ഞാൻ വെറും പോഴൻ

Friday, 25 September 2015

മോഹൻലാൽ നോട്ടിനോട്‌ കാണിച്ചതും മോഡി ദേശീയപതാകയോട് കാണിച്ചതും...

പത്ത് പതിനഞ്ചു വർഷം മുൻപാണ്. എന്റെ ഒരു സ്നേഹിതൻ നട്ടപ്പാതിരായ്ക്ക് മുംബൈ എയർപോർട്ടിൽ നില്ക്കുന്നു. അവൻ നോക്കുമ്പോൾ സാക്ഷാൽ മോഹൻലാൽ അതാ ഫ്ലൈറ്റ് ഇറങ്ങി വരുന്നു. അധികം ഉപഗ്രഹങ്ങളും പരിവാരങ്ങളും ആരാധകരും അദ്ദേഹത്തോടൊപ്പം ഇല്ല. തന്റെ ആരാധനാപാത്രമായ ലാലേട്ടനെ കയ്യകലത്തിൽ കിട്ടിയ ചങ്ങാതി സന്തോഷത്താൽ കോൾമയിർ കൊണ്ടു. സെൽഫിയെടുക്കാൻ ക്യാമറ ഫോണ്‍ ഇല്ലാത്ത കാലമായിരുന്നതു കൊണ്ട്‌  കയ്യോടെ ഓട്ടോഗ്രാഫ് വാങ്ങാൻ പേപ്പർ തപ്പിയപ്പോഴാണ് ആ സത്യം തിരിച്ചറിഞ്ഞത്. പാസ്പോർട്ടും ഫ്ലൈറ്റ് ടിക്കറ്റും അനുബന്ധകടലാസുകളും അല്ലാതെ ഒരു നുറുങ്ങു കഷണം കടലാസ് പോലും കയ്യിലില്ലെന്ന നഗ്നസത്യം....പിന്നെ അവൻ മടിച്ചില്ല....പോക്കറ്റിൽ കിടന്ന 500 രൂപയുടെ ഗാന്ധിപ്പടമുള്ള ഇന്ത്യൻ കറൻസി തന്നെ എടുത്തു വീശി. ലാലേട്ടാ...ഒരു ഓട്ടോഗ്രാഫ്...സ്വത സിദ്ധമായ കുസൃതിച്ചിരിയോടെ കൈ നീട്ടിയ ലാലേട്ടൻ നോട്ട് കണ്ട് ഒന്ന് ഞെട്ടി. പിന്നെ പതിഞ്ഞ സ്വരത്തിൽ ലാൽ ടച്ചുള്ള ഒരു കമന്റോട് കൂടി തിരികെ നല്കി. കമന്റ് എന്തായിരുന്നെന്നോ !!!??? ഇതിൽ ഒപ്പിടേണ്ടവർ കൃത്യമായി ഒപ്പിട്ടിട്ടുണ്ട് ...ഇനി ഞാൻ കൂടി ഇട്ടാൽ അതിന്റെഅതിന്റെ ഉള്ള വില കൂടി പോവില്ലേ അനിയാ എന്നായിരുന്നു ആ കമന്റ്. എന്നിട്ടദ്ദേഹം അദ്ദേഹത്തിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന എന്തോ ഒരു പേപ്പറിൽ കൊടുത്ത ആ ഓട്ടോഗ്രാഫ് ഇപ്പോഴും എന്റെ സുഹൃത്തിന്റെ കയ്യിൽ ഉണ്ടാകണം....

ഇവിടെ ഇത് പറഞ്ഞത് ഇന്ന് ചില മാധ്യമങ്ങളിൽ കണ്ട ഒരു വാർത്തയുടെ പശ്ചാത്തലത്തിലാണ്. അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയ്‌ക്ക് സമ്മാനിക്കാനുള്ള ഇന്ത്യൻ ദേശീയപതാകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈയൊപ്പിട്ടു എന്ന വാർത്തയാണ് ഉദ്ദേശിച്ചത്. പ്രധാനമന്ത്രിയായശേഷം രണ്ടാം തവണ അമേരിക്ക സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയുടെ സംഘത്തിലുള്ള പ്രശസ്ത പാചക വിദഗ്ദ്ധനായ വികാസ് ഖന്ന ഒബാമയ്‌ക്ക് സമ്മാനിക്കാൻ കരുതിയെന്ന് പറയപ്പെടുന്ന പതാകയിലാണ് മോദി ഒപ്പിട്ടത്. വ്യാഴാഴ്ച അമേരിക്കയിലെ 500 കോര്‍പറേറ്റ് സ്ഥാപനമേധാവികള്‍ക്കായി ആഡംബരഹോട്ടലായ വാല്‍ഡ്രോഫ് അസ്റ്റോറിയയില്‍ മോഡി ഒരുക്കിയ അത്താഴവിരുന്നില്‍ ഭക്ഷണമൊരുക്കിയത് വികാസ് ഖന്ന അടക്കമുള്ള 40 പാചകവിദഗ്ധരാണ്. ഒരു രാഷ്‌ട്ര നേതാവിന് സമ്മാനിക്കാനാണെങ്കിൽപ്പോലും ദേശീയപതാകയിൽ ഒപ്പുവച്ചതിലൂടെ മോദി ഇന്ത്യൻ ഫ്ലാഗ് കോഡ് ലംഘിച്ചെന്നാണ് വിമർശനം. 2002ലെ ഇന്ത്യൻ ഫ്ലാഗ് കോഡ് പാർട്ട് രണ്ട് സെക്‌ഷൻ മൂന്ന് പ്രകാരം ദേശീയപതാകയിൽ എഴുതുന്നതോ എന്തെങ്കിലും കുറിക്കുന്നതോ പതാകയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വ്യക്തമാക്കുന്നുണ്ട്. 1971 ലെ നാഷണൽ ഓണർ ആക്ട് പ്രകാരവും ഇത് ജയിൽ ശിക്ഷ വരെ കിട്ടാവുന്ന കുറ്റകരമാണെന്ന് വിദഗ്ദ്ധർ പറയുന്നു. ഇന്ത്യന്‍ പതാക ചട്ടം പ്രധാനമന്ത്രി തന്നെ ലംഘിച്ചത് അപമാനകരമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മോഡി ഒപ്പിട്ട ദേശീയപതാകയുടെ ചിത്രം വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. പതാകയില്‍ അശോകചക്രത്തിനു മുകള്‍ ഭാഗത്തായി കുങ്കുമനിറത്തിനുള്ളിലാണ് ഒപ്പിട്ടത്. സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ പതാക തിരിച്ചു വാങ്ങി തടി തപ്പാന്‍ കേന്ദ്രം ശ്രമിക്കുന്നുണ്ട്. 

പിന്നീടൊരു വാദം കണ്ടത് പ്രധാന മന്ത്രി ദേശീയ പതാകയിൽ അല്ല ഒപ്പ് ഇട്ടതെന്നാണ്. ശാരീരിക വൈകല്യം ഉള്ള ഒരു കുട്ടി, കാലു കൊണ്ട് വരച്ച Make India Logo ഉള്ള ഒരു മെമെന്റൊയിലാണ് മോഡി ഒപ്പിട്ടതത്രേ. ആ വാദം അംഗീകരിച്ചാൽ തന്നെ ഇത്തരം കാര്യങ്ങളിൽ പ്രധാനമന്ത്രി ഒന്ന് കൂടി മുൻ കരുതൽ എടുക്കുന്നത് നല്ലതല്ലേ ? മാധ്യമങ്ങളിൽ വന്ന ഇമേജുകൾ നോക്കിയാൽ ദേശീയപതാകയായി തെറ്റിദ്ധരിക്കാവുന്ന ഒന്നിലായിരുന്നു അദ്ദേഹം ഒപ്പ് വച്ചത് എന്ന കാര്യം നിസ്തർക്കമാണ്.

മോഡി ദേശീയപതാകയെ അപമാനിച്ചു എന്ന് മുൻപും ആരോപണം ഉണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര യോഗാ ദിനാചരണത്തിനിടയിൽ, രാജ്പഥിലെ യോഗാഭ്യാസത്തിനിടെ ദേശീയ പതാകയുടെ നിറമുള്ള ഷാൾ ഉപയോഗിച്ച് വിയർപ്പു തുടച്ചുവെന്നായിരുന്നു അന്നത്തെ ആരോപണം. 

പ്രധാനമന്ത്രി ഒരു ഓട്ടോഗ്രാഫ് കൊടുക്കുന്നത് ഒരിക്കലും ഒരു തെറ്റല്ല...പക്ഷെ, അത് ദേശീയ പതാകയുടെ പുറത്താണെങ്കിൽ തീർച്ചയായും വലിയ തെറ്റാണ്......ദേശീയ പതാകയുടെ നിറമുള്ള ഷാൾ കഴുത്തിലണിയുന്നതും ഒരു തെറ്റല്ല.....ദേശീയപതാകയായി വ്യഖ്യാനിക്കപ്പെടാൻ സാധ്യതയുള്ള ഒന്നിന്റെ മേൽ ഒപ്പ് വയ്ക്കുന്നതിനു മുൻപും ദേശീയപതാകയോട് സാമ്യമുള്ള തുണി കൊണ്ട് മുഖം തുടക്കുന്നതിനു മുൻപും ഈ ചെയ്യുന്നത് ഒരു നല്ല മാതൃകയാണോ എന്ന് ഒന്നോ രണ്ടോ വട്ടം ആലോചിക്കുന്നത് നല്ലതാണ്.....

കാരണം അങ്ങ് ഈ രാജ്യത്തിന്റെ മുഖ്യ ഭരണാധികാരിയാണ്.......
നൂറ്റിച്ചില്ല്വാനും കോടി ഭാരതീയരാൽ മൃഗീയ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട ഞങ്ങളുടെ പ്രധാനമന്ത്രിയാണ്.....

<<25.09.2015, Aluva>>

ദേശീയ ചിഹ്നങ്ങൾ അപമാനിക്കപ്പെടുന്നതിനെക്കുറിച്ച് മുൻപ് എഴുതിയ ബ്ലോഗ്‌ വായിക്കാൻ ഇവിടെ ക്ലിക്കിയാൽ മതി ==>> ദേശീയ പതാകയും ദേശീയ ഗാനവും ആവർത്തിച്ച് അപമാനിക്കപ്പെടുമ്പോൾ ...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക



Monday, 14 September 2015

മുല്ലപ്പൂവും മലരും ഒന്നുമല്ല; ഇതാണ് വിശക്കുന്നവന്റെ രോദനം...

മാതൃഭൂമിയാണെന്ന് തോന്നുന്നു, മൂന്നാർ സമരത്തെ മുല്ലപ്പൂ വിപ്ലവത്തോട് ഉപമിച്ചത്. ഇത് മുല്ലപ്പൂവും മലരും ഒന്നുമല്ല. ഇതായിരുന്നു വിശക്കുന്നവന്റെ രോദനം...എനിക്ക് ഓർമ്മ വച്ചതിനു ശേഷം കേരളം കണ്ട ഏറ്റവും ആത്മാർഥവും ഉജ്ജ്വലവുമായ സമരം ഏതാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ....അത് മൂന്നാർ സമരം ആണ്. രാഷ്ട്രീയ പാര്‍ട്ടികളെയും തൊഴിലാളി യൂണിയനുകളെയും തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും തങ്ങളുടെ ആവശ്യങ്ങളിൽ ഒരു വിധ വിട്ടുവീഴ്ച്ചക്കില്ലെന്നും ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടെയോ ട്രേഡ് യൂനിയനുകളുടെയോ പിന്തുണയില്ലാതെ അയ്യായിരത്തില്‍പരം സ്ത്രീ തൊഴിലാളികള്‍ കണ്ണന്‍ദേവന്‍ ഓഫിസിന് മുന്നില്‍ ദേശീയപാതകള്‍ ഉപരോധിച്ച് നടത്തിയ സമരം വിജയം കണ്ടപ്പോൾ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഏറ്റ കനത്ത പ്രഹരമായി അത് മാറി. സമരമുഖത്തത്തെിയ മന്ത്രി പി കെ ജയലക്ഷ്മി, എസ്. രാജേന്ദ്രന്‍ എം.എല്‍.എ, കോണ്‍ഗ്രസ് നേതാക്കളായ ലതിക സുഭാഷ്, ബിന്ദു കൃഷ്ണ തുടങ്ങി ഒരു രാഷ്ട്രീയ നേതാക്കളെയും അവർ സമരമുഖത്ത്‌ മുഖം കാണിക്കാൻ അനുവദിച്ചില്ല. ആകെ സഖാവ് വി എസിനോടും ഇ.എസ്. ബിജിമോള്‍ എം.എല്‍.എയോടും മാത്രമാണ് സമരക്കാർ അല്പ്പമെങ്കിലും സൗഹൃദ ഭാവം കാണിച്ചത്. അത് സമീപകാലത്ത് നടന്ന പല ജനകീയ പോരാട്ടങ്ങളിലും അവർ കാണിച്ച ചില അനുകൂല ഭാവങ്ങളോടുള്ള നന്ദി പ്രകടനമായി മാത്രം കണ്ടാൽ മതി.

ഈ സമരത്തിന്റെ വിജയത്തിൽ ഒരു നേതാക്കൾക്കും പങ്ക് അവകാശപ്പെടാൻ ഇല്ല എന്നതാണ് യാഥാർത്ഥ്യം. വി എസും സാഹചര്യം മുതലെടുത്തതാണെന്ന് വിശ്വസിക്കാതിരിക്കാൻ ഒരു കാരണവും ഇല്ല. ഒരു പരിധി വരെ പ്രശ്നപരിഹാരത്തിന് വി എസ് ഒരു രാസത്വരകമായി പ്രവർത്തിച്ചു എന്ന് വേണമെങ്കിൽ പറയാം. ''സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുംവരെ ഞാന്‍ ഈ തൊഴിലാളികള്‍ക്കൊപ്പം ഇവിടെ ഇരിക്കാന്‍പോവുകയാണ്'' എന്ന വി.എസ്സിന്റെ പ്രഖ്യാപനമാണ് സമരത്തിന്റെ വഴി മാറ്റി വിട്ടത്. ഈ പ്രഖ്യാപനത്തോടെയാണ് അത് വരെ ഉറങ്ങിയവരും ഉറക്കം നടിച്ചവരും എല്ലാം രായ്ക്കു രാമാനം വിഷയത്തിൽ ഇടപെട്ടതും സമരത്തിനു ക്ഷിപ്ര പരിഹാരമുണ്ടായതും. രാഷ്ട്രീയ ചാണക്യന്മാർ അമ്പേ ഇളിഭ്യരാവുന്ന ഈ കാഴ്ച നിഷ്പക്ഷരായ ജനാധിപത്യ വിശ്വാസികളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. 

സെപ്റ്റംബര്‍ രണ്ടിന്റെ ദേശീയപണിമുടക്ക് ദിനത്തില്‍ കമ്പനിക്കെതിരെ പ്രതിഷേധവുമായത്തെിയ ഏതാനും സ്ത്രീ തൊഴിലാളികളെ അവഗണിച്ച രാഷ്ട്രീയ നേതാക്കളും അവരുടെ ഓശാന പാട്ടുകാരും രണ്ട്  മൂന്ന് ദിവസത്തിനുള്ളില്‍  മൂന്നാറിനെ സ്തംഭിപ്പിച്ച്  നിർത്തിയ തീക്ഷ്ണ സമരം കണ്ടു കണ്ണ് തള്ളി നിന്നു. തൊഴിൽ നിർത്തി സമരത്തിൽ അണി ചേർന്ന തൊഴിലാളികളുടെ എണ്ണം അയ്യായിരത്തോളം ആയിരുന്നു. ദ്രാവിഡഗോത്രവീര്യത്തിന്റെ തീവ്രതയും സൗന്ദര്യവും അവരുടെ മുദ്രാവാക്യങ്ങളിലും ഉണ്ടായിരുന്നു.

"കരിയടുപ്പ് നാങ്കള്‍ക്ക് കരണ്ടടുപ്പ് ഉങ്കള്‍ക്ക്
പൊട്ട ലയങ്ങള്‍ നാങ്കള്‍ക്ക് ഏസി ബംഗ്ളാ ഉങ്കള്‍ക്ക്
തമിഴ് മീഡിയം നാങ്കള്‍ക്ക് ഇംഗ്ളീഷ് മീഡിയം ഉങ്കള്‍ക്ക്
കുട്ടതൊപ്പി നാങ്കള്‍ക്ക് കോട്ടും സൂട്ടും ഉങ്കള്‍ക്ക്
ചിക്കന്‍, ദോശ ഉങ്കള്‍ക്ക് കാടി കഞ്ഞി നാങ്കള്‍ക്ക്
പണിയെടുക്കുവത് നാങ്കള് പണം കൊയ്വത് നീങ്കള്
കൊളുന്തുകുട്ട എടുപ്പതു നാങ്കള് പണക്കുട്ട അമുക്കുതു നീങ്കള്
അപ്പാ അപ്പാ കരിയപ്പാ കൊള്ളയടിത്ത പണമെല്ലാം എവിടപ്പാ?

പോരാടുവോം പോരാടുവോം 
നീതി കെടയ്ക്കും വരെ പോരാടുവോം
പോരാടുവോം പോരാടുവോം 
വെട്രി വരുവോം പോരാടുവോം
ഇന്‍ക്വിലാബ് സിന്ദാബാദ്
തൊഴിലാളി ഐക്യം സിന്ദാബാദ് 
പെമ്പിള ഒരുമൈ സിന്ദാബാദ്" 

കേൾവിക്കാരെ പോലും ആവേശം കൊള്ളിക്കുന്ന വിപ്ലവ കവിത പോലുള്ള മുദ്രാവാക്യങ്ങൾ ആയിരുന്നു അവ.

പരമ്പരാഗത രാഷ്ട്രീയ-തൊഴിലാളി സംഘടനകള്‍ ന്യായമായ ജനകീയ പ്രശ്നങ്ങളില്‍ നിന്ന് മുഖം തിരിഞ്ഞു നിൽക്കുമ്പോൾ തികച്ചും അസംഘടിത തൊഴിലാളികള്‍ സ്വന്തം ശക്തി തിരിച്ചറിഞ്ഞ് പോരാടി നേടിയ ഈ വിജയം ചിലത് വിളിച്ചു പറയുന്നുണ്ട്. ഡൽഹിയിലെ ആം ആദ്മി മുന്നേറ്റത്തിന്റെ തീവ്രരൂപം എന്ന് വേണമെങ്കിൽ ഇതിനെ നോക്കിക്കാണാം. കുറച്ചു കാലമായി കക്ഷി രാഷ്ട്രീയക്കാരുടെ പിന്തുണയില്ലാതെ നിരവധി സമരങ്ങൾ ഇവിടെ നടക്കുന്നുണ്ട്. തികച്ചും ന്യായമായ സാമൂഹിക - പരിസ്ഥിതി വിഷയങ്ങള്‍ ഉയര്‍ത്തി പ്രാദേശികമായി നടക്കുന്ന സമരങ്ങളെ തങ്ങളുടെ നിക്ഷിപ്ത താല്‍പര്യത്തിനനുസരിച്ച്  മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ കണ്ടില്ലെന്നു നടിച്ചപ്പോൾ രാഷ്ട്രീയ സാമുദായിക ഭേദമില്ലാതെ പ്രാദേശികമായ ജനകീയ കൂട്ടായ്മകൾ അത്തരം സമരങ്ങളെ വിജയ തീരത്തെത്തിച്ചിട്ടുണ്ട്‌. പക്ഷെ ഇത്തരം സമരങ്ങളെ ഒക്കെത്തന്നെ ഏതെങ്കിലും ഘട്ടത്തിൽ രാഷ്ട്രീയക്കാർ ഹൈജാക്ക് ചെയ്യുകയും തങ്ങളുടെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുകയും ചെയ്തു എന്നതാണ് ചരിത്രം. അല്ലെങ്കിൽ, സമരങ്ങൾ താല്ക്കാലികമായി അവസാനിച്ചെങ്കിലും ആവശ്യങ്ങളിൽ നിന്ന് ബഹുദൂരം പിന്നോട്ട് പോയുള്ള ഒത്തുതീർപ്പ് വ്യവസ്തകൾ പോലും ലംഘിക്കപ്പെടുകയും ചെയ്തു. ഇവിടെയേതായാലും ഈ പെണ്‍പട പിടിച്ച പിടിയാൽ തങ്ങളുടെ ഡിമാന്റുകൾ അംഗീകരിപ്പിച്ച് വിജയ ചരിത്രം കുറിച്ചു. 

മൂന്നാർ സമരം ചൂട് പിടിച്ചത് മുതൽ, ഇതിന്  പിന്നില്‍ തമിഴ് തീവ്രവാദികളാണ് എന്ന തരത്തിൽ പ്രചാരണം അഴിച്ചു വിടാൻ ബോധപൂര്‍വമായ ശ്രമമുണ്ടായി. എന്നാല്‍, കൊളുന്തുനുള്ളുന്ന പാവപ്പെട്ട തൊഴിലാളികള്‍ നടത്തുന്ന ജീവിത സമരത്തിനെതിരെ നടക്കുന്ന ഈ നെറികെട്ട പ്രചാരണം പോലീസ് തള്ളിക്കളഞ്ഞു. ഡി ജി പി മുതലുള്ള ഉന്നത പോലീസുദ്യോഗസ്ഥരാരും ഈ ആരോപണത്തിന് ഒരു വിലയും കൽപ്പിച്ചില്ല. തൊഴിലാളികളോട് ഏറ്റവും അനുഭാവപൂര്‍വ്വമായ നിലപാടാണ് അവര്‍ സ്വീകരിച്ചതും. ഭാഷാ വിദ്വേഷം പരത്തി സമരം പൊളിക്കാൻ ശ്രമിച്ച ഒരുത്തനെ പോലീസ് കൃത്യ സമയത്ത് തന്നെ അകത്താക്കി. ഇതൊക്കെക്കൊണ്ടാണ്‌ സമരം തീർപ്പായ ഉടനെ സമരക്കാർ പോലീസുകാരെ തോളിലേറ്റി വികാര പറക്ടനം നടത്തിയത്. ഈ സമരത്തിൽ പോലീസ് സ്വീകരിച്ച നിലപാടുകൾക്ക് ഒരു ലോഡ് ലൈക്ക്സ്.

മൂന്നാറിലെ തൊഴിലാളി സമരവും അതിന്റെ ഉജ്ജ്വല വിജയവും  ഇവിടത്തെ ഇരട്ടത്താപ്പുകാരായ രാഷ്ട്രീയ-തൊഴിലാളി സംഘടനകൾക്കുള്ള താക്കീതാണ്. തുച്ഛമായ കൂലിക്കും മോശം തൊഴിൽ സാഹചര്യങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍  മാറിവരുന്ന സര്‍ക്കാറുകള്‍ക്കും അവരെ നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും അവരുടെ പോഷക തൊഴിലാളി സംഘടനകള്‍ക്കും കഴിയാത്തതാണ് ഇത്തരം സ്വതന്ത്ര നീക്കങ്ങൾക്ക്‌ വിത്ത് പാകുന്നത്. അപ്രായോഗികവും രാജ്യ നിയമങ്ങളെ വെല്ലുവിളിക്കുന്നതുമായ സായുധ പോരാട്ടക്കാരും മാവോയിസ്റ്റുകളും ഈ പ്രക്ഷോഭത്തിൽ നിന്ന് പാഠം പഠിക്കേണ്ടതുണ്ട്.

തൊഴിലാളികളെ അവരുടെ അവകാശങ്ങളെ ബോധ്യപ്പെടുത്തി സംഘടിപ്പിച്ച സംഘടനകൾ പിന്നീട് പല ഘട്ടങ്ങളിലും തൊഴിലാളി വിരുദ്ധ നിലപാടുകൾ സ്വീകരിച്ചു എന്നത് യാഥാർത്യമാണ്. കാലക്രമത്തിൽ അതിന്റെയൊക്കെ നേതൃത്വം ഒരു തുള്ളി വിയർപ്പ് പോലും പൊടിയാത്തവരുടെ കയ്യിൽ എത്തിപ്പെട്ടതോടെ പതിയെ പതിയെ തൊഴിലാളികള അവരുടെ കാര്യം സ്വയം നോക്കാൻ തുടങ്ങുന്നു. ഇപ്പോൾക്കണ്ടത് വളരെ എളുപ്പത്തിലും വ്യാപകമായും സംഭവിക്കാവുന്ന ഒരു മുന്നേറ്റമല്ലെന്നു സമ്മതിച്ചാൽ തന്നെ, ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങൾ തന്നെ നയിക്കുന്ന പുതിയൊരു ജനകീയരാഷ്ട്രീയത്തിന്റെ സാധ്യതകളാണ് കാണിക്കുന്നത്; ഒരു ബദല്‍രാഷ്ട്രീയത്തിന്റെ ഇടമാണ് തുറന്നു തരുന്നത്. ഡൽഹി കൂട്ടബലാത്സംഗത്തിനെതിരെ പ്രതിഷേധിക്കാൻ ഒത്തുകൂടിയ ജനാവലിയും തുടർന്ന് ആം ആദ്മി വിപ്ലവവും ഇത് പോലുള്ള ഒന്നായിരുന്നു എന്നോർക്കണം. കാലത്തിന്റെ ചുമരെഴുത്താണ് ഇത്...വായിച്ചു വേണ്ട വിധം തിരുത്തിയാൽ തുടരാം... ഇച്ഛാശക്തിയുള്ള ജന മുന്നേറ്റത്തിനു മുന്നിൽ പിടിച്ചു നില്ക്കാൻ കെല്പ്പുള്ള ഒരു ഭരണകൂടവും ഇല്ല എന്ന് ഓർത്താൽ രാഷ്ട്രീയമുതലാളിമാർക്ക് ഭാവിയിലും ഈ "വയറ്റിപ്പിഴപ്പുമായി" ജീവിക്കാം.....ഇല്ലെങ്കിൽ ചരിത്രത്തിലേക്ക് പിൻവാങ്ങാം...



ഇതാണ് ഒറിജിനൽ ഇങ്ക്വിലാബ്
"പെമ്പിള ഒരുമൈക്കഭിവാദ്യങ്ങൾ"

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Friday, 7 August 2015

അതെ; ഉമ്മൻ ചാണ്ടി സാർ നിങ്ങൾ നുണ പറയുകയാണ്

ഉണ്ണാനും നുണ പറയാനുമേ വാ തുറക്കൂ എന്നായിരുന്നു കേരളത്തിലെ പഴയൊരു മുഖ്യമന്ത്രിയെപ്പറ്റി ഉണ്ടായിരുന്ന ഒരു പൊതുജന സംസാരം. ഇപ്പോഴത്തെ മുഖ്യമന്ത്രിയും പല കാര്യങ്ങളിലും നുണ പറയുന്നു എന്ന് ഇവിടെ പലരും അടക്കം പറയുന്നു. 

സോളാര്‍ കേസ്സ് കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സരിതോർജ്ജകാലത്ത്, സരിത എസ് നായരുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അസന്നിഗ്ദമായി പ്രസ്താവിച്ചിരുന്നു. തന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങള്‍ക്കും സഹായികള്‍ക്കും മാത്രമാണ് സരിതയുമായി ബന്ധമുണ്ടായിരുന്നതെന്നും, താൻ ഏതെങ്കിലും തരത്തില്‍ ഈ കേസുമായി ബന്ധപ്പെട്ടിട്ടില്ലെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ അന്നത്തെ നിലപാട്. പേഴ്‌സണല്‍ സെക്രട്ടറി ജോപ്പന് എതിരെ അടക്കം നടപടി എടുത്തപ്പോഴും തനിക്ക് കേസുമായി ബന്ധമില്ല എന്ന നിലപാടാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചത്. പിന്നീട്, വ്യവസായി ശ്രീധരന്‍ നായര്‍, താൻ സരിതയോടൊപ്പം മുഖ്യമന്ത്രിയെ കണ്ടുവെന്ന് വെളിപ്പെടുത്തിയപ്പോഴും ഉമ്മന്‍ ചാണ്ടി അത് നിഷേധിച്ചു. അതിനു ശേഷം, താന്‍ ശ്രീധരന്‍നായരോടൊപ്പം മുഖ്യമന്ത്രിയുടെ ചേംബറില്‍ പോയി എന്നും ഉമ്മന്‍ചാണ്ടിയെ കണ്ടു എന്നും നെയ്യാറ്റിന്‍കര എംഎല്‍എ സെല്‍വരാജ് അപ്പോള്‍ അവിടെ ഉണ്ടായിരുന്നു എന്നും പാലക്കാട്ട് കിന്‍ഫ്രയില്‍ ഭൂമി അനുവദിക്കുന്നത് ഉള്‍പ്പെടെ സോളാര്‍ പദ്ധതിക്ക് വേണ്ടി മുഖ്യമന്ത്രി സഹായം വാഗ്ദാനം ചെയ്തു എന്നുമൊക്കെ സരിത തന്നെ മാധ്യമങ്ങളിലൂടെ വിളിച്ചു പറഞ്ഞു. ഇതോടെ, സോളാര്‍ കേസ് പുറത്തു വന്നത് മുതല്‍ ഇങ്ങോട്ട് മുഖ്യമന്ത്രി ജനങ്ങളെ നുണ പറഞ്ഞു പറ്റിക്കുന്നു എന്ന് ഉമ്മൻ ചാണ്ടിയുടെ വിമർശകർ പറഞ്ഞു കൊണ്ടേയിരുന്നു. എന്നാൽ പൊതുജനം, കുറ്റാരോപിതയായ ഒരു സ്ത്രീയുടെ വാക്കുകളേക്കാൾ ഉമ്മൻചാണ്ടിയുടെ വിശദീകരണങ്ങളെ വിശ്വസിച്ചു. 

പഴയ,റ്റൈറ്റാനിയം കമ്പനി അഴിമതിക്കേസ് വന്നപ്പോൾ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ നുണയാണോ എന്ന് പലരും സംശയിച്ചു. നായനാര്‍ ഭരണകാലത്ത് രൂപം നല്‍കിയിരുന്ന 108 കോടി രൂപയുടെ മലിനീകരണ നിയന്ത്രണ പദ്ധതി മാറ്റി 256 കോടി രൂപയുടെ പദ്ധതിയ്ക്കു രൂപം നല്‍കി.  കമ്പനിയുടെ ആകെ വരുമാനം കേവലം 120 കോടി രൂപ ഉള്ളപ്പോഴാണ് ഇതെന്ന് ഓർക്കണം. ഉമ്മന്‍ചാണ്ടിയുടെ ആശീർവാദത്തിൽ കൊണ്ട് വന്ന ഈ പുതിയ പദ്ധതി പന്ത്രണ്ടു കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് അപ്രായോഗികവും നടപ്പാക്കാന്‍ പാടില്ലാത്തതാണെന്ന് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് തീർപ്പ് കല്പ്പിച്ചു. ഈ തീർപ്പ് നിലനില്ക്കെ, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് പദ്ധതി അംഗീകരിച്ചുവെന്ന് കാണിച്ച് മുഖ്യമന്ത്രി, സുപ്രിംകോടതി മോണിറ്ററിംഗ് കമ്മിറ്റി തലവന്‍ ത്യാഗരാജന് കത്തയച്ചു. ഈ കത്ത് എഴുതിയ ദിവസം തന്നെ രാമചന്ദ്രന്‍ മാസ്റ്ററുടെ പക്കല്‍ നിന്ന് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോർഡെടുത്ത് സുജനപാലനിന് നല്‍കി. മുഖ്യമന്ത്രി ഒപ്പിട്ട് അയച്ച കത്ത് കല്ലുവെച്ച നുണ അല്ലെന്ന് എങ്ങനെ വിശ്വസിക്കും !!!???

ഈ വർഷം സ്കൂൾ തുറക്കുന്നതിന്റെ തലേന്ന്, മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക്‌ സ്റ്റാറ്റസ് പ്രകാരം 90% സ്കൂളുകളിലേക്കുമുള്ള പാഠപുസ്തകങ്ങൾ എത്തിച്ചു കഴിഞ്ഞെന്നും ബാക്കി സ്ക്കൂളുകളിൽ ഒരാഴ്ചക്കുള്ളിൽ പാഠപുസ്തകം എത്തുമെന്നും അദ്ദേഹം കുറിച്ചിട്ടു. പറഞ്ഞതിന്റെ പകുതി സ്കൂളുകളിൽ പോലും പാഠപുസ്തകം കിട്ടിയിരുന്നില്ലെന്നു മാത്രമല്ല, പാഠപുസ്തകം കിട്ടാത്തതിന്റെ പുകിൽ ഇപ്പോഴും തീർന്നിട്ടില്ല എന്നതാണ് വാസ്തവം. ഇക്കാര്യത്തിലും അദ്ദേഹം പറഞ്ഞത് കള്ളമാണെന്ന് കരുതുന്നവരുടെ ഭാഗത്ത് എന്ത് തെറ്റാണുള്ളത്‌ !!!???

വിവാദം ഭയന്ന് ഇപ്പോൾ സര്‍ക്കാര്‍ പിന്‍വലിച്ച ഭൂമി പതിച്ചു നല്‍കല്‍ ചട്ടത്തിലെ ഭേദഗതി സംബന്ധിച്ച സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ പുറത്തിറങ്ങിയത് ജൂണ്‍ മാസം ഒന്നിനാണ്. എന്നാല്‍, മെയ് 22 ന് നടന്ന മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്, 1977 ജനുവരി ഒന്നിന് ശേഷമുള്ള കയ്യേറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം കിട്ടില്ല എന്നാണ്. കൃത്യമായി പറഞ്ഞാൽ, പരമാവധി കയ്യേറ്റക്കാര്‍ക്ക് വഴി വിട്ട സഹായം നല്‍കാന്‍ ഉദ്ദേശിച്ച് കൊണ്ടുവന്ന ഭേദഗതിയുടെ മുഴുവന്‍ തീരുമാനവും അന്നേ എടുത്തു കഴിഞ്ഞിട്ടുണ്ടാകണം. അല്ലാതെ എങ്ങിനെയാണ് 10 ദിവസം കൊണ്ട് ഇങ്ങനെ ഒരു വെള്ളം ചേർക്കൽ ഈ സുപ്രധാന തീരുമാനത്തിൽ വരുന്നത്. എന്നിട്ടാണ്, പത്രസമ്മേളനം വിളിച്ച് ഇങ്ങനെ ഒരു പ്രസ്ഥാവന അദ്ദേഹം നടത്തിയത്. ഒന്നുകിൽ മെയ് 22-നും ജൂണ്‍ 1-നും ഇടയ്ക്ക് മറ്റൊരു മന്ത്രിസഭാ യോഗം ഇതിനു വേണ്ടി നടന്നു കാണണം. അല്ലെങ്കിൽ, ഇത്തരം ഒരു ഉത്തരവിറങ്ങിയത് മുഖ്യമന്ത്രി അറിയാതെയാണെന്ന് സമ്മതിക്കേണ്ടി വരും. ഇത് രണ്ടും സമ്മതിക്കാത്ത കാലത്തോളം അദ്ദേഹം നുണ പറഞ്ഞതാണെന്ന് വിശ്വസിക്കേണ്ടി വരും.

എന്തായാലും കള്ളവും ചതിയുമില്ലാതിരുന്ന, കള്ളത്തരങ്ങൾ എള്ളോളമില്ലാതിരുന്ന മാവേലി നാടിന്റെ ഇപ്പോഴത്തെ ഭരണാധികാരികൾ.....അടിപൊളി തന്നെ....!!!


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Sunday, 2 August 2015

രാജ്യത്തിന്റെ സർവ്വസൈന്യാധിപനായ പത്രക്കാരൻ പയ്യൻ...

ഒരു സൗഹൃദസംഭാഷണത്തിനിടെ എന്റെ ഒരു സുഹൃത്ത്  അബ്ദുൽ കലാമിനെ പറ്റി പറഞ്ഞ ഒരു കാര്യം രസാവഹമാണ്. "തലയ്ക്കു വെളിവുള്ളവരുടെ ഇടയിലെ ഏക ഭരണാധികാരിയും ഭരണാധികാരികൾക്കിടയിലെ തലയ്ക്കു വെളിവുള്ള ഏക ആളുമാണ് അബ്ദുൽ കലാം" എന്നായിരുന്നു അദ്ദേഹത്തിൻറെ നിരീക്ഷണം. സത്യത്തോട് വളരെ അടുത്തു നില്ക്കുന്ന ഒരു നിരീക്ഷണം തന്നെ. കലാമിലെ ഭരണാധികാരി എത്രത്തോളം ഭരണ നിപുണൻ ആയിരുന്നു എന്ന കാര്യത്തിൽ ഒട്ടേറെ തർക്കങ്ങൾ ഉണ്ട്. അക്കാര്യം മാറ്റി നിർത്തിയിട്ട്, ജനാധിപത്യഭാരതം കണ്ടത്തിൽ വച്ച് ഏറ്റവും ജനപ്രിയനായ "ഭരണാധികാരി" ആരെന്ന് ചോദിച്ചാൽ തർക്കമില്ലാത്ത ഒരുത്തരമേ കാണാൻ വഴിയുള്ളൂ....അത് അവുൽ പകീർ ജൈനുല്ലബ്ദീൻ അബ്ദുൽ കലാം എന്ന Dr. A.P.J. അബ്ദുൽ കലാം എന്ന അത്ഭുത മനുഷ്യൻ എന്ന് തന്നെ ആയിരിക്കും. അദ്ദേഹം രാഷ്ട്രപതിസ്ഥാനത്തേക്കെത്തുന്നതിനു മുമ്പ് അനവധി ഗവേഷണ സ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു. ബഹിരാകാശഗവേഷണകേന്ദ്രം, പ്രതിരോധ ഗവേഷണ വികസന കേന്ദ്രം എന്നിവിടങ്ങളിൽ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം."ജനങ്ങളുടെ രാഷ്ട്രപതി", "ഭാരതത്തിന്റെ മിസ്സൈൽ മനുഷ്യൻ" എന്നീ വിശേഷണങ്ങളോടെ അദ്ദേഹം ജനമനസ്സുകളിൽ ജീവിക്കുന്നു. 

1931 ഒക്ടോബർ 15 നു തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരു ഇടത്തരം മുസ്ലിം കുടുംബത്തിൽ ജൈനലാബ്ദീന്റേയും, ആഷിയമ്മയുടേയും മകനായിട്ടാണ് എ.പി.ജെ. അബ്ദുൽ കലാം ജനിച്ചത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും അദ്ദേഹത്തിൻറെ കുടുംബ പശ്ചാത്തലം പറയത്തക്ക മികച്ചതായിരുന്നില്ല. സ്കൂൾ വിദ്യാഭ്യാസകാലത്ത് ഒരു ശരാശരി വിദ്യാർത്ഥി മാത്രമായിരുന്നു അദ്ദേഹം. എന്നാൽ, പുതിയ കാര്യങ്ങൾ പഠിക്കുന്നതിനുവേണ്ടി എത്ര കഠിനാധ്വാനം ചെയ്യാനും അദ്ദേഹം തയ്യാറായിരുന്നു. ഗണിതം ആയിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം. പഠനത്തിനുവേണ്ടി മണിക്കൂറുകളോളം അബ്ദുൾകലാം ചിലവഴിക്കാറുണ്ടായിരുന്നു. രാമേശ്വരത്തെ ഹൈന്ദവ മത നേതാക്കളുമായും സ്കൂൾ അദ്ധ്യാപകരുമായും മറ്റും അദ്ദേഹം ഊഷ്മളയായ സുഹൃദ്ബന്ധം പുലർത്തുകയും ചെയ്തിരുന്നു. പത്രവിതരണവുമായി ബന്ധപ്പെട്ട് കിട്ടിയിരുന്ന ഒരു ചെറിയ തുകയായിരുന്നു തന്റെ ആദ്യത്തെ വേതനം എന്ന് അദ്ദേഹം തന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇത്രയേറെ ജനകീയൻ ആയിരുന്നെങ്കിലും വിവാദങ്ങളും വിമർശനങ്ങളും അദ്ദേഹത്തെയും വെറുതെ വിട്ടിരുന്നില്ല. രാഷ്ട്രപതി എന്ന നിലയിൽ അദ്ദേഹത്തിൻറെ മുമ്പിലെത്തിയ ദയാഹർജികളിൽ  തീർപ്പുകൽപ്പിക്കുന്ന നടപടി വൈകിച്ചു എന്ന വിമർശനം അബ്ദുൾ കലാമിനെതിരേ ഉയർന്നിരുന്നു. അദ്ദേഹം, രാഷ്ട്രപതിയായിരിക്കുന്ന കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ പരിഗണനക്കായി വന്ന ഇരുപത്തൊന്ന് ദയാഹർജികളിൽ ഒന്നിൽ മാത്രമാണ് അദ്ദേഹം തീർപ്പ് കല്പ്പിച്ചത്. ഒരു പതിനാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ധനഞ്ജയ് ചാറ്റർജിയുടെ ദയാഹർജി പരിഗണിച്ച അദ്ദേഹം പ്രതിക്ക് മാപ്പു നൽകാൻ തയ്യാറായില്ലായിരുന്നു. ചാറ്റർജിയുടെ വധശിക്ഷ പിന്നീട് നടപ്പിലാവുകയും ചെയ്തു. 2001-ലെ ഇന്ത്യൻ പാർലിമെന്റ് ആക്രമണകേസിലെ കുറ്റവാളിയായ അഫ്സൽ ഗുരുവിന്റെ  വധശിക്ഷക്കെതിരെയുള്ള ദയാഹർജിയുടെ തീർപ്പു വൈകിപ്പോയതും ഒട്ടേറെ വിമർശനങ്ങൾ വിളിച്ചു വരുത്തിയിരുന്നു. ആണവശാസ്ത്രത്തിന്റെ കുലപതിയായി അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നതും  ഇന്ത്യയുടെ ആണവപദ്ധതിയിൽ കലാമിന് അമിതമായ പ്രാധാന്യം കൊടുത്തതുമെല്ലാം പല ശാസ്ത്രജ്ഞന്മാരെയും ചൊടിപ്പിച്ചിരുന്നു. ഏയ്റോനോട്ടിക്കൽ എ ഞ്ചിനീയറിംഗിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ ഒരു വ്യക്തി എങ്ങിനെയാണ് ആണവ ശാസ്ത്രജ്ഞൻ  എന്നറിയപ്പെടുക എന്നായിരുന്നു വിമർശകരുടെ ചോദ്യം. ന്യൂക്ലിയാർ ഫിസിക്സിൽ കലാമിനു ഒന്നും തന്നെ അറിയില്ല എന്നും ആണവശാസ്ത്ര സംബന്ധിയായ ഒരു ലേഖനം പോലും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പ്രശസ്ത ആണവശാസ്ത്രജ്ഞനായ ഹോമി സെത്ന ആരോപിച്ചിരുന്നു. ആണവനിലയങ്ങളിൽ പ്രവർത്തിച്ച പരിചയങ്ങളൊന്നുമില്ലാത്ത ഒരാളാണ് കലാമെന്നും, ആരോപണം ഉണ്ടായിരുന്നു. സം‌യോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതിയിലും കലാമിന്റെ സംഭാവനകൾ  ചില മുഖ്യധാരാ മാധ്യമങ്ങൾ ചോദ്യം ചെയ്തിരുന്നു. മറ്റു പല ശാസ്ത്രജ്ഞന്മാർ ചേർന്ന് വികസിപ്പിച്ചെടുത്ത അഗ്നി, പൃഥി, ആകാശ് എന്ന മിസൈൽ  പദ്ധതികളുടെ ഏകോപനം മാത്രമേ കലാം ചെയ്തിരുന്നുള്ളു എന്നായിരുന്നു ആ വിമർശനം. ഒടുവിൽ കൂടംകുളം ആണവവൈദ്യുത നിലയത്തെ സംബന്ധിച്ച കലാമിന്റെ നിലപാടുകളും വളരെയേറെ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. കൂടംകുളം ആണവനിലയം സുരക്ഷിതമായ ഒന്നാണെന്ന്  കലാം പ്രസ്ഥാവിച്ചതിനെ, ആണവനിലയത്തിന്റെ അപകടസാദ്ധ്യതകളെക്കുറിച്ചു പറയാൻ മാത്രം വിജ്ഞാനം അബ്ദുൾ കലാമിന് ഈ വിഷയത്തിൽ ഇല്ല എന്നു പറഞ്ഞു കൊണ്ടായിരുന്നു കൂടംകുളം സമരസമിതി നേതാക്കൾ കലാമിനെ ശക്തമായി വിമർശിച്ചത്. നിഴൽയുദ്ധങ്ങളിൽ അഭിരമിക്കുന്ന ചെറിയ മനസ്സുള്ളവരുടെ വിമർശനങ്ങളെ അർഹിക്കുന്ന അവഗണയോടെ ജനം തള്ളിക്കളഞ്ഞിരുന്നു. 

എന്തൊക്കെ വിമർശനങ്ങൾ ഉണ്ടായിരുന്നെങ്കിലും സ്വപ്നങ്ങളുടെ മൊത്തവ്യാപാരിയായിരുന്ന ഈ വലിയ മനുഷ്യൻ ഒരു ശരാശരി ഭാരതീയനിൽ ഉണ്ടാക്കിയ പ്രഭാവം ചെറുതായിരുന്നില്ല.  വളരെ താഴ്ന്ന നിലയിൽ നിന്ന് കഠിനപരിശ്രമത്താൽ ഉന്നതികൾ കീഴടക്കിയ ശാസ്ത്രജ്ഞൻ എന്ന നിലയിൽ തന്നെ അദ്ദേഹം ഒരു പ്രചോദകൻ (Motivator) ആയിരുന്നു. അനുകരണീയമായ ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. രാജ്യത്തിന്റെ സർവ്വസൈന്യാധിപൻ എന്ന നിലയിൽ, രാഷ്ട്രപതിക്ക് നിയമം മൂലം അനുവദിച്ചുകിട്ടിയിരിക്കുന്ന പല സൌകര്യങ്ങളും അദ്ദേഹം സ്വീകരിച്ചിരുന്നില്ല. ഭാരതത്തിന്റെ ഭാവി കുട്ടികളിലാണ് എന്ന ചിന്താധാരയായിരുന്നു അദ്ദേഹം ഉയർത്തിപ്പിടിച്ചിരുന്നത്. രാഷ്ട്രപതി ആയിരുന്നപ്പോഴും അതിനു ശേഷവും കുട്ടികളുമായി നിരന്തരമായി സംവദിക്കാനും, സല്ലപിക്കുവാനും കലാം സമയം കണ്ടെത്തിയിരുന്നു. രണ്ടാമതൊരു വട്ടം കൂടി അദ്ദേഹം രാഷ്ട്രപതി ആകണമെന്ന് ജനങ്ങൾ ആഗ്രഹിച്ചിരുന്നു. അദ്ദേഹവും അത് ആഗ്രഹിക്കുന്നു എന്ന തരത്തിൽ അദ്ദേഹത്തിന്റെ രാഷ്ട്രപതി കാലാവധി അവസാനിക്കുന്ന സമയത്ത് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ താൻ ഇനിയും രാഷ്ട്രപതി ഭവനിലേക്കില്ലെന്നു പറഞ്ഞുകൊണ്ട് ഈ വാർത്തയെ കലാം തന്നെ അവസാനിപ്പിച്ചു. 

ഹേയ് പ്രിയ അബ്ദുൽ കലാം....നിങ്ങൾ മരിച്ചിട്ടില്ല...ഇന്ത്യയിലെ, പ്രതീക്ഷാ നിർഭരമായ ശുഭ സ്വപ്‌നങ്ങൾ കാണുന്ന ഓരോ വ്യക്തിയിലൂടെയും നിങ്ങൾ ജീവിക്കുന്നു....ഭൗതിക ദേഹത്തിനു മാത്രം വിട...


SHOCKING NEWS SEEN LAST WEEK !!! BUT IT HAPPENED.....

മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ചിത്രത്തില്‍ ജാര്‍ഖണ്ഡിലെ വിദ്യാഭ്യാസ മന്ത്രി നീര യാദവ് മാല ചാര്‍ത്തിയത് ഈ മാസം ഇരുപത്തി രണ്ടിന്, അന്ന് ഈ സംഭവം ഏറെ വിവാദമായെങ്കിലും, ഇന്നിതിനെ ഒരു ഞെട്ടലോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ...കൊഡര്‍മയില്‍ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയ മന്ത്രി ചടങ്ങിന് മുമ്പ് മുന്‍ രാഷ്ട്രപതിയുടെ ചിത്രത്തില്‍ മാലയിടുകയായിരുന്നു. ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ഫോട്ടോയില്‍ മാല ചാര്‍ത്തുന്നത് അശുഭമാണെന്ന് വിശ്വസിക്കുന്നവര്‍ അന്ന് മന്ത്രിയുടെ നടപടിയെ വിമര്‍ശിച്ചിരുന്നു.

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Friday, 31 July 2015

മുറ്റത്ത് തുപ്പിയ പെണ്ണിനെ മൊഴി ചൊല്ലി ഉമ്മറത്ത് മുള്ളുന്ന പെണ്ണിനെ കെട്ടിയ പോക്കർ




രാജ്യത്ത് നടപ്പാക്കുന്ന നവലിബറല്‍ സാമ്പത്തിക നയത്തിന്‍െറ ഇരട്ട മുഖങ്ങളാണ് ബി.ജെ.പിയും കോണ്‍ഗ്രസുമെന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിന് മുന്‍പ് മുതല്‍ പറയുന്ന കാര്യമാണ്. കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ സാമ്പത്തിക നയമാണ്‌ പിന്തുടരുന്നതെന്നും അവ ധനികര്‍ക്കുവേണ്ടിയുള്ളതാണെന്നും രണ്ടു പാര്‍ട്ടികളും ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ കളിപ്പാവകളാണെന്നും പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്ത് നയങ്ങള്‍ തീരുമാനിക്കുന്നത് ഇപ്പോള്‍ കോര്‍പറേറ്റുകളാണെന്നും കോര്‍പറേറ്റുകളായ രാഷ്ട്രീയക്കാരുടെ എണ്ണം വര്‍ധിക്കുന്നു എന്നും "കോര്‍പറേറ്റുകള്‍ കോര്‍പറേറ്റുകളാല്‍ കോര്‍പറേറ്റുകള്‍ക്ക്" എന്ന രീതിയിലാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പോക്കെന്ന് ആം ആദ്മി പാര്‍ട്ടിയും ജനത്തെ ഉത്ബോധിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. കോര്‍പറേറ്റുകള്‍ക്കുവേണ്ടിയുള്ള നയം നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസും ബി ജെ പി യും ഒരേ തൂവല്‍പ്പക്ഷികലാണെന്നു കേജ്രിവാല്‍ പറഞ്ഞതിനും അധികമാരും ചെവി കൊടുത്തില്ല.


എന്തായാലും, പ്രസിഡന്‍റ് നടത്തിയ എന്‍ ഡി ഏ ഗവണ്‍മെന്റിന്റെ പ്രഥമ നയ പ്രഖ്യാപന പ്രസംഗം തന്നെ പുതിയ സര്‍ക്കാര്‍ പഴയ യു പി ഏ സര്‍ക്കാരിന്റെ നയങ്ങള്‍ തന്നെയായിരിക്കും പിന്തുടരുക എന്ന് വിളിച്ചോതുന്നതായിരുന്നു. തങ്ങള്‍ ഉണ്ടാക്കിയ മാവ് കൊണ്ട് എന്‍ ഡി ഏ അപ്പം ചുടുകയാണെന്നും ഇതില്‍ ഒരു പുതുമയും ഇല്ലെന്നും യു.പി.ഏ. പരിഹസിച്ചു. 

പേരിനെങ്കിലും, ദുര്‍ബലമായ ഭാഷയിൽ പോലും ബി.ജെ.പി ഈ പരിഹാസത്തെ നിഷേധിച്ചില്ല.  ഒരു ഭരണകാലഘട്ടത്തിൽ  ചെയ്തു കൂട്ടാവുന്ന ഒരു വിധപ്പെട്ട ജനദ്രോഹങ്ങളൊക്കെ  ഇക്കണ്ട കാലത്തിനിടയ്ക്ക് യു പി ഏ  ചെയ്തു കഴിഞ്ഞതുകൊണ്ട് പുതിയവ കണ്ടുപിടിച്ച് ചെയ്യാന്‍ ഞങ്ങൾക്ക് കുറച്ചു സമയം വേണം എന്നത് കൊണ്ട് തല്‍ക്കാലം പഴയ പടി തുടരും എന്നാണോ സന്ദേശം എന്നറിയില്ല. തല്‍ക്കാലത്തേക്ക്, "കോണ്‍ഗ്രസ് ദ്രോഹിക്കുക, അതിനെ ബി.ജെ.പി. അതിരൂക്ഷം വിമര്‍ശിക്കുക" എന്ന നിലവിലിരുന്ന നാട്ടുനടപ്പ് പ്ലേറ്റ്‌ തിരിച്ചു പിടിച്ച് "ബി.ജെ.പി. ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് വിമര്‍ശിക്കുക" എന്ന ഒരു രീതിയില്‍ പോകട്ടെ; ഒന്ന് കൂടി കൂലംകഷമായി ആലോചിച്ച ശേഷം തുടര്‍ നടപടികള്‍  എടുക്കാം എന്നായിരിക്കും മനസ്സിലിരുപ്പ്. എന്തായാലും, അഞ്ഞൂറും അറുന്നൂറും കോടി രൂപ തിരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ കൊടുത്തവര്‍ കഴുത്തിന്‌ പിടിക്കും മുന്‍പ് അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന കാര്യത്തിൽ തർക്കം വേണ്ടല്ലോ....

അതിന്റെ ഭാഗമായി, പ്രഥമ റെയില്‍വേ ബജറ്റിന് മുന്‍പ് തന്നെ റെയില്‍ യാത്രാ-ചരക്ക് നിരക്കുകള്‍ കുത്തനെ കൂട്ടി.  എന്നാല്‍, മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വര്‍ധനയാണ് ഇപ്പോള്‍ തങ്ങള്‍ നടപ്പാക്കുന്നതെന്നായിരുന്നു റെയില്‍വേ മന്ത്രി സദാനന്ദഗൗഡയുടെ വിശദീകരണം. ഡീസല്‍ വില നിയന്ത്രണം എടുത്തുകളയൽ, ജീവൻ രക്ഷാ മരുന്നുകളുടെ വില നിയന്ത്രണം എടുത്തുകളയൽ, പാചക വാതക വില എല്ലാ മാസവും നിശ്ചിത തുക കൂട്ടുന്ന രീതി നടപ്പാക്കൽ, ഭൂമി ഏറ്റെടുക്കല്‍ നിയമം ലഘൂകരിക്കൽ, യൂറിയ അടക്കമുള്ള വളങ്ങളുടെ വിലവര്‍ധന, വെള്ളം ചേർത്ത വനാവകാശം, പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ ലഘൂകരണം, പല്ലും നഖവും നഷ്ടപ്പെട്ട ഹരിത ട്രിബ്യൂണൽ അങ്ങനെയങ്ങനെ  മനോഹരമായ എത്രയോ ആചാരങ്ങള്‍...... ജനം അനുഭവിക്കാൻ ഇരിക്കുന്നതെ ഒള്ളൂ എന്നാണ് ഈ പരിതസ്ഥിതിയിൽ മനസ്സിലാക്കേണ്ടത്...

ഇന്ത്യയിൽ നികുതിയടയ്ക്കാതെ സ്വിസ്സ് ബാങ്കിൽ പൂഴ്ത്തി വച്ചിരിക്കുന്ന ലക്ഷക്കണക്കിന്‌ കോടി രൂപയുടെ കള്ളപ്പണം നൂറു നാള്‍ കൊണ്ട് ഖജനാവില്‍ ചേര്‍ക്കും എന്നു പറഞ്ഞു കൊണ്ടാണ് മോഡി സർക്കാർ തിരഞ്ഞെടുപ്പിനെ നേരിട്ടത് തന്നെ. പക്ഷെ മുൻ യു പി എ സർക്കാർ ചെയ്തതു പോലെ തന്നെ കള്ളപ്പണക്കാരുടെ വിവരങ്ങൾ അപ്പാടെ വെളിപ്പെടുത്തിയാൽ ശരിയാവില്ല എന്ന നിലപാടുമായി വിദേശനിക്ഷേപകരായ ഇന്ത്യന്‍ കള്ളപ്പണക്കാരുടെ ലിസ്റ്റ് പൂഴ്ത്തിവയ്ക്കുന്ന കാഴ്ച നാം കണ്ട് കഴിഞ്ഞതാണ്. 

ഇത്തരം നയപരിപാടികളിലെന്ന പോലെ വ്യാപകമായ അധികാര ദുർവിനിയോഗത്തിലും സ്വജനപക്ഷപാതത്തിലും ഭീമമായ അഴിമതികളിലും എല്ലാം തന്നെ കോണ്‍ഗ്രസ്സുമായി ആശ്ചര്യജനകമായ അദ്വൈതഭാവം പുലർത്തുന്നു ബിജെപി.

2000 കോടിയോളം രൂപയുടെ അഴിമതി ആരോപിക്കപ്പെടുന്ന വ്യാപം കേസിലും അതിന്റെ ഭാഗമായുള്ള കൊലപാതകപരമ്പരയിലും ആരോപിതനായി നില്‍ക്കുന്നത് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍ ആണ്. അനുമാനഷ്ടത്തിന്റെ (presumptive loss) അടിസ്ഥാനത്തിൽ അളന്നെടുത്ത സ്പെക്ട്രം, കൽക്കരി അഴിമതികളിൽ നിന്ന് തികച്ചും വ്യത്യസ്തമായ പ്രത്യക്ഷ അഴിമതിയാണ് വ്യാപം കേസിൽ ഉള്ളത്. സാധാരണ പത്രപ്രവര്‍ത്തകന്‍ മുതല്‍ ഡീന്‍ ഉൾപ്പെടെ ഈ കേസുമായി ബന്ധപ്പെട്ട അൻപതോളം പേർ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടു കഴിഞ്ഞു. 

പാവങ്ങള്‍ക്ക് അരി നല്‍കുന്ന "ചാവല്‍ ബാബ' എന്ന പ്രതിച്ഛായയുമായി മുന്നേറിയിരുന്ന  ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിങ് റേഷനരി വിതരണത്തിൽ തട്ടിപ്പ് നടത്തിയാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. ഛത്തീസ്ഗഡിലെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനായ നാഗരിക് ആപൂര്‍ത്തി നിഗം (നാന്‍) വഴി ഒരു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതിയിലൂടെ, മില്ലുടമകളും റേഷന്‍ വ്യാപാരികളുമടങ്ങുന്ന വലിയ ശൃംഖല വഴി വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. 

രാഷ്ട്രീയത്തില്‍ വന്നിട്ട് കേവലം ആറു മാസം മാത്രം പിന്നിട്ട മഹാരാഷ്ട്ര മന്ത്രി പങ്കജ് മുണ്ടെ 200 കോടിയുടെ വെട്ടിപ്പ് കേസിലാണ് ആരോപിതയായിരിക്കുന്നത്.മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ് മുണ്ടെ. 

ഐപിഎൽ നടത്തിപ്പുമായി ബന്ധപ്പെട്ട് എഴുന്നൂറോളം കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് ആരോപിതനായ മുന്‍ ഐപിഎൽ ചെയര്‍മാന്‍ ലളിത് മോഡിക്ക് വിസ നല്‍കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് 2014 ജൂലായില്‍ ബ്രിട്ടീഷ് എംപിക്ക് കത്തയച്ചുവെന്ന ആരോപണം നേരിട്ട് വരികയാണ് കേന്ദ്ര വിദേശമന്ത്രി സുഷമ സ്വരാജ്. സത്യവാങ്മൂലം നല്‍കി എന്ന് മാത്രമല്ല, അത് രഹസ്യമായി വയ്ക്കണമെന്നുകൂടി പറഞ്ഞു എന്ന് കൂടി വാർത്തകൾ ഉണ്ട്. ഇതേ സാമ്പത്തിക കുറ്റവാളിക്കു വേണ്ടി കത്തും സത്യവാങ്മൂലവും നൽകിയതിന്റേയും പേരിൽ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും ആരോപണവിധേയ ആയിരിക്കുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വഴി ലളിത് മോഡിയുടെ പേര് പത്മ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്‌തെന്നും ആരോപണമുണ്ട്. 

യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ നിരന്തരം സംസാരിച്ചു കൊണ്ടിരുന്ന നരേന്ദ്രമോഡി പ്രധാനമന്ത്രിയായ ശേഷം ഉയര്‍ന്നു വന്ന സ്വന്തം പാര്‍ട്ടിക്കാർ ആരോപിതരായ അഴിമതിയെ പറ്റി തന്ത്രപരമായ മൌനമാണ് പുലർത്തുന്നത്. തിരഞ്ഞെടുപ്പില്‍ ജനം പാടേ തള്ളിക്കളഞ്ഞ യു പി ഏ നയങ്ങള്‍ നടപ്പാക്കാനും അവർ നടത്തിയ അതേ ജനദ്രോഹ നടപടികൾ തുടരാനും  ആണെങ്കില്‍ എന്തിനാണ് ഇങ്ങനെ ഒരു പുതിയ സര്‍ക്കാര്‍ എന്ന ജനങ്ങളുടെ ചോദ്യത്തിന് ആര് ഉത്തരം പറയും? ഇതെല്ലാം കണ്ട് സഹി കെട്ട ജനങ്ങൾ തന്നെയാണ് കോണ്‍ഗ്രസിനെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തൂത്തെറിഞ്ഞത്  എന്ന് എന്‍.ഡി.ഏ. യോട് ആര് പറയും? 

കോര്‍പറേറ്റുകള്‍ക്ക് ഒട്ടനവധി ഇളവുകള്‍ നല്‍കിയിട്ട് സാധാരണക്കാരെയും പാവപ്പെട്ടവരെയും ഞെക്കിപ്പിഴിഞ്ഞവരെയും അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതിത്വവും കാണിച്ചവരെയും കൈവാക്കിനു കിട്ടിയപ്പോള്‍ ഇരകള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്തതായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലമെന്ന് മോഡിജിയെ ആര് ഓര്‍മ്മിപ്പിക്കും ? 

വിദേശ പര്യടനങ്ങൾക്കിടക്കും സംസ്ഥാന സന്ദർശനങ്ങൾക്കിടക്കും പ്രാദേശികഭാഷയില്‍ ട്വീറ്റ് ചെയ്തും  പ്രസംഗിച്ചും കയ്യടി വാങ്ങുന്ന പ്രധാനമന്ത്രിക്ക് ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ ഗുജറാത്തി ഭാഷ പോലും കൈവശമില്ലെന്ന് വരുമ്പോൾ, തിരഞ്ഞെടുപ്പിലെ അദ്ദേഹത്തിൻറെ വാഗ്ദാനമായിരുന്ന "അഴിമതിദിനങ്ങള്‍'ക്കെതിരെ "നല്ല ദിനങ്ങള്‍' നമുക്ക് പ്രതീക്ഷിക്കാനാകുമോ ? അവസാനം, തൊപ്പി വച്ച താടിക്കാരനും തൊപ്പിയില്ലാത്ത താടിക്കാരനും തമ്മില്‍ ഫലത്തില്‍ ഒരു മാറ്റവും ഇല്ലായിരുന്നെന്ന് പറയേണ്ടി വരുമോ ? ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ എന്ന് പാടേണ്ടി വരുമോ ?കാത്തിരുന്നു കാണാം; അല്ലെ...

ചുമ്മാ ഇരിക്കട്ടെ രണ്ട് കഥകൾ : 

കഥ 1 : ഒരിടത്ത് ഒരു കടത്തുകാരന്‍ ഉണ്ടായിരുന്നു. സ്ത്രീ വിഷയത്തില്‍ അല്‍പ്പം ദൌര്‍ബല്യം ഉണ്ടായിരുന്ന അയാള്‍ കരയില്‍ നിന്നും മൂന്നടി മാറിയേ വള്ളം നിര്‍ത്തുമായിരുന്നുള്ളൂ. അപ്പോള്‍ സ്ത്രീകള്‍ സാരി നനയാതിരിക്കാന്‍ മുട്ടൊപ്പം സാരി പൊക്കിപ്പിടിച്ചു നടക്കും. നമ്മുടെ കടത്തുകാരന്‍ മുട്ടൊപ്പം നഗ്നമായ അവരുടെ കാല്‍ കണ്ടു നിര്‍വൃതി അടയും. വെറുത്തു പോയ സ്ത്രീകള്‍ പരസ്പരം പറഞ്ഞു. ഇയാള്‍ ഒന്ന് ചത്ത്‌ തുലഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു. അവരുടെ പ്രാര്‍ത്ഥന ദൈവം കേട്ടു. നമ്മുടെ വൃത്തികെട്ട കടത്തുകാരന്‍ മരിച്ചു; അദ്ദേഹത്തിന്റെ മകന്‍ കടത്തു തുടങ്ങി. സന്തോഷത്തോടെ വഞ്ചിയില്‍ കയറിയ സ്ത്രീകള്‍ കരക്കെത്തിയപ്പോള്‍ ഞെട്ടി. വഞ്ചി കരയില്‍ നിന്ന് ആറടി മാറ്റിയാണ് വഞ്ചി നിര്‍ത്തിയത്. ഇപ്പോള്‍ അരക്കൊപ്പം സാരി പൊക്കിപ്പിടിച്ചാലെ നനയാതെ പോകാനൊക്കൂ. അവര്‍ പരസ്പരം പറഞ്ഞു; ഇവന്റെ അച്ഛന്‍ എന്ത് തങ്കപ്പെട്ട മനുഷ്യനായിരുന്നു. ഇവന്‍ വെറും വൃത്തി കെട്ടവന്‍ എന്ന്. 

കഥ 2 : പോക്കർ ഒരു പെണ്ണ് കെട്ടി. കല്യാണം കഴിഞ്ഞു പത്തു വർഷവും കഴിഞ്ഞു. ഒരു ദിവസം പോക്കർ പുറത്തു പോയി തിരിച്ചു വരുമ്പോൾ പെമ്പ്രന്നോര് മുറ്റത്ത്‌ തുപ്പുന്നു. കലി കയറിയ പോക്കർ അവളുടെ മുതുകിനിട്ട് ഒരു ചവിട്ട് കൊടുത്തിട്ട് അപ്പൊത്തന്നെ മൊഴി ചൊല്ലി വീട്ടിൽകൊണ്ടാക്കി. ശേഷം നല്ല വൃത്തിയും മെനയുമുള്ള മറ്റൊരു മൊഞ്ചത്തിയെ കെട്ടിക്കൊണ്ടുവന്നു. പോക്കർ പത്തു ദിവസം കഴിഞ്ഞ് പുറത്തു പോയി തിരിച്ചു വരുമ്പോൾ പുതിയ പെമ്പ്രന്നോര് ഉമ്മറത്തിരുന്നു മുള്ളുന്നു. പകച്ചു പോയി പാവം പോക്കർ...

ഇപ്പോള്‍ ചില വാര്‍ത്തകളും പ്രസ്താവനകളും പേപ്പറില്‍ വായിക്കുമ്പോഴും ടി വിയില്‍ കാണുമ്പോഴുമൊക്കെ ഈ കഥകൾ ഓര്‍മ്മ വരുന്നു. എന്താണോ എന്തോ ???

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Sunday, 5 July 2015

ജനസമ്പർക്കം...ഉമ്മൻ‌ചാണ്ടി എന്ന ഡെമോക്രാറ്റിന്റെ മരണമാണിത്...

ഹയർ സെക്കന്ററി ഡയറക്ടറായിരുന്ന ഐ.എ.എസ്‌. ഉദ്യോഗസ്ഥൻ കേശവേന്ദ്രകുമാറിനെ കരിഓയില്‍ ഒഴിച്ച് അപമാനിച്ച കെ.എസ്‌.യു.ക്കാർക്കെതിരെ രജിസ്റ്റർ ചെയ്തിരുന്ന കേസ്  പിൻവലിച്ച അവസരത്തിൽ, സ്വന്തം പാർട്ടിക്കാർക്കെതിരെയുള്ള കേസുകൾ സ്വന്തം ഭരണകാലത്തു പിൻവലിക്കുന്നത്‌ ഉചിതമാണോ എന്ന ചോദ്യത്തിന് വിക്കിവിക്കി ഒഴിഞ്ഞുമാറുന്ന രീതിവിട്ട്‌  തെല്ല് ധാർഷ്ഠ്യത്തോടെ പറഞ്ഞത് സര്‍ക്കാരിന് അധികാരമുളളതാണ് ചെയ്തതെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മറുപടി. ഉമ്മൻ ചാണ്ടി രക്തത്തിൽ ധിക്കാരം കലർന്ന ഒരു ഏകാധിപതിയെപ്പോലെ ആണ് സംസാരിക്കുന്നതെന്ന് അന്നേ പരക്കെ അഭിപ്രായമുയർന്നിരുന്നു.

അതെന്തു തന്നെ ആയാലും കൊട്ടിഘോഷിച്ചു നടത്തപ്പെടുന്ന ജനസമ്പർക്ക പരിപാടി ജനാധിപത്യ സംവിധാനങ്ങൾക്ക് നിരക്കുന്നതല്ല എന്ന് ഉറപ്പിച്ചു പറയേണ്ടി വരും. വിവിധ ക്ഷേമപെന്‍ഷനുകളും ചില്ലറ ചികിത്സാ സഹായവും ,വീട്ടിലേയ്ക്കുള്ള നടവഴിയും,റേഷന്‍ കാര്‍ഡിലെ പേരു ചേര്‍ക്കലും,സ്വന്തം പറമ്പിലേയ്ക്ക് നീണ്ടു വരുന്ന അയല്‍‌വാസിയുടെ പറമ്പിലെ മരത്തിന്റെ തലപ്പ്‌ വെട്ടലുമെല്ലാം നടപ്പാക്കാൻ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി നേരിട്ടെത്തേണ്ടി വരുന്നു എന്നത് തീർത്തും അപമാനകരം ആണെന്നതിൽ ഉപരി അത് ജനാധിപത്യ ഭരണമാതൃക അല്ലെന്നതാണ് ശരി. അധികാരം വ്യക്തികളിൽ കേന്ദ്രീകരിക്കുന്ന ഫ്യൂഡൽ രാജഭരണ വ്യവസ്ഥയുടെ മാതൃകയാണത്. കോണ്‍ഗ്രസ് പാർട്ടിയുടെ ആത്മാവായ, രാഷ്ട്രപിതാവ്  സ്വപ്നം കണ്ട  അധികാര വികേന്ദ്രീകരണം ഇതയിരിക്കാൻ വഴിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസു മുതല്‍ തദ്ദേശ സ്വയം ഭരണ സംവിധാനങ്ങൾ വരെയുള്ള സര്‍ക്കാര്‍  സംവിധാനം കുറ്റമറ്റതും സുതാര്യവും അഴിമതിമുക്തവും ആക്കി പൊതുസമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സാഹചര്യം ഒരുക്കുമ്പോഴാണ്‌ യഥാർത്ഥ അധികാരവികേന്ദ്രീകരണം സംജാതമാവുന്നത്. 

അഴിമതിയിലും കെടുകാര്യസ്ഥതയിലും പൂണ്ടു മുഴുകി ജീവിക്കുന്ന ഉദ്യോഗസ്ഥ സമൂഹത്തെ പൊതുജനസേവനത്തിന്‌ പ്രാപ്‌തരാക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയും സഹമന്ത്രിമാരും എം എൽ മാരും ചേർന്ന് ജനങ്ങളുടെ നികുതിപ്പണം എടുത്ത് നടത്തുന്ന ഈ കണ്ണിൽ പൊടിയിടൽ മാമാങ്കം അടുത്ത തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു നടത്തുന്ന പ്രഹസനമാണെന്ന് മൂക്ക് കീഴ്പ്പോട്ടുള്ള ഏത് മനുഷ്യനും മനസ്സിലാകും.  ജനസമ്പര്‍ക്ക പരിപാടിക്ക്‌ സംവിധാനത്തിന്‌ ലഭിച്ച യു.എന്‍ പുരസ്‌കാരം കേരളത്തിലെ യു ഡി എഫ് ഭരണത്തിനു ലഭിച്ച ആഗോള അംഗീകാരമായിട്ടാണ്  ഉമ്മന്‍ ചാണ്ടിയും യു.ഡി.എഫും ഇപ്പോഴും ഊറ്റം കൊള്ളുന്നത്‌. പക്ഷെ, ആ അംഗീകാരം ലഭിക്കാന്‍ കേരളസര്‍ക്കാര്‍ യു.എൻ. അധികൃതർക്ക് മുന്‍പില്‍ ഹാജരാക്കിയ സാക്ഷ്യപത്രത്തിലെ വിവരങ്ങള്‍ ലഭിക്കുന്നതിനായി വിവരാവകാശ പ്രകാരം സമര്‍പ്പിച്ച അപേക്ഷയ്‌ക്ക്‌ മറുപടിയും നല്‍കിയില്ല എന്ന പരാതി വ്യാപകമായിരുന്നു. ക­ഴി­ഞ്ഞ കാ­ല­ങ്ങ­ളിൽ ഏ­റെ കൊട്ടി ­ഘോ­ഷി­ച്ച്‌ ഉ­മ്മൻ­ചാ­ണ്ടി ന­ട­ത്തി­യ ജ­ന­സ­മ്പർ­ക്ക പ­രി­പാ­ടി­യിൽ ല­ഭി­ച്ച അ­പേ­ക്ഷ­ക­ളിലും പരാതികളിലും ഏറെയും തീർപ്പാകാതെ കിടക്കുകയാണെന്നും ആരോപണമുണ്ട്. വളരെ ലളിതമായി വി­ല്ലേ­ജ്‌ ഓ­ഫീ­സ്‌, താ­ലൂ­ക്ക്‌ ആ­ഫീ­സ്‌, ക­ള­ക­ട­റേ­റ്റു­കൾ തു­ട­ങ്ങി­യ­ റെവന്യൂ ഓഫീസുകളിൽ തീ­രു­മാ­ന­മെ­ടു­ക്കെ­ണ്ട അ­പേ­ക്ഷ­ക­ളെ ബോ­ധ­പൂർ­വ്വം വൈ­കി­പ്പി­ച്ച്‌ രാ­ഷ്‌­ട്രീ­യ ലാ­ഭ­ത്തി­നു­വേ­ണ്ടി മു­ഖ്യ­മ­ന്ത്രി ഉ­മ്മൻ­ചാ­ണ്ടി ജ­ന­ത്തെ ജ­ന­സ­മ്പർ­ക്ക പ­രി­പാ­ടി­യിൽ എത്തിക്കുകയാണ് ചെ­യ്യു­ന്നതെന്നും ആക്ഷേപമുണ്ട്. ഖ­ജ­നാ­വി­ലെ പ­ണം ധൂർ­ത്ത­ടി­ച്ച്‌ കൊണ്ട് ന­ട­ത്തു­ന്ന പ­രി­പാ­ടി­യിൽ അർ­ഹ­മാ­യ തു­ക ­നൽ­കാ­തെ നക്കാപ്പിച്ച അ­നു­വ­ദി­ച്ച­താ­യി വിളിച്ചു കൂവുന്ന പൊറാട്ട് നാടകമാണിതെന്നു ചിന്തിക്കുന്നവർക്ക് മനസ്സിലാക്കാം. മു­ഖ്യ­മ­ന്ത്രി­യു­ടെ ജനസമ്പർക്ക പ­രി­പാ­ടി വിജയമാക്കാൻ  റ­വ­ന്യൂ ജീവനക്കാർ അരയും തലയും മുറുക്കി ഇറങ്ങിപ്പുറപ്പെടുന്നതോടെ  സം­സ്ഥാ­ന­ത്തെ റ­വ­ന്യൂ ഭ­ര­ണ സം­വി­ധാ­ന­മാ­കെ താറുമാറാകും.  വ­രു­മാ­ന സർ­ട്ടി­ഫി­ക്ക­റ്റ്‌, ജാ­തി സർ­ട്ടി­ഫി­ക്ക­റ്റ്‌, ലൊ­ക്കേ­ഷൻ - പൊ­സ­ഷൻ സർ­ട്ടി­ഫി­ക്ക­റ്റു­കൾ, ഭൂ­മി­ക്ക­രം ഒ­ടു­ക്കൽ,­ പ­ട്ട­യം പി­ടി­ക്കൽ തു­ട­ങ്ങി­യ അടിസ്ഥാന ദൈ­നം ദി­ന സേവനങ്ങൾ പോലും ജനത്തിനു ലഭിക്കാൻ വൈകുന്നു.  

പ്രിയ മുഖ്യമന്ത്രീ, ഇച്ഛാ ശക്തിയും മനുഷ്യസ്‌നേഹവും ദീര്‍ഘ വീക്ഷണവുമുളള ഒരു രാഷ്ട്രീയ നേതൃത്വം, ഭരണതലത്തില്‍ സ്വീകരിക്കുന്ന ജന ക്ഷേമനടപടികളെയാണ് നിങ്ങളെ തിരഞ്ഞെടുത്ത ജനം പ്രതീക്ഷിക്കുന്നത്. അല്ലാതെ വ്യക്തി കേന്ദ്രീകൃതമായ ഫ്യൂഡൽ മാതൃകയിലുള്ള കെട്ടുകാഴ്ചകള്‍ കൊണ്ട് ജനങ്ങളുടെ ജീവിതത്തില്‍ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. വെളിവില്ലാത്ത പാണ്ടികൾ എന്ന വിളി കേട്ട് അധിക്ഷേപിക്കപ്പെടുന്ന തമിഴ്ജനതയ്ക്കായി ജയലളിത സംസ്ഥാന വ്യാപകമായി ന്യായവില മെഡിക്കൽ - ഭക്ഷണ - കുപ്പിവെള്ള വിതരണ ശാലകൾ തുറക്കുമ്പോൾ ഇവിടത്തെ ന്യായവില ഷോപ്പുകൾ ഓരോന്നായി അടയ്ക്കപ്പെടുകയാണ് എന്നോർക്കണം. കേരളം മുഴുവന്‍ അതിവേഗം ബഹുദൂരം ഓടി നടന്ന്, കുറെ പ്രജകള്‍ക്ക് ആയിരവും രണ്ടായിരവും രൂപ വീതം നല്‍കിയാല്‍ സംസ്ഥാന ഭരണം ഒരു തരത്തിലും മെച്ചപ്പെടില്ല. ഈ നക്കാപ്പിച്ച വാങ്ങുന്നവന്റെ ജീവിത നിലവാരം ഒരു മില്ലിമീറ്റർ പോലും വളരില്ല. സൗജന്യങ്ങൾക്ക് വേണ്ടി ഓടിക്കൂടുന്ന ജനക്കൂട്ടം നിങ്ങൾക്ക് ഒരു രാഷ്ട്രീയ മൈലേജും നൽകാൻ പോകുന്നില്ല. ഉമ്മന്‍ ചാണ്ടിയുടെ ആത്മാര്‍ത്ഥതയിലോ ഉദ്ദേശശുദ്ധിയിലോ പ്രവര്‍ത്തനങ്ങളിലോ ഒന്നും തന്നെ, ശുദ്ധമനസ്കരായ അദ്ദേഹത്തിൻറെ ആരാധകരും ചോര കുടിയന്മാരായ സ്തുതി പാഠകരും ഒഴികെയുള്ള പൊതുസമൂഹത്തിനുള്ള യാതൊരു വിശ്വാസവും ഇല്ല എന്ന നില വന്നിട്ടുണ്ട്. ഓരോ ദിവസവും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരായി അഴിമതികളും നാണംകെട്ട ഏര്‍പ്പാടുകളും പുറത്തുവന്നുകൊണ്ടിരിക്കുന്നു. അഴിമതിയില്‍ ജനിച്ച്‌, അഴിമതിയില്‍ വളര്‍ന്ന്‌, അഴിമതിയില്‍ ഒടുങ്ങുന്ന ഭരണം എന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പ്രതിപക്ഷനേതാവ് വിശേഷിപ്പിച്ചത്‌ സത്യമാണെന്ന് നല്ല വിഭാഗം ജനങ്ങൾ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. മന്ത്രിമാർക്കും നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും എതിരെ അഴിമതി - കോഴ - ലൈംഗിക ആരോപണങ്ങൾ നിങ്ങൾക്കൊപ്പം ഉള്ളവരാണ് ആരോപിക്കുന്നത് എന്നോർക്കണം. നിങ്ങൾ സ്ഥിരമായി അസത്യങ്ങൾ പറയുന്നു എന്ന് ആരോപിക്കുന്നതും നിങ്ങളുടെ മുന്നണിയിൽ പെട്ടവർ തന്നെ. ഒടുവിൽ ആരോപണം ഉന്നയിച്ചവർ പുറത്തും ആരോപിതർ നിങ്ങളുടെ തണലിൽ സുരക്ഷിതരും ആയിക്കഴിഞ്ഞപ്പോൾ നിങ്ങൾ, "കരുതൽ 2015" എന്ന പേരിൽ ജനസമ്പർക്കം എന്ന ഫ്യൂഡൽ നാടകത്തിന് ഇറങ്ങിയിരിക്കുന്നു. എന്ത് വിട്ടു വീഴ്ച ചെയ്തും ഭരണനത്തിൽ തൂങ്ങുക എന്നത് മാത്രമാണ് ഇപ്പോൾ നിങ്ങളുടെ ആദർശം. ഒരു കാര്യം സത്യമാണ്, നിങ്ങളിലെ ജനാധിപത്യ സ്വഭാവമുള്ള നേതാവ് മരിച്ചു കൊണ്ടിരിക്കുകയാണ്. 

Last Word : ഈ കണ്ണിൽ പൊടിയിടലുകൾ ജനം തിരിച്ചറിയുക തന്നെ ചെയ്യും..... ഒടുവിൽ, വോട്ടു കുത്ത് പെരുന്നാൾ കഴിഞ്ഞു പടയും പടക്കോപ്പുകളും നഷ്ടമായി പുതുപ്പള്ളിയിലെ തറവാട്ടിൽ വിശ്രമിക്കുമ്പോൾ ജനം നിങ്ങളെ കള്ളൻ എന്ന് വിളിക്കും. കുറഞ്ഞ പക്ഷം, കള്ളനു കഞ്ഞി വച്ചവൻ എന്നെങ്കിലും തീർച്ചയായും വിളിക്കും...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Wednesday, 1 July 2015

LDF, UDF; തലച്ചോർ ഉപയോഗിക്കൂ...അങ്ങനെയൊന്നുണ്ടെങ്കിൽ...

ഒരു വർഷത്തിനകം ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ഒരുങ്ങുന്ന കേരളത്തിന്റെ രാഷ്ട്രീയ കളിക്കളത്തിലെ സെമിഫൈനല്‍ എന്ന വിശേഷണവുമായി നടന്ന അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ ജനവിധി പുറത്തു വന്നു കഴിഞ്ഞു. മത്സരിച്ച രാഷ്ട്രീയകക്ഷികള്‍ക്കെല്ലാം അഭിമാനപ്രശ്‌നം ആയിരുന്നു ഈ തിരഞ്ഞെടുപ്പ്.

പ്രചണ്ഡമായ കാടിളക്കി പ്രചാരണത്തിലൂടെയും ശക്തമായ സഹതാപ തരംഗത്തിലൂടെയും സാങ്കേതികമായി മാത്രം വിജയിച്ച യു ഡി എഫ് ഒരു വശത്ത്‌ നിൽക്കുമ്പോൾ മുൻകാലങ്ങളിൽ ഒന്നും ഇല്ലാതിരുന്ന അനുകൂല ഘടകങ്ങൾ മുതലാക്കാനാകാതെ തോറ്റ് നാണം കെട്ട് നിൽക്കുന്ന എൽ ഡി എഫ് തോൽവിക്ക് മാന്യമായൊരു വിശദീകരണം നൽകാനാവാതെ ജാള്യത നിറഞ്ഞ മുഖത്തോടെ നിൽക്കുന്ന കാഴ്ച ജനാധിപത്യ കേരളത്തെ ചിലത് ഓർമ്മിപ്പിക്കുന്നുണ്ട്. അഴിമതിവിരുദ്ധത എന്ന മുഖംമൂടിയും അണിഞ്ഞു കൊണ്ട് അവസരവാദ രാഷ്ട്രീയം പറഞ്ഞ കക്ഷികളും അപ്രസക്തരായ കാഴ്ചയും ശുഭസൂചകമാണ്. ഈ വിജയത്തെ തന്റെ ഭരണനേട്ടങ്ങളുടെ തൊഴുത്തിൽ കെട്ടാനും അഴിമതികളെ വെള്ള പൂശാനും വേണ്ടി ഉപയോഗിച്ച് ഇതിൽ അഭിരമിച്ചു മുന്നോട്ടു പോയാൽ നാണം കെട്ട ഒരു അരങ്ങൊഴിയൽ ആയിരിക്കും ഉമ്മൻചാണ്ടിയെ നോക്കിയിരിക്കുന്നത്. കാരണം ഈ വിജയം യു ഡി എഫിന്റെ വിജയത്തിലുപരിയായി "കാർത്തികേയന്റെ മകൻ ശബരീനാഥന്റെ" വിജയം എന്ന് പറയുന്നതാവും ശരി. ഇത് നിങ്ങളുടെ നിലപാടുകളുടെ വിജയമാണെന്ന് ഉറച്ചു ചിന്തിക്കുന്നുണ്ടെങ്കിൽ, ഉമ്മൻ ചാണ്ടിയും കൂട്ടരും മൂഡസ്വർഗ്ഗത്തിൽ തന്നെയാണ് എന്ന് പറയേണ്ടി വരും. 

വി എസ് - പിണറായി ചക്കളത്തിപ്പോരിലൂടെ സി പി എമ്മിന്റെ സംഘടനാ സംവിധാനത്തിനു വന്നു പെട്ടിരിക്കുന്ന അതിഭയാനകമായ തകർച്ചയാണ് ഇത്രയും മോശമായ നിലയിലേക്ക് എല് ഡി എഫിനെ എത്തിച്ചതെന്ന് സി പി എം സമ്മതിക്കുമോ എന്നെനിക്കറിയില്ല. അരുവിക്കര തെരഞ്ഞെടുപ്പിന്റെ ആരംഭത്തില്‍ തന്നെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ നിന്ന് വി എസ് ഒഴിവാക്കപ്പെട്ടു; പിന്നീട് വി എസ് പ്രചരണരംഗത്തേക്ക് എത്തിയപ്പോൾ പിണറായി വിജയൻ പ്രചരണത്തിന്റെ മുന്‍ നിരയില്‍ നിന്നും ഉൾവലിഞ്ഞു. യഥാർഥത്തിൽ ഇവർ തമ്മിൽ ഉണ്ടെന്നു ആരോപിക്കപ്പെടുന്ന പോര് ഇല്ല എന്ന് സമ്മതിച്ചാൽ തന്നെ, അങ്ങനെ ഒരു പോര് ഉണ്ടെന്ന ശക്തമായ ധാരണ നിഷ്പക്ഷമായി ചിന്തിക്കുന്നവരുടെ മനസ്സിൽ ഉറപ്പിച്ചു നിർത്താൻ യു ഡി എഫും ബി ജെ പിയും അവസാന നിമിഷം വരെ കിണഞ്ഞു ശ്രമിക്കുകയും അതിൽ അവർ നല്ല പരിധി വരെ വിജയിക്കുകയും ചെയ്തു. ജനക്കൂട്ടം വോട്ടായി മാറില്ലെന്നു തെളിയിക്കപ്പെട്ട തിരഞ്ഞെടുപ്പാണിത്.  മുന്‍കാലങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളില്‍, തന്റെ ഉശിരൻ  പ്രസംഗങ്ങളിലൂടെ വി എസ് ഉണ്ടാക്കിയ ജനസ്വാധീനം ഇത്തവണ വോട്ടിങ്ങിൽ പ്രതിഫലിച്ചില്ല എന്ന് വേണം കരുതാൻ. ഓരോ വിഷയങ്ങളിലും അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകളും പിന്നീടെടുക്കുന്ന നിലപാട് മാറ്റങ്ങളും അദ്ദേഹത്തിന്റെ സ്വീകാര്യതയെ കാര്യമായി കുറച്ചിട്ടുണ്ട്. ബൂത്ത് തലത്തില്‍ പിണറായി വിജയന്‍ നടത്തി എന്ന് പറയപ്പെടുന്ന  പ്രവര്‍ത്തനങ്ങള്‍ ചീറ്റിപ്പോയി എന്നും വിശ്വസിക്കേണ്ടി വരുന്നു. താഴേത്തട്ടിലെ വോട്ടർമാരുടെ മനസ്സ് വായിക്കാൻ പാർട്ടിക്കുണ്ടായിരുന്ന വൈഭവത്തിനും കുറവ് സംഭവിച്ചിട്ടുണ്ട്.


ഞങ്ങൾ ഇവർക്കാർക്കും വോട്ടു ചെയ്യാൻ താൽപ്പര്യപ്പെടുന്നില്ല എന്ന് പറയുന്ന "NOTA" യുടെയും കഴിഞ്ഞ തിരഞ്ഞെടുപ്പുകളെക്കാൾ വോട്ടു സമാഹരണത്തിൽ ബഹുദൂരം മുന്നേറ്റം നടത്തിയ ബി ജെ പി യുടെയും പ്രകടനമാണ് മറ്റു രണ്ടു മുന്നണികളും ശ്രദ്ധിക്കേണ്ടത്.  കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കിട്ടിയതിനേക്കാൾ ഒരു വോട്ടു പോലും യു ഡി എഫിന് കൂടിയില്ല എന്ന് നിരീക്ഷിക്കുമ്പോൾത്തന്നെ എല്‍ ഡി എഫിനും വളരെ നേരിയ വര്‍ദ്ധനവ് മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ഈ യാഥാർത്ഥ്യം  ഉൾക്കൊണ്ടു ആത്മാർഥമായി ആത്മശോധന ചെയ്തില്ലെങ്കിൽ നിങ്ങളുടെ പാർട്ടി ഓഫീസുകൾ തെരുവ് പട്ടികളുടെ അഭയസ്ഥാനമാകുന്ന കാലം വിദൂരമല്ല. ശക്തമായ ഭരണവിരുദ്ധ വികാരം തങ്ങളുടെ വോട്ടുപെട്ടിയിൽ വീഴിക്കാനുള്ള  ഇടതുപക്ഷത്തിന്റെ വൈഭവം അമ്പേ ചോര്‍ന്നു പോയപ്പോൾ, അത് കൃത്യമായി തങ്ങളുടെ പെട്ടിയിൽ വീഴിക്കാൻ ബി ജെ പിക്കു കഴിഞ്ഞു എന്നത് കേരള രാഷ്ട്രീയത്തിൽ താമരക്ക്‌ ഒരു സ്ഥാനം ഉണ്ട് എന്ന് തന്നെ വിളിച്ചു പറയുന്നു. ഇടതു വലതു മുന്നണികളുടെ നിലവിലുള്ള വോട്ടില്‍ നിന്ന് ഒരു നല്ല പങ്കും അതോടൊപ്പം പുതിയതായി പോൾ ചെയ്ത വോട്ടുകളിൽ നിന്ന് ഒരു ഗണ്യമായ പങ്കും ബി ജെ പിയുടെ പെട്ടിയിലേക്കാണ് വീണത്‌ എന്ന് വേണം മനസ്സിലാക്കാൻ. ഒന്ന് കൂടി കൃത്യമായി പറഞ്ഞാൽ ഇത്രയും നാൾ ബി ജെ പി അനുഭവിച്ചിരുന്ന രാഷ്ട്രീയ തൊട്ട് കൂടായ്മയുടെയുടെയും അസ്പൃശ്യതയുടെയും കാഠിന്യം കുറഞ്ഞു തുടങ്ങിയിരിക്കുന്നു എന്ന് സമ്മതിക്കാതെ തരമില്ല. ഇവിടെ യു ഡി എഫും എൽ ഡി എഫും ജനങ്ങളിൽ നിന്നും ജനകീയ പ്രശ്നങ്ങളിൽ നിന്നും ബഹുദൂരം അകലത്താണ്‌. മിക്കവാറും അവരുടെ ഗ്രൂപ്പ് താല്പ്പര്യങ്ങളും കീശ വിപുലീകരണവും ആമാശയ സംരക്ഷണവും മാത്രമാണ് ഇവിടെ നടപ്പാകുന്നത്. ബി ജെ പി ഇതിൽ നിന്നും ഏറെ മെച്ചമാണെന്നല്ല; എന്നാലും ഒരു മാറ്റി പരീക്ഷണം ആകാമല്ലോ എന്ന് ജനം ചിന്തിച്ചാൽ, ശക്തമായ ഒരു ജനകീയബദൽ ലഭ്യമല്ലാത്ത രാഷ്ട്രീയ പരിതസ്ഥിതിയിൽ, ബി ജെ പിയ്ക്ക് തന്നെയാണ് ഭാവി സാധ്യത.  ശ്രദ്ധേയമായ ഒരു കാര്യം, ബി ജെ പി താരതമ്യേന കൂടുതൽ ഭീഷണിയാവുന്നത് എൽ.ഡി .എഫിനാണെന്നതാണ്. എന്തായാലും, രാത്രി കഴിഞ്ഞാല്‍ പകലെത്തും, പകലൊടുങ്ങുമ്പോള്‍ രാത്രിയും എന്ന മട്ടിൽ കാലാകാലങ്ങളിൽ മാറി മാറി എൽ ഡി എഫും യു ഡി എഫും കേരളം ഭരിക്കാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടു തികയുമ്പോൾ കേരളരാഷ്ട്രീയത്തിൽ ബി ജെ പി അതിന്റെ സ്ഥാനം ഉറപ്പിക്കുകയാണെന്ന ചുവരെഴുത്താണ് ഈ തിരഞ്ഞെടുപ്പ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. അതോടൊപ്പം പരമ്പരാഗത രാഷ്ട്രീയക്കാർക്ക് വോട്ടു ചെയ്യാൻ ഇഷ്ട്ടപ്പെടാത്തവരുടെ എണ്ണം പതിയെ പതിയെ കൂടി വരുന്നു എന്ന തിരിച്ചറിവും. ഇത് എന്തായാലും അരുവിക്കരയിൽ മാത്രം കാണുന്ന പ്രതിഭാസമായി അവസാനിക്കാൻ ഒരു സാധ്യതയും കാണുന്നില്ല. 

തീർച്ചയായും, ഈ തിരഞ്ഞെടുപ്പിൽ പ്രഥമദൃഷ്ട്യാ അഭിനന്ദനമർഹിക്കുന്നത് ബിജെപിയും "നോട്ട"യുമാണെങ്കിലും അന്തിമ വിശകലനത്തിൽ അഭിനന്ദനമർഹിക്കുന്നത് അരുവിക്കരയിലെ പ്രബുദ്ധരായ വോട്ടർമാരാണ്. അവർ കൃത്യമായ സന്ദേശമാണ് ഈ നാട്ടിലെ രാഷ്ട്രീയക്കാർക്ക് വോട്ടിങ്ങിലൂടെ നല്കിയത്. ആ സന്ദേശത്തെ വാസ്തവവിരുദ്ധമായി തങ്ങൾക്കനുകൂലമായി വ്യാഖ്യാനിക്കുന്നവർക്ക് ഭാവിയിലും പരാജയം തന്നെയായിരിക്കും വിധി; ആ വിധി, താൽക്കാലികവും തികച്ചും സാങ്കേതികവുമായ ആശ്വാസ ജയം നേടിയവർക്കും ബാധകമാണ്. 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക