ഞാൻ വെറും പോഴൻ

Friday, 2 September 2016

ബീഫ്...പൂക്കളം....നിലവിളക്ക് പോലും അങ്ങ് കത്തുന്നില്ല....മഹാഭാഗ്യം.....

വീണ്ടും നിലവിളക്ക് വിവാദവിഷയമായിരിക്കുന്നു. സര്‍ക്കാര്‍ പരിപാടികളിലും സ്‌കൂളുകളിലെ ചടങ്ങുകളിലും നിലവിളക്കു കൊളുത്തുന്നതും ദൈവത്തെ വര്‍ണിച്ചു കൊണ്ടുള്ള പ്രാര്‍ഥനയും ഒഴിവാക്കണമെന്നു മന്ത്രി ജി സുധാകരന്‍ പറഞ്ഞതാണ് പുതിയ വിവാദം. "നമുക്ക് ജാതിയില്ല" എന്ന ശ്രീനാരായണ ഗുരുദേവവിളംബരത്തിന്റെ ശതാബ്ദി വാര്‍ഷികത്തിന്റെ ഭാഗമായി മുതുകുളത്ത് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത വേളയിലാണ് മന്ത്രി ഈ പ്രസ്താവന നടത്തിയത്. 

കഴിഞ്ഞ വർഷത്തെ വായനാദിന ആഘോഷത്തോടനുബന്ധിച്ചു നടന്ന പി. എൻ. പണിക്കർ അനുസ്മരണ ചടങ്ങിൽ  അന്നത്തെ വിദ്യാഭാസമന്ത്രി ജനാബ് അബ്ദു റബ്ബ്‌ നിലവിളക്ക് കൊളുത്താൻ വിസമ്മതിച്ചത് വിവാദമായിരുന്നു. എന്നാൽ, ഞാനും ഒരു മുസൽമാൻ ആണ് എന്നും നോമ്പ് അനുഷ്ടിക്കുന്നുണ്ട് എന്നും നിലവിളക്ക് കൊളുത്തുന്നത് ഭാരത സംസ്കാരം ആണെന്നും അത് ഇസ്ലാം വിരുദ്ധമല്ല എന്നും ഒക്കെ റബ്ബിനെ ഓർമ്മിപ്പിക്കാൻ നടൻ മമ്മൂട്ടി നടത്തിയ ശ്രമം കൂടിയായപ്പോൾ, അന്നത് വലിയ ചർച്ചക്കിടയാക്കിയിരുന്നു. 

നിലവിളക്ക് ആവർത്തിച്ച് വിവാദവസ്തുവായപ്പോൾ,  എന്താണ് നിലവിളക്കിനെ പറ്റിയുള്ള ഭാരതീയ വിചാരധാരാ സങ്കല്പം എന്ന് തേടിയപ്പോൾ കിട്ടിയ അറിവ് ഇപ്രകാരമാണ്. കേട്ടറിവ് ആയതിനാൽ കുറെയൊക്കെ മാറ്റം ഉണ്ടാവാം. എന്നാലും സാമാന്യമായി ഇതിൽ കുറെ ശരികൾ ഉണ്ട്. ഈശ്വര ആരാധനയുടെ അടിസ്ഥാനമായ പഞ്ചഭൂതസങ്കല്പത്തില്‍ പുഷ്പം (ആകാശം), ധൂപം-സാമ്പ്രാണി (വായു), ദീപം (അഗ്നി), കിണ്ടിയില്‍ ജലം (ജലം), ഗന്ധം - ചന്ദനാദികള്‍ (പൃഥ്വി) എന്നിവ പൂജാനുഷ്ഠാനങ്ങളിൽ നിര്‍ബന്ധമാണ്.  ഓട്, പിത്തള, വെള്ളി, സ്വര്‍ണ്ണം എന്നീ ലോഹങ്ങളില്‍ നിര്‍മ്മിച്ച വിളക്കുകളാണ് ഉപയോഗിക്കേണ്ടത്. മുകളില്‍ ശിവനും  മദ്ധ്യേ വിഷ്ണുവും പാദങ്ങളില്‍ ബ്രഹ്മാവുമെന്ന ത്രിമൂര്‍ത്തി സങ്കൽപ്പത്തിൽ നിലവിളക്കിനെ ദേവിയായി കരുതി വരുന്നു. നിലവിളക്കു കൊളുത്തുന്നതു ഭദ്രകാളിക്കുള്ള ചിരപ്രതിഷ്ഠക്കു തുല്യമായത് കൊണ്ടാണ് അതിനെ ഭദ്രദീപമെന്നു വിളിക്കാറുള്ളത്. വിളക്കിന്റെ ഭാരം ഭൂമീദേവിയുടെ മേൽ നേരിട്ടു എൽപ്പിക്കാതിരിക്കാൻ നിലവിളക്കു പീഠത്തിനു മുകളിലാണ് പ്രതിഷ്ഠിക്കേണ്ടത്. നിലവിളക്കിനു സംഭവിക്കുന്ന അശുദ്ധി വീടിന്റെ ഐശ്വര്യത്തെ ബാധിക്കും എന്നാണു വിശ്വാസം. നിലവിളക്കു കൊളുത്തുന്നതോടൊപ്പം ജപിക്കാൻ "ദീപം ജ്യോതി പരബ്രഹ്മഃ ദീപം" എന്ന് തുടങ്ങുന്ന ശ്ലോകം പോലുമുണ്ട്. കഴുകിമിനുക്കിയ വിളക്ക് കൊളുത്തുന്നതിനു മുമ്പ് നിലവിളക്കിന്റെ പാദങ്ങളിലും കഴുത്തിലും, നെറ്റിയിലും ആദ്യം ഭസ്മംകൊണ്ട് മൂന്നുവരയും അതിനു മദ്ധ്യേ ചന്ദനം കൊണ്ടൊരു വരയും ചന്ദനത്തിനു മദ്ധ്യേ കുങ്കുമം കൊണ്ടൊരു പൊട്ടും ചാർത്തണം. ശനിദോഷമകറ്റാനും പിതൃപ്രീതിക്കുമായി എള്ളെണ്ണയാണുത്തമം.  ഒറ്റത്തിരിയിട്ടു കൊളുത്തുന്നതു മഹാവ്യാധിയും രണ്ടു തിരി ധനവൃദ്ധിയും മൂന്നുതിരി ദാരിദ്ര്യവും നാലുതിരി ആലസ്യവും അഞ്ചുതിരി സര്‍വൈശ്വര്യവുമെന്നുമൊക്കെയാണ് പാരമ്പര്യവിധികൾ. നിലവിളക്ക് പ്രഭാതത്തിലും സായംസന്ധ്യയിലും വീടുകളില്‍ കൊളുത്തണം. രണ്ടുതിരിയിട്ടു ഒരു ജ്വാല വരത്തക്കവിധം പ്രഭാതത്തിലും നാലുതിരിയിട്ടു രണ്ടു ജ്വാല വരത്തക്കവണ്ണം സായംസന്ധ്യയിലും കൊളുത്തണം.  ഒരു ജ്വാലയെങ്കില്‍ കിഴക്കോട്ടും രണ്ടെങ്കില്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും, അഞ്ചെങ്കില്‍ നാലു ദിക്കുകള്‍ക്കു പുറമെ വടക്കു കിഴക്കേമൂലയിലേക്കും ജ്വാല വരും വിധമാകണം വിളക്ക് കൊളുത്തേണ്ടത്.  കൊളുത്തുമ്പോള്‍ കിഴക്കുനിന്നാരംഭിച്ചു പ്രദക്ഷിണസമാനം ഇടതു വശത്തുകൂടി എന്ന ക്രമത്തിൽ കൊളുത്തി ഏറ്റവും അവസാന തിരി കൊളുത്തിയശേഷം പിന്നീടു കൈ മുന്നോട്ടെടുക്കാതെ പിറകിലോട്ടു വലിച്ചു കൊള്ളി കളയണം. വിളക്ക് കൊളുത്തുമ്പോള്‍ പാദരക്ഷകള്‍ ഉപയോഗിക്കുകയോ കയ്യടിക്കുകയോ അരുത്. കരിന്തിരി കത്തുന്നതു ലക്ഷണക്കേടാകയാൽ, എണ്ണ മുഴുവന്‍ വറ്റി കരിന്തിരി കത്താതെ നിലവിളക്കണക്കണം എന്നാണ് വിധി. ഊതി അണക്കുന്നതും കൈകൊണ്ടു തട്ടി അണക്കുന്നതും വിളക്കിനെ നിന്ദിക്കലാകയാൽ, വിളക്കണക്കാന്‍ കിണ്ടിയിലെ പുഷ്പം ഉപയോഗിക്കാം. നാരായണജപത്തോടെ വേണം നിലവിളക്കണക്കേണ്ടത്.  സ്ത്രീകളല്ലാതെ, പുരുഷന്മാര്‍ വീട്ടില്‍ നിലവിളക്കു കൊളുത്തിയാല്‍ ഐശ്വര്യക്കെടാണെന്നും വിധിയുണ്ട്.

കുറേക്കാലം മുൻപ് ശ്രീ ബീ. ആര്‍. പീ. ഭാസ്കര്‍, എഴുതിയ "മതചിഹ്നങ്ങളും മതേതരത്വവും" എന്ന ലേഖനത്തിലെ ബീ. ആര്‍. പീ. യുടെ ഒരു നിരീക്ഷണം രസകരമായി തോന്നിയിരുന്നു. "നിലവിളക്ക് ഹിന്ദുക്കള്‍ പേറ്റന്റ് എടുത്ത് കുത്തകയാക്കിയ കണ്ടുപിടിത്തമല്ല. ക്രിസ്തുമതവും ഇസ്ലാമും കേരളത്തിലെത്തുമ്പോള്‍ ഇവിടെ ഒരു ഹിന്ദു സമൂഹം ഉണ്ടായിരുന്നില്ല. ആദ്യകാലത്ത് കേരളത്തിലെ ക്രൈസ്തവ മുസ്ലിം ആരാധനാലയങ്ങളിലും നിലവിളക്ക് ഉപയോഗിച്ചിരുന്നു. ബാഹ്യസ്വാധീനത്തില്‍ പിന്നീട് അവ ഉപേക്ഷിക്കപ്പെടുകയായിരുന്നു. മറ്റുള്ളവര്‍ നിലവിളക്ക് ഉപേക്ഷിച്ചതിന്റെ ഫലമായാണ് അത് ഹിന്ദു കുത്തകയായത്". ഈ നിരീക്ഷണമനുസരിച്ച് മതചിഹ്ന്നങ്ങളും അനുഷ്ടാനങ്ങളും പ്രാദേശികമായ സ്വാധീനത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വരുന്നതാണെന്നും അതാതു സ്ഥലത്ത് ജനജീവിതത്തിനു സഹായകരമായ സംഗതികള്‍ അവിടുത്തെ ആരാധനാ അനുഷ്ടാനങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്നു എന്നും അനുമാനിക്കണം. പുരാതനകാലം മുതൽക്കേ  പ്രകാശം ലഭിക്കുവാന്‍ ഒരു പ്രദേശത്ത് ഉണ്ടായിരുന്ന ഒരു ഉപകരണത്തെ ഒരു മതത്തിന്റെ മാത്രം ചിഹ്നമായി ചിത്രീകരിക്കുമ്പോഴും, മറ്റു മതസ്ഥര്‍ അതിനെ അവരുടെ മതത്തിനു വിരുദ്ധമായി ചിത്രീകരിക്കുമ്പോഴും മുകളില്‍ ബീ ആര്‍ പീ സൂചിപ്പിച്ച "ബാഹ്യസ്വാധീനം", സാധാരണ ജനങ്ങളില്‍ മോശപ്പെട്ട സന്ദേശങ്ങളായി എത്തിച്ചേരുന്ന മതതത്വചിന്തകള്‍ ആണെന്ന് തന്നെ സംശയിക്കണം. 

തൽക്കാലം നിലവിളക്ക് വിചാരം അവിടെ നിൽക്കട്ടെ. നേതാക്കൾ നിലവിളക്ക് തെളിയിക്കാൻ വിമുഖത കാണിക്കുന്നതും അത് വിവാദമാകുന്നതും ഇതാദ്യമായിട്ടൊന്നുമല്ല. കുറെ വർഷങ്ങൾക്ക് മുൻപ് ഈ. ടി. മുഹമ്മദ്‌ ബഷീറും അബ്ദു റബ്ബും (ഒന്നിലധികം തവണ) നിലവിളക്ക് വിവാദത്തിൽ പെട്ടിരുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപ്, കേരളത്തിലെ മുസ്ലീങ്ങള്‍ ഓണമാഘോഷിക്കുന്നതിലും നിലവിളക്ക് കൊളുത്തുന്നതിലും തെറ്റില്ലെന്ന് അഭിപ്രായപ്പെട്ട എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനെ വിവിധ മുസ്ലീം സംഘടനകള്‍ വലിച്ചു കീറി പോസ്റ്റർ ഒട്ടിച്ചിരുന്നു. എന്തായാലും നിലവിളക്ക് വീണ്ടും ഒരു വിവാദ ചർച്ചയിൽ വന്നു പെട്ടു എന്ന് പറഞ്ഞാൽ മതി. നിലവിളക്ക് തങ്ങളുടെ സാംസ്കാരിക സ്വത്തായി കരുതുന്ന വിഭാഗങ്ങളും നിലവിളക്ക് കത്തിക്കുന്നതിൽ മൃദുസമീപനം വച്ച് പുലർത്തുന്ന വിഭാഗങ്ങളും വിളക്ക് കൊളുത്തുന്നത് മതാചാരങ്ങള്‍ക്ക് എതിരാണ് എന്ന തീവ്രസമീപനം പുലർത്തുന്നവരും വിവിധ ചേരികളിൽ നിന്ന് വാദിക്കുമ്പോഴാണ് പൊതുവെ നിലവിളക്ക് ഒരു വിവാദവിഷയമായി മാറാറുള്ളത്. എന്നാൽ, ഇത്തവണ പ്രഖ്യാപിതമായി മതാചാരങ്ങൾക്ക് എതിരായ കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് ചിന്താധാരയുടെ അനുയായിയും നേതാവുമായ സഖാവ് ജി സുധാകരൻ നിലവിളക്ക്‌ വേണ്ട എന്ന് പറഞ്ഞതാണ് വിവാദമായത്.

സാംസ്കാരിക കേരളം തീര്‍ത്തും ഒഴിവാക്കേണ്ട ഒന്നാണ് ഒരു തിരഞ്ഞെടുക്കപ്പെട്ട മന്ത്രിയോ ജനപ്രതിനിധിയോ നിലവിളക്ക് വേണ്ട എന്നോ കൊളുത്താൻ തയ്യാറല്ല എന്നോ പറയുമ്പോൾ ഉണ്ടാകുന്ന വിവാദം.  ജനാബ് അബ്ദുറബ്ബോ സഖാവ് സുധാകരനോ ആരുമായിക്കോട്ടെ, ജനപ്രതിനിധി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്  രാജ്യത്തിന്റെ ഭരണഘടനയോടു കൂറ് പുലർത്താനാണ്; ഒരു ചടങ്ങിൽ നിലവിളക്ക് കൊളുത്തുക എന്നത് അവരിൽ നിക്ഷിപ്തമായ ഭരണഘടനാബന്ധിയായ ഉത്തരവാദിത്തങ്ങളിൽ വരുന്ന കാര്യമല്ല. അവരുടെ മതവിശ്വാസമോ വിശ്വാസരാഹിത്യമോ ഒരു പ്രവൃത്തി ചെയ്യുന്നതില്‍ നിന്ന് അയാളെ വിലക്കുന്നുണ്ടെങ്കില്‍ അതിലെന്തിനാണ് മറ്റുള്ളവര്‍ ഇത്ര അസഹിഷ്ണുക്കൾ ആവുന്നത്? മത വിശ്വാസമെന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. അതില്‍ കൈകടത്താന്‍ അപരനെന്താണ് അവകാശം? ഈ രാജ്യത്ത് ജനിച്ച്, തിരഞ്ഞെടുപ്പ് ജയിച്ച്, ഭരണഘടന അനുശാസിക്കുന്ന വിധത്തിൽ ഈശ്വരനാമത്തിലോ അല്ലാതെയോ സത്യപ്രതിജ്ഞ ചെയ്ത്, ജനപ്രതിനിധിയും മന്ത്രിയും ആയി എന്നത് കൊണ്ട്, അബ്ദുറബ്ബ് എന്ന മുസ്ലിമിനോ സുധാകരൻ എന്ന കമ്യൂണിസ്റ്റിനോ തങ്ങളുടെ തികച്ചും വ്യക്തിപരമായ വിശ്വാസങ്ങളെ തള്ളിക്കളയേണ്ട ആവശ്യമില്ല. സർക്കാർ പരിപാടികളിൽ ഈശ്വരപ്രാർഥന പാടില്ലെന്നും സ്ക്കൂളുകളിലും കോളെജുകളിലും ഈശ്വരപ്രാർഥന ഒഴിവാക്കേണ്ടതാണെന്നുമുള്ള സുധാകരന്റെ കാഴ്ചപ്പാട് തികച്ചും ജനാധിപത്യപരമാണ്. ഈശ്വരപ്രാർഥനയും നിലവിളക്ക് കൊളുത്തലുമൊക്കെ വ്യക്തികളുടെ സ്വകാര്യമായ തിരഞ്ഞെടുപ്പുകളാണ്. അത് സ്വകാര്യമായി ചെയ്യുന്നതിനെ ആരും തടയാൻ പാടില്ല എന്നത് പോലെ തന്നെ കരണീയമാണ് അത് പൊതുചടങ്ങുകളിൽ നടത്താതിരിക്കുക എന്നതും. ഒരു മതേതരജനാധിപത്യരാഷ്ട്രമെന്ന നിലയില്‍ മൌലികാവകാശമായി ഇന്ത്യന്‍ ഭരണഘടന ആ സ്വാതന്ത്യ്രം ഏതവസ്ഥയിലും ഏത് സ്ഥാനമാനങ്ങളിലും ഏതൊരു ഇന്ത്യന്‍ പൌരനും ഉറപ്പു നൽകുന്നുണ്ട്. എന്റെ വിശ്വാസത്തിനനുസരിച്ച് അപരനും പ്രവര്‍ത്തിച്ചേ മതിയാവൂ എന്ന് ചിന്തിക്കുന്നവരുടെ ചുറ്റും ഒരു താലിബാന്റെ മണവും നിറവും ഉയർന്നു വരുന്നുണ്ട്. 

ഇതേ തലത്തിലുള്ള അനാവശ്യമായ കുളം കലക്കലുകളാണ് ബീഫിന്റെ വിഷയത്തിലും ഇവിടെ സംഭവിച്ചത്. അന്താരാഷ്ട്രായോഗാദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലെ കീർത്തനാലാപവും വിവാദമാക്കാനുള്ള ശ്രമം നടന്നിരുന്നു.  സർക്കാർ ജീവനക്കാർ ജോലി സമയത്ത് പൂക്കളം ഒരുക്കേണ്ടെന്നും ഓണക്കച്ചവടങ്ങൾ നടത്തരുതെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളും വിഭാഗീയമായി വളച്ചൊടിക്കാനുള്ള ഗുരുതരശ്രമങ്ങൾ പല ഭാഗത്തു നിന്നും നടക്കുന്ന സമയം കൂടിയാണിത്. സോഷ്യൽ മീഡിയയിലെ പ്രചരണങ്ങൾ കാണുന്നവർക്കു തോന്നുക ന്യൂനപക്ഷങ്ങളുടെ പിന്തുണ കിട്ടാൻ വേണ്ടി മഹാഭൂരിപക്ഷം വരുന്ന ഹിന്ദു സഹോദരന്മാരുടെ സ്വന്തമായ ഓണാഘോഷം ഇല്ലാതാക്കാൻ പിണറായി വിജയനും ഇടതുപക്ഷവും ശ്രമിക്കുന്നു എന്നാണ്. മതപരമായ ചൈതന്യം ഉൾക്കൊണ്ടു കേരളത്തിൽ എത്ര പേർ ഓണം ആഘോഷിക്കുന്നുണ്ടാവും ? അധികം പേർ കാണാൻ വഴിയില്ല. തലയിൽ ഓളം വെട്ടുള്ള ചില ഭ്രാന്തന്മാർ ഒഴികെ കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളും ജാതിമതഭേദമില്ലാതെയാണ് ഓണം ആഘോഷിക്കാറുള്ളതെന്ന് ആർക്കാണിവിടെ അറിഞ്ഞു കൂടാത്തത്.

പുല്ലു പോലെ അവഗണിക്കേണ്ട ചില നിസ്സാര വിഷയങ്ങൾക്ക്‌ തീവ്രവർഗീയ നിറം നൽകി മണിക്കൂറുകളും പേജുകളും ചർച്ചയ്ക്കു മാറ്റി വയ്ക്കുന്ന മാധ്യമങ്ങളാണ് ഇത്തരം വിവാദങ്ങളിലെ മുഖ്യപ്രതികൾ. വായിൽത്തോന്നിയത് കോതയ്ക്ക് പാട്ട് എന്ന സിദ്ധാന്തവുമായി, അനാവശ്യ പ്രകോപനങ്ങളില്‍ രോഷം കൊള്ളുവാനും തയ്യാറായി ഉറഞ്ഞു തുള്ളുന്ന സോഷ്യല്‍ മീഡിയ വെളിച്ചപ്പാടുകളും ഈ വിഷയത്തിൽ പ്രതിസ്ഥാനത്ത് നിൽക്കേണ്ടവരാണ്. വ്യക്തിപരമായ നിലപാടുകളെ വര്‍ഗ്ഗീയ വിഷം പുരട്ടിയ അമ്പുകളാക്കി നിഷ്പക്ഷമായും നിഷ്കളങ്കമായും ചിന്തിക്കുന്ന സാധാരണ മനുഷ്യരുടെ മനസ്സിലേയ്ക്ക് എയ്യുന്ന സാമുദായിക, സാംസ്ക്കാരിക, രാഷ്ട്രീയ നേതാക്ക. കൂടിയാകുമ്പോൾ "ദൈവത്തിന്റെ സ്വന്തം  നാട്ടിലെ" സാമുദായിക സൌഹൃദഅന്തരീക്ഷത്തിന് എന്തോ വലിയ അപകടം സംഭവിക്കാൻ പോകുന്നു എന്ന് കുറച്ചു പേർക്കെങ്കിലും തോന്നുന്നുണ്ടാവണം. എന്തിലും ഏതിലും മതവും ജാതിയും സമുദായവും കലർത്തി മുതലെടുപ്പ് നടത്തുന്ന ശവം തീനികളുടെ തന്ത്രങ്ങൾ ആവറേജ് സാമാന്യ ബുദ്ധിയുള്ളവർ തിരിച്ചറിയുന്നുണ്ട് എന്നത് തന്നെ മഹാഭാഗ്യം. 


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Wednesday, 31 August 2016

ന​ഗ്നതാ പ്രദർശനം ഒരു കുറ്റകൃത്യം; ചികിൽസിക്കേണ്ട രോഗവും !!!


ശരീരത്തിലെ സ്വകാര്യഭാഗങ്ങൾ മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിച്ച് ലൈംഗിക സംതൃപ്തി നേടുക എന്ന ലൈംഗിക മനോ വൈകല്യമാണ് എക്സിബിഷനിസം അഥവാ നഗ്നതാ പ്രദർശനം. പാരാഫീലിയ എന്നറിയപ്പെടുന്ന മനോരോഗവിഭാഗത്തിലാണ് എക്സിബിഷനിസം ഉൾപ്പെടുന്നത്. വസ്ത്രം നീക്കി എതിർ ലിംഗത്തിൽപ്പെട്ടവരെയോ കൊച്ചു കുട്ടികളെയോ സ്വന്തം നഗ്നത കാണിക്കുകയാണ് എക്സിബിഷനിസ്റ്റുകളുടെ രീതി. നാട്ടുഭാഷയിൽ ഇവരെ "ഷോമാൻ" എന്നാണ് വിളിക്കാറ്. പൊതുവെ ആൾ സഞ്ചാരം കുറവുള്ള ഇടങ്ങൾ, ഇടവഴികൾ, ചെറു റോഡുകൾ എന്നിവിടങ്ങളിൽ വെച്ചാണ് ഇവർ ഇത് ചെയ്യുന്നത്. എക്സിബിഷനിസ്റ്റുകൾ പൊതുവെ ശാരീരിക ബന്ധത്തിന് മുതിരാറില്ല; അത് കൊണ്ട് തന്നെ ഇവരെ ലൈംഗിക അക്രമകാരികൾ ആയി കാണപ്പെടാറില്ല; അങ്ങനെ പറയുമ്പോൾ പോലും ഇവരുടെ ഷോ കാണേണ്ടി വന്നവവരിൽ ഭയവും അറപ്പുമാണ് ഉണ്ടാക്കുന്നത്. അതുണ്ടാക്കുന്ന മാനസിക വ്യഥയിലും പിരിമുറുക്കത്തിലും നിന്ന് പുറത്ത് വരാൻ ഏറെ സമയമെടുത്തേക്കാം. ചിലരെങ്കിലും ലൈംഗിക വിരക്തിയിലേക്ക് വീണു പോകാനും സാധ്യതയുണ്ട്. മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ സ്വാധീനത്തിൽ വസ്ത്രമുരിയുന്നതും ഒന്നോ രണ്ടോ തവണ നഗ്നത പ്രദർശിപ്പിക്കുന്നതും നഗ്നതാ പ്രദർശന രോഗമായി പരി​ഗണിക്കാനാകില്ലെന്നാണ് മനഃശാസ്ത്ര വിദ​ഗ്ദർ പറയുന്നത്. എന്നാൽ ഇത്തരം പ്രവർത്തി ആവർത്തിച്ച് ചെയ്യുന്നത് രോഗമായാണ് പരിഗണിക്കപ്പെടുന്നത്. ആറ് മാസത്തോളമെങ്കിലും തുടർച്ചയായി ഉണ്ടെങ്കിലും രോഗമായി കണക്കാക്കി ചികിത്സ നൽകേണ്ടതുണ്ട്

സാധാരണയായി എക്സിബിഷനിസം കൗമാര കാലഘട്ടത്തിലാണ് ആരംഭിക്കുന്നത്. ചെറുപ്പത്തിൽ ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർ, കുട്ടിയായിരിക്കുമ്പോൾ തന്നെ നിരന്തരം ലൈംഗിക ദൃശ്യങ്ങളുള്ള പുസ്തകങ്ങളോ നീലചലച്ചിത്രങ്ങളോ കാണാൻ ഇടവന്നിട്ടുള്ളവർ എന്നിവരിലും എക്‌സിബിഷനിസ്റ്റിക് ഡിസോര്‍ഡര്‍ അടക്കമുള്ള ലൈംഗിക വൈകൃതങ്ങള്‍ കൂടുതലായി കണ്ടുവരുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ശാരീരികമോ മാനസികമോ ആയ ചില കാരണങ്ങളാൽ സാധാരണ മാർഗങ്ങളിലൂടെ ലൈംഗിക സംതൃപ്തി നേടാൻ കഴിയാത്ത വ്യക്തികളാണ് മിക്കവാറും നഗ്നതാ പ്രദർശനങ്ങൾ നടത്തുന്നത്. കുട്ടികൾക്ക് മുന്നിൽ പോലും ഇത്തരക്കാർ നഗ്നത പ്രദർശിപ്പിക്കും. ഇങ്ങനെ സ്വകാര്യ ഭാഗങ്ങള്‍ കാണിക്കുമ്പോൾ, ഈ പ്രവൃത്തി കാണുന്ന വ്യക്തിയുടെ മുഖത്ത് പ്രകടമാകുന്ന നടുക്കവും അമ്പരപ്പും നാണവുമൊക്കെ എക്സിബിഷനിസ്റ്റുകൾക്ക് ലൈംഗികോത്തേജനവും രതിമൂർച്ഛയും ഉണ്ടാക്കുന്നു എന്നാണ് പറയപ്പെടുന്നത്. സ്ത്രീകളിലും നഗ്നതാ പ്രദർശനം ഒരു രോഗമെന്ന നിലയിൽ കാണപ്പെടാറുണ്ടെങ്കിലും എക്സിബിഷനിസത്തിന്റെ പേരിൽ കുറ്റക്കാരായി പിടിക്കപ്പെടുന്നത് ഭൂരിഭാഗവും പുരുഷന്മാരാണ്.

പൊതു ഇടങ്ങളിലെ നഗ്നതാപ്രദര്‍ശനവും ലൈംഗിക പ്രവൃത്തികളും ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലും കുറ്റകരമാണ്. കുറ്റകൃത്യമെന്ന നിലയിൽ പിടിക്കപ്പെട്ടവർ ശിക്ഷ അനുഭവിച്ചു എന്നത് കൊണ്ട് പൊതുവെ ഇവർ ഈ മാനസിക നിലയിൽ നിന്ന് പുറത്ത് വരാറില്ല എന്നാണ് പഠനങ്ങൾ പറയുന്നത്. നഗ്നതാ പ്രദർശനത്തിന് പിടിക്കപ്പെടുന്നവരിൽ പകുതിയിലധികവും ഇതേ പ്രവർത്തിക്ക് ആവർത്തിച്ച് പിടിക്കപ്പെട്ടവരാണ്. 

ഒരു രോഗമെന്ന് പരിഗണിച്ച് ഈ അവസ്ഥയ്ക്ക് പലരും ചികിത്സ തേടാറില്ല എന്നതാണ് സത്യാവസ്ഥ. കൃത്യമായ മനഃശാസ്ത്ര ചികിത്സയിലൂടെ പാരാഫീലിയ ഒരു പരിധി വരെ നിയന്ത്രിക്കാം. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, എമ്പതി ട്രെയിനിം​ഗ്, കോപിങ് സ്കിൽ ട്രെയിനിം​ഗ്, റിലാക്‌സ്സേഷൻ ട്രെയിനിം​ഗ് എന്നിവ വളരെ ഇതിന്റെ ചികിത്സയിൽ വളരെ ഫലപ്രദമായി കാണാറുണ്ട്. ആന്റി ഡിപ്രസന്റ് ഗണത്തിൽപ്പെട്ട മരുന്നുകൾ കൊണ്ട് ലൈംഗിക ഹോർമോണുകൾ നിയന്ത്രണ വിധേയമാക്കുന്നതിലൂടെ എക്സിബിഷനിസത്തിന്റെ ലക്ഷണങ്ങൾ കുറയുന്നതായും കണ്ടു വരുന്നു.

കടപ്പാട് : Article on Exhibitionistic Disorder by George R. Brown MD, East Tennessee State University & Dr. Mazher Ali (Psychiatrist, Banjara Hills, Hyderabad, CARE Hospitals)

Wednesday, 17 August 2016

നോട്ടങ്ങളും ചില "നോട്ട"പ്പിശകുകളും

സംഭവം : 2015 ഫെബ്രുവരിയിൽ മധ്യപ്രദേശിലെ ഐഷബാഗ് മേഖലയിലാണിത് നടന്നത്. തുറിച്ചുനോട്ടം ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് ഷദാബ് കസായ് എന്നയാൾ സല്‍മാന്‍ സിദ്ദിഖി എന്ന യുവാവിനെ വെടിവെച്ചു കൊന്നു. സിദ്ധിക്കി കസായിയെ തുറിച്ചുനോക്കിയെന്നും അതിൽ കുപിതനായ കസായി, സിദ്ദിഖിയുമായി വഴക്കിട്ടെന്നും തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പൊലീസിനെ ഉദ്ധരിച്ചു പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിയേറ്റ സിദ്ദിഖിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ഒരു നോട്ടത്തിനു പോലും ഉണ്ടാക്കാൻ കഴിയുന്ന അപകടത്തിലേക്ക് ശ്രദ്ധ തിരിക്കാനാണ് ഈ സംഭവം ഉദ്ധരിച്ചത്. ഈ ദിവസങ്ങളിൽ "നോട്ട"വുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നമ്മുടെ സമൂഹത്തിൽ വ്യാപകമായി നടക്കുന്നുണ്ട്. പക്ഷെ, മേൽ പറഞ്ഞ സംഭവത്തിലെ നോട്ടമല്ല സത്യത്തിൽ ചർച്ച ചെയ്യപ്പെടുന്നത്. 

എറണാകുളത്ത് ഒരു ചെറു ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ  ഋഷിരാജ് സിംഗ് നടത്തിയ ഒരു പരാമർശമാണ് "നോട്ട"ത്തെ താരമാക്കിയത്. സ്വയരക്ഷയ്ക്കായി പെണ്‍കുട്ടികള്‍ കത്തിയോ കുരുമുളക് സ്‌പ്രേയോ ഹാന്‍ഡ് ബാഗില്‍ കരുതണമെന്ന് പറഞ്ഞ സിംഗ്, പുരുഷന്‍ പതിനാല് സെക്കന്‍ഡ് സ്ത്രീയെ നോക്കി നില്‍ക്കുകയും അതിൽ സ്ത്രീയ്ക്ക് ബുദ്ധിമുട്ട് തോന്നുകയോ ചെയ്താല്‍ അയാള്‍ക്കെതിരെ കേസെടുക്കാന്‍ പോലും ശക്തമായ നിയമം ഈ നാട്ടിലുണ്ടെന്നും പറഞ്ഞിരുന്നു. ഈ പ്രസ്താവനയിലെ കുറച്ചു ഭാഗങ്ങൾ അടർത്തിയെടുത്താണ് 14 സെക്കൻഡ് സ്ത്രീയെ നോക്കിയാൽ കേസെടുക്കും എന്ന് ഋഷിരാജ് സിംഗ് പറഞ്ഞു എന്ന് ആരോപിച്ചു സോഷ്യൽ മീഡിയ പൊങ്കാല മഹോത്സവം തുടങ്ങിയത്. കേട്ടത് പാതി കേൾക്കാത്തത് പാതി എടുത്ത് പല പ്രമുഖരും ഇതിൽ തൂങ്ങി സംഭവം കൊഴുപ്പിക്കുകയും ചെയ്തു. താനായിട്ട് ഒരു പുതിയ വ്യാഖ്യാനം നടത്തുകയായിരുന്നില്ലെന്നും മറിച്ച്‌ ഒരു നിയമം രൂപപ്പെട്ടുവന്ന പശ്ചാത്തലത്തെയും അത്‌ വിഭാവനംചെയ്യുന്ന പരിരക്ഷയെയും വിശദീകരിക്കുക മാത്രമാണ് ചെയ്തതെന്നും ഇതു സംബന്ധമായി നടക്കുന്ന പരിഹാസരൂപത്തിലുള്ള ചർച്ചകൾ രാജ്യത്തെ സ്ത്രീകളോടുള്ള തെറ്റായ മനോഭാവത്തിന്റെ ബഹിർസ്ഫുരണങ്ങളാവുന്നത് ആശങ്കയോടെയാണ് വീക്ഷിക്കുന്നതെന്നും വിവാദശേഷം അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. 

സുന്ദരികളെ കണ്ടാല്‍ നോക്കുന്നത് ഒരു തെറ്റാണോ ? തികച്ചും ജീവശാസ്ത്രപരമായ സംഗതിയാണ് ആണ് പെണ്ണിനെ നോക്കുന്നതും പെണ്ണ് ആണിനെ നോക്കുന്നതും. ഒളിഞ്ഞും തെളിഞ്ഞും, സ്ത്രീ സൗന്ദര്യം ആസ്വദിക്കുക എന്നത് ഏതൊരു സാമാന്യ പുരുഷന്റെയും സാധാരണ ഗതിയിലുള്ള ഒരു സ്വഭാവ സവിശേഷതയാണ്. പക്ഷെ, നമ്മുടെ ട്രോളൻമാരും ഋഷിരാജ് സിംഗിനെ  പോസ്റ്ററൊട്ടിക്കാൻ പാഞ്ഞു വന്ന പുരോഗമനക്കാരും അറിഞ്ഞിരിക്കേണ്ട ഒരു തരം നോട്ടമുണ്ട്.  അതാണ് റേപ്പ് നോട്ടം. കണ്ണുകൊണ്ട് കടുക് വറക്കണ പണി. ആരൊക്കെ യോജിച്ചാലും വിയോജിച്ചാലും ശരി, പെണ്ണിന്റെ ഉടലും അതിന്റെ നഗ്നതയും അർദ്ധ നഗ്നതയും ഒരു ശരാശരി പുരുഷന് എപ്പോഴും താല്പ്പര്യമുള്ള വിഷയവുമാണ്. സ്ത്രീകളോട് സംസാരിക്കുമ്പോഴും അവരോടു അടുത്തിടപഴകുമ്പോഴും എന്തിന്, വഴി നടക്കുമ്പോൾ പോലും നല്ല ശതമാനം പുരുഷൻമാരുടെയും കണ്ണുകള്‍ പലപ്പോഴും സ്ത്രീ ശരീരത്തിന്റെ ഉയർച്ച താഴ്ചകളിൽ ഉഴിഞ്ഞു നടക്കുന്നുണ്ടെന്ന കാര്യത്തിൽ അധികമാർക്കും തർക്കമുണ്ടാകാൻ ഇടയില്ല. കണ്ണെത്തുന്നിടത്ത് കയ്യെത്തിയിരുന്നെങ്കിൽ എന്ന് മോഹിച്ചിരുന്ന ഒരു കൂട്ടുകാരനെയും അത് സംഭവിക്കാത്തത് എന്തായാലും നന്നായി... അത് കൊണ്ടല്ലേ നമ്മളൊക്കെ ഇപ്പോഴും ജീവനോടെ ഇരിക്കുന്നതെന്ന കൗണ്ടർ അടിച്ച മറ്റൊരു കൂട്ടുകാരനെയും ഇപ്പോൾ സ്മരിക്കുകയാണ്. കണ്ണ് ഒരു ലൈംഗിക അവയവമായിരുന്നെങ്കില്‍ കേരളത്തിലെ ജനന നിരക്ക് വിസ്ഫോടനങ്ങള്‍ക്കു വിധേയമാകുമായിരുന്നു എന്ന് ഏതോ സരസൻ എഴുതി വച്ചത് വായിച്ചതും ഓർക്കുന്നു. സിനിമ, സീരിയൽ, സ്റ്റേജ് കലാപരിപാടികൾ തുടങ്ങി സ്ത്രീകളുടെ സ്പോർട്സ് വരെ ഉള്ള ഇനങ്ങളുടെ കാണികളിൽ നല്ലൊരു ശതമാനവും സ്ത്രീ ശരീരത്തിന്റെ കാഴ്ചക്കാരാണ് എന്നതായിരിക്കും കൂടുതൽ സത്യസന്ധമായ നിരീക്ഷണം. താലപ്പൊലി, പെരുന്നാൾ പ്രദക്ഷിണം, ഘോഷയാത്രകൾ മുതലായവ കാണാൻ ആളുകൾ തള്ളിത്തിരക്കി കൂടുന്നതിന് പിന്നിലും ഈ "നോട്ടം" തന്നെയാണ് ഉദ്ദേശം. ഇതിലെല്ലാം എക്സെപ്ഷൻസ് ഇല്ല എന്നല്ല; സാമാന്യമായ നിരീക്ഷണമാണ്. എന്നാൽ ഈ നോട്ടം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ അത്ര കണ്ട് ലളിതവും സരസവും അല്ല. പുരുഷന്റെ കണ്ണ് തന്റെ ശരീര ഭാഗങ്ങളിൽ സ്കാനിംഗ് നടത്തുമ്പോൾ അസ്വസ്ഥരാകുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. മിക്കപ്പോഴും, അവർ ഈ നോട്ടം നേരിടാനാവാതെ ചൂളിച്ചുരുങ്ങുന്നു. ഇതിന്റെ സത്യാവസ്ഥ മനസ്സിലാകണമെങ്കിൽ ഇത്തരം കാര്യങ്ങൾ ഓപ്പൺ ആയി ഡിസ്കസ് ചെയ്യാവുന്ന സ്ത്രീകൾ... അത് അമ്മയോ പെങ്ങളോ ഭാര്യയോ കാമുകിയോ സുഹൃത്തോ.... ഉണ്ടെങ്കിൽ അവരോടു ചോദിച്ചാൽ മതി. നിരവധി അനുഭവങ്ങൾ അവർക്കു പറയാനുണ്ടാകും. ആ നോട്ടം കണ്ടിട്ട് "എന്താടാ ?" എന്നോ "പെണ്ണിനെ  ആദ്യമായി കാണുവാണോ ?" എന്നോ "വീട്ടിൽ പോയി അമ്മയെയോ പെങ്ങളേയോ നോക്കടാ" എന്നോ ഒക്കെ പ്രതികരിക്കുന്ന ന്യൂനപക്ഷം ഒഴികെയുള്ള ഭൂരിപക്ഷം പെണ്ണുങ്ങളും ഉള്ളംകാൽ മുതൽ ഉച്ചി വരെ അരിച്ചു കയറുന്ന ഭയവും ഇരച്ചു കയറുന്ന അമർഷവും ഉള്ളിലൊതുക്കി അസ്വസ്ഥരായി ജീവിച്ചു തീർക്കുകയാണ്. കുഞ്ഞില മസ്സിലാമണി ഹെന്‍റി ഒരിക്കൽ പെൺനടത്തം എന്ന പോസ്റ്റിൽ കുറിച്ചത് കൂടി ഇവിടെ ചേർക്കുന്നു. "ഈ പ്രശ്നത്തിന്റെ വേരുകള്‍ ഒരിക്കലും കുഴിമാന്തിയെടുക്കപ്പെടാത്തതും, ഉപരിതലത്തില്‍ നിന്നും അറിയാത്ത ആഴങ്ങളിലും ഇതിന്റെ വിത്തുകള്‍ ഉണ്ടാവാം എന്ന് തിരിച്ചറിയാന്‍ വിസമ്മതിക്കുന്ന ഒരു സമൂഹം പേടിപ്പെടുത്തുന്ന ശാഠ്യത്തോടെ നിലകൊള്ളുന്നു എന്നിടത്തുമാണ് കുഴപ്പം. രണ്ട് ദിവസം മുമ്പ് മിഠായിത്തെരുവിലെ ഒരു സായാഹ്നം ഓര്‍ക്കുന്നു. തിരക്കില്‍ കണ്ട് മറയുന്ന മുഖങ്ങളില്‍ അഞ്ചില്‍ മൂന്ന് ആണുങ്ങളും അശ്ലീല നോട്ടങ്ങള്‍ സമ്മാനിക്കും. ചിലര്‍ അടിമുടി ഒന്നോടിച്ച് നോക്കി അഭിപ്രായം പറയും. ചിലര്‍ക്ക് മുലകളാണ് താല്പര്യം. ഏറിയാല്‍ നാല് സെക്കന്റ് മാത്രം നീണ്ട് നില്‍ക്കുന്ന ഈ 'കൂടിക്കാഴ്ചകള്‍' എല്ലാ മലയാളി, ഒരുപക്ഷേ ഇന്ത്യന്‍, പെണ്ണിന്റെയും നിത്യ ജീവിത(നടത്ത)ത്തിന്റെ ഭാഗമാണ്. പക്ഷേ ആ ദിവസം കിട്ടിയ ഒരു നോട്ടം എന്നെ ഭയപ്പെടുത്തി. ദിശ നഷ്ടപ്പെടുത്തി. കരയിച്ചു. അച്ഛനും അമ്മയ്ക്കും ചേട്ടനുമൊപ്പം നടക്കുകയായിരുന്ന പതിമൂന്നോ പതിനാലോ വയസ്സ് പ്രായമുള്ള ഒരു കുട്ടിയുടേതായിരുന്നു ആ നോട്ടം. മുഖം ചുളിച്ച് അടിമുടി നോക്കി, ബാലന്‍ കെ നായര്‍ ശൈലിയില്‍ ഒരു ചുണ്ടുകടിയും പാസ്സാക്കിയാണ് അവന്‍ നടന്നുനീങ്ങിയത്. നിങ്ങള്‍ പറയൂ- ഈ കുട്ടിയുടെ ഉദ്ഭവം എവിടെയാണ്?". 

Male Gaze എന്ന് വിവക്ഷിക്കപ്പെടുന്ന ഈ നോട്ടത്തിന്റെ പിന്നിലെ പ്രശ്നങ്ങൾ ഒരു സാമാന്യ പുരുഷന് മനസ്സിലാക്കാൻ അത്ര എളുപ്പമാവില്ല. അവനത് ഒട്ടും തന്നെ നേരിടേണ്ടി വരുന്നില്ല എന്നതാണ് അതിന് കാരണം. ചോര പൊടിയുകയോ പ്രത്യക്ഷത്തിൽ പരിക്കുണ്ടാക്കുകയോ ചെയ്യുന്നില്ലെങ്കിൽ പോലും, അപരന്റെ ഉടലിന്മേൽ നടത്തുന്ന അധിനിവേശം എന്ന നിലയിൽ അതൊരു വലിയ കുറ്റകൃത്യം തന്നെയാണ്. പരിഷ്കാരവും നിയമവാഴ്ചയും ഉണ്ടെന്ന് അവകാശപ്പെടുന്ന ഏതൊരു സമൂഹത്തിലും അത് ശിക്ഷാര്‍ഹമായ ഒരു കുറ്റകൃത്യമായിത്തന്നെയാണ് ഗണിക്കപ്പെടേണ്ടത്. എന്റെ അറിവിൽ നിലവിലുള്ള നിയമം അനുസരിച്ച് സ്ത്രീക്ക്‌ പരാതി ഉണ്ടെങ്കിൽ ലൈംഗികച്ചുവയോടെയുള്ള ഒരു നോട്ടം മാത്രം മതി, കേസെടുക്കാൻ. അതിനു ഇത്ര സെക്കൻഡ് എന്ന സമയദൈർഘ്യം പോലും വേണ്ട. 

ഇത്രയേറെ ശക്തവും സാധ്യതകൾ ഉള്ളതുമായ നിയമം നിലവിലുണ്ട് എന്നത് കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായത് എന്ന് നമ്മൾ ഒന്ന് ചിന്തിക്കാനുള്ള അവസരമാണ് ഈ നോട്ട വിചാരണ നമുക്ക് നൽകിയത്. നിയമം എന്തിനാണ് ? ആറ്റിക്കുറുക്കി പറഞ്ഞാൽ, കുറ്റം തടയപ്പെടണം, അഥവാ കുറ്റം ചെയ്‌താൽ കുറ്റവാളി ശിക്ഷിക്കപ്പെടണം, ശിക്ഷയിലൂടെ ഒരു കുറ്റവാളി താന്‍ ചെയ്ത തെറ്റിന്റെ ആഴം മനസിലാക്കണം, അയാളിൽ ഒരു മനഃപരിവർത്തനം ഉണ്ടാവണം, ഇത് കണ്ടിട്ട് മറ്റുള്ളവർ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിൽ നിന്ന് മാറിനിൽക്കണം മുതലായ ലക്ഷ്യങ്ങളാണ് നിയമം മുന്നിൽക്കാണുന്നത്. പക്ഷേ, ഇതെല്ലാമുണ്ടായിട്ടും കുറ്റങ്ങളും ശിക്ഷകളും ആവര്‍ത്തിക്കുന്നതല്ലാതെ ഒന്നിനും കുറവ്‌ വരുന്നില്ലെങ്കിൽ നിയമ നിര്‍വഹണ സംവിധാനങ്ങളുടെ കാര്യക്ഷമതയും ലക്ഷ്യപ്രാപ്തിയും പുന:പരിശോധിക്കപ്പെടേണ്ടതില്ലേ. ചിന്തിച്ചാൽ ഇതെല്ലാം വളരെ സങ്കീർണ്ണമായ പ്രശ്നങ്ങളാണ്. 


തൽക്കാലം പരിഹാരമില്ലാത്ത പ്രശ്നങ്ങളായി അവയെ വിട്ടു കളഞ്ഞു കൊണ്ട്, നമ്മൾ ചർച്ച ചെയ്ത "നോട്ട"ത്തിലേക്ക് സൂക്ഷിച്ചു നോക്കിയാൽ ഒരു കാര്യം വ്യക്തമാണ്. ഓരോ നോട്ടത്തിനും പിന്നില്‍ അതിനെ നിയന്ത്രിക്കുന്ന കൃത്യമായ ചിന്തകളും മനോഭാവങ്ങളും ഉണ്ട്. നോട്ടത്തിന്റെ ദൈർഘ്യത്തെക്കാൾ സ്വഭാവമാണ് അതിനെ ഹിംസാത്മകമാക്കുന്നത്. 

സത്യത്തിൽ തുറിച്ചുനോട്ടമെന്ന അധിനിവേശ പ്രക്രിയ സ്ത്രീയ്ക്ക് നേരെ മാത്രമല്ല സംഭവിക്കുന്നതെന്നതാണ് യാഥാർഥ്യം. ഭിന്നലിംഗക്കാർ, ദളിതർ, അവർണ്ണർ, ആദിവാസികൾ, ബുദ്ധിമാന്ദ്യമുള്ളവർ, അംഗപരിമിതർ, എന്ന് വേണ്ട താരതമ്യേന അൽപ്പം സാമർഥ്യം കുറവുള്ളവർ വരെ ഈ നോട്ടത്തിന് മുന്നിൽ പല വട്ടം ചൂളി ചുരുങ്ങിപ്പോയവർ ആയിരിക്കും.  ധിക്കാരവും ധാർഷ്ട്യവും ഭീഷണിയും മുറ്റി നിൽക്കുന്ന തുറിച്ചു നോട്ടം, അറപ്പും വെറുപ്പും നിറഞ്ഞ നിഷ്കരുണമായ നോട്ടം, ലൈംഗികതയുടെ വഴു വഴുപ്പുള്ള ആര്‍ത്തി നിറഞ്ഞ നോട്ടം, സര്‍വ്വം തികഞ്ഞവന്റെ കപടസഹതാപ നോട്ടം എന്നിങ്ങനെ നോട്ടങ്ങള്‍ക്ക് എത്രയെത്ര മുഖങ്ങൾ. എന്റെ കണ്ണ് കൊണ്ട് ഞാൻ ഇഷ്ടമുള്ളത് പോലെ നോക്കും എന്ന മുഷ്‌കിനോട് ഒന്നേ പറയാനുള്ളൂ. എന്റെ രൂപവും പ്രത്യക്ഷഭാവവും സ്വത്വവും നിലനിൽപ്പും എല്ലാം എന്റെ മാത്രം സ്വകാര്യതയാണ്. അതിലേക്ക് തുറിച്ചു നോക്കാൻ പോയിട്ട് പാളി നോക്കാനോ ഒളിഞ്ഞു നോക്കാനോ എത്തി നോക്കാനോ ആർക്കും അവകാശമില്ല. അങ്ങനെ ചെയ്യുന്നവർ എന്റെ സ്വകാര്യതയിലേക്ക് അധിനിവേശം നടത്തുക തന്നെയാണ്. 

നയനഭോഗത്തെ പറ്റി പറഞ്ഞാലുടൻ സ്ത്രീകളുടെ വസ്ത്രധാരണത്തെ പ്രതിയാക്കി സംസാരിച്ചു തുടങ്ങും. ആ വിഷയത്തിൽ ഇട്ട പോസ്റ്റ് വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ==>> സ്ത്രീ ഇറുകിയ വസ്ത്രം ധരിച്ചാൽ എന്താണ് കുഴപ്പം ?

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Wednesday, 10 August 2016

"തെരുവിൽ നിൽക്കുന്ന സുന്ദരി..." !!! മാണി സാറാരാ മോൻ......


2015 ന്റെ തുടക്കം മുതൽ മാണി സാറിന് അത്ര നല്ല കാലമല്ലായിരുന്നു. അത് വരെ ഈ മാണി സാർ ആരായിരുന്നു !!!???


മലയോര കർഷകരുടെ മിശിഹാ എന്ന നിലയിലാണ് മാണി സാർ ഉദ്ഘോഷിക്കപ്പെട്ടിരുന്നത്.... 


കെ കരുണാകരൻ കഴിഞ്ഞാൽ കേരളം കണ്ട ഏറ്റവും തന്ത്രശാലിയായ രാഷ്ട്രീയ നേതാവ്. ഇടതു വലതു ബിജെപി ഭേദമില്ലാതെ ഏവർക്കും സുസ്സമ്മതൻ. അത് കൊണ്ടാണല്ലോ, കേരളത്തിലെ, സോറി ഭാരതത്തിലെ, ഏറ്റവും വലിയ വിപ്ലവ പാർട്ടി പാലക്കാട്ട് പാർട്ടിയുടെ പ്ളീനം നടത്തിയപ്പോൾ മാണി സാറിനെ ക്ഷണിച്ചു പ്രത്യേക ഇരിപ്പടം തന്നെ കൊടുത്തത്‌. ബി ജെ പി യുടെ മുഖപത്രമായ ജന്മഭൂമിയുടെ എഡിറ്റോറിയൽ പേജിൽ കെ.എം.മാണിയെക്കുറിച്ച് "പാലേലെ ‘മാണി’ക്യം" എന്ന പേരിൽ ഒരു ലേഖനം അച്ചടിച്ചു വന്നിട്ടും അധികം കാലമായില്ല. 1965 ൽ പാലാ നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി നിയമസഭയിൽ എത്തിയതിനു ശേഷം ഇന്നേ വരെ പാലായ്ക്കു മാണി സാറല്ലാതെ മറ്റൊരു എം എൽ ഏ ഉണ്ടായിട്ടില്ല. നിയമസഭയിൽ ഒരാൾക്ക് പോലും മാണിയ്ക്കുള്ളത്ര സീനിയോരിറ്റി ഉണ്ടാവില്ല. എന്തിനു നിയമസഭ മന്ദിരത്തിനൊ അവിടെ ഉള്ള ഏതെങ്കിലും സ്ഥാവര ജംഗമ വസ്തുവിനോ മാണിയുടെ സീനിയോരിറ്റിയോളം പഴക്കം വരില്ല. ഐതിഹാസിക ലഡ്ഡു ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നേ ഒരു ഡസനോളം സംസ്ഥാന ബജറ്റുകളാണ് അദ്ദേഹം പുല്ലു പോലെ അവതരിപ്പിച്ചു തള്ളിയത്. കടാപ്പുറം ഭാഷയിൽ പറഞ്ഞാൽ ഇതെല്ലാം റെക്കാഡ് ആണ് കേട്ടാ...റെക്കാഡ്. സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതൽ ബജറ്റുകള്‍ അവതരിപ്പിച്ച ധനമന്ത്രി എന്ന നിലയിൽ കെ.എം. മാണിയുടെ ബഹുമാനാർത്ഥം കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല "K. M. Mani Centre for Budget Studies" എന്ന പേരിൽ ഒരു പുതിയ ഒരു ഡിപ്പാർട്ടമെന്റ് തന്നെ തുടങ്ങിയിരുന്നു. അദ്ദേഹം രചിച്ച "അധ്വാന വർഗ സിദ്ധാന്തം" എന്ന മഹാഗ്രന്ഥം ലോക ശ്രദ്ധ പിടിച്ചു പറ്റിയതാണ്. ബ്രിട്ടീഷ്‌ പാർലമെന്റിൽ വാടകയ്ക്കെടുത്ത ഹാളിൽ വരെ ഈ സിദ്ധാന്തം അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. നമുക്ക് അദ്ദേഹത്തിന്റെ സിദ്ധാന്തം അത്ര ബോധിച്ചില്ല എന്നെ ഉള്ളൂ. ഈയൊരു സിദ്ധാന്തം കൂടാതെ, പേരിടാത്ത ഒന്ന് രണ്ടു ചെറിയ സിദ്ധാന്തങ്ങളും കൂടി അദ്ദേഹത്തിൻറെ ക്രെഡിറ്റിൽ ഉണ്ട്. "വളരും തോറും പിളരും; പിളരും തോറും വളരും" "സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല; ചെറിയ ബുദ്ധിമുട്ട് മാത്രം" എന്നിവയാണവ. അദ്ദേഹം വല്ല റഷ്യയിലോ മറ്റോ ജനിച്ചിട്ടാണ് ഇതെഴുതിയതെങ്കിൽ സകല മാന പാർട്ടി ഓഫീസുകളിലും അദ്ദേഹത്തിൻറെ പടം തൂങ്ങിക്കിടക്കുമായിരുന്നു. മാത്രമോ, കുറഞ്ഞത് ഒരു ഡസൻ രാഷ്ട്രീയ പാർട്ടികളുടെ പേരിന്റെ വാലിൽ എങ്കിലും "മാണിസ്റ്റ്" എന്ന് എഴുതി ചേർക്കുമായിരുന്നു. എന്ത് പറഞ്ഞിട്ടെന്താ കാര്യം; ഇന്നാ, മാണി സാറിന്റെ അവസ്ഥ കണ്ടാൽ പെറ്റ തള്ള സഹിക്കുകേല. വർഷങ്ങൾക്ക് മുമ്പൊരിക്കൽ കേന്ദ്രമന്ത്രിയാകാനുള്ള സകല സാധ്യതയും ഒത്തു വന്നതാണ്. അന്ന് ലീഡർജിയാണ് അത് കപ്പിനും ചുണ്ടിനുമിടയിൽ വച്ചു തട്ടിത്തെറിപ്പിച്ചത് എന്നാണ് കേട്ട് കേൾവി. അത് പോട്ടെ, ഇപ്പൊ മുഖ്യമന്ത്രിയാവും... ഉപമുഖ്യമന്ത്രിയാവും എന്നൊക്കെ കേട്ടു. എല്ലാം കോഴി കോട്ടുവായ വിട്ട പോലെയായി. ഒന്നും സംഭവിച്ചില്ല എന്ന് മാത്രമല്ല, കിട്ടിയത് കൊട്ടപ്പടി ദുഷ്‌പേര്. 

പഴയ ഉമ്മഞ്ചാണ്ടി സർക്കാരിന്റെ അവസാന കാലത്ത് സരിത കഴിഞ്ഞാൽ whatsapp-ലും സോഷ്യൽ മീഡിയയിലും ഒരു മുഖ്യ താരമായിരുന്നു പാവം മാണി സാറും അദ്ദേഹത്തിന്റെ നോട്ടെണ്ണൽ യന്ത്രവും. മാണിയുടെ കരിങ്ങോഴയ്ക്കൽ എന്ന തറവാട്ടു പേര് കരിം"കോഴ"യ്ക്കൽ എന്നാക്കി മാറ്റണം എന്ന് ന്യൂ ജനറേഷൻ ട്രോളന്മാർ മെസേജ് വിട്ടു കളിച്ചപ്പോൾ നോക്കി നിൽക്കാനേ പാലാക്കാർക്ക് വിശിഷ്യാ, മാണി ആരാധകർക്ക് സാധിച്ചുള്ളൂ. തേരാ പാരാ നടന്നു പോകുന്ന ആർക്കും കൊട്ടാവുന്ന വഴിച്ചെണ്ടയുടെ അവസ്ഥയിലായിരുന്നു അന്ന് മാണി സാർ. എന്നാൽ, നാളിതു വരെ എന്തിനെയും ഏതിനെയും എതിർത്തുള്ള ഹർത്താലുകൾ മാത്രം കണ്ടു ശീലിച്ചു പോയ മലയാളി, ചരിത്രത്തിൽ ആദ്യമായി മാണി സാറിനോടുള്ള സ്നേഹവും കൂറും പ്രഖ്യാപിക്കാൻ  ഒരു ഹർത്താൽ നടത്തി വിജയിപ്പിച്ച പാലാക്കാരെ കണ്ട് അന്തം വിട്ട് നിന്നു. കടുത്ത അഴിമതി ആരോപണങ്ങൾക്കിടയിലും ചില ഇടയന്മാരും പെരുന്നയിലെ പോപ്പും പാണ്ടിക്കടവത്ത് കുഞാപ്പയും ഒക്കെ മാണിക്കുള്ള സർവാത്മനാ പിന്തുണ രേഖപ്പെടുത്തുന്നത് കണ്ട "പാലേതര" മലയാളി വീണ്ടും ഞെട്ടി. ഒടുക്കം നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു മാതിരിപ്പെട്ട ആരോപണവിധേയന്മാരെ ഒക്കെ ജനം വീട്ടിലിരുത്തിയപ്പോൾ പാലാക്കാർ മാണിസാറിലുള്ള തങ്ങളുടെ കൂറ് അദ്ദേഹത്തെ ജയിപ്പിച്ച് ഉറക്കെ പ്രഖ്യാപിച്ചു. 

എന്നാൽ, കോഴ ആരോപണവും ഐതിഹാസിക ലഡ്ഡു ബജറ്റും ക്വിക്ക് വെരിഫിക്കേഷനും എഫ് ഐ ആറും സീസറിന്റെ ഭാര്യയും രാജിയും നിയമ സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വെട്ടിക്കുറക്കലും ഫ്രാൻസിസ് ജോർജിന്റെയും കൂട്ടരുടെയും കൊഴിഞ്ഞുപോക്കും തുടങ്ങി ഒട്ടേറെ പ്രതിസന്ധികൾ വന്നപ്പോഴും ഇല്ലാതിരുന്ന ഒരു ഗംഭീര വെളിപാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം പോയ ശേഷം അദ്ദേഹത്തിന് ഉണ്ടായി. തനിക്ക് വന്നു ഭവിച്ച തട്ട് കേടുകൾക്കെല്ലാം പിന്നിൽ അതി ശക്തമായ ഗൂഡാലോചന ഉണ്ടെന്നും അതിന് നേതൃത്വം നൽകിയത് പേര് വെളിപ്പെടുത്താൻ താൻ ആഗ്രഹിക്കാത്ത പ്രമുഖ കോൺഗ്രസ് നേതാക്കൾ ആണെന്നും ആയിരുന്നു ആ വെളിപാട്. ചരൽക്കുന്ന് ക്യാംപിനു മുൻപായി അദ്ദേഹം പങ്കെടുത്ത ധ്യാനത്തിൽ വച്ച് ഈ വെളിപാടിന്റെ ആധികാരികത അദ്ദേഹം സ്ഥിരീകരിച്ചു കാണും എന്നാണ് പിന്നീട് നടന്ന സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്. ചരൽക്കുന്ന് ക്യാംപിൽ കോൺഗ്രസിനെതിരെ ആരോപണങ്ങളുടെ പെരുമഴയാണ് പിന്നെ പെയ്തത്.  

ഗാഡ്ഗിൽ, കസ്തൂരിരംഗൻ വിഷയത്തിൽ കേരള കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിലാക്കിയതും ഇടുക്കിയിൽ  പട്ടയം കിട്ടാത്ത വിഷയത്തിൽ ജനങ്ങളെ ഇളക്കിവിട്ട് മാണിയുടെ വീട്ടിലേക്ക് പ്രതിഷേധം നടത്തിച്ചതും കോൺഗ്രസാണെന്ന് ക്യാമ്പ് റിപ്പോർട്ട് പറയുന്നു. കെ.എം.മാണിക്കും കേരള കോൺഗ്രസ്സിനും എതിരെ ജനരോഷം തിരിച്ചുവിടാൻ കോൺഗ്രസ് നേതാക്കൾ നിരന്തരം ശ്രമിച്ചെന്ന് ക്യാമ്പ് വിലയിരുത്തി. റബ്ബർ കൃഷിയുടെ രക്ഷക്ക് വേണ്ടി നല്‍കിയ നിവേദനം കേന്ദ്രമന്ത്രി ചിദംബരം മനഃപൂർവ്വം കണ്ടില്ലെന്ന് നടിച്ചു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മാണിഗ്രൂപ്പിന്റെ സീറ്റുകളിൽ പരമാവധി തോൽവി ഉറപ്പ് വരുത്താനായി കോൺഗ്രസ് അണികളെ സ്വതന്ത്രവേഷം കെട്ടിച്ച് റിബലാക്കി നിർത്തി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ അർഹമായ സീറ്റ് കൊടുത്തില്ല. രമേശ് ചെന്നിത്തലയുടെ ആശീർവാദത്തോടെ ബാർ കോഴ കേസിൽ ഇരട്ട നീതി കാട്ടി. കോൺഗ്രസ് നേതാക്കൾക്കെതിരായി വന്ന കാഷ്യു, കൺസ്യൂമർഫെഡ് അഴിമതി ആരോപണങ്ങളിലും മൃദുസമീപനം കാട്ടി. മാണിയെ കേസിൽ കുടുക്കി അപമാനിച്ചു രാജി വയ്പ്പിച്ച സമയത്തു തന്നെ കെ.ബാബുവിനെ സംരക്ഷിച്ച് നിർത്തി. നിയമ സഭാ തിരഞ്ഞെടുപ്പിൽ  കേരള കോൺഗ്രസ്സിന്റെ സിറ്റിങ് സീറ്റുകളിൽ സ്ഥാനാർത്ഥി നിർണയത്തിന് മുമ്പേ കോണ്‍ഗ്രസ് അണികളെക്കൊണ്ട് കുഴപ്പങ്ങൾ ഉണ്ടാക്കി. തിരുവല്ലയിൽ ജോസഫ് എം.പുതുശേരിയെ തോല്‍പ്പിക്കാൻ പി.ജെ.കുര്യൻ രംഗത്തിറങ്ങി. വിവിധ കക്ഷികൾ വിട്ടു പോയതു മൂലം ഒഴിവ് വന്ന ഒൻപത് നിയമസഭാ സീറ്റുകളിൽ ഒന്ന് പോലും കേരളാ കോൺഗ്രസിന് നൽകാതെ കോൺഗ്രസ് കൈയടക്കി വച്ച്‌ പാർട്ടിയെ ശുഷ്‌കിപ്പിക്കാൻ ശ്രമിച്ചു..... അങ്ങനെ ചാർജ്ജുകൾ അനവധി നിരവധിയാണ്.

ഇതിന്റെയൊക്കെ സത്യസ്ഥിതി എന്തായാലും, കെ.എം. മാണി, കോൺഗ്രസ്‌ നേതൃത്വം നൽകുന്ന ഐക്യജനാധിപത്യമുന്നണി വിട്ടു പുറത്ത് പോയി എന്നതാണ് യാഥാർഥ്യം. 1982 മുതൽ യു.ഡി.എഫിന്റെ നെടും തൂണുകളിലൊന്നായിരുന്ന മാണിയും അദ്ദേഹത്തിന്റെ കേരളാ കോൺഗ്രസും ഇന്ന് യു ഡി എഫിലുമില്ല എൽ ഡി എഫിലുമില്ല. ചാനലുകളിൽ വന്നിരുന്ന് ചർച്ച ചെയ്യുന്നവർ എന്തൊക്കെ പറഞ്ഞാലും, ഇതിൽ മാണി സാറിന്റെ ഉദ്ദേശ്യം എന്താണെന്നു വ്യക്തമാക്കാൻ അദ്ദേഹത്തിന് മാത്രമേ കഴിയൂ. പക്ഷെ, ഒരു കാര്യം വ്യക്തമാണ്. ഇന്നത്തെ രാഷ്ട്രീയ പരിതസ്ഥിതിയിൽ മാണി വിഭാഗം കേരള കോൺഗ്രസിന് യു ഡി എഫിന് പുറത്തു സ്വീകാര്യത കുറവ് തന്നെയാണ്. ബി ജെ പി നയിക്കുന്ന എൻ ഡി ഏ മാണിയെ രണ്ടു കൈയും നീട്ടി സ്വീകരിച്ചേക്കാം. പക്ഷെ  ആ നീക്കത്തെ,  മാണിയോട് ഉപാധികളില്ലാത്ത കൂറ് പുലർത്തുന്ന ബിഷപ്പുമാരും പാർട്ടി നേതാക്കളും പാലായിലെ മാണി വിധേയരും ഒട്ടു വൈഷമ്യത്തോടെ അനുകൂലിച്ചാൽ തന്നെ, മറ്റു പ്രദേശങ്ങളിലെ അണികളും മാണിക്ക് മാത്രം വോട്ട് ചെയ്തു കൊണ്ടിരിക്കുന്ന  കുറെ വെന്തിങ്ങാ ക്രിസ്ത്യാനികളും എത്രത്തോളം സ്വീകരിക്കും എന്നതിൽ തർക്കമുണ്ട്. കൂടാതെ, ആ നീക്കം മാണിക്ക് മകനോട് മാത്രമേ സ്നേഹമുള്ളൂ എന്ന് ചിന്തിക്കുന്നവരുടെ നിലപാടിനെ ശരി വയ്ക്കുന്നതാവും. പാർട്ടി സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാവായി പ്രസംഗിച്ചെങ്കിലും എൽ ഡി എഫ് തൽക്കാലത്തേക്കെങ്കിലും മാണിയ്ക്ക് വേണ്ടി കതകു തുറക്കാൻ വഴിയില്ല. 

അപ്പോൾ, സംഭവിക്കാൻ സാധ്യതയുള്ള കാര്യം ഒന്ന് മാത്രമാണ്. കേരളാ കോൺഗ്രസ് മാണി ഇവിടം കൊണ്ടൊന്നും തീരാൻ പോകുന്നില്ല. തൽക്കാലം പെരുവഴിയിലെ സുന്ദരിയായി തുടരും. മാണി തന്റെ നവനൂതന സിദ്ധാന്തമായ സമദൂര സൗഹൃദ സിദ്ധാന്തം എടുത്തു പ്രയോഗിച്ചു കഴിഞ്ഞു. എൽ ഡി എഫിനോടും യു ഡി എഫിനോടും എൻ ഡി ഏ യോടും തുല്യ അകലം... അല്ലെങ്കിൽ തുല്യ അടുപ്പം.... അതായത് ഏതു നിമിഷവും നമ്മുടെ കയ്യിൽ  വന്ന് പെടും എന്ന പ്രത്യാശ മൂന്ന് കൂട്ടരിലും നിലനിർത്തിക്കൊണ്ട് പ്രത്യേക ബ്ലോക്കായി തുടരും. തങ്ങൾക്കു ശക്തിക്ക് ഒരു കുറവുമില്ല എന്ന് തെളിയിക്കാൻ പോന്ന രണ്ടു സംസ്ഥാന സമ്മേളനവും രണ്ടു ബഹുജന സമരവും അങ്ങ് നടത്തും; അത്രേ ഒള്ളൂ കാര്യം. രണ്ടോ മൂന്നോ കൊല്ലത്തേക്ക് പാർട്ടിയെ ഇങ്ങനെയൊക്കെ കൊണ്ട് നടക്കാനുള്ള പണവും സ്വാധീനവുമൊക്കെ അദ്ദേഹത്തിന്റെ കയ്യിലുണ്ട്. മാണിയുടെ തീരെ നിസാരമല്ലാത്ത വോട്ട് ബാങ്ക് ആവശ്യകമായി വരുന്ന അടുത്ത തെരഞ്ഞെടുപ്പവസരത്തിൽ കേരളത്തിലെ ഏതെങ്കിലും മുന്നണി അദ്ദേഹത്തിന്റെ സഹായം തേടി ചെല്ലും എന്നുറപ്പാണ്. അപ്പോൾ ഞെളിഞ്ഞ് നിന്ന് സൗകര്യപൂർവ്വം വിലപേശാം. ഏറ്റവും ഗുണം കിട്ടാവുന്ന മുന്നണിയിൽ കയറിപ്പറ്റാം എന്നതിൽ ഒരു തർക്കവും ഇല്ല. 

എന്തായാലും ഒരു കാര്യം ഉറപ്പിച്ചു പറയാം. ഇപ്പോൾ നടക്കുന്നതൊക്കെ മാണി സാറിന്റെ ഒരു പിപ്പിടി നമ്പറാണെന്ന് തലയ്ക്കു വെളിവുള്ള എല്ലാവർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. കേരളത്തിലെ വോട്ടർമാരിൽ നല്ല ശതമാനവും വിവേചന ബുദ്ധിയും ഓർമ്മശക്തിയും ഇല്ലാതെ വോട്ടു കുത്തുന്നവരാണെന്ന വ്യക്തമായ ധാരണ  നൂറ്റാണ്ടോളം കേരളരാഷ്ട്രീയത്തിൽ കടവിറങ്ങിയതിന്റെ പരിചയമുള്ള മാണിക്കുണ്ടെന്നേ....മാണി സാറാരാ മോൻ...!!!


 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Wednesday, 3 August 2016

ഓ; വീഞ്ഞ് നിരോധിച്ചെന്ന് കരുതി കുർബ്ബാനയ്ക്കും കർത്താവിനും എന്നാ പറ്റാനാ ?

ബീഹാറിൽ, കത്തോലിക്കരുടെ വിശുദ്ധ കുർബാനയ്ക്കുള്ള വീഞ്ഞിന്റെ ഉല്പ്പാദനം നിരോധിച്ചു. ഇതു സംബന്ധമായ ഉത്തരവ് പ്രഖ്യാപിച്ചതായി സംസ്ഥാന എക്‌സൈസ് കമ്മീഷണർ ആദിത്യകുമാർ ദാസ് അറിയിച്ചു. കഴിഞ്ഞ അര നൂറ്റാണ്ടായി കുർബാനയ്ക്കുള്ള വീഞ്ഞ് തയാറാക്കുന്നതിന് സർക്കാർ അനുമതി ഉണ്ടായിരുന്നു. ഈ വർഷം ഏപ്രിൽ മാസം മുതലാണ് ബീഹാറിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയത്. പക്ഷെ, ഇത് വരെ കുർബാനയ്ക്കുള്ള വീഞ്ഞ് ഉല്പ്പാദിപ്പിക്കുവാൻ സഭാധികാരികൾക്ക് സർക്കാർ അനുവാദം നൽകിയിരുന്നു. സഭാധികാരികൾക്ക് കുർബാനയ്ക്കുള്ള വീഞ്ഞ് ഉല്പ്പാദിക്കുവാൻ നൽകിയ അനുവാദം പല രീതിയിലും ദുരുപയോഗപ്പെടുത്തുവാനുള്ള സാധ്യത പരിഗണിച്ചാണ് നിരോധനമെന്നാണ് സർക്കാർ ഭാഷ്യം. പാറ്റ്‌ന അതിരൂപതയുടെ വീഞ്ഞുല്പ്പാദന ചുമതല വഹിക്കുന്ന ഈശോസഭാ ബ്ര. ഫ്രാൻസിസ് തട്ടാപറമ്പിലിന്റെ അഭിപ്രായത്തിൽ ഏതു നിമിഷവും എക്‌സൈസ് ഉദ്യോഗസ്ഥർ എത്തി വൈനറി അടയ്ക്കുവാൻ സാധ്യതയുണ്ട്. ഹിന്ദുക്ഷേത്രങ്ങളിൽ ദേവന്മാരെ പ്രീതിപ്പെടുത്തുന്നതിനായി മാർക്കറ്റിൽനിന്ന് ലഭിക്കുന്ന മദ്യം ഒഴിക്കുന്നത് മദ്യനിരോധനത്തെ തുടർന്ന് നിരോധിച്ചിരുന്നു. ഇതിനെ തുടർന്ന് തീവ്രവാദികളായ ചില ഹിന്ദുസംഘടനകളാണ് കുർബാനയ്ക്കുള്ള വീഞ്ഞിന്റെ ഉല്പ്പാദനം നിരോധിക്കുവാൻ മുൻകൈ എടുത്തതെന്ന് വൈദികർ ആരോപിക്കുന്നു. വീഞ്ഞ് വിശുദ്ധ കുർബാനയ്ക്ക് അനിവാര്യമാണെന്നുള്ള ആത്മീയവശം സർക്കാരിനെ അറിയിക്കുമെന്ന് പാറ്റ്‌ന അതിരൂപത വക്താവ് ഫാ. ദേവസ്യ മറ്റത്തിലാനി അറിയിച്ചു. ബീഹാർ സർക്കാരിന്റെ നീക്കത്തിന്റെ ചുവട് പിടിച്ച് മധ്യപ്രദേശ്, ഉത്തർപ്രദേശ് സർക്കാരുകളും ഇതേ രീതിയിൽ പ്രവർത്തിച്ചേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

കേരളത്തിലെ കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ പുതിയ മദ്യനയ പ്രഖ്യാപനത്തിന് പിന്നാലെ ശ്രീമാൻ വെള്ളാപ്പള്ളി നടേശന്‍, ബാറുകള്‍ നിരോധിക്കുന്നതിനൊപ്പം ക്രൈസ്തവപുരോഹിതര്‍ വൈന്‍ വിളമ്പുന്നതും നിരോധിക്കണം എന്ന്  ആവശ്യപ്പെട്ടിരുന്നു. പള്ളികളിലെ കുര്‍ബാനയ്ക്ക് വീഞ്ഞ് ഉപയോഗിക്കുന്നതിനെ മദ്യപാനമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കാണുന്നതു ശരിയല്ലെന്ന് സിറോ മലബാര്‍ സഭ വക്താവ് ഫാ. പോള്‍ തേലക്കാട് തിരിച്ചടിച്ചു.  വൈന്‍ മദ്യമായി ഉപയോഗിക്കുന്നതിനെ എതിര്‍ക്കണമെന്ന് തന്നെയാണ് കെസിബിസിയുടെ അഭിപ്രായമെന്നും ഫാ:പോള്‍ പറഞ്ഞപ്പോൾ, ഒരു പടി കൂടി കടന്നു, വീഞ്ഞ് വിശ്വാസത്തിന്റെ ഭാഗമാണെന്നും, ലോകവസാനം വരെ പള്ളികളിൽ വിശുദ്ധ കുർബാനയ്ക്ക് അത് ഉപയോഗിക്കുമെന്നും ലത്തീൻ സഭയെ പ്രതിനിധീകരിച്ച്, ആർച്ച് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ പ്രഖ്യാപിച്ചിരുന്നു. എതിർപ്പുകളെ കാര്യമാക്കുന്നില്ലെന്നു കൂടി അദ്ദേഹം കൂട്ടിച്ചേർത്തു. 
പൊതുവെ, ക്രൈസ്തവ ആരാധനാ ക്രമങ്ങളെ പറ്റി ഉള്ള വളരെ വളരെ ശുഷ്കമായ അറിവാണ് വീഞ്ഞിനെപ്പറ്റിയുള്ള മോശമായ കാഴ്ചപ്പാടുകൾക്ക് പിന്നിൽ എന്നാണ് ഞാൻ കരുതുന്നത്. മിക്കവാറും, ഇത്തരം വിമർശകർക്ക് സിനിമകളിൽ നിന്നും സാഹിത്യ രചനകളിൽ നിന്നും കിട്ടിയ ഉൾക്കാഴ്ച മാത്രമേ ഈ വിഷയത്തിൽ ഉള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ഒരു ക്രൈസ്തവ വിശ്വാസിയാണ്. റോമൻ സുറിയാനി കത്തോലിക്കാ സഭാ പാരമ്പര്യത്തിൽ ജീവിക്കുന്ന ആളാണ്‌. പലവട്ടം പള്ളിമേടകളിലും മെത്രാനരമനയിലും കൊവേന്തകളിലും നിന്ന് ഞാൻ ഭക്ഷണം കഴിച്ചിട്ടുണ്ട്. എങ്ങും ഒരു തുള്ളി വൈൻ വിളമ്പുന്നത് ഞാൻ കണ്ടിട്ടില്ല. കുർബ്ബാനയിൽ അല്ലാതെ ഒരു തിരുക്കർമ്മങ്ങളിലും വീഞ്ഞ് ഉപയോഗിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ജനിച്ചു ഇന്നേ വരെ കുറഞ്ഞത്‌ 3000- ൽ അധികം കുർബ്ബാനകളിൽ പങ്കെടുത്തിട്ടുണ്ട്. ഇന്നേ വരെ ഒരു കുർബ്ബാനയിൽ പോലും പള്ളീലച്ചൻ ഒരു തുള്ളിയെങ്കിലും വീഞ്ഞ് വിളമ്പുന്നത് ഞാൻ കണ്ടിട്ടില്ല. ദേവാലയങ്ങളിൽ നടക്കുന്ന വിശുദ്ധ കുർബാന എന്ന ചടങ്ങ് കണ്ടിട്ടുള്ള ഏതെങ്കിലും മറ്റു മത വിശ്വാസികൾക്ക് പോലും ഒരു  കുർബാനയിൽ ഉപയോഗിക്കുന്ന വീഞ്ഞിന്റെ അളവിനെക്കുറിച്ച്  വ്യക്തമായി മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടാവും. എത്രായിരം ആളുകൾ കൂടുന്ന കുർബ്ബാന ആണെങ്കിലും 15-20 ml വീഞ്ഞാണ് ഒരു കുർബ്ബാനയ്ക്ക് വേണ്ടി പകർന്ന് എടുക്കുന്നത്. സാധാരണ ഗതിയിൽ കുർബ്ബാന അർപ്പിക്കുന്ന അച്ചൻ തന്നെ ആ 15-20 ml വീഞ്ഞും കുടിച്ചിട്ട് കഷ്ടി 50 പൈസ വട്ടവും പപ്പടക്കനവുമുള്ള ഗോതമ്പപ്പം (ഓസ്തി) മാത്രമാണ് വിശ്വാസികൾക്ക് കുര്‍ബാന സ്വീകരിക്കുമ്പോള്‍ കൊടുത്തിരുന്നത്. പിന്നെ അപൂർവ്വം ചില അച്ചന്മാർ ഓസ്തിയുടെ ഒരു അറ്റം വീഞ്ഞിൽ മുക്കി നാവിൽ തരാറുണ്ട്. ഇതാണ് ആകെ ഞാൻ പള്ളികളിൽ കണ്ടിട്ടുള്ള മദ്യ(വീഞ്ഞ്) വിതരണം. അപ്പത്തിൽ മുക്കിപ്പോലും വീഞ്ഞ് തരാത്ത അച്ചന്മാരോട് ഒരു പ്രത്യേക തരം മാനസിക വിരോധമുള്ള പലരും എനിക്ക് കൂട്ടുകാരായി ഉണ്ടായിരുന്നു. വിമർശകർ പറയുന്ന രീതിയിലുള്ള മദ്യ വിതരണം പള്ളികളിൽ ഉണ്ടായിരുന്നെങ്കിൽ കുർബ്ബാനയ്ക്ക് വരുന്ന വിശ്വാസികളെ പിരിച്ചു വിടാൻ ആകാശത്തേക്കോ നെഞ്ചത്തേക്ക് തന്നെയോ വെടി വെക്കേണ്ടി  വന്നേനെ. 

പള്ളിയില്‍ തിരുക്കർമ്മങ്ങൾക്ക് ഉപയോഗിക്കുന്ന വീഞ്ഞ് സാക്രമെന്റല്‍ വൈന്‍ എന്ന ഗണത്തിൽ പെട്ടതാണ്. സാധാരണ ബീവറേജ് കടകളിൽ കിട്ടുന്ന 41 ദിവസമോ അതിനു മുകളിലോ പഴക്കമുള്ള സാധാരണ വീഞ്ഞല്ല. 15-20 ദിവസം വരെ മാത്രമാണ് ഇതിന്റെ പഴക്കം. പേരിന് വീഞ്ഞ് എന്ന് പറയാം എന്നല്ലാതെ, അതില്‍ ആള്‍ക്കഹോളിന്റെ അളവ് വളരെ കുറവോ, ഒട്ടും തന്നെ ഇല്ലാതെയോ ഇരിക്കും. ഏതെങ്കിലും ബ്രാണ്ടി ഷോപ്പിൽ നിന്ന് വീഞ്ഞിന്റെ കൂട്ടത്തില്‍ പോ‍ലും പെടുത്താനാവാത്ത, അമിതമായ തോതില്‍ ആള്‍ക്കഹോള്‍ അടങ്ങിയ പോര്‍ട്ട് വൈൻ കഴിച്ച അനുഭവം വച്ച് കൊണ്ട്, പള്ളിയിൽ വീഞ്ഞ് കൊടുത്ത് കൂത്താടുന്നു എന്ന് പറയുന്നവരോട് എന്ത് പറയാൻ. കേരളത്തിൽ, അബ്കാരി നിയമത്തിലെ കൊച്ചിൻ മാസ് വൈൻ റൂൾസ് പ്രകാരമനുവദിക്കുന്ന ലൈസൻസിന് കീഴിൽ നിന്നാണ് പള്ളികൾക്ക് വേണ്ടി രൂപതകൾ വിശുദ്ധകുർബായ്ക്ക് വേണ്ട വൈൻ ഉണ്ടാക്കുന്നത്‌. ലൈസൻസ് റൂൾ പ്രകാരം ഉണക്കമുന്തിരി ഉപയോഗിച്ച് മാത്രമേ വൈൻ ഉണ്ടാക്കാവൂ. നിർമാണ വേളയിലോ അതിനുശേഷമോ പഞ്ചസാരയോ പുളിപ്പിക്കുന്നതിനായി മറ്റ് വസ്തുക്കളോ ഉപയോഗിക്കാൻ പാടില്ല. നിർമാണം പരിശോധിക്കാൻ എക്സൈസ് വകുപ്പിന് അധികാരവുമുണ്ട്. മറ്റു സംസ്ഥാനങ്ങളിലും സമാനമായ നിയമ നിർദ്ദേശങ്ങൾ നിലവിലുണ്ടാകും എന്ന് തന്നെയാണ് എന്റെ ഉത്തമവിശ്വാസം.

സാക്രമെന്റല്‍ വൈന്‍ ഉണ്ടാക്കുവാന്‍ വേണ്ടി യൂറോപ്യന്‍ പാതിരിമാര്‍, അവര്‍ ചെന്നിടത്തൊക്കെ മുന്തിരികൃഷി തുടങ്ങിയതും, അത് പിന്നെ അവിടങ്ങളില്‍ വീഞ്ഞ് വ്യവസായത്തിന് കാരണമായതുമൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്. നല്ല മധുരവും വീര്യവുമൊക്കെയുള്ള, കടും ചുവപ്പു നിറത്തിലുള്ള ഒരു പാനീയം ആണ് വീഞ്ഞ് എന്നായിരുന്നു കുട്ടിക്കാലത്ത് എന്റെയും ഒരു ധാരണ. ശരിയായ വീഞ്ഞ് കാണാതെയും രുചിക്കാതെയും അതിനെപ്പറ്റി അബദ്ധങ്ങള്‍ എഴുതിയും പറഞ്ഞും തെറ്റിദ്ധാരണ പരത്തിയ അല്പ്പജ്ഞാനികൾ ആയിരുന്നു എന്റെ ആ ധാരണക്ക് പിന്നിലുള്ള യഥാർത്ഥ പ്രതികൾ. പിന്നീട് പല തരത്തിലുള്ള വൈനുകൾ രുചിച്ചപ്പോൾ ആണ് ധാരണകൾ എല്ലാം തെറ്റായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. 

അതൊക്കെ പോട്ടെ; നമ്മുടെ വിഷയം പള്ളിയും കുർബ്ബാനയും വീഞ്ഞ് നിരോധനവും ആണല്ലോ. വീഞ്ഞിന് കൂദാശാ പാരികർമ്മത്തിലുള്ള സ്ഥാനത്തെ പറ്റി ഇതൊന്നും അറിയാത്തവരോട് വേദപാഠം ഓതാൻ പോകണോ എന്ന് സഭയും കുഞ്ഞാടുകളും ഒരു രണ്ടു വട്ടമെങ്കിലും ആലോചിക്കണം എന്നാണ് എന്റെ ഒരിത്. ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും നൽകാൻ ആഹ്വാനം ചെയ്ത് ദൈവിക നിയമങ്ങൾക്കൊപ്പം പാലിക്കപ്പെടേണ്ടതാണ് രാജ്യ നിയമങ്ങളും എന്ന് മനസ്സിലാക്കി തന്ന നല്ലിടയന്റെ കുഞ്ഞാടുകളുടെ എന്താണ് ചെയ്യേണ്ടത് ? രാജ്യം ഭരിക്കുന്ന ഗവണ്‍മെന്റ്, മാസ് വൈൻ നിർമ്മാണം നിരോധിച്ചാൽ മറ്റു വഴികൾ നോക്കണം. 

ഓശാനപ്പെരുന്നാളിന് ജറുസലേമിൽ ഉപയോഗിച്ച ഒലീവ് ഇലയ്ക്ക് പകരം ഇവിടെ തെങ്ങിൻ കുരുത്തോല ആകാമെങ്കിൽ; 
പെസഹാത്തിരുനാളിന് ദൈവജനം ഉപയോഗിച്ചിരുന്ന മുട്ടനാടിന്റെ ഇറച്ചിക്ക് പകരം ഇപ്പോൾ കലത്തപ്പവും ഇണ്ടറി അപ്പവും ആകാമെങ്കിൽ;
ദുഖവെള്ളിയാഴ്ച്ച കർത്താവ്‌ രുചിച്ച മീറയ്ക്ക് പകരം പാവക്ക നീര് ആകാമെങ്കിൽ:

വീഞ്ഞിനു പകരം ഇളനീരോ സ്ക്വാഷോ പാലോ ഉപയോഗിച്ച് കൊണ്ട് കൂദാശ പരികർമ്മം ചെയ്‌താൽ എന്താണ് കുഴപ്പം. വിശ്വാസപരമായി അപ്പവും വീഞ്ഞുമല്ലല്ലോ വിശ്വാസി ഉൾക്കൊള്ളുന്നത്; കൂദാശാ പരികർമ്മത്തിലൂടെ സത്താ മാറ്റം സംഭവിച്ച, കർത്താവിന്റെ തിരു ശരീരവും തിരു രക്തവുമാണല്ലോ. അപ്പോൾ പിന്നെ വീഞ്ഞില്ലെങ്കിലും വിശ്വാസത്തിനും കർത്താവിനും ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. ഇനി, നമ്മുടെ മാർപ്പാപ്പയോട് ഈ വീഞ്ഞ് പ്രശ്നം ചർച്ച ചെയ്‌താൽ പല വിഷയങ്ങളിലും അദ്ദേഹത്തിന്റെ ഇതുവരെയുള്ള നിലപാടുകളുടെ വെളിച്ചത്തിൽ നോക്കിയാൽ, അദ്ദേഹം പോലും വീഞ്ഞിന് അനുകൂലമായി സംസാരിക്കും എന്ന് എനിക്ക് തോന്നുന്നില്ല.  

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Monday, 11 July 2016

ആരാണീ ശ്രീനാരായണഗുരു ?? ആരാണ് ഗുരുവിനെ അപമാനിക്കുന്നത് ???











കേരളം ലോകത്തിന് സംഭാവന നൽകിയ ഏറ്റവും മഹാനായ ഹിന്ദു സന്യാസിയാണ് നാരായണ ഗുരുദേവൻ. പുഴുക്കുത്തുകൾ ഇല്ലാതാക്കി ഹിന്ദു ധർമ്മത്തെ നവീകരിച്ച ഗുരുദേവൻ തന്നെയാണ് കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയും. അനാചാരങ്ങൾക്കെതിരെ ശബ്ദം ഉയർത്തുമ്പോഴും അത് സ്വധർമ്മത്തിന് എതിരാകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. പരിഷ്കാരത്തിന്റെ പേരിൽ സംസ്കാരത്തെയും സ്വന്തം നാടിനെ തന്നെയും തള്ളി പറയാൻ മടി കാണിക്കാത്ത ഇന്നത്തെ കപട 'പുരോഗമന' വാദികൾക്ക് ഒരു പാഠമാണ് ഗുരുദേവന്റെ പ്രവർത്തികൾ. ഗുരു ഉയർത്തിയ ചിന്തകൾക്ക് സ്വീകാര്യത വർധിക്കുന്നത് കണ്ട് അദ്ദേഹത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നവർ ഒരിക്കൽ അദ്ദേഹത്തെ കണക്കറ്റ് പരിഹസിച്ചിരുന്നവരും പുലഭ്യം പറഞ്ഞിരുന്നവരുമാണ് എന്നത് ശ്രദ്ധേയമാണ്. ഗുരുദേവ ദർശനങ്ങളെ വക്രീകരിച്ച് അദ്ദേഹത്തെ ഈ നാടിന്റെ ദേശീയ ധാരയിൽ നിന്ന് അടർത്തി മാറ്റാനുള്ള ഏതൊരു ശ്രമങ്ങളെയും നാം ഒറ്റക്കെട്ടായി ചെറുക്കണം. ജനസംഘത്തിന്റെ ദേശീയ സമ്മേളനം ആദ്യമായി കേരളത്തിൽ നടന്നപ്പോൾ കോഴിക്കോട്ടെ സമ്മേളന നഗരിക്ക് നൽകിയത് ഗുരുദേവന്റെ പേര് ആയിരുന്നു. ആ സമ്മേളനത്തിന്റെ അൻപതാം വർഷത്തിൽ മറ്റൊരു ദേശീയ കൗൺസിലിന് കൂടി കോഴിക്കോട് സാക്ഷ്യം വഹിക്കാൻ പോവുകയാണ്. സമ്മേളനം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ എത്തുന്ന ഗുരുദേവ ജയന്തി ആവേശ സ്മരണകളാണ് ഉയർത്തുന്നത്. ഏവർക്കും ചതയ ദിനാശംസകൾ. BJP KERALAM ഫേസ്ബുക് പേജിലെ ചതയദിന പോസ്റ്റാണിത്....

ശ്രീനാരായണീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു കാലങ്ങളായി കാണുന്നതും കേൾക്കുന്നതും ഒക്കെ വിരോധാഭാസങ്ങളും അതിശയജനകവുമായ കാര്യങ്ങളാണ്. പ്രസ്ഥാനത്തെയും അതിന്റെ നേതാക്കളെയും ചുമ്മാ കോർണർ ചെയ്യാനാണ് കേരളത്തിൽ ഇടതും വലതും പാർട്ടികളെല്ലാം അഹോരാത്രം വിശ്രമമില്ലാതെ പണി ചെയ്യുന്നതെന്ന് തെളിയിക്കാനും ജനങ്ങളെ ബോധ്യപ്പെടുത്താനുമാണ് നടേശഗുരു ശ്രമിച്ചു കൊണ്ടേയിരിക്കുന്നത്. അയ്യോ ശ്രീനാരായണ ഗുരുവിനെ അപമാനിച്ചേ, ശ്രീ നാരായണീയ പ്രസ്ഥാനത്തെ അപമാനിച്ചേ മുതലായ മുറവിളികൾ ഇദ്ദേഹത്തിന്റെ സ്ഥിരം നമ്പറുകളായിരിക്കുന്നു.

ആരാണീ ശ്രീനാരായണ ഗുരു എന്ന ചോദ്യത്തിന് പറയാവുന്ന ഉത്തരങ്ങൾ വിരലിൽ എണ്ണിത്തീർക്കാവുന്നതല്ല. കേരളത്തിന്റെ മത-സാമുദായിക-സാമൂഹ്യ പരിസരം വളരെയേറെ ദുഷിച്ചിരുന്ന കാലഘട്ടത്തിൽ ആധ്യാത്മികതയിലൂന്നി നിന്ന് കൊണ്ട് അന്നത്തെ പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരമാര്‍ഗം കാണിച്ചുകൊടുത്ത മഹാത്മാവാണ് ഗുരുദേവൻ. മാനവ പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്ന, സാമൂഹിക മുന്നേറ്റങ്ങളെ മന്ദീഭവിപ്പിക്കുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വേണ്ടെന്നു വയ്ക്കാൻ അന്നത്തെ തലമുറയെ ബോധവല്ക്കരിക്കാൻ കഴിഞ്ഞ അപൂർവ്വം മനുഷ്യസ്നേഹികളിൽ ഒരാൾ. ആരാധന, പൂജ, ആചാരങ്ങൾ എന്നിങ്ങനെയുള്ള പേരുകളിൽ നടത്തിയിരുന്ന അപരിഷ്‌കൃതങ്ങളായ പല  ചടങ്ങുകൾക്കിടയിലും നേരിട്ട് കടന്നു ചെന്ന് അത് നിർത്തി വയ്പ്പിക്കാൻ പാകത്തിന് ആജ്ഞാശക്തിയുള്ള  ആചാര്യൻ. ആഘോഷങ്ങളിലെ പണത്തിന്റെ ദുർവ്യയത്തെയും ആഡംബരങ്ങളെയും എതിർത്ത ജനസ്വാധീനമുള്ള സാധാരണക്കാരൻ. ചെറുമൻ മുതല്‍ ബ്രാഹ്മണൻ വരെയുള്ള മനുഷ്യരെ തന്റെ മഹാദർശനത്തിന്റെ ഒറ്റനൂലിൽ കോർത്തെടുത്ത മഹാൻ. സാമൂഹികവും സാമ്പത്തികവുമായ ഉച്ചനീചത്വങ്ങൾ അനുഭവിച്ചു മുതുകു വളഞ്ഞു പോയ ഒരു ജനതയെ നട്ടെല്ല് നിവർത്തി നടക്കാൻ ബലം നല്കിയ രക്ഷകൻ. മലയാള മണ്ണ് കണ്ട ഏറ്റവും മഹാനായ സാമൂഹ്യ പരിഷ്കർത്താവ്‌, ആത്മീയാചാര്യന്മാരെയും കവികളെയും സാഹിത്യകാരന്മാരെയും വിസ്മയിപ്പിച്ച ജ്ഞാനസമുദ്രം, അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും വേണ്ടി പോരാടിയ വിപ്ലവകാരി എന്നൊക്കെയുള്ള മനോഹരമായ വിശേഷണങ്ങൾക്കൊപ്പം ഗുരു ഒരു ഹിന്ദുസന്ന്യാസിയാണെന്നും ഒരു പ്രത്യേക വിഭാഗക്കാരുടെ ദൈവമാണെന്നും ഒക്കെയുള്ള ശുദ്ധപോഴത്തരങ്ങളും കേൾക്കാറുണ്ട്.  

അങ്ങനെ ഇന്നാട്ടിലെ ഓരോരുത്തരും അവരവരുടെ ആവശ്യങ്ങൾക്കും ഇഷ്ടങ്ങൾക്കും അനുസരിച്ച് തലങ്ങും വിലങ്ങും ഗുരുവിനെ വ്യാഖ്യാനിച്ചു; എന്നാൽ ഈ പറഞ്ഞതിനൊക്കെ അപ്പുറം വലിയ ഒരു പ്രതിഭാസം തന്നെയായിരുന്നു ഗുരു എന്ന് തലയ്ക്കു നല്ല വെളിവുള്ള പലരും സമർഥിച്ചിട്ടുണ്ട്; അതാണ്‌ സത്യവും. തൽക്കാലം ഗുരുമാഹത്മ്യ വർണ്ണന അവിടെ നില്ക്കട്ടെ. 


കേരളനവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന സംഭവമായിരുന്നു ഗുരുദേവന്റെ നേതൃത്വത്തിൽ നടന്ന അരുവിപ്പുറം ശിവലിംഗ പ്രതിഷ്ഠ. സവർണ്ണരുടെ അടിമകളെപ്പോലെ ജീവിച്ചിരുന്ന ഈഴവർക്കും മറ്റു അധഃകൃത വിഭാഗങ്ങൾക്കും ക്ഷേത്രപ്രവേശനം അനുവദിക്കാത്ത, എന്തിന് പൊതുവഴിയിൽ കൂടി നടക്കാൻ പോലും സ്വാതന്ത്ര്യമില്ലാത്ത കാലത്തായിരുന്നു ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത്. 


നിങ്ങൾ സംഘടിച്ചു ശക്തരാകുവിൻ  എന്ന ഗുരുദേവ നിർദേശത്തിന്റെ പൂർത്തീകരണമായിരുന്നു എസ്‌എൻഡിപി രൂപീകരണം. അരുവിപ്പുറം പ്രതിഷ്ഠയുടെ നടത്തിപ്പിനായി രൂപീകരിച്ച അരുവിപ്പുറം ക്ഷേത്രയോഗമാണ്‌ എസ്‌എൻഡിപി യോഗമായി പരിണമിച്ചത്‌. ഈഴവസമുദായത്തിന്റെ സർവ്വതോമുഖമായ അഭിവൃദ്ധിയ്ക്കും സമുദായാംഗങ്ങൾക്ക് വേണ്ടി അമ്പലങ്ങൾ, ആശ്രമങ്ങൾ, വിദ്യാലയങ്ങൾ, സഹായധനം മുതലായവ ഏർപ്പെടുത്തുന്നതിനെ പ്രോത്സാഹിപ്പിക്കാനും നോക്കി നടത്താനുമെന്ന മുഖ്യ ലക്ഷ്യത്തോടെ 1882 ലെ ആറാം നമ്പർ ഇന്ത്യൻ കമ്പനി നിയമം അനുസരിച്ചാണ് എസ്‌എൻഡിപി യോഗം രജിസ്റ്റർ ചെയ്യപ്പെട്ടത്‌. ഈഴവരുടെ ഉന്നമനത്തിനുവേണ്ടി രൂപം കൊടുത്ത സംഘടനയാണെങ്കിലും എല്ലാ മത-ജന വിഭാഗങ്ങൾക്കും സ്വീകാര്യത ഉള്ള ഒരു പ്രസ്ഥാനമായിരുന്നു. ശ്രീനാരായണഗുരു അവസാനമായി സന്ന്യാസ ദീക്ഷ നൽകിയ സ്വാമി ആനന്ദതീർഥൻ എന്ന അനന്തഷേണായി ഒരു കൊങ്ങിണി   ബ്രാഹ്മണനായിരുന്നു. ഇദ്ദേഹമാണ് പയ്യന്നൂരിൽ ശ്രീനാരായണാലയം സ്ഥാപിച്ചത്‌. നായർ സമുദായത്തിൽപ്പെട്ട സത്യവ്രതൻ ശ്രീനാരായണഗുരുവിന്റെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു.  കേരളത്തിലെ മുൻ വ്യവസായവകുപ്പ് മന്ത്രിയായിരുന്നു സി.പി. ഐ നേതാവ് എൻ.ഇ. ബാലറാം തലശേരിയിൽ ആദ്യമായി എസ്‌എൻഡിപി യോഗം രൂപീകരിച്ചപ്പോൾ അതിന്റെ സെക്രട്ടറിയായിരുന്നു. 

കച്ചവടതാൽപര്യക്കാരായ പലരും എസ്‌എൻഡിപി യോഗത്തിന്റെ നടത്തിപ്പ് കൈക്കലാക്കിയതോടെ ഗുരുദേവൻ സന്യാസിസംഘടനയായ ശ്രീനാരായണ ധർമ സംഘം സ്ഥാപിച്ചു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌ എന്ന്‌ പഠിപ്പിച്ച തന്നെ ഈഴവ ജാതിക്കാരുടെ ആത്മീയ നേതാവായും ദൈവമായും ഒക്കെ ചിത്രീകരിക്കാൻ തുടങ്ങിയപ്പോൾ ആലുവ അദ്വൈതാശ്രമത്തിൽ നിന്ന്‌ അദ്ദേഹം നേരിട്ട് ഇത്തരം ഒരു പ്രസ്താവന പുറപ്പെടുവിച്ചു "  നാം ജാതിഭേദം വിട്ടിട്ട്‌ ഇപ്പോൾ ഏതാനും സംവത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വർഗക്കാർ നമ്മെ അവരുടെ വർഗത്തിൽപ്പെട്ടവരായി വിചാരിച്ചും പ്രവർത്തിച്ചും വരുന്നതായും അതു ഹേതുവാൽ പലർക്കും നമ്മുടെ വാസ്തവത്തിന്‌ വിരുദ്ധമായ ധാരണയ്ക്ക്‌ ഇടവന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവർഗത്തിൽ നിന്നും മേൽപ്രകാരമുള്ളവരെ മാത്രമെ നമ്മുടെ പിൻഗാമിയായി വരത്തക്കവിധം അദ്വൈതാശ്രമത്തിൽ ശിഷ്യസംഘത്തിൽ ചേർത്തിട്ടുള്ളൂവെന്നും മേലും ചേർക്കയുള്ളൂ എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു; എന്ന്‌ നാരായണഗുരു". ഇത് പ്രൊഫ. എം കെ സാനു എഴുതിയ നാരായണഗുരു സ്വാമി എന്ന പുസ്തകത്തിൽ ഉള്ളതാണ്. 


ജാതിയുടെ അതിർവരമ്പുകൾ മായ്ച്ച, മാനവികത മാത്രം ലക്‌ഷ്യം വച്ച നന്മയുടെ ദൂതന്റെ മഹത്തായ ദർശനങ്ങളെ അതിന്റെ ഇപ്പോഴത്തെ പ്രചാരകർ (പ്രായോജകർ; അതാണ്‌ ശരി ) തന്നെ മറന്നു എന്നതാണ് യാഥാർത്ഥ്യം. സവർണ്ണ മേൽക്കോയ്മക്കെതിരെയും, സഞ്ചാര സ്വാതന്ത്ര്യത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനും വേണ്ടി നില കൊണ്ട വന്ദ്യഗുരു ഉയർത്തിക്കൊണ്ടു വന്ന പ്രസ്ഥാനത്തെ അപ്പാടെ സവർണ്ണ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളായ ആർഎസ്‌എസിന്റെയും ബിജെപിയുടെയും ലായത്തിൽ തളയ്ക്കാൻ ഇവർ ശ്രമിക്കുമ്പോൾ ആരാണ് ഗുരുവിനെ അവഹേളിക്കുന്നത് ???. മദ്യവർജ്ജനത്തിന്റെ സന്ദേശം പഠിപ്പിക്കാൻ അക്ഷീണം യജ്ഞിച്ച അദ്ദേഹത്തിൻറെ പ്രസ്ഥാനം നയിക്കുന്നതും ഭരിക്കുന്നതും മദ്യക്കച്ചവടക്കാർ ആകുമ്പോൾ ആരാണ് ഗുരുവിനെ നിന്ദിക്കുന്നത്‌ ??? 


അഴിമുഖം.കോമിൽ M.J. ശ്രീചിത്രന്റെതായി കണ്ടത് => ഗാന്ധിയെ കോണ്‍ഗ്രസുകാരുടെയത്ര തവണ കൊല്ലാന്‍ ആര്‍.എസ്.എസുകാര്‍ക്കായിട്ടില്ല എന്നതുപോലെ ഒരു ലളിതസത്യമാണ് നാരായണഗുരുവിനെ എസ് എന്‍ ഡി പിയോളം കുരിശിലേറ്റാന്‍ മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല എന്നതും. നാരായണഗുരുവിനെ ഇത്രയും കാലം വെള്ളാപ്പള്ളി നടേശന്‍ കുരിശില്‍ തറച്ചതില്‍ കൂടുതല്‍, ഒരു നിശ്ചലദൃശ്യം കൊണ്ട് ഇടതുപക്ഷത്തിനു കഴിയുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അയാളുടെ തലയ്ക്ക് ഓളം വെട്ടാണെന്നേ മനസ്സിലാക്കാനുള്ളൂ. നടേശഗുരുവിന്റെ പുത്രനായ തുഷാര തിരുവടികള്‍ ഫോറിന്‍ ലിക്കറിനേപ്പറ്റി ഗുരു ഒരക്ഷരം പറഞ്ഞിട്ടില്ലെന്നു കൂടി കണ്ടെത്തിക്കഴിഞ്ഞു. ഇനി കുറച്ചു കൂടി കാത്തിരുന്നാല്‍ അച്ഛനും മകനും കൂടി ആത്മോപദേശശതകവും വ്യാഖ്യാനിക്കുമായിരിക്കും. അവനവനാത്മസുഖത്തിനാചരിക്കുക എന്നുവെച്ചാല്‍ ഷെയറിടാതെ വിദേശമദ്യം വാങ്ങുക എന്നാണുദ്ദേശിച്ചതെന്നോ, അപരനുസുഖത്തിനായ് വരേണം എന്നാല്‍ സ്വന്തം കാശിനു വാങ്ങിയതാണെങ്കിലും ചക്കാത്തിനു കുടിക്കാന്‍ നില്‍ക്കുന്നവനു ഒരു സ്മാളെങ്കിലും കൊടുക്കണം എന്നാണെന്നോ വ്യാഖ്യാനം വന്നാലും അത്ഭുതപ്പെടാനില്ല.  

“ജാതിയെപറ്റിയും മതത്തെ പറ്റിയും മദ്യപാനം തുടങ്ങിയ സമൂഹ ദോഷങ്ങളെപ്പറ്റിയും ഗുരു പ്രസ്താവിച്ചതും ഗുരുദേവന്റെ വേദാന്തചിന്തകളും ഒരുപോലെ ഉദ്ഗ്രഥിച്ചു ചിന്താപ്രചരണം നടത്താന്‍പോന്ന ധൈഷണിക മഹത്വവും ശീലശുദ്ധിയും ഉള്ള ആളുകള്‍ ആദ്യകാലത്തെ ശിഷ്യപ്രവര്‍ത്തകര്‍ക്ക് ശേഷം നഷ്ടപ്പെട്ടുപോവുകയും സ്ഥാനമോഹികളും അയോഗ്യരുമായ “പെരുച്ചാഴികള്‍” നേതാക്കളായി വരികയും ചെയ്തതാണ് പൊതുവെ പറഞ്ഞാല്‍ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ദുരന്തം” എന്ന് ഡോ. സുകുമാര്‍ അഴീക്കോട് ഒരിക്കൽ പ്രസ്താവിച്ചതും ഇപ്പോൾ സ്മരണീയമാണ്. 

വെറുതെ ഒരു ഓർമ്മപ്പെടുത്തൽ : 

ഗുരുദേവനെ അപമാനിച്ചു എന്നു പറഞ്ഞു നടേശഗുരു ഉറഞ്ഞു തുള്ളിയ സംഭവമായിരുന്നു സി പി എമ്മിന്റെ "ക്രൂശിതനായ നാരായണഗുരു" ടാബ്ലോ സംഭവം. ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ സംഘടിത ശക്തിയെ വര്‍ഗീയശക്തികള്‍ ദുരുപയോഗം ചെയ്യുന്നതും  ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങൾക്ക് ഇന്നത്തെ പ്രചാരകന്മാരുടെ കൈയ്യിൽ സംഭവിച്ച അപചയവും ആണ് അന്ന് സി പി എം നിശ്ചലദൃശ്യത്തിലൂടെ  ചിത്രീകരിക്കാൻ ശ്രമിച്ചതെന്നാണ് ഈ നാട്ടിലെ ചിന്തിക്കുന്നവർ മനസ്സിലാക്കിയത്. അത് കൊണ്ട് തന്നെ ഈ ടാബ്ലോ വഴി സിപിഎം ഒരു തെറ്റും ചെയ്തു എന്ന് സാമാന്യ വിവരമുള്ള  ആർക്കും തോന്നിയില്ല. പക്ഷെ, പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായി മത സംബന്ധിയായ ഒരാഘോഷം സംഘടിപ്പിച്ചതും, തുടർന്നുണ്ടായ വിവാദങ്ങളും ഏതാനും പേരുടെ അപ്രിയവും ഒഴിവാക്കാൻ വേണ്ടി ടാബ്ലോയുടെ കാര്യത്തിൽ പാർട്ടിക്ക് തെറ്റ് പറ്റി എന്ന് വിളിച്ചു പറഞ്ഞതും വലിയ തെറ്റായിപ്പോയി... കാരണം, പാർട്ടി മതചടങ്ങുകളിൽ പങ്കെടുക്കുന്നത് ശരിയല്ലെന്നും ടാബ്ലോ വഴി വിളിച്ചു പറഞ്ഞ കാര്യങ്ങൾ വളരെ ശരിയായിരുന്നെന്നും ചിന്തിക്കുന്നവരുടെ എണ്ണം തീരെ ചെറുതല്ല. അവരോട് പാർട്ടി കാണിച്ചത് വലിയ നയവഞ്ചനയായിപ്പോയി... 


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday, 7 July 2016

മധുരമനോജ്ഞ "മദ്യ രഹിത" കേരളം !? ഇതിലും വല്ല്യ തമാശ സ്വപ്നങ്ങളിൽ മാത്രം.....!!!

2014 - ൽ മദ്യനയം തീരുമാനിക്കാൻ കൂടിയ യു ഡി എഫ് യോഗം കഴിയുമ്പോൾ കേരളത്തിൽ എന്തൊക്കെയോ നടക്കുമെന്ന് കരുതിയവർക്ക് തെറ്റി. മല പോലെ വന്നത് എലി പോലെ പോയി എന്ന് പറഞ്ഞത് പോലെയായി  കാര്യങ്ങൾ..... ഹൈക്കോടതിയിൽ തലേന്ന് വരെ സർക്കാരും, മാധ്യമങ്ങൾക്ക് മുന്നിൽ ശ്രീ ഉമ്മൻ ചാണ്ടിയും കെ എം മാണിയും തുടങ്ങി യു ഡി എഫിലെ പലരും, പറഞ്ഞിരുന്ന നിലപാടിൽ നിന്ന് കുട്ടിക്കരണം മറിഞ്ഞു കൊണ്ടുള്ള ഈ രാഷ്ട്രീയ അഭ്യാസത്തിനു മുൻപിൽ ബാർ-മദ്യ മുതലാളിമാർ, പാവം കുടിയന്മാർ, പ്രതിപക്ഷം...... എന്തിന് പറയുന്നു മദ്യ വിരുദ്ധ പ്രസ്ഥാനക്കാർ പോലും ഞെട്ടിപ്പോയി. യു ഡി എഫിന്റെ ആദർശമുഖമായ സുധീരനും ചെന്നിത്തലയും ഉമ്മച്ചനും ഒരേ ഭാഷയിൽ ആദർശ ഭരിത മദ്യ നിർമാർജ്ജന പ്രതിജ്ഞാ ഗാനം പാടിയപ്പോൾ ബാബുമന്ത്രിയ്ക്ക് ഒന്നും മിണ്ടാനില്ലാതെ അറ്റെൻഷനായി നില്ക്കാനെ കഴിഞ്ഞുള്ളു; "കഷ്ടം തന്നെ മുതലാളീ കഷ്ടം തന്നെ; 418 ബാറുകൾ പൂട്ടിക്കിടക്കുന്നതു സഹിക്കാൻ പറ്റാത്ത മന്തി ബാക്കി 312 കൂടി പൂട്ടുന്നത് എങ്ങനെ സഹിക്കും" എന്ന് ചോദിച്ചു കണ്ണു തള്ളിയവർ പിന്നീടങ്ങോട്ടുള്ള ബാബുവണ്ണന്റെ മദ്യവിരുദ്ധ സദാചാരകഥാപ്രസംഗങ്ങൾ കേട്ട് വീണ്ടും വീണ്ടും കണ്ണു തള്ളി. യുഡിഎഫ് യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ പുതിയ മദ്യനയം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അടച്ചിട്ട 418 ബാറുകള്‍ തുറക്കില്ല. തുറന്ന് പ്രവര്‍ത്തിക്കുന്ന 312 ബാറുകള്‍ കൂടി അടച്ചുപൂട്ടാനും യുഡിഎഫ് യോഗത്തില്‍ ധാരണയായി. ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പിലാക്കും. ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കും. കള്ള് ചെത്ത് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും യുഡിഎഫ് യോഗത്തില്‍ തീരുമാനമായി.  ഞായറാഴ്ച്ചകളില്‍ മദ്യവില്‍പ്പന അനുവദിക്കില്ല. ബാര്‍ തൊഴിലാളികളെ പുനരധിവസിപ്പിക്കും. ബിവറേജസ് കോര്‍പ്പറേഷന്‍റെ വരുമാനത്തില്‍ നിന്ന് ഒരു ശതമാനം ഇതിനായി നീക്കിവെക്കും. ബാര്‍ തൊഴിലാളികള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനുള്ള സാമ്പത്തിക സഹായം ഉറപ്പുവരുത്തും. പുതിയ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കില്ല. ഓരോ വര്‍ഷവും ഔട്ട്‌ലെറ്റുകളുടെ എണ്ണം 10 ശതമാനം കുറയ്ക്കും. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളല്ലാത്ത മറ്റു സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കില്ല. കള്ളുചെത്ത് വ്യവസായം പ്രോത്സാഹിപ്പിക്കും. പത്തു വര്‍ഷത്തിനകം കേരളത്തെ മദ്യരഹിതമാക്കും. മദ്യാസക്തി കുറയ്ക്കാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സമ്പൂര്‍ണ മദ്യനിരോധനത്തിലുപരി മദ്യ വര്‍ജ്ജനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനായി മദ്യ ഉപഭോഗത്തിന്റെ അളവ് കുറയ്ക്കുക, ഡ്രൈ ഡെകളുടെ എണ്ണം വര്‍ധിപ്പിക്കുക, വീര്യം കൂടിയവയ്ക്ക് പകരം വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടുള്ള മദ്യനയമാണ് പ്രഖ്യാപിച്ചത്. പുതിയ മദ്യനയത്തെ യുഡിഎഫ് ഘടക കക്ഷികള്‍ രണ്ടു കയ്യും നീട്ടി വായും പിളർന്നു സ്വാഗതം ചെയ്യുക കൂടി ചെയ്തതോടെ മധുര മനോജ്ഞ മദ്യ രഹിത കേരളം സംജാതമാകുമോ എന്ന് ശുദ്ധഹൃദയരെല്ലാം ഒരു വേള ശങ്കിച്ച് പോയി.... ഹൌ ഹൌ...ഓർത്തിട്ടു തന്നെ കോൾമയിർ കൊണ്ടിട്ട് വയ്യ എന്നായിരുന്നു സ്ഥിതി.....

എന്താണ് "മദ്യ" കേരളത്തിന്റെ ചരിത്രം ? മലയാളി എന്ന് മുതലാണ്‌ മദ്യപിച്ചു തുടങ്ങിയത് ? ഉത്തരം കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന ചോദ്യത്തിന്റെ ഉത്തരം പോലെ തന്നെ കുഴയ്ക്കുന്നതാണ്. ഒരു മാതിരിപ്പെട്ട ഇതിഹാസങ്ങളിലും പുരാണ ഗ്രന്ഥങ്ങളിലും വേദ പുസ്തകങ്ങളിലും മദ്യത്തെപ്പറ്റിയും മദ്യ സേവയെപ്പറ്റിയും പരാമർശമുണ്ട്.

കുടിക്കുന്നത് ഏതു മദ്യമായാലും, അത് കുടിക്കുന്നവരെ മലയാളികൾ പൊതുവെ, കള്ള് കുടിയൻ എന്ന് വിളിക്കുന്നതിൽ നിന്ന് കേരളത്തിന്റെ പരമ്പരാഗത മദ്യം കള്ളായിരുന്നു എന്ന് അനുമാനിക്കാം. തെങ്ങ്, പന എന്നിവയില്‍ നിന്നെടുക്കുന്ന കള്ള് ആയിരുന്നിരിക്കണം പ്രാചീന മലയാളിയുടെ പ്രിയമദ്യം. പിന്നെ പിന്നെ അതിനു ലഹരി പോരാ എന്ന് തോന്നിയ ഏതെങ്കിലും വിരുതന്മാർ ആയിരിക്കും കള്ളോ പഴങ്ങളോഅത് പോലുള്ള മറ്റു വസ്തുക്കളോ പുളിപ്പിച്ച് വാറ്റി പട്ടച്ചാരായം ഉണ്ടാക്കാം എന്ന് കണ്ടു പിടിച്ചതെന്നും കരുതാം. പഴമക്കാർ ഔഷധമായിപ്പോലും മദ്യം ഉപയോഗിച്ചിരുന്നത്രേ.

തെങ്ങ്, പന എന്ന അടിസ്ഥാന വർഗീകരണത്തിൽ ഒതുങ്ങാത്ത കള്ളുകളും കേരളത്തിൽ നിലവിൽ ഉണ്ടായിരുന്നു. മൂക്കാത്ത നെല്ല് കൊയ്ത് എടുത്ത് പുളിപ്പിച്ചുണ്ടാക്കുന്ന 'നെങ്കള്ള്' വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന മദ്യമായിരുന്നത്രേ. വനവാസികൾക്കും കർഷകർക്കും വളരെ പ്രിയപ്പെട്ട സാധനമായിരുന്നത്രേ നെങ്കള്ള്. കരിമ്പ് നീരിൽ നിന്ന് ഉരുത്തിരിച്ചെടുക്കുന്ന 'കുന്തക്കള്ള്', ശര്‍ക്കര കലക്കി പല തരം ഔഷധങ്ങളും സാധനങ്ങളും സുഗന്ധവ്യജ്ഞനങ്ങളും ചേര്‍ത്തുണ്ടാക്കുന്ന 'മധുരക്കള്ള്', സോമതല എന്ന ഔഷധ സസ്യത്തിൽ നിന്നും ഉണ്ടാക്കുന്ന 'പിറമ്പരണ്ടക്കള്ള്', നെല്ലിൽ നിന്നും ഉണ്ടാക്കുന്ന മലർ പൊടിച്ചെടുത്ത് ചില കിടു പിടി സാധനങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കിയിരുന്ന 'പൊരിങ്കള്ള്', കൂടുതൽ ലഹരിയ്ക്ക് വേണ്ടി കഞ്ചാവ് കൂടി ചേര്‍ത്ത് ഉണ്ടാക്കിയിരുന്ന 'രാമരസം' തുടങ്ങിയവയായിരുന്നത്രേ  പ്രാചീന മലയാളിയുടെ പ്രധാന മദ്യങ്ങള്‍.

എന്നാല്‍ ഏതോ മിടുക്കന്മാർ, കൂടുതൽ ലഹരിക്ക്‌ വേണ്ടി, കള്ള് എന്ന താരതമ്യേന അസംസ്കൃതമായ ലഹരി പാനീയത്തെ വാറ്റി എടുത്ത് ചാരായമാക്കാന്‍ തുടങ്ങിയതോടെ മദ്യത്തിന്റെ അടുത്ത കാലഘട്ടം ആരംഭിച്ചിരിക്കണം. പിന്നീട് ഇവിടെ കച്ചവടത്തിന് വന്നു ഇവിടെ കീഴടക്കി ഭരിച്ച വിദേശികളുടെ കൈയിലൂടെ വിദേശ മദ്യങ്ങൾ ഇവിടെ എത്തിക്കാണണം. പതുക്കെ പതുക്കെ വിദേശി സമ്പര്‍ക്കത്തിൽ നിന്ന് മലയാളിക്ക് വിദേശമദ്യത്തോടുള്ള താല്പ്പര്യം കൂടിക്കാണണം. ഇതെല്ലാം ചരിത്രകാരന്മാരുടെ ഊഹങ്ങളാണ്. വിദേശികൾ ക്ളബ്ബുകൾക്കും അതിലെ മദ്യ സൽക്കാരങ്ങൽക്കും കൊടുത്ത പ്രാധാന്യം ക്രമേണ തദ്ദേശീയരായ ആളുകൾക്കും ഇത്തരം കാര്യങ്ങളോട് താല്പ്പര്യം വളർത്തി. വിദേശ ഭരണത്തിന്റെ വ്യാപ്തി നാട്ടിൻ പുറങ്ങളിലേക്കും എത്തിയതോടെ കേരളത്തിന്റെ എല്ലാ ഭാഗത്തും വിദേശമദ്യത്തിന് കൂടുതല്‍ പ്രചാരം കിട്ടിഎന്നും കരുതാം. കേരള ചരിത്രം പരിശോധിച്ചാൽ തിരുവിതാംകൂര്‍ സര്‍ക്കാര്‍ കാലാ കാലങ്ങളില്‍ മദ്യവില്പനയും മദ്യം നിര്‍മാണവും വിദേശമദ്യവും സംബന്ധിച്ച ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ചെത്തുകാരെ സംരക്ഷിക്കാന്‍ 1817 ല്‍ സ്വാതിതിരുനാളിനുവേണ്ടി ഭരണം നടത്തിയ റാണി പാര്‍വതിഭായി കള്ള് എടുക്കാനുള്ള തെങ്ങുകളുടെ കരം പിന്‍വലിച്ചു. ആ വര്‍ഷം തന്നെയാണ് കള്ള്, ചാരായം എന്നിവ നിര്‍മിച്ച് വില്‍ക്കുന്നതിന് ലൈസന്‍സ് ഏര്‍പ്പെടുത്തികൊണ്ട് വിളംബരം പുറപ്പെടുവിച്ചത്. ഇതോടെ മദ്യവില്പനയ്ക്ക് ആദ്യം നിയന്ത്രണം വന്നു. കേരളത്തില്‍ നിര്‍മിക്കുന്ന മദ്യത്തിനും വിദേശത്തുനിന്ന് കൊണ്ടുവരുന്ന മദ്യത്തിനുമെല്ലാം തിരുവിതാംകൂറില്‍ മാറി മാറി വന്ന രാജക്കന്മാര്‍ ശക്തമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. 

സ്വാതന്ത്ര്യസമരകാലത്ത്  മദ്യഷാപ്പുകള്‍ക്ക് എതിരെ  വ്യാപകമായി  സമരം നടന്നിരുന്നു. ഇവിടത്തെ മദ്യാസക്തിയെ സാക്ഷാൽ ഗാന്ധിജി വരെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ശ്രീ നാരായണ ഗുരുവും മദ്യത്തിനെതിരെ ബോധവൽക്കരണം നടത്തിയിട്ടുണ്ട്. സ്വാതന്ത്ര്യലബ്ധിയോടെയാണ് കേരളത്തിലെ മദ്യ മേഖല ശക്തി പ്രാപിച്ചത്. കള്ളിനും ചാരായത്തിനും പകരം വിദേശ മദ്യത്തിന് പ്രചാരം കൂടി. 1996 - ൽ നിയമസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി കള്ള് കുടിയനായ അരപ്പട്ടിണിക്കാരന്റെ ഭാര്യമാര്യ്ടെ കണ്ണില്‍ പൊടിയിടാന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി ചാരായ നിരോധനം കൊണ്ടുവരുന്നത്. അന്നാണ് കേരളത്തിലെ ‘സാധാരണക്കാരന്റെ’ ജീവിതം തുരുമ്പെടുത്തു പോകുന്നത് തടയാന്‍ വേണ്ടി നടത്തിയ ഈ അഭ്യാസം മലയാളിയുടെ ജീവിതത്തെ എങ്ങിനെ മാറ്റിമറിച്ചു എന്ന് ചിന്തിക്കുന്നത് രസകരമായിരിക്കും. 1984 മുതല്‍ ചാരായ വില്‍പ്പനയും നിയന്ത്രണവും കയ്യാളിയിരുന്ന, കേരള സ്റ്റേറ്റ് ബീവറെജസ് കോര്‍പറേഷന്‍ എന്ന സ്ഥാപനം ചാരായ നിരോധനത്തോടനുബന്ധിച്ചുണ്ടായ കച്ചവട സാധ്യത പരമാവധി ചൂഷണം ചെയ്തു സംസ്ഥാനത്ത് ഏറ്റവുമധികം ലാഭം കൊയ്യുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നായി മാറി. ചാരായം കുടിക്കുന്നവൻ അഥവാ പട്ടയടിക്കുന്നവന്‍ ലോ ക്ളാസ്സിന്റെ പ്രതിനിധിയും ‘സ്ഥിരമായി രണ്ട് സ്മോള്‍ വിടുന്ന’ ആള്‍ മാന്യനും ആയി ഗണിക്കപ്പെട്ടു. കള്ളിന് വേണ്ടത്ര വീര്യവും മാന്യതയും വിശ്വാസ്യതയുമില്ലാത്തതിനാൽ നാടുനീളെ ബാറുകളും ബെവ്കോ ഔട്ട്‌ ലെറ്റുകളും കൊണ്ട് നിറഞ്ഞു. മദ്യപാനം ചിലരുടെ ഒഴിവാക്കാനാവാത്ത ഒരാവശ്യം എന്ന നില വിട്ട് ഒരു ഫാഷനും സ്റ്റാറ്റസ് സിംബലുമായി. കേരള സംസ്ഥാനം രൂപവല്ക്കരിച്ച സമയത്തെ അഡ്മിനിസ്‌ട്രേഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് 32 വിദേശമദ്യ മൊത്തക്കച്ചവടക്കാരും, 24 ചെറുകിട കച്ചവടക്കാരും വിദേശമദ്യം വിളമ്പുന്ന 16 ക്ളബ്ബുകളുമാണ് ഇവിടെ ഉണ്ടായിരുന്നതെന്ന് കാണാം. അവിടെ നിന്നാണ് മുക്കിലും മൂലയിലും വിദേശമദ്യം കിട്ടുമെന്ന നില വന്നത്. രാഷ്ട്രീയത്തേയും അധികാരകേന്ദ്രങ്ങളേയും നിയന്ത്രിക്കുന്ന വൻ ശക്തിയായി മദ്യലോബി മാറി.

ഒടുവിൽ,  ഒറ്റനോട്ടത്തിൽ ഐതിഹാസികമെന്നു തോന്നാവുന്ന "ചെറുകിട ബാർ നിർമാർജ്ജനം" സുധീരന്റെ മുഖ്യ കാർമ്മികത്വത്തിൽ ഉമ്മൻ ചാണ്ടിയാൽ പ്രഖ്യാപിക്കപ്പെട്ടു. സ്വസ്ഥമായോ അസ്വസ്ഥമായോ ഇരുന്നോ നിന്നോ മദ്യം കഴിക്കാനുള്ള ഇടങ്ങൾ മാത്രമാണ് പൂട്ടിയതെന്ന സത്യം ചിന്തിക്കുന്ന അൽപ്പബുദ്ധികൾക്ക് പോലും മനസിലാകും. പക്ഷെ, ഘട്ടം ഘട്ടമായുള്ള  സമ്പൂർണ്ണ മദ്യ നിരോധനത്തിലേക്കുള്ള കുതിപ്പായിട്ടാണ് ഇതിനെ ഉമ്മൻ ചാണ്ടി വിശേഷിപ്പിച്ചത്‌. ചാരായ നിരോധത്തിന് ശേഷം പാവപ്പെട്ട പട്ടയടിക്കാരുടെ സാമ്പത്തിക സംതുലനമാണ് അട്ടിമറിക്കപ്പെട്ടത്. ഒരു ദിവസത്തെ അധ്വാനത്തിനു ശേഷം ലഭിക്കുന്ന കൂലിയുടെ ചെറിയ ഭാഗം ചാരായത്തിന് ചെലവഴിച്ചവര്‍ തന്നെ ചാരായ നിരോധനത്തിന് ശേഷം അതിന്റെ പല മടങ്ങ്‌ പണം ചെലവിട്ട് ഒട്ടും തന്നെ നിലവാരമില്ലാത്ത മദ്യം വാങ്ങി കുടിച്ചു തുടങ്ങി. ഒറ്റക്കു ഒരു കുപ്പി വാങ്ങാൻ പാങ്ങില്ലാത്തവർ ഷെയർ ഇട്ടടിച്ചു. അപ്പോഴും പോക്കറ്റ് ഒട്ടയാവുമെന്ന യാഥാർത്ഥ്യം നില നിന്നു. അത്യാവശ്യം കിന്റാവാൻ പാകത്തിന് കഴിച്ചാൽ കുടുംബത്തിന് അരിയും സാമാനങ്ങളും വാങ്ങാൻ പണമുണ്ടാവില്ല എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങി. അങ്ങനെ നിൽക്കുമ്പോൾ നാട്ടിൽ കൂലി നിലവാരം കൂടുകയും അവരുടെ സാമ്പത്തിക നിലവാരം വീണ്ടും ഭദ്രത പ്രാപിച്ചു വരികയുമായിരുന്നു. അപ്പോഴാണ്‌ ഈ ഇരുട്ടടി വരുന്നത്. ഇനിയെന്തൊക്കെ ഉണ്ടാകുമെന്ന് കാത്തിരുന്നു കാണാം. 

കേരളത്തിൽ ഇത് കൊണ്ട് സംഭവിച്ച കുറെ കാര്യങ്ങൾ (ഇതൊരു പൂർണ്ണ ലിസ്റ്റല്ല. ലിസ്റ്റിലേക്ക് സഹൃദയർക്ക് സംഭാവന നല്കാവുന്നതാണ്.)

1. തുടരണം, വികസിക്കണം എന്നൊക്കെ പറഞ്ഞ് കെട്ടിപ്പൊക്കിയ മനക്കോട്ടകൾ ദയനീയമായി തകർന്നു വീണു. എല്ലാം ശരിയാക്കിത്തരാം എന്ന് പറഞ്ഞവരെ ജനം വിശ്വാസത്തിലെടുത്തു.
2.  ചില രാഷ്ട്രീയ പാർട്ടികളുടെ ഫണ്ട് വികസിച്ചു....ചിലരുടേത് ശുഷ്കിച്ചു.
3. ബീവറേജസ് കോർപറേഷൻ വീണ്ടും വീണ്ടും കോടികൾ വാരിക്കൂട്ടി ഉത്തരോത്തരം ലാഭത്തിലേക്ക് കുതിച്ചു.
4. പഞ്ച നക്ഷത്ര നിലവാരത്തിൽ കുറഞ്ഞ ബാർ മുതലാളിമാരും അവരുടെ തൊഴിലാളികളും മറ്റു പണികൾ കണ്ടെത്തി ജീവിക്കുന്നു.
5. കഞ്ചാവ്, ആന മയക്കി, പൊടിക്കള്ള്, ചുമ മരുന്നുകൾ, അലർജി മരുന്നുകൾ, വ്യാജമദ്യ- വാറ്റുചാരായം എന്നിവയുടെ കച്ചവട സാധ്യത പതിന്മടങ്ങ് വർദ്ധിച്ചു .  
8. ബാറിൽ ഇരുന്നടിക്കണം എന്ന് നിർബന്ധമുള്ളവർ ഫൈവ് സ്റ്റാർ ഹോട്ടലിന്റെ അന്തസ്സുള്ള കസ്റ്റമേഴ്സ് ആയി മാറി.. 
9. ഊതിക്കുടിക്കാൻ നിവൃത്തിയില്ലാത്ത അഗണ്യകോടിയിൽ പെട്ട പാവത്തുങ്ങൾ ഇപ്പോഴും ബീവറെജസ് കോർപ്പറെഷന്റെ ഔട്ട് ലെറ്റുകളിൽ പോയി ക്യൂ നിന്ന് വാങ്ങി അടിക്കുന്നു.
10. വ്യാജ വാറ്റു പ്രൊഫഷണലുകൾ, വ്യാജ വാറ്റുപകരണങ്ങൾ, പ്രെഷർ കൂക്കർ, പുട്ട് കുട്ടി, ചെമ്പ് പൈപ്പ്, ഗ്ളാസ് പൈപ്പ്, മണ്‍കുടം, ചെമ്പ് കുടം, ചില ആയുർവേദ മരുന്നുകൾ, യീസ്റ്റ്, മുന്തിരി, പൈൻ ആപ്പിൾ മുതലായവക്ക് ഡിമാന്റ് കൂടി.
11. വഴിവക്കുകളിലും തട്ടുകടകളിലും പതുങ്ങി നിന്ന് "നിപ്പൻ" അടിക്കുന്നവരുടെ എണ്ണം കൂടി. തികച്ചും സ്വകാര്യമായി സംഘം ചേർന്നോ ഒറ്റക്കോ നടന്നിരുന്ന മദ്യസേവ റോഡ് സൈഡിലേക്കും വീട്ടുമുറികളിലേക്കും മാറി. തദ്വാരാ ഇതു കണ്ടു വളരുന്ന യുവതലമുറയും മോശം മാതൃകകളെ അനുകരിക്കാൻ തുടങ്ങി.
12. ക്ലാസ് കുറഞ്ഞ ബാറുകൾ അടഞ്ഞതോടെ ഒഴിഞ്ഞ പറമ്പുകളും കെട്ടിടങ്ങളും എല്ലാം ടാബ്‌ലറ്റ് ബാറുകളായി.
13. ബിവറേജസിൽ ക്യൂ നിന്നു സാധനം വാങ്ങി മൊത്തമായും ചില്ലറയായും കച്ചവടം നടത്തുകയും ഡോർ ഡെലിവറി നടത്തുകയും ചെയ്യുന്ന പെറ്റി അബ്‌കാരികളുടെ എണ്ണം കൂടി.  
14.  സോഡാ, താറാവ് മുട്ട, എരിവ് മിക്സ്ചർ, മുളക് ബജി മുതലായവയുടെ കച്ചവടം നന്നേ കുറഞ്ഞു.    
15. ഹർത്താൽ, പൊതു പണിമുടക്ക്‌, സമരങ്ങൾ, സമ്മേളനങ്ങൾ മുതലായവയുടെ വിജയ സാധ്യത കുറഞ്ഞു.
16. മിലിട്ടറി ക്വാട്ട കിട്ടുന്ന എക്സ് സർവീസുകാർ, മാഹിയിൽ പോയി വരുന്ന ലോറി, ടാക്സി മുതലായ വാഹനങ്ങളിലെ പണിക്കാർ എന്നിവർക്ക് വരുമാനം കൂടി.‍
17. മിടുക്കന്മാരായ ചില ബാർ മുതലാളിമാർ പോയി 5 സ്റ്റാർ പദവി സംഘടിപ്പിച്ചു വീണ്ടും കൊയ്ത്തു തുടങ്ങി. 

ഇതിൽക്കൂടുതൽ എഴുതി ബോറടിപ്പിക്കുന്നില്ല. കാര്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം. ഉമ്മൻ ചാണ്ടിയും സംഘവും പറഞ്ഞ പോലെയായിരുന്നില്ല കാര്യങ്ങൾ. ഇവിടെ മദ്യനിരോധനം എന്നൊരു സംഭവമേ നടന്നില്ല; ആകപ്പാടെ ആളുകൾക്ക് പോയിരുന്നു കുടിക്കാനുണ്ടായിരുന്ന ഇടങ്ങൾ മാത്രമാണ് നിർത്തലാക്കിയത്. പിന്നെ സുലഭവും മിതമായ വിലയിലും ലഭിച്ചിരുന്ന സാധനം നിങ്ങൾ വല്ല്യ ലക്ഷുറി ആക്കിക്കളഞ്ഞു; അത്ര മാത്രം. പക്ഷെ ഒരു കാര്യം മനസിലാക്കണമായിരുന്നു. മദ്യം നിരോധിക്കാം. ശീലങ്ങളും സന്തോഷങ്ങളും നിരോധിക്കാനാവില്ല. "പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി പത്താനാപുരത്തു നിന്നും എത്തിക്കോളും". അടിക്കുന്നവർ ഉള്ളിടത്തോളം ഇവിടെ സാധനം സുലഭമായി കിട്ടും; അത് ചിലപ്പോ വ്യാജനോ കടത്തിയതോ ഒക്കെ ആയിരിക്കും. സാധനം കിട്ടാനുണ്ടെങ്കിൽ അടിക്കാൻ ആളും ഉണ്ടാകും. ഈ പരസ്പര പൂരകത്വം നിലനിൽക്കുന്നിടത്തോളം ഇത് മുഴുവൻ ഇല്ലാതാക്കാൻ ഏതു ഭരണാധികാരി ആണേലും ഇച്ചിരി  ബുദ്ധിമുട്ടും"

പല്ലിളിക്കുന്ന യാഥാർത്ഥ്യം : എന്റെ അറിവിലും പരിചയത്തിലും പെട്ട, മദ്യം കഴിക്കുന്ന ഒരാള് പോലും ഈ മദ്യ "ബാർ " നിരോധനം കൊണ്ട് മദ്യപാനം നിർത്തി കണ്ടില്ല !!!

ഉപദേശം (FREE) : ബാറുകൾ തുറന്നു കൊടുക്കൂ; അതൊരു വ്യവസായമല്ലേ. സർക്കാരിന് മനഃസാക്ഷിക്കുത്തോ മറ്റോ തോന്നുന്നുണ്ടെങ്കിൽ സർക്കാർ മദ്യവിൽപ്പന നിർത്തട്ടെ.

(**ചരിത്ര രേഖകൾക്ക് മാതൃഭൂമി പത്രത്തിൽ മുൻപ് വന്ന ഒരു ലേഖനത്തോടു കടപ്പാട്)

ഇതേ വിഷയത്തിൽ മുൻപ് എഴുതിയ ലേഖനം വായിക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക ==>  മദ്യത്തോടും മദ്യം കഴിക്കുന്നവരോടും കേരളം എന്താണ് ഇങ്ങനെ പെരുമാറുന്നത്.......!!!!???


 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക