കഴിഞ്ഞ വർഷത്തെ വായനാദിന ആഘോഷത്തോടനുബന്ധിച്ചു നടന്ന പി. എൻ. പണിക്കർ അനുസ്മരണ ചടങ്ങിൽ അന്നത്തെ വിദ്യാഭാസമന്ത്രി ജനാബ് അബ്ദു റബ്ബ് നിലവിളക്ക് കൊളുത്താൻ വിസമ്മതിച്ചത് വിവാദമായിരുന്നു. എന്നാൽ, ഞാനും ഒരു മുസൽമാൻ ആണ് എന്നും നോമ്പ് അനുഷ്ടിക്കുന്നുണ്ട് എന്നും നിലവിളക്ക് കൊളുത്തുന്നത് ഭാരത സംസ്കാരം ആണെന്നും അത് ഇസ്ലാം വിരുദ്ധമല്ല എന്നും ഒക്കെ റബ്ബിനെ ഓർമ്മിപ്പിക്കാൻ നടൻ മമ്മൂട്ടി നടത്തിയ ശ്രമം കൂടിയായപ്പോൾ, അന്നത് വലിയ ചർച്ചക്കിടയാക്കിയിരുന്നു.
കുറേക്കാലം മുൻപ് ശ്രീ ബീ. ആര്‍. പീ. ഭാസ്കര്‍, എഴുതിയ "മതചിഹ്നങ്ങളും മതേതരത്വവും" എന്ന ലേഖനത്തിലെ ബീ. ആര്‍. പീ. യുടെ ഒരു നിരീക്ഷണം രസകരമായി തോന്നിയിരുന്നു. "നിലവിളക്ക് ഹിന്ദുക്കള്‍ പേറ്റന്റ് എടുത്ത് കുത്തകയാക്കിയ കണ്ടുപിടിത്തമല്ല. ക്രിസ്തുമതവും ഇസ്ലാമും കേരളത്തിലെത്തുമ്പോള്‍ ഇവിടെ ഒരു ഹിന്ദു സമൂഹം ഉണ്ടായിരുന്നില്ല. ആദ്യകാലത്ത് കേരളത്തിലെ ക്രൈസ്തവ മുസ്ലിം ആരാധനാലയങ്ങളിലും നിലവിളക്ക് ഉപയോഗിച്ചിരുന്നു. ബാഹ്യസ്വാധീനത്തില്‍ പിന്നീട് അവ ഉപേക്ഷിക്കപ്പെടുകയായിരുന്നു. മറ്റുള്ളവര്‍ നിലവിളക്ക് ഉപേക്ഷിച്ചതിന്റെ ഫലമായാണ് അത് ഹിന്ദു കുത്തകയായത്". ഈ നിരീക്ഷണമനുസരിച്ച് മതചിഹ്ന്നങ്ങളും അനുഷ്ടാനങ്ങളും പ്രാദേശികമായ സ്വാധീനത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വരുന്നതാണെന്നും അതാതു സ്ഥലത്ത് ജനജീവിതത്തിനു സഹായകരമായ സംഗതികള്‍ അവിടുത്തെ ആരാധനാ അനുഷ്ടാനങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്നു എന്നും അനുമാനിക്കണം. പുരാതനകാലം മുതൽക്കേ പ്രകാശം ലഭിക്കുവാന്‍ ഒരു പ്രദേശത്ത് ഉണ്ടായിരുന്ന ഒരു ഉപകരണത്തെ ഒരു മതത്തിന്റെ മാത്രം ചിഹ്നമായി ചിത്രീകരിക്കുമ്പോഴും, മറ്റു മതസ്ഥര്‍ അതിനെ അവരുടെ മതത്തിനു വിരുദ്ധമായി ചിത്രീകരിക്കുമ്പോഴും മുകളില്‍ ബീ ആര്‍ പീ സൂചിപ്പിച്ച "ബാഹ്യസ്വാധീനം", സാധാരണ ജനങ്ങളില്‍ മോശപ്പെട്ട സന്ദേശങ്ങളായി എത്തിച്ചേരുന്ന മതതത്വചിന്തകള്‍ ആണെന്ന് തന്നെ സംശയിക്കണം.
ഇതേ തലത്തിലുള്ള അനാവശ്യമായ കുളം കലക്കലുകളാണ് ബീഫിന്റെ വിഷയത്തിലും ഇവിടെ സംഭവിച്ചത്. അന്താരാഷ്ട്രായോഗാദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലെ കീർത്തനാലാപവും വിവാദമാക്കാനുള്ള ശ്രമം നടന്നിരുന്നു. സർക്കാർ ജീവനക്കാർ ജോലി സമയത്ത് പൂക്കളം ഒരുക്കേണ്ടെന്നും ഓണക്കച്ചവടങ്ങൾ നടത്തരുതെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളും വിഭാഗീയമായി വളച്ചൊടിക്കാനുള്ള ഗുരുതരശ്രമങ്ങൾ പല ഭാഗത്തു നിന്നും നടക്കുന്ന സമയം കൂടിയാണിത്. സോഷ്യൽ മീഡിയയിലെ പ്രചരണങ്ങൾ കാണുന്നവർക്കു തോന്നുക ന്യൂനപക്ഷങ്ങളുടെ പിന്തുണ കിട്ടാൻ വേണ്ടി മഹാഭൂരിപക്ഷം വരുന്ന ഹിന്ദു സഹോദരന്മാരുടെ സ്വന്തമായ ഓണാഘോഷം ഇല്ലാതാക്കാൻ പിണറായി വിജയനും ഇടതുപക്ഷവും ശ്രമിക്കുന്നു എന്നാണ്. മതപരമായ ചൈതന്യം ഉൾക്കൊണ്ടു കേരളത്തിൽ എത്ര പേർ ഓണം ആഘോഷിക്കുന്നുണ്ടാവും ? അധികം പേർ കാണാൻ വഴിയില്ല. തലയിൽ ഓളം വെട്ടുള്ള ചില ഭ്രാന്തന്മാർ ഒഴികെ കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളും ജാതിമതഭേദമില്ലാതെയാണ് ഓണം ആഘോഷിക്കാറുള്ളതെന്ന് ആർക്കാണിവിടെ അറിഞ്ഞു കൂടാത്തത്.
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
.png)





