ഞാൻ വെറും പോഴൻ

Wednesday 30 October 2019

നീതിയുടെ കുറുകൽ കുപ്പിയിലടച്ച് കുഴിച്ചു മൂടുകയാണിവർ....

പാലക്കാട് ജില്ലയിലെ വാളയാര്‍ അട്ടപ്പളളത്ത്, ലൈംഗിക ചൂഷണത്തെ തുടര്‍ന്ന് എട്ടും പതിനൊന്നും വയസ്സുള്ള സഹോദരിമാരായ രണ്ടു ദളിത് ബാലികമാർ "ആത്മഹത്യ ചെയ്ത" നിലയിൽ കണ്ടെത്തപ്പെട്ട കേസിലെ പ്രതികളെ പോക്സോ കോടതി വെറുതെ വിട്ട വാർത്ത മനസാക്ഷി മരവിക്കാത്ത ഓരോ വ്യക്തികളെയും അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. 

സംഭവത്തിൽ ഒമ്പത് വയസ്സുള്ള പെൺകുട്ടിയെ 2017 ജനുവരി പതിനൊന്നിനും ആ കൂട്ടിയുടെ ആറ് വയസ്സുള്ള സഹോദരിയെ 2017 മാര്‍ച്ച് നാലിനുമാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളേക്കാള്‍ ഉയരമുള്ള ഉത്തരത്തില്‍ തൂങ്ങിയുള്ള മരണം സംശയം ജനിപ്പിക്കുകയും തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. സംഭവം നടന്ന കാലത്ത് തന്നെ പോലീസ് കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപണമുയർന്നിരുന്നു. പെൺകുട്ടികളുടെ തൂങ്ങിമരണം കൊലപാതകമാണെന്ന് സംശയിച്ചെങ്കിലും ആത്മഹത്യയാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. തുടര്‍ന്ന് വാളയാര്‍ എസ്ഐയ്ക്കും സിഐയ്ക്കും ഡിവൈഎസ്പിക്കും എതിരെ നടപടിയെടുത്തിരുന്നു. പിന്നീട്, ജി. പൂങ്കുഴലിയുടെയും ഡിവൈഎസ്പി എം.ജെ. സോജന്റെയും നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പെൺകുട്ടികളുടെ അമ്മയുടെ ഇളയച്ഛന്റെ മകൻ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എം. മധു, അച്ഛന്റെ സുഹൃത്തായ ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം നാലുതെയ്ക്കൽ വീട്ടിൽ ഷിബു, അമ്മയുടെ സഹോദരിയുടെ മകനായ വി. മധു, അയൽവാസിയായ പതിനേഴുകാരനുമാണ് പ്രതികൾ. കുട്ടികൾ ലൈംഗികമായ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന് വിചാരണയ്ക്കൊടുവിൽ കോടതിയ്ക്കും ബോധ്യപ്പെട്ടെങ്കിലും അത് ചെയ്തത് കുറ്റം ആരോപിക്കപ്പെട്ട പ്രതികൾ തന്നെയാണെന്നു സംശയാതീതമായി തെളിയിക്കാൻ പൊലീസിനും പ്രോസിക്യൂഷനും സാധിച്ചിട്ടില്ല എന്ന നിരീക്ഷണത്തോടെയാണ് സെഷൻസ് കോടതി പ്രതികളെ  ഇപ്പോൾ വെറുതെ വിട്ടത്.പ്രതിപ്പട്ടികയിലുണ്ടായിരുന്ന അയല്‍വാസിയും ചേര്‍ത്തല സ്വദേശിയുമായ പ്രദീപ് കുമാറിനെ കോടതി നേരത്തെ നേരത്തെ വിട്ടയച്ചിരുന്നു. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതി കൂടിയുണ്ട്. ഇയാളുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ പുരോഗമിക്കുകയാണ്.

മനസിനെ മരവിപ്പിക്കുന്ന ക്രിമിനൽ കേസുകളിൽ  സംസ്ഥാനത്തെ പോലീസ് സംവിധാനം അമ്പേ പരാജയപ്പെടുന്നത് ഇതാദ്യമാണോ !??ഇതിന് മുൻപ് സമൂഹമനഃസാക്ഷിയെ ഇത്തരത്തിൽ അസ്വസ്ഥപ്പെടുത്തിയത് സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ പേരിലുള്ള കൊലക്കുറ്റം ഒഴിവാക്കി വധശിക്ഷ റദ്ദാക്കിയ മേൽക്കോടതി വിധിയായിരുന്നു. ആ കേസിൽ, സൗമ്യയെ പ്രതി ട്രെയിനിൽ നിന്ന് തള്ളിയിട്ടു എന്നതിന് പകരം സൗമ്യ ട്രയിനില്‍ നിന്ന് ചാടി എന്നാണ് കേസ് ഡയറിയില്‍ എഴുതിയിരുന്നത്. കേസ് ഡയറി എഴുതിയതിൽ വന്ന ഈ പിഴവാണ്, ഗോവിന്ദച്ചാമി സൗമ്യയെ ബലാത്സംഗം ചെയ്തതായും ഗുരുതരമായി പരിക്കേല്‍പ്പിച്ചതായും സുപ്രീംകോടതിക്ക് ബോധ്യപ്പെട്ടെങ്കിലും സൗമ്യയുടെ മരണത്തിന് കാരണം ഗോവിന്ദച്ചാമിയുടെ ചെയ്തികളല്ലെന്ന് കോടതിയ്ക്ക് തോന്നാനുണ്ടായ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്.  മാധ്യമങ്ങളും പൊതുസമൂഹവും ഏറെ ആഘോഷിച്ച യുവനടി പീഡിപ്പിക്കപ്പെട്ട സംഭവത്തിലും കൂടത്തായി കൂട്ടക്കൊലക്കേസിലും കോടതിയിൽ കുറ്റം തെളിയിക്കപ്പെടാൻ പാകത്തിനുള്ള കുറ്റപത്രം സമർപ്പിക്കാൻ പോലീസ് പരാജയപ്പെടുമെന്ന് പല നിയമവിദഗ്ദ്ധരും ചാനൽ ചർച്ചകളിൽ തന്നെ നിരീക്ഷിച്ചിരുന്നു. 

പൊതുജനത്തെ പല വകുപ്പുകളിൽ പിഴിഞ്ഞെടുത്ത് സമാഹരിക്കുന്ന പൊതുപണം ശമ്പളമായി കൈപ്പറ്റുന്ന അധികാരികൾ എന്താണ് ജനത്തിന് സാമാന്യനീതി നടപ്പാക്കി കിട്ടേണ്ട കാര്യങ്ങളിൽ ഇത്ര അവഗണനാ മനോഭാവം കാട്ടുന്നത് ? ക്രൈം പ്രിവെൻഷനും ക്രൈം ഇൻവെസ്റ്റിഗേഷനും ലോ ആൻഡ് ഓർഡർ സംരക്ഷണവും നടത്താൻ ഉത്തരവാദിത്തപ്പെട്ട പോലീസ് എന്താണ് ഉത്തരവാദിത്തങ്ങൾ പാലിക്കുന്നതിന് ഇത്ര മാത്രം അലംഭാവം കാണിക്കുന്നത് ? നമ്മുടെ ജനപ്രതിനിധികളും സാമാജികരും മന്ത്രിമാരും എന്താണിവിടെ ചെയ്യുന്നത് ? നിങ്ങളുടെയൊക്കെ ഭരണത്തിൻകീഴിൽ പണവും സ്വാധീനവും ഇല്ലാത്ത സാധാരണക്കാരന് എന്ത് സാമാന്യനീതിയാണ് നടപ്പായിക്കിട്ടുന്നത് ? സൗമ്യ കേസ് അന്വേഷണത്തിൽ സംഭവിച്ച വീഴ്ചയ്ക്ക് മുൻ സർക്കാർ ആണ് ഉത്തരം പറയേണ്ടതെങ്കിൽ വാളയാർ കേസിൽ സംഭവിച്ച വീഴ്ചയ്ക്ക് ഈ സർക്കാർ തന്നെയാണ് ഉത്തരം പറയേണ്ടത്; മാത്രവുമല്ല, സൗമ്യ കേസിൽ നിന്ന് വിഭിന്നമായി ഇവിടെ കാര്യക്ഷമമായ ഒരു പുനരന്വേഷണം നടത്താൻ ഈ സർക്കാരിന് ഉത്തരവാദിത്തമില്ലേ ?

ഈ സംഭവം വടക്കേ ഇന്ത്യയിൽ എവിടെയെങ്കിലും ആയിരുന്നെങ്കിൽ ഇപ്പോൾ ഇവിടെ എന്തൊക്കെ നടക്കുമായിരുന്നു; വടക്കേ ഇന്ത്യ പോട്ടെ, ഇവിടെ ഇടതുപക്ഷം പ്രതിപക്ഷത്തായിരുന്നെങ്കിൽ എന്താവുമായിരുന്നു... മുതലക്കണ്ണീർ, മെഴുകുതിരി പ്രദക്ഷിണം, സോഷ്യൽ മീഡിയ സ്‌പോൺസേർഡ് ഹർത്താൽ..... ഇവിടെ അങ്ങിങ്ങ് ഒറ്റപ്പെട്ട ദുർബലപ്രതിഷേധശബ്ദങ്ങൾ മാത്രമാണ് കേൾക്കുന്നത്.

നീതിയുടെ കുറുകൽ ഇവിടെ ആരും കേൾക്കുന്നില്ല; അല്ലെങ്കിൽ നീതിക്ക് കാതോർക്കുന്നത് ആനുപാതികമായല്ല; മരട് ഫ്ളാറ്റുടമകൾക്ക് നീതി നടപ്പാക്കി കൊടുക്കാനുള്ള തീക്ഷ്ണത സർക്കാർ പദ്ധതിക്ക് വേണ്ടി മൂലമ്പള്ളിയിൽ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കാര്യത്തിൽ കാണുന്നില്ല; അഗ്രഹാരങ്ങളിലെ ദരിദ്രർക്ക് വേണ്ടി കണ്ണീരൊഴുക്കുന്നവർ ആദിവാദികൾക്കും ദളിതർക്കും വേണ്ടി തേങ്ങുന്നു പോലുമില്ല; നടിയെ പീഡിപ്പിച്ചവരെ കണ്ടെത്താൻ കാട്ടിയ ജാഗ്രതയും വേഗതയും വാളയാറിലെ ഗതികെട്ട ബാലികമാർക്ക് വേണ്ടി ഉണ്ടായില്ല.

വാൽക്കഷ്ണം : സൗമ്യയെ, ഗോവിന്ദച്ചാമി ബലാൽസംഗം ചെയ്ത് കൊലക്ക് കൊടുത്ത കേസിൽ, കേസ് ഡയറി കൈകാര്യം ചെയ്ത പോലീസ് ഗുരുതര പിഴവ് വരുത്തിയെന്ന്, 2017-ൽ പാലക്കാട് നടന്ന, കേരളാ പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളന വേദിയിൽ വച്ച് പോലീസിനെ ശക്തമായി വിമർശിച്ചത്, ഇപ്പോൾ പാലക്കാടു നിന്നുള്ള ജനപ്രതിനിധിയായ, പട്ടികജാതി ക്ഷേമ വകുപ്പിന്റെയും നിയമവകുപ്പിന്റെയും ചുമതലയുള്ള മന്ത്രിയായ എ കെ ബാലനാണ്. ഇന്ന് ബാലൻ വെറുമൊരു ബാലനല്ലടെയ്.... താങ്കളെങ്കിലും ഇക്കാര്യത്തിൽ എന്തെങ്കിലും ഒന്ന് ചെയ്യണം...


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

(ചിത്രം നെറ്റിൽ നിന്ന് അനുവാദമില്ലാതെ എടുത്തതാണ്; അതിന്റെ കോപ്പിറൈറ്റ് ഹോൾഡർ കേസ് കൊടുക്കരുത്; ഈ എഴുത്തിൽ നിന്ന് എനിക്ക് ഒരു വരുമാനവും കിട്ടുന്നില്ല )

Tuesday 29 October 2019

കുഴൽക്കിണറുകൾ എന്ന മരണക്കെണികൾ; സൂക്ഷിച്ചാൽ ദുഖിക്കേണ്ട

തിരുച്ചിറപ്പള്ളിയിൽ ഒരു രണ്ടര വയസ്സുകാരൻ പയ്യൻ  ഉപയോഗ ശൂന്യമായ കുഴൽക്കിണറിൽ വീണിട്ട് ദിവസങ്ങൾ പിന്നിടുന്നു. സുരക്ഷാ വിദഗ്ദ്ധർ കുട്ടിയെ പുറത്തെടുക്കുന്നതിന് അക്ഷീണം കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ശ്രമങ്ങൾ ഫലപ്രാപ്തിയിൽ എത്തുമെന്നും ആ കുഞ്ഞ് ജീവനോടെ പുറത്തെത്തുമെന്നും പ്രത്യാശിക്കുന്നു. ഇന്ത്യയിൽ കുട്ടികൾ ഉപയോഗ ശൂന്യമായ കുഴൽക്കിണറിൽ വീഴുന്നത് ഇതാദ്യമല്ല; അതൊരു അപൂർവ്വ സംഭവവും അല്ല. ഓരോ വർഷവും ഒന്നിലേറെ പ്രാവശ്യം ഇത്തരം വാർത്തകൾ മാധ്യമശ്രദ്ധ നേടാറുണ്ട്. നിസ്സാരമായി ഒരു ചുറ്റുമതിലോ ബലമുള്ള സ്‌ലാബോ കമ്പി വലയോ ഉപയോഗിച്ചാൽ ഒഴിവാക്കാവുന്ന അപകടമാണ് ഇത്. 

കുഴൽക്കിണറുകൾ കുഴിക്കുന്നതും മൂടുന്നതും ഉപയോഗശൂന്യമായവ അപകടഹേതുവാകാതെ സൂക്ഷിക്കുന്നതും സംബന്ധിച്ച് എന്തെങ്കിലും നിയമങ്ങൾ ഉണ്ടോ എന്ന് എനിക്ക് അറിവില്ല. നിയമം പഠിച്ചവരോട് ചോദിച്ചപ്പോൾ അറിഞ്ഞതനുസരിച്ച്, ഇക്കാര്യത്തിൽ ഒരു പ്രത്യേക നിയമമൊന്നുമില്ല. പക്ഷെ, കാലാകാലങ്ങളിൽ നടന്ന ചില അപകടങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന/ലോക്കൽ സർക്കാരുകൾ പബ്ലിക് സേഫ്റ്റി നിയമത്തിന്റെ ഭാഗമായി പുറപ്പെടുവിച്ചിട്ടുള്ള നിയമപരമായ ഉത്തരവുകൾ നിലവിലുണ്ട്. തമിഴ്‌നാട്ടിൽ ഈ സംഭവത്തോടെ റവന്യു വകുപ്പ് പുതിയ ഉത്തരവും കഴിഞ്ഞ ദിവസം ഇറക്കിയിട്ടുണ്ട്. പക്ഷെ, മറ്റേത് ഉത്തരവുകളും പോലെ ഇതൊന്നും കാര്യക്ഷമമായി പാലിക്കപ്പെടുന്നില്ല എന്ന് വേണം മനസിലാക്കാൻ. താഴെ പറയുന്ന നിബന്ധനകൾ നിയമം മൂലം നിർബന്ധമാക്കിയാൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാവുന്നതല്ലേ.... 

1. കുഴൽക്കിണർ കുത്തണമെങ്കിൽ ഏതെങ്കിലും ഉത്തരവാദിത്തപ്പെട്ട സർക്കാർ വകുപ്പുകളുടെ രേഖാ മൂലമുള്ള അനുമതി വേണം.

2. കുഴൽക്കിണർ പണി കഴിഞ്ഞാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കിണർ പരിശോധിച്ച് ഉപയോഗയോഗ്യതാ സർട്ടിഫിക്കറ്റ് കൊടുക്കണം 

3. കുഴൽക്കിണർ പണി കഴിയുമ്പോൾ, അത് ഉപയോഗയോഗ്യമല്ലെങ്കിൽ അത് മൂടിക്കളഞ്ഞു എന്നോ അല്ലെങ്കിൽ  ഉപയോഗയോഗ്യമായ കിണർ കൃത്യമായി നിർവചിക്കപ്പെട്ട നിലവാരത്തിലുള്ള ചുറ്റുമതിലോ ബലമുള്ള സ്‌ലാബോ കമ്പി വലയോ ഉപയോഗിച്ച് അതിന്റെ വായ് ഭാഗം കവർ ചെയ്യപ്പെട്ടിട്ടുണ്ടെന്ന്, ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഉറപ്പ് വരുത്തണം. 

4. മേൽ കാര്യങ്ങൾ ഉറപ്പു വരുത്തുന്നതിലേക്കായി, കുഴൽ കിണർ കുത്തുന്നതിന് അനുമതി ലഭിക്കാൻ നിസാരമല്ലാത്ത ഒരു സെക്ക്യൂരിറ്റി തുകയും റീഫൻഡബിൾ ഓൺ സാറ്റിസ്സ്ഫാക്ടറി കോംപ്ലയൻസ് അടിസ്ഥാനത്തിൽ സർക്കാർ കളക്റ്റ് ചെയ്യണം.

5. ഈ നിബന്ധനകൾ പാലിക്കാതെ നിർമ്മിക്കുകയോ ഉപയോഗശൂന്യമായ കിണർ ഉത്തരവാദിത്തമില്ലാതെ തുറന്നിടുകയോ ചെയ്യുവന്നവരെ മാതൃകാപരമായി ശിക്ഷിക്കാനും നിയമത്തിൽ വ്യവസ്ഥ കൊണ്ട് വരണം. 

ഇത്രയും എന്റെ ലോജിക്കൽ ചിന്തയിൽ നിന്ന് വന്നതാണ്.  ഇതൊരു കാരണവശാലും സമഗ്രമായ നിർദ്ദേശങ്ങൾ അല്ല; പക്ഷെ ഒരു ചിന്തയ്ക്ക് തുടക്കം കുറിക്കാൻ പോന്നവയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഉത്തരവാദിത്തപ്പെട്ട അധികാരികൾ ഇക്കാര്യത്തിലേക്ക് വേണ്ട ശ്രദ്ധ ചെലുത്തുമെന്ന് പ്രത്യാശിക്കുന്നു. 

കവി മധുസൂദനൻ നായരുടെ "നാറാണത്തു ഭ്രാന്തൻ" എന്ന കവിതയുടെ ഭാരതവാക്യം പോലെ, മേല്പറഞ്ഞതൊക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്‌നമാണെന്ന്‌ അറിയാവുന്നത് കൊണ്ട് പ്രിയപ്പെട്ട മുതിർന്നവർ ഒരു കാര്യം ഉറപ്പാക്കണം; കുട്ടികൾ കളിയ്ക്കാൻ പോകുന്ന സ്ഥലങ്ങളിൽ തുറന്ന് കിടക്കുന്ന കിണറുകളോ കുഴൽക്കിണറുകളോ ഇല്ലെന്ന് ഉറപ്പു വരുത്തണം; അത്തരം അപകടസാധ്യതകൾ ഉണ്ടെന്ന് അറിയാമെങ്കിൽ അവയുടെ അടുത്തേക്ക് കുട്ടികൾ ചെല്ലാതെ സൂക്ഷിക്കണം; സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നാണല്ലോ... 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

(ചിത്രം നെറ്റിൽ നിന്ന് അനുവാദമില്ലാതെ എടുത്തതാണ്; അതിന്റെ കോപ്പിറൈറ്റ് ഹോൾഡർ കേസ് കൊടുക്കരുത്; ഈ എഴുത്തിൽ നിന്ന് എനിക്ക് ഒരു വരുമാനവും കിട്ടുന്നില്ല )

Thursday 24 October 2019

സാമൂഹ്യരാഷ്ട്രീയ ശരികളിലേക്കാവട്ടെ ശരിദൂരം....

എങ്ങനെയൊക്കെ വിശകലനം ചെയ്താലും ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ ഇടതുപക്ഷജനാധിപത്യമുന്നണിയെ സംബന്ധിച്ച് ഇടക്കാലാശ്വാസമാണ്. 2016-ൽ കടുത്ത ഇടതു തരംഗത്തിനിടയിലും ഐക്യജനാധിപത്യമുന്നണി വിജയിച്ച ആറ് മണ്ഡലങ്ങളിൽ ആണ്, ഭരണവിരുദ്ധ തരംഗ സാധ്യതയേയും ശബരിമല പ്രഭാവത്തെയും 19/20 ലോക്‌സഭാ യുഡിഎഫ് കൊടുങ്കാറ്റ് എഫക്റ്റിനെയും അതിജീവിച്ച് LDF വിജയിച്ചതെന്ന യാഥാർഥ്യം ചെറിയ ആത്മവിശ്വാസമാവില്ല ഇടത് മുന്നണി ക്യാമ്പിന് പകർന്ന് നൽകുക. സീറ്റെണ്ണത്തിലും വോട്ട് ഷെയർ % ലും മോശമല്ലാത്ത പ്രകടനം നടത്താൻ ഇടതു മുന്നണിക്ക് സാധിച്ചു. തിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തലാകും എന്നുറച്ച് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട പിണറായി വിജയൻറെ ആരാധകർക്ക് എന്തായാലും ആഹ്ലാദത്തിന് വക നൽകുന്നുണ്ട് ഈ ഫലങ്ങൾ. പാർലിമെൻറ് തിരഞ്ഞെടുപ്പിൽ ലഭിച്ച അപ്രതീക്ഷിത മുന്നേറ്റത്തിന്റെയും ശബരിമല നിലപാടുകളിലെയും ആനുകൂല്യവും ഭരണവിരുദ്ധ തരംഗ സാധ്യതയും ഒന്നും മുതലാക്കാൻ കഴിയാതെ പോയ യുഡിഎഫ് ഏത് രാഷ്ട്രീയകാലാവസ്ഥയിലും ജയിച്ചു കയറുന്ന രണ്ടു മണ്ഡലങ്ങളിലെ ജയത്തിൽ ആശ്വാസം കണ്ടെത്തേണ്ട അവസ്ഥയിൽ വന്നു നിൽക്കുന്നു. അരൂർ മാത്രമാണ് യുഡിഎഫിന് രാഷ്ട്രീയപരമായി എന്തെങ്കിലും ആശ്വസിക്കാൻ വക നൽകുന്നത്; ഒപ്പം, വ്യക്തിപരമായി സ്ഥാനാർത്ഥികളെ ഇകഴ്ത്തുന്ന നടപടി കേരളത്തിലെ തിരഞ്ഞെടുപ്പ് വേദികളിൽ നിന്ന് ഒഴിവാക്കുന്നതാണ് അഭികാമ്യം എന്നൊരു സന്ദേശം കൂടി അരൂർ വോട്ടുനില സൂചിപ്പിക്കുന്നുണ്ട്.  മുതലാക്കാൻ സാധ്യതയുള്ള "സുവർണ്ണാവസരങ്ങൾ" എല്ലാം ഉപയോഗിച്ചിട്ടും എൻഡിഎയുടെ പ്രകടനം അതീവദയനീയം എന്ന് തന്നെ പറയേണ്ടി വരും. ശബരിമല കൊണ്ട് കളിക്കുന്ന രാഷ്ട്രീയം തിരഞ്ഞെടുപ്പിൽ കാര്യമായി ഉപകാരപ്പെടില്ല എന്ന തിരിച്ചറിവിലേക്ക് ബിജെപിയും യുഡിഎഫും നിർബന്ധിതരാകുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പ് നൽകുന്ന സൂചന. ജാതി സമുദായ നേതാക്കൾക്ക് മേനി നടിക്കാനും ഈ തിരഞ്ഞെടുപ്പ് കാര്യമായൊന്നും ബാക്കി വെക്കുന്നില്ല. രാഷ്ട്രീയ കാലാവസ്ഥ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തെ നിലയിലേക്ക് മടങ്ങി വന്നൂ എന്നൊന്നും കരുതാൻ വയ്യെങ്കിലും പലതരം ഡിവൈഡുകളിൽ പെട്ട് വല്ലാതെ കലങ്ങി മറിഞ്ഞൊരു രാഷ്ട്രീയപരിതസ്ഥിതി വീണ്ടും ഏറെക്കുറെ സമതുലിതാവസ്ഥയിലേക്ക് വരുന്നു എന്നൊരു ഫീൽ ഉണ്ടാക്കാൻ ഈ തിരഞ്ഞെടുപ്പ് ഫലത്തിന് കഴിഞ്ഞിട്ടുണ്ട്. 

പുറത്തടി വാങ്ങുമ്പോഴും പ്രതികരിക്കാതെ അനുസരിക്കുന്ന കാളയുടെ ബുദ്ധി മാത്രമുള്ള കുറെ രാഷ്ട്രീയഭക്തർ ഒഴികെയുള്ള,  കക്ഷി രാഷ്ട്രീയത്തിനപ്പുറം സാമൂഹ്യരാഷ്ട്രീയ പ്രബുദ്ധത കൈ വിടാത്ത മലയാളികൾക്ക് മാത്രം അഭിവാദ്യങ്ങൾ..... 


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

(ചിത്രം നെറ്റിൽ നിന്ന് അനുവാദമില്ലാതെ എടുത്തതാണ്; അതിന്റെ കോപ്പിറൈറ്റ് ഹോൾഡർ കേസ് കൊടുക്കരുത്; ഈ എഴുത്തിൽ നിന്ന് എനിക്ക് ഒരു വരുമാനവും കിട്ടുന്നില്ല )

Thursday 10 October 2019

കൂടത്തായ് കൊലപാതകങ്ങളുടെ കഴിഞ്ഞ ഒരാഴ്ച്ച...... പറയാതെ വയ്യ.....

കുറെ നാളായി അച്ചായത്തരങ്ങളിൽ എന്തെങ്കിലുമൊക്കെ ഒന്നെഴുതിയിട്ട്..... കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ദിനപത്രങ്ങളും ദൃശ്യമാധ്യമങ്ങളും സോഷ്യൽ മീഡിയയും കൂടത്തായി, കൂട്ടക്കൊല, ജോളി, സയനൈഡ്.... ഇതൊക്കെത്തന്നെയെ കേൾക്കാനുള്ളൂ.... കേട്ട് കേട്ട് മടുത്തു... എന്നാ കുറച്ചങ്ങട് എഴുതാന്ന് കരുതി....

നാഴികയ്ക്ക് നാൽപ്പത് വട്ടം മാധ്യമപ്രവർത്തന ശില്പശാലകളിലും സെമിനാറുകളിലും ചർച്ചാ ക്‌ളാസുകളിലും ഡിബേറ്റുകളിലും പോയി നാല്പത്തെട്ടടി നീളത്തിൽ വാർത്താ റിപ്പോർട്ടിങ്ങിൽ പുലർത്തേണ്ട എത്തിക്സിനെപ്പറ്റിയും ധാർമ്മികതയെക്കുറിച്ചും കൊണാരം പറയുന്ന ചാനൽ പുലികളെല്ലാം കൂടത്തായി കേസിൽ കിടന്ന് ഉരുണ്ട് മറിഞ്ഞ് കടിച്ചതും തുപ്പിയതും ഛർദ്ദിച്ചതും തന്നെ വീണ്ടും വീണ്ടും ദിവസങ്ങളോളം ആർത്തി പൂണ്ട് ചവക്കുന്നത് കാണുമ്പോൾ വല്ലാത്ത മനം പുരട്ടൽ വരുന്നുണ്ട്.... 

ഒന്നര പതിറ്റാണ്ടോളം ഈ നാട്ടിലെ പോലീസ് സംവിധാനത്തിനും മാധ്യമങ്ങൾക്കും പൊതു സമൂഹത്തിനും കാര്യമായ അസ്വഭാവികതയൊന്നും തോന്നാതെ പോയ ഈ കേസിൽ കോസ്മിക് ജസ്റ്റിസ് ബാലൻസിങ് എന്ന വണ്ണം ആർക്കൊക്കെയോ ചില തോന്നലുകൾ ഉണ്ടാവുകയും തുടർന്ന് ആരുടെയൊക്കെയോ തലയിൽ തെളിഞ്ഞു വന്ന അന്വേഷണ ബുദ്ധിയിൽ ഇത്രയുമൊക്കെ കാര്യങ്ങൾ പുറത്തു വരികയും ചെയ്ത സ്ഥിതിക്ക് തുടർന്നുള്ള കാര്യങ്ങൾ കൂടി ക്രൈം ബാഞ്ചോ അതിലും മുന്തിയ ഏതെങ്കിലും ഏജൻസിയോ ഒക്കെ അന്വേഷിച്ച് തിട്ടപ്പെടുത്തട്ടെ; അതല്ലേ അതിന്റെ ഒരു ഭംഗി....

ആരെയും നടുക്കാൻ പോന്ന അസാധാരണമായ ഈ നരഹത്യ പരമ്പരയുടെ പിന്നിലെ കോൾഡ് ബ്ളഡഡ്‌ മാസ്റ്റർ ബ്രെയിൻ ഒരു പെണ്ണിന്റെ ആയിരുന്നു എന്നത് കൊണ്ട്, ഇന്ന് വരെ വച്ച് വിളമ്പിത്തന്ന പെണ്ണുമ്പിള്ളയെയും പെറ്റ തള്ളയേയും പെങ്ങളെയും മകളെയും അടക്കം എല്ലാ നിവൃത്തി കെട്ട അടുക്കളത്തൊഴിലാളികളെയും അറഞ്ചം പുറഞ്ചം ട്രോളുന്ന മറ്റേടത്തെ ഹ്യൂമർ സെൻസിനോട് ഒരു തരത്തിലും യോജിക്കാനാവുന്നില്ല...

ഇതിനിടെ കൂടത്തായി സീരിയൽ കില്ലറുടെ കഥ തന്തുവാക്കി ഒന്നിലധികം സിനിമകൾ ഇറങ്ങാൻ പോകുന്നുവെന്നും വാർത്ത കേട്ടു; കാറ്റുള്ളപ്പോൾ തൂറ്റുന്നവരെ പറ്റി എന്ത് പറയാൻ !!!???? ശവം തീനികളും ശവഭോഗികളും ഈ പ്രപഞ്ചത്തിലെ യാഥാർഥ്യങ്ങൾ ആണല്ലോ....!!!! 

പിന്നെ കേസിൽ പ്രതിസ്ഥാനത്തുള്ള സ്ത്രീ വേദപാഠം അദ്ധ്യാപിക ആയിരുന്നു, ധ്യാനഗുരു ആയിരുന്നു, നിത്യം കുർബാന കൂടിയിരുന്നു എന്നൊക്കെ പറയുന്നവരോട്.... നിത്യം കുർബ്ബാന അർപ്പിക്കുകയും വേദപാഠം ഓതുകയും ധ്യാനിപ്പിക്കുകയും ഒക്കെ ചെയ്യുന്ന മുന്തിയ ഗുരുക്കൾ പലരും നെറികെട്ട കന്നംതിരിവുകൾ കാണിച്ച് ജയിലിൽ കിടക്കുമ്പോൾ ഇത്തരം കേസുകൾക്ക് വേണ്ടി പ്രത്യേകം ഒരു ഞെട്ടൽ പ്രകടിപ്പിക്കേണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല... 

ലാസ്റ്റ് ബട്ട് നോട്ട് ലീസ്റ്റ്..... ഒരു മരണത്തിൽ നേരിയ അളവിൽ എങ്കിലും അസ്വാഭാവികത തോന്നുന്ന പക്ഷം നിർബന്ധമായും പോസ്റ്റ്‌ മോർട്ടം നടത്തിയിരിക്കണം. പൊതുവെ, ഒരു നാട്ടാചാരം പോലെ, ആരുടെ കയ്യും കാലും പിടിച്ചിട്ടായാലും പോസ്റ്റ് മോർട്ടം ഒഴിവാക്കാൻ വേണ്ടി നടത്തുന്ന പരക്കം പാച്ചിൽ വല്ലപ്പോഴുമെങ്കിലും ഇത് പോലുള്ള ക്രൈം ത്രില്ലറുകൾക്ക് വഴി വച്ചേക്കാം.....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക