ഞാൻ വെറും പോഴൻ

Thursday, 1 March 2018

തുറിച്ചു നോക്കാത്ത മലയാളി എന്തിനാണ് ഇത്ര പ്രകോപിതനാവുന്നത് !!???

മാതൃഭൂമി പുരോഗമന വിപ്ലവ പ്രസ്ഥാനമൊന്നുമല്ലാത്തിടത്തോളം കാലം ഗൃഹലക്ഷ്മിക്ക് ഈ മുഖചിത്രം കച്ചവടമാണെന്ന കാര്യത്തിൽ തർക്കമൊന്നും എനിക്കില്ല; ആശയത്തെക്കാൾ ആമാശയം തന്നെയായിരിക്കും ഇത്തരമൊരു ചിത്രം ഇട്ടതിന് പിന്നിൽ. പക്ഷെ, ഇതിലൂടെ അവർ മുന്നോട്ട് വയ്ക്കാൻ ശ്രമിച്ച ആശയം ഏറെ പ്രസക്തമാണ്. 
മോഡലിനെ സംബന്ധിച്ചും ഇത് വയറ്റിപ്പിഴപ്പ് തന്നെയാണ്. അവർ കല്യാണം കഴിച്ചതാണോ അമ്മയായതാണോ നോക്കിയത് ക്യാമറയിലാണോ നിങ്ങളെ തുറിച്ചു നോക്കിയോ മാതൃത്വം ചുരക്കുന്നുണ്ടോ എന്ന ചർച്ചകൾക്കൊന്നും, അഡ്രസ്സ് ചെയ്യേണ്ട വിഷയത്തോളം പ്രാധാന്യം ഇല്ലെന്നാണ് എന്റെ പക്ഷം (For clarity "എന്റെ" പക്ഷം)
മോഡൽ എന്ന് പറയുമ്പോൾ ആ കുഞ്ഞും മോഡലാണ്; സിനിമകളിലും മറ്റു ചിത്രീകരണങ്ങളിലും സംഭവിക്കുന്നത് പോലെ കുഞ്ഞിന്റെ മാതാപിതാക്കളായിരിക്കും ഈ മോഡലിങ്ങിന് കരാറൊപ്പിട്ടതും പണം കൈപ്പറ്റിയതും. അപ്പോൾ നിയമനടപടികളിൽ അവരും കുരുങ്ങാനാണ് സാധ്യത. 

ഒരു കൊച്ചു കുഞ്ഞിന്റെ വായിൽ മറ്റൊരു സ്ത്രീയുടെ മുല തിരുകിയത് ബാലാവകാശ ലംഘനമോ ബാല പീഡനമോ ആയി തോന്നിയാൽ നിയമവഴിയെ നേരിടുകയാണ് ശരി. 
ഇനി മുല പരസ്യമായി പ്രദർശിപ്പിച്ചത് നിയമപരമായി തെറ്റാണെങ്കിൽ അതും നിയമം വഴി നേരിടണം.

ചില സദാചാരസംരക്ഷണക്കാരും ശിശുസ്നേഹികളും  പലരും കോടതിയെ സമീപിച്ച സ്ഥിതിക്ക് കോടതിവിധി എന്താവുമെന്നറായിയാനുള്ള ഒരു ആകാംക്ഷ എനിക്കുമുണ്ട്. പക്ഷെ, യാഥാർഥ്യബോധത്തോടെ ഇതിനെ വീക്ഷിച്ചാൽ കോടതി ഇതിനെ അനുകൂലിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. 

വാരികയുടെ ടൈറ്റിൽ ഇങ്ങനെയല്ലേ..."കേരളത്തോട് അമ്മമാർ പറയുന്നു; തുറിച്ചു നോക്കരുത്...." ഇതിൽ എവിടെയാണ് "പുരുഷന്മാരെ" "മാത്രമായി" "അപമാനിക്കൽ" എന്ന് മനസിലാവുന്നില്ല.
തുറിച്ചു നോട്ടം എന്ന കലാപരിപാടി ആണുങ്ങൾ മാത്രം ചെയ്യുന്ന കാര്യമല്ല. വീട്ടിലോ പരിചയത്തിലോ ഉള്ള സ്ത്രീകളോടൊന്ന് ചോദിച്ചു നോക്കൂ. ചൂളി തൊലിയുരിഞ്ഞ് പോകുന്ന നോട്ടം തന്ന ചേച്ചിമാരില്ലെ എന്ന് ? പൊതു ചടങ്ങുകളിൽ ഒന്ന് നിരീക്ഷിച്ചാൽ മാത്രം മതി; പൊതു സദാചാര ഡ്രസ്സ് കോഡിന് പുറത്ത് വസ്ത്രം ധരിച്ച് ഒരു പെണ്ണ് വന്നാൽ അവളെ നോക്കി ദഹിപ്പിക്കുന്നത് ചേട്ടന്മാരെക്കാൾ ചേച്ചിമാർ ആയിരിക്കും. പൊതുസ്ഥലത്തോ ബസിലോ ട്രെയിനിലോ ഒതുങ്ങിയും ചുരുങ്ങിയും ഒളിച്ചും പാത്തും മൂടി പുതച്ചും ഒക്കെ കഷ്ടപ്പെട്ടു കുട്ടികൾക്ക് പാല് കൊടുക്കാൻ ശ്രമിക്കുന്നത് തുറിച്ചല്ലെങ്കിലും പാളിയെങ്കിലും നോക്കുന്ന കണ്ണുകളെ പേടിച്ചിട്ടല്ലെങ്കിൽ പിന്നെ എന്തിനാണ് ?. ഞാൻ നോക്കാറില്ല; അത് കൊണ്ട് തന്നെ ആരും നോക്കാറില്ല എന്നൊക്കെ പറയുന്ന നിഷ്കളങ്കരോടും സത്യാന്വേഷികളോടും എന്ത് പറയാനാ ?. ഞാൻ ഒളിപ്പിച്ചു നോക്കാറില്ല എന്ന ആത്മവിശ്വാസമുള്ളവൻ പിന്നെ ഈ ആരോപണത്തിൽ ഹാലിളകുന്നത് എന്തിനാണ്; ഞാൻ ആ ടൈപ്പ് അല്ലാത്തതിൽ അഭിമാനിച്ചാൽ പോരെ. തുറിച്ചു നോക്കരുത് എന്ന് പറയുമ്പോൾ എല്ലാവരും തുറിച്ചു നോക്കുന്നു എന്നല്ല മനസിലാക്കേണ്ടത്; തുറിച്ചു നോക്കുന്നവരും ഉണ്ട്; ആ സ്ഥിതിക്ക് മാറ്റം വരണം എന്ന് മാത്രമാണ്. പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കരുത്, പൊതു ഇടങ്ങളിൽ പുകവലിക്കരുത്, സബ് വേയിൽ മൂത്രമൊഴിക്കരുത് എന്നൊക്കെ എഴുതി വയ്ക്കുന്നത് പൊതു സമൂഹത്തിലെ എല്ലാവരും അങ്ങനെ ചെയ്യുന്നവർ ആയത് കൊണ്ടാണോ ? അങ്ങനെ ചെയ്യുന്നവർ അതിൽ നിന്ന് പിന്മാറണം എന്ന ഉദ്ദേശ്യത്തിലാണ്. തീരെ ചെറുതല്ലാത്ത ഒരു വിഭാഗം മലയാളികൾ (വീണ്ടും, നിഷ്കളങ്കരും സത്യാന്വേഷികളും ക്ഷമിക്കുക; You are excluded) മറ്റുള്ളവരുടെ സ്വകാര്യതയിൽ തല കടത്താൻ താല്പര്യം കാണിക്കുന്നവർ ആണ്. ആഴ്ചയിൽ ഒന്നെങ്കിലും സദാചാരപോലീസിങ് റിപ്പോർട്ട് ചെയ്യപ്പെടുന്ന നാടാണിത്. 
പൊതുസ്ഥലത്ത് സമാധാനമായി മുലയൂട്ടാനുള്ള സൗകര്യം ഉണ്ടാകണം എന്ന് പറയുമ്പോൾ ഞങ്ങൾക്ക് മൂത്രമൊഴിക്കണം, ഞങ്ങൾക്ക് സ്വയംഭോഗം ചെയ്യണം എന്നൊക്കെ പറഞ്ഞുള്ള സർകാസ്റ്റിക്ക് കൗണ്ടർ ക്യാമ്പെയിനുമായി വരുന്ന "ഗൃഹലക്ഷ്മണൻ"മാരോട് നടുവിരൽ നമസ്കാരത്തോടെയുള്ള OMKV ആശംസിക്കാനേ തല്ക്കാലം തോന്നുന്നുള്ളൂ.
ഇപ്പോൾ കേൾക്കുന്നതിൽ ഭൂരിഭാഗവും ന്യൂറോട്ടിക്കായ കഴുതകളുടെ കരച്ചിലാണ്; ഇടക്ക് നിഷ്കളങ്കമായ ചില മോങ്ങലുകളും. ബലാൽസംഗക്കേസിലെയും ബാലപീഡനക്കേസുകളിലെയും പ്രതികൾ വരെ സ്ത്രീത്വത്തിന്റെയും മാതൃത്വത്തിന്റെയും ശിശുനീതിയുടെയും അപ്പസ്തോലന്മാരായി പോസ്റ്റുകൾ ഇടുന്നുണ്ട്; പക്ഷെ അത് പലതും ആ മോഡലിന്റെയും ഈ കാമ്പെയിനിനെ അനുകൂലിച്ചവരുടെയും അമ്മയ്ക്കും പെണ്ണുംപിള്ളക്കും അവരുടെ ശരീരഭാഗങ്ങൾക്കും വിളിച്ചു കൊണ്ടാണെന്നതാണ് വലിയ തമാശ.

കുറഞ്ഞ പക്ഷം, ഗൃഹലക്ഷ്മി ഒരുപകാരം ചെയ്തു. "മുല" എന്ന വാക്കുപയോഗിക്കാനുള്ള സാമാന്യ മലയാളിയുടെ വല്ലായ്മയെ എങ്കിലും നല്ലൊരളവിൽ ഇല്ലായ്മ ചെയ്തു. മുല എന്ന വാക്ക് പോലും അശ്ലീലമായിട്ടാണ് മലയാളി കാണുന്നതെന്ന് തോന്നിയിട്ടുണ്ട്.
മാധ്യമങ്ങളിലെ ചില സൗന്ദര്യ-ആരോഗ്യ പംക്തികൾ വായിച്ചിട്ടുണ്ടോ ?
ചാനലുകളിലെ ഡോക്ടറോട് ചോദിക്കുന്ന പരിപാടികൾ ശ്രദ്ധിച്ചിട്ടുണ്ടോ ? 
ലൈംഗിക "വിദ്യാഭ്യാസ" ക്ളാസുകളും സെമിനാറുകളും കേട്ടിട്ടുണ്ടോ ?
അവിടെയൊന്നും "മുല" എന്ന മലയാളം വാക്ക് ആരും ഉപയോഗിക്കില്ല; സംസ്കൃതം, ഇംഗ്ലീഷ് തുടങ്ങിയ "ആര്യ"ഭാഷ പ്രയോഗിച്ച് മുലയിൽ നിന്ന് രക്ഷപ്പെടും. സ്തനം, മാറിടം, Breast ഒക്കെയായിരുന്നു അവിടെ താരങ്ങൾ. "അമ്മിഞ്ഞ" എന്ന് വരെ ഗൗരവമായ ചർച്ചകളിൽ ഉപയോഗിക്കുന്നത് കേട്ടിട്ടുണ്ട്. 
ഈ ഗൃഹലക്ഷ്മി ഇറങ്ങിയത് മുതൽ  സോഷ്യൽ മീഡിയയിൽ മുലയാണ് താരം
ഗൃഹലക്ഷ്മി എടുത്ത് പുറത്തിട്ട മുല കപട സദാചാര മലയാളിയെ എത്ര കണ്ട് വിറളി പിടിപ്പിക്കുന്നു എന്ന് സോഷ്യൽ മീഡിയയിൽ ചുമ്മാ ഒന്ന് കണ്ണോടിച്ചാൽ മതി....






കെ. പി. കേശവമേനോൻ പത്രാധിപരായിരുന്ന കാലത്ത് ഫോട്ടോ​ഗ്രാഫർ നമ്പീശൻ പകർത്തിയ ഈ ചിത്രം 1957 ജൂലൈ 7 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മുഖചിത്രമായിട്ടുണ്ട്. 


1984-ൽ മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ഇറക്കിയ പോസ്റ്റൽ സ്റ്റാമ്പിന്റെ ചിത്രമാണിത്.





അന്ന് ഈ നാട്ടിൽ ഇത്രയും സദാചാരക്കാർ ഇല്ലാതിരുന്നത് കൊണ്ട് ഇതൊക്കെ പുറത്തിറങ്ങി.....എന്താല്ലേ !!!!!???

ചില തുറിച്ചു നോട്ടങ്ങളെപ്പറ്റി എഴുതിയ ബ്ലോഗ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക....==>> നോട്ടങ്ങളും ചില "നോട്ട"പ്പിശകുകളും

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Friday, 2 February 2018

പോണിന് മുൻപേ നിരോധിക്കേണ്ടത് ഇത്തരം മാധ്യമങ്ങളെയാണ്‌....

യുവനടി സനുഷക്ക് ട്രെയിൻ യാത്രക്കിടെ നേരിട്ട അപമാനം റിപ്പോർട്ട് ചെയ്ത മനോരമ ഓൺലൈനിന്റെ തലക്കെട്ട് കണ്ടപ്പോൾ എന്തെന്നില്ലാത്ത രോഷമാണ് തോന്നിയത്. "‘ചുണ്ടിൽ അയാളുടെ കൈവിരൽ’; ട്രെയിനില്‍ ഉണ്ടായ അതിക്രമത്തെ കുറിച്ച് സനുഷ...". പിന്നീടങ്ങോട്ട് കടുത്ത ധാർമ്മിക രോഷവും കദനക്കടലും ലോഡ് ചെയ്ത പീഡനശ്രമ റിപ്പോർട്ട്. ഇര തന്നെ മാധ്യമങ്ങളോട് സംഭവം തുറന്നു പറഞ്ഞത് കൊണ്ട് പേര് വെളിപ്പെടുത്തിയതിന്റെ പുകിൽ പേടിക്കാതെയുള്ള വാക്കും വരിയും വിടാതെയുള്ള കിടിലൻ സ്റ്റോറി. ഒരു പയിനായിരം ക്ലിക്കെങ്കിലും കൂടുതൽ കിട്ടും. മനോരമ അതിന്റെ തനിക്കൊണം കാണിച്ചു എന്ന് പറഞ്ഞാൽ മതി...

ഇനി, മനോരമ മാത്രമാണ് ഈ നിലവാരം പ്രകടിപ്പിക്കുന്നതെന്നൊന്നും ചിന്തിക്കേണ്ട. പൊതുവെ മനോഹരവും കുറിക്കു കൊള്ളുന്നതും വായനക്കാരനെ തലക്കെട്ടിനപ്പുറത്തേക്ക് വായിക്കാൻ പ്രേരിപ്പിക്കുന്നതുമായ തലക്കെട്ട്‌ എഴുതുന്നതിൽ ഒരു പ്രത്യേക വൈഭവം പ്രകടിപ്പിക്കാറുള്ള പത്രമാണ് മാതൃഭൂമി. പത്രത്തോടൊപ്പം ഒരു സംസ്കാരവും വളർത്തുന്നു എന്നാണു മാതൃഭൂമി അവകാശപ്പെടാറുള്ളത്. എന്നാൽ ഒരു ഹർത്താൽ പിറ്റേന്ന് കണ്ട ഒരു തലക്കെട്ട്‌ വെറുപ്പിച്ചു കളഞ്ഞു എന്ന് പറയാതെ വയ്യ.  .

സംഭവം ഇതായിരുന്നു; വയനാട്ടില്‍, ആദിവാസി വിഭാഗത്തില്‍പ്പെട്ട, പൂര്‍ണ ഗര്‍ഭിണിയായ ഒരു യുവതിയെ ബന്ധുക്കള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ആശുപത്രി അധികൃതർ പരിചരിക്കാൻ വിസമ്മതിക്കുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ പോകുന്നതിനിടെ യുവതി പ്രസവിക്കുന്നു. ഗര്‍ഭപാത്രത്തില്‍ മൂന്നു കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. രണ്ടു കുഞ്ഞുങ്ങള്‍ ആംബുലന്‍സില്‍ വെച്ചുതന്നെ പുറത്തു വരികയും മരിച്ചു പോവുകയും ചെയ്തു. ആശുപത്രിയിലെത്തിയപ്പോള്‍ മൂന്നാമത്തെ  കുഞ്ഞു പുറത്തു വന്നു. പരിഷ്കൃതർ എന്ന് മേനി നടിക്കുന്ന പൊതുസമൂഹം ആകമാനം തലകുനിക്കേണ്ടുന്ന ഒന്നായിരുന്നു മാനന്തവാടിയില്‍  നടന്ന ഈ സംഭവം. കൃത്യസമയത്ത് ചികിത്സ നല്‍കുന്നതില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അലംഭാവം മൂലം ആ യുവതിക്ക് നഷ്ടപ്പെട്ടത്, മനസ്സിൽ താലോലിച്ചു, മാസങ്ങളെണ്ണി കാത്തിരുന്ന തന്റെ മാലാഖക്കുഞ്ഞുങ്ങളെയാണ്. ഈ കുട്ടികളുടെ മരണം ഒരര്‍ത്ഥത്തില്‍ കൊലപാതകം തന്നെയായിരുന്നു. യുവതിയുടെ പോലും ജീവന്‍ അപകടത്തിലായിരുന്നു. 

വാർത്ത ശ്രദ്ധേയമാക്കാൻ തുനിഞ്ഞിറങ്ങിയ ലേഖകൻ കൊടുത്ത തലക്കെട്ടാണ് ക്രൂരം. ‘ജില്ലാ ആശുപത്രിയില്‍ നിന്നു പറഞ്ഞയച്ച ആദിവാസിയുവതിക്ക് വഴിനീളെ പ്രസവം’. ഈ തലക്കെട്ട്‌ വച്ച് നോക്കുമ്പോൾ യുവതിയെ പരിചരിക്കാതെ പറഞ്ഞുവിട്ട സർക്കാർ ആശുപത്രിക്കാർ ചെയ്തതിനേക്കാൾ ക്രൂരമായ റിപ്പോർട്ടിംഗ് ക്രൂരത. ആദിവാസികളെ പീഡിപ്പിച്ചു എന്ന വസ്തുത ഉയർത്തിക്കാണിക്കാൻ മാതൃഭൂമി കൊടുത്ത നാലാം കിട അശ്ലീലമെഴുത്ത്. വിമർശകർ ആഘോഷിച്ചത് റിപ്പോർട്ടിങ്ങിലെ ആദിവാസി വിരുദ്ധത മാത്രമാണ്. ഇത് ആദിവാസി വിരുദ്ധം മാത്രമല്ല; സ്ത്രീ വിരുദ്ധമാണ്; സർവ്വോപരി മനുഷ്യത്വവിരുദ്ധമാണ്. മാതൃത്വം, ജനനം, നിസ്സഹായത, മരണം, ദുഃഖം, അപമാനം തുടങ്ങി എണ്ണമറ്റ വികാരനിർഭര മുഹൂർത്തങ്ങൾ ഒരുമിച്ചു അഭിമുഖീകരിക്കേണ്ടി വന്ന ഒരു പാവം പെണ്ണിന്റെ അത്മാഭിമാനത്തെയാണ് ഈ തലക്കെട്ടിലൂടെ മാതൃഭൂമി ചതച്ചരച്ചത്. ജനിച്ചയുടന്‍ മരിച്ചു പോകാൻ വിധിക്കപ്പെട്ട അവരുടെ പിഞ്ചുകുഞ്ഞുങ്ങളുടെ നിസഹായതയെയാണ് നിങ്ങൾ ഉത്തരവാദിത്തബോധമില്ലാതെ സമീപിച്ചത്. 

ഈ പാവം സ്ത്രീയുടെ സ്ഥാനത്ത് ഇവന്റെയൊക്കെ അമ്മയോ പെങ്ങളോ കെട്ടിയവളോ ആയിരുന്നു എങ്കിൽ അവർ ഈ രീതിയിൽ എഴുതുമായിരുന്നോ...? ഇല്ല എന്ന് മാത്രമാണ് ഉത്തരം; കാരണം ആരാന്റെ അമ്മയ്ക്ക് ഭ്രാന്തു പിടിച്ചാൽ മാത്രമേ കണ്ടു നില്ക്കാൻ രസമുള്ളൂ. ഇനി, ഈ ഗതികെട്ട പെണ്ണിന്റെ സ്ഥാനത്ത് ഉമ്മഞ്ചാണ്ടിയുടെയോ പിണറായിയുടെയോ വീട്ടിലെ പണിക്കാരിയായിരുന്നെങ്കിൽ പോലും ഒരു പത്രക്കാരനും ഇത് പോലെ നെറികെട്ട എഴുത്ത് എഴുതുമായിരുന്നില്ല. അതിനു കാരണങ്ങൾ രണ്ടാണ്; ഒന്ന് : സർക്കാർ ആശുപത്രിക്കാർ അവരെ  ഇങ്ങനെ നിഷ്കരുണം കയ്യൊഴിയില്ലായിരുന്നു... രണ്ട് : ഇത് പോലൊരു എഴുത്ത് എഴുതുന്നതിനു മുൻപ് സ്വന്തം ജോലിയുടെ നിലനില്പ്പിനെക്കുറിച്ചും ഇപ്പോഴുള്ള സുന്ദരമായ മുഖത്തിന്റെ വികൃതമായ ഷേപ്പിനെക്കുറിച്ചും രണ്ടോ മൂന്നോ വട്ടം ആലോചിക്കുമായിരുന്നു.  ഇതിപ്പോ ആരും ചോദിക്കാനും പറയാനും ഇല്ലാത്തവരുടെ കാര്യമാകുമ്പോൾ എന്ത് തരവഴിയും എഴുതിപ്പിടിപ്പിക്കാം. 

മാധ്യമങ്ങള്‍ തങ്ങളുടെ കച്ചവട താല്‍പ്പര്യങ്ങള്‍ക്കും അന്നദാതാക്കളായ മുതലാളിമാരുടെ താല്പ്പര്യങ്ങള്‍ക്കും എതിരായ വാര്‍ത്തകള്‍ മുക്കുന്നതും വളച്ചൊടിക്കുന്നതും ഒരു പുതിയ സംഭവം ഒന്നുമല്ല. അതിനു, അച്ചടി മാധ്യമം എന്നോ ഇലക്ട്രോണിക് മാധ്യമം എന്നോ ഉള്ള യാതൊരു വിധ വ്യത്യാസവുമില്ല. എന്നാൽ വാർത്തകൾ കൊടുക്കുമ്പോൾ അവ മനുഷ്യത്വവിരുദ്ധമാവാതിരിക്കാൻ എങ്കിലും ശ്രമിച്ചു കൂടെ. സെൻസേഷണലിസത്തിലടിസ്ഥാനപ്പെടുത്തി മികച്ച ABC റേറ്റിങ്ങും TAM റേറ്റിങ്ങും മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ യഥാർത്ഥ ഉദ്ദേശശുദ്ധി ഒട്ടും തന്നെ പിടികിട്ടാതെ പോകുന്നു. 

അഭിനേത്രിയും സാമൂഹ്യപ്രവർത്തകയുമായ മാല പാർവതി ഫേസ്‌ബുക്കിൽ കുറിച്ചത് വളരെ ശ്രദ്ധേയമാണ്. പെൺ ശബ്‌ദമുപയോഗിച്ച് മന്ത്രിയെ കുടുക്കി, സ്ത്രീ സുരക്ഷ ചർച്ച ചെയ്യുന്നത് പോലെ തന്നെ അപലപനീയമാണ് പീഢന ശ്രമത്തിന്റെ സൂക്ഷ്മ വിവരണങ്ങൾ നൽകി ഇരയോട് സഹതപിക്കുന്നത്. "ചുണ്ടിൽ അയാളുടെ കൈവിരൽ " എന്ന് തലക്കെട്ട് കൊടുക്കുമ്പോൾ വാർത്തയുടെ, ഉദ്ദേശ ശുദ്ധിയെ സംശയിച്ച് പോകുന്നു. എന്തൊരു നാട് ? എന്ത് കിട്ടിയാലും വിൽക്കും !!! 

(ഇത് പൂർണ്ണമായി പുതിയൊരു പോസ്റ്റ് അല്ല; മാതൃഭൂമിയുടെ റിപ്പോർട്ടിങ് നെറികേടിനെ കുറിച്ചെഴുതിയ കുറിപ്പ് പുതിയ സംഭവത്തിന്റെ വെളിച്ചത്തിൽ അപ്ഡേറ്റ് ചെയ്തതാണ് )


മാധ്യമപ്രവർത്തനമെന്ന പേരിൽ അരങ്ങേറിയ ഒരു നെറികേടിനെപ്പറ്റി എഴുതിയ ഒരു പോസ്റ്റ്; വായിക്കാൻ താൽപ്പര്യമുള്ളവർക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യാം....==>>>> ഇത് മാധ്യമപ്രവർത്തനമല്ല; ഒളിഞ്ഞു നോട്ടമാണ്; സദാചാരഗുണ്ടായിസമാണ്; സർവ്വോപരി ക്രൈം ആണ്.


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday, 1 February 2018

കെട്ടുപ്രായം കഴിഞ്ഞിട്ടും മുട്ടിലിഴയുന്ന ശബരി റെയിൽ പദ്ധതി

ശബരി റെയില്‍ പദ്ധതി പ്രഖ്യാപിച്ച വര്‍ഷം ജനിച്ച കുട്ടികള്‍ക്ക് നിയമപ്രകാരം പ്രായപൂർത്തിയായി; പലരും വിവാഹം കഴിച്ച് അവർക്ക് കുട്ടികളുണ്ടായി; അന്ന് ജനിച്ച എല്ലാ മനുഷ്യരും ഇന്ന് വോട്ടർമാരാണ്; അവരിൽ ചിലർ ഇന്ന് പഞ്ചായത്ത് മെമ്പർമാരാണ്. എന്നാല്‍, പദ്ധതി ഇപ്പോഴും മുട്ടിലിഴഞ്ഞു തുടങ്ങിയിട്ടേ ഉള്ളൂ. ഓരോ വര്‍ഷവും ബജറ്റുകൾ വരുമ്പോള്‍ പദ്ധതി പ്രദേശത്തുള്ളവര്‍ വാർത്തകൾ സൂക്ഷ്മമായി പരിശോധിക്കും. ഓരോ വർഷവും മാറ്റി വയ്ക്കുന്ന തുകയ്ക്ക് ഇവിടെ 10 സെന്റ് ഭൂമി വാങ്ങി ഒരു വീട് വയ്ക്കാൻ പോലും തികയില്ല. പദ്ധതിയുടെ ഓരോ ഘട്ടത്തിലും നമ്മുടെ ചില രാഷ്ട്രീയനേതാക്കള്‍ പാതയുടെ അലൈന്‍മെന്റിനെതിരെ രംഗത്തെത്തികൊണ്ടിരുന്നു. അവരവരുടെ സ്വകാര്യ നേട്ടത്തിനനുസരിച്ച് പാത വളയ്ക്കാനും നിവര്‍ത്താനും ശ്രമിച്ചു. തമിഴ്‌നാട്ടിലോ മറ്റോ ആയിരുന്നെങ്കില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഒന്നിച്ചു നിന്ന് പാത പണി തീർത്ത് വണ്ടി ഓടിച്ചു തുടങ്ങിയേനെ. പല തരം തര്‍ക്കങ്ങള്‍, വേണ്ടത്ര ഫണ്ട് അനുവദിക്കായ്ക, രാഷ്ട്രീയഇച്ഛാശക്തി ഇല്ലായ്‌മ തുടങ്ങി വിവിധ കാരണങ്ങൾ കൊണ്ട് 'ശബരി റെയില്‍' എന്ന സ്വപ്‌നപദ്ധതി റെയിൽപ്പാളം പോലെ കൂട്ടിമുട്ടാതെ അനന്തമായി മുന്നോട്ടു പോകുന്നു. 

111 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു റെയില്‍വേ പദ്ധതിയില്‍ രണ്ട് പതിറ്റാണ്ടുകൾ കൊണ്ട് ഭാഗികമായെങ്കിലും പണി നടത്തിയിട്ടുള്ളത് ആകെ 8 കിലോമീറ്ററിൽ; അങ്കമാലി മുതല്‍ കാലടി വരെ. ഒരു പക്ഷേ ലോക റെയില്‍ നിര്‍മാണ ചരിത്രത്തില്‍ ഇത് ഒരിക്കലും ഭേദിക്കാനാവാത്ത റെക്കോഡായിരിക്കണം. 1997-98 ൽ പദ്ധതിക്ക് അംഗീകാരം കിട്ടിയ സമയത്ത് 517 കോടിയായിരുന്നു പദ്ധതിക്ക് പ്രതീക്ഷിച്ച ചെലവ്. ഇപ്പോളത് ആയിരക്കണക്കിന് കോടികൾ ആയിട്ടുണ്ടാവും. കേന്ദ്ര റെയില്‍ മന്ത്രാലയം പണം മുടക്കി നടത്തുന്ന നിര്‍മാണത്തിന് സ്ഥലമേറ്റെടുത്ത് കൊടുക്കുക എന്ന ഉത്തരവാദിത്വം മാത്രമേ സംസ്ഥാന സര്‍ക്കാറിനുണ്ടായിരുന്നുള്ളു. ഭൂമിയുടെ വിലയും മറ്റ് ആനുകൂല്യങ്ങളും റെയില്‍വേ കൊടുക്കുമായിരുന്നു. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി 416 ഹെക്ടര്‍ ആണ് ഏറ്റെടുക്കേണ്ടിയിരുന്നത്. പാതയുടെ റൂട്ടും സ്ഥലം വിട്ടു നല്‍കലും സംബന്ധിച്ച് ഏറെക്കുറെ ധാരണയുണ്ടാകാൻ തന്നെ ഏറെ വർഷങ്ങളെടുത്തു. വലിയ സാമ്പത്തിക സ്ഥിതിയും രാഷ്ട്രീയ സ്വാധീനവുമില്ലാത്ത പാവപ്പെട്ടവരും സാധാരണക്കാരുമായ കുറെപ്പേര്‍ സ്വന്തം കിടപ്പാടം വരെ തര്‍ക്കങ്ങളില്ലാതെ വിട്ടുകൊടുക്കാന്‍ തയ്യാറായപ്പോള്‍ വലിയ ഭൂവുടമകള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സ്ഥലമെടുപ്പ് അട്ടിമറിച്ചു. അലൈന്‍മെന്റ് പലവട്ടം മാറ്റി മറിച്ചു. പദ്ധതിക്കുവേണ്ടി കല്ലിട്ടുപോയ സ്ഥലങ്ങള്‍ വില്‍ക്കാനോ, പണയപ്പെടുത്താനോ, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താനോ കഴിയില്ല. ഈ സ്ഥലങ്ങളുടെ ഏറ്റെടുക്കൽ നടപടിക്രമങ്ങൾ എന്ന് പൂർത്തിയാകും എന്ന് ഒരുറപ്പും ഭൂവുടമകൾക്ക് ലഭിച്ചില്ല. കൃഷിസ്ഥലങ്ങളില്‍ ദീര്‍ഘകാലവിളകള്‍ വച്ചു പിടിപ്പിക്കാനും അനുവാദമില്ല. ഈ കുരുക്കില്‍ പാവങ്ങളും സാധാരണക്കാരും ശരിക്കും പെട്ടു പോവുകയും ചെയ്തു. 

ഇരുപതോളം പഞ്ചായത്തുകൾക്കും ആറോളം മുനിസിപ്പാലിറ്റികൾക്കും നേരിട്ട് ഗുണം ലഭിക്കേണ്ട പദ്ധതിയാണിത്. 10.1 കിലോമീററര്‍ ദൈര്‍ഘ്യമുളള 21 തുരങ്കങ്ങള്‍, 3 വലിയ പാലങ്ങൾ, 25 ചെറുപാലങ്ങള്‍, 25 മേല്പാലങ്ങള്‍, 85 ലെവല്‍ ക്രോസുകള്‍, 15 സ്റ്റേഷനുകള്‍ ഇതൊക്കെയായിരുന്നു പദ്ധതിയിൽ വരാനിരുന്ന അടിസ്ഥാന സൗകര്യങ്ങൾ.  ഇങ്ങനെ മലയോര ഗ്രാമീണ മേഖലയുടെ പശ്ചാത്തല - സാമൂഹിക - സാമ്പത്തിക വികസനത്തിന് സഹായകമാകുന്ന പദ്ധതിയാണ് 17 വര്‍ഷമായി തര്‍ക്കങ്ങള്‍ തീരാതെ കിടക്കുന്നത്. കാര്‍ഷികമേഖലയ്ക്കും മലഞ്ചരക്കു വ്യാപാരത്തിനും ഈ പാത വന്‍ മുന്നേറ്റമുണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല. റബ്ബര്‍, ഏലം, കുരുമുളക്, പൈനാപ്പിള്‍ എന്നിവ എളുപ്പം വിപണിയിലെത്തിക്കാന്‍ പാത സഹായകരമാകും. തീര്‍ഥാടനകേന്ദ്രങ്ങളായ കാലടി ശ്രീശങ്കര ജന്മസ്ഥാനം, മലയാറ്റൂര്‍ പള്ളി, കോതമംഗലം ചെറിയപള്ളി, തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, ഭരണങ്ങാനം എന്നിവിടങ്ങളിലേക്കും മൂന്നാർ, തേക്കടി, കോടനാട്, ഭൂതത്താൻകെട്ട്, വാഗമൺ തുടങ്ങി എണ്ണമറ്റ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ആളുകൾക്ക് എത്തിപ്പെടാനുള്ള എളുപ്പമാര്‍ഗമായിരുന്നു പദ്ധതി.

ഇടക്കാലത്ത്, പദ്ധതിവിഹിതത്തിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന റെയില്‍വേ ബോര്‍ഡ് നയം വന്നതോടെയാണ് അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയെ അരികുവൽക്കരിച്ചത്. കേന്ദ്രവും സംസ്ഥാനവും തമ്മിൽ കത്തെഴുതലും നിവേദനം കൊടുക്കലും നടക്കുന്നതല്ലാതെ പദ്ധതിനിർമ്മാണം കാര്യമായി നടക്കുന്നില്ല; നിലവിൽ കോടികൾ മുടക്കിയതു കൊണ്ട് പദ്ധതിയെ റയില്‍വേ പാടെ ഉപേക്ഷിക്കില്ല എന്നാണ് ജനങ്ങളുടെ പ്രതീക്ഷ; അങ്കമാലി കാലടി റീച്ചിൽ അവിടെയും ഇവിടെയുമായി നാമമാത്രമായ പണികൾ ഇപ്പോഴും നടക്കുന്നത് കൊണ്ട് ആ പ്രതീക്ഷ സജീവമായി നിലനിൽക്കുന്നു. 

അങ്കമാലി കാലടി റീച്ചിൽ പദ്ധതി ""പുരോഗമിക്കുന്നതിന്റെ"" ചില കാഴ്ചകൾ  






























വിവരങ്ങൾക്ക് വിവിധ മാധ്യമവാർത്തകളെയും ഇന്റെർനെറ്റിൽ ലഭ്യമായ വിശ്വസിക്കാവുന്നത് എന്ന് തോന്നുന്ന റിപ്പോർട്ടുകളെയുമാണ് ആശ്രയിച്ചിട്ടുള്ളത്. ചിത്രങ്ങൾ കൂടുതലും പദ്ധതിയുടെ വിവിധ പ്രദേശങ്ങളിൽ പോയി എടുത്തവയും ചിലത് മാധ്യമങ്ങളിൽ വന്നവയുമാണ്.  

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

നിസംഗതയുടെ കാലത്ത് പ്രസക്തമായ രണ്ട് സാമൂഹ്യപരീക്ഷണങ്ങൾ

എറണാകുളത്ത് തിരക്കേറിയ പത്മ ജംഗ്ഷനില്‍ യുവാവ് കെട്ടിടത്തില്‍ നിന്ന് വീണ് പരുക്കേറ്റ് മണിക്കൂറുകള്‍ കിടന്നിട്ടും തിരിഞ്ഞുനോക്കാതെ ജനക്കൂട്ടം. ഏറെ സമയത്തിന് ശേഷം, ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി അത് വഴിയേ പോവുകയായിരുന്ന രഞ്ജിനി എന്ന സ്ത്രീയും അവരുടെ മകളും മുൻകൈയെടുത്താണ് യുവാവിനെ ആശുപത്രിയിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്. ഹൈക്കോടതി അഭിഭാഷകയാണ് രഞ്ജിനി; മകൾ വിഷ്ണുപ്രിയ, തൃക്കാക്കര ഭവൻസ് വരുണ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ്... പുരുഷ കേസരികൾ ഇവരെ നമിക്കേണ്ടിയിരിക്കുന്നു....


ഈ അവസരത്തിൽ ഓർമ്മ വന്നത് യൂട്യൂബിൽ കണ്ട രണ്ട് വീഡിയോകളാണ്. രണ്ട് സാമൂഹ്യ പരീക്ഷണ പരിപാടി (Social Experiment) കളുടേതാണ് വീഡിയോ. 

വീഡിയോ - 1 (കാണേണ്ടവർ ലിങ്ക് ക്ലിക്ക് ചെയ്താൽ മതി)....=> https://goo.gl/myN91g 



സമൂഹത്തില്‍ വനിതകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക്  നേരെ ചെറുവിരല്‍ അനക്കാന്‍ മടിക്കുന്നവരെയും അതിനോട് നിസംഗമായി പ്രതികരിക്കുന്നവരെയും തുറന്നു കാട്ടിയും ഇതിനിടയിലും തങ്ങളാല്‍ ആവുന്നത് ചെയ്യുന്ന ചുരുക്കം ധൈര്യശാലികളെ പ്രശംസിച്ചുമാണ് ഈ വീഡിയോ ക്ലിപ്പ് പുരോഗമിക്കുന്നത്.  യെസ് നോ മേബി’ എന്നാണ് ഏതാണ്ട് രണ്ടര മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയുടെ പേര്. ഞാന്‍ കാണുന്ന സമയത്ത്  ആ ക്ലിപ്പ് പതിനാലര ലക്ഷം ആളുകള്‍ കണ്ടു കഴിഞ്ഞിട്ടുണ്ടായിരുന്നു. ഇവിടെ തരികിട, ഒടിയന്‍ എന്നൊക്കെ വിളിപ്പേരുള്ള പ്രാങ്ക് വീഡിയോ പ്രോഗ്രാം ചെയ്യുന്നവര്‍ ഒന്ന് കണ്ടു പഠിക്കണം ഈ പരിപാടി .

പരിപാടിയുടെ ഏകദേശ രൂപം ഇങ്ങിനെയാണ്. ഡല്‍ഹിയിലെ ആളൊഴിഞ്ഞ ഏതോ തെരുവില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാര്‍. ചില്ലുകള്‍ മുഴുവനും കറുത്ത ഫിലിം ഒട്ടിച്ച് അകത്തേയ്ക്കുള്ള കാഴ്ച പൂര്‍ണ്ണമായും മറച്ചിരിക്കുന്നു. കാറിനുള്ളില്‍ ഒരു സ്ത്രീയുടെ പേടിച്ചരണ്ട ഉച്ചസ്ഥായിലുള്ള കരച്ചില്‍ ശബ്ദം റെക്കോഡ് ചെയ്ത് വെച്ചിരിക്കുന്നു. റെക്കോര്‍ഡ്‌ ചെയ്ത കരച്ചില്‍ ഓരോ ആളുകള്‍ വണ്ടിയുടെ സമീപത്ത് എത്തുന്നതിന് അനുസരിച്ച് കേള്‍പ്പിക്കുന്നു. അത് കേട്ടിട്ടും ഒരു ഭാവഭേദവുമില്ലാതെ കടന്നു പോകുന്നു ചിലര്‍. ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമേയല്ലെന്ന ഭാവത്തിലാണ് മറ്റു ചിലര്‍ കടന്നു പോകുന്നത്. ഭീരുക്കളെ കുറ്റക്കാരായും നല്ല രീതിയില്‍ പ്രതികരിച്ച ആളുകളെ ഹീറോകള്‍ ആയുമാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ആദ്യ പകുതിയില്‍ ഉള്ളത് മനസ്സിനെ വിഷമിപ്പിക്കുന്ന കാഴ്ചകളാണെങ്കിലും വിഡിയോയുടെ അവസാന ഭാഗം പ്രത്യാശ നല്‍കുന്നതാണ്. ചില യുവാക്കളെ കൂടാതെ അത്ര കണ്ടു ആരോഗ്യവാന്‍ അല്ലാത്ത ഒരു വൃദ്ധന്‍ പോലും രണ്ടാം പകുതിയില്‍ കാഴ്ചക്കാരന്റെ മനസ്സില്‍ ഇടം പിടിക്കും. അവര്‍ പ്രകടിപ്പിക്കുന്ന നല്ല മനസ്സും ഉയര്‍ന്ന ധൈര്യവും പ്രശംസനീയം തന്നെയാണ്. സിനിമകളിലെ നായകന്മാരെ പോലെ അവര്‍ അവസരത്തിനൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിക്കുന്നു. 


വീഡിയോ - 2 (കാണേണ്ടവർ ലിങ്ക് ക്ലിക്ക് ചെയ്താൽ മതി)....=> https://goo.gl/ujKeSR

ദില്ലിയിലെ പ്രശസ്തമായ ഒരു ആശുപത്രിക്കടുത്തുള്ള റോഡില്‍ ശരീരം മുഴുവന്‍ രക്തവുമായി സഹായത്തിന് കേണു വിളിക്കുന്ന യുവാവാണ് ചിത്രത്തില്‍. വരുണ്‍ പൃഥ്വി എന്ന നടനും കൂട്ടുകാരുമാണ് നിസ്സംഗരായ സമൂഹത്തിന്റെ കണ്ണു തുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ പരീക്ഷണം നടത്തിയത്. ദല്‍ഹി ബാലാസംഗക്കേസിലെ ഇരയായ പെണ്‍കുട്ടിയുടെ കൂട്ടുകാരനുണ്ടായ അതേ അനുഭവമായിരുന്നു വരുണിനും. ആളൊഴിഞ്ഞ ഒരു ആംബുലന്‍സ് അടക്കം ഒരു വണ്ടി പോലും നിര്‍ത്തിയില്ല. റോഡിന്റെ ഇരു വശങ്ങളിലും കൂടിയ ആളുകലും ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ല. അവസാനം റോഡില്‍ പിടഞ്ഞു മരിച്ചപ്പോള്‍, "സഹതാപ"ത്തോടെ എല്ലാവരും പറഞ്ഞു, പാവം, ആ പയ്യന്‍ മരിച്ചു...

പീഡനങ്ങളും അപകടങ്ങളും തുടരുമ്പോള്‍ പൊതു ജനം ഇപ്പോഴും അതിനെ ഇരകളുടെ മാത്രം പ്രശ്നമായി കാണുന്നിടത്താണ് നമ്മുടെ നാടിന്റെ ദുരവസ്ഥ കുടി കൊള്ളുന്നത്‌. ഇര തനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളാണ് എന്ന തിരിച്ചറിവിന് മാത്രമേ ഒരു സുരക്ഷിത സമൂഹം ഉണ്ടാക്കാന്‍ കഴിയൂ. നാളെ നമ്മളും ഇരയാവാമെന്ന സാധ്യത മുന്നില്‍ കണ്ടാലെ ക്രൂരമായ ഈ നിസ്സംഗതയുടെ ആഴം നമുക്ക് മനസ്സിലാവൂ.


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

Saturday, 27 January 2018

ഹീലിയം പേടകത്തിലടച്ച് സൂക്ഷിച്ചു വച്ചിട്ടുള്ള ഇന്ത്യൻ ഭരണഘടനയെപ്പറ്റി ചില വിശേഷങ്ങൾ...

ഇന്ത്യൻ ഭരണഘടനയുടെ ഒറിജിനൽ പ്രതികൾ രണ്ടെണ്ണമാണ്. ഒന്ന് ഹിന്ദി ഭാഷയിലും മറ്റൊന്ന് ഇംഗ്ലീഷ് ഭാഷയിലും. 16 ഇഞ്ച് നീളവും 12 ഇഞ്ച് വീതിയുമുള്ള കടലാസിലെഴുതിയ കയ്യെഴുത്ത് പ്രതിക്ക് 251 താളുകളും 3.75 കിലോഗ്രാം തൂക്കവുമുണ്ട്. ഏകദേശം 1000 വർഷത്തോളം ഈ ഗ്രന്ഥം നാശം കൂടാതെ ഇരിക്കും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇംഗ്ളണ്ടിൽ നിർമ്മിച്ച പേപ്പറിലാണ് ഇന്ത്യൻ ഭരണഘടന എഴുതപ്പെട്ടത്. ഇന്ത്യൻ പാർലമെൻറ് ലൈബ്രറിയിൽ ഹീലിയം നിറച്ച പ്രത്യേക പേടകത്തിലാണ് ഭരണഘടനയുടെ യഥാർത്ഥ പ്രതികൾ സൂക്ഷിച്ചിരിക്കുന്നത്.

മനോഹരമായ ഇറ്റാലിക്ക് കാലിഗ്രാഫി ശൈലിയിൽ ആണ് ഇവ എഴുതപ്പെട്ടത്. ഇതിന്റെ കയ്യെഴുത്ത് നടത്തിയത് ഡൽഹിക്കാരനായ പ്രേം ബിഹാരി നരൈൻ റൈസാദയാണ്. അദ്ദേഹത്തിന്റെ മുത്തച്ഛനിൽ നിന്നാണ് അദ്ദേഹം കാലിഗ്രഫി പഠിച്ചത്. ഈ ദൗത്യം ഏറ്റെടുക്കാൻ നെഹ്‌റു ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അത് അഭിമാനത്തോടെ ഏറ്റെടുത്തു. പ്രതിഫലമായി എന്ത് വേണമെന്ന നെഹ്രുവിന്റെ ചോദ്യത്തിന് ഒരു നയാപൈസ പോലും വേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പക്ഷെ അദ്ദേഹം ഒരു കാര്യം മാത്രം ചോദിച്ചു. എല്ലാ പേജുകളുടെയും താഴെ അദ്ദേഹം അദ്ദേഹത്തിന്റെ പേര് എഴുതിച്ചേർക്കും; ഏറ്റവും അവസാനപേജിൽ അദ്ദേഹത്തിന്റെ പേരിനോടൊപ്പം അദ്ദേഹത്തിന്റെ മുത്തച്ഛന്റെ പേരും എഴുതിച്ചേർക്കും. നെഹ്‌റു ആ ആവശ്യം അംഗീകരിക്കുകയും ചെയ്തു. ഭരണഘടന എഴുതുന്ന ജോലി പൂർത്തിയാക്കാൻ ശ്രീ പ്രേം ബിഹാരി 6 മാസം എടുത്തു. ഈ ജോലിക്കു വേണ്ടി അദ്ദേഹം 432 പെൻ ഹോൾഡർ നിബ്ബുകൾ ഉപയോഗിച്ചു. No.303 നിബ്ബ്‌ ആണ് ഉപയോഗിക്കപ്പെട്ടത്. 

ശാന്തിനികേതനിൽ നിന്നുള്ള അതുല്യ കലാകാരനായ നന്ദലാൽ ബോസും അദ്ദേഹത്തിന്റെ ശിഷ്യന്മാരുമാണ് മനോഹരമായ ചിത്രപ്പണികൾ കൊണ്ട് ഭരണഘടനാ പുസ്തകത്തിന്റെ ഓരോ താളുകളും അലങ്കരിച്ചത്. കല്ലിൽ നിന്നും മറ്റും വേർതിരിച്ചെടുത്ത വർണ്ണങ്ങൾ, സ്വർണ്ണം മുതലായവയാണ്‌ ഈ ചിത്രപ്പണികൾക്ക് വേണ്ടി അവർ ഉപയോഗിച്ചത്. (ഭാരതസർക്കാർ നൽകുന്ന ഏറ്റവും വലിയ പുരസ്കാരങ്ങളായ ഭാരത രത്ന, പദ്മശ്രീ തുടങ്ങിയവയുടെ ചിഹ്നങ്ങളും നന്ദലാൽ ബോസ് തന്നെയാണ് വരച്ചത്) 

ഗുരുകുലചിത്രീകരണത്തിലൂടെ വേദകാലഘട്ടം, രാമ-സീത-ലക്ഷ്മണ-കൃഷ്ണ-അർജ്ജുന ചിത്രീകരണങ്ങളിലൂടെ ഇതിഹാസകാലഘട്ടം തുടങ്ങിയവയെ ഈ ഗ്രന്ഥത്തിൽ വിളക്കിച്ചേർത്തിട്ടുണ്ട്. ശ്രീബുദ്ധൻ, മഹാവീരൻ, അശോകൻ, വിക്രമാദിത്യൻ, അക്ബർ, ശിവജി, ഗുരു ഗോബിന്ദ് സിംഗ്, ടിപ്പു സുൽത്താൻ, ലക്ഷ്മി ഭായ് എന്നിങ്ങനെ വിവിധ കാലഘട്ടങ്ങളിലെ പ്രമുഖരുടെയും സ്മരണ ഭരണഘടനാപുസ്തകത്തിൽ ചിത്രീകരിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ദണ്ഡി മാർച്ചും നവഖലി യാത്രയും ദേശീയപ്രസ്ഥാനത്തിലെ മറ്റു സംഭവങ്ങളും ചിത്രരൂപത്തിൽ ഭരണഘടനാപുസ്തകത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.  

വിവിധ രാജ്യങ്ങളുടെ ഭരണഘടനകളിൽ നിന്ന് പ്രചോദനവും സ്വാധീനവും ഉൾക്കൊണ്ടാണ് ഇന്ത്യൻ ഭരണഘടന രൂപം പ്രാപിച്ചത്. അത് കൊണ്ട് തന്നെ നമ്മുടെ ഭരണഘടനയെ "വായ്പകളുടെ സഞ്ചി (a bag of borrowings) എന്ന് വിശേഷിപ്പിക്കാറുണ്ട്. സാമൂഹ്യ-സാമ്പത്തിക അവകാശങ്ങൾക്ക് വേണ്ടി ഉൾച്ചേർത്ത നിർദ്ദേശകതത്വങ്ങൾ അയർലൻഡിൽ നിന്ന് സ്വാംശീകരിച്ചതാണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങൾ ഫ്രഞ്ച് വിപ്ലവത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്. പഞ്ചവത്സര പദ്ധതികൾ (FYP) എന്ന ആശയം പഴയ USSR ൽ നിന്ന് കടം കൊണ്ടതാണ്. ഭരണഘടനയുടെ ആമുഖം അമേരിക്കൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്നെടുത്തതാണ്. അമേരിക്കൻ ഭരണഘടനയും തുടങ്ങുന്നത് "WE THE PEOPLE" എന്ന പ്രയോഗത്തോട് കൂടിയാണ്. എല്ലാ പൗരന്മാർക്കും അടിസ്ഥാന പൗരാവകാശങ്ങൾ വാഗ്ദാനം ചെയ്യുന്ന, നമ്മുടെ ഭരണഘടന അംഗീകരിച്ച മൗലികാവകാശങ്ങൾ അമേരിക്കൻ ഭരണഘടനയിൽ നിന്നും സ്വീകരിച്ചിട്ടുണ്ട്. എല്ലാ പൗരൻമാരുടെയും അടിസ്ഥാന മനുഷ്യാവകാശമെന്ന നിലയിൽ ഇന്ത്യൻ ഭരണഘടന ഒൻപത് മൗലികാവകാശങ്ങളെ അംഗീകരിക്കുന്നു 

11 പേജുകളിലായിട്ടാണ് ഭരണഘടനാ അസംബ്ലി അംഗങ്ങൾ ഭരണഘടനയുടെ അസ്സൽ പ്രതിയിൽ ഒപ്പിട്ടിരിക്കുന്നത്. ആദ്യത്തെ ഒപ്പ് നെഹ്‌റുവിന്റെയും അവസാന ഒപ്പ് ഫിറോസ് ഗാന്ധിയുടെയും ആണ്. അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിട്ടുള്ളത് ഗാന്ധിജിയുടെ ഒപ്പാണ്. ഭരണഘടനനിർമ്മാണം പൂർത്തീകരിച്ചപ്പോഴേക്കും അദ്ദേഹം വധിക്കപ്പെട്ടിരുന്നു. 

ലോകത്തിലെ ഏതൊരു പരമാധികാര രാജ്യത്തിന്റെയും ഭരണഘടനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും വലിയ ഭരണഘടനയാണ് ഇന്ത്യൻ ഭരണഘടന. 1946 ഡിസംബർ 9 ന് ഭരണഘടനാ അസംബ്ലി അതിന്റെ ആദ്യ യോഗം ചേർന്നു. 1947 ഓഗസ്റ്റിൽ പാകിസ്ഥാൻകാർ ഇന്ത്യയിൽ നിന്ന് ഭാഗം പിരിഞ്ഞു പോയി. പിന്നീട് ഡോ അംബേദ്കർ നിയമമന്ത്രിയായി ചുമതലയേറ്റു. 1949 നവംബർ 26ന് നമ്മുടെ ഭരണഘടന പാസായി. പക്ഷേ, രണ്ടുമാസത്തിനു ശേഷം 1950 ജനുവരി 26-ന് മാത്രമാണ് ഇത് നിയമപരമായി പ്രാബല്യത്തിൽ ആക്കപ്പെട്ടത്. ആ ദിവസമാണ് റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നത്. നവംബർ 26 ഭരണഘടന ദിനമായി ആചരിക്കപ്പെടുന്നു. നമ്മുടെ ഭരണഘടന പിറന്ന്, പിന്നെയും ആറു കൊല്ലം കഴിഞ്ഞാണ്, പാക് ഭരണഘടന പാസായത്. 1956 മാർച്ച് 23ന് അത് പ്രാബല്യത്തിൽ വന്നു. പാകിസ്ഥാൻ ഭരണഘടനയ്ക്ക് രണ്ടു കൊല്ലമേ ആയുസ്സുണ്ടായുള്ളൂ. 1958-ലെ പട്ടാളവിപ്ലവത്തോടെ അത് അപ്രസക്തമായി. 1962-ലും 73-ലും പുതിയ ഭരണഘടനകൾ ഉണ്ടായി. നൂറിന് മുകളിൽ ഭേദഗതികൾക്കു ശേഷവും ഇന്ത്യൻ ഭരണഘടന വലിയ പോറലൊന്നുമേല്ക്കാതെ നിലനില്ക്കുന്നു എന്നത് ചെറിയ കാര്യമല്ല.


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാൻ താഴെയുള്ള ലിങ്കി ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

HTTPS://WWW.FACEBOOK.COM/ACHAYATHARANGAL.BLOGSPOT.IN


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


HTTPS://WWW.FACEBOOK.COM/GROUPS/224083751113646/

Tuesday, 16 January 2018

ഒരു സിനിമയിലേക്ക് ലൈംഗികത കടന്നു വരുന്ന വിധം...; ഒഴിവാകുന്ന വിധവും !!!


ഒരു സിനിമയിലേക്ക് ലൈംഗികത കടന്നു വരുന്ന വിധം...

മാധവിക്കുട്ടിയായി അഭിനയിക്കുന്ന വിദ്യാബാലൻ നായകന്റെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കുന്നു. നായകൻ നിർവികാരനായി നിൽക്കുകയാണ്. വിദ്യയുടെ കണ്ണുകളിൽ കാമം കത്തുന്നു. വിദ്യയുടെ ശ്വാസഗതി ഉയരുന്നു. വിദ്യ നായകൻറെ കരം കവർന്ന ശേഷം അയാളുടെ മാറിലേക്ക് വീഴുന്നു. നിമിഷാർദ്ധത്തിൽ വിദ്യയുടെ സാരിത്തലപ്പ് ഊർന്നു വീഴുന്നു. ഇറക്കി വെട്ടിയ ബ്ലൗസിലൂടെ ക്ളീവെജ്‌ കൃത്യമായി കാണാം. നേർത്ത ഷിഫോൺ സാരിക്കിടയിലൂടെ വ്യക്തമായിക്കാണാവുന്ന വയറും പൊക്കിൾച്ചുഴിയും. നായകൻ വിദ്യയെ തടയുന്നു. തെറ്റ് ചെയ്യാത്തവരായി ആരാണുള്ളത് എന്ന് നായകനോട് ചോദിച്ചു കൊണ്ട് ചുംബനം, കെട്ടിപ്പിടിത്തം, തുടർന്ന് ലൈംഗികബന്ധം.... നായികയുടെ ഈ പ്രവർത്തിയിൽ ഒരു നിയന്ത്രണവും ചെലുത്താനാവാത്ത ഡയറക്ടർ സങ്കടത്തോടെ ഇതെല്ലാം ഷൂട്ട് ചെയ്യാൻ മനസില്ലാമനസോടെ ക്യാമറാമനോട് പറയുന്നു. 


ഒരു സിനിമയിൽ നിന്ന് ലൈംഗികത ഒഴിവാകുന്ന വിധം...


വിദ്യാബാലനു പകരം മഞ്ജു വാര്യർ മാധവിക്കുട്ടിയാകുന്നു; മുകളിൽ വിവരിച്ച അതേ സീൻ...


നായകൻ മാധവിക്കുട്ടിയായ മഞ്ജു വാര്യരുടെ കണ്ണുകളിലേക്ക് കാമപരവശനായി നോക്കുന്നു. ആ നോട്ടത്തിലെ അപാകതയും ലൈംഗികത കടന്നു വരാനുള്ള സാധ്യതയും മനസിലാക്കിയ മഞ്ജു സാരിത്തലപ്പെടുത്തു പുതക്കുന്നു. തന്നിലേക്ക് നീണ്ടു വരുന്ന നായകൻറെ കയ്യിൽ നിന്ന് തന്ത്രപരമായി മഞ്ജു ഒഴിഞ്ഞ് മാറുന്നു. മഞ്ജു സാധാരണ തൃശ്ശൂര്‍ക്കാരിയുടെ നാട്ടുഭാഷയില്‍ നായകനോട് ലൈംഗികത ഒഴിവാക്കേണ്ടതിനെ പറ്റി ഉപദേശിക്കുന്നു. എന്നാൽ നായകൻ നയപ്പെടുന്നില്ല. ഒടുക്കം നായകൻ മഞ്ജുവിനെ സമീപിക്കുന്നു. വളരെ നേർത്ത ബാക്ക് ഗ്രൗണ്ട് സംഗീതത്തോടെ സൂര്യൻ കടലിലേക്ക് താണ് പോകുന്ന സീൻ എടുക്കാൻ മഞ്ജു സമ്മതിക്കുന്നു. ആനന്ദതുന്ദിലനായ സംവിധായകൻ ക്യാമറാമനോട് മഞ്ജു പറയുന്ന രീതിയിൽ സീൻ ഷൂട്ട് ചെയ്യാൻ നിർദ്ദേശിക്കുന്നു.  ലൈംഗികത കടന്നു വരാതെ സിനിമ രക്ഷപ്പെടുന്നു......


മലയാളിയുടെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന "ആമി" എന്ന ചിത്രവുമായി ബന്ധപ്പെട്ട് സംവിധായകൻ കമൽ നടത്തിയ ചില പരാമർശങ്ങളുടെ വെളിച്ചത്തിൽ ചുമ്മാ എഴുതി നോക്കിയതാണ്.  കഴിഞ്ഞ ദിവസമാണ്, കമൽ തന്റെ ചിത്രത്തിൽ മാധവിക്കുട്ടിയാവാൻ കാസ്റ്റ് ചെയ്തിട്ട് എന്തോ കാരണങ്ങളാൽ റോൾ വേണ്ടെന്ന് വച്ച് പോയ വിദ്യാ ബാലനെക്കുറിച്ച് മോശപ്പെട്ട പരാമർശം നടത്തിയത്. മഞ്ജു വാരിയർ ആണ് ഇപ്പോൾ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് 


ഒരു വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ കമൽ പറഞ്ഞത് ഇപ്രകാരമാണ്. "വിദ്യയെ ഞങ്ങള്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതല്ല, അവര്‍ പിന്മാറിയതാണ്. അത് കഥയോ കഥാപാത്രമോ ഇഷ്ടപ്പെടാതെ ആയിരുന്നില്ല മറ്റെന്തോ ചില കാരണങ്ങള്‍ കൊണ്ടാണ്. ചില ബാഹ്യപ്രേരണകള്‍ മൂലം. പക്ഷെ ഇപ്പോള്‍ ഞാന്‍ ഭയങ്കര സന്തോഷത്തിലാണ്. വിദ്യയ്ക്ക് വേണ്ടി കണ്ടിരുന്ന മാധവിക്കുട്ടിയെ അല്ല മഞ്ജു ചെയ്തിരിക്കുന്നത്. വിദ്യ ചെയ്തിരുന്നെങ്കില്‍ അതില്‍ കുറച്ച് ലൈംഗികതയൊക്കെ കടന്ന് വരുമായിരുന്നു. ഞാന്‍ പോലും ശരിക്ക് ശ്രദ്ധിക്കാത്ത ഒരു ഭാഗമായിരുന്നു അത്. എന്നാല്‍ മഞ്ജു വന്നതിനാല്‍ സാധാരണ തൃശ്ശൂര്‍ക്കാരിയുടെ നാട്ടുഭാഷയില്‍ പെരുമാറുന്ന മാധവിക്കുട്ടിയെ അവതരിപ്പിക്കാനായി. അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ട സ്ത്രീയായിരുന്നെങ്കിലും അടിസ്ഥാനപരമായി അവര്‍ സാധാരണ ഒരു മലയാളി സ്ത്രീ ആയിരുന്നു. അങ്ങനെയുള്ളൊരു കലാകാരിയാകാന്‍ എന്തുകൊണ്ടും വിദ്യാ ബാലനെക്കാള്‍ ചേരുന്നത് മഞ്ജു തന്നെയാണ്.  മേക്കോവർ ശരിയാകുമോ എന്ന സംശയം കൊണ്ടാണ് മഞ്ജുവിനെ ആദ്യം ആദ്യം കാസ്റ്റ് ചെയ്യാതിരുന്നത്. എന്നാല്‍ മഞ്ജു ശരിക്കും വിസ്മയിപ്പിച്ചു. വളരെ പെട്ടന്ന് മഞ്ജു മാധവിക്കുട്ടിയായി മാറി. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ വിദ്യ പിന്മാറിയത് ദൈവാനുഗ്രഹമായി തോന്നുന്നു. ഞാന്‍ ആഗ്രഹിച്ച മാധവിക്കുട്ടിയെ കുറച്ചുകൂടി നല്ല രീതിയില്‍ ചെയ്യാന്‍ സാധിച്ചു. അതില്‍ സന്തോഷവും സമാധാനവും ഉണ്ട്."


കമൽ സാർ, 


ജീവിതാനുഭവങ്ങൾ; ലൈംഗികതയടക്കം സത്യസന്ധമായി തുറന്ന് പറഞ്ഞും തുറന്ന് എഴുതിയും ജീവിച്ച്  മരിച്ച ആമിയുടെ കഥ സിനിമയിലൂടെ പറയുമ്പോൾ ലൈംഗികത കടന്നു വരും എന്ന് പേടിക്കുന്ന സംവിധായകന്റെ സിനിമ എങ്ങനെ സത്യസന്ധമാകും ?

ചെങ്കനൽ പോലെ കത്തിനിൽക്കുന്ന അസ്തമയ സൂര്യനെ നോക്കിയിരുന്ന കമലയോട് "നീ ഏതു ദൈവത്തെയാണ് ധ്യാനിക്കുന്നത്" എന്നു ചോദിച്ച അമ്മയ്ക്ക് "ഞാനിഷ്ടപ്പെട്ട പുരുഷനുമായി രതിലീലകളാടുന്നത് ഭാവന ചെയ്യുകയാണ്" എന്ന മറുപടി പറഞ്ഞ കമലയെ താങ്കൾ എങ്ങനെയാവും അവതരിപ്പിക്കുക ?


മാധവിക്കുട്ടി എന്ന സത്യസന്ധയായ എഴുത്തുകാരി സ്ത്രീ ലൈംഗീകതയുടെ വിവിധ ഘട്ടങ്ങള്‍ തന്റെ കൃതികളിൽ തുറന്നെഴുതിയിട്ടുണ്ട്. വളരെ കാവ്യാത്മകമായ വിവരണങ്ങളാണവ. മാധവിക്കുട്ടിയുടെ രചനകളെല്ലാം കമൽ വായിച്ചിട്ടുണ്ടോ എന്ന് സംശയം ജനിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങൾ. മാധവിക്കുട്ടി തുറന്ന് പറഞ്ഞിരുന്നത് നൈസർഗികമായ ലൈംഗികതയെപ്പറ്റിയായിരുന്നു; അതിനെ ഒരു കാരണവശാലും ഭയക്കേണ്ടതില്ലെന്നാണ് എന്റെ തോന്നൽ; എന്നാൽ, "കടന്നു വരുമായിരുന്നു" എന്ന് താങ്കൾ ഭയപ്പെടുന്ന ലൈംഗികത സോഫ്റ്റ് പോൺ ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

"സംവിധായകന്റെ കല" എന്ന് വിളിക്കപ്പെടുന്ന സിനിമയുടെ ഫീൽഡിൽ ഇത്രയും എക്സ്‌പീരിയൻസ് ഉള്ള താങ്കൾ, വളരെ ആലോചിച്ചെഴുതിയ സ്ക്രിപ്റ്റിന്റെ പിൻബലത്തിൽ താങ്കൾ തന്നെ സംവിധാനം ചെയ്യുന്ന ഒരു സിനിമയിൽ, ഒരു പ്രത്യേക അഭിനേത്രി അഭിനയിച്ചിരുന്നെങ്കിൽ അതിൽ ലൈംഗികത കടന്നു വന്നേനെ എന്ന് പറഞ്ഞാൽ പിന്നെ സംവിധായകൻ എന്ന നിലയിൽ താങ്കൾ എന്ത് പണിയാണവിടെ ചെയ്യുന്നത്...!!??? കേവലം ഒരു നടിയ്ക്ക് സംവിധായകനെ ഓവർടേക്ക് ചെയ്ത് എങ്ങനെയാണ് സിനിമയിലേക്ക് ലൈംഗികത കൊണ്ട് വരാൻ സാധിക്കുക ? മാത്രവുമല്ല, ഈ നടി പടം വേണ്ടെന്നു വച്ച് പോയി പുതിയ നടിയെ വച്ച് പടം ഏറെ മുന്നോട്ടു പോയപ്പപ്പോൾ മാത്രമാണോ അങ്ങേക്ക് ഈ വെളിപാട് ഉണ്ടായത് ? 

ഒരു കാര്യം ഓർക്കണം; താങ്കൾ കേവലം ഒരു സംവിധായകൻ എന്നതിനപ്പുറം ചലച്ചിത്ര അക്കാദമി എന്ന സർക്കാർ സംവിധാനത്തിന്റെ അധ്യക്ഷൻ കൂടിയാണ്. സിനിമാ മേഖലയിലെ സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീ വിരുദ്ധതയും വ്യാപക ചര്‍ച്ചയായിരിക്കെ താങ്കളെപ്പോലെ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയില്‍ നിന്നും ഇത് പോലെ നിരുത്തരവാദപരമായ പരാമര്‍ശം ഉണ്ടായത് ചീപ്പായിപ്പോയി. നിങ്ങളുടെ ജല്പനങ്ങൾ സ്ത്രീവിരുദ്ധമാണ് സാർ; കുറഞ്ഞ പക്ഷം വ്യക്ത്യധിക്ഷേപം ആണ് സാർ...  


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
    
https://www.facebook.com/groups/224083751113646/

Wednesday, 10 January 2018

കൊച്ചി മെട്രോ നഷ്ടത്തിന്റെ പാളത്തിലാണിപ്പോൾ ഓടുന്നത്; ഇനിയെന്ത് ചെയ്യാം ?

പരക്കെ ആഘോഷാരവങ്ങളോടെ മലയാളി, പ്രത്യേകിച്ച് കൊച്ചിക്കാർ കൈനീട്ടി സ്വീകരിച്ച കൊച്ചി മെട്രോയെപ്പറ്റി ഏതാനും നാളുകൾക്ക് മുൻപ് വന്ന പത്രവാർത്ത കുറച്ച് അലോസരമുണ്ടാക്കുന്നതായിരുന്നു. മെട്രോ പ്രതിദിനം 22 ലക്ഷം നഷ്ടം വരുത്തുന്നു എന്നുള്ള വർത്തയാണത്. എന്ന് വച്ചാൽ പ്രതിമാസം 6.6 കോടിയും പ്രതിവർഷം 79.2 കോടി രൂപയും. റിപ്പോർട്ടനുസരിച്ച്, മെട്രോയുടെ പ്രതിദിന വരവും ചെലവും തമ്മിലുള്ള വ്യത്യാസം 22 ലക്ഷം രൂപയാണത്രെ. പ്രതിദിന ടിക്കറ്റ് കലക്‌ഷൻ 12 ലക്ഷം രൂപയും ടിക്കറ്റ് ഇതര വരുമാനം 5.16 ലക്ഷം രൂപയും. മെട്രോയുടെ ഒരു ദിവസത്തെ നടത്തിപ്പു ചെലവ് 38 ലക്ഷവും. റിപ്പോർട്ടിൽ വ്യക്തത കുറവുണ്ടെങ്കിലും, ഉള്ള വിവരങ്ങൾ വച്ച് അക്കൗണ്ടിംഗ് ഭാഷയിൽ പറഞ്ഞാൽ നഷ്ടത്തിലുപരി ഇത് നെഗറ്റിവ് കോൺട്രിബ്യൂഷൻ ആണ്. അതായത് വേരിയബിൾ ചിലവുകളും വരവും തമ്മിലുള്ള വ്യത്യാസം മാത്രം. തേയ്മാനച്ചിലാവും ഫിക്സഡ് ചിലവുകളും ഓവർഹെഡ് അലോക്കേഷനും കൂടി കഴിയുമ്പോൾ നഷ്ടം ഇതിലും ഭീകരമായിരിക്കും. കുറച്ചു കൂടി കൃത്യമായ കണക്കുകൾ കിട്ടാൻ മെട്രോയുടെ വാർഷിക റിപ്പോർട്ട് പുറത്ത് വരുന്നത് വരെ കാത്തിരിക്കേണ്ടിയിരിക്കുന്നു.

ഈയവസരത്തിൽ ഉയരാവുന്ന ചില ചോദ്യങ്ങൾ ഇവയാണ് 

1. ഇത്രയും വലിയ ഒരു പദ്ധതി തുടങ്ങിയ ഉടനെ ലാഭത്തിലായില്ല എന്നത് ഇത്ര ചർച്ച ചെയ്യേണ്ട വിഷയമാണോ എന്നുള്ളതാണ് ? 

2. ആദ്യഘട്ടം മുഴുവനായില്ലല്ലോ; പദ്ധതി പൂർണ്ണമാകുമ്പോൾ ലാഭത്തിലായിക്കൊള്ളില്ലെ എന്ന ചോദ്യവും ഒന്നാമത്തേതിനോട് ചേർത്ത് ചോദിക്കാം ?

2. പൊതു സംരംഭങ്ങൾ, പ്രത്യേകിച്ച് ഒരു വലിയ ഗതാഗത പദ്ധതി ലാഭം എന്ന ഉദ്ദേശം മാത്രം വച്ച് വിലയിരുത്തേണ്ട ഒന്നാണോ എന്നതാണ് ?

ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം അല്ല എന്ന് പറയാൻ ഒറ്റ നോട്ടത്തിൽ തോന്നാം. ആലുവയിൽ തുടങ്ങി പേട്ടയിൽ അവസാനിക്കുന്ന ഒന്നാം ഘട്ട മെട്രോ പണിയുന്നതിന് മുന്നോടിയായി തയ്യാറാക്കിയ പ്രോജക്ട് റിപ്പോർട്ട് അനുസരിച്ച് മൂന്നരലക്ഷത്തിലധികം പ്രതിദിന യാത്രക്കാരെയാണ് പ്രതീക്ഷിച്ചത്. ആ പ്രൊജക്ഷനിൽപ്പോലും പ്രതിവർഷം 40 കോടിയോളം നഷ്ടമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പദ്ധതി പ്രയോഗത്തിൽ വന്നതിന് ശേഷം വന്ന കണക്കുകളനുസരിച്ച്, യഥാത്ഥത്തിൽ മെട്രോയിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം ശരാശരി 42000 ആണ്. അപ്പോൾ തുടർന്ന് ഉണ്ടാകാൻ സാധ്യതയുള്ള നഷ്ടം ഭീമമാകാൻ വഴിയുണ്ട്. ഇത് പ്രതീക്ഷിച്ച പ്രൊജക്ഷന്റെ കാൽ ഭാഗം പോലും ഇല്ല എന്ന് ഓർമ്മയിൽ സൂക്ഷിക്കണം. ഇവിടെ പ്രതിവർഷ നെഗറ്റിവ് കോൺട്രിബ്യൂഷൻ തന്നെ 80 കോടിയോളമാണ്; അപ്പോൾ നഷ്ടം എത്രയോ മടങ്ങായിരിക്കും എന്നൂഹിക്കാം. യാത്ര ചെയ്യാൻ വേണ്ടത്ര ആളുണ്ടായിരുന്നെങ്കിൽ ഇതൊക്കെ ഭാവിയിൽ ശരിയാകും എന്നാശ്വസിക്കാമായിരുന്നു. രാവിലെയും വൈകുന്നേരവും ഒഴിവു ദിവസങ്ങളും വിട്ടാൽ മറ്റു സമയങ്ങളിൽ വണ്ടിയിൽ തീരെ ആളില്ല എന്നതാണ് യാഥാർഥ്യം. ഇപ്പോൾ പറയുന്ന യാത്രക്കാരുടെ എണ്ണം പോലും സ്‌കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും മറ്റ് കൂട്ടായ്മകളുടെ നേതൃത്വത്തിലും ജോയ് റൈഡിന് വേണ്ടി വരുന്ന ഗ്രൂപ്പ് യാത്രക്കാരെ കൂടി ചേർത്ത് എണ്ണിയെടുക്കുന്നതാണ്. പുതുമയും കൗതുകവും ഭംഗിയുമുള്ള ഒരു ഹൈടെക്ക് ഗതാഗതസംവിധാനം വന്നപ്പോൾ ഉണ്ടായ പുതുമോടി  താൽപ്പര്യം കൂടി കഴിഞ്ഞാൽ ആളെണ്ണം കുറയാനുള്ള സാധ്യതയാണുള്ളത്. പത്തര കഴിഞ്ഞാൽ നാല് മണി വരെ സിറ്റി സർവീസ് ബസിൽ പോലും സ്റ്റാൻഡിങ് യാത്രക്കാരില്ലാത്ത നഗരമാണ് നമ്മുടേതെന്ന് കൂടി ഓർക്കണം.

രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം ഇല്ല എന്ന് പറയാനാണ് യുക്തി പ്രേരിപ്പിക്കുന്നത്. ഒന്നാം ഘട്ടത്തിൽ വിഭാവനം ചെയ്ത ദൂരത്തിന്റെ മൂന്നിൽ രണ്ട്  ഭാഗത്തിന് മുകളിൽ പണി പൂർത്തിയായി സർവ്വീസ് നടന്നുകൊണ്ടിരിക്കുകയാണ്. ഇനിയുള്ള മൂന്നിലൊന്നു കൂടി കഴിയുമ്പോൾ ഇപ്പോഴത്തേതിന്റെ ഇരട്ടിയിൽ കൂടുതൽ യാത്രക്കാരെ പ്രതീക്ഷിക്കാനാവുമോ ? അഥവാ ഉണ്ടായാൽ പോലും  നഷ്ടം ലാഭത്തിലേക്ക് മാറില്ലല്ലോ.

മൂന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം അല്ല എന്ന് തന്നെയാണ്. ലോകത്തെവിടെയും മെട്രോ ടിക്കറ്റ് ചാർജ്ജ് കളക്ഷൻ കൊണ്ട് മാത്രം ലാഭകരമായി ഓടുന്നില്ല എന്ന വാദവും നിലവിലുണ്ട്. അപ്പോൾ പിന്നെ അത് നടത്തിക്കൊണ്ട് പോകാൻ എന്ത് ചെയ്യാൻ പറ്റും. പോസിറ്റിവ് കോൺട്രിബ്യൂഷൻ നൽകാൻ ഒരു പദ്ധതിക്ക് സാധിച്ചില്ലെങ്കിൽ അതെങ്ങനെ മുന്നോട്ടു പോകും ? KSRTC അസ്സൽ ഉദാഹരണമായി നമ്മുടെ മുന്നിലുണ്ട്. സാമൂഹ്യമാധ്യമങ്ങളിലും അന്തിക്കവല ചർച്ചകളിലും ഇരുന്ന് കയ്യടിക്കുന്നവരുടെ കയ്യിൽ പ്രോത്സാഹനം മാത്രമേ ഉള്ളൂ എന്നതാണ് യാഥാർഥ്യം. ഈ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തേണ്ടത് വളരെ ആവശ്യമാണ്. 

വളരെയേറെ പണച്ചിലവുള്ള ബൃഹത്പദ്ധതിയായിരുന്നു; നമ്മളത് ഇച്ഛാശക്തിയോടെ നടപ്പാക്കി. മെട്രോ നിർമ്മാണ ഘട്ടത്തിലെ കാര്യക്ഷമതയും കൃത്യതയും രൂപകൽപ്പനയിലെ സൂക്ഷ്മതയും സൗന്ദര്യവും തീർച്ചയായും ശുചിത്വത്തിന്റെ നിലവാരവും തീർച്ചയായും അഭിനന്ദനാർഹമാണ്. ഭീമമായൊരു നിക്ഷേപം നടന്നു കഴിഞ്ഞ സ്ഥിതിക്ക് എന്ത് സർക്കസ് കാണിച്ചും ഇതിനി നടത്തിക്കൊണ്ട് പോകേണ്ടത് ഓരോ പൗരന്റെയും ആവശ്യമാണ്; അവർ ഇത്തരമൊരു പദ്ധതിയെ സപ്പോർട്ട് ചെയ്തിരുന്നെങ്കിലും ഇല്ലെങ്കിലും ? ഇത്തരം അവസ്ഥയിൽ ഒരു പദ്ധതി എങ്ങനെ ലാഭത്തിലെത്തിക്കാം. രണ്ട് വഴികളുണ്ട്; ഒന്ന് വരുമാനം വർധിപ്പിക്കുക. രണ്ട് ചിലവുകൾ കുറക്കുക. രണ്ടാമത്തെ മാർഗ്ഗം എത്രത്തോളം വിജയകരമാകും എന്ന് ഉറപ്പില്ല. അപ്പോൾപ്പിന്നെ, ആദ്യമാർഗ്ഗം തന്നെയാണ് ഉചിതം.


വരുമാനം വർധിപ്പിക്കാൻ പല മാർഗ്ഗങ്ങളുണ്ട്.  അതിൽ പ്രധാനം യാത്രക്കാരുടെ എണ്ണം കൂട്ടുക എന്നുള്ളതാണ്. വണ്ടിയിൽ സ്ഥിരം ആളുണ്ടാവണമെങ്കിൽ മെട്രോയുടെ സർവീസ് ഏരിയായിൽ ആവശ്യത്തിന് സ്‌പെൻഡിങ് പൊട്ടൻഷ്യൽ ഉള്ള ഫ്ലോട്ടിങ് പോപ്പുലേഷൻ വേണം; അതെന്തായാലും ജനങ്ങളോ അധികാരികളോ വിചാരിച്ചാൽ ഉണ്ടാക്കാവുന്നതല്ല. പിന്നെ ചെയ്യാവുന്നത്, ഉള്ള പോപ്പുലേഷനെ പരമാവധി മെട്രോ യാത്രക്ക് പ്രേരിപ്പിക്കുക എന്നതാണ്. ഈ ഘട്ടത്തിലാണ്, ഒരു പദ്ധതി അത് ടാർഗറ്റ് ചെയ്യുന്ന പ്രദേശത്തെ ജനസംഖ്യയിൽ എത്ര ശതമാനത്തിന് ഉപകാരപ്പെടുന്നു എന്ന കണക്ക് കൂടി എടുക്കേണ്ടത്. ഇവിടെ ബസി യാത്ര ചെയ്യുന്നവർ ഏറെയും ലോവർ ക്ലാസ്സിലും മിഡിൽ ക്ലാസ്സിലും പെട്ടവരാണ്. യാത്രാക്കൂലിയിലെ കൂടുതലും സ്റ്റേഷൻ പരിസരങ്ങളിലെ പാർക്കിങ് അപര്യാപ്തതയും തന്നെ, സമൂഹത്തിലെ കീഴ്‌ത്തട്ടുകാരനെയോ ഇടത്തട്ടുകാരനെയോ ബസ് യാത്ര ഉപേക്ഷിച്ച്‌ മെട്രോ ഉപയോഗിക്കാൻ ഒരു തരത്തിലും പ്രേരിപ്പിക്കുന്നില്ല. യാത്രക്കൂലി താങ്ങാവുന്നതാണെങ്കിലും, മറ്റു പലതരം അസൗകര്യങ്ങൾ കൊണ്ട് കാർ to കാർപെറ്റ് റൈഡ് തല്പരരായ അപ്പർ ക്ലാസിനെയും മെട്രോ ആകർഷിക്കുന്നില്ല. നിലവിൽ അപ്പർ മിഡിൽ ക്ലാസ്സ് മാത്രമാണ് ഇതിനെ സ്ഥിരമെന്ന നിലയിൽ ആശ്രയിക്കുന്നത്; പിന്നെ കുറെ കാഷ്വൽ യൂസേഴ്‌സും ജോയ് റൈഡേഴ്‌സും മാത്രം. 

അപ്പർ ക്ലാസിനെ ഉടൻ ആകർഷിക്കാം എന്നുള്ള വ്യാമോഹം ഒഴിവാക്കിയിട്ട് ബാക്കി വിഭാഗങ്ങളെ ആകർഷിക്കാനുള്ള വഴികളാണ് നോക്കേണ്ടത്. അതിന് വേണ്ടി ടിക്കറ്റ് നിരക്ക് ഗണ്യമായി കുറക്കുകയാണ് ഏറ്റവുമാദ്യം വേണ്ടത്.  ആദ്യമേ വലിയ ചാർജുകൾ അടിച്ചേൽപ്പിച്ച് ജനങ്ങളെ അകറ്റുന്നതിന് പകരം ചെറിയ ചാർജുകൾ വാങ്ങി അവരെ ഇതിലേക്ക് ആകർഷിക്കുക; ഘട്ടം ഘട്ടമായി ചാർജ്ജ് കൂട്ടാമല്ലോ. സുഖസൗകര്യങ്ങൾ ശീലിച്ചവർ എന്ത് വിലകൊടുത്തും അത് നിലനിർത്തിക്കോളുമെന്നേ; ഈയവസരത്തിൽ യാഥാർഥ്യബോധത്തോടെ പ്രതിസന്ധികളെ സമീപിക്കുകയാണ് വേണ്ടത്. തുടങ്ങി വച്ച സ്ഥിതിക്ക് നമുക്കിത് മുന്നോട്ട് കൊണ്ട് പോകണ്ടേ ?

കൂടാതെ സീസൺ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തി സ്ഥിര യാത്രക്കാരെ സമ്പാദിക്കുക, പീക്ക് റേറ്റ്, ഓഫ് പീക്ക് റേറ്റ് നിലവാരത്തിൽ വ്യത്യസ്ത റേറ്റുകൾ ഫിക്സ് ചെയ്യയ്യുക, പാർക്കിങ് സൗകര്യങ്ങൾ കൂട്ടുക, പാർക്കിങ് നിരക്കുകൾ മിതമാക്കുക എന്നിവയാണ് ഉടനടി ചെയ്യേണ്ടത്. സ്റ്റേഷനുകളിലേക്കും സ്റ്റേഷനുകളിൽ നിന്നും യാത്ര ചെയ്യാനാവശ്യമായ ഫീഡർ ഗതാഗത സംവിധാനങ്ങൾ കാര്യക്ഷമമായി ഏർപ്പെടുത്തുക. 


വീണ്ടും പണച്ചിലവുണ്ടാകുമെങ്കിലും തൃപ്പൂണിത്തുറ, കാക്കനാട്, അങ്കമാലി, ഇടക്കൊച്ചി, അരൂർ, ഫോർട്ടുകൊച്ചി എന്നിവിടങ്ങളിലേയ്ക്ക് മെട്രോ ദീർഘിപ്പിച്ച് Network വലുതാക്കി യാത്രക്കാരെ ആകർഷിക്കുക എന്നതാണ് അത്ര ലളിതമല്ലാത്തൊരു വഴി. മെട്രോ ദീർഘദൂരയാത്രാസംവിധാനമല്ലെന്ന് കൂടി ഓർക്കേണ്ടതുണ്ട്.

പിന്നെ ഉള്ള പോംവഴി, ടിക്കറ്റ് ഇതര വരുമാനങ്ങൾ വർധിപ്പിക്കുക എന്നതാണ്. വണ്ടി ഓടി ഉണ്ടാക്കുന്ന നെഗറ്റീവ് കോൺട്രിബ്യൂഷൻ നികത്താൻ വേണ്ടി പരസ്യവരുമാനം, വാടക വരുമാനം മുതലായവ പരമാവധി നേടുക. കൂട്ടത്തിൽ റിയൽ എസ്റ്റേറ്റ് കച്ചവടമോ മൾട്ടിപ്ളെക്സ് തിയേറ്ററുകളോ വ്യാപാരസമുച്ചയമോ ഐ ടി പാർക്കുകളോ ഗ്രീൻ സ്പേസോ ഓഡിറ്റോറിയമോ എക്സിബിഷൻ ഗാലറികളോ ഫുഡ് കോർട്ടുകളോ ഒക്കെ തുടങ്ങുന്ന കാര്യം ആലോചിക്കാവുന്നതാണ്. എല്ലാ മെട്രോകളും അങ്ങനെ ഒക്കെത്തന്നെയാണ് ജീവിച്ചു പോകുന്നത്. ഇതൊക്കെ ഇതിന്റെ പ്രോജക്റ്റ് റിപ്പോർട്ടിൽ ഉള്ള കാര്യങ്ങളുമാണ്. അതൊക്കെ നടപ്പിലാക്കാൻ എത്രയും വേഗം പരിശ്രമിക്കണം. വർഷങ്ങൾ നഷ്ടങ്ങളിലൂടെ കടന്നു പോയിട്ട് പിന്നെ രക്ഷിക്കാൻ നോക്കിയാൽ നമ്മുടെ KSRTC യുടെ പോലെ ഉന്തി ഉരുട്ടി മുന്നോട്ട് പോകാൻ  മാത്രമേ മെട്രോയ്ക്ക് സാധിക്കൂ.  ക്യാരി ഫോർവേഡ് നഷ്ടം കൂടിക്കൂടി ഒടുവിൽ ഗോവ സ്കൈ ബസ് പോലെ അവസാനിപ്പിക്കേണ്ടി വരരുത്. 

ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ വേണ്ടി സർക്കാർ ഇപ്പോഴേ സബ്‌സിഡി കൊടുക്കുന്നതിനെപ്പറ്റി ആലോചിക്കണം. KSRTC പോലെ വൻ നഷ്ടത്തിലായ ശേഷം സബ്‌സിഡി കൊടുക്കുന്നതിനേക്കാൾ എന്ത് കൊണ്ടും നല്ലത് നഷ്ടത്തിലേക്ക് പോകാതിരിക്കാൻ സബ്‌സിഡി കൊടുക്കുന്നതായിരിക്കും. യാത്രക്കാരുടെ എണ്ണം കൂടുന്ന മുറയ്ക്ക് സബ് സിഡി കുറയ്ക്കാവുന്നതാണ്. ശമ്പളവും പെൻഷനും സമയത്തിന് കൊടുത്താൽ ട്രഷറി പൂട്ടിയിടേണ്ട ഗതികേട് ചുമക്കുന്ന സർക്കാരിന് സബ്‌സിഡി പരിപാടി എത്രത്തോളം സാധിക്കും എന്ന് കണ്ട് തന്നെയറിയണം. 

മേൽപ്പറഞ്ഞ പ്രതിവിധികൾ ഒക്കെ ചെയ്ത് മെട്രോ ലാഭകരമാക്കിയില്ലെങ്കിൽ പിന്നെ സംഭവിക്കുക കാലക്രമത്തിൽ ഭീമമായ ക്യാരി ഫോർവേഡഡ് നഷ്ടം ചുമക്കുന്ന വെള്ളാന പദ്ധതിയ്ക്ക് കൊടുക്കേണ്ടി വരുന്ന ഒഴിവാക്കാനാവാത്ത ഗവണ്മെന്റ് സബ്‌സിഡിയാണ്. ലളിതമായി പറഞ്ഞാൽ മെട്രോ ഉണ്ടാക്കുന്ന നഷ്ടം സർക്കാർ അതിന്റെ വരുമാനത്തിൽ നിന്ന് സബ്‌സിഡി കൊടുത്ത് പരിഹരിച്ച് അതിനെ നിലനിർത്തുക എന്ന സ്ഥിരം കലാപരിപാടി. ഒരു കാരണവശാലും ചെയ്യാൻ പാടില്ലാത്ത നടപടി ആണത്.

ഏത് വിധേനെയും മെട്രോ വിജയിക്കട്ടെ, ലാഭത്തിലാകട്ടെ എന്നൊക്കെത്തന്നെയാണ് എന്റെയും ആഗ്രഹം. അത് ഇവിടെ മെട്രോ വരാൻ വളരെയേറെ ആഗ്രഹിച്ച ഒരാളായത് കൊണ്ടല്ല; ഇത് നിന്ന് പോയാൽ ഞാൻ കൂടി കൊടുത്ത നികുതിയാണല്ലോ ആർക്കുമില്ലാതെ പോവുന്നത് എന്ന പൊള്ളൽ കൊണ്ടാണ്.

അവസാനിപ്പിക്കുന്നതിന് മുൻപ് : ഭാരിച്ച പണച്ചിലവുള്ള ബൃഹത്ത് പദ്ധതികളുമായി മുന്നോട്ട് പോകുന്നതിന് മുൻപ് അത് നടപ്പാക്കാനും കാര്യക്ഷമമായി നടത്തിക്കൊണ്ട് പോകാനുമുള്ള സാമ്പത്തിക ശേഷി ഈ കൊച്ചു സംസ്ഥാനത്തിനുണ്ടോ എന്ന് പല വട്ടം മനസിരുത്തി പരിശോധിക്കേണ്ടതുണ്ട്. കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്തു കിടക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ശരാശരി ഹിപ്പോക്രാറ്റ് മലയാളിയുടെ കയ്യടിയും ആർപ്പുവിളിയും മാത്രം ലക്‌ഷ്യം വച്ച് കൊണ്ട് പദ്ധതികൾ പ്രഖ്യാപിക്കരുത്; അതുമായി മുന്നോട്ട് പോകരുത്. പ്രോജക്റ്റ് റിപ്പോർട്ടുകൾ ഉണ്ടാക്കുന്നവരും അതിനു മേൽ ഉപദേശിക്കുന്നവരും എത്ര യോഗ്യരാണെങ്കിലും ഒരു വൻ പദ്ധതി നമുക്ക് കടിക്കാവുന്ന ഇരയാണോ എന്ന് ചിന്തിക്കാൻ നമ്മുടെ നേതാക്കളും ഉദ്യോഗസ്ഥന്മാരും ആർജ്ജവം കാണിക്കണം. മെട്രോയുടെ തന്നെ പ്രോജക്റ്റ് റിപ്പോർട്ടിലെ ഫിനാൻഷ്യൽ പ്രോജെക്ഷൻസും റിയൽ ഫിനാൻഷ്യൽ ഫിഗറുകളും തമ്മിൽ ഗൗരവമായ താരതമ്യ പഠനം നടത്തണം. വേരിയൻസുകൾ കൃത്യമായി വിശകലനം ചെയ്ത് ഭാവി റെഫറൻസിന് വേണ്ടി സൂക്ഷിച്ചു വയ്ക്കണം. തുടർന്ന് ചെയ്യാൻ ഉദ്ദേശിക്കുന്ന പദ്ധതി തീരുമാനങ്ങളിൽ എങ്കിലും അവ ഉപയോഗപ്പെടുത്തണം. മോണോ റെയിലും ബുള്ളറ്റ് ട്രെയിനും ഒക്കെയായി പല പദ്ധതികളുമുണ്ടല്ലോ മലയാളിയുടെ സ്വപ്നക്കൂടയിൽ. 

(മെട്രോയെയും അതിന്റെ ശില്പികളെയും വിശുദ്ധപശുവായി ആരാധിക്കുന്നവർക്ക് വേണ്ടിയുള്ളതല്ല ഈ കുറിപ്പ്; അത് കൊണ്ട് പൊങ്കാല കമന്റുകൾക്ക് മറുപടി പറയുന്നതല്ല)

അടുത്തിടെ കേട്ട നവ ഹൈടെക് വികസന പദ്ധതികളുമായി ബന്ധപ്പെട്ട ചില ബ്ലോഗ്‌ പോസ്റ്റുകൾ വായിക്കാൻ താഴെ കൊടുത്ത ലിങ്കുകൾ ക്ലിക്ക് ചെയ്യുക....


കേരളത്തിന്‌ താങ്ങാനാകുമോ ഒരു അതി വേഗ റെയില്‍ പാത (HIGH SPEED RAIL CORRIDOR - HSRC) ?


ആറന്മുള വിമാനത്താവളം ആര്‍ക്കു വേണ്ടിയായിരുന്നു ?


കോരൻ ഒരു വികസന നായകൻ ആയ കഥ................



ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
    
https://www.facebook.com/groups/224083751113646/