ഞാൻ വെറും പോഴൻ

Friday, 31 July 2015

മുറ്റത്ത് തുപ്പിയ പെണ്ണിനെ മൊഴി ചൊല്ലി ഉമ്മറത്ത് മുള്ളുന്ന പെണ്ണിനെ കെട്ടിയ പോക്കർ




രാജ്യത്ത് നടപ്പാക്കുന്ന നവലിബറല്‍ സാമ്പത്തിക നയത്തിന്‍െറ ഇരട്ട മുഖങ്ങളാണ് ബി.ജെ.പിയും കോണ്‍ഗ്രസുമെന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിന് മുന്‍പ് മുതല്‍ പറയുന്ന കാര്യമാണ്. കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ സാമ്പത്തിക നയമാണ്‌ പിന്തുടരുന്നതെന്നും അവ ധനികര്‍ക്കുവേണ്ടിയുള്ളതാണെന്നും രണ്ടു പാര്‍ട്ടികളും ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ കളിപ്പാവകളാണെന്നും പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്ത് നയങ്ങള്‍ തീരുമാനിക്കുന്നത് ഇപ്പോള്‍ കോര്‍പറേറ്റുകളാണെന്നും കോര്‍പറേറ്റുകളായ രാഷ്ട്രീയക്കാരുടെ എണ്ണം വര്‍ധിക്കുന്നു എന്നും "കോര്‍പറേറ്റുകള്‍ കോര്‍പറേറ്റുകളാല്‍ കോര്‍പറേറ്റുകള്‍ക്ക്" എന്ന രീതിയിലാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പോക്കെന്ന് ആം ആദ്മി പാര്‍ട്ടിയും ജനത്തെ ഉത്ബോധിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. കോര്‍പറേറ്റുകള്‍ക്കുവേണ്ടിയുള്ള നയം നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസും ബി ജെ പി യും ഒരേ തൂവല്‍പ്പക്ഷികലാണെന്നു കേജ്രിവാല്‍ പറഞ്ഞതിനും അധികമാരും ചെവി കൊടുത്തില്ല.


എന്തായാലും, പ്രസിഡന്‍റ് നടത്തിയ എന്‍ ഡി ഏ ഗവണ്‍മെന്റിന്റെ പ്രഥമ നയ പ്രഖ്യാപന പ്രസംഗം തന്നെ പുതിയ സര്‍ക്കാര്‍ പഴയ യു പി ഏ സര്‍ക്കാരിന്റെ നയങ്ങള്‍ തന്നെയായിരിക്കും പിന്തുടരുക എന്ന് വിളിച്ചോതുന്നതായിരുന്നു. തങ്ങള്‍ ഉണ്ടാക്കിയ മാവ് കൊണ്ട് എന്‍ ഡി ഏ അപ്പം ചുടുകയാണെന്നും ഇതില്‍ ഒരു പുതുമയും ഇല്ലെന്നും യു.പി.ഏ. പരിഹസിച്ചു. 

പേരിനെങ്കിലും, ദുര്‍ബലമായ ഭാഷയിൽ പോലും ബി.ജെ.പി ഈ പരിഹാസത്തെ നിഷേധിച്ചില്ല.  ഒരു ഭരണകാലഘട്ടത്തിൽ  ചെയ്തു കൂട്ടാവുന്ന ഒരു വിധപ്പെട്ട ജനദ്രോഹങ്ങളൊക്കെ  ഇക്കണ്ട കാലത്തിനിടയ്ക്ക് യു പി ഏ  ചെയ്തു കഴിഞ്ഞതുകൊണ്ട് പുതിയവ കണ്ടുപിടിച്ച് ചെയ്യാന്‍ ഞങ്ങൾക്ക് കുറച്ചു സമയം വേണം എന്നത് കൊണ്ട് തല്‍ക്കാലം പഴയ പടി തുടരും എന്നാണോ സന്ദേശം എന്നറിയില്ല. തല്‍ക്കാലത്തേക്ക്, "കോണ്‍ഗ്രസ് ദ്രോഹിക്കുക, അതിനെ ബി.ജെ.പി. അതിരൂക്ഷം വിമര്‍ശിക്കുക" എന്ന നിലവിലിരുന്ന നാട്ടുനടപ്പ് പ്ലേറ്റ്‌ തിരിച്ചു പിടിച്ച് "ബി.ജെ.പി. ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് വിമര്‍ശിക്കുക" എന്ന ഒരു രീതിയില്‍ പോകട്ടെ; ഒന്ന് കൂടി കൂലംകഷമായി ആലോചിച്ച ശേഷം തുടര്‍ നടപടികള്‍  എടുക്കാം എന്നായിരിക്കും മനസ്സിലിരുപ്പ്. എന്തായാലും, അഞ്ഞൂറും അറുന്നൂറും കോടി രൂപ തിരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ കൊടുത്തവര്‍ കഴുത്തിന്‌ പിടിക്കും മുന്‍പ് അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന കാര്യത്തിൽ തർക്കം വേണ്ടല്ലോ....

അതിന്റെ ഭാഗമായി, പ്രഥമ റെയില്‍വേ ബജറ്റിന് മുന്‍പ് തന്നെ റെയില്‍ യാത്രാ-ചരക്ക് നിരക്കുകള്‍ കുത്തനെ കൂട്ടി.  എന്നാല്‍, മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വര്‍ധനയാണ് ഇപ്പോള്‍ തങ്ങള്‍ നടപ്പാക്കുന്നതെന്നായിരുന്നു റെയില്‍വേ മന്ത്രി സദാനന്ദഗൗഡയുടെ വിശദീകരണം. ഡീസല്‍ വില നിയന്ത്രണം എടുത്തുകളയൽ, ജീവൻ രക്ഷാ മരുന്നുകളുടെ വില നിയന്ത്രണം എടുത്തുകളയൽ, പാചക വാതക വില എല്ലാ മാസവും നിശ്ചിത തുക കൂട്ടുന്ന രീതി നടപ്പാക്കൽ, ഭൂമി ഏറ്റെടുക്കല്‍ നിയമം ലഘൂകരിക്കൽ, യൂറിയ അടക്കമുള്ള വളങ്ങളുടെ വിലവര്‍ധന, വെള്ളം ചേർത്ത വനാവകാശം, പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ ലഘൂകരണം, പല്ലും നഖവും നഷ്ടപ്പെട്ട ഹരിത ട്രിബ്യൂണൽ അങ്ങനെയങ്ങനെ  മനോഹരമായ എത്രയോ ആചാരങ്ങള്‍...... ജനം അനുഭവിക്കാൻ ഇരിക്കുന്നതെ ഒള്ളൂ എന്നാണ് ഈ പരിതസ്ഥിതിയിൽ മനസ്സിലാക്കേണ്ടത്...

ഇന്ത്യയിൽ നികുതിയടയ്ക്കാതെ സ്വിസ്സ് ബാങ്കിൽ പൂഴ്ത്തി വച്ചിരിക്കുന്ന ലക്ഷക്കണക്കിന്‌ കോടി രൂപയുടെ കള്ളപ്പണം നൂറു നാള്‍ കൊണ്ട് ഖജനാവില്‍ ചേര്‍ക്കും എന്നു പറഞ്ഞു കൊണ്ടാണ് മോഡി സർക്കാർ തിരഞ്ഞെടുപ്പിനെ നേരിട്ടത് തന്നെ. പക്ഷെ മുൻ യു പി എ സർക്കാർ ചെയ്തതു പോലെ തന്നെ കള്ളപ്പണക്കാരുടെ വിവരങ്ങൾ അപ്പാടെ വെളിപ്പെടുത്തിയാൽ ശരിയാവില്ല എന്ന നിലപാടുമായി വിദേശനിക്ഷേപകരായ ഇന്ത്യന്‍ കള്ളപ്പണക്കാരുടെ ലിസ്റ്റ് പൂഴ്ത്തിവയ്ക്കുന്ന കാഴ്ച നാം കണ്ട് കഴിഞ്ഞതാണ്. 

ഇത്തരം നയപരിപാടികളിലെന്ന പോലെ വ്യാപകമായ അധികാര ദുർവിനിയോഗത്തിലും സ്വജനപക്ഷപാതത്തിലും ഭീമമായ അഴിമതികളിലും എല്ലാം തന്നെ കോണ്‍ഗ്രസ്സുമായി ആശ്ചര്യജനകമായ അദ്വൈതഭാവം പുലർത്തുന്നു ബിജെപി.

2000 കോടിയോളം രൂപയുടെ അഴിമതി ആരോപിക്കപ്പെടുന്ന വ്യാപം കേസിലും അതിന്റെ ഭാഗമായുള്ള കൊലപാതകപരമ്പരയിലും ആരോപിതനായി നില്‍ക്കുന്നത് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍ ആണ്. അനുമാനഷ്ടത്തിന്റെ (presumptive loss) അടിസ്ഥാനത്തിൽ അളന്നെടുത്ത സ്പെക്ട്രം, കൽക്കരി അഴിമതികളിൽ നിന്ന് തികച്ചും വ്യത്യസ്തമായ പ്രത്യക്ഷ അഴിമതിയാണ് വ്യാപം കേസിൽ ഉള്ളത്. സാധാരണ പത്രപ്രവര്‍ത്തകന്‍ മുതല്‍ ഡീന്‍ ഉൾപ്പെടെ ഈ കേസുമായി ബന്ധപ്പെട്ട അൻപതോളം പേർ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടു കഴിഞ്ഞു. 

പാവങ്ങള്‍ക്ക് അരി നല്‍കുന്ന "ചാവല്‍ ബാബ' എന്ന പ്രതിച്ഛായയുമായി മുന്നേറിയിരുന്ന  ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിങ് റേഷനരി വിതരണത്തിൽ തട്ടിപ്പ് നടത്തിയാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. ഛത്തീസ്ഗഡിലെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനായ നാഗരിക് ആപൂര്‍ത്തി നിഗം (നാന്‍) വഴി ഒരു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതിയിലൂടെ, മില്ലുടമകളും റേഷന്‍ വ്യാപാരികളുമടങ്ങുന്ന വലിയ ശൃംഖല വഴി വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. 

രാഷ്ട്രീയത്തില്‍ വന്നിട്ട് കേവലം ആറു മാസം മാത്രം പിന്നിട്ട മഹാരാഷ്ട്ര മന്ത്രി പങ്കജ് മുണ്ടെ 200 കോടിയുടെ വെട്ടിപ്പ് കേസിലാണ് ആരോപിതയായിരിക്കുന്നത്.മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ് മുണ്ടെ. 

ഐപിഎൽ നടത്തിപ്പുമായി ബന്ധപ്പെട്ട് എഴുന്നൂറോളം കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് ആരോപിതനായ മുന്‍ ഐപിഎൽ ചെയര്‍മാന്‍ ലളിത് മോഡിക്ക് വിസ നല്‍കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് 2014 ജൂലായില്‍ ബ്രിട്ടീഷ് എംപിക്ക് കത്തയച്ചുവെന്ന ആരോപണം നേരിട്ട് വരികയാണ് കേന്ദ്ര വിദേശമന്ത്രി സുഷമ സ്വരാജ്. സത്യവാങ്മൂലം നല്‍കി എന്ന് മാത്രമല്ല, അത് രഹസ്യമായി വയ്ക്കണമെന്നുകൂടി പറഞ്ഞു എന്ന് കൂടി വാർത്തകൾ ഉണ്ട്. ഇതേ സാമ്പത്തിക കുറ്റവാളിക്കു വേണ്ടി കത്തും സത്യവാങ്മൂലവും നൽകിയതിന്റേയും പേരിൽ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും ആരോപണവിധേയ ആയിരിക്കുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വഴി ലളിത് മോഡിയുടെ പേര് പത്മ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്‌തെന്നും ആരോപണമുണ്ട്. 

യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ നിരന്തരം സംസാരിച്ചു കൊണ്ടിരുന്ന നരേന്ദ്രമോഡി പ്രധാനമന്ത്രിയായ ശേഷം ഉയര്‍ന്നു വന്ന സ്വന്തം പാര്‍ട്ടിക്കാർ ആരോപിതരായ അഴിമതിയെ പറ്റി തന്ത്രപരമായ മൌനമാണ് പുലർത്തുന്നത്. തിരഞ്ഞെടുപ്പില്‍ ജനം പാടേ തള്ളിക്കളഞ്ഞ യു പി ഏ നയങ്ങള്‍ നടപ്പാക്കാനും അവർ നടത്തിയ അതേ ജനദ്രോഹ നടപടികൾ തുടരാനും  ആണെങ്കില്‍ എന്തിനാണ് ഇങ്ങനെ ഒരു പുതിയ സര്‍ക്കാര്‍ എന്ന ജനങ്ങളുടെ ചോദ്യത്തിന് ആര് ഉത്തരം പറയും? ഇതെല്ലാം കണ്ട് സഹി കെട്ട ജനങ്ങൾ തന്നെയാണ് കോണ്‍ഗ്രസിനെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തൂത്തെറിഞ്ഞത്  എന്ന് എന്‍.ഡി.ഏ. യോട് ആര് പറയും? 

കോര്‍പറേറ്റുകള്‍ക്ക് ഒട്ടനവധി ഇളവുകള്‍ നല്‍കിയിട്ട് സാധാരണക്കാരെയും പാവപ്പെട്ടവരെയും ഞെക്കിപ്പിഴിഞ്ഞവരെയും അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതിത്വവും കാണിച്ചവരെയും കൈവാക്കിനു കിട്ടിയപ്പോള്‍ ഇരകള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്തതായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലമെന്ന് മോഡിജിയെ ആര് ഓര്‍മ്മിപ്പിക്കും ? 

വിദേശ പര്യടനങ്ങൾക്കിടക്കും സംസ്ഥാന സന്ദർശനങ്ങൾക്കിടക്കും പ്രാദേശികഭാഷയില്‍ ട്വീറ്റ് ചെയ്തും  പ്രസംഗിച്ചും കയ്യടി വാങ്ങുന്ന പ്രധാനമന്ത്രിക്ക് ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ ഗുജറാത്തി ഭാഷ പോലും കൈവശമില്ലെന്ന് വരുമ്പോൾ, തിരഞ്ഞെടുപ്പിലെ അദ്ദേഹത്തിൻറെ വാഗ്ദാനമായിരുന്ന "അഴിമതിദിനങ്ങള്‍'ക്കെതിരെ "നല്ല ദിനങ്ങള്‍' നമുക്ക് പ്രതീക്ഷിക്കാനാകുമോ ? അവസാനം, തൊപ്പി വച്ച താടിക്കാരനും തൊപ്പിയില്ലാത്ത താടിക്കാരനും തമ്മില്‍ ഫലത്തില്‍ ഒരു മാറ്റവും ഇല്ലായിരുന്നെന്ന് പറയേണ്ടി വരുമോ ? ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ എന്ന് പാടേണ്ടി വരുമോ ?കാത്തിരുന്നു കാണാം; അല്ലെ...

ചുമ്മാ ഇരിക്കട്ടെ രണ്ട് കഥകൾ : 

കഥ 1 : ഒരിടത്ത് ഒരു കടത്തുകാരന്‍ ഉണ്ടായിരുന്നു. സ്ത്രീ വിഷയത്തില്‍ അല്‍പ്പം ദൌര്‍ബല്യം ഉണ്ടായിരുന്ന അയാള്‍ കരയില്‍ നിന്നും മൂന്നടി മാറിയേ വള്ളം നിര്‍ത്തുമായിരുന്നുള്ളൂ. അപ്പോള്‍ സ്ത്രീകള്‍ സാരി നനയാതിരിക്കാന്‍ മുട്ടൊപ്പം സാരി പൊക്കിപ്പിടിച്ചു നടക്കും. നമ്മുടെ കടത്തുകാരന്‍ മുട്ടൊപ്പം നഗ്നമായ അവരുടെ കാല്‍ കണ്ടു നിര്‍വൃതി അടയും. വെറുത്തു പോയ സ്ത്രീകള്‍ പരസ്പരം പറഞ്ഞു. ഇയാള്‍ ഒന്ന് ചത്ത്‌ തുലഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു. അവരുടെ പ്രാര്‍ത്ഥന ദൈവം കേട്ടു. നമ്മുടെ വൃത്തികെട്ട കടത്തുകാരന്‍ മരിച്ചു; അദ്ദേഹത്തിന്റെ മകന്‍ കടത്തു തുടങ്ങി. സന്തോഷത്തോടെ വഞ്ചിയില്‍ കയറിയ സ്ത്രീകള്‍ കരക്കെത്തിയപ്പോള്‍ ഞെട്ടി. വഞ്ചി കരയില്‍ നിന്ന് ആറടി മാറ്റിയാണ് വഞ്ചി നിര്‍ത്തിയത്. ഇപ്പോള്‍ അരക്കൊപ്പം സാരി പൊക്കിപ്പിടിച്ചാലെ നനയാതെ പോകാനൊക്കൂ. അവര്‍ പരസ്പരം പറഞ്ഞു; ഇവന്റെ അച്ഛന്‍ എന്ത് തങ്കപ്പെട്ട മനുഷ്യനായിരുന്നു. ഇവന്‍ വെറും വൃത്തി കെട്ടവന്‍ എന്ന്. 

കഥ 2 : പോക്കർ ഒരു പെണ്ണ് കെട്ടി. കല്യാണം കഴിഞ്ഞു പത്തു വർഷവും കഴിഞ്ഞു. ഒരു ദിവസം പോക്കർ പുറത്തു പോയി തിരിച്ചു വരുമ്പോൾ പെമ്പ്രന്നോര് മുറ്റത്ത്‌ തുപ്പുന്നു. കലി കയറിയ പോക്കർ അവളുടെ മുതുകിനിട്ട് ഒരു ചവിട്ട് കൊടുത്തിട്ട് അപ്പൊത്തന്നെ മൊഴി ചൊല്ലി വീട്ടിൽകൊണ്ടാക്കി. ശേഷം നല്ല വൃത്തിയും മെനയുമുള്ള മറ്റൊരു മൊഞ്ചത്തിയെ കെട്ടിക്കൊണ്ടുവന്നു. പോക്കർ പത്തു ദിവസം കഴിഞ്ഞ് പുറത്തു പോയി തിരിച്ചു വരുമ്പോൾ പുതിയ പെമ്പ്രന്നോര് ഉമ്മറത്തിരുന്നു മുള്ളുന്നു. പകച്ചു പോയി പാവം പോക്കർ...

ഇപ്പോള്‍ ചില വാര്‍ത്തകളും പ്രസ്താവനകളും പേപ്പറില്‍ വായിക്കുമ്പോഴും ടി വിയില്‍ കാണുമ്പോഴുമൊക്കെ ഈ കഥകൾ ഓര്‍മ്മ വരുന്നു. എന്താണോ എന്തോ ???

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Sunday, 5 July 2015

ജനസമ്പർക്കം...ഉമ്മൻ‌ചാണ്ടി എന്ന ഡെമോക്രാറ്റിന്റെ മരണമാണിത്...

ഹയർ സെക്കന്ററി ഡയറക്ടറായിരുന്ന ഐ.എ.എസ്‌. ഉദ്യോഗസ്ഥൻ കേശവേന്ദ്രകുമാറിനെ കരിഓയില്‍ ഒഴിച്ച് അപമാനിച്ച കെ.എസ്‌.യു.ക്കാർക്കെതിരെ രജിസ്റ്റർ ചെയ്തിരുന്ന കേസ്  പിൻവലിച്ച അവസരത്തിൽ, സ്വന്തം പാർട്ടിക്കാർക്കെതിരെയുള്ള കേസുകൾ സ്വന്തം ഭരണകാലത്തു പിൻവലിക്കുന്നത്‌ ഉചിതമാണോ എന്ന ചോദ്യത്തിന് വിക്കിവിക്കി ഒഴിഞ്ഞുമാറുന്ന രീതിവിട്ട്‌  തെല്ല് ധാർഷ്ഠ്യത്തോടെ പറഞ്ഞത് സര്‍ക്കാരിന് അധികാരമുളളതാണ് ചെയ്തതെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മറുപടി. ഉമ്മൻ ചാണ്ടി രക്തത്തിൽ ധിക്കാരം കലർന്ന ഒരു ഏകാധിപതിയെപ്പോലെ ആണ് സംസാരിക്കുന്നതെന്ന് അന്നേ പരക്കെ അഭിപ്രായമുയർന്നിരുന്നു.

അതെന്തു തന്നെ ആയാലും കൊട്ടിഘോഷിച്ചു നടത്തപ്പെടുന്ന ജനസമ്പർക്ക പരിപാടി ജനാധിപത്യ സംവിധാനങ്ങൾക്ക് നിരക്കുന്നതല്ല എന്ന് ഉറപ്പിച്ചു പറയേണ്ടി വരും. വിവിധ ക്ഷേമപെന്‍ഷനുകളും ചില്ലറ ചികിത്സാ സഹായവും ,വീട്ടിലേയ്ക്കുള്ള നടവഴിയും,റേഷന്‍ കാര്‍ഡിലെ പേരു ചേര്‍ക്കലും,സ്വന്തം പറമ്പിലേയ്ക്ക് നീണ്ടു വരുന്ന അയല്‍‌വാസിയുടെ പറമ്പിലെ മരത്തിന്റെ തലപ്പ്‌ വെട്ടലുമെല്ലാം നടപ്പാക്കാൻ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി നേരിട്ടെത്തേണ്ടി വരുന്നു എന്നത് തീർത്തും അപമാനകരം ആണെന്നതിൽ ഉപരി അത് ജനാധിപത്യ ഭരണമാതൃക അല്ലെന്നതാണ് ശരി. അധികാരം വ്യക്തികളിൽ കേന്ദ്രീകരിക്കുന്ന ഫ്യൂഡൽ രാജഭരണ വ്യവസ്ഥയുടെ മാതൃകയാണത്. കോണ്‍ഗ്രസ് പാർട്ടിയുടെ ആത്മാവായ, രാഷ്ട്രപിതാവ്  സ്വപ്നം കണ്ട  അധികാര വികേന്ദ്രീകരണം ഇതയിരിക്കാൻ വഴിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസു മുതല്‍ തദ്ദേശ സ്വയം ഭരണ സംവിധാനങ്ങൾ വരെയുള്ള സര്‍ക്കാര്‍  സംവിധാനം കുറ്റമറ്റതും സുതാര്യവും അഴിമതിമുക്തവും ആക്കി പൊതുസമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സാഹചര്യം ഒരുക്കുമ്പോഴാണ്‌ യഥാർത്ഥ അധികാരവികേന്ദ്രീകരണം സംജാതമാവുന്നത്. 

അഴിമതിയിലും കെടുകാര്യസ്ഥതയിലും പൂണ്ടു മുഴുകി ജീവിക്കുന്ന ഉദ്യോഗസ്ഥ സമൂഹത്തെ പൊതുജനസേവനത്തിന്‌ പ്രാപ്‌തരാക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയും സഹമന്ത്രിമാരും എം എൽ മാരും ചേർന്ന് ജനങ്ങളുടെ നികുതിപ്പണം എടുത്ത് നടത്തുന്ന ഈ കണ്ണിൽ പൊടിയിടൽ മാമാങ്കം അടുത്ത തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു നടത്തുന്ന പ്രഹസനമാണെന്ന് മൂക്ക് കീഴ്പ്പോട്ടുള്ള ഏത് മനുഷ്യനും മനസ്സിലാകും.  ജനസമ്പര്‍ക്ക പരിപാടിക്ക്‌ സംവിധാനത്തിന്‌ ലഭിച്ച യു.എന്‍ പുരസ്‌കാരം കേരളത്തിലെ യു ഡി എഫ് ഭരണത്തിനു ലഭിച്ച ആഗോള അംഗീകാരമായിട്ടാണ്  ഉമ്മന്‍ ചാണ്ടിയും യു.ഡി.എഫും ഇപ്പോഴും ഊറ്റം കൊള്ളുന്നത്‌. പക്ഷെ, ആ അംഗീകാരം ലഭിക്കാന്‍ കേരളസര്‍ക്കാര്‍ യു.എൻ. അധികൃതർക്ക് മുന്‍പില്‍ ഹാജരാക്കിയ സാക്ഷ്യപത്രത്തിലെ വിവരങ്ങള്‍ ലഭിക്കുന്നതിനായി വിവരാവകാശ പ്രകാരം സമര്‍പ്പിച്ച അപേക്ഷയ്‌ക്ക്‌ മറുപടിയും നല്‍കിയില്ല എന്ന പരാതി വ്യാപകമായിരുന്നു. ക­ഴി­ഞ്ഞ കാ­ല­ങ്ങ­ളിൽ ഏ­റെ കൊട്ടി ­ഘോ­ഷി­ച്ച്‌ ഉ­മ്മൻ­ചാ­ണ്ടി ന­ട­ത്തി­യ ജ­ന­സ­മ്പർ­ക്ക പ­രി­പാ­ടി­യിൽ ല­ഭി­ച്ച അ­പേ­ക്ഷ­ക­ളിലും പരാതികളിലും ഏറെയും തീർപ്പാകാതെ കിടക്കുകയാണെന്നും ആരോപണമുണ്ട്. വളരെ ലളിതമായി വി­ല്ലേ­ജ്‌ ഓ­ഫീ­സ്‌, താ­ലൂ­ക്ക്‌ ആ­ഫീ­സ്‌, ക­ള­ക­ട­റേ­റ്റു­കൾ തു­ട­ങ്ങി­യ­ റെവന്യൂ ഓഫീസുകളിൽ തീ­രു­മാ­ന­മെ­ടു­ക്കെ­ണ്ട അ­പേ­ക്ഷ­ക­ളെ ബോ­ധ­പൂർ­വ്വം വൈ­കി­പ്പി­ച്ച്‌ രാ­ഷ്‌­ട്രീ­യ ലാ­ഭ­ത്തി­നു­വേ­ണ്ടി മു­ഖ്യ­മ­ന്ത്രി ഉ­മ്മൻ­ചാ­ണ്ടി ജ­ന­ത്തെ ജ­ന­സ­മ്പർ­ക്ക പ­രി­പാ­ടി­യിൽ എത്തിക്കുകയാണ് ചെ­യ്യു­ന്നതെന്നും ആക്ഷേപമുണ്ട്. ഖ­ജ­നാ­വി­ലെ പ­ണം ധൂർ­ത്ത­ടി­ച്ച്‌ കൊണ്ട് ന­ട­ത്തു­ന്ന പ­രി­പാ­ടി­യിൽ അർ­ഹ­മാ­യ തു­ക ­നൽ­കാ­തെ നക്കാപ്പിച്ച അ­നു­വ­ദി­ച്ച­താ­യി വിളിച്ചു കൂവുന്ന പൊറാട്ട് നാടകമാണിതെന്നു ചിന്തിക്കുന്നവർക്ക് മനസ്സിലാക്കാം. മു­ഖ്യ­മ­ന്ത്രി­യു­ടെ ജനസമ്പർക്ക പ­രി­പാ­ടി വിജയമാക്കാൻ  റ­വ­ന്യൂ ജീവനക്കാർ അരയും തലയും മുറുക്കി ഇറങ്ങിപ്പുറപ്പെടുന്നതോടെ  സം­സ്ഥാ­ന­ത്തെ റ­വ­ന്യൂ ഭ­ര­ണ സം­വി­ധാ­ന­മാ­കെ താറുമാറാകും.  വ­രു­മാ­ന സർ­ട്ടി­ഫി­ക്ക­റ്റ്‌, ജാ­തി സർ­ട്ടി­ഫി­ക്ക­റ്റ്‌, ലൊ­ക്കേ­ഷൻ - പൊ­സ­ഷൻ സർ­ട്ടി­ഫി­ക്ക­റ്റു­കൾ, ഭൂ­മി­ക്ക­രം ഒ­ടു­ക്കൽ,­ പ­ട്ട­യം പി­ടി­ക്കൽ തു­ട­ങ്ങി­യ അടിസ്ഥാന ദൈ­നം ദി­ന സേവനങ്ങൾ പോലും ജനത്തിനു ലഭിക്കാൻ വൈകുന്നു.  

പ്രിയ മുഖ്യമന്ത്രീ, ഇച്ഛാ ശക്തിയും മനുഷ്യസ്‌നേഹവും ദീര്‍ഘ വീക്ഷണവുമുളള ഒരു രാഷ്ട്രീയ നേതൃത്വം, ഭരണതലത്തില്‍ സ്വീകരിക്കുന്ന ജന ക്ഷേമനടപടികളെയാണ് നിങ്ങളെ തിരഞ്ഞെടുത്ത ജനം പ്രതീക്ഷിക്കുന്നത്. അല്ലാതെ വ്യക്തി കേന്ദ്രീകൃതമായ ഫ്യൂഡൽ മാതൃകയിലുള്ള കെട്ടുകാഴ്ചകള്‍ കൊണ്ട് ജനങ്ങളുടെ ജീവിതത്തില്‍ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. വെളിവില്ലാത്ത പാണ്ടികൾ എന്ന വിളി കേട്ട് അധിക്ഷേപിക്കപ്പെടുന്ന തമിഴ്ജനതയ്ക്കായി ജയലളിത സംസ്ഥാന വ്യാപകമായി ന്യായവില മെഡിക്കൽ - ഭക്ഷണ - കുപ്പിവെള്ള വിതരണ ശാലകൾ തുറക്കുമ്പോൾ ഇവിടത്തെ ന്യായവില ഷോപ്പുകൾ ഓരോന്നായി അടയ്ക്കപ്പെടുകയാണ് എന്നോർക്കണം. കേരളം മുഴുവന്‍ അതിവേഗം ബഹുദൂരം ഓടി നടന്ന്, കുറെ പ്രജകള്‍ക്ക് ആയിരവും രണ്ടായിരവും രൂപ വീതം നല്‍കിയാല്‍ സംസ്ഥാന ഭരണം ഒരു തരത്തിലും മെച്ചപ്പെടില്ല. ഈ നക്കാപ്പിച്ച വാങ്ങുന്നവന്റെ ജീവിത നിലവാരം ഒരു മില്ലിമീറ്റർ പോലും വളരില്ല. സൗജന്യങ്ങൾക്ക് വേണ്ടി ഓടിക്കൂടുന്ന ജനക്കൂട്ടം നിങ്ങൾക്ക് ഒരു രാഷ്ട്രീയ മൈലേജും നൽകാൻ പോകുന്നില്ല. ഉമ്മന്‍ ചാണ്ടിയുടെ ആത്മാര്‍ത്ഥതയിലോ ഉദ്ദേശശുദ്ധിയിലോ പ്രവര്‍ത്തനങ്ങളിലോ ഒന്നും തന്നെ, ശുദ്ധമനസ്കരായ അദ്ദേഹത്തിൻറെ ആരാധകരും ചോര കുടിയന്മാരായ സ്തുതി പാഠകരും ഒഴികെയുള്ള പൊതുസമൂഹത്തിനുള്ള യാതൊരു വിശ്വാസവും ഇല്ല എന്ന നില വന്നിട്ടുണ്ട്. ഓരോ ദിവസവും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരായി അഴിമതികളും നാണംകെട്ട ഏര്‍പ്പാടുകളും പുറത്തുവന്നുകൊണ്ടിരിക്കുന്നു. അഴിമതിയില്‍ ജനിച്ച്‌, അഴിമതിയില്‍ വളര്‍ന്ന്‌, അഴിമതിയില്‍ ഒടുങ്ങുന്ന ഭരണം എന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പ്രതിപക്ഷനേതാവ് വിശേഷിപ്പിച്ചത്‌ സത്യമാണെന്ന് നല്ല വിഭാഗം ജനങ്ങൾ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. മന്ത്രിമാർക്കും നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും എതിരെ അഴിമതി - കോഴ - ലൈംഗിക ആരോപണങ്ങൾ നിങ്ങൾക്കൊപ്പം ഉള്ളവരാണ് ആരോപിക്കുന്നത് എന്നോർക്കണം. നിങ്ങൾ സ്ഥിരമായി അസത്യങ്ങൾ പറയുന്നു എന്ന് ആരോപിക്കുന്നതും നിങ്ങളുടെ മുന്നണിയിൽ പെട്ടവർ തന്നെ. ഒടുവിൽ ആരോപണം ഉന്നയിച്ചവർ പുറത്തും ആരോപിതർ നിങ്ങളുടെ തണലിൽ സുരക്ഷിതരും ആയിക്കഴിഞ്ഞപ്പോൾ നിങ്ങൾ, "കരുതൽ 2015" എന്ന പേരിൽ ജനസമ്പർക്കം എന്ന ഫ്യൂഡൽ നാടകത്തിന് ഇറങ്ങിയിരിക്കുന്നു. എന്ത് വിട്ടു വീഴ്ച ചെയ്തും ഭരണനത്തിൽ തൂങ്ങുക എന്നത് മാത്രമാണ് ഇപ്പോൾ നിങ്ങളുടെ ആദർശം. ഒരു കാര്യം സത്യമാണ്, നിങ്ങളിലെ ജനാധിപത്യ സ്വഭാവമുള്ള നേതാവ് മരിച്ചു കൊണ്ടിരിക്കുകയാണ്. 

Last Word : ഈ കണ്ണിൽ പൊടിയിടലുകൾ ജനം തിരിച്ചറിയുക തന്നെ ചെയ്യും..... ഒടുവിൽ, വോട്ടു കുത്ത് പെരുന്നാൾ കഴിഞ്ഞു പടയും പടക്കോപ്പുകളും നഷ്ടമായി പുതുപ്പള്ളിയിലെ തറവാട്ടിൽ വിശ്രമിക്കുമ്പോൾ ജനം നിങ്ങളെ കള്ളൻ എന്ന് വിളിക്കും. കുറഞ്ഞ പക്ഷം, കള്ളനു കഞ്ഞി വച്ചവൻ എന്നെങ്കിലും തീർച്ചയായും വിളിക്കും...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Wednesday, 1 July 2015

LDF, UDF; തലച്ചോർ ഉപയോഗിക്കൂ...അങ്ങനെയൊന്നുണ്ടെങ്കിൽ...

ഒരു വർഷത്തിനകം ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ഒരുങ്ങുന്ന കേരളത്തിന്റെ രാഷ്ട്രീയ കളിക്കളത്തിലെ സെമിഫൈനല്‍ എന്ന വിശേഷണവുമായി നടന്ന അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ ജനവിധി പുറത്തു വന്നു കഴിഞ്ഞു. മത്സരിച്ച രാഷ്ട്രീയകക്ഷികള്‍ക്കെല്ലാം അഭിമാനപ്രശ്‌നം ആയിരുന്നു ഈ തിരഞ്ഞെടുപ്പ്.

പ്രചണ്ഡമായ കാടിളക്കി പ്രചാരണത്തിലൂടെയും ശക്തമായ സഹതാപ തരംഗത്തിലൂടെയും സാങ്കേതികമായി മാത്രം വിജയിച്ച യു ഡി എഫ് ഒരു വശത്ത്‌ നിൽക്കുമ്പോൾ മുൻകാലങ്ങളിൽ ഒന്നും ഇല്ലാതിരുന്ന അനുകൂല ഘടകങ്ങൾ മുതലാക്കാനാകാതെ തോറ്റ് നാണം കെട്ട് നിൽക്കുന്ന എൽ ഡി എഫ് തോൽവിക്ക് മാന്യമായൊരു വിശദീകരണം നൽകാനാവാതെ ജാള്യത നിറഞ്ഞ മുഖത്തോടെ നിൽക്കുന്ന കാഴ്ച ജനാധിപത്യ കേരളത്തെ ചിലത് ഓർമ്മിപ്പിക്കുന്നുണ്ട്. അഴിമതിവിരുദ്ധത എന്ന മുഖംമൂടിയും അണിഞ്ഞു കൊണ്ട് അവസരവാദ രാഷ്ട്രീയം പറഞ്ഞ കക്ഷികളും അപ്രസക്തരായ കാഴ്ചയും ശുഭസൂചകമാണ്. ഈ വിജയത്തെ തന്റെ ഭരണനേട്ടങ്ങളുടെ തൊഴുത്തിൽ കെട്ടാനും അഴിമതികളെ വെള്ള പൂശാനും വേണ്ടി ഉപയോഗിച്ച് ഇതിൽ അഭിരമിച്ചു മുന്നോട്ടു പോയാൽ നാണം കെട്ട ഒരു അരങ്ങൊഴിയൽ ആയിരിക്കും ഉമ്മൻചാണ്ടിയെ നോക്കിയിരിക്കുന്നത്. കാരണം ഈ വിജയം യു ഡി എഫിന്റെ വിജയത്തിലുപരിയായി "കാർത്തികേയന്റെ മകൻ ശബരീനാഥന്റെ" വിജയം എന്ന് പറയുന്നതാവും ശരി. ഇത് നിങ്ങളുടെ നിലപാടുകളുടെ വിജയമാണെന്ന് ഉറച്ചു ചിന്തിക്കുന്നുണ്ടെങ്കിൽ, ഉമ്മൻ ചാണ്ടിയും കൂട്ടരും മൂഡസ്വർഗ്ഗത്തിൽ തന്നെയാണ് എന്ന് പറയേണ്ടി വരും. 

വി എസ് - പിണറായി ചക്കളത്തിപ്പോരിലൂടെ സി പി എമ്മിന്റെ സംഘടനാ സംവിധാനത്തിനു വന്നു പെട്ടിരിക്കുന്ന അതിഭയാനകമായ തകർച്ചയാണ് ഇത്രയും മോശമായ നിലയിലേക്ക് എല് ഡി എഫിനെ എത്തിച്ചതെന്ന് സി പി എം സമ്മതിക്കുമോ എന്നെനിക്കറിയില്ല. അരുവിക്കര തെരഞ്ഞെടുപ്പിന്റെ ആരംഭത്തില്‍ തന്നെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ നിന്ന് വി എസ് ഒഴിവാക്കപ്പെട്ടു; പിന്നീട് വി എസ് പ്രചരണരംഗത്തേക്ക് എത്തിയപ്പോൾ പിണറായി വിജയൻ പ്രചരണത്തിന്റെ മുന്‍ നിരയില്‍ നിന്നും ഉൾവലിഞ്ഞു. യഥാർഥത്തിൽ ഇവർ തമ്മിൽ ഉണ്ടെന്നു ആരോപിക്കപ്പെടുന്ന പോര് ഇല്ല എന്ന് സമ്മതിച്ചാൽ തന്നെ, അങ്ങനെ ഒരു പോര് ഉണ്ടെന്ന ശക്തമായ ധാരണ നിഷ്പക്ഷമായി ചിന്തിക്കുന്നവരുടെ മനസ്സിൽ ഉറപ്പിച്ചു നിർത്താൻ യു ഡി എഫും ബി ജെ പിയും അവസാന നിമിഷം വരെ കിണഞ്ഞു ശ്രമിക്കുകയും അതിൽ അവർ നല്ല പരിധി വരെ വിജയിക്കുകയും ചെയ്തു. ജനക്കൂട്ടം വോട്ടായി മാറില്ലെന്നു തെളിയിക്കപ്പെട്ട തിരഞ്ഞെടുപ്പാണിത്.  മുന്‍കാലങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളില്‍, തന്റെ ഉശിരൻ  പ്രസംഗങ്ങളിലൂടെ വി എസ് ഉണ്ടാക്കിയ ജനസ്വാധീനം ഇത്തവണ വോട്ടിങ്ങിൽ പ്രതിഫലിച്ചില്ല എന്ന് വേണം കരുതാൻ. ഓരോ വിഷയങ്ങളിലും അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകളും പിന്നീടെടുക്കുന്ന നിലപാട് മാറ്റങ്ങളും അദ്ദേഹത്തിന്റെ സ്വീകാര്യതയെ കാര്യമായി കുറച്ചിട്ടുണ്ട്. ബൂത്ത് തലത്തില്‍ പിണറായി വിജയന്‍ നടത്തി എന്ന് പറയപ്പെടുന്ന  പ്രവര്‍ത്തനങ്ങള്‍ ചീറ്റിപ്പോയി എന്നും വിശ്വസിക്കേണ്ടി വരുന്നു. താഴേത്തട്ടിലെ വോട്ടർമാരുടെ മനസ്സ് വായിക്കാൻ പാർട്ടിക്കുണ്ടായിരുന്ന വൈഭവത്തിനും കുറവ് സംഭവിച്ചിട്ടുണ്ട്.


ഞങ്ങൾ ഇവർക്കാർക്കും വോട്ടു ചെയ്യാൻ താൽപ്പര്യപ്പെടുന്നില്ല എന്ന് പറയുന്ന "NOTA" യുടെയും കഴിഞ്ഞ തിരഞ്ഞെടുപ്പുകളെക്കാൾ വോട്ടു സമാഹരണത്തിൽ ബഹുദൂരം മുന്നേറ്റം നടത്തിയ ബി ജെ പി യുടെയും പ്രകടനമാണ് മറ്റു രണ്ടു മുന്നണികളും ശ്രദ്ധിക്കേണ്ടത്.  കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കിട്ടിയതിനേക്കാൾ ഒരു വോട്ടു പോലും യു ഡി എഫിന് കൂടിയില്ല എന്ന് നിരീക്ഷിക്കുമ്പോൾത്തന്നെ എല്‍ ഡി എഫിനും വളരെ നേരിയ വര്‍ദ്ധനവ് മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ഈ യാഥാർത്ഥ്യം  ഉൾക്കൊണ്ടു ആത്മാർഥമായി ആത്മശോധന ചെയ്തില്ലെങ്കിൽ നിങ്ങളുടെ പാർട്ടി ഓഫീസുകൾ തെരുവ് പട്ടികളുടെ അഭയസ്ഥാനമാകുന്ന കാലം വിദൂരമല്ല. ശക്തമായ ഭരണവിരുദ്ധ വികാരം തങ്ങളുടെ വോട്ടുപെട്ടിയിൽ വീഴിക്കാനുള്ള  ഇടതുപക്ഷത്തിന്റെ വൈഭവം അമ്പേ ചോര്‍ന്നു പോയപ്പോൾ, അത് കൃത്യമായി തങ്ങളുടെ പെട്ടിയിൽ വീഴിക്കാൻ ബി ജെ പിക്കു കഴിഞ്ഞു എന്നത് കേരള രാഷ്ട്രീയത്തിൽ താമരക്ക്‌ ഒരു സ്ഥാനം ഉണ്ട് എന്ന് തന്നെ വിളിച്ചു പറയുന്നു. ഇടതു വലതു മുന്നണികളുടെ നിലവിലുള്ള വോട്ടില്‍ നിന്ന് ഒരു നല്ല പങ്കും അതോടൊപ്പം പുതിയതായി പോൾ ചെയ്ത വോട്ടുകളിൽ നിന്ന് ഒരു ഗണ്യമായ പങ്കും ബി ജെ പിയുടെ പെട്ടിയിലേക്കാണ് വീണത്‌ എന്ന് വേണം മനസ്സിലാക്കാൻ. ഒന്ന് കൂടി കൃത്യമായി പറഞ്ഞാൽ ഇത്രയും നാൾ ബി ജെ പി അനുഭവിച്ചിരുന്ന രാഷ്ട്രീയ തൊട്ട് കൂടായ്മയുടെയുടെയും അസ്പൃശ്യതയുടെയും കാഠിന്യം കുറഞ്ഞു തുടങ്ങിയിരിക്കുന്നു എന്ന് സമ്മതിക്കാതെ തരമില്ല. ഇവിടെ യു ഡി എഫും എൽ ഡി എഫും ജനങ്ങളിൽ നിന്നും ജനകീയ പ്രശ്നങ്ങളിൽ നിന്നും ബഹുദൂരം അകലത്താണ്‌. മിക്കവാറും അവരുടെ ഗ്രൂപ്പ് താല്പ്പര്യങ്ങളും കീശ വിപുലീകരണവും ആമാശയ സംരക്ഷണവും മാത്രമാണ് ഇവിടെ നടപ്പാകുന്നത്. ബി ജെ പി ഇതിൽ നിന്നും ഏറെ മെച്ചമാണെന്നല്ല; എന്നാലും ഒരു മാറ്റി പരീക്ഷണം ആകാമല്ലോ എന്ന് ജനം ചിന്തിച്ചാൽ, ശക്തമായ ഒരു ജനകീയബദൽ ലഭ്യമല്ലാത്ത രാഷ്ട്രീയ പരിതസ്ഥിതിയിൽ, ബി ജെ പിയ്ക്ക് തന്നെയാണ് ഭാവി സാധ്യത.  ശ്രദ്ധേയമായ ഒരു കാര്യം, ബി ജെ പി താരതമ്യേന കൂടുതൽ ഭീഷണിയാവുന്നത് എൽ.ഡി .എഫിനാണെന്നതാണ്. എന്തായാലും, രാത്രി കഴിഞ്ഞാല്‍ പകലെത്തും, പകലൊടുങ്ങുമ്പോള്‍ രാത്രിയും എന്ന മട്ടിൽ കാലാകാലങ്ങളിൽ മാറി മാറി എൽ ഡി എഫും യു ഡി എഫും കേരളം ഭരിക്കാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടു തികയുമ്പോൾ കേരളരാഷ്ട്രീയത്തിൽ ബി ജെ പി അതിന്റെ സ്ഥാനം ഉറപ്പിക്കുകയാണെന്ന ചുവരെഴുത്താണ് ഈ തിരഞ്ഞെടുപ്പ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. അതോടൊപ്പം പരമ്പരാഗത രാഷ്ട്രീയക്കാർക്ക് വോട്ടു ചെയ്യാൻ ഇഷ്ട്ടപ്പെടാത്തവരുടെ എണ്ണം പതിയെ പതിയെ കൂടി വരുന്നു എന്ന തിരിച്ചറിവും. ഇത് എന്തായാലും അരുവിക്കരയിൽ മാത്രം കാണുന്ന പ്രതിഭാസമായി അവസാനിക്കാൻ ഒരു സാധ്യതയും കാണുന്നില്ല. 

തീർച്ചയായും, ഈ തിരഞ്ഞെടുപ്പിൽ പ്രഥമദൃഷ്ട്യാ അഭിനന്ദനമർഹിക്കുന്നത് ബിജെപിയും "നോട്ട"യുമാണെങ്കിലും അന്തിമ വിശകലനത്തിൽ അഭിനന്ദനമർഹിക്കുന്നത് അരുവിക്കരയിലെ പ്രബുദ്ധരായ വോട്ടർമാരാണ്. അവർ കൃത്യമായ സന്ദേശമാണ് ഈ നാട്ടിലെ രാഷ്ട്രീയക്കാർക്ക് വോട്ടിങ്ങിലൂടെ നല്കിയത്. ആ സന്ദേശത്തെ വാസ്തവവിരുദ്ധമായി തങ്ങൾക്കനുകൂലമായി വ്യാഖ്യാനിക്കുന്നവർക്ക് ഭാവിയിലും പരാജയം തന്നെയായിരിക്കും വിധി; ആ വിധി, താൽക്കാലികവും തികച്ചും സാങ്കേതികവുമായ ആശ്വാസ ജയം നേടിയവർക്കും ബാധകമാണ്. 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Sunday, 21 June 2015

മമ്മൂട്ടിയും റബ്ബും ഒരു പാവം നിലവിളക്കും...

വായനാദിന ആഘോഷത്തോടനുബന്ധിച്ചു നടന്ന പി. എൻ. പണിക്കർ അനുസ്മരണ ചടങ്ങിൽ നിലവിളക്ക് കൊളുത്താൻ വിസമ്മതിച്ച വിദ്യാഭാസമന്ത്രി ജനാബ് അബ്ദു റബ്ബിനോട് നിലവിളക്ക് കൊളുത്തുന്നത് ഭാരത സംസ്കാരം ആണെന്നും അത് ഇസ്ലാം വിരുദ്ധമല്ല എന്നും ഓർമ്മിപ്പിക്കാൻ നടൻ മമ്മൂട്ടി നടത്തിയ ശ്രമം ഒരു വിവാദത്തിന്റെ രൂപം കൈവരിച്ചിട്ടുണ്ട്. ഞാനും ഒരു മുസൽമാൻ ആണ് എന്നും നോമ്പ് അനുഷ്ടിക്കുന്നുണ്ട് എന്നും കൂടി ഓർമ്മിപ്പിച്ചു കൊണ്ട് നിലവിളക്ക് തെളിയിക്കാൻ കാണിച്ച ധൈര്യത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ചേർന്ന് ഒരിക്കൽക്കൂടി നെറ്റ് ലോകത്തെ ചൂട് പിടിപ്പിച്ചു കഴിഞ്ഞു.  

ഈയൊരു സാഹചര്യത്തിൽ എന്താണ് നിലവിളക്കിനെ പറ്റിയുള്ള ഭാരതീയ വിചാരധാരാ സങ്കല്പം എന്ന് തേടിയപ്പോൾ കിട്ടിയ അറിവ് ഇപ്രകാരമാണ്. കേട്ടറിവ് ആയതിനാൽ കുറെയൊക്കെ മാറ്റം ഉണ്ടാവാം. എന്നാലും സാമാന്യമായി ഇതിൽ കുറെ ശരികൾ ഉണ്ട്. ഈശ്വര ആരാധനയുടെ അടിസ്ഥാനമായ പഞ്ചഭൂതസങ്കല്പത്തില്‍ പുഷ്പം (ആകാശം), ധൂപം-സാമ്പ്രാണി (വായു), ദീപം (അഗ്നി), കിണ്ടിയില്‍ ജലം (ജലം), ഗന്ധം - ചന്ദനാദികള്‍ (പൃഥ്വി) എന്നിവ പൂജാനുഷ്ഠാനങ്ങളിൽ  നിര്‍ബന്ധമാണ്.  ഓട്, പിത്തള, വെള്ളി, സ്വര്‍ണ്ണം എന്നീ ലോഹങ്ങളില്‍ നിര്‍മ്മിച്ച വിളക്കുകളാണ് ഉപയോഗിക്കേണ്ടത്. മുകളില്‍ ശിവനും  മദ്ധ്യേ വിഷ്ണുവും പാദങ്ങളില്‍ ബ്രഹ്മാവുമെന്ന ത്രിമൂര്‍ത്തി സങ്കൽപ്പത്തിൽ നിലവിളക്കിനെ ദേവിയായി കരുതി വരുന്നു. നിലവിളക്കു കൊളുത്തുന്നതു ഭദ്രകാളിക്കുള്ള ചിരപ്രതിഷ്ഠക്കു തുല്യമായത് കൊണ്ടാണ് അതിനെ ഭദ്രദീപമെന്നു വിളിക്കാറുള്ളത്. വിളക്കിന്റെ ഭാരം ഭൂമീദേവിയുടെ മേൽ നേരിട്ടു എൽപ്പിക്കാതിരിക്കാൻ നിലവിളക്കു പീഠത്തിനു മുകളിലാണ് പ്രതിഷ്ഠിക്കേണ്ടത്. നിലവിളക്കിനു സംഭവിക്കുന്ന അശുദ്ധി വീടിന്റെ ഐശ്വര്യത്തെ ബാധിക്കും എന്നാണു വിശ്വാസം. നിലവിളക്കു കൊളുത്തുന്നതോടൊപ്പം ജപിക്കാൻ "ദീപം ജ്യോതി പരബ്രഹ്മഃ ദീപം" എന്ന് തുടങ്ങുന്ന ശ്ലോകം പോലുമുണ്ട്. കഴുകിമിനുക്കിയ വിളക്ക് കൊളുത്തുന്നതിനു മുമ്പ് നിലവിളക്കിന്റെ പാദങ്ങളിലും കഴുത്തിലും, നെറ്റിയിലും ആദ്യം ഭസ്മംകൊണ്ട് മൂന്നുവരയും അതിനു മദ്ധ്യേ ചന്ദനം കൊണ്ടൊരു വരയും ചന്ദനത്തിനു മദ്ധ്യേ കുങ്കുമം കൊണ്ടൊരു പൊട്ടും ചാർത്തണം. ശനിദോഷമകറ്റാനും പിതൃപ്രീതിക്കുമായി എള്ളെണ്ണയാണുത്തമം.  ഒറ്റത്തിരിയിട്ടു കൊളുത്തുന്നതു മഹാവ്യാധിയും രണ്ടു തിരി ധനവൃദ്ധിയും മൂന്നുതിരി ദാരിദ്ര്യവും നാലുതിരി ആലസ്യവും അഞ്ചുതിരി സര്‍വൈശ്വര്യവുമെന്നുമൊക്കെയാണ്  പാരമ്പര്യവിധികൾ. നിലവിളക്ക് പ്രഭാതത്തിലും സായംസന്ധ്യയിലും വീടുകളില്‍ കൊളുത്തണം. രണ്ടുതിരിയിട്ടു ഒരു ജ്വാല വരത്തക്കവിധം പ്രഭാതത്തിലും നാലുതിരിയിട്ടു രണ്ടു ജ്വാല വരത്തക്കവണ്ണം സായംസന്ധ്യയിലും കൊളുത്തണം.  ഒരു ജ്വാലയെങ്കില്‍ കിഴക്കോട്ടും രണ്ടെങ്കില്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും, അഞ്ചെങ്കില്‍ നാലു ദിക്കുകള്‍ക്കു പുറമെ വടക്കു കിഴക്കേമൂലയിലേക്കും ജ്വാല വരും വിധമാകണം വിളക്ക് കൊളുത്തേണ്ടത്.  കൊളുത്തുമ്പോള്‍ കിഴക്കുനിന്നാരംഭിച്ചു പ്രദക്ഷിണസമാനം ഇടതു വശത്തുകൂടി എന്ന ക്രമത്തിൽ കൊളുത്തി ഏറ്റവും അവസാന തിരി കൊളുത്തിയശേഷം പിന്നീടു കൈ മുന്നോട്ടെടുക്കാതെ പിറകിലോട്ടു വലിച്ചു കൊള്ളി കളയണം. വിളക്ക് കൊളുത്തുമ്പോള്‍ പാദരക്ഷകള്‍ ഉപയോഗിക്കുകയോ കയ്യടിക്കുകയോ അരുത്.  കരിന്തിരി കത്തുന്നതു ലക്ഷണക്കേടാകയാൽ, എണ്ണ മുഴുവന്‍ വറ്റി കരിന്തിരി കത്താതെ നിലവിളക്കണക്കണം എന്നാണ് വിധി. ഊതി അണക്കുന്നതും കൈകൊണ്ടു തട്ടി അണക്കുന്നതും വിളക്കിനെ നിന്ദിക്കലാകയാൽ, വിളക്കണക്കാന്‍ കിണ്ടിയിലെ പുഷ്പം ഉപയോഗിക്കാം. നാരായണജപത്തോടെ വേണം നിലവിളക്കണക്കേണ്ടത്.  സ്ത്രീകളല്ലാതെ,  പുരുഷന്മാര്‍ വീട്ടില്‍ നിലവിളക്കു കൊളുത്തിയാല്‍ ഐശ്വര്യക്കെടാണെന്നും വിധിയുണ്ട്.

തൽക്കാലം നിലവിളക്ക് വിചാരം അവിടെ നിൽക്കട്ടെ. ലീഗ് നേതാക്കൾ നിലവിളക്ക് തെളിയിക്കാൻ വിമുഖത കാണിക്കുന്നതും അത് വിവാദമാകുന്നതും ഇതാദ്യമായിട്ടൊന്നുമല്ല. ഇവിടെ നിലവിളക്ക് കൊളുത്തുന്നതിനനുകൂലമായി ഒരു "മുസ്ലീമായ" മമ്മൂട്ടി നിലപാടെടുത്തതോടെ സംഗതി കുറച്ചു കൂടി വിശാലമായ ചർച്ചയ്ക്കു വഴി തെളിച്ചു എന്നതാണ് യാഥാർത്ഥ്യം. കുറെ വർഷങ്ങൾക്ക് മുൻപ് ഈ. ടി. മുഹമ്മദ്‌ ബഷീറും കഴിഞ്ഞ വർഷം അബ്ദു റബ്ബ് തന്നെയും നിലവിളക്ക് വിവാദത്തിൽ പെട്ടിരുന്നു. രണ്ടു വർഷം മുൻപ്, കേരളത്തിലെ മുസ്ലീങ്ങള്‍ ഓണമാഘോഷിക്കുന്നതിലും നിലവിളക്ക് കൊളുത്തുന്നതിലും തെറ്റില്ലെന്ന് അഭിപ്രായപ്പെട്ട എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനെ വിവിധ മുസ്ലീം സംഘടനകള്‍ വലിച്ചു കീറി പോസ്റ്റർ ഒട്ടിച്ചിരുന്നു. എന്തായാലും നിലവിളക്ക് വീണ്ടും ഒരു വിവാദ ചർച്ചയിൽ വന്നു പെട്ടു എന്ന് പറഞ്ഞാൽ മതി. നിലവിളക്ക് തങ്ങളുടെ സാംസ്കാരിക സ്വത്തായി കരുതുന്ന വിഭാഗങ്ങളും നിലവിളക്ക് കത്തിക്കുന്നതിൽ മൃദുസമീപനം വച്ച് പുലർത്തുന്ന വിഭാഗങ്ങളും വിളക്ക് കൊളുത്തുന്നത് മതാചാരങ്ങള്‍ക്ക് എതിരാണ് എന്ന തീവ്രസമീപനം പുലർത്തുന്നവരും വിവിധ ചേരികളിൽ നിന്ന് വാദിച്ചപ്പോഴാണ് നിലവിളക്ക് ഒരു വിവാദവിഷയമായി മാറിയത്. 

കുറേക്കാലം മുൻപ് ശ്രീ ബീ. ആര്‍. പീ. ഭാസ്കര്‍, എഴുതിയ "മതചിഹ്നങ്ങളും മതേതരത്വവും" എന്ന ലേഖനത്തിലെ ബീ. ആര്‍. പീ. യുടെ ഒരു നിരീക്ഷണം രസകരമായി തോന്നിയിരുന്നു. "നിലവിളക്ക് ഹിന്ദുക്കള്‍ പേറ്റന്റ് എടുത്ത് കുത്തകയാക്കിയ കണ്ടുപിടിത്തമല്ല. ക്രിസ്തുമതവും ഇസ്ലാമും കേരളത്തിലെത്തുമ്പോള്‍ ഇവിടെ ഒരു ഹിന്ദു സമൂഹം ഉണ്ടായിരുന്നില്ല. ആദ്യകാലത്ത് കേരളത്തിലെ ക്രൈസ്തവ മുസ്ലിം ആരാധനാലയങ്ങളിലും നിലവിളക്ക് ഉപയോഗിച്ചിരുന്നു. ബാഹ്യസ്വാധീനത്തില്‍ പിന്നീട് അവ ഉപേക്ഷിക്കപ്പെടുകയായിരുന്നു. മറ്റുള്ളവര്‍ നിലവിളക്ക് ഉപേക്ഷിച്ചതിന്റെ ഫലമായാണ് അത് ഹിന്ദു കുത്തകയായത്". ഈ നിരീക്ഷണമനുസരിച്ച് മതചിഹ്ന്നങ്ങളും അനുഷ്ടാനങ്ങളും പ്രാദേശികമായ സ്വാധീനത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വരുന്നതാണെന്നും അതാതു സ്ഥലത്ത് ജനജീവിതത്തിനു സഹായകരമായ സംഗതികള്‍ അവിടുത്തെ ആരാധനാ അനുഷ്ടാനങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്നു എന്നും അനുമാനിക്കണം. പുരാതനകാലം മുതൽക്കേ  പ്രകാശം ലഭിക്കുവാന്‍ ഒരു പ്രദേശത്ത് ഉണ്ടായിരുന്ന ഒരു ഉപകരണത്തെ ഒരു മതത്തിന്റെ മാത്രം ചിഹ്നമായി ചിത്രീകരിക്കുമ്പോഴും, മറ്റു മതസ്ഥര്‍ അതിനെ അവരുടെ മതത്തിനു വിരുദ്ധമായി ചിത്രീകരിക്കുമ്പോഴും മുകളില്‍ ബീ ആര്‍ പീ സൂചിപ്പിച്ച "ബാഹ്യസ്വാധീനം", സാധാരണ ജനങ്ങളില്‍ മോശപ്പെട്ട സന്ദേശങ്ങളായി എത്തിച്ചേരുന്ന മതതത്വചിന്തകള്‍ ആണെന്ന് തന്നെ സംശയിക്കണം. 

സാംസ്കാരിക കേരളം തീര്‍ത്തും ഒഴിവാക്കേണ്ടിയിരുന്ന ഒരു വിവാദമായിരുന്നു വിദ്യാഭ്യാസമന്ത്രി നിലവിളക്ക് കൊളുത്താൻ വിസമ്മതിച്ചു എന്ന വാര്‍ത്തയുടെ പുറത്തുണ്ടാക്കിയത്. അതിൽ ഒരു ജനപ്രിയ സിനിമാ താരത്തിന്റെ ഇടപെടൽ എരിതീയിൽ ഒഴിച്ച എണ്ണയായപ്പോൾ കാര്യങ്ങൾ മൊത്തത്തിൽ ഒരു തരം താണ നിലവാരത്തിലേക്ക് പോയി എന്ന് പറയാതെ വയ്യ. പി.കെ അബ്ദുറബ് എന്ന ജനപ്രതിനിധി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് രാജ്യത്തിന്റെ ഭരണഘടനയോടു കൂറ് പുലർത്താനാണ്; ഒരു ചടങ്ങിൽ നിലവിളക്ക് കൊളുത്തുക എന്നത് അദ്ദേഹത്തിൽ നിക്ഷിപ്തമായ ഭരണഘടനാബന്ധിയായ ഉത്തരവാദിത്തങ്ങളിൽ വരുന്ന കാര്യമല്ല. അദ്ദേഹത്തിൻറെ മതവിശ്വാസം ഒരു പ്രവൃത്തി ചെയ്യുന്നതില്‍ നിന്ന് അയാളെ വിലക്കുന്നുണ്ടെങ്കില്‍ അതിലെന്തിനാണ് മറ്റുള്ളവര്‍ ഇത്ര അസഹിഷ്ണുക്കൾ ആവുന്നത്? വിശ്വാസമെന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. അതില്‍ കൈകടത്താന്‍ അപരനെന്താണ് അവകാശം? ഈ രാജ്യത്ത് ജനിച്ച്, തിരഞ്ഞെടുപ്പ് ജയിച്ച്, ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത്, ജനപ്രതിനിധിയും മന്ത്രിയും ആയി എന്നത് കൊണ്ട്, അബ്ദുറബ്ബ് എന്ന മുസ്ലിമിന് തന്റെ മതവിശ്വാസത്തെ തള്ളേണ്ട ആവശ്യമില്ല. ഒരു മതേതരജനാധിപത്യരാഷ്ട്രമെന്ന നിലയില്‍ മൌലികാവകാശമായി ഇന്ത്യന്‍ ഭരണഘടന ആ സ്വാതന്ത്യ്രം ഏതവസ്ഥയിലും ഏത് സ്ഥാനമാനങ്ങളിലും എല്ലാ ഇന്ത്യന്‍ പൌരനും ഉറപ്പു നൽകുന്നുണ്ട്. എന്റെ വിശ്വാസത്തിനനുസരിച്ച് അപരനും പ്രവര്‍ത്തിച്ചേ മതിയാവൂ എന്ന് ചിന്തിക്കുന്നവരുടെ ചുറ്റും ഒരു താലിബാന്റെ മണവും നിറവും ഉയർന്നു വരുന്നുണ്ട്. 

പുല്ലു പോലെ അവഗണിക്കേണ്ട ഇത്തരം വിഷയങ്ങൾക്ക്‌ തീവ്രവർഗീയ നിറം നൽകി മണിക്കൂറുകളും പേജുകളും ചർച്ചയ്ക്കു മാറ്റി വയ്ക്കുന്ന മാധ്യമങ്ങളാണ് ഇത്തരം വിവാദങ്ങളിലെ മുഖ്യപ്രതികൾ. വ്യക്തിപരമായ നിലപാടുകളെ വര്‍ഗ്ഗീയ വിഷം പുരട്ടിയ അമ്പുകളാക്കി നിഷ്പക്ഷമായും നിഷ്കളങ്കമായും ചിന്തിക്കുന്ന സാധാരണ മനുഷ്യരുടെ മനസ്സിലേയ്ക്ക് എയ്യുന്ന സാമുദായിക, സാംസ്ക്കാരിക, രാഷ്ട്രീയ നേതാക്കളും ഈ വിഷയത്തിൽ പ്രതിസ്ഥാനത്ത് നിൽക്കേണ്ടവരാണ്. വായിൽത്തോന്നിയത് കോതയ്ക്ക് പാട്ട് എന്ന സിദ്ധാന്തവുമായി, അനാവശ്യ പ്രകോപനങ്ങളില്‍ രോഷം കൊള്ളുവാനും തയ്യാറായി ഉറഞ്ഞു തുള്ളുന്ന സോഷ്യല്‍ മീഡിയ വെളിച്ചപ്പാടുകൾ കൂടിയാകുമ്പോൾ "ദൈവത്തിന്റെ സ്വന്തം  നാട്ടിലെ" സാമുദായിക സൌഹൃദഅന്തരീക്ഷത്തിന് എന്തോ വലിയ അപകടം സംഭവിക്കാൻ പോകുന്നു എന്ന് കുറച്ചു പേർക്കെങ്കിലും തോന്നുന്നുണ്ടാവണം. 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Wednesday, 25 March 2015

സബാഷ് ശ്രേയ സിംഗാള്‍, അനൂപ് കുമാരന്‍ - അഭിവാദ്യങ്ങൾ

നിയമപരമായ പോരാട്ടത്തിലൂടെ  പരമോന്നത കോടതിയിൽ നിന്ന് വിവര സാങ്കേതികനിയമത്തിലെ ജനാധിപത്യവിരുദ്ധമായ 66 എ വകുപ്പിനെതിരെ വിധി സമ്പാദിച്ച ശ്രേയ സിൻഘലിനും കേരള പോലീസ് നിയമത്തിലെ സമാനമായ 118 ഡി വകുപ്പിനെതിരെ വിധി സമ്പാദിച്ച കൊടുങ്ങല്ലൂർക്കാരൻ അനൂപ് കുമാരനും അഭിവാദ്യങ്ങൾ.
കാര്‍ട്ടൂണിസ്റ്റായ അസീം ത്രിവേദി, അന്നത്തെ ധനമന്ത്രിയായ പി ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തികിനെതിരായുള്ള ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ പുതുച്ചേരിയിലെ ഒരു ബിസിനസുകാരന്‍, ശിവസേനാ നേതാവ്​ ബാല്‍ താക്കറെയുടെ നിര്യാണത്തെ തുടര്‍ന്ന് മുംബൈയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ പരിഹസിച്ച് പോസ്റ്റ്‌ ചെയ്ത പെണ്‍കുട്ടി, ആ പോസ്റ്റ്‌ ലൈക്ക് ചെയ്ത പെണ്‍കുട്ടി എന്നിവർക്കെതിരെയുള്ള പോലീസ് നടപടികളിൽ ശ്രേയ സിന്ഘലിനു  ഉണ്ടായ ധാർമ്മികരോഷം സുപ്രീംകോടതിയിലെ അഭിഭാഷകയായ സ്വന്തം അമ്മയായ മണാലിയോട് പ്രകടിപ്പിച്ചപ്പോൾ ഉയർന്ന അടുക്കള സംവാദമാണ് ഈ വകുപ്പിനെ കോടതിയിലെത്തിച്ചത്. ഒരു പ്രമുഖ പത്രത്തിന്റെ കോണ്‍ട്രാക്ട് ജീവനക്കാരനെതിരെ ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലും കൊടുങ്ങല്ലൂരിലെ ഒരു ഒരു സ്വകാര്യ ആശുപത്രിയില്‍ യുഎന്‍എയുടെ നേതൃത്തത്തില്‍ നടന്ന നേഴ്‌സുമാരുടെ സമരത്തിനെ അനുകൂലിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് ലൈക് ചെയ്തതിന്റെ പേരിലും കൊടുങ്ങല്ലൂര്‍ പോലീസ് ഈ വകുപ്പുകള്‍ പ്രകാരം രണ്ടുതവണ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോഴാണ് ഈ വകുപ്പുകളുടെ അപകടം മനസ്സിലാക്കി ഇദ്ദേഹം കോടതിയെ സമീപിച്ചത്. സമാന സ്വഭാവമുള്ള രണ്ടു കേസുകളും ഒരുമിച്ചാണ് കോടതി പരിഗണിച്ചതും വിധി പറഞ്ഞതും.  ശ്രേയ സിംഘലിനെക്കൂടാതെ എഴുത്തുകാരി തസ്‌ലിമ നസ്രീന്‍, രാജീവ് ചന്ദ്രശേഖര്‍ എം.പി., കമലേഷ് വസ്വാനി, ദിലീപ്കുമാര്‍ തുളസീദാസ് എന്നീ വ്യക്തികളും മൗത്ത്ഷട്ട് ഡോട്ട്‌കോം, കോമണ്‍ കോസ്, പീപ്പിള്‍സ് യൂണിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ് (പി.യു.സി.എല്‍.) എന്നീ സംഘടനകളും  ഈ നിയമത്തിനെതിരെ നിയമ പോരാട്ടത്തിൽ ഉണ്ടായിരുന്നു. സേവ് യുവര്‍ വോയ്‌സ് എന്ന സംഘടന ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനെതിരെയും ഈ നിയമത്തിനെതിരെയും പ്രചാരണം നടത്തി വരുന്നു. പത്രപ്രവര്‍ത്തകനായ അലോക് ദീക്ഷിതും ഈ നിയമത്തിന്റെ ഇരയായ കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദിയുമാണ് ഈ സംഘടനയുടെ അണിയറയിൽ. സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് വിലക്കു വന്നാല്‍ വാ മൂടപ്പെട്ട സമൂഹമാണിവിടെ ബാക്കിയുണ്ടാവുകയെന്ന ബോധ്യമാണ് ഇവരെയെല്ലാം ഈ നിയമത്തിനെതിരെ പോരാടാൻ പ്രേരിപ്പിച്ചത്.

ഇന്ത്യയിൽ 2000-ല്‍ നിലവില്‍ വന്ന ശേഷം 2008-ലെ കടുപ്പം നിറഞ്ഞ ഭേദഗതികളോടെ തുടരുന്ന, വിവര സാങ്കേതികനിയമത്തിലെ ജനാധിപത്യവിരുദ്ധമായ വകുപ്പുകള്‍ക്കെതിരെ രാഷ്ട്രീയമായും നിയമപരമായും  ഇവിടത്തെ സിവില്‍ സാമൂഹ്യ നിയമ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും നടത്തി വരുന്ന വർഷങ്ങൾ നീണ്ട ധീരമായ പോരാട്ടത്തിന് ഊർജ്ജം പകരുന്നതാണ് ഈ വിധി. ഈ നിയമത്തിന്റെ തുടക്കം മുതൽ തന്നെ ഭൂരിപക്ഷം നിയമ വിദഗ്ദ്ധന്മാരും ഇതൊരു കരി നിയമമാണെന്ന അഭിപ്രായക്കാരായിരുന്നു. പൗരാവകാശത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഹനിക്കാനുള്ള ഒട്ടേറെ സാധ്യതകള്‍ പതിയിരിക്കുന്ന ഈ നിയമം വേണ്ടത്ര ചർച്ച ചെയ്യാതെയായിരുന്നു ലോക്‌സഭ പാസാക്കിയത്. ഏതോ അഴിമതിക്കേസില്‍ എ.ആര്‍. ആന്തുലെ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട്, ഉത്തരവാദിത്വമില്ലാത്ത ഒരു പ്രതിപക്ഷം ഈ നിയമം ചര്‍ച്ചചെയ്യാന്‍പോലും തയ്യാറാവാതെ സഭാ നടപടികള്‍ തടസ്സപ്പെടുത്തിയ സമയത്തായിരുന്നു ഒരു ചര്‍ച്ചയും കൂടാതെ ഇത്രയും ഭീകരമായൊരു നിയമം ലോക്‌സഭ അംഗീകരിച്ചത് തന്നെ. പുതിയ നിയമങ്ങള്‍ തയ്യാറാക്കപ്പെടുമ്പോള്‍ അത് സമൂഹത്തിന് ഏതൊക്കെ രീതിയിലാണു ഹാനികരമായി വരിക എന്ന് വളരെ ജാഗ്രതയോടെ ചർച്ച ചെയ്യേണ്ടതുണ്ടെന്നാണ്  ഈ വിധി  ഇത് ഓര്‍മ്മിപ്പിക്കുന്നത്. മനുഷ്യരെ അപമാനിക്കുന്നതിനും വ്യക്തിഹത്യ നടത്തുന്നതിനും എതിരെ അതിനു മുന്‍പും ഫലപ്രദമായ നിയമങ്ങള്‍ ഇവിടെ നിലവിലുണ്ട്. പിന്നെന്തിനാണ് e - മാധ്യമത്തിലൂടെയുള്ള ആശയ പ്രചാരണത്തിനു മാത്രമായൊരു നിയമം എന്നായിരുന്നു ഇന്ത്യൻ പൊതു സമൂഹം ചോദിച്ചിരുന്നത് ?

വേണ്ടത്ര ചര്‍ച്ചയില്ലാതെ അംഗീകരിക്കപ്പെട്ട ജനവിരുദ്ധ ഐ.ടി. നിയമം എടുത്തു പ്രയോഗിക്കാൻ ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും യാതൊരു മടിയുമില്ലായിരുന്നുവെന്ന് നാം ശ്രദ്ധിക്കേണ്ട വസ്തുതയാണ്. മോദി, മമത, ശിവസേന തുടങ്ങി പിണറായി വിജയൻ വരെ ഈ കരി നിയമത്തിന്റെ ഗുണഭോക്താക്കൾ ആയിട്ടുണ്ട്‌. കേരളത്തിലെ ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരും ഈ നിയമം പല വട്ടം എടുത്തു പ്രയോഗിച്ചിട്ടുണ്ട്. ബജറ്റ് സമ്മേളന പ്രശ്നത്തിന് ശേഷവും ഇത് പ്രയോഗിക്കുമെന്ന ഭീഷണിയും സജീവമായിരുന്നു.  

ഈ നിയമത്തിന്റെ കാര്യത്തിൽ പോലീസും രാഷ്ട്രീയപ്രസ്ഥാനങ്ങളും ജനങ്ങൾക്കൊപ്പം നിന്നില്ലെങ്കിലും കോടതി ജനങ്ങള്‍ക്കൊപ്പം നിന്നു എന്നത് പ്രത്യാശ നല്കുന്ന കാര്യമാണ്.യുവതലമുറയുടെ നെഞ്ചിലേറ്റുന്ന നവ സാമൂഹ്യ മാധ്യമങ്ങളിലെ സ്വാഭാവികമായ അഭിപ്രായ പ്രകടനങ്ങള്‍ക്കു പോലും നിയമത്തിന്റെ വെളിച്ചത്തിൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന ഇരുണ്ട അവസ്ഥയിലായിരുന്ന "NETIZENS" സുപ്രീംകോടതിവിധി പുറത്തു വന്നതു മുതല്‍ ആഘോഷത്തിമര്‍പ്പിലാണ്. ഈ സുപ്രധാന വിധി പുറത്തു വന്ന '2015 മാര്‍ച്ച് 24' സൈബർ സ്വാതന്ത്ര്യദിനമാണ് എന്ന നിലയിലാണ് അവർ കാര്യങ്ങളെ കാണുന്നത്. 

സൈബര്‍ നിയമങ്ങളില്‍ പതിയിരിക്കുന്ന ബഹുമുഖമായ മനുഷ്യാവകാശലംഘനങ്ങളെ ഇപ്പോഴും കോടതി മുഴുവനായി പരിഗണിച്ചിട്ടില്ല എന്നിരിക്കെ, ഈ കോടതിവിധി ഒരു ഇടക്കാലാശ്വാസം മാത്രമേ ആകുന്നുള്ളൂ. അഭിപ്രായ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനും വേണ്ടിയുള്ള പോരാട്ടം തുടരേണ്ടതായിട്ടുണ്ട്.... 

വാൽക്കഷണം : 66A യും 118d യും അസ്ഥിരപ്പെടുത്തിയെന്നു വച്ച് ആരും ഒരുപാട് വിജ്രംഭിക്കേണ്ട. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വ്യക്തിഹത്യയുമായി ബന്ധപ്പെട്ട 499, 500 വകുപ്പുകള്‍, മത സ്പര്‍ധയുമായി ബന്ധപ്പെട്ട 153 എ വകുപ്പ്, ഒബ്സീനിറ്റിയുമായി ബന്ധപ്പെട്ട 292 വകുപ്പ് തുടങ്ങിയവയൊക്കെ ജീവനോടെ ഉണ്ട്....ജാഗ്രതൈ...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Monday, 16 March 2015

"കേരളാസ് ഡോട്ടേഴ്സ്" അഥവാ "കേരള മുകേഷ് സിങ്ങുമാർ" ഓണ്‍ "ലഡ്ഡു ബജറ്റ് ഡേ"

"ലഡ്ഡു ബജറ്റ്" വിഷയത്തിൽ ഇനി പോസ്റ്റിടരുത് എന്ന് ഉറച്ചു തീരുമാനിച്ചിരുന്നതാണ്.  പക്ഷെ, നിയമസഭയിൽ വനിതാ എം എൽ എ മാർക്കെതിരെ നടന്ന പരാക്രമങ്ങളെ ന്യായീകരിച്ചു കൊണ്ട് യു ഡി എഫിന്റെ നേതാക്കന്മാർ പറയുന്ന വാദങ്ങൾ കേൾക്കുമ്പോൾ എഴുതാതിരിക്കാൻ തോന്നുന്നില്ല. ആദർശത്തിന്റെ മുടി വെട്ടാത്ത ആൾരൂപമായ മുഖ്യമന്ത്രി മുതൽ ചാനൽ ചർച്ചയിലെ ഒട്ടുമിക്ക സ്ഥിരം താരങ്ങളും സോഷ്യൽ മീഡിയയിലെ ഒരു മെജോറിറ്റി വിഭാഗവും സ്ത്രീ എം എൽ എ മാർ  സമരത്തിന്‌ മുന്നിൽ പോയി നിന്നതാണ് പീഡനത്തിന് ഇരയാകാൻ കാരണം എന്ന ലൈനിലാണ് ചിന്തിക്കുന്നതും അഭിപ്രായ പ്രകടനം നടത്തുന്നതും. ഇടതു പക്ഷത്തെ വനിതാ എം എൽ എ മാരുടെ പെരുമാറ്റം  ലക്ഷം വീട്ടിലെ പെണ്ണുങ്ങളുടെ പെരുമാറ്റം പോലെയായിരുന്നു, ചന്ത പെണ്ണുങ്ങളുടെ പെരുമാറ്റം പോലെയായിരുന്നു എന്നൊക്കെയാണ്  ചില യു ഡി എഫ് അനുഭാവികൾ ഫേസ് ബുക്കിൽ കുറിച്ചിട്ടത്‌. വനിതാ എം എല്‍ എ മാരെ പരിചയാക്കി ബജറ്റവതരണം തടയാനൊരുങ്ങിയ പ്രതിപക്ഷത്തെ എതിർത്ത് തോല്പ്പിക്കുന്നതിനിടയിൽ സംഭവിച്ച സ്വാഭാവിക ചെയ്തികളാണത്രെ ശിവദാസൻ നായരുടെ പിടിയും വാഹിദിന്റെ തള്ളലും ഡോമിനിക് പ്രസൻടേഷന്റെ ഭരണിപ്പാട്ടും ഷിബു ബേബി ജോണിന്റെ തടയലും തടവലും ഒക്കെ. മുഖ്യമന്ത്രിയുടെ അടുത്തേക്ക് നീങ്ങാൻ വനിതാ എം എൽ എ മാർ ശ്രമിച്ചത് കൊണ്ടാണ് യു ഡി എഫ് എം എൽ എ മാർ തടഞ്ഞത് എന്ന വാദത്തെ എങ്ങനെ അംഗീകരിക്കാൻ കഴിയും ? അതിനവിടെ വനിതാ വാച്ച് ആൻഡ്‌ വാർഡ്‌ ഇല്ലേ ? സാധാരണ സന്ദർഭങ്ങളി l  പോലീസുകാർ പോലും വനിതകളെ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്യുമ്പോൾ വനിതാ  പോലീസുകാരെക്കൊണ്ടാണ് വനിതകളെ കൈകാര്യം ചെയ്യാറുള്ളത് എന്നിരിക്കെ, നിയമ സഭയിൽ അത്തരം കീഴ്‌വഴക്കങ്ങൾ കാറ്റിൽപ്പറത്താൻ ഇവർക്കൊക്കെ എന്തധികാരമാനുള്ളത് ? മദയാനയെപ്പോലെ നിയമസഭയിൽ അഴിഞ്ഞാടിയ ശിവൻകുട്ടിയുടെയും അജിത്തിന്റെയും അടുത്തേക്ക്‌ ഇവരാരും പോകാതിരുന്നത് എന്താണ് ? സ്പീക്കറുടെ ചേംബർ ചന്തയാക്കിയ ആരോടും ഇവർ ഒന്നും ഒരു വാക്ക് പോലും മിണ്ടുന്നത് കേട്ടില്ലല്ലോ ? അതിനെല്ലാം വാച്ച് ആന്‍ഡ് വാര്‍ഡിനെ നിയോഗിച്ചു....എന്ത് കൊണ്ടാണ് ജമീലാ പ്രകാശത്തെയും, ബിജിമോളെയും മറ്റു വനിതാ എം എൽ എ മാരെയും മാത്രം തടയാനും തടവാനും തെറി വിളിക്കാനും  തോന്നിത്...? 

വനിതാ വിരുദ്ധ മനോഭാവങ്ങളെ ഗ്രേഡ് ചെയ്‌താൽ "ലഡ്ഡു ബജറ്റ് നിയമ സഭാ വിഷയത്തിൽ" ആദ്യം മോശമായി പ്രതികരിച്ചത് സാംസ്കാരിക വകുപ്പ് മന്ത്രി ആയിരുന്നു. വനിതാ എം എല്‍ എ മാർ സ്വഭാവത്തിൽ നിയന്ത്രണം കാണിക്കണമെന്നും വനിതകളായാല്‍ എന്തും ആകാമെന്നാണ്​ കരുതുന്നത് എന്നും സ്ത്രീകളെ മുന്‍നിര്‍ത്തി ആക്രമിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ ശൈലിയാണ്​ പ്രതിപക്ഷം സ്വീകരിച്ചതെന്നും സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ് ആരോപിച്ചിരുന്നു.  ഇപ്പോൾ വാഹിദ് എം എൽ എ യും കെ സി അബുവും അതുക്കും മേലെയുള്ള സ്ത്രീ വിരുദ്ധ പരാമർശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ബിജിമോൾ എം എൽ എ ഷിബുവിന്റെ കരവലയത്തിൽ പ്രണയപൂർവ്വം നില്ക്കുകയായിരുന്നു എന്നും ഒരു സ്ത്രീയെ പിടിച്ചു നിർത്താൻ എവിടെ തൊടണം എന്ന് ഷിബുവിന് അറിയാം എന്നുമുള്ള വാഹിദിന്റെ പ്രസ്താവനയെയും ജമീലയ്ക്ക് ശിവദാസൻ നായർക്ക് പകരം കരിമ്പ്‌ പോലുള്ള പി കെ ബഷീറിനെ കടിക്കാമായിരുന്നില്ലേ എന്ന കെ സി അബുവിന്റെ പ്രസ്താവനയെയും കേൾക്കുമ്പോൾ നാറിയ അശ്ലീലം കേൾക്കുന്നത് പോയാണ് സംസ്കാരമുള്ള ആർക്കും തോന്നുക. അത് 101% സ്ത്രീ വിരുദ്ധമായ പരാമർശമാണ്. 

എന്നും എപ്പോഴും ശരാശരി മലയാളി പുരുഷബോധം വേട്ടക്കാരുടെ കൂടെ ആണ് അണി നിരന്നു കാണാറുള്ളത്‌. പത്രത്തോടൊപ്പം ഒരു സംസ്കാരം വളർത്തുന്ന ഒരു ചാനൽ " ജമീലയുടെ ലീലകൾ " എന്ന തലക്കെട്ടിൽ ആണ് നിയമസഭയിലെ കയ്യാങ്കളി വാർത്തകളെ വിശേഷിപ്പിച്ചത്‌. സ്ത്രീകളുടെ ലീലകൾക്ക്‌ കിട്ടുന്ന ഇക്കിളി എഫെക്ടും അവരെ അപരാധി സ്ഥാനത്ത് നിർത്തുമ്പോൾ കിട്ടുന്ന അളവറ്റ സ്വീകാര്യതയുമാണ്‌ ശിവദാസന്റെയും വാഹിദിന്റെയും ഷിബുവിന്റെയും ഡൊമിനിക്കിന്റെയും ഒക്കെ ലീലകൾ " ജമീലയുടെ ലീലകൾ " ആയി അവതരിപ്പിക്കപ്പെട്ടത്.  

ചാനലുകളിൽ കണ്ട വിഷ്വലുകളിൽ നിന്ന് മനസ്സിലായതനുസ്സരിച്ച്, ശിവദാസൻ നായരും ഷിബുവും വാഹിദും ഒന്നും ഇവരെ തൊട്ടതും തടഞ്ഞതും ഒന്നും ലൈംഗികച്ചുവയോടെയാണെന്ന് ഞാനും കരുതുന്നില്ല. പക്ഷെ അവരുടെയും അവരെ പ്രതിരോധിക്കാൻ വേണ്ടി വാ നിറയെ വഷളത്തരവുമായി വരുന്നവരുടെയും, നടപടികളിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്.........പെണ്ണിന്; ഞങ്ങൾ പുരുഷന്മാർ നിർവ്വചിച്ചു വച്ചിട്ടുള്ള ഒരു പെരുമാറ്റച്ചട്ടമുണ്ട്....കൃത്യവും വ്യക്തവുമായ ലക്ഷ്മണ രേഖ...എന്ത് സംഭവിച്ചാലും അവർ അത് മുറിച്ചു കടക്കരുത്....അത് മുറിച്ചു കടന്നാൽ ഞങ്ങൾ ശാരീരികമായോ മാനസികമായോ നേരിട്ട് അതിൽ നിന്ന് പിന്തിരിപ്പിക്കും.......അവൾ; എം എൽ എ, നേതാവ്, പൊതു പ്രവർത്തക, ഉദ്യോഗസ്ഥ, വിദ്യാർഥിനി, വീട്ടമ്മ അങ്ങനെ ഏത് അന്തസ്സിലുള്ള ആളായാലും...അത് എത്ര വഷളത്തരം പറഞ്ഞിട്ടാണെങ്കിലും......... 

അശ്ലീലം നിറഞ്ഞ ഒരു കേവല നോട്ടം പോലും സ്ത്രീ പീഡനമായി പരിഗണിക്കുന്ന "ശക്തമായ" സ്ത്രീ സംരക്ഷണ നിയമങ്ങൾ ഉള്ള ഈ നാട്ടിൽ എം എൽ എ മാർക്കെതിരെപ്പോലും നീചമായ തരം താണ അശ്ലീല ആരോപണങ്ങൾ പറയുന്ന നേതാക്കളുടെ നേരെ കടുത്ത നടപടികൾ എടുക്കണം. കവല യോഗങ്ങളിലും ചന്ത യോഗങ്ങളിലും കുത്തിയിരുന്നു കയ്യടിക്കുന്ന കുറെ എരപ്പക്കൊടിച്ചികളുടെ മന സംതൃപ്തിയ്ക്ക് വേണ്ടി ഏതു തരവഴിയും പറയുന്നവനെ നിയന്ത്രിക്കാൻ ഇവിടത്തെ സ്ത്രീകൾ തന്നെ മുന്നിട്ടിറങ്ങണം. ജീൻസ് വിഷയത്തിൽ യേശുദാസിനെ വലിച്ചു കീറി പോസ്റ്ററൊട്ടിച്ച വനിതാ സിംഹങ്ങൾ ഏതു കൂട്ടിലാണ് പോയോളിച്ചത്. നിങ്ങൾ പുറത്തു വരൂ...ചൂലും തിരണ്ടിവാലും ചാണക വെള്ളവുമായി... 

ഈ നേതാക്കളെ മാത്രം നമ്മൾ പഴിക്കേണ്ടതുമില്ല. ആവറേജ് മലയാളിയുടെ കെട്ടിക്കിടന്നു ദുഷിച്ച കപട സദാചാര ബോധത്തിന്റെ പൊട്ടിയൊഴുകലാണ് ഈ കാണുന്നതും കേൾക്കുന്നതും എല്ലാം.   

സ്ത്രീയുടെ പെരുമാറ്റങ്ങൾക്കും പ്രവർത്തന ശൈലികൾക്കും നിയന്ത്രണ രേഖ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന നമ്മുടെ നേതാക്കളും 9 മണി കഴിഞ്ഞു പുറത്തിറങ്ങിയ പെണ്ണ് ബലാൽസംഗം ഇരന്നു വാങ്ങുകയായിരുന്നു എന്ന് മൊഴിഞ്ഞ ദൽഹി ബലാൽസംഗക്കേസ് പ്രതി മുകേഷ് സിങ്ങും കുലീനമായ ഞങ്ങളുടെ സംസ്കാരത്തിൽ പെണ്ണിന് സ്ഥാനമില്ലെന്ന് പറഞ്ഞ അയാളുടെ വക്കീലും താലിബാനും ഒക്കെ തമ്മിൽ കേവലം കയ്യകലം മാത്രമേ ഉള്ളൂ...

ബി ബി സിയ്ക്ക് വേണമെങ്കിൽ  "കേരളാസ് ഡോട്ടേഴ്സ്" എന്നൊരു ഡോകുമെന്ററി ചെയ്യാൻ സ്കോപ്പുണ്ട്......... നെറി കെട്ട കൂതറ ഡയലോഗുകൾ ഇറക്കാൻ "കേരള മുകേഷ് സിങ്ങുമാർ" ഇവിടെ റെഡിയാണ്.....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Friday, 13 March 2015

"ലഡ്ഡു ബജറ്റ്" വരച്ചു കാട്ടുന്ന ചില നഗ്ന യാഥാർത്ഥ്യങ്ങൾ

ഒരു ജനതക്ക് അവര്‍ അര്‍ഹിക്കുന്ന നേതാവിനെയാണ് ലഭിക്കുക എന്ന് പണ്ട് ആരോ നിരീക്ഷിച്ചിട്ടുണ്ട്. ഈ തത്വം വച്ച്, നമ്മുടെ നിയമസഭയിൽ നമ്മളെ പ്രതിനിധാനം ചെയ്യുന്ന സാമാജികന്മാർ നമ്മൾക്ക് അർഹിച്ചവർ ആണെന്ന് സമ്മതിക്കേണ്ടി വന്നാൽ, ഇന്നത്തെ ബജറ്റ് സമ്മേളനം ടി വി യിലൂടെ കണ്ട മനുഷ്യർ നമ്മളെ പറ്റി എന്തായിരിക്കും വിചാരിക്കുക ? ആലോചിക്കാനേ വയ്യ. എന്തായിരുന്നു ഇന്ന് നിയമസഭയിൽ നടന്നത് !!!???

ബജറ്റ് വിറ്റ് കാശ് വാങ്ങിയ, കൈകളില്‍ അഴിമതിയുടെ കറ പറ്റിയ, കരിങ്ങോഴക്കൽ മാണി മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ചനിലപാടുമായി ഇടതുപക്ഷം രംഗത്തു വന്നതോടെയാണ് ഈ പ്രശ്നങ്ങൾ തുടങ്ങിയത്. തലസ്ഥാനത്ത് ചോരപ്പുഴ ഒഴുകുമെന്നും ചെങ്കൊടിയേന്തിയ സമരപാരമ്പര്യം നിയമസഭയിലും അരങ്ങേറുമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ഭീഷണി. ഇതിന് ചുവടുപിടിച്ച് ബി.ജെ.പിയും മാണിക്കെതിരെ രംഗത്തെത്തിയതോടെ കളം മൂത്തു. എന്ത് തന്നെ സംഭവിച്ചാലും താൻ തന്നെ ബജറ്റ് അവതരിപ്പിക്കുമെന്നു ധനകാര്യമന്ത്രി കെ.എം മാണിയും മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പറഞ്ഞ വാക്ക് പാലിച്ചു. പക്ഷേ, ഭരണത്തിൽ കടിച്ചു തൂങ്ങാൻ വേണ്ടി ഏതറ്റം വരെ പോകാൻ തയ്യാറായി നിൽക്കുന്ന ഭരണപക്ഷവും അത് എതിർത്ത് തോല്പ്പിക്കാൻ വേണ്ടി പ്രതിപക്ഷവും നടത്തിയ തരം താണ കളികളില്‍ തോറ്റത് ജനാധിപത്യകേരളവും ഇവിടെ ജീവിക്കുന്ന ജനങ്ങളും മാത്രമാണ്. ബിഹാറിലും ഉത്തര്‍പ്രദേശിലും  വടക്കേ ഇന്ത്യൻ നിയമസഭകളിലും നടക്കാറുള്ള നാണം കെട്ട സംഭവങ്ങള്‍ ഒരിക്കലും പ്രബുദ്ധകേരളത്തില്‍ നടക്കില്ല എന്ന് ഊറ്റം കൊണ്ട മലയാളികളുടെ പത്തിയ്ക്ക് കിട്ടിയ അടിയാണ് ഇന്ന് നിയമ സഭയിൽ അരങ്ങേറിയ സംഭവങ്ങൾ. നിയമസഭയെ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നാണ് പത്ര-മാധ്യമ സാഹിത്യത്തിൽ പൊതുവെ പറയാറുള്ളത്. എന്നാൽ ഇന്നതിനെ അന്തിച്ചന്ത എന്ന് വിളിച്ചാൽ അന്തിച്ചന്ത പോലും സഹിക്കില്ല. ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് സർക്കാറിനെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ കൊണ്ടുവന്ന കേരള ജനാധിപത്യ ചരിത്രത്തിലെ ദുഃഖവെള്ളിയാഴ്ചയായിരിക്കും 2015 മാര്‍ച്ച് 13. ഇരുപത്തി നാല് മണിക്കൂര്‍ നേരം നിയമസഭയില്‍ നിന്ന് പുറത്തേക്ക് പോകാതെ നിയമസഭയില്‍ തന്നെ തങ്ങി ചര്‍ച്ചയും കൂടിയാലോചനയുമായി ഇരുപക്ഷവും തന്ത്രങ്ങള്‍ ഒരുക്കിയാണ് ഈ ദിവസത്തെ ഇത് പോലെ നാണം കേട്ട ദിനമാക്കിയത്. വ്യാഴാഴ്ച രാത്രി പ്രതിപക്ഷം മാണിയെ മുഖ്യ കഥാപാത്രമാക്കി സഭയുടെ നടത്തുളത്തില്‍ നാടകം കളിച്ചും തുള്ളല്‍പാട്ട് അവതരിപ്പിച്ചുമാണ്  സമയം ചിലവഴിച്ചത്. ഇന്ന്, ബജറ്റ് അവതരിപ്പിക്കാനും അവതരണം തടയാനും ഉള്ള ആത്മാർത്ഥ ശ്രമങ്ങൾക്കിടയിൽ ഉന്ത്, തള്ള്, പിച്ച്, മാന്ത്, അടി, കടി, പിടി, വലി, തപ്പൽ, തടവൽ, കൈയാങ്കളി, കൂക്കുവിളി, ആര്‍പ്പുവിളി, തല്ലിത്തകര്‍ക്കൽ, ബോധം കെടൽ തുടങ്ങി എണ്ണമറ്റ സുകുമാര കലകൾ അരങ്ങേറുകയുണ്ടായി. 

ദേശീയ മാധ്യമങ്ങള്‍ പോലും കേരള നിയമസഭയിലെ യുദ്ധസമാനമായ രംഗങ്ങൾ ലൈവാക്കിയതോടെ കേരളം രാജ്യത്തിന്‌ മുൻപിൽ നഗ്നമാക്കപ്പെട്ടു. സിനിമാ ഹാസ്യ രംഗങ്ങളും മറ്റും പുതിയ സംഭവ വികാസങ്ങളുടെ വെളിച്ചത്തിൽ ആവിഷ്കരിച്ചു വരുന്ന പോസ്റ്റുകൾ കൊണ്ട് സോഷ്യൽ മീഡിയകളും നിറഞ്ഞു. ടി വി യിൽ കേരളത്തിലെ സംഭവ വികാസങ്ങൾ കണ്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, കേരളത്തിൽ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നു ചോദിക്കുന്നത് വരെയെത്തി കാര്യങ്ങൾ. 

സഭയ്ക്ക് പുറത്ത്, നിയമസഭ വളഞ്ഞ് എല്‍.ഡി.എഫും യുവമോര്‍ച്ചയും പ്രതിഷേധത്തിന് കൊഴുപ്പ് കൂട്ടിയപ്പോൾ, സഭയ്ക്കകത്ത് സഭയുടെ നടത്തുളത്തില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രതിഷേധം തുടങ്ങിയ പ്രതിപക്ഷം, മാണി സഭയ്ക്കുള്ളിലേക്ക് വരുന്നതായി സൂചന ലഭിച്ചതോടെ ആവേശപൂർവ്വം എഴുന്നേറ്റു എന്തിനും തയ്യാറായി നിന്നു. വാച്ച് ആന്‍ഡ് വാര്‍ഡും സുസജ്ജരായി രംഗത്തെത്തിയതോടെ പ്രതിപക്ഷം അരയും തലയും മുറുക്കി വാച്ച് ആന്‍ഡ് വാര്‍ഡിനെ തള്ളിപ്പുറത്താക്കാൻ ശ്രമിച്ചു. ഇതേ സമയം മുഖ്യമന്ത്രിയുടെ സമീപത്തേക്ക് നീങ്ങിയ വനിതാ എം. എൽ. എ. മാരെ ശിവദാസൻ നായർ, ഡോമിനിക് പ്രസന്റേഷൻ, വാഹിദ് തുടങ്ങിയ ഭരണക്ഷി അംഗങ്ങൾ വാക്കുകൾ കൊണ്ടും കൈകൾ കൊണ്ടും നേരിട്ടു. ചെറുത്തു നില്പ്പിനിടെ ജമീല പ്രകാശം ശിവദാസൻ നായറുടെ കയ്യില കടിച്ചു. ഇതിനിടെ, സ്‍പീക്കറുടെ ഡയസിലേക്ക് കൂട്ടമായി കയറിയ പ്രതിപക്ഷ എം.എല്‍.എ. മാര്‍, സ്‍പീക്കര്‍ ശക്തൻ അകത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞു. സ്‍പീക്കറുടെ കസേരയും മേശപ്പുറത്തുണ്ടായിരുന്ന കമ്പ്യൂട്ടറും  ബുക്കുകളുമെല്ലാം  എടുത്തെറിയപ്പെട്ടു. പ്രതിപക്ഷത്തെ തടയാനെത്തിയ വാച്ച് ആന്‍ഡ് വാര്‍ഡിനെ  ബലംപ്രയോഗിച്ച് ഇടത് നേതാക്കള്‍ സഭയില്‍ നിന്നു തള്ളി പുറത്താക്കാൻ ശ്രമിക്കുന്നതിനിടെ മാണി നാടകീയമായി സഭയില്‍ പ്രത്യക്ഷപ്പെട്ടു. ഭരണപക്ഷത്തെ എം.എല്‍.എ. മാർ തീർത്ത മനുഷ്യക്കോട്ടയ്ക്കകത്ത് നിന്ന് മാണി ബജറ്റ് അവതരണം തുടങ്ങി. മുദ്രാവാക്യം വിളിയും ഉന്തും തള്ളും തുടർന്നെങ്കിലും പ്രതിപക്ഷത്തിന്റെ പ്രതിരോധം പാളി. ഇതിനിടെ മാണി ബജറ്റിന്റെ ആമുഖം വായിച്ചു തീര്‍ത്ത്, ബജറ്റ് സ്‍പീക്കറുടെ മേശപ്പുറത്ത് വച്ചു. അതോടെ ഭരണപക്ഷം ആഹ്ലാദസൂചകമായി ലഡ്ഡു വിതരണം നടത്തി. പ്രതിപക്ഷ  എം.എല്‍.എ മാരില്‍ ചിലര്‍ തളര്‍ന്നു വീണു. സഭയ്ക്കകത്തെ വാർത്തകൾ പുറത്തറിഞ്ഞതോടെ, തെരുവിൽ എൽ ഡി എഫിന്റെ വീര പോരാളികൾ കരിങ്കൽ ചീളുകളുമായി പോലീസിനോടേറ്റു മുട്ടൽ ശക്തമായി തുടർന്നു. കൂടുതൽ പോലീസുകാർ ലാത്തിയും തോക്കുമായി എത്തിയപ്പോഴേക്കും യുവമോർച്ചക്കാർ സ്റ്റാന്റ് വിട്ടു...യുവമോർച്ചയുടെ സ്ഥിരം ചാനൽ ചർച്ചാ താരം കുളിച്ച് കുറി തൊട്ട് ചാനലിൽ ചർച്ചക്കുമെത്തി....
 . 
സ്പീക്കറുടെ പൂർണ്ണ സാന്നിധ്യമോ സജീവ അനുമതിയോ ഇല്ലാതെ, സാധാരണ സഭാ ചട്ടങ്ങളും കീഴ് വഴക്കങ്ങളും കാറ്റിൽപ്പറത്തി,  മാണി പിൻവാതിലൂടെ കൊണ്ട് വന്ന് ആമുഖം മാത്രം വായിച്ച് സഭയുടെ മേശപ്പുറത്ത് വച്ച തരത്തിലുള്ള ബജറ്റവതരണം കേവലം പ്രതീകാത്മകമാണെന്നും സ്‍പീക്കര്‍ ഡയസിലെത്താതെയുളള ബജറ്റ് അവതരണത്തിന് സാധുതയില്ലെന്നും ആരോപിക്കുന്ന പ്രതിപക്ഷം, സാങ്കേതികമായി ബജറ്റ് അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്ന നിലപാടിലാണ്. എന്നാൽ, ഒരു യുദ്ധം ജയിച്ച ഭാവത്തിൽ, സഭയില്‍ നിന്നു മീഡിയ റൂമിലെത്തിയ മാണി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ മുഴുനീള ബജറ്റും വായിച്ചു കേൾപ്പിച്ചു കൊണ്ട് അദ്ദേഹത്തിൻറെ വിജയവും പ്രഖ്യാപിച്ചു.. 

ജനാധിപത്യത്തിൽ ഞങ്ങൾ തിരഞ്ഞെടുത്ത പ്രതിനിധികൾ ഞങ്ങളുടെ ശബ്ദമാണ് ഉയർത്തേണ്ടത്. നിയമസഭയിൽ അക്രമം കാണിക്കാനും അഴിഞ്ഞാടാനും പൊതുമുതൽ നശിപ്പിക്കാനും ഞങ്ങൾ ആർക്കും മുക്ത്യാർ തന്നിട്ടില്ല. സംശുദ്ധ ജനാധിപത്യത്തിന്റെ തുണിയുരിഞ്ഞ് ഭരണ പക്ഷവും പ്രതിപക്ഷവും നടത്തിയ ഈ മൂന്നാം കിട പോരാട്ടത്തിൽ നിങ്ങൾ ജയിച്ചു എന്ന് പറയാൻ നിങ്ങൾക്ക് നിങ്ങളുടേതായ വാദമുഖങ്ങൾ ഉണ്ടാകും. എന്നാൽ യഥാർത്ഥ ജനാധിപത്യം ഇവിടെ തോല്ക്കുക തന്നെയായിരുന്നു.

ആം ആദ്മി പാർട്ടിയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്തായാലും, ഇന്നത്തെ നിയമസഭ സംഭവങ്ങളിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. ആം ആദ്മി പാർട്ടി ഉയർത്തുന്ന ചില ആശയങ്ങൾ അതീവ പ്രസക്തമാണ്.... 

1. അധികാര കേന്ദ്രങ്ങളിലെ അഴിമതി തടയാൻ ശക്തമായ ഒരു നിയമം - JAN LOKPAL 
2. അധികാരികൾ ജനദ്രോഹികളാണെന്ന് ഉറപ്പായാൽ അവരെ തിരിച്ചു വിളിക്കാൻ അനുവദിക്കുന്ന നിയമം - RIGHT TO RECALL
3. അഴിമതി അന്വേഷണത്തിന് സർക്കാരിന്റെ നിയന്ത്രണത്തിന് പുറത്ത്‌ നിന്നും പ്രത്യേക അധികാരം ഉള്ള സംവിധാനം

TAIL PIECE : പതിമൂന്നാം നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിൽ തന്റെ പതിമൂന്നാം ബജറ്റ് ഐതിഹാസികമായി "അവതരിപ്പിച്ച" പാലായിലെ മാണിക്യം കേരളത്തിലെ ജനങ്ങൾക്ക്‌ എട്ടിന്റെയും ഒൻപതിന്റെയും അല്ല പതിമൂന്നിന്റെ തന്നെ പണി ബജറ്റിലൂടെ തന്നു....
അരി, ഗോതമ്പ്, മൈദ, ആട്ട, ഷുഗർ,പെട്രോൾ, ഡീസൽ എന്നിവയുടെ നികുതിയും വിലയും  കൂട്ടിയപ്പോൾ കീടനാശിനിയുടെ നികുതി മൂന്നിൽ രണ്ടു കുറച്ചു തന്നിട്ടുണ്ട്. തിന്നാൻ ഗതിയില്ലാത്തവൻ കീടനാശിനിയിൽ അഭയം പ്രാപിക്കാനാണോ ?

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക