ഞാൻ വെറും പോഴൻ

Monday 18 May 2020

ഹനാൻ എന്ന പെൺകുട്ടിയുടെ അനുഭവം വിളിച്ചു പറയുന്നതെന്താണ് !!???

ജീവിതം വച്ച് നീട്ടിയ അപ്രതീക്ഷിതവും അസാധാരണവുമായ പ്രതിസന്ധികളില്‍ തളരാതെ മനക്കരുത്തോടെ ജീവിതത്തെ നേരിടുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയെപ്പറ്റി മീഡിയയിലും സോഷ്യൽ മീഡിയയിലും വന്ന വാർത്തകൾ നിറഞ്ഞ മനസോടെയായിരുന്നു ഭൂരിപക്ഷം മലയാളികളും സ്വീകരിച്ചത്. പഠനത്തിനും കുടുംബം പോറ്റാനുമായി കോളേജ് യൂണിഫോമില്‍ മീന്‍ വിറ്റ് ജീവിക്കുന്ന പെണ്‍കുട്ടി എന്ന നിലയിൽ വന്ന റിപ്പോർട്ടിനെ തുടർന്ന് ആ കുട്ടിയെ സഹായിക്കാന്‍ കുറഞ്ഞ സമയത്തിനുള്ളിൽ നിരവധി പേര്‍ രംഗത്തെത്തി. സാമ്പത്തികമായും അല്ലാതെയുമുള്ള വളരെയേറെ സഹായങ്ങൾ അവള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടു. ഏതാനും മണിക്കൂറുകൾ കൊണ്ട് അവൾ സോഷ്യൽ മീഡിയയിലെ മിന്നും താരമായി. 

വളരെ ചെറിയ ജീവിത കാലയളവിൽ അവൾ താണ്ടിയ ദുരിതജീവിതയാത്രകളെക്കുറിച്ച് കേട്ടറിഞ്ഞ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റ് പ്രമുഖരുമൊക്കെ അവളെ നേരിട്ടും ഫോണിലൂടെയും ഐകദാർഢ്യവും പിന്തുണയും സഹായവും അറിയിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രത്യേക അഭ്യർത്ഥനയിൽ ഒരു പ്രവാസി ഹനാന് വീട് വച്ച് നൽകാൻ തയ്യാറായി എന്ന് ചെന്നിത്തല തന്നെ അദ്ദേഹത്തിന്റെ FB-പേജിൽ അക്കാലത്ത് അറിയിച്ചിരുന്നു. പാട്ടെഴുതിയും പാട്ട് പാടിയും അഭിനയിച്ചുമെല്ലാം അവൾ അനേകരുടെ മനസ്സിൽ ഇടം നേടി. ഇടക്കാലത്തെപ്പോഴോ ഒരു വാഹനാപകടത്തിൽ പെട്ട് പരിക്കേറ്റ് ആശുപതിയിലാണെന്നും കേട്ടിരുന്നു.

എന്നാൽ ആദ്യഘട്ടത്തിലെ ആ  മിന്നിത്തിളക്കം ഏറെ സമയം നീണ്ടു നിന്നില്ല. പെട്ടെന്ന് കാര്യങ്ങള്‍ മാറി മറിഞ്ഞു. ഹനാന്‍റെ മീന്‍ കച്ചവടം സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്ത വീഡിയോ പ്രോഗ്രാം ആണെന്നും അതൊരു സിനിമാ പ്രെമോഷന്‍റെ ഭാഗമാണെന്നും ആർക്കോ തോന്നിയ വെളിപാട് സോഷ്യൽ മീഡിയ വഴി പരന്നൊഴുകി. അതോടെ മിന്നും താരത്തെ മോശം കഥാപാത്രമാക്കി അവതരിപ്പിക്കുന്ന പോസ്റ്റുകൾ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞു. ആ കുട്ടിയേയും അയാളെ സപ്പോർട്ട് ചെയ്ത ചുരുക്കം ആളുകളെയും ആൾക്കൂട്ടനീതി തേജോവധം ചെയ്തു. കള്ളി എന്ന വിളിയിൽ തുടങ്ങി അഴിഞ്ഞാട്ടക്കാരി, അഭിസാരിക എന്ന നിലയിൽ വരെ ആ കുട്ടിയെ വിശേഷിപ്പിക്കാൻ ഇവിടത്തെ സൈബർ പോരാളികൾക്ക് ഒരു മടിയുമുണ്ടായില്ല. ഒടുക്കം, വളരെ പ്രസന്നവതിയായി തലേന്ന് ചാനൽക്യാമറകളെ അഭിമുഖീകരിച്ചവൾ പിറ്റേന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് ചാനൽ ക്യാമറകൾക്ക് മുന്നിൽ മനുഷ്യത്വത്തിന്‌ വേണ്ടി കരയുന്നതും കാണേണ്ടി വന്നു സാക്ഷര പ്രബുദ്ധ കേരളത്തിന്.....

ഇന്നിപ്പോൾ രണ്ട് വർഷങ്ങൾക്ക് ശേഷം ഹനാൻ വീണ്ടും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. കഴിഞ്ഞ ദിവസം തന്റെ FB-വാളിൽ ഇങ്ങനെ കുറിച്ചിരുന്നു; "ലോകം മുഴുവൻ എന്നെ ചവിട്ടി പുറത്താകാൻ നോക്കിയപോൾ എന്റെ കൂടെ നിന്നത് കോൺഗ്രസ് ആണ് എന്ന് കൊറോണ... അതെ പ്രതിപക്ഷ നേതാവ് ഇനിയും ഉസ്മാനെ വിളിക്കണം.. കൊറോണയെ കുറിച്ച് രണ്ട് വാക്ക് പറയണം..." അവൾ ഇതേ വാക്കുകൾ തന്നെ ഒരു ടിക് ടോക്ക് വീഡിയോയായും പോസ്റ്റ് ചെയ്തു. ഇതോടെ ഈ രണ്ട് പോസ്റ്റുകൾക്കും താഴെ വന്ന് അധിക്ഷേപ കമന്‍റുകള്‍ ഇടാൻ മത്സരിക്കുകയാണ് ചില പ്രത്യേക വിഭാഗക്കാർ. ഹനാന്‍റെ പ്രശ്നങ്ങളും ബുദ്ധിമുട്ടികളും 2018-ൽ ചര്‍ച്ചയായ സമയത്ത് പ്രവാസി സഹായത്തോടെ ഹനാന് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന രമേശ് ചെന്നിത്തലയുടെ വാഗ്ദാനം ഓർമ്മിപ്പിച്ചാണ് അധിക്ഷേപം മുഴുവനും നടക്കുന്നത്.

ഇടത് ചേരിയിലെ  സൈബര്‍ ഗുണ്ടകളെപ്പറ്റി പരാതിയും പരിഭവവും ആശങ്കയും രേഖപ്പെടുത്തുന്നവർ പലരും ഈ സൈബർ തെമ്മാടികൂട്ടത്തിലുണ്ട്. ഇടതുപക്ഷക്കാരുടെ സൈബറാക്രമണത്തെ ശക്തമായി നേരിടാൻ കെ പി സി സി തീരുമാനിച്ചെന്ന് ഇന്ന് രാവിലെ വായിച്ചതേയുള്ളൂ. വി ഡി സതീശന്റെ വെരിഫൈഡ് FB-അക്കൌണ്ടില്‍ നിന്ന് പബ്ലിക് സ്പേസിൽ വന്ന ചീത്തവാക്കുകള്‍ ഒക്കെ ഹാക്കിങ്ങ് ആണെന്ന് പറയുമ്പോൾ എങ്ങനെ വിശ്വസിക്കാനാകും. മനസിലാവുന്നത് ഇതാണ്.... സൈബറിടത്തിലെ ശരാശരി വ്യക്തികൾ ഒറ്റയ്ക്കും കൂട്ടമായും അക്രമാസക്തമായ ആൾക്കൂട്ടങ്ങളാണ്; അവർ ചോര തറയിലൊഴുക്കുന്നില്ല എന്നെ ഉള്ളൂ; അവർക്ക് വസ്തുതകളോ നിലപാടുകളോ പൊളിറ്റിക്കൽ കറക്ട്നെസോ ഒന്നും പ്രധാനമല്ല; ഊഹങ്ങളിലും നിഗമനങ്ങളിലും താല്പര്യങ്ങളിലും രാഷ്ട്രീയത്തിലും ഊന്നി മാത്രമാണ് അവരുടെ പ്രതികരണങ്ങളും പ്രതികാരവുമെല്ലാം......

എന്തായാലും ഹനാൻ ഒരുപകാരം ചെയ്തു. വലിയ പുരോഗമനവും പൊളിറ്റിക്കൽ കറക്ട്നെസും ഇരവാദവും  പറയുന്ന പലരുടെയും ഉള്ളിലിരുപ്പ് തിരിച്ചറിയാൻ നിന്റെ രണ്ട് FB-പോസ്റ്റുകൾ കൊണ്ട്  സാധിച്ചു. 

PS : "ആരും എനിക്ക് വീട് വെച്ച് തന്നിട്ടുമില്ല. നേരിൽ വന്നാൽ കാണാം. ഞാൻ ഇപ്പോഴും കളമശ്ശേരിയിൽ 5000 രൂപ മാസം നൽകി വാടക വീട്ടിൽ
ആണ് താമസിക്കുന്നതെന്ന്" ഹനാൻ പറയുന്നത് വിട്ടു കളഞ്ഞേക്കൂ...
ചെന്നിത്തല വാഗ്ദാനം ചെയ്തത് പോലെ ആ കുട്ടിക്ക് വീട് വച്ച് കൊടുത്തു എന്ന് തന്നെ സങ്കൽപ്പിച്ചോളൂ... എന്തെങ്കിലുമൊക്കെ ഗതികേടുകൾ ഉള്ളവർക്ക് അവർ ആവശ്യപ്പെടുകയോ ആഗ്രഹിക്കുകയോ പോലും ചെയ്യാതെ കുറച്ച് സഹായങ്ങൾ കൊടുത്തു കഴിഞ്ഞിട്ട്, പിന്നീടവർ തങ്ങൾ ആഗ്രഹിക്കുന്ന രീതിയിലേ ചിന്തിക്കാനും ജീവിക്കാനും പാടുള്ളു എന്ന് ശഠിക്കുന്നത് തികച്ചും ഫ്യൂഡൽ മനോഭാവമാണ്; സാഡിസ്റ്റിക്ക് ആയ നിലപാടാണ്. നിവൃത്തികേട്‌ കൊണ്ട് സഹായം സ്വീകരിക്കുന്നവർക്ക് ആത്മാഭിമാനം ഉയർത്തിപ്പിടിക്കുകയോ രാഷ്ട്രീയനിലപാടുകൾ തുറന്നു പറയുകയോ ചെയ്യുമ്പോൾ തെറിവണ്ടി ഇടിച്ചു കൊല്ലാൻ ശ്രമിക്കുന്നവരുടെ ധാർമ്മികബോധവും ചിന്താമണ്ഡലവും ഏത് നിലവാരത്തിലാണ് വ്യാപരിക്കുന്നത്...!!???

ആ കുട്ടിയെ ഇകഴ്ത്തിയും അധിക്ഷേപിച്ചും നിർവൃതിയടയുന്നവരോട് ഒരു അഭ്യർത്ഥന.... ഇത്ര കഷ്ടപ്പെട്ട് നിങ്ങൾ ആർക്കും ഒരു ഉപകാരവും ചെയ്യരുത്.  നിങ്ങളുടെ ഒരു സഹതാപവും കാരുണ്യവും അനുഭാവവും ഒന്നും ആ കുട്ടിക്ക് വേണ്ടെന്ന് ആ കുട്ടിയുടെ ഉറച്ച വാക്കുകൾ വിളിച്ചു പറയുന്നുണ്ട്; അത് അദ്ധ്വാനിച്ച് ജീവിച്ചോളും. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാൽ മതി. അതെങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ....മാനിഷാദ.....ലോകാ സമസ്താ സുഖിനോ ഭവന്തു...


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

3 comments:

  1. ഇടക്കാലങ്ങളിൽ ഇങ്ങനെ പലയിടങ്ങളിൽ പ്രത്യക്ഷപ്പെടുകയും സഹതാപ ആനുകൂല്ല്യങ്ങൾ പറ്റി വിസ്മൃതിയിലാണ്ടുപോവുകയും ചെയ്ത കുറേ കഥാപാത്രങ്ങൾ ഇതുപോലുണ്ടായിരുന്നു.ഹന്നാനും അതിലൊരാൾ മാത്രം...!
    ;) ഇവർക്കൊക്കെ എന്തു സംഭവിക്കുന്നു എന്നറിയുക സ്വാഭാവികമായ ഒരു ചോദന മാത്രമാണ്. ഒരുപക്ഷേ താൻ പറ്റിക്കപ്പെട്ടിട്ടുണ്ടാകുമോ എന്നറിയാനുള്ള ജിജ്ഞാസ കൊണ്ടുമാകാം...

    ReplyDelete
    Replies
    1. സാഹചര്യവശാൽ സഹായം സ്വീകരിക്കേണ്ടി വരുന്നവരെ സഹായം നൽകിയവരും കാഴ്ചക്കാരും മറ്റൊരു ഘട്ടത്തിൽ ഓഡിറ്റ് ചെയ്യുന്നത് മര്യാദയോ മാന്യതയോ അല്ലെന്നാണ് എന്റെ പക്ഷം... പെരുമ്പാവൂരിലെ ജിഷയുടെ അമ്മയുടെ കാര്യത്തിലും ഇതേ ഓഡിറ്റിങ് നടന്നത് ശ്രദ്ധിച്ചിരുന്നു

      Delete
  2. എന്തെങ്കിലുമൊക്കെ ഗതികേടുകൾ ഉള്ളവർക്ക് അവർ ആവശ്യപ്പെടുകയോ ആഗ്രഹിക്കുകയോ പോലും ചെയ്യാതെ കുറച്ച് സഹായങ്ങൾ കൊടുത്തു കഴിഞ്ഞിട്ട്, പിന്നീടവർ തങ്ങൾ ആഗ്രഹിക്കുന്ന രീതിയിലേ ചിന്തിക്കാനും ജീവിക്കാനും പാടുള്ളു എന്ന് ശഠിക്കുന്നത് തികച്ചും ഫ്യൂഡൽ മനോഭാവമാണ്...

    ReplyDelete