ഞാൻ വെറും പോഴൻ

Tuesday 2 June 2020

കേരള കത്തോലിക്കാ സ്വയം തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു....

കേരളത്തിലെ കത്തോലിക്കാ സഭയിലെ അംഗങ്ങളും പൊതുസമൂഹവും ചില വാർത്തകൾ കണ്ടതിന്റെയും കേട്ടതിന്റെയും ഞെട്ടലിൽ നിന്ന് വിമുക്തരായിട്ടില്ല. മലങ്കര കത്തോലിക്കാ വിഭാഗത്തിന്റെ തിരുവല്ല രൂപതയിലെ പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ്‌ കോൺവെന്റിന്റെ പ്രധാന കെട്ടിടത്തോട് ചേര്‍ന്നുള്ള കിണറ്റിൽ വീണ് ദിവ്യ പി ജോണ്‍ (21) എന്ന സന്യാസാർത്ഥിനി മരണമടഞ്ഞ വാർത്തയാണ് അതിലൊന്ന്. ഇടുക്കി കട്ടപ്പനയിലെ ഒരു പള്ളിയിലെ വികാരിയും സഭയിലെ പ്രമുഖനുമായിരുന്ന ഒരു മുതിർന്ന വൈദികനും ഒരു കുടുംബിനിയുമായി നടന്ന ലൈംഗികലീലകളുടെ വീഡിയോയും ഫോട്ടോകളും ചോർന്ന വാർത്തയാണ് മറ്റൊന്ന്. ഈ വൈദികൻ ബിഷപ്പ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന ആളാണെന്നും പറയപ്പെടുന്നു. മലബാറിൽ കാരക്കമലയിൽ ഇടവകവികാരിയും ഒരു കന്യാസ്ത്രീയും ശാരീരികവേഴ്ചയിൽ ഏർപ്പെടുന്നത് കണ്ടു എന്നും അതിന്റെ പേരിൽ വികാരി തന്നെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചു എന്നുമുള്ള വെളിപ്പെടുത്തലുമായി വന്നത് മറ്റൊരു കന്യാസ്ത്രീ തന്നെ ആണ്. 

ഇതിന്റെ ഒക്കെ പിന്നിലെ സത്യാവസ്ഥയും യഥാർത്ഥ വസ്തുതകളും ആരോപിതർക്കും ദൈവം തമ്പുരാനും മാത്രമേ അറിയൂ. അതെന്ത് തന്നെയായാലും, സഭയിലോ കന്യാസ്ത്രീമഠങ്ങളിലോ സഭയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലോ ഉണ്ടാകുന്ന സാധാരണമല്ലാത്ത ഒരു സംഭവം പോലും ക്രൈമാണെന്നും മരണം ഒരു കൊലപാതകമാണെന്നും അച്ചന്മാരും കന്യാസ്ത്രികളും ബ്രഹ്മചര്യവ്രതം തെറ്റിക്കുന്നത് അസാധാരണമല്ലെന്നും എളുപ്പത്തിൽ ചിന്തിക്കുന്ന നിലയിൽ വിശ്വാസികളും പൊതുസമൂഹവും എത്തി എന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്. സഭ എന്ന എസ്റ്റാബ്ലിഷ്‌മെന്റിനെ സംബന്ധിച്ച് ആപൽക്കരവും സഭയിലെ അംഗങ്ങൾ എന്ന നിലക്ക് വിശ്വാസികൾക്ക് ഏറെ അപമാനകരവും ആയ "വിശ്വാസ്യതാ നഷ്ടം" (Credibility Loss) എന്ന ഈ ദയനീയാവസ്ഥ ഒരു സുപ്രഭാതത്തിൽ പൊടുന്നനെ വന്നു ഭവിച്ചതല്ല; മറിച്ച് കാലാകാലങ്ങളായി സഭാനേതൃത്വത്തിൽ ഇരുന്നവരും അവരോട് ഒട്ടി നിന്നവരും മറ്റു ചില അഭ്യുദയകാംക്ഷികളും എല്ലാം തോളോട് തോൾ ചേർന്ന് അത്യദ്ധ്വാനം ചെയ്‌ത്‌ ആർജ്ജിച്ചെടുത്തതാണെന്ന് ഇതെന്ന് പറയേണ്ടി വരും.

പതിറ്റാണ്ടുകളുടെ ചരിത്രമുള്ള ലൈംഗികാരോപണങ്ങൾ, അസ്വാഭാവിക മരണങ്ങൾ, സാമ്പത്തികക്രമക്കേടുകൾ തുടങ്ങി അനവധി ക്രിമിനൽ കേസുകളിലെ അട്ടിമറികളുടെയും തേച്ചുമായ്ക്കലുകളുടെയും മൂടിവയ്ക്കലുകളുടെയും കഥകൾ കേട്ട് ബോധ്യത്തിലെത്തിയ സാധാരണക്കാർ, ഉന്നയിക്കപ്പെടുന്ന ഏത് ആരോപണവും വഴിയേ പോകുന്ന ഏത് അപവാദവും സത്യമാണെന്ന് ധരിച്ചു പോകുന്നതിനെ എങ്ങനെ കുറ്റപ്പെടുത്താനാകും. ഓരോ കേസ് വരുമ്പോഴും സഭയുടെ പേരിലും സഭക്കെന്ന പേരിലും ന്യായീകരണത്തൊഴിലുമായി ഇറങ്ങുന്നവരിൽ ഭൂരിഭാഗത്തിനും ഒരു ക്രെഡിബിലിറ്റിയും ഉണ്ടാകാറില്ലെന്ന് മാത്രമല്ല അവരിൽ പലരും ക്രിമിനൽ ആരോപണങ്ങളും കേസുകളും നേരിടുന്നവർ പോലുമാകാറുണ്ട്. സഭക്ക് വേണ്ടി അവർ കേട്ടാലറക്കുന്ന തെറികളും പുലയാട്ടുകളുമാണ് പബ്ലിക്ക് വാളുകളിൽ പോലും കുറിച്ച് വക്കുന്നത്. ഈ വക തെറിയഭിഷേകത്തിന് അച്ചന്മാരും ധ്യാനഗുരുക്കളുടെ വലംകൈയായി പ്രവർത്തിക്കുന്ന മാന്യദേഹങ്ങളും ഒക്കെ ഉണ്ടെന്നതാണ് കൂടുതൽ ലജ്ജാകരം. ആരോപണങ്ങൾ ഉയരാൻ ഉണ്ടായ കാരണം അന്വേഷിച്ച് അതിന്റെ സത്യാവസ്ഥ പൊതുസമൂഹത്തിന് ബോധ്യപ്പെടണം എന്നാരെങ്കിലും പറഞ്ഞാൽ ഉടനെ ഇരവാദവും വോട്ട് ബാങ്ക് ബേസ്‌ഡ് ബ്ലാക്ക് മെയിലിംഗും ന്യായീകരണങ്ങളും സൈബർ ഗുണ്ടായിസവുമായി കുറെ വിശ്വസ്ത വിധേയരും കളം നിറയും. വാസ്തവഭദ്രമായ ആരോപണങ്ങൾ പോലും ഡിഫൻഡ് ചെയ്യാൻ വസ്തുതകളെ തമസ്കരിക്കുകയും സഭയ്ക്ക് വേണ്ടി വാസ്തവവിരുദ്ധതയിൽ ആത്മാർഥമായി ഊന്നി നിന്ന് വാദിക്കുന്ന വക്കീലന്മാർ, അടുത്തൂൺ പറ്റിയ ഉന്നത പോലീസുദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ ഇവരെയൊക്കെ അണി നിരത്തി സഭാനേതൃത്വം കളിക്കുന്ന ചതുരംഗം കളി തികഞ്ഞ പരാജയത്തിൽ അവസാനിക്കാനേ സാധ്യത കാണുന്നുള്ളൂ. സഭയ്ക്കും സഭയിലെ പ്രമുഖർക്കുമെതിരെ ക്രിമിനൽ ആരോപണങ്ങൾ വരുമ്പോൾ അത് സാത്താൻ സേവകർ ടാർഗറ്റ് ചെയ്ത് പ്രവർത്തിക്കുന്നത് കൊണ്ടാണെന്നും അഥവാ സഭാനാഥന്മാർക്ക് വീഴ്ച പറ്റിയാൽ അതെല്ലാം പുതപ്പിട്ട് മൂടണമെന്നും പഠിപ്പിക്കുന്ന ധ്യാനഗുരുക്കൾ കൂടിയാവുമ്പോൾ അധഃപതനം പൂർത്തിയാകുന്നു.

മലബാർ സഭയിലെ പ്രബലനായ റോബിൻ അച്ചൻ ഇടവകയിൽപ്പെട്ട കൗമാരക്കാരിയെ ഗർഭിണിയാക്കിയിട്ട് ആ ഗർഭം ആ പെൺകുട്ടിയുടെ തന്നെ പിതാവിന്റെ തലയിൽ കെട്ടി വക്കാൻ ശ്രമിച്ച നൃശംസ്യതയും അവൾ പ്രസവിച്ച കുഞ്ഞിനെ മുലപ്പാൽ പോലും നിഷേധിച്ച് രായ്ക്ക് രാമാനം കിലോമീറ്ററുകൾ അകലെയുള്ള അനാഥാലയത്തിൽ എത്തിക്കാൻ വിശുദ്ധവസ്ത്രം ധരിച്ചവർ കാണിച്ച ശുഷ്കാന്തിയും കേസിൽപ്പെട്ട റോബിനെ വർഷങ്ങളോളം തിരുവസ്ത്രത്തിൽ തന്നെ പൊതിഞ്ഞു പിടിച്ച ഉളുപ്പില്ലായ്മയും കണ്ട് ശീലിച്ച പൊതു സമൂഹം പലതും ഊഹിക്കുന്നു, വിശ്വസിക്കുന്നു, ബോധ്യത്തിലെത്തുന്നു.... അഭയക്കേസ് ദേഹത്ത് തട്ടാതെ അവസാനിപ്പിച്ചെടുക്കാൻ സഭ ശതകോടികൾ മുടക്കിയെന്നും കേസ്‌ രേഖകളും തെളിവാധാരങ്ങളും തിരുത്താൻ സഭ ശ്രമിച്ചു എന്നും ബലാല്സംഗക്കേസിൽ ഫ്രാങ്കോ കുറ്റക്കാരൻ തന്നെ ആണെന്നും ഇന്നലെ കഴിഞ്ഞ ദിവ്യയുടെ മരണം കൊലപാതകമാണെന്നും സമൂഹം വിശ്വസിച്ചാൽ ആരാണ് അതിനുത്തരവാദി....!?? 

ഇപ്പോൾ പറഞ്ഞ കേസുകളുമായി ബന്ധപ്പെട്ട്, ഇപ്പോഴേ ഔദ്യോഗിക വക്താക്കളും ന്യായീകരണത്തൊഴിലാളികളും വ്യാഖ്യാനപടുക്കളും സഭയ്ക്ക് വേണ്ടി കളം നിറഞ്ഞു കഴിഞ്ഞു. ഇനിയെങ്കിലും സഭാനേതൃത്വം മനസാക്ഷിയുടെ അടിക്കോണിലെവിടെയോ മയക്കുമരുന്ന് കഴിച്ച് ഉറങ്ങിക്കിടക്കുന്ന നീതിബോധത്തെ ഉണർത്തിയെടുത്ത്, നിയമത്തെ അതിന്റെ വഴിക്കു പോകാനും എന്തെങ്കിലും അഹിതമായത് നടന്നിട്ടുണ്ടെങ്കിൽ അത് പുറത്ത് വരാനും കുറ്റക്കാർ മാതൃകാപരമായി ശിക്ഷിക്കപ്പെടാനുമുള്ള സാഹചര്യം ഉണ്ടാക്കണം. 

അല്ലെങ്കിൽ സമയത്തിന് പറിച്ചെടുക്കാത്ത പഴുപ്ലാച്ചക്ക (കൂഴച്ചക്ക) യുടെ അവസ്ഥയിലാകും സഭ.... മഞ്ഞ് കൊള്ളും....വെയില് കൊള്ളും.....മഴ കൊള്ളും...പുളിക്കും....പഴുക്കും....പുഴുക്കും....കാക്ക കൊത്തും...അണ്ണാൻ തുരക്കും...അവസാനം നിവൃത്തിയില്ലാതെ തണ്ടുരിഞ്ഞ് താഴെ വീഴും....പരിസരം മുഴുവനും നാറി വൃത്തികേടാവും. അത്രക്ക് ധാർമ്മിക പ്രതിസന്ധിയിലാണ് കേരള കത്തോലിക്കാ സഭ.

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/



3 comments:

  1. ലിങ്കുകൾ ബ്ലോഗിലെ ലിങ്ക് ഫോർമാറ്റിൽ പോയി
    അപ്ലോഡ് ചെയ്‌താൽ നേരിട്ട് ആ ലിങ്ക് പ്ലാറ്റുഫോമുകളിൽ
    എത്താം കേട്ടോ ഭായ്..

    ReplyDelete

  2. Really very happy to say,your post is very interesting to read.I never stop myself to say something about it.You’re doing a great job.Keep it up Please visit our wedding site
    Bismatrimony

    ReplyDelete