ഞാൻ വെറും പോഴൻ

Thursday, 12 April 2018

ഭാരതസ്ത്രീ എന്ത് കൊണ്ടാണ് വീണ്ടും വീണ്ടും ബലാൽസംഗം ചെയ്യപ്പെടുന്നത് ???

ഡൽഹി  ബലാത്സംഗം പോലെ ദേശീയ അന്തർദേശീയ തലത്തിൽ  പൊതുജന ശ്രദ്ധയാകര്‍ഷിച്ച ഒരു സ്ത്രീ പീഢനമോ മാനഭംഗമോ ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിക്കാണില്ല. രാത്രിയിൽ സുഹൃത്തിനോടൊപ്പം ബസ്സില്‍ സഞ്ചരിച്ച പെണ്‍കുട്ടിയെ ഓടുന്ന ബസ്സിൽ വെച്ച് ക്രൂരമായി ബലാൽസംഗം ചെയ്തിട്ട് മൃതപ്രായയാക്കി റോഡിൽ വലിച്ചെറിഞ്ഞ സംഭവം മുൻപെങ്ങുമില്ലാത്ത വിധം പൊതുസമൂഹം ചർച്ച ചെയ്യുകയും വൻ തോതിലുള്ള ജനകീയ പ്രക്ഷോഭത്തിന് തിരി കൊളുത്തുകയും ചെയ്തു. സത്യം പറഞ്ഞാൽ, ഈ സംഭവത്തിന്റെ മൈലേജിലാണ് ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ ജനങ്ങൾക്കിടയിൽ വന്‍ സ്വാധീനം ഉണ്ടാക്കിയത് പോലും. ഇത്തരം കൊടും ക്രൂരകൃത്യങ്ങള്‍ ചെയ്യുന്ന ചെകുത്താന്മാർക്കു വധശിക്ഷ തന്നെ കൊടുക്കാൻ പോന്ന അതിശക്തമായ നിയമം ഉണ്ടാക്കി ബലാൽസംഗക്കാരെ ഒക്കെ "ഇപ്പൊ ശരിയാക്കിത്തരാം" എന്ന് പറഞ്ഞിട്ട് ഒന്നും നടന്നു കണ്ടില്ല. വധശിക്ഷയ്ക്ക് പകരം ബലാത്സംഗവീരന്മാരുടെ 'പീഡന ഉപകരണം' മുറിച്ചു കളയണം എന്ന അഭിപ്രായം പോലും ചാനൽ ചർച്ചകളിൽ കേട്ടിരുന്നു. മരിച്ചു പോയ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ വരെ ഏതാണ്ടിതേ മട്ടിൽ പ്രതികരിച്ചിരുന്നു. എന്തായാലും, ഈ സംഭവത്തോടെ രാജ്യത്ത് ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്ന ഓരോ സ്ത്രീയുടെയും പ്രതീകമായി "നിർഭയ" എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഡൽഹി പെണ്‍കുട്ടി. 

പിന്നീട് ഒരു അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ബി.ബി.സി. തയ്യാറാക്കിയ ഒരു ഡോക്യുമെന്ററിയിൽ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ക്കഴിയുന്ന മുകേഷ് സിങ് പറഞ്ഞ അഭിപ്രായങ്ങൾ ആണ് വീണ്ടും ഡൽഹി സംഭവത്തെ പൊതു ചർച്ചയ്ക്കു വിധേയമാക്കിയത്. "ഇന്ത്യാസ് ഡോട്ടര്‍" എന്നപേരില്‍ ലെസ്ലി ഉഡ്വിന്‍ ആണ് ഡോക്യുമെന്ററി ഒരുക്കിയത്. സംഭവസമയത്ത് ബസിന്റെ ഡ്രൈവറായിരുന്നു മുകേഷ് സിങ്. സംഭവത്തില്‍ ഉത്തരവാദിത്വം പെണ്‍കുട്ടിക്കു തന്നെയാണെന്നായിരുന്നു മുകേഷിന്റെ അഭിപ്രായം.
നല്ല പെണ്‍കുട്ടികള്‍ രാത്രി ഒമ്പതുമണിക്കുശേഷം പുറത്തിറങ്ങി നടക്കില്ലെന്നും പെണ്‍കുട്ടികളാണ് ബലാത്സംഗത്തില്‍ ആണുങ്ങളെക്കാള്‍ സംയമനം കാണിക്കേണ്ടതെന്നും അയാൾ പറയുന്നു. ആണുങ്ങളും പെണ്ണുങ്ങളും തുല്യരല്ല. രണ്ടുകൈയും മുട്ടാതെ ഒച്ചയുണ്ടാവില്ല. വീട്ടുജോലികളും വീടു നോക്കലുമാണ് സ്ത്രീകള്‍ ചെയ്യേണ്ടത്. മോശം വസ്ത്രങ്ങള്‍ ധരിച്ച് രാത്രി ഡിസ്‌കോത്തെക്കുകളിലും ബാറുകളിലും കറങ്ങിനടക്കരുത് - മുകേഷിന്റെ വിഷം പുരട്ടിയ, അസംബന്ധജടിലവും നീചവും നിന്ദ്യവും ആയ വാക്ക് കസർത്ത് ഇങ്ങനെയൊക്കെയായിരുന്നു. ബലാത്സംഗം ചെയ്യണമെന്ന് നേരത്തേ ഉദ്ദേശ്യമുണ്ടായിരുന്നില്ല; ആകസ്മികമായി സംഭവിച്ചതാണ്; പെണ്‍കുട്ടിയെയും സുഹൃത്തിനെയും പാഠം പഠിപ്പിക്കാനാണു മര്‍ദിച്ചത്. ചെറുത്തുനില്‍ക്കാനും ആക്രമിക്കാനും ശ്രമിച്ചതാണ് ഒപ്പമുണ്ടായിരുന്നവരെ പ്രകോപിപ്പിക്കാന്‍ കാരണമെന്നും മുകേഷ് പറഞ്ഞു വച്ചു. മുകേഷിന്റെ സഹോദരന്‍ രാംസിങ് കേസില്‍ വിചാരണ നടക്കവെ തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രതി ഉള്‍പ്പെടെ അഞ്ചു പ്രതികളാണ് കേസിലുണ്ടായിരുന്നത്. 

ഡൽഹി സംഭവത്തോടെ ഇന്ത്യയിൽ ബലാത്സംഗം എന്ന ക്രൈമിനു വംശനാശം സംഭവിച്ചു പോകും എന്ന് പേടിച്ചവർക്ക് തുടർന്ന് വന്ന വാർത്തകൾ വലിയ ആശ്വാസമായി. ക്രൂരവും വ്യത്യസ്തവുമായ ബലാത്സംഗങ്ങൾ രാജ്യമൊട്ടാകെ നടന്നു. മറ്റെല്ലാ സംസ്ഥാനങ്ങളെയും ബഹുദൂരം പിന്നിലാക്കി ഉത്തർപ്രദേശ്‌ മെഡൽ പട്ടികയിൽ ഒന്നാമതെത്തി. രാജ്യത്തെ സ്ത്രീ സുരക്ഷ മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ വളരെയേറെ അപകടത്തിലാണെന്ന ചുവരെഴുത്താണ് വര്‍ധിച്ചു വരുന്ന  ഇത്തരം സംഭവങ്ങള്‍. ഒന്‍പതു ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞു മുതല്‍ തൊണ്ണൂറ്റി ഒന്‍പതു വയസ്സുള്ള വയോവൃദ്ധ വരെ ബലാല്‍സംഗം ചെയ്യപ്പെടുന്നു. ഇരകളുടെ ലിസ്റ്റില്‍ സുരക്ഷയുടെ ഉന്നത ശ്രേണിയില്‍ ജീവിക്കുന്ന ഒരു വനിതാ ജഡ്ജി പോലും ഉണ്ടായിരുന്നു. വേട്ടക്കാരുടെ പട്ടികയിൽ രാഷ്ട്രീയക്കാർ, സമുദായ നേതാക്കൾ, സന്യാസിമാർ, പുരോഹിതർ, പട്ടാളക്കാർ, പോലീസുകാർ, അധ്യാപകർ, പ്രായപൂർത്തി തികയാത്ത പയ്യന്മാർ മുതൽ തെരുവ് തെണ്ടികൾ വരെ ഉണ്ടായിരുന്നു. അച്ഛൻ, മുത്തച്ഛൻ, അമ്മാവൻ, സഹോദരൻ, മകൻ തുടങ്ങി ആരെയും വിശ്വസിക്കാൻ പറ്റാതായിരിക്കുന്നു. നവ ഹൈ ടെക് വികസനത്തിന്റെയും സാമൂഹിക സുരക്ഷയിൽ ഊന്നിയ പുരോഗതിയുടെയും കണക്കുകളില്‍ ഭരണാധികാരികള്‍ ഊറ്റം കൊള്ളുമ്പോഴും പലേടത്തും സ്ത്രീകളുടെ ശരീരവും വ്യക്തിത്വവും വീണ്ടും വീണ്ടും അപമാനിക്കപ്പെടുകയാണ്.  ഈ സംഭവങ്ങള്‍ ഇവിടത്തെ ഭരണകൂടത്തിനും സമൂഹത്തിനും മാത്രമല്ല, രാജ്യത്തിനാകെ അപമാനകരമാണ്. വൈകുന്ന വിചാരണകളും നിയമത്തിന്റെ പഴുതുകളും ആധുനികവല്ക്കരിക്കപ്പെടുന്ന ജയിൽ സൌകര്യങ്ങളും ഒക്കെ നല്കുന്ന സുഖജീവിതം ആസ്വദിച്ചു തിന്നു കൊഴുക്കുന്ന ഈ കുറ്റവാളികള്‍ നിയമപാലന സംവിധാനത്തെയും ജനാധിപത്യ വ്യവസ്ഥിതിയെയും നോക്കി പരസ്യമായി പല്ലിളിച്ചു കാണിക്കുന്നു. ക്രൂരതയുടെ അങ്ങേയറ്റം എവിടെയാണെന്ന് കാട്ടിത്തന്നു കൊണ്ടിരിക്കുന്ന ഈ സാമൂഹ്യ ദ്രോഹികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നാണ് രാജ്യം മുഴുവന്‍ ആഗ്രഹിക്കുന്നത്. ഈ സ്ഥിതിവിശേഷത്തില്‍ ഐക്യരാഷ്ട്ര സഭ വരെ ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു. 

ഇത്തരം സംഭവങ്ങളെ സ്വാഭാവികമായി കാണുകയും അക്രമികള്‍ക്ക് അനുകൂലമാവും വിധമുള്ള നിലപാടെടുക്കുകയും ചെയ്യുന്ന ചിലര്‍ ഭരണാധികാരികള്‍ക്കും നേതാക്കള്‍ക്കുമിടയില്‍ത്തന്നെ ഉണ്ടെന്നുള്ളതാണ് ഏറ്റവും വലിയ ദൗര്‍ഭാഗ്യം. 'പെണ്‍കുട്ടികള്‍ എന്തിനാണ് ആറുമണിക്ക് ശേഷം പുറത്തിറങ്ങുന്നത് ?' എന്ന് അന്നത്തെ ദൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്, 'പെണ്‍കുട്ടി മാന്യമായി വസ്ത്രം ധരിച്ചാൽ ആണ്‍കുട്ടികൾ അവളെ തെറ്റായ രീതിയിൽ നോക്കുമോ ?' എന്ന് ഹരിയാണ മുഖ്യമന്ത്രി മനോഹർ  ലാൽ ഖട്ടർ, 'സുഹൃത്തിനൊപ്പം രാത്രി 11 മണിക്ക് തന്നെ നിർഭയക്ക് സിനിമയ്ക്ക് പോകണമായിരുന്നോ? ശക്തി മിൽ കേസിലെ പെണ്‍കുട്ടി വൈകിട്ട് ആറിന് എന്തിന് അതു പോലൊരു സ്ഥലത്തു പോയി?' എന്നൊക്കെ എൻ.സി.പി. നേതാവ് ആഷ മിർജെ തുടങ്ങിയ നേതാക്കൾ ചോദിച്ച അതേ ചോദ്യമാണ് ഇപ്പോൾ മുകേഷ് സിങ്ങും ചോദിച്ചത്. ആൺകുട്ടികൾ ബലാൽസംഗം പോലെയുള്ള ചില കളി തമാശകള്‍ കാണിക്കുമ്പോള്‍ അതിന്റെ പേരിൽ അവര്‍ക്ക് വധശിക്ഷ പോലുള്ള കടുത്ത ശിക്ഷകള്‍ കൊടുക്കുന്നത് ശരിയല്ലെന്ന് അഭിപ്രായപ്പെട്ടത് മുൻ കേന്ദ്രമന്ത്രിയും മുൻ യു പി മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി അധ്യക്ഷനും ആയ മുലായം സിംഗ് യാദവ് ആണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ,  തന്റെ പാർട്ടി അധികാരത്തിലെത്തിയാൽ ഇത്തരം നിയമങ്ങൾ മാറ്റുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഡൽഹി,​ മുംബൈ കൂട്ട മാനഭംഗങ്ങളിലെ പ്രതികൾക്ക് പുതിയ നിയമമനുസരിച്ച് വധശിക്ഷ വിധിച്ചതിനെക്കുറിച്ച് പരാമർശിക്കുകയായിരുന്നു ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി. അന്ന്, തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ മാനഭംഗ വിരുദ്ധ നിയമങ്ങളുടെ ദുരുപയോഗം അവസാനിപ്പിക്കുമെന്ന് സമാജ്‌വാദി പാർട്ടി വ്യക്തമാക്കിയിരുന്നു. ഇന്ത്യ എന്ന ദരിദ്രവാസി കര്‍ഷകന്റെ ചാളപ്പുരയില്‍, പത്തു പുത്തനും  രാഷ്ട്രീയ പിന്‍ബലവും ഉള്ള ഏതു ഞരമ്പ്‌ രോഗിക്കും ആരോടും എന്ത് നെറികേടും കാണിക്കാം എന്ന അവസ്ഥയുള്ള നാട്ടില്‍, ആകെ ഉള്ള ചുള്ളിക്കമ്പ് പോലെ ദുർബ്ബലമായ നിയമങ്ങള്‍ കൂടി എടുത്ത് അടുപ്പില്‍ വച്ചാല്‍ എന്തായിരിക്കും ഇവിടത്തെ നിയമ വാഴ്ചയുടെ അവസ്ഥ. എന്തായാലും, ദൈവാനുഗ്രഹത്താലോ വോട്ടർമാരുടെ മനോ ഗുണത്താലോ ഇദ്ദേഹവും മുന്നണിയും തിരഞ്ഞെടുപ്പിൽ പച്ച തൊട്ടില്ല എന്നത് വലിയ ഒരാശ്വാസം തന്നെ ആണ്.  

മുലായംജിയുടെ പ്രസ്താവന ഉണ്ടാക്കിയ ഞെട്ടൽ മാറും മുൻപ്, കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പ്രമാണത്തെ സാർത്ഥകമാക്കിക്കൊണ്ട് മുലായംജിയുടെ വിശ്വസ്ത അനുയായിയും മഹാരാഷ്ട്രയിലെ സമാജ് വാദി പാർട്ടിയുടെ അദ്ധ്യക്ഷനുമായ അബു അസ്മി മുലായംജിയുടെ പ്രസ്താവനയെക്കാള്‍ കടുത്ത ഒരു വിവാദ പ്രസ്താവനയുമായി എത്തിയത്. ബലാൽസംഗത്തിനിരയാകുന്നവരടക്കം വിവാഹേതര ലൈംഗിക ബന്ധം പുലർത്തുന്ന സ്ത്രീകളെ തൂക്കിക്കൊല്ലണമെന്നായിരുന്നു അസ്മിയുടെ ആവശ്യം. ബലാൽസംഗം കുറയ്ക്കാനുളള അതീവ നൂതന മാർഗമായാണ് അസ്മി ഈയൊരു നിർദേശം മുന്നോട്ട് വച്ചത്. ഇസ്ലാം മതപ്രകാരം ബലാൽസംഗത്തിനിരയാകുന്നവരും തൂക്കിക്കൊല്ലേണ്ട കുറ്റം ചെയ്തവരാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. പ്രേരണയോ അനുമതിയോ ഇല്ലാതെ ബലാല്‍സംഗം നടക്കില്ല എന്നാണ് അദ്ദേഹത്തിന്റെ തിയറി. എന്നാൽ ഇവിടെ ഈ കുറ്റം ചെയ്യുന്ന പുരുഷൻ മാത്രം ശിക്ഷിക്കപ്പെടുന്ന അരാജകത്വം ആണ് നിലനില്‍ക്കുന്നതെന്നും അസ്മി കണ്ടെത്തി. 'പരപുരുഷനുമായി സമ്മതിച്ചും അല്ലാതെയും നടത്തുന്ന ലൈംഗിക ബന്ധം ഇസ്ലാമിൽ വലിയ തെറ്റാണ്. അതിനാൽ ബലാൽസംഗം ചെയ്യപ്പെടുന്ന സ്ത്രീയും കുറ്റക്കാരിയാണ്. അവരും ശിക്ഷിക്കപ്പെടണം.' പക്ഷേ ഇന്ത്യയിൽ അതല്ല സ്ഥിതി എന്നുമായിരുന്നു അബു അസ്മിയുടെ നിരീക്ഷണങ്ങൾ. 

മുലായംജിയുടെ മകനും മോശമല്ല. ബദൗനിൽ രണ്ട് പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഒരു മാദ്ധ്യമ പ്രവർത്തകയോട് തട്ടിക്കയറിയത് ഇങ്ങനെയാണ് - ''നിങ്ങൾ സുരക്ഷിതയല്ലേ,​ പിന്നെന്തിന് ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നു?''

ജമ്മുവിൽ എട്ടു വയസ്സായ ബാലികയെ കൂട്ടബലാൽസംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പിടിക്കരുതെന്ന് പറഞ്ഞ് ദേശീയ പതാകയുമേന്തി പ്രകടനം നടത്തിയവർക്ക്‌ നേതൃത്വം കൊടുത്തത് രാജ്യവും സംസ്ഥാനവും ഭരിക്കുന്ന ബിജെപിയുടെ നേതാവായിരുന്നു. പിന്തുണയുമായി എത്തിയത് രണ്ടു ബി ജെ പി എം എൽ എ മാരായിരുന്നു; പോരാഞ്ഞ് രണ്ടു ബി ജെ പി മന്ത്രിമാരായിരുന്നു. .


യു പി യിൽ ബി ജെ പി എം എൽ എ ബലാൽസംഗം ചെയ്തു എന്ന് പറഞ്ഞു യോഗി ആദിത്യനാഥിന്റെ വീടിനു മുൻപിൽ ആത്മഹത്യ ശ്രമം നടത്തിയ പെൺകുട്ടിയുടെ അച്ഛൻ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെടുകയായിരുന്നു.

അമേരിക്കയിലൊക്കെ ചായ കുടിക്കുന്നത് പോലെയാണ് ബലാൽസംഗം എന്ന് പറഞ്ഞ മുഖ്യമന്ത്രിയും പെണ്ണുള്ളിടത്ത് പെൺ വാണിഭവവും ഉണ്ടാകും എന്ന് പറഞ്ഞ നേതാവും ഒക്കെ ഈ സാക്ഷര സാംസ്കാരിക കേരളത്തിലും ഉണ്ടായിരുന്നു. 


ഇതിനേക്കാൾ ഒക്കെ കഷ്ടമാണ്, ഡൽഹി കൂട്ടമാനഭംഗ കേസിലെ പ്രതികളുടെ അഭിഭാഷകരായ എം.എൽ.ശർമ, എ.കെ. സിംഗ് എന്നിവരുടെ മനോഭാവം. 'നിങ്ങൾ മധുരപലഹാരങ്ങൾ വഴിയിൽ വിതറിയാൽ എന്താണ് സംഭവിക്കുക. തെരുവ് നായ്ക്കൾ വരികയും അവർ അത് ഭക്ഷിക്കുകയും ചെയ്യും. കൂട്ടമാനഭംഗത്തിന് ഇരയായി മരിച്ച പെൺകുട്ടിയെ മാതാപിതാക്കൾ എന്തിനാണ് രാത്രി ഒരു ആണിനൊപ്പം പുറത്ത് പോവാൻ അനുവദിച്ചത്. പെൺകുട്ടി ആരുടെ കൂടെ എപ്പോൾ എവിടെ പോവുന്നു എന്നത് അന്വേഷിക്കാനുള്ള ബാദ്ധ്യത മാതാപിതാക്കൾക്കല്ലേ ? എന്നുമൊക്കെയായിരുന്നു ഇവരുടെ ചോദ്യങ്ങൾ. മതിയായ സുരക്ഷയില്ലാതെ പെൺകുട്ടികൾ പുറത്ത് പോയാൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമുക്കുള്ളത് മികച്ച സംസ്‌കാരമാണ്. ഇന്ത്യൻ സംസ്‌കാരത്തിൽ സ്ത്രീകൾക്ക് ഒരു സ്ഥാനവുമില്ലെന്നും അഭിമുഖത്തിലൊരിടത്ത് പറയുന്നു.

ഉദ്യോഗസ്ഥ തലത്തിലും കാര്യങ്ങൾ മോശമല്ല. ഡൽഹിയിൽ ക്രൂര ബാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിർഭയയെയും അമ്മ ആശാദേവിയെയും  ബംഗളുരുവിലെ പൊതുവേദിയിൽ അപമാനിച്ച് കർണാടക മുൻ ഡിജിപി എച്ച് ടി സംഗ്ലയന നടത്തിയ പരാമർശം അങ്ങേയറ്റം സ്ത്രീവിരുദ്ധമായിരുന്നു. നിർഭയയുടെ അമ്മയുടെ ശരീരം ഇത്രെയും മനോഹരമാണെങ്കിൽ മകളുടേത് എത്ര മനോഹരമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളുവെന്നാണ് കർണാടക മുൻ ഡിജിപി പറഞ്ഞത്. സ്ത്രീശാക്തീകര രംഗത്ത് പ്രവർത്തിക്കുന്ന വനിതകളെ അനുമോദിക്കാൻ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പരാമർശം. “ബലാല്‍സംഗം തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ആസ്വദിക്കുന്നതാണ് നല്ലത്” എന്ന് നിരീക്ഷിച്ച അന്നത്തെ സി ബി ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയും “നാലഞ്ചു ആണുങ്ങള്‍ ഒരുമിച്ചു ബലാല്‍സംഗം ചെയ്യാന്‍ വന്നാല്‍ ഒരുവള്‍ കീഴടങ്ങുന്നതാണ് ബുദ്ധി. കാരണം, അവര്‍ അത് നടത്തിയിരിക്കും. അപ്രകാരം കീഴടങ്ങിയിരുന്നുവെങ്കില്‍ ആന്തരാവയവങ്ങള്‍ക്ക് സംഭവിച്ച കേടുപാടുകള്‍ ഒഴിവാക്കാമായിരുന്നു. പിന്നീട് കോടതിയെ സമീപിച്ചു കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാമല്ലോ” എന്ന് ഉപദേശിച്ച കൃഷി ശാസ്ത്രജ്ഞ ഡോ. അനിതാ ശുക്ലയും സൂര്യനെല്ലി കേസിലെ ഇരയെ "ബാലവേശ്യ" എന്ന് വിശേഷിപ്പിച്ച ന്യായാധിപനും എല്ലാം ഈ ശ്രേണിയുടെ ഭാഗം തന്നെ. അമേരിക്കന്‍ ഗവേഷക വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത കേസില്‍ ബോളിവുഡ് സംവിധായകന്‍ മൊഹമ്മദ് ഫാറൂഖിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് ദൽഹി ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങൾ വലിയ വിമർശനമുയർത്തിയിട്ടുണ്ട്. ബലാത്സംഗ സമയത്ത് ആക്രമിയോട് വ്യക്തതയോടെ എതിര്‍പ്പ് അറിയിച്ചില്ലെങ്കില്‍ അത് ബലാത്സംഗമാകില്ലെന്നും പരസ്പരം പരിചയമുള്ളവരും വിദ്യാഭ്യാസമുള്ളവരും ആണെങ്കില്‍ ‘ഇര’ ദുര്‍ബലമായ രീതിയില്‍ എതിര്‍പ്പ് അറിയിച്ചാല്‍ പോരെന്നും മറ്റുമുള്ള കോടതി പരാമർശങ്ങൾ അങ്ങേയറ്റം വേദനാജനകമാണ്.   

ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇങ്ങനെ പറഞ്ഞു തുടങ്ങിയാല്‍ നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയെന്താകുമെന്ന് ദല്‍ഹി മാനഭംഗത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അന്ന് ചോദിച്ചിരുന്നു. ഇവരെപ്പോലെയുള്ളവർക്ക് അധികാരസ്ഥാനങ്ങളിലിരിക്കാന്‍ അര്‍ഹതയില്ലെന്നും ഇവരെ ഒരു തരത്തിലും അധികാരത്തിൽ ഇരിക്കാൻ ജനങ്ങൾ അനുവദിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

കുറച്ചു കാലമായി മാധ്യമ വാർത്തകൾ നിരീക്ഷിച്ചാൽ ഒരു കാര്യം കാണാം; "ബലാല്‍സംഗം" എന്ന വാക്ക് അന്യം നിന്ന് പോയിരിക്കുന്നു. പകരം 'മാനഭംഗം', 'പീഡനം' എന്നീ വാക്കുകൾ ആണ് പരക്കെ പ്രയോഗിക്കപ്പെടുന്നത്. ബലാല്‍ക്കാരമായി, അത് ശാരീരിക ശക്തി കൊണ്ടാണെങ്കിലും മാനസിക പ്രേരണ കൊണ്ടാണെങ്കിലും,  ചെയ്യുന്ന ഒന്നിനെ 'മാനഭംഗം', 'പീഡനം' തുടങ്ങിയ വെണ്ണ പുരട്ടി മയപ്പെടുത്തിയ വാക്കുകൾ കൊണ്ട് അഭിസംബോധന ചെയ്യുന്നത് പോലും ക്രൈം ആയി കരുതണം.  



ഇത്തരം പ്രസ്താവനകളിലൂടെയും ലളിത വൽക്കരണങ്ങളിലൂടെയും കുറ്റവാളികളെയും കുറ്റകൃത്യങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ് സമൂഹത്തിന്റെ വിവിധ തട്ടിലുള്ള ഉത്തരവാദിത്തപ്പെട്ടവർ ചെയ്യുന്നത്. അനേകം വ്യക്തികൾ കൂടിച്ചേർന്ന ഈ സമൂഹത്തിന്റെ പരിച്ഛേദം ആണല്ലോ ഭരണാധികാരികളും രാഷ്ട്രീയക്കാരും ന്യായാധിപന്മാരും വക്കീലന്മാരും എല്ലാം. റേപ്പിനെ ഇത്രയും ലളിതവൽക്കരിച്ചു കാണുന്ന മനോഭാവമുള്ളവർ അനുകൂലമായ അവസരം കിട്ടിയാൽ റേപ്പ് ചെയ്യില്ല എന്നതിന് എന്താണ് ഉറപ്പ്. റേപ്പിനെക്കുറിച്ച് സമൂഹത്തിന്റെ താരതമ്യേന ഉന്നത ശ്രേണിയിലുള്ളവരുടെ മനോഭാവം മേൽപ്പറഞ്ഞ രീതിയിലാണെങ്കിൽ സാധാരണക്കാരുടെ മനോഭാവം എന്തായിരിക്കും ? ഉള്ളിലെ ചിന്തകളും മനോഭാവങ്ങളുമല്ലേ വാക്കുകളായി പുറത്തു വരുന്നത്. അധരങ്ങള്‍ മൊഴിയുന്നത്... കരങ്ങളും ശരീരവും പ്രാവർത്തികമാക്കുന്നത്... 


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Wednesday, 11 April 2018

ധർമ്മം കൊടുത്ത് കഴിഞ്ഞിട്ട് അതിന്റെ പുറത്ത് സോഷ്യൽ ഓഡിറ്റിങ് നടത്തുന്ന അല്പന്മാർ...

കഴിഞ്ഞ ദിവസം രാഷ്ട്രദീപിക എന്ന സായാഹ്‌ന പാത്രത്തിൽ വന്ന വാർത്തയാണ് താഴെ.

"പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ തന്നെയോ ഇതെന്ന് സോഷ്യല്‍മീഡിയ ! ബ്യൂട്ടി പാര്‍ലറില്‍ മേക്കപ്പില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജേശ്വരിയുടെ ചിത്രങ്ങള്‍ വൈറലാവുന്നു...

പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് സര്‍ക്കാരില്‍ നിന്നും മറ്റു പ്രമുഖരില്‍ നിന്നുമെല്ലാം നിരവധി ധനസഹായങ്ങള്‍ പലപ്പോഴായി ലഭിച്ചിരുന്നു, ഇപ്പോഴും ലഭിച്ചുകൊണ്ടുമിരിക്കുന്നു. എന്നാല്‍ പണം പലവഴിക്കായി പ്രവഹിച്ചതോടെ ധൂര്‍ത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ് ജിഷയുടെ അമ്മ രാജേശ്വരിയെന്ന് തെളിയിക്കുന്ന നിരവധി റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ തന്നെയോ ഇതെന്ന് സോഷ്യല്‍മീഡിയ! ബ്യൂട്ടി പാര്‍ലറില്‍ മേക്കപ്പില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജേശ്വരിയുടെ ചിത്രങ്ങള്‍ വൈറലാവുന്നു

പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് സര്‍ക്കാരില്‍ നിന്നും മറ്റു പ്രമുഖരില്‍ നിന്നുമെല്ലാം നിരവധി ധനസഹായങ്ങള്‍ പലപ്പോഴായി ലഭിച്ചിരുന്നു, ഇപ്പോഴും ലഭിച്ചുകൊണ്ടുമിരിക്കുന്നു. എന്നാല്‍ പണം പലവഴിക്കായി പ്രവഹിച്ചതോടെ ധൂര്‍ത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ് ജിഷയുടെ അമ്മ രാജേശ്വരിയെന്ന് തെളിയിക്കുന്ന നിരവധി റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

എന്തു വന്നാലും അമ്മ തോന്നും പോലെയേ ജീവിക്കൂവെന്നും ഇനി ആരെക്കൊണ്ടും അത് മാറ്റാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നും കൊല്ലപ്പെട്ട ജിഷയുടെ സഹോദരി ദീപ തന്നെ ഒരിക്കല്‍ പറയുകയും ചെയ്തിരുന്നു. കാറിലാണ് മിക്കപ്പോഴും രാജേശ്വരിയുടെ പുറത്തേക്കുള്ള യാത്രയെന്നും ദീപ പറഞ്ഞിരുന്നു. എങ്കിലും ഇവരുടെ അച്ഛന്‍ പാപ്പു ഒറ്റപ്പെട്ട ജീവിതം നയിച്ച് ഒടുവില്‍ വേണ്ടത്ര ചികിത്സ പോലും കിട്ടാതെയാണ് മരിച്ചതും. അടുത്തിടെ രാജേശ്വരി തങ്ങളെക്കൊണ്ട് വീട്ടുപണി വരെ ചെയ്യിക്കുന്നുവെന്ന് അവരുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന വനിതാ കോണ്‍സ്റ്റബിള്‍മാരുടെ പരാതിയെതുടര്‍ന്ന് സുരക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു. 

എന്നാല്‍ താന്‍ വളരെ സാധാരണമായ ജീവിതമാണ് നയിക്കുന്നതെന്നും തന്നെക്കുറിച്ച് പ്രചരിക്കുന്നതെല്ലാം വ്യാജ വാര്‍ത്തകളാണെന്നുമാണ് രാജേശ്വരി വിവാദങ്ങളോടെല്ലാം പ്രതികരിച്ചിട്ടുള്ളത്. ഇപ്പോഴിതാ രാജേശ്വരിയുടെ ധൂര്‍ത്തിനും ആഢംബരത്തിനും ഏറ്റവും പുതിയ ഉദാഹരണവും പുറത്തെത്തിയിരിക്കുന്നു. ബ്യൂട്ടി പാര്‍ലറില്‍ പോയി ഒരുങ്ങുന്ന രാജേശ്വരിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മുടി സ്ട്രെയ്റ്റ് ചെയ്യുന്നതിന്റെയും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന്റെയുമെല്ലാം ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. എന്റെ പെരുമ്പാവൂര്‍ എന്ന ഫേസ്ബുക്ക് പേജിലാണ് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുകയാണ്......"

രാഷ്ട്രദീപിക എന്ന പ്രിന്റ് മഞ്ഞപ്പത്രം മാത്രമല്ല; ഒട്ടു മിക്ക ഓൺലൈൻ മഞ്ഞ ന്യൂസ് പോർട്ടലുകളും അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ചാനലും കുറെ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും ഈ ഫോട്ടോകൾ റിപ്പോർട്ട് ചെയ്ത് വൈറൽ ആക്കി നിർവൃതി അടഞ്ഞുകൊണ്ടിരിക്കുകയാണ്.  ചുരുക്കത്തിൽ സംഭവം ഇത്രയേയുള്ളൂ. ഈ അമ്മയുടെ മകൾ സമാനതകളില്ലാത്ത ക്രൂരതകൾക്കിരയായി കൊല്ലപ്പെട്ടു. ഈ മരണത്തോടെ അവരുടെ സാമൂഹ്യ അരക്ഷിതാവസ്ഥ പൊതു സമൂഹത്തിന് മുന്നിൽ തുറന്നു കാണിക്കപ്പെട്ടു; വ്യാപകമായ ചർച്ചക്ക് വിധേയമായി. തുടർന്ന് ഒരു അനുഷ്ഠാനമെന്നോണം സർക്കാറും ചില രാഷ്ട്രീയ കഷികളും സന്നദ്ധ സംഘടനകളും വ്യക്തികളും പണവും വീടും വീട്ടുപകരണങ്ങളും ചേച്ചിക്ക് ജോലിയും ഒക്കെ നൽകി ഇവരെ സഹായിച്ചു. സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയും വീഴ്ചയും കൊണ്ടാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം സംഭവങ്ങളുടെ ഇരകൾക്കോ അവരുടെ ആശ്രിതർക്കോ മേൽപ്പറഞ്ഞ രീതിയിൽ സഹായങ്ങൾ നൽകുന്നത്. അത് ധർമ്മമാണ്; അതായത് നിർബന്ധമായും ചെയ്യേണ്ടത്. അതിൽ ഉപാധികൾ വയ്ക്കുന്നത് തികഞ്ഞ അല്പത്തരമാണ്. 

ശരാശരി മലയാളി ഇന്നും തറ നിലവാരത്തിലുള്ള അസൂയയുടെയും കണ്ണുകടിയുടെയും കുശുമ്പിന്റെയും തടവറയിൽ നിന്ന് പുറത്തു വന്നിട്ടില്ല എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഈ വൈറൽ ചിത്രങ്ങൾ. ഈ കണക്ക് പോയാൽ ഒരാൾ മരിച്ചിട്ട് ആശ്രിതർക്ക് കിട്ടുന്ന ഇൻഷുറൻസ് തുക അവരുടെ ഇഷ്ടത്തിന് വിനിയോഗിക്കാൻ ഈ സമൂഹം സമ്മതിക്കുമോ ? സഹായധനം, നഷ്ട പരിഹാരം, സാമ്പത്തിക സഹായം, ദുരിതാശ്വാസം തുടങ്ങി ഏത് പേരിട്ട് വിളിച്ചാലും അത് ഒരു ദുരന്തത്തിന്റെ ഇരക്കോ ആശ്രിതർക്കോ കൈമാറിക്കഴിഞ്ഞാൽ പിന്നെ അത് എങ്ങനെ വിനിയോഗിക്കപ്പെടുന്നു എന്ന് സൂക്ഷ്മപരിശോധന നടത്തുന്നത് ഏത് നീതിസംഹിത അടിസ്ഥാനമാക്കിയാണെന്ന് എത്ര ചിന്തിച്ചിട്ടും എനിക്ക് മനസിലാകുന്നില്ല. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ കിട്ടിയ തുകയ്ക്ക് മുന്നിൽ കരഞ്ഞു കണ്ണീരൊലിപ്പിച്ചു കാവലിരിക്കാൻ വേണ്ടി അല്ല കൊടുത്തവർ കൊടുത്തത്; അതുപയോഗിച്ച് അന്തസ്സായി ജീവിക്കാൻ വേണ്ടി തന്നെയാണ്. ജീവിക്കുന്നത് എങ്ങനെയാവണം എന്നത് അത് ലഭിച്ച വ്യക്തിയുടെ തികച്ചും സ്വകാര്യമായ, വ്യക്തിപരമായ തീരുമാനമാണ്. 

തനിക്കും ഈ അമ്മയ്ക്കും സമൂഹത്തിൽ തലയുയർത്തിപ്പിടിച്ചു നടക്കാൻ സാധിക്കണം എന്ന സ്വപ്നം പേറിയാവണം തികച്ചും പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി ജിഷ ഉയർന്ന വിദ്യാഭ്യാസം നേടാൻ പരിശ്രമിച്ചത്. ഈ രീതിയിൽ ആ അമ്മ നടക്കുന്നത് അവളുടെ സ്വപ്നമായിരുന്നിരിക്കണം. സമൂഹത്തിന് മുന്നിൽ മാന്യമായി പ്രത്യക്ഷപ്പെടാൻ ആരാണ് ആഗ്രഹിക്കാത്തത്. മകൾക്ക് നേരിട്ട ദുരന്തത്തിന്റെ സമാശ്വാസമായി കിട്ടിയ പണം കൊണ്ട് അവളുടെ അമ്മ ഇഷ്ടമുള്ള രീതിയിൽ ജീവിക്കട്ടെ. അവളുടെ ആത്മാവ് അതിൽ സന്തോഷിക്കാനേ സാധ്യതയുള്ളൂ. അല്ലാതെ കിട്ടിയ പണം മുഴുവൻ ബാങ്കിൽ കൂട്ടിയിട്ടിട്ട്, അവര് മുൻപത്തേത് പോലെ ഒരു ചോർന്നൊലിക്കുന്ന ചായ്പിൽ കീറത്തുണിയും ഉടുത്ത് പോട്ടച്ച റേഷനരിയുടെ കഞ്ഞിയും ഊതിക്കുടിച്ച് ജീവിക്കണമെന്ന് തിട്ടൂരമിറക്കാൻ പൊതുസമൂഹത്തിനെന്താണ് അവകാശം !!??? ഇപ്പോൾ ജിഷയുടെ അമ്മ നന്നായി നടക്കുന്നത് കണ്ട് കുരുപൊട്ടിയൊലിക്കുന്ന ഇതേ  പൊതുസമൂഹത്തിന്റെ നടുവിലാണ് പരമദരിദ്രരായ ജിഷയും കുടുംബവും ഭ്രഷ്ടിനോളം പോന്ന അവഗണന അനുഭവിച്ച് കനാൽ പുറമ്പോക്കിൽ കഴിഞ്ഞിരുന്നത്... ജീവന് വേണ്ടിയും മാനത്തിന് വേണ്ടിയും ആർത്ത് വിളിച്ചത്.... തിരിഞ്ഞ് നോക്കാനാരുമില്ലാതെ മാനം നഷ്ടപ്പെട്ട് പെടു മരണപ്പെട്ടത്.... ദുരന്തങ്ങളേറ്റു വാങ്ങാൻ വിധിക്കപ്പെട്ടവർക്ക്, അവർ ആവശ്യപ്പെടുക പോലും ചെയ്യാതെ കുറച്ച് സഹായങ്ങൾ കൊടുത്തു കഴിഞ്ഞിട്ട്, പിന്നീടവർ പൊതുസമൂഹം ആഗ്രഹിക്കുന്ന രീതിയിലേ ജീവിക്കാൻ പാടുള്ളു എന്നത് തികച്ചും ഫ്യൂഡൽ മനോഭാവമാണ്; സാഡിസ്റ്റിക്ക് ആയ പൊതുബോധമാണ്. ഇപ്പോൾ ധാർമികതയുടെയും സാമൂഹ്യ ഉത്തരവാദിത്തത്തിന്റെയും മുഖം മൂടിയണിഞ്ഞ് ഇവരുടെ സ്വകാര്യ ജീവിതത്തെ സോഷ്യൽ ഓഡിറ്റിങ് നടത്താൻ ഇറങ്ങിയിരിക്കുന്നവർ പഴയ "സതി" അനുഷ്ഠാനത്തിന്റെ കാലത്താണ് ജീവിക്കുന്നത്. വിധവകൾ വെള്ളമുണ്ടുടുത്ത് സർവ്വ വൈരാഗിയായി ജീവിച്ചു തീർക്കണം എന്ന കാലഹരണപ്പെട്ട ചിന്താധാരയിലാണ് ഇപ്പോഴും വ്യവഹരിക്കുന്നത്. 

മാനിഷാദ.....ലോകാ സമസ്താ സുഖിനോ ഭവന്തു...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Monday, 12 March 2018

കുടവയറന്‍ TV യും മീന്‍ മുള്ള് പോലുള്ള TV ആന്റിനയും അങ്ങനെ ഒരൂട്ടം കാര്യങ്ങളും...












ചാനൽ അതി പ്രസരത്തിന്റെ വർത്തമാന കാലഘട്ടത്തിന് ദശാബ്ദങ്ങൾ പിന്നിലായിരുന്നു എന്റെ ബാല്യകാലം. അന്നൊന്നും കേബിൾ ഓപ്പറേറ്റർമാരോ DTH ഓപ്പറേറ്റർമാരോ ആയിരുന്നില്ല ടി വി
ചാനലുകൾ കാണിച്ചു തന്നിരുന്നത്. വീടിന്റെ മുകളിൽ സ്ഥാപിക്കപ്പെട്ട
മീൻ മുള്ളിനോട് രൂപ സാദൃശ്യമുള്ള അലൂമിനിയം TV ആന്റിന ആയിരുന്നു അന്ന് ടി വി സിഗ്നലുകൾ ആകാശത്ത് നിന്ന് പിടിച്ചെടുത്തു പഴയ കുട വയറൻ ടി വി സെറ്റുകളിലൂടെ ഞങ്ങൾക്ക് കാണിച്ചു തന്നിരുന്നത്. (ഫ്ലാറ്റ് സ്ക്വയർ ട്യൂബ്, ഫുൾ ഫ്ലാറ്റ് സ്ക്വയർ ട്യൂബ് ടി വി-കൾ വന്ന ആ കാലത്ത് ഐശ്വര്യ റായി അഭിനയിച്ച, ഒരു ടി വിയുടെ പരസ്യമുണ്ടായിരുന്നു. നിങ്ങളുടെ ടി വി യുടെ സ്ക്രീൻ അവരുടെ വയറ് പോലെ ഫ്ലാറ്റ് ആണോ എന്നു ചോദിച്ചു കൊണ്ട്). ടി വി യുടെ ആദ്യകാലങ്ങളിൽ സാമ്പത്തികമായി ഏറെ മുന്നോക്കം നിൽക്കുന്നവരുടെ വീടുകളിൽ മാത്രമേ ടി വി ഉണ്ടായിരുന്നുള്ളൂ. ടി വി യുള്ള വീടുകളിൽ മുൻപ് പറഞ്ഞ തരം ആന്റിന ഉണ്ടാവുമായിരുന്നു. പൊങ്ങച്ചം കാണിക്കാൻ ആന്റിന മാത്രം വീടിനു മുകളിൽ പിടിപ്പിച്ചിരുന്ന ചിലരും ഉണ്ടായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്.
ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ മരണം. അന്ന് അവരുടെ ശവസംസ്കാരം കാണാൻ എന്റെ ഒരു സഹപാഠിയുടെ വീട്ടിൽ നൂറു കണക്കിന് ആളുകളാണ് തടിച്ചു കൂടിയിരുന്നത്. (ആ നാട്ടിൽ ആകെ അവിടെ മാത്രമാണ് ഒരു ടി വി ഉണ്ടായിരുന്നത്; അതും ബ്ലാക്ക്‌ & വൈറ്റ്). മറഡോണ ഹീറോ ആയിരുന്ന ഫുട്‌ബോൾ ലോക കപ്പ്‌, ജോൺ പോൾ മാർപ്പാപ്പയുടെ കേരള സന്ദർശനം ഇവ എല്ലാം അയല്പക്കക്കാരുടെ സൌജന്യത്തിലാണ് ഞാൻ കണ്ടത്.
കാസെറ്റ് ഇട്ടു സിനിമ കാണുന്ന വീ സീ ആർ, വീ സീ പീ എല്ലാം അത്യപൂർവ്വം ആയിരുന്നു. സ്വന്തമായി വീ സീ ആർ, വീ സീ പീ ഇല്ലാത്തവർ അത് വാടകക്ക് എടുത്ത് കാണുന്ന ഒരു ഏർപ്പാട് ഉണ്ടായിരുന്നു; പക്ഷെ അത് പോലും അപൂർവ്വം ആയിരുന്നു. അഥവാ വാടകക്ക് എടുത്താൽ ഒരു ദിവസം കൊണ്ട് പരമാവധി സിനിമകൾ കണ്ടു മുതലാക്കിയിട്ടെ അത് തിരികെ കൊടുക്കുമായിരുന്നുള്ളൂ. കല്യാണങ്ങൾക്കു വീഡിയോ എടുക്കുന്നത് ഒരു അത്യപൂർവ്വ സംഭവം ആയിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് (കോളേജിൽ പോലും) വീഡിയോ കാസറ്റ്‌ കൈമാറുന്നതും മറ്റും ഒരു സ്റ്റാറ്റസ് സിമ്പൽ ആയിരുന്നു.
എന്റെ ബാല്യ കാലത്ത് ആകെ ഉണ്ടായിരുന്ന ചാനൽ ദൂരദർശൻ ആയിരുന്നു. വിനോദ ഉപാധി എന്നതിനപ്പുറത്ത് പല വിധ വിവരങ്ങളും അത് പറഞ്ഞു തന്നിരുന്നു. അന്ന് നാഷണൽ ചാനൽ വഴി ഹിന്ദി സംപ്രേക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് പ്രാദേശിക ഭാഷകളിൽ സംപ്രേക്ഷണം ആരംഭിച്ചു. അയല്പക്കത്തു ടി വി കാണാൻ പോവുക എന്നത് ഒരു നിത്യ സംഭവം ആയിരുന്നു.
പ്രക്ഷേപണം തുടങ്ങാൻ വേണ്ടി അക്ഷമയോടെ കാത്തിരുന്ന ആ നാളുകൾ. ഈ ലിങ്ക് ക്ലിക്ക് ചെയ്‌താൽ നിങ്ങൾക്ക് കേൾക്കാം ഗൃഹാതുരത്വം നിറഞ്ഞ ആ സിഗ്നേച്ചർ മ്യൂസിക്‌.
അന്ന് ആഴ്ചയിൽ ഒരിക്കൽ അര മണിക്കൂറായിരുന്നു സീരിയലുകൾ ഉണ്ടായിരുന്നത്; പിന്നീടത് ദിവസത്തിൽ ഒരിക്കലായി; പിന്നെ സീരിയലുകളുടെ ദൈർഖ്യം ഒരു മണിക്കൂറായി. രാമായണം, മഹാഭാരതം, ഹം ലോഗ്, ബുനിയാദ്, തുടങ്ങിയ പരമ്പരകളിലൂടെ എൺപതുകളെ ദൂരദർശൻ കീഴടക്കി. രാമായണം കാണുവാൻ ഗ്രാമങ്ങൾ മുഴുവനും ലഭ്യമായ ഒന്നോ രണ്ടോ ടി.വി.കളുടെ മുമ്പിൽ ഒത്തുകൂടി ഇരിക്കാറുണ്ടായിരുന്നു എന്നും ടി.വി.ക്ക് മുന്നിൽ ആരതിയും പുഷ്പാർച്ചനയും നടത്താറുണ്ടായിരുന്നു എന്നുമൊക്കെ പത്രങ്ങളിൽ വായിച്ചിട്ടുണ്ട്. ആ സീരിയലിൽ സീതയായി അഭിനയിച്ച നടി (ദീപിക ചിഖ്‌ലിയ) ഒരു സോപ്പു പരസ്യത്തിൽ അഭിനയിച്ചപ്പോൾ അത് ജനങ്ങൾക്ക് സഹിക്കാൻ പറ്റുന്നതിനും അപ്പുറമായിരുന്നു. ജനങ്ങൾക്കിടയിൽ അത്രയേറെ ശക്തമായ സ്വാധീനമുള്ള മാധ്യമമായിരുന്നു ദൂരദർശൻ. രംഗോളി, ചിത്രഹാർ, സുരഭി, വേൾഡ്‌ ദിസ്‌ വീക്ക്‌, മാൽഗുഡി ഡേയ്സ് തുടങ്ങിയവ ആ കാലഘട്ടത്തിലെ മറ്റു ജനകീയ പരിപാടികൾ ആയിരുന്നു. ഫൌജി എന്നൊരു പരമ്പരയിൽ ആണ് ഇന്നത്തെ ബോളിവുഡ് സൂപ്പർ താരം ഷാരുക് ഖാൻ ആദ്യമായി ടി വി യിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്. പക്ഷെ അദ്ദേഹം അഭിനയിച്ച സർക്കസ് എന്ന സീരിയലായിരുന്നു കുറച്ചു കൂടി ജനപ്രിയമായത് എന്നാണ് ഞാനോർക്കുന്നത്.
1985-ലാണ് തിരുവന്തപുരം ദൂരദർശൻ കേന്ദ്രം തുടങ്ങിയത്. "സ്വാതി തിരുന്നാൾ" എന്ന സിനിമയായിരുന്നു ആദ്യമായി സംപ്രേക്ഷണം ചെയ്ത മലയാള സിനിമ എന്നാണ് എന്റെ ഓർമ്മ. ചിത്രഗീതം, മലയാള വാർത്തകൾ, തിരനോട്ടം, പ്രതികരണം ഇവ വളരെ ജനകീയമായ പരിപാടികൾ ആയിരുന്നു. വാർത്തക്ക് മുൻപുള്ള ആ മ്യൂസിക്‌ വേറിട്ടുള്ള ഒരു അനുഭവം തന്നെ ആയിരുന്നു. ഇന്നത്തെപ്പോലെ "വാക് അതിസാരം" (verbal diarrhea) ബാധിച്ച, മനുഷ്യനെ മടുപ്പിക്കുന്ന വാർത്താനുഭവമായിരുന്നില്ല അന്നത്തേത്. വാർത്തയുടെ Intro Music കേൾക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
അത് പോലെ വേറിട്ടൊരു അനുഭവമായിരുന്നു പരിപാടിക്കിടയിൽ നേരിട്ട് കൊണ്ടിരുന്ന തടസ്സങ്ങൾ. ദൂരദർശൻ കേന്ദ്രത്തിൽ വൈദ്യുതി തടസം വരുമ്പോഴോ പരിപാടിയിൽ നിന്ന് ഏതെങ്കിലും ഭാഗം സെൻസർ ചെയ്യേണ്ടതായി വരുമ്പോഴോ ആണ് ഈ ചങ്ങാതി ക്ഷണിക്കാതെ കയറി വരാറ്...
അന്നത്തെ പരസ്യങ്ങൾ, ഫിലിംസ് ഡിവിഷൻ ഡോകുമെന്ററികൾ, എല്ലാം തന്നെ നൊസ്റ്റാൾജിക് ഫീൽ തരുന്നവ ആയിരുന്നു. താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌താൽ നിങ്ങൾക്ക് ഗൃഹാതുരമായ ആ കാഴ്ചകൾ വീണ്ടും കാണാം....
നിർമ്മ അലക്കുപൊടിയുടെ പരസ്യം

ട്രീ ഓഫ് യൂണിറ്റി - ഫിലിം ഡിവിഷൻ ഡോക്യുമെന്ററി
മിലെ സുർ മേരാ തുമാരാ - ദേശീയോത്ഗ്രഥന ഗാനം
ബജാജ് സ്‌കൂട്ടർ പരസ്യം - ഹമാരാ ബജാജ്...ഹമാരാ ബജാജ്...
രസ്ന സോഫ്റ്റ് ഡ്രിങ്ക് പരസ്യം...
ഫ്ലോപ്പ് ഷോ - By ജസ്പാൽ ഭട്ടി...
Baje Sargam - Collaboration of the Indian maestros..
സുരഭി - പ്രതിവാര കലാ സാംസ്കാരിക പരിപാടി...
ജംഗിൾ ബുക്ക്...

Thursday, 8 March 2018

ആരും അനിവാര്യർ അല്ല; ആർക്കും ശേഷം പ്രളയവും ഇല്ല.

ഇ ശ്രീധരൻ എന്ന വ്യക്തിയോടോ പ്രൊഫഷനലിനോടോ പ്രോജക്റ്റ് മാനേജരോടോ എനിക്കൊരു ബഹുമാനക്കുറവുമില്ല. വ്യക്തിപരമായി അഴിമതി ആരോപണങ്ങൾ നേരിടാതെ ബൃഹത്ത് പദ്ധതികൾ പറഞ്ഞതിനേക്കാൾ നേരത്തെ തീർത്തു കാണിച്ചു തന്ന ഇന്ത്യ കണ്ട പ്രഗത്ഭനായ പ്രോജക്ട് മാനേജർ തന്നെയാണ് അദ്ദേഹം. പാമ്പൻ പാലം, കൽക്കട്ട മെട്രോ, നമ്മുടെ ഷിപ്‌യാർഡിന്റെ റാണി പദ്മിനി മിഷൻ, ഡൽഹി മെട്രോ, കൊങ്കൺ റെയിൽപ്പാത ഇതിലെല്ലാം അദ്ദേഹത്തിന്റെ സംഭാവനകൾ തുലനം ചെയ്യാവുന്നതും അല്ല. തന്റെ മഹത്വത്തിനും ഖ്യാതിക്കും വലിയ കോട്ടമില്ലാതെ തന്നെ കൊച്ചി മെട്രോ പദ്ധതിയും അദ്ദേഹം പൂർത്തിയാക്കി.  

ഒരു ഷോ കേസ് പ്രോജക്ട് എന്ന നിലയിൽ മെട്രോ എന്നത് ഒരു അഭിമാനിക്കാവുന്ന ഒന്നായിരിക്കാം. അതിൽ ഊറ്റം കൊള്ളുന്നവർ ശ്രീധരൻ എന്ന പ്രോജക്റ്റ് മാനേജരെ ആരാധിക്കുന്നതിൽ ഒരു തെറ്റുമില്ല. പക്ഷേ, കൊച്ചിയിലെ ഗതാഗത പ്രശ്നത്തിന് മെട്രോ മാത്രമായിരുന്നു ഒരു പരിഹാരമെന്ന് പറയാൻ ഇവിടെ ഓരോരുത്തർക്കും അവകാശമുള്ളത് പോലെ മറിച്ച് പറയാൻ എനിക്കും അവകാശമുണ്ട്. വന്‍ സാമ്പത്തിക ബാധ്യതയാണ് KMRL ലൂടെ സർക്കാരും ആത്യന്തികമായി കേരളം ജനതയും നിലവിൽ എടുത്ത് തലയിൽ വച്ചിരിക്കുന്നത്. അതിന് ശ്രീധരൻ തെറ്റുകാരൻ അല്ല. പ്രോജക്റ്റ് വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ബന്ധപ്പെട്ട അധികാരികളാണ്. നിശ്ചയിച്ച കോടികളിൽ നിന്നും 50 കോടിയോളം രൂപ കുറച്ച് ചെലവഴിച്ചാണ് E ശ്രീധരൻ കൊച്ചി മെട്രോ പൂർത്തിയാക്കിയത് എന്നാണ് അദ്ദേഹത്തിന്റെ ആരാധകരുടെ ഒരു വാഴ്ത്തുപാട്ട്. പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കിയ സ്ഥാപനത്തെ തന്നെ നിര്‍മാണ കരാര്‍ ഏല്‍പിക്കുന്നത് സാങ്കേതികമായി ക്രമവിരുദ്ധമായിരുന്നു എന്നിരിക്കെ ആഗോള ടെണ്ടർ വിളിക്കാതെ ശ്രീധർ ജി തന്നെ കണക്കാക്കിയ ബജറ്റിനേക്കാൾ 50 കോടി രൂപ കുറച്ചാണ് അദ്ദേഹം പണി പൂർത്തിയാക്കിയതെന്ന് അദ്ദേഹത്തിന്റെ വിമർശകരും പരിഹസിക്കുന്നു. മെട്രോയുടെ പ്രോജക്ട് കൺസൾട്ടൻസിയും മാനേജ്മെന്റും മാത്രമേ DMRC യ്ക്കും അതിലൂടെ ശ്രീധർജിക്കും ഉള്ളൂ. കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ ചുമതല മുഴുവനായും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനാണ്. മെട്രോയുടെ നടത്തിപ്പും കോടികളുടെ വായ്പ തിരിച്ചടക്കലുമൊക്കെ കൊച്ചി മെട്രോ ലിമിറ്റഡാണ് ചെയ്യേണ്ടത്. തീരുമാനങ്ങളിൽ പിഴവ് വന്നാൽ ഉത്തരം പറയേണ്ടത് DMRC യോ ശ്രീധർജിയോ അല്ല; മറിച്ച് കെ.എം.ആര്‍.എല്‍ ആണ്.  

പിന്നെ, ആരും കുറവുകൾക്ക് അതീതർ ഒന്നും അല്ല. ശ്രീധരൻ സാറിന്റെ DMRC, ദൽഹി മെട്രോ പണിത വകയിൽ ഒരു 3500 കോടിയുടെ ഫൈൻ അടിച്ചു വാങ്ങിയത് കഴിഞ്ഞ ആഴ്ചയാണ്. ദൽഹി മെട്രോയിൽ റിലയൻസ്​ പണം മുടക്കി; ഡി.എം.ആർ.സി പ്രോജക്റ്റ് പൂർത്തിയാക്കി. തൊണ്ണൂറ് ദിവസത്തിനുള്ളിൽ സാങ്കേതികപ്പിഴവുകൾ കണ്ടു തുടങ്ങി. റെയിൽ പാളങ്ങളിൽ സ്​ഥാപിച്ചിരുന്ന ആയിരക്കണക്കിന് ഫാസ്​റ്റനിങ് ക്ലിപ്പുകൾ പൊട്ടി; മെട്രോ തൂണുകളിലും ബീമുകളിലും വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു; പാലങ്ങളിലും എലിവേറ്റഡ് നിർമ്മിതികളിലും പൊട്ടലുകൾ; ട്രയിൻ ഓടിക്കൽ സുരക്ഷിതമല്ലാതായി എന്ന് കാണിച്ച് റിലയൻസ്​ പല പ്രാവശ്യം നോട്ടീസയച്ചിട്ടും DMRC പ്രശ്നങ്ങൾ പരിഹരിച്ചില്ല; ട്രൈബ്യൂണലും ഹൈക്കോടതിയും കയറിയ കേസിന്റെ വിധി DMRC ക്കെതിരായി വന്നിട്ട് ഏതാനും ദിവസങ്ങളെ ആയുള്ളൂ. കൊച്ചി മെട്രോ പദ്ധതി നടപടികളുടെ തുടക്കത്തിലേ ഡയറക്ടർ ബോർഡിൽ നിന്ന് തന്നെ ഒഴിവാക്കിത്തരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചത് കൂടി വേണമെങ്കിൽ ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്.  

ഇതിനേക്കാൾ ശ്രദ്ധിക്കേണ്ടത് ഹൈസ്പീഡ് റെയിൽവേ (ബുള്ളറ്റ് ട്രെയിൻ) പദ്ധതിയുടെ കാര്യത്തിൽ ഇദ്ദേഹത്തിന്റെ നിലപാടുകൾ ആണ്. ഒന്നേകാൽ ലക്ഷംകോടി രൂപ ചിലവ് വരുന്ന HSRC പദ്ധതി കേരളത്തിന് ഒഴിവാക്കാൻ പറ്റാത്തതാണ് എന്ന് ആവർത്തിച്ച് വാദിച്ചു കൊണ്ടിരുന്ന അദ്ദേഹം ഇരുട്ടി വെളുക്കുന്നതിന് മുൻപേ ഇന്ത്യക്ക് തന്നെ ഉടനെയെങ്ങും പറ്റിയ പദ്ധതിയല്ല ബുള്ളറ്റ് ട്രെയിൻ എന്ന് പറഞ്ഞു കളഞ്ഞു.
ഇദ്ദേഹത്തിന്റെ ഉറപ്പിന്മേൽ HSRC യിൽ പണമിറക്കിയിരുന്നെങ്കിൽ എന്താകുമായിരുന്നു കേരളത്തിന്റെ സ്ഥിതി. അന്ന് സംസ്ഥാനമുടനീളം ഉണ്ടായ പൊതു ജന പ്രതിഷേധത്തെ തുടർന്നാണ് പദ്ധതി വേണ്ടെന്ന് വയ്ക്കാൻ സർക്കാർ മനസില്ലാ മനസോടെ സമ്മതിച്ചത്. അതു കൊണ്ട് തന്നെ, കേരളത്തിന്റെ വികസന പ്രശ്നങ്ങൾക്കുള്ള ഒറ്റമൂലിയായി അദ്ദേഹത്തെ മാത്രം കണക്കാക്കാൻ പാകത്തിന് ആരാധനാ മനോഭാവം ഒന്നും എനിക്ക് അദ്ദേഹത്തോടില്ല. 

പ്രോജക്ട് നടത്തിപ്പ് തീരുമാനിക്കുന്നത് പണം മുടക്കുന്നവരാണ്; കരാറനുസരിച്ച് കാര്യക്ഷമതയോടെ അത് പൂർത്തിയാക്കുകയാണ് പ്രോജക്ട് മാനേജരുടെ ജോലി. സംസ്ഥാനത്തെ സംബന്ധിച്ച്, തുടങ്ങി വച്ച മെട്രോ പദ്ധതി നെഗറ്റിവ് കോൺട്രിബ്യൂഷനിൽ ഓടുമ്പോൾ താരതമ്യേന അതിനേക്കാൾ പദ്ധതി ചിലവ് പ്രതീക്ഷിക്കുന്ന, കേന്ദ്രാനുമതി പോലും ലഭിക്കാത്ത, ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് മുൻപ് പണം മുടക്കുന്നവർ എന്ന നിലയിൽ ഒന്ന് കൂടി ചിന്തിക്കുന്നതും കാലതാമസം വരുന്നതും സ്വാഭാവികമാണ്. ശ്രീധരൻ സാർ പിൻവാങ്ങുന്നതിനെ, ഒരു കൺസൽട്ടൻറ് അദ്ദേഹം ആഗ്രഹിക്കുന്ന രീതിയിൽ പദ്ധതി മുന്നോട്ട് പോകാത്തത് കൊണ്ട് അദ്ദേഹവും അദ്ദേഹം ഉൾപ്പെടുന്ന സ്ഥാപനവും ഓഫീസ് കാലിയാക്കുന്നു എന്ന് കണ്ടാൽ  മതി; അതാണ് അതാണ് സ്വീകരിക്കാവുന്നതിൽ വച്ച് ഏറ്റവും പ്രൊഫഷണൽ ആയ സമീപനവും.

ശ്രീധർജിക്ക് ശേഷവും ഈ സംസ്ഥാനവും രാജ്യവും തീർച്ചയായും നില നിൽക്കും. അന്നും പദ്ധതികൾ നടക്കണം; നടക്കും. ആരും അനിവാര്യർ അല്ല; ആർക്കും ശേഷവും പ്രളയവും ഇല്ല.

പക്ഷെ, തികച്ചും മാന്യമായ രീതിയിൽ വളരെ കുലീനമായി മറ്റുള്ളവരോട് ഇടപഴകുന്ന, മാന്യത വിട്ട് പ്രതികരിക്കാൻ യാതൊരു സാധ്യതയുമില്ലാത്ത, ആ വന്ദ്യവയോധികനെ ഒരു മാതിരി കവലപ്രസംഗത്തിന്റെ ഭാഷയിൽ അധിക്ഷേപിക്കുന്നത് തികഞ്ഞ  വൃത്തികേടാണ്; മന്ത്രിയാണെങ്കിലും കവിയാണെങ്കിലും ജനപ്രതിനിധി ആണെങ്കിലും;  അത് അദ്ദേഹത്തിന്റെ പ്രായത്തോടും പ്രൊഫഷണൽ മികവിനോടും സത്യസന്ധതയോടും എല്ലാം കാണിക്കുന്ന മൂന്നാം കിട അവഹേളനമാണ്. അദ്ദേഹത്തിന് ഒരു കൂടിക്കാഴ്ചയ്ക്കുള്ള അവസരം പോലും നിഷേധിച്ചു എന്ന് പറയുന്നതും തികഞ്ഞ  അല്പത്തരമായിപ്പോയി. അതിലെല്ലാം സഖാക്കൾ അവരുടെ സ്വതസിദ്ധമായ നിലവാരം കാണിക്കുന്നുണ്ട് എന്നതിൽ ഒരു തർക്കവുമില്ല.   

പ്രിയ ശ്രീധർജി, ഇനിയും ഏറ്റെടുക്കുന്ന പദ്ധതികൾ നല്ല രീതിയിൽ അവസാനിപ്പിക്കാൻ നിങ്ങൾക്കാവട്ടെ; നിങ്ങളുടെ യശ്ശസ്സും ഖ്യാതിയും ഇനിയും വർദ്ധിക്കട്ടെ.


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Tuesday, 6 March 2018

യുദ്ധം... അത് എവിടെയുമുള്ള ഒരു സാധ്യതയാണ്...


ഈ ചിത്രമുണ്ടാക്കിയ ഞെട്ടലും നീറ്റലും അസ്വസ്ഥതയും ഒന്നും  ഇന്നും മാറിയിട്ടില്ല.

അന്ന്, തീരത്തടിഞ്ഞ ആ ജീവനില്ലാത്ത കുഞ്ഞ് ശരീരം ലോകത്തെ കരയിക്കുമ്പോൾ,​ അവനെ ഈ അവസ്ഥയിൽ ആദ്യം കണ്ടയാളുടെ ഞെട്ടൽ ദിവസങ്ങൾക്ക് ശേഷവും മാറിയിരുന്നില്ല.

''അവന് ജീവനുണ്ടാകണേ.. ‍ഞാൻ പ്രാർത്ഥിച്ചു.. പക്ഷേ,​ അവൻ അനങ്ങിയില്ല.. ഞാനാകെ തകർന്നു പോയി..'' ഐലാൻ കുർദി എന്ന മൂന്ന് വയസ്സുകാരന്റെ മൃതശരീരം തീരത്തു നിന്ന് കോരിയെടുത്ത തുർക്കി പൊലീസുകാരൻ മെഹ്മത് സിപ്ലാക്ക് ഹൃദയഭേദകമായ ആ അനുഭവം പങ്കു വയ്ക്കുകയായിരുന്നു.

'ആറ് വയസ്സാണ് എന്റെ മോനും. കുഞ്ഞിനെ കണ്ടപ്പോൾ ഞാനവനെ ഓർത്തു,​ നിമിഷം കൊണ്ട് ഞാനൊരു അച്ഛന്റെ സ്ഥാനത്തായി. വാക്കുകൾക്ക് പറയാനാവില്ല,​ ആ കാഴ്ചയുടെ ദു:ഖവും ദുരന്തവും' -തുർക്കിയിലെ വാർത്താ ഏജൻസിയോട് മെഹ്മത് പറഞ്ഞതാണ്‌. ലോകത്തെ കരയിച്ച ആ ഫോട്ടോ എടുത്തത് കണ്ടില്ലെന്നും തന്റെ ജോലി ചെയ്യുകയായിരുന്നെന്നും അയാൾ പറഞ്ഞു. ഗ്രീസിലേയ്ക്കുള്ള രണ്ട് ബോട്ടുകൾ മുങ്ങി 12 പേരാണ് ആ ദിവസം   മരിച്ചത്. തെക്ക് പടിഞ്ഞ‍ാറൻ തുർക്കിയിലെ ബോഡ്രം തീരത്തടിഞ്ഞ ഐലാന്റെ മൃതശരീരം അഭയാർത്ഥി പ്രശ്നത്തിൽ പുതിയ ഒരേടായി മാറുകയായിരുന്നു. ഏതാനും ദിനങ്ങൾക്ക് ശേഷം സിറിയയിലെ കൊബേയ്നിൽ കുഞ്ഞിനെ സംസ്കരിക്കുകയും ചെയ്തു. നാലു വയസ്സുകാരൻ ചേട്ടൻ ഗാലിബ്,​ അമ്മ റിഹാന എന്നിവരും ഐലാനൊപ്പം മുങ്ങി മരിച്ചിരുന്നു. (കടപ്പാട് : കേരളകൌമുദി )

തുര്‍ക്കിയുടെ കടലോരത്ത് മരിച്ചുകിടന്ന ഐലാന്‍ കുര്‍ദി എന്ന മൂന്നു വയസ് മാത്രം പ്രായമുള്ള നിഷ്കളങ്കബാലന്റെ ദാരുണചിത്രം ലോക മനഃസാക്ഷിയെ ഇപ്പോഴും പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുകയാണ്. നിലുഫര്‍ ഡെമിര്‍ എന്ന മാധ്യമപ്രവര്‍ത്തക പകര്‍ത്തിയ ഈ ചിത്രം പുറപ്പെടുവിക്കുന്ന നിശ്ശബ്ദമായ നിലവിളി ഏതു കഠിനഹൃദയനെയും ഒന്നുലയ്ക്കാൻ പോന്നതാണ്. അഭയാര്‍ഥികളുടെ നിശ്ശബ്ദരോദനങ്ങള്‍ ഒരിക്കൽക്കൂടി മാറിച്ചിന്തിക്കാൻ നമ്മോട് ആഹ്വാനം ചെയ്യുന്നു. 

സിറിയയിൽ ആഭ്യന്തര യുദ്ധം നിർബാധം തുടരുന്നു... കുഞ്ഞുങ്ങളടക്കം അനേകം നിരപരാധികൾ കൊല്ലപ്പെടുന്നു.... നൂറുകണക്കിന് പിഞ്ചു കുഞ്ഞുങ്ങൾ അനാഥരാകുന്നു....

യുദ്ധങ്ങൾ !!! 

അത് ചെറുതായാലും വലുതായാലും, അതിനെന്തു പേര് കൊടുത്താലും സഹോദരഹത്യകൾ മാത്രമാണെന്ന് നാം എന്ന് തിരിച്ചറിയും ? അധികാരം കൈക്കലാക്കാനും അതിര്‍ത്തികള്‍ വിശാലമാക്കാനും  സാമ്രാജ്യം നിലനിർത്താനും നടത്തിയ, നടക്കുന്ന, നടക്കാനിരിക്കുന്ന ചെറുതും വലുതുമായ എത്രയെത്ര ചോരപ്പുഴകൾ. ചരിത്രം ഓര്‍മപ്പെടുത്തുന്നത് വിശാലമാക്കപ്പെട്ട ഒരതിര്‍ത്തിയും പിടിച്ചടക്കിയ ഒരധികാരവും ഉണ്ടാക്കിയെടുത്ത ഒരു സാമ്രാജ്യവും ശാശ്വതമല്ലെന്ന് തന്നെയാണ്. എങ്കിലും മതം, വർണ്ണം, വംശം തുടങ്ങി യുദ്ധം ചെയ്യാൻ നമുക്ക് എന്തെന്ത് കാരണങ്ങൾ. മനുഷ്യന്റെ അടിസ്ഥാന സംഘടനാ സംവിധാനമായ കുടുംബത്തിൽ തുടങ്ങി രാഷ്ട്രങ്ങൾ വരെ എത്തി നില്ക്കുന്ന ചെറുതും വലുതുമായ യുദ്ധങ്ങളിൽ ആശയും ആവേശവും ജീവിതവും നഷ്ടപ്പെടുന്ന അഭയാർഥികളുടെ എണ്ണം അതി ഭീകരമാണ്. 

കുടുംബബന്ധങ്ങളിൽ  വിള്ളൽ വീഴുമ്പോൾ അനാഥർ ആവുന്ന കുഞ്ഞുങ്ങൾ മുതൽ രാഷ്ട്രീയ അസ്വസ്ഥതകൾ കൊണ്ട് പാലായാനം ചെയ്യുന്നവർ വരെ വിശാലമായ കാഴ്ചപ്പാടിൽ അഭയാർഥികൾ ആവുന്നു.....ഒരു നിമിഷത്തെ വീണ്ടുവിചാരം...വിട്ടുവീഴ്ച....കരുതൽ...അതൊക്കെ മതിയാവും, ഒരു പക്ഷെ ഒരു വൻ യുദ്ധം ഒഴിവാക്കാൻ....അത് കുടുംബത്തിലായാലും സമൂഹത്തിലായാലും രാഷ്ട്രീയ നയതന്ത്രതലത്തിലായാലും....

സിറിയ ഒരോര്‍മപ്പെടുത്തലാണ്... സിറിയ ഏറെ അകലെയല്ല; യുദ്ധവും... 

ഇന്നത് അകലെയുള്ള ഏതോ ഇടമാണെങ്കിൽ, നാളെ അത് എന്റെയും നിങ്ങളുടെയും കുടുംബമാകാം...
പണിസ്ഥലമാകാം...
ഗ്രാമമാകാം...
രാജ്യമാകാം...എവിടെയുമാകാം.

ഐലാന്‍ കുര്‍ദിയുടെയും സിറിയയിലെ നിരപരാധികളുടെയും സ്ഥാനത്ത് ഞാനാകാം...
നിങ്ങളാകാം...
ആരുമാകാം....

യുദ്ധങ്ങളില്ലാതെ, ചോരപ്പുഴകളില്ലാതെ, മുറിപ്പെടുത്തലുകൾ ഇല്ലാതെ പ്രശ്നങ്ങൾ തീരുന്ന സമാധാനത്തിന്റെ പുലരി സംജാതമാവട്ടെ.... ഇപ്പോൾ ഒരു കുറുക്കൻ ചിരിയോടെ നിങ്ങൾ എന്നെ വിളിക്കുന്നുണ്ടാവും....മുഴുവട്ടൻ എന്ന്...സന്തോഷത്തോടെ ഞാൻ ആ വിളിയെ ശിരസാവഹിക്കുന്നു.... 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Friday, 2 March 2018

ഇടയന്മാരിലും സഭാ സംവിധാനങ്ങളിലും വിശ്വാസികൾക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന വിശ്വാസം എങ്ങനെ വീണ്ടെടുക്കും !!???

ചില സാങ്കേതിക കാരണങ്ങളാൽ ഈ പോസ്റ്റ് റീപോസ്റ്റ് ചെയ്തിട്ടുണ്ട്...
വായിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക...

















































































ഇപ്പോഴും നില നിൽക്കുന്ന ജന്മി കുടിയാൻ വ്യവസ്ഥ !!!

2015 ബജറ്റ് അവതരണദിവസം നിയമസഭയിൽ ഇടതുപക്ഷ എം എൽ ഏ മാർ പൊതുമുതൽ നശിപ്പിച്ച കേസ് ഇപ്പോഴത്തെ ഇടത് സർക്കാർ പിൻവലിക്കാൻ ശ്രമിക്കുന്നു....

തൊഗാഡിയയുടെ കോഴിക്കോട് വർഗ്ഗീയ വിദ്വേഷക്കേസ് പിന്നീട് വന്ന യു ഡി എഫ് സർക്കാർ പിൻ‌വലിക്കുന്നു...

ABVP-ക്കാർ എം ജി കോളേജിൽ സി ഐ യെ മൃഗീയമായി ആക്രമിച്ച കേസ് പിന്നീട് വന്ന യു ഡി എഫ് സർക്കാർ പിൻവലിച്ചു.... 

മുന്‍ ചീഫ് സെക്രട്ടറി സി പി നായരെ വധിക്കാന്‍ ശ്രമിച്ച കേസ് പിന്നീട് വന്ന യു ഡി എഫ് സര്‍ക്കാര്‍ പിന്‍വലിച്ചു....

കേശവേന്ദ്രകുമാറിനെ കെഎസ്‌യു ക്കാർ ആക്രമിച്ച കേസ് യു ഡി എഫ് ര്‍ക്കാര്‍ പിന്‍വലിച്ചു....

ഇവിടെ പല കേസിലും സ്വന്തം കൂട്ടത്തിൽ പെട്ടവർക്ക് വേണ്ടി പോലുമല്ല കേസുകൾ എഴുതിത്തള്ളുന്നത്....

ഇതൊക്കെ കാണുമ്പോൾ ഒരു ജനാധിപത്യരാജ്യത്തെ സാധാരണ പൗരൻ എന്ന നിലയിൽ ഞാൻ ചിന്തിക്കുന്നത് ഇപ്രകാരമാണ്...

ആദ്യകാല പുരോഗമനസർക്കാർ ഇവിടെ ജന്മി കുടിയാൻ വ്യവസ്ഥ അവസാനിപ്പിച്ചെങ്കിലും, നമ്മുടെ നാട്ടിലെ ജനാധിപത്യ - രാഷ്ട്രീയ പരിതസ്ഥിതിയിൽ ജന്മി കുടിയാന്‍ വ്യവസ്ഥിതി അതിന്റെ എല്ലാ ഭീകരതയോടെ നില നില്‍ക്കുന്നു. ഇവിടെ ഉയര്‍ന്ന ഭരണ സഭകളില്‍ കയറി ഇരിക്കുന്നവരും പാർട്ടിയുടെ ഉന്നത നേതാക്കളും പഴയകാല ഫ്യൂഡൽ ജന്മിമാരെപ്പോലെയാണ് വർത്തിക്കുന്നത്. പ്രാദേശിക ഭരണ സഭകളില്‍ കയറിക്കൂടിയവരും ഇടത്തട്ട് നേതാക്കന്മാരും പഴയ കാല മിച്ചവാരക്കാരെ ഓർമ്മിപ്പിക്കുമ്പോൾ ലോക്കൽ നേതാക്കളും ന്യൂറോട്ടിക്ക് ഭക്തന്മാരായ രാഷ്ട്രീയപ്രവര്‍ത്തകരും പാട്ടക്കുടിയാന്മാരെ അനുസ്മരിപ്പിക്കുന്നു. ഇതിലൊന്നും പെടാത്ത കഴുത പൊതുജനം അഗണ്യകോടിയില്‍ പെട്ട ദരിദ്രവാസി കര്‍ഷകത്തൊഴിലാളികളുടെ സ്ഥാനത്താണ്. 


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക