ഞാൻ വെറും പോഴൻ

Friday 6 December 2019

തെലങ്കാന പോലീസ് എൻകൗണ്ടർ.... ഈ ജനം എന്താ ഇങ്ങനെ...!!???

2019 ഡിസംബറിലെ ആദ്യവെള്ളിയാഴ്ച രാജ്യം ഉണര്‍ന്നത് തെങ്കാനയില്‍ പോലീസ് "നീതി" നടപ്പാക്കിയ വാര്‍ത്ത കേട്ടാണ്. തെലങ്കാനയിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് കുറ്റാരോപിതരെയും പോലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചു എന്നായിരുന്നു ആ വാർത്ത. പോലീസിന്റെ വിശദീകരണം കേൾക്കുമ്പോഴേ ഫേക്ക് എൻകൗണ്ടർ ആണെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും തോന്നാവുന്ന ഈ സംഭവം എന്തുകൊണ്ടാണ് പൊതുജനങ്ങൾ മുൻപെങ്ങും ഇല്ലാത്ത വിധം ആഘോഷമാക്കുന്നത് ? തികച്ചും അസാധാരണമായൊരു സമയത്ത് കൂരിരുട്ടിന്റെ മറവില്‍ വിചാരണ പോലും നടക്കുന്നതിന് മുൻപേ നിരായുധരായ നാല് മനുഷ്യരെ വെടിവച്ചു കൊന്ന പോലീസുകാർക്ക് "നീതി നടപ്പാക്കിയവർ" എന്ന പേരിൽ ലഭിക്കുന്ന താരപരിവേഷം എന്തിന്റെ സൂചനയാണ് ?

നീതിപീഠങ്ങളെ ബഹുമാനപ്പെട്ട കോടതി എന്നും ന്യായാധിപന്മാരെ My Lord എന്നും ഇപ്പോഴും ഇവിടത്തെ പൗരൻ വിളിക്കുന്നത് നിയമപരമായ ബാധ്യത കൊണ്ടോ ഗതികേട് കൊണ്ടോ അല്ല സർ; ജുഡീഷ്യറിയിൽ അവർ ഇപ്പോഴും വിശ്വസിക്കുന്നത് കൊണ്ടാണ്. 

എത്രയും വേഗത്തിൽ നീതി ലഭിക്കുന്നതിന് വേണ്ടിയാണ് സാധാരണക്കാരായ ജനങ്ങള്‍ കോടതികളെ സമീപിക്കുന്നത്. എന്നാല്‍ കാലഹരണപ്പെട്ട ഇവിടുത്തെ നിയമസംവിധാനം മൂലം, കോടതി നടപടികളിൽ ഉണ്ടാകുന്ന കാലതാമസം ജനങ്ങളെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്. Justice Delayed is Justice Denied എന്ന തത്വമെടുത്താൽ ഈ നാട്ടിലെ നീതിനിഷേധങ്ങളും നീതി നിരാസങ്ങളും എണ്ണിയെടുക്കാനാവില്ല. കോടതികളുടെ വെക്കേഷൻ, പ്രവർത്തനസമയം ഇവയെല്ലാം പുനർനിശ്ചയിക്കേണ്ടിയിരിക്കുന്നു.  വളരുന്ന ജനസംഖ്യക്കും പെരുകുന്ന കുറ്റകൃത്യങ്ങൾക്കും അനുസൃതമായി കോടതി സൗകര്യങ്ങൾ വളരുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. ഇത്തരത്തിലുള്ള വിവിധ ഘടകങ്ങൾ ജുഡീഷ്യൽ നടപടിക്രമങ്ങൾക്കും കേസുകളുടെ തീർപ്പാക്കലിനും കാലതാമസം വരുത്തുന്നു. കേവലം നീതി വൈകുന്നത് മാത്രമല്ല, എത്ര വൈകിയായാലും നീതി നടപ്പാകുന്നുണ്ട് എന്ന് പൗരന് വിശ്വാസവും ബോധ്യവും പ്രത്യാശയും കുറയുന്നതു കൊണ്ട് കൂടിയാണ് ഇത്തരം "നീതി നടപ്പാക്കലുകളിൽ" ഒരു ജനത ഉന്മത്തരാകുന്നത്......

കുറ്റകൃത്യങ്ങളുടെ സ്വഭാവവും വൈവിധ്യവും അനുസരിച്ച് നിയമങ്ങളും ചട്ടങ്ങളും കാലാനുസൃതമായി മാറുന്നില്ല എന്നതും പൊതുജനത്തിന്റെ അസംതൃപ്തിയ്ക്ക് വലിയൊരളവിൽ കാരണമാകുന്നുണ്ട്. 

പലപ്പോഴും ക്രിമിനൽ കേസുകളിൽ സ്തോഭജനകമായ വസ്തുതകൾ, നിയമത്തിന്റെ വകുപ്പുകളുടെയും ഉപവകുപ്പുകളുടെയും കേവലസാങ്കേതികതയിൽ മാത്രം ഊന്നി നിന്ന് ചതുരവടിവിൽ, വ്യാഖ്യാനിക്കുന്ന "കഴിവേറിയ" ക്രിമിനൽ അഭിഭാഷകരുടെ മിടുക്കിന്റെ ഫലമായി,യാന്ത്രികമായ വിധികൾ വരുമ്പോൾ സാധാരണ പൗരന്മാർക്കുണ്ടാകുന്ന ആത്മനൊമ്പരവും നിരാശയും ചെറുതല്ല. സൗമ്യ കേസും ഗോവിന്ദചാമിയും പൊട്ടൻഷ്യൽ റേപ്പിസ്റ്റുകൾക്ക് താക്കീതാണോ പ്രോത്സാഹനമാണോ എന്ന് ഇവിടുത്തെ നീതിന്യായസംവിധാനങ്ങൾ മനസിരുത്തി ചിന്തിക്കുന്നത് നല്ലതാണ്. 

വാളയാർ കേസിലെ വിധി വന്നപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്ന കഥ മഞ്ചേരിയിലെ ശങ്കരനാരായനെപ്പറ്റിയുള്ളതായിരുന്നു. കേവലം പതിമൂന്ന് വയസുള്ള  പൊന്നുമകളെ ബലാൽസംഗം ചെയ്ത് കൊന്ന അയല്‍ക്കാരൻ മുഹമ്മദ് കോയയെ വെടിവച്ചു കൊന്ന കേസിലെ പ്രതിയായിരുന്നു ശങ്കരനാരായണൻ; വെറുമൊരു സാധാരണക്കാരൻ. കീഴ്‌ക്കോടതി ജീവപര്യന്തം തടവ്‌ ശിക്ഷ വിധിച്ച ശങ്കരനാരായണനെ തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി വെറുതെ വിടുകയായിരുന്നു.

നിർഭയ, സൗമ്യ, ജിഷ, ദിശ, ഉന്നാവിലെ ബാലിക, മാധ്യമവാർത്തകളിൽ സ്ഥലപ്പേരിൽ മാത്രം അറിയപ്പെടാൻ വിധിക്കപ്പെട്ട എണ്ണമറ്റ സ്ത്രീകൾ... ഒരു മാറ്റവുമില്ലാതെ ഇരകളുടെ നിര നീളുമ്പോൾ പാടേ നിരാശ ബാധിച്ച ഒരു സമൂഹം, മനുഷ്യാവകാശം, ഭരണഘടനമൂല്യങ്ങൾ, നിയമവാഴ്ച മുതലായവയെ ഏതാനും നിമിഷത്തേക്കെങ്കിലും തമസ്കരിച്ചിട്ട് ഇങ്ങനെയെങ്കിലും നീതി നടപ്പായി എന്ന ആശ്വാസത്തിൽ കയ്യടിക്കുമ്പോഴും, ഇങ്ങനയേ ഇവിടെ നീതി നടപ്പാകുന്നുള്ളല്ലോ എന്ന ഗതികേട് നമ്മെ എത്ര കണ്ട് ലജ്ജിപ്പിക്കണം. ശങ്കരനാരായണൻ എന്ന സാധാരക്കാരണക്കാരനും തെലങ്കാന പോലീസും ഒരു പോലെ വാഴ്ത്തപ്പെടുമ്പോൾ നിയമവാഴ്ചയുടെ ഭാവിയെപ്പറ്റിയുള്ള ഭീതിയും എന്നിൽ നിറയുന്നു. 

ബലാൽസംഗത്തെപ്പറ്റി മുൻപെഴുതിയ കുറിപ്പ് വായിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക...==>> ഇന്ത്യയിൽ പെണ്ണ് എന്ത് കൊണ്ടാണ് വീണ്ടും വീണ്ടും ബലാൽസംഗം ചെയ്യപ്പെടുന്നത് ???

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Monday 25 November 2019

എത്ര കഷ്ടപ്പെട്ടിട്ടാണ് മൊബൈൽ ഫോൺ സർവീസ് ഈ നാട്ടിൽ വേര് പിടിച്ചതെന്നറിയാമോ....

കൊച്ചു കുഞ്ഞുങ്ങളും വയോവൃദ്ധരും മൊബൈൽ ഫോൺ അനായാസം കൈകാര്യം ചെയ്യുന്ന ഈ നാട്ടിൽ അത്ര എളുപ്പത്തിലൊന്നുമല്ല മൊബൈൽ ഫോൺ (സെല്ലുലാർ ഫോൺ) സാങ്കേതിക വിദ്യ ചുവടുറപ്പിച്ചത്. 

1996- ൽ എസ്കോട്ടെൽ (ഇപ്പോഴത്തെ ഐഡിയ മൊബൈൽ സർവീസ് നെറ്റ് വർക്കിന്റെ ആദ്യ ഉടമ) കേരളത്തിലുടനീളം വിതരണം ചെയ്ത ഒരു ബുക്ക്-ലെറ്റാണ് ചിത്രങ്ങളായി ചുവടെ ചേർത്തിരിക്കുന്നത്. അത് വായിച്ചാൽ മനസിലാകും ഈ ടെക്ക്നോളജി ജനങ്ങളെ പരിചയപ്പെടുത്താൻ അവർ എത്ര ശ്രമം നടത്തിയിട്ടുണ്ടെന്ന്. എന്താണ് സെൽഫോൺ ടെക്ക്നോളജി ? കോർഡ്‌ലെസ്സ് ഫോണിൽ നിന്ന് ഇതിനുള്ള വ്യത്യാസമെന്താണ് ? എന്തിനാണ് ഇൻകമിംഗ് കോളിന് പണം കൊടുക്കേണ്ടി വരുന്നത് ? തുടങ്ങി ഏറ്റവും അടിസ്ഥാനപരമായ സംശയങ്ങൾ ചോദ്യത്തരരീതിയിൽ ദൂരീകരിക്കുന്ന ഒരു ബുക്‌ലെറ്റ് ആയിരുന്നു അത്. 

മൊബൈൽ ഫോൺ ഇവിടെ വന്ന കാലത്ത് ഇൻകമിംഗ് കോളുകൾക്ക് ചാർജ്ജ് ഉണ്ടായിരുന്നു എന്ന കാര്യം, ഇന്ന് മൊബൈൽ ഫോൺ കൊണ്ട് അമ്മാനമാടുന്ന പലർക്കും അറിയുമോ ആവോ ? അന്നത്തെ കോൾ റേറ്റുകൾ മിനിട്ടിന് പീക്ക്, ഓഫ് പീക്ക് അടിസ്ഥാനത്തിൽ 4.20 രൂപ മുതൽ 18.80 രൂപ വരെ ആയിരുന്നു.  

1996 സെപ്റ്റംബർ 17 നാണ് കേരളത്തിൽ മൊബൈൽ കമ്മ്യൂണിക്കേഷന്റെ ഉദ്‌ഘാടനകോൾ നടന്നത്. എസ്കോട്ടെൽ മൊബൈൽ കമ്പനിയുടെ പ്രതിനിധി എ ആർ ഠണ്ഡൻ പ്രശസ്ത സാഹിത്യകാരൻ തകഴിയുമായാണ് ആദ്യ മൊബൈൽ ഫോൺ സംഭാഷണം നടത്തിയത്. സർവീസിന്റെ ഔദ്യോഗിക ഉദ്‌ഘാടക പ്രശസ്ത സാഹിത്യകാരി കമല സുരയ്യ ആയിരുന്നു. അന്നവരുടെ പേര് മാധവിക്കുട്ടി എന്നായിരുന്നു. ഇന്ത്യയിൽ ആദ്യ മൊബൈൽ ഫോൺ സംഭാഷണം നടന്നത് അന്നത്തെ ടെലിക്കോം മന്ത്രി സുഖ്‌റാമും അന്നത്തെ പശ്ചിമബംഗാൾ മുഖ്യമന്ത്രി ജ്യോതിബസുവും തമ്മിലായിരുന്നു; 1995 ജൂലൈ 31 നായിരുന്നു ആ ചടങ്ങ്....

പിന്നീട് കാലക്രമത്തിൽ, ഇൻകമിങ് കോളുകൾ സൗജന്യമായി; സെക്കൻഡ് അടിസ്ഥാനത്തിൽ ബില്ലിംഗ് നിലവിൽ വന്നു; ഇന്റർനെറ്റ്, 3ജി, 4ജി തുടങ്ങിയവ നിലവിൽ വന്നു. വാർത്താവിനിമയ വിസ്ഫോടനത്തിനു തന്നെ ഈ നാട് സാക്ഷിയായി.... 






















































































































































Saturday 23 November 2019

തലച്ചോറിൽ വിഷം തീണ്ടിയ ഒരു ജനത...

വയനാട്ടിൽ പാമ്പ് കടിയേറ്റ ഷഹലയുടെ ചിരിക്കുന്ന മുഖം ഇപ്പോഴും മനസിനെ വേട്ടയാടുകയാണ്....

വീഴ്ച പറ്റിയതാർക്കാണ്‌ എന്ന് എളുപ്പത്തിൽ ഒരു വിശകലനം ഈ കേസിൽ സാധ്യമല്ല; പ്രശ്നങ്ങൾ പല അടരുകളിൽ വ്യാപിച്ചു കിടക്കുന്ന ഒരു കേസാണിത്. 

ഒരു സ്റ്റേറ്റിന്റെ സാമൂഹ്യപുരോഗതിയെ വിലയിരുത്തുമ്പോൾ പ്രഥമഗണനീയമായ രണ്ടു മേഖലകളാണ് വിദ്യാഭ്യാസമേഖലയും ആരോഗ്യമേഖലയും. ഈ രണ്ടു മേഖലകളിലും ഉന്നതസ്ഥാനത്താണ് നാം വിരാജിക്കുന്നതെന്ന മേനി നടിക്കലിനാണ് വയനാട് സംഭവം കൊണ്ട് ഇടിവ് സംഭവിച്ചത്.  

മറ്റേതൊരു തൊഴിലിനേക്കാളും വളരെയേറെ ഉത്തരവാദിത്തം ആവശ്യപ്പെടുന്ന ഒരു തൊഴിലാണ് അദ്ധ്യാപനം; അതിനനുസരിച്ചുള്ള ബഹുമാനവും ആദരവും എല്ലാം അധ്യാപകർക്ക് പൊതുസമൂഹം നൽകുന്നുമുണ്ട്. അവരിൽ ഭരമേല്പിക്കപ്പെട്ട ആ അധിക ഉത്തരവാദിത്തം കാട്ടാതിരുന്നതാണ് പൂമ്പാറ്റകളുടെ പിറകെ ഓടി നടക്കേണ്ട ഒരു കൊച്ചു മിടുക്കിയെ ഈ ലോകത്തിൽ നിന്നും അകാലത്തിൽ പറഞ്ഞയച്ചത്. ഷഹലയുടെ സ്ക്കൂളിലെ അധ്യാപകരെ പ്രതിസ്ഥാനത്ത് നിർത്താനുള്ള കാരണങ്ങൾ പലതാണ്...
  • പാമ്പ് കടിച്ചു എന്നൊരു ചെറിയ സംശയം എങ്കിലും ഉള്ളപ്പോൾ സമയം ഒട്ടും കളയാതെ ആശുപത്രിയിൽ എത്തിക്കാൻ ഉണ്ടായ കാലതാമസം ന്യായീകരിക്കാവുന്നതാണോ ?
  • പരിക്ക് പറ്റിയ ഒരു വിദ്യാർത്ഥി(നി)യെ അടിയന്തിരമായി ആശുപത്രിയിൽ എത്തിക്കാൻ രക്ഷിതാവിന്റെ വരവും കാത്ത് നിൽക്കേണ്ടതിന്റെ ആവശ്യം എന്താണ് ?
  • ദിവസേന കയറി ഇറങ്ങുന്ന ക്ലാസ് മുറിയിൽ ബ്ലാക്ക് ബോർഡിന് താഴെ ഇങ്ങനെ ഒരു പൊത്തുണ്ടായിട്ട് അത് കാണാതെ പോവുകയോ കണ്ടിട്ട് അതൊന്നടയ്ക്കാൻ നടപടി എടുക്കാതിരിക്കുകയോ ചെയ്ത അദ്ധ്യാപഹയർ വെറും ഉദരംഭരശമ്പളം വാങ്ങികൾ മാത്രമാണ്...(ഇതിന് സർക്കാർ ഫണ്ടോ ഉന്നതങ്ങളിൽ നിന്നുള്ള അനുമതിയോ കാക്കേണ്ട കാര്യം പോലുമില്ല; ലക്ഷങ്ങളുടെ ചിലവൊന്നുമില്ലല്ലോ....പത്തു രൂപയുടെ സിമന്റും സ്ക്കൂൾ മുറ്റത്ത് കിടക്കുന്ന ചരലും ഉപയോഗിച്ച് അഞ്ച് മിനിറ്റ് കൊണ്ടടയ്ക്കാമായിരുന്ന പൊത്തായിരുന്നു അത്... !?? ഒന്നുമില്ലെങ്കിൽ കുറച്ച് ചരലോ കടലാസോ കുത്തി നിറച്ച് അടക്കാമായിരുന്നില്ലേ.... !!???)
  • ഇത്രയ്ക്ക് അപകടം പിടിച്ച ക്‌ളാസ് റൂമിൽ അധ്യാപകർക്ക് മാത്രം പാദരക്ഷകൾ ഉപയോഗിക്കാൻ അനുമതിയും കുട്ടികൾക്ക് പാദരക്ഷകൾ ഉപയോഗിക്കാൻ വിലക്കും (പാദരക്ഷകൾ ഉപയോഗിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ആ കുട്ടിക്ക് പാമ്പുകടിയേക്കാതിരിക്കാനും മതി)
അധ്യാപക രക്ഷാകർതൃ സംഘടനയുടെയും ജനപ്രതിനിധികളുടെയും സർക്കാർ സംവിധാനങ്ങളുടെയും ഭാഗത്ത് നിന്നുള്ള വീഴ്ചകളും പാളിച്ചകളും ലളിതവൽക്കരിക്കാനാവില്ലെങ്കിലും ഒരു സ്ക്കൂളിനകത്തുള്ള കുറവുകൾ ഇവർക്കെല്ലാം സമയാസമയത്ത് നേരിട്ട് കാണാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന വസ്തുത കൂടി പരിഗണിക്കേണ്ടതുണ്ട്. ക്‌ളാസ് മുറിയുടെ തറയിലെ ദ്വാരവും പൊത്തും മാളവും ഒന്നും മേൽപ്പറഞ്ഞ ആളുകൾക്ക് എളുപ്പത്തിൽ ശ്രദ്ധിക്കാൻ കഴിയുന്ന കാര്യങ്ങൾ അല്ലല്ലോ; ക്ലാസ്സ് മുറികളിലെ ഭൗതികസാഹചര്യത്തിന്റെ കുറവുകൾ മേല്പറഞ്ഞവർക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കേണ്ടത് അവ നിത്യം നേരിട്ട് കാണുന്ന അധ്യാപകർ തന്നെ ആണ്.

അപകടകരമായ നിലയിൽ ശോച്യാവസ്ഥയിലായ ഈ സ്ക്കൂൾ കെട്ടിടത്തിന്, മെയ് മാസത്തിൽ വാർഷിക ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊടുത്ത നഗരസഭാധികാരികൾക്ക് ഈ ജീവനഷ്ടത്തിന്റെ ഉർത്തരവാദിത്തത്തിൽ നിന്നെങ്ങിനെയാണ് ഒഴിഞ്ഞു മാറാനാവുക...!!???

പണം എങ്ങിനെ അഡ്വാൻസ് ആയി സമാഹരിക്കാം എന്ന് കൂടി തീരുമാനിക്കണം. ആഘോഷം കഴിഞ്ഞ് ഓടിച്ചിട്ട് പണം പിരിക്കുന്ന സ്ഥിതി വരരുത്. 

അടുത്തത് കുട്ടിയെ ചികിത്സക്കെത്തിച്ച താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ നടപടികൾ ആണ്. പ്രഥമദൃഷ്ട്യാ ഈ ബാലമരണത്തിന് പ്രസ്തുത ഡോക്ടറും ഉത്തരവാദി ആണ്. താരതമ്യേന വർക്ക് എക്സ്പീരിയൻസ് കുറവുള്ള ജൂനിയർ ഡോക്റ്റർ വലിയൊരു റിസ്ക്കെടുക്കാൻ മടിച്ചു എന്നതാണ് ലോജിക്കൽ നിഗമനം. ആശുപത്രിയിൽ എത്തിക്കുന്നതിൽ താമസം നേരിട്ട കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ പറയുമ്പോൾ യാത്രാസമയം രോഗിയുടെ ജീവൻ അപഹരിക്കുമോ എന്ന് കൂടി ഡോക്ടർ കണക്കാക്കക്കേണ്ടതുണ്ട്. ബത്തേരി ആശുപത്രിയിൽനിന്ന്‌ ഷഹ്‍ലയെ മെഡിക്കൽ കോളേജിലേക്ക് അയച്ചപ്പോൾ ഇതു പരിഗണിച്ചില്ല എന്നത് ഡോക്ടറുടെ ഭാഗത്തുള്ള വീഴ്ച തന്നെയാണ്. ആന്റി സ്നേക്ക് വെനം കുത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടും ഡോക്ടർ അത് ചെയ്തില്ല എന്നതാണ് മറ്റൊരു ആരോപണം. (ASV) കുത്തിവെക്കുമ്പോഴുള്ള അപകടസാധ്യത മറ്റു മരുന്നുകളെക്കാൾ കൂടുതലാണ്. പഠന നിരീക്ഷണങ്ങൾ അനുസരിച്ച് 100 രോഗികളിൽ ആന്റിവെനം പ്രയോഗിച്ചാൽ 10 പേരെങ്കിലും മരിക്കാൻ സാധ്യതയുണ്ടെന്നാണ് കണക്ക്. ഇത്തരത്തിൽ ഉയർന്ന Risk Possibility ഉള്ളതിനാൽ മരുന്നു പ്രയോഗിക്കാൻ ഡോക്ടർമാർ പൊതുവെ മടിയ്ക്കുന്നു. പല ഡോക്റ്റർമാരും പാമ്പു കടിയേറ്റെത്തുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്ത് രക്ഷപ്പെടുന്നു എന്ന് പരക്കെ ഒരു ആരോപണവും നിലവിലുണ്ട്. പക്ഷെ, ഷഹലയുടെ കാര്യത്തിൽ വസ്തുതാപരമായി സ്ഥിതിഗതികൾ കുറെക്കൂടി സങ്കീർണ്ണമായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചു ഷഹലയെ എത്തിച്ച താലൂക്ക് ആശുപത്രിയിൽ ആകെ 6 യൂണിറ്റ് ASV ആണ് സ്റ്റോക്ക് ഉണ്ടായിരുന്നത്; അത് ആവശ്യമുള്ളതിനേക്കാൾ ഏറെ കുറവാണത്രേ. മാത്രവുമല്ല നെഫ്രോളജിസ്റ്റിന്റെ സപ്പോർട്ടോ വെന്റിലേറ്റർ സൗകര്യമോ ഒന്നും ഈ ആശുപത്രിയിൽ ലഭ്യമല്ല. വനപ്രദേശങ്ങൾ കൂടുതലുള്ള വയനാട്ടിൽ സ്വാഭാവികമായും പാമ്പുകടിയേറ്റെത്തുന്നവരുടെ എണ്ണവും കൂടുതലായിരിക്കും. അപ്പോൾ അവിടെയുള്ള കൂടുതൽ ആശുപത്രികളിൽ ആവശ്യത്തിന് ആന്റി സ്നേക്ക് വെനം (ASV) സ്റ്റോക്ക് ചെയ്യേണ്ടതായിട്ടുണ്ട്. വയനാട്ടിലെ വിരലിലെണ്ണാവുന്ന സർക്കാർ ആശുപത്രികളിൽ ആണ് ASV ലഭ്യമായിട്ടുള്ളതെന്ന് മീഡിയ റിപ്പോർട്ടുകൾ പറയുന്നു. പാമ്പുകടി കേസുകൾ കൂടുതൽ വരാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ചികില്സയ്ക്കാവശ്യമായ മറ്റ് സൗകര്യങ്ങൾ കൂടി ഏർപ്പെടുത്തേണ്ടത് ആരോഗ്യവകുപ്പാണ്. അപ്പോൾ കേവലം ഒരു ഡോക്ടറുടെ പിഴവിനേക്കാൾ ആരോഗ്യവകുപ്പ് നയങ്ങളുമായി ബന്ധപ്പെട്ട പാളിച്ചകളും പ്രതിക്കൂട്ടിലാവുന്നു.

ഈ അവസരത്തിൽ പൊതുജനങ്ങളുടെ മനോഭാവത്തെയും പ്രതിസ്ഥാനത്ത് നിന്ന് മാറ്റി നിർത്താനാവില്ല. പലപ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗി മരിച്ചാൽ ഡോക്ടർ കുത്തിവെച്ച മരുന്ന് മാറിപ്പോയെന്നും ചികിത്സ തെറ്റിപ്പോയെന്നും ഒക്കെ ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആശുപത്രി തല്ലിപ്പൊളിക്കുകയും ഡോക്ടർമാരെ കൈയ്യേറ്റം ചെയ്യുകയും ചെയ്യുന്ന പ്രവണത കൂടി വരികയാണ്; കൂടാതെ വ്യാപകമായ സോഷ്യൽ മീഡിയ ആക്രമണവും മുൻകൂട്ടി കാണുന്ന ഡോക്ടർമാർ ഡിഫൻസീവ് മെഡിസിനിലേക്ക് അഭയം തേടുമ്പോൾ പൊതുസമൂഹമല്ലേ പ്രതിക്കൂട്ടിലാകുന്നത്.

ഷഹലക്കുണ്ടായ ദുര്യോഗത്തിന്റെ ഉത്തരവാദിത്തത്തെപ്പറ്റിയും ഉത്തരവാദപ്പെട്ടവരുടെ ഉത്തരവാദിത്തരാഹിത്യത്തെപ്പറ്റിയും ഉയരുന്ന ആരോപണങ്ങളും പ്രത്യാരോപണങ്ങളും ന്യായീകരണങ്ങളും പ്രതിഷേധങ്ങളും എല്ലാം കാണുമ്പോൾ മനസ്സിൽ ഒരു സംശയം ഉയരുന്നു; തലച്ചോറിൽ വിഷം തീണ്ടിയ ഒരു ജനതയല്ലേ നമ്മൾ എന്ന്....

നിശ്ചയമായും ഒഴിവാക്കേണ്ടിയിരുന്ന ചില ഉത്തരവാദിത്തരഹിതസമീപനങ്ങൾ മൂലം ഒരു കുഞ്ഞു ജീവൻ അകാലത്തിൽ പൊലിഞ്ഞതിന്റെ ഞെട്ടലിലും കുറ്റബോധത്തിലും ഉഴലുമ്പോഴും മനസിനെ അൽപ്പമെങ്കിലും ആശ്വസിപ്പിക്കുന്നത് ഷഹ്‌ലയുടെ സ്ക്കൂളിലെ തന്നെ ചില സഹപാഠികളുടെ വാക്കുകളിലെ തെളിമയും നിശ്ചയദാർഢ്യവും നിലപാടുകളിലെ ഉറപ്പും ആർജ്ജവവും ഒക്കെയാണ്. സഹപാഠിക്കുവേണ്ടി,  മാധ്യമങ്ങളോടും പൊതുസമൂഹത്തോടും ഉറച്ച സ്വരത്തിൽ നിർഭയം നിലപാടുകൾ മുന്നോട്ട് വയ്ക്കുന്ന നിദ ഫാത്തിമയും കൂട്ടുകാരും തലച്ചോറിൽ മത-രാഷ്ട്രീയ-സാമുദായിക-വർഗ്ഗ വിഷം തീണ്ടിയ പൊതുസമൂഹത്തെ ലജ്ജിപ്പിച്ചു കൊണ്ടേയിരിക്കും....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Wednesday 13 November 2019

താല്പര്യമില്ലാത്തവർ കുടിക്കേണ്ട; മനുഷ്യരുടെ വ്യക്തിപരമായ ശീലങ്ങൾക്ക് മേൽ നിങ്ങൾക്കെന്തവകാശം !!!!

(Statutory Warning : Alcohol Consumption is Injurious to Health
നിയമപ്രകാരമുള്ള മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിന് ഹാനികരം)

കേരളത്തിൽ മദ്യവുമായി ബന്ധപ്പെട്ട ഏത് ചർച്ചയും കടുത്ത ഇരട്ടത്താപ്പ് നിറഞ്ഞതും രാഷ്ട്രീയ മത നിലപാടുകൾ നിയന്തിക്കുന്നതും ആയിരിക്കും എന്നത് തീർച്ചയാണ്. ഇപ്പോൾ മുഖ്യമന്ത്രിയുടെ 'നാം മുന്നോട്ട്' എന്ന പ്രതിവാര പരിപാടിക്കിടെ സംസ്ഥാനത്ത് പബ്ബുകൾ വന്നാലെന്താ എന്ന തരത്തിൽ അദ്ദേഹത്തിന്റെ ഒരു പരാമർശം കേരളത്തിലെ ഓരോ വിഭാഗം ജനങ്ങളും അവരുടെ ആവശ്യത്തിനനുസരിച്ച് വ്യാഖ്യാനിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. രാത്രി ജോലികഴിഞ്ഞ് ഉല്ലസിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം ഇവിടെ ഇല്ലെന്ന ആക്ഷേപം സംസ്ഥാനത്ത് നിലവിലുണ്ട്; ഇത് പരിഹരിക്കുന്നതിനെക്കുറിച്ചുള്ള ആലോചന സജീവമാണെന്നാണ് മുഖ്യമന്ത്രി പരിപാടിയിൽ പറഞ്ഞത്. മുൻപ്, ഹോട്ടലുകൾക്ക് സ്വന്തമായി ബിയർ നിർമ്മിക്കാനും ബിയർ പബ്ബുകൾ തുടങ്ങാനും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടത്താൻ എക്‌സൈസ് കമ്മീഷണറെ സർക്കാർ ചുമത്തപ്പെടുത്തിയതും ഇപ്പോഴത്തെ സൂചനയും ചേർത്ത് കഥകൾ മെനയുകയാണ് കേരളപൊതുസമൂഹം. 

കുറച്ച് നാളുകൾക്ക് മുൻപ്, ഭക്ഷണം, പാനീയം, യാത്ര മുതലായവയുമായി പ്രണത്തിലായവരുടെ പ്രിയപ്പെട്ട സൈബറിടമായിരുന്ന GNPC എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിനെതിരെ മദ്യപാനത്തിനും മദ്യപിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്‍കുന്നതായി ആരോപിച്ച് കേരള എക്സൈസ് വകുപ്പ് നിയമനടപടികൾ എടുക്കുന്നതായുള്ള റിപ്പോർട്ടുകൾ കണ്ടു. പാനീയപ്രിയരായ ആരെങ്കിലും മദ്യത്തിന്റെയോ മദ്യപാനത്തിന്റെയോ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് കൊണ്ട് അത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയാൻ കഴിയുന്നതെങ്ങിനെയാണ് !!?? അഥവാ ഒറ്റപ്പെട്ട നിലയിൽ പരോക്ഷമായി അത് മദ്യപാനത്തെ ഏതെങ്കിലും നിലയിൽ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിൽ തന്നെ, കവലകൾ തോറും ബീവറേജസ് കോർപ്പറേഷൻ വഴി മദ്യം വിൽക്കുകയും പൂട്ടിക്കിടന്ന ബാറുകളും കള്ള് ഷാപ്പുകളും തുറന്ന് കൊടുക്കുകയും മദ്യക്കച്ചവടത്തിൽ നിന്ന് നേരിട്ടും പരോക്ഷമായും വരുമാനമുണ്ടാക്കുകയും ചെയ്യുന്ന ഒരു സർക്കാരിന് ഇത്തരമൊരു നടപടി എടുക്കാൻ ധാർമ്മികമായ എന്തവകാശമാണുള്ളത്...!!??? മാത്രവുമല്ല, ഇത്ര നൂലിഴ കീറി നിയമം വ്യാഖ്യാനിക്കാൻ ശുഷ്‌കാന്തി കാണിക്കുന്നവർ മദ്യപാന സീനുകൾ അവതരിപ്പിക്കുന്ന സകല സിനിമാക്കാർക്കെതിരെയും നടപടി എടുക്കേണ്ടതല്ലേ !!???

കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് ഒറ്റനോട്ടത്തിൽ ഐതിഹാസികമെന്നു തോന്നാവുന്ന "ചെറുകിട ബാർ നിർമാർജ്ജനം" സുധീരന്റെ മുഖ്യ കാർമ്മികത്വത്തിൽ ഉമ്മൻ ചാണ്ടിയാൽ പ്രഖ്യാപിക്കപ്പെട്ടു. സ്വസ്ഥമായോ അസ്വസ്ഥമായോ ഇരുന്നോ നിന്നോ മദ്യം കഴിക്കാനുള്ള ഇടങ്ങൾ മാത്രമാണ് പൂട്ടിയതെന്ന സത്യം ചിന്തിക്കുന്ന അൽപ്പബുദ്ധികൾക്ക് പോലും മനസിലാകും. പക്ഷെ, ഘട്ടം ഘട്ടമായുള്ള  സമ്പൂർണ്ണ മദ്യ നിരോധനത്തിലേക്കുള്ള കുതിപ്പായിട്ടായിരുന്നു ഉമ്മൻ ചാണ്ടി അതിനെ വിശേഷിപ്പിച്ചത്‌. എ കെ ആന്റണിയുടെ ചാരായ നിരോധത്തോടെ പാവപ്പെട്ട പട്ടയടിക്കാരുടെ സാമ്പത്തിക സംതുലനമായിരുന്നു അട്ടിമറിക്കപ്പെട്ടത്. ഒരു ദിവസത്തെ അധ്വാനത്തിനു ശേഷം ലഭിക്കുന്ന കൂലിയുടെ ചെറിയ ഭാഗം ചാരായത്തിന് ചെലവഴിച്ചവര്‍ തന്നെ ചാരായ നിരോധനത്തിന് ശേഷം അതിന്റെ പല മടങ്ങ്‌ പണം ചെലവിട്ട് ഒട്ടും തന്നെ നിലവാരമില്ലാത്ത മദ്യം വാങ്ങി കുടിച്ചു തുടങ്ങി. ഒറ്റക്കു ഒരു കുപ്പി വാങ്ങാൻ പാങ്ങില്ലാത്തവർ ഷെയർ ഇട്ടടിച്ചു. അപ്പോഴും പോക്കറ്റ് ഒട്ടയാവുമെന്ന യാഥാർത്ഥ്യം നില നിന്നു. അത്യാവശ്യം കിന്റാവാൻ പാകത്തിന് കഴിച്ചാൽ കുടുംബത്തിന് അരിയും സാമാനങ്ങളും വാങ്ങാൻ പണമുണ്ടാവില്ല എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങി. അങ്ങനെ നിൽക്കുമ്പോൾ നാട്ടിൽ കൂലി നിലവാരം കൂടുകയും അവരുടെ സാമ്പത്തിക നിലവാരം വീണ്ടും ഭദ്രത പ്രാപിച്ചു വരികയുമായിരുന്നു. അപ്പോഴാണ്‌ ഉമ്മൻചാണ്ടി മറ്റൊരു ഇരുട്ടടി കൊടുത്തത്. പക്ഷെ, ഉമ്മൻ ചാണ്ടിയും സംഘവും ചിന്തിച്ച പോലെയായിരുന്നില്ല കാര്യങ്ങൾ പുരോഗമിച്ചത്. ഈ നാട്ടിൽ പ്രായോഗികമായി മദ്യനിരോധനം എന്നൊരു സംഭവമേ നടന്നില്ല; ആകപ്പാടെ ആളുകൾക്ക് പോയിരുന്നു കുടിക്കാനുണ്ടായിരുന്ന ഇടങ്ങൾ മാത്രമാണ് ഇല്ലാതായത്. പിന്നെ സുലഭവും മിതമായ വിലയിലും ലഭിച്ചിരുന്ന സാധനം വല്ല്യ ലക്ഷുറി ആയി മാറി; അത്ര മാത്രം. അതോടെ ബാറുകാരും കുടിയന്മാരും കുടിയന്മാരുടെ കുടുംബവും ചാണ്ടിക്കും സംഘത്തിനും എതിരായി. ഉമ്മൻ ചാണ്ടിയും സംഘവും മനസിലാക്കാതെ പോയ പ്രധാന കാര്യം ഇതായിരുന്നു. വേണമെന്ന് വച്ചാൽ ഭരണകൂടത്തിന് മദ്യം നിരോധിക്കാം; പക്ഷെ ജനതയുടെ ശീലങ്ങളും സന്തോഷങ്ങളും നിരോധിക്കാനാവില്ല. "പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി പത്താനാപുരത്തു നിന്നും എത്തിപ്പെടും". അടിക്കുന്നവർ ഉള്ളിടത്തോളം ഇവിടെ സാധനം സുലഭമായി കിട്ടും; അത് ചിലപ്പോ വ്യാജനോ കടത്തിയതോ ഒക്കെ ആയിരിക്കും. സാധനം കിട്ടാനുണ്ടെങ്കിൽ അടിക്കാൻ ആളും ഉണ്ടാകും. ഈ പരസ്പര പൂരകത്വം നിലനിൽക്കുന്നിടത്തോളം ഇത് മുഴുവൻ ഇല്ലാതാക്കാൻ ഏതു ഭരണാധികാരി ആണേലും ഇച്ചിരി  ബുദ്ധിമുട്ടും". എൽ ഡി എഫ് ആണെങ്കിൽ മദ്യം മദ്യം "നിരോധിക്കില്ലും" എന്ന മട്ടിൽ എങ്ങും തൊടാത്ത നിലപാടെടുത്തു. സോളാർ കാറ്റിലും മദ്യപ്രളയത്തിലും പെട്ട് യു ഡി എഫ് ഭരണം എൽ ഡി എഫിന്റെ കയ്യിലെത്തി.

ചെറുകിടബാറുകൾ (മദ്യമല്ല) നിരോധിച്ചു കൊണ്ട് നടത്തിയ അഭ്യാസം മദ്യഉപഭോഗത്തിന്റെ നിരക്ക് തെല്ലും കുറച്ചില്ല എന്ന് അതിന് ശേഷമുള്ള കണക്കുകൾ നോക്കിയാൽ മനസിലാകും. ഇവിടെ കഞ്ചാവിന്റെയും മറ്റു ലഹരിമരുന്നുകളുടെയും ഉപയോഗം മുൻപെങ്ങുമില്ലാത്ത വിധത്തിൽ കൂടുകയും ചെയ്തു. ബോധവൽക്കരണത്തിലൂന്നിയുള്ള മദ്യവർജ്ജനം പ്രഖ്യാപിതലക്ഷ്യമായി വന്ന എൽ ഡി എഫ് സർക്കാർ എന്ത് ചെയ്യേണ്ടൂ എന്നാലോചിച്ചു നിൽക്കുമ്പോൾ ഒന്ന് രണ്ടു കോടതി വിധികൾ വീണു കിട്ടി. അതിൽ തൂങ്ങി നിന്ന് കേരളത്തിൽ പൂട്ടിയ എല്ലാ ബാറുകളും ഷാപ്പുകളും തുറക്കാൻ അനുവദിച്ചു കൊണ്ടുള്ള ഔദ്യോഗിക തീരുമാനം ഉടനെ പുറത്തു വരും. ഈ ആവസരത്തിൽ കേരളവും മദ്യവും എന്ന വിഷയത്തിൽ കുറച്ച് കാര്യങ്ങൾ എഴുതുകയാണ്. 

എന്താണ് "മദ്യ" കേരളത്തിന്റെ ചരിത്രം ? മലയാളി എന്ന് മുതലാണ്‌ മദ്യപിച്ചു തുടങ്ങിയത് ? ഉത്തരം കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന ചോദ്യത്തിന്റെ ഉത്തരം പോലെ തന്നെ കുഴയ്ക്കുന്നതാണ്. ഒരു മാതിരിപ്പെട്ട ഇതിഹാസങ്ങളിലും പുരാണ ഗ്രന്ഥങ്ങളിലും വേദ പുസ്തകങ്ങളിലും മദ്യത്തെപ്പറ്റിയും മദ്യ സേവയെപ്പറ്റിയും പരാമർശമുണ്ട്.

കുടിക്കുന്നത് ഏതു മദ്യമായാലും, അത് കുടിക്കുന്നവരെ മലയാളികൾ പൊതുവെ, കള്ള് കുടിയൻ എന്ന് വിളിക്കുന്നതിൽ നിന്ന് കേരളത്തിന്റെ പരമ്പരാഗത മദ്യം കള്ളായിരുന്നു എന്ന് അനുമാനിക്കാം. തെങ്ങ്, പന എന്നിവയില്‍ നിന്നെടുക്കുന്ന കള്ള് ആയിരുന്നിരിക്കണം പ്രാചീന മലയാളിയുടെ പ്രിയമദ്യം. പിന്നെ പിന്നെ അതിനു ലഹരി പോരാ എന്ന് തോന്നിയ ഏതെങ്കിലും വിരുതന്മാർ ആയിരിക്കും കള്ളോ പഴങ്ങളോഅത് പോലുള്ള മറ്റു വസ്തുക്കളോ പുളിപ്പിച്ച് വാറ്റി പട്ടച്ചാരായം ഉണ്ടാക്കാം എന്ന് കണ്ടു പിടിച്ചതെന്നും കരുതാം. പഴമക്കാർ ഔഷധമായിപ്പോലും മദ്യം ഉപയോഗിച്ചിരുന്നത്രേ.

തെങ്ങ്, പന എന്ന അടിസ്ഥാന വർഗീകരണത്തിൽ ഒതുങ്ങാത്ത കള്ളുകളും കേരളത്തിൽ നിലവിൽ ഉണ്ടായിരുന്നു. മൂക്കാത്ത നെല്ല് കൊയ്ത് എടുത്ത് പുളിപ്പിച്ചുണ്ടാക്കുന്ന 'നെങ്കള്ള്' വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന മദ്യമായിരുന്നത്രേ. വനവാസികൾക്കും കർഷകർക്കും വളരെ പ്രിയപ്പെട്ട സാധനമായിരുന്നത്രേ നെങ്കള്ള്. കരിമ്പ് നീരിൽ നിന്ന് ഉരുത്തിരിച്ചെടുക്കുന്ന 'കുന്തക്കള്ള്', ശര്‍ക്കര കലക്കി പല തരം ഔഷധങ്ങളും സാധനങ്ങളും സുഗന്ധവ്യജ്ഞനങ്ങളും ചേര്‍ത്തുണ്ടാക്കുന്ന 'മധുരക്കള്ള്', സോമതല എന്ന ഔഷധ സസ്യത്തിൽ നിന്നും ഉണ്ടാക്കുന്ന 'പിറമ്പരണ്ടക്കള്ള്', നെല്ലിൽ നിന്നും ഉണ്ടാക്കുന്ന മലർ പൊടിച്ചെടുത്ത് ചില കിടു പിടി സാധനങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കിയിരുന്ന 'പൊരിങ്കള്ള്', കൂടുതൽ ലഹരിയ്ക്ക് വേണ്ടി കഞ്ചാവ് കൂടി ചേര്‍ത്ത് ഉണ്ടാക്കിയിരുന്ന 'രാമരസം' തുടങ്ങിയവയായിരുന്നത്രേ  പ്രാചീന മലയാളിയുടെ പ്രധാന മദ്യങ്ങള്‍.

എന്നാല്‍ ഏതോ മിടുക്കന്മാർ, കൂടുതൽ ലഹരിക്ക്‌ വേണ്ടി, കള്ള് എന്ന താരതമ്യേന അസംസ്കൃതമായ ലഹരി പാനീയത്തെ വാറ്റി എടുത്ത് ചാരായമാക്കാന്‍ തുടങ്ങിയതോടെ മദ്യത്തിന്റെ അടുത്ത കാലഘട്ടം ആരംഭിച്ചിരിക്കണം. പിന്നീട് ഇവിടെ കച്ചവടത്തിന് വന്നു ഇവിടെ കീഴടക്കി ഭരിച്ച വിദേശികളുടെ കൈയിലൂടെ വിദേശ മദ്യങ്ങൾ ഇവിടെ എത്തിക്കാണണം. പതുക്കെ പതുക്കെ വിദേശി സമ്പര്‍ക്കത്തിൽ നിന്ന് മലയാളിക്ക് വിദേശമദ്യത്തോടുള്ള താല്പ്പര്യം കൂടിക്കാണണം. ഇതെല്ലാം ചരിത്രകാരന്മാരുടെ ഊഹങ്ങളാണ്. വിദേശികൾ ക്ളബ്ബുകൾക്കും അതിലെ മദ്യ സൽക്കാരങ്ങൽക്കും കൊടുത്ത പ്രാധാന്യം ക്രമേണ തദ്ദേശീയരായ ആളുകൾക്കും ഇത്തരം കാര്യങ്ങളോട് താല്പ്പര്യം വളർത്തി. വിദേശ ഭരണത്തിന്റെ വ്യാപ്തി നാട്ടിൻ പുറങ്ങളിലേക്കും എത്തിയതോടെ കേരളത്തിന്റെ എല്ലാ ഭാഗത്തും വിദേശമദ്യത്തിന് കൂടുതല്‍ പ്രചാരം കിട്ടിഎന്നും കരുതാം. കേരള ചരിത്രം പരിശോധിച്ചാൽ തിരുവിതാംകൂര്‍ സര്‍ക്കാര്‍ കാലാ കാലങ്ങളില്‍ മദ്യവില്പനയും മദ്യം നിര്‍മാണവും വിദേശമദ്യവും സംബന്ധിച്ച ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ചെത്തുകാരെ സംരക്ഷിക്കാന്‍ 1817 ല്‍ സ്വാതിതിരുനാളിനുവേണ്ടി ഭരണം നടത്തിയ റാണി പാര്‍വതിഭായി കള്ള് എടുക്കാനുള്ള തെങ്ങുകളുടെ കരം പിന്‍വലിച്ചു. ആ വര്‍ഷം തന്നെയാണ് കള്ള്, ചാരായം എന്നിവ നിര്‍മിച്ച് വില്‍ക്കുന്നതിന് ലൈസന്‍സ് ഏര്‍പ്പെടുത്തികൊണ്ട് വിളംബരം പുറപ്പെടുവിച്ചത്. ഇതോടെ മദ്യവില്പനയ്ക്ക് ആദ്യം നിയന്ത്രണം വന്നു. കേരളത്തില്‍ നിര്‍മിക്കുന്ന മദ്യത്തിനും വിദേശത്തുനിന്ന് കൊണ്ടുവരുന്ന മദ്യത്തിനുമെല്ലാം തിരുവിതാംകൂറില്‍ മാറി മാറി വന്ന രാജാക്കന്മാര്‍ ശക്തമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. 

സ്വാതന്ത്ര്യസമരകാലത്ത്  മദ്യഷാപ്പുകള്‍ക്ക് എതിരെ  വ്യാപകമായി  സമരം നടന്നിരുന്നു. ഇവിടത്തെ മദ്യാസക്തിയെ സാക്ഷാൽ ഗാന്ധിജി വരെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ശ്രീ നാരായണ ഗുരുവും മദ്യത്തിനെതിരെ ബോധവൽക്കരണം നടത്തിയിട്ടുണ്ട്. സ്വാതന്ത്ര്യലബ്ധിയോടെയാണ് കേരളത്തിലെ മദ്യ മേഖല ശക്തി പ്രാപിച്ചത്. കള്ളിനും ചാരായത്തിനും പകരം വിദേശ മദ്യത്തിന് പ്രചാരം കൂടി. 1996 - ൽ നിയമസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി കള്ള് കുടിയനായ അരപ്പട്ടിണിക്കാരന്റെ ഭാര്യമാരുടെ കണ്ണില്‍ പൊടിയിടാന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി ചാരായ നിരോധനം കൊണ്ടുവരുന്നത്. അന്നാണ് കേരളത്തിലെ ‘സാധാരണക്കാരന്റെ’ ജീവിതം തുരുമ്പെടുത്തു പോകുന്നത് തടയാന്‍ വേണ്ടി നടത്തിയ ഈ അഭ്യാസം മലയാളിയുടെ ജീവിതത്തെ എങ്ങിനെ മാറ്റിമറിച്ചു എന്ന് ചിന്തിക്കുന്നത് രസകരമായിരിക്കും. 1984 മുതല്‍ ചാരായ വില്‍പ്പനയും നിയന്ത്രണവും കയ്യാളിയിരുന്ന, കേരള സ്റ്റേറ്റ് ബീവറെജസ് കോര്‍പറേഷന്‍ എന്ന സ്ഥാപനം ചാരായ നിരോധനത്തോടനുബന്ധിച്ചുണ്ടായ കച്ചവട സാധ്യത പരമാവധി ചൂഷണം ചെയ്തു സംസ്ഥാനത്ത് ഏറ്റവുമധികം ലാഭം കൊയ്യുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നായി മാറി. ചാരായം കുടിക്കുന്നവൻ അഥവാ പട്ടയടിക്കുന്നവന്‍ ലോ ക്ളാസ്സിന്റെ പ്രതിനിധിയും ‘സ്ഥിരമായി രണ്ട് സ്മോള്‍ വിടുന്ന’ ആള്‍ മാന്യനും ആയി ഗണിക്കപ്പെട്ടു. കള്ളിന് വേണ്ടത്ര വീര്യവും മാന്യതയും വിശ്വാസ്യതയുമില്ലാത്തതിനാൽ നാടുനീളെ ബാറുകളും ബെവ്കോ ഔട്ട്‌ ലെറ്റുകളും കൊണ്ട് നിറഞ്ഞു. മദ്യപാനം ചിലരുടെ ഒഴിവാക്കാനാവാത്ത ഒരാവശ്യം എന്ന നില വിട്ട് ഒരു ഫാഷനും സ്റ്റാറ്റസ് സിംബലുമായി. കേരള സംസ്ഥാനം രൂപവല്ക്കരിച്ച സമയത്തെ അഡ്മിനിസ്‌ട്രേഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് 32 വിദേശമദ്യ മൊത്തക്കച്ചവടക്കാരും, 24 ചെറുകിട കച്ചവടക്കാരും വിദേശമദ്യം വിളമ്പുന്ന 16 ക്ളബ്ബുകളുമാണ് ഇവിടെ ഉണ്ടായിരുന്നതെന്ന് കാണാം. അവിടെ നിന്നാണ് മുക്കിലും മൂലയിലും വിദേശമദ്യം കിട്ടുമെന്ന നില വന്നത്. രാഷ്ട്രീയത്തേയും അധികാരകേന്ദ്രങ്ങളേയും നിയന്ത്രിക്കുന്ന വൻ ശക്തിയായി മദ്യലോബി മാറി.

ഇതിൽക്കൂടുതൽ എഴുതി ബോറടിപ്പിക്കുന്നില്ല. കാര്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം. മദ്യത്തിനും മദ്യപാനത്തിനും സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുണ്ട്. എല്ലാ പുരാതന മനുഷ്യസംസ്‌കാരങ്ങളിലും മദ്യം ഉണ്ടായിരുന്നു. ചൈനയില്‍ നിന്ന് ലഭിച്ച ചില പുരാതന മണ്‍പാത്രങ്ങളിലെ രാസപരിശോധനാ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് അവ മദ്യം സൂക്ഷിക്കാന്‍ ഉപയോഗിച്ചവയാണെന്നും അവയ്ക്ക് ഏതാണ് 7000 വർഷങ്ങളുടെ പഴക്കം ഉണ്ടെന്നുമായിരുന്നു. ചൈനക്കു പുറമെ, ഈജിപ്ത്, ആഫ്രിക്ക, സുമേറിയ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നെല്ലാം പ്രാചീനകാലം മുതൽ മദ്യം ഉപയോഗിച്ചിരിയുന്നതിന് തെളിവുകളുണ്ട്. മദ്യം നിരോധിച്ച സ്ഥലങ്ങള്‍ ഉണ്ടെങ്കിലും മദ്യം കിട്ടാത്ത സ്ഥലങ്ങള്‍ ഇല്ല എന്ന് നിസ്സംശയം പറയാം. നിരോധനവും നിയന്ത്രണവും ഉള്ളിടത്ത് മദ്യപ്രേമികൾ റിസ്‌ക് എടുത്ത് രഹസ്യമായി മദ്യപിക്കുന്നു. നിയന്ത്രങ്ങൾ ഇല്ലാത്തയിടങ്ങളില്‍ ആളുകള്‍ വിവിധങ്ങളായ മദ്യങ്ങള്‍ സ്വതന്ത്രമായി ആസ്വദിക്കുന്നു. ഒരു കാര്യം വ്യക്തമാണ്. മദ്യം നിരോധിക്കാം. പക്ഷെ, താൽപ്പര്യങ്ങളും ശീലങ്ങളും സന്തോഷങ്ങളും നിരോധിക്കാനാവില്ല. "പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി പത്താനാപുരത്തു നിന്നും എത്തിക്കോളും". അടിക്കുന്നവർ ഉള്ളിടത്തോളം ഇവിടെ സാധനം സുലഭമായി കിട്ടും; അത് ചിലപ്പോ വ്യാജനോ കടത്തിയതോ ഒക്കെ ആയിരിക്കും. സാധനം കിട്ടാനുണ്ടെങ്കിൽ അടിക്കാൻ ആളും ഉണ്ടാകും. ഈ പരസ്പര പൂരകത്വം നിലനിൽക്കുന്നിടത്തോളം ഇത് മുഴുവൻ ഇല്ലാതാക്കാൻ ഏതു ഭരണാധികാരി ആണേലും ഇച്ചിരി ബുദ്ധിമുട്ടും"

ഇത്രയും കൂടെ പറഞ്ഞോട്ടെ 
  1. എന്റെ അറിവിലും പരിചയത്തിലും പെട്ട, മദ്യം കഴിക്കുന്ന ഒരാള് പോലും കഴിഞ്ഞ കാലത്തെ "ബാർ " നിരോധനം കൊണ്ട് മദ്യപാനം നിർത്തി കണ്ടില്ല !!!
  2. ഞാൻ മദ്യം കഴിക്കുന്ന ആളല്ല. പക്ഷെ, ഉത്തരവാദിത്തത്തോടെ മദ്യപാനത്തെ ഒരു പാപമോ അപരാധമോ ആയി ഞാൻ കാണുന്നില്ല. 
  3. മദ്യപാന സദസുകൾ വളരെയധികം ആസ്വദിക്കുന്ന ആളാണ്.
  4. സ്വന്തം ശരീരത്തെയും കുടുംബസമാധാനത്തെയും സാമ്പത്തികഭദ്രതയേയും അപകടത്തിലാക്കി കുടിക്കുന്നവരോട് ചെറുതല്ലാത്ത നീരസം ഉണ്ട്.
  5. ഒരു പെഗ്ഗാണെങ്കിൽ പോലും മദ്യം കഴിച്ചു കൊണ്ട് വണ്ടി ഓടിക്കുന്നവരോട് യോജിക്കാനും പറ്റില്ല... 
ഇതൊക്കെയാണെങ്കിലും, മദ്യനിരോധനക്കാരോടും മദ്യവിരോധികളോടും എനിക്കൊന്നേ പറയാനുള്ളൂ....

"നിങ്ങൾക്ക് മദ്യം ഇഷ്ടമല്ലെങ്കിൽ വേണ്ട; കുടിക്കുന്നവർ കുടിക്കട്ടെ" 

പല്ലിളിക്കുന്ന യാഥാർത്ഥ്യം : എന്റെ അറിവിലും പരിചയത്തിലും പെട്ട, മദ്യം കഴിക്കുന്ന ഒരാള് പോലും ഈ മദ്യ / ബാർ നിരോധനം കൊണ്ട് മദ്യപാനം നിർത്തി കണ്ടിട്ടില്ല. എനിക്കറിയാവുന്ന ഒരാൾ പോലും തൊട്ടടുത്ത് ബാറോ ഷാപ്പോ ഉള്ളത് കൊണ്ട് മാത്രം കുടി തുടങ്ങിയതായും അറിവില്ല....!!!

### ഇതൊരു പുതിയ ബ്ലോഗ് പോസ്റ്റ് അല്ല; മുൻ  UDF സർക്കാർ ബാറുകൾ മുഴുവൻ നിരോധിച്ചപ്പോൾ എഴുതിയതാണ്. ഇപ്പോൾ ആനുകാലിക സംഭവങ്ങളെ ഉൾപ്പെടുത്തി ഒന്ന് update ചെയ്തിട്ടുണ്ട്.

(**ചരിത്ര രേഖകൾക്ക് മാതൃഭൂമി പത്രത്തിൽ മുൻപ് വന്ന ഒരു ലേഖനത്തോടു കടപ്പാട്)

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക



Wednesday 30 October 2019

നീതിയുടെ കുറുകൽ കുപ്പിയിലടച്ച് കുഴിച്ചു മൂടുകയാണിവർ....

പാലക്കാട് ജില്ലയിലെ വാളയാര്‍ അട്ടപ്പളളത്ത്, ലൈംഗിക ചൂഷണത്തെ തുടര്‍ന്ന് എട്ടും പതിനൊന്നും വയസ്സുള്ള സഹോദരിമാരായ രണ്ടു ദളിത് ബാലികമാർ "ആത്മഹത്യ ചെയ്ത" നിലയിൽ കണ്ടെത്തപ്പെട്ട കേസിലെ പ്രതികളെ പോക്സോ കോടതി വെറുതെ വിട്ട വാർത്ത മനസാക്ഷി മരവിക്കാത്ത ഓരോ വ്യക്തികളെയും അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. 

സംഭവത്തിൽ ഒമ്പത് വയസ്സുള്ള പെൺകുട്ടിയെ 2017 ജനുവരി പതിനൊന്നിനും ആ കൂട്ടിയുടെ ആറ് വയസ്സുള്ള സഹോദരിയെ 2017 മാര്‍ച്ച് നാലിനുമാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളേക്കാള്‍ ഉയരമുള്ള ഉത്തരത്തില്‍ തൂങ്ങിയുള്ള മരണം സംശയം ജനിപ്പിക്കുകയും തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. സംഭവം നടന്ന കാലത്ത് തന്നെ പോലീസ് കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപണമുയർന്നിരുന്നു. പെൺകുട്ടികളുടെ തൂങ്ങിമരണം കൊലപാതകമാണെന്ന് സംശയിച്ചെങ്കിലും ആത്മഹത്യയാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. തുടര്‍ന്ന് വാളയാര്‍ എസ്ഐയ്ക്കും സിഐയ്ക്കും ഡിവൈഎസ്പിക്കും എതിരെ നടപടിയെടുത്തിരുന്നു. പിന്നീട്, ജി. പൂങ്കുഴലിയുടെയും ഡിവൈഎസ്പി എം.ജെ. സോജന്റെയും നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പെൺകുട്ടികളുടെ അമ്മയുടെ ഇളയച്ഛന്റെ മകൻ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എം. മധു, അച്ഛന്റെ സുഹൃത്തായ ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം നാലുതെയ്ക്കൽ വീട്ടിൽ ഷിബു, അമ്മയുടെ സഹോദരിയുടെ മകനായ വി. മധു, അയൽവാസിയായ പതിനേഴുകാരനുമാണ് പ്രതികൾ. കുട്ടികൾ ലൈംഗികമായ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന് വിചാരണയ്ക്കൊടുവിൽ കോടതിയ്ക്കും ബോധ്യപ്പെട്ടെങ്കിലും അത് ചെയ്തത് കുറ്റം ആരോപിക്കപ്പെട്ട പ്രതികൾ തന്നെയാണെന്നു സംശയാതീതമായി തെളിയിക്കാൻ പൊലീസിനും പ്രോസിക്യൂഷനും സാധിച്ചിട്ടില്ല എന്ന നിരീക്ഷണത്തോടെയാണ് സെഷൻസ് കോടതി പ്രതികളെ  ഇപ്പോൾ വെറുതെ വിട്ടത്.പ്രതിപ്പട്ടികയിലുണ്ടായിരുന്ന അയല്‍വാസിയും ചേര്‍ത്തല സ്വദേശിയുമായ പ്രദീപ് കുമാറിനെ കോടതി നേരത്തെ നേരത്തെ വിട്ടയച്ചിരുന്നു. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതി കൂടിയുണ്ട്. ഇയാളുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ പുരോഗമിക്കുകയാണ്.

മനസിനെ മരവിപ്പിക്കുന്ന ക്രിമിനൽ കേസുകളിൽ  സംസ്ഥാനത്തെ പോലീസ് സംവിധാനം അമ്പേ പരാജയപ്പെടുന്നത് ഇതാദ്യമാണോ !??ഇതിന് മുൻപ് സമൂഹമനഃസാക്ഷിയെ ഇത്തരത്തിൽ അസ്വസ്ഥപ്പെടുത്തിയത് സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ പേരിലുള്ള കൊലക്കുറ്റം ഒഴിവാക്കി വധശിക്ഷ റദ്ദാക്കിയ മേൽക്കോടതി വിധിയായിരുന്നു. ആ കേസിൽ, സൗമ്യയെ പ്രതി ട്രെയിനിൽ നിന്ന് തള്ളിയിട്ടു എന്നതിന് പകരം സൗമ്യ ട്രയിനില്‍ നിന്ന് ചാടി എന്നാണ് കേസ് ഡയറിയില്‍ എഴുതിയിരുന്നത്. കേസ് ഡയറി എഴുതിയതിൽ വന്ന ഈ പിഴവാണ്, ഗോവിന്ദച്ചാമി സൗമ്യയെ ബലാത്സംഗം ചെയ്തതായും ഗുരുതരമായി പരിക്കേല്‍പ്പിച്ചതായും സുപ്രീംകോടതിക്ക് ബോധ്യപ്പെട്ടെങ്കിലും സൗമ്യയുടെ മരണത്തിന് കാരണം ഗോവിന്ദച്ചാമിയുടെ ചെയ്തികളല്ലെന്ന് കോടതിയ്ക്ക് തോന്നാനുണ്ടായ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്.  മാധ്യമങ്ങളും പൊതുസമൂഹവും ഏറെ ആഘോഷിച്ച യുവനടി പീഡിപ്പിക്കപ്പെട്ട സംഭവത്തിലും കൂടത്തായി കൂട്ടക്കൊലക്കേസിലും കോടതിയിൽ കുറ്റം തെളിയിക്കപ്പെടാൻ പാകത്തിനുള്ള കുറ്റപത്രം സമർപ്പിക്കാൻ പോലീസ് പരാജയപ്പെടുമെന്ന് പല നിയമവിദഗ്ദ്ധരും ചാനൽ ചർച്ചകളിൽ തന്നെ നിരീക്ഷിച്ചിരുന്നു. 

പൊതുജനത്തെ പല വകുപ്പുകളിൽ പിഴിഞ്ഞെടുത്ത് സമാഹരിക്കുന്ന പൊതുപണം ശമ്പളമായി കൈപ്പറ്റുന്ന അധികാരികൾ എന്താണ് ജനത്തിന് സാമാന്യനീതി നടപ്പാക്കി കിട്ടേണ്ട കാര്യങ്ങളിൽ ഇത്ര അവഗണനാ മനോഭാവം കാട്ടുന്നത് ? ക്രൈം പ്രിവെൻഷനും ക്രൈം ഇൻവെസ്റ്റിഗേഷനും ലോ ആൻഡ് ഓർഡർ സംരക്ഷണവും നടത്താൻ ഉത്തരവാദിത്തപ്പെട്ട പോലീസ് എന്താണ് ഉത്തരവാദിത്തങ്ങൾ പാലിക്കുന്നതിന് ഇത്ര മാത്രം അലംഭാവം കാണിക്കുന്നത് ? നമ്മുടെ ജനപ്രതിനിധികളും സാമാജികരും മന്ത്രിമാരും എന്താണിവിടെ ചെയ്യുന്നത് ? നിങ്ങളുടെയൊക്കെ ഭരണത്തിൻകീഴിൽ പണവും സ്വാധീനവും ഇല്ലാത്ത സാധാരണക്കാരന് എന്ത് സാമാന്യനീതിയാണ് നടപ്പായിക്കിട്ടുന്നത് ? സൗമ്യ കേസ് അന്വേഷണത്തിൽ സംഭവിച്ച വീഴ്ചയ്ക്ക് മുൻ സർക്കാർ ആണ് ഉത്തരം പറയേണ്ടതെങ്കിൽ വാളയാർ കേസിൽ സംഭവിച്ച വീഴ്ചയ്ക്ക് ഈ സർക്കാർ തന്നെയാണ് ഉത്തരം പറയേണ്ടത്; മാത്രവുമല്ല, സൗമ്യ കേസിൽ നിന്ന് വിഭിന്നമായി ഇവിടെ കാര്യക്ഷമമായ ഒരു പുനരന്വേഷണം നടത്താൻ ഈ സർക്കാരിന് ഉത്തരവാദിത്തമില്ലേ ?

ഈ സംഭവം വടക്കേ ഇന്ത്യയിൽ എവിടെയെങ്കിലും ആയിരുന്നെങ്കിൽ ഇപ്പോൾ ഇവിടെ എന്തൊക്കെ നടക്കുമായിരുന്നു; വടക്കേ ഇന്ത്യ പോട്ടെ, ഇവിടെ ഇടതുപക്ഷം പ്രതിപക്ഷത്തായിരുന്നെങ്കിൽ എന്താവുമായിരുന്നു... മുതലക്കണ്ണീർ, മെഴുകുതിരി പ്രദക്ഷിണം, സോഷ്യൽ മീഡിയ സ്‌പോൺസേർഡ് ഹർത്താൽ..... ഇവിടെ അങ്ങിങ്ങ് ഒറ്റപ്പെട്ട ദുർബലപ്രതിഷേധശബ്ദങ്ങൾ മാത്രമാണ് കേൾക്കുന്നത്.

നീതിയുടെ കുറുകൽ ഇവിടെ ആരും കേൾക്കുന്നില്ല; അല്ലെങ്കിൽ നീതിക്ക് കാതോർക്കുന്നത് ആനുപാതികമായല്ല; മരട് ഫ്ളാറ്റുടമകൾക്ക് നീതി നടപ്പാക്കി കൊടുക്കാനുള്ള തീക്ഷ്ണത സർക്കാർ പദ്ധതിക്ക് വേണ്ടി മൂലമ്പള്ളിയിൽ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കാര്യത്തിൽ കാണുന്നില്ല; അഗ്രഹാരങ്ങളിലെ ദരിദ്രർക്ക് വേണ്ടി കണ്ണീരൊഴുക്കുന്നവർ ആദിവാദികൾക്കും ദളിതർക്കും വേണ്ടി തേങ്ങുന്നു പോലുമില്ല; നടിയെ പീഡിപ്പിച്ചവരെ കണ്ടെത്താൻ കാട്ടിയ ജാഗ്രതയും വേഗതയും വാളയാറിലെ ഗതികെട്ട ബാലികമാർക്ക് വേണ്ടി ഉണ്ടായില്ല.

വാൽക്കഷ്ണം : സൗമ്യയെ, ഗോവിന്ദച്ചാമി ബലാൽസംഗം ചെയ്ത് കൊലക്ക് കൊടുത്ത കേസിൽ, കേസ് ഡയറി കൈകാര്യം ചെയ്ത പോലീസ് ഗുരുതര പിഴവ് വരുത്തിയെന്ന്, 2017-ൽ പാലക്കാട് നടന്ന, കേരളാ പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളന വേദിയിൽ വച്ച് പോലീസിനെ ശക്തമായി വിമർശിച്ചത്, ഇപ്പോൾ പാലക്കാടു നിന്നുള്ള ജനപ്രതിനിധിയായ, പട്ടികജാതി ക്ഷേമ വകുപ്പിന്റെയും നിയമവകുപ്പിന്റെയും ചുമതലയുള്ള മന്ത്രിയായ എ കെ ബാലനാണ്. ഇന്ന് ബാലൻ വെറുമൊരു ബാലനല്ലടെയ്.... താങ്കളെങ്കിലും ഇക്കാര്യത്തിൽ എന്തെങ്കിലും ഒന്ന് ചെയ്യണം...


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

(ചിത്രം നെറ്റിൽ നിന്ന് അനുവാദമില്ലാതെ എടുത്തതാണ്; അതിന്റെ കോപ്പിറൈറ്റ് ഹോൾഡർ കേസ് കൊടുക്കരുത്; ഈ എഴുത്തിൽ നിന്ന് എനിക്ക് ഒരു വരുമാനവും കിട്ടുന്നില്ല )

Tuesday 29 October 2019

കുഴൽക്കിണറുകൾ എന്ന മരണക്കെണികൾ; സൂക്ഷിച്ചാൽ ദുഖിക്കേണ്ട

തിരുച്ചിറപ്പള്ളിയിൽ ഒരു രണ്ടര വയസ്സുകാരൻ പയ്യൻ  ഉപയോഗ ശൂന്യമായ കുഴൽക്കിണറിൽ വീണിട്ട് ദിവസങ്ങൾ പിന്നിടുന്നു. സുരക്ഷാ വിദഗ്ദ്ധർ കുട്ടിയെ പുറത്തെടുക്കുന്നതിന് അക്ഷീണം കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ശ്രമങ്ങൾ ഫലപ്രാപ്തിയിൽ എത്തുമെന്നും ആ കുഞ്ഞ് ജീവനോടെ പുറത്തെത്തുമെന്നും പ്രത്യാശിക്കുന്നു. ഇന്ത്യയിൽ കുട്ടികൾ ഉപയോഗ ശൂന്യമായ കുഴൽക്കിണറിൽ വീഴുന്നത് ഇതാദ്യമല്ല; അതൊരു അപൂർവ്വ സംഭവവും അല്ല. ഓരോ വർഷവും ഒന്നിലേറെ പ്രാവശ്യം ഇത്തരം വാർത്തകൾ മാധ്യമശ്രദ്ധ നേടാറുണ്ട്. നിസ്സാരമായി ഒരു ചുറ്റുമതിലോ ബലമുള്ള സ്‌ലാബോ കമ്പി വലയോ ഉപയോഗിച്ചാൽ ഒഴിവാക്കാവുന്ന അപകടമാണ് ഇത്. 

കുഴൽക്കിണറുകൾ കുഴിക്കുന്നതും മൂടുന്നതും ഉപയോഗശൂന്യമായവ അപകടഹേതുവാകാതെ സൂക്ഷിക്കുന്നതും സംബന്ധിച്ച് എന്തെങ്കിലും നിയമങ്ങൾ ഉണ്ടോ എന്ന് എനിക്ക് അറിവില്ല. നിയമം പഠിച്ചവരോട് ചോദിച്ചപ്പോൾ അറിഞ്ഞതനുസരിച്ച്, ഇക്കാര്യത്തിൽ ഒരു പ്രത്യേക നിയമമൊന്നുമില്ല. പക്ഷെ, കാലാകാലങ്ങളിൽ നടന്ന ചില അപകടങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന/ലോക്കൽ സർക്കാരുകൾ പബ്ലിക് സേഫ്റ്റി നിയമത്തിന്റെ ഭാഗമായി പുറപ്പെടുവിച്ചിട്ടുള്ള നിയമപരമായ ഉത്തരവുകൾ നിലവിലുണ്ട്. തമിഴ്‌നാട്ടിൽ ഈ സംഭവത്തോടെ റവന്യു വകുപ്പ് പുതിയ ഉത്തരവും കഴിഞ്ഞ ദിവസം ഇറക്കിയിട്ടുണ്ട്. പക്ഷെ, മറ്റേത് ഉത്തരവുകളും പോലെ ഇതൊന്നും കാര്യക്ഷമമായി പാലിക്കപ്പെടുന്നില്ല എന്ന് വേണം മനസിലാക്കാൻ. താഴെ പറയുന്ന നിബന്ധനകൾ നിയമം മൂലം നിർബന്ധമാക്കിയാൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാവുന്നതല്ലേ.... 

1. കുഴൽക്കിണർ കുത്തണമെങ്കിൽ ഏതെങ്കിലും ഉത്തരവാദിത്തപ്പെട്ട സർക്കാർ വകുപ്പുകളുടെ രേഖാ മൂലമുള്ള അനുമതി വേണം.

2. കുഴൽക്കിണർ പണി കഴിഞ്ഞാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കിണർ പരിശോധിച്ച് ഉപയോഗയോഗ്യതാ സർട്ടിഫിക്കറ്റ് കൊടുക്കണം 

3. കുഴൽക്കിണർ പണി കഴിയുമ്പോൾ, അത് ഉപയോഗയോഗ്യമല്ലെങ്കിൽ അത് മൂടിക്കളഞ്ഞു എന്നോ അല്ലെങ്കിൽ  ഉപയോഗയോഗ്യമായ കിണർ കൃത്യമായി നിർവചിക്കപ്പെട്ട നിലവാരത്തിലുള്ള ചുറ്റുമതിലോ ബലമുള്ള സ്‌ലാബോ കമ്പി വലയോ ഉപയോഗിച്ച് അതിന്റെ വായ് ഭാഗം കവർ ചെയ്യപ്പെട്ടിട്ടുണ്ടെന്ന്, ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഉറപ്പ് വരുത്തണം. 

4. മേൽ കാര്യങ്ങൾ ഉറപ്പു വരുത്തുന്നതിലേക്കായി, കുഴൽ കിണർ കുത്തുന്നതിന് അനുമതി ലഭിക്കാൻ നിസാരമല്ലാത്ത ഒരു സെക്ക്യൂരിറ്റി തുകയും റീഫൻഡബിൾ ഓൺ സാറ്റിസ്സ്ഫാക്ടറി കോംപ്ലയൻസ് അടിസ്ഥാനത്തിൽ സർക്കാർ കളക്റ്റ് ചെയ്യണം.

5. ഈ നിബന്ധനകൾ പാലിക്കാതെ നിർമ്മിക്കുകയോ ഉപയോഗശൂന്യമായ കിണർ ഉത്തരവാദിത്തമില്ലാതെ തുറന്നിടുകയോ ചെയ്യുവന്നവരെ മാതൃകാപരമായി ശിക്ഷിക്കാനും നിയമത്തിൽ വ്യവസ്ഥ കൊണ്ട് വരണം. 

ഇത്രയും എന്റെ ലോജിക്കൽ ചിന്തയിൽ നിന്ന് വന്നതാണ്.  ഇതൊരു കാരണവശാലും സമഗ്രമായ നിർദ്ദേശങ്ങൾ അല്ല; പക്ഷെ ഒരു ചിന്തയ്ക്ക് തുടക്കം കുറിക്കാൻ പോന്നവയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഉത്തരവാദിത്തപ്പെട്ട അധികാരികൾ ഇക്കാര്യത്തിലേക്ക് വേണ്ട ശ്രദ്ധ ചെലുത്തുമെന്ന് പ്രത്യാശിക്കുന്നു. 

കവി മധുസൂദനൻ നായരുടെ "നാറാണത്തു ഭ്രാന്തൻ" എന്ന കവിതയുടെ ഭാരതവാക്യം പോലെ, മേല്പറഞ്ഞതൊക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്‌നമാണെന്ന്‌ അറിയാവുന്നത് കൊണ്ട് പ്രിയപ്പെട്ട മുതിർന്നവർ ഒരു കാര്യം ഉറപ്പാക്കണം; കുട്ടികൾ കളിയ്ക്കാൻ പോകുന്ന സ്ഥലങ്ങളിൽ തുറന്ന് കിടക്കുന്ന കിണറുകളോ കുഴൽക്കിണറുകളോ ഇല്ലെന്ന് ഉറപ്പു വരുത്തണം; അത്തരം അപകടസാധ്യതകൾ ഉണ്ടെന്ന് അറിയാമെങ്കിൽ അവയുടെ അടുത്തേക്ക് കുട്ടികൾ ചെല്ലാതെ സൂക്ഷിക്കണം; സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നാണല്ലോ... 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

(ചിത്രം നെറ്റിൽ നിന്ന് അനുവാദമില്ലാതെ എടുത്തതാണ്; അതിന്റെ കോപ്പിറൈറ്റ് ഹോൾഡർ കേസ് കൊടുക്കരുത്; ഈ എഴുത്തിൽ നിന്ന് എനിക്ക് ഒരു വരുമാനവും കിട്ടുന്നില്ല )

Thursday 24 October 2019

സാമൂഹ്യരാഷ്ട്രീയ ശരികളിലേക്കാവട്ടെ ശരിദൂരം....

എങ്ങനെയൊക്കെ വിശകലനം ചെയ്താലും ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ ഇടതുപക്ഷജനാധിപത്യമുന്നണിയെ സംബന്ധിച്ച് ഇടക്കാലാശ്വാസമാണ്. 2016-ൽ കടുത്ത ഇടതു തരംഗത്തിനിടയിലും ഐക്യജനാധിപത്യമുന്നണി വിജയിച്ച ആറ് മണ്ഡലങ്ങളിൽ ആണ്, ഭരണവിരുദ്ധ തരംഗ സാധ്യതയേയും ശബരിമല പ്രഭാവത്തെയും 19/20 ലോക്‌സഭാ യുഡിഎഫ് കൊടുങ്കാറ്റ് എഫക്റ്റിനെയും അതിജീവിച്ച് LDF വിജയിച്ചതെന്ന യാഥാർഥ്യം ചെറിയ ആത്മവിശ്വാസമാവില്ല ഇടത് മുന്നണി ക്യാമ്പിന് പകർന്ന് നൽകുക. സീറ്റെണ്ണത്തിലും വോട്ട് ഷെയർ % ലും മോശമല്ലാത്ത പ്രകടനം നടത്താൻ ഇടതു മുന്നണിക്ക് സാധിച്ചു. തിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തലാകും എന്നുറച്ച് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട പിണറായി വിജയൻറെ ആരാധകർക്ക് എന്തായാലും ആഹ്ലാദത്തിന് വക നൽകുന്നുണ്ട് ഈ ഫലങ്ങൾ. പാർലിമെൻറ് തിരഞ്ഞെടുപ്പിൽ ലഭിച്ച അപ്രതീക്ഷിത മുന്നേറ്റത്തിന്റെയും ശബരിമല നിലപാടുകളിലെയും ആനുകൂല്യവും ഭരണവിരുദ്ധ തരംഗ സാധ്യതയും ഒന്നും മുതലാക്കാൻ കഴിയാതെ പോയ യുഡിഎഫ് ഏത് രാഷ്ട്രീയകാലാവസ്ഥയിലും ജയിച്ചു കയറുന്ന രണ്ടു മണ്ഡലങ്ങളിലെ ജയത്തിൽ ആശ്വാസം കണ്ടെത്തേണ്ട അവസ്ഥയിൽ വന്നു നിൽക്കുന്നു. അരൂർ മാത്രമാണ് യുഡിഎഫിന് രാഷ്ട്രീയപരമായി എന്തെങ്കിലും ആശ്വസിക്കാൻ വക നൽകുന്നത്; ഒപ്പം, വ്യക്തിപരമായി സ്ഥാനാർത്ഥികളെ ഇകഴ്ത്തുന്ന നടപടി കേരളത്തിലെ തിരഞ്ഞെടുപ്പ് വേദികളിൽ നിന്ന് ഒഴിവാക്കുന്നതാണ് അഭികാമ്യം എന്നൊരു സന്ദേശം കൂടി അരൂർ വോട്ടുനില സൂചിപ്പിക്കുന്നുണ്ട്.  മുതലാക്കാൻ സാധ്യതയുള്ള "സുവർണ്ണാവസരങ്ങൾ" എല്ലാം ഉപയോഗിച്ചിട്ടും എൻഡിഎയുടെ പ്രകടനം അതീവദയനീയം എന്ന് തന്നെ പറയേണ്ടി വരും. ശബരിമല കൊണ്ട് കളിക്കുന്ന രാഷ്ട്രീയം തിരഞ്ഞെടുപ്പിൽ കാര്യമായി ഉപകാരപ്പെടില്ല എന്ന തിരിച്ചറിവിലേക്ക് ബിജെപിയും യുഡിഎഫും നിർബന്ധിതരാകുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പ് നൽകുന്ന സൂചന. ജാതി സമുദായ നേതാക്കൾക്ക് മേനി നടിക്കാനും ഈ തിരഞ്ഞെടുപ്പ് കാര്യമായൊന്നും ബാക്കി വെക്കുന്നില്ല. രാഷ്ട്രീയ കാലാവസ്ഥ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തെ നിലയിലേക്ക് മടങ്ങി വന്നൂ എന്നൊന്നും കരുതാൻ വയ്യെങ്കിലും പലതരം ഡിവൈഡുകളിൽ പെട്ട് വല്ലാതെ കലങ്ങി മറിഞ്ഞൊരു രാഷ്ട്രീയപരിതസ്ഥിതി വീണ്ടും ഏറെക്കുറെ സമതുലിതാവസ്ഥയിലേക്ക് വരുന്നു എന്നൊരു ഫീൽ ഉണ്ടാക്കാൻ ഈ തിരഞ്ഞെടുപ്പ് ഫലത്തിന് കഴിഞ്ഞിട്ടുണ്ട്. 

പുറത്തടി വാങ്ങുമ്പോഴും പ്രതികരിക്കാതെ അനുസരിക്കുന്ന കാളയുടെ ബുദ്ധി മാത്രമുള്ള കുറെ രാഷ്ട്രീയഭക്തർ ഒഴികെയുള്ള,  കക്ഷി രാഷ്ട്രീയത്തിനപ്പുറം സാമൂഹ്യരാഷ്ട്രീയ പ്രബുദ്ധത കൈ വിടാത്ത മലയാളികൾക്ക് മാത്രം അഭിവാദ്യങ്ങൾ..... 


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

(ചിത്രം നെറ്റിൽ നിന്ന് അനുവാദമില്ലാതെ എടുത്തതാണ്; അതിന്റെ കോപ്പിറൈറ്റ് ഹോൾഡർ കേസ് കൊടുക്കരുത്; ഈ എഴുത്തിൽ നിന്ന് എനിക്ക് ഒരു വരുമാനവും കിട്ടുന്നില്ല )

Thursday 10 October 2019

കൂടത്തായ് കൊലപാതകങ്ങളുടെ കഴിഞ്ഞ ഒരാഴ്ച്ച...... പറയാതെ വയ്യ.....

കുറെ നാളായി അച്ചായത്തരങ്ങളിൽ എന്തെങ്കിലുമൊക്കെ ഒന്നെഴുതിയിട്ട്..... കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ദിനപത്രങ്ങളും ദൃശ്യമാധ്യമങ്ങളും സോഷ്യൽ മീഡിയയും കൂടത്തായി, കൂട്ടക്കൊല, ജോളി, സയനൈഡ്.... ഇതൊക്കെത്തന്നെയെ കേൾക്കാനുള്ളൂ.... കേട്ട് കേട്ട് മടുത്തു... എന്നാ കുറച്ചങ്ങട് എഴുതാന്ന് കരുതി....

നാഴികയ്ക്ക് നാൽപ്പത് വട്ടം മാധ്യമപ്രവർത്തന ശില്പശാലകളിലും സെമിനാറുകളിലും ചർച്ചാ ക്‌ളാസുകളിലും ഡിബേറ്റുകളിലും പോയി നാല്പത്തെട്ടടി നീളത്തിൽ വാർത്താ റിപ്പോർട്ടിങ്ങിൽ പുലർത്തേണ്ട എത്തിക്സിനെപ്പറ്റിയും ധാർമ്മികതയെക്കുറിച്ചും കൊണാരം പറയുന്ന ചാനൽ പുലികളെല്ലാം കൂടത്തായി കേസിൽ കിടന്ന് ഉരുണ്ട് മറിഞ്ഞ് കടിച്ചതും തുപ്പിയതും ഛർദ്ദിച്ചതും തന്നെ വീണ്ടും വീണ്ടും ദിവസങ്ങളോളം ആർത്തി പൂണ്ട് ചവക്കുന്നത് കാണുമ്പോൾ വല്ലാത്ത മനം പുരട്ടൽ വരുന്നുണ്ട്.... 

ഒന്നര പതിറ്റാണ്ടോളം ഈ നാട്ടിലെ പോലീസ് സംവിധാനത്തിനും മാധ്യമങ്ങൾക്കും പൊതു സമൂഹത്തിനും കാര്യമായ അസ്വഭാവികതയൊന്നും തോന്നാതെ പോയ ഈ കേസിൽ കോസ്മിക് ജസ്റ്റിസ് ബാലൻസിങ് എന്ന വണ്ണം ആർക്കൊക്കെയോ ചില തോന്നലുകൾ ഉണ്ടാവുകയും തുടർന്ന് ആരുടെയൊക്കെയോ തലയിൽ തെളിഞ്ഞു വന്ന അന്വേഷണ ബുദ്ധിയിൽ ഇത്രയുമൊക്കെ കാര്യങ്ങൾ പുറത്തു വരികയും ചെയ്ത സ്ഥിതിക്ക് തുടർന്നുള്ള കാര്യങ്ങൾ കൂടി ക്രൈം ബാഞ്ചോ അതിലും മുന്തിയ ഏതെങ്കിലും ഏജൻസിയോ ഒക്കെ അന്വേഷിച്ച് തിട്ടപ്പെടുത്തട്ടെ; അതല്ലേ അതിന്റെ ഒരു ഭംഗി....

ആരെയും നടുക്കാൻ പോന്ന അസാധാരണമായ ഈ നരഹത്യ പരമ്പരയുടെ പിന്നിലെ കോൾഡ് ബ്ളഡഡ്‌ മാസ്റ്റർ ബ്രെയിൻ ഒരു പെണ്ണിന്റെ ആയിരുന്നു എന്നത് കൊണ്ട്, ഇന്ന് വരെ വച്ച് വിളമ്പിത്തന്ന പെണ്ണുമ്പിള്ളയെയും പെറ്റ തള്ളയേയും പെങ്ങളെയും മകളെയും അടക്കം എല്ലാ നിവൃത്തി കെട്ട അടുക്കളത്തൊഴിലാളികളെയും അറഞ്ചം പുറഞ്ചം ട്രോളുന്ന മറ്റേടത്തെ ഹ്യൂമർ സെൻസിനോട് ഒരു തരത്തിലും യോജിക്കാനാവുന്നില്ല...

ഇതിനിടെ കൂടത്തായി സീരിയൽ കില്ലറുടെ കഥ തന്തുവാക്കി ഒന്നിലധികം സിനിമകൾ ഇറങ്ങാൻ പോകുന്നുവെന്നും വാർത്ത കേട്ടു; കാറ്റുള്ളപ്പോൾ തൂറ്റുന്നവരെ പറ്റി എന്ത് പറയാൻ !!!???? ശവം തീനികളും ശവഭോഗികളും ഈ പ്രപഞ്ചത്തിലെ യാഥാർഥ്യങ്ങൾ ആണല്ലോ....!!!! 

പിന്നെ കേസിൽ പ്രതിസ്ഥാനത്തുള്ള സ്ത്രീ വേദപാഠം അദ്ധ്യാപിക ആയിരുന്നു, ധ്യാനഗുരു ആയിരുന്നു, നിത്യം കുർബാന കൂടിയിരുന്നു എന്നൊക്കെ പറയുന്നവരോട്.... നിത്യം കുർബ്ബാന അർപ്പിക്കുകയും വേദപാഠം ഓതുകയും ധ്യാനിപ്പിക്കുകയും ഒക്കെ ചെയ്യുന്ന മുന്തിയ ഗുരുക്കൾ പലരും നെറികെട്ട കന്നംതിരിവുകൾ കാണിച്ച് ജയിലിൽ കിടക്കുമ്പോൾ ഇത്തരം കേസുകൾക്ക് വേണ്ടി പ്രത്യേകം ഒരു ഞെട്ടൽ പ്രകടിപ്പിക്കേണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല... 

ലാസ്റ്റ് ബട്ട് നോട്ട് ലീസ്റ്റ്..... ഒരു മരണത്തിൽ നേരിയ അളവിൽ എങ്കിലും അസ്വാഭാവികത തോന്നുന്ന പക്ഷം നിർബന്ധമായും പോസ്റ്റ്‌ മോർട്ടം നടത്തിയിരിക്കണം. പൊതുവെ, ഒരു നാട്ടാചാരം പോലെ, ആരുടെ കയ്യും കാലും പിടിച്ചിട്ടായാലും പോസ്റ്റ് മോർട്ടം ഒഴിവാക്കാൻ വേണ്ടി നടത്തുന്ന പരക്കം പാച്ചിൽ വല്ലപ്പോഴുമെങ്കിലും ഇത് പോലുള്ള ക്രൈം ത്രില്ലറുകൾക്ക് വഴി വച്ചേക്കാം.....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Tuesday 17 September 2019

അവർ പറയുന്നു ഷേണിയല്ലടാ "മൈരേ"


സാഹചര്യങ്ങൾ വളരെ പ്രതികൂലമായി വന്നാൽ (അനുകൂലമായി വരുമ്പോഴും) തങ്കപ്പൻ-പൊന്നപ്പൻ ഇമേജ് വലിച്ച് തോട്ടിലെറിഞ്ഞിട്ട് തനിക്കൊണം പുറത്തെടുക്കുന്നവരാണ് ഭൂരിഭാഗം മനുഷ്യരും; പ്രത്യേകിച്ച് മലയാളികൾ. അതല്ലെങ്കിൽ സാഹചര്യം ഒത്തു വരാത്തത് കൊണ്ടും നിയമത്തെ പേടിച്ചും തനിക്കൊണം പുറത്തെടുക്കാതെ തങ്കപ്പനും പൊന്നപ്പനുമൊക്കെയായി ജീവിതത്തിൽ അഭിനയിക്കുന്നവരാണ് മിക്ക മാന്യന്മാരും. നിയമത്തിന്റെ ബാധ്യതകളിലും സമൂഹത്തിന്റെ മുൻപിലുള്ള പ്രതിച്ഛായ നിവൃത്തികേടും സാഹചര്യക്കുറവിന്റെ ഗതികേടുകളിലും പെട്ട് പലപ്പോഴും സ്വന്തം ഇഷ്ടങ്ങളും അനിഷ്ടങ്ങളും പ്രകടിപ്പിക്കാൻ  കഴിയാതെ, ജീവിവർഗ്ഗമെന്ന നിലയിലുള്ള അടിസ്ഥാനപരമായ സഹജവാസനകളെ അടക്കി വച്ച് അനുസരണയോടെയും വിധേയത്വത്തോടെയും ജീവിക്കാൻ വിധിക്കപ്പെട്ട പാവം സംസ്കൃത വാനരൻ ആണ് മനുഷ്യൻ. ഈ അഭിനയ ജീവിതത്തിൽ ഏറ്റവും ഞെളിപിരി കൊള്ളുന്ന വാക്കുകളാണ് തെറികൾ. പറയാത്ത തെറി വാക്ക് കെട്ടിക്കിടന്നെന്റെ നാവു കയ്ക്കുന്നു' എന്നെഴുതിയത് കവി കെ.ജി.എസ്സാണ്. തെറി പ്രയോഗം മോശമായ കാര്യമാണെന്നും സംസ്കാരവിരുദ്ധമാണെന്നുമുള്ള വ്യക്തിപരമായ അഭിപ്രായമാണെനിക്ക്; എന്ന് കരുതി തീരെ തെറി പറയാത്ത ഒരാളല്ല ഞാൻ. എന്റെ ഒരു നിരീക്ഷണത്തിൽ പരക്കെ പണ്ഡിത-പാമര ദരിദ്ര-ധനിക ഭേദമെന്യേ അക്ഷരത്തെറ്റ് വരുത്താതെ ഉപയോഗിക്കാറുള്ള പദങ്ങളാണ് തെറികൾ. തെറിയെപ്പറ്റി ഇത്രയും എഴുതിയത് ചുമ്മാ തെറിയെപ്പറ്റി പറയാനല്ല. തെറിയെ ഒരു ചെറുകുറിപ്പിൽ പറഞ്ഞവസാനിപ്പിക്കാൻ എളുപ്പമല്ല. അതിന് കൃത്യമായ ഒരു രാഷ്ട്രീയമുണ്ട്. ഡി സി ബുക്ക്സ് പുറത്തിറക്കിയ "വിശ്വ വിഖ്യാത തെറി - ക്യാമ്പസ് യുവത്വത്തിന്റെ പ്രതിഷേധാരവങ്ങൾ" വായിച്ചാൽ തെറിയുടെ രാഷ്ട്രീയത്തെപ്പറ്റി അടിസ്ഥാനപരമായ ചില കാഴ്ചപ്പാടുകൾ കിട്ടും. 

പറയാനുദ്ദേശിച്ചത് ജന സാമാന്യത്തിന്റെ തെറി ആയത് കൊണ്ട് പേര് മാറ്റേണ്ടി വന്ന ഒരു നാടിൻറെ കഥയാണ്. നിങ്ങളിൽ പലർക്കും അറിയാവുന്ന കഥയായിരിക്കുമത്. പ്രദേശങ്ങൾ മാറുന്നതനുസരിച്ചും കാലം മാറുന്നതനുസരിച്ചും സന്ദർഭങ്ങൾ മാറുന്നതനുസരിച്ചും വാക്കുകൾക്ക് അർത്ഥം മാറാറുണ്ട്. കാസര്‍കോട് അതിര്‍ത്തിയിലെ ഒരു സ്ഥലത്തിനാണ് ഈ ഗതികേട് വന്നത്. "മൈരെ" എന്നാണ് ആ സ്ഥലത്തിന്റെ പേര്. ആണ് എന്നല്ല, ആയിരുന്നു എന്നാണ് ഇപ്പോൾ പറയേണ്ടത്. കാരണം ആ സ്ഥലത്തിന്റെ പേര്, ഷേണി എന്നാക്കി മാറ്റിക്കഴിഞ്ഞു. കാസര്‍കോട് താലൂക്കില്‍ എന്‍മകജെ പഞ്ചായത്തില്‍, ഒരു പോസ്റ്റ് ഓഫിസും ഒരു വില്ലേജ് ഓഫിസും ഈ പേരില്‍ അറിയപ്പെട്ടിരുന്നു.സപ്തഭാഷാ സംഗമ ഭൂമിയായ കാസർകോഡിന്റെ ഈ അതിർത്തിപ്രദേശം ശരിക്കും തുളുനാടാണ്. തുളു കന്നഡ ഭാഷകളിൽ സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന ഇവിടത്തുകാർ, തങ്ങളുടെ പ്രദേശത്തെ മയിലുകള്‍ നൃത്തമാടിയിരുന്ന സ്ഥലം എന്നർത്ഥത്തിൽ "മയൂരപ്പാറ" എന്നും അതിനെ ചെറുതാക്കി "മൈരെ" എന്നും വിളിച്ചിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെയും കേന്ദ്രസർക്കാരിന്റെയും രേഖകളിൽ ഈ പേര് തന്നെയാണ് ഉണ്ടായിരുന്നത്. ആ നാട്ടുകാർക്ക് ഇത് ഒരു തെറി വാക്കായിരുന്നില്ല. പ്രകൃതി എത്രത്തോളം ജീവനോട് ചേർന്നിരിക്കുന്നു എന്ന് വർണ്ണിക്കാൻ അവർ ഉപയോഗിച്ച നിഷ്കളങ്കമായ പേര്.

പേര് മാറ്റത്തിന് കാരണമായി പറയുന്ന കഥ രസകരമാണ്. കേരളത്തിന്റെ തെക്ക് ഭാഗത്ത് നിന്ന് ഒരു മാഡം ഈ വില്ലേജ് ഓഫീസിലേക്ക് പണിഷ്മെന്റ് ട്രാൻസ്ഫറിൽ എത്തി. എവിടെയാണ് പുതിയ ജോലിസ്ഥലം എന്ന് ചോദിക്കുന്ന ബന്ധുക്കളോടും സഹപ്രവർത്തകരോടും ഒക്കെ ഇവർ സത്യസന്ധമായി സ്ഥലത്തിന്റെ പേര് പറയുമ്പോൾ അത് അവരെ തെറി വിളിക്കുന്നതായി ചോദിച്ചവർക്ക് തോന്നിയത്രേ. സംഗതി ഗുലുമാലാകുമെന്ന് മനസിലായ മാഡം അവിടെ ചാർജ്ജെടുത്ത ആദ്യ ദിവസങ്ങളിൽ തന്നെ സ്ഥലത്തിന്റെ പേര് മാറ്റം ആവശ്യപ്പെട്ട് മേലാവിലേക്ക് കടലാസുകൾ അയച്ചു. കൂട്ടത്തിൽ സ്ഥലവാസികളായ ചില കുലം കുത്തികളുടെ ഒപ്പു വച്ച നിവേദനവും ചേർത്തു. പകരം വയ്ക്കാൻ ഒരു സ്ഥലപ്പേരും ചേർത്ത്; അതായിരുന്നു "ഷേണി". സ്ഥലം മാറിയെത്തിയ തെക്കന്‍ തന്നെയായിരുന്നു തഹസില്‍ദാറും. ഫയൽ പ്രോപ്പർ ചാനലിൽ സഞ്ചരിച്ച് തഹസില്‍, കളക്ടർ, അഡീഷണല്‍ ചീഫ് സെക്രട്ടറി, ചീഫ് സെക്രട്ടറി പക്കൽ വരെ എത്തി. അവിടെ നിന്ന് മന്ത്രി സഭ വഴി കേന്ദ്രത്തിന്റെ പരിഗണനക്ക് അയച്ചു. ആദ്യ ഘട്ടത്തിൽ തുളു പറയുന്നവന്റെ നല്ല വാക്ക് നിങ്ങൾക്ക് തെറിയായി തോന്നുന്നു എന്നത് കൊണ്ട് മാത്രം പേര് മാറ്റാൻ കഴിയില്ല എന്ന റിമാർക്കോടെ കടലാസുകൾ തിരികെ വന്നു. എന്നാലും പേര് പരിഷ്കാരക്കാർ വെറുതെ ഇരുന്നില്ല. അവരുടെ നിരന്തര ശ്രമത്തിനൊടുവിൽ 2012 ഡിസംബർ 17 ലെ ഗസറ്റ് വിജ്ഞാപനപ്രകാരം ഔദ്യോഗിക രേഖകളിൽ "മൈരേ" "ഷേണി"യായി മാറി. വില്ലേജ് ഓഫീസിന്റെയും പോസ്റ്റ് ഓഫീസിന്റെയും ബോർഡുകളിൽ മൈരേ പോയി ഷേണി വന്നു.

ഒരു ഘട്ടത്തിൽ പഞ്ചായത്ത് തന്നെ പേര് മാറ്റത്തിന് വേണ്ടി നിലപാടെടുത്തിരുന്നു. രവീന്ദ്രനാഥ് നായക് എന്നൊരാളായിരുന്നു പേര് മാറ്റത്തിന് വേണ്ടി നേതൃസ്ഥാനത്ത് നിലകൊണ്ട ഒരു നാട്ടുകാരൻ. അക്കാലത്ത് പേര് മാറ്റത്തിനെതിരെ പ്രതിഷേധ സ്വരങ്ങളും ഉണ്ടായിരുന്നു. കന്നഡ സംഘടനയായ കന്നഡ സമന്വയ സമിതിയുടെ പ്രസിഡന്റ് ബി പുരുഷോത്തമ പേര് മാറ്റ നീക്കങ്ങൾക്കെതിരെ പറഞ്ഞതിപ്രകാരമായിരുന്നു; "കന്നഡ ഭാഷാ ന്യൂനപക്ഷങ്ങളോടുള്ള തികഞ്ഞ അവഗണനയുടെ ഭാഗമാണ് പേരു മാറ്റ ശ്രമം. പേര് മാറ്റം നാട്ടുകാരുടെ ആവശ്യമല്ല, അടിച്ചേൽപ്പിക്കപ്പെട്ടതാണ്".

ഔദ്യോഗിക രേഖകളിലും ബോർഡുകളിലും പേര് മാറ്റം സംഭവിച്ചെങ്കിലും, ഇപ്പോഴും സ്വന്തം ഭാഷയെ സ്നേഹിക്കുന്ന തദ്ദേശ വാസികൾക്ക് അവരുടെ നാട് "മൈരേ" തന്നെയാണ്; അവരോട് അവരുടെ നാടിൻറെ പേര് ഷേണി എന്ന് പറഞ്ഞാൽ അവർ ഒരു ഊറിച്ചിരിയോടെ തിരുത്തി പറഞ്ഞു തരും "ഷേണി അല്ല മൈരേ"

Wednesday 14 August 2019

അണികളില്ലാതെ നമുക്ക് എന്താഘോഷം !!!

ഇത്തരം പ്രകടനങ്ങൾക്കൊരു പൊതുഘടകം ഉണ്ട്. 













അത്, താലപ്പൊലിയാണെങ്കിലും വോളന്റിയർ മാർച്ച് ആണെങ്കിലും...






പാർട്ടി നേതാക്കൾ, സംഘാടക സിംഹങ്ങൾ, സമൂഹത്തിലെ വരേണ്യ ശ്രേണിയിലുള്ളവർ.... തുടങ്ങി "ഭേദപ്പെട്ട" ആരുടേയും വേണ്ടപ്പെട്ടവർ ഇത്തരം പ്രകടനങ്ങൾക്ക് അണി നിരക്കാറില്ല. അവരൊക്കെ പശ മുക്കി ഇസ്തിരിയിട്ട വേഷവുമായി സമ്മേളന സദസ്സിലും വേദിയിലും നിറഞ്ഞുനിൽക്കും... ഐസ്ക്രീമിന് മുകളിലെ ചെറിപ്പഴം പോലെ......

അഗണ്യ കോടിയിൽപ്പെട്ട അണികൾ മാത്രമുണ്ടാവും യൂണിഫോമിട്ട് ആവേശം വാരി വിതറാൻ.......

അണികളില്ലാതെ എന്താഘോഷം !!!

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക



Sunday 28 July 2019

ആദിവാസിയെ മലയാളി പൊതുബോധം രേഖപ്പെടുത്തുന്ന വിധം !!!

ദാന മാജിയെ ഓർക്കുന്നില്ലേ ? 2016-ൽ ഒഡീഷയിൽ, സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് ഭാര്യയുടെ മൃതദേഹവും ചുമന്നു നടന്ന ആദിവാസി യുവാവ്. ടിബി ബാധിതയായി മരിച്ച ഭാര്യയുടെ മൃതദേഹം വീട്ടില്‍ എത്തിക്കാന്‍ അംബുലന്‍സ് വിളിക്കാന്‍ പോലും ഗതിയില്ലാത്തതുകൊണ്ടാണ് പിന്നാക്ക ജില്ലയായ കലഹണ്ഡിയിലെ ഭവാനി പട്‌ന ജില്ലയിലുള്ള മേലഖര്‍ ഗ്രാമത്തിലേക്ക്, ഭാര്യയുടെ പൊതിഞ്ഞു കെട്ടിയ മൃതദേഹം തോളില്‍ ചുമന്ന് മാജി നടന്നത്; ഒപ്പം കരഞ്ഞു തളര്‍ന്ന മുഖമോടെ മകളും; ഈ വീഡിയോയും ചിത്രങ്ങളും വാർത്തയും ഇന്ത്യയിലും ഇന്ത്യക്ക് പുറത്തുമുള്ള അനേകരെ സംബന്ധിച്ച് "നടുക്കുന്ന" ഒന്നായിരുന്നു. 

പിന്നീട്  2017-ൽ ഒഡീഷയിൽ നിന്ന് തന്നെ ഞെട്ടിക്കുന്ന ഒരു വാർത്ത വന്നു; നിഗുഡ ഗ്രാമത്തിലെ ദസ്മന്ത്പൂരിലെ ദയ്ന മുദുലി എന്ന ആദിവാസി യുവതിയ്ക്ക് ചികിത്സയ്ക്ക് ആവശ്യമായ രേഖകളില്ലെന്ന് പറഞ്ഞാണ് ചികിത്സ നിഷേധിക്കപ്പെട്ടത്. തിരിച്ചയക്കപ്പെട്ട യുവതി അവിടെയുള്ള ഒരു ഓവുചാലിൽ പ്രസവിക്കേണ്ട ഗതികേടാണ് അന്ന് വാർത്തയായത്. 

ഇതിനു മുൻപും ശേഷവും ആദിവാസികൾ അനുഭവിക്കേണ്ടി വന്ന പല ദുരനുഭവങ്ങളും മാധ്യമങ്ങളിലെ ശ്രദ്ധിക്കപ്പെടാത്ത വാർത്തകളായി വന്നു പോയിക്കൊണ്ടിരുന്നു. ഇപ്പോഴിതാ സാമൂഹ്യ നവോത്ഥാനവും സമ്പൂർണ്ണ സാക്ഷരതയും മികച്ച ജീവിത നിലവാരവും ഭേദപ്പെട്ട ആരോഗ്യനിലവാരവും പറഞ്ഞ് മേനി നടിക്കുന്ന കേരളത്തിൽ നിന്ന് ഒരു അരുംകൊല റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. 

കടകളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നുവെന്ന് ആരോപിച്ച് അട്ടപ്പാടി കടുകുമണ്ണ ആദിവാസി ഊരിലെ മധു എന്ന യുവാവിനെ നാട്ടുകാര്‍, കാട്ടിനുള്ളില്‍ നിന്ന് പിടികൂടി ഉടുത്തിരുന്ന കൈലി മുണ്ട് അഴിച്ച് കൈകൾ ബന്ധിച്ച ശേഷം അവിടെ വെച്ചു തന്നെ കരുണയില്ലാതെ മർദ്ദിച്ചതിന്റെയും തുടർന്ന് ആ സാധുമനുഷ്യൻ മരണത്തിന് കീഴടങ്ങിയതിന്റെയും വാർത്ത എത്ര ഹൃദയഭാരത്തോടെയാണ് വായിച്ചു തീർത്തത്. ഇയാളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങൾക്ക് മുന്നിൽ നിന്ന് ചിലർ സെല്‍ഫി എടുത്തു എന്ന റിപ്പോർട്ട് കേരളത്തെ നടുക്കിയിരുന്നു. ഇന്നും മനഃസാക്ഷിയുള്ളവർക്ക് മധു ഒരു നൊമ്പരമാണ്.

പിന്നെയങ്ങോട്ട്, സോഷ്യൽ മീഡിയയിൽ പ്രതിഷേധത്തിന്റെയും സഹാനുഭൂതിയുടെയും കുത്തൊഴുക്കായിരുന്നു. പ്ലാറ്റുഫോമുകളിൽ മുഴുവന്‍ മധുവിനോട് മാപ്പ് പറഞ്ഞും ആള്‍ക്കൂട്ട കൊലപാതകത്തില്‍ ലജ്ജ കൊണ്ട് തല താഴ്ത്തിയും മധുവിന്റെ മരണത്തിന് കാരണമായവരോടും ആ ക്രൂരതയുടെ സെൽഫി എടുത്തവരോടും ഉള്ള രോഷം പ്രകടിപ്പിച്ചും ഉള്ള പോസ്റ്റുകൾ ആയിരുന്നു ഏറെയും. പതിവ് പോലെ കുറെ പേർ ഇതിൽ നിന്ന് രാഷ്ട്രീയമുതലെടുപ്പിന് ശ്രമിച്ചു ശവംതീനികൾ എന്ന വിളിയും കേട്ടു. ഇതിൽ നിന്നൊക്കെ വിപരീതമായി മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്ന ഹീനമായ പ്രവർത്തികളെ അനുകൂലിച്ചുള്ള അപൂർവ്വം പോസ്റ്റുകളും ശ്രദ്ധയിൽപ്പെട്ടിരുന്നു.

കേരള ജനസംഖ്യയുടെ നൂറിലൊന്ന് മാത്രമാണ് ആദിവാസികള്‍. അത് കൊണ്ട് തന്നെ അവർ ഒരു വോട്ട് ബാങ്കല്ല. ആദിവാസി ക്ഷേമത്തിനായി മാറി മാറി വരുന്ന സര്‍ക്കാരുകൾ കോടിക്കണക്കിന് രൂപയാണ് നീക്കി വെയ്ക്കുന്നത്. എന്നിട്ടും എണ്ണത്തിൽ തുച്ഛമായ ആദിവാസികളില്‍ ഭൂരിഭാഗവും ഇന്നും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. പല ഘട്ടങ്ങളിലായി ആദിവാസികള്‍ക്ക് കൈമോശം വന്ന ഭൂമി തിരികെ നൽകും എന്നത് എന്നത് എല്ലാ സര്‍ക്കാരുകളുടെയും സ്ഥിരം വാഗ്ദാനമാണ്. എന്നാല്‍ അധികാരത്തില്‍ കയറിക്കഴിഞ്ഞാൽ, സ്ഥലദൗർലഭ്യവും മറ്റ് സാങ്കേതിക തടസങ്ങളും പറഞ്ഞ് ഈ വാഗ്ദാനം സൗകര്യപൂർവ്വം വിസ്മരിക്കും. ആദിവാസികളുടെ പേരിൽ നടന്ന രാഷ്ട്രീയ പോരാട്ടങ്ങളുടെ മുഴുവൻ വേരുകളും ഈ വിഷയത്തിലൂന്നിയാണ് കിടക്കുന്നത്.

ആദിവാസി അനുഭവിക്കുന്ന അവഗണനയും വിവേചനവും ഒക്കെ പറഞ്ഞാൽ ഒരുപാട് പറയാനുണ്ടാകും. കുടിയേറ്റവും ജാതീയതയും വംശീയതയും വർണ്ണബോധവും രാഷ്ട്രീയവും മതപരിവർത്തനവും എല്ലാം കൂടിക്കലർന്ന സങ്കീർണ്ണ വിഷയമാണത്. നമ്മുടെ പൊതുബോധം ആദിവാസികളെ എങ്ങനെയാണ് കാണുന്നത് എന്നതിന്റെ കുറച്ച് ഉദാഹരണങ്ങൾ നോക്കാം.

മലയാളിയുടെ പൊതുബോധത്തിന്റെ കണ്ണാടിയായ സിനിമകൾ എങ്ങനെയാണ് ആദിവാസിയെ വരച്ചു കാണിക്കുന്നത്.
 ആദ്യകാല ചിത്രമായ "നെല്ല്’ മുതല്‍ ‘ബാംബൂ ബോയ്‌സ്’ വരെയുളള നൂറുകണക്കിന് സിനിമകളില്‍ ആദിവാസികളെ പ്രാകൃതരും ഗുഹാവാസികളും നരഭോജികളും അല്പവസ്ത്രധാരികളും കറുത്തവരും കോമാളികളും ഒക്കെ ആയിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. ആദിവാസികളെ കൃത്യമായി അടയാളപ്പെടുത്തിയ ഒരു മലയാള സിനിമ പോലുമില്ലെന്നാണ് ആദിവാസികളുടെ ഇടയില്‍ നിന്നും "നിഴലുകള്‍ നഷ്ടപ്പെടുന്ന ഗോത്രങ്ങള്‍" എന്ന ഡോക്യൂമെന്ററിയിലൂടെയും "ഗുഡ" എന്ന സിനിമയിലൂടെയും സിനിമ സംവിധാന രംഗത്തേക്ക് കടന്നു വന്ന ലീല അഭിപ്രായപ്പെടുന്നത്. കൂട്ടത്തിൽ ‘ബാംബൂ ബോയ്‌സ്’ ആണെന്ന് തോന്നുന്നു ഗോത്രീയ ഐഡന്റിറ്റിയെ കൊന്നു കുഴിച്ചു മൂടുന്നതിൽ ഏറ്റവും മുന്നിൽ നിന്നത്. വിസർജ്ജ്യം ജാം എന്ന് കരുതി കഴിക്കുന്ന ആദിവാസികൾ, സോപ്പ് തിന്നുന്ന ആദിവാസികൾ അങ്ങനെ അശ്ലീലത്തെക്കാൾ തരം താണ വളിപ്പുകൾ കുത്തി നിറച്ച ഒരു സിനിമ. പരോക്ഷ പരാമർശങ്ങൾ കൊണ്ട് അവരെ ഹിംസിക്കുന്ന ചിത്രങ്ങളും കുറവല്ല. സൂപ്പർ ഹിറ്റായിരുന്നു ‘ഫ്രണ്ട്‌സ്’ എന്ന സിനിമയില്‍ ”അതിനിപ്പോ കാട്ടുജാതിക്കാര്‍ക്കൊക്കെ പറ്റിയ പാട്ട്” എന്ന് ശ്രീനിവാസനോട് മുകേഷ് കളിയാക്കി പറയുന്ന വംശീയ പരാമര്‍ശവും അത് കേൾക്കുമ്പോൾ തിയ്യേറ്ററിൽ ഉയരുന്ന കൂട്ടച്ചിരികളും ആദിവാസിയെ കുറിച്ചുള്ള നമ്മുടെ ബോധത്തെ വെളിവാക്കുന്നതാണ്. മോഹന്‍ലാലിന്റെ "പെരുച്ചാഴി" എന്ന സിനിമയിലെ "ലുലുമാളില്‍ കയറിയ അട്ടപ്പാടികള്‍’ ആദിവാസി സമൂഹത്തെ അപമാനിക്കുന്നതാണെന്ന് സംവിധായകന്‍ ഡോ. ബിജു പ്രതികരിച്ചത് വലിയ ചർച്ചക്കിട നൽകിയിരുന്നു. 

ഇതിനൊരപവാദം ഈ അടുത്തിടെ ഇറങ്ങിയ മമ്മൂട്ടിയെ മുഖ്യകഥാപാത്രമാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത "ഉണ്ട"യെന്ന പോലീസ് ചിത്രമാണ്. ചിത്രത്തിൽ ലുഖ്മാൻ അവതരിപ്പിച്ച ബിജുകുമാര്‍ എന്ന പോലീസ് കഥാപാത്രം ഇന്നും ആദിവാസിവിഭാഗത്തിൽ പെട്ടവർ മുഖ്യധാരാ മനുഷ്യരിൽ നിന്ന് നേരിട്ടു കൊണ്ടിരിക്കുന്ന വര്‍ഗീയവും വംശീയവുമായ പ്രശ്നങ്ങളുടെ പ്രതിനിധിയായി സത്യസന്ധമായി ചിത്രീകരിക്കപ്പെടുന്നുണ്ട്.  ചിത്രത്തിലെ, "എത്ര ഉയരത്തിലെത്തിയാലും 'നീ ഇപ്പോഴും ആദിവാസി തന്നെയല്ലേടാ'" എന്ന മുഖ്യധാരാ സമൂഹത്തിന്റെ ചോദ്യം സമൂഹത്തിന്റെ ഇരുണ്ട മനസ്സിൽ നിന്നുയരുന്നതാണ്.  
നമ്മുടെ വിഭാഗത്തിൽ നിന്ന് നിന്നൊരാൾ പോലീസിൽ ജോലി നേടുകയാണെങ്കിൽ നമുക്കൊരു നിലയും വിലയുമുണ്ടാകുമെന്ന് തന്റെ 'അമ്മ' പറഞ്ഞിരുന്നതായും ഇവിടെ എത്തിയപ്പോൾ അനുഭവങ്ങൾ മറിച്ചാണെന്നും ബിജുകുമാര്‍ പറയുന്ന കാലഘട്ടത്തിലാണ് വയനാട്ടിൽ ആദിവാസി വിഭാഗത്തിൽ നിന്നുള്ള സിവിൽ പൊലീസ് ഓഫീസർ, രതീഷ് മാനസികപീഡനംമൂലം സേന വിടാനൊരുങ്ങുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുന്നത്.
സംസ്ഥാന പോലീസ് ചീഫിന്റെ ബാഡ്ജ് ഓഫ് ഓണർ കിട്ടിയ കുറുമ്പ വിഭാഗക്കാരനായ ഹരിദാസ് എന്ന പോലീസ് ഓഫീസർ വംശീയമായ അധിക്ഷേപങ്ങൾ സഹിക്കാനാവാതെ മേലധികാരികൾക്ക് പരാതി കൊടുത്തതിന്റെ വാർത്തയും വന്നത് ഈ അടുത്ത നാളിലാണ്.


രാഷ്ട്രീയ രംഗത്തേക്ക് നോക്കിയാലും സ്ഥിതി വ്യത്യസ്ഥമല്ല. അട്ടപ്പാടിയിലെ ആദിവാസികളുടെ ഇടയിൽ ഉണ്ടായ ശിശു മരണങ്ങളെക്കുറിച്ചുള്ള  അഡ്വ. എൻ ഷംസുദ്ദീൻ എം എൽ എ യുടെ ചോദ്യത്തിന് മന്ത്രി എ കെ ബാലൻ നൽകിയ മറുപടിയിൽ എല്ലാമുണ്ട്. അതിപ്രകാരമായിരുന്നു; "ബഹുമാനപ്പെട്ട മെമ്പര്‍ പറഞ്ഞത് പോലെ നാലെണ്ണം മരണപ്പെട്ടിട്ടുണ്ട്, അത് പോഷകാഹാരക്കുറവ് കൊണ്ട് ആയിരുന്നില്ല മരണം. ഒന്നു അബോര്‍ഷനാണ്. അബോര്‍ഷന്‍ എന്ന് പറഞ്ഞാല്‍ നിങ്ങളുടെ കാലത്ത് ഗര്‍ഭിണിയായത്, ഇപ്പോളാണ് ഡെലിവറി ആയത് എന്ന് മാത്രം. അതിനു ഞാന്‍ ഉത്തരവാദിയല്ല. മറ്റൊന്നിന് വാല്‍വിന്റെ തകരാറ്. അതും ഗര്‍ഭിണിയായതും നിങ്ങളുടെ കാലഘട്ടത്തിലാണ്. ഇപ്പോഴാണ് പ്രസവിച്ചത്. അതിനും ഞാന്‍ ഉത്തരവാദിയല്ല". ബാലന്റെ ഭാഷപ്രയോഗരീതിയെ അദ്ദേഹം ഹാസ്യം എന്നാണ് കരുതുന്നതെങ്കിലും തലയിൽ അൽപ്പം വെളിവുള്ളവർക്ക് അശ്‌ളീലപ്രയോഗമായിട്ടാണ് തോന്നിയത്; ആദിവാസികളെ അധിക്ഷേപിക്കുന്നതായിട്ടാണ് തോന്നിയത്. മന്ത്രി എ കെ ബാലന്‍ ഈ പരമാര്‍ശം നടത്തുമ്പോള്‍ സഭയില്‍ കക്ഷി ഭേദമില്ലാതെ കയ്യടികളും പൊട്ടിച്ചിരികളും കേള്‍ക്കാനുണ്ടായിരുന്നു. ആദിവാസി സ്ത്രീയുടെ ഗര്‍ഭത്തിന് താന്‍ ഉത്തരവാദിയല്ല എന്ന് പരിഹാസ സ്വരത്തില്‍ ഒരു മന്ത്രി പറയുമ്പോള്‍ അത് കേട്ട് പൊട്ടിച്ചിരിക്കുന്നത് ആരായാലും അത് ജനപ്രതിനിധികൾക്ക് ഒട്ടും ഭൂഷണമല്ല. മധുവിന്റെ മരണശേഷം അഡ്വ. എൻ ഷംസുദ്ദീൻ എം എൽ എ, സംഭവത്തിന്റെ സെൽഫിയെടുത്ത യുവാവിന്റെ പ്രവർത്തിയെ ലഘൂകരിച്ച് അവതരിപ്പിച്ചതും ഈ നിലക്ക് കാണാനാണ് എനിക്ക് തോന്നുന്നത്.

മാധ്യമങ്ങൾ ഇക്കാര്യത്തിൽ പുലർത്തുന്ന നിലപാടെന്താണ്. ഒരു ഹർത്താൽ ദിനത്തിൽ, വയനാട്ടില്‍, ആദിവാസി വിഭാഗത്തില്‍പ്പെട്ട, പൂര്‍ണ ഗര്‍ഭിണിയായ ഒരു യുവതിയെ ബന്ധുക്കള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ആശുപത്രി അധികൃതർ പരിചരിക്കാൻ വിസമ്മതിക്കുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ പോകുന്നതിനിടെ യുവതി പ്രസവിക്കുന്നു. ഉദരത്തിൽ ഉണ്ടായിരുന്ന മൂന്നു കുഞ്ഞുങ്ങളിൽ രണ്ടു കുഞ്ഞുങ്ങള്‍ ആംബുലന്‍സില്‍ വെച്ചുതന്നെ പുറത്തു വരികയും മരിച്ചു പോവുകയും ചെയ്തു. അടുത്ത ആശുപത്രിയിലെത്തിയപ്പോള്‍ മൂന്നാമത്തെ  കുഞ്ഞു പുറത്തു വന്നു. പരിഷ്കൃതർ എന്ന് മേനി നടിക്കുന്ന പൊതുസമൂഹം ആകമാനം തലകുനിക്കേണ്ടുന്ന ഒന്നായിരുന്നു മാനന്തവാടിയില്‍  നടന്ന ഈ സംഭവം. കൃത്യസമയത്ത് ചികിത്സ നല്‍കുന്നതില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അലംഭാവം മൂലം ആ യുവതിക്ക് നഷ്ടപ്പെട്ടത്, മനസ്സിൽ താലോലിച്ചു, മാസങ്ങളെണ്ണി കാത്തിരുന്ന തന്റെ മാലാഖക്കുഞ്ഞുങ്ങളെയാണ്. ഈ കുട്ടികളുടെ മരണം ഒരര്‍ത്ഥത്തില്‍ കൊലപാതകം തന്നെയായിരുന്നു. യുവതിയുടെ പോലും ജീവന്‍ അപകടത്തിലായിരുന്നു. വാർത്ത ശ്രദ്ധേയമാക്കാൻ തുനിഞ്ഞിറങ്ങിയ ലേഖകൻ കൊടുത്ത തലക്കെട്ടായിരുന്നു ക്രൂരം. ‘ജില്ലാ ആശുപത്രിയില്‍ നിന്നു പറഞ്ഞയച്ച ആദിവാസി യുവതിക്ക് വഴിനീളെ പ്രസവം’. ഈ തലക്കെട്ട്‌ വച്ച് നോക്കുമ്പോൾ യുവതിയെ പരിചരിക്കാതെ പറഞ്ഞുവിട്ട സർക്കാർ ആശുപത്രിക്കാർ ചെയ്തതിനേക്കാൾ ക്രൂരമായ റിപ്പോർട്ടിംഗ് ക്രൂരത. ആദിവാസികളെ പീഡിപ്പിച്ചു എന്ന വസ്തുത ഉയർത്തിക്കാണിക്കാൻ മാതൃഭൂമിയുടെ വക നാലാം കിട അശ്ലീലമെഴുത്ത്. മധുവിന്റെ കൊലപാതകവും തൊട്ടു പിറ്റേന്നിറങ്ങിയ ഭൂരിഭാഗം പത്രങ്ങളും റിപ്പോർട്ട് ചെയ്തത് മോഷണ ശ്രമത്തിന് നാട്ടുകാർ പിടികൂടിയ യുവാവ് പോലീസ് കസ്റ്റഡിയിൽ മരിച്ചു എന്ന നിലയിലാണ്. രണ്ടാം ദിവസമാണ് മുതലക്കണ്ണീർ റിപ്പോർട്ടിങ് പ്രത്യക്ഷപ്പെട്ടത്.

പൊതുസമൂഹത്തിന്റെ ഓരോ തുറകളിൽ നിന്നും ഇത്തരം ഉദാഹരണങ്ങൾ ഇനിയും അനേകം തപ്പിയെടുക്കാനാവും. ഇവിടെ പറഞ്ഞത് തികച്ചും പ്രതീകാത്മകമായ ചിലത് മാത്രമാണ്. ഒരു ആധുനികയിടത്തിന് പൊരുത്തപ്പെടാത്ത ഒന്നായി ആദിവാസിയെന്ന സ്വത്വത്തെ കാണുകയാണ് പൊതുബോധം. ഈ "പൊതു" എന്നതിന്റെ വിപരീതമായിട്ടാണ് നമ്മൾ പലപ്പോഴും "ആദിവാസി" എന്ന തനത് ഗോത്ര സംസ്കാര രീതികളെ കാണുന്നത്. റോബിൻ ഇടിക്കുള രാജു എന്നൊരാൾ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. "ഞാനൊരു ആദിവാസി യുവാവാണ് . ഞാൻ പറയാൻ പോവുന്ന കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയില്ല കാരണം ഞങ്ങളും നിങ്ങളും ഒന്നല്ല! ഈ എഴുത്തിൽ ‘ഞങ്ങളും’ ‘നിങ്ങളും’ മാത്രമേ ഉള്ളു. എൻ്റെ കേരളം എന്നെനിക്ക് ഇന്ന് വരെ പറയാൻ തോന്നിയിട്ടില്ല. കാരണം കേരളവും സിനിമയും കലയും ഒകെ നിങ്ങളുടേതാണ് വെളുത്തവരുടെ; കറുത്തതും പുഴുത്തതും ഒക്കെ ഞങ്ങളുടേതും" ബാംബൂ ബോയ്സ് എന്ന കോമഡി സിനിമ കണ്ട് കരയേണ്ടി വന്ന ഒരു ആദിവാസി യുവാവിന്റെ വ്യഥകളാണ് ആ കുറിപ്പ് മുഴുവൻ. മനുഷ്യവികാസത്തിന്റെയും വികസനത്തിന്റെയും ഉത്തമ മാതൃകയായി യൂറോപ്പിലെ വെളുത്ത വര്‍ഗക്കാരെ പ്രതിഷ്ഠിക്കുമ്പോൾ ഇപ്പോഴും ഏഷ്യയിലും ആഫ്രിക്കയിലുമൊക്കെയുള്ള ‘ഗോത്ര’ങ്ങളെ പഴയ കാലത്തിന്റെ ശേഷിപ്പുകളായി നിർത്തിക്കൊണ്ടാണ് കൊളോണിയൽ സ്വാധീനമുള്ള നരവംശപഠനങ്ങൾ നമ്മുടെ ബോധ്യങ്ങൾ നിർമ്മിച്ചത്. ഈ ബോധ്യവും ബോധവും തന്നെയാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പൊതുബോധത്തില്‍ നിലനില്‍ക്കുന്നത്. ‘കിരാതം’, ‘കാട്ടാളത്തം’, ‘കാട്ടുനീതി’ തുടങ്ങിയ പദങ്ങള്‍ക്ക് പൊതുഭാഷാ വ്യവഹാരങ്ങളിൽ ഇപ്പോഴും ഇടം കിട്ടുന്നതും ഇതു കൊണ്ടാണ്. നമ്മുടെ ചില തെറികൾ പോലും ഇവരുമായി ബന്ധപ്പെടുത്തിയാണ്. 

മധുവിന്റെ അന്നത്തെ ആ ദയനീയ നോട്ടം, മനുഷ്യത്വം അവശേഷിക്കുന്ന ഓരോരുത്തരെയും വേട്ടയാടുക തന്നെ ചെയ്യും. ഈ നാട്ടിലെ മുഴുവന്‍ ആദിവാസികളുടെയും ദയനീയവും നിഷ്‌കളങ്കവുമായ നോട്ടമാണ് കൊല്ലപ്പെടുന്നതിനു തൊട്ടു മുമ്പ് നമുക്കു നേരെ മധു നോക്കിയത്. രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടങ്ങളും മാത്രമല്ല, പൊതുസമൂഹത്തിനും ആദിവാസികളുടെ കാര്യത്തില്‍ ശരിയായ നിലപാടുകള്‍ വേണം. കാടിന്റെ നിലനിൽപ്പ് നാടിന്റെ ആവശ്യമാണ്. ആദിവാസി ആനന്ദത്തോടെ ജീവിച്ചിരിക്കേണ്ടത് കാടിന്റെ ആവശ്യമാണ്. ഇത് പ്രകൃതിയുടെ ആവശ്യമാണ്. പ്രകൃതിയുടെ നിലനിൽപ്പ് മൊത്തം മാനവരാശിയുടെ നിലനില്‍പ്പിനും ആവശ്യമാണ്. അതിനാല്‍ നമുക്ക് ആദിവാസിയെ മനുഷ്യനായി കാണാം; അവരോട് നീതി കാണിക്കാം.


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

(ചിത്രം നെറ്റിൽ നിന്ന് അനുവാദമില്ലാതെ എടുത്തതാണ്; അതിന്റെ കോപ്പിറൈറ്റ് ഹോൾഡർ കേസ് കൊടുക്കരുത്; ഈ എഴുത്തിൽ നിന്ന് എനിക്ക് ഒരു വരുമാനവും കിട്ടുന്നില്ല )