ഞാൻ വെറും പോഴൻ

Thursday, 9 May 2024

ആപ്പിളിലെ കുരു എണ്ണുന്നത് പോലെ കുരുവിനകത്തെ ആപ്പിളുകൾ എണ്ണാനാകുമോ !!???

സ്ക്കൂൾ പൊതു പരീക്ഷ റിസൾട്ടുകളുടെ കാലമാണ്; വിവിധ സിലബസ് ബോർഡുകൾ നടത്തിയ പത്ത്, പന്ത്രണ്ട് ക്‌ളാസ് റിസൾട്ട് പുറത്ത് വരുന്ന കാലം. സോഷ്യൽ മീഡിയ തുറന്നാൽ സ്വാർത്ഥം മക്കളുടെയും സഹോദരങ്ങളുടെയുമൊക്കെ ഉയർന്ന ഗ്രേഡുകളാൽ സമ്പന്നമായ മാർക്ക് ലിസ്റ്റുകളുടെ പെരുമഴയാണ്. മിക്കവാറും കവലകളിലെല്ലാം തന്നെ ഉയർന്ന ഗ്രേഡ് നേട്ടം ലഭിച്ചവർക്കുള്ള അഭിനന്ദന ബാനറുകൾക്കും പഞ്ഞമില്ല. അപൂർവ്വമായി കുറഞ്ഞ ഗ്രേഡ് കാരെ സപ്പോർട്ട് ചെയ്തും അഭിനന്ദിച്ചുമുള്ള പോസ്റ്റുകളും കാണുന്നുണ്ടെന്ന വസ്തുത മറച്ചു വയ്ക്കുന്നില്ല. 

സ്വന്തം കുട്ടികളുടെ നേട്ടങ്ങളിൽ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ബന്ധുക്കൾക്കും കൂട്ടുകാർക്കുമൊക്കെ അഭിമാനം തോന്നുന്നതിൽ അസ്വാഭാവികത ഒന്നുമില്ല. എന്നാലും അവ പ്രദർശിപ്പിക്കുന്നതിൽ കുറച്ച് മിതത്വവും മാനസിക സമനിലയും നിലനിർത്തേണ്ടത് പ്രധാനമാണ്. നേട്ടങ്ങൾ ആഘോഷിക്കേണ്ടത് പ്രധാനമാണെന്നതിൽ സംശയമൊന്നുമില്ല. എന്നാൽ അത് വിനയവും നന്ദിയും വിജയത്തെക്കുറിച്ചുള്ള ആരോഗ്യകരമായ വീക്ഷണവും പ്രോത്സാഹിപ്പിക്കുന്ന വിധത്തിലായിരിക്കണം. ആഡംബര പ്രകടനങ്ങളോ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തലോ അവലംബിക്കാതെ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ കഠിനാധ്വാനവും അർപ്പണബോധവും അതിന്റെ ഫലമായി കിട്ടിയ വിജയവും അംഗീകരിക്കാൻ കഴിയണം.

പരീക്ഷകളിലെ  വിജയം, പ്രത്യേകിച്ച് സെക്കണ്ടറി ഹയർ സെക്കണ്ടറി കോഴ്‌സുകളിൽ മാർക്ക്/ഗ്രേഡ് നേട്ടങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തിൻ്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ്; അത് അയാൾക്ക് അവശ്യം വേണ്ട, മറ്റ് മേഖലകളിലെ വിജയം നേടിക്കൊടുക്കുമെന്ന് ഒരു തരത്തിലുള്ള ഉറപ്പും നൽകുന്നില്ല. അക്കാദമിക് വിജയം ഒരു വ്യക്തിയുടെ മൂല്യത്തിൻ്റെയോ കഴിവിൻ്റെയോ മാത്രം അളവുകോലല്ലെന്ന് ഊന്നിപ്പറയേണ്ടത് പ്രധാനമാണ്. വിജയം ഏകമുഖമല്ല; എല്ലായ്‌പ്പോഴും ഗ്രേഡുകൾ കൊണ്ട് മാത്രം അളക്കാൻ കഴിയാത്ത സർഗ്ഗാത്മകത, വൈകാരിക ബുദ്ധി, സ്വയം പര്യാപ്തത, അതി ജീവന ക്ഷമത, വീഴ്ചകളിൽ നിന്ന് കര കയറാനുള്ള കഴിവ്, മറ്റ് വ്യക്തിഗത കഴിവുകൾ തുടങ്ങി ബഹുമുഖ ഗുണങ്ങൾ കൂടി ഉൾപ്പെടുന്നതാണ്. 

കൂടാതെ, ഗ്രേഡുകളിൽ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കുട്ടികളിൽ അനാവശ്യ സമ്മർദ്ദം സൃഷ്ടിച്ചേക്കാം. അമിത സമ്മർദ്ദം, അവരെ അപകടകരമായ ഉത്കണ്ഠ അല്ലെങ്കിൽ പരാജയ ഭീതി എന്നിവ പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. ഉയർന്ന ഗ്രേഡുകൾ നേടുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം, കുട്ടികളുടെ സമഗ്രമായ വികസനത്തെ പിന്തുണയ്ക്കുകയും അവരുടെ താൽപ്പര്യങ്ങളും അഭിനിവേശങ്ങളും പിന്തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് നല്ല മാതാപിതാക്കൾ ചെയ്യേണ്ടത്. 

ആത്യന്തികമായി, കുട്ടികൾക്ക് അവരുടെ മികച്ച അക്കാദമിക് പ്രകടനത്തിനോടൊപ്പം, അവരുടെ അഭിരുചികൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ച് ആരാകണമെന്നതിനെ വിലമതിക്കുക്കുകയും അതിനെ പരിപോഷിപ്പിക്കുന്ന പിന്തുണ നിറഞ്ഞ അന്തരീക്ഷം നിലനിർത്തുന്നത്, അവരുടെ ദീർഘകാല ക്ഷേമത്തിനും വിജയത്തിനും വളരെ പ്രധാനമാണ്.

മറ്റൊരു പ്രധാന കാര്യം ചൂണ്ടിക്കാണിക്കാനുള്ളത്, ഉയർന്ന ഗ്രേഡുകൾ പ്രദർശിപ്പിക്കുന്ന രീതി, കുറഞ്ഞ ഗ്രേഡുകൾ നേടിയ വിദ്യാർത്ഥികളെ അപകർഷത ഉള്ളവരാക്കാൻ സാധ്യതയുണ്ട്. കുട്ടികളുടെ അക്കാദമിക് പ്രകടനത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള താരതമ്യങ്ങൾ അവരുടെ ആത്മാഭിമാനത്തിനും മാനസിക ആരോഗ്യത്തിനും ഹാനികരമാകാം. മറ്റുള്ളവരുമായി നിരന്തരം താരതമ്യപ്പെടുത്തുന്നതിനുപകരം, എല്ലാ വിദ്യാർത്ഥികളെയും അവരുടെ അഭിനിവേശം പിന്തുടരാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും വ്യക്തിഗത മെച്ചപ്പെടുത്തലിനായി പരിശ്രമിക്കാനും പ്രോത്സാഹിപ്പിക്കുന്ന ഒരു അന്തരീക്ഷം വളർത്തിയെടുക്കാൻ മാതാപിതാക്കൾക്കും അധ്യാപകർക്കും സമൂഹത്തിനും മൊത്തത്തിൽ ഇത് നിർണായകമാണ്. ഓരോ വ്യക്തിക്കും അവരുടേതായ കഴിവുകളും താൽപ്പര്യങ്ങളും അഭിലാഷങ്ങളും ഉണ്ട്. ഓരോ കുട്ടിക്കുമുള്ള കഴിവുകൾ വ്യതിരിക്തമാണെന്നും അവരുടേതായ മാത്രമായ കഴിവുകളും ശക്തികളും ഉപയോഗിച്ച് ജീവിത വിജയം നേടാൻ കെൽപ്പുള്ളവരുമാണെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. അത് അക്കാദമികമോ അല്ലാതെ സ്‌പോർട്‌സ്, കല, കമ്മ്യൂണിറ്റി സേവനം അല്ലെങ്കിൽ മറ്റ് മേഖലകളിൽ ആകട്ടെ, വൈവിധ്യമാർന്ന നേട്ടങ്ങളെ ആഘോഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

വ്യക്തിഗത വ്യത്യാസങ്ങളോടുള്ള സഹാനുഭൂതി, ബഹുമാനം, വിലമതിപ്പ് എന്നിവയുടെ ഒരു സംസ്കാരം പ്രോത്സാഹിപ്പിക്കുന്നത്, അവരുടെ അക്കാദമിക് പ്രകടനം പരിഗണിക്കാതെ തന്നെ, എല്ലാ വിദ്യാർത്ഥികൾക്കും അവരുടെ പൂർണ്ണമായ കഴിവിൽ എത്തിച്ചേരാനുള്ള മൂല്യവും ശക്തിയും അനുഭവപ്പെടുന്ന കൂടുതൽ ഉൾക്കൊള്ളുന്നതും പിന്തുണ നൽകുന്നതുമായ പഠന അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കും. 

ഇന്നത്തെ കുട്ടികളുടെ മാതാപിതാക്കൾ അവരുടെ സമപ്രായക്കാരെ ഒന്നോർത്തു നോക്കിയാൽ കണ്ടെത്താൻ കഴിയും; അവരുടെ കാലത്തെ പല മികച്ച പരീക്ഷ വിജയക്കാരും ഒന്നുമാകാതെ പോയതിന്റെയും അന്നത്തെ പരീക്ഷയിൽ തോറ്റമ്പിയ പലരും ജീവിതത്തിൽ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചതിന്റെയും ഉദാഹരണങ്ങൾ; എനിക്ക് അറിയാം കൈവിരലിൽ എണ്ണിയാൽ തീരാത്തത്ര വിജയികളുടെയും പരാജിതരുടെയും കഥകൾ; അക്കാദമിക പരീക്ഷകളിലെ അല്ല; ജീവിത പരീക്ഷകളിലെ യഥാർത്ഥ വിജയികളുടെയും പരാജിതരുടെയും കഥ.  

Saturday, 4 May 2024

അങ്കമാലിയിൽ കാണുന്ന പന്നികളെല്ലാം "അങ്കമാലി" പന്നികളല്ല !!!

അങ്കമാലി എന്ന് കേട്ടാൽ എന്താണ് ആദ്യം ഓർമ്മ വരിക എന്ന് ചോദിച്ചാൽ ഉത്തരം പറയുക ബുദ്ധിമുട്ടായിരിക്കും. സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങളിൽ താല്പര്യമുള്ളവർ ഒരു പക്ഷെ വിമോചനസമരത്തിനെത്തുടർന്നുണ്ടായ അങ്കമാലി വെടിവയ്പ്പും അതിന്റെ സ്മാരകമായ അങ്കമാലിക്കല്ലറയെയും ഓർക്കാൻ സാധ്യതയുണ്ട്. സിനിമ പ്രേമികൾ "അങ്കമാലിയിലെ പ്രധാനമന്ത്രി" എന്ന പ്രയോഗമോ "അങ്കമാലി ഡയറീസ്" സിനിമയോ ഓർക്കാൻ വഴിയുണ്ട്. കത്തോലിക്കാ ക്രൈസ്തവരാണെങ്കിൽ അങ്കമാലി എറണാകുളം അതിരൂപതയെപ്പറ്റി ഓർക്കാൻ സാധ്യതയുണ്ട്. ട്രെയിൻ യാത്രക്കാരെ സംബന്ധിച്ച്  അങ്കമാലി റെയിൽവെ സ്റ്റേഷന്റെ പേരും കൗതുകമുണർത്തുന്നതാണ്; കാലടിയുടെ പ്രസക്തി കൊണ്ട് റെയിൽവെ സ്റ്റേഷൻ അനുവദിക്കപ്പെടുകയും കാലടിയിൽ നിന്ന് ഏഴെട്ട് കിലോമീറ്റർ അകലെ ആ സ്റ്റേഷൻ വരികയും ചെയ്തപ്പോൾ റെയിൽവേ അധികൃതർ അതിന് "അങ്കമാലി ഫോർ കാലടി" എന്ന കൗതുകം നിറഞ്ഞ പേരായിരുന്നു ഇട്ടത്.   

എന്നാൽ ഇതിനൊക്കെ ഒപ്പമോ ഇതിനേക്കാൾ മുകളിലോ ഓർമ്മയിലേക്ക് വരാൻ സാധ്യതയുള്ളത് "അങ്കമാലി പോർക്ക്" അല്ലെങ്കിൽ "അങ്കമാലി പന്നി" എന്ന പ്രയോഗമാണ്. അങ്കമാലി പ്രദേശത്തു നിന്നുള്ളവരെ ഒന്നികഴ്ത്തിക്കാണിക്കാൻ മറ്റ് പ്രദേശക്കാർ പരക്കെ പറഞ്ഞു കേട്ടിരുന്ന ഒരു പ്രയോഗമാണത്. രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ് വരെ അങ്കമാലിയുടെ പൊതു വഴികളിലും ചന്ത പ്രദേശത്തും ഉൾപ്രദേശത്തുമെല്ലാം വ്യാപകമായി മേഞ്ഞു നടന്നിരുന്ന ജീവികളാണ് പന്നികൾ. പൊതുവെ ചെളിയിൽ കിടന്നുരുളാൻ ഇഷ്ടമുള്ള ജീവികളാണ് പന്നികൾ. എവിടെയെങ്കിലും കുറച്ച് വെള്ളം കണ്ടാൽ അതിൽ കിടന്നുരുണ്ട് ചെളി ഉണ്ടാക്കുകയും അത് ശരീരത്ത് പറ്റിച്ച് നാട് നീളെ നടക്കുകയും ചെയ്യുന്ന പന്നികൾ അങ്കമാലിയുടെ സർവ്വ സാധാരണമായ കാഴ്ച ആയിരുന്നു. അവയുടെ സമീപത്തു വരുന്ന ആരായാലും അവരുടെ മേൽ ചളി ഉരച്ചും കുടഞ്ഞും അവരെക്കൊണ്ട്  മുഴുവൻ തെറി പറയിപ്പിക്കുക അങ്കമാലിയിലെ പന്നികളുടെ ഇഷ്ടവിനോദമായിരുന്നു. 

ബീഫ് എന്നാൽ മാട്ടിറച്ചി ആണെന്നും ചിക്കൻ എന്നാൽ കോഴിയിറച്ചി ആണെന്നും മട്ടൻ എന്നാൽ ആട്ടിറച്ചി ആണെന്നും കൃത്യമായി അറിയാവുന്ന പല അങ്കമാലിക്കാർക്കും പോർക്ക് എന്നാൽ പന്നിയുടെ ഇറച്ചിയല്ല; അങ്കമാലിക്കാർക്ക് പോർക്ക് എന്നാൽ പന്നിയുടെ പര്യായ പദമാണ്; അത് അറിവില്ലായ്മ കൊണ്ടല്ല എന്നതാണ് യാഥാർഥ്യം. ഞങ്ങളുടെ മുൻ തലമുറകൾ അങ്ങനെ ഒരു കാഴ്ചപ്പാടാണ് ഞങ്ങൾക്ക് നൽകിയിട്ടുള്ളത്. പോർക്ക് എന്നത് ഒരു മലയാളം വാക്കാണെന്ന് പോലും കരുതുന്ന നല്ലൊരു വിഭാഗം ആളുകൾ അങ്കമാലിയിൽ ഉണ്ട്. നല്ല വിദ്യാഭ്യാസമുള്ളവർ പോലും പോർക്ക് ഫ്രൈ, പോർക്ക് റോസ്റ്റ് എന്നൊക്കെ പറയുന്നതിന് പകരം പിഗ് ഫ്രൈ, പിഗ് റോസ്റ്റ് എന്നൊക്കെ പറയുന്നത് പോർക്ക് എന്ന "അസംസ്കൃത മലയാളം" വാക്ക് ഒഴിവാക്കാനാണ്.   

കേവലം ഒരു സ്ഥലത്തിന്റെ പേര് എന്നതിനപ്പുറം, കേരളത്തിൽ ഏറെ കാലങ്ങളായി കാണപ്പെടുന്ന, ഒരു നാടൻ പന്നി ഇനത്തിന്റെ പേര് കൂടിയാണ് "അങ്കമാലി" (ANKAMALI). കേരളത്തിന്റെ തനത്, തനി നാടൻ പന്നി ഇനമാണ് "അങ്കമാലി". ഈ ഇനത്തിൻ്റെ ഉത്ഭവമോ ഈ പേര് വരാനുള്ള കാരണമോ അജ്ഞാതമാണ്; പക്ഷേ കുറഞ്ഞത് എഡി നാലാം നൂറ്റാണ്ട് മുതലെങ്കിലും അങ്കമാലി പന്നികൾ കേരളത്തിൽ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു. അങ്കമാലി പന്നികൾ താരതമ്യേന ഇടത്തരം വലിപ്പമുള്ള മൃഗങ്ങളാണ്. സാധാരണയായി വീതിയേറിയ പേശീ ചട്ടക്കൂടും ചെറിയ കാലുകളുമാണ് ഇവക്കുള്ളത്. കറുപ്പ് നിറം, ചാര നിറം, ഇളം ചാര നിറം മുതൽ ഈ നിറങ്ങൾ ഇട കലർന്നോ വെള്ളയോ ക്രീമോ വരകളോടെയോ ചുട്ടികളോടെയോ ഇവയെ കാണാറുണ്ട്. കേരളത്തിലെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് നന്നായി ഇണങ്ങുന്നവയാണ് ഇവ. മഴയോ വെയിലോ ഒന്നും ഇവക്ക് കാര്യമായ പ്രശ്നം സൃഷ്ടിക്കാറില്ല. വളരെ കുറവ് ആഹാരം മതി എന്നതും ഉയർന്ന പ്രത്യുൽപാദന നിരക്കുമായിരിക്കണം ഇവയെ കർഷകർക്ക് പ്രിയപ്പെട്ടതാക്കിയിരുന്നത്. പണ്ടൊക്കെ ഓരോ വീട്ടിലും അധികം അംഗങ്ങൾ ഉണ്ടായിരുന്ന കാലത്ത്, പാചകം ചെയ്യുന്ന ആഹാരത്തിന്റെ അവശിഷ്ടങ്ങൾ കൊടുത്തു മാത്രം ഇവയെ വളർത്താൻ സാധിക്കുന്നത് കൊണ്ടും വലിയ നിത്യ പരിചരണങ്ങൾ ഒന്നും ആവശ്യമില്ലായിരുന്നത് കൊണ്ടും ധാരാളം ഒഴിവ് പറമ്പുകൾ ഉണ്ടായിരുന്നത് കൊണ്ടുമായിരുന്നിരിക്കണം, മിക്കവാറും വീടുകളിൽ ഇവയെ വളർത്തിയിരുന്നു. 

ഇടതൂർന്നതും തിളക്കമുള്ളതുമായ രോമങ്ങൾ ഉള്ള അങ്കമാലി പന്നികൾ ഒറ്റ കാഴ്ച്ചയിൽ കാട്ടുപന്നികളോട് ചില സാമ്യങ്ങൾ ഉള്ളവയാണ്. 
മറ്റ് വിദേശ ഇനങ്ങളെയും ചില സങ്കര ഇനങ്ങളെയും അപേക്ഷിച്ച് ഇവക്ക് രോഗ പ്രതിരോധശേഷി കുറച്ച് അധികമുണ്ടെന്ന് കർഷകർ അഭിപ്രായപ്പെടുന്നുണ്ട്. ഇവ വളരെ സൗമ്യ സ്വഭാവമുള്ളവയും വളർത്തുന്നവരോട് നന്നായി ഇണങ്ങുന്നവയും ആണ് എന്ന് കർഷകർ പറയുന്നുണ്ടെങ്കിലും വിദഗ്ദ്ധരുടെ അഭിപ്രായം നേരെ മറിച്ചാണ്. ഇവയെ സൂക്ഷിക്കുന്ന കൂടിന്റെ തറയും ചുമരും കുത്തിയും മാന്തിയും ഒക്കെ പൊളിക്കുന്ന സ്വഭാവം ഇവക്കുണ്ട്. പ്രസവിച്ചു കിടക്കുന്ന കാലത്ത് ഇവ വളരെ ശൗര്യം പ്രകടിപ്പിക്കുന്നത് കൊണ്ട് ആ കാലത്ത് പരിചരിക്കുകയോ രോഗ പരിശോധന നടത്തുകയോ ഒക്കെ ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് അനുഭവസ്ഥർ പറയുന്നു.   

7 മുതൽ 10 മാസം പ്രായം മുതൽ അങ്കമാലി പന്നികൾ പ്രത്യുല്പ്പാദനത്തിന് പാകമാകും. ഏകദേശം 3 ആഴ്ചക്കാലത്തിനടുത്ത Estrous Cycle ആണ് ഇവക്കുള്ളത്; അതായത് ഓരോ 18 മുതൽ 21 ദിവസത്തിലും ഇവ ഇണ ചേരാനും പ്രത്യുല്പ്പാദനത്തിനും തയ്യാറാകും എന്നർത്ഥം. മൂന്നര മാസത്തോളമാണ് ഇവയുടെ ഗർഭകാലം. ഒരു പ്രസവത്തിൽ ആറ് പന്നിക്കുട്ടികൾ വരെ ഉണ്ടാകും. ഏകദേശം നാലാഴ്ചയോളമാണ് മുലയൂട്ടൽ കാലയളവ്. ആറ് മുതൽ പത്ത് മാസം കൊണ്ട് 45 കിലോ മുതൽ 80 വരെ ശരാശരി ഭാരത്തിലെത്തുന്നവയാണ് അങ്കമാലി പന്നികൾ.

അങ്കമാലി പന്നികൾ വളരെ വലിയ തോതിൽ തീറ്റ പരിവർത്തന ശേഷി (Food Conversion Rate) യുള്ള   പന്നി ഇനമല്ല. എന്നാൽ ഇവയുടെ താരതമ്യേന കൊഴുപ്പ് കുറഞ്ഞതും ദൃഢത കൂടിയതുമായ മാംസം താരതമ്യേന കൂടിയ സ്വാദും ഗുണനിലവാരവും ഉള്ളതാണെന്ന് മാംസാഹാര പ്രേമികൾ പറയുന്നു. 

ശരീര ശാസ്ത്രപരമായി പന്നികൾ മനുഷ്യരുമായി ശ്രദ്ധേയമായ ശാരീരിക സമാനതകൾ പങ്കിടുന്നതിനാൽ മനുഷ്യർക്ക് വരുന്ന വിവിധ രോഗങ്ങളും അവസ്ഥകളും പഠിക്കുന്നതിനുള്ള പഠനവസ്തുക്കളായി പന്നികളെ ഉപയോഗിക്കാറുണ്ട്. ട്രാൻസ്പ്ലാൻറേഷനു വേണ്ടിയുള്ള മനുഷ്യാവയവങ്ങളുടെ അഭാവം പരിഹരിക്കാൻ പന്നിയുടെ അവയവങ്ങൾക്ക് കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യൻ്റെ ആരോഗ്യത്തിന് ആവശ്യമായ നിരവധി ബയോമെഡിക്കൽ ഉൽപ്പന്നങ്ങളുടെ ഉറവിടമായി പന്നികളെ ഉപയോഗിക്കാവുന്നതാണ്. ഈ ആവശ്യങ്ങളിലേക്ക് മറ്റ് പന്നി ഇനങ്ങൾ എന്നത് പോലെ തന്നെ അങ്കമാലികളെയും ഉപയോഗിക്കുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. 

പല നാടൻ കന്നുകാലി ഇനങ്ങളെയും പോലെ തന്നെ, അങ്കമാലി പന്നിയും എണ്ണത്തിലെ കുറവ്, വിദേശ ഇനങ്ങളുമായുള്ള സങ്കര പ്രജനനം തുടങ്ങിയ കാരണങ്ങളാൽ ജനിതക ശോഷണം പോലുള്ള വെല്ലുവിളികൾ അഭിമുഖീകരിക്കുന്നു. ജനിതക വൈവിധ്യവും സാംസ്കാരിക പൈതൃകവും ഉള്ള അങ്കമാലി പന്നി ഇനം അന്യം നിന്ന് പോകാതിരിക്കാൻ സർക്കാർ, സർക്കാരിതര സംഘടനകൾ ശ്രമിക്കുന്നുണ്ട്. കേരള വെറ്ററിനറി & അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള പന്നി ഉൽപ്പാദന ഗവേഷണകേന്ദ്രം പ്രത്യേക പരിഗണനയോടെ അങ്കമാലി പന്നികളെ സംരക്ഷിക്കുകയും അവയിൽ നിന്ന് മികച്ച തീറ്റ പരിവർത്തന ശേഷിയും രോഗ പ്രതിരോധശേഷിയുമുള്ള സങ്കരയിനങ്ങളെ ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട്. കൂത്താട്ടുകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന Meat Products of India എന്ന സർക്കാർ സ്ഥാപനവും നാടൻ പന്നിയിനമായ "ankamali" യുടെ സംരക്ഷണവും അവയിലെ ഗവേഷണങ്ങളും നടത്തുന്നുണ്ടെന്നാണ് അറിയുന്നത്. എണ്ണത്തിൽ കുറവെങ്കിലും "അങ്കമാലി"യെയും അതിന്റെ സങ്കര ഇനങ്ങളെയും താല്പര്യപൂർവ്വം വളർത്തുന്ന കർഷകർ ഇപ്പോഴും ഉണ്ടെന്നത് ആശാവഹമായ കാര്യമാണ്. 

അമേരിക്കയിലെ National Center for Biotechnology Information, ഐക്യരാഷ്ട്ര സഭയുടെ Food and Agriculture Organization (FAO) ശുപാർശ ചെയ്യുന്ന മൈക്രോ സാറ്റലൈറ്റ് മാർക്കറുകൾ ഉപയോഗിച്ച് "അങ്കമാലി പന്നി"കളെ മറ്റിനം വളർത്തു പന്നികളുമായുള്ള താരതമ്യ പഠനവും ജനിതക വിശകലനവും നടത്തിയിട്ടുണ്ട്. അതിന്റെ വിശദമായ പഠന റിപ്പോർട്ട് National Library of Medicine പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതനുസരിച്ച് കേരളത്തിൽ വളർത്തിപ്പോരുന്ന അങ്കമാലി പന്നികൾ മറ്റ് പ്രാദേശിക ഇന്ത്യൻ പന്നികളുമായോ വിദേശ വലിയ വെളുത്ത പന്നികളുമായോ അങ്കമാലി പന്നികൾ ജനിതക അടുപ്പം കാണിക്കാതെ തികച്ചും വ്യതിരിക്തമായ ജനിതക സവിശേഷതകൾ കാണിക്കുന്നവയാണ്. 

അങ്കമാലി പ്രദേശത്തുള്ളവർക്ക് പന്നിയിറച്ചി ഒരു ദൗർബല്യമാണെന്നതും അങ്കമാലി കേന്ദ്രീകരിച്ച് കോടികൾ മറിയുന്ന പന്നി വളർത്തലും പന്നി വ്യാപാരവും നടക്കുന്നുണ്ടെന്നതും ഒരു യാഥാർഥ്യമാണെങ്കിലും ഇപ്പോൾ അങ്കമാലി പ്രദേശത്ത് കാണുന്ന പന്നികളിൽ ഭൂരിഭാഗവും "അങ്കമാലി" പന്നികൾ അല്ല എന്നതാണ് ശ്രദ്ധേയമായ യാഥാർഥ്യം. അങ്കമാലിയിൽ എന്ന് മാത്രമല്ല കേരളത്തിന്റെ മറ്റ് പ്രദേശങ്ങളിലും സുലഭമായി കാണപ്പെടുന്ന വലിയ പന്നികൾക്ക് "അങ്കമാലി" പന്നിയുമായി ഒരു ബന്ധവുമില്ല.  അതൊക്കെ വിദേശത്ത് നിന്ന് വന്ന ഇനങ്ങളും തദ്ദേശീയ പന്നികളെ വിദേശ ഇനങ്ങളുമായി സങ്കരം നടത്തി ഉണ്ടാക്കി എടുത്തവയും ഒക്കെച്ചേർന്ന ശീമപ്പന്നികൾ ആണ്. അത് കൊണ്ട്, ആരെയെങ്കിലും അധിക്ഷേപിക്കാനോ താഴ്ത്തിക്കെട്ടാനോ ആയി "അങ്കമാലി പോർക്ക്", "അങ്കമാലി പന്നി" എന്നൊക്കെ വിളിക്കുന്നവർ ഒന്നോർക്കുക; യഥാർത്ഥ "അങ്കമാലി" പന്നികൾ ഏറെ വ്യത്യസ്തരാണ്. 





Tuesday, 23 April 2024

മലയാളത്തിൽ അച്ചടിക്കപ്പെട്ട ഏറ്റവും ചെറിയ പുസ്തകം


ഏപ്രിൽ 23 ലോക പുസ്തക ദിനമാണ്. 2022-ലെ ലോക പുസ്തക ദിനത്തിൽ ലോകത്തിൽ അച്ചടിക്കപ്പെട്ട പുസ്‌തകങ്ങൾക്കിടയിൽ ഏറ്റവും ചെറിയ പുസ്തകങ്ങളിൽ ഒന്നായ "The Lord's Prayer" എന്ന Polyglot Book (ബഹുഭാഷാ പുസ്തകം) പരിചയപ്പെടുത്തിയിരുന്നു. ക്രൈസ്തവ വിശ്വാസികൾ "Lord's Prayer - കർത്തൃപ്രാർത്ഥന" എന്ന് വിളിക്കുന്ന സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയായിരുന്നു ഈ "പുസ്തക"ത്തിന്റെ ഉള്ളടക്കം. ഡച്ച്, ഇംഗ്ലീഷ്, അമേരിക്കൻ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, സ്പാനിഷ്, സ്വീഡിഷ് എന്നീ ഏഴ് ഭാഷകളിൽ Lord's Prayer ഈ പുസ്തകത്തിൽ അച്ചടിച്ചിട്ടുണ്ട്. ഒരു പക്ഷെ ലോകത്തിൽ അച്ചടിച്ചതിൽ വച്ചേറ്റവും ചെറിയ Polyglot Book (ബഹുഭാഷാ പുസ്തകം) ഇത് തന്നെയാവാനാണ് സാധ്യത. (ആ പുസ്തകത്തെ പറ്റി അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ==>>> ഒരു ചെറ്യേ വല്ല്യ പുസ്തകം | World's Smallest Multilingual Book)

ഇന്ന് പരിചയപ്പെടുത്താമെന്ന് കരുതുന്നത് മലയാളത്തിലെ ഏറ്റവും ചെറിയ പുസ്തകങ്ങളിലൊന്നായി അറിയപ്പെടുന്ന 'രാസരസിക'യെയാണ്. 1969-ല്‍ കെ.വി. മണലിക്കര രചിച്ച കേവലം 1.5 സെന്റിമീറ്റർ നീളവും 1.1 സെന്റി മീറ്റർ വീതിയുമുള്ള പുസ്തകത്തിന് ആകെ 28 പേജുകളാണുള്ളത്. കെ വി മണലിക്കര രചിച്ച ഈ "ഗ്രന്ഥം" ശ്രീകൃഷ്ണന്റെയും രാധയുടെയും രാസക്രീഡകളാണ് പ്രതിപാദിക്കുന്നത്. തിരുവനന്തപുരത്തെ കല്പക ലൈബ്രറി ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. തിരുവനന്തപുരത്ത് തന്നെയുള്ള സെന്റ് ജോസഫ്സ് പ്രസ് ആണ് ഈ പുസ്തകം അച്ചടിച്ചത്. ഇത് ജപ്പാനിലാണ് പ്രിന്റ് ചെയ്തത് എന്ന് പറയുന്നവരും ഉണ്ട്. ഇതിൽ അച്ചടിച്ചിരിക്കുന്ന കാര്യങ്ങൾ നഗ്നനേത്രങ്ങൾ കൊണ്ട് വായിക്കാൻ കഴിയില്ല. ശക്തമായ ഒരു മാഗ്നിഫയിങ് ഗ്ലാസ് ഉപയോഗിച്ച് മാത്രമേ ഈ പുസ്തകം വായിക്കാനാവൂ.

ആധുനിക ഡി. ടി. പി. (Desk Top Publishing) സംവിധാനങ്ങൾ ഉപയോഗിച്ച് Reprographic Reduction നടത്തി ഇത്രയും ചെറിയ പേജുകൾ പ്രിന്റ് ചെയ്തെടുക്കൽ അത്ര ശ്രമകരമായ  കാര്യമല്ല. പക്ഷെ, 1969-ൽ പരമ്പരാഗത മെറ്റൽ ടൈപ്പ് ഉപയോഗിച്ച് ഇത്തരമൊരു ബുക്ക് ഉണ്ടാക്കിയെടുക്കുക എന്നത് തീരെ നിസാര കാര്യമല്ലായിരുന്നു. "രാസരസിക"യെക്കാൾ ചെറിയ മലയാള പുസ്തകം പ്രസിദ്ധീകരിച്ചു എന്നവകാശപ്പെടുന്നവർ ഇപ്പോൾ കേരളത്തിലുണ്ട്. പുതു തലമുറയിൽ നിന്ന് അത്തരമൊരു കാര്യത്തിന് വേണ്ടി മുന്നോട്ട് വന്നവരുടെ പരിശ്രമങ്ങളോട് എല്ലാ ബഹുമാനവും നിർത്തിക്കൊണ്ട് പറയുകയാണ്, പരമ്പരാഗത രീതിയിൽ അച്ച് ഉപയോഗിച്ച് മുദ്രണം ചെയ്ത മലയാളത്തിലെ ഏറ്റവും ചെറിയ പുസ്തകം ഇപ്പോഴും "രാസരസിക" തന്നെയായിരിക്കും. 

കൗതുകങ്ങൾ നിറഞ്ഞ "രാസരസിക" എന്ന "വലിയ!!" പുസ്തകത്തെപ്പറ്റി ഇത്രയെല്ലാം എഴുതിയിട്ട് അതു പുറത്തിറക്കാൻ വേണ്ടി പ്രവർത്തിച്ച മഹാനായ മനുഷ്യനെ പറ്റി എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ അതൊരു മര്യാദ കേടായി മാറുമെന്ന് തോന്നുന്നു. എങ്ങനെയൊക്കെയോ ചരിത്ര പുസ്തകങ്ങളിൽ എഴുതപ്പെടാതെ പോയ കെവിഎം ന്റെ സംഭവബഹുലമായ ജീവിതകഥ പറയുന്ന ഒരു രേഖയും ലഭ്യമല്ല. കെ.വി.എംന്റെ അഞ്ചു മക്കളിൽ ഇളയ മകൻ നാരായണാരുവിന്റെ ഓർമ്മകൾ പലരായി കുറിച്ചത് മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. 
























1925-ൽ കന്യാകുമാരിയിൽ പുരാതനമായ മണലിക്കര മഠത്തിലായിരുന്നു കേശവരു വാസുദേവരു മണലിക്കര എന്ന കെ വി എം (കെ വി മണലിക്കര) യുടെ ജനനം. പ്രസാധകൻ, കവി, ചിത്രകാരൻ, ആട്ടക്കഥ രചയിതാവ് എന്നീ നിലകളിൽ പ്രഗത്ഭനായിരുന്നെങ്കിലും സാഹിത്യ പരിഭാഷകൻ എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ പ്രശസ്തി. മാക്‌സിം ഗോർക്കിയുടെ 'മദർ' എന്ന നോവൽ "അമ്മ" എന്ന പേരിൽ മലയാളത്തിലേക്കു ആദ്യമായി പരിഭാഷപ്പെടുത്തിയത് മണലിക്കര ആയിരുന്നു. എൺപതിലധികം കൃതികൾ അദ്ദേഹം മലയാളത്തിലേക്കു തർജ്ജിമ ചെയ്തിട്ടുണ്ട്. ദക്ഷിണാമൂർത്തിയുടെ സംഗീത്തിൽ പി. ലീലയും മറ്റും ചേർന്നു ആലപിച്ച് കൊളമ്പിയ കമ്പനി ഇറക്കിയ "രാസരസിക" യുടെ റെക്കോർഡ് ഡിസ്‌ക്കിന് പിന്നിലും മണലിക്കരയുടെ സംഭാവനയുണ്ട്.



1955-ൽ ആധുനിക അച്ചടിയന്ത്രവും അനുബന്ധ സംവിധാനങ്ങളുമുള്ള കെ.വി. പ്രസ്സ് അദ്ദേഹം സ്ഥാപിച്ചു. തുടർന്ന് അവ വിപുലപ്പെടുത്തി ചെറു പ്രസ്സുകളുടെ ശൃംഖല തുടങ്ങാൻ ആഗ്രഹിച്ചിരുന്നെങ്കിലും നടത്തിപ്പിലെ പാകപ്പിഴകളും ജീവനക്കാരിൽ ചിലർ നടത്തിയ ക്രമക്കേടുകളും മൂലം അടച്ചു പൂട്ടേണ്ടി വന്നു. ഒടുവിൽ വെളളനാട് മിത്രനികേതന് പ്രസ്സ് കൈമാറിയിട്ട്, കെവിഎം പരിഭാഷകളുടെ ലോകത്തേക്ക് മാത്രമായി ഒതുങ്ങിക്കൂടി. 2009 സെപ്റ്റംബറിൽ അദ്ദേഹം ഈ ലോകത്തോട് വിട വാങ്ങി. 

Friday, 12 April 2024

അഭിവന്ദ്യ ഇടയന്മാരുടെയും പട്ടക്കാരുടെയും ശ്രദ്ധയിലേക്ക് ഒരു അല്മായൻ എഴുതുന്ന "ആട് ലേഖനം"

 

കത്തോലിക്കാ സഭയിലെ ഇടയൻ (മെത്രാൻ) ആടുകൾ (വിശ്വാസികൾ)-ക്കയക്കുന്ന ലേഖനത്തെയാണ് ഇടയലേഖനം എന്ന് വിളിക്കുന്നത്. പള്ളികളിൽ അജഗണത്തിന്റെ മുൻപിൽ ഉറക്കെ വായിക്കാനാണ് മെത്രാന്മാർ ഇടയലേഖനങ്ങൾ എഴുതാറുള്ളത്. ചില സന്ദർഭങ്ങളിൽ ഇടയലേഖനങ്ങൾ പൊതു സമൂഹത്തിൽ വലിയ ചർച്ചയും അപൂർവ്വമായി വിവാദവും ഒക്കെ ആകാറുണ്ട്. ആ ഇടയലേഖനങ്ങൾ കൈകാര്യം ചെയ്യുന്ന വിഷയമാണ് അത്തരത്തിൽ ചർച്ചക്കൊക്കെ വഴി വയ്ക്കാൻ കാരണം. എന്നാൽ ഒരു ആട് ഇടയന്മാർക്കെഴുതുന്ന ഒരു ലേഖനം എങ്ങനെയിരിക്കും എന്നൊന്ന് സങ്കൽപ്പിച്ചു നോക്കിയാലോ; മതങ്ങൾ തമ്മിൽ കടുത്ത വിദ്വേഷമുണർത്താൻ തക്ക നുണകൾ കുത്തി നിറച്ച വിവാദ സിനിമ 'ദ കേരളാ സ്റ്റോറി' എന്ന A സർട്ടിഫിക്കറ്റ് സിനിമ കേരളത്തിലെ ചില കത്തോലിക്കാ പള്ളികളിലെ ബൈബിൾ-വിശ്വാസ തീവ്ര പരിശീലന പരിപാടിയുടെ ഭാഗമായി പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മുന്നിൽ പ്രദർശിപ്പിച്ചതിന്റെയും വസ്തുതകൾക്ക് നിരക്കാത്ത ഉള്ളടക്കമുള്ള പരിശീലന കൈ പുസ്തകം കുട്ടികൾക്ക് വിതരണം ചെയ്തതിന്റെയും പശ്ചാത്തലത്തിൽ ഒരു ആട് ലേഖനം എഴുതി നോക്കുകയാണ്...

ദൈവകൃപയാലും, 

പുറത്തടി വാങ്ങുമ്പോഴും താഴ്മയോടെ അനുസരിച്ചു കൊണ്ടിരിക്കുന്ന, 

എത്ര കൊണ്ടാലും ബോധമുണ്ടാകാത്ത  അല്മായരുടെയും വിശ്വാസികളുടെയും മനോഗുണത്താലും, 

അവർ കൈയയച്ച് നൽകുന്ന പണത്തിന്റെ ധാരാളിത്തത്തിലും അധികാരത്തിലും അഭിരമിച്ച്,

ധിക്കാരത്തിലും ധാർഷ്ട്യത്തിലും പുളച്ച്, 

അരമനകളിലും മേടകളിലും സുഭിക്ഷതയിലും ആഡംബരത്തിലും മുഴുകി,

സസുഖം വാഴുന്ന വന്ദ്യ പിതാക്കന്മാർക്കും അച്ചന്മാർക്കും 

നമ്മുടെ കർത്താവീശോമിശിഹായിൽ ആശിസ്സും സമാധാനവും...


വന്ദ്യപിതാക്കന്മാരെ, തിരുവസ്ത്രമെന്ന പേരിൽ യൂണിഫോമിട്ട മറ്റ് അഭിവന്ദ്യരെ... 

നമ്മുടെ കുട്ടികൾ വിശ്വാസത്തിൽ ആഴപ്പെടാനും ബൈബിളിനെ കൂടുതൽ മനസിലാക്കാനും ആത്മീയ ജീവിതത്തിൽ കൂടുതൽ ശക്തിപ്പെടാനുമുള്ള തീവ്ര പരിശീലനമെന്ന പേരിലായിരുന്നല്ലോ കുറെ കാലങ്ങളായി വേനലവധിക്കാലത്ത് ഇന്റൻസീവ് ബൈബിൾ/കാറ്റെക്കിസം കോഴ്സ്  നടത്തിപ്പോന്നിരുന്നത്.  അതിനോടനുബന്ധിച്ച് ക്‌ളാസുകൾ, കലാപരിപാടികൾ, സെമിനാറുകൾ, ചെറിയ കായിക വിനോദങ്ങൾ എന്നിവയൊക്കെ നടത്തുന്നത് കണ്ടിട്ടുണ്ട്. ഞാൻ ഇത്തരം കോഴ്‌സുകളിൽ മുടങ്ങാതെ  കൃത്യമായി പങ്കെടുത്തിട്ടുള്ള ആളാണ്. ഞാൻ പഠിക്കുന്ന ആ കാലത്ത് വിശ്വാസപരിശീലനത്തിന്റെ ഭാഗമായി സിനിമ പ്രദർശിപ്പിക്കുന്നത് കണ്ടിട്ടില്ല. എന്നാൽ, വിശ്വാസപരിശീലനത്തിന്റെ ഭാഗമായിട്ടല്ലെങ്കിലും, അക്കാലത്ത് പള്ളികളുടെയും ഭക്ത സംഘടനകളുടെയും ആഭിമുഖ്യത്തിൽ ചില സിനിമാപ്രദർശനങ്ങൾ നടത്തിയിട്ടുണ്ടെന്നും അതിൽ ചിലതൊക്കെ കണ്ടിട്ടുണ്ടെന്നും ഞാൻ ഓർക്കുന്നു. ജീസസ്, മിശിഹാ ചരിത്രം, തോമാശ്ലീഹാ, ലൂർദ്ദ് മാതാവ്, Ten Commandments തുടങ്ങിയ ചിത്രങ്ങളൊക്കെ അങ്ങനെ കണ്ടതായും ഞാൻ ഓർക്കുന്നു. പിന്നീട് പള്ളി മുൻ കയ്യെടുത്ത് വ്യാപകമായി പ്രദർശിപ്പിച്ച പടം "പാഷൻ ഓഫ് ദി ക്രൈസ്റ്റ്" ആയിരുന്നു എന്നാണ് എന്റെ ഓർമ്മ. ഇപ്പോൾ ചില രൂപതകളും ഭക്ത സംഘടനകളും മുൻകയ്യെടുത്ത് "ദി കേരള സ്റ്റോറി" എന്ന സിനിമ പ്രദർശിപ്പിക്കുന്ന അപലപിക്കപ്പെടേണ്ട ഏർപ്പാടും ഇന്റൻസീവ് കോഴ്‌സിന്റെ സ്റ്റഡി മെറ്റീരിയലിൽ അച്ചടിച്ച് കണ്ട വസ്തുത വിരുദ്ധമായ കാര്യങ്ങളും ശ്രദ്ധയിൽ പെട്ടത് കൊണ്ടാണ് ഇത്തരമൊരു ആട് ലേഖനം എഴുതേണ്ടി വന്നത്.

"ലവ് ജിഹാദ്" എന്നൊരു ആസൂത്രിത മതം മാറ്റൽ പരിപാടി ഈ നാട്ടിൽ വ്യാപകമായി നടക്കുന്നുണ്ടെന്ന പ്രചാരണം എന്റെ സഭ നടത്താൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. വലിയ സ്പർദ്ധയൊന്നുമില്ലാതെ ഈ നാട്ടിൽ ജീവിച്ചു കൊണ്ടിരുന്ന രണ്ട് മതങ്ങളിലെ ആളുകൾ തമ്മിലുണ്ടായിരുന്ന സൗഹാർദ്ധവും പരസ്പര വിശ്വാസവും സ്നേഹവും ഇല്ലാതാപോന്ന ആരോപണങ്ങളായിരുന്നു "ലവ് ജിഹാദ്", "നർക്കോട്ടിക്ക് ജിഹാദ്", "ഹലാൽ വിരുദ്ധ ക്യാംപെയിൻ" തുടങ്ങിയവ. ആദ്യമൊക്കെ സഭയിലെ കരിസ്മാറ്റിക്കുകളും ചില തീവ്ര നിലപാടുകാരും പറഞ്ഞു കൊണ്ടിരുന്ന ഇക്കാര്യങ്ങൾ സഭയുടെ ഉത്തരവാദിത്തപ്പെട്ട പിതാക്കന്മാരും അച്ചന്മാരും ഉറക്കെ വിളിച്ചു പറയാൻ തുടങ്ങിയതോടെ കാര്യങ്ങൾ വളരെ വഷളായി. ഒരിക്കൽ സഭയെയും ക്രിസ്ത്യാനികളെയും വല്ലാതെ വെറുത്തിരുന്ന, എന്നാൽ ഇപ്പോൾ വിശ്വാസികൾക്കും ൽമായർക്കും അറിയാത്ത എന്തോ  കാരണങ്ങളാൽ സഭയുടെ സ്നേഹിതന്മാരും സഭയ്ക്ക് സമ്മതരും ആയിത്തീർന്ന തീവ്ര വർഗ്ഗീയ പ്രസ്ഥാനങ്ങളുടെ താല്പര്യത്തിനൊത്ത് തുള്ളുന്ന സഭ, ഇപ്പോഴും ഹൃദയം വിഷരഹിതമായി സൂക്ഷിക്കുന്ന ആടുകൾക്ക് ഉണ്ടാക്കുന്ന മനഃപ്രയാസം ചെറുതല്ല എന്ന കാര്യം ഓർമ്മിപ്പിക്കട്ടെ. 

ഇനി "ദി കേരള സ്റ്റോറി" യിലേക്കും ഇടുക്കി രൂപതയുടെ ഇന്റൻസീവ് കോഴ്‌സിന്റെ സ്റ്റഡി മെറ്റീരിയലിലേക്കും വരട്ടെ. 

കേരളത്തിലെ 32,000 സ്ത്രീകളുടെ ഹൃദയ ഭേദകമായ കഥ' എന്ന ക്യാപ്ഷനോടെ സൺഷൈൻ പിക്ചേഴ്സിന്‍റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ട്രെയിലർ തന്നെ വലിയ പ്രതിഷേധം വിളിച്ചു വരുത്തിയിരുന്നു. അതിന് ശേഷം 'കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂന്ന് പെൺകുട്ടികളുടെ യഥാർത്ഥ കഥകൾ' എന്ന് ക്യാപ്‌ഷൻ മാറ്റം വരുത്തി പ്രദർശനത്തിനെത്തിയ ചിത്രമാണിതെന്ന് സഭാ നേതൃത്വത്തിന് അറിയാത്ത കാര്യമാണോ !?. നട്ടാൽ കിളിർക്കാത്ത നുണ ഉപയോഗിച്ച്‌, ഒരു പ്രത്യേക മതവിഭാഗത്തെ മാത്രമല്ല കേരള സംസ്ഥാനത്തെ തന്നെ ഇകഴ്ത്തി കാണിക്കുന്ന സിനിമയാണ് ഇതെന്ന് സഭക്ക് മനസിലാകാത്തതാണോ അതോ മനസിലാകാത്തത് പോലെ നടിക്കുന്നതാണോ ?

ഇടുക്കി രൂപതയുടെ ഇന്റൻസീവ് കോഴ്സ് സ്റ്റഡി മെറ്റീരിയലിൽ  പറഞ്ഞിട്ടുള്ള ഒരു കാര്യത്തിലേക്ക് സഭാധികാരികളുടെ ശ്രദ്ധ ക്ഷണിക്കാൻ ആഗ്രഹിക്കുന്നു. അതിൽ പറയുന്നത്  "2016-ലെ വിജിലൻസ് നടത്തിയ അന്വേഷണമനുസരിച്ച് ഭീമമായ പണം നൽകി 5595 യുവതികളെ ഭീകര സംഘടനകൾ അവരുടെ സംഘടനയിലേക്ക് ജീവിത പങ്കാളികളായി കൊണ്ട് പോയി" എന്നാണ്. ഇത്രയും അധികം യുവതികളെ പണം നൽകി കൊണ്ട് പോയി എന്ന് ഒരു സഭാ പ്രസിദ്ധീകരണത്തിൽ അച്ചടിച്ചിരിക്കുന്നതിന് പിൻബലമായി എന്ത് രേഖകളും ഡാറ്റയുമാണ് സഭക്ക് മുന്നോട്ട് വയ്ക്കാനുള്ളത് ? വിജിലൻസ് ഇത്തരം കേസുകൾ അന്വേഷിക്കുന്ന ഏജൻസി അല്ലെന്നും അഴിമതി പോലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന ഏജൻസി ആണെന്നും സഭക്ക് അറിയാത്ത കാര്യങ്ങൾ ആണോ !? ഈ 5595 കേസുകളുടെ കൃത്യമായ വിവരങ്ങൾ സഭക്ക് നേരിട്ട് അറിയാവുന്നത് ആണെങ്കിൽ എന്ത് കൊണ്ടാണ് നിയമ നടപടികളുമായി മുന്നോട്ട് പോകാൻ സഭ തയ്യാറാകാത്തത്  !? സ്വന്തം അധികാര പരിധിയിൽ ജീവിക്കുന്ന വിശ്വാസികളുടെ എണ്ണം കൃത്യമായി അറിയാൻ സംവിധാനമുള്ള സഭ ഇത്രയും കുഞ്ഞാടുകൾ ഒരൊറ്റ വർഷം കൊണ്ട് നഷ്ടപ്പെട്ട് പോയിട്ട് അതിനെതിരെ നിയമവഴി തേടിയില്ല എന്നത് അത്ഭുതപ്പെടുത്തുക മാത്രമല്ല ആശങ്കപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട്.   ഇനി ലഘുലേഖയിൽ പറഞ്ഞ കാര്യങ്ങൾ വസ്തുത ചെക്ക് ചെയ്യാതെ അബദ്ധത്തിൽ അച്ചടിച്ച് പോയതാണെങ്കിൽ അതിന് മാപ്പു പറഞ്ഞു പരസ്യമായി തള്ളിപ്പറയാൻ സഭക്ക് ബാധ്യതയില്ലേ !?

സ്വന്തം വിശ്വാസികളെയും യുവ ജനങ്ങളെയും ബോധവൽക്കരിക്കാൻ സഭക്കുള്ള ഉത്തരവാദിത്തവും സ്വാതന്ത്ര്യവും അടിവരയിട്ട് സമ്മതിക്കുമ്പോൾ തന്നെ, അതിന് വേണ്ടി ഏത് പെരും നുണയും വസ്തുതാ വിരുദ്ധതയും പറയുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് സഭയുടെ ധാർമ്മികതക്ക് യോജിച്ചതാണോ !? മോശ വഴി നൽകപ്പെട്ടു എന്ന് വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന "കള്ളസാക്ഷ്യം പറയരുത്" എന്ന എട്ടാം ദൈവ കല്പനക്ക് എതിരല്ലേ !? മത്തായിയുടെ സുവിശേഷം 05:37-ൽ പറയുന്ന "നിങ്ങളുടെ വാക്ക് അതെ അതെ എന്നോ അല്ല അല്ല എന്നോ ആയിരിക്കട്ടെ; അല്ലാത്തത് ദുഷ്ടനിൽ നിന്നു വരുന്നു" എന്ന വചനം സഭാധികാരികൾക്ക് ബാധകമല്ലെന്നുണ്ടോ !? നുണയുടെ അടിസ്ഥാനത്തിൽ കെട്ടിപ്പൊക്കുന്ന പെരുംകോട്ടയിലിരുന്ന് യോഹന്നാൻ 8:32-ൽ പറയുന്ന “സത്യം നിങ്ങളെ സ്വതന്ത്രരാക്കും” എന്ന വചനം എങ്ങനെയാണ് മനഃസാക്ഷിക്കുത്തില്ലാതെ പഠിപ്പിക്കാനാവുക !?

ആരെങ്കിലുമൊക്കെ കണ്ണും കയ്യും കലാശവും ഒക്കെ കാണിച്ചാൽ അതിൽ മയങ്ങി ഇറങ്ങിപ്പോകുന്നവരാണ് നമ്മുടെ കുട്ടികൾ എന്ന് പറയുന്നത് സ്വയം അവഹേളിക്കുന്നതിനു തുല്യമല്ലെ !? ഓർമ്മ വയ്ക്കുന്ന കാലം മുതൽ സൺഡേ വേദപാഠം, ഡെയിലി വേദപാഠം, അവധിക്കാല ഇന്റൻസീവ് വേദപാഠം,  ഞായറാഴ്ച പ്രസംഗങ്ങൾ, ധ്യാന പ്രസംഗങ്ങൾ, ഭക്ത സംഘടനാ പ്രവർത്തനം,  ജീസസ് യൂത്ത്... ഇതൊക്കെയുണ്ടായിട്ടും ലവ് ജിഹാദികളുടെ ഇക്കിളി തന്ത്രങ്ങളിൽ നമ്മുടെ കുട്ടികൾ വീണു പോവുന്നെങ്കിൽ നമ്മുടെ പേരെന്റിങ്ങിനും മൂല്യബോധന സിസ്‌റ്റത്തിനുമല്ലേ തകരാറ് സംഭവിച്ചിട്ടുള്ളത് !? അതിനൊക്കെയല്ലേ മൊത്തത്തിൽ ഒരു Re Engineering വേണ്ടത് !? നമ്മുടെ കഴിവ് കേടിന് പരിഹാരം കാണാതെ ഒരു സമുദായത്തെ മൊത്തത്തിൽ പ്രതിസ്ഥാനത്ത് നിർത്തുന്നത് ക്രിസ്തു പഠിപ്പിച്ച അയൽ സ്നേഹത്തിന് ചേർന്നതാണോ !?

കൈവിട്ട് പോയി അപകടത്തിൽ പെട്ട കുഞ്ഞാടുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ വ്യാകുലപ്പെട്ട്, ഏത് വിധേനെയും നമ്മുടെ കുട്ടികളെ ബോധവൽക്കരിക്കാൻ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന സഭയ്ക്ക്, കന്യാസ്ത്രീ മഠങ്ങളിൽ വച്ച് അപമൃത്യു സംഭവിച്ച കന്യാസ്ത്രീകളുടെയും, അച്ചന്മാരിൽ നിന്നും മെത്രാന്മാരിൽ നിന്നും പീഡനങ്ങൾക്ക് വിധേയരാകേണ്ടി വന്ന നൂറ് കണക്കിന് കുഞ്ഞാടുകളുടെയും എണ്ണത്തിന്റെ അടിസ്ഥാനത്തിൽ, സഭക്കകത്ത് തന്നെ സംഭവിക്കാനിടയുള്ള അപകടങ്ങളെപ്പറ്റിയും തീവ്രവും വ്യാപകവുമായ ബോധവൽക്കരണ പരിപാടികൾ നടത്താൻ ഉത്തരവാദിത്തമില്ലേ !? മാതാപിതാക്കളെ സംബന്ധിച്ച് സ്വന്തം കുഞ്ഞുങ്ങളെ നശിപ്പിക്കുന്നവർ സ്വന്തം ആൾക്കാരാണോ അന്യരാണോ എന്നതിൽ വ്യത്യാസമൊന്നുമില്ലല്ലോ. സ്വന്തം കണ്ണിലെ തടിക്കഷണം എടുത്ത് കളഞ്ഞിട്ടല്ലേ അപരന്റെ കണ്ണിലെ കരട് എടുത്ത് കളയേണ്ടത് !?

കുറച്ചു കൂടി ലളിതമായി പറഞ്ഞാൽ, ഏതാനും അച്ചന്മാരും മെത്രാന്മാരും ക്രിമിനലുകൾ ആണെന്നത് കൊണ്ട് ആ കുപ്പായക്കാരെല്ലാം ക്രിമിനലുകൾ ആണെന്ന് പറയുന്നത് പോലെ തന്നെയല്ലേ ഏതാനും മുസ്ലിങ്ങൾ തീവ്രസ്വഭാവക്കാർ ആണെന്നത് കൊണ്ട് ആ വിഭാഗക്കാർ എല്ലാം തീവ്രസ്വഭാവക്കാർ ആണെന്ന് പറയുന്നതും !? 

സ്ഥാപനവൽക്കരിക്കപ്പെട്ട അരമനകളുടെയും മേടകളുടെയും അപരിമിതമായ അധികാരത്തിലും സ്വാധീനത്തിലും സമ്പത്തിലും അഭിരമിച്ച് ളോഹയുടെ തണലിൽ ജീവിക്കുന്ന അച്ചന്മാർക്കും പിതാക്കന്മാർക്കും  ദൈനംദിന അടിസ്ഥാനത്തിൽ മറ്റ് മതക്കാരുമായി ഇടപഴകേണ്ട അവശ്യമില്ലായിരിക്കാം; പക്ഷെ അല്മായന്റെ സ്ഥിതി അതല്ല; അവന് പണിയെടുത്ത് അന്നന്നപ്പം കണ്ടെത്തുകയും കുടുംബം പൊട്ടുകയും ചെയ്യണമെങ്കിൽ ഇതര മതസ്ഥരുമായി നിത്യം ഇടപഴകി കൊടുക്കൽ വാങ്ങലുകൾ ചെയ്തേ പറ്റൂ; അത് കൊണ്ട് ഇവിടെ ഇപ്പോൾ വലിയ കുഴപ്പങ്ങളില്ലാതെ സ്വച്ഛമായൊഴുകുന്ന സൗഹാർദ്ദത്തിന്റെ പുഴയിൽ നഞ്ചു കലക്കരുതെന്നാണ് വന്ദ്യ പിതാക്കന്മാരോടും അച്ചന്മാരോടും അവരുടെ മൂട് താങ്ങികളോടും ഒരു സഭാംഗം എന്ന നിലയിൽ ഈ ആടിന് പറയാനുള്ളത്. 

സഭയെ സ്നേഹിക്കുന്നു എന്ന് അഭിനയിച്ചു കൊണ്ട് സഭയുടെ ചിലവിൽ വർഗീയതയുടെ സദ്യ വിളമ്പാൻ വരുന്നവരെ തിരിച്ചറിയാൻ ഞങ്ങളുടെ ഇടയന്മാർക്ക് ബുദ്ധി ഇല്ലേ !? സ്വന്തം മത മൗലിക വാദത്തെ താലോലിച്ചു വളർത്തിക്കൊണ്ട് മറ്റ് മതങ്ങളുടെ മൗലിക വാദങ്ങളെ എതിർക്കാനിറങ്ങിയിരിക്കുന്ന ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളുടെ ആലയിലേക്ക് സ്വന്തം കുഞ്ഞാടുകളെ ആട്ടിത്തെളിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഇടയന്മാരുടെ തലയിൽ കളിമണ്ണോ അതോ തെർമോക്കോളോ !? തീവ്രവാദത്തെ എതിർക്കുന്നതിന് പകരം ഇതര മതങ്ങളെ എതിർക്കാൻ പ്രേരിപ്പിക്കുന്ന ഇടയന്മാരെ അനുഗമിക്കാൻ ബുദ്ധിയുള്ള അജഗണത്തെ കിട്ടില്ല എന്നോർക്കുക. 

ഇപ്പോൾ സൗഹാർദ്ദം കാണിച്ചു കൊണ്ട് തോളിൽ കയ്യിടുന്ന കൂട്ടരുടെ പ്രഖ്യാപിത ആഭ്യന്തര ശത്രുക്കളാണ് നാം എന്ന കാര്യം ഓർക്കുക. മറ്റ് ആഭ്യന്തര ശത്രുക്കളെ ഉന്മൂലനം ചെയ്യുന്നത് വരെ മാത്രമേ അവർക്ക് നാം സുഹൃത്തുക്കൾ ആയിരിക്കൂ എന്നും മനസിലാക്കുക. ഇതൊക്കെ മനസിലാകാനും തങ്ങൾക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ആട്ടിൻകൂട്ടത്തെ സുരക്ഷിതമായ തൊഴുത്തിലേക്ക് നയിക്കാൻ നിങ്ങൾക്ക് സൽബുദ്ധി ഉണ്ടാകാനും സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നിങ്ങൾക്ക് ഭരമേല്പിക്കപ്പെട്ട ഒരു ഗതികെട്ട ആട്...

Tuesday, 19 March 2024

വഴിവക്കിലെ ചില കല്ലുകൾ വെറും കല്ലുകളല്ല !!!


നമ്മുടെ നാട്ടിൽ പല വഴികളിലൂടെയും കടന്ന് പോകുമ്പോൾ അതിന്റെ അരികുകളിൽ പല തരത്തിലുള്ള കൽ നിർമ്മിതികൾ (Stone Installations) കാണാനാകും. അതിൽ ചിലതെങ്കിലും വെറും കല്ലുകൾ അല്ല; അവ ചരിത്രത്തിന്റെ ഭാഗമായ, ഒട്ടേറെ മനുഷ്യർക്കും മൃഗങ്ങൾക്കുമൊക്കെ ഉപകാരികൾ ആയിരുന്ന ചില നിർമ്മിതികളുടെ അമൂല്യമായ ചരിത്രശേഷിപ്പുകൾ ആണ് . 

അക്കൂട്ടത്തിൽ ഏവർക്കും പരിചിതമായ ഒന്ന് അതിർത്തിക്കല്ലുകൾ ആണ്. മൈൽക്കുറ്റികളെയും ഈ ഗണത്തിൽ പെടുത്താവുന്നതാണ്. വിവിധ പ്രദേശങ്ങൾ തമ്മിലുള്ള അതിര് രേഖപ്പെടുത്തുന്നതിനും ചില ദേശങ്ങൾ തമ്മിലുള്ള ദൂരം രേഖപ്പെടുത്തുന്നതിനും ഒക്കെയാണ് ഇത്തരത്തിലുള്ള അതിർത്തിക്കല്ലുകളും മൈൽക്കുറ്റികളും സ്ഥാപിച്ചിരുന്നത്. കൊച്ചി രാജ്യവും തിരുവിതാംകൂർ രാജ്യവും തമ്മിലുള്ള അതിർത്തി രേഖപ്പെടുത്തിയിരുന്ന കൊ.തി. കല്ലുകളും ഈ ഗണത്തിൽ പെടുന്നവയാണ്. ഈ ഗണത്തിലൊക്കെ പെട്ട കല്ലുകൾ ഇപ്പോഴും നമ്മുടെ നാട്ടിൽ ധാരാളമായി കാണാം. 
            

എറണാകുളം, തൃശ്ശൂർ, മലപ്പുറം എന്നീ ജില്ലകളിൽ അത്താണി എന്നും അത്താണി ചേർത്തുമുള്ള സ്ഥലപ്പേരുകൾ ഉണ്ടെങ്കിലും ഇന്നത്തെ പുതു തലമുറക്ക് അത്താണി എന്നാൽ എന്താണ് എന്നറിയാൻ സാധ്യത കുറവാണ്. വാഹനങ്ങൾ അധികമായി ഉപയോഗത്തിൽ ഇല്ലാതിരുന്ന കാലത്ത് ചരക്ക് നീക്കത്തിന് അവ തലയിൽ ചുമന്ന് കാൽ നടയായിട്ടാണ് കൊണ്ട് പോയിരുന്നത്. പലതും ദീർഘ ദൂര യാത്രകൾ ആയിരുന്നു. അത്തരം യാത്രകൾക്കിടക്ക് ഇടക്കൊന്ന് വിശ്രമിക്കണമെന്ന് തോന്നുമ്പോൾ ചുമട് താഴെയിറക്കി വച്ചാൽ പിന്നീട് അതെടുത്ത് തലയിൽ വയ്ക്കുക എന്നത് വളരെ ശ്രമകരമോ അല്ലെങ്കിൽ തീർത്തും അസാധ്യമോ ആയിരിക്കും. ഈ ബുദ്ധിമുട്ട് ഒഴിവാക്കാനായി വഴിവക്കുകളിലും കവലകളിലും സ്ഥാപിച്ചിരുന്ന "ചുമട് താങ്ങി"കളെയാണ് അത്താണി എന്ന് പറഞ്ഞിരുന്നത്. സാധാരണയായി കരിങ്കല്ല് കൊണ്ടാണ് അത്താണികൾ നിർമ്മിച്ചിരുന്നത്. ചെങ്കല്ല് കൊണ്ടും ചുടുകട്ടകൾ കൊണ്ടും അത്താണികൾ നിർമ്മിച്ചിരുന്നു. ചിലയിടങ്ങളില്‍ തടി കൊണ്ട് ഇത് നിര്‍മ്മിച്ചിരുന്നു. തലയിലിരിക്കുന്ന ചുമട് നേരെ അത്താണിയിലേക്കും അത്താണിയിൽ നിന്ന് പരസഹായമില്ലാതെ അനായാസം തലയിലേക്കും വയ്ക്കാവുന്നത്ര ഉയരത്തിലാണ് ഇവ നിർമ്മിച്ചിട്ടുണ്ടാവുക. 


ഒരു ചതുരക്കല്ല് ഭൂമിയിൽ ഒരു തൂണ് പോലെ ലംബമായി നാട്ടി നിർത്തിയ ഒറ്റക്കല്ലത്താണികൾ ഉണ്ടായിരുന്നെങ്കിലും ലംബമായി നാട്ടി നിർത്തിയ രണ്ടു കല്ലുകൾക്ക് മീതെ തിരശ്ചീനമായി കിടത്തിയിട്ട ഒരു പരന്ന കല്ല് കൊണ്ടുള്ള അത്താണികൾ ആയിരുന്നു പൊതുവെ പ്രചാരത്തിൽ ഉണ്ടായിരുന്നത്. നിരയായോ ത്രികോണാകൃതിയിലോ നാട്ടിയ മൂന്ന് കല്ലുകൾക്ക് മേൽ രണ്ടോ മൂന്നോ പരന്ന കല്ലുകൾ കിടത്തി വച്ച രീതിയിലുള്ള അത്താണികളും ഉണ്ടായിരുന്നു. 5 - 6 അടി ഉയരമുള്ള തറയുടെയോ ചുമരിന്റെയോ ആകൃതിയിലും ചുമട് താങ്ങികൾ ഉണ്ടാക്കിയിരുന്നു. ഇന്ന് സ്പോൺസർമാരും ജനപ്രതിനിധികളുമൊക്കെ തങ്ങളുടെ സംഭവനയായോ പരിശ്രമഫലമായോ ഒക്കെ സ്ഥാപിക്കുന്ന നിർമ്മിതികളിൽ പേരെഴുതി വയ്ക്കുന്ന പോലെ അക്കാലത്തും അത്താണികളിൽ അത് സ്ഥാപിച്ചവരുടെ പേരെഴുതി വയ്ക്കുന്ന പതിവുണ്ടായിരുന്നു


















അക്കാലത്ത് വഴിയരികിൽ സ്ഥാപിക്കപ്പെട്ട തൂണ് പോലുള്ള മറ്റൊരു നിർമ്മിതി ആയിരുന്നു ഉരക്കല്ല്. പണ്ട് കാലത്ത് കാൽനട അല്ലെങ്കിൽ പിന്നെ, കാളയും പോത്തും ഒക്കെ വലിക്കുന്ന വണ്ടികളായിരുന്നു ദൂരയാത്രക്കായി ഉപയോഗിച്ചിരുന്നത്. ഇത്തരം വണ്ടികളിൽ വരുന്ന യാത്രികർക്ക് അക്കാലത്ത് വിശ്രമിക്കാനായി വഴിയമ്പലം, സത്രം മുതലായവയും ദാഹം അകറ്റാനായി പൊതു കിണറുകൾ, തണ്ണീർ പന്തൽ എന്നിവയും ഉണ്ടാകുമായിരുന്നു. ഇവയോടൊക്കെ അനുബന്ധിച്ച്, വണ്ടി വലിക്കുന്ന കാളകൾ, പോത്തുകൾ എന്നിവക്ക് വേണ്ടിയും അല്ലാതെയുള്ള കന്നുകാലികൾക്ക് വേണ്ടിയും വലിയ കൽത്തൊട്ടികളിൽ കുടി വെള്ളം വയ്ക്കുന്ന ഒരു പതിവുണ്ടായിരുന്നു. അത് കൂടാതെ സ്ഥാപിക്കുന്ന തൂണ് സമാനമായ ഒന്നായിരുന്നു ഉരക്കല്ലുകൾ. പൊതുവേ കന്നു കാലികൾക്ക് അവയുടെ ശരീരത്തിൽ അനുഭവപ്പെടുന്ന അരിപ്പ്, കടി, ചൊറിച്ചിൽ എന്നൊക്കെ പറയുന്ന അസ്വസ്ഥതക്കൊരു പരിഹാരമായിരുന്നു ഉരക്കല്ലുകൾ.
ഇത്തരം മൃഗങ്ങൾക്ക് ശരീരഭാഗങ്ങൾ ഉരച്ച് അവയുടെ ചൊറിച്ചിൽ മാറ്റാൻ ഉപയോഗിച്ചത് കൊണ്ടാണ് ഇവയെ ഉരക്കല്ലെന്നു വിളിച്ചത്. കന്ന് ഉരസി എന്നൊരു പേരും ഇതിന് ഉണ്ടായിരുന്നത്രെ. സംഘകാല കൃതികളിൽ വരെ ഇത്തരം കല്ലുകളെ കുറിച്ച് പ്രതിപാദ്യമുണ്ട്. ആതീണ്ട് കുറി എന്നാണ് ഇതിന് പറഞ്ഞിരുന്നത്. ആ എന്നതിന് തമിഴിൽ പശുക്കൾ/കന്നുകാലികൾ എന്നും തീണ്ട് എന്നതിന് തടവുക, ഉരസുക എന്നും കുറി/കുട്ട്രി എന്നതിന് കല്ല്  എന്നുമൊക്കെ അർത്ഥമുണ്ട്. അങ്ങനെയാണ് കന്നുകാലികൾക്ക് ശരീരം ഉരസാൻ/തടവാൻ ഉള്ള കല്ല് എന്നർത്ഥം വരുന്ന ആതീണ്ട് കുറി എന്ന പേര് ഇത്തരം കല്ലുകൾക്ക് വന്നത്. Cattle Rubbing Stones, Clawin Posts, Menhir എന്നൊക്കെയുള്ള പേരുകളിൽ വിദേശത്തും ഇത്തരം കല്ലുകൾ സ്ഥാപിക്കപ്പെട്ടതായി ചില വിദേശ സാഹിത്യങ്ങളിലും കാണാനാകും.

ഇന്ന് തീരെ കാണാതായ മറ്റൊരു ശിലാ നിർമ്മിത വഴിയോര നിർമ്മിതികളാണ് വീരക്കല്ലുകൾ (Hero Stone). ഏതാണ്ട് ഒമ്പതാം നൂറ്റാണ്ട് മുതല്‍ പതിനഞ്ചാം നൂറ്റാണ്ട് വരെയാണ് വീരക്കല്ല് സ്ഥാപിക്കുന്ന രീതി നിലവിലിരുന്നതെന്ന് പറയപ്പെടുന്നു. നവീന ശിലായുഗത്തിന്‍റെ അവസാനഘട്ടത്തില്‍ ജീവിച്ചിരുന്ന വീരപുരുഷന്‍മാരുടെയോ ധീര സ്ത്രീകളുടെയോ ചരിത്രമാണ് വീരക്കല്ലുകളിൽ രേഖപ്പെടുത്തിയിരുന്നത്. അക്കാലത്ത് ജീവിച്ചിരുന്ന വംശത്തിലെ രാജാക്കൻമാർ, സൈനിക തലവൻമാർ, വീരന്മാരായ സൈനികർ, സമൂഹത്തിലെ ധീരന്മാർ എന്നിവരൊക്കെ മരണപ്പെടുമ്പോഴോ കൊല്ലപ്പെടുമ്പോഴോ ഒക്കെ ആയിരുന്നത്രേ  താരതമ്യേന ഉയർന്ന ഭൂപ്രദേശങ്ങളിലോ ജനവാസ കേന്ദ്രങ്ങളിലെ ശ്രദ്ധേയമായ പൊതു ഇടങ്ങളിലോ ഒക്കെ വീരക്കല്ലുകൾ സ്ഥാപിച്ചിരുന്നത്. മറയൂര്‍ അഞ്ചുനാട് ഗ്രാമത്തിന്‍റെ കവാടമായ തലൈവാസലിലുള്ള വീരക്കല്ലിന്റെ ചിത്രമാണ് ഇവിടെ ചേർത്തിരിക്കുന്നത്. 

പൊതുസ്ഥലങ്ങളിലും വഴിവക്കുകളിലും പൊതുകിണറിനോടോ കുളത്തോടോ ചേർന്ന് കന്നുകാലികൾക്ക് വെള്ളം കുടിക്കാൻ വേണ്ടി കൽത്തൊട്ടികൾ സ്ഥാപിക്കുന്ന പതിവും ഉണ്ടായിരുന്നു. കൊല്ലം ജില്ലയിലെ കുളക്കട ഗ്രാമപഞ്ചായത്തിലെ ആറ്റുവാശ്ശേരി പ്രദേശത്തെ കൽത്തൊട്ടിയാണ് ചിത്രത്തിൽ കാണുന്നത്.  

കൊ. തി. കല്ലിനെപ്പറ്റി വിശദമായി വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ മതി ===>>> 'കൊ.തി.'കല്ല് അവഗണിക്കപ്പെടുന്ന അമൂല്യ ചരിത്രശേഷിപ്പ്

Sunday, 3 March 2024

"Mr. Watson, come here -- I want to see you" : ഈ ഡയലോഗിന്റെ പ്രസക്തി എന്താണെന്നറിയാമോ !??

1847 March 3-ൽ ജനിച്ച് 1922 August 2-ൽ മരിച്ച സ്കോട്ട്ലൻഡുകാരനായ അലക്‌സാണ്ടർ ഗ്രഹാംബെല്ലാണ് ടെലിഫോൺ കണ്ടുപിടിച്ചതെന്നാണ് പൊതുവെ പറയപ്പെടുന്നത്. അതിന് ചില എതിരഭിപ്രായങ്ങളും ഉണ്ടെങ്കിലും ആദ്യത്തെ ടെലിഫോൺ കണ്ടു പിടിച്ചതിന്റെ പേറ്റന്റ് ശാസ്ത്രജ്ഞനും എഞ്ചിനീയറുമായിരുന്ന അലക്സാണ്ടർ ഗ്രഹാം ബെല്ലിന്റെ പേരിലാണ്. 1955-ൽ നിലവിൽ വന്ന അമേരിക്കൻ ടെലിഫോൺ ആൻഡ് ടെലിഗ്രാഫ് കമ്പനിയുടെ സഹസ്ഥാപകൻ കൂടിയായിരുന്നു അദ്ദേഹം.

ശബ്ദത്തെ ഒരേ സമയം അയയ്ക്കുവാനും സ്വീകരിക്കുവാനും പാകത്തിൽ രൂപകല്പന ചെയ്ത ഉപകരണമാണ് ടെലിഫോൺ. 2-വേ കമ്മ്യൂണിക്കേഷൻ സാധ്യമായത് കൊണ്ട് ഇത് സംഭാഷണപ്രധാനമായ ആശയ വിനിമയത്തിനാണ് കൂടുതൽ ഉപയോഗിക്കുന്നത്. മലയാള ഭാഷാ പ്രേമികൾക്ക് ഇവനെ വേണമെങ്കിൽ ദൂരഭാഷണി എന്ന് വിളിക്കാം. ശബ്ദതരംഗങ്ങളെ വൈദ്യുതി തരംഗങ്ങളാക്കി കമ്പികളിലൂടെ അയക്കുകയും ഇതേ വൈദ്യുതി തരംഗങ്ങളെ തിരികെ ശബ്ദതരംഗങ്ങളായി രൂപാന്തരപ്പെടുത്തിക്കൊണ്ട് ശബ്ദമാക്കി പുന:സൃഷ്ടിക്കുകയും ചെയ്യുകയാണ് ലളിതമായി പറഞ്ഞാൽ ടെലിഫോണിൽ പ്രവർത്തിക്കുന്ന തത്വം. വളരെ സങ്കീർണ്ണമായ ടെലിഫോൺ ശൃംഖലകളുടെ സഹായത്തോടെയാണ് ടെലിഫോൺ ടെക്‌നോളജി പ്രവർത്തിക്കുന്നത്.

ഗ്രഹാം
ബെല്ലിന്റെ മുത്തച്ഛനും അച്ഛനും സഹോദരനും ഉച്ചാരണശാസ്ത്രവുമായി ബന്ധപ്പെട്ട മേഖലകളിലാണ് ജോലി ചെയ്തിരുന്നത്. ഇദ്ദേഹത്തിന്റെ അമ്മയും ഭാര്യയും ബധിരരായിരുന്നു. ഈ പശ്ചാത്തലം ബെല്ലിന്റെ പ്രവർത്തനങ്ങളെ സ്വാധീനിച്ചിരുന്നു. കേൾവി-സംസാര ശക്തികളെ ക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരീകഷണങ്ങളും പഠനങ്ങളുമാണ് ടെലിഫോണിന്റെ കണ്ടുപിടിത്തത്തിലേക്ക് ബെല്ലിനെ നയിച്ചതെന്ന് ശാസ്ത്രലോകം വിശ്വസിക്കുന്നു. ടെലിഗ്രാഫ് യന്ത്രം പരിഷ്കരിച്ച് കേബിളിലൂടെ ഒരേ സമയം ഒന്നിൽ കൂടുതൽ സന്ദേശങ്ങൾ അയയ്ക്കാൻ കഴിയുന്ന ഒരു മൾട്ടിപ്പിൾ ടെലിഗ്രാഫ് വികസിപ്പിച്ചെടുക്കണമെന്ന് അദ്ദേഹത്തിന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അതിനായുള്ള അദ്ദേഹത്തിന്റെ ചില പരീക്ഷണങ്ങൾക്കിടയിൽ, മെർക്യുറി കപ്പുകളും ട്യൂണിംഗ് ഫോർക്കുകളും ഒക്കെ ഉപയോഗിച്ച് ഒരു ഉപകരണം ഉണ്ടാക്കുകയും അത് വച്ച് പരീക്ഷണങ്ങൾ തുടരുകയും ചെയ്തു. ബെൽ ആദ്യമായി വികസിപ്പിച്ച അത്തരം ഉപകരണത്തിനെന്തോ തകരാറ് സംഭവിച്ചത് മൂലം ആ ഉപകരണം വിചിത്രമായൊരു രീതിയിൽ പ്രവർത്തിച്ചു. ആ തകരാറ് നിരീക്ഷപ്പോൾ ശബ്ദ തരംഗങ്ങളെ ദൂരെ മറ്റൊരിടത്ത് പുനസൃഷ്ടിക്കാൻ കഴിയും എന്ന് അദ്ദേഹത്തിനു മനസ്സിലായി. ശബ്ദ തരംഗങ്ങൾ വഹിക്കുമോ എന്ന് പരീക്ഷിക്കാനായി ഒരു ജോഡി ചെമ്പ് കമ്പിയാൽ ബന്ധിപ്പിക്കപ്പെട്ട ഒരു ട്രാൻസ്‌മിറ്ററും റിസീവറും ഉണ്ടാക്കി അതിൽ പരീക്ഷണങ്ങൾ നടത്തി നോക്കി.

1876 മാർച്ച് പത്താം തീയതി ബെൽ അദ്ദേഹത്തിന്റെ സഹായി തോമസ് വാട്‌സനോടൊപ്പം പരീക്ഷണങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ആസിഡിൽ മുക്കി കോപ്പർ കമ്പിയുടെ റെസിസ്റ്റൻസ് മാറ്റുന്ന പരീക്ഷണത്തിലേർപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ വസ്ത്രത്തിൽ ആസിഡ് തുളുമ്പി വീണു. പരീക്ഷണാർത്ഥം നിർമ്മിച്ച ആ ഉപകരണത്തിന്റെ മറ്റേ അറ്റം കുറച്ച് ദൂരെ ഒരു മുറിയിൽ സ്ഥാപിച്ചു കൊണ്ടിരുന്ന വാട്സനെ അദ്ദേഹം സഹായതിനായി വിളിച്ചു, "Mr. Watson, come here -- I want to see you.". ബെല്ലിന്റെ ഈ സഹായാഭ്യർത്ഥന ആ യന്ത്രത്തിലൂടെയും വാട്സൺ കേട്ടു. കമ്പികളിലൂടെയുള്ള വിജയകരമായ ആദ്യ ശബ്‌ദ സം‌പ്രേക്ഷണം ബെല്ലിന്റെ ആ സഹായാഭ്യർത്ഥനയായിരുന്നു.
1878-ൽ അമേരിക്കയിലെ ന്യൂഹാവെനിൽ ആദ്യത്തെ ടെലിഫോൺ എക്സ്ചേഞ്ച് നിലവിൽ വന്നു. അന്ന് ടെലിഫോൺ ആർജ്ജിച്ച രൂപം കുറെയധികം കാലം അടിസ്ഥാനപരമായി മാറ്റമില്ലാതെ തുടർന്നു. 1947-ൽ ട്രാൻസിസ്റ്ററിന്റെയും പിന്നീട് IC-യുടെയും മറ്റ് നൂതന നിർമ്മാണസാമഗ്രികളുടെയും കടന്നുവരവ് ഭാരം കുറഞ്ഞതും ഒതുക്കമുള്ളതുമായ ടെലിഫോൺ ഉപകരണങ്ങൾ ഉണ്ടാകുന്നതിന് സഹായകമായി. ഇലക്ട്രോണിക്സിലെ മുന്നേറ്റങ്ങൾ ഓട്ടോമാറ്റിക്ക് റീഡയലിംഗ്, ഫോൺ വിളിച്ച വ്യക്തിയെ തിരിച്ചറിയുന്ന സംവിധാനം, കോൾ വെയിറ്റിംഗ്, കോൾ ഫോർവേർഡിംഗ് എന്നിങ്ങനെയുള്ള പരിഷ്കാരങ്ങൾക്കും വഴി വച്ചു. മനുഷ്യന്റെ കണ്ടുപിടുത്തങ്ങളിൽ ഒരു പക്ഷെ ഏറ്റവും കൂടുതൽ നിറങ്ങളും രൂപഭാവങ്ങളും സ്വീകരിച്ച് ഇന്നും ഉപയോഗിക്കപ്പെടും സ്വീകരണ മുറികളെ അലങ്കരിക്കുകയും ചെയ്യുന്ന മറ്റൊരു ഇലക്ട്രോണിക് ഉപകരണം ഉണ്ടാകാൻ വഴിയില്ല.
(ചിത്രങ്ങൾ എല്ലാം എന്റെ സ്വകാര്യ ശേഖരത്തിൽ ഉള്ളവയുടേതാണ്)





Saturday, 3 February 2024

"ബോൺസായ്" എന്ന "വൻ"മരം വീണു... ഇനി "വാമൻ വൃക്ഷ" !!???

"ബോൺസായ്" എന്ന് പേരുള്ള ഉദ്യാന കലയെപ്പറ്റി മിക്കവാറും കേട്ടിട്ടുണ്ടാകും. ജപ്പാനുമായി ബന്ധപ്പെടുത്തിയാണ് പൊതുവെ ബോൺസായിയെ പറ്റി പറയാറുള്ളത്. വൻ‌ മരങ്ങളുടെ രൂപ ഭംഗി നഷ്ടപ്പെടാതെ വളർച്ച നിയന്ത്രിച്ച് ഒരു ചെടിച്ചട്ടിയിൽ ഒതുങ്ങുന്ന രീതിയിൽ വളർത്തുന്ന ഉദ്യാന പാലന രീതിയാണിത്. ആഴം കുറഞ്ഞ പാത്രം എന്നർത്ഥം വരുന്ന 'ബോൺ' എന്ന വാക്കും സസ്യം എന്നർത്ഥം വരുന്ന 'സായ്' എന്ന വാക്കും ചേർന്നാണ് 'ബോൺ സായ്' എന്ന പദം ഉണ്ടായിരിക്കുന്നത്. ഉദ്യാന കൃഷിയിൽ താൽപ്പര്യമുള്ളവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ഭാവനവിലാസവും കലാബോധവും വെളിവാക്കാൻ പറ്റിയ ഒരു മേഖല കൂടിയാണിത്. ഏ ഡി 200-നോട് അടുപ്പിച്ച് ചൈനയിലെ പെൻ‌ജിങ്ങിൽ ആയിരുന്നു ഇതിന്റെ ഉത്ഭവം. ഒൻപതാം നൂറ്റാണ്ടോടെ ജപ്പാനിലേക്ക് കുടിയേറിയതോടെയാണ് ഈ കലാരൂപത്തിൽ നൂതനവിദ്യകൾ ചേർക്കപ്പെട്ട് ജനകീയമായിത്തുടങ്ങിയത്. വൻവൃക്ഷങ്ങളുടെ ചെറു ചട്ടികളിൽ വളരുന്ന കുഞ്ഞൻ രൂപങ്ങളെ ഇപ്പോൾ ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും ‍ കാണാൻ സാധിക്കും.

എന്നാൽ ബോൺസായിയുടെ ഉത്ഭവം ഭാരതത്തിൽ ആയിരുന്നു എന്നും ഈ  ഉദ്യാനകലയുടെ യഥാർത്ഥ പേര്  "വാമൻ വൃക്ഷ കല" എന്നായിരുന്നുവെന്നുമാണ് പുതിയ അവകാശവാദം. കേരളത്തിൽ നിന്നുള്ള മുതിർന്ന ബി ജെ പി നേതാവും സീനിയർ ക്രിമിനൽ വക്കീലും ഗോവാ ഗവർണറുമായ ശ്രീധരൻ പിള്ളയുടെ ഏറ്റവും പുതിയ പുസ്തകത്തിലാണ് ഈ അവകാശവാദം ഉള്ളത്. ഈ മാസം 9-ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഗോവ രാജ്ഭവനിൽ വച്ചാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. ശ്രീധരൻപിള്ള എഴുത്തിൽ അരനൂറ്റാണ്ട് പൂർത്തിയാക്കുന്ന വേളയിലാണ് ഇരുന്നൂറാമത് പുസ്തകം എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ബോൺസായി എന്നറിയപ്പെടുന്ന കുഞ്ഞൻ വൃക്ഷങ്ങളുടെ ഉത്ഭവ സ്ഥാനവും ഇനങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകത്തിന്റെ പേര് "വാമൻ വൃക്ഷ കല" എന്നാണ്.

ബോൺസായി എന്ന് ജപ്പാൻകാർ വിളിക്കുന്ന ചെറുവൃക്ഷത്തിന്റെ യഥാർത്ഥ നാമം വാമൻ വൃക്ഷ കല എന്നായിരുന്നുവെന്നും 15,000ത്തോളം ഇനങ്ങളിൽ കാണപ്പെട്ടിരുന്ന ഈ വൃക്ഷത്തിന്റെ ഉത്ഭവ സ്ഥാനം ഇന്ത്യയായിരുന്നുവെന്നും പുസ്തകത്തിൽ ശ്രീധരൻപിള്ള പറയുന്നു. ഗോവയിലെ ഗ്രാമങ്ങളിലൂടെ നടത്തിയ യാത്രകൾക്കിടെ പരിചയപ്പെട്ട ചില സംസ്കൃത പണ്ഡിതന്മാരിൽ നിന്നാണത്രെ ഇന്ത്യയിൽ പരിപാലിക്കപ്പെട്ടിരുന്ന കുഞ്ഞൻ വൃക്ഷങ്ങളുടെ കഥ പിള്ള മനസ്സിലാക്കിയത്. ആയുര്‍വേദ മരുന്നുകൾ ഉണ്ടാക്കാനും മറ്റും ആവശ്യമുള്ളപ്പോൾ കാട്ടിൽ പോയി ഇലകളും വേരുകളും കൊണ്ടു വരുന്നത് ബുദ്ധിമുട്ടായതിനാൽ ഇന്ത്യയിലെ ബുദ്ധ സന്യാസിമാരായിരുന്നത്രെ ആശ്രമങ്ങളോട് ചേർന്ന് കുഞ്ഞൻ വൃക്ഷങ്ങളെ പരിപാലിച്ചിരുന്നത്. പിന്നീട് കാലക്രമത്തിൽ ബുദ്ധ സന്യാസികൾ ജപ്പാനിലേക്കും ചൈനയിലേക്കും കുടിയേറിയതോടെ ഇത്തരം വൃക്ഷങ്ങൾ അവിടെയും നട്ട് പരിപാലിക്കുകയും ക്രമേണ അത് അവരുടേതായി മാറുകയായിരുന്നുവെന്നും പുസ്തകത്തിൽ പറയുന്നു. 12 തരം ആല്‍മരങ്ങളെ ഉൾപ്പെടെ നാൽപ്പതിൽ പരം കുഞ്ഞൻ വൃക്ഷങ്ങളെ കുറിച്ചാണത്രെ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. 

എന്തായാലും ക്ലോണിംഗും പ്ലാസ്റ്റിക്ക് സർജറിയും വൈമാനിക ശാസ്ത്രവും ഒക്കെ പോലെ ബോൺസായിയും നമ്മൾ തുടങ്ങി വച്ചതാണെന്ന അറിവ് ഏറെ കൗതുകം ഉണ്ടാക്കുന്നു...