ഞാൻ വെറും പോഴൻ

Wednesday, 22 June 2016

ഒൻപതാം നമ്പർ സ്റ്റേറ്റ് കാറും ചില പോലീസ് ചെക്കിങ്ങ് അനുഭവങ്ങളും....


ഞാന്‍, കഴിഞ്ഞ  പതിനെട്ടു വര്‍ഷം കൊണ്ട് ഏകദേശം 70,000 കിലോമീറ്റര്‍ ദൂരം മോട്ടോര്‍ ബൈക്കും 1,80,000 കിലോമീറ്റര്‍ ദൂരം കാറും കേരളത്തിന്റെ റോഡുകളിലൂടെ ഓടിച്ചു. ഇത് പറഞ്ഞത് അത്മപ്രശംസ നടത്താന്‍ വേണ്ടിയല്ല. ഇത്രയും ഓട്ടലിനിടയില്‍ അഞ്ചു പ്രാവശ്യം മാത്രമാണ് ട്രാഫിക്‌ നിയമലംഘനത്തിന് പിഴയൊടുക്കേണ്ടി വന്നത്. കൃത്യമായി പറഞ്ഞാല്‍ മൂന്നെണ്ണത്തിനു പിഴയും രണ്ടെണ്ണത്തിനു കൈക്കൂലിയും ആയിരുന്നു ഒടുക്കേണ്ടി വന്നത്. ബാക്കിയെല്ലാം നാക്കിന്റെ ബലത്തില്‍ ധനനഷ്ടവും മാനഹാനിയും ഇല്ലാതെ ഊരി എടുത്തു. മൂന്നു പ്രാവശ്യം വണ്‍ വേ തെറ്റിക്കല്‍, ഒരു പ്രാവശ്യം മറ്റുള്ളവര്‍ക്ക് അസൗകര്യം ഉണ്ടാക്കി പാര്‍ക്ക്‌ ചെയ്യല്‍, ഒരു പ്രാവശ്യം ഓവര്‍ സ്പീഡ്‌ എന്നിവയായിരുന്നു കുറ്റകൃത്യങ്ങള്‍. 

മീശ പോലീസ് സിംഹവും ലഡ്ഡു പോലീസ് ഏമാനും ട്രാഫിക് കമ്മീഷണർമാരായി വരുന്നതിനു മുന്‍പും, ചില  ഇടവേളകളില്‍ പോലീസ്, ജനതയുടെ തലയുടെ വിലയെ പറ്റി ബോധവാന്മാരാവാറുണ്ടായിരുന്നു. അപ്പോള്‍ അവര്‍ ഹെല്‍മെറ്റ്‌ വേട്ടക്കിറങ്ങും. (സര്‍ക്കാരിന് പെട്ടിയില്‍ കാശില്ലാതാകുമ്പോള്‍ പെറ്റി അടിച്ചു വരുമാനം കൂട്ടാന്‍ ഇറങ്ങുന്നതാണ് എന്ന് ചില കുബുദ്ധികള്‍ പറയുന്നുണ്ട്; ഹെൽമെറ്റ് കമ്പനിക്കാരിൽ നിന്നും ഉന്നത തല കോഴ കൈപ്പറ്റിയിട്ടാണ് ചില ഏമാന്മാർ ഹെൽമെറ്റ് വേട്ടക്ക് ഓർഡർ ഇടുന്നതെന്നും ചില കുബുദ്ധികൾ പറയാറുണ്ട്) എന്നാൽ പൗരന്റെ വിലപ്പെട്ട തല സംരക്ഷിക്കാനാണ് എന്ന തിയറിയിലാണ് സത്യമായും ഞാൻ വിശ്വസിക്കുന്നത്. എന്റെ തല സംരക്ഷിക്കേണ്ട ഉത്തരവാദിത്വം എനിക്ക് മാത്രമാണെന്നും അതില്‍ പോലീസ് കൈ കടത്തുന്നത് ഭരണകൂട ഭീകരത ആണെന്നും ഉള്ള അതീവ വിപ്ലവകരമായ ആശയത്തിന്റെ ശക്തനായ വക്താവായിരുന്നു ഞാന്‍. പക്ഷെ, എന്റെ പണം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടതും ഞാന്‍ തന്നെ ആയതിനാല്‍, എപ്പോഴും ബൈക്ക്‌ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ്‌ ഒരെണ്ണം കൈയില്‍ കെട്ടിത്തൂക്കി ഇടും. പോലീസ് ചെക്കിംഗ് കണ്ടാല്‍ ഉടനെ അവനെ തലയില്‍ പ്രതിഷ്ഠിക്കും. 


ഏതാനും വർഷങ്ങൾക്ക് മുൻപാണ്... ഒരു ദിവസം ഞാന്‍ നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ട്‌ പരിസരത്ത് കൂടെ ബൈക്കില്‍ വരികയായിരുന്നു. സാമാന്യം നല്ല സ്പീഡ്‌ ഉണ്ട്. ഹെല്‍മെറ്റ്‌ ആണെങ്കില്‍ കയ്യലങ്കാരവും. പോലീസ് എന്നെ കണ്ടു എന്നുറപ്പായി. ഇനി എന്ത് ചെയ്യും. നൊടിയിടയില്‍, ഒരു മഹാമന്ത്രികന്റെ കയ്യടക്കത്തോടെ ഹെൽമെറ്റ് ഞാൻ കൈത്തണ്ടയിൽ നിന്നൂരി തലയിൽ പ്രതിഷ്ഠിച്ചു.  പിന്നെ, പതിനെട്ടാമത്തെ അടവ് പുറത്തെടുത്തു. പോലീസുകാരുടെ അടുത്ത് വന്നപ്പോള്‍ അവരുടെ അടുത്തേക്ക്‌ നോക്കാതെ നേരെ ഒരു പോക്ക്. പക്ഷെ എനിക്കൊരു സംശയം ; പോലീസ് കൈ കാണിച്ചോന്ന്.....

എന്തായാലും ഞാന്‍ അത്താണി ലക്ഷ്യമാക്കി കുതിച്ചു. സംശയ നിവാരണത്തിന് റിയര്‍വ്യൂ മിററിലൂടെ നോക്കിയ ഞാന്‍ ഒന്ന് ഞെട്ടി. വെറുതെ ഒന്ന് ഞെട്ടുക മാത്രമല്ല; ഞെട്ടിക്കൊണ്ടേയിരുന്നു എന്ന് പറയുകയാവും ശരി. എന്റെ പിറകെ ആ പോലീസ് വണ്ടി പാഞ്ഞു വരുന്നു. ഉള്ളില്‍ പൈലോ പൈലോ എന്ന് പെരുമ്പറ കൊട്ടുകയാണെങ്കിലും, ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണാ എന്ന് പറഞ്ഞു ഞാന്‍ ബൈക്ക് ഓടിക്കുകയാണ്. ഒടുവില്‍ അനിവാര്യമായ ആ നിമിഷം എത്തി. ഒരേ ദിശയിലേക്ക് സഞ്ചരിക്കുന്ന താരതമ്യേന വേഗം കുറഞ്ഞ വസ്തുവിനെ വേഗം കൂടിയ വസ്തു മറികടക്കും എന്ന തിയറി സത്യമാണെന്നു തെളിയിച്ചു കൊണ്ട് പോലീസ് ജീപ്പ് എന്നെ മറി കടന്നു. അതിന്റെ സൈഡ് സീറ്റിലിരിക്കുന്ന ഏമാന്‍ എന്നെ നോക്കി വണ്ടി ഒതുക്കെഡാ.... മോനേ എന്ന് ആക്രോശിച്ചു. പിന്നെ, ആ മോനേ വിളിക്ക് മുന്‍പില്‍ ഒരു "നിഘണ്ടുവില്‍ ഇല്ലാത്ത" പദം കൂടി ഉണ്ടായിരുന്നു. ഞാന്‍ വണ്ടി ഒതുക്കി നിര്‍ത്തി. പക്ഷെ പോലീസ് ജീപ്പ് പിടി വിട്ടു പോവുകയാണ്. ഞാന്‍ അത്ഭുതപ്പെട്ടു. ഇതെന്തു പറ്റി. അപ്പോഴുണ്ട്, വേറെ ഒരു ജീപ്പും അതിന്റെ പിറകില്‍ അന്നത്തെ മന്ത്രി പി ജെ ജോസെഫിന്റെ കേരള സ്റ്റേറ്റ് ഒന്‍പതാം നമ്പര്‍ വണ്ടിയും പോകുന്നു. മന്ത്രിക്കു പൈലറ്റ് പോകാന്‍ കിടന്ന ലോക്കല്‍ സ്റ്റേഷന്‍ വണ്ടിയാണ് ഞാന്‍ ചെക്കിംഗ് ആയി തെറ്റിദ്ധരിച്ചത്. എന്തായാലും അതോടെ ഞാന്‍ മനസമാധാനം കഴുത്തിലാക്കി ഹെല്‍മെറ്റ്‌ കയ്യിട്ടു വീണ്ടും യാത്ര തുടര്‍ന്നു.


ഇപ്പോള്‍ ഞാന്‍ ഹെല്‍മെറ്റ്‌ ധരിക്കുന്നതും സീറ്റ്‌ ബെല്‍റ്റ്‌ ഇടുന്നതും ഒരു ശീലമാക്കിയ വളരെ നല്ല കുട്ടിയാണ് സോറി പൌരനാണ്. ഈയിടെ കേട്ടു, ഇനി ഹെല്‍മെറ്റ്‌ വച്ചാലും പോര, സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍മെറ്റ്‌ വച്ചില്ലെങ്കില്‍ പെറ്റി കിട്ടും. ഇപ്പോള്‍, എന്റെ അഭിപ്രായത്തില്‍ ഒരു ഹെല്‍മെറ്റ്‌ പോരാ. കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കും ഹെല്‍മെറ്റ്‌ നിര്‍ബന്ധമാക്കണം. പക്ഷെ അപ്പോള്‍ കുറെ സന്ദേഹങ്ങള്‍.


പുറകില്‍ യാത്ര ചെയ്യുന്നവനും ഹെല്‍മെറ്റ്‌ വേണ്ടേ; അവന്റെ തലയെന്താ വിലയില്ലാത്ത വല്ല പേട്ടുതേങ്ങയോ മറ്റോ ആണോ ?


വണ്ടിയില്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കും ഹെല്‍മെറ്റ്‌ വേണ്ടേ; കുഞ്ഞുങ്ങള്‍ ആണെന്ന് വച്ച് അവരുടെ തലക്കും വിലയില്ലേ ?


ഹെല്‍മെറ്റുകള്‍ വണ്ടിയില്‍ ഞാത്തിയിട്ടിട്ടു പോകുമ്പോള്‍ മോഷണം പോകാതെ പോലീസ് നോക്കിക്കൊള്ളുമോ ?

കുട്ടികള്‍ക്ക് പറ്റിയ ഹെല്‍മെറ്റ്‌ സര്‍ക്കാര്‍ സപ്ലൈ ചെയ്യുമോ ?

ചെക്കിങ്ങിനു നടക്കുന്ന ബൈക്ക് പോലീസുകാര്‍ രണ്ടു പേരും ഹെല്‍മെറ്റ്‌ വയ്ക്കുമോ ?

ഹെൽമെറ്റ്‌ വയ്ക്കാതെ ബൈക്ക് ഓടിക്കുന്ന പോലീസുകാരും ബെൽറ്റ്‌ ഇടാതെ യാത്ര ചെയ്യുന്ന പോലീസുകാരും കുറ്റക്കാർ അല്ലെ ? അവരുടെ ജീവൻ നഷ്ടപ്പെടുന്നതിൽ നിയമത്തിനു വേദന ഇല്ലേ ?

ഹെല്‍മെറ്റ്‌ ഇല്ലായ്മ  മാത്രമല്ലല്ലോ റോഡില്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നത് ?

ഓവര്‍ സ്പീഡില്‍  പോകുന്ന മന്ത്രി വാഹനങ്ങളും വി ഐ പി വാഹനങ്ങളും അപകടത്തില്‍ പെട്ടാല്‍ ജീവന്‍ ശരീരം വിട്ടു പോവില്ലേ ?

ഇത് വരെ ഒരു ട്രാഫിക്‌ ചെക്കിങ്ങിലും ബെന്‍സ്‌, ബി എം ഡബ്ല്യു, ഓഡി, ഫെറാറി മുതലായ മുന്തിയ വാഹനങ്ങള്‍ കൈ കാണിക്കപ്പെട്ടു കിടക്കുന്നത് കണ്ടിട്ടില്ല. പോകുന്ന വേഗം വച്ച് നോക്കുമ്പോള്‍ കൊച്ചിയില്‍ വച്ച് ബ്രേക്ക്‌ ചവിട്ടിയാല്‍ കൊയിലാണ്ടിയിലെ ആ വണ്ടികള്‍ നില്‍ക്കൂ എന്ന് ഉറപ്പുള്ളത് കൊണ്ടാണോ ആ വണ്ടികള്‍ക്ക് കൈ കാണിക്കാത്തത് ?

സ്വകാര്യ ബസ്സുകളും KSRTC ബസ്സുകളും ടിപ്പര്‍ ലോറികളും ചേര്‍ന്ന് കൊന്നൊടുക്കുന്നവരെ സംരക്ഷിക്കാന്‍ ആര് വരും ?

അതൊക്കെ പോട്ടെ, റോഡിലെ ഗട്ടെറില്‍ വീണു ചാവുന്നവര്‍, റോഡരികില്‍ സ്ലാബ് പോയി  വാ തുറന്നിരിക്കുന്ന കാനകളില്‍ വീണു ഭൂതിയാവുന്നവര്‍, മേനക ഗാന്ധിയുടെ റോഡില്‍ അലയുന്ന പട്ടികളുടെ കടി കൊണ്ട് സിദ്ധി കൂടുന്നവര്‍...ഇവരുടെ ഒക്കെ ജീവന് വിലയില്ലേ....?

പൊതുജന സേവകര്‍ (Public Servants); എന്ന് വച്ചാല്‍ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് കൊടുക്കുന്ന ശമ്പളം കൈപ്പറ്റുന്നവർ; പൊതു ജനങ്ങളെ ഏതു പരിതസ്ഥിതിയിലാണെങ്കിലും തെറി വാക്കുകള്‍ കൂട്ടി വിളിക്കാന്‍ പാടുണ്ടോ ? 

ട്രാഫിക്കിൽ നിൽക്കുന്ന പോലീസുകാരും മന്ത്രിക്ക് പൈലറ്റ്‌ പോകുന്ന ഏമാന്മാരും സാധാരണ ഗതിയിൽ മോനെ എന്നാണു ജനങ്ങളെ വിളിക്കാറ് ? പിന്നെ ആ "മോനെ" വിളിക്ക് മുൻപ് ചില ആലങ്കാരിക പദങ്ങളും മേമ്പൊടിയായി ഉണ്ടാകാറുണ്ട്!!!

ഇതൊക്കെ ആരോട് ചോദിക്കാന്‍...!!!

ഇരുചക്രവാഹനമായാലും മറ്റ് വാഹങ്ങളായാലും ഡ്രൈവർമാരുടെ അറിവിലേക്ക് ചില കാര്യങ്ങൾ.....  

നിയമപ്രകാരമുള്ള രസീതില്ലാതെ ഒരു ട്രാഫിക് പൊലീസുകാരന് നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് പിടിച്ചെടുക്കാന്‍ സാധിക്കില്ല. 

മദ്യപിച്ചോ പുകവലിച്ചോ വാഹനം ഓടിക്കുക, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുക, അനുവദിച്ചതിലും കൂടുതല്‍ ആളുകളെ കുത്തിനിറച്ച് വാഹനം ഓടിക്കുക, റെഡ് സിഗ്നല്‍ മറികടക്കുക, എന്നിവയില്‍ ഏതെങ്കിലുമൊന്ന് ചെയ്താല്‍ മാത്രമേ നിങ്ങളുടെ ലൈസന്‍സ് പിടിച്ചെടുക്കാന്‍ ട്രാഫിക് പൊലീസിന് അധികാരമുള്ളു.

ഡ്രൈവർ ഒരു സ്ത്രീ ആണെങ്കില്‍, വെകുന്നേരം ആറ് മണിക്ക് ശേഷമാണ് തടഞ്ഞു നിര്‍ത്തുന്നതെങ്കില്‍ നിര്‍ബന്ധമായും ട്രാഫിക് പൊലീസിന്റെ കൂടെ വനിതാ പൊലീസ് ഉണ്ടായിരിക്കണം. 

വനിതാ പൊലീസിന്റെ സാന്നിധ്യത്തില്‍ മാത്രമേ സ്ത്രീകളെ പരിശോധിക്കാനോ നിയമനടപടികളിലേക്ക് നീങ്ങുവാനോ പൊലീസിന് കഴിയുകയുള്ളു.

നിങ്ങളില്‍ നിന്നും പൊലീസ് പിഴ ഈടാക്കുന്നുണ്ടെങ്കില്‍ ചലാന്‍ബുക്ക്, അല്ലെങ്കില്‍ ഇലക്ട്രോണിക് ചലാന്‍ബുക്ക് എന്നിവയില്‍ ഏതെങ്കിലുമൊന്ന് നിര്‍ബന്ധമായും പൊലീസിന്റെ പക്കലുണ്ടായിരിക്കണം. 

ട്രാഫിക് ലംഘനത്തിന്റെ പേരില്‍ നിങ്ങളുടെ വണ്ടി കെട്ടിവലിച്ച് സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നുണ്ടെങ്കില്‍ നിങ്ങള്‍ വണ്ടിയില്‍ നിന്നും ഇറങ്ങിയ സമയത്ത് മാത്രമേ പൊലീസ് അതിന് മുതിരാന്‍ പാടുള്ളു. 

ഗതാഗത നിയമം നിങ്ങള്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ലൈസന്‍സ്, ആര്‍സി ബുക്ക്, ഇന്‍ഷൂറന്‍സ് പേപ്പര്‍ എന്നിവ പരിശോധനയ്ക്കായി പൊലീസിന് കാണിച്ച് കൊടുക്കണം. എന്നാല്‍ ഈ രേഖകള്‍ പൊലീസിന് കൈമാറേണ്ട ആവശ്യമില്ല. 

പരിശോധനയ്‌ക്കെത്തുന്ന പൊലീസുകാരന്‍ അവരുടെ യൂണിഫോം നിര്‍ബന്ധമായും ധരിച്ചിട്ടുണ്ടാവണം. മാത്രമല്ല യുണിഫോമില്‍ വ്യക്തമായ രീതിയില്‍ പേരും ബക്ക്ള്‍ നമ്പറും എഴുതിയിട്ടുണ്ടോ എന്നും ഉറപ്പ് വരുത്തണം. അല്ലാത്തപക്ഷം നിങ്ങളുടെ പക്കലുള്ള പേപ്പറുകളോ പിഴയായി ഈടാക്കുന്ന തുകയോ കൈമാറേണ്ടതില്ല. 

നിങ്ങള്‍ വണ്ടിയില്‍ ഇരിക്കുകയാണെങ്കില്‍ പ്രകോപനം കൂടാതെ വാഹനത്തിന്റെ താക്കോല്‍ പിടിച്ചെടുക്കുകയോ ബലമായി വാഹനത്തില്‍ നിന്ന് വലിച്ചിറക്കാനോ പൊലീസിന് അധികാരമില്ല. നിയമലംഘനത്തിന്റ പേരില്‍ നിങ്ങളെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ നിങ്ങളെ നേരിട്ട് പൊലീസ് സ്റ്റേഷനില്‍ കൊണ്ടു പോവുകയും 24 മണിക്കൂറിനകം കോടതിക്ക് മുമ്പില്‍ ഹാജരാക്കുകയും ചെയ്യണം.


(ഈ ലോ പോയിന്റുകൾക്ക്  കടപ്പാട് :  http://www.reporterlive.com/2016/08/11/283884.html)


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക




Wednesday, 1 June 2016

ഒരു പുതിയ മുഖ്യമന്ത്രിക്ക് സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി എഴുതിയ കത്ത്...

ഒരു പുതിയ മുഖ്യമന്ത്രിക്ക് സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി എഴുതിയ കത്തിന്റെ സങ്കൽപ്പരൂപം.. 

ഇത് തികച്ചും സാങ്കൽപ്പികം മാത്രമാണ്....


ഇതിലെ കഥാപാത്രങ്ങൾക്ക് മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയി ഒരു ബന്ധവും ഇല്ല. സാദൃശ്യം തോന്നിയാൽ അത് യാദൃശ്ചികം മാത്രമാണ്....


സഖാവിന് എന്റെ ആശംസകൾ.

താങ്കളോട് കുറച്ചു കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുകയാണ്. കഴിഞ്ഞ ദിവസം വീട്ടിൽ വന്നപ്പോൾ പറയണമെന്ന് കരുതിയെങ്കിലും താങ്കൾ തിരക്കിലായിരുന്നത് കൊണ്ട് പറയാനൊത്തില്ല.

1. നിയമസഭയുടെ വലത്തേ അറ്റത്തിരിക്കുന്ന അലമാരിയിൽ ഒരു 200 പേജിന്റെ പറ്റു ബുക്കിരിപ്പുണ്ട്. ഞങ്ങൾ കടം വാങ്ങിയവരുടെ ലിസ്റ്റാണ്. അതിൽ നാലാമത്തെ പേജിൽ തിരുവനന്തപുരത്തെ ഒരു ബേക്കറിയുടെ പേരുണ്ട്. 2015 ൽ സാഹസികമായി ബജറ്റ് അവതരിപ്പിച്ച് കഴിഞ്ഞ്  വിതരണം ചെയ്യാൻ ലഡു വാങ്ങിയ കാശാണ്. അതു കൊടുക്കണം.  

2. ഓഫീസിൽ, സീ സീ റ്റീ വി എന്ന് പറഞ്ഞു വച്ചിരിക്കുന്ന സാധനം ചുമ്മാ പടമാണ്. സുതാര്യമായ ഭരണം നടത്തുന്നു എന്ന് കാണിക്കാൻ ഫിറ്റ് ചെയ്തതാണ്. അഴിച്ചു വിറ്റാൽ സ്പെയർ പാർട്ട് സിന്റെ വില  കിട്ടുമായിരിക്കും. 

3. ആ മേശ വലിപ്പിൽ കുറച്ചു സീ ഡിയും, പെൻ ഡ്രൈവുമുണ്ട്. ഏതെങ്കിലും പുതിയ വികസന പദ്ധതിയുടെ രേഖകളാണന്നു കരുതി എന്നോട് ബഹുമാനമൊന്നും തോന്നണ്ട. അത് നമ്മുടെ സരിതയുടെ ആണെന്ന് പറഞ്ഞ് പോലീസുകാര് അവിടെ നിന്നും ഇവിടെ നിന്നും ഒക്കെ പിടിച്ചു കൊണ്ട് വന്നതാണ്. അതൊന്നും  അതല്ല.

4.  പിന്നെ, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണിൽ എന്നെയോ ജിക്കു, ജോപ്പൻ, സലിം മോൻ എന്നിവരെയോ അന്വേഷിച്ച് വിളിച്ചാൽ എന്റെ നമ്പർ കൊടുക്കണം. വിളിക്കുന്നവർ നാലഞ്ച് വർഷത്തെ ശീലം കൊണ്ട് വിളിക്കുന്നതാണ്. 

5.  എപ്പോഴാണ് മണ്ണടിക്കേണ്ടതെന്ന് ചോദിച്ച് ഒരു ലോറി ഡ്രൈവർ വിളിക്കും. മെത്രാൻ കായൽ നികത്താൻ ടോക്കൺ കൊടുത്തിരുന്ന ആളാണ്‌.  ഇനി മണ്ണ് വേണ്ട;  ടോക്കൺ തിരിച്ചു വേണ്ടാന്ന് പറഞ്ഞൂന്ന് മാത്രം പറഞ്ഞാ മതി.

6. ആ, സന്തോഷ്‌ മാധവൻ വിളിച്ചാൽ കുഞ്ഞാലിയുടെ നമ്പർ കൊടുക്കണം.

7. പിന്നെ, എന്റെ ഉപദേഷ്ടാവ് ആയിരുന്നെന്നും പറഞ്ഞ് ഒരു പഴയ ഐ ഏ എസുകാരൻ വരും. ചായക്കാശ് കൊടുത്ത് പറഞ്ഞു വിടുമല്ലോ.

8. വികസനം വരുത്തി എന്ന് പറഞ്ഞ് എവിടെയൊക്കെയോ പോയി ഏതാണ്ടൊക്കെയോ  ഉദ്ഘാടനം ചെയ്തു വച്ചിട്ടുണ്ട്. എവിടെയൊക്കെയാണെന്നോ എത്ര എണ്ണമുണ്ടെന്നോ എനിക്ക് തന്നെ നിശ്ചയമില്ല. ഉദ്ഘാടനത്തിന്റെ ശിലാഫലകത്തിന്റെയും മൈക്ക് സെറ്റിന്റെയും ചായയുടെയും  കാശും ചോദിച്ചു ആരെങ്കിലും വന്നാൽ എന്നെ വിളിച്ച് കൺഫേം ചെയ്തിട്ടേ കൊടുക്കാവൂ. 

8. നിയമസഭ രേഖകൾ എഴുതാൻ പേനയും, പേപ്പറും വാങ്ങാൻപ്പോലും ഖജനാവിൽ പൈസയില്ല. പിന്നെ, ഓഫീസിന്റെ പിറകിലെ ഗോഡൌണിൽ രണ്ട് മൂന്ന് ലോഡ് കടലാസുകൾ കെട്ടി വച്ചിട്ടുണ്ട്. പോയ വർഷങ്ങളിൽ ജന സമ്പർക്കത്തിൽ കിട്ടിയ നിവേദനങ്ങളാണ്.  തൂക്കി വിറ്റാൽ തൽക്കാലം അല്ലറ ചില്ലറ ചിലവിന് കിട്ടും.

9. ഔദ്യോഗിക വസതിയുടെ വളപ്പിൽ എന്റെ സഹധർമ്മിണി  കുറച്ച് നെല്ല് കൃഷി ചെയ്തിരുന്നു. 100% ജൈവകൃഷി ആയിരുന്നു. കൊയ്യുമ്പോൾ ഒരു കഞ്ഞിക്കുള്ള നെല്ല് ഞങ്ങൾക്കും തരണം.

10. നെല്ലിന്റെ,  കാര്യം പറഞ്ഞപ്പോഴാണ്, നിങ്ങളുടെ പുതിയ ധനകാര്യമന്ത്രി കുറച്ചു ദിവസമായി ഖജനാവ് കാലിയാണേ, ഖജനാവ് കാലിയാണേ എന്ന് വിളിച്ചു പറഞ്ഞ് നടക്കുന്നത് കേട്ടു. ഖജനാവ് കാണാതെയാണ് അദ്ദേഹം അത് പറയുന്നത് എന്നെനിക്കുറപ്പാണ്. സഖാവിന്റെ ക്വാർട്ടേഴ്സിന്റെ  അടുക്കളയിൽ ഒരു ചെമ്പ് കെട്ടിയ പത്തായം കാണാം. അതാണ്‌, ഈ പറയുന്ന ഖജനാവ്. ഇട്ട് വയ്ക്കാൻ പൊതു പണം ഒന്നും ബാക്കിയില്ലാത്തത്‌ കൊണ്ട് അരിയും പലവ്യഞ്ജനവും ഇട്ടു വയ്ക്കാമെന്നു പറഞ്ഞ് ഭാര്യ എടുത്ത് അടുക്കളയിൽ ഇട്ടതാണ്. സത്യമായും അത് കാലിയല്ല...ഉറപ്പായും ഒരാഴ്ചത്തേക്കുള്ള അറിയും സാമാനങ്ങളും അതിലുണ്ട്. ഇക്കാര്യം നിങ്ങളുടെ പുതിയ ധനകാര്യമന്ത്രിയെ ഒന്ന് പറഞ്ഞ് മനസ്സിലാക്കണം.

11. തിരികെ വരും; ഭരണം തുടരും എന്നൊക്കെ കരുതിയത്‌ കൊണ്ട് പാൽക്കാരനും പത്രക്കാരനും ഒന്നും പണം കൊടുത്തിട്ടില്ല. ചോദിച്ചു വരുമ്പോൾ കൊടുത്തേരെ. നമ്മൾ എവിടെയെങ്കിലും വച്ച് കാണുമ്പോൾ ഞാൻ തന്നോളാം.

12. ആ, തയ്യൽക്കാരൻ  കുറെ പുതിയ കുപ്പായം തുന്നിയത് കൊണ്ട് വരും. കീറി തയ്ച്ചത് കണ്ട് പഴയതാണെന്ന് കരുതണ്ട. കീറിയിട്ട് തയ്ക്കാൻ പ്രത്യേകം പറഞ്ഞു ചെയ്യിപ്പിച്ചിരിക്കുന്നതാണ്. സഖാവിന് വേണമെങ്കിൽ ഉപയോഗിച്ചോളൂ. കാശൊന്നും തരേണ്ട. ഒരു സമ്മാനമായി കരുതിയാൽ മതി.

ദീർഘിപ്പിക്കുന്നില്ല. എന്റെ ഗതി ഇങ്ങനെയൊക്കെ ആയിപ്പോയി. പലരും പറയുന്നത് ആ പഴയ കാർന്നോരുടെ പ്രാക്ക് ആണെന്നാണ്. കർമ്മഫലം എന്ന് പറയുന്നവരും ഉണ്ട്. എന്തായാലും ടീ വി യും പത്രവും ഒക്കെ നോക്കിയിട്ട് കുറച്ചു ദിവസമായി. എല്ലാം കാണുമ്പോൾ ഒരു വല്ലാത്ത മനപ്രയാസവും നഷ്ട ബോധവും. കണ്ണാടി നോക്കുമ്പോൾ എന്റെ പ്രതിബിംബം വരെ എന്നെ നോക്കി ചിരിക്കുന്നത് പോലെ  തോന്നുന്നു.

പിന്നെ, ഒരു സംശയം....സത്യ പ്രതിജ്ഞ ചടങ്ങ് നടത്താൻ കാശ് എവിടുന്ന് സംഘടിപ്പിച്ചു ? തന്നെ, സമ്മതിച്ചു.

നിങ്ങൾ പ്രചാരണത്തിന് പറഞ്ഞ പോലെ എല്ലാം ശരിയാക്കിയാൽ പിന്നെ ഒരു കാലത്തും ഞങ്ങൾക്ക് അവിടെ കാല് കുത്താൻ പറ്റില്ല എന്നെനിക്കറിയാം. ഇനി ഞങ്ങടെ മുന്നണി തിരികെ വന്നാലും എന്നെ എന്റെ കൂട്ടര് തന്നെ കാലു വാരി പുറത്തിരുത്തും എന്നത് എല്ലാവരെക്കാളും നന്നായി എനിക്ക് അറിയാം. 

പ്രതിപക്ഷ നേതാവ് സ്ഥാനവും ഞാൻ വേണ്ടെന്ന് വയ്ക്കുകയാണ്. സ്വതന്ത്രനായി ജയിച്ച ആ ജന്മവും മൂന്നാം കക്ഷിയുടെ ആസ്ഥാന സ്ഥാനാർഥിയായിരുന്ന ആ അമ്മാവനും ആയിരിക്കും മുഖ്യപ്രതിപക്ഷം എന്ന് കവടിയൊന്നും നിരത്തി കണ്ടു പിടിക്കേണ്ട കാര്യമില്ലല്ലോ. മാത്രവുമല്ല, എന്തെങ്കിലും ആരോപണം വരുമ്പോൾ മുഖ്യമന്ത്രി രാജി വയ്ക്കണം എന്ന് പറയാൻ എഴുന്നേറ്റാൽ എനിക്ക് തന്നെ ചിരി വരും. അത് കൊണ്ട് എല്ലാം മതിയാക്കുവാ. ആ അന്തോണിയോട് പറഞ്ഞ് കേന്ദ്രത്തിൽ വല്ല പണിയും കിട്ടുമോന്ന് നോക്കണം.

സ്നേഹത്തോടെ..

മുൻ മുഖ്യൻ 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

Thursday, 19 May 2016

"സീറോ" രാജഗോപാൽ ഇപ്പോൾ ശരിക്കും ഹീറോ രാജഗോപാൽ

O. രാജഗോപാൽ എം എൽ ഏ

"O" രാജഗോപാൽ എന്നതിനെ എതിർ ചേരിക്കാർ പരിഹാസം ചേർത്തു വിളിച്ചിരുന്നതാണ് "സീറോ" രാജഗോപാൽ എന്ന്.  എന്നാൽ ഇനിമേൽ  നിസ്സംശയം അദ്ദേഹത്തെ ഹീറോ രാജഗോപാൽ എന്ന് വിളിക്കേണ്ടിയിരിക്കുന്നു.


ഓ രാജഗോപാല്‍, പാലക്കാട്‌ ജില്ലയിലെ പുതുക്കാട് പഞ്ചായത്തിലാണ് ജനിച്ചത്‌. സാധാരണ ഗ്രാമീണ പള്ളിക്കൂടത്തില്‍ നിന്നും പാലക്കാട് വിക്റ്റോറിയ കോളേജിൽ നിന്നുമായി  അടിസ്ഥാന വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ചെന്നൈയിൽ നിന്നു നിയമബിരുദം നേടി. 1956 മുതൽ പാലക്കാട് ജില്ലാ കോടതിയിൽ അഭിഭാഷകജോലി ആരംഭിച്ചു. അഭിഭാഷക ജോലി ഉപേക്ഷിച്ചാണ്‌ ഇദ്ദേഹം മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനായത്. ദീൻ ദയാൽ ഉപാധ്യായയുടെ രാഷ്ട്രീയ പ്രവര്‍ത്തന രീതികളില്‍ പ്രചോദിതനായിട്ടാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ എത്തിച്ചേരുന്നത്. ജനസംഘത്തിന്റെ പ്രവർത്തനങ്ങളിലൂടെ ഇപ്പോള്‍ ബി ജെ പി ദേശീയ നേതാവാണ്. ഇദ്ദേഹം 1998-ലെ വാജ്പേയി മന്ത്രിസഭയിൽ റയിൽവേ സഹമന്ത്രിയായിരുന്നു. ഇദ്ദേഹം  1992 മുതല്‍ 2004 വരെ മദ്ധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. ആർ.എസ്സ്.എസ്സിന്റെ ആത്മാര്‍ത്ഥ പ്രവര്‍ത്തകന്‍ കൂടിയാണദ്ദേഹം. ഇഷ്ടമുള്ളവര്‍ രാജേട്ടന്‍ എന്ന് വിളിക്കുന്ന ഓ രാജഗോപാല്‍ കക്ഷി ഭേദമെന്യേ ജനസമ്മതനായിരുന്നു (തിരഞ്ഞെടുപ്പുകളില്‍ ഒഴികെ). അദ്ദേഹം റെയില്‍വേ സഹമന്ത്രി ആയിരുന്ന കാലയളവില്‍ മറ്റേതൊരു ഭരണ കാലത്തേക്കാളും റെയില്‍വേ വികസനം കേരളത്തില്‍ ഉണ്ടായി എന്നത് എതിരാളികള്‍ പോലും സമ്മതിക്കുന്ന കാര്യമാണ്.  

ഞാന്‍ അദ്ദേഹത്തില്‍ കാണുന്ന ഒരു ഗുണം എന്നത്  ഇതൊന്നും അല്ല. സ്വന്തം നേട്ടം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന "ഫ്ലക്സ്‌" രാഷ്ട്രീയക്കാര്‍ക്കിടയില്‍ ഉറപ്പായും അദ്ദേഹം വ്യത്യസ്ഥന്‍ ആയിരുന്നു. ഇപ്പോഴത്തെ താമരയുടെ ആദിരൂപങ്ങളുടെ പിറകെ അദ്ദേഹം ഇറങ്ങി പുറപ്പെടുന്ന കാലത്ത്, ആ വിചാരധാരക്കോ അതിന്റെ രാഷ്ട്രീയ പോഷക സംഘടനകൾക്കോ ആ വിചാരധാരക്കോ അതിന്റെ രാഷ്ട്രീയ പോഷക സംഘടനകൾക്കോ കേരളത്തിൽ കാര്യമായ വേരോട്ടമുണ്ടാകുമെന്ന്  വിഡ്ഢികള്‍ പോലും പ്രതീക്ഷിക്കില്ലായിരുന്നു. അങ്ങനെ നോക്കിയാല്‍ സ്വന്തമായി ഒരു രാഷ്ട്രീയ നേട്ടവും ഉണ്ടാവില്ല എന്ന് തീര്‍ച്ചപ്പെടുത്തി ഉള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിനാണ് അദ്ദേഹം ഇറങ്ങിത്തിരിച്ചത് എന്ന് മനസ്സിലാക്കാം. അത് തന്നെ അദ്ദേഹത്തിന്റെ മഹത്വം വര്‍ദ്ധിപ്പിക്കുന്നു. ഇന്നേ വരെ തരാം താണ ഒരു വാക്കോ പ്രവൃത്തിയോ അദ്ദേഹത്തില്‍ നിന്നു വരുന്നത് രാഷ്ട്രീയ കേരളം കണ്ടിട്ടില്ല. സ്വന്തം ബോധ്യത്തിൽ നിന്ന് ഉരുത്തിരിയുന്ന നിലപാടുകൾ ഉയർത്തിപ്പിടിക്കാനും ഉറക്കെ വിളിച്ചു പറയാനും വിമുഖത കാണിക്കാത്ത അദ്ദേഹത്തിന്റെ വ്യക്തിത്വം അഭിനവ സംഘകുടുംബാംഗങ്ങൾക്ക് പോലും ഭാവിയിൽ ബാധ്യതയാവാൻ സാധ്യതയുണ്ട്. 

ജനങ്ങൾക്കിടയിൽ യാതൊരു സ്വാധീനവുമില്ലാത്തവർ പോലും സമ്പത്തിന്റെയും ജാതി രാഷ്ട്രീയത്തിന്‍റെയും ഉപജാപ രാഷ്ട്രീയത്തിന്‍റെയും പിൻബലത്തിൽ ജനപ്രതിനിധികളായും മന്ത്രിമാരായും വിലസ്സുന്ന കേരള രാഷ്ട്രീയ സാഹചര്യത്തിൽ ശ്രീ. ഒ. രാജഗോപാലിനെപ്പോലുള്ള സംശുദ്ധ പൊതുപ്രവർത്തകനെ ജനപ്രതിനിധിയായി ജയിക്കാൻ കേരളത്തിലെ ഒരു മണ്ഡലവും ഇത് വരെ സമ്മതിച്ചിരുന്നില്ല. എന്നാൽ ഇത്തവണ അദ്ദേഹം വിജ യ സോപാനം ഏറുക തന്നെ ചെയ്തു. 

രാഷ്ട്രീയത്തിലെ സംശുദ്ധത, ലാളിത്യം, സുതാര്യത എന്നിവയ്ക്ക് ഒടുവിൽ ജനങ്ങളുടെ അംഗീകാരം....

ബി ജെ പി ക്ക് വഴി കാട്ടാൻ ഇതിലും നല്ലൊരു വ്യക്തി ആ കൂട്ടത്തിലില്ല........

കേരളത്തിലെ ബി ജെ പി യുടെ കന്നി എം എൽ ഏ യ്ക്ക് അഭിവാദ്യങ്ങൾ...

രാജേട്ടന്റെ വിജയത്തെ രാഷ്ട്രീയ വിജയം എന്നതിലുപരി ഒറ്റപ്പെട്ട വ്യക്തിപരമായ വിജയം എന്ന് പലരും വിശേഷിപ്പിക്കുന്നത് കേട്ടു. അതിൽ കുറച്ച് സത്യം ഉണ്ടെങ്കിൽപ്പോലും അതിനെ അത്രയ്ക്ക് ലളിതവൽക്കരിക്കാതിരിക്കുന്നതാണ് എല് ഡി എഫിനും യു ഡി എഫിനും നല്ലത്. ആറേഴ് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് ബി ജെ പി നേതൃത്വം നല്കുന്ന എൻ ഡി ഏ ആണ്.  വോട്ടു സമാഹരണത്തിൽ, ബി ഡി ജെ എസിന്റെ സഹായത്തോടെയും അല്ലാതെയും കഴിഞ്ഞ തിരഞ്ഞെടുപ്പുകളെക്കാൾ ബഹുദൂരം മുന്നേറ്റം നടത്തിയ ബി ജെ പി യുടെ പ്രകടനമാണ് മറ്റു രണ്ടു മുന്നണികളും ശ്രദ്ധിക്കേണ്ടത്. തങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്നതും ഇപ്പോൾ കിട്ടിയതുമായ വോട്ടുകളുടെ എണ്ണം രണ്ടു കൂട്ടരും മനസ്സിരുത്തി പഠിക്കേണ്ടതുണ്ട്. യാഥാർത്ഥ്യങ്ങളെ  ഉൾക്കൊണ്ടു ആത്മാർഥമായി ആത്മശോധന ചെയ്തില്ലെങ്കിൽ നിങ്ങളുടെ പാർട്ടി ഓഫീസുകൾ തെരുവ് പട്ടികളുടെ അഭയസ്ഥാനമാകുന്ന കാലം വിദൂരമല്ല. ശക്തമായ ഭരണവിരുദ്ധ വികാരം തങ്ങളുടെ വോട്ടുപെട്ടിയിൽ വീഴിക്കാൻ പണ്ട് ഒരു പക്ഷമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് അത് കൃത്യമായി തങ്ങളുടെ കൂടെ പെട്ടിയിൽ വീഴിക്കാൻ ബി ജെ പിക്കു കഴിയുന്നു എന്നത് കേരള രാഷ്ട്രീയത്തിൽ താമരക്ക് ഒരു സ്ഥാനം ഉണ്ട് എന്ന് തന്നെ വിളിച്ചു പറയുന്നു. ഇടതു വലതു മുന്നണികളുടെ നിലവിലുള്ള വോട്ടില് നിന്ന് ഒരു നല്ല പങ്കും അതോടൊപ്പം പുതിയതായി പോൾ ചെയ്ത വോട്ടുകളിൽ നിന്ന് ഒരു ഗണ്യമായ പങ്കും ബി ജെ പിയുടെ പെട്ടിയിലേക്കാണ് വീണത് എന്ന് വേണം മനസ്സിലാക്കാൻ. ഒന്ന് കൂടി കൃത്യമായി പറഞ്ഞാൽ ഇത്രയും നാൾ ബി ജെ പി അനുഭവിച്ചിരുന്ന രാഷ്ട്രീയ തൊട്ട് കൂടായ്മയുടെയുടെയും അസ്പൃശ്യതയുടെയും കാഠിന്യം കുറഞ്ഞു തുടങ്ങിയിരിക്കുന്നു എന്ന് സമ്മതിക്കാതെ തരമില്ല. ഇവിടെ യു ഡി എഫും എൽ ഡി എഫും ജനങ്ങളിൽ നിന്നും ജനകീയ പ്രശ്നങ്ങളിൽ നിന്നും ബഹുദൂരം അകലത്താണ്. മിക്കവാറും അവരുടെ ഗ്രൂപ്പ് താല്പ്പര്യങ്ങളും കീശ വിപുലീകരണവും ആമാശയ സംരക്ഷണവും മാത്രമാണ് ഇവിടെ നടപ്പാകുന്നത്. ബി ജെ പി ഇതിൽ നിന്നും ഏറെ മെച്ചമാണെന്നല്ല; എന്നാലും ഒരു മാറ്റി പരീക്ഷണം ആകാമല്ലോ എന്ന് ജനം ചിന്തിച്ചാൽ, ശക്തമായ ഒരു ജനകീയബദൽ ലഭ്യമല്ലാത്ത രാഷ്ട്രീയ പരിതസ്ഥിതിയിൽ, ബി ജെ പിയ്ക്ക് ഭാവിയിൽ നല്ല സാധ്യതയുണ്ട്.  എന്തായാലും, രാത്രി കഴിഞ്ഞാല് പകലെത്തും, പകലൊടുങ്ങുമ്പോള് രാത്രിയും എന്ന മട്ടിൽ കാലാകാലങ്ങളിൽ മാറി മാറി എൽ ഡി എഫും യു ഡി എഫും കേരളം ഭരിക്കാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടു തികയുമ്പോൾ കേരളരാഷ്ട്രീയത്തിൽ ബി ജെ പി അതിന്റെ സ്ഥാനം ഉറപ്പിക്കുകയാണെന്ന ചുവരെഴുത്താണ് ഈ തിരഞ്ഞെടുപ്പ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. അതോടൊപ്പം പരമ്പരാഗത രാഷ്ട്രീയക്കാർക്ക് വോട്ടു ചെയ്യാൻ ഇഷ്ട്ടപ്പെടാത്തവരുടെ എണ്ണം പതിയെ പതിയെ കൂടി വരുന്നു എന്ന തിരിച്ചറിവും. ഇത് എന്തായാലും ഈ തിരഞ്ഞെടുപ്പിൽ മാത്രം കാണുന്ന പ്രതിഭാസമായി അവസാനിക്കാൻ ഒരു സാധ്യതയും കാണുന്നില്ല.

തുടർന്നങ്ങോട്ട് കേരളത്തിൽ താമരയുടെ ഭാവി എന്ത് തന്നെയായാലും പാർട്ടിക്കതീതമായി രാജേട്ടന് കിട്ടിയ പൊതു സ്വീകാര്യതയും സ്‌നേഹവും ആദരവും ബിജെപിക്കും അതിന്റെ മറ്റൊരു നേതാവിനും കിട്ടുമോ എന്ന് എനിക്ക് സംശയമുണ്ട്. 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

സൊമാലിയക്കാർ തക്കം പാർത്തിരിക്കുകയായിരുന്നു....


വന്‍ ഇടത് തരംഗം...ബി ജെ പി അക്കൗണ്ട്‌ തുറന്നു


ഇടത് തരംഗത്തില്‍ ഉമ്മൻ ചാണ്ടി പുറത്തേക്ക് 



ഇടത് കാറ്റിൽ ആടിയുലഞ്ഞ് യു ഡി എഫ് 



കേരളം ചുവന്നു...താമര വിരിഞ്ഞു.... 



എൽ ഡി എഫിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം...


സങ്കൽപ്പിച്ച് നോക്കിയാൽ നാളെ മാധ്യമങ്ങളില്‍ കാണാനിടയുള്ള ചില തലവാചകങ്ങള്‍ ആണ് മുകളില്‍. എന്തായാലും ജനങ്ങളുടെ മനസാക്ഷിയുടെ അംഗീകാരം എൽ ഡി എഫിന് അനുകൂലമായി വന്നിരിക്കുന്നു. 

ജനങ്ങളുടെ ഈ വിധിയെഴുത്തിനെ ഇടത് തരംഗം എന്ന് പറഞ്ഞു കഴിഞ്ഞാൽ അതൊരു ലളിതവൽക്കരണം ആയിപ്പോകും. അത് വഴി ഭരണത്തിലെ പാളിച്ചകൾക്കെതിരെ പ്രതികരിക്കാൻ ജനാധിപത്യം  ജനത്തിന് നല്കുന്ന അവകാശത്തെ, വോട്ട് അധികാരത്തെ താഴ്ത്തി കാണിക്കുകയാവും ചെയ്യുക. 

സത്യത്തില്‍ എന്തായിരുന്നു കഴിഞ്ഞ അഞ്ച് വർഷം ഇവിടത്തെ ഒരു രാഷ്ട്രീയ പരിതസ്ഥിതി!!??? ജന്മി കുടിയാന്‍ വ്യവസ്ഥിതി അതിന്റെ എല്ലാ ഭീകരതയോടെ നില നിന്നിരുന്ന ഒരു സംവിധാനമായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലെ ഇവിടത്തെ ഭരണം. ഇവിടെ മന്ത്രിമാരും എം എൽ ഏ മാരും ജന്മികളും അവരെ ചുറ്റിപ്പറ്റി നില്‍ക്കുന്ന രാഷ്ട്രീയദല്ലാളന്മാര്‍ മിച്ചവാരക്കാരും അവരുടെ ലോക്കല്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ പാട്ടക്കുടിയാന്മാരും ഇതിലൊന്നും പെടാത്ത കഴുത പൊതുജനം അഗണ്യകോടിയില്‍ പെട്ട ദരിദ്രവാസി കര്‍ഷകതൊഴിലാളികളും ആയിരുന്നു എന്ന്  വേണമെങ്കില്‍ നിരീക്ഷിക്കാം.  

2011-ൽ ഇടതുപക്ഷത്തെ പുറത്താക്കി ജനങ്ങള്‍ തിരഞ്ഞെടുത്തു വിട്ട ഭരണകൂടത്തെ പറ്റി പരാതികൾ ഇല്ലാത്തവർ കുറവായിരുന്നു. അഴിമതിക്കഥകൾ കേൾക്കാത്ത ഒരു ദിവസം പോലും ഇല്ലായിരുന്നു. വ്യവസായ സംരഭക എന്ന നിലയിൽ സർക്കാർ സംവിധാനങ്ങളിൽ അതിരില്ലാത്ത സ്വാധീനം ചെലുത്തിയ ഒരു സ്ത്രീയുടെ ചീഞ്ഞു നാറുന്ന ആരോപണങ്ങൾ കേൾക്കാത്ത ഒരു ദിവസവും കേരള രാഷ്ട്രീയത്തിൽ ഉണ്ടായില്ലെന്ന് പറയാം. മന്ത്രിമാരെപ്പറ്റിയും എം എൽ ഏ മാരെപ്പറ്റിയും അവരുടെയെല്ലാം പേഴ്സണൽ സ്റ്റാഫിനെപ്പറ്റിയും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു. മദ്യനയവും ബജറ്റ് കച്ചവടവും ഭൂമിദാനവും എന്ന് വേണ്ട ചെയ്യാവുന്ന എല്ലാ രംഗങ്ങളിലും പരമാവധി അഴിമതികൾ ചെയ്ത് കൂട്ടി ജനത്തെ വെറുപ്പിച്ചു. നിയമനിർമ്മാണ സഭകളിലെ ഇരിപ്പിടം ജനത്തിന്റെ ഭിക്ഷയാണെന്ന കാര്യം സൌകര്യപൂര്‍വ്വം മറന്നിട്ട് അധികാരപ്രമത്തത, ധാര്‍ഷ്ട്യം, സ്വജനപക്ഷപാതം, തുടങ്ങി സര്‍വ്വ വിധ ജനവിരുദ്ധ നടപടികളിലും പെണ്ണ് പിടി അടക്കമുള്ള ജീർണ്ണതകളിലും   മുഴുകി ജീവിച്ചു.  തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പോലും ദിനം പ്രതി വിവാദ തീരുമാനങ്ങൾ എടുക്കുകയും പിന്നീട് അവ ഉപേക്ഷിക്കേണ്ടി  വരികയും ചെയ്തു. 

ഇതിനെയെല്ലാം മൂടി വയ്ക്കാനായി ശതകോടി സഹസ്ര കോടി പദ്ധതികൾ വികസനമെന്ന പേരിൽ അവതരിപ്പിച്ചപ്പോൾ വിലക്കയറ്റമോ സാധാരണക്കാരെയും പാവപ്പെട്ടവരെയും ബാധിക്കുന്ന പ്രശ്നങ്ങളിൽ നിന്ന് മുഖം തിരിച്ചു നിന്നപ്പോൾ അടിസ്ഥാന വിഭാഗങ്ങളിൽ ഉണ്ടായ അസ്വസ്ഥത മുഖ്യമന്ത്രിയും അദ്ദേഹത്തിൻറെ അനുചരവൃന്ദവും കണ്ടില്ലെന്നു നടിച്ചു. ജനങ്ങളുടെ നെഞ്ചില്‍ കയറിയുള്ള പൊറാട്ട് നാടകം കളി കണ്ടു മടുത്ത ജനതയുടെ നല്ലൊരു ശതമാനം എങ്ങനെ ഇവരെ ഒരു പാഠം പഠിപ്പിക്കണം എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് പൊതു തിരഞ്ഞെടുപ്പ് എന്ന ആയുധം അവരുടെ കയ്യില്‍ കിട്ടുന്നത്. 

ഉമ്മൻ ചാണ്ടിയും കൂട്ടരും എതിരാളികള്‍  ഒട്ടും ശക്തരല്ലെന്ന് ധരിച്ചു വശായിപ്പോയി. ഇടതുപക്ഷത്തെ പാർട്ടികൾ തമ്മിലുള്ള പ്രശ്നങ്ങളും പാർട്ടികൾക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും തങ്ങൾക്കനുകൂലമാക്കാമെന്ന് വ്യാമോഹിച്ചു. അത്തരം പ്രശ്നങ്ങളെ ആളിക്കത്തിക്കാൻ ആവത്‌ ശ്രമിച്ചു. ബി ജെ പി യുടെയും പുതിയ പാർട്ടിയായ ബി ഡി ജെ എസിന്റെയും സാന്നിധ്യം ഇടതുപക്ഷത്തെ ശോഷിപ്പിച്ചോളും എന്ന  വ്യർത്ഥചിന്തയും ഉമ്മൻ ചാണ്ടിയെ നയിച്ചു. അത്തരം വർഗീയ ചേരിയെ വളരെ മൃദുവായി പിന്താങ്ങുന്ന നയം അരുവിക്കരയിൽ പരീക്ഷിച്ച് അദ്ദേഹം വിജയം കാണുകയും ചെയ്തു. മാത്രവുമല്ല, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജനം നല്കിയ മുന്നറിയിപ്പിനെ അവഗണിക്കുകയും ചെയ്തു.ഒരു രക്ഷാ പ്രവർത്തനം എന്ന നിലയിൽ കുറ്റാരോപിതർ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നില്ക്കാനുള്ള സുധീരന്റെ നിർദേശം ഉമ്മൻ ചാണ്ടി നിർദ്ദാഷിണ്യം അട്ടിമറിച്ചു.  ജനസമ്പർക്കം എന്ന പേരിൽ, ഗതികെട്ടവനും ഊതിക്കുടിക്കാനില്ലാത്തവനും നക്കാപ്പിച്ച കൊടുത്ത് ആളുകളുടെ കയ്യിൽ പൊടിയിടാമെന്ന് ധരിച്ചു. അതും ചീറ്റി.  ഭരണം അവസാനിക്കാൻ നേരം, നാട്ടുകാരെ പറ്റിക്കാൻ വേണ്ടി, പണി പോലും തുടങ്ങാത്ത പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ നടന്നു. അതും ജനം തിരിച്ചറിഞ്ഞു. ഒടുക്കം, ഇടതു പക്ഷത്തെ വികസന വിരുദ്ധരായി ചിത്രീകരിച്ചു കൊണ്ട് വർഗീയ ചേരിയെ തലോടി നിർത്തുന്ന കുതന്ത്രം വ്യാപകമായി പ്രയോഗിച്ചു. ഉമ്മൻചാണ്ടീ, നിങ്ങൾ ഒരു കാര്യം ഓർക്കണമായിരുന്നു. ബുദ്ധി നിങ്ങൾക്ക് മാത്രമല്ല ഉള്ളത്. ജനങ്ങളും വായിലൂടെ ആണ് ഭക്ഷിക്കുന്നത്. കുറച്ച് ബുദ്ധി ഞങ്ങൾക്കും ഉണ്ട്. ബുദ്ധിമാന്മാരായ ജനങ്ങള്‍ ഇത്തരം ചെപ്പടിവിദ്യകൾ കൃത്യതയോടെ തിരിച്ചറിഞ്ഞു. ഒരു പക്ഷെ, വികസന വിരുദ്ധതയെക്കാളും വര്‍ഗ്ഗീയതയെക്കാളും കൊടിയ വിഷവിപത്തായി അഴിമതിയെയും ജനവിരുദ്ധതയെയും കണ്ടു. ജനഹിതം മാനിക്കാതെ നെറി കെട്ട ഭരണം നടത്തിയതിലുള്ള ജനങ്ങളുടെ അമര്‍ഷം അണ പൊട്ടിയപ്പോള്‍ കോണ്‍ഗ്രസ്‌ മുന്‍പെങ്ങുമില്ലാത്ത വിധം നിയമസഭയിലെ ഒരു ചെറിയ കക്ഷിയായിപ്പോയി. ജനങ്ങളുടെ വോട്ട് വാങ്ങി ജയിച്ചു പോന്നാല്‍ പിന്നെ അഞ്ചു വർഷം അവരുടെ തലയിൽ കയറിയിരുന്നു കാഷ്ടിക്കാം എന്നും എന്ത് വൃത്തികേടിനെയും വികസനം എന്ന ഒറ്റമൂലി കൊണ്ട് മറി കടക്കാം എന്നും ധരിച്ച വങ്കത്തരത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് ഈ തോൽവി. 

ഇപ്പോൾ സംഭവിച്ചിരിക്കുന്ന ഈ സ്ഥിതി വിശേഷത്തെ ഇടതുപക്ഷം അർഹിച്ചിരുന്ന ഒരു വിജയം എന്നതിനേക്കാള്‍ ഉമ്മൻചാണ്ടിയും സംഘവും  ഇരന്നു വാങ്ങിയ കനത്ത തോല്‍വി എന്നാണു വിശേഷിപ്പിക്കപ്പെടേണ്ടത്. ഒന്ന് കൂടി വ്യക്തമായി പറഞ്ഞാല്‍ ഇടതു പക്ഷത്തിന്റെ മേന്മ കണ്ടു ഭ്രമിച്ചു പോയ വോട്ടര്‍ സമ്മാനിച്ചത്‌ എന്നതിനപ്പുറം ഉമ്മൻ ചാണ്ടി ഭരണത്തോടുള്ള ശക്തമായ വിയോജിപ്പാണ്. ഈ കൊള്ളക്കാർക്കിടയിലും, താരതമ്യേന നല്ല പ്രവർത്തനം കാഴ്ച്ച വച്ചവരെ ജനം അംഗീകരിച്ച കാഴ്ചയും നമുക്ക് കാണാം. ഷാഫി പറമ്പിൽ, ബൽറാം, എൽദോസ് കുന്നപ്പിള്ളി, ശബരിനാഥൻ ഒക്കെ അക്കൂട്ടത്തിൽ പെട്ടവരാണ്. കള്ളന് കഞ്ഞി വയ്ക്കുന്നവരുടെ ധാർഷ്ട്യത്തിനും ധിക്കാരത്തിനും വക്താക്കൾ ആയി ചാനലുകൾ കയറിയിറങ്ങുന്ന മാന്യന്മാരെ എല്ലാം മുഖമടച്ച് അടി കൊടുത്ത് പുറത്തിരുത്തിയ കാഴ്ചയും കണ്ടു കഴിഞ്ഞു. ഇതിലെല്ലാം ഉപരി വലിയൊരു യുവ നിറയെ ആണ് കക്ഷി ഭേദമില്ലാതെ ജനങ്ങൾ പ്രതിനിധികളായി തിരഞ്ഞെടുത്ത് വിട്ടിരിക്കുന്നത്. അഴിമതിവിരുദ്ധത എന്ന മുഖംമൂടിയും അണിഞ്ഞു കൊണ്ട് അവസരവാദ രാഷ്ട്രീയം പറഞ്ഞ കക്ഷികളും അപ്രസക്തരായ കാഴ്ചയും ശുഭസൂചകമാണ്. പിന്നെ, സംസ്ഥാനത്തെ പൊതുവികാരം എന്ത് തന്നെയായാലും വേണ്ടില്ല ഞങ്ങൾക്ക് ഒരു രാഷ്ട്രീയമേ ഒള്ളൂ എന്ന് പ്രഖ്യാപിച്ചു ഒരേ ആള്ക്കാരെ സ്ഥിരമായി ജയിപ്പിക്കുന്ന പ്രദേശക്കാരെപ്പറ്റി  നോ കമന്റ്സ്...ഒരു പരിധി വരെ അവർ തന്നെയാണ് ഇത്തരം കൊള്ളക്കാരെ ഉൽപ്പാദിപ്പിക്കുന്നത്. 

സ്വന്തം ജയത്തില്‍ അഹങ്കാരം കൊള്ളാതെ പുറത്തായവരുടെ വീഴ്ചയില്‍ നിന്ന് പാഠം ഉള്‍കൊണ്ടു ജനപക്ഷത്തുനിന്ന് ഭരിക്കാന്‍ വിജയിച്ചവര്‍ക്ക് കഴിയട്ടെ....മതനിരപേക്ഷതയിലും ക്ഷേമസങ്കല്പ്പങ്ങളിലും അധിഷ്ടിതമായ ഉറച്ച ഒരു ഭരണം ഇവിടെ സംജാതമാവട്ടെ. ഇടതുപക്ഷത്തിനും അത് നയിക്കുന്ന സർക്കാരിനും  എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

താത്വികമായ ഒരു അവലോകനം : മദ്യപാനികളും ബാർ മുതലാളിമാരും തമ്മിൽ പ്രകൃത്യാ അകൽച്ചയിലായിരുന്നെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു എന്ന് വേണം കരുതാൻ. സൊമാലിയക്കാരും തക്കം പാർത്തിരിക്കുകയായിരുന്നു. കോടതിയും സരിതയും ഉത്ഘാടന നാടകങ്ങളും മറ്റു പല ഘടകങ്ങളും....റാഡിക്കലായുള്ള ഒരു മാറ്റമല്ല...അങ്ങിനെയാണ് തിരഞ്ഞെടുപ്പ് നമുക്ക് പ്രതികൂലമായി ഭവിച്ചത്...


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/groups/224083751113646/

Saturday, 30 April 2016

രണ്ട് കുതിരച്ചന്തികളുടെ വീതിയും തീവണ്ടിയും തമ്മിലെന്ത് ബന്ധം....!!!!????


കുറച്ചു നാളുകൾക്ക് മുൻപ് ട്രെയിന്‍ സര്‍വീസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഫ്രഞ്ച് റെയില്‍വെ 2000 പുതിയ തീവണ്ടികള്‍ക്ക് കരാര്‍ നല്‍കി. കരാര്‍ പ്രകാരം എത്തിയ പുതിയ ട്രെയിനുകള്‍ സര്‍വീസ് തുടങ്ങാന്‍ ഒരുങ്ങിയപ്പോഴാണ് ട്രെയിന്റെ വീതി അല്‍പം കൂടുതലാണെന്ന് മനസ്സിലായത്; ഓടിച്ചാല്‍ പ് ളാറ്റ്‌ഫോമുകളില്‍ ഉരയുമെന്ന സ്ഥിതി. അളവ് കൊടുത്തതില്‍ വന്ന പിശക് കുരുക്കായി എന്ന് പറഞ്ഞാല്‍ മതി. ഒടുവിൽ ഏകദേശം 50 ദശലക്ഷം പൌണ്ട് ചിലവാക്കി, 1300 പ്ലാറ്റ്ഫോമുകളോളം പുതിയ ട്രെയിനിന്റെ വീതിക്കനുസരിച്ച് പുതുക്കി പണിയുകയാണ് റെയിൽവേ അധികൃതർ. (വാര്‍ത്ത‍ വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക ==>> http://www.mathrubhumi.com/story.php?id=456238 ). 

ഒരു നിർമ്മിതിയുടെ അളവ് നിശ്ചയിക്കുമ്പോള്‍ അതിനു മറ്റു പലതിന്റെയും അളവുമായി ഒരു പാരസ്പര്യം തീർച്ചയായും ഉണ്ടാവില്ലേ?  എന്തായാലും ഒരു തീവണ്ടി ഡിസൈൻ ചെയ്യുമ്പോഴും നിർമ്മിക്കുമ്പോഴും അതിന്റെ വീതിയും പാളങ്ങളുടെ അളവും കടന്നു പോവുന്ന ടണലുകളുടെ അളവും തമ്മിലുള്ള പാരസ്പര്യം കണിശമായും നോക്കേണ്ടതല്ലേ. അളവുകള്‍ തമ്മിലുള്ള പാരസ്പര്യം പറയുമ്പോള്‍ നെറ്റില്‍ പ്രചാരത്തിലുള്ള ഒരു കെട്ടു കഥ വായിച്ചത് ഓര്‍മ്മ വന്നു. എന്റെ പഴയ ഒരു പോസ്റ്റില്‍ സാന്ദര്‍ഭികമായി ഈ കഥ ഒരിക്കല്‍ എഴുതിയിട്ടുണ്ട്. ആവര്‍ത്തനത്തിന് മുന്‍കൂര്‍ മാപ്പ്. 

ഒരു ബഹിരാകാശ പേടകം (സ്പെയ്സ് ഷട്ടിൽ) ലോഞ്ചിംഗിന് മുന്‍പ് കാണുമ്പോള്‍ അതിന്റെ ഇരു വശത്തും രണ്ട് വലിയ വാണങ്ങള്‍ ഇരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ. ഇവയെ സോളിഡ് റോക്കറ്റ് ബൂസ്റ്ററുകൾ അഥവാ എസ്.ആർ.ബികൾ എന്നാണ് സാങ്കേതികമായി വിളിക്കുന്നത്‌. ഈ എസ്.ആർ.ബികൾ ആദ്യമായി രൂപകല്‍പ്പന ചെയ്തപ്പോള്‍ അവ തമ്മിലുള്ള അകലം നാലടി എട്ടര ഇഞ്ചായിരുന്നു. ഈ വീതി എങ്ങനെയാണ് നിശ്ചയിച്ചത് എന്നറിയാമോ ? നിര്‍മ്മിക്കപ്പെടുന്ന ഫാക്ടറിയിൽ നിന്ന് ഷട്ടിൽ ലോഞ്ചിംഗ് സൈറ്റിലേയ്ക്ക് ട്രെയിനിലാണ് ഈ എസ്.ആർ.ബികൾ എത്തിച്ചിരുന്നത്.  ഈ വഴിയിൽ പര്‍വതഭാഗത്ത് ഒരു തുരങ്കം കടന്നായിരുന്നത്രേ  റെയില്‍പ്പാളം വരുന്നത്. അതുകൊണ്ട് ആ തുരങ്കത്തിന്റെ വീതി കണക്കാക്കി വേണമായിരുന്നു എസ്.ആർ.ബി.യുടെ വീതിയും നിശ്ചയിക്കാൻ. റെയില്‍പ്പാളത്തേക്കാൾ വളരെ കുറച്ചു വീതിയേ തുരങ്കത്തിന് കൂടുതലുള്ളൂ. അപ്പോള്‍ ശാസ്ത്രജ്ഞന്‍മാര്‍ തീരുമാനിച്ചത്രേ റെയില്‍പ്പാളത്തിന്റെ വീതിയായ നാലടി എട്ടര ഇഞ്ചായിരിക്കണം എസ്.ആർ.ബികളുടെ വീതി എന്ന്. വിശദമായി പറഞ്ഞാല്‍, അമേരിക്കയിലെ രണ്ടു റെയില്‍പ്പാളങ്ങളിലെ റെയിലുകൾക്കിടയിലുള്ള അകലം (റെയില്‍ സ്റ്റാൻഡേഡ് ഗേജ്) നാലടി എട്ടര ഇഞ്ചാണ്. അതിശയകരമാം വിധം വിചിത്രമായ ഈ ഒരളവ്‌ എങ്ങനെ വന്നു. ഉത്തരം, ബ്രിട്ടണിലും അങ്ങനെയായതു കൊണ്ട് വന്നു എന്നാണ്. കാരണം ബ്രിട്ടിഷുകാരാണ് അമേരിക്കയിലും റെയിൽ പണിതത്. ബ്രിട്ടിഷുകാര്‍ക്ക്  ഈ അളവെവിടുന്നു  കിട്ടി? റെയിൽവേ വരും മുമ്പ് ബ്രിട്ടണിലുണ്ടായിരുന്ന ട്രാംവേ പണിതവർ തന്നെയാണ് ആദ്യമായി റെയിൽവേയും  പണിതത്. ട്രാംവേയിൽ അവർ ഉപയോഗിച്ചിരുന്ന ഗേജും നാലടി എട്ടര ഇഞ്ചു തന്നെയായിരുന്നു.


അവർക്ക്  ഈ അളവ്  എവിടന്നു കിട്ടി? ട്രാംവാഗണുകൾ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന പണിയായുധങ്ങൾ തന്നെയാണ് ട്രാംവേ ഉണ്ടാക്കാനും അവർ ഉപയോഗിച്ചത്. വാഗണുകളുടെ രണ്ടു വശത്തെ ചക്രങ്ങൾക്കിടയിലുള്ള ദൂരം അതായിരുന്നു.


വാഗണുകളുടെ  ചക്രങ്ങള്‍ തമ്മിലുള്ള ദൂരം എങ്ങനെ നാലടി എട്ടര ഇഞ്ചായി ? കാരണം ഇതാണ്,  അക്കാലത്തെ ബ്രിട്ടണിലെ റോഡുകളിലെ ചക്രച്ചാലുകൾ തമ്മിലുള്ള അകലം അതായിരുന്നു.


എങ്ങനെയാണ് റോഡുകളിലെ ചക്രലുകളുടെ വീതി നാലടി എട്ടര ഇഞ്ചായത് ? റോമാ സാമ്രാജ്യക്കാർ അവരുടെ അധിനിവേശ കാലത്താണ് അവരുടെ സൈനിക ആവശ്യങ്ങൾക്കായി യൂറോപ്പിലെ ആദ്യകാല ദീർഘദൂര റോഡുകൾ ഈ പറഞ്ഞ വീതിയില്‍ പണിതത്.


എന്നാലും, ചക്രച്ചാലിന്റെ ഈ വീതി എവിടെ നിന്ന്  വന്നു? ഉത്തരം അതിശയജനകമാണ്; റോമിലെ അശ്വരഥങ്ങളുടെ ചക്രങ്ങൾ ഓടിയോടി ഉണ്ടായതാണ് അവിടത്തെ രഥചക്രച്ചാലുകള്‍.  ഇരട്ടക്കുതിരകൾ വലിക്കുന്ന രഥങ്ങളായിരുന്നു അക്കാലത്ത് റോമിൽ ഉപയോഗിച്ചിരുന്നതത്രേ. ആദ്യ രഥ നിര്‍മാണത്തിനു ഉപയോഗിച്ച വീതി എന്നത് അതില്‍ പൂട്ടാന്‍ ഉദ്ദേശിച്ചിരുന്ന രണ്ട് കുതിരകളുടെ ചന്തികളുടെ വീതിയായ നാലടി എട്ടര ഇഞ്ചായിരുന്നു പോലും. പിന്നീടങ്ങോട്ട് അതി വിസ്തൃതമായ റോമാ സാമ്രാജ്യം മുഴുവൻ ആ ഒരൊറ്റ അളവിലായിരുന്നുവത്രേ രഥ നിര്‍മാണം. 


ചുരുക്കി  പറഞ്ഞാല്‍,  ശാസ്ത്ര ലോകത്തിലെ  ഏറ്റവും മഹത്തായ ഒരു കണ്ടു പിടിത്തം എന്ന് വിശേഷിപ്പിക്കാവുന്ന സേപ്സ് ഷട്ടിലിന്റെ  ഒരു പ്രധാനഘടകത്തിന്റെ വീതിക്കു പോലും അതുമായി യാതൊരു പുലബന്ധവുമില്ലാത്ത രണ്ടു കുതിരച്ചന്തികളുടെ വീതിയാണ് മാനദണ്ഡം ആയത് എന്നാണു ഇന്റര്‍നെറ്റില്‍ പ്രചുര പ്രചാരം നേടിയ ഈ നുണക്കഥ നമ്മോട് പറയുന്നത്. ഈ ഗോസിപ്പ് വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നു തന്നെയാണ് വിദഗ്ദ്ധന്മാര്‍ അന്തിമ തീര്‍പ്പും കല്‍പ്പിച്ചിരിക്കുന്നത്. 

എന്തായാലും ഫ്രാന്‍സില്‍ പറ്റിയ അബദ്ധവും കുതിരച്ചന്തികളും തമ്മില്‍ ബന്ധമില്ലെന്ന് തന്നെ വേണം കരുതാന്‍....പക്ഷെ അതിശയകരമായ സത്യം മറ്റൊന്നാണ്...ഫ്രാന്‍സ് പോലെയുള്ള ഒരു അതി വികസിത രാജ്യത്ത്‌ ഇത്തരം ഒരു തെറ്റ് എങ്ങനെ പറ്റി...ആ...അവര്‍ അന്വേഷിച്ചു കണ്ടു പിടിക്കട്ടെ അല്ലെ... 

(താഴെക്കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്‌താല്‍ മുകളിലെ കഥയുടെ ഒറിജിനല്‍ ഇംഗ്ലീഷ് രൂപം വായിക്കാം http://www.astrodigital.org/space/stshorse.html )

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


Monday, 11 April 2016

പടക്കങ്ങൾ ഒരു വീക്ക്നസ്സ് ആയവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്.....

ഓഫീസിലെ  തിരക്ക് കാരണം ബ്ലോഗിൽ ഒരു പോസ്റ്റ്‌ ഇട്ടിട്ട് കുറച്ചു കാലമായി. ഇന്നലെ നടന്ന പുറ്റിങ്ങൽ ഉത്സവ വെടിക്കെട്ടിന്റെ വാർത്തകൾ കണ്ടിട്ട് എഴുതാതിരിക്കാൻ തോന്നിയില്ല. 

"അപകടത്തിൽ ഇരകളായ എല്ലാ വ്യക്തികളുടെയും അവരുടെ വേണ്ടപ്പെട്ടവരുടെയും വേദനയിലും ദുഖത്തിലും മനസാ പങ്ക് ചേരുന്നു."





ഒരിക്കൽക്കൂടി നിസ്സഹായരായ ജനക്കൂട്ടത്തിനിടയിലേക്ക് മരണവും വേദനകളും  വന്നു പതിച്ചു. വർണ്ണ വിസ്മയങ്ങളും ശബ്ദഘോഷങ്ങളും സമ്മാനിച്ച ഉത്സവപ്പറമ്പ് നിമിഷ നേരങ്ങൾ കൊണ്ട് ശവപ്പറമ്പായി. പുറ്റിങ്ങൽ ക്ഷേത്രത്തിലെ ഉത്സവഹർഷങ്ങൾ ആർത്തനാദങ്ങൾക്കും നെടുവീർപ്പുകൾക്കും വഴിമാറി. ദുരന്ത റിപ്പോർട്ട് വന്ന ശേഷം ദൃശ്യ മാധ്യമങ്ങളിൽ പലവുരു കേട്ട; കേട്ടു കൊണ്ടിരിക്കുന്ന   ഒരു വാചകമുണ്ട്; 


"ഇനിയെങ്കിലും ഇതൊക്കെ നിരോധിക്കേണ്ടതല്ലേ ? " 

വളരെ പ്രസക്തമെന്ന് തോന്നാവുന്ന ഒരു ചോദ്യം. ഇത്തരം ദുരന്തങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ ഉടനടി മുന്നോട്ടു വയ്ക്കപ്പെടുന്ന ചില പരിഹാരങ്ങൾ ആണ് നിരോധനം, നിയന്ത്രണം എന്നൊക്കെയുള്ളത്. അത്തരം കാര്യങ്ങൾ നമുക്ക് അവസാനം നോക്കാം. 

വെടിമരുന്ന് കേരളത്തിൽ എത്തിപ്പെട്ടതിന്റെ ഒരു ലഘു ചരിത്രം മുൻപെങ്ങോ വായിച്ച ഒരു ബ്ലോഗ്‌ പോസ്റ്റിൽ  ഉണ്ടായിരുന്നു. ആധികാരകതയെ പറ്റി ഉറപ്പില്ലാത്ത ആ വിവരണം ഏ താണ്ട് ഇപ്പ്രകാരമായിരുന്നു. ചൈനാക്കാർ ആണത്രെ ആദ്യമായി വെടി മരുന്ന് നിർമ്മിച്ചത്. വ്യാളികൾ മുതലായ ദോഷകാരികളായ മാരണങ്ങളെ ഓടിക്കാനായിരുന്നു ചൈനക്കാർ വെടി വച്ചിരുന്നത്. വിശദമായി പറഞ്ഞാൽ, മനുഷ്യന് വന്നു ഭവിക്കുന്ന അസുഖങ്ങൾ, അപകടങ്ങൾ, ധനനഷ്ടം, മാനഹാനി, ഐശ്വര്യക്കേട്‌ എന്നിവയ്ക്ക് കാരണമായി ചൈനക്കാർ കരുതുന്ന വ്യാളികൾ എന്നാ ഭീകരന്മാരെ തുരത്താനാണ് അവർ വെടിക്കെട്ട്‌ ഉപയോഗിച്ചത്. മറ്റെന്തോ കണ്ടെത്താൻ വേണ്ടി നടത്തിയ രാസപരീക്ഷണങ്ങൾക്കിടയിൽ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും നിറങ്ങളോട് കൂടി വലിയ ഉയരങ്ങളിലേക്കു ചിന്നിച്ചിതറുകയും ചെയ്യുന്ന രാസവസ്തുക്കൾ  ചൈനീസ് ശാസ്ത്രജ്ഞൻമാരുടെ ശ്രദ്ധയിൽ പെട്ടതത്രെ. പിന്നെ അത്തരം രാസവസ്തുക്കളെ ഇഷ്ടാനുസരണം ഉണ്ടാക്കിയെടുക്കാനും അതിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കാനും പഠിച്ചതോടെ ചൈനക്കാർ വെടിമരുന്നിന്റെയും വെടിക്കെട്ടിന്റെയും ഉപജ്ഞാതാക്കൾ എന്ന നിലയിൽ  അറിയപ്പെടാൻ തുടങ്ങി. ഇത് എന്തിന് വേണ്ടി ഉപയുക്തമാക്കാം എന്ന ചിന്ത അവരെ  കാണണം. അന്നൊക്കെ വന്യമൃഗങ്ങളെ പേടിപ്പിക്കാൻ വലിയ തമ്പോർ മുഴക്കുന്ന  പതിവുണ്ടായിരുന്നു. പിന്നീട് തമ്പോറിനു പകരം വെടി വച്ച്‌ മൃഗങ്ങളെ ഓടിക്കാൻ തുടങ്ങി. അതിനും ശേഷമായിരിക്കണം വ്യാളികൾക്കെതിരെ വെടി വയ്ക്കാൻ തുടങ്ങിയത്. എന്തായാലും ചൈനക്കാരുടെ പുതിയ കണ്ടുപിടുത്തത്തെ പറ്റി അറിഞ്ഞ ഗ്രീക്കുകാർ വെടിമരുന്ന് തേടി ചൈനയിൽ എത്തി. പക്ഷെ, വെടിമരുന്നിന്റെ ട്രാൻസ്പോർട്ടേഷൻ ഒരു വൻ പ്രശ്നമായിരുന്നു. കനത്ത ചൂടിൽ പാതിവഴിക്കിടെ തന്നെ സംഗതി പൊട്ടിത്തെറിക്കും. വെടിമരുന്നിന്റെയും അത് കൊണ്ടുവരാൻ പോയവന്റെയും കച്ചവടം പാതി വഴിയിൽ അവസാനിക്കും. ഇതൊരു തുടർക്കഥ ആയപ്പോൾ ഗ്രീക്കുകാർക്ക്‌ ബുദ്ധി തെളിഞ്ഞു. ചൈനാക്കാർക്ക് ഒരു കപ്പല്‍ കൊടുത്തിട്ട് പകരം ഒരു വെടിമരുന്നു നിർമ്മാണ വിദഗ്ധനെ ഗ്രീക്കുകാർ ചൈനയിൽ നിന്ന് സ്വന്തമാക്കി. ഗ്രീക്കുകാർ വെടിമരുന്നിനെ യുദ്ധങ്ങളിൽ വൻ സ്ഫോടനങ്ങൾ ഉണ്ടാക്കാൻ ആണ് ഉപയോഗിച്ചത്. തുടർന്ന്, വെടിമരുന്ന് പിന്നീട് ഗ്രീസിൽ നിന്നു യൂറോപ്പിലേക്കും പോർച്ചുഗലിലേക്കും യാത്രയായി. പോർ ച്ചുഗീസുകാർ  വെടിമരുന്ന് ഉപയോഗിച്ച് പീരങ്കികൾ ഉണ്ടാക്കി. അവരുടെ കപ്പലുകളിലെല്ലാം അവർ വെടിമരുന്ന് നിറച്ച പീരങ്കികൾ ഉറപ്പിച്ചു. ഡമ്മി കപ്പലുകൾ നിർമ്മിച്ച് അവയിൽ വിജയകരമായി പരീക്ഷിച്ചു. എവിടെ  എങ്ങനെ കൃത്യതയോടെ വെടി വയ്ക്കണമെന്നും പഠിച്ചു. അധിനിവേശത്തിന്റെയും പിടിച്ചടക്കലിന്റെയും  പടയോട്ടങ്ങളുടെ ചരിത്രത്തിൽ ഈ വെടിമരുന്നിന് ചെറുതല്ലാത്ത സ്ഥാനമുണ്ട്.  പോർച്ചുഗലിൽ നിന്ന് പറങ്കികൾ വഴി അതിവേഗം വെടിമരുന്ന് ലോകമെങ്ങും വ്യാപിച്ചു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം വെടിമരുന്നിനെ ഹൈ എക്‌സ്‌പ്ലോസീവ് പട്ടികയിൽപ്പെടുത്തുകയും അത് യുദ്ധമുഖത്തു നിന്നു പിന്മാറുകയും ചെയ്തു.  പറങ്കികളിൽ നിന്ന് തന്നെയാണ് വെടിമരുന്ന് മലയാളിക്കും കിട്ടിയത് എന്നാണ് നിരീക്ഷണം. നമ്മളതിനെ ഗംഭീര വെടിക്കെട്ടുകൾക്ക് ഉപയോഗിക്കുകയും ചെയ്തു. 

ചൈനയിൽ വെടിമരുന്ന് ഉണ്ടാക്കുന്നയാൾക്ക് സൂപ്പർ ഹീറോ പരിവേഷമായിരുന്നത്രേ. മണ്ണിനടിയിൽ കുഴിച്ചിട്ടിട്ടായിരുന്നത്രേ അവർ വെടിമരുന്ന് പരീക്ഷിച്ചിരുന്നത്. പോർച്ചുഗീസുകാർ വെടിമരുന്നു കൈകാര്യം ചെയ്യിപ്പിച്ചിരുന്നത് യുദ്ധതടവുകാരെ കൊണ്ടും അറബികൾ  വെടിമരുന്നു കൈകാര്യം ചെയ്യിപ്പിച്ചിരുന്നത് ആഫ്രിക്കയിൽ നിന്നും കൊണ്ടു വന്ന അടിമകളെക്കൊണ്ടും ആയിരുന്നത്രെ. ഇതത്രയും വെടിമരുന്നിന്റെ അപകട സാധ്യത മുന്നിൽ കണ്ടാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 

ഇനി ചരിത്രം അവിടെ നിൽക്കട്ടെ. വർത്തമാന കാലത്തേക്ക് വന്നാൽ, ഈ ഭൂമിയിൽ വെടിക്കെട്ട്‌ നടക്കുന്ന ഏക നാടൊന്നുമല്ല കേരളം. ജനീവയിലും റിയോ ഡി ജനീറോയിലും ഓസ്ട്രേലിയയിലും അമേരിക്കയിലും ഇംഗ്ലണ്ടിലും മാൽട്ടായിലും ദുബായിലും സിംഗപ്പൂരിലും അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോക പ്രശസ്തമായ വെടിക്കെട്ടുകൾ നടക്കാറുണ്ട്. അവിടെയൊന്നും ഇവിടത്തെപ്പോലെ വ്യാപകമായ അപകടങ്ങൾ ഉണ്ടാകാറില്ല. അങ്ങനെ നോക്കുമ്പോൾ കരിമരുന്ന് പ്രയോഗം എന്നത് അതിൽത്തന്നെ അപകടം പിടിച്ചതോ പൂർണ്ണമായും നിരോധിക്കപ്പെടേണ്ടതോ അല്ല എന്ന് മനസ്സിലാക്കാം; മറിച്ച് വേണ്ടത്ര നിയന്ത്രണങ്ങളോടെയും സുരക്ഷാ മുൻ കരുതലുകളോടെയും നടത്തുക എന്നതായിരിക്കും അപകട നിവാരണത്തിന് കൂടുതൽ മെച്ചപ്പെട്ട വഴി. 

ഇപ്പോൾ നടന്നതും മുൻപ്‌ നടന്ന് മറന്നു പോയതുമായ ചെറുതും വലുതുമായ അപകടങ്ങൾ ചില ചോദ്യങ്ങൾ നമ്മുടെ സമൂഹ മനസാക്ഷിക്ക് മുൻപിൽ വയ്ക്കുന്നുണ്ട്‌.....

നമ്മുടെ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അപകടങ്ങൾ ഒഴിവാക്കാൻ പര്യാപ്തമായിരുന്നോ?

ആയിരുന്നെങ്കിൽ, അവ പാലിക്കപ്പെടാതെ പോയതിന് ആരാണ് ഉത്തരവാദികൾ ?

വെടിക്കെട്ട് തടയണമെന്ന നാട്ടുകാരുടെ പരാതിയും കളക്ടറുടെ അനുമതി നിഷേധവും അവഗണിച്ചു വെടിക്കെട്ട് നടത്തിയതിനു പിന്നിൽ ഏത് ശക്തികളാണ് പ്രവർത്തിച്ചത് ?

കരിമരുന്ന് പ്രയോഗത്തിന്റെ കരാറുകാരനും അതിലെ തൊഴിലാളികൾക്കും സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ ഔപചാരികമായ ശാസ്ത്രീയ പരിശീലനം സിദ്ധിച്ചിട്ടുണ്ടോ ?

ഇത്തരം ഒരപകടം ഉണ്ടായാൽ ആവശ്യം ഉണ്ടായിരിക്കേണ്ട സുരക്ഷാ - അഗ്നി ശമന സംവിധാനങ്ങൾ അവിടെ ഉണ്ടായിരുന്നോ ?

ഫയർ  എഞ്ചിൻ, ആംബുലൻസ് മുതലായ സൌകര്യങ്ങൾ ഒരുക്കിയിരുന്നോ ?

വെടിക്കെട്ടിന്റെ 840 മീറ്റർ പരിധിയിൽ ആളുകൾ  നിൽക്കാൻ പാടില്ല എന്ന നാഷണൽ കൗൺസിൽ ഓഫ് ഫയർ വർക്ക്‌സ് സേഫ്റ്റിയുടെ നിർദ്ദേശം പാലിക്കാൻ സാധിക്കുന്ന എത്ര വെടിക്കെട്ട്‌ വേദികൾ കേരളത്തിൽ കണ്ടെത്താൻ കഴിയും ?

വെടിക്കെട്ട് നടക്കുന്ന സ്ഥലവും കമ്പപ്പുരയും തമ്മിൽ  100 മീറ്ററിലധികം ദൂരം വേണമെന്ന നിയമവും രാത്രി പത്തുമണിക്ക് ശേഷം വെടിക്കെട്ടുകൾ നടത്തരുതെന്ന നിയമവും എന്ത് കൊണ്ട് പാലിക്കപ്പെടാതെ പോയി ?

അനുവദനീയമല്ലാത്ത രാസവസ്തുക്കളുടെ ഉപയോഗം, അനുവദനീയമായ പരിധിക്ക് പുറത്തുള്ള രാസവസ്തുക്കളുടെ ഉപയോഗം, പ്രതികൂലവും അപകടസാധ്യതയുമുള്ള കാറ്റും മറ്റ് അന്തരീക്ഷവ്യതിയാനം മുതലായ കാര്യങ്ങൾ ഇല്ലെന്ന് ഉറപ്പാക്കാനുള്ള കാര്യക്ഷമമായ എന്ത് സംവിധാനമാണ് നമുക്കുള്ളത് ?

നമ്മുടെ  സമൂഹത്തിന്റെ അടിസ്ഥാനമായ സുരക്ഷാബോധത്തിന് കാര്യമായ എന്തോ കുഴപ്പമില്ലേ ?  

അപകട സാധ്യതകൾ മുന്നിൽക്കണ്ട് നമ്മുടെ ആചാരങ്ങളിൽ പ്രായോഗികമായ ചെറിയ മാറ്റങ്ങളോ ലാളിത്യമോ വരുത്താനുള്ള അധികാരികളുടെ ശ്രമത്തെ നമ്മുടെ സമൂഹം എതിർത്ത് തോൽപ്പിക്കുകയല്ലേ പതിവ് ?

ദിനം പ്രതി വിശാലമായ പൊതു സ്ഥലങ്ങൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കേരളത്തിൽ, വളരെ പരിമിതമായ സ്ഥലത്ത് ഉഗ്ര സ്ഫോടനങ്ങൾ ഉൾപ്പെടുന്ന വെടിക്കെട്ട്‌ നടത്തണമെന്നു വാശിപിടിക്കുന്നത് ശരിയാണോ ?

ഏത് നിയമങ്ങളെയും നിയന്ത്രണങ്ങളെയും മതത്തിന്റെയും സമുദായത്തിന്റെയും പിന്തുണ കാട്ടി  മറികടക്കുന്നത് ക്രൂരമല്ലേ ?

പല വൻ ദുരന്തങ്ങളും ഉണ്ടാകുന്നത് ആവശ്യം പാലിക്കപ്പെടേണ്ട വളരെ ചെറിയ ചെറിയ അനവധി സുരക്ഷാ മുൻ കരുതലകളുടെ ഒറ്റക്കോ കൂട്ടമായോ ഉള്ള അവഗണനകളിൽ നിന്നല്ലേ ?

ഇത്തരം ദുരന്തങ്ങൾ കഴിഞ്ഞാൽ തന്നെ, അതിന്റെ കാര്യകാരണങ്ങൾ പഠിച്ച് മേലിൽ ഒരു ദുരന്തം ഒഴിവാക്കാൻ ശ്രമിക്കുന്നതിന് പകരം കമ്മിറ്റിക്കാരെയും കരാറുകാരനെയും പ്രതികളാക്കി തല കഴുത്തിലാക്കുന്ന ഗിമ്മിക്ക് കൊണ്ട് നമ്മൾ ഗുണപരമായ എന്ത് നേട്ടമാണ് ഉണ്ടാക്കാൻ പോകുന്നത് ?

ആചാരങ്ങൾ, അത് എത്ര പഴക്കം ഉള്ളതാണെങ്കിലും മനുഷ്യന്റെ ജീവനും ജീവിതത്തിനും ഭീഷണിയാണെങ്കിൽ ഉപേക്ഷിക്കുകയല്ലേ നല്ലത് ?

മത ചടങ്ങുകളിൽ നിയമലംഘനവും ദുരന്തങ്ങളും ഉണ്ടായാലും നിയമസംവിധാനങ്ങൾ നട്ടെല്ല് വളച്ചു വഴങ്ങിക്കൊടുക്കുന്നതിന് ഇനിയെങ്കിലും ഒരു അറുതി വരേണ്ടതല്ലേ ?

ആചാരങ്ങൾ ആർഭാടങ്ങൾക്കും ആഡംബരങ്ങൾക്കും വഴിമാറുമ്പോൾ സംഭവിക്കുന്ന ദുരന്തങ്ങളുടെ മരിക്കുന്നവരും ജീവിക്കുന്നവരുമായ ഇരകളുടെ കണ്ണീരിനും ചോരക്കും അതിന്റെ നടത്തിപ്പുകാരും അവരുടെ തലമുറകളും ഉത്തരം പറയേണ്ടി വരില്ലേ ?

ചുമ്മാ അന്തരീക്ഷ മലിനീകരണവും ശബ്ദ മലിനീകരണവും ഉണ്ടാക്കി പൊടിച്ചും കരിച്ചും പുകച്ചും കളയുന്ന ലക്ഷങ്ങൾ കൊണ്ട് എത്ര ദരിദ്രരുടെ പട്ടിണി മാറ്റാം; പണമില്ലാത്തതിന്റെ പേരിൽ പുര നിറഞ്ഞു നിൽക്കുന്ന പെൺകുട്ടികളുടെ മംഗല്യം നടത്താം; കിടപ്പാടമില്ലാത്ത എത്രയോ പേർക്ക് ഒരു കൂര വച്ച് കൊടുക്കാം ?

ഇത്തരം ദുരന്തങ്ങൾ തികച്ചും മനുഷ്യനിർമ്മിതമല്ലേ ?

ഈ ചോദ്യങ്ങൾ ഉദാഹരണങ്ങൾ മാത്രമാണ്. നിർമ്മലവും സത്യസന്ധവുമായ മനസാക്ഷിയിൽ നിന്ന്  ഉയരുന്ന ഇതുപോലുള്ള അനേകം ചോദ്യങ്ങൾക്ക് നിങ്ങളും ഞാനും നൽകുന്ന, നല്കേണ്ട ആത്മാർഥമായ മറുപടികൾക്ക് മാത്രമേ ദുരന്ത രഹിതമായ ഒരു നാളെയെ സമ്മാനിക്കാനാവൂ..... 


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Thursday, 31 March 2016

ഡൽഹിയിൽ നിന്ന് പെരുമ്പാവൂരിലേക്കും നിന്റെ വീട്ടിലേക്കും ഉള്ള ദൂരം കുറയുന്നതെന്ത്‌ കൊണ്ട് ?

ഡൽഹി  ബലാത്സംഗം പോലെ ദേശീയ അന്തർദേശീയ തലത്തിൽ  പൊതുജന ശ്രദ്ധയാകര്‍ഷിച്ച ഒരു സ്ത്രീ പീഢനമോ മാനഭംഗമോ സമീപകാല ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിക്കാണില്ല. രാത്രിയിൽ സുഹൃത്തിനോടൊപ്പം ബസ്സില്‍ സഞ്ചരിച്ച പെണ്‍കുട്ടിയെ ഓടുന്ന ബസ്സിൽ വെച്ച് ക്രൂരമായി ബലാൽസംഗം ചെയ്തിട്ട് മൃതപ്രായയാക്കി റോഡിൽ വലിച്ചെറിഞ്ഞ സംഭവം മുൻപെങ്ങുമില്ലാത്ത വിധം പൊതുസമൂഹം ചർച്ച ചെയ്യുകയും വൻ തോതിലുള്ള ജനകീയ പ്രക്ഷോഭത്തിന് തിരി കൊളുത്തുകയും ചെയ്തു. സത്യം പറഞ്ഞാൽ, ഈ സംഭവത്തിന്റെ മൈലേജിലാണ് ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ ജനങ്ങൾക്കിടയിൽ വന്‍ സ്വാധീനം ഉണ്ടാക്കിയത് പോലും. ഇത്തരം കൊടും ക്രൂരകൃത്യങ്ങള്‍ ചെയ്യുന്ന ചെകുത്താന്മാർക്കു വധശിക്ഷ തന്നെ കൊടുക്കാൻ പോന്ന അതിശക്തമായ നിയമം ഉണ്ടാക്കി ബലാൽസംഗക്കാരെ ഒക്കെ "ഇപ്പൊ ശരിയാക്കിത്തരാം" എന്ന് പറഞ്ഞിട്ട് ഒന്നും നടന്നു കണ്ടില്ല. വധശിക്ഷയ്ക്ക് പകരം ബലാത്സംഗവീരന്മാരുടെ 'പീഡന ഉപകരണം' മുറിച്ചു കളയണം എന്ന അഭിപ്രായം പോലും ചാനൽ ചർച്ചകളിൽ കേട്ടിരുന്നു. മരിച്ചു പോയ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ വരെ ഏതാണ്ടിതേ മട്ടിൽ പ്രതികരിച്ചിരുന്നു. എന്തായാലും, ഈ സംഭവത്തോടെ രാജ്യത്ത് ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്ന ഓരോ സ്ത്രീയുടെയും പ്രതീകമായി "നിർഭയ" എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഡൽഹി പെണ്‍കുട്ടി. 

ഡൽഹി സംഭവത്തോടെ ഇന്ത്യയിൽ ബലാത്സംഗം എന്ന ക്രൈമിനു വംശനാശം സംഭവിച്ചു പോകും എന്ന് പേടിച്ചവർക്ക് തുടർന്ന് വന്ന വാർത്തകൾ വലിയ ആശ്വാസമായി. ക്രൂരവും വ്യത്യസ്തവുമായ ബലാത്സംഗങ്ങൾ രാജ്യമൊട്ടാകെ നടന്നു. മറ്റെല്ലാ സംസ്ഥാനങ്ങളെയും ബഹുദൂരം പിന്നിലാക്കി ഉത്തർപ്രദേശ്‌ മെഡൽ പട്ടികയിൽ ഒന്നാമതെത്തി. രാജ്യത്തെ സ്ത്രീ സുരക്ഷ മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ വളരെയേറെ അപകടത്തിലാണെന്ന ചുവരെഴുത്താണ് വര്‍ധിച്ചു വരുന്ന  ഇത്തരം സംഭവങ്ങള്‍. ഒന്‍പതു ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞു മുതല്‍ തൊണ്ണൂറ്റി ഒന്‍പതു വയസ്സുള്ള വയോവൃദ്ധ വരെ ബലാല്‍സംഗം ചെയ്യപ്പെടുന്നു. ഇരകളുടെ ലിസ്റ്റില്‍ സുരക്ഷയുടെ ഉന്നത ശ്രേണിയില്‍ ജീവിക്കുന്ന ഒരു വനിതാ ജഡ്ജി പോലും ഉണ്ടായിരുന്നു. വേട്ടക്കാരുടെ പട്ടികയിൽ രാഷ്ട്രീയക്കാർ, സമുദായ നേതാക്കൾ, സന്യാസിമാർ, പുരോഹിതർ, പട്ടാളക്കാർ, പോലീസുകാർ, അധ്യാപകർ, പ്രായപൂർത്തി തികയാത്ത പയ്യന്മാർ മുതൽ തെരുവ് തെണ്ടികൾ വരെ ഉണ്ടായിരുന്നു. അച്ഛൻ, മുത്തച്ഛൻ, അമ്മാവൻ, സഹോദരൻ, മകൻ തുടങ്ങി ആരെയും വിശ്വസിക്കാൻ പറ്റാതായിരിക്കുന്നു. നവ ഹൈ ടെക് വികസനത്തിന്റെയും സാമൂഹിക സുരക്ഷയിൽ ഊന്നിയ പുരോഗതിയുടെയും കണക്കുകളില്‍ ഭരണാധികാരികള്‍ ഊറ്റം കൊള്ളുമ്പോഴും പലേടത്തും സ്ത്രീകളുടെ ശരീരവും വ്യക്തിത്വവും വീണ്ടും വീണ്ടും അപമാനിക്കപ്പെടുകയാണ്.  ഈ സംഭവങ്ങള്‍ ഇവിടത്തെ ഭരണകൂടത്തിനും സമൂഹത്തിനും മാത്രമല്ല, രാജ്യത്തിനാകെ അപമാനകരമാണ്. വൈകുന്ന വിചാരണകളും നിയമത്തിന്റെ പഴുതുകളും ആധുനികവല്ക്കരിക്കപ്പെടുന്ന ജയിൽ സൌകര്യങ്ങളും ഒക്കെ നല്കുന്ന സുഖജീവിതം ആസ്വദിച്ചു തിന്നു കൊഴുക്കുന്ന ഈ കുറ്റവാളികള്‍ നിയമപാലന സംവിധാനത്തെയും ജനാധിപത്യ വ്യവസ്ഥിതിയെയും നോക്കി പരസ്യമായി പല്ലിളിച്ചു കാണിക്കുന്നു. ക്രൂരതയുടെ അങ്ങേയറ്റം എവിടെയാണെന്ന് കാട്ടിത്തന്നു കൊണ്ടിരിക്കുന്ന ഈ സാമൂഹ്യ ദ്രോഹികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നാണ് രാജ്യം മുഴുവന്‍ ആഗ്രഹിക്കുന്നത്. ഈ സ്ഥിതിവിശേഷത്തില്‍ ഐക്യരാഷ്ട്ര സഭ വരെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. 

ഇപ്പോൾ, വികസനത്തിന്റെയും കരുതലിന്റെയും സ്വന്തം  നാടെന്ന് മേനി നടിക്കുന്ന കേരളത്തിൽ ഡൽഹി സംഭവത്തെ കവച്ച് വയ്ക്കുന്ന ക്രൂര ബലാത്സംഗവും കൊലപാതകവും അരങ്ങേറിയിരിക്കുന്നു. നിർഭയ ചീന്തിയെറിയപ്പെട്ടത്‌ രാത്രിയിൽ തെരുവിൽ വച്ചാണെങ്കിൽ ഇവിടെ ഒരു അരപ്പട്ടിണിക്കാരി മാനം നഷ്ടപ്പെട്ട് മരിച്ചത് സ്വന്തം വീട്ടിൽ വച്ച് പട്ടാപ്പകൽ ആണെന്നോർക്കണം. ഈ പൈശാചിക കൃത്യം പുറം ലോകമറിഞ്ഞത് തന്നെ നാലഞ്ച് ദിവസങ്ങൾക്ക് ശേഷമാണെന്ന വസ്തുത എത്ര ഭീകരമാണ്. പോലീസും രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും എല്ലാം വളരെ അവധാനതയോടെയാണീ സംഭവത്തെ കണ്ടതെന്ന യാഥാർത്ഥ്യം ഭീതിജനകമാണ്. ഈ വാര്‍ത്ത കേട്ട ഞെട്ടിത്തരിപ്പ് മാറുന്നതിനു മുന്‍പേയാണ് വര്‍ക്കലയില്‍ നിന്നും നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. പീഡിപ്പക്കപ്പെട്ട യുവതിയുടെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്നാണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതെന്നാണ് പൊലീസ് ഭാഷ്യം.

എന്തുകൊണ്ടായിരിക്കും സ്ത്രീയുടെ അരക്ഷിതാവസ്ഥയുടെ കാര്യത്തിൽ ഡൽഹിയിൽ നിന്ന് പെരുമ്പാവൂരിലേക്കും അവിടെ നിന്ന് എന്റെയും നിങ്ങളുടെയും വീടുകളിലേക്കുമുള്ള കേവലദൂരം അപകടകരമായ തോതിൽ കുറയുന്നത് ? 

നമ്മുടെ നിയമ-നീതി നിർവ്വഹണ-പാലന സംവിധാനങ്ങളുടെ കാര്യക്ഷമതയില്ലായ്മയും വേഗതയില്ലായ്മയും ഒരു കാരണമായെടുക്കാം. ഇത്തരം സംഭവങ്ങളെ സ്വാഭാവികമായി കാണുകയും അക്രമികള്‍ക്ക് അനുകൂലമാവും വിധമുള്ള നിലപാടെടുക്കുകയും ചെയ്യുന്ന ചിലര്‍ ഭരണാധികാരികള്‍ക്കും നേതാക്കള്‍ക്കുമിടയില്‍ത്തന്നെ ഉണ്ടെന്നുള്ളതാണ് ഏറ്റവും വലിയ ദൗര്‍ഭാഗ്യം. 'പെണ്‍കുട്ടികള്‍ എന്തിനാണ് ആറുമണിക്ക് ശേഷം പുറത്തിറങ്ങുന്നത് ?' എന്നാണ് ദൽഹി സംഭവം നടക്കുന്ന സമയത്തെ ദൽഹിയുടെ വനിതാ മുഖ്യമന്ത്രി ഷീല ദീക്ഷിത് ചോദിച്ചത്!!! 'പെണ്‍കുട്ടി മാന്യമായി വസ്ത്രം ധരിച്ചാൽ ആണ്‍കുട്ടികൾ അവളെ തെറ്റായ രീതിയിൽ നോക്കുമോ ?' എന്ന് ഹരിയാണ മുഖ്യമന്ത്രി മനോഹർ  ലാൽ ഖട്ടർ ചോദിച്ചപ്പോൾ, 'സുഹൃത്തിനൊപ്പം രാത്രി 11 മണിക്ക് തന്നെ നിർഭയക്ക് സിനിമയ്ക്ക് പോകണമായിരുന്നോ? ശക്തി മിൽ കേസിലെ പെണ്‍കുട്ടി വൈകിട്ട് ആറിന് എന്തിന് അതു പോലൊരു സ്ഥലത്തു പോയി?' എന്നൊക്കെയാണ് എൻ.സി.പി. നേതാവ് ആഷ മിർജെ ചോദിച്ചത്. ആൺകുട്ടികൾ ബലാൽസംഗം പോലെയുള്ള ചില കളി തമാശകള്‍ കാണിക്കുമ്പോള്‍ അതിന്റെ പേരിൽ അവര്‍ക്ക് വധശിക്ഷ പോലുള്ള കടുത്ത ശിക്ഷകള്‍ കൊടുക്കുന്നത് ശരിയല്ലെന്ന് അഭിപ്രായപ്പെട്ടത് മുൻ കേന്ദ്രമന്ത്രിയും മുൻ യു പി മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി അധ്യക്ഷനും ആയ മുലായം സിംഗ് യാദവ് ആണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ,  തന്റെ പാർട്ടി അധികാരത്തിലെത്തിയാൽ ഇത്തരം നിയമങ്ങൾ മാറ്റുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഡൽഹി,​ മുംബൈ കൂട്ട മാനഭംഗങ്ങളിലെ പ്രതികൾക്ക് പുതിയ നിയമമനുസരിച്ച് വധശിക്ഷ വിധിച്ചതിനെക്കുറിച്ച് പരാമർശിക്കുകയായിരുന്നു ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി. അന്ന്, തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ മാനഭംഗ വിരുദ്ധ നിയമങ്ങളുടെ ദുരുപയോഗം അവസാനിപ്പിക്കുമെന്ന് സമാജ്‌വാദി പാർട്ടി വ്യക്തമാക്കിയിരുന്നു. ഇന്ത്യ എന്ന ദരിദ്രവാസി കര്‍ഷകന്റെ ചാളപ്പുരയില്‍, പത്തു പുത്തനും  രാഷ്ട്രീയ പിന്‍ബലവും ഉള്ള ഏതു ഞരമ്പ്‌ രോഗിക്കും ആരോടും എന്ത് നെറികേടും കാണിക്കാം എന്ന അവസ്ഥയുള്ള നാട്ടില്‍, ആകെ ഉള്ള ചുള്ളിക്കമ്പ് പോലെ ദുർബ്ബലമായ നിയമങ്ങള്‍ കൂടി എടുത്ത് അടുപ്പില്‍ വച്ചാല്‍ എന്തായിരിക്കും ഇവിടത്തെ നിയമ വാഴ്ചയുടെ അവസ്ഥ. എന്തായാലും, ദൈവാനുഗ്രഹത്താലോ വോട്ടർമാരുടെ മനോ ഗുണത്താലോ ഇദ്ദേഹവും മുന്നണിയും തിരഞ്ഞെടുപ്പിൽ പച്ച തൊട്ടില്ല എന്നത് വലിയ ഒരാശ്വാസം തന്നെ ആണ്.  

മുലായംജിയുടെ പ്രസ്താവന ഉണ്ടാക്കിയ ഞെട്ടൽ മാറും മുൻപ്, കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പ്രമാണത്തെ സാർത്ഥകമാക്കിക്കൊണ്ട് മുലായംജിയുടെ വിശ്വസ്ത അനുയായിയും മഹാരാഷ്ട്രയിലെ സമാജ് വാദി പാർട്ടിയുടെ അദ്ധ്യക്ഷനുമായ അബു അസ്മി മുലായംജിയുടെ പ്രസ്താവനയെക്കാള്‍ കടുത്ത ഒരു വിവാദ പ്രസ്താവനയുമായി എത്തിയത്. ബലാൽസംഗത്തിനിരയാകുന്നവരടക്കം വിവാഹേതര ലൈംഗിക ബന്ധം പുലർത്തുന്ന സ്ത്രീകളെ തൂക്കിക്കൊല്ലണമെന്നായിരുന്നു അസ്മിയുടെ ആവശ്യം. ബലാൽസംഗം കുറയ്ക്കാനുളള അതീവ നൂതന മാർഗമായാണ് അസ്മി ഈയൊരു നിർദേശം മുന്നോട്ട് വച്ചത്. ഇസ്ലാം മതപ്രകാരം ബലാൽസംഗത്തിനിരയാകുന്നവരും തൂക്കിക്കൊല്ലേണ്ട കുറ്റം ചെയ്തവരാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. പ്രേരണയോ അനുമതിയോ ഇല്ലാതെ ബലാല്‍സംഗം നടക്കില്ല എന്നാണ് അദ്ദേഹത്തിന്റെ തിയറി. എന്നാൽ ഇവിടെ ഈ കുറ്റം ചെയ്യുന്ന പുരുഷൻ മാത്രം ശിക്ഷിക്കപ്പെടുന്ന അരാജകത്വം ആണ് നിലനില്‍ക്കുന്നതെന്നും അസ്മി കണ്ടെത്തി. 'പരപുരുഷനുമായി സമ്മതിച്ചും അല്ലാതെയും നടത്തുന്ന ലൈംഗിക ബന്ധം ഇസ്ലാമിൽ വലിയ തെറ്റാണ്. അതിനാൽ ബലാൽസംഗം ചെയ്യപ്പെടുന്ന സ്ത്രീയും കുറ്റക്കാരിയാണ്. അവരും ശിക്ഷിക്കപ്പെടണം.' പക്ഷേ ഇന്ത്യയിൽ അതല്ല സ്ഥിതി എന്നുമായിരുന്നു അബു അസ്മിയുടെ നിരീക്ഷണങ്ങൾ. 

മുലായംജിയുടെ മകനും മോശമാക്കിയില്ല. ബദൗനിൽ രണ്ട് പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഒരു മാദ്ധ്യമ പ്രവർത്തകയോട് തട്ടിക്കയറിയത് ഇങ്ങനെയാണ് - ''നിങ്ങൾ സുരക്ഷിതയല്ലേ,​ പിന്നെന്തിന് ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നു !!??"

ന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ബി.ബി.സി. സംപ്രേഷണം ചെയ്ത ഒരു ഡോക്യുമെന്ററിയിൽ, ദൽഹി കേസില്‍ ശിക്ഷിക്കപ്പെട്ട മുകേഷ് സിങ് പറയുന്ന അഭിപ്രായങ്ങൾ ഡൽഹി സംഭവത്തെ വീണ്ടും പൊതു ചർച്ചയ്ക്കു വിധേയമാക്കിയിരുന്നു. "ഇന്ത്യാസ് ഡോട്ടര്‍" എന്നപേരില്‍ ലെസ്ലി ഉഡ്വിന്‍ ആണ് ഡോക്യുമെന്ററി ഒരുക്കിയത്. സംഭവസമയത്ത് ബസിന്റെ ഡ്രൈവറായിരുന്നു മുകേഷ് സിങ്. സംഭവത്തില്‍ ഉത്തരവാദിത്വം പെണ്‍കുട്ടിക്കു തന്നെയാണെന്നായിരുന്നു മുകേഷിന്റെ അഭിപ്രായം. നല്ല പെണ്‍കുട്ടികള്‍ രാത്രി ഒമ്പതുമണിക്കുശേഷം പുറത്തിറങ്ങി നടക്കില്ലെന്നും പെണ്‍കുട്ടികളാണ് ബലാത്സംഗത്തില്‍ ആണുങ്ങളെക്കാള്‍ സംയമനം കാണിക്കേണ്ടതെന്നും അയാൾ പറയുന്നു. ആണുങ്ങളും പെണ്ണുങ്ങളും തുല്യരല്ല. രണ്ടുകൈയും മുട്ടാതെ ഒച്ചയുണ്ടാവില്ല. വീട്ടുജോലികളും വീടുനോക്കലുമാണ് സ്ത്രീകള്‍ ചെയ്യേണ്ടത്. മോശം വസ്ത്രങ്ങള്‍ ധരിച്ച് രാത്രി ഡിസ്‌കോത്തെക്കുകളിലും ബാറുകളിലും കറങ്ങിനടക്കരുത്. ബലാത്സംഗം ചെയ്യണമെന്ന് നേരത്തേ ഉദ്ദേശ്യമുണ്ടായിരുന്നില്ല. ആകസ്മികമായി സംഭവിച്ചതാണ്. പെണ്‍കുട്ടിയെയും സുഹൃത്തിനെയും പാഠം പഠിപ്പിക്കാനാണു മര്‍ദിച്ചത്. ചെറുത്തുനില്‍ക്കാനും ആക്രമിക്കാനും ശ്രമിച്ചതാണ് ഒപ്പമുണ്ടായിരുന്നവരെ പ്രകോപിപ്പിക്കാന്‍ കാരണമെന്നുമാണ് മുകേഷ് പറഞ്ഞത്. മുകേഷിന്റെ സഹോദരന്‍ രാംസിങ് കേസില്‍ വിചാരണനടക്കവെ തിഹാര്‍ ജയിലില്‍ ആത്മഹത്യചെയ്തിരുന്നു. നിർഭയയോട് ഏറ്റവും ക്രൂരത കാണിച്ച പ്രായപൂര്‍ത്തിയാകാത്ത പ്രതി ബാലനീതി നിയമത്തിന്റെ ആനുകൂല്യത്തിൽ സമൂഹത്തിൽ കൂസലില്ലാതെ ജീവിക്കുന്നു. മറ്റ് പ്രതികൾ സർക്കാർ ചിലവിൽ ഉണ്ടുറങ്ങി സസുഖം ജയിലിൽ കഴിയുന്നു.

"ഇന്ത്യാസ് ഡോട്ടർ" ഡോക്യുമെന്ററിയിൽ മുകേഷ് സിങ്ങ് ഛർദ്ദിച്ച് വച്ച അറപ്പും വെറുപ്പും ഉളവാക്കുന്ന നീചവും നിന്ദ്യവും ആയ വാക്കുകളേക്കാൾ വിഷം പുരണ്ടാവയയിരുന്നു, ഡൽഹി കൂട്ടമാനഭംഗ കേസിലെ പ്രതികളുടെ അഭിഭാഷകരായ എം.എൽ.ശർമ, എ.കെ. സിംഗ് എന്നിവരുടെ വാക്കുകൾ. 'നിങ്ങൾ മധുരപലഹാരങ്ങൾ വഴിയിൽ വിതറിയാൽ എന്താണ് സംഭവിക്കുക. തെരുവ് നായ്ക്കൾ വരികയും അവർ അത് ഭക്ഷിക്കുകയും ചെയ്യും. കൂട്ടമാനഭംഗത്തിന് ഇരയായി മരിച്ച പെൺകുട്ടിയെ മാതാപിതാക്കൾ എന്തിനാണ് രാത്രി ഒരു ആണിനൊപ്പം പുറത്ത് പോവാൻ അനുവദിച്ചത്. പെൺകുട്ടി ആരുടെ കൂടെ എപ്പോൾ എവിടെ പോവുന്നു എന്നത് അന്വേഷിക്കാനുള്ള ബാദ്ധ്യത മാതാപിതാക്കൾക്കല്ലേ ? എന്നുമൊക്കെയായിരുന്നു ഇവരുടെ ചോദ്യങ്ങൾ. മതിയായ സുരക്ഷയില്ലാതെ പെൺകുട്ടികൾ പുറത്ത് പോയാൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമുക്കുള്ളത് മികച്ച സംസ്‌കാരമാണ്. ഇന്ത്യൻ സംസ്‌കാരത്തിൽ സ്ത്രീകൾക്ക് ഒരു സ്ഥാനവുമില്ലെന്നും അഭിമുഖത്തിലൊരിടത്ത് "മഹാന്മാരായ ആ സുപ്രീം കോടതി അഭിഭാഷകർ" പറയുന്നു.

ഉദ്യോഗസ്ഥ തലത്തിലും കാര്യങ്ങൾ മോശമല്ല. “ബലാല്‍സംഗം തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ആസ്വദിക്കുന്നതാണ് നല്ലത്” എന്ന് നിരീക്ഷിച്ച അന്നത്തെ സി ബി ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയും “നാലഞ്ചു ആണുങ്ങള്‍ ഒരുമിച്ചു ബലാല്‍സംഗം ചെയ്യാന്‍ വന്നാല്‍ ഒരുവള്‍ കീഴടങ്ങുന്നതാണ് ബുദ്ധി. കാരണം, അവര്‍ അത് നടത്തിയിരിക്കും. അപ്രകാരം കീഴടങ്ങിയിരുന്നുവെങ്കില്‍ ആന്തരാവയവങ്ങള്‍ക്ക് സംഭവിച്ച കേടുപാടുകള്‍ ഒഴിവാക്കാമായിരുന്നു. പിന്നീട് കോടതിയെ സമീപിച്ചു കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാമല്ലോ” എന്ന് ഉപദേശിച്ച കൃഷി ശാസ്ത്രജ്ഞ ഡോ. അനിതാ ശുക്ലയും സൂര്യനെല്ലി കേസിലെ ഇരയെ "ബാലവേശ്യ" എന്ന് വിശേഷിപ്പിച്ച ന്യായാധിപനും എല്ലാം ഈ ശ്രേണിയുടെ ഭാഗം തന്നെ.

അമേരിക്കയിലൊക്കെ ചായ കുടിക്കുന്നത് പോലെയാണ് ബലാൽസംഗം എന്ന് പറഞ്ഞ മുഖ്യമന്ത്രിയും പെണ്ണുള്ളിടത്ത് പെൺ വാണിഭവവും ഉണ്ടാകും എന്ന് പറഞ്ഞ നേതാവും ഒക്കെ ഈ സാക്ഷര സാംസ്കാരിക കേരളത്തിലും ഉണ്ടായിരുന്നു. 

ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇങ്ങനെ പറഞ്ഞു തുടങ്ങിയാല്‍ നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയെന്താകുമെന്ന് ദല്‍ഹി മാനഭംഗത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അന്ന് ചോദിച്ചിരുന്നു. ഇവരെപ്പോലെയുള്ളവർക്ക് അധികാരസ്ഥാനങ്ങളിലിരിക്കാന്‍ അര്‍ഹതയില്ലെന്നും ഇവരെ ഒരു തരത്തിലും അധികാരത്തിൽ ഇരിക്കാൻ ജനങ്ങൾ അനുവദിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ജിഷയുടെ ഘാതകനെ നിയമത്തിനു വിടാതെ ജനങ്ങള്‍ക്ക് വിട്ടു നല്‍കണമെന്ന് ഏറണാകുളം ഷൊറണൂർ ട്രെയിന്‍ യാത്രയ്ക്കിടെ പീഡന ശ്രമത്തിന് ഇരയായി കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ സുമതി പറഞ്ഞു. തന്റെ മകളുടെ കൊലപാതകി ഗോവിന്ദച്ചാമി ജയിലില്‍ തിന്നു കൊഴുത്ത് സുഖമായി കഴിയുന്നത് സങ്കടമുണ്ടാക്കുന്നു എന്നും ശക്തമായ നിയമം കൊണ്ട് വന്നില്ലെങ്കിൽ ജനം നിയമം കയ്യിലെടുക്കണമെന്നും നിർഭാഗ്യവതിയായ ആ അമ്മ രോഷം കൊള്ളുന്നു. ഏറെക്കുറെ, പൊതു സമൂഹവും ഇതേ രീതിയിൽ തന്നെയാണ് ചിന്തിക്കുന്നത്.

കുറച്ചു കാലമായി മാധ്യമ വാർത്തകൾ നിരീക്ഷിച്ചാൽ ഒരു കാര്യം കാണാം; "ബലാല്‍സംഗം" എന്ന വാക്ക് അന്യം നിന്ന് പോയിരിക്കുന്നു. പകരം 'മാനഭംഗം', 'പീഡനം' എന്നീ വാക്കുകൾ ആണ് പരക്കെ പ്രയോഗിക്കപ്പെടുന്നത്. ബലാല്‍ക്കാരമായി, അത് ശാരീരിക ശക്തി കൊണ്ടാണെങ്കിലും മാനസിക പ്രേരണ കൊണ്ടാണെങ്കിലും,  ചെയ്യുന്ന ഒന്നിനെ 'മാനഭംഗം', 'പീഡനം' തുടങ്ങിയ വെണ്ണ പുരട്ടി മയപ്പെടുത്തിയ വാക്കുകൾ കൊണ്ട് അഭിസംബോധന ചെയ്യുന്നത് പോലും ക്രൈം ആയി കരുതണം.  

ഇത്തരം പ്രസ്താവനകളിലൂടെയും ലളിത വൽക്കരണത്തിലൂടെയും കുറ്റവാളികളെയും കുറ്റകൃത്യങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ് സമൂഹത്തിന്റെ വിവിധ തട്ടിലുള്ള ഉത്തരവാദിത്തപ്പെട്ടവരെല്ലാം ചെയ്യുന്നത് എന്ന് തന്നെയാണ് വ്യാപകമായ പൊതുജനാഭിപ്രായം. 

എന്നാൽ ഇതോടു ചേർത്ത് വയ്ക്കേണ്ട മറ്റൊരു അഭിപ്രായം കൂടി എനിക്കുണ്ട്. സംവിധാനങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം, വ്യക്തികൾ കൂടുന്നതാണല്ലോ സമൂഹം...സമൂഹത്തിൽ നിന്നല്ലേ ഭരണാധികാരികളും മാധ്യമങ്ങളും നിയമ സംവിധാനങ്ങളും ഉണ്ടാവുന്നത്. ചുരുക്കിപ്പറഞ്ഞാൽ, ടാങ്കില്‍ ഉള്ളതല്ലേ ടാപ്പില്‍ വരൂ. ഹൃദയത്തിന്റെ നിറവില്‍ മനസ്സ് തീരുമാനിക്കുന്നു...അധരങ്ങള്‍ മൊഴിയുന്നു...കരങ്ങളും ശരീരവും പ്രവർത്തിക്കുന്നു...അത്രേ ഒള്ളൂ കാര്യം....നമുക്ക് നമ്മെ മാത്രമേ നിയന്ത്രിക്കാനാവൂ. ഡൽഹിയിൽ നിന്നും യു പി യിൽ നിന്നും പെരുമ്പാവൂരിലേക്കും അവിടെ നിന്ന് നിന്റെയും എന്റെയും വീടുകളിലേക്കുമുള്ള ദൂരം അപകടകരമായ വിധത്തിൽ കുറഞ്ഞു വരികയാണ്....ജാഗ്രതൈ....  

**ചിത്രത്തിന് കടപ്പാട് : മാതൃഭൂമി 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക