ഞാൻ വെറും പോഴൻ

Thursday, 16 August 2018

കോഴിയെ കൊട്ടയിട്ട് മൂടിയാൽ നേരം വെളുക്കാതിരിക്കുമോ ???

മാധ്യമങ്ങള്‍ തങ്ങളുടെ കച്ചവട താല്‍പ്പര്യങ്ങള്‍ക്കും അന്നദാതാക്കളായ മുതലാളിമാരുടെ താല്പ്പര്യങ്ങള്‍ക്കും എതിരായ വാര്‍ത്തകള്‍ മുക്കുന്നതും വളച്ചൊടിക്കുന്നതും ഒരു പുതിയ സംഭവം ഒന്നുമല്ല. അതിനു, അച്ചടി മാധ്യമം എന്നോ ഇലക്ട്രോണിക് മാധ്യമം എന്നോ ഉള്ള യാതൊരു വിധ വ്യത്യാസവുമില്ല. കേരളത്തിന്റെ സാമൂഹ്യ മണ്ഡലത്തിൽ  ഇത്തരത്തില്‍ വ്യാപകമായി വാര്‍ത്ത മുക്കിയത് വ്യവസായി ബോബി ചെമ്മണ്ണൂരിനെപ്പറ്റിയുള്ള അത്ര നന്നല്ലാത്ത വിവിധവാർത്തകൾ മാധ്യമങ്ങൾ പരക്കെ പുറത്ത് വന്നപ്പോഴായിരുന്നു. അത് പോലെ തന്നെ, മാതാ അമൃതാനന്ദമയീ ആശ്രമത്തില്‍ അമ്മയുടെ അടുത്ത അനുയായി ആയിരുന്ന ഗയില്‍ ട്രേഡ്വെൽ എന്ന വിദേശി, അക്കാലത്ത് ഒരു സഹ സംന്യാസിയില്‍ നിന്നും ആശ്രമാധികാരികളില്‍ നിന്നും നേരിട്ട തിക്താനുഭാവങ്ങളെ പറ്റി വിവരിക്കുന്ന ആത്മ കഥാപരമായ "വിശുദ്ധ നരകം" എന്നൊരു പുസ്തകവുമായി  പ്രത്യക്ഷപ്പെട്ടപ്പോഴാണ്. ഒരു മാതിരിപ്പെട്ട പരമ്പരാഗത മാധ്യമങ്ങള്‍ ഒന്നും തന്നെ ഈ പുസ്തകത്തെപ്പറ്റിയോ അതിലുന്നയിച്ച ആരോപണങ്ങളെ പറ്റിയോ "ക മാ"ന്നു മിണ്ടിയില്ല. ചില മാധ്യമങ്ങള്‍ അറച്ചറച്ച് നിയന്ത്രിതമായ തോതില്‍ എങ്ങും തൊടാതെ വാര്‍ത്ത പുറത്തു വിട്ടു. അപൂര്‍വ്വം മാധ്യമങ്ങള്‍ വളരെ തുറന്ന സമീപനത്തോടെ ഈ വിഷയം പൊതു ജനങ്ങളുടെ മുന്നില്‍ ചര്‍ച്ചക്ക് വച്ചു. അവര്‍ക്കും നിക്ഷിപ്ത താല്പര്യങ്ങള്‍ ഇല്ല എന്നല്ല. പക്ഷെ, ഈ വിഷയത്തില്‍, നവ ഹൈടെക്‌ മാധ്യമമെന്നു വിളിക്കാവുന്ന  ഫേസ്ബുക്ക്, ദൃശ്യ  - അച്ചടി മാധ്യമങ്ങളേക്കാള്‍ സജീവവും ഊര്‍ജ്ജിതവും  ആയ ഒരു ചര്‍ച്ചക്ക് കളമൊരുക്കി. എന്നാല്‍ ചിലപ്പോഴെങ്കിലും ഈ ചര്‍ച്ചകള്‍ സഭ്യതയുടെയും സഹിഷ്ണുതയുടെയും അതിര്‍ വരമ്പുകള്‍ അതിലംഘിച്ച് അപക്വമായി പോയി എന്നതു സത്യമായി അവശേഷിക്കുന്നു. 

മുകളിൽ വിവരിച്ചത് വാർത്തകളുടെ തമസ്കരണവും വളച്ചൊടിക്കലും ആണെങ്കിൽ, കോഴ കൊടുത്ത് വാർത്തകൾ മാധ്യമങ്ങളിൽ വരുത്തുന്ന പെയ്ഡ് ന്യൂസ് എന്ന അതി നൂതന തന്ത്രം കൃത്രിമമായുള്ള വാർത്തകളുടെ നിർമ്മിതി ആണ്. 2012- ൽ TV -18 നു വേണ്ടി വിവിയൻ ഫെർണാണ്ടസ്, അന്ന് ഗുജറാത്ത് മുഖ്യ മന്ത്രിയായിരുന്ന നരേന്ദ്ര മോഡിയുമായി നടത്തിയ ഒരു അഭിമുഖത്തെ പറ്റി ആ അഭിമുഖത്തിന്റെ ഷൂട്ടിങ്ങിൽ ഉണ്ടായിരുന്ന ഒരു റ്റെക്നിഷ്യൻ പറഞ്ഞ ഒരു അനുഭവം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരിക്കൽ വായിച്ചിരുന്നു. അഭിമുഖത്തിലെ ചോദ്യങ്ങൾ എല്ലാം തന്നെ മുൻകൂട്ടി കാണിച്ച് അംഗീകാരം വാങ്ങിയിരുന്നെങ്കിലും, അഭിമുഖത്തിനിടെ മുൻകൂട്ടി നിശ്ചയിച്ച തിരക്കഥയിൽ നിന്ന് മാറി ഫെർണാണ്ടസ് ഗുജറാത്ത് സർക്കാരിന്റെ ജല സംരക്ഷണ നയത്തെപ്പറ്റി ഒരു ചോദ്യം ചോദിച്ചതിന്റെ പേരിൽ ക്ഷോഭിച്ചു ക്യാമറയിൽ നിന്ന് മാറിയ മോഡി ഇങ്ങനെ ചോദിച്ചത്രേ " ഈ അഭിമുഖത്തിന് നമ്മൾ പണം നൽകുന്നതല്ലേ ?" പെയ്ഡ് ന്യൂസ്‌ എന്ന ആഭിചാരക്രിയയുടെ ഉത്തമ ഉദാഹരണമായി ഇതിനെ വേണമെങ്കിൽ കാണാം. പലപ്പോഴും വാർത്തയേതാണ് പരസ്യമേതാണ് എന്ന് തിരിച്ചറിയാൻ ജനങ്ങൾ ബുദ്ധിമുട്ടുന്നു. 

സാമൂഹ്യ മാധ്യമങ്ങൾ സജീവമാവുന്നതിനും മുമ്പ് നമ്മുടെ ചര്‍ച്ചാ വേദികൾ പരിസരങ്ങള്‍ എങ്ങനെയായിരുന്നു എന്ന് ഓർത്തെടുക്കുന്നത് നന്നായിരിക്കും. സ്തോഭ ജനകമായ വെളിപ്പെടുത്തലുകളും അവയോടുള്ള പ്രതികരണങ്ങളും പ്രതിഷേധങ്ങളും അതിന്റെ തുടർ തരംഗങ്ങളും  അച്ചടി - ദൃശ്യ മാധ്യമങ്ങളിലും മാത്രമായി ഒതുങ്ങിയിരുന്നു. പൌരന് ഭരണ ഘടന അനുവദിച്ചു നല്കുന്ന അഭിപ്രായ സ്വാതന്ത്ര്യം എന്ന അവകാശങ്ങളുടെ വളരെ നിയന്ത്രിതമായ അനുവദിക്കലുകൾ മാത്രമായിരുന്നു അവ. എന്നാൽ സോഷ്യല്‍ നെറ്റ് വര്‍ക്ക് എന്ന നവ മാധ്യമത്തിന്റെ അവതാരവും വളർച്ചയും ഏറ്റവും അടിസ്ഥാനപരമായ വിവര സാങ്കേതിക വിവരം മാത്രമുള്ള ഇതൊരു സാധാരണക്കാരനും ‘ഫ്രീഡം ഓഫ് എക്സ്പ്രഷന്‍’ (ആവിഷ്കാര സ്വാതന്ത്ര്യം) എന്ന ഭരണഘടനാവകാശത്തിന്റെ രാജവീഥി തന്നെ പൗരനു തുറന്നു കിട്ടി. ഒരു മാധ്യമ മുതലാളിയുടെയും ഔദാര്യത്തിനും കനിവിനും വേണ്ടി ഇരക്കേണ്ട ആവശ്യമില്ലാതായി. ഏതൊരു സാധാരണ പൗരനും ലോകത്തിന്റെ ഇതു കോണിൽ ഇരുന്നു കൊണ്ട് അവനവനു ബോധിച്ച രീതിയിൽ വരയും വാക്കും ചിത്രവും സാഹിത്യവും ആക്ഷേപഹാസ്യവും ഒക്കെ ഉപയോഗിച്ചു്  ആ അവകാശ പാതയിലൂടെ നിയന്ത്രണമില്ലാതെ സഞ്ചരിച്ചു തുടങ്ങി. സ്വന്തം പ്രദേശത്തെ ഏതെങ്കിലും ഒരു പഞ്ചായത്ത് വാർഡിൽ നടക്കുന്ന കാര്യങ്ങൾ മുതൽ അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന കാര്യങ്ങളെ വരെ ചർച്ച ചെയ്യാനും അനുകൂലിക്കാനും എതിർക്കാനും പറ്റുന്ന ലക്ഷണം തികഞ്ഞ PLATFORM ആയി ഇത് മാറി. ഇന്ന് അത്, ശക്തരായ ഭരണാധികാരികളെയും  ഭരണകൂടങ്ങളെയും സമൂഹത്തിലെ കള്ള നാണയങ്ങളെയും എല്ലാത്തരം അധികാര കേന്ദ്രങ്ങളെയും വിളിച്ചു കൊണ്ടേയിരിക്കുന്നു. 


ഒരു വാര്‍ത്താ വിതരണ മാധ്യമം എന്ന നിലക്ക് ഫേസ്ബുക്കിന്റെ
(ട്വിറ്റെറിന്റെയും) സാധ്യത ഇന്ത്യയൊട്ടുക്കും പ്രത്യേകിച്ച് കേരളത്തിലും ആദ്യമായി വ്യാപക തോതില്‍ ഉപയോഗപ്പെടുത്തിയത് നഴ്സിംഗ് സമരത്തിനിടയില്‍ ആണ്. നഴ്സിംഗ് സമരത്തെ, മുഖ്യധാരാ മാധ്യമങ്ങള്‍ പരക്കെ അവഗണിച്ചപ്പോള്‍ സമര പോരാളികള്‍ അതിനെ ബഹു ജനങ്ങളിലേക്ക് എത്തിക്കാന്‍ ഉപയോഗിച്ചത് ഇത്തരം സോഷ്യല്‍ കമ്മ്യൂണിറ്റി സൈറ്റുകളെ ആയിരുന്നു. ആഗോള തലത്തില്‍ വിതരണം ചെയ്യപ്പെട്ടിട്ടുള്ള തൊഴില്‍ വിഭാഗം എന്ന നിലയിലും സോഷ്യല്‍ കമ്മ്യൂണിറ്റി സൈറ്റുകള്‍ വ്യാപകമായി ഉപയോഗിക്കുന്നവര്‍ എന്ന നിലയിലും, നഴ്സിംഗ് മേഖലയിലെ സമരസന്ദേശം ആഗോളതലത്തില്‍ എത്തിക്കുന്നതിനു സോഷ്യല്‍ കമ്മ്യൂണിറ്റി സൈറ്റുകളെ അവര്‍ വളരെയേറെ പ്രയോജനപ്പെടുത്തി. അത് വഴി നേടിയ ബഹു ജനശ്രദ്ധ മിക്കയിടങ്ങളിലെയും സമരങ്ങളെ മുഖ്യധാരാ മാധ്യമങ്ങളിലെ വാര്‍ത്തയാക്കി മാറ്റാനും മിക്കവാറും സമരങ്ങളും വിജയിപ്പിക്കാനും അവര്‍ക്കായി.  ദൽഹി കൂട്ടബലാത്സംഗക്കേസിനെത്തുടർന്ന്  ഭരണ സംവിധാനങ്ങളുടെ പാളിച്ചകൾ പൊളിച്ചു കാണിക്കുന്നതിൽ മുഖ്യധാര മാധ്യമങ്ങളെക്കാൾ ബഹുദൂരം മുന്നിലെത്തിയത് നവ സാമൂഹ്യ മാധ്യമങ്ങൾ ആയിരുന്നു. അരവിന്ദ് കേജ്രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും മുഖ്യധാരാ മാധ്യമങ്ങള്‍ പരക്കെ തഴഞ്ഞപ്പോള്‍ അവ ജനഹൃദയങ്ങളിലേക്ക് എത്തിയതിനു  പിന്നില്‍ ഇത്തരം മാധ്യമങ്ങളുടെ പങ്കു എടുത്തു പറയേണ്ടതാണ്. ഇപ്പോള്‍ പോലീസും ഗവണ്‍മെന്റും കച്ചവട സ്ഥാപനങ്ങളും ജനശ്രദ്ധ കിട്ടേണ്ട കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ നവമാധ്യമങ്ങളെ വളരെയധികം ഉപയോഗിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ നവ സാമൂഹ്യ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് ഒട്ടു വിസ്മരിക്കാവുന്നതല്ല. 

പണ്ട് പാര്‍ട്ടി, അച്യുതാനന്ദന് തിരഞ്ഞെടുപ്പില്‍ സീറ്റ്‌ നിഷേധിച്ചപ്പോള്‍ ജനങ്ങള്‍ പ്രതികരിച്ചത് എസ് എം എസുകളിലൂടെ ആയിരുന്നു. ലക്ഷക്കണക്കിനു എസ് എം എസ് സന്ദേശങ്ങളാണത്രേ അന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് ഈ വിഷയത്തില്‍ ലഭിച്ചത്. എന്തായാലും സ്ഥാനാര്‍ഥിപ്പട്ടിക വന്നപ്പോള്‍ അച്യുതാനന്ദന്‍ സ്ഥാനാര്‍ഥി ആയിരുന്നു എന്നതും അദ്ദേഹം ജയിച്ചു എം എല്‍ എ ആയി എന്നതും എഴുതപ്പെട്ട ചരിത്രം ആണ്.  ശ്രീമതി ഇന്ദിരാ ഗാന്ധി, അടിയന്തിരാവസ്ഥക്കാലത്ത് പത്രങ്ങള്‍ക്കു സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയപ്പോള്‍ യഥാര്‍ത്ഥ വാര്‍ത്തകളേക്കാള്‍ കിംവദന്തികളും കരക്കമ്പികളും  കാട്ടുതീ പോലെ പടര്‍ന്നു എന്നും അത്തരം തെറ്റിദ്ധരിപ്പിക്കപ്പെ ട്ട വ്യാജ വാര്‍ത്തകളാണ് അവരെ, റായി ബറേലി പോലെയുള്ള അവരുടെ കുടുംബ മണ്ഡലത്തില്‍ തോല്പ്പിച്ചതെന്നും പറഞ്ഞു കേട്ടിട്ടുള്ള അറിവാണ്.  

ഇതില്‍ നിന്നെല്ലാം വ്യക്തമാവുന്ന സന്ദേശം ഒന്ന് മാത്രമാണ്. ഏതു മാധ്യമ സിംഹം വിചാരിച്ചാലും വാര്‍ത്തകള്‍ മൂടി വയ്ക്കല്‍ ഇനിയങ്ങോട്ട് അത്ര എളുപ്പമല്ല. ഫേസ്ബുക്ക്, ട്വിറ്റെര്‍, വാട്സ് ആപ് തുടങ്ങി എണ്ണമറ്റ നവമാധ്യമങ്ങള്‍ പരമ്പരാഗത മാധ്യമങ്ങളെ കവച്ചു മുന്നേറുന്ന ഈ മാധ്യമവിസ്ഫോടന കാലഘട്ടത്തില്‍ വാര്‍ത്ത മൂടി വയ്ക്കാന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകന് പണ്ട് സൂര്യനുദിക്കാതിരിക്കാന്‍ പൂവന്‍ കോഴിയെ നാട് കടത്തിയ വല്യമ്മച്ചീടെ പിന്‍മുറക്കാരന്‍ എന്ന സ്ഥാനമേ ഈ സമൂഹത്തില്‍ ലഭിക്കാന്‍ വഴിയുള്ളൂ...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക



Sunday, 5 August 2018

The Enduring Flame of Friendship

 











A bond forged in trust, a friendship so true,

A melody of hearts, forever fresh and new.

A gentle hand, a listening ear,

A cherished presence, through every passing year.


Shared laughter, tears, and dreams untold,

A story of companionship, precious as gold.

A tapestry woven, thread by shining thread,

A love that endures, long after words are said.


In darkest hours, a steadfast light,

Guiding us forward, making shadows bright.

A shoulder to lean on, a comforting embrace,

A friend's devotion, a boundless grace.


We've walked hand-in-hand, through sunshine and rain,

A bond unbreakable, time cannot stain.

A gift from above, a treasure so rare,

This friendship we cherish, beyond all compare.


So here's a toast to the hearts we hold dear,

A bond blossoming, year after hopeful year.

May our connection shine, forever bright,

A beacon of shared joy, a guiding light.


Here's to friendship, the warmth in the dark,

A flame eternal, a heavenly spark.

In its greatness, we find life’s sweetest art,

A covenant sealed, soul to kindred heart.


I cannot tally the favors bestowed,

The endless love that has truly overflowed.

With tender care, with loyal support,

My dearest companions, my life's sure port.


For when hearts unite in a holy embrace,

It reflects God's love, His boundless grace.

"What God has joined together," we declare,

"Let no one separate," this sacred love we share.


Words fall short, yet gratitude remains,

For their kindness, their joys, and their pains.

Poetic Reflections of a Crazy Soul

Friday, 27 July 2018

ഹനാൻ എന്ന പെൺകുട്ടിയുടെ അനുഭവം വിളിച്ചു പറയുന്നതെന്താണ് !!???

ജീവിതം വച്ച് നീട്ടിയ അപ്രതീക്ഷിതവും അസാധാരണവുമായ പ്രതിസന്ധികളില്‍ തളരാതെ മനക്കരുത്തോടെ ജീവിതത്തെ നേരിടുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയെപ്പറ്റിയുള്ള വാർത്ത നിറഞ്ഞ മനസോടെയായിരുന്നു മലയാളികള്‍ സ്വീകരിച്ചത്. പഠനത്തിനും കുടുംബം പോറ്റാനുമായി കോളേജ് യൂനിഫോമില്‍ മീന്‍ വിറ്റ് ജീവിക്കുന്ന പെണ്‍കുട്ടി എന്ന നിലയിൽ വന്ന റിപ്പോർട്ടിനെ തുടർന്ന് ആ കുട്ടിയെ സഹായിക്കാന്‍ കുറഞ്ഞ സമയത്തിനുള്ളിൽ നിരവധി പേര്‍ രംഗത്തെത്തി. സാമ്പത്തികമായും അല്ലാതെയുമുള്ള വളരെയേറെ സഹായങ്ങൾ അവള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടു. ഏതാനും മണിക്കൂറുകൾ കൊണ്ട് അവൾ സോഷ്യൽ മീഡിയയിലെ മിന്നും താരമായി. എന്നാൽ ആ മിന്നിത്തിളക്കം ഏറെ നേരം നീണ്ടു നിന്നില്ല. പെട്ടെന്ന് കാര്യങ്ങള്‍ മാറി മറിഞ്ഞു. ഹനാന്‍റെ മീന്‍ കച്ചവടം സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്ത വീഡിയോ പ്രോഗ്രാം ആണെന്നും അതൊരു സിനിമാ പ്രെമോഷന്‍റെ ഭാഗമാണെന്നും ആർക്കോ തോന്നിയ വെളിപാട് സോഷ്യൽ മീഡിയ വഴി പരന്നൊഴുകി. അതോടെ മിന്നും താരത്തെ മോശം കഥാപാത്രമാക്കി അവതരിപ്പിക്കുന്ന പോസ്റ്റുകൾ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞു. ആ കുട്ടിയേയും അയാളെ സപ്പോർട്ട് ചെയ്ത ചുരുക്കം ആളുകളെയും ആൾക്കൂട്ടനീതി തേജോവധം ചെയ്തു. കള്ളി എന്ന വിളിയിൽ തുടങ്ങി അഴിഞ്ഞാട്ടക്കാരി, അഭിസാരിക എന്ന നിലയിൽ വരെ ആ കുട്ടിയെ വിശേഷിപ്പിക്കാൻ ഇവിടത്തെ സൈബർ പോരാളികൾക്ക് ഒരു മടിയുമുണ്ടായില്ല. ഒടുക്കം, വളരെ പ്രസന്നവതിയായി തലേന്ന് ചാനൽക്യാമറകളെ അഭിമുഖീകരിച്ചവൾ പിറ്റേന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് ചാനൽ ക്യാമറകൾക്ക് മുന്നിൽ മനുഷ്യത്വത്തിന്‌ വേണ്ടി കരയുന്നതും കാണേണ്ടി വന്നു സാക്ഷര പ്രബുദ്ധ കേരളത്തിന്.....

ഈ സംഭവത്തെപ്പറ്റി സോഷ്യൽ മീഡിയയിൽ കണ്ട ചില പോസ്റ്റുകളും അതിനുള്ള കമന്റുകളും വായിച്ചതിൽ നിന്ന് മനസിലാവുന്ന ചില യാഥാർഥ്യങ്ങളുണ്ട്; മനോഭാവങ്ങളുണ്ട് .......

കാഴ്ചയ്ക്ക് സുന്ദരിയായ ഒരു പെൺകുട്ടി സിനിമയിലേക്ക് പോയാൽ അത് നശിക്കാനും ശരീരം വിൽക്കാനുമാണ്....

അവൾ സെലിബ്രിറ്റികളോടൊപ്പം ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇടാൻ പാടില്ല....

സിനിമാ നടന്മാർ അവളെ വിളിക്കുന്നതെന്തിനാണ്....

അവളെപ്പറ്റി ഒരു വാർത്ത വരികയും അവൾ പ്രസിദ്ധയാവുകയും ചെയ്താൽ അത് അവൾ മനഃപൂർവ്വം സൃഷ്ടിച്ചെടുത്തതാണ്...

ഒട്ടേറെ പേർ സ്വയം അദ്ധ്വാനിച്ചു പഠിക്കുന്നുണ്ട്; അവരൊന്നും ഇത് പോലെ ചൂഷണം നടത്തുന്നില്ല...

നിങ്ങൾ മീൻ വിൽപ്പന തൊഴിലായി എടുക്കുകയും എങ്ങിനെ എങ്കിലും ഫേമസ് ആയിപ്പോവുകയും ചെയ്‌താൽ കേവലം 3 ദിവസത്തെ കച്ചവടം കൊണ്ട് ആയിക്കൂടാ; കുറഞ്ഞത് ഒരു പതിറ്റാണ്ടെങ്കിലും മീൻ കച്ചവടം .ചെയ്യണം...

നിങ്ങൾ ഒരു മതത്തിന്റെ ഐഡന്റിറ്റി പേരിലോ നടപ്പിലോ ജീവിതത്തിലോ വിദൂരമായെങ്കിലും പേറുന്നുണ്ടെങ്കിൽ അതിന്റെ പ്രഖ്യാപിതവേഷഭൂഷകൾ ഉപേക്ഷിച്ചാൽ നിന്നെ ഞങ്ങൾ വെറുതെ വിടില്ല.... 

നിങ്ങൾ സമൂഹത്തിന്റെ സഹതാപത്തിനും പരിഗണനയ്ക്കും സഹായത്തിനും ഏതെങ്കിലും വിധത്തിൽ പാത്രമായെങ്കിൽ പിന്നെ നിങ്ങൾ ജീവിക്കേണ്ട Code of Living ഞങ്ങൾ നിശ്ചയിക്കും; അതിനനുസരിച്ച് നിങ്ങൾ ജീവിച്ചോളണം. 

ദാരിദ്ര്യം ഉണ്ടെന്ന് പറയുന്ന കുട്ടി സ്വന്തം പണിയെടുത്ത കാശു കൊണ്ടാണെങ്കിലും നവരത്നമോതിരം ഇടരുത്.....

മീൻ കച്ചവടക്കാരോ വരേണ്യ സമൂഹം മാന്യമല്ലാത്തതായി കരുതുന്ന തൊഴിലിലോ ഏർപ്പെടുന്നവർ മുന്തിയ  വേഷം ധരിക്കരുത്. 

"അവളുടെ" വേഷവും ശരീരഭാഷയും വാക്കുകളും കേട്ടാലറിയാം ഇതൊരു SPONSORED, SCRIPTED, DIRECTED പരിപാടിയാണെന്ന്....

ഇത്തരം പണി കാണിച്ച് മേലിൽ നടക്കാനിടയുള്ള ചാരിറ്റി ആക്ടിവിറ്റികൾക്ക് തുരങ്കം വയ്ക്കരുതെന്ന അപേക്ഷയുമായി കുറെ പേരുണ്ട്...

മനസിലാവുന്നത് ഇതാണ്.... സൈബറിടത്തിലെ ശരാശരി വ്യക്തികൾ ഒറ്റയ്ക്കും കൂട്ടമായും അക്രമാസക്തമായ ആൾക്കൂട്ടങ്ങളാണ്; അവർ ചോര തറയിലൊഴുക്കുന്നില്ല എന്നെ ഉള്ളൂ; അവർക്ക് വസ്തുതകളോ നിലപാടുകളോ പ്രധാനമല്ല; ഊഹങ്ങളിലും നിഗമനങ്ങളിലും താല്പര്യങ്ങളിലും ഊന്നി മാത്രമാണ് അവരുടെ പ്രതികരണങ്ങളും പ്രതികാരവും......

എന്തായാലും ഹനാൻ ഒരുപകാരം ചെയ്തു. വലിയ പുരോഗമനം പറയുന്ന പലരുടെയും ഉള്ളിലിരുപ്പ് തിരിച്ചറിയാൻ സാധിച്ചു. 

അവളെ ഇകഴ്ത്തിയും അധിക്ഷേപിച്ചും സുഖിച്ചവരോട് ഒരു അഭ്യർത്ഥന.... നിങ്ങളുടെ ഒരു സഹതാപവും കാരുണ്യവും അനുഭാവവും ഒന്നും ആ കുട്ടിക്ക് വേണ്ടെന്ന് ആ കുട്ടിയുടെ ഉറച്ച വാക്കുകൾ വിളിച്ചു പറയുന്നുണ്ട്; അത് അദ്ധ്വാനിച്ച് ജീവിച്ചോളും. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാൽ മതി. അതെങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ....

പെരുമ്പാവൂർ പീഡനക്കൊലപാതക്കേസിലെ ജിഷയുടെ അമ്മയും അനുഭവിച്ചത് സമാനായൊരു സൈബർ ആക്രമണമായിരുന്നു. എന്നെഴുതിയ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക... ധർമ്മം കൊടുത്ത് കഴിഞ്ഞിട്ട് അതിന്റെ പുറത്ത് സോഷ്യൽ ഓഡിറ്റിങ് നടത്തുന്ന അല്പന്മാർ...


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Friday, 20 July 2018

അതിക്രമം കാണിച്ചത് ജനപ്രതിനിധി ആണ് എന്നത് കൊണ്ട് അത് നന്മയാകില്ല സാർ...!!!

പാലിയേക്കര ടോൾ പ്ലാസയിൽ അതിക്രമവും ഗുണ്ടായിസവും കാണിച്ച പി. സി. ജോർജിന് അഭിവാദ്യമർപ്പിച്ചും പി. സി. ചങ്കാണെന്നും ഒക്കെ പറഞ്ഞുള്ള വാഴ്ത്തുപാട്ടുകൾ കണ്ടും കേട്ടും മടുത്തു. ഒരു ക്രിമിനൽ നടപടിയെ ഇത്ര കണ്ട് പിന്തുണയ്ക്കാനും വാഴ്ത്തിപ്പാടാനും അദ്ദേഹമെന്ത് ധീരകൃത്യമാണ് ചെയ്തത്...!!???

ബഹുമാനപ്പെട്ട പി.സി.യ്ക്കറിയാമോ ഓരോ ദിവസവും സാധാരണ ജനങ്ങൾ അവിടെ എത്ര മിനിറ്റുകൾ നഷ്ടപ്പെടുത്തുന്നുണ്ടെന്ന് ? അഞ്ച് വണ്ടികളിൽ കൂടുതൽ ക്യൂവിൽ നിൽക്കാനിട വരരുതെന്ന നിർദ്ദേശം അവിടെ പാലിക്കപ്പെടുന്നില്ലെന്ന് ? അടിക്കടി ടോൾ നിരക്ക് വർദ്ധിപ്പിക്കുന്നതിന് അടിസ്ഥാനമായ കണക്കുകൾ പ്രസിദ്ധീകരിക്കുന്നില്ലെന്ന് ? കരാറിൽ പറഞ്ഞിരുന്ന അടിസ്ഥാനസൗകര്യങ്ങൾ പലതും ഇപ്പോഴും പൂർത്തീകരിക്കപ്പെട്ടിട്ടില്ലെന്ന് ? മെട്രോ പരിപാലിക്കുന്ന റോഡിന്റെ കൂടി ദൂരത്തിനാണ് ഇവർ ടോൾ പിരിക്കുന്നതെന്ന് ? ടോൾ പിരിക്കപ്പെടുന്ന റോഡിൽ ഉള്ള അസംഖ്യം കുഴികളടക്കാൻ പോലും ഇവർ നടപടി എടുക്കുന്നില്ലെന്ന് ?

ഇതൊന്നും പാലിയേക്കരയിലെ മാത്രം പ്രശ്നങ്ങളുമല്ല. പാലിയേക്കരയിലടക്കം കേരളത്തിലെ വിവിധ ടോൾ ബൂത്തുകളിൽ നടക്കുന്ന നീതി നിഷേധങ്ങൾക്കെതിരെ നിങ്ങൾ ജനപ്രതിനിധി എന്ന നിലയിൽ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ? ഈ BOT പദ്ധതി ആശയമായത് മുതൽ പ്രാബല്യത്തിൽ വന്നപ്പോഴും അതുമായി ബന്ധപ്പെട്ട അനീതികൾ തുടരുമ്പോഴും നിങ്ങൾ ഇവിടുത്തെ നിയമനിർമ്മാണ സംവിധാനത്തിന്റെയും ഭരണകൂടത്തിന്റെയും ഭാഗമായിരുന്നില്ലേ... ? അന്നൊന്നും ടോൾ ബൂത്തുകളിലെ അതിക്രമങ്ങൾ ഒന്നും നിങ്ങളുടെ ശ്രദ്ധയിൽ പെട്ടില്ലേ...?? ഒരിക്കൽ ഈ വിഷയം നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ട് എന്നത് വിസ്മരിച്ചു കൊണ്ടല്ല ഇത് ചോദിച്ചത്. കേവലം ഒരു വിഷയാവതരണം കൊണ്ട് തീരുന്ന പ്രശ്നമാണോ ഇത് ? ടോൾ ബൂത്തുകളിലെ തെറ്റായ നടപടികൾക്കെതിരെ കോടതിയെ സമീപിക്കുകയോ ഭരണതലത്തിൽ പരിഹാരം കാണുകയോ ചെയ്തിട്ടുണ്ടോ ? ഒന്നുമില്ല. ഇനിയെങ്കിലും ഒരു ബഹുജനമുന്നേറ്റം അവിടെ സംഘടിപ്പിക്കാൻ നിങ്ങൾ ഒരുക്കമാണോ ? കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ നിങ്ങളുടെ പിന്നിൽ വലിയൊരു ആൾക്കൂട്ടം അവിടെ ഉണ്ടാകും; തീർച്ച. നീതി നേടിയെടുക്കാൻ കോടതിയിൽ പോകാൻ നിങ്ങൾ തയ്യാറാണോ ? കക്ഷി ചേരാൻ ആളുണ്ടാകും. അല്ലാതെ ചാനൽ പബ്ലിസിറ്റി ലക്‌ഷ്യം വച്ചുള്ള പൊറാട്ട് നാടകങ്ങൾക്ക് കിട്ടുന്ന കയ്യടി നിമിഷസുഖം മാത്രമേ പ്രദാനം ചെയ്യൂ. 

എന്തായിരുന്നു കഴിഞ്ഞ ദിവസം പാലിയേക്കരയിലെ പ്രശ്നം...?? പി സി ജോർജ്ജ് തന്നെ വിശദീകരിച്ചതനുസരിച്ച് ടോൾ പിരിക്കുന്നതിനോടുള്ള വിരോധം കൊണ്ടൊന്നുമല്ല അങ്ങേര് അത് ചെയ്തത്; ടോൾ കൊടുക്കാൻ അദ്ദേഹം തയ്യാറായിരുന്നു.... ക്രോസ് ബാർ തുറന്ന് കിട്ടാൻ അയാൾക്ക് രണ്ടോ മൂന്നോ മിനിറ്റ് കാത്ത് നിൽക്കേണ്ടി വന്നു.... വണ്ടിയിൽ പതിപ്പിച്ചിരുന്ന എം.എൽ.എ എന്ന ബോർഡ് അവിടെ ജോലിക്കുണ്ടായിരുന്ന ഇതര സംസ്ഥാനത്തൊഴിലാളി ശ്രദ്ധിച്ചില്ല.... എം എൽ എയാണ് വണ്ടിയിൽ എന്ന് അദ്ദേഹത്തിന്റെ അനുഗാമികൾ പറഞ്ഞിട്ടും തമിഴും ഹിന്ദിയും ചേർത്ത് സംസാരിക്കുന്ന ടോൾ പിരിവ് തൊഴിലാളി മൈൻഡ് ചെയ്തില്ല... എം എൽ എ എന്ന ബഹുമാനം കൊടുത്തില്ല.... ഒടുക്കം "ഷമിക്കണം ഷാർ" എന്ന് ചതുരവടിവില്ലാത്ത ഭാഷയിൽ ക്ഷമ പറഞ്ഞു...("അവന്റെ അമ്മേടെ ഷാർ" എന്ന് കൂടി അദ്ദേഹം പറയുന്നതായി കേട്ടു).... ടോൾ പ്ലാസ മുഴുവൻ തടിയന്മാരായ ഗൂണ്ടകളാണ്; അതും കറുമ്പന്മാർ.... തുടങ്ങിയവയാണ് പ്രകോപനത്തിന് കാരണങ്ങളായി അദ്ദേഹം തന്നെ പറയുന്നത്. 

ടോൾ പ്ലാസയിലെ സംഭവങ്ങളുടെ സിസി ടിവി ദൃശ്യങ്ങളിൽ കാറിന്റെ മുന്നിൽ എം എൽ എ ബോർഡ് കാണുന്നില്ല എന്നതാണ് യാഥാർഥ്യം; പക്ഷെ, ബ്രിട്ടനിൽ പോയപ്പോൾ പോലും കാറിൽ പൂഞ്ഞാർ എം.എൽ.എ എന്നെഴുതി വച്ച് യാത്ര ചെയ്ത മഹാന്റെ വണ്ടിയിൽ ബോർഡില്ലാതെ വരാൻ വഴിയില്ല; അത് കൊണ്ട് ബോർഡ് ഉണ്ടായിരുന്നു എന്ന് തന്നെ കൂട്ടിക്കോ. വണ്ടിയിൽ എം.എൽ.എ എന്നെഴുതിയ ചുവപ്പ് ബോർഡ് വയ്ക്കുന്നതിന് നിയമസാധുത ഉണ്ടോ എന്ന് അറിയില്ല; ഇനി അതിന് നിയമസാധുത ഉണ്ടെന്നും ഇരിക്കട്ടെ; കാറിൽ MLA ബോർഡ് കണ്ടാലുടനെ ടോൾ ഗേറ്റ് ഓപ്പൺ ചെയ്ത് കൊടുക്കണമെന്ന് ഒരു കിത്താബിലും പറഞ്ഞിട്ടില്ല; ടോൾ ഒഴിവ് അനുവദിക്കപ്പെട്ട കാറ്റഗറിയിലുള്ള ആൾ,ഔദ്യോഗിക ID കാർഡ് കാണിച്ചാൽ ടോൾ ഒഴിവാക്കി ഗേറ്റ് തുറന്നു കൊടുക്കണമെന്ന് പറഞ്ഞിട്ടുള്ളതായാണ് പരിമിത അറിവ്.
ചുരുക്കത്തിൽ ടോൾ പ്ലാസ ജീവനക്കാർ അതിയാന്റെ മാടമ്പിത്തരത്തിന് മുന്നിൽ മേൽമുണ്ടഴിച്ച് നടുവളച്ച് ഓഛാനിച്ച് നിൽക്കാത്തതിന്റെ അമർഷം തറനിലവാരത്തിൽ പ്രകടിപ്പിച്ചു; അത് മാത്രമാണ് യാഥാർഥ്യം. ശേഷം, ടോൾ പിരിവിനോട് ശരാശരി മലയാളിക്കുള്ള അടിസ്ഥാന അമർഷം അതിയാൻ നൈസായി അങ്ങ് മുതലെടുക്കുകയാണ്. തീവ്രവാദി ബന്ധ ആരോപണവും ഈഴവരെ അടച്ചു പുലയാട്ട് പറഞ്ഞതും തുടങ്ങി പലവിധ സംഭവങ്ങളിൽ വന്ന ഇമേജ് നഷ്ടത്തിൽ നിന്ന് ഊരിപ്പോരാൻ കിട്ടിയ വൈക്കോൽ തുരുമ്പാണ് പി.സി.യ്ക്കിപ്പോൾ ഈ "ജനകീയ പ്രതിഷേധം"!!!. 

ആമാശയം കൊണ്ട് ചിന്തിക്കുന്ന കുറെ പോങ്ങന്മാരുടെ കയ്യടിയിലും ആർപ്പുവിളിയിലും അഭിരമിച്ച് ഓരോ മീഡിയ സ്റ്റണ്ട് ഊഡായിപ്പുകളും കൊണ്ടിറങ്ങിക്കോളും അങ്ങ് പൂഞ്ഞാറ്റിലെ എം.എൽ.എ; ഇടയ്ക്കിടയ്ക്ക്....  

അത് കൊണ്ട് പി സി ജോർജ്ജ് MLA സാറേ....

ഒരു ജനപ്രതിനിധി പ്രതിഷേധിക്കേണ്ടത് നിയമം കയ്യിലെടുത്തല്ല സാർ.... 

ജനപ്രതിനിധി ആണ് കാണിച്ചത് എന്നത് കൊണ്ട് അതിക്രമം നന്മയാകില്ല സാർ....

കുടുംബം പോറ്റാൻ പണിയെടുത്ത് ജീവിക്കാൻ നാട് വിട്ട് വന്ന ഗതികെട്ടവന്റെ അമ്മയ്ക്ക് വിളിക്കുന്നത് നല്ല രോഷപ്രകടന രീതിയല്ല സാർ....

സ്വകാര്യ ടോൾ കമ്പനി അവർക്കുണ്ടാകുന്ന നഷ്ടം കൂടി ഇവിടത്തെ സാധാരണക്കാരന്റെ കയ്യിൽ നിന്ന് ടോൾ പിരിച്ച് മുതലാക്കും എന്നത് കൊണ്ട് അങ്ങ് പിരിച്ചൊടിച്ച് കളഞ്ഞത് ഒരർത്ഥത്തിൽ പൊതുമുതലായിരുന്നു സാർ....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Wednesday, 4 July 2018

ഇടയന്മാര്‍ കുഞ്ഞാടുകളുടെ ഇറച്ചിയുടെ രുചി നോക്കുമ്പോള്‍.......

(മുൻപെഴുതിയ ഒരു കുറിപ്പാണിത്. ആനുകാലിക സംഭവങ്ങൾ ചേർത്തൊന്ന് അപ്പ് ഡേറ്റ് ചെയ്തിട്ടുണ്ട്...)


ക്രൈസ്തവ സമൂഹത്തിലെ പുരോഹിതന്മാരുമായി ബന്ധപ്പെട്ട് കേൾക്കാറുള്ള ലൈംഗിക അപവാദങ്ങൾ പൊതുവെ കത്തോലിക്കാ സഭയിലെ അച്ചന്മാരുമായും പെന്റക്കൊസ്റ്റൽ സഭകളിലെ പാസ്റ്റർമാരുമായും ബന്ധപ്പെട്ടായിരുന്നു. ഇപ്പോൾ ഒടുവിൽ കേട്ടതിൽ ഒന്ന് ഓർത്തഡോക്സ് സഭയിലെ ഒരു കൂട്ടം അച്ചന്മാർ ഒരു സെക്സ് റാക്കറ്റ് കണക്കെ പ്രവർത്തിച്ചതിന്റെ വാർത്തകളായിരുന്നു. പിന്നത്തേത് കത്തോലിക്കാ സഭയിലെ ഒരു മെത്രാൻ ഒരു കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തു എന്നും പ്രകൃതിവിരുദ്ധലൈംഗികകേളികൾ നിർബന്ധിച്ചു ചെയ്യിച്ചു എന്ന വർത്തയുമാണ്. ആത്മാവും ശരീരവും തമ്മിലുള്ള സംഘര്‍ഷങ്ങൾക്കിടയിൽ ക്രിസ്തുവിനെ പ്രഘോഷിക്കുന്നവർ ശരീരത്തിന്റെ ബലഹീനതകളിൽ തട്ടി വീഴുമ്പോൾ സഭയും വിശ്വാസികളും നാണക്കേടിൽ മുഖം താഴ്ത്തേണ്ടി വരുന്നുണ്ട്. 

പുരോഹിതർ ഉൾപ്പെടുന്ന ഓരോ ലൈംഗികാരോപണക്കേസുകൾ വരുമ്പോഴും അതിവിടത്തെ സാമൂഹ്യ മണ്ഡലത്തില്‍ സാമാന്യം ചെറുതല്ലാത്ത ചലനങ്ങള്‍ ഉണ്ടാക്കിയിരുന്നു. അപ്പോഴെല്ലാം നവ സാമൂഹ്യ മാധ്യമങ്ങളില്‍ പൊതുവേ ഉയരാറുള്ള ഒരാവശ്യം ഈ പള്ളീലച്ചന്‍മാരെ പിടിച്ചു പെണ്ണ് കെട്ടിക്കുക എന്നതായിരുന്നു. ഇപ്പോൾ ആരോപിതരായിരിക്കുന്ന ഓർത്തോഡോക്സ് അച്ചന്മാർക്ക് വിവാഹം കഴിക്കാൻ അനുവാദമുള്ളവർ ആണ്. പൊതുവെ പുരോഹിതർ ചെന്ന് പെടുന്ന കേസുകളിൽ, പെണ്ണ് കെട്ടല്‍ ഒരു മരുന്നാണോ എന്നെനിക്ക് സംശയമുണ്ട്‌. മിക്കവാറും കേസുകളിൽ കേവലം ലൈംഗിക ബന്ധമെന്നതിലുപരി Paedophelia (പീഡോഫീലിയ), Satyriasis (സറ്റൈറിയാസിസ്‌) തുടങ്ങിയ ഗണത്തിലൊക്കെപ്പെടുത്തേണ്ട ലൈംഗികവ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതെന്തായാലും ഒരു വിവാഹം കൊണ്ട് പരിഹരിക്കാവുന്ന ഒരു പ്രശ്നമാകാന്‍ വഴിയില്ല. എന്തായാലും സഭാധികാരികളോ നിയമപാലന സംവിധാനങ്ങളോ അക്കാര്യം ശ്രദ്ധിക്കട്ടെ.

2011-ല്‍ അന്നത്തെ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവ് തന്റെ " സ്ട്രെയിറ്റ് ഫ്രം ദി ഹാര്‍ട്ട്" എന്ന പുസ്തകത്തില്‍ വൈദികര്‍ക്കും സംന്യാസികള്‍ക്കും മൂല്യച്യുതി സംഭവിക്കുന്നുവെന്നും ഉപഭോഗസംസ്‌കാരം ആശ്രമങ്ങളിലേക്കും കടന്നുചെല്ലുന്നു എന്നുമുള്ള പരാമര്‍ശങ്ങള്‍ വൈദികരടക്കമുള്ളവരെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയത്. ഒരു സംന്യാസിവര്യന്റെ നിര്‍മമതയോടെയുള്ള പ്രതികരണങ്ങളെ പലരും തങ്ങള്‍ക്കിഷ്ടപ്പെട്ട രീതിയില്‍ വ്യാഖ്യാനിച്ച് വിവാദം സൃഷ്ടിക്കുവാന്‍ ഉത്സാഹിക്കുകയായിരുന്നു. എന്നാല്‍ വര്‍ക്കി പിതാവാകട്ടെ അചഞ്ചലനായിരുന്നു. 'ഞാന്‍ പറഞ്ഞത് പറഞ്ഞതുതന്നെ...' എന്ന മട്ടില്‍ അദ്ദേഹം ഉറച്ചുനിന്നു. വിവാദങ്ങളോട് പ്രതികരിക്കാനോ വാദിക്കാനോ അദ്ദേഹം നിന്നില്ല. ഇപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ പുറത്തു ചര്‍ച്ചക്ക് വന്നു കൊണ്ടിരിക്കുന്നു. കുന്തിരിക്കം പുകയുന്ന ഇടനാഴികളിലെ ലൈംഗിക അസംതൃപ്തിയെക്കുറിച്ച് ആശ്രമം വിട്ട പല സംന്യാസി - സംന്യാസിനിമാരും തുറന്നെഴുതിയത് വ്യാപകമായ ചര്‍ച്ചക്കിടയാക്കിയിരുന്നു. എന്റെ അറിവില്‍ ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം തുടങ്ങിയ വ്രതങ്ങള്‍ ആയുഷ്പര്യന്തം നിറവേറ്റുവാന്‍ സ്വയം സമര്‍പ്പിതരായവരാണ്  സഭയിലെ സംന്യാസികള്‍. ദൈവവിളിയും വരവും ലഭിച്ച വൈദികര്‍ സ്വയം സ്വീകരിക്കുന്ന ഒരു ജീവിത ക്രമമാണ് ഇത്. ആജീവനാന്തം ധ്യാനത്തിലും പഠനത്തിലും പ്രാര്‍ത്ഥനയിലും ജാഗരൂകരായിരുന്ന് ദൈവവുമായുള്ള നിരന്തര സംസര്‍ഗ്ഗത്തില്‍ യേശു ക്രിസ്തുവിലുള്ള ഭാവം ഉള്‍ക്കൊണ്ട് അത് പ്രശോഭിപ്പിക്കുവാന്‍ ശ്രമിക്കേണ്ട ധാര്‍മ്മിക ബാധ്യതയുള്ളവര്‍. സഭാചട്ടക്കൂടുകള്‍ക്കകത്ത് നിന്ന് കൊണ്ട് ദൈവജനത്തിന്റെ ആദ്ധ്യാത്മിക കാര്യങ്ങളില്‍ അവരെ സഹായിച്ചു സംരക്ഷിക്കുന്ന ആത്മീയ പിതാവ് എന്ന നിലയിലാണ് അവരെ "അച്ചന്‍" എന്ന് വിശ്വാസികള്‍ വിളിക്കുന്നത്‌. അച്ചന്റെ ഉത്തരവാദിത്തങ്ങള്‍ക്ക് ഗുരുതരമായ വീഴ്ച പറ്റുമ്പോള്‍ വിശ്വാസികള്‍ ആത്മീയമായും ഒരു പരിധി വരെ ഭൌതികമായും അരക്ഷിതരായി മാറുന്നു എന്നുള്ളതാണ് വാസ്തവം. ഓരോ മോശപ്പെട്ട സംഭവം ഉണ്ടാകുമ്പോഴും ഈ സ്ഥാനത്തിന്റെ പവിത്രത ചോദ്യം ചെയ്യപ്പെടുകയും വിശ്വാസികള്‍ ഇടയന്മാരില്‍ നിന്ന് അകന്നു പോവുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ സഭയും കുഞ്ഞാടുകളും പാലിക്കേണ്ട മിനിമം കാര്യങ്ങള്‍ എന്താണ് ?

1. അച്ചന്മാരുടെ നവീകരണ ധ്യാനങ്ങള്‍ വര്‍ഷാവര്‍ഷം കൃത്യമായി നടക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നത്‌. അത് കുറച്ചു കൂടി കാര്യക്ഷമമാക്കുക.

2. രൂപതാ തലത്തില്‍ തന്നെ കുറേക്കൂടി കാര്യക്ഷമമായ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക. രൂപത കോടതി, രൂപതാ തല കണക്ക് പരിശോധന ഒക്കെ പോലെ ഒരു വിജിലന്‍സ് വിഭാഗം ഉണ്ടാക്കിയാലും തെറ്റില്ല.

3. ഒരിക്കല്‍ ആരോപിതരായ അച്ചന്മാരെ പ്രത്യേകം നിരീക്ഷിക്കുക. പരമാവധി അവരെ ഇടവക ഭരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക.

4. കയ്യോടെ പിടിക്കപ്പെടുന്നവരുടെ കാര്യത്തില്‍ ഒരു വിധത്തിലുമുള്ള ഇടപെടലുകള്‍ക്ക് പോകാതെ നിയമത്തിനു വിട്ടു കൊടുക്കുക.

5. ഫ്രാൻസീസ് മാർപാപ്പാ അല്മായരെ ഉൾപ്പെടുത്തി രൂപീകരിച്ച, വത്തിക്കാനിലെ Pontifical Commission for the Protection of Minors ന്റെ മാതൃകയിൽ നിഷ്പക്ഷവും നീതിനിഷ്ഠവും കാര്യക്ഷമവും ഫലപ്രദവുമായ ഒരു പരാതി പരിഹാര സംവിധാനം (Grievance Redress System) ഇവിടെ രൂപീകരിക്കുക. 

പട്ടിക ഒട്ടും തന്നെ പൂര്‍ണ്ണമല്ല. വായിക്കുമ്പോള്‍ ചിലപ്പോള്‍ നെറ്റി ചുളിയലോ ചിരിയോ ഒക്കെ പുറത്തു വരാന്‍ സാധ്യതയും  ഉണ്ട്. ഏതെങ്കിലുമൊരു അവയവം ഇടര്‍ച്ച വരുത്തുന്നെങ്കില്‍ കഴുത്തില്‍ വലിയ തിരികല്ല് കെട്ടി കടലില്‍ ചാടുക എന്നാണ് വചനം പറയുന്നത്. ഏതെങ്കിലുമൊരു "സാഹചര്യം ' എന്നതും പ്രസക്തമാണ്. അത്തരം സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കാമല്ലോ! സമയാ സമയത്ത് പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ മാര്‍പാപ്പാമാര്‍ക്കും പിതാക്കന്മാര്‍ക്കും പരസ്യമായി കുരിശു പിടിച്ചു മാപ്പ് പറയാനേ സമയം കാണൂ...

ഇത്തരം സംഭവങ്ങളില്‍ പൊതു സമൂഹത്തിന്റെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ഉത്തരം പറയേണ്ടതും ചൂളി നില്‍ക്കേണ്ടതും ഇടയന്മാരെക്കാള്‍ ആടുകള്‍ ആണെന്നതാണ് ക്രൂരമായ സത്യം. ഇരകള്‍ വീണ്ടും ഇരകളാവുന്ന അനുഭവം. പിന്നെ ഇത് പോലുള്ള കുറച്ചു എണ്ണങ്ങളെക്കൊണ്ട് പിഴക്കാതെ ജീവിക്കുന്ന നല്ലിടയന്മാരുടെയും കാര്യം കഷ്ടമാണ്. അടിക്കടി ഉണ്ടാവുന്ന വിവിധ വിവാദങ്ങളിൽപ്പെടുന്ന കേരളത്തിലെ ക്രൈസ്തവസമൂഹം ഇന്നിപ്പോള്‍ ഒരു ദുരന്ത മുനമ്പിലാണ്. പ്രതിസന്ധികൾ ഒരേ സമയം വെല്ലുവിളിയും അവസരവുമാണെന്ന് സഭകളും വിശ്വാസികളും തിരിച്ചറിയണം. ഈ തിരിച്ചറിവിലേക്ക് അതത് സഭാ നേതൃത്വത്തെ ഉണര്‍ത്താനാണ് ഓരോ വിശ്വാസ സമൂഹവും  ശ്രമിക്കേണ്ടത്. കര്‍ത്താവിന്റെ സഭയെയും കുഞ്ഞാടുകളെയും കര്‍ത്താവ്‌ തന്നെ കാക്കട്ടെ....

വാട്ട്സ് ആപ്പിൽ കിട്ടിയത്.....

പ്രിയ ക്രൈസ്തവ സഹോദരങ്ങൾ അറിയാൻ.... സോഷ്യൽ മീഢിയയിൽ പൊങ്കാല തുടങ്ങീട്ട് കുറച്ച് ദിവസങ്ങളായി...... പക്ഷേ നിങ്ങൾ എന്തിനാ സങ്കടപ്പെടുന്നത്. തെറ്റ് ചെയ്യാത്തവർ ഒന്നും തല കുനിക്കേണ്ട കാര്യമില്ല. പിന്നെ തെറ്റ് ചെയ്തവനെപ്പറ്റി ഫേസ് ബുക്കിലും വാട്ട് സാപ്പിലും വരുന്നത് വായിച്ച് നിങ്ങൾ എന്തിനാ ദണ്ഡപ്പടുന്നേ. ചില കാര്യങ്ങൾ നിങ്ങൾ കുറച്ചു കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും;

ബഹുമാനപ്പെട്ട അച്ചന്മാരോട്:

*ലളിത ജീവിതവും വിശുദ്ധ ജീവിതവും നയിക്കുന്ന വൈദികർ പൊതുവെ ജനങ്ങൾക്ക് പ്രിയപ്പെട്ടവരാണ്...

*അച്ചന് സ്വാദിഷ്ടമായ ഭക്ഷണ പദാർത്ഥങ്ങളുമായി പള്ളിമുറിയിലേക്ക് ഇടിച്ചു കയറി വരുന്ന സത്രീകൾ മിക്ക ഇടവകകളിലും കാണും. നിർത്തണ്ടടത്ത് നിർത്തണം ഇവറ്റകളെ.

*കഴിയുമെങ്കിൽ  മഠത്തിൽ നിന്നുള്ള ഭക്ഷണം ഒഴിവാക്കുക.  വല്ലപ്പോഴും വീട്ടിലൊക്കെ പോയി അമ്മച്ചിയോട് കുറച്ച് ചോറും കറികളുമൊക്കെ ഉണ്ടാക്കാൻ പഠിപ്പിക്കാൻ പറ. 

*സന്ദർശകർക്ക് ഓഫീസ് റൂമിനപ്പുറത്തേക്ക് പ്രവേശനം നൽകാതിരിക്കുക. ബെഡ്റൂമും ബാത്ത്റൂമും സ്വയം ക്ളീൻ ചെയ്യുക.

*സന്ദർശക സമയം ക്രമപ്പെടുത്തി ഇടവകക്കാരെ അറിയിക്കുക. 

*യുവതികളും കുട്ടികളും ഒറ്റക്ക് മുറിയിൽ കാണാൻ വരുന്നത് നിരുൽസാഹപ്പെടുത്തുക.

*പള്ളിയിൽ നിന്നുള്ള ടൂർ പരിപാടികളിൽ ചില രംഭ മേനക തിലോത്തമമാർ അവരുടെ കൂടെ ഇരിക്കാനും ഡാൻസ് കളിക്കാനും ഒക്കെ വിളിക്കും... പോയേക്കരുത്.. പെഴ്സണൽ പ്രയറിനു ടൈമായി എന്നു പറഞ്ഞ് നൈനായി സ്കൂട്ട് ആവണം.

സ്ത്രീകളോടും കുട്ടികളോടും:

*ചുമ്മാ നിസാര കാര്യങ്ങൾ പറഞ്ഞ് അച്ചൻമാരുടെ അടുത്ത് ഇടിച്ച് കയറി  ചെന്നേക്കരുത്. 

*വസ്ത്രധാരണം പരമാവധി മാന്യമാക്കുക.

*വിവാഹജീവിതത്തിന്റെയും  ദാമ്പത്യജീവിതത്തിന്റെയും തിയറി മാത്രം പഠിച്ച, (കൗമാരം വിടുന്നതിന് മുൻപ് കുടുംബം വിട്ടവർ സ്വന്തം കുടുംബത്തെപ്പോലും പക്വതയോടെ നിരീക്ഷിച്ചിട്ടുണ്ടാവില്ല) അച്ചന്മാരോട്  കുടുംബാസൂത്രണത്തിനും ദാമ്പത്യസംതൃപ്തിക്കും ഉപദേശം തേടുന്ന ഊളകളാവരുത് വിശ്വാസികൾ. സെന്റിയടിക്കാനും ഉപദേശം സ്വീകരിക്കാനും നിങ്ങൾ വല്ല കൗൺസിലിങ് സെന്ററിലും പോയാൽ മതി. വെറുതേയിരിക്കുന്ന അച്ചൻമാരുടെ അടുത്തേക്ക് ചെല്ലരുത്.

*പള്ളിമുറികളിലെ സ്ഥിരം കുറ്റികളായ യൂത്ത് മൂവ്മെന്റ്, ഗായകസംഘം, കാറ്റിക്കിസം എന്നിവയിലെ യുവതികൾ... നിങ്ങൾ അയക്കുന്ന whatsapp, fb മെസേജുകൾ അച്ചൻമാരുടെ  ഉറക്കം കളയുന്ന തരത്തിലുള്ളതാകാതിരിക്കാൻ ശ്രദ്ധിക്കുക... 

*ടൂർ, തീർത്ഥയാത്ര എന്നിവ നടത്തുമ്പോൾ അച്ചൻമാരുടെ കൂടെ നിന്ന് ഞെളിഞ്ഞും പുളഞ്ഞും സെൽഫി എടുത്ത് കളിക്കാതിരിക്കുക.

*റോമിൽ നിന്നും വാങ്ങിയ കൊന്ത തരാം വെന്തിങ്ങ തരാം, ഗത്സമെൻ തോട്ടത്തിൽ നിന്നും പറിച്ച ഏത്തപ്പഴം തരാം എന്നൊക്കെ പറഞ്ഞ് എതെങ്കിലും അച്ചൻ റൂമിലേക്ക് വിളിച്ചാൽ, അച്ചന്റെ കുഞ്ഞമ്മടെ മോൾക്ക് കൊണ്ടെ കൊടുത്താൽ മതി എന്ന് പറഞ്ഞേക്കണം.

മാതാപിതാക്കളോട്:

101% ജാഗ്രതൈ; എന്നല്ലാതെ വേറൊന്നും പറയാനില്ല.... അല്ലെങ്കിൽ നാറിയ കഥകളിലെ കഥാപാത്രങ്ങളായി മക്കളെ ചാനൽ ചർച്ചകളിൽ വലിച്ചു കീറുന്നത് കേൾക്കാൻ തയ്യാറായി ഇരുന്നേക്കണം... സ്വന്തം മകളുടെ കുഞ്ഞിന്റെ ഗർഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അപ്പനും പ്രായപൂർത്തിയാകാത്ത മകൾ പ്രസവിക്കുന്ന കുഞ്ഞിനെ അനാഥാലയത്തിൽ ഏൽപ്പിക്കാൻ പോവാൻ അമ്മയും ഒരുങ്ങി നിന്നേക്കണം... മുൻകാല അനുഭവങ്ങൾ അതാണ് പറയുന്നത്.  


Stop Press : ബൈബിള്‍ പഴയ നിയമം; എസെക്കിയേല്‍ പ്രവാചകന്റെ പുസ്തകം, മുപ്പത്തിനാലാം അദ്ധ്യായം - ഇസ്രായേലിന്റെ ഇടയന്‍മാര്‍

  • കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ഇസ്രായേലിന്റെ ഇടയന്‍മാര്‍ക്കെതിരേ പ്രവചിക്കുക. അവരോടു പറയുക. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: തങ്ങളെത്തന്നെ പോറ്റുന്ന ഇസ്രായേ ലിന്റെ ഇടയന്‍മാരേ, നിങ്ങള്‍ക്കു ദുരിതം! ഇടയന്‍മാര്‍ ആടുകളെയല്ലേ പോറ്റേണ്ടത്? നിങ്ങള്‍ മേദസ്‌സു ഭക്ഷിക്കുകയും രോമംകൊണ്ടുള്ള വസ്ത്രം ധരിക്കുകയും കൊഴുത്തതിനെ കൊല്ലുകയും ചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ ആടുകളെ പോറ്റുന്നില്ല. ദുര്‍ബലമായതിന് നിങ്ങള്‍ ശക്തികൊടുത്തില്ല; മുറിവേറ്റതിനെ വച്ചുകെട്ടിയില്ല; വഴിതെറ്റിയതിനെ തിരികെകൊണ്ടുവരുകയോ കാണാതായതിനെ തേടുകയോ ചെയ്തില്ല. മറിച്ച്, കഠിനമായും ക്രൂരമായും നിങ്ങള്‍ അവയോടു പെരുമാറി. ഇടയനില്ലാഞ്ഞതിനാല്‍ അവ ചിതറിപ്പോയി; കാട്ടിലെ മൃഗങ്ങള്‍ക്ക് അവ ഇരയായിത്തീര്‍ന്നു. എന്റെ ആടുകള്‍ ചിതറിപ്പോയി; മലകളിലും ഉയര്‍ന്ന കുന്നുകളിലും അവ അലഞ്ഞുനടന്നു. ഭൂമുഖത്തെല്ലാം എന്റെ ആടുകള്‍ ചിതറിപ്പോയി. അവയെ തെരയാനോ അന്വേഷിക്കാനോ ആരും ഉണ്ടായില്ല. ആകയാല്‍, ഇടയന്‍മാരേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണേ, ഇടയന്‍മാരില്ലാഞ്ഞതിനാല്‍ എന്റെ ആടുകള്‍ വന്യമൃഗങ്ങള്‍ക്ക് ഇരയായിത്തീര്‍ന്നു. എന്റെ ഇടയന്‍മാര്‍ എന്റെ ആടുകളെ അന്വേഷിച്ചില്ല; അവയെ പോറ്റാതെ അവര്‍ തങ്ങളെത്തന്നെ പോറ്റി. ആകയാല്‍ ഇടയന്‍മാരേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ ഇടയന്‍മാര്‍ക്കെതിരാണ്. എന്റെ ആടുകള്‍ക്കു ഞാന്‍ അവരോടു കണക്കുചോദിക്കും; അവരുടെ മേയ്ക്കലിനു ഞാന്‍ അറുതിവരുത്തും. ഇനിമേല്‍ ഇടയന്‍മാര്‍ തങ്ങളെത്തന്നെ പോറ്റുകയില്ല. എന്റെ ആടുകള്‍ അവര്‍ക്കു ഭക്ഷണമായിത്തീരാതിരിക്കാന്‍ ഞാന്‍ അവയെ അവരുടെ വായില്‍നിന്നു രക്ഷിക്കും.

ഈ വിഷയത്തിൽ ഇട്ട മറ്റൊരു പോസ്റ്റ് ഇവിടെ ക്ലിക്ക് ചെയ്‌താൽ വായിക്കാം ==>> കത്തോലിക്കാ പുരോഹിതന്മാർ പീഡനം നടത്തിയാൽ ആർക്ക്, എന്താണ് കുഴപ്പം ???

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Thursday, 14 June 2018

സഭാ സംവിധാനങ്ങളിൽ വിശ്വാസികൾക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന വിശ്വാസം എങ്ങനെ വീണ്ടെടുക്കും !!???

രൂപതയുടെ സ്വത്ത് കര്‍ദ്ദിനാളിന് (ഒരു വ്യക്തിക്ക്) എങ്ങനെ വില്‍ക്കാനാകുമെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് വല്യ പിതാവിന്റെ മറുപടിയായായിരുന്നു  കിടിലൻ. സഭയുടെ സ്വത്ത് പൊതുസ്വത്തല്ലെന്നും അത് വില്‍ക്കുന്നത് മൂന്നാമത് ഒരാള്‍ക്ക് ചോദ്യം ചെയ്യാനാവില്ലെന്നും പിതാവ് അദ്ദേഹത്തിന്റെ അഭിഭാഷകൻ മുഖേന വിശദീകരിച്ചു. നാട്ടുഭാഷയിൽ പറഞ്ഞാൽ, പുത്തനുള്ളവന്റെ വീട്ടിൽ ചാത്തം നടത്തുന്നതിന് പിച്ചക്കാര് ചുമ്മാ തമ്മിൽ തല്ലേണ്ടെന്ന്.... ഭൂമിയുടെ അവകാശം സംബന്ധിച്ച രേഖകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച കോടതി ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി. സഭയുടെ ഭൂമി ഇടപാട് കേസിൽ നടപടികളിൽ അമാന്തം വരുത്തിയ മജിസ്ട്രേറ്റ് കോടതിയെയും ഹൈക്കോടതി വിമര്‍ശിച്ചു. കേസ് നീതിപീഠത്തിന്റെ പല പടികൾ കടന്ന് പരമോന്നതനീതിപീഠത്തിന് മുൻപിൽ എത്തിപ്പെട്ടിരിക്കുന്നു. 

പിതാക്കന്മാരും സഭാധികാരികളും നാഴികയ്ക്ക് നാൽപ്പത് വട്ടം "നമ്മുടെ" സ്ഥാപനങ്ങൾ, "നമ്മുടെ" സ്വത്ത് എന്നൊക്കെ ആവർത്തിക്കാറുണ്ടെങ്കിലും സീറോ മലബാർ സഭയുടെ  സ്വത്തിൽ വിശ്വാസികൾക്ക് ഒരു തരിമ്പും അവകാശമില്ല എന്നറിയാവുന്നവരാണ് ഭൂരിഭാഗം വിശ്വാസികളും. ആ തിരിച്ചറിവിൽ നിൽക്കുമ്പോൾ പോലും ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ നിരവധിയാണ്; 

മെത്രാന് സ്വന്തം ഇഷ്ടത്തിനനുസരിച്ച് സഭയുടെ സ്വത്തുവകകൾ സ്വകാര്യ സ്വത്ത് പോലെ വിൽപ്പന നടത്താൻ പറ്റുമോ ? 

യഥാർത്ഥത്തിൽ ഭൂമി വിറ്റത് എത്ര രൂപയ്ക്കാണ്? 

ആധാരത്തിൽ കാണിച്ച തുകയും യാഥാർത്ഥവിലയും ഒന്നാണോ ?

മേൽ ചോദ്യത്തിന്റെ ഉത്തരം "അല്ല" എന്നാണെങ്കിൽ, യഥാർത്ഥത്തിൽ ഭൂമി വിറ്റ വിലയും ആധാരത്തിൽ കാണിച്ച തുകയും തമ്മിലുള്ള വ്യത്യാസത്തുക ഇപ്പോൾ ആരുടെ കയ്യിലാണ് ? 

ആധാരത്തിൽ വിലകുറച്ച് കാണിക്കുന്നതിലൂടെ ആദായ നികുതി, സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷൻ ഫീ തുടങ്ങിയവ വെട്ടിക്കുകയാണെന്നും അത് കൊണ്ട് തന്നെ ഇതൊരു കള്ളപ്പണ ഇടപാടാണെന്നും സത്യമായും അങ്ങേക്കറിയില്ലായിരുന്നോ ? 

ഉപദേശസമിതിയിലെ ആരും ഇക്കാര്യങ്ങളൊന്നും ചൂണ്ടിക്കാട്ടിയില്ലേ ?

വിശ്വാസികൾ അതിരൂപതയിലെ അംഗങ്ങളല്ലെന്ന് ബോധിപ്പിക്കുമ്പോൾ
സത്യത്തിൽ അല്മായർ സഭയിൽ ആരാണ് ?   

അങ്ങനെ ചെയ്‌താൽ ഈ സ്വത്തൊക്കെ ആർജ്ജിക്കാനായി പണം കൊടുത്ത അല്മായർക്ക് നിസഹായരായി നോക്കി നിൽക്കാനേ പറ്റുകയുള്ളൊ ?

രൂപതയുടെ പാൻ നമ്പർ ട്രസ്റ്റിന്റേതാണെങ്കിൽ പിന്നെ ഇത് ട്രസ്റ്റല്ല എന്ന് അവകാശപ്പെടുന്നതെങ്ങിനെയാണ് ?

പാൻ നമ്പർ പ്രകാരം ട്രസ്റ്റായത്‌ കൊണ്ട്, രൂപത ട്രസ്റ്റല്ലേ എന്ന ജഡ്ജിയുടെ ചോദ്യത്തിന് മറുപടിയായി "ടാക്സ് ഇളവുകൾക്ക് വേണ്ടിയായിരുന്നു" ട്രസ്റ്റായി രജിസ്റ്റർ ചെയ്തത് എന്ന് ബോധിപ്പിക്കുമ്പോൾ പൊതുജനം മനസിലാക്കേണ്ടത് എന്താണ് ? 

നികുതി ഇളവിന് വേണ്ടി വസ്തുതാ വിരുദ്ധമായി പ്രവർത്തിക്കുന്നതിൽ തെറ്റില്ല എന്നാണോ ?

പബ്ലിക് ട്രസ്റ്റ് എന്ന നിലയിൽ നികുതി ആനുകൂല്യങ്ങൾ കൈപ്പറ്റുമ്പോൾ അല്മായരോട് മാത്രമല്ല പൊതുസമൂഹത്തി(General Public)നോട് പോലും രൂപതയ്ക്ക് നിയമപരമായ ബാധ്യത ഇല്ലേ ?

ഭൂമിയിടപാടിൽ വീഴ്ചകൾ പറ്റിയിട്ടുണ്ട്; നഷ്ടം നികത്തിക്കൊള്ളാം എന്നൊക്കെ പറയുമ്പോൾ എന്താണ് വിശ്വാസികൾ മനസിലാക്കേണ്ടത് ?

ഇനി ഭൂമിയിടപാടിൽ പിതാവ് നിരപരാധി ആണെങ്കിൽ, ഞാനൊരു തെറ്റും ചെയ്‌തിട്ടില്ല; ഏതന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്ന് വ്യക്തമായ ഭാഷയിൽ പറയാൻ പിതാവെന്തിനാണ് മടിക്കുന്നത് !??


ഭൂമിയിടപാടിൽ പിതാവിന്റെ നിരപരാധിത്വത്തിൽ പിതാവിന് സംശയമില്ലാത്തിടത്തോളം, വിമതവൈദികരും ചില അല്മായരും ചേർന്ന് പ്രചരിപ്പിക്കുന്നതെല്ലാം സത്യവിരുദ്ധവും കടുത്ത അനീതിയും ആയിരിക്കണം. അപ്പോൾ അവർക്കെതിരെ ശിക്ഷണ നടപടികളോ ശിക്ഷാ നടപടികളോ കേവലം ഒരു താക്കീത് പോലുമോ കൊടുക്കാത്തതെന്താണ് !!???

കോടതിയിൽ പോലും കൃത്യമായി വിശദീകരിക്കാൻ കഴിയാതെ പോകുന്നത്ര സങ്കീർണ്ണത നിറഞ്ഞ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ കൃത്രിമങ്ങൾ നടന്നിട്ടില്ല എന്ന് എന്ത് കൊണ്ടാണ് അല്മായർ വിശ്വസിക്കേണ്ടത് ?

തനിക്കുണ്ട് എന്നവകാശപ്പെടുന്ന "സ്വകാര്യ സ്വാതന്ത്ര്യ പ്രിവിലേജ്"-ന്റെ ബലത്തിൽ നടന്ന ഈ ഇടപാടുകളുടെ പുറത്ത് സ്റ്റാമ്പ് ഡ്യൂട്ടി, ആദായ നികുതി, റെവന്യൂ എൻഫോഴ്‌സ്‌മെന്റ് തുടങ്ങിയ വകുപ്പുകളിൽ നിന്ന് നടപടിയും സാമ്പത്തികബാധ്യതയും വന്നാൽ അതും രൂപതയിൽ നിന്നായിരിക്കില്ലേ ചിലവാക്കുക ? 

അപ്പോഴും തനിക്കെതിരെ നടപടി എടുക്കാൻ പോപ്പിന് മാത്രമേ കഴിയൂ എന്ന കാനോനയിലൂന്നി പ്രതിരോധം തീർക്കാൻ പറ്റുമോ ?

കാനോന്‍ നിയമം സഭയുടെ ആഭ്യന്തരകാര്യങ്ങള്‍ക്ക് മാത്രമാണ് ബാധകമായിട്ടുള്ളത് എന്നിരിക്കെ, മാർപ്പാപ്പയ്ക്കല്ലാതെ മറ്റൊരാധികാര കേന്ദ്രത്തിനും തന്റെ മേൽ നിയന്ത്രണമില്ലെന്ന് അവകാശപ്പെടുന്ന പിതാവ് കൂടുതൽ നിയമനടപടികളും ദുരാരോപണങ്ങളും ക്ഷണിച്ച് വരുത്തുകയല്ലേ ?

ഈ ചോദ്യങ്ങളിൽ ചിലതിന് ഒരു പക്ഷെ, കോടതിയും സർക്കാരും നിയമസംവിധാനങ്ങളും ഒരു തീർപ്പ് കൽപ്പിക്കുമായിരിക്കും. എന്നാലും ഉത്തരമില്ലാതെ പോകാൻ സാധ്യതയുള്ള കുറെ ചോദ്യങ്ങൾ ബാക്കിയാകാനാണ് സാധ്യത. 

എന്തായാലും പിതാവിന്റെ ഈ വെളിപ്പെടുത്തലിലൂടെ മനസിലാവുന്ന കാര്യം ഇതല്ലെ ?; "നമ്മുടെ" സ്ഥാപനങ്ങൾ, "നമ്മുടെ" സ്വത്ത് എന്നൊക്കെ പറയുന്നതിലെ "നാം" എന്നത് നമ്മൾ എന്ന Collective Pronoun അല്ല എന്നും മറിച്ച് "എന്റെ" എന്നതിന്റെ പൂജക ബഹുവചനം ആണെന്നുമല്ലേ ? പണ്ടൊക്കെ ഫ്യൂഡൽ നാടുവാഴികളും പ്രഭുക്കളും ഉപയോഗിച്ചിരുന്ന "നോം", "നാം", "നമ്മൾ" "നമ്മുടെ" എന്നൊക്കെ അർത്ഥം വരുന്ന അതേ പ്രയോഗം തന്നെയല്ലേ ഇതും.... 

അല്മായർക്ക്, "രൂപ-താ" എന്ന ആഹ്വാനം കേൾക്കുമ്പോൾ, ദൈവത്തിനെന്ന തെറ്റിദ്ധാരണയിലും വിശ്വാസത്തിലും രൂപ കൊടുക്കാനല്ലേ പറ്റൂ... സ്വത്ത് വാങ്ങുന്നതും വിൽക്കുന്നതും അല്മായരുടെ കൈപ്പിടിയിൽ ഉള്ള കാര്യമല്ലല്ലോ.....!!!!

രൂപത ട്രസ്റ്റ് അല്ല എന്നും അതിന്റെ പരമാധികാരി മെത്രാനാണെന്നും ഒക്കെയുള്ള വാദം നിയമദൃഷ്ട്യാ ശരിയാണെങ്കിൽ തന്നെ, വിശ്വാസികൾക്ക് സഭയിലും മെത്രാന്മാരിലും ഈ സംവിധാനങ്ങളിലും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ട്രസ്റ്റ് ആര് വീണ്ടെടുക്കും !!???

ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാൻ തക്ക മനോഗുണം ശ്ലൈഹീകസിംഹാസനത്തിനില്ലാത്തതിനാൽ വിശ്വാസികൾക്ക് സഭയിലുള്ള തങ്ങളുടെ അവകാശങ്ങളെപ്പറ്റിയും രൂപതയിൽ തങ്ങൾക്കുള്ള സ്ഥാനത്തെപ്പറ്റിയും ഒരു ഏകദേശ ധാരണ കിട്ടിക്കാണുമെന്ന് വിശ്വസിക്കുന്നു. ആ സ്ഥിതിക്ക്  ഇനിയൊന്നും ചോദിക്കാതെ "Go To Your Classes"...

PS : ഒരു ക്രിസ്തൃാനിയെ സംബന്ധിച്ചിടത്തോളം ബൈബിൾ അനുസരിച്ച് രാജൃത്തിനുള്ള നികുതി കൊടുക്കാന്‍ ബാദ്ധ്യസ്ഥനാണ്. യേശുവിനെ കുടുക്കാന്‍ വേണ്ടി കൗശലക്കാരനായ ഒരു ശ്രേഷ്ഠ പുരോഹിതന്‍ “സീസറിന് നികുതി കൊടുക്കണമോ”എന്ന ചോദൃവുമായി യേശുവിനെ സമീപിച്ചു. ഒട്ടും ആലോചിക്കാതെ തന്നെ പ്രതിവചിച്ചു. “സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും"...!!! ഈ ഉത്തരത്തിനു കൂടുതൽ വ്യാഖ്യാനത്തിന്റെ ഒന്നും ആവശ്യമില്ല. രാജ്യത്തിന്റെ നിയമം അനുസരിച്ചുള്ള നികുതി സത്യസന്ധമായി കൊടുക്കുക എന്ന് മാത്രമാണത്.

അത് ആദായ നികുതി ആയാലും സ്റ്റാമ്പ് ഡ്യൂട്ടി ആയാലും....

സന്മനസ്സുള്ളവർക്ക് സമാധാനം എന്നാണ് വചനം ...
സന്മനസ്സുള്ളവർക്ക് മാത്രം സമാധാനം എന്നും വായിക്കാം ....


ജോർജുകുട്ടി കിളിയന്തറയിൽ എന്നയാൾ ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത ഒരു കഥ കൂടി... പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രജ്ഞൻ കാൾ ബാർട്ട് പറഞ്ഞ ഒരു അനുഭവകഥയുണ്ട്. യുവപ്രായത്തിൽ സ്വിറ്റ്സർലണ്ടിലെ ഒരു ഗ്രാമത്തിൽ പാസ്റ്ററായിരുന്ന അദ്ദേഹം, തന്റെ ഇടവകയിലെ ഒരു വൃദ്ധരോഗിയെ കാണാൻപോയി. അയാൾ ഏതു പള്ളിയിലാണ് പോകുന്നതെന്ന് അന്വേഷിച്ച ബാർട്ടിനു കിട്ടിയ മറുപടി ഇതായിരുന്നു:-
"പാസ്റ്റർ ഞാൻ എന്നും സത്യസന്ധനായ മനുഷ്യനായിരുന്നു. ഒരിക്കലും പള്ളിയിൽ പോവുകയോ പോലീസ് കേസുകളിൽ പെടുകയോ ചെയ്തിട്ടില്ല.” 😄
അച്ചന്മാരും മെത്രാന്മാരുമൊക്കെ ചേരിതിരിഞ്ഞ് അടിവക്കുന്ന കേരളത്തിലും, പള്ളിയും പട്ടക്കാരുമൊന്നും മാന്യന്മാർക്കു ചേർന്നതല്ലെന്നു കുഞ്ഞാടുകൾക്കു തോന്നുന്ന കാലം വരുമോ?

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Friday, 8 June 2018

(കേരളത്തില്‍) എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍......


Kick Off :           ലോകത്ത് ഏറ്റവുമധികം ജനങ്ങൾ കളിക്കുന്നതും ഇഷ്ടപ്പെടുന്നതും കാഴ്ചക്കാരുള്ളതുമായ കായിക വിനോദമേതാണ് എന്ന് ചോദിച്ചാല്‍ ഒരുത്തരമേ ഉണ്ടാകാന്‍ വഴിയുള്ളൂ. അത് ഫുട്ബോള്‍ ആണ്. അമിത മലയാള സ്നേഹത്താല്‍ നമുക്കതിനെ കാൽപന്തുകളി എന്ന് വിളിക്കാം. ഫുട്ബോള്‍ എന്ന പേരില്‍ അമേരിക്കയില്‍ മറ്റു ചില കളികള്‍ ഉള്ളതിനാല്‍ തെറ്റിദ്ധാരണ ഒഴിവാക്കാനായി അവര്‍ നമ്മുടെ കാല്‍പ്പന്തുകളിയെ സോക്കര്‍ എന്നാണ് പറയുന്നത്.  

First Half :  ഈ കളിയുടെ പ്രാകൃത രൂപങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും പലതരത്തില്‍ പ്രചാരത്തിലിരുന്നു. ഏകദേശം 2500 വര്‍ഷങ്ങള്‍ക്കുമുമ്പ് ചൈനയില്‍ 'സുചു' എന്നപേരില്‍ ഫുട്ബോളിനോട് സാദൃശ്യമുള്ള ഒരു കളി ഉണ്ടായിരുന്നത്രേ. റോമന്‍ യുഗത്തില്‍ ഈ കളിയുടെ ആദിരൂപങ്ങള്‍ നിലനിന്നിരുന്നു എന്നും പറയപ്പെടുന്നു. വലിയ ഒരു പന്ത് ഉപയോഗിച്ച് കളിച്ചിരുന്ന 'എപ്പിസ്ക്കുറോസ്' എന്ന കളിയെപ്പറ്റി ഗ്രീക്ക് ചരിത്രവും പറയുന്നുണ്ട്. ഇറ്റലിയില്‍ നിലവിലിരുന്ന 'കാല്‍ചിയോ' എന്ന പന്തുകളിയെപ്പറ്റിയും രേഖയുണ്ട്. അങ്ങനെ ചരിത്രത്തിന്റെ താളുകള്‍ പിന്നോട്ടുമറിക്കുമ്പോള്‍ ഫുട്ബോള്‍ എന്ന കളിയുടെ പിറവിയെപ്പറ്റി പലവിധ കഥകള്‍ പ്രചാരത്തിലുണ്ട്.

Half Time :  ഭാവനാരഥത്തിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം. ഏതോ ഒരാള്‍ ഏതോ ഒരു വസ്തു കാലുകൊണ്ടു തട്ടിത്തെറിപ്പിച്ചു കളിക്കുന്നു. അയാളെ തടഞ്ഞ് അത് കൈക്കലാക്കാന്‍ മറ്റൊരാളെത്തുന്നു. രണ്ടു പേര്‍ക്കും പിന്തുണയുമായി കുറച്ചു കൂടി ആളുകള്‍. അത് ഒരു മത്സരമായി മാറുന്നു. പിന്നീട് അത് ഒരു സ്ഥിരം വിനോദോപാധിയാകുന്നു. കാലക്രമത്തില്‍ ഏകീകൃത നിയമങ്ങളുമായി അത് ഫുട്ബോള്‍ എന്ന കളിയാകുന്നു. 

Second Half : എന്തായാലും ഗവേഷകര്‍ക്ക് ഈ കളിയെപ്പറ്റി സഹസ്രാബ്ദങ്ങളുടെ കഥ പറയാനുണ്ടെങ്കിലും സാധാരണക്കാരന്റെ നിത്യജീവിതത്തില്‍ ഈ കളി കടന്നുവന്ന് പ്രചുരപ്രചാരത്തിലായിട്ട് ഒന്നര നൂറ്റാണ്ട് ആവുന്നതേയുള്ളൂ. ഇക്കാലഘട്ടത്തിനിടക്ക് ഈ ജനപ്രിയ വിനോദമായ ഫുട്ബോളിന്റെ വളര്‍ച്ച എത്രയോ വേഗത്തിലും തീവ്രവും ആയിരുന്നു എന്നത് അതിശയിപ്പിക്കുന്നതാണ്. വ്യക്തികള്‍ക്കും ഗോത്രങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും ഇത് ഒരു വികാരമാണിപ്പോള്‍. അതിനു രൂപത്തിനെ കവച്ചു വയ്ക്കുന്ന ഒരു മാസ്മര ജനകീയ ഭാവമാണുള്ളത്.  

Injury Time : ലോ­ക­മെ­മ്പാ­ടു­മു­ള്ള ഫു­ട്‌­ബോൾ ആ­രാ­ധ­ക­രു­ടെ നെ­ഞ്ചി­ടി­പ്പി­ന്‌ ആ­ക്കം കൂ­ട്ടി കാൽ­പ­ന്തു­ക­ളി­യു­ടെ വ­സ­ന്ത­കാ­ലം വന്നെത്തിക്കഴിഞ്ഞു. കാറ്റ് നിറച്ച ഈ തുകൽപ്പന്തിലേക്ക് ഒതുങ്ങാൻ ഇനി ഏതാനും ദിവസങ്ങൾ ബാക്കി. ഭൂമിയെ ഒരു ഫുട്ബോളായും രാജ്യങ്ങളെ ആ പന്തിലെ തുകൽക്കഷണങ്ങളായും സങ്കൽപ്പിച്ചാൽ അതിലെ ഏറ്റവും വലിയ തുകൽക്കഷണമായ റഷ്യയിലാണ് ഇത്തവണ ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ഒരു കാലത്ത് ലോക രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന സോവിയറ്റ് യൂണിയൻ എന്ന "സോഷ്യലിസ്റ്റ് സ്വപ്ന സാമ്രാജ്യം" പല രാജ്യങ്ങലായി ചിതറിപ്പോയി റഷ്യ എന്ന രണ്ടക്ഷരത്തിലൊതുങ്ങിയ ശേഷം ഈ ലോകത്തിനു മുന്നിൽ അവർ അഭിമാനപൂർവ്വം തലയുയർത്തിപ്പിടിച്ചു നടത്തുന്ന ഒരു ബൃഹത്ത് പരിപാടിയാണ് ഈ ലോകകപ്പ്. റഷ്യയിൽ എന്ന് മാത്രമല്ല കിഴക്കേ യൂറോപ്പിൽ തന്നെ ഇതാദ്യമായാണ് ഫുട്ബോൾ ലോകകപ്പ് നടക്കുന്നത്. ഒന്നിലധികം വൻ കരകളിലായി (യൂറോപ്പ്, ഏഷ്യ) നടക്കുന്ന ആദ്യ ഫുട്ബോൾ ലോകകപ്പും ഇത് തന്നെ. ഇറ്റലിയും ഹോളണ്ടും ഇല്ലാത്ത ഒരു ലോകകപ്പ്. ഒരു പക്ഷെ 30 വയസ്സുള്ള ലയണൽ മെസ്സിക്കും 33 വയസ്സുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഇതവസാന ലോക കപ്പ് മത്സരമായേക്കാം. ആരൊക്കെ വാഴും; ആരൊക്കെ വീഴും; ആരൊക്കെ കറുത്ത കുതിരകളാകും; ആരൊക്കെ അട്ടിമറിക്കപ്പെടും; പ്രവചനങ്ങൾ അസാധ്യം !!!

Extra Time : കേരളത്തിലെ യുവ മനസിന് ഫുട്‌ബോള്‍ എന്നും ഒരു ലഹരി തന്നെയാണ്. കേരളവും ലോകകപ്പ്‌ ലഹരിയില്‍ മുഴുകിക്കഴിഞ്ഞു. (ലോക കപ്പ് മാത്രമല്ല... കോപ്പ അമേരിക്ക, യൂറോ കപ്പ്.... അങ്ങനെ ഏത് കാൽപ്പന്ത് ടൂർണമെന്റിനും ഇവിടെ ലഹരിക്ക്‌ കുറവൊന്നുമില്ല.) കേരളത്തി­ന്റെ ഓരോ മു­ക്കും മൂലയും ലോകകപ്പിനെ ആഘോഷിക്കുകയാണ്. നാ­ട്ടിൻ  പുറ­മെന്നോ നഗരമെന്നോ ഭേദമില്ലാതെ ഇഷ്ട ടീമുകളെ പ്രകീര്‍ത്തിച്ചു കൊണ്ടും എതിര്‍ ടീമിനെ വെല്ലു വിളിച്ചു കൊണ്ടും പോസ്റ്ററുകളും ബാനറുകളും ഉയര്‍ന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ലോകകപ്പ് തരംഗം അലയടിക്കുന്നു. സിനിമാ പോസ്റ്ററുകളിലെ നായകന്മാരെ അവതരിപ്പിക്കുന്ന വാചകങ്ങള്‍ ആണ് ഓരോ പോസ്റ്ററിലും ബാനറിലും. ബ്രസീലും കേരളവും തൊട്ടടുത്താണെന്നു തോന്നും ആരാധകരുടെ ഈ യുദ്ധം കണ്ടാല്‍. ഓരോ താരങ്ങളും തങ്ങളുടെ ­കൂടെ ക്ലബ്ബില്‍ കളിക്കുന്നവരാണ് എന്നാണു ഓരോ പോസ്റ്ററുകളും വായിച്ചാല്‍ തോന്നുക. ഇഷ്ട താരങ്ങളുടെ ജേഴ്സി അണിഞ്ഞു നടക്കുന്നവരും വാഹനങ്ങളില്‍ ഇഷ്ട ടീമുകളുടെ പതാക പ്രദര്‍ശിപ്പിക്കുന്നവരും കുറവല്ല. ബ്ര­സീ­ലി­നും അർ­ജന്റീ­ന­ക്കും ജർ­മ്മ­നിക്കുമാണ് പൊ­തു­വേ ആ­രാ­ധ­ക­ര്‍ കൂടുതല്‍. ഇം­ഗ്ള­ണ്ടി­നും  ഫ്രാൻ­സി­നും സ്പെയിനിനും പോർ­ച്ചു­ഗ­ലി­നുമൊ­ക്കെ ആരാധകര്‍ സജീവമാണ്. 

Shoot Out :  ഈ അവസരത്തില്‍ ഉയരുന്ന ചോദ്യങ്ങൾ പലതാണ്... 

ഇവിടത്തെ ജനങ്ങള്‍ ഫുട്ബോളിനോട് കാണിക്കുന്ന ആവേശത്തിന്റെയും താല്പര്യത്തിന്റെയും നൂറിലൊരംശം ഇവിടത്തെ ഭരണാധികാരികള്‍ ഈ കളിയെ പ്രോല്‍സാഹിപ്പിക്കാന്‍ കാണിക്കുന്നുണ്ടോ ?

ലോക തലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ ക്രിക്കറ്റിനേക്കാളും ഹോക്കിയെക്കാളും മറ്റേതൊരു കളിയെക്കാളും സാധ്യത ഫുട്ബോളിന് ഉണ്ടെന്നിരിക്കെ, ഫുട്ബോള്‍ വളര്‍ത്താന്‍ ഇവിടത്തെ ഭരണകൂടങ്ങള്‍ എന്താണ് ചെയ്യുന്നത് ?

ഈ കളിയ്ക്ക് ഇവിടെ ലഭ്യമായിട്ടുള്ള മത്സരവേദികളില്‍ ജയിക്കുകയോ നേട്ടങ്ങള്‍ കൊയ്യുകയോ ചെയ്ത ടീമുകളെയോ വ്യക്തികളെയോ അര്‍ഹിക്കുന്ന രീതിയില്‍ അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്യാന്‍ ഇവിടത്തെ ഭരണകൂടങ്ങള്‍ ശ്രമിക്കാറുണ്ടോ ?

നല്ല കളിസ്ഥലങ്ങളും പരിശീലന സംവിധാനങ്ങളും ഒരുക്കുന്നതില്‍ ഗവണ്മെന്‍റ് വിജയിച്ചിട്ടുണ്ടോ ?

ഒരു ചെറിയ ഗ്രൗണ്ടിനു ചുറ്റും നിന്ന് കാണുന്ന സെവൻസ് ഫുട്‌ബോളും, ജില്ലാ ലീഗും സംസ്ഥാന ലീഗും ദേശീയ ലീഗുമൊക്കെ അങ്ങനെയൊക്കെ നടന്നു പോയ്ക്കോളും എന്ന രീതിയിലുള്ള അധികാരികളുടെ വികല മനസ്ഥിതി അല്ലെ നമ്മുടെ സാധ്യതകള്‍ ഇല്ലാതാക്കുന്നത് ?

ഇത്തരം അവഗണനകള്‍ക്കെതിരെ ഇപ്പോള്‍ ഉറക്കമിളച്ചു കട്ടന്‍ ചായയും കുടിച്ചു കളി കാണുന്നവര്‍ എത്രത്തോളം പ്രതികരിച്ചിട്ടുണ്ട്

ഇപ്പോള്‍ വിദേശ ടീമുകളുടെ ഫ്ലക്സ്‌ വയ്ക്കാനും കൊടി കെട്ടാനും നടക്കുന്നവര്‍ സംഘടിച്ചു വില പേശിയാല്‍ തന്നെ നമ്മുടെ രാഷ്ട്രീയക്കാര്‍ അനുകൂലമായ നിലപാടുകള്‍ എടുക്കില്ലെ ?

സെലിബ്രിറ്റി ക്രിക്കറ്റിനു പോലും സ്റ്റേഡിയം നിറഞ്ഞു കവിയുന്ന നമ്മുടെ നാട്ടില്‍ ഫെഡറേഷന്‍ കപ്പിനും നമ്മുടെ ലോക്കല്‍ ലീഗുകള്‍ക്കും കാണികള്‍ കുറയുന്നതിന് ആരെയാണ് കുറ്റം പറയേണ്ടത് ?

ഇത്തരം ചെറുകിട മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന എന്ത് നടപടികളാണ് നമ്മുടെ മാധ്യമങ്ങള്‍ സ്വീകരിച്ചിട്ടുള്ളത് ?

പ്രോത്സാഹനവും ജനക്കൂട്ടവും തന്നെയാണ് ഏതൊരു കളിക്കാരനെയും കളിയേയും മികച്ച നിലവാരത്തിലെത്തിക്കുന്നത്. പ്രീമിയർ ലീഗും സ്പാനീഷ് ലീഗും ഇംഗ്ലീഷ് ലീഗും മാത്രം നോക്കിയിരിക്കാതെ നമ്മുടെ നാട്ടില്‍ നടക്കുന്ന കളികളിലും പരമാവധി കാണികള്‍ ഉണ്ടെന്നു ഉറപ്പു വരുത്തേണ്ടത് ഓരോ ഫുട്ബോള്‍ പ്രേമിയുടെയും കടമയല്ലേ ?

Sudden Death (കാടനടി) : മനുഷ്യ വിഭവ ശേഷിയും സാമ്പത്തിക ഭദ്രതയും നമ്മുടെ അത്ര പോലുമില്ലാത്ത, നമ്മുടെ നാട്ടിലെ ഒരു നിയോജകമണ്ഡലത്തിന്റെയത്ര വലിപ്പമില്ലാത്ത രാജ്യങ്ങൾ പോലും ഇന്ന് ലോക ഫുട്‌ബോളി മികച്ച പ്രകടനം നടത്തുമ്പോള്‍, ലോകഫുട്ബാള്‍ നിലവാരത്തിന്റെ എഴയല്‍പക്കം ചെല്ലാന്‍ യോഗ്യത ഇല്ലാതെ,  ഇവിടെ കുത്തിയിരുന്നു വിദേശ രാജ്യങ്ങള്‍ക്ക് വേണ്ടി ആര്‍ത്തു വിളിക്കുന്നതു കാണുമ്പോള്‍ "കല്യാണരാമന്‍" സിനിമയില്‍ സലിംകുമാറിന്റെ കഥാപാത്രം പറയുന്ന പ്രശസ്തമായ കോമഡി ഡയലോഗാണ് ഓര്‍മ്മ വരുന്നത്


 "എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ !!!"

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക