ഒരു അവാര്‍ഡ് ദാന ചടങ്ങിനിടെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരു പതിനഞ്ചു വയസുകാരന്‍ തന്റെ നേരെ നടത്തിയ ലൈംഗിക അതിക്രമം തുറന്നു പറഞ്ഞത് മുൻ വിശ്വസുന്ദരിയും ബോളിവുഡ് താരവുമായ സുഷ്മിത സെൻ ആണ്. ആളെ കയ്യോടെ പിടി കൂടി; ആദ്യമൊക്കെ അവന്‍ കുറ്റം നിഷേധിച്ചെങ്കിലും ഒടുവില്‍ സമ്മതിച്ച് മാപ്പ് പറഞ്ഞു എന്നും കുട്ടിയുടെ ഭാവിയെ ഓര്‍ത്തും പതിനഞ്ച് വയസ്സെന്നത് ഇത്തരം കാര്യങ്ങള്‍ ഒരു കുറ്റകൃത്യമാണെന്ന് തിരിച്ചറിയാനുള്ള പ്രായമല്ലാത്തതിതിനാലും താന്‍ അവനെതിരെ നിയമനടപടികളൊന്നും സ്വീകരിച്ചില്ലെന്നും സുഷ്മിത കൂട്ടിച്ചേര്‍ത്തു. ബോഡി ഗാര്‍ഡുമാരുടെ അകമ്പടിയിൽ നടക്കുന്ന താരങ്ങൾക്ക് പോലും ഇത്തരം കയ്യേറ്റങ്ങളിൽ നിന്ന് രക്ഷപെടാനാവുന്നില്ല. തീയേറ്ററുകളിൽ സി സി ടി വി ഇല്ലാത്ത എൺപതുകളുടെ ആദ്യകാലത്ത് കോളേജിൽ നിന്ന് മാറ്റിനി കാണാൻ പോയപ്പോൾ തനിക്കും കൂട്ടുകാരികൾക്കും നേർക്കുണ്ടായ ശാരീരിക കടന്നു കയറ്റങ്ങൾ വിളിച്ചു പറഞ്ഞത് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടിയാണ്. സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ചെറിയ തോണ്ടലുകൾ, കുത്തലുകൾ ഒക്കെയായി തുടങ്ങിയ അതിക്രമങ്ങൾ പരമ്പരാഗത ആയുധങ്ങളായ സേഫ്റ്റി പിൻ, ബ്ലേഡ് ഒക്കെക്കൊണ്ട് പ്രതിരോധിച്ചെങ്കിലും അതിക്രമങ്ങൾക്ക് ശമനമുണ്ടായില്ല. പിന്നെയത് പിന്നിലൂടെയും വശങ്ങളിലൂടെയും ഉള്ള പരതൽ ആയി പരിണമിച്ചപ്പോൾ തിയ്യറ്റർ മാനേജറുടെ ഓഫീസിൽ ചെന്ന് പരാതിപ്പെട്ടു. തിയ്യറ്റർ അധികൃതർ ഉടനെ വന്ന് ശല്യക്കാരെ താക്കീത് ചെയ്തതല്ലാതെ ഇറക്കി വിട്ടു പോലുമില്ല എന്നവർ പറയുന്നു.
തൃശൂർ പൂരത്തിന് പോയ മൂന്നു പെണ്‍കുട്ടികള്‍ക്ക് പൂരപ്പറമ്പില്‍ നിന്ന് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് അവരിലൊരാളായ അക്ഷയ ദാമോദരന്‍ എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയ വൈറലാണ്. പുരുഷാരം ഭൂരിഭാഗവും പുരുഷന്മാര്‍ തന്നെയായിരുന്നു. ഉന്തിനും തള്ളിനും ഇടയില്‍ ഏറ്റവും മുന്നില്‍ നിന്ന് തന്നെ വെടിക്കെട്ട് കാണാന്‍ തങ്ങള്‍ തീരുമാനിച്ചു. ഇതിനിടയിലാണ് പൂരത്തെക്കാള്‍ പ്രേമം സ്‌പര്‍ശനസുഖത്തില്‍ കണ്ടെത്തുന്ന ചിലരെ കണ്ടത്. അഞ്ച് തവണ പലരില്‍ നിന്നായി മോശം അനുഭവം ഉണ്ടായെന്നും അക്ഷയ ദാമോദരന്‍ പറയുന്നു.
അടുത്തയിടെ Hasna Shahitha Gypsi എന്ന യുവതി, തൃശൂർ പൂരത്തിനും ഉത്രാളിക്കാവ് ഉത്സവത്തിനും പോയപ്പോൾ ഉണ്ടായ ശാരീരിക കടന്നുകയറ്റങ്ങളുടെ അനുഭവ പശ്ചാത്തലത്തിൽ എഴുതിയ ഒരു കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. വൈറൽ എന്നതിനേക്കാൾ ആ സ്ത്രീയുടെയും അവരോട് അനുഭാവം പ്രകടിപ്പുന്നവരുടെയും ഫേസ്‌ബുക്ക് ടൈംലൈനുകളിൽ തെറിയുടെയും അശ്‌ളീലകമന്റുകളുടെയും പൂരവെടിക്കെട്ട് ആയിരുന്നു നടന്നത്. ഒരു പക്ഷെ, ആ കുറിപ്പിൽ, അവർ ഉപയോഗിച്ച "തൃശൂർ പൂരം" "ഉത്രാളിക്കാവ് ക്ഷേത്രോത്സവം" എന്ന വാക്കുകളും എഴുതിയ ആളുടെ മുസ്ലിം പേരും ആവണം അതിനെ ഇത്രയ്ക്ക് സെൻസേഷണൽ ആക്കിയത്. ആ കുറിപ്പിൽ നിന്ന് പൂരവിശഷണങ്ങൾ ഒഴിവാക്കി തൃശൂർ പൂരമെന്ന വാക്ക് ആൾക്കൂട്ടം എന്ന് റീ പ്ളേസ് ചെയ്താൽ യാഥാർഥ്യബോധത്തോടെ ഈ സമൂഹത്തെ നിരീക്ഷിച്ചു ജീവിക്കുന്ന ഒരാൾക്ക് നിഷേധിക്കാനാവാത്ത യാഥാർഥ്യങ്ങൾ തന്നെ ആയിരുന്നു അവർ
കുറിച്ചത്. ആൾക്കൂട്ടത്തിലെ ലൈംഗിക കടന്നുകയറ്റം എന്ന ജനറലൈസേഷനിലോ പൂരം, ഉത്സവം, പള്ളിപ്പെരുന്നാൾ, ചന്ദനക്കുടം, സമ്മേളനം ഇതൊക്കെ ചേർത്ത് ഒരു ബാലൻസിങ് ലൈനിലോ എഴുതിയിരുന്നെങ്കിൽ ആ കുറിപ്പ് വലിയ എതിർപ്പില്ലാതെ സ്വീകരിക്കപ്പെടുമായിരുന്നു. പക്ഷെ, എങ്ങനെ എഴുതണം, എന്തെഴുതണം എന്നത് എഴുതുന്നയാളിന്റെ 101% സ്വാതന്ത്ര്യത്തിന് വിട്ടു കൊടുക്കേണ്ട കാര്യമാണ്. മതമൗലിക വാദികളുടെ ആക്രോശങ്ങൾ വിട്ടു കളഞ്ഞാൽ, ആ കുറിപ്പിലെ പ്രതിപാദ്യ വിഷയം അതീവ പ്രാധാന്യത്തോടെ ചർച്ച ചെയ്യേണ്ട ഒന്നാണ്. ഒരു നൂറ്റാണ്ട് കഴിഞ്ഞാലും ഇവിടെ മാറ്റം വരാൻ സാധ്യതയില്ലാത്ത സാമൂഹ്യതിന്മയെപറ്റിയാണ് ആ കുറിപ്പ് വിളിച്ചു പറഞ്ഞത്.
പ്രസ്തുത വിഷയത്തിൽ ഒരു കുറിപ്പ് ഈയുള്ളവനും ഫേസ്‌ബുക്കിൽ ഇട്ടിരുന്നു. അതിൽ തെറി വിളി ഒന്നും ഉണ്ടായില്ലെങ്കിലും, പലരും രൂക്ഷമായി തന്നെയാണ് പ്രതികരിച്ചത്. പ്രതികരണങ്ങൾ കൂടുതലും, പാട്രിയാർക്കിയുടെ അപ്പോസ്തലന്മാരുടെയും സ്ത്രീകളെ സദാചാരവസ്ത്രം ധരിപ്പിക്കാൻ പ്രതിജ്ഞാബദ്ധരായവരുടെയും ഭാഗത്ത് നിന്നായിരുന്നു. അപ്പോഴാണ് മെസ്സേജ് ഇൻബോക്സിൽ എന്റെ ഒരു കൂട്ടുകാരി ഈ "തട്ട് മുട്ട് തപ്പൽ" കലാപരിപാടിയെപ്പറ്റി ഒരു ബ്ലോഗ് പോസ്റ്റ് എഴുതിക്കൂടേ എന്ന് ചോദിച്ചത്. എന്നാൽ ഒരു കൈ നോക്കിയേക്കാം എന്ന് കരുതി. ഒരു യാത്രക്കുള്ള ഒരുക്കത്തിലായതു കൊണ്ട് തട്ടിക്കൂട്ടിയുള്ള ഈ എഴുത്തിൽ ഒരു അടുക്കും ചിട്ടയും ഈ പോസ്റ്റിൽ ഉണ്ടാകില്ലെന്ന് മുൻകൂർ ജാമ്യമെടുക്കുന്നു.
തൃശൂർ പൂരമെന്നില്ല... പള്ളിപ്പെരുന്നാളോ ചന്ദനക്കുടമോ എന്നില്ല; ചെറുതോ വലുതോ ആയ ഏത് ആൾക്കൂട്ടത്തിന് നടുവിലും ഒരു സ്ത്രീ വന്ന് പെട്ടാൽ..... അത് ബാലികയോ കുമാരിയോ യുവതിയോ മധ്യവയസ്‌കയോ വൃദ്ധയോ ഏത് പ്രായക്കാരിയും ആയിക്കോട്ടെ... അവളുടെ അവസ്ഥ അത്ര സുരക്ഷിതമായ ഒന്നാണോ എന്നറിയാൻ വലിയ റിസേർച്ച് ഒന്നും ചെയ്യണ്ട; സ്വന്തം വീട്ടിലും പരിചയത്തിലും ഉള്ള സ്ത്രീകളോട് മാത്രം ഒന്ന് ചോദിച്ചാൽ മതി. നൂറ് കണക്കിന് കഥകളുണ്ടാകും പറയാൻ. തപ്പൽ, ജാക്കി, ഞെക്ക്, പീച്ച്, എർത്തിങ് തുടങ്ങിയ "സാങ്കേതിക"നാമങ്ങളിൽ അറിയപ്പെടുന്ന ശാരീരിക കടന്നു കയറ്റങ്ങൾക്ക് ഒരിക്കലെങ്കിലും ഇരയാകാത്ത ഒരു പെണ്ണും ഈ നാട്ടിൽ ഉണ്ടാവാൻ ഇടയില്ല. നമ്മുടെ നാട്ടി ലെ ബസ്സുകളിലും തീവണ്ടികളിലും ഇത് ഒട്ടും അസാധാരണ അനുഭവമല്ലെന്ന് കണ്ണ് തുറന്ന് ജീവിക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസിലാവും. പൊതുസ്ഥലത്തും ബസിലും ട്രെയിനിലും ഇത്തരം അതിക്രമങ്ങൾക്കിരയാകുന്നത് സ്ത്രീകൾ മാത്രമല്ല എന്ന സത്യം ചർച്ച ചെയ്യപ്പെടാതെ അവശേഷിക്കുന്നു; അത്തരം സന്ദർഭങ്ങളിൽ പൊതുവെ ഇരകളും പ്രതികളും പുരുഷന്മാർ ആണെന്നതാണ് യാഥാർഥ്യം.വാൽക്കഷണം :
സാധാരണ ഈ വക ഞരമ്പു രോഗ വിക്രിയകൾ കണ്ടാൽ പുരുഷന്മാർ ആദ്യമേ പ്രതികരിക്കാത്തതിന് കാരണമുണ്ട്; പ്രതികരിച്ച് ഒരു ബഹളമുണ്ടായാൽ ഇരയായ സ്ത്രീ അനുകൂലമായി നിന്നില്ലെങ്കിൽ പ്രതികരിക്കാൻ പോയവൻ പെടാം.... മാത്രവുമല്ല, ഇരയ്ക്ക് പരാതിയില്ലല്ലോ; പിന്നെ കണ്ടു നിൽക്കുന്ന ചേട്ടനെന്താ പ്രശ്നം എന്ന ചോദ്യവും നേരിടേണ്ടി വന്നേക്കാം. ഇനി പ്രതികരിക്കാനുറച്ച്, എന്തെങ്കിലും ചെയ്‌താൽ അതൊരു Mob Lynching ആയി മാറാനുള്ള നല്ല സാധ്യതയുണ്ട്. അതിനിടക്ക് നമ്മുടെ പരാക്രമിയ്ക്ക് എന്തെങ്കിലും പറ്റിയാൽ പ്രതികരിച്ചവൻ അകത്താവും.. ഈ സന്ദർഭങ്ങളെല്ലാം പല വട്ടം നേരിട്ട് കണ്ടിട്ടുള്ളതാണ്.
സഹോദരിമാരോട് ഒരു വാക്ക്..... വളരെ വിദഗ്ദ്ധമായ മാനസികരോഗ ചികിത്സ കൊണ്ടേ സ്പർശകാമത്തിന്റെ അസുഖം മാറ്റാനാവൂ. പക്ഷെ ഒരു കാര്യമുണ്ട്; ഈ ഞരമ്പുരോഗികൾ അത്ര ധൈര്യശാലികൾ ഒന്നുമല്ല; കടുപ്പിച്ചൊരു നോട്ടം; ഇരുത്തി ഒരു മൂളൽ; നല്ലൊരു ആട്ട്...ഇത് കൊണ്ടൊന്നും ആള് പിൻവലിയില്ല എന്ന് കണ്ടാൽ കരണം പുകച്ച് ഒരടി... ഇത്രയുമൊക്കെയേ വേണ്ടൂ... ഇവന്മാരെ തൽക്കാലത്തേക്ക് നിലക്ക് നിർത്താൻ...
തിരക്കുള്ള ബസ് യാത്രക്കിടെ പിന്നിൽ നിന്ന് സപ്പോർട്ട് കൊടുക്കാൻ ചെല്ലുന്ന ജാക്കിച്ചായന്മാരുടെ പരാക്രമത്തിന് നേരെ 25CC സിറിഞ്ചിന്റെ സൂചി പ്രയോഗിച്ചിരുന്ന ഒരു കൂട്ടുകാരി എനിക്കുണ്ടായിരുന്നു. ടച്ചിങ്‌സ് പണിയോട് സഹകരിക്കുന്നു എന്ന തോന്നൽ ഉണ്ടാക്കിയ ശേഷം പ്രസക്ത ഭാഗങ്ങളിൽ കുത്തിവയ്പ്പ് സൂചി നിഷ്കരുണം തറച്ചു കയറ്റലായിരുന്നു കക്ഷിയുടെ മോഡസ് ഓപ്പറാണ്ടി. അപരനെ ബഹുമാനിക്കാൻ പഠിക്കാത്തവരുടെ ലോകത്ത്, കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന തിരക്കുകളിൽ കൃത്യതയോടെ കൈകൾ ലക്ഷ്യത്തിലെത്തിക്കാൻ വൈഭവമുള്ളവർക്കിടയിൽ, കുത്തിവയ്പ്പ് സൂചിയും സേഫ്റ്റി പിന്നും കൂർപ്പിച്ച നഖവും ഒക്കെത്തന്നെ ശരണം...
ഒരു നല്ല ബസ് കണ്ടക്റ്ററെപ്പറ്റി ആരോ എഴുതിയ ഒരു കുറിപ്പ് വായിച്ചത് കൂടി ഓർക്കുന്നു. അങ്ങേര് കണ്ടക്റ്റ് ചെയ്യുന്ന ബസ്സില്‍ ഒരാള് പോലും ജാക്കിപ്പണിക്ക് പോകില്ല.... ആരെങ്കിലും സ്ത്രീകളെ മുട്ടി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അങ്ങേര് ഉറക്കെ വിളിച്ചു പറയും.... "മുട്ടിയവര്‍ മുട്ടിയവര്‍ പിന്നിലോട്ട് മാറി നില്‍ക്ക്... ഇനിയും മുട്ടാത്തവർക്ക് ഒരവസരം കൊടുക്ക്..." അത് പോലെ ചില സമയങ്ങളിൽ അങ്ങേരുടെ ഡയലോഗ് ഇങ്ങനെയായിരിക്കും "ചേട്ടാ ഈ വണ്ടിയുടെ പുറകുവശവും എറണാകുളത്തേക്ക് തന്നെയാ പോകുന്നത്; പിന്നിലോട്ടിറങ്ങി നിക്ക്..." ഇത് കേട്ടാല്‍ എന്തെങ്കിലും ദുരുദ്ദേശവുമായി നിൽക്കുന്നവർ പോലും മാന്യമായ അകലം പാലിക്കാൻ നിർബന്ധിതർ ആകും. അദ്ദേഹത്തിന്റെ ബസ്സില്‍ എപ്പോഴും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഇടയില്‍ ഒരു ഒപ്റ്റിമം ഗ്യാപ്പ് ഉണ്ടാകുമായിരുന്നത്രെ....!!!

































