ഞാൻ വെറും പോഴൻ

Thursday, 19 October 2017

കുടവയറന്‍ TV യും മീന്‍ മുള്ള് പോലുള്ള TV ആന്റിനയും അങ്ങനെ ഒരൂട്ടം കാര്യങ്ങളും...


ചാനല്‍ അതി പ്രസരത്തിന്റെ ഈ കാല ഘട്ടത്തിന് ദശാബ്ദങ്ങള്‍ പിന്നിലായിരുന്നു എന്റെ ബാല്യകാലം. അന്നൊന്നും കേബിള്‍ ചാനലുകാരായിരുന്നില്ല ടി വി ചാനലുകള്‍ കാണിച്ചു തന്നിരുന്നത്. വീടിന്റെ മുകളില്‍ മീന്‍ മുള്ളിനോട് രൂപ സാദൃശ്യമുള്ള അലൂമിനിയം TV ആന്റിന ആയിരുന്നു അന്ന് ടി വി സിഗ്നലുകള്‍ ആകാശത്ത് നിന്ന് പിടിച്ചെടുത്തു പഴയ കുട വയറന്‍ ടി വി സെറ്റുകളിലൂടെ ഞങ്ങള്‍ക്ക് കാണിച്ചു തന്നിരുന്നത്.  ( ഫ്ലാറ്റ് സ്ക്വയര്‍ ട്യൂബ്, ഫുള്‍ ഫ്ലാറ്റ് സ്ക്വയര്‍ ട്യൂബ് ടി വി കള്‍  വന്ന കാലത്ത് ഐശ്വര്യ റായി അഭിനയിച്ച ഒരു പരസ്യമുണ്ടായിരുന്നു. ടി വി യുടെ സ്ക്രീന്‍ അവരുടെ വയര്‍ പോലെ സ്ലിം ആണോ എന്നു ചോദിച്ചു കൊണ്ട് ). അന്നൊക്കെ ഏറ്റവും പ്രതാപമുള്ള വീടുകളില്‍ മാത്രമേ ഈ ആന്റിന ഉണ്ടാവുമായിരുന്നുള്ളൂ. ആന്റിന മാത്രം വീടിനു മുകളില്‍ പിടിപ്പിച്ചിരുന്ന ചിലരും ഉണ്ടെന്നാണ് കേട്ടിട്ടുള്ളത്. 


ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആയിരുന്നു ശ്രീമതി ഇന്ദിരാ ഗാന്ധി മരിച്ചത്. അവരുടെ ശവസംസ്കാരം കാണാന്‍ പയസ്‌ എന്ന എന്റെ ഒരു സഹപാഠിയുടെ വീട്ടില്‍ വീട്ടില്‍ നൂറു കണക്കിന് ആളുകളാണ് തടിച്ചു കൂടിയിരുന്നത്. (ആകെ അവിടെ മാത്രമാണ് ഒരു ബ്ലാക്ക്‌ & വൈറ്റ് ടി വി ഉണ്ടായിരുന്നത്)  മറഡോണ ഹീറോ ആയിരുന്ന ഫുട്‌ബോള്‍ ലോക കപ്പ്‌, ജോണ്‍ പോള്‍ മാര്‍പ്പാപ്പയുടെ കേരള സന്ദര്‍ശനം ഇവ എല്ലാം അയല്പക്കക്കാരുടെ സൌജന്യത്തിലാണ് ഞാന്‍ കണ്ടത്.

കസെറ്റ് ഇട്ടു സിനിമ കാണുന്ന വീ സീ ആര്‍, വീ സീ പീ എല്ലാം അത്യപൂര്‍വ്വം ആയിരുന്നു. സ്വന്തമായി ഇല്ലാത്തവര്‍ വാടകക്ക് എടുക്കുന്നതു പോലും അപൂര്‍വ്വം ആയിരുന്നു. അഥവാ വാടകക്ക് എടുത്താല്‍ ഒരു ദിവസം കൊണ്ട് പരമാവധി സിനിമകള്‍ കണ്ടു മുതലാക്കിയിട്ടെ അത് തിരികെ കൊടുക്കുമായിരുന്നുള്ളൂ. കല്യാണങ്ങള്‍ക്കു വീഡിയോ എടുക്കുന്നത് ഒരു അത്യപൂര്‍വ്വ സംഭവം ആയിരുന്നു. സ്കൂളില്‍ പഠിക്കുന്ന കാലത്ത് (കോളേജില്‍ പോലും) വീഡിയോ കാസറ്റ്‌ കൈമാറുന്നതും മറ്റും ഒരു സ്റ്റാറ്റസ് സിമ്പല്‍ ആയിരുന്നു.
എന്റെ ബാല്യ കാലത്ത് ആകെ ഉണ്ടായിരുന്ന ചാനല്‍ ദൂരദര്‍ശന്‍ ആയിരുന്നു. വിനോദ ഉപാധി എന്നതിനപ്പുറത്ത് പല വിധ വിവരങ്ങളും അത് പറഞ്ഞു തന്നിരുന്നു. അന്ന് നാഷണല്‍ ചാനല്‍ വഴി ഹിന്ദി സംപ്രേക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അയല്പക്കത്തു ടി വി കാണാന്‍ പോവുക എന്നത് ഒരു നിത്യ സംഭവം ആയിരുന്നു. 


 പ്രക്ഷേപണം തുടങ്ങാന്‍ വേണ്ടി അക്ഷമയോടെ കാത്തിരുന്ന ആ നാളുകള്‍. ഈ വീഡിയോ ഐക്കണ്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങൾക്ക് കേള്‍ക്കാം ഗൃഹാതുരത്വം നിറഞ്ഞ ആ സിഗ്നേച്ചര്‍ മ്യൂസിക്‌.


അന്ന് ആഴ്ചയില്‍ ഒരിക്കല്‍ അര മണിക്കൂറായിരുന്നു സീരിയല്‍ വധങ്ങള്‍ ഉണ്ടായിരുന്നത്. പിന്നീടത് ദിവസത്തില്‍ ഒരിക്കലായി. ഒരു മണിക്കൂറായി. രാമായണം, മഹാഭാരതം,  ഹം ലോഗ്, ബുനിയാദ്, തുടങ്ങിയ പരമ്പരകളിലൂടെ എൺപതുകളെ ദൂരദർശൻ കീഴടക്കി. രാമായണം കാണുവാൻ ഗ്രാമങ്ങൾ മുഴുവനും ലഭ്യമായ ഒരു ടി.വി.യുടെ മുമ്പിൽ ഇരിക്കാറും ടി.വി.യെ പുഷ്പാർച്ചന നടത്താറും ഉണ്ടായിരുന്നു എന്ന് പത്രങ്ങളില്‍ വായിച്ചിട്ടുണ്ട്. അന്ന്  സീതയായി അഭിനയിച്ച നടി (ദീപിക ചിഖ്‌ലിയ) ഒരു സോപ്പു പരസ്യത്തിൽ അഭിനയിച്ചപ്പോൾ ജനങ്ങൾക്കു അതു സഹിക്കാൻ പറ്റുന്നതിനും അപ്പുറമായിരുന്നു. അത്ര ശക്തമായ മാധ്യമമായിരുന്നു ദൂരദർശൻ. രംഗോളി, ചിത്രഹാർ, സുരഭി, വേള്‍ഡ്‌ ദിസ്‌ വീക്ക്‌, മാല്‍ഗുഡി ഡേയ്സ്തുടങ്ങിയവ ആ കാലഘട്ടത്തിലെ മറ്റു ജനകീയ പരിപാടികൾ ആയിരുന്നു. ഫൌജി എന്നൊരു പരമ്പരയില്‍ ആണ് ഷാരുക് ഖാന്‍ ആദ്യമായി ടി വി യിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. പക്ഷെ അദ്ദേഹം അഭിനയിച്ച സര്‍ക്കസ് എന്ന സീരിയലായിരുന്നു കുറച്ചു കൂടി ജനപ്രിയമായതു എന്ന് തോന്നുന്നു. 


1985 ലാണ് തിരുവന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം തുടങ്ങിയത്. "സ്വാതി തിരുന്നാള്‍" എന്ന സിനിമയായിരുന്നു ആദ്യമായി സംപ്രേക്ഷണം ചെയ്ത മലയാള സിനിമ എന്നാണ് എന്റെ ഓര്‍മ്മ. ചിത്രഗീതം, മലയാള വാര്‍ത്തകള്‍, തിരനോട്ടം, പ്രതികരണം ഇവ വളരെ ജനകീയമായ പരിപാടികള്‍ ആയിരുന്നു. വാര്‍ത്തക്ക് മുന്‍പുള്ള ആ മ്യൂസിക്‌ വേറിട്ടുള്ള ഒരു അനുഭവം തന്നെ ആയിരുന്നു..ഇന്നത്തെപ്പോലെ "വാക് അതിസാരം" (verbal diarrhea) ബാധിച്ച മനുഷ്യനെ മടുപ്പിക്കുന്ന വാര്‍ത്താനുഭാവമായിരുന്നില്ല അന്നത്തേത്. 





അത് പോലെ വേറിട്ടൊരു അനുഭവമായിരുന്നു പരിപാടിക്കിടയില്‍ നേരിട്ട് കൊണ്ടിരുന്ന തടസ്സങ്ങള്‍. ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ വൈദ്യുതി തടസം വരുമ്പോഴോ പരിപാടിയില്‍ നിന്ന് ഏതെന്കിലും ഭാഗം സെന്‍സര്‍ ചെയ്യേണ്ടതായി വരുമ്പോഴോ ആണ് ഈ ചങ്ങാതി ക്ഷണിക്കാതെ കയറി വരാറ്...


അന്നത്തെ പരസ്യങ്ങള്‍, ഫിലിം ഡിവിഷന്‍ ഡോകുമെന്ററികള്‍, എല്ലാം തന്നെ നൊസ്റ്റാള്‍ജിക് ഫീല്‍ തരുന്നവ ആയിരുന്നു. താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌താൽ നിങ്ങൾക്ക് ഗൃഹാതുരമായ ആ കാഴ്ചകൾ വീണ്ടും കാണാം. ...























ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Thursday, 12 October 2017

സരിത S. നായർ ഒരു ഇരയാണ്.....

സരിത S. നായർ ഒരു ഇരയാണ്. ഒരു ബിംബമാണ്. ഒരു സംരംഭക(കൻ) ഈ നാട്ടിൽ വേര് പിടിക്കണമെങ്കിൽ രാഷ്ട്രീയ യജമാനന്മാരുടെയും ഉദ്യോഗസ്ഥമാടമ്പിമാരുടെയും വിവിധ തരം ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും വഴങ്ങിക്കൊടുത്തേ പറ്റൂ എന്ന അലിഖിത നിയമം ഇവിടെ സജീവമാണെന്ന് മീഡിയ മുറികളിലിരുന്ന് വിളിച്ചു പറയാൻ ധൈര്യം കാണിച്ചവൾ. തട്ടിപ്പ് അവൾക്ക് മാത്രം അറിയാമായിരുന്ന കാര്യമാണ്; അല്ലെങ്കിൽ അവൾ വന്നു പെട്ട അവസ്ഥാവിശേഷമാണ്. ഇപ്പോൾ ആരോപിതരായവർ ആരും തട്ടിപ്പിന് സഹായിക്കാം എന്ന് പറഞ്ഞല്ല അവളെ ചൂഷണം ചെയ്തത്. സംരംഭം തുടങ്ങാൻ സഹായിക്കുന്നതിലേക്കാണ് സഹായം വാഗ്ദാനം ചെയ്ത് ചൂഷണം നടത്തിയത്. ഈ കേസിൽ തട്ടിപ്പ് എന്ന വശം നിലനിൽക്കുമ്പോൾ തന്നെ അധികാരസ്ഥാനങ്ങളുടെ ജീർണ്ണത എന്ന മറുവശവും നിലനിൽക്കുന്നു.
അവരുടെ ആത്മവിശ്വാസത്തെയാണ് ഞാൻ മാനിക്കുന്നത്. കൂടെ നിൽക്കുമെന്ന് കരുതിയവർ കയ്യൊഴിഞ്ഞപ്പോഴും സദാചാര വാദികളുടെയും പകൽമാന്യന്മാരുടെയും മാധ്യമ ജഡ്ജികളുടെയും വാക്കുകൾ കൊണ്ടുള്ള ആക്രമണത്തിലും തളർന്നില്ല അവർ. സമൂഹത്തിന്റെ പരിഹാസത്തിന് മുൻപിൽ നിന്ന് ഒളിച്ചോടിയില്ല. സൈബർ ആകാശത്തിൽ പാറി നടന്ന അവളുടെ നഗ്‌ന വീഡിയോ പോലും അവളുടെ ആത്മവിശ്വാസം തെല്ല് കുറച്ചില്ല. ചരിത്രത്തിലെ അവസാനത്തെ സ്മാർത്തവിചാരത്തിൽ കുറിയേടത്ത് താത്രി ശരീരം കൊണ്ട് വ്യവസ്ഥിതിയോട് പടപൊരുതിയതിനെ ഓർമ്മിപ്പിക്കുന്നു സരിത എസ് നായർ പലപ്പോഴും. അച്ചനെ പട്ടം കെട്ടിച്ചതും എന്റെ അരക്കെട്ടഴിച്ചതും ഒരേ സമൂഹമാണച്ചോ എന്ന്‌ എൻ എൻ പിള്ളയുടെ "കാപാലിക"യിലെ റോസമ്മ വിളിച്ചു പറയും പോലെ സരിതയെന്ന സംരംഭകയെ ഇന്ന് നമ്മളറിയുന്ന സരിതാ നായർ ആക്കിയത് കപട സദാചാരികളുടെ ഈ സമൂഹം തന്നെയാണ്.


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Sunday, 17 September 2017

ആണുങ്ങൾ എത്ര നിർഭാഗ്യവാന്മാർ...!!!

ഒരു പെൺകുട്ടിക്ക് ആർത്തവം ഉണ്ടാകുമ്പോൾ എങ്കിലും മുതിർന്നവരിൽ നിന്ന് അവശ്യം ലൈംഗികജ്ഞാനം പകർന്നു കിട്ടുന്നുണ്ട് (അപൂർവ്വം Exceptional Cases വിട്ടേരെ). ഞാനടക്കമുള്ള പുരുഷുക്കൾക്ക് ആരാണ് ആ ജ്ഞാനം പകർന്നു തരുന്നത് (ഇവിടെയും അപൂർവ്വം Exceptional Cases വിട്ടേരെ)..... ഉത്തരം വലിയൊരു നിരയിൽ ഏതെങ്കിലും ഒക്കെയാണ്.... 

അജ്ഞാനികളും അൽപ്പജ്ഞാനികളും വികലജ്ഞാനികളും ആയ കൂട്ടുകാർ, പല നിലവാരത്തിലും ശ്രേണിയിലും പെട്ട കൊച്ചു കൊച്ചു പുസ്തകങ്ങൾ, കുറെ തുണ്ടുപടങ്ങൾ, ക്ലിപ്പിംഗുകൾ, ഓൺലൈൻ എൻസൈക്ക്ളോപീടികകൾ, ഇതേ വിദ്യാർജ്ജന സമ്പ്രദായത്തിലൂടെ അറിവ് സമ്പാദിച്ചും പ്രയോഗിച്ചും പണ്ഡിതന്മാരായ മാമന്മാരും ചേട്ടന്മാരും.... ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള, സ്വന്തം ശരീരവുമായി ബന്ധപ്പെട്ട കൗതുകങ്ങളുടെയും സംശയങ്ങളുടെയും ആശങ്കകളുടെയും വ്യക്തതയ്ക്ക് വേണ്ടി എത്ര അപര്യാപ്‍തരായ ഗുരുക്കന്മാരെയാണ് ഞങ്ങൾക്ക് ലഭിച്ചത് !!??? 

"ത്വങ് മാംസ രക്താസ്ഥി വിൺ മൂത്ര രേതസാം" എന്ന കവിതാശകലത്തിലെ രേതസ്സ് എന്താണെന്ന് സംശയം ചോദിച്ചവനോട് അവന്റെയൊരു സംശയം; ഇരിയെടാ അവിടെ എന്ന മറുപടി കൊടുത്ത അധ്യാപകനെ എനിക്കറിയാം. വേദപാഠക്‌ളാസിൽ പത്തു കൽപ്പനകൾ പഠിപ്പിക്കുമ്പോൾ വ്യഭിചാരം എന്താണെന്ന സംശയത്തിന് കിട്ടിയ ഉത്തരം വേണ്ടാതീനം ചെയ്തു നടക്കുന്നതാണെന്നായിരുന്നു. എന്താണ് ബലാൽസംഗം, പീഡനം എന്നൊക്കെ കുട്ടികൾ ചോദിക്കുമ്പോൾ എന്തുത്തരമാണ് അവർക്ക് കൊടുക്കേണ്ടത് എന്നറിയാത്ത മുതിർന്നവർ ആണ് നമ്മൾ.  

പെണ്ണ് എന്താണെന്നും അവളെ എങ്ങനെ മാന്യമായി സമീപിക്കണമെന്നും ഒരാണ് പേടിക്കേണ്ടത് സ്വന്തം കുടുംബത്തിൽ നിന്നാവണം. കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും സ്ത്രീക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന മോശം സമീപനങ്ങൾ സ്വന്തം അമ്മയിൽ നിന്നും വീട്ടിലെ മറ്റ് സ്ത്രീകളിൽ നിന്നും അവൻ കേട്ടറിയണം. പല കോണുകളിൽ നിന്നും അവന്റെ പ്രിയപ്പെട്ടവരുടെ നേരെ വരാറുള്ള മോശം കമന്റുകൾ, വൃത്തികെട്ട നോട്ടങ്ങൾ, വഷളൻ സ്പർശനങ്ങൾ അങ്ങിനെ സ്ത്രീ അനുഭവിക്കുന്ന ചെറുതും വലുതുമായ വ്യഥകളെല്ലാം. എല്ലാ മാസവും അവളിൽ വന്നു പോകുന്ന വേദനകൾ.. അത് പോലെ തന്നെ അവളുടെ ശാരീരിക പ്രത്യേകതകളും അസ്വസ്ഥതകളും.... ഇതിനെക്കുറിച്ചെല്ലാം അമ്മയിൽ നിന്നും വീട്ടിൽ നിന്നും അറിവും തിരിച്ചറിവും നേടുന്ന ഒരാണും പെണ്ണിനെ വെറും ഭോഗവസ്തുവായി മാത്രം കാണില്ല. 

ലൈംഗികതയെക്കുറിച്ച് പറയാതെയും മടിച്ചും മറച്ചുമൊക്കെ പറഞ്ഞുമാണ് നമ്മൾ ഈ പരുവത്തിലായത്. ആരോഗ്യകരമായൊരു ലൈംഗിക വിദ്യാഭ്യാസവും അവബോധങ്ങളും ലൈംഗിക സംസ്കാരവും ഈ നാടിനെ ശുദ്ധി ചെയ്യട്ടെ.

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

Wednesday, 6 September 2017

Sree Narayana Guru : A Beacon of Equality and Light














A wise leader, a great helper for all,

Sree Narayana Guru, a shining light.

He was born when the world was split by groups,

His wisdom shone so bright, the best light.


Where others saw high walls, he saw the sky,

He had a big dream, reaching far and high.

He fought the darkness, he made a new path,

Showing everyone how to be one, day and night.


"One Caste, One Religion, One God for all,"

He said this loudly, breaking down the wall.

His voice, like a strong wind across the land,

For a world joined together, we all stand.


He looked for truth, a kind and loving soul,

He broke the old chains, made hearts feel whole.

With his wise ways, he taught us to see,

That all are one, forever free.


A temple he built, for all to go to,

Breaking old walls, always new.

A holy place, clean and pure,

Where hearts truly join, and souls last sure.


He taught that truth was simple and near,

"Divinity is in each heart," very clear.

With those deep words, a big change broke,

A truth of oneness, clearly spoke.


He lit the fire of learning and kindness,

Helping the weak, with a warm hug.

Through schools, he lifted those who had less,

A better future, they could easily touch.


So let us walk with our hearts open wide,

With his idea of fairness as our guide.

Sree Narayana Guru’s dream lives on,

In each of us, his bright light shines strong.

Poetic Reflections of a Crazy Soul

Tuesday, 5 September 2017

The Quiet Bloom of Compassion












Ram sat thinking, worried and still,

His son was sick, lying weak and ill.

On a train seat, his heart felt tight,

Tears in his eyes, hiding from sight.

 

Beside him slept a tired man,

Leaning close as the journey ran.

Ram felt bothered, but then he thought,

“Maybe he’s tired, maybe he fought…

…Some silent trouble I cannot see,

Let him sleep, he’s not hurting me.”

 

Hours went by, Ram closed his eyes,

Sleep came slowly like evening skies.

Now when the man leaned once more,

Ram felt softer than before.

 

They spoke a while, heart to heart,

Two strangers, not so far apart.

The man was Rahim, a father too,

His son was fighting for life anew.

 

Two nights he spent without a bed,

Watching by his child’s head.

His eyes were heavy, full of pain,

But still he faced that crowded train.

 

Now Ram’s heart, it gently broke,

No anger left, no words he spoke.

He bent his shoulder, firm and wide,

Letting Rahim rest by his side.

 

Sympathy saw a man in pain,

Empathy walked in the same lane.

But compassion held him, strong and true,

The kind of love the world needs too.

Poetic Reflections of a Crazy Soul

Friday, 25 August 2017

ഉത്തർപ്രദേശിൽ എന്തൊക്കെയാണ് നടക്കുന്നത് ???

കുറച്ചു കാലങ്ങൾക്ക്  മുൻപ്, ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിനിരയായി രണ്ട് ദളിത് പെണ്‍കുട്ടികളടക്കം മൂന്നു സ്ത്രീകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വൻ പ്രതിഷേധം തുടരുന്നതിനിടെ ഒരു വനിതാ ജഡ്ജി ബലാത്സംഗത്തിനിരയായിരിന്നു. ബദായൂം ജില്ലയില്‍ പതിനാലും പതിനഞ്ചും വയസ്സുള്ള പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന ശേഷം മൃതദേഹം ഒരു പൊതുസ്ഥലത്തുള്ള മരത്തില്‍ കെട്ടിത്തൂക്കിയ കേസ്സില്‍ അറസ്റ്റിലായവരില്‍ ചില പോലീസുകാരും കൂടി ഉള്‍പ്പെട്ടിരുന്നു എന്നതായിരുന്നു പൊതു സമൂഹത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഇതിന് ശേഷമാണ് ബറേലി ജില്ലയിലെ അയത്പ്പുര ഗ്രാമത്തില്‍ ഒരു 22-കാരി ക്രൂരമായ ബലാല്‍സംഗത്തിനിരയായതും കൊല്ലപ്പെട്ടതും. സംഭവത്തിൽ ഇരയെ ആസിഡ് കുടിപ്പിച്ചു കൊലപ്പെടുത്തിയതിനു പുറമെ മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കിയിരുന്നു. ഈ സംഭവങ്ങൾക്ക് ശേഷമാണ്, ഉത്തര്‍പ്രദേശിലെ അലിഗഢില്‍ ആദ്യം പറഞ്ഞ വനിതാ ജഡ്ജി സ്വന്തം ഔദ്യോഗിക വസതിയില്‍ വച്ച്‌ ബലാത്സംഗത്തിനിരയായത്. വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇവര്‍ക്ക് ഗുരുതരമായ പരിക്കുകളുമേറ്റിട്ടുണ്ടായിരുന്നത്രേ.  പീഡിപ്പിച്ച ശേഷം പ്രതികള്‍ ജഡ്ജിയെ കീടനാശിനി കുടിപ്പിച്ചിരിക്കാമെന്നായിരുന്നു പോലീസ് കണ്ടെത്തൽ. മരണത്തോട് മല്ലടിച്ചു കൊണ്ടിരിരുന്ന അവരുടെ ഇപ്പോഴത്തെ അവസ്ഥ പൊതുജനത്തിന് അജ്ഞാതമാണ്. സീതാപ്പൂര്‍ ജില്ലയിലെ മിഷ്രിക് ഗ്രാമത്തില്‍ നിന്നാണ് മറ്റൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു പതിനഞ്ചുകാരിയുടെ മൃതശരീരം മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. മകളെ ബലാത്സംഗം ചെയ്ത ശേഷം കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് സംശയമുണ്ടെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. രണ്ടു മാസം മുൻപ് മുസാഫര്‍നഗറിനു സമീപം ഭനേറ ജറ്റിലാണ് പതിനാലുകാരിയെ രണ്ടു യുവാക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ അയല്‍വാസിയായ പെര്‍വൈസ് എന്ന യുവാവും ഇയാളുടെ സുഹൃത്തും ചേര്‍ന്നാണ് പീഡിപ്പിച്ചത്. ഇതിനിടെ വേറെയും ബലാൽസംഗ വാർത്തകൾ യു പിയിൽ നിന്ന്  കേട്ടിരുന്നു. 

ഇപ്പോൾ കിട്ടിയ വാർത്ത : ദില്ലി കാണ്‍പുര്‍ ദേശീയ പാതയില്‍ അമ്മയും മകളും കൂട്ട ബലാത്സംഗത്തിനിരയായി. ഷാജഹാന്‍പൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന അമ്മയേയും മകളേയും കാറില്‍ നിന്നും വലിച്ചിഴച്ച് അഞ്ചംഗ സംഘം പീഡിപ്പിക്കുകയായിരുന്നു. സംഘത്തിലെ പുരുഷന്മാരെ കയറുപയോഗിച്ച് കെട്ടിയിട്ട ശേഷം അമ്മയെയും മകളെയും മറ്റൊരു സ്ഥലത്തേക്കുകൊണ്ടുപോയ ശേഷമായിരുന്നു പീഡനം. ഇവരുടെ 11,000 രൂപയും സ്വര്‍ണവും മൊബൈല്‍ ഫോണുകളും സംഘം കവരുകയും ചെയ്തു.     


ഈ സംഭവങ്ങള്‍ അവിടത്തെ ഭരണകൂടത്തിനും സമൂഹത്തിനും മാത്രമല്ല, രാജ്യത്തിനാകെ അപമാനകരമാണ്. ഇത്തരം കുറ്റവാളികള്‍ നിയമപാലന സംവിധാനത്തെയും ജനാധിപത്യ വ്യവസ്ഥിതിയെയും പരസ്യമായി നിരന്തരം വെല്ലുവിളിച്ച് കൊണ്ടിരിക്കുന്നു. ക്രൂരതയുടെ അങ്ങേയറ്റം എവിടെയാണെന്ന് കാട്ടിത്തന്നു കൊണ്ടിരിക്കുന്ന ഈ സാമൂഹ്യ ദ്രോഹികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നാണ് രാജ്യം മുഴുവന്‍ ആഗ്രഹിക്കുന്നത്. ഈ സ്ഥിതിവിശേഷത്തില്‍ ഐക്യരാഷ്ട്ര സഭ വരെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിലയ്ക്കാത്ത ഇത്തരം ക്രൂരതകള്‍ കാണുമ്പോള്‍ യു.പി.യില്‍ ജനാധിപത്യസര്‍ക്കാറുണ്ടോ എന്നു ചോദിക്കുന്നവരെ ആര്‍ക്കു കുറ്റം പറയാനാകും. ഒരു സമൂഹത്തിലെ സ്ത്രീകളുടെ ജീവനും മാനത്തിനും സംരക്ഷണം നല്‍കാന്‍ കഴിയാത്തവരെ ഭരണാധികാരികളായി അംഗീകരിക്കാന്‍ ആര്‍ക്കാണ് കഴിയുക. സംഭവങ്ങളെ ഗൌരവമായി കാണാന്‍ പോലും  സംസ്ഥാന മുഖ്യമന്ത്രി അഖിലേഷ് യാദവിന് ആദ്യമൊന്നും കഴിഞ്ഞില്ല. ലോക്കല്‍ പോലീസിന്റെ അറിവോടെയാണ് ചില സംഭവങ്ങൾ നടന്നതെന്നും പോലീസില്‍നിന്ന് തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്നും ഇരകളുടെ ബന്ധുക്കൾ പറഞ്ഞിട്ടും സി.ബി.ഐ. അന്വേഷണത്തിന് സര്‍ക്കാര്‍ ആദ്യം മടിച്ചു. ഒടുവില്‍ ജനരോഷത്തെത്തുടര്‍ന്ന് ചില കേസുകൾ സി.ബി.ഐക്ക് വിടാന്‍ സംസ്ഥാനസര്‍ക്കാര്‍ ശുപാര്‍ശ ചെയ്തുചില ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും പോലീസുകാര്‍ക്കെതിരെയും സര്‍ക്കാര്‍ നടപടികളെടുക്കുകയും ചെയ്തു.

ത്തരം സംഭവങ്ങളെ സ്വാഭാവികമായി കാണുകയും അക്രമികള്‍ക്ക് അനുകൂലമാവുംവിധമുള്ള നിലപാടെടുക്കുകയും ചെയ്യുന്ന ചിലര്‍ ഭരണാധികാരികള്‍ക്കും നേതാക്കള്‍ക്കുമിടയില്‍ത്തന്നെ ഉണ്ടെന്നുള്ളതാണ് ഏറ്റവും ദൗര്‍ഭാഗ്യം. ആൺകുട്ടികൾ ബലാൽസംഗം പോലെയുള്ള ചില കളി തമാശകള്‍ കാണിക്കുമ്പോള്‍ അതിന്റെ പേരിൽ അവര്‍ക്ക് വധശിക്ഷ പോലുള്ള കടുത്ത ശിക്ഷകള്‍ കൊടുക്കുന്നത് ശരിയല്ലെന്ന് മുലായം സിംഗ് യാദവ് അഭിപ്രായപ്പെട്ടത് വിവാദമായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ്, തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി അധികാരത്തിലെത്തിയാൽ ഇത്തരം നിയമങ്ങൾ മാറ്റുമെന്ന് അദ്ദേഹം ഉത്തർപ്രദേശിലെ മൊറാദബാദിൽ പാർട്ടി റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത് തിരഞ്ഞെടുപ്പ് സമയത്ത് വലിയ പൊതു ചര്‍ച്ചക്കിടയാക്കിയിരുന്നു. ബഹു ജന സംഘടനകളുടെ പ്രതിഷേധങ്ങളും അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു. ഡൽഹി,​ മുംബൈ കൂട്ട മാനഭംഗങ്ങളിലെ പ്രതികൾക്ക് പുതിയ നിയമമനുസരിച്ച് വധശിക്ഷ വിധിച്ചതിനെക്കുറിച്ച് പരാമർശിക്കുകയായിരുന്നു ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ മാനഭംഗ വിരുദ്ധ നിയമങ്ങളുടെ ദുരുപയോഗം അവസാനിപ്പിക്കുമെന്ന് സമാജ്‌വാദി പാർട്ടിവ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാർട്ടി വന്‍ തിരിച്ചടി നേരിട്ടെങ്കിലും യു. പി. ഭരിക്കുന്നത് മുലായത്തിന്റെ പാര്‍ട്ടി തന്നെയാണ്. സംഗ പ്രക്രിയയില്‍ ഉദാരവല്‍ക്കരണം സ്വപ്നം കാണുന്ന ഈ നേതാവിന്റെ നാട്ടില്‍ തുടരെ തുടരെ ഇതെല്ലാം സംഭവിക്കുമ്പോള്‍ അതിനെ യാദൃശ്ചികത എന്ന് പറയാനാവുമോ ?  ഇരകളുടെ ലിസ്റ്റില്‍ സുരക്ഷയുടെ ഉന്നത ശ്രേണിയില്‍ ജീവിക്കുന്ന ഒരു വനിതാ ജഡ്ജി വന്നു പെടുമ്പോള്‍ ആര്‍ക്കാണ് അവിടെ സമാധാനമായി ജീവിക്കാനാവുക ? പച്ച മരത്തോട് ഇതാണെങ്കില്‍ ഉണക്ക മരത്തോട് എന്തായിരിക്കും ചെയ്യുക ?

ഉത്തര്‍പ്രദേശില്‍ ഗാര്‍ഹിക പീഡനം, സ്‌ത്രീപീഡനം, ബാല ശൈശവ വിവാഹങ്ങള്‍, ബാലവേല, സ്ത്രീധനം തുടങ്ങി സ്ത്രീകള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും നേരെ നടക്കുന്ന എല്ലാത്തരം അതിക്രമങ്ങള്‍ക്കും നേരെ ക്രിയാത്മകമായി നില കൊണ്ടിരുന്ന സ്‌ത്രീമുന്നേറ്റമായിരുന്ന 'ഗുലാബി ഗാംഗ്‌' പോലും ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സംഭവങ്ങളുടെ മുന്‍പില്‍ പകച്ചു നില്‍ക്കുകയാണ്. നടുക്കുന്ന അടുത്ത വാര്‍ത്തയിലെ ഇര തങ്ങള്‍ക്കു വേണ്ടപ്പെട്ടവര്‍ ആകരുതേ എന്ന് മാത്രമാണ് ഏവരുടെയും പ്രാര്‍ത്ഥന...


ലാസ്റ്റ്‌ പേജ് : യു.പി.യില്‍ മാത്രമല്ല; ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും അവസ്ഥ ഇതൊക്കെ തന്നെയാണ്. രാജ്യത്തെ സ്ത്രീ സുരക്ഷ കൂടുതല്‍ മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ അപകടത്തിലാണെന്ന ചുവരെഴുത്താണ്  വര്‍ധിച്ചു വരുന്ന  ഇത്തരം സംഭവങ്ങള്‍. ഒന്‍പതു ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞു മുതല്‍ തൊണ്ണൂറ്റി ഒന്‍പതു വയസ്സുള്ള വയോവൃദ്ധ വരെ ബലാല്‍സംഗം ചെയ്യപ്പെടുന്നു. നവ ഹൈ ടെക് വികസനത്തിന്റെയും സാമൂഹിക പുരോഗതിയുടെയും കണക്കുകളില്‍ ഭരണാധികാരികള്‍ ഊറ്റം കൊള്ളുമ്പോഴും പലേടത്തും സ്ത്രീകളുടെ ശരീരവും വ്യക്തിത്വവും വീണ്ടും വീണ്ടും അപമാനിക്കപ്പെടുകയാണ്. നമ്മുടെ പല നിയമ നിര്‍മ്മാണ സഭകളിലും ഇരിക്കുന്ന പല ജനപ്രതിനിധികളും സ്ത്രീപീഡനകേസ്സുകളില്‍ ആരോപിതര്‍ ആണെന്ന് പറയുമ്പോള്‍ നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇത്തരം കുറ്റകൃത്യങ്ങളെ എങ്ങനെയാണ് കാണുന്നതെന്ന് മനസ്സിലാക്കാം. പല്ല് കൊഴിഞ്ഞ നിയമങ്ങളും ഒച്ചിനെക്കാള്‍ പതുക്കെ ഇഴയുന്ന നിയമ നീതി നിര്‍വ്വഹണ സംവിധാനങ്ങളും പണവും സ്വാധീനവും ഉള്ളവന്റെ മുന്‍പില്‍ നട്ടെല്ല് വളക്കുന്ന ഭരണകൂടവും ഉള്ളപ്പോള്‍ ആര്‍ക്കും ആരെയും ധൈര്യമായി ബലാല്‍സംഗം ചെയ്യാം... അതെല്ലാം കളി തമാശയായി കാണാന്‍ അധികാരികള്‍ ചിലപ്പോള്‍ തയ്യാറായേക്കും. പക്ഷെ സഹി കേട്ട ജനം നിയമം കയ്യിലെടുത്താല്‍ പിന്നെ അതിനെ നിയന്ത്രിക്കാന്‍ ചിലപ്പോള്‍ വലിയ വില നല്‍കേണ്ടി വരും. 

സമാനമായ വിഷയത്തിൽ എഴുതിയ മറ്റൊരു ലേഖനം ഇവിടെ ക്ലിക്ക് ചെയ്‌താൽ വായിക്കാം...===>>> ഇന്ത്യൻ പെണ്ണ് എന്ത് കൊണ്ടാണ് വീണ്ടും വീണ്ടും ബലാൽസംഗം ചെയ്യപ്പെടുന്നത് ???

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

Thursday, 17 August 2017

അതിരപ്പിള്ളിയുടെ മരണമണിയും നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളും

പുലിമുരുകൻ എന്ന കച്ചവടച്ചിത്രം 150 കോടി ക്ലബ്ബിൽ കയറിയതിൽ മതിമറന്നുല്ലസിക്കുന്ന കേരളത്തിന്റെ സമാധാനജീവിതത്തിത്തിലേക്ക് വീണ്ടും വീണ്ടും പുലികളും കടുവകളും ഇറങ്ങുന്നു. മുൻ കാലങ്ങളിൽ കാട്ടാനകളും കാട്ടുപന്നികളും ഒക്കെയായിരുന്നു കാടിറങ്ങി വന്നിരുന്നത്. പിന്നെ പിന്നെ അത്യപൂർവ്വമായി കാടിറങ്ങി വന്നിരുന്ന പുലികൾ വളര്‍ത്തുമൃഗങ്ങളെ വേട്ടയാടി പിടിക്കാൻ തുടങ്ങി. ഒടുവിൽ അവ നാട്ടിലിറങ്ങി മനുഷ്യനെ കൊന്നു തിന്നുന്ന വാർത്തകൾ തീരെ അപൂർവ്വമല്ലാതാകാൻ തുടങ്ങി. കാട്ടാനകൾ നാട്ടിലിറങ്ങി തിരിച്ചു പോകാൻ കൂട്ടാക്കാതെ നാട്ടിൽ അലഞ്ഞു തിരിയുന്നു.

2015 ഫിബ്രവരിയിലാണ് സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ ഭാസ്‌കരന്‍ എന്ന അറുപതുകാരനെ കര്‍ഷകനെ കടുവ നിഷ്കരുണം കൊന്നു തിന്നത്. തിരച്ചിലിനു പോയവർക്ക് തലയൊഴികെ മറ്റൊന്നും കിട്ടിയില്ല. ഏതാനും മാസങ്ങൾക്കുള്ളിൽ  വീണ്ടും ചെതലയത്ത് കുറിച്യാട് വനത്തിനരികില്‍ ബാബുരാജ് എന്ന യുവാവിനെ നരഭോജിക്കടുവ കൊന്നത്. ഏതാനും ദിവസങ്ങൾക്കു ശേഷം ചോലക്കടവില്‍ മഹാലക്ഷ്മി എന്ന തൊഴിലാളിയെ കടുവ ഭക്ഷിച്ചു. ഇതിന്റെ ഭീതി വിട്ടൊഴിയുന്നതിന് മുമ്പേ സന്ധ്യക്ക് വീട്ടിനു പുറത്തിറങ്ങിയ ജാര്‍ഖണ്ഡ് സ്വദേശിയായ മബുബോറയെന്ന തൊഴിലാളിയെക്കൂടി  പുലി കൊലപ്പെടുത്തി. പിന്നീടങ്ങോട്ട് നരഭോജിക്കടുവ ജനങ്ങളുടെ ജീവനും സ്വൈരജീവിതത്തിനും ഭീഷണിയാവുകയാണെന്നും നരഭോജിക്കടുവയെ കൊല്ലണം എന്നുമാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം തുടങ്ങി. ഇത്രയുമൊക്കെയായതോടെ, സാഹചര്യങ്ങളെ അർഹിക്കുന്ന ഗൗരവത്തോടെ അധികാരികളും ജന്തു ശാസ്ത്രജ്ഞരും വിലയിരുത്തി. മനുഷ്യ മാംസത്തില്‍ ഉപ്പുരസം ഉള്ളതിനാൽ അതൊരിക്കല്‍ ഭക്ഷിച്ചാൽ  ആ മൃഗത്തിന് പിന്നീടതിനോട് ആസക്തി കൂടുമത്രെ. സ്വാഭാവിക ശീലത്തിന് വിപരീതമായി മനുഷ്യ മാംസം ഭക്ഷിച്ച കടുവയെ മറ്റു കടുവകള്‍ കൂടെ കൂട്ടുകയുമില്ല. അതിനാല്‍ മടകളിൽ ഒറ്റപ്പെട്ടുന്ന കടുവ പിന്നീട് നിത്യനരഭോജിയായി മാറുകയും ചെയ്യുമത്രേ. അതിനാല്‍ ഇത്തരത്തില്‍പ്പെടുന്ന മൃഗങ്ങളെ എത്രയും പെട്ടെന്ന് കൊലപ്പെടുത്തകയാണ് മനുഷ്യ ജീവന്‍ രക്ഷിക്കാനുള്ള ഏക മാര്‍ഗമെന്ന് വിദഗ്ധർ പറയുന്നു. ഒടുവിൽ ആക്രമണകാരിയായ കടുവയെ കണ്ടാല്‍ വെടിവച്ചു കൊല്ലാന്‍ വനം വകുപ്പു മേധാവി വാക്കാല്‍ ഉത്തരവു നല്‍കി. സംരക്ഷിത മൃഗമായ കടുവയെ വെടിവച്ചു കൊല്ലണമെങ്കില്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിറ്റിയുടെ അനുമതി വേണമെന്നാണ് ചട്ടം. ആക്രമണകാരിയായ കടുവ നരഭോജിയാണെന്ന് അതത് സംസ്ഥാന സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തിയാല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിറ്റി ആ കടുവയെ കൊലപ്പെടുത്താന്‍ അനുമതി നല്‍കും. ഇതിനായുള്ള നീക്കങ്ങള്‍ വനം വകുപ്പ് നടത്തി. മുല്ലപ്പെരിയാര്‍ വിഷയത്തോടെ ഉടലെടുത്ത വൈരം പോലും മറന്ന് കേരള-തമിഴ്‌നാട് ദൗത്യസംഘങ്ങള്‍ നരഭോജിക്കടുവയ്ക്കായി കാട് അരിച്ചുപെറുക്കി. പിന്നീടങ്ങോട്ട് ഏതാനും കടുവകളെ വെടിവെച്ചു കൊന്നു; ചിലതിനെ മയക്കുവെടി വച്ച് പിടിച്ചു മൃഗശാലകൾക്ക് കൈമാറി; ഏതാനും കടുവകളെ വനത്തിൽ ചത്ത നിലയിലും കണ്ടെത്തി. ഇടക്കൊക്കെ, സ്ഥിരീകരിക്കപ്പെടാത്ത ഒറ്റപ്പെട്ട പുലിയിറക്ക വാർത്തകൾ കേട്ടെങ്കിലും, ഒരു കണക്കിന് മനസമാധാനം കഴുത്തിലാക്കി പുലിമുരുഗനും കണ്ടു രസിച്ചിരിക്കുമ്പോഴാണ് കണ്ണൂരിൽ നിന്ന് അടുപ്പിച്ചു രണ്ടു പുലിയിറക്കങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്; അതും നഗരഹൃദയത്തിൽ പകൽവെളിച്ചത്തിൽ.... കാടുകള്‍ക്കുള്ളില്‍ കഴിയുന്നവരും കാടിനു സമീപ പ്രദേശങ്ങളില്‍ ജീവിക്കുന്നവരും, എന്തിന് കാടിന് അകലെ ജീവിക്കുന്നവർ പോലും അടുത്ത് വരുന്ന വന്യമൃഗങ്ങളുടെ പദചലനങ്ങളെ ഭീതിയോടെ പ്രതീക്ഷിച്ചു തുടങ്ങുന്നു. ഓരോ നിമിഷവും കടന്നുവരാന്‍ സാധ്യതയുള്ള വന്യമൃഗത്തേപ്പറ്റി അവര്‍ ചിന്തിക്കുന്നു, പ്രതിരോധിക്കാന്‍ മാര്‍ഗങ്ങള്‍ തേടേണ്ടി വരുന്നു. മോഹൻലാലിന്റെ പുലിമുരുകൻ ചെയ്യുന്ന പോലെ പുലി പിറകെ വരുമ്പോൾ ഓടി മരത്തിൽകയറിയിട്ട് സമ്മർസോൾട്ട് അടിച്ചു പുലിയുടെ പിറകിൽ ലാൻഡ് ചെയ്തിട്ട് വേലെറിഞ്ഞു കൊല്ലുന്ന അത്രയ്ക്ക് ലാഘവമുള്ളതല്ല കാര്യങ്ങൾ. 


കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഈയിടെ പുറത്തു വിട്ട കണക്കുകള്‍ ഞെട്ടലുളവാക്കാൻ പോന്നതാണ്. അത് രാജ്യത്തെ മുഴുവൻ ചേർത്തുള്ള കണക്കാണ്. 2014 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മെയ് വരെയുള്ള 1,143 ദിവസങ്ങളില്‍ ആനയുടേയോ കടുവയുടേതോ ആക്രമണത്താല്‍ കൊല്ലപ്പെട്ടത് 1,144 മനുഷ്യരാണ്. അതായത് ഇന്ത്യയില്‍ ശരാശരി ഒരാളാണ് ഒരു ദിവസം ആനയുടേയോ കടുവയുടേതോ ആയ ആക്രമണങ്ങളാല്‍ കൊല്ലപ്പെടുന്നത്. ഇതില്‍ ഏകദേശം 1000 കൊലയും ചെയ്യുന്നത് ആനയും 100ല്‍ അധികം മനുഷ്യക്കൊല ചെയ്യുന്നത് കടുവയുമാണ്. 

വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കാണാന്‍ വിവിധ പദ്ധതികളിലൂടെ കോടിക്കണക്കിന് രൂപ ചില"വായീ"പ്പോകുന്നുണ്ടെങ്കിലും  വന്യജീവി ആക്രമണം വര്‍ധിക്കുന്നതല്ലാതെ കുറയുന്നില്ല. പരിസ്ഥിതി സംരക്ഷണത്തെ വികസന വിരോധമായി ചിത്രീകരിച്ച് കാടും പ്രകൃതി വിഭവങ്ങളും നക്കിത്തുടയ്ക്കുന്ന ഭൂമാഫിയയെ നിയന്ത്രിക്കാത്തിടത്തോളം ജലക്ഷാമവും പരിസ്ഥിതിശോഷണവും കാലാവസ്ഥാ വ്യതിയാനവും നിയന്ത്രണാതീതമായി കാടും പ്രകൃതിയും രോഗാതുരമാകും. രോഗതുരമായ കാടിന്റെ ഉപോല്പ്പന്നമാണ് നരഭോജിയായി മാറിയ കടുവ എങ്കില്‍ അത് കേരളം അഭിമുഖീകരിക്കാന്‍ പോകുന്ന വൻ വിപത്തിന്റെ തുടക്കം മാത്രമായിരിക്കും. വന്യ മൃഗങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ നേരിടുന്ന പരിമിതിയുടെയും പ്രതിസന്ധിയുടെയും പ്രതിഫലനമാണ് വന്യ മൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നതും മനുഷ്യനെ ആക്രമിച്ച് തുടങ്ങുന്നതും. നാൾക്കു നാൾ കുറയുന്ന കാടിന്റെ വിസ്തൃതി, പാറ, മണ്ണ്, തടി എന്നിവയ്ക്ക് വേണ്ടി കാടിളക്കി നടത്തുന്ന യന്ത്രവല്കൃത പ്രവർത്തനങ്ങൾ, കാടിനടുത്ത പ്രദേശങ്ങളിൽ വർദ്ധിച്ചു വരുന്ന ജനസാന്ദ്രത, കാടിനെ ചൂഷണം ചെയ്യരുതെന്ന ഗോത്ര നിയമങ്ങള്‍ തെറ്റിച്ചു കൊണ്ട് ആദിവാസികളുടെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ, വന്യ മൃഗങ്ങളുടെ എണ്ണത്തിൽ വരുന്ന വർദ്ധന ഇങ്ങനെയുള്ള വിവിധ കാരണങ്ങൾ കാടും നാടും തമ്മിലുള്ള ആരോഗ്യകരമായ സംതുലിതാവസ്ഥയുടെ താളം തെറ്റിക്കുന്നു എന്ന് സാമാന്യമായി ചിന്തിച്ചാൽ മതി കടുവ - ആന ആക്രമണങ്ങൾക്ക് തടയിടാനുള്ള പദ്ധതികൾ എവിടെ നിന്ന് തുടങ്ങണം എന്ന കാര്യത്തിൽ ഒരു ദിശാബോധം കിട്ടാൻ. മനുഷ്യനും വന്യജീവികളും തമ്മിലുള്ള നേർ സംഘർഷങ്ങൾ വർദ്ധിച്ചു വരുന്നത് തീർച്ചയായും ഒരു നല്ല സൂചനയല്ല; അതൊരു മുന്നറിയിപ്പ് കൂടിയാണ്. അതില്ലാതാക്കാൻ സാമൂഹ്യപ്രതിബദ്ധമായ ഇടപെടലുകൾ അനിവാര്യമാണ്‌; വ്യക്തിതലത്തിൽ നിന്നും ഭരണകൂടതലത്തിൽ നിന്നുമെല്ലാം. പ്രകൃതിയും മനുഷ്യനും മൃഗങ്ങളും തമ്മിലുണ്ടാകേണ്ട ജൈവബന്ധം ആരോഗ്യകരമായി നിലനിർത്തിക്കൊണ്ട് മാത്രമേ മനുഷ്യസമൂഹത്തിന്റെ പുരോഗതിയിലേക്കുള്ള സുഗമപ്രയാണം സാധ്യമാവുകയുള്ളൂ. അല്ലാതെ, ഒരു കടുവയെ വെടിവച്ചു കൊന്നാൽ വേറെ നാല് കടുവകൾ ഇറങ്ങും... ഒരു കാട്ടാനയെ ഓടിച്ചാൽ വേറെ പത്തെണ്ണം വരും....

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരമുഖം ചുട്ടുപൊള്ളുന്ന രാത്രിപകലുകൾ സമ്മാനിച്ചു കൊണ്ട് മുന്നേറുന്നു. അനുദിനം ഉയർന്നുകൊണ്ടിരിക്കുന്ന അന്തരീക്ഷ താപനിലയും മഴയുടെ ലഭ്യതയിലുണ്ടായ ഗണ്യമായ കുറവും കൊണ്ട് മുൻപെങ്ങുമില്ലാത്ത വിധം വരണ്ടുണങ്ങുന്ന കേരളം; വന്യമൃഗങ്ങൾ വെള്ളത്തിന് വേണ്ടി കാടിറങ്ങാതിരിക്കാൻ കാട്ടിലേക്ക് ടാങ്കറിൽ കുടിവെള്ളമെത്തിക്കുക, വരള്‍ച്ചാ ഭീഷണി നേരിടാന്‍ ആവശ്യമെങ്കില്‍ കരിമേഘങ്ങളെ കണ്ടെത്തി രാസപ്രയോഗത്തിലൂടെ കൃത്രിമ മഴ പെയ്യിക്കുന്ന ക്ലൗഡ് സീഡിങ് പ്രയോഗിക്കുക തുടങ്ങിയ ഘടാഘടിയൻ പദ്ധതികൾ അവതരിപ്പിച്ച്‌ മുന്നേറുകയാണ് നമ്മുടെ മുഖ്യമന്ത്രി. 

ഈയൊരു പ്രത്യേക ഘട്ടത്തിലാണ് അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി നമ്മുടെ വൈദ്യുതി മന്ത്രി "മണിയാശാൻ" നിയമസഭയെ അറിയിച്ചത്.  "വനം നഷ്ടപ്പെടുന്നത് വലിയ കാര്യമൊന്നുമല്ലെന്നും വനം നശിക്കുന്നതായുള്ള പരാതി ഗൗരവമുള്ളതല്ലെന്നും വൈദ്യുതിയാണ് പ്രധാനമെന്നും" മന്ത്രിയായ ഉടനെ മൊഴിഞ്ഞു കയ്യടി വാങ്ങിയ മഹാനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വാഗ്വിലാസങ്ങൾ കേട്ട് പരിചയമുള്ളത് കൊണ്ട് തന്നെ, കേരളത്തില്‍ കാട് കൂടിപ്പോയത് കൊണ്ടാണ് പുലികൾ കൂടുന്നതെന്നും നാട്ടിലിറങ്ങി ആളെപ്പിടിക്കുന്നതെന്നും അത് കൊണ്ട് കുറെ വനം നശിച്ചാലും വേണ്ടില്ല, വൺ...ടൂ...ത്രീ... അടിസ്ഥാനത്തിൽ ജലവൈദ്യുത പദ്ധതികൾ തുടങ്ങി അവയുടെ എണ്ണം കുറച്ചു കളയുകയാണ് വേണ്ടതെന്നും മന്ത്രി മൊഴിഞ്ഞില്ലല്ലോ എന്ന ആശ്വാസം മാത്രമാണ് ഈ നാട്ടിലെ ചിന്തിക്കുന്ന ജനങ്ങൾക്കുള്ളത്. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെയും ജലക്ഷാമത്തെയും ആഗോളതാപനത്തെയും ചെറുക്കാന്‍ നിലവിലുള്ള വനം സംരക്ഷിക്കുക മാത്രമാണ് പോംവഴി എന്നിരിക്കെ പലവിധ കാരണങ്ങളാൽ അപ്രായോഗികമായ അതിരപ്പിള്ളി പദ്ധതിക്ക് വേണ്ടി നിലകൊള്ളുന്നത് തികഞ്ഞ  ബുദ്ധിശൂന്യതയാണ്. 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക