ഞാൻ വെറും പോഴൻ

Tuesday, 17 September 2019

അവർ പറയുന്നു ഷേണിയല്ലടാ "മൈരേ"


സാഹചര്യങ്ങൾ വളരെ പ്രതികൂലമായി വന്നാൽ (അനുകൂലമായി വരുമ്പോഴും) തങ്കപ്പൻ-പൊന്നപ്പൻ ഇമേജ് വലിച്ച് തോട്ടിലെറിഞ്ഞിട്ട് തനിക്കൊണം പുറത്തെടുക്കുന്നവരാണ് ഭൂരിഭാഗം മനുഷ്യരും; പ്രത്യേകിച്ച് മലയാളികൾ. അതല്ലെങ്കിൽ സാഹചര്യം ഒത്തു വരാത്തത് കൊണ്ടും നിയമത്തെ പേടിച്ചും തനിക്കൊണം പുറത്തെടുക്കാതെ തങ്കപ്പനും പൊന്നപ്പനുമൊക്കെയായി ജീവിതത്തിൽ അഭിനയിക്കുന്നവരാണ് മിക്ക മാന്യന്മാരും. നിയമത്തിന്റെ ബാധ്യതകളിലും സമൂഹത്തിന്റെ മുൻപിലുള്ള പ്രതിച്ഛായ നിവൃത്തികേടും സാഹചര്യക്കുറവിന്റെ ഗതികേടുകളിലും പെട്ട് പലപ്പോഴും സ്വന്തം ഇഷ്ടങ്ങളും അനിഷ്ടങ്ങളും പ്രകടിപ്പിക്കാൻ  കഴിയാതെ, ജീവിവർഗ്ഗമെന്ന നിലയിലുള്ള അടിസ്ഥാനപരമായ സഹജവാസനകളെ അടക്കി വച്ച് അനുസരണയോടെയും വിധേയത്വത്തോടെയും ജീവിക്കാൻ വിധിക്കപ്പെട്ട പാവം സംസ്കൃത വാനരൻ ആണ് മനുഷ്യൻ. ഈ അഭിനയ ജീവിതത്തിൽ ഏറ്റവും ഞെളിപിരി കൊള്ളുന്ന വാക്കുകളാണ് തെറികൾ. പറയാത്ത തെറി വാക്ക് കെട്ടിക്കിടന്നെന്റെ നാവു കയ്ക്കുന്നു' എന്നെഴുതിയത് കവി കെ.ജി.എസ്സാണ്. തെറി പ്രയോഗം മോശമായ കാര്യമാണെന്നും സംസ്കാരവിരുദ്ധമാണെന്നുമുള്ള വ്യക്തിപരമായ അഭിപ്രായമാണെനിക്ക്; എന്ന് കരുതി തീരെ തെറി പറയാത്ത ഒരാളല്ല ഞാൻ. എന്റെ ഒരു നിരീക്ഷണത്തിൽ പരക്കെ പണ്ഡിത-പാമര ദരിദ്ര-ധനിക ഭേദമെന്യേ അക്ഷരത്തെറ്റ് വരുത്താതെ ഉപയോഗിക്കാറുള്ള പദങ്ങളാണ് തെറികൾ. തെറിയെപ്പറ്റി ഇത്രയും എഴുതിയത് ചുമ്മാ തെറിയെപ്പറ്റി പറയാനല്ല. തെറിയെ ഒരു ചെറുകുറിപ്പിൽ പറഞ്ഞവസാനിപ്പിക്കാൻ എളുപ്പമല്ല. അതിന് കൃത്യമായ ഒരു രാഷ്ട്രീയമുണ്ട്. ഡി സി ബുക്ക്സ് പുറത്തിറക്കിയ "വിശ്വ വിഖ്യാത തെറി - ക്യാമ്പസ് യുവത്വത്തിന്റെ പ്രതിഷേധാരവങ്ങൾ" വായിച്ചാൽ തെറിയുടെ രാഷ്ട്രീയത്തെപ്പറ്റി അടിസ്ഥാനപരമായ ചില കാഴ്ചപ്പാടുകൾ കിട്ടും. 

പറയാനുദ്ദേശിച്ചത് ജന സാമാന്യത്തിന്റെ തെറി ആയത് കൊണ്ട് പേര് മാറ്റേണ്ടി വന്ന ഒരു നാടിൻറെ കഥയാണ്. നിങ്ങളിൽ പലർക്കും അറിയാവുന്ന കഥയായിരിക്കുമത്. പ്രദേശങ്ങൾ മാറുന്നതനുസരിച്ചും കാലം മാറുന്നതനുസരിച്ചും സന്ദർഭങ്ങൾ മാറുന്നതനുസരിച്ചും വാക്കുകൾക്ക് അർത്ഥം മാറാറുണ്ട്. കാസര്‍കോട് അതിര്‍ത്തിയിലെ ഒരു സ്ഥലത്തിനാണ് ഈ ഗതികേട് വന്നത്. "മൈരെ" എന്നാണ് ആ സ്ഥലത്തിന്റെ പേര്. ആണ് എന്നല്ല, ആയിരുന്നു എന്നാണ് ഇപ്പോൾ പറയേണ്ടത്. കാരണം ആ സ്ഥലത്തിന്റെ പേര്, ഷേണി എന്നാക്കി മാറ്റിക്കഴിഞ്ഞു. കാസര്‍കോട് താലൂക്കില്‍ എന്‍മകജെ പഞ്ചായത്തില്‍, ഒരു പോസ്റ്റ് ഓഫിസും ഒരു വില്ലേജ് ഓഫിസും ഈ പേരില്‍ അറിയപ്പെട്ടിരുന്നു.സപ്തഭാഷാ സംഗമ ഭൂമിയായ കാസർകോഡിന്റെ ഈ അതിർത്തിപ്രദേശം ശരിക്കും തുളുനാടാണ്. തുളു കന്നഡ ഭാഷകളിൽ സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന ഇവിടത്തുകാർ, തങ്ങളുടെ പ്രദേശത്തെ മയിലുകള്‍ നൃത്തമാടിയിരുന്ന സ്ഥലം എന്നർത്ഥത്തിൽ "മയൂരപ്പാറ" എന്നും അതിനെ ചെറുതാക്കി "മൈരെ" എന്നും വിളിച്ചിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെയും കേന്ദ്രസർക്കാരിന്റെയും രേഖകളിൽ ഈ പേര് തന്നെയാണ് ഉണ്ടായിരുന്നത്. ആ നാട്ടുകാർക്ക് ഇത് ഒരു തെറി വാക്കായിരുന്നില്ല. പ്രകൃതി എത്രത്തോളം ജീവനോട് ചേർന്നിരിക്കുന്നു എന്ന് വർണ്ണിക്കാൻ അവർ ഉപയോഗിച്ച നിഷ്കളങ്കമായ പേര്.

പേര് മാറ്റത്തിന് കാരണമായി പറയുന്ന കഥ രസകരമാണ്. കേരളത്തിന്റെ തെക്ക് ഭാഗത്ത് നിന്ന് ഒരു മാഡം ഈ വില്ലേജ് ഓഫീസിലേക്ക് പണിഷ്മെന്റ് ട്രാൻസ്ഫറിൽ എത്തി. എവിടെയാണ് പുതിയ ജോലിസ്ഥലം എന്ന് ചോദിക്കുന്ന ബന്ധുക്കളോടും സഹപ്രവർത്തകരോടും ഒക്കെ ഇവർ സത്യസന്ധമായി സ്ഥലത്തിന്റെ പേര് പറയുമ്പോൾ അത് അവരെ തെറി വിളിക്കുന്നതായി ചോദിച്ചവർക്ക് തോന്നിയത്രേ. സംഗതി ഗുലുമാലാകുമെന്ന് മനസിലായ മാഡം അവിടെ ചാർജ്ജെടുത്ത ആദ്യ ദിവസങ്ങളിൽ തന്നെ സ്ഥലത്തിന്റെ പേര് മാറ്റം ആവശ്യപ്പെട്ട് മേലാവിലേക്ക് കടലാസുകൾ അയച്ചു. കൂട്ടത്തിൽ സ്ഥലവാസികളായ ചില കുലം കുത്തികളുടെ ഒപ്പു വച്ച നിവേദനവും ചേർത്തു. പകരം വയ്ക്കാൻ ഒരു സ്ഥലപ്പേരും ചേർത്ത്; അതായിരുന്നു "ഷേണി". സ്ഥലം മാറിയെത്തിയ തെക്കന്‍ തന്നെയായിരുന്നു തഹസില്‍ദാറും. ഫയൽ പ്രോപ്പർ ചാനലിൽ സഞ്ചരിച്ച് തഹസില്‍, കളക്ടർ, അഡീഷണല്‍ ചീഫ് സെക്രട്ടറി, ചീഫ് സെക്രട്ടറി പക്കൽ വരെ എത്തി. അവിടെ നിന്ന് മന്ത്രി സഭ വഴി കേന്ദ്രത്തിന്റെ പരിഗണനക്ക് അയച്ചു. ആദ്യ ഘട്ടത്തിൽ തുളു പറയുന്നവന്റെ നല്ല വാക്ക് നിങ്ങൾക്ക് തെറിയായി തോന്നുന്നു എന്നത് കൊണ്ട് മാത്രം പേര് മാറ്റാൻ കഴിയില്ല എന്ന റിമാർക്കോടെ കടലാസുകൾ തിരികെ വന്നു. എന്നാലും പേര് പരിഷ്കാരക്കാർ വെറുതെ ഇരുന്നില്ല. അവരുടെ നിരന്തര ശ്രമത്തിനൊടുവിൽ 2012 ഡിസംബർ 17 ലെ ഗസറ്റ് വിജ്ഞാപനപ്രകാരം ഔദ്യോഗിക രേഖകളിൽ "മൈരേ" "ഷേണി"യായി മാറി. വില്ലേജ് ഓഫീസിന്റെയും പോസ്റ്റ് ഓഫീസിന്റെയും ബോർഡുകളിൽ മൈരേ പോയി ഷേണി വന്നു.

ഒരു ഘട്ടത്തിൽ പഞ്ചായത്ത് തന്നെ പേര് മാറ്റത്തിന് വേണ്ടി നിലപാടെടുത്തിരുന്നു. രവീന്ദ്രനാഥ് നായക് എന്നൊരാളായിരുന്നു പേര് മാറ്റത്തിന് വേണ്ടി നേതൃസ്ഥാനത്ത് നിലകൊണ്ട ഒരു നാട്ടുകാരൻ. അക്കാലത്ത് പേര് മാറ്റത്തിനെതിരെ പ്രതിഷേധ സ്വരങ്ങളും ഉണ്ടായിരുന്നു. കന്നഡ സംഘടനയായ കന്നഡ സമന്വയ സമിതിയുടെ പ്രസിഡന്റ് ബി പുരുഷോത്തമ പേര് മാറ്റ നീക്കങ്ങൾക്കെതിരെ പറഞ്ഞതിപ്രകാരമായിരുന്നു; "കന്നഡ ഭാഷാ ന്യൂനപക്ഷങ്ങളോടുള്ള തികഞ്ഞ അവഗണനയുടെ ഭാഗമാണ് പേരു മാറ്റ ശ്രമം. പേര് മാറ്റം നാട്ടുകാരുടെ ആവശ്യമല്ല, അടിച്ചേൽപ്പിക്കപ്പെട്ടതാണ്".

ഔദ്യോഗിക രേഖകളിലും ബോർഡുകളിലും പേര് മാറ്റം സംഭവിച്ചെങ്കിലും, ഇപ്പോഴും സ്വന്തം ഭാഷയെ സ്നേഹിക്കുന്ന തദ്ദേശ വാസികൾക്ക് അവരുടെ നാട് "മൈരേ" തന്നെയാണ്; അവരോട് അവരുടെ നാടിൻറെ പേര് ഷേണി എന്ന് പറഞ്ഞാൽ അവർ ഒരു ഊറിച്ചിരിയോടെ തിരുത്തി പറഞ്ഞു തരും "ഷേണി അല്ല മൈരേ"

Wednesday, 14 August 2019

അണികളില്ലാതെ നമുക്ക് എന്താഘോഷം !!!

ഇത്തരം പ്രകടനങ്ങൾക്കൊരു പൊതുഘടകം ഉണ്ട്. 













അത്, താലപ്പൊലിയാണെങ്കിലും വോളന്റിയർ മാർച്ച് ആണെങ്കിലും...






പാർട്ടി നേതാക്കൾ, സംഘാടക സിംഹങ്ങൾ, സമൂഹത്തിലെ വരേണ്യ ശ്രേണിയിലുള്ളവർ.... തുടങ്ങി "ഭേദപ്പെട്ട" ആരുടേയും വേണ്ടപ്പെട്ടവർ ഇത്തരം പ്രകടനങ്ങൾക്ക് അണി നിരക്കാറില്ല. അവരൊക്കെ പശ മുക്കി ഇസ്തിരിയിട്ട വേഷവുമായി സമ്മേളന സദസ്സിലും വേദിയിലും നിറഞ്ഞുനിൽക്കും... ഐസ്ക്രീമിന് മുകളിലെ ചെറിപ്പഴം പോലെ......

അഗണ്യ കോടിയിൽപ്പെട്ട അണികൾ മാത്രമുണ്ടാവും യൂണിഫോമിട്ട് ആവേശം വാരി വിതറാൻ.......

അണികളില്ലാതെ എന്താഘോഷം !!!

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക



Sunday, 28 July 2019

ആദിവാസിയെ മലയാളി പൊതുബോധം രേഖപ്പെടുത്തുന്ന വിധം !!!

ദാന മാജിയെ ഓർക്കുന്നില്ലേ ? 2016-ൽ ഒഡീഷയിൽ, സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് ഭാര്യയുടെ മൃതദേഹവും ചുമന്നു നടന്ന ആദിവാസി യുവാവ്. ടിബി ബാധിതയായി മരിച്ച ഭാര്യയുടെ മൃതദേഹം വീട്ടില്‍ എത്തിക്കാന്‍ അംബുലന്‍സ് വിളിക്കാന്‍ പോലും ഗതിയില്ലാത്തതുകൊണ്ടാണ് പിന്നാക്ക ജില്ലയായ കലഹണ്ഡിയിലെ ഭവാനി പട്‌ന ജില്ലയിലുള്ള മേലഖര്‍ ഗ്രാമത്തിലേക്ക്, ഭാര്യയുടെ പൊതിഞ്ഞു കെട്ടിയ മൃതദേഹം തോളില്‍ ചുമന്ന് മാജി നടന്നത്; ഒപ്പം കരഞ്ഞു തളര്‍ന്ന മുഖമോടെ മകളും; ഈ വീഡിയോയും ചിത്രങ്ങളും വാർത്തയും ഇന്ത്യയിലും ഇന്ത്യക്ക് പുറത്തുമുള്ള അനേകരെ സംബന്ധിച്ച് "നടുക്കുന്ന" ഒന്നായിരുന്നു. 

പിന്നീട്  2017-ൽ ഒഡീഷയിൽ നിന്ന് തന്നെ ഞെട്ടിക്കുന്ന ഒരു വാർത്ത വന്നു; നിഗുഡ ഗ്രാമത്തിലെ ദസ്മന്ത്പൂരിലെ ദയ്ന മുദുലി എന്ന ആദിവാസി യുവതിയ്ക്ക് ചികിത്സയ്ക്ക് ആവശ്യമായ രേഖകളില്ലെന്ന് പറഞ്ഞാണ് ചികിത്സ നിഷേധിക്കപ്പെട്ടത്. തിരിച്ചയക്കപ്പെട്ട യുവതി അവിടെയുള്ള ഒരു ഓവുചാലിൽ പ്രസവിക്കേണ്ട ഗതികേടാണ് അന്ന് വാർത്തയായത്. 

ഇതിനു മുൻപും ശേഷവും ആദിവാസികൾ അനുഭവിക്കേണ്ടി വന്ന പല ദുരനുഭവങ്ങളും മാധ്യമങ്ങളിലെ ശ്രദ്ധിക്കപ്പെടാത്ത വാർത്തകളായി വന്നു പോയിക്കൊണ്ടിരുന്നു. ഇപ്പോഴിതാ സാമൂഹ്യ നവോത്ഥാനവും സമ്പൂർണ്ണ സാക്ഷരതയും മികച്ച ജീവിത നിലവാരവും ഭേദപ്പെട്ട ആരോഗ്യനിലവാരവും പറഞ്ഞ് മേനി നടിക്കുന്ന കേരളത്തിൽ നിന്ന് ഒരു അരുംകൊല റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. 

കടകളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നുവെന്ന് ആരോപിച്ച് അട്ടപ്പാടി കടുകുമണ്ണ ആദിവാസി ഊരിലെ മധു എന്ന യുവാവിനെ നാട്ടുകാര്‍, കാട്ടിനുള്ളില്‍ നിന്ന് പിടികൂടി ഉടുത്തിരുന്ന കൈലി മുണ്ട് അഴിച്ച് കൈകൾ ബന്ധിച്ച ശേഷം അവിടെ വെച്ചു തന്നെ കരുണയില്ലാതെ മർദ്ദിച്ചതിന്റെയും തുടർന്ന് ആ സാധുമനുഷ്യൻ മരണത്തിന് കീഴടങ്ങിയതിന്റെയും വാർത്ത എത്ര ഹൃദയഭാരത്തോടെയാണ് വായിച്ചു തീർത്തത്. ഇയാളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങൾക്ക് മുന്നിൽ നിന്ന് ചിലർ സെല്‍ഫി എടുത്തു എന്ന റിപ്പോർട്ട് കേരളത്തെ നടുക്കിയിരുന്നു. ഇന്നും മനഃസാക്ഷിയുള്ളവർക്ക് മധു ഒരു നൊമ്പരമാണ്.

പിന്നെയങ്ങോട്ട്, സോഷ്യൽ മീഡിയയിൽ പ്രതിഷേധത്തിന്റെയും സഹാനുഭൂതിയുടെയും കുത്തൊഴുക്കായിരുന്നു. പ്ലാറ്റുഫോമുകളിൽ മുഴുവന്‍ മധുവിനോട് മാപ്പ് പറഞ്ഞും ആള്‍ക്കൂട്ട കൊലപാതകത്തില്‍ ലജ്ജ കൊണ്ട് തല താഴ്ത്തിയും മധുവിന്റെ മരണത്തിന് കാരണമായവരോടും ആ ക്രൂരതയുടെ സെൽഫി എടുത്തവരോടും ഉള്ള രോഷം പ്രകടിപ്പിച്ചും ഉള്ള പോസ്റ്റുകൾ ആയിരുന്നു ഏറെയും. പതിവ് പോലെ കുറെ പേർ ഇതിൽ നിന്ന് രാഷ്ട്രീയമുതലെടുപ്പിന് ശ്രമിച്ചു ശവംതീനികൾ എന്ന വിളിയും കേട്ടു. ഇതിൽ നിന്നൊക്കെ വിപരീതമായി മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്ന ഹീനമായ പ്രവർത്തികളെ അനുകൂലിച്ചുള്ള അപൂർവ്വം പോസ്റ്റുകളും ശ്രദ്ധയിൽപ്പെട്ടിരുന്നു.

കേരള ജനസംഖ്യയുടെ നൂറിലൊന്ന് മാത്രമാണ് ആദിവാസികള്‍. അത് കൊണ്ട് തന്നെ അവർ ഒരു വോട്ട് ബാങ്കല്ല. ആദിവാസി ക്ഷേമത്തിനായി മാറി മാറി വരുന്ന സര്‍ക്കാരുകൾ കോടിക്കണക്കിന് രൂപയാണ് നീക്കി വെയ്ക്കുന്നത്. എന്നിട്ടും എണ്ണത്തിൽ തുച്ഛമായ ആദിവാസികളില്‍ ഭൂരിഭാഗവും ഇന്നും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. പല ഘട്ടങ്ങളിലായി ആദിവാസികള്‍ക്ക് കൈമോശം വന്ന ഭൂമി തിരികെ നൽകും എന്നത് എന്നത് എല്ലാ സര്‍ക്കാരുകളുടെയും സ്ഥിരം വാഗ്ദാനമാണ്. എന്നാല്‍ അധികാരത്തില്‍ കയറിക്കഴിഞ്ഞാൽ, സ്ഥലദൗർലഭ്യവും മറ്റ് സാങ്കേതിക തടസങ്ങളും പറഞ്ഞ് ഈ വാഗ്ദാനം സൗകര്യപൂർവ്വം വിസ്മരിക്കും. ആദിവാസികളുടെ പേരിൽ നടന്ന രാഷ്ട്രീയ പോരാട്ടങ്ങളുടെ മുഴുവൻ വേരുകളും ഈ വിഷയത്തിലൂന്നിയാണ് കിടക്കുന്നത്.

ആദിവാസി അനുഭവിക്കുന്ന അവഗണനയും വിവേചനവും ഒക്കെ പറഞ്ഞാൽ ഒരുപാട് പറയാനുണ്ടാകും. കുടിയേറ്റവും ജാതീയതയും വംശീയതയും വർണ്ണബോധവും രാഷ്ട്രീയവും മതപരിവർത്തനവും എല്ലാം കൂടിക്കലർന്ന സങ്കീർണ്ണ വിഷയമാണത്. നമ്മുടെ പൊതുബോധം ആദിവാസികളെ എങ്ങനെയാണ് കാണുന്നത് എന്നതിന്റെ കുറച്ച് ഉദാഹരണങ്ങൾ നോക്കാം.

മലയാളിയുടെ പൊതുബോധത്തിന്റെ കണ്ണാടിയായ സിനിമകൾ എങ്ങനെയാണ് ആദിവാസിയെ വരച്ചു കാണിക്കുന്നത്.
 ആദ്യകാല ചിത്രമായ "നെല്ല്’ മുതല്‍ ‘ബാംബൂ ബോയ്‌സ്’ വരെയുളള നൂറുകണക്കിന് സിനിമകളില്‍ ആദിവാസികളെ പ്രാകൃതരും ഗുഹാവാസികളും നരഭോജികളും അല്പവസ്ത്രധാരികളും കറുത്തവരും കോമാളികളും ഒക്കെ ആയിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. ആദിവാസികളെ കൃത്യമായി അടയാളപ്പെടുത്തിയ ഒരു മലയാള സിനിമ പോലുമില്ലെന്നാണ് ആദിവാസികളുടെ ഇടയില്‍ നിന്നും "നിഴലുകള്‍ നഷ്ടപ്പെടുന്ന ഗോത്രങ്ങള്‍" എന്ന ഡോക്യൂമെന്ററിയിലൂടെയും "ഗുഡ" എന്ന സിനിമയിലൂടെയും സിനിമ സംവിധാന രംഗത്തേക്ക് കടന്നു വന്ന ലീല അഭിപ്രായപ്പെടുന്നത്. കൂട്ടത്തിൽ ‘ബാംബൂ ബോയ്‌സ്’ ആണെന്ന് തോന്നുന്നു ഗോത്രീയ ഐഡന്റിറ്റിയെ കൊന്നു കുഴിച്ചു മൂടുന്നതിൽ ഏറ്റവും മുന്നിൽ നിന്നത്. വിസർജ്ജ്യം ജാം എന്ന് കരുതി കഴിക്കുന്ന ആദിവാസികൾ, സോപ്പ് തിന്നുന്ന ആദിവാസികൾ അങ്ങനെ അശ്ലീലത്തെക്കാൾ തരം താണ വളിപ്പുകൾ കുത്തി നിറച്ച ഒരു സിനിമ. പരോക്ഷ പരാമർശങ്ങൾ കൊണ്ട് അവരെ ഹിംസിക്കുന്ന ചിത്രങ്ങളും കുറവല്ല. സൂപ്പർ ഹിറ്റായിരുന്നു ‘ഫ്രണ്ട്‌സ്’ എന്ന സിനിമയില്‍ ”അതിനിപ്പോ കാട്ടുജാതിക്കാര്‍ക്കൊക്കെ പറ്റിയ പാട്ട്” എന്ന് ശ്രീനിവാസനോട് മുകേഷ് കളിയാക്കി പറയുന്ന വംശീയ പരാമര്‍ശവും അത് കേൾക്കുമ്പോൾ തിയ്യേറ്ററിൽ ഉയരുന്ന കൂട്ടച്ചിരികളും ആദിവാസിയെ കുറിച്ചുള്ള നമ്മുടെ ബോധത്തെ വെളിവാക്കുന്നതാണ്. മോഹന്‍ലാലിന്റെ "പെരുച്ചാഴി" എന്ന സിനിമയിലെ "ലുലുമാളില്‍ കയറിയ അട്ടപ്പാടികള്‍’ ആദിവാസി സമൂഹത്തെ അപമാനിക്കുന്നതാണെന്ന് സംവിധായകന്‍ ഡോ. ബിജു പ്രതികരിച്ചത് വലിയ ചർച്ചക്കിട നൽകിയിരുന്നു. 

ഇതിനൊരപവാദം ഈ അടുത്തിടെ ഇറങ്ങിയ മമ്മൂട്ടിയെ മുഖ്യകഥാപാത്രമാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത "ഉണ്ട"യെന്ന പോലീസ് ചിത്രമാണ്. ചിത്രത്തിൽ ലുഖ്മാൻ അവതരിപ്പിച്ച ബിജുകുമാര്‍ എന്ന പോലീസ് കഥാപാത്രം ഇന്നും ആദിവാസിവിഭാഗത്തിൽ പെട്ടവർ മുഖ്യധാരാ മനുഷ്യരിൽ നിന്ന് നേരിട്ടു കൊണ്ടിരിക്കുന്ന വര്‍ഗീയവും വംശീയവുമായ പ്രശ്നങ്ങളുടെ പ്രതിനിധിയായി സത്യസന്ധമായി ചിത്രീകരിക്കപ്പെടുന്നുണ്ട്.  ചിത്രത്തിലെ, "എത്ര ഉയരത്തിലെത്തിയാലും 'നീ ഇപ്പോഴും ആദിവാസി തന്നെയല്ലേടാ'" എന്ന മുഖ്യധാരാ സമൂഹത്തിന്റെ ചോദ്യം സമൂഹത്തിന്റെ ഇരുണ്ട മനസ്സിൽ നിന്നുയരുന്നതാണ്.  
നമ്മുടെ വിഭാഗത്തിൽ നിന്ന് നിന്നൊരാൾ പോലീസിൽ ജോലി നേടുകയാണെങ്കിൽ നമുക്കൊരു നിലയും വിലയുമുണ്ടാകുമെന്ന് തന്റെ 'അമ്മ' പറഞ്ഞിരുന്നതായും ഇവിടെ എത്തിയപ്പോൾ അനുഭവങ്ങൾ മറിച്ചാണെന്നും ബിജുകുമാര്‍ പറയുന്ന കാലഘട്ടത്തിലാണ് വയനാട്ടിൽ ആദിവാസി വിഭാഗത്തിൽ നിന്നുള്ള സിവിൽ പൊലീസ് ഓഫീസർ, രതീഷ് മാനസികപീഡനംമൂലം സേന വിടാനൊരുങ്ങുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുന്നത്.
സംസ്ഥാന പോലീസ് ചീഫിന്റെ ബാഡ്ജ് ഓഫ് ഓണർ കിട്ടിയ കുറുമ്പ വിഭാഗക്കാരനായ ഹരിദാസ് എന്ന പോലീസ് ഓഫീസർ വംശീയമായ അധിക്ഷേപങ്ങൾ സഹിക്കാനാവാതെ മേലധികാരികൾക്ക് പരാതി കൊടുത്തതിന്റെ വാർത്തയും വന്നത് ഈ അടുത്ത നാളിലാണ്.


രാഷ്ട്രീയ രംഗത്തേക്ക് നോക്കിയാലും സ്ഥിതി വ്യത്യസ്ഥമല്ല. അട്ടപ്പാടിയിലെ ആദിവാസികളുടെ ഇടയിൽ ഉണ്ടായ ശിശു മരണങ്ങളെക്കുറിച്ചുള്ള  അഡ്വ. എൻ ഷംസുദ്ദീൻ എം എൽ എ യുടെ ചോദ്യത്തിന് മന്ത്രി എ കെ ബാലൻ നൽകിയ മറുപടിയിൽ എല്ലാമുണ്ട്. അതിപ്രകാരമായിരുന്നു; "ബഹുമാനപ്പെട്ട മെമ്പര്‍ പറഞ്ഞത് പോലെ നാലെണ്ണം മരണപ്പെട്ടിട്ടുണ്ട്, അത് പോഷകാഹാരക്കുറവ് കൊണ്ട് ആയിരുന്നില്ല മരണം. ഒന്നു അബോര്‍ഷനാണ്. അബോര്‍ഷന്‍ എന്ന് പറഞ്ഞാല്‍ നിങ്ങളുടെ കാലത്ത് ഗര്‍ഭിണിയായത്, ഇപ്പോളാണ് ഡെലിവറി ആയത് എന്ന് മാത്രം. അതിനു ഞാന്‍ ഉത്തരവാദിയല്ല. മറ്റൊന്നിന് വാല്‍വിന്റെ തകരാറ്. അതും ഗര്‍ഭിണിയായതും നിങ്ങളുടെ കാലഘട്ടത്തിലാണ്. ഇപ്പോഴാണ് പ്രസവിച്ചത്. അതിനും ഞാന്‍ ഉത്തരവാദിയല്ല". ബാലന്റെ ഭാഷപ്രയോഗരീതിയെ അദ്ദേഹം ഹാസ്യം എന്നാണ് കരുതുന്നതെങ്കിലും തലയിൽ അൽപ്പം വെളിവുള്ളവർക്ക് അശ്‌ളീലപ്രയോഗമായിട്ടാണ് തോന്നിയത്; ആദിവാസികളെ അധിക്ഷേപിക്കുന്നതായിട്ടാണ് തോന്നിയത്. മന്ത്രി എ കെ ബാലന്‍ ഈ പരമാര്‍ശം നടത്തുമ്പോള്‍ സഭയില്‍ കക്ഷി ഭേദമില്ലാതെ കയ്യടികളും പൊട്ടിച്ചിരികളും കേള്‍ക്കാനുണ്ടായിരുന്നു. ആദിവാസി സ്ത്രീയുടെ ഗര്‍ഭത്തിന് താന്‍ ഉത്തരവാദിയല്ല എന്ന് പരിഹാസ സ്വരത്തില്‍ ഒരു മന്ത്രി പറയുമ്പോള്‍ അത് കേട്ട് പൊട്ടിച്ചിരിക്കുന്നത് ആരായാലും അത് ജനപ്രതിനിധികൾക്ക് ഒട്ടും ഭൂഷണമല്ല. മധുവിന്റെ മരണശേഷം അഡ്വ. എൻ ഷംസുദ്ദീൻ എം എൽ എ, സംഭവത്തിന്റെ സെൽഫിയെടുത്ത യുവാവിന്റെ പ്രവർത്തിയെ ലഘൂകരിച്ച് അവതരിപ്പിച്ചതും ഈ നിലക്ക് കാണാനാണ് എനിക്ക് തോന്നുന്നത്.

മാധ്യമങ്ങൾ ഇക്കാര്യത്തിൽ പുലർത്തുന്ന നിലപാടെന്താണ്. ഒരു ഹർത്താൽ ദിനത്തിൽ, വയനാട്ടില്‍, ആദിവാസി വിഭാഗത്തില്‍പ്പെട്ട, പൂര്‍ണ ഗര്‍ഭിണിയായ ഒരു യുവതിയെ ബന്ധുക്കള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ആശുപത്രി അധികൃതർ പരിചരിക്കാൻ വിസമ്മതിക്കുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ പോകുന്നതിനിടെ യുവതി പ്രസവിക്കുന്നു. ഉദരത്തിൽ ഉണ്ടായിരുന്ന മൂന്നു കുഞ്ഞുങ്ങളിൽ രണ്ടു കുഞ്ഞുങ്ങള്‍ ആംബുലന്‍സില്‍ വെച്ചുതന്നെ പുറത്തു വരികയും മരിച്ചു പോവുകയും ചെയ്തു. അടുത്ത ആശുപത്രിയിലെത്തിയപ്പോള്‍ മൂന്നാമത്തെ  കുഞ്ഞു പുറത്തു വന്നു. പരിഷ്കൃതർ എന്ന് മേനി നടിക്കുന്ന പൊതുസമൂഹം ആകമാനം തലകുനിക്കേണ്ടുന്ന ഒന്നായിരുന്നു മാനന്തവാടിയില്‍  നടന്ന ഈ സംഭവം. കൃത്യസമയത്ത് ചികിത്സ നല്‍കുന്നതില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അലംഭാവം മൂലം ആ യുവതിക്ക് നഷ്ടപ്പെട്ടത്, മനസ്സിൽ താലോലിച്ചു, മാസങ്ങളെണ്ണി കാത്തിരുന്ന തന്റെ മാലാഖക്കുഞ്ഞുങ്ങളെയാണ്. ഈ കുട്ടികളുടെ മരണം ഒരര്‍ത്ഥത്തില്‍ കൊലപാതകം തന്നെയായിരുന്നു. യുവതിയുടെ പോലും ജീവന്‍ അപകടത്തിലായിരുന്നു. വാർത്ത ശ്രദ്ധേയമാക്കാൻ തുനിഞ്ഞിറങ്ങിയ ലേഖകൻ കൊടുത്ത തലക്കെട്ടായിരുന്നു ക്രൂരം. ‘ജില്ലാ ആശുപത്രിയില്‍ നിന്നു പറഞ്ഞയച്ച ആദിവാസി യുവതിക്ക് വഴിനീളെ പ്രസവം’. ഈ തലക്കെട്ട്‌ വച്ച് നോക്കുമ്പോൾ യുവതിയെ പരിചരിക്കാതെ പറഞ്ഞുവിട്ട സർക്കാർ ആശുപത്രിക്കാർ ചെയ്തതിനേക്കാൾ ക്രൂരമായ റിപ്പോർട്ടിംഗ് ക്രൂരത. ആദിവാസികളെ പീഡിപ്പിച്ചു എന്ന വസ്തുത ഉയർത്തിക്കാണിക്കാൻ മാതൃഭൂമിയുടെ വക നാലാം കിട അശ്ലീലമെഴുത്ത്. മധുവിന്റെ കൊലപാതകവും തൊട്ടു പിറ്റേന്നിറങ്ങിയ ഭൂരിഭാഗം പത്രങ്ങളും റിപ്പോർട്ട് ചെയ്തത് മോഷണ ശ്രമത്തിന് നാട്ടുകാർ പിടികൂടിയ യുവാവ് പോലീസ് കസ്റ്റഡിയിൽ മരിച്ചു എന്ന നിലയിലാണ്. രണ്ടാം ദിവസമാണ് മുതലക്കണ്ണീർ റിപ്പോർട്ടിങ് പ്രത്യക്ഷപ്പെട്ടത്.

പൊതുസമൂഹത്തിന്റെ ഓരോ തുറകളിൽ നിന്നും ഇത്തരം ഉദാഹരണങ്ങൾ ഇനിയും അനേകം തപ്പിയെടുക്കാനാവും. ഇവിടെ പറഞ്ഞത് തികച്ചും പ്രതീകാത്മകമായ ചിലത് മാത്രമാണ്. ഒരു ആധുനികയിടത്തിന് പൊരുത്തപ്പെടാത്ത ഒന്നായി ആദിവാസിയെന്ന സ്വത്വത്തെ കാണുകയാണ് പൊതുബോധം. ഈ "പൊതു" എന്നതിന്റെ വിപരീതമായിട്ടാണ് നമ്മൾ പലപ്പോഴും "ആദിവാസി" എന്ന തനത് ഗോത്ര സംസ്കാര രീതികളെ കാണുന്നത്. റോബിൻ ഇടിക്കുള രാജു എന്നൊരാൾ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. "ഞാനൊരു ആദിവാസി യുവാവാണ് . ഞാൻ പറയാൻ പോവുന്ന കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയില്ല കാരണം ഞങ്ങളും നിങ്ങളും ഒന്നല്ല! ഈ എഴുത്തിൽ ‘ഞങ്ങളും’ ‘നിങ്ങളും’ മാത്രമേ ഉള്ളു. എൻ്റെ കേരളം എന്നെനിക്ക് ഇന്ന് വരെ പറയാൻ തോന്നിയിട്ടില്ല. കാരണം കേരളവും സിനിമയും കലയും ഒകെ നിങ്ങളുടേതാണ് വെളുത്തവരുടെ; കറുത്തതും പുഴുത്തതും ഒക്കെ ഞങ്ങളുടേതും" ബാംബൂ ബോയ്സ് എന്ന കോമഡി സിനിമ കണ്ട് കരയേണ്ടി വന്ന ഒരു ആദിവാസി യുവാവിന്റെ വ്യഥകളാണ് ആ കുറിപ്പ് മുഴുവൻ. മനുഷ്യവികാസത്തിന്റെയും വികസനത്തിന്റെയും ഉത്തമ മാതൃകയായി യൂറോപ്പിലെ വെളുത്ത വര്‍ഗക്കാരെ പ്രതിഷ്ഠിക്കുമ്പോൾ ഇപ്പോഴും ഏഷ്യയിലും ആഫ്രിക്കയിലുമൊക്കെയുള്ള ‘ഗോത്ര’ങ്ങളെ പഴയ കാലത്തിന്റെ ശേഷിപ്പുകളായി നിർത്തിക്കൊണ്ടാണ് കൊളോണിയൽ സ്വാധീനമുള്ള നരവംശപഠനങ്ങൾ നമ്മുടെ ബോധ്യങ്ങൾ നിർമ്മിച്ചത്. ഈ ബോധ്യവും ബോധവും തന്നെയാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പൊതുബോധത്തില്‍ നിലനില്‍ക്കുന്നത്. ‘കിരാതം’, ‘കാട്ടാളത്തം’, ‘കാട്ടുനീതി’ തുടങ്ങിയ പദങ്ങള്‍ക്ക് പൊതുഭാഷാ വ്യവഹാരങ്ങളിൽ ഇപ്പോഴും ഇടം കിട്ടുന്നതും ഇതു കൊണ്ടാണ്. നമ്മുടെ ചില തെറികൾ പോലും ഇവരുമായി ബന്ധപ്പെടുത്തിയാണ്. 

മധുവിന്റെ അന്നത്തെ ആ ദയനീയ നോട്ടം, മനുഷ്യത്വം അവശേഷിക്കുന്ന ഓരോരുത്തരെയും വേട്ടയാടുക തന്നെ ചെയ്യും. ഈ നാട്ടിലെ മുഴുവന്‍ ആദിവാസികളുടെയും ദയനീയവും നിഷ്‌കളങ്കവുമായ നോട്ടമാണ് കൊല്ലപ്പെടുന്നതിനു തൊട്ടു മുമ്പ് നമുക്കു നേരെ മധു നോക്കിയത്. രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടങ്ങളും മാത്രമല്ല, പൊതുസമൂഹത്തിനും ആദിവാസികളുടെ കാര്യത്തില്‍ ശരിയായ നിലപാടുകള്‍ വേണം. കാടിന്റെ നിലനിൽപ്പ് നാടിന്റെ ആവശ്യമാണ്. ആദിവാസി ആനന്ദത്തോടെ ജീവിച്ചിരിക്കേണ്ടത് കാടിന്റെ ആവശ്യമാണ്. ഇത് പ്രകൃതിയുടെ ആവശ്യമാണ്. പ്രകൃതിയുടെ നിലനിൽപ്പ് മൊത്തം മാനവരാശിയുടെ നിലനില്‍പ്പിനും ആവശ്യമാണ്. അതിനാല്‍ നമുക്ക് ആദിവാസിയെ മനുഷ്യനായി കാണാം; അവരോട് നീതി കാണിക്കാം.


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

(ചിത്രം നെറ്റിൽ നിന്ന് അനുവാദമില്ലാതെ എടുത്തതാണ്; അതിന്റെ കോപ്പിറൈറ്റ് ഹോൾഡർ കേസ് കൊടുക്കരുത്; ഈ എഴുത്തിൽ നിന്ന് എനിക്ക് ഒരു വരുമാനവും കിട്ടുന്നില്ല )

Saturday, 29 June 2019

സഭാ സംവിധാനങ്ങളിൽ വിശ്വാസികൾക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന വിശ്വാസം എങ്ങനെ വീണ്ടെടുക്കും !!???

അങ്കമാലി എറണാകുളം അതിരൂപതയുടെ സ്വത്ത് സീറോ മലബാർ സഭയുടെ തലവൻ ആയ കര്‍ദ്ദിനാളിന് (ഒരു വ്യക്തിക്ക്) എങ്ങനെ വില്‍ക്കാനാകുമെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് വല്യ പിതാവിന്റെ അന്നത്തെ മറുപടിയായായിരുന്നു  കിടിലൻ. സഭയുടെ സ്വത്ത് പൊതുസ്വത്തല്ലെന്നും അത് വില്‍ക്കുന്നത് മൂന്നാമത് ഒരാള്‍ക്ക് ചോദ്യം ചെയ്യാനാവില്ലെന്നും പിതാവ് അദ്ദേഹത്തിന്റെ അഭിഭാഷകൻ മുഖേന വിശദീകരിച്ചു. നാട്ടുഭാഷയിൽ പറഞ്ഞാൽ, പുത്തനുള്ളവന്റെ വീട്ടിൽ ചാത്തം നടത്തുന്നതിന് പിച്ചക്കാര് ചുമ്മാ തമ്മിൽ തല്ലേണ്ടെന്ന്.... ഭൂമിയുടെ അവകാശം സംബന്ധിച്ച രേഖകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച കോടതി ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി. സഭയുടെ ഭൂമി ഇടപാട് കേസിൽ നടപടികളിൽ അമാന്തം വരുത്തിയ മജിസ്ട്രേറ്റ് കോടതിയെയും ഹൈക്കോടതി വിമര്‍ശിച്ചു. കേസ് നീതിപീഠത്തിന്റെ പല പടികൾ കടന്ന് പരമോന്നതനീതിപീഠത്തിന് മുൻപിൽ എത്തിപ്പെടുകയും ചെയ്തിരുന്നു. 

പിതാക്കന്മാരും സഭാധികാരികളും നാഴികയ്ക്ക് നാൽപ്പത് വട്ടം "നമ്മുടെ" സ്ഥാപനങ്ങൾ, "നമ്മുടെ" സ്വത്ത് എന്നൊക്കെ ആവർത്തിക്കാറുണ്ടെങ്കിലും സീറോ മലബാർ സഭയുടെ  സ്വത്തിൽ വിശ്വാസികൾക്ക് ഒരു തരിമ്പും അവകാശമില്ല എന്നറിയാവുന്നവരാണ് ഭൂരിഭാഗം വിശ്വാസികളും. ആ തിരിച്ചറിവിൽ നിൽക്കുമ്പോൾ പോലും ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ നിരവധിയാണ്; 

മെത്രാന് സ്വന്തം ഇഷ്ടത്തിനനുസരിച്ച് സഭയുടെ സ്വത്തുവകകൾ സ്വകാര്യ സ്വത്ത് പോലെ വിൽപ്പന നടത്താൻ പറ്റുമോ ? 

യഥാർത്ഥത്തിൽ ഭൂമി വിറ്റത് എത്ര രൂപയ്ക്കാണ്? 

ആധാരത്തിൽ കാണിച്ച തുകയും യാഥാർത്ഥവിലയും ഒന്നാണോ ?

മേൽ ചോദ്യത്തിന്റെ ഉത്തരം "അല്ല" എന്നാണെങ്കിൽ, യഥാർത്ഥത്തിൽ ഭൂമി വിറ്റ വിലയും ആധാരത്തിൽ കാണിച്ച തുകയും തമ്മിലുള്ള വ്യത്യാസത്തുക ഇപ്പോൾ ആരുടെ കയ്യിലാണ് ? 

ആധാരത്തിൽ വിലകുറച്ച് കാണിക്കുന്നതിലൂടെ ആദായ നികുതി, സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷൻ ഫീ തുടങ്ങിയവ വെട്ടിക്കുകയാണെന്നും അത് കൊണ്ട് തന്നെ ഇതൊരു കള്ളപ്പണ ഇടപാടാണെന്നും സത്യമായും അങ്ങേക്കറിയില്ലായിരുന്നോ ? 

ഉപദേശകസമിതിയിലെ ആരും ഇക്കാര്യങ്ങളൊന്നും ചൂണ്ടിക്കാട്ടിയില്ലേ ?

വിശ്വാസികൾ അതിരൂപതയിലെ അംഗങ്ങളല്ലെന്ന് ബോധിപ്പിക്കുമ്പോൾ, സത്യത്തിൽ അല്മായർ സഭയിൽ ആരാണ് ?   

രൂപതയുടെ സ്വത്ത് വകകൾ നിരുത്തരവാദപരമായി വിറ്റു തുളച്ചാൽ, ഈ സ്വത്തൊക്കെ ആർജ്ജിക്കാനായി പണം കൊടുത്ത അല്മായർക്ക് നിസഹായരായി നോക്കി നിൽക്കാനേ പറ്റുകയുള്ളൊ ?

രൂപതയുടെ പാൻ നമ്പർ ട്രസ്റ്റിന്റേതാണെങ്കിൽ പിന്നെ ഇത് ട്രസ്റ്റല്ല എന്ന് അവകാശപ്പെടുന്നതെങ്ങിനെയാണ് ?

പാൻ നമ്പർ പ്രകാരം ട്രസ്റ്റായത്‌ കൊണ്ട്, രൂപത ട്രസ്റ്റല്ലേ എന്ന ജഡ്ജിയുടെ ചോദ്യത്തിന് മറുപടിയായി "ടാക്സ് ഇളവുകൾക്ക് വേണ്ടിയായിരുന്നു" ട്രസ്റ്റായി രജിസ്റ്റർ ചെയ്തത് എന്ന് ബോധിപ്പിക്കുമ്പോൾ പൊതുജനം മനസിലാക്കേണ്ടത് എന്താണ് ? 

നികുതി ഇളവിന് വേണ്ടി വസ്തുതാ വിരുദ്ധമായി പ്രവർത്തിക്കുന്നതിൽ തെറ്റില്ല എന്നാണോ ?

പബ്ലിക് ട്രസ്റ്റ് എന്ന നിലയിൽ നികുതി ആനുകൂല്യങ്ങൾ കൈപ്പറ്റുമ്പോൾ അല്മായരോട് മാത്രമല്ല പൊതുസമൂഹത്തി(General Public)നോട് പോലും രൂപതയ്ക്ക് നിയമപരമായ ബാധ്യത ഇല്ലേ ?

ഭൂമിയിടപാടിൽ വീഴ്ചകൾ പറ്റിയിട്ടുണ്ട്; നഷ്ടം നികത്തിക്കൊള്ളാം എന്നൊക്കെ പറയുമ്പോൾ എന്താണ് വിശ്വാസികൾ മനസിലാക്കേണ്ടത് ?

ഇനി ഭൂമിയിടപാടിൽ വലിയ പിതാവ് നിരപരാധി ആണെങ്കിൽ, ഞാനൊരു തെറ്റും ചെയ്‌തിട്ടില്ല; ഏതന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്ന് വ്യക്തമായ ഭാഷയിൽ പറയാൻ പിതാവെന്തിനാണ് മടിക്കുന്നത് !??

ഭൂമിയിടപാടിൽ പിതാവിന്റെ നിരപരാധിത്വത്തിൽ പിതാവിന് സംശയമില്ലാത്തിടത്തോളം, വിമതവൈദികരും ചില അല്മായരും ചേർന്ന് പ്രചരിപ്പിക്കുന്നതെല്ലാം സത്യവിരുദ്ധവും കടുത്ത അനീതിയും ആയിരിക്കണം. അപ്പോൾ അവർക്കെതിരെ ശിക്ഷണ നടപടികളോ ശിക്ഷാ നടപടികളോ കേവലം ഒരു താക്കീത് പോലുമോ കൊടുക്കാത്തതെന്താണ് !!???

കോടതിയിൽ പോലും കൃത്യമായി വിശദീകരിക്കാൻ കഴിയാതെ പോകുന്നത്ര സങ്കീർണ്ണത നിറഞ്ഞ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ കൃത്രിമങ്ങൾ നടന്നിട്ടില്ല എന്ന് എന്ത് കൊണ്ടാണ് അല്മായർ വിശ്വസിക്കേണ്ടത് ?

ഭൂമിയിടപാടിൽ കൃത്രിമവും കള്ളപ്പണവിനിമയവും ഇല്ലായിരുന്നെങ്കിൽ ആദായനികുതിക്കാർ റെയ്‌ഡ്‌ നടത്തിയതും രൂപത പിഴയടച്ചതും എന്തിനായിരുന്നു ?

തനിക്കുണ്ട് എന്നവകാശപ്പെടുന്ന "സ്വകാര്യ സ്വാതന്ത്ര്യ പ്രിവിലേജ്"-ന്റെ ബലത്തിൽ നടന്ന ഈ ഇടപാടുകളുടെ പുറത്ത് സ്റ്റാമ്പ് ഡ്യൂട്ടി, ആദായ നികുതി, റെവന്യൂ എൻഫോഴ്‌സ്‌മെന്റ് തുടങ്ങിയ വകുപ്പുകളിൽ നിന്ന് നടപടിയും സാമ്പത്തികബാധ്യതയും വന്നാൽ അതും രൂപതയിൽ നിന്നായിരിക്കില്ലേ ചിലവാക്കുക ? 

അപ്പോഴും തനിക്കെതിരെ നടപടി എടുക്കാൻ പോപ്പിന് മാത്രമേ കഴിയൂ എന്ന കാനോനയിലൂന്നി പ്രതിരോധം തീർക്കാൻ പറ്റുമോ ?

കാനോന്‍ നിയമം സഭയുടെ ആഭ്യന്തരകാര്യങ്ങള്‍ക്ക് മാത്രമാണ് ബാധകമായിട്ടുള്ളത് എന്നിരിക്കെ, മാർപ്പാപ്പയ്ക്കല്ലാതെ മറ്റൊരാധികാര കേന്ദ്രത്തിനും തന്റെ മേൽ നിയന്ത്രണമില്ലെന്ന് അവകാശപ്പെടുന്ന പിതാവ് കൂടുതൽ നിയമനടപടികളും ദുരാരോപണങ്ങളും ക്ഷണിച്ച് വരുത്തുകയല്ലേ ?

ഭൂമികച്ചവടക്കേസിൽ കനോൻ നിയമത്തിന്റെ മൂട്ടിലൊളിക്കാൻ ശ്രമിച്ചവർ വ്യാജരേഖക്കേസിൽ രാജ്യനിയമങ്ങളുടെ അടുത്ത് അഭയം തേടിയതെന്തിനാണ് ?

വ്യാജരേഖയെപ്പറ്റി ഒരു ധാരണയുമില്ലാതെയാണോ അന്വേഷണസമിതി തലവൻ ആയ അഡ്മിനിസ്ട്രേറ്റർ പത്രസമ്മേളനം വിളിച്ച് പൊതുസമൂഹത്തോട് കാര്യങ്ങൾ പറയുന്നത് ?

അന്വേഷണറിപ്പോർട്ട് പരിശോധിച്ചതിന് ശേഷം കർദ്ദിനാളിന് സ്ഥാനമാനങ്ങൾ തിരികെ നൽകിയതിൽ നിന്നും അദ്ദേഹം നിരപരാധി ആണെന്നും സഥാനമാനങ്ങളിൽ നിന്ന് മാറ്റി നിർത്തപ്പെട്ട സഹായ മെത്രാന്മാർ അപരാധികൾ ആണെന്നുമാണോ പ്രത്യേക പക്ഷമൊന്നുമില്ലാത്ത അല്മായർ വിശ്വസിക്കേണ്ടത് ?

തെറ്റ് പറ്റിയ പക്ഷത്തിനെതിരെ അച്ചടക്ക നടപടികൾ ഒന്നുമെടുക്കാത്തത് എന്ത് കൊണ്ടാണ് ?

ലക്ഷങ്ങൾ ഫീസ് കൊടുത്ത് നടത്തിയ KPMG Investigative Audit - ന്റെ റിപ്പോർട്ട് ഉള്ളടക്കം പുറത്ത് വിടാത്തത് എന്ത് കൊണ്ടാണ് ?

വിശ്വാസികൾക്ക് സഭയിലും മെത്രാന്മാരിലും ഈ സംവിധാനങ്ങളിലും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ട്രസ്റ്റ് ആര് വീണ്ടെടുക്കും !!???

എന്തായാലും കാര്യങ്ങളുടെ പുരോഗതിയിൽ നിന്ന് ബോധമുള്ള അല്മായന് മനസിലാവുന്ന കാര്യം ഇതല്ലെ ?; "നമ്മുടെ" സ്ഥാപനങ്ങൾ, "നമ്മുടെ" സ്വത്ത് എന്നൊക്കെ പറയുന്നതിലെ "നാം" എന്നത് നമ്മൾ എന്ന Collective Pronoun അല്ല എന്നും മറിച്ച് "എന്റെ" "ഞങ്ങളുടെ" എന്നതിന്റെയൊക്കെ പൂജക ബഹുവചനം ആണെന്നുമല്ലേ ? പണ്ടൊക്കെ ഫ്യൂഡൽ നാടുവാഴികളും പ്രഭുക്കളും ഉപയോഗിച്ചിരുന്ന "നോം", "നാം", "നമ്മൾ" "നമ്മുടെ" എന്നൊക്കെ അർത്ഥം വരുന്ന അതേ പ്രയോഗം തന്നെയല്ലേ ഇതും... ? 

ഈ ചോദ്യങ്ങളിൽ ചിലതിന് ഒരു പക്ഷെ, കോടതിയും സർക്കാരും നിയമസംവിധാനങ്ങളും ഒരു തീർപ്പ് കൽപ്പിക്കുമായിരിക്കും. ചിലതിനൊക്കെ എന്തെങ്കിലും ലോജിക്കൽ ഉത്തരങ്ങൾ കണ്ടെത്തി അല്മായരും തൃപ്തിപ്പെടുമായിരിക്കും;  എന്നാലും കുറെയേറെ ചോദ്യങ്ങൾ ഉത്തരമില്ലാതെ ബാക്കിയാകാനാണ് സാധ്യത. 

അല്മായർക്ക്, "രൂപ-താ" എന്ന ആഹ്വാനം കേൾക്കുമ്പോൾ, ദൈവത്തിനെന്ന തെറ്റിദ്ധാരണയിലും വിശ്വാസത്തിലും രൂപ കൊടുക്കാനല്ലേ പറ്റൂ... സ്വത്ത് വാങ്ങുന്നതും വിൽക്കുന്നതുംഅതിനോട് ബന്ധപ്പെട്ട മറ്റ് കളികളും അല്മായരുടെ കൈപ്പിടിയിൽ ഉള്ള കാര്യമല്ലല്ലോ.....!!!!

ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാൻ തക്ക മനോഗുണം ശ്ലൈഹീകസിംഹാസനത്തിനില്ലാത്തതിനാൽ വിശ്വാസികൾക്ക് സഭയിലുള്ള തങ്ങളുടെ അവകാശങ്ങളെപ്പറ്റിയും രൂപതയിൽ തങ്ങൾക്കുള്ള സ്ഥാനത്തെപ്പറ്റിയും ഒരു ഏകദേശ ധാരണ കിട്ടിക്കാണുമെന്ന് വിശ്വസിക്കുന്നു. ആ സ്ഥിതിക്ക്  ഇനിയൊന്നും ചോദിക്കാതെ "Go To Your Classes"...

ജോർജുകുട്ടി കിളിയന്തറയിൽ എന്നയാൾ ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത ഒരു കഥ കൂടി... പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രജ്ഞൻ കാൾ ബാർട്ട് പറഞ്ഞ ഒരു അനുഭവകഥയുണ്ട്. യുവപ്രായത്തിൽ സ്വിറ്റ്സർലണ്ടിലെ ഒരു ഗ്രാമത്തിൽ പാസ്റ്ററായിരുന്ന അദ്ദേഹം, തന്റെ ഇടവകയിലെ ഒരു വൃദ്ധരോഗിയെ കാണാൻപോയി. അയാൾ ഏതു പള്ളിയിലാണ് പോകുന്നതെന്ന് അന്വേഷിച്ച ബാർട്ടിനു കിട്ടിയ മറുപടി ഇതായിരുന്നു:-

"പാസ്റ്റർ ഞാൻ എന്നും സത്യസന്ധനായ മനുഷ്യനായിരുന്നു. ഒരിക്കലും പള്ളിയിൽ പോവുകയോ പോലീസ് കേസുകളിൽ പെടുകയോ ചെയ്തിട്ടില്ല.” 😄

അച്ചന്മാരും മെത്രാന്മാരുമൊക്കെ ചേരിതിരിഞ്ഞ് അടിവക്കുന്ന കേരളത്തിലും, പള്ളിയും പട്ടക്കാരുമൊന്നും മാന്യന്മാർക്കു ചേർന്നതല്ലെന്നു കുഞ്ഞാടുകൾക്കു തോന്നുന്ന കാലം വരുമോ?

(ഭൂമി വിവാദം തുടങ്ങി അധികം വൈകാതെ എഴുതിയ കുറിപ്പാണ്; ഇപ്പോൾ ഒന്ന് update ചെയ്തു എന്ന് മാത്രം)

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Wednesday, 19 June 2019

വായിച്ചാൽ വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും

വായിച്ചാൽ വളരും 
വായിച്ചില്ലെങ്കിലും വളരും, 
വായിച്ചാൽ വിളയും 
വായിച്ചില്ലെങ്കിൽ വളയും

ഇതെഴുതിയത് പ്രിയ കവി കുഞ്ഞുണ്ണി മാഷാണ്. 

വായന മരിക്കുന്നു എന്ന പരാതി വ്യാപകമാണ്. പക്ഷെ ആ പരാതി പൂർണ്ണമായും വസ്തുതക്ക് നിരക്കുന്നില്ല എന്നാണെന്റെ തോന്നൽ. പുസ്തക വിൽപ്പനയും വായനയുമായി ബന്ധപ്പെടുത്തി ചിന്തിച്ചാൽ ഒരു പക്ഷെ ചിലപ്പോൾ ആ പരാതി കുറച്ച് യുക്തിഭദ്രമായി തോന്നാം. വിവര സാങ്കേതികത കൊണ്ട് വന്ന മാറ്റങ്ങൾ ഒരു വിവര വിസ്ഫോടനത്തിന്റെ നിലയിൽ എത്തി നിൽക്കുന്ന ഈ ആധുനിക സൈബർ യുഗത്തിൽ, വായനശാലകളിലെയും പുസ്തക വിൽപ്പന ശാലകളിലെയും ആൾത്തിരക്ക് കൊണ്ട് വായനയെ അളക്കുന്നത് കാലത്തോട് നീതി പുലർത്തുന്ന നടപടിയല്ല. പുസ്തകം തുറക്കുമ്പോൾ മൂക്കിലടിക്കുന്ന കടലാസിന്റെ മണവും അക്ഷരങ്ങളുടെ ആകർഷണീയതയും പുറം ചട്ടയുടെ ചാരുതയും ഗൃഹാതുരതയുടെ ഭാഗമാകുമ്പോൾ തന്നെ ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ വായനയിൽ സമയം ചിലവഴിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കുകയാണ്. പുസ്തകമേളകളിലും സാഹിത്യസമ്മേളനങ്ങളിലും കാണാനാകുന്ന മോശമല്ലാത്ത ജനത്തിരക്ക് വായന സജീവമാണെന്നുള്ളതിന്റെ തെളിവുമാണ്. പുസ്തകവായനയിൽ കിട്ടിയിരുന്ന സംതൃപ്തിയും അനുഭൂതിയും e-വായനയ്ക്ക് ലഭിക്കുന്നില്ല എന്നത് ഒരു തോന്നൽ മാത്രമാണെന്നാണ് എന്റെ പക്ഷം. അറിവിന്റെ നാൾവഴികളിൽ പുസ്തകങ്ങളും അതിന്റെ വായനയും  ഇടക്കാലത്ത് മാത്രം വന്നു ചേർന്നതല്ലേ..? അറിവിന്റെ ശേഖരണത്തിനും കൈമാറ്റത്തിനും ഉപയോഗിച്ചിരുന്ന വിവിധ പ്രതലങ്ങളും സംവിധാങ്ങളും എന്ന നിലയിൽ തുകൽ, പാപ്പിറസ്, തുണി, ഓല, ലോഹത്തകിടുകൾ തുടങ്ങിയവയുടെ തുടർച്ചയായി കടലാസ്, ഡിജിറ്റൽ പ്ലാറ്റ് ഫോം എന്നിവയെ കണ്ടാൽ മതിയാവും. 

കടലാസ് താളുകളിൽ നിന്ന് കമ്പ്യൂട്ടര്‍ സ്‌ക്രീനിലേക്കും മൊബൈല്‍ ഫോണുകളിലേക്കും ടാബ്‌ലെറ്റുകളിലേക്കും e-ബുക്ക് റീഡറുകളിലേക്കും വായന കൂട് വിട്ട് കൂട് മാറിയെങ്കിലും വായനയുടെയും വായനദിനത്തിന്റെയും പ്രധാന്യം കുറയുന്നില്ല. ഒരു മനുഷ്യനെ പൂര്‍ണനാക്കുന്നത്തിൽ വായന വഹിക്കുന്ന പങ്ക് ചെറുതല്ല. ശരീരം കൊണ്ടെത്തിച്ചേരാൻ നമുക്ക് പരിമിതികളും പരിധിയുമുള്ള മിക്കവാറും എല്ലായിടത്തും നമ്മെ എത്തിക്കാനും അറിവിന്റെ നിറവിലേക്ക് നമ്മെ നയിക്കാനും സംസ്‌കാരങ്ങളെ അറിയാനും ആർജ്ജിക്കാനും സ്വാംശീകരിക്കാനും വായന നൽകുന്ന സഹായം അവഗണിക്കാനാവുമോ.

എവിടെയോ വായിച്ചതാണ്. പ്രശസ്തനായ ഏതോ തത്വ ചിന്തകന്റെ വാക്കുകളാണ്.....

മേലിൽ ആരും പുസ്തകങ്ങൾ വായിക്കേണ്ടതില്ല 
ജീവിതത്തെ വായിക്കുക; 
സമൂഹത്തെ വായിക്കുക; 
മനുഷ്യനെ വായിക്കുക;
പ്രകൃതിയെ വായിക്കുക
കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കുക 

ഈ നിലവാരത്തിലേക്കെത്താൻ കഴിയാത്തിടത്തോളം അക്ഷരവായന തന്നെ ശരണം. വായനയുടെ പ്രാധാന്യം മനസിലാക്കി  വായിക്കാം.... വായിച്ചു വളരാം 

ഏവർക്കും വായനാ ദിന ആശംസകൾ

Tuesday, 28 May 2019

The Monthly Magic: A Woman's Silent Symphony

 

Wrapped in silence, a monthly tide,

A natural rhythm, where souls reside.

Crimson flows, a sacred dance,

A cycle of strength, a lover's chance.


The moon's soft glow, a gentle phase,

Mirrors the woman's wondrous ways.

A time of renewal, of grace divine,

A sacred space, truly feminine.


With every month, life's blood runs free,

A symbol of power, wild and carefree.

Though whispers may rise, and shadows may creep,

This cycle is beauty, a promise to keep.


Through pain and discomfort, a strength we hold,

A story untold, a future bold.

In each crimson drop, a history's trace,

A lineage of women, a graceful grace.


Connected by cycles, a mystical bond,

In this monthly shedding, our spirits respond.

Let's honor this journey, embrace the true,

The blood that flows, forever new.


More valuable than any shed by kings,

A testament to life, to all it brings.

With laughter and tears, we stand as one,

In this sacred experience, beneath the sun.


For every ebb and flow, a gift divine,

The miracle of life, a love sign.

The cycle's rhythm, a steady beat,

Nurturing life, forever sweet.


With pride we embrace, this natural art,

In every cycle, a new life's start.

Poetic Reflections of a Crazy Soul


Saturday, 18 May 2019

Two Lamps of Love and Light

 








Two radiant lamps in the shadowed night,

Jesus, the Savior, and Buddha, the Light.

One speaks of grace from a Heaven above,

The other of wisdom, compassion, and love.


Both hear the cries of a world in pain,

Sin and suffering, humanity's chain.

One calls to God, the Ground of our being,

The other to self, where truth lies freeing.


Sin as a mark we so often miss,

Estranged from our Maker, we long for bliss.

Suffering, the wheel that turns askew,

The tire of life, worn but true.


Jesus weeps and calls, "Believe in me,"

Buddha whispers, "Look, and you shall see."

One lifts the stone, bids death unbind,

The other asks, "What peace can you find?"


Eight blessings flow from the mount’s high place,

Eight paths to walk with mindful grace.

Not perfect, but better, each step we take,

A softer heart with less to break.


Do you seek salvation, eternal grace?

Or awakening’s truth, a tranquil space?

Perhaps both paths converge in one,

Two ways to light where life begun.


So let us bow to these sages of old,

Their lessons timeless, their wisdom bold.

Through the Christ and the Buddha, we find our way,

Two lamps of love to guide our day.

                                                                             Poetic Reflections of a Crazy Soul