ഞാൻ വെറും പോഴൻ

Tuesday, 6 June 2017

മനുഷ്യന് വേണ്ടി സംസാരിക്കാൻ ഇവിടെ ഒരു പട്ടിയുമില്ല !!??


സംസ്ഥാന ഭരണസിരാകേന്ദ്രത്തിനടുത്ത പുല്ലുവിള സ്വദേശി മല്‍സ്യതൊഴിലാളിയായ ജോസ് ക്ലിന്‍ ഇന്നലെ രാത്രി ജോലി കഴിഞ്ഞെത്തി ആഹാരം കഴിച്ചശേഷം, തോണിയുടെ അടുത്തേയ്ക്ക് പോകവെയാണ്  ഒരു കൂട്ടം നായ്ക്കളുടെ ആക്രമണത്തിനിരയായത്.

പാലാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയ സജി എന്ന ആളെ തെരുവുനായ കടിച്ച വാർത്ത ഒരേ സമയം കൗതുകവും ഞെട്ടലും ഉണ്ടാക്കിയിട്ട് അധിക കാലമായില്ല. ഒരു അപകടവുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ എത്തിയപ്പോഴാണ് പൊലീസ് സ്റ്റേഷന്‍ കാന്റീന്‍ സമീപത്ത് കൂടി അലഞ്ഞുതിരിഞ്ഞ് നടന്ന നായ സജിയെ കടിച്ചത്. നായ്ക്കളെ പുനരധിവസിപ്പിക്കാൻ പാര്‍ക്ക് സ്ഥാപിച്ച നഗരസഭയാണ് പാലാ.  ഏഴുലക്ഷം രൂപ മുതൽ മുടക്കിൽ ഒരേസമയം അറുപത് നായ്ക്കളെ സംരക്ഷിക്കാനുള്ള സൗകര്യമുണ്ടെന്ന് അവകാശപ്പെട്ടാണ് പാലായിൽ അന്ന് നായ് പാർക്ക് തുടങ്ങിയത്.

വര്‍ക്കലയിൽ വീട്ടുവരാന്തയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രാഘവന്‍ എന്ന വൃദ്ധൻ തെരുവു നായ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടും ഒരു വര്ഷമായില്ല. അതീവഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേയാണ് തൊണ്ണൂറുകാരനായ രാഘവന്‍ മരിച്ചത്. പുലര്‍ച്ചെ നാലരയോടെയായിരുന്നു അദ്ദേഹത്തെ ആറോളം നായ്ക്കള്‍ കൂട്ടമായി ആക്രമിച്ചത്.

പുല്ലുവിളയിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് ശിലുവമ്മ (65) എന്ന വയോധിക മരിച്ചത് കഴിഞ്ഞ ആഗസ്റ്റിൽ ആയിരുന്നു. ഇവരുടെ കൈകാലുകള്‍ നായ്ക്കള്‍ കടിച്ചു തിന്ന നിലയിലായിരുന്നു അപകടസ്ഥലത്ത് അവരെ കണ്ടെത്തിയത്. ഇവരുടെ മകന്‍ സെല്‍വരാജിനെയും നായ്ക്കള്‍ ആക്രമിച്ചു. ഒടുക്കം അയാൾ കടലില്‍ ചാടിയാണ് നായ്ക്കളിൽ നിന്ന് രക്ഷപ്പെട്ടത്. മറ്റൊരു വീട്ടമ്മയ്ക്ക് സാരമായി പരിക്കേറ്റു. പത്ര റിപ്പോർട്ടുകൾ അനുസരിച്ച് നൂറോളം പട്ടികളാണ് ഇവരെ കൂട്ടത്തോടെ ആക്രമിച്ചത്.

അടുത്തയിടെ മലയാള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണീ വാർത്തകളെല്ലാം.......

രഞ്ജിത്ത്- മമ്മൂട്ടി കൂട്ടുകെട്ടിലെ ശ്രദ്ധേയമായ ചിത്രമായിരുന്ന "ബ്ലാക്കിലെ" മമ്മൂട്ടിയുടെ ഷണ്മുഖൻ എന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്; "ആണ്‍ഗുണ്ടയ്ക്ക് പെണ്‍ഗുണ്ടയിൽ ഉണ്ടാകുന്ന വിചിത്ര ജന്മങ്ങൾ ഒന്നുമല്ല ഈ ഗുണ്ടകൾ". ഗുണ്ടകളുടെ കാര്യത്തിൽ ഷണ്മുഖന്റെ ഡയലോഗ് സത്യമാണെങ്കിലും തെരുവ് പട്ടികളുടെ കാര്യത്തിലെ സത്യം മറ്റൊന്നാണ്. ഭൂരിഭാഗം തെരുവുപട്ടികളും ഒരു തെരുവ് പട്ടിക്ക് മറ്റൊരു തെരുവ് പട്ടിയിൽ ഉണ്ടാകുന്ന കുഞ്ഞുങ്ങൾ തന്നെയാണ്. 

ഇവറ്റകളെ കൂട്ടത്തോടെ കാണാത്ത ഒരു തെരുവുകളും ഇന്ന് കേരളത്തിലില്ല. സംസ്ഥാനത്തിന്റെ ഓരോ മുക്കിലും മൂലയിലും മുരളുകയും കുരക്കുകയും കടിക്കുകയും ചെയ്യുന്ന സംഘടിത ശക്തിയായി നായ്ക്കള്‍ മനുഷ്യന്റെ സമാധാന ജീവിതത്തിനു നേരെ വെല്ലുവിളി ഉയർത്തുന്നു.  തെരുവ് നായയ്ക്ക് ചെറിയവൻ, വലിയവൻ, ഉള്ളവൻ, ഇല്ലാത്തവൻ, പണ്ഡിതൻ, പാമരൻ, സ്ത്രീ, പുരുഷൻ, കുട്ടി, മുതിർന്നയാൾ എന്നൊന്നും ഉള്ള യാതൊരു വ്യത്യാസവും ഇല്ല. അവർ ആരെയും കടിക്കും. പ്രഭാത സവാരിക്കാരും സ്‌കൂള്‍ കുട്ടികളും ഒക്കെ ഇവറ്റകളുടെ പ്രധാന ഇരകളാണ്. മുൻപൊക്കെ വീടുവിട്ടിറങ്ങുന്നവരാണ് നായ്പ്പേടി അനുഭവിച്ചിരുന്നതെങ്കിൽ ഇന്ന് കഥ മാറി. സ്വന്തം വീട്ടുമുറ്റത്തും ക്ലാസ് മുറികളിലും പണി സ്ഥലത്തും കയറി പട്ടികൾ മേയുന്നു. പിഞ്ചുകുഞ്ഞിനെ മുതൽ വയോവൃദ്ധരെ വരെ തെണ്ടിപ്പട്ടികൾ കടിച്ചു കീറിയ കഥകളുമായാണ് ഓരോ ദിവസത്തെയും പത്രങ്ങൾ വരുന്നത്.  കേരളത്തിൽ പെരുകുന്ന തെരുവ് പട്ടികളുടെ ദയാരഹിതമായ ആക്രമണം ഇന്നൊരു സാമൂഹ്യപ്രശ്നമായി മാറിയിട്ടുണ്ട്. ഈ ഗുരുതരമായ പ്രശ്നത്തെ ഏതെങ്കിലും രീതിയിൽ‍ ഇല്ലാതാക്കാൻ‍ അധികാരികളും ജനങ്ങളും ഒരുപോലെ തല പുണ്ണാക്കുന്നതിനിടയിൽ കുറെ പട്ടി പ്രേമികൾ "പട്ടികളുടെ മനുഷ്യാവകാശം" സംരക്ഷിക്കാൻ ഇറങ്ങി. അക്രമോൽസുകാരായി തെരുവ് വാഴുന്ന ഈ നാട്ടിലെ അസംഖ്യം തെരുവുപട്ടികളും, മേനക ഗാന്ധിയും രഞ്ജിനി ഹരിദാസും ജസ്റ്റിസ് നാരായണക്കുറുപ്പും ലോക്കൽ-ദേശീയ- അന്തർദേശീയ പട്ടിപ്രേമികളും സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി എഗന്‍സ്റ്റ് ആനിമല്‍സ് (SPCA)യും തുടങ്ങി, അന്തർ സംസ്ഥാന-ദേശീയ-ആഗോള പട്ടിപ്രേമികൾ പടച്ചു വിട്ട ഹേറ്റ്‌സ് കേരള, ബോയ്‌കോട്ട് കേരള എന്നീ സോഷ്യൽ മീഡിയ ഹാഷ് ടാഗുകളും കൂടിയായപ്പോൾ സംഗതി ഒന്ന് കൂടി കളം മൂത്തു എന്ന് പറഞ്ഞാൽ മതി. സ്ത്രീ ശരീരത്തിന്റെ കച്ചവട സാധ്യതകൾ എല്ലാം വിറ്റു കാശാക്കിയ ആഗോള പോണ്‍ പ്രേമികളുടെ രോമാഞ്ചം സണ്ണി ലിയോണ്‍ മറ്റെല്ലാ മേഖലകളെയും ഉദ്ധരിച്ചു കഴിഞ്ഞ സ്ഥിതിക്ക് കേരളത്തിലെ തെണ്ടിപ്പട്ടികളെയും ഉദ്ധരിക്കാൻ വേണ്ടി രംഗത്തു വന്നു. 

ഇതിനിടെ ബഹുജനപക്ഷത്ത് നിന്ന് കൊണ്ട് തെരുവ് നായ് ഉന്മൂലന പരിപാടികളുമായി മുന്നോട്ടു വന്ന ചിറ്റിലപ്പിള്ളി കൊച്ചൗസേഫിനെയും ജോസ് മാവേലിയെയും മറ്റു ചില സാധാരണക്കാരെയും പട്ടി പ്രേമികൾ ഒറ്റക്കും കൂട്ടമായും തെരുവ് നായ്ക്കളെക്കാൾ ക്രൂരമായി കടിച്ചു കുടഞ്ഞു കൊണ്ടിരിക്കുകയാണ്. നായ്ശല്യം കൊണ്ട് പൊറുതി മുട്ടിയ, ഇവിടെയുള്ള ഗതികെട്ട പൊതുജനം പരാതികളുമായി അധികാരികളെ നിരന്തരം ശല്യം ചെയ്യാൻ തുടങ്ങി. ഒടുവിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജനങ്ങൾ നേരിട്ട് നായ് നിർമ്മാർജന പരിപാടികൾ തുടങ്ങി. അവർക്കെതിരെ നിയമപ്രകാരമുള്ള നടപടിയെടുക്കാൻ തുടങ്ങിയതോടെ ജനം വീണ്ടും വലഞ്ഞു. മേനക ഗാന്ധി, IPC Section 428, 429 എന്നൊക്കെ കേട്ട് നായ്ക്കൾക്ക് കൊട്ടെഷനുമായി ഇറങ്ങിയവർ കിടുങ്ങി. കടിക്കുന്ന പട്ടിയെക്കൊന്ന് ജയിലിൽ പോകേണ്ടി വരുന്ന അവസ്ഥ ഈ ജനാധിപത്യ രാജ്യത്തേ ഉണ്ടാകാൻ വഴിയുള്ളൂ. വിദഗ്ദ്ധാഭിപ്രായത്തിൽ ആറോ അതിലധികമോ ഉള്ള നായ്ക്കൂട്ടങ്ങൾ പൊതുവെ അപകടകാരികൾ ആണ്. മനുഷ്യജീവന്റെ സുരക്ഷക്കു ഭീഷണിയാവുന്ന തെരുവ് നായയെ കൊല്ലരുതെന്ന് ഒരു നിയമവും കോടതിയും ഇവിടെ അനുശാസിക്കുന്നില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അപ്പോൾ, ഇവയെ തെരുവിൽ നിന്നും ഇല്ലാതാക്കാൻ ഒന്നുകിൽ പുനരധിവസിപ്പിക്കണം; അല്ലെങ്കിൽ ഉന്മൂലനം ചെയ്യണം. അടിയന്തിര പുനരധിവാസത്തിന്റെ പ്രായോഗികത എത്രത്തോളമുണ്ടെന്ന് ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ. എന്റെ അറിവനുസരിച്ച് ഒരു നായയെ കൊന്നാല്‍ പരമാവധി ശിക്ഷ 50 രൂപ പിഴ മാത്രമാണ്. പിഴയടച്ച പൊലീസ് സ്റ്റേഷനില്‍ നിന്ന് തന്നെ ജാമ്യം എടുക്കാവുന്ന കേസാണിത്. ആവർത്തിച്ചാൽ മാത്രമേ കടുത്ത ശിക്ഷകൾ ഉള്ളൂ. ഓരോ പ്രദേശത്തേയും ജനങ്ങൾ ഒത്തൊരുമിച്ചാൽ തീരാവുന്ന പട്ടി പ്രശ്നമേ ഈ നാട്ടിലുള്ളൂ. യുദ്ധകാലാടിസ്ഥാനത്തിൽ എണ്ണം നിയന്ത്രിച്ച ശേഷം എബിസിയും കാര്യക്ഷമമായ ലൈസൻസിങ്ങും കൊണ്ട് വന്നാൽ വ്യാപകമായ തെരുവ് നായ് ആക്രമണങ്ങൾ  ഇല്ലാതാക്കാവുന്നതേ ഉള്ളൂ. 


പിന്നെ, നായ്ക്കളെ കൂട്ടത്തോടെ കൊന്ന് നികൃഷ്ടമായി പ്രദർശിപ്പിക്കുന്നവരുടെ ഉന്നം വ്യക്തി കേന്ദ്രീകൃതമോ രാഷ്ട്രീയ ലക്ഷ്യത്തോടെയോ ഉള്ള പബ്ലിസിറ്റിയാവാം. അല്ലെങ്കിൽ, തെരുവ് നായ്ക്കൾക്ക് വേണ്ടി വീറോടെ വാദിക്കുന്ന നായ്സ്നേഹികളോടുള്ള പ്രതിഷേധപ്രകടനവും ആവാം. എന്ത് തന്നെയായാലും, ഇത്തരം വൈകൃതങ്ങളോട് സാധാരണ മനോനിലയുള്ളവർക്കെല്ലാം 101 % വിയോജിപ്പ് തന്നെയാവാനാണ് സാധ്യത. ക്രമാതീതമായി, എണ്ണത്തിലധികമായ പട്ടികളെ കൊല്ലേണ്ടത് സാഹചര്യവശാൽ ആവശ്യമായിരിക്കാം. പക്ഷെ, ഇത്തരം തറ പബ്ലിസിറ്റി സ്റ്റണ്ടുകൾ തനി കാടത്തവും അങ്ങേയറ്റം സംസ്കാരരഹിതവുമാണ്. ഇത്തരക്കാരെ മാതൃകാപരമായി ശിക്ഷിച്ചാൽ പോലും തെറ്റില്ല.

പലയിടത്തും തെരുവുനായ ശല്യം രൂക്ഷമായിട്ടുണ്ടെന്നും തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആശങ്ക ഉണ്ടെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. ആരോഗ്യമന്ത്രി കെ.കെ.ശൈലജ തെരുവു നായ്ക്കളെ നിയന്ത്രിക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് പറഞ്ഞു. തെരുവു നായ്ക്കള്‍ എണ്ണത്തില്‍ പെരുകിയാല്‍ നശിപ്പിക്കണമെന്നും നായ്ക്കളെ കൊല്ലാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടാണ് തടസമെന്നും മന്ത്രി പറഞ്ഞു. മനുഷ്യനു ഭീഷണിയാകുന്ന ജന്തുക്കളെ ഉന്‍മൂലനം ചെയ്യണമെന്ന് മുന്‍ തിരുവനന്തപുരം കലക്ടര്‍ ബിജു പ്രഭാകറും പറഞ്ഞു. തെരുവ് നായ്ക്കളെ കൊല്ലുന്നത് നിയമലംഘനമല്ലന്നും മൃഗ സ്നേഹികളെക്കാള്‍ ഉപരി പട്ടി സ്നേഹികള്‍ക്കാണ് എതിര്‍പ്പെന്നും അദ്ദേഹം പറയുന്നു. തെരുവിലല്ല നായയെ വളര്‍ത്തേണ്ടത് വീട്ടിലാണെന്നും അദ്ദേഹം പറഞ്ഞു. മരുന്ന് ലോബികളാണ് ഇവരെ പിന്തുണണയ്ക്കുന്നത് എന്ന് കൂടി അദ്ദേഹം പറയുന്നു. കേരളാ മെഡിക്കൽ സെർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ മേധാവിയായിരുന്ന ഇദ്ദേഹത്തിന്റെ ഈ വാക്കുക്കൾ അടിവരയിട്ട് വായിക്കേണ്ടതാണ്.

കേരളത്തില്‍ ഏകദേശം എട്ടു ലക്ഷത്തോളം തെരുവുപട്ടികള്‍ ഉണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഒരു കണക്ക്.  ഇതിനും മാത്രം തെരുവ് പട്ടികൾ എങ്ങിനെയാണുണ്ടായത്‌ ? വിപൽക്കരമായ ഈ അവസ്ഥയ്ക്ക് പിന്നിലെ കുറ്റവാളികൾ ആരാണ് ? പ്രതികൾ എന്ന് നാം ആരോപിക്കുന്നവരുടെ നേരെ ഒരു വിരൽ ചൂണ്ടുമ്പോൾ മറ്റേ വിരലുകൾ എല്ലാം നമുക്ക് നേരെ തന്നെ ചൂണ്ടപ്പെടുകയാണ്. ഒരു ജീവിയ്ക്ക് നിലനില്ക്കാൻ ഏറ്റവും ആവശ്യമായ സാധനം ഭക്ഷണമാണ്. യാതൊരു വിധ മാന്യതയും മര്യാദയും ഇല്ലാതെ ഭക്ഷ്യമാലിന്യങ്ങൾ റോഡിൽ വലിച്ചെറിയുന്ന ഓരോ പൌരനുമാണ് തെരുവുപട്ടി പ്രശ്നത്തിലെ ഒന്നാം പ്രതി. ഇപ്പോൾ പട്ടികളുടെ അപ്പസ്തോലന്മാരായി ഇറങ്ങിയിരിക്കുന്ന പട്ടിപ്രേമികൾ തന്നെയാണ് അതേ നിലവാരത്തിലുള്ള കൂട്ട് പ്രതി. കാരണം, പട്ടിപ്രേമികൾ വളർത്തുന്ന നായ്ക്കൾ "ഉപയോഗ യോഗ്യമല്ലാതാകുമ്പോൾ" അവയെ കൊല്ലുന്നത് സഹിക്കാൻ പറ്റായ്കയാൽ കാരുണ്യപൂർവ്വം ഒഴിഞ്ഞ സ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നു. അവയാണ് പെറ്റു പെരുകി ഇത് പോലെ സാമൂഹ്യ വിപത്താവുന്നത്. എനിക്ക് വ്യക്തിപരമായി അറിയാവുന്ന ഭൂരിഭാഗം പട്ടിപ്രേമികളും ഇങ്ങിനെയാണ്‌ തങ്ങളുടെ വളർത്തുനായ്ക്കളെ ഒഴിവാക്കാറുള്ളത്‌. മാലിന്യ നിർമ്മാർജനവും നായ് സംഖ്യാ നിയന്ത്രണവും നായ് രോഗ പ്രതിരോധ പ്രവർത്തനങ്ങളും കാര്യക്ഷമായി നടത്താത്ത അധികാരികളെ പ്രതി പട്ടികയിൽ അവസാനം ചേർത്താൽ മതിയാകും.  

സ്വാഭാവികമായും Survival of  the fittest തത്വം അനുസരിച്ച് ജീവിക്കുന്ന തെരുവ് ജീവികൾ അക്രമാസക്തർ ആകാനേ തരമുള്ളൂ. പൊതുവെ പട്ടിപ്പേടിയുള്ള മനുഷ്യരിൽ നിന്നും ഏറ്റു വാങ്ങുന്ന കല്ലേറും മറ്റു ക്രൂരതകളും ഇവയെ കൂടുതൽ അക്രമാസക്തർ ആക്കുന്നു. തെരുവ് പട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്നവർ പോലും ഉണ്ടെന്നത് കൊച്ചി നഗരത്തിലെ ഒരു മനശാസ്ത്ര കൌണ്‍സിലർ പറഞ്ഞ ഞെട്ടിക്കുന്ന അറിവാണ്. 

അലഞ്ഞു തിരിയുന്ന നായ്ക്കളുടെ എണ്ണം നിയന്ത്രിക്കാൻ പണ്ടൊക്കെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ തെരുവ് പട്ടികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന രീതി ഉണ്ടായിരുന്നു. മുൻപ് സാമൂഹ്യക്ഷേമ സഹമന്ത്രിയായിരിക്കെ മനേകാഗാന്ധിയുടെ കർശന നിർദ്ദേശപ്രകാരമാണ് നായ്പിടുത്തവും നായ് വധവും നിരോധിക്കപ്പെട്ടത്. ഇന്ദിരാഗാന്ധിയുടെ മരുമകളായതിന് ശേഷമാണ് അവർക്ക് മനുഷ്യനേക്കാൾ മൃഗങ്ങളോട് സ്നേഹം കൂടിയതെന്ന് പറഞ്ഞ മറ്റൊരു സ്നേഹിത നേയും ഈ അവസരത്തിൽ ചുമ്മാ ഓർക്കുകയാണ്. ഇപ്പോൾ ആയമ്മ പറയുന്നത് പട്ടി കടിക്കാൻ വന്നാൽ ഓടി മരത്തിൽ കയറിയാൽ മതി എന്നാണ്. പാടത്തോ ബീച്ചിലോ വച്ച് പട്ടി ഓടിച്ചാൽ എന്ത് ചെയ്യണമെന്നോ ഓടാനോ മരം കയറാനോ അറിയാത്തവർ എന്ത് ചെയ്യണമെന്നോ ഈ നിർദേശത്തിൽ വ്യക്തവുമല്ല. നായ്ക്കളെ കൊല്ലുന്നതിനു പകരം പുനരധിവാസം, വന്ധ്യംകരണം മുതലായ മനോഹരമായ ആശയങ്ങളാണ് ചേച്ചിയും മറ്റു പട്ടി പ്രേമികളും മുന്നോട്ടു വയ്ക്കുന്നത്. ഭാഗ്യത്തിന് പട്ടികളെ ബോധവല്ക്കരിക്കണം എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. തെരുവിൽ കഴിയുന്ന ലക്ഷക്കണക്കിന്‌ മനുഷ്യരെ ഇത് വരെ പുനരധിവസിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. എന്നിട്ടാണ് തെണ്ടിപ്പട്ടികളെ പുനരധിവസിപ്പിക്കുന്നത്...ത്ഫൂ..... വന്ധ്യം കരണം എളുപ്പത്തിൽ പ്രായോഗികമല്ലെന്ന വാദം അവഗണിച്ചിട്ട്‌ വന്ധ്യംകരണ ആശയവുമായി മുന്നോട്ടു പോയാൽ തന്നെ ഇപ്പോഴുള്ള എട്ടുലക്ഷം തെണ്ടിപ്പട്ടികളും വീണ്ടും ഉപേക്ഷിക്കപ്പെടുന്ന "ഉപയോഗ ശൂന്യമായ" പട്ടികളും ഇവിടെത്തന്നെ ഉണ്ടാകില്ലേ ? വന്ധ്യംകരണത്തിലൂടെ നായപ്പെരുപ്പം തടയാനാകുമെങ്കിലും ഇപ്പോൾ തെരുവുകളിൽ അപകടകരമായി അലഞ്ഞുതിരിയുന്ന നായ്ക്കളെ നിയന്ത്രിക്കാൻ മറ്റു മാർഗങ്ങൾ തേടിയേ പറ്റൂ..... മാത്രവുമല്ല, വന്ധ്യംകരിക്കപ്പെട്ട പട്ടി കടിക്കില്ല എന്നാരാണ് പറഞ്ഞത് ? പട്ടിയുടെ കടിക്കാനുള്ള വാസന അതിന്റെ വൃഷണത്തിലാണോ ഇരിക്കുന്നത് ? അടിയന്തിരാവസ്ഥക്കാലത്ത് ക്വോട്ട നിശ്ചയിച്ച് ആളുകളെ നിർബന്ധപൂർവ്വം വന്ധ്യംകരിച്ച സഞ്ജയ്‌ ഗാന്ധിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇവർ വന്ധ്യംകരണം വന്ധ്യംകരണം എന്ന് പറയുന്നതെന്ന് കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്തിന്റെ അച്ഛൻ പറഞ്ഞത് ഈ അവസരത്തിൽ ഓർക്കുകയാണ്. പേപ്പട്ടി വിഷ പ്രതിരോധ (ആന്റി റാബീസ്) കുത്തിവയ്പ്പ് എല്ലാ തെരുവ് പട്ടികളടക്കം എല്ലാ പട്ടികൾക്കും നല്കുക എന്നതാണ് അടുത്ത ആശയം. ഘടാഘടിയൻ പ്രചാരണങ്ങൾ നടത്തിയിട്ട് ഇവിടത്തെ മനുഷ്യര് മുഴുവൻ ആധാർ കാർഡും വോട്ടർ കാർഡും ജൻധൻ അക്കൌണ്ടും സൗജന്യ പ്രതിരോധ കുത്തിവയ്പ്പുകളും ഒന്നും തന്നെ ഇപ്പോഴും എടുത്തു കഴിഞ്ഞിട്ടില്ല. പിന്നെയാണ് പട്ടികൾ !!! ഒരു അറിയിപ്പ് കൊടുത്താൽ ഉടനെ നാട്ടിലെ പട്ടികളെല്ലാം കുത്തി വയ്പ്പെടുക്കാൻ നിരന്നു നിന്നോളുമോ ആവോ ? നടപ്പുള്ള കാര്യം വല്ലതും പറയൂ കൂട്ടരേ... 

സംഗതി വളരെ ലളിതമാണ്; മനുഷ്യ കേന്ദ്രീകൃതമായ ഒരു സാമൂഹ്യ വ്യവസ്ഥിതിയിൽ മനുഷ്യന്റെ സ്വൈര്യ ജീവിതത്തിന് അപകടകരമായ രീതിയിൽ ഭംഗം വരുത്തുന്ന എന്തിനെയും ഉന്മൂലനം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഈ തത്വം വച്ചല്ലേ അക്രമാസക്തരായ കൊടും ഭീകരന്മാരെയും കൊള്ളക്കാരെയും ഗുണ്ടകളെയും സമരക്കാരെയും ഒക്കെ വെടി വച്ച് കൊല്ലുന്നത്. അവരും മനുഷ്യരല്ലേ; അപ്പോൾ പിന്നെ ആ മനുഷ്യർക്ക്‌ കൊടുക്കാത്ത എന്ത് അവകാശമാണ് തെണ്ടിപ്പട്ടികൾക്ക് ഉറപ്പാക്കാൻ ഇറങ്ങിപ്പുറപ്പെടുന്നത് ? അല്ലെങ്കിൽ ഇവറ്റയെ ഒക്കെ പിടിച്ചു കെട്ടി പട്ടിയെ തിന്നുന്ന നാടുകളിലേക്ക് കയറ്റി അയച്ചാൽ പുതിയൊരു കച്ചവട മേഖല തുറക്കുകയുമാവാം പട്ടി ശല്യം ഒഴിവാക്കുകയുമാവാം. ഗോഡ്സ് ഓണ്‍ കണ്ട്രി "ഡോഗ്സ് ഓണ്‍ കണ്ട്രി" ആയി മാറുമ്പോഴും അത്യന്തം അപകടകാരികൾ ആയ കേവലം തെണ്ടിപ്പട്ടികൾക്ക് വേണ്ടി പോരാടാൻ എത്ര മനുഷ്യരാ....!!! പക്ഷെ മനുഷ്യർക്ക് വേണ്ടി നില കൊള്ളാൻ ഒരു പട്ടിയുമില്ലാതെ പോകുന്നല്ലോ എന്നോർക്കുമ്പോൾ ലജ്ജിക്കുന്നു, ഈ നാടിനെ ഓർത്ത്......!!!



ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Thursday, 1 June 2017

1000 കോടിയുടെ "മഹാഭാരതം" - ശശികലയോട് യോജിക്കേണ്ടി വരുമ്പോൾ....

മലയാള സാഹിത്യത്തിലെ കുലപതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന എം ടി വാസുദേവൻ നായരുടെ പ്രശസ്ത കൃതിയായ "രണ്ടാമൂഴം" വി.എ ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തിൽ മോഹൻലാലിനെക്കൊണ്ട് നായകവേഷം ചെയ്യിച്ച് 1000 കോടി രൂപ മുതൽ മുടക്കിൽ ബീ. ആർ. ഷെട്ടി എന്ന മുതലാളി "മഹാഭാരതം" എന്ന പേരിൽ സിനിമയാക്കുന്നു എന്ന വാർത്ത പുറത്തു വന്ന ഉടനെ അനുകൂലവും പ്രതിക്കൂലവും ആയ പ്രതികരണങ്ങൾ വന്നെങ്കിലും കുറച്ച് ദിവസങ്ങൾ കഴിഞ്ഞതോടെ ജനം ആ ചർച്ച മടക്കി പെട്ടിയിൽ വച്ച് തുടങ്ങിയപ്പോൾ കഴിഞ്ഞ ദിവസം ഹിന്ദു ഐക്യ വേദി നേതാവ് ശശികല ടീച്ചർ സിനിമക്കെതിരെ പൊതുപ്രസ്താവനയുമായി രംഗത്ത് വന്നു. ഒരു പൊതുപരിപാടിയില്‍ സംസാരിക്കെയായിരുന്നു ശശികലയുടെ പരാമര്‍ശം. മഹാഭാരതം എന്ന പേരില്‍ രണ്ടാമൂഴം എന്ന നോവല്‍ സിനിമയാക്കിയാല്‍ അത് തിയേറ്റര്‍ കാണില്ല. മഹാഭാരതത്തെ തലകീഴായി അവതരിപ്പിച്ച കൃതിയാണ് രണ്ടാമൂഴം. സിനിമയും ആ പേരില്‍ തന്നെ മതി. രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത് അനുവദിക്കില്ല. വിശ്വാസവുമായി ബന്ധപ്പെട്ടതാണ് മഹാഭാരതം. ചരിത്രത്തെയും വിശ്വാസത്തെയും വികലമാക്കുന്ന കൃതിക്ക് മഹാഭാരതം എന്ന പേര് അംഗീകരിക്കാനാകില്ലെന്നും ശശികല പറയുന്നു. മഹാഭാരതം എന്ന പേരില്‍ ഇറക്കുകയാണെങ്കില്‍ വേദവ്യാസന്റെ മഹാഭാരതത്തോട് ചേര്‍ന്നു നില്‍ക്കുന്നതായിരിക്കണമെന്നും ശശികല പറയുന്നു. അങ്ങനെ 1000 കോടിയുടെ "രണ്ടാമൂഴ മഹാഭാരതം" വീണ്ടും വിചാരണ ചെയ്യപ്പെട്ടു തുടങ്ങി.

എം.ടി വാസുദേവൻ നായർ എന്ന സാഹിത്യകാരനോട് എനിക്കാദരവുണ്ട്. മോഹൻലാൽ എന്ന നടന വൈഭവത്തോടും ആദരവ് തന്നെ. വടക്കൻ പാട്ടുകളിലെ ചതിയൻ ചന്തുവിനെയും പ്രൊഫഷണൽ ജെലസിയിൽ നീറി സ്വന്തം മകനെ വീതുളി വീഴ്ത്തി കൊന്ന ഐതിഹ്യത്തിലെ പെരുംതച്ചനെയും നെഗറ്റീവ് പ്രതിച്ഛായയിൽ നിന്ന് മോചിപ്പിച്ച് എഴുതിയ കൃതികൾ അദ്ദേഹത്തിന്റെ ക്രാഫ്റ്റ്മാൻഷിപ്പ് ആയി വാഴ്ത്തുന്നതിൽ തെറ്റൊന്നുമില്ല. 

മോഹൻലാലിനെ കുറിച്ച് പറയേണ്ട കാര്യമില്ല. ലോകസിനിമയിലെ തന്നെ താരതമ്യമില്ലാത്ത നടനെന്ന് വിശേഷിപ്പിക്കാവുന്ന പ്രതിഭ. അയത്നലളിതമായ അഭിനയ ശൈലിയിലൂടെ കയ്യിൽക്കിട്ടുന്ന ഒട്ടു മിക്ക കഥാപാത്രങ്ങളെയും കയ്യടക്കത്തോടും മെയ്വഴക്കത്തോടും കൂടി അഭിനയിപ്പിച്ചു ഫലിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ ആർക്കാണ് അവഗണിക്കാനാവുക. 

സിനിമയുടെ മറ്റു പ്രധാന അണിയറക്കാർ സംവിധായകനും നിർമ്മാതാവും ആണ്. സംവിധായകൻ ഈ രംഗത്ത് പുതിയ ആളായത് കൊണ്ട് അദ്ദേഹത്തെപ്പറ്റി പ്രത്യേകിച്ച് അഭിപ്രായം പറയാൻ ഞാൻ ആളല്ല. നിർമ്മാതാവ് മറ്റേത് കച്ചവടക്കാരനെയും പോലെ കച്ചവട താൽപ്പര്യം വച്ച് പുലർത്തുന്ന ആളായത് കൊണ്ട് അദ്ദേഹത്തിനിത് ധനസമ്പാദനമാർഗ്ഗം മാത്രമാണ്.  

ഹിന്ദു ശാക്തീകരണം, ഹൈന്ദവ മുന്നേറ്റം മുതലായ അജണ്ടകകളുടെ നടത്തിപ്പിനൊപ്പം മറ്റു മതങ്ങളെയും അവരുടെ ആചാര്യന്മാരെയും ഇകഴ്ത്താനും പുലയാട്ട് പറയാനും മാത്രം നിലകൊള്ളുന്ന ശശികലയുടെ ആശയഗതികളോട് ഒരു തരിമ്പും താല്പര്യമോ ചായ്‌വോ ഉള്ള ആളല്ല ഞാൻ. കിട്ടുന്ന അവസരങ്ങളിലെല്ലാം അവരെ വിമർശിച്ച് പോസ്റ്റുകൾ ഇടാറുമുണ്ട്. അവരെ അനുകൂലിച്ച് ഞാനിട്ട ഒരു പോസ്റ്റ് ആർക്കും ചൂണ്ടിക്കാണിച്ച് തരാനുമാവില്ല. എന്നാൽ; രണ്ടാമൂഴം എന്ന നോവൽ സിനിമയാക്കുമ്പോൾ മഹാഭാരതം എന്ന പേരിലാണ് പുറത്തു വരുന്നതെങ്കിൽ അതിനെ എതിർക്കുമെന്ന അവരുടെ ആഹ്വാനത്തോട് 101 % യോജിപ്പാണെനിക്ക്. യോജിപ്പെന്ന് പറയുമ്പോൾ രണ്ടാമൂഴ സിനിമക്ക് കച്ചവട ഉദ്ദേശത്തോടു കൂടി മാത്രം മഹാഭാരതം എന്ന പേരുപയോഗിക്കുന്നതിനോടുള്ള കേവല എതിർപ്പ് മാത്രമെന്ന് സാരം. അവരുടെ നാലാം കിട സംഘി ഫാസിസ്റ്റു നിലപാടുകളോട് യാതൊരു വിധ യോജിപ്പും ഇല്ലെന്നു കൂടി വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. 

ഭാരതത്തിന്റെ ഇതിഹാസകൃതിയായി ലോകം കാണുന്ന മഹാഭാരതത്തിലെ ഏതാനും ചില കഥാപാത്രങ്ങളും സന്ദർഭങ്ങളും മാത്രം അടർത്തിയെടുത്ത് എം.ടിയുടെ സ്വന്തം ഭാവനയ്ക്കും അഭിരുചിക്കും അനുസരിച്ചു രചിച്ച ഒരു സ്വതന്ത്രകൃതി മാത്രമാണ് രണ്ടാമൂഴം. പഞ്ച പാണ്ഡവരിൽ രണ്ടാമനും ശാരീരിക ശക്തിയാൽ അജയ്യനുമായിരുന്ന ഭീമസേനന്റെ വീക്ഷണകോണിലൂടെ മഹാഭാരതത്തെ നോക്കി കാണുന്ന തികച്ചും സ്വതന്ത്രമായ കൃതി. മഹാഭാരതത്തിൽ ഇല്ലാത്ത ചില സന്ദർഭങ്ങൾ പോലും രണ്ടാമൂഴത്തിലുണ്ട്. 

ലോകസിനിമയിലെ തന്നെ താരതമ്യമില്ലാത്ത നടനാണ് മോഹൻലാൽ. മഹാഭാരതത്തിലെ ഭീമനെ അവതരിപ്പിക്കാൻ അറിയാവുന്ന ഒട്ടേറെ നടന്മാർ ഈ നാട്ടിൽ ഉണ്ടായിരിക്കാം; എന്നാൽ, എം ടി യുടെ രണ്ടാമൂഴത്തിലെ ഭീമനെ അവതരിപ്പിക്കാൻ മോഹൻലാലിനോളം പോന്ന വേറെ നടൻ ഉണ്ടെന്ന അഭിപ്രായം എനിക്കില്ല. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ഗവേഷണങ്ങൾ നടന്ന ഒരു കൃതിയാണ് മഹാഭാരതം എന്ന ഇതിഹാസം. പല ഗവേഷകരുടെയും അഭിപ്രായത്തിൽ ഇത് ഒരു വ്യക്തി എഴുതിയതല്ലെന്നും ഒരു വ്യക്തിയാൽ എഴുതിത്തീർക്കാൻ കഴിയാത്തത്ര വിധത്തിൽ ബ്രഹ്‌മാണ്ഡകൃതിയാണിതെന്നും ഉള്ള അനുമാനങ്ങൾ ഉണ്ട്. ആയിരക്കണക്കിനു കഥാപാത്രങ്ങളും അതിനൊപ്പമോ ഏറെയോ കഥാസന്ദര്‍ഭങ്ങളും ഒട്ടനവധി ഉപകഥകളും ചേർന്ന് ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസകൃതികളിൽ ഒന്നാണ് മഹാഭാരതം. ഒരു ലക്ഷത്തോളം ശ്ലോകങ്ങളിൽ ബഹുശാഖിയായി പടർന്നു പന്തലിച്ചു വളർന്നു നിൽക്കുന്ന "മഹാഭാരതം" എന്ന ഇതിഹാസകഥയെ, അതുമായി താരതമ്യം ചെയ്യുമ്പോൾ കേവലം മുന്നൂറോ നാനൂറോ പേജുകളിലൊതുങ്ങുന്ന വെറും ബോൺസായ് മാത്രമായി കരുതാവുന്ന "രണ്ടാമൂഴം" എന്ന നോവലിന്റെ ചട്ടിയിൽ പറിച്ചു നടാൻ ശ്രമിക്കുമ്പോൾ പൊതു സമൂഹത്തിൽ ഒരുപാട് ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കപ്പെടാൻ ഇടയുണ്ട്. 

ഒരു മതവിഭാഗത്തിന്റെ വിശ്വാസ ധാരയുമായി സമന്വയിച്ചു കിടക്കുന്ന മഹാഭാരതം എന്ന കൃതിയിലെ ചില ഭാഗങ്ങളെയും കഥാപാത്രങ്ങളെയും എടുത്തിട്ട് അതിനെ സാഹിത്യകാരന്റെ ഭാവനക്കനുസരിച്ച് മാറ്റിയെഴുതുന്നത് ആത്മാവിഷ്കാരവും സർഗ്ഗസൃഷ്ടിയും ഒക്കെ ആയിരിക്കും; പക്ഷെ ആ സ്വതന്ത്ര കൃതിക്ക് മഹാഭാരതം എന്ന് പേരിടുന്നത് തികഞ്ഞ പോക്രിത്തരമാണ്. രണ്ടാമൂഴം മറ്റു ഭാഷകളിലേക്ക് വളരെ മുൻപേ വിവർത്തനം ചെയ്യപ്പെട്ട ഒരു കൃതിയാണ്. തമിഴിൽ "ഇരണ്ടാം ഇടം" എന്നും കന്നടയിൽ "ഭീമായന" എന്നും ഹിന്ദിയിൽ "ദൂസരി ബാരി" എന്നുമാണ് നോവലിന്റെ പേര്. ഇംഗ്ലീഷിൽ രണ്ടു പരിഭാഷകൾ ഉണ്ട്; ഒന്നിന്റെ പേര് "സെക്കൻഡ് ടേൺ" എന്നും മറ്റൊന്നിന്റേത് "ഭീമ; ദി ലോൺ വാരിയർ" എന്നുമാണ്. ഒരിടത്ത് പോലും "മഹാഭാരതം" എന്ന പേരിൽ അവതരിപ്പിച്ചില്ല.

കിടയറ്റ സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ എണ്ണമറ്റ ഭാഷകളിൽ ലോകം മുഴുവൻ കാണാൻ സാധ്യതയുള്ള ഭാരതത്തിന്റെ, വിശിഷ്യാ കേരളത്തിന്റെ ഒരു അഭിമാന ചിത്രം "മഹാഭാരതം" എന്ന പേരിൽ അവതരിപ്പിക്കുമ്പോൾ തെറ്റിദ്ധരിപ്പിക്കപ്പെടുന്നത് ഭാരതത്തിന്റെ ഇതിഹാസകൃതിയോടൊപ്പം എം ടി യുടെ പ്രസിദ്ധമായ രണ്ടാമൂഴം കൂടിയാണ്. 

സത്യത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്, ധർമ്മപക്ഷത്ത് മോഹൻലാലിനെയും എം ടിയെയും അധർമ്മ പക്ഷത്ത് ശശികലയെയും സംഘകുടുംബത്തെയും നിർത്തിക്കൊണ്ട് മോഹൻലാൽ ആരാധകരും ശശികല ആരാധകരും (കൂട്ടത്തിൽ മോഹൻലാൽ വിരുദ്ധരും ശശികല വിരുദ്ധരും) നയിക്കുന്ന അഭിനവ "കുരുക്ഷേത്രയുദ്ധമാണ്". അത് പോലും നെഗറ്റിവ് പബ്ലിസിറ്റി സാധ്യത ആയി കണ്ട് സിനിമയുടെ പിന്നണിക്കാർ ഹർഷം കൊള്ളുകയായിരിക്കും. ഇവിടെ യുദ്ധം ചെയ്യുന്നവരിൽ ഏറെയും പേർ മഹാഭാരതവും രണ്ടാമൂഴവും വായിച്ചിട്ടുള്ളവർ ആണെന്ന് തോന്നുന്നില്ല; പലരുടെയും ധാരണ മഹാഭാരതത്തിന്റെ മലയാള പരിഭാഷയാണ് രണ്ടാമൂഴം എന്നാണ്; ചിലർ പറയുന്നത് ബഹുഭാഷാ ആഗോള റിലീസ് ചിത്രമാകുമ്പോൾ "മഹാഭാരതം" എന്ന് പേരിട്ടാലേ വാണിജ്യവിജയം കിട്ടൂ എന്നാണ് (സത്യത്തിൽ ഈ പേരിനോടുള്ള പ്രേമം അത് തന്നെയാണല്ലോ); അതായത്, ഒരു യോഗ്യനായ യുവാവ് കല്യാണം ആലോചിക്കുന്നു; സ്വന്തം അച്ഛന് "ലുക്ക്" അൽപ്പം കുറവാണ്; അത് കൊണ്ട് കല്യാണം നടക്കാൻ വേണ്ടി പെണ്ണ് കാണാൻ പോയപ്പോൾ സുന്ദരനായ അയല്പക്കക്കാരനെ ചൂണ്ടിക്കാണിച്ചിട്ട് ഇതാണ് പയ്യന്റെ അച്ഛൻ എന്ന് പറഞ്ഞു പറ്റിച്ചു കല്യാണം നടത്തുന്നു; അതിലെന്താ തെറ്റ് എന്ന് ചോദിക്കുന്ന വൃത്തികേട് മാത്രമേ ഇവിടെയും ഒള്ളൂ.    


അതുകൊണ്ടു തന്നെ മലയാളത്തിന്റെ മഹാനടൻ മോഹൻലാലും മലയാള സാഹിത്യത്തിന്റെ പെരുംതച്ചൻ എം ടി യും ഹീനമായ കച്ചവടതന്ത്രത്തിന്റെ ഇരകളാകരുത്. ലോകം കാത്തിരിക്കുകയാണ്... രണ്ടാമൂഴത്തിന്റെ ചലച്ചിത്രഭാഷ്യം കാണാൻ.... മോഹൻലാലിന്റെ ഭീമനെ കാണാൻ..... ആ വിസ്മയത്തിന്റെ വിജയം കാണാൻ.... അത് രണ്ടാമൂഴത്തിന്റെ സ്വന്തം ബലത്തിലാവട്ടെ... മഹാഭാരതത്തിന്റെ ഔദാര്യത്തിലാകാതിരിക്കട്ടെ.... 

ജോർജ്ജുകുട്ടി കിളിയന്തറയിൽ എന്നയാൾ FB യിൽ പോസ്റ്റ് ചെയ്തതാണ് ഇത്.... "'രണ്ടാമൂഴം' നോവൽ വലിയ ഹൈപ്പും ആഘോഷവുമായി കലാകൗമുദി സീരിയലൈസ്‌ ചെയ്തിരുന്ന സമയത്ത്‌, അതിലൊന്നും പങ്കെടുക്കാതെ മാറിനിന്ന ഒരാൾ‌ കലാകൗമുദിയുടെ തന്നെ കോളമിസ്റ്റ്,‌ സാഹിത്യനിരൂപകൻ എം. കൃഷ്ണൻനായരായിരുന്നു. എഴുത്തുകാരന്റെയോ കൃതിയുടെയോ പേരു പറയാതെ നോവലിനെ വിമർശിക്കുകയും ചെയ്തു അദ്ദേഹം. ഇന്ത്യയിലെ ജനങ്ങളെ മാഹാത്മഗാന്ധിയേക്കാൾ സ്വാധീനിച്ച ആളാണു യുധിഷ്ഠിരൻ എന്ന സി. രാജഗോപാലാചാരിയുടെ നിരീക്ഷണം ഉദ്ധരിച്ച കൃഷ്ണൻനായർ, അങ്ങനെയുള്ള യുധിഷ്ഠിരനെ വിഷയലമ്പടനായി ചിത്രീകരിച്ച്‌ മഹാഭാരതം തിരുത്തിയെഴുതുന്നത്‌ തെറ്റാണെന്നാണു പറഞ്ഞത്‌."

ഇത് ആവിഷ്കാരസ്വാതന്ത്ര്യം : എം ടി ബിജുക്കുട്ടൻ എന്ന എന്റെ ഒരു സ്നേഹിതന്റെ കയ്യിൽ ഒരുഗ്രൻ കഥയുണ്ട്. "ദി കംപ്ലീറ്റ് ആക്റ്റർ" അതാണ് കഥയുടെ പേര്. സൂപ്പർ സ്റ്റാർ പൽമശ്രീ വൈദ്യർ ഡി വൈ എസ് പി പാലേട്ടൻ എന്നൊരു നാടക നടന്റെ ജീവിതത്തെപ്പറ്റി ഉള്ള കഥയാണ്. ഗോപാലൻ എന്നാണു ശരിക്ക് പേര്; ആരാധകർ വിളിക്കുന്നതാണ് പാലേട്ടൻ എന്ന്. പാലേട്ടന്റെ ജീവിതം, കൂടെ അഭിനയിച്ച ഒരു നടിയുടെ വീക്ഷണകോണിൽ നിന്നെഴുതിയ സ്വതന്ത്രകൃതി. അദ്ദേഹത്തിന്റെ മാനേജരായ ജോണി പേരാവൂർ എന്നയാളും മുഖ്യകഥാപാത്രമാണ്...ഈ പ്രോജക്ട് 999 കോടി രൂപക്ക് സിനിമയാക്കാമെന്ന് അരി പ്രാഞ്ചിയേട്ടൻ സമ്മതിച്ചിട്ടുണ്ട്...പക്ഷെ ബഹുഭാഷാ ആഗോള മാർക്കറ്റ് പിടിക്കാൻ പടത്തിന് "സണ്ണി ലിയോൺ - പറയാതിരുന്ന കഥകൾ" എന്ന് പേരിടണമെന്നാണ് പ്രാഞ്ചിയേട്ടൻ  പറയുന്നത്. ബിജുക്കുട്ടനും പാലേട്ടനും ഈ പേരുമാറ്റത്തിൽ ഒരു പരാതിയുമില്ല; എന്താല്ലേ !!!???

എന്റെ വ്യക്തിപരമായ അഭിപ്രായം : സിനിമ തിയ്യേറ്റർ കാണില്ല, തിയ്യേറ്റർ കത്തിക്കും മുതലായ നിലപാടുകളോട് എനിക്ക് യാതൊരു യോജിപ്പും ഇല്ല. പക്ഷെ, ഇത് വിവിധ തരത്തിലുള്ള നിയമപോരാട്ടത്തിന് വഴി വയ്ക്കുമെന്ന അഭിപ്രായമാണെനിക്ക്. അത് കൊണ്ട് തന്നെ, ഈ തർക്കം പരിഹരിക്കാൻ കോടതി വഴിയുള്ള പരിഹാരത്തോടാണെനിക്ക് താൽപ്പര്യം.


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക




Thursday, 11 May 2017

അവൾക്ക് അഴിച്ചു മാറ്റേണ്ടി വന്നത് അടിവസ്ത്രം മാത്രമല്ലായിരുന്നു; ആത്മാഭിമാനം കൂടിയായിരുന്നു…..

സിബിഎസ്ഇയുടെ മേൽനോട്ടത്തിൽ നടന്ന മെഡിക്കല്‍ പ്രവേശന ദേശീയ പൊതു പ്രവേശനപരീക്ഷ (നീറ്റ്) എഴുതാൻ വന്ന വിദ്യാര്‍ത്ഥിനികളെ പരീക്ഷാചട്ടങ്ങളുടെ കർശനമായ നടപ്പാക്കൽ വഴി അപമാനിച്ചതും മാനസികമായി പീഡിപ്പിച്ചതുമാണ് ഈ ദിനങ്ങളിലെ ചൂട് പിടിച്ച ചർച്ചാവിഷയം. അഖിലേന്ത്യ തലത്തിൽ നോക്കുമ്പോൾ ഒറ്റപ്പെട്ടതെന്ന് പറയാവുന്ന സംഭവങ്ങൾ ഉണ്ടായത് കണ്ണൂർ മേഖലയിലാണ്. ഡോക്ടറാവാന്‍ മോഹിച്ച് പരീക്ഷ എഴുതാന്‍ വന്ന പെൺകുട്ടികളിൽ ചിലരുടെ ജീന്‍സുകളും പാൻറ്സുകളും ഊരി മാറ്റിച്ചു; മുഴുക്കൈ ഉടുപ്പുകളിട്ടു വന്ന പെൺകുട്ടികളുടെ ഉടുപ്പിന്റെ കൈ മുറിച്ചു; പാന്റിന്റെയും ജീൻസിന്റെയും ബട്ടണുകളും കീശകളും മുറിച്ചു കളഞ്ഞു; ഒരു വിദ്യാർത്ഥിനിക്ക് അവൾ ഇട്ടിരുന്ന അടിവസ്ത്രം അഴിച്ചു കൊണ്ട് പോയി അവളുടെ അമ്മയെ ഏൽപ്പിച്ചിട്ട് പരീക്ഷക്കിരിക്കേണ്ട ഗതികേടുണ്ടായി.....ആരോപണങ്ങൾ നിരവധിയാണ്. പരീക്ഷാ നടത്തിപ്പ് കേന്ദ്ര ഏജൻസി ആയതു കൊണ്ട് കേന്ദ്രഭരണത്തെ എതിർക്കുന്നവരും സംഭവങ്ങൾ ഉണ്ടായത് കേരളത്തിൽ, വിശിഷ്യാ കണ്ണൂർ ആയതുകൊണ്ട് ഇടത് വിരോധികളും അവരവർക്ക് വേണ്ട നിറം നൽകി സംഭവങ്ങളെ ഊതിവീർപ്പിച്ച് വിവാദമാക്കി. നീറ്റ് പരീക്ഷാ സംവിധാനം വരുന്നതിന് മുൻപ് അഡ്മിഷൻ വിറ്റും പ്രവേശന പരീക്ഷാചോദ്യങ്ങൾ ചോർത്തി വിറ്റും കോടികൾ സമ്പാദിച്ചിരുന്ന സ്ഥാപിത താൽപ്പര്യക്കാരാണ് സംഭവങ്ങളെ ഇത്രക്ക് പെരുപ്പിച്ചു വിവാദമാക്കിയതെന്ന ആരോപണവും നിലവിലുണ്ട്. സംഭവങ്ങളെ വര്‍ഗീയവത്കരിക്കാനും സമുദായവൽക്കരിക്കാനുമുള്ള ദുർബലശ്രമങ്ങളും ഇവിടെ ഇല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്തായാലും സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശകമ്മീഷൻ കേസെടുത്തു; സംസ്ഥാന ബാലാവകാശ കമ്മീഷൻ വിശദീകരണം തേടി; മുഖ്യമന്ത്രിയടക്കം പ്രമുഖർ സംഭവത്തെ അപലപിച്ചു; നാല് പരീക്ഷാഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നാല് അധ്യാപകർ സസ്‌പെൻഷനും കൈപ്പറ്റി. ഇവിടെ തെറ്റ് പൂർണ്ണമായും ആരുടെ പക്ഷത്താണ് എന്ന് കണ്ടു പിടിക്കാൻ വലിയ ബുദ്ധിമുട്ടുണ്ട്. 

സി ബി എസ് ഇ അധികൃതരുടെ ഭാഷ്യമനുസരിച്ച്, നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള വെബ്‌സൈറ്റ് തുറക്കുമ്പോള്‍ തന്നെ നിബന്ധകള്‍ ആണ് വരുന്നത്. അത് വായിച്ച് മനസിലാക്കി എന്ന ധാരണയിൽ AGREE ബട്ടൺ ക്ലിക്ക് ചെയ്ത ശേഷമായിരിക്കണം വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് അപേക്ഷിച്ചിട്ടുണ്ടാകുക. ഗൈഡ്‌ലൈൻ അനുസരിച്ച് ഒരു തരത്തിലുമുള്ള ലോഹഭാഗങ്ങളും പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കുകയില്ലെന്ന് പരീക്ഷാർത്ഥികൾ അറിഞ്ഞിരിക്കണം. അത് പോലെ തന്നെ, ഫുള്‍സ്ലീവ് വസ്ത്രങ്ങള്‍, ശിരോവസ്ത്രം, ആഭരണങ്ങള്‍, പാന്റ്‌സ്, ഷൂ, വലിയ ബട്ടൻസ് എന്നിവ ധരിക്കരുതെന്നും വ്യക്തമാക്കിയിട്ടുള്ളതാണ്. അനുവദനീയമായ, മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധന നടക്കുമ്പോൾ ബീപ്പ് ശബ്ദം കേട്ടാല്‍ അത് അവഗണിക്കാൻ പരീക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുകയുമില്ല. 

നിർദ്ദേശങ്ങളും നിയമങ്ങളും ഇങ്ങനെയൊക്കെയാണെന്നിരിക്കെ എന്ത് കൊണ്ടാണ് ഇത്ര കർശന നിയന്ത്രണം ഈ പരീക്ഷയിൽ വന്നതെന്ന് കൂടി ഓർക്കേണ്ടതുണ്ട്. മുൻകാലഘട്ടങ്ങളിൽ ഉടുപ്പിന്റെ നീണ്ട കൈക്കുള്ളിലും സോക്‌സിലും പോക്കറ്റിലും ഒക്കെ തുണ്ട് വച്ച് കോപ്പിയടിച്ചത് കണ്ടു പിടിക്കപ്പെട്ടതോടെയാണ് ഇവക്കെല്ലാം നിയന്ത്രണം കൊണ്ട് വന്നത്. ഇലക്ട്രോണിക്ക് സാങ്കേതികവിദ്യയുടെ സാധ്യതകൾ അതിരില്ലാത്തതായതോടെ ഏറെക്കുറെ അദൃശ്യമെന്നു തന്നെ പറയാവുന്ന തരത്തിൽ ചെറുതും വിവിധ ആകൃതികളിലും ഉള്ള കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ വലിയ പണച്ചിലവില്ലാതെ ലഭ്യമാകുന്ന അവസ്ഥ പരീക്ഷാ നടത്തിപ്പുകളുടെ സുതാര്യതയ്ക്കും സത്യസന്ധതയ്ക്കും വലിയ ഭീഷണിയാണ്. ബട്ടൻസ്, പേന, വാച്ച്, കാൽക്കുലേറ്റർ, ഷാർപ്പ്നർ, ഹെയർ ക്ലിപ്പ്, ആഭരണങ്ങൾ തുടങ്ങി നൂതനമായ രൂപത്തിലും ഭാവത്തിലും നിറങ്ങളിലും ഇത് സുലഭമാണ്. പല ഓൺലൈൻ മാർക്കറ്റിങ് സൈറ്റുകളിലും ഇത്തരം ഉപകരണങ്ങളുടെ ഉപയോഗമായിത്തന്നെ പറഞ്ഞിരിക്കുന്നത് പരീക്ഷക്ക് കോപ്പിയടിക്കാൻ സഹായകമാണെന്ന നിലയിലാണ്. മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള കർശനപരിശോധനകൾ കൊണ്ട് വരാൻ അധികൃതർ നിർബന്ധിതർ ആയത്. 

നീറ്റ് പരീക്ഷ മാത്രമല്ല; ഏത് പൊതുപരീക്ഷയുടെയും നടത്തിപ്പ് കുറ്റമറ്റതാവേണ്ടതുണ്ട്. നാളെ ഡോക്റ്ററായും എഞ്ചിനീയറായും മറ്റു പ്രൊഫഷണലുകളായും സർക്കാർ ഉദ്യോഗസ്ഥരായും മറ്റും രാഷ്ട്രനിർമ്മാണത്തിൽ പങ്കാളികൾ ആവേണ്ടവരാണ് പൊതുപരീക്ഷകൾ എഴുതുന്നത്. അല്ലെങ്കിൽ, രാജ്യത്തിന്റെ ഐഡന്റിറ്റിയും പേറി മറ്റു രാജ്യങ്ങളിൽ ജോലി ചെയ്യേണ്ടവർ ആണവർ. അത് കൊണ്ട് തന്നെ പൊതുപരീക്ഷകളുടെ കടമ്പ അനർഹർ നിയമ വിരുദ്ധമായ മാർഗ്ഗങ്ങളിലൂടെ ചാടിക്കടക്കുന്നത് പരമാവധി തടയേണ്ടതുണ്ട്. അതിനാൽ തന്നെ നിയമങ്ങളും അത് നടപ്പാക്കാനുള്ള സംവിധാനങ്ങളും കർശനവും പഴുതില്ലാത്തതും ആവണം എന്നതിൽ തർക്കമില്ല.   

പക്ഷെ, ഇത് പറയുമ്പോൾ തന്നെ പറയേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. കർശന മാനദണ്ഡങ്ങള്‍ ഉണ്ടാക്കുന്നവരും അത് നടപ്പാക്കാൻ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരും മനുഷ്യത്വവും സാമാന്യയുക്തിയും നഷ്ടപ്പെടുത്തിക്കൊണ്ടാകരുത് പ്രായോഗികതലത്തിൽ പെരുമാറേണ്ടത്. അവിടെ സാമാന്യമാനുഷിക നീതി ഉറപ്പാക്കുന്ന തരത്തിൽ നിയമത്തിനകത്ത് നിന്ന് പ്രവർത്തിക്കാൻ സാധിക്കേണ്ടതുണ്ട്. നീറ്റ് പരീക്ഷ എന്നല്ല, ഏതൊരു പരീക്ഷയിലും പരീക്ഷാർത്ഥിയുടെ ആത്മവിശ്വാസവും ആത്മാഭിമാനവും സംരക്ഷിച്ചു നിർത്താൻ ഉത്തരവാദിത്തപ്പെട്ട ഏതൊരു വ്യക്തിക്കും കടമയുണ്ട്. പരീക്ഷയുമായി ബന്ധപ്പെട്ട സ്വാഭാവികമായ പിരിമുറുക്കങ്ങൾക്ക് പുറമെ അനുഭവിക്കേണ്ടി വരുന്ന അപ്രതീക്ഷിതമായ ഇത്തരം പിരിമുറുക്കങ്ങൾ കൂടി സഹിച്ചു കൊണ്ട് ഏതു വിദ്യാർത്ഥിക്കാണ് സമചിത്തതയോടു കൂടി ഒരു മത്സരപരീക്ഷ എഴുതി വിജയിക്കാനാവുക. സാങ്കേതികവിദ്യ അഭൂതപൂർവ്വമായ പുരോഗതി നേടിയ ഇക്കാലത്ത് പരീക്ഷാ ക്രമക്കേടുകള്‍ തടയാന്‍ സാങ്കേതിക വിദ്യകളെക്കൂടി ഉപയോഗപ്പെടുത്താനാവണം. "ജാമർ" പോലെയുള്ള ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ ഇന്റര്‍നെറ്റ് ഉപയോഗം തടയാൻ സാധിക്കും. ക്യാമറകളുടെ സാന്നിധ്യം അറിയാനുള്ള ഡിറ്റക്ടറുകളും ലഭ്യമാണ്. ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ചെന്നേ ഉള്ളൂ. ശരീരപരിശോധന നടത്താൻ സുരക്ഷിതമായ ഇടങ്ങൾ ഉള്ള കേന്ദ്രങ്ങളേ പരീക്ഷാനടത്തിപ്പിന് തിരഞ്ഞെടുക്കാനും പാടുള്ളൂ.  

ഇപ്പോൾ നടന്ന സംഭവങ്ങളിൽപ്പോലും മനുഷ്യത്വപരമായ സമീപനങ്ങൾ ഇല്ല എന്ന് പൂർണ്ണമായും പറഞ്ഞു കൂടാ. കൈനീളമുള്ള വസ്ത്രം ഡിസ്ക്വാളിഫിക്കേഷൻ ആണെന്നിരിക്കെ അതിന്റെ കൈ മുറിച്ചു മാറ്റി പരീക്ഷ എഴുതാൻ അനുവദിച്ചതിനെ മനുഷ്യത്വപരമായി കാണാനാണ് എനിക്കിഷ്ടം. ബട്ടണുകളുടെ കാര്യത്തിൽ അവയിൽ ക്യാമറയോ തുണ്ടുകടലാസുകളോ ഇല്ല എന്നുറപ്പാക്കി അവരെ പരീക്ഷക്ക് പ്രവേശിപ്പിക്കാം എന്ന കുറച്ച് തർക്കസാധ്യതയുള്ള പോംവഴിയും ഉണ്ടായിരുന്നു. പക്ഷെ, അടിവസ്ത്രത്തിന്റെ മെറ്റൽ ഹുക്ക് കാരണം മെറ്റൽ ഡിറ്റക്റ്റർ ബീപ്പ് ചെയ്ത ഉടനെ അടിവസ്ത്രം ഉപേക്ഷിച്ചു പരീക്ഷ എഴുതണം എന്ന കാർക്കശ്യം തീർത്തും നീതികേടും മനുഷ്യത്വരഹിതവും ആയിപ്പോയി. നിയമത്തിന്റെ കാർക്കശ്യം അടിവസ്ത്രത്തിന്റെ കൊളുത്തിനോട്‌ കാണിച്ചപ്പോൾ അവൾക്ക്‌  അഴിച്ചു പുറത്തു വയ്‌ക്കേണ്ടി വന്നത് വെറും അടിവസ്ത്രം മാത്രമായിരുന്നില്ല; അവളുടെ ആത്മാഭിമാനവും ആത്മ വിശ്വാസവും ആയിരുന്നു എന്നോർക്കണം. അത്‌ ചെയ്യിപ്പിച്ചത് സ്ത്രീകൾ ആണെന്നോർക്കുമ്പോൾ അരിശം കൂടുന്നു. ജീരകം തോട് കളഞ്ഞു കാമ്പെടുക്കുന്ന സൂക്ഷ്മതയിൽ നിയമം പാലിക്കാൻ വ്യഗ്രതപ്പെടേണ്ട കാര്യമായിരുന്നു അതെന്ന് സാമാന്യബുദ്ധിയുള്ള ആരും ചിന്തിക്കാൻ ഇടയില്ല. മാത്രവുമല്ല, പത്തു ലക്ഷത്തിനു മേൽ പേർ എഴുതിയ ഈ പരീക്ഷയിൽ കണ്ണൂരിലെ നാലും മൂന്നും ഏഴ് കുട്ടികളേ ഇത്തരം "നിയമലംഘനങ്ങൾ" നടത്തിയുള്ളൂ എന്ന് പറയുമ്പോൾ അത് വിശ്വസിക്കാൻ എന്റെ യുക്തി അനുവദിക്കുന്നില്ല. 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക




അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Friday, 28 April 2017

"കച്ചവട"തൃതീയ - ഹിന്ദുത്വവാദികൾക്ക് ഇതിനെതിരെ ഒന്നും ചെയ്യാനില്ലേ....!!!???

അങ്ങനെ ചില വിരുതന്മാര്‍ കാത്തിരുന്ന ദിനം ഇങ്ങെത്തി; "അക്ഷയ തൃതീയ". കേരളത്തില്‍ ഈ ദിനത്തെപ്പറ്റി കേട്ട് തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളെ ആയിട്ടുള്ളൂ. ഉത്തരഭാരതത്തിലെ സവര്‍ണ്ണ ഹൈന്ദവരുടെ ഒരു പുണ്യദിനമാണത്. വിശേഷിച്ചും വിഷ്ണുഭക്തരുടെ. ശകവര്‍ഷ കലണ്ടറിലെ രണ്ടാമത്തെ മാസമാണ് വൈശാഖം. ആദ്യത്തേത് ചൈത്രം.വൈശാഖമാസത്തിലെ ആദ്യ പകുതിയിലെ മൂന്നാമത്തെ തിഥിയാണു അക്ഷയ തൃതീയ എന്ന് അറിയപ്പെടുന്നത്. ഇതുപ്രകാരം ഈ ദിവസം എല്ലാ പുണ്യ കര്‍മ്മങ്ങള്‍ക്കും ഉത്തമമായി കരുതപ്പെടുന്നു. അക്ഷയതൃതീയ ദിനത്തില്‍ ലഭിക്കുന്ന പുണ്യം അക്ഷയം ആയിരിക്കും എന്ന് പുരാതനകാലം മുതൽക്കേ വിശ്വാസമുണ്ട്. അന്ന് ദാനാദിധർമ്മങ്ങൾ നടത്തുന്നത് പുണ്യമായി പലരും കരുതുന്നു. ത്രേതായുഗം ഉണ്ടായതും പരശുരാമന്‍ ജനിച്ചതും ആയ ദിവസം കൂടിയാണത്. ഭഗീരഥന്‍ കഠിന തപസ്സു ചെയ്തു ഗംഗാനദിയെ ഭൂമിയിലേക്ക്‌ വീഴിച്ചത് ഈ ദിനത്തിലാണെന്നും ഒരു ഐതിഹ്യമുണ്ട്.

കേരളത്തിലെ നമ്പൂതിരിഗൃഹങ്ങളിൽ അന്നേദിവസം വിധവകളായ അന്തർജ്ജനങ്ങൾ കുട, വടി, ചെരിപ്പ്, വിശറി, പണം തുടങ്ങിയവ ദാനം ചെയ്യുന്ന പതിവ് ഉണ്ടായിരുന്നത്രെ. ജൈനമതവിശ്വാസികളും‍ അക്ഷയ തൃതീയ ഒരു പുണ്യദിവസമായി കരുതുന്നു. എന്നാല്‍ സ്വര്‍ണ്ണവും അക്ഷയതൃതീയയും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടു ? അന്നത്തെ പുണ്യം അക്ഷയമായിരിക്കും എന്നേ വിശ്വാസം പറയുന്നുള്ളൂ. സ്വര്‍ണ്ണം ഈ ദിവസം വാങ്ങിയാലുള്ള ഭാഗ്യത്തെ കുറിച്ച് ഒരു വിശ്വാസവും പറയുന്നില്ല. എന്നും അന്ധവിശ്വാസങ്ങളില്‍ നിന്ന് മുതലെടുപ്പ് നടത്തുന്നവര്‍ കച്ചവടക്കാരാണല്ലോ? അവര്‍ അക്ഷയതൃതീയക്ക് വലിയ പരസ്യംകൊടുത്തു. അന്നേ ദിവസം സ്വര്‍ണ്ണം വാങ്ങുന്നത് ഒരു അനുഷ്ഠാനമാക്കി മാറ്റി. സ്വര്‍ണ്ണക്കച്ചവടക്കാരാണ് ഇതിനുവേണ്ട പ്രചാരവേല സംഘടിപ്പിച്ചത്. അവര്‍ വിശ്വാസത്തിന് ഒരു ചെറിയ തിരുത്തല്‍ വരുത്തി. അക്ഷയ തൃതീയ നാളിലെ പുണ്യം പൊലിക്കുമെന്നതിന് പകരം അന്ന് ലഭിക്കുന്ന സ്വര്‍ണ്ണം പൊലിക്കും എന്നാക്കി മാറ്റി പ്രചരിപ്പിച്ചു. ജനം കെണിയില്‍ വീണു. പൊലിക്കുന്ന സമൃദ്ധിയെക്കുറിച്ച് നമുക്കാകെ ഉണ്ടായിരുന്ന വിശ്വാസം വിഷുനാളിലെ കണിയിലും കൈനീട്ടത്തിലുമാണ്. വര്‍ഷാദ്യം കാണുന്ന സമൃദ്ധിയുടെ കണിയും ലഭിക്കുന്ന കൈനീട്ടവും വര്‍ഷം മുഴുവന്‍ പൊലിക്കുമെന്ന് നമ്മള്‍ വിശ്വസിച്ചു ആചരിച്ചു പോന്നു. സമ്പത്തിനോടുള്ള കാഴ്ചപ്പാട് മാറിയ മലയാളി ചുളുവില്‍ സമ്പത്തുണ്ടാക്കുന്ന എല്ലാ കോപ്രായങ്ങളും കാണിച്ചു തുടങ്ങി. സാധാരണ ഗതിയില്‍ പണമുണ്ടാക്കാന്‍ അധ്വാനിക്കണം. ഇന്ന് അതൊരു പഴഞ്ചന്‍ ഏര്‍പ്പാടായി പലരും കാണുന്നു. ആട്, തേക്ക്, മാഞ്ചിയം, ലിസ്, വെള്ളിമൂങ്ങ, റൈസ് പുള്ളര്‍, നാഗമാണിക്യം, കുചേല കുഞ്ചി, ദൃഷ്ടി രക്ഷക് യന്ത്രം, മഹാലക്ഷ്മി വിളക്ക്, വലം പിരി ശംഖ്, മണി ചെയിന്‍ ശ്രേണിയിലെ പ്രധാന താരമാണ് ഇപ്പോള്‍ മലയാളിയെ സംബന്ധിച്ച് അക്ഷയതൃതീയ. അന്ധ വിശ്വാസവും കുതന്ത്രവും കപട കച്ചവട തന്ത്രവും കൈകോര്‍ക്കുന്ന ദിവസം മാത്രമാണ് അക്ഷയ ത്രിതീയ. ചില അതി ബുദ്ധിമാന്‍മാര്‍ തങ്ങളുടെ സ്വര്‍ണ്ണക്കടയില്‍ പൂജാരിമാരേയും ജോത്സ്യന്മാരേയും നിയമിക്കുകകൂടി ചെയ്തതോടെ കേരളം ഒന്നാകെ സ്വര്‍ണ്ണക്കടക്കാരുടെ കെണിയില്‍ മൂക്കുംകുത്തി വീണു. രാവിലെ മുതല്‍ പാതിരാ വരെ ഒട്ടുമിക്ക സ്വര്‍ണ്ണക്കടകള്‍ക്ക് മുന്നിലും നീണ്ട ക്യൂ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം ഇതെഴുതുമ്പോള്‍ പത്രപ്പരസ്യങ്ങളും റേഡിയോ പരസ്യങ്ങളും ടി വി പരസ്യങ്ങളും പൊടി പൊടിക്കുകയാണ്. ഏറ്റവും രസകരമായ വസ്തുത സ്വര്‍ണ്ണക്കടയ്ക്കു മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ പാവപ്പെട്ടവരോ നിരക്ഷരരോ ഒന്നും അല്ല. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും മതിയായ സാമ്പത്തിക സുരക്ഷയും ഉള്ളവരാണ്. നിലവില്‍ കയ്യിലുള്ള എന്തെങ്കിലുമൊക്കെ വിറ്റു പെറുക്കിയിട്ടാണെന്കിലും അന്നേ ദിവസം അൽപ്പം സ്വർണ്ണം വാങ്ങി വിട്ടിൽ വച്ചില്ലെങ്കിൽ എന്തോ ഭയങ്കര കുഴപ്പം സംഭവിക്കും എന്ന നിലയിലേക്ക് മലയാളിയുടെ യുക്തി ബോധം വളര്‍ന്നു കഴിഞ്ഞു. മലയാളിയെ ഈ നിലവാരത്തിലെത്തിക്കാൻ കേരളത്തിലെ സ്വർണ്ണക്കച്ചവടക്കാർ നടത്തിയ പങ്കപ്പാടുകൾക്കു കണക്കൊന്നുമില്ല. കോടിക്കണക്കിനു രൂപയുടെ പരസ്യം ചെയ്താണ്‌ സ്വർണ്ണ കച്ചവടക്കാർ അക്ഷയ തൃതീയയുടെ മഹത്വം നാട്ടുകാരെ പഠിപ്പിച്ചെടുത്തത്‌. അര മണിക്കൂർ സമയം മാത്രം ദൈർഘ്യമുള്ള അക്ഷയ തൃതീയ ജ്വല്ലറി ഉടമകൾ പറയുന്നതനുസ്സരിച്ചു രണ്ടും മൂന്നും ദിവസങ്ങളാണ്. ഈ ദിനങ്ങളിലെ കച്ചവടം പൊലിപ്പിക്കാന്‍ ചില അതി ബുദ്ധിമാന്‍മാര്‍ തങ്ങളുടെ സ്വര്‍ണ്ണക്കടയില്‍ പൂജാരിമാരേയും ജോത്സ്യന്മാരേയും നിയമിക്കുക കൂടി ചെയ്തിട്ടുണ്ട്. ഞായറാഴ്ച്ചയോ അവധി ദിനമോ ആയാല്‍ പോലും  രാവിലെ ആറു മണിക്ക് കടകള്‍ തുറക്കുമെന്നുള്ളതും വളരെ വൈകിയേ അടക്കൂ എന്നുള്ളതും  മുന്‍കൂട്ടി  ബുക്ക് ചെയ്യാന്‍ സൗകര്യം ഉണ്ടാക്കിയതും എല്ലാം ഐശ്യര്യ സമൃദ്ധി വര്‍ദ്ധിപ്പിക്കാനേ  ഉപകരിക്കൂ. സ്വര്‍ണ്ണത്തിന് പുറമേ വെള്ളി, ഡയമണ്ട്, പ്ലാറ്റിനം, വസ്ത്രം, വീട്, ഭൂമി, ഗൃഹോപകരണങ്ങള്‍ എന്നിവയെല്ലാം വൈകാതെ അക്ഷയതൃതീയയുടെ ലിസ്റ്റിലേക്ക് വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.  അങ്ങനെ എല്ലാ ഐശ്യര്യ സമൃദ്ധികളും കളിയാടുന്ന ഒരു കേരളം ഉണ്ടാകട്ടെ.

എല്ലാവര്‍ക്കും കച്ചവടതൃതീയയുടെ അക്ഷയതൃതീയയുടെ ഐശ്വര്യങ്ങള്‍ നേരുന്നു. 

തീരാത്ത സംശയം : ഹൈന്ദവ സംസ്കാരത്തെ എന്ത് വില കൊടുത്തും സംരക്ഷിക്കാൻ സദാ സന്നദ്ധരായി നില കൊള്ളുന്ന സംഘടനകളോട് ഒരു ചോദ്യം - ഒരു പൌരാണിക ആചാരത്തെ കച്ചവടത്തിനുള്ള ആയുധമാക്കുന്ന ഇത്തരക്കാരുടെ ഉളുപ്പില്ലാത്ത വെളിപ്പെടുത്തലുകൾ കണ്ടിട്ടും, നിങ്ങളുടെ മതവികാരം 'വ്രണ'പ്പെടാത്തതെന്തേ ? എന്തുകൊണ്ടാണ്  ഹൈന്ദവ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഇത്തരം നീചമായ വിപണന തന്ത്രങ്ങൾക്ക് മുന്നിൽ മൗനം പാലിക്കുന്നത് ? നിങ്ങൾ ഹൈന്ദവ സംസ്കാര സംരക്ഷണത്തിന്റെ യഥാർത്ഥ വക്താക്കളാണെങ്കിൽ, ഈ വരുന്ന അക്ഷയത്രിതീയ ദിനത്തിൽ, അക്ഷയ ത്രിതീയ കച്ചവടത്തിലേർപ്പെടുന്ന കേരളത്തിലെ ജ്വല്ലറികൾക്ക് മുന്നിൽ ഒരു പ്രതിഷേധമെങ്കിലും കാണിക്കേണ്ടതല്ലേ....

ഏതാനും വർഷങ്ങൾക്ക് മുൻപ്, ഏതോ ഒരു മാർക്കറ്റിങ്ങ് വിദഗ്ധൻറെ തലയിൽ വിരിഞ്ഞ ആശയം, എങ്ങനെ ഒരു അന്ധവിശ്വാസമാക്കി വളർത്തിയെടുത്തു എന്നും അത് എങ്ങനെ കച്ചവടത്തിന് ഉപയുക്തമാക്കി എന്നും, ഒരു പ്രമുഖ സ്വർണ്ണവ്യാപാരി തന്നെ വെളിപ്പെടുത്തുന്ന ഈ വീഡിയോ ആണ് താഴെ...



ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Monday, 27 March 2017

ഇത് മാധ്യമപ്രവർത്തനമല്ല; ഒളിഞ്ഞു നോട്ടമാണ്; സദാചാരഗുണ്ടായിസമാണ്; സർവ്വോപരി ക്രൈം ആണ്.


ആണിനും പെണ്ണിനും പിന്നാലെ സദാചാരഭൂതക്കണ്ണാടിയും താങ്ങിപ്പിടിച്ച് സർവ്വരും കുന്തവും കുറുവടിയുമായി നടക്കുന്ന വർത്തമാനകാലമാണിത്. സദാചാര പോലീസിങ്ങിനെപ്പറ്റി ആവർത്തിച്ച് സംസാരിക്കുന്ന കാലവുമാണ്. പ്രാദേശിക സദാചാര പോലീസിങ് കൂടാതെ ശരിക്കും പൊലീസുകാരുടെ വക സദാചാരപ്പോലീസിങ്, രാഷ്ട്രീയപാർട്ടികളുടെ വക സദാചാര പൊലീസിങ്... അങ്ങനെ എണ്ണമില്ലാത്ത  സദാചാരപ്പോലീസിങ് വാർത്തകൾക്കിടയിൽ ഇതാ മറ്റൊരു സദാചാര പോലീസിങ്. അതെ, മാധ്യമങ്ങളുടെ വക സദാചാര പോലീസിങ്. 

മംഗളം ചാനൽ അതിന്റെ ലോഞ്ചിങ്ങിനോടനുബന്ധിച്ച് സംപ്രേക്ഷണം ചെയ്ത ഒരു ടെലിഫോൺ സംഭാഷണമാണിന്ന് കേരളം സമൂഹം ചർച്ച ചെയ്യുന്നത്. മന്ത്രിയുടെ ഓഫീസിൽ പരാതിയുമായി എത്തിയ ഒരു സ്ത്രീയോട് മന്ത്രി ലൈംഗികച്ചുവയുള്ള ടെലിഫോൺ സംഭാഷണം നടത്തി എന്നതാണ് ആരോപണം. തെളിവായി സ്ത്രീയുടെ സംഭാഷണഭാഗങ്ങൾ ഇല്ലാത്ത, മന്ത്രിയുടെ ശബ്ദമെന്ന് ആരോപിക്കപ്പെടുന്ന, ലൈംഗികകാര്യങ്ങൾ പരാമർശിക്കുന്ന കോൾ റെക്കോർഡ്. ഒരു മ്യൂട്ടിങ്ങോ ബീപ്പ് മാസ്‌ക്കോ ഇല്ലാതെ ചാനൽ ചർച്ചക്കിരിക്കുന്ന മഹതികളുടെ ക്ളോസ് അപ്പ് ഷോട്ട് കാണിച്ചു കൊണ്ട് കേരളത്തിലെ സ്വീകരണമുറികളിലേക്ക് മംഗളം ചാനൽ തുറന്നു വിടുന്നു. ഇതെല്ലാം കേൾപ്പിച്ച് കഴിഞ്ഞിട്ട് നിങ്ങളുടെ പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ ഇതൊന്നും കേൾപ്പിക്കരുതെന്ന് ഉപദേശിക്കുകയും ചെയ്യുന്നു. 

ലൈംഗികബന്ധവുമായി ബന്ധപ്പെട്ട ഇന്ത്യൻ നിയമങ്ങൾ ഏറെക്കുറെ ഇങ്ങിനെയാണ്‌. ഇന്ത്യയില്‍ 18 വയസിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ എര്‍പ്പെടുവാന്‍ നിയമതടസ്സമില്ല എന്നാണെന്റെ എന്റെ അറിവ്. എന്നാല്‍, ഇതിൽ നിന്ന് കുറച്ച് വ്യത്യസ്തമാണ് ഇമ്മോറല്‍ ട്രാഫിക്കിങ് നിരോധന നിയമത്തിലെ ചില വകുപ്പുകള്‍. ഇത് ഉപയോഗിച്ചാണ് ഹോട്ടലില്‍ മുറിയെടുത്ത അല്ലെങ്കില്‍ ഒരു വീട്ടില്‍ ഒന്നിച്ചു കണ്ട സ്ത്രീയെയും പുരുഷനെയും പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ഇമ്മോറല്‍ ട്രാഫികിങ് നിരോധന നിയമത്തിലെ വകുപ്പ് 6(ബി) പ്രകാരം, ഒരുമിച്ചു ഒരു വീട്ടിലോ, റൂമിലോ, അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും ഗൃഹപരിസരത്തോ കഴിയുന്ന സ്ത്രീയെയും പുരുഷനെയും, അവര്‍ വിവാഹിതര്‍ അല്ലെങ്കില്‍ സംശയത്തിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുക്കാവുന്നതാണ്. ഐ.പി.സി. 497 സത്യത്തില്‍ ഒരു തമാശയാണ്. മറ്റൊരാളുടെ ഭാര്യയുമായി അയാളുടെ സമ്മതമില്ലാതെ ലൈംഗികമായി ബന്ധപ്പെടുന്നത് കുറ്റകരമാണ് പോലും. സൌകര്യപ്രദമായി വ്യാഖ്യാനിച്ചാല്‍, അയാള്‍ ഒന്ന് സമ്മതിച്ചാല്‍ കുറ്റകരമല്ല. ഒരു കാര്യം ശ്രദ്ധിക്കണമെന്നു മാത്രം...ഇതില്‍ സ്ത്രീയുടെ സമ്മതം ഇല്ലെങ്കില്‍ സംഗതി പീഡനമാകും...ഐ.പി.സി. 497 അനുസരിച്ച് പുരുഷനെ മാത്രമേ ശിക്ഷിക്കാന്‍ കഴിയൂ എന്നതാണ് അടുത്ത തമാശ. പുരുഷനെ പ്രലോഭിപ്പിച്ചത് സ്ത്രീ ആയാല്‍ പോലും സ്ത്രീയെ ശിക്ഷിക്കാന്‍ പറ്റില്ല. ഒറ്റ നോട്ടത്തില്‍ പുരുഷവിരുദ്ധമാണ് എന്ന് തോന്നിയേക്കാവുന്ന ഈ നിയമം യഥാര്‍ത്ഥത്തില്‍ സ്ത്രീ വിരുദ്ധമാണ് എന്നാണു നിയമ വിദഗ്ദര്‍ വിശദീകരിക്കുന്നത്. ഉദാഹരണത്തിന് സ്വന്തം ഭര്‍ത്താവ് വഞ്ചിച്ചാല്‍ (ഇങ്ങേര്‍ക്ക് പരസ്ത്രീയുടെ ഭര്‍ത്താവിന്റെ സമ്മതം മതിയല്ലോ) വഞ്ചിക്കപ്പെട്ട സ്ത്രീക്ക് ഭര്‍ത്താവിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നിയമത്തില്‍ വകുപ്പില്ല. എന്നാല്‍ സ്വന്തം ഭാര്യ വഞ്ചിച്ചാല്‍ ഭാര്യയുടെ ജാരനെ നിയമപരമായി കൈകാര്യം ചെയ്യാന്‍ ഭര്‍ത്താവിന് കഴിയും (കാരണം ജാരന്‍ സമ്മതം വാങ്ങിയില്ലല്ലോ). അതുപോലെ സ്വന്തം ഭര്‍ത്താവ് വിവാഹിത അല്ലാത്ത ഒരു സ്ത്രീയുമായി ഗമിച്ചാലും ഭാര്യക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. കാരണം ഐ.പി.സി. 497 പ്രകാരം അത് വ്യഭിചാരമല്ല. ഇവിടെയും ഭാര്യ കബളിപ്പിക്കപ്പെടുകയാണ്. ലൈംഗികബന്ധത്തിന്റെ കാര്യത്തിൽപ്പോലും നിയമത്തിനു ഇത്രയുമേ പറ്റുകയുള്ളൂ എങ്കിൽ, പ്രായപൂർത്തിയായ മന്ത്രിയും ഒരു സ്ത്രീയും തമ്മിലുള്ള സ്വകാര്യ ഫോൺ സംഭാഷണം, ഇനി അത് തെറിപ്പാട്ട് തന്നെയായാലും എങ്ങനെയാണ് പൊതു സമൂഹത്തെ ബാധിക്കുക....മനസ്സിലാവുന്നില്ല.

ഇവിടെ ഉയരുന്ന കുറെ ചോദ്യങ്ങളുണ്ട് .

ചാനലിൽ മുഴത്തിനു മുഴം പരാതിക്കാരി പരാതിക്കാരി എന്ന പരാമർശം കേട്ടിരുന്നു; എന്തായിരുന്നു ഇവരുടെ പരാതി ?

പരാതിക്കാരിയായ വന്ന അശരണയും നിസ്സഹായയും ആയ സ്ത്രീയോടാണ് മന്ത്രി ഇത് ചെയ്തതെന്ന് മാധ്യമം പറയുന്നത് ഏതേത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ?
എന്ത് പരാതി പറയാനാണ് അവര്‍ ഗതാഗത മന്ത്രിയെ സമീപിച്ചത് ?

ഫോണിന്റെ മറുതലക്കല്‍ ഉള്ള ആ സ്ത്രീയുടെ സംഭാഷണം എന്തിനാണ് എഡിറ്റ് ചെയ്ത് മാറ്റിയത്?...

മുഖം മറച്ചോ വോയ്‌സ് ബൈറ്റ് ആയോ ഇവരുടെ പരാതി ചാനലിന് കേൾപ്പിക്കാമായിരുന്നില്ലേ ?

പരസ്പര സമ്മതപ്രകാരം നടന്നതാണെന്ന് കരുതാവുന്ന ഒരു ടെലിഫോൺ സംഭാഷണമാണിതെന്ന് വിശ്വസിക്കാവുന്ന സൂചനകൾ ഈ വോയ്‌സ് ക്ലിപ്പിൽ ഉണ്ട്. അങ്ങിനെയിരിക്കെ, രണ്ട് വ്യക്തികൾ തമ്മിൽ നടന്നു എന്ന് കരുതാവുന്ന ഇത്തരമൊരു സംഭാഷണത്തിൻറെ പൊതുതാല്പര്യമെന്താണ്?

സംഭവം പുറത്തു വന്നു 24 മണിക്കൂർ കഴിഞ്ഞിട്ടും അദൃശ്യയായിരിക്കുന്ന സ്ത്രീ പേരിന് വാക്കാലെങ്കിലും ഒരു പരാതി എവിടെയെങ്കിലും സമർപ്പിച്ചിട്ടുണ്ടോ ?

മന്ത്രി തന്റെ അധികാരവും സ്വാധീനവും ഉപയോഗിച്ച് ഈ സ്ത്രീയെ വശത്താക്കിയതാണോ; എങ്കിൽ അതിനെന്ത്  തെളിവാണുള്ളത് ?

ഈ സ്ത്രീ പ്രായപൂർത്തി ആകാത്ത വ്യക്തിയാണോ ?

ഈ ശബ്ദം മന്ത്രിയുടേത് തന്നെയാണോ ?

മംഗളത്തിന്റെ റിപ്പോർട്ടിൽ എവിടെയാണ്  പൊതുസമൂഹത്തെ ബാധിക്കുന്ന വാർത്തയുള്ളത് ?

പരസ്പര സമ്മതപ്രകാരം നടന്നതാണെന്ന് കരുതാവുന്ന ഒരു ടെലിഫോൺ സംഭാഷണമാണിതെന്ന് വിശ്വസിക്കാവുന്ന സൂചനകൾ ഈ വോയ്‌സ് ക്ലിപ്പിൽ ഉണ്ട്. അങ്ങിനെയിരിക്കെ, രണ്ട് വ്യക്തികൾ തമ്മിൽ നടന്നു എന്ന് കരുതാവുന്ന ഇത്തരമൊരു സംഭാഷണത്തിൻറെ പൊതുതാല്പര്യമെന്താണ്?

സ്വകാര്യമായി മന്ത്രിയും സ്വന്തം ഇഷ്ടപ്രകാരം ഒരു സ്ത്രീയും നടത്തിയ സംഭാഷണം (ദൃശ്യവും ?) റെക്കോഡ് ചെയ്യാൻ ആർക്കാണ് അവകാശം?

ഒരു മന്ത്രി (എം എൽ ഏ) യുടെ ഫോൺ ചോർത്തിയത് ആരാണ് ?

തികച്ചും വ്യക്തിപരമായ ഒന്ന് വാർത്തയാക്കാൻ ആർക്കാണ് അവകാശം?

പൊതു പ്രവർത്തകനോ മന്ത്രിയോ ആയിപ്പോയാൽ നിലവിലുള്ള നിയമങ്ങൾക്കെതിരല്ലാത്ത രീതിയിൽ ലൈംഗിക ബന്ധമോ വ്യക്തി ബന്ധമോ പുലർത്താൻ ഒരു വ്യക്തിക്ക് അവകാശമില്ലേ ?

അശ്ലീലത്തിന്റെയും കുറ്റകൃത്യങ്ങളുടെയും വിവരണങ്ങൾ ഉള്ള പരിപാടികൾ രാത്രി 11 ശേഷം മാത്രമേ സംപ്രേക്ഷണം ചെയ്യാവൂ എന്ന കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡകാസ്റ്റിങ് മന്ത്രാലയത്തിന്റെ നിർദ്ദേശം മംഗളം ചാനലിന് ബാധകമല്ലേ ?

സ്ത്രീ പക്ഷത്തെന്ന് അവകാശപ്പെട്ട് മന്ത്രിയുടേതെന്ന പേരിൽ അശ്ലീല ഓഡിയോ ഒരു മറയുമില്ലാതെ കേൾപ്പിച്ച് ചർച്ചക്കിരുന്ന സ്ത്രീകളെക്കൊണ്ട് പോലും ചെവിപൊത്താൻ നിർബന്ധിച്ച ചാനലല്ലേ സത്യത്തിൽ സ്ത്രീവിരുദ്ധത കാണിച്ചത് ?

തികച്ചും അശ്ലീലമായ സംഭാഷണങ്ങൾ പ്രായപൂർത്തി മുന്നറിയിപ്പില്ലാതെ ചാനലിലൂടെ ഉറക്കെക്കേൾപ്പിച്ചതിന് ചാനലിനെതിരെ നടപടിയെടുക്കേണ്ടതല്ലേ ?

വാർത്ത വായിച്ച അവതാരകയെപ്പോലും അപമാനിക്കുന്ന ചീഞ്ഞ പണിയല്ലേ "മഞ്ഞളം T V" ചെയ്തത് ? 

ഉദ്ഘാടന ദിവസം ഇങ്ങനെയാണെങ്കിൽ, പ്രാകൃതമായ സദാചാര പോലീസിങ്ങ് മനോഭാവം വച്ച് പുലർത്തുന്ന ഈ മാധ്യമം ഭാവിയിൽ സമൂഹത്തിൽ വലിയ അപകടങ്ങൾ ഉണ്ടാകില്ലേ ?

സഖാവ് സ്വരാജിന്റെ ഭാഷയിൽ ഇത്തരം പിതൃശൂന്യമാധ്യമപ്രവർത്തനത്തെ വെറുതെ വിട്ടാൽ, വരും നാളുകളിൽ മാധ്യമപ്രവർത്തനത്തിന്റെ കൂടുതൽ അധാർമികരീതികൾ നമ്മൾ കാണേണ്ടി വരില്ലേ ?


ഉത്തരങ്ങൾ എന്ത് തന്നെയായാലും, ഇത് മാധ്യമപ്രവർത്തനമോ മാധ്യമ ധർമ്മമോ ഒന്നുമല്ല. ഇത് സദാചാരഗുണ്ടായിസമാണ്; ഇത് ഒളിഞ്ഞുനോട്ടമാണ്; ഇത് ന്യൂസ് പോണോഗ്രഫി ആണ്; ഇത് ബ്ലാക്ക് മെയിലിങ് ആണ്; സർവ്വോപരി മാതൃകാപരമായി കഠിനശിക്ഷ കൊടുക്കേണ്ട ഒരു ക്രൈം ആണ്. മറൈൻ ഡ്രൈവിൽ സദാചാരപ്പോലീസിങ് നടത്തിയ ശിവസേനക്കാരെ പിടിച്ചു ജയിലിലിട്ട അതേ ആർജ്ജവം പിണറായിയുടെ പൊലീസ് ഈ ഒളിഞ്ഞുനോട്ട മാധ്യമക്കാർക്ക് നേരെയും കാണിക്കേണ്ടതുണ്ട്. 

മാധ്യമങ്ങള്‍ തങ്ങളുടെ കച്ചവട താല്‍പ്പര്യങ്ങള്‍ക്കും അന്നദാതാക്കളായ മുതലാളിമാരുടെ താല്പ്പര്യങ്ങള്‍ക്കും വേണ്ടി സാഹചര്യങ്ങൾക്കനുസരിച്ച് സൗകര്യപൂർവ്വം വാര്‍ത്തകള്‍ മുക്കുന്നതും വളച്ചൊടിക്കുന്നതും കൃത്രിമവാർത്തകൾ നൽകുന്നതും ഒരു പുതിയ സംഭവം ഒന്നുമല്ല. അതിനു, അച്ചടി മാധ്യമം എന്നോ ഇലക്ട്രോണിക് മാധ്യമം എന്നോ ഉള്ള യാതൊരു വിധ വ്യത്യാസവുമില്ല. എന്നാൽ വാർത്തകൾ കൊടുക്കുമ്പോൾ അവ മനുഷ്യത്വവിരുദ്ധമാവാതിരിക്കാൻ ശ്രമിക്കേണ്ടതല്ലേ. സെൻസേഷണലിസത്തിലടിസ്ഥാനപ്പെടുത്തി മികച്ച ABC റേറ്റിങ്ങും TAM റേറ്റിങ്ങും മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ യഥാർത്ഥ ഉദ്ദേശശുദ്ധി ഒട്ടും തന്നെ പിടികിട്ടാതെ പോകുന്നു. 

ഇക്കിളി വാർത്തകൾ കൊണ്ട് പ്രേക്ഷകരെയും വായനക്കാരെയും പിടിച്ചു നിർത്താനും റേറ്റിങ് കൂട്ടാനും വെമ്പുന്ന മാധ്യമചവറുകളോട് പൊതു ജനത്തിനും ചിലത് പറയാനുണ്ട്. അത് നമ്മുടെ വെള്ളിത്തിര നായകന്മാർ തന്നെ പറയട്ടെ അല്ലെ........




ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Friday, 24 March 2017

പിന്നണി ഗായകൻ കെ. ബേബി ജോസഫ് അഥവാ ജോസ് പ്രകാശ്, The legendery Villain of Molywood

 


മാർച്ച് 24 - ജോസ് പ്രകാശ് ഓർമ്മയായിട്ട് അഞ്ച് വർഷങ്ങൾ കഴിയുന്നു. ജോസ് പ്രകാശ് എന്ന് വിളിപ്പേരുള്ള വളരെ പ്രതിഭാശാലിയായ ഈ നടനെ മലയാള സിനിമാപ്രേമികൾക്ക് പരിചയപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. വില്ലനായും പക്വമതിയായ കാരണവരായും ഉത്തരവാദിത്തമുള്ള പോലീസ് ഓഫീസറായുമൊക്കെ വേഷപ്പകർച്ച നടത്തി ഇദ്ദേഹം സിനിമാസ്വാദകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. കൊച്ചു കുട്ടികൾക്ക് പോലും ഇദ്ദേഹത്തിന്റെ "ഹെലോ മിസ്റ്റർ പെരേര", "എന്റെ മുതലക്കുഞ്ഞുങ്ങൾ", "വെൽ ഡൺ മൈ ബോയ്", "ബൈ ദി ബൈ" മുതലായ ഡയലോഗുകൾ സുപരിചിതമാണ്. 

ചങ്ങനാശേരിയിൽ കുന്നേൽ കെ ജെ ജോസഫ് - ഏലിയാമ്മ ജോസഫ് ദമ്പതികളുടെ എട്ടു മക്കളിൽ മൂത്തയാളായി 1926 ഏപ്രിൽ 16-നാണ് ബേബി ജോസഫ്‌ ജനിച്ചത്. കോട്ടയം സേക്രഡ് ഹാർട്ട് മൗണ്ട് ഇംഗ്ലീഷ് ഹൈസ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ പഠനം തുടങ്ങിയത്. ഇദ്ദേഹം എട്ടു വർഷത്തോളം ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം ബേബി ജോസഫ്‌ ചെറിയ ബിസിനസുകളുമായി കഴിച്ചു കൂട്ടി. കലാപ്രവർത്തനങ്ങളോടുള്ള താല്പര്യം സമാന ചിന്താഗതിക്കാർ ചേർത്ത് കോട്ടയം കേന്ദ്രമാക്കി "കോട്ടയം ആർട്ട്സ് ക്ലബ്ബ്" എന്നൊരു കലാ കൂട്ടായ്മ ഉണ്ടാക്കുകയും അതിൽ പ്രധാനഗായകനാവുകയും ചെയ്തു. ഗായകൻ എന്ന നിലയിലായിരുന്നു "കോട്ടയം ആർട്ട്സ് ക്ലബ്ബി"ൽ അദ്ദേഹം പ്രവർത്തിച്ചിരുന്നത്. 

സിനിമയിലും അദ്ദേഹത്തിന്റെ എൻട്രി, ഗായകൻ എന്ന നിലയിലായിരുന്നു. കോട്ടയം ജോസഫ്‌ എന്നറിയപ്പെട്ടിരുന്ന സി. ജോസഫെന്നൊരു സുഹൃത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. സി. ജോസഫിന്‌ കോട്ടയത്ത്‌ "ചാൻസൺ സൗണ്ട്‌ എക്വിപ്മെന്റ്സ്‌" എന്നൊരു സ്ഥാപനമുണ്ടായിരുന്നു. ബേബി ജോസഫും ചാൻസൺ ജോസഫും ഒഴിവുള്ളപ്പോഴെല്ലാം വൈകുന്നേരങ്ങളിൽ ചാൻസൺ സൗണ്ട്‌ എക്വിപ്മെന്റ്സിൽ ഒത്തു ചേരുമായിരുന്നു. ആ അവസരങ്ങളിൽ കടയിലെ മൈക്കിലൂടെ ബേബി ജോസഫ് പാട്ടുകൾ പാടുമായിരുന്നു. സി. ജോസഫും സുഹൃ ത്തുക്കളായ വാസുവും (മംഗളം പിക്ചേഴ്സ്‌) അഡ്വ. കെ.കെ.ജോർജ്ജും പ്രശസ്ത നടൻ അന്തരിച്ച തിക്കുറിശി സുകുമാരൻ നായരും ചേർന്നാണ്‌ അക്കാലത്ത് "ശരിയോ തെറ്റോ" എന്ന സിനിമ നിർമ്മിച്ചത്‌. "ശരിയോ തെറ്റോ" സിനിമയുടെ പ്രാരംഭ ജോലികൾ തുടങ്ങുന്ന സമയത്ത് തന്നെ കോട്ടയത്തെ കടയിൽ വച്ച്‌ ബേബിയുടെ പാട്ട്‌ തിക്കുറിശിയെ നേരിട്ട്‌ കേൾപ്പിച്ചത് സി.ജോസഫായിരുന്നു. സിനിമയിൽ ബേബിയെക്കൊണ്ട്‌ പാടിച്ചാലോ എന്ന് നിർദ്ദേശിച്ചതും അദ്ദേഹത്തെക്കൂട്ടിക്കൊണ്ട്‌ തിക്കുറിശിയോടൊപ്പം മദിരാശിയിലേക്ക്‌ പോയതും ഇതേ ജോസഫ് തന്നെ ആയിരുന്നു. 

സംഗീതം ശാസ്ത്രീയമായൊന്നും പഠിച്ചിട്ടില്ലെങ്കിലും പാടണമെന്നുള്ള ആഗ്രഹവും സ്വതസിദ്ധമായി ഉണ്ടായിരുന്ന സംഗീത വാസനയും അൻപതിലധികം സിനിമാ പാട്ടുകൾ പാടാൻ ബേബിയെ സഹായിച്ചു. ഗായകനെന്ന നിലയിൽ വി ദക്ഷിണാമൂർത്തി, എം എസ് ബാബുരാജ്, പി ലീല എന്നിവരോടൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.  ഇതിനിടയിൽ ചെറുവേഷങ്ങളിൽ തുടങ്ങിയ അഭിനയം ശ്രദ്ധിക്കപ്പെട്ടതോടെ തിരക്കും വിലയുമുള്ള താരമായി. പിന്നീടുള്ള ആറു പതിറ്റാണ്ടുകൾ മലയാള സിനിമാലോകത്തെ പ്രമുഖ വ്യക്തിത്വമായി ബേബി ജോസഫ് തിളങ്ങി. അത് "ജോസ് പ്രകാശ്" എന്ന പേരിലായിരുന്നു എന്ന് മാത്രം. മലയാളത്തിലെ ഒട്ടനവധി നടീ നടന്മാർക്ക് പേര് മാറ്റം നിർദ്ദേശിച്ച തിക്കുറിശ്ശി തന്നെയാണ് ബേബി ജോസഫിന് "ജോസ്‌ പ്രകാശ്"‌ എന്ന പേര് നൽകിയത്. 

ജോസ് പ്രകാശ് കുറച്ചു കാലം നാടകങ്ങളിലും അഭിനയിച്ചിരുന്നു. ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2011-ലെ ജെ സി ദാനിയേൽ പുരസ്കാരമടക്കം വിവിധ പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 

വാർദ്ധക്യകാലത്ത് പ്രമേഹരോഗ ബാധയെത്തുടർന്ന് അദ്ദേഹത്തിന്റെ കണ്ണുകൾക്ക് കാഴ്ച നഷ്ടപ്പെടുകയും ഒരു കാൽ മുറിച്ചു മാറ്റപ്പെടുകയും ചെയ്തു. 2012 മാർച്ച് 24-ന് അസുഖം കലശലായതിനേത്തുടർന്ന് എറണാകുളം കാക്കനാട്ടെ സൺറൈസ് ആശുപത്രിയിൽ അന്തരിക്കുമ്പോൾ അദ്ദേഹത്തിന് 87 വയസായിരുന്നു. 

ജോസ് പ്രകാശിനോട് സംവിധാനം ചെയ്യാൻ നിർമ്മാതാക്കൾ ആവശ്യപ്പെട്ട സിനിമയാണ് 1974-ൽ ഇറങ്ങിയ "ശാപമോക്ഷം" എന്ന സിനിമ. എന്നാൽ ആ ഓഫർ സ്വീകരിക്കാതെ ജോസ് പ്രകാശ് നിർദ്ദേശിച്ച സംവിധായകനാണ് പിന്നീട് ശ്രദ്ധേയമായ പല സിനിമകളും സംവിധാനം ചെയ്ത "ജേസി". പ്രകാശ്‌ മൂവി ടോണിന്റെ ബാനറിൽ പിതൃസഹോദരനായ പ്രേം പ്രകാശുമായി ചേർന്ന് കൂടെവിടെ, ഈറൻ സന്ധ്യ, ഉപഹാരം, ആയിരം കണ്ണുകൾ എന്നീ സിനിമകൾ അദ്ദേഹം നിർമ്മിച്ചു. ആർമിയിൽ ജോലിചെയ്തിരുന്ന ഇന്ത്യാ വിഭജനകാലത്ത്‌ മഹാത്മാ ഗാന്ധിയുടെ അംഗരക്ഷകനായി ജോസ്‌ പ്രകാശ്‌ ജോലി നോക്കിയിട്ടുണ്ടെന്നത് കൂടി അറിയുമ്പോൾ അദ്ദേഹം മലയാളി കൃത്യമായി മനസിലാക്കാതെ പോയ ഒരു ബഹുമുഖ വ്യക്തിത്വമാണെന്ന് നിസ്സംശയം പറയാം...

അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ സ്മരണാഞ്ജലികൾ....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Thursday, 23 March 2017

ചേട്ടത്തിയുടെ ചത്ത്‌ പോയ മുട്ടനാടും ചില ദുഃഖവെള്ളിയാഴ്ച കോമഡികളും.......

ഇംഗ്ലീഷിലെ ഗുഡ് ഫ്രൈ ഡേ മലയാളത്തിലേക്ക് മൊഴി മാറ്റിയപ്പോള്‍ നല്ല വെള്ളിയാഴ്ച എന്നതിന് പകരം എങ്ങിനെയോ ദുഃഖ വെള്ളിയാഴ്ച ആയിപ്പോയി. രണ്ടായിരത്തിച്ചില്ല്വാൻ വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസ്സം യേശു യഹൂദന്മാരിൽ നിന്ന് മഹാപീഡകൾ സഹിച്ച് കുരിശില്‍ തറക്കപ്പെട്ട് മരിച്ച് ലോക രക്ഷ സാധിച്ചു എന്നാണു ക്രൈസ്തവ വിശ്വാസം. ആ അര്‍ത്ഥത്തില്‍ എന്ത് കൊണ്ടും ഗുഡ് ഫ്രൈ ഡേ തന്നെ ആയിരുന്നു ദുഃഖ വെള്ളിയേക്കാള്‍ നല്ല പ്രയോഗം. എന്തായാലും പേര് ദുഃഖവെള്ളി എന്ന് ആയത് കൊണ്ട് ആ ദിവസ്സം കടുത്ത ഒരു ദുഃഖ മൂഡ് പള്ളികളില്‍ ഖനീഭവിച്ചു നില്‍ക്കും; മൊത്തത്തിൽ ഒരു വിഷാദ നിർഭര അന്തരീക്ഷം. അന്ന് അച്ചന്മാര്‍ വിവിധ മോഡുലേഷനുകളിൽ പീഡാനുഭവത്തെപ്പറ്റി പ്രസംഗിച്ച് ആളുകളെ കരയിക്കും. പാട്ടുകാര്‍ വയലിനും ഹാര്‍മോണിയവും മീട്ടി ആളുകളെ കരയിക്കും. മാതാപിതാക്കൾ ആണെങ്കിൽ, ഇതിന്റെ ഒന്നും പൊരുളറിയാതെ പള്ളി മുറ്റത്തു കളിച്ചു നടക്കുന്ന കുട്ടികളുടെ വായില്‍ നിര്‍ബന്ധിച്ചു കയ്പ്പ് നീര് ഒഴിച്ച് കൊടുത്തു അതുങ്ങളെയും കരയിപ്പിക്കും. മൊത്തത്തില്‍ ദുഃഖമയം. പക്ഷെ, ദുഃഖവെള്ളിയാഴ്ചകളിൽ ചിരിക്കാൻ എന്തെങ്കിലും സ്കോപ്പ് ഉണ്ടോ....ഇഷ്ടം പോലെ; ചിലത് പങ്കു വയ്ക്കാം....

പ്രസംഗശിരോമണി എന്ന് പേര് കേൾപ്പിച്ച ഒരച്ചന്‍ ദുഃഖവെള്ളിയാഴ്ച പ്രസംഗം തുടങ്ങി. മുന്നില്‍ വന്നു പെട്ട ഇരകളോട് യാതൊരുവിധ ദയാ ദാഷിണ്യങ്ങളുമില്ലാതെ അച്ചന്‍ പീഡാനുഭവ പ്രസംഗം വച്ച് പെരുക്കുകയാണ്. പക്ഷെ, എത്രയൊക്കെ ശ്രമിച്ചിട്ടും അച്ചന്റെ ആവേശം കുഞ്ഞാടുകളിലേക്ക് എത്തുന്നില്ല. എല്ലാവരുടെയും മുഖം പഴയ പ്രധാന മന്ത്രി നരസിംഹ റാവുവിന്റെ പോലെ നിര്‍വികാരമായിരിക്കുന്നു. കര്‍ത്താവിന്റെ പീഡാനുഭവങ്ങളുടെ കരളുരുക്കുന്ന വിവരണം എടുത്തു പ്രയോഗിച്ചിട്ടും ഒരുത്തനും ഒരു വികാരവും ഇല്ല. ഇതെല്ലാം കണ്ടു മനം മടുത്ത് അച്ചന്‍ കരയുമെന്ന ഘട്ടം വന്നു. അപ്പോഴുണ്ട്, പള്ളിയുടെ മുന്നിലിരിക്കുന്ന ഒരു വല്യമ്മച്ചി മാത്രം കണ്ണ് തുടക്കുന്നു. അച്ചന് സന്തോഷമായി. ഒരാള്‍ക്കെങ്കിലും എല്ക്കുന്നുണ്ട്. അദ്ദേഹം വല്ല്യമ്മച്ചിക്ക് കാണാവുന്ന വിധത്തില്‍ തിരിഞ്ഞു നിന്ന് പ്രസംഗം തുടര്‍ന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ വല്യമ്മച്ചി ഏന്തി ഏന്തി കരഞ്ഞു തുടങ്ങി. അത് കണ്ടും കേട്ടും പലരും ചെറുതായി കരഞ്ഞു തുടങ്ങി. എന്തായാലും അച്ചന് സന്തോഷമായി. പ്രസംഗം തീര്‍ത്തു പുറത്തിറങ്ങി; വാതില്‍ക്കല്‍ കാത്തു നിന്നു. വലിയൊരു പ്രതിസന്ധിയിൽ നിന്ന് തന്നെ രക്ഷിച്ച വല്ല്യമ്മച്ചിയെ ഒന്ന് കാണണം; അതാണ് ഉദേശ്യം. ഒടുവില്‍ വല്യമ്മച്ചിയും അച്ചനും കണ്ടു മുട്ടി. അച്ചനെ കണ്ടതും വല്യമ്മച്ചിക്ക് വീണ്ടും കരച്ചിൽ വന്നു. അച്ചന്‍ വല്ല്യമ്മച്ചിയോട് ആകാംഷയോടെ ചോദിച്ചു. എന്റെ പ്രസംഗത്തിലെ ഏതു ഭാഗമായിരുന്നു വല്യമ്മച്ചിയെ ഇങ്ങനെ കരയിപ്പിക്കുന്നത് !!??? ഉടനെ വന്നു അവരുടെ മറുപടി; "അച്ചന്റെ പ്രസംഗം അതിനാര് കേട്ടു ? അച്ചന്റെ ഈ ഊശാന്‍ താടി കണ്ടപ്പോള്‍ ഞാനെന്റെ ചത്ത്‌ പോയ മുട്ടനാടിനെ ഓര്‍ത്തു പോയി. അതിന്റെ സങ്കടത്തില്‍ കരഞ്ഞതായിരുന്നെന്റെ പൊന്നച്ചോ" ഇത്തവണ ശരിക്കും കരഞ്ഞു പോയത് നമ്മുടെ അച്ചനാണ്.

റോമൻ കത്തോലിക്കാ പള്ളികളിൽ ദുഃഖവെള്ളിയാഴ്ച്ച കർമ്മങ്ങളുടെ ഭാഗമായി പീഢകളേറ്റു മരിച്ചു കിടക്കുന്ന യേശുവിനെ അനുസ്മരിപ്പിക്കുന്ന ഒരു രൂപം (idol) ശവമഞ്ചത്തിൽ കിടത്തി അലങ്കരിച്ചു വയ്ക്കുന്ന പതിവുണ്ട്. ഗായകസംഘം ദുഃഖഭരിതമായ പാട്ടുകൾ പാടിക്കൊണ്ടിരിക്കും; ആളുകൾ വന്നു ഈ രൂപത്തെ വണങ്ങി തൊട്ടു മുത്തി തൊട്ടടുത്തിരിക്കുന്ന കാണിക്കപ്പെട്ടിയിൽ നേർച്ചപ്പണം നിക്ഷേപിച്ചു നിർവൃതിയിൽ മടങ്ങും. അതാണ് ചടങ്ങ്. ദുഃഖവെള്ളിയാഴ്ച്ചക്കൊരു പ്രത്യേകതയുണ്ട്. സാധാരണ ദിവസങ്ങളിലൊന്നും പള്ളിയിൽ പോകാത്തവർ പോലും പള്ളിയിൽ പോകും. അത് കൊണ്ട് തന്നെ പള്ളികളിൽ ജനത്തിരക്ക് വളരെ കൂടുതലായിരിക്കും. സ്വാഭാവികമായി രൂപം വണങ്ങൽ ചടങ്ങിനും തിക്കും തിരക്കും കൂടുതലായിരിക്കും. പൊതുവെ കുട്ടികൾക്കായിരിക്കും കൂടുതൽ ആവേശം. ഈ തിരക്കിനിടെ ഒരപ്പാപ്പൻ രൂപത്തിനടുത്തേക്ക് കഷ്ടപ്പെട്ട് എത്തും; കുട്ടികൾ തിക്കിത്തിരക്കി അപ്പാപ്പനെ പുറകോട്ട് തള്ളി വിടും. ഒടുക്കം അപ്പാപ്പനിലെ പോരാളി ഉണർന്നു; ഇതിലും വലിയ ഉന്തും തള്ളും കണ്ട അപ്പാപ്പനോടാണ് പിള്ളേരുടെ കളി; അപ്പാപ്പൻ മുണ്ടു മടക്കിക്കുത്തികൊണ്ടു പറഞ്ഞു "ആഹാ പിള്ളേര് ഇത്രക്കായോ; എന്നാ ഈ ________ ഇന്ന് മുത്തിയിട്ടൊള്ളു വേറെ കാര്യം". ______ സ്ഥാനത്ത് കൊള്ളാവുന്ന ഒരു തെറിയായിരുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ. ആഞ്ഞ് ഇടിച്ചു കയറുന്നതിനിടയിൽ ആവേശത്തിൽ പറഞ്ഞപ്പോൾ നിൽക്കുന്നത് പള്ളിയിലാണെന്നും കിടക്കുന്നത് കർത്താവാണെന്നും പറയുന്നത് ഉറക്കെയാണെന്നും അപ്പാപ്പൻ ഒരു നിമിഷം വിട്ടുപോയി. അപ്പാപ്പന്റെ ഈ ഡയലോഗ് കേട്ട് പള്ളിയിലുണ്ടായിരുന്ന കർത്താവിന്റെ രൂപം ഒഴികെ എല്ലാവരും ചിരിച്ച് ഊപ്പാടിളകി.

ദുഃഖവെള്ളിയാഴ്ച്ച കർമ്മങ്ങളുടെ ഭാഗമായി നടത്താറുള്ള മറ്റൊരു പരിപാടിയാണ് വിലാപയാത്ര. നേരത്തെ സൂചിപ്പിച്ച, പീഢകളേറ്റു മരിച്ചു കിടക്കുന്ന യേശുവിനെ അനുസ്മരിപ്പിക്കുന്ന ആ  രൂപം (idol) ശവമഞ്ചത്തിൽ കിടത്തി അലങ്കരിച്ച് പൊതുവഴിയിലൂടെ ഒരു പ്രദക്ഷിണമായി കുറെ ദൂരം നടന്ന് തിരിച്ച് പള്ളിയിൽ വരും. മിക്കവാറും അത് കുറച്ചധികം ദൂരം ഉണ്ടാകും; പാപ പരിഹാര പ്രദക്ഷിണം എന്നാണതിനെ പറയാറ്. പ്രദക്ഷിണവഴിയിലും പ്രദക്ഷിണത്തിനകത്തും സാധാരണയായി കർത്താവിന്റെ പീഡാനുഭവരംഗങ്ങൾ അനുസ്മരിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങളും പ്രച്ഛന്നവേഷങ്ങളും ഒക്കെ ഉണ്ടാവാറുണ്ട്. പലപ്പോഴും ഇതൊക്കെ ഫാമിലി യൂണിറ്റാടിസ്ഥാനത്തിലോ ഭക്ത സംഘടനാടിസ്ഥാനത്തിലോ മത്സരമെന്ന നിലയിലും നടത്താറുണ്ട്. അങ്ങനെ ഒരു ലോറി ടാബ്ലോ മുന്നോട്ട് പോവുകയാണ്; കർത്താവ് കുരിശിൽ തൂങ്ങി നിൽക്കുകയാണ്. പടയാളി കുന്തം കൊണ്ട് മരിച്ചു കിടക്കുന്ന കർത്താവിന്റെ നെഞ്ചിൽ കുത്താൻ പോകുന്ന രംഗമാണ് ടാബ്ലോയുടെ തീം. ഇതിനിടെ ടാബ്ലോ ലോറി ഗട്ടർ നിറഞ്ഞ റോഡിലെ ഒരു കുഴിയിൽ കയറി ഇറങ്ങി; വണ്ടി ഒന്നുലഞ്ഞപ്പോൾ പടയാളിയുടെ കയ്യിലിരുന്ന കുന്തം "കുരിശിൽ മരിച്ചു കിടന്ന കർത്താവി"ന്റെ നെഞ്ചിൽ ചെന്ന് കൊണ്ടു. വേദന സഹിക്കാതെ "മരിച്ചു കിടന്ന കർത്താവ്" കണ്ണ് തുറന്ന് ഒന്ന് പിടഞ്ഞു. അത് കണ്ട ഭക്തജനം ദുഃഖവെള്ളിയാഴ്ച്ച ആണല്ലോ എന്നോർത്ത് ചിരി ഉള്ളിലൊതുക്കി. അപ്പോഴുണ്ട് ലോറി അതിനേക്കാൾ വലിയ ഒരു കുഴിയിൽ കയറി ഇറങ്ങി. പടയാളിയുടെ കുന്തം കർത്താവിന്റെ നെഞ്ചിൽ ശക്തിയായി അമർന്നു. ഇത്തവണ കർത്താവ് മരിച്ചു കിടക്കുകയാണെന്ന കാര്യം മറന്നു കൊണ്ട് അലറി " എടാ ________ മോനെ കുന്തം മര്യാദക്ക് പിടിക്കടാ; നീയിപ്പോ എന്നെ കുത്തിക്കൊല്ലുമല്ലോ", ഇത്തവണ ജനത്തിന്റെ കൺട്രോൾ പോയി; എല്ലാവരും ആർത്തു ചിരിച്ചു; അത് കണ്ട പടയാളിക്ക് ചിരി പൊട്ടി; ഇതെല്ലാം കണ്ട "കർത്താവും ചിരിച്ചു പോയി. അങ്ങനെ വിലാപ യാത്ര കോമഡി ഷോ പോലെയായി. 

മറ്റൊരു പള്ളിയിൽ ഫാമിലി യൂണിറ്റടിസ്ഥാനത്തിൽ പൊരിഞ്ഞ ടാബ്ലോ മത്സരമാണ്; ടാബ്ലോക്ക് വേണ്ടി മേക്കപ്പിട്ട് നിന്നവർ കടുത്ത വേനൽച്ചൂടിൽ വിയർത്തു മടുത്ത് നിൽക്കുകയാണ്. വിലാപയാത്രയ്ക്കുള്ള  സമയമായി. ടാബ്ലോകൾ നിരന്നു. ടാബ്ലോകൾക്ക് മാർക്കിട്ടിട്ട് വേണം വിലാപയാത്ര തുടങ്ങാൻ. ജഡ്ജസ് ഓരോ ടാബ്ലോകൾ നിരീക്ഷിച്ച് മാർക്കിട്ടു കൊണ്ടിരിക്കുന്നു. അപ്പോഴാണ് ഒരു ടാബ്ലോയിലെ കുരിശിൽ കിടക്കുന്ന കർത്താവ് വലിയ ശബ്ദത്തോടെ വാള്** വയ്ക്കുന്നു. കൊടും ചൂടിൽ സ്വാഭാവികമായി സംഭവിച്ചതാണെന്ന് കരുതി ഭക്തജനം സഹതാപത്തോടെ നിൽക്കുമ്പോൾ ആ ഫാമിലി യൂണിറ്റിന്റെ പ്രസിഡന്റ് വാള് വച്ച "കർത്താവിനോട്" വിളിച്ചു പറയുന്നത് കേട്ടാണ് ആളുകൾ ഞെട്ടിയതും പൊട്ടിചിരിച്ചതും.."നിന്നോട് അപ്പോഴേ പറഞ്ഞതാ; ഒള്ള സോഡാ മുഴുവനും കൂടി കുടിക്കരുതെന്ന്; ഇതിന്റെ പേരിൽ സമ്മാനം എങ്ങാൻ പോയാൽ, കർത്താവാണേ നിന്നെ ഞാൻ തല്ലിക്കൊല്ലും". അപ്പോൾ ആ കർത്താവിന്റെ മുഖത്ത് വന്ന ഭാവം മനസ്സിൽ സങ്കല്പ്പിക്കുമ്പോൾ ഇപ്പോഴും ചിരി വരുന്നു...  

(ഒരു പക്ഷേ ഇതൊന്നും ശരിക്കും സംഭവിച്ചതാകാൻ വഴിയില്ല; പ്രസംഗത്തിന്റെ വിരസതയകറ്റാൻ അച്ചന്മാർ തന്നെ പ്രസംഗമദ്ധ്യേ പറയാറുള്ള നുറുങ്ങ് ഫലിതങ്ങൾ ആണ്)   

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക