ഞാൻ വെറും പോഴൻ

Friday 24 December 2021

പേജർ - അകാലത്തിൽ വീണു പോയ പോരാളി

സൂപ്പർ ഹിറ്റ് സിനിമ "പുഷ്പ'യിൽ ചതുരാകൃതിയുള്ള ഒരു ഉപകരമുപയോഗിച്ച് ഒരു മെസ്സേജ് അയക്കുന്നത് കാണിക്കുന്നുണ്ട്. “പേജർ” എന്ന ഉപകരണത്തെക്കുറിച്ച് ഇപ്പോൾ അധികമാർക്കും ഓർമ്മയുണ്ടാകാൻ വഴിയില്ല; പുതിയ തലമുറയിലെ ആളുകൾ "പേജർ: കണ്ടിട്ട് പോലുമുണ്ടാകാൻ സാധ്യതയില്ല. പേറിനെക്കുറിച്ചാണ് ഈ കുറിപ്പ്....


ടെക്സ്റ്റ് സന്ദേശങ്ങൾ സ്വീകരിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന വയർലെസ് ടെലികമ്മ്യൂണിക്കേഷൻ ഉപകരണമാണ് പേജർ. ബീപ്പർ, പോക്കറ്റ് ബെൽ എന്നീ പേരുകളും ഇതിനുണ്ടായിരുന്നു. 1950-കളിൽ ഇത് വികസിപ്പിക്കപ്പെടുന്നത്. 1980-കളിലാണ് ഇത് വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്. 


1990-കളുടെ പകുതിയിലാണ് ഇന്ത്യയിൽ പേജർ സർവീസ് ആരംഭിച്ചത്. ലാൻഡ് ഫോണിന്റെയും മൊബൈൽ ഫോണിന്റെയും ഇടക്കുള്ള കാലഘട്ടത്തിലെ ഏറെക്കുറെ ആഡംബരമെന്ന് തന്നെ വിശേഷിപ്പിക്കാമായിരുന്ന ഉപകരണമായിരുന്നു പേജർ. ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന പേജറിൽ വൺ-വേ സന്ദേശങ്ങൾ മാത്രമേ
സ്വീകരിക്കാൻ സാധിക്കുമായിരുന്നുള്ളൂ. അക്കങ്ങൾ മാത്രം അയക്കാൻ പറ്റുന്ന ന്യൂമെറിക് പേജറുകളും അക്ഷരങ്ങളും അക്കങ്ങളും അയക്കാൻ പറ്റിയ ആൽഫ ന്യൂമെറിക് പേജറുകളും ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്നു. മോട്ടൊറോള, BPL, മൊബിലിങ്ക്, USHA ഒക്കെയായിരുന്നു ഇന്ത്യയിലെ പ്രധാന പേജർ ഓപ്പറേറ്റർമാർ.

അക്കാലത്ത് പേജർ വിലയും സർവീസ് ചാർജ്ജും കണക്കിലെടുത്താൽ അത് ഉപയോഗിക്കുന്നത് വളരെ പണച്ചിലവുള്ള കാര്യമായിരുന്നു. എന്നാൽപ്പോലും മൊബൈൽ സർവീസിന്റെ ആദ്യകാലത്തെ അതുപയോഗിക്കുന്നതിന്റെ ചെലവുമായി തട്ടിച്ചു നോക്കുമ്പോൾ പേജർ ലാഭകരമായിരുന്നതിനാൽ കുറച്ചു കാലം കൂടി പേജർ പിടിച്ചു നിന്നു. പിന്നീട് സെൽ‌ഫോണുകളും സ്മാർട്ട്‌ഫോണുകളും വ്യാപകവും ചിലവ് കുറഞ്ഞതുമായതോടെ സ്വാഭാവികമായും പേജർ‌ സർവീസുകൾ ഇല്ലാതായി. പല പേജർ ഓപ്പറേറ്റർമാരും സെല്ലുലാർ ഫോൺ സർവീസിലേക്ക് മാറുന്നതും കാണാനായി. ഹോബിയിസ്റ്റുകളുടെ വ്യക്തിതിഗത ശേഖരത്തിൽ ഇപ്പോൾ പേജറുകൾ കാണാം. 

1999-ൽ പുറത്തിറങ്ങിയ Haseena Maan Jaayegi എന്ന ബോളിവുഡ് ചിത്രത്തിലെ ഒരു ഗാനത്തിൽ പരാമർശിക്കുന്ന Sorry mobile nahi, Lele tu pager number എന്ന വരിയിലെ പേജർ പോസ്റ്റിൽ പ്രതിപാദിക്കുന്ന അതേ കഥാപാത്രമാണ്.

ചുരുക്കത്തിൽ മൊബൈൽ ഫോൺ കൊടുങ്കാറ്റിൽ പെട്ട് അകാല ചരമടഞ്ഞു പോയ കമ്യൂണിക്കേഷൻ ഗാഡ്ജെറ്റാണ് പേജർ !!  

(ചിത്രത്തിലെ പേജർ എന്റെ കളക്ഷനിൽ ഉള്ളതാണ്)

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Saturday 20 November 2021

ചുരുളി @ OTT യും തെറി കേട്ട് കുരു പൊട്ടിയ മലയാളിയും...


"ചുരുളി" കണ്ടില്ല; അതിലെ കുറെ വീഡിയോ ക്ലിപ്പുകൾ വാട്ട്സ് ആപ്പിൽ വന്നത് കാണുകയും കേൾക്കുകയും ചെയ്തു. സോഷ്യൽ മീഡിയ വാളുകളിൽ സദാചാരക്കുരുക്കൾ പൊട്ടിക്കാൻ പോന്ന വിവിധ തെറികളുടെ സമ്പന്നത നിറഞ്ഞു നിൽക്കുന്ന ക്ലിപ്പുകളാണ് കണ്ടതെല്ലാം. ഇന്നലെ മുതൽ സോഷ്യൽ മീഡിയ ഹാൻഡിലുകളിലെ പ്രധാന ചർച്ചാ വിഷയം ചുരുളിയും അതിലെ തെറിയുമാണ്.

നിത്യജീവിത വ്യവഹാരത്തിനിടയിൽ ചുരുളിയിൽ ഉള്ളത് പോലെ തെറി പറയുന്നവർ ഒരു പക്ഷെ അപൂർവ്വമായിരിക്കും; പക്ഷെ ചില പ്രത്യേക ഇടങ്ങളിലോ പ്രകോപനങ്ങളിൽ പ്രതികരിക്കുമ്പോഴോ രോഷത്തോടെ സംസാരിക്കുമ്പോഴോ ഈ ഭാഷ ഉപയോഗിക്കപ്പെടുന്നത് ഒട്ടുമേ അപൂർവ്വമല്ല. പത്തിരുപത് കൊല്ലം മുൻപ് തൃശൂർ ശക്തൻ മാർക്കറ്റിലോ അങ്കമാലി ഇറച്ചിച്ചന്തയിലോ കേരളത്തിലെ ചില മീൻ ചന്തകളിലോ ഒക്കെ ഈ രീതി ഭാഷണങ്ങൾ തീരെ അപൂർവ്വമായിരുന്നില്ല; ഇപ്പോഴത്തെ സ്ഥിതി എനിക്കത്ര നിശ്ചയം പോരാ. നാട്ടിൻപുറങ്ങളിലെ ചില അതിർത്തിത്തർക്കങ്ങളും റോഡപകടങ്ങളെ തുടർന്നുള്ള തർക്കങ്ങളും ഈ ലെവലിൽ പോകുന്നത് പല വട്ടം കേട്ടിട്ടുണ്ട്. ഈയടുത്ത് ഗായത്രി സുരേഷ് എന്ന സിനിമ നടി സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടതിനെത്തുടർന്നുണ്ടായ തർക്കത്തിലും ഇജ്ജാതി വാമൊഴി വഴക്കങ്ങളുടെ നിർലോഭമായ പ്രയോഗങ്ങൾ ഉണ്ടായിരുന്നു. നമ്മുടെ പൊതുരംഗത്ത് പ്രവർത്തിക്കുന്ന ചിലരും ഓൺലൈൻ വാർത്താ പോർട്ടലുകളിൽ പ്രത്യക്ഷപ്പെടുന്ന ചിലരും ഇത്തരം ഭാഷയിൽ സംസാരിക്കുന്നത് നമ്മൾ എത്ര വട്ടം കേട്ടിരിക്കുന്നു. ഏതെങ്കിലും മതത്തെ (അതിപ്പോ ഒരു പ്രത്യേക മതം എന്നൊന്നുമില്ല) വിമർശിക്കുന്ന എന്തെങ്കിലും സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌താൽ അതിനു കീഴെ, ദൈവത്തിന് വേണ്ടി നിലകൊള്ളുന്ന ചില "പരിശുദ്ധാത്മാക്കൾ" വന്ന് എഴുതി വിടുന്ന ചില ഭാഷകൾക്ക് മുന്നിൽ ഇതൊക്കെ എന്ത്..!!???
ഒരു വിഷയമോ സന്ദർഭമോ സിനിമയിൽ ആവിഷ്കരിക്കുമ്പോൾ തെറി പ്രയോഗങ്ങൾ അങ്ങനെ തന്നെ ചിത്രീകരിക്കുകയും കേൾപ്പിക്കുകയും ചെയ്യണമോ വേണ്ടയോ എന്നത് അതിന്റെ ശില്പികളുടെ തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തിൽപ്പെടുന്ന കാര്യമാണ്. അഥവാ അപ്രകാരം പ്രദർശിപ്പിക്കാൻ തീരുമാനിച്ചാൽ, നിയമത്തിനുള്ളിൽ നിന്ന് പ്രവർത്തിക്കുമ്പോൾ അവർക്കാകെ ചെയ്യാൻ പറ്റുന്നത് നിയമപ്രകാരമുള്ള മുന്നറിയിപ്പുകൾ നൽകുക എന്നതാണ്. ചുരുളിയുടെ ശില്പികൾ അത് കൃത്യമായി നൽകിയിട്ടുണ്ടെന്നാണ് എനിക്ക് മനസിലായത്.
പെയിന്റ് അടിച്ചിട്ടുണ്ട്; തൊട്ട് നോക്കരുത് എന്ന് എഴുതി വച്ചിരിരിക്കുന്നിടത് തൊട്ടു നോക്കുകയും നോ പാർക്കിംഗ് ബോർഡിനടിയിൽ തന്നെ പാർക്ക് ചെയ്യുകയും റോഡ് കാലിയാണെന്ന ന്യായത്തിൽ റെഡ് സിഗ്നലിൽ വണ്ടി മുന്നോട്ടെടുക്കുകയും പുഷ് എന്നെഴുതി വച്ചിരിക്കുന്ന വാതിലിന്റെ ഹാൻഡിൽ ഒന്നെങ്കിലും പുൾ ചെയ്യുകയും ഒക്കെ നിത്യം ചെയ്യുന്ന നമ്മൾക്കെന്ത് A within Circle & 18+ നോട്ടിഫിക്കേഷൻ...ല്ലേ !!???

ആരൊക്കെയോ ചുരുളിയിലെ തെറി പ്രയോഗത്തിനെതിരെ പരാതിയുമായി പോലീസിനെയും കോടതിയെയും സമീപിച്ചു എന്നാണ് കേട്ടത്. എന്റെ നോട്ടത്തിൽ കോടതിയും പോലീസും ഇതിൽ ഇടപെടാനോ ഇതിനെതിരെ ഒരു നിലപാടെടുക്കാനോ സാധ്യത കാണുന്നില്ല.

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Wednesday 13 October 2021

കോടതികളിലും നിയമവാഴ്ചയിലും ജനങ്ങൾക്ക് വിശ്വാസം കുറയുന്നില്ലേ !!???

മാധ്യമങ്ങളിൽ വായിച്ച ഒന്നോ രണ്ടോ  വാർത്തകളാണ് ചുവടെ: 

1. പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബലാത്സംഗം ചെയ്തയാളെ ജയിലിനകത്ത് വച്ച് കുത്തിക്കൊന്ന് സഹോദരന്‍ (ന്യൂ ഡൽഹി 01-07-2020),  ബലാൽസംഗക്കേസിൽ ജാമ്യം ലഭിച്ച് വീട്ടിലെത്തിയ പ്രതിയെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു (ജാർഖണ്ഡ് 02.07.2020). 

2. ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ ഇരയുടെ അച്ഛന്‍ വെട്ടിക്കൊന്നു. 2017-ൽ പൂനെയിൽ നടന്നതാണ്. 

2019 ഡിസംബറിലെ ആദ്യവെള്ളിയാഴ്ച രാജ്യം ഉണര്‍ന്നത് തെങ്കാനയില്‍ പോലീസ് "നീതി" നടപ്പാക്കിയ വാര്‍ത്ത കേട്ടാണ്. തെലങ്കാനയിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് കുറ്റാരോപിതരെയും പോലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചു എന്നായിരുന്നു ആ വാർത്ത. പോലീസിന്റെ വിശദീകരണം കേൾക്കുമ്പോഴേ ഫേക്ക് എൻകൗണ്ടർ ആണെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും തോന്നാവുന്ന ഈ സംഭവം എന്തുകൊണ്ടാണ് പൊതുജനങ്ങൾ മുൻപെങ്ങും ഇല്ലാത്ത വിധം ആഘോഷമാക്കുന്നത് ? തികച്ചും അസാധാരണമായൊരു സമയത്ത് കൂരിരുട്ടിന്റെ മറവില്‍ വിചാരണ പോലും നടക്കുന്നതിന് മുൻപേ നിരായുധരായ നാല് മനുഷ്യരെ വെടിവച്ചു കൊന്ന പോലീസുകാർക്ക് "നീതി നടപ്പാക്കിയവർ" എന്ന പേരിൽ ലഭിക്കുന്ന താരപരിവേഷം എന്തിന്റെ സൂചനയാണ് ?

വാളയാർ പീഡന-കൊലപാതക കേസിലെ വിധി വന്നപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്ന കഥ മഞ്ചേരിയിലെ ശങ്കരനാരായനെപ്പറ്റിയുള്ളതായിരുന്നു. കേവലം പതിമൂന്ന് വയസുള്ള  പൊന്നുമകളെ ബലാൽസംഗം ചെയ്ത് കൊന്ന അയല്‍ക്കാരൻ മുഹമ്മദ് കോയയെ വെടിവച്ചു കൊന്ന കേസിലെ പ്രതിയായിരുന്നു ശങ്കരനാരായണൻ; വെറുമൊരു സാധാരണക്കാരൻ. മഞ്ചേരി സെഷന്‍സ് കോടതി ജീവപര്യന്തം തടവ്‌ ശിക്ഷ വിധിച്ച ശങ്കരനാരായണനെ തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി വെറുതെ വിടുകയായിരുന്നു. 

നീതിപീഠങ്ങളെ ബഹുമാനപ്പെട്ട കോടതി എന്നും ന്യായാധിപന്മാരെ My Lord എന്നും ഇപ്പോഴും ഇവിടത്തെ പൗരൻ വിളിക്കുന്നത് നിയമപരമായ ബാധ്യത കൊണ്ടോ ഗതികേട് കൊണ്ടോ അല്ല സർ; ജുഡീഷ്യറിയിൽ അവർ ഇപ്പോഴും വിശ്വസിക്കുന്നത് കൊണ്ടാണ്. 

അർഹതപ്പെട്ട നീതി എത്രയും വേഗത്തിൽ ആനുപാതികമായ അളവിൽ ലഭിക്കുന്നതിന് വേണ്ടിയാണ് സാധാരണക്കാരായ ജനങ്ങള്‍ കോടതികളെ സമീപിക്കുന്നത്. എന്നാല്‍ കാലഹരണപ്പെട്ട ഇവിടുത്തെ നിയമസംവിധാനം മൂലം, കോടതി നടപടികളിൽ ഉണ്ടാകുന്ന കാലതാമസം ജനങ്ങളെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്. Justice Delayed is Justice Denied എന്ന തത്വമെടുത്താൽ ഈ നാട്ടിലെ നീതിനിഷേധങ്ങളും നീതി നിരാസങ്ങളും എണ്ണിയെടുക്കാനാവില്ല. കോടതികളുടെ വെക്കേഷൻ, പ്രവർത്തനസമയം ഇവയെല്ലാം പുനർനിശ്ചയിക്കേണ്ടിയിരിക്കുന്നു.  വളരുന്ന ജനസംഖ്യക്കും പെരുകുന്ന കുറ്റകൃത്യങ്ങൾക്കും അനുസൃതമായി കോടതി സൗകര്യങ്ങൾ വളരുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. ഇത്തരത്തിലുള്ള വിവിധ ഘടകങ്ങൾ ജുഡീഷ്യൽ നടപടിക്രമങ്ങൾക്കും കേസുകളുടെ തീർപ്പാക്കലിനും കാലതാമസം വരുത്തുന്നു. കേവലം നീതി വൈകുന്നത് മാത്രമല്ല, എത്ര വൈകിയായാലും നീതി നടപ്പാകുന്നുണ്ട് എന്ന് പൗരന് വിശ്വാസവും ബോധ്യവും പ്രത്യാശയും കുറയുന്നതു കൊണ്ട് കൂടിയാണ് ഇത്തരം "നീതി നടപ്പാക്കലുകളിൽ" ഒരു ജനത ഉന്മത്തരാകുന്നത്......

കുറ്റകൃത്യങ്ങളുടെ സ്വഭാവവും വൈവിധ്യവും അനുസരിച്ച് നിയമങ്ങളും ചട്ടങ്ങളും കാലാനുസൃതമായി മാറുന്നില്ല എന്നതും പൊതുജനത്തിന്റെ അസംതൃപ്തിയ്ക്ക് വലിയൊരളവിൽ കാരണമാകുന്നുണ്ട്. 

പലപ്പോഴും ക്രിമിനൽ കേസുകളിൽ സ്തോഭജനകമായ വസ്തുതകൾ, നിയമത്തിന്റെ വകുപ്പുകളുടെയും ഉപവകുപ്പുകളുടെയും കേവലസാങ്കേതികതയിൽ മാത്രം ഊന്നി നിന്ന് ചതുരവടിവിൽ, വ്യാഖ്യാനിക്കുന്ന "കഴിവേറിയ" ക്രിമിനൽ അഭിഭാഷകരുടെ മിടുക്കിന്റെ ഫലമായി, യാന്ത്രികമായ വിധികൾ വരുമ്പോൾ സാധാരണ പൗരന്മാർക്കുണ്ടാകുന്ന ആത്മനൊമ്പരവും നിരാശയും ചെറുതല്ല. സൗമ്യ കേസും ഗോവിന്ദചാമിയും പൊട്ടൻഷ്യൽ റേപ്പിസ്റ്റുകൾക്ക് താക്കീതാണോ പ്രോത്സാഹനമാണോ എന്ന് ഇവിടുത്തെ നീതിന്യായസംവിധാനങ്ങൾ മനസിരുത്തി ചിന്തിക്കുന്നത് നല്ലതാണ്. 

കോടതികൾ പുറപ്പെടുവിക്കേണ്ടത് വെറും വിധികൾ മാത്രമല്ല; വിശ്വാസമാണ്; നിയമവാഴ്ചയോടും നീതിപീഠത്തോടുമുള്ള സംശയമേതുമില്ലാത്ത സാധാരണ പൗരന്റെ വിശ്വാസം. മനുഷ്യ മനഃസാക്ഷിയെ വിറങ്ങലിപ്പിക്കുന്ന കൊലപാതകക്കേസുകളിൽപ്പോലും കൊടുക്കുന്ന ശിക്ഷകളുടെ കാഠിന്യമില്ലായ്മ വല്ലാത്തൊരു നിരാശയിലേക്കും അമർഷത്തിലേക്കുമാണ് സാധാരണക്കാരനെ തള്ളി വിടുന്നത്. മുൻ കാലങ്ങളിലെ സമാനതകളില്ലാത്ത കൊലപാതകക്കേസുകളിലെ പല പ്രതികളും രാഷ്ട്രീയദത്തമായ പ്രിവിലേജിന്റെ പേരിലും പരോളിന്റെ അനുകൂല്യത്തിലും നല്ലനടപ്പിന്റെ സൗജന്യത്തിലും ജയിലിലും പുറത്തുമായി സുഖവാസം നടത്തുന്ന ജനത്തിന് ധാർമ്മിക രോഷമുണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. 

ഓരോ പീഡനവാർത്ത കേൾക്കുമ്പോഴും അത്തരം പല കേസുകളിലെയും ശിക്ഷാവിധി കേൾക്കുമ്പോഴും അറിയാതെ പറഞ്ഞു പോകുന്ന ചിലതുണ്ട്....‘ശങ്കരനാരായണനായിരുന്നു ശരി’; 'തെലങ്കാന പോലീസിന് സല്യൂട്ട്" "പൂനെയിലെ അച്ഛനും ന്യൂ ഡൽഹിയിലെ ചേട്ടനും ജാർഖണ്ഡിലെ ജനങ്ങളും ചെയ്തത് നന്നായി' എന്നൊക്കെയാണത്. നിർഭയ, സൗമ്യ, ജിഷ, ദിശ, ഉന്നാവിലെ ബാലിക, മാധ്യമവാർത്തകളിൽ സ്ഥലപ്പേരിൽ മാത്രം അറിയപ്പെടാൻ വിധിക്കപ്പെട്ട എണ്ണമറ്റ സ്ത്രീകൾ... ഒരു മാറ്റവുമില്ലാതെ ഇരകളുടെ നിര നീളുമ്പോൾ പാടേ നിരാശ ബാധിച്ച ഒരു സമൂഹം, മനുഷ്യാവകാശം, ഭരണഘടനമൂല്യങ്ങൾ, നിയമവാഴ്ച മുതലായവയെ ഏതാനും നിമിഷത്തേക്കെങ്കിലും തമസ്കരിച്ചിട്ട് ഇങ്ങനെയെങ്കിലും നീതി നടപ്പായി എന്ന ആശ്വാസത്തിൽ കയ്യടിക്കുമ്പോഴും, ഇങ്ങനയേ ഇവിടെ നീതി നടപ്പാകുന്നുള്ളല്ലോ എന്ന ഗതികേട് നമ്മെ എത്ര കണ്ട് ലജ്ജിപ്പിക്കണം. ശങ്കരനാരായണൻ എന്ന സാധാരക്കാരണക്കാരനും തെലങ്കാന പോലീസും ഒരു പോലെ വാഴ്ത്തപ്പെടുമ്പോൾ നിയമവാഴ്ചയുടെ ഭാവിയെപ്പറ്റിയുള്ള ഭീതിയും എന്നിൽ നിറയുന്നു. 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Tuesday 12 October 2021

ഒരേയൊരു നെടുമുടി...

 

ആലപ്പുഴ നെടുമുടിക്കാരൻ കേശവൻ വേണുഗോപാൽ എന്ന കലാകാരനെ മലയാള സിനിമ ആസ്വാദകർക്ക് മനസിലാക്കാൻ പേര് അത്രയും നീട്ടി പറയേണ്ട കാര്യമില്ല; ചുമ്മാ നെടുമുടി എന്ന് പറഞ്ഞാൽത്തന്നെ ആളെ തിരിച്ചറിയാത്തവർ ചുരുക്കമായിരിക്കും.ഒരു ജേർണലിസ്റ്റ് ആയി തൊഴിൽ ചെയ്തതിന് പുറമെ നടനെന്ന നിലയിൽ അയത്നലളിതവും സമാനതകളില്ലാത്തതുമായ ഭാവപ്പകർച്ചകളും പകർന്നാട്ടങ്ങളും നടത്തിയ  ഈ പ്രതിഭാധനൻ നാടകം, സീരിയൽ, കഥയെഴുത്ത്, സംവിധാനം, സംഗീതം എന്ന് തുടങ്ങി കൈവയ്ക്കാത്ത കലാ മേഖലകൾ ചുരുക്കം. 

രണ്ടാഴ്ചക്ക് മുൻപാണ് "ആണും പെണ്ണും" എന്ന ആന്തോളജി സിനിമ കണ്ടത്; അതിലും ഇദ്ദേഹം ചെയ്ത കഥാപാത്രം പതിവ് പോലെ കിടിലം ആയിരുന്നു. ഞായറാഴ്ചയാണ് ഡോക്ടർ പശുപതിയിലെ കോമഡി സീനുകൾ ഇരുന്നു കണ്ടത്; അതിലെ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണിക്കണ്ണൻ നായർ എന്നും പ്രിയപ്പെട്ട കഥാപാത്രമായിരുന്നു. പിന്നെ ധിം തരികിട തോമിലെ കീരിക്കാടൻ ചെല്ലപ്പൻ പിള്ള, ചിത്രത്തിലെ കൈമൾ, വീണ്ടും ചില വീട്ടുകാര്യങ്ങളിലെ അരവിന്ദൻ, കള്ളൻ പവിത്രനിലെ പവിത്രൻ, ചമ്പക്കുളം തച്ചനിലെ കുട്ടിരാമൻ, ആലോലത്തിലെ തമ്പുരാൻ, തേന്മാവിൻകൊമ്പത്തിലെ ശ്രീകൃഷ്ണൻ, അപ്പുവിലെ ചാണ്ടിക്കുഞ്ഞാശാൻ, ഒരു സെക്കൻഡ് ക്‌ളാസ് യാത്രയിലെ നാരായണൻ മേസ്ത്രി, പൂച്ചക്കൊരു മൂക്കൂത്തിയിലെ രാവുണ്ണി മേനോൻ, ബെസ്റ്റ് ആക്റ്ററിലെ ഡെൻവർ ആശാൻ, .... അങ്ങനെയങ്ങനെ ഇഷ്ടമുള്ള കഥാപാത്രങ്ങൾ എഴുതാൻ തുടങ്ങിയാൽ ഇവിടെയൊന്നും തീരില്ല.

യഥാർത്ഥ ജീവിതത്തിലിപ്പോൾ വാർദ്ധക്യത്തിൽ എത്തിയെങ്കിലും മലയാള സിനിമയിൽ ശ്രദ്ധേയമായ വൃദ്ധവേഷങ്ങൾ അതിഭാവുകത്വമോ കൃത്രിമത്വമോ ഇല്ലാതെ അവതരിപ്പിച്ച് ഫലിപ്പിച്ചത് നെടുമുടിയുടെ യൗവനത്തിലും മധ്യവയസിലുമായിരുന്നു. സംഗീതവും കവിതയും അവതരിപ്പിക്കുന്ന രംഗങ്ങളിൽ ചുണ്ടുകൾക്കൊപ്പം വിരലുകളും ശരീരവുമൊക്കെ അഭിനയിക്കുന്ന കാഴ്ച വിസ്മയിപ്പിക്കുന്നതാണ്. അച്ഛനായും മുത്തച്ഛനായും ഏട്ടനായുമൊക്കെ പല വട്ടം മരിച്ചപ്പോഴും അനുവാചകനെന്ന നിലയിൽ കണ്ണ് നനയിപ്പിച്ച നിങ്ങൾ ഇനി പുതിയ വേഷപ്പകർച്ചകൾ സമ്മാനിച്ച് ഇനി വെള്ളിത്തിരയിൽ വരില്ലല്ലോ എന്നോർക്കുമ്പോൾ മനസ്സിലെവിടെയോ ഒരു വിങ്ങൽ...

പ്രിയ നെടുമുടിക്ക് ആദരാഞ്ജലികൾ... 

Thursday 30 September 2021

ലൈംഗിക വിദ്യാഭ്യാസം കൊടുക്കേണ്ടത് ആർക്കാണ് !!???

ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പോസ്റ്റുകൾക്കടിയിൽ വരുന്ന കമന്റുകൾ പലതും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത അടിവരയിട്ടുറപ്പിക്കുന്നതാണ്. പല കമന്റുകളും കാണുമ്പോൾ ലൈംഗികത എന്ന വാക്ക് കേട്ടാലേ ചിലർക്ക് രതിമൂർച്ഛ സംഭവിക്കുന്നുണ്ടെന്ന് തോന്നുന്നു. വലിയ പുരോഗമനവും മുന്തിയ ആശയങ്ങളും മുന്നോട്ട് വയ്ക്കുന്ന സിംഹങ്ങൾ പലരും ഈ വിഷയത്തിൽ എടുക്കുന്ന നിലപാട് അന്യായ കോമഡിയാണ്.

ഒരു പെൺകുട്ടിക്ക് ആർത്തവം ഉണ്ടാകുന്നതിനോടാനുബന്ധമായെങ്കിലും മുതിർന്നവരിൽ നിന്ന് അവശ്യം ലൈംഗികജ്ഞാനം പകർന്നു കിട്ടുന്നുണ്ട് (അപൂർവ്വം Exceptional Cases വിട്ടേരെ). ഞാനടക്കമുള്ള പുരുഷുക്കൾക്ക് ആരാണ് ആ ജ്ഞാനം പകർന്നു തരുന്നത് (ഇവിടെയും അപൂർവ്വം Exceptional Cases വിട്ടേരെ)..... ഉത്തരം വലിയൊരു നിരയിൽ ഏതെങ്കിലും ഒക്കെയാണ്....
അജ്ഞാനികളും അൽപ്പജ്ഞാനികളും വികലജ്ഞാനികളും ആയ ചില കൂട്ടുകാർ, പല നിലവാരത്തിലും ശ്രേണിയിലും പെട്ട കൊച്ചു കൊച്ചു പുസ്തകങ്ങൾ, കുറെ തുണ്ടുപടങ്ങൾ, ക്ലിപ്പിംഗുകൾ, ഓൺലൈൻ എൻസൈക്ക്ളോപീടികകൾ, ഇതേ വിദ്യാർജ്ജന സമ്പ്രദായത്തിലൂടെ അറിവ് സമ്പാദിച്ചും പ്രയോഗിച്ചും "പണ്ഡിതന്മാ"രായ മാമന്മാരും ചേട്ടന്മാരും.... ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള, സ്വന്തം ശരീരവുമായി ബന്ധപ്പെട്ട കൗതുകങ്ങളുടെയും സംശയങ്ങളുടെയും ആശങ്കകളുടെയും വ്യക്തതയ്ക്ക് വേണ്ടി എത്ര അപര്യാപ്തരായ ഗുരുക്കന്മാരെയാണ് ഞങ്ങൾക്ക് ലഭിച്ചത് !!???
"ത്വങ് മാംസ രക്താസ്ഥി വിൺ മൂത്ര രേതസാം" എന്ന കവിതാശകലത്തിലെ രേതസ്സ് എന്താണെന്ന് സംശയം ചോദിച്ചവനോട് അവന്റെയൊരു സംശയം; ഇരിയെടാ അവിടെ എന്ന മറുപടി കൊടുത്ത അധ്യാപകനെ എനിക്കറിയാം. വേദപാഠക്‌ളാസിൽ പത്തു കൽപ്പനകൾ പഠിപ്പിക്കുമ്പോൾ വ്യഭിചാരം എന്താണെന്ന സംശയത്തിന് കിട്ടിയ ഉത്തരം വേണ്ടാതീനം ചെയ്തു നടക്കുന്നതാണെന്നായിരുന്നു. എന്താണ് ബലാൽസംഗം, പീഡനം എന്നൊക്കെ കുട്ടികൾ ചോദിക്കുമ്പോൾ എന്തുത്തരമാണ് അവർക്ക് കൊടുക്കേണ്ടത് എന്നറിയാത്ത മുതിർന്നവർ ആണ് നമ്മൾ. ലൈംഗിക വിദ്യാഭ്യാസം കുട്ടികൾക്ക് മാത്രമായി പരിമിതപ്പെടുത്തരുത്.
ആദ്യ ഘട്ടത്തിൽ അത് അടിയന്തിരമായി നൽകേണ്ടത് ഈ നാട്ടിലെ മുഴുവൻ അധ്യാപകർക്കുമാണ്; അതേ മുൻഗണനയോടെ സമൂഹത്തിലെ എല്ലാ മുതിർന്നവർക്കും ലൈംഗിക വിദ്യാഭ്യാസം കൊടുക്കണം. എന്നാൽ മാത്രമേ ഇതൊക്കെ ആരോഗ്യകരമായി കുട്ടികൾക്ക് എങ്ങനെ പറഞ്ഞു കൊടുക്കാം എന്ന് അവർ പഠിക്കൂ.
പെണ്ണ് എന്താണെന്നും അവളെ എങ്ങനെ മാന്യമായി സമീപിക്കണമെന്നും ഒരാണ് പഠിക്കേണ്ടത് സ്വന്തം കുടുംബത്തിൽ നിന്നാവണം; തിരിച്ചും അങ്ങനെ തന്നെ. ആണധികാരബോധത്തിൽ തിളച്ചും പുളച്ചും വിധേയപ്പെട്ടും പുലരുന്ന സമൂഹത്തിൽ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും സ്ത്രീക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന മോശം സമീപനങ്ങൾ സ്വന്തം അമ്മയിൽ നിന്നും വീട്ടിലെ മറ്റ് സ്ത്രീകളിൽ നിന്നും ഒരാൺകുട്ടി കേട്ടറിയണം. പല കോണുകളിൽ നിന്നും ഓരോ സ്ത്രീക്കും നേരെ വരാറുള്ള മോശം കമന്റുകൾ, വൃത്തികെട്ട നോട്ടങ്ങൾ, വഷളൻ സ്പർശനങ്ങൾ അങ്ങിനെ സ്ത്രീ അനുഭവിക്കുന്ന ചെറുതും വലുതുമായ വ്യഥകളെല്ലാം. എല്ലാ മാസവും അവളിൽ വന്നു പോകുന്ന വേദനകൾ.. അത് പോലെ തന്നെ അവളുടെ ശാരീരിക പ്രത്യേകതകളും അസ്വസ്ഥതകളും.... ഇതിനെക്കുറിച്ചെല്ലാം അമ്മയിൽ നിന്നും വീട്ടിൽ നിന്നും അറിവും തിരിച്ചറിവും നേടുന്ന ഒരാണും പെണ്ണിനെ വെറും ഭോഗവസ്തുവായി കാണില്ല. ലൈംഗികതയെക്കുറിച്ച് പറയാതെയും മടിച്ചും മറച്ചുമൊക്കെ പറഞ്ഞുമാണ് നമ്മൾ ഈ പരുവത്തിലായത്.
ഈ നാട്ടിലെ സദാചാരത്തിന്റെ മൊത്തക്കച്ചവടക്കാരോടാണ്, ലൈംഗിക വിദ്യാഭ്യാസമെന്നാൽ സുരതം ചെയ്യാൻ പഠിപ്പിക്കലല്ല. സെക്സ് ചെയ്യുന്നതിൻ്റെ പ്രാക്ടിക്കൽ ക്‌ളാസൊന്നും അതിന്റെ സിലബസിൽ എന്തായാലും ഉണ്ടാവാൻ സാധ്യതയില്ല. ഓരോ വ്യക്തിയും അവരവരുടെയും തങ്ങൾ ഇടപഴകുന്ന അപരന്റെയും ലൈംഗികാഭിമുഖ്യങ്ങളെ തിരിച്ചറിയാനും അംഗീകരിക്കാനും ബഹുമാനിക്കാനും വേണ്ടിയുള്ള അറിവ് നേടലാണ്.
ആണ് പെണ്ണ് എന്നീ ദ്വന്ത ബന്ധങ്ങൾക്കപ്പുറം നൂറോളം ലൈംഗികാഭിമുഖ്യങ്ങൾ ഈ ഭൂമിയിൽ ഉണ്ടെന്ന് അറിയാനും അതിനെ അംഗീകരിക്കാനും പഠിക്കലാണ്.
ലൈംഗിക വികാരവും ലൈംഗിക ചിന്തകളും ഭാവനകളും നൈസർഗികമാണെന്നും അത് പാപമോ ഒതപ്പോ ഒന്നുമല്ലെന്നുമുള്ള തിരിച്ചറിവ് നേടലാണ്. CONSENT എന്ന വാക്കിന്റെ സൂക്ഷ്മതയേറിയ അർത്ഥവും പ്രാധാന്യവും മനസിലാക്കലാണ്. NO എന്നാൽ വെറുമൊരു വാക്കല്ല ഒരു പൂർണ്ണ വാചകമാണ് എന്ന തിരിച്ചറിവ് നേടലാണ്. ലൈംഗികത സ്വകാര്യതയും കൺസെന്റും ആവശ്യപ്പടുന്ന ഒന്നാണെന്നു മനസിലാക്കലാണ്. അതിനപ്പുറമുള്ളത് വയലേഷനും വയലൻസുമാണെന്ന് തിരിച്ചറിയലാണ്.
ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസവും അവബോധങ്ങളും ലൈംഗിക സംസ്കാരവും ഈ നാടിനെ ശുദ്ധി ചെയ്യട്ടെ.

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Tuesday 10 August 2021

A time when postal stamps were used instead of currency notes !!!


In Russia, the February Revolution of 1917 forced Tsar Nicholas II to abdicate. A Provisional Government was then established under the leadership of Prince Georgy Yevgenyevich Lvov. That government was formed in Petrograd (now St. Petersburg). The government aimed to establish a constitutional and democratic political system in post-revolutionary Russia, resolve socio-economic problems, and continue Russia's involvement in World War I. Generally moderates and liberals were behind this government.

This government faced many challenges, including the ongoing war, economic difficulties, and the rise of radical political movements, particularly the Bolsheviks led by Vladimir Lenin. At the time, the Provisional Government also faced a Duel Power situation, sharing power with the Petrograd Soviet, a workers' and soldiers' council. This dual power arrangement created political instability. The Provisional Government's inability to solve the socio-political problems Russians were experiencing eroded popular support for it. Uprisings like The July Days and the Kornilov Affair further weakened the Provisional Government.

As mentioned earlier, the shortage of common currency was a consequence of the severe economic challenges faced by the Provisional Government. To solve this problem, some institutions have started issuing emergency currencies. These often differed from traditional forms. One such form was the use of postage stamps as temporary currency. On the back is written a text in Russian which means "It circulates at par with copper coin" in English. These stamp currencies were not officially issued by the government, but were a temporary unofficial solution to economic instability and the scarcity of traditional currency. It is important to note that it was by no means a formal or stable monetary system.

Finally, in the October Revolution of 1917, the Bolsheviks overthrew the Provisional Government and seized power and Soviet Russia (USSR) came into being. As the new government introduced its own currency and took measures to stabilize the economy, the Stamp Currency system became unnecessary.

Although not in circulation, these stamp notes are a favorite among stamp and note collectors. In a sense, it is the smallest currency in use in the world so far. But there are note collectors who do not even accept it as a currency.

കറൻസി നോട്ടിന് പകരം പോസ്റ്റൽ സ്റ്റാമ്പ് ഉപയോഗിച്ച കാലം


റഷ്യയിൽ 1917-ലെ ഫെബ്രുവരി വിപ്ലവത്തോടെ സാർ ചക്രവർത്തിയായിരുന്ന നിക്കോളാസ് രണ്ടാമൻ സ്ഥാനമൊഴിയേണ്ടതായി വന്നു. തുടർന്ന് ജോർജി എൽവോവ് (Prince Georgy Yevgenyevich Lvov)-ന്റെ നേതൃത്വത്തിൽ ഒരു താൽക്കാലിക സർക്കാർ (Provisional Government) സ്ഥാപിതമായി. പെട്രോഗ്രാഡിൽ (ഇപ്പോൾ സെന്റ് പീറ്റേഴ്‌സ്ബർഗ്) വച്ചായിരുന്നു ആയിരുന്നു ആ സർക്കാർ രൂപീകരിക്കപ്പെട്ടത്. വിപ്ലവാനന്തര റഷ്യയിൽ ഭരണഘടനാപരവും ജനാധിപത്യപരവുമായ രാഷ്ട്രീയ സംവിധാനം സ്ഥാപിക്കുക, സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുക, ഒന്നാം ലോക മഹായുദ്ധത്തിൽ റഷ്യയുടെ ഇടപെടൽ തുടരുക എന്നിവ ലക്ഷ്യമിട്ടുള്ള ഒന്നായിരുന്നു ആ സർക്കാർ. പൊതുവെ മിതവാദികളും ലിബറലുകളുമായിരുന്നു ഈ സർക്കാരിന് പിന്നിൽ 
നിലവിലുള്ള യുദ്ധം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, സമൂലമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ, പ്രത്യേകിച്ച് വ്‌ളാഡിമിർ ലെനിന്റെ നേതൃത്വത്തിലുള്ള ബോൾഷെവിക്കുകളുടെ ഉയർച്ച എന്നിവ ഉൾപ്പെടെ നിരവധി വെല്ലുവിളികൾ ഈ സർക്കാർ നേരിട്ടു. അക്കാലത്ത്, തൊഴിലാളികളുടെയും പട്ടാളക്കാരുടെയും കൗൺസിലായ പെട്രോഗ്രാഡ് സോവിയറ്റുമായി അധികാരം പങ്കിടുന്ന രീതിയിലുള്ള Duel Power (ഇരട്ട അധികാരം) സ്ഥിതിവിശേഷവും താൽക്കാലിക ഗവൺമെന്റിന് നേരിടേണ്ടി വന്നു. ഈ ഇരട്ട അധികാര ക്രമീകരണം രാഷ്ട്രീയ അസ്ഥിരത സൃഷ്ടിച്ചു. റഷ്യക്കാർ അനുഭവിച്ചു കൊണ്ടിരുന്ന സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സംഭവിച്ച, താൽക്കാലിക ഗവൺമെന്റിന്റെ കഴിവില്ലായ്മ അതിനുള്ള ജന പിന്തുണ ഇല്ലാതാക്കി. The July Days, Kornilov Affair തുടങ്ങിയ പ്രക്ഷോഭങ്ങളും താൽക്കാലിക സർക്കാരിനെ കൂടുതൽ ദുർബലപ്പെടുത്തി. 

മുൻപ് പറഞ്ഞത് പോലെ, താൽക്കാലിക ഗവൺമെന്റിന്റെ കാലത്തെ ഗുരുതരമായ സാമ്പത്തിക വെല്ലുവിളികളുടെ അനന്തരഫലമായി സാധാരണ കറൻസിയുടെ ക്ഷാമം അനുഭവപ്പെട്ടു. ഈ പ്രശ്നം പരിഹരിക്കാൻ, ചില സ്ഥാപനങ്ങൾ അടിയന്തര കറൻസികൾ ഇറക്കാൻ ആരംഭിച്ചു. ഇവ പലപ്പോഴും പരമ്പരാഗത രൂപങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു. അത്തരത്തിലുള്ള ഒരു രൂപമായിരുന്നു തപാൽ സ്റ്റാമ്പുകൾ താൽക്കാലിക കറൻസിയായി ഉപയോഗിച്ചത്. 
ഇതിന് പിറകിൽ "It circulates at par with copper coin" എന്ന് ഇംഗ്ലീഷിൽ അർത്ഥം വരുന്ന റഷ്യൻ ഭാഷയിലുള്ള ഒരു വാചകമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  ഈ സ്റ്റാമ്പ് കറൻസികൾ ഗവൺമെന്റ് ഔദ്യോഗികമായി അനുവദിച്ചതല്ല, മറിച്ച് സാമ്പത്തിക അസ്ഥിരതയ്ക്കും പരമ്പരാഗത കറൻസിയുടെ ദൗർലഭ്യത്തിനും ഉള്ള ഒരു താൽക്കാലിക അനൗദ്യോഗിക പരിഹാരമായിരുന്നു. അത് ഒരു തരത്തിലും ഔപചാരികമോ സുസ്ഥിരമോ ആയ ഒരു പണ വ്യവസ്ഥ ആയിരുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. 

ഒടുവിൽ, 1917-ൽ തന്നെ ഒക്ടോബർ വിപ്ലവത്തിൽ ബോൾഷെവിക്കുകൾ താൽക്കാലിക ഗവൺമെന്റിനെ അട്ടിമറിച്ച് ഭരണം കയ്യടക്കുകയും സോവിയറ്റ് റഷ്യ (USSR) നിലവിൽ വരികയും ചെയ്തു. പുതിയ സർക്കാർ സ്വന്തം കറൻസി അവതരിപ്പിക്കുകയും സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തതോടെ Stamp Currency എന്ന സംവിധാനം ആവശ്യമില്ലാതെ വന്നു.

പ്രചാരത്തിൽ ഇല്ലെങ്കിലും സ്റ്റാമ്പ്, നോട്ട് എന്നിവ ശേഖരിക്കുന്നവരുടെ പ്രിയപ്പെട്ടവ  ആണ് ഈ സ്റ്റാമ്പ് നോട്ടുകൾ. ഒരർത്ഥത്തിൽ ലോകത്ത് ഇത് വരെ ഉപയോഗത്തിലിരുന്ന കറൻസികളിൽ ഏറ്റവും ചെറുത് ഇതാണെന്ന് വേണമെങ്കിൽ പറയാം. എന്നാൽ ഇതിനെ ഒരു കറൻസിയായി പോലും അംഗീകരിക്കാത്ത നോട്ട് ശേഖരണക്കാരുമുണ്ട്.  

Monday 9 August 2021

ഇ ബുൾ ജെറ്റിന് ചെയ്യാൻ പാടില്ലാത്തത് പിങ്ക് പോലീസിനും ഹൈവെ പോലീസിനും ചെയ്യാമോ !!???


ദശ ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സും ഫോളോവേഴ്‌സും ഉള്ള വാൻ ലൈഫ് ടൂർ വ്‌ളോഗിംഗ് ചെയ്യുന്ന യൂട്യബ് ചാനലായ ഇ ബുൾ ജെറ്റിന്റെ "നെപ്പോളിയൻ" എന്ന വാൻ നിയവിരുദ്ധമായ രൂപമാറ്റം വരുത്തിയെന്ന് ആരോപിച്ച് കണ്ണൂര്‍ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിക്കുകയും ചെക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. കണ്ണൂർ കിളിയന്തറ സ്വദേശികളായ ലിബിൻ, എബിൻ സഹോദരങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ തുടങ്ങുകയും ചെയ്തു. ഇതോടെ ഇ ബുൾ ജെറ്റിന്റെ ആരാധകർ പ്രതിഷേധവുമായി സോഷ്യൽ മീഡിയയിൽ കളം നിറഞ്ഞു. 

"108 ആംബുലൻസി"ന്റെയും പിങ്ക് പട്രോളിന്റെയും ഹൈവേ പട്രോളിന്റെയും യുമൊക്കെ വാഹനങ്ങളിൽ കളർ തീമുകൾ ഉപയോഗിക്കാമെങ്കിൽ ഇ ബുൾ ജെറ്റ് ബ്രദേഴ്സ്സിന്റെ "നെപ്പോളിയന്" കളർ തീം ഉപയോഗിക്കുന്നതിൽ എന്താണ് തടസമെന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം. 

നിയമത്തെപ്പറ്റി കൃത്യമായ ധാരണ ഇല്ലാത്തതാണ് ഇങ്ങനെയൊക്കെ ചോദിക്കാൻ കാരണം. ആംബുലൻസ്, പിങ്ക് പെട്രോൾ, ഹൈവേ പട്രോൾ, എം വി ഡി തുടങ്ങിയ സേവന വിഭാഗങ്ങൾ, സർക്കാർ-സർക്കാരിതര സ്ഥാപനങ്ങൾ, കോർപ്പറേറ്റ്  കമ്പനികൾ മുതലായവയുടെ വാഹനങ്ങളെ പെട്ടെന്ന് തിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്ന യൂണിഫോം കളർ ആൻഡ് ഡിസൈൻ കോഡിന് "ലിവറി" (Livery) എന്നാണ് പറയുന്നത്. ഇത്തരം ലിവറികളെല്ലാം നിയമപരമായി റജിസ്റ്റർ ചെയ്യപ്പെട്ടവയാണ്‌. 

ഒരു സ്വകാര്യ വ്യക്തിക്കോ സ്ഥാപനത്തിനോ ആവശ്യമെന്ന് തോന്നുന്ന പക്ഷം, സ്വന്തം വാഹനത്തിന്‌ അല്ലെങ്കിൽ വാഹനങ്ങൾക്ക് കസ്റ്റം ലിവെറി സെറ്റ് ചെയ്യാനാകും. പാഴ്‌സൽ സർവീസ്, കൊറിയർ സർവീസ്, പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്, ATM നോട്ട് മാനേജ്‌മന്റ് കമ്പനികൾ, ഓയിൽ കമ്പനികളുടെ ടാങ്കറുകൾ, കുടിവെള്ള ടാങ്കറുകൾ തുടങ്ങി ലിവറികളുടെ അനേകം ഉദാഹരണങ്ങൾ നമ്മുടെ നിരത്തുകളിലേക്കൊന്ന് കണ്ണോടിച്ചാൽ യഥേഷ്ട്ടം കാണാനാകും. പോലീസ്, സൈനിക അർദ്ധ സൈനിക വിഭാഗങ്ങളുടെ ലിവറികളുമായോ രജിസ്റ്റേർഡ് ലിവറികളുമായോ സാമ്യമില്ലാത്തതും നിയമവിരുദ്ധമല്ലാത്തതുമായ ലിവറികൾ നമുക്ക് ഉപയോഗിക്കാനാകും. 

നിയമം അനുവദിക്കുന്ന തരത്തിലുള്ള ഏത് ലിവറിയും നിങ്ങളുടെ വണ്ടി രജിസ്റ്റർ ചെയ്തിരിക്കുന്ന ആർ ടി ഓഫീസിൽ നിശ്ചിത ഫീസ് അടച്ച് അതിന് വേണ്ടിയുള്ള അപേക്ഷാഫോമിൽ അപേക്ഷിച്ചു നിയമവിധേയമാക്കാം. ഇക്കാര്യം വണ്ടിയുടെ RC ബുക്കിൽ രേഖപ്പെടുത്തി കിട്ടുകയും ചെയ്യും.

Thursday 1 July 2021

ലോകപ്രശസ്തമായ ഈ ടാപ്പിന്റെ ചരിത്രം കേരളത്തിന് അഭിമാനമാനവും അപമാനവും ആകുന്നതെങ്ങിനെയാണ് !?

 

കുറച്ച് കാലം മുൻപ് വരെ നമ്മുടെ റോഡ് വക്കുകളിലെയും റെയിൽവെ സ്റ്റേഷനുകളിലെയും ട്രെയിൻ കംപാർട്ട്മെന്റുകളിലെയും ഒരു സാധാരണ കാഴ്ചയായിരുന്ന ചിത്രത്തിൽ കാണുന്ന തരം വാട്ടർ ടാപ്പുകൾ. നമ്മുടെ റോഡുവക്കുകളിൽ ഇപ്പോൾ ഇത്തരം ടാപ്പുകൾ അപൂർവ്വമായി മാത്രമേ കാണപ്പെടുന്നുള്ളു. എന്നിരുന്നാലും ട്രെയിനുകൾക്കുള്ളിലും സ്റ്റേഷനുകളിലും ഇന്ത്യൻ റെയിൽ‌വേ ഇപ്പോഴും ജെയ്‌സൺ വാട്ടർ ടാപ്പുകൾ ഉപയോഗിക്കുന്നുണ്ട്. ‘ജെയ്‌സൺ’ വാട്ടർ ടാപ്പ് അല്ലെങ്കിൽ ‘വേസ്റ്റ് നോട്ട് വാട്ടർ ടാപ്പ്’ "നോ വാട്ടർ വേസ്റ്റ് ടാപ്പ്" എന്നൊക്കെയാണ് ഈ ടാപ്പ് അറിയപ്പെട്ടിരുന്നത്. ജലനഷ്ടം കുറയ്ക്കാനായി ലോക വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ വാട്ടർ ടാപ്പിന്റെ പേരിൽ കേരളത്തിന് അഭിമാനിക്കാനും അപമാനഭാരത്താൽ തല കുനിക്കാനും വകയുണ്ട്.

ചിത്രത്തിൽ കാണുന്ന ആളുടെ പേര് ജെ. പി. സുബ്രഹ്മണ്യ അയ്യർ എന്നാണ്. ഇത്തരം ടാപ്പ് വികസിപ്പിച്ചെടുത്തത് നമ്മുടെ നാട്ടുകാരനായ ഇദ്ദേഹമാണ്. ഇദ്ദേഹം തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്ത് ഇൻഷുറൻസ് ഓഫീസറായി സേവനമനുഷ്ഠിച്ച കാലത്ത് റോഡ് സൈഡ് വാട്ടർ ടാപ്പുകൾ ഉപയോഗശേഷം ആളുകൾ കൃത്യമായി അടക്കാത്തത് മൂലം ധാരാളം വെള്ളം പാഴായിപ്പോകുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് നിരന്തരം ചിന്തിച്ചു കൊണ്ടിരുന്ന അദ്ദേഹം ചില എഞ്ചിനീയർ സുഹൃത്തുക്കളുടെ സഹായത്തോടെ ഒരു ടാപ്പ് ഉണ്ടാക്കി. പിന്നീട് ഈ ടാപ്പുകളുടെ പ്രവർത്തനക്ഷമത കൂടുതൽ മെച്ചപ്പെടുത്തുകയും ഈ ടാപ്പ് ഡിസൈനിന് പേറ്റന്റ് നേടുകയും ചെയ്തു. എന്നാൽ, ജെയ്‌സൺ വാട്ടർ ടാപ്പുകൾ വരുന്നതിനുമുമ്പ് ഒരു ക്രൂഡ് സെൽഫ് ക്ലോസിംഗ് വാട്ടർ ടാപ്പ് ഉണ്ടായിരുന്നോ എന്ന് വ്യക്തതയുള്ള വിവരങ്ങൾ ലഭ്യമല്ല. സുബ്രഹ്മണ്യ അയ്യർ കരമനയിൽ ഒരു ഫാക്ടറി സ്ഥാപിച്ച് വൻതോതിൽ ടാപ്പ് നിർമ്മാണം ആരംഭിച്ചു. തൊഴിൽത്തർക്കങ്ങൾ അടക്കമുള്ള പല വിധ പ്രശ്നങ്ങൾ മൂലം കേരളത്തിൽ ഫാക്ടറി പ്രവർത്തിപ്പിക്കൽ അദ്ദേഹത്തിന് ദുഷ്കരമായി. പിന്നീടദ്ദേഹം നിർമ്മാണശാല കോയമ്പത്തൂരിലേക്ക് മാറ്റി. ‘ഹൈഡ്രോ പ്ലാൻ’ എന്ന ഒരു ജർമ്മൻ കമ്പനി ഇന്ത്യയിലും ശ്രീലങ്കയിലും ഒഴികെ ലോകമെമ്പാടും ടാപ്പ് നിർമ്മിക്കാനും വിൽക്കാനുമുള്ള അവകാശം അയ്യരുടെ കയ്യിൽ നിന്ന് വാങ്ങിയതോടെ യൂറോപ്പ്, ഇംഗ്ലണ്ട്, ജപ്പാൻ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജെയ്‌സൺ ടാപ്പിന് വലിയ തോതിലുള്ള പ്രചാരമുണ്ടായി. 

ജീവിത നിലവാരത്തിലെ ഉയർച്ചയും നഗരവൽക്കരണവും വീടുകളിലേക്കുള്ള ജലവിതരണത്തിന്റെ രീതികളെ മാറ്റി മറിച്ചു. കുപ്പിയിൽ വരുന്ന കുടിവെള്ളത്തിന്റെ സ്വീകാര്യത കൂടി വന്നു. ഇതോടെ പൊതുടാപ്പുകൾ ആശ്രയിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇത്തരം മാറ്റങ്ങൾ റോഡുകളിലെ പൊതുടാപ്പുകളുടെ വംശനാശത്തിലേക്ക് നയിച്ചു; അപൂർവ്വമായുള്ള പൊതുടാപ്പ് പോയിന്റുകളിലും ജെയ്‌സൺ ടാപ്പുകൾ ഉപയോഗിക്കാതായി. 

ലോകവ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്ന, വെള്ളം പാഴാക്കാത്ത ഈ ടാപ്പുകളുടെ ഉത്ഭവം നമ്മുടെ കൊച്ചു കേരളത്തിൽ നിന്നാണെന്ന് പറയുന്നതിൽ അഭിമാനിക്കുന്നതിനൊപ്പം അതുണ്ടാക്കാൻ വേണ്ടി സ്ഥാപിക്കപ്പെട്ട നിർമ്മാണശാല നമ്മുടെ സാമൂഹ്യമനോഭാവങ്ങളിലെ ന്യൂനതകൾ കൊണ്ട് കേരളത്തിൽ നിന്ന് പുറംനാട്ടിലേക്ക് പോയി എന്നതിൽ കുറച്ച് അപമാനഭാരവും ഉണ്ടാകേണ്ടതാണ്.

വിവരങ്ങൾക്ക് കടപ്പാട്  : Archives  of The Hindu Daily & Achuthsankar S Nair

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Wednesday 23 June 2021

21 മാസങ്ങൾ ലോക്ക് ഡൗണിൽ പെട്ടുപോയ ഇന്ത്യൻ ജനാധിപത്യം...


സ്വ
തന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വിവാദപൂർണ്ണമായ 21 മാസങ്ങൾ ആയിരുന്നു ദേശീയ അടിയന്തരാവസ്ഥകാലം. അന്ന്
പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ നിർദ്ദേശാനുസരണം ഇന്ത്യൻ ഭരണഘടനയിലെ 352-ആം വകുപ്പ് അനുസരിച്ച് രാഷ്ട്രപതി ആയിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദ്‌ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പൗരാവകാശങ്ങൾ റദ്ദാക്കുവാനും പരിമിതപ്പെടുത്തുവാനും തിരഞ്ഞെടുപ്പുകൾ റദ്ദാക്കുവാനും ഡിക്രീകൾ പുറപ്പെടുവിച്ച് ഭരിക്കുവാനും ഉള്ള അധികാരം ഇതിലൂടെ ഇന്ദിരാഗാന്ധിക്ക് കരഗതമായി.

ഇന്ദിരയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പാർട്ടി 1971-ൽ നടന്ന തിരഞ്ഞെടുപ്പിൽ പരക്കെ തിരഞ്ഞെടുപ്പു കൃത്രിമം കാട്ടി എന്ന് ഇന്ദിരയുടെ എതിരാളികൾ വളരെ നാളുകളായി ആരോപിച്ചിരുന്ന കാലമാണത്.  സോഷ്യലിസ്റ്റ് നേതാ‍വായ ഗാന്ധിയൻ ജയപ്രകാശ് നാരായൺ ബിഹാറിൽ പ്രവിശ്യാ സർക്കാരിനെ മാറ്റുന്നതിനു വേണ്ടി നടത്തിയ പ്രക്ഷോഭവും അക്കാലത്ത് തന്നെയായിരുന്നു. സത്യാഗ്രഹത്തിലൂടെ ഇന്ത്യൻ സർക്കാരിനെ പുറത്താക്കുവാനല്ല ജനകീയ പ്രക്ഷോഭം നടത്തുവാൻ അദ്ദേഹം ശ്രമവും തുടങ്ങി. ജെപിയും അദ്ദേഹത്തിന്റെ അനുയായികളും അഹിംസാ മാർഗ്ഗത്തിലൂടെ ഇന്ത്യൻ സമൂഹത്തെ മാറ്റിമറിക്കുവാനായി ഒരു സമ്പൂർണ്ണ വിപ്ലവത്തിനായി വിദ്യാർത്ഥികളെയും കർഷകരെയും തൊഴിലാളി സംഘടനകളെയും ഏകോപിപ്പിക്കുവാൻ ശ്രമിച്ചു. ഗുജറാത്ത് അസംബ്ലി തിരഞ്ഞെടുപ്പിൽ കോൺഗ്രസ്, ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള വിവിധ രാഷ്ട്രീയകക്ഷികളുടെ സഖ്യത്തോട് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പാർലമെന്റിൽ സർക്കാർ ഒരു അവിശ്വാസ പ്രമേയത്തെ അഭിമുഖീകരിക്കുന്ന ഘട്ടം വന്നു. 

ഇന്ദിരാഗാന്ധിയോട് ലോകസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട രാജ നരൈൻ ഇന്ദിരയ്ക്കെതിരായി അലഹബാദ് ഹൈക്കോടതിയിൽ കേസുകൊടുത്തു. തിരഞ്ഞെടുപ്പ് കൃത്രിമം, സർക്കാർ വസ്തുവകകൾ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കൽ എന്നിവയായിരുന്നു ആരോപിക്കപ്പെട്ട കുറ്റങ്ങൾ. 1975 ജൂൺ 12-നു ജസ്റ്റിസ് ജഗ്മോഹൻലാൽ സിൻ‌ഹ ഇന്ദിരാഗാന്ധിയെ ഭരണകൂടത്തിന്റെ വസ്തുവകകൾ തിരഞ്ഞെടുപ്പു പ്രചരണത്തിനായി വിനിയോഗിച്ചു എന്ന കുറ്റത്തിന് കുറ്റക്കാരിയായി വിധിച്ചു. ഇന്ദിരയുടെ തിരഞ്ഞെടുപ്പു വിധി കോടതി റദ്ദാക്കുകയും ലോകസഭാ സീറ്റ് റദ്ദാക്കുകയും ചെയ്തു. അടുത്ത ആറു വർഷത്തേക്ക് ഏതെങ്കിലും തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി മത്സരിക്കുന്നതിൽ നിന്നും കോടതി വിലക്കി. അതേ സമയം, വോട്ടർമാർക്ക് കൈക്കൂലികൊടുത്തു, ഇലക്ഷൻ തിരിമറി തുടങ്ങിയ ഗൗരവമേറിയ കുറ്റാരോപണങ്ങൾ കോടതി തള്ളിക്കളഞ്ഞു. ഇലക്ഷൻ വേദികൾ നിർമ്മിക്കാൻ സംസ്ഥാന പോലീസിനെ ഉപയോഗിച്ചു, തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സംസ്ഥാന വൈദ്യുതി വകുപ്പിൽ നിന്ന് വൈദ്യുതി ഉപയോഗിച്ചു, പ്രസംഗ വേദി വളരെ ഉയരത്തിൽ സ്ഥാപിച്ചു തുടങ്ങിയ ലഘുതരമായ കുറ്റങ്ങൾക്കാണ് ഇന്ദിരാഗാന്ധിയെ കോടതി ശിക്ഷിച്ചത്. എന്നാൽ ഇവയിൽ പലതും പ്രധാനമന്ത്രിയുടെ സുരക്ഷാ ചട്ടങ്ങളുടെ (പ്രോട്ടോക്കോൾ) ഭാഗമായിരുന്നു.  മാരകമായ കുറ്റങ്ങൾക്ക് വെറുതേ വിടുകയും താരതമ്യേന ലഘുവായ കുറ്റങ്ങൾക്ക് ശിക്ഷിക്കുകയും ചെയ്തതിനെ റ്റൈംസ് മാസിക രാജ്യത്തിന്റെ പ്രധാനമന്ത്രിയെ "ട്രാഫിക്ക് ടിക്കറ്റി" (ഗതാഗത നിയമലംഘനം) ന് പുറത്താക്കി എന്നാണ് വിശേഷിപ്പിച്ചത്. ഇതേ സമയം, മൊറാർജി ദേശായി, ജയപ്രകാശ് നാരായൺ എന്നിവർ നയിച്ച പ്രക്ഷോഭങ്ങൾ തൊഴിൽ-ട്രേഡ് യൂണിയനുകൾ, വിദ്യാർത്ഥി സംഘടനകൾ, സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനകൾ തുടങ്ങിയവയുടെ സമരങ്ങളുമായി ചേർന്നപ്പോൾ അതൊരു രാജ്യവ്യാപക പ്രക്ഷോഭമായി. ദില്ലിയിൽ നിയമസഭ, പ്രധാനമന്ത്രിയുടെ വസതി എന്നിവയോടു ചേർന്നുള്ള നിരത്തുകൾ എല്ലാം സമരക്കാരെക്കൊണ്ട്‌ നിറഞ്ഞു. 

വ്യാപകമായ രാഷ്ട്രീയ എതിർപ്പിനും രാജ്യമൊട്ടാകെ പാർട്ടിയിൽ നിന്നുള്ള അനുയായികളുടെ കൊഴിഞ്ഞു പോക്കിനുമിടയിൽ വളരെ ചെറിയ എണ്ണം അടുത്ത പാർട്ടി അനുഭാവികളുടെയും ഇളയ മകനായ സഞ്ജയ് ഗാന്ധിയുടെയും ഉപദേശം സ്വികരിച്ചാണ് ഇന്ദിര അടിയന്തരാവസ്ഥ തീരുമാനമെടുത്തത്. പല ഘട്ടങ്ങളിലായി ദീർഘിപ്പിച്ച് 21 മാസക്കാലം നീണ്ടു നിന്ന അടിയന്തിരാവസ്ഥക്കാലത്ത് സംസ്ഥാന അസംബ്ലികളിലേക്കും ലോക്സഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ നീട്ടി വെക്കപ്പെട്ടു. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളും എതിർപ്പുകളും ഒപ്പം പൗരാവകാശങ്ങളും വ്യാപകമായി അടിച്ചമർത്തപ്പെട്ടു. പാകിസ്താനുമായി ഉള്ള യുദ്ധം അവസാനിച്ച് അധികം വർഷങ്ങൾ ആയിരുന്നില്ല എന്ന സാഹചര്യം രാജ്യ സുരക്ഷയ്ക്കുള്ള ഭീഷണിയായിരുന്നു എന്ന കാരണമാണ് ഈ അടിച്ചമർത്തലുകൾക്ക് ന്യായീകരണമായി സർക്കാർ പറഞ്ഞത്. സമരങ്ങളും പ്രതിഷേധങ്ങളും രാജ്യത്തെ ഭരണത്തെ സ്തംഭിപ്പിച്ചു എന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു എന്നും സർക്കാർ ആരോപിച്ചു. 

രാജ്യമൊട്ടാകെ പോലീസിനെ ഉപയോഗിച്ച് ആയിരക്കണക്കിന് നേതാക്കളെയും പ്രതിഷേധിക്കുന്ന ജനങ്ങളെയും സർക്കാർ അറസ്റ്റ് ചെയ്തു. ജയപ്രകാശ് നാരായൺ, മൊറാർജി ദേശായി, ചരൺ സിംഗ്, രാജ നാരായണൻ, ജെ.ബി. കൃപലാനി, അടൽ ബിഹാരി വാജ്പേയി, മധു ലിമയേ, ലാൽ കൃഷ്ണ അഡ്വാനി, തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടു. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും ആർ.എസ്.എസ്, ഇന്ത്യൻ ജമാ അത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളും നിരോധിക്കപ്പെട്ടു. ബറോഡ ഡൈനാമിറ്റ് കേസിൽ സോഷ്യലിസ്റ്റ് പാർട്ടി ചെയർമാൻ ജോർജ് ഫെർണാണ്ടസ്, എ കെ ഗോപാലൻ തുടങ്ങി അനേകം സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് നേതാക്കളും ഒട്ടേറെ അണികളും അറസ്റ്റ് ചെയ്യപ്പെട്ടു. പലരും മാരകവും ക്രൂരവുമായി പീഡിപ്പിക്കപ്പെട്ടു.

നിയമ നിർമ്മാണ സഭയുടെ സഹായത്തോടെ രാജ്യത്തെ നിയമങ്ങൾ തിരുത്തിയെഴുതുവാൻ ഇന്ദിര ആവത് ശ്രമിച്ചു. സഭയിൽ കോൺഗ്രസിന് മൂന്നിൽ രണ്ടിലേറെ ഭൂരിപക്ഷമുണ്ടായിരുന്നെങ്കിലും അധികാരം വേണ്ടത്ര വേഗതയിൽ തന്റെ വരുതിക്കെത്തുന്നില്ല എന്നു തോന്നിയ ഇന്ദിര പാർലമെന്റിനെ പൂർണ്ണമായി മറികടക്കുന്ന വിധം രാഷ്ട്രപതിയെക്കൊണ്ട് അസാധാരണമായ നിയമങ്ങൾ പുറപ്പെടുവിച്ചു. അങ്ങനെ ഉത്തരവുകൾ കൊണ്ട് ഭരിക്കുവാൻ (Rule by Decree) ഇന്ദിര അടിയന്തിരാവസ്ഥയെ ഉപയോഗപ്പെടുത്തി. രാജ്യത്തിന്റെ വ്യാവസായിക-കാർഷിക ഉൽപാദനം വർദ്ധിപ്പിക്കുവാനും സർക്കാർ പൊതുസേവനങ്ങൾ കാര്യക്ഷമമാ‍ക്കുവാനും ദാരിദ്ര്യം, നിരക്ഷരത എന്നിവയ്ക്കെതിരേ പോരാടുവാനും ഇന്ദിര ഒരു 20-ഇന പരിപാടി നിർമ്മിച്ചു. തിരഞ്ഞെടുപ്പ് കൃത്രിമ കേസിൽ നിന്നും ഇന്ദിരയെ പൂർണ്ണമായും കുറ്റവിമുക്തയാക്കുന്ന വിധത്തിൽ നിയമങ്ങൾ നിർമ്മിക്കുവാനും അവർക്ക് സാധിച്ചു. വാർത്തകൾ പുറത്ത് വരാതിരിക്കാൻ പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തി; പൊതു, സ്വകാര്യ മാധ്യമങ്ങളെ സർക്കാർ നിലപാടുകളുടെ പ്രചരണത്തിനു വേണ്ടി അനിയന്ത്രിതമായി ഉപയോഗിക്കപ്പെട്ടു. ദേശീയമാധ്യമമായ ഓൾ ഇന്ത്യ റേഡിയോ (All India Radio) ഇന്ദിരയുടെ അപദാനങ്ങൾ മാത്രം പാടുന്ന സംവിധാനമായി. അക്കാലത്ത് ആൾ ഇന്ത്യ റേഡിയോയെ "ആൾ ഇന്ദിര റേഡിയോ" എന്ന് വിശഷിപ്പിച്ചത് സാക്ഷാൽ എൽ കെ അദ്വാനിയാണ്. സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ തുർക്ക് മാൻ ഗേറ്റ് ചേരി ഒഴിപ്പിക്കലും വ്യാപകമായ നിർബന്ധിത വന്ധ്യംകരണവും അടക്കം എണ്ണമറ്റ മനുഷ്യാവകാശധ്വംസനങ്ങളും പൗരാവകാശനിഷേധങ്ങളും അടിയന്തിരാവസ്ഥയെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഇരുണ്ട കാലഘട്ടമാക്കി.


ഇന്ദിരയ്ക്ക് എതിരായ പാർട്ടികൾ ഭരിച്ചിരുന്ന ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ ഭരണം അനിശ്ചിതകാലത്തേക്ക് പിരിച്ചു വിട്ട് ഇന്ദിര രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ആയിരക്കണക്കിന് പ്രതിപക്ഷ നേതാക്കളും അണികളും ഈ സംസ്ഥാനങ്ങളിലും അറസ്റ്റ് ചെയ്യപ്പെട്ടു. കേരളത്തെ സംബന്ധിച്ച് വളരെ കുപ്രസിദ്ധി ഉണ്ടാക്കിയ രാജൻ കേസ്‌ ഉണ്ടായത്‌ അടിയന്തരാവസ്ഥ കാലഘട്ടത്തിൽ ആണ്‌. അന്നത്തെ പോലീസ്‌ ക്രൈം ബ്രാഞ്ച്‌ ഡി.ഐ.ജി ജയറാം പടിക്കൽ, സബ്‌-ഇൻസ്പെക്ടർ പുലിക്കോടൻ നാരായണൻ എന്നിവർ ഈ കേസിൽ കുറ്റാരോപിതരായിരുന്നു. വിവാദമായ ഈ കേസിനെ തുടർന്ന് അന്നത്തെ ആഭ്യന്തരമന്ത്രി കെ.കരുണാകരന്‌ രാജി വെക്കേണ്ടി വരികയും ചെയ്തു.

രാജ്യത്തെ ഔദ്യോഗിക രഹസ്യാന്വേഷണ ഏജൻസികൾ ഭരണം രാജ്യമൊട്ടാകെ വളരെ ജനപ്രിയമാണെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇന്ദിര അടിയന്തരാവസ്ഥ പിൻ‌വലിച്ചത് എന്ന് പറയപ്പെടുന്നു. 1977 ജനുവരി 23-നു ഇന്ദിരാഗാന്ധി എല്ലാ രാഷ്ട്രീയ തടവുകാരെയും ജയിൽ വിമുക്തരാക്കി, പൊതു തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തു. അടിയന്തരാവസ്ഥ 1977 മാർച്ച് 23-നു ഔദ്യോഗികമായി അവസാനിച്ചു.


“ജനാധിപത്യവും സ്വേഛാധിപത്യവും തമ്മിൽ“ ആണ് തിരഞ്ഞെടുപ്പ് എന്നതായിരുന്നു ജനതാ പാർട്ടിയുടെ പ്രചരണം. രാജ്യത്തെ ജനങ്ങളോട് ഈ തിരഞ്ഞെടുപ്പ് അവരുടെ അവസാനത്തെ അവസരം ആയിരിക്കും ഇത് എന്ന് ആഹ്വാനം ചെയ്യപ്പെട്ട തിരഞ്ഞെടുപ്പിൽ ഇന്ദിരയും സഞ്ജയ് ഗാന്ധിയും അടക്കമുള്ള കോൺഗ്രസ് നേതാക്കളും അവരുടെ ഏറ്റവും വിശ്വസ്തരായ അനുയായികളിൽ ഭൂരിഭാഗവും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. കോൺഗ്രസ് അനുഭാവികളിൽ പലരും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇന്ദിരയെ കയ്യൊഴിഞ്ഞു. കോൺഗ്രസിന് 153 സീറ്റുകൾ മാത്രമേ ആ തിരഞ്ഞെടുപ്പിൽ ലഭിച്ചുള്ളൂ. ഇതിൽ പകുതിയിൽ കൂടുതൽ സീറ്റുകളും നാല് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നായിരുന്നു. രാഷ്ട്രീയ കേരളം പൊതു ദേശീയ ചിന്താഗതിക്ക് വിരുദ്ധമായി മുഴുവൻ സീറ്റുകളിലും ഇന്ദിരയെ പിന്തുണച്ചു എന്നതും ശ്രദ്ധേയമാണ്. 295 സീറ്റുകൾ കിട്ടിയ ജനതാ പാർട്ടിയും കോൺഗ്രസ് ഇതര കക്ഷികളും ചേർന്നപ്പോൾ സഭയിൽ മൂന്നിൽ രണ്ടിലേറെ ഭൂരിപക്ഷമുണ്ടായിരുന്നു. അങ്ങനെ മൊറാർജി ദേശായി ഇന്ത്യയുടെ ആദ്യ കോൺഗ്രസ് ഇതര പ്രധാനമന്ത്രിയായി. 

ഇന്ത്യയുടെ ജനാധിപത്യത്തിനെതിരെ ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയ അടിയന്തരാവസ്ഥയെ അനുകൂലിച്ച പല പ്രമുഖരുമുണ്ട്. പ്രശസ്ത വ്യവസാ‍യി ജെ.ആർ.ഡി. ടാറ്റ, ഭൂദാന പ്രസ്ഥാനത്തിന്റെ ആചാര്യൻ വിനോബ ഭാവെ, "കനിവിന്റെ മാലാഖ" മദർ തെരേസ, എഴുത്തുകാരനായ ഖുശ്‌വന്ത് സിങ് തുടങ്ങി ആ നിര ചെറിയതല്ല. ഇതിൽ ചിലർ പിന്നീടുള്ള ഘട്ടങ്ങളിൽ ഈ നിലപാട് മാറ്റി പറഞ്ഞിട്ടുമുണ്ട്.  


അടിയന്തരാവസ്ഥകാലഘട്ടത്തിലെ സുപ്രീം കോടതിയുടെ പ്രധാനപ്പെട്ട ഒരു നിരീക്ഷണം വളരെ ശ്രദ്ധേയമാണ്. പ്രധാനമന്ത്രിക്ക് പാർലമെന്റിലൂടെ ഇന്ത്യൻ ഭരണഘടനയിൽ മാറ്റങ്ങൾ വരുത്താമെങ്കിലും ഭരണഘടനയുടെ മൂലക്കല്ലുകൾ - അതിന്റെ അടിസ്ഥാന ഘടന - ഇന്ത്യൻ പാർലമെന്റിന് തിരുത്താൻ പറ്റില്ല എന്നതായിയിരുന്നു അത്.

വിവരങ്ങൾക്ക് കടപ്പാട് : world wide web, വിക്കിപീഡിയ  

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday 20 May 2021

കനലെരിയുന്ന വിജയവഴിയിൽ രണ്ടാമതും കേരളം


സംസ്ഥാനത്ത് അലയടിച്ചിരുന്ന ശക്തമായ ഭരണവിരുദ്ധവികാരവും വി എസിന്റെ വ്യക്തിപ്രഭാവവും കരുത്താക്കി "എല്ലാം ശരിയാക്കും" എന്ന മുദ്രാവാക്യമുയർത്തി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച ഇടതുപക്ഷം 2016-ൽ ഭരണത്തിൽ വരുമ്പോൾ വി എസ് ആയിരിക്കും എല്ലാം ശരിയാക്കുന്നതെന്ന് കരുതിയവർക്ക് തെറ്റി; എല്ലാം ശരിയാക്കാനുള്ള നിയോഗം പാർട്ടി ഏൽപ്പിച്ചത് പിണറായി വിജയനെയായിരുന്നു. കുറെ അണികൾക്കും ഇടതു പക്ഷത്തെ സ്നേഹിക്കുന്നവർക്കും പൊതുസമൂഹത്തിനും ആ തീരുമാനം അലോസരമുണ്ടാക്കിയിരുന്നു എന്നതാണ് നേര്. അന്നത്തെ അഭിപ്രായസർവ്വേകളിൽ ഒന്നിൽ പോലും പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിൽ ഒന്നാമതായിരുന്നില്ല. എന്നാൽ ഭൂരിപക്ഷം പാർട്ടി നേതാക്കൾക്കും എം എൽ എ മാർക്കും പ്രിയപ്പെട്ട തീരുമാനമായിരുന്നു അത്. പ്രചാരണ പോസ്റ്ററുകളിലും ഫ്ളക്സുകളിലും തങ്ങളുടെ ചിത്രത്തോടൊപ്പം VS-ന്റെ ചിത്രം വേണമെന്ന് ശാഠ്യമുണ്ടായിരുന്നവരിലും തങ്ങളുടെ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ VS-ന്റെ സാന്നിധ്യം ഉറപ്പു വരുത്താൻ മത്സരിച്ചവരിലും ഭൂരിപക്ഷവും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചത് പിണറായി വിജയനെ ആയിരുന്നു എന്നതാണ് വാസ്തവം. അങ്ങനെയാണ് അഞ്ചു വർഷങ്ങൾക്ക് മുൻപ് 91 സീറ്റുകളുമായി മുന്നണി ഭൂരിപക്ഷം നേടിയപ്പോൾ ഒന്നര പതിറ്റാണ്ടിന് മുകളിൽ പാർട്ടിയെ ഉജ്ജ്വലമായി നയിച്ച സഖാവ് പിണറായി വിജയൻ മുഖ്യമന്ത്രി പദത്തിലേക്ക് അവരോധിക്കപ്പെട്ടത്.

ഇന്നിപ്പോൾ "ഉറപ്പാണ് എൽ ഡി എഫ്" എന്ന മുദ്രാവാക്യമുയർത്തി പിണറായി വിജയൻ എന്ന മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പോരാട്ടം മുന്നിൽ നിന്ന് നയിച്ചപ്പോൾ ഒന്നൊഴിയാതെ എല്ലാ അഭിപ്രായ സർവേകളും നേതാക്കളും അണികളും പട്ടികയിൽ ആദ്യം നിർത്തിയ നേതാവ് പിണറായി വിജയൻ ആയിരുന്നു. ആരോപണപ്പെരുമഴകൾ കൊണ്ടും മാതൃകാപരമല്ലാത്ത ചില പ്രതിപക്ഷപ്രവർത്തനങ്ങൾ കൊണ്ടും കലുഷിതമായ അന്തരീക്ഷത്തിൽ നടന്ന ഈ തിരഞ്ഞെടുപ്പിൽ 99 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് രണ്ടാമൂഴത്തിന് ജനങ്ങളുടെ മാൻഡേറ്റ് നേടുന്നത്; കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തിൽ അത് മുൻപെങ്ങുമില്ലാത്ത തരത്തിലൊരു "തുടർഭരണം" എന്ന ചരിത്രമാണ് കുറിക്കുന്നത്. ഒരിക്കലും ഇളകില്ല എന്ന് കരുതിപ്പോന്നിരുന്ന മുസ്ലിം ലീഗ് കോട്ടകൾ പോലും കുലുക്കി വിറപ്പിച്ചു കൊണ്ടാണ് ഈ തേരോട്ടം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ട്വിസ്റ്റുകളോട് ട്വിസ്റ്റ് ആയിരുന്നു ഇടതുപക്ഷത്ത് നിന്ന് വന്നത്. രാഷ്ട്രീയ നിലപാട് എന്ന നിലയിൽ സി പി എമ്മും സി പി ഐയും പുതുമുഖങ്ങൾക്ക് പ്രാമുഖ്യം കൊടുക്കുക എന്ന  തീരുമാനം നടപ്പാക്കിയപ്പോൾ തന്നെ കഴിഞ്ഞ മന്ത്രിസഭയിലെ പ്രമുഖരും പ്രഗത്ഭരുമായിരുന്ന പല മന്ത്രിമാരും ചിത്രത്തിലേ ഇല്ലാതായിരുന്നു. ഈ തീരുമാനം കൊണ്ട് വളരെ Settle ആയിരുന്ന പൊസിഷൻ Un Settle ചെയ്തു ഇടതുമുന്നണി എന്നായിരുന്നു വിദഗ്ധരുടെയും നിരീക്ഷകപ്രമുഖരുടെയും പൊതു അഭിപ്രായം. ഈ നെഗറ്റിവിറ്റിയും നിശബ്ദമായ സർക്കാർ വിരുദ്ധ തരംഗവും "ഏകഛത്രാധിപതി" ചമയുന്ന പിണറായി വിജയൻറെ Packaged Captain Image ഉം ഇടതുമുന്നണിയെ തോൽവിയിലേക്ക് തള്ളിവിടുമെന്നുള്ള പ്രവചനങ്ങളെ എല്ലാം തൂത്തെറിഞ്ഞുകൊണ്ട് ഇടതു പക്ഷ ജനാധിപത്യ മുന്നണിക്ക് 99 സീറ്റിന്റെ വ്യക്തമായ മാൻഡേറ്റ് കൊടുത്തു കേരള ജനത. വീണ്ടും മന്ത്രിമാരെ തീരുമാനിച്ചപ്പോഴും ഇതേ ട്വിസ്റ്റുകൾ ആവർത്തിച്ചു; പിണറായി വിജയൻറെ കീഴിൽ ആദ്യമന്ത്രിസഭയിൽ ഉണ്ടായിരുന്ന സകല സിപി എം മന്ത്രിമാരെയും മാറ്റി പകരം മുഴുവൻ പുതുമുഖങ്ങളെ മന്ത്രിമാരായി പ്രഖ്യാപിച്ചു. ആരോഗ്യമന്ത്രി എന്ന നിലയിൽ തീർത്തും പുതുമുഖമായി എത്തി കർമ്മകുശലതയും പ്രവർത്തനശൈലിയിലെ തനിമയും കൊണ്ട് ലോകാദരം പിടിച്ചു പറ്റിയ സാക്ഷാൽ ശൈലജ ടീച്ചർ പോലും സമാനതകളില്ലാത്ത പുതിയ നയത്തിന്റെ പേരിൽ മന്ത്രിസഭയിൽ ഇടം പിടിച്ചില്ല; അത് വലിയ വല്ലായ്മയ്ക്കും പ്രതിഷേധത്തിനും ഒക്കെ വഴി വച്ചിട്ടുണ്ട്; അതിൽ കുറെയധികം അമിത വൈകാരികതയിൽ നിന്ന് ഉയർന്നു വന്നതായിരുന്നു; ബാക്കിയെല്ലാം പോത്തിനെ ചാരി എരുമയെ തള്ളുന്നതിൽ വിദഗ്ദ്ധരായ ചിലർ പിണറായി വിജയനെയും ഇടതുപക്ഷത്തേയും അവസരം ഉപയോഗിച്ച് പ്രഹരിക്കുന്നതിന്റെയും ഭാഗമായി കണ്ടാൽ മതി. ആത്മാർത്ഥമായ വൈകാരിക പ്രതികരണങ്ങൾക്കും സുവർണ്ണാവസരം ഉപയോഗിക്കുന്നവരുടെ ആമാശയപരമായ പ്രതികരണങ്ങൾക്കും ഒരാഴ്ചക്കപ്പുറം ആയുസില്ല എന്നത് കഴിഞ്ഞ തവണ സഖാവ് വി എസിനെ മാറ്റി നിർത്തി പിണറായി മുഖ്യമന്ത്രി ആയപ്പോൾ ഉണ്ടായ പ്രതികരണങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി. വിപ്ലവകരമായ തീരുമാനങ്ങൾ പലതും കാണുമ്പോൾ നെറ്റി ചുളിയുന്നത്, ആ നെറ്റിക്ക് പിറകിലെ തലച്ചോറ്, സാമാജികത്വവും മന്ത്രി പദവിയും അട്ടിപ്പേറവകാശം പോലെ പതിറ്റാണ്ടുകൾ  കൊണ്ട് നടന്ന ചിലരെ കണ്ട് കണ്ടീഷൻ ചെയ്യപ്പെട്ട് പോയത് കൊണ്ടാവാനും മതി; ആ നെറ്റിചുളിക്കൽ സാരംക്കേണ്ടതില്ല; പതിയെ മാറിക്കോളും. സ്വാഭാവികമായും പ്രഖ്യാപിത നയമനുസരിച്ച് സി.പി.ഐ.യും പുതുമുഖങ്ങളെ തന്നെ മന്ത്രിമാരാക്കി. കാര്യമായ പൊട്ടലും ചീറ്റലും മുറു മുറുപ്പും ഒന്നും കേൾപ്പിക്കാതെ തീരെ അപ്രധാനമല്ലാത്ത വകുപ്പുകൾ വീതിച്ചു നൽകി മറ്റു ഘടക കക്ഷികളെയും കൃത്യമായി മന്ത്രിസഭയിൽ ഉൾച്ചേർത്തു. തിരുത്തും കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം എന്ന ഇടതിന്റെ ഉറപ്പാകുന്നു ഇന്ന് സഖാവ് പിണറായി വിജയൻ. 

കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം പിറന്നു വീണ പിണറായിയിൽ ഒരു സാധാരണ ചെത്ത് തൊഴിലാളിയായിരുന്ന മുണ്ടയിൽ കോരനും ഭാര്യ കല്യാണിക്കും പിറന്ന പിണറായി വിജയൻ എന്ന വിളിപ്പേരുള്ള വിജയൻറെ നാട് എന്ന നിലയിലാണിപ്പോൾ പിണറായി ഇപ്പോൾ കൂടുതൽ അറിയപ്പെടുന്നത്. വിജയൻറെ തന്നെ വാക്കുകൾ കടമെടുത്താൽ "ഒരു ദിവസം രാവിലെ പെട്ടെന്ന് മുഖ്യമന്ത്രിക്കസേരയിലേക്ക് ആകാശത്തു നിന്ന് പൊട്ടി വീണ ആളല്ല പിണറായി വിജയൻ". അടിയന്തിരാവസ്ഥക്കാലത്ത് MLA ആയിരുന്നിട്ട് കൂടി കൊടിയ പോലീസ് മർദ്ദനമേൽക്കേണ്ടി വന്ന പിണറായി വിജയൻ ചോരയിൽ കുതിർന്ന ഷർട്ട് ഉയർത്തിപ്പിടിച്ചു കൊണ്ട് നിയമസഭയിൽ നടത്തിയ പ്രസംഗത്തിലെ കനൽച്ചുവപ്പ് ഇദ്ദേഹത്തിന്റെ വാക്കുകളിൽ ഇപ്പോഴും ജ്വലിച്ചു നിൽക്കുന്നുണ്ട്. പാർട്ടി സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ അവിചാരിതമായ മരണമായിരുന്നു പാർട്ടി തലപ്പത്തേക്കുള്ള അപ്രതീക്ഷിതമായ ഇയാളുടെ പ്രവേശം; അതോടൊപ്പം കേന്ദ്ര കമ്മിറ്റിയംഗത്വവും പിബി അംഗത്വവും. ഇന്നത്തെ SFI-യുടെയും യുടേയും DYFI-യുടെയും ആദ്യ രൂപമായ KSF-ന്റെയും  KSYF-ന്റെയും അധ്യക്ഷപദവി മുതൽ പാർട്ടിയുടെ എല്ലാ നിലകളിലും സ്ഥാനമുറപ്പിച്ച് അസൂയാവഹമായിരുന്നു പിണറായി വിജയൻറെ വളർച്ച. കുടുംബത്തുടർച്ചയുടെയോ മറ്റ് വ്യക്തിപരിഗണനകളുടെയോ പിൻബലമില്ലാതെ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ അഗ്രസ്ഥാനത്ത് ഇദ്ദേഹം എത്തിയതിന് പിന്നിൽ ഒരു മനുഷ്യന്റെ കഠിന പരിശ്രമത്തിന്റെയും കൗശലനിരതമായ നിതാന്ത ജാഗ്രതയുടെയും അടയാളങ്ങൾ നിരീക്ഷിക്കുന്നവർക്ക് കാണാനാകും. 

26 വയസിൽ MLA ആയ പിണറായിക്ക് മന്ത്രി എന്ന ഉത്തരവാദിത്തം ആദ്യമായി കിട്ടിയത് 1996-ലെ നായനാർ മന്ത്രിസഭയിൽ ആയിരുന്നു. കേവലം രണ്ടര വർഷക്കാലത്തിൽ താഴെ മാത്രം വൈദ്യുതി -സഹകരണ മന്ത്രി ആയിരുന്ന ആ കാലയളവിൽ സഹകരണ മേഖലക്ക് ഉണർവ് നലകിയ ആളെന്നും വേഗത്തിൽ തീരുമാനമെടുക്കുന്ന മന്ത്രി എന്നുമൊക്കെയുള്ള ഖ്യാതി നേടിയാണ് പാർട്ടി സെക്രട്ടറിയാകാൻ വേണ്ടി മന്ത്രി പദവി വിട്ടത്. ഈ കാലഘട്ടത്തിൽ തന്നെയാണ് പിണറായി വിരുദ്ധർ എക്കാലവും വേട്ടയാടാൻ ഉപയോഗിച്ച "SNC ലാവ്‌ലിൻ ഇടപാട്" നടന്നതും. SNC ലാവ്‌ലിൻ എന്ന കനേഡിയൻ കമ്പനി കാനഡക്കാരേക്കാൾ മലയാളിക്ക് സുപരിചിതമായതും പിണറായിയുമായി ബന്ധപ്പെട്ടാണ്. ആ കേസ് ഇപ്പോഴും മാഞ്ഞു പോകാതെ അന്തരീക്ഷത്തിൽ നിൽക്കുമ്പോഴും അതുയർത്താവുന്ന വെല്ലുവിളികളെയും മറ്റ് കടുത്ത ആരോപണങ്ങളെയും മനക്കരുത്ത് കൊണ്ട് മറികടക്കാൻ കഴിയുന്നു എന്നത് തന്നെയാണ് പിണറായി എന്ന നേതാവിനെ വ്യത്യസ്തനാക്കുന്നത്. 1998-ൽ പാർട്ടിയെ നയിക്കാനുള്ള നിയോഗവുമായി മന്ത്രി പദം വിട്ടൊഴിഞ്ഞ പിണറായിക്ക് 2006-ൽ കരഗതമാകുമെന്ന് കരുതിയ മുഖ്യമന്ത്രി പദത്തിലെത്താൻ പിന്നെയും 10 വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. പാർട്ടിക്കകത്തെ എതിർ സ്വരക്കാരും പാർട്ടിക്ക് പുറത്തെ എതിരാളികളും മാധ്യമങ്ങളും അക്ഷീണം വേട്ടയാടുമ്പോൾ കൂടുതൽ കൂടുതൽ ശക്തിയാർജ്ജിക്കുകയായിരുന്നു ഈ നേതാവ്. 

യഥാർത്ഥത്തിൽ എന്താണിവിടെ സംഭവിച്ചത് !!???

പ്രതിപക്ഷവും പിണറായി വിരുദ്ധരും ആരോപിക്കുന്നത് പോലെ പരസ്യങ്ങളും പിആർ തള്ളുകളും ഇരട്ടചങ്കൻ, ക്യാപ്റ്റൻ മുതലായ വിളിപ്പേരുകൾ കൊടുത്തുള്ള പാക്കേജിങ് തന്ത്രങ്ങളുമായിരുന്നോ ഈ വിജയം നേടിക്കൊടുത്തത്?

2016-ൽ ഭരണമേറ്റെടുത്തപ്പോൾ ഒട്ടും ജനകീയ ഇമേജായിരുന്നില്ല ഇയാൾക്ക്. അന്നയാൾ ദീർഘകാലം സംഘടനയെ കർക്കശമായി നയിക്കുന്ന സെക്രട്ടറി പദവിയിൽ നിന്ന് മുഖ്യമന്ത്രി പദവിയിലേക്ക് കടന്നു വന്നിട്ടേ ഉണ്ടായിരുന്നുള്ളു. അന്ന് വരെ പൊതുമനസിനെ തൃപ്തിപ്പെടുത്തുന്ന അഭിപ്രായപ്രകടനങ്ങൾ നടത്തി ശീലിച്ചിട്ടില്ലാത്ത ഒരാൾ. പാർട്ടി കേഡർ സംവിധാനത്തെക്കുറിച്ച് പരിചയമില്ലാത്ത ഒരാളെ സംബന്ധിച്ച് ധിക്കാരവും ധാർഷ്ട്യവും കാർക്കശ്യവും താൻപോരിമയും ഒക്കെച്ചേർന്ന ഭാഷയും ശരീരഭാഷയും മാത്രം കൊണ്ട് നടക്കുന്ന ആൾ. ആരോടും കയർത്തും മുഖം കറുപ്പിച്ചും സംസാരിക്കാൻ യാതൊരു മടിയുമില്ലാത്ത പ്രകൃതം. ആൾക്കൂട്ടത്തെ കയ്യിലെടുക്കാൻ പോന്ന ആകർഷണീയതയുള്ള പ്രസംഗ ശൈലി പോലുമില്ല. മത സാമുദായിക നേതാക്കളെ മറയില്ലാതെ വിമർശിക്കുന്ന സാഹസം കാണിക്കുന്ന വ്യക്തി. ഭരണം തുടങ്ങി കുറച്ചു കാലത്തേക്ക് കൂടി കാര്യങ്ങൾക്ക് വലിയ മാറ്റമുണ്ടായില്ല. "കടക്ക് പുറത്ത്", "മാറി നിൽക്കങ്ങോട്ട്" മുതലായ ചില പ്രയോഗങ്ങൾ കൂടി വീണ് കിട്ടിയത് വിരുദ്ധരും പ്രതിപക്ഷവും മാധ്യമങ്ങളും ശരിക്കാഘോഷിച്ചു. ദുരന്തവേളകളിലും മന്ത്രിസഭയുടെ അവസാനനാളുകളിലും പ്രതിപക്ഷം ചെയ്തത് എന്തായിരുന്നു ? യുഡിഎഫ് ഏതാ ബിജെപി ഏതാ എന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത വിധത്തിൽ ഏകശിലാരൂപമാർന്ന പ്രതിപക്ഷപ്രവർത്തനം...!!! ശബരിമല, ആചാരസംരക്ഷണം, സ്വപ്ന, സ്വർണ്ണം...തുടങ്ങി എണ്ണമറ്റ അടിസ്ഥാനരഹിത ആരോപണങ്ങൾക്കിടയിൽ ശ്രദ്ധ നേടേണ്ടിയിരുന്ന കാര്യനഗൽ പോലും മുങ്ങിപ്പോയെങ്കിൽ അതാരുടെ കുറ്റമാണ് !!??? രാജ്യം വിഭജിക്കാൻ പോന്ന പൗരത്വ ബില്ലുമായി സംഘി സർക്കാർ വന്നപ്പോൾ ഇവിടെ അത് നടപ്പാക്കാൻ പോകുന്നില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു കോടതിയെ സമീപിച്ചപ്പോൾ നാടുവിടാതിരിക്കാനുള്ള അഫിഡവിറ്റ് പൂരിപ്പിക്കാൻ ജനങ്ങളെ പഠിപ്പിക്കും എന്ന് പ്രഖ്യാപിക്കുകയായിരുന്നു ചിലർ. 

എന്നാൽ ഒരു സർക്കാരിനെ സംബന്ധിച്ച് വലിയ വെല്ലുവിളി ആയ പ്രകൃതി ദുരന്തങ്ങളുടെയും പകർച്ചവ്യാധികളുടെയും ആക്രമണത്തിന് മുന്നിൽ പകച്ചു നിന്ന ജനങ്ങൾക്കിടയിലേക്ക് "നമ്മൾ ഒന്നിച്ചങ്ങിറങ്ങുവല്ലേ നാളെ മുതൽ" എന്ന് പറഞ്ഞു കൊണ്ട് ഒരു ക്യാപ്റ്റൻ സ്ഥാനത്തേക്ക് അയാൾ സ്വയം അവരോധിക്കുകയായിരുന്നു. പണം ചിലവാക്കി പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങളായിരുന്നില്ല അയാളുടെ കരുത്ത്. പത്തു പൈസ ചിലവില്ലാതെ മണിക്കൂറുകളുടെ വിസിബിലിറ്റി കൊടുക്കുന്ന പത്രസമ്മേളനങ്ങളായിരുന്നു അയാളുടെ ഏറ്റവും വലിയ ആയുധം. മുഖ്യമന്ത്രിയുടെ പ്രസ് ബ്രീഫിങ് കാണാൻ ലോക്ഡൗണിൽ പെട്ട് വീട്ടിലിരുന്ന ആബാലവൃദ്ധം ജനങ്ങൾ ക്ളോക്കിൽ നോക്കി കാത്തിരുന്ന ആ നാളുകൾ. ദുരന്തകാലങ്ങളിൽ നടത്തിക്കൊണ്ടിരുന്ന പത്രസമ്മേളനങ്ങളിലൂടെ അയാൾ നടന്നു കയറി കീഴടക്കിയത് ഈ നാട്ടിലെ സാധാരണക്കാരുടെയും വീട്ടമ്മരുടെയും ഹൃദയങ്ങളായിരുന്നു. അതിനെ ആറുമണി തള്ളെന്ന് അപഹസിച്ചവരെ അദ്ദേഹം തിരിച്ചാക്രമിച്ചത് അതേ പത്രസമ്മേളനങ്ങൾ ഉപയോഗിച്ചായിരുന്നു. ചോര പൊടിയാതെ നടത്തിയ ആ കടന്നാക്രമണങ്ങളിൽ അയാൾ കവർന്നത് ജനങ്ങളുടെ വിശ്വാസമായിരുന്നു. ആ ഘട്ടത്തിൽ ജനം എന്ത് ചെയ്യണം എന്ന് കൃത്യമായ ദിശാബോധം നൽകാനുതകുന്ന അറിയിപ്പുകൾ, ഉത്തരവുകൾ, നിർദ്ദേശങ്ങൾ, മുന്നറിയിപ്പുകൾ, സർക്കാർ സ്വീകരിച്ചിട്ടുള്ള കരുതലുകൾ എന്നൊക്കെ വിവരിക്കുന്ന ക്യാപ്റ്റന്റെ ബ്രീഫിങ്. ഭരണകൂടത്തിന്റെ കരുതലും വാഗ്ദാനങ്ങളും സാമൂഹ്യ അടുക്കളകളായും ഭക്ഷണപ്പൊതികളായും കിറ്റുകളായും പെൻഷനായും ജനങ്ങളുടെ  വീട്ടുപടിക്കലെത്തി. റോഡുകൾ, പാലങ്ങൾ, വീടുകൾ, ആശുപത്രികൾ, സ്‌കൂളുകൾ,വിളക്കുമരങ്ങൾ....സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കത്തിനിടയിൽ ഇതെല്ലം യാഥാർഥ്യമാവുന്നത് ജനം കണ്ടു. അത് ജനിപ്പിച്ച ആശ്വാസവും ആത്മവിശ്വാസവും ബാലറ്റ് മെഷീനിൽ പ്രതിഫലിച്ചതിന്റെ ഫലമാണ് ശക്തമായ ഈ ജനവിധി.

ഒടുവിലിതാ, സമാനതകളില്ലാത്ത ചരിത്രം കുറിച്ചു കൊണ്ടിയാൾ രണ്ടാം വട്ടവും കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നു. കഴിഞ്ഞ അഞ്ചു വർഷങ്ങൾ ഇടതുപക്ഷമുന്നണി ഗവണ്മെന്റ് ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്തു എന്ന ചോടിച്ചവർക്കുള്ള ഉത്തരമാണ് ഇപ്പോൾ നടക്കുന്ന ഈ സത്യപ്രതിജ്ഞ. കേരള സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇന്നേ വരെ നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രതിസന്ധികളിലൂടെ  ഈ കൊച്ചു സംസ്ഥാനം കടന്നു പോയ സന്ദർഭങ്ങളിലൊക്കെ സമചിത്തത വിടാതെ ജനങ്ങൾക്കൊപ്പം സർക്കാറുണ്ട് എന്ന തോന്നൽ ഉണ്ടാക്കാൻ പിണറായി നയിക്കുന്ന സർക്കാരിന് സാധിച്ചതിന് ലഭിച്ച അംഗീകാരമാണ് ഈ ജനസ്വീകാര്യത. 

ചുവപ്പ് ചരിത്രം രചിച്ച രണ്ടാം പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ 

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

Monday 5 April 2021

എന്ത് ചെയ്യാനാ; ടാങ്കിലുള്ളതല്ലേ ടാപ്പിലൂടെ വരൂ...!!!

(ഇത് പഴയൊരു പോസ്റ്റാണ്; ഇപ്പോൾ നടന്ന ചില സംഭവങ്ങൾ കൂടി ചേർത്ത് അപ്ഡേറ്റ് ചെയ്തതാണ്)

ആലപ്പുഴ MP എ. എം ആരിഫ്, ആലപ്പുഴ ജില്ല പഞ്ചായത്ത് മുന്‍ അംഗവും കായംകുളത്തെ  യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ അരിത ബാബുവിനെ തൊഴിലിന്റെ അടിസ്ഥാനത്തിൽ അധിക്ഷേപിച്ചതിന്റെ പേരിൽ പ്രതിഷേധം നേരിടുകയാണ്. അരിത ബാബു വലിയ സാമ്പത്തികശേഷിയില്ലാത്ത ഒരു ക്ഷീര കര്‍ഷകയാണ്; അക്കാര്യം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുമുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആലപ്പുഴയിലെത്തിയ പ്രിയങ്ക ഗാന്ധി അരിതയുടെ പശുവളര്‍ത്തല്‍ കേന്ദ്രത്തില്‍ എത്തിയിരുന്നു; ഇതിന്റെയെല്ലാം പശ്ചാത്തലത്തിലായിരുന്നു "തിരഞ്ഞെടുപ്പില്‍ പ്രാരാബ്ധമാണ് അരിത ഉയര്‍ത്തിക്കാട്ടുന്നതെന്നും ഇത് പാല്‍ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല; കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ്" എന്നുമൊക്കെയുയുള്ള ആരിഫിന്റെ പരാമർശമെന്ന് വിമർശനമുയർന്നു കഴിഞ്ഞു.

"ഒരു ചെത്തുകാരന്റെ മകനല്ലേ മുഖ്യമന്ത്രി; പിന്നെങ്ങനെ ഇങ്ങനെ ഒക്കെ ആവാതിരിക്കും !!??" എന്ന അർത്ഥം ദ്യോതിപ്പിക്കുന്ന ഒട്ടേറെ പ്രയോഗങ്ങൾ പലരും സ്വകാര്യ സംഭാഷണങ്ങളിൽ പറയുന്നത് പല വട്ടം കേട്ടിട്ടുണ്ട്. അതിൽ ചില ഇടതുപക്ഷക്കാർ പോലുമുണ്ടെന്നത് അത്ഭുതപ്പെടുത്തിയിട്ടുമുണ്ട്. പിന്നെയീ സ്വകാര്യപ്രയോഗങ്ങൾ പലരും സോഷ്യൽ മീഡിയ വാളുകളിൽ നിർലജ്ജം പോസ്റ്റ് ചെയ്യുന്നത് കണ്ടിട്ടുണ്ട്. കോവിഡ് ലോക്ക്ഡൌൺ കാലത്ത് "ഞങ്ങളുടെ നേതാവിന്റെ പാരമ്പര്യം ചെത്തുകാരന്റെ അല്ല; സ്വാതന്ത്ര്യ സമര സേനാനിയുടേതാണ്" എന്ന മട്ടിലുള്ള ഒരു പോസ്റ്റർ ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയുടെ സൈബർ വിങ്ങിന്റെ പോസ്റ്റർ ആയി സോഷ്യൽ മീഡിയ വാളുകളിൽ വന്നത് ഓർക്കുന്നു; എന്നാൽ അതിന് ഔദ്യോഗിക അംഗീകാരമില്ലെന്ന് പറഞ്ഞു ആ സംഘടന വിവാദങ്ങളിൽ നിന്ന് തല ഊരിയെടുത്തെങ്കിലും സൈബർ പോരാളികൾ സ്വന്തം നിലക്കത് അത് ആവോളം പ്രചരിപ്പിച്ച് സുഖം കണ്ടെത്തിയിരുന്നു. ഒടുക്കം കെപിസിസി വർക്കിങ്‌‌ പ്രസിഡന്റ്‌ കെ സുധാകരനാണ് കുലത്തൊഴിലിന്റെ പേര് പറഞ്ഞ് മുഖ്യമന്ത്രിയെ അധിക്ഷേപിച്ചത്. ‘പിണറായി വിജയൻ ആരാ, കുടുംബമെന്താ,
ചെത്തുകാരന്റെ കുടുംബം’ എന്ന്‌ പറഞ്ഞാണ്‌ പ്രസംഗത്തിനിടെ കെ സുധാകരൻ മുഖ്യമന്ത്രിക്കു ‌നേരെ തിരിഞ്ഞത്‌. ‘ചെത്തുകാരന്റെ കുടുംബത്തിൽനിന്ന്‌ കേരളത്തിന്റെ മുഖ്യമന്ത്രിയായി. ചെത്തുകാരന്റെ വീട്ടിൽ നിന്നുയർന്നു വന്ന മുഖ്യമന്ത്രിക്ക്‌ സഞ്ചരിക്കാൻ ഹെലികോപ്റ്റർ. നിങ്ങൾക്ക്‌ അഭിമാനമാണോ അത്‌ എവിടെനിന്നു വന്നു. എങ്ങനെ ഈ നിലയിലെത്തി. അധികാര ദുർവിനിയോഗം നടത്താതെയാണോ’ എന്നിങ്ങനെ സുധാകരൻ ആവർത്തിച്ച് ചോദിക്കുമ്പോൾ കയ്യടിക്കുന്ന അണികളുടെ ചിന്താനിലവാരം സമ്മതിച്ചു കൊടുക്കണം. എതിര്‍ക്കപ്പെടുന്നത് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ നയങ്ങളോ മാത്രമായിരുന്നെങ്കിൽ ആ എതിര്‍പ്പിനെ രാഷ്ട്രീയമായി മാത്രം കാണാനാകുമായിരുന്നു; പക്ഷെ അതിനൊരു "ഗുമ്മ്" കിട്ടാൻ കള്ള് ചെത്തെന്ന തൊഴിലിൽ ഏർപ്പെട്ടവർ സമൂഹത്തിന്റെ മുൻപന്തിയിലേക്ക് വരുന്നത് എന്തോ അസ്വാഭാവികമായ കാര്യമാണെന്നും അതിന് അഹിതമായതെന്തൊക്കെയോ ചെയ്യേണ്ടതുണ്ടെന്നും പറഞ്ഞ് വക്കുമ്പോൾ ആ തൊഴിലെടുത്ത് ജീവിക്കുന്നവരുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്യുന്നത്. 

ഇടുക്കി മുൻ MP ജോയ്‌സ് ജോർജിൻ്റെ സ്‌ത്രീവിരുദ്ധവും വ്യക്തിഹത്യാപരവവുമായ വിവാദ പ്രസ്‌താവന ഇപ്പോഴും കേരളം ചർച്ച ചെയ്ത് നിർത്തിയിട്ടില്ല. "പെൺകുട്ടികളുള്ള കോളേജിൽ മാത്രമേ രാഹുൽ പോകാറുള്ളൂ. വളഞ്ഞു നിൽക്കാനും നിവർന്നു നിൽക്കാനുമാണ് അദ്ദേഹം പഠിപ്പിക്കുന്നത്. എൻ്റെ പൊന്ന് മക്കളെ പെണ്ണൊന്നും കെട്ടിയിട്ടില്ലാത്ത രാഹുലിൻ്റെ മുന്നിൽ വളയാനും കുനിയാനും ഒന്നും പോയേക്കല്ല്. ഇതൊക്കെയാണ് അദ്ദേഹത്തിൻ്റെ പരിപാടി. ഇതൊക്കെയായിട്ടാണ് ഇപ്പോൾ നടപ്പ്” – ഇത്തരത്തിലുള്ള വഷളൻ കവലപ്രസംഗത്തിന് നിറഞ്ഞ ചിരിയോടെ കയ്യടിച്ചവരിൽ സംസ്ഥാനത്തെ ഒരു മന്ത്രിയടക്കം പല തട്ടിലുള്ള ജനപ്രതിനിധികളും നേതാക്കളുമൊക്കെ ഉണ്ടായിരുന്നു. 

"ഓട്ടോക്കാരന്റെ മകനൊക്കെയാണ് IT കമ്പനി തുടങ്ങിയിരിക്കുന്നത്; മറ്റൊരാൾ ലോഡ്ജ് നടത്തിപ്പുകാരൻ" ഏതാനും മാസങ്ങൾക്ക് മുൻപ് കോൺഗ്രസ് നേതാവ് വി ഡി  സതീശൻ ചാനൽ ചർച്ചയിൽ പറഞ്ഞ വാക്കുകളാണിത്. ഡോക്ടറുടെ മകൻ ഡോക്ടറും വക്കീലിന്റെ മകൻ വക്കീലും രാഷ്ട്രീയക്കാരന്റെ മകൻ രാഷ്ട്രീയക്കാരനും.... അങ്ങനെയൊക്കെയേ ആകാവൂ എന്നാണോ ഇവരൊക്കെ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾ. ഓട്ടോക്കാരന്റെ മകനും ലോഡ്ജ് നടത്തിപ്പുകാരനും ഐടി സ്റ്റാർട്ട് ആപ്പ് കമ്പനി തുടങ്ങുന്നത് പോലും അംഗീകരിക്കാൻ കഴിയാത്ത അതേ മനോഭാവം തന്നെയാണ് ചെത്തുകാരന്റെ മകൻ മുഖ്യമന്ത്രി ആകുന്നതിൽ തോന്നുന്ന വല്ലായ്മ. ആരോഗ്യമന്ത്രി കെ കെ ശൈലജയെ തുന്നല്‍ ടീച്ചറെന്നും ഫിഷറീസ്-കയര്‍ വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ അണ്ടിക്കുഞ്ഞമ്മയെന്നും വിളിച്ച് അധിക്ഷേപിക്കുന്നതിലും തൊഴിലിലെ ഉച്ഛനീചത്വബോധം തന്നെയാണ് പ്രകടമാകുന്നത്. 

ഇക്കാര്യത്തിൽ ഇടതുപക്ഷത്തും ആരോപിതർ ധാരാളമുണ്ട്.  ആലപ്പുഴയിലെ സിപിഎം വിട്ട് സിപിഐയിൽ ചേർന്ന ടി ജെ ആഞ്ചലോസിനെ “മീൻ പെറുക്കി നടന്നവൻ” എന്ന് വിളിച്ചത് കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനായിരുന്നു. കോൺഗ്രസിൽ നിന്നുള്ള മന്ത്രിയും എം എൽ എ യുമായിരുന്ന എം എ കുട്ടപ്പനെ “ഹരിജൻ കുട്ടപ്പൻ” എന്ന് വിളിച്ചത് മുൻ മുഖ്യമന്ത്രി ഇ കെ നായനാർ ആണ്. ആ കേസ് സുപ്രീം കോടതി വരെ പോയതുമാണ്. ഇ എം എസ്‌ നമ്പൂരിപ്പാടിന്റെ മകൻ ശ്രീധരൻ സഖാവ് ഗൗരിയമ്മയെ “ഗൗരി ചോത്തി” എന്ന് വിളിച്ചധിക്ഷേപിച്ചെന്നും ഗൗരിയമ്മ കരഞ്ഞു എന്നും വായിച്ചിട്ടുണ്ട്. 'ആ പന്നപ്പുലയന്‍' എന്ന് എംഎല്‍എയും സിപിഐ
നേതാവുമായ ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ല അസി.സെക്രട്ടറി മനോജ് ചരളേല്‍ വിളിച്ചതിന് പാർട്ടി നടപടി നേരിട്ടത് ഒരുപാട് പഴയ കഥയല്ല. സഹ മെമ്പർ ജാതി അധിക്ഷേപം നടത്തിയെന്ന്​ പരാതി നൽകിയെങ്കിലും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് കൂടരഞ്ഞി പഞ്ചായത്തിലെ സി.പി.ഐ (എം) അംഗം കെ.എസ്​. അരുൺകുമാർ രാജിവെച്ച വാർത്ത വന്നത് കഴിഞ്ഞ വർഷമാണ്. പാർട്ടി ഏരിയാ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് മാനസിക പീഡനവും ജാതീയ അധിക്ഷേപവും ഉണ്ടായിട്ടുണ്ടെന്ന് ആരോപിച്ചു കൊണ്ട് സി പി ഐ (എം) വിഴിഞ്ഞം ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജി വച്ചത് കഴിഞ്ഞ ദിവസമാണ്.

പതിറ്റാണ്ടുകൾക്ക് മുൻപ് ഈഴവ (ചോവോൻ) സമുദായത്തിൽ പെട്ട കെ ആർ ഗൌരിയമ്മ ഭരിക്കുന്നതും ക്രിസ്ത്യാനിയായ ടി വി തോമസിന്റെ ഭാര്യയാകുന്നതും സഹിക്കാൻ പറ്റാതെ പോയ എതിർപക്ഷക്കാർ അന്ന് വിളിച്ച മുദ്രാവാക്യമായിരുന്നു “ഗൗരിച്ചോത്തിയെ മടിയിലിരുത്തിയ റൗഡിത്തോമാ സൂക്ഷിച്ചോ”…എന്നത്. "ഗൌരിച്ചോത്തീ പെണ്ണല്ലേ പുല്ലു പറിക്കാന്‍ പോയ്ക്കൂടെ ? " എന്ന മുദ്രാവാക്യവും അവർണ്ണ വിരുദ്ധവും സ്ത്രീ വിരുദ്ധവും ആയിരുന്നു എന്ന് പ്രത്യേകം പറയേണ്ട കാര്യമുണ്ടോ ? "ഗൗരിച്ചോത്തിയെ മടിയിലിരുത്തി നാടു ഭരിക്കും നമ്പൂരീ"യെന്നും "ഗൗരിച്ചോത്തീടെ കടി മാറ്റാന്‍ കാച്ചിയതാണീ മുക്കൂട്ട്" എന്നുമൊക്കെ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്ന് ആവേശത്തോടും അഭിമാനത്തോടും വിളിച്ചു പറയുന്ന ആളുകൾ ഞങ്ങളുടെ നാട്ടിൽ അടുത്ത കാലത്ത് വരെ ജീവിച്ചിരുന്നു; അതൊക്കെ ഓർത്ത് ഊറ്റം കൊള്ളുന്നവരും.  

ജനാധിപത്യ കേരളത്തിലെ പ്രഥമ ജനകീയ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന പി കെ ചാത്തന്‍മാസ്റ്റര്‍ ദളിതനായിരുന്നു. പാളയില്‍ കിട്ടുന്ന കഞ്ഞിക്ക് വേണ്ടി നിലം ഉഴാനായി കന്ന് പൂട്ടലും ഞാറു നടീലും തൊഴിലാക്കിയ വിഭാഗത്തിൽ പെട്ടയാൾ. അദ്ദേഹം മന്ത്രിയായതിന്റെ കയ്പ്പ് അന്നത്തെ വലതു പക്ഷം മാറ്റിയത് താഴെ കൊടുക്കുന്ന മുദ്രാവാക്യം പറഞ്ഞാണ്. "

"പാളേക്കഞ്ഞി കുടിപ്പിക്കും,

തമ്പ്രാനെന്ന് വിളിപ്പിക്കും,

ചാത്തന്‍ പൂട്ടാന്‍ പോകട്ടെ,

ചാക്കോ നാടു ഭരിക്കട്ടെ..."

വിമോചന സമരത്തിന് നേതൃത്വം കൊടുത്ത പി ടി ചാക്കോയാണ് നാടു ഭരിക്കാന്‍ യോഗ്യനെന്നും ചാത്തനൊക്കെ പൂട്ടാന്‍ പോയാല്‍ മതിയെന്നുമാണ് മുദ്രാവാക്യത്തിന്റെ പൊരുൾ.

പതിറ്റാണ്ടുകൾ കഴിഞ്ഞു; ഇന്ന് ഉയർന്ന സാക്ഷരത ഉള്ളവരാണെന്നും സാംസ്കാരികമായി ഏറെ വളർന്നവരാണ് എന്നും ഊറ്റം കൊള്ളുന്നവരാണ് നമ്മൾ മലയാളികൾ. പുരോഗമന  ആശയങ്ങളും വിപ്ലവ പ്രസ്ഥാനങ്ങളും ഉഴുതു മറിച്ച് നവോത്ഥാനം വിതച്ച് വെള്ളം കോരി വളമിട്ട കേരള മണ്ണിൽ അയിത്തത്തിന്റെയും ജാതി ചിന്തയുടെയും തൊഴിലിലെ ഉച്ഛനീചത്വബോധത്തിന്റെയും വിഷച്ചെടികൾ ഇന്നും തഴച്ചു വളർന്നു നിൽക്കുന്നുവെന്നതിന്റെ ഏറ്റവും തികഞ്ഞ ഉദാഹരണങ്ങളാണ് പലപ്പോഴായി നമ്മുടെ രാഷ്ട്രീയക്കാരിൽ നിന്ന് പുറപ്പെടുന്ന ചില വാക്കുകൾ. സമൂഹത്തിന്റെ പ്രതിനിധികൾ ആണല്ലോ രാഷ്ട്രീയക്കാർ; ആ അർത്ഥത്തിൽ കേരള സമൂഹത്തിന്റെ ഭാഗമായിട്ടുള്ള ആർക്കും ഈ വിഷയത്തിൽ കാര്യമായി മേനി നടിക്കാനില്ല. നവോത്ഥാന പ്രസ്ഥാനങ്ങളുടെ സ്വാധീനത്താല്‍ ജാതിയുടെയും മതത്തിന്റെയും ചെയ്യുന്ന തൊഴിലിന്റെയും അടിസ്ഥാനത്തിൽ മനുഷ്യനെ വേർതിരിക്കുന്ന ചിന്തകള്‍ പുറത്ത് പറയാൻ ആളുകൾക്ക് ചെറിയ ജാള്യതയൊക്കെ വന്നു എന്നല്ലാതെ സ്വത്തും അധികാരവും നഷ്ടപ്പെട്ട മേലാളൻ പോലും കീഴാളനെ അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല എന്ന സത്യം അംഗീകരിക്കാതെ തരമില്ല. എന്തൊക്കെ വികസനവും പുരോഗതിയും പരിഷ്കാരവും അവകാശപ്പെട്ടാലും സാംസ്‌കാരിക കേരളം ഏറെ മുന്നോട്ട് പോയില്ല എന്ന് മാത്രമല്ല സഞ്ചരിക്കുന്നത് പിന്നോട്ടാണോയെന്ന് സംശയിക്കേണ്ടിയുമിരിക്കുന്നു. സ്ത്രീ വിരുദ്ധത, ലൈംഗികച്ചുവയുള്ള അപകീർത്തിപ്പെടുത്തൽ, ദ്വയാർത്ഥപ്രയോഗങ്ങൾ, അശ്ളീലം നിറഞ്ഞ ഒളിവാക്കുകൾ, അറപ്പുളവാക്കുന്ന വഷളത്തരങ്ങൾ...ഇവയൊക്കെ ഒഴിവാക്കി പൊളിറ്റിക്കൽ കറക്ട്നെസ്സ് ഉള്ള വാക്കുകളിൽ രാഷ്ട്രീയം പറയാൻ എന്നാണ് നമ്മുടെ ജനപ്രതിനിധികളും നേതാക്കന്മാരും പഠിക്കുന്നത്...!!???

"അറബിക്കഥ" സിനിമയിൽ സുരാജ് വെഞ്ഞാറമൂടിന്റെ ജെയിംസ് എന്ന കഥാപാത്രം പറഞ്ഞത് പോലെ "എത്രയൊക്കെ വിനയം മുഖത്ത് വാരി തേച്ച് വെച്ചാലും ഉള്ളിൽ കിടക്കണ ഫ്രോഡുകള് ഇടക്കിക്ക് തള്ളി തള്ളി പുറത്തോട്ട് വരും"... ഇത്രയുമൊക്കെ പറഞ്ഞത് കുറഞ്ഞ വാക്കുകളിൽ ഇങ്ങനെയും പറയാം - ഹൃദയത്തിന്റെ നിറവിലാണ് അധരം മൊഴിയുന്നത്...!!!

ഏറെക്കുറെ സമാനമായ വിഷയത്തിൽ മുൻപെഴുതിയത് വായിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക ==>>>>ടാങ്കിലുള്ളതല്ലേ ടാപ്പിലൂടെ വരൂ.......

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക