ഞാൻ വെറും പോഴൻ

Tuesday, 18 September 2018

ഫ്രാങ്കോയോട് പോലീസ് 100 ചോദ്യങ്ങൾ ചോദിക്കുമ്പോൾ പൊതുജനം ചോദിക്കുന്നത്...!!!


ദിലീപിന്റെ കേസും വിൻസെന്റ് എം എൽ എ യുടെ കേസും ഗംഗേശാനന്ദയുടെ കേസും എല്ലാം ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ കേസ് പോലെ തന്നെ ഓരോ സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടു എന്നാരോപിക്കുന്ന കേസ് ആയിരുന്നില്ലേ ?

ഗെയ്ൽ ട്രെഡ്‌വെലും സനൂഷയും ആരോപിച്ചതും സ്ത്രീത്വത്തെ അപമാനിച്ച കേസ് ആയിരുന്നില്ലേ ?

ബിഷപ്പിന്റെ നേരെയുള്ള കേസ് ബലാൽസംഗത്തിനും ദിലീപിന് നേരെയുള്ളത് ഒരു ലൈംഗികപീഡനക്കേസിലെ ഗൂഢാലോചയ്ക്കും ആണ്; ബിഷപ്പിനെതിരെയുള്ള കേസിൽ ഏതെങ്കിലും ലഘുത്വം ഉണ്ടോ ? 

ദിലീപിന്റെ കേസിനേക്കാൾ ഗൗരവമുള്ള കേസല്ലേ ബിഷപ്പിന്റെ കേസ് !??

രണ്ടിലും ഇരയുടെ പരാതിയും മൊഴിയും സെക്ഷൻ 164 സ്റ്റേറ്റ് മെന്റും വൈദ്യപരിശോധനയിലെ തെളിവുകളും മറ്റ് ഇലക്ട്രോണിക്ക് തെളിവുകളും മാത്രമല്ലെ ഉണ്ടായിരുന്നുള്ളൂ ?

മുളക്കലിന്റെ കേസിൽ നിന്ന് കൂടുതലായി എന്ത് തെളിവുകളായിരുന്നു ദിലീപിന്റെ കേസിൽ ഉണ്ടായിരുന്നത് ?

ഓറൽ എവിഡൻസിന്റെ അടിസ്ഥാനത്തിൽ വിൻസെന്റ് എം എൽ എ യെ അറസ്റ്റ് ചെയ്ത സർക്കാരിന്റെയും പോലീസിന്റെയും ആർജ്ജവം ഇപ്പോൾ എവിടെപ്പോയി ? 

ദിലീപും വിൻസെന്റും അകത്തു പോയതും ഫ്രാങ്കോ ചോദ്യം ചെയ്യപ്പെടുക പോലും ചെയ്യാതെ സ്വതന്ത്രനായി നടക്കുന്നതും ഈ രാജ്യത്തെ ഒരേ നിയമസംവിധാനത്തിന്റെ കീഴിലല്ലേ ?

പണവും സ്വാധീനവും അധികാരവും ഉള്ള വ്യക്തിയാണ് ആരോപിതൻ എന്നിരിക്കെ അയാൾ സർവ്വതന്ത്രസ്വതന്ത്രനായി ഈ നാട്ടിൽ വിഹരിക്കുന്നത് തെളിവുകൾ നശിപ്പിക്കപ്പെടാനും വ്യാജ തെളിവുകൾ നിർമ്മിക്കപ്പെടാനും കേസ് അട്ടിമറിക്കപ്പെടാനും സാധ്യതയില്ലേ ?

ദിലീപ് എന്ന സെലിബ്രിറ്റി പൗരനേക്കാൾ ഒരു ബിഷപ്പിന് എന്തെങ്കിലും പ്രത്യേക നിയമ പരിരക്ഷ ഉണ്ടോ ?

ജിഷയുടെ അമ്മയ്ക്ക് പെരുമ്പാവൂരിൽ നിർമ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി സംസാരിക്കുന്നതിനിടെ ഇനിയൊരു ജിഷ ഉണ്ടാകാന്‍ പാടില്ലെന്ന ബോധത്തെ മുന്നില്‍നിന്ന് നയിക്കാന്‍ കഴിവുള്ള സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോൾ ആ നിലപാടിൽ നിന്ന് പിന്നോട്ട് പോയെന്ന് ജനം സംശയിച്ചാൽ തെറ്റ് പറയാൻ പറ്റുമോ ? 

തിരുവനന്തപുരത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചു എന്നവകാശപ്പെട്ട പെൺകുട്ടിയെ ശ്ലാഘിച്ച മുഖ്യമന്ത്രിയുടെ ശ്ലാഘനയന്ത്രം കളവു പോയോ ? 

ദിലീപ് കേസിൽ ഇരയോടൊപ്പം കട്ടയ്ക്ക് നിന്നു എന്ന് വീമ്പു പറയുന്ന കേരള പോലീസും സർക്കാരും ബിഷപ്പ് കേസിൽ മുട്ടിലിഴയാൻ കാരണമെന്താണ് !!???

ഒരു ക്രിമിനൽ കേസന്വേഷണത്തിൽ പ്രതിക്കെതിരെ അനുകരണീയമായ നടപടിയെടുക്കേണ്ട ഘട്ടത്തിൽ പോലീസ് ഇത്രയ്ക്ക് ഭയഭക്തി ബഹുമാനം കാണിക്കേണ്ട ആവശ്യമുണ്ടോ ?

കേസെടുത്ത് അകത്തിടാൻ പാകത്തിന് ഇരയെ അവഹേളിക്കകുകയും അധിക്ഷേപിക്കുകയും ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ മടിക്കുന്നതെന്തിനാണ് ?

ബിഷപ്പ് കേസിലെ ഇര നീതിയ്ക്ക് അർഹതയില്ലാത്ത രണ്ടാം കിട പൗരനാണോ ?

ഒരു ഒത്തുതീർപ്പിനും കേസ് രാജിയാക്കലിനും വഴിവയ്ക്കാവുന്നതല്ലേ ഈ ഇഴച്ചിൽ ? ?


ബിഷപ്പ് കേസിൽ ഒത്തുതീർപ്പിന് ശ്രമിച്ച വൈദികനെതിരെ കേസെടുത്തിട്ടും കുറ്റകൃത്യത്തിൽ ആരോപിതനായ ബിഷപ്പിനെതിരെ കേസെടുക്കാത്തതെന്താണ് ?

കേസെടുക്കുന്നത് പോയിട്ട് ബിഷപ്പിനെ ഫോണിൽ പോലും വിളിച്ചൊന്ന് ചോദ്യം ചെയ്യാൻ പോലും കേരളാ പോലീസിനും അതിനെ നയിക്കുന്ന മുഖ്യമന്ത്രിയ്ക്കും ധൈര്യം വരാത്തത് ? 

അമൃതാനന്ദമയിയുടെ ആശ്രമത്തിനെതിരെ അവരുടെ മുന്‍ ശിഷ്യ ഗെയ്ൽ ട്രെഡ്‌വെൽ നടത്തിയ ആരോപണങ്ങള്‍ അതീവ ഗൗരവമെന്നും ആശ്രമങ്ങളുടെയുള്ളില്‍ നടക്കുന്നതെന്താണെന്ന് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട അന്നത്തെ സിപി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെയല്ലേ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ?

തന്നെ ട്രെയിനില്‍ ശല്യം ചെയ്ത യുവാവിനെതിരെ ശക്തമായി പ്രതികരിച്ച നടി സനൂഷയക്ക് പോലീസ് ആസ്ഥാനത്ത് വിളിച്ച് സ്വീകരണം നല്‍കുകയും സനൂഷ ധൈര്യത്തെ പ്രകീർത്തിക്കുകയും ചെയ്ത ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്താണ് കന്യസ്ത്രീ വിഷയത്തിൽ അഗാധമൗനം ഭജിക്കുന്നത് ?

ദിലീപിന്റെ കേസിൽ നേരിട്ടന്വേഷണം നടത്തിയിരുന്ന മുന്തിയ പോലീസേമാന്മാരൊന്നും ഫ്രാങ്കോയുടെ കേസിൽ Available അല്ലെ ?

പേരുദോഷം കേൾപ്പിക്കാതെ ഇത് വരെ തൊഴിലെടുത്ത പാവം വൈക്കം DySP-യെ ഈ കേസന്വേഷണം ഏൽപ്പിച്ച് ബലിയാടാക്കുകയല്ലേ ?

ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിന് മുൻപ് സാമൂഹിക പ്രത്യാഘാതങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഏതാനും ദിവസങ്ങൾ മുൻപ് പറഞ്ഞതിന്റെ പ്രായോഗികപരീക്ഷണമല്ലേ ഇപ്പോൾ നടക്കുന്നത് ?

പ്രതിയായ/ആരോപിതനായ ബിഷപ്പ് ഇങ്ങോട്ട് വന്ന് എന്നെ ഒന്ന് അറസ്റ്റ് ചെയ്യൂ എന്ന് "സരോജ്‌കുമാർ" സ്റ്റൈലിൽ പറഞ്ഞാലേ കേരളാ പോലീസ് അറസ്റ്റ് ചെയ്യൂ എന്നുണ്ടോ ?

നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാരാണെന്നാണ് സ്‌കൂളിൽ പഠിച്ചിട്ടുള്ളത്; അതിന് ഈയിടെ ഭേദഗതി വല്ലതും വരുത്തിയിട്ടുണ്ടോ ?

സാമൂഹ്യ നീതിയും പൗര സമത്വവും ക്രിമിനൽ കേസും കസ്റ്റഡിയും ചോദ്യം ചെയ്യലും ജയിലും ഒക്കെ, റേഷനരിയും ഗ്യാസ് സബ്‌സിഡിയും പോലെ ചില പൗരന്മാർക്ക് വേണ്ടി മാത്രമുള്ളതാണോ ? 

ഞാൻ നിരന്തരം പീഡിപ്പിക്കപ്പെട്ടു എന്ന് ഉറച്ച ശബ്ദത്തിൽ ഒരു സ്ത്രീ വിളിച്ചു പറഞ്ഞിട്ട് വിരലിൽ എണ്ണാവുന്ന ചിലർ ഒഴികെ ഇവിടെ ജീവിക്കുന്ന സാംസ്കാരികബുദ്ധിജീവികളും വനിതാ ശാക്തീകരണ പ്രവർത്തകരും യുവജന സംഘടനാനേതാക്കളും എന്തെങ്കിലും രീതിയിൽ പ്രതികരിച്ചോ ?


ചാനൽ ചർച്ചകളിലും പത്രസമ്മേളനങ്ങളിലും മൈതാനപ്രസംഗങ്ങളിലും ചതുര വടിവൊത്ത വാക്കുകൾ കൊണ്ട് ഇന്ദ്രജാലം തീർക്കുന്ന, ഭരണപക്ഷത്തെയോ പ്രതിപക്ഷത്തെയോ ഇത് രണ്ടുമല്ലാത്ത മറ്റ് പാർട്ടികളിലെയോ ഘടാഘടിയന്മാരായ ഏതെങ്കിലും നേതൃസിംഹങ്ങൾ ഒരക്ഷരം ഇക്കാര്യത്തിൽ ഒരക്ഷരം ഉരിയാടിയോ ?


ദിലീപിന്റെ കേസിലും വിൻസെന്റ് എം എൽ എ യുടെ കേസിലും കാണിച്ച ആവേശവും ആർജ്ജവവും ബിഷപ്പ് കേസിൽ കാണിച്ചിരുന്നെങ്കിൽ ഇപ്പോൾ ഫ്രാങ്കോ ബിഷപ്പ് അകത്ത് പോയി സ്വാഭാവിക ജാമ്യം കിട്ടി പുറത്തു വരാൻ സമയമായില്ലേ ?

അധികാരവും സ്വാധീനവും പണവും ആവോളം ഉള്ള ഒരാൾ; അയാൾ ജനപ്രതിനിധിയോ വൈദികനോ മെത്രാനോ ആരുമായിക്കോട്ടെ; അവർക്കെതിരെ ഗൗരവമായ കുറ്റം ആരോപിക്കപ്പെട്ടാൽ, അയാൾ സ്വയം അധികാരത്തിൽ നിന്നും മാറി നിന്ന് അന്വേഷണത്തെ നേരിടുകയെന്നത് ഒരു മിനിമം ധാർമ്മികതയല്ലേ ?

ഇനി അദ്ദേഹം സ്വയം ആ വഴി സ്വീകരിച്ചില്ലെങ്കിൽ, ആരോപണ വിധേയനായ മെത്രാനെതിരെ പ്രാഥമികമായ ധാർമിക നടപടി ക്രമമെന്ന നിലയിൽ സഭ ഇദ്ദേഹത്തോട് മാറി നിൽക്കാൻ ആവശ്യപ്പെടേണ്ടിയിരുന്നില്ലേ ?

ഈ ആരോപണങ്ങൾ വന്ന ഉടൻ തൊട്ടു മുൻപ് പറഞ്ഞ രണ്ട് കാര്യങ്ങളിലൊന്ന് നടന്നിരുന്നെങ്കിൽ ഇപ്പോൾ സഭക്കും സഭാധികാരികൾക്കും വന്നു ഭവിച്ച 'വിശ്വാസ്യതാ നഷ്ടം' (credibility loss) ഒഴിവാക്കാമായിരുന്നില്ലേ ?

ആരോപണം ഉന്നയിച്ചയാൾ സഭാ സംവിധാനങ്ങളിലെ മോശമല്ലാത്ത പദവിയിൽ ഉള്ളയാൾ ആണെന്നതും ഓർക്കേണ്ടതായിരുന്നില്ലേ ?

സ്വന്തം റീത്ത് വിട്ട് ലത്തീൻ റീത്തിൽ സേവനം അനുഷ്ഠിക്കാൻ വന്ന ഇരയ്ക്ക് വേണ്ടി എന്ത് നടപടിയാണ് ലത്തീൻ സഭ സ്വീകരിച്ചത് ?

ഇരയും ആരോപിതനും സീറോ മലബാർ സഭയുടെ മക്കളാണെന്നിരിക്കെ സീറോ മലബാർ സഭാധികാരികൾ ഇവർക്ക് വേണ്ടി എന്ത് ചെയ്തു ?

വൈദികരും സന്യസ്തരും ഉൾപ്പെട്ട ലൈംഗികാരോപണക്കേസുകളിൽ വളരെ കർശന നിലപാട് കാത്തു സൂക്ഷിക്കുന്ന പോപ്പ് ഫ്രാൻസിസ് ഈ വിഷയത്തിൽ ഇടപെടാൻ വൈകിയതെന്ത് കൊണ്ടാണ് ?

അദ്ദേഹം ഇതെല്ലാം അറിഞ്ഞിട്ടും കുറ്റകരമായ മൗനം പാലിച്ചതാണോ ?

അഥവാ, അദ്ദേഹം ഇക്കാര്യങ്ങൾ അറിയാൻ വൈകിപ്പോയതാണെങ്കിൽ ഭാരത സഭയുടെ വിവര മിനിമയ സംവിധാനങ്ങളുടെ പരിഹാസ്യമായ അപര്യാപ്തതയും അദ്ദേഹത്തെ കാര്യങ്ങൾ ധരിപ്പിക്കാൻ ഉത്തരവാദിത്തപ്പെട്ടവരുടെ കുറ്റകരമായ കൃത്യവിലോപവും അല്ലെ ?

സഭയും സഭാനേതൃത്വവും തിന്മയെ മൂടി വക്കുന്നു എന്നും തിന്മയ്ക്ക് ഒപ്പം നിൽക്കുന്നു എന്നും സ്ത്രീകൾക്കെതിരാണ് എന്നും പൊതുസമൂഹത്തെക്കൊണ്ട് തോന്നിപ്പിച്ചു കൊണ്ടാണോ സഭ കുറ്റാരോപിതനായ ഒരാളോട് അനുഭാവവും അയാൾക്ക് ഐകദാർഢ്യവും പ്രകടിപ്പിക്കേണ്ടത് ? 

ഫ്രാങ്കോ ചെയ്തതിനേക്കാൾ ക്രൂരമായ പീഡനമല്ലേ ഇപ്പോൾ പൊതുസമൂഹത്തിലെയും ഭരണകൂടത്തിലെയും സഭയിലെയും നിയമപാലനസംവിധാനങ്ങളിലെയും ചിലർ, ആരോപണമുന്നയിച്ച കന്യാസ്ത്രീയോട്‌ ചെയ്യുന്നത് ?

സഭയും ഭരണകൂടവും നിയമസംവിധാനങ്ങളും ഇരയോടൊപ്പം എന്ന് പ്രഖ്യാപിച്ചു കൊണ്ട് വേട്ടക്കാരന്റെ തോളിൽ കയ്യിട്ടു നിൽക്കുന്നു എന്ന് പൊതു സമൂഹം ചിന്തിച്ചാൽ അവരെ കുറ്റം പറയാനൊക്കുമോ ?

കുറച്ച് വൈകിയാണെങ്കിലും ധീരമായി പരാതിപ്പെടാൻ മുന്നോട്ട് വന്ന ആ കന്യാസ്ത്രീ മറ്റൊരു അഭയ ആകാതെ ഇപ്പോഴും ജീവിച്ചിരിക്കുന്നത് ഭാഗ്യമല്ലേ ?

ഈ കന്യാസ്ത്രീയും സമരത്തിൽ പങ്കെടുക്കുന്ന സഹോദരിമാരും ഭാവിയിൽ സുരക്ഷിതരായിരിക്കുമോ ?


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday, 13 September 2018

പള്ളീലച്ചന്മാർ ലൈംഗികാപവാദ കേസുകളിൽ പെട്ടാൽ ആർക്ക്, എന്താണ് കുഴപ്പം ???

(ഇത് മുൻപെഴുതിയ ഒരു കുറിപ്പാണ്; പക്ഷെ, ഇപ്പോഴും വളരെ പ്രസക്തമാണ്). കേരളത്തിലെ ക്രൈസ്തവ സഭകളിലെ വൈദികരുടെ ലൈംഗിക പീഡന വാർത്തകളും വൈദികർ ഉൾപ്പെടുന്ന ലൈംഗികാപവാദ കഥകളും വിശ്വാസികളെയും സഭകളെയും ഒന്നാകെ നാണക്കേടിന്റെ പടുകുഴിയില്‍ തള്ളിയിട്ടു കൊണ്ടേയിരിക്കുന്നു.

ഒരു കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതിനെത്തുടർന്ന് കുറ്റാരോപിതനായി ജയിലിൽ പോകേണ്ടി വന്നത് നിസ്സാരക്കാരനല്ല. കത്തോലിക്കാ സഭയിലെ പ്രബലനായ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളക്കനായിരുന്നു. കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധപീഡനത്തിനുമാമായിരുന്നു കേസ്. ബിഷപ്പിന്റെ പീഡനം സഹിക്കാനാവാതെ ഏറെ കന്യാസ്ത്രീകൾ തിരുവസ്ത്രം ഉപേക്ഷിച്ച് പോയിട്ടുണ്ടെന്ന ആരോപണവും നിലനിൽക്കുന്നു. ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ തീ പാറുന്ന ചർച്ചകൾക്ക് വിഷയമായിരുന്ന ഈ കേസ് ഇപ്പോൾ കോടതി നടപടികളിലാണ്. ഫ്രാങ്കോ കേസിൽ തങ്ങൾക്ക് നീതി വേണമെന്ന ആവശ്യമുയർത്തി കുറച്ച് കന്യാസ്ത്രീകൾ കൊച്ചി നഗരമധ്യത്തിൽ പരസ്യപ്രതിഷേധവുമായി സമരം ചെയ്തത് ഭാരതസഭയുടെ ചരിത്രത്തിൽ മുൻപ് കേട്ടിട്ടില്ലാത്തതായിരുന്നു. ലൈംഗികാപവാദവുമായി ബന്ധപ്പെട്ട് ഭാരതസഭയും പൊതുസമൂഹവും ഇന്നേ വരെ കണ്ടിട്ടില്ലാത്ത രീതിയിൽ വിപ്ലവകരമായ ഒരു പ്രതിഷേധത്തിനും പ്രതിരോധത്തിനും കാരണമാക്കിയ കേസായിരുന്നു ഇത്..


പൊതുവെ കത്തോലിക്കാ സഭയിലെ അച്ചന്മാരാണ് ലൈംഗിക പീഡന ആരോപണങ്ങളിൽ പെടാറുള്ളത്. എന്നാൽ 2018-ൽ മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികരാണ് ലൈംഗിക പീഡന പരാതിയുടെ പേരില്‍ സഭാ നടപടികൾക്കും ക്രിമിനൽ നിയമനടപടികൾക്കും വിധേയരാകേണ്ടി വന്നത്, രഹസ്യകുമ്പസാരത്തിൽ ഒരു യുവതി പറഞ്ഞ വിവരങ്ങൾ പുറത്തു പറയുമെന്ന് പറഞ്ഞ് ബ്ലാക്ക് മെയിൽ ചെയ്തായിരുന്നു ഈ പീഡനപരമ്പര അരങ്ങേറിയത്.  പ്രതികളുടെ എണ്ണം ഇതിൽ കൂടുതൽ ഉണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. കേസിൽ യുവതിയുടെ ഭർത്താവാണ് പരാതിക്കാരൻ. സംഭവത്തിൽ പോലീസ് അന്വേഷണവും തുടങ്ങിക്കഴിഞ്ഞു. Atmost Confidentiality കാത്തു സൂക്ഷിക്കപ്പെടുന്നു എന്ന് വിശ്വസിച്ചു പോരുന്ന ഈ ശുശ്രൂഷയിൽ നിന്നാണ് "കുമ്പസാരരഹസ്യം പോലെ' എന്ന പ്രയോഗം തന്നെ ഭാഷയിലുണ്ടായത്. ഏതാനും ഞരമ്പ് രോഗികളുടെ ഈ പ്രവൃത്തി കൊണ്ട് വിശ്വാസികൾ അതിവിശുദ്ധമായി കരുതുന്ന ഒരു കൂദാശ പോലും ഇപ്പോൾ സംശയത്തിന്റെ നിഴലിലും പരിഹാസത്തിന്റെ കൊടുമുടികളിലും ആയിത്തീർന്നിരിക്കുന്നു.  



ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിദേശ വനിതയെ
കേരളത്തിലെത്തിച്ച് പീഡിപ്പിച്ചതിന് പാലാ രൂപതയ്ക്ക് കീഴിലെ കല്ലറ പെരുന്തുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി തോമസ് താന്നി നില്‍ക്കുംതടത്തിൽ പിടിയിലായതായിരുന്നു ഒടുവിൽ പുറത്തു വന്ന വാർത്ത.

ലൈംഗിക പീഡനത്തെത്തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ പ്രതിയായ, കണ്ണൂർ കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചേരിയെ അറസ്റ്റ് ചെയ്തതായിരുന്നു അതിന് മുൻപ് സഭയെയും വിശ്വാസികളെയും നാണം കെടുത്തിയത്. അന്വേഷണം ആരംഭിച്ചതോടെ വിദേശത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തൃശ്ശൂര്‍ ചാലക്കുടിയില്‍ നിന്നാണ് റോബിനെ കസ്റ്റഡിയിലെടുത്തത്. സംഭവം ഒതുക്കിത്തീർക്കാനും അന്വേഷണം വഴിതെറ്റിക്കാനും ശ്രമിച്ചതിന് വേറെയും അച്ചന്മാരും കന്യാസ്ത്രീകളും ഈ കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നു.

കേവലം പതിനാലുകാരിയായ ഇടവകാംഗത്തെ പള്ളിമേടയിൽ വച്ച്
പീഡിപ്പിച്ചതിന് ലത്തീൻ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതയ്ക്ക്  കീഴിലുള്ള പുത്തൻവേലിക്കര പറങ്കി നാട്ടിയ കുരിശ് ലൂർദ്ദ്മാതാ പള്ളി വികാരിയായിരുന്ന ഫാ.എഡ്‌വിൻ ഫിഗറസ് ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയാണ്. അറിയപ്പെടുന്ന ധ്യാനഗുരുവും ഗായകനും എഴുത്തുകാരനും പ്രഭാഷകനുമായ, വിദേശങ്ങളിലുൾപ്പടെ ധ്യാനിപ്പിക്കാൻ പോകുന്ന ഈ "അച്ചൻ" മാസങ്ങളോളം ഒളിവിൽ പോയതിനു ശേഷമാണ് നിയമത്തിന് കീഴടങ്ങിയത്.   

2013 ജൂലൈയിൽ വാളയാര്‍ ചന്ദ്രാപുരത്തെ സ്റ്റെന്‍സിലാസ് പള്ളിക്കടുത്തുള്ള വികാരിയുടെ വസതിയിൽ ഫാത്തിമ സോഫിയ എന്ന 17കാരിയെ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ട കേസില്‍
പള്ളിയിലെ വികാരിയായിരുന്ന ഫാദര്‍ ആരോഗ്യരാജിനെ പോലീസ് അറസ്റ്റ് ചെയ്തത് 2015 ഡിസംബറിലാണ്. ആദ്യമെല്ലാം ആത്മഹത്യയായി കണക്കാക്കപ്പെട്ടിരുന്ന കേസിൽ, കുട്ടിയുടെ മാതാവ് സ്വന്തം നിലയിൽ നടത്തിയ ചില അന്വേഷണങ്ങളാണ് സംഭവം കൊലപാതകമായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന യാഥാർഥ്യത്തിലേക്ക് വിരൽ ചൂണ്ടിയത്. കേസിനെപ്പറ്റി അറിവുണ്ടായിരുന്നിട്ടും വിവരം പോലീസില്‍ അറിയിക്കാതെ മറച്ചുവച്ചുവെന്ന കേസില്‍ ഒളിവിലായിരുന്ന നാല് പുരോഹിതര്‍ കൂടി അറസ്റ്റിലായിട്ട് ഒരുപാട് കാലമൊന്നും കഴിഞ്ഞിട്ടില്ല. 


2014-ൽ, ഒല്ലൂര്‍ തൈക്കാട്ടുശേരി സെന്റ്‌ പോള്‍സ്‌ പള്ളി ഇടവകയിലെ ദരിദ്ര ബാലികയെ ആദ്യ കുർബാന സ്വീകരണ വസ്ത്രം വാങ്ങിക്കൊടുക്കാമെന്ന വാഗ്ദാനം നല്കി പീഡിപ്പിച്ചിട്ട്‌ മുങ്ങിയ "വൈദികന്‍" രാജു കൊക്കൻ ഇപ്പോൾ എവിടെയാനിന്നോ ആ കേസ് എന്തായെന്നോ പൊതുസമൂഹത്തിന് അജ്ഞാതമാണ്.  


ആഢംബര വാഹനങ്ങളിൽ വിനോദയാത്രയും മുന്തിയ ഹോട്ടലുകളിൽ അത്താഴവിരുന്നും നൽകി ആകർഷിച്ച് ആൺ​കു​ട്ടി​ക​ളെ​ ​ലൈം​ഗി​ക​മാ​യി​ ​പീ​ഡി​പ്പി​ച്ച പള്ളി വികാരി മുങ്ങിയത് ഏറണാകുളം നഗര മധ്യത്തിൽ നിന്നാണ്. പള്ളിയിൽ ഭക്ത സംഘടനകളിലും വേദ പഠനത്തിനും എത്തുന്ന ആണ്‍കുട്ടികളെ ​സ്ഥി​ര​മാ​യി​ ​വൻ​കി​ട​ ​ഹോ​ട്ട​ലു​ക​ളിൽ​ ​അ​ത്താ​ഴ​വി​രു​ന്നി​നും മറ്റും കൊണ്ട് പോയിട്ടായിരുന്നു ഇയാൾ കുട്ടികളെ തന്റെയടുത്തേക്ക് വലവീശിപ്പിടിച്ചിരുന്നത്. ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത് 2014-ൽ ആണ്. 

ഒരു വൈദീകന്റെ ലൈംഗീക ഇംഗിതത്തിന് വഴങ്ങാതിരുന്ന കാരണം പറഞ്ഞ് തന്നെ കോണ്‍വന്റില്‍ നിന്ന് പുറത്താക്കി എന്നും പീഡന ശ്രമത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് സഭാ കോണ്‍വെന്റില്‍ നിന്നും പുറത്താക്കപ്പെട്ട തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും കാണിച്ച് ഒരു  കന്യാസ്ത്രീ പൊലീസിന് പരാതി നല്‍കിയതും പത്രവാർത്തയായിരുന്നു. ആലുവയിലെ സഭാ കോണ്‍വെന്റില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ആലുവ ജനസേവ ശിശുഭവനില്‍ അഭയം തേടിയ കന്യാസ്ത്രീ, സിസ്റ്റര്‍ അഭയയ്ക്ക് സംഭവിച്ചതു പോലെ തനിക്കും നേരിടേണ്ടിവരുമോ എന്ന ആശങ്ക പ്രകടിപ്പിച്ചതും മദ്ധ്യപ്രദേശിലെ ഒരു കോണ്‍വെന്റില്‍ സേവനം അനുഷ്ടിച്ചു വരവെ കോണ്‍വെന്റിനോട് ചേര്‍ന്നുള്ള പള്ളിയിലെ ധ്യാനഗുരുവും ഇടുക്കി സ്വദേശിയുമായ വൈദികന്‍ മുറിയില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചതും ഒരു വൈദികന്റെ അനാശാസ്യം താന്‍ കണ്ടതിനെത്തുടര്‍ന്ന് വികാരി മദര്‍ സൂപ്പീരിയറെ സ്വാധീനിച്ച് തന്നെ ഇറ്റലിയിലേക്ക് പറഞ്ഞുവിട്ടുവെന്ന് വെളിപ്പെടുത്തിയതുമെല്ലാം ഞെട്ടലോടെയാണ് വിശ്വാസി സമൂഹവും പൊതുസമൂഹവും ശ്രവിച്ചത്. 

ഇതിനൊക്കെ പുറമെ കുഞ്ഞാടുകളുടെ ദാമ്പത്യജീവിതത്തിനിടയിൽ പല വിധേന കടന്നു കയറി അവരുടെ കുടുംബസമാധാനവും ദാമ്പത്യഭദ്രതയും നശിപ്പിക്കുന്ന തരത്തിലുള്ള അവിഹിതബന്ധങ്ങൾ പോലുള്ള ലൈംഗികാപവാദകേസുകൾ വേറെയും.

അഭയ കേസും സമാന കേസുകളും ഇപ്പോഴും നീതിപീഠങ്ങളുടെ മുന്നിലും വിശ്വാസികളുടെ മനസ്സിലും തീ കെടാതെ നീറി നീറി അവശേഷിക്കുന്നു. ഇടയ്ക്കിടെ ഒറ്റക്കും തെറ്റക്കും ഓരോ അറസ്റ്റ് വാർത്തകൾ കേൾക്കുന്നുണ്ടെന്നത് ഒഴിച്ച് നിർത്തിയാൽ, ഈ കേസുകളുടെ എല്ലാം ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും ഇതിലെ ആരോപിതർക്കെതിരെ അതത് സഭകൾ എന്ത് നടപടി എടുത്തു എന്നതും പൊതുജനത്തിനും, വിശിഷ്യാ വിശ്വാസികൾക്കും അജ്ഞാതമാണ്.

കത്തോലിക്കാ സഭയുടെ തലവനായി സ്ഥാനമേറ്റ ശേഷം ഫ്രാന്‍സിസ് മാര്‍പ്പാപ്പ സഭയിലെ വൈദികർക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങള്‍ സംബന്ധിച്ചെടുത്ത ഒരു സുപ്രധാന നടപടിയായിരുന്നു, അത്തരം കുറ്റവാളികള്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന്, ഇതു സംബന്ധിച്ചുള്ള കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ഡോക്റ്ററിന്‍ ഓഫ് ഫെയ്ത്ത് മേധാവി ബിഷപ് ജെറാള്‍ഡ് മുള്ളര്‍ക്കു മാര്‍പ്പാപ്പ നല്കിയ നിര്‍ദേശം. സഭയിലെ പുരോഹിതര്‍ ഉള്‍പ്പെട്ട ബാല പീഡന കേസുകളില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മാർപ്പാപ്പയുടെ ഈ നിർദ്ദേശം വന്ന് ഏറെ കഴിഞ്ഞാണ്,  കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കത്തോലിക്കാ സഭയിലെ പുരോഹിതരെ ഉടന്‍ പുറത്താക്കണമെന്ന് ഐക്യരാഷ്ട്രസഭ കത്തോലിക്കാ സഭയോട് ആവശ്യപ്പെട്ടത്. അത്തരക്കാരെ ഉടന്‍ പോലീസിന് കൈമാറണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള യു.എന്‍. സമിതി വത്തിക്കാനോട് ആവശ്യപ്പെട്ടു. പുരോഹിതര്‍ക്കെതിരായ ആരോപണം പരിശോധിക്കുന്നതിന് ഐക്യരാഷ്ട്രസഭ കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സഭയ്‌ക്കെതിരെ കടുത്ത വിമര്‍ശവുമായി യു.എന്‍. രംഗത്തെത്തിയത്. ലോകവ്യാപകമായി പതിനായിരക്കണക്കിന് കുട്ടികളെ കത്തോലിക്കാ പുരോഹിതര്‍ പീഡിപ്പിച്ചതായി പറയുന്ന റിപ്പോര്‍ട്ടില്‍, ഇതിന്റെ വ്യാപ്തി മനസ്സിലാക്കുന്നതില്‍ സഭയ്ക്ക് തെറ്റുപറ്റിയതായി കുറ്റപ്പെടുത്തിയിരുന്നു. ആരോപിതരായ പുരോഹിതരെ വിവിധ ഇടവകകളിലേക്ക് സ്ഥലംമാറ്റുക മാത്രമാണ് ചെയ്തത്;  ചുരുക്കം ചിലരെ മാത്രം രാജ്യത്തിന് പുറത്തേക്ക് മാറ്റി; ഇത്തരക്കാരില്‍ പലരും ഇപ്പോഴും സ്വതന്ത്രരായി കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. തെളിവെടുപ്പിനെത്തിയ യു.എന്‍. കമ്മീഷന് മുമ്പാകെ ഇത്തരം പാരാതികളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ വത്തിക്കാന്‍ വിസമ്മതിച്ചിരുന്നു. നിയമനടപടികളുടെ ഭാഗമായി മറ്റൊരു രാജ്യം ആവശ്യപ്പെട്ടാല്‍ മാത്രമേ, ഇത്തരം വിവരങ്ങള്‍ നല്കൂവെന്നാണ് അന്ന് സഭ സ്വീകരിച്ച നിലപാട്. കുറ്റം ചെയ്ത പുരോഹിതരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സഭയുടെ നിലപാടിനെതിരെ അന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതികളെ സംരക്ഷിക്കാന്‍ സഭ കാര്യമായ ഇടപെടലുകള്‍ നടത്താറുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ആരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാധ്യമങ്ങളിലും അധികാര കേന്ദ്രങ്ങളിലും സ്വാധീനം ഉപയോഗിച്ച് സംഭവം പൊതു ചർച്ചക്ക് വരാതെ സൂക്ഷിക്കാൻ സഭ എന്നും ശ്രമിച്ചിട്ടുമുണ്ട്. 

ഇന്ന് ഏത് പത്രമെടുത്താലും മാധ്യമം ഓണ്‍ ചെയ്താലും ജാതി മത ഭേദമില്ലാതെ പുരോഹിതരും ദിവ്യന്മാരും ഉൾപ്പെട്ട ലൈംഗികാപവാദ കേസുകൾ കാണാം. പക്ഷെ കത്തോലിക്ക പുരോഹിതന്മാർ ഉൾപ്പെടുമ്പോൾ മാത്രം അതിനെന്ത്‌ പ്രത്യേകത ആണെന്നല്ലേ ? മറ്റൊരു മതത്തിലും പുരോഹിതരുടെ നിർദ്ദേശങ്ങളും കൽപ്പനകളും അണുവിട തെറ്റാതെ ജീവിക്കേണ്ട ബാധ്യത അനുയായികൾക്കില്ല എന്നത് കൊണ്ട് തന്നെ. മറ്റു മതസ്ഥർക്ക്, തങ്ങൾക്കു താൽപ്പര്യമില്ലെങ്കിൽ അവരുടെ ആരാധനാലയങ്ങളിൽ പോകാതിരിക്കാം; മത നേതാക്കളുടെ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കാം...പക്ഷെ അതിന്റെ പേരിൽ അവരുടെ കുടുംബത്തിൽ നടക്കേണ്ട ചടങ്ങുകൾ നടത്തിക്കൊടുക്കില്ല എന്ന് പറയാൻ തക്ക അധികാരം അവരുടെ മത സംവിധാനങ്ങൾക്കില്ല എന്നതാണ് വസ്തുത. മറ്റേതു മത വിഭാഗങ്ങളെക്കാളും പൌരോഹിത്യ അധികാര ശ്രേണിയോട് കീഴ് വഴങ്ങി ജീവിക്കാൻ നിർബന്ധിതതരായ ഒരു വിശ്വാസി സമൂഹം എന്ന നിലയിൽ കത്തോലിക്കാ വിശ്വാസികൾക്ക് വേണ്ടത്ര സുരക്ഷിതത്വ ബോധം പകർന്നു നൽകാൻ സഭയ്ക്ക് ഭാരിച്ച ഉത്തരവാദിത്തമുണ്ട്.

ക്രൈസ്തവ സമൂഹം വളരെയധികം പ്രതിസന്ധികളെ നേരിടുന്ന ഘട്ടത്തിലാണ്. ആയിരക്കണക്കിന് കണക്കിന് വിശ്വാസികള്‍ക്ക് സഭയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. അത് വഴി ദൈവത്തിലുള്ള വിശ്വാസത്തിന്റെ തീക്ഷ്ണതയും കുറഞ്ഞു കൊണ്ടിരിക്കുന്നു. "ഘർ വാപ്പസി" പോലുള്ള വെല്ലുവിളികൾ സജീവമായി നിൽക്കുന്നു. ഈ സ്ഥിതിയിൽ, ചുറ്റും നടക്കുന്ന കൊള്ളരുതായ്മകളെ കണ്ണടച്ച് ഇരുട്ടാക്കിക്കൊണ്ട് "ഇതങ്ങു നടന്നു പൊയ്ക്കൊള്ളും" എന്ന മട്ടില്‍ തുടർന്നാൽ, സഭ അധിക നാള്‍ ഈ രീതിയിൽ മുന്‍പോട്ടു പോകാൻ സാധ്യതയില്ല. കുഞ്ഞാടുകളുടെ മേൽ കൈ വയ്ക്കാൻ മുതിരുന്ന ഇടയന്മാരെ ചുമ്മാ സ്ഥലം മാറ്റി സംരക്ഷിക്കുന്നതിനു പകരം നിയമത്തിനു വിട്ടു കൊടുത്ത് മാതൃക കാണിക്കണം. അച്ചന്‍മാരും മനുഷ്യരാണ് എന്നും അവരുടെ പ്രവൃത്തി നോക്കണ്ട വചനം നോക്കിയാൽ മതി എന്നും ഓർമ്മ വച്ച കാലം മുതൽ ഞാനടക്കമുള്ള എല്ലാ നസ്രാണികളും കേട്ടിട്ടുണ്ടാവണം. ഈയൊരു ലൂപ് ഹോളിൽ തൂങ്ങി നിന്ന് കൊണ്ട്, പരക്കെ വൈദികരെ മൊത്തത്തിൽ കുറ്റപ്പെടുത്തുകയോ പ്രതിക്കൂട്ടിൽ നിർത്തുകയോ തിരുസഭയെ അധിക്ഷേപിക്കുകയോ ചെയ്യരുത് എന്നാണ് മേൽപ്പറഞ്ഞ ഉപദേശത്തിന്റെ വിവക്ഷ. മനുഷ്യൻ എന്ന നിലയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ ആവാത്തവ തന്നെയാണ്. പക്ഷെ അവയെ മൂടി വയ്ക്കാനും നിസ്സാരവല്ക്കരിക്കാനും ശ്രമിക്കുമ്പോഴാണ് അതെല്ലാം കൊടിയ അപരാധങ്ങൾ ആവുന്നത്. മൂടി വയ്ക്കാൻ ശ്രമിച്ചിട്ട് വാർത്തയാകുമ്പോൾ ഉണ്ടാകുന്ന അഴുകിയ നാറ്റത്തോളം വലുതല്ല ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ തന്നെ സ്വീകരിക്കുന്ന മാതൃകാപരമായ നടപടികൾ മൂലം ഉണ്ടാകുന്ന നാറ്റം. തെറ്റ് ചെയ്യുന്നവർ ആരായാലും അവർ മാതൃകാപരമായി ശിക്ഷിക്കപ്പെടണം; അത് ആടായാലും ഇടയനായാലും...


STOP PRESS : യൂണിഫോം ഇട്ട എല്ലാ വിഭാഗങ്ങളുടെയും ഒരു ഗതി കേടുണ്ട്. ഒരാൾ കാണിക്കുന്ന മോശം കാര്യത്തിനും ആ കുപ്പായം ഇട്ട മറ്റുള്ളവരും അടച്ചു പഴി കേൾക്കും. അത് പൊലീസോ പട്ടാളമോ പള്ളീലച്ചനോ കന്യാസ്ത്രീയോ ആരായാലും.... വിരലിൽ എണ്ണാവുന്ന കുറച്ച് പേർ ചെയ്യുന്ന നെറികേടുകൾ മൂലം, ഇതേ കുപ്പായമിട്ട് തെറ്റ് ചെയ്യാതെ യഥാർത്ഥ ത്യാഗ ജീവിതം നയിക്കുന്ന പാവം പിടിച്ച മനുഷ്യജന്മങ്ങൾ അനുഭവിക്കുന്ന അവഹേളനവും മനോവ്യഥകളും മാത്രം മതി, ഈ വഴിതെറ്റിയ ഇടയന്മാരും അവരെ പൊതിഞ്ഞു പിടിക്കുന്നവരും, കെടാത്ത തീയും ചാകാത്ത പുഴുക്കളുമുള്ള ഭീകരനരകത്തിൽ നിപതിക്കാൻ....

ഇതേ വിഷയത്തിൽ ഇതിനു മുൻപെഴുതിയ പോസ്റ്റ്‌ വായിക്കാൻ താഴെ ക്ലിക്ക് ചെയ്യുക... ഇടയന്മാര്‍ കുഞ്ഞാടുകളുടെ ഇറച്ചിയുടെ രുചി നോക്കുമ്പോള്‍....



ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday, 16 August 2018

കോഴിയെ കൊട്ടയിട്ട് മൂടിയാൽ നേരം വെളുക്കാതിരിക്കുമോ ???

മാധ്യമങ്ങള്‍ തങ്ങളുടെ കച്ചവട താല്‍പ്പര്യങ്ങള്‍ക്കും അന്നദാതാക്കളായ മുതലാളിമാരുടെ താല്പ്പര്യങ്ങള്‍ക്കും എതിരായ വാര്‍ത്തകള്‍ മുക്കുന്നതും വളച്ചൊടിക്കുന്നതും ഒരു പുതിയ സംഭവം ഒന്നുമല്ല. അതിനു, അച്ചടി മാധ്യമം എന്നോ ഇലക്ട്രോണിക് മാധ്യമം എന്നോ ഉള്ള യാതൊരു വിധ വ്യത്യാസവുമില്ല. കേരളത്തിന്റെ സാമൂഹ്യ മണ്ഡലത്തിൽ  ഇത്തരത്തില്‍ വ്യാപകമായി വാര്‍ത്ത മുക്കിയത് വ്യവസായി ബോബി ചെമ്മണ്ണൂരിനെപ്പറ്റിയുള്ള അത്ര നന്നല്ലാത്ത വിവിധവാർത്തകൾ മാധ്യമങ്ങൾ പരക്കെ പുറത്ത് വന്നപ്പോഴായിരുന്നു. അത് പോലെ തന്നെ, മാതാ അമൃതാനന്ദമയീ ആശ്രമത്തില്‍ അമ്മയുടെ അടുത്ത അനുയായി ആയിരുന്ന ഗയില്‍ ട്രേഡ്വെൽ എന്ന വിദേശി, അക്കാലത്ത് ഒരു സഹ സംന്യാസിയില്‍ നിന്നും ആശ്രമാധികാരികളില്‍ നിന്നും നേരിട്ട തിക്താനുഭാവങ്ങളെ പറ്റി വിവരിക്കുന്ന ആത്മ കഥാപരമായ "വിശുദ്ധ നരകം" എന്നൊരു പുസ്തകവുമായി  പ്രത്യക്ഷപ്പെട്ടപ്പോഴാണ്. ഒരു മാതിരിപ്പെട്ട പരമ്പരാഗത മാധ്യമങ്ങള്‍ ഒന്നും തന്നെ ഈ പുസ്തകത്തെപ്പറ്റിയോ അതിലുന്നയിച്ച ആരോപണങ്ങളെ പറ്റിയോ "ക മാ"ന്നു മിണ്ടിയില്ല. ചില മാധ്യമങ്ങള്‍ അറച്ചറച്ച് നിയന്ത്രിതമായ തോതില്‍ എങ്ങും തൊടാതെ വാര്‍ത്ത പുറത്തു വിട്ടു. അപൂര്‍വ്വം മാധ്യമങ്ങള്‍ വളരെ തുറന്ന സമീപനത്തോടെ ഈ വിഷയം പൊതു ജനങ്ങളുടെ മുന്നില്‍ ചര്‍ച്ചക്ക് വച്ചു. അവര്‍ക്കും നിക്ഷിപ്ത താല്പര്യങ്ങള്‍ ഇല്ല എന്നല്ല. പക്ഷെ, ഈ വിഷയത്തില്‍, നവ ഹൈടെക്‌ മാധ്യമമെന്നു വിളിക്കാവുന്ന  ഫേസ്ബുക്ക്, ദൃശ്യ  - അച്ചടി മാധ്യമങ്ങളേക്കാള്‍ സജീവവും ഊര്‍ജ്ജിതവും  ആയ ഒരു ചര്‍ച്ചക്ക് കളമൊരുക്കി. എന്നാല്‍ ചിലപ്പോഴെങ്കിലും ഈ ചര്‍ച്ചകള്‍ സഭ്യതയുടെയും സഹിഷ്ണുതയുടെയും അതിര്‍ വരമ്പുകള്‍ അതിലംഘിച്ച് അപക്വമായി പോയി എന്നതു സത്യമായി അവശേഷിക്കുന്നു. 

മുകളിൽ വിവരിച്ചത് വാർത്തകളുടെ തമസ്കരണവും വളച്ചൊടിക്കലും ആണെങ്കിൽ, കോഴ കൊടുത്ത് വാർത്തകൾ മാധ്യമങ്ങളിൽ വരുത്തുന്ന പെയ്ഡ് ന്യൂസ് എന്ന അതി നൂതന തന്ത്രം കൃത്രിമമായുള്ള വാർത്തകളുടെ നിർമ്മിതി ആണ്. 2012- ൽ TV -18 നു വേണ്ടി വിവിയൻ ഫെർണാണ്ടസ്, അന്ന് ഗുജറാത്ത് മുഖ്യ മന്ത്രിയായിരുന്ന നരേന്ദ്ര മോഡിയുമായി നടത്തിയ ഒരു അഭിമുഖത്തെ പറ്റി ആ അഭിമുഖത്തിന്റെ ഷൂട്ടിങ്ങിൽ ഉണ്ടായിരുന്ന ഒരു റ്റെക്നിഷ്യൻ പറഞ്ഞ ഒരു അനുഭവം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരിക്കൽ വായിച്ചിരുന്നു. അഭിമുഖത്തിലെ ചോദ്യങ്ങൾ എല്ലാം തന്നെ മുൻകൂട്ടി കാണിച്ച് അംഗീകാരം വാങ്ങിയിരുന്നെങ്കിലും, അഭിമുഖത്തിനിടെ മുൻകൂട്ടി നിശ്ചയിച്ച തിരക്കഥയിൽ നിന്ന് മാറി ഫെർണാണ്ടസ് ഗുജറാത്ത് സർക്കാരിന്റെ ജല സംരക്ഷണ നയത്തെപ്പറ്റി ഒരു ചോദ്യം ചോദിച്ചതിന്റെ പേരിൽ ക്ഷോഭിച്ചു ക്യാമറയിൽ നിന്ന് മാറിയ മോഡി ഇങ്ങനെ ചോദിച്ചത്രേ " ഈ അഭിമുഖത്തിന് നമ്മൾ പണം നൽകുന്നതല്ലേ ?" പെയ്ഡ് ന്യൂസ്‌ എന്ന ആഭിചാരക്രിയയുടെ ഉത്തമ ഉദാഹരണമായി ഇതിനെ വേണമെങ്കിൽ കാണാം. പലപ്പോഴും വാർത്തയേതാണ് പരസ്യമേതാണ് എന്ന് തിരിച്ചറിയാൻ ജനങ്ങൾ ബുദ്ധിമുട്ടുന്നു. 

സാമൂഹ്യ മാധ്യമങ്ങൾ സജീവമാവുന്നതിനും മുമ്പ് നമ്മുടെ ചര്‍ച്ചാ വേദികൾ പരിസരങ്ങള്‍ എങ്ങനെയായിരുന്നു എന്ന് ഓർത്തെടുക്കുന്നത് നന്നായിരിക്കും. സ്തോഭ ജനകമായ വെളിപ്പെടുത്തലുകളും അവയോടുള്ള പ്രതികരണങ്ങളും പ്രതിഷേധങ്ങളും അതിന്റെ തുടർ തരംഗങ്ങളും  അച്ചടി - ദൃശ്യ മാധ്യമങ്ങളിലും മാത്രമായി ഒതുങ്ങിയിരുന്നു. പൌരന് ഭരണ ഘടന അനുവദിച്ചു നല്കുന്ന അഭിപ്രായ സ്വാതന്ത്ര്യം എന്ന അവകാശങ്ങളുടെ വളരെ നിയന്ത്രിതമായ അനുവദിക്കലുകൾ മാത്രമായിരുന്നു അവ. എന്നാൽ സോഷ്യല്‍ നെറ്റ് വര്‍ക്ക് എന്ന നവ മാധ്യമത്തിന്റെ അവതാരവും വളർച്ചയും ഏറ്റവും അടിസ്ഥാനപരമായ വിവര സാങ്കേതിക വിവരം മാത്രമുള്ള ഇതൊരു സാധാരണക്കാരനും ‘ഫ്രീഡം ഓഫ് എക്സ്പ്രഷന്‍’ (ആവിഷ്കാര സ്വാതന്ത്ര്യം) എന്ന ഭരണഘടനാവകാശത്തിന്റെ രാജവീഥി തന്നെ പൗരനു തുറന്നു കിട്ടി. ഒരു മാധ്യമ മുതലാളിയുടെയും ഔദാര്യത്തിനും കനിവിനും വേണ്ടി ഇരക്കേണ്ട ആവശ്യമില്ലാതായി. ഏതൊരു സാധാരണ പൗരനും ലോകത്തിന്റെ ഇതു കോണിൽ ഇരുന്നു കൊണ്ട് അവനവനു ബോധിച്ച രീതിയിൽ വരയും വാക്കും ചിത്രവും സാഹിത്യവും ആക്ഷേപഹാസ്യവും ഒക്കെ ഉപയോഗിച്ചു്  ആ അവകാശ പാതയിലൂടെ നിയന്ത്രണമില്ലാതെ സഞ്ചരിച്ചു തുടങ്ങി. സ്വന്തം പ്രദേശത്തെ ഏതെങ്കിലും ഒരു പഞ്ചായത്ത് വാർഡിൽ നടക്കുന്ന കാര്യങ്ങൾ മുതൽ അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന കാര്യങ്ങളെ വരെ ചർച്ച ചെയ്യാനും അനുകൂലിക്കാനും എതിർക്കാനും പറ്റുന്ന ലക്ഷണം തികഞ്ഞ PLATFORM ആയി ഇത് മാറി. ഇന്ന് അത്, ശക്തരായ ഭരണാധികാരികളെയും  ഭരണകൂടങ്ങളെയും സമൂഹത്തിലെ കള്ള നാണയങ്ങളെയും എല്ലാത്തരം അധികാര കേന്ദ്രങ്ങളെയും വിളിച്ചു കൊണ്ടേയിരിക്കുന്നു. 


ഒരു വാര്‍ത്താ വിതരണ മാധ്യമം എന്ന നിലക്ക് ഫേസ്ബുക്കിന്റെ
(ട്വിറ്റെറിന്റെയും) സാധ്യത ഇന്ത്യയൊട്ടുക്കും പ്രത്യേകിച്ച് കേരളത്തിലും ആദ്യമായി വ്യാപക തോതില്‍ ഉപയോഗപ്പെടുത്തിയത് നഴ്സിംഗ് സമരത്തിനിടയില്‍ ആണ്. നഴ്സിംഗ് സമരത്തെ, മുഖ്യധാരാ മാധ്യമങ്ങള്‍ പരക്കെ അവഗണിച്ചപ്പോള്‍ സമര പോരാളികള്‍ അതിനെ ബഹു ജനങ്ങളിലേക്ക് എത്തിക്കാന്‍ ഉപയോഗിച്ചത് ഇത്തരം സോഷ്യല്‍ കമ്മ്യൂണിറ്റി സൈറ്റുകളെ ആയിരുന്നു. ആഗോള തലത്തില്‍ വിതരണം ചെയ്യപ്പെട്ടിട്ടുള്ള തൊഴില്‍ വിഭാഗം എന്ന നിലയിലും സോഷ്യല്‍ കമ്മ്യൂണിറ്റി സൈറ്റുകള്‍ വ്യാപകമായി ഉപയോഗിക്കുന്നവര്‍ എന്ന നിലയിലും, നഴ്സിംഗ് മേഖലയിലെ സമരസന്ദേശം ആഗോളതലത്തില്‍ എത്തിക്കുന്നതിനു സോഷ്യല്‍ കമ്മ്യൂണിറ്റി സൈറ്റുകളെ അവര്‍ വളരെയേറെ പ്രയോജനപ്പെടുത്തി. അത് വഴി നേടിയ ബഹു ജനശ്രദ്ധ മിക്കയിടങ്ങളിലെയും സമരങ്ങളെ മുഖ്യധാരാ മാധ്യമങ്ങളിലെ വാര്‍ത്തയാക്കി മാറ്റാനും മിക്കവാറും സമരങ്ങളും വിജയിപ്പിക്കാനും അവര്‍ക്കായി.  ദൽഹി കൂട്ടബലാത്സംഗക്കേസിനെത്തുടർന്ന്  ഭരണ സംവിധാനങ്ങളുടെ പാളിച്ചകൾ പൊളിച്ചു കാണിക്കുന്നതിൽ മുഖ്യധാര മാധ്യമങ്ങളെക്കാൾ ബഹുദൂരം മുന്നിലെത്തിയത് നവ സാമൂഹ്യ മാധ്യമങ്ങൾ ആയിരുന്നു. അരവിന്ദ് കേജ്രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും മുഖ്യധാരാ മാധ്യമങ്ങള്‍ പരക്കെ തഴഞ്ഞപ്പോള്‍ അവ ജനഹൃദയങ്ങളിലേക്ക് എത്തിയതിനു  പിന്നില്‍ ഇത്തരം മാധ്യമങ്ങളുടെ പങ്കു എടുത്തു പറയേണ്ടതാണ്. ഇപ്പോള്‍ പോലീസും ഗവണ്‍മെന്റും കച്ചവട സ്ഥാപനങ്ങളും ജനശ്രദ്ധ കിട്ടേണ്ട കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ നവമാധ്യമങ്ങളെ വളരെയധികം ഉപയോഗിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ നവ സാമൂഹ്യ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് ഒട്ടു വിസ്മരിക്കാവുന്നതല്ല. 

പണ്ട് പാര്‍ട്ടി, അച്യുതാനന്ദന് തിരഞ്ഞെടുപ്പില്‍ സീറ്റ്‌ നിഷേധിച്ചപ്പോള്‍ ജനങ്ങള്‍ പ്രതികരിച്ചത് എസ് എം എസുകളിലൂടെ ആയിരുന്നു. ലക്ഷക്കണക്കിനു എസ് എം എസ് സന്ദേശങ്ങളാണത്രേ അന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് ഈ വിഷയത്തില്‍ ലഭിച്ചത്. എന്തായാലും സ്ഥാനാര്‍ഥിപ്പട്ടിക വന്നപ്പോള്‍ അച്യുതാനന്ദന്‍ സ്ഥാനാര്‍ഥി ആയിരുന്നു എന്നതും അദ്ദേഹം ജയിച്ചു എം എല്‍ എ ആയി എന്നതും എഴുതപ്പെട്ട ചരിത്രം ആണ്.  ശ്രീമതി ഇന്ദിരാ ഗാന്ധി, അടിയന്തിരാവസ്ഥക്കാലത്ത് പത്രങ്ങള്‍ക്കു സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയപ്പോള്‍ യഥാര്‍ത്ഥ വാര്‍ത്തകളേക്കാള്‍ കിംവദന്തികളും കരക്കമ്പികളും  കാട്ടുതീ പോലെ പടര്‍ന്നു എന്നും അത്തരം തെറ്റിദ്ധരിപ്പിക്കപ്പെ ട്ട വ്യാജ വാര്‍ത്തകളാണ് അവരെ, റായി ബറേലി പോലെയുള്ള അവരുടെ കുടുംബ മണ്ഡലത്തില്‍ തോല്പ്പിച്ചതെന്നും പറഞ്ഞു കേട്ടിട്ടുള്ള അറിവാണ്.  

ഇതില്‍ നിന്നെല്ലാം വ്യക്തമാവുന്ന സന്ദേശം ഒന്ന് മാത്രമാണ്. ഏതു മാധ്യമ സിംഹം വിചാരിച്ചാലും വാര്‍ത്തകള്‍ മൂടി വയ്ക്കല്‍ ഇനിയങ്ങോട്ട് അത്ര എളുപ്പമല്ല. ഫേസ്ബുക്ക്, ട്വിറ്റെര്‍, വാട്സ് ആപ് തുടങ്ങി എണ്ണമറ്റ നവമാധ്യമങ്ങള്‍ പരമ്പരാഗത മാധ്യമങ്ങളെ കവച്ചു മുന്നേറുന്ന ഈ മാധ്യമവിസ്ഫോടന കാലഘട്ടത്തില്‍ വാര്‍ത്ത മൂടി വയ്ക്കാന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകന് പണ്ട് സൂര്യനുദിക്കാതിരിക്കാന്‍ പൂവന്‍ കോഴിയെ നാട് കടത്തിയ വല്യമ്മച്ചീടെ പിന്‍മുറക്കാരന്‍ എന്ന സ്ഥാനമേ ഈ സമൂഹത്തില്‍ ലഭിക്കാന്‍ വഴിയുള്ളൂ...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക



Sunday, 5 August 2018

The Enduring Flame of Friendship

 











A bond forged in trust, a friendship so true,

A melody of hearts, forever fresh and new.

A gentle hand, a listening ear,

A cherished presence, through every passing year.


Shared laughter, tears, and dreams untold,

A story of companionship, precious as gold.

A tapestry woven, thread by shining thread,

A love that endures, long after words are said.


In darkest hours, a steadfast light,

Guiding us forward, making shadows bright.

A shoulder to lean on, a comforting embrace,

A friend's devotion, a boundless grace.


We've walked hand-in-hand, through sunshine and rain,

A bond unbreakable, time cannot stain.

A gift from above, a treasure so rare,

This friendship we cherish, beyond all compare.


So here's a toast to the hearts we hold dear,

A bond blossoming, year after hopeful year.

May our connection shine, forever bright,

A beacon of shared joy, a guiding light.


Here's to friendship, the warmth in the dark,

A flame eternal, a heavenly spark.

In its greatness, we find life’s sweetest art,

A covenant sealed, soul to kindred heart.


I cannot tally the favors bestowed,

The endless love that has truly overflowed.

With tender care, with loyal support,

My dearest companions, my life's sure port.


For when hearts unite in a holy embrace,

It reflects God's love, His boundless grace.

"What God has joined together," we declare,

"Let no one separate," this sacred love we share.


Words fall short, yet gratitude remains,

For their kindness, their joys, and their pains.

Poetic Reflections of a Crazy Soul

Friday, 27 July 2018

ഹനാൻ എന്ന പെൺകുട്ടിയുടെ അനുഭവം വിളിച്ചു പറയുന്നതെന്താണ് !!???

ജീവിതം വച്ച് നീട്ടിയ അപ്രതീക്ഷിതവും അസാധാരണവുമായ പ്രതിസന്ധികളില്‍ തളരാതെ മനക്കരുത്തോടെ ജീവിതത്തെ നേരിടുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയെപ്പറ്റിയുള്ള വാർത്ത നിറഞ്ഞ മനസോടെയായിരുന്നു മലയാളികള്‍ സ്വീകരിച്ചത്. പഠനത്തിനും കുടുംബം പോറ്റാനുമായി കോളേജ് യൂനിഫോമില്‍ മീന്‍ വിറ്റ് ജീവിക്കുന്ന പെണ്‍കുട്ടി എന്ന നിലയിൽ വന്ന റിപ്പോർട്ടിനെ തുടർന്ന് ആ കുട്ടിയെ സഹായിക്കാന്‍ കുറഞ്ഞ സമയത്തിനുള്ളിൽ നിരവധി പേര്‍ രംഗത്തെത്തി. സാമ്പത്തികമായും അല്ലാതെയുമുള്ള വളരെയേറെ സഹായങ്ങൾ അവള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടു. ഏതാനും മണിക്കൂറുകൾ കൊണ്ട് അവൾ സോഷ്യൽ മീഡിയയിലെ മിന്നും താരമായി. എന്നാൽ ആ മിന്നിത്തിളക്കം ഏറെ നേരം നീണ്ടു നിന്നില്ല. പെട്ടെന്ന് കാര്യങ്ങള്‍ മാറി മറിഞ്ഞു. ഹനാന്‍റെ മീന്‍ കച്ചവടം സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്ത വീഡിയോ പ്രോഗ്രാം ആണെന്നും അതൊരു സിനിമാ പ്രെമോഷന്‍റെ ഭാഗമാണെന്നും ആർക്കോ തോന്നിയ വെളിപാട് സോഷ്യൽ മീഡിയ വഴി പരന്നൊഴുകി. അതോടെ മിന്നും താരത്തെ മോശം കഥാപാത്രമാക്കി അവതരിപ്പിക്കുന്ന പോസ്റ്റുകൾ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞു. ആ കുട്ടിയേയും അയാളെ സപ്പോർട്ട് ചെയ്ത ചുരുക്കം ആളുകളെയും ആൾക്കൂട്ടനീതി തേജോവധം ചെയ്തു. കള്ളി എന്ന വിളിയിൽ തുടങ്ങി അഴിഞ്ഞാട്ടക്കാരി, അഭിസാരിക എന്ന നിലയിൽ വരെ ആ കുട്ടിയെ വിശേഷിപ്പിക്കാൻ ഇവിടത്തെ സൈബർ പോരാളികൾക്ക് ഒരു മടിയുമുണ്ടായില്ല. ഒടുക്കം, വളരെ പ്രസന്നവതിയായി തലേന്ന് ചാനൽക്യാമറകളെ അഭിമുഖീകരിച്ചവൾ പിറ്റേന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് ചാനൽ ക്യാമറകൾക്ക് മുന്നിൽ മനുഷ്യത്വത്തിന്‌ വേണ്ടി കരയുന്നതും കാണേണ്ടി വന്നു സാക്ഷര പ്രബുദ്ധ കേരളത്തിന്.....

ഈ സംഭവത്തെപ്പറ്റി സോഷ്യൽ മീഡിയയിൽ കണ്ട ചില പോസ്റ്റുകളും അതിനുള്ള കമന്റുകളും വായിച്ചതിൽ നിന്ന് മനസിലാവുന്ന ചില യാഥാർഥ്യങ്ങളുണ്ട്; മനോഭാവങ്ങളുണ്ട് .......

കാഴ്ചയ്ക്ക് സുന്ദരിയായ ഒരു പെൺകുട്ടി സിനിമയിലേക്ക് പോയാൽ അത് നശിക്കാനും ശരീരം വിൽക്കാനുമാണ്....

അവൾ സെലിബ്രിറ്റികളോടൊപ്പം ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇടാൻ പാടില്ല....

സിനിമാ നടന്മാർ അവളെ വിളിക്കുന്നതെന്തിനാണ്....

അവളെപ്പറ്റി ഒരു വാർത്ത വരികയും അവൾ പ്രസിദ്ധയാവുകയും ചെയ്താൽ അത് അവൾ മനഃപൂർവ്വം സൃഷ്ടിച്ചെടുത്തതാണ്...

ഒട്ടേറെ പേർ സ്വയം അദ്ധ്വാനിച്ചു പഠിക്കുന്നുണ്ട്; അവരൊന്നും ഇത് പോലെ ചൂഷണം നടത്തുന്നില്ല...

നിങ്ങൾ മീൻ വിൽപ്പന തൊഴിലായി എടുക്കുകയും എങ്ങിനെ എങ്കിലും ഫേമസ് ആയിപ്പോവുകയും ചെയ്‌താൽ കേവലം 3 ദിവസത്തെ കച്ചവടം കൊണ്ട് ആയിക്കൂടാ; കുറഞ്ഞത് ഒരു പതിറ്റാണ്ടെങ്കിലും മീൻ കച്ചവടം .ചെയ്യണം...

നിങ്ങൾ ഒരു മതത്തിന്റെ ഐഡന്റിറ്റി പേരിലോ നടപ്പിലോ ജീവിതത്തിലോ വിദൂരമായെങ്കിലും പേറുന്നുണ്ടെങ്കിൽ അതിന്റെ പ്രഖ്യാപിതവേഷഭൂഷകൾ ഉപേക്ഷിച്ചാൽ നിന്നെ ഞങ്ങൾ വെറുതെ വിടില്ല.... 

നിങ്ങൾ സമൂഹത്തിന്റെ സഹതാപത്തിനും പരിഗണനയ്ക്കും സഹായത്തിനും ഏതെങ്കിലും വിധത്തിൽ പാത്രമായെങ്കിൽ പിന്നെ നിങ്ങൾ ജീവിക്കേണ്ട Code of Living ഞങ്ങൾ നിശ്ചയിക്കും; അതിനനുസരിച്ച് നിങ്ങൾ ജീവിച്ചോളണം. 

ദാരിദ്ര്യം ഉണ്ടെന്ന് പറയുന്ന കുട്ടി സ്വന്തം പണിയെടുത്ത കാശു കൊണ്ടാണെങ്കിലും നവരത്നമോതിരം ഇടരുത്.....

മീൻ കച്ചവടക്കാരോ വരേണ്യ സമൂഹം മാന്യമല്ലാത്തതായി കരുതുന്ന തൊഴിലിലോ ഏർപ്പെടുന്നവർ മുന്തിയ  വേഷം ധരിക്കരുത്. 

"അവളുടെ" വേഷവും ശരീരഭാഷയും വാക്കുകളും കേട്ടാലറിയാം ഇതൊരു SPONSORED, SCRIPTED, DIRECTED പരിപാടിയാണെന്ന്....

ഇത്തരം പണി കാണിച്ച് മേലിൽ നടക്കാനിടയുള്ള ചാരിറ്റി ആക്ടിവിറ്റികൾക്ക് തുരങ്കം വയ്ക്കരുതെന്ന അപേക്ഷയുമായി കുറെ പേരുണ്ട്...

മനസിലാവുന്നത് ഇതാണ്.... സൈബറിടത്തിലെ ശരാശരി വ്യക്തികൾ ഒറ്റയ്ക്കും കൂട്ടമായും അക്രമാസക്തമായ ആൾക്കൂട്ടങ്ങളാണ്; അവർ ചോര തറയിലൊഴുക്കുന്നില്ല എന്നെ ഉള്ളൂ; അവർക്ക് വസ്തുതകളോ നിലപാടുകളോ പ്രധാനമല്ല; ഊഹങ്ങളിലും നിഗമനങ്ങളിലും താല്പര്യങ്ങളിലും ഊന്നി മാത്രമാണ് അവരുടെ പ്രതികരണങ്ങളും പ്രതികാരവും......

എന്തായാലും ഹനാൻ ഒരുപകാരം ചെയ്തു. വലിയ പുരോഗമനം പറയുന്ന പലരുടെയും ഉള്ളിലിരുപ്പ് തിരിച്ചറിയാൻ സാധിച്ചു. 

അവളെ ഇകഴ്ത്തിയും അധിക്ഷേപിച്ചും സുഖിച്ചവരോട് ഒരു അഭ്യർത്ഥന.... നിങ്ങളുടെ ഒരു സഹതാപവും കാരുണ്യവും അനുഭാവവും ഒന്നും ആ കുട്ടിക്ക് വേണ്ടെന്ന് ആ കുട്ടിയുടെ ഉറച്ച വാക്കുകൾ വിളിച്ചു പറയുന്നുണ്ട്; അത് അദ്ധ്വാനിച്ച് ജീവിച്ചോളും. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാൽ മതി. അതെങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ....

പെരുമ്പാവൂർ പീഡനക്കൊലപാതക്കേസിലെ ജിഷയുടെ അമ്മയും അനുഭവിച്ചത് സമാനായൊരു സൈബർ ആക്രമണമായിരുന്നു. എന്നെഴുതിയ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക... ധർമ്മം കൊടുത്ത് കഴിഞ്ഞിട്ട് അതിന്റെ പുറത്ത് സോഷ്യൽ ഓഡിറ്റിങ് നടത്തുന്ന അല്പന്മാർ...


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Friday, 20 July 2018

അതിക്രമം കാണിച്ചത് ജനപ്രതിനിധി ആണ് എന്നത് കൊണ്ട് അത് നന്മയാകില്ല സാർ...!!!

പാലിയേക്കര ടോൾ പ്ലാസയിൽ അതിക്രമവും ഗുണ്ടായിസവും കാണിച്ച പി. സി. ജോർജിന് അഭിവാദ്യമർപ്പിച്ചും പി. സി. ചങ്കാണെന്നും ഒക്കെ പറഞ്ഞുള്ള വാഴ്ത്തുപാട്ടുകൾ കണ്ടും കേട്ടും മടുത്തു. ഒരു ക്രിമിനൽ നടപടിയെ ഇത്ര കണ്ട് പിന്തുണയ്ക്കാനും വാഴ്ത്തിപ്പാടാനും അദ്ദേഹമെന്ത് ധീരകൃത്യമാണ് ചെയ്തത്...!!???

ബഹുമാനപ്പെട്ട പി.സി.യ്ക്കറിയാമോ ഓരോ ദിവസവും സാധാരണ ജനങ്ങൾ അവിടെ എത്ര മിനിറ്റുകൾ നഷ്ടപ്പെടുത്തുന്നുണ്ടെന്ന് ? അഞ്ച് വണ്ടികളിൽ കൂടുതൽ ക്യൂവിൽ നിൽക്കാനിട വരരുതെന്ന നിർദ്ദേശം അവിടെ പാലിക്കപ്പെടുന്നില്ലെന്ന് ? അടിക്കടി ടോൾ നിരക്ക് വർദ്ധിപ്പിക്കുന്നതിന് അടിസ്ഥാനമായ കണക്കുകൾ പ്രസിദ്ധീകരിക്കുന്നില്ലെന്ന് ? കരാറിൽ പറഞ്ഞിരുന്ന അടിസ്ഥാനസൗകര്യങ്ങൾ പലതും ഇപ്പോഴും പൂർത്തീകരിക്കപ്പെട്ടിട്ടില്ലെന്ന് ? മെട്രോ പരിപാലിക്കുന്ന റോഡിന്റെ കൂടി ദൂരത്തിനാണ് ഇവർ ടോൾ പിരിക്കുന്നതെന്ന് ? ടോൾ പിരിക്കപ്പെടുന്ന റോഡിൽ ഉള്ള അസംഖ്യം കുഴികളടക്കാൻ പോലും ഇവർ നടപടി എടുക്കുന്നില്ലെന്ന് ?

ഇതൊന്നും പാലിയേക്കരയിലെ മാത്രം പ്രശ്നങ്ങളുമല്ല. പാലിയേക്കരയിലടക്കം കേരളത്തിലെ വിവിധ ടോൾ ബൂത്തുകളിൽ നടക്കുന്ന നീതി നിഷേധങ്ങൾക്കെതിരെ നിങ്ങൾ ജനപ്രതിനിധി എന്ന നിലയിൽ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ? ഈ BOT പദ്ധതി ആശയമായത് മുതൽ പ്രാബല്യത്തിൽ വന്നപ്പോഴും അതുമായി ബന്ധപ്പെട്ട അനീതികൾ തുടരുമ്പോഴും നിങ്ങൾ ഇവിടുത്തെ നിയമനിർമ്മാണ സംവിധാനത്തിന്റെയും ഭരണകൂടത്തിന്റെയും ഭാഗമായിരുന്നില്ലേ... ? അന്നൊന്നും ടോൾ ബൂത്തുകളിലെ അതിക്രമങ്ങൾ ഒന്നും നിങ്ങളുടെ ശ്രദ്ധയിൽ പെട്ടില്ലേ...?? ഒരിക്കൽ ഈ വിഷയം നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ട് എന്നത് വിസ്മരിച്ചു കൊണ്ടല്ല ഇത് ചോദിച്ചത്. കേവലം ഒരു വിഷയാവതരണം കൊണ്ട് തീരുന്ന പ്രശ്നമാണോ ഇത് ? ടോൾ ബൂത്തുകളിലെ തെറ്റായ നടപടികൾക്കെതിരെ കോടതിയെ സമീപിക്കുകയോ ഭരണതലത്തിൽ പരിഹാരം കാണുകയോ ചെയ്തിട്ടുണ്ടോ ? ഒന്നുമില്ല. ഇനിയെങ്കിലും ഒരു ബഹുജനമുന്നേറ്റം അവിടെ സംഘടിപ്പിക്കാൻ നിങ്ങൾ ഒരുക്കമാണോ ? കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ നിങ്ങളുടെ പിന്നിൽ വലിയൊരു ആൾക്കൂട്ടം അവിടെ ഉണ്ടാകും; തീർച്ച. നീതി നേടിയെടുക്കാൻ കോടതിയിൽ പോകാൻ നിങ്ങൾ തയ്യാറാണോ ? കക്ഷി ചേരാൻ ആളുണ്ടാകും. അല്ലാതെ ചാനൽ പബ്ലിസിറ്റി ലക്‌ഷ്യം വച്ചുള്ള പൊറാട്ട് നാടകങ്ങൾക്ക് കിട്ടുന്ന കയ്യടി നിമിഷസുഖം മാത്രമേ പ്രദാനം ചെയ്യൂ. 

എന്തായിരുന്നു കഴിഞ്ഞ ദിവസം പാലിയേക്കരയിലെ പ്രശ്നം...?? പി സി ജോർജ്ജ് തന്നെ വിശദീകരിച്ചതനുസരിച്ച് ടോൾ പിരിക്കുന്നതിനോടുള്ള വിരോധം കൊണ്ടൊന്നുമല്ല അങ്ങേര് അത് ചെയ്തത്; ടോൾ കൊടുക്കാൻ അദ്ദേഹം തയ്യാറായിരുന്നു.... ക്രോസ് ബാർ തുറന്ന് കിട്ടാൻ അയാൾക്ക് രണ്ടോ മൂന്നോ മിനിറ്റ് കാത്ത് നിൽക്കേണ്ടി വന്നു.... വണ്ടിയിൽ പതിപ്പിച്ചിരുന്ന എം.എൽ.എ എന്ന ബോർഡ് അവിടെ ജോലിക്കുണ്ടായിരുന്ന ഇതര സംസ്ഥാനത്തൊഴിലാളി ശ്രദ്ധിച്ചില്ല.... എം എൽ എയാണ് വണ്ടിയിൽ എന്ന് അദ്ദേഹത്തിന്റെ അനുഗാമികൾ പറഞ്ഞിട്ടും തമിഴും ഹിന്ദിയും ചേർത്ത് സംസാരിക്കുന്ന ടോൾ പിരിവ് തൊഴിലാളി മൈൻഡ് ചെയ്തില്ല... എം എൽ എ എന്ന ബഹുമാനം കൊടുത്തില്ല.... ഒടുക്കം "ഷമിക്കണം ഷാർ" എന്ന് ചതുരവടിവില്ലാത്ത ഭാഷയിൽ ക്ഷമ പറഞ്ഞു...("അവന്റെ അമ്മേടെ ഷാർ" എന്ന് കൂടി അദ്ദേഹം പറയുന്നതായി കേട്ടു).... ടോൾ പ്ലാസ മുഴുവൻ തടിയന്മാരായ ഗൂണ്ടകളാണ്; അതും കറുമ്പന്മാർ.... തുടങ്ങിയവയാണ് പ്രകോപനത്തിന് കാരണങ്ങളായി അദ്ദേഹം തന്നെ പറയുന്നത്. 

ടോൾ പ്ലാസയിലെ സംഭവങ്ങളുടെ സിസി ടിവി ദൃശ്യങ്ങളിൽ കാറിന്റെ മുന്നിൽ എം എൽ എ ബോർഡ് കാണുന്നില്ല എന്നതാണ് യാഥാർഥ്യം; പക്ഷെ, ബ്രിട്ടനിൽ പോയപ്പോൾ പോലും കാറിൽ പൂഞ്ഞാർ എം.എൽ.എ എന്നെഴുതി വച്ച് യാത്ര ചെയ്ത മഹാന്റെ വണ്ടിയിൽ ബോർഡില്ലാതെ വരാൻ വഴിയില്ല; അത് കൊണ്ട് ബോർഡ് ഉണ്ടായിരുന്നു എന്ന് തന്നെ കൂട്ടിക്കോ. വണ്ടിയിൽ എം.എൽ.എ എന്നെഴുതിയ ചുവപ്പ് ബോർഡ് വയ്ക്കുന്നതിന് നിയമസാധുത ഉണ്ടോ എന്ന് അറിയില്ല; ഇനി അതിന് നിയമസാധുത ഉണ്ടെന്നും ഇരിക്കട്ടെ; കാറിൽ MLA ബോർഡ് കണ്ടാലുടനെ ടോൾ ഗേറ്റ് ഓപ്പൺ ചെയ്ത് കൊടുക്കണമെന്ന് ഒരു കിത്താബിലും പറഞ്ഞിട്ടില്ല; ടോൾ ഒഴിവ് അനുവദിക്കപ്പെട്ട കാറ്റഗറിയിലുള്ള ആൾ,ഔദ്യോഗിക ID കാർഡ് കാണിച്ചാൽ ടോൾ ഒഴിവാക്കി ഗേറ്റ് തുറന്നു കൊടുക്കണമെന്ന് പറഞ്ഞിട്ടുള്ളതായാണ് പരിമിത അറിവ്.
ചുരുക്കത്തിൽ ടോൾ പ്ലാസ ജീവനക്കാർ അതിയാന്റെ മാടമ്പിത്തരത്തിന് മുന്നിൽ മേൽമുണ്ടഴിച്ച് നടുവളച്ച് ഓഛാനിച്ച് നിൽക്കാത്തതിന്റെ അമർഷം തറനിലവാരത്തിൽ പ്രകടിപ്പിച്ചു; അത് മാത്രമാണ് യാഥാർഥ്യം. ശേഷം, ടോൾ പിരിവിനോട് ശരാശരി മലയാളിക്കുള്ള അടിസ്ഥാന അമർഷം അതിയാൻ നൈസായി അങ്ങ് മുതലെടുക്കുകയാണ്. തീവ്രവാദി ബന്ധ ആരോപണവും ഈഴവരെ അടച്ചു പുലയാട്ട് പറഞ്ഞതും തുടങ്ങി പലവിധ സംഭവങ്ങളിൽ വന്ന ഇമേജ് നഷ്ടത്തിൽ നിന്ന് ഊരിപ്പോരാൻ കിട്ടിയ വൈക്കോൽ തുരുമ്പാണ് പി.സി.യ്ക്കിപ്പോൾ ഈ "ജനകീയ പ്രതിഷേധം"!!!. 

ആമാശയം കൊണ്ട് ചിന്തിക്കുന്ന കുറെ പോങ്ങന്മാരുടെ കയ്യടിയിലും ആർപ്പുവിളിയിലും അഭിരമിച്ച് ഓരോ മീഡിയ സ്റ്റണ്ട് ഊഡായിപ്പുകളും കൊണ്ടിറങ്ങിക്കോളും അങ്ങ് പൂഞ്ഞാറ്റിലെ എം.എൽ.എ; ഇടയ്ക്കിടയ്ക്ക്....  

അത് കൊണ്ട് പി സി ജോർജ്ജ് MLA സാറേ....

ഒരു ജനപ്രതിനിധി പ്രതിഷേധിക്കേണ്ടത് നിയമം കയ്യിലെടുത്തല്ല സാർ.... 

ജനപ്രതിനിധി ആണ് കാണിച്ചത് എന്നത് കൊണ്ട് അതിക്രമം നന്മയാകില്ല സാർ....

കുടുംബം പോറ്റാൻ പണിയെടുത്ത് ജീവിക്കാൻ നാട് വിട്ട് വന്ന ഗതികെട്ടവന്റെ അമ്മയ്ക്ക് വിളിക്കുന്നത് നല്ല രോഷപ്രകടന രീതിയല്ല സാർ....

സ്വകാര്യ ടോൾ കമ്പനി അവർക്കുണ്ടാകുന്ന നഷ്ടം കൂടി ഇവിടത്തെ സാധാരണക്കാരന്റെ കയ്യിൽ നിന്ന് ടോൾ പിരിച്ച് മുതലാക്കും എന്നത് കൊണ്ട് അങ്ങ് പിരിച്ചൊടിച്ച് കളഞ്ഞത് ഒരർത്ഥത്തിൽ പൊതുമുതലായിരുന്നു സാർ....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Wednesday, 4 July 2018

ഇടയന്മാര്‍ കുഞ്ഞാടുകളുടെ ഇറച്ചിയുടെ രുചി നോക്കുമ്പോള്‍.......

(മുൻപെഴുതിയ ഒരു കുറിപ്പാണിത്. ആനുകാലിക സംഭവങ്ങൾ ചേർത്തൊന്ന് അപ്പ് ഡേറ്റ് ചെയ്തിട്ടുണ്ട്...)


ക്രൈസ്തവ സമൂഹത്തിലെ പുരോഹിതന്മാരുമായി ബന്ധപ്പെട്ട് കേൾക്കാറുള്ള ലൈംഗിക അപവാദങ്ങൾ പൊതുവെ കത്തോലിക്കാ സഭയിലെ അച്ചന്മാരുമായും പെന്റക്കൊസ്റ്റൽ സഭകളിലെ പാസ്റ്റർമാരുമായും ബന്ധപ്പെട്ടായിരുന്നു. ഇപ്പോൾ ഒടുവിൽ കേട്ടതിൽ ഒന്ന് ഓർത്തഡോക്സ് സഭയിലെ ഒരു കൂട്ടം അച്ചന്മാർ ഒരു സെക്സ് റാക്കറ്റ് കണക്കെ പ്രവർത്തിച്ചതിന്റെ വാർത്തകളായിരുന്നു. പിന്നത്തേത് കത്തോലിക്കാ സഭയിലെ ഒരു മെത്രാൻ ഒരു കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തു എന്നും പ്രകൃതിവിരുദ്ധലൈംഗികകേളികൾ നിർബന്ധിച്ചു ചെയ്യിച്ചു എന്ന വർത്തയുമാണ്. ആത്മാവും ശരീരവും തമ്മിലുള്ള സംഘര്‍ഷങ്ങൾക്കിടയിൽ ക്രിസ്തുവിനെ പ്രഘോഷിക്കുന്നവർ ശരീരത്തിന്റെ ബലഹീനതകളിൽ തട്ടി വീഴുമ്പോൾ സഭയും വിശ്വാസികളും നാണക്കേടിൽ മുഖം താഴ്ത്തേണ്ടി വരുന്നുണ്ട്. 

പുരോഹിതർ ഉൾപ്പെടുന്ന ഓരോ ലൈംഗികാരോപണക്കേസുകൾ വരുമ്പോഴും അതിവിടത്തെ സാമൂഹ്യ മണ്ഡലത്തില്‍ സാമാന്യം ചെറുതല്ലാത്ത ചലനങ്ങള്‍ ഉണ്ടാക്കിയിരുന്നു. അപ്പോഴെല്ലാം നവ സാമൂഹ്യ മാധ്യമങ്ങളില്‍ പൊതുവേ ഉയരാറുള്ള ഒരാവശ്യം ഈ പള്ളീലച്ചന്‍മാരെ പിടിച്ചു പെണ്ണ് കെട്ടിക്കുക എന്നതായിരുന്നു. ഇപ്പോൾ ആരോപിതരായിരിക്കുന്ന ഓർത്തോഡോക്സ് അച്ചന്മാർക്ക് വിവാഹം കഴിക്കാൻ അനുവാദമുള്ളവർ ആണ്. പൊതുവെ പുരോഹിതർ ചെന്ന് പെടുന്ന കേസുകളിൽ, പെണ്ണ് കെട്ടല്‍ ഒരു മരുന്നാണോ എന്നെനിക്ക് സംശയമുണ്ട്‌. മിക്കവാറും കേസുകളിൽ കേവലം ലൈംഗിക ബന്ധമെന്നതിലുപരി Paedophelia (പീഡോഫീലിയ), Satyriasis (സറ്റൈറിയാസിസ്‌) തുടങ്ങിയ ഗണത്തിലൊക്കെപ്പെടുത്തേണ്ട ലൈംഗികവ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതെന്തായാലും ഒരു വിവാഹം കൊണ്ട് പരിഹരിക്കാവുന്ന ഒരു പ്രശ്നമാകാന്‍ വഴിയില്ല. എന്തായാലും സഭാധികാരികളോ നിയമപാലന സംവിധാനങ്ങളോ അക്കാര്യം ശ്രദ്ധിക്കട്ടെ.

2011-ല്‍ അന്നത്തെ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവ് തന്റെ " സ്ട്രെയിറ്റ് ഫ്രം ദി ഹാര്‍ട്ട്" എന്ന പുസ്തകത്തില്‍ വൈദികര്‍ക്കും സംന്യാസികള്‍ക്കും മൂല്യച്യുതി സംഭവിക്കുന്നുവെന്നും ഉപഭോഗസംസ്‌കാരം ആശ്രമങ്ങളിലേക്കും കടന്നുചെല്ലുന്നു എന്നുമുള്ള പരാമര്‍ശങ്ങള്‍ വൈദികരടക്കമുള്ളവരെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയത്. ഒരു സംന്യാസിവര്യന്റെ നിര്‍മമതയോടെയുള്ള പ്രതികരണങ്ങളെ പലരും തങ്ങള്‍ക്കിഷ്ടപ്പെട്ട രീതിയില്‍ വ്യാഖ്യാനിച്ച് വിവാദം സൃഷ്ടിക്കുവാന്‍ ഉത്സാഹിക്കുകയായിരുന്നു. എന്നാല്‍ വര്‍ക്കി പിതാവാകട്ടെ അചഞ്ചലനായിരുന്നു. 'ഞാന്‍ പറഞ്ഞത് പറഞ്ഞതുതന്നെ...' എന്ന മട്ടില്‍ അദ്ദേഹം ഉറച്ചുനിന്നു. വിവാദങ്ങളോട് പ്രതികരിക്കാനോ വാദിക്കാനോ അദ്ദേഹം നിന്നില്ല. ഇപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ പുറത്തു ചര്‍ച്ചക്ക് വന്നു കൊണ്ടിരിക്കുന്നു. കുന്തിരിക്കം പുകയുന്ന ഇടനാഴികളിലെ ലൈംഗിക അസംതൃപ്തിയെക്കുറിച്ച് ആശ്രമം വിട്ട പല സംന്യാസി - സംന്യാസിനിമാരും തുറന്നെഴുതിയത് വ്യാപകമായ ചര്‍ച്ചക്കിടയാക്കിയിരുന്നു. എന്റെ അറിവില്‍ ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം തുടങ്ങിയ വ്രതങ്ങള്‍ ആയുഷ്പര്യന്തം നിറവേറ്റുവാന്‍ സ്വയം സമര്‍പ്പിതരായവരാണ്  സഭയിലെ സംന്യാസികള്‍. ദൈവവിളിയും വരവും ലഭിച്ച വൈദികര്‍ സ്വയം സ്വീകരിക്കുന്ന ഒരു ജീവിത ക്രമമാണ് ഇത്. ആജീവനാന്തം ധ്യാനത്തിലും പഠനത്തിലും പ്രാര്‍ത്ഥനയിലും ജാഗരൂകരായിരുന്ന് ദൈവവുമായുള്ള നിരന്തര സംസര്‍ഗ്ഗത്തില്‍ യേശു ക്രിസ്തുവിലുള്ള ഭാവം ഉള്‍ക്കൊണ്ട് അത് പ്രശോഭിപ്പിക്കുവാന്‍ ശ്രമിക്കേണ്ട ധാര്‍മ്മിക ബാധ്യതയുള്ളവര്‍. സഭാചട്ടക്കൂടുകള്‍ക്കകത്ത് നിന്ന് കൊണ്ട് ദൈവജനത്തിന്റെ ആദ്ധ്യാത്മിക കാര്യങ്ങളില്‍ അവരെ സഹായിച്ചു സംരക്ഷിക്കുന്ന ആത്മീയ പിതാവ് എന്ന നിലയിലാണ് അവരെ "അച്ചന്‍" എന്ന് വിശ്വാസികള്‍ വിളിക്കുന്നത്‌. അച്ചന്റെ ഉത്തരവാദിത്തങ്ങള്‍ക്ക് ഗുരുതരമായ വീഴ്ച പറ്റുമ്പോള്‍ വിശ്വാസികള്‍ ആത്മീയമായും ഒരു പരിധി വരെ ഭൌതികമായും അരക്ഷിതരായി മാറുന്നു എന്നുള്ളതാണ് വാസ്തവം. ഓരോ മോശപ്പെട്ട സംഭവം ഉണ്ടാകുമ്പോഴും ഈ സ്ഥാനത്തിന്റെ പവിത്രത ചോദ്യം ചെയ്യപ്പെടുകയും വിശ്വാസികള്‍ ഇടയന്മാരില്‍ നിന്ന് അകന്നു പോവുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ സഭയും കുഞ്ഞാടുകളും പാലിക്കേണ്ട മിനിമം കാര്യങ്ങള്‍ എന്താണ് ?

1. അച്ചന്മാരുടെ നവീകരണ ധ്യാനങ്ങള്‍ വര്‍ഷാവര്‍ഷം കൃത്യമായി നടക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നത്‌. അത് കുറച്ചു കൂടി കാര്യക്ഷമമാക്കുക.

2. രൂപതാ തലത്തില്‍ തന്നെ കുറേക്കൂടി കാര്യക്ഷമമായ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക. രൂപത കോടതി, രൂപതാ തല കണക്ക് പരിശോധന ഒക്കെ പോലെ ഒരു വിജിലന്‍സ് വിഭാഗം ഉണ്ടാക്കിയാലും തെറ്റില്ല.

3. ഒരിക്കല്‍ ആരോപിതരായ അച്ചന്മാരെ പ്രത്യേകം നിരീക്ഷിക്കുക. പരമാവധി അവരെ ഇടവക ഭരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക.

4. കയ്യോടെ പിടിക്കപ്പെടുന്നവരുടെ കാര്യത്തില്‍ ഒരു വിധത്തിലുമുള്ള ഇടപെടലുകള്‍ക്ക് പോകാതെ നിയമത്തിനു വിട്ടു കൊടുക്കുക.

5. ഫ്രാൻസീസ് മാർപാപ്പാ അല്മായരെ ഉൾപ്പെടുത്തി രൂപീകരിച്ച, വത്തിക്കാനിലെ Pontifical Commission for the Protection of Minors ന്റെ മാതൃകയിൽ നിഷ്പക്ഷവും നീതിനിഷ്ഠവും കാര്യക്ഷമവും ഫലപ്രദവുമായ ഒരു പരാതി പരിഹാര സംവിധാനം (Grievance Redress System) ഇവിടെ രൂപീകരിക്കുക. 

പട്ടിക ഒട്ടും തന്നെ പൂര്‍ണ്ണമല്ല. വായിക്കുമ്പോള്‍ ചിലപ്പോള്‍ നെറ്റി ചുളിയലോ ചിരിയോ ഒക്കെ പുറത്തു വരാന്‍ സാധ്യതയും  ഉണ്ട്. ഏതെങ്കിലുമൊരു അവയവം ഇടര്‍ച്ച വരുത്തുന്നെങ്കില്‍ കഴുത്തില്‍ വലിയ തിരികല്ല് കെട്ടി കടലില്‍ ചാടുക എന്നാണ് വചനം പറയുന്നത്. ഏതെങ്കിലുമൊരു "സാഹചര്യം ' എന്നതും പ്രസക്തമാണ്. അത്തരം സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കാമല്ലോ! സമയാ സമയത്ത് പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ മാര്‍പാപ്പാമാര്‍ക്കും പിതാക്കന്മാര്‍ക്കും പരസ്യമായി കുരിശു പിടിച്ചു മാപ്പ് പറയാനേ സമയം കാണൂ...

ഇത്തരം സംഭവങ്ങളില്‍ പൊതു സമൂഹത്തിന്റെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ഉത്തരം പറയേണ്ടതും ചൂളി നില്‍ക്കേണ്ടതും ഇടയന്മാരെക്കാള്‍ ആടുകള്‍ ആണെന്നതാണ് ക്രൂരമായ സത്യം. ഇരകള്‍ വീണ്ടും ഇരകളാവുന്ന അനുഭവം. പിന്നെ ഇത് പോലുള്ള കുറച്ചു എണ്ണങ്ങളെക്കൊണ്ട് പിഴക്കാതെ ജീവിക്കുന്ന നല്ലിടയന്മാരുടെയും കാര്യം കഷ്ടമാണ്. അടിക്കടി ഉണ്ടാവുന്ന വിവിധ വിവാദങ്ങളിൽപ്പെടുന്ന കേരളത്തിലെ ക്രൈസ്തവസമൂഹം ഇന്നിപ്പോള്‍ ഒരു ദുരന്ത മുനമ്പിലാണ്. പ്രതിസന്ധികൾ ഒരേ സമയം വെല്ലുവിളിയും അവസരവുമാണെന്ന് സഭകളും വിശ്വാസികളും തിരിച്ചറിയണം. ഈ തിരിച്ചറിവിലേക്ക് അതത് സഭാ നേതൃത്വത്തെ ഉണര്‍ത്താനാണ് ഓരോ വിശ്വാസ സമൂഹവും  ശ്രമിക്കേണ്ടത്. കര്‍ത്താവിന്റെ സഭയെയും കുഞ്ഞാടുകളെയും കര്‍ത്താവ്‌ തന്നെ കാക്കട്ടെ....

വാട്ട്സ് ആപ്പിൽ കിട്ടിയത്.....

പ്രിയ ക്രൈസ്തവ സഹോദരങ്ങൾ അറിയാൻ.... സോഷ്യൽ മീഢിയയിൽ പൊങ്കാല തുടങ്ങീട്ട് കുറച്ച് ദിവസങ്ങളായി...... പക്ഷേ നിങ്ങൾ എന്തിനാ സങ്കടപ്പെടുന്നത്. തെറ്റ് ചെയ്യാത്തവർ ഒന്നും തല കുനിക്കേണ്ട കാര്യമില്ല. പിന്നെ തെറ്റ് ചെയ്തവനെപ്പറ്റി ഫേസ് ബുക്കിലും വാട്ട് സാപ്പിലും വരുന്നത് വായിച്ച് നിങ്ങൾ എന്തിനാ ദണ്ഡപ്പടുന്നേ. ചില കാര്യങ്ങൾ നിങ്ങൾ കുറച്ചു കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും;

ബഹുമാനപ്പെട്ട അച്ചന്മാരോട്:

*ലളിത ജീവിതവും വിശുദ്ധ ജീവിതവും നയിക്കുന്ന വൈദികർ പൊതുവെ ജനങ്ങൾക്ക് പ്രിയപ്പെട്ടവരാണ്...

*അച്ചന് സ്വാദിഷ്ടമായ ഭക്ഷണ പദാർത്ഥങ്ങളുമായി പള്ളിമുറിയിലേക്ക് ഇടിച്ചു കയറി വരുന്ന സത്രീകൾ മിക്ക ഇടവകകളിലും കാണും. നിർത്തണ്ടടത്ത് നിർത്തണം ഇവറ്റകളെ.

*കഴിയുമെങ്കിൽ  മഠത്തിൽ നിന്നുള്ള ഭക്ഷണം ഒഴിവാക്കുക.  വല്ലപ്പോഴും വീട്ടിലൊക്കെ പോയി അമ്മച്ചിയോട് കുറച്ച് ചോറും കറികളുമൊക്കെ ഉണ്ടാക്കാൻ പഠിപ്പിക്കാൻ പറ. 

*സന്ദർശകർക്ക് ഓഫീസ് റൂമിനപ്പുറത്തേക്ക് പ്രവേശനം നൽകാതിരിക്കുക. ബെഡ്റൂമും ബാത്ത്റൂമും സ്വയം ക്ളീൻ ചെയ്യുക.

*സന്ദർശക സമയം ക്രമപ്പെടുത്തി ഇടവകക്കാരെ അറിയിക്കുക. 

*യുവതികളും കുട്ടികളും ഒറ്റക്ക് മുറിയിൽ കാണാൻ വരുന്നത് നിരുൽസാഹപ്പെടുത്തുക.

*പള്ളിയിൽ നിന്നുള്ള ടൂർ പരിപാടികളിൽ ചില രംഭ മേനക തിലോത്തമമാർ അവരുടെ കൂടെ ഇരിക്കാനും ഡാൻസ് കളിക്കാനും ഒക്കെ വിളിക്കും... പോയേക്കരുത്.. പെഴ്സണൽ പ്രയറിനു ടൈമായി എന്നു പറഞ്ഞ് നൈനായി സ്കൂട്ട് ആവണം.

സ്ത്രീകളോടും കുട്ടികളോടും:

*ചുമ്മാ നിസാര കാര്യങ്ങൾ പറഞ്ഞ് അച്ചൻമാരുടെ അടുത്ത് ഇടിച്ച് കയറി  ചെന്നേക്കരുത്. 

*വസ്ത്രധാരണം പരമാവധി മാന്യമാക്കുക.

*വിവാഹജീവിതത്തിന്റെയും  ദാമ്പത്യജീവിതത്തിന്റെയും തിയറി മാത്രം പഠിച്ച, (കൗമാരം വിടുന്നതിന് മുൻപ് കുടുംബം വിട്ടവർ സ്വന്തം കുടുംബത്തെപ്പോലും പക്വതയോടെ നിരീക്ഷിച്ചിട്ടുണ്ടാവില്ല) അച്ചന്മാരോട്  കുടുംബാസൂത്രണത്തിനും ദാമ്പത്യസംതൃപ്തിക്കും ഉപദേശം തേടുന്ന ഊളകളാവരുത് വിശ്വാസികൾ. സെന്റിയടിക്കാനും ഉപദേശം സ്വീകരിക്കാനും നിങ്ങൾ വല്ല കൗൺസിലിങ് സെന്ററിലും പോയാൽ മതി. വെറുതേയിരിക്കുന്ന അച്ചൻമാരുടെ അടുത്തേക്ക് ചെല്ലരുത്.

*പള്ളിമുറികളിലെ സ്ഥിരം കുറ്റികളായ യൂത്ത് മൂവ്മെന്റ്, ഗായകസംഘം, കാറ്റിക്കിസം എന്നിവയിലെ യുവതികൾ... നിങ്ങൾ അയക്കുന്ന whatsapp, fb മെസേജുകൾ അച്ചൻമാരുടെ  ഉറക്കം കളയുന്ന തരത്തിലുള്ളതാകാതിരിക്കാൻ ശ്രദ്ധിക്കുക... 

*ടൂർ, തീർത്ഥയാത്ര എന്നിവ നടത്തുമ്പോൾ അച്ചൻമാരുടെ കൂടെ നിന്ന് ഞെളിഞ്ഞും പുളഞ്ഞും സെൽഫി എടുത്ത് കളിക്കാതിരിക്കുക.

*റോമിൽ നിന്നും വാങ്ങിയ കൊന്ത തരാം വെന്തിങ്ങ തരാം, ഗത്സമെൻ തോട്ടത്തിൽ നിന്നും പറിച്ച ഏത്തപ്പഴം തരാം എന്നൊക്കെ പറഞ്ഞ് എതെങ്കിലും അച്ചൻ റൂമിലേക്ക് വിളിച്ചാൽ, അച്ചന്റെ കുഞ്ഞമ്മടെ മോൾക്ക് കൊണ്ടെ കൊടുത്താൽ മതി എന്ന് പറഞ്ഞേക്കണം.

മാതാപിതാക്കളോട്:

101% ജാഗ്രതൈ; എന്നല്ലാതെ വേറൊന്നും പറയാനില്ല.... അല്ലെങ്കിൽ നാറിയ കഥകളിലെ കഥാപാത്രങ്ങളായി മക്കളെ ചാനൽ ചർച്ചകളിൽ വലിച്ചു കീറുന്നത് കേൾക്കാൻ തയ്യാറായി ഇരുന്നേക്കണം... സ്വന്തം മകളുടെ കുഞ്ഞിന്റെ ഗർഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അപ്പനും പ്രായപൂർത്തിയാകാത്ത മകൾ പ്രസവിക്കുന്ന കുഞ്ഞിനെ അനാഥാലയത്തിൽ ഏൽപ്പിക്കാൻ പോവാൻ അമ്മയും ഒരുങ്ങി നിന്നേക്കണം... മുൻകാല അനുഭവങ്ങൾ അതാണ് പറയുന്നത്.  


Stop Press : ബൈബിള്‍ പഴയ നിയമം; എസെക്കിയേല്‍ പ്രവാചകന്റെ പുസ്തകം, മുപ്പത്തിനാലാം അദ്ധ്യായം - ഇസ്രായേലിന്റെ ഇടയന്‍മാര്‍

  • കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ഇസ്രായേലിന്റെ ഇടയന്‍മാര്‍ക്കെതിരേ പ്രവചിക്കുക. അവരോടു പറയുക. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: തങ്ങളെത്തന്നെ പോറ്റുന്ന ഇസ്രായേ ലിന്റെ ഇടയന്‍മാരേ, നിങ്ങള്‍ക്കു ദുരിതം! ഇടയന്‍മാര്‍ ആടുകളെയല്ലേ പോറ്റേണ്ടത്? നിങ്ങള്‍ മേദസ്‌സു ഭക്ഷിക്കുകയും രോമംകൊണ്ടുള്ള വസ്ത്രം ധരിക്കുകയും കൊഴുത്തതിനെ കൊല്ലുകയും ചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ ആടുകളെ പോറ്റുന്നില്ല. ദുര്‍ബലമായതിന് നിങ്ങള്‍ ശക്തികൊടുത്തില്ല; മുറിവേറ്റതിനെ വച്ചുകെട്ടിയില്ല; വഴിതെറ്റിയതിനെ തിരികെകൊണ്ടുവരുകയോ കാണാതായതിനെ തേടുകയോ ചെയ്തില്ല. മറിച്ച്, കഠിനമായും ക്രൂരമായും നിങ്ങള്‍ അവയോടു പെരുമാറി. ഇടയനില്ലാഞ്ഞതിനാല്‍ അവ ചിതറിപ്പോയി; കാട്ടിലെ മൃഗങ്ങള്‍ക്ക് അവ ഇരയായിത്തീര്‍ന്നു. എന്റെ ആടുകള്‍ ചിതറിപ്പോയി; മലകളിലും ഉയര്‍ന്ന കുന്നുകളിലും അവ അലഞ്ഞുനടന്നു. ഭൂമുഖത്തെല്ലാം എന്റെ ആടുകള്‍ ചിതറിപ്പോയി. അവയെ തെരയാനോ അന്വേഷിക്കാനോ ആരും ഉണ്ടായില്ല. ആകയാല്‍, ഇടയന്‍മാരേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണേ, ഇടയന്‍മാരില്ലാഞ്ഞതിനാല്‍ എന്റെ ആടുകള്‍ വന്യമൃഗങ്ങള്‍ക്ക് ഇരയായിത്തീര്‍ന്നു. എന്റെ ഇടയന്‍മാര്‍ എന്റെ ആടുകളെ അന്വേഷിച്ചില്ല; അവയെ പോറ്റാതെ അവര്‍ തങ്ങളെത്തന്നെ പോറ്റി. ആകയാല്‍ ഇടയന്‍മാരേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ ഇടയന്‍മാര്‍ക്കെതിരാണ്. എന്റെ ആടുകള്‍ക്കു ഞാന്‍ അവരോടു കണക്കുചോദിക്കും; അവരുടെ മേയ്ക്കലിനു ഞാന്‍ അറുതിവരുത്തും. ഇനിമേല്‍ ഇടയന്‍മാര്‍ തങ്ങളെത്തന്നെ പോറ്റുകയില്ല. എന്റെ ആടുകള്‍ അവര്‍ക്കു ഭക്ഷണമായിത്തീരാതിരിക്കാന്‍ ഞാന്‍ അവയെ അവരുടെ വായില്‍നിന്നു രക്ഷിക്കും.

ഈ വിഷയത്തിൽ ഇട്ട മറ്റൊരു പോസ്റ്റ് ഇവിടെ ക്ലിക്ക് ചെയ്‌താൽ വായിക്കാം ==>> കത്തോലിക്കാ പുരോഹിതന്മാർ പീഡനം നടത്തിയാൽ ആർക്ക്, എന്താണ് കുഴപ്പം ???

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക