ഞാൻ വെറും പോഴൻ

Friday, 9 January 2015

"അശോകം" - Mr. മമ്മൂട്ടി അറിയാതെ പോയ കാര്യങ്ങൾ....

മുൻ‌കൂർ ജാമ്യം :  "എനിക്ക് മമ്മൂട്ടിയോട് ഒരു വിരോധവും ഇല്ല. ഞാൻ, മമ്മൂട്ടിയുടെ നല്ല കഥാപാത്രങ്ങളെ വളരെ ഇഷ്ടപ്പെടുന്ന ആളുമാണ്. പക്ഷെ കഴിഞ്ഞ ദിവസം അദ്ദേഹം കാണിച്ച അൽപ്പത്തരം കണ്ടിട്ട് എഴുതാതെ വയ്യ. ഇത് വായിച്ചു ഇഷ്ടക്കേട് തോന്നുന്നവർ ദയവായി പോസ്റ്റ്‌ കമന്റ് ഇടുക. ഇൻബോക്സ്‌ കമന്റുകളുടെ സ്ക്രീൻ ഷോട്ട് പ്രസിദ്ധീകരിക്കുന്നതായിരിക്കും" 



"അതിഥി ദേവോ ഭവ" എന്ന ആർഷ ഭാരത അനുശാസനത്തിനു ആനുപാതികമായ മറുപുറം കൂടി ഉണ്ടെന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതായത് അതിഥിയെ ആതിഥേയൻ  ദൈവമായി കാണുമ്പോൾ, അനാവശ്യമായി ആതിഥേയനെ അതിഥിയും നിന്ദിക്കരുത്. അതാണ്‌ സാമാന്യ മര്യാദ. ഇനി സംഭവത്തിലേക്ക്....

നാഷണല്‍ അഗ്രിഫെസ്‌റ്റിനോടനുബന്ധിച്ച് സംസ്ഥാന വനം, കൃഷി വകുപ്പുകളും നാഷണല്‍ സര്‍വീസ്‌ സ്‌കീമും സംയുക്‌തമായി സംഘടിപ്പിച്ച ഒരു ലക്ഷം വൃക്ഷത്തൈ വിതരണം ഉദ്‌ഘാടനത്തിനെത്തിയതായിരുന്നു സൂപ്പര്‍ മെഗാ താരം മമ്മൂട്ടി. കൊച്ചി അയ്യപ്പന്‍കാവ്‌ ശ്രീനാരായണ സ്‌കൂളിന്റെ മുറ്റത്ത്‌ മരം നട്ടുകൊണ്ടായിരുന്നത്രേ  ഉദ്‌ഘാടന ചടങ്ങ്‌ അധികൃതര്‍ നിശ്‌ചയിച്ചിരുന്നത്‌. ചടങ്ങിന്റെ ഭാഗമായി ഉദ്‌ഘാടകയായ മന്ത്രി പി.കെ. ജയലക്ഷ്‌മിക്ക്‌ മമ്മൂട്ടി വൃക്ഷത്തൈ കൈമാറുമെന്നായിരുന്നു അദ്ദേഹത്തെ സംഘാടകർ അറിയിച്ചിരുന്നത്‌. എന്നാല്‍ മന്ത്രിക്കു പകരം മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ സണ്ണി ജോസിന്‌ വൃക്ഷത്തൈ നല്‍കാൻ സംഘാടകര്‍ ക്ഷണിച്ചത്‌ തന്നെ താരത്തിന്‌ അസ്വസ്ഥതയുണ്ടാക്കിയെന്നാണ് റിപ്പോർട്ടുകൾ. എന്തായാലും, സ്‌കൂള്‍ മുറ്റത്ത്‌ നടാന്‍ മമ്മൂട്ടിയുടെ നേര്‍ക്ക്‌ അശോക മരത്തൈ നീട്ടിയ സംഘാടകർ ഞെട്ടി. "ഈ ചെടി ഞാന്‍ നടില്ല" എന്നും  "അശോകം ഒരു മരമല്ലെന്നും" അദ്ദേഹം പ്രഖ്യാപിച്ചതോടെ നാഷണല്‍ അഗ്രി ഫെസ്‌റ്റ് അധികൃതര്‍ കുഴങ്ങി. ഒടുക്കം അധ്യാപകരിലൊരാള്‍ സ്‌കൂളിലെ ഔഷധത്തോട്ടത്തില്‍ നിന്ന്‌ പിഴുതു കൊണ്ടു വന്ന ആല്‍മരത്തൈ മനസ്സില്ലാ മനസ്സോടെ നട്ടാണ്‌ മമ്മൂട്ടി മരത്തൈ നടൽ "ചടങ്ങ്‌" നിര്‍വഹിച്ചത്‌. തുടര്‍ന്നു നടന്ന പൊതു യോഗത്തിന്റെ വേദിയിലും അസ്വസ്ഥനായി കാണപ്പെട്ട അദ്ദേഹം ''തണലും ഫലവും നല്‍കുന്ന മരങ്ങള്‍ ആണ് നടേണ്ടത്'' എന്ന് പറയാൻ മറന്നില്ല. "മൈ ട്രീ ചലഞ്ച്‌ കൊണ്ട് താന്‍ ആഗ്രഹിച്ചത്‌ ഒരു മരം നടാനും, അത് ഏറ്റെടുത്ത്‌ മറ്റുള്ളവര്‍ മരങ്ങള്‍ നടാനുമാണ്‌. എന്നാല്‍ ചലഞ്ചിന്റെ ഭാഗമായി തന്നെ മരം നടാന്‍ നാടുനീളെ വിളിക്കുകയാണെന്നും"  അദ്ദേഹം പതം പറഞ്ഞു. "പരിസ്‌ഥിതിക്കനുസരിച്ചുള്ള പ്രയോജനകരമായ വൃക്ഷത്തൈകളാണു നടേണ്ടതെന്നും അവനവന്‍ തന്നെ മരങ്ങള്‍ നടാന്‍ ശ്രമിക്കണമെന്നും" കുട്ടികളെ ഉപദേശിച്ചു കൊണ്ട് മമ്മൂട്ടി മറ്റു ചടങ്ങുകള്‍ക്കു കാത്തുനില്‍ക്കാതെ സ്ഥലം കാലിയാക്കി.....

മരം നടാൻ വിളിച്ചു കൊണ്ട് വന്നിട്ട് മരം വെട്ടാനായിരുന്നു അദ്ദേഹത്തോട് ആവശ്യപ്പെട്ടതെങ്കിൽ അദ്ദേഹത്തിന്റെ രോഷ പ്രകടനത്തിന് എന്തെങ്കിലും അർത്ഥം ദർശിക്കാമായിരുന്നു. ഇവിടെ പ്രശ്നം അദ്ദേഹം മനസ്സിൽ നിരൂപിച്ച മരം നടാൻ പറ്റിയില്ല എന്നതാണ്. അതിനു പതം പറയുന്നതിൽ നിന്ന് അദ്ദേഹത്തിന്റെ മനോനിലവാരം ഊഹിക്കാവുന്നതേ ഉള്ളു. അദ്ദേഹം എന്തൊക്കെ പറഞ്ഞാലും, സ്കൂൾ പരിസരത്തു തെങ്ങ്, മാവ്, പ്ലാവ് പോലെയുള്ള ഫല വൃക്ഷങ്ങളെക്കാൾ എന്ത് കൊണ്ടും ഉചിതം കുട്ടികള്‍ക്ക് തണലും ശുദ്ധ വായുവും ധാരാളമായി നൽകാൻ കഴിയുന്ന ആൽ, പുളി, നെല്ലി, ഗുൽ മോഹർ, ഡിവി ഡിവി, ബദാം ഒക്കെ തന്നെയാണ്. പിന്നെ, മമ്മൂട്ടിയെ സംബന്ധിച്ചു മരമാണോ എന്ന് സംശയമുള്ള "അശോകം" തീരെ മോശപ്പെട്ട ഒരു വെറും ചെടിയൊന്നും അല്ല. 


ശോകം ഇല്ലാതാക്കുന്നത് എന്ന അർത്ഥം പേറുന്ന മനോഹരമായ ചുവപ്പ് പുഷ്പങ്ങൾ ഉണ്ടാകുന്ന ഔഷധ വൃക്ഷമാണ് ഇത്.  ഐ. യൂ. സി. എൻ. (International Union for Conservation of Nature and Natural Resources) പഠനങ്ങൾ അനുസരിച്ച്,  അമിത ചൂഷണം നിമിത്തം  വംശനാശ സാധ്യതയുള്ള  ഒരു നിത്യ ഹരിത പൂമരമാണ്‌ അശോകം. 6 മുതൽ 9 മീറ്റർ ഉയരത്തിൽ വളരുന്ന വൃക്ഷത്തിന്റെ  തളിരിലകൾക്ക് ചുവപ്പു നിറമാണ്. വസന്തകാലത്ത് കൂടുതൽ പുഷ്പിക്കുന്ന സുഗന്ധമുള്ള പൂക്കൾ ഭംഗിയുള്ള കുലകളായി കാണപ്പെടുന്നു. പുഷ്പങ്ങൾ വിരിയുമ്പോൾ കടും ഓറഞ്ച് നിറത്തിലാണെങ്കിലും ക്രമേണ ഇവയുടെ നിറം കടും ചുവപ്പാകുന്നു. ചാര നിറമുള്ള കുരുക്കളിൽ നിന്നാണ് തൈ ഉല്പ്പാദിപ്പിക്കുന്നത്.

ഗൗതമബുദ്ധൻ ജനിച്ചതും, ജൈനമതസ്ഥാപകനായ വർദ്ധമാന മഹാവീരൻ നിർവാണം പ്രാപിച്ചതും, രാമായണത്തിൽ ഹനുമാൻ സീതയെ കണ്ടതും അശോകമരച്ചുവട്ടിലാണെന്ന് വിശ്വസിച്ചു വരുന്നു. ഹൈന്ദവരും ബുദ്ധമതക്കാരും ഇതിനെ പുണ്യ വൃക്ഷമായാണ് കരുതിപ്പോരുന്നത്. 

ആയുർവേദ വിധിപ്രകാരം ഇതിന്റെ മരപ്പട്ട, വേരിൻമ്മേൽ തൊലി, പൂവ് എന്നിവയ്ക്ക് ഔഷധ ഗുണമുണ്ട്. ഇതിന്റെ തോലിന് ഗർഭപാത്രത്തിന്റെ ഉള്ളിലെ ചർമ്മത്തെ ഉത്തേജിപ്പിക്കുവാനുള്ള ശേഷിയുള്ളതിനാൽ ആർത്തവ കാലത്തുണ്ടാകാറുള്ള വേദനയിൽ നിന്ന് ശമനമുണ്ടാകുവാനും, ഗർഭപാത്രത്തെ ബാധിക്കുന്ന പല രോഗങ്ങളിലും അശോകത്തിൽ നിന്നു നിർമ്മിച്ച ഔഷധങ്ങൾ ഉപയോഗിക്കുന്നു. സ്ത്രീ രോഗങ്ങൾക്കു പുറമേ പനി, ആന്തരീക അവയവങ്ങളുടെ വീക്കം, അർശസ്സ്, ത്വക്ക് രോഗങ്ങൾ എന്നിവയിലും ഔഷധമായുപയോഗിക്കാറുണ്ട്. ആയുർവേദ മരുന്നുകൾ കൂടാതെ ആധുനിക വൈദ്യ ശാസ്ത്രത്തിലെ പല മരുന്നുകളിലും ഉപയോഗിക്കുന്ന പല ഘടകങ്ങളും അശോക മരത്തിൽ നിന്നും ഉൽപ്പാദിപ്പിക്കപ്പെടുന്നു. 

ഇത്രയും വായിച്ചതിൽ നിന്ന് അശോകം തീരെ മോശപ്പെട്ട മരമല്ല എന്ന് വ്യക്തമാണല്ലോ. എന്റെ പൊന്നു മമ്മൂക്ക, നിങ്ങളെ ഈ ചടങ്ങിനു വിളിച്ചത് എന്ത് കൊണ്ടാണെന്ന് നിങ്ങൾ ആദ്യം ചിന്തിക്കണമായിരുന്നു. നിങ്ങൾ ഒരു മരം നടുന്നത് കണ്ടു, നിങ്ങളെ ആരാധിക്കുന്നവരും അവരുടെ കൂടെ ജീവിക്കുന്നവരും ഓരോ മരം നടുവാണെങ്കിൽ ആയിക്കോട്ടെ എന്ന് കരുതിയായിരിക്കണം. അതിന്, മോശമല്ലാത്ത ഏതെങ്കിലും ഒരു മരത്തിന്റെ തൈ വേണമെന്ന് ചിന്തിച്ചു കാണും. അല്ലാതെ, നിങ്ങൾക്ക് വേണ്ടി മണി കെട്ടിയ മരത്തിന്റെ തൈ സംഘടിപ്പിക്കണം എന്നൊനും ചിന്തിക്കാനുള്ള സെൻസും സെൻസിബിലിറ്റിയും സെൻസിറ്റിവിറ്റിയും ഒന്നും അവർക്കില്ലായിരിക്കും. കലാ സാംസ്കാരിക രംഗത്തെ ഒരു അതികായനിൽ നിന്ന് ഇത്രയും സഹിഷ്ണുതയില്ലായ്മ  ആരും പ്രതീക്ഷിച്ചില്ല.  

പിന്നെ, നിങ്ങൾ പറഞ്ഞാൽ അതനുസരിച്ചു പ്രവർത്തിക്കുന്ന ഭരണകർത്താക്കളോ അധികാരികളോ ഉണ്ടെങ്കിൽ അവരോടു ഒരു കാര്യം പറയൂ....സാമൂഹ്യ വനവൽക്കരണം എന്ന പേരിൽ യൂക്കാലി, അക്കേഷ്യ തുടങ്ങിയ നിർജലീകരണ വൃക്ഷങ്ങൾ നടുന്നതിന് പകരം, ആ സ്ഥാനത്ത് നാട്ടുമാവ് , പ്ലാവ് , ആഞ്ഞിലി, ഞാവല്‍ തുടങ്ങിയ ഫല വൃക്ഷങ്ങള്‍ നട്ട് പ്രകൃതി സംരക്ഷിക്കാൻ.  


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Sunday, 4 January 2015

ഫോർട്ട് കൊച്ചി ബീച്ചിലെ കൽത്തൂണിന്റെ കഥ

ഫോർട്ട് കൊച്ചി ബീച്ചിൽ അധികൃതരാൽ തീരെ അവഗണിക്കപ്പെട്ട്, പോസ്റ്ററുകളും ഗ്രാഫിറ്റികളും കൊണ്ട് വികൃതമാക്കപ്പെട്ട് നിൽക്കുന്ന ഈ കൽത്തൂണ് നിസാരക്കാരനല്ല; വലിയൊരു ചരിത്രത്തിന്റെ സാക്ഷിയാണ്....

കേരളത്തിൽ ആദ്യമായി എത്തിയ യൂറോപ്യന്മാരായിരുന്നു പോർച്ചുഗീസുകാർ (പറങ്കികൾ). ഇന്ത്യയൊട്ടുക്കു നോക്കിയാലും പ്രാദേശിക ഭരണം പിടിച്ചടക്കിയ ആദ്യ യൂറോപ്യൻ ശക്തിയും അവരായിരുന്നു. 14-ആം നൂറ്റാണ്ട് മുതൽ യൂറോപ്യന്മാർ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് പുതിയ വിപണി കണ്ടെത്തുന്നതിനും പുതിയ അസംസ്കൃത വസ്തുക്കളും അവർക്ക് ഉപയോഗപ്രദമായ ഉൽപ്പന്നങ്ങളും സ്വന്തമാക്കുന്നതിനുമായി നടത്തിയ നിരവധി യാത്രകളുടെ ഫലമാണ് പോർച്ചുഗീസുകാരുടെ ഇന്ത്യ സന്ദർശനത്തിന് വഴി വച്ചത്. 1498 മെയ് 20 ന് കോഴിക്കോട് കാപ്പാട് കടൽത്തീരത്ത് വാസ്കോഡ ഗാമ കാലുകുത്തി എന്നാണ് ചരിത്രം. പോർച്ചുഗീസ് രാജാവായ മാനുവൽ ഒന്നാമന്റെ കാലത്തായിരുന്നു ഗാമയുടെ പര്യവേഷണം നടന്നത്. 

കൊച്ചി രാജ്യത്തിലെ രാജാവായിരുന്ന ഉണ്ണി ഗോദ വർമ്മ തിരുമുൽപ്പാട് (ത്രിമമ്പറ രാജാവ്) പോർച്ചുഗീസ് പര്യവേഷകരെ വളരെ സ്നേഹത്തോടെ സ്വീകരിച്ചു. ഇത് കോഴിക്കോട് സാമൂതിരിയെ കുപിതനാക്കുകയും, അദ്ദേഹം കൊച്ചി രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതിൽ വരെ എത്തിച്ചേർന്നു. എന്നാൽ കൊച്ചിയിലെത്തിയ കമാൻഡർ ഡോം അഫോൺസോ ഡി അൽബുക്കർക്കിയുടെ കീഴിലുള്ള പോർച്ചുഗീസ് സൈന്യം, കൊച്ചി രാജാവിന്റെ ശത്രുക്കളെ പരാജയപ്പെടുത്തി. ഇതിനു പകരമായി കൊച്ചിയിൽ ഒരു കോട്ട പണിയാൻ അദ്ദേഹം അവർക്ക് അനുമതി നൽകി.അത് വരെ ഇന്നത്തെ കേരളത്തിന്റെ വിദേശ വ്യാപാര പങ്കാളികലായിരുന്ന പേർഷ്യ(അറബി)ക്കാരുടെ സ്ഥാനത്തേക്ക് പോർട്ടുഗീസുകാർ പതിയെ പ്രതിഷ്ഠിക്കപ്പെട്ടു.  

1505-ൽ കൊച്ചിയിലെത്തിയ പോർത്തുഗീസുകാർ മിഷനറിമാർ കൊച്ചി രൂപതയുടെ ആദ്യ കത്തീഡ്രൽ ദേവാലയം  ഫോർട്ട് കൊച്ചിയിൽ നിർമ്മിച്ചു. ഇന്നത്തെ ചിൽഡ്രൻസ് പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു പഴയ സാൻ്റാക്രൂസ് ദേവാലയം (കോട്ട പള്ളി) എന്നാണ് പറയപ്പെടുന്നത്. കൊച്ചി തുറമുഖത്തെ ഏറ്റവും ഉയരം കൂടിയ നിർമ്മിതി കൂടിയായിരുന്നു പഴയ സാൻ്റാ ക്രൂസ് ദേവാലയം. 

പിന്നീട്, 1663-ൽ ഡച്ചുകാർ (ലന്തക്കാർ) കൊച്ചിയെ ആക്രമിക്കുകയും കൊച്ചി പിടിച്ചെടുക്കുകയും ചെയ്തു. പോർത്തുഗീസുകാർ ഇവിടെ ഉണ്ടാക്കിയ മനോഹരമായ നിർമ്മിതികൾ മിക്കവയും ഡച്ചുകാർ നശിപ്പിച്ചു കളഞ്ഞു. സാൻ്റാ ക്രൂസ് ദേവാലയം മാത്രം അവർ തകർത്തില്ല. കൊച്ചി തുറമുഖത്തേക്ക് എത്തുന്ന കപ്പലുകളുടെ ശ്രദ്ധ എളുപ്പത്തിൽ പതിയുന്ന തരത്തിലുള്ള ഗംഭീര നിർമ്മാണമായിരുന്നത്രെ  കോട്ട പള്ളിയുടേത്. പള്ളിക്കെട്ടിടത്തെ അവർ അവരുടെ ആയുധങ്ങൾ, ധാന്യങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവ സൂക്ഷിക്കുന്ന പാണ്ടികശാല (Warehouse) ആക്കി മാറ്റി. ഡച്ചുകാർക്ക് വേണ്ടി വേറെ ലന്തപ്പള്ളി ഉണ്ടായിരുന്നു. പള്ളിയുടെ മനോഹരമായ ഉയർന്ന ഗോപുരം (താഴികക്കുടം) രൂപമാറ്റം വരുത്തി ഡച്ചുകാർ അവരുടെ കൊടിമരമായി ഉപയോഗിച്ചു. ഡച്ചുകാർ ദേവാലയ കെട്ടിടത്തെ (Den Hemel) സ്വർഗ്ഗം എന്നാണ് വിളിച്ചിരുന്നതത്രെ. 

പിന്നീട്, 1795-ൽ ഡച്ചുകാരുടെ ആധിപത്യത്തിന് അറുതി വരുത്തി ബ്രിട്ടീകാർ കൊച്ചിയിൽ ശക്തരായി. അവർ ഭാഗികമായി തകർക്കപ്പെട്ട സാൻ്റാ ക്രൂസ് ബസിലിക്കയുടെ താഴികക്കുടഗോപുരത്തിൽ നിന്നും ഡച്ച് പതാക മാറ്റി. പിന്നീടവർ പഴയ സാൻ്റാക്രൂസ് ദേവാലയ കെട്ടിടം തകർത്ത് കളഞ്ഞു. തകർത്ത കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ തീരം ശക്തിപെടുത്താൻ ഉപയോഗിച്ച്. ദേവാലയത്തിൻ്റെ താഴിക കുട ഗോപുരം മാത്രം അവശേഷിച്ചു. ബ്രിട്ടീഷുകാരും ഈ ഗോപുരം അവരുടെ കൊടിമരമായി ഉപയോഗിച്ചു പൊന്നു. കാലക്രമത്തിൽ അതും ഓർമ്മയായി മാറി. 

ഏകദേശം ഒരു നൂറ്റാണ്ടിന് ശേഷം, മിഷനറിയും കൊച്ചിൻ ബിഷപ്പുമായ ബിഷപ്പ് ജോവോ ഗോമസ് ഫെറേറ (1887-1897) കത്തീഡ്രൽ പുനഃസ്ഥാപിക്കാൻ മുൻകൈയെടുക്കുകയും അതിന്റെ നിർമ്മാണ പരിപാടികൾ ആരംഭിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പിൻഗാമിയായ ബിഷപ്പ് മാത്തേവൂസ് ഡി ഒലിവേര സേവ്യറിന്റെ കാലത്തായിരുന്നു ഗോഥിക് വാസ്തുവിദ്യ അവലംബിച്ചുള്ള ഈ മനോഹര  നിർമ്മിതി പൂർത്തിയായത്.

ഈ ദേവാലയത്തിന്റെ നിർമ്മാണം പുരോഗമിക്കുന്ന കാലയളവിലാണ്, ചില നിയമ നൂലാമാലകളിൽ പെട്ട് "ചന്ദ്രഭാനു" എന്ന പേരുള്ളൊരു കൂറ്റൻ മരക്കപ്പൽ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിരുന്നത്. അക്കാലത്ത്, തദ്ദേശീയമായ കപ്പൽ നിർമ്മാണം നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നാവിക മേഖലയിൽ ബ്രിട്ടീഷുകാർ പല നിയമ നിയന്ത്രണങ്ങൾ കൊണ്ട് വന്നു. അതിൻ പ്രകാരം, "ചന്ദ്രഭാനു" നീറ്റിലിറക്കിയപ്പോൾ തന്നെ,  അത് കടലിൽ സഞ്ചരിക്കുന്നതിനു  ബ്രിട്ടീഷുകാർ നിയന്ത്രണങ്ങൾ ചുമത്തി. ഒടുക്കം, നിയമ തടസങ്ങളിൽ പെട്ട് "ചന്ദ്രഭാനു", 'ക്വാറന്റൈൻ' ചെയ്യപ്പെട്ട്, തീരത്ത് നങ്കൂരമിട്ട് കിടക്കേണ്ടി വന്നു. ആ സമയം, കപ്പലിൽ ടൺ കണക്കിന് വെളിച്ചെണ്ണ, കൊപ്ര, പരവതാനി, കയറ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഉണ്ടായിരുന്നു. ഓല, വയ്ക്കോൽ മുതലായവ കൊണ്ട് കപ്പലിന് താൽക്കാലിക മേൽക്കൂര പിടിപ്പിച്ചിരുന്നു. കോടതി നിയോഗിച്ച ഒരു കാവൽക്കാരനും കപ്പലിന് ഉണ്ടായിരുന്നു. 

കൊച്ചി കൽവത്തി പ്രദേശത്ത് പ്രശസ്ത വാണിജ്യ കമ്പനിയായ Volkart Bros.-നു സമീപത്താണ് "ചന്ദ്രഭാനു" കോടതിയുടെ കനിവ് കാത്ത് കിടന്നിരുന്നത്. കൊച്ചിയിലെ പ്രധാന വാണിജ്യ കമ്പനികളെല്ലാം കടലിന് അഭിമുഖമായിട്ടാണ് കൊച്ചി തീരത്ത് സ്ഥാപിക്കപ്പെട്ടിരുന്നത്. Aspinwall, Pierce Leslie തുടങ്ങി എണ്ണമറ്റ വമ്പൻ കമ്പനികൾ അവിടെ ഉണ്ടായിരുന്നു. ഇന്നേക്ക് ഏകദേശം ഒന്നേകാൽ നൂറ്റാണ്ടിനു മുൻപ്, കൃത്യമായി പറഞ്ഞാൽ 1889 January 4-ന്, വോൾകാർട്ട് ബ്രദേഴ്സിലെ ചില ജോലിക്കാർ "ചന്ദ്രഭാനു"വിൽ തീയും പുകയും ഉയരുന്നത് ശ്രദ്ധിച്ചത്. അപകടം മണത്ത വോൾകാർട്ട് ഉദ്യോഗസ്ഥർ, കപ്പൽ തീരത്തോട് ബന്ധിച്ചിരുന്ന വടം മുറിക്കാൻ പണിക്കാർക്ക് നിർദ്ദേശം നൽകി. വടം മുറിച്ചെങ്കിലും കപ്പൽ അകന്നു പോകുന്നതിന് പകരം തീരത്തേക്ക് അടുക്കുകയാണ് ചെയ്തത്. തേക്ക് കൊണ്ട് നിർമ്മിച്ച്‌ എണ്ണയും കീലുമടിച്ച കപ്പൽ നിമിഷങ്ങൾ കൊണ്ടൊരു വലിയ തീ ഗോളം പോലെയായി. കത്തിക്കാളുന്ന സൂര്യന്റെ ചൂടും സ്ഥിതി കൂടുതൽ വഷളാക്കി. വോൾകാർട്ട് ബ്രദേഴ്സ് തുടങ്ങി ആ പ്രദേശത്തുണ്ടായിരുന്ന നൂറു കണക്കിന് വാണിജ്യ സ്ഥാപനങ്ങളെയും വീടുകളെയും അഗ്നി വിഴുങ്ങി. ഇത്രയും നാശനഷ്ടങ്ങൾ ഉണ്ടായപ്പോഴും, വോൾകാർട്ട് കെട്ടിടത്തിന്റെ ഏതാണ്ട് പുറകിൽ നിന്നിരുന്ന കൽവത്തി മസ്ജിദ് തീപിടുത്തത്തിൽ നിന്ന് രക്ഷപെട്ടു എന്നത് അതിശയകരമായ ഒരു കാര്യമായിരുന്നു. The Great Fire of Cochin (1889) എന്നാണ് ഈ തീപിടുത്തം ചരിത്രത്തിൽ അറിയപ്പെടുന്നത്.  

ബ്രിട്ടീഷ് കൊച്ചിയെ ഗുരുതരമായി നശിപ്പിച്ച ആ തീപിടുത്തത്തിൻ്റെ ഓർമ്മക്കായി അന്നത്തെ പോർട്ട് ഓഫീസർ J E വിൻക്ലർ ആണ്, പഴയ സാന്റാ ക്രൂസ് (കോട്ടപ്പള്ളി) ദേവാലയത്തിൻ്റെ ഒരു തൂണ്, 1890-ൽ കടലിനഭിമുഖമായി സ്ഥാപിച്ചത്. യഥാർത്ഥത്തിൽ ഈ സ്മാരകം അന്നത്തെ വിക്ടോറിയ ജെട്ടിയുടെ ലാൻഡിംഗ് ഏരിയയിൽ ആയിരുന്നു സ്ഥാപിച്ചത്. ഒരിക്കൽ കഴ്‌സൺ പ്രഭു ബ്രിട്ടീഷ് കൊച്ചി സന്ദർശനം നടത്തിയപ്പോൾ അത് അവിടെ ഒരു തടസ്സമായി അനുഭവപ്പെട്ടു. അങ്ങനെ അത്  പൈലറ്റ് ക്വാർട്ടേഴ്‌സ് കോമ്പൗണ്ടിലേക്കും പിന്നീട് ബീച്ച് സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി ഇപ്പോഴത്തെ സ്ഥലത്തേക്കും മാറ്റുകയും ചെയ്തു. 

നൂറ്റാണ്ടുകൾ പഴക്കമുള്ളതും രാജ്യാതിർത്തി കടന്നുള്ള അധിനിവേശങ്ങളുടെയും പോരാട്ടങ്ങളുടെയും നീതി നിരാസങ്ങളുടെയും ചാരത്തിൽ നിന്ന് പോലും ഉയർത്തെഴുന്നേൽക്കാൻ നമുക്കുള്ള ശേഷിയുടെയും ഒക്കെ മൂക സാക്ഷിയായിട്ടുള്ള ഇത്തരമൊരു സ്മാരകത്തിന് നമ്മൾ കൊടുക്കുന്നത് അവഗണന മാത്രമാണെന്നത് ഒരു പൈതൃക സ്‌നേഹി എന്ന നിലയിൽ ചെറിയ സങ്കടമല്ല ഉണ്ടാക്കുന്നത്.

(ഇത് പോലെ മറ്റൊരു തൂണ്, നൂറ്റാണ്ടുകളുടെ ചരിത്രം ഓർമ്മിപ്പിച്ചു കൊണ്ട്, ഇപ്പോഴുള്ള സാന്റാ ക്രൂസ് ബസിലിക്കയുടെ  പരിസരത്ത് ഇന്നും സ്ഥിതി ചെയ്യുന്നുണ്ട്; അത് പള്ളി അധികൃതർ വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്നാണ് അറിയാൻ കഴിയുന്നത്)

Monday, 15 December 2014

നമ്മളെ ഭരിക്കുന്നവരുടെ തലയ്‌ക്കുള്ളില്‍ തെര്‍മോക്കോളാണോ !!??

A.D. 1321-ൽ ഘിയാത്ത് അൽ-ദിൻ തുഗ്ലക്ക് ദില്ലിയിലെ ഭരണമേറ്റെടുത്തപ്പോൾ ആണ് തുഗ്ലക്ക് രാജവംശം ആരംഭിക്കുന്നത്. ഖിയാത്ത് അൽ-ദിൻ തുഗ്ലക്കിന്റെ മകനും അടുത്ത ചക്രവർത്തിയുമായ മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കീഴിൽ സാമ്രാജ്യം വികസിച്ചു. ഗണിതശാസ്ത്രം, തത്വശാസ്ത്രം, വാനശാസ്ത്രം, ഭാഷാപാണ്ഡിത്യം, ചിത്രകല എന്നിവയിൽ അഗാധ പ്രാവീണ്യം ഉണ്ടായിരുന്നു. അസ്ഥാനത്തുള്ള നയപരീക്ഷണങ്ങൾക്ക് കുപ്രസിദ്ധനായിരുന്ന ഇദ്ദേഹത്തെ ചരിത്രകാരന്മാർ 'ബുദ്ധിമാനായ മണ്ടൻ' എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ പല ഭരണപരിഷ്കാരങ്ങളും പ്രതീക്ഷിച്ചതിനു വിപരീതഫലമാണു് ഉണ്ടാക്കിയത്.  സാമ്രാജ്യത്തിന്റെ തലസ്ഥാനം ദില്ലിയിൽ നിന്നും ദൗലത്താബാദിലേയ്ക്ക് മാറ്റിയപ്പോള്‍ ദില്ലിയിലെ ജനങ്ങളെയും അവരുടെ വസ്തുവകകളും കൂടി ദൗലത്താബാദിലേയ്ക്ക് മാറ്റിയതും കള്ളനാണയങ്ങൾ നിർമ്മിയ്ക്കുന്നതിന് എതിരെ മതിയായ നടപടികൾ ഇല്ലാതെ ചെമ്പ് നാണയങ്ങൾ പുറത്തിറക്കിയതും എല്ലാം ഇതിന് ഉദാഹരണങ്ങളായിരുന്നു. അധികാരികൾ ദീർഘവീക്ഷണമില്ലാതെ നടപ്പാക്കുന്ന ബുദ്ധിശൂന്യമായ ഭരണപരിഷ്കാരങ്ങളെ വിശേഷിപ്പിക്കാൻ 'തുഗ്ലക്ക്' എന്ന ശൈലിപ്രയോഗം തന്നെ ഉണ്ടായത് ഇദ്ദേഹത്തിന്റെ അപ്രായോഗികങ്ങളായ ഭരണപരിഷ്കാരങ്ങളെ അനുസ്മരിച്ചാണ്. ഇദ്ദേഹത്തെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം ചരിത്ര സ്നേഹം കൊണ്ടൊന്നുമല്ല; ഈ ദിവസങ്ങളിൽ കാണുന്ന ചില പത്ര വാർത്തകൾ വായിച്ചിട്ടാണ്. 

എന്‍ജിനീയറിങ് കോളേജുകളിലും പ്ലസ് ടു സ്‌കൂളുകളിലും പഠിക്കാന്‍ കുട്ടികളെ കിട്ടാത്ത സാഹചര്യത്തെ മുൻ നിർത്തി സംസ്ഥാനത്ത് എന്‍ജിനീയറിങ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു എന്നായിരുന്നു ഒരു വാർത്ത.  പകരം പ്ലസ് ടുവിന് ലഭിക്കുന്ന മാര്‍ക്കിനെ അടിസ്ഥാനമാക്കി പ്രവേശനം നല്‍കാൻ പോകുന്നത്രേ. മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവരുമായി കേരള എന്‍ജിനീയറിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ നടത്തിയ ചര്‍ച്ചയില്‍ ഇതു സംബന്ധിച്ച് തീരുമാനമായതായി അറിയുന്നു. യു.ഡി.എഫിന്റെ അംഗീകാരം ലഭിച്ചാലുടന്‍ ഇത് നടപ്പാക്കും. സീറ്റുകള്‍ വളരെ കുറവും അപേക്ഷകരുടെ എണ്ണം അതേക്കാള്‍ വളരെ കൂടുതലും ആയിരുന്നപ്പോഴാണ് പ്രവേശന പരീക്ഷ ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ സ്ഥിതി അതല്ലാത്തത് കൊണ്ട് ഈ സമ്പ്രദായത്തിന് ഇപ്പോള്‍ പ്രസക്തിയുമില്ലത്രേ.  പ്ലസ് ടു കോഴ്‌സുകളും സീറ്റുകളും വാരിക്കോരി കൊടുത്തെങ്കിലും പലയിടത്തും ആവശ്യത്തിന് കുട്ടികളെ കിട്ടിയിട്ടില്ല. പ്ലസ് ടുവിന്റെ മാര്‍ക്ക് മാത്രം മാനദണ്ഡമാക്കുമ്പോള്‍, ഉദാരമായി മാര്‍ക്ക് കിട്ടുന്ന, കേരള സിലബസ് പഠിപ്പിക്കുന്ന പ്ലസ് ടു സ്‌കൂളുകളിൽ കുട്ടികള്‍ കൂടുതലായി എത്തുമെന്നാണ് കണ്ടെത്തൽ. കേരള സിലബസിനെ അപേക്ഷിച്ച് മൂല്യ നിർണ്ണയം കടുപ്പമായ സി.ബി.എസ്‌.ഇ, ഐ.സി.എസ്‌.ഇ മുതലായ സിലബസിൽ പഠിക്കുന്ന കുട്ടികൾക്ക് ഇതോടെ കേരള എൻട്രൻസ് കിട്ടാനുള്ള സാധ്യത കുറയും. മുട്ടിനു മുട്ടിനു സ്വാശ്രയ കോളേജുകൾ അനുവദിച്ചതിന്റെ തിക്ത ഫലമാണ് വിദ്യാർഥി ക്ഷാമത്തിന് കാരണമെന്ന് ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതെ ഒള്ളു. 

സംസ്ഥാനത്ത് പ്ലസ് ടു വരെയുളള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2015 ഫെബ്രുവരി ഒന്നു മുതല്‍ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്രാ പാസ് അനുവദിക്കുമെന്നാണ് അടുത്ത വാർത്ത. ഇപ്പോള്‍ കണ്‍സഷന്‍ ലഭിക്കുന്ന 1,30,000 വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിദിനം രണ്ട് യാത്രയാണ് അനുവദിക്കുക. ഡീസല്‍ വിലയിലുണ്ടായ കുറവ് ജനങ്ങള്‍ക്ക് തിരിച്ചു നല്‍കാന്‍ ഈ പദ്ധതി ഉപയോഗപ്പെടുത്തുകയാണെന്നാണ്‌ സർക്കാർ ഭാഷ്യം. കടം കയറി പൂട്ടാൻ ഒരുങ്ങി നിൽക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ അവസ്ഥ കുറേക്കൂടി  ബുദ്ധിമുട്ടിലാക്കാൻ മാത്രമേ ഇത് കൊണ്ട് കഴിയൂ. 

ഇത്തരം പരിഷ്കാരങ്ങളെ ഒക്കെ തുഗ്ലക്ക്‌ പരിഷ്കാരം എന്ന് വിളിച്ചാല്‍ തുഗ്ലക്ക്‌ പോലും ക്ഷമിക്കാന്‍ വഴിയില്ല. കാരണം തുഗ്ലക്ക്‌ പരിഷ്കാരങ്ങളെക്കാള്‍ വിഡ്ഢിത്തമാണ് ഇപ്പോൾ കൊണ്ട് വരുന്ന ചില പരിഷ്കാരങ്ങൾ. തലയിൽ തലച്ചോറിനു പകരം തെർമോക്കോൾ നിറച്ചു വച്ചിട്ട് അത് കൊണ്ട് ചിന്തിക്കുന്ന നമ്മുടെ അധികാരികളും ആസൂത്രണ വിദഗ്ദ്ധന്മാരുമാണ് നമ്മുടെ നാടിനെ കുട്ടിച്ചോറാക്കുന്നത്.

ഏതാനും മാസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക്‌ പ്രൊഫൈലിൽ നിന്നും ഒരു വാർത്ത പുറത്തു വന്നിരുന്നു. വിവാഹിതരാകാൻ പോകുന്ന സർക്കാർ ജീവനക്കാർ സ്‌ത്രീധനം വാങ്ങരുതെന്നും അക്കാര്യം തെളിയിക്കുന്ന സത്യവാങ്‌മൂലം പിന്നീട്‌ നൽകണമെന്നും സര്‍ക്കാര്‍ നിർദ്ദേശം ആയിരുന്നു അത്. സ്‌ത്രീധനം വാങ്ങിയല്ല വിവാഹം കഴിച്ചത്‌  എന്ന വിവരം സ്വന്തം മേലധികാരികളെ രേഖാമൂലം അറിയിക്കണമെന്നുമായിരുന്നു നിര്‍ദേശം. വിവാഹിതരാകാൻ പോകുന്ന എല്ലാ സർക്കാർ ജീവനക്കാരും വിവാഹശേഷം, സ്‌ത്രീധനം വാങ്ങിയിട്ടില്ലെന്ന്‌ തെളിയിക്കുന്നതിനായി, ഭാര്യയും ഭാര്യാപിതാവും സ്വന്തം പിതാവും കൂടി ഒപ്പു വെച്ച സത്യവാങ്‌മൂലം വകുപ്പ്‌ മേധാവിക്ക്‌ നൽകണമെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു. ഇക്കാര്യം നിർബ്ബന്ധമായി പാലിക്കപ്പെടേണ്ടതാണെന്നും ഇത് സ്‌ത്രീധന നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതുമാണെന്നും പോസ്‌റ്റിൽ പറഞ്ഞിരുന്നു. സ്‌ത്രീധനവുമായി ബന്ധപ്പെട്ട്‌ നിലനില്‍ക്കുന്ന അനേകം പ്രശ്‌നങ്ങൾ ഇതോടെ ഒഴിവാകും എന്നായിരിക്കണം ഈ നിർദ്ദേശം പുറപ്പെടുവിച്ചതിന് പിന്നിൽ എന്ന് കരുതാം. അന്ന് സോഷ്യൽ മീഡിയയിൽ അനേകം ലൈക്കുകളും ഷെയറുകളും വാരിക്കൂട്ടിയ ഈ നിർദ്ദേശം ഇപ്പോൾ ചത്തോ ജീവിച്ചോ എന്ന് ആർക്കറിയാം.  ഇതെങ്ങാൻ പ്രാബല്യത്തിൽ വന്നാൽ, ഇത് കൊണ്ടുണ്ടാവാന്‍ പോകുന്ന ചില പ്രായോഗിക പ്രശ്നങ്ങള്‍ എന്തായിരിക്കും എന്ന് നോക്കാം.

സ്ത്രീ വീടിന്‍റെ വിളക്കാണ്, ഐശ്വര്യമാണ്, സ്ത്രീ തന്നെ ധനമായിരിക്കെ പിന്നെന്തു സ്ത്രീധനം എന്നൊക്കെ നാഴികക്ക് നാല്‍പ്പതു വടം വിളിച്ചു പറഞ്ഞിട്ട്,  സ്ത്രീധനം കൊടുക്കുക വാങ്ങുക എന്നത് ഈ സമൂഹത്തില്‍ വളരെയേറെ വേര് പിടിച്ചു വളര്‍ന്നു നില്‍ക്കുന്ന സാമൂഹിക അനാചാരമാണ്. എന്തൊക്കെ നിയമം വന്നാലും, അധിക പക്ഷവും, ചെറുക്കന്‍ വീട്ടുകാരുടെയും പെണ്‍ വീട്ടുകാരുടെയും പരസ്പര സമ്മതത്തോടെ നടക്കുന്ന ഈ കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ നിര്‍ബാധം തുടരുക തന്നെ ചെയ്യും. അതിനും മാത്രം പഴുതുകള്‍ ഇത് സംബന്ധിച്ച  നിയമത്തില്‍ ഉണ്ടെന്നത് കൊണ്ട്, തികച്ചും നിയമ വിരുദ്ധമായ ഇത്തരം കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയ ശേഷം നിര്‍ദ്ദിഷ്ട "അ"സത്യവാങ്ങ്മൂലം നല്‍കുകയും ചെയ്യും. പിന്നെ, ഒരച്ഛന്‍ സ്വന്തം ഇഷ്ടപ്രകാരം തന്റെ മകള്‍ക്ക് കൊടുക്കുന്ന വിവാഹ സമ്മാനം എങ്ങിനെയാണ് നിയമവിരുദ്ധ സ്ത്രീധനം ആവുക. വിവാഹം നടക്കണമെങ്കില്‍ ഇത്ര തുക കിട്ടിയാലേ പറ്റൂ എന്ന്  ശഠിക്കുമ്പോഴാണ് അത് നിയമ വിരുദ്ധമാവാന്‍ പാടുള്ളൂ.  പൂര്‍ണ്ണ മനസ്സോടെ അതി വാല്‍സല്യപൂര്‍വ്വം വിവാഹ സമ്മാനം നല്‍കുമ്പോള്‍ നിയമം വഴി അതിനെ എതിര്‍ക്കുന്നതോ തടയുന്നതോ ശരിയാണോ ?

ആണ്‍കുട്ടികളും പെണ്‍കുട്ടികളും തുല്യര്‍ ആണെന്നിരിക്കെ സ്വന്തം പിതൃസ്വത്തിലുള്ള പെണ്‍കുട്ടിയുടെ അവകാശം വിവാഹ സമയത്ത് നല്‍കാന്‍ പെണ്‍കുട്ടിയുടെ പിതാവ് തീരുമാനിക്കുകയും അത് കൊടുക്കുകയും ചെയ്യുമ്പോള്‍ അതിനെ സ്ത്രീധനം എന്ന് വ്യാഖ്യാനിക്കാന്‍ കഴിയില്ലേ. അങ്ങിനെ വ്യാഖ്യാനിച്ചാല്‍, എഴുതി ഒപ്പിട്ടു നല്‍കുന്ന സത്യവാങ്ങ്മൂലം അസത്യമാവുകയില്ലേ...

പ്രണയ ബന്ധത്തോടനുബന്ധിച്ചോ അതല്ലാത്ത മറ്റേതെങ്കിലും സാഹചര്യത്തിലോ വീട്ടുകാരുടെ സമ്മതമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാകുന്നവര്‍ക്ക് ഈ നടപടി കൊണ്ട് ഉണ്ടാവാന്‍ പോകുന്ന പ്രായോഗിക ബുദ്ധിമുട്ട് ചില്ലറയായിരിക്കില്ല. തങ്ങളെ ധിക്കരിച്ചു വിവാഹിതരായ മക്കളെ ഒരു പാഠം പഠിപ്പിക്കാന്‍ പ്രതികാര ബുദ്ധിയോടെ ഒരു അവസരം തേടിയിരിക്കുന്ന മാതാപിതാക്കള്‍ ഇങ്ങനെയൊരു സത്യവാങ്ങ്മൂലം  ഒപ്പിട്ട് കൊടുക്കാന്‍ സാധ്യത വളരെ കുറവാണ്. അങ്ങനെ നോക്കിയാല്‍, പ്രായപൂര്‍ത്തിയായ ചെറുപ്പക്കാര്‍ സ്വന്തം ഇഷ്ടപ്രകാരം  പുരോഗമന പരമായോ പ്രകോപന പരമായോ വിവാഹിതരായാല്‍ ഉള്ള തൊഴില്‍ നഷ്ടപ്പെടും എന്ന അവസ്ഥ വരാന്‍ ഇടയുണ്ട്. ഏതെന്കിലും കാരണത്താല്‍ ഒരു കോടതി വ്യവഹാരത്തില്‍ വരന്റെ വീട്ടുകാര്‍ സ്ത്രീധനം വാങ്ങി എന്ന് തെളിയിക്കേണ്ടി വരുന്ന അവസരത്തില്‍, വിവാഹം നടക്കാനുള്ള നിയമ നിബന്ധനയുടെ പേരില്‍ ഒപ്പിട്ടു കൊടുത്ത സത്യവാങ്ങ്മൂലം തന്നെ എതിര്‍ സാക്ഷ്യമായി പോകാന്‍ വഴിയുണ്ട്. 

നമ്മുടെ ഭരണാധികാരികള്‍  ആദ്യമായിട്ടൊന്നുമല്ല ഇത്തരം നടപടികള്‍ മുന്നോട്ടു വക്കുന്നത്. ഇതിനു മുന്‍പും ഇത് പോലുള്ള പോഴത്തരങ്ങള്‍ പറഞ്ഞിട്ടുണ്ട്. വാഹനങ്ങള്‍ അമിതമായി ഹോണ്‍ മുഴക്കുന്നതു നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ യംങ് ഇന്ത്യന്‍ കൊച്ചി ചാപ്റ്റര്‍ ആരംഭിച്ച ബോധവല്‍ക്കരണ പരിപാടി വൈറ്റില മൊബിലിറ്റി ഹബ്ബില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്ന ഗതാഗത മന്ത്രി, വാഹനങ്ങളില്‍ ബോഷ് ഹോണ്‍ ഉപയോഗിക്കുന്നതു നിരോധിക്കുന്നതു സംബന്ധിച്ച്  സര്‍ക്കാര്‍ ആലോചിക്കുമെന്നു  പ്രഖ്യാപിച്ചിട്ടു അധികം കാലമായില്ല. ജനമധ്യത്തില്‍ ചീറിപ്പായുന്ന മിക്കവാറും സര്‍ക്കാര്‍ വണ്ടികളിലും ഇത്തരം ഹോണുകള്‍ ആണ് ഉപയോഗിക്കുന്നത്. അത് മനസ്സിലായത്‌ കൊണ്ടായിരിക്കും,  ഇത് വരെ ഉത്തരവ് പുറത്തു വന്നില്ല.

അതുപോലെ, സിനിമയിൽ ഒരു കഥാപാത്രം ഹെല്‍മെറ്റില്ലാതെ വണ്ടിയോടിച്ചാല്‍ ആ സീനിൽ അഭിനയിച്ച നടനെതിരെ മോട്ടോര്‍ വാഹന നിയമ പ്രകാരം നടപടിയെടുക്കാനുള്ള നീക്കവും നടന്നിരുന്നു. എന്നാൽ ഈ നീക്കവും നടപ്പാക്കിയതായി അറിവില്ല. യഥാർഥ സാഹചര്യങ്ങളിൽ മാത്രം പ്രവർത്തനക്ഷമമാവുന്ന ഒന്നാണ്‌ നിയമം എന്നിരിക്കെ, സിനിമയിലെ സന്ദര്‍ഭത്തിനനുസരിച്ചു ഹെൽമറ്റ്‌ ധരിക്കാതെ ടു വീലര്‍ ഓടിക്കുന്ന നടനെ എങ്ങനെ ശിക്ഷിക്കാന്‍ കഴിയുമെന്നത്‌ എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. അങ്ങനെ നോക്കിയാല്‍ ബാലന്‍ കെ നായരും ജോസ് പ്രകാശും ഭീമന്‍ രഘുവും തുടങ്ങി ഒട്ടു മിക്ക സിനിമാ നടന്മാരും ഇപ്പോഴേ വധശിക്ഷ ഏറ്റു വാങ്ങേണ്ടി വരുമായിരുന്നു.

മേല്‍ പറഞ്ഞതെല്ലാം, നടപ്പിലാവാത്ത നിര്‍ദ്ദേശങ്ങള്‍ ആണെങ്കില്‍ നടപ്പിലായ ഒരു ആന മണ്ടത്തരം ഉണ്ട്. വാഹനങ്ങളുടെ പുക സര്‍ട്ടിഫിക്കറ്റ് എന്ന പരിപാടിയാണത്. ഇന്നേ വരെ ഒരു വണ്ടിക്കും അനുവദനീയമായ അളവില്‍ കൂടുതല്‍ പുക ഉള്ളതായി സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി കേട്ടിട്ടില്ല. എല്ലാവരും, പോലീസ് പിടിക്കുമ്പോള്‍ നൂറു രൂപ പോകാതിരിക്കാനായി ഈ സര്‍ട്ടിഫിക്കറ്റ് ഒരെണ്ണം സംഘടിപ്പിച്ചു വണ്ടിയില്‍ സൂക്ഷിക്കുന്നു. വാഹനമില്ലെങ്കിലും രേഖകളില്ലെങ്കിലും പണം കൊടുത്താല്‍ ഏത് വണ്ടിക്കും പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടും എന്ന് കേരളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിയമത്തിന്റെ ഉദ്ദേശവും പരിസ്ഥിതി സംരക്ഷണവും ഒക്കെ കട്ടപ്പുക.

ഇങ്ങനെ എന്തെല്ലാം പ്രഹസനങ്ങള്‍....സഹിക്കുക തന്നെ....


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday, 11 December 2014

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും എഴുതിത്തള്ളാന്‍ ആര്‍ക്കാണിത്ര തിടുക്കം !!!! ?????

മലയാള സിനിമയിലെ രണ്ടു താരങ്ങളെ പറ്റി ഏതാനും മാസങ്ങൾക്ക് മുൻപ് സാമൂഹ്യ മാധ്യമങ്ങളില്‍ പടര്‍ന്നു പിടിച്ച് വൈറലായ രണ്ടു ഓണ്‍ലൈൻ വാര്‍ത്ത‍കളാണ് താഴെ. 

1. ദ ഇന്ത്യന്‍ റീഡറിന്റെ പ്രവചനം ശരി; മമ്മൂട്ടിയുടെ അഭിനയജീവിതം അവസാനിച്ചു; ഇനി മുന്‍ നടനും കൈരളി ചെയര്‍മാനും മാത്രം (19.03.2014)

നടനെന്ന നിലയില്‍ മമ്മൂട്ടിയുടെ അഭിനയ ജീവിതം അവസാനിച്ചുവെന്ന് കണക്കുകളുടെയും വസ്തുകളുടേയും അടിസ്ഥാനത്തില്‍ 'ദ ഇന്ത്യന്‍ റീഡര്‍'

ഈ വാര്‍ത്തയുടെ ലിങ്ക്  
2. ദൃശ്യത്തിന്റെ വിജയം രക്ഷിച്ചത് മോഹന്‍ലാലെന്ന നടനെ (21.03.2014)
തുടര്‍ച്ചയായ പരാജയങ്ങളില്‍നിന്നും പരാജയങ്ങളിലേക്ക് വീണ്ടുകൊണ്ടിരുന്ന മോഹന്‍ലാലിന് ജീവവായുവായിരുന്നു ദൃശ്യം 

ഈ വാര്‍ത്തയുടെ ലിങ്ക് 

മമ്മൂട്ടിയെപ്പറ്റിയുള്ള വാര്‍ത്തയുടെ കാതല്‍ ഇതാണ്. "ദ ഇന്ത്യന്‍ റീഡര്‍ നേരത്തെ കൊടുത്തിരുന്ന റിപ്പോര്‍ട്ട് യാഥാര്‍ഥ്യമാകുന്നുവെന്നാണ് മലയാള സിനിമയുടെ ഇപ്പോഴത്തെ ഗതി ചൂണ്ടിക്കാട്ടുന്നത്. 2013ല്‍ അവസാനമിറങ്ങിയ ബാല്യകാലസഖിയുടെ വമ്പന്‍ പരാജയം മമ്മൂട്ടിയെന്ന സൂപ്പര്‍ താരത്തിന് നല്‍കിയ തിരിച്ചടി ചെറുതല്ല. ഇതിന്റെ പരാജയം സൂപ്പര്‍ താരമെന്ന നിലയില്‍ മമ്മൂട്ടിയുടെ നിലനില്‍പ്പുതന്ന പ്രതിസന്ധിയിലാക്കി. ഈ വര്‍ഷം മൂന്നുമാസം പിന്നിടുമ്പോള്‍ മമ്മൂട്ടിയുടെ ഒരു ചിത്രം പോലും ഇതുവരെ റിലീസ് ചെയ്തിട്ടില്ല. ഇതുതന്നെ മമ്മൂട്ടിക്ക് തിരിച്ചടിയാണ്. ഈ വര്‍ഷം മമ്മൂട്ടിയുടേതെന്നു പറഞ്ഞ് ആദ്യം പുറത്തിറങ്ങാനിരിക്കുന്ന 'പ്രൈസ് ദ ലോര്‍ഡ്' ന്റെ പോസ്റ്ററുകള്‍ പുറത്തിറങ്ങുമ്പോള്‍ തന്നെ ആരാധകര്‍ നിരാശയിലാണ്. പിന്നീടങ്ങോട്ട്, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ കണക്കുകള്‍ പരിശോധിച്ചാലും നടനെന്ന നിലയില്‍ മമ്മൂട്ടി പരാജയമായിരുന്നു എന്നു സൂചിപ്പിക്കുന്ന കുറെ സിനിമകളുടെ വിവരങ്ങള്‍. അഭിനയിച്ച പടങ്ങള്‍ ഒട്ടു മിക്കതും പരാജയമായിരുന്നു എന്നാണു സൈറ്റ് പറയുന്നത്. മോഹന്‍ലാലിന്റെ ദൃശ്യം നേടിയ അസൂയാവഹമായ വിജയം മമ്മൂട്ടി ആരാധകരെ സമ്മര്‍ദത്തിലാക്കിയിരുന്നു. ബാല്യകാലസഖിയില്‍ ഒരു ചരിത്ര വിജയം സ്വപ്‌നംകണ്ട അവര്‍ക്ക് നിരാശയായിരുന്നു ഫലം. വിജയപരാജയങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ പതിറ്റാണ്ടിലേറെയായി മമ്മൂട്ടി പരാജയപ്പെടുകയാണെന്നുകാണാം. അഭിനയജീവിത്തിന്റെ അന്ത്യത്തിലേക്കെത്തിയ മമ്മൂട്ടിക്കു മുന്നിലുള്ളത് ഇനി മുന്‍ നടനായി തുടരുകയാണ്. മുന്‍ നടനും കൈരളി ചെയര്‍മാനുമായി ഈ സൂപ്പര്‍ താരത്തിന് വിരാജിക്കാം...അങ്ങനെ പോകുന്നു സൈറ്റിന്റെ കണ്ടെത്തലുകള്‍.....

മോഹന്‍ ലാലിനെപ്പറ്റിയുള്ള വാര്‍ത്തയുടെ ചുരുക്കം ഇതാണ്.  " മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമായി മാറിയ ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സിനിമ മോഹന്‍ലാലെന്ന നടന് പുതുജീവനാണ് നല്‍കിയത്. തുര്‍ച്ചയായ പരാജയങ്ങള്‍ നടനെന്ന നിലയില്‍ മോഹന്‍ലാലിന്റെ നിലനില്‍പ്പിനെപ്പോലും ചോദ്യം ചെയ്തു വന്ന അവസരത്തിലായിരുന്നു ദൃശ്യത്തിന്റെ വിജയമെന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. ഇവിടെയും മോഹന്‍ലാലിന്റെ കാരിയര്‍ ഗ്രാഫിന്റെ ഉയര്‍ച്ച താഴ്ചകള്‍, വിജയിച്ചതും പരാജയപ്പെട്ടതുമായ സിനിമകളുടെ കണക്കുകള്‍ വച്ച് സൈറ്റ്‌ വിശകലനം ചെയ്യുന്നു. മോഹന്‍ലാലെന്ന സൂപ്പര്‍താരം പിറക്കുന്നതുതന്നെ എണ്‍പതുകളിലായിരുന്നു എന്നും പിന്നീടദ്ദേഹം തൊടുന്നതെല്ലാം പൊന്നായി എന്നും എണ്‍പതുകളും തൊണ്ണൂറുകളും മോഹന്‍ലാലെന്ന നടനിലൂടെ മലയാള സിനിമ അതിന്റെ സുവര്‍ണ കാലഘട്ടത്തിലൂടെയാണ് കടന്നുപോയതെന്നുമൊക്കെ സൈറ്റ്‌ കണ്ടെത്തുന്നു. പരാജയങ്ങളുടെ തുടര്‍ച്ചയില്‍നിന്നു രക്ഷനേടാനുള്ള ശ്രമത്തിനിടെയാണ് മോഹന്‍ലാലിന്  ജീവവായുപോലെ 'ദൃശ്യംഎന്ന മികച്ച ചിത്രം വീണുകിട്ടിയത് എന്നും ഈ വിജയത്തിന്റെ ബലത്തില്‍ മോഹന്‍ലാലിന് കുറേനാള്‍കൂടി മലയാള സിനിമയില്‍ പിടിച്ചുനില്‍ക്കാം എന്നും കൂടി സ്ഥാപിക്കാന്‍ 
സൈറ്റ്‌ ശ്രമിക്കുന്നു....

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും എഴുതിത്തള്ളാന്‍ ഒരുങ്ങി നില്‍ക്കുന്നവരോട് ഒന്ന് പറഞ്ഞോട്ടെ :

·   ഞാന്‍ മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ ആരാധകനേ അല്ല; അതേ സമയം രണ്ടു പേരുടെയും നല്ല കഥാപാത്രങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്നു. 

·   അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലൂടെ 1971ൽ മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നു വന്ന മമ്മൂട്ടി, കഠിനാദ്ധ്വാനം ഒന്ന് കൊണ്ട് മാത്രം അഭിനയലോകത്തു തന്‍റേതായ ഒരു കസേര സ്വന്തമാക്കുകയായിരുന്നു. തുടക്കത്തിൽ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ച ശേഷം ഉജ്ജ്വല കഥാപാത്രങ്ങളിലൂടെ ആധുനിക മലയാള ചലച്ചിത്ര അഭിനയ രംഗത്തെ നിത്യ സാന്നിദ്ധ്യമായി. മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്ന് തവണ നേടിയതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും, എട്ട് തവണ ഫിലിംഫെയർ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ പത്മശ്രീ, ഡോക്ടറേറ്റ്‌, ഡി ലിറ്റ്‌ മുതല്‍ ചെറുതും വലുതുമായി എണ്ണിയാലൊടുങ്ങാത്ത  പുരസ്കാരങ്ങളും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. താരങ്ങള്‍ക്കിടയില്‍ മുൻനിരക്കാരന്‍ ആകാനും ആ സ്ഥാനം നില നിര്‍ത്താനും അഭിനയശേഷി മാത്രം പോരെന്നും നല്ല അച്ചടക്കവും ആസൂത്രണവും കൂടി വേണമെന്നതിന് മമ്മൂട്ടിയുടെ കരിയർ തന്നെ സാക്ഷ്യം.  സൂപ്പർതാരപദവിയിൽ വെല്ലുവിളി നേരിടുമ്പോഴൊക്കെ അതിനെ അതിജീവിക്കാൻ കെല്പുണ്ടാവുക, ദീര്‍ഘ കാലം സൂപ്പർ താരപദവിയിൽ തുടരുക തുടങ്ങിയവ അദ്ദേഹത്തിന്റെ സവിശേഷതകളാണ്. ഷഷ്ടിപൂര്‍ത്തിക്കടുത്ത് പ്രായമെത്തിയ മമ്മൂട്ടിയെ പ്രായം ചെന്നതിന്റെ ലക്ഷണങ്ങൾ ഇപ്പോഴും ശല്യം ചെയ്യുന്നില്ല. അച്ചടക്കമുള്ള ജീവിതശൈലി തന്നെയാണ് മമ്മൂട്ടിയെ ഇപ്പോഴും പ്രായത്തെ അതിജീവിക്കാൻ സഹായിക്കുന്നത്. കടന്നുപോവുന്ന പ്രായവും ഇമേജ് പ്രതിസന്ധിയുമൊന്നും മമ്മൂട്ടിയെ ബാധിക്കുന്നില്ല. ഇംഗ്ലീഷിലും ഹിന്ദിയിലുമായൊരുക്കിയ ഡോ.അംബേദ്കർ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി താൻ ഒരു ദേശീയ നടനാണെന്നും തെളിയിച്ചിട്ടുണ്ട്. അംബേദ്കറെ അവതരിപ്പിക്കാനായി ഇംഗ്ലീഷിൽ പ്രത്യേക പരിശീലനം തന്നെ നടത്തിയ മമ്മൂട്ടി ഒരു മലയാളി നടന്റെ പരിമിതികളെ ചവിട്ടി മെതിച്ചു കൊണ്ടാണ് അംബേദ്കർക്ക് ജീവൻ നൽകിയത്. തമിഴിലും അദ്ദേഹം നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

·   ഇത് പോലെ തന്നെ സ്വതസിദ്ധമായ വളരെയേറെ പ്രത്യേകതകള്‍ ഉള്ള നടന പ്രതിഭയാണ് മോഹന്‍ ലാലും. 1978 ല്‍ ലാലിന്റെ സുഹൃത്തുക്കള്‍ തന്നെ നിര്‍മ്മിച്ച തിരനോട്ടം എന്ന സിനിമയില്‍ ഒരു  ഹാസ്യകഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് അദ്ദേഹം അഭിനയിച്ച് പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ 1980 ല്‍ പുറത്തിറങ്ങിയ "മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍" ആയിരുന്നു. ആദ്യ ചിത്രം പുറത്തിറങ്ങുമ്പോൾ മോഹൻലാലിന് 20 വയസ്സായിരുന്നു പ്രായം. ആദ്യ ചിത്രത്തിൽ വില്ലൻ വേഷമായിരുന്നു അദ്ദേഹം ചെയ്തത്. അയത്ന ലളിതവും അതീവ സ്വാഭാവികതയുള്ളതുമായ അഭിനയശൈലിയും നര്‍മ്മരസ പ്രധാനമായ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള തന്മയത്വവും ആയിരുന്നു 1980-കളിൽ മോഹൻലാലിനെ മലയാളികൾക്കിടയിൽ പ്രിയങ്കരനാക്കിയത്. ലാൽ  അല്ലെങ്കിൽ ലാലേട്ടൻ  എന്ന് ആരാധകര്‍ വിളിക്കുന്ന  മോഹൻലാലിന്റെ ആദ്യകാല കഥാപാത്രങ്ങളെ തങ്ങളുടെ അയല്‍പക്കത്തെ പയ്യന്‍ എന്ന  രീതിയിലാണ് ജനങ്ങള്‍ നെഞ്ചേറ്റിയത്. പിന്നീടങ്ങോട്ട് വളരെ ഗൌരവം നിറഞ്ഞ അഭിനയത്തിന്റെ സൂക്ഷ്മ ഭാവങ്ങള്‍ പ്രകടിപ്പിക്കേണ്ടുന്ന ഉജ്വല കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചില മലയാളേതര ചിത്രങ്ങളിലെ അഭിനയവും കേരളത്തിനു പുറത്തെ മലയാളികളുടെ എണ്ണത്തിലെ വളർച്ചയും അദ്ദേഹത്തെ തമിഴിലും ഹിന്ദിയിലും പ്രശസ്തനാക്കി. മലയാള സിനിമയിൽ ഏറ്റവും ഉയർന്ന പ്രതിഫലം ലഭിക്കുന്ന നടൻ കൂടിയാണ് മോഹൻലാൽ. അഭിനയത്തിനും സിനിമാ നിര്‍മ്മാണത്തിനുമുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍, ചെറുതും വലുതുമായ മറ്റു പുരസ്കാരങ്ങള്‍, പദ്മശ്രീ, ഡോക്ടറേറ്റ്‌, ടെറിറ്റോറിയൽ ആർമി ലഫ്റ്റനന്റ് കേണൽ പദവി (ഓണററി) മുതലായ അംഗീകാരങ്ങള്‍ ഇദ്ദേഹത്തിനും ലഭിച്ചിട്ടുണ്ട്.


മേല്‍പ്പറഞ്ഞവയൊക്കെ ഈ പ്രതിഭകളുടെ വളരെ കുറച്ചു പ്രത്യേകതകള്‍ മാത്രമാണ്.


ഇവര്‍  അഭിനയിച്ച പടങ്ങള്‍ തുടര്‍ച്ചയായി പരാജയമാകുന്നു എന്നത് കൊണ്ട് മാത്രം ഇവര്‍ മുന്‍ നടന്‍മാര്‍ മാത്രമായി പോകും എന്നു ചിന്തിക്കുന്നത് ശുദ്ധ പോഴത്തരമാണ്. ഏതെന്കിലും ഒരു സിനിമയുടെ വിജയമാണ് ഇവരെ ഈ രംഗത്ത് ജീവശ്വാസം നല്‍കി നില നിര്‍ത്തുന്നത് എന്നുള്ള കണ്ടു പിടുത്തവും അതി വിചിത്രമാണ്.

മധു, സോമന്‍, സുകുമാരന്‍, പ്രതാപ്‌ പോത്തന്‍, രതീഷ്‌, ശങ്കര്‍ തുടങ്ങിയവര്‍ ഒരു കാലത്ത് മലയാള സിനിമയിലെ നായകന്മാര്‍ ആയിരുന്നിട്ടു പിന്നെ മറ്റു ശ്രദ്ധേയമായ സഹ വേഷങ്ങള്‍ ചെയ്തു തിളങ്ങിയവരാണ്. അത് പോലെ തിലകന്‍, ജഗതി, നെടുമുടി വേണു, ഒടുവില്‍ മുതലായവര്‍ സിനിമയിലെ അനശ്വര വ്യക്തിത്വങ്ങള്‍ ആയതും നായകവേഷങ്ങള്‍ ചെയ്തത് കൊണ്ടല്ല. പിന്നെ ശ്രദ്ധിക്കപ്പെടാതെ നഷ്ടപ്പെടുന്ന വര്‍ഷങ്ങള്‍ എന്നതൊന്നും പ്രതിഭയുടെ മുന്‍പില്‍ വലിയ കാര്യങ്ങള്‍ അല്ല. ഭരത് ഗോപി, ടി ജി രവി, ജോസ് പ്രകാശ്‌, ഉമ്മര്‍, ബാലന്‍ കെ നായര്‍, രവീന്ദ്രന്‍ ഇവരൊക്കെ വര്‍ഷങ്ങളോളം തിരശീലയ്ക്കു പിന്നില്‍ മറഞ്ഞിട്ട് വീണ്ടും വന്നു അഭിനയ മികവ് കൊണ്ട് നമ്മെ വിസ്മയിപ്പിച്ചവരാണ്. 

മമ്മൂട്ടിയായാലും മോഹന്‍ ലാല്‍ ആയാലും കുട്ടി കുസൃതികളും മരം ചുറ്റി പ്രേമവും ഉപേക്ഷിച്ചു  തങ്ങളുടെ പ്രായത്തെ അംഗീകരിച്ചു അതിനനുസ്സരിച്ചുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ തയ്യാറായാല്‍ പിന്നെ ഏതൊക്കെ മാധ്യമങ്ങളും ലോബികളും അവിശുദ്ധമായി കൈ കോര്‍ത്താലും ഇവരെ മരിക്കുന്നത് വരെ കരക്കിരുത്താന്‍ ആര്‍ക്കുമാകില്ല. കഥാപാത്ര ശൈലീമാറ്റത്തിന്  ഇവര്‍ക്ക് അനുകരിക്കാവുന്ന ഏറ്റവും നല്ല മാതൃക ബോളിവുഡ് ബിഗ്‌ ബി സാക്ഷാല്‍ അമിതാബ് ബച്ചന്‍ തന്നെയാണ്. മലയാളത്തില്‍ നോക്കുകയാണെങ്കില്‍ ഇവര്‍ക്ക് മുന്‍പുള്ള താരനായകന്‍ പ്രേം നസീര്‍ ഈ പ്രായത്തില്‍ സ്വയം അച്ഛന്‍ വേഷങ്ങളിലേക്ക് പിന്‍വാങ്ങിയിരുന്നു എന്നതും ശ്രദ്ധേയമാണ്. 

എങ്ങനെയൊക്കെ നോക്കിയാലും  കൊട്ടക എന്ന നാല് ചുവരുകള്‍ക്കിടയിലുള്ള യഥാര്‍ഥ സിനിമാ ലോകത്ത് ആളെക്കൂട്ടുന്നതില്‍ നമ്മുടെ പരമ്പരാഗത  സൂപ്പര്‍താരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുക തന്നെയാണ്‌. ഒരു പ്രാഞ്ചിയേട്ടനും ദൃശ്യവും ഒക്കെ ഇടക്കാലാശ്വാസങ്ങള്‍ മാത്രമാണെന്നത് സത്യവുമാണ്. ഇവരെ വച്ച് സിനിമ ചെയ്യുന്നവര്‍ ഇത്‌ മനസിലാക്കിയില്ലെങ്കിലും ഇവരെങ്കിലും ഈ സത്യം തിരിച്ചറിയേണ്ടിയിരിക്കുന്നു. പക്ഷെ , അടിമുടി ഒരു മാറ്റത്തിന്റെ പാതയിലേക്ക്‌ മമ്മൂട്ടിയും മോഹന്‍ലാലും ആത്മാര്‍ഥമായി നീങ്ങിയാല്‍ മലയാള സിനിമയില്‍ നിലക്കാത്ത വിസ്മയക്കാഴ്ചകള്‍ ആയിരിക്കും അവര്‍ക്ക് ഇനിയും പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കാന്‍ ആവുക. തങ്ങളുടെ പ്രായത്തിനും രൂപത്തിനും ഇണങ്ങുന്ന നൂറു കണക്കിന് കഥാപാത്രങ്ങളെ അവതരിപ്പിച്ചു മലയാള സിനിമാ രംഗത്ത് അവർ ചിരംജീവികൾ ആവട്ടെ എന്നാണ് ഒരു സാധാരണ സിനിമാ ആസ്വാദകൻ എന്ന നിലയിൽ ഞാൻ ആഗ്രഹിക്കുന്നത്....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Saturday, 8 November 2014

ബലം പ്രയോഗിച്ചു, എന്നാല്‍ ബലാൽസംഗം അല്ല : നമ്മുടെ കോടതികൾക്കെന്തു പറ്റി ?

2011- ൽ, പാതയോരത്ത് പൊതുയോഗം നിരോധിച്ചതിന്,  ജഡ്‌ജിമാരെ ശുംഭന്‍ എന്ന് വിളിച്ചുകൊണ്ട്  ജയരാജന്‍ നടത്തിയ പ്രസംഗം ഏറെ വിവാദമായിരുന്നു. അന്ന് അദ്ദേഹത്തോട് തെല്ലു നീരസമാണ് തോന്നിയത്. പിന്നീട്, ജയരാജന്റെ പ്രസംഗം ജുഡീഷ്യറിയേയും, ജഡ്ജിമാരേയും അവഹേളിക്കുന്ന വിധത്തിലുള്ളതാണെന്ന് കോടതി കണ്ടെത്തുകയും അദ്ദേഹത്തിന് ആറു മാസം കഠിന തടവും 2000 രൂപ പിഴയും വിധിക്കുകയും ചെയ്തിരുന്നു. പക്ഷെ, 2013- ൽ സൂര്യനെല്ലി പെൺകുട്ടിക്കെതിരെയുള്ള ജസ്‌റ്റിസ്‌ ബസന്തിന്റെ വിവാദ പരാമർശത്തോട് പ്രതികരിക്കവേ, ജസ്‌റ്റിസ്‌ ബസന്ത്‌ ബുദ്ധിമാനായ ശുംഭനാണെന്നും അഭിമാനമുള്ള സ്‌ത്രീകൾ അദ്ദേഹത്തെ കുറ്റിച്ചൂൽകൊണ്ടു നേരിടണമെന്നും ജയരാജൻ പ്രസ്താവിച്ചിരുന്നു. പ്രായ പൂർത്തിയാകാത്ത സൂര്യനെല്ലി പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായപ്പോള്‍ രാഷ്ട്രീയപരമായും കായികമായും ശക്തരായ പ്രതികളില്‍ നിന്നും അവള്‍ രക്ഷപ്പെടാന്‍ ആഗ്രഹിക്കാതെ ലൈംഗികത ആസ്വദിക്കുകയായിരുന്നെന്നും അവള്‍ ബാല വേശ്യയായിരുന്നതായും നമ്മുടെ ന്യായാധിപന്മാർ മൊഴിഞ്ഞപ്പോൾ അത് കേട്ട് ചുമ്മാ വിടലച്ചിരിയുമായി നിന്ന കേരള സമൂഹത്തിൽ വേറിട്ട്‌ കേട്ട ഒരു ശബ്ദം ഈ ജയരാജന്റെതായിരുന്നു. ജീവിതത്തിൽ ആദ്യമായി സി. പി. എം സംസ്ഥാന സമിതി അംഗം സഖാവ് എം വി ജയരാജനോട് ഒരു മതിപ്പ് തോന്നി. കഴിഞ്ഞ വെള്ളിയാഴ്ച ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഒരു വിധിയെ പറ്റി മംഗളം ദിനപത്രത്തിൽ വായിച്ചപ്പോൾ എം വി ജയരാജനെ ചുമ്മാ ഒന്ന് സ്മരിച്ചു.

അറുപതു വയസുകാരിയെ മാനഭംഗപ്പെടുത്തുകയും കൊലപ്പെടുത്തുകയും ചെയ്‌തെന്ന കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടയാളെ വെറുതെ വിട്ടുകൊണ്ട്‌ ഡല്‍ഹി ഹൈക്കോടതിയുടെ വിവാദ വിധി. വിധി പ്രസ്‌താവത്തിലെ ചില പരാമര്‍ശങ്ങള്‍ വന്‍ പ്രതിഷേധത്തിനും തിരികൊളുത്തി. മദ്യലഹരിയില്‍ സ്‌ത്രീയെ ബലാല്‍സംഗം ചെയ്യുകയും തുടര്‍ന്ന്‌ അവര്‍ മരിക്കുകയും ചെയ്‌തെന്ന കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച അചേയ്‌ ലാല്‍ എന്നയാളെയാണു ഹൈക്കോടതി വിട്ടയച്ചത്‌. " അചേയ്‌ ലാലിനു മേല്‍ മാനഭംഗക്കുറ്റം ആരോപിക്കാമെങ്കിലും കൊലക്കുറ്റം ചുമത്താനാവില്ല. കൊല്ലണമെന്ന ഉദ്ദേശ്യമോ ബലം പ്രയോഗിച്ചുള്ള ലൈംഗിക ബന്ധത്തിലൂടെ സ്‌ത്രീ മരിക്കുമെന്ന അറിവോ അയാള്‍ക്കില്ലായിരുന്നു.അതിനാല്‍, ഐ.പി.സി. സെക്‌ഷന്‍ 302 ന്റെ അടിസ്‌ഥാനത്തില്‍ അയാളെ ശിക്ഷിക്കാനാവില്ല.- ഹൈക്കോടതി പറഞ്ഞു. അചേയ്‌ ലാലിന്റെ അപ്പീല്‍ അനുവദിച്ച ഹൈക്കോടതി മാനഭംഗക്കേസിലും അയാളെ വെറുതെ വിട്ടു. സ്‌ത്രീയുടെ സമ്മതമില്ലാതെയായിരുന്നു ലൈംഗിക ബന്ധമെന്നു തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ്‌ കുറ്റവിമുക്‌തനാക്കുന്നതെന്നു കോടതി പറഞ്ഞു. 'കൊല്ലപ്പെട്ട സ്‌ത്രീ അറുപതു വയസ്‌ കഴിഞ്ഞയാളും ആര്‍ത്തവിരാമം വന്നയാളുമാണ്‌. ലൈംഗിക ബന്ധത്തില്‍ ബലപ്രയോഗമുണ്ടെങ്കിലും, ബലാല്‍സംഗമോ കൊല്ലപ്പെട്ടയാളുടെ സമ്മതത്തിന്‌ വിരുദ്ധമോ ആയിരുന്നില്ലെന്ന പ്രതിയുടെ അഭിഭാഷകന്റെ വാദത്തില്‍ കഴമ്പുണ്ട്‌.'-ഹൈക്കോടതി പറഞ്ഞു. ഇതില്‍ പ്രായം സംബന്ധിച്ച പരാമര്‍ശത്തിനെതിരേ സ്‌ത്രീ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി. ആര്‍ത്തവ വിരമത്തെപ്പറ്റിയുള്ള പരാമര്‍ശത്തില്‍ നിയമവിദഗ്‌ധരും അമ്പരപ്പ്‌ പ്രകടിപ്പിച്ചു. ബലാല്‍സംഗമല്ല നടന്നതെന്ന നിഗമനത്തിന്റെ അടിസ്‌ഥാനമെന്തെന്നു വ്യക്‌തമല്ലെന്നും ആര്‍ത്തവിരാമത്തെപ്പറ്റിയുള്ള പരാമര്‍ശം അപ്രസ്‌കതവും തെറ്റുമാണെന്നും അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ വൃന്ദ ഗ്രോവര്‍ പറഞ്ഞു. വീട്ടു ജോലികള്‍ക്കു പോയിരുന്ന സ്‌ത്രീയെ 2010 ഡിസംബറിലാണ്‌ തന്റെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. തന്നേക്കാള്‍ പ്രായമുള്ള, താന്‍ അമ്മയെന്നു വിളിച്ചിരുന്ന സ്‌ത്രീയെ അചേയ ലാല്‍ ബലാല്‍സംഗം ചെയ്‌തെന്നും തുടര്‍ന്ന്‌ അവര്‍ മരിച്ചെന്നുമുളള പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചു കൊണ്ട്‌ വിചാരണക്കോടതി 2011 ല്‍ ആണ്‌ ജീവപര്യന്തം തടവു ശിക്ഷ വിധിച്ചത്‌. (വാർത്തയ്ക്ക് മംഗളം ദിനപ്പത്രത്തോട്‌ കടപ്പാട്: ബലം പ്രയോഗിച്ചു, എന്നാല്‍ മാനഭംഗമല്ല: ഡല്‍ഹി ഹൈക്കോടതിയുടെ വിധിയെച്ചൊല്ലി വിവാദം )

ബലാത്സംഗക്കേസുകളിൽ ഇരകൾ വാക്കുകൾ കൊണ്ട് ബലാൽസംഗം ചെയ്യപ്പെടുന്നത് ഇതാദ്യം ഒന്നുമല്ല. ജീൻസ് വിവാദത്തിൽ യേശുദാസിനെയും ഡോ. രജത് കുമാറിനെയും ക്രൂശിക്കാൻ ഇറങ്ങി പുറപ്പെട്ടവരുടെ വായിലെ നാവ് ഒക്കെ ഇപ്പോൾ എവിടെയാണോ ആവോ ?

ജനാധിപത്യ സംവിധാനത്തിൽ പൌരന്റെ അവസാന ആശ്രയമാണ് കോടതികൾ. അവർ അങ്ങേയറ്റം ആദരവോടെയാണ് ന്യായാധിപന്മാരെ നോക്കിക്കാണുന്നത്. ബഹുമാനപ്പെട്ട കോടതി, ന്യായാധിപന്‍, നീതിപതി, നീതിപീഠം, LORD, YOUR HONOUR തുടങ്ങിയ പദപ്രയോഗങ്ങളൊക്കെ ജനങ്ങളുടെ അങ്ങേയറ്റത്തെ ആദരവിനെയാണ് സൂചിപ്പിക്കുന്നത്. ജുഡീഷ്യറിക്ക് സ്വാതന്ത്ര്യവും അധികാരവും സ്വീകാര്യതയും നല്‍കുന്നത് കേവലം ഭരണഘടനയും നിയമങ്ങളും മാത്രമല്ല; ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള സീമാതീതമായ വിശ്വാസമാണ്. ഒരു ജഡ്ജി ഒരിക്കലും പക്ഷപാതപരമായോ അന്യായമായോ പെരുമാറുകയില്ലെന്നും അനീതിക്ക് കൂട്ടുനില്‍ക്കുകയില്ലെന്നും ഉള്ള ഉത്തമ വിശ്വാസത്തിലാണ് കോടതികളുടെ വിശ്വാസ്യതയുടെയും സ്വീകാര്യതയുടെയും നിലനില്പ്പ്. ഗ്രീക്ക് തത്വചിന്തകനായ സോക്രട്ടീസ് മുന്നോട്ടു വയ്ക്കുന്ന ന്യായാധിപധർമ്മം ഇപ്രകാരമാണ് - "മര്യാദപൂര്‍വം കേള്‍ക്കുക, ബുദ്ധിപൂര്‍വം പരിഗണിക്കുക, നിഷ്പക്ഷമായി തീരുമാനിക്കുക." 

ജനാധിപത്യ സംവിധാനത്തില്‍ ജുഡീഷ്യറിയ്ക്ക്  ബഹുമുഖ കടമകൾ ഉണ്ട്. വിവിധ നിയമ നിർമ്മാണ സഭകൾ  നിർമ്മിച്ച്‌ വിടുന്ന  നിയമങ്ങള്‍ ഭരണഘടനാനുസൃതമാണോ എന്ന് പരിശോധിക്കാനുള്ള അധികാരത്തോടൊപ്പം നിയമങ്ങള്‍ രീതിയില്‍ത്തന്നെയാണോ  നടപ്പാക്കുന്നതെന്ന് പരിശോധിക്കേണ്ടതും നിലവിലുള്ള നിയമങ്ങളെപ്പറ്റിയുള്ള സംശയങ്ങള്‍ തീര്‍ത്ത് ശരിയായ രീതിയില്‍ വ്യാഖ്യാനിക്കേണ്ട ഭാരിച്ച ചുമതലയും കോടതികള്‍ക്കുണ്ട്.

ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു പോയാൽ കോടതി സംവിധാനം അട്ടിമറിക്കപ്പെടാനുള്ള സാധ്യതകൾ ഉണ്ടെന്നു കൂടി ഓർക്കണം. നമ്മുടെ അയല്‍രാജ്യമായ പാകിസ്ഥാനിലെ ഭരണകൂടം  സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ അധികാരവിമുക്തനാക്കുകയും അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുക പോലുമുള്ള സംഭവമുണ്ടായത് ഓർക്കേണ്ടതാണ്. ഒടുവില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയതോടെയാണ് പാകിസ്ഥാനിലെ കോടതികളുടെ അധികാരം പുനഃസ്ഥാപിക്കപ്പെട്ടത്. 

സുപ്രീംകോടതിയുടെ മുൻ ചീഫ് ജസ്റ്റിസ് ആര്‍. സി. ലഹോട്ടിയുടെ ഒരിക്കൽ അഭിപ്രായപ്പെട്ടതനുസ്സരിച്ചു കോടതികൾക്ക് ജനങ്ങളുടെ വിശ്വാസവും അംഗീകാരവും ശാസനകളിലൂടെയോ അധികാരത്തിന്റെ ദണ്ഡുപയോഗിച്ചോ നേടിയെടുക്കാന്‍ കഴിയില്ല, അത് സ്വന്തം പ്രവൃത്തിയിലൂടെ നേടിയെടുക്കണം എന്നാണ്. ഈ വിശ്വാസം നേടിയെടുക്കാനാവശ്യമുള്ള സ്വഭാവഗുണങ്ങള്‍ ജഡ്ജിമാര്‍ക്കുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒട്ടു മിക്ക മതങ്ങളും അഭിപ്രായ വ്യത്യാസമില്ലാതെ പറയുന്ന ഒരു കാര്യമുണ്ട്; " ന്യായാധിപൻ എന്നാൽ ദൈത്തിന്റെ ഇച്ഛ ഭൂമിയില്‍ നടപ്പാക്കുന്ന ഉപകരണമാണ് " എന്നാണത്. പ്രശസ്ത നിയമപണ്ഡിതനായ അലക്സാണ്ടര്‍ ഹാമില്‍ട്ടണ്‍ നിരീക്ഷണത്തിൽ "ജുഡീഷ്യറിക്ക് സ്വത്തിന്‍മേലോ ആയുധങ്ങളുടെ മേലോ യാതൊരു സ്വാധീനവുമില്ല. ജുഡീഷ്യറിക്ക് ആകെയുള്ളത് അതിന്റെ വിധിന്യായങ്ങള്‍ മാത്രമാണ് " 

അതെ, അതാണ്‌ കാര്യം. പുറപ്പെടുവിക്കുന്ന വിധികളിലെ സുതാര്യതയും സത്യസന്ധതയുമാണ് കോടതികളിൽ ജനങ്ങൾക്കുള്ള വിശ്വാസം വളർത്തുന്നതും സംരക്ഷിക്കുന്നതും..ശ്രദ്ധേയവും നീതിപൂർവ്വകവും സര്വ്വോപരി മനുഷ്യപക്ഷത്ത് നിൽക്കുന്നതുമായ, ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിയ വിധികൾ പുറപ്പെടുവിക്കാൻ ഓരോ ന്യായാധിപനും കഴിയട്ടെ. 

Some Other Blogs





ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday, 2 October 2014

"മോഹൻലാൽ" കരം ചന്ദ് ഗാന്ധിയ്ക്കപ്പുറം അമേരിക്കയിൽ എന്താണ് സംഭവിച്ചത് ?

മാഡിസന്‍ സ്ക്വയറിലെ പ്രസംഗത്തില്‍ മോദിക്ക് ഒരു നാവു പിഴ സംഭവിച്ചു. രാഷ്ട്രപിതാവ്‌ മഹാത്മാഗാന്ധിയുടെ പേര് പരാമര്‍ശിക്കവെ "മോഹന്‍ദാസ്" കരംചന്ദ് ഗാന്ധിയെന്നതിന് പകരം "മോഹന്‍ലാല്‍" കരംചന്ദ് ഗാന്ധി എന്നാണ് മോദി പറഞ്ഞത്. മുൻപ് രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുമ്പോഴും അദ്ദേഹത്തിന് ഇതേ നാവു പിഴ സംഭവിച്ചിരുന്നു. ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവർ രാഷ്ട്രപിതാവിന്റെ പേര് തെറ്റായി പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വി പ്രസ്താവിച്ചു. ഗാന്ധിയുടെ പേര് തെറ്റായി ഉച്ചരിച്ച മോദി, ചൈനീസ് പ്രസിഡന്റിന്റെ പേര് തെറ്റായി പറഞ്ഞതിന് ജോലി നഷ്ടപ്പെട്ട ദൂരദര്‍ശന്‍ ടെലിവിഷന്‍ അവതാരകയെ തിരികെയെടുക്കണം എന്നാണ് കോണ്‍ഗ്രസിന്റെ  മറ്റൊരു നേതാവായ സഞ്ജയ് ജാ ആവശ്യപ്പെട്ടത്. ഗാന്ധിയെ കൊന്നവർ ഇപ്പോള്‍ ഗാന്ധിയൻ പാരമ്പര്യത്തിനുമേല്‍ അവകാശമുന്നയിക്കാൻ  ശ്രമിക്കുന്നുവെന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഷക്കീല്‍ അഹമ്മദ് ട്വിറ്ററിൽ പ്രതിഷേധം കുറിച്ചിട്ടു.ഗാന്ധിയന്‍ ആശയങ്ങൾ ഹൃദയത്തിലേറ്റി നടക്കുന്ന ഏതൊരാള്‍ക്കും ഗാന്ധിയുടെ പേര് ഉരുവിടുമ്പോള്‍ പിഴക്കില്ലെന്നു മറ്റൊരു കോണ്‍ഗ്രസ് നേതാവായ രാജ് ബബ്ബര്‍ പറഞ്ഞു. എന്തായാലും മോദി വിരോധികൾ ഒരു നാവു പിഴയിൽ പിടിച്ചു തൂങ്ങി മോദിയെ ആക്രമിച്ചു രസിക്കുമ്പോൾ അമേരിക്കയിൽ മറ്റൊന്നാണ് സംഭവിച്ചത്. 

ഏതാണ്ട് ഒരു ദശാബ്ദം മുമ്പ് തനിക്കു വിസ നിഷേധിച്ച ഒരു രാജ്യത്തേക്ക് സർവ്വ വിധ നയതന്ത്ര പരിരക്ഷകളുടെ കവചവും പേറിക്കൊണ്ടു, ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി കാലു കുത്തിയപ്പോൾ ഒരു പുതിയ ചരിത്രമാണ് എഴുതപ്പെട്ടത്. മോദിക്ക് ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറില്‍ ഇന്ത്യന്‍ സമൂഹം നല്‍കിയ ഉജ്വല സ്വീകരണം സമാനതകളില്ലാത്തതായിരുന്നു. സംഭവ ബഹുലമായ അഞ്ചു ദിവസങ്ങൾ; മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ പ്രസംഗങ്ങള്‍; നിരവധി കൂടിക്കാഴ്ചകളും സന്ദർശനങ്ങളും. ഇന്ത്യയുടെ പുതിയ ഭരണ കർത്താവ് നരേന്ദ്ര മോദി എന്തായാലും അമേരിക്കയില്‍ ഒരു വൻ തരംഗമായി മാറി. ഇന്ത്യൻ പ്രധാനമന്ത്രി വിശ്വ സമൂഹത്തിനു മുന്നില്‍ ചര്‍ച്ചാ വിഷയമായി; ഒപ്പം ഇന്ത്യന്‍ പ്രധാനമന്ത്രിയില്‍ നിന്ന് ലോക നേതാവ് എന്ന തലത്തിലേക്കുള്ള വളർച്ചയ്ക്കും തുടക്കം കുറിച്ചു.  ഏറെക്കാലത്തിനുശേഷം ഇന്ത്യയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന ഭരണാധികാരി എന്ന നിലയിൽ വേണ്ടത്ര മതിപ്പും പരിഗണനയും സ്ഥാനവും അദ്ദേഹത്തിന് അമേരിക്കയില്‍ ലഭിച്ചു എന്നതിൽ സംശയമില്ല. സെപ്റ്റംബര്‍ 11ന്റെ ഓര്‍മ്മകള്‍ പേറുന്ന ഗ്രൗണ്ട് സീറോയും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ സ്മാരകവും സന്ദര്‍ശിച്ച് അമേരിക്കന്‍ ജനതയുടെ വൈകാരികതയെ മോദി തൊട്ടുണര്‍ത്തി. എല്ലായിടത്തും ഹിന്ദിയിൽ സംസാരിക്കാൻ ശ്രമിച്ച മോദി, അതുവഴി ദേശസ്‌നേഹികളുടെ മനവും കവര്‍ന്നു. മോദിക്കെതിരെ ഒരു അമേരിക്കൻ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റും ചില ഇന്ത്യക്കാരുടെ തന്നെ ഒറ്റപ്പെട്ട പ്രതിഷേധങ്ങളും എന്തായാലും ഇദ്ദേഹത്തിന്റെ വ്യക്തി പ്രഭാവത്തിലും സന്ദർശനത്തിന്റെ ഹര്‍ഷാരവങ്ങളിലും മുങ്ങിപ്പോയി എന്നത് ഒരു യാഥാർത്യമായി അവശേഷിക്കുന്നു. 121 വർഷങ്ങൾക്ക് മുൻപ് സ്വാമി വിവേകാനന്ദൻ ഒരു അമേരിക്കൻ സദസ്സിന്റെ നിർലോഭമായ കയ്യടി നേടിയതിനു ശേഷം അതേ ഊർജ്ജം നിറഞ്ഞ അംഗീകാരം നേടുന്ന ഇന്ത്യക്കാരൻ മോദിയാണെന്ന്  എഴുതിയ പത്രങ്ങൾ പോലുമുണ്ട്. എന്തായാലും ഇരുവരും പേര് കൊണ്ട് നരേന്ദ്രൻ ആണെന്നതും ഹിന്ദുത്വവക്താക്കൾ ആണെന്നതും രണ്ടു സമ്മേളനങ്ങളും നടന്നത് സെപ്റ്റംബറിൽ ആണെന്നതും തികച്ചും യാദൃശ്ചികമായിരിക്കും.

മൻമോഹൻസിങ്ങിന്റെ നേതൃത്വത്തിലുള്ള രണ്ടാം യു.പി.എ. സര്‍ക്കാറിന്റെ അവസാനകാലത്ത്, ഇന്ത്യ യു.എസ്. ബന്ധങ്ങൾ അത്ര കണ്ട് ജീവനുള്ളതായിരുന്നില്ല. ആണവബാധ്യതാനിയമത്തിന്റെ കുരുക്കുകളിൽപ്പെട്ട് ആണവസഹകരണക്കരാര്‍ നടപടികൾ പൂർത്തിയാക്കാൻ  മന്‍മോഹന്‍സിങ്ങിന്റെ സര്‍ക്കാറിന് കഴിഞ്ഞില്ല എന്നത് തന്നെയായിരുന്നു ഇതിനു പിന്നിൽ. ഒരു ദുർബല സർക്കാരിന്റെ  ബലഹീനത തന്നെയായിരുന്നു ഈ വീഴ്ചകൾക്ക് കാരണം. ഒത്തിരി കക്ഷികളുടെ പിന്തുണയിൽ നിങൾ നില്ക്കുന്ന ഒരു സർക്കാരിന്റെ ഒഴിവാക്കാനാവാത്ത ദൗര്‍ബല്യം. സ്വാഭാവികമായും മതിയായ ഭൂരിപക്ഷമുള്ള ഒരു സർക്കാരിന്റെ നായകൻ എന്ന നിലയിൽ  ഇന്ത്യ യു.എസ്.ബന്ധങ്ങളിൽ സംഭവിച്ച അകലം കുറയ്ക്കാൻ നരേന്ദ്രമോദി സർക്കാരിന് സാധിക്കും എന്ന് ഇരു രാജ്യങ്ങളും ഇതോടെ ഉറച്ചു വിശ്വസിക്കുന്നു. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള പല പ്രശ്‌നങ്ങളും സജീവമായി തുടരുമ്പോൾ, 'നല്ലകാലം വരാന്‍ പോകുന്നു' എന്ന സന്ദേശം ഇവിടെയും പ്രചരിപ്പിക്കാൻ മോദിക്കായി എന്ന് സമ്മതിക്കേണ്ടി വരും.  

"ഇരുപത്തി ഒന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണ്" എന്ന് അമേരിക്കയിൽ ചെന്ന് അദ്ദേഹം  വിളിച്ചു പറഞ്ഞു. ഇന്ത്യയിലെ ജനാധിപത്യം, ജനസംഖ്യയുടെ  65 ശതമാനം വരുന്ന  യുവജനത, ലോകത്തെ തന്നെ വലിയ കമ്പോളം ഇവ ചൂണ്ടിക്കാട്ടിയാണ് മോദി തന്റെ സ്വത സിദ്ധമായ ശൈലിയില്‍ ഇന്ത്യ ലോകശക്തിയായി വളരുകയാണ് എന്ന് തെളിഞ്ഞ ശബ്ദത്തിൽ വിളിച്ചു പറഞ്ഞത്. ഇതിലേറെ ശ്രദ്ധേയമായത്, ഇന്ത്യന്‍ മുസ്ലിങ്ങളില്‍ മോദി പ്രകടിപ്പിച്ച അചഞ്ചലമെന്നു തോന്നിപ്പിക്കുന്ന വിശ്വാസമാണ്. അല്‍ഖ്വയ്ദയ്ക്കും സമാന വിധ്വംസക പ്രസ്ഥാനങ്ങല്ക്കും മറ്റും ഇവിടെ വളക്കൂറില്ലെന്നും  ഇവിടത്തെ മുസ്ലിങ്ങള്‍ ഗാന്ധിയുടെയും ബുദ്ധന്റെയും ദര്‍ശനം സ്വീകരിച്ചവരാണെന്നുമുള്ള മോദിയുടെ പ്രസ്താവത്തില്‍, ഇതിനു മുമ്പ് ഒരു ഇന്ത്യൻ ഭരണാധികാരിയും പ്രകടിപ്പിക്കാത്ത ചങ്കൂറ്റവും ധൈര്യവും പ്രകടമായി കണ്ടു. ഒരു പക്ഷെ തനിക്കെതിരെ ഉയർന്നേക്കാവുന്ന മുസ്ലിം വിരുദ്ധ ഭൂതകാല ആരോപണങ്ങൾക്കെതിരെയുള്ള പ്രതിരോധവുമാവാം ഈ പ്രസ്താവം. 

പെപ്‌സി, ഗൂഗിള്‍, ബോയിംഗ് തുടങ്ങി നിരവധി കമ്പനികളെ മേക്ക് ഇന്ത്യ പദ്ധതിയിലേക്ക് ക്ഷണിച്ചു. ചൈനയോടും ജപ്പാനോടും പറഞ്ഞത് പോലെ, ഇന്ത്യയിലേയ്ക്ക്  നിക്ഷേപത്തിനായി വരുന്ന കമ്പനികളെ കാത്തിരിക്കുന്നത് ചുവപ്പുനാടയല്ല, ചുവപ്പുപരവതാനിയാണ് എന്ന് വാഗ്ദാനം ചെയ്തു കൊണ്ട് അമേരിക്കന്‍ കമ്പനികളെ നിക്ഷേപത്തിനായി  പ്രധാനമന്ത്രി ക്ഷണിച്ചിട്ടുണ്ട്.  അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്ക് ആജീവനാന്തവിസ നല്കാൻ തീരുമാനമായി. ഇന്ത്യയിലെ അലഹാബാദ്, അജ്‌മേര്‍, വിശാഖപട്ടണം എന്നീ നഗരങ്ങള്‍ വികസിപ്പിക്കാന്‍ അമേരിക്കയുടെ സഹായം നമുക്കു കിട്ടും. ഇതിനു പുറമേ, 500 പട്ടണങ്ങള്‍ക്ക് വെള്ളം , ശുചിത്വ സംവിധാനങ്ങള്‍, ആരോഗ്യം ഇവ നല്‍കാനുള്ള പദ്ധതിക്ക് യു.എസ് .സഹകരണം ലഭിക്കും. ഭീകരതക്കെതിരെ അമേരിക്കയുമായി സഹകരിക്കുമെന്നും, അതേ സമയം ഐ.എസ്.ഐ.എസ്സിനെ അടിച്ചമര്‍ത്താന്‍ ഇന്ത്യ അമേരിക്കയോടൊപ്പം ചേരില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ചൊവ്വാദൗത്യത്തിലും ഇരു രാജ്യങ്ങളും സഹകരിക്കുമെന്നും പ്രഖ്യാപനം ഉണ്ട്. ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ പങ്കാളിത്തത്തിനായി ശ്രമിക്കുമെന്ന് അമേരിക്ക ഉറപ്പു നൽകി. 

സന്ദർശന പരിപാടികൾക്കൊടുവിൽ  ഒബാമയെ ഇന്ത്യയിലേക്ക് ക്ഷണിയ്ക്കാനും ഇന്ത്യൻ പ്രധാനമന്ത്രി മറന്നില്ല. അമേരിക്കയുമായി വിയോജിപ്പുള്ള കാര്യങ്ങൾക്ക് നേരെ കണ്ണടച്ച് പിടിച്ചു കൊണ്ട് യോജിക്കാവുന്ന കാര്യങ്ങളെ  പരമാവധി ഉയർത്തിക്കാട്ടി തന്റെ അമേരിക്കൻ യാത്ര ഒരു സംഭവമാക്കുന്നതിൽ നരേന്ദ്രമോദി 100% വിജയിച്ചു കഴിഞ്ഞു. ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹം പ്രസ്താവിച്ചു കഴിഞ്ഞു,  ഇവ നടപ്പില്‍ വരുത്തുക എന്നതാണ് ഇനിയുള്ള വെല്ലുവിളി. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ജയപരാജയങ്ങള്‍ വിലയിരുത്തുന്നത് വരും ദിവസങ്ങളിൽ നടപ്പിലാവുന്ന കാര്യപരിപാടികളുടെ അടിസ്ഥാനത്തിൽ ആയിരിക്കും. വാണിജ്യ വ്യവസായ  സൈനിക രംഗങ്ങളില്‍ സുപ്രധാന കരാറുകളില്‍ ഒന്നും തന്നെ ഒപ്പിട്ടില്ലെങ്കിൽ പോലും മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഇന്ത്യയുടെ നയതന്ത്ര ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടുന്ന ഒന്നായിരിക്കും. എന്നാൽ, ഏറെ വർഷങ്ങൾക്ക് ശേഷം ഞങ്ങളുടെ പ്രധാനമന്ത്രി എന്ന് നെഞ്ച് വിരിച്ചു പറയാൻ പാകത്തിന് മികച്ച ശരീര ഭാഷയും ഉറച്ച ശബ്ദവുമുള്ള ഒരാൾ ഉയർന്ന് വന്ന അവസരം എന്ന നിലയിൽ ആയിരിക്കും ഒരു സാധാരണ ഇന്ത്യൻ പൗരൻ ഈ സന്ദർശനത്തെ ഓർക്കുന്നത്.

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Thursday, 18 September 2014

"പരനാറി";"നികൃഷ്ട ജീവി"....നാറുന്ന നാവെടുത്തു വീശുന്ന രാജനീതി....!!!???

ഇടതു വലതു പക്ഷ ഭേദമില്ലാതെ നമ്മുടെ നേതാക്കന്മാരുടെ ഭാഷാ പ്രയോഗ രീതിയുടെ ഒരു സമാഹാരമാണ് താഴെ കാണുന്ന വീഡിയോ ക്ലിപ്പ് 






 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക