ഞാൻ വെറും പോഴൻ

Friday 24 January 2020

ഈ കാക്ക വെറും ഒരു പക്ഷിയല്ല; അതുക്കും മേലെ....

ഏതാണ്ട് രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപാണ്  ന്യൂ കാലിഡോണിയൻ ഇനത്തിൽ പെട്ട ഒരു കാക്ക പക്ഷിശാസ്ത്രജ്ഞരെ അമ്പരപ്പിച്ചത്. ബെറ്റി എന്ന വിളിപ്പേരുള്ള അവൾ ഇന്ന് ശാസ്ത്രലോകത്തെ സെലിബ്രിറ്റിയാണ്. മനുഷ്യൻ ചെയ്യുന്നത് പോലെ ഉപകരണങ്ങൾ നിർമ്മിക്കാനും വേണ്ടവിധം ഉപയോഗിക്കാനുമുള്ള അവളുടെ കഴിവാണ് ശാസ്ത്രലോകത്തെ അതിശയിപ്പിച്ചത്. കൂട്ടിൽ അടക്കപ്പെട്ടിരുന്ന ബെറ്റി കൂട്ടിനുള്ളിൽ കിടന്ന ഒരു കമ്പിയുടെ കഷ്ണം കൊക്കിലെടുത്തിട്ട് കിടന്ന മറ്റൊരു വസ്തുവിന്റെ സഹായത്തോടെ അതിന്റെ അറ്റം വളച്ച് ഒരു കൊളുത്തിന്റെ രൂപത്തിലാക്കി. എന്നിട്ട്, സ്വതവേ അതിനെടുത്ത് പൊക്കാൻ സാധിക്കാത്ത വലിപ്പത്തിലുള്ള ഒരു മാംസക്കക്ഷണം ഈ കൊളുത്തിന്മേൽ കോർത്ത് എടുത്തുകൊണ്ട് പറക്കാൻ ശ്രമിച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഒരു കാക്ക ഇത്ര സങ്കീർണ്ണമായ ഒരു പ്രവൃത്തി ചെയ്തതായിരുന്നു ശാസ്ത്രജ്ഞന്മാരുടെ അത്ഭുതത്തിന്റെ കാരണം.  ഈ കാക്കകൾക്ക് പുതിയ ഉപകരണങ്ങൾ കണ്ടുപിടിക്കാൻ കഴിയുമെന്നതിന്റെ തെളിവായി ഗവേഷകർ ഈ നിരീക്ഷണത്തെ അടയാളപ്പെടുത്തി. മനുഷ്യനല്ലാതെ ഒരു മൃഗത്തിലെ ഈ കഴിവിന്റെ ഏറ്റവും മികച്ച പ്രകടനമായി ഇത് കണക്കാക്കപ്പെടുകായും ചെയ്യുന്നു. അതിനു ശേഷമുള്ള വർഷങ്ങളിൽ കാക്കകളുടെ തലച്ചോറിനെപ്പറ്റി വിശദമായ പഠനങ്ങൾ നടന്നു. ഇവ, അപാരമായ സംവേദന ഗ്രഹണ ശേഷികൾ പ്രകടിപ്പിക്കുന്നതായി പഠനങ്ങളിൽ നിന്ന് മനസ്സിലായി. എന്നാൽപ്പോലും കാക്കയ്ക്ക് ബുദ്ധിയുണ്ടോ ? ഉണ്ടെങ്കിൽ അതെത്ര മാത്രം ഉണ്ട് ? തുടങ്ങിയ ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരങ്ങൾ ഒന്നും ഉരുത്തിരിഞ്ഞു വന്നില്ല. 

തെക്കൻ പസഫിക് ദ്വീപിൽ മാത്രം കാണപ്പെടുന്ന ന്യൂ കാലിഡോണിയൻ കാക്കകൾ (കോർവസ് മോണെഡ്യൂലോയിഡുകൾ) നിപുണരായ ഉപകരണ നിർമ്മാതാക്കളാണെന്ന് ശാസ്ത്രജ്ഞന്മാർ പണ്ടേ സമ്മതിച്ചിട്ടുള്ളതാണ്. ബെറ്റിയുടെ നേട്ടത്തിന്റെ സമയത്ത്, ഈ തരം കാക്കകൾക്ക് കടുപ്പമേറിയതോ വഴക്കമുള്ളതോ ആയ ചില്ലകളെ ഉപകരണങ്ങളായി രൂപപ്പെടുത്താൻ കഴിയുമെന്ന് ഗവേഷകർക്ക് അറിയാമായിരുന്നു. സ്ക്രൂ പൈൻ (പാൻഡനസ്) മരത്തിന്റെ ഇലകളിൽ നിന്ന് റേക്ക് പോലുള്ള ഉപകരണങ്ങളായും അവർ ഉപയോഗിക്കാറുണ്ട്. പക്ഷെ ബെറ്റിയെ നിരീക്ഷിച്ചപ്പോൾ ഈ അറിവിനും അപ്പുറത്തേക്ക് ചിന്തിക്കാൻ ശാസ്ത്രലോകം നിർബന്ധിതമായി. തനിക്ക് മുന്പരിചയമില്ലാത്ത ഒരു വസ്തുവിൽ നിന്ന് അവൾ ഒരു ഹുക്ക് രൂപകൽപ്പന ചെയ്തു എന്നതിനപ്പുറം തന്റെ പ്രശ്നം പരിഹരിക്കാൻ അത്തരമൊരു ഉപകരണം ആവശ്യമാണെന്ന് അവൾ മനസിലാക്കി എന്ന തിരിച്ചറിവ് ജന്തുലോകത്തിൽ മുൻപ് അത്ര പരിചിതമായിരുന്നില്ല. 

ഇത്തരത്തിൽ ഉപകരണങ്ങൾ ഉണ്ടാക്കുന്ന കാക്കകൾ അങ്ങനെ ചെയ്യാത്ത കാക്കകളേക്കാൾ ശുഭാപ്തിവിശ്വാസവും ഉത്സാഹവും ഉള്ളവരാണ് എന്ന് സമർത്ഥിക്കുന്ന ചില പഠനങ്ങൾ നടന്നിരുന്നു. മനുഷ്യനെപ്പോലെ ചുമ്മാ ഒരു രസത്തിന് വേണ്ടി ചില കൗശലങ്ങൾ കാണിക്കുന്ന സ്വഭാവവും കാക്കയ്ക്കുണ്ട് എന്ന് സമർത്ഥിക്കുന്ന പഠനവും ഉണ്ട്. പരിണാമത്തിന്റെ വികാസദശയിൽ ജീവിവർഗ്ഗങ്ങൾക്ക് അതിജീവനത്തിന് വളരെ ആവശ്യകമായ കഴിവുകളാണ് പ്രകൃതി പ്രദാനം ചെയ്തിട്ടുണ്ട്. ജീവിവർഗ്ഗങ്ങളിൽ ഏറ്റവും വ്യത്യസ്തമായ കഴിവുകളുള്ള തലച്ചോർ കിട്ടിയിട്ടുള്ള വർഗം മനുഷ്യവർഗമാണ്. മനുഷ്യനോളം ഒന്നും വരില്ലെങ്കിലും, കാക്കകളും തീരെ മോശമല്ലെന്നാണ് ശാസ്ത്രീയ പഠനങ്ങൾ പറയുന്നത്.

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Thursday 16 January 2020

ടോൾ കൊള്ള തടയാൻ വന്ന ഫാസ്റ്റാഗ് പോക്കറ്റടിക്കുമോ...!!???

ഫാസ്റ്റാഗ് സംവിധാനം ഭാഗികമായി നിലവിൽ വന്ന ശേഷം കണ്ട ഒരു പത്രവാർത്ത എന്നെ ഏറെ സന്തോഷവാനാക്കിയിരുന്നു. റിപ്പോർട്ടുകളിൽ നിന്ന് മനസിലായതനുസരിച്ച്, ഇപ്പോൾ ഫാസ്റ്റാഗ് ഭാഗികമായി വ്യാപകമാക്കുന്നതിന് മുൻപും ശേഷവുമുള്ള Date to Date കണക്കെടുക്കുമ്പോൾ ടോൾ കളക്ഷൻ ഇരട്ടിക്ക് മുകളിലായി എന്നതാണ്. ഇതിൽ നിന്ന് തന്നെ Cash Mode Toll Collection എത്ര കണ്ട് Un Accounted ആയിരുന്നു എന്ന് മനസിലാക്കാം.... ടോൾ കോൺട്രാക്റ്റുകാരുടെ തീവെട്ടിക്കൊള്ള കുറയുകയാണല്ലോ എന്നതായിയുന്നു എന്റെ സന്തോഷത്തിന്റെ കാരണം.

അങ്ങനെയിരിക്കെയാണ്, എന്റെ ആ സന്തോഷത്തിന്റെ ശാന്തജലാശയത്തിൽ നഞ്ച് കലക്കുന്ന ഒരു കാര്യം എന്റെ ശ്രദ്ധയിൽ പെട്ടത്. യാദൃച്ഛികമായി എന്റെ ഫാസ്റ്റാഗ് സ്റ്റേറ്റ്മെൻറ് എടുത്ത് നോക്കിയതാണ് എന്നെ കുഴപ്പത്തിലാക്കിയത്. നവംബർ മാസത്തിലെ ഒരു ദിവസം (24.11.2019), എറണാകുളം പൊന്നാരിമംഗലം ടോൾ പ്ലാസയുടെ ID വഴി എന്റെ ഫാസ്റ്റാഗ് അക്കൗണ്ടിൽ നിന്ന് Up & Down Toll ഡെബിറ്റ് ചെയ്തിരിക്കുന്നു; അന്നേ ദിവസം ഞാൻ വീട്ടിൽ നിന്ന് വണ്ടി പുറത്തിറക്കുകയേ ചെയ്തിട്ടില്ല എന്നതാണ് വസ്തുത. എനിക്ക് ഫാസ്റ്റാഗ് ഇഷ്യൂ ചെയ്ത ബാങ്കിനും, ബാങ്ക് മുഖേന fastag facilitation ഏജൻസിക്കും 21.12.2019-ൽ കംപ്ലൈന്റ്റ് മെയിൽ അയച്ചിട്ട് ഇന്നേ ദിവസം (15.01.2020) വരെ ഗുണപരമായ ഒരു പരിഹാരമോ തൃപ്തികരമായ മറുപടിയോ ലഭിച്ചിട്ടില്ല. RFID technology-യിൽ പ്രവർത്തിക്കുന്ന ഒരു Payment സംവിധാനത്തിൽ Manual Entry-യിലൂടെ തുക ഡെബിറ്റ് ചെയ്യുന്നുണ്ടെങ്കിൽ ആ സംവിധാനം മൊത്തത്തിൽ സംശയത്തിന്റെ നിഴലിൽ ആവുകയാണ്; ചെറിയ ചെറിയ തുകകളിലൂടെ വലിയ പകൽക്കൊള്ള ഇവിടെ അരങ്ങേറാൻ സാധ്യതയുണ്ട്; കൊള്ള തടയാൻ വന്ന ഫാസ്റ്റാഗ് പോക്കറ്റടിക്കുകയാണോ എന്നൊരു സംശയമാണ് മനസ്സിൽ ഉയരുന്നത്. വിദൂരമായ മറ്റൊരു സാധ്യത കൂടിയുണ്ട്; ഇത്തരത്തിലുള്ള മാന്വൽ എൻട്രി പ്രയോഗികമാണെങ്കിൽ, കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുന്ന ക്രിമിനലുകൾക്ക് ടോൾ പ്ലാസകളിൽ സ്വാധീനമുണ്ടെങ്കിൽ alibi തെളിവുകൾ വളരെ എളുപ്പത്തിൽ സൃഷ്ടിച്ചെടുക്കാൻ കഴിയും.

ഇതിനൊക്കെ പുറമെ ഫാസ്റ്റാഗ് സംവിധാനം നിലവിൽ സാരമായി മുടന്തുന്നുണ്ട് എന്ന യാഥാർഥ്യത്തിന് നേരെ കണ്ണടക്കാനാവില്ല. ഞാൻ യാത്ര ചെയ്ത അവസരങ്ങൾ എല്ലാമെടുത്താൽ, ഏറെക്കുറെ മൂന്നിലൊന്ന് പ്രാവശ്യവും ആവശ്യത്തിലേറെ ബാലൻസ് ഉണ്ടായിട്ടും Invalid Tag ഡിസ്പ്ളേ കാണിക്കുകയും കാഷ് ലൈനിൽ തന്നെ പോകേണ്ടി വരികയും ചെയ്തു. ഫാസ്റ്റാഗ് ബാലൻസിൽ നിന്ന് ടോൾ കട്ടാകുന്നതിന്റെയും ബാക്കിയുള്ള ബാലന്സിന്റെയും വിവരങ്ങൾ കാണിച്ചുള്ള SMS കൃത്യമായി കിട്ടുന്നില്ല എന്നതും വലിയൊരു പ്രതിസന്ധി ആണ്. ഒരേ യാത്രയ്ക്ക് ഒന്നിലേറെ തവണ ടോൾ ചാർജ്ജ് ചെയ്തു എന്നൊരു റിപ്പോർട്ട് വായിച്ചിരുന്നു. സ്വന്തം വണ്ടിയിൽ പതിപ്പിക്കാൻ ഫാസ്റ്റാഗ് വാങ്ങി ബാഗിലും പോക്കറ്റിലും ഇട്ട് പബ്ലിക്ക് ട്രാൻസ്‌പോർട്ട് വണ്ടികളിൽ യാത്ര ചെയ്തവരുടെ ഫാസ്റ്റാഗ് അക്കൗണ്ടിൽ നിന്ന് ടോൾ ഡെബിറ്റ് ചെയ്യപ്പെട്ടതായും റിപ്പോർട്ട് കണ്ടു. 

ബാലാരിഷ്ടതകളെല്ലാം മറി കടന്ന്  ഫാസ്റ്റാഗ് മിടുമിടുക്കൻ ആകുമെന്നാണ് ഏതൊരു പൗരന്റെയും പോലെ എന്റെയും പ്രതീക്ഷ. 

ഫാസ്റ്റാഗ് സംവിധാനത്തെക്കുറിച്ച് മുൻപെഴുതിയ ബ്ലോഗ് പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...==>> ഫാസ്റ്റ് ടാഗ് - FASTAG സംവിധാനം; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Wednesday 15 January 2020

മരടിൽ നിലം പൊത്തി മണ്ണോട് ചേർന്നത് ഫ്ലാറ്റുകൾ മാത്രമല്ല; മറ്റ് പലതുമാണ്...

2020 ജനുവരി 11,  ശനിയാഴ്ച്ച

റണാകുളം മരട് നഗരസഭയുടെ പരിധിയിൽ തീര ദേശ പരിപാലന നിയമങ്ങൾ ലംഘിച്ച് അനധികൃതമായി നിർമിച്ച ആൽഫ സെറീൻ, ഗോൾഡൻ കായലോരം, ഹോളി ഫെയ്ത്ത് H2O, ജെയ്ൻ കോറൽ കോവ് എന്നീ ഫ്ളാറ്റുകൾ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചു നീക്കാൻ തുടങ്ങിയത് ഈ ദിനത്തിലാണ്. 2020 ജനുവരി 10, 11 തീയതികളിൽ നടപ്പാക്കിയ നിയമനടപടിയിൽ നാല്‌ ഫ്ലാറ്റുകളിലെ അഞ്ച് ടവറുകളിലായി 343 അപ്പാർട്ടുമെന്റുകൾ മണ്ണോട് ചേർന്നു. കോടതി വിധിയെത്തുടർന്ന് സർക്കാർ നൽകിയ നിർദേശമനുസരിച്ച് എഡിഫൈസ് എന്‍ജിനിയറിങ് കമ്പനി, സൗത്ത് ആഫ്രിക്കൻ കമ്പനിയായ ജെറ്റ് ഡിമോളിഷന്‍ കമ്പനി എന്നിവയാണ് ഫ്ലാറ്റ് പൊളിക്കൽ നടപ്പാക്കിയത്. ഈ രീതിയിൽ ഫ്ലാറ്റുകൾ പൊളിക്കുന്ന നടപടി ഇന്ത്യയിൽ തന്നെ ആദ്യമായിരുന്നു. രണ്ട് നിലയോളം ഉയരത്തിലായിരുന്നു നിലം പതിച്ച ഫ്ലാറ്റ് സമുച്ചയങ്ങളുടെ മുന്നിലെ മാലിന്യക്കൂമ്പാരം. ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് ഏകദേശം 70000 ടണ്ണിന്റെ മാലിന്യമാണ് മരടിൽ അവശേഷിച്ചിരിക്കുന്നത്. അതൊക്കെ സമയബന്ധിതമായി യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യാനുള്ള കരാർ ഉറപ്പിച്ചു കൊടുത്ത് കഴിഞ്ഞു.

കൊച്ചി സ്വദേശിയായ ആന്‍റണി എന്ന ഇഞ്ചിക്കർഷകൻ നിയമത്തിന്‍റെ വഴിയിലൂടെ നടപ്പാക്കിയ പ്രതികാരത്തിന്റെ കഥ കൂടിയാണ് മരട്‌ ഫ്ലാറ്റ് പൊളിക്കൽ. നാട്ടിലും കർണാടകയിലുമായി ഇഞ്ചി കൃഷി നടത്തി വരികയായിരുന്ന ആന്‍റണി, തന്റെ വീടിന്‍റെ ചുറ്റുമതിൽ ടിപ്പർ ലോറികൾ ഇടിച്ചു മറിക്കുന്നത് കണ്ടപ്പോൾ പരാതികളുമായി പോലീസിനെ സമീപിച്ചു. എന്നാൽ റിയൽ എസ്റ്റേറ്റ് വമ്പന്മാരുടെ കളികൾക്കും  ഗുണ്ടായിസത്തിനും കൂട്ടായി പൊലീസുകാരും റവന്യൂ ജീവനക്കാരും കള്ളക്കളി നടത്തുകയാണ് എന്ന തിരിച്ചറിവ് നിയമത്തിന്‍റെ വഴി തേടാൻ ആന്‍റണിയെ നിർബന്ധിതനാക്കുകയായിരുന്നു. ഫ്ലാറ്റുകൾ കൃത്യമായ അനുമതിയില്ലാതെ അനധികൃതമായി പണിതതാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നായിരുന്നു ആന്‍റണി നിയമവഴിയേ ഇറങ്ങിത്തിരിച്ചത്. നിയമ പോരാട്ടത്തിന് തയ്യാറായി ഇറങ്ങിയ ആന്‍റണിക്ക് എല്ലാ സഹായവും ചെയ്തു കൊടുത്തത് അഡ്വ എം. എം. ഏലിയാസ് എന്ന വക്കീൽ ആയിരുന്നു. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട ചട്ടങ്ങളെക്കുറിച്ച് ഇരുവരും ദിവസങ്ങൾ മിനക്കെട്ട് പഠിച്ചു. മരടിലെ ഒരു ഫ്ലാറ്റിന് മാത്രം നാല്പതിനടുത്ത് ചട്ട ലംഘനങ്ങളാണ് ഇവർ കണ്ടെത്തിയത്. ഇതിനിടെ 2012-ൽ അഡ്വ. ഏലിയാസിന്റെ ആകസ്മിക മരണത്തെത്തുടർന്ന് കേസ് നടത്തിപ്പ് അവതാളത്തിലായി. പിന്നീട് അഡ്വ. ജി ഗോപകുമാർ കേസ് ഏറ്റെടുക്കാൻ തയ്യാറാവുകയായിരുന്നു. കേസിനൊടുക്കം മരടിൽ അനധികൃതമായി നിർമിച്ച ഫ്ലാറ്റുകൾ പൊളിക്കണമെന്ന സുപ്രീംകോടതി വിധി വരെയെത്തിച്ചേരുകയും ചെയ്തു. 

പടുകൂറ്റൻ ഫ്ലാറ്റുകൾ നിന്നിരുന്ന സ്ഥാനത്ത് ഇനി ഏതാനും കോൺക്രീറ്റ് അവശിഷ്ടങ്ങളും ഒരു പിടി നിയമ പ്രശനങ്ങളുമായിരിക്കും അവശേഷിക്കുക. തീരദേശ നിർമ്മാണ ചട്ടങ്ങൾ പൂർണമായും ലംഘിച്ച് മരടിൽ വൻ ഫ്ലാറ്റ് സമുച്ചയങ്ങൾ പണിതുയർത്തിയതിൽ വലിയ അഴിമതിയും ക്രമക്കേടുകളും നടന്നിട്ടുണ്ടെന്ന് അന്വേഷണ ഏജൻസികൾ പറയുമ്പോഴും ഇതുമായി ബന്ധപ്പെട്ട് ആർക്കെതിരെയും കാര്യമായ നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഭൂമിയുടെ വിലയടക്കം നൽകിയാണ് നിർമ്മാതാക്കളിൽ നിന്ന് ഫ്ലാറ്റുകൾ വാങ്ങിയതെന്നതിനാൽ ഉടമസ്ഥർ തങ്ങൾ തന്നെയാണെന്നാണ് ഫ്ലാറ്റുടമകളുടെ അവകാശവാദം. ഫ്ലാറ്റ് പൊളിക്കലിനും നഷ്ടപരിഹാരം നൽകാനുമായി ചിലവാകുന്ന തുക കെട്ടിട നിർമ്മാതാക്കളിൽ ഈടാക്കാണമെന്നായിരുന്നു ഉത്തരവ്‌. ഫ്ലാറ്റ് ഉടമകൾക്കുള്ള നഷ്ടപരിഹാരം അടക്കമുള്ള നിയമ തർക്കങ്ങൾ ഇനി എന്നവസാനിക്കുമെന്ന് കണ്ടറിയണം. 

പണവും സ്വാധീനവും ഉള്ള വമ്പന്മാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേർന്നുള്ള അവിഹിത കൂട്ടുകെട്ട് അറിഞ്ഞു കൊണ്ട് ചെയ്ത തെറ്റിൽ അറിഞ്ഞും അറിയാതെയും ചെന്ന് പെട്ട ഫ്ലാറ്റുടമകൾ നിയമപോരാട്ടത്ത തീർത്തും നിസ്സഹായരാവുകയായിരുന്നു. 

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളിയ്ക്ക് ആരാച്ചാർ മുഖം മൂടി അണിയിച്ച് നിർത്തിയതു പോലെ നിന്നിരുന്ന പടുകൂറ്റൻ നിർമ്മിതികൾ കൗതുകക്കാഴ്ചയ്ക്ക് കാത്ത് നിന്നിരുന്ന ലക്ഷക്കണക്കിന് "കാണി"കളുടെ ആരവത്തിന്റെയും ആർപ്പുവിളികളുടെയും ചിലരുടെയെങ്കിലും നെടുവീർപ്പുകളുടെയും കണ്ണീരിന്റെയും അകമ്പടിയോടെ മണ്ണടിഞ്ഞപ്പോൾ ഇല്ലാതായത് കുറെ ഫ്ലാറ്റുടമകളുടെ കിടപ്പാടങ്ങൾ മാത്രമല്ല....

ചില സ്വപ്നങ്ങളാണ്; ഉള്ളത് സ്വരുക്കൂട്ടിയും വിറ്റു പെറുക്കിയും കടം വാങ്ങിയും മെട്രോ നഗരത്തിൽ സ്വന്തമാക്കിയ വീടെന്ന സ്വപ്നം...ഒന്നിച്ചു കളിച്ചും ഇടപഴകിയും ജീവിച്ച അന്തരീക്ഷത്തിൽ നിന്ന് അപ്രതീക്ഷിതമായി പറിച്ചു നടപ്പെടേണ്ടി വന്ന കുറെ മനുഷ്യരുടെ സ്വപ്നം....

ചില ആശങ്കകളാണ്; വളരെ ജനസാന്ദ്രതയും സമീപകെട്ടിടങ്ങളും ഉള്ള ഇടത്ത് സ്ഫോടനത്തിലൂടെ വൻ നിർമ്മിതികൾ തകർക്കുമ്പോൾ വലിയ അപകടമോ ആളപായമോ സമീപ നിർമ്മിതികൾക്ക് നാശനഷ്ടങ്ങളോ ഉണ്ടാകുമോ എന്ന ആശങ്ക... പ്രതീക്ഷിക്കുന്ന തരത്തിൽ കൃത്യതയോടെ സ്ഫോടനവും തകർക്കലും നടത്താൻ കഴിയുമോ എന്ന ബന്ധപ്പെട്ട അധികൃതരുടെ ആശങ്ക...

ചില ധാരണകളാണ്; ഏത് നിയമലംഘനം നടത്തിയാലും പിഴയടച്ച് രക്ഷപെടാമെന്ന ധാരണ... പണവും സ്വാധീനവും ഉണ്ടെങ്കിൽ ഏത് നിയമലംഘനവും നടത്താമെന്ന ധാരണ... ചൂഷണം ചെയ്യപ്പെടുന്നത് പ്രകൃതിയും പരിസ്ഥിതിയുമാണെങ്കിൽ അത് വലിയ കുഴപ്പമൊന്നും ഉണ്ടാക്കാൻ പോകുന്നില്ല എന്ന ധാരണ...വ്യക്തമായ നിയമങ്ങൾ ഉണ്ടെങ്കിലും അവയെ പഴുതുകളിലൂടെയും ദുർ വ്യാഖ്യാനങ്ങളിലൂടെയും മറി കടക്കാമെന്ന ധാരണ... സിവിൽ കോടതി വ്യവഹാരങ്ങളുടെ സ്വത സിദ്ധമായ മെല്ലെപ്പോക്കിനെയും അപ്പീൽ സംവിധാനങ്ങളിലെ ആനുകൂല്യങ്ങളെയും ദുരുപയോഗിച്ച് കോടതികളുടെ കണ്ണിൽ പൊടിയിടാമെന്ന ധാരണ....വമ്പന്മാർക്കും ഉന്നത സ്വാധീനമുള്ളവർക്കുമെതിരെ സാധാരണക്കാരന് ഒന്നും ചെയ്യാനാവില്ല എന്ന മിഥ്യാ ധാരണ...

സർവ്വോപരി, കയ്യിൽ പണവും അധികാരവും സ്വാധീനവും ഉണ്ടെങ്കിൽ എനിക്കെന്തുമാകാം എന്ന ചിലരുടെ ധാർഷ്ട്യവും ധിക്കാരവും അഹന്തയും ഗർവ്വുമാണ്....


  

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക https://www.facebook.com/achayatharangal.blogspot.in

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക https://www.facebook.com/groups/224083751113646/






Wednesday 1 January 2020

ഫാസ്റ്റ് ടാഗ് - FASTAG സംവിധാനം; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ...


FASTAG (‘ഫാസ്റ്റ് ടാഗ്’) എന്ന സംവിധാനം എന്താണ് എന്ന് രാജ്യത്തെ ജനതയുടെ ഭൂരിഭാഗത്തിനും അറിയാമോ എന്ന ചോദ്യത്തിന്റെ ഉത്തരം യുക്തിക്ക് വിട്ടിട്ട് ഫാസ്റ്റ് ടാഗ് സംവിധാനത്തെപ്പറ്റി എഴുതാമെന്ന് കരുതി. 

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച് ഇന്ത്യയിലെ ടോൾപ്ലാസ കവാടങ്ങളെല്ലാം പൂർണമായും ‘ഫാസ്റ്റ് ടാഗ്’ സജ്ജമായിക്കഴിഞ്ഞു. ഇനി മുതൽ ഫാസ്റ്റ് ടാഗ് സ്റ്റിക്കർ ഒട്ടിക്കാത്ത, നാലും അതിൽ കൂടുതലും വീലുകൾ ഉള്ള  വണ്ടികൾക്ക് ടോൾപ്ലാസ വഴി കടന്നു പോകാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടാവാൻ സാധ്യതയുണ്ട്. FASTAG നിർബന്ധമാക്കുന്ന ആദ്യദിനങ്ങളിൽ ടോൾപ്ലാസകളിൽ ഉണ്ടാകാൻ സാധ്യതയുള്ള ചില ബുദ്ധിമുട്ടുകൾ പരിഗണിച്ച് ചില ഇളവുകൾ ഇപ്പോഴും നിലവിലുണ്ട്. ഫാസ്റ്റ് ടാഗ് സംവിധാനമില്ലാതെ വരുന്ന വണ്ടികൾ വൻ തുക പിഴ ഈടാക്കി മാത്രം കടത്തി വിട്ടാൽ മതിയെന്നാണ് ദേശീയപാതാ അതോറിറ്റി മേഖലാകേന്ദ്രങ്ങൾക്കു നൽകിയിരിക്കുന്ന നിർദേശം. നിർദ്ദിഷ്ട ടോൾ തുകയുടെ ഇരട്ടിയാണ് പിഴ എന്നാണ് അറിയാൻ കഴിഞ്ഞത്. ഇന്ത്യയിലെ പ്രധാനപ്പെട്ട ഹൈവേകളിലെ  മിക്കവാറും ടോൾ പ്ലാസകളിൽ ഈ സംവിധാനം നിലവിലുണ്ട്. ഇന്ത്യയിൽ എവിടെയും ഉപയോഗിക്കാവുന്ന രീതിയിലാണ് FASTAG വിഭാവനം ചെയ്തിരിക്കുന്നത്. ഭാവിയിൽ ഇന്ധനം നിറക്കാനും FASTAG ഉപയോഗിക്കാമെന്ന് പറയപ്പെടുന്നു.

ലളിതമായി പറഞ്ഞാൽ ടോള്‍ പ്ലാസയിൽ പണമായോ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴിയോ ടോൾ നൽകുന്നതിന് പകരം പ്രീപെയ്ഡ് ശൈലിയില്‍ ടോള്‍ബൂത്തുകളില്‍ പണമടയ്ക്കാതെ ഓട്ടോമാറ്റിക്കായി നിശ്ചിത അക്കൗണ്ടില്‍ നിന്ന് പണം നല്‍കുന്ന സംവിധാനമാണ് ഫാസ്റ്റ് ടാഗ്. റേഡിയോ ഫ്രീക്കന്‍സി ഐഡന്റിഫിക്കേഷന്‍ (RFID) എന്നൊരു സാങ്കേതികവിദ്യയാണ് ഫാസ്റ്റ്ടാഗില്‍ ഉപയോഗിക്കുന്നത്. ഇതിനായി രൂപകല്പന ചെയ്ത ഒരു ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ടാഗ് വാഹനങ്ങളുടെ വിന്‍ഡ് സ്‌ക്രീനില്‍  മുന്‍കൂട്ടി പതിപ്പിക്കേണ്ടതുണ്ട്. ഇത് കണ്ടാൽ ഒരു സ്റ്റിക്കർ പോലെയേ തോന്നൂ. വാഹനത്തിന്റെ മുൻപിലെ ചില്ലിന്റെ മുകളിൽ മധ്യഭാഗത്തായാണ് ടാഗ് പതിപ്പിക്കേണ്ടത്. ടാഗ് പതിപ്പിക്കുമ്പോൾ ഒത്തിരി അമർത്തി തേക്കുന്നത് ടാഗിന്റെ പ്രവത്തനത്തെ ബാധിക്കുമെന്ന് പറയപ്പെടുന്നുവാഹനത്തിൽ ഒട്ടിച്ചിരിക്കുന്ന ഫാസ്റ്റ് ടാഗിന്റെ RFID ടാഗ് സെൻസ് ചെയ്യുവാൻ ടോൾബൂത്തിനരികെ സെൻസറുകൾ സ്ഥാപിച്ചിട്ടുണ്ടാവും. ഈ സെൻസറുകൾ സെൻസ് ചെയ്ത് യാത്രക്കാരുടെ വാഹനത്തിൽ ഒട്ടിച്ചിട്ടുള്ള ടാഗിൽ പണം ഉണ്ടോ എന്ന് പരിശോധിക്കും. ആവശ്യമായ ബാലൻസ് ഉണ്ടെങ്കിൽ ബൂംബാരിയർ ഓട്ടോമാറ്റിക്കായി ഉയർന്ന് നിശ്ചിത വാഹനത്തിനു കടന്നു പോകാൻ സാധിക്കും. ഏതെങ്കിലും കാരണത്താൽ RFID റീഡ് ആയില്ലെങ്കിൽ ടോൾ ബൂത്ത് അധികൃതരുടെ കയ്യിൽ ഉള്ള, Portable Hand Held Wireless സെൻസർ ഉപയോഗിച്ച് ടാഗ് സെൻസ് ചെയ്യാൻ സാധിക്കും. ഈ സെൻസിങ്ങിൽ ടാഗ് ബാലൻസ് ഉണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് സംവിധാനമായ ബൂം ബാരിയർ ഉയർന്ന് നിശ്ചിത വാഹനത്തിനു കടന്നു പോകാൻ സാധിക്കും. 

തുടക്കത്തിൽ കുറച്ച് അസൗകര്യങ്ങൾ ഉണ്ടാകും എങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ പൊതുജനത്തിന് ഉപകാരപ്പെടുന്നതാണ് ഈ സംവിധാനം.   വാഹനങ്ങൾക്ക് ടോൾ ബൂത്തുകളിലെ നീണ്ട ക്യൂവിൽ കിടന്നു സമയം നഷ്ടപ്പെടുത്താതെ എളുപ്പത്തിൽ കടന്നു പോകാൻ സഹായകമാകും എന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന മേന്മ. ഇതിലൂടെ സമയ ലാഭം, ഇന്ധന ലാഭം എന്നിവയും സംജാതമാകുന്നു. ഓരോ ടോൾ പ്ലാസകളിലെയും ടോൾ പിരിവിന്റെ കണക്കുകൾ കൃത്യമായി ലഭ്യമാകുമെന്നതാണ് ഇതിന്റെ മറ്റൊരു നേട്ടം; ടോൾ കമ്പനികൾ കളക്ഷൻ കണക്കിൽ കാണിക്കുന്ന കൃത്രിമങ്ങൾ ഇതോടെ നിലയ്ക്കും; ട്രോളുകൾ കൃത്യസമയത്ത് അവസാനിപ്പിക്കാൻ ഇത് കാരണമാകും. സർക്കാരിന്റെ കാഷ് ലെസ്സ് എക്കോണമി നയപരിപാടിയോടും ഒത്തു പോകുന്നതാണ് ഫാസ്റ്റ് ടാഗ് സമ്പ്രദായം.  കുറ്റാന്വേഷണത്തിനും മറ്റുമായി ഫാസ്റ്റാഗ് ഘടിപ്പിച്ച വാഹനം ഏതൊക്കെ ടോൾ ബൂത്ത് കടന്നു പോയി എപ്പോൾ കടന്നു പോയി എന്നൊക്കെ അറിയാൻ കഴിയും. 

ഇപ്പോൾ പുതുതായി വിൽക്കപ്പെടുന്ന വാഹനങ്ങൾ രെജിസ്റ്റർ ചെയ്യുന്നതോടൊപ്പം FASTAG കൂടി പതിപ്പിച്ചിട്ടാണ് വാഹനഡീലർമാർ നൽകുന്നത്. പഴയ വാഹനങ്ങൾക്ക് ഉടമകൾ സ്വന്തമായി FASTAG എടുക്കേണ്ടി വരും. മിക്കവാറും ടോൾ പ്ലാസകളുടെ സമീപം FASTAG ഫെസിലിറ്റേഷൻ കൗണ്ടറുകൾ ഉണ്ട്. അവിടെ നിന്നും FASTAG എടുക്കാൻ സഹായം തേടാവുന്നതാണ്. ബാങ്കുകൾ, തിരഞ്ഞെടുത്ത അക്ഷയകേന്ദ്രങ്ങൾ, പൊതു സേവന കേന്ദ്രങ്ങൾ (സി.എസ്.സി.), പേയ്മെന്റ് വാലറ്റുകൾ മുതലായവ വഴിയും FASTAG സ്വന്തമാക്കാം. വാഹനത്തിന്റെ ഫോട്ടോകളും വാഹനത്തിന്റെ RC ഉടമയുടെ KYC (Know Your Customer) രേഖകളും Contact Details ഉം ഹാജരാക്കി നിർദിഷ്ടതുക അടച്ചാൽ FASTAG സ്റ്റിക്കർ കിട്ടും. ഓൺലൈൻ ആയും FASTAG രെജിസ്റ്റർ ചെയ്യാം; പിന്നീട് കൊറിയറിലോ പോസ്റ്റ് മുഖേനയോ FASTAG അപേക്ഷകന് ലഭിക്കും. റെജിസ്ട്രേഷൻ സമയത്ത് അടക്കുന്ന തുകയിൽ Tag Joining Fee, Tag Deposit, Threshold Amount എന്നിവ അടങ്ങിയിരിക്കുന്നു. Threshold Amount എന്നത് ടാഗ് ഉപയോഗിക്കുന്നതിനുള്ള മിനിമം ബാലൻസ് ആണെന്ന് പറയാം. അതായത് നിങ്ങളുടെ ടാഗ് ബാലൻസ് Threshold Amount-ൽ താഴെ ഉള്ളപ്പോൾ നിങ്ങൾക്ക് ടാഗ് ഉപയോഗിച്ച് ടോൾ കടക്കാനാവില്ല. അതിനാൽ എപ്പോഴും, Threshold Amount-ൽ കൂടുതൽ ബാലൻസ്, ടാഗ് അക്കൗണ്ടിൽ ഉണ്ടാകാൻ ശ്രദ്ധിക്കണം. ഓരോരുത്തരുടെയും FASTAG Issuing Agency യുടെ വെബ്‌സൈറ്റിൽ കയറിയാൽ ടാഗ് ബാലൻസ് അറിയാൻ കഴിയും. FASTAG Management നുള്ള മൊബൈൽ ആപ്പുകളും ലഭ്യമാണ്.  ഒട്ടു മിക്കബാങ്കുകളിലൂടെയും മൊബൈൽ വാലറ്റുകളിലൂടെയും ടാഗ് റീചാർജ് ചെയ്യാം. ചില സർവീസ് ദാതാക്കൾ FASTAG ഉപയോഗത്തിനനുസരിച്ച് ചെറിയ CASH BACK പോലുള്ള ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. വിവിധ തരം വാഹനങ്ങൾക്ക് വിവിധ ടോൾ നിരക്കുകൾ ആയത് കൊണ്ട്, വണ്ടിയുടെ ക്ലാസ്സ് കൃത്യമായി നോക്കി ടാഗ് എടുത്തില്ലെങ്കിൽ നഷ്ടം സംഭവിക്കാൻ ഇടയുണ്ട്. വാഹനം വിൽക്കുന്നതോടൊപ്പം ഫാസ്റ്റാഗ് ട്രാൻസ്ഫർ ചെയ്യാൻ ആവില്ല. പുതിയ RC ഓണർ സ്വന്തം നിലയിൽ പുതിയ ഫാസ്റ്റാഗ് വാങ്ങണം.

FASTAG ഉപയോഗിച്ച് ടോൾ പോയിന്റ് കടന്നു കഴിഞ്ഞാലുടൻ ടാഗുമായി ലിങ്ക് ചെയ്ത മൊബൈൽ ഫോണിൽ ടോൾ തുക ചാർജ്ജ് ചെയ്ത കാര്യം അറിയിച്ചു കൊണ്ടുള്ള SMS ലഭിക്കും. വൺ സൈഡ് യാത്രയിൽ പഴയ രീതിയിൽ ടോൾ കൊടുക്കുന്നതും FASTAG ഉപയോഗിച്ച് ടോൾ ചാർജ്ജ് ചെയ്യപ്പെടുന്നതും തമ്മിൽ വലിയ വ്യത്യാസമില്ല. എന്നാൽ, ഇപ്പോൾ നിലവിലുള്ള സമ്പ്രദായമനുസരിച്ച് ടു വേ യാത്രയിൽ DISCOUNTED RATE ആദ്യമേ കൊടുക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്തമാണ് FASTAG സമ്പ്രദായത്തിൽ. ആദ്യമേ വൺ സൈഡ് യാത്രയുടെ താരിഫ് ടാഗ് അക്കൗണ്ടിൽ നിന്ന് കട്ട് ആകും; നിശ്ചിത സമയത്തിനുള്ളിൽ തിരികെ വരികയാണെങ്കിൽ DISCOUNTED RATE-ഉം ആദ്യം കട്ട് ആയ തുകയും തമ്മിലുള്ള വ്യത്യാസത്തുക ടാഗ് അക്കൗണ്ടിൽ നിന്ന് കട്ട് ആകും.  

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക