ഞാൻ വെറും പോഴൻ

Friday 7 July 2023

ഉച്ചിയിൽ മുള്ളിയ പാപം കാൽ കഴുകിയാൽ തീരുമോ ?


മധ്യപ്രദേശിലെ സിധി ജില്ലയില്‍ ദശരഥ്  റാവത്ത് എന്ന ആദിവാസി യുവാവിന്റെ മുഖത്തേക്ക് പ്രവേശ് ശുക്ല എന്നയാൾ മൂത്രമൊഴിച്ച സംഭവം വലിയ പ്രതിഷേധത്തിനാണ് വഴി തെളിച്ചത്. ബിജെപി എംഎല്‍എ കേദാര്‍ നാഥ് ശുക്ലയുടെ അടുപ്പക്കാരനായ ബിജെപി പ്രവര്‍ത്തകനാണ് ഈ നീചപ്രവൃത്തി ചെയ്തതെന്ന് വന്നതോടെ ബിജെപിയും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും വല്ലാത്ത പ്രതിരോധത്തിലായി. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളും ട്രോളുകളും കാർട്ടൂണുകളും സോഷ്യൽ മീഡിയ ഹാൻഡിലുകൾ നിറഞ്ഞു. ആദിവാസികളോടും ദളിതരോടുമുള്ള ബിജെപി കാത്ത് സൂക്ഷിക്കുന്ന വെറുപ്പിന്റെ യഥാര്‍ഥമുഖം  മനുഷ്യത്വരഹിതമായ ഈ പ്രവൃത്തിയിലൂടെ തുറന്നു കാട്ടപ്പെട്ടതായി രാഹുല്‍ഗാന്ധിയും കോൺഗ്രസും പ്രതിപക്ഷത്തുള്ളവരും പറഞ്ഞ് തുടങ്ങിയതോടെ ബിജെപിക്ക് മേല്‍ സമ്മര്‍ദ്ദമേറി. ജനരോഷം ശക്തമായതോടെ സമയമൊട്ടും പാഴാക്കാതെ മുഖ്യമന്ത്രി നേരിട്ട് ഫീൽഡിൽ ഇറങ്ങി. സര്‍ക്കാരിന്റെ മുഖം രക്ഷിക്കല്‍ നടപടിയുടെ ഭാഗമായി, നികൃഷ്ടതക്കിരയായ വ്യക്തിയെ മുഖ്യമന്ത്രി തന്റെ ഔദ്യോഗിക വസതിയിലെത്തിച്ച് അദ്ദേഹത്തോട് മാപ്പ് പറഞ്ഞ് അയാളുടെ കാലു കഴുകുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ടു. കൂടാതെ, പ്രതി പ്രവേശ് ശുക്ലയെ അറസ്റ്റ് ചെയ്യുകയും അയാളുടെ വീട് അനധികൃതനിർമ്മാണമാണെന്ന് ആരോപിച്ച് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തു. ഇപ്പോൾ ഹൈ എഫ്ഫക്റ്റ് വിഷ്വൽ ഇമ്പാക്റ്റ് ഉള്ള ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന തിരക്കിലാണ് സംഘ് അനുകൂല ഹാൻഡിലുകൾ. 

പക്ഷെ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്; ഈ അതിക്രമ സംഭവം നടന്നത് മാസങ്ങള്‍ക്ക് മുമ്പാണ്; ഇപ്പോൾ സംഭവത്തിന്റെ വീഡിയോ പുറത്ത് വരികയും വൈറലാവുകയും പ്രതിപക്ഷം അത് ഏറ്റുപിടിക്കുകയും പ്രതിയുടെ ബിജെപി ബന്ധം തുറന്നു കാട്ടപ്പെടുകയും ജനരോഷം ഉയരുകയും ചെയ്തപ്പോള്‍ മാത്രമാണ് ബിജെപിക്കും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും അനക്കമുണ്ടായത്. പ്രതിക്ക് ബിജെപി ബന്ധമില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ വിഫലമായതോടെ നടത്തിയ മുഖം രക്ഷിക്കൽ പ്രവർത്തനം മാത്രമാണ് ഇപ്പോൾ നടക്കുന്നത്. 

2019-ലെ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ട് മുമ്പ് കുംഭമേള സന്ദര്‍ശിക്കുന്നതിനിടയിൽ നഗരം വൃത്തിയായി സൂക്ഷിക്കുന്ന ശുചീകരണ തൊഴിലാളികളുടെ കാലുകൾ കഴുകി വൃത്തിയാക്കിയിരുന്നു.  ഉത്തര്‍പ്രദേശിൽ കുടിവെള്ള, ശുചീകരണ മന്ത്രാലയം നടത്തിയ സ്വച്ഛ് കുംഭ് സ്വച്ഛ് ആഭര്‍ പരിപാടിയുടെ വേദിയിൽ വച്ച് ശുദ്ധീകരണ തൊഴിലാളികളെ ആദരിക്കാനായി നടത്തിയ ആ ചടങ്ങ് വലിയ ജനശ്രദ്ധ നേടിയിരുന്നു. അതിനെ മാതൃകയാക്കിയാവണം ഇപ്പോൾ ചൗഹാന്റെ ഈ കാല് കഴുകൽ. ഏതാനും മാസങ്ങൾക്കുള്ളിൽ മധ്യപ്രദേശ് നിയമസഭയിലേക്കും ലോക് സഭയിലേക്കും തിരഞ്ഞെടുപ്പ് വരികയാണെന്നത് കണക്കിലെടുത്താൽ ഈ കാൽ കഴുകലിൽ വലിയ അത്ഭുതമൊന്നുമില്ല; വീണത് വിദ്യയാക്കുന്ന മനോഹരമായ കളി !!!

ഇപ്പോൾ വൈറൽ ആയ ഈ മൂത്രമൊഴിക്കൽ കലാപരിപാടി, അത് ചെയ്തയാൾ ബി ജെ പി ക്കാരൻ ആയത് കൊണ്ടോ അയാൾക്ക് രാഷ്ട്രീയ സ്വാധീനമുള്ളത് കൊണ്ടോ അവിടെ ബി ജെ പി ഭരിക്കുന്നത് കൊണ്ടോ മാത്രം നടന്നതാണ് എന്നെനിക്ക് തോന്നുന്നില്ല. വടക്കേ ഇന്ത്യയിൽ പരക്കെയും തെക്കേ ഇന്ത്യയിലെ ചിലയിടങ്ങളിലും രാഷ്ട്രീയ ഭേദമെന്യേ ഉയർന്ന ജാതിക്കാർ ഒരു ജാതിയായി ഗണിക്കപ്പെടുക പോലും ചെയ്യാത്തവരോടും താഴ്ന്ന ജാതിയായി ഗണിക്കപ്പെടുന്നവരോടും  ഏറെക്കുറെ എക്കാലത്തും ചെയ്യുന്നത് ഇത്തരവും ഇതിലപ്പുറവുമുള്ള നികൃഷ്ടതകൾ തന്നെയായിരുന്നു. ജാതിയുടെ പേരില്‍ വിവേചനമനുഭവിക്കേണ്ടി വരുന്ന ഗതികേട് രാജ്യത്ത് പൊതുവെ ഉത്തരേന്ത്യയില്‍ വിശിഷ്യാ, ദിനം പ്രതി ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇഷ്ടമുള്ള പണിയെടുക്കാനോ, സ്‌കൂളിലോ കോളേജിലോ കുട്ടികളെ അയക്കാനോ, ഭൂമി സ്വന്തമാക്കാനോ, ദളിത് വിഭാഗങ്ങള്‍ക്ക് അനുവാദമില്ല. മേല്‍ജാതിക്കാരുടെ വീടിന്റെ പരിസരത്തു പോലും ദളിതരെ കാണാന്‍ പാടില്ല. സ്‌കൂളുകളില്‍ ദളിതർക്കും ആദിവാസികൾക്കും സവര്‍ണരുടെ കുട്ടികള്‍ക്കൊപ്പം ഇറിക്കാൻ അവകാശമില്ല. തൊഴിലും കൂലിയും നിശ്ചയിക്കപ്പെടുന്നത് പോലും ജാതി നോക്കിയാണ്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന സമത്വം അടക്കമുള്ള മൗലികാവകാശങ്ങള്‍ കീഴ്ജാതിക്കാർക്ക് നിഷേധിക്കപ്പെടുന്നു. മാധ്യമങ്ങളിലൂടെ വരുന്ന ദളിതരുടെയും ആദിവാസികളുടെയും പ്രശ്നങ്ങൾ മാത്രമേ ഇന്ന് രാജ്യത്ത് ഉള്ളു എന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റ് പറ്റി. ഇവർക്ക് നേരേ നടക്കുന്ന അതിക്രമങ്ങളുടെ പകുതി പോലും പുറം ലോകമറിയുന്നുണ്ടെന്ന് തോന്നുന്നില്ല. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ ദളിത് ബാലനെക്കൊണ്ട് ഉന്നതജാതിയിൽപ്പെട്ട യുവാക്കൾ കാൽ നക്കിച്ചത്, മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ഏഴ് പേരടങ്ങിയ സംഘം ദളിത് വിവരാവകാശ പ്രവര്‍ത്തകനെ മര്‍ദിച്ച് മൂത്രം കുടിപ്പിച്ചത്, ഉത്തര്‍ പ്രദേശിലെ റായ്ബറേലിയില്‍ പത്താം ക്ലാസ്സുകാരനായ ദളിത് വിദ്യാര്‍ഥിയെക്കൊണ്ട് സവര്‍ണരുടെ കാല്‍ നക്കിച്ചത്, പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ഥികളെക്കൊണ്ട് സ്‌കൂളിലെ ശൗചാലയം കഴുകിപ്പിച്ചത്, ഉയര്‍ന്ന ജാതിയില്‍പ്പെട്ടയാളുടെ വീട്ടില്‍ നിന്ന് ദളിത് പെണ്‍കുട്ടി പൂ പറിച്ചെന്ന് ആരോപിച്ച് 40 ദളിത് കുടുംബങ്ങള്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്, മധുര തിരുവാരൂര്‍ ജില്ലയിലെ മന്നാര്‍ഗുഡിക്കടുത്തുള്ള തിരുവണ്ടുതുറൈ ഗ്രാമത്തില്‍ ആദിവാസി യുവാവിനെ മലം തീറ്റിച്ചത്, കേരളത്തിൽ ആദിവാസി മധുവിനെ മർദ്ദിച്ച് കൊന്നത്, കോട്ടയത്ത് സവർണ്ണ കൃസ്ത്യാനി പെൺകുട്ടിയെ സ്നേഹിച്ചതിന് ദളിത് ക്രൈസ്തവനായ കെവിനെ പോലീസിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയത്.... അങ്ങനെ അങ്ങനെ എണ്ണമില്ലാതെ പോകുന്നു ആ പീഡന പർവ്വം. 

സ്വാതന്ത്ര്യത്തിന്റെ അമൃതകാലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്നും വിവേചനവും അതിക്രമവും നേരിടുന്ന ജനവിഭാഗമാണ് ദളിത് ആദിവാസി വിഭാഗത്തിൽ പെട്ടവർ. പൊതു സമൂഹത്തിൽ നിന്നും മാറ്റിനിർത്തപ്പെടുന്ന ഈ ഗതികെട്ട മനുഷ്യർ എന്നാണ് സവർണരുടെ ക്രൂരതകളിൽ നിന്നും അതിക്രമങ്ങളിൽനിന്നും രക്ഷപ്പെടുക എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്. 

No comments:

Post a Comment