ഞാൻ വെറും പോഴൻ

Tuesday 23 April 2024

മലയാളത്തിൽ അച്ചടിക്കപ്പെട്ട ഏറ്റവും ചെറിയ പുസ്തകം


ഏപ്രിൽ 23 ലോക പുസ്തക ദിനമാണ്. 2022-ലെ ലോക പുസ്തക ദിനത്തിൽ ലോകത്തിൽ അച്ചടിക്കപ്പെട്ട പുസ്‌തകങ്ങൾക്കിടയിൽ ഏറ്റവും ചെറിയ പുസ്തകങ്ങളിൽ ഒന്നായ "The Lord's Prayer" എന്ന Polyglot Book (ബഹുഭാഷാ പുസ്തകം) പരിചയപ്പെടുത്തിയിരുന്നു. ക്രൈസ്തവ വിശ്വാസികൾ "Lord's Prayer - കർത്തൃപ്രാർത്ഥന" എന്ന് വിളിക്കുന്ന സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയായിരുന്നു ഈ "പുസ്തക"ത്തിന്റെ ഉള്ളടക്കം. ഡച്ച്, ഇംഗ്ലീഷ്, അമേരിക്കൻ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, സ്പാനിഷ്, സ്വീഡിഷ് എന്നീ ഏഴ് ഭാഷകളിൽ Lord's Prayer ഈ പുസ്തകത്തിൽ അച്ചടിച്ചിട്ടുണ്ട്. ഒരു പക്ഷെ ലോകത്തിൽ അച്ചടിച്ചതിൽ വച്ചേറ്റവും ചെറിയ Polyglot Book (ബഹുഭാഷാ പുസ്തകം) ഇത് തന്നെയാവാനാണ് സാധ്യത. (ആ പുസ്തകത്തെ പറ്റി അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ==>>> ഒരു ചെറ്യേ വല്ല്യ പുസ്തകം | World's Smallest Multilingual Book)

ഇന്ന് പരിചയപ്പെടുത്താമെന്ന് കരുതുന്നത് മലയാളത്തിലെ ഏറ്റവും ചെറിയ പുസ്തകങ്ങളിലൊന്നായി അറിയപ്പെടുന്ന 'രാസരസിക'യെയാണ്. 1969-ല്‍ കെ.വി. മണലിക്കര രചിച്ച കേവലം 1.5 സെന്റിമീറ്റർ നീളവും 1.1 സെന്റി മീറ്റർ വീതിയുമുള്ള പുസ്തകത്തിന് ആകെ 28 പേജുകളാണുള്ളത്. കെ വി മണലിക്കര രചിച്ച ഈ "ഗ്രന്ഥം" ശ്രീകൃഷ്ണന്റെയും രാധയുടെയും രാസക്രീഡകളാണ് പ്രതിപാദിക്കുന്നത്. തിരുവനന്തപുരത്തെ കല്പക ലൈബ്രറി ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. തിരുവനന്തപുരത്ത് തന്നെയുള്ള സെന്റ് ജോസഫ്സ് പ്രസ് ആണ് ഈ പുസ്തകം അച്ചടിച്ചത്. ഇത് ജപ്പാനിലാണ് പ്രിന്റ് ചെയ്തത് എന്ന് പറയുന്നവരും ഉണ്ട്. ഇതിൽ അച്ചടിച്ചിരിക്കുന്ന കാര്യങ്ങൾ നഗ്നനേത്രങ്ങൾ കൊണ്ട് വായിക്കാൻ കഴിയില്ല. ശക്തമായ ഒരു മാഗ്നിഫയിങ് ഗ്ലാസ് ഉപയോഗിച്ച് മാത്രമേ ഈ പുസ്തകം വായിക്കാനാവൂ.

ആധുനിക ഡി. ടി. പി. (Desk Top Publishing) സംവിധാനങ്ങൾ ഉപയോഗിച്ച് Reprographic Reduction നടത്തി ഇത്രയും ചെറിയ പേജുകൾ പ്രിന്റ് ചെയ്തെടുക്കൽ അത്ര ശ്രമകരമായ  കാര്യമല്ല. പക്ഷെ, 1969-ൽ പരമ്പരാഗത മെറ്റൽ ടൈപ്പ് ഉപയോഗിച്ച് ഇത്തരമൊരു ബുക്ക് ഉണ്ടാക്കിയെടുക്കുക എന്നത് തീരെ നിസാര കാര്യമല്ലായിരുന്നു. "രാസരസിക"യെക്കാൾ ചെറിയ മലയാള പുസ്തകം പ്രസിദ്ധീകരിച്ചു എന്നവകാശപ്പെടുന്നവർ ഇപ്പോൾ കേരളത്തിലുണ്ട്. പുതു തലമുറയിൽ നിന്ന് അത്തരമൊരു കാര്യത്തിന് വേണ്ടി മുന്നോട്ട് വന്നവരുടെ പരിശ്രമങ്ങളോട് എല്ലാ ബഹുമാനവും നിർത്തിക്കൊണ്ട് പറയുകയാണ്, പരമ്പരാഗത രീതിയിൽ അച്ച് ഉപയോഗിച്ച് മുദ്രണം ചെയ്ത മലയാളത്തിലെ ഏറ്റവും ചെറിയ പുസ്തകം ഇപ്പോഴും "രാസരസിക" തന്നെയായിരിക്കും. 

കൗതുകങ്ങൾ നിറഞ്ഞ "രാസരസിക" എന്ന "വലിയ!!" പുസ്തകത്തെപ്പറ്റി ഇത്രയെല്ലാം എഴുതിയിട്ട് അതു പുറത്തിറക്കാൻ വേണ്ടി പ്രവർത്തിച്ച മഹാനായ മനുഷ്യനെ പറ്റി എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ അതൊരു മര്യാദ കേടായി മാറുമെന്ന് തോന്നുന്നു. എങ്ങനെയൊക്കെയോ ചരിത്ര പുസ്തകങ്ങളിൽ എഴുതപ്പെടാതെ പോയ കെവിഎം ന്റെ സംഭവബഹുലമായ ജീവിതകഥ പറയുന്ന ഒരു രേഖയും ലഭ്യമല്ല. കെ.വി.എംന്റെ അഞ്ചു മക്കളിൽ ഇളയ മകൻ നാരായണാരുവിന്റെ ഓർമ്മകൾ പലരായി കുറിച്ചത് മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. 
























1925-ൽ കന്യാകുമാരിയിൽ പുരാതനമായ മണലിക്കര മഠത്തിലായിരുന്നു കേശവരു വാസുദേവരു മണലിക്കര എന്ന കെ വി എം (കെ വി മണലിക്കര) യുടെ ജനനം. പ്രസാധകൻ, കവി, ചിത്രകാരൻ, ആട്ടക്കഥ രചയിതാവ് എന്നീ നിലകളിൽ പ്രഗത്ഭനായിരുന്നെങ്കിലും സാഹിത്യ പരിഭാഷകൻ എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ പ്രശസ്തി. മാക്‌സിം ഗോർക്കിയുടെ 'മദർ' എന്ന നോവൽ "അമ്മ" എന്ന പേരിൽ മലയാളത്തിലേക്കു ആദ്യമായി പരിഭാഷപ്പെടുത്തിയത് മണലിക്കര ആയിരുന്നു. എൺപതിലധികം കൃതികൾ അദ്ദേഹം മലയാളത്തിലേക്കു തർജ്ജിമ ചെയ്തിട്ടുണ്ട്. ദക്ഷിണാമൂർത്തിയുടെ സംഗീത്തിൽ പി. ലീലയും മറ്റും ചേർന്നു ആലപിച്ച് കൊളമ്പിയ കമ്പനി ഇറക്കിയ "രാസരസിക" യുടെ റെക്കോർഡ് ഡിസ്‌ക്കിന് പിന്നിലും മണലിക്കരയുടെ സംഭാവനയുണ്ട്.



1955-ൽ ആധുനിക അച്ചടിയന്ത്രവും അനുബന്ധ സംവിധാനങ്ങളുമുള്ള കെ.വി. പ്രസ്സ് അദ്ദേഹം സ്ഥാപിച്ചു. തുടർന്ന് അവ വിപുലപ്പെടുത്തി ചെറു പ്രസ്സുകളുടെ ശൃംഖല തുടങ്ങാൻ ആഗ്രഹിച്ചിരുന്നെങ്കിലും നടത്തിപ്പിലെ പാകപ്പിഴകളും ജീവനക്കാരിൽ ചിലർ നടത്തിയ ക്രമക്കേടുകളും മൂലം അടച്ചു പൂട്ടേണ്ടി വന്നു. ഒടുവിൽ വെളളനാട് മിത്രനികേതന് പ്രസ്സ് കൈമാറിയിട്ട്, കെവിഎം പരിഭാഷകളുടെ ലോകത്തേക്ക് മാത്രമായി ഒതുങ്ങിക്കൂടി. 2009 സെപ്റ്റംബറിൽ അദ്ദേഹം ഈ ലോകത്തോട് വിട വാങ്ങി. 

No comments:

Post a Comment