ഞാൻ വെറും പോഴൻ

Thursday, 2 February 2017

”മറക്കരുത്; മനുഷ്യനാണ് - നമുക്ക് ഇങ്ങിനെയൊന്നും ആകാതിരിക്കാം”

ബഹുനില കെട്ടിടത്തിൽ നിന്നും റോഡിലേക്ക് വീണ് ജീവന് വേണ്ടി പിടഞ്ഞയാളെ സഹായിക്കാതെ ആൾക്കൂട്ടം കാഴ്ചക്കാരായി നോക്കി നിന്നു. കൊച്ചിയിലെ തിരക്കേറിയ പത്മ ജംഗ്ഷനിൽ ശനിയാഴ്ച ആറരയോടെയാണ് സംഭവമുണ്ടായത്. ഓട്ടോറിക്ഷയും ജീപ്പും അടുത്ത് പാർക്ക് ചെയ്തിരുന്നെങ്കിലും ജനം കാഴ്ചക്കാരായി നിൽക്കുക മാത്രമാണ് ചെയ്തത്. ആ വഴി കടന്നു പോയ ഒരു സ്ത്രീയുടെയും അവരുടെ മകളുടെയും അവസരോചിതമായ ഇടപെടലിനെ തുടർന്നാണ് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാനായത്....



ബംഗളൂരുവില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ കൊപ്പൽ എന്ന സ്ഥലത്ത് അപകടത്തില്‍പ്പെട്ട അന്‍വര്‍ അലി എന്ന 18 കാരൻ 25 മിനിറ്റ് ആരും സഹായിക്കാനില്ലാതെ റോഡിൽ കിടന്നു. ഒടുവിൽ അവിടെത്തന്നെ കിടന്ന് ചോര വാര്‍ന്ന് മരിച്ചു. ഇയാൾ സഞ്ചരിച്ചിരുന്ന സൈക്കിള്‍ ഒരു സര്‍ക്കാര്‍ ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇതിനും ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മൈസൂരിൽ ബസുമായി കൂട്ടിയിടിച്ച് തകര്‍ന്ന പോലീസ് ജീപ്പിനുള്ളില്‍ കുടുങ്ങിയ 38-കാരനായ പോലീസ് ഉദ്യോഗസ്ഥൻ ജനങ്ങളുടെ അനാസ്ഥയെ തുടര്‍ന്ന് മരിച്ചത്. രണ്ട് സംഭവങ്ങളിലും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം അപകടദൃശ്യങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താനാണ് ഓടിക്കൂടിയവർ ശ്രമിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബെംഗളൂരുവില്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ശരീരം ഏറെക്കുറെ രണ്ടായിപ്പോയ ബൈക്ക് യാത്രികനായ ചെറുപ്പക്കാരന്‍ സഹായത്തിനായി അപേക്ഷിക്കുന്ന രംഗം വിവിധ മാധ്യമങ്ങളിലൂടെ പുറത്തു വന്നത് കഴിഞ്ഞ വർഷമാണ്.

കനിവ് എന്ന വികാരം ബാക്കിയുള്ള ഏതൊരാളും ലജ്ജ കൊണ്ട് തല കുനിച്ചു പോകുന്ന ഒരു ദാരുണ സംഭവം  രാജ്യ തലസ്ഥാനത്ത് നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടതും ഈ അടുത്ത കാലത്താണ്. ഡൽഹിയിലെ സുഭാഷ് നഗറിൽ ഒരു യുവാവിനെ ഒരു ചരക്കുവാഹനം ഇടിച്ചിടുന്നു. ഇടിച്ചിട്ട വാഹനത്തിന്റെ ഡ്രൈവർ വണ്ടി നിറുത്തി പുറത്തിറങ്ങി വണ്ടിക്കൊന്നും പറ്റിയിട്ടില്ല എന്നുറപ്പ് ശേഷം വീണു കിടക്കുന്ന മനുഷ്യന്റെ ഭാഗത്തേക്ക് നോക്കുക പോലും ചെയ്യാതെ വണ്ടി ഓടിച്ചു പോകുന്നു. ഒരു തിടുക്കവും വെപ്രാളവും ഇല്ലാതെയാണ് ഇയാൾ ഈ നീചമായ ഒളിച്ചോട്ടം നടത്തുന്നത് എന്ന് CCTV ഫൂട്ടേജ് കാണുന്ന ആർക്കും മനസ്സിലാവും. ഇതിനിടയിൽ ഒരു സൈക്കിൾ യാത്രക്കാരൻ വീണു കിടക്കുന്ന മനുഷ്യനെ നോക്കിക്കൊണ്ട് കടന്നു പോകുന്നു. പിന്നീട് ഒരു സൈക്കിൾ റിക്ഷയിൽ വന്ന ആൾ വീണു കിടക്കുന്ന ആളുടെ കയ്യിൽ നിന്ന് തെറിച്ചു വീണു കിടക്കുന്ന മൊബൈൽ ഫോൺ എടുത്ത് കൊണ്ട് സ്ഥലം  വിടുന്നു. അയാളോ ആ റിക്ഷാവാലയും കൂടി എന്തോ കൂടിയാലോചനയ്ക്ക് ശേഷമാണ് അപകടത്തിൽ പെട്ടയാളെ അവഗണിച്ചു കൊണ്ട് പോകുന്നതെന്ന് സീ സീ ടീ വി വീഡിയോയിൽ കാണാം. സംഭവസ്ഥലത്തിന് കേവലം 500 മീറ്ററിനുള്ളിൽ സർക്കാർ ആശുപത്രി ഉണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. ഒന്നര മണിക്കൂറോളം വഴിയിൽ കിടന്ന് രക്തം വാർന്ന്  മരിച്ച ഈ ഗതികെട്ട മനുഷ്യ ജന്മത്തെ അവഹണിച്ചു കടന്നുപോയത് 140 കാറുകളും, 82 ഓട്ടോറിക്ഷകളും, 181 മോട്ടോർ ബൈക്കുകളും, 45 കാൽനടക്കാരുമാണെന്ന് ഒരു പത്രം പറയുന്നത്. 

കുറച്ചു കാലങ്ങള്‍ക്കു മുന്‍പ്  ഇന്റര്‍നെറ്റില്‍ കണ്ട മറ്റൊരു ദൃശ്യമുണ്ട്‌. ബീഹാറില്‍, ഒരു സ്ത്രീയുടെ മാല മോഷ്ടിക്കന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടി കൂടി ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം; മര്‍ദ്ദമേറ്റ് അവശനായ യുവാവിനെ കൈകള്‍ പിന്നിലേക്ക് ബന്ധിച്ച് കാലുകള്‍ ഒരു ബൈക്കില്‍ കെട്ടിയിട്ട് വലിച്ചിഴക്കുന്നു. ഏറ്റവും ക്രൂരമായ കാര്യം ഇതൊന്നുമല്ലായിരുന്നു. ആള്‍ക്കൂട്ടം നിയമം കയ്യിലെടുക്കുന്നത് തടയേണ്ടിയിരുന്ന ഒരു പോലീസുകാരനായിരുന്നു ആ ബൈക്ക് ഓടിച്ചിരുന്നത് എന്നതാണ് ഏറ്റവും ക്രൂരമായി തോന്നിയത്. കൂടിനില്‍ക്കുന്നവരില്‍ ആരും തന്നെ ഈ ക്രൂരത തടയാന്‍ ഒന്നും ചെയ്തില്ല എന്നതാണ് അത്ഭുതകരമായ സംഗതി. തീര്‍ച്ചയായും അയാള്‍ ചെയ്തത് തെറ്റു തന്നെ; അതിന് ശിക്ഷയും വേണം. അതിനിവിടെ നിയമം ഇല്ലേ. അങ്ങിനെയെങ്കില്‍ ശത-സഹസ്ര കോടികളുടെ അഴിമതി കാണിക്കുന്ന രാഷ്ട്രീയക്കാരനെ എങ്ങനെ ശിക്ഷിക്കണം ?

തിരുവന്തപുരത്ത് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പത്മതീര്‍ത്ഥക്കുളത്തില്‍ ഒരു മനോരോഗി നിസ്സഹായനായ ഒരു യുവാവിനെ മുക്കിക്കൊല്ലുന്നത് നിസ്സംഗതയോടെ നോക്കി നിന്നവരാണ് നമ്മള്‍ മലയാളികള്‍. ഇതിന്റെ ലൈവ് കവറേജ് കാണിച്ച ചാനലുകള്‍ പോലും നമുക്കുണ്ട്. എറണാകുളം ഷൊര്‍ണൂര്‍ തീവണ്ടിയില്‍ നിന്ന് ഒരു ക്രൂരന്റെ കൈകളിലേക്കും അതേതുടര്‍ന്ന് മരണത്തിലേക്കും പോയ സൗമ്യയുടെ ദയനീയ നിലവിളി കേട്ട ഒരാളെങ്കിലും സമയോചിതമായി പ്രവര്‍ത്തിച്ചിരുന്നെന്കില്‍ ആ കുട്ടി
ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നു. ആ നരാധമന് വേണ്ടി കോടതിയില്‍ കേസ്‌ വാദിക്കാന്‍ ഒരു വക്കീല്‍ വന്നതും നമ്മുടെ ഇടയില്‍ നിന്ന് തന്നെയായിരുന്നു. 
ഏറ്റവും ഒടുവില്‍, തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്റിനു മുന്നില്‍ ബസ് തട്ടി വീണ് ഏറെ നേരം റോഡില്‍ കിടന്ന ഒരു ബൈക്ക് യാത്രികന്‍ തിരിഞ്ഞു നോക്കാനാരുമില്ലാതെ ഗുരുതരാവസ്ഥയിലായി മരിച്ചത് കഴിഞ്ഞ ദിവസമാണ്. മനുഷ്യപ്പറ്റ് എന്നത് ചോര്‍ന്നു പോയ മനുഷ്യരാണ് നമ്മളെന്ന് ഓരോ ദിവസവും നമ്മള്‍ തെളിയിച്ച് കൊണ്ടേയിരിക്കുന്നു. അതിന്റെ ഫോട്ടോ എടുത്ത ആള്‍ പോലും അയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രദ്ധിച്ചില്ല എന്നോര്‍ക്കണം. നമ്മുടെ സമൂഹ മനസാക്ഷിക്ക് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്...?? ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച മാതൃഭൂമിയുടെ ക്യാപ്ഷന്‍  തന്നെയാണ് സമൂഹത്തിന് സ്വീകരിക്കാവുന്ന ഏറ്റവും നല്ല നിര്‍ദ്ദേശവും ...നമുക്ക് ഇങ്ങിനെയൊന്നും ആകാതിരിക്കാം”. പീഡനങ്ങളും അപകടങ്ങളും തുടരുമ്പോള്‍ പൊതു ജനം ഇപ്പോഴും അതിനെ ഇരകളുടെ മാത്രം പ്രശ്നമായി കാണുന്നിടത്താണ് നമ്മുടെ നാടിന്റെ ദുരവസ്ഥ കുടി കൊള്ളുന്നത്‌. ഇര തനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളാണ് എന്ന തിരിച്ചറിവിന് മാത്രമേ ഒരു സുരക്ഷിത സമൂഹം ഉണ്ടാക്കാന്‍ കഴിയൂ. നാളെ നമ്മളും ഇരയാവാമെന്ന സാധ്യത മുന്നില്‍ കണ്ടാലെ ക്രൂരമായ ഈ നിസ്സംഗതയുടെ ആഴം നമുക്ക് മനസ്സിലാവൂ.

മറുപുറം : ഏതു ദാരുണ സംഭവം നടക്കുമ്പോഴും മൊബൈല്‍ കാമറയും പൊക്കിപ്പിടിച്ചു പടവും വീഡിയോയുമെടുത്തു സോഷ്യല്‍ മീഡിയയില്‍ ഇടാന്‍ എല്ലാവര്‍ക്കും എന്തൊരു ശുഷ്കാന്തിയാ ? അത് വീണ്ടും വീണ്ടും കണ്ടാസ്വദിക്കാന്‍ ഇഷ്ടം പോലെ ആളുകള്‍ ഉള്ളപ്പോള്‍  പടമെടുക്കുന്നവരെ മാത്രം എങ്ങനെ കുറ്റപ്പെടുത്തും. യുട്യൂബിലും മറ്റു വീഡിയോ സൈറ്റുകളിലും വരുന്ന ലക്ഷക്കണക്കിന് വീഡിയോ ക്ലിപ്പുകള്‍ ഇതിനു ഉദാഹരണമാണ്. ഏതോ ഒരു പള്ളിയിലെ ഉത്സവത്തിന് വന്ന ആന മദമിളകി ഇടഞ്ഞിട്ട് അതിന്റെ കാല്‍ക്കീഴില്‍ പെടുന്നവരെ ഒക്കെ ചവിട്ടി മെതിക്കുന്നതും നാടിനെ വിറപ്പിക്കുന്നതും സൌദിയില്‍ പോലീസ് ഒരു കുറ്റവാളിയുടെ തല വെട്ടുന്നതും ഒരു കൊച്ചു കുട്ടിയും കുടുംബവും വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോകുന്നതും ഒക്കെ മൊബൈല്‍ ക്ലിപ്പുകളായി പടരുന്ന നാടാണിത്. ഏത് ദാരുണ സംഭവങ്ങളെയും ക്രൂരതയേയും കണ്‍ തുറന്ന് ആസ്വദിക്കാനുള്ള കഴിവ് നമ്മുടെ സമൂഹത്തിന് കൈവന്നിരിക്കുന്നു.  ജീവിതത്തിലെ ഓരോ നിമിഷങ്ങളും മൊബൈല്‍ കാമറയുടെ ഓര്‍മ്മയിലൊതുക്കി വീണ്ടും വീണ്ടും കണ്ടു രസിക്കുന്ന കാമറ മാനിയ...വിഷ്വല്‍ എക്സറ്റസി....മനസ്സാക്ഷിയുള്ളവര്‍ കണ്ടാല്‍ കരളു പിളര്‍ക്കുന്ന, രക്തം കട്ട പിടിക്കുന്ന ദാരുണ രംഗങ്ങള്‍ പിക്ചര്‍ മെസ്സേജുകളാക്കി നാടൊട്ടുക്കുള്ള മൊബൈലുകളിലേക്കും ഇന്റര്‍നെറ്റ് വഴി കമ്പ്യൂട്ടറുകളിലേക്കും അയച്ചു രസിക്കുന്ന ക്രൂരതയെ എന്ത് പേരിട്ടു വിളിക്കാം...എന്ത് പേരിട്ട് വിളിച്ചാലും ഇതൊരു വിഷ്വല്‍ പെര്‍വെര്‍ഷന്‍ ആണ്... അറപ്പുളവാക്കുന്ന ഈ വൈകൃതത്തിനു തക്കതായ ചികില്‍സ അത്യാവശ്യമാണ്.... അല്ലെങ്കില്‍ സ്വന്തം ആളുകള്‍ക്കിത് സംഭവിക്കുമ്പോഴും ഇവനൊക്കെ കാമറയും എടുത്തു കൊണ്ട് ചെല്ലും....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

Tuesday, 17 January 2017

സ്വാശ്രയ-സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫ്യൂഡൽ നാട്ടുരാജ്യങ്ങളോ !!!???

ഈ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിൽ നിന്ന് കേൾക്കുന്നത് ഒട്ടും സുഖകരമായ വാർത്തകളല്ല. തൃശൂർ ജില്ലയിലെ പാമ്പാടി നെഹ്റു കോളേജ് ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ്‌ വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളാണ് ഞെട്ടിക്കുന്ന വിവരങ്ങളുടെ കുടം തുറന്ന് വിട്ടത്. കേരളമൊട്ടുക്കുള്ള വിദ്യാര്‍ഥിസമൂഹവും പൊതു സമൂഹവും ഒരു പോലെ ഞെട്ടുകയും ആശങ്കപ്പെടുകയും ചെയ്തു കൊണ്ടിരിക്കുന്ന പുതിയ പുതിയ വിവരങ്ങളിൽ തെക്കു വടക്ക് ഭേദമില്ലാതെ കേരളത്തിലെ സ്വാശ്രയ സ്ഥാപനങ്ങളിൽ നിന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്നു. പൂര്‍വ്വ വിദ്യാര്‍ഥികളും ഇപ്പോൾ പഠിക്കുന്നവരുടെ രക്ഷിതാക്കളും ഉള്‍പ്പെടെ നിരവധി ആളുകള്‍ കോളജുകളിലെ വിവിധ തരം പീഡനങ്ങള്‍ക്കെതിരെ രംഗത്ത് വന്നു കൊണ്ടേയിരിക്കുന്നു. വിദ്യാര്‍ഥി സംഘടനകള്‍ വിഷയം ഏറ്റെടുത്തതോടെ ഏറെക്കാലത്തിന് ശേഷം കേരളം ശക്തമായ വിദ്യാര്‍ഥി സമരത്തിന് വേദിയായി. സോഷ്യൽ മീഡിയയും വിഷയത്തെ ഗൗരവത്തോടെ ചർച്ച ചെയ്യുന്നു. 

ജിഷ്ണുവിനെ ആത്മഹത്യക്കു പ്രേരിപ്പിച്ചത്‌ കോളജ്‌ അധികൃതരുടെ പീഡനമാണെന്നും അത് കൊണ്ട് തന്നെ ഈ പ്രേരിത ആത്മഹത്യയെ കൊലപാതകമായി കണ്ട് നടപടി എടുക്കണമെന്നും കക്ഷിരാഷ്ട്രീയത്തിന്‌ അതീതമായി വിദ്യാർഥി സംഘടനകൾ ഒന്നടങ്കം ആവശ്യപ്പെടുന്നുണ്ട്. ആദ്യമെല്ലാം ജിഷ്ണു പരീക്ഷയ്ക്ക്‌ തുണ്ട് ഉപയോഗിച്ച് കോപ്പി അടിക്കാൻ ശ്രമിച്ചു എന്നാരോപിച്ച കോളേജ് അതിന് തെളിവില്ലെന്ന് വന്നപ്പോൾ അടുത്ത വിദ്യാർഥിയുടെ ഉത്തരക്കടലാസ്‌ നോക്കി എഴുതിയതിനാണ് ശാസിച്ചത് എന്ന പ്രതിരോധത്തിലേക്ക് മാറി. ഇതിനിടെ ജിഷ്ണു കോപ്പിയടിച്ചതായി തങ്ങൾക്ക്‌ പരാതി ലഭിച്ചിട്ടില്ലെന്ന്‌ സർവകലാശാല പരീക്ഷ കൺട്രോളർ ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.ജിഷ്ണുവിനെയും മറ്റു ചില വിദ്യാർഥികളെയും പരസ്യമായി ശാസിക്കുകയും ബെഞ്ചിൽ കയറ്റിനിർത്തി അപമാനിക്കുകയും ചെയ്തതായി വിദ്യാർഥി സംഘടനകൾ പറയുമ്പോൾ ജിഷ്ണുവിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും അയാളുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഉള്ളതായും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ആത്മഹത്യാശ്രമം നടത്തിയ ജിഷ്ണുവിനെ സമയത്തിന് ആശുപത്രിയിൽ എത്തിക്കാനും കോളേജ് അധികൃതർ തയ്യാറായില്ലെന്നും മറ്റൊരു വിദ്യാർഥി കൊണ്ട് വന്ന കാറിലാണ്‌ ജിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചതെന്നും ആക്ഷേപമുണ്ട്. നെഹ്‌റു ഗ്രൂപ്പ്‌ ഓഫ്‌ കോളജിൽ അച്ചടക്കം നടപ്പാക്കുന്നതിന്റെ പേരിൽ അധികൃതരിൽ നിന്നും വിദ്യാർഥികൾക്കുനേരെ മാനസികവും ശാരീരികവുമായ പീഡനങ്ങൾ ഒരു ഒറ്റപ്പെട്ട കാര്യമല്ലെന്നും ഇവിടെ ഇതൊക്കെ പതിവാണെന്നും പൂർവവിദ്യാർഥികളും വിദ്യാർഥി സംഘടനാ പ്രവർത്തകരും പറയുമ്പോൾ കേരളം പൊതുസമൂഹം അന്തം വിട്ട് നിൽക്കുകയാണ്. പെൺകുട്ടികളെ മുറിക്കുള്ളിൽ അടച്ചുപൂട്ടിയ ശേഷം അവരുടെ ബാഗുകളും സ്വകാര്യ വസ്തുക്കളും പരിശോധിക്കാറുണ്ടെന്നും കുട്ടികൾ വെളിപ്പെടുത്തുന്നു. കുട്ടികളെ നിലക്ക് നിർത്താൻ ഇടിമുറികളിൽ കയറ്റി മർദ്ദിക്കൽ, മാനേജ്‌മെന്റിന് നടപടിയെടുക്കാനാവാത്ത രീതിയിൽ കോളേജിന് പുറത്തുനിന്ന് വരുന്നവരുടെ നഗ്നതാ പ്രദർശനങ്ങൾ, രാത്രി പോലും പെൺകുട്ടികളെയടക്കം ഹോസ്റ്റലിനു പുറത്താക്കൽ, വിചിത്രവും ഭീമവുമായ ഫൈനുകൾ.....ആരോപണങ്ങൾക്ക് അന്തമില്ല.  

ഇതിനൊക്കെ പിന്നിലെ സത്യങ്ങൾ എന്തൊക്കെയാണെങ്കിലും, സമർത്ഥനായ ഒരു വിദ്യാർഥിയുടെ ജീവൻ നഷ്ടപ്പെട്ടു എന്നത് യാഥാർഥ്യമായി അവശേഷിക്കുന്നു. സംഭവത്തെപ്പറ്റി വിശദമായ റിപ്പോർട്ട്‌ നൽകാൻ സാങ്കേതിക സർവകലാശാല അധികൃതരോട്‌ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാവുമെന്ന്‌ അദ്ദേഹം ഉറപ്പുനൽകിയിട്ടുമുണ്ട്‌. 

ജിഷ്ണുവിനു മുമ്പ് എത്രയോ വിദ്യാർഥികൾ ജീവിതവും സ്വപ്നങ്ങളും സ്വയം അവസാനിപ്പിച്ചിട്ടുമുണ്ടാവാം. പലതും നമ്മൾ അറിഞ്ഞില്ല; ചിലത് നമ്മൾ അറിഞ്ഞെന്നു നടിച്ചുമില്ല. ഇവിടെ നെഹ്‌റു കോളേജ് ഒരു പ്രതീകം മാത്രമാണ്. മറ്റ്‌ പല സ്വകാര്യ സ്വാശ്രയ കോളേജുകളിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ തീർത്തും അസ്വസ്ഥജനകമാണ്‌. ഉമ്മൻ ചാണ്ടിയുടെ മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന മറ്റക്കര ടോംസ് കോളേജ്, തലശ്ശേരി അതിരൂപതയുടെ ഉടമസ്ഥതയിൽ കത്തോലിക്കാ പുരോഹിതർ നടത്തുന്ന ചെമ്പേരി വിമൽജ്യോതി എൻജിനീയറിങ് കോളേജ്, പെരുമ്പാവൂര്‍ കെ.എം.പി കോളേജ്, ആലപ്പുഴയിലെ വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്...... ആരോപണ മുനയിൽ നിൽക്കുന്ന കോളേജുകളുടെ എണ്ണം ഉയരുകയാണ്. പ്രശസ്ത പാചക വിദഗ്‌ദ്ധയും ചാനൽ അവതാരകയുമായ ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലായ  തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജിലും വിദ്യാർത്ഥി വിരുദ്ധ നടപടികൾക്കെതിരെ സമരം നടന്നു കൊണ്ടിരിക്കുകയാണ്. കേരള ലോ അക്കാദമി ലോ കോളേജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ദൃശ്യങ്ങള്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ആണ്‍കുട്ടികളെ കാണിച്ചതായുള്ള ഗുരുതര ആരോപണം ഉയർന്നിട്ടുണ്ട്. ലക്ഷ്മിനായരുടെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് ജോലിചെയ്യിച്ചെന്നാണ് മറ്റൊരു ആരോപണം. ഇതിനിടയിൽ ലക്ഷ്മി നായര്‍ കുട്ടികളെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത് വന്നു. ആരോഗ്യപ്രശ്നമുള്ള വിദ്യാര്‍ത്ഥിയെ ഹാജര്‍ പ്രശ്നത്തില്‍ ഇയര്‍ ഔട്ട് ആക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും ജീവിതകാലം മുഴുവന്‍ വിദ്യാര്‍ത്ഥി കുരിശാണെന്ന് ലക്ഷ്മി നായര്‍ പറയുന്നതും ശബ്ദരേഖയിലുണ്ട്. നിന്റെ തന്ത ഇവിടെ കയറിയിറങ്ങിയാണ് അഡ്മിഷന്‍ വാങ്ങിയതെന്നും ആരോഗ്യപ്രശ്‌നം ഉണ്ടായിരുന്നെങ്കില്‍ LLB ക്ക് ചേരാതെ വേറെ വല്ല ഡിഗ്രിക്കും ചേർന്ന് കൂടായിരുന്നോ എന്നും ചോദിച്ച പ്രിന്‍സിപ്പല്‍ ഈ കുട്ടി സമർപ്പിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വലിച്ചെറിഞ്ഞുവെന്നും പരാതിയുണ്ട്.

വിദ്യാർത്ഥികൾക്ക് പഠനമികവ് പ്രകടിപ്പിക്കാനും അച്ചടക്കത്തിലൂന്നിയ വ്യക്തിത്വവികസനം നടത്താനും സഹായിക്കേണ്ട കലാലയങ്ങൾ വിദ്യാർഥികളുടെ കൊലക്കളങ്ങളാവുന്നത് പ്രബുദ്ധ കേരളത്തിന് അഭിലഷണീയമല്ല. സ്വകാര്യമേഖലയിൽ ശ്രദ്ധേയമായ രീതിയിൽ പ്രവർത്തിച്ച് പ്രഗത്ഭരായ പ്രൊഫഷണലുകളെ വാർത്തെടുത്ത മികച്ച സ്ഥാപനങ്ങളെകൂടി സംശയത്തിന്റെ പ്രതിക്കൂട്ടിൽ നിർത്തുന്ന മൂന്നാം കിട കച്ചവട താൽപ്പര്യങ്ങൾ മാത്രം പരിപാലിച്ചു പോരുന്ന ഒരുവിഭാഗം സ്വാശ്രയ കോളേജുകൾ സാങ്കേതികവിദ്യാഭ്യാസത്തിന്റെ നിലവാരത്തെയും വിശ്വാസ്യതയെയും അപ്പാടെ കളഞ്ഞുകുളിച്ചു. എൻജിനീയറിങ് വിജയശതമാനം മൂന്നിലൊന്നിൽ താഴെ ആയതിനെത്തുടർന്ന് നിലവാരമില്ലാത്ത കോളേജുകൾ പൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ടതാണ്. എന്നാൽ അവയൊക്കെ അടച്ചു പൂട്ടുന്നതിനുപകരം മെച്ചപ്പെടാൻ അവസരം നൽകുകയായിരുന്നു അന്നത്തെ സർക്കാർ ചെയ്തത്. മിക്കവാറും കോളേജുകളിൽ അക്കാദമിക വിദഗ്ധരായ പ്രിൻസിപ്പൽമാർ വെറും റബ്ബർ സ്റ്റാമ്പുകൾ മാത്രമാണ്. ട്രസ്റ്റ് ചെയർമാന്മാരും മാനേജ്‌മെന്റിന്റെ പ്രതിനിധികളുമാണ് ഇത്തരം കോളേജുകളെ നിയന്ത്രിക്കുന്നതും ഭരിക്കുന്നതും. ചിലവ് ചുരുക്കലിന്റെ ഭാഗമായി അക്കാദമിക മാനദണ്ഡങ്ങൾ പാലിക്കാത്ത അധ്യാപകരാണ് മിക്കയിടത്തും പഠിപ്പിക്കുന്നത്. ലാഭം കൂട്ടാനായി മികച്ച പഠന പഠ്യേതര സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിലും ഇവർ പിശുക്ക് കാണിക്കുന്നു. ഇന്റേണൽ അസ്സസ്മെന്റ് എന്ന ആയുധം ഉപയോഗിച്ച് നിലക്ക് നിർത്തുക, വിദ്യാർഥികളെ മർദ്ദിക്കുക, ഹോസ്റ്റൽ മുറികളിൽ ഉൾപ്പെടെ നിരീക്ഷണക്യാമറകൾ സ്ഥാപിക്കുക, ആൺ പെൺ സൗഹൃദങ്ങൾക്ക് വിലക്കേർപ്പെടുത്തുക, ഇഷ്ടപ്പെട്ട വസ്ത്ര ധാരണ സ്വാതന്ത്ര്യം നിഷേധിക്കുക തുടങ്ങിയ മനുഷ്യാവകാശധ്വംസനങ്ങൾക്ക് കയ്യും കണക്കുമില്ല. പഠനമികവും അച്ചടക്കവും ഉറപ്പുവരുത്താൻ നെന്ന നാട്യത്തിൽ ഗ്വാണ്ടനാമോ ജയിലുകളെയും കോൺസെൻട്രേഷൻ ക്യാമ്പുകളെയും ഓർമ്മിപ്പിക്കുന്ന വിധത്തിൽ ഏർപ്പെടുത്തിയിട്ടുള്ള  ശിക്ഷണമാതൃകകളും ശിക്ഷാരീതികളുമാണ് വിവിധ റിപ്പോർട്ടുകളിലൂടെ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. 

ഇത്തരമൊരു സ്ഥിതി വിശേഷം ഉണ്ടായതെങ്ങനെ എന്ന് വിമർശനബുദ്ധ്യാ ആത്മപരിശോധന നടത്തേണ്ടതുണ്ട്. തങ്ങളുടെ കുഞ്ഞുങ്ങൾ നല്ല നിലയിൽ കോഴ്സ് പൂർത്തിയാക്കാനും കാമ്പസ് പ്ളേസ്മെന്റിലൂടെയോ അല്ലാതെയോ മികച്ച തൊഴിൽ കണ്ടെത്താനും കർശനമായ ശിക്ഷാ ശിക്ഷണ രീതികൾ അത്യാവശ്യമാണെന്ന് കരുതുന്ന മാതാപിതാക്കൾക്ക് ഈ ദുരവസ്ഥയുടെ ഉത്തരവാദിത്തമുണ്ട്. ലാഭം മാത്രം ലക്‌ഷ്യം വച്ച് വിദ്യാഭ്യാസത്തെ കച്ചവടമാക്കി ജീവിക്കുന്ന കോളേജ്‌ മുതലാളിമാരുടെ കയ്യിൽ തങ്ങളുടെ കുട്ടികൾ എത്രത്തോളം സുരക്ഷിതരാണെന്ന് കൃത്യമായി അന്വേഷിക്കാത്ത ദുസ്ഥിതി നിലവിലിരുന്നു എന്ന് തന്നെയാണ് ഈ സംഭവങ്ങൾ കാണിച്ചു തരുന്നത്. അല്ലാത്ത പക്ഷം രക്ഷിതാക്കൾക്ക് ഇത്തരം രാവണൻ കോട്ടകളിലേക്ക് കടന്നു ചെല്ലാനോ അവയുടെ ദൈനംദിന നടത്തിപ്പിനെ ചോദ്യം ചെയ്യാനോ പറ്റാത്ത അവസ്ഥ നിലവിലുണ്ടെന്ന് സമ്മതിക്കേണ്ടി വരും. വസ്തുത. മാനേജ്മെന്റുകളുടെ കർശന ശിക്ഷാ ശിക്ഷണ രീതികൾക്ക് പുറമെ അവരുടെ ധാർഷ്ട്യത്തിനും ധിക്കാരത്തിനുമെതിരെ ചെറുവിരലനാക്കാൻ അധികം രക്ഷിതാക്കളൊന്നും നാളിതു വരെ മുന്നോട്ടു വന്നിരുന്നില്ല എന്നാണ് ഇപ്പോഴത്തെ ചർച്ചകൾ വ്യക്തമാക്കുന്നത്. അഥവാ പ്രതികരിക്കാൻ സധൈര്യം മുന്നോട്ടു വന്ന അപൂർവ്വം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സഹ വിദ്യാർത്ഥികളുടെയോ സഹ രക്ഷിതാക്കളുടെയോ പിന്തുണയോ സഹകരണമോ ലഭിച്ചില്ലെന്ന് പല മാതാപിതാക്കളും ചാനലുകളിൽ വന്നിരുന്ന് പറയുന്നത് കേട്ടു. സ്വാശ്രയ കോളേജ് മാനേജ്മെന്റുകളുടെ സംഘടിത മുഷ്കിനു മുന്നിൽ സർവ്വകലാശാലകളും സർക്കാരും നിയമ നീതി പാലന സംവിധാനങ്ങളും നോക്ക് കുത്തിയായതിന് പിന്നിലെ കാരണങ്ങൾ തേടി കണ്ടെത്തേണ്ടതുണ്ട്. അഡ്മിഷന്റെയും ഫീസിന്റെയും വിഷയത്തിൽ സർക്കാരുകൾ മാനേജ്‌മെന്റുകളുടെ സമ്മർദത്തിന് വഴിപ്പെടുന്നതാണ് ഇവരുടെ കൊള്ളരുതായ്മകൾക്ക് വളം വച്ച് കൊടുക്കുന്നത്. ഒരു കാരണാവശാലും സർക്കാർ ഇവരുടെ മുൻപിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകരുത്. 

ഈ അവസരത്തിൽ എടുത്തു പറയേണ്ട മറ്റൊരു കാര്യം സാമൂഹ്യവീക്ഷണവും രാഷ്ട്രീയ ബോധവുമുള്ള ഒരു യുവ തലമുറയെ സംഭാവന ചെയ്ത വിദ്യാർഥി സംഘടനാ പ്രവർത്തനം കാമ്പസുകളിൽ നിന്ന് പിഴുതെറിയപ്പെട്ടു എന്നതാണ്. ഒറ്റപ്പെട്ട ചില അക്രമ സംഭവങ്ങളുടെ പേരില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ഗുണഫലങ്ങള്‍ തമസ്കരിച്ച് സ്വകാര്യമുതലാളിമാരുടെ ഇച്ഛക്കനുസരിച്ച് കോടതികളുടെ സഹായത്തോടെ ഭരണകൂടം തന്നെ വിദ്യാർത്ഥി സംഘടനാപ്രവർത്തനത്തെ ഇല്ലായ്മ ചെയ്തതോടെ വിദ്യാർത്ഥി സമൂഹത്തിന്റെ സ്വാഭാവിക പ്രതികരണ ശേഷി ഇല്ലാതാവുകയായിരുന്നു. 

വിദ്യാർത്ഥിരാഷ്ട്രീയത്തെ ചവിട്ടുപടിയായി ഉപഭോഗിച്ച് ഭരണസിംഹാസനങ്ങളിൽ ഉപവിഷ്ടനായ "പരമസാത്വികൻ" ഏ.കെ.ആന്റണി തന്നെയാണ് ഇവിടത്തെ സ്വാശ്രയ കൊള്ളസംഘങ്ങൾക്ക് ചുവടുറപ്പിക്കാൻ ഇടം നൽകിയതെന്നും വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനത്തെ ഇല്ലായ്മ ചെയ്യാൻ ചൂട്ടു കാട്ടിയതെന്നു കൂടി ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്. തൊണ്ണൂറുകളുടെ തുടക്കത്തിൽ സ്വാശ്രയകോളേജുകൾ ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തീക്ഷ്ണസമരങ്ങൾ  സംഘടിപ്പിച്ച ഇടതു പക്ഷ പുരോഗമന പ്രസ്ഥാനങ്ങളും പിന്നീട് സ്വാശ്രയസ്ഥാപനങ്ങളോട് സമരസപ്പെട്ടു എന്നതും ചരിത്രമാണ്. കോഴ്സ് കഴിഞ്ഞാൽ നമ്മുടെ കുട്ടികളും അവരുടെ മാതാപിതാക്കളും സ്വപ്നം കാണുന്ന തൊഴിലിടങ്ങളുടെ യജമാനന്മാർക്കും പ്രതികരണ ശേഷിയോ അവകാശ ബോധമോ ഇല്ലാത്ത ബ്രോയിലര്‍ ഉദ്യോഗാർത്ഥികളെയും തൊഴിലാളികളെയുമാണ് ആവശ്യമെന്നിരിക്കെ അരാഷ്ട്രീയ കാമ്പസുകളിൽ നിന്ന് കൂടുതലെന്താണ് പ്രതീക്ഷിക്കാനുള്ളത്. ഇപ്പോൾ കാണുന്ന പ്രതിഷേധങ്ങൾ എല്ലാ കാലത്തെയും പോലെ ഒരാവേശത്തിന് ഉയര്‍ന്നണഞ്ഞു പോകുന്ന വെറും പ്രതിഷേധ "പ്രകടനങ്ങള്‍" മാത്രമായി ഒടുങ്ങാതിരിക്കട്ടെ.

മേലിൽ ഇത്തരം അനിഷ്ടസംഭവങ്ങൾ ഒരു കോളേജിലും ഉണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ എത്രയും വേഗം ഗവൺമെൻറ് തലത്തിലും സർവ്വകലാശാലാ തലത്തിലും ആരംഭിക്കണം. നെഹ്‌റു കോളജിലെ സംഭവങ്ങളെപ്പറ്റി സാങ്കേതിക സർവകലാശാല നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട്‌ കേരളത്തിലെ സ്വാശ്രയ കോളജുകളുടെ ദൈനംദിന നടത്തിപ്പിന്റെ ഇരുളറകളിലേക്ക് വെളിച്ചം വീശട്ടെ എന്ന് പ്രത്യാശിക്കാം. കുറ്റവാളികളായ അധ്യാപകരെയും കോളജ്‌ നടത്തിപ്പുകാരെയും തുറന്നു കാട്ടാനും ഏറ്റവും മാതൃകാപരമായി ശിക്ഷ വാങ്ങിക്കൊടുക്കാനും നിയമസംവിധാനങ്ങൾക്ക് കഴിയട്ടെ. നഷ്ടപരിഹാരം ഒരു പരിഹാരമേയല്ലെങ്കിലും ജിഷ്ണുവിന്റെ കുടുംബത്തിന്‌ അർഹമായ മാന്യമായ നഷ്ടപരിഹാരം കോളജ്‌ മാനേജ്മെന്റിൽ നിന്നും പിടിച്ചെടുത്ത് നൽകാൻ സർക്കാർ നടപടി സ്വീകരിക്കണം. എല്ലാ സ്വാശ്രയ സ്ഥാപനങ്ങളുടെയും നടത്തിപ്പ് സർക്കാർ മേൽനോട്ടത്തിൽ ആക്കണം. അനഭിലഷണീയമായ രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനാനുമതി നിഷേധിക്കാനും അവ അടച്ചുപൂട്ടാനും സർക്കാർ ആർജ്ജവം കാണിക്കണം. സ്വാശ്രയ കോളേജുകളെ നിരീക്ഷിക്കാൻ ഉന്നതതല സമിതിയെയും ഓംബുഡ്‌സ്മാനെയും ചുമതലപ്പെടുത്താനുള്ള സർക്കാരിന്റെ തീരുമാനം ഇതിനു വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാം. ഇത്തരം ഏജൻസികളുടെ പരിശോധനയിൽ വിജയിക്കാത്ത സ്ഥാപനങ്ങൾ ഒരു സമ്മർദ്ദത്തിനും കീഴ്‌വഴങ്ങാതെ നിർദ്ദാക്ഷിണ്യം അടച്ചു പൂട്ടാൻ സർക്കാർ തയ്യാറാവണം. അല്ലെങ്കിൽ നമുക്ക് മുന്നില്‍  വെമൂലമാരും ജിഷ്ണുമാരും രജനി എസ് ആനന്ദുമാരും ഇനിയുമുണ്ടാകുമെന്നതില്‍ സംശയമില്ല. 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

Friday, 13 January 2017

ഒട്ടും ചീപ്പല്ല ആർട്ടിസ്റ്റ് അലൻസിയർ.....നിങ്ങൾ മുത്താണ്; മുത്ത്

ഇന്നലെ ഉച്ചയ്ക്കാണ് അലന്‍ ചേട്ടന്‍ നാടകത്തിന്റെ കാര്യം പറയുന്നത്. പ്ലാനിംഗ് നടക്കുന്ന സമയത്ത് ഞാന്‍ പുള്ളിയോട് പറഞ്ഞു, അലന്‍ ചേട്ടാ RSSന്റെ strong area ആണ് കാസര്‍ഗോഡ്‌, ചിലപ്പോ തല്ല് വരെ കിട്ടും. അപ്പൊ പുള്ളി പറഞ്ഞു, ”തല്ലട്ടെടി, എനിക്കതൊന്നും ഒരു വിഷയമേ അല്ല. എനിക്കിപ്പോ ഈ ഹോട്ടല്‍ മുറിയില്‍ വാതിലടച്ചു കുറ്റിയിട്ട് AC ഓണ്‍ ചെയ്ത് മൂടിപ്പുതച്ച് സുഖമായി കിടക്കാം. പക്ഷെ ഉറങ്ങാന്‍ പറ്റൂല. അത്രേം ഭീകരമായ കാലത്തും ലോകത്തുമാണ് നമ്മള്‍ ജീവിക്കുന്നത്. ആരും അത് മനസിലാക്കുന്നില്ല.” എന്റെ മുഖത്തെ ടെന്‍ഷന്‍ കണ്ടിട്ടാവണം പുള്ളി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു,കൊണ്ട് പറഞ്ഞു, “എടീ അവന്മാര്‍ക്ക് ഇതൊന്നും കണ്ടാല്‍ മനസിലാവൂല്ല. അതിന് ബുദ്ധി വേണ്ടേ?” കാസര്‍ഗോഡ്‌ ബസ്‌ സ്ടാന്റില്‍ അദേഹം നിറഞ്ഞാടുകയായിരുന്നു. അലന്‍സിയര്‍ എന്ന സിനിമാ നടനെ മാത്രമേ നമ്മളില്‍ പലര്‍ക്കും അറിയുള്ളൂ, അദേഹത്തിലെ ശക്തനായ തിയേറ്റര്‍ ആര്ടിസ്ടിനെ ആദ്യമായി കാണുകയായിരുന്നു. നാടകം അവസാനിക്കുമ്പോ പരിപാടി conlude ചെയ്ത് സംസാരിക്കാനുള്ള ദൗത്യം എന്നെ ഏല്‍പ്പിചത് M A Rahman മാഷാണ്. അലന്‍ ചേട്ടന്റെ പെര്‍ഫോര്‍മന്‍സ് കണ്ട് ആകെ കിറുങ്ങി നില്‍ക്കുവാരുന്നു ഞങ്ങള്‍. വരാന്‍ പോകുന്ന ആസുരകാലത്തിനെതിരെയുള്ള അപൂര്‍വ്വം ചില പ്രതിരോധങ്ങളില്‍ ഒന്നാണ് ഇന്നലെ അലന്‍ ചേട്ടന്‍ നിര്‍വഹിച്ചത്. ആ ചരിത്ര നിമിഷത്തിന് സാക്ഷി ആയി എന്നതിലാണ് സന്തോഷം. ആര്‍ടിസ്റ്റ് ബേബി ഒട്ടും ചീപ്പ് അല്ലാ മുത്താണ് മുത്ത്...

മനീഷാ നാരായണന്‍ (Maneesha Narayan) എന്ന പേരിലുള്ള ഫേസ്‌ബുക്ക് പ്രൊഫൈലിൽ കണ്ടതാണ് മുകളിൽ കാണുന്ന ടെക്സ്റ്റ്. 

"മഹേഷിന്റെ പ്രതികാരം" സിനിമയിലെ ആർട്ടിസ്റ്റ് ബേബിച്ചേട്ടനെ അവതരിപ്പിച്ചതോടെയാണ് ഇദ്ദേഹം മലയാളി സിനിമാ പ്രേമികൾക്ക് പ്രിയങ്കരൻ ആയതെങ്കിലും നാടക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സുപരിചിതനായിരുന്നു അലന്‍സിയര്‍ എന്ന പ്രതിഭാശാലിയായ കലാകാരൻ. കാൽ നൂറ്റാണ്ട് പിന്നിട്ട നാടകജീവിതത്തിനിടയിൽ ഭരത് ഗോപി, കാവാലം നാരായണപ്പണിക്കർ, നരേന്ദ്രപ്രസാദ്, വിനയചന്ദ്രന്‍, മുരളി, എം. ആർ. ഗോപകുമാർ എന്നിവരോടൊക്കെ ഒപ്പം പ്രവർത്തിച്ചയാളാണ് അലൻസിയർ. ഏഷ്യാനെറ്റിന്റെ ക്യാപ്‌സ്യൂള്‍ സറ്റയറായ മുന്‍ഷിയില്‍ കോൺഗസ് നേതാവായി ഇദ്ദേഹം കുറേക്കാലം അഭിനയിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് ദയ, ജഗപൊക, മാര്‍ഗം എന്നീ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നെങ്കിലും അതെല്ലാം പൊതുവെ ശ്രദ്ധിക്കപെടാതെ പോവുകയായിരുന്നു. അടുത്ത കാലത്ത് "മഹേഷിന്റെ പ്രതികാര"ത്തിന് മുൻപേ  അന്നയും റസൂലും, വെടിവഴിപാട്, ഞാൻ സ്റ്റീവ് ലോപ്പസ്, കന്യക ടാക്കീസ്, നാളെ, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളിൽക്കൂടി അദ്ദേഹം അഭിനയിച്ചിരുന്നു. ഇപ്പോൾ സംവിധായകന്‍ കമലിനോട് പാകിസ്ഥാനിലേക്ക് പോകാന്‍ തിട്ടൂരമിറക്കിയ സംഘ്പരിവാര്‍ ഫാസിസ്റ്റ് നിലപാടിനെതിരെ തനിക്കേറ്റവും കൈത്തഴക്കമുള്ള നാടകമെന്ന കലാരൂപം മാധ്യമമാക്കി അവതരിപ്പിച്ച  ഏകാംഗ പ്രതിഷേധ പ്രകടനമാണ് അലൻസിയറെ കേരള പൊതുസമൂഹത്തിന് മുന്നിൽ കുറേക്കൂടി ശ്രദ്ധേയനാക്കിയത്. 

മലയാള സിനിമയിലെ പ്രഗത്ഭനായ ഒരു സംവിധായകനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ഭീഷണിയും ഉയരുമ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ള മലയാള സിനിമയിലെ താരങ്ങള്‍ നിശബ്ദരായി ഇരുന്നു. ഒരാള്‍ പോലും കമലിനെ പിന്തുണച്ചോ ആക്രമണങ്ങളെ എതിര്‍ത്തോ രംഗത്ത് എത്തിയില്ല. ഈ സമയത്താണ് അലൻസിയർ ലെ ലോപ്പസ് എന്ന യഥാർത്ഥ കലാകാരൻ അവസരത്തിനൊത്ത് ഉണർന്ന് പ്രവർത്തിച്ചത്. കാസർകോട്‌ പുതിയ ബസ് സ്റ്റാൻന്റിലെ ലോക്കൽ ബസ്സുകാരോട് അമേരിക്കയിലേക്ക്‌ പോകാന്‍ ടിക്കറ്റ് വേണമെന്ന് ചോദിച്ചായിരുന്നു അലന്‍സിയർ തന്റെ പ്രതിഷേധകലാപരിപാടി തുടങ്ങിയത്. “വരു, നമുക്ക്‌ പോകാം അമേരിക്കയിലേക്ക്‌…” ഒറ്റമുണ്ടുടുത്ത്‌ ഷർട്ടിടാത്ത ഒരാൾ കണ്ടക്ടറോട്‌ അമേരിക്കയിലേക്ക്‌ ഒരു ടിക്കറ്റ്‌ ആവശ്യപ്പെടുമ്പോൾ ഇത്‌ കേട്ട എല്ലാവരും ആകാംക്ഷയോടെ പരസ്പരം നോക്കുന്നു. ആൾ തന്റെ സംഭാഷണം തുടരുകയാണ്; “ഇവിടെ ആരും സുരക്ഷിതരല്ല. സുരക്ഷിതരാണെന്നാണ്‌ നമ്മുടെ ധാരണ. അതാണ്‌ അടുത്തകാലത്തായി ഭരണാധികാരികളിൽ നിന്ന്‌ കേട്ടുകൊണ്ടിരിക്കുന്ന പ്രസ്താവനകൾ നൽകുന്ന സൂചന. നമ്മൾ നിശബ്ദരായാൽ രാജ്യം അപകടാവസ്ഥയിലേക്ക്‌ നീങ്ങുന്ന നാൾ വിദൂരമല്ല.” പതിയെ ആളുകൾക്ക് പ്രതിഷേധിക്കുന്ന വ്യക്തിയെ മനസ്സിലാകുന്നു. രാജ്യസ്നേഹത്തിന്റെ പേരിൽ നമ്മുടെ നാട്ടിൽ കലാകാരൻമാർക്കും സാധാരണക്കാരനുമെതിരെ ഉയരുന്ന പരാമർശങ്ങൾക്കും അക്രമങ്ങൾക്കുമെതിരെയാണ് തന്റെ പ്രതിരോധമെന്നും പലരും നിശബ്ദരാകുന്നെങ്കിലും തന്നെ പോലുള്ളവർക്ക്‌ നിശബ്ദരായിരിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു. പേരും ജാതിയും വച്ച്‌ നാടുകടത്താനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും ബ്രിട്ടീഷുകാരുടെ ഏറാംമൂളികളായിരുന്ന ആർഎസ്‌എസുകാരാണ്‌ ഇന്ന്‌ നമ്മെ രാജ്യസ്നേഹം പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാം സ്വീകരിക്കുന്ന ഭാരത സംസ്ക്കാരത്തെ കാവിയിൽ പുതപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യസ്നേഹിയുടെ സര്‍ട്ടിഫിക്കറ്റ് തേടുന്നവര്‍ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും അതുകൊണ്ട് അമേരിക്കയിലേക്കോ പോര്‍ച്ചുഗലിലേക്കോ രക്ഷപ്പെടുകയാണെന്നും തന്റെ കൂടെയാരെങ്കിലും വരുന്നുണ്ടോയെന്ന് ബസുകളില്‍ കയറി യാത്രക്കാരോട് ആരാഞ്ഞപ്പോൾ അലന്‍സിയറിനെ അറിയാത്തവര്‍ ഇതാരാണെന്ന് തിരക്കാൻ തുടങ്ങി. ആളാരാണെന്ന് അറിഞ്ഞപ്പോള്‍ അവരും കൗതുകത്തോടെ ഒപ്പം  കൂടി.

ബിജെപിയിൽ മാത്രമല്ല എല്ലാ കക്ഷികളിലും ഫാസിസം ഉണ്ടെന്ന അഭിപ്രായമാണ് അലൻസിയർക്കുള്ളത്. അദ്ദേഹത്തിന്റെ  അഭിപ്രായത്തിൽ ബി ജെ പി യിലെ ഒരു വിഭാഗം മാത്രമാണ് പ്രശ്‌നക്കാര്‍. കോണ്‍ഗ്രസുകാരിലും കമ്മ്യൂണിസ്റ്റുകാരിലും ഫാസിസ്റ്റു മനോഭാവക്കാർ ഉണ്ടെന്നും അദ്ദേഹം പറയുന്നു. അധികാരം ദുഷിപ്പിക്കുമെന്നത് തിരിച്ചറിഞ്ഞത് തന്നെ ഇടതുപക്ഷത്തെ ആള്‍ക്കാരില്‍ നിന്നാണെന്നും ഇടതുപക്ഷം ദുഷിക്കുന്നിടത്തുനിന്നാണ് ഫാസിസം ആരംഭിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. 

മഹാഭാരത്തില്‍ ജനിച്ച തനിക്ക് ഇവിടെത്തന്നെ ജീവിക്കാനുള്ള പ്രതിരോധമാണ് ഈ പ്രതിഷേധമെന്നും നടനായ താന്‍ നടിച്ചുകൊണ്ടാണ് പ്രതിഷേധിക്കുന്നതെന്നും ഫാസിസത്തിന്റെ ആജ്ഞക്കനുസരിച്ച് ജീവിക്കാനാകില്ലെന്നും മറ്റുള്ളവര്‍ മിണ്ടാതിരുന്നാലും താന്‍ തന്റേതായ രീതിയില്‍ പ്രതിരോധിക്കുമെന്നും പറഞ്ഞിട്ടാണ് അലന്‍സിയര്‍ മടങ്ങിയത്. 

ഈ പ്രതിഷേധത്തോടെ സിനിമാ രംഗത്ത് നിന്ന് കുഞ്ചാക്കോ ബോബന്‍, അനൂപ് മേനോന്‍, ജോയ് മാത്യു, ടോവിനോ തോമസ് തുടങ്ങി പലരും അലൻസിയറെ പ്രകീർത്തിച്ചു മുന്നോട്ടു വരാൻ തയ്യാറായി. സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രങ്ങൾ സംവിധാനം ചെയ്ത് പ്രസിദ്ധനായ ഡോ. ബിജു ഇപ്രകാരമാണ് അഭിപ്രായപ്പെട്ടത്. "അഭിവാദ്യങ്ങള്‍ പ്രിയ അലന്‍സിയര്‍….മലയാള സിനിമയിലെ നടന്മാരില്‍ കലാകാരന്മാര്‍ ഇപ്പോഴും ഉണ്ട് എന്ന് തെളിയിച്ചതിന്..താരങ്ങള്‍ എന്ന പേരില്‍ ഉപജീവനത്തിനായി തൊഴില്‍ ചെയ്യുന്ന ഒട്ടേറെ ആളുകള്‍ മലയാള സിനിമയില്‍ ഉണ്ട്..പക്ഷെ മനുഷ്യനോടും ജീവിക്കുന്ന സാമൂഹിക ചുറ്റുപാടുകളോടും പ്രതിബദ്ധത ഉള്ള കലാകാരന്മാര്‍ വളരെ വളരെ കുറവാണ്…കലാകാരന്‍ എന്ന വാക്കിന് ഒട്ടേറെ മാനങ്ങള്‍ ഉണ്ട്..കേവലം സിനിമയില്‍ അഭിനയിക്കുന്നു, കോടികള്‍ പ്രതിഫലം വാങ്ങുന്നു എന്നത് കൊണ്ട് മാത്രം നല്ല കലാകാരന്‍ ആവുന്നില്ല ആരും..സമൂഹത്തോട് ചേര്‍ന്ന് നില്‍ക്കുമ്പോഴും സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് നേരെ ആര്‍ജ്ജവത്തോടെ പ്രതികരിക്കുമ്പോഴുമാണ് കലാകാരന്‍ എന്ന വാക്ക് അര്‍ത്ഥപൂര്‍ണ്ണമാകുന്നത്… നന്ദി അലന്‍സിയര്‍ ഈ ആര്‍ജ്ജവത്തിനും.. പ്രതികരണത്തിനും…"

കമലിന്റെ പടത്തിൽ ഒരു റോൾ കിട്ടും എന്ന് മോഹിച്ചാണ് അലൻസിയർ ഇത് ചെയ്തത് എന്ന് പറയുന്നവവരോട്...... ആർട്ടിസ്റ്റ് ബേബി എന്ന കഥാപാത്രത്തെയോ അതവതരിപ്പിച്ച അലൻസിയർ എന്ന നടനെയോ മാത്രമേ നിങ്ങൾക്കറിയൂ. ഉള്ളിൽ കത്തുന്ന ജാഗ്രതയുടെ കനൽ കൊണ്ട് നടക്കുന്ന അലൻസിയർ എന്ന പോരാളിയെ തീർച്ചയായും നിങ്ങൾക്കറിയില്ല. സ്വന്തം വീടിനടുത്തുള്ള പള്ളിയിലെ കരിസ്മാറ്റിക് ധ്യാനത്തിനിടയിൽ ആ പരിപാടിയിലെ തട്ടിപ്പിനെതിരായി നാടകം ചെയ്തയാളാണ് അലൻസിയർ. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെത്തുടർന്ന് നിരോധനാജ്ഞ നിലവിലിരിക്കുമ്പോൾ ‘അള്ളാഹു അകബര്‍ എന്റെ രാജ്യത്തിനെന്തോ സംഭവിക്കാന്‍ പോകുന്നു’ എന്നലറിക്കരഞ്ഞു കൊണ്ട് സെക്രട്ടറിയേറ്റിനു ചുറ്റും ആറു തവണ ഓടി പ്രതിഷേധിച്ചവനാണ് അലൻസിയർ. ഗുലാം അലിയെ ഇന്ത്യയിൽ പാടാനനുവദിക്കില്ലെന്നു ശിവസേന പറഞ്ഞപ്പോൾ ഗുലാം അലി പാടും എന്ന് പറഞ്ഞ് നടത്തിയ പ്രതിഷേധപരിപാടിയില്‍ സ്വന്തം മക്കളോടൊപ്പം പങ്കെടുത്തവനാണ് അലൻസിയർ. 

നടിയും സാമൂഹ്യ പ്രവർത്തകയുമായ മാല പാർവ്വതി (Maala Parvathi T) ഫേസ്‌ബുക്കിൽ കുറിച്ചത് കൂടി ഇവിടെ ചേർക്കുന്നു..... "എന്തെങ്കിലും ഒക്കെ കിട്ടും എന്ന പ്രതീക്ഷയോടെ കാര്യങ്ങൾ ചെയ്യുന്ന നിങ്ങളെ പോലുള്ളവർക്ക് അദ്ദേഹത്തെ മനസ്സിലാവാൻ സാദ്ധ്യതയില്ല. ബാബറി മസ്ജിദ് തകർത്തപ്പോൾ വാവിട്ട് കരഞ്ഞ്, അലറിക്കൊണ്ട് സെക്രട്ടേറിയറ്റിന്റെ ചുറ്റിലും ഓടിയ മനുഷ്യനാണ് ഈ അലൻസിയർ. നാടകക്കാരൻ ആയത് കൊണ്ട് അന്ന് അത് ആരും ചർച്ച ചെയ്തില്ല. അസഹിഷ്ണുതയും അനീതിയും യഥാർത്ഥ കലാകാരന്റെ ചങ്ക് പൊളളിക്കും. അത് അവർ കലയാക്കും അലൻസിയർ നാടകം ചെയ്തതിലൂടെ പറഞ്ഞത് ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട് എന്നാണ്. ജീവന്റെ തുടിപ്പുകൾ ഈ മണ്ണിൽ ശേഷിക്കുന്നു എന്നാണ്. റോളിന് വേണ്ടി തന്തയെ മാറ്റി പറയുന്ന ആളല്ല അലൻ. ചിലർക്കെങ്കിലും ഇത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകും. കാരണം ഒന്നിനും വേണ്ടി അല്ലാതെ ജീവിക്കുന്നവരെ അവർ ഈ കാലയളവിൽ കണ്ടിട്ടുണ്ടാവില്ല"

സത്യം അത് തന്നെയാണ്.... 
ലാഭനഷ്ടങ്ങൾ അളന്നു കുറിച്ച് വിശകലനം ചെയ്ത് മനുഷ്യർ തമ്മിൽ ഇടപഴകുന്ന,
ഒഴുക്കിനനുസരിച്ച് നീന്തുന്ന പ്രായോഗിക ബുദ്ധി രാക്ഷസന്മാരുടെ ഈ ലോകത്ത്,
തെല്ലും ലാഭേച്ഛയില്ലാതെ ഒഴുക്കിനെതിരെ നീന്തുന്ന ഇത്തരം പച്ചയായ മനുഷ്യർ അപൂർവ്വജീവികളോ അന്യഗ്രഹജീവികളോ ആയി മാറിക്കഴിഞ്ഞു. 

ഈ പ്രതിഷേധപരിപാടിയുടെ പേരിൽ ഭൂരിഭാഗം ആളുകളും അലൻസിയറെ അഭിനന്ദിക്കുമ്പോൾ പ്രതിഷേധപരിപാടിയിലെ അർദ്ധനഗ്നതയെ കൂട്ട് പിടിച്ച് വിമർശിക്കുന്ന ഒരു വിഭാഗവും ഉണ്ട്. മുണ്ടു മാത്രം ധരിച്ചു കൊണ്ട് തുടങ്ങുന്ന ഏകാംഗ പ്രകടനം പുരോഗമിക്കുമ്പോൾ തന്റെ മുണ്ടൂരി അമേരിക്കന്‍ പതാക അടിവസ്ത്രമാക്കി നിൽക്കുന്ന രംഗമാണ് ഈ വിമർശനത്തിനാധാരം. പക്ഷെ, വിമർശിക്കുന്നവരുടെ രാഷ്ട്രീയം പരിശോധിച്ചാൽ മനസ്സിലാകും അർദ്ധനഗ്‌നതയല്ല; മറിച്ച് അലൻ ഉയർത്തിപ്പിടിച്ച മുദ്രാവാക്യം തന്നെയാണ് വിമർശകരുടെ കുരു പൊട്ടിക്കുന്നതെന്ന്. 

അവരോട് പറയാൻ ഒന്നേയുള്ളൂ......
ശരീരം രാഷ്ട്രീയ ആയുധമാക്കിയ തീക്ഷ്ണപ്രതിഷേധങ്ങൾ ഇവിടെ ആദ്യമായല്ല ഉയർന്നു വന്നിട്ടുള്ളത്. മണിപ്പൂരിലെ നിസ്സഹായരായ കുറെ അമ്മമാര്‍ മുതൽ നാടക പ്രവർത്തകയായ മല്ലിക താനേജ വരെ ആ ശ്രേണിയിലുണ്ട്. സണ്ണി ലിയോണിനെയും പോൺ സ്റ്റാറുകളെയും മാത്രം മനസ്സിൽ കൊണ്ട് നടക്കുന്നവർക്ക് ശരീരങ്ങൾ മാത്രമേ കാണാനാകൂ. 
നഗ്നതയ്ക്കപ്പുറമുള്ള ശരീരത്തിന്റെ രാഷ്ട്രീയം മനസ്സിലാവില്ല.

അലൻസിയറെ മനോരോഗി എന്ന് വിളിക്കുന്നവരോടും ഒരു വാക്ക്.... അബ്‌നോർമലായ ഭൂരിപക്ഷത്തിനിടയിൽ നോർമലായി ചിന്തിക്കുന്ന ഒരാൾ മനോരോഗി എന്ന് വിളിക്കപ്പെടുന്നതിൽ ഒട്ടും തന്നെ അത്ഭുതപ്പെടേണ്ടതില്ല . 

ജന്മസിദ്ധമായ അഭിനയ സിദ്ധിയോടൊപ്പം ചലച്ചിത്രപ്രേമികളുടെ സ്നേഹവും ആദരവും ആരാധനയും മൂലധനമാക്കി അളവറ്റ ധനവും സ്വത്തും പ്രശസ്തിയും നേടിക്കഴിയുമ്പോൾ അവാർഡുകൾക്കും അധികാരങ്ങൾക്കും അതിന്റെ അലങ്കാരങ്ങൾക്കും ആലഭാരങ്ങൾക്കും വേണ്ടി നിലപാടുകൾ മാറ്റുന്ന മികച്ച "നടന്മാർക്ക്" നടുവിൽ അലൻസിയറെപ്പോലെ ചിലരെ മാത്രമേ തലച്ചോറുള്ളവർ "ഹീറോ" ആയിക്കാണുന്നുള്ളൂ. ബാക്കിയെല്ലാവരും സന്ദർഭത്തിനനുസരിച്ചു വേഷപ്പകർച്ച നടത്തുന്ന "വെറും നടന്മാർ" മാത്രം. ഇത്തരം യഥാർത്ഥ  ഹീറോകൾക്കെതിരെ തലക്കുള്ളിൽ ചാണകവും ചതുപ്പ് ചേറും മാത്രമുള്ള കില്ലപ്പട്ടികളുടെ കുര ആര് ഗൗനിക്കുന്നു. അത്തരം കുരകളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാനുള്ള പ്രബുദ്ധതയൊക്കെ ഇവിടത്തെ ചിന്തിക്കുന്ന ഭൂരിപക്ഷത്തിനുണ്ട്. 


നഗ്ന പ്രതിഷേധങ്ങളെപ്പറ്റി മുൻപെഴുതിയ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം ==>> നഗ്നത ഇന്ത്യയിൽ ഒരു സമരായുധമാകുന്നത് ആദ്യമായല്ല... 

  
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

Thursday, 12 January 2017

നഗ്നത ഇന്ത്യയിൽ ഒരു സമരായുധമാകുന്നത് ആദ്യമായല്ല...

പ്രതിഷേധപ്രകടനങ്ങള്‍ പല വിധത്തിലാവാം. പണിമുടക്ക്‌, പഠിപ്പ് മുടക്ക്, വഴി തടയല്‍, നിരാഹാര സത്യാഗ്രഹം, ബന്ദ്‌, ഹര്‍ത്താല്‍, ഇറങ്ങിപ്പോക്ക്, പിക്കറ്റിങ്ങ്, ഘരാവോ, മെല്ലെപ്പോക്ക്, ടൂള്‍ ഡൌണ്‍, കോലം കത്തിക്കല്‍, സാങ്കല്പിക നാട് കടത്തല്‍ അങ്ങിനെ അങ്ങിനെ എന്തെല്ലാം മാര്‍ഗങ്ങള്‍. ഇതല്ലാതെയും ഈ ലോകത്ത് പലവിധ പ്രതിഷേധ പ്രകടനമാര്‍ഗങ്ങള്‍ ഉണ്ട്. ഇന്ത്യയില്‍ പരക്കെ പ്രചാരത്തില്‍ ഇല്ലാത്തതും വിദേശ രാജ്യങ്ങളില്‍ വളരെ പ്രചാരത്തില്‍ ഉള്ളതുമായ ഒന്നാണ് നഗ്ന പ്രതിഷേധം.

എല്ലാവരും നോക്കി നില്‍ക്കെ നഗ്നയായ ഒരു പെണ്‍കുട്ടി ആ മുറിയിലേക്ക് കടന്ന് വരുന്നു. തനിക്ക് നേരേ വന്ന കണ്ണുകളെ ആദ്യമവള്‍ പുഞ്ചിരിയോടെ നേരിടുന്നു. നോട്ടത്തിന്റെ ഭാവം മാറുന്നതോടെ അവളുടേയും ഭാവത്തിൽ മാറ്റം വരുന്നു. തുറിച്ചു നോക്കുന്ന കണ്ണുകളെ സാക്ഷിയാക്കി അവള്‍ വസ്ത്രങ്ങള്‍ ഓരോന്നായി എടുത്തണിഞ്ഞു. ഒന്നിനുമുകളില്‍ ഒന്നായി. ഒടുവില്‍ തലയില്‍ ഹെല്‍മ്മറ്റും ധരിച്ചു. സ്ത്രീകള്‍ നേരിടുന്ന തുറിച്ചുനോട്ടം, വസ്ത്രധാരണ രീതിയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ തുടങ്ങിയവക്കെതിരെയുള്ള മല്ലിക തനേജയുടെ ശക്തമായ പ്രതികരണമായിരുന്ന "തോഡ ധ്യാന്‍ സേ" (BE CAREFUL) എന്ന ഈ നാടകം. ശരീരം തന്റെ ടൂളാണെന്ന് വിശ്വസിക്കുന്ന തനേജ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ സന്ദേശമാണ് നാടകത്തിലൂടെ നല്‍കുന്നത്. സേക്രഡ് ഹാര്‍ട്ട് കോളേജിലെ ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിച്ച സെമിനാറിന്റെ ഭാഗമായാണ് പ്രശസ്ത നാടക നടിയായ തനേജ കോളേജില്‍ എത്തിയത്. ലോകം മുഴുവന്‍ ഏകാംഗനാടകങ്ങളുമായി സഞ്ചരിച്ചിട്ടുള്ള തനേജ ഇതാദ്യമായാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ തന്റെ നാടകം അവതരിപ്പിക്കുന്നത്. നഗ്നത ഒരു കലാരൂപത്തിലൂടെ പ്രതിഷേധത്തിനുള്ള ആയുധമാക്കുന്ന രീതിയുടെ തുടക്കം കൂടിയാവാം ഇത്.

ഡീമോണിറ്റൈസേഷനും തുടർന്ന് വന്ന നോട്ടുക്ഷാമവുമായി ബന്ധപ്പെട്ട്, ഒരു എടിഎമ്മിന് മുന്നില്‍ ക്യൂ നിന്ന് തളര്‍ന്ന ഒരു യുവതി പ്രകോപിതയായതും ആളുകള്‍ നോക്കിനില്‍ക്കെ അണിഞ്ഞിരുന്ന ടീ ഷർട്ട് ഊരി പ്രതിഷേധിച്ചതും ദില്ലി മയൂര്‍ വിഹാറിലായിരുന്നു. ഇത് ക്യൂവിലുണ്ടായിരുന്ന ബാക്കിയുള്ളവരെയും പരിസരത്തുണ്ടായിരുന്നവരെയും ഒരു വേള ഞെട്ടിച്ചു. സ്വന്തം അക്കൗണ്ടിലുള്ള പണത്തിനായി എടിഎമ്മിന് മുന്നില്‍ മണിക്കൂറുകള്‍ നിന്ന് മടുത്തപ്പോള്‍ യുവതി ചെയ്ത ഉടുപ്പ് ഊരി പ്രതിഷേധം മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ "മാർക്കറ്റ്" ചെയ്തു. സ്ഥലത്ത് ഉണ്ടായിരുന്ന വനിതാ പൊലീസ് സംഘം യുവതിയെ കസ്റ്റഡിയില്‍ എടുത്ത് ഗാസിയാബാദ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഒടുവിൽ, യുവതിയെ അടുത്തുള്ള മറ്റൊരു എടിഎമ്മിൽ കൊണ്ടുപോയി അവിടെ നിന്നും പണം പിന്‍വലിച്ച ശേഷം വിട്ടയച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനം ജനങ്ങളെ വല്ലാതെ വലച്ചിരിക്കുന്നതിനെയും ജനങ്ങൾ ദിവസങ്ങളായി ബാങ്കുകള്‍ക്ക് മുന്നിലും എടിഎമ്മുകള്‍ക്ക് മുന്നിലും മണിക്കൂറുകളോളം ക്യൂ ബുദ്ധിമുട്ടുന്നതിനെയും റിപ്പോർട്ട് ചെയ്യാൻ ഉത്സാഹിക്കുന്ന മാധ്യമങ്ങൾക്ക് വീണു കിട്ടിയ ഒരു ചാകരയായിരുന്നു ഈ വാർത്ത.

സദാചാര പോലീ‍സിന്റെ നടപടികള്‍ക്ക് എതിരെ തെന്നിന്ത്യന്‍ നടി ഷമിത ശര്‍മ്മ  നഗ്നത  അര്‍ദ്ധനഗ്നത പ്രദര്‍ശിപ്പിച്ചു കൊണ്ട് 2012-ല്‍ പ്രതിഷേധിച്ചിരുന്നു. സദാചാര പോലീസിന്റെ ഇടപെടലുകള്‍ക്കെതിരെ ബോധവല്‍ക്കരണം എന്ന നിലയിലായിരുന്നു  ദേശീയ പതാകയുടെ നിറത്തില്‍ ചെറിയ വസ്ത്രങ്ങള്‍ അണിഞ്ഞ് ഇവര്‍ പ്രത്യക്ഷപ്പെട്ടത്. ചില സംഘടനകളും പോലീസും ചേര്‍ന്ന് സ്വകാര്യതയില്‍ നടത്തുന്ന ഇടപെടലുകളോടുള്ള പ്രതിഷേധത്തോടെ നഗ്ന ചിത്രങ്ങള്‍ അധികൃതര്‍ക്കും അയച്ചു കൊടുത്തു അവര്‍. മുംബൈയില്‍ സ്വകാര്യ പാര്‍ട്ടികളില്‍ മയക്കുമരുന്നു വിതരണം ചെയ്യുന്നെന്നും ഒപ്പം ഫ്രീസെക്സ് നടത്തുന്നു എന്നുമായിരുന്നു പോലീസ് ഭാഷ്യം. ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവരെ പോലീസും സദാചാര പോലീസുമെല്ലാം ക്രൂരമായി മര്‍ദ്ദിക്കുന്നു എന്ന് ആരോപിച്ചാണ് നടി ഈ പ്രതിഷേധത്തിന് മുതിര്‍ന്നത്.


2007 ല്‍ രാജ്കോട്ടില്‍ പൂജ ചൌഹാന്‍ എന്ന 21 കാരിയും നീതി നടപ്പാക്കി കിട്ടാന്‍ വേണ്ടി  അര്‍ദ്ധനഗ്നതാ പ്രദര്‍ശന സമരം നടത്തിയിരുന്നു.

2004 ജൂലൈ 15-നാണ്‌ മണിപ്പൂരിലെ നിസ്സഹായരായ കുറെ അമ്മമാര്‍ പട്ടാളത്തിനെതിരെ ഐതിഹാസികമായ സമരം നടത്തിയത്‌. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ ഇന്ത്യന്‍ സൈനിക ആസ്ഥാനത്തേക്കായിരുന്നു ബാനറുകള്‍ കൊണ്ട്‌ ശരീരം മറച്ചുകൊണ്ടുള്ള അവരുടെ മാര്‍ച്ച്‌. മണിപ്പൂരില്‍ നിലവിലുള്ള ആര്‍മ്‌ഡ്‌ ഫോഴ്‌സ്‌ സ്‌പെഷല്‍ പവേഴ്‌സ്‌ ആക്ട്‌ 1958-ന്റെ പിന്‍ബലത്തില്‍ പട്ടാളം നടത്തിയ അതിക്രമങ്ങള്‍ക്കെതിരെയായിരുന്നു അവരുടെ സമരം. തുടര്‍ച്ചയായുള്ള പട്ടാളത്തിന്റെ പീഡനങ്ങള്‍ സഹിക്കാതായപ്പോഴായിരുന്നു ആ അമ്മമാരുടെ പ്രതിഷേധം. ഇന്ത്യന്‍ ആര്‍മി ഞങ്ങളെ ബലാത്സംഗം ചെയ്യൂപെണ്‍മക്കളെ വെറുതെ വിടൂ... എന്നീ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകള്‍ ധരിച്ചായിരുന്നു അമ്മമാരുടെ പ്രതിഷേധം. ബാനറുകളുമായി പട്ടാള ആസ്ഥാനത്തെത്തിയ അമ്മമാര്‍ വസ്‌ത്രം വലിച്ചെറിഞ്ഞ്‌ ബാനറുകള്‍ കൊണ്ട്‌ മാത്രം നാണം മറച്ചാണ്‌ പട്ടാളത്തെ നാണം കെടുത്തിയത്‌. 

രാഷ്ട്രീയക്കാരുടെ വിവിധ തരം പ്രതിഷേധങ്ങള്‍ കണ്ടു മടുത്ത കേരളത്തിൽ
പോലും അര്‍ദ്ധനഗ്ന പ്രതിഷേധ പരിപാടി നടന്നിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ ബാലാല്‍സംഗങ്ങളും കൊലപാതകങ്ങളും അടക്കമുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് സ്ത്രീ കൂട്ടായ്മ എന്ന സംഘടനയുടെ നേതൃത്വത്തില്‍ എറണാകുളത്ത് ഒരു തുണി ഉരിയൽ സമരം സംഘടിപ്പിച്ചത്. സംഘടനയിലെ മുപ്പതോളം അംഗങ്ങളാണ് കൊച്ചി ഹൈക്കോടതിക്ക് മുന്നില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധത്തിന് എത്തിയത്. മണിപ്പൂര്‍ മോഡല്‍ സമരം എന്നാണു പൊതുവേ മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്. എന്തായാലും ദേശീയപതാകയുടെ നിറങ്ങളിലുള്ള തുണികളില്‍ സ്വയം പൊതിഞ്ഞായിരുന്നു ഇവരുടെ പ്രതിഷേധം. മുദ്രാവാക്യങ്ങളെഴുതിയ ബാനറുകള്‍ ശരീരത്തില്‍ പുതച്ച്‌ എത്തിയ വനിതാ പ്രവര്‍ത്തകരെ പിന്നീട്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ നീക്കി. പൊതുനിരത്തില്‍ സഭ്യമല്ലാതെ പെരുമാറി, കലഹത്തിന്‌ പ്രേരിപ്പിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ്‌ ഇവരെ അറസ്റ്റു ചെയ്‌തത്‌. അറസ്റ്റു ചെയ്‌ത വനിതാ പ്രവര്‍ത്തകരെ പിന്നീട്‌ പോലീസ്‌ ജാമ്യത്തില്‍ വിട്ടയച്ചു. 

സാമ്പ്രദായികവും സാധാരണവുമായ പ്രതിഷേധങ്ങളെ കാണേണ്ടവർ കാണാതിരിക്കുകയോ അവഗണിക്കുകയോ ചെയ്യുമ്പോഴാണ് തികച്ചും പുതുമയുള്ളതും അത്യന്തം ജനശ്രദ്ധ ആകർഷിക്കാൻ പോന്നതുമായ പ്രതിഷേധരീതികൾ ജനം തിരഞ്ഞെടുക്കുന്നത്. അത് കൊണ്ട് തന്നെ, പ്രതിഷേധത്തിലെ നഗ്‌നത (അർദ്ധനഗ്നത) ക്കപ്പുറത്തേക്ക്, സമരത്തിന് പിന്നിലുള്ള വസ്തുതകളിലേക്ക് വേണ്ടപ്പെട്ടവരുടെ  ശ്രദ്ധ തുടക്കത്തിലേ പതിയുകയാണ് വേണ്ടത്. 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

Tuesday, 13 December 2016

ദേശീയ പതാകയും ദേശീയ ഗാനവും; ജയിലിൽ പോകേണ്ടി വരുമോ ?

രാജ്യത്തെ എല്ലാ തിയേറ്ററുകളിലും സിനിമ ആരംഭിക്കുന്നതിന് മുന്‍പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന് സുപ്രീം കോടതി. ദേശീയ ഗാനത്തോടൊപ്പം ദേശീയ പതാക സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കണമെന്നും ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ കാണികള്‍ എഴുന്നേറ്റ് നിന്ന് രാജ്യത്തോടുള്ള ആദരവ് പ്രകടിപ്പിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഒരു പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതി നിര്‍ദ്ദേശം. ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് ദേശീയ ഗാനം ഉപയോഗിക്കരുതെന്നും ചിതമല്ലാത്ത ഏതൊരു വസ്തുക്കളിലും ദേശീയ പതാക പതിപ്പിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

ദേശീയ പതാകയെ അപമാനിച്ചു എന്ന് ഒളിമ്പിക്ക് ബോക്സിങ് മെഡൽ ജേതാവ് വിജേന്ദർ സിങ്ങിനെതിരെയും ദേശീയ ഗാനം തെറ്റിച്ചു പാടി എന്ന് സണ്ണി ലിയോണിനെതിരെയും ആരോപണങ്ങൾ പത്രത്താളുകളിൽ കണ്ടത് ഈ കഴിഞ്ഞ മാസങ്ങളിൽ ആണ്.

ദേശീയ പതാകയോട് അനാദരവ് കാണിച്ചു എന്ന കുറ്റത്തിന് ബോളിവുഡ് നടി മല്ലികാ ഷെരാവത്തിനെതിരെ പോലീസ് കേസ് എടുത്തിരുന്നു. തന്‍റെ ചിത്രമായ ‘ഡേര്‍ട്ടി പൊളിറ്റിക്സി’ന്‍റെ പോസ്റ്ററില്‍ ദേശീയ പതാക വസ്ത്രമായി അണിഞ്ഞു പ്രത്യക്ഷപ്പെട്ടതാണ് താരത്തിനെ വെട്ടിലാക്കിയത്. ഇത് ദേശീയ പതാകയെ നിന്ദിക്കലാണെന്നു ചൂണ്ടിക്കാണിച്ച് ബിസിനസുകാരായ അബ്ദുള്‍ ക്വാദിര്‍ മുക്രം,
സാമിയുദ്ദീന്‍ എന്നിവര്‍ നല്കിയ പരാതിയിലായിരുന്നു കേസ്. മല്ലിക ഷെരാവത്ത് ദേശീയ പതാകയെ അപമാനിച്ചുവെന്നും കേസെടുക്കണമെന്നും കാണിച്ച് പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ല. ഇതിനെത്തുടർന്ന് പരാതിക്കാർ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ടിനെ സമീപിച്ചു. ഒടുവില്‍ കോടതി നിര്‍ദ്ദേശ പ്രകാരം ഹൈദരാബാദ് പോലീസ് നടിക്കെതിരെ കേസെടുത്തു. മനുഷ്യവകാശ പ്രവര്‍ത്തകനായ ടി. ധനഗോപാല്‍ റാവോയും ഈ വിഷയത്തിൽ ഹൈദരാബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടിയെ കൂടാതെ ചിത്രത്തിൻറെ നിർമ്മാതാവ് കസ്തൂര്‍ ചന്ദ് ബോഗാടിയക്കെതിരെയും  കേസുണ്ട്. ചിത്രത്തിൻറെ ആദ്യ പോസ്റ്ററുകൾ പുറത്തിറങ്ങിയപ്പോൾ അതിൽ നഗ്നയായ മല്ലിക ത്രിവര്‍ണ്ണപതാക പുതച്ചുകൊണ്ട് കാറിന് മുകളില്‍ ഇരിക്കുന്ന ചിത്രമാണുണ്ടായത്. ഈ പോസ്റർ പുറത്തിറങ്ങിയത് മുതൽ സോഷ്യൽ മീഡിയയിൽ ഇക്കാര്യം വൻ ചർച്ചയായിരുന്നു.

തിരുവനന്തപുരത്തെ ഒരു സിനിമാ തിയറ്ററില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ കൂവി അപമാനിച്ചുവെന്ന കേസില്‍ അറസ്റ്റ് ചെയ്ത സല്‍മാന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊലപാതകത്തേക്കാള്‍ വലിയ കുറ്റമാണ് സല്‍മാന്‍ ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു.
ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രം കാണാന്‍ നിള തിയറ്ററില്‍ പോയ സല്‍മാന്‍ അവിടെ ദേശീയഗാനം പ്രദര്‍ശിപ്പിച്ചപ്പോള്‍ എഴുന്നേറ്റ് നിന്നില്ല എന്നും ആലാപന സമയത്ത് കൂവി എന്നുമായിരുന്നു ആരോപണം. ദിവസങ്ങള്‍ക്ക് മുമ്പ് സ്വാതന്ത്ര്യദിനത്തെ വിമര്‍ശിച്ച് അവന്‍ ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയ പോസ്റ്റും അറസ്റ്റിന് കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടു.

മുൻപ്,ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ്ഖാന്‍ ദേശീയ പതാകയെ അപമാനിച്ചതായി പരാതിപ്പെട്ട് ലോക്ജ നശക്തി പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയായ രവി ബ്രഹ്മെ പൊലിസീനെ സമീപിച്ചിരുന്നു. 2011 ഏപ്രില്‍ ര­ണ്ടിന് അപ് ലോഡ് ചെയ്ത് യൂട്യൂബ് വഴി പ്രചരിച്ചിരുന്ന ഒരു വീഡിയോയിലാണ് ഷാരൂഖ് ദേശീയപതാകയെ അപമാനിച്ചതായി പരാതിയില്‍ പറയുന്നത്. അ­ദ്ദേ­ഹ­ത്തി­ന്റെ കൈ­യ്യി­ലു­ണ്ടാ­യി­രു­ന്ന പ­താ­ക­യില്‍ കു­ങ്കു­മനി­റം താ­ഴെയും പ­ച്ച­നി­റം മു­ക­ളി­ലു­മാ­യി­രുന്നു. ഇ­ത് അ­വ­ഗ­ണി­ച്ച് ഷാ­രൂ­ഖ് ഖാന്‍ പതാ­ക വീ­ശി അ­നാ­ദര­വ് കാ­ട്ടി­യെ­ന്നാ­യിരുന്നു ര­വി­ന്ദ്ര­ബ്ര­ഹ്മെയു­ടെ പ­രാ­തി­. ഷാരൂഖിനെതിരെ പൂനെയിലെ ചതുഷ്രിംഗി പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു. ഷാ­രൂ­ഖ് ഖാന്‍ കൊല്‍ക്ക­ത്ത നൈ­റ്റ് റൈ­ഡേ­ഴ്‌­സ് ഉ­ട­മയും ഇ­ന്ത്യ­യു­ടെ റോള്‍ മോ­ഡ­ലു­മാ­ണെ­ന്ന് ര­വി­ന്ദ്ര പ­റ­യുന്നു. യു­വാക്ക­ളെ ഏ­റെ ഇ­ഷ്ട­പ്പെ­ടു­ന്ന ഷാ­രൂ­ഖി­ന് ചി­ല ഉ­ത്ത­ര­വാ­ദി­ത്വം ആവശ്യമാണ്‌. ഇ­ത്ത­ര­ത്തി­ലു­ള്ള ഷാ­രൂ­ഖിന്റെ ശീ­ല­ങ്ങള്‍ യു­വ­ജ­ന­ങ്ങള്‍ അ­നു­ക­രി­ക്കു­മെന്നും ര­വി­ന്ദ്ര ചൂ­ണ്ടി കാട്ടി.

ദേശീയ പതാകയെ അപമാനിച്ച സംഭവത്തില്‍ പരാതിയുമായി ലോക് ജനശക്തി പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയായ രവി ബ്രഹ്മെ നേരത്തെയും പൊലീസിനെ സമീപിച്ചിട്ടുണ്ട്. ദേശീയപതാകയുടെ രൂപകല്‍പനയിലുള്ള ബിക്കിനി അണിഞ്ഞ മുംബയ് മോഡല്‍ ഗെഹ്ന വഷിഷ്ഠിനെതിരെയാണ് ബ്രഹ്മെ നേരത്തെ പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പൂനെയിലെ ഡെക്കാന്‍ ജിംഖാന പൊലീസ് ഗെഹ്ന വഷിഷ്ഠിനെ അറസ്റ്റ് ചെയ്തിരുന്നു.

ദേശീയ ഗാനം ആലപിച്ചപ്പോള്‍ ശശി തരൂര്‍, അമേരിക്കക്കാർ ചെയ്യുന്നത് പോലെ നെഞ്ചില്‍ കൈ ചേര്‍ത്ത് വെച്ചു എന്നൊരു പുലിവാല് നേരത്തെ പിടിച്ചിരുന്നു. ലാലു പ്രസാദും ഭാര്യയും ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് കാലിന്മേല്‍ കാല്‍ കയറ്റി വെച്ചിരിക്കുന്ന ഒരു ഫോട്ടോയും നെറ്റില്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത , സ്വാതന്ത്ര്യ സമരത്തില്‍ ജയിലില്‍ പോയ , ഗാന്ധിജി സ്നേഹപൂര്‍വ്വം "നേപ്പാളി " എന്ന് വിളിച്ച, സഹജയോഗ എന്ന പ്രസ്ഥാനത്തിന്റെ ഉടമസ്ഥ, ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ആശ്രമങ്ങള്‍ ഉള്ള നിര്‍മ്മലാദേവിയും ദേശീയ പതാകയെ നിലം വിരിപ്പായി ഉപയോഗിക്കുന്ന പടം നെറ്റിൽ കണ്ടിരുന്നു. ഇവരുടെ ഭര്‍ത്താവ് ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ആയിരുന്നു

ദേശീയപതാകയെ അവഗണിച്ചു എന്ന പരാതിയില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരെ കേസ് എടുക്കാന്‍ മധ്യപ്രദേശിലെ ബിന ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി ഉത്തരവിട്ടിരുന്നു. രാജേന്ദ്ര മിശ്ര എന്നയാളാണ് കെജ്‌രിവാളിനും അനുയായികള്‍ക്കും എതിരെ പരാതി നല്‍കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടയില്‍ ദേശീയ പതാകയ്‌ക്കൊപ്പം ആം ആദ്മി പാര്‍ട്ടിയുടെ ചിഹ്നമായ ചൂല്‍ ഉപയോഗിച്ചതാണ് പരാതിയ്ക്ക് കാരണമായത്. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരു കൈയില്‍ ചൂല് കൊണ്ട് നിലം തൂത്തതിനു ശേഷം ആ ചൂല് ദേശീയ പതാകയ്‌ക്കൊപ്പം വീശികാണിക്കുന്നു എന്ന് പരാതിയില്‍ ആരോപിച്ചിരുന്നു. ദില്ലിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ആചാരപ്രകാരം മുഖ്യമന്ത്രി ത്രിവര്‍ണ പതാകയുയര്‍ത്തിയ ശേഷം അതിനെ സല്യൂട്ട് ചെയ്യാന്‍ മറന്നു പോയതും വിവാദത്തിനു ഇടയാക്കിയിരുന്നു. 

റിപ്പബ്ലിക് ദിനത്തിൽ  ദേശീയപതാകയുടെ നിറത്തിലുള്ള കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട് അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയും ഗവര്‍ണര്‍ ജെ. ബി പട്‌നായിക്കും കേസ്സിൽ പെട്ടിരുന്നു. 

2011-ലെ ലോകകപ്പ് മത്സരത്തിനിടെ നടന്ന സ്വകാര്യ പാര്‍ട്ടിക്കിടെ സച്ചിന്‍ ഇന്ത്യന്‍ ദേശീയ പതാകയുടെ നിറത്തിലുള്ള കേക്ക് മുറിച്ചെന്നും ഇതിലൂടെ സച്ചിന്‍ ദേശീയ പതാകയെ അപമാനിച്ചെന്നും അതിനാല്‍ സച്ചിന്റെ രാജ്യസഭാംഗത്വം പിന്‍‌വലിക്കണമെന്നും 1971-ലെ നിയമം അനുസരിച്ച് ദേശീയപതാകയുടെ ദുരുപയോഗം എന്ന വകുപ്പിലും 1950 ലെ നിയമം അനുസരിച്ച് ക്രിമിനല്‍ കേസും ചാര്‍ജ്ജ് ചെയ്യണമെന്നും ആവശ്യപ്പെട്ട് അഡ്വക്കെറ്റ് എ ബെനിറ്റോ എന്നയാൾ മദ്രാസ്‌ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

2004 ജനുവരി നാലിന് നടന്ന ഫാഷന്‍ ഷോയില്‍ നടിയും മോഡലുമായ ശ്വേതാ മേനോന്‍ ത്രിവര്‍ണ പതാക ധരിച്ച് റാമ്പില്‍ നടന്നതിനു അവർക്കെതിരെയും ഫാഷന്‍ ഷോ സംഘടിപ്പിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ഡിസൈന്റെ പ്രദേശിക തലവന്‍ ആശിഷ് ഗുപ്തക്കെതിരെയും കേസുണ്ടായിരുന്നു.  അന്ന് ശ്വേത മേനോന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ആല്‍വാര്‍ ജില്ലാ കോടതി ജഡ്ജി എച്ച്.എസ്.സക്‌സേന തള്ളിയത് വാർത്തയായിരുന്നു. 

ഓരോ രാജ്യവും അതിന്റെ ദേശീയത പ്രതിഫലിപ്പിക്കുന്ന നിലയില്‍ ഔദ്യോഗികമായി സ്വീകരിക്കുന്ന പ്രതീകങ്ങള്‍; ആ രാഷ്ട്രത്തിന്റെ മഹത്ത്വത്തിന്റെയും അഭിമാനത്തിന്റെയും കൂടി ചിഹ്നങ്ങളാണ്. ഇവ രാഷ്ട്രത്തിലെ ജനങ്ങളുടെ മൊത്തത്തിലുള്ള ഐകമത്യവും ദേശീയതയും പ്രകടമാക്കുന്നവയാണ്. ഓരോ രാഷ്ട്രത്തിനും അതതിന്റേതായ ദേശീയ അടയാളങ്ങള്‍ നിലവിലുണ്ട്. രാഷ്ട്ര സമൂഹത്തിന് പരമാധികാരം ഇല്ലെങ്കില്‍പ്പോലും ഇത്തരം ദേശീയ ചിഹ്നങ്ങള്‍ ഒഴിവാക്കാനാവാത്തതാണ്. ഒരു ജനാധിപത്യ പരമാധികാര രാഷ്ട്രത്തിന്റെ പൗരൻ ആയിരുന്നു കൊണ്ട് അതിന്റെ ദേശീയതയും ദേശീയതാ ചിഹ്നങ്ങളെയും ബഹുമാനിക്കെണ്ടതും സംരക്ഷിക്കേണ്ടതും ഒരോ പൌരന്റെയും കടമയാണ്. അത് ദേശീയ പതാകയായാലും ദേശീയ ഗാനമായാലും. വലിപ്പ ചെറുപ്പ ഭേദമില്ലാതെ ഓരോ പൗരനും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നു ആർക്കും സംശയവും വേണ്ട. 

ഒരു രാഷ്ട്രത്തിന്റെ നേട്ടങ്ങളും പാരമ്പര്യങ്ങളും മറ്റു രാഷ്ട്രക്കാരെ അറിയിക്കുന്നതിനുള്ള പ്രതീകമാണ് ദേശീയ പതാക. 1947 വരെ ഇന്ത്യയില്‍ ഒരു പൊതു ദേശീയ പതാക ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ ബ്രിട്ടിഷ് പ്രവിശ്യകളില്‍ ബ്രിട്ടിഷ് പതാകയും ഓരോ നാട്ടുരാജ്യത്തിനും അതിന്റേതായ പതാകയുമാണ് ഉണ്ടായിരുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രാപ്തിയോടനുബന്ധിച്ച്, 1947 July 22-ന് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റു കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലിയില്‍ അവതരിപ്പിച്ചു പാസ്സാക്കിയ ത്രിവര്‍ണ പതാക പാര്‍ലമെന്റ് മന്ദിരത്തില്‍ ഉയര്‍ത്തിക്കൊണ്ടാണ് 1947 August 15-ന് ഇന്ത്യന്‍ സ്വാതന്ത്ര്യക്കൈമാറ്റം നടന്നത്. ഓരോ രാഷ്ട്രത്തിനും അതിന്റേതായ പതാകയുണ്ട്. ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തെ ആക്രമിച്ചു കീഴടക്കുമ്പോള്‍ ആദ്യം ചെയ്യുന്നത് പരാജയപ്പെട്ട രാഷ്ട്രത്തിന്റെ പതാകയെ മാറ്റിയിട്ട് അവിടെ വിജയിച്ച രാഷ്ട്രത്തിന്റെ പതാക നാട്ടുകയെന്നതാണ്. ഒരു രാഷ്ട്രത്തോടു കാണിക്കാവുന്ന ഏറ്റവും വലിയ അവഹേളനമാണ് ആ രാഷ്ട്രത്തിലെ ദേശീയ പതാകയെ അപമാനിക്കുക എന്നത്. ഓരോ രാഷ്ട്രത്തിലെയും ദേശീയ പതാകയുടെ വലുപ്പം, പതാക ഉയര്‍ത്തുമ്പോള്‍ അനുഷ്ഠിക്കേണ്ട ചിട്ടകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വ്യവസ്ഥകള്‍ അതത് ഗവണ്മെന്റുകള്‍ നിയമമാക്കിയിട്ടുണ്ട്. മുകളില്‍ കുങ്കുമനിറം, മധ്യത്തില്‍ വെള്ളനിറം, താഴെ പച്ചനിറം എന്നീ വര്‍ണങ്ങളോടുകൂടിയ ത്രിവര്‍ണ പതാകയാണ് ഇന്ത്യയുടെ ദേശീയ പതാക. പതാകയുടെ കൃത്യം മധ്യഭാഗത്ത് ഇരുപത്തിനാല് ആരക്കാലുകളോടുകൂടിയ ധര്‍മചക്രവും നീലനിറത്തില്‍ കൊടുത്തിട്ടുണ്ട്. സാരാനാഥം എന്ന സ്ഥലത്ത് അശോക ചക്രവര്‍ത്തി സ്ഥാപിച്ച സ്തൂപത്തിലുള്ള ധര്‍മചക്രത്തിന്റെ മാതൃകയിലാണ് നമ്മുടെ ദേശീയ പതാകയിലെ ധര്‍മചക്രം പകര്‍ത്തേണ്ടത്. ഭാരതീയ നിയമം ദേശീയപതാകയുടെ ബഹുമാന്യതയും വിശ്വസ്തതയും അന്തസ്സും കാത്തു സൂക്ഷിക്കാൻ അനുശാസിക്കുന്നു.  'ഇന്ത്യൻ പതാകാ നിയമം' ദേശീയപതാകയുടെ പ്രദർശനത്തേയും ഉപയോഗത്തേയും നിയന്ത്രിക്കുന്നു. ഔദ്യോഗിക നിയമം അനുശാസിക്കുന്നതെന്തെന്നാൽ ദേശീയപതാക ഭൂമിയോ ജലമോ സ്പർശിക്കരുതാത്തതാകുന്നു. അതുപോലെ തന്നെ പതാക, മേശവിരിയായോ, വേദിയ്ക്കു മുൻപിൽ തൂക്കുന്നതായോ, പ്രതിമകളേയോ ഫലകങ്ങളേയോ മൂലക്കല്ലുകളേയോ മൂടുന്നതിനായോ ഉപയോഗിക്കാൻ പാടില്ലാത്തതാകുന്നു. അരയ്ക്കു താഴേയ്ക്കുള്ള വസ്ത്രങ്ങളുടെ ഭാഗമായോ അടിവസ്ത്രമായോ ഉപയോഗിക്കുന്നതും തലയിണയുറയിലോ കൈതൂവാലകളിലോ ദേശീയപതാക തുന്നി ചേർക്കുന്നതും അതു വിലക്കുന്നു.

പൗരന്മാര്‍ക്ക് ദേശീയ പതാക പോലെതന്നെ പരമപ്രധാനമായ ഒന്നാണ് ദേശീയ ഗാനം. ഓരോ രാഷ്ട്രത്തിനും സ്വന്തമായ ദേശീയ ഗാനം ഉണ്ടായിരിക്കും. മുമ്പ് രാജവാഴ്ച നിലനിന്നകാലത്ത് രാജാവിനെ സ്തുതിച്ചുകൊണ്ടുള്ളതായിരുന്നു ദേശീയ ഗാനങ്ങള്‍. 1949 വരെ തിരുവിതാംകൂറില്‍ ഉപയോഗിച്ചിരുന്ന 'വഞ്ചീശമംഗളം' ഇതിന് ഉദാഹരണമാണ്. ഇംഗ്ലണ്ട് ഒരു ജനാധിപത്യരാജ്യമാണെങ്കിലും അവിടെ ഇപ്പോഴും രാജവാഴ്ച നിലവിലുള്ളതുകൊണ്ട് ഇപ്പോഴും 'God save the King' എന്നു തുടങ്ങുന്ന ഗാനം ദേശീയ ഗാനമായി ഉപയോഗിക്കുന്നു. സ്വതന്ത്ര ഇന്ത്യയില്‍ മഹാകവി രവീന്ദ്രനാഥ ടാഗൂര്‍ രചിച്ച 'ജനഗണമന അധിനായക ജയഹേ' എന്നാരംഭിക്കുന്ന ബംഗാളി ഗാനത്തിന്റെ ഹിന്ദിരൂപമാണ് ദേശീയ ഗാനമായി ഭരണഘടന അംഗീകരിച്ചിട്ടുള്ളത്. ഇതിനോടൊപ്പം ബങ്കിംചന്ദ്രചാറ്റര്‍ജി രചിച്ച 'വന്ദേമാതരം' എന്ന ഗാനത്തെയും ദേശീയ ഗാനമായി അംഗീകരിച്ചിട്ടുണ്ട്. ദേശീയ പതാക കാണുമ്പോള്‍ പൗരന്മാരുടെ മനസ്സില്‍ അഭിമാനം വിടരുന്നതുപോലെ ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ പൗരന്മാരുടെ മനസ്സില്‍ ദേശസ്നേഹം വളരുന്നു. പലതരം ഭാഷക്കാരും മതക്കാരും താമസിക്കുന്ന രാഷ്ട്രങ്ങളില്‍ ജനങ്ങള്‍ തമ്മിലുള്ള ഐകമത്യം നിലനിര്‍ത്തുവാന്‍ ദേശീയ പതാക പോലെതന്നെ ദേശീയ ഗാനത്തിനും കഴിയുന്നു. ചില ഘട്ടങ്ങളില്‍ ദേശീയ ഗാനം ആലപിക്കപ്പെടുന്നത് വാച്യരൂപത്തിലായിരിക്കുകയില്ല, പ്രത്യുത ബാന്റ് മേളമായിട്ടോ, മറ്റേതെങ്കിലും വാദ്യോപകരണ ശബ്ദമായിട്ടോ ആയിരിക്കും. അതിനാല്‍ തങ്ങളുടെ ദേശീയ ഗാനത്തിന് മധുരമായ രാഗവും താളവും നല്കുവാന്‍ ഓരോ രാഷ്ട്രവും ശ്രമിക്കുന്നു. ഇന്ത്യയുടെ ദേശീയ ഗാനമായ 'ജനഗണമന'യില്‍ അര്‍ഥസമ്പുഷ്ടി മാത്രമല്ല, കര്‍ണാനന്ദകരമായ രാഗവും താളവും ഉണ്ട്. ഓരോ ദേശീയ ഗാനവും ആ രാഷ്ട്രത്തിന്റെ ചരിത്രവും പാരമ്പര്യങ്ങളും ജനതയുടെ സ്വാതന്ത്ര്യവും പ്രതിഫലിക്കുന്നതാകാം. ഓരോ ഗാനവും രചിച്ചിട്ടുള്ളത് ഏതെങ്കിലും പ്രശസ്ത കവിയായിരിക്കാം. ജനങ്ങളുടെ നാടോടിഗാനങ്ങളില്‍നിന്ന് ഉടലെടുത്തിട്ടുള്ള ദേശീയ ഗാനങ്ങളും ഉണ്ട്. ദേശീയോത്സവങ്ങള്‍, ഒളിമ്പിക് മത്സരങ്ങള്‍ തുടങ്ങിയ പ്രധാന സന്ദര്‍ഭങ്ങളില്‍ ദേശീയ ഗാനം ആലപിക്കപ്പെടുന്നു. ദേശഭക്തിപ്രകടനത്തിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓരോ ദിവസവും ദേശീയ ഗാനം ആലപിക്കാറുണ്ട്. ഒളിമ്പിക്ക് മത്സരവേദികളില്‍ ഒരു വ്യക്തിക്ക് മെഡല്‍ സമ്മാനിക്കുമ്പോള്‍ ആ രാഷ്ട്രത്തിലെ ദേശീയ ഗാനം ആലപിക്കുന്നു.

ലേഖനത്തിന്റെ ആദ്യ ഭാഗത്ത്‌ പരാമർശിക്കപ്പെട്ട എല്ലാ വ്യക്തികളും നിയമത്തിന്‍റെ വിടവുകളിലൂടെയും നിയമ വ്യാഖ്യാനത്തിന്റെ ഇന്ദ്രജാലത്തിലൂടെയും ശിക്ഷിക്കപ്പെടാതെ പുറത്തു വന്നേക്കാം. പക്ഷെ, ദേശീയ ഗാനത്തേയും ദേശീയ പതാകയേയും അത് പോലുള്ള ദേശീയ ചിഹ്നങ്ങളെയും സർവ്വോപരി ദേശീയതെയെയും മനപൂർവ്വവും ബോധപൂർവ്വവും അപമാനിക്കുകയെന്നത് തികച്ചും അപക്വവും ജനാധിപത്യസംസ്കാരത്തിന് വിരുദ്ധവുമായ സ്വഭാവരീതിയാണെന്നതില്‍ ഒരു സംശയവും വേണ്ട. ഈ ദേശീയതയ്ക്കും അതിന്റെ ചിഹ്നങ്ങൾക്കും ആയിരക്കണക്കിന് ധീര ദേശാഭിമാനികളുടെയും രക്തസാക്ഷികളുടെയും ത്യാഗങ്ങളുടെയും നൊമ്പരങ്ങളുടെയും കണ്ണീരിന്റെ ചുവയും ചോരയുടെ നിറവും ഉണ്ട്. ഏതു സ്വതന്ത്ര ചിന്തയുടെ പേരിലാണെങ്കിലും,  അതിനെ അവമതിക്കുന്നവരെയും അവഗണിക്കുന്നവരേയും യഥാർത്ഥ രാഷ്ട്രസ്നേഹി ഒറ്റപ്പെടുത്തും.  നിങ്ങള്‍ക്ക് ഒരാളെ ഇഷ്ടപ്പെടാതിരിക്കാനും വെറുക്കാനും നിങ്ങളുടെ വ്യക്തി സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. എന്നാല്‍ നിങ്ങൾക്ക് അനഭിമതനായ വ്യക്തിയുടെ മുഖത്ത് തുപ്പുന്നത് തികച്ചും സംസ്കാര ശൂന്യമാണ്; പിതൃ ശൂന്യമാണ്; ശുദ്ധ തെമ്മാടിത്തരമാണ്. 

സ്റ്റോപ്പ്‌ പ്രസ് : ദേശീയ ഗാനം കേൾക്കുമ്പോൾ, കൂടെപ്പാടാൻ താൽപ്പര്യം ഇല്ലാത്തവർക്ക്  അതിനുള്ള സ്വാതന്ത്ര്യവും ഇന്ത്യയില്‍ ഉണ്ട്. 1985 ജുലൈയിൽ കോട്ടയം ജില്ലയിലെ ഒരു വിദ്യാലയത്തിൽ, ദേശീയഗാനം പാടാത്തതിന്റെ പേരിൽ യഹോവയുടെ സാക്ഷികളായ ചില വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി. ഈ കേസ് സൂപ്രിം കോടതിയിൽ പരിഗണിച്ച പ്രത്യേക ബഞ്ച്, പുറത്താക്കലിനെ ശരിവെച്ച ഹൈക്കോടതിയെയും, കീഴ്കോടതികളെയും നിശിതമായി വിമർശിക്കുകയും, വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്നും ദേശീയഗാനം പാടാതെയിരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടെന്നും പ്രഖ്യാപിക്കുകയുണ്ടായി (ബിജോയ് ഇമ്മനുവേൽ Vs. കേരളാ സ്റ്റേറ്റ്). ഇന്ത്യയുടെ ഭരണഘടന സംബന്ധിച്ച കേസുകളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഈ കേസ്. ഇന്ത്യൻ ഭരണഘടനയിലെ അഭിപ്രായ സ്വാതന്ത്ര്യം, മതേതരത്വം എന്നീ കാഴ്ചപ്പാടുകൾ വ്യാഖ്യാനിക്കുകയായിരുന്നു സുപ്രീംകോടതി ഈ കേസിൽ ചെയ്തത്. വീണ്ടും, കരൺ ജോഹർ V/s യൂണിയൻ ഓഫ് ഇന്ത്യ കേസിൽ സുപ്രീം കോടതി തന്നെ സിനിമാ ഹാളിൽ ദേശീയഗാനം കേൾപ്പിക്കുന്നതും അതിനു ജനം എഴുന്നേറ്റു നിൽക്കുകയും ചെയ്യുന്നതും ദേശീയഗാനത്തിന്റെ മഹത്വത്തിന് കോട്ടം വരുത്തും എന്നും ഇത്തരത്തിൽ ഉൽപ്പാദിപ്പിക്കേണ്ടതല്ല ദേശസ്നേഹം എന്നും കോടതി കൃത്യമായി നിരീക്ഷിച്ചിട്ടുള്ളതാണ്. 

പക്ഷെ, ഇപ്പോഴത്തെ ഉത്തരവനുസരിച്ച് മൂന്നാം കിട A റേറ്റഡ് പടം കാണിക്കുന്നതിന് മുൻപും തിയ്യേറ്ററിൽ ദേശീയഗാനം നിർബന്ധമായും കേൾപ്പിക്കണം; സിനിമ കാണാൻ ചെന്നവർ നിർബന്ധമായും എഴുന്നേറ്റ് നിൽക്കുകയും വേണം. ദേശീയഗാനം പാടുമ്പോൾ എഴുന്നേറ്റ് നിൽക്കണം എന്ന് ഇപ്പോൾ പറഞ്ഞ അതേ സുപ്രീം കോടതി തന്നെയാണ് ബിജോയ് ഇമ്മാനുവൽ കേസിൽ കുഴപ്പമില്ല എന്നും കരൺ ജോഹർ കേസിൽ എഴുന്നേറ്റ് നിൽക്കുന്നത് അനാവശ്യം ആണെന്നും പറഞ്ഞത്. ദേശീയചിഹ്നങ്ങളെ കാണുമ്പോൾ ആദരിക്കേണ്ടതിനെപ്പറ്റി മാത്രമല്ലേ നിയമങ്ങൾ പറയുന്നുള്ളൂ. ആദരിക്കാൻ വേണ്ടി പ്രദർശിപ്പിക്കണം എന്ന് ശഠിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല; അതും വളരെയേറെ ലാഘവത്തോടും അലക്ഷ്യമായും സിനിമ കാണാൻ വരുന്ന ഇടങ്ങളിൽ.

ഇപ്പോൾ ബാക്കിയാവുന്ന ഒരു സംശയം; പുതിയ കോടതി വിധിയുടെ അടിസ്ഥാനത്തിൽ ബിജോയ് ഇമ്മാനുവൽ കേസിന്റെയും കരൺ ജോഹർ കേസിന്റെയും വിധികൾ അസ്ഥിരപ്പെട്ടിട്ടുണ്ടോ ? അസ്ഥിരപ്പെട്ടിട്ടുണ്ടെങ്കിൽ, ദേശീയ ചിഹ്നങ്ങളെ അപമാനിച്ചു എന്ന പേരിൽ കോടതിയും പോലീസ് സ്റ്റേഷനും കയറുന്നവരുടെ എണ്ണം ഇനി ചെറുതായിരിക്കില്ല. 

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക