കുന്തിരിക്കമണവും ജപമണിക്കിലുക്കവും സങ്കീർത്തനഗീതങ്ങളും ഉയരേണ്ട ആവൃതിയുടെ ഇടനാഴിയിൽ നിന്നും വീണ്ടും സാധാരണമല്ലാത്ത ഒരു മരണവാർത്ത വന്നിരിക്കുന്നു. കന്യാസ്ത്രീയാകാന്‍ പഠിച്ചു കൊണ്ടിരുന്ന യുവതി തിരുവല്ല പാലിയേക്കരയിൽ കിണറിൽ വീണു മരിച്ച ആ വാർത്ത ഉയർത്തി വിട്ട അലകൾ ഇനിയും ഒടുങ്ങിയിട്ടില്ല. കത്തോലിക്കാ സഭയിലെ മലങ്കരവിഭാഗത്തിന്റെ തിരുവല്ല രൂപതയിലെ പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ് കോൺവെന്റിന്റെ പ്രധാന കെട്ടിടത്തോട് ചേര്‍ന്നുള്ള കിണറ്റിൽ വീണ നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്.
മല്ലപ്പള്ളി ചുങ്കപ്പാറ തടത്തേല്‍ മലയില്‍ പള്ളിക്കാപ്പറമ്പില്‍ ജോണ്‍ പീലിപ്പോസിന്റെ മകളായ ദിവ്യ പി ജോണ്‍ (21) ആണ് മരണമടഞ്ഞ സന്യാസാർത്ഥിനി. വ്യാഴാഴ്ച പകല്‍ പകൽ പതിനൊന്നര മണിയോടെ ക്ലാസ് കഴിഞ്ഞയുടനെ കിണറിന്റെ ഭാഗത്തു നിന്ന് നിലവിളി കേട്ട് മഠത്തിലെ സിസ്റ്റര്‍മാരിലൊരാള്‍ ഓടിയെത്തി. തിരച്ചിലിനിടയിൽ ദിവ്യയെ കിണറിൽ കണ്ട് തൊട്ടിയിട്ടു കൊടുത്ത് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. അഗ്‌നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കിണറ്റിൽ നിന്ന് വെള്ളം എടുക്കാനുള്ള ശ്രമത്തിനിടെ കാൽവഴുതി വീണതോ, ആത്മഹത്യയോ ആവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ദിവ്യയെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധരായ രണ്ടു ഫോറന്‍സിക് സര്‍ജന്മാരുടെ മേല്‍നോട്ടത്തിൽ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിന്റെ റിപ്പോർട്ടനുസരിച്ച്, ഇത് സാധാരണ നിലയിലുള്ള മുങ്ങിമരണമാണ്. പ്രാഥമിക പരിശോധനയില്‍ മറ്റു അസ്വാഭാവികതകള്‍ കണ്ടെത്താനായിട്ടുമില്ല. ശരീരത്തില്‍ ബലപ്രയോഗത്തിന്റെയോ മറ്റോ ലക്ഷണങ്ങളില്ല. കാലില്‍ കാണപ്പെട്ട ചെറിയ മുറിവ് കിണറ്റിലേക്ക് വീണപ്പോള്‍ ഉണ്ടായതാകാമെന്നാണ് നിഗമനം.
എന്നാൽ, പെൺകുട്ടിയുടെ മൃതദേഹം പുറത്തെടുക്കുന്ന ഒരു വീഡിയോ ക്ലിപ്പ് പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയുണ്ടായി. അത് പ്രചരിപ്പിക്കുന്നവർ പലരും സംഭവത്തിൽ ദുരൂഹത ആരോപിക്കുന്നുണ്ട്. വീഡിയോയിൽ, കിണറ്റിൽ നിന്ന് ശവശരീരം പുറത്തെടുക്കുന്നയാളുടെ നെഞ്ചിനു താഴെ വരെ മാത്രം വെള്ളം ഉള്ളതായാണ് കാണപ്പെടുന്നത്. വീഡിയോയി ശ്രദ്ധിച്ചാൽ, പെൺകുട്ടിയുടെ മൃതശരീരത്തിൽ ഭാഗികമായി മാത്രമേ വസ്ത്രമുള്ളൂ എന്നതും സംശയങ്ങൾക്ക് കാരണമാകുന്നു. ചുരിദാറിന്റെ ബോട്ടം മൃതദേഹത്തിൽ ഇല്ലാത്തത് പോലെയാണ് ഒറ്റ നോട്ടത്തിൽ തോന്നുക. പക്ഷെ, സ്വാഭാവികമായും കന്യാസ്ത്രീ പരിശീലനത്തിനുള്ള യുവതി സാരി ധരിച്ചിരിക്കാനാണ് സാധ്യത. കിണറിൽ നിന്ന് പുറത്തെടുക്കുന്ന അവസരത്തിൽ അത് മുട്ട് വരെ കയറിയിരിക്കാനുള്ള സാധ്യതയുള്ളത് കൊണ്ട് അർദ്ധനഗ്നതാവാദത്തെ തള്ളിക്കളയേണ്ടി വരുമെന്നാണ് എനിക്ക് തോന്നുന്നത്. എന്തായാലും ഇതിനെപ്പറ്റിയും കിണറിലെ ജലനിരപ്പിന്റെ ഉയരത്തെപ്പറ്റിയും ഔദ്യോഗികമായ സ്ഥിരീകരണവും വിശദീകരണവും വരേണ്ടതുണ്ട്. സംഭവത്തിൽ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് ജസ്റ്റിസ് ഫോർ സിസ്റ്റർ ലൂസി എന്ന സംഘടന മുഖ്യമന്ത്രിക്ക് നിവേദനം നൽകിയാതായി അറിയുന്നു. ആരോപണങ്ങൾ സംബന്ധിച്ച് കോൺവെന്‍റ് അധികൃതരോ സഭയുമായി ബന്ധപ്പെട്ടവരോ പരസ്യമായ വിശദീകരണത്തിന് തയ്യാറായിട്ടില്ല എന്നതും ദിവ്യയുടെ മരണം ഉറപ്പായ ശേഷം സഭയുടെ കീഴിലുള്ള മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയതും വിരലടയാള വിദഗ്ദ്ധരോ പൊലീസ് നായയോ മരണം നടന്ന ദിവസം എത്താത്തതും സംശയം ബലപ്പെടുത്തുന്നുണ്ടെന്നും ആരോപിച്ച് അഭയ കേസ് ആക്ഷൻ കൗൺസിൽ നേതാവ് ജോമോൻ പുത്തൻപുരക്കൽ രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം ഈ പ്രചാരണങ്ങൾ വ്യാജവും വാസ്തവവിരുദ്ധവുമാണെന്നും സഭയുടെ നടപടികളിലും പോലീസിന്റെ അന്വേഷണത്തിലും തൃപ്തിയുണ്ടെന്നും ദിവ്യയുടെ കുടുംബാംഗങ്ങൾ പരസ്യ പ്രതികരണവുമായി എത്തിയിട്ടുണ്ട്. ദിവ്യയുടെ മരണത്തിൽ കഥകൾ മെനഞ്ഞു സഭയേയും സന്യാസത്തേയും മരിച്ചു പോയ സന്യാസാർഥിനിയെയും കുടുംബത്തേയും അപകീർത്തിപ്പെടുത്താനും അന്വേഷണത്തെ വഴിതിരിച്ചു വിടാനും ശ്രമിക്കുന്നവർ അതിൽനിന്ന് പിന്മാറണമെന്നും, സത്യസന്ധമായ അന്വേഷണം നടത്താൻ പോലീസിനെ അനുവദിക്കണമെന്നും സ്നേഹപൂർവ്വം അഭ്യർത്ഥിച്ചു കൊണ്ട് രൂപതയും പത്രക്കുറിപ്പുമായി വന്നിട്ടുണ്ട്.
കലർപ്പില്ലാത്ത നടപടികളും പഴുതടച്ച അന്വേഷണവും ഉണ്ടാകട്ടെ എന്നും സത്യം വ്യക്തതയോടെ വെളിവാകട്ടെ എന്നും പ്രത്യാശിക്കുകയേ തല്ക്കാലം നിവൃത്തിയുള്ളൂ. പക്ഷെ, സോഷ്യൽ മീഡിയയിലെയും പൊതുസമൂഹത്തിന്റെയും ഭൂരിപക്ഷം പ്രതികരണങ്ങൾ ശ്രദ്ധിച്ചാൽ എളുപ്പത്തിൽ അനുമാനിക്കാവുന്ന ഒരു കാര്യമുണ്ട്; പൊതുസമൂഹത്തിന്റെ ഗണ്യമായ ഒരു ഭാഗം ദിവ്യയുടേത് കൊലപാതകമാണെന്ന കടുത്ത സംശയത്തിലാണ്; ചെറുതല്ലാത്ത ഒരു വിഭാഗം ഇത് കൊലപാതകമാണെന്ന് തീർച്ചപ്പെടുത്തിയും കഴിഞ്ഞു.
സഭയിലോ കന്യാസ്ത്രീമഠങ്ങളിലോ സഭയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലോ ഉണ്ടാകുന്ന സാധാരണമല്ലാത്ത ഒരു സംഭവം പോലും ക്രൈമാണെന്നും മരണം ഒരു കൊലപാതകമാണെന്നും എളുപ്പത്തിൽ ചിന്തിക്കുന്ന നിലയിൽ പൊതുസമൂഹം എത്തി എന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്. സഭ എന്ന എസ്റ്റാബ്ലിഷ്‌മെന്റിനെ സംബന്ധിച്ച് ആപൽക്കരവും സഭയിലെ അംഗങ്ങൾ എന്ന നിലക്ക് വിശ്വാസികൾക്ക് ഏറെ അപമാനകരവും ആയ "വിശ്വാസ്യതാ നഷ്ടം" (Credibility Loss) എന്ന ഈ ദയനീയാവസ്ഥ ഒരു സുപ്രഭാതത്തിൽ പൊടുന്നനെ വന്നു ഭവിച്ചതല്ല; മറിച്ച് കാലാകാലങ്ങളായി സഭാനേതൃത്വത്തിൽ ഇരുന്നവരും അവരോട് ഒട്ടി നിന്നവരും മറ്റു ചില അഭ്യുദയകാംക്ഷികളും എല്ലാം തോളോട് തോൾ ചേർന്ന് അത്യദ്ധ്വാനം ചെയ്‌ത് ആർജ്ജിച്ചെടുത്തതാണെന്ന് ഇതെന്ന് പറയേണ്ടി വരും.
പതിറ്റാണ്ടുകളുടെ ചരിത്രമുള്ള ലൈംഗികാരോപണങ്ങൾ, അസ്വാഭാവിക മരണങ്ങൾ, സാമ്പത്തികക്രമക്കേടുകൾ തുടങ്ങി അനവധി ക്രിമിനൽ കേസുകളിലെ അട്ടിമറികളുടെയും തേച്ചുമായ്ക്കലുകളുടെയും മൂടിവയ്ക്കലുകളുടെയും കഥകൾ കേട്ട് ബോധ്യത്തിലെത്തിയ സാധാരണക്കാർ, ഉന്നയിക്കപ്പെടുന്ന ഏത് ആരോപണവും വഴിയേ പോകുന്ന ഏത് അപവാദവും സത്യമാണെന്ന് ധരിച്ചു പോകുന്നതിനെ എങ്ങനെ കുറ്റപ്പെടുത്താനാകും. ഓരോ കേസ് വരുമ്പോഴും സഭയുടെ പേരിലും സഭക്കെന്ന പേരിലും ന്യായീകരണത്തൊഴിലുമായി ഇറങ്ങുന്നവരിൽ ഭൂരിഭാഗത്തിനും ഒരു ക്രെഡിബിലിറ്റിയും ഉണ്ടാകാറില്ലെന്ന് മാത്രമല്ല അവരിൽ പലരും ക്രിമിനൽ ആരോപണങ്ങളും കേസുകളും നേരിടുന്നവർ പോലുമാകാറുണ്ട്. ആരോപണങ്ങൾ ഉയരാൻ ഉണ്ടായ കാരണം അന്വേഷിച്ച് അതിന്റെ സത്യാവസ്ഥ പൊതുസമൂഹത്തിന് ബോധ്യപ്പെടണം എന്നാരെങ്കിലും പറഞ്ഞാൽ ഉടനെ ഇരവാദവും വോട്ട് ബാങ്ക് ബേസ്‌ഡ് ബ്ലാക്ക് മെയിലിംഗും ന്യായീകരണങ്ങളും സൈബർ ഗുണ്ടായിസവുമായി കുറെ വിശ്വസ്ത വിധേയരും കളം നിറയും. വാസ്തവഭദ്രമായ ആരോപണങ്ങൾ പോലും ഡിഫൻഡ് ചെയ്യാൻ വസ്തുതകളെ തമസ്കരിക്കുകയും സഭയ്ക്ക് വേണ്ടി വാസ്തവവിരുദ്ധതയിൽ ആത്മാർഥമായി ഊന്നി നിന്ന് വാദിക്കുന്ന വക്കീലന്മാർ, അടുത്തൂൺ പറ്റിയ ഉന്നത പോലീസുദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ ഇവരെയൊക്കെ അണി നിരത്തി സഭാനേതൃത്വം കളിക്കുന്ന ചതുരംഗം കളി തികഞ്ഞ പരാജയത്തിൽ അവസാനിക്കാനേ സാധ്യത കാണുന്നുള്ളൂ. സഭയ്ക്കും സഭയിലെ പ്രമുഖർക്കുമെതിരെ ക്രിമിനൽ ആരോപണങ്ങൾ വരുമ്പോൾ അത് സാത്താൻ സേവകർ ടാർഗറ്റ് ചെയ്ത് പ്രവർത്തിക്കുന്നത് കൊണ്ടാണെന്നും അഥവാ സഭാനാഥന്മാർക്ക് വീഴ്ച പറ്റിയാൽ അതെല്ലാം പുതപ്പിട്ട് മൂടണമെന്നും പഠിപ്പിക്കുന്ന ധ്യാനഗുരുക്കൾ കൂടിയാവുമ്പോൾ അധഃപതനം പൂർത്തിയാകുന്നു.
മലബാർ സഭയിലെ പ്രബലനായ റോബിൻ അച്ചൻ ഇടവകയിൽപ്പെട്ട കൗമാരക്കാരിയെ ഗർഭിണിയാക്കിയിട്ട് ആ ഗർഭം ആ പെൺകുട്ടിയുടെ തന്നെ പിതാവിന്റെ തലയിൽ കെട്ടി വക്കാൻ ശ്രമിച്ച നൃശംസ്യതയും അവൾ പ്രസവിച്ച കുഞ്ഞിനെ മുലപ്പാൽ പോലും നിഷേധിച്ച് രായ്ക്ക് രാമാനം കിലോമീറ്ററുകൾ അകലെയുള്ള അനാഥാലയത്തിൽ എത്തിക്കാൻ വിശുദ്ധവസ്ത്രം ധരിച്ചവർ കാണിച്ച ശുഷ്കാന്തിയും കേസിൽപ്പെട്ട റോബിനെ വർഷങ്ങളോളം തിരുവസ്ത്രത്തിൽ തന്നെ പൊതിഞ്ഞു പിടിച്ച ഉളുപ്പില്ലായ്മയും കണ്ട് ശീലിച്ച പൊതു സമൂഹം പലതും ഊഹിക്കുന്നു, വിശ്വസിക്കുന്നു, ബോധ്യത്തിലെത്തുന്നു.... അഭയക്കേസ് ദേഹത്ത് തട്ടാതെ അവസാനിപ്പിച്ചെടുക്കാൻ സഭ ശതകോടികൾ മുടക്കിയെന്നും കേസ് രേഖകളും തെളിവാധാരങ്ങളും തിരുത്താൻ സഭ ശ്രമിച്ചു എന്നും ബലാല്സംഗക്കേസിൽ ഫ്രാങ്കോ കുറ്റക്കാരൻ തന്നെ ആണെന്നും ഇന്നലെ കഴിഞ്ഞ ദിവ്യയുടെ മരണം കൊലപാതകമാണെന്നും സമൂഹം വിശ്വസിച്ചാൽ ആരാണ് അതിനുത്തരവാദി....!??
ദിവ്യ കേസുമായി ബന്ധപ്പെട്ട്, ഇപ്പോഴേ ന്യായീകരണത്തൊഴിലാളികളും വ്യാഖ്യാനപടുക്കളും സഭയ്ക്ക് വേണ്ടി കളം നിറഞ്ഞു കഴിഞ്ഞു. ഈ കേസിലെങ്കിലും സഭാനേതൃത്വം മനസാക്ഷിയുടെ അടിക്കോണിലെവിടെയോ മയക്കുമരുന്ന് കഴിച്ച് ഉറങ്ങിക്കിടക്കുന്ന നീതിബോധത്തെ ഉണർത്തിയെടുത്ത്, നിയമത്തെ അതിന്റെ വഴിക്കു പോകാനും എന്തെങ്കിലും അഹിതമായത് നടന്നിട്ടുണ്ടെങ്കിൽ അത് പുറത്ത് വരാനും അനുവദിക്കണം. കേസ് അന്വേഷണം ഒരു തരത്തിലും തടസ്സപ്പെടുന്നില്ലെന്നും അതിന് വേണ്ടി ഉന്നതതലങ്ങളിൽ നിന്നുള്ള ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നും ആത്മാർത്ഥമായി ഉറപ്പ് വരുത്തണം.
കർത്താവിന്റെ മണവാട്ടിയാകാൻ വേണ്ടി
വീട് വിട്ടിറങ്ങി ആവൃതിയിലെത്തി
നിത്യവ്രത വാഗ്‌ദാനത്തിനു മുൻപേ
ദിവ്യമണവാളന്റെ അടുത്തേക്ക് പോകേണ്ടി വന്ന
ദിവ്യയുടെ ആത്മാവിനു ശാന്തി നേരുന്നു.😢
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക് ചെയ്യുക
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക






