ഞാൻ വെറും പോഴൻ

Thursday, 18 February 2016

കപ്പലണ്ടി കട്ടവന്‍ അകത്തും കപ്പല്‍ കട്ടവന്‍ പുറത്തും; സമ്മതിക്കണം !

(ഇത്‌ പുതിയൊരു പോസ്റ്റ് അല്ല... മുൻപ് ഇട്ട ഒരു പോസ്റ്റായിരുന്നു...ഇപ്പോഴും പ്രസക്തമായത്‌ കൊണ്ട്‌ വീണ്ടും പോസ്റ്റ് ചെയ്യുന്നു എന്ന് മാത്രം...)


തലക്കെട്ടിലെ കട്ടവന്‍ എന്ന പ്രയോഗം ക്ഷമിക്കുക. തലക്കെട്ട് എഴുതാന്‍ മറ്റൊരു നല്ല പ്രയോഗം കിട്ടാതിരുന്നത് കൊണ്ടാണ്. നിവൃത്തി കേട് കൊണ്ട്കടം വാങ്ങിയ തുച്ഛമായ തുക തിരിച്ചടക്കാന്‍ കഴിയാത്ത ആ പാവം മനുഷ്യനെ കള്ളന്‍ എന്ന് ഞാന്‍ ഒരിക്കലും വിളിക്കില്ല. വിളിച്ചാല്‍ ദൈവം എന്നോട് പൊറുക്കില്ല.

മകളുടെ നഴ്‌സിങ് പഠനത്തിനു വേണ്ടി കേരളത്തിലെ ഒരു പ്രമുഖ ബാങ്കില്‍ നിന്നെടുത്ത വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാത്തതിന് ജയിലിലടച്ചിരുന്ന വിലങ്ങാട് നാഗത്തിങ്കല്‍ ജോസഫ് ജയില്‍മോചിതനായി എന്ന വാര്‍ത്ത‍ കണ്ടപ്പോള്‍ എഴുതിയതാണ്. ഇദ്ദേഹത്തിന്റെ മകള്‍ ഷെറിന് 2004 - ല്‍   ബാന്‍ഗ്ലൂരില്‍ ജനറല്‍ നഴ്‌സിങിന് ചേരാനായി 1.25 ലക്ഷം രൂപയുടെ വായ്പയാണ് ജോസഫ് എടുത്തത്. 2007- ല്‍ പഠനം പുര്‍ത്തിയാക്കിയ ഷെറിന്‍ മാസം രണ്ടായിരം രുപ ശമ്പളത്തില്‍ ഒന്നര വര്‍ഷത്തോളം തിരുവനന്തപുരത്ത് ജോലി ചെയ്തു. എന്നാല്‍ വിവാഹ ശേഷം ഇരട്ടക്കുട്ടികള്‍ പിറന്നതോടെ ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാതിനാല്‍ ഇവര്‍ക്ക് പണം തിരിച്ചടക്കാന്‍ കഴിയാതെ വരികയായിരുന്നു. ഹൃദ്രോഗിയായ ജോസഫിന് ജോലിക്ക് പോകാനും കഴിഞ്ഞില്ല. ഇതോടെ വായ്പ പലിശയടക്കം മുന്ന് ലക്ഷം രുപയുടെ അടുത്തെത്തിയിരുന്നു. ഇക്കാര്യം സൂചിപ്പിച്ച് ജനസമ്പര്‍ക്ക പരിപാടിയിലുള്‍പ്പടെ മൂന്നു തവണകളായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ജോസഫ് പറഞ്ഞു. ഇ.എഫ്.എല്‍ (Ecologically Fragile Lands Act, 2003) പരിധിയില്‍ നിന്നും വീടും സ്ഥലവും ഒഴിവാക്കി കിട്ടാന്‍ വേണ്ടിയും നിവേദനം നല്‍കിയിരുന്നു. ഇത് ശരിയായാല്‍ സ്ഥലത്തുള്ള മരങ്ങള്‍ വിറ്റ് ബാങ്കില്‍ പണമടക്കാമെന്നാണ് ജോസഫും കുടുംബവും കരുതിയിരുന്നത്. എന്നാല്‍ ഇതിനും അവസരമുണ്ടാകാതെ വന്നപ്പോളാണ് 82 കാരനായ ജോസഫ് ജയിലിലടയ്ക്കപ്പെട്ടത്. ചില കടലാസുകളില്‍ കോടതിയില്‍ വച്ച് ഒപ്പ് വെപ്പിക്കാനെന്ന് പറഞാണത്രേ ജോസഫിനെ ബാങ്ക് മാനേജരും സംഘവും കൊണ്ടുപോയി ജയിലിലടപ്പിച്ചത്. ഒടുവില്‍ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി പണം കണ്ടെത്തി കുടിശിഖ അടച്ചു തീര്‍ത്തതിനെ തുടര്‍ന്നാണ് ഇദ്ദേഹം ജയില്‍ മോചിതനായത്.
എന്റെ അറിവില്‍ ഇവിടത്തെ ഓരോ ബാങ്കുകളും ആയിരക്കണക്കിനു കോടി രൂപയാണ് കിട്ടാക്കടവും നിഷ്ക്രിയ ആസ്തിയുമായി കണക്കാക്കിയിരിക്കുന്നത്. ഓരോ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും കിട്ടാക്കടമായി കോടിക്കണക്കിനു രൂപ തിരിച്ചടക്കാതെ കിടക്കുന്നുണ്ട്. ബാങ്കുകളുടെയെല്ലാംകൂടി കിട്ടാക്കടം രണ്ടരലക്ഷം കോടി രൂപയാണെന്ന കണക്ക് പുറത്തുവന്നത് ഈ അടുത്ത നാളിലാണ്. അവ തിരിച്ചെടുക്കാന്‍ ബാങ്കിന്‍റെതായ എഴുതപ്പെട്ട നടപടി ക്രമങ്ങളും ഉണ്ട്. വളരെയേറെ പണവും അദ്ധ്വാനവും വ്യയം ചെയ്യുമ്പോൾ കിട്ടാക്കടം കുറെയൊക്കെ തിരിച്ചു പിടിക്കാൻ ബാങ്കുകൾക്ക് സാധിക്കാറുമുണ്ട്. എന്നാൽ, അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ നടപടിയാണ് കടക്കാരനെ പിടിച്ചു ജയിലില്‍ അടക്കുക എന്നത്. എന്തിനു വേണ്ടിയാണ് ഇദ്ദേഹം ജയിലിലായതെന്നതിനു വാര്‍ത്തകളില്‍ വ്യക്തതയോ കൃത്യതയോ ഇല്ല. കിങ്ഫിഷര്‍ വിമാനക്കമ്പനി മുതലാളി വിജയ് മല്യ പല ബാങ്കുകളിൽ നിന്നായി വായ്പയായെടുത്ത ആയിരക്കണക്കിന് കോടി രൂപ തിരിച്ചടയ്ക്കാതെ രാജ്യം വിട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാനാവാതെ ഇളിഭ്യരായി നിൽക്കുന്ന രാജ്യത്താണ് 1.25 ലക്ഷം രൂപ വായ്പയെടുത്ത അത്താഴ പട്ടിണിക്കാരന്‍ ജയിലിലായത് എന്ന സത്യം ഇവിടത്തെ നീതി ന്യായ വ്യവസ്ഥിതി പൌരന് നല്‍കുന്നു എന്നവകാശപ്പെടുന്ന സമത്വം എന്ന സങ്കല്പത്തെ ചില്ലുകൂട്ടിലേക്ക് മാറ്റുകയാണ്. എഴുതിത്തള്ളിയോ ഇല്ലയോ എന്നതിന്റെ സാങ്കേതികതയിൽ ഊന്നിയുള്ള തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. സങ്കീർണ്ണമായ അത്തരം സാങ്കേതിക പ്രശ്നങ്ങളുടെ അന്തിമ തീർപ്പ് എന്ത് തന്നെയായാലും, ഭീമമായ ഒരു ലോൺ കുടിശിഖയുടെ പേരിൽ മല്ല്യയെയോ അത്തരം മുതലാളിമാരെയോ അകത്തു പിടിച്ചിടാൻ പോയിട്ട് പോലീസ് സ്റ്റേഷനിലേക്ക് ഒന്ന് വിളിപ്പിക്കാനോ ഒരു പോലീസുകാരന് അയാളുടെ വീട്ടിൽ ഒന്ന് കയറാനോ എളുപ്പമായിരിക്കും എന്ന് തോന്നുന്നില്ല. കുറച്ചു കൂടി ലളിതമായി പറഞാൻ ഗതിയില്ലാത്തവനെ പോലീസ് സ്റ്റേഷൻ കയറ്റാനും ജയിലിൽ അടക്കാനും തിടുക്കം കാണിക്കുന്ന ബാങ്കുകാരൻ കയ്യിൽ പത്തു പുത്തനും പിടിപാടും ഉള്ളവന്റെ കാര്യം വരുമ്പോൾ കൃത്യമായ നടപടി ക്രമങ്ങളിലൂടെ മാത്രം സഞ്ചരിക്കേണ്ടി വരുന്നു. മല്ല്യയെപ്പോലുള്ളവരെ ഒന്ന് തൊടാൻ അവരുടെ തന്നെ അനുവാദത്തിന് കാത്തു നിൽക്കേണ്ടി വരുന്ന ബാങ്കുകാരന്റെ ദുർവിധി.... അല്ലാതെന്താ. ജോസഫിനോട് ചെയ്തത് പോലെ വേണ്ടത്ര പിടിപാടുള്ളവരോട് ചെയ്യാൻ ഇവിടത്തെ നിയമസംവിധാനങ്ങൾക്കുള്ള ബലവും അധികാരികൾക്കുള്ള ചങ്കുറപ്പും ഇനിയും തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു. 


കൂടുതല്‍ ചിന്തിച്ചാല്‍ (അങ്ങനെ ചെയ്യാതിരിക്കുന്നതാണ് മനസമാധാനത്തിനു നല്ലത്) ഈ സംഭവത്തിന്റെ അടിത്തട്ടില്‍, ഒട്ട് മിക്കവരും മറക്കുന്ന കുറെ യാഥാര്‍ത്ഥ്യങ്ങള്‍ ഉണ്ട്...

ശത - സഹസ്ര കോടീശ്വരന്മാരുടെ കോടിക്കണക്കിനു വരുന്ന കിട്ടാക്കടം സെറ്റിൽമെന്റ് നടത്താനും റീസ്ട്രക്ച്ചർ ചെയ്തു കൊടുക്കാനും ഒരുളുപ്പുമില്ലാത്ത ബാങ്കുകള്‍ പാവങ്ങളുടെ തൊള്ളയ്ക്ക് കുത്തിപ്പിടിച്ച് പണം ഈടാക്കുകയോ അല്ലെങ്കില്‍ അവരെ തുറുങ്കിലടച്ചു ആത്മനിര്‍വൃതി അടയുകയോ ചെയ്യുന്നത് ഗണികയുടെ ചാരിത്ര്യ പ്രസംഗത്തെക്കാള്‍ മ്ലേച്ഛമാണ്.

സര്‍ക്കാരുകള്‍ ആണെങ്കില്‍ നാടെങ്ങും സ്വാശ്രയ - സ്വകാര്യ നേഴ്സിങ്ങ് കോളേജുകള്‍ തുടങ്ങാന്‍ അനുവദിച്ചു കൊണ്ടേയിരിക്കുന്നു. സ്വകാര്യ ആശുപത്രികളില്‍ മാന്യമായ ശമ്പളം നെഴ്സുമാര്‍ക്കു കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഫല പ്രദമായ യാതൊരു നടപടികളും എടുക്കുന്നില്ല. ആശുപതികളുടെ കൊള്ള ലാഭത്തിന്റെ മുഖ്യ ഘടകം,  എടുക്കുന്ന പണിക്ക് ആനുപാതികമായി ശമ്പളം കിട്ടാത്ത ജീവനക്കാരുടെ വിയര്‍പ്പോഹരി ആണെന്ന് സൌകര്യപൂര്‍വ്വം മറക്കുന്നു. സ്വാശ്രയ - സ്വകാര്യ നേഴ്സിങ്ങ് കോളേജുകളില്‍ നിന്നും പഠിച്ചിറങ്ങുന്നവര്‍ എന്തു ചെയ്യുമെന്നോ എങ്ങോട്ടു പോകുമെന്നോ സര്‍ക്കാരിനൊരു പിടിയുമില്ല. നേഴ്സുമാര്‍ എണ്ണത്തില്‍ പെരുകിയതോടെ നിസാര കൂലിയ്ക്ക് ജോലി ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നു (മിക്കവാറും എല്ലാ പ്രൊഫെഷണല്‍ കോഴ്സ് വിദ്യാര്‍ത്ഥികളെയും കാത്തിരിക്കുന്നത് ഈ അവസ്ഥ തന്നെയാണ്)
കേരളത്തിലെ യുവതി യുവാക്കളോടും അവരുടെ മാതാപിതാക്കളോടുംനേഴ്സിംഗ് പഠനം കഴിഞ്ഞാല്‍ അവരെ കാത്തിരിക്കുന്ന സ്വര്‍ഗ്ഗലോകത്തെ പറ്റി വാതോരാതെ പറഞ്ഞും മഷി തീരുമാറ് എഴുതിയുംതങ്ങള്‍ക്കു കൂലി തരുന്നവരോട് ആത്മാര്‍ഥത കാണിച്ച കരിയര്‍ കോളമിസ്റ്റുകള്‍. സായ്പ്പിന്റെ നാട്ടില്‍ നേഴ്സുമാരെ കിട്ടാനില്ലെന്നുംഇവിടുന്നു പഠിച്ചിറങ്ങുന്നവരെ കാത്ത് ലക്ഷങ്ങള്‍ ശമ്പളവുമായി അവിടെ ആശുപത്രികള്‍ ക്യൂ നില്‍ക്കുകയാണെന്നുമൊക്കെയാണ് ഇവര്‍ ആഴ്ച തോറും കാച്ചി വിട്ടു കൊണ്ടിരുന്നത്. 

പത്രത്തില്‍ കണ്ടത് വിശ്വസിച്ചും അയല്പക്കത്തും പരിചയത്തിലും ചിലരൊക്കെ ഇന്ത്യ വിട്ടു രക്ഷ പെട്ടതും ഒക്കെ കണ്ടു ഭ്രമിച്ചു പോയ കുറെ പാവങ്ങള്‍ ബാങ്കുകളില്‍ നിന്നു ലോണെടുത്തും ഉള്ളത് മുഴുവന്‍ വിറ്റു പെറുക്കിയും മക്കളെ പഠിപ്പിച്ചു. ഇപ്പോഴിതാ അവരെല്ലാം കടുത്ത പ്രതിസന്ധിയില്‍... യൂറോപ്പുമില്ലലക്ഷങ്ങളുമില്ല...ബാങ്കുകള്‍ ബ്ലേഡ് കമ്പനിക്കാരേക്കാള്‍ ക്രൂരമായി അവരെ പിന്തുടരുന്നു. അവസാന ആശ്രയത്തിനു വേണ്ടി സമീപിക്കുന്നവര്‍ കണ്ണടക്കുക കൂടി ചെയ്‌താല്‍ നമ്മുടെ ജയിലുകള്‍ നിറഞ്ഞു കവിയുമോ....
ഇതൊക്കെ വെറും അച്ചായത്തരങ്ങളാണെന്ന് തോന്നിയാല്‍ വിട്ടു കളഞ്ഞേരെന്നേയ്.....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

Thursday, 28 January 2016

നുണ പറയുന്ന ശീലം അത്ര മോശം കാര്യമാണോ ???; അല്ലെന്നു പറയാൻ പറഞ്ഞു.....


നുണ പറയരുതെന്ന് ബൈബിൾ അനുശാസിക്കുന്നുണ്ട്. ഒട്ടു മിക്ക മത വിഭാഗങ്ങളുടെയും അനുശാസനങ്ങൾ ഇങ്ങിനെ തന്നെയാണ്. സാമാന്യ സദാചാര സംഹിതകളും അങ്ങിനെ തന്നെയാണ് പറയുന്നത്. എന്നാൽ , നുണ പറയുന്നത്‌ നല്ലതാണെന്ന് അടുത്തിടെ  ഫെഫീൽഡ്‌ യൂണിവേഴ്‌സിറ്റിയിൽ നടന്ന ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. ഏഴിനും പതിനൊന്നിനും ഇടയ്‌ക്ക് പ്രായമുള്ള കുട്ടികളെ നിസാരമായ ചില ടെസ്‌റ്റുകളിലൂടെ പഠന വിധേയരാക്കിയാണ് സൈക്കോളജി വിദ്‌ഗദ്ധർ ഇത്തരം ഒരു അനുമാനത്തിൽ എത്തിയത്. പരീക്ഷണത്തിന്റെ ഭാഗമായി, നുണ പറഞ്ഞ വിദ്യാർത്ഥികളെ പ്രത്യേകം നിരീക്ഷണ വിധേയമാക്കി. പരീക്ഷണത്തിന്റെ ആദ്യ ഘട്ടത്തിൽ കള്ളത്തരം കാണിച്ച വിദ്യാർത്ഥികൾ രണ്ടാം ഘട്ടത്തിൽ കൂടുതൽ ഓർമ്മ ശക്‌തിയും ചിന്താശേഷിയും പ്രകടിപ്പിക്കുന്നതായി കണ്ടെത്തി. നുണ പറയാൻ കൂടുതൽ ആലോചനയും പറഞ്ഞ നുണ ഓർത്തു വയ്‌ക്കാൻ കൂടുതൽ ഓർമ്മ ശക്‌തിയും ആവശ്യമാകുന്നത് കൊണ്ടായിരിക്കാം നുണ പറച്ചിൽ ഗുണകരമായി തീരുന്നതെന്നും പഠനസംഘം പറയുന്നു. ഈ പഠനത്തെക്കുറിച്ച്  ഇപ്പോൾ പറയാനുള്ള കാര്യം പിന്നീടു പറയാം. 


ആദ്യമായി സോളാർ  കേസ്സ് കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സരിതോർജ്ജകാലത്ത്, സരിത എസ് നായരുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മചാണ്ടി അസന്നിഗ്ദമായി പ്രസ്താവിച്ചിരുന്നു. തന്റെ പേഴ്‌സണൽ സ്റ്റാഫിലെ അംഗങ്ങൾക്കും സഹായികൾക്കും മാത്രമാണ് സരിതയുമായി ബന്ധമുണ്ടായിരുന്നതെന്നും, താൻ ഏതെങ്കിലും തരത്തില്‍ ഈ കേസുമായി ബന്ധപ്പെട്ടിട്ടില്ലെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ അന്നത്തെ നിലപാട്. പേഴ്‌സണൽ സെക്രട്ടറി ജോപ്പന് എതിരെ അടക്കം നടപടി എടുത്തപ്പോഴും തനിക്ക് കേസുമായി ബന്ധമില്ല എന്ന നിലപാടാണ് മുഖ്യമന്ത്രി ആവർത്തിച്ചത്. പിന്നീട്, വ്യവസായി ശ്രീധരൻ നായർ, താൻ സരിതയോടൊപ്പം മുഖ്യമന്ത്രിയെ കണ്ടുവെന്ന് വെളിപ്പെടുത്തിയപ്പോഴും ഉമ്മൻ ചാണ്ടി അത് നിഷേധിച്ചു. അതിനു ശേഷം, താൻ ശ്രീധരൻ നായരോടൊപ്പം മുഖ്യമന്ത്രിയുടെ ചേംബറിൽ പോയി എന്നും ഉമ്മൻ ചാണ്ടിയെ കണ്ടു എന്നും നെയ്യാറ്റിൻകര എം എൽ എ സെൽവരാജ് അപ്പോൾ അവിടെ ഉണ്ടായിരുന്നു എന്നും പാലക്കാട്ട് കിൻഫ്രയിൽ ഭൂമി അനുവദിക്കുന്നത് ഉൾപ്പെടെ സോളാർ പദ്ധതിക്ക് വേണ്ടി മുഖ്യമന്ത്രി സഹായം വാഗ്ദാനം ചെയ്തു എന്നുമൊക്കെ സരിത തന്നെ മാധ്യമങ്ങളിലൂടെ വിളിച്ചു പറഞ്ഞു. കഴിഞ്ഞ ദിവസം തന്റെ ഗിന്നസ് റെക്കോർഡ് മൊഴി കൊടുക്കലിനിടെ രണ്ടോ മൂന്നോ തവണ സരിതയെ കണ്ടിട്ടുണ്ടെന്ന് തോന്നുന്നു എന്ന് തോന്നുന്നൂന്നു തോന്നുന്നു എന്ന എങ്ങും തൊടാതെയുള്ള മൊഴി മുഖ്യമന്ത്രി നൽകി. പിന്നീട് കൊടുത്ത തുകയുടെ കണക്കടക്കം കൃത്യമായി പറഞ്ഞു കൊണ്ട് സരിത സോളാർ കമ്മീഷന് മൊഴി കൊടുത്തു. തലേന്ന് ഉമ്മച്ചന്റെ വിശ്വസ്തനായ തമ്പാനൂർ രവി ഫോണിലൂടെ സരിതയോട് ചാണ്ടിച്ചന്റെ മൊഴി ശ്രദ്ധിച്ചു പഠിച്ചു അങ്ങേരു മൊഴിഞ്ഞതിനു സമാനമായി മൊഴിയണമെന്ന് നിർദ്ദേശിക്കുന്നതിന്റെ ശബ്ദ രേഖയും പുറത്തു വിട്ടത്. മൊത്തത്തിൽ കാര്യങ്ങൾ അങ്ങ് സിങ്ക് ആകുന്നില്ല എന്ന് സാമാന്യ ബുദ്ധി ഉള്ള ആർക്കും മനസ്സിലാകും.



പഴയ, റ്റൈറ്റാനിയം കമ്പനി അഴിമതിക്കേസ് വന്നപ്പോൾ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ കേൾക്കുമ്പോഴും മുഖ്യൻ നുണയാണോ പറയുന്നത് എന്ന് പലരും സംശയിച്ചു. നായനാർ ഭരണകാലത്ത് രൂപം നല്‍കിയിരുന്ന 108 കോടി രൂപയുടെ മലിനീകരണ നിയന്ത്രണ പദ്ധതി മാറ്റി 256 കോടി രൂപയുടെ പദ്ധതിയ്ക്കു രൂപം നൽകി.  കമ്പനിയുടെ ആകെ വരുമാനം കേവലം 120 കോടി രൂപ ഉള്ളപ്പോഴാണ് ഇതെന്ന് ഓർക്കണം. ഉമ്മൻചാണ്ടിയുടെ ആശീർവാദത്തിൽ, കൊണ്ടു വന്ന ഈ പുതിയ പദ്ധതി പന്ത്രണ്ടു കാരണങ്ങൾ ചൂണ്ടിക്കാണിച്ച് അപ്രായോഗികവും നടപ്പാക്കാൻ  പാടില്ലാത്തതാണെന്ന് പൊല്യൂഷൻ കണ്‍ട്രോൾ ബോർഡ് തീർപ്പ് കല്പ്പിച്ചു. ഈ തീർപ്പ് നിലനില്ക്കെ, പൊല്യൂഷന്‍ കണ്‍ട്രോൾ ബോർഡ് പദ്ധതി അംഗീകരിച്ചുവെന്ന് കാണിച്ച് മുഖ്യമന്ത്രി, സുപ്രിം കോടതി മോണിറ്ററിംഗ് കമ്മിറ്റി തലവന്‍ ത്യാഗരാജന് കത്തയച്ചു. ഈ കത്ത് എഴുതിയ ദിവസം തന്നെ രാമചന്ദ്രന്‍ മാസ്റ്ററുടെ പക്കൽ നിന്ന് പൊല്യൂഷൻ കണ്‍ട്രോൾ ബോർഡിന്റെ ചുമതല എടുത്ത് സുജനപാലിന് നല്‍കി. അന്ന് മുഖ്യമന്ത്രി ഒപ്പിട്ട് അയച്ച കത്ത് കല്ലുവെച്ച നുണ അല്ലെന്ന് എങ്ങനെ വിശ്വസിക്കും !!!???

ഈ അധ്യയനവർഷം, സ്കൂൾ തുറക്കുന്നതിന്റെ തലേന്ന്, മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക്‌ സ്റ്റാറ്റസ് പ്രകാരം 90% സ്കൂളുകളിലേക്കുമുള്ള പാഠപുസ്തകങ്ങൾ എത്തിച്ചു കഴിഞ്ഞെന്നും ബാക്കി സ്ക്കൂളുകളിൽ ഒരാഴ്ചക്കുള്ളിൽ പാഠപുസ്തകം എത്തുമെന്നും അദ്ദേഹം കുറിച്ചിട്ടു. പറഞ്ഞതിന്റെ പകുതി സ്കൂളുകളിൽ പോലും പാഠപുസ്തകം കിട്ടിയിരുന്നില്ലെന്നു മാത്രമല്ല, സമയത്തിന് പാഠപുസ്തകം കിട്ടാത്തതിന്റെ പുകിലുകൾ ഇപ്പോഴും തീർന്നിട്ടില്ല എന്നതാണ് വാസ്തവം. ഇക്കാര്യത്തിലും അദ്ദേഹം പറഞ്ഞത് കള്ളമാണെന്ന് കരുതുന്നവരുടെ ഭാഗത്ത് എന്ത് തെറ്റാണുള്ളത്‌ !!!???

വൻ വിവാദം ഭയന്ന് കുറച്ചു നാളുകൾക്കു മുൻപ് സർക്കാർ പിൻവലിച്ച ഭൂമി പതിച്ചു നൽകൽ ചട്ടത്തിലെ ഭേദഗതി സംബന്ധിച്ച സർക്കാർ നോട്ടിഫിക്കേഷൻ പുറത്തിറങ്ങിയത് ജൂണ്‍ മാസം ഒന്നിനാണ്. എന്നാൽ, മെയ് 22 ന് നടന്ന മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത്, 1977 ജനുവരി ഒന്നിന് ശേഷമുള്ള കയ്യേറ്റങ്ങൾക്ക് സർക്കാർ സംരക്ഷണം കിട്ടില്ല എന്നാണ്. കൃത്യമായി പറഞ്ഞാൽ, പരമാവധി കയ്യേറ്റക്കാർക്ക് വഴി വിട്ട സഹായം നൽകാൻ ഉദ്ദേശിച്ച് കൊണ്ടുവന്ന ഭേദഗതിയുടെ മുഴുവൻ തീരുമാനവും അന്നേ എടുത്തു കഴിഞ്ഞിട്ടുണ്ടാകണം. അല്ലാതെ എങ്ങിനെയാണ് 10 ദിവസം കൊണ്ട് ഇങ്ങനെ ഒരു വെള്ളം ചേർക്കൽ ഈ സുപ്രധാന തീരുമാനത്തിൽ വരുന്നത്. എന്നിട്ടാണ്, പത്രസമ്മേളനം വിളിച്ച് ഇങ്ങനെ ഒരു പ്രസ്ഥാവന അദ്ദേഹം നടത്തിയത്. ഒന്നുകിൽ മെയ് 22-നും ജൂണ്‍ 1-നും ഇടയ്ക്ക് മറ്റൊരു മന്ത്രിസഭാ യോഗം ഇതിനു വേണ്ടി നടന്നു കാണണം. അല്ലെങ്കിൽ, ഇത്തരം ഒരു ഉത്തരവിറങ്ങിയത് മുഖ്യമന്ത്രി അറിയാതെയാണെന്ന് സമ്മതിക്കേണ്ടി വരും. ഇത് രണ്ടും സമ്മതിക്കാത്ത കാലത്തോളം അദ്ദേഹം നുണ പറഞ്ഞതാണെന്ന് വിശ്വസിക്കേണ്ടി വരും.

ഏതാനും മാസങ്ങൾക്ക് മുൻപ് ഡി ജി പി ജേക്കബ്‌ തോമസ്‌ ഐ പി എസിനെ ഫയർഫോഴ്സ്‌ മേധാവി സ്ഥാനത്തു നിന്ന്‌ മാറ്റിയത്‌ സർക്കാരിന്‌ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിശദീകരണം. എന്നാൽ സംഗതി  വസ്തുതാവിരുദ്ധമാണെന്ന്‌ വിവരാവകാശ രേഖകൾ വിളിച്ച് പറഞ്ഞു. ജേക്കബ്‌ തോമസിനെതിരെ രേഖാമൂലമുള്ള പരാതികളൊന്നും സർക്കാരിന്‌ ലഭിച്ചിരുന്നില്ലെന്നാണ്‌ മുഖ്യമന്ത്രിയുടെ അസിസ്റ്റന്റ്‌ പ്രൈവറ്റ്‌ സെക്രട്ടറി വിവരാവകാശ പ്രവർത്തകൻ അഡ്വ. ഡി ബി ബിനുവിന്‌ നൽകിയ മറുപടിയിൽ വ്യക്തമാക്കിയത്‌. ഇത് നോക്കിയാലും മുഖ്യൻ നുണ പറയുകയാണെന്ന് തോന്നാം.

അന്വേഷണത്തിന്റെ ഭാഗമായി നുണ പരിശോധനക്ക് തയ്യാറാണെന്ന് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സരിത അറിയിക്കുമ്പോൾ തന്നെ താൻ നുണ പരിശോധനയ്ക്ക് ഒരുക്കമല്ലെന്ന് സംശുദ്ധ ആദർശ രാഷ്ട്രീയത്തിന്റെ ആൾരൂപമായ ഉമ്മച്ചൻ പ്രസ്താവിച്ചു. ഇതോടെ സോളാർ കേസ് പുറത്തു വന്നത് മുതൽ ഇങ്ങോട്ട് മുഖ്യമന്ത്രി ജനങ്ങളെ നുണ പറഞ്ഞു പറ്റിക്കുന്നു എന്ന് ഉമ്മൻ ചാണ്ടിയുടെ വിമർശകർ പറഞ്ഞു കൊണ്ടേയിരിക്കുന്നു.

ഉണ്ണാനും നുണ പറയാനുമേ വാ തുറക്കൂ എന്നായിരുന്നു കേരളത്തിലെ പഴയൊരു മുഖ്യമന്ത്രിയെപ്പറ്റി ഉണ്ടായിരുന്ന ഒരു പൊതുജന സംസാരം. വന്നു വന്നു, ഇപ്പോഴത്തെ മുഖ്യമന്ത്രി സത്യം പറഞ്ഞാൽപ്പോലും അത് നുണയാണെന്ന് തോന്നിപ്പോകുന്നു എന്നിവിടെ പലരും അടക്കം പറയുന്നുണ്ട്. ....


അതിജീവന കലയുടെ ആചാര്യൻ എന്നാന്ന് കുറെ നാൾ മുൻപ് ഒരു വാരിക മുഖ്യനെ വിശേഷിപ്പിച്ചത്‌. നുണ പറയുന്നത് നല്ലതാണെന്ന റിസർച്ച് റിപ്പോർട്ട് തുടക്കത്തിൽ പറഞ്ഞത് എന്തിനാണെന്ന് ഇനി വിവരിക്കേണ്ട കാര്യമില്ലെന്ന് തോന്നുന്നു...

ഇത്രയൊക്കെ ഉണ്ടായിട്ടും തൊലിക്കും തുണിക്കും കോട്ടമില്ലാതെ ജിൽ ജിൽ ന്നു നിക്കണ നിൽപ്പ് കണ്ടാ



പ്പോ

രെ....


അങ്കമാലി ശബരി പാതയെപ്പറ്റി മുഖ്യൻ തള്ളിയ അപാര തള്ളിനെപ്പറ്റി മുൻപൊരിക്കൽ ഇട്ട പോസ്റ്റ്‌ വായിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക....എന്റെ ചാണ്ടിച്ചായാ, നിങ്ങളെന്തു വിടലാണ് വിടണത്‌....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Monday, 21 December 2015

തെളിവില്ലാത്ത ഭരണാധികാരികളും വെളിവില്ലാത്ത ബുദ്ധിമാന്മാരും വാഴുന്ന നാട്....

പൂനെയിലെ മക്‌ഡോണാള്‍ഡ് റെസ്റ്റോറന്റില്‍ അരങ്ങേറിയ നീചവും മനുഷ്യത്വരഹിതവുമായ വിവേചനത്തിന്റെ വാർത്ത വായിച്ചത് കഴിഞ്ഞ ജനുവരിയിലാണ്. സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ യുവതി റെസ്റ്റോറന്റില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് ദാഹിച്ചുവലഞ്ഞ് വെള്ളത്തിനായി യാചിക്കുന്ന തെരുവുബാലനെ ശ്രദ്ധിച്ചത്. തുടര്‍ന്ന് യുവതി, ആ കുട്ടിക്ക് കൂള്‍ ഡ്രിങ്ക് വാങ്ങിക്കൊടുക്കാനായി അവനെയും കൂട്ടി റെസ്റ്റോറന്റിന് മുന്‍വശത്ത്  ക്യൂ നിന്നു. എന്നാല്‍ തെരുവുകുട്ടിയെ കണ്ട മാത്രയില്‍ ഓടിയെത്തിയ ഹോട്ടല്‍ ജീവനക്കാരന്‍ കുട്ടിയെ പൊക്കിയെടുത്ത് പുറത്തേക്കെറിഞ്ഞു. ഇതിൽ പ്രതിഷേധിച്ച യുവതിയോട് അത്തരം ആളുകള്‍ക്ക് മക്‌ഡോണാള്‍ഡ് റെസ്റ്റോറന്റിന്റെ അകത്തേക്ക് പ്രവേശനമില്ലെന്നായിരുന്നു ജീവനക്കാരന്‍ പ്രതികരിച്ചത്. യുവതി തന്നെ ഈ സംഭവം തന്റെ ഫേസ്ബുക്കില്‍ ദൃശ്യം പോസ്റ്റു ചെയതതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സംഭവത്തെ പറ്റി സോഷ്യല്‍ മീഡിയ പോസ്റ്റുകളും പത്ര വാർത്തകളും  കൂടി വന്നതോടെ ഹോട്ടലധികൃതര്‍ക്കെതിരെ വ്യാപക വിമര്‍ശങ്ങളാണ് ഉയര്‍ന്നത്. ഒരു തെരുവുകുട്ടിക്കെതിരെ നടന്ന വിവേചനത്തില്‍ ശക്തമായ നടപടി സ്വീകരിച്ച് കുറ്റക്കാരെ ശിക്ഷിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉറപ്പ് നല്‍കുകയും ചെയ്തു. കുട്ടിക്ക് നേരിട്ട ദുരനുഭവത്തില്‍ എല്ലാ അന്വേഷണവും ഉറപ്പുവരുത്തുമെന്നും ജോലിക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും മക്‌ഡോണാള്‍ഡ് ഇന്ത്യ അധികൃതര്‍ നിലപാടെടുത്തു. എല്ലാവരെയും സമഭാവനയോടെ കാണുന്നുവെന്നും ആരെയും വിവേചനത്തോടെ കാണില്ലെന്നും വിശദീകരിച്ചും കുട്ടിയെ ഇറക്കിവിട്ട ജീവനക്കാരനെ പുറത്താക്കിയും ഒരു വിധത്തിൽ മക്‌ഡോണാള്‍ഡ് ഇന്ത്യ തല കഴുത്തിലാക്കി. 

അതൊക്കെ ഗോസ്സായിമാരുടെ നാട്ടിലല്ലേ എന്ന് പറഞ്ഞപ്പോൾ ഒരു സുഹൃത്ത്‌ ഒരു കഥ പറഞ്ഞു. ഏതാനും വർഷങ്ങൾക്ക് മുൻപ് ഒരു രാത്രിയിൽ കവിയും ഗാനരചയിതാവുമായ മുല്ലനേഴിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒടുക്കം, കാരണം ചോദിച്ചപ്പോൾ അദ്ദേഹത്തെ കണ്ടിട്ട് ഒരു സ്റ്റാൻഡേർഡ് തോന്നിയില്ല എന്നായിരുന്നത്രേ കസ്റ്റഡിയിലെടുത്ത പോലീസുകാരന്റെ മറുപടി. 

ഈ രണ്ടു സംഭവങ്ങളും ഇപ്പോൾ സ്മരിക്കാൻ കാരണം, കഴിഞ്ഞ ദിവസം, ലോകമെമ്പാടും ആദരിക്കപ്പെടുന്ന സാമൂഹികപ്രവര്‍ത്തകയും 2007 ലെ വനിതാ വുമൺ ഓഫ്‌ ദ ഇയർ പുരസ്കാരം തുടങ്ങി ഒട്ടനവധി അവാർഡുകളുടെ ജേതാവും ആയ ദയാബായിയോട് ഒരു ബസിലെ ജീവനക്കാർ പെരുമാറിയ രീതിയുടെ വാർത്ത വായിച്ചപ്പോഴാണ്. 

പ്രസ്തുത സംഭവം ദയാഭായി വിവരിക്കുന്നത് ഇങ്ങനെ : " ആലുവയില്‍ തനിക്കിറങ്ങേണ്ട സ്‌റ്റോപ്പെത്തിയോ എന്ന് ആവര്‍ത്തിച്ചു ചോദിച്ചപ്പോഴാണ് കണ്ടക്ടര്‍ മുരണ്ടത്. ''നിനക്കു ഞാനല്ലേടീ ടിക്കറ്റ് തന്നത്'' എന്നു ചോദിച്ചുകൊണ്ടായിരുന്നു 75വയസ്സുള്ള ദയാബായിയോട് കണ്ടക്ടര്‍ തട്ടിക്കയറിയത്. പിന്നീട് വാതിലിനടുത്തേക്കു നീങ്ങിയ അവരെ ''അതവിടെ നില്ക്കട്ടെ'' എന്നുപറഞ്ഞ് പരിഹസിക്കുകയും ചെയ്തു. ''അത്, ഇത് എന്നൊന്നും വിളിക്കരുത്. മനുഷ്യരോടു പെരുമാറുന്ന മാന്യതയോടെ സംസാരിക്കൂ'' എന്ന അവരുടെ മറുപടിയില്‍ രോഷംകൊണ്ട് ''ഇറങ്ങെടീ മൂധേവി. വയസ്സ് കണക്കാക്കിയാണ്... അല്ലെങ്കില്‍ ഞാന്‍...'' എന്നിങ്ങനെ ഉറക്കെ ആക്ഷേപിച്ചുകൊണ്ടാണ് ഇറക്കിവിട്ടത്. ''വാതില്‍ ആഞ്ഞടച്ച്  ബസ് വിട്ടുപോയപ്പോള്‍ ഉള്ളില്‍ തികട്ടിവന്ന കരച്ചിലടക്കിനിന്ന എന്റെയടുത്തേക്ക് തെരുവിലെ ചില പാവം കച്ചവടക്കാര്‍ വന്ന് എന്താണു സംഭവിച്ചതെന്ന് അനുകമ്പയോടെ ചോദിച്ചു. എനിക്കു മറുപടിപറയാനായില്ല. കേരളം വീണ്ടും വീണ്ടും എന്റെ വേഷത്തിലേക്കു കൈചൂണ്ടിപ്പറയുന്നു, നീ വെറും നാലാംകിട സ്ത്രീ, നികൃഷ്ടയായ മനുഷ്യജീവി. അന്നേരം ഞാനോര്‍ത്തതു മറ്റൊന്നാണ്. കേരളത്തില്‍ ലക്ഷക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂലിവേലചെയ്യുന്നുണ്ട്. കാഴ്ചയില്‍ അവരും ഞാനും ഒരു പോലെയാണ്. പഠിപ്പില്ലാത്തവര്‍, നിറംമങ്ങിയ തുണിയുടുത്തവര്‍, ഭാഷയുടെ നാട്യമില്ലാത്തവര്‍... അവരെല്ലാം  എത്ര അപമാനം സഹിച്ചാവും ഇവിടെ പൊതുസ്ഥലങ്ങളില്‍ സഞ്ചരിക്കുന്നത്. അവര്‍ക്കുവേണ്ടിയാണ് എന്റെ അപമാനം ഞാന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടാന്‍ തീരുമാനിച്ചത്'' 

''മനുഷ്യനെ വേഷവും ഭാഷയും നോക്കി വിലയിടുന്ന ഈ നാട്ടില്‍ സ്‌നേഹത്തിന്റെയും അടിത്തട്ടിലുള്ള ജീവിതങ്ങളുടെ നേരിന്റെയും വ്യാപാരിയാണു ഞാന്‍. മലയാളിയായ എനിക്ക് ഏറ്റവും അധിക്ഷേപം സഹിക്കേണ്ടിവന്നിട്ടുള്ളത് കേരളത്തിലെ യാത്രകള്‍ക്കിടയിലാണ്. കറുത്തവരും വിലകുറഞ്ഞ വസ്ത്രമുടുക്കുന്നവരും ആത്മാഭിമാനമില്ലാത്തവരാണെന്ന് ഇവിടത്തെ വിദ്യാസമ്പന്നമായ സമൂഹം കരുതുന്നുണ്ടോ?  പാവങ്ങളെ ചൂഷണംചെയ്യുന്നര്‍ എന്നെ കുരയ്ക്കുന്ന പട്ടിയെന്നാണു വിളിക്കുന്നത്. പരിഷ്‌കാരികളും സമ്പന്നരുമായ നിങ്ങള്‍ അധഃകൃതരെന്നുവിളിച്ചു പരിഹസിക്കുന്ന ജനങ്ങള്‍ക്ക് നീതികിട്ടുവോളം ഞാന്‍ കുരച്ചുകൊണ്ടേയിരിക്കും.'' (മാതൃഭൂമിയോട് കടപ്പാട് ). പാലക്കാട്ടെ ഒരു ചടങ്ങില്‍ ദയാബായി ഇതു പറഞ്ഞിട്ട് ഒരാഴ്ച തികയുന്നതിനു മുൻപേ അവർ പറഞ്ഞത് പോലെയുള്ള അനുഭവം അവർക്ക് വീണ്ടും വന്നു ചേരുമ്പോഴുള്ള ആ മാനസികാവസ്ഥ; ആലോചിക്കാൻ വയ്യ. 

കേരളത്തിൽ പാലായിൽ ജനിച്ച മേഴ്സി മാത്യു, ആവശ്യത്തിന് സാമ്പത്തിക സ്ഥിതിയും ഉന്നത വിദ്യാഭ്യാസവും ഒക്കെ ഉണ്ടായിട്ടും, വളരെ എളുപ്പത്തിൽ നേടാമായിരുന്ന ജീവിതസൌകര്യങ്ങളെ പുല്ലു പോലെ വലിച്ചെറിഞ്ഞ് ആദിവാസികളുടെയും ദളിതരുടെയും "ദയാബായി"" ആയ കഥ.... കാറ്റിനൊപ്പം പാറ്റുകയും ഒഴുക്കിനൊപ്പം നീന്തുകയും ചെയ്യുന്ന കേരളത്തിലെ പ്രായോഗിക വാദികൾ  സമയമുള്ളപ്പോൾ ഒന്ന് വായിച്ചു നോക്കുന്നത് നന്നായിരിക്കും. ഒരു അവാര്‍ഡ് ചടങ്ങു കഴിഞ്ഞ് മറ്റൊരു പരിപാടിയിൽക്കൂടി പങ്കെടുത്ത ശേഷം  തൃശ്ശൂരില്‍ നിന്ന് ആലുവയിലേക്ക് പോകാനായിട്ടാണ് ഇവർ  കെ.എസ്.ആര്‍.ടി.സി. ബസ്സില്‍  കയറിയത്. 

പോലീസ് അകമ്പടിയോടെ ബസ്സിൽ കയറിയ ഈ വന്ദ്യ വയോധികയെ തിരിച്ചറിയാന്‍ യാത്രക്കാര്‍ക്കോ ബസ് ജീവനക്കാര്‍ക്കോ കഴിഞ്ഞില്ല എന്നത് ഒരു അപരാധമായി കണക്കാക്കാനാവില്ല. പക്ഷെ, ദയാബായിയോടെന്നല്ല, ഏതൊരു വ്യക്തിയോടും പ്രത്യേകിച്ച് ഏകയായി യാത്ര ചെയ്യുന്ന ഒരു സ്ത്രീയോട് രാത്രി സമയത്ത് ഒരു പൊതു ഗതാഗത സംവിധാനത്തിലെ ജീവനക്കാർ കാണിച്ച ഈ നെറികേട് കൊടിയ അപരാധമാണ്. ഇതെല്ലാം കേട്ടിട്ട് പ്രതികരിക്കാതിരുന്ന സഹയാത്രികരായ മലയാളി മാന്യന്മാരുടെ നിസംഗതയും നിശബ്ദതയും അത്ര തന്നെ അറപ്പുളവാക്കുന്ന തെറ്റാണ്. ദയാബായിയെ അപമാനിച്ച സംഭവത്തിനു പുറമേ മുൻപ് വിവരിച്ച മറ്റു രണ്ടു സംഭവങ്ങളിലും അതിശയകരവും പൊതുവായും ഉള്ള ഒരു കാര്യമുണ്ട്. അങ്ങേയറ്റം മുൻവിധിയോടെയും അസഹിഷ്ണുതയോടെയും സഹജീവികളോട് പെരുമാറിയത് സാമ്പത്തികമായോ തൊഴിൽപരമായോ അത്യുന്നതിയിൽ നിൽക്കുന്നവർ ഒന്നും അല്ലെന്നുള്ളതാണ്. അന്നന്നപ്പത്തിന് പണിയെടുക്കുന്ന തികച്ചും ഇടത്തരക്കാർ ആണവർ. പ്രത്യക്ഷത്തിൽ നമ്മെക്കാൾ താഴ്ന്നവരായി നമുക്ക് തോന്നുന്നവരോട് നമ്മൾ എടുക്കുന്ന മോശപ്പെട്ട നിലപാടുകളുടെ പ്രതിനിധികൾ തന്നെയാണ് മക്‌ഡോണാള്‍ഡിലെ വാച്ച്മാനും മുല്ലനേഴിയെ കസ്റ്റഡിയിലെടുത്ത പോലീസുകാരനും ദയാബായിയെ അപമാനിച്ച ബസ് ജീവനക്കാരും എല്ലാം.

പ്രിയപ്പെട്ട ദയാബായി, തെളിവില്ലാത്ത ഭരണാധികാരികളും വെളിവില്ലാത്ത അതി ബുദ്ധിമാന്മാരും വാഴുന്ന ഈ നാട്ടിൽ നിന്നു കൊണ്ട് ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കുന്നു....

ഞങ്ങൾ ചിലവിനു കൊടുത്തു തീറ്റിപ്പോറ്റുന്ന ഒരു പൊതു സേവകൻ ("PUBLIC SERVANT ") നിങ്ങളെ അറിയാതെ പോയതിനും അപമാനിച്ചതിനും മാത്രമല്ല...

നിങ്ങൾ നികൃഷ്ടമായി അപമാനിക്കപ്പെട്ടപ്പോൾ, ആ വണ്ടിയിലിരുന്ന യാത്രക്കാരുടെ നാവോ കയ്യോ പൊങ്ങാതിരുന്നതിനും അല്ല...

പ്രായോഗികത മിടുക്കായി കൊണ്ടാടപ്പെടുന്ന ഈ കാലത്ത്, ഓരോ സാഹചര്യങ്ങൾക്കനുസരിച്ച് ഞാനും ഇങ്ങിനെയൊക്കെത്തന്നെയാണല്ലോ പെരുമാറുന്നത് എന്നോർത്ത്....

നിങ്ങളുടെ മുന്നിൽ ഞാൻ കടപ്പാടോടെ ശിരസ്സ്‌ കുനിക്കുന്നു...

ഒരു ഈരെഴത്തോർത്തു മാത്രമുടുത്ത് കൊണ്ട് ഒരു സാമ്രാജ്യത്തോട് പോരാടി ജയിക്കാൻ ഒരു ജനതയെ നയിച്ച മഹാത്മാവിന്റെ ആശയങ്ങളുടെ പ്രസക്തി ഈ നാട്ടിൽ ഇല്ലാതാവുന്നു എന്ന നഗ്നസത്യം തുറന്നു കാട്ടിയതിന്....

ലളിത ജീവിതം നയിക്കുന്നതും ജീർണ്ണ  വേഷ വിധാനങ്ങളാൽ ദരിദ്രനാണെന്ന് തോന്നിപ്പിക്കുന്നതും കാഴ്ചയിൽ ഒരു "സ്റ്റാൻഡേർഡ്" ഇല്ലാത്തതും ഒക്കെ കടുത്ത അപരാധമാകുന്ന ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത് എന്ന് ഉറക്കെ വിളിച്ചു പറഞ്ഞതിന്...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday, 3 December 2015

എന്റെ ചാണ്ടിച്ചായാ, നിങ്ങളെന്തു വിടലാണ് വിടണത്‌....

വീട്ടിലെ കോഴിക്കൂട്ടിൽ ഒരു കോഴിയുണ്ട്. കോഴിക്കറി വയ്ക്കാൻ  ആവശ്യമായ തേങ്ങ തൊടിയിലെ തെങ്ങിലുണ്ട്. മസാല ഐറ്റംസ് ഷെൽഫിലുണ്ട്. കോഴിക്കറി റെഡി. കോഴിക്കറി കഴിക്കണമെന്ന് ആഗ്രഹമുള്ളവർക്ക് വരാം....എന്താന്നല്ലേ...

ഇപ്പോൾ ഇത് പറയാൻ കാരണം, കുറച്ചു നാളുകൾക്കു മുൻപ് കാലടി പഞ്ചായത്ത് കെട്ടിടം ഉദ്ഘാടനം ചെയ്യാൻ വന്നപ്പോൾ ശബരി റെയിൽപ്പാതയെ പറ്റി നമ്മുടെ മുഖ്യമന്ത്രി വിട്ട  നട്ടാൽ കിളിർക്കാത്ത വിടലാണ്. 
ഉദ്ഘാടനപ്രസംഗ മദ്ധ്യേ അദ്ദേഹം പറഞ്ഞത് കാലടി വരെ ശബരി റെയിൽ നിർമ്മാണം പൂർത്തിയായി എന്നാണ്. 
അവാർഡ് പടത്തിന്റെ സെക്കന്റ് ഷോയ്ക്ക് ആളുകൾ ഇരിക്കുന്നത് പോലെ അവിടെ ഇവിടെയായി കുറെ മെറ്റലും സ്ലീപ്പറുകളും പണി തീരാത്ത കുറെ അണ്ടർ പാസ്സുകളും ഓവർബ്രിഡ്ജുകളും വടിവൊത്ത കയ്യക്ഷരത്തിൽ ബോർഡ് വച്ച ഒരു റെയിൽവേ സ്റ്റേഷനും...
ട്രാക്ക് ഇടാൻ മണ്ണ് പോലും അടിച്ചു തീർന്നിട്ടില്ല...
പണി പൂർത്തിയായി പോലും...!!! 
ഈ നിയോജകമണ്ഡലത്തിന് പുറത്താണ് ഇത് പറഞ്ഞതെങ്കിൽ വല്ല്യ കുഴപ്പമില്ലായിരുന്നു. സ്ഥിരമായി ശബരി പദ്ധതി കാണുന്നവരോട് തന്നെ അദ്ദേഹത്തിന് ഈ തള്ള് ഇറക്കാതിരിക്കാമായിരുന്നു. 
ഇതിപ്പോ, പെറ്റിട്ട ഉടനെ തള്ളമാർ ഉപേക്ഷിച്ച കുട്ടികൾ താമസിക്കുന്ന അനാഥാലയത്തിൽ വന്നു നിന്ന് മാതൃത്വത്തിന്റെ മഹത്വത്തെ പറ്റി വച്ച് കീറണ പോലെ ആയിപ്പോയി സാറേ....

പ്രസംഗത്തിന്റെ പത്രവാർത്ത താഴെ.

പിന്നീടങ്ങോട്ട്, അങ്കമാലിക്കും കാലടിക്കും ഇടയിൽ ശബരി റെയിൽ കടന്നു പോകുന്ന വിവിധ സ്ഥലങ്ങളായ നായത്തോട്, മറ്റൂർ, പിരാരൂർ എന്നീ സ്ഥലങ്ങളിൽ നിന്നെടുത്ത പദ്ധതിയുടെ ചിത്രങ്ങൾ ആണ്. 

സത്യം ആ ചിത്രങ്ങൾ തന്നെ പറയട്ടെ....

എന്റെ പൊന്ന് സാറേ, നിങ്ങൾ എന്ത് പുണ്യം കിട്ടാനാണ് ആവശ്യമില്ലാത്ത കാര്യത്തിനു നുണ പറയുന്നത് !!???
റെയിൽ പദ്ധതിച്ചിലവ് സംസ്ഥാനം തന്നെ കൂട്ടിയാൽ കൂടില്ല എന്ന് ഒരു മാതിരി ബോധമുള്ളവർക്കൊക്കെ അറിയാം.
അതിന്റെ പണി ഒച്ചിഴയുന്ന പോലെയാണെന്ന് പറഞ്ഞാൽ, ചിലപ്പോൾ ഒച്ച്‌ തന്തക്കും തള്ളക്കും ഒക്കെ വിളിക്കാൻ വഴിയുണ്ട്.
നിങ്ങൾ പൂർത്തിയായി എന്ന് പറഞ്ഞ 
അങ്കമാലി കാലടി റീച്ച്, 50% പോലും പണി കഴിഞ്ഞിട്ടില്ല എന്ന് ഇവിടെ വസിക്കുന്നവർക്കറിയാം. എന്നിട്ട് ഇവിടെ തന്നെ നിന്ന് നിങ്ങൾ ഇത് പറഞ്ഞല്ലോ !!!
അങ്കമാലി കാലടി റീച്ച് എന്ന് പറയുന്നത് മൊത്തം പദ്ധതിയുടെ വെറും 7% ദൂരമാണ്. ഈ പദ്ധതി പ്രഖ്യാപിച്ച വർഷം ജനിച്ച പെണ്‍കുട്ടികൾക്ക് കല്യാണം ആലോചിച്ചു തുടങ്ങി. അക്കാലത്ത് ജനിച്ച പിള്ളേരെല്ലാം ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ടും ചെയ്തു. അതായത് 116 കിലോമീറ്റർ പദ്ധതിയിലെ 7 കിലോമീറ്റർ പകുതിയാക്കാൻ രണ്ടു ദശാബ്ദങ്ങൾ...അടിപൊളി...


ഈ നമ്മളാണ് ഒരു വർഷം മുൻപ് ഒന്നേകാൽ ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഹൈസ്പീഡ് റെയിൽ കോറിഡോർ പണിയാൻ ഒരുങ്ങിയത്. ഇപ്പോൾ വീണ്ടും അതിനെ പറ്റി കേട്ട് തുടങ്ങുന്നുമുണ്ട്.

അപ്പൊ തൊക്കെ വെറും നമ്പറാ....ല്ലേ...??? ബഹുകേമൻ...!!!

































ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Thursday, 8 October 2015

മലർ മിസ്സിന്റെ ആരാധകർക്ക് ദീപ ടീച്ചറിന്റെ നിലപാട് മനസിലാകുമോ....???

ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുമാംസം ഭക്ഷിച്ചുവെന്ന പേരില്‍ മുഹമ്മദ് ഇഖ്‌ലാഖ് എന്നയാളെ ജനക്കൂട്ടം മര്‍ദിച്ചുകൊന്ന സംഭവത്തോടുള്ള പ്രതിഷേധ സൂചകമായി രാജ്യവ്യാപകമായി പല തരം പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്. ഇതേ സംഭവത്തിലുള്ള പ്രതിഷേധം എന്ന നിലയിലാണ്, തൃശൂർ കേരള വർമ്മ കോളേജിൽ എസ്എഫ് ഐ സംഘടനയിൽ പെട്ട വിദ്യാർഥികൾ ബീഫ് ഫെസ്റ്റ് നടത്തിയത്. എസ്എഫ് ഐ വിദ്യാര്‍ഥികളുടെ ഈ സമരത്തെ പേശീബലവും ആയുധബലവും ഉപയോഗിച്ച് തടയാൻ ശ്രമിച്ച ഏ ബി വി പി ക്കാരും എസ്എഫ് ഐ കാരും തമ്മിൽ ഉശിരൻ പോരാട്ടം തന്നെ കാമ്പസ്സിൽ നടന്നിരുന്നു. എന്നാൽ കാമ്പസ്സിൽ നടന്ന കാര്യങ്ങളെ പറ്റി കോളേജിലെ ഒരു പൂര്‍വവിദ്യാര്‍ഥി ഇട്ട ഫേസ്ബുക്ക് പോസ്റ്റിനു മറുപടിയായി അവിടത്തെ യുവ അധ്യാപികയായ ദീപ നിഷാന്ത് ഇട്ട മറുപടിയാണ് ചില തൽപ്പരകക്ഷികൾ ചേർന്ന് ഇപ്പോൾ വൻ വിവാദമാക്കിയിരിക്കുന്നത്. 

ഒരു സാമൂഹ്യ ജീവി എന്ന നിലയിൽ, നാം ജീവിക്കുന്ന സമൂഹത്തിൽ ഒരു തെറ്റോ അനീതിയോ സംഭവിച്ചാൽ പ്രതികരണശേഷി നഷ്ടപ്പെടാത്ത ഏതൊരു വ്യക്തിയും അതിനെതിരെ പ്രതികരിക്കുക എന്നത് സ്വാഭാവികം മാത്രമായ ഒരു കാര്യമാണ്. ഈ വിവാദം ഉണ്ടാകുന്നതിനും വളരെ വളരെ മുൻപേ ഞാനിവരെ ശ്രദ്ധിച്ചിട്ടുണ്ട്. കുറെ കാലമായി ഞാൻ ഫോളോ ചെയ്യുന്ന ഒരു സോഷ്യൽ മീഡിയ വ്യക്തിത്വമാണ് ഈ ടീച്ചർ. ലളിതഗംഭീരമായ മലയാള ഭാഷയിൽ സോഷ്യൽ മീഡിയയിൽ ഇവർ പോസ്റ്റ്‌ ചെയ്യാറുള്ള കൊച്ചു കൊച്ചു കുറിപ്പുകൾ വളരെ താല്പര്യത്തോടെയാണ് ഞാൻ വായിക്കാറുള്ളത്. ഓർമ്മക്കുറിപ്പുകൾ അടക്കമുള്ള ഇവരുടെ പോസ്റ്റുകൾ മിക്കവയും മനുഷ്യപക്ഷത്തു നിൽക്കുന്നവയായിരുന്നു. ആനുകാലികമായ വിഷയങ്ങളോട് അവരുടെതായ ശൈലിയിൽ അവർ പരതികരിക്കുന്നതും കാണാറുണ്ട്‌. സാമൂഹ്യവിമർശനവും സ്വയം വിമർശനവും എല്ലാം ഇവരുടെ പോസ്റ്റുകളിൽ കാണാറുണ്ട്‌. ഒരിക്കൽ പോലും തരം താണ സോഷ്യൽ മീഡിയ ചർച്ചകളിൽ ഇവർ ഭാഗമാകുന്നത് കണ്ടിട്ടില്ല. ഞാൻ മനസ്സിലാക്കുന്നിടത്തോളം മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമാണി വർക്ക്‌ ഈ ജോലി ലഭിച്ചത്. ഭൂരിഭാഗം വിദ്യാർഥികൾക്കും ഇവരെ പറ്റി നല്ല അഭിപ്രായം മാത്രമാണുള്ളത്. ഇത് കേരളവർമ്മയിൽ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന എന്റെ സുഹൃത്തുക്കളും ബന്ധുക്കളും തന്നെ പറഞ്ഞുള്ള അറിവാണ്. ഇപ്പോൾ, ഏതോ ഒരു വ്യക്തി ഇട്ട ഫേസ്ബുക്കിൽ ഇട്ട ഒരു പോസ്റ്റിൽ അവർ അവരുടെ സുചിന്തിതമായ സ്വന്തം അഭിപ്രായം സധീരം പോസ്റ്റ്‌ ചെയ്യുന്നു. ഈ നാട്ടിൽ മത സാമുദായിക സൗഹാർദ്ദം നിലനിൽക്കണമെന്നും സമാധാന അന്തരീക്ഷം പുലരണമെന്നും ആഗ്രഹിക്കുന്ന, സ്വയം ചിന്തിക്കാന്‍ ശേഷിയുള്ള ഏതൊരാളും പ്രകടിപ്പിക്കുന്ന ഒരു അഭിപ്രായം മാത്രമാണ് ഇവരും പറഞ്ഞത്. അഭിപ്രായസ്വാതന്ത്ര്യം മൗലികാവകാശമായുള്ള ഒരു രാജ്യത്താണ് ഞാനും നിങ്ങളും ആ ടീച്ചറും ജീവിക്കുന്നത്. ആ അഭിപ്രായം തങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ആയിരുന്നില്ല എന്ന ഒരേയൊരു കാരണത്താല്‍ ചില ആളുകൾ അവരുടെ രക്തത്തിന് വേണ്ടി മുറവിളി കൂട്ടുമ്പോൾ ഇവിടെ താലിബാന്റെയും ഐ എസിന്റെയും ഒക്കെ സ്വരം തന്നെയാണ് കേൾക്കുന്നത്.  ഈ നല്ല അധ്യാപികയെ പുറത്താക്കേണ്ടത് ഇപ്പോള്‍ ഹിന്ദു സംഘടനകളുടെ ദുരഭിമാന സംരക്ഷണത്തിനു അത്യന്താപേഷിതമായി വന്നിരിക്കുന്നു. താനെഴുതിയ ആ കമ്മന്റ് തന്റെ സ്വന്തം അഭിപ്രായം ആണെന്ന് അർത്ഥശങ്കക്കിടയില്ലാതെ  ആവർത്തിച്ച് വ്യക്തമാകുന്ന ഈ ടീച്ചറെ സംരക്ഷിച്ചു നിർത്തേണ്ടത് അഭിപ്രായ സ്വാതന്ത്ര്യത്തിനു വില കല്പ്പിക്കുന്ന ഏതൊരാളുടെയും കർത്തവ്യമാണ്. ഇവരുടെ കോളേജിലെ തുടർന്നുള്ള നില നില്പ്പിനു വേണ്ടി പോരാടാൻ ഏറ്റവും സാധ്യതയുള്ളത് അവരുടെ സഹപ്രവർത്തകർക്കും വിദ്യാർഥികൾക്കും തന്നെയാണ്. ഈ കടുത്ത സമ്മർദ്ദങ്ങൾടയിലും താൻ ഇട്ട കമ്മന്റ് ഡിലീറ്റ് ചെയ്യാന്‍ കൂട്ടാക്കാതെ സ്വന്തം അഭിപ്രായത്തിൽ ഉറച്ചു നില്ക്കുന്ന ഈ ടീച്ചർ പഠിപ്പിക്കുന്ന വിദ്യാർഥികൾക്ക് അഭിമാനിക്കാൻ വകയുണ്ട്. മലർ മിസിന്റെയും ശശികല ടീച്ചറിന്റെയും ആരാധകർക്ക് ഈ ടീച്ചറുടെ തെളിഞ്ഞ നിലപാടുകൾ മനസിലാകുമോ ആവോ...

ഫാസിസത്തിനും അനാചാരങ്ങൾക്കും എതിരെ ഉയരുന്ന ശബ്ദങ്ങളെ തോക്ക് കൊണ്ടും കുറുവടി കൊണ്ടും നിശബ്ദരാക്കുന്ന ഈ കെട്ട കാലത്ത്, നിവർന്ന നട്ടെല്ലും ഉറച്ച വാക്കുകളുമായി നക്ഷത്ര ശോഭയോടെ തന്റെ നിലപാടുകളിൽ ഉറച്ചു നില്ക്കുന്ന ഈ അധ്യാപികയ്ക്ക് അച്ചായത്തരങ്ങളുടെ വക ഒരായിരം അഭിവാദ്യങ്ങൾ...

ഒരു കാര്യം കൂടി : ദീപ ടീച്ചർക്കുള്ള അതേ മൗലികാവകാശം തന്നെയാണ് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ രാഹുൽ ഈശ്വറിനും ഉള്ളത്. അയാൾ അയാളുടെ അഭിപ്രായം പറഞ്ഞതിന് അയാളുടെ കാറും മണ്ടയും എറിഞ്ഞു പൊട്ടിക്കുന്നതും ഫാസിസം തന്നെയാണ്.

റിവേഴ്സ് ഗിയർ : ഏതാനും വർഷങ്ങൾക്ക് മുൻപ് ചില വർഗീയ അജണ്ടകളുടെ പേരിൽ വർഗീയവാദികൾ തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന ജോസഫ് സാറിന്റെ കൈവെട്ടിയ സംഭവം ഇവിടെ ഓർമ്മ വരുന്നു. അന്ന് ക്രൂരമായ അച്ചടക്ക നടപടികളിലൂടെ കോളേജ് മാനെജ്മെന്റ് സംഭവത്തിലെ യഥാർത്ഥ പ്രതികളോട് ഐകദാർഡ്യം പ്രഖ്യാപിക്കുകയായിരുന്നു. ഇന്ന് ദീപ ടീച്ചറിന് നേരെ പ്രയോഗിക്കാനുള്ള കൊടുവാളും അവരുടെ മാനേജ്മെന്റ്റ് രാകി മൂർച്ച കൂട്ടിക്കൊണ്ടിരിക്കുകയാണ്.

ഗോമാംസ വിലക്കും ഗോവധ നിരോധനവും വിഷയമാക്കി എഴുതിയ പോസ്റ്റ്‌ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...==>>> "വിശുദ്ധ പശു" ഉയർത്തുന്ന ചില ചോദ്യങ്ങൾ......

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Tuesday, 6 October 2015

"വിശുദ്ധ പശു" ഉയർത്തുന്ന ചില ചോദ്യങ്ങൾ......

രാജ്യത്തെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമെന്നു വിശേഷിപ്പിക്കാവുന്ന യു പിയിലെ ദാദ്രിയില്‍ വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച്  മുഹമ്മദ് അഖ്‌ലാഖിനെ അടിച്ചു കൊലപ്പെടുത്തിയ വാർത്ത തെല്ലു നടുക്കത്തോടെയാണ് വായിച്ചു തീർത്തത്. അഖ് ലാഖിന്റെ വീട്ടില്‍ പശു ഇറച്ചി സൂക്ഷിച്ചിട്ടുണ്ടെന്ന് ക്ഷേത്രത്തിലെ മൈക്കിലൂടെ വിളിച്ചു പറയുന്നതു കേട്ട് സംഘടിച്ചെത്തിയവരാണ് കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട ഇദ്ദേഹത്തിന്റെ ഒരു മകൻ രാജ്യസേവനം ചെയ്യുന്ന വ്യോമസേനാ ഉദ്യോഗസ്ഥൻ ആണ്. ഒരു വ്യോമസേന ഉദ്യോഗസ്ഥന്റെ വീട് ആക്രമിക്കുകയും അദ്ദേഹത്തിന്റെ അച്ഛനെ കൊല്ലുകയും സഹോദരനെ മാരകമായി പരിക്കേല്‍പ്പിക്കുകയും ജനക്കൂട്ടത്തെ പ്രകോപിപ്പിക്കാന്‍ ഒരു ക്ഷേത്രത്തിലെ മൈക്ക് ഉപയോഗിക്കുകയും ചെയ്തിട്ടും രാജ്യത്തെ ഉത്തരവാദിത്തപ്പെട്ട ഭരണാധികാരികൾ വാ തുറന്നു ഒരക്ഷരം പറഞ്ഞില്ല. സംഭവത്തെ തുടർന്ന് സാധ്വി പ്രചി, സാക്ഷി മഹാരാജ് തുടങ്ങി പല ബി ജെ പി നേതാക്കളും പതിവ് വാക് അതിസാരവുമായി നാട് നിറഞ്ഞാടുന്നുമ്പോൾ ഇതിന് ഒരു സാധാരണ സംഭവം എന്നതിൽക്കവിഞ്ഞ ഒരു പ്രാധാന്യവും ഭരണാധികാരികൾ കൊടുക്കുന്നത് കണ്ടില്ല എന്നതാണ് കൂടുതൽ നടുക്കിയത്.

സമ്പൂർണ്ണ ഗോവധ നിരോധനം സംഘ പരിവാറിന്റെ പ്രഖ്യാപിത അജണ്ടയായിട്ട് കാലമേറെയായെങ്കിലും, നിർബന്ധിത ഗോമാംസ വിലക്ക്, രാജ്യ വ്യാപക സമ്പൂർണ്ണ ഗോവധ നിരോധനം മുതലായ ആവശ്യങ്ങൾക്ക് വീണ്ടും ശക്തി പ്രാപിച്ചത് ഏതാനും മാസങ്ങൾക്ക് മുൻപ് മഹാരാഷ്ട്രയിൽ  സമ്പൂർണ്ണ ഗോവധ നിരോധനം നടപ്പിലാക്കിയതോടെയാണ്. യഥാർത്ഥത്തിൽ ഇതൊരു പുതിയ നിയമമായിരുന്നില്ല. ഏതാണ്ട് രണ്ടു പതിറ്റാണ്ട് മുൻപ് മഹാരാഷ്ട്ര ഭരിച്ച ബി.ജെ.പി.ശിവസേന സര്‍ക്കാറാണ് കര്‍ശനമായ ഗോവധ നിരോധന ചട്ടങ്ങള്‍ നിയമസഭയിൽ അവതരിപ്പിച്ചത്. സമ്പൂര്‍ണ ഗോമാംസ നിരോധനം ലക്ഷ്യമിട്ട് പാസാക്കിയ ഈ ബില്ല് രാഷ്ട്രപതിയുടെ അംഗീകാരത്തിനു വേണ്ടി അയച്ചു കൊടുത്തെങ്കിലും 19 വർഷം അനുമതിയില്ലാതെ ഫയലിൽ കിടന്നു. ഇതിനിടെ വാജ്‌പേയിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ എന്‍.ഡി.എ. സര്‍ക്കാര്‍ ഭരിച്ചെങ്കിലും ബില്ലിന് ശാപമോക്ഷം ലഭിച്ചിരുന്നില്ല. ഇപ്പോൾ വീണ്ടും മഹാരാഷ്ട്രയില്‍ ബി.ജെ.പി.ശിവസേന സഖ്യം അധികാരത്തിലെത്തിയപ്പോള്‍ പഴയ ബില്ലിന് ജീവൻ ലഭിച്ചു. രാഷ്ട്രപതിയുടെ അംഗീകാരവും കൂടി ലഭിച്ചതോടെ, മഹാരാഷ്ട്രയില്‍ മാംസത്തിനായി ഏതുപ്രായത്തിലുള്ള പശുവിനെയും കാളയെയും കശാപ്പുചെയ്യുന്നതും പശുവിന്റെയോ കാളയുടെയോ മാംസം ഭക്ഷണത്തിനുപയോഗിക്കുന്നതും ഇത് കൈവശം വെയ്ക്കുന്നതും കുറ്റകരമായി. അഞ്ചുകൊല്ലംവരെ തടവും പതിനായിരം രൂപവരെ പിഴയും ലഭിക്കാവുന്നതും ജാമ്യമില്ലാത്തതുമായ കുറ്റം. 1976 മുതല്‍ മഹാരാഷ്ട്രയില്‍ പശുക്കളെ കൊല്ലുന്നത് ഭാഗികമായി തടയുന്ന നിയമം നിലവിലുണ്ട്. പക്ഷെ, ആ നിയമപ്രകാരം, ഡോക്ടറുടെ സാക്ഷ്യപത്രമുണ്ടെങ്കില്‍, പാലുത്പാദനശേഷിയില്ലാത്ത പശുക്കളെയും അതി കഠിന ജോലിക്കുപയോഗിക്കാനാകാത്ത കാളകളെയും കന്നുകുട്ടികളെയും കൊല്ലാമായിരുന്നു. നിയമത്തിലെ ഈ പഴുതുകൾ ദുരുപയോഗംചെയ്യുന്നതു തടയാനാണ് 1995 ല്‍ കർശനമായ പുതിയ ചട്ടങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. മഹാരാഷ്ട്രയില്‍ എന്‍.സി.പി.യൊഴികെ ബി.ജെ.പി.യും ശിവസേനയും കോണ്‍ഗ്രസ്സും പുതിയ നിയമത്തെ പിന്തുണക്കുന്നവർ ആണ്. 

ഇന്ത്യയിൽ മഹാരാഷ്ട്രയ്ക്ക് പുറമേ മറ്റു ചില സംസ്ഥാനങ്ങളിൽക്കൂടി ഗോവധ നിരോധന നിയമം നിലവിലുണ്ട്. പ്രമുഖ ഏഷ്യന്‍ രാജ്യങ്ങളിലൊക്കെ തന്നെ ആറ് വയസ്സില്‍ താഴെ പ്രായമുള്ള കാലികളെ ഇറച്ചിയ്ക്കു വേണ്ടി ഉപയോഗിക്കരുതെന്ന് നിയമമുണ്ട്. ഭരണഘടനയുടെ നിര്‍ദേശക തത്ത്വങ്ങളില്‍ ഗോവധനിരോധം നടപ്പാക്കേണ്ടത് സംസ്ഥാനങ്ങളുടെ ബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗോവധ നിരോധനം നടപ്പിലാക്കിയ സംസ്ഥാനങ്ങൾ ഈ ചട്ടങ്ങൾ പാസാക്കിയെടുത്തത്. ഭരണഘടനയുടെ നിര്‍ദേശകതത്ത്വങ്ങളില്‍, കൃഷിയും മൃഗസംരക്ഷണവും സംബന്ധിച്ച വിഷയത്തില്‍ സംസ്ഥാനങ്ങള്‍ കൃഷിയും മൃഗസംരക്ഷണവും ആധുനികവും ശാസ്ത്രീയവുമായ സമീപനത്തോടെ കൈകാര്യം ചെയ്യണമെന്നും ഇതിനായി എല്ലാ ശ്രമങ്ങളും നടത്തണമെന്നും വ്യക്തമാക്കുന്നുണ്ട്. ഒപ്പം വിവിധ കന്നുകാലിയിനങ്ങളെ സംരക്ഷിക്കുന്നതിനും അവയുടെ മേന്മ വര്‍ധിപ്പിക്കുന്നതിനും വേണ്ട നടപടികൾ എടുക്കണമെന്നും പശുക്കളുടെയും കന്നുകുട്ടികളുടെയും കശാപ്പ് നിരോധിക്കണമെന്നും, അതുപോലെ പാല്‍ തരുന്നതും ഭാരം വഹിക്കുന്നതുമായ എല്ലാ വളര്‍ത്തുമൃഗങ്ങളെയും കന്നുകാലികളെയും സംരക്ഷിക്കണമെന്നും അവയുടെ കശാപ്പുതടയണമെന്നും വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. 

മഹാരാഷ്ട്രയിൽ ഗോവധം നിരോധിച്ചതും, 'ഗോമാംസത്തിന്റെ' കച്ചവടം തടഞ്ഞതും മഹാരാഷ്ട്രയില്‍ മാത്രമല്ല, മാട്ടിറച്ചി കഴിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഏറെ പൊതു ജന രോഷത്തിനു വഴിയൊരുക്കിയിരുന്നു. കേന്ദ്ര ഗവണ്‍മെന്റ് രാജ്യവ്യാപകമായി ഗോവധ നിരോധനം കൊണ്ട് വരുന്നതിന്റെ സാധ്യതയെ പറ്റി ആരായുക കൂടി ചെയ്തതോടെ ഈ വിഷയം ദേശീയ തലത്തിൽ വ്യാപക ചർച്ചയായി മാറി എന്ന കാര്യത്തിൽ തർക്കമില്ല. എല്ലാ വളര്‍ത്തുമൃഗങ്ങളുടെയും കന്നുകാലികളുടെയും ശാസ്ത്രീയസംരക്ഷണം ഭരണഘടന വിഭാവനം ചെയ്യുന്നതാണെങ്കിൽ പോലും, വിശ്വാസസംരക്ഷണത്തിന്റെ ഭാഗമായി ഗോവധ നിരോധനം തിരഞ്ഞെടുപ്പ് വാഗ്ദാനമായി ഉയർത്തിക്കാട്ടിയിരുന്ന കക്ഷികൾ ഭരണത്തിൽ വന്നപ്പോൾ കൊണ്ട് വന്ന കർശനമായ വിലക്ക്, ഗോമാംസം ഭക്ഷിച്ചിരുന്ന തങ്ങള്‍ അവഗണിക്കപ്പെടുകയാണോ എന്ന ഭീതി മതന്യൂനപക്ഷങ്ങളിലും ദളിതരിലും വളരാൻ കാരണമായി. ഇന്നലെ വരെ തങ്ങൾ കഴിച്ചിരുന്ന ഭക്ഷണം സൂക്ഷിക്കുന്നതോ കൈവശം വയ്ക്കുന്നതോ, അതീവ അപകടകാരിയും മാരകവുമായ മയക്കുമരുന്ന് കൈവശം വയ്ക്കുന്നത് പോലെ തന്നെയാണ് നിയമം കാണുന്നത് എന്ന് വരുമ്പോൾ ഉണ്ടാകുന്ന മനോവ്യഥ ചെറുതല്ല.  

രാജ്യ വ്യാപകമായി ഗോവധ നിരോധനവും ഗോമാംസ വിലക്കും വീണ്ടും  ചർച്ചയായി മാറുന്ന ഈ അവസരത്തിൽ, അമിത വൈകാരികതയുടെയും തീവ്ര രാഷ്ട്രീയ നിലപാടുകളുടെയും മഞ്ഞക്കണ്ണട ഊരി മാറ്റിയിട്ട് നഗ്ന നേത്രങ്ങൾ കൊണ്ട് നോക്കിയാൽ, ഉത്തരം തേടുന്ന ഒരു പാട് ചോദ്യങ്ങൾ വിശുദ്ധ പശു അവശേഷിപ്പിക്കുന്നു.... 

ഹിന്ദു മിത്തുകളില്‍ പലയിടത്തായി പശുവിനെ വിശുദ്ധ മൃഗമായി പരിഗണിക്കുന്നുണ്ടെങ്കിലും ഹിന്ദു മതത്തിനു ഏത് ജീവിയാണ് വിശുദ്ധമല്ലാത്തത് ? എലിയും പന്നിയും പഴുതാരയും വരെ അതിന്റെ വിശുദ്ധ പട്ടികയിലില്ലേ ? ഹിന്ദുസംസ്കാരം  അതിന്റെ പൂര്‍വ്വകാല ചരിത്രത്തിലെവിടെയെങ്കിലും ഗോ വധം നിരോധിച്ചിരുന്നോ ? ഗോ മാംസം നിഷിദ്ധമാക്കിയിരുന്നോ ? 

ഭരണഘടന അനുവദിച്ചു നൽകുന്ന ശാസ്ത്രീയമായ പരിരക്ഷണത്തിന്റെ ആനുകൂല്യം, വളര്‍ത്തുമൃഗങ്ങളില്‍ പശുവിനും കാളയ്ക്കും മാത്രം ലഭിക്കുമ്പോള്‍ പോത്തും ആടും കോഴിയും ഒക്കെ ഒഴിവാക്കപ്പെടുന്നത് ക്രൂരമായ പാർശ്വവൽക്കരണമല്ലെ ?

നാനാത്വത്തിൽ ഏകത്വം എന്ന വീക്ഷണത്തിൽ ഊന്നി താരതമ്യങ്ങൾ സാധ്യമല്ലാത്ത വിധം വൈവിധ്യം നിറഞ്ഞ മത വിശ്വാസങ്ങൾ, ഭക്ഷണശൈലി, സാമൂഹ്യ ജീവിത ശൈലി, ആചാരങ്ങളും അനുഷ്ഠാനങ്ങളും, ഭാഷകളും ഭാഷ ശൈലികളും, വസ്ത്ര ധാരണ ശൈലികൾ തുടങ്ങി എന്തിലും ഏതിലും സങ്കീർണ്ണത കരുതി വയ്ക്കുന്ന ഒരു ജനതയുടെ ഭക്ഷണരീതികളിൽ ഭരണകൂടം ഇടപെടുന്നത് നീതിപൂർവ്വകമാണോ ?

മതനിരപേക്ഷമായ ഇന്ത്യൻ സാമൂഹ്യ വ്യവസ്ഥയിൽ ഓരോരുത്തർക്കും അവരവരുടെ വിശ്വാസങ്ങൾ സംരക്ഷിക്കാൻ സ്വാതന്ത്ര്യമുള്ളപ്പോൾ, പശുവിനെ മാതാവായി കാണുന്നവർ അങ്ങിനെ കാണുകയും ബഹുമാനിക്കുകയും ചെയ്യാൻ പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടല്ലോ. പക്ഷെ ആടിനെയും പോത്തിനെയും കോഴിയെയും കാളയെയും ഭക്ഷിക്കാൻ ഇഷ്ടമുള്ളവർക്ക് അതിനും സ്വാതന്ത്ര്യം നൽകേണ്ടതല്ലേ ? അല്ലെങ്കിൽ നാളെ മറ്റ് ഏതെങ്കിലും മതവിഭാഗക്കാർ പന്നി അവരുടെ അമ്മാവനാണ്, കോഴി അവരുടെ അച്ഛനാണ്, ആട് കുഞ്ഞമ്മയാണ്, പോത്ത് അപ്പൂപ്പനാണ് എന്നൊക്കെ പറഞ്ഞു വന്നാൽ അതൊക്കെ നിരോധിക്കേണ്ടി വരില്ലേ ? 

കർശനമായ നിയമം മാട്ടിറച്ചിയുടെ വില വര്‍ധിപ്പിച്ച്, പൊതുവെ മാംസാഹാരികളായ ന്യൂന പക്ഷങ്ങളുടെയും ദളിതരുടെയും ജീവിതം ദുരിതപ്പെടുത്താനുള്ള സാധ്യത സജീവമല്ലേ ? 

ലോകത്ത് ബ്രസീൽ കഴിഞ്ഞാൽ രണ്ടാമത്തെ ബീഫ് കയറ്റുമതി രാജ്യമാണ് ഇന്ത്യ. ബീഫ് കയറ്റുമതിയില്‍ നിന്നു കിട്ടുന്ന പണത്തിന് വിലക്കില്ലാത്ത രാജ്യത്താണ് ഒരു കഷണം ബീഫ് വീട്ടിൽ സൂക്ഷിച്ചെന്നതിന്റെ പേരിൽ ഈ രാജ്യത്ത് മനുഷ്യരെ തല്ലിക്കൊല്ലുന്നതിന്റെ ന്യായീകരണം എന്താണ് ?

അന്താരാഷ്ട്ര വിപണിയില്‍ വളരെയേറെ ആവശ്യക്കാർ ഉള്ള, ഇന്ത്യൻ ബീഫ്, തുകൽ, മറ്റു അനുബന്ധ ഉൽപ്പന്നങ്ങൾ മുതലായവയുടെ കയറ്റുമതിയിലൂടെ ഒഴുകി വരുന്ന ആയിരക്കണക്കിന് കോടി രൂപയുടെ വിദേശനാണ്യം ഇന്ത്യക്ക് നഷ്ടമാവില്ലേ ?

മാംസ വ്യാപാരത്തില്‍ പ്രധാനമായും ഏർപ്പെട്ടിരിക്കുന്ന ന്യൂനപക്ഷസമുദായക്കാരും പിന്നോക്കക്കാരും ഇതു തങ്ങളോടുള്ള വിവേചനമാണെന്ന് ചിന്തിച്ചാൽ അവരെ കുറ്റം പറയാനാകുമോ ?

അറവുശാലകൾ, മാട്ടിറച്ചി വില്‍പ്പനശാലകൾ, മാട്ടിറച്ചി കയറ്റുമതി, തുകൽ സംസ്കരണം, എല്ല് സംസ്കരണം മുതലായ വ്യവസായങ്ങളിൽ പങ്കാളികളായ സംരഭകർ, തൊഴിലാളികൾ തുടങ്ങി ലക്ഷക്കണക്കിന് പേരുടെ തൊഴിൽ നഷ്ടപ്പെട്ടു ജീവിതം വഴി മുട്ടില്ലേ ?

കശാപ്പ് ഒഴിവാക്കുന്നതിലൂടെ അതിജീവനം നേടുന്ന ലക്ഷക്കണക്കിന്‌ ഉരുക്കളെയും പാലുത്പാദനത്തിലും കാര്‍ഷികപ്രവൃത്തികളിലും ഉപയുക്തമാല്ലാതെ വരുന്ന കന്നുകാലികളെയും പാർപ്പിക്കാനും സംരക്ഷിക്കാനും വേണ്ടത്ര സാമ്പത്തിക ഭദ്രത കർഷകർക്കുണ്ടാകുമോ ? 

രാജ്യത്ത് വാര്‍ഷിക ജനസംഖ്യാ വര്‍ദ്ധനവിന്റെ തോതുമായി തട്ടിച്ചു നോക്കുമ്പോൾ വളർത്തു മൃഗസംഖ്യാ വര്‍ദ്ധനവിന്റെ തോത് ഏതാണ്ട് മൂന്നു മടങ്ങാണ്. ഗോവധ നിരോധനം ഈ സംഖ്യയില്‍ എന്തു പ്രത്യാഘാതമുണ്ടാക്കും എന്നത് ശ്രദ്ധയോടെ പഠിക്കേണ്ട വിഷയമല്ലെ ?

കശാപ്പു നിരോധനം മൂലം നിയന്ത്രണാതീതമായി പെരുകുന്ന ഉരുക്കൾക്ക് ഭ്രാന്തിപ്പശു രോഗം, കുളമ്പു രോഗം, അകിടുവീക്കം, ആന്ത്രാക്സ്  മുതലായ പകർച്ച വ്യാധികൾ പടര്ന്നു പിടിച്ചാൽ ഇവയെ കൊല്ലാൻ നിയമം അനുവദിക്കുമോ ?

മാട്ടിറച്ചി ഭക്ഷിക്കുന്നതിലൂടെ ലഭിച്ചിരുന്ന ജന്തുജന്യ പ്രോട്ടീനിന്റെ അഭാവം, പ്രോട്ടീന്‍ ന്യൂനത മൂലമുള്ള രോഗങ്ങള്‍ വർദ്ധിക്കാൻ  ഇടയാക്കില്ലേ ? 

ഗോമാതാവിന്റെ വിശുദ്ധി ചോദ്യം ചെയ്യാൻ പാടില്ലാത്തത് പോലെ തന്നെ പ്രധാനമല്ലേ, ജനസംഖ്യയുടെ നല്ലൊരു ശതമാനം വരുന്ന ജനതയുടെ ഭക്ഷണശൈലിയില്‍ നിയമങ്ങളും വിലക്കുകളും കൊണ്ട് കൈ കടത്താതിരിക്കുക എന്നതും ? ഒരു വിഭാഗത്തിന്റെ താല്‍പര്യം മറ്റുള്ളവരിലേക്ക്‌ അടിച്ചേല്‍പ്പിക്കുന്നത്‌ നീചവും നിന്ദ്യവും അധാര്‍മികവും ജനാധിപത്യ ധ്വംസനവുമല്ലെ ? ഇത് വഴി ലിബറല്‍ ആശയങ്ങൾ കുഴിച്ചു മൂടപ്പെടുകയും ഒരു തരം വിവേചനബോധവും അരക്ഷിതബോധവും വളർന്നു വരികയും ചെയ്യില്ലേ ? 

അടിസ്ഥാനപരമായ ഇത്തരം ചോദ്യങ്ങളില്‍ നിന്ന് ആധുനിക ജനാധിപത്യ ഭരണകൂടം ഒഴിഞ്ഞുമാറുന്നത് ശരിയാണോ ?

STOP PRESS : ഭരണഘടനാപരമായി ഇതൊരു സംസ്ഥാന വിഷയമായതിനാൽ കേരളത്തിൽ ഗോവധ നിരോധനം നടപ്പിലാകാൻ എന്തായാലും കുറെയേറെ സമയം എടുക്കും...അക്കൗണ്ട്‌ ഒന്ന് തുറന്ന് നിയമസഭയിൽ കയറിയാലല്ലേ ഇതൊക്കെ നടക്കൂ...പൊറോട്ടയും ബീഫും ദേശീയ ഭക്ഷണമായി കരുതുന്ന മലയാളി, ബീഫ് കിട്ടില്ല എന്ന സാഹചര്യം മുന്നിൽ കണ്ടാൽ പിന്നെ അക്കൗണ്ട്‌ തുറക്കാൻ സമ്മതിക്കുമോ എന്ന് കണ്ടു തന്നെ അറിയണം....മാത്രവുമല്ല, എനിക്ക് പശു - കാള ഇറച്ചിയോട് വല്യ താൽപ്പര്യം ഇല്ലാത്തതിനാൽ ഗോമാംസ നിരോധനം വന്നാലും കുഴപ്പമില്ല....ഞാൻ ബാക്കിയൊക്കെ വച്ച് അഡ്ജസ്റ്റ് ചെയ്തോളാം...യേത്...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Monday, 5 October 2015

ടാങ്കിലുള്ളതല്ലേ ടാപ്പിലൂടെ വരൂ.......

മോഡിയും അമിത് ഷായും ചേർന്ന് ഡൽഹിക്ക് വിളിപ്പിച്ച് ചർച്ച നടത്തി വിട്ട ശേഷം വെള്ളാപ്പള്ളി നടേശൻ നാവെടുത്ത്‌ അമ്മാനമാടുകയാണ്. വെട്ടു കൊള്ളാത്തവരില്ല കുരിക്കളിൽ എന്ന മട്ടിൽ ആരെയും വിടാതെ വെട്ടി വീഴ്ത്തുകയാണ്.

വി.എസ്.അച്യുതാനന്ദന്‍ ശിഖണ്ഡിയും കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ നികൃഷ്ടജീവിയുമാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശന്‍ രണ്ടു മുന്നണികൾക്കിട്ടും മേട്ടം കൊടുത്തു. ഈഴവസമുദായത്തെ തകര്‍ക്കാന്‍ പിണറായി വിജയന്‍ ഇറക്കിവിട്ടിരിക്കുന്ന പോരുകോഴിയാണ് അച്യുതാനന്ദന്‍ എന്നും സവര്‍ണമേധാവികള്‍ എഴുതിക്കൊടുക്കുന്ന വാചകങ്ങള്‍ വായിക്കുക മാത്രമാണ് വി.എസ്. ചെയ്യുന്നത് എന്നും കൂട്ടിച്ചേർത്ത് എൽ ഡി എഫിനെ കുറേക്കൂടി കടന്നാക്രമിച്ചു. ഇമ്മാതിരി പദപ്രയോഗങ്ങളും മുദ്രാവാക്യങ്ങളും കേരള പൊതു മണ്ഡലത്തിൽ ഉറക്കെ കേൾക്കുന്നത് ആദ്യമായൊന്നുമല്ല. ഇടതു വലതു ഭേദമില്ലാതെ കേരളത്തിലെ രാഷ്ട്രീയക്കാര്‍ തീരെ നല്ലതല്ലാത്ത പദപ്രയോഗങ്ങൾ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കാറുണ്ട്. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് പിണറായി വിജയൻ പോൾ ചിറ്റിലപ്പിള്ളി മെത്രാനെ നികൃഷ്ടജീവി എന്ന് വിളിച്ചപ്പോഴും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത്  എൻ കെ പ്രേമചന്ദ്രനെ "പരനാറി" എന്ന് വിളിച്ചപ്പോഴുമാണ് പൊതു രംഗത്തുള്ളവർ നാക്ക്‌ മോശമായി ഉപയോഗിക്കുന്നതിനെപ്പറ്റി വ്യാപകമായ ചർച്ച നടന്നത്. ചില സന്ദർഭങ്ങളിൽ മുദ്രാവാക്യങ്ങളിൽ പോലും മാന്യതയുടെ നിലവാരം തീരെ താഴെ പോകാറുണ്ട്. ഇവിടെയും ഈ നിലവാരത്തകർച്ചയ്ക്കു ഇടതു വലതു പക്ഷ ഭേദമില്ല എന്നതു ശ്രദ്ധേയമാണ്. 

രാഷ്ട്രീയം ഇത്ര കണ്ടു ജീർണ്ണിക്കുന്നതിനു മുൻപ് തന്നെ ഈ സാംസ്കാരികശൂന്യത നില നിന്നിരുന്നു. ഒന്നാം കേരള നിയമസഭയിൽ അണ്ടത്തോട് നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്ന ഒരു രാഷ്ട്രീയ നേതാവും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്ന കോളാടി ഗോവിന്ദൻകുട്ടി മേനോൻ നിരീക്ഷിച്ചതനുസരിച്ച് സ്ത്രീപുരുഷന്മാരുടെ രഹസ്യാവയവങ്ങളുടെ പേരുകള്‍ ഭംഗ്യന്തരേണ മുദ്രാവാക്യങ്ങളില്‍ സ്ഥാനം പിടിക്കാന്‍ തുടങ്ങിയത് വിമോചനസമരകാലത്തായിരുന്നു. ചേര്‍ത്തല പൂരപ്പാട്ടുകാരും കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടുകാരും തലകുനിക്കുന്ന മുദ്രാവാക്യങ്ങള്‍ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ജാഥകളില്‍ മുഴങ്ങുന്നതില്‍ ആരും ഒരപാകതയും കണ്ടില്ല. യുവതികളും കുട്ടികളും ആ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിച്ചു. ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുമെന്നു ഗാന്ധിശിഷ്യത്വം അവകാശപ്പെടുന്നവര്‍ അന്നു കേരളത്തില്‍ തെളിയിക്കുകയായിരുന്നു. കൃത്യമായി പറഞ്ഞാൽ നമ്മുടെ സാംസ്‌കാരികരംഗത്തേക്ക് സംസ്‌കാരശൂന്യത സംഘടിതമായി ആക്രമിച്ചു കടന്നത് അക്കാലത്താവണം.

തീവ്ര കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭൂതകാലത്ത് എ.കെ. ഗോപാലന്‍ രോഗക്കിടക്ക വിട്ടു ആരോഗ്യവാനായി വന്നത് സഹിക്കാതെ പോയ അന്നത്തെ കോണ്‍ഗ്രസ് വിളിച്ച മുദ്രാവാക്യമായിരുന്നു “കാലന്‍ വന്നു വിളിച്ചിട്ടും പോകാത്തതെന്തേ ഗോപാലാ” എന്നത്. 

ഈഴവ (ചോവോൻ) സമുദായത്തിൽ പെട്ട കെ ആർ ഗൌരിയമ്മ ഭരിക്കുന്നതും ക്രിസ്ത്യാനിയായ ടി വി തോമസിന്റെ ഭാര്യയാകുന്നതും സഹിക്കാൻ പറ്റാതെ പോയ കോണ്‍ഗ്രസുകാർ അന്ന് വിളിച്ച മുദ്രാവാക്യമായിരുന്നു “ഗൗരിച്ചോത്തിയെ മടിയിലിരുത്തിയ റൗഡിത്തോമാ സൂക്ഷിച്ചോ”…എന്നത്. "ഗൌരിച്ചോത്തീ പെണ്ണല്ലേ പുല്ലു പറിക്കാന്‍ പോയ്ക്കൂടെ ? " എന്ന മുദ്രാവാക്യവും അവർണ്ണ വിരുദ്ധവും സ്ത്രീ വിരുദ്ധവും ആയിരുന്നു എന്ന് പ്രത്യേകം പറയേണ്ട കാര്യമുണ്ടോ ? "ഗൗരിച്ചോത്തിയെ മടിയിലിരുത്തി നാടു ഭരിക്കും നമ്പൂരീ"യെന്നും "ഗൗരിച്ചോത്തീടെ കടി മാറ്റാന്‍ കാച്ചിയതാണീ മുക്കൂട്ട്" എന്നുമൊക്കെ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്ന് ആവേശത്തോടും അഭിമാനത്തോടും വിളിച്ചു പറയുന്ന വെന്തിങ്ങാ ക്രിസ്ത്യാനികൾ ഞങ്ങളുടെ നാട്ടിൽ അടുത്ത കാലത്ത് വരെ ഉണ്ടായിരുന്നു.  

ശരീഅത്ത് വിവാദകാലത്ത് ഈ എം എസ്സിനെതിരെ “രണ്ടുംകെട്ടും നാലുംകെട്ടും ഇ.എമ്മെസിന്റെ ഓളേം കെട്ടും” എന്ന് വിളിച്ചതും വലതു പക്ഷം തന്നെ. 

ജനാധിപത്യ കേരളത്തിലെ പ്രഥമ ജനകീയ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന പി കെ ചാത്തന്‍മാസ്റ്റര്‍ ദളിതനായിരുന്നു. പാളയില്‍ കിട്ടുന്ന കഞ്ഞിക്ക് വേണ്ടി നിലം ഉഴാനായി കന്ന് പൂട്ടലും ഞാറു നടീലും തൊഴിലാക്കിയ വിഭാഗത്തിൽ പെട്ടയാൾ. അദ്ദേഹം മന്ത്രിയായതിന്റെ കയ്പ്പ് അന്നത്തെ വലതു പക്ഷം മാറ്റിയത് താഴെ കൊടുക്കുന്ന മുദ്രാവാക്യം പറഞ്ഞാണ്. "

"പാളേക്കഞ്ഞി കുടിപ്പിക്കും,
തമ്പ്രാനെന്ന് വിളിപ്പിക്കും,
ചാത്തന്‍ പൂട്ടാന്‍ പോകട്ടെ,
ചാക്കോ നാടു ഭരിക്കട്ടെ..."

വിമോചന സമരത്തിന് നേതൃത്വം കൊടുത്ത പി ടി ചാക്കോയാണ് നാടു ഭരിക്കാന്‍ യോഗ്യനെന്നും ചാത്തനൊക്കെ പൂട്ടാന്‍ പോയാല്‍ മതിയെന്നുമാണ് മുദ്രാവാക്യത്തിന്റെ പൊരുൾ.

"വര്‍ഷം പത്തു കഴിഞ്ഞോട്ടെ
ഈ പിള്ളേരൊന്നു വളര്‍ന്നോട്ടെ
ഈ എം എസ്സിനെ ഈയല് പോലെ

ഇല്ലത്തേക്ക് പറപ്പിക്കും" എന്ന് കോണ്‍വെന്റ് സ്കൂൾ പിള്ളേരെക്കൊണ്ട്‌ വരെ എട്ടു പറയിപ്പിച്ചത് ആദർശത്തിന്റെയും രാഷ്ട്രീയ സത്യസന്ധതയുടെയും ആൾരൂപമെന്ന് വാഴ്ത്തപ്പെടുന്ന ഏ കെ ആന്റണിയും അന്നത്തെ വലതു പക്ഷ വിദ്യാർഥി നേതാവായിരുന്ന വയലാർ രവിയും സംഘവും ആണ്. 

പിന്നീട് തൊണ്ണൂറുകളിലെ തെരുവുകളിൽ ചോരപ്പുഴ ഒഴുകിയ ഇടതുവിദ്യാർത്ഥി സമരത്തിലാണ് താഴെപ്പറയുന്ന മുദ്രാവാക്യങ്ങൾ കേട്ടത്...

"കേരള നാട്ടിലെ വിദ്യാഭ്യാസം 
എസ് എന്‍ ഡി പി സംഘക്കാര്‍ക്കും
പാലായിലെ പാതിരിമാര്‍ക്കും
കണ്ണൂരിലെ കേയിമാര്‍ക്കും
സമസ്ത കേരള നായന്മാര്‍ക്കും
എന്‍ ആര്‍ ഐ വ്യവസ്സായിക്കും
വിറ്റ് തുലക്കാന്‍ തുനിയുന്ന
ഈ ടി മുഹമ്മദ്‌ പരനാറി 
കെ കരുണാകര കഴുവേറി
കൊടിവച്ചൊരു മന്ത്രിക്കാറുകള്‍
കേരള നാട്ടില്‍ പായണമെങ്കില്‍
ഞങ്ങടെയെല്ലാം ജാമ്യം വേണം"

"മുണ്ടശ്ശേരി ഇരുന്ന കസേരയില്‍ 
കയറിയിരിക്കും മണ്ട ശിരോമണി
ഇ ടി മുഹമ്മദ്‌ പരനാറി
നിന്നെ പിന്നെ കണ്ടോളാം"

"പദ്മജമോളുടെ കോണം കഴുകിയ പോലീസേ 
നിങ്ങൾക്കിനിയും മാപ്പില്ല..".

ഇടതു വലതു പക്ഷ ഭേദമില്ലാതെ നമ്മുടെ നേതാക്കന്മാരുടെ ഭാഷാ പ്രയോഗ രീതിയുടെ മനോഹാരിത കാണാൻ ക്ലിക്ക് ചെയ്യൂ =>>> <<<നേതാക്കന്മാരുടെ നാക്ക് പയറ്റ്>>>

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക