ഞാൻ വെറും പോഴൻ

Tuesday, 6 December 2016

അത്രമേൽ സ്നേഹിക്കയാൽ ഒരു ജനത കരയുകയാണ്; അവരെ പുച്ഛിക്കരുത്.

കുറെ കാലമായി മാധ്യമങ്ങളും നികൃഷ്ടമനസുള്ള ചിലരും ആർത്തിയോടെ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ആ വാർത്ത ഇന്നലെ രാത്രിയോടെ സ്ഥിരീകരിക്കപ്പെട്ടു. തമിഴ്‌നാട് മുഖ്യമന്ത്രി കുമാരി ജെ ജയലളിത (തമിഴ്‍നാട്ടിലെ ഏഴകളുടെ അമ്മ) ചരിത്രത്തിന്റെ ഭാഗമായി. 

തമിഴ് വെള്ളിത്തിരയിലെ ഒരു കാലഘട്ടത്തിലെ തിളങ്ങുന്ന താരം; തമിഴ്ജനതയുടെ "മക്കൾ തിലകം" എംജിആറിന്റെ "ഇദയക്കനി"; "പുരട്ച്ചി തലൈവർ" എംജിആറിന്റെ പിൻഗാമി "പുരട്ച്ചി തലൈവി"; ക്രിമിനൽ ഗൂഢാലോചന കേസ്സിൽ ശങ്കരാചാര്യരെ ജയിലിലടക്കാനും റോഡ് കൈയേറിയും തടസ്സം സൃഷ്ടിച്ചും നിർമ്മിച്ച ആരാധനാലയങ്ങൾ പൊളിച്ചുമാറ്റാനും തക്ക ധീരത പ്രകടിപ്പിച്ചവൾ; ആരൊക്കെ അവർക്കെതിരെ നിലകൊള്ളുമ്പോഴും ജനമനസ്സുകളെ ജയിക്കാൻ സാധിച്ചവൾ; തമിഴക രാഷ്‌ടീയത്തിൽ അധികമാർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത തരത്തിലുള്ള ജനപ്രീതി സ്വന്തമാക്കിയവൾ. കൈവെച്ച മേഖലയിലൊക്കെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അപൂര്‍വ്വം വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു അന്തരിച്ച ജയലളിത.......മാധ്യമങ്ങളുടെ വക വാഴ്ത്തുപാട്ടുകൾ നിരവധിയാണ്.

അധികം ആളുകൾക്ക് അറിയാത്ത ചില കാര്യങ്ങൾ കൂടിയുണ്ട്. പത്താം ക്ലാസ്സിൽ സാമ്പത്തിക പ്രതിസന്ധി മൂലം പഠനം നിർത്തിയ ജയലളിത ഒന്നാം റാങ്കോടെയാണ് പത്താം ക്ലാസ് പാസ് ആയത്. അടുത്ത സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പഴയ സിനിമാക്കാർക്കും ഇടയിൽ "അമ്മു" എന്ന് വിളിക്കപ്പെട്ടിരുന്ന ഇവർ നല്ലൊരു സംഗീതജ്ഞ ആയിരുന്നു. സംഗീതം കൂടാതെ ഭരത നാട്യം, മോഹിനിയാട്ടം, മണിപ്പൂരി, കഥക് തുടങ്ങിയ വിവിധ നൃത്തരൂപങ്ങളില്‍ പരിശീലനം നേടിയിരുന്നു. തമിഴ്, കന്നഡ ചിത്രങ്ങള്‍ക്ക് പുറമേ ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഇംഗ്ലീഷ് അടക്കം പല ഭാഷകൾ അവർ അനായാസം കൈകാര്യം ചെയ്യുമായിരുന്നു. നിരീശ്വരവാദത്തിലധിഷ്ഠിതമായ ദ്രാവിഢപാർട്ടിയുടെ നേതാവായിരുക്കുമ്പോഴും മതവിശ്വാസിയും ആത്മീയവാദിയുമായിരുന്നു അവർ. ഒരു ദ്രാവിഢ മുന്നേറ്റ പാർട്ടിയുടെ എതിരില്ലാ മേധാവിയായി ജീവിച്ചു മരിച്ച ബ്രാഹ്മണസ്ത്രീ (ജാതി പറഞ്ഞതല്ല; മുൻപോ ഇനിയൊ ആ സ്ഥാനത്ത് ഒരു ബ്രാഹ്മണ സ്‌ത്രീ വരാനുള്ള സാധ്യത വളരെ വിരളമാണ്; കാരണം എളുപ്പത്തിലൊന്നും, ബ്രാഹ്മണ്യത്തിന് കീഴ്വഴങ്ങാൻ തയ്യാറുള്ള മനസ്സല്ല ദ്രാവിഢഗോത്രങ്ങളിൽ പിറന്നവർക്ക്)

പെരിയോരും അണ്ണാദുരൈയും വിഭാവനം ചെയ്ത ദ്രാവിഡ മുന്നേറ്റ രാഷ്ട്രീയത്തിന്റെ മൂല്യങ്ങളോട് ഒരു തരത്തിലും നീതി പുലർത്താത്ത നേതാവ്, ഏകാധിപത്യത്തിലധിഷ്ഠിതമായ സംഘടനാശൈലിയുടെ പ്രയോക്താവ്, പൊതു മുതല്‍ കവർന്ന് കോടീശ്വരിയായ രാഷ്ട്രീയക്കാരി, മൃദുഹിന്ദുത്വത്തിന്റെ വക്താവ് അങ്ങനെ എതിർ വിശേഷണങ്ങൾക്കും ഒരു കുറവുമില്ല.

എന്നാൽ, കുറച്ചു ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിലെ ഭൂരിപക്ഷം പൗരന്മാരും, തമിഴന്മാരുടെ (ആക്ഷേപ ഭാഷയിൽ പാണ്ടികളുടെ) വിവരക്കേടിനെയും "അമ്മ" മരിച്ചാൽ തമിഴന്മാർ ചെയ്തു കൂട്ടാൻ സാധ്യതയുള്ള അക്രമങ്ങൾ, അതിക്രമങ്ങൾ, ആത്മഹത്യകൾ തുടങ്ങിയ വിവരമില്ലായ്മകളെക്കുറിച്ചുള്ള നിറം പിടിപ്പിച്ച പോസ്റ്റുകളും ട്രോളുകളും അയക്കുന്നതിൽ മാത്രം വ്യാപൃതരായിരുന്നു. ഒരാളുടെ മരണം ട്രോൾ വിഷയമാക്കി ആസ്വദിക്കുന്ന മനോഭാവത്തോട് ഒരു തരത്തിലും യോജിക്കാൻ സാധിക്കുന്നില്ല.

എനിക്കറിയാവുന്ന തമിഴ്‌നാട് സ്വദേശികളിൽ കുറെ പേർ ഉന്നതവിദ്യാഭ്യാസമുള്ള ആളുകളാണ്. അത്രയ്ക്ക് ഉന്നത വിദ്യാഭ്യാസം ഇല്ലാത്ത കുറച്ച് പേരെയും എനിക്കറിയാം. ഒന്നാമത്തെ വിഭാഗത്തിൽ പെട്ട ഒന്നോ രണ്ടോ പേർക്കൊഴികെ, ഈ രണ്ടു കൂട്ടർക്കും ജയലളിതയോട് അതിയായ ബഹുമാനമുണ്ട്. അതവരുടെ ഭരണ നൈപുണ്യത്തോടും ആജ്ഞാശക്തിയോടും ഉള്ള ആദരവാണ്. ഭൂരിഭാഗം സാധാരണക്കാർക്കും പാവപ്പെട്ടവർക്കും അവരോട് ആദരവും സ്നേഹവും ചേർന്ന ഒരു തരാം ഭയഭക്തിബഹുമാനമാണ്. 

അത് തമിഴ്‌നാട്ടിലുള്ളവരെല്ലാം മണ്ടന്മാരായത് കൊണ്ടാണെന്നു തോന്നുന്നത് നമ്മെ സംബന്ധിച്ച് സ്വാഭാവികമാണ്. കേരളത്തിലെ ഭൂരിപക്ഷം വരുന്ന മധ്യവർഗ്ഗത്തിന്റെയും ഉപരിവർഗ്ഗത്തിന്റെയും ജീവിതശൈലിയും കണ്ടു ശീലിച്ച നമുക്ക് തമിഴ്‌നാട്ടിലെ ഭൂരിപക്ഷം വരുന്ന പാവപ്പെട്ടവനെ മനസിലാക്കാൻ എളുപ്പമല്ല. പക്ഷെ, അവരുടെ നോട്ടത്തിൽ അമ്മ അവർക്ക് വേണ്ടി ചെയ്യുന്ന സൗജന്യങ്ങൾക്ക് പരിധിയോ പരിമിതിയോ ഇല്ല. 500 മദ്യവില്പനശാലകൾ അടച്ചും മദ്യവില്പനസമയം കുറച്ചുമാണു തമിഴ്നാട് മുഖ്യമന്ത്രി ജയലളിത 2016ൽ തുടർച്ചയായ രണ്ടാംഭരണത്തിനു തുടക്കമിട്ടത്. മദ്യക്കടകളുടെ പ്രവർത്തനസമയം ഉച്ചയ്ക്കു 12 മുതൽ രാത്രി പത്തുവരെയാക്കിക്കുറച്ചു. ഗാർഹിക ഉപയോക്‌താക്കൾക്കു രണ്ടുമാസം കൂടുമ്പോൾ 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകി. ചെറുകിട– ഇടത്തരം കർഷകർ ബാങ്കുകളിലും സഹകരണ ബാങ്കുകളിലും നിന്നെടുത്ത വിള വായ്പകളും ഹ്രസ്വ– ദീർഘകാല വായ്പകളും എഴുതിത്തള്ളി. അമ്മ കാന്റീൻ, അമ്മ കുടിവെള്ളം, സൗജന്യ അരി, വിലകുറച്ച് പച്ചക്കറികൾ, അമ്മ ഉപ്പ്, കർഷകർക്ക് സൗജന്യ വൈദ്യുതി, കുട്ടികൾക്ക് സൗജന്യ ലാപ്‌ടോപ്, സൈക്കിളുകൾ, സ്കൂളുകളിൽ പ്രഭാതഭക്ഷണം.... വീടുകളിലേക്ക് ടി വി, മിക്സർ ഗ്രൈൻഡർ....അമ്മ സിമന്റ് മുതൽ അമ്മ തിയ്യേറ്റർ വരെ തന്റെ ജനതയ്ക്ക് സമ്മാനിക്കാൻ അവർ തയ്യാറായി. ആരോഗ്യ രംഗത്ത് അവർ ആവിഷ്ക്കരിച്ച പദ്ധതികൾ അമ്പരപ്പിക്കുന്നതാണ്. രോഗികൾക്ക് കൈത്താങ്ങായി അമ്മ മെഡിക്കൽ സ്റ്റോർ, ആശുപത്രിയിൽ ജനിക്കുന്ന ഒരു കുട്ടിക്ക്‌ സോപ്പ്‌, പൗഡർ, കുട്ടിയുടുപ്പ്‌, ടവൽ, നാപ്കിൻ, ഓയിൽ, ഷാമ്പു മുതൽ ഒരു നവജാത ശിശുവിനു വേണ്ട സകലതും നൽകുന്ന അമ്മ ന്യൂ ബോൺ ബേബി കെയർ കിറ്റ്, ആശുപത്രികളിൽ സൗജന്യപ്രസവ ശുശ്രൂഷ, മികച്ച പ്രസവാവധി ആനുകൂല്യങ്ങൾ, ജനിക്കുന്ന പെൺ കുഞ്ഞുങ്ങൾക്ക് വേണ്ടി വിവാഹ ചിലവിനായുള്ള ധനസഹായപദ്ധതി, ദരിദ്ര പെൺകുട്ടികൾക്കു വിവാഹാവസരത്തിൽ എട്ടു ഗ്രാം സ്വർണം നൽകുന്ന പദ്ധതി....സഹായങ്ങളും സൗജന്യങ്ങളും എണ്ണിത്തീർക്കാനാവില്ല. പാവപ്പെട്ട ഒരു തമിഴന്റെ നിത്യ ജീവിതത്തെ സ്വാധീനിക്കാനിടയുള്ള എന്തിലും ഏതിലും അവരുടെ കരുണാസ്പർശം തുടർന്നു. 

പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ജീവിതത്തിൽ നേരിട്ട് പ്രതിഫലിക്കുന്ന വിധത്തിൽ ജയലളിത നടപ്പിലാക്കിയ എണ്ണമില്ലാത്ത ജനപ്രിയ പദ്ധതികളാണ് അവരെ തമിഴകത്തിന്റെ ആരാധനാമൂർത്തിയാക്കിയത്. തൊണ്ണൂറുകളിൽ അഴിമതിക്കേസിൽ അറസ്റ്റുചെയ്യപ്പെട്ട് ജയലളിത ജയിലിൽ കിടന്നപ്പോൾ പറയത്തക്ക ചലനങ്ങൾ ഒന്നുമില്ലാതെ പോയ തമിഴകമായിരുന്നില്ല 2014-ൽ അവർ ജയിലിൽ പോയപ്പോൾ നമ്മൾ കണ്ടത്. ഇരുനൂറോളം പേരാണ് അന്ന് ജീവനൊടുക്കിയത്. .  

ഈയൊരു കോണിൽ നിന്ന് വീക്ഷിച്ചാൽ, ഒരു പാവം സാധാരണ തമിഴനെയും തമിഴത്തിയേയും സംബന്ധിച്ചിടത്തോളം നഷ്ടപ്പെടുന്നത്‌ കേവലമൊരു മുഖ്യമന്ത്രിയോ ഭരണാധികാരിയോ  അല്ല. അവരുടെ ദൈനം ദിന ജീവിതത്തിലെ ഐശ്വര്യത്തിന്റെ നിറസാന്നിധ്യമാണ്. അവരുടെ ജീവിതസുരക്ഷയെ പൊതിഞ്ഞു പിടിച്ചിരുന്ന ഒരമ്മ തന്നെയാണ്. പൊതുവിൽ തമിഴ് ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഏത് കടുത്ത നിലപാടും സ്വീകരിക്കാൻ യാതൊരു മടിയുമില്ലാത്ത ധീരഭരണാധികാരിയെ ആണ്. ഈയൊരവസരത്തിൽ നാം ഒരു കാര്യം കൂടി ആലോചിക്കണം. ഇവിടെ ഏതെങ്കിലും ഒരു നേതാവ് മരിച്ചാൽ ഒരു മനുഷ്യക്കുഞ്ഞെങ്കിലും ഇത് പോലെ കണ്ണീരൊഴുക്കാനോ വിതുമ്പാനോ ഉണ്ടാകുമോ എന്ന്. 

അത് കൊണ്ട് ഹൃദയം തകർന്നു നെഞ്ച് തല്ലുന്നവരെയും കണ്ണീരൊഴുക്കുന്നവരെയും പുച്ഛിക്കാതെയും പരിഹസിക്കാതെയും അധിക്ഷേപിക്കാതെയും ഇരിക്കുക. കാരണം, ആ ജനത അവരെ അത്രമേൽ സ്നേഹിച്ചിരുന്നു. 

ഒരു കുഞ്ഞിനെ പോലും പ്രസവിക്കാതെ ഒരു ജനതയുടെ മുഴുവൻ അമ്മയായ സ്ത്രീ... ഇന്ത്യമഹാരാജ്യം കണ്ട  കഴിവുറ്റ  ഭരണാധികാരി എന്ന് പറയിപ്പിച്ചവൾ... രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വെച്ചാൽ പരക്കെ അംഗീകരിക്കപ്പെട്ട  ഭരണനൈപുണ്യം... തമിഴ്നാട്ടിലെ ഏഴകളുടെ അമ്മയ്ക്ക് ആദരാഞ്ജലികൾ....

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday, 1 December 2016

ലാലേട്ടാ, ഇത് മറ്റൊരു ലാലിസമായിപ്പോയി...!!!

മോദി എന്ന വ്യക്തിയോടോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സംഘപരിവാരത്തോടോ അവരുടെ നിലപാടുകളോടോ അര% പോലും യോജിപ്പോ പ്രതിപത്തിയോ ഉള്ള ആളല്ല ഞാൻ. ഈ പരിഷ്‌കാരം നടപ്പിൽ വരുത്തുന്നതിന് മുൻപ് വേണ്ടത്ര മുന്നൊരുക്കങ്ങളും മതിയായ പ്ലാനിങ്ങും ഇല്ലാതെ പോയെന്നും അത് കൊണ്ട് തന്നെയാണ് താൽക്കാലികമായാണെങ്കിലും സാധാരണയിൽ സാധാരണക്കാർ കുറെയേറെ ബുദ്ധിമുട്ടുകളും യാതനകളും സഹിക്കേണ്ടി വന്നതെന്നും ആശുപത്രിവാസം, ചികിത്സ, കല്യാണം,മരണം തുടങ്ങി ഭാരിച്ച പണച്ചിലവ് വേണ്ടി വരുന്ന കാര്യങ്ങൾ നടത്തിയവർ അനുഭവിച്ച ദുരിതം വിവരിക്കാനാവാത്തത് ആണെന്നും ഉള്ള അഭിപ്രായം നിലനിർത്തിക്കൊണ്ടു തന്നെ, നോട്ട് നിരോധന കാര്യത്തിൽ മോദിയെ അനുകൂലിക്കുന്ന ആളാണ് ഞാനും. 


പക്ഷെ, നോട്ട് പിൻവലിക്കൽ വിഷയത്തിൽ മോദിയെ പിന്തുണക്കാൻ വേണ്ടി ലാലേട്ടൻ എഴുതിയ ബ്ലോഗിലെ ചില കാര്യങ്ങളോട് യോജിക്കാൻ ബുദ്ധിമുട്ടുണ്ട്. ഇപ്പോൾ പാവങ്ങളുടെയും സാധാരണ പൗരന്മാരുടെയും സംരക്ഷകരും മധ്യസ്ഥരുമായി മേനി നടിക്കുന്ന വി ഡി സതീശനും വി ടി ബല്‍റാമും അത് പോലുള്ള രാഷ്ട്രീയക്കാരും ആക്ടിവിസ്റ്റുകളും പ്രകടിപ്പിച്ച രീതിയിലുള്ള വിയോജിപ്പ് അല്ല അത്. 

മോദിയുടെ ഈ സർജിക്കൽ സ്ട്രൈക്ക് കള്ളപ്പണത്തിനും വ്യാജനോട്ടുകൾക്കും അഴിമതിക്കും എതിരെയാണെന്നാണ് മോദി തന്നെ തിന്റെ പ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞത്. പക്ഷെ, താങ്കളുടെ ബ്ലോഗ് ഈ സർജിക്കൽ സ്ട്രൈക്കിനെ വാഴ്ത്തുന്നത് അഴിമതിക്കെതിരായ ധീരനടപടി എന്ന നിലയ്ക്കാണ്. അഴിമതി, വ്യവസ്ഥിതിയുടെ ജീർണ്ണത ആണെന്ന് സ്ഥാപിക്കാൻ വില്ലേജ് ഓഫീസിലെയും പഞ്ചായത്ത് ഓഫീസിലെയും കൈക്കൂലിയെ എടുത്ത് ഉദാഹരിക്കുന്ന താങ്കൾ, മോദിയുടെ കള്ളപ്പണനിർമ്മാർജ്ജനം എന്ന ലക്ഷ്യത്തെ കാണാതെ പോയതാണോ മനഃപൂർവ്വം തമസ്കരിച്ചതാണോ ? വ്യാജനോട്ടിന്റെയും അഴിമതിയുടെയും ആത്യന്തിക ലക്‌ഷ്യം കള്ളപ്പണസമാഹരണമാണ് എന്ന വസ്തുതയുടെ വെളിച്ചത്തിൽ ഡീമോണിറ്റൈസേഷനിലൂടെ മോദിയുടെ യഥാർത്ഥ ലക്‌ഷ്യം കള്ളപ്പണനിർമ്മാർജ്ജനമാണെന്ന് വ്യക്തം. 

കള്ളപ്പണത്തിന് ഓരോ വ്യക്തിയും കൊടുക്കുന്ന നിർവ്വചനങ്ങൾ കാണുമായിരിക്കും. രാജ്യത്തെ നിയമം അനുസരിച്ചുള്ള നിർവ്വചനം അതാവണമെന്നില്ല.  സർക്കാർ ഖജനാവിലേക്ക് (കേന്ദ്രമായാലും സംസ്ഥാനമായാലും തദ്ദേശഭരണസ്ഥാപനങ്ങളായാലും) എത്തേണ്ട തുക വെട്ടിച്ചു നടത്തുന്ന ഏതൊരു ഇടപാടിൽ നിന്നുണ്ടാകുന്ന നേട്ടവും കള്ളപ്പണമാണ്. അത് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വാങ്ങുന്ന കോഴയും കിമ്പളവും മാത്രമല്ല; ബില്ല് വാങ്ങാത്തത് മൂലം വിൽപ്പന നികുതി, സേവന നികുതി  മുതലായവ അടക്കാതെ പോകുന്ന ചെറുതും വലുതുമായ സാധനങ്ങളും സേവനങ്ങളും, യഥാർത്ഥ വിലയേക്കാൾ കുറഞ്ഞ വില ആധാരത്തിൽ കാണിച്ചുള്ള വസ്തു രജിസ്ട്രേഷൻ, വളരെ ലളിതമായി വെട്ടിക്കപ്പെടുന്ന പഞ്ചായത്ത് മുനിസിപ്പൽ ലെവികൾ, ആദായ നികുതി അടക്കാതെ നേടുന്ന വരുമാനങ്ങൾ, ധനനികുതി അടക്കാതെ സ്വരുക്കൂട്ടുന്ന സമ്പാദ്യങ്ങൾ, ബിനാമി ഇടപാടുകളിലൂടെയുള്ള വരുമാനങ്ങളും സ്വത്തുക്കളും, നിയമപരമല്ലാത്ത മാർഗ്ഗങ്ങളിലൂടെ സമ്പാദിച്ചു കൂട്ടിയ സ്വത്തുവകകൾ, നിയമപരമായ മാർഗ്ഗത്തിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് കൊണ്ടാണെങ്കിലും പണമോ സ്വാധീനമോ ഉപയോഗിച്ച് കൈവശമാക്കിയതോ സമ്പാദിച്ചതോ ആയ നിയമവിരുദ്ധമായ വസ്തുക്കളോ ആനുകൂല്യങ്ങളോ, അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ഇടവഴികളിലൂടെ നേടിയ എന്തും ഏതും കള്ളപ്പണത്തെ സഹായിക്കുന്നവയാണ്...... കള്ളപ്പണം സൃഷ്ട്ടിക്കുന്നവയാണ്..... കൃത്യമായി നോക്കിയാൽ കള്ളപ്പണം ഉണ്ടാക്കുകയോ അതിനു കൂട്ട് നിൽക്കുകയോ ചെയ്യാത്ത ആളുകൾ ഇവിടെ വിരളമായിരിക്കും. അതിന്റെ വലിപ്പച്ചെറുപ്പങ്ങളിലേ വ്യത്യാസമുള്ളൂ.  

താങ്കൾ പ്രതിനിധാനം ചെയ്യുന്ന, താങ്കൾ ബ്ലോഗിൽ തന്നെ പറഞ്ഞിരിക്കുന്ന വളരെയധികം പണച്ചിലവുള്ള സിനിമാ മേഖലയിൽ കള്ളപ്പണം ഉപയോഗിക്കുന്നില്ലേ ? സിനിമാ മേഖല കള്ളപ്പണക്കാരെ സൃഷ്ടിക്കുന്നില്ലേ ? നിങ്ങൾ അടക്കം ചെറുതും വലുതുമായ താരങ്ങളും ടെക്‌നീഷ്യന്മാരും മറ്റു സിനിമാ പ്രവർത്തകരും മുഴുവൻ പ്രതിഫല (Remuneration) ത്തിൽ നിന്നും TDS പിടിക്കാൻ സമ്മതിക്കാറുണ്ടോ ? മുഴുവൻ പ്രതിഫലവും ബാങ്ക് വഴി (കറൻസി നോട്ടുകൾ ആയിട്ടല്ലാതെ) സ്വീകരിക്കാനും തയ്യാറാകാറുണ്ടോ ? ഏതാനും വർഷങ്ങൾക്ക് മുമ്പ് താങ്കളെയും മമ്മൂട്ടിയെയും ഇൻകം ടാക്സ് റെയ്‌ഡ് ചെയ്ത് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് നടപടി എടുത്തിരുന്നില്ലേ ? പിടിച്ച കണക്കില്ലാപ്പണത്തിന്റെ ടാക്‌സും പിഴയും അടച്ച് തല കഴുത്തിലാക്കി എന്നാണ് അന്നത്തെ വാർത്തകളിൽ കണ്ട വിവരം. അനുമതിയില്ലാതെ ആനക്കൊമ്പ് കയ്യിൽ വച്ചിരുന്ന കേസ് ഉണ്ടായിരുന്നില്ലേ ? ഉമ്മൻ ചാണ്ടി സർക്കാർ അതൊക്കെ റെഗുലറൈസ് ചെയ്ത് നൽകിയെങ്കിലും അതിന്റെ പുറത്ത് ഒരു വിജിലൻസ് കേസും കോടതി വ്യവഹാരങ്ങളും ഇപ്പോഴും ലൈവ് ആണെന്നാണ് എന്റെ അറിവ്. അങ്ങയുടെ ഡ്രൈവർ ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിർമ്മാതാവും ഹൈടെക്ക് സിനിമാ കൊട്ടകകളുടെ ഉടമസ്ഥനും ആയത് ബിനാമി ഇടപാടുകളിലൂടെ അല്ലെന്ന് ഞാനും വിശ്വസിച്ചോട്ടെ ? മൂന്നു പതിറ്റാണ്ടോളം സംസ്ഥാന ദേശീയ ബഹുമതികൾ അടക്കം കരസ്ഥമാക്കി മലയാള സിനിമയിലെ അതുല്യനായി വിരാജിക്കുമ്പോഴും ഈ രാജ്യം പൗരന് നൽകുന്ന ഉന്നത ബഹുമതികൾ പലതും അണിഞ്ഞു നടക്കുമ്പോഴും ഇവിടത്തെ സർവ്വകലാശാലകൾ ഉന്നത ബിരുദങ്ങൾ നൽകി നിങ്ങളെ ആദരിക്കുമ്പോഴും നാട്ടുപട്ടാളത്തിന്റെ ഓഫിസർ പദവി അലങ്കരിക്കുമ്പോഴും തന്നെ ആണ് നിങ്ങൾ ഇത്തരം വീഴ്ചകൾ വരുത്തിയതെന്ന് ഓർക്കണം. ഇപ്പോഴത്തെ പ്രശ്‌നങ്ങളെല്ലാം, സത്യസന്ധമായ ഇന്ത്യക്ക് വേണ്ടിയാണെന്നും രാജ്യ നന്‍മക്ക് വേണ്ടി നിലകൊള്ളുന്ന പൗരന്‍ എന്ന നിലയില്‍ ഞാന്‍ സഹിക്കും എന്നും അത് വിവേകത്തോടെ ചിന്തിക്കാന്‍ സാധിക്കുന്ന ഒരു മനുഷ്യന്‍ എന്ന നിലയില്‍ കൂടിയാണെന്ന് ബ്ലോഗിൽ പറയുന്ന താങ്കൾ, പഴയ കേസുകൾ ആളുകൾ മറന്നു പോയി എന്നാണോ കരുതുന്നത്. 

വിഷയവുമായി ബന്ധമില്ലാത്ത ഒരു കാര്യം കൂടി : പുലിമുരുകന്റെ റിലീസ് ആഘോഷിക്കാൻ നിങ്ങളുടെ ആരാധകക്കൂട്ടം വഴി തടഞ്ഞപ്പോൾ അതിൽ ഖേദിക്കുന്നു എന്ന് കുറിച്ച ഒരു വരി പോലും നിങ്ങളുടെ ബ്ലോഗിൽ കണ്ടില്ല. പുലിമുരുകനെ പറ്റി അനുകൂലമല്ലാത്ത അഭിപ്രായങ്ങൾ എഴുതിയ സ്ത്രീകളടക്കമുള്ളവരെയും അവരുടെ പൂർവ്വ മാതാപിതാക്കളെയും നിങ്ങളുടെ ആരാധകർ അശ്ലീലവും ആഭാസവും നിറഞ്ഞ കമന്റുകൾ കൊണ്ട് അഭിഷേകം ചെയ്തപ്പോഴും അരുതെന്നൊരു വെറും വാക്ക് പോലും നിങ്ങൾ ഉരിയാടിയതായി കേട്ടില്ല. 

ആധുനിക മലയാള സാഹിത്യത്തിലെ, എം. ടി. എന്ന പ്രതിഭാസം, 'താഴ്‌വാരം' എന്ന സിനിമയുമായി ബന്ധപ്പെട്ട് ബോംബെയില്‍ നടന്ന ഒരു ചടങ്ങില്‍ വച്ച് പറഞ്ഞത്‌ ഇപ്രകാരമാണ്; "മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍". അങ്ങിനെയൊന്നും പറയാൻ എനിക്ക് തോന്നുന്നില്ലെങ്കിലും, നിങ്ങളുടെ അയത്നലളിതമായ അഭിനയം കണ്ടു നിങ്ങളോടെനിക്ക് പറഞ്ഞറിയിക്കാനാവാത്ത ഒരു ഇഷ്ടം ഉണ്ടായിരുന്നു. സിനിമ ആണെങ്കിലും നാടകം ആണെങ്കിലും അഭിനയമികവിൽ നിങ്ങൾ ഒരു മഹാസംഭവം ആണെന്നതിന് ഒരു തർക്കവും ഇല്ല. സിനിമയിൽ, ഉപരി കലയുടെ വിവിധ മേഖലകളെ സ്നേഹിക്കുന്ന ഒരു വ്യക്തി എന്ന് കൂടിയാണ് ഞാൻ നിങ്ങളെ മനസ്സിലാക്കുന്നത്; പ്രത്യേകിച്ച് സംഗീതത്തെ. സിനിമാ ഗാനങ്ങളിൽ കുടുങ്ങിക്കിടന്ന സാധാരണ പ്രേക്ഷകന്റെ സഗീതാഭിരുചിയെ അർദ്ധ ശാസ്ത്രീയ - ശാസ്ത്രീയ സംഗീതത്തിന്റെ ലോകത്തിലേക്ക് നയിക്കാൻ താങ്കൾ നിർമ്മിച്ചതും തകർത്ത് അഭിനയിച്ചതുമായ പല ചിത്രങ്ങളും സഹായിച്ചിട്ടുണ്ട് എന്നതും സ്തുത്യർഹമാണ്‌. പക്ഷെ, ചിന്ത, വാക്ക്, പ്രവൃത്തി എന്നിവയിൽ പൊരുത്തമില്ലാതെ വന്നാൽ പിന്നെ ആ വ്യക്തി, അത് സാർ ആയാലും ഞാൻ ആയാലും ചെയ്യുന്നത് താങ്കൾക്ക് നന്നായി ചെയ്യാൻ അറിയാവുന്ന കാര്യമാണ് - "അഭിനയം". താങ്കളുടെ തന്നെ ഭാഷയിൽ " ART OF MAKING BELIEF".

ഞാൻ ഒരു മമ്മൂട്ടി ആരാധകൻ ആയതു കൊണ്ടാണ് ഈ പോസ്റ്റ്‌ എന്ന് കരുതുന്നവർക്ക് താഴെയുള്ള ലിങ്ക് വായിച്ച് നിർവൃതി അടയാം...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


ചുവപ്പുനിറം നീലയാക്കിയാൽ ചെകുത്താൻ മാലാഖയാവില്ല...!!!

കലൂരിലും തേവരയിലുമായി, ഞാൻ എറണാകുളം നഗരത്തിൽ പത്തു വർഷത്തോളം താമസ്സിച്ചിട്ടുണ്ട്. മൊത്തം പതിനഞ്ചു വർഷത്തോളം തൊഴിൽ ചെയ്തിട്ടുമുണ്ട്. ഈ കാലഘട്ടത്തിൽ കൊച്ചി നഗരത്തിൽ, ഏറ്റവും ഭീതിജനകമായി അനുഭവപ്പെട്ടിട്ടുള്ള കാര്യങ്ങൾ ചുവന്ന ചെകുത്താന്മാർ (ഇപ്പോൾ നിറം മാത്രം നീല ആയിട്ടുണ്ട്) ആയി വിശേഷിപ്പിക്കപ്പെടുന്ന സിറ്റി ബസുകാർ, മുച്ചക്ക്ര ഭീകരന്മാർ ആയ ഓട്ടോക്കാർ, കൊതുകുകൾ എന്നിവരാണ്. അതിൽ തന്നെ കൊടും ഭീകരന്മാർ സ്വകാര്യ ബസ്സുകളും അതിലെ തൊഴിലാളികളും ആണ്. ഓട്ടോക്കാരെ കൊണ്ടുള്ള ശല്യം പൊതുവെ അത് സവാരിക്ക് വിളിക്കുന്നവരിൽ പരിമിതപ്പെടുന്നു. കൊതുകുകൾ എല്ലാ വിഭാഗം ജനങ്ങളെയും ഉപദ്രവിക്കുന്നുണ്ടെങ്കിലും കൊച്ചി കോർപറേഷന്റെ "ഔദ്യോഗിക പക്ഷി" എന്ന നിലയിൽ അതിനോട് ക്ഷമിക്കാം. യാത്ര ചെയ്യുന്നവരോടും കാൽ നടക്കാരോടും മറ്റു വാഹനങ്ങളോടും എല്ലാം അതിക്രമം കാണിക്കുന്നവർ എന്ന നിലയിൽ ആണ് ബസുകാരെ കൊടും ഭീകരന്മാർ എന്ന് വിശേഷിപ്പിച്ചത്‌. (ഭീകരന്മാരല്ലാത്ത ചുരുക്കം നല്ല മനുഷ്യരെയും ഇക്കൂട്ടത്തിൽ കണ്ടിട്ടുണ്ട്. അവർ എന്നോട് ക്ഷമിക്കുക; കൂടുതലും മോശം അനുഭവങ്ങളാണ് കിട്ടിയിട്ടുള്ളത്) 

ഇത് രണ്ട് വർഷം  മുൻപെഴുതിയ പോസ്റ്റാണ്. ഇപ്പോൾ ഇത് അപ്‌ഡേറ്റ് ചെയ്തിടാൻ കാരണം, മെട്രോ നഗരമാകാൻ കുതിക്കുന്ന കൊച്ചിയുടെ രാജനഗരിയിൽ നടന്ന ഒരു ദാരുണ സംഭവത്തെക്കുറിച്ച്  ഇന്ന് കേട്ട ഒരു വാർത്തയാണ്.....

എറണാകുളം ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന യുവദമ്പതികൾക്ക് ഉണ്ടായ ദയനീയ അനുഭവത്തിന്റെ വാർത്തയാണിത്. തൃപ്പൂണിത്തുറ ഭാഗത്തു വച്ച് അമിതവേഗത്തിൽ ഓവർടേക്ക് ചെയ്ത് കയറി വന്ന "ഗാനം" എന്ന സ്വകാര്യബസിടിച്ച് അപകടത്തിൽപ്പെട്ട ഹരീഷും ഗുരുതരമായി പരിക്കേറ്റ ഭാര്യ കസ്തൂരിയുമാണ് ഈ നിസ്സഹായരായ ദമ്പതികൾ. അപകടത്തെത്തുടർന്ന് ലേക്ക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കേവലം 25 വയസ്സ് മാത്രം പ്രായമുള്ള ഈ പെൺകുട്ടിയുടെ ഒരു കാൽ മുറിച്ചു നീക്കേണ്ടി വന്നേക്കും എന്ന വാർത്തയാണ് ഇന്ന് രാവിലെ എന്നെ അലോസരപ്പെടുത്തുന്നത്. അപകടശേഷം ഇവരെ സഹായിക്കാനോ സംഭവത്തിന് സാക്ഷി പറയാനോ കൂട്ടം കൂടിയവരിൽ ആരുമുണ്ടായില്ല എന്നത് കൂടുതൽ ഞെട്ടലുളവാക്കുന്നു. പിന്നീടുള്ള അന്വേഷണത്തിൽ അറിഞ്ഞത് വൈറ്റില മുതൽ തന്നെ അമിത വേഗവുമായി ബന്ധപ്പെട്ട് യാത്രക്കാർ പലരും ഈ സംഭവത്തിലെ ഡ്രൈവറുമായി വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്നു എന്നാണ്. അതിനൊക്കെ പുല്ലുവില പോലും കൽപ്പിക്കാതെയാണ് അയാൾ ഈ പാവം മനുഷ്യരുടെ ജീവിതത്തിലേക്ക് ഒരു ദുരന്തമായി പാഞ്ഞു കയറിയത്. കേവലം 11 മാസം പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞിന് സ്വന്തം അമ്മയുടെ പരിലാളനകളാണ് തികച്ചും നിരുത്തരവാദപരമായി തൊഴിൽ ചെയ്യുന്ന ഒരു ബസ് ഡ്രൈവറുടെ ക്രൂരവികൃതിയിൽ നഷ്ടപ്പെട്ടത്. 


സ്വകാര്യ ബസ്സുകളുടെ അമിത വേഗം മൂലം നഗരത്തിലുണ്ടാകുന്ന അപകടങ്ങള്‍ ഒരു പുതിയ സംഭവം ഒന്നുമല്ല. വളരെ കുറഞ്ഞ സമയത്തിൽ, കൂടുതല്‍ യാത്രക്കാരെ കിട്ടാനുള്ള മരണപ്പാച്ചിലില്‍ നിരത്തില്‍ പൊലിയുന്നത് സമൂഹത്തിലെ ഏറ്റവും സാധാരണക്കാരുടെ ജീവിതങ്ങളും സ്വപ്നങ്ങളുമാണ്. ദാരുണമായ അസംഖ്യം സംഭവങ്ങളിൽ, ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.

രണ്ടു വർഷം മുൻപ്, സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടയില്‍ കാൽനട യാത്രക്കാരി, തോപ്പുംപടി സ്വദേശിനി ഫാത്തിമബീവി ബസിടിച്ചു മരിച്ചു. ഇതേ അപകടത്തിൽ പരിക്കേറ്റ ഇവരുടെ സഹോദരി  നഫീസ ബീവി ആശുപത്രിയില്‍ വച്ചു മരിച്ചു. ഫോർഷോർ റോഡിലെ ഗാന്ധി സ്‌ക്വയറിനടുത്തായിരുന്നു അപകടം. ബസുകളുടെ മത്സരയോട്ടം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലോ കോളേജ് വിദ്യാര്‍ത്ഥികളും നാട്ടുകാരും ചേര്‍ന്ന് അന്ന് റോഡ് ഉപരോധിച്ചു. അടിയന്തിരമായി കർശന നടപടികൾ എടുക്കുമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും, റോഡിൽ സ്വകാര്യബസ് ചെകുത്താന്മാരുടെ       മരണപ്പാച്ചില്‍ നിര്‍ബാധം തുടരുക തന്നെ ആണ്. 

ആപത്തിനെ സൂചിപ്പിക്കുന്ന ചുവപ്പ് നിറമായിരുന്നു എറണാകുളം സിറ്റിയിലെ ബസുകൾക്ക് മുൻകാലങ്ങളിൽ അനുവദിച്ചിരുന്നത് എന്നത് യാദൃശ്ചികമായിട്ടായിരുന്നോ എന്നറിയില്ല. അത് എന്തായാലും, എറണാകുളത്ത് കുറച്ചു പ്രാവശ്യമെങ്കിലും വന്നിട്ടുള്ള ആർക്കും ഈ സ്വകാര്യബസ് എന്ന ഭീകരനെ പറ്റി നടുക്കുന്ന ഒരനുഭവം എങ്കിലും ഓർത്ത് പറയാൻ ഉണ്ടാകും. മിക്കവാറും സമയങ്ങളിൽ ഈ വണ്ടികൾ നഗര നിരത്തിലൂടെ കൊലവിളിയും വിളിച്ചു പായുകയായിരിക്കും. "ആനപ്പുറത്തിരിക്കുന്നവന് പട്ടിയെ പേടിക്കണ്ടല്ലോ" എന്നൊരു നാട്ടു പ്രയോഗമുണ്ട്. ഈ മനോഭാവമാണ് ഇവിടത്തെ ബസ് തൊഴിലാളികൾക്ക്. ഇവർക്ക് നിയമങ്ങളെ പേടിയില്ല; സിഗ്നലുകളെ പരിഗണനയില്ല; ട്രാഫിക് വാർഡൻമാരെ പോലും ബഹുമാനമില്ല; മറ്റു വാഹനങ്ങൾ ഒരു പ്രശ്നമല്ല; മനുഷ്യ ജീവൻ ഒരു വിഷയമേയില്ല. റോഡ്‌ ഇവന്റെ മുതലാളിയും ഇവന്റെയൊക്കെ പൂർവ പിതാക്കന്മാരും കൂടി ഇവനൊക്കെ വിളയാടാൻ വേണ്ടി വാങ്ങിയിട്ടിരിക്കുന്നതാണ് എന്ന ഭാവത്തിലാണ് ഇവരുടെ പെരുമാറ്റം. ആരെങ്കിലും ഇതെങ്ങാൻ ചോദ്യം ചെയ്‌താൽ രൂക്ഷമായ നോട്ടം, അസഭ്യ വർഷം, പച്ചത്തെറിയഭിഷേകം, കയ്യേറ്റം മുതലായവ നേരിടേണ്ടി വരും.

നിലം തൊടാതെ പറക്കുന്ന കൊച്ചി സിറ്റി ബസുകളെ പറ്റി ചുമന്ന കളറിൽ പറന്നു വരുന്ന വിമാനം ആണെന്ന്  തോന്നി പോകുമെന്നും അത്തരത്തിൽ നോക്കിയാൽ കൊച്ചിയിലെ ഓരോ ബസ്‌ സ്റ്റാന്റുകളും  ഓരോ മിനി എയർപോട്ട് ആണെന്ന് പറഞ്ഞാലും തെറ്റില്ലെന്നും ഒരാൾ ഒരിക്കൽ ബ്ളോഗിൽ എഴുതിയത് ഓർക്കുന്നു. 'പടച്ചോനെ ഇങ്ങള് കാത്തോളീ...'ന്നും പറഞ്ഞാണ് ഓരോരുത്തരും ബസിൽ കയറുന്നതെന്നും ബസ്‌ സ്റ്റോപ്പിൽ നിന്നുള്ള കയറൽ, വെറും കയറൽ അല്ലെന്നും, 'ചാടി മറിഞ്ഞു തൂങ്ങി വലിഞ്ഞു കയറൽ' എന്ന് ആലങ്കാരികമായി പറയണം എന്നും എഴുതി, ആ വിദ്വാൻ. അദ്ദേഹത്തിന്റെ നിരീക്ഷണം ഇങ്ങിനെയാണ്‌; ബസ്‌ വന്നു നിർത്തിയാൽ, (നിർത്തുന്നത്  പോലെ തോന്നും; നിർത്തുന്നുണ്ടോ എന്ന് ഇതു വരെ മനസിലായിട്ടില്ല) ഒന്നോ രണ്ടോ സെക്കന്റിനുള്ളിൽ എല്ലാം തീർന്നിരിക്കണം. ആദ്യം റോഡിൽ നിന്ന് ബസിന്റെ ഏതെങ്കിലും കമ്പിയിൽ മുറുക്കെ പിടിക്കണം; അല്ലെങ്കിൽ ചിലപ്പോൾ പണി പാളും. അവസാനം കയറുന്നവന്റെ കാര്യം മിക്കവാറും അതി ഭീകരമാം വിധം സാഹസികമായിരിക്കും; വണ്ടി വിടും. അവൻ കമ്പിയിൽ ഇങ്ങനെ തൂങ്ങി കിടക്കും. പിന്നെ എങ്ങനെയെങ്കില്ലും  ഉള്ളിൽ കയറിക്കോളണം. ബസിന്റെ  ഉള്ളിൽ കയറിയാൽ പിന്നെ വണ്ടർ ലാ എഫക്റ്റ് ആണ് (പഴയ ലിപിയിൽ വീഗാ ലാൻഡ്‌ എഫക്റ്റ് എന്നും പറയാം); ചാട്ടം, ഓട്ടം,  അലറൽ, കൂവൽ; വല്ലാത്തൊരു അനുഭൂതി തന്നെ. ഇതൊക്കെ അനുഭവിക്കാൻ നിങ്ങൾ  പ്രത്യേകിച്ച് എഫെർട്ട്  ഒന്നും എടുക്കണ്ട കാര്യമില്ല. ഡ്രൈവറിന്റെ അതി മനോഹരമായ ലീലാവിലാസങ്ങൾ കൊണ്ട് അതൊക്കെ മുറ പോലെ  നടന്നോളും. ശ്രീ കൊച്ചി ബസ്‌ ഭഗവാൻ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ! എന്ന ആശംസയോടെയാണദ്ദേഹം ആ കുറിപ്പ് നിർത്തിയിരിക്കുന്നത്.

മറ്റൊരു ബ്ളോഗിൽ വിവരിക്കപ്പെട്ട ഒരു സംഭവം ഉണ്ട്. മത്സരയോട്ടത്തിനിടെ റോഡ് വിട്ട് ഫുട്പാത്തിനു നേരെ പാഞ്ഞടുക്കുന്ന സിറ്റി ബസ്. റോഡിനൊപ്പം നിരപ്പുള്ള ഫുട്പാത്തിലൂടെ നടന്നു വരുന്ന പത്തോളം വിദേശ വിനോദ സഞ്ചാരികള്‍. റോഡില്‍ മര്യാദമാത്രം കണ്ടു ശീലിച്ചിട്ടുള്ള വിദേശികള്‍ തങ്ങളുടെ നേരെ പാഞ്ഞടുക്കുന്ന ബസ് കണ്ട് പരിഭ്രമിച്ച് തിരിഞ്ഞോടുന്നു. ആ ഓട്ടം പോലും വക വയ്ക്കാതെ ബസ് അവരുടെ പിന്നാലെ പാഞ്ഞു. തന്നെ മറികടക്കാന്‍ ശ്രമിക്കുന്ന മറ്റൊരു ബസിനെ എങ്ങനെ മുന്നില്‍ കയറ്റിവിടാതിരിക്കാം എന്ന ചിന്ത മാത്രമായിരുന്നിരിക്കാം ആ ബസ് ഡ്രൈവറുടെ മനസില്‍. വേട്ടമൃഗങ്ങളെപ്പോലെ പായുന്ന ബസുകാർ, അവന്റെ മുന്നിലൂടെ ജീവനും കൊണ്ടോടുന്ന വഴിയാത്രക്കാരന്‍ അവന്റെ കണ്ണില്‍പ്പോലും പെടുന്നില്ല. ലോകത്തില്‍ മറ്റൊരു രാജ്യത്തും പതിവില്ലാത്ത ഈ മത്സരയോട്ടത്തില്‍ നിന്നു കഷ്ടിച്ച് രക്ഷപ്പെട്ട് വിദേശികള്‍ ഒരു ബേക്കറിയില്‍ ഓടിക്കയറി. ചുറ്റും നിന്ന നാട്ടുകാര്‍ ഇതെല്ലാം കണ്ട് ഊറിച്ചിരിച്ചു. അക്രമികളോട് പ്രതികരിക്കാന്‍ കഴിവില്ലാത്ത ഭീരുക്കളുടെ ചിരി !. ഇങ്ങനെയാണ് ആ വിവരണം അവസാനിപ്പിച്ചിരിക്കുന്നത്. 

ഇതെല്ലാം അത് എഴുതിയവർ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് അവതരിപ്പിച്ചത് കൊണ്ട് മാത്രം കാര്യങ്ങൾ അത്ര കണ്ടു ലളിതവും രസകരവുമല്ല. അരയില്‍ തിരുകിയ കത്തിയും വണ്ടിയുടെ ജാക്കി ലിവറും ഹാൻസും പാൻ മസാലയും കഞ്ചാവും മയക്കു മരുന്നുകളും കുത്തി നിറച്ച മസിൽ ബോഡിയും കൊണ്ട് യാത്രക്കാരെയും കാൽ നടക്കാരെയും ഒതുക്കാൻ സദാ റെഡി ആയിരിക്കുന്ന ക്രിമിനലുകൾ പോലും ബസ് തൊഴിലാളികൾക്കിടയിലുണ്ട്. മുതലാളിയുടെ പൂത്ത പണവും പോലീസിലും വെഹിക്കിൾ ഡിപ്പാർട്ട്മെന്റിലെ പിടി പാടും പിൻബലമാക്കി ഇവർ റോഡുകളെ കുരുതിക്കളമാക്കുന്നു. സ്വകാര്യ ബസുകളിലെല്ലാം തന്നെ അമിത വേഗം കുറയ്ക്കാന്‍ വേണ്ടി സ്പീഡ് ഗവേണര്‍ എന്ന പേരിൽ ഒരുപകരണം ഘടിപ്പിച്ചിരിക്കുന്നത്‌ കാണാമെങ്കിലും അതൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്നു ബസുകളുടെ അമിത വേഗം കണ്ടാല്‍ മനസിലാകുമെന്നു യാത്രക്കാര്‍ പറയുന്നു. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം കാര്യമാത്രമായി ഇടപെടുന്ന ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ പ്രഹസനമാക്കുന്നു. പരിശോധന കാലയളവില്‍ മാത്രം സ്പീഡ് ഗവേണര്‍ ഘടിപ്പിക്കുക, അതു കഴിഞ്ഞാല്‍ ഉപേക്ഷിക്കുകയെന്നതാണ് ബസുകളില്‍ കണ്ടു വരുന്നതെന്നും യാത്രക്കാര്‍ ആരോപിക്കുന്നു.

കാതടപ്പിക്കും ശബ്ദവുമായി നിരോധിക്കപ്പെട്ട എയര്‍ഹോണുകള്‍ മിക്കവാറും ബസുകളിൽ ഘടിപ്പിച്ചിട്ടുണ്ട്. ഹോണിൽ ഞെക്കി പിടിച്ചാണ് ഇവിടുത്തെ ഡ്രൈവര്‍മാര്‍ വണ്ടി ഓടിക്കുന്നത് തന്നെ. മറ്റു വാഹനങ്ങളിലുള്ളവരേയും കാല്‍നടയാത്രക്കാരേയും ഹോണടിച്ച് പേടിപ്പിക്കുന്ന ഡ്രൈവര്‍മാരെക്കൂടാതെ വണ്ടിയുടെ ബോഡിയിൽ തട്ടി ഭീകര ശബ്ദം ഉണ്ടാക്കുന്ന കിളികളും ഒരു പേടി സ്വപ്നം തന്നെയാണ്. ഇരുചക്രവാഹനങ്ങളുടെ തൊട്ടുപിന്നിലെത്തി കാതടപ്പിക്കും വിധം എയര്‍ഹോണ്‍ മുഴക്കുന്ന ബസുകള്‍ സൃഷ്ടിക്കുന്ന അപകടങ്ങള്‍ ചില്ലറയല്ല. പെട്ടന്ന് പിന്നിലെത്തി പേടിപ്പിക്കും വിധം ഹോണ്‍ ബസുകളും വലിയ വാഹനങ്ങളും എയര്‍ഹോണ്‍ മുഴക്കുമ്പോള്‍ പരിഭ്രമത്താല്‍ നിയന്ത്രണം വിട്ട് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു.

വാഹനങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും അനങ്ങാൻ ഇടമില്ലാത്ത കുപ്പി കഴുത്തു പോലെയുള്ള റോഡിലൂടെ ഈ  ബസ്സുകള്‍ 60 ഉം 70 ഉം KM വേഗതയില്‍ ഓവര്‍ ടേക്ക് ചെയ്യും.ആ വരവ് കണ്ടു റോഡ് ക്രോസ് ചെയ്യാന്‍ ശ്രമിക്കുന്ന ആളുകള്‍ ഓടി മാറുന്നത് എറണാകുളത്തെ സ്ഥിരം കാഴ്ചയാണ്. ഒരു വണ്ടികൾക്കും സൈഡ് കൊടുക്കാതെ റോഡിന്റെ വലതു വശം ചേര്‍ന്നേ അവര്‍ ഓടിക്കൂ. അത് വരെ വലതു വശം ചേര്‍ന്നു പോയ ബസ്, സ്റ്റോപ്പിലോ സ്റ്റാന്റിലോ എത്തുമ്പോൾ ഒരു മുന്നറിയിപ്പും ഇല്ലാതെ ഇടതു വശത്തേക്ക്‌  ഒറ്റ ചേര്‍ക്കലാണ്‌. മറ്റു ബസ്സുകള്‍ ഓവർടേക്ക് ചെയ്ത് കയറിപ്പോകാതിരിക്കാന്‍ റോഡിന്റെ നടുക്ക് നിര്‍ത്തി ആളെ ഇറക്കുക, സിഗ്നലില്‍ ആളുകള്‍ക്ക് റോഡ് ക്രോസ് ചെയ്യാന്‍ പറ്റാത്ത തരത്തിലും വാഹനങ്ങള്‍ക്ക് ഇടത്തേക്ക് തിരിക്കാൻ പറ്റാത്ത തരത്തിലും കയറ്റി നിര്‍ത്തുക, ആൾ ഇറങ്ങുകയോ കയറുകയോ ചെയ്തു തീരുന്നതിനു മുൻപ് വണ്ടി വിടുക തുടങ്ങി ഇവർ കാണിക്കുന്ന അതിക്രമങ്ങൾ എണ്ണിയാൽ തീരാത്തതാണ്.

ഇതെല്ലാം കൂടാതെ വനിതാ യാത്രക്കാരോടും വിദ്യാർത്ഥികളോടുമുള്ള നെറി കെട്ട പെരുമാറ്റങ്ങൾ വേറെയും.  


പട്ടാപ്പകല്‍ നഗരമധ്യത്തില്‍ ആലുവ – പനങ്ങാട് റൂട്ടിലോടുന്ന ‘സിറ്റിസണ്‍’ ബസ്സില്‍ വെച്ച് യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ബസ്സുടമയുടെ മകനും അറസ്റ്റിലായതും വൻ വാർത്തയായിരുന്നു. ഇയാള്‍ക്കൊപ്പം യുവതിയെ ഉപദ്രവിച്ച കണ്ടക്ടറും കൂട്ട് പ്രതിയായിരുന്നു. കളമശ്ശേരി മുതല്‍ ഇവർ പിന്‍സീറ്റില്‍ വന്നിരുന്ന് ഉപദ്രവിച്ചതായും യുവതി ശക്തമായി പ്രതിഷേധിച്ചെങ്കിലും നോര്‍ത്ത് കഴിഞ്ഞതോടെ ഇവര്‍ കയറിപിടിക്കാന്‍ ശ്രമിച്ചു എന്നുമാണ് അന്ന് യുവതി പോലീസിനു കൊടുത്ത പരാതിയിൽ പറഞ്ഞത്.

ബസില്‍ ചില്ലറ നല്‍കുന്നതിനെ ചൊല്ലി, മാമംഗലത്തുനിന്നും സിറ്റി ബസില്‍ യാത്ര ചെയ്ത ഹൈക്കോടതി അഭിഭാഷകയെ കണ്ടക്ടര്‍ മര്‍ദ്ദിച്ചതായി പരാതിയുയർന്നിരുന്നു. കൊച്ചി എളമക്കര സ്വദേശിയായ അഡ്വ. പത്മകുമാരി, ബസുകാരിൽ നിന്ന് മര്‍ദ്ദനമേറ്റ കാര്യം കാണിച്ച് ഡെപ്യൂട്ടി കമ്മീഷണര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്നും ആക്ഷേപമുണ്ടായിരുന്നു.

വിദ്യാർത്ഥികൾക്ക് വേണ്ടി വണ്ടി നിർത്തിക്കൊടുക്കാതിരിക്കുക, സീറ്റുണ്ടെങ്കിലും വിദ്യാർത്ഥികളെ ഇരുത്താതിരിക്കുക, അവരോടു കയർത്ത് സംസാരിക്കുക, ശാരീരികമായി പീഡിപ്പിക്കുക...അങ്ങനെ പോകുന്നു വിദ്യാർത്ഥികളോടുള്ള അതിക്രമങ്ങൾ  

മൂന്ന് വര്‍ഷം മുന്‍പ് വരിയായുള്ള ഗതാഗത സംവിധാനം നടപ്പാക്കിയിട്ടും കൊച്ചി നഗരത്തില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. സ്വകാര്യ ബസുകളുടെ നിയമലംഘനം മൂലം വിലപ്പെട്ട എത്ര ജീവനകള്‍  റോഡുകളില്‍ പൊലിഞ്ഞാലും വാഹനാപകടങ്ങള്‍ ഇടയ്ക്ക് സംഭവിക്കാനുള്ളതല്ലേ എന്ന മട്ടാണ് അധികാരികള്‍ക്ക്. പല സംഭവങ്ങളിലും അപകടമുണ്ടാക്കുന്ന ബസുകൾ നാട്ടുകാർ കത്തിച്ച സംഭവം വരെ ഉണ്ട്. അധികാരികൾ നോക്ക് കുത്തികൾ ആകുമ്പോൾ ജനം പോലീസിന്റെയും കോടതിയുടെയും പണി എടുത്തു തുടങ്ങിയാൽ നാടിന്റെ ക്രമ സമാധാനം അവതാളത്തിൽ ആവും. ഒരിക്കൽ അഡ്വ. ഷൈജു ഇരട്ടക്കുളം എന്നയാളാണ്‌  മാതൃഭൂമി പത്രത്തിനയച്ച ഒരു കത്തില്‍ കൊച്ചിയിലെ ബസുകളെ ചുവന്ന ചെകുത്താന്മാര്‍ എന്നു വിശേഷിപ്പിച്ചത്. ഈ ചുവന്ന ചെകത്താന്മാരും (ഇപ്പോൾ നീല) ഇതിനെല്ലാം നേരെ കണ്ണടക്കുന്ന അധികാരികളും കൈ കോർക്കുമ്പോൾ, സ്വന്തം കുഞ്ഞിനെയും അമ്മയേയും അച്ഛനേയും ഭാര്യയെയും കഷണങ്ങളാക്കി പഴം പായയിൽ പൊതിഞ്ഞ് വീട്ടില്‍ കൊണ്ടുപോകാനാണ് കൊച്ചിക്കാരുടെ യോഗമെങ്കിൽ "പടച്ചോനേ, ഇങ്ങള്  കാത്തോളീ" എന്ന് എപ്പോഴും ഉരുവിട്ട് കൊണ്ട് മാത്രം നഗര യാത്ര ചെയ്യുക....അത് ബസിലായാലും മറ്റു വാഹനത്തിലായാലും കാൽ നടയാണേലും....

ബസുകളുടെ മരണപ്പാച്ചിലിന്റെ ഭീകരത വെളിവാക്കുന്ന വീഡിയോ ആണ് താഴെ ....


ഈ വീഡിയോയുടെ യുട്യൂബ് ലിങ്ക് =>   https://www.youtube.com/watch?v=x-97d6h71O4


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Sunday, 20 November 2016

കേരളാ ബ്ലാസ്റ്റേഴ്സ് കദനകഥ....ഒരു ചാനൽ ചർച്ച !!!

ചാനൽ ചർച്ചകൾ ആണല്ലോ ഇന്ന് അധികം പേരുടെയും വൈകുന്നേരങ്ങളെ എന്റർടൈൻ ചെയ്യിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് (ISL)-ൽ കേരളാ ബ്ലാസ്റ്റേർഴ്‌സിന്റെ മുംബൈ സിറ്റിയോടുള്ള 5 - 0 പരാജയം കേരളത്തിലെ ചാനലുകൾ ചർച്ച ചെയ്യുന്നു എന്ന് കരുതുക. നമ്മുടെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പറയാൻ സാധ്യതയുള്ള അഭിപ്രായങ്ങൾ നർമ്മ ഭാവനയിൽ. ഇത് ആരെയും മുറിപ്പെടുത്താനല്ല. നർമ്മത്തെ നർമ്മമായി കാണുമെന്നു വിശ്വസിക്കുന്നു. ആർക്കെങ്കിലും വേദനിച്ചെങ്കിൽ മുൻ‌കൂർ മാപ്പ്. മാന നഷ്ടക്കേസിനു പോകരുത്. പിഴ വിധിച്ചാൽ തരാൻ എന്റെ കയ്യിൽ കാശില്ല. 

മുംബൈ സിറ്റി നേടിയ വിജയം തികച്ചും സാങ്കേതികം മാത്രമാണ്. ഏകപക്ഷീയമായ 5 ഗോളുകൾക്ക് തോറ്റപ്പോഴും മത്സരത്തിലെ മേധാവിത്വവും ഒരു ടീം എന്ന നിലയിലെ ഒത്തൊരുമയും കേരളാ ബ്ലാസ്റ്റേർഴ്‌സിനായിരുന്നു. ഈ ഒരു മത്സരത്തിലെ പരാജയം കൊണ്ട് ബ്ലാസ്റ്റേർഴ്‌സിന്റെ അടിത്തറ ദുർബലമായി എന്ന് പറയാൻ കഴിയില്ല. ഭൂരിഭാഗം സമയവും ബോൾ പൊസഷൻ ബ്ലാസ്റ്റേർഴ്‌സിനുണ്ടായിരുന്നു. എന്തായാലും പരാജയം അംഗീകരിക്കുന്നു. ഉത്തരവാദിത്വമുള്ള ടീമായി തുടരും. പിന്നെയും പരിഹസിച്ചാൽ ഞങ്ങക്ക് ഒന്ന് പറയാനുണ്ട്. നിങ്ങക്ക് ഈ ടീമിനെ പറ്റി ഒരു ചുക്കുമറിയില്ല. എഡോ ഫോർലാനേ; വേഷം കെട്ട് ഞങ്ങളോട് വേണ്ട. പോയി വേറെ പണി നോക്കടോ  - (പിണറായി വിജയൻ)

ആ..ബ..ബ..ഗ...പ..ഗ.... നിങ്ങള് കേക്ക്.. പത്രക്കാരന്മാര് കേക്ക്... മുംബൈ സിറ്റിക്കുണ്ടായ ജയം ബ്ലാസ്റ്റേർഴ്‌സിനേറ്റ  കനത്ത തിരിച്ചടിയാണെന്നതിൽ തർക്കമില്ല. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ഇങ്ങനെയേ പറ്റൂ. മാത്രമല്ല ഞങ്ങളുടെ ഭാഗം കേൾക്കാതെയാണ് റഫറിമാർ ഗോൾ വിധിച്ചത്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. നിയമത്തിൽ എന്തെങ്കിലും മാറ്റം ആവശ്യപ്പെടണോ  എന്ന് നിയമോപദേശം തേടിയിട്ടുണ്ട്. പാർട്ടി തലത്തിൽ അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണത്തിന് തെന്നലയുടെ നേതൃത്വത്തിൽ കമ്മീഷൻ രൂപീകരിച്ചു കഴിഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട്‌ നാളെ കഴിഞ്ഞു മറ്റെന്നാള്‍ വരും. റിപ്പോര്‍ട്ട്‌ പഠിച്ചതിനു ശേഷം നിയമ വിദഗ്ദന്‍മാരുമായി ആലോചിച്ച ശേഷം പാർട്ടിയിൽ ചര്‍ച്ച ചെയ്ത ശേഷം ഹൈക്കമാണ്ടിന്റെ അനുമതിയോടു കൂടി മനഃസാക്ഷിക്കനുസരിച്ച് നടപടികള്‍ എടുക്കുന്നതിനെപ്പറ്റി ഞങ്ങൾ ഗൗരവമായി ആലോചിച്ചു കൊണ്ടിരിക്കുകയാണ് (ഉമ്മൻ ചാണ്ടി)

93 വയസ്സുള്ള സ്വന്തം അമ്മയേ.......ബാങ്കിൽ ക്യൂ നിർത്തി പാവപ്പെട്ട കളിക്കാരുഡേ....ആത്മവീര്യം നശിപ്പിച്ചവർ ഞാൻ അധികാരത്തിൽ വന്നാൽ എവിടേ...കൽത്തുറുങ്കിൽ...കൽത്തുറുങ്കിൽ...
ബ്ലാസ്റ്റേർഴ്‌സിലേ...പാവപ്പെട്ട കളിക്കാരെ കൊല്ലരുതേ...കൊല്ലരുതേ...കൊല്ലരുതേ... എന്റെ ഓഫീസ് സെക്രട്ടറിയേറ്റിൽ ആയിരുന്നെങ്കിൽ ഇത്ര വീഴ്ച പറ്റില്ലായിരുന്നു...ന്നു..(വീ എസ് അച്യുതാനന്ദൻ)

കോച്ചിന്റെ നയങ്ങൾ ജനം തിരസ്‌ക്കരിച്ചു, മുന്തിയ ക്ളബിൽ നിന്ന് വന്ന കളിക്കാർക്ക് മാത്രം ഗുണം കിട്ടുന്ന നയങ്ങളാണ് കോച്ച് നടപ്പിലാക്കുന്നത്. മിസ്റ്റർ വിജയൻ, നിങ്ങൾ ഈ  സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. നിങ്ങളാണ് ബ്ലാസ്റ്റേർഴ്‌സിന്റെ പ്രതിരോധത്തിൽ വന്ന പിഴവുകൾക്ക് ഉത്തരം പറയേണ്ടത്....ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ നിലപാടുകൾ സുതാര്യമാണ്. ഞങ്ങളുടെ ഭാഗത്തു നിന്നുള്ള നടപടികൾ എന്തായാലും കുറ്റമറ്റതായിരിക്കും എന്നാർക്കും സംശയം വേണ്ട.   - (രമേശ് ചെന്നിത്തല)

എന്റെ അഭിലാഷേ; ഇതിലും വലിയ മത്സരം ഞാൻ ഒറ്റയ്ക്ക് ജയിച്ചിട്ടുണ്ട്.....മുംബൈ സിറ്റി....അവന്റെ തന്തേടെ...ആ....*#*$&@ #$@%... എന്നെക്കൊണ്ട് കൂടൂതലൊന്നും പറയിക്കരുത് കേട്ടോ. ഇതൊക്കെ ആരോടാ പറയുന്നത്‌. ഞാൻ മീനച്ചിൽ താലൂക്ക്‌ കാരനാ..അവനോടു പോവാൻ പറ....അല്ല പിന്നെ...(പി.സി ജോർജ്)

രണ്ടു ടീമിലെയും പല പ്രമുഖരും സാമ്പത്തികമായും ശാരീരികമായും എന്നെ ഉപയോഗിച്ചിട്ടുണ്ട്. ഞാൻ എല്ലാം പറയാൻ തുടങ്ങിയാൽ അത് കേരളം താങ്ങത്തില്ല. എന്റെ ഉറക്കം കെടുത്തിയവരുടെ ഉറക്കവും കുറെ കെടട്ടെ. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കാര്യത്തെ പറ്റി ഇതിൽ കൂടുതൽ പറയാൻ എനിക്ക് ചില പരിമിതികൾ ഉണ്ട്. അടുത്ത ആഴ്ച പത്രസമ്മേളനം വിളിച്ചു കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും. (സരിതാ നായർ)

ഒട്ടും മുന്നൊരുക്കങ്ങൾ ഇല്ലാതെ എടുത്ത ടീം തീരുമാനങ്ങൾ കടുത്ത മണ്ടത്തരമായിപ്പോയി. ഇതിവിടത്തെ സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കളിയിലെ ജയിക്കാനാവശ്യമായ ഘടകങ്ങൾ കറൻസി നോട്ടുകളായാണോ സൂക്ഷിക്കുന്നത്. വിരുതന്മാർ അത് റിയൽ എസ്‌റ്റേറ്റിലും സ്വർണ്ണത്തിലുമാണ് സൂക്ഷിക്കുന്നത്. മുൻ സർക്കാരിന്റെ കടുത്ത കെടുകാര്യസ്ഥതയും സാമ്പത്തിക അച്ചടക്കമില്ലായ്മയും മാറ്റങ്ങളെ ഉൾക്കൊള്ളാൻ കാണിച്ച വിമുഖതയും എല്ലാം തിരിച്ചടിയായിട്ടുണ്ട്. മുംബൈ സിറ്റിയുടെ വിജയത്തോടെ എന്റെ നിലപാടുകൾ ശരിയായിരുന്നു എന്ന് തെളിഞ്ഞു. എങ്കിലും കിഫ്ബിയുമായി ചേർന്ന് വരുന്ന അഞ്ചു കൊല്ലം കൊണ്ട് നിങ്ങൾക്കൊന്നും സ്വപ്നം കാണാനാവാത്ത ഒരു ബ്ലാസ്റ്റേർഴ്‌സ് ടീം ഞാൻ ഫോം ചെയ്ത് കാണിച്ചു തരാം (തോമസ് ഐസക്ക്)

തോമസ് ഐസക്ക് പറഞ്ഞതിനേക്കാൾ അച്യുതാനന്ദൻ പറഞ്ഞതിനോടാണ് എനിക്ക് യോജിപ്പ്. ഈ ഫോർലാനെ നമുക്ക് ചെറുപ്പം മുതലേ അറിഞ്ഞു കൂടേ. എന്റെ നാടിന്റെ പരിസരക്കാരനാണ് അയാൾ. അയാളുടെ അച്ഛനും കൊച്ചച്ഛനും അമ്മായിയുടെ മകനും എല്ലാവരും കാലങ്ങളായി ബ്ലാസ്റ്റേർഴ്‌സിന് എതിരായിരുന്നു. ഇപ്പോഴും എതിരാണ്; ഇനി തുടർന്ന് കളിക്കുന്നുണ്ടെങ്കിൽ അപ്പോഴും എതിരായിരിക്കും. ഇതിവിടത്തെ കൊച്ചു കുട്ടികൾക്ക് പോലും അറിയാവുന്ന കാര്യമാണ്. മുംബൈ സിറ്റി ബ്ലാസ്റ്റേർഴ്‌സിനെക്കാൾ കൂടുതൽ ഗോളടിച്ചിട്ടാണ് ജയിച്ചത്‌ എന്ന വാദത്തെ ജനം അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളഞ്ഞു എന്നതാണ് വാസ്തവം. സത്യത്തിൽ...സത്യത്തിൽ...(പുച്ഛച്ചിരി)  മുംബൈ സിറ്റി ബ്ലാസ്റ്റേർഴ്‌സിനെക്കാൾ കൂടുതൽ ഗോളടിച്ചാൽ മുംബൈ സിറ്റിയേ ജയിക്കൂ എന്ന് ഞാൻ കളി തുടങ്ങുന്ന അന്ന് തന്നെ പറഞ്ഞിരുന്നതാണ്...പിണറായി വിജയനെപ്പോലുള്ളവർ അല്പത്തരം കാണിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്. കോടിയേരിയും എളമരം കരീമും മൂന്നു ജയരാജന്മാരുമാല്ലാതെ തലയ്ക്കു വെളിവുള്ള ഒരാള് പോലും ഇതിനെ എതിർക്കില്ല. സ്വരാജിനെയും ചിന്താ ജെറോമിനെയും പോലുള്ള ഡിങ്കിരിവാലന്മാർ ഫോർലാന് ജയ് വിളിക്കും. അത് അയാൾ പറഞ്ഞു ചെയ്യിക്കുന്നതാണ്. സീ പീ എമ്മും നടേശ ഗുരുവും പിണറായിയും ഇത് സമ്മതിക്കുമോ എന്നെനിക്കറിയില്ല. എന്തായാലും ഇതൊക്കെ ഇന്നലെ കേട്ട് എന്റെ തൊലി ഉരിഞ്ഞു പോയി; ഇന്ന് ഈ കാണുന്നത് പുതിയ തൊലിയാണ്. ഇതിനെയൊക്കെ സപ്പോർട്ട് ചെയ്യുന്ന  മനോരമയെ കാണുമ്പോൾ ലജ്ജ കൊണ്ട് എന്റെ ശിരസ്സ് കുനിഞ്ഞു പോകുന്നു. (അഡ്വ. ജയശങ്കർ)

ബ്ലാസ്റ്റേർഴ്‌സിനു ജയിക്കാൻ വേണ്ട പിൻതുണ ലഭിക്കാത്തതിനാൽ ധാർമികമായി ഒരു ടീം എന്ന നിലയിൽ തുടരുന്നതിൽ അർത്ഥമില്ല. ടീം സ്പിരിറ്റിന്റെ പരിപ്രേക്ഷ്യത്തിൽ നിന്ന് നോക്കുമ്പോൾ ഒരു ചാലകശക്തിയായി പ്രവർത്തിക്കേണ്ടവർ എതിരാളികളോട് ജനങ്ങൾക്ക് ആഭിമുഖ്യം ഉണ്ടാകുന്ന രീതിയിൽ പൊതുവേദിയിൽ പ്രസംഗിക്കുമ്പോൾ തികച്ചും റാഡിക്കലായിട്ടുള്ള ഒരു മസ്‌തിഷ്‌ക്കപ്രക്ഷാളനം അനിവാര്യതയായി മാറുകയാണ്. കാലത്തിന്റെ ചുവരെഴുത്തുകളോട് ക്രിയാത്മകമായി പ്രതികരിക്കാതിരുന്നാൽ അനിവാര്യമായ മാറ്റം നമ്മളെ മാറ്റി മറിക്കാനിടയുണ്ട്.  (എം.എ.ബേബി)

നമസ്തേ....കാലങ്ങളായിട്ടു ഈ മുംബൈ സിറ്റി നമ്മളെ തോല്പ്പിച്ചു കൊണ്ടിരിക്കുകയാണ്. കാലം കുറെയായി നമ്മളിത് സഹിക്കുന്നു. എത്ര ക്ഷമിച്ചാലും വീണ്ടും വീണ്ടും നമ്മൾ തന്നെയാണ് തോല്പ്പിക്കപ്പെടുന്നത്. ഇത് നമ്മുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും ആത്മാഭിമാനത്തിനും നേരെയുള്ള കടന്നാക്രമണമാണ്. ബ്ലാസ്റ്റേർഴ്‌സ് ഉണരണം. നമ്മൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കിൽ നമ്മളുടെ കാരുണ്യത്തിൽ ഇവിടെ ചുവടുറപ്പിച്ച് നമ്മളെ തോൽപ്പിക്കുന്ന ഈ ജാതികൾക്കെതിരെ നമ്മളുണർന്നില്ല്യാച്ചാ ഉണർത്താൻ നിർബന്ധിതരാകും നമ്മള്...ഹിന്ദു എന്ന നിലയില്.... .(ശശികല ടീച്ചർ)

തോൽവിയും ജയവും ഇതിൽ പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് ഇതൊന്നും ബല്യ ഇശ്യുവാക്കേണ്ടതില്ല (കുഞ്ഞാലിക്കുട്ടി)

തോറ്റു എന്നതല്ല പ്രധാനം; മറിച്ച് പതിനൊന്നു പേരെ സംഘടിപ്പിച്ച് കളിക്കാൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പതിനൊന്ന് എതിരാളികളെ പിതൃശൂന്യവും തികച്ചും ന്രിശംശ്യവുമായ തരത്തിൽ കളിക്കളത്തിൽ നേരിട്ട രീതി അങ്ങേയറ്റം അപലപിക്കേണ്ടതാണ്. ജാജ്വല്യമാനമായ ഒരു നല്ല നാളെ ബ്ലാസ്റ്റേർഴ്‌സിന്റെ മുൻപിൽ ഉണ്ട്. അതിനുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും. അതിനിടയിൽ ഞാൻ പറയാത്ത കാര്യങ്ങൾ എന്റെ വായിൽ തിരുകുന്നത് ആർക്കും ഭൂഷണമാവില്ല. (എം.സ്വരാജ്)

ഗ്രൂപ്പടിസ്ഥാനത്തിൽ മൽസരങ്ങൾ നടത്താതിരുന്നത് വലിയ തിരിച്ചടിയായി. തെറ്റ് ചെയ്തവരെ മനഃപൂർവ്വം സംരക്ഷിക്കുന്ന പ്രശ്നമില്ല. (വി.എം.സുധീരൻ)

എന്റെ അടുത്ത പടത്തിന്റെ പേര് "എട്ടു നിലയിൽ പൊട്ടിയ മഞ്ഞ വീരന്മാർ" : (സന്തോഷ്‌ പണ്ടിറ്റ്)

കളി തീരുന്നവരെ ആത്മ സംയമനം കൈവിടാതെ പിടിച്ചിരുന്ന എല്ലാ ബ്ലാസ്റ്റേർഴ്‌സ് ഫാൻസിനും എന്റെ വക അഞ്ചു ലക്ഷം രൂപ : (ചിറ്റിലപ്പള്ളി മുതലാളി )

ഏകപക്ഷീയമായ ഈ ആക്രമണം വളരേ പൈശാചികവും മൃഗീയവുമായിപ്പോയി. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തുന്നതോടൊപ്പം മുംബൈ സിറ്റിയോട് ശക്തമായ പ്രതിശേധം അറിയിക്കുന്നു. അതോടൊപ്പം ബ്ലാസ്റ്റേർഴ്‌സിന്റെ പ്രതിരോധത്തിൽ എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ മുൻ പ്രതിരോധ മന്ത്രി എന്ന നിലയിൽ എന്നെക്കൊണ്ട് കഴിയുന്ന എല്ലാ നടപടികളും എടുക്കുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കുന്നതാണ്.  (എ. കെ. ആന്റണി)


ബ്ലാസ്റ്റേർഴ്‌സ് ടീമംഗങ്ങൾ കോഴ വാങ്ങിയിട്ടുണ്ട്. വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിലാണ് ഞാൻ ഇത്  പറയുന്നത്. രേഖകൾ എല്ലാം എന്റെ കയ്യിൽ ഉണ്ട്. (കെ സുരേന്ദ്രൻ)

എനിക്ക് കാര്യങ്ങൾ പറയാൻ മൂന്നു മിനിട്ട് തരണം...എനിക്ക് മൂന്നു കാര്യങ്ങൾ പറയാനുണ്ട്....മൂന്ന് മിനിറ്റ് മൂന്ന് കാര്യങ്ങൾ....ഒന്ന്...ബ്ലാസ്റ്റേർഴ്‌സ് തോറ്റതു കൊണ്ടാണ് മുംബൈ സിറ്റിക്ക് ജയിക്കാനായത്. അത് നിഷേധിച്ചിട്ട് കാര്യമില്ല....പ്ളീസ്...ഞാൻ പറഞ്ഞോട്ടെ...രണ്ട്...മുമ്പൈ സിറ്റി ജയിച്ചത്‌ കൊണ്ട് മാത്രമാണ് ബ്ലാസ്റ്റേർഴ്‌സ് തോറ്റത്...പ്ളീസ്...പ്ളീസ്...പ്ളീസ്... എന്നെ പറയാൻ അനുവദിക്കൂ...നിങ്ങൾ പറഞ്ഞപ്പോൾ ഞാൻ ഇടപെട്ടില്ലല്ലോ...എനിക്ക് പറയാനുള്ള മൂന്നാമത്തെ കാര്യം ബ്ലാസ്റ്റേർഴ്‌സ് ഗോൾ ഒന്നും അടിക്കാതിരുന്ന സാഹചര്യത്തിൽ മുംബൈ സിറ്റി ഗോൾ അടിച്ചത് കൊണ്ടാണ് മുംബൈ സിറ്റി ജയിച്ചത്‌.... അത് തന്നെ, വർഷങ്ങളുടെ പാരമ്പര്യമുള്ള കാല്പ്പന്തു കളിയെയും ആ കേളീധാരയുടെ നവീന ആചാര്യന്മാരെയും തകർക്കാൻ വേണ്ടി ചില മാധ്യമങ്ങളും സമുദായങ്ങളും ചേർന്ന് നടത്തുന്ന ഭീകരമായ ഗൂഡാലോചനയുടെ ഫലമാണീ തോൽവി...ഇത് എവിടെ വേണമെങ്കിലും വാദിച്ചു ജയിക്കാൻ എനിക്ക് കഴിയും. അത്തരം ഒരു സംവാദത്തിനു ഞാൻ തയ്യാറാണ്..(രാഹുൽ ഈശ്വർ)


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

Friday, 11 November 2016

ഇതാ ആ മനുഷ്യൻ....കള്ളപ്പണവൃക്ഷത്തിന്റെ വേര് 500-ഉം 1000-ഉം വച്ച് വെട്ടാമെന്ന് വിളിച്ചു പറഞ്ഞയാൾ

അത്യന്തം രഹസ്യാത്മകവും നിർണ്ണായകവുമായ നടപടിക്രമങ്ങളോടെ ഭാരതം കണ്ട അത്യപൂർവ്വവും സാഹസികവുമായ നടപടിയിലൂടെ 500-ന്റെയും 1000-ന്റെയും നോട്ടുകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ അസാധുവാക്കിയതിനെ പൊതു സമൂഹം രണ്ടു വിഭാഗമായി തിരിഞ്ഞ് അഭിനന്ദിക്കുകയും എതിർക്കുകയും  ചെയ്യുന്നത് കേട്ടു. വളരെയേറെ ഗൃഹപാഠം ചെയ്തതിന് ശേഷമാവണം ഈ തീരുമാനം കൈക്കൊണ്ടത് എന്ന് വേണം അനുമാനിക്കാൻ. ഈ തീരുമാനം കൊണ്ട് വലിയ തോതിലുള്ള താൽക്കാലിക കഷ്ടപ്പാടുകൾ അനുഭവിക്കുന്ന സാധാരണക്കാരും താൽക്കാലികമല്ലാത്ത ഗുരുതര കഷ്ടപ്പാടുകൾ അനുഭവിക്കുന്ന അസാധാരണക്കാരും സംഭവത്തെ ഇപ്പോഴും ചർച്ച ചെയ്ത് തീർന്നിട്ടില്ല. ഇതിനിടയിൽ ഒട്ടു മിക്കവരും ചോദിച്ച ഒരു ചോദ്യമുണ്ടായിരുന്നു "ഇതാരുടെ ഐഡിയ ആണെന്ന് ???". 

ഈ ചോദ്യത്തിന് ഉത്തരം അന്വേഷിച്ചാൽ, ആ അന്വേഷണം ചെന്ന് നിൽക്കുക, അർത്ഥക്രാന്തി പ്രതിഷ്ഠാൻ എന്ന സംഘടനയിലേക്കും  അതിലെ പ്രധാനിയായ അനിൽ ബോകിൽ എന്ന ഔറംഗാബാദ് സ്വദേശിയായ ചാർട്ടേർഡ് അക്കൗണ്ടന്റിലേക്കും ആണ്. പൂണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സാമ്പത്തിക ഉപദേശ സ്ഥാപനമുണ്ട് അര്‍ത്ഥ ക്രാന്തി പ്രതിഷ്ഠാൻ. കുറച്ച് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ നേതൃത്വത്തിലുള്ള ഒരു സംഘടനയാണിത്. ഇപ്പോഴും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, മീഡിയ റിപ്പോർട്ടുകൾ അനുസരിച്ച് മുകളിലെ ചിത്രത്തിൽ കാണുന്ന ഈ മനുഷ്യന്റെ ഐഡിയ ആണ് ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട ഡീമോണിറ്റൈസേഷൻ. ഏതാനും വർഷങ്ങൾക്ക് മുൻപ് കള്ളപ്പണം ഇല്ലാതാക്കാനുള്ള നിർദ്ദേശങ്ങൾ എന്ന നിലയിൽ അർത്ഥക്രാന്തിയുടേതെന്ന പേരിൽ ഒരു കുറിപ്പ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിലെ ഒരു പ്രധാനനിർദ്ദേശമായിരുന്നു വലിയ ഡിനോമിനേഷൻ നോട്ടുകൾ പിൻവലിക്കുക എന്നത്. അർത്ഥക്രാന്തിയുടെ അഭിപ്രായത്തിൽ രാജ്യത്തെ ഭൂരിപക്ഷമായ സാധാരണ ജനങ്ങള്‍ക്ക് ദിവസചെലവുകള്‍ നിര്‍വഹിക്കാന്‍ വലിയ കറന്‍സി നോട്ടുകളുടെ ആവശ്യമില്ല. ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് അനുസരിച്ച് ഈ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ഒക്ടോബറിൽ അനിൽ ബോകിൽ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. സംഘടനയുടെ വെബ്സൈറ്റ് അവകാശപ്പെടുന്നതനുസരിച്ച് അവരുടെ നിർദേശമാണ് ഇപ്പോൾ സർക്കാർ നടപ്പാക്കിയിരിക്കുന്നത്. വസ്തുതകൾ എന്ത് തന്നെയായാലും, ഗവണ്മെന്റിന്റെ വിപ്ലവകരമായ ഈ നടപടിക്ക് പിന്നിൽ ഈ കൊച്ചു മനുഷ്യന്റെ നിർദ്ദേശങ്ങൾ പ്രേരകശക്തിയായിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരാണധികവും. എന്നാൽ, ശ്രദ്ധേയമായ മറ്റൊരു നിരീക്ഷണമുണ്ട്. അർത്ഥക്രാന്തി മുന്നോട്ടു വച്ച വളരെയധികം നിർദ്ദേശങ്ങളിൽ ഒന്ന് മാത്രമാണ് High Value Demontisation. അതെത്രത്തോളം ഉപകാരപ്രദമാകുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും. അർത്ഥക്രാന്തി ഉപക്ഷേപത്തിൽ 50 രൂപയാണ് വലിയ നോട്ട്. രണ്ടായിരത്തിന്റെ നോട്ട് ലഭ്യമായിരുന്ന അവസ്ഥയിൽ, കറൻസിയായിരിക്കുന്ന കള്ളപ്പണത്തിന്റെ പുറത്തിറങ്ങുന്ന ഭാഗം ഏതാനും നാളുകൾക്കുള്ളിൽ തന്നെ രഹസ്യനിലവറകളിലേക്ക് തിരോധാനം സംഭവിക്കാനുമുള്ള സാധ്യതകൾ ഉണ്ട്. 

അർത്ഥക്രാന്തിയുടേതെന്ന പേരിൽ മുൻപ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന പോസ്റ്റ് ചുവടെ ചേർക്കുന്നു.

രാജ്യത്ത് ഇൻകം ടാക്സ്, സെയിൽടാക്സ് അടക്കം നിലവിലുള്ള 56 ഇനം ടാക്സുകളും വേണ്ടന്ന് വയ്ക്കാം.....!!! (http://arthakranti.org/proposal)

പൂനെ ആസ്ഥാനമായ അർത്ഥക്രാന്തി പ്രതിഷ്ഠാൻ എന്ന സാമ്പത്തിക ഉപദേശക സ്ഥാപനമാണ് വിപ്ലവകരമായ നിർദ്ദേശം കേന്ദ്ര ഗവണ്മെന്റിന് മുൻപിൽ വച്ചിരിക്കുന്നത്.

*ശുപാർശകൾ*

1. എല്ലാ നിലയിലുമുള്ള 56 ഇനം നികുതികൾ വേണ്ടന്നുവക്കുക

2. 1000, 500, 100 എന്നീ തുകയുടെ കറൻസികൾ പിൻവലിക്കുക.

3. വലിയ സാമ്പത്തിക ഇടപാടുകൾ ബാങ്കിലൂടെ മാത്രം നടത്തുക

4. ക്യാഷ് ഇടപാടുകൾക്ക്‌ പരിധി ഏർപ്പെടുത്തുക.

5. ഗവണ്മെന്റിന് റവന്യുവിനു വേണ്ടി ബാങ്ക് ഇടപാടുകൾക്ക്‌ 0.7% മുതൽ 2%വരെ ടാക്സ് ഏർപ്പെടുത്തുക.

*ഗുണങ്ങൾ*

1. പെട്രോളിയം ഉൽപ്പന്നങ്ങൾ മുതൽ എല്ലാ സാധനങ്ങളുടെയും വില 30% മുതൽ 55% വരെ കുറയും.

2. നികുതിവെട്ടിപ്പിന്റെ പ്രശ്നം ഉണ്ടാകുന്നില്ല അതുകൊണ്ടുതന്നെ കള്ളപ്പണവും ഉണ്ടാകുന്നില്ല.

3. പണം മുഖേനയുള്ള അഴിമതി 100% വും ഇല്ലാതാകും.

4. പണത്തിനായുള്ള തട്ടിക്കൊണ്ടു പോകൽ പോലുള്ളവ  ഇല്ലാതാകും.

5. കള്ളനോട്ടുകൾ ഇല്ലാതാകും.  (ചെറിയ നോട്ടുകൾ അച്ചടിക്കുന്നത് ലാഭകാരമല്ലാത്തതിനാൽ)

6. ശമ്പളക്കാരായവർ കൂടുതൽ പണം വീട്ടിലെത്തിക്കും. അത് കുടുംബത്തിന്റെ പർച്ചെസിങ് പവർ കൂട്ടും.

7. തിരഞ്ഞെടുപ്പ് ചെലവ് കുറയും. രാഷ്ട്രിയം അഴിമതി മുക്തമാകും

8. ഭൂമിയുടെയും വസ്തുവിന്റെയും വിലകുറയും.

9. വ്യാപാര വ്യവസായ മേഖലകളിൽ വൻ ഉയർച്ചയുണ്ടാകും. തൊഴിലവസരങ്ങൾ കൂടും.

10. നികുതിപിരിവടക്കം പല ഡിപ്പാർട്മെന്റുകളും ഉദ്യോഗസ്ഥൻമാരും ഇല്ലാതാകും.

11. ബാങ്കിംഗ് ട്രാൻസാക്ഷൻ ചാർജ് വളരെ കുറവായതിനാൽ ജനം ഇഷ്ടപ്പെടും.

12. ഇപ്പോൾ സർക്കാരിന് ലഭിക്കുന്ന നികുതി 14 ലക്ഷം കോടി. ഈ നിർദ്ദേശം നടപ്പാക്കിയാൽ കിട്ടുന്ന ടാക്സ് 800 ലക്ഷം കോടി.

13. സമൂഹം ചീത്ത കീഴ് വഴക്കങ്ങളിൽ നിന്നും മോചിതമാവും.

അനിൽ ബോക്കിൽ മുന്നോട്ട് വച്ച പരിപാടിയുടെ Full Version അല്ലായിരുന്നു നമ്മൾ കണ്ട Demonetisation പരിപാടി. നോട്ട് റദ്ദാക്കൽ വിജയമായിരുന്നോ പരാജയമായിരുന്നോ എന്നൊരു YES or NO ഉത്തരം പറയുക ഒട്ടും സാധ്യമാവില്ല; കുറെയെങ്കിലും തൃപ്തികരമായ ഉത്തരത്തിലേക്കെത്താൻ വർഷങ്ങൾ എടുക്കുകയും ചെയ്യും. ഉത്തരം എന്ത് തന്നെയായാലും കുറേയാളുകൾ Demonetisation കൊണ്ട് അസ്വസ്ഥരായി ഇരിക്കുക തന്നെ ചെയ്യും !!!



ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Thursday, 10 November 2016

സോഷ്യൽമീഡിയയുടെ മായാലോകത്തിലെ കൗതുകമുണർത്തുന്ന ചില രോഗങ്ങൾ...

ഫെയ്സ്ബുക്കിൽ ഫോട്ടോകൾ നിരന്തരം അപ്‌ഡേറ്റ് ചെയ്ത് ലൈക്കിനായി കാത്തിരിക്കുന്നവർക്ക്'ഞരമ്പുരോഗ'മാണെന്ന് ബ്രിട്ടനിലെ വോൾവർഹാംപ്ടൺ സർവകലാശാല സൈക്കോളജി വിഭാഗം ഗവേഷകർ നടത്തിയ പഠനം പറയുന്നു. അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളിലൂടെ യൂസറുടെ വ്യക്തിത്വം തിരിച്ചറിയാൻ സാധിക്കുമെന്നും നിരന്തരം സ്വന്തം ഫോട്ടോകൾ അപ് ലോഡ് ചെയ്ത് ലൈക്കിനായി കാത്തിരിക്കുന്നവർ ന്യൂറോട്ടിക്കുകളാണെന്നും ഗവേഷകർ വാദിക്കുന്നു. ഫേസ്ബുക്കും ട്വിറ്ററും പോലെയുള്ള സോഷ്യല്‍ നെറ്റ് വർക്ക് സൈറ്റുകള്‍ ആത്മരതി പ്രദര്‍ശിപ്പിക്കാനുള്ള വേദിയായി മാറുന്നതതായി അമേരിക്കയിലെ മിഷിഗണ്‍ സര്‍വ്വകലാശാലയുടെ ഒരു പഠന റിപ്പോർട്ടും ഈ അടുത്തിടെയാണ് പുറത്തു വന്നത്. ഈ പഠനമനുസരിച്ച്, ചെറുപ്പക്കാര്‍ ആത്മ പ്രശംസയുടെ പ്രദർശനവേദികളായി ഇത്തരം സൈറ്റുകളെ ഉപയോഗിക്കുമ്പോള്‍ മധ്യവയസ്‌കര്‍ ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്നതില്‍ മുഴുകിയിരിക്കുകയാണത്രെ. ചെറുപ്പക്കാര്‍ സുഹൃത്തുക്കള്‍ക്കിടയിലും പരിചയക്കാർക്കിടയിലും വ്യത്യസ്തരാകാന്‍ ശ്രമിക്കുമ്പോള്‍ മധ്യവയസ്‌കര്‍ സാമൂഹിക അംഗീകാരം നേടിയെടുക്കാനായാണ് സോഷ്യല്‍ നെറ്റ് വർക്ക് അഭ്യാസങ്ങളിൽ ഏര്‍പ്പെടുന്നതത്രെ. സോഷ്യല്‍ നെറ്റ് വർക്കുകളില്‍ ചെലവഴിക്കുന്ന സമയം കൂടി കണക്കിലെടുത്താണ് പഠനം നടത്തിയിരിക്കുന്നത്. ചെലഴിക്കുന്ന സമയവും ആത്മരതിയും തമ്മില്‍ ബന്ധമുണ്ടോയെന്നും പഠനം വിലയിരുത്തുന്നുണ്ടെങ്കിലും ‘ആത്മരതിയുടെ വ്യാപനം’ സോഷ്യല്‍  നെറ്റ് വർക്കുകളില്‍ ആളെക്കൂട്ടുമോയെന്ന ചോദ്യത്തിന് പഠനത്തില്‍ ഉത്തരമില്ല. എന്തായാലും സോഷ്യല്‍ നെറ്റ് വർക്ക് സൈറ്റുകള്‍ ആത്മരതിയുടെ ഒരു ലോകം തന്നെയാണെന്നാണ് പഠനം അനുമാനിക്കുന്നത്. മണിക്കൂറുകൾ സോഷ്യൽ നെറ്റ് വർക്ക് ആക്ടിവിറ്റികളിൽ മുഴുകാൻ പലർക്കും ഒരു മടുപ്പും ഇല്ലെന്നാണ് മറ്റൊരു കണ്ടെത്തൽ.

സർക്കാരിന്റെ പുകവലി ബോധവല്ക്കരണ പരസ്യം അനുകരിച്ചാൽ ഇങ്ങനെ ഒരു പരസ്യം ചെയ്യാം...

മനുഷ്യന്റെ ശരീരവും ബുദ്ധിയും മനസ്സും രൂപപ്പെടുത്തിയിരിക്കുന്നത് സാമൂഹ്യ ജീവിതത്തിനു പറ്റുന്ന രീതിയിലാണ്. എന്നാൽ ചിലരാകട്ടെ, മണിക്കൂറുകളോളം സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളിൽ ചിലവഴിച്ചു സാങ്കല്പ്പിക ലോകത്ത് ജീവിതം തള്ളി നീക്കുകയാണ്. അത് നിങ്ങളെ ഒരു രോഗിയാക്കിയേക്കാം....ഒരു വലിയ രോഗി...

അടുത്തിടെ പ്രശസ്ത മെഡിക്കൽ ജേർണൽ ആയ "ദി ലാൻസെറ്റ്" റിപ്പോർട്ട്‌ ചെയ്ത ഒരു സംഭവം ഉണ്ട്. രണ്ടു കൈകളുടെയും പത്തിക്കും വിരലുകൾക്കും അസഹനീയമായ വേദനയുമായി 34 വയസ്സുള്ള ഒരു സ്ത്രീയെ ആശുപത്രിയിൽ കൊണ്ടുവന്നു. അവരാകട്ടെ ആ ദിവസ്സങ്ങളിൽ സാധാരണയിൽ കവിഞ്ഞ ആയാസമുള്ള ഒരു പ്രവൃത്തികളും ചെയ്തിട്ടില്ലായിരുന്നു. ഒടുവിൽ വിശദമായ പരിശോധനയിൽ തെളിഞ്ഞ കാര്യം ഇതായിരുന്നു. കൈകൾക്ക് പ്രശ്നം വന്നതിന്റെ തലേന്ന് അവർ കുറെ അധികം സമയം അവരുടെ സ്മാർട്ട് ഫോണിൽ നിന്ന് രണ്ടു കൈകളും ഉപയോഗിച്ച് ഒട്ടേറെ വാട്സ് ആപ് സന്ദേശങ്ങൾ അയച്ചിരുന്നു. വാട്സ് ആപ് ഉപയോഗിക്കാനായി, ഒരു പ്രത്യേക ആങ്കിളിൽ കൈകൾ പിടിച്ചു കുറെ അധികം നേരം വിരലുകൾ പല വട്ടം ചലിപ്പിച്ചത് കൊണ്ടാണത്രേ ഈ പ്രശ്നം ഉടലെടുത്തത്. 1990 കളിൽ അമിതമായ വീഡിയോ ഗെയിം ഉപയോഗം കൊണ്ട് കുട്ടികളിൽ വ്യാപകമായി കണ്ടു വന്നിരുന്ന ഒരു രോഗാവസ്ഥയ്ക്ക് സമാനമായ ഈ അസുഖത്തിന് "വാട്ട്സാപിറ്റിസ്" എന്നാണ് ആധുനിക വൈദ്യശാസ്ത്രം പേരിട്ടിരിക്കുന്നത്.

മേൽപറഞ്ഞ അസുഖം ശാരീരികമാണ്. എന്നാൽ കൌതുകകരവും അതേ സമയം അതീവ ഗൗരവവുമായ ചില മാനസിക പ്രശ്നങ്ങളും സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകൾ സമ്മാനിക്കാൻ ഇടയുണ്ട്. സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകൾക്കും സൈബർ ആക്റ്റിവിറ്റികൾക്കും വേണ്ടി അമിതമായും അശാസ്ത്രീയമായും സമയം ചിലവഴിക്കുന്നവർക്ക്  വരാവുന്ന ചില മാനസിക വൈകല്യങ്ങളും തകരാറുകളും താഴെക്കൊടുക്കുന്നു. ഇവയിൽ പലതും, വായിക്കുമ്പോൾ രസകരമായി തോന്നിയേക്കാമെങ്കിലും രൂക്ഷമായാൽ സാധാരണ ജീവിതത്തിനെ പ്രതികൂലമായി ബാധിക്കാവുന്ന ഗുരുതര മാനസിക രോഗാവസ്ഥ ആയിട്ട് തന്നെയാണ് വൈദ്യശാസ്ത്രം കാണുന്നത്. 

റ്റ്വിച്ചസ് : നിത്യ ജീവിതത്തിൽ കാണുന്നതും ചെയ്യുന്നതും എല്ലാം ട്വിറ്റെറിൽ കയറി റ്റ്വീറ്റിടുന്ന സ്വഭാവത്തെ ഒരു വൈകല്യമായാണ് ആധുനിക വൈദ്യ ശാസ്ത്രം കാണുന്നത്. റ്റ്വിച്ചസ് എന്നാണ് ഈ സ്വഭാവ വ്യതിയാനത്തെ വിളിക്കുന്നത്‌. ഈ മാനസിക പ്രശ്നമുള്ളവർ ഏതാണ്ട് ഒരു ലൈവ് കവറേജ് പോലെ ജീവിതത്തിലെ ഓരോ ചെറിയ ചെറിയ സംഭവങ്ങളും റ്റ്വിറ്ററിലും എഫ്ബിയിലും അത് പോലുള്ള സൈറ്റുകളിലും പോസ്റ്റു ചെയ്തു തൃപ്തിയടയുന്നു. 

ഫാന്റം വൈബ്രേഷൻ സിന്റ്രം : എപ്പോഴും തന്റെ ഫോണ്‍ വൈബ്രേറ്റ്‌ ചെയ്യുകയോ റിംഗ് ചെയ്യുകയോ ഉണ്ടെന്നു തോന്നുകയും അത് ഉറപ്പാക്കാൻ ഇടയ്ക്കിടെ ഫോണ്‍ എടുത്തു നോക്കുകയും ചെയ്യുന്ന ഒരു മാനസീകാവസ്ഥയാണിത്‌.

ഒബ്സസീവ് റിഫ്രെഷ് ഡിസ് ഓർഡർ : തന്റെ പ്രൊഫൈൽ ഇൻബോക്സിൽ എന്തെങ്കിലും പുതിയ മെസ്സേജ് ഉണ്ടോ എന്നറിയാൻ കൂടെക്കൂടെ റിഫ്രെഷ് ബട്ടണ്‍ ടാപ്പ്‌ ചെയ്യുന്ന പ്രത്യേക മാനസികാവസ്ഥയാണ് ഇത്. റിഫ്രെഷ് ചെയ്യാത്തത് കൊണ്ടാണ് തനിക്കു പുതിയ സന്ദേശങ്ങൾ കിട്ടാത്തത് എന്നാണ് ഈ പ്രശ്നമുള്ളവർ ചിന്തിക്കുന്നത്. പുതിയ സന്ദേശങ്ങൾ ഇല്ലെന്നു കാണുന്നത് മുതൽ ഇയാൾ അസ്വസ്ഥനാകും. ഒരു പുതിയ മെസ്സേജ് കിട്ടിയാലേ പിന്നെ സ്വസ്ഥത കിട്ടൂ.

ഹ്യുമണ്‍ ആന്റിന : മൊബൈൽ ഫോണിനു അല്പ്പമെങ്കിലും റേഞ്ച് കിട്ടാനോ, ഉള്ളതിനേക്കാൾ അധികം റേഞ്ച് കിട്ടാനോ വേണ്ടി ഫോണ്‍ കയ്യില നീട്ടിയോ ഉയർത്തിയോ പിടിച്ചു കൊണ്ട് നടക്കുന്ന ശീലത്തിനാണ് ഇങ്ങനെ പറയുന്നത്.

നോമോ ഫോബിയ : മൊബൈൽ ഫോണ്‍ ഉപയോഗിക്കാതെ ജീവിക്കാൻ പറ്റാതെ വരുന്ന ഒരു അവസ്ഥയാണിത്. ആഗോള തലത്തിൽ മൊബൈൽ ഉപയോഗിക്കുന്ന മൂന്നിൽ രണ്ടു പേർക്കും ഏറിയോ കുറഞ്ഞോ അളവിൽ ഈ രോഗമുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. 

പോക്കറ്റ് പാറ്റർ : മൊബൈൽ ഫോണ്‍ പോക്കറ്റിൽ തന്നെയുണ്ടോ എന്ന് ഇടയ്ക്കിടെ തപ്പി നോക്കുന്ന മാനസികാവസ്ഥയാണ് പോക്കറ്റ് പാറ്റർ.

സോഷ്യൽ നെറ്റ് വർക്ക് അടിമത്വം ഉണ്ടോ എന്ന് സ്വയം പരിശോധിക്കാം...
ഒരു കടലാസ് എടുത്തു താഴെക്കൊടുത്ത ചോദ്യങ്ങള്‍ക്ക് “വളരെ അപൂര്‍വമായി”, “അപൂര്‍വമായി”, “ചിലപ്പോഴൊക്കെ”, “മിക്കപ്പോഴും”, “ഒട്ടുമിക്കപ്പോഴും”എന്നിവയില്‍നിന്ന് ഒരുത്തരം തെരഞ്ഞെടുത്തു എഴുതുക:

  1. നിങ്ങള്‍ ഫേസ്ബുക്കിനെക്കുറിച്ചോ മറ്റു സോഷ്യൽ നെറ്റ് വർക്കുകളെ കുറിച്ചോ ചിന്തിക്കുകയോ അത് എങ്ങിനെ ഉപയോഗിക്കണമെന്ന ആസൂത്രണത്തില്‍ മുഴുകുകയോ ചെയ്യാറുണ്ടോ ?
  2. നിങ്ങള്‍ക്ക് കൂടുതല്‍ക്കൂടുതലായി ഏതെങ്കിലും നെറ്റ് വർക്ക് വെബ്‌ സൈറ്റ്  ഉപയോഗിക്കണമെന്ന ആസക്തി അനുഭവപ്പെടാറുണ്ടോ?
  3. ജീവിതപ്രശ്നങ്ങള്‍ മറക്കാനായി നിങ്ങള്‍ സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളിലെ ആക്ടിവിറ്റികളിൽ മുഴുകാറുണ്ടോ?
  4. നിങ്ങള്‍ സോഷ്യൽ നെറ്റ് വർക്ക് ആക്റ്റിവിറ്റീസ് കുറക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടിട്ടുണ്ടോ?
  5. സോഷ്യൽ നെറ്റ് വർക്ക് ഉപയോഗിക്കുന്നതിന് എന്തെങ്കിലും തടസ്സം നേരിട്ടാല്‍ നിങ്ങള്‍ക്ക് അസ്വസ്ഥതയോ വിഷമമോ തോന്നാറുണ്ടോ?
  6. സോഷ്യൽ നെറ്റ് വർക്ക് ഉപയോഗം നിങ്ങളുടെ പഠനത്തിനോ ജോലിക്കോ എന്തെങ്കിലും വിഘാതം സൃഷ്ടിച്ചിട്ടുണ്ടോ?
ഏതെങ്കിലും അഞ്ചോ ആറോ ചോദ്യങ്ങള്‍ക്ക് “മിക്കപ്പോഴും” എന്നോ “ഒട്ടു മിക്കപ്പോഴും” എന്നോ ഉത്തരം കിട്ടിയവര്‍ക്ക് ഗുരുതരമായ സോഷ്യൽ നെറ്റ് വർക്ക് അഡിക്ഷൻ ഉണ്ടെന്നു ഉറപ്പിക്കാം.  ഏതെങ്കിലും നാലു ചോദ്യങ്ങള്‍ക്ക് “മിക്കപ്പോഴും” എന്നോ “ഒട്ടു മിക്കപ്പോഴും” എന്നോ ഉത്തരം പറഞ്ഞവര്‍ക്ക് ചെറിയ തോതിൽ സോഷ്യൽ നെറ്റ് വർക്ക് അഡിക്ഷന്‍ തുടങ്ങിയിട്ടുണ്ട് എന്നനുമാനിക്കാം. 

വാൽക്കഷണം : ഈ ടെസ്റ്റ്‌ ഒന്നും ചെയ്യാതെ തന്നെ ഞാൻ ഒരു കൊടും ഭീകര സോഷ്യൽ നെറ്റ് വർക്ക് അഡിക്റ്റ് ആണെന്ന് എന്റെ ഭാര്യ പറയുന്നു. നമ്മൾക്കൊരു കുഴപ്പവും നമ്മൾക്കല്ലേ അറിയൂ..... 

(പല ശ്രോതസ്സുകളിൽ നിന്ന്  വായിച്ചറിഞ്ഞ കാര്യങ്ങളെ അടിസ്ഥാനമാക്കി എഴുതിയതാണ് ഈ കുറിപ്പ്. അതിനാല്‍ ഇതെന്റെ ബൌദ്ധിക സ്വത്തല്ല)

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Tuesday, 1 November 2016

അവന്‍, അവള്‍, അത്.........മൂന്നാം ലൈംഗികതയും നെറ്റി ചുളിയുന്ന കുറച്ചു കാര്യങ്ങളും.......

കുറച്ച് നാളുകൾക്ക് മുൻപ് ഞാന്‍ കുടുംബവുമായി തിരുച്ചിറപ്പിള്ളിയില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. അറുപത്തഞ്ചു വയസ്സ് കഴിഞ്ഞ എന്റെ അമ്മ മുതല്‍ അനിയന്റെ രണ്ടര വയസ്സുള്ള കുട്ടി വരെ ഞങ്ങളോടൊപ്പം ഉണ്ട്. പൊടുന്നനെ ഒരു ട്രാൻസ്‌ജെൻഡർ ഭിക്ഷാടകസംഘം ഞങ്ങള്‍ ഇരിക്കുന്നിടത്തേക്ക് വന്നു. അവര്‍ ഭിക്ഷ ചോദിച്ചു; ഞാന്‍ അഞ്ചു രൂപ കൊടുത്തു. പത്തു രൂപയാണ് മിനിമം എന്ന് ഈ സംഘത്തിന്റെ നേതൃസ്ഥാനം വഹിക്കുന്നയാളെന്ന് കാണുന്നവർക്ക് തോന്നുന്ന ട്രാൻസ്‌ജെൻഡർ പറഞ്ഞു. ഞാന്‍ അതിനോട് അനുകൂലമായി പ്രതികരിക്കാതെ ഇരുന്നപ്പോള്‍ ഉടനെ എന്റെ പ്രായം ചെന്ന അമ്മയെയും രണ്ടര വയസ്സുള്ള കൊച്ചു കുഞ്ഞിനേയും അയാളുടെ (അതിന്റെ) നഗ്നത കാണിക്കാന്‍ ഒരുങ്ങി. കുഞ്ഞുങ്ങൾ അരുതാത്ത കാഴ്ച കാണുന്നത് ഒഴിവാക്കാന്‍ ഞാന്‍ പത്തു രൂപ കൊടുത്തു അവരെ പായ്ക്ക് അപ്പ്‌ ചെയ്തു. തിരികെ വരുമ്പോഴും ഇതേ സംഘം വന്നു ഇത് പോലെ തന്നെ പിരിവെടുത്തിട്ട് പോയി. ഈ പറഞ്ഞ സംഭവം നടക്കുമ്പോള്‍ വണ്ടിയില്‍ ടീ ടീ ഇ യും രണ്ട് റെയില്‍വേ പ്രോട്ടെക്ഷന്‍ ജവാന്മാരും ഒക്കെ ഉണ്ടായിരുന്നു. ഓടുന്ന ട്രെയിനിലെ ഉത്തരവാദിത്തമുള്ള ഈ രണ്ട് കൂട്ടരും ഇതിനെതിരെ ഒന്നും ചെയ്യുന്നത് കണ്ടില്ല.  

ഒരു ജീവിത മാര്‍ഗ്ഗം എന്ന നിലയിൽ അവർക്ക് എന്തെങ്കിലും കൊടുക്കുന്നതിനോടൊന്നും എനിക്ക് യാതൊരു എതിർപ്പില്ല. പക്ഷെ, ഞാൻ വിവരിച്ച അനുഭവം അതല്ല. ഞാൻ കൊടുത്ത 5 രൂപ പോരാ എന്നും 10 രൂപ തന്നെ വേണം എന്നും ശഠിച്ച്, അതിനു വേണ്ടി നഗ്നതാപ്രദർശനത്തിനെ ഒരു ആയുധമാക്കുന്ന രീതിയോട് എനിക്ക് ഒരു തരത്തിലും യോജിക്കാനാവുന്നില്ല. ഇതിനെ അംഗീകരിച്ചാൽ കത്തി കാണിച്ചു പണം വാങ്ങുന്ന കൊള്ളക്കാരനെയും ബ്ലാക്ക്‌ മെയിൽ ചെയ്തു ജീവിക്കുന്ന മഞ്ഞ പത്രക്കാരനെയും എങ്ങിനെയാണ് തെറ്റുകാരനായി കാണാനാവുക. സമൂഹത്തിൽ വേണ്ടത്ര സ്വീകാര്യത ഇല്ലാത്തവർ തന്നെയാണ് ആണ്, ഈ പറഞ്ഞ മഞ്ഞപ്പത്രക്കാരനും കൊള്ളക്കാരനും.

ഈ സംഘം വന്നപ്പോള്‍ വിദഗ്ധമായി അപ്രത്യക്ഷനായ TTE യെപ്പറ്റിയും RPF കാരെപ്പറ്റിയും റെയിൽവേയിൽ ജോലി ചെയ്യുന്ന പല പരിചയക്കാരോടും പിന്നീട് സംസാരിച്ചപ്പോൾ അവർ പറഞ്ഞ കാര്യങ്ങൾ അമ്പരപ്പ് ഉളവാക്കുന്നവ ആയിരുന്നു. ആ സംഘം വന്നപ്പോൾ അവര്‍ വന്നപ്പോള്‍ ഉദ്യോഗസ്ഥർ അവിടെ നിന്ന് ഒതുക്കത്തിൽ വലിഞ്ഞതു തന്നെയാണെന്നും അവർക്ക് ആ റൂട്ടില്‍ എന്നും ജോലി ചെയ്യേണ്ടതാണെന്നും  യാത്രക്കാരുടെ പരാതിപ്പുറത്തു ഇതില്‍ ഇടപെട്ടാല്‍ അത് അവർ വിളിച്ചു വരുത്തുന്ന അപകടമായിരിക്കുമെന്നും ആ സംഘമൊക്കെ ഒരു തരം ക്രിമിനല്‍ മാഫിയയുടെ നിർദേശങ്ങൾക്കനുസരിച്ച് മാത്രം പ്രവർത്തിക്കാൻ നിയോഗിക്കപ്പെട്ടവർ ആണെന്നുമൊക്കെയായിരുന്നു അവരുടെ വെളിപ്പെടുത്തലിന്റെ എല്ലാം ആകത്തുക. അതില്‍ യഥാര്‍ത്ഥ ട്രാൻസ്ജെൻഡറുകള്‍ രണ്ടോ മൂന്നോ പേർ മാത്രമേ ഉള്ളൂ; ബാക്കിയെല്ലാം  ഇവരെ മുന്‍ നിറുത്തി കളക്ഷന്‍ എടുപ്പിച്ചു അതില്‍ നിന്നു പങ്കു പറ്റുകയും ഇവരുടെ കയ്യിൽ നിന്ന് "സൗജന്യ സേവനം" പറ്റുകയും ഒക്കെ ചെയ്യുന്ന നികൃഷ്ടരായ വ്യക്തികള്‍ ആണത്രെ. യാത്രക്കാരെ സംരക്ഷിക്കാന്‍ ചുമതലയുള്ള ചില ഉദ്യോഗസ്ഥർ പോലും ഇവരില്‍ നിന്ന് പണവും "സേവന"വും പറ്റുന്നുണ്ട് എന്നത് ഞെട്ടലുണ്ടാക്കുന്ന അറിവായിരുന്നു.

സ്വയം നിർണ്ണയാവകാശമില്ലാത്ത സ്വാഭാവിക സൃഷ്ടിപ്രക്രിയക്കിടക്ക് കടന്നു കൂടുന്ന ചില ശാരീരിക വ്യതിചലനങ്ങൾ മൂലം നിസ്സഹായരായിപ്പോവുന്ന വ്യക്തികളുടെ കൂട്ടം എന്ന നിലയിലോ പാർശ്വവല്ക്കരിക്കപ്പെട്ട് സമൂഹത്തിന്റെ വിളുമ്പിലേക്ക് തള്ളപ്പെട്ട ഒരു വിഭാഗം എന്ന നിലയിലോ എനിക്ക് ഈ പറഞ്ഞ ഭിന്നലിംഗസംഘത്തോട് യാതൊരു വിധത്തിലുള്ള വിരോധവും ഇല്ല. സമൂഹം അവരോടു മാനുഷിക നീതിയോ സ്ഥിതി സമത്വമോ പുലർത്തുന്നില്ല എന്ന ശക്തമായ അഭിപ്രായം തന്നെയാണ് എനിക്കും ഉള്ളത്. പക്ഷെ, മേൽ വിവരിച്ച സംഭവത്തിന്‌ ശേഷമായിരുന്നു ഞാന്‍ ഇവരെ പറ്റിയും ഇവരുടെ ജീവിതത്തെ പറ്റിയും കൂടുതല്‍ അറിയാൻ ശ്രമിച്ചത്. ഇത്തരക്കാരുടെ പുനരധിവാസ - ബോധവൽക്കരണ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന ഒരു പൊതു പ്രവർത്തകനിൽ നിന്ന് കേട്ട വസ്തുതകൾ ഞെട്ടിക്കുന്നതായിരുന്നു. 

ഏതോ "നല്ല" അപ്പനും അമ്മയ്ക്കും ഉണ്ടായിട്ടു, ശാരീരികമായും സ്വഭാവപരമായും ഇത്തരത്തില്‍ ഒരു വ്യത്യസ്തത കണ്ടപ്പോള്‍ അവഗണിക്കപ്പെടുകയും ഒറ്റപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ഒക്കെ ചെയ്യപ്പെട്ട വ്യക്തികളുടെ ഒരു കൂട്ടമാണവര്‍. ഈ കൂട്ടത്തിന്റെ ഭാഗമാകാന്‍ വേണ്ടി പല തരത്തിലുളള പ്രാകൃത ആചാരങ്ങള്‍ക്ക് വിധേയര്‍ ആയിട്ടാണ് ഇവര്‍ ലൈംഗിക തൊഴിലിനും ഭിക്ഷാടനത്തിനും ഇറങ്ങുന്നതത്രേ. ഇവരുടെ ഇടയിൽ ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നവർ ഹമാം എന്നറിയപ്പെടുന്ന താവളങ്ങളിൽ ഒന്നിച്ചു താമസിച്ചാണ് ഒറ്റപ്പെടലിൽ നിന്ന് ആശ്വാസം തേടാറുള്ളത്. ചില പ്രദേശങ്ങളിൽ മൂന്നാം ലിംഗക്കാരെ വിവാഹം പോലുള്ള മംഗളവേളകളിൽ അനുഗ്രഹമേകാൻ വിളിക്കാറുണ്ട്. ഇവർക്ക് അനുഗ്രഹിക്കാനും ശപിക്കാനും കഴിവുണ്ടെന്ന് വടക്കേ ഇന്ത്യയിൽ ഒരു വിശ്വാസമുണ്ട്‌. അതൊഴിച്ചാൽ  അവർക്ക് എവിടെയും യാതൊരു സ്വീകാര്യതയുമില്ല. പുരാണ കാലങ്ങളിൽ ഇവർക്ക് നൽകിയിരുന്ന പരിഗണന പോലും ആധുനിക സമൂഹം ഇവർക്ക് നൽകുന്നില്ല. ശാസ്ത്രീയമായി നോക്കിയാല്‍ ചില ഹോര്‍മോണ്‍ വ്യതിയാനങ്ങളും അതിനോട് ബന്ധപ്പെട്ടു വരുന്ന ശാരീരിക പ്രത്യേകതകള്‍ക്കും അപ്പുറത്ത് ഒരു സാധാരണ വ്യക്തിയാണ് “അതും”.  മനുഷ്യരില്‍ അവനും അവളും ഉള്ള പോലെ “അതും” ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അവന്റെയോ അവളുടെയോ ഏറ്റക്കുറച്ചിലുകളെ ഞാന്‍ അടങ്ങുന്ന സമൂഹം “അത്” ആക്കുകയാണ്.

ഒരാളുടെ ലൈംഗികത അയാളുടെ സ്വന്തം തിരഞ്ഞെടുപ്പല്ലെന്നും, മറിച്ച് വിവിധ ജൈവഘടകങ്ങളുടെയും വളർച്ചയിലെ ചുറ്റുപാടുകളുടെയും‌ (പ്രത്യേകിച്ച് പ്രാരംഭ ഭ്രൂണാവസ്ഥയിലേത്) സങ്കീർണ്ണമായ പ്രതിപ്രവർത്തനങ്ങളാൽ നിർണ്ണയിക്കപ്പെടുന്നതാണെന്നും ശാസ്ത്രലോകവും‌ വൈദ്യലോകവും വിശ്വസിക്കുന്നു. ഈയൊരവസ്ഥ 'പ്രകൃതിവിരുദ്ധമാണെന്നും' 'രോഗാവസ്ഥയാണെന്നും' വിശ്വസിക്കുന്നവരുണ്ടെങ്കിലും, മനുഷ്യലൈംഗികതയിലെ വളരെ സാധാരണമായ ഒരു വ്യതിയാനം മാത്രമാണ് അതെന്നും മനസ്സിനെ ദോഷമായ രീതിയിൽ‌ ബാധിക്കുന്ന ഒന്നല്ലെന്നും ശാസ്ത്രീയ പഠനങ്ങൾ‌ തെളിയിച്ചിട്ടുണ്ട്. എന്നാൽ‌ ഈ വിഭാഗത്തോട് സമൂഹം വച്ചുപുലർത്തുന്ന മുൻധാരണകളും വെറുപ്പും വിവേചനവും അത്തരം വ്യക്തികൾക്ക് മാനസികസമ്മർദ്ദം മാത്രമേ ഉണ്ടാക്കൂ. പ്രകൃതിയുടെ ഈയൊരു വികൃതി ആരുടെ ജീവിതത്തിലും കുടുംബത്തിലും സംഭവിക്കാവുന്നത് ആണ്. ഹിജഡ, ഹിജറ, ഒമ്പത്, ച്ഛക്ക, ചാന്തു പൊട്ട്, ഷണ്ഡൻ, ഖുസ്ര, യൂനക്, അറവാണി, കോത്തി, സീ ഡി, പാവയ്യ, യെല്ലമ്മ, സ്റ്റെപ്പിനി എന്നിങ്ങനെയുള്ള വിവിധ വിളിപ്പേരുകളിൽ അവർ സമൂഹത്തിൽ പരിഹാസ്യരായും ഒറ്റപ്പെട്ടും ജീവിക്കുന്നു. 

ഇത്തരത്തില്‍ ഒരു ജന്മം വീട്ടില്‍ ഉണ്ടായിപ്പോയി എന്നത് കൊണ്ട് മാത്രം പൊതു സമൂഹത്തില്‍ ഒറ്റപ്പെടുന്ന കുടുംബങ്ങള്‍ പോലും നമുക്കിടയില്‍ ഉണ്ട്. അങ്ങനെ ജനിച്ചു പോയ ഒരാളെ ശരിപ്പെടുത്തി എടുക്കാം എന്ന് കരുതി വിവാഹ ബന്ധത്തില്‍ കുരുക്കിയിട്ട്, നീറി നീറി ജീവിക്കുന്നവരും അവരുടെ പങ്കാളികളും ഉണ്ട്. സമൂഹം അവരോട് ചെയ്യേണ്ടിയിരുന്നത്, അവരെ കൂടെ മുഖ്യധാരയിലേക്ക്‌ സ്വീകരിക്കുക എന്നതായിരുന്നു. ദൌര്‍ഭാഗ്യവശാല്‍ മൂന്നാം ലൈംഗികത പേറുന്നവര്‍ സമൂഹത്തിന്റെ മുന്നില്‍ എന്തോ അപരാധികളായോ അല്ലെങ്കില്‍ മോശപ്പെട്ടവരായോ ആണ് ഇന്നും കണക്കാക്കപ്പെടുന്നത്. ഒരു ആണ്‍ ഹിജഡയ്ക്കു പെണ്‍ഹിജഡയില്‍ ഉണ്ടായ വിചിത്ര ജന്മം ഒന്നും അല്ല ഇവര്‍.  കുറ്റവാളികളെ പോലെ പരിഗണിക്കപ്പെടുവാന്‍ അവര്‍ ചെയ്ത കുറ്റം എന്താണെന്ന് വിശദമാക്കുവാന്‍ സമൂഹത്തിനാകുകയുമില്ല. മൂന്നാം ലിംഗ വിഭാഗത്തില്‍പ്പെട്ടവര്‍ എന്ന നിലയില്‍ത്തന്നെ ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും പാസ്‌പോര്‍ട്ടും ലൈസന്‍സും അടക്കമുള്ളവ നല്‍കേണ്ടത് വളരെ അത്യാവശ്യമാണ്. രാജ്യത്തെ പൗരന്മാരായ ഹിജഡകള്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ലഭിക്കുന്ന എല്ലാ അവസരങ്ങളും ഉറപ്പുവരുത്തണം.  ലൈംഗിക ന്യൂനപക്ഷത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ  സർക്കാരും പൊതു സമൂഹവും ഒത്തൊരുമിച്ചു പ്രവര്ത്തിക്കേണ്ടതുണ്ട്. എന്തായാലും, യൂത്ത് ഡയലോഗ്, കേരളീയം, ജനനീതി, വിബ്ജിയോർ ചലച്ചിത്ര കൂട്ടായ്മ, സംഗമ ബംഗളൂർ, ദേശ് പ്രൊജക്റ്റ്, സഹയാത്രിക തുടങ്ങി ഇവർക്ക് പിന്തുണ നൽകുന്ന സംഘടനകളുടെ എണ്ണം ഏറി വരുന്നത് ശുഭകരമാണ്. 

ആണ്‍ ലൈംഗികതയെയും പെണ്‍ ലൈംഗികതയെയും അംഗീകരിക്കുന്ന പൊതുസമൂഹം ഈ മൂന്നാം ലൈംഗികതയെ കൂടി അംഗീകരിച്ചിരുന്നെന്കില്‍ സാമൂഹ്യ വിപത്താവുന്ന തരത്തില്‍ ക്രിമിനല്‍ സ്വഭാവമുള്ള ഹിജഡക്കൂട്ടങ്ങള്‍ ഈ നാട്ടില്‍ ഉണ്ടാവില്ലായിരുന്നു. ഇതിപ്പോള്‍ ജീവിക്കാനുള്ള പണ സമ്പാദന ഉപാധി എന്നതിനൊപ്പം മുഖ്യധാരാ സമൂഹത്തോടുള്ള പക പോക്കല്‍ കൂടി ആയി നഗ്നത അനാവരണത്തെ അവര്‍ എടുത്ത് പ്രയോഗിക്കുന്നു. സഹജീവികളിൽ നിന്ന് തിരസ്കാരവും അവജ്ഞയും എതിർപ്പുകളും കൂടെക്കൂടെ നേരിടേണ്ടി വരുന്നവരിൽ സാമൂഹ്യവിരുദ്ധമോ ക്രിമിനൽ സ്വഭാവമുള്ളതോ ആയ വാസനകൾ വളർന്നു വരുന്നതിന് സമൂഹമല്ലാതെ ആരാണ് ഉത്തരവാദികൾ !!???

വേളാങ്കണ്ണിക്കുള്ള ട്രെയിനിൽ വച്ച് ഇവരെ വെറുത്തു പോയ ഞാൻ പിന്നീട് കണ്ടെത്തിയ അറിവുകളുടെയും തിരിച്ചറിവുകളുടെയും വെളിച്ചത്തിൽ കുറച്ച് കാലത്തേക്കെങ്കിലും മനസാ വെറുത്ത് പോയതിന് ഓരോ ട്രാൻസ് സഹോദരനോടും സഹേദരിയോടും കാൽ തൊട്ട് മാപ്പ് ചോദിക്കുന്നു.... അവരെ മനസാ ചേർത്ത് പിടിക്കുന്നു.


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക