പി.എമ്മില്‍ നിന്ന് ഏറ്റവും കൂടുതല്‍ പാര്‍ട്ടി നടപടിയേറ്റ നേതാക്കന്‍മാരില്‍ ഒരാളായിരിക്കണം വി.എസ്.
ഒരർത്ഥത്തിൽ അവസാനിച്ചു കൊണ്ടിരിക്കുന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റുകളിൽ ഒരാളായിരുന്നു വി എസ്. സാർവ്വലൗകികതയുടെയും മാനവികതയുടെയും കൊടി ഉയർത്തിപ്പിടിച്ച കമ്മ്യൂണിസ്റ്റ്. അയാൾ കലാപകാരിയാണ്. എല്ലാ കലാപകാരികളും അടിസ്ഥാനപരമായി ഏകാകികളാണ്. അയാൾ അയാളുടെ വഴിയിലൂടെ നടക്കുന്നു. കൂടെ എത്ര പേരുണ്ടെന്നത് അയാൾക്കൊരു വിഷയമേയല്ല. അത് കൊണ്ട് തന്നെ ആധുനിക കാലത്ത് അയാൾക്ക് അധികം പിൻഗാമികൾ ഉണ്ടാവണമെന്നില്ല. പിണറായി 2.0 മന്ത്രിസഭയിൽ നോക്കിയാൽ ഇപ്പോൾ പിണറായിഅല്ലാത്ത എല്ലാവരും പുതുമുഖങ്ങളാണ്. അതിൽ ഒരാൾ പോലും വി എസ് അനുയായികൾ അല്ല. പാർട്ടി നേതൃത്വത്തിലും സ്ഥിതി വിഭിന്നമല്ല. നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്തും എതിർക്കപ്പെടേണ്ടതിനോട് അനുരഞ്ജനപ്പെട്ടുമൊക്കെ മുന്നേറുന്നവർക്ക് വി.എസിന്റെ പിന്തുടർച്ചക്കാർ ആവാൻ പറ്റില്ല.
ഒരു നൂറ്റാണ്ടിനടുത്ത് രാഷ്ട്രീയ കേരളത്തെ പ്രചോദിപ്പിച്ച പോരാട്ടവീര്യവും സമരസാന്നിധ്യവുമായിരുന്നു ഒരു പച്ച മനുഷ്യനാണ് ഇന്നില്ലാതായിരിക്കുന്നത്. പ്രായത്തിന്റെ അനിവാര്യമായ മുന്നോട്ട് പോക്കിന് മുമ്പില്‍ മാത്രം പോരാട്ടങ്ങളെ മാറ്റി വെക്കേണ്ടി വന്ന വി.എസിന് അന്ത്യാഭിവാദ്യങ്ങൾ അർപ്പിക്കുമ്പോളും മറക്കാനാവില്ല കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ പിളര്‍പ്പുമുതലുള്ള ആ തിരുത്തല്‍ ശക്തിയെ, സമര പോരാട്ട മുഖങ്ങളിലെ വി.എസ് എന്ന യുവാവിനെ. തൊഴിലാളിക്കും മനുഷ്യനും മണ്ണിനും പരിസ്ഥിതിക്കും വേണ്ടിയുള്ള പോരാട്ടങ്ങളുടെ ആ കനലോര്‍മകള്‍ക്ക് നൂറ് ചുവപ്പൻ അന്ത്യാഭിവാദ്യങ്ങൾ.








