ഞാൻ വെറും പോഴൻ

Tuesday, 7 July 2026

ദ്വയാർത്ഥ പ്രയോഗ വയ്യാവേലികൾ !!

പിഷാരടി MLA-യെയും ബോബി ചെമ്മണ്ണൂരിനെയും ബാക്ക് ഫൂട്ടിലാക്കിയ ദ്വയാർ
ത്ഥ പ്രയോഗം : ഒരു വാക്കിനോ വാചകത്തിനോ ഒരേ സമയം രണ്ട് അർത്ഥങ്ങൾ (ദ്വി അർത്ഥം) വരാവുന്ന രീതിയിൽ സംസാരിക്കുകയോ എഴുതുകയോ ചെയ്യുന്ന രീതിയാണിത്. ഇതിന്റെ ഇംഗ്ലീഷ് പദമായി Double Meaning Usage എന്നാണ് നമ്മൾ പൊതുവേ പറയാറുള്ളത്. ഇംഗ്ലീഷ് ഭാഷയിൽ Pun, Double Entendre, Innuendo മുതലായ പ്രയോഗങ്ങൾ മലയാളത്തിലെ ദ്വയാർത്ഥ പ്രയോഗത്തിന് ഏറെക്കുറെ സമാനമാണ്. ഇവ മൂന്നും ഒളിപ്പിച്ച് വച്ച അർത്ഥങ്ങൾ ഉള്ള ആശയങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന ഭാഷാപ്രയോഗങ്ങളാണ്. സാഹിത്യത്തിൽ പോലും ശ്ലേഷം എന്നറിയപ്പെടുന്ന ദ്വയാർത്ഥ പ്രയോഗങ്ങൾ സമർത്ഥമായി ഉപയോഗിക്കാറുണ്ട്. ഭാഷാപരമായ കൗതുകം, ബുദ്ധിപരമായ തമാശ, സാഹിത്യഭംഗി എന്നിവയാണ് ഈ പ്രയോഗത്തിന്റെ ലക്ഷ്യം. കലാരൂപങ്ങളിലും സിനിമയിലുമെല്ലാം ഫലിതമെന്ന പേരിൽ ദ്വയാർത്ഥ പ്രയോഗം കടന്നു വരാറുണ്ട്. ദ്വയാർത്ഥ പ്രയോഗങ്ങൾക്ക് വ്യക്തമായ രണ്ട് അർത്ഥങ്ങൾ ഉണ്ടാകും. അതിൽ ഒന്നാമത്തേത് സാധാരണ അർത്ഥവും, രണ്ടാമത്തേത് ഒളിഞ്ഞിരിക്കുന്ന അർത്ഥവുമായിരിക്കും. ഉദാഹരണത്തിന്, "മാധവൻ വരുന്നു" എന്ന പ്രയോഗം. ഇതിൽ 'മാധവൻ' എന്നതിന് കൃഷ്ണൻ എന്നും "വസന്തകാലം" എന്നും അർത്ഥമെടുക്കാം. പലപ്പോഴും ദ്വയാർത്ഥപ്രയോഗങ്ങളിൽ, രണ്ടാമത്തെ അർത്ഥം അല്പം അശ്ലീലതയോ, സാമൂഹിക വിലക്കുകളുള്ള വിഷയങ്ങളോ, അല്ലെങ്കിൽ അതീവ രഹസ്യങ്ങളോ ആയിരിക്കും. സാഹിത്യത്തിലെ ധ്വനി (വ്യംഗ്യാര്‍ത്ഥം) അലങ്കാരത്തിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഒരു ദ്വയാർത്ഥ പ്രയോഗം കേട്ടിട്ടുണ്ട്. അത് ഇപ്രകാരമാണ് 

"പയോധരത്തിന്നുയർച്ച പാർത്തിട്ടാധിയെങ്കിൽ 

ഇന്നിവിടെ ശയിച്ച് പുലരേ ഗമിക്കാം"

ഭർത്താവ് വീട്ടിലില്ലാത്ത സ്ത്രീയെ സന്ദർശിച്ച ഒരന്യപുരുഷനുമായി ആ സ്ത്രീ നടത്തുന്ന സംഭാഷണശകലമാണ് ഈ പദ്യഭാഗം. 'പയോധരം' എന്ന വാക്കിന്റെ 'മേഘം' എന്നും 'മുല' എന്നുമുള്ള അര്‍ത്ഥങ്ങളാണ് ഇവിടെ ദ്വയാർത്ഥപ്രയോഗത്തിനുപയോഗിക്കുന്നത്. പദ്യത്തിന്റെ നേരിട്ടുള്ള അർത്ഥം "പയോധരത്തിന്റെ (മഴമേഘത്തിന്റെ) ഉയര്‍ച്ച കണ്ടിട്ടാണ് ആധിയെങ്കില്‍, ഇന്നിവിടെ താമസിച്ചിട്ട് പുലർച്ചെ യാത്രയാകാം" എന്നാണ്. എന്നാൽ ഇവിടെ തികച്ചും ഗോപ്യമായൊരു വ്യംഗ്യാർത്ഥം ഉണ്ട്; "പയോധരത്തിന്റെ (മുലകളുടെ) ഉയര്‍ച്ച (വലിപ്പവും ആകർഷണീയതയും) കണ്ടിട്ടാണ് അസ്വസ്ഥമാകുന്നതെങ്കിൽ, ഇന്ന് ഇവിടെ കിടന്നിട്ട് രാവിലെ പോയാല്‍ മതി". മഴമേഘങ്ങളുടെ ഉയര്‍ച്ച കണ്ട് ആശങ്കപ്പെടാതെ യാത്ര രാവിലത്തേക്ക് മാറ്റി വെക്കാം എന്ന് സാമാന്യമായി പറയുന്നതുപോലെ തോന്നിപ്പിക്കുമെങ്കിലും, കാമുകന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം മനസ്സിലാക്കി സ്ത്രീ തന്ത്രപരമായി, രാത്രി കൂടെ പാർക്കാൻ അവനെ  ക്ഷണിക്കുകയാണ് എന്നും നിരൂപിച്ചെടുക്കാം. 


സാഹിത്യത്തിലും കലാരൂപങ്ങളിലും മാത്രമല്ല, നിത്യജീവിതത്തിൽ സുഹൃത്തുക്കൾക്കിടയിലും സഹപ്രവർത്തകർക്കിടയിലുമൊക്കെയുള്ള സംസാരങ്ങളിൽ ദ്വയാർത്ഥപ്രയോഗങ്ങളുടെ പ്രയോഗം അപൂർവമായൊരു കാര്യമൊന്നുമല്ല. ദ്വയാർത്ഥ തമാശകൾ ഒറ്റക്കേൾവിയിൽ നിരുപദ്രവകാരിയും നിഷ്കളങ്കവും ചിരിയുണർത്തുന്നതുമായി തോന്നാമെങ്കിലും, അവ സമൂഹത്തിലും വ്യക്തിബന്ധങ്ങളിലും നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ദ്വയാർത്ഥ പ്രയോഗങ്ങൾ എല്ലാവർക്കും ഒരു പോലെ ആസ്വദിക്കാൻ  സാധിക്കില്ല. സിനിമകളിലും കലാരൂപങ്ങളിലും വരുന്ന ഇത്തരം തമാശകളുടെ പ്രധാന പ്രശ്നം അവ കുടുംബത്തിലെ എല്ലാവർക്കും ഒരുമിച്ച് ഇരുന്ന് കാണാനോ കേൾക്കാനോ സാധിക്കുന്നതല്ല എന്നതാണ്; പ്രത്യേകിച്ച് കുട്ടികളും മുതിർന്നവരും ഉള്ള ഒരവസരത്തിൽ ഇത് വലിയ embarrassment-ന് കാരണമാകുന്നു.

ഇത് കൂടാതെ, പല ദ്വായാർത്ഥ തമാശകളും സ്ത്രീകളെ അധിക്ഷേപിക്കുന്ന രീതിയിലോ, അവരുടെ ശരീരത്തെയും ലൈംഗികതയെയും വില കുറച്ചു കാണിക്കുന്ന രീതിയിലോ ആണെന്നുള്ളതാത്. ഇത് സമൂഹത്തിൽ സ്ത്രീകളോടുള്ള ബഹുമാനം കുറയ്ക്കാൻ ഇടയാക്കുന്നു. സാഹിത്യപരവും സർഗ്ഗാത്മകവുമായ മികച്ച ഹാസ്യത്തിന് പകരം, വളരെ വിലകുറഞ്ഞ വാക്കുകളും പ്രയോഗങ്ങളും ഉപയോഗിക്കുന്നത് ഭാഷയുടെ ഗുണനിലവാരത്തെയും സംസ്കാരത്തെയും ബാധിക്കുന്നു. മാത്രവുമല്ല, ഇവയുടെ പ്രയോഗം പലപ്പോഴും തൊഴിലിടങ്ങളിലും വ്യക്തിബന്ധങ്ങളിലും  അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. സമാന മനസ്കരും ഏകദേശം ഒരേ നിലവാരത്തിൽ ഉള്ളവരും ആയ ആളുകളുടെ കൂട്ടത്തിൽ മാത്രമേ ദ്വയാർത്ഥ കോമഡികൾ അപകടരഹിതമാകാൻ സാധ്യതയുള്ളൂ. പലപ്പോഴും ദ്വയാർത്ഥ ഫലിതപ്രയോഗത്തിൽ, അത് കേട്ട് നിൽക്കുന്നവർ പ്രതികരിക്കാൻ സാധിക്കാത്ത ഒരു സ്ഥിതിയിലോ സാഹചര്യത്തിലോ ഉള്ളവർ ആവുമ്പോൾ അതൊരു പീഡനത്തിന്റെ തലത്തിലേക്ക് പോലും എത്തുന്നു. ചില സന്ദർഭങ്ങളിൽ ദ്വയാർത്ഥ പ്രയോഗങ്ങൾ കേൾക്കുന്ന ആൾക്ക് മനസിലാകാത്ത സന്ദർഭങ്ങളും ഉണ്ടാകാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ കേൾക്കുന്നയാൾ പ്രത്യേകിച്ച് പ്രതികരിക്കാതെ നിൽക്കുകയും പിന്നീട് അർത്ഥം മനസ്സിലാക്കുമ്പോൾ ആത്മനിന്ദയും അമർഷവും സഹിക്കേണ്ട അവസ്ഥ വരികയും ചെയ്യാം.

No comments:

Post a Comment