ഞാൻ വെറും പോഴൻ

Tuesday 29 October 2019

കുഴൽക്കിണറുകൾ എന്ന മരണക്കെണികൾ; സൂക്ഷിച്ചാൽ ദുഖിക്കേണ്ട

തിരുച്ചിറപ്പള്ളിയിൽ ഒരു രണ്ടര വയസ്സുകാരൻ പയ്യൻ  ഉപയോഗ ശൂന്യമായ കുഴൽക്കിണറിൽ വീണിട്ട് ദിവസങ്ങൾ പിന്നിടുന്നു. സുരക്ഷാ വിദഗ്ദ്ധർ കുട്ടിയെ പുറത്തെടുക്കുന്നതിന് അക്ഷീണം കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ശ്രമങ്ങൾ ഫലപ്രാപ്തിയിൽ എത്തുമെന്നും ആ കുഞ്ഞ് ജീവനോടെ പുറത്തെത്തുമെന്നും പ്രത്യാശിക്കുന്നു. ഇന്ത്യയിൽ കുട്ടികൾ ഉപയോഗ ശൂന്യമായ കുഴൽക്കിണറിൽ വീഴുന്നത് ഇതാദ്യമല്ല; അതൊരു അപൂർവ്വ സംഭവവും അല്ല. ഓരോ വർഷവും ഒന്നിലേറെ പ്രാവശ്യം ഇത്തരം വാർത്തകൾ മാധ്യമശ്രദ്ധ നേടാറുണ്ട്. നിസ്സാരമായി ഒരു ചുറ്റുമതിലോ ബലമുള്ള സ്‌ലാബോ കമ്പി വലയോ ഉപയോഗിച്ചാൽ ഒഴിവാക്കാവുന്ന അപകടമാണ് ഇത്. 

കുഴൽക്കിണറുകൾ കുഴിക്കുന്നതും മൂടുന്നതും ഉപയോഗശൂന്യമായവ അപകടഹേതുവാകാതെ സൂക്ഷിക്കുന്നതും സംബന്ധിച്ച് എന്തെങ്കിലും നിയമങ്ങൾ ഉണ്ടോ എന്ന് എനിക്ക് അറിവില്ല. നിയമം പഠിച്ചവരോട് ചോദിച്ചപ്പോൾ അറിഞ്ഞതനുസരിച്ച്, ഇക്കാര്യത്തിൽ ഒരു പ്രത്യേക നിയമമൊന്നുമില്ല. പക്ഷെ, കാലാകാലങ്ങളിൽ നടന്ന ചില അപകടങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന/ലോക്കൽ സർക്കാരുകൾ പബ്ലിക് സേഫ്റ്റി നിയമത്തിന്റെ ഭാഗമായി പുറപ്പെടുവിച്ചിട്ടുള്ള നിയമപരമായ ഉത്തരവുകൾ നിലവിലുണ്ട്. തമിഴ്‌നാട്ടിൽ ഈ സംഭവത്തോടെ റവന്യു വകുപ്പ് പുതിയ ഉത്തരവും കഴിഞ്ഞ ദിവസം ഇറക്കിയിട്ടുണ്ട്. പക്ഷെ, മറ്റേത് ഉത്തരവുകളും പോലെ ഇതൊന്നും കാര്യക്ഷമമായി പാലിക്കപ്പെടുന്നില്ല എന്ന് വേണം മനസിലാക്കാൻ. താഴെ പറയുന്ന നിബന്ധനകൾ നിയമം മൂലം നിർബന്ധമാക്കിയാൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാവുന്നതല്ലേ.... 

1. കുഴൽക്കിണർ കുത്തണമെങ്കിൽ ഏതെങ്കിലും ഉത്തരവാദിത്തപ്പെട്ട സർക്കാർ വകുപ്പുകളുടെ രേഖാ മൂലമുള്ള അനുമതി വേണം.

2. കുഴൽക്കിണർ പണി കഴിഞ്ഞാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കിണർ പരിശോധിച്ച് ഉപയോഗയോഗ്യതാ സർട്ടിഫിക്കറ്റ് കൊടുക്കണം 

3. കുഴൽക്കിണർ പണി കഴിയുമ്പോൾ, അത് ഉപയോഗയോഗ്യമല്ലെങ്കിൽ അത് മൂടിക്കളഞ്ഞു എന്നോ അല്ലെങ്കിൽ  ഉപയോഗയോഗ്യമായ കിണർ കൃത്യമായി നിർവചിക്കപ്പെട്ട നിലവാരത്തിലുള്ള ചുറ്റുമതിലോ ബലമുള്ള സ്‌ലാബോ കമ്പി വലയോ ഉപയോഗിച്ച് അതിന്റെ വായ് ഭാഗം കവർ ചെയ്യപ്പെട്ടിട്ടുണ്ടെന്ന്, ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഉറപ്പ് വരുത്തണം. 

4. മേൽ കാര്യങ്ങൾ ഉറപ്പു വരുത്തുന്നതിലേക്കായി, കുഴൽ കിണർ കുത്തുന്നതിന് അനുമതി ലഭിക്കാൻ നിസാരമല്ലാത്ത ഒരു സെക്ക്യൂരിറ്റി തുകയും റീഫൻഡബിൾ ഓൺ സാറ്റിസ്സ്ഫാക്ടറി കോംപ്ലയൻസ് അടിസ്ഥാനത്തിൽ സർക്കാർ കളക്റ്റ് ചെയ്യണം.

5. ഈ നിബന്ധനകൾ പാലിക്കാതെ നിർമ്മിക്കുകയോ ഉപയോഗശൂന്യമായ കിണർ ഉത്തരവാദിത്തമില്ലാതെ തുറന്നിടുകയോ ചെയ്യുവന്നവരെ മാതൃകാപരമായി ശിക്ഷിക്കാനും നിയമത്തിൽ വ്യവസ്ഥ കൊണ്ട് വരണം. 

ഇത്രയും എന്റെ ലോജിക്കൽ ചിന്തയിൽ നിന്ന് വന്നതാണ്.  ഇതൊരു കാരണവശാലും സമഗ്രമായ നിർദ്ദേശങ്ങൾ അല്ല; പക്ഷെ ഒരു ചിന്തയ്ക്ക് തുടക്കം കുറിക്കാൻ പോന്നവയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഉത്തരവാദിത്തപ്പെട്ട അധികാരികൾ ഇക്കാര്യത്തിലേക്ക് വേണ്ട ശ്രദ്ധ ചെലുത്തുമെന്ന് പ്രത്യാശിക്കുന്നു. 

കവി മധുസൂദനൻ നായരുടെ "നാറാണത്തു ഭ്രാന്തൻ" എന്ന കവിതയുടെ ഭാരതവാക്യം പോലെ, മേല്പറഞ്ഞതൊക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്‌നമാണെന്ന്‌ അറിയാവുന്നത് കൊണ്ട് പ്രിയപ്പെട്ട മുതിർന്നവർ ഒരു കാര്യം ഉറപ്പാക്കണം; കുട്ടികൾ കളിയ്ക്കാൻ പോകുന്ന സ്ഥലങ്ങളിൽ തുറന്ന് കിടക്കുന്ന കിണറുകളോ കുഴൽക്കിണറുകളോ ഇല്ലെന്ന് ഉറപ്പു വരുത്തണം; അത്തരം അപകടസാധ്യതകൾ ഉണ്ടെന്ന് അറിയാമെങ്കിൽ അവയുടെ അടുത്തേക്ക് കുട്ടികൾ ചെല്ലാതെ സൂക്ഷിക്കണം; സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നാണല്ലോ... 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

(ചിത്രം നെറ്റിൽ നിന്ന് അനുവാദമില്ലാതെ എടുത്തതാണ്; അതിന്റെ കോപ്പിറൈറ്റ് ഹോൾഡർ കേസ് കൊടുക്കരുത്; ഈ എഴുത്തിൽ നിന്ന് എനിക്ക് ഒരു വരുമാനവും കിട്ടുന്നില്ല )

2 comments: