ഞാൻ വെറും പോഴൻ

Wednesday, 20 April 2022

ഒരു ചെറ്യേ വല്ല്യ പുസ്തകം

ഏപ്രിൽ 23 ലോക പുസ്തക ദിനമാണ്. World Book and Copyright Day എന്നാണ് ഈ ദിനം ഔപചാരികമായി അറിയപ്പെടുന്നത്. ഐക്യരാഷ്ട്ര സഭയോട് അഫിലിയേറ്റ് ചെയ്യപ്പെട്ട UNESCO എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന United Nations Educational, Scientific and Cultural Organization ആണ് ഈ ദിനം തിരഞ്ഞെടുത്തത്. വില്യം ഷേക്സ്പിയറിന്റെ ചരമവാർഷികവും മറ്റ് നിരവധി പ്രമുഖ എഴുത്തുകാരുടെ ജനനത്തിൻ്റെയോ മരണത്തിന്റെയോ വാർഷികവുമായി വരുന്ന തിയ്യതിയാണ് ഏപ്രിൽ 23.


ഈ അവസരത്തിൽ വളരെ പെരുമയുള്ള ഒരു പുസ്തകം പരിചയപ്പെടുത്താമെന്നു കരുതി. ഇതിന്റെ പെരുമയെന്താണെന്ന് ചോദിച്ചാൽ അതിന്റെ വലിപ്പമാണതിന്റെ പെരുമ. ലോകത്തിൽ അച്ചടിക്കപ്പെട്ട പുസ്‌തകങ്ങൾക്കിടയിൽ ഏറ്റവും ചെറിയ പുസ്തകങ്ങളിൽ ഒന്നാണിത്.  ക്രൈസ്തവ വിശ്വാസികൾ "Lord's Prayer - കർത്തൃപ്രാർത്ഥന" എന്ന് വിളിക്കുന്ന സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയാണ് ഈ "പുസ്തക"ത്തിന്റെ ഉള്ളടക്കം. ഡച്ച്, ഇംഗ്ലീഷ്, അമേരിക്കൻ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, സ്പാനിഷ്, സ്വീഡിഷ് എന്നീ ഏഴ് ഭാഷകളിൽ Lord's Prayer ഈ പുസ്തകത്തിൽ അച്ചടിച്ചിട്ടുണ്ട്. ഒരു പക്ഷെ ലോകത്തിൽ അച്ചടിച്ചതിൽ വച്ചേറ്റവും ചെറിയ Polyglot Book (ബഹുഭാഷാ പുസ്തകം) ഇത് തന്നെയാവാനാണ് സാധ്യത. പരമ്പരാഗത രീതിയിൽ അച്ച് ഉപയോഗിച്ച് മുദ്രണം ചെയ്ത ഈ പുസ്തകം നൂൽ കൊണ്ട് തുന്നി തുകൽച്ചട്ടയിട്ട് ബയൻറ് ചെയ്ത രൂപത്തിലാണുള്ളത്. 

ഈ പുസ്തകത്തിന് ഒരു ഷർട്ട് ബട്ടനേക്കാൾ വലിപ്പം കുറവാണ്. അളന്ന്
പറഞ്ഞാൽ കഷ്ടിച്ച് 5 മില്ലീമീറ്ററിൽ താഴെ 
നീളവും അത്രയും തന്നെ വീതിയുമേ ഇതിനുള്ളൂ. അച്ചടിച്ച പേജുകളുടെ വലിപ്പം 3.5 mm മാത്രമേയുള്ളൂ. ആധുനിക ഡി. ടി. പി. (Desk Top Publishing) സംവിധാനങ്ങൾ ഉപയോഗിച്ച് Reprographic Reduction നടത്തി ഇത്രയും ചെറിയ പേജുകൾ പ്രിന്റ് ചെയ്തെടുക്കൽ അത്ര ശ്രമകരമായ  കാര്യമല്ല. പക്ഷെ, 1952-ൽ പരമ്പരാഗത മെറ്റൽ ടൈപ്പ് ഉപയോഗിച്ച് ഇത്തരമൊരു ബുക്ക് ഉണ്ടാക്കിയെടുക്കുക എന്നത് തീരെ നിസാര കാര്യമല്ലായിരുന്നു. ഇത്ര ചെറിയ പുസ്തകത്തിൽ Lord's Prayer-ലെ വാചകങ്ങൾ ഞെരുക്കി കൊള്ളിച്ചു എന്നത് വിസ്മയകരമാണ്. 


ഇതിൽ അച്ചടിച്ചിരിക്കുന്ന കാര്യങ്ങൾ നഗ്നനേത്രങ്ങൾ കൊണ്ട് വായിക്കാൻ കഴിയില്ല. ശക്തമായ ഒരു മാഗ്നിഫയിങ് ഗ്ലാസ് ഉപയോഗിച്ച് മാത്രമേ ഈ പുസ്തകം വായിക്കാനാവൂ. പ്ളെക്സിഗ്ലാസ് എന്നറിയപ്പെടുന്ന ചെറിയ അക്രിലിക് പേടകത്തിൽ ആക്കിയാണ് ഇത് വിൽപ്പനക്ക് വച്ചിരുന്നത്. ആ പേടകത്തിന്റെ അടപ്പിൽ തന്നെ ഒരു മാഗ്നിഫയിങ് ഗ്ലാസ് സെറ്റ് ചെയ്തിട്ടുണ്ട്. അച്ചടിയുടെ പിതാവായി പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന ജർമൻകാരനായ ജൊഹാൻ ഗുട്ടൻബർഗിന്റെ സ്മരണാർത്ഥം ജർമ്മനിയിലെ മൈൻസിൽ പ്രവർത്തിക്കുന്ന ഗുട്ടൻബർഗ് മ്യൂസിയം ആണ് ഈ പുസ്തകം അച്ചടിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഗുട്ടൻബെർഗ് മ്യൂസിയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ വേണ്ടി ഉരുത്തുരിഞ്ഞ ആശയമായിരുന്നു ഇത്തരമൊരു കുഞ്ഞൻ ബുക്ക് പ്രസിദ്ധീകരിക്കുക എന്നത്. ആകെ നൂറ് കണക്കിന് പുസ്തകങ്ങൾ മാത്രമേ ഇത്തരത്തിൽ അച്ചടിച്ച് വിറ്റിട്ടുള്ളൂ എന്നാണ് അറിയാൻ കഴിയുന്നത്. 












ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Friday, 1 April 2022

SBT - മലയാളിക്ക് ആനയെ വാങ്ങാൻ ആദ്യമായി ലോൺ അനുവദിച്ച ബാങ്ക് !!???


മലയാളികളുടെ സ്വന്തം SBT (സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ) ഓർമ്മയായത് 2017 ഏപ്രിൽ 1-നായിരുന്നു. അന്ന് SBT, ഭാരതീയ സ്റ്റേറ്റ് ബാങ്കി (SBI) ൽ ലയിച്ചതോടെ ഇല്ലാതായത് ബാങ്കിങ്ങിലെ മലയാളിയുടെ പ്രിയപ്പെട്ട ട്രാവൻകൂർ ലെഗസിയാണ്. മലയാളിയെ സംബന്ധിച്ച് ഒരു പ്രത്യേക ദിവസം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന പേരിൽ തുടങ്ങപ്പെട്ട ഒരു സ്ഥാപനമോ ഒരു സുപ്രഭാതത്തിൽ 'ബാങ്ക് ഓഫ് കൽക്കട്ട' എന്ന പേരിൽ കൽക്കട്ടയിൽ രൂപം കൊണ്ട് കാലക്രമത്തിൽ എസ്‌.ബി.ഐ. ആയി മാറിയ ഒന്നിൽ ചുമ്മാ  ലയിച്ച ഒരു സ്ഥാപനമോ അല്ല അത്; മറിച്ച് കേരളത്തിനും മലയാളിക്കും ബാങ്കിങ്ങുമായി ബന്ധപ്പെട്ട് ഗൃഹാതുരതയേറ്റുന്ന ഒരുകൂട്ടം ഓർമ്മകൾ കൂടിയാണ്.

സ്വാതന്ത്ര്യലബ്‌ധിക്ക് മുൻപ് രാജഭരണത്തിലായിരുന്നു 
തിരുവിതാംകൂർ സംസ്ഥാനത്ത് ഒരു കോടി രൂപ മൂലധനത്തിൽ ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് എന്ന പേരിൽ തുടങ്ങിയ ധനകാര്യ സ്ഥാപനമാണ് SBT യുടെ പ്രാഗ്‌രൂപം. കമ്പനി കാര്യ വകുപ്പിന്റെ പോർട്ടലിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് 1945 സെപ്തംബർ 12-നാണ് ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് സ്ഥാപിതമായത്. തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യരുടെ ആശയമായിരുന്നു സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വാണിജ്യ ബാങ്ക് എന്നത്. ഇതിന് മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ ആണ് അനുമതി നൽകിയത്. തിരുവനന്തപുരത്ത് അന്നത്തെ സെക്രട്ടറിയേറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ഹജൂർ കച്ചേരി കെട്ടിടമാണ് ബാങ്കിന്റെ പ്രധാനപ്രവർത്തനങ്ങൾക്കായി ലഭിച്ചത്. ആന കച്ചേരി എന്നും ഈ കെട്ടിടത്തിന് വിളിപ്പേരുണ്ടായിരുന്നു. തിരുവിതാംകൂറിന്റെ ഔദ്യോഗിക ചിഹ്നമായിരുന്ന രണ്ട് ആനകൾ ഉൾപ്പെട്ട ഒരു എംബ്ളമായിരുന്നു ട്രാവൻകൂർ ബാങ്കിന്റേതും എന്ന് കരുതപ്പെടുന്നു. ട്രാവൻകൂർ ബാങ്ക് ആരംഭിക്കുന്ന കാലത്ത് ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ദേശീയ ബാങ്കുകൾ മാത്രമായിരുന്നു തിരുവിതാംകൂറിൽ പ്രവർത്തിച്ചിരുന്നത്. പിന്നെ ഉണ്ടായിരുന്നത് അടൂർ ബാങ്ക് പോലെയുള്ള പ്രാദേശിക ബാങ്കുകളായിരുന്നു.

1946-ൽ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കായി. ശേഷം, ഇന്ത്യൻ പാർലിമെന്റ് പാസാക്കിയ SBI Subsidiary Banks Act, 1959 പ്രകാരം 1960-ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌.ബി.ഐ) യുടെ സബ്സിഡിയറി ബാങ്കായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ട്രാവൻകൂർ ബാങ്ക്, അതോടെ കേരളത്തിലെ  ബാങ്കിങ് മേഖലയുടെ നെടുംതൂണായി മാറി. തുടർന്ന് ഒട്ടേറെ പ്രാദേശിക ബാങ്കുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ലയിപ്പിക്കപ്പെട്ടു. 1961-ൽ മോറട്ടോറിയത്തിലായിരുന്ന ട്രാവൻകൂർ ഫോർവേഡ് ബാങ്ക്, കോട്ടയം ഓറിയന്റ് ബാങ്ക്, ബാങ്ക് ഓഫ് ന്യൂ ഇന്ത്യ എന്നിവ റിസർവ് ബാങ്ക് നിർദേശ പ്രകാരം എസ്‌ബിടിയിൽ ലയിപ്പിക്കുന്നു. തുടർന്ന് അടൂർ ബാങ്ക്, വാസുദേവ വിലാസം ബാങ്ക്, കൊച്ചിൻ നായർ ബാങ്ക്, ലാറ്റിൻ ക്രിസ്‌ത്യൻ ബാങ്ക്, ചമ്പക്കുളം കാത്തലിക്ക് ബാങ്ക്, ബാങ്ക് ഓഫ് ആൽവേയ് (ആലുവ), കാൽഡിയൻ സിറിയൻ ബാങ്ക്, ഇന്റോ-മർക്കന്റയിൽ ബാങ്ക് തുടങ്ങിയവയൊക്കെ SBT-യിൽ  ലയിച്ചു. 1975-ൽ SBT-ക്ക് എസ്‌ബിഐയുടെ അനുബന്ധ ബാങ്ക് (അസോഷ്യേറ്റ് ബാങ്ക്) എന്ന പദവി ലഭിച്ചു. 1992-ൽ NRI ഡിവിഷനും NRI ശാഖകളും ആരംഭിച്ചു. 1997-ൽ SBT-ക്ക് സ്വന്തമായി വെബ്സൈറ്റ് ഹോം പേജ് നിലവിൽ വന്നു. അതേ വർഷം, സ്‌റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിർ ആൻഡ് ജയ്‌പൂർ എന്നിവയ്‌ക്കൊപ്പം എസ്‌ബിടിക്കും സ്വയംഭരണാവകാശവും ലഭിച്ചു. 1998-ൽ എസ്‌ബിടി ഓഹരികളുടെ പ്രഥമ പൊതു വിൽപന (IPO) നടന്നു. 100 രൂപ മുഖവിലയുള്ള ഓഹരികൾ 500 രൂപ പ്രീമിയത്തോടെ ആയിരുന്നു IPO യ്ക്ക് വച്ചത്. 2000 - ൽ നെറ്റ് ബാങ്കിങ് സേവനം ആരംഭിച്ച ബാങ്ക് തൊട്ടടുത്ത വർഷം മൊബൈൽ ബാങ്കിങ് സൗകര്യവും കൊണ്ടു വന്നു. 2004 -ൽ ടോൾ ഫ്രീ ഇൻഫോലൈൻ സേവനവും ഇന്റർനെറ്റ് അധിഷ്ഠിത പണം കൈമാറ്റ സേവനവും തുടങ്ങി. 2016-ൽ 2016: എസ്‌ബിടി ഉൾപ്പെടെ അഞ്ച് അനുബന്ധ ബാങ്കുകളെയും എസ്‌ബിഐയിൽ ലയിപ്പിക്കാനുള്ള നടപടികൾ തുടങ്ങി. 

വളരെയേറെ എതിർപ്പുകൾക്കും പ്രതിഷേധങ്ങൾക്കും ചെറുത്തു നിൽപ്പുകൾക്കും ശേഷം 2017 ഏപ്രിൽ ഒന്നിന് ബാങ്കിങ് രംഗത്ത് മലയാളിയുടെ അഭിമാനസ്തംഭമായ SBT ഭാരതീയ സ്റ്റേറ്റ് ബാങ്കിൽ ലയിച്ചു. 

ടൈറ്റിലിൽ പറഞ്ഞിരിക്കുന്ന "മലയാളിക്ക് ആനയെ വാങ്ങാൻ ആദ്യമായി  ലോൺ  അനുവദിച്ച ബാങ്കാണ് SBT" എന്നത് പലരും പറഞ്ഞു കേട്ടിട്ടുള്ള ഒന്നാണ്.  അതിന്റെ സത്യം എന്ത് തന്നെയായാലും, ജനക്ഷേമം ലക്ഷ്യമിട്ട് ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് സ്ഥാപിച്ച SBT-യുമായി ബന്ധപ്പെട്ട ഒട്ടേറെ അറിവുകൾ നമുക്കും വരും തലമുറകൾക്കും പകർന്നു നൽകാൻ കഴിയുന്ന ഒരിടം തിരുവനന്തപുരത്തുണ്ട്. കവടിയാറിലെ ഗോൾഫ്ക്ലബിലേക്കുള്ള വഴിയിൽ ടെന്നീസ് ക്ലബിന് സമീപത്താണ് "ഫൂട്ട്പ്രിന്റ്സ്" എന്ന പേരിലുള്ള ബാങ്കിംഗ് മ്യൂസിയമുള്ളത്. നിലവിൽ സമീപവാസികൾക്ക് പോലും ഏറെ പരിചിതമല്ലാത്ത  ഈ സ്ഥാപനം ഓരോ മലയാളിയും സന്ദർശിച്ചിരിക്കേണ്ട ഒന്നാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന SBT ഇന്ന് ഓർമ്മയാണെങ്കിലും SBT വഴി നമുക്ക് സ്വന്തമായ ബാങ്കിങ്ങിന്റെ കേരള പാരമ്പര്യം ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന ഒന്നാണ്.

(ബാങ്ക് കൗണ്ടറിൽ ഇടപാടുകൾക്ക് എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ ഉപയോഗിച്ച് കൊണ്ടിരുന്ന ടോക്കൺ)


(സർ സി പി രാമസ്വാമി അയ്യരും ശ്രീ ചിത്തിര തിരുനാൾ മഹാരാജാവും) 


(ആന കച്ചേരിയുടെ മാതൃക) 


Sunday, 20 March 2022

Not Just Be Happy; Chase What Stays








Happiness is a guest that comes and goes,

More lasting than the thrill that pleasure offers.

It smiles with gifts and wins so sweet,

Then disappears on hurried feet.


It comes from things the world can give,

But can't be trusted long to live.

One day it's here, the next it's not

A feeling tied to what you've got.


But joy, my friend, is something more,

It lives inside your spirit's core.

It stays through trouble, pain, or rain,

And shines through sadness, loss, and strain.


Joy doesn’t need the world to cheer,

It grows when love and truth are near.

It’s calm, it’s strong, it helps you grow,

A quiet light that always shows.


So don’t just chase the happy high,

That fades as quickly as the sky.

Look deep inside, be still, be true 

Let joy be what carries you.

Poetic Reflections of a Crazy Soul


Wednesday, 2 March 2022

ലൂ ഓട്ടൻസ് - ശബ്ദത്തെ കാസറ്റെന്ന വിസ്മയച്ചെപ്പിലൊതുക്കിയ പ്രതിഭ


നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ഇഷ്ടമുള്ള പാട്ട് കേൾക്കുക, ശബ്ദം റെക്കോർഡ് ചെയ്യുക, അത് വീണ്ടും കേൾക്കുക എന്നത് വളരെ ചിലവ് കുറഞ്ഞതും ലളിതവുമായ ഒരു കാര്യമാണ്. ഇലക്ട്രോണിക്ക് - ഡിജിറ്റൽ സാങ്കേതികവിദ്യ വികാസം പ്രാപിച്ചതോടെ മൊബൈൽ ഫോണുകളും മറ്റ് ആധുനിക ഉപകരണങ്ങളും ഇത്തരം കാര്യങ്ങൾ വളരെ ജനകീയവും എളുപ്പവും ആക്കി. എന്നാൽ കുറച്ച് കാലം മുൻപ് വരെ ശബ്ദങ്ങൾ റെക്കോർഡ് ചെയ്ത് സൂക്ഷിക്കാനും ആവർത്തിച്ചു റീപ്ളേ ചെയ്തു കേൾക്കാനും ഉപയോഗിച്ചിരുന്നത് മാഗ്നറ്റിക്ക് ടേപ്പ് കാസറ്റുകൾ ആയിരുന്നു. പുതു തലമുറയിലെ കുട്ടികൾ പലരും ഇത് കണ്ടിട്ട് പോലുമുണ്ടാകില്ല; എന്നാൽ കുറെ പേർക്കെങ്കിലും അവ മനസിൽ നൊസ്റ്റാൾജിയ നിറക്കുന്ന ഓർമ്മച്ചെപ്പുകളാണ്.

മുകളിലെ ചിത്രത്തിൽ ഉള്ള ആളുടെ പേര് ലൂ ഓട്ടന്‍സ് എന്നാണ്. 1926 ജൂൺ 21-ന് നെതർലൻഡ്സിലെ ബെല്ലിങ്‌വോൾഡെയിൽ ജനിച്ച ഓട്ടൻസ് മിടുക്കനായ ഒരു എൻജിനീയറായിരുന്നു. 1952-ൽ ബെൽജിയത്തിലെ ഫിലിപ്സ് ഫാക്ടറിയിലാണ് ഇദ്ദേഹം ജോലി തുടങ്ങുന്നത്. 1960-ൽ ഫിലിപ്‌സിന്റെ പ്രൊഡക്ട് ഡെവലപ്പമെന്റ് വിഭാഗം തലവനായി ഓട്ടന്‍സ് ചുമതലയേറ്റു. ഫിലിപ്സ് കമ്പനിക്ക് വേണ്ടിയാണ് ലോകത്തെ വിസ്മയിപ്പിച്ച കാസറ്റ് സാങ്കേതികവിദ്യ അദ്ദേഹം വികസിപ്പിച്ചെടുത്തത്. 1963 ഓഗസ്റ്റ് 30-നാണ് അദ്ദേഹം മുന്നോട്ട് വച്ച കാസറ്റ് ഉപകരണം പൊതുജനശ്രദ്ധയിലെത്തുന്നത്. സി.ഡി. എന്ന ചുരുക്കപ്പേരിൽ ജനപ്രിയമായ കോംപാക്ട് ഡിസ്കുകൾ രൂപകല്‍പന ചെയ്ത ടീമിലും ഓട്ടന്‍സ് അംഗമായിരുന്നു. 1979-ലാണ് സിഡി പുറത്തിറങ്ങിയത്. 1986-ൽ അദ്ദേഹം ജോലിയിൽ നിന്ന് വിരമിച്ചു. 2021 മാർച്ച് 6-ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. 

റീൽ റ്റു റീൽ ടേപ്പുകൾ എന്നറിയപ്പെട്ടിരുന്ന വലിയ റീലുകളിൽ റെക്കോർഡ് ചെയ്ത് വച്ചിരുന്ന പാട്ടുകളും മറ്റ് ശബ്ദങ്ങളും കേൾക്കുക സാധാരണക്കാർക്ക് അപ്രാപ്യവും അസൗകര്യം നിറഞ്ഞതും ആയിരുന്നു. അത്തരം ഉപകരണങ്ങൾ വലുതും ഭാരം കൂടിയതും വിലയേറിയതും ആയിരുന്നു. കുറഞ്ഞ വിലയിൽ ആളുകൾക്ക് ലഭ്യമാക്കാൻ കഴിയുന്നതും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റുന്നതുമായ ഒരുപകരണം കണ്ടെത്തണമെന്ന ഓട്ടൻസിന്റെ ആഗ്രഹം അങ്ങനെയാണ് ഉടലെടുക്കുന്നത്. ''സംഗീതം എല്ലാ ആളുകൾക്കും പ്രാപ്യമായിരിക്കണം, എളുപ്പത്തിൽ കൊണ്ടുനടക്കാനും ഉപയോഗിക്കാനും കഴിയുന്ന റെക്കോർഡുകൾ വേണം എന്ന ആഗ്രഹം ഓട്ടൻസിന് കലശലായുണ്ടായിരുന്നു. അദ്ദേഹം ഫിലിപ്സിനോട് കാസറ്റുകളുടെ ഈ പുതിയ ഫോർമാറ്റ് മറ്റ നിർമാതാക്കൾക്ക് സൗജന്യമായി ലൈസൻസ് ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുട്ടിരുന്നു. കാസറ്റുകൾ ഒരു ലോകോത്തര സ്റ്റാൻഡേർഡ് ആയി മാറാൻ അത് വഴി തെളിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു.'' ഓട്ടൻസിന്റെ ജീവിതത്തെക്കുറിച്ച് ഡോക്യുമെന്ററി സംവിധാനം ചെയ്ത സാക്ക് ടെയ്‌ലർ പറയുന്നതാണിന്.

ബെര്‍ലിന്‍ റേഡിയോ ഇലക്ട്രോണിക്‌സ് മേളയിലാണ് ഓഡിയോ കാസറ്റുകള്‍ ആദ്യമായി അവതരിപ്പിച്ചത്. അത് വരെ ഉണ്ടായിരുന്ന സങ്കേതങ്ങളെക്കാൾ ഒട്ടേറെ അനുകൂല സാധ്യതകൾ ഉണ്ടായിരുന്ന കാസറ്റുകള്‍ വളരെ എളുപ്പത്തിൽ ജനമനസുകൾ കീഴടക്കി. ആ വര്‍ഷം ഏറ്റവും പ്രചാരം നേടിയ ഉല്‍പന്നങ്ങളിലൊന്നായി കാസറ്റുകള്‍ മാറി. കോടികണക്കിന് കാസറ്റുകളാണ് അക്കാലത്ത് ലോകം മുഴുവനുമായി വിറ്റഴിഞ്ഞത്. ഓഡിയോ കാസറ്റുകള്‍ വികസിപ്പിച്ചെടുത്തതിന് അമ്പതാം വാര്‍ഷികവേളയിൽ "വരവറിയിച്ച ആദ്യ ദിനം മുതല്‍ ‘സെന്‍സേഷന്‍’ ആയ കണ്ടെത്തല്‍" എന്നായിരുന്നു ബി.ബി.സി കാസറ്റുകളെ വിശേഷിപ്പിച്ചത്. കാസറ്റുകളുടെ വരവ് ജനങ്ങളുടെ സംഗീതാസ്വാദനത്തില്‍ അടിമുടി മാറ്റം വരുത്തി. സംഗീതം ഇപ്പോഴുള്ളത് പോലെ ജനപ്രിയമാകുവാൻ കാസറ്റുകൾ വഹിച്ച പങ്ക് ചെറുതല്ല.

കാലത്തിനനുസരിച്ച് കാസറ്റുകൾക്ക് വിവിധ വകഭേദങ്ങള്‍ വന്നു. ആധുനിക സാങ്കേതിക വിദ്യയില്‍ വിപ്ലവകരമായ പല കണ്ടുപിടിത്തങ്ങള്‍ ഉണ്ടായെങ്കിലും കാസറ്റിന് അതിന്റേതായ സ്ഥാനമുണ്ടെന്ന് ഉറപ്പിച്ചു പറയാം. സാങ്കേതികവിദ്യയുടെ പുരോഗതിയോടെ കാസറ്റുകള്‍ മാര്‍ക്കറ്റില്‍ നിന്നും ഏറെക്കുറെ പുറത്തായെങ്കിലും ഈ അടുത്ത കാലത്തും കാസറ്റിന് ആവശ്യക്കാര്‍ വരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലേഡി ഗാഗ, ദ കില്ലേര്‍സ് തുടങ്ങിയ പ്രശസ്ത സംഗീതജ്ഞര്‍ തങ്ങളുടെ പുതിയ ആല്‍ബങ്ങള്‍ കാസറ്റിലും ഇറക്കിയിരുന്നു. വിനീത് ശ്രീനിവാസൻ - പ്രണവ് മോഹൻലാൽ - കല്യാണി പ്രിയദർശൻ ചിത്രമായ "ഹൃദയം" സിനിമയിലെ പാട്ടുകൾ അതിന്റെ അണിയറക്കാർ കാസറ്റിൽ ലഭ്യമാക്കിയപ്പോൾ അതിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. 

ഇതിനായി കേരളത്തിൽ പല സ്ഥലങ്ങളിലും മുംബൈയിലും കൊൽക്കത്തയിലുമൊക്കെ അന്വേഷിച്ചെങ്കിലും കാസറ്റുകൾ കിട്ടാതിരുന്നതിനെ തുടർന്ന് ജപ്പാനിൽ നിന്നാണ് കാസറ്റുകൾ ഇറക്കുമതി ചെയ്തത്. വിശ്വവിഖ്യാതരായ ഒട്ടനവധി പ്രതിഭകളുടെ പാട്ടുകളും ശബ്ദസൃഷ്ടികളും ചരിത്രപുരുഷന്മാരുടെയും മഹാന്‍മാരുടെയും പ്രസംഗങ്ങളും അഭിമുഖങ്ങളും ആലേഖനം ചെയ്യപ്പെട്ട നിരവധി കാസറ്റുകൾ പല ലൈബ്രറികളിലെയും വിലമതിക്കാനാവാത്ത ആർക്കൈവുകളാണ്... 

താഴെ കാണുന്ന വീഡിയോയിലെ പ്ലേ ബട്ടൺ ക്ലിക്ക് ചെയ്‌താൽ  കാസറ്റ് പാടുന്നത് കേൾക്കാം.


 
പോസ്റ്റിലെ കാസറ്റുകളും (ഹൃദയത്തിന്റെ ഒഴികെ) കാസറ്റ് പ്ലെയറുകളും എന്റെ സ്വകാര്യ ശേഖരത്തിലുള്ളതാണ്...


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Friday, 25 February 2022

"ഭീഷ്മപർവ്വ"ത്തിലെ പ്രാന്തൻ കുരിയച്ചൻ ആരാണ് !?


പുതിയ മമ്മൂട്ടി ചിത്രമായ ഭീഷ്മ പര്‍വ്വത്തിന്റെ ട്രെയ്‌ലര്‍ വന്നത് തീരെ അപ്രതീക്ഷിതമായിട്ടായിരുന്നു. ലക്ഷക്കണക്കിന് പേരാണ് ഇത് വരെ ട്രെയിലർ കണ്ടിട്ടുള്ളത്. ട്രെയിലറിൽ ഒരു ഭാഗത്ത് പറയുന്ന ഒരു ഡയലോഗാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. സിനിമയിലെ ഒരു കഥാപാത്രം പറയുന്ന ആ ഡയലോഗ് ഇപ്രകാരമാണ്; "മൈക്കിളേട്ടായി എങ്ങാനും അറിഞ്ഞാലേ പിന്നെ പ്രാന്തന്‍ കുരിയച്ചന്‍ വിചാരിച്ചാല്‍ പോലും നമ്മളെ രക്ഷിക്കാന്‍ കഴിയില്ല" ഇതിൽ പ്രതിപാദിക്കുന്ന "പ്രാന്തന്‍ കുരിയച്ചന്‍" പടത്തിലെ ഏതെങ്കിലും ഭീകര കഥാപാത്രമായിരിക്കും എന്നാണ് പൊതുവെ പറയപ്പെടുന്ന അഭിപ്രായം. എന്നാൽ പടത്തിലെ കഥ പറയുന്ന പരിസരം കൊച്ചിയും മട്ടാഞ്ചേരിയും ഒക്കെ ആയത് കൊണ്ട് "പ്രാന്തന്‍ കുരിയച്ചന്‍" ഒരു കഥാപാത്രം ആകാൻ ഒരു സാധ്യതയുമില്ല. കൊച്ചിയുടെയും അതിന്റെ പരിസരങ്ങളുടെയും ജീവിതവും രീതികളും അറിയാവുന്നവർക്ക് "പ്രാന്തന്‍ കുരിയച്ചന്‍" തീരെ അപരിചിതനല്ല. വസ്തുതകളിൽ നിന്ന് ക്ര്യത്യമായി പറഞ്ഞാൽ "പ്രാന്തന്‍ കുരിയച്ചന്‍" ഒരു വ്യക്തിയോ കഥാപാത്രമോ പോലുമല്ല. അതൊരു മിത്താണ്; ഒരു കുരിശിനെ പറ്റിയുള്ള മിത്ത്. പക്ഷെ ആ മിത്ത് യാഥാർഥ്യത്തെക്കാൾ തെളിമയോടെയാണ് കൊച്ചിക്കാരുടെ ഉള്ളിൽ നില നിന്നു പോരുന്നതെന്ന് മാത്രം. 

കേരളത്തിലെ ക്രിസ്ത്യാനികളുടെ ചരിത്രത്തിൽ കൂനൻ കുരിശ് സത്യമെന്നും കൂനൻ കുരിശ് കലാപമെന്നുമൊക്കെ പ്രദിപാദിക്കപ്പെടുന്ന ഒരു സംഭവമുണ്ട്. AD 52 - ൽ, ക്രിസ്തുശിഷ്യനായ സെന്റ് തോമസ്, ക്രിസ്തുമതം പ്രസംഗിക്കുന്നതിനായി മുസിരിസിൽ വന്നിറങ്ങി എന്നും ഇന്ത്യയിൽ ആദ്യത്തെ ക്രിസ്ത്യാനികളുടെ സമൂഹം സ്ഥാപിച്ചതായും വിശ്വസിക്കപ്പെടുന്നു. കേരളത്തിലെ സെന്റ് തോമസിന്റെ അനുയായികളെ മാർ തോമ (സെയിന്റ് തോമസ്) ക്രിസ്ത്യാനികൾ എന്ന് വിളിക്കുന്നു. തുടർന്നുള്ള നൂറ്റാണ്ടുകളിൽ അവർ അന്ത്യോക്യൻ സഭയുമായി സഹവർത്തിത്വത്തിൽ തുടരുകയും അവരുടെ സഭാ ഭാഷയായി സുറിയാനി ഉപയോഗിക്കുകയും ചെയ്തു പോന്നു. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ, കൊച്ചിയിൽ പോർച്ചുഗീസുകാരുടെ സ്വാധീനം വർദ്ധിച്ചതോടെ, ജെസ്യൂട്ട് മിഷനറിമാർ കൊച്ചിയിൽ എത്തി കത്തോലിക്കാ മതം പ്രസംഗിക്കാൻ തുടങ്ങി. ജെസ്യൂട്ട് മിഷനറിമാർ കേരളത്തിലെ സഭയെ ലത്തീൻവൽക്കരിക്കാൻ ശ്രമിച്ചു. 1599-ൽ അവർ സെന്റ് തോമസ് ക്രിസ്ത്യാനികൾക്കായി നിയമങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്ന ഒരു കൗൺസിൽ, ഡയമ്പർ സിനഡ് (ഉദയംപേരൂർ സൂനഹദോസ്) സംഘടിപ്പിച്ചു. റോമൻ കത്തോലിക്കാ സഭയുടെ കീഴിലുള്ള സെന്റ് തോമസ് ക്രിസ്ത്യാനികളെ ഔപചാരികമായി ഒന്നിപ്പിക്കാനും അവരെ ലത്തീൻ ആചാരത്തിന്റെ അധികാരത്തിൻകീഴിൽ കൊണ്ടു വരാനുമുള്ള ശ്രമമായിരുന്നു ആ സിനഡ്. കേരളത്തിലെ സുറിയാനി പാരമ്പര്യത്തിൽപ്പെട്ട ക്രിസ്ത്യാനികളെ ലത്തീന്‍ സഭയുടെ ഭരണത്തിൻ കീഴിലാക്കാൻ ഇവിടെയുണ്ടായിരുന്ന പോർട്ടുഗീസുകാർ ഏറെക്കാലമായി കിണഞ്ഞ് ശ്രമിച്ചിരുന്നു. പോര്‍ട്ടുഗീസുകാരുടെ കാലങ്ങളായുള്ള ഈ ശ്രമം തദ്ദേശീയരായ സുറിയാനി ക്രിസ്ത്യാനികള്‍ മുൻപേ എതിര്‍ത്തിരുന്നു. റോമിലെ പോപ്പിന്റെ ആധിപത്യത്തിനു വേണ്ടി സഭയെ മാറ്റാനുള്ള പോര്‍ട്ടുഗീസുകാരുടെ ഈ ശ്രമം പല അഭിപ്രായ ഭിന്നതകൾക്കും വഴക്കിനുമൊക്കെ വഴി വച്ചിരുന്നു. മാർ തോമാ ക്രിസ്ത്യാനികള്‍ പ്രാര്‍ഥനയ്ക്ക് ഉപയോഗിച്ചിരുന്ന സുറിയാനി ഭാഷക്കു പകരം റോമന്‍ കത്തോലിക്കർ ഉപയോഗിച്ചിരുന്ന ലത്തീൻ ഭാഷയിലുള്ള പ്രാര്‍ഥനകൾ പോര്‍ട്ടുഗീസുകാര്‍ പള്ളികളില്‍ നിര്‍ബന്ധിച്ച് ഏര്‍പ്പെടുത്തിയതോടെ രംഗം വഷളായി. സുറിയാനി ക്രിസ്ത്യാനികളുടെ അഭ്യര്‍ഥനപ്രകാരം ബാബിലോണിയയിലെ യാക്കോബായ പാത്രിയാര്‍ക്കീസ് കേരളത്തിലേക്ക് അയച്ച ഒരു സുറിയാനി മെത്രാനെ പോര്‍ട്ടുഗീസുകാര്‍ തടഞ്ഞതോടെ പ്രശ്നം രൂക്ഷമായി. ഇതിനിടയില്‍ സുറിയാനി മെത്രാൻ വധിക്കപ്പെട്ടു എന്ന വാര്‍ത്ത പരന്നു. ക്ഷുഭിതരായ സുറിയാനി ക്രിസ്ത്യാനികള്‍ 1653-ല്‍ മട്ടാഞ്ചേരിയിലെ മട്ടാഞ്ചേരിയിലെ ഔവർ ലേഡി ഓഫ് ലൈഫ് പള്ളിയുടെ കപ്പേളയിൽ പഴയ കുരിശിന്റെ മുമ്പില്‍ ഒത്തു കൂടി. ലത്തീന്‍  ബിഷപ്പന്മാരെ അനുസരിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യാനായിരുന്നു അവരുടെ പരിപാടി. എന്നാൽ ആൾക്കൂട്ടം വലുതായപ്പോൾ എല്ലാവരും കുരിശിൽ തൊട്ട് സത്യം ചെയ്യുക എന്നത് പ്രായോഗികമല്ലാതായി. ഒടുവിൽ ജനക്കൂട്ടം ആ കുരിശില്‍ വലിയ ഒരു വടം കെട്ടി അതില്‍ പിടിച്ച് "ലത്തീന്‍ ബിഷപ്പന്മാരെ അനുസരിക്കില്ലെന്ന്" പ്രതിജ്ഞ ചെയ്തു. അന്നത്തെ പ്രതിജ്ഞയുടെ ഏകദേശ വാചകങ്ങൾ ഇങ്ങനെയായിരുന്നത്രെ; 'പിതാവിനാലും പുത്രനാലും പരിശുദ്ധാത്മാവിനാലും ഇനി മുതൽ ഞങ്ങൾ ഗോവ ആർച്ച് ബിഷപ്പിനെയോ ഗോവയിലെ സെന്റ് പോൾസ് സെമിനാരിയിലെ മറ്റേതെങ്കിലും വൈദികരെയോ അനുസരിക്കുകയോ സമ്മതിക്കുകയോ ഇല്ല". ഏറെ ആളുകൾ സത്യം ചെയ്യാനായി വടത്തിൽ പിടിച്ചതോടെ കുരിശ് വളഞ്ഞ് കൂന്  ബാധിച്ചത് പോലെയായി എന്നാണ് പറയപ്പെടുന്നത്. ഇതിനെയാണ് "കൂനന്‍ കുരിശ് സത്യം', "കൂനന്‍ കുരിശ് പ്രതിജ്ഞ", "കൂനൻ കുരിശ് കലാപം" എന്നൊക്കെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 1653 ജനുവരി 3-നാണ് ഈ പ്രതിജ്ഞയെടുക്കപ്പെട്ടതെന്നാണ് ചില ചരിത്രകാരന്മാർ പറയുന്നത്.  ഈ സംഭവത്തിനു ശേഷമാണ് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ  'റോമൻ സുറിയാനി'കളെന്നും 'യാക്കോബായ സുറിയാനികളെ'ന്നും രണ്ടു വിഭാഗങ്ങളായത്. കേരളത്തിലെ ക്രിസ്ത്യാനികളെ ആകമാനം റോമിന്റെ ആധിപത്യത്തില്‍ കൊണ്ടു വരാനുള്ള പോര്‍ട്ടുഗീസുകാരുടെ ശ്രമം അങ്ങനെ പരാജയപ്പെട്ടു. നിർബന്ധബുദ്ധ്യാലുള്ള ഈ മതനയം സൃഷ്ടിച്ച പ്രശ്നങ്ങള്‍ പൊതുവെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പോർട്ടുഗീസുകാരോടുള്ള വെറുപ്പിനും വിദ്വേഷത്തിനും കാരണമായി എന്നത് ചരിത്രവസ്തുതയാണ്. വൈദേശിക കോളനിവത്ക്കരണത്തിനെതിരായ നാട്ടുകാരുടെ ആദ്യ പ്രതിഷേധമെന്ന അർത്ഥത്തിൽ കൂനന്‍ കുരിശ് സത്യത്തെ വിശാലമായ കാഴ്ചപ്പാടിൽ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്നും ചില ചരിത്രകാരന്മാർ  വ്യാഖ്യാനിക്കുന്നുമുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉത്ഭവിച്ച മത സംസ്കാരങ്ങൾ ഒത്തിണങ്ങി ജീവിക്കുന്ന ഒരു പ്രദേശമാണ് മട്ടാഞ്ചേരി. മുസ്ലിംങ്ങളും ഹിന്ദുക്കളും ജൈനന്മാരും ക്രിസ്ത്യാനികളും എന്തിന് ജൂതന്മാർ വരെ ജീവിക്കുന്ന പ്രദേശം. ഗുജറാത്തികളും കൊങ്ങിണികളും ആംഗ്ലോ ഇന്ത്യന്‍സും പോർട്ടുഗീസ് വംശജരും ലോകത്തിന്റെ മറ്റു പല പ്രദേശങ്ങളിൽ നിന്നുള്ളവരും കൂടിക്കലർന്നു ജീവിക്കുന്ന ഒരിടം. ചുരുക്കത്തിൽ ലോകത്തിന്റെ ഒരു കൊച്ചു പരിച്ഛേദം. 

മട്ടാഞ്ചേരി ബസാര്‍ റോഡിന്റെ സൈഡിലുള്ള ഒരു ചെറിയ ആരാധനാലയത്തിലാണ് കൂനൻ കുരിശ് എന്നപേരിൽ പ്രശസ്തമായ കൽക്കുരിശ് സ്ഥിതി ചെയ്യുന്നത്. മാർത്തോമാ സഭ മാർപ്പാപ്പയെ അംഗീകരിക്കുന്നവരെന്നും എതിര്‍ക്കുന്നവരെന്നും രണ്ടായി പിരിഞ്ഞത് കൂനന്‍കുരിശു സത്യത്തോടു കൂടിയാണെന്നിരിക്കെ, മാര്‍പ്പാപ്പയേയും റോമിനേയും അംഗീകരിക്കുന്ന മാര്‍ത്തോമ്മാ വിഭാഗത്തിന്‍റെ ഒരു പള്ളിയുടെ ഉള്ളിലാണ് ചരിത്രപ്രധാനമായ കൂനന്‍കുരിശിപ്പോള്‍ നിലനിൽക്കുന്നതെന്ന വസ്തുത കൗതുകം ജനിപ്പിക്കുന്നതാണ്. കൂനൻ കുരിശ് കപ്പേളയെ കുര്യച്ചന്റെ നട എന്നാണ് ഭക്തർ വിളിക്കുന്നത്. എന്നാൽ ജാതി മത സമുദായ വ്യത്യാസമില്ലാതെ നിരവധി ഭക്തരുടെ ആശാകേന്ദ്രമായ തീര്‍ത്ഥാടനസ്ഥാനമാണ് ഈ പള്ളി. ഈ കൽക്കുരിശിനെ യാണ് വിശ്വാസികൾ "പ്രാന്തന്‍ കുരിയച്ചന്‍" "പ്രാന്തൻ കുരിശ് മുത്തപ്പൻ" "പ്രാന്തൻ മുത്തപ്പൻ" എന്നൊക്കെ വിളിച്ചു പോരുന്നത്.  

പോര്‍ട്ടുഗീസ് ഭാഷയില്‍ സാന്താ ക്രൂസ് എന്നാൽ വിശുദ്ധ കുരിശെന്നും പാന്ത് ക്രൂസ് എന്നാല്‍ വളഞ്ഞ കുരിശെന്നുമാണ് അർത്ഥം. പോര്‍ച്ചുഗീസ് ഭാഷയറിയാത്ത നാട്ടുകാര്‍ പാന്ത് ക്രൂസ് എന്നത് പറഞ്ഞു പറഞ്ഞ് പ്രാന്താ ക്രൂസ്സും പ്രാന്തന്‍ കുരിശും പ്രാന്തന്‍ കുരിയച്ചനും ഒക്കെയായതാണെന്നു കരുതപ്പെടുന്നു. ചന്ത പ്രദേശത്ത് നാട്ടിയിരുന്ന കുരിശ് വഴി യാത്രക്കാര്‍ക്ക് ചിലപ്പോഴൊക്കെ വിശ്രമസ്ഥലമായപ്പോള്‍ "പാന്ഥന്‍ കുരിശെ"ന്ന പേരുണ്ടായി എന്നൊരു കഥയുമുണ്ട്. പാന്ഥന്‍ എന്ന വാക്കിന് വഴിപ്പോക്കൻ എന്നർത്ഥമുണ്ടല്ലോ. 

കളവ് പോയ സാധനങ്ങൾ വീണ്ടെടുത്ത് നൽകാനും അസാധ്യമെന്ന് കരുതുന്ന കാര്യങ്ങൾ സാധ്യമാക്കാനും പ്രാന്തൻ കുരിയച്ചനോടുള്ള പ്രാർത്ഥനക്ക് കഴിവുണ്ടെന്നാണ് ഇവിടത്തെ സന്ദർശകരുടെ വിശ്വാസിക്കുന്നത്. ആരുടെയെങ്കിലും എന്തെങ്കിലും സാധനം കളവു പോയാല്‍ ഉടന്‍ പ്രാന്തന്‍ കുരിയച്ചനു നേർച്ച നേർന്നാൽ മോഷ്ടാവ് അത് ഇരുചെവി അറിയാതെ തിരികെ കൊണ്ട് തരുമെന്നും അത് ചെയ്യാത്ത പക്ഷം മോഷ്ടാവിന് ഭ്രാന്ത് വരും എന്നുമാണ് വിശ്വാസം. അങ്ങനെ മോഷണം അപൂർവ്വസംഭവമല്ലാത്ത കമ്പോളഭാഗത്ത് പിരാന്തന്‍ കുരിയച്ചന്‍ മോഷ്ടാക്കള്‍ക്ക് പേടിസ്വപ്നമായി നിലനിൽക്കുന്നു. വിളക്കിലെ കുരിശിന്‍റെ മുകളിലൂടെ എണ്ണ ധാരയായി  ഒഴിക്കുന്നതും പൂമാല ചാർത്തുന്നതുമാണ് ഈ പള്ളിയിലെ പ്രധാന നേർച്ചകൾ.

മട്ടാഞ്ചേരിക്കാരുടെ ഇതേ പ്രാന്തൻ കുര്യച്ചനെക്കുറിച്ചാണ് കൊച്ചിയുടെയും കൊച്ചിക്കാരുടെയും കഥ പറയുന്ന ഭീഷ്മപർവ്വം സിനിമയിൽ പ്രതിപാദിക്കുന്നതെന്ന് അനുമാനിക്കുന്നതിൽ സാംഗത്യം ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday, 6 January 2022

'കൊ.തി.'കല്ല് അവഗണിക്കപ്പെടുന്ന അമൂല്യ ചരിത്രശേഷിപ്പ്


രാജഭരണകാലത്ത് കൊച്ചി--തിരുവിതാംകൂര്‍ രാജ്യങ്ങളുടെ അതിര്‍ത്തി നിര്‍ണയിച്ചിരുന്നതാണ് ഈ 'കൊ തി' കല്ല്. മൈൽക്കുറ്റി പോലെ കാണപ്പെട്ടിരുന്ന ഇവ പൊതുവെ നാല് വശങ്ങളുള്ള അതിർത്തികല്ലുകളാണ്. കൊച്ചി രാജ്യത്തെ അഭിമുഖികരിക്കുന്ന ഭാഗത്ത് "കൊ" എന്നും തിരുവിതാംകൂറിനെ അഭിമുഖികരിക്കുന്ന ഭാഗത്ത് "തി" എന്നും കല്ലിന്റെ ഇരുവശത്തായി രേഖപ്പെടുത്തിയിരിക്കുന്നതിനാലാണ് ഇത് "കൊതിക്കല്ല്" എന്നറിയപ്പെട്ടത്. ചില കല്ലുകളിൽ ഒരു ഭാഗത്ത് C.S. എന്നീ ഇംഗ്ലീഷ് അക്ഷരങ്ങളും മറുഭാഗത്ത് തിരുവിതാംകൂറിന്റെ ഔദ്യോഗിക ശംഖുമുദ്രയും ആണ് മുദ്രണം ചെയ്തു കാണുന്നത്. C.S. എന്നത് കൊച്ചി സംസ്ഥാനം എന്നതിനെയും ശംഖുമുദ്ര തിരുവിതാംകൂറിനെയും സൂചിപ്പിക്കുന്നു എന്നാണ് കരുതപ്പെടുന്നത്. രണ്ട് നാട്ടുരാജ്യങ്ങൾക്കും സ്വതന്ത്രമായ അധികാരമില്ലാത്ത പാതകൾ അതിർത്തിയിൽ നിലവിലുണ്ടായിരുന്നു. അതിന്റെ മധ്യത്തിലായിരുന്നു അക്കാലത്ത് കൊതിക്കല്ലുകൾ സ്ഥാപിച്ചിരുന്നതത്രെ. രാജ ഭരണ കാലത്തെ ലൈൻ ഓഫ് കൺട്രോൾ ആയിരുന്നു "കൊ. തി." കല്ലുകൾ എന്ന് വേണമെങ്കിൽ പറയാം. അന്നത്തെ നിയമമനുസരിച്ച് ഈ കല്ലിന്റെ പരിധി ലംഘിച്ചാൽ അനുവാദമില്ലാതെ അടുത്ത രാജ്യത്ത് കടന്നതായി കണക്കാക്കുമായിരുന്നു. ഒരു രാജ്യത്ത് കുറ്റം ചെയ്ത് കല്ലിനപ്പുറം കടന്നു പോകുന്ന കുറ്റവാളികളെ അവിടെ കടന്നു പിടികൂടുന്നത് നിയമപരമായി അനുവദനീയമായിരുന്നില്ലത്രേ. സാധനങ്ങളും കച്ചവടച്ചരക്കുകളും പരസ്പരം അതിർത്തി കടത്തണമെങ്കിൽ ചൗക്ക കൾ എന്നറിയപ്പെടുന്ന നികുതി പിരിവു കേന്ദ്രങ്ങളിൽ ചുങ്കം കൊടുക്കണമായിരുന്നു.

തൃശൂർ ജില്ലയിലെ മുസിരിസ് പദ്ധതിയുടെ ഭാഗമായ കോട്ടപ്പുറം കോട്ടയി കൊ.തി. കല്ല് കാണാവുന്നതാണ്. എറണാകുളം ജില്ലയിലെ മാമല, തിരുവാങ്കുളം, വെള്ളൂർ, വടവുകോട് പുതിയകാവ്, ഇല്ലത്തുംവെളി, അരൂക്കുറ്റി, ഉദയം‌പേരൂർ, ചിറ്റാറ്റുകര, ചെറായി, തൃപ്പൂണിത്തുറ, കാലടി, എളവൂർ, തൃശൂർ ജില്ലയിലെ മാമ്പ്ര, അന്നമനട, കൊരട്ടി, പുത്തൻചിറ എന്നിവിടങ്ങളിലും ഇത്തരം കല്ലുകള്‍ കണ്ടിരുന്നതായി പഴമക്കാർ പറയുന്നുണ്ട്. ഈ പ്രദേശങ്ങളിലെ ഭൂമിയളവുകളിലും പ്രമാണങ്ങളിലും റെഫറൻസ് പോയന്റായി കൊതിക്കല്ലുകൾ പറയാറുണ്ടെന്ന് കേട്ടിട്ടുണ്ട്.  ഇതിൽ പല സ്ഥലങ്ങളിലും ഇത്തരം കല്ലുകളെ  നാശമൊന്നുമില്ലാതെ ഇപ്പോഴും കാണാനാവും. ചിലയിടങ്ങളിൽ പൊതുജനങ്ങളും സന്നദ്ധസംഘടനകളും ഒക്കെ ചേർന്ന് ഇവയെ പ്രത്യേകം സംരക്ഷിച്ചു പരിപാലിക്കുന്നുമുണ്ട്.  

കറുകപ്പിള്ളി ചങ്ങാടംപോക്ക് തോട്ടിലെ കൊച്ചി-തിരുവിതാംകൂർരാജ്യാതിർത്തി തിരിക്കുന്ന 'കൊ-തി'ക്കല്ല് അവിടെ കാനക്കുള്ളിൽ ഇപ്പോഴും നിൽക്കുന്നതായി അടുത്തിടെ വാർത്ത വന്നിരുന്നു (ആ വാർത്തയിലെ ചിത്രമാണിത് ) ===>


തൃപ്പൂണിത്തുറ പുതിയകാവ് പടിഞ്ഞാറെ വളവില്‍ തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിനോട് ചേര്‍ന്ന് കാനയ്ക്കു മുകളിൽ നടപ്പാതയായി ചരിത്ര സ്മാരകശിലയായ 'കൊതി'ക്കല്ലുപയോഗിച്ചത് വിവാദ വാർത്തയായത് മൂന്ന് നാല് വർഷങ്ങൾക്ക് മുൻപാണ്. 





























ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Friday, 24 December 2021

പേജർ - അകാലത്തിൽ വീണു പോയ പോരാളി

സൂപ്പർ ഹിറ്റ് സിനിമ "പുഷ്പ'യിൽ ചതുരാകൃതിയുള്ള ഒരു ഉപകരമുപയോഗിച്ച് ഒരു മെസ്സേജ് അയക്കുന്നത് കാണിക്കുന്നുണ്ട്. “പേജർ” എന്ന ഉപകരണത്തെക്കുറിച്ച് ഇപ്പോൾ അധികമാർക്കും ഓർമ്മയുണ്ടാകാൻ വഴിയില്ല; പുതിയ തലമുറയിലെ ആളുകൾ "പേജർ: കണ്ടിട്ട് പോലുമുണ്ടാകാൻ സാധ്യതയില്ല. പേറിനെക്കുറിച്ചാണ് ഈ കുറിപ്പ്....


ടെക്സ്റ്റ് സന്ദേശങ്ങൾ സ്വീകരിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന വയർലെസ് ടെലികമ്മ്യൂണിക്കേഷൻ ഉപകരണമാണ് പേജർ. ബീപ്പർ, പോക്കറ്റ് ബെൽ എന്നീ പേരുകളും ഇതിനുണ്ടായിരുന്നു. 1950-കളിൽ ഇത് വികസിപ്പിക്കപ്പെടുന്നത്. 1980-കളിലാണ് ഇത് വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്. 


1990-കളുടെ പകുതിയിലാണ് ഇന്ത്യയിൽ പേജർ സർവീസ് ആരംഭിച്ചത്. ലാൻഡ് ഫോണിന്റെയും മൊബൈൽ ഫോണിന്റെയും ഇടക്കുള്ള കാലഘട്ടത്തിലെ ഏറെക്കുറെ ആഡംബരമെന്ന് തന്നെ വിശേഷിപ്പിക്കാമായിരുന്ന ഉപകരണമായിരുന്നു പേജർ. ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന പേജറിൽ വൺ-വേ സന്ദേശങ്ങൾ മാത്രമേ
സ്വീകരിക്കാൻ സാധിക്കുമായിരുന്നുള്ളൂ. അക്കങ്ങൾ മാത്രം അയക്കാൻ പറ്റുന്ന ന്യൂമെറിക് പേജറുകളും അക്ഷരങ്ങളും അക്കങ്ങളും അയക്കാൻ പറ്റിയ ആൽഫ ന്യൂമെറിക് പേജറുകളും ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്നു. മോട്ടൊറോള, BPL, മൊബിലിങ്ക്, USHA ഒക്കെയായിരുന്നു ഇന്ത്യയിലെ പ്രധാന പേജർ ഓപ്പറേറ്റർമാർ.

അക്കാലത്ത് പേജർ വിലയും സർവീസ് ചാർജ്ജും കണക്കിലെടുത്താൽ അത് ഉപയോഗിക്കുന്നത് വളരെ പണച്ചിലവുള്ള കാര്യമായിരുന്നു. എന്നാൽപ്പോലും മൊബൈൽ സർവീസിന്റെ ആദ്യകാലത്തെ അതുപയോഗിക്കുന്നതിന്റെ ചെലവുമായി തട്ടിച്ചു നോക്കുമ്പോൾ പേജർ ലാഭകരമായിരുന്നതിനാൽ കുറച്ചു കാലം കൂടി പേജർ പിടിച്ചു നിന്നു. പിന്നീട് സെൽ‌ഫോണുകളും സ്മാർട്ട്‌ഫോണുകളും വ്യാപകവും ചിലവ് കുറഞ്ഞതുമായതോടെ സ്വാഭാവികമായും പേജർ‌ സർവീസുകൾ ഇല്ലാതായി. പല പേജർ ഓപ്പറേറ്റർമാരും സെല്ലുലാർ ഫോൺ സർവീസിലേക്ക് മാറുന്നതും കാണാനായി. ഹോബിയിസ്റ്റുകളുടെ വ്യക്തിതിഗത ശേഖരത്തിൽ ഇപ്പോൾ പേജറുകൾ കാണാം. 

1999-ൽ പുറത്തിറങ്ങിയ Haseena Maan Jaayegi എന്ന ബോളിവുഡ് ചിത്രത്തിലെ ഒരു ഗാനത്തിൽ പരാമർശിക്കുന്ന Sorry mobile nahi, Lele tu pager number എന്ന വരിയിലെ പേജർ പോസ്റ്റിൽ പ്രതിപാദിക്കുന്ന അതേ കഥാപാത്രമാണ്.

ചുരുക്കത്തിൽ മൊബൈൽ ഫോൺ കൊടുങ്കാറ്റിൽ പെട്ട് അകാല ചരമടഞ്ഞു പോയ കമ്യൂണിക്കേഷൻ ഗാഡ്ജെറ്റാണ് പേജർ !!  

(ചിത്രത്തിലെ പേജർ എന്റെ കളക്ഷനിൽ ഉള്ളതാണ്)

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക