ഞാൻ വെറും പോഴൻ

Thursday, 1 November 2018

അടിവസ്ത്രമില്ലാതെ മേല്‍വസ്ത്രമിടേണ്ടി വരുന്നവർ........

വികസനം വികസനം എന്ന മന്ത്രം ഉരുക്കൊഴിച്ചാണ് ഈയിടെയായിഎല്ലാ ഭരണാധികാരികളും അധികാരത്തില്‍ ഏറുന്നത്‌. വികസനമെന്നാൽ സഹസ്ര കോടി പദ്ധതികൾ എന്നു മാത്രമാണവർ അർത്ഥമാക്കുന്നത്. ഓരോ ജില്ലയിലും എയർ പോർട്ട്, അതിവേഗ റെയിൽപാതകൾ, എലിവേറ്റഡ് റോഡ് കോറിഡോറുകൾ, എട്ട് വരി - പതിനാറ് വരി ഹൈവേകൾ, വമ്പൻ തുറമുഖങ്ങൾ, പ്രത്യേക സാമ്പത്തിക മേഖലകൾ അങ്ങനെ അങ്ങനെ. പക്ഷെ, ജനങ്ങൾ പലപ്പോഴും വികസന വാഗ്ദാനങ്ങളെ നിഷ്കരുണം കയ്യൊഴിയുന്നു. ഭരണം തുടങ്ങിക്കഴിഞ്ഞാൽ കൊണ്ട് വരുന്ന പല പദ്ധതികളെയും എതിർത്ത് തോല്പ്പിക്കുകയും ചെയ്യുന്നു. എന്ത് കൊണ്ടായിരിക്കും ഒരു ജനത വികസനത്തിന്‌ നേരെ പൊതുവേ പുറം തിരിയുന്നത് ? അതിനുള്ള കാരണങ്ങള്‍ അന്വേഷിക്കുന്നതിനു മുന്‍പ് ഒരു രാജ്യം എന്നാൽ എന്ത് എന്നും എന്തായിരിക്കണം ഒരു രാജ്യത്തെ വികസനം എന്നും കൂടി  അന്വേഷിക്കേണ്ടതുണ്ട്.

ഒരു രാജ്യം എന്നാൽ അടിസ്ഥാന പരമായി അതിന്റെ ഭൂപ്രദേശവും അതിലെ ജനങ്ങളുമാണ്. ഭൂപ്രദേശം എന്ന് പറയുമ്പോൾ ഭൂമി, അതിന്റെ ഫലഭൂയിഷ്ടത, കാട്, വെള്ളം, ഭൂഗർഭ വിഭവങ്ങൾ, വായു, അന്തരീക്ഷം തുടങ്ങിയ പ്രകൃതി വിഭവ സ്രോതസ്സുകളാണ്... ഒറ്റ വാക്കിൽ പരിസ്ഥിതി എന്ന് പറയാം. ജനങ്ങളെന്നാൽ, സമ്പന്നർ എന്ന ന്യൂനപക്ഷവും മദ്ധ്യവർഗ്ഗവും ദരിദ്രരും അടങ്ങുന്ന മഹാഭൂരിപക്ഷവും എന്നാണു മനസ്സിലാക്കേണ്ടത്. ഈ ഘടകങ്ങളുടെ മൊത്തത്തിലുള്ള വികസനമായിരിക്കണം യഥാർത്ഥ വികസനം. വികസനം മുഖ്യമായും രണ്ടു തരത്തിലാവണം ഉണ്ടാവേണ്ടത്. ഒന്നാമത്തേത്, വ്യാവസായിക വികസനം. വ്യാവസായിക നിർമ്മാണ മേഖലയിലെ പുരോഗതിയാണ് ഇത് കൊണ്ടർത്ഥമാക്കുന്നത്.  രണ്ടാമത്തേത്, മാനുഷിക വികസനം. എന്ന് വച്ചാൽ രാജ്യത്തെ ജനതയ്ക്ക് മികച്ച വിദ്യാഭ്യാസം, ആരോഗ്യം, ശുദ്ധമായ പരിസ്ഥിതി മുതലായവ ലഭ്യമാവുന്ന സാഹചര്യം. മൊത്തത്തിൽ ആ ജനതയുടെ നല്ല നിലവാരത്തിലുള്ള ജീവിതസാഹചര്യം. ഈ രണ്ടു തരം വികസനവും ഒരു പോലെ ഉന്നത നിലവാരത്തിലുള്ള ഒരു രാജ്യത്തെയാണ് വികസിത രാജ്യം എന്ന് പറയുന്നത്. എന്നാൽ മാനുഷിക വികസനം ഉന്നത നിലവാരത്തിലും

വ്യാവസായിക വികസനം താഴ്ന്ന നിലവാരത്തിലും ഉള്ള ഒരു രാജ്യത്ത് മനുഷ്യവിഭവ ശേഷി ധാരാളമുണ്ടെങ്കിലും അവർക്ക് അർഹമായ തൊഴിലവസരങ്ങൾ കുറവായിരിക്കും. ഈ സാഹചര്യത്തിൽ ജനതയുടെ ഒരു നല്ല വിഭാഗത്തിന് തൊഴിൽ കണ്ടെത്താൻ വേണ്ടി വിദേശ രാജ്യങ്ങളിലേക്ക പോകേണ്ടതായി വരും. ഇതിനൊരു നല്ല ഉദാഹരണമാണ് കേരളം. നേരെ മറിച്ച്, വ്യാവസായിക വികസനം ഉന്നത നിലവാരത്തിലും മാനുഷിക വികസനം താഴ്ന്ന നിലവാരത്തിലും ഉള്ള ഒരു രാജ്യത്ത് വ്യവസായങ്ങളും സംരഭകരും ധാരാളം ലാഭം ഉണ്ടാക്കുമെങ്കിലും ജനതയുടെ ജീവിത നിലവാരം വളരെ മോശമായിരിക്കും. ഈ പരിതസ്ഥിയിൽ ധനികർ വീണ്ടും വീണ്ടും ധനികരും ദരിദ്രർ വീണ്ടും വീണ്ടും ദരിദ്രരും ആയി മാറും. മഹാരാഷ്ട്രയിലും ഗുജറാത്തിലും തീരെ മോശമല്ലാത്ത തോതിൽ ഈ സ്ഥിതിവിശേഷം നിലനിൽക്കുന്നുണ്ട്. 

വിവിധ കക്ഷികൾ കാലാകാലങ്ങളിൽ മാറി മാറി ഭരിച്ചിട്ടും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ 
ലഭ്യമാക്കൽഊര്‍ജ്ജ പ്രതിസന്ധി പരിഹരണം, അപാരമ്പര്യ ഊർജോൽപ്പാദനം, പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള പൊതു സൗകര്യങ്ങളുടെ വ്യാപനം, കാര്യക്ഷമവും ചിലവ് കുറഞ്ഞതുമായ ആരോഗ്യ- സൗകര്യങ്ങൾ ലഭ്യമാക്കൽനിലവിലുള്ള റോഡിന്‍റെയും റെയിലിന്റെയും നിലവാരം ഉയര്‍ത്തല്‍, മാലിന്യസംസ്കരണം, പൊട്ടിത്തകര്‍ന്നു വിനാശം വിതക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന അണക്കെട്ടുകളുടെ പുനര്‍നിര്‍മ്മാണം, ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിയ്ക്കൽ, ആവശ്യത്തിനു ശുദ്ധജലം ലഭ്യമാക്കൽ, നഗര വികസനം മുതലായ കാര്യങ്ങളിൽ  നമുക്ക് എങ്ങും എത്താൻ കഴിഞ്ഞിട്ടില്ല. കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും ശത-സഹസ്ര കോടികൾ ചെലവ് വരുന്ന പദ്ധതികളോടാണ് നമ്മുടെ ഭരണാധികാരികൾക്ക് പ്രേമം. അതിസമ്പന്നർക്കും കോർപ്പറേറ്റുകൾക്കും വേണ്ടി മാത്രമായി മാറിയിരിക്കുന്നു നവ വികസന പദ്ധതികൾ. സാധാരണക്കാരന്റെയും സാധുക്കളുടെയും, ആകെ ഉള്ള തുണ്ട് ഭൂമി പെട്ട വില കൊടുത്തു വാങ്ങി കുത്തകകളുടെ കയ്യിൽ  എത്തിച്ചു കൊടുക്കുന്ന റിയൽ എസ്റ്റേറ്റ്‌ ജാലവിദ്യയായി മാറിയിരിക്കുന്നു പുതിയ കാലത്തിന്റെ വികസന പദ്ധതികൾ. 


ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് എന്ന ഗാന്ധിയൻ തത്വം ആധുനിക ഗാന്ധി ശിഷ്യന്മാർ തന്നെ വലിച്ചു ദൂരെയെറിഞ്ഞു. ഇടക്കാലത്ത് മാറി ഭരിച്ചവരും ഈ തത്വത്തിനു വലിയ പ്രാധാന്യം കൊടുത്തില്ല. ഇന്ത്യ പോലെ ഉള്ള, ദരിദ്ര-അവികസിത ഗ്രാമങ്ങൾ നിറഞ്ഞ ഒരു രാജ്യത്ത് അധികാര വികേന്ദ്രീകൃത വികസനമാതൃകകളാണ് അഭികാമ്യം. ഇത് വഴി, സാധാരണക്കാരന് വേണ്ടി സാധാരണക്കാരൻ ഭരിക്കുന്ന ഒരു സംവിധാനം ഉറപ്പു വരുത്താൻ കഴിയും. ഓരോ ചെറു പ്രദേശത്തിന് ആവശ്യമായ അടിസ്ഥാന വികസനം അങ്ങനെ പൊതു പങ്കാളിത്തത്തോടെയും അവരുടെ മേൽനോട്ടത്തിലും നടപ്പിൽ വരുത്താൻ കഴിയും. അങ്ങനെ, മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും എണ്ണം ഇപ്പോഴുള്ളതിന്റെ പകുതി മതി എന്ന സ്ഥിതി സംജാതമാകും. ഇപ്പോഴുള്ള ഭരണ സംവിധാനങ്ങൾ ഗ്രാമസ്വരാജ് എന്ന സങ്കല്പം ഇന്ത്യയിലെ വികസനമേഖലയിൽ നടപ്പിലാക്കുമെന്ന് പ്രത്യാശിക്കാൻ ഒരു വഴിയും കാണുന്നില്ല.

ഓരോ വികസനപദ്ധതികളും  സര്‍ക്കാര്‍  നടപ്പിലാക്കുന്നത് മുഴുവനായും ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നല്ല.  റോഡും പാലവുമടക്കം സകല പദ്ധതികളും ഇന്ന് ''ബില്‍ഡ് ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍'' അടിസ്ഥാനത്തിലാണ് പൊതുവെ നിര്‍മ്മിക്കപ്പെടുന്നത്. ബി.ഒ.ടി. പദ്ധതി എന്നാണു ഇതിന്റെ ഓമനപ്പേര്. വന്‍ മുതല്‍ മുടക്കുള്ള പദ്ധതികൾ സര്‍ക്കാര്‍, വമ്പൻ ബി.ഒ.ടി. ഇന്‍ഫ്രസ്ട്രക്ച്ചര്‍ കമ്പനികളെ ഏൽപ്പിക്കുന്നു. നിര്‍മ്മാണത്തിനു ശേഷം മുടക്കു മുതല്‍ ടോൾ പിരിവിലൂടെ തിരിച്ചു പിടിക്കാൻ ബി.ഒ.ടി. കമ്പനികളെ അധികാരപ്പെടുത്തുന്നു. പദ്ധതി കമ്മീഷൻ ചെയ്യുന്ന അന്ന് മുതൽ ടോൾ പിരിവ് തുടങ്ങുന്നു. ബി.ഒ.ടി. അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച റോഡുകളോ പാലങ്ങളോ മറ്റു പദ്ധതികളോ ടോള്‍ പിരിവ് അവസാനിപ്പിച്ച് പൊതു ഉടമസ്ഥതിയിലേക്ക് കൈമാറ്റം ചെയ്ത സംഭവങ്ങൾ വിരളമാണ്. ചില സഹസ്ര കോടി പദ്ധതികളിൽ ജനം
ജീവിതകാലം മുഴുവന്‍ ടോള്‍ കൊടുക്കേണ്ടി വരുമെന്നാണ് കേൾക്കുന്നത്. ബി.ഒ.ടി. കമ്പനികള്‍ ഓരോ വര്‍ഷവും ടോള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കും. ചുരുക്കി പറഞ്ഞാല്‍ ബി.ഒ.ടി സംവിധാനം വ്യാപകമാകുന്നതോടെ എവിടെ തിരിഞ്ഞാലും ടോള്‍ കൊടുക്കണം എന്ന അവസ്ഥ സംജാതമാകാനിടയുണ്ട്. അതല്ലെങ്കിൽ പി.പി.പി. (പബ്ലിക്ക്  പ്രൈവറ്റ് പാർട്ണർഷിപ്പ്) മാതൃകയിൽ ആണ് വൻ പദ്ധതികൾ കൊണ്ട് വരാറ്. ഇവിടെയും നിസ്സഹായരായ പൊതു ജനമാണ് ഇരയായി തീരാറുള്ളത്. നവ വികസനത്തിന്റെ അപ്പസ്തോലന്മാരായി നിന്ന് കയ്യടി വാങ്ങുന്ന നേതാക്കന്മാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും കിട്ടേണ്ട വിഹിതം BOT കമ്പനികളിൽ നിന്ന് കൃത്യമായി കിട്ടുന്നുണ്ടെന്നാണ് കിഴക്കൻ കാറ്റ് പറയുന്നത്. നവ ഹൈ ടെക്ക് വികസനത്തിന്റെ കുഴലൂത്തുകാരായ സര്‍ക്കാരും ടെക്‌നോക്രാറ്റുകളും മാധ്യമങ്ങളും ചേർന്ന്, ഇതിനെയൊക്കെ അനുകൂലിക്കാത്തവരെ വികസനം മുടക്കുന്ന മൂരാച്ചികളായിചിത്രീകരിക്കുമ്പോൾത്തന്നെ  ഇതിനെയെല്ലാം അനുകൂലിക്കുന്നവരെ മിടുക്കന്മാരായി വാഴ്ത്തുന്നു. 

ഭൂരിഭാഗം വരുന്ന ജനതയ്ക്ക് അപ്പിയിടാൻ കക്കൂസില്ലാത്ത ഈ നാട്ടിൽ, ഏഴു ദിവസവും തികച്ചു കുടിവെള്ളം കിട്ടാത്ത ഈ നാട്ടിൽ, വീട്ടിൽ നിന്നിറങ്ങിയാൽ ഒന്ന് പെടുക്കണമെങ്കിൽ മരത്തിന്റെ മറവ് തേടേണ്ട ഈ നാട്ടിൽ, എന്തിന്, സ്വന്തം പൗരന്മാരുടെ കൃത്യമായ എണ്ണം പോലും ഭരണകൂടത്തിന് നിശ്ചയമില്ലാത്ത ഈ നാട്ടിൽ, മുഴുവൻ പൗരന്മാർക്ക് തിരിച്ചറിയൽ രേഖ പോലുമില്ലാത്ത ഈ നാട്ടിൽ, സഹസ്ര കോടികളുടെ പദ്ധതികൾ പ്രഖ്യാപിക്കപ്പെടുമ്പോൾ രോമാഞ്ചമുണ്ടാവുന്ന ഭരണാധികാരികളും പൗരന്മാരും ഉണ്ടെന്ന് സമ്മതിക്കുമ്പോൾ തലയ്ക്കു ഓളം വെട്ടുള്ളവരുടെ എണ്ണം കൂടുന്നു എന്ന് മനസ്സിലാക്കാനാണ് എനിക്കിഷ്ടം.

ഏതൊരു നവ വികസന പദ്ധതിയെയും പരിസ്ഥിതി വിരുദ്ധം, ജനവിരുദ്ധം എന്നൊക്കെ പറഞ്ഞ് എതിര്‍ത്തിരുന്ന ഇടതുപക്ഷം പോലും ഇപ്പോൾ ഇത്തരം പദ്ധതികളുടെ വക്താക്കൾ ആയിക്കൊണ്ടിരിക്കുന്നു എന്നത് സാധാരണക്കാരായ ജനങ്ങളെ ഒരു അരക്ഷിത മാനസികാവസ്ഥയിലേക്കെത്തിച്ചിട്ടുണ്ട്. 

ഇത്തരം പ്രശ്നങ്ങളെല്ലാം വളരെ സജീവമായി ചർച്ച ചെയ്തിരുന്ന വിപുലമായ സാംസ്കാരിക സമൂഹവും ഇന്നേതാണ്ട് നിശബ്ദമായിരിക്കുന്നു. വികസനത്തിന് ഒരു വിധത്തിലുള്ള മാനുഷിക മുഖവും വേണ്ട എന്ന് തീരുമാനിച്ച് ക്രൂരമായ നീതി നിരാസത്തിലൂടെയാണ്  നമ്മുടെ കൊച്ചു കേരളം പോലും അതിവേഗം നീങ്ങുന്നത്. ഏതൊരു വികസത്തെ മുന്നോട്ടു വയ്ക്കുമ്പോഴും ഒരു വികസന വിരുദ്ധ ന്യൂനപക്ഷം പാരിസ്ഥിതികവും സാമൂഹ്യവുമായ പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാണിച്ച് വഴിമുടക്കുന്നുവെന്ന ആക്രോശങ്ങൾക്ക് ശക്തി കൂടി വരുന്നു. ആ പദ്ധതി കൊണ്ട് പിറന്ന മണ്ണിൽ നിന്ന് വേര് പിഴുതെറിയപ്പെടുന്ന ഇരകളും ചുരുക്കം ചില സത്യാന്വേഷികളും പരിസ്ഥിതി വാദികളും മാത്രമാണീ വികസന വിരുദ്ധ ന്യൂനപക്ഷം. 




വികസനം വികസനം എന്ന് ആക്രോശിക്കാന്‍ വളരെ എളുപ്പമാണ്. അതിനു വേണ്ടി കൂടും കുടിയും ഒഴിഞ്ഞു വഴിയാധാരമാകുന്നത് ഞാനും എന്റെ കുടുംബവും നഷ്ടപ്പെടുന്നത് എന്റെ തറവാടിന്റെ അസ്ഥിവാരവും അല്ലെങ്കില്‍.... മുൻകാലങ്ങളിൽ, മൂലമ്പള്ളിയിലും അത് പോലെ മറ്റു പദ്ധതി പ്രദേശങ്ങളിലും, കുടി ഒഴിപ്പിക്കലിനിടെ നടന്ന കൊടും ക്രൂരതകളും മനുഷ്യാവകാശ ലംഘനങ്ങളും  ജനങ്ങള്‍ മറന്നിട്ടില്ല. സിംഗൂരിലും നന്ദിഗ്രാമിലും കൂടംകുളത്തും അങ്ങനെ എണ്ണപ്പെട്ടതും പെടാത്തതുമായ കുടിയൊഴിപ്പിക്കലുകളിൽ നടന്ന മനുഷ്യത്വ രാഹിത്യങ്ങളൊന്നും അതിന്റെ ഇരകളും മനസ്സാക്ഷിയുള്ള പൊതുസമൂഹവും ഇപ്പോഴും മറന്നിട്ടില്ല.


ജനതയുടെ ബഹു ഭൂരിപക്ഷത്തിനും ഉപയോഗപ്പെടുന്ന വികസനം അത്യാവശ്യമാണ്? അത് ഏറ്റവും അടിസ്ഥാനമായ കാര്യങ്ങളില്‍ നിന്ന് തുടങ്ങണം. 
ഒരു ദേശത്ത് ജീവിക്കുന്ന എല്ലാവരുടെയും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഭരണകൂടത്തിനു സാധിക്കുന്നിടത്താണ് വികസനത്തിനു ആത്മാവ് ഉണ്ടാവുന്നത്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ സാധാരണക്കാരന്റെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാതെ എത്ര വലിയ വ്യവസായശാലകള്‍ വന്നാലും വ്യാപാര സമുച്ചയങ്ങൾ കൊണ്ട് വന്നാലും യഥാർത്ഥ വികസനം യാഥാര്‍ത്ഥ്യമാകില്ല. താഴേത്തട്ട് മുതൽ നടപ്പാക്കേണ്ട ഒഴിവാക്കാനാവാത്ത അടിസ്ഥാന ആവശ്യങ്ങളെ ചിട്ടയായ പഠനങ്ങളിലൂടെ കണ്ടെത്തി അത് നടപ്പാക്കാനുള്ള തികച്ചും ജനാധിപത്യപരമായ ഒരു സംവിധാനം നമുക്കു വേണം. ഒരു നാടിന്റെ ജൈവവൈവിധ്യങ്ങളേയും ജീവിത പരിസരങ്ങളേയും ഉള്‍ക്കൊണ്ടുകൊണ്ട് അനുയോജ്യമായ വികസനപദ്ധതികള്‍ രൂപപ്പെടുത്തിയെടുക്കാനുള്ള ഇച്ഛാശക്തിയും ആർജ്ജവവും നമ്മൾ നേടിയെടുക്കെണ്ടതുണ്ട്. 

ഇതിനെല്ലാം പുറമെ കണ്ടു വരുന്ന പുതിയ വേഷം കെട്ടലാണ് പ്രതിമ നിർമ്മാണം. 3000-ത്തോളം കോടി രൂപ ചിലവാക്കി ഗുജറാത്തില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപം സ്ഥാപിക്കപ്പെട്ട 182 മീറ്റര്‍ ഉയരമുള്ള സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വെങ്കലപ്രതിമയുടെയും അനുബന്ധ സ്മാരകത്തിന്റെയും പദ്ധതി ഇന്നലെ "രാജ്യത്തിന് സമർപ്പിക്കപ്പെട്ടതേയുള്ളൂ"!!!. പദ്ധതി പ്രതികൂലമായി ബാധിച്ച 75000-ത്തോളം കര്‍ഷകരുടെയും ഗോത്ര വിഭാഗങ്ങളുടെയും പ്രതിഷേധങ്ങള്‍ക്കിടെയാണ് പ്രതിമ നിർമ്മാണം പുരോഗമിച്ചത്. പദ്ധതിക്കായി ആയിരക്കണക്കിന് ഏക്കറുകൾ ഏറ്റെടുത്തപ്പോൾ 72 ഗ്രാമങ്ങളെയാണ് അതിന്റെ ആഘാതം ഏൽപ്പിച്ചത്. അതി രൂക്ഷമായ ആഘാതം നേരിട്ടത് 32 ഗ്രാമങ്ങൾക്കാണ്. അതിൽ 19 ഗ്രാമങ്ങളിൽ പുനരധിവാസപ്രവർത്തനം വേണ്ട വിധത്തിൽ നടന്നിട്ടില്ല എന്ന ആരോപണമുണ്ട്.  3600 കോടി ചെലവിട്ടാണ് മഹാരാഷ്ട്രയിൽ മുംബൈ മറൈൻ ഡ്രൈവിൽ നിന്ന്​ ഒന്നരകിലോമറ്റീര്‍ അകലെ​ അറബിക്കടലിൽ ഛത്രപതി ശിവജി സ്മാരകപ്രതിമ സ്ഥാപിക്കാൻ പോകുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് 15 ഹെക്​ടർ സ്ഥലം ദ്വീപാക്കി മാറ്റിയാണ്​  210 മീറ്റർ ഉയരമുള്ള ശിവജി പ്രതിമ സ്ഥാപിക്കുന്നത്. ലോകത്തിപ്പോൾ നിലവിലുള്ള ഭീമാകാര പ്രതിമകളുടെ പല മടങ്ങ് വലിപ്പമുള്ള പ്രതിമകളാണ് ഇപ്പോൾ പറഞ്ഞതെല്ലാം. 

ഇപ്പറഞ്ഞതൊക്കെ വിട്ടേക്ക്..... ഈ നാട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ ഏകദേശ എണ്ണം പോലും അഞ്ച് പൂജ്യത്തിന് റൌണ്ട് ചെയ്ത് പറയാൻ നമ്മുടെ ഭരണകൂടത്തിന് കഴിയുമോ എന്ന കാര്യം ഒരു സംശയമാണ്. ചേരികളിലും കടത്തിണ്ണകളിലും അന്തിയുറങ്ങി ജീവിക്കുന്ന "ഹിന്ദുസ്ഥാനി" ഏതു കാനേഷുമാരി കണക്കിലാണ് ഉൾപ്പെട്ടിട്ടുള്ളത്. ഭാരത്തിലെ മൊത്തം പൗരന്മാരുടെ എണ്ണം ഒരു +/- 100000 error factor ഇട്ട് എങ്കിലും പറയാൻ ഇവിടത്തെ ഭരണാധികാരികൾക്ക് കഴിയുമോ.... ഇല്ല.... സഹസ്രകോടികൾ ചിലവഴിച്ചിട്ട് എല്ലാ പൗരന്മാർക്കും ആധാർ കാർഡ് കൊടുക്കാൻ പറ്റിയോ....ഇല്ല ഇല്ല.....അതൊക്കെ വിട്ടോ....ഈ നാട്ടിലെ so called പൗരന്മാർക്ക് ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ എങ്കിലും ഉറപ്പ് വരുത്താൻ പറ്റിയിട്ടുണ്ടോ...ഇല്ലേയില്ല !!??? ഇവിടത്തെ മനുഷ്യജീവികൾക്കെല്ലാം ഒരു സോഷ്യൽ സെക്യൂരിറ്റി നമ്പറോ ഐ ഡി കാർഡോ മേൽവിലാസമോ ഉറപ്പാക്കിയിട്ട് പോരെ സാർ സഹസ്രകോടികൾ ചിലവഴിച്ചുള്ള ബൃഹത്പദ്ധതികൾ. കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്തിട്ട് അതിൽ അഭിരമിക്കുന്ന ഈ വൃത്തികേട് ആരെ എന്ത് ബോധ്യപ്പെടുത്താനാണ്‌ സാർ.

ജനങ്ങളുടെ നികുതിപ്പണം കൊണ്ട് അവർക്ക് ലഭിക്കേണ്ട അടിസ്ഥാന ജീവിത സൗകര്യങ്ങളെ അവഗണിച്ചു കൊണ്ടും നിഷേധിച്ചു കൊണ്ടും ഇല്ലായ്മ ചെയ്തു കൊണ്ടും, ഒരു ക്ഷേമരാഷ്ട്രത്തിൽ ഏറ്റവും അവസാനം മാത്രം നടപ്പിലാക്കേണ്ട നവ ഹൈടെക്ക് വികസന പദ്ധതികളും ഭീമാകാര പ്രതിമകൾ പോലുള്ള കേവല പ്രദർശന പരമായ കപടസമ്പദ് നാട്യങ്ങളും ആദ്യമേ ഇറക്കുമതി ചെയ്യാന്‍ തുനിയുമ്പോൾ അത് അടിവസ്ത്രമില്ലാതെ മേല്‍ വസ്ത്രം ധരിച്ച പോലെ അശ്ളീലം ആയിരിക്കും.


അത് കൊണ്ട്, ഭരിക്കുന്നവർ ഒരു കാര്യം ഓർക്കണം......

കോണകമുടുക്കാതെ പാളത്താറുടുക്കാൻ നിങ്ങൾ ഈ ദരിദ്ര ജനതയെ നിർബന്ധിക്കുന്നത്..... 

അടുത്തിടെ കേട്ട നവ ഹൈടെക് വികസന പദ്ധതികളുമായി ബന്ധപ്പെട്ട ചില ബ്ലോഗ്‌ പോസ്റ്റുകൾ വായിക്കാൻ താഴെ കൊടുത്ത ലിങ്കുകൾ ക്ലിക്ക് ചെയ്യുക....


കേരളത്തിന്‌ താങ്ങാനാകുമോ ഒരു അതി വേഗ റെയില്‍ പാത (HIGH SPEED RAIL CORRIDOR - HSRC) ?


ആറന്മുള വിമാനത്താവളം ആര്‍ക്കു വേണ്ടിയായിരുന്നു ?


കോരൻ ഒരു വികസന നായകൻ ആയ കഥ................



ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Tuesday, 2 October 2018

അഭിവന്ദ്യ ഫ്രാങ്കോയുടെ ജയിൽ വാസവും ചില സുവിശേഷഭാഗ്യങ്ങളും !!!


പ്രത്യേകിച്ച് വിശദീകരണം ആവശ്യമില്ലാത്ത വേദപുസ്തക ഭാഗമാണ് ഗിരിപ്രഭാഷണം...

എട്ട് സുവിശേഷ ഭാഗ്യങ്ങൾ മുന്നോട്ട് വയ്ക്കുന്ന മഹത്തായ വേദപാഠം... 

വചനപുസ്തകത്തിന്റെ തന്നെ രത്നചുരുക്കമായാണ് ഗിരിപ്രഭാഷണത്തെ കരുതിപ്പോരുന്നത്. യേശു, തന്റെ അനുയായികൾക്ക് അവശ്യം ഉണ്ടായിരിക്കണമെന്ന് കരുതുന്ന ധാർമ്മികവും നീതിനിഷ്ഠവും ആത്മീയവുമായ അടിസ്ഥാന സ്വഭാവഗുണങ്ങളുടെ ഒരു പട്ടികയായി ഇതിനെ കണക്കാക്കാം. അത് ഏകദേശം താഴെപ്പറയുന്ന രീതിയിലാണ്.

അവൻ പുരുഷാരത്തെ കണ്ടപ്പോൾ മലയിലേക്ക് കയറി പഠിപ്പിക്കാനാരംഭിച്ചു.

1. ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതാകുന്നു.

2.  ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു ആശ്വസിപ്പിക്കപ്പെടും. 

3. സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.

4. നീതിക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തരാകും.

5. കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും.

6. ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും.

7. സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.

8. നീതിക്ക് വേണ്ടി പീഢയനുഭവിക്കുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതാകുന്നു.

എന്നെ പ്രതി മറ്റുള്ളവർ നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെ തന്നെ ഉപദ്രവിച്ചുവല്ലോ.

മേൽപ്പറഞ്ഞ എട്ട് സൗഭാഗ്യങ്ങളെയും അവ മുന്നോട്ട് വയ്ക്കുന്ന വാഗ്ദാനങ്ങളെയും സസൂക്ഷ്മം നിരീക്ഷിച്ചാൽ സൗഭാഗ്യങ്ങൾ ഏഴേ ഉള്ളൂ എന്ന് കാണാം; കാരണം നാലും എട്ടും നീതിയെപ്പറ്റി തന്നെയാണ് പറയുന്നത്. ആവർത്തിച്ചത് കൊണ്ട് തന്നെ അത് പരമപ്രധാനമായിട്ടാണ് യേശു കാണുന്നതെന്ന് കരുതാം. അതേ സാമാന്യ നീതിയുടെ വാതിലുകൾ പരാതിക്കാരിയുടെ മുന്നിൽ നിർദ്ദയം കൊട്ടിയടയ്ക്കപ്പെട്ടപ്പോഴാണ് അവൾ പൊതുസമൂഹത്തെ സമീപിച്ചതും ഒരു വലിയ സമൂഹം അവൾക്ക് പുറകിൽ നിലകൊണ്ടതും. ഫ്രാങ്കോയ്ക്കാണെങ്കിൽ വന്ദ്യ പിതാക്കന്മാരുടെയും സന്യസ്തരുടെയും പരസ്യ പിന്തുണ; രാഷ്ട്രീയക്കാരുടെ അപ്രഖ്യാപിത ഐകദാർഢ്യം; ധ്യാനഗുരുക്കന്മാരുടെ പ്രാർത്ഥനാ സഹായങ്ങൾ; സോഷ്യൽ മീഡിയ സിങ്കങ്ങളുടെയും ചാനൽ ചർച്ചാപുലികളുടെയും വാഴ്ത്തുപാട്ടുകൾ; എന്തിനേറെ പറയുന്നു; പ്രഖ്യാപിത ശത്രുക്കളായിരുന്ന അറക്കൽ മത്തായിച്ചനും പ്ലാത്തോട്ടം വക്കച്ചനും ഫ്രാങ്കോയ്ക്ക് വേണ്ടി ഒന്നായി. 

"അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും ബന്ധിതർക്ക് മോചനവും നല്കുവാനാണ്" യേശുക്രിസ്തു വന്നതെന്നാണ് എന്റെയൊരു ധാരണ. അടിച്ചമർത്തപ്പെട്ടവളെ അവഗണിക്കുകയും ബന്ധിതനെ പരിഗണിക്കുകയും ചെയ്യുമ്പോഴാണ് കാര്യങ്ങൾ ആകെ കുഴയുന്നത്. ഇവിടെ സഭാ നേതൃത്വവും വിശ്വാസികളിൽ ചിലരും സമൂഹത്തിലെ ചില ഉന്നതരും പരാതിക്കാരിയെ വീണ്ടും വീണ്ടും ഇകഴ്ത്താനും കടുത്ത അവഗണനയുടെ അനുഭവം സമ്മാനിക്കാനുമാണ് കിണഞ്ഞു ശ്രമിക്കുന്നത്; അതെ സമയം അവർ നിയമപരമായി കുറ്റാരോപിതനായ ജയിലിലടയ്ക്കപ്പെട്ട ആളെ വെള്ളപൂശാൻ ആവത് ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. 

എന്തായാലും പരാതി ഫയൽ ചെയ്യപ്പെട്ടിട്ടും പത്ത് തൊണ്ണൂറ് ദിവസം സർവ്വ തന്ത്ര സ്വതന്ത്രനായി നടക്കാൻ പറ്റിയില്ലേ; മുന്തിയ സ്വാമിമാർക്കും മുല്ലാക്കമാർക്കും രാഷ്ട്രീയനേതാക്കൾക്കും സിനിമാ നടന്മാർക്കും ഒന്നും കിട്ടാതെ പോയ ആനുകൂല്യമാണത്. എന്തായാലും കാര്യങ്ങൾ പ്രതീക്ഷിച്ചത് പോലെ കയ്യിൽ നിന്നില്ല;  അകത്ത് പോകേണ്ടി വന്നു; കുറച്ച് ദിവസം സർക്കാർ ഭക്ഷണം കഴിക്കട്ടേന്ന്; അഥവാ, അദ്ദേഹം നീതിക്ക് വേണ്ടിയാണിതൊക്കെ സഹിക്കുന്നതെങ്കിൽ ഗിരിപ്രഭാഷണ വാഗ്ദാനമനുസരിച്ച് തൃപ്തിയും സ്വർഗ്ഗരാജ്യവും ഒക്കെ വഴിയേ കിട്ടിക്കോളും. ഇല്ലെങ്കിൽ സർക്കാർ ഭക്ഷണം തുടർന്നും കഴിക്കേണ്ടി വരികയും ചെയ്യും. എന്ത് ചെയ്യാനാ... കർത്താവിന്റെ കുഞ്ഞാടുകളെ ഭരമേല്പിച്ചിരിക്കുന്ന ഇടയനെ കാക്കാൻ കർത്താവിന് പറ്റിയില്ലെങ്കിൽ പിന്നെ അനുഭവിക്കുക തന്നെ !!! അവന് തീർച്ചയായും നല്ല മുന്തിയ ഒരു പദ്ധതി കാണും; കാരണം, എന്റെ കർത്താവ് വെറും പോഴനല്ല !!! 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Tuesday, 18 September 2018

ഫ്രാങ്കോയോട് പോലീസ് 100 ചോദ്യങ്ങൾ ചോദിക്കുമ്പോൾ പൊതുജനം ചോദിക്കുന്നത്...!!!


ദിലീപിന്റെ കേസും വിൻസെന്റ് എം എൽ എ യുടെ കേസും ഗംഗേശാനന്ദയുടെ കേസും എല്ലാം ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ കേസ് പോലെ തന്നെ ഓരോ സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടു എന്നാരോപിക്കുന്ന കേസ് ആയിരുന്നില്ലേ ?

ഗെയ്ൽ ട്രെഡ്‌വെലും സനൂഷയും ആരോപിച്ചതും സ്ത്രീത്വത്തെ അപമാനിച്ച കേസ് ആയിരുന്നില്ലേ ?

ബിഷപ്പിന്റെ നേരെയുള്ള കേസ് ബലാൽസംഗത്തിനും ദിലീപിന് നേരെയുള്ളത് ഒരു ലൈംഗികപീഡനക്കേസിലെ ഗൂഢാലോചയ്ക്കും ആണ്; ബിഷപ്പിനെതിരെയുള്ള കേസിൽ ഏതെങ്കിലും ലഘുത്വം ഉണ്ടോ ? 

ദിലീപിന്റെ കേസിനേക്കാൾ ഗൗരവമുള്ള കേസല്ലേ ബിഷപ്പിന്റെ കേസ് !??

രണ്ടിലും ഇരയുടെ പരാതിയും മൊഴിയും സെക്ഷൻ 164 സ്റ്റേറ്റ് മെന്റും വൈദ്യപരിശോധനയിലെ തെളിവുകളും മറ്റ് ഇലക്ട്രോണിക്ക് തെളിവുകളും മാത്രമല്ലെ ഉണ്ടായിരുന്നുള്ളൂ ?

മുളക്കലിന്റെ കേസിൽ നിന്ന് കൂടുതലായി എന്ത് തെളിവുകളായിരുന്നു ദിലീപിന്റെ കേസിൽ ഉണ്ടായിരുന്നത് ?

ഓറൽ എവിഡൻസിന്റെ അടിസ്ഥാനത്തിൽ വിൻസെന്റ് എം എൽ എ യെ അറസ്റ്റ് ചെയ്ത സർക്കാരിന്റെയും പോലീസിന്റെയും ആർജ്ജവം ഇപ്പോൾ എവിടെപ്പോയി ? 

ദിലീപും വിൻസെന്റും അകത്തു പോയതും ഫ്രാങ്കോ ചോദ്യം ചെയ്യപ്പെടുക പോലും ചെയ്യാതെ സ്വതന്ത്രനായി നടക്കുന്നതും ഈ രാജ്യത്തെ ഒരേ നിയമസംവിധാനത്തിന്റെ കീഴിലല്ലേ ?

പണവും സ്വാധീനവും അധികാരവും ഉള്ള വ്യക്തിയാണ് ആരോപിതൻ എന്നിരിക്കെ അയാൾ സർവ്വതന്ത്രസ്വതന്ത്രനായി ഈ നാട്ടിൽ വിഹരിക്കുന്നത് തെളിവുകൾ നശിപ്പിക്കപ്പെടാനും വ്യാജ തെളിവുകൾ നിർമ്മിക്കപ്പെടാനും കേസ് അട്ടിമറിക്കപ്പെടാനും സാധ്യതയില്ലേ ?

ദിലീപ് എന്ന സെലിബ്രിറ്റി പൗരനേക്കാൾ ഒരു ബിഷപ്പിന് എന്തെങ്കിലും പ്രത്യേക നിയമ പരിരക്ഷ ഉണ്ടോ ?

ജിഷയുടെ അമ്മയ്ക്ക് പെരുമ്പാവൂരിൽ നിർമ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി സംസാരിക്കുന്നതിനിടെ ഇനിയൊരു ജിഷ ഉണ്ടാകാന്‍ പാടില്ലെന്ന ബോധത്തെ മുന്നില്‍നിന്ന് നയിക്കാന്‍ കഴിവുള്ള സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോൾ ആ നിലപാടിൽ നിന്ന് പിന്നോട്ട് പോയെന്ന് ജനം സംശയിച്ചാൽ തെറ്റ് പറയാൻ പറ്റുമോ ? 

തിരുവനന്തപുരത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചു എന്നവകാശപ്പെട്ട പെൺകുട്ടിയെ ശ്ലാഘിച്ച മുഖ്യമന്ത്രിയുടെ ശ്ലാഘനയന്ത്രം കളവു പോയോ ? 

ദിലീപ് കേസിൽ ഇരയോടൊപ്പം കട്ടയ്ക്ക് നിന്നു എന്ന് വീമ്പു പറയുന്ന കേരള പോലീസും സർക്കാരും ബിഷപ്പ് കേസിൽ മുട്ടിലിഴയാൻ കാരണമെന്താണ് !!???

ഒരു ക്രിമിനൽ കേസന്വേഷണത്തിൽ പ്രതിക്കെതിരെ അനുകരണീയമായ നടപടിയെടുക്കേണ്ട ഘട്ടത്തിൽ പോലീസ് ഇത്രയ്ക്ക് ഭയഭക്തി ബഹുമാനം കാണിക്കേണ്ട ആവശ്യമുണ്ടോ ?

കേസെടുത്ത് അകത്തിടാൻ പാകത്തിന് ഇരയെ അവഹേളിക്കകുകയും അധിക്ഷേപിക്കുകയും ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ മടിക്കുന്നതെന്തിനാണ് ?

ബിഷപ്പ് കേസിലെ ഇര നീതിയ്ക്ക് അർഹതയില്ലാത്ത രണ്ടാം കിട പൗരനാണോ ?

ഒരു ഒത്തുതീർപ്പിനും കേസ് രാജിയാക്കലിനും വഴിവയ്ക്കാവുന്നതല്ലേ ഈ ഇഴച്ചിൽ ? ?


ബിഷപ്പ് കേസിൽ ഒത്തുതീർപ്പിന് ശ്രമിച്ച വൈദികനെതിരെ കേസെടുത്തിട്ടും കുറ്റകൃത്യത്തിൽ ആരോപിതനായ ബിഷപ്പിനെതിരെ കേസെടുക്കാത്തതെന്താണ് ?

കേസെടുക്കുന്നത് പോയിട്ട് ബിഷപ്പിനെ ഫോണിൽ പോലും വിളിച്ചൊന്ന് ചോദ്യം ചെയ്യാൻ പോലും കേരളാ പോലീസിനും അതിനെ നയിക്കുന്ന മുഖ്യമന്ത്രിയ്ക്കും ധൈര്യം വരാത്തത് ? 

അമൃതാനന്ദമയിയുടെ ആശ്രമത്തിനെതിരെ അവരുടെ മുന്‍ ശിഷ്യ ഗെയ്ൽ ട്രെഡ്‌വെൽ നടത്തിയ ആരോപണങ്ങള്‍ അതീവ ഗൗരവമെന്നും ആശ്രമങ്ങളുടെയുള്ളില്‍ നടക്കുന്നതെന്താണെന്ന് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട അന്നത്തെ സിപി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെയല്ലേ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ?

തന്നെ ട്രെയിനില്‍ ശല്യം ചെയ്ത യുവാവിനെതിരെ ശക്തമായി പ്രതികരിച്ച നടി സനൂഷയക്ക് പോലീസ് ആസ്ഥാനത്ത് വിളിച്ച് സ്വീകരണം നല്‍കുകയും സനൂഷ ധൈര്യത്തെ പ്രകീർത്തിക്കുകയും ചെയ്ത ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്താണ് കന്യസ്ത്രീ വിഷയത്തിൽ അഗാധമൗനം ഭജിക്കുന്നത് ?

ദിലീപിന്റെ കേസിൽ നേരിട്ടന്വേഷണം നടത്തിയിരുന്ന മുന്തിയ പോലീസേമാന്മാരൊന്നും ഫ്രാങ്കോയുടെ കേസിൽ Available അല്ലെ ?

പേരുദോഷം കേൾപ്പിക്കാതെ ഇത് വരെ തൊഴിലെടുത്ത പാവം വൈക്കം DySP-യെ ഈ കേസന്വേഷണം ഏൽപ്പിച്ച് ബലിയാടാക്കുകയല്ലേ ?

ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിന് മുൻപ് സാമൂഹിക പ്രത്യാഘാതങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഏതാനും ദിവസങ്ങൾ മുൻപ് പറഞ്ഞതിന്റെ പ്രായോഗികപരീക്ഷണമല്ലേ ഇപ്പോൾ നടക്കുന്നത് ?

പ്രതിയായ/ആരോപിതനായ ബിഷപ്പ് ഇങ്ങോട്ട് വന്ന് എന്നെ ഒന്ന് അറസ്റ്റ് ചെയ്യൂ എന്ന് "സരോജ്‌കുമാർ" സ്റ്റൈലിൽ പറഞ്ഞാലേ കേരളാ പോലീസ് അറസ്റ്റ് ചെയ്യൂ എന്നുണ്ടോ ?

നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാരാണെന്നാണ് സ്‌കൂളിൽ പഠിച്ചിട്ടുള്ളത്; അതിന് ഈയിടെ ഭേദഗതി വല്ലതും വരുത്തിയിട്ടുണ്ടോ ?

സാമൂഹ്യ നീതിയും പൗര സമത്വവും ക്രിമിനൽ കേസും കസ്റ്റഡിയും ചോദ്യം ചെയ്യലും ജയിലും ഒക്കെ, റേഷനരിയും ഗ്യാസ് സബ്‌സിഡിയും പോലെ ചില പൗരന്മാർക്ക് വേണ്ടി മാത്രമുള്ളതാണോ ? 

ഞാൻ നിരന്തരം പീഡിപ്പിക്കപ്പെട്ടു എന്ന് ഉറച്ച ശബ്ദത്തിൽ ഒരു സ്ത്രീ വിളിച്ചു പറഞ്ഞിട്ട് വിരലിൽ എണ്ണാവുന്ന ചിലർ ഒഴികെ ഇവിടെ ജീവിക്കുന്ന സാംസ്കാരികബുദ്ധിജീവികളും വനിതാ ശാക്തീകരണ പ്രവർത്തകരും യുവജന സംഘടനാനേതാക്കളും എന്തെങ്കിലും രീതിയിൽ പ്രതികരിച്ചോ ?


ചാനൽ ചർച്ചകളിലും പത്രസമ്മേളനങ്ങളിലും മൈതാനപ്രസംഗങ്ങളിലും ചതുര വടിവൊത്ത വാക്കുകൾ കൊണ്ട് ഇന്ദ്രജാലം തീർക്കുന്ന, ഭരണപക്ഷത്തെയോ പ്രതിപക്ഷത്തെയോ ഇത് രണ്ടുമല്ലാത്ത മറ്റ് പാർട്ടികളിലെയോ ഘടാഘടിയന്മാരായ ഏതെങ്കിലും നേതൃസിംഹങ്ങൾ ഒരക്ഷരം ഇക്കാര്യത്തിൽ ഒരക്ഷരം ഉരിയാടിയോ ?


ദിലീപിന്റെ കേസിലും വിൻസെന്റ് എം എൽ എ യുടെ കേസിലും കാണിച്ച ആവേശവും ആർജ്ജവവും ബിഷപ്പ് കേസിൽ കാണിച്ചിരുന്നെങ്കിൽ ഇപ്പോൾ ഫ്രാങ്കോ ബിഷപ്പ് അകത്ത് പോയി സ്വാഭാവിക ജാമ്യം കിട്ടി പുറത്തു വരാൻ സമയമായില്ലേ ?

അധികാരവും സ്വാധീനവും പണവും ആവോളം ഉള്ള ഒരാൾ; അയാൾ ജനപ്രതിനിധിയോ വൈദികനോ മെത്രാനോ ആരുമായിക്കോട്ടെ; അവർക്കെതിരെ ഗൗരവമായ കുറ്റം ആരോപിക്കപ്പെട്ടാൽ, അയാൾ സ്വയം അധികാരത്തിൽ നിന്നും മാറി നിന്ന് അന്വേഷണത്തെ നേരിടുകയെന്നത് ഒരു മിനിമം ധാർമ്മികതയല്ലേ ?

ഇനി അദ്ദേഹം സ്വയം ആ വഴി സ്വീകരിച്ചില്ലെങ്കിൽ, ആരോപണ വിധേയനായ മെത്രാനെതിരെ പ്രാഥമികമായ ധാർമിക നടപടി ക്രമമെന്ന നിലയിൽ സഭ ഇദ്ദേഹത്തോട് മാറി നിൽക്കാൻ ആവശ്യപ്പെടേണ്ടിയിരുന്നില്ലേ ?

ഈ ആരോപണങ്ങൾ വന്ന ഉടൻ തൊട്ടു മുൻപ് പറഞ്ഞ രണ്ട് കാര്യങ്ങളിലൊന്ന് നടന്നിരുന്നെങ്കിൽ ഇപ്പോൾ സഭക്കും സഭാധികാരികൾക്കും വന്നു ഭവിച്ച 'വിശ്വാസ്യതാ നഷ്ടം' (credibility loss) ഒഴിവാക്കാമായിരുന്നില്ലേ ?

ആരോപണം ഉന്നയിച്ചയാൾ സഭാ സംവിധാനങ്ങളിലെ മോശമല്ലാത്ത പദവിയിൽ ഉള്ളയാൾ ആണെന്നതും ഓർക്കേണ്ടതായിരുന്നില്ലേ ?

സ്വന്തം റീത്ത് വിട്ട് ലത്തീൻ റീത്തിൽ സേവനം അനുഷ്ഠിക്കാൻ വന്ന ഇരയ്ക്ക് വേണ്ടി എന്ത് നടപടിയാണ് ലത്തീൻ സഭ സ്വീകരിച്ചത് ?

ഇരയും ആരോപിതനും സീറോ മലബാർ സഭയുടെ മക്കളാണെന്നിരിക്കെ സീറോ മലബാർ സഭാധികാരികൾ ഇവർക്ക് വേണ്ടി എന്ത് ചെയ്തു ?

വൈദികരും സന്യസ്തരും ഉൾപ്പെട്ട ലൈംഗികാരോപണക്കേസുകളിൽ വളരെ കർശന നിലപാട് കാത്തു സൂക്ഷിക്കുന്ന പോപ്പ് ഫ്രാൻസിസ് ഈ വിഷയത്തിൽ ഇടപെടാൻ വൈകിയതെന്ത് കൊണ്ടാണ് ?

അദ്ദേഹം ഇതെല്ലാം അറിഞ്ഞിട്ടും കുറ്റകരമായ മൗനം പാലിച്ചതാണോ ?

അഥവാ, അദ്ദേഹം ഇക്കാര്യങ്ങൾ അറിയാൻ വൈകിപ്പോയതാണെങ്കിൽ ഭാരത സഭയുടെ വിവര മിനിമയ സംവിധാനങ്ങളുടെ പരിഹാസ്യമായ അപര്യാപ്തതയും അദ്ദേഹത്തെ കാര്യങ്ങൾ ധരിപ്പിക്കാൻ ഉത്തരവാദിത്തപ്പെട്ടവരുടെ കുറ്റകരമായ കൃത്യവിലോപവും അല്ലെ ?

സഭയും സഭാനേതൃത്വവും തിന്മയെ മൂടി വക്കുന്നു എന്നും തിന്മയ്ക്ക് ഒപ്പം നിൽക്കുന്നു എന്നും സ്ത്രീകൾക്കെതിരാണ് എന്നും പൊതുസമൂഹത്തെക്കൊണ്ട് തോന്നിപ്പിച്ചു കൊണ്ടാണോ സഭ കുറ്റാരോപിതനായ ഒരാളോട് അനുഭാവവും അയാൾക്ക് ഐകദാർഢ്യവും പ്രകടിപ്പിക്കേണ്ടത് ? 

ഫ്രാങ്കോ ചെയ്തതിനേക്കാൾ ക്രൂരമായ പീഡനമല്ലേ ഇപ്പോൾ പൊതുസമൂഹത്തിലെയും ഭരണകൂടത്തിലെയും സഭയിലെയും നിയമപാലനസംവിധാനങ്ങളിലെയും ചിലർ, ആരോപണമുന്നയിച്ച കന്യാസ്ത്രീയോട്‌ ചെയ്യുന്നത് ?

സഭയും ഭരണകൂടവും നിയമസംവിധാനങ്ങളും ഇരയോടൊപ്പം എന്ന് പ്രഖ്യാപിച്ചു കൊണ്ട് വേട്ടക്കാരന്റെ തോളിൽ കയ്യിട്ടു നിൽക്കുന്നു എന്ന് പൊതു സമൂഹം ചിന്തിച്ചാൽ അവരെ കുറ്റം പറയാനൊക്കുമോ ?

കുറച്ച് വൈകിയാണെങ്കിലും ധീരമായി പരാതിപ്പെടാൻ മുന്നോട്ട് വന്ന ആ കന്യാസ്ത്രീ മറ്റൊരു അഭയ ആകാതെ ഇപ്പോഴും ജീവിച്ചിരിക്കുന്നത് ഭാഗ്യമല്ലേ ?

ഈ കന്യാസ്ത്രീയും സമരത്തിൽ പങ്കെടുക്കുന്ന സഹോദരിമാരും ഭാവിയിൽ സുരക്ഷിതരായിരിക്കുമോ ?


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday, 13 September 2018

പള്ളീലച്ചന്മാർ ലൈംഗികാപവാദ കേസുകളിൽ പെട്ടാൽ ആർക്ക്, എന്താണ് കുഴപ്പം ???

(ഇത് മുൻപെഴുതിയ ഒരു കുറിപ്പാണ്; പക്ഷെ, ഇപ്പോഴും വളരെ പ്രസക്തമാണ്). കേരളത്തിലെ ക്രൈസ്തവ സഭകളിലെ വൈദികരുടെ ലൈംഗിക പീഡന വാർത്തകളും വൈദികർ ഉൾപ്പെടുന്ന ലൈംഗികാപവാദ കഥകളും വിശ്വാസികളെയും സഭകളെയും ഒന്നാകെ നാണക്കേടിന്റെ പടുകുഴിയില്‍ തള്ളിയിട്ടു കൊണ്ടേയിരിക്കുന്നു.

ഒരു കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതിനെത്തുടർന്ന് കുറ്റാരോപിതനായി ജയിലിൽ പോകേണ്ടി വന്നത് നിസ്സാരക്കാരനല്ല. കത്തോലിക്കാ സഭയിലെ പ്രബലനായ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളക്കനായിരുന്നു. കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധപീഡനത്തിനുമാമായിരുന്നു കേസ്. ബിഷപ്പിന്റെ പീഡനം സഹിക്കാനാവാതെ ഏറെ കന്യാസ്ത്രീകൾ തിരുവസ്ത്രം ഉപേക്ഷിച്ച് പോയിട്ടുണ്ടെന്ന ആരോപണവും നിലനിൽക്കുന്നു. ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ തീ പാറുന്ന ചർച്ചകൾക്ക് വിഷയമായിരുന്ന ഈ കേസ് ഇപ്പോൾ കോടതി നടപടികളിലാണ്. ഫ്രാങ്കോ കേസിൽ തങ്ങൾക്ക് നീതി വേണമെന്ന ആവശ്യമുയർത്തി കുറച്ച് കന്യാസ്ത്രീകൾ കൊച്ചി നഗരമധ്യത്തിൽ പരസ്യപ്രതിഷേധവുമായി സമരം ചെയ്തത് ഭാരതസഭയുടെ ചരിത്രത്തിൽ മുൻപ് കേട്ടിട്ടില്ലാത്തതായിരുന്നു. ലൈംഗികാപവാദവുമായി ബന്ധപ്പെട്ട് ഭാരതസഭയും പൊതുസമൂഹവും ഇന്നേ വരെ കണ്ടിട്ടില്ലാത്ത രീതിയിൽ വിപ്ലവകരമായ ഒരു പ്രതിഷേധത്തിനും പ്രതിരോധത്തിനും കാരണമാക്കിയ കേസായിരുന്നു ഇത്..


പൊതുവെ കത്തോലിക്കാ സഭയിലെ അച്ചന്മാരാണ് ലൈംഗിക പീഡന ആരോപണങ്ങളിൽ പെടാറുള്ളത്. എന്നാൽ 2018-ൽ മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികരാണ് ലൈംഗിക പീഡന പരാതിയുടെ പേരില്‍ സഭാ നടപടികൾക്കും ക്രിമിനൽ നിയമനടപടികൾക്കും വിധേയരാകേണ്ടി വന്നത്, രഹസ്യകുമ്പസാരത്തിൽ ഒരു യുവതി പറഞ്ഞ വിവരങ്ങൾ പുറത്തു പറയുമെന്ന് പറഞ്ഞ് ബ്ലാക്ക് മെയിൽ ചെയ്തായിരുന്നു ഈ പീഡനപരമ്പര അരങ്ങേറിയത്.  പ്രതികളുടെ എണ്ണം ഇതിൽ കൂടുതൽ ഉണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. കേസിൽ യുവതിയുടെ ഭർത്താവാണ് പരാതിക്കാരൻ. സംഭവത്തിൽ പോലീസ് അന്വേഷണവും തുടങ്ങിക്കഴിഞ്ഞു. Atmost Confidentiality കാത്തു സൂക്ഷിക്കപ്പെടുന്നു എന്ന് വിശ്വസിച്ചു പോരുന്ന ഈ ശുശ്രൂഷയിൽ നിന്നാണ് "കുമ്പസാരരഹസ്യം പോലെ' എന്ന പ്രയോഗം തന്നെ ഭാഷയിലുണ്ടായത്. ഏതാനും ഞരമ്പ് രോഗികളുടെ ഈ പ്രവൃത്തി കൊണ്ട് വിശ്വാസികൾ അതിവിശുദ്ധമായി കരുതുന്ന ഒരു കൂദാശ പോലും ഇപ്പോൾ സംശയത്തിന്റെ നിഴലിലും പരിഹാസത്തിന്റെ കൊടുമുടികളിലും ആയിത്തീർന്നിരിക്കുന്നു.  



ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിദേശ വനിതയെ
കേരളത്തിലെത്തിച്ച് പീഡിപ്പിച്ചതിന് പാലാ രൂപതയ്ക്ക് കീഴിലെ കല്ലറ പെരുന്തുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി തോമസ് താന്നി നില്‍ക്കുംതടത്തിൽ പിടിയിലായതായിരുന്നു ഒടുവിൽ പുറത്തു വന്ന വാർത്ത.

ലൈംഗിക പീഡനത്തെത്തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ പ്രതിയായ, കണ്ണൂർ കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചേരിയെ അറസ്റ്റ് ചെയ്തതായിരുന്നു അതിന് മുൻപ് സഭയെയും വിശ്വാസികളെയും നാണം കെടുത്തിയത്. അന്വേഷണം ആരംഭിച്ചതോടെ വിദേശത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തൃശ്ശൂര്‍ ചാലക്കുടിയില്‍ നിന്നാണ് റോബിനെ കസ്റ്റഡിയിലെടുത്തത്. സംഭവം ഒതുക്കിത്തീർക്കാനും അന്വേഷണം വഴിതെറ്റിക്കാനും ശ്രമിച്ചതിന് വേറെയും അച്ചന്മാരും കന്യാസ്ത്രീകളും ഈ കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നു.

കേവലം പതിനാലുകാരിയായ ഇടവകാംഗത്തെ പള്ളിമേടയിൽ വച്ച്
പീഡിപ്പിച്ചതിന് ലത്തീൻ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതയ്ക്ക്  കീഴിലുള്ള പുത്തൻവേലിക്കര പറങ്കി നാട്ടിയ കുരിശ് ലൂർദ്ദ്മാതാ പള്ളി വികാരിയായിരുന്ന ഫാ.എഡ്‌വിൻ ഫിഗറസ് ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയാണ്. അറിയപ്പെടുന്ന ധ്യാനഗുരുവും ഗായകനും എഴുത്തുകാരനും പ്രഭാഷകനുമായ, വിദേശങ്ങളിലുൾപ്പടെ ധ്യാനിപ്പിക്കാൻ പോകുന്ന ഈ "അച്ചൻ" മാസങ്ങളോളം ഒളിവിൽ പോയതിനു ശേഷമാണ് നിയമത്തിന് കീഴടങ്ങിയത്.   

2013 ജൂലൈയിൽ വാളയാര്‍ ചന്ദ്രാപുരത്തെ സ്റ്റെന്‍സിലാസ് പള്ളിക്കടുത്തുള്ള വികാരിയുടെ വസതിയിൽ ഫാത്തിമ സോഫിയ എന്ന 17കാരിയെ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ട കേസില്‍
പള്ളിയിലെ വികാരിയായിരുന്ന ഫാദര്‍ ആരോഗ്യരാജിനെ പോലീസ് അറസ്റ്റ് ചെയ്തത് 2015 ഡിസംബറിലാണ്. ആദ്യമെല്ലാം ആത്മഹത്യയായി കണക്കാക്കപ്പെട്ടിരുന്ന കേസിൽ, കുട്ടിയുടെ മാതാവ് സ്വന്തം നിലയിൽ നടത്തിയ ചില അന്വേഷണങ്ങളാണ് സംഭവം കൊലപാതകമായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന യാഥാർഥ്യത്തിലേക്ക് വിരൽ ചൂണ്ടിയത്. കേസിനെപ്പറ്റി അറിവുണ്ടായിരുന്നിട്ടും വിവരം പോലീസില്‍ അറിയിക്കാതെ മറച്ചുവച്ചുവെന്ന കേസില്‍ ഒളിവിലായിരുന്ന നാല് പുരോഹിതര്‍ കൂടി അറസ്റ്റിലായിട്ട് ഒരുപാട് കാലമൊന്നും കഴിഞ്ഞിട്ടില്ല. 


2014-ൽ, ഒല്ലൂര്‍ തൈക്കാട്ടുശേരി സെന്റ്‌ പോള്‍സ്‌ പള്ളി ഇടവകയിലെ ദരിദ്ര ബാലികയെ ആദ്യ കുർബാന സ്വീകരണ വസ്ത്രം വാങ്ങിക്കൊടുക്കാമെന്ന വാഗ്ദാനം നല്കി പീഡിപ്പിച്ചിട്ട്‌ മുങ്ങിയ "വൈദികന്‍" രാജു കൊക്കൻ ഇപ്പോൾ എവിടെയാനിന്നോ ആ കേസ് എന്തായെന്നോ പൊതുസമൂഹത്തിന് അജ്ഞാതമാണ്.  


ആഢംബര വാഹനങ്ങളിൽ വിനോദയാത്രയും മുന്തിയ ഹോട്ടലുകളിൽ അത്താഴവിരുന്നും നൽകി ആകർഷിച്ച് ആൺ​കു​ട്ടി​ക​ളെ​ ​ലൈം​ഗി​ക​മാ​യി​ ​പീ​ഡി​പ്പി​ച്ച പള്ളി വികാരി മുങ്ങിയത് ഏറണാകുളം നഗര മധ്യത്തിൽ നിന്നാണ്. പള്ളിയിൽ ഭക്ത സംഘടനകളിലും വേദ പഠനത്തിനും എത്തുന്ന ആണ്‍കുട്ടികളെ ​സ്ഥി​ര​മാ​യി​ ​വൻ​കി​ട​ ​ഹോ​ട്ട​ലു​ക​ളിൽ​ ​അ​ത്താ​ഴ​വി​രു​ന്നി​നും മറ്റും കൊണ്ട് പോയിട്ടായിരുന്നു ഇയാൾ കുട്ടികളെ തന്റെയടുത്തേക്ക് വലവീശിപ്പിടിച്ചിരുന്നത്. ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത് 2014-ൽ ആണ്. 

ഒരു വൈദീകന്റെ ലൈംഗീക ഇംഗിതത്തിന് വഴങ്ങാതിരുന്ന കാരണം പറഞ്ഞ് തന്നെ കോണ്‍വന്റില്‍ നിന്ന് പുറത്താക്കി എന്നും പീഡന ശ്രമത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് സഭാ കോണ്‍വെന്റില്‍ നിന്നും പുറത്താക്കപ്പെട്ട തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും കാണിച്ച് ഒരു  കന്യാസ്ത്രീ പൊലീസിന് പരാതി നല്‍കിയതും പത്രവാർത്തയായിരുന്നു. ആലുവയിലെ സഭാ കോണ്‍വെന്റില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ആലുവ ജനസേവ ശിശുഭവനില്‍ അഭയം തേടിയ കന്യാസ്ത്രീ, സിസ്റ്റര്‍ അഭയയ്ക്ക് സംഭവിച്ചതു പോലെ തനിക്കും നേരിടേണ്ടിവരുമോ എന്ന ആശങ്ക പ്രകടിപ്പിച്ചതും മദ്ധ്യപ്രദേശിലെ ഒരു കോണ്‍വെന്റില്‍ സേവനം അനുഷ്ടിച്ചു വരവെ കോണ്‍വെന്റിനോട് ചേര്‍ന്നുള്ള പള്ളിയിലെ ധ്യാനഗുരുവും ഇടുക്കി സ്വദേശിയുമായ വൈദികന്‍ മുറിയില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചതും ഒരു വൈദികന്റെ അനാശാസ്യം താന്‍ കണ്ടതിനെത്തുടര്‍ന്ന് വികാരി മദര്‍ സൂപ്പീരിയറെ സ്വാധീനിച്ച് തന്നെ ഇറ്റലിയിലേക്ക് പറഞ്ഞുവിട്ടുവെന്ന് വെളിപ്പെടുത്തിയതുമെല്ലാം ഞെട്ടലോടെയാണ് വിശ്വാസി സമൂഹവും പൊതുസമൂഹവും ശ്രവിച്ചത്. 

ഇതിനൊക്കെ പുറമെ കുഞ്ഞാടുകളുടെ ദാമ്പത്യജീവിതത്തിനിടയിൽ പല വിധേന കടന്നു കയറി അവരുടെ കുടുംബസമാധാനവും ദാമ്പത്യഭദ്രതയും നശിപ്പിക്കുന്ന തരത്തിലുള്ള അവിഹിതബന്ധങ്ങൾ പോലുള്ള ലൈംഗികാപവാദകേസുകൾ വേറെയും.

അഭയ കേസും സമാന കേസുകളും ഇപ്പോഴും നീതിപീഠങ്ങളുടെ മുന്നിലും വിശ്വാസികളുടെ മനസ്സിലും തീ കെടാതെ നീറി നീറി അവശേഷിക്കുന്നു. ഇടയ്ക്കിടെ ഒറ്റക്കും തെറ്റക്കും ഓരോ അറസ്റ്റ് വാർത്തകൾ കേൾക്കുന്നുണ്ടെന്നത് ഒഴിച്ച് നിർത്തിയാൽ, ഈ കേസുകളുടെ എല്ലാം ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും ഇതിലെ ആരോപിതർക്കെതിരെ അതത് സഭകൾ എന്ത് നടപടി എടുത്തു എന്നതും പൊതുജനത്തിനും, വിശിഷ്യാ വിശ്വാസികൾക്കും അജ്ഞാതമാണ്.

കത്തോലിക്കാ സഭയുടെ തലവനായി സ്ഥാനമേറ്റ ശേഷം ഫ്രാന്‍സിസ് മാര്‍പ്പാപ്പ സഭയിലെ വൈദികർക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങള്‍ സംബന്ധിച്ചെടുത്ത ഒരു സുപ്രധാന നടപടിയായിരുന്നു, അത്തരം കുറ്റവാളികള്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന്, ഇതു സംബന്ധിച്ചുള്ള കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ഡോക്റ്ററിന്‍ ഓഫ് ഫെയ്ത്ത് മേധാവി ബിഷപ് ജെറാള്‍ഡ് മുള്ളര്‍ക്കു മാര്‍പ്പാപ്പ നല്കിയ നിര്‍ദേശം. സഭയിലെ പുരോഹിതര്‍ ഉള്‍പ്പെട്ട ബാല പീഡന കേസുകളില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മാർപ്പാപ്പയുടെ ഈ നിർദ്ദേശം വന്ന് ഏറെ കഴിഞ്ഞാണ്,  കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കത്തോലിക്കാ സഭയിലെ പുരോഹിതരെ ഉടന്‍ പുറത്താക്കണമെന്ന് ഐക്യരാഷ്ട്രസഭ കത്തോലിക്കാ സഭയോട് ആവശ്യപ്പെട്ടത്. അത്തരക്കാരെ ഉടന്‍ പോലീസിന് കൈമാറണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള യു.എന്‍. സമിതി വത്തിക്കാനോട് ആവശ്യപ്പെട്ടു. പുരോഹിതര്‍ക്കെതിരായ ആരോപണം പരിശോധിക്കുന്നതിന് ഐക്യരാഷ്ട്രസഭ കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സഭയ്‌ക്കെതിരെ കടുത്ത വിമര്‍ശവുമായി യു.എന്‍. രംഗത്തെത്തിയത്. ലോകവ്യാപകമായി പതിനായിരക്കണക്കിന് കുട്ടികളെ കത്തോലിക്കാ പുരോഹിതര്‍ പീഡിപ്പിച്ചതായി പറയുന്ന റിപ്പോര്‍ട്ടില്‍, ഇതിന്റെ വ്യാപ്തി മനസ്സിലാക്കുന്നതില്‍ സഭയ്ക്ക് തെറ്റുപറ്റിയതായി കുറ്റപ്പെടുത്തിയിരുന്നു. ആരോപിതരായ പുരോഹിതരെ വിവിധ ഇടവകകളിലേക്ക് സ്ഥലംമാറ്റുക മാത്രമാണ് ചെയ്തത്;  ചുരുക്കം ചിലരെ മാത്രം രാജ്യത്തിന് പുറത്തേക്ക് മാറ്റി; ഇത്തരക്കാരില്‍ പലരും ഇപ്പോഴും സ്വതന്ത്രരായി കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. തെളിവെടുപ്പിനെത്തിയ യു.എന്‍. കമ്മീഷന് മുമ്പാകെ ഇത്തരം പാരാതികളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ വത്തിക്കാന്‍ വിസമ്മതിച്ചിരുന്നു. നിയമനടപടികളുടെ ഭാഗമായി മറ്റൊരു രാജ്യം ആവശ്യപ്പെട്ടാല്‍ മാത്രമേ, ഇത്തരം വിവരങ്ങള്‍ നല്കൂവെന്നാണ് അന്ന് സഭ സ്വീകരിച്ച നിലപാട്. കുറ്റം ചെയ്ത പുരോഹിതരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സഭയുടെ നിലപാടിനെതിരെ അന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതികളെ സംരക്ഷിക്കാന്‍ സഭ കാര്യമായ ഇടപെടലുകള്‍ നടത്താറുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ആരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാധ്യമങ്ങളിലും അധികാര കേന്ദ്രങ്ങളിലും സ്വാധീനം ഉപയോഗിച്ച് സംഭവം പൊതു ചർച്ചക്ക് വരാതെ സൂക്ഷിക്കാൻ സഭ എന്നും ശ്രമിച്ചിട്ടുമുണ്ട്. 

ഇന്ന് ഏത് പത്രമെടുത്താലും മാധ്യമം ഓണ്‍ ചെയ്താലും ജാതി മത ഭേദമില്ലാതെ പുരോഹിതരും ദിവ്യന്മാരും ഉൾപ്പെട്ട ലൈംഗികാപവാദ കേസുകൾ കാണാം. പക്ഷെ കത്തോലിക്ക പുരോഹിതന്മാർ ഉൾപ്പെടുമ്പോൾ മാത്രം അതിനെന്ത്‌ പ്രത്യേകത ആണെന്നല്ലേ ? മറ്റൊരു മതത്തിലും പുരോഹിതരുടെ നിർദ്ദേശങ്ങളും കൽപ്പനകളും അണുവിട തെറ്റാതെ ജീവിക്കേണ്ട ബാധ്യത അനുയായികൾക്കില്ല എന്നത് കൊണ്ട് തന്നെ. മറ്റു മതസ്ഥർക്ക്, തങ്ങൾക്കു താൽപ്പര്യമില്ലെങ്കിൽ അവരുടെ ആരാധനാലയങ്ങളിൽ പോകാതിരിക്കാം; മത നേതാക്കളുടെ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കാം...പക്ഷെ അതിന്റെ പേരിൽ അവരുടെ കുടുംബത്തിൽ നടക്കേണ്ട ചടങ്ങുകൾ നടത്തിക്കൊടുക്കില്ല എന്ന് പറയാൻ തക്ക അധികാരം അവരുടെ മത സംവിധാനങ്ങൾക്കില്ല എന്നതാണ് വസ്തുത. മറ്റേതു മത വിഭാഗങ്ങളെക്കാളും പൌരോഹിത്യ അധികാര ശ്രേണിയോട് കീഴ് വഴങ്ങി ജീവിക്കാൻ നിർബന്ധിതതരായ ഒരു വിശ്വാസി സമൂഹം എന്ന നിലയിൽ കത്തോലിക്കാ വിശ്വാസികൾക്ക് വേണ്ടത്ര സുരക്ഷിതത്വ ബോധം പകർന്നു നൽകാൻ സഭയ്ക്ക് ഭാരിച്ച ഉത്തരവാദിത്തമുണ്ട്.

ക്രൈസ്തവ സമൂഹം വളരെയധികം പ്രതിസന്ധികളെ നേരിടുന്ന ഘട്ടത്തിലാണ്. ആയിരക്കണക്കിന് കണക്കിന് വിശ്വാസികള്‍ക്ക് സഭയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. അത് വഴി ദൈവത്തിലുള്ള വിശ്വാസത്തിന്റെ തീക്ഷ്ണതയും കുറഞ്ഞു കൊണ്ടിരിക്കുന്നു. "ഘർ വാപ്പസി" പോലുള്ള വെല്ലുവിളികൾ സജീവമായി നിൽക്കുന്നു. ഈ സ്ഥിതിയിൽ, ചുറ്റും നടക്കുന്ന കൊള്ളരുതായ്മകളെ കണ്ണടച്ച് ഇരുട്ടാക്കിക്കൊണ്ട് "ഇതങ്ങു നടന്നു പൊയ്ക്കൊള്ളും" എന്ന മട്ടില്‍ തുടർന്നാൽ, സഭ അധിക നാള്‍ ഈ രീതിയിൽ മുന്‍പോട്ടു പോകാൻ സാധ്യതയില്ല. കുഞ്ഞാടുകളുടെ മേൽ കൈ വയ്ക്കാൻ മുതിരുന്ന ഇടയന്മാരെ ചുമ്മാ സ്ഥലം മാറ്റി സംരക്ഷിക്കുന്നതിനു പകരം നിയമത്തിനു വിട്ടു കൊടുത്ത് മാതൃക കാണിക്കണം. അച്ചന്‍മാരും മനുഷ്യരാണ് എന്നും അവരുടെ പ്രവൃത്തി നോക്കണ്ട വചനം നോക്കിയാൽ മതി എന്നും ഓർമ്മ വച്ച കാലം മുതൽ ഞാനടക്കമുള്ള എല്ലാ നസ്രാണികളും കേട്ടിട്ടുണ്ടാവണം. ഈയൊരു ലൂപ് ഹോളിൽ തൂങ്ങി നിന്ന് കൊണ്ട്, പരക്കെ വൈദികരെ മൊത്തത്തിൽ കുറ്റപ്പെടുത്തുകയോ പ്രതിക്കൂട്ടിൽ നിർത്തുകയോ തിരുസഭയെ അധിക്ഷേപിക്കുകയോ ചെയ്യരുത് എന്നാണ് മേൽപ്പറഞ്ഞ ഉപദേശത്തിന്റെ വിവക്ഷ. മനുഷ്യൻ എന്ന നിലയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ ആവാത്തവ തന്നെയാണ്. പക്ഷെ അവയെ മൂടി വയ്ക്കാനും നിസ്സാരവല്ക്കരിക്കാനും ശ്രമിക്കുമ്പോഴാണ് അതെല്ലാം കൊടിയ അപരാധങ്ങൾ ആവുന്നത്. മൂടി വയ്ക്കാൻ ശ്രമിച്ചിട്ട് വാർത്തയാകുമ്പോൾ ഉണ്ടാകുന്ന അഴുകിയ നാറ്റത്തോളം വലുതല്ല ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ തന്നെ സ്വീകരിക്കുന്ന മാതൃകാപരമായ നടപടികൾ മൂലം ഉണ്ടാകുന്ന നാറ്റം. തെറ്റ് ചെയ്യുന്നവർ ആരായാലും അവർ മാതൃകാപരമായി ശിക്ഷിക്കപ്പെടണം; അത് ആടായാലും ഇടയനായാലും...


STOP PRESS : യൂണിഫോം ഇട്ട എല്ലാ വിഭാഗങ്ങളുടെയും ഒരു ഗതി കേടുണ്ട്. ഒരാൾ കാണിക്കുന്ന മോശം കാര്യത്തിനും ആ കുപ്പായം ഇട്ട മറ്റുള്ളവരും അടച്ചു പഴി കേൾക്കും. അത് പൊലീസോ പട്ടാളമോ പള്ളീലച്ചനോ കന്യാസ്ത്രീയോ ആരായാലും.... വിരലിൽ എണ്ണാവുന്ന കുറച്ച് പേർ ചെയ്യുന്ന നെറികേടുകൾ മൂലം, ഇതേ കുപ്പായമിട്ട് തെറ്റ് ചെയ്യാതെ യഥാർത്ഥ ത്യാഗ ജീവിതം നയിക്കുന്ന പാവം പിടിച്ച മനുഷ്യജന്മങ്ങൾ അനുഭവിക്കുന്ന അവഹേളനവും മനോവ്യഥകളും മാത്രം മതി, ഈ വഴിതെറ്റിയ ഇടയന്മാരും അവരെ പൊതിഞ്ഞു പിടിക്കുന്നവരും, കെടാത്ത തീയും ചാകാത്ത പുഴുക്കളുമുള്ള ഭീകരനരകത്തിൽ നിപതിക്കാൻ....

ഇതേ വിഷയത്തിൽ ഇതിനു മുൻപെഴുതിയ പോസ്റ്റ്‌ വായിക്കാൻ താഴെ ക്ലിക്ക് ചെയ്യുക... ഇടയന്മാര്‍ കുഞ്ഞാടുകളുടെ ഇറച്ചിയുടെ രുചി നോക്കുമ്പോള്‍....



ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday, 16 August 2018

കോഴിയെ കൊട്ടയിട്ട് മൂടിയാൽ നേരം വെളുക്കാതിരിക്കുമോ ???

മാധ്യമങ്ങള്‍ തങ്ങളുടെ കച്ചവട താല്‍പ്പര്യങ്ങള്‍ക്കും അന്നദാതാക്കളായ മുതലാളിമാരുടെ താല്പ്പര്യങ്ങള്‍ക്കും എതിരായ വാര്‍ത്തകള്‍ മുക്കുന്നതും വളച്ചൊടിക്കുന്നതും ഒരു പുതിയ സംഭവം ഒന്നുമല്ല. അതിനു, അച്ചടി മാധ്യമം എന്നോ ഇലക്ട്രോണിക് മാധ്യമം എന്നോ ഉള്ള യാതൊരു വിധ വ്യത്യാസവുമില്ല. കേരളത്തിന്റെ സാമൂഹ്യ മണ്ഡലത്തിൽ  ഇത്തരത്തില്‍ വ്യാപകമായി വാര്‍ത്ത മുക്കിയത് വ്യവസായി ബോബി ചെമ്മണ്ണൂരിനെപ്പറ്റിയുള്ള അത്ര നന്നല്ലാത്ത വിവിധവാർത്തകൾ മാധ്യമങ്ങൾ പരക്കെ പുറത്ത് വന്നപ്പോഴായിരുന്നു. അത് പോലെ തന്നെ, മാതാ അമൃതാനന്ദമയീ ആശ്രമത്തില്‍ അമ്മയുടെ അടുത്ത അനുയായി ആയിരുന്ന ഗയില്‍ ട്രേഡ്വെൽ എന്ന വിദേശി, അക്കാലത്ത് ഒരു സഹ സംന്യാസിയില്‍ നിന്നും ആശ്രമാധികാരികളില്‍ നിന്നും നേരിട്ട തിക്താനുഭാവങ്ങളെ പറ്റി വിവരിക്കുന്ന ആത്മ കഥാപരമായ "വിശുദ്ധ നരകം" എന്നൊരു പുസ്തകവുമായി  പ്രത്യക്ഷപ്പെട്ടപ്പോഴാണ്. ഒരു മാതിരിപ്പെട്ട പരമ്പരാഗത മാധ്യമങ്ങള്‍ ഒന്നും തന്നെ ഈ പുസ്തകത്തെപ്പറ്റിയോ അതിലുന്നയിച്ച ആരോപണങ്ങളെ പറ്റിയോ "ക മാ"ന്നു മിണ്ടിയില്ല. ചില മാധ്യമങ്ങള്‍ അറച്ചറച്ച് നിയന്ത്രിതമായ തോതില്‍ എങ്ങും തൊടാതെ വാര്‍ത്ത പുറത്തു വിട്ടു. അപൂര്‍വ്വം മാധ്യമങ്ങള്‍ വളരെ തുറന്ന സമീപനത്തോടെ ഈ വിഷയം പൊതു ജനങ്ങളുടെ മുന്നില്‍ ചര്‍ച്ചക്ക് വച്ചു. അവര്‍ക്കും നിക്ഷിപ്ത താല്പര്യങ്ങള്‍ ഇല്ല എന്നല്ല. പക്ഷെ, ഈ വിഷയത്തില്‍, നവ ഹൈടെക്‌ മാധ്യമമെന്നു വിളിക്കാവുന്ന  ഫേസ്ബുക്ക്, ദൃശ്യ  - അച്ചടി മാധ്യമങ്ങളേക്കാള്‍ സജീവവും ഊര്‍ജ്ജിതവും  ആയ ഒരു ചര്‍ച്ചക്ക് കളമൊരുക്കി. എന്നാല്‍ ചിലപ്പോഴെങ്കിലും ഈ ചര്‍ച്ചകള്‍ സഭ്യതയുടെയും സഹിഷ്ണുതയുടെയും അതിര്‍ വരമ്പുകള്‍ അതിലംഘിച്ച് അപക്വമായി പോയി എന്നതു സത്യമായി അവശേഷിക്കുന്നു. 

മുകളിൽ വിവരിച്ചത് വാർത്തകളുടെ തമസ്കരണവും വളച്ചൊടിക്കലും ആണെങ്കിൽ, കോഴ കൊടുത്ത് വാർത്തകൾ മാധ്യമങ്ങളിൽ വരുത്തുന്ന പെയ്ഡ് ന്യൂസ് എന്ന അതി നൂതന തന്ത്രം കൃത്രിമമായുള്ള വാർത്തകളുടെ നിർമ്മിതി ആണ്. 2012- ൽ TV -18 നു വേണ്ടി വിവിയൻ ഫെർണാണ്ടസ്, അന്ന് ഗുജറാത്ത് മുഖ്യ മന്ത്രിയായിരുന്ന നരേന്ദ്ര മോഡിയുമായി നടത്തിയ ഒരു അഭിമുഖത്തെ പറ്റി ആ അഭിമുഖത്തിന്റെ ഷൂട്ടിങ്ങിൽ ഉണ്ടായിരുന്ന ഒരു റ്റെക്നിഷ്യൻ പറഞ്ഞ ഒരു അനുഭവം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരിക്കൽ വായിച്ചിരുന്നു. അഭിമുഖത്തിലെ ചോദ്യങ്ങൾ എല്ലാം തന്നെ മുൻകൂട്ടി കാണിച്ച് അംഗീകാരം വാങ്ങിയിരുന്നെങ്കിലും, അഭിമുഖത്തിനിടെ മുൻകൂട്ടി നിശ്ചയിച്ച തിരക്കഥയിൽ നിന്ന് മാറി ഫെർണാണ്ടസ് ഗുജറാത്ത് സർക്കാരിന്റെ ജല സംരക്ഷണ നയത്തെപ്പറ്റി ഒരു ചോദ്യം ചോദിച്ചതിന്റെ പേരിൽ ക്ഷോഭിച്ചു ക്യാമറയിൽ നിന്ന് മാറിയ മോഡി ഇങ്ങനെ ചോദിച്ചത്രേ " ഈ അഭിമുഖത്തിന് നമ്മൾ പണം നൽകുന്നതല്ലേ ?" പെയ്ഡ് ന്യൂസ്‌ എന്ന ആഭിചാരക്രിയയുടെ ഉത്തമ ഉദാഹരണമായി ഇതിനെ വേണമെങ്കിൽ കാണാം. പലപ്പോഴും വാർത്തയേതാണ് പരസ്യമേതാണ് എന്ന് തിരിച്ചറിയാൻ ജനങ്ങൾ ബുദ്ധിമുട്ടുന്നു. 

സാമൂഹ്യ മാധ്യമങ്ങൾ സജീവമാവുന്നതിനും മുമ്പ് നമ്മുടെ ചര്‍ച്ചാ വേദികൾ പരിസരങ്ങള്‍ എങ്ങനെയായിരുന്നു എന്ന് ഓർത്തെടുക്കുന്നത് നന്നായിരിക്കും. സ്തോഭ ജനകമായ വെളിപ്പെടുത്തലുകളും അവയോടുള്ള പ്രതികരണങ്ങളും പ്രതിഷേധങ്ങളും അതിന്റെ തുടർ തരംഗങ്ങളും  അച്ചടി - ദൃശ്യ മാധ്യമങ്ങളിലും മാത്രമായി ഒതുങ്ങിയിരുന്നു. പൌരന് ഭരണ ഘടന അനുവദിച്ചു നല്കുന്ന അഭിപ്രായ സ്വാതന്ത്ര്യം എന്ന അവകാശങ്ങളുടെ വളരെ നിയന്ത്രിതമായ അനുവദിക്കലുകൾ മാത്രമായിരുന്നു അവ. എന്നാൽ സോഷ്യല്‍ നെറ്റ് വര്‍ക്ക് എന്ന നവ മാധ്യമത്തിന്റെ അവതാരവും വളർച്ചയും ഏറ്റവും അടിസ്ഥാനപരമായ വിവര സാങ്കേതിക വിവരം മാത്രമുള്ള ഇതൊരു സാധാരണക്കാരനും ‘ഫ്രീഡം ഓഫ് എക്സ്പ്രഷന്‍’ (ആവിഷ്കാര സ്വാതന്ത്ര്യം) എന്ന ഭരണഘടനാവകാശത്തിന്റെ രാജവീഥി തന്നെ പൗരനു തുറന്നു കിട്ടി. ഒരു മാധ്യമ മുതലാളിയുടെയും ഔദാര്യത്തിനും കനിവിനും വേണ്ടി ഇരക്കേണ്ട ആവശ്യമില്ലാതായി. ഏതൊരു സാധാരണ പൗരനും ലോകത്തിന്റെ ഇതു കോണിൽ ഇരുന്നു കൊണ്ട് അവനവനു ബോധിച്ച രീതിയിൽ വരയും വാക്കും ചിത്രവും സാഹിത്യവും ആക്ഷേപഹാസ്യവും ഒക്കെ ഉപയോഗിച്ചു്  ആ അവകാശ പാതയിലൂടെ നിയന്ത്രണമില്ലാതെ സഞ്ചരിച്ചു തുടങ്ങി. സ്വന്തം പ്രദേശത്തെ ഏതെങ്കിലും ഒരു പഞ്ചായത്ത് വാർഡിൽ നടക്കുന്ന കാര്യങ്ങൾ മുതൽ അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന കാര്യങ്ങളെ വരെ ചർച്ച ചെയ്യാനും അനുകൂലിക്കാനും എതിർക്കാനും പറ്റുന്ന ലക്ഷണം തികഞ്ഞ PLATFORM ആയി ഇത് മാറി. ഇന്ന് അത്, ശക്തരായ ഭരണാധികാരികളെയും  ഭരണകൂടങ്ങളെയും സമൂഹത്തിലെ കള്ള നാണയങ്ങളെയും എല്ലാത്തരം അധികാര കേന്ദ്രങ്ങളെയും വിളിച്ചു കൊണ്ടേയിരിക്കുന്നു. 


ഒരു വാര്‍ത്താ വിതരണ മാധ്യമം എന്ന നിലക്ക് ഫേസ്ബുക്കിന്റെ
(ട്വിറ്റെറിന്റെയും) സാധ്യത ഇന്ത്യയൊട്ടുക്കും പ്രത്യേകിച്ച് കേരളത്തിലും ആദ്യമായി വ്യാപക തോതില്‍ ഉപയോഗപ്പെടുത്തിയത് നഴ്സിംഗ് സമരത്തിനിടയില്‍ ആണ്. നഴ്സിംഗ് സമരത്തെ, മുഖ്യധാരാ മാധ്യമങ്ങള്‍ പരക്കെ അവഗണിച്ചപ്പോള്‍ സമര പോരാളികള്‍ അതിനെ ബഹു ജനങ്ങളിലേക്ക് എത്തിക്കാന്‍ ഉപയോഗിച്ചത് ഇത്തരം സോഷ്യല്‍ കമ്മ്യൂണിറ്റി സൈറ്റുകളെ ആയിരുന്നു. ആഗോള തലത്തില്‍ വിതരണം ചെയ്യപ്പെട്ടിട്ടുള്ള തൊഴില്‍ വിഭാഗം എന്ന നിലയിലും സോഷ്യല്‍ കമ്മ്യൂണിറ്റി സൈറ്റുകള്‍ വ്യാപകമായി ഉപയോഗിക്കുന്നവര്‍ എന്ന നിലയിലും, നഴ്സിംഗ് മേഖലയിലെ സമരസന്ദേശം ആഗോളതലത്തില്‍ എത്തിക്കുന്നതിനു സോഷ്യല്‍ കമ്മ്യൂണിറ്റി സൈറ്റുകളെ അവര്‍ വളരെയേറെ പ്രയോജനപ്പെടുത്തി. അത് വഴി നേടിയ ബഹു ജനശ്രദ്ധ മിക്കയിടങ്ങളിലെയും സമരങ്ങളെ മുഖ്യധാരാ മാധ്യമങ്ങളിലെ വാര്‍ത്തയാക്കി മാറ്റാനും മിക്കവാറും സമരങ്ങളും വിജയിപ്പിക്കാനും അവര്‍ക്കായി.  ദൽഹി കൂട്ടബലാത്സംഗക്കേസിനെത്തുടർന്ന്  ഭരണ സംവിധാനങ്ങളുടെ പാളിച്ചകൾ പൊളിച്ചു കാണിക്കുന്നതിൽ മുഖ്യധാര മാധ്യമങ്ങളെക്കാൾ ബഹുദൂരം മുന്നിലെത്തിയത് നവ സാമൂഹ്യ മാധ്യമങ്ങൾ ആയിരുന്നു. അരവിന്ദ് കേജ്രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും മുഖ്യധാരാ മാധ്യമങ്ങള്‍ പരക്കെ തഴഞ്ഞപ്പോള്‍ അവ ജനഹൃദയങ്ങളിലേക്ക് എത്തിയതിനു  പിന്നില്‍ ഇത്തരം മാധ്യമങ്ങളുടെ പങ്കു എടുത്തു പറയേണ്ടതാണ്. ഇപ്പോള്‍ പോലീസും ഗവണ്‍മെന്റും കച്ചവട സ്ഥാപനങ്ങളും ജനശ്രദ്ധ കിട്ടേണ്ട കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ നവമാധ്യമങ്ങളെ വളരെയധികം ഉപയോഗിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ നവ സാമൂഹ്യ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് ഒട്ടു വിസ്മരിക്കാവുന്നതല്ല. 

പണ്ട് പാര്‍ട്ടി, അച്യുതാനന്ദന് തിരഞ്ഞെടുപ്പില്‍ സീറ്റ്‌ നിഷേധിച്ചപ്പോള്‍ ജനങ്ങള്‍ പ്രതികരിച്ചത് എസ് എം എസുകളിലൂടെ ആയിരുന്നു. ലക്ഷക്കണക്കിനു എസ് എം എസ് സന്ദേശങ്ങളാണത്രേ അന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് ഈ വിഷയത്തില്‍ ലഭിച്ചത്. എന്തായാലും സ്ഥാനാര്‍ഥിപ്പട്ടിക വന്നപ്പോള്‍ അച്യുതാനന്ദന്‍ സ്ഥാനാര്‍ഥി ആയിരുന്നു എന്നതും അദ്ദേഹം ജയിച്ചു എം എല്‍ എ ആയി എന്നതും എഴുതപ്പെട്ട ചരിത്രം ആണ്.  ശ്രീമതി ഇന്ദിരാ ഗാന്ധി, അടിയന്തിരാവസ്ഥക്കാലത്ത് പത്രങ്ങള്‍ക്കു സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയപ്പോള്‍ യഥാര്‍ത്ഥ വാര്‍ത്തകളേക്കാള്‍ കിംവദന്തികളും കരക്കമ്പികളും  കാട്ടുതീ പോലെ പടര്‍ന്നു എന്നും അത്തരം തെറ്റിദ്ധരിപ്പിക്കപ്പെ ട്ട വ്യാജ വാര്‍ത്തകളാണ് അവരെ, റായി ബറേലി പോലെയുള്ള അവരുടെ കുടുംബ മണ്ഡലത്തില്‍ തോല്പ്പിച്ചതെന്നും പറഞ്ഞു കേട്ടിട്ടുള്ള അറിവാണ്.  

ഇതില്‍ നിന്നെല്ലാം വ്യക്തമാവുന്ന സന്ദേശം ഒന്ന് മാത്രമാണ്. ഏതു മാധ്യമ സിംഹം വിചാരിച്ചാലും വാര്‍ത്തകള്‍ മൂടി വയ്ക്കല്‍ ഇനിയങ്ങോട്ട് അത്ര എളുപ്പമല്ല. ഫേസ്ബുക്ക്, ട്വിറ്റെര്‍, വാട്സ് ആപ് തുടങ്ങി എണ്ണമറ്റ നവമാധ്യമങ്ങള്‍ പരമ്പരാഗത മാധ്യമങ്ങളെ കവച്ചു മുന്നേറുന്ന ഈ മാധ്യമവിസ്ഫോടന കാലഘട്ടത്തില്‍ വാര്‍ത്ത മൂടി വയ്ക്കാന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകന് പണ്ട് സൂര്യനുദിക്കാതിരിക്കാന്‍ പൂവന്‍ കോഴിയെ നാട് കടത്തിയ വല്യമ്മച്ചീടെ പിന്‍മുറക്കാരന്‍ എന്ന സ്ഥാനമേ ഈ സമൂഹത്തില്‍ ലഭിക്കാന്‍ വഴിയുള്ളൂ...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക



Sunday, 5 August 2018

The Enduring Flame of Friendship

 











A bond forged in trust, a friendship so true,

A melody of hearts, forever fresh and new.

A gentle hand, a listening ear,

A cherished presence, through every passing year.


Shared laughter, tears, and dreams untold,

A story of companionship, precious as gold.

A tapestry woven, thread by shining thread,

A love that endures, long after words are said.


In darkest hours, a steadfast light,

Guiding us forward, making shadows bright.

A shoulder to lean on, a comforting embrace,

A friend's devotion, a boundless grace.


We've walked hand-in-hand, through sunshine and rain,

A bond unbreakable, time cannot stain.

A gift from above, a treasure so rare,

This friendship we cherish, beyond all compare.


So here's a toast to the hearts we hold dear,

A bond blossoming, year after hopeful year.

May our connection shine, forever bright,

A beacon of shared joy, a guiding light.


Here's to friendship, the warmth in the dark,

A flame eternal, a heavenly spark.

In its greatness, we find life’s sweetest art,

A covenant sealed, soul to kindred heart.


I cannot tally the favors bestowed,

The endless love that has truly overflowed.

With tender care, with loyal support,

My dearest companions, my life's sure port.


For when hearts unite in a holy embrace,

It reflects God's love, His boundless grace.

"What God has joined together," we declare,

"Let no one separate," this sacred love we share.


Words fall short, yet gratitude remains,

For their kindness, their joys, and their pains.

Poetic Reflections of a Crazy Soul

Friday, 27 July 2018

ഹനാൻ എന്ന പെൺകുട്ടിയുടെ അനുഭവം വിളിച്ചു പറയുന്നതെന്താണ് !!???

ജീവിതം വച്ച് നീട്ടിയ അപ്രതീക്ഷിതവും അസാധാരണവുമായ പ്രതിസന്ധികളില്‍ തളരാതെ മനക്കരുത്തോടെ ജീവിതത്തെ നേരിടുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയെപ്പറ്റിയുള്ള വാർത്ത നിറഞ്ഞ മനസോടെയായിരുന്നു മലയാളികള്‍ സ്വീകരിച്ചത്. പഠനത്തിനും കുടുംബം പോറ്റാനുമായി കോളേജ് യൂനിഫോമില്‍ മീന്‍ വിറ്റ് ജീവിക്കുന്ന പെണ്‍കുട്ടി എന്ന നിലയിൽ വന്ന റിപ്പോർട്ടിനെ തുടർന്ന് ആ കുട്ടിയെ സഹായിക്കാന്‍ കുറഞ്ഞ സമയത്തിനുള്ളിൽ നിരവധി പേര്‍ രംഗത്തെത്തി. സാമ്പത്തികമായും അല്ലാതെയുമുള്ള വളരെയേറെ സഹായങ്ങൾ അവള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടു. ഏതാനും മണിക്കൂറുകൾ കൊണ്ട് അവൾ സോഷ്യൽ മീഡിയയിലെ മിന്നും താരമായി. എന്നാൽ ആ മിന്നിത്തിളക്കം ഏറെ നേരം നീണ്ടു നിന്നില്ല. പെട്ടെന്ന് കാര്യങ്ങള്‍ മാറി മറിഞ്ഞു. ഹനാന്‍റെ മീന്‍ കച്ചവടം സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്ത വീഡിയോ പ്രോഗ്രാം ആണെന്നും അതൊരു സിനിമാ പ്രെമോഷന്‍റെ ഭാഗമാണെന്നും ആർക്കോ തോന്നിയ വെളിപാട് സോഷ്യൽ മീഡിയ വഴി പരന്നൊഴുകി. അതോടെ മിന്നും താരത്തെ മോശം കഥാപാത്രമാക്കി അവതരിപ്പിക്കുന്ന പോസ്റ്റുകൾ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞു. ആ കുട്ടിയേയും അയാളെ സപ്പോർട്ട് ചെയ്ത ചുരുക്കം ആളുകളെയും ആൾക്കൂട്ടനീതി തേജോവധം ചെയ്തു. കള്ളി എന്ന വിളിയിൽ തുടങ്ങി അഴിഞ്ഞാട്ടക്കാരി, അഭിസാരിക എന്ന നിലയിൽ വരെ ആ കുട്ടിയെ വിശേഷിപ്പിക്കാൻ ഇവിടത്തെ സൈബർ പോരാളികൾക്ക് ഒരു മടിയുമുണ്ടായില്ല. ഒടുക്കം, വളരെ പ്രസന്നവതിയായി തലേന്ന് ചാനൽക്യാമറകളെ അഭിമുഖീകരിച്ചവൾ പിറ്റേന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് ചാനൽ ക്യാമറകൾക്ക് മുന്നിൽ മനുഷ്യത്വത്തിന്‌ വേണ്ടി കരയുന്നതും കാണേണ്ടി വന്നു സാക്ഷര പ്രബുദ്ധ കേരളത്തിന്.....

ഈ സംഭവത്തെപ്പറ്റി സോഷ്യൽ മീഡിയയിൽ കണ്ട ചില പോസ്റ്റുകളും അതിനുള്ള കമന്റുകളും വായിച്ചതിൽ നിന്ന് മനസിലാവുന്ന ചില യാഥാർഥ്യങ്ങളുണ്ട്; മനോഭാവങ്ങളുണ്ട് .......

കാഴ്ചയ്ക്ക് സുന്ദരിയായ ഒരു പെൺകുട്ടി സിനിമയിലേക്ക് പോയാൽ അത് നശിക്കാനും ശരീരം വിൽക്കാനുമാണ്....

അവൾ സെലിബ്രിറ്റികളോടൊപ്പം ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇടാൻ പാടില്ല....

സിനിമാ നടന്മാർ അവളെ വിളിക്കുന്നതെന്തിനാണ്....

അവളെപ്പറ്റി ഒരു വാർത്ത വരികയും അവൾ പ്രസിദ്ധയാവുകയും ചെയ്താൽ അത് അവൾ മനഃപൂർവ്വം സൃഷ്ടിച്ചെടുത്തതാണ്...

ഒട്ടേറെ പേർ സ്വയം അദ്ധ്വാനിച്ചു പഠിക്കുന്നുണ്ട്; അവരൊന്നും ഇത് പോലെ ചൂഷണം നടത്തുന്നില്ല...

നിങ്ങൾ മീൻ വിൽപ്പന തൊഴിലായി എടുക്കുകയും എങ്ങിനെ എങ്കിലും ഫേമസ് ആയിപ്പോവുകയും ചെയ്‌താൽ കേവലം 3 ദിവസത്തെ കച്ചവടം കൊണ്ട് ആയിക്കൂടാ; കുറഞ്ഞത് ഒരു പതിറ്റാണ്ടെങ്കിലും മീൻ കച്ചവടം .ചെയ്യണം...

നിങ്ങൾ ഒരു മതത്തിന്റെ ഐഡന്റിറ്റി പേരിലോ നടപ്പിലോ ജീവിതത്തിലോ വിദൂരമായെങ്കിലും പേറുന്നുണ്ടെങ്കിൽ അതിന്റെ പ്രഖ്യാപിതവേഷഭൂഷകൾ ഉപേക്ഷിച്ചാൽ നിന്നെ ഞങ്ങൾ വെറുതെ വിടില്ല.... 

നിങ്ങൾ സമൂഹത്തിന്റെ സഹതാപത്തിനും പരിഗണനയ്ക്കും സഹായത്തിനും ഏതെങ്കിലും വിധത്തിൽ പാത്രമായെങ്കിൽ പിന്നെ നിങ്ങൾ ജീവിക്കേണ്ട Code of Living ഞങ്ങൾ നിശ്ചയിക്കും; അതിനനുസരിച്ച് നിങ്ങൾ ജീവിച്ചോളണം. 

ദാരിദ്ര്യം ഉണ്ടെന്ന് പറയുന്ന കുട്ടി സ്വന്തം പണിയെടുത്ത കാശു കൊണ്ടാണെങ്കിലും നവരത്നമോതിരം ഇടരുത്.....

മീൻ കച്ചവടക്കാരോ വരേണ്യ സമൂഹം മാന്യമല്ലാത്തതായി കരുതുന്ന തൊഴിലിലോ ഏർപ്പെടുന്നവർ മുന്തിയ  വേഷം ധരിക്കരുത്. 

"അവളുടെ" വേഷവും ശരീരഭാഷയും വാക്കുകളും കേട്ടാലറിയാം ഇതൊരു SPONSORED, SCRIPTED, DIRECTED പരിപാടിയാണെന്ന്....

ഇത്തരം പണി കാണിച്ച് മേലിൽ നടക്കാനിടയുള്ള ചാരിറ്റി ആക്ടിവിറ്റികൾക്ക് തുരങ്കം വയ്ക്കരുതെന്ന അപേക്ഷയുമായി കുറെ പേരുണ്ട്...

മനസിലാവുന്നത് ഇതാണ്.... സൈബറിടത്തിലെ ശരാശരി വ്യക്തികൾ ഒറ്റയ്ക്കും കൂട്ടമായും അക്രമാസക്തമായ ആൾക്കൂട്ടങ്ങളാണ്; അവർ ചോര തറയിലൊഴുക്കുന്നില്ല എന്നെ ഉള്ളൂ; അവർക്ക് വസ്തുതകളോ നിലപാടുകളോ പ്രധാനമല്ല; ഊഹങ്ങളിലും നിഗമനങ്ങളിലും താല്പര്യങ്ങളിലും ഊന്നി മാത്രമാണ് അവരുടെ പ്രതികരണങ്ങളും പ്രതികാരവും......

എന്തായാലും ഹനാൻ ഒരുപകാരം ചെയ്തു. വലിയ പുരോഗമനം പറയുന്ന പലരുടെയും ഉള്ളിലിരുപ്പ് തിരിച്ചറിയാൻ സാധിച്ചു. 

അവളെ ഇകഴ്ത്തിയും അധിക്ഷേപിച്ചും സുഖിച്ചവരോട് ഒരു അഭ്യർത്ഥന.... നിങ്ങളുടെ ഒരു സഹതാപവും കാരുണ്യവും അനുഭാവവും ഒന്നും ആ കുട്ടിക്ക് വേണ്ടെന്ന് ആ കുട്ടിയുടെ ഉറച്ച വാക്കുകൾ വിളിച്ചു പറയുന്നുണ്ട്; അത് അദ്ധ്വാനിച്ച് ജീവിച്ചോളും. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാൽ മതി. അതെങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ....

പെരുമ്പാവൂർ പീഡനക്കൊലപാതക്കേസിലെ ജിഷയുടെ അമ്മയും അനുഭവിച്ചത് സമാനായൊരു സൈബർ ആക്രമണമായിരുന്നു. എന്നെഴുതിയ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക... ധർമ്മം കൊടുത്ത് കഴിഞ്ഞിട്ട് അതിന്റെ പുറത്ത് സോഷ്യൽ ഓഡിറ്റിങ് നടത്തുന്ന അല്പന്മാർ...


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക