ഞാൻ വെറും പോഴൻ

Friday, 20 October 2023

ഏറെ കൗതുകങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന കൊച്ചു ചെപ്പുകൾ


മനുഷ്യകുലത്തിന്‍റെ വളര്‍ച്ചയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു തീയുടെ കണ്ടുപിടുത്തം. എങ്ങിനെയാണ് നമ്മൾ തീയുണ്ടാക്കുന്നത്... വേദകാലത്തുപയോഗിച്ചിരുന്ന അരണി, പലതരം കെമിക്കൽ റിയാക്ഷനുകൾ, ലൈറ്ററുകൾ, വൈദ്യുതി കോയിലുകൾ, തീപ്പട്ടി അങ്ങനെ പലതും ഉപയോഗിച്ച് തീ ഉണ്ടാക്കാറുണ്ട്. തീയുണ്ടാക്കാൻ ഉപയോഗിക്കുന്ന ഏറ്റവും ചിലവു കുറഞ്ഞതും ലളിതവും സുരക്ഷിതവുമായ ഉപകരണമാണ് തീപ്പെട്ടി. തീ ഉണ്ടാക്കാൻ സഹായിക്കുന്ന പെട്ടി എന്ന അർത്ഥത്തിലാണ് മലയാളത്തിൽ ഇതിനെ തീപ്പെട്ടി എന്ന് വിളിക്കുന്നത്.

നിങ്ങളുടെ വീട്ടിലെ അടുക്കളയിൽ ഇരിക്കുന്ന തീപ്പെട്ടിയിലെയോ വഴിയിൽ എവിടെയെങ്കിലും വീണു കിടക്കുന്ന തീപ്പെട്ടിയിലെയോ പടങ്ങളിലേക്ക് നിങ്ങൾ എപ്പോഴെങ്കിലും രണ്ടാമതൊന്ന് നോക്കിയിട്ടുണ്ടോ ? ഒരു പക്ഷേ അങ്ങനെ നോക്കിയിട്ടുണ്ടാവില്ല. അങ്ങനെ ഒന്ന് ചെയ്ത് നോക്കൂ; വൈവിധ്യങ്ങളുടെ ഒരു ലോകം തന്നെ പോപ്പ് അപ്പ് ചെയ്ത് വരും. ദേശീയ അന്തർദേശീയ പ്രാധാന്യമുള്ള വ്യക്തികൾ, സംഭവങ്ങൾ, നിർമ്മിതികൾ, ഉപകരണങ്ങൾ, കളികൾ എന്ന് വേണ്ട, തീപ്പെട്ടിപ്പടങ്ങളിൽ നിന്ന് എന്താണ് കണ്ടെടുക്കാൻ പറ്റാത്തത് !!?? തീപ്പെട്ടികൾ അവ നിർമ്മിക്കപ്പെട്ട കാലം,  ചരിത്രം, കല, സംസ്കാരം, പ്രത്യയശാസ്ത്രങ്ങൾ തുടങ്ങി എണ്ണമറ്റ കാര്യങ്ങളെ  രേഖപ്പെടുത്തുന്നു.

സ്റ്റാമ്പ് കളക്ഷൻ, നോട്ട് - നാണയ കളക്ഷൻ ഒക്കെപ്പോലെ ലോകവ്യാപകമായി പ്രചാരത്തിലുള്ള ഒരു ഹോബിയാണ് തീപ്പെട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശേഖരിക്കുന്നത്. ഫിലുമെനി (Phillumeny) എന്നാണ് ഈ ഹോബി അറിയപ്പെടുന്നത്. 'ഫിലോസ്' (സുഹൃത്ത്), 'ല്യൂമെൻ' (ലൈറ്റ്) എന്നീ രണ്ട് പദങ്ങളിൽ നിന്നാണ് ഫിലുമെനി എന്ന വാക്ക് വന്നത്, യഥാർത്ഥത്തിൽ ഇത് തീപ്പെട്ടികൾ മാത്രമല്ല അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശേഖരിക്കുന്ന ഹോബിയാണ്. 

Match Boxes with or with out Tray or Sicks (ട്രേയും കൊള്ളികളും അടക്കമോ അവ അല്ലാതെയോ ഉള്ള തീപ്പെട്ടികൾ), Match Box Labels (തീപ്പെട്ടി പടങ്ങൾ), Match Books (തീപ്പെട്ടികൾ സൂക്ഷിക്കുന്നതിനുള്ള പുസ്തക സമാനമായ  ചെറിയ പേപ്പർ ബോർഡ് പാത്രങ്ങൾ), Matchbox Wrappers and Labels on Wrappers (തീപ്പെട്ടി പാക്കറ്റുകളുടെ പൊതിക്കടലാസും അതിന് മുകളിലെ ലേബലുകളും) ഒക്കെയാണ് സാധാരണയായി ഫിലുമെനിസ്റ്റുകൾ ശേഖരിക്കുന്ന ഇനങ്ങൾ. ചിത്രങ്ങൾ, എഴുത്തുകൾ, നമ്പറുകൾ, രാജ്യങ്ങൾ, ഷേപ്പുകൾ, ബ്രാൻഡുകൾ എന്നിങ്ങനെ പല തീമുകളിൽ കളക്ടർമാർ അവരുടെ ശേഖരങ്ങൾ  തരം തിരിച്ചു സൂക്ഷിക്കുന്നു. ഫിലുമെനിയിലും മത്സരങ്ങളും പ്രദർശനങ്ങളും ഒക്കെ നടക്കാറുണ്ട്.

തീ ഉണ്ടാക്കാനുള്ള ഏറ്റവും ചിലവ് കുറവുള്ള മാർഗ്ഗമാണ് തീപ്പെട്ടി എന്നത് പോലെ തന്നെ കൊണ്ട് നടക്കാൻ ഏറ്റവും ചിലവ് കുറഞ്ഞ ഹോബിയാണ് ഫിലുമെനി. നിരന്തരമായ പരിശ്രമമുണ്ടെങ്കിൽ ഒരാൾക്ക് അയാളുടെ ശേഖരം എത്ര വേണമെങ്കിലും വലുതാക്കാം. ഒരു പക്ഷെ ഏറ്റവും കുറഞ്ഞ വേഗതയിൽ വില കൂടുന്ന ഉപഭോക്തൃവസ്തു തീപ്പെട്ടി ആയിരിക്കും. ഏറെ വർഷങ്ങളായി സാധാരണ തീപ്പെട്ടിയുടെ വില കേവലം ഒരു രൂപയാണ്. യാത്ര ചെയ്യുന്ന സ്ഥലങ്ങളിൽ നിന്ന് പണം കൊടുത്തു വാങ്ങുകയോ വഴിയരികിലും പൊതു സ്ഥലങ്ങളിലും വീണ് കിടക്കുന്നവ ശേഖരിച്ചോ മറ്റ് ഫിലുമിനിസ്റ്റുകളിൽ നിന്ന് കൈമാറ്റം ചെയ്തോ എല്ലാം സ്വന്തം ശേഖരം വലുതാക്കാവുന്നതാണ്. ഏവർക്കും ഫിലുമെനിയുടെ കൗതുകകരമായ ലോകത്തിലേക്ക് സ്വാഗതം.

തീപ്പെട്ടിയുമായി ബന്ധപ്പെട്ട ചില വസ്തുതകൾ

1845-ൽ ഓസ്ട്രിയൻ രസതന്ത്രജ്ഞനായ ആന്റൺ വോൺ ഷ്രോട്ടർ നടത്തിയ ചുവന്ന ഫോസ്ഫറസിന്റെ  കണ്ടുപിടിത്തമാണ് സേഫ്റ്റി മാച്ചസിന്റെ കണ്ടുപിടുത്തത്തിന് കാരണമായത്. 

മനുഷ്യൻ തീ കണ്ടെത്തിയത് ആയിരക്കണക്കിന് വർഷങ്ങൾ മുൻപ് Mesolithic Age അല്ലെങ്കിൽ Middle Stone Age-ൽ ഒക്കെയാണെങ്കിലും, സ്വീഡനിൽ ജോഹാനും കാൾലൻഡ്‌ സ്ട്രോമും ചേർന്ന് സുരക്ഷാ തീപ്പെട്ടി (safety match box) കളുടെ ആദ്യരൂപം  കണ്ടുപിടിക്കാൻ 1852 വരെ കാത്തിരിക്കേണ്ടി വന്നു. 

ഘർഷണം അടിസ്ഥാനമാക്കിയുള്ള തീപ്പെട്ടിക്ക് മുൻപേ തന്നെ പരിഷ്കാരിയായ സിഗരറ്റ് ലൈറ്റർ കണ്ടുപിടിക്കപ്പെട്ടു എന്നത് രസകരമായ ഒരു വസ്തുതയാണ്. 1823-ൽ ഹൈഡ്രജനും പ്ലാറ്റിനവും ഉപയോഗിച്ച് തീ ഉണ്ടാക്കുന്ന ലൈറ്റർ കണ്ടുപിടിച്ചിരുന്നു. 

ഇന്ത്യയിൽ ആദ്യമായി തീപ്പെട്ടികൾ നിർമ്മിച്ചത്, 1875-ൽ അഹമ്മദാബാദിൽ സ്ഥാപിതമായ ഗുജറാത്ത് ഇസ്ലാം മാച്ച് ഫാക്ടറിയാണ്.  പിന്നീട് 1912-ൽ ജാപ്പനീസ് ട്രേഡേഴ്സ് കൽക്കട്ടയിൽ നിന്ന് തീപ്പെട്ടികൾ നിർമ്മിച്ചിരുന്നു. എന്നാൽ 1920-കൾക്ക് മുമ്പ് ഇന്ത്യയിൽ വാണിജ്യപരമായി വിജയിച്ച ഒരു തീപ്പെട്ടി നിർമ്മാതാവും ഉണ്ടായിരുന്നില്ല. അക്കാലങ്ങളിൽ വിപുലമായ ഇന്ത്യൻ വിപണിക്കാവശ്യമായ തീപ്പെട്ടികൾ ജപ്പാനിൽ നിന്നും  സ്വീഡനിൽ നിന്നും മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമായിരുന്നു വന്നിരുന്നത്. 1923-ൽ സ്വീഡിഷ് മാച്ച് എബിയുടെ അനുബന്ധ സംരംഭമായി വെസ്റ്റേൺ ഇന്ത്യ മാച്ച് കമ്പനി (വിംകോ ലിമിറ്റഡ്) സ്ഥാപിതമായി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോഴേക്കും, ഇന്ത്യയുടെ തീപ്പെട്ടി വിപണിയുടെ 70% വിംകോ പിടിച്ചെടുത്തിരുന്നു. ഷിപ്പ്, ഹോംലൈറ്റ്, ടെക്ക തുടങ്ങിയ തീപ്പെട്ടികൾ ഇന്ത്യൻ അടുക്കളകൾ ഏറ്റെടുത്തതോടെ, WIMCO ഒരു ജനപ്രിയ ഗാർഹിക ബ്രാൻഡായി മാറി. ഇപ്പോൾ Wills സിഗരറ്റ് നിർമ്മാതാക്കളായ ITC യുടെ ഉപ കമ്പനിയാണ് Wimco.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ തീപ്പെട്ടി ഉത്പാദിപ്പിക്കുന്നത് തമിഴ്‌നാട്ടിലെ ശിവകാശിയിലാണ്.

ടെയിൽ പീസ് : 80's kids ന്റെ പ്രധാന കളികളിൽ ഒന്നായിരുന്നു തീപ്പെട്ടി പടം കളി. ന്യൂ ജനറേഷൻ കുട്ടികൾക്ക് അത്ര പരിചിതമല്ലാത്ത കാര്യങ്ങളാണ് തീപ്പെട്ടി പടത്തിൻ്റെ ശേഖരണവും അതു വച്ചുള്ള കളിയും. അക്കാലത്ത് കുട്ടികൾ വാശിയോടെയും മത്സരബുദ്ധിയോടെയുമാണ് തീപ്പെട്ടി പടങ്ങൾ ശേഖരിച്ചിരുന്നത്; അത് തീപ്പെട്ടി പടം കളിക്കാനായിരുന്നു എന്ന് മാത്രം. ക്ലാവർ, ഒട്ടകം, മീൻ, സ്കൈലാർക്ക്, വീ റ്റു, ദോ ദിൽ, ജൂഡോ, ഷിപ്പ് ഒക്കെയായിരുന്നു എന്റെ ചെറുപ്പത്തിൽ കൂടുതൽ കണ്ടിരുന്ന തീപ്പെട്ടി പടങ്ങൾ.


Tuesday, 5 September 2023

നാളെയാണ് നാളെയാണ് നാളെയാണ്... ഭാഗ്യദേവത നിങ്ങളെ മാടി വിളിക്കുന്നു...!!???


ഒരു രൂപാ നോട്ടു കൊടുത്താല്‍ 
ഒരു ലക്ഷം കൂടെപ്പോരും

ഭാരം താങ്ങിത്തളരുന്നവരേ ഭാഗ്യം നിങ്ങളെത്തേടി നടപ്പൂ..

വരുവിന്‍ - നിങ്ങള്‍ വരുവിന്‍.. മായമില്ല മന്ത്രമില്ല ജാലവുമില്ല...

ഒരു രൂപാ നോട്ടു കൊടുത്താല്‍ ഒരു ലക്ഷം കൂടെപ്പോരും... 

എന്ന് തുടങ്ങുന്ന സിനിമാപ്പാട്ട് ഒരു കാലത്ത് മലയാളത്തിലെ സൂപ്പർ ഹിറ്റായിരുന്നു; പ്രേം നസീറും ഷീലയും കെ പി ഉമ്മറും അടൂർഭാസിയുമെല്ലാം  അഭിനയിച്ച "ലോട്ടറി ടിക്കറ്റ്" എന്ന സിനിമയിലെ ഗാനമായിരുന്നു അത്.  

നാളെയാണ് നാളെയാണ് നാളെയാണ്. ഭാഗ്യദേവത നിങ്ങളെ മാടി വിളിക്കുന്നു. അറക്കാതെ മടിക്കാതെ കടന്നു വരൂ. കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലാദ്യമായി 25 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന ഓണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റുകളാണിപ്പോൾ വിൽപ്പന നടന്നു കൊണ്ടിരിക്കുന്നത്. ഇത് കൂടാതെ നിരവധി അനവധി സമ്മാനങ്ങൾ ഭാഗ്യവാന്മാരെ കാത്തിരിക്കുന്നു. 2023 സെപ്റ്റംബർ ഇരുപതാം തിയതിയുടെ പൊൻ പ്രഭാതം വിടരുമ്പോൾ ഭാഗ്യദേവത നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നാണ് നിങ്ങളോടൊപ്പം ഞങ്ങളുടെയും പ്രാർത്ഥന. കേവലം 500 രൂപയാണ് ടിക്കറ്റ് വില. നാളിത് വരെ നിരവധി ഭാഗ്യവാന്മാരെ കണ്ടെത്തിയ സി വിദ്യാധരൻ മഞ്ജുള ബേക്കറി ആലപ്പുഴ എന്ന അംഗീകൃത ഏജൻസിയുടെ പ്രചരണ വിതരണ വാഹനമാണ് നിങ്ങളെ സമീപിക്കുന്നത്. നാളെയാണ് നാളെയാണ് നാളെയാണ്. ഭാഗ്യദേവത നിങ്ങളെ മാടി വിളിക്കുന്നു. അറക്കാതെ മടിക്കാതെ കടന്നു വരൂ. ഒരു ടിക്കറ്റെടുക്കൂ. ഭാഗ്യമൊന്നു പരീക്ഷിക്കൂ. ഇത് കേരളമാകെ മുഴങ്ങിക്കേട്ടിരുന്ന ഒരു ലോട്ടറി പരസ്യത്തിന്റെ ഏകദേശ രൂപമാണ്. 

ഒരു എളുപ്പത്തിൽ വലിയ പണക്കാരനാകാൻ ആഗ്രഹിക്കാത്ത എത്ര ആളുകൾ ഉണ്ടാകും !? പണക്കാരനാകുക എന്നാഗ്രഹമുള്ള ഏതൊരുവനെയും പ്രലോഭിപ്പിക്കുന്നതാണ് ആദ്യമേ പറഞ്ഞ ഗാനത്തിലെയും പരസ്യത്തിലേയും വാഗ്ദാനങ്ങൾ.  

വെറും അരലക്ഷം രൂപ സമ്മാനത്തുകയുമായി 1968 ജനുവരി 26-ന് ആദ്യ നറുക്കെടുപ്പ് തുടങ്ങിയ കേരളം സർക്കാർ ഭാഗ്യക്കുറി 50 വർഷം കഴിഞ്ഞ് ഒരു തളർച്ചയുമില്ലാതെ മുന്നേറുകയാണ്. ഇന്ന് ഇരുപത്തഞ്ച് കോടി രൂപ ഒന്നാം സമ്മാനമായി കൊടുക്കുന്ന നിലയിലേക്ക് നമ്മുടെ ഭാഗ്യക്കുറി എത്തിനിൽക്കുമ്പോൾ, തീർത്തും അത്ഭുതം തോന്നാം. കഴിഞ്ഞ ഓണം ബംബറായിരുന്നു ഇരുപത്തഞ്ച് കോടിയുമായി നമ്മുടെ ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനം കൊടുത്തത്. 

രണ്ടാം ഇ എം എസ് സർക്കാരിന്റെ കാലത്ത് സോഷ്യലിസ്റ് നേതാവ് പി കെ കുഞ്ഞ് ധനമന്ത്രിയായിരിക്കുമ്പോഴാണ് കേരള ലോട്ടറി ആരംഭിച്ചത്. കായംകുളത്തെ എംഎസ്എം ട്രസ്റ്റിന്റെ ചെയർമാനായിരിക്കെ എംഎസ്എം കോളേജിന്റെ ധനശേഖരണാർഥം ഭാഗ്യക്കുറി നടത്തിയുള്ള മുൻ പരിചയമാണത്രെ സർക്കാർ തലത്തിൽ ലോട്ടറി തുടങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഒരു രൂപ ടിക്കറ്റ് വിലയിൽ 1967 ജൂലൈയിൽ നടത്തിയ ഈ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം 20,000 രൂപയും ഒരു അംബാസഡർ കാറും ആയിരുന്നത്രെ. കായംകുളത്തു മാത്രമല്ല, കൊച്ചിയിൽ വരെ ആ ഭാഗ്യക്കുറിയുടെ ടിക്കറ്റുകൾ വിറ്റതായി പറയപ്പെടുന്നു. 

തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ശ്രമമെന്ന നിലയിൽ മറ്റു പല പദ്ധതികളും ആലോചിച്ചെങ്കിലും അവസാനം  ലോട്ടറി പദ്ധതിയിലേക്ക് എത്തുകയായിരുന്നു. മാത്രമല്ല, ഭാഗ്യക്കുറി നടത്തിയാൽ തൊഴിലില്ലാത്തവർക്ക് അതൊരു തൊഴിലും സർക്കാരിന് സാമ്പത്തികലാഭവും ആകുമെന്ന വിലയിരുത്തലിലാണ് ലോട്ടറി ആരംഭിക്കുന്നത്. ആദ്യ നടപടി എന്ന നിലയിൽ 1967 സെപ്തംബറിൽ ലോട്ടറി വകുപ്പ് തുടങ്ങി. പി കെ സെയ്ദ് മുഹമ്മദായിരുന്നു ആദ്യ ലോട്ടറി ഡയറക്ടർ. 1967 നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് ആദ്യ ടിക്കറ്റിന്റെ വിൽപ്പന തുടങ്ങിയത്. 1968 ജനുവരി 26-നായിരുന്നു ഈ ടിക്കറ്റിന്റെ നറുക്കെടുപ്പ്. ആ ലോട്ടറിക്ക് ഇന്നത്തെപ്പോലെ പ്രത്യേകിച്ച് പേരില്ലായിരുന്നു. കേരള സർക്കാർ ഭാഗ്യക്കുറിയുടെ ആദ്യത്തെ സമ്മാനത്തിനുടമ ആരായിരുന്നു എന്ന് സർക്കാർ രേഖകളിൽപ്പോലും ഇല്ലെന്നതാണ് വാസ്തവം. 1991 ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തിദിനത്തിൽ വന്ന ലോട്ടറിക്ക് "കൈരളി" എന്ന പേര് കൊടുത്തത് മുതലാണ് ലോട്ടറിക്ക് പേര് കൊടുക്കുന്ന രീതി തുടങ്ങുന്നത്. 

പക്ഷെ, ലോട്ടറിയുടെ കഥ തുടങ്ങുന്നത് കേരളത്തിൽ നിന്നൊന്നുമല്ല. ക്രിസ്തുവിനും മുൻപ് റോമാ സാമ്രാജ്യത്തിലെ ചില പ്രഭുക്കന്മാർ നടത്തിയ ലോട്ടറിയെപ്പറ്റി ബ്രിട്ടാനിക്കയിൽ വിവരങ്ങൾ ഉണ്ട്. ആ ലോട്ടറിയുടെ സമ്മാനം ഒരടിമയായിരുന്നു. 1530-ൽ ഇറ്റാലിയൻ സർക്കാർ നേരിട്ട് ലോട്ടറി നടത്തിയതായും രേഖകൾ ഉണ്ട്. പിന്നീട് ഫ്രാൻസും ബ്രിട്ടനും ഈ പാത പിന്തുടർന്ന് സർക്കാർ മേൽനോട്ടത്തിൽ ലോട്ടറി നടത്തി. ഇന്ത്യയിൽ ആദ്യമായി ലോട്ടറി നടത്തിയത് 1850-ൽ മദ്രാസ് ഗവർണറായിരുന്ന ചാൾസ് ട്രെവലിയനായിരുന്നു. ഇന്നത്തെ മദ്രാസിലെ മൂർ മാർക്കറ്റും മറ്റും തുടങ്ങിയത് ഈ ലോട്ടറിയുടെ ലാഭം കൊണ്ടായിരുന്നത്രെ. പഴയ തിരുവിതാകൂറിനും ലോട്ടറി നടത്തിയ ചരിത്രമുണ്ട്. ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രത്തിന്റെ ഏഴുനില ഗോപുരം പുനർനിർമിക്കാനുള്ള ധനസമാഹരണത്തിനായി ആയില്യം തിരുനാൾ രാജാവ് "ലാട്ടർ ചിട്ടി" എന്ന പേരിൽ ഒരു ഭാഗ്യക്കുറി തുടങ്ങിയാതായി പറയപ്പെടുന്നു. അന്നത്തെ കൊട്ടാരം വൈദ്യനും ചരിത്രകാരനുമായ പാച്ചുമുത്തിന്റെ ആശയമാണിതെന്ന് കരുതപ്പെടുന്നു. കേരള കലാമണ്ഡലം സ്ഥാപിക്കാനായി ധനശേഖരണാർഥം 1927-ൽ മഹാകവി വള്ളത്തോൾ ഒരു ഭാഗ്യക്കുറി നടത്തിയിരുന്നതായും  രേഖകളിലുണ്ട്.

ലോട്ടറികൾ ആൾക്കൂട്ട ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഒരു സർക്കാർ തന്നെ ചൂതാട്ടം നടത്തി പണമുണ്ടാക്കുന്നു എന്നുമുള്ള വിമർശനം ലോട്ടറിയെപ്പറ്റി ഉണ്ട്. ലോട്ടറി എന്താണെന്ന് ഞാന്‍ നിങ്ങളോട് പറയാം. എനിക്ക് ഒരു പശു ഉണ്ടെന്ന് വിചാരിക്കുക. അതിന് 50 റൂബിളാണ് വില. ഞാന്‍ ലോട്ടറി വഴി ഈ പശുവിനെ വില്‍ക്കാന്‍ തീരുമാനിക്കുന്നു. ഞാന്‍ ആളുകള്‍ക്ക് ഒരു റൂബിള്‍ നിരക്കില്‍ ഈ പശു ലോട്ടറി വിതരണം ചെയ്യുന്നു. വെറും ഒരു റൂബിള്‍ നിരക്കില്‍ ഏതൊരാള്‍ക്കും പശുവിനെ സ്വന്തമാക്കാന്‍ അവസരമുണ്ട്. ആളുകള്‍ പ്രലോഭിതരാകും. റൂബിള്‍ വാരി വിതറും. എനിക്ക് ഒരു നൂറ് റൂബിള്‍ കിട്ടുമ്പോള്‍ ഞാന്‍ ലോട്ടറി നറുക്കെടുക്കും. ആരുടെ നമ്പറാണോ അടിക്കുന്നത് അയാള്‍ക്ക് ഒരു റൂബിള്‍ ചെലവില്‍ പശുവിനെ കിട്ടും. ബാക്കിയാര്‍ക്കും ഒന്നും ലഭിക്കില്ല. ചുളുവിലക്ക് ആളുകള്‍ക്ക് പശുവിനെ കിട്ടിയോ? ഇല്ല. പശുവിന്റെ യഥാർത്ഥ മൂല്യത്തെക്കാള്‍ ഇരട്ടിയാണ് അവരെല്ലാവരും കൂടി മുടക്കിയത്. എന്നാൽ, രണ്ടേ രണ്ടുപേര്‍; ലോട്ടറി നടത്തിയ ആളും ലോട്ടറി അടിച്ച ആളും ഒരു പണിയുമെടുക്കാതെ നേട്ടം കൊയ്തു. പണം നഷ്ടമായ 99 ശതമാനം പേരുടെ ചിലവിലാണ് ഈ നേട്ടമുണ്ടാക്കല്‍. അതിനാല്‍ ലോട്ടറി ജനങ്ങള്‍ക്ക് ഗുണകരമാണെന്ന് പറയുന്നവര്‍ ലളിതമായി പറഞ്ഞാല്‍ ജനങ്ങളെ ചതിക്കുകയാണ്. ഇത് ഞാൻ പറയുന്നതല്ല. റഷ്യൻ കമ്യൂണിസ്റ്റ് നേതാവ് സഖാവ് ലെനിൻ ലോട്ടറിയെ വിമർശിച്ച് കൊണ്ട് പറഞ്ഞതാണ്.

വിമർശനങ്ങളെ അതിന്റെ വഴിക്ക് വിട്ടാൽ, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക ലോട്ടറി എന്ന നിലയിൽ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി. കേരളത്തിന്റെ മാതൃക അനുകരിച്ച് പല സംസ്ഥാനങ്ങളും ഒന്നിനു പുറകെ ഒന്നെന്ന നിലയിൽ ലോട്ടറി നടത്തിത്തുടങ്ങി. അര നൂറ്റാണ്ടിനു മുകളിൽ മലയാളികൾ ഭാഗ്യം തേടി നടത്തിയ യാത്രയിൽ പതിനായിരക്കണക്കിന് ലക്ഷാധിപതികളെയും നൂറ് കണക്കിന് കോടീശ്വരന്മാരെയും സൃഷ്ടിച്ചു. തൊഴിലില്ലാത്ത ആളുകൾക്ക് വലിയൊരു ആശ്വാസമായിരുന്നു സർക്കാർ ഭാഗ്യക്കുറി. എണ്ണിയാലൊടുങ്ങാത്തത്ര ആളുകൾക്ക് തൊഴിൽ ഉണ്ടാക്കിക്കൊടുക്കാൻ ലോട്ടറി കൊണ്ട് സാധിച്ചു. ദാരിദ്ര്യത്തിലും ആശ്രയമില്ലായ്മയിലും പെട്ട് ജീവിതം വഴിമുട്ടിപ്പോയ സ്ത്രീകൾ, അംഗപരിമിതർ, രോഗികൾ തുടങ്ങി ഒട്ടേറെ ആളുകൾക്ക്  ജീവിതമാർഗം കാട്ടിക്കൊടുക്കാൻ ലോട്ടറി സംവിധാനത്തിന് കഴിയുന്നുണ്ട്. 

ഉപഭോക്താക്കൾ എന്ന നിലയിൽ അധികപക്ഷം ആളുകളും സമ്മാനം പ്രതീക്ഷിച്ചാണ്  ടിക്കറ്റെടുക്കുന്നതെങ്കിലും,  ബൃഹത്തായ ഈ ഉപഭോക്‌തൃ സമൂഹത്തിന്റെ കാരുണ്യമാണ് ഭാഗ്യക്കുറി ലോട്ടറിത്തൊഴിലാളികളെ നിലനിർത്തുന്നത്. ലോട്ടറിത്തൊഴിലാളികൾ, മാത്രമല്ല, ലോട്ടറി വകുപ്പും അതിലെ ജീവനക്കാരും സർക്കാരും ലോട്ടറിയെടുക്കുന്നവരുടെ വിയർപ്പിന്റെ ഫലം അനുഭവിക്കുന്നവരാണ്. പരസ്യങ്ങൾ വഴി മാധ്യമ സ്ഥാപനങ്ങളും സമ്മാനത്തുകകൾ നിക്ഷേപിക്കപ്പെടുന്ന ബാങ്കുകളും സമ്മാനത്തുക വിപണിയിൽ ചിലവഴിക്കപ്പെടുന്നതിലൂടെ പൊതുസമൂഹവും ഇതിന്റെ ഗുണം അനുഭവിക്കുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ലോട്ടറിസംവിധാനം  ചെയ്യുന്ന സാമ്പത്തികവിതരണവും സഹായങ്ങളും ചെറുതല്ല. 

വൽക്കഷണം : ലോട്ടറിയെടുക്കുന്നവരോടാണ്. ചെറിയ ഒരു തുക ചിലവാക്കി വലിയ പണം സമ്പാദിക്കാനുള്ള ശ്രമം എന്ന നിലയിൽ വല്ലപ്പോഴും ഒരു ഭാഗ്യക്കുറി എടുക്കുന്നതിൽ വലിയ കുഴപ്പമൊന്നുമില്ല. പക്ഷെ സ്വന്തം വരവിനും ചിലവിനും ആനുപാതികമല്ലാതെയും കടം വാങ്ങിയും ലോട്ടറി എടുക്കുന്നതും ലോട്ടറിയെടുക്കൽ ഒരു അടിമത്തം (അഡിക്ഷൻ) ആയിപ്പോകുന്നതും ഒരു വ്യക്തിയുടെയും അയാളെ ആശ്രയിച്ചു കഴിയുന്നവരുടെയും സാമ്പത്തിക ഭദ്രതയെ തന്നെ അപകടത്തിലാക്കുന്ന കാര്യമായതിനാൽ വളരെ ശ്രദ്ധയോടെ സമീപിക്കേണ്ട ഒന്നാണ് ലോട്ടറി പരിപാടി എന്നാണ് എന്റെ അഭിപ്രായം 


Tuesday, 15 August 2023

My Beloved Motherland, My Pride












India, our land of endless grace,

No other place can take her place.

From mountain tops to ocean wide,

Her spirit lives in every stride.


Her laws are strong, her thoughts are fair,

They give us freedom, everywhere.

With justice, rights, and voices heard,

Each page of law speaks every word.


Each state, each river, each small stream,

Is part of one united dream.

A billion people, rich and bright,

Live with love, and dream with light.


Hot desert sands, cold snowy hills,

Her beauty lives in lands and stills.

From Thar’s warm sun to mountain high,

India shines beneath the sky.


Rain pours down in thunder loud,

Then summer comes with sunny cloud.

Cold winters pass, then flowers bloom—

Each season sings a different tune.


From East to West, from North to South,

We share a culture, hand to mouth.

In dance and art, in songs we sing,

India’s soul is everything.


Temples, mosques, and churches too,

Live side by side in colors true.

With every faith and every name,

Our hearts and hopes remain the same.

With many tongues, and many ways,

We live together all our days.

In food we eat, in clothes we wear,

India’s beauty shines so rare.


To her strong will and freedom’s light,

We give our love, our dreams, our might.

In every field and mountain tall,

We hear our Mother India’s call.


O land of truth and wisdom bright,

You grow with strength and shine with light.

You live inside each heart so true—

O India, we belong to you.

Poetic Reflections of a Crazy Soul

Thursday, 10 August 2023

അകാലത്തിൽ ഇല്ലാതായ നെടുങ്ങാടി ബാങ്ക്

കേരളത്തിലെ എന്നല്ല ദക്ഷിണേന്ത്യയിലെ തന്നെ, സ്വകാര്യമേഖലയിൽ സ്ഥാപിതമായ ആദ്യ ബാങ്കായിരുന്നു നെടുങ്ങാടി ബാങ്ക്. മലബാറിലെ ആദ്യ ക്ഷീരവ്യവസായ കമ്പനിയുടെ സ്ഥാപകനും മലയാളത്തിലെ ആദ്യ നോവലായി പരിഗണിക്കപ്പെടുന്ന "കുന്ദലത"യുടെ കർത്താവുമായിരുന്ന അപ്പു നെടുങ്ങാടിയാണ് 1899-ൽ കോഴിക്കോട് ആസ്ഥാനമായി നെടുങ്ങാടി ബാങ്ക് സ്ഥാപിച്ചത്. അന്ന് ഗവൺമെന്റ് സ്ഥാപനമായ ഇമ്പീരിയൽ ബാങ്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1913 മെയ് 20-ന് നെടുങ്ങാടി ബാങ്കിനെ ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്തു. പബ്ളിക് പ്രോസിക്യൂട്ടർ ആയിരുന്ന അദ്ദേഹം 1915-ൽ ആ സ്ഥാനം രാജിവച്ച് ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി. തെക്കേ ഇന്ത്യയിലെ തന്നെ മികച്ച ബാങ്കുകളിലൊന്നായിരുന്നു, അക്കാലത്തു നെടുങ്ങാടി ബാങ്ക്. ഇന്ത്യയിലൊട്ടാകെ 174 ശാഖകളുണ്ടായിരുന്ന ബാങ്കിന് ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ന്യൂഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ ബാങ്കിനു ശാഖകളുണ്ടായിരുന്നു.

2002-ൽ, നെടുങ്ങാടി ബാങ്കിന്റെ പ്രവർത്തനങ്ങളിൽ ജോയന്റ് പാർലമെന്റ് കമ്മറ്റി ചില അപാകതകൾ കണ്ടെത്തിയിരുന്നു. പിന്നീട് നെടുങ്ങാടി ബാങ്കിനെ പഞ്ചാബ് നാഷണൽ ബാങ്ക് ഏറ്റെടുത്തു. 1965-ൽ കോയമ്പത്തൂർ നാഷണൽ ബാങ്ക് ലിമിറ്റഡിനെ ഏറ്റെടുക്കാൻ മാത്രം ശേഷി ഉണ്ടായിരുന്ന നെടുങ്ങാടി ബാങ്ക്, 2003-ൽ പഞ്ചാബ് നാഷണൽ ബാങ്കുമായി ലയിക്കുന്ന സമയത്ത് അതിന്റെ ഷെയർ വില പൂജ്യമായിരുന്നു എന്നത് വലിയ കൗതുകമുണർത്തുന്ന കാര്യമാണ്. അക്കാരണം കൊണ്ട് തന്നെ, പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിച്ച അവസരത്തിൽ നെടുങ്ങാടി ബാങ്കിന്റെ ഷെയർ കൈവശം വെച്ചിരുന്നവർക്ക് പഞ്ചാബ് നാഷണൽ ബാങ്കിൽ ഒരു ഷെയർ പോലും ലഭിച്ചില്ലായിരുന്നു.




നെടുങ്ങാടി ബാങ്ക് പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിക്കുന്നതിന് മുൻപ് പത്രങ്ങളിലൂടെ പുറപ്പെടുവിച്ച പബ്ലിക്‌ നോട്ടീസ്







നെടുങ്ങാടി ബാങ്കിന്റെ ബ്രാസ് ടോക്കൺ. ബാങ്ക് കൗണ്ടറുകളിൽ പണമിടപാട് നടത്താൻ വരുന്ന കസ്റ്റമേഴ്സിന്റെ ക്യൂ നിയന്ത്രിക്കുന്നതിനും ഇടപാടുകളുമായി ബന്ധപ്പെട്ട Internal Control-നും വേണ്ടിയാണ് ടോക്കൺ സമ്പ്രദായം ഉപയോഗിച്ചിരുന്നത്.









ദൃശ്യമാധ്യമങ്ങളിൽ വന്നിരുന്ന നെടുങ്ങാടി ബാങ്കിന്റെ പരസ്യം 

Monday, 24 July 2023

TAXES : The Price of Progress; The Cost of Civilization












Taxes are the lifeblood of a land,
Building a nation with a steady hand.
From bustling roads to schools that gleam,
They turn a country's hopes into a dream.

They fund the bridges, the hospitals too,
The fields of research where ideas brew.
Defense that guards us night and day,
And welfare to help along the way.

A price we pay for civilized life,
For progress, peace, and lessened strife.
The cost of comfort, calm, and care,
That lets us breathe community air.

Each penny paid has a noble role,
Fulfilling the needs of the common goal.
For justice, health, and futures bright,
Taxes pave the path of light.

A fee for the promise the state upholds,
Of safety, dignity, dreams made bold.
Not just for now, but years ahead,
Where rights are honored and children fed.

A citizen's duty, simple yet grand,
To give their share with an open hand.
Through honesty and timely pay,
We build tomorrow, day by day.

But evasion, a shadow, dark and grim,
Weakens the nation, makes futures dim.
When taxes are dodged, the bridges fall,
And progress halts for one and all.

For tax is the price, not paid in vain,
For state’s advance and shared domain.
The fee of living in structured grace,
Where social safety finds its place.

Together we thrive, together we grow,
Through taxes, a nation's strength will show.
A fair system, just and true,
Builds a world for me and you.

We give, not from fear or law's demand,
But from duty, as Christ’s word stands:
"To Caesar, what is his; to God, what’s His,"
A righteous act, both just and bright.

Poetic Reflections of a Crazy Soul

Thursday, 20 July 2023

ചില ബലാൽസംഗങ്ങളും ലൈംഗികാതിക്രമങ്ങളും കേവലം ലൈംഗികപ്രവൃത്തിയേ അല്ല; മറിച്ച് അതൊരായുധമാണ്...


പല ബലാൽസംഗ വാർത്തകളും ലൈംഗികാതിക്രമങ്ങളും കേട്ട് ഈ നാട് മുൻപും ഞെട്ടിയിട്ടും നടുങ്ങിയിട്ടുമുണ്ട്. പക്ഷെ, ഇപ്പോൾ കേൾക്കുന്നത് അതിനൊക്കെ അപ്പുറമാണ്.

കലാപം രൂക്ഷമായ മണിപ്പൂരില്‍ നിന്നു മനുഷ്യമനഃസാക്ഷി മരവിച്ചു പോകുന്ന ദൃശ്യങ്ങള്‍ പുറത്തു വരുന്നു. കുക്കി വിഭാഗത്തില്‍പെട്ട രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തി പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളാണു പുറത്തു വന്നത്. മേയ് നാലിനു നടന്ന സംഭവങ്ങളാണ് ഇപ്പോള്‍ പുറം ലോകമറിഞ്ഞത്. രണ്ട് സ്ത്രീകളെ അക്രമികള്‍ ചേര്‍ന്ന് നഗ്‌നരാക്കി നടത്തിക്കൊണ്ടു വരുന്നതും അവരെ ലൈംഗികമായി പീഡിപ്പിക്കുന്നതും വീഡിയോയില്‍ ഉണ്ട്. സ്ത്രീകളെ ഒരു പാടത്തേക്ക് നടത്തിക്കൊണ്ടു പോയശേഷം മെയ്തി വിഭാഗത്തില്‍പെട്ടവര്‍ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നു ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം ആരോപിച്ചു. അക്രമികള്‍ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തുവെന്നും ഐ ടി എല്‍ എഫ് നേതാക്കാള്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ നിശബ്ദതയും നിഷ്‌ക്രിയത്വവുമാണ് മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇരട്ട എഞ്ചിന്‍ ഭീകരതയോട് മോദി മൗനം പാലിക്കുന്നുവെന്ന് സി പി എം ജന.സെക്രട്ടറി സീതാറാം യെച്ചൂരി ആരോപികുന്ന്. ഒടുവിൽ പ്രധാനമന്ത്രി മൗനം വെടിഞ്ഞ് ഞെട്ടലും വേദനയുമൊക്കെ പ്രകടിപ്പിച്ചതായി വാർത്തകൾ ഉണ്ട്. 

2018-ൽ ജമ്മുവിലെ ആസിഫ എന്ന എട്ടു വയസുകാരി മുസ്ലിം ബാലിക സമാനതകളില്ലാത്ത കൊടൂര ലൈംഗിക ക്രൂരതകൾക്കിരയായത് "ദൈവത്തിൻ്റെ" Too Close Range-ൽ വച്ചായിരുന്നു. പൈശാചികമായി ഉപദ്രവിച്ചവരിൽ ദൈവത്തിൻ്റെയും മനുഷ്യരുടെയും ഇടനിലക്കാർ എന്നവകാശപ്പെടുന്നവർ ഉണ്ടായിരുന്നു. നിയമപാലനം ഭരമേല്പിക്കപ്പെട്ടവർ ഉണ്ടായിരുന്നു. അവളുടെ ശവമടക്ക് തടയപ്പെട്ടു. ആ ജഡവും ചുമന്നു കൊണ്ട്‌ 15 കിലോമീറ്റർ നടന്നു പോയി മറ്റൊരു ഗ്രാമത്തിൽ അടക്കേണ്ടി വന്നു. കേസിലെ പ്രതികളെ പിടിക്കരുതെന്ന് പറഞ്ഞ് ദേശീയ പതാകയുമേന്തി പ്രകടനം നടത്തിയവർക്ക്‌ നേതൃത്വം കൊടുത്തത് രാജ്യവും സംസ്ഥാനവും ഭരിക്കുന്ന ബിജെപിയുടെ നേതാവായിരുന്നു; പിന്തുണയുമായി എത്തിയത് രണ്ടു ബി ജെ പി എം എൽ എ മാരായിരുന്നു; പോരാഞ്ഞ് രണ്ടു ബി ജെ പി മന്ത്രിമാരുമായിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് ഈ സംഭവത്തിൽ ഗൂഢാലോചനകൾ ഉണ്ടായിരുന്നു; വ്യക്തമായ ആസൂത്രണം ഉണ്ടായിരുന്നു; കൃത്യമായ മുന്നൊരുക്കങ്ങൾ ഉണ്ടായിരുന്നു.

ഈ സഹസ്രാബ്ദത്തിന്റെ തുടക്കത്തിലെ ഗുജറാത്ത് മുസ്ലീം വംശഹത്യ റിപ്പോർട്ടുകൾ വീണ്ടും മനസിലേക്ക് തള്ളിക്കയറി വരുന്നു. അന്ന് ഭൂരിപക്ഷ വർഗ്ഗീയതയുടെ വികാര വേലിയേറ്റത്തിൽ കൊലയും കൊള്ളിവയ്പ്പും നടത്തുന്നതിനിടയിൽ സ്ത്രീകളെ റേപ്പ് ചെയ്ത ശേഷം തന്നെയാണ് കൊന്നു തള്ളിയത്; കുട്ടികളെന്നോ വൃദ്ധകളെന്നോ ഗർഭിണികളെന്നോ പരിഗണിക്കാതെ തന്നെ. സ്റ്റേറ്റ് സ്‌പോൺസേർഡ് എന്ന് തന്നെ ആരോപിക്കാവുന്ന അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് അന്ന് നടന്നത്. ഹിന്ദുക്കളല്ലാത്ത ആരും ഇവിടെ സമാധാനത്തോടെ ജീവിക്കേണ്ടെന്നും ഹൈന്ദവ ലേബലില്ലാത്ത ഒന്നും ഇവിടെ നിലനിൽക്കാൻ പാടില്ലെന്നും ഉറച്ചു ചിന്തിക്കുകയും ഉറക്കെ പഠിപ്പിക്കുകയും ഊർജ്ജിതമായി പ്രചരിപ്പിക്കുകയും ചെയ്യുന്ന ഹിന്ദുത്വയുടെ വക്താക്കളാണ് ഇന്ന് രാജ്യവും ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിക്കുന്നത്. അവർ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം ഓരോ അണുവിലും നിറഞ്ഞു നിൽക്കുന്ന അസഹിഷ്ണുതയുടെയും അസ്വീകാര്യതയുടെയും മനുഷ്യത്വമില്ലായ്മയുടേതുമാണ്. 

ബലാത്സംഗം ഒരു രാഷ്ട്രീയ ആയുധമാണെന്ന് സംഘപരിവാറിന്റെ പൂജനീയ ആചാര്യന്മാരിലൊരാളായ വിനായക് ദാമോദര്‍ സവര്‍ക്കർ 'ഇന്ത്യാ ചരിത്രത്തിലെ മഹത്തായ ആറ് കാലഘട്ടങ്ങള്‍' എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്ന് എവിടെയോ വായിച്ചിരുന്നു. അതിന്റെ സത്യാവസ്ഥ എന്ത് തന്നെ ആയാലും, കുറച്ച് കാലമായി കേൾക്കുന്ന ചില കൂട്ട ലൈംഗികാതിക്രമ സംഭവങ്ങളിൽ, റേപ്പ് ലൈംഗിക സംതൃപ്തിക്ക് വേണ്ടിയേയല്ല ഉപയോഗിക്കപ്പെട്ടത് എന്നാണ് എന്റെ നിരീക്ഷണം. അവിടെയത് അധിനിവേശവും ആയുധവും അധികാര പ്രയോഗവും ഒക്കെയായിരുന്നു. ഈ കേസുകളിലൊന്നും ഇരകൾ കേവലം ജൈവവ്യക്തികളേയല്ല; ഒരു വിഭാഗത്തിന്റെ പ്രതിനിധി സ്ഥാനത്ത് നിർത്തപ്പെടുന്നവർ മാത്രമാണ് ഇരകൾ ഓരോന്നും. ഇപ്പോൾ ക്രൂരത അനുഭവിച്ച ആ വ്യക്തികൾ അല്ലെങ്കിൽ ആ സമുദായത്തിലോ വിഭാഗത്തിലോ പെട്ട മറ്റൊരു പെണ്ണ് തീർച്ചയായും ഈ ക്രൂരതകൾ ഏറ്റു വാങ്ങേണ്ടി വരുമായിരുന്നു. അത്രക്ക് ആസുരതയും ആസൂത്രണവും ഗൃഹപാഠവും ഈ കേസുകളിലുണ്ടെന്നാണ് റിപ്പോർട്ടുകളും കുറ്റപത്രങ്ങളും വിളിച്ചു പറയുന്നത്.

വർത്തമാന രാഷ്ട്രീയ പരിതസ്ഥിതിയിൽ ശത്രുപക്ഷത്തുള്ളവരെ റേപ്പ് ചെയ്യുന്നത് കേവലം ജൈവ ശരീരങ്ങളും ലിംഗങ്ങളുമല്ല; മറിച്ച് പ്രത്യയ ശാസ്ത്ര ശരീരങ്ങളും തീവ്ര വർഗീയ രാഷ്ട്രീയ ശരീരങ്ങളും ആണ്. സവർണ ഹിന്ദുത്വയുടെ  തീവ്രമായ വർഗീയ ഫാസിസ്റ്റ് ആസക്തികളിൽ ഉദ്ധരിച്ച ലിംഗങ്ങൾ കീറി മുറിക്കുന്നതും മാനം കെടുത്തുന്നതും ഇല്ലായ്മ ചെയ്യുന്നതും അവരുടെ പ്രത്യയശാസ്ത്രത്തോട് തോൾ ചേരാത്ത മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ദളിതരേയും തീവ്രഹിന്ദുത്വ സ്വത്വം പേറാത്ത എന്തിനെയും ഏതിനെയും ആണ്. കൊടും ക്രൂരതയുടെയും നൃശംസ്യതകളുടെയും സീൽക്കാരങ്ങൾ മാത്രമാണപ്പോൾ കേൾക്കാൻ കഴിയുക. ആ, ലിംഗങ്ങളിൽ നിന്ന് സ്ഖലിക്കുന്നത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ശത്രുതയുടെയും ഉന്മൂലനത്തിന്റെയും ബീജങ്ങൾ മാത്രമാണ്. ആ വേഴ്ചയിൽ അവർക്ക് സൗഹൃദങ്ങളോ ബന്ധങ്ങളോ മാനവികതയോ കാണാൻ സാധിക്കില്ല. അത്രയേറെ അന്ധരായിരിക്കുന്നു അവർ. ഭ്രാന്തിനെക്കാൾ അപകടകരമായ ഉന്മാദത്തിന്റെ രതിമൂർച്ഛയിലാണവർ.  

രാജ്യം ലോകസമൂഹത്തിന് മുന്നിൽ ലജ്ജ കൊണ്ടും കുറ്റബോധം കൊണ്ടും തല കുനിക്കേണ്ടി വന്ന അങ്ങേയറ്റം അധമമായ ഈ പ്രവൃത്തികളെക്കുറിച്ച്, "ബേട്ടീ ബച്ചാവോ" എന്ന സുകൃതജപം നിരന്തരം ഉരുക്കൊഴിക്കുന്ന 56 ഇഞ്ച് നെഞ്ചുള്ള പ്രധാനമന്ത്രിയുടെ പ്രതികരണമൊന്നും എളുപ്പത്തിൽ ഉണ്ടാകാറില്ല; പലപ്പോഴും ഉണ്ടാകാറിയില്ല. ഉത്തരവാദിത്തപ്പെട്ട പലരുരുടേയും തിരുവാമൊഴികൾ പുറത്ത് വരാറില്ല. ഇതൊന്നും അറിഞ്ഞിട്ടും ഉത്തരവാദിത്തപ്പെട്ട ആരും ഒരു പരിധിയിൽ കവിഞ്ഞ് ഞെട്ടുന്നതോ നടുങ്ങുന്നതോ കാണുന്നില്ല. പതിവ് പോലെ കുറച്ച്, സോഷ്യൽ മീഡിയ പ്രതിഷേധങ്ങളും പേരിന് ചില പ്രകടനങ്ങളും മാത്രം അങ്ങിങ്ങ് കാണാം.

മുൻകാലങ്ങളിലെ ബഹുജനപ്രതിഷേധങ്ങൾക്കിടയാക്കിയ പല ബലാൽസംഗക്കേസുകളെക്കാൾ മാനങ്ങളും ഗൗരവവുമുള്ള കേസാകളാണീ പ്രത്യേക കേസുകളെന്ന് തിരിച്ചറിയുക. മുൻ കേസുകളിൽ കാമവും ലൈംഗികവ്യതിയാനങ്ങളും ആയിരുന്നു മോട്ടീവ് എങ്കിൽ ഇവിടെ അത് വർഗീയതയും വിഭാഗീയതയും രാഷ്ട്രീയവും ആണെന്ന് മനസിലാക്കുക. ബലാൽസംഗം ഒരു വർഗീയ-വിഭജന-രാഷ്ട്രീയ ആയുധമാകുന്ന കാലത്തെ കരുതിയിരിക്കുക. ആ വർഗീയതയോടും രാഷ്ട്രീയത്തോടും സമരസപ്പെടാത്തവർ കരുതിയിരിക്കുക. ഏത് നിമിഷവും അവർ നിങ്ങളുടെ വീടിനെ ടാർഗറ്റ് ചെയ്തേക്കാം; നിന്റെ വീട്ടിലെ പെണ്ണിനെ മാനഭംഗപ്പെടുത്തി കൊന്നേക്കാം; അത് ശിശുവോ ബാലികയോ കുമാരിയോ യുവതിയോ വയോവൃദ്ധയോ... ആരുമാകാം.... 

സ്‌കൂൾ അസ്സംബ്ലിയിൽ ചൊല്ലിയിരുന്ന പ്രതിജ്ഞയിലെ "എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് " എന്ന ഭാഗം എങ്ങനെ ആത്മാർത്ഥയോടെ ചൊല്ലാനാകും !? ഞാനീ മണ്ണിലാണ് ജീവിക്കുന്നതെന്നും ഞാനൊരു ജീവനുള്ള മനുഷ്യനാണെന്നും ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു; ചെറുതല്ലാത്ത ഭീതിയും...

Friday, 7 July 2023

ഉച്ചിയിൽ മുള്ളിയ പാപം കാൽ കഴുകിയാൽ തീരുമോ ?


മധ്യപ്രദേശിലെ സിധി ജില്ലയില്‍ ദശരഥ്  റാവത്ത് എന്ന ആദിവാസി യുവാവിന്റെ മുഖത്തേക്ക് പ്രവേശ് ശുക്ല എന്നയാൾ മൂത്രമൊഴിച്ച സംഭവം വലിയ പ്രതിഷേധത്തിനാണ് വഴി തെളിച്ചത്. ബിജെപി എംഎല്‍എ കേദാര്‍ നാഥ് ശുക്ലയുടെ അടുപ്പക്കാരനായ ബിജെപി പ്രവര്‍ത്തകനാണ് ഈ നീചപ്രവൃത്തി ചെയ്തതെന്ന് വന്നതോടെ ബിജെപിയും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും വല്ലാത്ത പ്രതിരോധത്തിലായി. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളും ട്രോളുകളും കാർട്ടൂണുകളും സോഷ്യൽ മീഡിയ ഹാൻഡിലുകൾ നിറഞ്ഞു. ആദിവാസികളോടും ദളിതരോടുമുള്ള ബിജെപി കാത്ത് സൂക്ഷിക്കുന്ന വെറുപ്പിന്റെ യഥാര്‍ഥമുഖം  മനുഷ്യത്വരഹിതമായ ഈ പ്രവൃത്തിയിലൂടെ തുറന്നു കാട്ടപ്പെട്ടതായി രാഹുല്‍ഗാന്ധിയും കോൺഗ്രസും പ്രതിപക്ഷത്തുള്ളവരും പറഞ്ഞ് തുടങ്ങിയതോടെ ബിജെപിക്ക് മേല്‍ സമ്മര്‍ദ്ദമേറി. ജനരോഷം ശക്തമായതോടെ സമയമൊട്ടും പാഴാക്കാതെ മുഖ്യമന്ത്രി നേരിട്ട് ഫീൽഡിൽ ഇറങ്ങി. സര്‍ക്കാരിന്റെ മുഖം രക്ഷിക്കല്‍ നടപടിയുടെ ഭാഗമായി, നികൃഷ്ടതക്കിരയായ വ്യക്തിയെ മുഖ്യമന്ത്രി തന്റെ ഔദ്യോഗിക വസതിയിലെത്തിച്ച് അദ്ദേഹത്തോട് മാപ്പ് പറഞ്ഞ് അയാളുടെ കാലു കഴുകുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ടു. കൂടാതെ, പ്രതി പ്രവേശ് ശുക്ലയെ അറസ്റ്റ് ചെയ്യുകയും അയാളുടെ വീട് അനധികൃതനിർമ്മാണമാണെന്ന് ആരോപിച്ച് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തു. ഇപ്പോൾ ഹൈ എഫ്ഫക്റ്റ് വിഷ്വൽ ഇമ്പാക്റ്റ് ഉള്ള ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന തിരക്കിലാണ് സംഘ് അനുകൂല ഹാൻഡിലുകൾ. 

പക്ഷെ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്; ഈ അതിക്രമ സംഭവം നടന്നത് മാസങ്ങള്‍ക്ക് മുമ്പാണ്; ഇപ്പോൾ സംഭവത്തിന്റെ വീഡിയോ പുറത്ത് വരികയും വൈറലാവുകയും പ്രതിപക്ഷം അത് ഏറ്റുപിടിക്കുകയും പ്രതിയുടെ ബിജെപി ബന്ധം തുറന്നു കാട്ടപ്പെടുകയും ജനരോഷം ഉയരുകയും ചെയ്തപ്പോള്‍ മാത്രമാണ് ബിജെപിക്കും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും അനക്കമുണ്ടായത്. പ്രതിക്ക് ബിജെപി ബന്ധമില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ വിഫലമായതോടെ നടത്തിയ മുഖം രക്ഷിക്കൽ പ്രവർത്തനം മാത്രമാണ് ഇപ്പോൾ നടക്കുന്നത്. 

2019-ലെ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ട് മുമ്പ് കുംഭമേള സന്ദര്‍ശിക്കുന്നതിനിടയിൽ നഗരം വൃത്തിയായി സൂക്ഷിക്കുന്ന ശുചീകരണ തൊഴിലാളികളുടെ കാലുകൾ കഴുകി വൃത്തിയാക്കിയിരുന്നു.  ഉത്തര്‍പ്രദേശിൽ കുടിവെള്ള, ശുചീകരണ മന്ത്രാലയം നടത്തിയ സ്വച്ഛ് കുംഭ് സ്വച്ഛ് ആഭര്‍ പരിപാടിയുടെ വേദിയിൽ വച്ച് ശുദ്ധീകരണ തൊഴിലാളികളെ ആദരിക്കാനായി നടത്തിയ ആ ചടങ്ങ് വലിയ ജനശ്രദ്ധ നേടിയിരുന്നു. അതിനെ മാതൃകയാക്കിയാവണം ഇപ്പോൾ ചൗഹാന്റെ ഈ കാല് കഴുകൽ. ഏതാനും മാസങ്ങൾക്കുള്ളിൽ മധ്യപ്രദേശ് നിയമസഭയിലേക്കും ലോക് സഭയിലേക്കും തിരഞ്ഞെടുപ്പ് വരികയാണെന്നത് കണക്കിലെടുത്താൽ ഈ കാൽ കഴുകലിൽ വലിയ അത്ഭുതമൊന്നുമില്ല; വീണത് വിദ്യയാക്കുന്ന മനോഹരമായ കളി !!!

ഇപ്പോൾ വൈറൽ ആയ ഈ മൂത്രമൊഴിക്കൽ കലാപരിപാടി, അത് ചെയ്തയാൾ ബി ജെ പി ക്കാരൻ ആയത് കൊണ്ടോ അയാൾക്ക് രാഷ്ട്രീയ സ്വാധീനമുള്ളത് കൊണ്ടോ അവിടെ ബി ജെ പി ഭരിക്കുന്നത് കൊണ്ടോ മാത്രം നടന്നതാണ് എന്നെനിക്ക് തോന്നുന്നില്ല. വടക്കേ ഇന്ത്യയിൽ പരക്കെയും തെക്കേ ഇന്ത്യയിലെ ചിലയിടങ്ങളിലും രാഷ്ട്രീയ ഭേദമെന്യേ ഉയർന്ന ജാതിക്കാർ ഒരു ജാതിയായി ഗണിക്കപ്പെടുക പോലും ചെയ്യാത്തവരോടും താഴ്ന്ന ജാതിയായി ഗണിക്കപ്പെടുന്നവരോടും  ഏറെക്കുറെ എക്കാലത്തും ചെയ്യുന്നത് ഇത്തരവും ഇതിലപ്പുറവുമുള്ള നികൃഷ്ടതകൾ തന്നെയായിരുന്നു. ജാതിയുടെ പേരില്‍ വിവേചനമനുഭവിക്കേണ്ടി വരുന്ന ഗതികേട് രാജ്യത്ത് പൊതുവെ ഉത്തരേന്ത്യയില്‍ വിശിഷ്യാ, ദിനം പ്രതി ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇഷ്ടമുള്ള പണിയെടുക്കാനോ, സ്‌കൂളിലോ കോളേജിലോ കുട്ടികളെ അയക്കാനോ, ഭൂമി സ്വന്തമാക്കാനോ, ദളിത് വിഭാഗങ്ങള്‍ക്ക് അനുവാദമില്ല. മേല്‍ജാതിക്കാരുടെ വീടിന്റെ പരിസരത്തു പോലും ദളിതരെ കാണാന്‍ പാടില്ല. സ്‌കൂളുകളില്‍ ദളിതർക്കും ആദിവാസികൾക്കും സവര്‍ണരുടെ കുട്ടികള്‍ക്കൊപ്പം ഇറിക്കാൻ അവകാശമില്ല. തൊഴിലും കൂലിയും നിശ്ചയിക്കപ്പെടുന്നത് പോലും ജാതി നോക്കിയാണ്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന സമത്വം അടക്കമുള്ള മൗലികാവകാശങ്ങള്‍ കീഴ്ജാതിക്കാർക്ക് നിഷേധിക്കപ്പെടുന്നു. മാധ്യമങ്ങളിലൂടെ വരുന്ന ദളിതരുടെയും ആദിവാസികളുടെയും പ്രശ്നങ്ങൾ മാത്രമേ ഇന്ന് രാജ്യത്ത് ഉള്ളു എന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റ് പറ്റി. ഇവർക്ക് നേരേ നടക്കുന്ന അതിക്രമങ്ങളുടെ പകുതി പോലും പുറം ലോകമറിയുന്നുണ്ടെന്ന് തോന്നുന്നില്ല. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ ദളിത് ബാലനെക്കൊണ്ട് ഉന്നതജാതിയിൽപ്പെട്ട യുവാക്കൾ കാൽ നക്കിച്ചത്, മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ഏഴ് പേരടങ്ങിയ സംഘം ദളിത് വിവരാവകാശ പ്രവര്‍ത്തകനെ മര്‍ദിച്ച് മൂത്രം കുടിപ്പിച്ചത്, ഉത്തര്‍ പ്രദേശിലെ റായ്ബറേലിയില്‍ പത്താം ക്ലാസ്സുകാരനായ ദളിത് വിദ്യാര്‍ഥിയെക്കൊണ്ട് സവര്‍ണരുടെ കാല്‍ നക്കിച്ചത്, പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ഥികളെക്കൊണ്ട് സ്‌കൂളിലെ ശൗചാലയം കഴുകിപ്പിച്ചത്, ഉയര്‍ന്ന ജാതിയില്‍പ്പെട്ടയാളുടെ വീട്ടില്‍ നിന്ന് ദളിത് പെണ്‍കുട്ടി പൂ പറിച്ചെന്ന് ആരോപിച്ച് 40 ദളിത് കുടുംബങ്ങള്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്, മധുര തിരുവാരൂര്‍ ജില്ലയിലെ മന്നാര്‍ഗുഡിക്കടുത്തുള്ള തിരുവണ്ടുതുറൈ ഗ്രാമത്തില്‍ ആദിവാസി യുവാവിനെ മലം തീറ്റിച്ചത്, കേരളത്തിൽ ആദിവാസി മധുവിനെ മർദ്ദിച്ച് കൊന്നത്, കോട്ടയത്ത് സവർണ്ണ കൃസ്ത്യാനി പെൺകുട്ടിയെ സ്നേഹിച്ചതിന് ദളിത് ക്രൈസ്തവനായ കെവിനെ പോലീസിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയത്.... അങ്ങനെ അങ്ങനെ എണ്ണമില്ലാതെ പോകുന്നു ആ പീഡന പർവ്വം. 

സ്വാതന്ത്ര്യത്തിന്റെ അമൃതകാലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്നും വിവേചനവും അതിക്രമവും നേരിടുന്ന ജനവിഭാഗമാണ് ദളിത് ആദിവാസി വിഭാഗത്തിൽ പെട്ടവർ. പൊതു സമൂഹത്തിൽ നിന്നും മാറ്റിനിർത്തപ്പെടുന്ന ഈ ഗതികെട്ട മനുഷ്യർ എന്നാണ് സവർണരുടെ ക്രൂരതകളിൽ നിന്നും അതിക്രമങ്ങളിൽനിന്നും രക്ഷപ്പെടുക എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്.