ഞാൻ വെറും പോഴൻ

Thursday, 25 January 2024

വോട്ട് !! അത് മാത്രമേ ജനാധിപത്യത്തിൽ സാധാരണ പൗരന് ചെയ്യാനുള്ളൂ....!!!


ഇന്ന് ജനുവരി 25. വോട്ടിന് തുല്യം വോട്ട് മാത്രം എന്ന് രാജ്യത്തെ പൗരന്‍മാരോട് ആഹ്വാനം ചെയ്‌ത് കൊണ്ടാണ് ദേശീയ സമ്മതിദായക ദിനം (National Voter's Day) ആചരിക്കുന്നത്. 1950 ജനുവരി 25 ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപം കൊണ്ടതിന്‍റെ ഓര്‍മയ്ക്കാണ് ഈ ദിനം ആഘോഷിക്കുന്നത്. 2011 മുതലാണ് രാജ്യം വേട്ടേഴ്‌സ് ദിനം ആചരിച്ച് തുടങ്ങിയത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ വോട്ട് ചെയ്യേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനായാണ് ഇത്തരമൊരു ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്. 

വോട്ടവകാശമുള്ള നല്ലൊരു ശതമാനം പൗരന്മാരും രാഷ്ട്രീയത്തിൽ നിന്നും വോട്ട് ചെയ്യുന്നതിൽ നിന്നും വിട്ട് നിൽക്കുകയും കൂടുതൽ പേര് അരാഷ്ട്രീയതയിലേക്ക് നടന്നടുക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് നമ്മുടേത്. രാഷ്ട്രീയക്കാർ ചെയ്യുന്ന അഴിമതി, സ്വജനപക്ഷപാതം, അധികാര ദുരുപയോഗം, മത വർഗ്ഗീയ സാമുദായിക പ്രീണനം തുടങ്ങി എണ്ണമറ്റ മോശം പ്രവണതകളാണ് ജനസാമാന്യത്തെ അതിവേഗത്തിൽ അരാഷ്ട്രീയ വൽക്കരിക്കുന്നതെന്ന ആരോപണത്തിൽ കഴമ്പുണ്ട്.  

സത്യത്തില്‍ എന്താണ് നമ്മുടെ നാട്ടിലെ ജനാധിപത്യ - രാഷ്ട്രീയ പരിതസ്ഥിതി !!??? ജന്മി കുടിയാന്‍ വ്യവസ്ഥിതി അതിന്റെ എല്ലാ ഭീകരതയോടെ നില നില്‍ക്കുന്ന ഒരു സംവിധാനമാണ് ഇന്നത്തെ
ഇന്ത്യന്‍ ജനാധിപത്യം. ജനാധിപത്യത്തിന്റെ മൂന്നു തൂണുകളായ Legislature, Executive, Judiciary എന്നിവയില്‍ എല്ലാം ഇത് പ്രകടമാണെങ്കിലും, തിരഞ്ഞെടുപ്പാണ് നമ്മുടെ വിഷയം എന്നത് കൊണ്ട് ഈ ചര്‍ച്ച Legislature ല്‍ മാത്രം ഒതുക്കാമെന്ന് കരുതുന്നു. ഇവിടെ ഉയര്‍ന്ന ഭരണ സഭകളില്‍ കയറി ഇരിക്കുന്നവര്‍ ജന്മിമാരും പ്രാദേശിക ഭരണ സഭകളില്‍ നുഴഞ്ഞു കയറിയവര്‍ മിച്ചവാരക്കാരും രാഷ്ട്രീയപ്രവര്‍ത്തകര്‍ പാട്ടക്കുടിയാന്മാരും ഇതിലൊന്നും പെടാത്ത കഴുത പൊതുജനം അഗണ്യകോടിയില്‍ പെട്ട ദരിദ്രവാസി കര്‍ഷകത്തൊഴിലാളികളും ആണെന്ന് വേണമെങ്കില്‍ നിരീക്ഷിക്കാം.

ഈ അന്തരീക്ഷത്തിൽ നിലനിൽക്കുന്ന ഇന്ത്യന്‍ ജനാധിപത്യ ക്രമത്തില്‍ സാധാരണ പൌരനുള്ള ഏക അവകാശം വോട്ട് ചെയ്യാനുള്ള അവകാശമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു വോട്ട് രേഖപ്പെടുത്തുന്നത് വരെ ഉള്ള ചെറിയ കാലയളവിലാണ് ഇവിടെ പൌരന് എന്തെങ്കിലും ഒരു വിലയുള്ളത്. അത് കഴിഞ്ഞാല്‍,
നിയമനിർമ്മാണ സഭകളിലെ ഇരിപ്പിടം ജനത്തിന്റെ ഭിക്ഷയാണെന്ന കാര്യം സൌകര്യപൂര്‍വ്വം മറന്നിട്ട് അധികാരപ്രമത്തത, ധാര്‍ഷ്ട്യം, സ്വജന പക്ഷപാതം, അഴിമതി, കയ്യിട്ടു വാരല്‍ തുടങ്ങി സര്‍വ്വ വിധ ജനവിരുദ്ധ നടപടികളിലും മുഴുകി ജീവിക്കും. ഇതിനു ഭരണ പക്ഷം, പ്രതി പക്ഷം, മൂന്നാം ബദൽ എന്ന യാതൊരു വിധ ഭേദവും ഇല്ല.

ഒരേ തൊഴിലെടുക്കുന്ന പല കമ്പനികളിലെ തൊഴിലാളികളാണിവിടുത്തെ രാഷ്ട്രീയക്കാർ. ചിലപ്പോൾ തോന്നും, ഇവിടെയാണ്‌ യഥാര്‍ത്ഥ അദ്വൈതം പുലരുന്നതെന്ന്. ജനാധിപത്യ ഗോപുരത്തിന്റെ നാലാം തൂണെന്നു വിശേഷിപ്പിക്കപ്പെടുന്ന മുഖ്യ ധാരാ മാധ്യമങ്ങള്‍ ഇതിനെല്ലാം കുഴലൂതുകയും ചെയ്യുന്നു. ഇതെല്ലാം കണ്ടു മടുത്ത് ക്ഷമയുടെ എല്ലാ പരിധികളും ലംഘിക്കപ്പെട്ട ജനതയുടെ നല്ലൊരു ശതമാനം ജനാധിപത്യ നിരാസത്തിലേക്കും അരാഷ്ട്രീയ വാദത്തിലേക്കും പ്രതിഷേധ മനോഭാവത്തിലേക്കും വീണു കിടക്കുന്ന അവസരത്തിലായിരിക്കും സാധാരണ ഗതിയിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാറുള്ളത്. 

ഒരു തിരഞ്ഞെടുപ്പ് വരെ ഭരിച്ചവർ നന്നായി ഭരിച്ചിരുന്നു എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അതിനുള്ള അംഗീകാരം എന്ന നിലയില്‍ അവര്‍ക്ക് ഒരു വോട്ട് ചെയ്യുക.

അല്ല, അവർ ജനാഭിലാഷത്തിനു എതിരായിട്ടാണ് ഭരിച്ചതെങ്കില്‍ അവരെ വലിച്ചു താഴെയിടാന്‍ വേണ്ടി നമ്മുടെ മുന്നിലുള്ള ഏതെങ്കിലും ബദൽ പക്ഷത്തിന്  ഒരു വോട്ട് ചെയ്യാം.

ബാലറ്റ്‌ ലിസ്റ്റിലെ ആരും തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യരല്ലെങ്കില്‍ വോട്ടിംഗ് യന്ത്രത്തിന്റെ താഴെ ഭാഗത്ത്‌ തെല്ല് നിഷേധ ഭാവത്തില്‍ അവനുണ്ടാകും. ഇന്ത്യൻ ജനാധിപത്യലോകത്ത് ജനിച്ചിട്ട് അധികം പ്രായമാകാത്ത, സ്വന്തമെന്നു അവകാശപ്പെടാന്‍ ഒരു തിരഞ്ഞെടുപ്പ് ചിഹ്നം പോലുമില്ലാതിരുന്ന "നോട്ട- None of the Above". ഇന്നവനും വളർന്ന് ഒരു ചിഹ്നം സ്വന്തമാക്കി നിങ്ങളുടെ ഒരു ഞെക്കിന് വേണ്ടി കാത്തിരിപ്പുണ്ട്‌. ബാലറ്റ് ലിസ്റ്റിലെ ഒരു സ്ഥാനാർത്ഥിയും എന്റെ വോട്ടിന് യോഗ്യനല്ല എന്ന് വിളിച്ചു പറയാൻ കിട്ടുന്ന അമൂല്യ സൗഭാഗ്യം. അതിന്റെ എണ്ണം കൂടുമ്പോള്‍ ചിന്താശേഷി ഇനിയും കൈമോശം വന്നു പോവാത്ത രാഷ്ട്രീയക്കാരന് നയങ്ങളും നിലപാടുകളും തിരുത്താന്‍ വേണ്ട തീരുമാനങ്ങള്‍ എടുക്കാന്‍ പറ്റിയേക്കാം. 

നിങ്ങളൊരു സ്വതന്ത്ര രാജ്യത്തെ പൗരനാണ്. ജനാധിപത്യക്രമത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ വോട്ട് രേഖപ്പെടുത്തുക എന്നത് നിങ്ങളുടെ അവകാശം മാത്രമല്ല, ഉത്തരവാദിത്തമാണ്; പൗര ധര്‍മ്മമാണ്. നമ്മള്‍ കൊടുക്കുന്ന നികുതിപ്പണമാണ് ഭാരിച്ച ചിലവുകൾ ഉള്ള തിരഞ്ഞെടുപ്പ് പ്രക്രിയക്ക് വേണ്ടി വിനിയോഗിക്കപ്പെടുന്നത് എന്നോര്‍ക്കുക. വോട്ടവകാശം ഉണ്ടായിട്ടും വോട്ട് ചെയ്യാത്ത ഒരുവന് ഇവിടെ നിലവില്‍ വരുന്ന ഭരണ സംവിധാനത്തെയോ ഭരണപരമായ കുറവുകളെയോ വിമര്‍ശിക്കാനോ കുറ്റപ്പെടുത്താനോ ധാര്‍മ്മികമായ അവകാശമില്ല എന്നോര്‍ക്കുക. നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതാണെങ്കില്‍ എന്തിന് നിശബ്ദനായിരിക്കണം?. പ്രത്യേകിച്ച് മാറ്റം വരുത്താന്‍ നിങ്ങള്‍ക്ക് അവകാശമുളളപ്പോള്‍. നിങ്ങള്‍ വിശ്വസിക്കുന്നതിനായി നിലകൊള്ളുക, വോട്ട് രേഖപ്പെടുത്തുക. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ കെല്‍പ്പുള്ള ആളെ തെരഞ്ഞെടുക്കുക എന്നതാണ് നിങ്ങളുടെ ഉത്തരവാദിത്തം' - ഈ മനോഭാവത്തോടെ നിങ്ങളുടെ വോട്ടവകാശം ഉറപ്പായും വിനിയോഗിക്കുക. അലസതയും നിസ്സംഗതയും അരാഷ്ട്രീയവാദവും ഉപേക്ഷിച്ച് ഇപ്പോഴേ പോളിംഗ് ഡേറ്റിൽ സ്വന്തം നിയോജക മണ്ഡലത്തിൽ സന്നിഹിതനാകാൻ  വിധത്തിൽ പ്ലാനിങ് നടത്തൂ; തിരഞ്ഞെടുപ്പ് കേന്ദ്രത്തിലേക്ക് പോകൂ... രേഖപ്പെടുത്തൂ; നിങ്ങളുടെ വിലയേറിയ പൌരാവകാശം....




Sunday, 3 December 2023

നൊസ്റ്റാൾജിയ നിറച്ച ഗോലി സോഡാ കുപ്പികൾ


സോഡ പോലുള്ള കാർബണേറ്റഡ് പാനീയങ്ങൾ നിറച്ച് വിതരണത്തിനുപയോഗിക്കുന്ന ഒരു തരം കുപ്പിയാണ് കോഡ്-നെക്ക് ബോട്ടിൽ. ഒരുറബ്ബർ വാഷറും കുട്ടികൾ കളിക്കാനുപയോഗിക്കുന്ന ഗോലി പോലൊരു ഗ്ലാസ് ബോളും ചേർത്തുള്ള ഒരു ക്രമീകരണമായിരുന്നു ഇതിന്റെ ക്ലോസിംഗ് ഡിസൈൻ.

ഇംഗ്ലണ്ടിലെ ഒരു ശീതളപാനീയ നിർമ്മാതാവ്വായിരുന്ന ഹിറാം കോഡ് കാർബണേറ്റഡ് പാനീയങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ഇത്തരം കുപ്പികൾ. ഉള്ളിൽ നിറക്കുന്ന ഗ്യാസിന്റെ പ്രഷറിനെ നേരിടാൻ പാകത്തിന് കട്ടിയുള്ള ഗ്ലാസും അതിന്റെ കഴുത്തിൽ ഒരു "ഗോലി"യും ആ ഗോലിയെ കുപ്പിയോട് എയർ ടൈറ്റായി ചേർത്ത് നിർത്തുന്ന റബ്ബർ വാഷറും ആ ഗോലിയുടെ പൊസിഷൻ ക്രമീകരിക്കത്തക്ക വിധത്തിലുള്ള ഒരു പൊഴിയും ഉൾക്കൊള്ളിച്ചായിരുന്നു ഇത്തരം കുപ്പിയുടെ രൂപ കൽപ്പന. കോഡ് രൂപകൽപ്പന ചെയ്ത കുപ്പി  നിലയിലാണ് ഇത്തരം കുപ്പികൾക്ക് കോഡ് ബോട്ടിൽ എന്ന വിളിപ്പേര് കിട്ടിയത്. കോഡ് ഈ കുപ്പി ഡിസൈനിനു പേറ്റന്റ് കരസ്ഥമാക്കുകയും ചെയ്തു.

ഗ്യാസ് നിറച്ച കുപ്പികൾ തല കീഴായിട്ടാണ് ക്രെയിറ്റുകളിൽ സൂക്ഷിക്കുന്നത്. കുപ്പിയിലെ ഗ്യാസിന്റെ പ്രഷർ ഗോലിയെ വാഷറുമായി ജാമാക്കുകയും ഗ്യാസ് പുറത്ത് പോകാത്ത വിധത്തിൽ അടയുകയും ചെയ്യുന്നു. കുപ്പി തുറക്കാൻ വേണ്ടി വിരൽ കൊണ്ടോ ഓപ്പണർ കൊണ്ടോ ഗോലി ഉള്ളിലേക്ക് തള്ളുകയാണ് ചെയ്യുന്നത്. അപ്പോൾ കുപ്പിയിൽ പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള പൊഴിയിൽ ഈ ഗോലി പോയി കിടക്കും. തുറന്ന ശേഷം ഒരു പ്രത്യേക പൊസിഷനിൽ ഈ ഗോലി നിർത്തിയാലേ കുപ്പിയിലുള്ള ദ്രാവകം പുറത്തേക്ക് വരൂ. . 

ഒന്ന് രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് വരെ കോഡ് ബോട്ടിലുകൾ പതിവായി ഉൽ‌പാദിപ്പിക്കപ്പെട്ടിരുന്നുവെങ്കിലും ക്രമേണ ഇതിന്റെ ഉപയോഗത്തിൽ കുറവുണ്ടായി. ഇപ്പോൾ ഡിസൈൻ പ്രത്യേകത കൊണ്ടും വിന്റേജ് കുപ്പികൾ എന്ന നിലയിലും ഇവ ഹോബിയിസ്റ്റുകളുടെ പ്രിയപ്പെട്ട ശേഖരവസ്തുവായി മാറി. അപൂർവ്വം ചിലയിടങ്ങളിൽ ഇപ്പോഴും കോഡ് ബോട്ടിലിൽ നിറച്ച സോഡയും കാർബണേറ്റഡ് പാനീയങ്ങളും ലഭ്യമാണ്.

ഗോട്ടി സോഡാ, കല്ല് സോഡ, കായ സോഡ, വട്ട് സോഡ എന്നീ പ്രാദേശിക വിളിപ്പേരുകളും കേട്ടിട്ടുണ്ട്.

Tuesday, 14 November 2023

An Age Old Child's Day Dreams

 














Today, we come together, happy and bright,
To celebrate children, a wonderful sight.
It's Children's Day, a special day, it's true,
On November 14th, we celebrate you.

A long time ago, a leader so wise,
Named Nehru, loved children, a loving surprise.
He saw in each child, a hope, a dream,
A future so bright, a golden beam.

Chacha Nehru, they called him, so kind and sweet,
He'd play with the children, a joyful treat.
In parks and gardens, with laughter and glee,
He'd share stories and dreams, wild and free.

He wanted children to grow strong and bright,
To learn and to play, with all their might.
To build a better world, a peaceful place,
A world filled with love, and hope, and grace.

So let's celebrate children, today and each day,
May they grow up happy, in every way.
Let's learn from Nehru, his love and his care,
And make this world better, beyond compare.

Happy Children's Day to all, young and bright,
May your dreams take flight, shining ever so bright !

Poetic Reflections of a Crazy Soul

Friday, 3 November 2023

മഷി പേന (ഫൗണ്ടൻ പേന) ക്കായി ഒരു ദിനം


മഷി ഒഴിച്ച് നിബ്ബ്‌ കൊണ്ടെഴുതുന്ന പേനകൾ ഇപ്പോൾ അധികമാരും ഉപയോഗിക്കുന്നുണ്ടാവില്ല. സൗകര്യപ്രദവും വില കുറവുള്ളതുമായ ബോൾ പോയിന്റ് പേനകളും ജെൽ പേനകളുമൊക്കെ വരുന്നതിന് മുൻപ് എഴുതാൻ ഉപയോഗിച്ചിരുന്ന പേന ആയിരുന്നു ഫൗണ്ടൻ പേന (Fountain Pen). 

ഇന്നത്തെ തലമുറയിലെ ചിലരെങ്കിലും കണ്ടിട്ട് പോലും ഉണ്ടാവാൻ സാധ്യതയില്ലാത്ത ഫൗണ്ടൻ പേനകൾക്ക് വേണ്ടിയും ഒരു ദിവസം ആചരിക്കപ്പെടുന്നുണ്ട്. 2012 മുതലാണ് ഇത് ആചരിച്ചു തുടങ്ങിയത്. ഓരോ വർഷവും നവംബറിലെ ആദ്യ വെള്ളിയാഴ്ചയാണ് Fountain Pen Day. 2023- ൽ ഇത് നവംബർ 3 നാണ്. ഫൗണ്ടൻ പേനകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും പൊതുവെ എഴുതുന്നതിന്റെ സന്തോഷം ആഘോഷിക്കുന്നതിനും വേണ്ടി സമർപ്പിച്ചിരിക്കുന്ന ഒരു ദിനമാണിത്. ക്രിയാത്മകമായ രചനകൾ ശൈലിയിൽ ചെയ്യുന്നതിലെ സന്തോഷത്തിലേക്കും ഗംഭീരമായ ഉപകരണങ്ങൾ ഉപയോഗിച്ച് എഴുത്തിന്റെ ഭംഗിയിലേക്കും ശ്രദ്ധ ആകർഷിക്കുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

ഫൗണ്ടൻ പേനകൾ ഒരു സുപ്രഭാതത്തിൽ കണ്ടുപിടിക്കപ്പെട്ട ഒന്നല്ല. ക്രിസ്തുവിന് മുവ്വായിരത്തോളം വർഷങ്ങൾക്ക് മുൻപ് ഈജിപ്തുകാർ ആണ് ഫൗണ്ടൻ പേനകളുടെ പ്രാഗ് രൂപം കണ്ടുപിടിച്ചതെന്ന് പറയപ്പെടുന്നു. ഞാങ്ങണത്തണ്ടുകൾ, പക്ഷിത്തൂവലുകൾ, വൈക്കോൽ മുതലായവ പച്ചക്കറികളും പശയും ചേർത്തുണ്ടാക്കുന്ന മഷിക്കൂട്ടിൽ മുക്കിയായിരുന്നു അവർ എഴുതിയത്. മഷിയിൽ മുക്കിഎഴുതുന്നതിനാൽ "ഡിപ്പ് പേനകൾ" എന്നായിരുന്നു അവ അറിയപ്പെട്ടത്. നൂറ്റാണ്ടുകൾക്ക് ശേഷം എഴുത്തുപകരണത്തിൽ തന്നെ മഷി സൂക്ഷിക്കാൻ സാധിക്കുന്ന തരം റിസർവോയർ പേനകൾ വികസിപ്പിക്കപ്പെട്ടു. പിന്നെയും ഏറെ നൂറ്റാണ്ടുകൾക്ക് ശേഷമാണ് ലോഹപ്പേനകൾ ഉണ്ടായത്. അത് 17, 18 നൂറ്റാണ്ടുകളിൽ ആണെന്ന് പറയപ്പെടുന്നു. 

ഒരു ഇസ്മാഈലി നിയമജ്ഞനും ഫാത്തിമിദ് ഖിലാഫത്തിന്റെ ഔദ്യോഗിക ചരിത്രകാരനുമായിരുന്ന അൽ-ഖദീ അൽ-നുഅമാൻ തന്റെ അൽ-മജലിസ് വാൽ-മുസയാറാത്ത് എന്ന കിതാബിൽ മഷി ഉപയോഗിച്ചെഴുതുന്ന എഴുത്തുപകരണത്തെപ്പറ്റി പറയുന്നുണ്ട്. അറബ് ഈജിപ്തിലെ ഫാത്തിമിദ് ഖലീഫയായിരുന്ന അൽ-മുയിസ് ലി-ദിൻ അള്ളാ തെറ്റ് കുറ്റങ്ങളില്ലാത്ത ഒരു എഴുത്തുപകരണത്തിന് വേണ്ടി ആഗ്രഹിച്ചു. കൈകളോ വസ്ത്രങ്ങളോ വൃത്തി കേടാകാത്ത തരത്തിൽ ഒരു റിസർവോയറിൽ സൂക്ഷിച്ച മഷി ഉപയോഗിച്ച് എഴുതാവുന്ന ഒരു എഴുത്തുപകരണം അന്നത്തെ വിദഗ്ദ്ധർ അദ്ദേഹത്തിന് വേണ്ടി രൂപപ്പെടുത്തി നൽകി. അത് തല കീഴായി പിടിക്കുമ്പോൾ മഷി ചോരാതെ നിൽക്കുമായിരുന്നത്രെ. 

നവോത്ഥാന കാലത്തെ ഇറ്റാലിയൻ ചിത്രകാരനും ശില്പിയും ശാസ്ത്രജ്ഞനുമൊക്കെയായിരുന്ന ലിയനാർഡോ ഡി സെർ പിയറോ ഡാവിഞ്ചി മഷി പേന ഉപയോഗിച്ചിരുന്നു എന്നതിന് ശ്രദ്ധേയമായ ചില തെളിവുകൾ ഉണ്ട്. ഡാവിഞ്ചി ജേണലുകളിൽ ഗുരുത്വാകർഷണവും കാപ്പിലറി പ്രവർത്തനവും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു റിസർവോയർ പേനയുടെ ക്രോസ്-സെക്ഷനുകളുടെ ഡ്രോയിംഗുകൾ അടങ്ങിയിരുന്നു. 

നൂറ്റാണ്ടുകൾ നീണ്ട നിരന്തര പരിഷ്കരണ പ്രക്രിയകളിലൂടെയാണ് നമ്മളിൽ ചിലരെങ്കിലും കണ്ടു ശീലിച്ചതും ഉപയോഗിച്ചതുമായ ഫൗണ്ടൻ പേനകൾ ഉരുത്തിരിഞ്ഞത്. പേനയുടെ ഭാഗങ്ങളായ നിബ്ബ്‌, റിസർവോയർ, ഫീഡ്, ഇങ്ക് ഫില്ലിംഗ് സിസ്റ്റം മുതലായവയെല്ലാം നിരന്തരമായി പരിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്.

ഫൗണ്ടൻ പേനയിൽ ഉപയോഗിക്കുന്ന മഷിയും അത്ര നിസാര വസ്തുവല്ല. നിറമുള്ള ഏതെങ്കിലും ഒരു ദ്രാവകം ഫൗണ്ടൻ പേനയിലെ മഷിയായി ഉപയോഗിക്കാൻ സാധിക്കില്ല. അത് വെള്ളത്തിൽ ലയിക്കുന്നതാവണം, എളുപ്പം ഉണങ്ങുന്നതാവണം, അതിന്റെ നിറം കാലക്രമത്തിൽ മങ്ങുന്നതാവരരുത്, പേനയിൽ ഇരുന്ന് ഉറച്ചു പോകാത്ത തരമാകണം... അങ്ങനെ പല കാര്യങ്ങൾ ഒത്തിണങ്ങിയാലേ ഗുണമേന്മയുള്ള മഷി എന്ന് വിളിക്കാനാവൂ.  ഈ ഗുണഗണങ്ങൾ ഒത്തിണങ്ങിയ പിഗ്മെന്റുകൾ (കളറിംഗ് ഏജന്റുകൾ) എല്ലാ നിറത്തിലും ലഭ്യമല്ലാത്തത് കൊണ്ടാണ് ചില നിറങ്ങളിൽ പേന മഷികൾ കിട്ടാത്തത്. 

പാര്‍ക്കര്‍, ഷീഫര്‍, വാട്ടര്‍മാന്‍, പൈലറ്റ്, ക്രോസ്, പെലിക്കന്‍, അറോറ, മോണ്ട് ബ്ലാങ്ക്, ലാമി എന്നിങ്ങനെ നിരവധി ലോകോത്തര പെൻ ബ്രാന്‍ഡുകള്‍ നമുക്ക് സുപരിചിതമാണ്. എന്നാൽ, മുൻപ് പറഞ്ഞ ലോകോത്തര ബ്രാൻഡുകളോളം പെരുമയില്ലെങ്കിലും ഒട്ടേറെ ജനപ്രിയ ഇന്ത്യൻ ബ്രാൻഡുകൾ ഫൗണ്ടൻ പേനകൾ വിൽപ്പന നടത്തുന്നുണ്ടായിരുന്നു. ഇപ്പോൾ വിരലിലെണ്ണാവുന്ന ബ്രാൻഡുകളെ ഇന്ത്യയിൽ ഫൗണ്ടൻ പേന വിൽക്കുന്നുള്ളൂ. 2019-ൽ അതിലൊരു ബ്രാൻഡ് വലിയ വാർത്താശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. രത്നം ബ്രാൻഡ് ഫൗണ്ടൻ പേന ആയിരുന്നു അത്. നവംബറില്‍ ഇന്ത്യ സന്ദര്‍ശിച്ച ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കില്‍ നിന്നുള്ള കൈത്തറി ഖാദി കമ്പിളിയും രത്‌നം പേനയുമാണ് സമ്മാനമായി നല്‍കിയത്. ഇതോടെയാണ് സ്വദേശ നിര്‍മ്മിതമായ രത്‌നം പേനകൾ വാർത്തയിലും പേന പ്രേമികളുടെ സെർച്ച് ഹിസ്റ്ററിയിലും നിറഞ്ഞത്. 

ഗാന്ധിജിയുമായി ബന്ധപ്പെട്ട ഒരു കഥയും രത്നം പേനകൾക്കുണ്ട്. സ്വദേശി ഗ്രാമീണ ഉൽപ്പന്നമെന്ന നിലയിൽ മഷിയിൽ മുക്കി റീഡ് പേനകളുടെ വക്താവായിരുന്നു മഹാത്മാ ഗാന്ധി. അത് കൊണ്ട് തന്നെ വിദേശ നിർമ്മിതവും വിദേശ അസംസ്കൃത വസ്തുക്കളാൽ നിർമ്മിതവുമായ ഫൗണ്ടൻ പേനകൾ ഗാന്ധിജി ഉപയോഗിച്ചിരുന്നില്ല. "ദി റീഡ് വേഴ്‌സസ് ദി ഫൗണ്ടന്‍ പെന്‍" എന്ന തലക്കെട്ടോടെ ഒരു ലേഖനം തന്നെ എഴുതിയിട്ടുണ്ട് ഗാന്ധിജി. ബാപ്പു രത്‌നം ഫൗണ്ടന്‍ പേന ഉപയോഗിച്ചു കാണണമെങ്കിൽ അത് പൂര്‍ണമായും സ്വദേശ നിര്‍മ്മിതമായിരിക്കണമെന്ന് രത്‌നം ഫൗണ്ടേഷന് മനസ്സിലായി. ഗാന്ധിജിയെ തങ്ങളുടെ സ്വദേശീ സ്വഭാവം ബോധ്യപ്പെടുത്തുന്നതിൽ ഫൗണ്ടേഷൻ ഉടമ കെ. വി. രത്നം വിജയിച്ചു. ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്‌റു, രാജന്ദ്രപ്രസാദ്, ഇന്ദിരാഗാന്ധി തുടങ്ങിയ നേതാക്കളുടെയും

മറ്റ് പല മഹാന്മാരുടെയും കൈകളില്‍ രത്‌നം ഫൗണ്ടന്‍ പേനയുണ്ടായിരുന്നു എന്നറിയുമ്പോഴാണ് ആ പേനയുടെ പ്രാധാന്യം മനസ്സിലാകുക. ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും പേരുകള്‍ ആലേഖനം ചെയ്ത പേനകള്‍ അവരുടെ വസതികളിലേക്ക് അയച്ചുകൊടുക്കുന്ന പതിവും രത്‌നം ഫൗണ്ടേഷനുണ്ട്. 
ഓരോ പേനയും കൈ കൊണ്ട് നിർമ്മിക്കപ്പെടുന്നതാണെന്നാണ് രത്‌നം ഫൗണ്ടേഷൻ അവകാശപ്പെടുന്നത്. ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് Customised പേനകളും ഇവർ നിർമ്മിച്ച് നൽകുന്നു. സ്വർണ്ണവും വെള്ളിയും ഒക്കെ ഉപയോഗിച്ചും ഇവർ പേന Customise ചെയ്യാറുണ്ട്.

സാഹചര്യം ഒത്ത് വന്നാൽ ഒരു ഫൗണ്ടൻ പേന ഉപയോഗിച്ച് നോക്കാനും പറ്റുമെങ്കിൽ ഒന്നോ അതിലധികമോ സ്വന്തമാക്കി ശേഖരിച്ചു വയ്ക്കാനും ഓരോരുത്തർക്കും പ്രചോദനമാകാൻ ഈ Fountain Pen Day ഉപകരിക്കട്ടെ.

Tail Piece : മഹത്തും ബൃഹത്തുമായ ഇന്ത്യൻ ഭരണഘടന മനോഹരമായ ഇറ്റാലിക്ക് കാലിഗ്രാഫി ശൈലിയിൽ ആണ് എഴുതപ്പെട്ടത്. മഷിപ്പേന ഉപയോഗിച്ച് ഇതിന്റെ കയ്യെഴുത്ത് നടത്തിയത് ഡൽഹി സ്വദേശിയായിരുന്ന അതുല്യ കലാകാരൻ പ്രേം ബിഹാരി നരൈൻ റൈസാദയാണ്. അനുഗ്രഹീത കലാകാരനായിരുന്നു അദ്ദേഹത്തിന്റെ മുത്തച്ഛനിൽ നിന്നാണ് അദ്ദേഹം കാലിഗ്രഫി പഠിച്ചത്. ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി രചിക്കുക എന്ന ദൗത്യം ഏറ്റെടുക്കാൻ നെഹ്‌റു ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അത് അഭിമാനത്തോടെ ഏറ്റെടുത്തു. പ്രതിഫലമായി എന്ത് വേണമെന്ന നെഹ്രുവിന്റെ ചോദ്യത്തിന് ഒരു നയാപൈസ പോലും വേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പക്ഷെ, അദ്ദേഹം ഒന്ന് രണ്ട് ആവശ്യങ്ങൾ മാത്രം ഉന്നയിച്ചു. എല്ലാ പേജുകളുടെയും താഴെ അദ്ദേഹം അദ്ദേഹത്തിന്റെ പേര് എഴുതിച്ചേർക്കും; ഏറ്റവും അവസാനപേജിൽ അദ്ദേഹത്തിന്റെ പേരിനോടൊപ്പം അദ്ദേഹത്തെ കാലിഗ്രാഫി കയ്യെഴുത്ത് പഠിപ്പിച്ച പ്രിയപ്പെട്ട മുത്തച്ഛന്റെ പേരും എഴുതിച്ചേർക്കും. നെഹ്‌റു ആ ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്തു. ഭരണഘടന എഴുതുന്ന ജോലി പൂർത്തിയാക്കാൻ ശ്രീ പ്രേം ബിഹാരി 6 മാസം എടുത്തു. ഈ ജോലിക്കു വേണ്ടി അദ്ദേഹം 432 പെൻ ഹോൾഡർ നിബ്ബുകൾ ഉപയോഗിച്ചു. No.303 നിബ്ബ്‌ ആണ് ഉപയോഗിക്കപ്പെട്ടത്. ഇന്ത്യൻ ഭരണഘടനയുടെ ഹിന്ദി പതിപ്പിന്റെ കാലിഗ്രാഫി കയ്യെഴുത്ത് നിർവ്വഹിച്ചത് വസന്ത് കൃഷ്ണ വൈദ്യ എന്ന കലാകാരനായിരുന്നു. 

Wishing you a thrilling and nostalgia filled writing with a Fountain Pen.


പ്രാക്ടീസ് ചെയ്യുന്ന ചാർട്ടേർഡ് അക്കൗണ്ടന്റ് എന്ന നിലയിൽ ഞാൻ ഒപ്പിടാൻ ഉപയോഗിക്കുന്നത് ഫൗണ്ടൻ പേനകൾ ആണ്. ചിത്രത്തിൽ ഉള്ളത് ഞാൻ ഉപയോഗിക്കുന്ന പേനകൾ ആണ്. ഇത് കൂടാതെ വേറെയും കുറച്ച് ഫൗണ്ടൻ പേനകൾ എന്റെ ശേഖരത്തിൽ ഉണ്ട്.


An early fountain pen patent awarded by the French Government to the Romanian inventor Petrache Poenaru on 25 May 1827



M. Klein and Henry W. Wynne received U.S. Patent 68,445 in 1867 

for an ink chamber and delivery system in the handle of the fountain pen














"Waterman's 

ideal fountain pen" 

1908 advertisement












Detail of a Visconti stainless steel nib and feed with a finned ink buffering structure at its rear half







Tip of a fountain pen nib







The Pilot Parallel, an example of a type of an italic nib used in fountain pens, often used to create art and calligraphy. This pen has two flat plates that meet in the center in place of a traditional nib






Mabie Todd Swan flexible 14k nib







The Integral Nib of a Parker 50 (Falcon)









Hooded nib of a Hero pen







A squeeze filler by Hero



Schmidt K5 piston-style standard international size fountain pen converter, containing a user inserted 2.5 mm diameter Marine grade 316 stainless steel bearing ball





Proprietary cartridges (left to right): Pilot, Parker, Lamy, short standard international (made by Kaweco)






Dimensions of short International Ink Cartridge

Friday, 20 October 2023

Match Box : A trinket, filled with a lot of curiosities


The discovery of fire was one of the most important milestones in human development and progress. There are various ways to create fire, including using "arani" (a pair of wooden sticks used to produce fire through friction), by rubbing certain types of stones or hard metals together, by different chemical reactions, lighters, electric coils, and matches. The most cost-effective, simple, and safe tool for making fire is a matchstick and matchbox. In the Malayalam language, a matchbox is known as "thee petti," which literally means "fire box." Here, "thee" means "fire" and "petti" means "box."

Have you ever taken a moment to carefully look at the matches sitting in your kitchen or lying around anywhere? Perhaps you haven't. Just try doing that; a world of astonishing and vast variety will pop up before you. What can't you discover from matchbox labels !? They feature individuals, events, inventions, tools, games of national and international significance and what not !? Matches capture countless aspects, including the era they were made, history, art, culture, geography, and so on.

Collecting matchboxes is a globally popular hobby, much like collecting stamps, coins, currency, or antiques. This hobby is generally known as "philumeny." The term "philumeny" is derived from two Greek words: "philos," meaning "friend," and "lumen," meaning "light." In reality, it encompasses not just collecting matchboxes but all items associated with them. The term "Phillumeny" is believed to have been coined in 1943 by Margery Evans, a prominent pre-war collector and President of the British Union of Match Box Collectors.

Matchboxes (with or without trays or sticks), match box labels, skillets, match books, match box wrappers, labels on wrappers etc. are commonly collected by philumenists. Collectors categorize their collections based on various themes such as images, writings, numbers, countries, shapes, brands, and so on. Philumeny, like philately and numismatics, also involves collectors' clubs, competitions, and exhibitions.  

As I mentioned in the first part, matchboxes and sticks are the most cost-effective way to create fire; similarly, philumeny is one of the least expensive hobbies to pursue. With consistent effort, anyone can expand their collection as much as desired. In the Indian context, perhaps the consumer good that appreciates in value at the slowest rate is the matchbox. For many years, the price of a regular matchbox has been just one rupee. You can grow your collection by purchasing them from places you travel to, collecting those found on the roadside or in public spaces, trading or exchanging with other philumenists, and so on. Welcome to the fascinating world of philumeny !  

Some interesting facts related to the safety matches...

The discovery of red phosphorus by Austrian chemist Anton von Schrötter in 1845 led to the invention of the safety match.  

Although humans discovered fire thousands of years ago during the Mesolithic Age or Middle Stone Age, it wasn't until 1852 that Johan and Karl Lundström in Sweden invented the first form of safety match.  

It's an interesting fact that a revolutionary cigarette lighter was invented even before the friction-based match. In 1823, a lighter that created fire using hydrogen and platinum was invented.  

The first match boxes in India were produced by the Gujarat Islam Match Factory, which was established in Ahmedabad in 1875. Later, in 1912, another manufacturer named, Japanese Traders began producing matches in Kolkata. However, there was no commercially successful match manufacturer in India before the 1920s. During that time, the wide-ranging Indian market was supplied with matches imported from Japan, Sweden, and other European countries. In 1923, the Western India Match Company (WIMCO Limited) was founded as a subsidiary of Swedish Match AB. By the time India gained independence, WIMCO had captured 70% of the country's match market. With products in brand names like Ship, Homelites, and Tekka becoming staples in Indian kitchens, WIMCO evolved into a popular household brand. Today, WIMCO is a subsidiary of ITC, the makers of Wills cigarettes.

The highest production of matchboxes in India occurs in Shivakasi, Tamil Nadu.A Tailpiece: One of the main games for 1980's kids was playing with matchbox labels. Collecting matchbox labels and the games associated with them might not be as familiar to the new generation kids. Back then, children collected matchbox labels with enthusiasm and a competitive spirit, not just for the sake of playing games. Clubs, Camel, Fish, Skylark, We Two, Do Dil, Judo, and Ship were some of the matchbox labels I saw most often during my childhood. 

ഏറെ കൗതുകങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന കൊച്ചു ചെപ്പുകൾ


മനുഷ്യകുലത്തിന്‍റെ വളര്‍ച്ചയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു തീയുടെ കണ്ടുപിടുത്തം. എങ്ങിനെയാണ് നമ്മൾ തീയുണ്ടാക്കുന്നത്... വേദകാലത്തുപയോഗിച്ചിരുന്ന അരണി, പലതരം കെമിക്കൽ റിയാക്ഷനുകൾ, ലൈറ്ററുകൾ, വൈദ്യുതി കോയിലുകൾ, തീപ്പട്ടി അങ്ങനെ പലതും ഉപയോഗിച്ച് തീ ഉണ്ടാക്കാറുണ്ട്. തീയുണ്ടാക്കാൻ ഉപയോഗിക്കുന്ന ഏറ്റവും ചിലവു കുറഞ്ഞതും ലളിതവും സുരക്ഷിതവുമായ ഉപകരണമാണ് തീപ്പെട്ടി. തീ ഉണ്ടാക്കാൻ സഹായിക്കുന്ന പെട്ടി എന്ന അർത്ഥത്തിലാണ് മലയാളത്തിൽ ഇതിനെ തീപ്പെട്ടി എന്ന് വിളിക്കുന്നത്.

നിങ്ങളുടെ വീട്ടിലെ അടുക്കളയിൽ ഇരിക്കുന്ന തീപ്പെട്ടിയിലെയോ വഴിയിൽ എവിടെയെങ്കിലും വീണു കിടക്കുന്ന തീപ്പെട്ടിയിലെയോ പടങ്ങളിലേക്ക് നിങ്ങൾ എപ്പോഴെങ്കിലും രണ്ടാമതൊന്ന് നോക്കിയിട്ടുണ്ടോ ? ഒരു പക്ഷേ അങ്ങനെ നോക്കിയിട്ടുണ്ടാവില്ല. അങ്ങനെ ഒന്ന് ചെയ്ത് നോക്കൂ; വൈവിധ്യങ്ങളുടെ ഒരു ലോകം തന്നെ പോപ്പ് അപ്പ് ചെയ്ത് വരും. ദേശീയ അന്തർദേശീയ പ്രാധാന്യമുള്ള വ്യക്തികൾ, സംഭവങ്ങൾ, നിർമ്മിതികൾ, ഉപകരണങ്ങൾ, കളികൾ എന്ന് വേണ്ട, തീപ്പെട്ടിപ്പടങ്ങളിൽ നിന്ന് എന്താണ് കണ്ടെടുക്കാൻ പറ്റാത്തത് !!?? തീപ്പെട്ടികൾ അവ നിർമ്മിക്കപ്പെട്ട കാലം,  ചരിത്രം, കല, സംസ്കാരം, പ്രത്യയശാസ്ത്രങ്ങൾ തുടങ്ങി എണ്ണമറ്റ കാര്യങ്ങളെ  രേഖപ്പെടുത്തുന്നു.

സ്റ്റാമ്പ് കളക്ഷൻ, നോട്ട് - നാണയ കളക്ഷൻ ഒക്കെപ്പോലെ ലോകവ്യാപകമായി പ്രചാരത്തിലുള്ള ഒരു ഹോബിയാണ് തീപ്പെട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശേഖരിക്കുന്നത്. ഫിലുമെനി (Phillumeny) എന്നാണ് ഈ ഹോബി അറിയപ്പെടുന്നത്. 'ഫിലോസ്' (സുഹൃത്ത്), 'ല്യൂമെൻ' (ലൈറ്റ്) എന്നീ രണ്ട് പദങ്ങളിൽ നിന്നാണ് ഫിലുമെനി എന്ന വാക്ക് വന്നത്, യഥാർത്ഥത്തിൽ ഇത് തീപ്പെട്ടികൾ മാത്രമല്ല അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശേഖരിക്കുന്ന ഹോബിയാണ്. 

Match Boxes with or with out Tray or Sicks (ട്രേയും കൊള്ളികളും അടക്കമോ അവ അല്ലാതെയോ ഉള്ള തീപ്പെട്ടികൾ), Match Box Labels (തീപ്പെട്ടി പടങ്ങൾ), Match Books (തീപ്പെട്ടികൾ സൂക്ഷിക്കുന്നതിനുള്ള പുസ്തക സമാനമായ  ചെറിയ പേപ്പർ ബോർഡ് പാത്രങ്ങൾ), Matchbox Wrappers and Labels on Wrappers (തീപ്പെട്ടി പാക്കറ്റുകളുടെ പൊതിക്കടലാസും അതിന് മുകളിലെ ലേബലുകളും) ഒക്കെയാണ് സാധാരണയായി ഫിലുമെനിസ്റ്റുകൾ ശേഖരിക്കുന്ന ഇനങ്ങൾ. ചിത്രങ്ങൾ, എഴുത്തുകൾ, നമ്പറുകൾ, രാജ്യങ്ങൾ, ഷേപ്പുകൾ, ബ്രാൻഡുകൾ എന്നിങ്ങനെ പല തീമുകളിൽ കളക്ടർമാർ അവരുടെ ശേഖരങ്ങൾ  തരം തിരിച്ചു സൂക്ഷിക്കുന്നു. ഫിലുമെനിയിലും മത്സരങ്ങളും പ്രദർശനങ്ങളും ഒക്കെ നടക്കാറുണ്ട്.

തീ ഉണ്ടാക്കാനുള്ള ഏറ്റവും ചിലവ് കുറവുള്ള മാർഗ്ഗമാണ് തീപ്പെട്ടി എന്നത് പോലെ തന്നെ കൊണ്ട് നടക്കാൻ ഏറ്റവും ചിലവ് കുറഞ്ഞ ഹോബിയാണ് ഫിലുമെനി. നിരന്തരമായ പരിശ്രമമുണ്ടെങ്കിൽ ഒരാൾക്ക് അയാളുടെ ശേഖരം എത്ര വേണമെങ്കിലും വലുതാക്കാം. ഒരു പക്ഷെ ഏറ്റവും കുറഞ്ഞ വേഗതയിൽ വില കൂടുന്ന ഉപഭോക്തൃവസ്തു തീപ്പെട്ടി ആയിരിക്കും. ഏറെ വർഷങ്ങളായി സാധാരണ തീപ്പെട്ടിയുടെ വില കേവലം ഒരു രൂപയാണ്. യാത്ര ചെയ്യുന്ന സ്ഥലങ്ങളിൽ നിന്ന് പണം കൊടുത്തു വാങ്ങുകയോ വഴിയരികിലും പൊതു സ്ഥലങ്ങളിലും വീണ് കിടക്കുന്നവ ശേഖരിച്ചോ മറ്റ് ഫിലുമിനിസ്റ്റുകളിൽ നിന്ന് കൈമാറ്റം ചെയ്തോ എല്ലാം സ്വന്തം ശേഖരം വലുതാക്കാവുന്നതാണ്. ഏവർക്കും ഫിലുമെനിയുടെ കൗതുകകരമായ ലോകത്തിലേക്ക് സ്വാഗതം.

തീപ്പെട്ടിയുമായി ബന്ധപ്പെട്ട ചില വസ്തുതകൾ

1845-ൽ ഓസ്ട്രിയൻ രസതന്ത്രജ്ഞനായ ആന്റൺ വോൺ ഷ്രോട്ടർ നടത്തിയ ചുവന്ന ഫോസ്ഫറസിന്റെ  കണ്ടുപിടിത്തമാണ് സേഫ്റ്റി മാച്ചസിന്റെ കണ്ടുപിടുത്തത്തിന് കാരണമായത്. 

മനുഷ്യൻ തീ കണ്ടെത്തിയത് ആയിരക്കണക്കിന് വർഷങ്ങൾ മുൻപ് Mesolithic Age അല്ലെങ്കിൽ Middle Stone Age-ൽ ഒക്കെയാണെങ്കിലും, സ്വീഡനിൽ ജോഹാനും കാൾലൻഡ്‌ സ്ട്രോമും ചേർന്ന് സുരക്ഷാ തീപ്പെട്ടി (safety match box) കളുടെ ആദ്യരൂപം  കണ്ടുപിടിക്കാൻ 1852 വരെ കാത്തിരിക്കേണ്ടി വന്നു. 

ഘർഷണം അടിസ്ഥാനമാക്കിയുള്ള തീപ്പെട്ടിക്ക് മുൻപേ തന്നെ പരിഷ്കാരിയായ സിഗരറ്റ് ലൈറ്റർ കണ്ടുപിടിക്കപ്പെട്ടു എന്നത് രസകരമായ ഒരു വസ്തുതയാണ്. 1823-ൽ ഹൈഡ്രജനും പ്ലാറ്റിനവും ഉപയോഗിച്ച് തീ ഉണ്ടാക്കുന്ന ലൈറ്റർ കണ്ടുപിടിച്ചിരുന്നു. 

ഇന്ത്യയിൽ ആദ്യമായി തീപ്പെട്ടികൾ നിർമ്മിച്ചത്, 1875-ൽ അഹമ്മദാബാദിൽ സ്ഥാപിതമായ ഗുജറാത്ത് ഇസ്ലാം മാച്ച് ഫാക്ടറിയാണ്.  പിന്നീട് 1912-ൽ ജാപ്പനീസ് ട്രേഡേഴ്സ് കൽക്കട്ടയിൽ നിന്ന് തീപ്പെട്ടികൾ നിർമ്മിച്ചിരുന്നു. എന്നാൽ 1920-കൾക്ക് മുമ്പ് ഇന്ത്യയിൽ വാണിജ്യപരമായി വിജയിച്ച ഒരു തീപ്പെട്ടി നിർമ്മാതാവും ഉണ്ടായിരുന്നില്ല. അക്കാലങ്ങളിൽ വിപുലമായ ഇന്ത്യൻ വിപണിക്കാവശ്യമായ തീപ്പെട്ടികൾ ജപ്പാനിൽ നിന്നും  സ്വീഡനിൽ നിന്നും മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമായിരുന്നു വന്നിരുന്നത്. 1923-ൽ സ്വീഡിഷ് മാച്ച് എബിയുടെ അനുബന്ധ സംരംഭമായി വെസ്റ്റേൺ ഇന്ത്യ മാച്ച് കമ്പനി (വിംകോ ലിമിറ്റഡ്) സ്ഥാപിതമായി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോഴേക്കും, ഇന്ത്യയുടെ തീപ്പെട്ടി വിപണിയുടെ 70% വിംകോ പിടിച്ചെടുത്തിരുന്നു. ഷിപ്പ്, ഹോംലൈറ്റ്, ടെക്ക തുടങ്ങിയ തീപ്പെട്ടികൾ ഇന്ത്യൻ അടുക്കളകൾ ഏറ്റെടുത്തതോടെ, WIMCO ഒരു ജനപ്രിയ ഗാർഹിക ബ്രാൻഡായി മാറി. ഇപ്പോൾ Wills സിഗരറ്റ് നിർമ്മാതാക്കളായ ITC യുടെ ഉപ കമ്പനിയാണ് Wimco.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ തീപ്പെട്ടി ഉത്പാദിപ്പിക്കുന്നത് തമിഴ്‌നാട്ടിലെ ശിവകാശിയിലാണ്.

ടെയിൽ പീസ് : 80's kids ന്റെ പ്രധാന കളികളിൽ ഒന്നായിരുന്നു തീപ്പെട്ടി പടം കളി. ന്യൂ ജനറേഷൻ കുട്ടികൾക്ക് അത്ര പരിചിതമല്ലാത്ത കാര്യങ്ങളാണ് തീപ്പെട്ടി പടത്തിൻ്റെ ശേഖരണവും അതു വച്ചുള്ള കളിയും. അക്കാലത്ത് കുട്ടികൾ വാശിയോടെയും മത്സരബുദ്ധിയോടെയുമാണ് തീപ്പെട്ടി പടങ്ങൾ ശേഖരിച്ചിരുന്നത്; അത് തീപ്പെട്ടി പടം കളിക്കാനായിരുന്നു എന്ന് മാത്രം. ക്ലാവർ, ഒട്ടകം, മീൻ, സ്കൈലാർക്ക്, വീ റ്റു, ദോ ദിൽ, ജൂഡോ, ഷിപ്പ് ഒക്കെയായിരുന്നു എന്റെ ചെറുപ്പത്തിൽ കൂടുതൽ കണ്ടിരുന്ന തീപ്പെട്ടി പടങ്ങൾ.


Tuesday, 5 September 2023

നാളെയാണ് നാളെയാണ് നാളെയാണ്... ഭാഗ്യദേവത നിങ്ങളെ മാടി വിളിക്കുന്നു...!!???


ഒരു രൂപാ നോട്ടു കൊടുത്താല്‍ 
ഒരു ലക്ഷം കൂടെപ്പോരും

ഭാരം താങ്ങിത്തളരുന്നവരേ ഭാഗ്യം നിങ്ങളെത്തേടി നടപ്പൂ..

വരുവിന്‍ - നിങ്ങള്‍ വരുവിന്‍.. മായമില്ല മന്ത്രമില്ല ജാലവുമില്ല...

ഒരു രൂപാ നോട്ടു കൊടുത്താല്‍ ഒരു ലക്ഷം കൂടെപ്പോരും... 

എന്ന് തുടങ്ങുന്ന സിനിമാപ്പാട്ട് ഒരു കാലത്ത് മലയാളത്തിലെ സൂപ്പർ ഹിറ്റായിരുന്നു; പ്രേം നസീറും ഷീലയും കെ പി ഉമ്മറും അടൂർഭാസിയുമെല്ലാം  അഭിനയിച്ച "ലോട്ടറി ടിക്കറ്റ്" എന്ന സിനിമയിലെ ഗാനമായിരുന്നു അത്.  

നാളെയാണ് നാളെയാണ് നാളെയാണ്. ഭാഗ്യദേവത നിങ്ങളെ മാടി വിളിക്കുന്നു. അറക്കാതെ മടിക്കാതെ കടന്നു വരൂ. കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലാദ്യമായി 25 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന ഓണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റുകളാണിപ്പോൾ വിൽപ്പന നടന്നു കൊണ്ടിരിക്കുന്നത്. ഇത് കൂടാതെ നിരവധി അനവധി സമ്മാനങ്ങൾ ഭാഗ്യവാന്മാരെ കാത്തിരിക്കുന്നു. 2023 സെപ്റ്റംബർ ഇരുപതാം തിയതിയുടെ പൊൻ പ്രഭാതം വിടരുമ്പോൾ ഭാഗ്യദേവത നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നാണ് നിങ്ങളോടൊപ്പം ഞങ്ങളുടെയും പ്രാർത്ഥന. കേവലം 500 രൂപയാണ് ടിക്കറ്റ് വില. നാളിത് വരെ നിരവധി ഭാഗ്യവാന്മാരെ കണ്ടെത്തിയ സി വിദ്യാധരൻ മഞ്ജുള ബേക്കറി ആലപ്പുഴ എന്ന അംഗീകൃത ഏജൻസിയുടെ പ്രചരണ വിതരണ വാഹനമാണ് നിങ്ങളെ സമീപിക്കുന്നത്. നാളെയാണ് നാളെയാണ് നാളെയാണ്. ഭാഗ്യദേവത നിങ്ങളെ മാടി വിളിക്കുന്നു. അറക്കാതെ മടിക്കാതെ കടന്നു വരൂ. ഒരു ടിക്കറ്റെടുക്കൂ. ഭാഗ്യമൊന്നു പരീക്ഷിക്കൂ. ഇത് കേരളമാകെ മുഴങ്ങിക്കേട്ടിരുന്ന ഒരു ലോട്ടറി പരസ്യത്തിന്റെ ഏകദേശ രൂപമാണ്. 

ഒരു എളുപ്പത്തിൽ വലിയ പണക്കാരനാകാൻ ആഗ്രഹിക്കാത്ത എത്ര ആളുകൾ ഉണ്ടാകും !? പണക്കാരനാകുക എന്നാഗ്രഹമുള്ള ഏതൊരുവനെയും പ്രലോഭിപ്പിക്കുന്നതാണ് ആദ്യമേ പറഞ്ഞ ഗാനത്തിലെയും പരസ്യത്തിലേയും വാഗ്ദാനങ്ങൾ.  

വെറും അരലക്ഷം രൂപ സമ്മാനത്തുകയുമായി 1968 ജനുവരി 26-ന് ആദ്യ നറുക്കെടുപ്പ് തുടങ്ങിയ കേരളം സർക്കാർ ഭാഗ്യക്കുറി 50 വർഷം കഴിഞ്ഞ് ഒരു തളർച്ചയുമില്ലാതെ മുന്നേറുകയാണ്. ഇന്ന് ഇരുപത്തഞ്ച് കോടി രൂപ ഒന്നാം സമ്മാനമായി കൊടുക്കുന്ന നിലയിലേക്ക് നമ്മുടെ ഭാഗ്യക്കുറി എത്തിനിൽക്കുമ്പോൾ, തീർത്തും അത്ഭുതം തോന്നാം. കഴിഞ്ഞ ഓണം ബംബറായിരുന്നു ഇരുപത്തഞ്ച് കോടിയുമായി നമ്മുടെ ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനം കൊടുത്തത്. 

രണ്ടാം ഇ എം എസ് സർക്കാരിന്റെ കാലത്ത് സോഷ്യലിസ്റ് നേതാവ് പി കെ കുഞ്ഞ് ധനമന്ത്രിയായിരിക്കുമ്പോഴാണ് കേരള ലോട്ടറി ആരംഭിച്ചത്. കായംകുളത്തെ എംഎസ്എം ട്രസ്റ്റിന്റെ ചെയർമാനായിരിക്കെ എംഎസ്എം കോളേജിന്റെ ധനശേഖരണാർഥം ഭാഗ്യക്കുറി നടത്തിയുള്ള മുൻ പരിചയമാണത്രെ സർക്കാർ തലത്തിൽ ലോട്ടറി തുടങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഒരു രൂപ ടിക്കറ്റ് വിലയിൽ 1967 ജൂലൈയിൽ നടത്തിയ ഈ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം 20,000 രൂപയും ഒരു അംബാസഡർ കാറും ആയിരുന്നത്രെ. കായംകുളത്തു മാത്രമല്ല, കൊച്ചിയിൽ വരെ ആ ഭാഗ്യക്കുറിയുടെ ടിക്കറ്റുകൾ വിറ്റതായി പറയപ്പെടുന്നു. 

തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ശ്രമമെന്ന നിലയിൽ മറ്റു പല പദ്ധതികളും ആലോചിച്ചെങ്കിലും അവസാനം  ലോട്ടറി പദ്ധതിയിലേക്ക് എത്തുകയായിരുന്നു. മാത്രമല്ല, ഭാഗ്യക്കുറി നടത്തിയാൽ തൊഴിലില്ലാത്തവർക്ക് അതൊരു തൊഴിലും സർക്കാരിന് സാമ്പത്തികലാഭവും ആകുമെന്ന വിലയിരുത്തലിലാണ് ലോട്ടറി ആരംഭിക്കുന്നത്. ആദ്യ നടപടി എന്ന നിലയിൽ 1967 സെപ്തംബറിൽ ലോട്ടറി വകുപ്പ് തുടങ്ങി. പി കെ സെയ്ദ് മുഹമ്മദായിരുന്നു ആദ്യ ലോട്ടറി ഡയറക്ടർ. 1967 നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് ആദ്യ ടിക്കറ്റിന്റെ വിൽപ്പന തുടങ്ങിയത്. 1968 ജനുവരി 26-നായിരുന്നു ഈ ടിക്കറ്റിന്റെ നറുക്കെടുപ്പ്. ആ ലോട്ടറിക്ക് ഇന്നത്തെപ്പോലെ പ്രത്യേകിച്ച് പേരില്ലായിരുന്നു. കേരള സർക്കാർ ഭാഗ്യക്കുറിയുടെ ആദ്യത്തെ സമ്മാനത്തിനുടമ ആരായിരുന്നു എന്ന് സർക്കാർ രേഖകളിൽപ്പോലും ഇല്ലെന്നതാണ് വാസ്തവം. 1991 ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തിദിനത്തിൽ വന്ന ലോട്ടറിക്ക് "കൈരളി" എന്ന പേര് കൊടുത്തത് മുതലാണ് ലോട്ടറിക്ക് പേര് കൊടുക്കുന്ന രീതി തുടങ്ങുന്നത്. 

പക്ഷെ, ലോട്ടറിയുടെ കഥ തുടങ്ങുന്നത് കേരളത്തിൽ നിന്നൊന്നുമല്ല. ക്രിസ്തുവിനും മുൻപ് റോമാ സാമ്രാജ്യത്തിലെ ചില പ്രഭുക്കന്മാർ നടത്തിയ ലോട്ടറിയെപ്പറ്റി ബ്രിട്ടാനിക്കയിൽ വിവരങ്ങൾ ഉണ്ട്. ആ ലോട്ടറിയുടെ സമ്മാനം ഒരടിമയായിരുന്നു. 1530-ൽ ഇറ്റാലിയൻ സർക്കാർ നേരിട്ട് ലോട്ടറി നടത്തിയതായും രേഖകൾ ഉണ്ട്. പിന്നീട് ഫ്രാൻസും ബ്രിട്ടനും ഈ പാത പിന്തുടർന്ന് സർക്കാർ മേൽനോട്ടത്തിൽ ലോട്ടറി നടത്തി. ഇന്ത്യയിൽ ആദ്യമായി ലോട്ടറി നടത്തിയത് 1850-ൽ മദ്രാസ് ഗവർണറായിരുന്ന ചാൾസ് ട്രെവലിയനായിരുന്നു. ഇന്നത്തെ മദ്രാസിലെ മൂർ മാർക്കറ്റും മറ്റും തുടങ്ങിയത് ഈ ലോട്ടറിയുടെ ലാഭം കൊണ്ടായിരുന്നത്രെ. പഴയ തിരുവിതാകൂറിനും ലോട്ടറി നടത്തിയ ചരിത്രമുണ്ട്. ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രത്തിന്റെ ഏഴുനില ഗോപുരം പുനർനിർമിക്കാനുള്ള ധനസമാഹരണത്തിനായി ആയില്യം തിരുനാൾ രാജാവ് "ലാട്ടർ ചിട്ടി" എന്ന പേരിൽ ഒരു ഭാഗ്യക്കുറി തുടങ്ങിയാതായി പറയപ്പെടുന്നു. അന്നത്തെ കൊട്ടാരം വൈദ്യനും ചരിത്രകാരനുമായ പാച്ചുമുത്തിന്റെ ആശയമാണിതെന്ന് കരുതപ്പെടുന്നു. കേരള കലാമണ്ഡലം സ്ഥാപിക്കാനായി ധനശേഖരണാർഥം 1927-ൽ മഹാകവി വള്ളത്തോൾ ഒരു ഭാഗ്യക്കുറി നടത്തിയിരുന്നതായും  രേഖകളിലുണ്ട്.

ലോട്ടറികൾ ആൾക്കൂട്ട ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഒരു സർക്കാർ തന്നെ ചൂതാട്ടം നടത്തി പണമുണ്ടാക്കുന്നു എന്നുമുള്ള വിമർശനം ലോട്ടറിയെപ്പറ്റി ഉണ്ട്. ലോട്ടറി എന്താണെന്ന് ഞാന്‍ നിങ്ങളോട് പറയാം. എനിക്ക് ഒരു പശു ഉണ്ടെന്ന് വിചാരിക്കുക. അതിന് 50 റൂബിളാണ് വില. ഞാന്‍ ലോട്ടറി വഴി ഈ പശുവിനെ വില്‍ക്കാന്‍ തീരുമാനിക്കുന്നു. ഞാന്‍ ആളുകള്‍ക്ക് ഒരു റൂബിള്‍ നിരക്കില്‍ ഈ പശു ലോട്ടറി വിതരണം ചെയ്യുന്നു. വെറും ഒരു റൂബിള്‍ നിരക്കില്‍ ഏതൊരാള്‍ക്കും പശുവിനെ സ്വന്തമാക്കാന്‍ അവസരമുണ്ട്. ആളുകള്‍ പ്രലോഭിതരാകും. റൂബിള്‍ വാരി വിതറും. എനിക്ക് ഒരു നൂറ് റൂബിള്‍ കിട്ടുമ്പോള്‍ ഞാന്‍ ലോട്ടറി നറുക്കെടുക്കും. ആരുടെ നമ്പറാണോ അടിക്കുന്നത് അയാള്‍ക്ക് ഒരു റൂബിള്‍ ചെലവില്‍ പശുവിനെ കിട്ടും. ബാക്കിയാര്‍ക്കും ഒന്നും ലഭിക്കില്ല. ചുളുവിലക്ക് ആളുകള്‍ക്ക് പശുവിനെ കിട്ടിയോ? ഇല്ല. പശുവിന്റെ യഥാർത്ഥ മൂല്യത്തെക്കാള്‍ ഇരട്ടിയാണ് അവരെല്ലാവരും കൂടി മുടക്കിയത്. എന്നാൽ, രണ്ടേ രണ്ടുപേര്‍; ലോട്ടറി നടത്തിയ ആളും ലോട്ടറി അടിച്ച ആളും ഒരു പണിയുമെടുക്കാതെ നേട്ടം കൊയ്തു. പണം നഷ്ടമായ 99 ശതമാനം പേരുടെ ചിലവിലാണ് ഈ നേട്ടമുണ്ടാക്കല്‍. അതിനാല്‍ ലോട്ടറി ജനങ്ങള്‍ക്ക് ഗുണകരമാണെന്ന് പറയുന്നവര്‍ ലളിതമായി പറഞ്ഞാല്‍ ജനങ്ങളെ ചതിക്കുകയാണ്. ഇത് ഞാൻ പറയുന്നതല്ല. റഷ്യൻ കമ്യൂണിസ്റ്റ് നേതാവ് സഖാവ് ലെനിൻ ലോട്ടറിയെ വിമർശിച്ച് കൊണ്ട് പറഞ്ഞതാണ്.

വിമർശനങ്ങളെ അതിന്റെ വഴിക്ക് വിട്ടാൽ, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക ലോട്ടറി എന്ന നിലയിൽ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി. കേരളത്തിന്റെ മാതൃക അനുകരിച്ച് പല സംസ്ഥാനങ്ങളും ഒന്നിനു പുറകെ ഒന്നെന്ന നിലയിൽ ലോട്ടറി നടത്തിത്തുടങ്ങി. അര നൂറ്റാണ്ടിനു മുകളിൽ മലയാളികൾ ഭാഗ്യം തേടി നടത്തിയ യാത്രയിൽ പതിനായിരക്കണക്കിന് ലക്ഷാധിപതികളെയും നൂറ് കണക്കിന് കോടീശ്വരന്മാരെയും സൃഷ്ടിച്ചു. തൊഴിലില്ലാത്ത ആളുകൾക്ക് വലിയൊരു ആശ്വാസമായിരുന്നു സർക്കാർ ഭാഗ്യക്കുറി. എണ്ണിയാലൊടുങ്ങാത്തത്ര ആളുകൾക്ക് തൊഴിൽ ഉണ്ടാക്കിക്കൊടുക്കാൻ ലോട്ടറി കൊണ്ട് സാധിച്ചു. ദാരിദ്ര്യത്തിലും ആശ്രയമില്ലായ്മയിലും പെട്ട് ജീവിതം വഴിമുട്ടിപ്പോയ സ്ത്രീകൾ, അംഗപരിമിതർ, രോഗികൾ തുടങ്ങി ഒട്ടേറെ ആളുകൾക്ക്  ജീവിതമാർഗം കാട്ടിക്കൊടുക്കാൻ ലോട്ടറി സംവിധാനത്തിന് കഴിയുന്നുണ്ട്. 

ഉപഭോക്താക്കൾ എന്ന നിലയിൽ അധികപക്ഷം ആളുകളും സമ്മാനം പ്രതീക്ഷിച്ചാണ്  ടിക്കറ്റെടുക്കുന്നതെങ്കിലും,  ബൃഹത്തായ ഈ ഉപഭോക്‌തൃ സമൂഹത്തിന്റെ കാരുണ്യമാണ് ഭാഗ്യക്കുറി ലോട്ടറിത്തൊഴിലാളികളെ നിലനിർത്തുന്നത്. ലോട്ടറിത്തൊഴിലാളികൾ, മാത്രമല്ല, ലോട്ടറി വകുപ്പും അതിലെ ജീവനക്കാരും സർക്കാരും ലോട്ടറിയെടുക്കുന്നവരുടെ വിയർപ്പിന്റെ ഫലം അനുഭവിക്കുന്നവരാണ്. പരസ്യങ്ങൾ വഴി മാധ്യമ സ്ഥാപനങ്ങളും സമ്മാനത്തുകകൾ നിക്ഷേപിക്കപ്പെടുന്ന ബാങ്കുകളും സമ്മാനത്തുക വിപണിയിൽ ചിലവഴിക്കപ്പെടുന്നതിലൂടെ പൊതുസമൂഹവും ഇതിന്റെ ഗുണം അനുഭവിക്കുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ലോട്ടറിസംവിധാനം  ചെയ്യുന്ന സാമ്പത്തികവിതരണവും സഹായങ്ങളും ചെറുതല്ല. 

വൽക്കഷണം : ലോട്ടറിയെടുക്കുന്നവരോടാണ്. ചെറിയ ഒരു തുക ചിലവാക്കി വലിയ പണം സമ്പാദിക്കാനുള്ള ശ്രമം എന്ന നിലയിൽ വല്ലപ്പോഴും ഒരു ഭാഗ്യക്കുറി എടുക്കുന്നതിൽ വലിയ കുഴപ്പമൊന്നുമില്ല. പക്ഷെ സ്വന്തം വരവിനും ചിലവിനും ആനുപാതികമല്ലാതെയും കടം വാങ്ങിയും ലോട്ടറി എടുക്കുന്നതും ലോട്ടറിയെടുക്കൽ ഒരു അടിമത്തം (അഡിക്ഷൻ) ആയിപ്പോകുന്നതും ഒരു വ്യക്തിയുടെയും അയാളെ ആശ്രയിച്ചു കഴിയുന്നവരുടെയും സാമ്പത്തിക ഭദ്രതയെ തന്നെ അപകടത്തിലാക്കുന്ന കാര്യമായതിനാൽ വളരെ ശ്രദ്ധയോടെ സമീപിക്കേണ്ട ഒന്നാണ് ലോട്ടറി പരിപാടി എന്നാണ് എന്റെ അഭിപ്രായം