ഞാൻ വെറും പോഴൻ

Friday, 10 June 2022

അമ്മയെ ഞങ്ങൾ മറന്നാലും അങ്കമാലി മറക്കില്ല; അങ്കമാലിക്കല്ലറയിൽ....

ഈ ചിത്രത്തിൽ കാണുന്നതാണ് ചരിത്രപ്രസിദ്ധമായ "അങ്കമാലിക്കല്ലറ". 

അതെ; "അമ്മയെ ഞങ്ങള്‍ മറന്നാലും അങ്കമാലി മറക്കില്ല" എന്നും "അങ്കമാലിക്കല്ലറയിൽ ഞങ്ങടെ സോദരരാണെങ്കിൽ ആ കല്ലറയാണെ കട്ടായം പകരം ഞങ്ങൾ ചോദിക്കും” എന്നുമൊക്കെയുള്ള ഉശിരൻ മുദ്രാവാക്യങ്ങൾക്ക് കാരണമായ അങ്കമാലിക്കല്ലറ. 1959-ൽ കേരള രാഷ്ട്രീയ മണ്ഡലത്തെ പിടിച്ചുകുലുക്കിയ ഒരു സംഭവമായിരുന്നു അങ്കമാലി വെടിവയ്പ്പ്. അതാകട്ടെ, ഒരു സമരമെന്ന രീതിയിൽ ശരിയായിരുന്നോ തെറ്റായിരുന്നോ എന്ന് ഇന്നും ഉത്തരം കിട്ടാതെ കിടക്കുന്ന "വിമോചന സമര"മെന്നറിയപ്പെടുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗവും. അങ്കമാലി വെടിവയ്പ്പിൽ കൊല്ലപ്പെട്ട രക്തസാക്ഷികളെ അടക്കം ചെയ്ത മണ്ണിൽ അവരുടെ സ്മാരകമെന്ന നിലയിൽ പണികഴിപ്പിച്ച വലിയ ഈ ഒറ്റക്കല്ലറയാണ് അങ്കമാലിക്കല്ലറ എന്നറിയപ്പെടുന്നത്.

ലോകചരിത്രത്തിൽ ആദ്യമായി തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ് സർക്കാരിനെതിരെ വിവിധ രാഷ്ട്രീയ സംഘടനകളും അവരെ പിന്തുണക്കുന്ന മത സാമുദായിക സംഘടനകളും ചേർന്ന് 1959 ജൂൺ 12-നായിരുന്നു വിമോചനസമരം ആരംഭിച്ചത്. വിമോചന ദിനം എന്ന പേരിൽ തുടങ്ങിയ പ്രതിഷേധപരിപാടികളോടനുബന്ധിച്ച് സമര സംഘാടകർ നാടൊട്ടുക്ക് പിക്കറ്റിങ്ങും ധർണ്ണയും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തൊട്ട് പിറ്റേ ദിവസമാണ് കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ അങ്കമാലിയെ അടയാളപ്പെടുത്തിയ അങ്കമാലി പൊലീസ് വെടിവയ്‌പ്പ് നടന്നത് 1959 ജൂൺ 13-ന് ആയിരുന്നു. സമരത്തോടനുബന്ധിച്ച് നടന്ന ഒരു കള്ള് ഷാപ്പ് പിക്കറ്റിങ്ങിനിടയിൽ കുഞ്ഞപ്പൻ എന്ന തൊഴിലാളി അറസ്റ്റ് ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കാലടി, കൊറ്റമം, മറ്റൂർ പ്രദേശങ്ങളിലുള്ളവർ അങ്കമാലി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചാണ് വെടിവയ്പ്പിൽ കലാശിച്ചത്. രാത്രിയിൽ നടന്ന ആ വെടിവെയ്പിൽ അഞ്ച് പേർ സംഭവസ്ഥലത്തും രണ്ട് പേർ ആശുപത്രിയിലും വച്ച് മരിച്ചു.
അങ്ങനെ മൊത്തം ഏഴ് പേരായിരുന്നു അങ്കമാലി വെടിവയ്പ്പിൽ, നേരിട്ട് ജീവനഷ്ടം സംഭവിച്ചവർ. പരിക്ക് പാട്ടി ദീർഘകാലം ശാരീരിക ബുദ്ധിമുട്ടുകളുമായി ജീവിച്ച് മരിച്ചവർ വേറെയുമുണ്ട്. കാലടി സ്വദേശി മാടശ്ശേരി ദേവസ്സി, കൈപ്പട്ടൂര്‍ക്കാരന്‍ കോച്ചാപ്പിള്ളി പാപ്പച്ചന്‍, കൊറ്റമത്തു നിന്നുള്ള കോലഞ്ചേരി കുഞ്ഞവിര പൗലോസ്, മുക്കടപ്പള്ളന്‍ വറീത്, മറ്റൂര്‍ സ്വദേശികളായ ചെമ്പിശ്ശേരി വറീത്, കൊഴുക്കട്ട പുതുശ്ശേരി പൗലോ, കുര്യപ്പറമ്പന്‍ വറീത് എന്നിവരായിരുന്നു അങ്കമാലി വെടിവെപ്പിന്റെ രക്തസാക്ഷികൾ. ഇതിൽ കുഞ്ഞവിര പൗലോസ് വിദ്യാർത്ഥിയും മറ്റുള്ളവർ കൂലിപ്പണി, കാളവണ്ടി ഓടിക്കൽ, പനമ്പുനെയ്ത്ത്, മരം വെട്ട് മുതലായ എന്നിവ കൊണ്ട് കുടുംബം പുലർത്തിയിരുന്ന സാധാരണക്കാരുമായിരുന്നു. അവസാന മൂന്ന് പേരുകാർ ഞങ്ങളുടെ അയല്പക്കക്കാർ ആയിരുന്നു. ഇവരുടെ എല്ലാം പിൻതലമുറക്കാർ ഇപ്പോഴും ഞങ്ങളുടെ സ്വന്തം ഇടവകയിലും പഞ്ചായത്തിലും ഒക്കെ ജീവിക്കുന്നുണ്ട്. 

രാഷ്ട്രീയക്കാരും മത സാമുദായിക സംഘടനകളും അന്നും പിൽക്കാലത്തും ഈ സംഭവം കൊണ്ട് നേട്ടമേറെ ഉണ്ടാക്കിയെങ്കിലും രക്തസാക്ഷികളുടെയോ അന്ന് പ്രക്ഷോഭത്തിൽ പരിക്കേറ്റവരുടെയോ കുടുംബങ്ങൾക്ക് ഇവരിൽ നിന്നൊന്നും കാര്യമായൊരു സഹായവും കരുതലും കിട്ടിയില്ല എന്നതാണ് ഈ രക്തസാക്ഷിത്വത്തിന്റെ മനുഷ്യത്വ വിരുദ്ധ വശം. രക്തസാക്ഷികളെ ആദ്യം ഏറ്റെടുത്തത് സഭയും കോൺഗ്രസുമായിരുന്നു. കുറേക്കാലം കഴിഞ്ഞപ്പോൾ അവരെ സഭയും കോൺഗ്രസും ഒരരികത്തേക്ക് മാറ്റി വച്ചു. പിന്നെ കുറേക്കാലം കേരള കോൺഗ്രസ് അവരെ ഏറ്റെടുത്തു. ശേഷം കാലത്തിന്റെ ഒഴുക്കിനിടയിൽ കോൺഗ്രസും കേരള കോൺഗ്രസുമൊക്കെ കമ്യൂണിസ്റ്റുകളുമായി സന്ധിയുണ്ടാക്കി അധികാരത്തിന്റെ ഭാഗമായി. അതോടെ രാഷ്ട്രീയക്കാർ അങ്കമാലിക്കലാറയെ മറന്നു. സഭയ്ക്കും രക്തസാക്ഷികളെക്കൊണ്ട് വലിയ ആവശ്യമൊന്നും ഇല്ലാതിരുന്നത് കൊണ്ട് അവരും കല്ലറയും തീർത്തും വിസ്മൃതിയിലായി. പിന്നെ എം എ ബേബി വിദ്യാഭ്യാസമന്ത്രി ആയിരുന്ന കാലത്ത് കൊണ്ട് വന്ന വിദ്യാഭ്യാസ പരിഷ്കരണ ബില്ലിനെ എതിർത്ത് തോൽപ്പിക്കാൻ രണ്ടാം വിമോചന സമര ആഹ്വാനമൊക്കെ ഉണ്ടായി. അപ്പോഴാണ് അങ്കമാലി കല്ലറക്ക് വീണ്ടുമൊരു ശാപമോക്ഷം കിട്ടിയത്. അതിന് ശേഷം അങ്കമാലി പള്ളി പുതുക്കി പണിതപ്പോൾ കല്ലറ ഗ്രാനൈറ്റ് ഒക്കെ ഇട്ട് മനോഹരമാക്കി. മിക്കവാറും വിസ്മൃതിയിൽ കാടു പിടിച്ചു കിടക്കുന്ന കല്ലറയെപ്പറ്റി രക്തസാക്ഷി അനുസ്മരണ ദിനത്തിൽ മാത്രമാണ് ചിലരെങ്കിലും ഓർക്കാറുള്ളത്. ചടങ്ങിന് പള്ളിയിൽ നിന്ന് ഒരു ഒപ്പീസും ഏതെങ്കിലും ചില സംഘടനകളുടെ നാമമാത്ര അനുസ്മരണയോഗവും നടന്നാലായി. ഇതൊന്നും നടക്കാതിരുന്ന വർഷങ്ങളും ഉണ്ടെന്നാണ് ഈ പ്രദേശത്തുള്ളവർ പലരും പറയുന്നത്. മത സാമുദായിക ശക്തികള്‍ കേരള രാഷ്ട്രീയത്തിൽ നേരിട്ടിടപെടുന്നതിന് അവസരം തുറന്നു നല്‍കിയ സംഭവപരമ്പരയായിരുന്നു വിമോചന സമരവും അതിനോടനുബന്ധിച്ചുണ്ടായ സംഭവങ്ങളും. അതായിരുന്നു വിമോചനസമരം രാഷ്ട്രീയ കേരളത്തോട് ചെയ്ത ഏറ്റവും വലിയ പാതകവും. മതവും സമുദായവും പ്രത്യക്ഷരാഷ്ട്രീയത്തിൽ ഇടപെടുന്നതിനെതിരെ നിലകൊണ്ട അന്നത്തെ പുരോഗമന പക്ഷവും ഇപ്പോൾ മതസാമുദായിക ശക്തികളെ ഉൾക്കൊള്ളുകയും അവരോടു രാജിയാവുന്ന നിലപാടുകൾ സ്വീകരിക്കുകയും ചെയ്തതാണ് ഇതിലെ കറുത്ത ഫലിതം. 

സ്വയവും മറ്റുള്ളവരെയും വഞ്ചിച്ചു ജീവിക്കുന്ന മത-സമുദായ-രാഷ്ട്രീയ പരാന്ന ജീവികൾക്ക് വേണ്ടി ജീവൻ ത്യജിച്ച പാവം രക്തസാക്ഷികൾക്ക് മുൻപിൽ ഒരു പിടി ചുവന്ന പൂക്കൾ സമർപ്പിക്കുന്നു...

(അങ്കമാലി പള്ളി പുതുക്കി പണിയുന്നതിന് മുൻപുണ്ടായിരുന്ന അങ്കമാലിക്കല്ലറയുടെ ചിത്രം 👇👇👇)



ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Monday, 23 May 2022

മട്ടാഞ്ചേരിയിലെ "ചാപ്പ"യുടെ കഥ; കൊച്ചി തുറമുഖത്തിന്റെയും...


നിവിൻ പോളി നായകനായെത്തുന്ന രാജീവ് രവി ചിത്രത്തിന്റെ ട്രെയിലറിൽ "ഇനി മുതൽ മൂപ്പന്മാരില്ല; ചാപ്പയേറില്ല; ചാപ്പ ആർക്കൊക്കെ കൊടുക്കണമെന്ന് യൂണിയൻകാർ തീരുമാനിക്കും" എന്ന് പറയുന്നത് കേൾക്കാം. എന്താണീ ചാപ്പയെന്ന് അറിയാമോ !? നാട്ടിൻപുറങ്ങളിൽ കോയിൻ ടോസ് ചെയ്യുമ്പോൾ ചാപ്പ/കുരിശ് എന്ന ഓപ്‌ഷൻ ചോദിക്കാറുണ്ട്. ആ ചാപ്പയല്ല ഈ ചാപ്പ. 

പതിറ്റാണ്ടുകൾക്ക് മുൻപ്, സ്വാതന്ത്ര്യലബ്ധിക്കും മുന്നേ, കൊച്ചി തുറമുഖത്ത് നില നിന്നിരുന്ന തികച്ചും മനുഷ്യത്വ വിരുദ്ധവും പ്രാകൃതവും ആയ ഒരു സമ്പ്രദായമായിരുന്നു ചാപ്പ സമ്പ്രദായം. തുറമുഖത്തെ തൊഴിലവസരങ്ങളേക്കാൾ തൊഴിലാളികളുടെ എണ്ണം കൂടുതലായിരുന്ന കാലത്ത് തൊഴിൽ വിഭജിച്ചു നൽകുന്നതിന് വേണ്ടിയുള്ള ഒരു നടപടിക്രമമായിരുന്നു ഇത്. കപ്പലുകളില്‍നിന്ന് ചരക്കിറക്കുന്നതിനും ചരക്കുകയറ്റുന്നതിനും കരാര്‍ എടുത്തിരുന്നത് സ്റ്റീവഡോര്‍മാര്‍ എന്ന കോണ്‍ട്രാക്ടര്‍മാരാണ്. സ്റ്റീവ്ഡോർസ് ആയിരുന്നു തൊഴിലുടമകൾ. ഇവര്‍ക്കുവേണ്ടി തൊഴിലാളികളെ തിരഞ്ഞെടുത്ത് എത്തിച്ചിരുന്നത് മൂപ്പന്മാര്‍ / തണ്ടേലാൻമാർ എന്നൊക്കെ അറിയയപ്പെട്ടിരുന്ന കങ്കാണിമാർ ആയിരുന്നു. ഈ കങ്കാണിമാർ തൊഴിലാളികളെ തിരഞ്ഞെടുക്കാൻ ഉപയോഗിച്ചിരുന്ന ചെമ്പ് കൊണ്ടുണ്ടാക്കിയ ഒരു ടോക്കണാണ് "ചാപ്പ". വൃത്താകൃതിയിലും സമചതുരാകൃതിയിലും ഷഡ്‌ഭുജാകൃതിയിലും ചാപ്പ ഉണ്ടായിരുന്നു. ചിത്രത്തിലുള്ളത് വൃത്താകൃതിയിലുള്ള ചാപ്പയാണ്. 



(Diameter : 30.4 mm    Weight : 9.43 gm)

ചാപ്പ കയ്യിലുള്ളവർക്കേ തുറമുഖത്ത് ജോലിക്ക് കയറാൻ സാധിക്കുമായിരുന്നുള്ളൂ. ജോലിക്ക് വേണ്ടി കാത്തു നിൽക്കുന്ന അസംഖ്യം തൊഴിലാളികൾക്കിടയിലേക്ക് തണ്ടേലാന്മാർ ചാപ്പ എറിയും. എറിയപ്പെടുന്ന ചാപ്പകൾ തൊഴിലാളികൾ എത്തിപ്പിടിച്ചും തമ്മിലടിച്ചും പിടിവലി നടത്തിയും തട്ടിപ്പറിച്ചുമൊക്കെ കൈക്കലാക്കും. കങ്കാണികളുടെ വീട്ടിൽ ദാസ്യവേല ചെയ്തും, കൈക്കൂലി നൽകിയും മറ്റും ചിലർ ചാപ്പ മുൻകൂട്ടി വാങ്ങുന്ന പതിവുമുണ്ടായിരുന്നു. കൈവശമുള്ള ചാപ്പ തണ്ടേലാന്മാർക്ക് കൈമാറുന്നവർക്ക് മാത്രം പണിക്ക് കയറാൻ സാധിക്കും. തുച്ഛമായ കൂളിയല്ലാതെ കാര്യമായ യാതൊരു ആനുകൂല്യങ്ങളുമില്ലാത്ത ഒരു ദിവസത്തെ തൊഴിലിന് വേണ്ടി തങ്ങളുടെ ആത്മാഭിമാനം നഷ്ടപ്പെടുത്തിയാണ് അന്ന് ഓരോ തുറമുഖത്തൊഴിലാളിയും ചാപ്പയും അത് വഴി തൊഴിലും നേടിയിരുന്നത്. ഇത് ഓരോ ദിവസവും ആവർത്തിക്കുന്ന ദുരാചാരം പോലൊരു നടപടിക്രമമായിരുന്നു. ഒരു ചാപ്പ നേടിയെടുക്കുന്നതിനായി തത്രപ്പെടുകയും പരാക്രമം  കാണിക്കുകയും തമ്മിലടിക്കുകയും ഒക്കെ ചെയ്യുന്ന തൊഴിലാളികളെ കണ്ട് ആസ്വദിക്കുന്നതിനായി ഏറെ ആളുകൾ തുറമുഖത്ത് വന്നു കൂടുമായിരുന്നുവത്രെ. 

തൊഴിലവകാശം എന്ന് പറയാവുന്ന ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് ഏകദേശം അടിമത്വ സമ്പ്രദായത്തിന് സമാനമായിരുന്നു തുറമുഖത്തൊഴിൽ. അന്നത്തെ രണ്ട് രൂപ കൂലിക്ക് വേണ്ടി പണിയെടുക്കേണ്ട ഒരു തൊഴിൽ ദിനത്തിന്റെ ദൈർഘ്യം 12 മണിക്കൂർ ആയിരുന്നു. ഓവർടൈം പോലെ ഒരു 12 മണിക്കൂർ കൂടി പണിയെടുത്താൽ മൊത്തം 24 മണിക്കൂറിന് 5 രൂപയായിരുന്നു കൂലി. കൽക്കട്ട, ബോംബെ പോലുള്ള തുറമുഖങ്ങളിൽ 25 പേരടങ്ങുന്ന ഗാങ്ങ് ചെയ്യുന്ന ജോലി കൊച്ചിയിൽ 16 പേർ ചേർന്ന് ചെയ്തു തീർക്കണമായിരുന്നു. ഈ വക ചൂഷണത്തിന്റെ ഭാഗമായിരുന്നു ചാപ്പ സമ്പ്രദായം. 

സ്വാഭാവികമായും പ്രാകൃതമായ ഈ സമ്പ്രദായത്തിനെതിരെ ചെറിയ ചെറുത്തു നിൽപ്പുകളും പ്രതിഷേധങ്ങളും തുറമുഖത്ത് ഉടലെടുത്ത് തുടങ്ങി. തൊഴിലിടത്തെ നീതി നിഷേധത്തിനും ചൂഷണത്തിനും ഒരു അറുതി വരുത്തണമെന്ന് അന്നത്തെ തൊഴിലാളി പ്രവർത്തകർ തീരുമാനിച്ചതിനെത്തുടർന്ന് 1946 മെയ് 12-ന് തുറമുഖ തൊഴിലാളികൾ ചേർന്ന് ഒരു യൂണിയൻ ഉണ്ടാക്കി, ‘കൊച്ചിൻ പോർട്ട് കാർഗോ ലേബർ യൂണിയൻ’ എന്നായിരുന്നു അതിന്റെ പേര്.

യൂണിയൻ വന്നത് തൊഴിലാളികളിൽ ആത്മവിശ്വാസവും അവകാശബോധവും ഒത്തൊരുമയും സൃഷ്ടിച്ചതോടെ ചൂഷണത്തിന്റെ തോത് വളരെ കുറഞ്ഞു. ഇതോടെ തൊഴിലാളികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനായിതൊഴിലുടമകളുടെ ശ്രമം. തൊഴിലുടമകൾ സർക്കാറിൽ സ്വാധീനം ചെലുത്തിയും കങ്കാണികൾ വഴിയും തൊഴിലാളികളിലെ ഐക്യം തകർക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. അതിന്റെ ഭാഗമായി ചാപ്പ വിതരണം ചെയ്യാനുള്ള അവകാശം യൂണിയൻ നേതാക്കൾക്ക് നൽകാമെന്ന് പ്രഖ്യാപിച്ചു. എന്നാൽ ഈ പ്രലോഭന ശ്രമത്തെ പ്രതിരോധിച്ച നേതാക്കൾ ചാപ്പ സമ്പ്രദായം നിർത്തലാക്കണമെന്നും പകരം തൊഴിലാളികളെ മസ്റ്റർ റോൾ ചെയ്യണമെന്നും ഇതിനായി ഡോക്ക് ലേബർ ബോർഡ് രൂപീകരിക്കണമെന്നുമുള്ള ആവശ്യം മുന്നോട്ട് വച്ചു. അതേ സമയം അന്നത്തെ കേന്ദ്ര സർക്കാറിൽ നിർണായക സ്വാധീനമുണ്ടായിരുന്ന യൂണിയൻ ചാപ്പ കൊടുക്കാനുള്ള അവകാശം സ്റ്റീവ്ഡോർസിൽ നിന്നും സ്വന്തമാക്കി. ഇതിലൂടെ തുറമുഖ തൊഴിലാളികൾക്കിടയിലെ ഐക്യം തകർത്ത് അവരെ വിഭജിച്ചെടുക്കുന്നതിൽ തൊഴിലുടമകൾ വിജയിക്കാനായി. 1953 ജൂലൈയിൽ ചാപ്പ സമ്പ്രദായത്തിനെതിരെ കൊച്ചിൻ പോർട്ട് കാർഗോ ലേബർ യൂണിയന്റെ നേതൃത്വത്തിൽ സമരം തുടങ്ങി. സമരം 75 ദിവസം പിന്നിട്ട അവസരത്തിൽ നേതാക്കളെ സമരമുഖത്തു നിന്ന് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു പൊലീസ് വാഹനത്തിനു മുൻപിൽ നിലയുറപ്പിച്ച തൊഴിലാളികൾക്കു നേരെ പൊലീസും പട്ടാളവും ചേർന്നു വെടിയുതിർത്തു. വെടിവെയ്പ്പിൽ സെയ്ദ്, സെയ്ദാലി എന്നീ തൊഴിലാളികൾ മരണമടഞ്ഞു. കസ്റ്റഡിയിലായ അബുവിന്റെ വിവരം അന്വേഷിക്കാൻ പോലീസ് സ്റ്റേഷനിൽ എത്തിയ സമരപ്രവർത്തകൻ ആന്റണിയെ പോലീസ് മർദ്ദിക്കുകയും വൈകാതെ മരിക്കുകയും ചെയ്തു. സെപ്റ്റംബർ 15-നാണു ഈ സംഭവങ്ങൾ അരങ്ങേറിയത്. ഇതേ തുടർന്നു ചില വിട്ടുവീഴ്ചകൾക്കു തയ്യാറായ സ്റ്റീവ്ഡോറുമാർ, ചാപ്പ എറിയുന്ന കങ്കാണിപ്പണി യൂണിയന്റെ നേതാക്കൾക്കു നൽകാമെന്ന ഉവീണ്ടും മുന്നോട്ട് വെച്ചു. ചില യൂണിയനുകൾ ഈ ഉപാധി പ്രകാരം സമരത്തിൽനിന്നും പിന്മാറി. എന്നാൽ നിശ്ചയ ദാർഢ്യമുള്ള നേതാക്കൾ ചാപ്പ സമ്പ്രദായം നിർത്തലാക്കണമെന്ന നിലപാടിൽതന്നെ ഉറച്ചു നിന്നതിനെത്തുടർന്ന് ചാപ്പസമ്പ്രദായത്തിനു അല്പം ഇളവു വന്നു. പിന്നെയും ഒൻപതു വർഷങ്ങൾക്കു ശേഷമാണു കൊച്ചി തുറമുഖത്തു നിന്നു "ചാപ്പ" അപ്രത്യക്ഷമായത്. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിൽ 1963-ൽ കൊച്ചി പോർട്ട് ലേബർ ബോർഡ് സ്ഥാപിതമാവുകയും തൊഴിലാളികൾ ഈ ബോർഡിൽ രജിസ്റ്റർ ആവുകയും ചെയ്തു. ഡോക്ക് ലേബർ ബോർഡ് പിന്നീട് കൊച്ചിൻ പോർട്ടിന്റെ ഭാഗമാക്കിയപ്പോൾ ബോർഡ്, ലേബർ ഡിവിഷൻ എന്നാണ് അറിയപ്പെടുന്നത്.

ചാപ്പ സമ്പ്രദായത്തെ ചിത്രീകരിക്കുന്ന ഒരു ചലച്ചിത്രം മുൻപും മലയാളത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. 1982-ൽ പി.എ. ബക്കർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പേര് തന്നെ "ചാപ്പ" എന്നായിരുന്നു. ചിത്രം ആ വർഷത്തെ മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും നേടിയിരുന്നു. 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Sunday, 8 May 2022

The Sacred Journey of Motherhood

 











A cosmic dance, a wondrous sight,

A tiny seed, a burst of light.

A million warriors, a noble quest,

To fertilize the ovum, the ultimate test.


A sacred womb, a nurturing nest,

A growing life, a divine bequest.

A symphony of life, a masterpiece,

A miracle unfolding, with greatest ease.


A mother's love, a boundless sea,

A tender touch, eternally free.

She carries life, a sacred trust,

A bond unbroken, pure and just.


From tiny cell to babe so sweet,

A journey divine, a miracle complete.

A mother's heart, a love so deep,

A bond eternal, a promise to keep.


She bears the pain, the joy, the strife,

The sacred duty, the gift of life.

A guardian angel, a guiding star,

A mother's love, forever near, forever far.


In every heartbeat, a love's embrace,

A tender gaze, a gentle grace.

A mother's kiss, a healing balm,

Shielding her child from every harm.

Wednesday, 20 April 2022

ഒരു ചെറ്യേ വല്ല്യ പുസ്തകം

ഏപ്രിൽ 23 ലോക പുസ്തക ദിനമാണ്. World Book and Copyright Day എന്നാണ് ഈ ദിനം ഔപചാരികമായി അറിയപ്പെടുന്നത്. ഐക്യരാഷ്ട്ര സഭയോട് അഫിലിയേറ്റ് ചെയ്യപ്പെട്ട UNESCO എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന United Nations Educational, Scientific and Cultural Organization ആണ് ഈ ദിനം തിരഞ്ഞെടുത്തത്. വില്യം ഷേക്സ്പിയറിന്റെ ചരമവാർഷികവും മറ്റ് നിരവധി പ്രമുഖ എഴുത്തുകാരുടെ ജനനത്തിൻ്റെയോ മരണത്തിന്റെയോ വാർഷികവുമായി വരുന്ന തിയ്യതിയാണ് ഏപ്രിൽ 23.


ഈ അവസരത്തിൽ വളരെ പെരുമയുള്ള ഒരു പുസ്തകം പരിചയപ്പെടുത്താമെന്നു കരുതി. ഇതിന്റെ പെരുമയെന്താണെന്ന് ചോദിച്ചാൽ അതിന്റെ വലിപ്പമാണതിന്റെ പെരുമ. ലോകത്തിൽ അച്ചടിക്കപ്പെട്ട പുസ്‌തകങ്ങൾക്കിടയിൽ ഏറ്റവും ചെറിയ പുസ്തകങ്ങളിൽ ഒന്നാണിത്.  ക്രൈസ്തവ വിശ്വാസികൾ "Lord's Prayer - കർത്തൃപ്രാർത്ഥന" എന്ന് വിളിക്കുന്ന സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയാണ് ഈ "പുസ്തക"ത്തിന്റെ ഉള്ളടക്കം. ഡച്ച്, ഇംഗ്ലീഷ്, അമേരിക്കൻ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, സ്പാനിഷ്, സ്വീഡിഷ് എന്നീ ഏഴ് ഭാഷകളിൽ Lord's Prayer ഈ പുസ്തകത്തിൽ അച്ചടിച്ചിട്ടുണ്ട്. ഒരു പക്ഷെ ലോകത്തിൽ അച്ചടിച്ചതിൽ വച്ചേറ്റവും ചെറിയ Polyglot Book (ബഹുഭാഷാ പുസ്തകം) ഇത് തന്നെയാവാനാണ് സാധ്യത. പരമ്പരാഗത രീതിയിൽ അച്ച് ഉപയോഗിച്ച് മുദ്രണം ചെയ്ത ഈ പുസ്തകം നൂൽ കൊണ്ട് തുന്നി തുകൽച്ചട്ടയിട്ട് ബയൻറ് ചെയ്ത രൂപത്തിലാണുള്ളത്. 

ഈ പുസ്തകത്തിന് ഒരു ഷർട്ട് ബട്ടനേക്കാൾ വലിപ്പം കുറവാണ്. അളന്ന്
പറഞ്ഞാൽ കഷ്ടിച്ച് 5 മില്ലീമീറ്ററിൽ താഴെ 
നീളവും അത്രയും തന്നെ വീതിയുമേ ഇതിനുള്ളൂ. അച്ചടിച്ച പേജുകളുടെ വലിപ്പം 3.5 mm മാത്രമേയുള്ളൂ. ആധുനിക ഡി. ടി. പി. (Desk Top Publishing) സംവിധാനങ്ങൾ ഉപയോഗിച്ച് Reprographic Reduction നടത്തി ഇത്രയും ചെറിയ പേജുകൾ പ്രിന്റ് ചെയ്തെടുക്കൽ അത്ര ശ്രമകരമായ  കാര്യമല്ല. പക്ഷെ, 1952-ൽ പരമ്പരാഗത മെറ്റൽ ടൈപ്പ് ഉപയോഗിച്ച് ഇത്തരമൊരു ബുക്ക് ഉണ്ടാക്കിയെടുക്കുക എന്നത് തീരെ നിസാര കാര്യമല്ലായിരുന്നു. ഇത്ര ചെറിയ പുസ്തകത്തിൽ Lord's Prayer-ലെ വാചകങ്ങൾ ഞെരുക്കി കൊള്ളിച്ചു എന്നത് വിസ്മയകരമാണ്. 


ഇതിൽ അച്ചടിച്ചിരിക്കുന്ന കാര്യങ്ങൾ നഗ്നനേത്രങ്ങൾ കൊണ്ട് വായിക്കാൻ കഴിയില്ല. ശക്തമായ ഒരു മാഗ്നിഫയിങ് ഗ്ലാസ് ഉപയോഗിച്ച് മാത്രമേ ഈ പുസ്തകം വായിക്കാനാവൂ. പ്ളെക്സിഗ്ലാസ് എന്നറിയപ്പെടുന്ന ചെറിയ അക്രിലിക് പേടകത്തിൽ ആക്കിയാണ് ഇത് വിൽപ്പനക്ക് വച്ചിരുന്നത്. ആ പേടകത്തിന്റെ അടപ്പിൽ തന്നെ ഒരു മാഗ്നിഫയിങ് ഗ്ലാസ് സെറ്റ് ചെയ്തിട്ടുണ്ട്. അച്ചടിയുടെ പിതാവായി പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന ജർമൻകാരനായ ജൊഹാൻ ഗുട്ടൻബർഗിന്റെ സ്മരണാർത്ഥം ജർമ്മനിയിലെ മൈൻസിൽ പ്രവർത്തിക്കുന്ന ഗുട്ടൻബർഗ് മ്യൂസിയം ആണ് ഈ പുസ്തകം അച്ചടിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഗുട്ടൻബെർഗ് മ്യൂസിയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ വേണ്ടി ഉരുത്തുരിഞ്ഞ ആശയമായിരുന്നു ഇത്തരമൊരു കുഞ്ഞൻ ബുക്ക് പ്രസിദ്ധീകരിക്കുക എന്നത്. ആകെ നൂറ് കണക്കിന് പുസ്തകങ്ങൾ മാത്രമേ ഇത്തരത്തിൽ അച്ചടിച്ച് വിറ്റിട്ടുള്ളൂ എന്നാണ് അറിയാൻ കഴിയുന്നത്. 












ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Friday, 1 April 2022

SBT - മലയാളിക്ക് ആനയെ വാങ്ങാൻ ആദ്യമായി ലോൺ അനുവദിച്ച ബാങ്ക് !!???


മലയാളികളുടെ സ്വന്തം SBT (സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ) ഓർമ്മയായത് 2017 ഏപ്രിൽ 1-നായിരുന്നു. അന്ന് SBT, ഭാരതീയ സ്റ്റേറ്റ് ബാങ്കി (SBI) ൽ ലയിച്ചതോടെ ഇല്ലാതായത് ബാങ്കിങ്ങിലെ മലയാളിയുടെ പ്രിയപ്പെട്ട ട്രാവൻകൂർ ലെഗസിയാണ്. മലയാളിയെ സംബന്ധിച്ച് ഒരു പ്രത്യേക ദിവസം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന പേരിൽ തുടങ്ങപ്പെട്ട ഒരു സ്ഥാപനമോ ഒരു സുപ്രഭാതത്തിൽ 'ബാങ്ക് ഓഫ് കൽക്കട്ട' എന്ന പേരിൽ കൽക്കട്ടയിൽ രൂപം കൊണ്ട് കാലക്രമത്തിൽ എസ്‌.ബി.ഐ. ആയി മാറിയ ഒന്നിൽ ചുമ്മാ  ലയിച്ച ഒരു സ്ഥാപനമോ അല്ല അത്; മറിച്ച് കേരളത്തിനും മലയാളിക്കും ബാങ്കിങ്ങുമായി ബന്ധപ്പെട്ട് ഗൃഹാതുരതയേറ്റുന്ന ഒരുകൂട്ടം ഓർമ്മകൾ കൂടിയാണ്.

സ്വാതന്ത്ര്യലബ്‌ധിക്ക് മുൻപ് രാജഭരണത്തിലായിരുന്നു 
തിരുവിതാംകൂർ സംസ്ഥാനത്ത് ഒരു കോടി രൂപ മൂലധനത്തിൽ ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് എന്ന പേരിൽ തുടങ്ങിയ ധനകാര്യ സ്ഥാപനമാണ് SBT യുടെ പ്രാഗ്‌രൂപം. കമ്പനി കാര്യ വകുപ്പിന്റെ പോർട്ടലിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് 1945 സെപ്തംബർ 12-നാണ് ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് സ്ഥാപിതമായത്. തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യരുടെ ആശയമായിരുന്നു സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വാണിജ്യ ബാങ്ക് എന്നത്. ഇതിന് മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ ആണ് അനുമതി നൽകിയത്. തിരുവനന്തപുരത്ത് അന്നത്തെ സെക്രട്ടറിയേറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ഹജൂർ കച്ചേരി കെട്ടിടമാണ് ബാങ്കിന്റെ പ്രധാനപ്രവർത്തനങ്ങൾക്കായി ലഭിച്ചത്. ആന കച്ചേരി എന്നും ഈ കെട്ടിടത്തിന് വിളിപ്പേരുണ്ടായിരുന്നു. തിരുവിതാംകൂറിന്റെ ഔദ്യോഗിക ചിഹ്നമായിരുന്ന രണ്ട് ആനകൾ ഉൾപ്പെട്ട ഒരു എംബ്ളമായിരുന്നു ട്രാവൻകൂർ ബാങ്കിന്റേതും എന്ന് കരുതപ്പെടുന്നു. ട്രാവൻകൂർ ബാങ്ക് ആരംഭിക്കുന്ന കാലത്ത് ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ദേശീയ ബാങ്കുകൾ മാത്രമായിരുന്നു തിരുവിതാംകൂറിൽ പ്രവർത്തിച്ചിരുന്നത്. പിന്നെ ഉണ്ടായിരുന്നത് അടൂർ ബാങ്ക് പോലെയുള്ള പ്രാദേശിക ബാങ്കുകളായിരുന്നു.

1946-ൽ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കായി. ശേഷം, ഇന്ത്യൻ പാർലിമെന്റ് പാസാക്കിയ SBI Subsidiary Banks Act, 1959 പ്രകാരം 1960-ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌.ബി.ഐ) യുടെ സബ്സിഡിയറി ബാങ്കായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ട്രാവൻകൂർ ബാങ്ക്, അതോടെ കേരളത്തിലെ  ബാങ്കിങ് മേഖലയുടെ നെടുംതൂണായി മാറി. തുടർന്ന് ഒട്ടേറെ പ്രാദേശിക ബാങ്കുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ലയിപ്പിക്കപ്പെട്ടു. 1961-ൽ മോറട്ടോറിയത്തിലായിരുന്ന ട്രാവൻകൂർ ഫോർവേഡ് ബാങ്ക്, കോട്ടയം ഓറിയന്റ് ബാങ്ക്, ബാങ്ക് ഓഫ് ന്യൂ ഇന്ത്യ എന്നിവ റിസർവ് ബാങ്ക് നിർദേശ പ്രകാരം എസ്‌ബിടിയിൽ ലയിപ്പിക്കുന്നു. തുടർന്ന് അടൂർ ബാങ്ക്, വാസുദേവ വിലാസം ബാങ്ക്, കൊച്ചിൻ നായർ ബാങ്ക്, ലാറ്റിൻ ക്രിസ്‌ത്യൻ ബാങ്ക്, ചമ്പക്കുളം കാത്തലിക്ക് ബാങ്ക്, ബാങ്ക് ഓഫ് ആൽവേയ് (ആലുവ), കാൽഡിയൻ സിറിയൻ ബാങ്ക്, ഇന്റോ-മർക്കന്റയിൽ ബാങ്ക് തുടങ്ങിയവയൊക്കെ SBT-യിൽ  ലയിച്ചു. 1975-ൽ SBT-ക്ക് എസ്‌ബിഐയുടെ അനുബന്ധ ബാങ്ക് (അസോഷ്യേറ്റ് ബാങ്ക്) എന്ന പദവി ലഭിച്ചു. 1992-ൽ NRI ഡിവിഷനും NRI ശാഖകളും ആരംഭിച്ചു. 1997-ൽ SBT-ക്ക് സ്വന്തമായി വെബ്സൈറ്റ് ഹോം പേജ് നിലവിൽ വന്നു. അതേ വർഷം, സ്‌റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിർ ആൻഡ് ജയ്‌പൂർ എന്നിവയ്‌ക്കൊപ്പം എസ്‌ബിടിക്കും സ്വയംഭരണാവകാശവും ലഭിച്ചു. 1998-ൽ എസ്‌ബിടി ഓഹരികളുടെ പ്രഥമ പൊതു വിൽപന (IPO) നടന്നു. 100 രൂപ മുഖവിലയുള്ള ഓഹരികൾ 500 രൂപ പ്രീമിയത്തോടെ ആയിരുന്നു IPO യ്ക്ക് വച്ചത്. 2000 - ൽ നെറ്റ് ബാങ്കിങ് സേവനം ആരംഭിച്ച ബാങ്ക് തൊട്ടടുത്ത വർഷം മൊബൈൽ ബാങ്കിങ് സൗകര്യവും കൊണ്ടു വന്നു. 2004 -ൽ ടോൾ ഫ്രീ ഇൻഫോലൈൻ സേവനവും ഇന്റർനെറ്റ് അധിഷ്ഠിത പണം കൈമാറ്റ സേവനവും തുടങ്ങി. 2016-ൽ 2016: എസ്‌ബിടി ഉൾപ്പെടെ അഞ്ച് അനുബന്ധ ബാങ്കുകളെയും എസ്‌ബിഐയിൽ ലയിപ്പിക്കാനുള്ള നടപടികൾ തുടങ്ങി. 

വളരെയേറെ എതിർപ്പുകൾക്കും പ്രതിഷേധങ്ങൾക്കും ചെറുത്തു നിൽപ്പുകൾക്കും ശേഷം 2017 ഏപ്രിൽ ഒന്നിന് ബാങ്കിങ് രംഗത്ത് മലയാളിയുടെ അഭിമാനസ്തംഭമായ SBT ഭാരതീയ സ്റ്റേറ്റ് ബാങ്കിൽ ലയിച്ചു. 

ടൈറ്റിലിൽ പറഞ്ഞിരിക്കുന്ന "മലയാളിക്ക് ആനയെ വാങ്ങാൻ ആദ്യമായി  ലോൺ  അനുവദിച്ച ബാങ്കാണ് SBT" എന്നത് പലരും പറഞ്ഞു കേട്ടിട്ടുള്ള ഒന്നാണ്.  അതിന്റെ സത്യം എന്ത് തന്നെയായാലും, ജനക്ഷേമം ലക്ഷ്യമിട്ട് ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് സ്ഥാപിച്ച SBT-യുമായി ബന്ധപ്പെട്ട ഒട്ടേറെ അറിവുകൾ നമുക്കും വരും തലമുറകൾക്കും പകർന്നു നൽകാൻ കഴിയുന്ന ഒരിടം തിരുവനന്തപുരത്തുണ്ട്. കവടിയാറിലെ ഗോൾഫ്ക്ലബിലേക്കുള്ള വഴിയിൽ ടെന്നീസ് ക്ലബിന് സമീപത്താണ് "ഫൂട്ട്പ്രിന്റ്സ്" എന്ന പേരിലുള്ള ബാങ്കിംഗ് മ്യൂസിയമുള്ളത്. നിലവിൽ സമീപവാസികൾക്ക് പോലും ഏറെ പരിചിതമല്ലാത്ത  ഈ സ്ഥാപനം ഓരോ മലയാളിയും സന്ദർശിച്ചിരിക്കേണ്ട ഒന്നാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന SBT ഇന്ന് ഓർമ്മയാണെങ്കിലും SBT വഴി നമുക്ക് സ്വന്തമായ ബാങ്കിങ്ങിന്റെ കേരള പാരമ്പര്യം ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന ഒന്നാണ്.

(ബാങ്ക് കൗണ്ടറിൽ ഇടപാടുകൾക്ക് എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ ഉപയോഗിച്ച് കൊണ്ടിരുന്ന ടോക്കൺ)


(സർ സി പി രാമസ്വാമി അയ്യരും ശ്രീ ചിത്തിര തിരുനാൾ മഹാരാജാവും) 


(ആന കച്ചേരിയുടെ മാതൃക) 


Sunday, 20 March 2022

Not Just Be Happy; Chase What Stays








Happiness is a guest that comes and goes,

More lasting than the thrill that pleasure offers.

It smiles with gifts and wins so sweet,

Then disappears on hurried feet.


It comes from things the world can give,

But can't be trusted long to live.

One day it's here, the next it's not

A feeling tied to what you've got.


But joy, my friend, is something more,

It lives inside your spirit's core.

It stays through trouble, pain, or rain,

And shines through sadness, loss, and strain.


Joy doesn’t need the world to cheer,

It grows when love and truth are near.

It’s calm, it’s strong, it helps you grow,

A quiet light that always shows.


So don’t just chase the happy high,

That fades as quickly as the sky.

Look deep inside, be still, be true 

Let joy be what carries you.

Poetic Reflections of a Crazy Soul


Wednesday, 2 March 2022

ലൂ ഓട്ടൻസ് - ശബ്ദത്തെ കാസറ്റെന്ന വിസ്മയച്ചെപ്പിലൊതുക്കിയ പ്രതിഭ


നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ഇഷ്ടമുള്ള പാട്ട് കേൾക്കുക, ശബ്ദം റെക്കോർഡ് ചെയ്യുക, അത് വീണ്ടും കേൾക്കുക എന്നത് വളരെ ചിലവ് കുറഞ്ഞതും ലളിതവുമായ ഒരു കാര്യമാണ്. ഇലക്ട്രോണിക്ക് - ഡിജിറ്റൽ സാങ്കേതികവിദ്യ വികാസം പ്രാപിച്ചതോടെ മൊബൈൽ ഫോണുകളും മറ്റ് ആധുനിക ഉപകരണങ്ങളും ഇത്തരം കാര്യങ്ങൾ വളരെ ജനകീയവും എളുപ്പവും ആക്കി. എന്നാൽ കുറച്ച് കാലം മുൻപ് വരെ ശബ്ദങ്ങൾ റെക്കോർഡ് ചെയ്ത് സൂക്ഷിക്കാനും ആവർത്തിച്ചു റീപ്ളേ ചെയ്തു കേൾക്കാനും ഉപയോഗിച്ചിരുന്നത് മാഗ്നറ്റിക്ക് ടേപ്പ് കാസറ്റുകൾ ആയിരുന്നു. പുതു തലമുറയിലെ കുട്ടികൾ പലരും ഇത് കണ്ടിട്ട് പോലുമുണ്ടാകില്ല; എന്നാൽ കുറെ പേർക്കെങ്കിലും അവ മനസിൽ നൊസ്റ്റാൾജിയ നിറക്കുന്ന ഓർമ്മച്ചെപ്പുകളാണ്.

മുകളിലെ ചിത്രത്തിൽ ഉള്ള ആളുടെ പേര് ലൂ ഓട്ടന്‍സ് എന്നാണ്. 1926 ജൂൺ 21-ന് നെതർലൻഡ്സിലെ ബെല്ലിങ്‌വോൾഡെയിൽ ജനിച്ച ഓട്ടൻസ് മിടുക്കനായ ഒരു എൻജിനീയറായിരുന്നു. 1952-ൽ ബെൽജിയത്തിലെ ഫിലിപ്സ് ഫാക്ടറിയിലാണ് ഇദ്ദേഹം ജോലി തുടങ്ങുന്നത്. 1960-ൽ ഫിലിപ്‌സിന്റെ പ്രൊഡക്ട് ഡെവലപ്പമെന്റ് വിഭാഗം തലവനായി ഓട്ടന്‍സ് ചുമതലയേറ്റു. ഫിലിപ്സ് കമ്പനിക്ക് വേണ്ടിയാണ് ലോകത്തെ വിസ്മയിപ്പിച്ച കാസറ്റ് സാങ്കേതികവിദ്യ അദ്ദേഹം വികസിപ്പിച്ചെടുത്തത്. 1963 ഓഗസ്റ്റ് 30-നാണ് അദ്ദേഹം മുന്നോട്ട് വച്ച കാസറ്റ് ഉപകരണം പൊതുജനശ്രദ്ധയിലെത്തുന്നത്. സി.ഡി. എന്ന ചുരുക്കപ്പേരിൽ ജനപ്രിയമായ കോംപാക്ട് ഡിസ്കുകൾ രൂപകല്‍പന ചെയ്ത ടീമിലും ഓട്ടന്‍സ് അംഗമായിരുന്നു. 1979-ലാണ് സിഡി പുറത്തിറങ്ങിയത്. 1986-ൽ അദ്ദേഹം ജോലിയിൽ നിന്ന് വിരമിച്ചു. 2021 മാർച്ച് 6-ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. 

റീൽ റ്റു റീൽ ടേപ്പുകൾ എന്നറിയപ്പെട്ടിരുന്ന വലിയ റീലുകളിൽ റെക്കോർഡ് ചെയ്ത് വച്ചിരുന്ന പാട്ടുകളും മറ്റ് ശബ്ദങ്ങളും കേൾക്കുക സാധാരണക്കാർക്ക് അപ്രാപ്യവും അസൗകര്യം നിറഞ്ഞതും ആയിരുന്നു. അത്തരം ഉപകരണങ്ങൾ വലുതും ഭാരം കൂടിയതും വിലയേറിയതും ആയിരുന്നു. കുറഞ്ഞ വിലയിൽ ആളുകൾക്ക് ലഭ്യമാക്കാൻ കഴിയുന്നതും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റുന്നതുമായ ഒരുപകരണം കണ്ടെത്തണമെന്ന ഓട്ടൻസിന്റെ ആഗ്രഹം അങ്ങനെയാണ് ഉടലെടുക്കുന്നത്. ''സംഗീതം എല്ലാ ആളുകൾക്കും പ്രാപ്യമായിരിക്കണം, എളുപ്പത്തിൽ കൊണ്ടുനടക്കാനും ഉപയോഗിക്കാനും കഴിയുന്ന റെക്കോർഡുകൾ വേണം എന്ന ആഗ്രഹം ഓട്ടൻസിന് കലശലായുണ്ടായിരുന്നു. അദ്ദേഹം ഫിലിപ്സിനോട് കാസറ്റുകളുടെ ഈ പുതിയ ഫോർമാറ്റ് മറ്റ നിർമാതാക്കൾക്ക് സൗജന്യമായി ലൈസൻസ് ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുട്ടിരുന്നു. കാസറ്റുകൾ ഒരു ലോകോത്തര സ്റ്റാൻഡേർഡ് ആയി മാറാൻ അത് വഴി തെളിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു.'' ഓട്ടൻസിന്റെ ജീവിതത്തെക്കുറിച്ച് ഡോക്യുമെന്ററി സംവിധാനം ചെയ്ത സാക്ക് ടെയ്‌ലർ പറയുന്നതാണിന്.

ബെര്‍ലിന്‍ റേഡിയോ ഇലക്ട്രോണിക്‌സ് മേളയിലാണ് ഓഡിയോ കാസറ്റുകള്‍ ആദ്യമായി അവതരിപ്പിച്ചത്. അത് വരെ ഉണ്ടായിരുന്ന സങ്കേതങ്ങളെക്കാൾ ഒട്ടേറെ അനുകൂല സാധ്യതകൾ ഉണ്ടായിരുന്ന കാസറ്റുകള്‍ വളരെ എളുപ്പത്തിൽ ജനമനസുകൾ കീഴടക്കി. ആ വര്‍ഷം ഏറ്റവും പ്രചാരം നേടിയ ഉല്‍പന്നങ്ങളിലൊന്നായി കാസറ്റുകള്‍ മാറി. കോടികണക്കിന് കാസറ്റുകളാണ് അക്കാലത്ത് ലോകം മുഴുവനുമായി വിറ്റഴിഞ്ഞത്. ഓഡിയോ കാസറ്റുകള്‍ വികസിപ്പിച്ചെടുത്തതിന് അമ്പതാം വാര്‍ഷികവേളയിൽ "വരവറിയിച്ച ആദ്യ ദിനം മുതല്‍ ‘സെന്‍സേഷന്‍’ ആയ കണ്ടെത്തല്‍" എന്നായിരുന്നു ബി.ബി.സി കാസറ്റുകളെ വിശേഷിപ്പിച്ചത്. കാസറ്റുകളുടെ വരവ് ജനങ്ങളുടെ സംഗീതാസ്വാദനത്തില്‍ അടിമുടി മാറ്റം വരുത്തി. സംഗീതം ഇപ്പോഴുള്ളത് പോലെ ജനപ്രിയമാകുവാൻ കാസറ്റുകൾ വഹിച്ച പങ്ക് ചെറുതല്ല.

കാലത്തിനനുസരിച്ച് കാസറ്റുകൾക്ക് വിവിധ വകഭേദങ്ങള്‍ വന്നു. ആധുനിക സാങ്കേതിക വിദ്യയില്‍ വിപ്ലവകരമായ പല കണ്ടുപിടിത്തങ്ങള്‍ ഉണ്ടായെങ്കിലും കാസറ്റിന് അതിന്റേതായ സ്ഥാനമുണ്ടെന്ന് ഉറപ്പിച്ചു പറയാം. സാങ്കേതികവിദ്യയുടെ പുരോഗതിയോടെ കാസറ്റുകള്‍ മാര്‍ക്കറ്റില്‍ നിന്നും ഏറെക്കുറെ പുറത്തായെങ്കിലും ഈ അടുത്ത കാലത്തും കാസറ്റിന് ആവശ്യക്കാര്‍ വരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലേഡി ഗാഗ, ദ കില്ലേര്‍സ് തുടങ്ങിയ പ്രശസ്ത സംഗീതജ്ഞര്‍ തങ്ങളുടെ പുതിയ ആല്‍ബങ്ങള്‍ കാസറ്റിലും ഇറക്കിയിരുന്നു. വിനീത് ശ്രീനിവാസൻ - പ്രണവ് മോഹൻലാൽ - കല്യാണി പ്രിയദർശൻ ചിത്രമായ "ഹൃദയം" സിനിമയിലെ പാട്ടുകൾ അതിന്റെ അണിയറക്കാർ കാസറ്റിൽ ലഭ്യമാക്കിയപ്പോൾ അതിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. 

ഇതിനായി കേരളത്തിൽ പല സ്ഥലങ്ങളിലും മുംബൈയിലും കൊൽക്കത്തയിലുമൊക്കെ അന്വേഷിച്ചെങ്കിലും കാസറ്റുകൾ കിട്ടാതിരുന്നതിനെ തുടർന്ന് ജപ്പാനിൽ നിന്നാണ് കാസറ്റുകൾ ഇറക്കുമതി ചെയ്തത്. വിശ്വവിഖ്യാതരായ ഒട്ടനവധി പ്രതിഭകളുടെ പാട്ടുകളും ശബ്ദസൃഷ്ടികളും ചരിത്രപുരുഷന്മാരുടെയും മഹാന്‍മാരുടെയും പ്രസംഗങ്ങളും അഭിമുഖങ്ങളും ആലേഖനം ചെയ്യപ്പെട്ട നിരവധി കാസറ്റുകൾ പല ലൈബ്രറികളിലെയും വിലമതിക്കാനാവാത്ത ആർക്കൈവുകളാണ്... 

താഴെ കാണുന്ന വീഡിയോയിലെ പ്ലേ ബട്ടൺ ക്ലിക്ക് ചെയ്‌താൽ  കാസറ്റ് പാടുന്നത് കേൾക്കാം.


 
പോസ്റ്റിലെ കാസറ്റുകളും (ഹൃദയത്തിന്റെ ഒഴികെ) കാസറ്റ് പ്ലെയറുകളും എന്റെ സ്വകാര്യ ശേഖരത്തിലുള്ളതാണ്...


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക