ഞാൻ വെറും പോഴൻ

Thursday, 6 January 2022

'കൊ.തി.'കല്ല് അവഗണിക്കപ്പെടുന്ന അമൂല്യ ചരിത്രശേഷിപ്പ്


രാജഭരണകാലത്ത് കൊച്ചി--തിരുവിതാംകൂര്‍ രാജ്യങ്ങളുടെ അതിര്‍ത്തി നിര്‍ണയിച്ചിരുന്നതാണ് ഈ 'കൊ തി' കല്ല്. മൈൽക്കുറ്റി പോലെ കാണപ്പെട്ടിരുന്ന ഇവ പൊതുവെ നാല് വശങ്ങളുള്ള അതിർത്തികല്ലുകളാണ്. കൊച്ചി രാജ്യത്തെ അഭിമുഖികരിക്കുന്ന ഭാഗത്ത് "കൊ" എന്നും തിരുവിതാംകൂറിനെ അഭിമുഖികരിക്കുന്ന ഭാഗത്ത് "തി" എന്നും കല്ലിന്റെ ഇരുവശത്തായി രേഖപ്പെടുത്തിയിരിക്കുന്നതിനാലാണ് ഇത് "കൊതിക്കല്ല്" എന്നറിയപ്പെട്ടത്. ചില കല്ലുകളിൽ ഒരു ഭാഗത്ത് C.S. എന്നീ ഇംഗ്ലീഷ് അക്ഷരങ്ങളും മറുഭാഗത്ത് തിരുവിതാംകൂറിന്റെ ഔദ്യോഗിക ശംഖുമുദ്രയും ആണ് മുദ്രണം ചെയ്തു കാണുന്നത്. C.S. എന്നത് കൊച്ചി സംസ്ഥാനം എന്നതിനെയും ശംഖുമുദ്ര തിരുവിതാംകൂറിനെയും സൂചിപ്പിക്കുന്നു എന്നാണ് കരുതപ്പെടുന്നത്. രണ്ട് നാട്ടുരാജ്യങ്ങൾക്കും സ്വതന്ത്രമായ അധികാരമില്ലാത്ത പാതകൾ അതിർത്തിയിൽ നിലവിലുണ്ടായിരുന്നു. അതിന്റെ മധ്യത്തിലായിരുന്നു അക്കാലത്ത് കൊതിക്കല്ലുകൾ സ്ഥാപിച്ചിരുന്നതത്രെ. രാജ ഭരണ കാലത്തെ ലൈൻ ഓഫ് കൺട്രോൾ ആയിരുന്നു "കൊ. തി." കല്ലുകൾ എന്ന് വേണമെങ്കിൽ പറയാം. അന്നത്തെ നിയമമനുസരിച്ച് ഈ കല്ലിന്റെ പരിധി ലംഘിച്ചാൽ അനുവാദമില്ലാതെ അടുത്ത രാജ്യത്ത് കടന്നതായി കണക്കാക്കുമായിരുന്നു. ഒരു രാജ്യത്ത് കുറ്റം ചെയ്ത് കല്ലിനപ്പുറം കടന്നു പോകുന്ന കുറ്റവാളികളെ അവിടെ കടന്നു പിടികൂടുന്നത് നിയമപരമായി അനുവദനീയമായിരുന്നില്ലത്രേ. സാധനങ്ങളും കച്ചവടച്ചരക്കുകളും പരസ്പരം അതിർത്തി കടത്തണമെങ്കിൽ ചൗക്ക കൾ എന്നറിയപ്പെടുന്ന നികുതി പിരിവു കേന്ദ്രങ്ങളിൽ ചുങ്കം കൊടുക്കണമായിരുന്നു.

തൃശൂർ ജില്ലയിലെ മുസിരിസ് പദ്ധതിയുടെ ഭാഗമായ കോട്ടപ്പുറം കോട്ടയി കൊ.തി. കല്ല് കാണാവുന്നതാണ്. എറണാകുളം ജില്ലയിലെ മാമല, തിരുവാങ്കുളം, വെള്ളൂർ, വടവുകോട് പുതിയകാവ്, ഇല്ലത്തുംവെളി, അരൂക്കുറ്റി, ഉദയം‌പേരൂർ, ചിറ്റാറ്റുകര, ചെറായി, തൃപ്പൂണിത്തുറ, കാലടി, എളവൂർ, തൃശൂർ ജില്ലയിലെ മാമ്പ്ര, അന്നമനട, കൊരട്ടി, പുത്തൻചിറ എന്നിവിടങ്ങളിലും ഇത്തരം കല്ലുകള്‍ കണ്ടിരുന്നതായി പഴമക്കാർ പറയുന്നുണ്ട്. ഈ പ്രദേശങ്ങളിലെ ഭൂമിയളവുകളിലും പ്രമാണങ്ങളിലും റെഫറൻസ് പോയന്റായി കൊതിക്കല്ലുകൾ പറയാറുണ്ടെന്ന് കേട്ടിട്ടുണ്ട്.  ഇതിൽ പല സ്ഥലങ്ങളിലും ഇത്തരം കല്ലുകളെ  നാശമൊന്നുമില്ലാതെ ഇപ്പോഴും കാണാനാവും. ചിലയിടങ്ങളിൽ പൊതുജനങ്ങളും സന്നദ്ധസംഘടനകളും ഒക്കെ ചേർന്ന് ഇവയെ പ്രത്യേകം സംരക്ഷിച്ചു പരിപാലിക്കുന്നുമുണ്ട്.  

കറുകപ്പിള്ളി ചങ്ങാടംപോക്ക് തോട്ടിലെ കൊച്ചി-തിരുവിതാംകൂർരാജ്യാതിർത്തി തിരിക്കുന്ന 'കൊ-തി'ക്കല്ല് അവിടെ കാനക്കുള്ളിൽ ഇപ്പോഴും നിൽക്കുന്നതായി അടുത്തിടെ വാർത്ത വന്നിരുന്നു (ആ വാർത്തയിലെ ചിത്രമാണിത് ) ===>


തൃപ്പൂണിത്തുറ പുതിയകാവ് പടിഞ്ഞാറെ വളവില്‍ തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിനോട് ചേര്‍ന്ന് കാനയ്ക്കു മുകളിൽ നടപ്പാതയായി ചരിത്ര സ്മാരകശിലയായ 'കൊതി'ക്കല്ലുപയോഗിച്ചത് വിവാദ വാർത്തയായത് മൂന്ന് നാല് വർഷങ്ങൾക്ക് മുൻപാണ്. 





























ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Friday, 24 December 2021

പേജർ - അകാലത്തിൽ വീണു പോയ പോരാളി

സൂപ്പർ ഹിറ്റ് സിനിമ "പുഷ്പ'യിൽ ചതുരാകൃതിയുള്ള ഒരു ഉപകരമുപയോഗിച്ച് ഒരു മെസ്സേജ് അയക്കുന്നത് കാണിക്കുന്നുണ്ട്. “പേജർ” എന്ന ഉപകരണത്തെക്കുറിച്ച് ഇപ്പോൾ അധികമാർക്കും ഓർമ്മയുണ്ടാകാൻ വഴിയില്ല; പുതിയ തലമുറയിലെ ആളുകൾ "പേജർ: കണ്ടിട്ട് പോലുമുണ്ടാകാൻ സാധ്യതയില്ല. പേറിനെക്കുറിച്ചാണ് ഈ കുറിപ്പ്....


ടെക്സ്റ്റ് സന്ദേശങ്ങൾ സ്വീകരിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന വയർലെസ് ടെലികമ്മ്യൂണിക്കേഷൻ ഉപകരണമാണ് പേജർ. ബീപ്പർ, പോക്കറ്റ് ബെൽ എന്നീ പേരുകളും ഇതിനുണ്ടായിരുന്നു. 1950-കളിൽ ഇത് വികസിപ്പിക്കപ്പെടുന്നത്. 1980-കളിലാണ് ഇത് വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്. 


1990-കളുടെ പകുതിയിലാണ് ഇന്ത്യയിൽ പേജർ സർവീസ് ആരംഭിച്ചത്. ലാൻഡ് ഫോണിന്റെയും മൊബൈൽ ഫോണിന്റെയും ഇടക്കുള്ള കാലഘട്ടത്തിലെ ഏറെക്കുറെ ആഡംബരമെന്ന് തന്നെ വിശേഷിപ്പിക്കാമായിരുന്ന ഉപകരണമായിരുന്നു പേജർ. ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന പേജറിൽ വൺ-വേ സന്ദേശങ്ങൾ മാത്രമേ
സ്വീകരിക്കാൻ സാധിക്കുമായിരുന്നുള്ളൂ. അക്കങ്ങൾ മാത്രം അയക്കാൻ പറ്റുന്ന ന്യൂമെറിക് പേജറുകളും അക്ഷരങ്ങളും അക്കങ്ങളും അയക്കാൻ പറ്റിയ ആൽഫ ന്യൂമെറിക് പേജറുകളും ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്നു. മോട്ടൊറോള, BPL, മൊബിലിങ്ക്, USHA ഒക്കെയായിരുന്നു ഇന്ത്യയിലെ പ്രധാന പേജർ ഓപ്പറേറ്റർമാർ.

അക്കാലത്ത് പേജർ വിലയും സർവീസ് ചാർജ്ജും കണക്കിലെടുത്താൽ അത് ഉപയോഗിക്കുന്നത് വളരെ പണച്ചിലവുള്ള കാര്യമായിരുന്നു. എന്നാൽപ്പോലും മൊബൈൽ സർവീസിന്റെ ആദ്യകാലത്തെ അതുപയോഗിക്കുന്നതിന്റെ ചെലവുമായി തട്ടിച്ചു നോക്കുമ്പോൾ പേജർ ലാഭകരമായിരുന്നതിനാൽ കുറച്ചു കാലം കൂടി പേജർ പിടിച്ചു നിന്നു. പിന്നീട് സെൽ‌ഫോണുകളും സ്മാർട്ട്‌ഫോണുകളും വ്യാപകവും ചിലവ് കുറഞ്ഞതുമായതോടെ സ്വാഭാവികമായും പേജർ‌ സർവീസുകൾ ഇല്ലാതായി. പല പേജർ ഓപ്പറേറ്റർമാരും സെല്ലുലാർ ഫോൺ സർവീസിലേക്ക് മാറുന്നതും കാണാനായി. ഹോബിയിസ്റ്റുകളുടെ വ്യക്തിതിഗത ശേഖരത്തിൽ ഇപ്പോൾ പേജറുകൾ കാണാം. 

1999-ൽ പുറത്തിറങ്ങിയ Haseena Maan Jaayegi എന്ന ബോളിവുഡ് ചിത്രത്തിലെ ഒരു ഗാനത്തിൽ പരാമർശിക്കുന്ന Sorry mobile nahi, Lele tu pager number എന്ന വരിയിലെ പേജർ പോസ്റ്റിൽ പ്രതിപാദിക്കുന്ന അതേ കഥാപാത്രമാണ്.

ചുരുക്കത്തിൽ മൊബൈൽ ഫോൺ കൊടുങ്കാറ്റിൽ പെട്ട് അകാല ചരമടഞ്ഞു പോയ കമ്യൂണിക്കേഷൻ ഗാഡ്ജെറ്റാണ് പേജർ !!  

(ചിത്രത്തിലെ പേജർ എന്റെ കളക്ഷനിൽ ഉള്ളതാണ്)

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Saturday, 20 November 2021

ചുരുളി @ OTT യും തെറി കേട്ട് കുരു പൊട്ടിയ മലയാളിയും...


"ചുരുളി" കണ്ടില്ല; അതിലെ കുറെ വീഡിയോ ക്ലിപ്പുകൾ വാട്ട്സ് ആപ്പിൽ വന്നത് കാണുകയും കേൾക്കുകയും ചെയ്തു. സോഷ്യൽ മീഡിയ വാളുകളിൽ സദാചാരക്കുരുക്കൾ പൊട്ടിക്കാൻ പോന്ന വിവിധ തെറികളുടെ സമ്പന്നത നിറഞ്ഞു നിൽക്കുന്ന ക്ലിപ്പുകളാണ് കണ്ടതെല്ലാം. ഇന്നലെ മുതൽ സോഷ്യൽ മീഡിയ ഹാൻഡിലുകളിലെ പ്രധാന ചർച്ചാ വിഷയം ചുരുളിയും അതിലെ തെറിയുമാണ്.

നിത്യജീവിത വ്യവഹാരത്തിനിടയിൽ ചുരുളിയിൽ ഉള്ളത് പോലെ തെറി പറയുന്നവർ ഒരു പക്ഷെ അപൂർവ്വമായിരിക്കും; പക്ഷെ ചില പ്രത്യേക ഇടങ്ങളിലോ പ്രകോപനങ്ങളിൽ പ്രതികരിക്കുമ്പോഴോ രോഷത്തോടെ സംസാരിക്കുമ്പോഴോ ഈ ഭാഷ ഉപയോഗിക്കപ്പെടുന്നത് ഒട്ടുമേ അപൂർവ്വമല്ല. പത്തിരുപത് കൊല്ലം മുൻപ് തൃശൂർ ശക്തൻ മാർക്കറ്റിലോ അങ്കമാലി ഇറച്ചിച്ചന്തയിലോ കേരളത്തിലെ ചില മീൻ ചന്തകളിലോ ഒക്കെ ഈ രീതി ഭാഷണങ്ങൾ തീരെ അപൂർവ്വമായിരുന്നില്ല; ഇപ്പോഴത്തെ സ്ഥിതി എനിക്കത്ര നിശ്ചയം പോരാ. നാട്ടിൻപുറങ്ങളിലെ ചില അതിർത്തിത്തർക്കങ്ങളും റോഡപകടങ്ങളെ തുടർന്നുള്ള തർക്കങ്ങളും ഈ ലെവലിൽ പോകുന്നത് പല വട്ടം കേട്ടിട്ടുണ്ട്. ഈയടുത്ത് ഗായത്രി സുരേഷ് എന്ന സിനിമ നടി സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടതിനെത്തുടർന്നുണ്ടായ തർക്കത്തിലും ഇജ്ജാതി വാമൊഴി വഴക്കങ്ങളുടെ നിർലോഭമായ പ്രയോഗങ്ങൾ ഉണ്ടായിരുന്നു. നമ്മുടെ പൊതുരംഗത്ത് പ്രവർത്തിക്കുന്ന ചിലരും ഓൺലൈൻ വാർത്താ പോർട്ടലുകളിൽ പ്രത്യക്ഷപ്പെടുന്ന ചിലരും ഇത്തരം ഭാഷയിൽ സംസാരിക്കുന്നത് നമ്മൾ എത്ര വട്ടം കേട്ടിരിക്കുന്നു. ഏതെങ്കിലും മതത്തെ (അതിപ്പോ ഒരു പ്രത്യേക മതം എന്നൊന്നുമില്ല) വിമർശിക്കുന്ന എന്തെങ്കിലും സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌താൽ അതിനു കീഴെ, ദൈവത്തിന് വേണ്ടി നിലകൊള്ളുന്ന ചില "പരിശുദ്ധാത്മാക്കൾ" വന്ന് എഴുതി വിടുന്ന ചില ഭാഷകൾക്ക് മുന്നിൽ ഇതൊക്കെ എന്ത്..!!???
ഒരു വിഷയമോ സന്ദർഭമോ സിനിമയിൽ ആവിഷ്കരിക്കുമ്പോൾ തെറി പ്രയോഗങ്ങൾ അങ്ങനെ തന്നെ ചിത്രീകരിക്കുകയും കേൾപ്പിക്കുകയും ചെയ്യണമോ വേണ്ടയോ എന്നത് അതിന്റെ ശില്പികളുടെ തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തിൽപ്പെടുന്ന കാര്യമാണ്. അഥവാ അപ്രകാരം പ്രദർശിപ്പിക്കാൻ തീരുമാനിച്ചാൽ, നിയമത്തിനുള്ളിൽ നിന്ന് പ്രവർത്തിക്കുമ്പോൾ അവർക്കാകെ ചെയ്യാൻ പറ്റുന്നത് നിയമപ്രകാരമുള്ള മുന്നറിയിപ്പുകൾ നൽകുക എന്നതാണ്. ചുരുളിയുടെ ശില്പികൾ അത് കൃത്യമായി നൽകിയിട്ടുണ്ടെന്നാണ് എനിക്ക് മനസിലായത്.
പെയിന്റ് അടിച്ചിട്ടുണ്ട്; തൊട്ട് നോക്കരുത് എന്ന് എഴുതി വച്ചിരിരിക്കുന്നിടത് തൊട്ടു നോക്കുകയും നോ പാർക്കിംഗ് ബോർഡിനടിയിൽ തന്നെ പാർക്ക് ചെയ്യുകയും റോഡ് കാലിയാണെന്ന ന്യായത്തിൽ റെഡ് സിഗ്നലിൽ വണ്ടി മുന്നോട്ടെടുക്കുകയും പുഷ് എന്നെഴുതി വച്ചിരിക്കുന്ന വാതിലിന്റെ ഹാൻഡിൽ ഒന്നെങ്കിലും പുൾ ചെയ്യുകയും ഒക്കെ നിത്യം ചെയ്യുന്ന നമ്മൾക്കെന്ത് A within Circle & 18+ നോട്ടിഫിക്കേഷൻ...ല്ലേ !!???

ആരൊക്കെയോ ചുരുളിയിലെ തെറി പ്രയോഗത്തിനെതിരെ പരാതിയുമായി പോലീസിനെയും കോടതിയെയും സമീപിച്ചു എന്നാണ് കേട്ടത്. എന്റെ നോട്ടത്തിൽ കോടതിയും പോലീസും ഇതിൽ ഇടപെടാനോ ഇതിനെതിരെ ഒരു നിലപാടെടുക്കാനോ സാധ്യത കാണുന്നില്ല.

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday, 18 November 2021

No More Shadows: A Pledge for Our Children









Little eyes so bright and new,

Hearts so pure, and spirits true.

Like tiny flowers, soft and small,

Trusting hands, ready for all.

A child is soft, with smiling face,

They trust the world, they laugh, they play.


They do not know of dark and fright,

Just sunny days and happy light.

Innocent hearts don’t understand,

How evil hands can hurt and plan.

A cruel shadow, hard to name,

Sets their tender souls aflame.


A trust broken, a smile undone,

Before their little lives have run.

A wound inflicted, deep inside,

Where pain and fear now try to hide.

Their happy dreams begin to fade,

By grown-up cruelties, sadly made.


We must stand tall, with hearts so clear,

To wipe away each child's tear.

Stop this crime, stand up and shout,

Let not one child live with doubt.

Their body is not yours to own,

Leave them, let them grow alone.


Zero tolerance, our firm stand,

Protecting every child in the land.

Strict punishment, quick and sure,

To keep our little ones secure.

Let law be strong, no more delay,

Let abusers face the fire, without a say.


Let every child be safe and free,

From this cruel evil, wild to see.

Let justice shine, and good remain,

To heal the hurt, and ease the pain.

We’ll guard them with care, and drive evil away,

Let children laugh, let childhood stay.

Poetic Reflections of a Crazy Soul

Wednesday, 17 November 2021

സാറാ ബാർട്ട്മാൻ; നൂറ്റാണ്ടുകൾ നീണ്ട മനുഷ്യാവകാശ ധ്വംസനത്തിന്റെയും സ്ത്രീവിരുദ്ധതയുടെയും ഇര

 

ഒരു വ്യക്തിയുടെ ജീവിതത്തിലുണ്ടായ ക്രൂരമായ യാതനകൾ വായിച്ചിട്ട്, അത് കൊണ്ട് മനസ്സ് ദിവസങ്ങളോളം അസ്വസ്ഥമായിപ്പോയി എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്നെനിക്കറിയില്ല. 1789-ൽ ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റേൺ കേപ്പിൽ ജനിച്ച സാറാ ബാർട്ട്മാൻ (Sarah Baartman) എന്ന കറുത്തവർഗ്ഗക്കാരിയാണ് ഒരു സാധാരണ മനുഷ്യന്റെ ഉള്ളുലക്കുന്ന യാതനതകൾക്ക് വിധേയയായ ആ സ്ത്രീ. രണ്ട് വയസ്സിൽ തന്റെ അമ്മയെയും നാല് വയസ്സിൽ അപ്പനെയും നഷ്‌ടമായ സാറ തീർത്തും അനാഥയായി. കാലിമേച്ചും കൃഷിചെയ്തും ജീവിച്ചു പോന്നിരുന്ന ഗുഹാവാസികളുടെ ഗോത്രത്തിലായിരുന്നു അവളുടെ ജന്മം. കൗമാരത്തിൽ തന്നെ ഒരു ഡ്രമ്മറുമായി അവളുടെ വിവാഹം കഴിഞ്ഞു. ആ ബന്ധത്തിൽ അവൾക്കൊരു കുട്ടിയുമുണ്ടായിരുന്നു. ആഫ്രിക്കയിൽ കോളനിവൽക്കരണം സംഭവിച്ചു കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. അധിനിവേശത്തിനിടയിൽ ഡച്ചുകാര്‍  കറുത്ത വര്‍ഗ്ഗക്കാരെ യാതൊരു ദയയുമില്ലാതെ കൊന്നു തള്ളിക്കൊണ്ടിരുന്നു. അതില്‍ അവളുടെ ഭര്‍ത്താവുമുൾപ്പെട്ടു. അയാൾ കൊല്ലപ്പെടുമ്പോള്‍ അവളുടെ  പ്രായം കേവലം 16 വയസ്സായിരുന്നു. ഭർത്താവിന്റെ മരണശേഷം ഉപജീവനമാർഗ്ഗം തേടി അവർ കേപ്ടൗണിലേക്ക് പോയി. അവിടെ അവൾ ഒരു വീട്ടിലെ വേലക്കാരിയുടെ തൊഴിൽ ചെയ്ത് ജീവിച്ചു വരികയായിരുന്നു.  

സാറ ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നാണ് സാറയുടെ ദുർവിധി ആരംഭിക്കുന്നത്. അതിന് കാരണമായതാകട്ടെ അവളുടെ ശരീരത്തിന്റെ ചില പ്രത്യേകതകളും. സാറയുടെ മുതലാളി പീറ്റർ സീസറുടെ വീട്ടിലേക്ക് ഒരു ദിവസം രണ്ട് അതിഥികൾ വന്നെത്തി. പീറ്ററിന്റെ സഹോദരൻ ഹെൻറിക്ക് സീസറും അയാളുടെ സുഹൃത്ത് വില്യം ഡൺലപ്പുമായിരുന്നു ആ അതിഥികൾ. സാറായുടെ ശരീരത്തിന്റെ ഒരു പ്രത്യേകതയിൽ അവരുടെ ദൃഷ്ടി പതിഞ്ഞു. അൽപ്പം വലിപ്പം കൂടിയ നിതംബമുള്ള ശരീരഘടനയായിരുന്നു പൊതുവെ സാറ ഉൾപ്പെടുന്ന ഖോയ്ഖോയ് ഗോത്രവർഗക്കാരുടെ സ്ത്രീകൾക്കുണ്ടായിരുന്നത്. എന്നാൽ സാറയാകട്ടെ അതിലുമേറെ നിതംബവളർച്ചയുള്ള വ്യക്തിയായിരുന്നു.  ആ നിതംബ വലിപ്പം കുറച്ച് അസാധാരണവും ഏവരാലും ശ്രദ്ധിക്കപ്പെടുന്ന രീതിയിലും ഉള്ളതായിരുന്നു. സത്യത്തിൽ, നിതംബത്തിൽ അസാധാരണമായി കൊഴുപ്പടിഞ്ഞ് വണ്ണം വെക്കുന്ന Steatopygia എന്ന മെഡിക്കൽ കണ്ടീഷൻ ആയിരുന്നു അത്.  

സാറയുടെ പ്രത്യേക ശരീരഘടനയിൽ ആകൃഷ്ടരായ അതിഥികൾ അവളെ ലണ്ടനിലെത്തിച്ച് പ്രദർശിപ്പിച്ച്  പണമുണ്ടാക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു. വിവിധങ്ങളായ പ്രദർശന വേദികൾക്ക് പ്രശസ്തമായിരുന്നു അക്കാലത്തെ ലണ്ടൻ നഗരം. ഏതെങ്കിലും ഒരു പ്രദർശനശാലയുടെ നടത്തിപ്പുകാരനോ ഉടമയോ ആയിരിക്കുക എന്നത് വലിയ ഒരു സാമൂഹിക ഔന്നത്യമായി കൊണ്ടാടപ്പെട്ടിരുന്ന കാലമായിരുന്നു അത്.

വായിച്ചു നോക്കിയാൽ സാറക്ക് എളുപ്പം മനസിലാവാത്ത വിധത്തിലുള്ള ഇംഗ്ലീഷ് ഭാഷയിൽ തയ്യാറാക്കപ്പെട്ട ഒരു കരാറിന്റെ ബലത്തിൽ അവർ സാറയെ ലണ്ടനിലെത്തിച്ചു. 1810-ൽ ആയിരുന്നു അത്. സാമാന്യം തടിച്ച നിതംബം എന്നത് അന്ന് സൗന്ദര്യത്തിന്റെ മാനദണ്ഡമായി കരുതിയിരുന്ന യൂറോപ്യർക്കിടയിൽ സാറയും അവളുടെ നിതംബവും ചൂടുള്ള വാർത്തയായി. ആഫ്രിക്കൻ വംശജരായ സ്ത്രീകൾക്ക് പൊതുവെയും ഖോയ്ഖോയ് ഗോത്രത്തിലെ സ്ത്രീകൾക്ക് പ്രത്യേകിച്ചും ഗുഹ്യാവയവമായ ലേബിയക്ക് സാധാരണയിൽ കവിഞ്ഞ നീളമുണ്ടെന്ന് അക്കാലത്തെ യൂറോപ്യന്മാർക്കിടയിൽ ഒരു വിശ്വാസമുണ്ടായിരുന്നു. പരിഹാസം കലർത്തി അവർ അത്തരം ലേബിയയെ "Hottentot apron" എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. സാറയുടെ അവയവങ്ങളെ ഉദ്ധരിച്ചു കൊണ്ടുള്ള പാട്ടുകളൊരുക്കി പ്രദർശന നടത്തിപ്പുകാർ കാണികളെ പ്രദർശനത്തിലേക്ക് മാടി വിളിച്ചു. അവളുടെ സ്ഥൂലനിതംബത്തിന്റെ ചിത്രങ്ങൾ ലണ്ടൻ നഗര ഭിത്തികളിൽ ഒരു ലജ്ജയുമില്ലാതെ സ്ഥാനം പിടിച്ചു. പക്ഷിത്തൂവലുകൾ പിടിപ്പിച്ച ഇറുകിയ വസ്ത്രങ്ങളണിയിച്ച് അർദ്ധനഗ്നനായി സാറയെ അവർ പ്രദർശനത്തിന് നിർത്തി. പ്രദർശനത്തിന് നിർത്തിയിരിക്കുന്ന ഒരു മൃഗത്തെയെന്നതു പോലെ ഇരുമ്പുകൂട്ടിലാക്കിയായിരുന്നു സാറയെ വേദിയിലേക്ക് വലിച്ചു കൊണ്ടു വന്നിരുന്നതത്രെ. “കൂട്ടിലടച്ച ആഫ്രിക്കൻ  ഇരുകാലി മൃഗം’ എന്നായിരുന്നു സാറയെ പ്രദര്ശിപ്പിച്ചിരുന്നതിന്റെ പരസ്യവാചകം. സാറയുടെ അർദ്ധ നഗ്ന ശരീരം കാണാൻ ഇംഗ്ലീഷുകാർ കൂട്ടമായെത്തി. വർണ്ണവെറിയും വംശവെറിയുമെല്ലാം കച്ചവടത്തിന് ഇന്ധനമാകുന്ന കാലവുമായിരുന്നു അത്. യൂറോപ്പിന്റെ വിവിധ  ഭാഗങ്ങളിൽ നിന്നുള്ള ആളുകളെ അവൾ ഹഠാദാകർഷിച്ചു. കറുത്ത ശരീരങ്ങൾ ഒന്ന് കാണാൻ പോലും അപൂർവ്വമായിരുന്ന യൂറോപ്പിൽ വേണ്ടത്ര നാണം പോലും മറക്കാനാവാതെ കൂട്ടിനുള്ളിൽ ഞെളിപിരി കൊള്ളുന്ന സാറയെ നുള്ളിയും പിച്ചിയും വെള്ളക്കാർ ക്രൂരമായ ആനന്ദം കണ്ടെത്തി. അതി സമ്പന്നരുടെ വീടുകളിലെ സ്വകാര്യ പ്രദർശനങ്ങളിലും സാറ എത്തിക്കപ്പെട്ടു കൊണ്ടിരുന്നു. നിറവും രൂപവും നോക്കി പരിഹസിക്കുന്ന പെൺകാണികളുടെ കാഴ്ച്ചവസ്‌തുവും ആൺ നേരമ്പോക്കുകളുടെ കളിപ്പാട്ടവുമായി സാറ മാറി.   അവളെ അവർ വളരെ ഹീനമായ വാക്കുകളിൽ "Hottentot Venus" എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. 

എന്നാൽ ഇതിനിടെ, അടിമത്വത്തിനെതിരെ ചില മുന്നേറ്റങ്ങൾ ബ്രിട്ടനിൽ  ശക്തിയാർജ്ജിച്ചു. അടിസ്ഥാന മനുഷ്യാവകാശത്തെപ്പറ്റി ധാരണയുള്ള ഏതാനും പേരെങ്കിലും സാറ ബാർട്മാന്റെ അവകാശ നിഷേധത്തെ ചോദ്യം ചെയ്തു. എന്നാൽ, തന്നെ പ്രദർശനത്തിന് വയ്ക്കാൻ  സാറ സമ്മതം നൽകിയതായി പറയപ്പെടുന്ന സാക്ഷ്യപത്രം കാണിച്ച് പ്രദർശകനായ ഡൺലപ്പ് നിയമത്തിന്റെ കുരുക്കിൽ നിന്ന് വഴുതി മാറി. 1807-ൽ അടിമക്കച്ചവടം അവസാനിപ്പിച്ചു കൊണ്ടുള്ള നിയമം ലണ്ടനിൽ പ്രാബല്യത്തിൽ വന്നു. അതോടെ, പ്രദർശന സംഘാടകർ അവളേയും കൊണ്ട് ബ്രിട്ടണിലേക്കും അയർലന്റിലേക്കും പ്രദർശന യാത്രകൾ സംഘടിപ്പിച്ചു. പ്രദർശന ഷോകൾക്ക് വിലക്ക് വന്നേക്കാമെന്നതോടെ 1814-ൽ സീസർ, സാറയുമായി പാരീസിലേക്ക് പോയി. അവിടെ അവൾ മദ്യപാനശാലകളിലെ കസ്റ്റമേഴ്സ്സിനെ ആകർഷിക്കാൻ നിയോഗിതയായി. അയാൾ ഏറെക്കാലം അവളെ  ക്രൂരമായി ചൂഷണം ചെയ്ത് ധാരാളം സമ്പാദിച്ചുകൂട്ടി. ഒടുക്കം സീസർ അവളെ ഒരു മൃഗശാലക്കാരന് കൈമാറി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു പോയി. പ്രദർശനവസ്തു എന്ന നിലയിലുള്ള ജീവിതത്തിനിടെ ഏകാന്തതയും വിഷാദവും സാറയെ പിടികൂടി. ഇക്കാലയളവിൽ അവൾ നിർബന്ധിത വ്യഭിചാരത്തിനും ഇരയാക്കപ്പെട്ടതായി പറയപ്പെടുന്നു. ഇതെല്ലം  സാറയെ ഒരു നിത്യ മദ്യപാനിയാക്കി മാറ്റി.

വംശീയ ശാസ്ത്ര പഠനങ്ങളുടെ ഒരു തുടക്കകാലമായിരുന്നു അത്. അക്കാലത്ത് പഠനാവശ്യങ്ങൾക്കായി സാറയുടെ ശരീരഘടന വരച്ചെടുക്കാനും അവളുടെ പ്രത്യേകതകൾ പഠിക്കാനുമായി പല ശാസ്ത്രകാരന്മാരും അവളെ സമീപിച്ചു. എന്നാൽ അവരുടെ മുന്നിൽ തന്റെ നഗ്നത പ്രദർശിപ്പിക്കാൻ സാറ വിസമ്മതം പ്രകടിപ്പിച്ചു.  

1815 ഡിസംബർ 29-ന്, സാറ അവളുടെ ഇരുപത്തിയാറാം വയസിൽ, പാരീസിലെ ഒരു സ്റ്റേജ് ഷോക്കിടയിൽ  മരിച്ചു വീണു.

സാധാരണ ഒരു മനുഷ്യനെ സംബന്ധിച്ച് എല്ലാ ദുരിതങ്ങളിൽ നിന്നും വിടുതൽ നൽകുന്ന ഒന്നായിരിക്കും മരണം. സാറയുടെ കാര്യത്തിൽ മരിച്ചിട്ടും തീർന്നില്ലായിരുന്നു അവളുടെ ദുരിതപർവ്വം. ജീവിച്ചിരുന്നപ്പോളെന്ന പോലെ മരണശേഷവും അവൾക്ക് ഒരു പ്രദർശന വസ്തുവായി തുടരേണ്ടി വന്നു. സാറയുടെ നിതംബവും ഗുഹ്യഭാഗങ്ങളും തലച്ചോറും അസ്ഥികൂടവും ഫ്രാൻസിലെ മ്യൂസിയ (Museum of Man)-ത്തിൽ പ്രദർശനത്തിനു വെക്കപ്പെട്ടു. പ്ലാസ്റ്റർ ഓഫ് പാരീസിൽ തീർത്ത അവളുടെ ഒരു പൂർണ്ണകായ ശില്പവും അതിനോടൊപ്പം സ്ഥാപിക്കപ്പെട്ടു.

1940-കളോടെ സാറയുടെ ഭൗതികാവശിഷ്ടങ്ങൾ ജന്മനാട്ടിലേക്ക് തിരിച്ചു കൊണ്ടു വരണമെന്നുള്ള ആവശ്യങ്ങൾ ഉയരാൻ തുടങ്ങി. ഈ കാലയളവിൽ പുറത്തിറങ്ങിയ ചില സാഹിത്യ രചനകളും സാറയുടെ നീതിക്ക് വേണ്ടി ശബ്ദമുയർത്തുന്നതായിരുന്നു. 1994-ൽ നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായപ്പോൾ സാറയുടെ ഭൗതികാവശിഷ്ടങ്ങൾ സാറയുടെ ഭൗതിക ശരീരം വിട്ടുതരാൻ ഫ്രാൻസിനോട് ആവശ്യപ്പെട്ടു. ഫ്രഞ്ച് ദേശീയ അസംബ്ലിയിൽ നടന്ന നിരവധി ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷം 2002 മാർച്ച് ആറിന് ഫ്രാൻസ് ഈ അഭ്യർഥന അംഗീകരിച്ചു. ഒടുക്കം 2002 മെയ് 6-ന്, സർവ്വ വിധ നീതി നിഷേധങ്ങളുടെയും മനുഷ്യാവകാശലംഘനങ്ങളുടെയും ഇരയായി മരിച്ച സാറാ ബാർട്ട്മാന്റെ ഭൗതികാവശിഷ്ടങ്ങൾ സ്വന്തം ജന്മനാടായ Gamtoos Valley-യിൽ തിരിച്ചെത്തി. വളരെ ഉചിതമായ വരവേൽപ്പാണ് ആ തിരിച്ചുവരവിന് മണ്ടേല ഒരുക്കിയത്. 2002 ആഗസ്ത് 9-ന്, സമ്പൂർണ ഔദ്യോഗിക ബഹുമതികളോടെ, അവയെ ഹാർക്കി പട്ടണത്തിലെ വെർഗാസെറിംഗ്‌സ്‌കോപ്പിലെ കുന്നിൻ മുകളിൽ  അടക്കം ചെയ്തു.

1999-ൽ കേപ്ടൗണിൽ ആരംഭിച്ച, ഗാർഹിക പീഡനം അനുഭവിക്കുന്നവർക്കുള്ള അഭയ കേന്ദ്രത്തിന് സാർജി ബാർട്മാൻ സെന്റർ ഫോർ വിമൻ ആൻഡ് ചിൽഡ്രൻ എന്ന പേരാണ് കൊടുത്തത്. ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ ഓഫ്‌ഷോർ പ്രകൃതി സംരക്ഷണ കപ്പലിന്റെ പേരും സാറയെന്നാണ്. കേപ്ടൗൺ സർവകലാശാല ക്യാമ്പസിന്റെ മധ്യഭാഗത്തുള്ള ഹാളിന് സാറ ബാർട്മാൻ ഹാൾ എന്ന് പിൽക്കാലത്ത് പുനർനാമകരണം ചെയ്തു. ഒരു സാമൂഹ്യജീവി എന്ന നിലയിൽ മനുഷ്യൻ എത്ര മോശം മനോഭാവമുള്ളവർ ആയിരുന്നു എന്നും മനുഷ്യർ തമ്മിലുള്ള തുല്യത, ബഹുമാനം, ആധുനിക മനുഷ്യാവകാശങ്ങൾ എന്നിവയുടെ പ്രാധാന്യം എത്രത്തോളം പ്രധാനപ്പെട്ടതാണെന്നും ഓർമ്മിപ്പിക്കാൻ സാറാ ബാർട്ട്മാന്റെ കഥ സഹായിക്കട്ടെ.  

Wednesday, 13 October 2021

കോടതികളിലും നിയമവാഴ്ചയിലും ജനങ്ങൾക്ക് വിശ്വാസം കുറയുന്നില്ലേ !!???

മാധ്യമങ്ങളിൽ വായിച്ച ഒന്നോ രണ്ടോ  വാർത്തകളാണ് ചുവടെ: 

1. പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബലാത്സംഗം ചെയ്തയാളെ ജയിലിനകത്ത് വച്ച് കുത്തിക്കൊന്ന് സഹോദരന്‍ (ന്യൂ ഡൽഹി 01-07-2020),  ബലാൽസംഗക്കേസിൽ ജാമ്യം ലഭിച്ച് വീട്ടിലെത്തിയ പ്രതിയെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു (ജാർഖണ്ഡ് 02.07.2020). 

2. ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ ഇരയുടെ അച്ഛന്‍ വെട്ടിക്കൊന്നു. 2017-ൽ പൂനെയിൽ നടന്നതാണ്. 

2019 ഡിസംബറിലെ ആദ്യവെള്ളിയാഴ്ച രാജ്യം ഉണര്‍ന്നത് തെങ്കാനയില്‍ പോലീസ് "നീതി" നടപ്പാക്കിയ വാര്‍ത്ത കേട്ടാണ്. തെലങ്കാനയിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് കുറ്റാരോപിതരെയും പോലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചു എന്നായിരുന്നു ആ വാർത്ത. പോലീസിന്റെ വിശദീകരണം കേൾക്കുമ്പോഴേ ഫേക്ക് എൻകൗണ്ടർ ആണെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും തോന്നാവുന്ന ഈ സംഭവം എന്തുകൊണ്ടാണ് പൊതുജനങ്ങൾ മുൻപെങ്ങും ഇല്ലാത്ത വിധം ആഘോഷമാക്കുന്നത് ? തികച്ചും അസാധാരണമായൊരു സമയത്ത് കൂരിരുട്ടിന്റെ മറവില്‍ വിചാരണ പോലും നടക്കുന്നതിന് മുൻപേ നിരായുധരായ നാല് മനുഷ്യരെ വെടിവച്ചു കൊന്ന പോലീസുകാർക്ക് "നീതി നടപ്പാക്കിയവർ" എന്ന പേരിൽ ലഭിക്കുന്ന താരപരിവേഷം എന്തിന്റെ സൂചനയാണ് ?

വാളയാർ പീഡന-കൊലപാതക കേസിലെ വിധി വന്നപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്ന കഥ മഞ്ചേരിയിലെ ശങ്കരനാരായനെപ്പറ്റിയുള്ളതായിരുന്നു. കേവലം പതിമൂന്ന് വയസുള്ള  പൊന്നുമകളെ ബലാൽസംഗം ചെയ്ത് കൊന്ന അയല്‍ക്കാരൻ മുഹമ്മദ് കോയയെ വെടിവച്ചു കൊന്ന കേസിലെ പ്രതിയായിരുന്നു ശങ്കരനാരായണൻ; വെറുമൊരു സാധാരണക്കാരൻ. മഞ്ചേരി സെഷന്‍സ് കോടതി ജീവപര്യന്തം തടവ്‌ ശിക്ഷ വിധിച്ച ശങ്കരനാരായണനെ തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി വെറുതെ വിടുകയായിരുന്നു. 

നീതിപീഠങ്ങളെ ബഹുമാനപ്പെട്ട കോടതി എന്നും ന്യായാധിപന്മാരെ My Lord എന്നും ഇപ്പോഴും ഇവിടത്തെ പൗരൻ വിളിക്കുന്നത് നിയമപരമായ ബാധ്യത കൊണ്ടോ ഗതികേട് കൊണ്ടോ അല്ല സർ; ജുഡീഷ്യറിയിൽ അവർ ഇപ്പോഴും വിശ്വസിക്കുന്നത് കൊണ്ടാണ്. 

അർഹതപ്പെട്ട നീതി എത്രയും വേഗത്തിൽ ആനുപാതികമായ അളവിൽ ലഭിക്കുന്നതിന് വേണ്ടിയാണ് സാധാരണക്കാരായ ജനങ്ങള്‍ കോടതികളെ സമീപിക്കുന്നത്. എന്നാല്‍ കാലഹരണപ്പെട്ട ഇവിടുത്തെ നിയമസംവിധാനം മൂലം, കോടതി നടപടികളിൽ ഉണ്ടാകുന്ന കാലതാമസം ജനങ്ങളെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്. Justice Delayed is Justice Denied എന്ന തത്വമെടുത്താൽ ഈ നാട്ടിലെ നീതിനിഷേധങ്ങളും നീതി നിരാസങ്ങളും എണ്ണിയെടുക്കാനാവില്ല. കോടതികളുടെ വെക്കേഷൻ, പ്രവർത്തനസമയം ഇവയെല്ലാം പുനർനിശ്ചയിക്കേണ്ടിയിരിക്കുന്നു.  വളരുന്ന ജനസംഖ്യക്കും പെരുകുന്ന കുറ്റകൃത്യങ്ങൾക്കും അനുസൃതമായി കോടതി സൗകര്യങ്ങൾ വളരുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. ഇത്തരത്തിലുള്ള വിവിധ ഘടകങ്ങൾ ജുഡീഷ്യൽ നടപടിക്രമങ്ങൾക്കും കേസുകളുടെ തീർപ്പാക്കലിനും കാലതാമസം വരുത്തുന്നു. കേവലം നീതി വൈകുന്നത് മാത്രമല്ല, എത്ര വൈകിയായാലും നീതി നടപ്പാകുന്നുണ്ട് എന്ന് പൗരന് വിശ്വാസവും ബോധ്യവും പ്രത്യാശയും കുറയുന്നതു കൊണ്ട് കൂടിയാണ് ഇത്തരം "നീതി നടപ്പാക്കലുകളിൽ" ഒരു ജനത ഉന്മത്തരാകുന്നത്......

കുറ്റകൃത്യങ്ങളുടെ സ്വഭാവവും വൈവിധ്യവും അനുസരിച്ച് നിയമങ്ങളും ചട്ടങ്ങളും കാലാനുസൃതമായി മാറുന്നില്ല എന്നതും പൊതുജനത്തിന്റെ അസംതൃപ്തിയ്ക്ക് വലിയൊരളവിൽ കാരണമാകുന്നുണ്ട്. 

പലപ്പോഴും ക്രിമിനൽ കേസുകളിൽ സ്തോഭജനകമായ വസ്തുതകൾ, നിയമത്തിന്റെ വകുപ്പുകളുടെയും ഉപവകുപ്പുകളുടെയും കേവലസാങ്കേതികതയിൽ മാത്രം ഊന്നി നിന്ന് ചതുരവടിവിൽ, വ്യാഖ്യാനിക്കുന്ന "കഴിവേറിയ" ക്രിമിനൽ അഭിഭാഷകരുടെ മിടുക്കിന്റെ ഫലമായി, യാന്ത്രികമായ വിധികൾ വരുമ്പോൾ സാധാരണ പൗരന്മാർക്കുണ്ടാകുന്ന ആത്മനൊമ്പരവും നിരാശയും ചെറുതല്ല. സൗമ്യ കേസും ഗോവിന്ദചാമിയും പൊട്ടൻഷ്യൽ റേപ്പിസ്റ്റുകൾക്ക് താക്കീതാണോ പ്രോത്സാഹനമാണോ എന്ന് ഇവിടുത്തെ നീതിന്യായസംവിധാനങ്ങൾ മനസിരുത്തി ചിന്തിക്കുന്നത് നല്ലതാണ്. 

കോടതികൾ പുറപ്പെടുവിക്കേണ്ടത് വെറും വിധികൾ മാത്രമല്ല; വിശ്വാസമാണ്; നിയമവാഴ്ചയോടും നീതിപീഠത്തോടുമുള്ള സംശയമേതുമില്ലാത്ത സാധാരണ പൗരന്റെ വിശ്വാസം. മനുഷ്യ മനഃസാക്ഷിയെ വിറങ്ങലിപ്പിക്കുന്ന കൊലപാതകക്കേസുകളിൽപ്പോലും കൊടുക്കുന്ന ശിക്ഷകളുടെ കാഠിന്യമില്ലായ്മ വല്ലാത്തൊരു നിരാശയിലേക്കും അമർഷത്തിലേക്കുമാണ് സാധാരണക്കാരനെ തള്ളി വിടുന്നത്. മുൻ കാലങ്ങളിലെ സമാനതകളില്ലാത്ത കൊലപാതകക്കേസുകളിലെ പല പ്രതികളും രാഷ്ട്രീയദത്തമായ പ്രിവിലേജിന്റെ പേരിലും പരോളിന്റെ അനുകൂല്യത്തിലും നല്ലനടപ്പിന്റെ സൗജന്യത്തിലും ജയിലിലും പുറത്തുമായി സുഖവാസം നടത്തുന്ന ജനത്തിന് ധാർമ്മിക രോഷമുണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. 

ഓരോ പീഡനവാർത്ത കേൾക്കുമ്പോഴും അത്തരം പല കേസുകളിലെയും ശിക്ഷാവിധി കേൾക്കുമ്പോഴും അറിയാതെ പറഞ്ഞു പോകുന്ന ചിലതുണ്ട്....‘ശങ്കരനാരായണനായിരുന്നു ശരി’; 'തെലങ്കാന പോലീസിന് സല്യൂട്ട്" "പൂനെയിലെ അച്ഛനും ന്യൂ ഡൽഹിയിലെ ചേട്ടനും ജാർഖണ്ഡിലെ ജനങ്ങളും ചെയ്തത് നന്നായി' എന്നൊക്കെയാണത്. നിർഭയ, സൗമ്യ, ജിഷ, ദിശ, ഉന്നാവിലെ ബാലിക, മാധ്യമവാർത്തകളിൽ സ്ഥലപ്പേരിൽ മാത്രം അറിയപ്പെടാൻ വിധിക്കപ്പെട്ട എണ്ണമറ്റ സ്ത്രീകൾ... ഒരു മാറ്റവുമില്ലാതെ ഇരകളുടെ നിര നീളുമ്പോൾ പാടേ നിരാശ ബാധിച്ച ഒരു സമൂഹം, മനുഷ്യാവകാശം, ഭരണഘടനമൂല്യങ്ങൾ, നിയമവാഴ്ച മുതലായവയെ ഏതാനും നിമിഷത്തേക്കെങ്കിലും തമസ്കരിച്ചിട്ട് ഇങ്ങനെയെങ്കിലും നീതി നടപ്പായി എന്ന ആശ്വാസത്തിൽ കയ്യടിക്കുമ്പോഴും, ഇങ്ങനയേ ഇവിടെ നീതി നടപ്പാകുന്നുള്ളല്ലോ എന്ന ഗതികേട് നമ്മെ എത്ര കണ്ട് ലജ്ജിപ്പിക്കണം. ശങ്കരനാരായണൻ എന്ന സാധാരക്കാരണക്കാരനും തെലങ്കാന പോലീസും ഒരു പോലെ വാഴ്ത്തപ്പെടുമ്പോൾ നിയമവാഴ്ചയുടെ ഭാവിയെപ്പറ്റിയുള്ള ഭീതിയും എന്നിൽ നിറയുന്നു. 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Tuesday, 12 October 2021

ഒരേയൊരു നെടുമുടി...

 

ആലപ്പുഴ നെടുമുടിക്കാരൻ കേശവൻ വേണുഗോപാൽ എന്ന കലാകാരനെ മലയാള സിനിമ ആസ്വാദകർക്ക് മനസിലാക്കാൻ പേര് അത്രയും നീട്ടി പറയേണ്ട കാര്യമില്ല; ചുമ്മാ നെടുമുടി എന്ന് പറഞ്ഞാൽത്തന്നെ ആളെ തിരിച്ചറിയാത്തവർ ചുരുക്കമായിരിക്കും.ഒരു ജേർണലിസ്റ്റ് ആയി തൊഴിൽ ചെയ്തതിന് പുറമെ നടനെന്ന നിലയിൽ അയത്നലളിതവും സമാനതകളില്ലാത്തതുമായ ഭാവപ്പകർച്ചകളും പകർന്നാട്ടങ്ങളും നടത്തിയ  ഈ പ്രതിഭാധനൻ നാടകം, സീരിയൽ, കഥയെഴുത്ത്, സംവിധാനം, സംഗീതം എന്ന് തുടങ്ങി കൈവയ്ക്കാത്ത കലാ മേഖലകൾ ചുരുക്കം. 

രണ്ടാഴ്ചക്ക് മുൻപാണ് "ആണും പെണ്ണും" എന്ന ആന്തോളജി സിനിമ കണ്ടത്; അതിലും ഇദ്ദേഹം ചെയ്ത കഥാപാത്രം പതിവ് പോലെ കിടിലം ആയിരുന്നു. ഞായറാഴ്ചയാണ് ഡോക്ടർ പശുപതിയിലെ കോമഡി സീനുകൾ ഇരുന്നു കണ്ടത്; അതിലെ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണിക്കണ്ണൻ നായർ എന്നും പ്രിയപ്പെട്ട കഥാപാത്രമായിരുന്നു. പിന്നെ ധിം തരികിട തോമിലെ കീരിക്കാടൻ ചെല്ലപ്പൻ പിള്ള, ചിത്രത്തിലെ കൈമൾ, വീണ്ടും ചില വീട്ടുകാര്യങ്ങളിലെ അരവിന്ദൻ, കള്ളൻ പവിത്രനിലെ പവിത്രൻ, ചമ്പക്കുളം തച്ചനിലെ കുട്ടിരാമൻ, ആലോലത്തിലെ തമ്പുരാൻ, തേന്മാവിൻകൊമ്പത്തിലെ ശ്രീകൃഷ്ണൻ, അപ്പുവിലെ ചാണ്ടിക്കുഞ്ഞാശാൻ, ഒരു സെക്കൻഡ് ക്‌ളാസ് യാത്രയിലെ നാരായണൻ മേസ്ത്രി, പൂച്ചക്കൊരു മൂക്കൂത്തിയിലെ രാവുണ്ണി മേനോൻ, ബെസ്റ്റ് ആക്റ്ററിലെ ഡെൻവർ ആശാൻ, .... അങ്ങനെയങ്ങനെ ഇഷ്ടമുള്ള കഥാപാത്രങ്ങൾ എഴുതാൻ തുടങ്ങിയാൽ ഇവിടെയൊന്നും തീരില്ല.

യഥാർത്ഥ ജീവിതത്തിലിപ്പോൾ വാർദ്ധക്യത്തിൽ എത്തിയെങ്കിലും മലയാള സിനിമയിൽ ശ്രദ്ധേയമായ വൃദ്ധവേഷങ്ങൾ അതിഭാവുകത്വമോ കൃത്രിമത്വമോ ഇല്ലാതെ അവതരിപ്പിച്ച് ഫലിപ്പിച്ചത് നെടുമുടിയുടെ യൗവനത്തിലും മധ്യവയസിലുമായിരുന്നു. സംഗീതവും കവിതയും അവതരിപ്പിക്കുന്ന രംഗങ്ങളിൽ ചുണ്ടുകൾക്കൊപ്പം വിരലുകളും ശരീരവുമൊക്കെ അഭിനയിക്കുന്ന കാഴ്ച വിസ്മയിപ്പിക്കുന്നതാണ്. അച്ഛനായും മുത്തച്ഛനായും ഏട്ടനായുമൊക്കെ പല വട്ടം മരിച്ചപ്പോഴും അനുവാചകനെന്ന നിലയിൽ കണ്ണ് നനയിപ്പിച്ച നിങ്ങൾ ഇനി പുതിയ വേഷപ്പകർച്ചകൾ സമ്മാനിച്ച് ഇനി വെള്ളിത്തിരയിൽ വരില്ലല്ലോ എന്നോർക്കുമ്പോൾ മനസ്സിലെവിടെയോ ഒരു വിങ്ങൽ...

പ്രിയ നെടുമുടിക്ക് ആദരാഞ്ജലികൾ...