Friday 6 December 2019
തെലങ്കാന പോലീസ് എൻകൗണ്ടർ.... ഈ ജനം എന്താ ഇങ്ങനെ...!!???
Monday 25 November 2019
എത്ര കഷ്ടപ്പെട്ടിട്ടാണ് മൊബൈൽ ഫോൺ സർവീസ് ഈ നാട്ടിൽ വേര് പിടിച്ചതെന്നറിയാമോ....
Saturday 23 November 2019
തലച്ചോറിൽ വിഷം തീണ്ടിയ ഒരു ജനത...
- പാമ്പ് കടിച്ചു എന്നൊരു ചെറിയ സംശയം എങ്കിലും ഉള്ളപ്പോൾ സമയം ഒട്ടും കളയാതെ ആശുപത്രിയിൽ എത്തിക്കാൻ ഉണ്ടായ കാലതാമസം ന്യായീകരിക്കാവുന്നതാണോ ?
- പരിക്ക് പറ്റിയ ഒരു വിദ്യാർത്ഥി(നി)യെ അടിയന്തിരമായി ആശുപത്രിയിൽ എത്തിക്കാൻ രക്ഷിതാവിന്റെ വരവും കാത്ത് നിൽക്കേണ്ടതിന്റെ ആവശ്യം എന്താണ് ?
- ദിവസേന കയറി ഇറങ്ങുന്ന ക്ലാസ് മുറിയിൽ ബ്ലാക്ക് ബോർഡിന് താഴെ ഇങ്ങനെ ഒരു പൊത്തുണ്ടായിട്ട് അത് കാണാതെ പോവുകയോ കണ്ടിട്ട് അതൊന്നടയ്ക്കാൻ നടപടി എടുക്കാതിരിക്കുകയോ ചെയ്ത അദ്ധ്യാപഹയർ വെറും ഉദരംഭരശമ്പളം വാങ്ങികൾ മാത്രമാണ്...(ഇതിന് സർക്കാർ ഫണ്ടോ ഉന്നതങ്ങളിൽ നിന്നുള്ള അനുമതിയോ കാക്കേണ്ട കാര്യം പോലുമില്ല; ലക്ഷങ്ങളുടെ ചിലവൊന്നുമില്ലല്ലോ....പത്തു രൂപയുടെ സിമന്റും സ്ക്കൂൾ മുറ്റത്ത് കിടക്കുന്ന ചരലും ഉപയോഗിച്ച് അഞ്ച് മിനിറ്റ് കൊണ്ടടയ്ക്കാമായിരുന്ന പൊത്തായിരുന്നു അത്... !?? ഒന്നുമില്ലെങ്കിൽ കുറച്ച് ചരലോ കടലാസോ കുത്തി നിറച്ച് അടക്കാമായിരുന്നില്ലേ.... !!???)
- ഇത്രയ്ക്ക് അപകടം പിടിച്ച ക്‌ളാസ് റൂമിൽ അധ്യാപകർക്ക് മാത്രം പാദരക്ഷകൾ ഉപയോഗിക്കാൻ അനുമതിയും കുട്ടികൾക്ക് പാദരക്ഷകൾ ഉപയോഗിക്കാൻ വിലക്കും (പാദരക്ഷകൾ ഉപയോഗിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ആ കുട്ടിക്ക് പാമ്പുകടിയേക്കാതിരിക്കാനും മതി)
ഈ അവസരത്തിൽ പൊതുജനങ്ങളുടെ മനോഭാവത്തെയും പ്രതിസ്ഥാനത്ത് നിന്ന് മാറ്റി നിർത്താനാവില്ല. പലപ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗി മരിച്ചാൽ ഡോക്ടർ കുത്തിവെച്ച മരുന്ന് മാറിപ്പോയെന്നും ചികിത്സ തെറ്റിപ്പോയെന്നും ഒക്കെ ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആശുപത്രി തല്ലിപ്പൊളിക്കുകയും ഡോക്ടർമാരെ കൈയ്യേറ്റം ചെയ്യുകയും ചെയ്യുന്ന പ്രവണത കൂടി വരികയാണ്; കൂടാതെ വ്യാപകമായ സോഷ്യൽ മീഡിയ ആക്രമണവും മുൻകൂട്ടി കാണുന്ന ഡോക്ടർമാർ ഡിഫൻസീവ് മെഡിസിനിലേക്ക് അഭയം തേടുമ്പോൾ പൊതുസമൂഹമല്ലേ പ്രതിക്കൂട്ടിലാകുന്നത്.
https://www.facebook.com/achayatharangal.blogspot.in
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Wednesday 13 November 2019
താല്പര്യമില്ലാത്തവർ കുടിക്കേണ്ട; മനുഷ്യരുടെ വ്യക്തിപരമായ ശീലങ്ങൾക്ക് മേൽ നിങ്ങൾക്കെന്തവകാശം !!!!
ഇതിൽക്കൂടുതൽ എഴുതി ബോറടിപ്പിക്കുന്നില്ല. കാര്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം. മദ്യത്തിനും മദ്യപാനത്തിനും സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുണ്ട്. എല്ലാ പുരാതന മനുഷ്യസംസ്‌കാരങ്ങളിലും മദ്യം ഉണ്ടായിരുന്നു. ചൈനയില്‍ നിന്ന് ലഭിച്ച ചില പുരാതന മണ്‍പാത്രങ്ങളിലെ രാസപരിശോധനാ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് അവ മദ്യം സൂക്ഷിക്കാന്‍ ഉപയോഗിച്ചവയാണെന്നും അവയ്ക്ക് ഏതാണ് 7000 വർഷങ്ങളുടെ പഴക്കം ഉണ്ടെന്നുമായിരുന്നു. ചൈനക്കു പുറമെ, ഈജിപ്ത്, ആഫ്രിക്ക, സുമേറിയ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നെല്ലാം പ്രാചീനകാലം മുതൽ മദ്യം ഉപയോഗിച്ചിരിയുന്നതിന് തെളിവുകളുണ്ട്. മദ്യം നിരോധിച്ച സ്ഥലങ്ങള്‍ ഉണ്ടെങ്കിലും മദ്യം കിട്ടാത്ത സ്ഥലങ്ങള്‍ ഇല്ല എന്ന് നിസ്സംശയം പറയാം. നിരോധനവും നിയന്ത്രണവും ഉള്ളിടത്ത് മദ്യപ്രേമികൾ റിസ്‌ക് എടുത്ത് രഹസ്യമായി മദ്യപിക്കുന്നു. നിയന്ത്രങ്ങൾ ഇല്ലാത്തയിടങ്ങളില്‍ ആളുകള്‍ വിവിധങ്ങളായ മദ്യങ്ങള്‍ സ്വതന്ത്രമായി ആസ്വദിക്കുന്നു. ഒരു കാര്യം വ്യക്തമാണ്. മദ്യം നിരോധിക്കാം. പക്ഷെ, താൽപ്പര്യങ്ങളും ശീലങ്ങളും സന്തോഷങ്ങളും നിരോധിക്കാനാവില്ല. "പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി പത്താനാപുരത്തു നിന്നും എത്തിക്കോളും". അടിക്കുന്നവർ ഉള്ളിടത്തോളം ഇവിടെ സാധനം സുലഭമായി കിട്ടും; അത് ചിലപ്പോ വ്യാജനോ കടത്തിയതോ ഒക്കെ ആയിരിക്കും. സാധനം കിട്ടാനുണ്ടെങ്കിൽ അടിക്കാൻ ആളും ഉണ്ടാകും. ഈ പരസ്പര പൂരകത്വം നിലനിൽക്കുന്നിടത്തോളം ഇത് മുഴുവൻ ഇല്ലാതാക്കാൻ ഏതു ഭരണാധികാരി ആണേലും ഇച്ചിരി ബുദ്ധിമുട്ടും"
ഇത്രയും കൂടെ പറഞ്ഞോട്ടെ
- എന്റെ അറിവിലും പരിചയത്തിലും പെട്ട, മദ്യം കഴിക്കുന്ന ഒരാള് പോലും കഴിഞ്ഞ കാലത്തെ "ബാർ " നിരോധനം കൊണ്ട് മദ്യപാനം നിർത്തി കണ്ടില്ല !!!
- ഞാൻ മദ്യം കഴിക്കുന്ന ആളല്ല. പക്ഷെ, ഉത്തരവാദിത്തത്തോടെ മദ്യപാനത്തെ ഒരു പാപമോ അപരാധമോ ആയി ഞാൻ കാണുന്നില്ല.
- മദ്യപാന സദസുകൾ വളരെയധികം ആസ്വദിക്കുന്ന ആളാണ്.
- സ്വന്തം ശരീരത്തെയും കുടുംബസമാധാനത്തെയും സാമ്പത്തികഭദ്രതയേയും അപകടത്തിലാക്കി കുടിക്കുന്നവരോട് ചെറുതല്ലാത്ത നീരസം ഉണ്ട്.
- ഒരു പെഗ്ഗാണെങ്കിൽ പോലും മദ്യം കഴിച്ചു കൊണ്ട് വണ്ടി ഓടിക്കുന്നവരോട് യോജിക്കാനും പറ്റില്ല...
"നിങ്ങൾക്ക് മദ്യം ഇഷ്ടമല്ലെങ്കിൽ വേണ്ട; കുടിക്കുന്നവർ കുടിക്കട്ടെ"
പല്ലിളിക്കുന്ന യാഥാർത്ഥ്യം : എന്റെ അറിവിലും പരിചയത്തിലും പെട്ട, മദ്യം കഴിക്കുന്ന ഒരാള് പോലും ഈ മദ്യ / ബാർ നിരോധനം കൊണ്ട് മദ്യപാനം നിർത്തി കണ്ടിട്ടില്ല. എനിക്കറിയാവുന്ന ഒരാൾ പോലും തൊട്ടടുത്ത് ബാറോ ഷാപ്പോ ഉള്ളത് കൊണ്ട് മാത്രം കുടി തുടങ്ങിയതായും അറിവില്ല....!!!
### ഇതൊരു പുതിയ ബ്ലോഗ് പോസ്റ്റ് അല്ല; മുൻ UDF സർക്കാർ ബാറുകൾ മുഴുവൻ നിരോധിച്ചപ്പോൾ എഴുതിയതാണ്. ഇപ്പോൾ ആനുകാലിക സംഭവങ്ങളെ ഉൾപ്പെടുത്തി ഒന്ന് update ചെയ്തിട്ടുണ്ട്.
https://www.facebook.com/achayatharangal.blogspot.in
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Wednesday 30 October 2019
നീതിയുടെ കുറുകൽ കുപ്പിയിലടച്ച് കുഴിച്ചു മൂടുകയാണിവർ....
ഈ സംഭവം വടക്കേ ഇന്ത്യയിൽ എവിടെയെങ്കിലും ആയിരുന്നെങ്കിൽ ഇപ്പോൾ ഇവിടെ എന്തൊക്കെ നടക്കുമായിരുന്നു; വടക്കേ ഇന്ത്യ പോട്ടെ, ഇവിടെ ഇടതുപക്ഷം പ്രതിപക്ഷത്തായിരുന്നെങ്കിൽ എന്താവുമായിരുന്നു... മുതലക്കണ്ണീർ, മെഴുകുതിരി പ്രദക്ഷിണം, സോഷ്യൽ മീഡിയ സ്‌പോൺസേർഡ് ഹർത്താൽ..... ഇവിടെ അങ്ങിങ്ങ് ഒറ്റപ്പെട്ട ദുർബലപ്രതിഷേധശബ്ദങ്ങൾ മാത്രമാണ് കേൾക്കുന്നത്.
നീതിയുടെ കുറുകൽ ഇവിടെ ആരും കേൾക്കുന്നില്ല; അല്ലെങ്കിൽ നീതിക്ക് കാതോർക്കുന്നത് ആനുപാതികമായല്ല; മരട് ഫ്ളാറ്റുടമകൾക്ക് നീതി നടപ്പാക്കി കൊടുക്കാനുള്ള തീക്ഷ്ണത സർക്കാർ പദ്ധതിക്ക് വേണ്ടി മൂലമ്പള്ളിയിൽ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കാര്യത്തിൽ കാണുന്നില്ല; അഗ്രഹാരങ്ങളിലെ ദരിദ്രർക്ക് വേണ്ടി കണ്ണീരൊഴുക്കുന്നവർ ആദിവാദികൾക്കും ദളിതർക്കും വേണ്ടി തേങ്ങുന്നു പോലുമില്ല; നടിയെ പീഡിപ്പിച്ചവരെ കണ്ടെത്താൻ കാട്ടിയ ജാഗ്രതയും വേഗതയും വാളയാറിലെ ഗതികെട്ട ബാലികമാർക്ക് വേണ്ടി ഉണ്ടായില്ല.
(ചിത്രം നെറ്റിൽ നിന്ന് അനുവാദമില്ലാതെ എടുത്തതാണ്; അതിന്റെ കോപ്പിറൈറ്റ് ഹോൾഡർ കേസ് കൊടുക്കരുത്; ഈ എഴുത്തിൽ നിന്ന് എനിക്ക് ഒരു വരുമാനവും കിട്ടുന്നില്ല )
Tuesday 29 October 2019
കുഴൽക്കിണറുകൾ എന്ന മരണക്കെണികൾ; സൂക്ഷിച്ചാൽ ദുഖിക്കേണ്ട
കുഴൽക്കിണറുകൾ കുഴിക്കുന്നതും മൂടുന്നതും ഉപയോഗശൂന്യമായവ അപകടഹേതുവാകാതെ സൂക്ഷിക്കുന്നതും സംബന്ധിച്ച് എന്തെങ്കിലും നിയമങ്ങൾ ഉണ്ടോ എന്ന് എനിക്ക് അറിവില്ല. നിയമം പഠിച്ചവരോട് ചോദിച്ചപ്പോൾ അറിഞ്ഞതനുസരിച്ച്, ഇക്കാര്യത്തിൽ ഒരു പ്രത്യേക നിയമമൊന്നുമില്ല. പക്ഷെ, കാലാകാലങ്ങളിൽ നടന്ന ചില അപകടങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന/ലോക്കൽ സർക്കാരുകൾ പബ്ലിക് സേഫ്റ്റി നിയമത്തിന്റെ ഭാഗമായി പുറപ്പെടുവിച്ചിട്ടുള്ള നിയമപരമായ ഉത്തരവുകൾ നിലവിലുണ്ട്. തമിഴ്‌നാട്ടിൽ ഈ സംഭവത്തോടെ റവന്യു വകുപ്പ് പുതിയ ഉത്തരവും കഴിഞ്ഞ ദിവസം ഇറക്കിയിട്ടുണ്ട്. പക്ഷെ, മറ്റേത് ഉത്തരവുകളും പോലെ ഇതൊന്നും കാര്യക്ഷമമായി പാലിക്കപ്പെടുന്നില്ല എന്ന് വേണം മനസിലാക്കാൻ. താഴെ പറയുന്ന നിബന്ധനകൾ നിയമം മൂലം നിർബന്ധമാക്കിയാൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാവുന്നതല്ലേ....
(ചിത്രം നെറ്റിൽ നിന്ന് അനുവാദമില്ലാതെ എടുത്തതാണ്; അതിന്റെ കോപ്പിറൈറ്റ് ഹോൾഡർ കേസ് കൊടുക്കരുത്; ഈ എഴുത്തിൽ നിന്ന് എനിക്ക് ഒരു വരുമാനവും കിട്ടുന്നില്ല )
Thursday 24 October 2019
സാമൂഹ്യരാഷ്ട്രീയ ശരികളിലേക്കാവട്ടെ ശരിദൂരം....
(ചിത്രം നെറ്റിൽ നിന്ന് അനുവാദമില്ലാതെ എടുത്തതാണ്; അതിന്റെ കോപ്പിറൈറ്റ് ഹോൾഡർ കേസ് കൊടുക്കരുത്; ഈ എഴുത്തിൽ നിന്ന് എനിക്ക് ഒരു വരുമാനവും കിട്ടുന്നില്ല )
Thursday 10 October 2019
കൂടത്തായ് കൊലപാതകങ്ങളുടെ കഴിഞ്ഞ ഒരാഴ്ച്ച...... പറയാതെ വയ്യ.....
Tuesday 17 September 2019
അവർ പറയുന്നു ഷേണിയല്ലടാ "മൈരേ"
പേര് മാറ്റത്തിന് കാരണമായി പറയുന്ന കഥ രസകരമാണ്. കേരളത്തിന്റെ തെക്ക് ഭാഗത്ത് നിന്ന് ഒരു മാഡം ഈ വില്ലേജ് ഓഫീസിലേക്ക് പണിഷ്മെന്റ് ട്രാൻസ്ഫറിൽ എത്തി. എവിടെയാണ് പുതിയ ജോലിസ്ഥലം എന്ന് ചോദിക്കുന്ന ബന്ധുക്കളോടും സഹപ്രവർത്തകരോടും ഒക്കെ ഇവർ സത്യസന്ധമായി സ്ഥലത്തിന്റെ പേര് പറയുമ്പോൾ അത് അവരെ തെറി വിളിക്കുന്നതായി ചോദിച്ചവർക്ക് തോന്നിയത്രേ. സംഗതി ഗുലുമാലാകുമെന്ന് മനസിലായ മാഡം അവിടെ ചാർജ്ജെടുത്ത ആദ്യ ദിവസങ്ങളിൽ തന്നെ സ്ഥലത്തിന്റെ പേര് മാറ്റം ആവശ്യപ്പെട്ട് മേലാവിലേക്ക് കടലാസുകൾ അയച്ചു. കൂട്ടത്തിൽ സ്ഥലവാസികളായ ചില കുലം കുത്തികളുടെ ഒപ്പു വച്ച നിവേദനവും ചേർത്തു. പകരം വയ്ക്കാൻ ഒരു സ്ഥലപ്പേരും ചേർത്ത്; അതായിരുന്നു "ഷേണി". സ്ഥലം മാറിയെത്തിയ തെക്കന്‍ തന്നെയായിരുന്നു തഹസില്‍ദാറും. ഫയൽ പ്രോപ്പർ ചാനലിൽ സഞ്ചരിച്ച് തഹസില്‍, കളക്ടർ, അഡീഷണല്‍ ചീഫ് സെക്രട്ടറി, ചീഫ് സെക്രട്ടറി പക്കൽ വരെ എത്തി. അവിടെ നിന്ന് മന്ത്രി സഭ വഴി കേന്ദ്രത്തിന്റെ പരിഗണനക്ക് അയച്ചു. ആദ്യ ഘട്ടത്തിൽ തുളു പറയുന്നവന്റെ നല്ല വാക്ക് നിങ്ങൾക്ക് തെറിയായി തോന്നുന്നു എന്നത് കൊണ്ട് മാത്രം പേര് മാറ്റാൻ കഴിയില്ല എന്ന റിമാർക്കോടെ കടലാസുകൾ തിരികെ വന്നു. എന്നാലും പേര് പരിഷ്കാരക്കാർ വെറുതെ ഇരുന്നില്ല. അവരുടെ നിരന്തര ശ്രമത്തിനൊടുവിൽ 2012 ഡിസംബർ 17 ലെ ഗസറ്റ് വിജ്ഞാപനപ്രകാരം ഔദ്യോഗിക രേഖകളിൽ "മൈരേ" "ഷേണി"യായി മാറി. വില്ലേജ് ഓഫീസിന്റെയും പോസ്റ്റ് ഓഫീസിന്റെയും ബോർഡുകളിൽ മൈരേ പോയി ഷേണി വന്നു.
ഒരു ഘട്ടത്തിൽ പഞ്ചായത്ത് തന്നെ പേര് മാറ്റത്തിന് വേണ്ടി നിലപാടെടുത്തിരുന്നു. രവീന്ദ്രനാഥ് നായക് എന്നൊരാളായിരുന്നു പേര് മാറ്റത്തിന് വേണ്ടി നേതൃസ്ഥാനത്ത് നിലകൊണ്ട ഒരു നാട്ടുകാരൻ. അക്കാലത്ത് പേര് മാറ്റത്തിനെതിരെ പ്രതിഷേധ സ്വരങ്ങളും ഉണ്ടായിരുന്നു. കന്നഡ സംഘടനയായ കന്നഡ സമന്വയ സമിതിയുടെ പ്രസിഡന്റ് ബി പുരുഷോത്തമ പേര് മാറ്റ നീക്കങ്ങൾക്കെതിരെ പറഞ്ഞതിപ്രകാരമായിരുന്നു; "കന്നഡ ഭാഷാ ന്യൂനപക്ഷങ്ങളോടുള്ള തികഞ്ഞ അവഗണനയുടെ ഭാഗമാണ് പേരു മാറ്റ ശ്രമം. പേര് മാറ്റം നാട്ടുകാരുടെ ആവശ്യമല്ല, അടിച്ചേൽപ്പിക്കപ്പെട്ടതാണ്".
ഔദ്യോഗിക രേഖകളിലും ബോർഡുകളിലും പേര് മാറ്റം സംഭവിച്ചെങ്കിലും, ഇപ്പോഴും സ്വന്തം ഭാഷയെ സ്നേഹിക്കുന്ന തദ്ദേശ വാസികൾക്ക് അവരുടെ നാട് "മൈരേ" തന്നെയാണ്; അവരോട് അവരുടെ നാടിൻറെ പേര് ഷേണി എന്ന് പറഞ്ഞാൽ അവർ ഒരു ഊറിച്ചിരിയോടെ തിരുത്തി പറഞ്ഞു തരും "ഷേണി അല്ല മൈരേ"
Wednesday 14 August 2019
അണികളില്ലാതെ നമുക്ക് എന്താഘോഷം !!!
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക് ചെയ്യുക
Sunday 28 July 2019
ആദിവാസിയെ മലയാളി പൊതുബോധം രേഖപ്പെടുത്തുന്ന വിധം !!!
ആദ്യകാല ചിത്രമായ "നെല്ല്’ മുതല്‍ ‘ബാംബൂ ബോയ്‌സ്’ വരെയുളള നൂറുകണക്കിന് സിനിമകളില്‍ ആദിവാസികളെ പ്രാകൃതരും ഗുഹാവാസികളും നരഭോജികളും അല്പവസ്ത്രധാരികളും കറുത്തവരും കോമാളികളും ഒക്കെ ആയിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. ആദിവാസികളെ കൃത്യമായി അടയാളപ്പെടുത്തിയ ഒരു മലയാള സിനിമ പോലുമില്ലെന്നാണ് ആദിവാസികളുടെ ഇടയില്‍ നിന്നും "നിഴലുകള്‍ നഷ്ടപ്പെടുന്ന ഗോത്രങ്ങള്‍" എന്ന ഡോക്യൂമെന്ററിയിലൂടെയും "ഗുഡ" എന്ന സിനിമയിലൂടെയും സിനിമ സംവിധാന രംഗത്തേക്ക് കടന്നു വന്ന ലീല അഭിപ്രായപ്പെടുന്നത്. കൂട്ടത്തിൽ ‘ബാംബൂ ബോയ്‌സ്’ ആണെന്ന് തോന്നുന്നു ഗോത്രീയ ഐഡന്റിറ്റിയെ കൊന്നു കുഴിച്ചു മൂടുന്നതിൽ ഏറ്റവും മുന്നിൽ നിന്നത്. വിസർജ്ജ്യം ജാം എന്ന് കരുതി കഴിക്കുന്ന ആദിവാസികൾ, സോപ്പ് തിന്നുന്ന ആദിവാസികൾ അങ്ങനെ അശ്ലീലത്തെക്കാൾ തരം താണ വളിപ്പുകൾ കുത്തി നിറച്ച ഒരു സിനിമ. പരോക്ഷ പരാമർശങ്ങൾ കൊണ്ട് അവരെ ഹിംസിക്കുന്ന ചിത്രങ്ങളും കുറവല്ല. സൂപ്പർ ഹിറ്റായിരുന്നു ‘ഫ്രണ്ട്‌സ്’ എന്ന സിനിമയില്‍ ”അതിനിപ്പോ കാട്ടുജാതിക്കാര്‍ക്കൊക്കെ പറ്റിയ പാട്ട്” എന്ന് ശ്രീനിവാസനോട് മുകേഷ് കളിയാക്കി പറയുന്ന വംശീയ പരാമര്‍ശവും അത് കേൾക്കുമ്പോൾ തിയ്യേറ്ററിൽ ഉയരുന്ന കൂട്ടച്ചിരികളും ആദിവാസിയെ കുറിച്ചുള്ള നമ്മുടെ ബോധത്തെ വെളിവാക്കുന്നതാണ്. മോഹന്‍ലാലിന്റെ "പെരുച്ചാഴി" എന്ന സിനിമയിലെ "ലുലുമാളില്‍ കയറിയ അട്ടപ്പാടികള്‍’ ആദിവാസി സമൂഹത്തെ അപമാനിക്കുന്നതാണെന്ന് സംവിധായകന്‍ ഡോ. ബിജു പ്രതികരിച്ചത് വലിയ ചർച്ചക്കിട നൽകിയിരുന്നു.
ഇതിനൊരപവാദം ഈ അടുത്തിടെ ഇറങ്ങിയ മമ്മൂട്ടിയെ മുഖ്യകഥാപാത്രമാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത "ഉണ്ട"യെന്ന പോലീസ് ചിത്രമാണ്. ചിത്രത്തിൽ ലുഖ്മാൻ അവതരിപ്പിച്ച ബിജുകുമാര്‍ എന്ന പോലീസ് കഥാപാത്രം ഇന്നും ആദിവാസിവിഭാഗത്തിൽ പെട്ടവർ മുഖ്യധാരാ മനുഷ്യരിൽ നിന്ന് നേരിട്ടു കൊണ്ടിരിക്കുന്ന വര്‍ഗീയവും വംശീയവുമായ പ്രശ്നങ്ങളുടെ പ്രതിനിധിയായി സത്യസന്ധമായി ചിത്രീകരിക്കപ്പെടുന്നുണ്ട്. ചിത്രത്തിലെ, "എത്ര ഉയരത്തിലെത്തിയാലും 'നീ ഇപ്പോഴും ആദിവാസി തന്നെയല്ലേടാ'" എന്ന മുഖ്യധാരാ സമൂഹത്തിന്റെ ചോദ്യം സമൂഹത്തിന്റെ ഇരുണ്ട മനസ്സിൽ നിന്നുയരുന്നതാണ്.
നമ്മുടെ വിഭാഗത്തിൽ നിന്ന് നിന്നൊരാൾ പോലീസിൽ ജോലി നേടുകയാണെങ്കിൽ നമുക്കൊരു നിലയും വിലയുമുണ്ടാകുമെന്ന് തന്റെ 'അമ്മ' പറഞ്ഞിരുന്നതായും ഇവിടെ എത്തിയപ്പോൾ അനുഭവങ്ങൾ മറിച്ചാണെന്നും ബിജുകുമാര്‍ പറയുന്ന കാലഘട്ടത്തിലാണ് വയനാട്ടിൽ ആദിവാസി വിഭാഗത്തിൽ നിന്നുള്ള സിവിൽ പൊലീസ് ഓഫീസർ, രതീഷ് മാനസികപീഡനംമൂലം സേന വിടാനൊരുങ്ങുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുന്നത്.
രാഷ്ട്രീയ രംഗത്തേക്ക് നോക്കിയാലും സ്ഥിതി വ്യത്യസ്ഥമല്ല. അട്ടപ്പാടിയിലെ ആദിവാസികളുടെ ഇടയിൽ ഉണ്ടായ ശിശു മരണങ്ങളെക്കുറിച്ചുള്ള അഡ്വ. എൻ ഷംസുദ്ദീൻ എം എൽ എ യുടെ ചോദ്യത്തിന് മന്ത്രി എ കെ ബാലൻ നൽകിയ മറുപടിയിൽ എല്ലാമുണ്ട്. അതിപ്രകാരമായിരുന്നു; "ബഹുമാനപ്പെട്ട മെമ്പര്‍ പറഞ്ഞത് പോലെ നാലെണ്ണം മരണപ്പെട്ടിട്ടുണ്ട്, അത് പോഷകാഹാരക്കുറവ് കൊണ്ട് ആയിരുന്നില്ല മരണം. ഒന്നു അബോര്‍ഷനാണ്. അബോര്‍ഷന്‍ എന്ന് പറഞ്ഞാല്‍ നിങ്ങളുടെ കാലത്ത് ഗര്‍ഭിണിയായത്, ഇപ്പോളാണ് ഡെലിവറി ആയത് എന്ന് മാത്രം. അതിനു ഞാന്‍ ഉത്തരവാദിയല്ല. മറ്റൊന്നിന് വാല്‍വിന്റെ തകരാറ്. അതും ഗര്‍ഭിണിയായതും നിങ്ങളുടെ കാലഘട്ടത്തിലാണ്. ഇപ്പോഴാണ് പ്രസവിച്ചത്. അതിനും ഞാന്‍ ഉത്തരവാദിയല്ല". ബാലന്റെ ഭാഷപ്രയോഗരീതിയെ അദ്ദേഹം ഹാസ്യം എന്നാണ് കരുതുന്നതെങ്കിലും തലയിൽ അൽപ്പം വെളിവുള്ളവർക്ക് അശ്‌ളീലപ്രയോഗമായിട്ടാണ് തോന്നിയത്; ആദിവാസികളെ അധിക്ഷേപിക്കുന്നതായിട്ടാണ് തോന്നിയത്. മന്ത്രി എ കെ ബാലന്‍ ഈ പരമാര്‍ശം നടത്തുമ്പോള്‍ സഭയില്‍ കക്ഷി ഭേദമില്ലാതെ കയ്യടികളും പൊട്ടിച്ചിരികളും കേള്‍ക്കാനുണ്ടായിരുന്നു. ആദിവാസി സ്ത്രീയുടെ ഗര്‍ഭത്തിന് താന്‍ ഉത്തരവാദിയല്ല എന്ന് പരിഹാസ സ്വരത്തില്‍ ഒരു മന്ത്രി പറയുമ്പോള്‍ അത് കേട്ട് പൊട്ടിച്ചിരിക്കുന്നത് ആരായാലും അത് ജനപ്രതിനിധികൾക്ക് ഒട്ടും ഭൂഷണമല്ല. മധുവിന്റെ മരണശേഷം അഡ്വ. എൻ ഷംസുദ്ദീൻ എം എൽ എ, സംഭവത്തിന്റെ സെൽഫിയെടുത്ത യുവാവിന്റെ പ്രവർത്തിയെ ലഘൂകരിച്ച് അവതരിപ്പിച്ചതും ഈ നിലക്ക് കാണാനാണ് എനിക്ക് തോന്നുന്നത്.
മാധ്യമങ്ങൾ ഇക്കാര്യത്തിൽ പുലർത്തുന്ന നിലപാടെന്താണ്. ഒരു ഹർത്താൽ ദിനത്തിൽ, വയനാട്ടില്‍, ആദിവാസി വിഭാഗത്തില്‍പ്പെട്ട, പൂര്‍ണ ഗര്‍ഭിണിയായ ഒരു യുവതിയെ ബന്ധുക്കള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ആശുപത്രി അധികൃതർ പരിചരിക്കാൻ വിസമ്മതിക്കുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ പോകുന്നതിനിടെ യുവതി പ്രസവിക്കുന്നു. ഉദരത്തിൽ ഉണ്ടായിരുന്ന മൂന്നു കുഞ്ഞുങ്ങളിൽ രണ്ടു കുഞ്ഞുങ്ങള്‍ ആംബുലന്‍സില്‍ വെച്ചുതന്നെ പുറത്തു വരികയും മരിച്ചു പോവുകയും ചെയ്തു. അടുത്ത ആശുപത്രിയിലെത്തിയപ്പോള്‍ മൂന്നാമത്തെ കുഞ്ഞു പുറത്തു വന്നു. പരിഷ്കൃതർ എന്ന് മേനി നടിക്കുന്ന പൊതുസമൂഹം ആകമാനം തലകുനിക്കേണ്ടുന്ന ഒന്നായിരുന്നു മാനന്തവാടിയില്‍ നടന്ന ഈ സംഭവം. കൃത്യസമയത്ത് ചികിത്സ നല്‍കുന്നതില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അലംഭാവം മൂലം ആ യുവതിക്ക് നഷ്ടപ്പെട്ടത്, മനസ്സിൽ താലോലിച്ചു, മാസങ്ങളെണ്ണി കാത്തിരുന്ന തന്റെ മാലാഖക്കുഞ്ഞുങ്ങളെയാണ്. ഈ കുട്ടികളുടെ മരണം ഒരര്‍ത്ഥത്തില്‍ കൊലപാതകം തന്നെയായിരുന്നു. യുവതിയുടെ പോലും ജീവന്‍ അപകടത്തിലായിരുന്നു. വാർത്ത ശ്രദ്ധേയമാക്കാൻ തുനിഞ്ഞിറങ്ങിയ ലേഖകൻ കൊടുത്ത തലക്കെട്ടായിരുന്നു ക്രൂരം. ‘ജില്ലാ ആശുപത്രിയില്‍ നിന്നു പറഞ്ഞയച്ച ആദിവാസി യുവതിക്ക് വഴിനീളെ പ്രസവം’. ഈ തലക്കെട്ട് വച്ച് നോക്കുമ്പോൾ യുവതിയെ പരിചരിക്കാതെ പറഞ്ഞുവിട്ട സർക്കാർ ആശുപത്രിക്കാർ ചെയ്തതിനേക്കാൾ ക്രൂരമായ റിപ്പോർട്ടിംഗ് ക്രൂരത. ആദിവാസികളെ പീഡിപ്പിച്ചു എന്ന വസ്തുത ഉയർത്തിക്കാണിക്കാൻ മാതൃഭൂമിയുടെ വക നാലാം കിട അശ്ലീലമെഴുത്ത്. മധുവിന്റെ കൊലപാതകവും തൊട്ടു പിറ്റേന്നിറങ്ങിയ ഭൂരിഭാഗം പത്രങ്ങളും റിപ്പോർട്ട് ചെയ്തത് മോഷണ ശ്രമത്തിന് നാട്ടുകാർ പിടികൂടിയ യുവാവ് പോലീസ് കസ്റ്റഡിയിൽ മരിച്ചു എന്ന നിലയിലാണ്. രണ്ടാം ദിവസമാണ് മുതലക്കണ്ണീർ റിപ്പോർട്ടിങ് പ്രത്യക്ഷപ്പെട്ടത്.
പൊതുസമൂഹത്തിന്റെ ഓരോ തുറകളിൽ നിന്നും ഇത്തരം ഉദാഹരണങ്ങൾ ഇനിയും അനേകം തപ്പിയെടുക്കാനാവും. ഇവിടെ പറഞ്ഞത് തികച്ചും പ്രതീകാത്മകമായ ചിലത് മാത്രമാണ്. ഒരു ആധുനികയിടത്തിന് പൊരുത്തപ്പെടാത്ത ഒന്നായി ആദിവാസിയെന്ന സ്വത്വത്തെ കാണുകയാണ് പൊതുബോധം. ഈ "പൊതു" എന്നതിന്റെ വിപരീതമായിട്ടാണ് നമ്മൾ പലപ്പോഴും "ആദിവാസി" എന്ന തനത് ഗോത്ര സംസ്കാര രീതികളെ കാണുന്നത്. റോബിൻ ഇടിക്കുള രാജു എന്നൊരാൾ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. "ഞാനൊരു ആദിവാസി യുവാവാണ് . ഞാൻ പറയാൻ പോവുന്ന കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയില്ല കാരണം ഞങ്ങളും നിങ്ങളും ഒന്നല്ല! ഈ എഴുത്തിൽ ‘ഞങ്ങളും’ ‘നിങ്ങളും’ മാത്രമേ ഉള്ളു. എൻ്റെ കേരളം എന്നെനിക്ക് ഇന്ന് വരെ പറയാൻ തോന്നിയിട്ടില്ല. കാരണം കേരളവും സിനിമയും കലയും ഒകെ നിങ്ങളുടേതാണ് വെളുത്തവരുടെ; കറുത്തതും പുഴുത്തതും ഒക്കെ ഞങ്ങളുടേതും" ബാംബൂ ബോയ്സ് എന്ന കോമഡി സിനിമ കണ്ട് കരയേണ്ടി വന്ന ഒരു ആദിവാസി യുവാവിന്റെ വ്യഥകളാണ് ആ കുറിപ്പ് മുഴുവൻ. മനുഷ്യവികാസത്തിന്റെയും വികസനത്തിന്റെയും ഉത്തമ മാതൃകയായി യൂറോപ്പിലെ വെളുത്ത വര്‍ഗക്കാരെ പ്രതിഷ്ഠിക്കുമ്പോൾ ഇപ്പോഴും ഏഷ്യയിലും ആഫ്രിക്കയിലുമൊക്കെയുള്ള ‘ഗോത്ര’ങ്ങളെ പഴയ കാലത്തിന്റെ ശേഷിപ്പുകളായി നിർത്തിക്കൊണ്ടാണ് കൊളോണിയൽ സ്വാധീനമുള്ള നരവംശപഠനങ്ങൾ നമ്മുടെ ബോധ്യങ്ങൾ നിർമ്മിച്ചത്. ഈ ബോധ്യവും ബോധവും തന്നെയാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പൊതുബോധത്തില്‍ നിലനില്‍ക്കുന്നത്. ‘കിരാതം’, ‘കാട്ടാളത്തം’, ‘കാട്ടുനീതി’ തുടങ്ങിയ പദങ്ങള്‍ക്ക് പൊതുഭാഷാ വ്യവഹാരങ്ങളിൽ ഇപ്പോഴും ഇടം കിട്ടുന്നതും ഇതു കൊണ്ടാണ്. നമ്മുടെ ചില തെറികൾ പോലും ഇവരുമായി ബന്ധപ്പെടുത്തിയാണ്.
മധുവിന്റെ അന്നത്തെ ആ ദയനീയ നോട്ടം, മനുഷ്യത്വം അവശേഷിക്കുന്ന ഓരോരുത്തരെയും വേട്ടയാടുക തന്നെ ചെയ്യും. ഈ നാട്ടിലെ മുഴുവന്‍ ആദിവാസികളുടെയും ദയനീയവും നിഷ്‌കളങ്കവുമായ നോട്ടമാണ് കൊല്ലപ്പെടുന്നതിനു തൊട്ടു മുമ്പ് നമുക്കു നേരെ മധു നോക്കിയത്. രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടങ്ങളും മാത്രമല്ല, പൊതുസമൂഹത്തിനും ആദിവാസികളുടെ കാര്യത്തില്‍ ശരിയായ നിലപാടുകള്‍ വേണം. കാടിന്റെ നിലനിൽപ്പ് നാടിന്റെ ആവശ്യമാണ്. ആദിവാസി ആനന്ദത്തോടെ ജീവിച്ചിരിക്കേണ്ടത് കാടിന്റെ ആവശ്യമാണ്. ഇത് പ്രകൃതിയുടെ ആവശ്യമാണ്. പ്രകൃതിയുടെ നിലനിൽപ്പ് മൊത്തം മാനവരാശിയുടെ നിലനില്‍പ്പിനും ആവശ്യമാണ്. അതിനാല്‍ നമുക്ക് ആദിവാസിയെ മനുഷ്യനായി കാണാം; അവരോട് നീതി കാണിക്കാം.
(ചിത്രം നെറ്റിൽ നിന്ന് അനുവാദമില്ലാതെ എടുത്തതാണ്; അതിന്റെ കോപ്പിറൈറ്റ് ഹോൾഡർ കേസ് കൊടുക്കരുത്; ഈ എഴുത്തിൽ നിന്ന് എനിക്ക് ഒരു വരുമാനവും കിട്ടുന്നില്ല )