ഞാൻ വെറും പോഴൻ

Saturday, 18 May 2019

അത്ര സുഖകരമല്ലാത്ത ചില സ്പർശനങ്ങൾ !!!

1999-ൽ കോഴിക്കോട് സര്‍വകലാശാല ജീവനക്കാരി പി ഇ ഉഷ, താൻ ബസിൽ വച്ച് പീഡനത്തിനിരയായി എന്ന് വിളിച്ചു പറഞ്ഞതാണ് പൊതുസ്ഥലങ്ങളിലെ പീഡനത്തെപ്പറ്റി കേരളത്തിൽ ഒരു സ്ത്രീ ഉറക്കെ വിളിച്ചു പറഞ്ഞ ആദ്യ സംഭവം. ആ വിളിച്ചു പറയലിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് പിന്നെ പലരും ഇത്തരം അനുഭവം വെളിച്ചത്തു കൊണ്ടുവരാൻ തയ്യാറായി. 

ഒരു അവാര്‍ഡ് ദാന ചടങ്ങിനിടെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരു പതിനഞ്ചു വയസുകാരന്‍ തന്റെ നേരെ നടത്തിയ ലൈംഗിക അതിക്രമം തുറന്നു പറഞ്ഞത് മുൻ വിശ്വസുന്ദരിയും ബോളിവുഡ് താരവുമായ സുഷ്മിത സെൻ ആണ്. ആളെ കയ്യോടെ പിടി കൂടി; ആദ്യമൊക്കെ അവന്‍ കുറ്റം നിഷേധിച്ചെങ്കിലും ഒടുവില്‍ സമ്മതിച്ച് മാപ്പ് പറഞ്ഞു എന്നും കുട്ടിയുടെ ഭാവിയെ ഓര്‍ത്തും പതിനഞ്ച് വയസ്സെന്നത് ഇത്തരം കാര്യങ്ങള്‍ ഒരു കുറ്റകൃത്യമാണെന്ന് തിരിച്ചറിയാനുള്ള പ്രായമല്ലാത്തതിതിനാലും താന്‍ അവനെതിരെ നിയമനടപടികളൊന്നും സ്വീകരിച്ചില്ലെന്നും സുഷ്മിത കൂട്ടിച്ചേര്‍ത്തു. ബോഡി ഗാര്‍ഡുമാരുടെ അകമ്പടിയിൽ നടക്കുന്ന താരങ്ങൾക്ക് പോലും ഇത്തരം കയ്യേറ്റങ്ങളിൽ നിന്ന് രക്ഷപെടാനാവുന്നില്ല. 

തീയേറ്ററുകളിൽ സി സി ടി വി ഇല്ലാത്ത എൺപതുകളുടെ ആദ്യകാലത്ത് കോളേജിൽ നിന്ന് മാറ്റിനി കാണാൻ പോയപ്പോൾ തനിക്കും കൂട്ടുകാരികൾക്കും നേർക്കുണ്ടായ ശാരീരിക കടന്നു കയറ്റങ്ങൾ വിളിച്ചു പറഞ്ഞത് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടിയാണ്. സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ചെറിയ തോണ്ടലുകൾ, കുത്തലുകൾ ഒക്കെയായി തുടങ്ങിയ അതിക്രമങ്ങൾ പരമ്പരാഗത ആയുധങ്ങളായ സേഫ്റ്റി പിൻ, ബ്ലേഡ് ഒക്കെക്കൊണ്ട് പ്രതിരോധിച്ചെങ്കിലും അതിക്രമങ്ങൾക്ക് ശമനമുണ്ടായില്ല. പിന്നെയത് പിന്നിലൂടെയും വശങ്ങളിലൂടെയും ഉള്ള പരതൽ ആയി പരിണമിച്ചപ്പോൾ തിയ്യറ്റർ മാനേജറുടെ ഓഫീസിൽ ചെന്ന് പരാതിപ്പെട്ടു. തിയ്യറ്റർ അധികൃതർ ഉടനെ വന്ന് ശല്യക്കാരെ താക്കീത് ചെയ്തതല്ലാതെ ഇറക്കി വിട്ടു പോലുമില്ല എന്നവർ പറയുന്നു. 

തൃശൂർ പൂരത്തിന്‌ പോയ മൂന്നു പെണ്‍കുട്ടികള്‍ക്ക്‌ പൂരപ്പറമ്പില്‍ നിന്ന്‌ നേരിട്ട മോശം അനുഭവത്തെക്കുറിച്ച്‌ അവരിലൊരാളായ അക്ഷയ ദാമോദരന്‍ എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയ വൈറലാണ്. പുരുഷാരം ഭൂരിഭാഗവും പുരുഷന്മാര്‍ തന്നെയായിരുന്നു. ഉന്തിനും തള്ളിനും ഇടയില്‍ ഏറ്റവും മുന്നില്‍ നിന്ന്‌ തന്നെ വെടിക്കെട്ട്‌ കാണാന്‍ തങ്ങള്‍ തീരുമാനിച്ചു. ഇതിനിടയിലാണ്‌ പൂരത്തെക്കാള്‍ പ്രേമം സ്‌പര്‍ശനസുഖത്തില്‍ കണ്ടെത്തുന്ന ചിലരെ കണ്ടത്‌. അഞ്ച്‌ തവണ പലരില്‍ നിന്നായി മോശം അനുഭവം ഉണ്ടായെന്നും അക്ഷയ ദാമോദരന്‍ പറയുന്നു.

അടുത്തയിടെ Hasna Shahitha Gypsi എന്ന യുവതി, തൃശൂർ പൂരത്തിനും ഉത്രാളിക്കാവ് ഉത്സവത്തിനും പോയപ്പോൾ ഉണ്ടായ ശാരീരിക കടന്നുകയറ്റങ്ങളുടെ അനുഭവ പശ്ചാത്തലത്തിൽ എഴുതിയ ഒരു കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. വൈറൽ എന്നതിനേക്കാൾ ആ സ്ത്രീയുടെയും അവരോട് അനുഭാവം പ്രകടിപ്പുന്നവരുടെയും ഫേസ്‌ബുക്ക് ടൈംലൈനുകളിൽ തെറിയുടെയും അശ്‌ളീലകമന്റുകളുടെയും പൂരവെടിക്കെട്ട് ആയിരുന്നു നടന്നത്. ഒരു പക്ഷെ,  ആ കുറിപ്പിൽ, അവർ ഉപയോഗിച്ച "തൃശൂർ പൂരം" "ഉത്രാളിക്കാവ് ക്ഷേത്രോത്സവം" എന്ന വാക്കുകളും എഴുതിയ ആളുടെ മുസ്ലിം പേരും ആവണം അതിനെ ഇത്രയ്ക്ക് സെൻസേഷണൽ ആക്കിയത്. ആ കുറിപ്പിൽ നിന്ന് പൂരവിശഷണങ്ങൾ ഒഴിവാക്കി തൃശൂർ പൂരമെന്ന വാക്ക് ആൾക്കൂട്ടം എന്ന് റീ പ്ളേസ് ചെയ്താൽ യാഥാർഥ്യബോധത്തോടെ ഈ സമൂഹത്തെ നിരീക്ഷിച്ചു ജീവിക്കുന്ന ഒരാൾക്ക് നിഷേധിക്കാനാവാത്ത യാഥാർഥ്യങ്ങൾ തന്നെ ആയിരുന്നു അവർ
കുറിച്ചത്. ആൾക്കൂട്ടത്തിലെ ലൈംഗിക കടന്നുകയറ്റം എന്ന ജനറലൈസേഷനിലോ പൂരം, ഉത്സവം, പള്ളിപ്പെരുന്നാൾ, ചന്ദനക്കുടം, സമ്മേളനം ഇതൊക്കെ ചേർത്ത് ഒരു ബാലൻസിങ് ലൈനിലോ എഴുതിയിരുന്നെങ്കിൽ ആ കുറിപ്പ് വലിയ എതിർപ്പില്ലാതെ സ്വീകരിക്കപ്പെടുമായിരുന്നു. പക്ഷെ, എങ്ങനെ എഴുതണം, എന്തെഴുതണം എന്നത് എഴുതുന്നയാളിന്റെ 101% സ്വാതന്ത്ര്യത്തിന് വിട്ടു കൊടുക്കേണ്ട കാര്യമാണ്. മതമൗലിക വാദികളുടെ ആക്രോശങ്ങൾ വിട്ടു കളഞ്ഞാൽ, ആ കുറിപ്പിലെ പ്രതിപാദ്യ വിഷയം അതീവ പ്രാധാന്യത്തോടെ ചർച്ച ചെയ്യേണ്ട ഒന്നാണ്. ഒരു നൂറ്റാണ്ട് കഴിഞ്ഞാലും ഇവിടെ മാറ്റം വരാൻ സാധ്യതയില്ലാത്ത സാമൂഹ്യതിന്മയെപറ്റിയാണ് ആ കുറിപ്പ് വിളിച്ചു പറഞ്ഞത്. 

പ്രസ്തുത വിഷയത്തിൽ ഒരു കുറിപ്പ് ഈയുള്ളവനും ഫേസ്‌ബുക്കിൽ ഇട്ടിരുന്നു. അതിൽ തെറി വിളി ഒന്നും  ഉണ്ടായില്ലെങ്കിലും, പലരും രൂക്ഷമായി തന്നെയാണ് പ്രതികരിച്ചത്. പ്രതികരണങ്ങൾ കൂടുതലും, പാട്രിയാർക്കിയുടെ അപ്പോസ്തലന്മാരുടെയും സ്ത്രീകളെ സദാചാരവസ്ത്രം ധരിപ്പിക്കാൻ പ്രതിജ്ഞാബദ്ധരായവരുടെയും ഭാഗത്ത് നിന്നായിരുന്നു. അപ്പോഴാണ് മെസ്സേജ് ഇൻബോക്സിൽ എന്റെ ഒരു കൂട്ടുകാരി ഈ "തട്ട് മുട്ട് തപ്പൽ" കലാപരിപാടിയെപ്പറ്റി ഒരു ബ്ലോഗ് പോസ്റ്റ് എഴുതിക്കൂടേ എന്ന് ചോദിച്ചത്. എന്നാൽ ഒരു കൈ നോക്കിയേക്കാം എന്ന് കരുതി. ഒരു യാത്രക്കുള്ള ഒരുക്കത്തിലായതു കൊണ്ട്‌ തട്ടിക്കൂട്ടിയുള്ള ഈ എഴുത്തിൽ ഒരു അടുക്കും ചിട്ടയും ഈ പോസ്റ്റിൽ ഉണ്ടാകില്ലെന്ന് മുൻ‌കൂർ ജാമ്യമെടുക്കുന്നു.    

തൃശൂർ പൂരമെന്നില്ല... പള്ളിപ്പെരുന്നാളോ ചന്ദനക്കുടമോ എന്നില്ല; ചെറുതോ വലുതോ ആയ ഏത് ആൾക്കൂട്ടത്തിന് നടുവിലും ഒരു സ്ത്രീ വന്ന് പെട്ടാൽ..... അത് ബാലികയോ കുമാരിയോ യുവതിയോ മധ്യവയസ്‌കയോ വൃദ്ധയോ ഏത് പ്രായക്കാരിയും ആയിക്കോട്ടെ... അവളുടെ അവസ്ഥ അത്ര സുരക്ഷിതമായ ഒന്നാണോ എന്നറിയാൻ വലിയ റിസേർച്ച് ഒന്നും ചെയ്യണ്ട; സ്വന്തം വീട്ടിലും പരിചയത്തിലും ഉള്ള സ്ത്രീകളോട് മാത്രം ഒന്ന് ചോദിച്ചാൽ മതി. നൂറ് കണക്കിന് കഥകളുണ്ടാകും പറയാൻ. തപ്പൽ, ജാക്കി, ഞെക്ക്, പീച്ച്, എർത്തിങ് തുടങ്ങിയ "സാങ്കേതിക"നാമങ്ങളിൽ അറിയപ്പെടുന്ന ശാരീരിക കടന്നു കയറ്റങ്ങൾക്ക് ഒരിക്കലെങ്കിലും ഇരയാകാത്ത ഒരു പെണ്ണും ഈ നാട്ടിൽ ഉണ്ടാവാൻ ഇടയില്ല. നമ്മു­ടെ­ നാട്ടി ലെ­ ബസ്സു­കളി­ലും തീ­വണ്ടി­കളി­ലും ഇത് ഒട്ടും അസാധാരണ അനുഭവമല്ലെന്ന് കണ്ണ് തുറന്ന് ജീവിക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസിലാവും. പൊതുസ്ഥലത്തും ബസിലും ട്രെയിനിലും ഇത്തരം അതിക്രമങ്ങൾക്കിരയാകുന്നത് സ്ത്രീകൾ മാത്രമല്ല എന്ന സത്യം ചർച്ച ചെയ്യപ്പെടാതെ അവശേഷിക്കുന്നു; അത്തരം സന്ദർഭങ്ങളിൽ പൊതുവെ ഇരകളും പ്രതികളും പുരുഷന്മാർ ആണെന്നതാണ് യാഥാർഥ്യം.

എന്തിനാണ്, വലിയ ആൾക്കൂട്ടം !!???. പണി നന്നായി അറിയാവുന്നവർക്ക് ആൾക്കൂട്ടം ഉണ്ടാക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല. ശരീരത്തിന്റെ 75% വും സീറ്റിന് പുറത്തേക്കിട്ട് ഇടുങ്ങിയ വഴിയിൽ കൂടി നടക്കുന്ന ക്യാബിൻ ക്രൂസിനെ തട്ടുകയും മുട്ടുകയും ചെയ്യുന്ന ചില മലയാളി വിമാനയാത്രക്കാരെപ്പറ്റി ഉമ്മർ ഫറൂക്കി എന്നൊരാൾ സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ് വായിച്ചതോർക്കുന്നു. തട്ടാനും മുട്ടാനും വേണ്ടി ഒരൊറ്റ വ്യക്തി സൃഷ്ടിച്ചെടുക്കുന്ന "തിക്കിന്റെയും തിരക്കി"ന്റെയും സാധ്യതയാണ് അയാൾ പറഞ്ഞു വച്ചത്. നമ്മുടെ സ്ത്രീകൾ തിരക്കുള്ള ഇടങ്ങൾ പരമാവധി ഒഴിവാക്കുന്നതിന്റെ പിന്നിൽ ഈ കടന്നുകയറ്റങ്ങൾ ആണ് എന്ന് നിസ്സംശയം പറയാം. കത്തോലിക്കർ വലിയ വിശുദ്ധനായി വണങ്ങുന്ന St. അഗസ്റ്റിന്റെ ജീവചരിത്രത്തിൽ പീറ്റർ ബ്രൗൺ പറയുന്ന ഒരു പുകഴ്ച്ച ഇപ്രകാരമാണ്; "അവൻ പെരുന്നാളുകൾക്കു പോകുമായിരുന്നെങ്കിലും, മര്യാദക്കാരനായിരുന്നു". അഞ്ചാം നൂറ്റാണ്ടിലെ റോമൻ ഉത്തരാഫ്രിക്കയിലെ ഒരു ശവകുടീരത്തിൽ നിന്നാണ് ഇത് കണ്ടെത്തിയത്. ഇതിൽ നിന്ന് തന്നെ ഈ പരിപാടി ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് വേണം മനസിലാക്കാൻ !.

വിമാനയാത്രക്കിടയിൽ കൈ കുസൃതി കാണിച്ചതിന് ഒരു മന്ത്രി പുലിവാല് പിടിച്ച നാടാണ് നമ്മുടേതെന്ന് കൂടി ഓർക്കണം. നമ്മുടെ നിയമസഭയിൽ "വിഖ്യാത ലഡ്ഡു ബജറ്റി"നിടയിൽ ഇടത് വനിതാസാമാജികരെയും കൊല്ലത്തെ വള്ളംകളി മത്സരവേദിയില്‍ വെച്ച് നടി ശ്വേതാമേനോനെയും തൊട്ട് നോക്കി എന്ന ആരോപണത്തിൽ നമ്മുടെ നേതാക്കന്മാർ പിടിച്ച പുകിലുകൾ ഓർക്കുന്നില്ലേ !!??? ഒരു പാർട്ടിക്കിടയിൽ ഐ പി എസുകാരിയുടെ നിതംബത്തിൽ ചുമ്മാ ഒന്ന് തടവി നോക്കിയെന്ന് ആരോപണം നേരിട്ട പഞ്ചാബ് സംസ്ഥാന പോലീസ് മേധാവിയെ മറന്നോ നമ്മൾ ? കഴിഞ്ഞ  ദിവസം, ഒരു വനിതാ മാധ്യമപ്രവർത്തകയുടെ കവിളിൽ തലോടി നോക്കി പണി വാങ്ങിയത് ഒരു സംസ്ഥാനത്തിന്റെ ഗവർണ്ണർ ആയിരുന്നു.  

പഞ്ചേന്ദ്രിയങ്ങൾ സമ്മാനിക്കുന്ന അനുഭവങ്ങളിൽ ഏറ്റവും തീവ്രം ത്വക്ക് നൽകുന്ന സ്പർശനം എന്ന അനുഭവമാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. മനസിന് ആനന്ദം നൽ­കു­ന്ന ഒരു­ സ്പർ­ശനം ആഗ്രഹി­ക്കാത്തവരാ­യി­ ആരാണുള്ളത് ? ടച്ച് ടെക്നോളജി വിസ്ഫോടനത്തിന്റെ കാലത്ത് ജീവിക്കുന്ന ആരാണിവിടെ തോണ്ടാത്തത്. രാവിലെ ഉണരുന്നത് മുതൽ ഉറങ്ങുന്നത് വരെ എണ്ണമറ്റ തോണ്ടലുകൾ നടത്തുന്നവരാണ് നമ്മൾ. പക്ഷെ, തോണ്ടലും ഉരുമ്മലും ടച്ചിങ്ങും തലോടലും അനുവാദമില്ലാതെ മറ്റൊരു വ്യക്തിയുടെ ശരീരത്തിലാവുമ്പോൾ അത് ക്രൈം ആകും എന്ന തിരിച്ചറിവ് ഉണ്ടാകണം. ഉണ്ടായില്ലെങ്കിൽ ധനനഷ്ടം, മാനഹാനി ഒക്കെ ഉണ്ടാകാൻ സാധ്യതയുണ്ട്. തൊടുന്നവർക്ക് സുഖം പകർന്നേക്കാമെങ്കിലും തൊടൽ ഏൽക്കുന്നവർക്ക് അത് പൊള്ളലും വേദനയും നീറ്റലും അറപ്പും വെറുപ്പും ഒക്കെയായി അവശേഷിക്കും.

ആധുനിക 'ഡെവലപ്മെന്റല്‍ സൈക്കോളജി' പറയുന്നത് അച്ഛനുമമ്മയും മതിവരുവോളം നല്ല സ്പര്‍ശനം കൊടുത്ത് കുട്ടിയെ വളര്‍ത്തിയാല്‍ കുട്ടി സ്മാര്‍ട്ടാകും എന്നാണത്രെ. സ്വാഭാവികമായും കിട്ടേണ്ട പ്രായത്തില്‍ കിട്ടേണ്ടത്ര അളവിൽ സ്പർശനം കിട്ടാത്തവര്‍ എവിടെ നിന്നെങ്കിലും ആ കുറവ് അത് കോമ്പൻസേറ്റ് ചെയ്യാൻ ശ്രമിക്കും. അങ്ങനെയുള്ളവരാണ് ആള്‍ക്കൂട്ടത്തിനിടയിലും ബസിലും ഒക്കെ സ്പര്‍ശന സുഖം തേടുന്നതത്രെ. മനസ്സില്‍ സ്പര്‍ശനസുഖത്തിന്റെ ഗൂഢ ഉദ്ദേശ്യത്തിലാണ് ഒരാളുടെ ഫോക്കസ് എങ്കില്‍ എവിടെപ്പോയാലും 'തക്കം കിട്ടിയാല്‍' അയാളുടെ ശരീരം സ്പര്‍ശനസുഖാനുഭവത്തിന് ശ്രമിച്ചെന്ന് വരും. അത്തരം ഞരമ്പു രോഗികൾ, പ്രോത്സാഹനഭാവത്തിൽ ഹസ്തദാനം കൊടുക്കുമ്പോഴും കരുണാഭാവത്തിൽ രോഗിയെ ആശ്വസിപ്പിക്കുമ്പോഴും കരുതൽ ഭാവത്തിൽ അനാഥരെ ആശ്ലേഷിക്കുമ്പോഴും അതിനിടയിൽ ഒരു ഉദ്ധിതലിംഗം തിരുകി നിർത്തും !!!

വാൽക്കഷണം : 

സാധാരണ ഈ വക ഞരമ്പു രോഗ വിക്രിയകൾ കണ്ടാൽ പുരുഷന്മാർ ആദ്യമേ പ്രതികരിക്കാത്തതിന് കാരണമുണ്ട്; പ്രതികരിച്ച് ഒരു ബഹളമുണ്ടായാൽ ഇരയായ സ്ത്രീ അനുകൂലമായി നിന്നില്ലെങ്കിൽ പ്രതികരിക്കാൻ പോയവൻ പെടാം.... മാത്രവുമല്ല, ഇരയ്ക്ക് പരാതിയില്ലല്ലോ; പിന്നെ കണ്ടു നിൽക്കുന്ന ചേട്ടനെന്താ പ്രശ്നം എന്ന ചോദ്യവും നേരിടേണ്ടി വന്നേക്കാം. ഇനി പ്രതികരിക്കാനുറച്ച്, എന്തെങ്കിലും ചെയ്‌താൽ അതൊരു Mob Lynching ആയി മാറാനുള്ള നല്ല സാധ്യതയുണ്ട്. അതിനിടക്ക് നമ്മുടെ പരാക്രമിയ്ക്ക് എന്തെങ്കിലും പറ്റിയാൽ പ്രതികരിച്ചവൻ അകത്താവും.. ഈ സന്ദർഭങ്ങളെല്ലാം പല വട്ടം നേരിട്ട് കണ്ടിട്ടുള്ളതാണ്.

സഹോദരിമാരോട് ഒരു വാക്ക്..... വളരെ വിദഗ്ദ്ധമായ മാനസികരോഗ ചികിത്സ കൊണ്ടേ സ്പർശകാമത്തിന്റെ അസുഖം മാറ്റാനാവൂ. പക്ഷെ ഒരു കാര്യമുണ്ട്; ഈ ഞരമ്പുരോഗികൾ അത്ര ധൈര്യശാലികൾ ഒന്നുമല്ല; കടുപ്പിച്ചൊരു നോട്ടം; ഇരുത്തി ഒരു മൂളൽ; നല്ലൊരു ആട്ട്...ഇത് കൊണ്ടൊന്നും ആള് പിൻവലിയില്ല എന്ന് കണ്ടാൽ കരണം പുകച്ച് ഒരടി... ഇത്രയുമൊക്കെയേ വേണ്ടൂ... ഇവന്മാരെ തൽക്കാലത്തേക്ക് നിലക്ക് നിർത്താൻ...

തിരക്കുള്ള ബസ് യാത്രക്കിടെ പിന്നിൽ നിന്ന് സപ്പോർട്ട് കൊടുക്കാൻ ചെല്ലുന്ന ജാക്കിച്ചായന്മാരുടെ പരാക്രമത്തിന് നേരെ 25CC സിറിഞ്ചിന്റെ സൂചി പ്രയോഗിച്ചിരുന്ന ഒരു കൂട്ടുകാരി എനിക്കുണ്ടായിരുന്നു. ടച്ചിങ്‌സ് പണിയോട് സഹകരിക്കുന്നു എന്ന തോന്നൽ ഉണ്ടാക്കിയ ശേഷം പ്രസക്ത ഭാഗങ്ങളിൽ കുത്തിവയ്പ്പ് സൂചി നിഷ്കരുണം തറച്ചു കയറ്റലായിരുന്നു കക്ഷിയുടെ മോഡസ് ഓപ്പറാണ്ടി. അപരനെ ബഹുമാനിക്കാൻ പഠിക്കാത്തവരുടെ ലോകത്ത്, കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന തിരക്കുകളിൽ കൃത്യതയോടെ കൈകൾ ലക്ഷ്യത്തിലെത്തിക്കാൻ വൈഭവമുള്ളവർക്കിടയിൽ, കുത്തിവയ്പ്പ് സൂചിയും സേഫ്റ്റി പിന്നും കൂർപ്പിച്ച നഖവും ഒക്കെത്തന്നെ ശരണം...

ഒരു നല്ല ബസ് കണ്ടക്റ്ററെപ്പറ്റി ആരോ എഴുതിയ ഒരു കുറിപ്പ് വായിച്ചത് കൂടി ഓർക്കുന്നു. അങ്ങേര്‌ കണ്ടക്റ്റ് ചെയ്യുന്ന ബസ്സില്‍ ഒരാള് പോലും ജാക്കിപ്പണിക്ക് പോകില്ല.... ആരെങ്കിലും സ്ത്രീകളെ മുട്ടി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അങ്ങേര് ഉറക്കെ വിളിച്ചു പറയും.... "മുട്ടിയവര്‍ മുട്ടിയവര്‍ പിന്നിലോട്ട് മാറി നില്‍ക്ക്... ഇനിയും മുട്ടാത്തവർക്ക് ഒരവസരം കൊടുക്ക്..." അത് പോലെ ചില സമയങ്ങളിൽ അങ്ങേരുടെ ഡയലോഗ് ഇങ്ങനെയായിരിക്കും "ചേട്ടാ ഈ വണ്ടിയുടെ പുറകുവശവും എറണാകുളത്തേക്ക് തന്നെയാ പോകുന്നത്; പിന്നിലോട്ടിറങ്ങി നിക്ക്..." ഇത് കേട്ടാല്‍ എന്തെങ്കിലും ദുരുദ്ദേശവുമായി നിൽക്കുന്നവർ പോലും മാന്യമായ അകലം പാലിക്കാൻ നിർബന്ധിതർ ആകും. അദ്ദേഹത്തിന്റെ ബസ്സില്‍ എപ്പോഴും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഇടയില്‍ ഒരു ഒപ്റ്റിമം ഗ്യാപ്പ് ഉണ്ടാകുമായിരുന്നത്രെ....!!!

അവസാനമായി ഒരു അഭിപ്രായം 

മൊബൈൽ ഫോൺ എന്ന ഓൺ ദി ഗോ ക്യാമറ ഡിവൈസ് എല്ലാവരുടെയും കയ്യിൽ ഉള്ള ഈ കാലത്ത്, പൊതുസ്ഥലത്ത് വച്ച് ഉപദ്രവമുണ്ടായാൽ ഏറ്റവുമാദ്യം അതിശക്തമായ ഭാഷയിൽ ഉച്ചത്തിൽ തന്നെ പ്രതികരിക്കുക.... പോലീസ് സ്റ്റേഷനിൽ പരാതി നൽകി നിയമ നടപടികൾ ആരംഭിക്കുക... സംഭവത്തിന്റെ വീഡിയോ ദൃശ്യം പകർത്തുന്നതിൽ തെറ്റൊന്നുമില്ല (വീഡിയോ ക്ലിപ്പ്സ് ഒക്കെ നിയമനടപടികളുടെ  തെളിവിലേക്കാണ് ഉപയോഗിക്കേണ്ടത്... ഒരു കാരണവശാലും സോഷ്യൽ മീഡിയയിൽ ഇട്ട് വൈറൽ ആക്കാൻ ശ്രമിക്കാതിരിക്കുക; കാരണം നിയമം കൃത്യമായി വ്യാഖ്യാനിക്കുമ്പോൾ ഇരയും, പല വകുപ്പുകളിൽ നിയമത്തിന്റെ മുന്നിൽ കുറ്റവാളി ആകാൻ സാധ്യതയുണ്ട്)   

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Friday, 5 April 2019

തിരഞ്ഞെടുപ്പ് സർവ്വേ, എക്സിറ്റ്‌ പോള്‍.... രാഷ്ട്രീയ കൂട്ടിക്കൊടുപ്പിന്റെയും വിപണിയുടെയും ചെപ്പടി വിദ്യകൾ......


ചില സാങ്കേതിക കാരണങ്ങളാൽ ഈ പോസ്റ്റ് വായിക്കുന്നതിൽ ചില ബുദ്ധിമുട്ടുകൾ ഉള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഇത് റീപോസ്റ്റ് ചെയ്തിട്ടുണ്ട്. വായിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക... http://achayatharangal.blogspot.com/2021/03/blog-post_70.html

Monday, 11 March 2019

രണ്ട് കുതിരച്ചന്തികളുടെ വീതിയും തീവണ്ടിയും തമ്മിലെന്താണ്....!!!!????


എന്തെങ്കിലും ഒരു നിർമ്മിതിയുടെ അളവ് നിശ്ചയിക്കുമ്പോള്‍ അതിനു മറ്റു പലതിന്റെയും അളവുമായി ഒരു പാരസ്പര്യം തീർച്ചയായും ഉണ്ടാവില്ലേ?  എന്തായാലും ഒരു തീവണ്ടി ഡിസൈൻ ചെയ്യുമ്പോഴും നിർമ്മിക്കുമ്പോഴും അതിന്റെ വീതിയും പാളങ്ങളുടെ അളവും കടന്നു പോവുന്ന ടണലുകളുടെ അളവും തമ്മിലുള്ള പാരസ്പര്യം കണിശമായും നോക്കേണ്ടതല്ലേ. അളവുകള്‍ തമ്മിലുള്ള പാരസ്പര്യം പറയുമ്പോള്‍ അതുമായി ബന്ധപ്പെട്ട് അതിശയകരമായ ഒരു "കഥ" നെറ്റിൽ വായിച്ചത് ഓര്‍മ്മ വന്നു. എന്റെ പഴയ ഏതോ ബ്ലോഗ് പോസ്റ്റില്‍ സാന്ദര്‍ഭികമായി ഈ കഥ ഒരിക്കല്‍ എഴുതിയിട്ടുണ്ട്. ആവര്‍ത്തനത്തിന് മുന്‍കൂര്‍ മാപ്പ്. 

ഒരു ബഹിരാകാശ പേടകം (സ്പെയ്സ് ഷട്ടിൽ) ലോഞ്ചിംഗിന് മുന്‍പ് കാണുമ്പോള്‍ അതിന്റെ ഇരു വശത്തും രണ്ട് വലിയ വാണങ്ങള്‍ ഇരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ. ഇവയെ സോളിഡ് റോക്കറ്റ് ബൂസ്റ്ററുകൾ അഥവാ എസ്.ആർ.ബികൾ എന്നാണ് സാങ്കേതികമായി വിളിക്കുന്നത്‌. ഈ എസ്.ആർ.ബികൾ ആദ്യമായി രൂപകല്‍പ്പന ചെയ്തപ്പോള്‍ അവ തമ്മിലുള്ള അകലം നാലടി എട്ടര ഇഞ്ചായിരുന്നു. ഈ വീതി എങ്ങനെയാണ് നിശ്ചയിച്ചത് എന്നറിയാമോ ? നിര്‍മ്മിക്കപ്പെടുന്ന ഫാക്ടറിയിൽ നിന്ന് ഷട്ടിൽ ലോഞ്ചിംഗ് സൈറ്റിലേയ്ക്ക് ട്രെയിനിലാണ് ഈ എസ്.ആർ.ബികൾ എത്തിച്ചിരുന്നത്.  ഈ വഴിയിൽ പര്‍വതഭാഗത്ത് ഒരു തുരങ്കം കടന്നായിരുന്നത്രേ  റെയില്‍പ്പാളം വരുന്നത്. അതുകൊണ്ട് ആ തുരങ്കത്തിന്റെ വീതി കണക്കാക്കി വേണമായിരുന്നു എസ്.ആർ.ബി.യുടെ വീതിയും നിശ്ചയിക്കാൻ. റെയില്‍പ്പാളത്തേക്കാൾ വളരെ കുറച്ചു വീതിയേ തുരങ്കത്തിന് കൂടുതലുള്ളൂ. അപ്പോള്‍ ശാസ്ത്രജ്ഞന്‍മാര്‍ തീരുമാനിച്ചത്രേ റെയില്‍പ്പാളത്തിന്റെ വീതിയായ നാലടി എട്ടര ഇഞ്ചായിരിക്കണം എസ്.ആർ.ബികളുടെ വീതി എന്ന്. വിശദമായി പറഞ്ഞാല്‍, അമേരിക്കയിലെ രണ്ടു റെയില്‍പ്പാളങ്ങളിലെ റെയിലുകൾക്കിടയിലുള്ള അകലം (റെയില്‍ സ്റ്റാൻഡേഡ് ഗേജ്) നാലടി എട്ടര ഇഞ്ചാണ്. അതിശയകരമാം വിധം വിചിത്രമായ ഈ ഒരളവ്‌ എങ്ങനെ വന്നു. ഉത്തരം, ബ്രിട്ടണിലും അങ്ങനെയായതു കൊണ്ട് വന്നു എന്നാണ്. കാരണം ബ്രിട്ടിഷുകാരാണ് അമേരിക്കയിലും റെയിൽ പണിതത്. ബ്രിട്ടിഷുകാര്‍ക്ക്  ഈ അളവെവിടുന്നു  കിട്ടി? റെയിൽവേ വരും മുമ്പ് ബ്രിട്ടണിലുണ്ടായിരുന്ന ട്രാംവേ പണിതവർ തന്നെയാണ് ആദ്യമായി റെയിൽവേയും  പണിതത്. ട്രാംവേയിൽ അവർ ഉപയോഗിച്ചിരുന്ന ഗേജും നാലടി എട്ടര ഇഞ്ചു തന്നെയായിരുന്നു

അവർക്ക്  ഈ അളവ്  എവിടന്നു കിട്ടി? ട്രാംവാഗണുകൾ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന പണിയായുധങ്ങൾ തന്നെയാണ് ട്രാംവേ ഉണ്ടാക്കാനും അവർ ഉപയോഗിച്ചത്. വാഗണുകളുടെ രണ്ടു വശത്തെ ചക്രങ്ങൾക്കിടയിലുള്ള ദൂരം അതായിരുന്നു.

വാഗണുകളുടെ  ചക്രങ്ങള്‍ തമ്മിലുള്ള ദൂരം എങ്ങനെ നാലടി എട്ടര ഇഞ്ചായി ? കാരണം ഇതാണ്,  അക്കാലത്തെ ബ്രിട്ടണിലെ റോഡുകളിലെ ചക്രച്ചാലുകൾ തമ്മിലുള്ള അകലം അതായിരുന്നു.

എങ്ങനെയാണ് റോഡുകളിലെ ചക്രലുകളുടെ വീതി നാലടി എട്ടര ഇഞ്ചായത് ? റോമാ സാമ്രാജ്യക്കാർ അവരുടെ അധിനിവേശ കാലത്താണ് അവരുടെ സൈനിക ആവശ്യങ്ങൾക്കായി യൂറോപ്പിലെ ആദ്യകാല ദീർഘദൂര റോഡുകൾ ഈ പറഞ്ഞ വീതിയില്‍ പണിതത്.

എന്നാലും, ചക്രച്ചാലിന്റെ ഈ വീതി എവിടെ നിന്ന്  വന്നു? ഉത്തരം അതിശയജനകമാണ്; റോമിലെ അശ്വരഥങ്ങളുടെ ചക്രങ്ങൾ ഓടിയോടി ഉണ്ടായതാണ് അവിടത്തെ രഥചക്രച്ചാലുകള്‍.  ഇരട്ടക്കുതിരകൾ വലിക്കുന്ന രഥങ്ങളായിരുന്നു അക്കാലത്ത് റോമിൽ ഉപയോഗിച്ചിരുന്നതത്രേ. ആദ്യ രഥ നിര്‍മാണത്തിനു ഉപയോഗിച്ച വീതി എന്നത് അതില്‍ പൂട്ടാന്‍ ഉദ്ദേശിച്ചിരുന്ന രണ്ട് കുതിരകളുടെ ചന്തികളുടെ വീതിയായ നാലടി എട്ടര ഇഞ്ചായിരുന്നു പോലും. പിന്നീടങ്ങോട്ട് അതി വിസ്തൃതമായ റോമാ സാമ്രാജ്യം മുഴുവൻ ആ ഒരൊറ്റ അളവിലായിരുന്നുവത്രേ രഥ നിര്‍മാണം. 

ചുരുക്കി  പറഞ്ഞാല്‍,  ശാസ്ത്ര ലോകത്തിലെ  ഏറ്റവും മഹത്തായ ഒരു കണ്ടു പിടിത്തം എന്ന് വിശേഷിപ്പിക്കാവുന്ന സേപ്സ് ഷട്ടിലിന്റെ  ഒരു പ്രധാനഘടകത്തിന്റെ വീതിക്കു പോലും അതുമായി യാതൊരു പുലബന്ധവുമില്ലാത്ത രണ്ടു കുതിരച്ചന്തികളുടെ വീതിയാണ് മാനദണ്ഡം ആയത് എന്നാണു ഇന്റര്‍നെറ്റില്‍ പ്രചുര പ്രചാരം നേടിയ ഈ നുണക്കഥ നമ്മോട് പറയുന്നത്. ഈ ഗോസിപ്പ് വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നു തന്നെയാണ് വിദഗ്ദ്ധന്മാര്‍ അന്തിമ തീര്‍പ്പും കല്‍പ്പിച്ചിരിക്കുന്നത്. 

(താഴെക്കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്‌താല്‍ മുകളിലെ കഥയുടെ ഒറിജിനല്‍ ഇംഗ്ലീഷ് രൂപം വായിക്കാം http://www.astrodigital.org/space/stshorse.html )

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

Monday, 11 February 2019

വാലന്റൈൻ....പ്രണയത്തിന്റെ സ്പോൺസേർഡ് പുണ്യാളൻ...!!!

ഏതാണ്ട് തൊണ്ണൂറുകളുടെ മധ്യത്തോടെയാണ് ഇന്ത്യയിലെ കോസ്മോപോളിറ്റന്‍ നഗരങ്ങള്‍ക്ക്‌ പുറത്തുള്ളവര്‍ ചില പ്രത്യേക ദിനങ്ങളെ പറ്റി കേട്ട് തുടങ്ങിയത് തന്നെ. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് വാലന്റൈൻസ് ഡേ. പ്രണയിനികളുടെ ദിനം എന്നാണു പറയപ്പെടുന്നത്. ഇതിന്റെ ഉല്പത്തിയെ പറ്റി വായിച്ചറിഞ്ഞ ഒരു കഥ. ഐതിഹ്യമെന്ന് പോലും വിളിക്കപ്പെടാവുന്ന കഥ. 

പണ്ട് പണ്ട് പണ്ട് വളരെ പണ്ട്, ക്ലോഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തി റോം ഭരിച്ചിരുന്ന കാലം. നാട്ടിലുള്ള പുരുഷ കേസരികള്‍ എല്ലാവരും ഉണ്ണുക, ഉറങ്ങുക, ഉണ്ണിയെ ഉല്‍പ്പാദിപ്പിക്കുക എന്നീ പ്രവൃത്തികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ബിസിയായതോടെ രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യാന്‍ ആളെ കിട്ടാത്ത അവസ്ഥ വന്നു. കുപിതനായ രായാവ് വിവാഹം എന്ന പിന്തിരിപ്പൻ ഏര്‍പ്പാട് തന്നെ നിരോധിച്ചു കളഞ്ഞത്രേ. പ്രജകളുടെ വിവാഹം ഒക്കെ നിരോധിച്ച് ഒരു വിധം മനസമാധാനത്തോടെ ഭരിച്ചു തുടങ്ങുമ്പോഴാണ് തിരുമനസ്സ് ഞെട്ടിക്കുന്ന ഒരു വിവരം അറിഞ്ഞത്. രാജ ശാസനത്തിന് പുല്ല് വില കൽപ്പിച്ചു കൊണ്ട്, വാലന്റൈന്‍ എന്ന പള്ളീലച്ചന്‍ ആളുകള്‍ക്ക് വിവാഹങ്ങള്‍ നടത്തിക്കൊടുക്കുന്നു പോലും. ഹെന്ത്; തിരുവായ്ക്ക് എതിർവായോ !!??. ചക്രവർത്തി കോപാക്രാന്തനായി. പിന്നെ  എന്ത് സംഭവിച്ചെന്നോ; നമ്മുടെ പൊന്നച്ചന്നെ പിടിച്ച് ജയിലിലടച്ചു. പക്ഷെ, അച്ചനാരാ മോൻ; അച്ചൻ വിട്ടു കൊടുക്കുമോ. അച്ചനോടാണോടാ നിന്റെ കളി എന്നും പറഞ്ഞു കൊണ്ട് പുള്ളി കേറി അവിടത്തെ ജയില്‍ വാര്‍ഡന്റെ മകളുമായങ്ങു ലൈനായി. പ്രേമത്തിനെന്ന പോലെ തന്നെ ആ പെങ്കൊച്ചിനും കണ്ണ് കാണില്ലായിരുന്നത്രേ!! അത് കൊണ്ടാണോ ഒരു പള്ളീലച്ചനെ കേറി പ്രേമിച്ചതെന്നറിയില്ല !! പെങ്കൊച്ചിന് കണ്ണില്ലാത്തത് പ്രഗത്ഭനായ അച്ചന് ഒരു പ്രോബ്ലമാണോ.. അച്ചൻ പ്രേമത്തിന്റെ തീക്ഷ്ണതയിൽ ദൈവികമായ സിദ്ധികള്‍ പ്രയോഗിച്ചു പുള്ളിക്കാരിക്ക് കാഴ്ച ഉണ്ടാക്കി കൊടുത്തു. ഇതറിഞ്ഞ ചക്രവര്‍ത്തി വീണ്ടും കോപാക്രാന്തനായി. മ്മടെ വാലന്‍റൈന്‍ അച്ചന്റെ തലവെട്ടിക്കളയാൻ ഉത്തരവിട്ടു. തല വെട്ടുന്നതിന് ഒരു നിമിഷം മുമ്പ് മ്മടെ അച്ചന്‍ അവസാനമായി തന്റെ കാമുകിക്ക് ഒരു ലവ് ലെറ്റര്‍ എടുത്തു വീശിയത്രേ. അതിന്റെ ഭരത വാക്യം (അത് എന്ത് കുന്തമാണെന്നല്ലേ, Concluding Line of the Letter; അവസാന വാചകം) ഇങ്ങനെയായിരുന്നത്രേ...

ഫ്രം യുവര്‍ വാലെന്റൈന്‍...

കഥ സത്യമാണെങ്കിലും അല്ലെങ്കിലും, അന്ന് മുതൽ ആ കത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട്‌ ഭൂമുഖത്തെ എല്ലാ കാമുകന്മാരും (മുകികളും)..... ഫെബ്രുവരി പതിനാലിന് ആശംസകൾ കൈ മാറുന്ന ആചാരം തുടങ്ങി. കാലം മാറിയതിനനുസരിച്ച് പുരോഗമിച്ച് പുരോഗമിച്ച്, ഇപ്പോൾ കത്തും ഫ്ലവറും സമ്മാനങ്ങളും എന്ന് വേണ്ട സൗകര്യവും താല്പര്യവും അനുസരിച്ച് എന്തും ഏതും  കൈമാറാൻ തുടങ്ങി. ഇന്നത്തെ യുവത്വം ഒരു വര്‍ഷത്തിലെ  മറ്റു 364 ദിവസങ്ങളെ മറന്നാലും, ഫെബ്രുവരി 14 മറക്കാൻ വഴിയില്ല. എന്തൊരു സ്നേഹം... എന്തൊരു സമര്‍പ്പണം...

കുത്തക കമ്പനികൾ പരസ്യങ്ങളിലൂടെയും പ്രചാരണ പരിപാടികളിലൂടെയും പ്രണയ ദിനത്തെ ഒരു വൻ ആഘോഷമാക്കി മാറ്റി. കച്ചവടം വിപുലീകരിക്കുന്നതിന്റെ  ഭാഗമായി, അവർ  അതിനെ പ്രണയിനികളില്‍ നിന്ന് കൂട്ടുകാരിലേക്കും  ദമ്പതികളിലേക്കും എല്ലാം വ്യാപിപ്പിച്ചു. എന്തിന്, അടുത്തെ വീട്ടിലെ കുട്ടികള്‍ക്കും ചുമ്മാ കണ്ടു പരിചയമുള്ളവർക്ക് വരെ ആശംസാ കാർഡുകളും സമ്മാനങ്ങളും ഒക്കെ കൊടുക്കാം എന്ന് പ്രചരിപ്പിച്ചു. എന്തായാലും കൃഷി വിജയമായി. കച്ചവടം പൊടി പൊടിച്ചു. ആർച്ചീസ്, ഹാൾമാർക്ക് തുടങ്ങി നാടൻ ശിവകാശി കാർഡ് കമ്പനിക്കാരുടെ വരെ പെട്ടിയിൽ ആവത്‌ പണം വന്ന് വീണു. പത്രങ്ങളും മറ്റു മാധ്യമങ്ങളും യാതൊരു ഉളുപ്പും പിശുക്കുമില്ലാതെ ഈ ആഘോഷത്തിനു കുട പിടിച്ചു. ഒരു പരസ്പര സഹകരണം; ധന ലാഭം; മനസുഖം... അത്രേ ഉള്ളൂ...

ഏതായാലും സ്വർഗീയ വിശുദ്ധന്മാരുടെ കുത്തക കയ്യാളുന്ന, ആഗോള കത്തോലിക്ക സഭ ഇപ്പോള്‍ വിശുദ്ധ വലന്‍റ്റയിന്റെ തിരുന്നാള്‍ ആഘോഷിക്കുന്നില്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇതിന്റെ പിന്നിലെ സാമ്പത്തിക ലാഭ സാധ്യത സഭയുടെ കണ്ണിൽ പെടാതെ പോയത് ഒരു അതിശയം ആയി അവശേഷിക്കുന്നു. യഥാർഥത്തിൽ ആശംസാ കാര്‍ഡ്‌ വ്യവസായത്തിലെ കുത്തകകള്‍ ആയിരുന്ന ആര്‍ച്ചീസിന്റെയും ഹാള്‍ മാര്‍ക്കിന്റെയും കച്ചവട തന്ത്രത്തിന്റെ ഇരയാവുകയായിരുന്നു ഈ "പുണ്യവാളന്‍". ക്രിസ്മസ് പുതുവര്‍ഷ കച്ചവടം കഴിഞ്ഞുള്ള സമയങ്ങളില്‍ ഈ കമ്പനികള്‍ക്ക് ആകെ ഉണ്ടായിരുന്ന കച്ചവടം, ജന്മ ദിന കാര്‍ഡുകളുടെതായിരുന്നു. ആഗോള ആശംസ കാർഡ് കുത്തകകൾ കച്ചവടത്തിലെ സീസൺ ഗ്യാപ് എങ്ങനെ ഫിൽ ചെയ്യാം എന്ന് തങ്ങളുടെ കച്ചവട ബുദ്ധി കൃത്യമായി പ്രവർത്തിപ്പിച്ചു നോക്കിയതിൽ നിന്നാണ് ഈ പുണ്യവാളന്‍ പുനര്‍ജനി പ്രാപിച്ചത്. ഇത് മാത്രമല്ല, Father's Day, Mother's Day, Friend's Day എല്ലാം ഈ ജനുസ്സില്‍ പെട്ടവയാണ്. അതില്‍ ഏറ്റവും വ്യാപാര സാധ്യത അവര്‍ കണ്ടെത്തിയത് പ്രണയത്തിനു തന്നെ; പ്രണയത്തിനു കണ്ണില്ലല്ലോ. ഹാള്‍ മാര്‍ക്ക്‌ "ഹോളി"ഡേ എന്ന് ചില മാധ്യമങ്ങൾ പോലും ഇതിനെ പരിഹസിച്ചു പറയാറുണ്ട്.

പിന്നീടിങ്ങോട്ട് പത്രങ്ങള്‍, മറ്റു മാധ്യമങ്ങള്‍, മൊബൈല്‍ ഫോണ്‍ കമ്പനികള്‍, ചോക്ലേറ്റ്‌ കമ്പനികള്‍, പൂ വിതരണ കമ്പനികള്‍, ഫാന്‍സി വസ്തുക്കള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍, ആഭരണ വ്യാപാരികള്‍, വജ്ര വ്യാപാരികള്‍, ഫാഷൻ വസ്ത്ര ബ്രാൻഡുകൾ, മറ്റു തുണി വ്യാപാരികള്‍, നക്ഷത്ര ഹോട്ടലുകള്‍, പ്രശസ്ത ഫുഡ്‌ ചെയിനുകൾ എന്ന് വേണ്ട, ഗർഭ നിരോധന ഉപാധികളും അടിവസ്ത്രങ്ങളും  വിപണനം ചെയ്യുന്ന കമ്പനികൾ വരെ, കച്ചവടക്കാർ സൗകര്യപൂർവ്വം നിർമ്മിച്ചെടുത്ത ഈ ആഘോഷത്തിന്റെ കച്ചവട സാധ്യത ചൂഷണം ചെയ്തു. വന്ന് വന്ന്, വാഹന കമ്പനികള്‍, റിയല്‍ എസ്റ്റേറ്റ്‌ കമ്പനികള്‍ തുടങ്ങി സാധിക്കുന്നവരെല്ലാം തന്നെ പ്രണയ ദിനം ആഘോഷിപ്പിച്ചു കീശ വീർപ്പിക്കാനുള്ള തത്രപ്പാടിലാണ്.

പാവം വാലെന്റൈന്‍ പുണ്യാളന്‍..... പ്രേമിച്ചു തല  പോയെങ്കിലും വേണ്ടില്ല, സംഗതി ആര്‍ക്കെങ്കിലുമൊക്കെ ഉപകരിച്ചല്ലോ....

ഒരു "പുണ്യാളനു" ആത്മ സാക്ഷാൽക്കാരത്തിനു ഇതില്‍ കൂടുതല്‍ എന്ത് വേണം.

HAPPY VALENTINES DAY !!!  HAPPY VALENTINES DAY !!!  HAPPY VALENTINES DAY !!!

ജെന്നിഫര്‍ വില്‍കിന്‍സന്റെ നിരീക്ഷണത്തിൽ ഓരോ ആണും തന്‍റെ പെണ്ണിന്‍റെ ആദ്യകാമുകനായിരിക്കാന്‍ ആശിക്കുമ്പോൾ, സ്ത്രീകള്‍ തന്‍റെയാളുടെ അവസാനകാമുകിയാവാനാണ് മോഹിക്കുന്നതത്രേ. കമിതാക്കള്‍ ഒരു നാള്‍ പരസ്പരം കണ്ടുമുട്ടുകയല്ല ചെയ്യുന്നത്; അവരിരുവരും എക്കാലവും മറ്റേയാളെ ഉള്ളില്‍പ്പേറുന്നുണ്ടായിരുന്നു എന്ന് പറഞ്ഞത് സൂഫി കവി ജലാലുദ്ദീന്‍ റൂമിയാണ്. ബാധിതരാരും വിടുതിയാഗ്രഹിക്കാത്ത ഒരു രോഗമാണ് പ്രണയമെന്നു കുറിച്ചിട്ടത് പ്രിയ എഴുത്തുകാരൻ പൌലോ കൊയ്‌ലോ ആണ്. 

പ്രണയമെന്ന നാട്യത്തിലുള്ള മൂന്നാം കിട കാമപൂരണവും ദാമ്പത്യങ്ങളിലെ മോഹഭംഗങ്ങളും സുലഭമായിക്കൊണ്ടിരിക്കുന്ന ഉപഭോഗസംസ്കാരത്തിന്റെ കാലഘട്ടത്തില്‍, ഭൂരിപക്ഷം വരുന്ന നമ്മുടെ പുതു യുവതയുടെ നല്ലൊരു പങ്കും ഏതായാലും ചിന്തിക്കുന്നതും ജീവിക്കുന്നതും മേൽ പറഞ്ഞ പ്രണയ സങ്കൽപ്പങ്ങളിലാവാൻ തീർച്ചയായും സാധ്യതയില്ല. കഥയിൽ ആദ്യം നായകനായും പിന്നീടു വില്ലനായും ഒരേ ആൾ തന്നെ അവതരിക്കുന്ന; ഒടുവിൽ പീഡനത്തിലെത്തി ഒടുങ്ങുന്ന ഒട്ടേറെ പ്രണയ നാടകങ്ങൾ... മനസ്സിനേക്കാൾ ശരീരത്തിന് പ്രാധാന്യം നൽകപ്പെടുന്ന വിവാഹേതര ബന്ധങ്ങൾ... പ്രണയം നൈമിഷികമാണെന്ന് തെളിയിക്കുന്ന ഒട്ടേറെ സംഭവങ്ങൾ... ഇതെല്ലാം കണ്ടും കേട്ടുമാണ് നമ്മുടെ ഓരോ ദിനങ്ങളും പിറന്നു മരിക്കുന്നത്.

കൃത്യമായ തിരക്കഥയിലൂടെ മുന്നേറുന്ന പ്രണയ നാടകങ്ങൾ ഇരകളെ പീഡനത്തിലേക്കെത്തിക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യപടി മാത്രമാകുന്ന പുതിയ കാലത്ത്...

ഒഴിഞ്ഞ ഇടമോ മുറിയോ കണ്ടെത്തി കിടക്ക പങ്കിടാനും ശരീരം പങ്കു വയ്ക്കാനും ശരീരത്തിന്റെ അളവെടുക്കാനും മുതിരുന്നിടത്ത് പ്രണയമില്ലെന്നും കാമം മാത്രമേ ഉള്ളൂ എന്ന് തിരിച്ചറിയാൻ കഴിയാത്ത പെണ്ണിന്റെ കാലത്ത്...

തലച്ചോറ് കൊണ്ട് പ്രേമിക്കുന്ന ആണിന് മുന്നിൽ ഹൃദയം കൊണ്ട് സ്നേഹിച്ച് എല്ലാം തുറന്നു നല്കി, പിന്നീട് അതിന്റെ ദൃശ്യങ്ങൾ MMS കളായും യു ട്യൂബ് ക്ലിപ്പുകളായും പടർന്നു പിടിക്കുമ്പോൾ മാത്രം സ്വബോധം വരികയും സ്വയഹത്യയിലേക്ക് തിരിയുകയും മരിച്ചു ജീവിക്കുകയും  ചെയ്യുന്ന ശുദ്ധാത്മാക്കളുടെ എണ്ണം ദിനം പ്രതി പെരുകുമ്പോൾ...

മജ്ജയിൽ പിടിച്ച പ്രണയം നിരസിക്കപ്പെടുമ്പോൾ ആ ക്ഷോഭത്തിൽ അത്രമേൽ സ്നേഹിച്ച, ഇഷ്ടപ്പെട്ട, സ്വന്തമാക്കാൻ ആഗ്രഹിച്ച ആളെ പെട്രോളൊഴിച്ച്‌ കത്തിക്കാനും വെട്ടിക്കൊല്ലാനും മുഖം ആസിഡൊഴിച്ച് വികൃതമാക്കാനും ഒരു മടിയും തോന്നാത്ത ഈ കെട്ട കാലത്ത്.... 

കാമ്പും കാതലുമുള്ള നിർമ്മല പ്രണയങ്ങൾ തീർച്ചയായും വിജയിക്കട്ടെ....  

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Wednesday, 23 January 2019

The Unbroken Vow: A Tribute to Subhas Chandra Bose












Born in Cuttack, a patriot's seed,

Subhas Chandra, a nation's vital need.

A dreamer bold, with spirit aflame,

He vowed to break the chains of shame.


With Gandhi's path, he did not agree,

A different course, for India to be free.

He formed the INA, a force unforeseen,

To liberate the homeland, a fervent dream.


From Singapore's shores, he raised the flag,

The Provisional Government, a defiant stand.

"Chalo Dilli," the clarion call,

To reclaim the motherland, once and for all.


With Azad Hind Fauj, he marched ahead,

To crush oppression, and lift all dread.

Their courage shone, a guiding light,

In darkest hours, a hopeful sight.


But fate's cruel hand, a tragic twist,

A mystery shrouds his final tryst.

Did he survive, or fade from sight?

A question lingering, day and night.


Yet, his legacy, a timeless art,

A hero's spirit, burned in every heart.

Netaji's dream, a nation's pride,

Forever with India, side by side.

Poetic Reflections of a Crazy Soul

Wednesday, 9 January 2019

റേഡിയോ ഉപയോഗിക്കണമെങ്കിൽ ഇന്ത്യയിൽ ലൈസൻസ് വേണ്ടിയിരുന്നു എന്ന് അറിയാമോ !??

റേഡിയോ ഉപയോഗിക്കാൻ ലൈസൻസ് എടുക്കേണ്ട ഒരു കാലം ഇന്ത്യയിൽ ഉണ്ടായിരുന്നു. 1885-ലെ ഇന്ത്യൻ ടെലഗ്രാഫ് ആക്ട് പ്രകാരമായിരുന്നു ഓൾ ഇന്ത്യ റേഡിയോയിൽ നിന്ന് റേഡിയോ ലൈസൻസ് എടുക്കേണ്ടിയിരുന്നത്. പോസ്റ്റ് ഓഫീസുകൾ വഴിയായിരുന്നു റേഡിയോ ലൈസൻസിങ് നടപടികൾ നടപ്പിലാക്കിയിരുന്നത്. ഇപ്പോൾ കൗതുകം തോന്നുന്ന കാര്യമാണെങ്കിലും റേഡിയോ ലൈസൻസ് ചട്ടങ്ങൾ വളരെ കർശനമായിരുന്നു എന്നാണറിയാൻ കഴിഞ്ഞത്. 
ഇടയ്ക്കിടെ സ്വാഭാവികമായും പരാതികൾ ഉണ്ടെങ്കിൽ അതിനനുസരിച്ചും പോസ്‌റ്റോഫീസ് അധികൃതർ, പൊലീസുകാർ എന്നിവരടങ്ങിയ സ്‌ക്വാഡ് പരിശോധന നടത്തുകയും ലൈസൻസ് ഇല്ലാത്തതോ പുതുക്കാത്തതോ ആയ റേഡിയോകൾ പിടിച്ചെടുക്കുമായിരുന്നത്രെ.

ഓരോ വർഷവും പുതുക്കിയെടുക്കേണ്ട ഈ ലൈസൻസ് ഏകദേശം ഒരു ബാങ്ക് പാസ്സ്‌ബുക്കിന്റെ രൂപത്തിലായിരുന്നു. ലൈസൻസ് ബുക്കിന്റെ ആദ്യ ഉൾപ്പേജുകളിൽ റേഡിയോ ഉടമയുടെയും റേഡിയോ സെറ്റിന്റെയും വിവരങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. ബുക്കിന്റെ ബാക്ക് കവറിൽ പരസ്യം ആയിരുന്നു. സർക്കാരിന്റെ പരസ്യങ്ങളും സ്വകാര്യ കമ്പനികളുടെ പരസ്യങ്ങളും വരാറുണ്ടായിരുന്നത്രേ. ഒരു റേഡിയോയ്ക്ക് വേണ്ടി ലൈസൻസ് എടുത്താൽ ലൈസൻസിയ്ക്കും അയാളുടെ കുടുംബാംഗങ്ങൾക്കും മാത്രമേ ആ റേഡിയോ ഉപയോഗിക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ. ലൈസൻസിൽ എൻഡോഴ്സ് ചെയ്ത അഡ്രസ്സിൽ മാത്രമേ ആ റേഡിയോ ഉപയോഗിക്കാമായിരുന്നുള്ളൂ. ഡൊമസ്റ്റിക്ക് ലൈസൻസ് വച്ച് പൊതുസ്ഥലത്ത് റേഡിയോ ഉപയോഗിക്കുന്നത് കുറ്റകരമായിരുന്നു. അഡ്രസ് മാറ്റങ്ങൾ പോസ്റ്റ് ഓഫീസിൽ അറിയിച്ച് ലൈസൻസിൽ എൻഡോഴ്സ് ചെയ്യിക്കണമായിരുന്നു. ഒരാൾ ലൈസൻസ് ഉള്ള റേഡിയോ വിൽക്കുമ്പോൾ വിവരം പോസ്റ്റ് ഓഫീസിൽ അറിയിക്കുകയും പുതിയ ഉടമയുടെ പേരിലേക്ക് ലൈസൻസ് മാറ്റുകയും വേണമായിരുന്നു.  

തുടക്കത്തിൽ ഒരു രൂപയായിരുന്നത്രേ ലൈസൻസ് ഫീസ്. 1980 വരെ താരതമ്യേന കുറഞ്ഞ നിരക്കിൽ ഉണ്ടായിരുന്ന ലൈസൻസ് ഫീസ് 1981 ൽ കുത്തനെ ഉയർത്തിയിരുന്നതായാണ് മനസിലാക്കാൻ കഴിഞ്ഞത്. അവസാന കാലഘട്ടങ്ങളിൽ വീടുകളിൽ റേഡിയോ ഉപയോഗത്തിന് (Domestic Licence) 15 രൂപയും വ്യാപാര സ്ഥാപനങ്ങളിലോ പൊതുസ്ഥലങ്ങളിലോ റേഡിയോ ഉപയോഗിക്കാന്‍ (Commercial Licence) 30 രൂപയും ആയിരുന്നു ഫീസായി  നല്‍കേണ്ടിയിരുന്നത്. റേഡിയോ സെറ്റുകൾ വിൽക്കുന്ന കടകൾക്കും പ്രത്യേക ലൈസൻസ് വേണ്ടിയിരുന്നത്രേ. പോസ്റ്റ് ഓഫീസിൽ ഫീസ് തുകയടയ്ക്കുമ്പോൾ ഫീസ് തുകയ്ക്ക് തുല്യമായ BROADCAST RECEIVER LICENCE FEE (BRL FEE) സ്റ്റാംപ് ഒട്ടിച്ച് അതാത് പോസ്റ്റ്ഓഫീസ് മുദ്ര പതിപ്പിച്ച കൊടുക്കുകയായിരുന്നു പുതുക്കൽ രീതി. ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടർന്ന് അധികാരത്തിൽ വന്ന രാജീവ്ഗാന്ധി സർക്കാറിന്റെ കാലത്ത് അന്നത്തെ വാർത്താവിതരണ മന്ത്രിയായിരുന്ന വി എൻ ഗാഡ്ഗിലാണ് റേഡിയോ ടിവി ലൈസൻസിങ് സമ്പ്രദായം അവസാനിപ്പിച്ചത്. അങ്ങനെ 1985-ന് ശേഷം റേഡിയോ ഉപയോഗിക്കാൻ ലൈസൻസ് ആവശ്യമില്ലാതായി. 

താഴെക്കൊടുത്തിരിക്കുന്ന ചിത്രങ്ങൾ എന്റെ അമ്മാവൻ ഉപയോഗിച്ചിരുന്ന റേഡിയോയുടെ ലൈസൻസിന്റെ ആണ്. ഈ ലൈസൻസ് ഇഷ്യൂ ചെയ്ത് ഒപ്പിട്ടിരിക്കുന്നത് അന്നവിടെ പോസ്റ്റ്‌ മാസ്റ്ററായിരുന്ന എന്റെ പിതാവാണ്...

(നാല് പതിറ്റാണ്ടുകൾക്ക് മേൽ പോസ്റ്റ്മാസ്റ്ററായി സേവനമനുഷ്ഠിച്ച എന്റെ പിതാവിന്റെ ഓർമ്മയിൽ നിന്നും ഇന്റർനെറ്റിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പെഴുതിയത്; വസ്തുതാപരമായ തെറ്റുകൾ ഉണ്ടെങ്കിൽ ദയവായി ചൂണ്ടിക്കാണിക്കുക.)















































ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാൻ താഴെയുള്ള ലിങ്കി ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

HTTPS://WWW.FACEBOOK.COM/ACHAYATHARANGAL.BLOGSPOT.IN

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

HTTPS://WWW.FACEBOOK.COM/GROUPS/224083751113646/



Thursday, 6 December 2018

കെട്ടുപ്രായം കഴിഞ്ഞിട്ടും മുട്ടിലിഴയുന്ന ശബരി റെയിൽ പദ്ധതി

ശബരി റെയില്‍ പദ്ധതി പ്രഖ്യാപിച്ച വര്‍ഷം ജനിച്ച കുട്ടികള്‍ക്ക് നിയമപ്രകാരം പ്രായപൂർത്തിയായി; പലരും വിവാഹം കഴിച്ച് അവർക്ക് കുട്ടികളുണ്ടായി; അന്ന് ജനിച്ച എല്ലാ മനുഷ്യരും ഇന്ന് വോട്ടർമാരാണ്; അവരിൽ ചിലർ ഇന്ന് പഞ്ചായത്ത് മെമ്പർമാരാണ്. എന്നാല്‍, പദ്ധതി ഇപ്പോഴും മുട്ടിലിഴഞ്ഞു തുടങ്ങിയിട്ടേ ഉള്ളൂ. ഓരോ വര്‍ഷവും ബജറ്റുകൾ വരുമ്പോള്‍ പദ്ധതി പ്രദേശത്തുള്ളവര്‍ വാർത്തകൾ സൂക്ഷ്മമായി പരിശോധിക്കും. ഓരോ വർഷവും മാറ്റി വയ്ക്കുന്ന തുകയ്ക്ക് ഇവിടെ 10 സെന്റ് ഭൂമി വാങ്ങി ഒരു വീട് വയ്ക്കാൻ പോലും തികയില്ല. പദ്ധതിയുടെ ഓരോ ഘട്ടത്തിലും നമ്മുടെ ചില രാഷ്ട്രീയനേതാക്കള്‍ പാതയുടെ അലൈന്‍മെന്റിനെതിരെ രംഗത്തെത്തികൊണ്ടിരുന്നു. അവരവരുടെ സ്വകാര്യ നേട്ടത്തിനനുസരിച്ച് പാത വളയ്ക്കാനും നിവര്‍ത്താനും ശ്രമിച്ചു. തമിഴ്‌നാട്ടിലോ മറ്റോ ആയിരുന്നെങ്കില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഒന്നിച്ചു നിന്ന് പാത പണി തീർത്ത് വണ്ടി ഓടിച്ചു തുടങ്ങിയേനെ. പല തരം തര്‍ക്കങ്ങള്‍, വേണ്ടത്ര ഫണ്ട് അനുവദിക്കായ്ക, രാഷ്ട്രീയഇച്ഛാശക്തി ഇല്ലായ്‌മ തുടങ്ങി വിവിധ കാരണങ്ങൾ കൊണ്ട് 'ശബരി റെയില്‍' എന്ന സ്വപ്‌നപദ്ധതി റെയിൽപ്പാളം പോലെ കൂട്ടിമുട്ടാതെ അനന്തമായി മുന്നോട്ടു പോകുന്നു. 

111 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു റെയില്‍വേ പദ്ധതിയില്‍ രണ്ട് പതിറ്റാണ്ടുകൾ കൊണ്ട് ഭാഗികമായെങ്കിലും പണി നടത്തിയിട്ടുള്ളത് ആകെ 8 കിലോമീറ്ററിൽ; അങ്കമാലി മുതല്‍ കാലടി വരെ. ഒരു പക്ഷേ ലോക റെയില്‍ നിര്‍മാണ ചരിത്രത്തില്‍ ഇത് ഒരിക്കലും ഭേദിക്കാനാവാത്ത റെക്കോഡായിരിക്കണം. 1997-98 ൽ പദ്ധതിക്ക് അംഗീകാരം കിട്ടിയ സമയത്ത് 517 കോടിയായിരുന്നു പദ്ധതിക്ക് പ്രതീക്ഷിച്ച ചെലവ്. ഇപ്പോളത് ആയിരക്കണക്കിന് കോടികൾ ആയിട്ടുണ്ടാവും. കേന്ദ്ര റെയില്‍ മന്ത്രാലയം പണം മുടക്കി നടത്തുന്ന നിര്‍മാണത്തിന് സ്ഥലമേറ്റെടുത്ത് കൊടുക്കുക എന്ന ഉത്തരവാദിത്വം മാത്രമേ സംസ്ഥാന സര്‍ക്കാറിനുണ്ടായിരുന്നുള്ളു. ഭൂമിയുടെ വിലയും മറ്റ് ആനുകൂല്യങ്ങളും റെയില്‍വേ കൊടുക്കുമായിരുന്നു. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി 416 ഹെക്ടര്‍ ആണ് ഏറ്റെടുക്കേണ്ടിയിരുന്നത്. പാതയുടെ റൂട്ടും സ്ഥലം വിട്ടു നല്‍കലും സംബന്ധിച്ച് ഏറെക്കുറെ ധാരണയുണ്ടാകാൻ തന്നെ ഏറെ വർഷങ്ങളെടുത്തു. വലിയ സാമ്പത്തിക സ്ഥിതിയും രാഷ്ട്രീയ സ്വാധീനവുമില്ലാത്ത പാവപ്പെട്ടവരും സാധാരണക്കാരുമായ കുറെപ്പേര്‍ സ്വന്തം കിടപ്പാടം വരെ തര്‍ക്കങ്ങളില്ലാതെ വിട്ടുകൊടുക്കാന്‍ തയ്യാറായപ്പോള്‍ വലിയ ഭൂവുടമകള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സ്ഥലമെടുപ്പ് അട്ടിമറിച്ചു. അലൈന്‍മെന്റ് പലവട്ടം മാറ്റി മറിച്ചു. പദ്ധതിക്കുവേണ്ടി കല്ലിട്ടുപോയ സ്ഥലങ്ങള്‍ വില്‍ക്കാനോ, പണയപ്പെടുത്താനോ, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താനോ കഴിയില്ല. ഈ സ്ഥലങ്ങളുടെ ഏറ്റെടുക്കൽ നടപടിക്രമങ്ങൾ എന്ന് പൂർത്തിയാകും എന്ന് ഒരുറപ്പും ഭൂവുടമകൾക്ക് ലഭിച്ചില്ല. കൃഷിസ്ഥലങ്ങളില്‍ ദീര്‍ഘകാലവിളകള്‍ വച്ചു പിടിപ്പിക്കാനും അനുവാദമില്ല. ഈ കുരുക്കില്‍ പാവങ്ങളും സാധാരണക്കാരും ശരിക്കും പെട്ടു പോവുകയും ചെയ്തു. 

ഇരുപതോളം പഞ്ചായത്തുകൾക്കും ആറോളം മുനിസിപ്പാലിറ്റികൾക്കും നേരിട്ട് ഗുണം ലഭിക്കേണ്ട പദ്ധതിയാണിത്. 10.1 കിലോമീററര്‍ ദൈര്‍ഘ്യമുളള 21 തുരങ്കങ്ങള്‍, 3 വലിയ പാലങ്ങൾ, 25 ചെറുപാലങ്ങള്‍, 25 മേല്പാലങ്ങള്‍, 85 ലെവല്‍ ക്രോസുകള്‍, 15 സ്റ്റേഷനുകള്‍ ഇതൊക്കെയായിരുന്നു പദ്ധതിയിൽ വരാനിരുന്ന അടിസ്ഥാന സൗകര്യങ്ങൾ.  ഇങ്ങനെ മലയോര ഗ്രാമീണ മേഖലയുടെ പശ്ചാത്തല - സാമൂഹിക - സാമ്പത്തിക വികസനത്തിന് സഹായകമാകുന്ന പദ്ധതിയാണ് 17 വര്‍ഷമായി തര്‍ക്കങ്ങള്‍ തീരാതെ കിടക്കുന്നത്. കാര്‍ഷികമേഖലയ്ക്കും മലഞ്ചരക്കു വ്യാപാരത്തിനും ഈ പാത വന്‍ മുന്നേറ്റമുണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല. റബ്ബര്‍, ഏലം, കുരുമുളക്, പൈനാപ്പിള്‍ എന്നിവ എളുപ്പം വിപണിയിലെത്തിക്കാന്‍ പാത സഹായകരമാകും. തീര്‍ഥാടനകേന്ദ്രങ്ങളായ കാലടി ശ്രീശങ്കര ജന്മസ്ഥാനം, മലയാറ്റൂര്‍ പള്ളി, കോതമംഗലം ചെറിയപള്ളി, തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, ഭരണങ്ങാനം എന്നിവിടങ്ങളിലേക്കും മൂന്നാർ, തേക്കടി, കോടനാട്, ഭൂതത്താൻകെട്ട്, വാഗമൺ തുടങ്ങി എണ്ണമറ്റ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ആളുകൾക്ക് എത്തിപ്പെടാനുള്ള എളുപ്പമാര്‍ഗമായിരുന്നു പദ്ധതി.

ഇടക്കാലത്ത്, പദ്ധതിവിഹിതത്തിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന റെയില്‍വേ ബോര്‍ഡ് നയം വന്നതോടെയാണ് അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയെ അരികുവൽക്കരിച്ചത്. കേന്ദ്രവും സംസ്ഥാനവും തമ്മിൽ കത്തെഴുതലും നിവേദനം കൊടുക്കലും നടക്കുന്നതല്ലാതെ പദ്ധതിനിർമ്മാണം കാര്യമായി നടക്കുന്നില്ല; നിലവിൽ കോടികൾ മുടക്കിയതു കൊണ്ട് പദ്ധതിയെ റയില്‍വേ പാടെ ഉപേക്ഷിക്കില്ല എന്നാണ് ജനങ്ങളുടെ പ്രതീക്ഷ; അങ്കമാലി കാലടി റീച്ചിൽ അവിടെയും ഇവിടെയുമായി നാമമാത്രമായ പണികൾ ഇപ്പോഴും നടക്കുന്നത് കൊണ്ട് ആ പ്രതീക്ഷ സജീവമായി നിലനിൽക്കുന്നു. 

അങ്കമാലി കാലടി റീച്ചിൽ പദ്ധതി ""പുരോഗമിക്കുന്നതിന്റെ"" ചില കാഴ്ചകൾ  






























വിവരങ്ങൾക്ക് വിവിധ മാധ്യമവാർത്തകളെയും ഇന്റെർനെറ്റിൽ ലഭ്യമായ വിശ്വസിക്കാവുന്നത് എന്ന് തോന്നുന്ന റിപ്പോർട്ടുകളെയുമാണ് ആശ്രയിച്ചിട്ടുള്ളത്. ചിത്രങ്ങൾ കൂടുതലും പദ്ധതിയുടെ വിവിധ പ്രദേശങ്ങളിൽ പോയി എടുത്തവയും ചിലത് മാധ്യമങ്ങളിൽ വന്നവയുമാണ്.  

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക