ഞാൻ വെറും പോഴൻ

Wednesday, 26 March 2025

വെറുതെ ചില തൊലി നിറ വിചാരങ്ങൾ


നിറത്തിന്റെ പേരിൽ അപമാനിക്കപ്പെട്ടെന്ന ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. തന്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശത്തെ കുറിച്ചായിരുന്നു ശാരദ മുരളീധരന്റെ കുറിപ്പ്. എന്റെ കറുപ്പിനെ ഞാൻ ചേർത്തുപിടിക്കേണ്ടതുണ്ട്. കഴിഞ്ഞ ഏഴ് മാസമായി എന്റെ മുൻഗാമിയുമായി താരതമ്യങ്ങളുടെ ഒരു നിരന്തര പരേഡായിരുന്നു. അത് കൂടുതലും കറുത്തതായി മുദ്രകുത്തപ്പെടുന്നതിനെ ക്കുറിച്ചായിരുന്നു. അതിൽ ഞാൻ വളരെ അസ്വസ്ഥയായി, അത് ലജ്ജിക്കേണ്ട ഒന്നാണെന്ന് തോന്നുന്നു. കറുപ്പ് വെറുമൊരു നിറം മാത്രമല്ല. നല്ലതല്ലാത്ത കാര്യങ്ങളെ, അസ്വസ്ഥതയെ, തണുത്ത സ്വേച്ഛാധിപത്യത്തെ, ഇരുട്ടിന്റെ ഹൃദയത്തെ.. പക്ഷെ എന്തിനാണ് കറുപ്പിനെ അധിക്ഷേപിക്കുന്നത്. പ്രപഞ്ചത്തിലെ സർവ്വവ്യാപിയായ സത്യമാണ് കറുപ്പ്. എന്തിനേയും ആഗിരണം ചെയ്യാൻ കഴിയുന്ന, മനുഷ്യ വർഗത്തിന് അറിയാവുന്ന ഏറ്റവും ശക്തമായ ഊർജ്ജസ്‌പന്ദനം കൂടിയാണത്. എന്നെ വീണ്ടും ഗർഭപാത്രത്തിലെത്തിച്ച് വെളുത്ത സുന്ദരിയായി തിരികെ കൊണ്ടുവരാൻ പറ്റുമോ എന്നായിരുന്നു നാല് വയസ് പ്രായമുള്ളപ്പോൾ ഞാൻ എന്റെ അമ്മയോട് ചോദിച്ചിരുന്നത്. വേണ്ടത്ര നിറമില്ലെന്ന വിശേഷണത്താലാണ് കഴിഞ്ഞ അമ്പത് വർഷമായി ഞാൻ ജീവിക്കുന്നത്. കറുപ്പിലെ ഭംഗി തിരിച്ചറിയാത്തതിൽ, വെളുത്ത തൊലിയിൽ ആകൃഷ്‌ടയായതിൽ എനിക്ക് പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ട്. ഇപ്പോൾ കറുപ്പിൽ ഞാൻ കണ്ടെത്താത്ത സൗന്ദര്യം എന്റെ മക്കൾ കണ്ടെത്തിയിരിക്കുന്നു. കറുപ്പ് ഭംഗിയാണെന്ന് അവരെനിക്ക് ബോധ്യപ്പെടുത്തിത്തന്നു, അത് കണ്ടെത്താൻ അവരെന്നെ സഹായിച്ചു. കറുപ്പ് മനോഹരമാണെന്ന് ഞാൻ ഇപ്പോൾ മനസിലാക്കുന്നു. എന്നൊക്കെ അവർ കുറിക്കുന്നു.

ഇത് വായിച്ചപ്പോൾ ചില തൊലി നിറ വിചാരം ആകാമെന്ന് കരുതി. മനുഷ്യനെതിരെ ഉള്ള വിവേചനത്തിന് ഏറ്റവും കൂടുതൽ ആധാരമാകുന്നത് ജാതി, മതം, വംശം, ഗോത്രം എന്നതിലൊക്കെ ഉപരി തൊലിയുടെ നിറമാണെന്നാണ് എന്റെ തോന്നൽ. വിവിധ ഭൂപ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക് നിറ വ്യത്യാസങ്ങൾ കാണപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ, ജീവശാസ്ത്രപരമോ കാലാവസ്ഥബന്ധിയോ ആയ കാര്യങ്ങൾക്കപ്പുറം സാമൂഹിക മേൽക്കോയ്മയുടെ മാനദണ്ഡമായി മനുഷ്യന്റെ തൊലിയുടെ നിറം നൂറ്റാണ്ടുകൾക്ക് മുൻപേ സ്ഥാപിക്കപ്പെട്ടിരുന്നു. ഭൂഖണ്ഡാന്തര യാത്രകളും കോളനിവൽക്കരണവും ഒക്കെയായി ഏഷ്യ, ആഫ്രിക്ക എന്നിവടങ്ങളിലെത്തിയ വെളുത്ത തൊലിയുള്ളവർ അവിടങ്ങളിലെ തങ്ങളേക്കാൾ നിറ വ്യത്യാസമുള്ള മനുഷ്യരെ കണ്ടത്തോടെ മനുഷ്യചർമ്മത്തിന്റെ വർണ്ണവ്യത്യാസങ്ങളുടെ പ്രസക്തി ചർച്ച ചെയ്യാൻ തുടങ്ങി. വെളുത്ത തൊലിയില്ലാത്തവർ നീചരായ മനുഷ്യരാണെന്നും, അവർക്ക് സാമർഥ്യം കുറവാണെന്നുമൊക്കെയുള്ള ചിന്താധാരകൾ ശക്തമായി. അത് കൊണ്ട് തന്നെ നിറം കുറഞ്ഞവർ പൂർണ്ണമായ ആത്മാവില്ലാത്തവർ ആണെന്നുള്ള തിയറി ഒക്കെ പ്രചരിപ്പിക്കപ്പെട്ടു. അവരുടെ മേൽ അധികാരം, അക്രമം, അടിമത്തം എന്നിവ സ്ഥാപിക്കാൻ ഇതോടെ എളുപ്പവുമായി. കൊളോണിയൽ കാലം കേവലം അധികാരത്തിലും വിഭവസമാഹരണത്തിലും സംഭരണത്തിലും മാത്രം ഒതുങ്ങി നിന്നില്ല. ഏഷ്യയിലും ആഫ്രിക്കയിലും കണ്ടെത്തിയ കൗതുകം ജനിപ്പിക്കുന്ന സസ്യ മൃഗാദികളെ കൊണ്ട് പോയി യൂറോപ്പിൽ പ്രദർശിപ്പിച്ച് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുന്ന പരിപാടിയും അവർ വ്യാപകമായി ചെയ്തു. സസ്യങ്ങൾക്കും മൃഗങ്ങൾക്കുമൊപ്പം അവർക്ക് വിചിത്രമായി തോന്നിയ മനുഷ്യരെക്കൂടി പ്രദർശിപ്പിച്ചവർ പണമുണ്ടാക്കി. വടക്കൻ ഫിൻലൻഡ് പ്രദേശത്തെ തദ്ദേശീയരായ ലാപ്പുകളുടെ പ്രദർശനം വൻ വിജയമായതോടെ സൊമാലിയർ, സിംഹളർ, ഇന്ത്യൻ വംശജർ തുടങ്ങി അനവധി മനുഷ്യർ യുറോപ്പിൽ പ്രദർശനവസ്തുക്കളായി. ഇതിനെല്ലാം കാരണമായത് പ്രധാനമായും തൊലിയുടെ ഇരുണ്ട നിറം മാത്രമായിരുന്നു. 

നിറത്തിന്റെയും വംശത്തിന്റെയും ശരികൾ അന്വേഷിക്കുന്ന നിരവധി ശാസ്ത്രീയ പഠനങ്ങളാണ് നരവംശ ശാസ്ത്ര ജീവശാസ്ത്ര മേഖലകളിൽ പത്തൊൻപതാം നൂറ്റാണ്ടിൽ നടന്നത്.  വെള്ളക്കാരും കറുത്തവരും രണ്ടു വ്യത്യസ്ത വർഗമാണെന്നു ശഠിക്കുന്ന ശാസ്ത്രജ്ഞർ വരെ അക്കാലത്തുണ്ടായിരുന്നു. ലൂയി അഗസ്സിസ് ഈ ഗണത്തിൽ പെട്ട ഒരാളായിരുന്നു. തൊലിയുടെ നിറത്തിന്റെയും ശരീരഭാഗങ്ങളുടെ അളവുകളുടെയുമൊക്കെ അടിസ്ഥാനത്തിൽ വെള്ളക്കാർ ശ്രേഷ്‌ഠരാണെന്നു സ്ഥാപിക്കാൻ അത്തരക്കാർ  ശ്രമിക്കുകയുണ്ടായി. ജീവശാസ്ത്രജ്ഞനായ കാൾ ലിനേയസ് നിറത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യരെ വർഗീകരിച്ചു. മനുഷ്യരുടെ ബൗദ്ധിക നിലവാരവും പെരുമാറ്റ രീതിയും നിറവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നൊക്കെയായിരുന്നു ലിനേയസിന്റെ വാദം. 

ഏകദേശം 70 ലക്ഷം വർഷങ്ങൾക്ക് മുമ്പ് ആദ്യകാല മനുഷ്യർ ആഫ്രിക്കയിൽ നിന്ന് ദേശാന്തര ഗമനം ആരംഭിച്ചിരിക്കുമെന്നാണ് അനുമാനിക്കുന്നത്. അക്കാലത്തെ മനുഷ്യർക്ക് ഇന്നത്തെ ചിമ്പാൻസികളെപ്പോലെ കറുത്ത രോമങ്ങളുടെ കനത്ത ആവരണവും അതിനു കീഴിൽ വെളുത്ത തൊലിയും ആയിരുന്നിരിക്കണം ഉണ്ടായിരുന്നത്. പിന്നീട് കാലക്രമത്തിൽ സംഭവിച്ച കാലാവസ്ഥാ വ്യതിയാനം മനുഷ്യരിലും മാറ്റങ്ങൾ ഉണ്ടാക്കിയിരിക്കണം. വൃക്ഷങ്ങളിൽ നിന്ന് താഴെ ഇറങ്ങാനും രണ്ടുകാലിൽ നടക്കാനും തുടങ്ങിയ അതേ കാലഘട്ടത്തിൽ തന്നെ ശരീരത്തിലെ രോമങ്ങൾ കൊഴിഞ്ഞു പോകാനും തുടങ്ങിക്കാണണം. പിന്നീട് ശരീരത്തിന്റെ ചൂട് നിയന്ത്രിക്കാൻ പറ്റുന്ന തൊലി, വിയർപ്പ് ഗ്രന്ഥികൾ തുടങ്ങിയവ വികസിച്ചു വന്നു കാണും. 

മനുഷ്യന്റെ തൊലിക്കകത്തുള്ള മെലാനിൻ എന്ന കളറിംഗ് ഏജന്റ് (പിഗ്മെന്റ്) എത്ര അളവിൽ ഉണ്ടെന്നതിനനുസരിച്ചായിരിക്കും അതിന്റെ നിറം. മെലാനിൻ എന്ന വാക്കിന്റെ ഉത്ഭവം തന്നെ കറുത്തത് എന്നർഥം വരുന്ന ഗ്രീക്ക് പദത്തിൽ നിന്നാണ്. തൊലിക്കുള്ളിലെ മെലാനോസൈറ്റ് എന്ന കോശങ്ങളാണ് മെലാനിൻ ഉൽപാദിപ്പിക്കുന്നത്. മെലാനോസൈറ്റിൽ ഉള്ള മെലനോസോമുകൾ മെലാനിന്റെ ഉൽപാദനം, സംഭരണം, വിതരണം എന്നീ ധർമ്മങ്ങൾ നടത്തുന്നു. മനുഷ്യരിൽ മെലാനോസൈറ്റ് കോശങ്ങൾക്ക് പുറമെ  നേത്രാന്തര പടലം (retina), മിഴിപടലം (iris), എന്നിവയിലെ എപ്പിത്തീലിയം, ചില തരം നാഡീകോശങ്ങൾ തുടങ്ങിയവക്കും മെലാനിൻ ഉൽപ്പാദിപ്പിക്കാൻ കഴിയും. .

തൊലിയുടെ ഇരുണ്ട നിറത്തിനാധാരം മെലാനിൻ ആണെന്ന് പറയുമ്പോഴും മെലാനിനും നിറവും തമ്മിലുള്ള ബന്ധം നേരിട്ടുള്ള അനുപാതത്തിൽ അല്ല എന്നാണ് പറയപ്പെടുന്നത്. അതായത് മെലാനിൻ കൂടിയാൽ കറുപ്പും കുറഞ്ഞാൽ വെളുപ്പും എന്ന് വളരെ ലളിതമായ പറയാൻ പറ്റില്ല എന്നാണ് ജീവശാസ്ത്രം പറയുന്നത്. മനുഷ്യന്റെ തൊലിയുടെ നിറവും ഭൂമിയുടെ അക്ഷാംശ രേഖയോടുള്ള സാമീപ്യവും തമ്മിൽ ബന്ധമുണ്ടന്ന ഒരു സിദ്ധാന്തവും നിലവിലുണ്ട്. ഇത് അൾട്രാ വയലറ്റ് (Ultraviolet – UV) സാന്ദ്രതയുമായി പൊരുത്തപ്പെടുന്ന ഒരു തിയറി ആണ്. തൊലിയുടെ നിറത്തിന്റെ കാര്യത്തിൽ അൾട്രാ- വയലറ്റ് സ്വാധീനത്തെ നരവംശ ഗവേഷകരും പരോക്ഷമായി അംഗീകരിക്കുന്നുണ്ട്. ഭൂമധ്യരേഖയോടടുത്ത പ്രദേശങ്ങളിൽ ഇരണ്ട നിറമുള്ള തൊലിയും അകന്ന പ്രദേശങ്ങളിൽ കുറച്ചു കൂടി വെളുത്ത ട്രോളിയും കാണപ്പെടാൻ സാധ്യതയുണ്ടെന്നവർ കരുതുന്നു. 

ശാസ്ത്രീയമായ യുക്തിയിൽ നോക്കിയാൽ മനുഷ്യന്റെ തൊലി വിശേഷമായി ഏതെങ്കിലും നിറം വഹിക്കുന്ന ഒരു വസ്തുവല്ല. പരിണാമപരവും ജീവശാസ്ത്രപരവും ജീവിക്കുന്ന പ്രദേശത്തിന്റെ പ്രത്യേകതകൾ കൊണ്ടും തൊലിക്ക് നിറ വ്യത്യാസങ്ങൾ ഉണ്ടാകുന്നു എന്നതാണ് യാഥാർഥ്യം. ഏതെങ്കിലും ഒരു നിറം മികച്ചതാണെന്നോ മറ്റുള്ളവക്ക് എന്തോ കുറവുകൾ ഉണ്ടെന്നൊക്കെയുള്ള വാദങ്ങൾ മുഖവിലക്കെടുക്കാനോ അംഗീകരിക്കാനോ സാധിക്കുന്നതല്ല. നിറത്തിനനുസരിച്ച് മനുഷ്യരിൽ എന്തെങ്കിലും മേന്മ കൂടുതലുണ്ടെന്ന് തെളിയിക്കാനും കഴിയില്ല. 

No comments:

Post a Comment