ഞാൻ വെറും പോഴൻ

Saturday 19 December 2020

ദൈവേ... ഇതൊക്കെ കണ്ടിട്ട് എങ്ങനാ സഹിക്ക്യാ; ല്ലേ !!???

 


വിവാഹവുമായി ബന്ധപ്പെട്ട ആഘോഷങ്ങളും ആർഭാടങ്ങളുമെല്ലാം കാലത്തിനനുസരിച്ച് മാറി വരുന്നവയാണ്. ഇതിന് ചുവട് പിടിച്ച് വിവാഹത്തോടനുബന്ധമായുള്ള ഫോട്ടോഗ്രഫിയിലും വീഡിയോഗ്രാഫിയിലും വിപ്ലവകരമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. പണ്ടൊക്കെ ഫോട്ടോഷൂട്ട് എന്നുപറയുന്നത് വിവാഹ ദിവസം മാത്രമായിരുന്നെങ്കില്‍ ഇന്ന് അങ്ങനെയല്ല. പ്രീ വെഡിങ്, സേവ് ദി ഡേറ്റ്, പോസ്റ്റ് വെഡിങ്  മുതലായ പേരുകളിൽ അറിയപ്പെടുന്ന ഫോട്ടോ വീഡിയോ ഷൂട്ടുകൾ ഇപ്പോൾ വ്യാപകപ്രചാരം നേടിക്കഴിഞ്ഞു. ന്യൂ ജനറേഷന്‍ ട്രെന്‍ഡിനനുസരിച്ച് ഇത്തരത്തിൽ എടുക്കപ്പെട്ട പല ഫോട്ടോകളും വീഡിയോകളും ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ്. 

എങ്ങനെയൊക്കെ സംഭവം കളറാക്കാം എന്ന് ചിന്തിക്കുന്ന യുവ തലമുറ അതിന് വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറുമാണ്. സിനിമയെ വെല്ലുന്ന തരത്തിലുള്ള തീമുകളും പശ്ചാത്തലവും; ബീച്ച്, കാട്, വയൽ, മല, മഴ,മഞ്ഞ് എന്ന് വേണ്ട കള്ള് ഷാപ്പും ചന്തയും വരെ പല വൈറൽ ഫോട്ടോഷൂട്ടുകൾക്കും വേദിയായിട്ടുണ്ട്. ഛായാഗ്രഹണകലയുടെ ക്രിയാത്മകതയും പ്രൊഫഷണൽ വൈഭവവും സാങ്കേതികമികവും എല്ലാം ചേർന്ന് വരുമ്പോൾ പുറത്തു വരുന്ന ദൃശ്യങ്ങൾ മിക്കവയും അഴകും മിഴിവും ചാരുതയും നിറഞ്ഞാടുന്ന കലയുടെ സമ്പൂർണ്ണകൃതികൾ തന്നെയാണ്. വിവാഹത്തോടനുബന്ധമായി നടക്കുന്ന ഏർപ്പാടെന്ന നിലയിൽ സ്വാഭാവികമായും വധൂ വരന്‍മാരുടെ പ്രണയരംഗങ്ങളുടെയോ ശാരീരികമായ അടുത്തിടപഴകലുകളുടെയോ ചിത്രീകരണമായിരിക്കും ഇത്തരം ഷൂട്ടുകളിൽ നടക്കുക. ഗ്രാമീണനാടൻ വേഷങ്ങളിലും മോഡേൺ വേഷങ്ങളിലും എത്നിക് രൂപഭാവങ്ങളിലുമൊക്കെ ഇവ ചിത്രീകരിക്കപ്പെടാറുണ്ട്. അമ്മയെ തല്ലിയാലും നൂറ് പക്ഷമുള്ള നാട്ടിൽ ഇത്തരം ഫോട്ടോ ഷൂട്ടുകൾ അംഗീകരിക്കുന്നവരുടെ പോലെ തന്നെ അവയെ വിമർശിക്കുന്നവരുടെ എണ്ണത്തിനും കുറവില്ല എന്നത് സ്വാഭാവികമാണ്. ഗ്ലാമർ ജോണറിൽ എടുക്കുന്ന ചില ചിത്രങ്ങളിലെ നേരിയ വസ്ത്രങ്ങളും അല്പ വസ്ത്രങ്ങളും അതിനിടയിലൂടെ കാണുന്ന ശരീരഭാഗങ്ങളും തീവ്രമായ "കപട"സദാചാരബോധവും കടുത്ത ലൈംഗിക ദാരിദ്ര്യവും അനുഭവിക്കുന്ന നമ്മുടെ സമൂഹത്തിൽ ചിലർക്കെങ്കിലും ദഹിക്കാതെ കുരു പൊട്ടുന്നതിൽ അസ്വാഭാവികത ഇല്ലെന്നാണ് എന്റെ പക്ഷം. 'സേവ് ദ ഡേറ്റ് ആയിക്കോളൂ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുനന സമൂഹം കാണുന്നുണ്ട്' എന്ന ടൈറ്റിലിൽ ഇത്തരം ഫോട്ടോ ഷൂട്ടുകള്‍ക്കും വീഡിയോകള്‍ക്കുമെതിരെ ഉപദേശവുമായി കേരളാ പൊലീസ് വരെ എത്തി എന്ന് പറയുമ്പോൾ അസഹിഷ്ണുതയുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് നിരീക്ഷിക്കാൻ വലിയ കഷ്ടപ്പാട് വേണ്ട. 

സോഷ്യൽ മീഡിയ മൊത്തതിൽ കുരുക്കൾ ഇങ്ങനെ പൊട്ടിയൊലിക്കുമ്പോൾ കുറച്ച് പേര് ചോദിക്കുന്നു എന്താ അച്ചായൻ ഒന്നും പറയാത്തതെന്ന്....

ഇതിനൊക്കെ എന്ത് പറയാനാ....കൊതിക്കെറുവോ കൊതിവിടലോ അവസര നഷ്ട ബോധമോ ഒന്നും ഒരു കുറ്റമല്ല... പക്ഷെ അത് മൂത്ത് വിമർശനവും സദാചാര ധാർമിക രോഷവും തെറിവിളിയും പുലയാട്ടുമായി പുറത്ത് വിടുമ്പോൾ ഒരു കാര്യം ഓർമ്മയിൽ വേണം. നോർമൽ ആയിട്ടുള്ള എല്ലാ മനുഷ്യരും 2020 ലെ കലണ്ടർ ആണ് തിയതി നോക്കാൻ ഉപയോഗിക്കുന്നത്. 2020 ലെ കലണ്ടർ തൂക്കിയിട്ടിട്ട് തിയതി നോക്കാൻ അറുപതുകളിലെയും എഴുപതുകളിലെയും കലണ്ടർ ഉപയോഗിക്കുന്നവരുടെ ചില കളികൾ വലിയ കോമഡി ആവുന്നുണ്ട്.

ഏതോ രണ്ട് പിള്ളേര്, അവരുടെ കല്യാണം, അവരുടെ ശരീരം, അവരുടെ പണം ചിലവാക്കി എടുക്കുന്ന അവരുടെ പടങ്ങൾ, അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അവർ പോസ്റ്റ്‌ ചെയ്യുന്നത് കാണുമ്പോൾ വിമ്മിഷ്ടം അനുഭവപ്പെടുന്നത് ഒരു തരം അസുഖമാണ്; ആ അസ്ക്യത സഹിക്കാനാവാതെ വരുമ്പോൾ  ഉപയോഗിക്കാനുള്ളതാണ് സ്ക്രോൾ ബട്ടൺ...

ഇനി ഇത്തരം ഷൂട്ട് നടത്താൻ ഒബ്ജെക്റ്റ് ആയവരോ പടമെടുത്ത പ്രൊഫഷണൽ ടീമോ പേർസണൽ ആയി വന്ന് നിങ്ങൾ ഇത് കണ്ടേ തീരൂ എന്നോ നിങ്ങൾ ഇത്തരത്തിൽ പടമെടുത്തേ പറ്റൂ എന്നോ നിർബന്ധിക്കാത്ത കാലത്തോളം നമുക്കൊന്നും ചെയ്യാനില്ല. ഇനി ഇവരൊക്കെ നിയമം ലംഘിച്ച് എന്തെങ്കിലും ചെയ്യാത്തിടത്തോളം ഇതൊക്കെ കണ്ട് കുരു പൊട്ടി ജീവിക്കുകയല്ലാതെ വേറൊരു വഴിയുമില്ലന്നെ 😅😂🤣

സാമൂഹ്യ ജീവിയായി തുടരുമ്പോൾ അപരന്റെ സ്വാതന്ത്ര്യത്തിന് കുറച്ചൊക്കെ വില കൊടുക്കാം; അങ്ങനെ കൊടുത്ത് പഠിക്കണം. തനിക്കിഷ്ടമില്ലാത്തതെല്ലാം ചീത്തയാണെന്ന് പറയരുത്.... അങ്ങനെ പറഞ്ഞു പഠിക്കരുത് 😅😂🤣

ഒരു കാര്യം എനിക്കുറപ്പാണ്; നാട് കേരളമായത് കൊണ്ടും നമ്മൾ ഭേദപ്പെട്ട ഉണ്ണികൾ ആയത് കൊണ്ടും ഈ പോസ്റ്റ് അടുത്ത പത്ത് വർഷത്തിനിടക്ക് കുറഞ്ഞത് നൂറ് പ്രാവശ്യമെങ്കിലും റീപോസ്റ്റ് ചെയ്യാൻ നമ്മുടെ നാട്ടുകാർ എനിക്ക് അവസരം തരും...

അവസാനമായി ഒരു കാര്യം; എന്റെ അമ്മയെയും പെങ്ങളെയും ഭാര്യയെയും മകളെയും ഇത് പോലെ വേഷം കെട്ടിച്ച് പടമെടുത്ത് സോഷ്യൽ മീഡിയയിൽ ഇടെടാ എന്ന് പറയാനുദ്ദേശിക്കുന്നവരോട്.... നിങ്ങളോടൊന്നും പറഞ്ഞിട്ടൊരു കാര്യവുമില്ല !!!

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക https://www.facebook.com/achayatharangal.blogspot.in

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക https://www.facebook.com/groups/224083751113646/

Tuesday 3 November 2020

നാട് തേടിയിറങ്ങുന്ന കാടിന്റെ മക്കൾ


"പുലിമുരുകൻ" എന്ന ബ്ലോക്ക് ബസ്റ്റർ സിനിമ പലവുരു കണ്ട് സുഖജീവിതം നയിക്കുന്ന (അല്ലാത്തവരും ഇല്ലെന്ന് ഇതിനർത്ഥമില്ല) കേരളത്തിന്റെ സമാധാനജീവിതത്തിത്തിലേക്ക് വീണ്ടും വീണ്ടും പുലികളും കടുവകളും ഇറങ്ങുന്നു. മുൻ കാലങ്ങളിൽ കാട്ടാനകളും കാട്ടുപന്നികളും ഒക്കെയായിരുന്നു കാടിറങ്ങി വന്നിരുന്നത്. കാട്ടാനകൾ നാട്ടിലിറങ്ങി തിരിച്ചു പോകാൻ കൂട്ടാക്കാതെ നാട്ടിൽ അലഞ്ഞു തിരിയുന്നു. കാട്ടുപന്നി ശല്യത്തിന്റെ വാർത്തകൾ അപൂർവ്വമേ അല്ലാതായി. പിന്നെ പിന്നെ അത്യപൂർവ്വമായി കാടിറങ്ങി വന്നിരുന്ന പുലികൾ വളര്‍ത്തുമൃഗങ്ങളെ വേട്ടയാടി പിടിക്കാൻ തുടങ്ങി. ഒടുവിൽ അവ നാട്ടിലിറങ്ങുകയും വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്യുന്ന വാർത്തകളും മനുഷ്യനെപ്പോലും കൊന്നു തിന്നുന്ന വാർത്തകളും  തീരെ അപൂർവ്വമല്ലാതാകാൻ തുടങ്ങി. 

2015 ഫിബ്രവരിയിലാണ് സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ ഭാസ്‌കരന്‍ എന്ന അറുപതുകാരനെ കര്‍ഷകനെ കടുവ നിഷ്കരുണം കൊന്നു തിന്നത്. തിരച്ചിലിനു പോയവർക്ക് തലയൊഴികെ മറ്റൊന്നും കിട്ടിയില്ല. ഏതാനും മാസങ്ങൾക്കുള്ളിൽ  വീണ്ടും ചെതലയത്ത് കുറിച്യാട് വനത്തിനരികില്‍ ബാബുരാജ് എന്ന യുവാവിനെ നരഭോജിക്കടുവ കൊന്നത്. ഏതാനും ദിവസങ്ങൾക്കു ശേഷം ചോലക്കടവില്‍ മഹാലക്ഷ്മി എന്ന തൊഴിലാളിയെ കടുവ ഭക്ഷിച്ചു. ഇതിന്റെ ഭീതി വിട്ടൊഴിയുന്നതിന് മുമ്പേ സന്ധ്യക്ക് വീട്ടിനു പുറത്തിറങ്ങിയ ജാര്‍ഖണ്ഡ് സ്വദേശിയായ മബുബോറയെന്ന തൊഴിലാളിയെക്കൂടി  പുലി കൊലപ്പെടുത്തി. പിന്നീടങ്ങോട്ട് നരഭോജിക്കടുവ ജനങ്ങളുടെ ജീവനും സ്വൈരജീവിതത്തിനും ഭീഷണിയാവുകയാണെന്നും നരഭോജിക്കടുവയെ കൊല്ലണം എന്നുമാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം തുടങ്ങി. ഇത്രയുമൊക്കെയായതോടെ, സാഹചര്യങ്ങളെ അർഹിക്കുന്ന ഗൗരവത്തോടെ അധികാരികളും ജന്തു ശാസ്ത്രജ്ഞരും വിലയിരുത്തി. ഇപ്പോൾ വീണ്ടും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുവയിറങ്ങുന്ന വാർത്തകൾ മാധ്യമങ്ങളിൽ നിറയുന്നു. 

മനുഷ്യ മാംസത്തില്‍ ഉപ്പുരസം ഉള്ളതിനാൽ അതൊരിക്കല്‍ ഭക്ഷിച്ചാൽ  ആ മൃഗത്തിന് പിന്നീടതിനോട് ആസക്തി കൂടുമെന്നും സ്വാഭാവിക ശീലത്തിന് വിപരീതമായി മനുഷ്യ മാംസം ഭക്ഷിച്ച കടുവയെ മറ്റു കടുവകള്‍ കൂടെ കൂട്ടുകയില്ലെന്നും അതിനാല്‍ മടകളിൽ ഒറ്റപ്പെട്ടുന്ന കടുവ പിന്നീട് നിത്യനരഭോജിയായി മാറുകയും ചെയ്യുമെന്നൊക്കെ അഭിപ്രായപ്പെടുന്ന വിദഗ്ധരുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കുറെയൊക്കെ ധാരണയുള്ള ഒരാൾ പറഞ്ഞതനുസരിച്ച്, കടുവകൾ സാധാരണയായി പ്രായാധിക്യത്താൽ ശക്തിക്ഷയം സംഭവിക്കുമ്പോഴോ പരിക്കുകൾ കൊണ്ടോ മറ്റ് കാരണങ്ങൾ കൊണ്ടോ ശാരീരിക വൈകല്യങ്ങൾ സംഭവിക്കുമ്പോഴോ ആണ് നരഭോജികളായി മാറാറുള്ളത്. മേൽ പറഞ്ഞ കാരണങ്ങൾ സാധാരണ രീതിയിലുള്ള ഇരവേട്ടയ്ക്ക് അവയെ അപ്രാപ്തരാക്കുന്നു എന്നതാണ് അതിനു കാരണം. മനുഷ്യ മാംസത്തിന്റെ രുചി ഇഷ്ടപ്പെടുന്നതിനേക്കാൾ മനുഷ്യൻ പെരുമാറുന്ന സ്ഥലങ്ങളിൽ അവനെ വേട്ടയാടുന്നത് എളുപ്പമാണെന്ന് അവർ മനസ്സിലാക്കുന്നതിനാലാണ്. മനുഷ്യവാസ പ്രദേശങ്ങളിൽ തന്നെ വളർത്തുമൃഗങ്ങളെ ഭക്ഷിച്ചായിരിക്കും സാധാരണ ഗതിയിൽ കടുവകൾ വേട്ട തുടങ്ങുക. കടുവകളുടെ തനത് സ്വഭാവ സവിശേഷതകൾ കൊണ്ട് തന്നെ വീണ്ടും കാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെ വരുന്ന അവ പതുക്കെ മനുഷ്യനെ പിടിക്കാൻ തുടങ്ങും. കടുവകൾ പൊതുവെ സാമൂഹ്യ ജീവികൾ അല്ല; സാധാരണയായി 100- 200 ചതുരശ്ര മൈലിന് 3 - 4 പെൺകടുവകൾക്കൊപ്പം ഒരു ആൺ കടുവ എന്ന നിലയിലാണ് അവ ജീവിക്കാറുള്ളത്. ആ സംഘത്തിന്റെ അധികാര മേഖലയിൽ മറ്റൊരു കടുവ അതിക്രമിച്ചു കയറിയാൽ സാധാരണയായി അവർ തമ്മിൽ പോരാടും. ആ പോരാട്ടത്തിൽ തോറ്റാൽ അവൻ പിന്നെ അടുത്ത താവളം കണ്ടെത്തുകയേ നിവൃത്തിയുള്ളൂ. ആ രീതിയിൽ മനുഷ്യവാസപ്രദേശം കണ്ടെത്തിയ കടുവ എളുപ്പത്തിൽ കാട്ടിലേക്ക് മടങ്ങിപ്പോകില്ല. അതിനാല്‍ ഇത്തരത്തില്‍ വന്ന് പെടുന്ന മൃഗങ്ങളെ കൊലപ്പെടുത്തുകയാണ് മനുഷ്യ ജീവന്‍ രക്ഷിക്കാനുള്ള അവസാന മാര്‍ഗമെന്ന് ചില വിദഗ്ധർ പറയുന്നു. 

സംരക്ഷിത മൃഗമായ കടുവയെ വെടിവച്ചു കൊല്ലണമെങ്കില്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിറ്റിയുടെ അനുമതി വേണമെന്നാണ് ചട്ടം. ആക്രമണകാരിയായ കടുവ നരഭോജിയാണെന്ന് അതത് സംസ്ഥാന സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തിയാല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിറ്റി ആ കടുവയെ കൊലപ്പെടുത്താന്‍ അനുമതി നല്‍കും. അതാണതിന്റെ ഔദ്യോഗികരീതി. മുൻപ് വ്യാപക കടുവയിറക്കം ഉണ്ടായപ്പോൾ മുല്ലപ്പെരിയാര്‍ വിഷയത്തോടെ ഉടലെടുത്ത വൈരം പോലും മറന്ന് കേരള-തമിഴ്‌നാട് ദൗത്യസംഘങ്ങള്‍ നരഭോജിക്കടുവയ്ക്കായി കാട് അരിച്ചുപെറുക്കി. പിന്നീടങ്ങോട്ട് ഏതാനും കടുവകളെ വെടിവെച്ചു കൊന്നു; ചിലതിനെ മയക്കുവെടി വച്ച് പിടിച്ചു മൃഗശാലകൾക്ക് കൈമാറി; ഏതാനും കടുവകളെ വനത്തിൽ ചത്ത നിലയിലും കണ്ടെത്തി. 

ഇടക്കൊക്കെ, സ്ഥിരീകരിക്കപ്പെടാത്ത ഒറ്റപ്പെട്ട പുലിയിറക്ക വാർത്തകൾ കേട്ടെങ്കിലും, ഒരു കണക്കിന് മനസമാധാനം കഴുത്തിലാക്കി പുലിമുരുഗൻ വീണ്ടും വീണ്ടും കണ്ടു രസിച്ചിരിക്കുമ്പോഴാണ് പല ദിക്കിൽ നിന്ന് വീണ്ടും പുലിയിറക്കങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്; അതും നഗരത്തോടടുത്ത പ്രദേശങ്ങളിലും പകൽ വെളിച്ചത്തിലുമൊക്കെ.... കാടുകള്‍ക്കുള്ളില്‍ കഴിയുന്നവരും കാടിനു സമീപ പ്രദേശങ്ങളില്‍ ജീവിക്കുന്നവരും, എന്തിന് കാടിന് അകലെ ജീവിക്കുന്നവർ പോലും അടുത്ത് വരുന്ന വന്യമൃഗങ്ങളുടെ പദചലനങ്ങളെ ഭീതിയോടെ പ്രതീക്ഷിച്ചു തുടങ്ങുന്നു. ഓരോ നിമിഷവും കടന്നുവരാന്‍ സാധ്യതയുള്ള വന്യമൃഗത്തേപ്പറ്റി അവര്‍ ചിന്തിക്കുന്നു, പ്രതിരോധിക്കാന്‍ മാര്‍ഗങ്ങള്‍ തേടേണ്ടി വരുന്നു. മോഹൻലാലിന്റെ പുലിമുരുകൻ ചെയ്യുന്ന പോലെ പുലി പിറകെ വരുമ്പോൾ ഓടി മരത്തിൽകയറിയിട്ട് സമ്മർസോൾട്ട് അടിച്ചു പുലിയുടെ പിറകിൽ ലാൻഡ് ചെയ്തിട്ട് വേലെറിഞ്ഞു കൊല്ലുന്ന അത്രയ്ക്ക് ലാഘവമുള്ളതല്ല കാര്യങ്ങൾ. കടുവ എന്ന് വിളിക്കപ്പെടുന്ന വരയൻ പുലി പുള്ളിപ്പുലിയേക്കാൾ വലിയ ജീവിയാണ്. ചില കടുവകൾക്ക് സിംഹങ്ങളേക്കാൾ വലിപ്പമുണ്ടാവാറുണ്ട്. കടുവയെ കൊല്ലാൻ ഉയർന്ന കാലിബർ തോക്കും പലകുറി നിറയൊഴിക്കാവുന്ന തോക്കും ആവശ്യമാണ്. സാധാരണയായി കടുവയെ കൊല്ലാൻ ഒന്നിലധികം ഷോട്ടുകൾ ആവശ്യമായി വരാറുമുണ്ട്. നരഭോജിമൃഗത്തെ കൊല്ലാൻ അനുമതി ലഭിച്ചാൽ തന്നെ അത് നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടാണ് സൂചിപ്പിക്കാൻ ശ്രമിച്ചത്. 

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തു വിടുന്ന കണക്കുകള്‍ ഞെട്ടലുളവാക്കാൻ പോന്നതാണ്. അത് രാജ്യത്തെ മുഴുവൻ ചേർത്തുള്ള കണക്കാണ്. 2014 ഏപ്രില്‍ മുതല്‍ ആനയുടേയോ കടുവയുടേയോ മറ്റ് വന്യമൃഗങ്ങളുടെയോ ആക്രമണത്താല്‍ കൊല്ലപ്പെട്ടത് ആയിരക്കണക്കിന് മനുഷ്യരാണ്. ഇന്ത്യയില്‍ ശരാശരി ഒരു ദിവസം ഒരാൾ ആനയുടേയോ കടുവയുടേതോ മറ്റ് വന്യമൃഗങ്ങളുടെയോ ആയ ആക്രമണങ്ങളാല്‍ കൊല്ലപ്പെടുന്നുണ്ടത്രേ. ഇതില്‍ കൂടുതൽ കൊലകൾ ചെയ്യുന്നത് ആനകളും ബാക്കി കടുവകളും മറ്റ് മൃഗങ്ങളും ആണ്.  

വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കാണാന്‍ വിവിധ പദ്ധതികളിലൂടെ കോടിക്കണക്കിന് രൂപ ചില"വായീ"പ്പോകുന്നുണ്ടെങ്കിലും  വന്യജീവി ആക്രമണം വര്‍ധിക്കുന്നതല്ലാതെ കുറയുന്നില്ല. പരിസ്ഥിതി സംരക്ഷണത്തെ വികസന വിരോധമായി ചിത്രീകരിച്ച് കാടും പ്രകൃതി വിഭവങ്ങളും നക്കിത്തുടയ്ക്കുന്ന ഭൂമാഫിയയെ നിയന്ത്രിക്കാത്തിടത്തോളം ജലക്ഷാമവും പരിസ്ഥിതിശോഷണവും കാലാവസ്ഥാ വ്യതിയാനവും നിയന്ത്രണാതീതമായി കാടും പ്രകൃതിയും രോഗാതുരമാകും. രോഗാതുരമായ കാടിന്റെ ഉപോല്പ്പന്നമാണ് നരഭോജിയായി മാറിയ കടുവ എങ്കില്‍ അത് കേരളം അഭിമുഖീകരിക്കാന്‍ പോകുന്ന വൻ വിപത്തിന്റെ തുടക്കം മാത്രമായിരിക്കും. വന്യ മൃഗങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ നേരിടുന്ന പരിമിതിയുടെയും പ്രതിസന്ധിയുടെയും പ്രതിഫലനമാണ് വന്യ മൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നതും മനുഷ്യനെ ആക്രമിച്ച് തുടങ്ങുന്നതും. നാൾക്കു നാൾ കുറയുന്ന കാടിന്റെ വിസ്തൃതി, പാറ, മണ്ണ്, തടി എന്നിവയ്ക്ക് വേണ്ടി കാടിളക്കി നടത്തുന്ന യന്ത്രവല്കൃത പ്രവർത്തനങ്ങൾ, കാടിനടുത്ത പ്രദേശങ്ങളിൽ വർദ്ധിച്ചു വരുന്ന ജനസാന്ദ്രത, കാടിനെ ചൂഷണം ചെയ്യരുതെന്ന ഗോത്ര നിയമങ്ങള്‍ തെറ്റിച്ചു കൊണ്ട് ആദിവാസികളുടെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ, വന്യ മൃഗങ്ങളുടെ എണ്ണത്തിൽ വരുന്ന വർദ്ധന ഇങ്ങനെയുള്ള വിവിധ കാരണങ്ങൾ കാടും നാടും തമ്മിലുള്ള ആരോഗ്യകരമായ സംതുലിതാവസ്ഥയുടെ താളം തെറ്റിക്കുന്നു എന്ന് സാമാന്യമായി ചിന്തിച്ചാൽ മതി കടുവ - ആന ആക്രമണങ്ങൾക്ക് തടയിടാനുള്ള പദ്ധതികൾ എവിടെ നിന്ന് തുടങ്ങണം എന്ന കാര്യത്തിൽ ഒരു ദിശാബോധം കിട്ടാൻ. മനുഷ്യനും വന്യജീവികളും തമ്മിലുള്ള നേർ സംഘർഷങ്ങൾ വർദ്ധിച്ചു വരുന്നത് തീർച്ചയായും ഒരു നല്ല സൂചനയല്ല; അതൊരു മുന്നറിയിപ്പ് കൂടിയാണ്. അതില്ലാതാക്കാൻ സാമൂഹ്യപ്രതിബദ്ധമായ ഇടപെടലുകൾ അനിവാര്യമാണ്‌; വ്യക്തിതലത്തിൽ നിന്നും ഭരണകൂടതലത്തിൽ നിന്നുമെല്ലാം. പ്രകൃതിയും മനുഷ്യനും മൃഗങ്ങളും തമ്മിലുണ്ടാകേണ്ട ജൈവബന്ധം ആരോഗ്യകരമായി നിലനിർത്തിക്കൊണ്ട് മാത്രമേ മനുഷ്യസമൂഹത്തിന്റെ പുരോഗതിയിലേക്കുള്ള സുഗമപ്രയാണം സാധ്യമാവുകയുള്ളൂ. അല്ലാതെ, ഒരു കടുവയെ വെടിവച്ചു കൊന്നാൽ വേറെ നാല് കടുവകൾ ഇറങ്ങും... ഒരു കാട്ടാനയെ ഓടിച്ചാൽ വേറെ പത്തെണ്ണം വരും....

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരമുഖം ചുട്ടുപൊള്ളുന്ന രാത്രിപകലുകൾ സമ്മാനിച്ചു കൊണ്ട് മുന്നേറുന്നു. അനുദിനം ഉയർന്നുകൊണ്ടിരിക്കുന്ന അന്തരീക്ഷ താപനിലയും മഴയുടെ ലഭ്യതയിലുണ്ടായ ഗണ്യമായ കുറവും കൊണ്ട് മുൻപെങ്ങുമില്ലാത്ത വിധം വരണ്ടുണങ്ങുന്ന കേരളം; വന്യമൃഗങ്ങൾ വെള്ളത്തിന് വേണ്ടി കാടിറങ്ങാതിരിക്കാൻ കാട്ടിലേക്ക് ടാങ്കറിൽ കുടിവെള്ളമെത്തിക്കുക, വരള്‍ച്ചാ ഭീഷണി നേരിടാന്‍ ആവശ്യമെങ്കില്‍ കരിമേഘങ്ങളെ കണ്ടെത്തി രാസപ്രയോഗത്തിലൂടെ കൃത്രിമ മഴ പെയ്യിക്കുന്ന ക്ലൗഡ് സീഡിങ് പ്രയോഗിക്കുക തുടങ്ങിയ ഘടാഘടിയൻ പദ്ധതികൾ അവതരിപ്പിച്ച്‌ മുന്നേറുകയാണ് ഭരണസംവിധാനങ്ങൾ. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെയും ജലക്ഷാമത്തെയും ആഗോളതാപനത്തെയും ചെറുക്കാന്‍ നിലവിലുള്ള വനം സംരക്ഷിക്കുക മാത്രമാണ് പോംവഴി....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക https://www.facebook.com/achayatharangal.blogspot.in

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക https://www.facebook.com/groups/224083751113646/

Tuesday 20 October 2020

ദൈവേ... ഇതൊക്കെ കണ്ടിട്ട് എങ്ങനാ സഹിക്ക്യാ; ല്ലേ !!???

ഈ പോസ്റ്റ് ഒന്ന് കൂടി അപ്‌ഡേറ്റ് ചെയ്ത റീപോസ്റ്റ് ചെയ്തിട്ടുണ്ട്....
വായിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക...

Friday 9 October 2020

മാറണം; പോലീസും ജനങ്ങളും

ജനങ്ങൾക്ക് പോലീസിനോടുള്ള മനോഭാവം മാറ്റേണ്ട സമയം കഴിഞ്ഞിരിക്കുന്നുവെന്ന പ്രസ്താവന ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് നടത്തിയത് ട്വിറ്ററിൽ വൈറൽ ആയത് കഴിഞ്ഞ മാർച്ചിലാണ്. കൊവിഡ്-19 മഹാമാരി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കടുത്ത നടപടികൾ എടുത്ത പോലീസുകാരെ പ്രതിരോധിക്കുകയും കായികമായി നേരിടുകയും ചെയ്യുന്ന വീഡിയോകൾ വ്യാപകമായി പുറത്ത് വന്നിരുന്നു. ഇതില്‍ രോഷം നിറഞ്ഞാണ് വിമര്‍ശനവുമായി ഭാജി രംഗത്തെത്തിയത്. പോലീസുകാരെ ആളുകൾ മര്‍ദ്ദിക്കുന്ന വീഡിയോ സഹിതമാണ് അദ്ദേഹം വിമര്‍ശന പോസ്റ്റിട്ടത്. "പോലീസിനോടുള്ള വൃത്തികെട്ട മനോഭാവം ജനങ്ങള്‍ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, നമ്മുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സ്വന്തം ജീവന്‍ പണയംവെക്കുന്നവരാണ് പോലീസെന്ന കാര്യം മറക്കരുത്. അവര്‍ക്കും കുടുംബമുണ്ട്, എന്നാല്‍ രാജ്യത്തിനായാണ് അവര്‍ ജോലി ചെയ്യുന്നത്. എന്തുകൊണ്ട് ആ ബോധം നമുക്കില്ലാതെ പോകുന്നു" ഹര്‍ഭജന്‍ ചോദിച്ചത് ഇങ്ങനെയൊക്കെയാണ്. 

പോലീസ് അതിക്രമങ്ങളുടെ വാർത്ത കേട്ടാലുടൻ ഭൂരിഭാഗം പേരും പറയുന്ന കാര്യമാണ് പോലീസ് നന്നാവണം, പോലീസ് കാലാനുസൃതമായി പരിഷ്കരിക്കപ്പെടണം, നവീകരിക്കപ്പെടണം എന്നതൊക്കെ. ബ്രിട്ടീഷുകാരുടെ മർദ്ദനോപകരണമായിരുന്ന പോലീസ് ബ്രിട്ടീഷ് രാജ് അവസാനിച്ചെങ്കിലും അന്നത്തെ ശീലങ്ങളിൽ നിന്ന് പൂർണ്ണ വിടുതൽ പ്രാപിച്ചിട്ടില്ല എന്നത് ഒരു സത്യമാണ്. അന്നത്തെ കാക്കി പോലെ മനോഭാവവും കാലാനുസൃതമായ മാറ്റമില്ലാതെ തുടരുന്നു. മനുഷ്യത്വമുഖമില്ലാത്ത ഹയരാർക്കിയാൽ അധികാര ഘടനയുടെ താരതമ്യേന താഴെക്കിടയിൽ വരുന്ന സാദാ പോലീസുകാരും പെറ്റി ഇൻസ്പെക്ടർമാരും ഹയരാർക്കിയൽ ഓർഡറിൽ തങ്ങൾക്ക് ലഭിക്കുന്ന ദുരനുഭവങ്ങളും അംഗീകാരനഷ്ടങ്ങളും ഡിസ്പ്ലേസ് ചെയ്യാൻ പലപ്പോഴും പൊതുജനങ്ങളുടെ മുതുകും ശരീരവും ഉപയുക്തമാക്കുന്നുണ്ടെന്ന വസ്തുതയും വിസ്മരിക്കാനാവില്ല. 

അതേ സമയം, പൊലീസിന് ജനങ്ങളോടുള്ള മനോഭാവം പോലെ തന്നെ മാറേണ്ടതാണ് ജനങ്ങൾക്ക് പോലീസിനോടുള്ള സമീപനവും മനോഭാവവും. പോലീസിനോട് പ്രകടിപ്പിക്കേണ്ട ആദരവിനും അംഗീകാരത്തിനും ഉപരി അവരോട് ഭയവും അടിമ സമാനമായ വിധേയത്വവും ഒക്കെയാണ് പൊതുവെ ജനവും കാത്തു സൂക്ഷിക്കുന്നത്. പൗരന്റെ ജീവനും സ്വത്തിനും കാവൽ ആവേണ്ട പോലീസിനെ ഭയന്ന് മുണ്ടു മടക്കിക്കുത്തഴിച്ച് ഓച്ഛാനിച്ച് നിന്ന് ശീലിച്ചവരാണ് ഒരു കൂട്ടം പൗരന്മാരെങ്കിൽ പോടാ പുല്ലേ പോലീസെ എന്ന മുദ്രാവാക്യവും വിളിക്കാനും എന്നോട് കളിച്ചാൽ ഓണം കേറാമൂലയിലേക്ക് ട്രാൻസ്ഫർ ചെയ്യും എന്നും തലയിൽ തൊപ്പി കാണില്ലെന്നും വിരട്ടുന്ന പണവും അധികാരവും സ്വാധീനവും ഉള്ളവരാണ് ബാക്കിയുള്ളവർ. പോലീസ് വണ്ടി തല്ലിപ്പൊളിക്കുന്നതിലും പോലീസിന്റെ തല എറിഞ്ഞ് തകർക്കുന്നതിലും പോലീസ് ബാരിക്കേഡ് ചാടിക്കടക്കുന്നതിലും സമര വിജയം കണ്ടെത്തുന്ന ബഹുജന സംഘടനകൾ എന്ത് എന്ത് മനോഭാവമാണ് കാത്ത് സൂകഷിക്കുക. വീട്ടിൽ ഭക്ഷണം കഴിക്കാൻ
മടി കാണിക്കുന്ന കുഞ്ഞുങ്ങളെയും ചെറിയ കുസൃതി കാണിക്കുന്ന കുഞ്ഞുങ്ങളെയും വരുതിക്ക് കൊണ്ട് വരാൻ പോലും പോലീസിനെ വിളിക്കും എന്നൊക്കെയാണ് പലപ്പോഴും പറയുക. 

ചെറുപ്പത്തിലേ പോലീസിനെ ഭയക്കാതിരിക്കാനും അവരുടെ സേവനങ്ങളെ ആദരിക്കാനും കുഞ്ഞുങ്ങളെ പരിശീലിപ്പിക്കേണ്ടി ഇരിക്കുന്നു. തങ്ങൾ "ഏമാന്മാർ" അല്ലെന്നും ജനസേവകരാണെന്നും പ്രവർത്തി കൊണ്ട് കാണിച്ചു കൊടുക്കാൻ പോലീസുകാർക്കും കഴിയണം. ബ്രിട്ടീഷ് ഭരണം മുതലിങ്ങോട്ട് ശീലിച്ചു പോയ മൂന്നാം മുറ പോലീസിംഗ് മാറ്റിയെടുക്കാൻ ഒറ്റ രാത്രി കൊണ്ട് സാധിക്കില്ല; പക്ഷെ വർഷങ്ങൾ കൊണ്ട് സാധിക്കണമെങ്കിൽ പോലീസും ജനങ്ങളും മനോഭാവങ്ങളും സമീപനങ്ങളും അടി മുടി മാറ്റേണ്ടതുണ്ട്. 

തമിഴ്നാട്ടിൽ "കാവൽ" എന്നാണ് പോലീസിന് വിളിപ്പേര്; ഇവിടെ "ജനമൈത്രി" എന്നും.... കേരളത്തിൽ എന്ന് മാത്രമല്ല ഈ രാജ്യത്ത് ഏതെങ്കിലും സംസ്ഥാനത്ത് പോലീസിനെ കാവൽ എന്ന് ആത്മാർത്ഥമായി വിളിക്കാൻ അടുത്തെങ്ങാനും സാധിക്കുമോ !?? പോലീസിനെ നവീകരിക്കുമെന്ന ക്ളീഷേ പ്രഖ്യാപങ്ങൾ ഭരണാധികാരികളും പോലീസ് മേധാവികളും പറയുന്നത് കേട്ട് ജനങ്ങൾ മടുത്തു. നവീകരിച്ചില്ലെങ്കിലും മാനവീകരിക്കാനുള്ള നടപടികൾ വകുപ്പ് തലത്തിൽ തന്നെ സ്വീകരിക്കണം. വകുപ്പ് തല നടപടി ഉണ്ടായില്ലെങ്കിലും ഓരോ പോലീസുകാരനും ആത്മാർഥമായി മനസ് വച്ചാൽ മാനവീകരണം കുറച്ചു കൂടി എളുപ്പത്തിലാവുമെന്നാണ് തോന്നുന്നത്.  

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക https://www.facebook.com/achayatharangal.blogspot.in 

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക https://www.facebook.com/groups/224083751113646/


Thursday 17 September 2020

പെണ്ണിന്റെ ഉടുപ്പിന്റെ ഇറുക്കവും ഇറക്കവും എന്തിനാണ് നമ്മളെ അസ്വസ്ഥരാക്കുന്നത് ?


























(ഇത് പുതിയൊരു കുറിപ്പല്ല; അല്പവസ്ത്രധാരണത്തിന്റെ പേരിൽ യുവനടി അനശ്വര രാജന് നേരെ നടക്കുന്ന സദാചാര ഓഡിറ്റിങ് കണ്ടപ്പോൾ പഴയൊരു കുറിപ്പ് റീ പോസ്റ്റ് ചെയ്യുന്നതാണ് )

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥി വിദ്യാർത്ഥിനികൾ ലെഗ്ഗിന്‍സ്, ജീന്‍സ്, ടി ഷര്‍ട്ട് എന്നിവ ധരിക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തിയ ശേഷം വൻ എതിർപ്പിനെത്തുടർന്ന് ഉത്തരവ് രായ്ക്ക് രാമാനം പിൻവലിച്ചിട്ട് ഒരുപാട് കാലമൊന്നുമായില്ല. ഏതാണ്ട് അതേ കാലയളവിലാണ് കായംകുളത്തുനിന്നുള്ള സി പി എമ്മിന്റെ വനിതാ എം എല്‍ എ ആയ പ്രതിഭാ ഹരി ലെഗ്ഗിൻസ് ധരിച്ചു പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നു എന്ന "ആക്ഷേപം" മാധ്യമങ്ങൾ വെണ്ടക്കയാക്കിയത്. 

സ്ത്രീകൾ ജീൻസ് ധരിക്കുന്നതിനെ കുറിച്ച് പ്രശസ്ത ഗായകൻ കെ.ജെ.യേശുദാസ് നടത്തിയ പരാമർശം രാഷ്ട്രീയ സാംസ്കാരിക രംഗത്ത് പ്രമുഖരായ പലരെയും പ്രകോപിതരാക്കിയ സംഭവം എല്ലാവർക്കും ഓർമ്മ കാണും. പ്രാദേശിക മാധ്യമങ്ങൾ മുതൽ ദേശീയ മാദ്ധ്യമങ്ങളായ എൻ.ഡി.ടി.വി, ഐ.ബി.എൻ. ലൈവ്, ഇന്ത്യൻ എക്‌സ്‌പ്രസ് തുടങ്ങിയവയെക്കൂടാതെ അന്താരാഷ്ട്ര മാദ്ധ്യമമായ ബി.ബി.സി. വരെ ആ സംഭവം മത്തങ്ങയും വെണ്ടക്കയും ഒക്കെ ആക്കിയിരുന്നു. ജീൻസ് ധരിച്ച് പിൻഭാഗം പ്രദർശിപ്പിച്ചു നിൽക്കുന്ന യുവതിയുടെ വലിയ പോസ്റ്ററിന് സമീപത്ത് മൂന്ന് സ്കൂൾ വിദ്യാർത്ഥികൾ നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് ബി.ബി.സി അന്ന് വാർത്ത നൽകിയത്. യേശുദാസിന്റെ പരാമർശവും തുടർന്നുണ്ടായ പ്രതിഷേധങ്ങളും ബി.ബി.സി റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. സാമൂഹ്യ മാദ്ധ്യമങ്ങളായ ഫേസ്ബുക്കിലും ട്വിറ്ററിലും യേശുദാസിനെ അനുകൂലിച്ചും പ്രതികൂലിച്ചും നടത്തിയ പരാമർശങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചു. മരുമകളോട് വേണം ഇക്കാര്യം ആദ്യം ഉപദേശിക്കേണ്ടിയിരുന്നത് എന്ന് ചിലർ പ്രതികരിച്ചപ്പോൾ, യേശുദാസ് പാടാൻ മാത്രമല്ലാതെ മൈക്ക് കൈ കൊണ്ട് തൊടരുത് എന്നായിരുന്നു ചിലരുടെ പ്രതികരണം. 

തിരുവന്തപുരത്ത് സ്വാതി തിരുന്നാള്‍ സംഗീത കോളജില്‍ സംഘടിപ്പിച്ച ശുചിത്വ കേരളം സുന്ദര കേരളം പരിപാടിയിൽ പങ്കെടുക്കവേ കേരളത്തിന്റെ സംസ്‌കാരത്തെക്കുറിച്ചു സംസാരിക്കുന്നതിനിടയിലാണ് സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്ന വിഷയം കടന്നുവന്നത്. സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെ വിമര്‍ശിച്ച യേശുദാസിന്റെ അഭിപ്രായങ്ങളെ ചടങ്ങില്‍ പങ്കെടുത്ത ആണ്‍കുട്ടികള്‍ കരഘോഷത്തോടെ വരവേല്‍ക്കുന്ന കാഴ്ചയുണ്ടായി. അദ്ദേഹത്തിൻറെ പരാമർശത്തിന്റെ ഏകദേശ മുഴുവൻ രൂപം താഴെക്കൊടുക്കുന്നു. 'പാശ്ചാത്യ നാടുകളില്‍ കുട്ടികള്‍ 18 വയസ് പ്രായമാകുമ്പോഴേക്കും സ്വന്തമായി അധ്വാനിക്കാന്‍ തുടങ്ങും. സ്വന്തം അധ്വാന ഫലം കൊണ്ടാണ് ഓരോകുട്ടിയും തങ്ങളുടെ കാര്യങ്ങള്‍ നിറവേറ്റുന്നത്. തണുപ്പേറിയ സ്ഥലമായതിനാല്‍ പാശ്ചാത്യനാടുകളില്‍ ആ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള വസ്ത്രങ്ങളാണ് അണിയുന്നത്. സ്വന്തം അധ്വാനഫലമായതിനാല്‍ വസ്ത്രം അല്‍പ്പം കീറിയാലും അവരത് ഉപയോഗിക്കും. എന്നാല്‍ കേരളത്തിലോ.... സ്വന്തം മാതാപിതാക്കളുടെ അധ്വാനഫലമാണ് പ്രായമായ മക്കളെപ്പോലും തീറ്റിപ്പോറ്റുന്നത്. എത്ര വളര്‍ന്നാലും സ്വന്തം വസ്ത്രം സ്വയം കഴുകാത്തവരാണ് കേരളത്തിലെ കുട്ടികള്‍. അവര്‍ക്ക് വസ്ത്രം വാങ്ങുന്നതും അത് അലക്കി കൊടുക്കുന്നതും പ്രായമായ അമ്മമാരാണ്. കേരളത്തില്‍ സന്ദര്‍ഭത്തിനോ കാലാവസ്ഥയ്‌ക്കോ യോജിക്കാത്ത വസ്ത്രങ്ങളാണ് കുട്ടികള്‍ ധരിക്കുന്നത്. മരണവീട്ടിലും ശവസംസ്‌കാര ചടങ്ങുകളിലും ആരാധനാലയങ്ങളിലും പോകുമ്പോഴും ഇറുകിയ ജീന്‍സും ശരീര പ്രദര്‍ശനവും നടത്തുന്നത് നമ്മുടെ സംസ്‌കാരത്തിന് ഒട്ടും യോജിച്ചതല്ല. ശരീരം പ്രദര്‍ശിക്കുന്ന തരത്തില്‍ ഇത്തരം സ്ഥലങ്ങളില്‍ വേഷം ധരിച്ചെത്തുന്നത് നമ്മുടെ പെണ്‍കുട്ടികള്‍ ഒഴിവാക്കണം. അല്ലെങ്കില്‍തന്നെ സ്ത്രീകള്‍ എന്തിനാണ് ജീന്‍സിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കുന്നത്? സ്ത്രീകള്‍ ജീന്‍സ് ധരിക്കുമ്പോള്‍ അതിനുമപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നും. മറച്ചുവെക്കേണ്ടത് മറച്ചുവക്കണം. മറച്ചുവെക്കുന്നതിനെ ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ സംസ്‌കാരം. ആകര്‍ഷണ ശക്തി കൊടുത്ത് വേണ്ടാധീനം ചെയ്യിക്കാന്‍ ശ്രമിക്കരുത്. സൗമ്യതയാണ് സ്ത്രീയുടെ സൗന്ദര്യം". 

യേശുദാസിന്റെ ഈ പ്രസ്താവന സ്ത്രീ വിരുദ്ധം എന്നതിലുപരി പുരുഷ വിരുദ്ധം ആയിട്ടാണ് എനിക്ക് തോന്നിയത്. സ്ത്രീയുടെ അശ്രദ്ധമായ വസ്ത്രധാരണം കണ്ടാലുടനെ വേണ്ടാതീനം ചെയ്യാൻ പാകത്തിൽ നഷ്ടപ്പെടുന്ന ദുർബലമായ കണ്ട്രോളാണ് അദ്ദേഹവും ഞാനും ഉൾപ്പെടുന്ന പുരുഷ സമൂഹത്തിനുള്ളത് എന്നാണു ആദ്ദേഹം പറഞ്ഞതിന്റെ യഥാർത്ഥ പൊരുൾ. അങ്ങിനെ നോക്കുമ്പോൾ സ്ത്രീകൾക്ക് മുൻപേ വാളെടുക്കേണ്ടത് പുരുഷന്മാരായിരുന്നു. തല്ക്കാലം യേശുദാസ് എന്ന വ്യക്തിയും അങ്ങേരുടെ അഭിപ്രായങ്ങളെയും അതിന്റെ പാട്ടിനു വിടാം... 

ഇതിനൊക്കെ പുറമെ, പെൺകുട്ടികൾ ജീൻസ് ധരിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെയും ദുരന്തങ്ങളെയും പറ്റി ആത്മീയ-മത വീക്ഷണകോണിൽ നിന്ന് പ്രഭാഷണം നടത്തുന്ന കുറെ ഉപദേശിമാരും നല്ലാങ്ങളമാർ കൂടിയാവുമ്പോൾ ജീൻസും ഇറുക്കം കൂടിയ വസ്ത്രങ്ങളും ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും ഒക്കെ സമൂഹത്തിൽ ഉണ്ടാക്കുന്ന പിരിമുറുക്കം വല്ലാതെ കൂടുകയാണ്.

നമ്മുടെ മാധ്യമ സാമൂഹ്യ രംഗത്ത് കുറെയധികം കാലമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് സ്ത്രീയുടെ വസ്ത്രധാരണം. ഏതു ടി വി ചാനല്‍ എടുത്തു നോക്കിയാലും സ്ത്രീയുടെ വേഷവിധാനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു പരിപാടിയെങ്കിലും ഉണ്ടാവാതിരിക്കില്ല. കേരളത്തിലെ സ്ത്രീ വസ്ത്രധാരണത്തിനു നേരെ പുരുഷ സമൂഹത്തിന്റെ നിയന്ത്രണങ്ങൾക്ക് വർഷങ്ങളുടെ ചരിത്രമുണ്ട്. സ്വന്തം ശരീരം എപ്രകാരം ആവിഷ്‌ക്കരിക്കണം എന്നതിനുമേല്‍ യാതൊരു സ്വാതന്ത്ര്യവും അവകാശവും ഇല്ലാത്ത ഒരു വിഭാഗമായി കേരള സ്‌ത്രീ തരം താഴ്ത്തപ്പെട്ടിരുന്ന ഒരു നീണ്ടകാലത്തെ ചരിത്രം നമുക്കുണ്ടായിരുന്നു. ഉയര്‍ന്ന ജാതിക്കാരായ പുരുഷന്മാരെ കാണുമ്പോള്‍ കീഴ് ജാതിയില്പ്പെട്ട സ്ത്രീകൾ മാറത്തുനിന്ന് വസ്‌ത്രം നീക്കണമെന്ന ദുരാചാരം വളരെക്കാലത്തോളം കേരളത്തിൽ നില നിന്നിരുന്നു. തിരുവിതാംകൂറില്‍ ക്രിസ്‌തുമതം സ്വീകരിച്ച ചാന്നാര്‍സ്‌ത്രീകള്‍ മാറുമറയ്‌ക്കാനുള്ള അവകാശത്തിനും ഉയര്‍ന്ന ജാതിക്കാരായ പുരുഷന്മാരെ കാണുമ്പോള്‍ മാറത്തുനിന്ന് വസ്‌ത്രം നീക്കണമെന്ന ദുരാചാരവുമായി ബന്ധപ്പെട്ടും 'ചാന്നാര്‍ ലഹള' എന്നറിയപ്പെടുന്ന ഒരു സമരം പോലും നടന്നിട്ടുണ്ട്. ഇത് ഒരു ചെറു കാലയളവിലുണ്ടായ ഒരു സമരമല്ല. ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകാലം ഏറിയും കുറഞ്ഞും അത് തെക്കൻ തിരുവിതാംകൂറിനെ പ്രക്ഷുബ്ധമാക്കി. 1822-ലാണ് അതിനു തുടക്കം കുറിക്കപ്പെട്ടത്. ഈ സമരം നടന്ന് അനേകവര്‍ഷങ്ങൾക്ക് ശേഷമാണ് അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ഉത്രം തിരുനാള്‍, നാടാര്‍/ചാന്നാര്‍ സ്‌ത്രീകള്‍ക്ക് മാറ് മറയ്‌ക്കാനുള്ള അവകാശം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അരയ്‌ക്ക് മുകളില്‍ അനാവൃതങ്ങളായ സ്‌ത്രീശരീരങ്ങള്‍ വീടിനകത്താണെങ്കിലും പൊതു ഇടങ്ങളിലാണെങ്കിലും പ്രദർശിപ്പിക്കാൻ നിർബന്ധിതരാവുന്നതിലെ ആഭാസതയും നികൃഷ്‌ടതയും ഇന്ന് നമുക്ക് സങ്കല്‍പ്പിക്കാവുന്നതിനും അപ്പുറമാണ്. 

എന്നാൽ നൂറ്റാണ്ടുകൾക്കിപ്പുറം, ലോകം ഇന്റർനെറ്റിന്റെ അദൃശ്യവലയിലും മാധ്യമ വിസ്ഫോടനത്തിന്റെ ചിറകിലും ഏറി, ഒറ്റ നഗരമെന്ന സങ്കല്പ്പത്തിലേക്ക് ചുവടു വച്ച് നീങ്ങുമ്പോൾ മേല്പ്പറഞ്ഞ മേല്മുണ്ട് സമരത്തിനു കടക വിരുദ്ധമായ "മാറ് പ്രദർശിപ്പിക്കാനുള്ള അനുമതിയ്ക്ക് വേണ്ടി" ന്യൂ യോർക്കിൽ നടന്ന ഒരു സമരത്തിന്റെ വാർത്തയും അടുത്തിടെ വായിക്കാനിടയായി. സ്‌കോട്ട് വില്ലിസ് എന്ന യുവതി ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനെതിരെ മാറു മറയ്ക്കാതെ ന്യൂയോര്‍ക്ക് നഗരത്തിലൂടെ നടന്ന് പ്രതിഷേധിച്ചപ്പോള്‍ അതൊരു ഒറ്റപ്പെട്ട സമരമായിരുന്നു. എന്നാൽ അവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 'ഫ്രീ ദി നിപ്പിള്‍' എന്ന പേരിൽ അറിയപ്പെടുന്ന ഒരു സംഘം കൂടിയെത്തിയിരിക്കുന്നു. സ്ത്രീകളും പുരുഷന്‍മാരുമായി ഇരുപതോളം പേര്‍ ചേര്‍ന്ന് വാഷിംഗ്ടണ്‍ സ്ക്വയര്‍ പാര്‍ക്കിലാണ് മാറുമറയ്ക്കാതെ പ്രകടനം നടത്തിയത്. കൂടുതല്‍ ആളുകളെ തങ്ങളുടെ സംഘത്തില്‍ ചേര്‍ക്കാനും അവര്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. എങ്ങനെ ശരീരം പ്രദര്‍ശിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ട്; അത് വ്യക്തിപരമായ ആഗ്രഹവും തീരുമാനവുമാണ്; സമൂഹം എങ്ങനെ കാണുമെന്നോ മറ്റുള്ളവര്‍ എങ്ങനെ പ്രതികരിക്കുമെന്നോ ഭയക്കേണ്ട കാര്യമില്ല; സ്വന്തം ശരീരത്തിന്റെ പേരില്‍ ഒരു സ്ത്രീയെയും ലജ്ജിപ്പിക്കരുത്; ഇതൊക്കെയാണ് സ്‌കോട്ടിന്റെ വാദം. ഇതു തന്നെയാണ് ഫോര്‍ ദി നിപ്പിള്‍ പ്രചരിപ്പിക്കുന്നതും.

ലോകത്തിന്റെ വിവിധ കോണുകളിൽ നൂറ്റാണ്ടുകളുടെ ഇടയിൽ സംഭവിച്ച മാറ്റം വളരെ വലുതാണ്‌. മാറുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങളുടെ സാധ്യതകള്‍ മറ്റു പ്രദേശങ്ങളിലെ സ്ത്രീകളെപ്പോലെ മലയാളി സ്ത്രീകളും തീർച്ചയായും സ്വാംശീകരിക്കുന്നുണ്ട്. ആഗോള ദേശീയ വസ്ത്രധാരണ സങ്കൽപ്പത്തിൽ വരുന്ന മാറ്റത്തിന്‌ അനുസരിച്ച്‌ നമ്മുടെ സ്ത്രീകളുടെ വസ്ത്ര ധാരണ സങ്കല്‍പ്പങ്ങളും മാറുന്നു എന്ന രീതിയിൽ അതിനെ കാണാൻ സ്ത്രീകൾ അടക്കമുള്ള നമ്മുടെ സമൂഹത്തിനു കഴിയുന്നില്ല. നല്ല രീതിയിൽ വസ്ത്രം ധരിക്കുക വഴി നഗ്നതയെയും സ്വകാര്യ ശരീര ഭാഗങ്ങളെയും പൊതിഞ്ഞു പിടിച്ചു കൊണ്ട്, തങ്ങളുടെ വ്യക്തിത്വത്തെയും തങ്ങളെ ദർശിക്കുന്നവരുടെ വ്യക്തിത്വത്തെയും ബഹുമാനിക്കുക എന്നതാവണം വസ്ത്രധാരണത്തിന്റെ അടിസ്ഥാന ലക്‌ഷ്യം. സാഹചര്യത്തിന് അനുയോജ്യമായ വസ്ത്ര ധാരണത്തിലൂടെ ഒരാളുടെ ആത്മവിശ്വാസം നല്ല പരിധി വരെ വര്‍ദ്ധിക്കുന്നു എന്നാണു അനുഭവ പാഠം. വസ്ത്ര ധാരണത്തെ നല്ലത് - ചീത്ത എന്ന് വേർ തിരിക്കൽ ഒട്ടും എളുപ്പമോ പ്രായോഗികമോ അല്ല.സന്ദർഭത്തിന് യുക്തമായ വസ്ത്രം ധരിക്കുക എന്നതാണ് ഏറ്റവും അഭികാമ്യം. ഉദാഹരണത്തിന്, ഇന്റർവ്യൂവിനോ ജോലിക്കോ പോകുമ്പോൾ "അവരവർക്ക് കംഫർട്ടബിൾ ആയ" ഡ്രസ്സ്‌ മാത്രമേ ധരിക്കൂ എന്ന നയം അനുവദിക്കപ്പെടാൻ സാധ്യതയില്ല. ക്ഷേത്രങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും അവിടെ നിഷ്കർഷിച്ചിട്ടുള്ള വസ്ത്രമേ ധരിക്കാൻ അനുവദിക്കാറുള്ളൂ. ഒരാൾ ജനിച്ചു വളർന്നു ജീവിച്ചു പോരുന്ന സംസ്ക്കാരത്തിനും സർവ്വോപരി സഭ്യതക്കും നിരക്കാത്ത വസ്ത്രധാരണരീതി ഒഴിവാക്കേണ്ടി വരുന്നത് വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കൈ കടത്തലല്ലേ എന്ന ചോദ്യത്തിന് പല ഉത്തരങ്ങൾ ഉയരാം. എന്ത് ധരിക്കുന്നു എന്നതിനേക്കാൾ എവിടെ എങ്ങനെ ധരിക്കുന്നു എന്നതാണ് കുറച്ചു കൂടി യുക്തി സഹമായ വിലയിരുത്തൽ എന്നാണെന്റെ പക്ഷം. ഒരു വിവാഹ സൽക്കാരത്തിലോ മറ്റ് ആഘോഷവേളകളിലോ ധരിക്കുന്ന വേഷഭൂഷകൾ ഒരു ദുരന്തമുഖത്തോ മരണവീട്ടിലോ കാണുന്നവരിൽ ഉണ്ടാക്കുന്ന പ്രതികരണം ഒരു പോലെ ആവാൻ വഴിയില്ല. കേരളത്തിലെ ചില കൌമാരക്കാരായ പയ്യന്മാരുടെ ലോ വെയിസ്റ്റ് ജീന്‍സിനിടയില്‍ കൂടി അണ്ടര്‍വെയര്‍ പുറത്തു കണ്ടു എന്ന പേരിൽ പോലീസ് കേസെടുത്തതായി പത്ര വാർത്ത വന്നിരുന്നു. സ്ട്രീക്കിംഗ് നടത്തിയത്തിനു ഒരു പയ്യനെ പോലീസ് ഓടിച്ചിട്ട്‌ പിടിച്ചു കസ്റ്റഡിയിൽ എടുത്തത് കേരളത്തിലെ ഏറ്റവും പുരോഗമനം പറയുന്ന കൊച്ചി നഗരത്തിലാണ്. അപ്പോൾ വസ്ത്ര ധാരണത്തിലെ മാന്യതയ്ക്കും സംസ്കാരത്തിനും സ്ത്രീ പുരുഷൻ എന്ന വ്യത്യാസം പൊതുസമൂഹം കല്പിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. പക്ഷെ സ്ത്രീകളുടെ കാര്യം വരുമ്പോൾ ഓഡിറ്റിങ്ങുകാരുടെ എണ്ണവും തീക്ഷ്‌ണതയും കൂടുതലാണ് സമ്മതിക്കാതെ തരവുമില്ല. ലെഗ്ഗിൻസിനൊ ടൈറ്റ് ജീൻസിനൊ ഷോർട്ട്സിനോ അതിൽത്തന്നെ ഒരു കുഴപ്പവും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷെ, സമപ്രായക്കാരും സമാന സ്വഭാവക്കാരുമായ ആളുകളുടെ ഒരു ഗ്രൂപ്പിലോ അത്തരം വസ്ത്രം ധരിച്ചു ഒത്തിരി ആളുകൾ വരുന്നിടത്തോ അവ ധരിക്കുന്നത് പോലെ തന്നെ വളരെ തിരക്കേറിയ ഒരുത്സവ സ്ഥലത്തോ പൊതു വാഹനത്തിലോ അത് ധരിക്കുമ്പോൾ ആദ്യം പറഞ്ഞ ഇടങ്ങളിൽ ലഭിക്കുന്ന പരിഗണനയോ സുരക്ഷിതത്വമോ രണ്ടാമത് പറഞ്ഞ സ്ഥലത്ത് ലഭിക്കണം എന്നില്ല എന്നൊരു സാധ്യത ഉണ്ട്. അത് കൊണ്ടാണ് എപ്പോൾ എവിടെ എങ്ങിനെ ധരിക്കണം എന്നതിൽ ഒരു ജാഗ്രത പുലർത്തേണ്ടത് പലപ്പോഴും ആവശ്യമായി വരുന്നത് (എന്ത് ധരിക്കണം എന്നല്ല). പൊളിറ്റിക്കൽ കറക്റ്റ്‌നെസ്സ് ഉണ്ടോ ഇല്ലയോ എന്ന നൈതികവിചാരത്തിനപ്പുറം വസ്ത്രധാരണം ഓഡിറ്റ് ചെയ്യപ്പെടുകയും വിമർശിക്കപ്പെടുകയും പ്രശംസിക്കപ്പെടും ഒക്കെ ചെയ്തു കൊണ്ടേയിരിക്കും; അതിനെയൊക്കെ അതിന്റെ പാട്ടിനു വിടുകയേ തല്ക്കാലം മാർഗമുള്ളൂ എന്നാണെന്റെ പക്ഷം; എന്നാൽ വസ്ത്രധാരണം ഓഡിറ്റ് ചെയ്യപ്പെടുകയോ വിമർശിക്കപ്പെടുകയോ ചെയ്യാത്ത ഒരേയൊരു ഇടം ഒരു പക്ഷെ ആശുപത്രികളിലെ അത്യാഹിതവിഭാഗങ്ങളുടെയും ഇന്റൻസീവ് കെയർ യൂണിറ്റുകളുടേയും പരിസരം മാത്രമായിരിക്കും.   

പരിപൂർണ്ണ നഗ്നയായി ഒരു സ്ത്രീ പൊതു സ്ഥലത്ത് ഇറങ്ങിയാൽപ്പോലും അവളുടെ ശരീരത്തിൽ അവൾക്കു മാത്രമേ അധികാരമുള്ളൂ എന്നതാണ് വസ്തുത. ഒരു വ്യക്തിക്കും അയാളെ തൊടാൻ പോയിട്ട് പാളി നോക്കാൻ പോലും അവകാശമില്ലെന്നത്തിൽ ഒരു തർക്കത്തിനും ഇടയില്ല. പക്ഷെ, ഇതൊക്കെ സാമാന്യം സാംസ്കാരിക നിലവാരത്തിലും മാന്യതയിലും ജീവിക്കുന്നവർക്കെ ഗ്രഹിക്കാനാവൂ എന്ന യാഥാർഥ്യം അവശേഷിക്കുന്നു. സാഹചര്യവും വേണ്ടത്ര ധൈര്യവും ഒത്തു കിട്ടാത്തത് കൊണ്ട് ഗോവിന്ദച്ചാമിയും അമീറുൽ ഇസ്‌ലാമും ആയിപ്പോകാതെ മാന്യന്മാരായി ജീവിക്കുന്നവർക്ക് ഇതൊക്കെ മനസിലാകാൻ ബുദ്ധിമുട്ടാണ്. സ്ഥാനം തെറ്റിയ വസ്ത്രഭാഗങ്ങൾക്കുള്ളിലൂടെയും ഇറുകിച്ചേർന്ന വസ്ത്രങ്ങളിലൂടെയും തുറന്നു കാട്ടപ്പെടുന്ന സ്ത്രീ ശരീര ഭാഗങ്ങൾ നൂറു കണക്കിന് കാമക്കണ്ണുകൾക്കും ക്യാമറക്കണ്ണുകൾക്കും നിത്യം ഇരയാകുന്നു‌ എന്നത് നഗ്നമായ ഒരു സത്യമായി അവശേഷിക്കുന്നുണ്ട്. പേപ്പട്ടികൾ വാഴുന്ന ഇടവഴികളിൽ കാത്തിരിക്കുന്ന അപകടങ്ങളെപ്പറ്റിയും നമ്മുടെ സ്ത്രീകൾ ബോധവതികളാകേണ്ടത് ആവശ്യമാണ്. മുലപ്പാൽ മണം മാറാത്ത പിഞ്ചു കുഞ്ഞു മുതൽ എണീറ്റ്‌ നില്ക്കാൻ ത്രാണിയില്ലാത്ത വൃദ്ധയെ വരെ; മൃഗങ്ങളെ മുതൽ മോർച്ചറിയിൽ നിന്നും കല്ലറയിൽ നിന്നും എടുക്കുന്ന ശവശരീരത്തെ വരെ കാമപൂർത്തിക്കായുപയോഗിക്കുന്ന പുരുഷൻ എന്ന ജന്തുവിനെ വളരെ ശ്രദ്ധയോടും ജാഗ്രതയോടും കൂടി സമീപിക്കേണ്ടതുണ്ട്. 

ലൈംഗിക ശാസ്ത്രപരമായി സ്ത്രീയുടെയും പുരുഷന്റെയും ശാരീരിക വൈകാരിക പ്രവർത്തനങ്ങൾ വളരെ വ്യത്യസ്തമാണെന്നും ദർശനമാത്രയിൽ വികാരം ഉണരുന്ന ടൈപ്പ് ക്ഷിപ്രവികാരിയാണ് പുരുഷുക്കൽ എന്നുമുള്ള തിയറിയിലാണ് വികാരമുണർത്തുന്ന "വസ്ത്രങ്ങൾ" പൊതുവെ ആരോപണങ്ങൾ നേരിടുന്നത്. അതിന് സപ്പോർട്ടിങ് ആയ "ശാസ്ത്രീയ പഠനങ്ങൾ" ഉണ്ടെന്നാണ് ഈ തിയറിക്കാർ മുന്നോട്ട് വയ്ക്കുന്നത്. പെണ്ണിന്റെ നഗ്നതയും അർദ്ധ നഗ്നതയും ഒരു ശരാശരി പുരുഷന് എപ്പോഴും താല്പ്പര്യമുള്ള വിഷയം തന്നെയാണ് എന്ന കാര്യത്തിൽ എനിക്കും എതിരഭിപ്രായമൊന്നുമില്ല. സ്ത്രീകളോട് സംസാരിക്കുമ്പോഴും അവരോടു അടുത്തിടപഴകുമ്പോഴും എന്തിന്, വഴി നടക്കുമ്പോൾ അവരുടെ കണ്ണുകള്‍ പലപ്പോഴും സ്ത്രീ ശരീരത്തിന്റെ ഉയർച്ച താഴ്ചകളിൽ ഉഴിഞ്ഞു നടക്കുന്നുണ്ട് എന്ന വസ്തുതയെ കണ്ണടച്ച് ഇരുട്ടാക്കിയാൽ ഇല്ലാതാക്കാനാവില്ല. പുരുഷന്റെ കണ്ണ് തന്റെ ശരീര ഭാഗങ്ങളിൽ സ്കാനിംഗ് നടത്തുമ്പോൾ അസ്വസ്ഥരാകുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. എക്‌സ്‌റേ തോൽക്കുന്ന ഈ നോട്ടത്തിൽ ചൂളിച്ചുരുങ്ങാത്ത അപൂർവ്വം സ്ത്രീകളേ നമ്മുടെ നാട്ടിൽ ഉണ്ടാകാൻ വഴിയുള്ളൂ. സ്ത്രീ വെറുമൊരു ചരക്കല്ല, മറിച്ചു തന്നോളം പോന്ന ഒരു പൂർണ്ണ വ്യക്തിത്വം ഉള്ള ഒരാളാണ് എന്ന തിരിച്ചറിവ് ഓരോ പുരുഷനും ഉണ്ടായാൽ മാത്രമേ ഇറുക്കം കൂടിയ വസ്ത്രമോ ഇറക്കം കുറഞ്ഞ വസ്ത്രമോ ഇട്ട പെണ്ണുടൽ കാണുമ്പോൾ ഉണ്ടാകുന്ന പിരിമുറുക്കം കുറയൂ എന്നാണെനിക്ക് തോന്നുന്നത്. അത് വരെ വേഷഭൂഷകളുടെ കെട്ടുകാഴ്ചകൾക്കപ്പുറത്ത് സ്ത്രീയുടെ വ്യക്തിത്വത്തെ അംഗീകരിക്കുന്ന പുരുഷന്മാരുടെ എണ്ണം പുറംമോടികളിൽ ഭ്രമിച്ചു സ്ത്രീ ഉടലിന് വട്ടമിട്ട് കറങ്ങുന്ന പുരുഷന്മാരുടെ എണ്ണത്തെ അധികരിക്കുന്ന കാലം വരെ സ്ത്രീകൾക്ക് ജാഗ്രത കുറയാനും പാടില്ല. 

മേൽപ്പറഞ്ഞ കാര്യങ്ങൾ എല്ലാം സംവാദ വിഷയങ്ങൾ ആണ്. സംവാദങ്ങൾ സാധാരണയായി സമവായത്തിൽ എത്താറും ഇല്ല. പിന്നെ ആകെ ഉരുത്തിരിയാറുള്ളത് ചില നീക്ക് പോക്കുകൾ മാത്രമാണ്... അതിലേക്കായി ചില നിർദേശങ്ങൾ... പുതിയ കാര്യം ഒന്നും അല്ല.... മുകളിൽ പറഞ്ഞതിൽ നിന്ന് ചിലത് അടിവരയിട്ടു പറയുന്നു എന്ന് മാത്രം... 

സാഹചര്യത്തിനനുസരിച്ച് മാന്യമായ രീതിയിൽ വസ്ത്രം ധരിക്കണം എന്നത് പുരുഷന്മാര്‍ക്കും സ്ത്രീകൾക്കും ഒരു പോലെ ബാധകമാണ്. 

ഇഷ്ടമുള്ള വസ്ത്രം തിരഞ്ഞെടുത്ത് ധരിക്കാൻ പുരുഷനുള്ളത് പോലെ തന്നെ സ്ത്രീക്കും 101% സ്വാതന്ത്ര്യം ഉണ്ട്. 

ഒരു സ്ത്രീ, അർദ്ധനഗ്നയോ പരിപൂർണ്ണ നഗ്നയോ ആയി പൊതു സ്ഥലത്ത് ഇറങ്ങിയാൽപ്പോലും അവളുടെ ശരീരത്തിൽ തൊടാൻ പോയിട്ട് ഒന്ന് പാളി നോക്കാൻ പോലും മറ്റൊരാൾക്കും അവകാശമില്ല. 

ഏത് സാഹചര്യത്തിലാണെങ്കിലും ബാലാൽസംഗം, സ്ത്രീപീഡനം മുതലായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവന് ഒട്ടും തന്നെ കാലതാമസമില്ലാതെ പരമാവധി ശിക്ഷ നിർദാഷണ്യം നല്കാൻ ഈ നാട്ടിലെ നിയമങ്ങൾക്ക് ശക്തിയും വേഗതയും ഉണ്ടാകണം. 

ബലാൽസംഗത്തിന് വധശിക്ഷ ചെറിയ ശിക്ഷയായിട്ടാണ് തോന്നുന്നത്; യാതൊരു ഇളവുകളില്ലാത്ത ജീവപര്യന്ത ജയിൽവാസം, അവയവഛേദനം ഒക്കെ തന്നെയാണ് ഉത്തമശിക്ഷകൾ എന്ന് തോന്നുന്നു. 

മാറേണ്ടത് പുരുഷകേന്ദ്രീകൃതമായി മാത്രം ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന സമൂഹത്തിന്റെ ചിന്താഗതികൾ തന്നെയാണ്; ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ക്ക്‌ നേരെയും അതിക്രമം നടക്കുന്ന നാട്ടിൽ ജീവിച്ചു കൊണ്ട് വസ്ത്രധാരണ രീതിയിലെ പോരായ്മകളെ വിമര്‍ശിക്കുന്നതിന് പകരം സ്വന്തം ശരീരത്തിൽ തളക്കപ്പെട്ടിട്ടുള്ള പൊട്ടൻഷ്യൽ റേപ്പിസ്റ്റിനെ ഇല്ലായ്‌മ ചെയ്യേണ്ടിയിരിക്കുന്നു. 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക https://www.facebook.com/achayatharangal.blogspot.in 

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 
https://www.facebook.com/groups/224083751113646/

Saturday 1 August 2020

വെട്ടി തീയിൽ എറിയപ്പെടേണ്ടവയാണോ നന്മമരങ്ങൾ ...!!???

"സോഷ്യൽ മീഡിയ ചാരിറ്റി"യുമായി ബന്ധപ്പെട്ട് ഒട്ടും ഹിതകരമല്ലാത്ത വാർത്തകളാണ് ഈ ദിവസങ്ങളിൽ പുറത്ത് വരുന്നത്. സോഷ്യൽ മീഡിയ ചാരിറ്റിയോ; അതെന്താണെന്നു ചോദിക്കരുത്; അങ്ങനെ ഒരു ചാരിറ്റി ഉണ്ട്. തല്ക്കാലം അത് മാത്രം മനസിലാക്കുക. വിശദമായി അക്കാര്യം ചർച്ച ചെയ്യുന്നതിന് മുൻപ് പൊതുവ്യവഹാരഭാഷയിൽ ചാരിറ്റി എന്താണെന്ന് ഒന്ന് നോക്കാം. 

സാമ്പത്തികമായോ ആരോഗ്യപരമായോ ശാരീരികമായോ സാമൂഹിക അന്തസുമായോ മറ്റെന്തെങ്കിലും പാർശ്വവൽക്കരണവുമായോ ഒക്കെ ബന്ധപ്പെട്ട് വെല്ലുവിളികൾ നേരിടുന്നവർക്ക് പണം കൊണ്ടോ മറ്റു സഹായങ്ങൾ കൊണ്ടോ ഒരു കൈത്താങ്ങാവുന്ന പരിപാടിയെ വിളിക്കാവുന്ന പേരാണ് ചാരിറ്റി. സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്ത് അർഹരായവരെ നേരിട്ട് സഹായിക്കുന്ന വ്യക്തികൾ മുതൽ കൂട്ടായ പരിശ്രമങ്ങളിലൂടെ ഒരു ചാരിറ്റബിൾ കമ്പനിയോ ട്രസ്റ്റോ സംഘമോ രൂപീകരിച്ച് ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങളും വിവിധ സർക്കാരിതര സംഘടനകളും (എൻ‌ജി‌ഒകളും) ലോകമെമ്പാടും ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അത് നമ്മുടെ നാട്ടിൽ മാത്രമല്ല വിദേശരാജ്യങ്ങളിലും ധാരാളമായുണ്ട്. പൊതുവെ സർക്കാർ സംവിധാനങ്ങൾക്ക് ചെയ്ത് തീർക്കാൻ കഴിയാത്തതും എന്നാൽ സമൂഹത്തിൽ അത്യാവശ്യം നടക്കേണ്ടതുമായ സാമൂഹ്യക്ഷേമ ലക്ഷ്യങ്ങളെ പൂർത്തീകരിക്കാൻ ഇത്തരം സന്നദ്ധപ്രവർത്തനങ്ങൾ സമൂഹത്തെ നല്ലയളവിൽ സഹായിക്കുന്നുണ്ട്. ഇക്കാരണത്താൽ തന്നെ, നിയമാനുസൃതം പ്രവർത്തിക്കുന്ന ചാരിറ്റി പ്രവർത്തങ്ങൾക്ക് വിവിധ നികുതി ആനുകൂല്യങ്ങളും ഇളവുകളും സർക്കാർ നൽകുന്നുണ്ട്. 

“ചാരിറ്റി എന്ന വാക്ക് ചിന്തയിലും പ്രവൃത്തിയിലും പരക്ഷേമ താല്പര്യത്തെ സൂചിപ്പിക്കുന്നു. തനിക്കതീതമായി മറ്റുള്ളവർക്ക് പ്രയോജനം ചെയ്യുക എന്ന ആശയമാണ് അതിൽ അടങ്ങിയിരിക്കുന്നത്" ആന്ധ്ര ചേംബർ ഓഫ് കൊമേഴ്‌സ് കക്ഷിയായ കേസിൽ സുപ്രീം കോടതി ഉയർത്തിപ്പിടിച്ച നിരീക്ഷണമാണിത്. [The word ‘Charity’ connotes altruism in thought and action. It involves an idea of benefiting others rather than oneself” Supreme Court in the case Andhra Chamber of Commerce [1965] 55 ITR 722 (SC)]

വീണ്ടും ആദ്യം പറഞ്ഞ സോഷ്യൽ മീഡിയ ചാരിറ്റിയിലേക്ക് വന്നാൽ, ആ മേഖലയിൽ ഇപ്പോൾ എന്താണ് വിശേഷമായി സംഭവിച്ചത് !!??? ഞാൻ മനസിലാക്കിയത് ഇപ്രകാരമാണ്. ഒരു യുവതി അയാളുടെ അമ്മയുടെ ചികിത്സ നടത്താൻ ഭീമമായ തുക ആവശ്യമുണ്ടെന്നും സഹായിക്കാൻ ആരുമില്ലാത്ത തനിക്ക് നിത്യവൃത്തിക്കുള്ള തുക പോലും കയ്യിലില്ലെന്നും കഴിയുന്നവർ സഹായിക്കണമെന്നും അഭ്യർത്ഥിച്ച് ഒരു വീഡിയോ സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് വിടുന്നു. സോഷ്യൽ മീഡിയ ചാരിറ്റി പ്രവർത്തകർ എന്ന് വാഴ്ത്തപ്പെടുന്ന ചില പ്രശസ്ത വ്യക്തികൾ ("നന്മമരം" എന്നൊരു വിളിപ്പേരും ഇവർക്കുണ്ട്) ഈ വീഡിയോ അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ഷെയർ ചെയ്യുന്നു. 30 ലക്ഷം രൂപയോളം ചിലവ് വരുന്ന ചികിത്സക്ക് സഹായമായി മണിക്കൂറുകൾ കൊണ്ട് ഒന്നേകാൽ കോടിയോളം രൂപ ആ യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ എത്തിച്ചേരുന്നു. പണം വരവ് തുടർന്നപ്പോൾ ആ അക്കൗണ്ടിൽ പണം നിക്ഷേപിക്കൽ നിർത്തി വയ്ക്കാൻ (Credit Freezing) ബാങ്കിന് നിർദേശം കൊടുക്കുന്നു. രോഗിയുടെ ചികിത്സക്ക് ആവശ്യമായ തുക കഴിച്ച് സർപ്ലസ് വന്ന തുക തങ്ങൾ നിർദേശിക്കുന്ന അക്കൗണ്ടുകളിലേക്ക് മാറ്റിക്കൊടുക്കാൻ നന്മമരങ്ങളുടെ ഭാഗത്ത് നിന്ന് ആവശ്യമുണ്ടാകുന്നു. സഹായാഭ്യർത്ഥനാ വീഡിയോ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെ ഷെയർ ചെയ്യുന്നതിനുള്ള നന്മരങ്ങളുടെ സ്ഥിരം സ്ഥിരം ഉപാധിയാണ് ഈ സർപ്ലസ് ഫണ്ട് ട്രാൻസ്ഫർ. സോഷ്യൽ മീഡിയ/ഓൺലൈൻ  ചാരിറ്റി പ്രവർത്തകരുടെ ഏകദേശ പ്രവർത്തനരീതി കാലങ്ങളായി ഇപ്രകാരമാണ്. എന്നാൽ, ഓപ്പറേഷൻ കഴിഞ്ഞതല്ലേ ഉള്ളൂ, ചെലവുകൾ ഇനിയും ഉണ്ടല്ലോ, അപ്പോൾ വീണ്ടും സഹായം അഭ്യർത്ഥിക്കാനാവില്ല, കുറച്ചു കൂടി കഴിഞ്ഞ് കൊടുക്കാം എന്ന നിലപാടെടുക്കുന്നു യുവതി. ഇതിനിടയിൽ കിട്ടിയ തുകയിൽ നിന്ന് ഒരു കുഞ്ഞിന്റെ ചികിത്സാചിലവിലേക്ക് സംഭാവന കൊടുത്തു എന്നും യുവതി അവകാശപ്പെടുന്നുണ്ട്. ഇതോടെ നന്മമരങ്ങൾ ഇടയുന്നു. വേണമെങ്കിൽ തുടർ ചികത്സക്കും ഒരു വീട് വെയ്ക്കാനും കൂടി ഉള്ള ഒരു തുക എടുത്തിട്ട് ബാക്കി തങ്ങൾ പറയുന്നവർക്ക് കൊടുക്കണം എന്ന്  നിർബന്ധിക്കുന്നു. ഇതിന് യുവതി വഴങ്ങുന്നില്ല എന്ന് കാണുന്നതോടെ നന്മമരങ്ങൾ യുവതിക്കെതിരെ തിരിയുന്നു. അമ്മക്ക് കരൾ നൽകാൻ വേണ്ടി ഓപ്പറേഷൻ കഴിഞ്ഞു വിശ്രമത്തിലിരിക്കുന്ന ആ പെൺകുട്ടിക്ക് മേൽ നന്മമരങ്ങളും അവരുടെ സ്തുതിപാഠകരും ഫാൻസും ഒരു വെട്ടുക്കിളിക്കൂട്ടത്തേപ്പോലെ പറന്നിറങ്ങുന്നു. ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വീഡിയോകൾ, സന്ദേശങ്ങൾ, വിളികൾ, നേരിട്ടുള്ള സന്ദർശനങ്ങൾ എന്നിവയിലൂടെ അവർ ആ യുവതിയെ പല വിധത്തിൽ സമ്മർദ്ദത്തിലാക്കുന്നു. നയം, വിനയം, അനുനയം, അഭിനയം എല്ലാം പയറ്റിയ ചാരിറ്റി പ്രവർത്തകരുടെയും സംഘത്തിന്റെയും തെറിവിളി, പുലയാട്ട്, പുലഭ്യവർഷം, പ്രാകൽ, ശപിക്കൽ തുടങ്ങിയ കലാപരിപാടികൾ സഹിക്ക വയ്യാതായപ്പോൾ ഗത്യന്തരമില്ലാതെ യുവതി തന്റെ പ്രശ്നങ്ങൾ പൊതുസമൂഹത്തോട് വിളിച്ചു പറയുന്നു. മുഖ്യധാരാമാധ്യമങ്ങളും സോഷ്യൽ മീഡിയയും യുവതിക്ക് പിന്തുണയുമായെത്തുന്നു. സംഭവം പോലീസ് കേസാകുന്നു. 

ഇതിന് മുൻപും ഇത്തരത്തിൽ ഒറ്റപ്പെട്ട ചില ആരോപണങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇതൊരു വ്യാപക ചർച്ചയാവുന്നത് ആദ്യമായാണ്. കുറച്ചു കാലം മുൻപ് ജസ്റ്റീന എന്ന മാധ്യമപ്രവർത്തകയും സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീലും ഇത്തരം ചാരിറ്റി പ്രവർത്തകരുടെ പ്രവർത്തനങ്ങൾ അന്വേഷണവിധേയമാക്കണം എന്നാവശ്യപ്പെട്ടിരുന്നു. ഇതിൽ ഹവാല, കുഴൽപ്പണം, 
കള്ളപ്പണം വെളുപ്പിക്കൽ, അവയവ മാഫിയ, ആശുപത്രി മാഫിയ മുതലായവയുടെ സാന്നിധ്യം ഉണ്ടെന്ന ആരോപണം ശക്തമാണ്. ഇത്തരം കാര്യങ്ങളിൽ കൃത്യമായ അന്വേഷണം നടക്കേണ്ടതുണ്ട്.

ഇനി ഒരു വാദത്തിന് വേണ്ടി, നന്മമരങ്ങളും അവരുടെ ആരാധകരും സ്തുതിഗായകരും അവകാശപ്പെടുന്നത് പോലെ 101 % സുതാര്യതയോടെയും ഉത്തരവാദിത്തത്തോടെയും (With Due Transparency & Accountability) ആണ് ഇതൊക്കെ നടക്കുന്നത് എന്ന് കരുതുക. അപ്പോഴും ഈ നടക്കുന്നതൊന്നും നിയമാനുസൃതമല്ല എന്നതാണ് വസ്തുത. ചാരിറ്റി എന്നതിനേക്കാൾ ക്രൗഡ് ഫണ്ടിംഗ് എന്ന് വിളിക്കാവുന്ന ഏർപ്പാടാണ് ഇവർ ചെയ്യുന്നത്. ഈ രണ്ട് രീതിയിലാണെങ്കിലും അതിന് കൃത്യമായ നിയമങ്ങൾ മൂലം നിയന്ത്രിക്കപ്പെടുന്ന ഔദ്യോഗിക നടപടിക്രമങ്ങൾ ഇവിടെ പാലിക്കപ്പെടേണ്ടതുണ്ട്. പ്രവർത്തനരീതികൾക്കനുസൃതമായി  ആദായനികുതി നിയമം, രജിസ്ട്രേഷൻ നിയമം, ചാരിറ്റബിൾ പ്രസ്ഥാനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങൾ, കമ്പനി നിയമം, GST നിയമം, ആന്റി മണി ലോണ്ടറിംഗ് തടയുന്നതിനുള്ള ചട്ടങ്ങൾ, ഇന്ത്യക്ക് പുറമെ നിന്ന് പണം വരുന്നുണ്ടെങ്കിൽ FEMA, FCRA നിയമങ്ങൾ തുടങ്ങിയ എണ്ണമറ്റ നിയമങ്ങളുടെ ചട്ടക്കൂടുകളിൽ നിന്നേ ഇവക്കൊക്കെ പ്രവർത്തിക്കാനാവൂ. അല്ലാതെ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമാണെന്ന് മാത്രമല്ല ചില വിദേശ സംഭാവനകൾ സ്വീകരിക്കുന്നത് രാജ്യദ്രോഹക്കുറ്റം പോലുമാകാം. ഭൂരിഭാഗം കേസുകളിലും നന്മമരങ്ങൾ സ്വന്തം അക്കൗണ്ട് നമ്പർ കൊടുത്തല്ല പണം പിരിക്കുന്നതെന്നത് ശ്രദ്ധിക്കേണ്ട വിഷയമാണ്. സഹായം വേണ്ട ആളുകളുടെ അക്കൗണ്ട് നമ്പറിലാണ് പണപ്പിരിവ് നടക്കുന്നത് (ഇപ്പോൾ ഉയർന്നിരിക്കുന്ന വിഷയങ്ങളും ഇതുമായി ബന്ധപ്പെട്ടാണല്ലോ). നികുതിയുമായോ രാജ്യദ്രോഹവുമായോ സാമ്പത്തികകുറ്റകൃത്യവുമായോബന്ധപ്പെട്ട ഒരു നിയമപ്രശ്നം വരുമ്പോൾ നന്മമരങ്ങൾക്കൊപ്പം സഹായം ലഭിച്ചവർ പ്രശ്നത്തിലാവാനും ഇത് കാരണമാക്കും. ഇൻകം ടാക്സ് നിയമമനുസരിച്ച് കൃത്യമായി നിർവ്വചിക്കപ്പെട്ട വളരെ അടുത്ത ബന്ധുക്കളിൽ നിന്നല്ലാതെ ആരിൽ നിന്നും ലഭിക്കുന്ന സമ്മാനമോ സഹായമോ ഇൻകം ടാക്സ് നിയമമനുസരിച്ച് ടാക്സ് അടക്കേണ്ട വരുമാനമാണ്. അതിൽ നിന്ന് ചിലവാക്കി എന്നത് കൊണ്ട് വന്ന തുകയുടെ നികുതിയിൽ ഒരു കുറവും കിട്ടില്ല. അത് പോലെ ബാങ്കിൽ വരുന്ന തുക മുഴുവനും വൈറ്റ് മണി ആണെന്നൊരു തെറ്റിധാരണയും വേണ്ട. ബാങ്കിൽ വന്ന തുകയ്ക്ക് ASSESSING ഓഫീസർ മുൻപാകെ നിയമപരമായി നിലനിൽക്കുന്ന ഒരു വിശദീകരണം കൊടുത്ത് അത് അംഗീകരിക്കപ്പെടുന്നത് വരെ അത് വൈറ്റ് മണി ആകുന്നില്ല. 

ഇത്തരം വസ്തുതകൾ ചൂണ്ടിക്കാട്ടുമ്പോൾ നന്മരങ്ങളും അവരുടെ ആരാധകരും യക്ഷകിന്നരന്മാരും സ്ഥിരം ചൂണ്ടിക്കാണിക്കാറുള്ള ചില കാര്യങ്ങളുണ്ട്. സർക്കാർ ചെയ്യാത്ത കാര്യങ്ങളല്ലേ ഇവർ ചെയ്യുന്നത് ? ഒട്ടേറെ പാവപ്പെട്ടവർക്ക് അവർ സഹായം ചെയ്യുന്നില്ലേ ? നിങ്ങൾ അഞ്ചു പൈസ ആർക്കെങ്കിലും കൊടുത്ത് സഹായിക്കുന്നുണ്ടോ ? ഇവർക്ക് പണം കൊടുക്കുന്നവർക്കില്ലാത്ത പരാതി നിങ്ങൾക്കെന്തിനാണ് ? എല്ലാ നിയമവും നോക്കി ആവശ്യക്കാരെ സഹായിക്കാൻ പറ്റുമോ ? സഹായം അഭ്യർത്ഥിച്ചവർക്ക് ആവശ്യമുള്ളതിലും കൂടുതൽ വരുന്ന പണം കൈമാറിയാൽ എന്താണ് കുഴപ്പം ? ഇതിന്റെയൊക്കെ ഉത്തരങ്ങൾ എന്ത് തന്നെയായാലും പൊതു സമൂഹത്തിൽ നിന്ന് പണം പിരിക്കുമ്പോൾ പാലിക്കേണ്ട മാന്യതയും മര്യാദയും ബാധ്യതയും ഉണ്ട്. 


ചാരിറ്റിയുടെ പേരില്‍ കള്ളത്തരങ്ങള്‍ ചെയ്യുന്നതായി സംശയിക്കുന്നു എന്ന ആരോപണം വരുമ്പോൾ അസഹിഷ്ണുത പ്രകടിപ്പിക്കുകയും ആരാധകവൃന്ദങ്ങളുടെ ബലത്തിൽ തെറിവിളിച്ചു തോൽപ്പിക്കാൻ ശ്രമിക്കുകയുമല്ല വേണ്ടത്;  മറിച്ച് കൃത്യമായ കണക്കുകളോടെ മറുപടി പറയുകയാണ് വേണ്ടത്. ചെയ്യുന്നത് എത്ര മഹനീയ പ്രവൃത്തി ആണെങ്കിലും നാട്ടിൽ പ്രാബല്യത്തിലുള്ള നിയമചട്ടക്കൂടിനകത്ത് നിന്ന് മാത്രം വേണം പ്രവർത്തിക്കാൻ. നിയമ സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്ന അധികാരികൾ പലപ്പോഴും ഇതിനെ കണ്ടില്ലെന്ന് നടിക്കുന്നത് നിയമത്തിൽ വകുപ്പില്ലാത്തത് കൊണ്ടല്ല; എന്തെങ്കിലും നന്മ ആർക്കെങ്കിലും കിട്ടുന്നത് ഞാനായിട്ട് തടയേണ്ടല്ലോ എന്ന വൈകാരിക ചിന്ത കൊണ്ട് മാത്രമാണ്; തികച്ചും വ്യക്ത്യധിഷ്ഠിതമായ വികാരങ്ങളിൽ നിന്നുണ്ടാകുന്ന ആ അനുഭാവത്തെ അനുകൂല്യമായി കാണാതെ അവകാശമായി കണ്ട് നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് ഏറെക്കാലം മുന്നോട്ട് പോകാൻ എളുപ്പമല്ല. കാരണം, എല്ലാവരെയും കുറച്ചു കാലത്തേക്ക് വിഡ്ഢികളാക്കാം; കുറച്ചുപേരെ എല്ലാ കാലത്തേക്കും വിഡ്ഢികൾ ആക്കാം; എല്ലാവരെയും എല്ലാ കാലത്തേക്കും വിഡ്ഢികൾ ആക്കാനാവില്ല.

അവസാനിപ്പിക്കുന്നതിന് മുൻപ് ഒരു കാര്യം കൂടി; ഈ പ്രവർത്തനങ്ങളൊന്നും നിയമാനുസൃതമാക്കാൻ വലിയ ബുദ്ധിമുട്ടോ പണച്ചിലവോ ഇല്ല; ഈ പണി അറിയാവുന്ന ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിനെയോ വക്കീലിനെയോ സമീപിച്ചാൽ എളുപ്പത്തിൽ ഒരു ചാരിറ്റബിൾ കമ്പനിയോ ട്രസ്റ്റോ സംഘമോ രൂപീകരിച്ച് ഇതേ പ്രവർത്തങ്ങളുമായി മുന്നോട്ട് പോകാം. നിയമാനുസൃതം വേണ്ട രജിസ്‌ട്രേഷൻ എടുത്ത് നിർദിഷ്ട രീതിയിൽ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ മുഴുവൻ വരുമാനവും നികുതി രഹിതമാക്കാം; മാത്രവുമല്ല ഇതിലേക്ക് സംഭാവനകൾ തരുന്നവർക്ക് പോലും നികുതി ഇളവ് ലഭിക്കാൻ വകുപ്പുണ്ട്. ഒറ്റ പ്രശ്നമേയുള്ളൂ; വരുന്ന പണത്തിനും ചിലവാക്കുന്ന പണത്തിനും തെളിവുകളോടെ കണക്ക് സൂക്ഷിക്കണം, അത് കൃത്യമായി ഓഡിറ്റ് ചെയ്യിക്കണം; സർക്കാരിലേക്ക് കൃത്യമായി റിട്ടേണുകൾ ഫയൽ ചെയ്യണം. ചുരുക്കി പറഞ്ഞാൽ അണ പൈ വിടാതെ കണക്കു പറയേണ്ടി വരും; കക്കലും മുക്കലും നക്കലും മറ്റ് ഉഡായിപ്പുകളും എളുപ്പമാവില്ല; "നേരെ വാ നേരെ പോ" നിലപാടുകാർക്ക് ആരെയും പേടിക്കാതെ ഈ പണിയുമായി മുന്നോട്ട് പോകാം. ഈ നാട്ടിൽ വർഷങ്ങളായി ചാരിറ്റി പ്രവർത്തങ്ങൾ നടത്തുന്ന വിശ്വാസ്യതയും വിശ്വസ്തതയും ഉള്ള വ്യക്തികളും സ്ഥാപനങ്ങളും ഒക്കെ ഇങ്ങനെ ചട്ടങ്ങൾക്കകത്ത് നിന്നാണ് സാർ പ്രവർത്തിക്കുന്നത്. അവയിൽ പലതിനും നിങ്ങൾക്കുള്ള ഫണ്ട് മൊബിലൈസേഷൻ കപ്പാസിറ്റിയുടെ നൂറിലൊരംശം കപ്പാസിറ്റിയില്ല എന്ന് കൂടി ഓർക്കണം. 

ചുറ്റുപാടുകളിൽ നിന്ന് വെള്ളവും വായുവും വളവും വലിച്ചെടുത്ത് മനുഷ്യനുപകാരപ്പെടുന്ന ഫലങ്ങൾ തരുന്ന മരങ്ങൾ എന്ന് ചാരിറ്റി പ്രവർത്തകരെ വിളിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷെ ചട്ടക്കൂടുകൾക്കകത്ത് വളരുമ്പോൾ മാത്രമേ അവയെ നന്മമരം എന്ന് വിളിക്കാനാവൂ; അല്ലെങ്കിൽ പരാദസസ്യം, പാഴ്‌മരം, വിഷവൃക്ഷം എന്നൊക്കെ വിളിക്കാനേ പറ്റൂ. 

വിശുദ്ധ ബൈബിൾ പറയുന്നതാണ്...."ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജപ്രവാചകന്മാരെ സൂക്ഷിച്ചു കൊള്ളുക. ഉള്ളില്‍ അവര്‍ കടിച്ചു ചീന്തുന്ന ചെന്നായ്ക്കളാണ്. ഫലത്തില്‍ നിന്ന് അവരെ മനസ്സിലാക്കാം. മുള്‍ച്ചെടിയില്‍ നിന്ന് മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ? നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്ത ഫലവും നല്‍കുന്നു. നല്ല വൃക്ഷത്തിന് ചീത്ത ഫലങ്ങളോ ചീത്ത വൃക്ഷത്തിന് നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല. നല്ല ഫലം കായ്ക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയില്‍ എറിയപ്പെടും. അവരുടെ ഫലങ്ങളില്‍ നിന്ന് നിങ്ങള്‍ അവരെ അറിയും"

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Friday 3 July 2020

ബലാൽസംഗക്കേസുകളിൽ ജനങ്ങൾക്ക് നിയമവാഴ്‌ച്ചയിലെ വിശ്വാസം കുറയുന്നില്ലേ...!!???

ഈ പോസ്റ്റ് സാന്ദർഭികമായി പുതുക്കി റീപോസ്റ് ചെയ്തിട്ടുണ്ട്. അത് വായിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക...


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Tuesday 30 June 2020

തെറിവിളി വാങ്ങിത്തന്ന അതിർത്തി തർക്കത്തിന്റെ കഥ....

മ്യാവോ മത്തായി എന്നയാൾ എന്റെ അയൽവാസി ആണ്. നിത്യോപയോഗസാധനങ്ങൾ വിൽക്കുന്ന ഒരു കട നടത്തുകയാണ് പുള്ളിക്കാരൻ; മറ്റു കടകളുമായി തട്ടിച്ച് നോക്കുമ്പോൾ ന്യായവിലക്കാണ് പുള്ളിക്കാരൻ സാധനങ്ങൾ വിൽക്കുന്നത്; അത്യാവശ്യം വേണ്ടുന്ന ഒരു മാതിരിപ്പെട്ട എല്ലാ സാധനങ്ങളും അങ്ങേരുടെ കടയിൽ കിട്ടുകയും ചെയ്യും. വീട്ടിലേക്ക് വേണ്ട സാധനങ്ങൾ നല്ലൊരു പങ്കും വാങ്ങുന്നത് പുള്ളിയുടെ കടയിൽ നിന്നാണ്. കൂടാതെ നാടൻ പശുവിൻ പാലും കോഴി മുട്ടയും എല്ലാം പുള്ളിയുടെ വീട്ടിൽ നിന്നാണ് വാങ്ങുന്നത്. അങ്ങനെയിരിക്കെയാണ് ഇദ്ദേഹം ഞങ്ങളുടെ പറമ്പിന്റെ അകത്തേക്ക് കയറ്റി അദ്ദേഹത്തിന്റെ വേലി കെട്ടുന്നത്. പ്രശ്നം വഷളായി. അപ്പൻ മ്യാവോക്കെതിരെ ആഞ്ഞടിക്കാൻ തീരുമാനിച്ചു. ഏറ്റുമുട്ടലിൽ അപ്പന്റെ കുറച്ച് പണിക്കാർക്ക് കാര്യമായി പരിക്ക് പറ്റി. എന്നാൽ മ്യാവോയുടെ അതിലേറെ പണിക്കാർക്ക് പരിക്ക് പറ്റി എന്ന് പറഞ്ഞ് അപ്പൻ ആശ്വസിച്ചു. പല ബന്ധുക്കളും നാട്ടുപ്രമാണിമാരും മ്യാവോ മത്തായിക്കെതിരെ പൊരുതാൻ അപ്പന് പിന്തുണ വാഗ്ദാനം ചെയ്തു. പക്ഷെ അപ്പന്റെ പ്രതീക്ഷകളെ തോൽപ്പിച്ചു കൊണ്ട്, അപ്പന്റെ അടുത്ത ആൾക്കാരിൽ പലരും അപ്പന് പ്രതീക്ഷിച്ചത്ര പിന്തുണ കൊടുത്തില്ല എന്നത് അപ്പന് ഒരു ഞെട്ടലായിരുന്നു. വേലി കയറ്റിക്കെട്ടിയെങ്കിലും എന്റെ പറമ്പ് എന്റെ കയ്യിൽ തന്നെയുണ്ടെന്ന് അപ്പൻ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചത് ഞങ്ങൾക്ക് ആശ്വാസമായി. എന്നാലും, അരിശം തീരാതെ അപ്പൻ മ്യാവോ മത്തായിയുമായുള്ള കച്ചവടബന്ധം അവസാനിപ്പിക്കുമോ എന്നാണ് ഞങ്ങൾ ഉറ്റു നോക്കിയിരുന്നത്. എന്നാൽ അപ്പൻ അതൊന്നുമല്ല ചെയ്തത്. അപ്പന്റെ ഫേസ്‌ബുക്കിൽ നിന്ന് മ്യാവോ മത്തായിയെ അൺഫ്രണ്ട് ചെയ്ത് കളഞ്ഞു. എന്നിട്ടും അരിശം തീരാതെ മ്യാ, മ എന്നൊക്കെയുള്ള അക്ഷരങ്ങളിൽ തുടങ്ങുന്ന എല്ലാ ആപ്പുകളും അപ്പന്റെ മൊബൈലിൽ നിന്ന് ഡിലീറ്റ് ചെയ്തു; ആ ആപ്പുകളൊന്നും ഉപയോഗിക്കരുത് എന്ന് ഞങ്ങളോട് കർശനമായി പറയുകയും ചെയ്തു, അങ്ങനെ ഞങ്ങളുടെ അതിർത്തിത്തർക്കം വല്ലാത്തൊരു ഘട്ടത്തിൽ എത്തി നിൽക്കുകയാണ്.
കഴിഞ്ഞ ദിവസം കവലയിൽ നിന്ന് ഈ കഥ പറഞ്ഞതിന് എന്റെ ഒരു പ്രിയ മിത്രം എന്നെ രാജ്യദ്രോഹീ...ന്ന് വിളിച്ചു തെറി പറയേം തുണി പൊക്കി കാണിക്കേം ചെയ്തു....എന്താണാവോ കാര്യം !!???
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Saturday 27 June 2020

മുലകൾ മറനീക്കി പൊതുമദ്ധ്യത്തിലേക്ക് കടന്നു വരുമ്പോൾ...

കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി യാതൊരു വിധ മടിയും ഇന്‍ഹിബിഷനും ഒന്നുമില്ലാതെ സോഷ്യൽ മീഡിയയിലും ഇലക്ട്രോണിക് മീഡിയയിലും മുല മുല മുല എന്നു ആൺ പെൺ വേർതിരിവില്ലാതെ പ്രായഭേദമേന്യേ പറയുന്നത് കേൾക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു. ശരീരവുമായി ബന്ധപ്പെട്ട് ഭാഷയിൽ നില നിന്നിരുന്ന ചില ഉച്ച നീചത്വങ്ങളും അസ്പൃശ്യതകളും ഇല്ലാതാകുന്നതിന്റെ സന്തോഷമാണത്. 

രഹ്ന ഫാത്തിമ എന്ന മോഡലും മുൻ ബിഎസ്എൻഎൽ ജീവനക്കാരിയുമായ സോഷ്യൽ ആക്ടിവിസ്റ്റ് തന്റെ കുട്ടികൾക്ക് ബോഡി പെയിന്റ് ചെയ്യാൻ തന്റെ അർദ്ധനഗ്ന ശരീരം പ്രതലമായി നൽകുകയും അതിന്റെ വീഡിയോ അവർ തന്നെ പബ്ലിക്ക് സ്പേസിൽ പ്രസിദ്ധീകരിക്കുകയും ചെയ്തതിനെ തുടർന്നുള്ള വാദ പ്രതിവാദങ്ങളിലാണ് "മുല" എന്ന വാക്ക് ഏറെ പുരോഗമിച്ച മലയാളികളുടെ നാവിന്റെ കെട്ടിൽ നിന്ന് സ്വാതന്ത്ര്യം നേടി പുറത്ത് വന്നത്. 

മുല എന്ന വാക്ക് പരസ്യമായി ഉപയോഗിക്കാൻ മലയാളിക്ക് എന്തോ പ്രശ്നമുള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട്. അശ്ലീലച്ചുവയോ നിലവാരക്കുറവോ ഉള്ള വാക്ക് പോലെ എന്തോ ഒരു പറഞ്ഞുകൂടായ്‌മ ഉള്ളത് പോലെ ഒരു തോന്നൽ.

മാധ്യമങ്ങളിലെ ചില സൗന്ദര്യ-ആരോഗ്യ പംക്തികളിൽ....,

ചാനലുകളിലെ ഡോക്ടറോട് ചോദിക്കുന്ന പരിപാടികളിൽ....,

ലൈംഗിക "വിദ്യാഭ്യാസ" ക്ളാസുകളിലും സെമിനാറുകളിലും.....,

എന്തിന് മലയാളത്തിലെ പല പ്രമുഖ കവികളുടെയും സാഹിത്യകാരന്മാരുടെയും കൃതികളിൽ പോലും "മുല" എന്ന മലയാളം വാക്ക് ഉപയോഗിക്കുന്നതിൽ എന്തോ ഒരു വല്ലായ്‌മ ഉള്ളത് പോലെ തോന്നിയിട്ടുണ്ട്. സന്ദർഭോചിതമായി സംസ്കൃതം, ഇംഗ്ലീഷ് തുടങ്ങിയ "അന്തസ്സുള്ള' ഭാഷകൾ പ്രയോഗിച്ച് മുലയിൽ നിന്ന് രക്ഷപ്പെടും. സ്തനം, മാറിടം, Breast ഒക്കെയായിരുന്നു അവിടെ താരങ്ങൾ. "അമ്മിഞ്ഞ" എന്ന് പോലും ഗൗരവമായ ചർച്ചകളിൽ ഉപയോഗിക്കുന്നത് കേട്ടിട്ടുണ്ട്. 

ഇപ്പോൾ രഹ്നയും മുൻപ് ഗൃഹലക്ഷ്മിയും എടുത്ത് പുറത്തിട്ട മുല കപട സദാചാര മലയാളിയെ എത്ര കണ്ട് വിറളി പിടിപ്പിക്കുന്നു എന്നറിയാൻ സോഷ്യൽ മീഡിയയും ചാനൽ ചർച്ചകളും ചുമ്മാ ഒന്ന് ശ്രദ്ധിച്ചാൽ മതി. 

മുല പൂർണ്ണമായും ഒരു ലൈംഗികാവയവം ആണോ എന്ന കാര്യത്തിൽ വിദഗ്ദ്ധർക്കിടയിലും  ശാസ്ത്രകാരന്മാർക്കിടയിലും ഇപ്പോഴും ഏകാഭിപ്രായം ഇല്ല. എന്നാലും നമ്മുടെ നാട്ടിൽ പരക്കെ അതൊരു ലൈംഗികാവയവമായാണ് വീക്ഷിക്കപ്പെടുന്നത്. ഏറെ ചന്തവും ആകർഷണീയതയും അതിലേറെ തലമുറകൾ നിലനിർത്തുന്ന പ്രക്രിയയെ പരിപോഷിപ്പിക്കുന്നതിൽ വളരെ പ്രാധാന്യവുമുള്ളൊരു പെണ്ണവയവമാണ്; അതൊരു അശ്ലീലാവയവമോ അശ്ലീലപദമോ അല്ല. 

കേരളത്തിൽ ഇന്നത്തെ നിലയിൽ സ്ത്രീകൾ മാറ് മറച്ചു തുടങ്ങിയിട്ട് എത്ര കാലമായി !?? എൺപതുകളുടെ ആദ്യകാലത്താണ് എന്റെ സ്‌കൂൾ ജീവിതം തുടങ്ങുന്നത്. അക്കാലത്ത് ബ്ലൗസോ റവുക്കയോ ഇല്ലാതെ ഒരു മേൽമുണ്ട് മാത്രം ധരിച്ച അമ്മൂമ്മമാരെ ധാരാളം കണ്ടിട്ടുണ്ട്. പൂർണ്ണമായി മാറ് തുറന്നിട്ട് നടന്നിരുന്ന  വൃദ്ധസ്ത്രീകളും തീരെ അപൂർവ്വമായിരുന്നില്ല. സ്വന്തം ശരീരം എപ്രകാരം ആവിഷ്‌ക്കരിക്കണം എന്നതിനുമേല്‍ യാതൊരു സ്വാതന്ത്ര്യവും അവകാശവും ഇല്ലാത്ത ഒരു വിഭാഗം സ്‌ത്രീകൾ കേരളത്തിന്റെ ചരിത്രത്തിലേക്ക് മാറിയിട്ട് അധികം കാലം ആയതുമില്ല. ഉയര്‍ന്ന ജാതിക്കാരായ പുരുഷന്മാരെ കാണുമ്പോള്‍ കീഴ് ജാതിയിൽപ്പെട്ട സ്ത്രീകൾ മാറത്തുനിന്ന് വസ്‌ത്രം നീക്കണമെന്ന ദുരാചാരം വളരെക്കാലത്തോളം കേരളത്തിൽ നില നിന്നിരുന്നു. തിരുവിതാംകൂറില്‍ ക്രിസ്‌തുമതം സ്വീകരിച്ച ചാന്നാര്‍സ്‌ത്രീകള്‍ മാറുമറയ്‌ക്കാനുള്ള അവകാശത്തിനും ഉയര്‍ന്ന ജാതിക്കാരായ പുരുഷന്മാരെ കാണുമ്പോള്‍ മാറത്തുനിന്ന് വസ്‌ത്രം നീക്കണമെന്ന ദുരാചാരവുമായി ബന്ധപ്പെട്ടും 'ചാന്നാര്‍ ലഹള' എന്നറിയപ്പെടുന്ന ഒരു സമരം പോലും നടത്തിയിട്ടുണ്ട്. ഇത് ഒരു ചെറു കാലയളവിലുണ്ടായ ഒരു സമരമല്ല. ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകാലം ഏറിയും കുറഞ്ഞും അത് തെക്കൻ തിരുവിതാംകൂറിനെ പ്രക്ഷുബ്ധമാക്കിയിരുന്നു. 1822-ലാണ് അതിനു തുടക്കം കുറിക്കപ്പെട്ടത്. ഈ സമരം നടന്ന് അനേകവര്‍ഷങ്ങൾക്ക് ശേഷമാണ് അന്നത്തെ തിരുവിതാംകൂർ  മഹാരാജാവായിരുന്ന ഉത്രം തിരുനാള്‍, നാടാര്‍/ചാന്നാര്‍ സ്‌ത്രീകള്‍ക്ക് മാറ് മറയ്‌ക്കാനുള്ള അവകാശം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 

എന്നാൽ നൂറ്റാണ്ടുകൾക്കിപ്പുറം, ലോകം ഇന്റർനെറ്റിന്റെ മായാവലയിലും മാധ്യമ വിസ്ഫോടനത്തിന്റെ ചിറകിലും ഏറി, ഒറ്റ നഗരമെന്ന സങ്കല്പ്പത്തിലേക്ക് ചുവടു വച്ച് നീങ്ങുമ്പോൾ മേല്പ്പറഞ്ഞ മേല്മുണ്ട് സമരത്തിനു കടക വിരുദ്ധമായ "മാറ് പ്രദർശിപ്പിക്കാനുള്ള അനുമതിയ്ക്ക് വേണ്ടി" ന്യൂ യോർക്കിൽ നടന്ന ഒരു സമരത്തിന്റെ വാർത്തയും കുറച്ചു കാലം മുൻപ് വായിക്കാനിടയായി. സ്‌കോട്ട് വില്ലിസ് എന്ന യുവതി ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനെതിരെ മാറു മറയ്ക്കാതെ ന്യൂയോര്‍ക്ക് നഗരത്തിലൂടെ നടന്ന് പ്രതിഷേധിച്ചപ്പോള്‍ അതൊരു ഒറ്റപ്പെട്ട സമരമായിരുന്നു. എന്നാൽ അവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 'ഫ്രീ ദി നിപ്പിള്‍' എന്ന പേരിൽ അറിയപ്പെടുന്ന ഒരു സംഘം രൂപീകരിക്കപ്പെട്ടു. സ്ത്രീകളും പുരുഷന്‍മാരുമായി ഇരുപതോളം പേര്‍ ചേര്‍ന്ന് വാഷിംഗ്ടണ്‍ സ്ക്വയര്‍ പാര്‍ക്കിലാണ് മാറുമറയ്ക്കാതെ പ്രകടനം നടത്തിയത്. കൂടുതല്‍ ആളുകളെ തങ്ങളുടെ സംഘത്തില്‍ ചേര്‍ക്കാനും അവര്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. എങ്ങനെ ശരീരം പ്രദര്‍ശിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ട്; അത് വ്യക്തിപരമായ ആഗ്രഹവും തീരുമാനവുമാണ്; സമൂഹം എങ്ങനെ കാണുമെന്നോ മറ്റുള്ളവര്‍ എങ്ങനെ പ്രതികരിക്കുമെന്നോ ഭയക്കേണ്ട കാര്യമില്ല; സ്വന്തം ശരീരത്തിന്റെ പേരില്‍ ഒരു സ്ത്രീയെയും ലജ്ജിപ്പിക്കരുത്; ഇതൊക്കെയാണ് സ്‌കോട്ടിന്റെ വാദം. ഇതു തന്നെയാണ് ഫോര്‍ ദി നിപ്പിള്‍ പ്രചരിപ്പിക്കാൻ ശ്രമിച്ചതുംപറഞ്ഞു വന്നത് മുലകളുടെ (ശരീരത്തിന്റെ) രാഷ്ട്രീയം പൊതുസമൂഹത്തിന്റെ ചർച്ചക്ക് വരുന്നത് ആദ്യമായല്ല എന്നാണ്.  

ഗൃഹലക്ഷ്മിയുടെ, "മറയില്ലാതെ മുലയൂട്ടാം" ക്യാമ്പെയ്‌നെതിരെ അന്ന് ചില സദാചാരസംരക്ഷണക്കാരും ശിശുസ്നേഹികളും കോടതിയെ സമീപിച്ചിരുന്നു. അന്ന് ആ ക്യാമ്പെയ്‌നെ അനുകൂലിച്ച് ഏറെ തെറിവിളികൾ കേട്ട ഒരാളെന്ന നിലക്ക് കോടതിവിധി എന്താവുമെന്നറായിയാനുള്ള ഒരു ആകാംക്ഷ എനിക്കുമുണ്ടായിരുന്നു. പിന്നീട് വന്ന വിധിന്യായമനുസരിച്ച് ചിത്രത്തില്‍ സ്ത്രീകളെ മാന്യതയില്ലാതെ ചിത്രീകരിക്കുന്നതായി ഒന്നും കാണാന്‍ സാധിച്ചില്ലെന്നും സദാചാര ബോധത്തെ ഭഞ്ജിക്കുക എന്നത് ആപേക്ഷികമാണെന്നും ഒരാള്‍ക്ക് അശ്ലീലമായി തോന്നുന്നത് മറ്റൊരാള്‍ക്ക് കവിതയായി തോന്നാമെന്നും ആയിരുന്നു കേസിന്റെ തീർപ്പ്. ഇപ്പോൾ രഹ്‌നയുടെ നടപടിയും നിയമവഴിയേ ആണ്. അതിൽ എന്റെ നിലപാട് വ്യക്തമാക്കുന്ന മറ്റൊരു പോസ്റ്റ് ഇട്ടിട്ടുണ്ടെങ്കിലും ഇതിന്റെ കാര്യത്തിലും കോടതിയുടെ  അന്തിമ തീർപ്പറിയാൻ ആകാംക്ഷ ഉണ്ട്. 

സമൂഹത്തിൽ കുറെ കോലാഹലം ഉണ്ടാക്കിയിട്ടാണെങ്കിൽക്കൂടി  ഇടക്കെങ്കിലും ശരീരത്തിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചില ഒറ്റപ്പെട്ട നിലപാടുകൾ കൊണ്ട്, പറഞ്ഞും കണ്ടും നോക്കിയും ഒക്കെ മുലകളോട് മാത്രമല്ല എതിർലിംഗ ശരീരത്തോടും സ്വാഭാവിക ശാരീരിക പ്രക്രിയകളോടുമുള്ള  അറപ്പും ഉച്ചനീചത്വങ്ങളും അസ്പൃശ്യതകളും  ആകാംക്ഷയും ജിജ്ഞാസയും കുറഞ്ഞ പക്ഷം പറഞ്ഞുകൂടായ്മയും ഇല്ലാതാകട്ടെ.







പരിണിതപ്രജ്ഞനായ കെ. പി. കേശവമേനോൻ പത്രാധിപരായിരുന്ന കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മുഖചിത്രമായി വന്ന ചിത്രമാണിത്. ഫോട്ടോ​ഗ്രാഫർ നമ്പീശൻ പകർത്തിയ ഈ ചിത്രം അച്ചടിച്ച് വന്നത് 1957- ൽ ആണെന്ന് ഓർക്കണം; ഏതാണ്ട് 63 വർഷങ്ങൾക്ക് മുൻപ്. ഇന്നിങ്ങനെ ഒരു മുഖചിത്രം അച്ചടിച്ച് വന്നാൽ എന്തായിരിക്കും ഇവിടെ നടക്കാൻ സാധ്യതയുള്ള ഒരു പുകിൽ !!!!???? 












2018- ൽ വിവാദത്തിൽപ്പെട്ട് കോടതി കയറുകയും ഒടുവിൽ കുഴപ്പമൊന്നും കാണുന്നില്ലെന്ന് കോടതി തീർപ്പ് കൽപ്പിക്കുകയും ചെയ്ത ഗൃഹലക്ഷ്മിയുടെ കവർ ചിത്രം ഇതായിരുന്നു. 













36 വർഷങ്ങൾക്ക് മുൻപ് 1984-ൽ മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ഇറക്കിയ പോസ്റ്റൽ സ്റ്റാമ്പിന്റെ ചിത്രമാണിത്









(ബ്രസീലിയൻ പാർലമെന്റിലെ ഒരു ചർച്ചക്കിടയിൽ തന്റെ കുഞ്ഞിന് മുല കൊടുക്കുന്ന Manuela D’avila എന്ന ബ്രസീലിയൻ മന്ത്രിയാണ് ആദ്യചിത്രത്തിൽ വലത് ഭാഗത്തുള്ളത് )

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Friday 26 June 2020

ഉടൽ കൊണ്ടുള്ള രാഷ്ട്രീയപോരാട്ടത്തിന് പരിധി വേണ്ടേ ...!!???

പ്രായപൂർത്തിയാവാത്ത കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമയ്‌ക്കെതിരെപൊലീസ് കേസെടുത്ത വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയ വൈറൽ ആയിരുന്നു. ഒ ബി സി മോർച്ച സംസ്ഥാന ജന സെക്രട്ടറിയും അഭിഭാഷകനുമായ അരുണ്‍ പ്രകാശിന്റെ പരാതിയിയിൽ  തിരുവല്ല പോലീസാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്. ഐടി നിയമത്തിലെ സെക്ഷൻ 67 (ലൈംഗികത നിറഞ്ഞ ദൃശ്യമോ എഴുത്തോ ഇലക്ട്രോണിക് മാധ്യമം വഴി കൈമാറ്റം ചെയ്യുക), ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ സെക്ഷൻ 75 (കുട്ടികൾക്കെതിരെയുള്ള ക്രൂരത) എന്നിവ പ്രകാരമാണ് കേസ്.

'ബോഡി ആർട്സ് ആൻഡ് പൊളിറ്റിക്സ്' എന്ന തലക്കെട്ടോടെയാണ് രഹന വീഡിയോ പങ്കുവെച്ചത്. പ്രായപൂര്‍ത്തിയാകാത്ത മകനും മകളും ചേര്‍ന്ന് ചിത്രം വരയ്ക്കുന്നതിന്റെയാണ് വീഡിയോ. ചിത്രം വരയ്ക്കാനുള്ള പ്രതലമായി സ്വന്തം നഗ്നശരീരമാണ് രഹന മക്കൾക്ക് മുന്നിൽ തുറന്ന് വച്ചത്. സ്ത്രീശരീരത്തെ കുറിച്ചുള്ള കപട സദാചാര ബോധത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമുള്ള മിഥ്യാധാരണകൾക്കുമെതിരെ എന്ന മുഖവുരയോടെയാണ് രഹന ഫാത്തിമ വീഡിയോ പുറത്തു വിട്ടത്. “കണ്ണിന് അസുഖം വന്ന് റസ്റ്റ് ചെയ്യുന്ന സമയത്ത് സ്വന്തം അമ്മയെ കൂള്‍ ആക്കാന്‍ മക്കള്‍ ശരീരത്തില്‍ ഒരു ഫീനിക്സ് പക്ഷിയെ വരച്ചു കൊടുക്കുന്നു” എന്നാണ് വീഡിയോയിൽ രഹന വ്യക്തമാക്കുന്നത്. കടുത്ത ലൈംഗിക നിരാശ അനുഭവിക്കുന്ന സമൂഹത്തില്‍ കേവലം വസ്ത്രങ്ങള്‍ക്കുള്ളില്‍ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം. അത് വീട്ടില്‍ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ. സ്വന്തം അമ്മയുടെ നഗ്‌നതയും ശരീരവും കണ്ടുവളര്‍ന്ന ഒരു കുട്ടിക്കും സ്ത്രീശരീരത്തെ അപമാനിക്കാനാവില്ല. അതുകൊണ്ടു തന്നെ സ്ത്രീ ശരീരത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമുള്ള തെറ്റായ ബോധത്തിനെതിരെയുള്ള വാക്‌സിനുകള്‍ വീടുകളില്‍ നിന്നുതന്നെയാണ് എടുത്തു തുടങ്ങേണ്ടത്. ഇതൊക്കെയാണ് രഹന മുന്നോട്ട് വച്ച നിലപാടുകൾ. 

രഹ്‌നയുടെ വീഡിയോ പുറത്ത് വന്നത് മുതലുള്ള വിവിധ പ്രതികരണങ്ങൾ കണ്ടപ്പോൾ എനിക്ക് തോന്നിയ ചിലത്....

ശരീരം തന്റെ പൊളിറ്റിക്കൽ ടൂളാണെന്ന് വിശ്വസിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ വ്യക്തിയൊന്നുമല്ല രഹന. നഗ്നത ഇന്ത്യയിൽ ഒരു സമരായുധമായ പല സംഭവങ്ങളും ഉണ്ട്. എന്നാൽ തന്നെയും, ഇന്ത്യയില്‍ പരക്കെ പ്രചാരത്തില്‍ ഇല്ലാത്തതും വിദേശ രാജ്യങ്ങളില്‍ വളരെ പ്രചാരത്തില്‍ ഉള്ളതുമായ ഒന്നാണ് നഗ്നത ആയുധമാക്കിയുള്ള പ്രതിഷേധങ്ങളും രാഷ്ട്രീയ നിലപാട് പ്രഖ്യാപനങ്ങളും. 

ഇനി രഹ്‌നയിലേക്ക് വരാം; 

സ്ത്രീയോടുള്ള ആദരവ് വളര്‍ത്താനുള്ള പാഠങ്ങള്‍ വീട്ടില്‍ തുടങ്ങണമെന്ന രഹ്‌നയുടെ ആശയത്തോട് 101% യോജിപ്പ്. ജപ്പാനിലെ പ്രശസ്ത ടെലിവിഷന്‍ പ്രതിഭയും യുനിസെഫിന്റെ ഗുഡ് വില്‍ അംബാസിഡറും ആയ തെത്സുകോ കുറോയാനഗി എഴുതിയ പ്രശസ്തമായ ബാലസാഹിത്യമാണ് "ടോട്ടോ ചാൻ". അതിലെ മുഖ്യകഥാപാത്രമായ കൊബായാഷി മാസ്റ്റർ എന്ന അദ്ധ്യാപകൻ തന്റെ സ്‌കൂളിലെ കുട്ടികളെ ആൺ പെൺ വേഷമില്ലാതെ നീന്തൽക്കുളത്തിലേക്ക് നീന്തിക്കളിക്കാൻ ഇറക്കി വിടുന്ന ഒരു വിവരണമുണ്ട്. പൂർണ്ണ നഗ്നരായി നീന്താൻ ആ ചെറിയ കുട്ടികളെ മാസ്റ്റർ അനുവദിച്ചതെന്തിനെന്ന് കഥാകൃത്ത് തന്നെ വിശദീകരണവും തരുന്നുണ്ട്. തങ്ങളുടെ ശരീരഘടനകളിലെ വ്യത്യാസങ്ങളെക്കുറിച്ച് ആൺകുട്ടികളും പെൺകുട്ടികളും അനാരോഗ്യകരമായ കൗതുകം വച്ച് പുലർത്താൻ പാടില്ലെന്ന് അദ്ദേഹം കരുതി, ശരീരം പരസ്പരം മറച്ചു പിടിക്കാനുള്ള മനുഷ്യന്റെ വ്യഗ്രത പ്രകൃതിവിരുദ്ധമാണെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. മനുഷ്യശരീരം എത്ര മനോഹരമാണെന്ന് കുട്ടികൾ മനസിലാക്കണമെന്ന കുറോയാനഗിയുടെ നിലപാട് പോലൊരു നിലപാടാവാം രഹ്ന എടുത്തിരിക്കുന്നത്. 

ന്യൂഡിറ്റിയും സെക്സും പോണും വൾഗാരിറ്റിയും എല്ലാം ഒന്നല്ല എന്ന ധാരണക്കുറവ് നമുക്ക് പലപ്പോഴും വലിയ പ്രശ്നമാവുന്നുണ്ട്. ഒരാള്‍ തുണിയുടുക്കാതെ നിന്നാല്‍ അത് നഗ്നത മാത്രമാണ്; അത് ലെെംഗികതയോ അശ്ലീലമോ ആവില്ല. സാഹചര്യങ്ങൾ, സാമൂഹ്യ സാംസ്‌കാരിക പരിസരം, സന്ദർഭം ഒക്കെയനുസരിച്ച് അതിന്റെ നിറവും ഭാവവും മാറാം. ഒരു ഡോക്റ്ററുടെ ടേബിളിലോ ഒരു ചിത്രത്തിന് മോഡലായോ നഗ്നനാ(യാ)യി ഇരിക്കുന്ന സമയം അത് നഗ്നത മാത്രമാണ്; പക്ഷെ ഇതേ ഉദാഹണത്തിലെ വ്യക്തി മറ്റൊരിടത്ത് മറ്റൊരു സന്ദർഭത്തിലും സാഹചര്യത്തിലും രണ്ടാമത്തെ വ്യക്തിയുടെ അടുത്ത് പോയി തുണിയഴിച്ചാൽ അത് ആഭാസവും അശ്ളീലവും നിയമലംഘനവും ഒക്കെയാകും. ആചാരപരമായി നഗ്നരായി ജീവിക്കുന്ന നാഗ സന്യാസിമാരിലും ദിഗംബരന്മാരിലും ആരെങ്കിലും ലൈംഗികത കാണാറുണ്ടോ !?. അവിടെ അത് നഗ്നത മാത്രമാണ്. അതേ സമയം നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്ന സിനിമ, സീരിയൽ, ഹാസ്യ പരിപാടികൾ എന്നിവയിൽ പ്രത്യക്ഷത്തിൽ എല്ലാം ഭദ്രമെന്ന് തോന്നുമ്പോഴും അശ്‌ളീലച്ചുവയും ദ്വയാർത്ഥഗർഭവുമായ തരം താണ പ്രയോഗങ്ങൾ ഫലിതമെന്ന ലേബലിൽ നാം അംഗീകരിക്കുകയും ചെയ്യുന്നു.   

സ്വന്തം മക്കളുടെ മുന്നിൽ ലൈംഗികോദ്ദേശ്യത്തോടെല്ലാതെ അനാവരണം ചെയ്യപ്പെടുന്ന നഗ്നത അശ്ലീലമാണോ എന്ന ചോദ്യത്തിന്റെ ഉത്തരം ഒരോ വ്യക്തിയുടെയും ചിന്താഗതികൾക്കും കാഴ്ചപ്പാടിനും അനുസരിച്ച് മാറാം. അമ്മയും മക്കളും തമ്മിലുള്ള ബന്ധത്തിന് വയസ് പരിധി വയ്ക്കൽ എളുപ്പമാവുമോ എന്നും ചിന്തിക്കേണ്ടതാണ്. ഇളയ കുട്ടികൾ മുല കുടിക്കുമ്പോൾ അതിനൊപ്പം മുല കുടിക്കണമെന്ന് വാശി പിടിക്കുകയും അങ്ങനെ കുടിക്കുകയും ചെയ്യുന്ന ശീലമുള്ള മൂത്ത കുട്ടികൾ അപൂർവ്വമായെങ്കിലും ഉണ്ട്. പതിനൊന്നു വയസുള്ളപ്പോൾ ഈ ശീലമുണ്ടായിരുന്ന ഒരു കുട്ടി എന്റെ കുടുംബസുഹൃത്തുകളിൽ ഒരാളുടെ മകനായിരുന്നു. ഇതിനെ അശ്ലീലമായി കാണാൻ സാധിക്കുമോ. പക്ഷെ അതിന്റെ പടമെടുത്ത് പരസ്യപ്പെടുത്തിയാൽ നിയമപരമായ നടപടികൾ എന്താവുമെന്ന് കണ്ടു തന്നെയേ അറിയാൻ പറ്റൂ.

വാദത്തിന് വേണ്ടി രഹനയുടെ ഈ നടപടിയെ ഒരു പരീക്ഷണം എന്ന നിലയിൽ എടുത്താലും അതിന്റെ ഫലമെന്താണ് എന്ന് ഏത് ഘട്ടത്തിലാണ് മനസിലാക്കാൻ പറ്റുക !?എതിർലിംഗത്തിൽപ്പെട്ടവരോട് ലൈംഗിക പരാക്രമം കാണിക്കാത്തവരായി ആ കുട്ടികൾ വളർന്ന് ജീവിച്ചു മരിച്ചാലും അതിന് കാരണം ഈ പരീക്ഷണത്തിന്റേയോ രഹ്‌നയുടെ ബോഡി പൊളിറ്റിക്സ് പോരാട്ടങ്ങളുടെയോ ഫലമായിരുന്നു എന്നുറപ്പിച്ചു പറയുകയും എളുപ്പമല്ല. മാത്രവുമല്ല, ഈ പരീക്ഷണത്തിന് അവർ ആഗ്രഹിക്കുന്നത് പോലുള്ള നേർ ഫലത്തിന് പുറമെ പാര്‍ശ്വ ഫലങ്ങൾക്കും വിപരീത ഫലങ്ങൾക്കും സാധ്യതയുണ്ട്. ഇക്കാര്യത്തിൽ അമ്മ നൽകുന്ന സ്വാതന്ത്ര്യവും എതിർലിംഗശരീരത്തോട് സ്വതന്ത്രമായി ഇടപഴകാമെന്ന ബോധ്യവും പുറത്തൊരു വ്യക്തിയോട് പ്രകടിപ്പിച്ചാൽ അതിന്റെ ഫലം എന്തായിരിക്കും. 

അത് കൊണ്ട് ഇത്തരം പരിപാടികളെ പരീക്ഷണമെന്നും ഗവേഷണമെന്നും വിളിക്കുന്നതൊക്കെ അത് ചെയ്യുന്നവരുടെ ഇഷ്ടവും സ്വാതന്ത്ര്യവുമാണ്. പക്ഷെ, ഇതൊക്കെ അവനവന്റെ സ്വകാര്യ ഇടങ്ങളിൽ മാത്രം ഒതുക്കുന്നതാണ് ശരി എന്നാണെന്റെ പക്ഷം. ചിത്രീകരിക്കാൻ ഒരു കാമറയും പ്രസിദ്ധീകരിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളും ഉണ്ടെന്ന് കരുതി, സമ്മതം (Consent) നൽകാൻ നിയമം അനുശാസിക്കുന്ന പ്രായമാവാത്ത മറ്റൊരു വ്യക്തി (അത് മകനോ മകളോ ആണെന്നത് സ്വകാര്യമാണ്; നിയമദൃഷ്ട്യാ വ്യക്തിയാണ്) കൂടി ഉൾപ്പെടുന്ന ഇത്തരം പരീക്ഷണ-ഗവേഷണ ചിത്രീകരണങ്ങൾ പൊതുദർശനത്തിനും പൊതു ചർച്ചക്കും വിടുന്നത് കുട്ടികളോട് ചെയ്യുന്ന ശരികേടും അനീതിയുമാണെന്ന് പറയാതെ വയ്യ. ഇത് എന്റെ അഭിപ്രായം മാത്രമാണ്. 

സംഭവം ഇപ്പോൾ പോലീസും കേസും കോടതിയുമൊക്കെയായ സ്ഥിതിക്ക് കോടതിയുടെ തീരുമാനം എന്താവും എന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് എല്ലാ പൗരന്മാരെയും പോലെ ഞാനും. 

നഗ്നത പ്രതിഷേധ മാർഗ്ഗമാക്കുന്നതിനെക്കുറിച്ച് മുൻപെഴുതിയ ബ്ലോഗ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.... ==>>  നഗ്നത ഇന്ത്യയിൽ ഒരു സമരായുധമാകുന്നത് ആദ്യമായല്ല...

പൊതുസ്ഥലത്ത് തുറിച്ചു നോട്ടമില്ലാതെ മുലയൂട്ടാൻ വേണ്ടിയുള്ള മാതൃഭൂമി-ഗൃഹലക്ഷ്മിയുടെ കാമ്പെയിൻ വന്ന സമയത്ത് എഴുതിയ ലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക....==>> തുറിച്ചു നോക്കാത്ത മലയാളി എന്തിനാണ് ഇത്ര പ്രകോപിതനാവുന്നത് !!???

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക