ഞാൻ വെറും പോഴൻ

Monday, 25 May 2020

ഇത് ചെയ്തത് ഞങ്ങളല്ല; കാലടിക്കാർ ഇത് ചെയ്യില്ല...

ഞാൻ കാലടി സ്വദേശിയാണ്‌. ഹൈസ്ക്കൂൾ കോളേജ് പഠനകാലമത്രയും കാലടിപ്പുഴയും മണൽപ്പുറവും സ്വന്തം വീട്ടുമറ്റം പോലെ തന്നെയായിരുന്നു. കഴിഞ്ഞ അര നൂറ്റാണ്ടിനിടക്ക് പെരിയാറിൽ നൂറുകണക്കിന് സിനിമകൾ ചിത്രീകരിച്ചിട്ടുണ്ടാകും. പക്ഷെ, എന്റെ അറിവിൽ കാലടി മണൽപ്പുറത്ത് ചിത്രീകരിച്ച ഏക സിനിമ 1979-ൽ പുറത്തിറങ്ങിയ "മാമാങ്കം" ആയിരുന്നു. പിന്നീടിപ്പോഴാണ് ഒരു സിനിമ പെരിയാറിന്റെ കാലടി ഭാഗത്ത് ചിത്രീകരിക്കുന്നത് (ഇതിനിടയിൽ ഷെവലിയർ മിഖായേൽ എന്ന ചിത്രത്തിലെ നദി നിളാ നദി എന്ന ഗാനം ചിത്രീകരിച്ചിട്ടുണ്ടോ എന്നൊരു സംശയം ഉണ്ട്). സിനിമാ ചിത്രീകരണ ചരിത്രം അവിടെ നിൽക്കട്ടെ; വിഷയത്തിലേക്ക് വരാം.
ഇന്ന് കാലടിയും പെരിയാറും കാലടി മണൽപ്പുറവും വാർത്തകളിൽ വൈറൽ ആണ്. ഏതാനും ചില സാമൂഹ്യദ്രോഹികൾ 'മിന്നൽ മുരളി' എന്ന സിനിമക്ക്
വേണ്ടി കാലടി മണൽപ്പുറത്ത് നിർമ്മിച്ചിരുന്ന ഒരു പൗരാണിക ക്രിസ്ത്യൻ പള്ളിയുടെ മാതൃകയിലുള്ള സെറ്റ് നശിപ്പിച്ച വാർത്തയാണ് വൈറൽ ആയത്. രാഷ്ട്രീയ ബജ്‌രംഗ് ദളിന്റെയും AHP എന്നൊരു സംഘടനയുടെയും പ്രവർത്തകരാണത്രെ ഇതിന് നേതൃത്വം നൽകിയത്.
കാലടി ടൗണിൽ ഒന്ന് കണ്ണോടിച്ചാൽ എളുപ്പത്തിൽ നിരീക്ഷിക്കാവുന്ന ഒന്നുണ്ട്. നിത്യവും ആരാധന നടക്കുന്ന അമ്പലവും ക്രിസ്ത്യൻപള്ളിയും മസ്ജിദും ഏതാനും മീറ്ററുകളുടെ ദൂരത്തിൽ നേർരേഖയിലാണിവിടെ സ്ഥിതി ചെയ്യുന്നത്. ഇവിടെ താമസിക്കുന്നവരും ഇവിടെ കച്ചവടം നടത്തുന്നവരും പ്രത്യേകിച്ച് ഒരു മതവിഭാഗത്തിൽ പെട്ടവരല്ല. എല്ലാ മതവിഭാഗക്കാരും ഏകോദരസഹോദരങ്ങളെപ്പോലെ പരസ്പര സൗഹൃദ സഹകരണങ്ങളോടെ ജീവിക്കുന്ന ഒരു ചെറുപട്ടണമാണ് കാലടി; തിരക്കുള്ള ഗ്രാമമെന്നു വിളിച്ചാൽ പോലും തെറ്റില്ലാത്ത ഇടം. ഇന്നേ വരെ മതത്തിന്റെ പേരിൽ ഇവിടെ ഒരു ചെറിയ അസ്വസ്ഥത പോലും ഉണ്ടായിരുന്നില്ല. ഇപ്പോൾ പ്രശ്നമുണ്ടായ മണൽപ്പുറത്ത് നടക്കുന്ന ശിവരാത്രി പോലും ഒരു മതത്തിന്റെ ഉത്സവമായല്ല ഈ നാട്ടുകാർ ആഘോഷിച്ചിരുന്നത്. ജാതി മത ഭേദമില്ലാതെ എല്ലാവരും ശിവരാത്രി മണപ്പുറത്തെ ആഘോഷങ്ങൾ ആസ്വദിച്ചിരുന്നു.

ഇപ്പോൾ ചിലർക്ക് മതവികാരം വ്രണപ്പടാൻ കാരണം കാലടി മണൽപ്പുറത്തെ
ശിവക്ഷേത്രത്തിനടുത്ത് പള്ളിയുടെ മാതൃകയിൽ സെറ്റിട്ടതാണല്ലോ; ഈ മണൽപ്പുറത്ത് ഒരു സ്ഥിരം ശിവക്ഷേത്രം വന്നിട്ട് കാൽ നൂറ്റാണ്ടിനടുത്ത് മാത്രമേ ആയിട്ടുള്ളു. അതിന് മുൻപ് ഓരോ വർഷവും ശിവരാത്രിക്ക് വേണ്ടി താൽക്കാലികമായി ശിവക്ഷേത്രം നിർമ്മിക്കുകയായിരുന്നു പതിവ്; "മണൽപ്പുറത്തെ താത്കാലിക ശിവക്ഷേത്രത്തിൽ വിവിധ വഴിപാടുകൾക്കുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്" എന്ന അനൗൺസ്‌മെന്റ് ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നുണ്ട്. ഈ താൽക്കാലിക ശിവക്ഷേത്രം ശിവരാത്രിക്ക് ശേഷം പൊളിച്ചു നീക്കപ്പെടുകയോ തുടർന്ന് വരുന്ന മഴയിൽ ഒലിച്ചു പോവുകയോ ചെയ്യുകയായിരുന്നു പതിവ്.

എന്തായാലും ഇപ്പോൾ കാലടി മണൽപ്പുറത്ത് നടന്ന ഈ അതിക്രമത്തിൽ കാലടിക്കാർക്ക് ആർക്കും പങ്കുണ്ടാവുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല; കാരണം കാലടിയിലെ കുറെയേറെ സംഘപ്രവർത്തകരെയും ഹിന്ദു സഹോദരന്മാരെയും അവരുടെ സഹിഷ്ണുതാ മനോഭാവവും എനിക്ക് വ്യക്തിപരമായി അറിയാം എന്നത് തന്നെ. എങ്ങ് നിന്നോ വന്ന ചില സാമൂഹ്യദ്രോഹികളാണ് ഈ കിരാത പ്രവൃത്തിയിലൂടെ അദ്വൈതത്തിന്റെയും അതിന്റെ ആചാര്യന്റെയും ജന്മഭൂമിയായ കാലടിയുടെ പേരിനും പെരുമയ്ക്കും ഖ്യാതിക്കും മങ്ങലേൽപ്പിച്ചത്.
സിനിമ സെറ്റ് തകർത്തെന്ന് അവകാശപ്പെടുന്നവർ തന്നെ ഇതു ചെയ്തത് അവരാണ് എന്നു വ്യക്തമാക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. വർഗീയതയുടെ കണ്ണിലൂടെ എല്ലാം കാണുന്ന ഇത്തരക്കാർ ഒരു സിനിമാ സെറ്റാണ് എന്നു പോലും ആലോചിക്കാതെ കാട്ടിക്കൂട്ടിയ ഭ്രാന്തമായ ഈ കുറ്റകൃത്യത്തിന് നിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷയും കിട്ടട്ടെ. നൂറു കണക്കിന് കലാകാരന്മാരും തൊഴിലാളികളും അഹോരാത്രം പരിശ്രമിച്ചു കെട്ടിപ്പൊക്കിയ മനോഹരമായ സെറ്റ് തല്ലിപ്പൊളിച്ച് തരിപ്പണമാക്കിയപ്പോൾ ഒരു വ്യവസായി എന്ന നിലയിൽ ആ സിനിമ നിർമ്മാതാവിന്റെ ലക്ഷക്കണക്കിന് രൂപ കൂടിയാണ് നഷ്ടപ്പെടുത്തിയത്. എന്റെ നാട്ടിൽ വച്ച് ഉണ്ടായ ഈ അനിഷ്ട സംഭവത്തിൽ ഇതിൽ നഷ്ടം സംഭവിച്ച എല്ലാവരോടും ധാർമ്മികതയുടെ പേരിൽ ആത്മാർഥമായി മാപ്പു ചോദിക്കുകയാണ്.

കീർത്തിസ്തംഭമണ്ഡപം ഫോട്ടോ കടപ്പാട് : Rejeesh Raveendran


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക
അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Monday, 18 May 2020

ഹനാൻ എന്ന പെൺകുട്ടിയുടെ അനുഭവം വിളിച്ചു പറയുന്നതെന്താണ് !!???

ജീവിതം വച്ച് നീട്ടിയ അപ്രതീക്ഷിതവും അസാധാരണവുമായ പ്രതിസന്ധികളില്‍ തളരാതെ മനക്കരുത്തോടെ ജീവിതത്തെ നേരിടുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയെപ്പറ്റി മീഡിയയിലും സോഷ്യൽ മീഡിയയിലും വന്ന വാർത്തകൾ നിറഞ്ഞ മനസോടെയായിരുന്നു ഭൂരിപക്ഷം മലയാളികളും സ്വീകരിച്ചത്. പഠനത്തിനും കുടുംബം പോറ്റാനുമായി കോളേജ് യൂണിഫോമില്‍ മീന്‍ വിറ്റ് ജീവിക്കുന്ന പെണ്‍കുട്ടി എന്ന നിലയിൽ വന്ന റിപ്പോർട്ടിനെ തുടർന്ന് ആ കുട്ടിയെ സഹായിക്കാന്‍ കുറഞ്ഞ സമയത്തിനുള്ളിൽ നിരവധി പേര്‍ രംഗത്തെത്തി. സാമ്പത്തികമായും അല്ലാതെയുമുള്ള വളരെയേറെ സഹായങ്ങൾ അവള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടു. ഏതാനും മണിക്കൂറുകൾ കൊണ്ട് അവൾ സോഷ്യൽ മീഡിയയിലെ മിന്നും താരമായി. 

വളരെ ചെറിയ ജീവിത കാലയളവിൽ അവൾ താണ്ടിയ ദുരിതജീവിതയാത്രകളെക്കുറിച്ച് കേട്ടറിഞ്ഞ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റ് പ്രമുഖരുമൊക്കെ അവളെ നേരിട്ടും ഫോണിലൂടെയും ഐകദാർഢ്യവും പിന്തുണയും സഹായവും അറിയിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രത്യേക അഭ്യർത്ഥനയിൽ ഒരു പ്രവാസി ഹനാന് വീട് വച്ച് നൽകാൻ തയ്യാറായി എന്ന് ചെന്നിത്തല തന്നെ അദ്ദേഹത്തിന്റെ FB-പേജിൽ അക്കാലത്ത് അറിയിച്ചിരുന്നു. പാട്ടെഴുതിയും പാട്ട് പാടിയും അഭിനയിച്ചുമെല്ലാം അവൾ അനേകരുടെ മനസ്സിൽ ഇടം നേടി. ഇടക്കാലത്തെപ്പോഴോ ഒരു വാഹനാപകടത്തിൽ പെട്ട് പരിക്കേറ്റ് ആശുപതിയിലാണെന്നും കേട്ടിരുന്നു.

എന്നാൽ ആദ്യഘട്ടത്തിലെ ആ  മിന്നിത്തിളക്കം ഏറെ സമയം നീണ്ടു നിന്നില്ല. പെട്ടെന്ന് കാര്യങ്ങള്‍ മാറി മറിഞ്ഞു. ഹനാന്‍റെ മീന്‍ കച്ചവടം സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്ത വീഡിയോ പ്രോഗ്രാം ആണെന്നും അതൊരു സിനിമാ പ്രെമോഷന്‍റെ ഭാഗമാണെന്നും ആർക്കോ തോന്നിയ വെളിപാട് സോഷ്യൽ മീഡിയ വഴി പരന്നൊഴുകി. അതോടെ മിന്നും താരത്തെ മോശം കഥാപാത്രമാക്കി അവതരിപ്പിക്കുന്ന പോസ്റ്റുകൾ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞു. ആ കുട്ടിയേയും അയാളെ സപ്പോർട്ട് ചെയ്ത ചുരുക്കം ആളുകളെയും ആൾക്കൂട്ടനീതി തേജോവധം ചെയ്തു. കള്ളി എന്ന വിളിയിൽ തുടങ്ങി അഴിഞ്ഞാട്ടക്കാരി, അഭിസാരിക എന്ന നിലയിൽ വരെ ആ കുട്ടിയെ വിശേഷിപ്പിക്കാൻ ഇവിടത്തെ സൈബർ പോരാളികൾക്ക് ഒരു മടിയുമുണ്ടായില്ല. ഒടുക്കം, വളരെ പ്രസന്നവതിയായി തലേന്ന് ചാനൽക്യാമറകളെ അഭിമുഖീകരിച്ചവൾ പിറ്റേന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് ചാനൽ ക്യാമറകൾക്ക് മുന്നിൽ മനുഷ്യത്വത്തിന്‌ വേണ്ടി കരയുന്നതും കാണേണ്ടി വന്നു സാക്ഷര പ്രബുദ്ധ കേരളത്തിന്.....

ഇന്നിപ്പോൾ രണ്ട് വർഷങ്ങൾക്ക് ശേഷം ഹനാൻ വീണ്ടും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. കഴിഞ്ഞ ദിവസം തന്റെ FB-വാളിൽ ഇങ്ങനെ കുറിച്ചിരുന്നു; "ലോകം മുഴുവൻ എന്നെ ചവിട്ടി പുറത്താകാൻ നോക്കിയപോൾ എന്റെ കൂടെ നിന്നത് കോൺഗ്രസ് ആണ് എന്ന് കൊറോണ... അതെ പ്രതിപക്ഷ നേതാവ് ഇനിയും ഉസ്മാനെ വിളിക്കണം.. കൊറോണയെ കുറിച്ച് രണ്ട് വാക്ക് പറയണം..." അവൾ ഇതേ വാക്കുകൾ തന്നെ ഒരു ടിക് ടോക്ക് വീഡിയോയായും പോസ്റ്റ് ചെയ്തു. ഇതോടെ ഈ രണ്ട് പോസ്റ്റുകൾക്കും താഴെ വന്ന് അധിക്ഷേപ കമന്‍റുകള്‍ ഇടാൻ മത്സരിക്കുകയാണ് ചില പ്രത്യേക വിഭാഗക്കാർ. ഹനാന്‍റെ പ്രശ്നങ്ങളും ബുദ്ധിമുട്ടികളും 2018-ൽ ചര്‍ച്ചയായ സമയത്ത് പ്രവാസി സഹായത്തോടെ ഹനാന് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന രമേശ് ചെന്നിത്തലയുടെ വാഗ്ദാനം ഓർമ്മിപ്പിച്ചാണ് അധിക്ഷേപം മുഴുവനും നടക്കുന്നത്.

ഇടത് ചേരിയിലെ  സൈബര്‍ ഗുണ്ടകളെപ്പറ്റി പരാതിയും പരിഭവവും ആശങ്കയും രേഖപ്പെടുത്തുന്നവർ പലരും ഈ സൈബർ തെമ്മാടികൂട്ടത്തിലുണ്ട്. ഇടതുപക്ഷക്കാരുടെ സൈബറാക്രമണത്തെ ശക്തമായി നേരിടാൻ കെ പി സി സി തീരുമാനിച്ചെന്ന് ഇന്ന് രാവിലെ വായിച്ചതേയുള്ളൂ. വി ഡി സതീശന്റെ വെരിഫൈഡ് FB-അക്കൌണ്ടില്‍ നിന്ന് പബ്ലിക് സ്പേസിൽ വന്ന ചീത്തവാക്കുകള്‍ ഒക്കെ ഹാക്കിങ്ങ് ആണെന്ന് പറയുമ്പോൾ എങ്ങനെ വിശ്വസിക്കാനാകും. മനസിലാവുന്നത് ഇതാണ്.... സൈബറിടത്തിലെ ശരാശരി വ്യക്തികൾ ഒറ്റയ്ക്കും കൂട്ടമായും അക്രമാസക്തമായ ആൾക്കൂട്ടങ്ങളാണ്; അവർ ചോര തറയിലൊഴുക്കുന്നില്ല എന്നെ ഉള്ളൂ; അവർക്ക് വസ്തുതകളോ നിലപാടുകളോ പൊളിറ്റിക്കൽ കറക്ട്നെസോ ഒന്നും പ്രധാനമല്ല; ഊഹങ്ങളിലും നിഗമനങ്ങളിലും താല്പര്യങ്ങളിലും രാഷ്ട്രീയത്തിലും ഊന്നി മാത്രമാണ് അവരുടെ പ്രതികരണങ്ങളും പ്രതികാരവുമെല്ലാം......

എന്തായാലും ഹനാൻ ഒരുപകാരം ചെയ്തു. വലിയ പുരോഗമനവും പൊളിറ്റിക്കൽ കറക്ട്നെസും ഇരവാദവും  പറയുന്ന പലരുടെയും ഉള്ളിലിരുപ്പ് തിരിച്ചറിയാൻ നിന്റെ രണ്ട് FB-പോസ്റ്റുകൾ കൊണ്ട്  സാധിച്ചു. 

PS : "ആരും എനിക്ക് വീട് വെച്ച് തന്നിട്ടുമില്ല. നേരിൽ വന്നാൽ കാണാം. ഞാൻ ഇപ്പോഴും കളമശ്ശേരിയിൽ 5000 രൂപ മാസം നൽകി വാടക വീട്ടിൽ
ആണ് താമസിക്കുന്നതെന്ന്" ഹനാൻ പറയുന്നത് വിട്ടു കളഞ്ഞേക്കൂ...
ചെന്നിത്തല വാഗ്ദാനം ചെയ്തത് പോലെ ആ കുട്ടിക്ക് വീട് വച്ച് കൊടുത്തു എന്ന് തന്നെ സങ്കൽപ്പിച്ചോളൂ... എന്തെങ്കിലുമൊക്കെ ഗതികേടുകൾ ഉള്ളവർക്ക് അവർ ആവശ്യപ്പെടുകയോ ആഗ്രഹിക്കുകയോ പോലും ചെയ്യാതെ കുറച്ച് സഹായങ്ങൾ കൊടുത്തു കഴിഞ്ഞിട്ട്, പിന്നീടവർ തങ്ങൾ ആഗ്രഹിക്കുന്ന രീതിയിലേ ചിന്തിക്കാനും ജീവിക്കാനും പാടുള്ളു എന്ന് ശഠിക്കുന്നത് തികച്ചും ഫ്യൂഡൽ മനോഭാവമാണ്; സാഡിസ്റ്റിക്ക് ആയ നിലപാടാണ്. നിവൃത്തികേട്‌ കൊണ്ട് സഹായം സ്വീകരിക്കുന്നവർക്ക് ആത്മാഭിമാനം ഉയർത്തിപ്പിടിക്കുകയോ രാഷ്ട്രീയനിലപാടുകൾ തുറന്നു പറയുകയോ ചെയ്യുമ്പോൾ തെറിവണ്ടി ഇടിച്ചു കൊല്ലാൻ ശ്രമിക്കുന്നവരുടെ ധാർമ്മികബോധവും ചിന്താമണ്ഡലവും ഏത് നിലവാരത്തിലാണ് വ്യാപരിക്കുന്നത്...!!???

ആ കുട്ടിയെ ഇകഴ്ത്തിയും അധിക്ഷേപിച്ചും നിർവൃതിയടയുന്നവരോട് ഒരു അഭ്യർത്ഥന.... ഇത്ര കഷ്ടപ്പെട്ട് നിങ്ങൾ ആർക്കും ഒരു ഉപകാരവും ചെയ്യരുത്.  നിങ്ങളുടെ ഒരു സഹതാപവും കാരുണ്യവും അനുഭാവവും ഒന്നും ആ കുട്ടിക്ക് വേണ്ടെന്ന് ആ കുട്ടിയുടെ ഉറച്ച വാക്കുകൾ വിളിച്ചു പറയുന്നുണ്ട്; അത് അദ്ധ്വാനിച്ച് ജീവിച്ചോളും. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാൽ മതി. അതെങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ....മാനിഷാദ.....ലോകാ സമസ്താ സുഖിനോ ഭവന്തു...


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Tuesday, 12 May 2020

സഭ കൂടെക്കൂടെ പ്രതിക്കൂട്ടിലാകുന്നത് എന്ത് കൊണ്ടാണ്...!!???

കുന്തിരിക്കമണവും ജപമണിക്കിലുക്കവും സങ്കീർത്തനഗീതങ്ങളും ഉയരേണ്ട ആവൃതിയുടെ ഇടനാഴിയിൽ നിന്നും വീണ്ടും സാധാരണമല്ലാത്ത ഒരു മരണവാർത്ത വന്നിരിക്കുന്നു. കന്യാസ്ത്രീയാകാന്‍ പഠിച്ചു കൊണ്ടിരുന്ന യുവതി തിരുവല്ല പാലിയേക്കരയിൽ കിണറിൽ വീണു മരിച്ച ആ വാർത്ത ഉയർത്തി വിട്ട അലകൾ ഇനിയും ഒടുങ്ങിയിട്ടില്ല. കത്തോലിക്കാ സഭയിലെ മലങ്കരവിഭാഗത്തിന്റെ തിരുവല്ല രൂപതയിലെ പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ്‌ കോൺവെന്റിന്റെ പ്രധാന കെട്ടിടത്തോട് ചേര്‍ന്നുള്ള കിണറ്റിൽ വീണ നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്.

മല്ലപ്പള്ളി ചുങ്കപ്പാറ തടത്തേല്‍ മലയില്‍ പള്ളിക്കാപ്പറമ്പില്‍ ജോണ്‍ പീലിപ്പോസിന്റെ മകളായ ദിവ്യ പി ജോണ്‍ (21) ആണ് മരണമടഞ്ഞ സന്യാസാർത്ഥിനി. വ്യാഴാഴ്ച പകല്‍ പകൽ പതിനൊന്നര മണിയോടെ ക്ലാസ് കഴിഞ്ഞയുടനെ കിണറിന്റെ ഭാഗത്തു നിന്ന് നിലവിളി കേട്ട് മഠത്തിലെ സിസ്റ്റര്‍മാരിലൊരാള്‍ ഓടിയെത്തി. തിരച്ചിലിനിടയിൽ ദിവ്യയെ കിണറിൽ കണ്ട് തൊട്ടിയിട്ടു കൊടുത്ത് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. അഗ്‌നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കിണറ്റിൽ നിന്ന് വെള്ളം എടുക്കാനുള്ള ശ്രമത്തിനിടെ കാൽവഴുതി വീണതോ, ആത്മഹത്യയോ ആവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.  ദിവ്യയെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധരായ രണ്ടു ഫോറന്‍സിക് സര്‍ജന്മാരുടെ മേല്‍നോട്ടത്തിൽ നടന്ന  പോസ്റ്റ്‌മോര്‍ട്ടത്തിന്റെ റിപ്പോർട്ടനുസരിച്ച്, ഇത് സാധാരണ നിലയിലുള്ള മുങ്ങിമരണമാണ്. പ്രാഥമിക പരിശോധനയില്‍ മറ്റു അസ്വാഭാവികതകള്‍ കണ്ടെത്താനായിട്ടുമില്ല. ശരീരത്തില്‍ ബലപ്രയോഗത്തിന്റെയോ മറ്റോ ലക്ഷണങ്ങളില്ല. കാലില്‍ കാണപ്പെട്ട ചെറിയ മുറിവ് കിണറ്റിലേക്ക് വീണപ്പോള്‍ ഉണ്ടായതാകാമെന്നാണ് നിഗമനം.

എന്നാൽ, പെൺകുട്ടിയുടെ മൃതദേഹം പുറത്തെടുക്കുന്ന ഒരു വീഡിയോ ക്ലിപ്പ് പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയുണ്ടായി. അത് പ്രചരിപ്പിക്കുന്നവർ പലരും സംഭവത്തിൽ ദുരൂഹത ആരോപിക്കുന്നുണ്ട്. വീഡിയോയിൽ, കിണറ്റിൽ നിന്ന് ശവശരീരം പുറത്തെടുക്കുന്നയാളുടെ നെഞ്ചിനു താഴെ വരെ മാത്രം വെള്ളം ഉള്ളതായാണ് കാണപ്പെടുന്നത്. വീഡിയോയി ശ്രദ്ധിച്ചാൽ, പെൺകുട്ടിയുടെ മൃതശരീരത്തിൽ ഭാഗികമായി മാത്രമേ വസ്ത്രമുള്ളൂ എന്നതും സംശയങ്ങൾക്ക് കാരണമാകുന്നു. ചുരിദാറിന്റെ ബോട്ടം മൃതദേഹത്തിൽ ഇല്ലാത്തത് പോലെയാണ് ഒറ്റ നോട്ടത്തിൽ തോന്നുക. പക്ഷെ, സ്വാഭാവികമായും കന്യാസ്ത്രീ പരിശീലനത്തിനുള്ള യുവതി സാരി ധരിച്ചിരിക്കാനാണ് സാധ്യത. കിണറിൽ നിന്ന് പുറത്തെടുക്കുന്ന അവസരത്തിൽ അത് മുട്ട് വരെ കയറിയിരിക്കാനുള്ള സാധ്യതയുള്ളത് കൊണ്ട് അർദ്ധനഗ്നതാവാദത്തെ തള്ളിക്കളയേണ്ടി വരുമെന്നാണ് എനിക്ക് തോന്നുന്നത്. എന്തായാലും ഇതിനെപ്പറ്റിയും കിണറിലെ ജലനിരപ്പിന്റെ ഉയരത്തെപ്പറ്റിയും ഔദ്യോഗികമായ സ്ഥിരീകരണവും വിശദീകരണവും വരേണ്ടതുണ്ട്. സംഭവത്തിൽ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് ജസ്റ്റിസ് ഫോർ സിസ്റ്റർ ലൂസി എന്ന സംഘടന മുഖ്യമന്ത്രിക്ക് നിവേദനം നൽകിയാതായി അറിയുന്നു. ആരോപണങ്ങൾ സംബന്ധിച്ച് കോൺവെന്‍റ് അധികൃതരോ സഭയുമായി ബന്ധപ്പെട്ടവരോ പരസ്യമായ വിശദീകരണത്തിന് തയ്യാറായിട്ടില്ല എന്നതും ദിവ്യയുടെ മരണം ഉറപ്പായ ശേഷം സഭയുടെ കീഴിലുള്ള മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയതും വിരലടയാള വിദഗ്ദ്ധരോ പൊലീസ് നായയോ മരണം നടന്ന ദിവസം എത്താത്തതും സംശയം ബലപ്പെടുത്തുന്നുണ്ടെന്നും ആരോപിച്ച് അഭയ കേസ് ആക്ഷൻ കൗൺസിൽ നേതാവ് ജോമോൻ പുത്തൻപുരക്കൽ രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം ഈ പ്രചാരണങ്ങൾ വ്യാജവും വാസ്തവവിരുദ്ധവുമാണെന്നും സഭയുടെ നടപടികളിലും പോലീസിന്റെ അന്വേഷണത്തിലും തൃപ്തിയുണ്ടെന്നും ദിവ്യയുടെ കുടുംബാംഗങ്ങൾ പരസ്യ പ്രതികരണവുമായി എത്തിയിട്ടുണ്ട്. ദിവ്യയുടെ മരണത്തിൽ കഥകൾ മെനഞ്ഞു സഭയേയും സന്യാസത്തേയും മരിച്ചു പോയ സന്യാസാർഥിനിയെയും കുടുംബത്തേയും അപകീർത്തിപ്പെടുത്താനും അന്വേഷണത്തെ വഴിതിരിച്ചു വിടാനും ശ്രമിക്കുന്നവർ അതിൽനിന്ന് പിന്മാറണമെന്നും, സത്യസന്ധമായ അന്വേഷണം നടത്താൻ പോലീസിനെ അനുവദിക്കണമെന്നും സ്നേഹപൂർവ്വം അഭ്യർത്ഥിച്ചു കൊണ്ട് രൂപതയും പത്രക്കുറിപ്പുമായി വന്നിട്ടുണ്ട്. 

കലർപ്പില്ലാത്ത നടപടികളും പഴുതടച്ച അന്വേഷണവും ഉണ്ടാകട്ടെ എന്നും സത്യം വ്യക്തതയോടെ വെളിവാകട്ടെ എന്നും പ്രത്യാശിക്കുകയേ തല്ക്കാലം നിവൃത്തിയുള്ളൂ. പക്ഷെ, സോഷ്യൽ മീഡിയയിലെയും പൊതുസമൂഹത്തിന്റെയും ഭൂരിപക്ഷം പ്രതികരണങ്ങൾ ശ്രദ്ധിച്ചാൽ എളുപ്പത്തിൽ അനുമാനിക്കാവുന്ന ഒരു കാര്യമുണ്ട്; പൊതുസമൂഹത്തിന്റെ ഗണ്യമായ ഒരു ഭാഗം ദിവ്യയുടേത് കൊലപാതകമാണെന്ന കടുത്ത സംശയത്തിലാണ്; ചെറുതല്ലാത്ത ഒരു വിഭാഗം ഇത് കൊലപാതകമാണെന്ന് തീർച്ചപ്പെടുത്തിയും കഴിഞ്ഞു.

സഭയിലോ കന്യാസ്ത്രീമഠങ്ങളിലോ സഭയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലോ ഉണ്ടാകുന്ന സാധാരണമല്ലാത്ത ഒരു സംഭവം പോലും ക്രൈമാണെന്നും മരണം ഒരു കൊലപാതകമാണെന്നും എളുപ്പത്തിൽ ചിന്തിക്കുന്ന നിലയിൽ പൊതുസമൂഹം എത്തി എന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്. സഭ എന്ന എസ്റ്റാബ്ലിഷ്‌മെന്റിനെ സംബന്ധിച്ച് ആപൽക്കരവും സഭയിലെ അംഗങ്ങൾ എന്ന നിലക്ക് വിശ്വാസികൾക്ക് ഏറെ അപമാനകരവും ആയ "വിശ്വാസ്യതാ നഷ്ടം" (Credibility Loss) എന്ന ഈ ദയനീയാവസ്ഥ ഒരു സുപ്രഭാതത്തിൽ പൊടുന്നനെ വന്നു ഭവിച്ചതല്ല; മറിച്ച് കാലാകാലങ്ങളായി സഭാനേതൃത്വത്തിൽ ഇരുന്നവരും അവരോട് ഒട്ടി നിന്നവരും മറ്റു ചില അഭ്യുദയകാംക്ഷികളും എല്ലാം തോളോട് തോൾ ചേർന്ന് അത്യദ്ധ്വാനം ചെയ്‌ത്‌ ആർജ്ജിച്ചെടുത്തതാണെന്ന് ഇതെന്ന് പറയേണ്ടി വരും.

പതിറ്റാണ്ടുകളുടെ ചരിത്രമുള്ള ലൈംഗികാരോപണങ്ങൾ, അസ്വാഭാവിക മരണങ്ങൾ, സാമ്പത്തികക്രമക്കേടുകൾ തുടങ്ങി അനവധി ക്രിമിനൽ കേസുകളിലെ അട്ടിമറികളുടെയും തേച്ചുമായ്ക്കലുകളുടെയും മൂടിവയ്ക്കലുകളുടെയും കഥകൾ കേട്ട് ബോധ്യത്തിലെത്തിയ സാധാരണക്കാർ, ഉന്നയിക്കപ്പെടുന്ന ഏത് ആരോപണവും വഴിയേ പോകുന്ന ഏത് അപവാദവും സത്യമാണെന്ന് ധരിച്ചു പോകുന്നതിനെ എങ്ങനെ കുറ്റപ്പെടുത്താനാകും. ഓരോ കേസ് വരുമ്പോഴും സഭയുടെ പേരിലും സഭക്കെന്ന പേരിലും ന്യായീകരണത്തൊഴിലുമായി ഇറങ്ങുന്നവരിൽ ഭൂരിഭാഗത്തിനും ഒരു ക്രെഡിബിലിറ്റിയും ഉണ്ടാകാറില്ലെന്ന് മാത്രമല്ല അവരിൽ പലരും ക്രിമിനൽ ആരോപണങ്ങളും കേസുകളും നേരിടുന്നവർ പോലുമാകാറുണ്ട്. ആരോപണങ്ങൾ ഉയരാൻ ഉണ്ടായ കാരണം അന്വേഷിച്ച് അതിന്റെ സത്യാവസ്ഥ പൊതുസമൂഹത്തിന് ബോധ്യപ്പെടണം എന്നാരെങ്കിലും പറഞ്ഞാൽ ഉടനെ ഇരവാദവും വോട്ട് ബാങ്ക് ബേസ്‌ഡ് ബ്ലാക്ക് മെയിലിംഗും ന്യായീകരണങ്ങളും സൈബർ ഗുണ്ടായിസവുമായി കുറെ വിശ്വസ്ത വിധേയരും കളം നിറയും. വാസ്തവഭദ്രമായ ആരോപണങ്ങൾ പോലും ഡിഫൻഡ് ചെയ്യാൻ വസ്തുതകളെ തമസ്കരിക്കുകയും സഭയ്ക്ക് വേണ്ടി വാസ്തവവിരുദ്ധതയിൽ ആത്മാർഥമായി ഊന്നി നിന്ന് വാദിക്കുന്ന വക്കീലന്മാർ, അടുത്തൂൺ പറ്റിയ ഉന്നത പോലീസുദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ ഇവരെയൊക്കെ അണി നിരത്തി സഭാനേതൃത്വം കളിക്കുന്ന ചതുരംഗം കളി തികഞ്ഞ പരാജയത്തിൽ അവസാനിക്കാനേ സാധ്യത കാണുന്നുള്ളൂ. സഭയ്ക്കും സഭയിലെ പ്രമുഖർക്കുമെതിരെ ക്രിമിനൽ ആരോപണങ്ങൾ വരുമ്പോൾ അത് സാത്താൻ സേവകർ ടാർഗറ്റ് ചെയ്ത് പ്രവർത്തിക്കുന്നത് കൊണ്ടാണെന്നും അഥവാ സഭാനാഥന്മാർക്ക് വീഴ്ച പറ്റിയാൽ അതെല്ലാം പുതപ്പിട്ട് മൂടണമെന്നും പഠിപ്പിക്കുന്ന ധ്യാനഗുരുക്കൾ കൂടിയാവുമ്പോൾ അധഃപതനം പൂർത്തിയാകുന്നു.

മലബാർ സഭയിലെ പ്രബലനായ റോബിൻ അച്ചൻ ഇടവകയിൽപ്പെട്ട കൗമാരക്കാരിയെ ഗർഭിണിയാക്കിയിട്ട് ആ ഗർഭം ആ പെൺകുട്ടിയുടെ തന്നെ പിതാവിന്റെ തലയിൽ കെട്ടി വക്കാൻ ശ്രമിച്ച നൃശംസ്യതയും അവൾ പ്രസവിച്ച കുഞ്ഞിനെ മുലപ്പാൽ പോലും നിഷേധിച്ച് രായ്ക്ക് രാമാനം കിലോമീറ്ററുകൾ അകലെയുള്ള അനാഥാലയത്തിൽ എത്തിക്കാൻ വിശുദ്ധവസ്ത്രം ധരിച്ചവർ കാണിച്ച ശുഷ്കാന്തിയും കേസിൽപ്പെട്ട റോബിനെ വർഷങ്ങളോളം തിരുവസ്ത്രത്തിൽ തന്നെ പൊതിഞ്ഞു പിടിച്ച ഉളുപ്പില്ലായ്മയും കണ്ട് ശീലിച്ച പൊതു സമൂഹം പലതും ഊഹിക്കുന്നു, വിശ്വസിക്കുന്നു, ബോധ്യത്തിലെത്തുന്നു.... അഭയക്കേസ് ദേഹത്ത് തട്ടാതെ അവസാനിപ്പിച്ചെടുക്കാൻ സഭ ശതകോടികൾ മുടക്കിയെന്നും കേസ്‌ രേഖകളും തെളിവാധാരങ്ങളും തിരുത്താൻ സഭ ശ്രമിച്ചു എന്നും ബലാല്സംഗക്കേസിൽ ഫ്രാങ്കോ കുറ്റക്കാരൻ തന്നെ ആണെന്നും ഇന്നലെ കഴിഞ്ഞ ദിവ്യയുടെ മരണം കൊലപാതകമാണെന്നും സമൂഹം വിശ്വസിച്ചാൽ ആരാണ് അതിനുത്തരവാദി....!?? 

ദിവ്യ കേസുമായി ബന്ധപ്പെട്ട്, ഇപ്പോഴേ ന്യായീകരണത്തൊഴിലാളികളും വ്യാഖ്യാനപടുക്കളും സഭയ്ക്ക് വേണ്ടി കളം നിറഞ്ഞു കഴിഞ്ഞു. ഈ കേസിലെങ്കിലും സഭാനേതൃത്വം മനസാക്ഷിയുടെ അടിക്കോണിലെവിടെയോ മയക്കുമരുന്ന് കഴിച്ച് ഉറങ്ങിക്കിടക്കുന്ന നീതിബോധത്തെ ഉണർത്തിയെടുത്ത്, നിയമത്തെ അതിന്റെ വഴിക്കു പോകാനും എന്തെങ്കിലും അഹിതമായത് നടന്നിട്ടുണ്ടെങ്കിൽ അത് പുറത്ത് വരാനും അനുവദിക്കണം. കേസ്‌ അന്വേഷണം ഒരു തരത്തിലും തടസ്സപ്പെടുന്നില്ലെന്നും അതിന് വേണ്ടി ഉന്നതതലങ്ങളിൽ നിന്നുള്ള ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നും ആത്മാർത്ഥമായി ഉറപ്പ് വരുത്തണം. 

കർത്താവിന്റെ മണവാട്ടിയാകാൻ വേണ്ടി 
വീട് വിട്ടിറങ്ങി ആവൃതിയിലെത്തി 
നിത്യവ്രത വാഗ്‌ദാനത്തിനു മുൻപേ 
ദിവ്യമണവാളന്റെ അടുത്തേക്ക് പോകേണ്ടി വന്ന 
ദിവ്യയുടെ ആത്മാവിനു ശാന്തി നേരുന്നു.😢

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Tuesday, 5 May 2020

ആരെങ്കിലും മെത്രാന്റെ ഭൗതികദേഹത്തോട് അനാദരവ് കാണിച്ചോ..!!???



അന്തരിച്ച
ഇടുക്കി രൂപത മുൻ ബിഷപ്പ്
മാർ ആനിക്കുഴിക്കാട്ടിലിന് ആദരാഞ്ജലികൾ....





"മാർ ആനിക്കുഴിക്കാട്ടിലിന് ജനകീയ ആദരം നിഷേധിച്ചു" എന്ന തലക്കെട്ടിൽ ദീപികയിൽ വന്ന ഒരു ലേഖനമാണ് ഇപ്പോൾ ഇതെഴുതാൻ കാരണം. 

ഇതു കൊടുംചതിയാണ് എന്നാണ് അതിന്റെ ആദ്യവാചകം. 

ഒരു ആത്മീയാചാര്യന് അന്ത്യയാത്ര നൽകാൻ പോലും ജനതയെയും വിശ്വാസികളെയും അനുവദിക്കാത്ത ചതിയാണ് സർക്കാരുകൾ ചെയ്യുന്നതെന്നും ഇതിന്‍റെ പിന്നിൽ ഗൂഢതന്ത്രം ഉണ്ടെന്നും അത് ഇപ്പോൾ ജയിച്ചാലും മാർ മാത്യു ആനിക്കുഴിക്കാട്ടിലിനെ ജനഹൃദയങ്ങളിൽ നിന്നു തുടച്ചുമാറ്റാൻ ഒരു ഗൂഢതന്ത്രത്തിനുമാകില്ലെന്നും പൊതു ആദരവ് നിഷേധിക്കാൻ ആരു ശ്രമിച്ചാലും ലക്ഷങ്ങളുടെ ഉള്ളിൽ ദിവ്യ തേജസായി ഇടുക്കിയുടെ പ്രഥമ മെത്രാൻ എന്നും കുടി കൊള്ളുമെന്നുമൊക്കെ എണ്ണിപ്പെറുക്കുന്ന ഒരു ലേഖനം. ഇടുക്കി രൂപതയെയും കുടിയേറ്റ ജനതയെയും പതിറ്റാണ്ടുകളോളം ജീവൻ നൽകി പരിപാലിച്ച രൂപതാധ്യക്ഷന് അർഹമായ വിടവാങ്ങൽ നൽകാൻ അനുവദിക്കാതെ ലോക്ക് ഡൗണിന്‍റെ മറവിൽനിന്നും കരുക്കൾ നീക്കിയവരെ ഒരിക്കൽ പൊതുജനം തിരിച്ചറിയുമെന്ന ഭീഷണിയും ലേഖനത്തിലുണ്ട്. 

ലേഖനം പറയുന്നതനുസരിച്ച്, മെത്രാന്റെ മുതസംസ്കാരത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഭൗതികശരീരം വച്ച് ലോക്ക് ഡൗൺ ലംഘനങ്ങളൊന്നുമില്ലാതെ സർക്കാർ മാർഗനിർദേശങ്ങൾ പൂർണമായി പാലിച്ച് വിലാപയാത്രയും പൊതുദർശനവും ഒക്കെ നടത്താനുള്ള എല്ലാ ഹോം വർക്കുകളും ക്രമീകരണങ്ങളും നടത്തിയിരുന്നത്രെ. കളക്ടറേറ്റിൽ ജില്ലാ കളക്ടർ, ജില്ല പോലീസ് ചീഫ്, ജില്ല മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ള അധികൃതരുമായി ദീർഘമായി ചർച്ചനടത്തിയാണ് രൂപതാ നേതൃത്വം ക്രമീകരണങ്ങൾക്ക് അന്തിമരൂപം നൽകിയതെന്നും ഇതിൽ പറയുന്നുണ്ട്. റോഡുവക്കിൽ ആൾക്കൂട്ടം ഒഴിവാക്കി, പൊതുദർശന ഇടങ്ങളിൽ ഒരുസമയം അഞ്ചുപേരിൽ കൂടാതെ എത്തി വലിയ പിതാവിന് ആദരാഞ്ജലികൾ അർപ്പിക്കാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നതത്രേ.

പിന്നെയങ്ങോട്ട് കുറ്റപ്പെടുത്തലുകളുടെ ധാരാളിത്തമാണ് ലേഖനത്തിലുടനീളം. പിതാവിന്‍റെ ഭൗതികദേഹം പൊതുദർശനത്തിനു വയ്ക്കാൻ അനുവദിക്കില്ലെന്നും സംസ്കാര ശുശ്രൂഷയിൽ അഞ്ചിൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ലെന്നും ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നിന്ന് ഫോണ്‍ വഴി ഉത്തരവിട്ടത്രേ. ഇതിനു പിന്നാലെ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഉത്തരവും വന്നു. ഒടുക്കം വികാരി ജനറാൾ മോണ്‍. ജോസ് പ്ലാച്ചിക്കലിന്‍റെ അഭ്യർഥന മാനിച്ച് സംസ്കാര ശുശ്രൂഷയിൽ 20 പേരെ വരെ പങ്കെടുപ്പിക്കാൻ ജില്ലാകളക്ടർ അനുമതി നൽകിയെങ്കിലും പിതാവ് അർഹമായ ആദരവ് ഏറ്റുവാങ്ങാനാവാതെയാണ് നിത്യതയിലേക്കു മടങ്ങേണ്ടി വരുന്നതെന്ന് ലേഖനം പറഞ്ഞു വക്കുന്നു. 

അടുത്ത ഭാഗത്തിന്റെ തലക്കെട്ടാണ് ഗംഭീരം. "നിരോധനം വന്നത് ഡൽഹിയിൽനിന്ന് ?". ഒരു ചോദ്യ ചിഹ്നത്തിന്റെ ആനുകൂല്യത്തിൽ, പിതാവിന് ആദരമർപ്പിക്കാനുള്ള ജനങ്ങളുടെ അവസരം സംസ്ഥാന സർക്കാർ തടഞ്ഞത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ആരോഗ്യവകുപ്പ് സെക്രട്ടറിക്കും ലഭിച്ച പരാതിയെത്തുടർന്നാണെന്ന് ലേഖകൻ അനുമാനിക്കുന്നു. ലേഖനത്തിൽ ആ ഉത്തരവിന് കൊടുക്കുന്ന വിശേഷണവും കലക്കി : "ആനിക്കുഴിക്കാട്ടിലിന്‍റെ ഭൗതിക ദേഹത്തോടുള്ള അനാദരവിന്‍റെ ഉത്തരവ്"

ലേഖകന്റെ ഭാഷ്യമനുസരിച്ച്, ഹൈറേഞ്ചിലെ പാവപ്പെട്ട ജനങ്ങൾക്കുവേണ്ടി ജീവിച്ചു, പ്രവർത്തിച്ചു കാലം ചെയ്ത ഒരു വലിയ മനുഷ്യന് ലോകത്തിൽ ഒരാൾക്കും ഉണ്ടാകാത്ത ക്രൂരമായ അവഗണന സംഭവിച്ചതിന് ഉത്തരം പറയാൻ ഉത്തരവാദിത്വമുള്ളവരുടെ ലിഷ്ട്ട് ചെറുതല്ല.... കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാർ, സംസ്ഥാനത്തെ ഭരണപക്ഷ പാർട്ടികൾ, പ്രതിക്ഷ പാർട്ടികൾ; ഇവരൊക്കെയാണവർ. സാധാരണ പൗരനു ലഭിക്കുന്ന പരിഗണന പോലും നൽകാതെയാണ് ഇടുക്കിയുടെ ആത്മീയ പിതാവിന്റെ ജീവിതത്തിലെ അവസാനത്തെ ആദരവ് കൊട്ടിയടച്ച് യാത്രയാക്കേണ്ടി വന്ന നിന്ദ്യമായ ചെയ്തി ഇടുക്കിയിലെ മാത്രമല്ല സമസ്ത ജനങ്ങളെയും കണ്ണീർക്കയത്തിലാഴ്ത്തിയിരിക്കുകയാണെന്നും ലേഖകൻ പറയുന്നു. ഈ നടപടികൾ തിരുത്തിക്കാൻ  ഒരു രാഷ്‌ട്രീയ പൊതു സേവകനെയും കണ്ടില്ല എന്ന പരാതിയും ലേഖനം മുന്നോട്ട് വയ്ക്കുന്നുണ്ട്. ഒരു മുന്നണിയും ഇക്കാര്യത്തിൽ നിലപാട് പരസ്യപ്പെടുത്താൻ തയാറാവാത്തത് എന്ത് രാഷ്‌ട്രീയലാഭം ഉണ്ടാക്കാനാണാവോ എന്ന അതിശയപ്പെടുന്നതോടൊപ്പം മൃതദേഹത്തിനു പൊതുദർശനം അനുവദിക്കാത്ത ക്രൂരമായ നടപടി ഒരു പരിഷ്കൃത സമൂഹവും സഹിക്കുന്നതല്ലെന്നു കൂടി പ്രസ്താവിക്കുന്നു. 

പരാതി എന്താണെന്നോ പരാതിക്കാരൻ ആരാണെന്നോ ലേഖനം എഴുതും വരെ പുറത്താരും അറിഞ്ഞിട്ടില്ലെന്നും കേന്ദ്രത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഭൗതികദേഹ സംസ്കാരവുമായി ബന്ധപ്പെട്ട് ആൾക്കൂട്ടം ഉണ്ടായാൽ അതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറല്ലെന്ന് ചീഫ് സെക്രട്ടറി ഉത്തരവാദിത്വത്തിൽ നിന്നു കൈകഴുകിയതോടെ ജില്ലാ കളക്ടർ പ്രതിസന്ധിയിലാവുകയും ചെയ്തതാണ് ജനലക്ഷങ്ങൾ ആദരിക്കുന്ന ഒരു ആത്മീയ നേതാവിന്‍റെ മൃതദേഹത്തോട് ഇത്ര വലിയ അനാദരവു സംഭവിക്കാൻ കാരണമത്രേ. 

പിന്നെ കുറെ മുന വച്ച സംശയങ്ങളും ഭീഷണി കലർന്ന മുന്നറിയിപ്പുകളുമാണ്; 

ഇത്രയുമൊക്കെ കാട്ടിയിട്ടും മൗനം പാലിക്കുന്ന വിവിധ രാഷ്ട്രീയ നേതൃത്വങ്ങൾ ഉത്തരം നൽകേണ്ടി വരും..
അരുതാത്തത് ഉണ്ടാകുമ്പോൾ തിരുത്തേണ്ടവരുടെ മൗനം വരുത്തിയ ദുരന്തം ഒരിക്കലും മായാത്ത കളങ്കമായി നമ്മുടെ മേൽ പതിയും...
ലോക്ക്ഡൗണ്‍ നാളുകളിൽ മരിക്കുന്ന ഏക വ്യക്തിയല്ല മാർ ആനിക്കുഴിക്കാട്ടിൽ; മുമ്പ് മരിച്ചവരുടെ സംസ്കാരച്ചടങ്ങുകൾക്കൊന്നും ഇല്ലാത്ത നിയന്ത്രണങ്ങളും നിരോധനങ്ങളും മാർ ആനിക്കുഴിക്കാട്ടിലിന്‍റെ കാര്യത്തിൽ മാത്രം എങ്ങനെയുണ്ടായി..!?
സംസ്കാര ശുശ്രൂഷയിൽ 20 പേരെ വരെ പങ്കെടുപ്പിക്കാൻ വ്യവസ്ഥയുള്ളപ്പോൾ അഞ്ചുപേരിൽ ചുരുക്കാൻ ഉത്തരവുണ്ടായതെങ്ങനെ‍..!!???
പിന്നീട് വികാരി ജനറാളിന്‍റെ് അപേക്ഷ മാനിച്ച് 20 ആയി ഉയർത്തിയതെങ്ങനെ..!!???
മൃതദേഹം വച്ചിരിക്കുന്ന കത്തീഡ്രൽ പള്ളിക്കുചുറ്റും പോലീസ് സേനയെ വിന്യസിച്ച് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയവരെ തടഞ്ഞതെന്തിന്...!?? 
120 പോലീസുകാരെ ഒരേസമയം വിന്യസിച്ച് ജനങ്ങളെ തടയാമെങ്കിൽ എന്തുകൊണ്ടു പോലീസ് നീയന്ത്രണത്തിൽ പൊതു ദർശനം അനുവദിച്ചില്ല‍...!!???
 ഒരു ആത്മീയ നേതാവിന്‍റെ മൃതദേഹ വാഹനത്തിനു ചുറ്റും റവന്യൂ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ച് ആളുകളുടെ നോട്ടം തടഞ്ഞതെന്തിന്...!!??? 

"കണക്കുപറയേണ്ടിവരും പലരും"

ഒരു കണക്കും പറയേണ്ടി വരില്ല സഹോ; ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാർ മുൻകരുതലുകളിൽ ഒരു തെറ്റുമില്ല. ഒരു കാരണവശാലും ഒരു ആൾക്കൂട്ടം ഉണ്ടാകുന്ന സാഹചര്യം അനുവദിക്കരുത്.

50 പേരിൽ കൂടാതെ വ്യക്തികൾ തമ്മിൽ ഒരു മീറ്റർ അകലം പാലിച്ച് കുർബാന നടത്തണം എന്ന് നിർദ്ദേശിച്ച ബിഷപ്പുമാരുടെ സർക്കുലർ നിലനിൽക്കെ മാർച്ച് 15 ഞായറാഴ്ച എന്റെ പരിസരത്തുള്ള എല്ലാ പള്ളികളിലും ആയിരവും ആയിരത്തിഅഞ്ഞൂറും പേര് പങ്കെടുത്ത കുർബാനകൾ നടന്നു; ഇടദിവസങ്ങളിലെ കുർബാനകൾക്കും നൂറു കണക്കിന് ആളുകൾ ഉണ്ടായിരുന്നു. കേരളത്തിലെമ്പാടും അത് തന്നെയായിരുന്നു സ്ഥിതി എന്നാണ് വ്യക്തമായ ധാരണ. പേരിന് പോലും ഇത്തരം ആൾക്കൂട്ടം അനുവദനീയം അല്ലെന്ന് പോലും മൊഴിഞ്ഞില്ല ഈ വേഷമിട്ടവർ. യാത്രാവിലക്ക് നിലനിൽക്കുന്ന സമയത്ത്, അഞ്ചു പേര് മാത്രം പങ്കെടുക്കാവുന്ന തിരുക്കർമ്മങ്ങൾ നടത്താൻ അനുമതി ഉള്ളപ്പോൾ ഓശാനക്ക് പന്ത്രണ്ട് കിലോമീറ്റർ കാറിൽ യാത്ര ചെയ്ത് അഞ്ചിലധികം പേർ (എട്ടു പേർ ഉള്ള ഫോട്ടോ എന്റെ പക്കലുണ്ട്) സന്നിഹിതരായിരുന്ന ബലിയർപ്പിച്ച തലവൻ ഉള്ള സഭയാണ്. കർശനമായ ലോക്ക് ഡൗൺ നിർദ്ദേശങ്ങളും മെത്രാന്മാരുടെ സർക്കുലർ നിർദ്ദേശങ്ങളും ലംഘിച്ച് തിരുക്കർമ്മങ്ങളും ഭക്ത്യഭ്യാസങ്ങളും ധ്യാനപരിപാടികളും നടത്തിയതിന് വൈദികരും വിശ്വാസികളും കേരളത്തിൽ അങ്ങിങ്ങ് അറസ്റ്റ് ചെയ്യപ്പെട്ട പത്രവാർത്തകളും ഓൺലൈനിൽ തന്നെ ലഭ്യമാണ്.

ചെറിയ കാര്യങ്ങളിൽ വിശ്വസ്തരായവർ വലിയ കാര്യങ്ങളിലും വിശ്വസ്തർ ആയിരിക്കും; ഒരുവന്റെ പ്രവൃത്തിയാൽ അവൻ വിധിക്കപ്പെടും; പിതാക്കന്മാരുടെ സർക്കുലറും സർക്കാരിന്റെ കർശന നിർദ്ദേശങ്ങളും ലംഘിച്ചവരെ പരസ്യമായി അപലപിക്കാൻ പോലും ഉത്തരവാദിത്തപ്പെട്ടവർ തയ്യാറായിക്കണ്ടില്ല.

ചുരുക്കത്തിൽ സൂചി കടത്താൻ ഇട കൊടുത്താൽ തൂമ്പ കയറ്റുന്ന അനുഭവങ്ങൾ മുന്നിലുള്ളപ്പോൾ ഒരു ഇളവും കൊടുക്കരുത്. അറിവ് കുറവ് കൊണ്ടാണോ അറിവ് കൂടുതൽ കൊണ്ടാണോ എന്നറിയില്ല; തീർച്ചയായും ഇവർ ആടുകളെ നയിക്കുന്നത് സുരക്ഷിതതീരങ്ങളിലേക്കല്ല...

ഇടുക്കി രൂപതയുടെ പ്രഥമ മെത്രാന് ഒരിക്കൽ കൂടി ആദരാജ്ഞലികൾ

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday, 30 April 2020

മണിച്ചിത്രത്താഴ് റീലോഡഡ്.... കോവിഡ് 19 പൊളിറ്റിക്കൽ കേരളാ വൈഡ് റിലീസ്...

നകുലാ, ഞാൻ കരുതിയിരുന്നതിലും വളരെ മുൻപ് തന്നെ അമ്പരപ്പിക്കുന്ന ചില വിവരങ്ങൾ നീ അറിയാൻ തുടങ്ങുകയാണ്. അങ്ങേയറ്റം സമചിത്തതയോടെ നീ അത് കേൾക്കണം...

കോവിഡ് നിയന്ത്രണത്തിൽ സർക്കാർ നടപടികൾ പാളി എന്നാരോപിക്കുന്ന... 

ആരോഗ്യമന്ത്രി മീഡിയമാനിയ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെടുന്ന... മാടമ്പള്ളിയിലെ മാനസിക രോഗി നീ ഉദ്ദേശിക്കുന്നത് പോലെ രമേശനല്ല; ആ രോഗി നമ്മുടെ ഉമ്മച്ചനാണ്...

എനിക്ക് ആദ്യമേ മനസിലായി; രമേശന് അസുഖമൊന്നുമില്ല; രമേശനിൽ അസുഖം ആരോപിക്കപ്പെടുമ്പോൾ യഥാർത്ഥ രോഗി അടങ്ങിയിരിക്കുകയാണ്; ആഹ്ളാദിക്കുകയാണ്... പക്ഷെ ആ രോഗി ആരാണെന്ന് മാത്രം പിടികിട്ടിയില്ല

ആ ഘട്ടത്തിലാണ് ഒരു ദിവസം ഞാൻ, ഉമ്മച്ചനുമായുള്ള ജോണി ലൂക്കോസിന്റെ നേരെ ചൊവ്വേയുള്ള അഭിമുഖം ശ്രദ്ധിക്കാനിടയായത്; ആ അഭിമുഖത്തിലെ ഉത്തരങ്ങളിലൂടെ ഉമ്മച്ചനിൽ നിന്നൊരു പ്രത്യേക തരം സൈക്കിക്ക് വൈബ്രെഷന്റെ അനുഭവം എനിക്ക് കിട്ടാൻ തുടങ്ങി; അമ്പരപ്പോടെ ഞാൻ മനസിലാക്കി ഞാൻ അന്വേഷിച്ചു നടക്കുന്ന മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി ഞാൻ കേട്ട് കൊണ്ടിരിക്കുന്ന ഉമ്മച്ചനാണെന്ന്

ഉമ്മച്ചനിൽ എന്ത് കൊണ്ട് എവിടെ നിന്ന് എങ്ങനെ ഈ രോഗം ഉടലെടുത്തു....!?? കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പനുസരിച്ച് ഒരു സീറ്റ് കുറവ് വന്നത് കൊണ്ട് കൈവിട്ടുപോയ പ്രതിപക്ഷനേതാവ് സ്ഥാനമാണ് ഉമ്മച്ചന്റെ രോഗത്തിന്റെ കാരണം...!? പ്രതിപക്ഷനേതൃസ്ഥാനത്തെ രമേശന്റെ പ്രവർത്തനങ്ങളെ പറ്റിയുള്ള ചോദ്യത്തിന് ഉമ്മച്ചൻ നൽകിയ മറുപടിയിൽ നിന്ന് അതദ്ദേഹത്തിന് ഒരു പ്രശ്നമേയല്ലെന്ന് എനിക്ക് വളരെ വ്യക്തമായി. മുഖ്യമന്ത്രി സ്ഥാനത്തെപ്പറ്റി ഒരു ചോദ്യം ചോദിച്ച് ഉമ്മച്ചനെ പ്രകോപിപ്പിക്കാൻ ലൂക്കോസ് ശ്രമിച്ചു; ഉമ്മച്ചൻ പ്രതികരിച്ചു... അതിശക്തമായി....അസാധാരണമായി...അടുത്ത ഘട്ടത്തിൽ യു ഡി എഫിന് ഭൂരിപക്ഷം കിട്ടിയാൽ ആരാവും മുഖ്യമന്ത്രി എന്ന ആ ചോദ്യത്തിന് മുന്നിൽ, അത് തിരഞ്ഞെടുപ്പ് കഴിഞ്ഞ് യു ഡി എഫ് ചേർന്ന് തീരുമാനിക്കുമെന്ന് അപൂർവ്വമായ വ്യക്തതയിൽ അദ്ദേഹം ഉത്തരം പറഞ്ഞു. തീക്ഷ്ണമായൊരു അധികാരമോഹത്തിന്റെ അഗ്നികുണ്ഡങ്ങൾ ഉമ്മച്ചന്റെ കണ്ണുകളിൽ ജ്വലിക്കുന്നത് എനിക്ക് ആദ്യമായി കാണാനായി. ആ നിമിഷങ്ങളിൽ ഒരു വേള ഉമ്മച്ചൻ മുഖ്യമന്ത്രി സ്ഥാനത്തിനടുത്തെത്തിയതായി സ്വപ്നം കാണുകയായിരുന്നു.

ഉമ്മച്ചന്റെ അസുഖം അതാണ്; ചില നിമിഷങ്ങളിൽ ഉമ്മച്ചൻ മുഖ്യമന്ത്രി സ്ഥാനത്തെത്താറായി എന്ന് സങ്കൽപ്പിച്ചു പോകും; നമ്മൾ പത്രത്തിലൊക്കെ വായിക്കാറില്ലേ; പതിനൊന്ന് വയസുള്ള മുസ്ലിം ബാലിക എഴുപത്തൊന്ന് വയസുള്ള വാരസ്യാരായി പെരുമാറുന്നു.... സംസാരിക്കുന്നു...സംസ്കൃതശ്ലോകം ചൊല്ലുന്നു എന്നൊക്കെ...പഴമക്കാർ ഇതിനെ ബാധ കൂടിയതാണെന്നൊക്കെ പറയും... സൈക്യാട്രിയിൽ സ്പ്ളിറ്റ് പേഴ്സണാലിറ്റി, ഡ്യൂവൽ പേഴ്സണാലിറ്റി അതായത്  അപര വ്യക്തിത്വം, ദ്വന്ദ്വ വ്യക്തിത്വം, പൊസഷൻ സ്റ്റേറ്റ് തുടങ്ങിയ ലഘുമനോരോഗങ്ങളായിട്ടാണ് ഇതിനെ കാണുന്നത്. നിയന്ത്രിച്ചില്ലെങ്കിൽ ഉമ്മച്ചനിലെ ഈ മറ്റൊരാൾ മുഖ്യമന്ത്രിയാണ്. ഈ മാനസികാവസ്ഥ കലശലാകുമ്പോൾ ഉമ്മച്ചന് അമാനുഷികമായ കഴിവുകളാണ്. തന്റെ കൂട്ടത്തിലെ എം എൽ എ മാരെക്കൊണ്ട് നിയമസഭയിൽ കൂവിക്കാം, രമേശനെക്കൊണ്ട് പത്രസമ്മേളനങ്ങളിൽ മണ്ടത്തരങ്ങൾ പറയിപ്പിക്കാം, തൃക്കാക്കര തോമാച്ചനെക്കൊണ്ട് പരസ്പരബന്ധമില്ലാത്ത കാര്യങ്ങൾ പറയിപ്പിക്കാം, എൽദോസിനെക്കൊണ്ട് ഒരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിപ്പിക്കാം, രമേശന്റെ ഫോൺ വിളി കള്ളത്തരമെന്ന് ആൾക്കാരെക്കൊണ്ട് പറയിപ്പിക്കുമ്പോൾ തന്നെ തന്റെ ഫോൺ വിളികൾ പ്രോജക്റ്റ് ചെയ്ത് മനോരമയെക്കൊണ്ട് വർത്തകളെഴുതിക്കാം, യുവനേതാക്കളെ വാളയാറിലിറക്കി അലമ്പുണ്ടാക്കിക്കാം.... അങ്ങനെ ഈ നാട്ടിൽ നടന്നതും നടക്കാൻ പോകുന്നതുമായ വിചിത്രമായ പല പരിപാടികൾക്കും അർത്ഥമുണ്ട്. പക്ഷെ ഇതൊക്കെ താനാണ് ചെയ്യുന്നതെന്ന കാര്യം പാവം ഉമ്മച്ചൻ അറിയുന്നില്ല...

ചാരക്കേസിൽ തുടങ്ങി ലീഡറോട് പടവെട്ടി മുന്നേറി സോളാറിൽ ഇടറി വീണ് പ്രതിപക്ഷനേതൃസ്ഥാനവും വേണ്ടെന്ന് വച്ച് വല്ലാത്തൊരു മുഖ്യമന്ത്രി മോഹവുമായി നിൽക്കുകയാണ് ഉമ്മച്ചൻ.  ഈ വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഉമ്മച്ചന്റെ വ്യക്തിബോധം ഒരു മുഖ്യമന്ത്രിസ്ഥാനാർത്ഥിയുടേതായി മാറും; വരുന്ന നിയമസഭാതിരഞ്ഞെടുപ്പോടെ 
കക്ഷി-ഗ്രൂപ്പ് വ്യത്യാസമില്ലാതെ യു ഡി എഫ് സ്നേഹികൾ തന്നെ പറയും ഉമ്മച്ചൻ മതി ഉമ്മച്ചൻ മതി എന്ന്....(തുടരും)

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

ട്രാൻസും പ്രഭുവിന്റെ മക്കളും പീകെയും...

എന്നെ സംബന്ധിച്ച് തിയേറ്ററിൽ പോയി സിനിമ കാണുന്ന പരിപാടി അത്യപൂർവ്വമാണ്‌. പക്ഷെ, സിനിമ തിയ്യേറ്ററിൽ വരുന്നതിന് മുൻപേ സെൻസറിങ്ങുമായി ബന്ധപ്പെട്ട പ്രതിബന്ധങ്ങളും ആദ്യ റിവ്യൂകളും വായിച്ചപ്പോൾത്തന്നെ തിയ്യേറ്ററിൽ പോയി കാണണമെന്ന് കരുതിയ പടമാണ് ട്രാൻസ്. തൊട്ടാല്‍ പൊള്ളുന്ന വിഷയത്തെ സിനിമയാക്കിയ സംവിധായകന്റെ ധീരത, ഫഹദ് ഫാസിലെന്ന നടന്റെ അഭിനയചാതുരി, അമൽ നീരദിന്റെ ഛായാഗ്രഹണമികവ്, മൊത്തത്തിൽ ഔട്ട് സ്റ്റാൻഡിങ് മൂവി മേക്കിങ്ങ്... ഏതാണ്ട് ഈ നിലയിലൊക്കെയായിരുന്നു റിവ്യൂസിന്റെ പൊതുനിരീക്ഷണം. പക്ഷെ ഓഫീസ് തിരക്കുകളും കൊറോണയും ലോക്ക്ഡൗണും എല്ലാം കൈകോർത്തപ്പോൾ തിയ്യേറ്ററിൽ കാണുക എന്ന തീരുമാനം എട്ട് നിലയിൽ പൊട്ടി. ഒടുക്കം ഈസ്റ്റർ ദിവസം ആമസോൺ പ്രൈമിലാണ് പടം കാണാനൊത്തത്. ഈ വൈകിയ വേളയിൽ സിനിമ റിവ്യൂ എഴുതുക എന്നതല്ല എന്റെ ഉദ്ദേശ്യമെന്ന് ഒരു മുൻ‌കൂർ ജാമ്യം ആദ്യമേ എടുക്കുന്നു.

ഒരൊറ്റ വരിയിൽ പറയാൻ പറഞ്ഞാൽ വിജു പ്രസാദ് എന്ന പ്രാരാബ്ധക്കാരൻ മോട്ടിവേഷണല്‍ സ്പീക്കർ ആയിരക്കണക്കിന് ആരാധകരുടെയും ഭക്തരുടെയും ലഹരിയായ രോഗശാന്തി ശുശ്രൂഷകനായ ദൈവവചനപ്രഘോഷകൻ പാസ്റ്റര്‍ ജോഷ്വാ കാള്‍ട്ടൻ ആയി ട്രാൻസ്ഫോം ആകുന്ന മായാജാലക്കാഴ്ചയാണ് ട്രാൻസ്. ഇതിന് മുൻപ് കാര്യമായി ആരും പറയാൻ ശ്രമിക്കാത്ത ഒരു വിഷയത്തെ ആണ് അന്‍വര്‍ റഷീദ് കെെകാര്യം ചെയ്തിരിക്കുന്നത്. പ്രത്യക്ഷത്തിൽ ക്രൈസ്തവമതത്തിലെ വ്യക്ത്യധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഇവാഞ്ചലിക്കൽ പെന്റക്കോസ്റ്റൽ സഭയെയാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതെങ്കിലും ട്രാൻസ് തൊടുത്തു വിട്ട വിമർശനശരങ്ങൾ പരോക്ഷമായി വ്യവസ്ഥാപിത ക്രൈസ്തവ സഭകളോട് ചേർന്ന് നിന്ന് പ്രവർത്തിക്കുന്ന കരിസ്മാറ്റിക്ക് പ്രസ്ഥാനങ്ങളുടെ മുഴുവൻ ശരീരങ്ങളിലും ചെന്ന് തറക്കുന്നുണ്ട്. പെന്റക്കൊസ്റ്റ് പാസ്റ്റർമാരിൽ നിന്നെന്ന പോലെ മുഖ്യധാരാവിഭാഗങ്ങളിൽ നിന്നും കേട്ട പ്രതിഷേധസ്വരങ്ങൾ സൂചിപ്പിക്കുന്നത് സിനിമ കൊള്ളേണ്ടിടത് തന്നെ കൊണ്ടു എന്നാണ്. എരുമയെ ചാരി പോത്തിനെ തല്ലുന്ന ആ ക്രിയയിൽ സിനിമയുടെ ശിൽപ്പികൾ വിജയിച്ചിട്ടുണ്ട്. ഭക്തിയും ആത്മീയതയും മതവും ഒരു ലഹരിയായും അടിമത്തമായും മാറുന്നതിനെ വ്യക്തതയോടെ വെള്ളിത്തിരയിൽ ആവിഷ്കരിക്കുന്നു ട്രാൻസ്. അതോടൊപ്പം ഭക്തിയുടെയും ആത്മീയതയുടെയും മുഖംമൂടിക്ക് പിന്നിൽ പ്രവർത്തിക്കുകയും തഴച്ച് വളരുകയും ചെയ്യുന്ന കോർപ്പറേറ്റ് എസ്റ്റാബ്ലിഷ്‌മെന്റുകളെ വിമർശനാത്മകമായി തുറന്നു കാട്ടുവാനും കാര്യമായി ശ്രമിച്ചിട്ടുണ്ട്. ആത്മീയ മേഖലയിലെ കള്ളനാണയങ്ങളെയും ധനസമ്പാദനവ്യഗ്രതയേയും കമ്പോളവൽക്കരണത്തെയും വെറുതെ തൊട്ടു പോകുന്നതിന് പകരം ഭക്തിക്കച്ചവടത്തിന് വളമാകുന്ന തരത്തിൽ സാങ്കേതിക സംവിധാനങ്ങൾ, പബ്ലിക് റിലേഷൻ പ്രൊഫഷണൽ എക്സ്പെർട്ടീസ്, പാക്കേജിങ് മികവ്, പല തരം ഗിമ്മിക്കുകൾ എന്നിവയുടെയൊക്കെ സുസാന്നിധ്യത്തെയും അനിവാര്യതയെയും ചിത്രം മിഴിവോടെ തുറന്നു കാണിക്കുന്നു. ഭക്തിയും ആത്മീയതയും പോലെ തന്നെ മനഃപൂർവ്വമോ അല്ലാതെയോ സിനിമ പറയാൻ ശ്രമിക്കുന്ന മനഃശാസ്ത്രവുമായും വൈദ്യശാസ്ത്രവുമായും ബന്ധപ്പെട്ട കാര്യങ്ങൾ ആ മേഖലയോട് നീതിയോ സത്യസന്ധതയോ കാണിക്കുന്നില്ല എന്നാണ് എനിക്ക് തോന്നിയത്; എനിക്ക് അറിവില്ലാത്ത ഒരു മേഖല ആയത് കൊണ്ട് അതെന്റെ തോന്നലുമാകാം. സിനിമ നിരൂപണം എന്റെ ലക്ഷ്യമല്ലെങ്കിലും, യുക്തിഭദ്രമല്ലാത്ത ഒട്ടേറെ കാര്യങ്ങൾ ഉള്ള തിരക്കഥയും അഭിനേതാവിന്റെ സ്വന്തം ഭാഷാശൈലിയിലും സ്ഥിരം ശരീരഭാഷയിലും കുടുങ്ങിപ്പോയ ചില കഥാപാത്രസൃഷ്ടിയും സിനിമയുടെ ഗതിയിൽ കാര്യമായൊന്നും ചെയ്യാൻ കഴിയാത്ത കഥാപാത്രങ്ങളുടെ സാന്നിധ്യവും ചില രംഗങ്ങളുടെ ആവർത്തനം സൃഷ്ട്ടിക്കുന്ന ചെറിയ വിരസതയും എല്ലാം ചേർത്തെടുത്താൽ കേവലം ശരാശരിക്കപ്പുറമേ സിനിമ പോകുന്നുള്ളൂ.  

1960-കളിൽ ഉരുത്തിരിഞ്ഞ് പ്രൊട്ടസ്റ്റന്റ്-പെന്റക്കൊസ്റ്റൽ വിഭാഗങ്ങൾക്കിടയിൽ ശക്തമായിരുന്ന ഒരു ഭക്തി പ്രസ്ഥാനമാണ് ഉന്മത്തസ്തുതിപ്പുകളുടെയും ഗാനാലാപനങ്ങളുടെയും അകമ്പടിയിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ശക്തിയിലും സഹായത്തിലും ആശ്രയിച്ച് ക്രിസ്തുവിന്റെ സുവിശേഷങ്ങൾ പ്രഘോഷിച്ച് അത്ഭുതങ്ങളും രോഗശാന്തികളും പ്രവർത്തിക്കുന്ന കരിസ്മാറ്റിസം. ആരംഭഘട്ടത്തിൽ പരമ്പരാഗത-മുഖ്യധാരാ ക്രൈസ്തവ സഭകൾ കരിസ്മാറ്റിസത്തോട് അയിത്തമനോഭാവം വച്ച് പുലർത്തിയെങ്കിലും എൺപതുകളോടെ കത്തോലിക്കാ സഭയും മറ്റ് മുഖ്യധാരാ സഭകളും കരിസ്മാറ്റിക്ക്  നവീകരണ പ്രസ്ഥാനത്തെ അംഗീകരിക്കാൻ തുടങ്ങി. പിന്നീടിങ്ങോട്ട് പ്രഘോഷിക്കപ്പെടുന്ന ക്രിസ്‌തുവിനേക്കാൾ വളരുന്ന പ്രഘോഷകരും അവരുടേതായ ഗ്രൂപ്പുകളും അവരുടെ സ്തുതിഗായകരും ആജ്ഞാനുവർത്തികളും അതത് ഗ്രൂപ്പുകൾ പുറത്തിറക്കുന്ന പ്രസിദ്ധീകരങ്ങളും എല്ലാം ചേർന്ന് വലിയ കിടമത്സരം നടക്കുന്ന രംഗമായി ഇത് മാറി. പ്രിന്റ്-ഇലക്ട്രോണിക്-സോഷ്യൽ മീഡിയകൾ വഴി നടക്കുന്ന പ്രചാരവേലകളും പരസ്യങ്ങളും കോർപ്പറേറ്റുകളെ തോൽപ്പിക്കുന്ന തരത്തിലേക്ക് നീങ്ങുന്ന ഈ കാലയളവിൽ ട്രാൻസ് നടത്തിയ തുറന്നു കാട്ടലും വിമർശനവും വളരെ പ്രസക്തമാണ്.

ട്രാൻസ് സിനിമ എടുത്തവനൊക്കെ പണി വരുന്നുണ്ടെന്ന് അലറി പറഞ്ഞ അബ്രഹാം പാസ്റ്റർക്ക് തൽക്കാലം സന്തോഷിക്കാം; പ്രവചനം ഫലിച്ചല്ലോ; കാരണം കോവിഡ് ലോക്ക് ഡൗൺ കാരണം തിയേറ്ററുകൾ അടച്ചിട്ടപ്പോൾ അവർക്ക് കിട്ടാമായിരുന്ന കുറെ പണം നഷ്ടമായിട്ടുണ്ട്. പക്ഷെ, ഭക്തിക്കച്ചവടത്തെ തുറന്ന് കാട്ടി ട്രാൻസ് എന്നും വേൾഡ് വൈഡ് വെബിൽ ലൈവ് ആയിത്തന്നെ നിൽക്കും; ഇനിയും നിരവധി ആളുകളുടെ ചിന്തക്കും തിരിച്ചറിവുകൾക്കും അത് ഭക്ഷണവും ജലവുമാകും. ഈയവസരത്തിൽ മറന്നു കൂടാത്ത ഒരു ചിത്രമാണ് 2012-ല്‍ ഇറങ്ങിയെങ്കിലും മേക്കിങ് ബജറ്റിന്റെ പൊലിമക്കുറവിലും താരസാന്നിധ്യത്തിന്റെ ദാരിദ്ര്യത്തിലും അൽപ്പായുസായിപ്പോയ ചിത്രമായിരുന്നു "പ്രഭുവിന്റെ മക്കൾ". അറിയപ്പെടുന്ന ഇന്ത്യൻ യുക്തിവാദി ബസവ പ്രമാനന്ദിന്റെ ജീവിതാനുഭവങ്ങളിൽ നിന്ന് രൂപപ്പെടുത്തിയതായിരുന്നു "പ്രഭുവിന്റെ മക്ക"ളുടെ കഥ. സിദ്ധാര്‍ത്ഥന്‍ എന്ന സയൻസ് വിദ്യാര്‍ത്ഥി ആത്മീയതയിലേക്ക് ആകര്‍ഷിക്കപ്പെടുകയും സന്യാസമാര്‍ഗ്ഗം തേടുന്നതും തുടർന്ന് സന്യാസജീവിതത്തിന്റെ ചില ഉള്ളറ രഹസ്യങ്ങൾ മനസിലാക്കുന്നതോടെ ആ ജീവിതത്തോട് വിരക്തി തോന്നി സന്യാസം വിടുന്നതുമൊക്കെയാണ് സിനിമയുടെ പശ്ചാത്തലം. നാട്ടില്‍ തിരിച്ചെത്തുന്ന സിദ്ധാര്‍ത്ഥന്‍ സഹോദരൻ മണിയുമൊത്ത് ആൾദൈവങ്ങൾക്കും സിദ്ധന്മാർക്കും ഭക്തിക്കച്ചവടക്കാർക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പോരാടുന്നതാണ് സിനിമയുടെ പ്രധാനപ്രതിപാദ്യം. ശക്തമായ ഈ കഥാതന്തുവും തിരക്കഥയുമായിരുന്നു ചിത്രത്തിന്റെ ശക്തി; പക്ഷെ അത് തന്നെ സിനിമയുടെ പരാജയത്തിനു കാരണമായി. അറിയപ്പെടാത്ത സംവിധായകൻ താരമൂല്യം കുറഞ്ഞ അഭിനേതാക്കളെ വച്ച് ചെയ്ത വളരെ കുറഞ്ഞ ബജറ്റ് സിനിമ എന്നതിനപ്പുറം സിനിമ കൈകാര്യം ചെയ്ത വിഷയമാണ് പ്രദർശനത്തിന് തിയ്യേറ്ററുകൾ കിട്ടാതെ പോകാൻ കാരണമെന്ന് കരുതുന്നതാണ് യുക്തിഭദ്രം. ചിത്രം പ്രദര്‍ശിപ്പിച്ചു തുടങ്ങിയ തിയേറ്റര്‍ പോലും തുടർന്ന് പ്രദർശിപ്പിക്കാനാവില്ല എന്ന നിലപാടെടുത്തു. മൂന്നാം കിട കൂറ സിനിമയുടെ പോലും സാറ്റലൈറ്റ് അവകാശം കോടിക്കണക്കിനു രൂപക്ക് വാങ്ങുന്ന ചാനലുകൾ പോലും ചിത്രത്തിന്റെ പ്രദര്‍ശനാവകകാശം വാങ്ങാൻ താല്‍പര്യം കാണിച്ചില്ല. സി.ഡി പുറത്തിറക്കിയാല്‍ തങ്ങള്‍ക്ക് ദൈവകോപമുണ്ടാകുമെന്ന് പറഞ്ഞ് സിഡി പുറത്തിറക്കുന്ന കമ്പനികൾ പിന്മാറിയതായി വായിച്ചതോർക്കുന്നു. എന്തിന്, പ്രമാനന്ദിന്റെ ജീവിതകഥ കൃത്യതയോടെ ചിത്രീകരിക്കുന്നതില്‍ ചിത്രം പരാജയപ്പെട്ടെന്ന് ആരോപിച്ച് കേരളത്തിലെ പരമ്പരാഗത യുക്തിവാദി സംഘടകനകൾ പോലും ഈ ചിത്രത്തിനെതിരായി നിലകൊണ്ടു. എന്നാൽ ബോളിവുഡിന്റെ ചരിത്രത്തിലെ ബ്ലോക്ക് ബസ്റ്റർ ചിത്രം അമീര്‍ഖാന്‍ നായകനായ രാജ്‌കുമാർ ഹിരാനിയുടെ "പീകെ" ഇറങ്ങിയതോടെയാണ് "പ്രഭുവിന്റെ മക്കൾ" ഏറെ പുനർ ചർച്ച ചെയ്യപ്പെട്ടതും ജനകീയമായതും. 2012-ല്‍ നിസാരമാളുകൾ മാത്രം കണ്ടു പോയ ചിത്രം സംവിധായകന്‍ യുട്യൂബില്‍ റിലീസ് ചെയ്തു. അതിശയിപ്പിക്കുന്നതായിരുന്നു പിന്നീടുള്ള പ്രേക്ഷകപ്രതികരണം. പിന്നീടിങ്ങോട്ട് ലക്ഷക്കണക്കിന് ആളുകളാണ് പ്രഭുവിന്റെ മക്കളെ കണ്ടത്.

ഇത്രയും ഒക്കെ പറഞ്ഞ സ്തുതിക്ക് "പീകെ" യെ പറ്റിയും പറഞ്ഞില്ലെങ്കിൽ മോശമാകും. "LAUGH & THINK Magazine" എന്ന വിശേഷണവുമായി മലയാളത്തിൽ ഇറങ്ങിയിരുന്ന "ബോബനും മോളിയും" എന്ന പുസ്തകത്തിന്റെ വിശേഷണം ഈ സിനിമയ്ക്കും ചാർത്താവുന്നതാണ്. "LAUGH & THINK സിനിമ" എന്ന് നിസ്സംശയം ഇതിനെ വിളിക്കാം. പണം കൊടുത്ത് സിനിമ കാണാൻ കയറുന്ന ഭൂരിപക്ഷം പ്രേക്ഷകർക്കും രസച്ചരട് പൊട്ടാത്ത ഒരു ദൃശ്യാനുഭവം പികെ സമ്മാനിക്കുന്നു എന്ന് ധൈര്യമായി പറയാം. ക്ലൈമാക്‌സിനു തൊട്ടു മുൻപ് വരുന്ന ചെറിയ ഒരു നാടകീയത ഒഴിവാക്കിയാൽ ആദ്യ സീൻ മുതൽ അവസാന സീൻ വരെയും പ്രേക്ഷകൻ സിനിമയോടൊപ്പം സഞ്ചരിക്കുന്നു, അല്ലെങ്കിൽ സിനിമ പ്രേക്ഷകനോടൊപ്പം സഞ്ചരിക്കുന്നു. ഉള്ളു തുറന്നു ചിരിക്കാവുന്ന കുറെ കോമഡി രംഗങ്ങളും മനസ്സിനെ മഥിക്കാൻ തക്ക എണ്ണമില്ലാത്ത ചിന്താബീജങ്ങളും സമാനിക്കുന്ന ഒരു ലളിത ഗംഭീര ചിത്രം. സിനിമയിലെ ലളിത ഘടകങ്ങളെ വിട്ടു കളഞ്ഞാൽ ഓരോ സീനിലും ഭാരതത്തിന്റെ വിവിധ കോണുകളിൽ സാമൂഹ്യ മത രംഗങ്ങളിൽ നിലവിലിരിക്കുന്ന ആചാരങ്ങളും വ്യവസ്ഥകളെയും ചിത്രം തുറന്നു കാട്ടുന്നു. ഒരേ രൂപത്തിൽ പിറന്ന മനുഷ്യന്‍ മതത്തിന്റെയും ആചാരങ്ങളുടെയും അടിസ്ഥാനത്തില്‍ എങ്ങനെയൊക്കെ വര്‍ഗീകരിക്കപ്പെട്ടിരിക്കുന്നു എന്ന് തുറന്നു കാണിക്കാൻ ഈ ചിത്രം ആത്മാർഥമായി ശ്രമിക്കുന്നുണ്ട്. തുറന്ന യുക്തിയും സാമാന്യ ബോധവും കൊണ്ടാണ് ഈ സിനിമയെ അളക്കാവൂ.

ഭാഷയുടെയും മതത്തിന്റെയും  രാഷ്ട്രത്തിന്റെയും അതിർ വരമ്പുകളെ പരിഗണിക്കാതെ ഭൂമിക്കു പുറത്തു നിന്ന് വന്ന പീ കെ എന്ന കഥാപാത്രം ചിത്രത്തിൽ ഒരു സമയത്ത് പോലും ഒരു അസാധാരണ-അമാനുഷ നായകൻ ആവുന്നില്ല. ഇത്തരം ഒരു കഥാപാത്രം ഇന്ത്യയിൽ ഒരു ചലച്ചിത്രത്തിലും ഉണ്ടായിക്കാണാൻ ഇടയില്ല. ദൈവങ്ങളുടെ പേരിൽ വിവിധ മതങ്ങളും അവയുടെ നടത്തിപ്പുകാരും ഉണ്ടാക്കിയ ആചാരങ്ങളുടെയും മാമൂലുകളുടെയും ജീവിത രീതികളുടെയും കാമ്പില്ലായ്മയെ നർമ്മത്തിന്റെ മേമ്പൊടിയിൽ ചാലിച്ച് പീ കെ അവതരിപ്പിക്കുന്നു. ചിത്രം ദൈവത്തിന്റെ അസ്ഥിത്വത്തെ തള്ളിപ്പറയുന്നില്ലെങ്കിലും ദൈവവും അതിന്റെ നടത്തിപ്പുകാരും ആവർത്തിച്ച് ചോദ്യം ചെയ്യപ്പെടുന്നുണ്ട്. 

മതം സൃഷ്ടിച്ചെടുത്തിട്ടുള്ള അതിന്റെ നടത്തിപ്പ് സംവിധാനങ്ങളോടും അതിന്റെ കാര്യസ്ഥന്മാരോടും ആള്‍ ദൈവങ്ങളോടും നമ്മുടെ മാധ്യമങ്ങൾ പ്രകടിപ്പിക്കുന്ന വിധേയത്വവും തെല്ലു ഭയവും ചിത്രം തുറന്നു കാട്ടാൻ ആത്മാർഥമായി ശ്രമിക്കുന്നുണ്ട്. എന്നാല്‍ മാധ്യമങ്ങളെ ആരോഗ്യകരമായും ക്രിയാത്മകമായും എങ്ങനെ സമൂഹത്തിനു വേണ്ടി ഉപയോഗിക്കാം എന്നു കൂടി അവതരിപ്പിക്കാൻ ചിത്രം തയ്യാറാകുന്നിടത്ത് ചിത്രത്തിൻറെ മികച്ച നിലവാരം കാണാവുന്നതാണ്. മൊത്തത്തിൽ നോക്കിയാൽ പ്രത്യക്ഷത്തിൽ ഈ സിനിമ ഇവിടത്തെ ഭൂരിപക്ഷ മതത്തിനെ ചുറ്റിപ്പറ്റി ഉപജീവനം നടത്തുന്ന ചിലരെയാണ് വിമർശിക്കുന്നതെങ്കിലും "വെട്ടു കൊള്ളാത്തവരില്ല കുരുക്കളിൽ" എന്ന പ്രയോഗത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ഒട്ടു മിക്ക മുഖ്യധാരാ മതങ്ങളെയും ഒന്ന് ഞോണ്ടാൻ മുതിർന്നിട്ടുണ്ടെന്നും സൗകര്യപൂർവ്വം മറക്കരുത്.

ഈ മൂന്ന് ചിത്രങ്ങളെയും തുടരെ തുടരെ കണ്ടിട്ട് ഒരു റാങ്കിങ് നടത്താൻ പറഞ്ഞാൽ മൂന്നാം സ്ഥാനത്തേ ഞാൻ ട്രാൻസിനെ പ്രതിഷ്ഠിക്കൂ...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Saturday, 25 April 2020

അങ്ങനെ ചില വിരുതന്മാര്‍ കാത്തിരുന്ന ദിനം ഇങ്ങെത്തി; "അക്ഷയ തൃതീയ"....

അങ്ങനെ ചില വിരുതന്മാര്‍ കാത്തിരുന്ന ദിനം ഇങ്ങെത്തി; "അക്ഷയ തൃതീയ". കേരളത്തില്‍ ഈ ദിനത്തെപ്പറ്റി കേട്ട് തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളെ ആയിട്ടുള്ളൂ. ഉത്തരഭാരതത്തിലെ സവര്‍ണ്ണ ഹൈന്ദവരുടെ ഒരു പുണ്യദിനമാണത്. വിശേഷിച്ചും വിഷ്ണുഭക്തരുടെ. ശകവര്‍ഷ കലണ്ടറിലെ രണ്ടാമത്തെ മാസമാണ് വൈശാഖം. ആദ്യത്തേത് ചൈത്രം.വൈശാഖമാസത്തിലെ ആദ്യ പകുതിയിലെ മൂന്നാമത്തെ തിഥിയാണു അക്ഷയ തൃതീയ എന്ന് അറിയപ്പെടുന്നത്. ഇതുപ്രകാരം ഈ ദിവസം എല്ലാ പുണ്യ കര്‍മ്മങ്ങള്‍ക്കും ഉത്തമമായി കരുതപ്പെടുന്നു. അക്ഷയതൃതീയ ദിനത്തില്‍ ലഭിക്കുന്ന പുണ്യം അക്ഷയം ആയിരിക്കും എന്ന് പുരാതനകാലം മുതൽക്കേ വിശ്വാസമുണ്ട്. അന്ന് ദാനാദിധർമ്മങ്ങൾ നടത്തുന്നത് പുണ്യമായി പലരും കരുതുന്നു. ത്രേതായുഗം ഉണ്ടായതും പരശുരാമന്‍ ജനിച്ചതും ആയ ദിവസം കൂടിയാണത്. ഭഗീരഥന്‍ കഠിന തപസ്സു ചെയ്തു ഗംഗാനദിയെ ഭൂമിയിലേക്ക്‌ വീഴിച്ചത് ഈ ദിനത്തിലാണെന്നും ഒരു ഐതിഹ്യമുണ്ട്.

കേരളത്തിലെ നമ്പൂതിരിഗൃഹങ്ങളിൽ അന്നേദിവസം വിധവകളായ അന്തർജ്ജനങ്ങൾ കുട, വടി, ചെരിപ്പ്, വിശറി, പണം തുടങ്ങിയവ ദാനം ചെയ്യുന്ന പതിവ് ഉണ്ടായിരുന്നത്രെ. ജൈനമതവിശ്വാസികളും‍ അക്ഷയ തൃതീയ ഒരു പുണ്യദിവസമായി കരുതുന്നു. എന്നാല്‍ സ്വര്‍ണ്ണവും അക്ഷയതൃതീയയും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടു ? അന്നത്തെ പുണ്യം അക്ഷയമായിരിക്കും എന്നേ വിശ്വാസം പറയുന്നുള്ളൂ. സ്വര്‍ണ്ണം ഈ ദിവസം വാങ്ങിയാലുള്ള ഭാഗ്യത്തെ കുറിച്ച് ഒരു വിശ്വാസവും പറയുന്നില്ല. എന്നും അന്ധവിശ്വാസങ്ങളില്‍ നിന്ന് മുതലെടുപ്പ് നടത്തുന്നവര്‍ കച്ചവടക്കാരാണല്ലോ? അവര്‍ അക്ഷയതൃതീയക്ക് വലിയ പരസ്യംകൊടുത്തു. അന്നേ ദിവസം സ്വര്‍ണ്ണം വാങ്ങുന്നത് ഒരു അനുഷ്ഠാനമാക്കി മാറ്റി. സ്വര്‍ണ്ണക്കച്ചവടക്കാരാണ് ഇതിനുവേണ്ട പ്രചാരവേല സംഘടിപ്പിച്ചത്. അവര്‍ വിശ്വാസത്തിന് ഒരു ചെറിയ തിരുത്തല്‍ വരുത്തി. അക്ഷയ തൃതീയ നാളിലെ പുണ്യം പൊലിക്കുമെന്നതിന് പകരം അന്ന് ലഭിക്കുന്ന സ്വര്‍ണ്ണം പൊലിക്കും എന്നാക്കി മാറ്റി പ്രചരിപ്പിച്ചു. ജനം കെണിയില്‍ വീണു. പൊലിക്കുന്ന സമൃദ്ധിയെക്കുറിച്ച് നമുക്കാകെ ഉണ്ടായിരുന്ന വിശ്വാസം വിഷുനാളിലെ കണിയിലും കൈനീട്ടത്തിലുമാണ്. വര്‍ഷാദ്യം കാണുന്ന സമൃദ്ധിയുടെ കണിയും ലഭിക്കുന്ന കൈനീട്ടവും വര്‍ഷം മുഴുവന്‍ പൊലിക്കുമെന്ന് നമ്മള്‍ വിശ്വസിച്ചു ആചരിച്ചു പോന്നു. സമ്പത്തിനോടുള്ള കാഴ്ചപ്പാട് മാറിയ മലയാളി ചുളുവില്‍ സമ്പത്തുണ്ടാക്കുന്ന എല്ലാ കോപ്രായങ്ങളും കാണിച്ചു തുടങ്ങി. സാധാരണ ഗതിയില്‍ പണമുണ്ടാക്കാന്‍ അധ്വാനിക്കണം. ഇന്ന് അതൊരു പഴഞ്ചന്‍ ഏര്‍പ്പാടായി പലരും കാണുന്നു. ആട്, തേക്ക്, മാഞ്ചിയം, ലിസ്, വെള്ളിമൂങ്ങ, റൈസ് പുള്ളര്‍, നാഗമാണിക്യം, കുചേല കുഞ്ചി, ദൃഷ്ടി രക്ഷക് യന്ത്രം, മഹാലക്ഷ്മി വിളക്ക്, വലം പിരി ശംഖ്, മണി ചെയിന്‍ ശ്രേണിയിലെ പ്രധാന താരമാണ് ഇപ്പോള്‍ മലയാളിയെ സംബന്ധിച്ച് അക്ഷയതൃതീയ. അന്ധ വിശ്വാസവും കുതന്ത്രവും കപട കച്ചവട തന്ത്രവും കൈകോര്‍ക്കുന്ന ദിവസം മാത്രമാണ് അക്ഷയ ത്രിതീയ. ചില അതി ബുദ്ധിമാന്‍മാര്‍ തങ്ങളുടെ സ്വര്‍ണ്ണക്കടയില്‍ പൂജാരിമാരേയും ജോത്സ്യന്മാരേയും നിയമിക്കുകകൂടി ചെയ്തതോടെ കേരളം ഒന്നാകെ സ്വര്‍ണ്ണക്കടക്കാരുടെ കെണിയില്‍ മൂക്കുംകുത്തി വീണു. രാവിലെ മുതല്‍ പാതിരാ വരെ ഒട്ടുമിക്ക സ്വര്‍ണ്ണക്കടകള്‍ക്ക് മുന്നിലും നീണ്ട ക്യൂ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം ഇതെഴുതുമ്പോള്‍ പത്രപ്പരസ്യങ്ങളും റേഡിയോ പരസ്യങ്ങളും ടി വി പരസ്യങ്ങളും പൊടി പൊടിക്കുകയാണ്. ഏറ്റവും രസകരമായ വസ്തുത സ്വര്‍ണ്ണക്കടയ്ക്കു മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ പാവപ്പെട്ടവരോ നിരക്ഷരരോ ഒന്നും അല്ല. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും മതിയായ സാമ്പത്തിക സുരക്ഷയും ഉള്ളവരാണ്. നിലവില്‍ കയ്യിലുള്ള എന്തെങ്കിലുമൊക്കെ വിറ്റു പെറുക്കിയിട്ടാണെന്കിലും അന്നേ ദിവസം അൽപ്പം സ്വർണ്ണം വാങ്ങി വിട്ടിൽ വച്ചില്ലെങ്കിൽ എന്തോ ഭയങ്കര കുഴപ്പം സംഭവിക്കും എന്ന നിലയിലേക്ക് മലയാളിയുടെ യുക്തി ബോധം വളര്‍ന്നു കഴിഞ്ഞു. മലയാളിയെ ഈ നിലവാരത്തിലെത്തിക്കാൻ കേരളത്തിലെ സ്വർണ്ണക്കച്ചവടക്കാർ നടത്തിയ പങ്കപ്പാടുകൾക്കു കണക്കൊന്നുമില്ല. കോടിക്കണക്കിനു രൂപയുടെ പരസ്യം ചെയ്താണ്‌ സ്വർണ്ണ കച്ചവടക്കാർ അക്ഷയ തൃതീയയുടെ മഹത്വം നാട്ടുകാരെ പഠിപ്പിച്ചെടുത്തത്‌. അര മണിക്കൂർ സമയം മാത്രം ദൈർഘ്യമുള്ള അക്ഷയ തൃതീയ ജ്വല്ലറി ഉടമകൾ പറയുന്നതനുസ്സരിച്ചു രണ്ടും മൂന്നും ദിവസങ്ങളാണ്. ഈ ദിനങ്ങളിലെ കച്ചവടം പൊലിപ്പിക്കാന്‍ ചില അതി ബുദ്ധിമാന്‍മാര്‍ തങ്ങളുടെ സ്വര്‍ണ്ണക്കടയില്‍ പൂജാരിമാരേയും ജോത്സ്യന്മാരേയും നിയമിക്കുക കൂടി ചെയ്തിട്ടുണ്ട്. ഞായറാഴ്ച്ചയോ അവധി ദിനമോ ആയാല്‍ പോലും  രാവിലെ ആറു മണിക്ക് കടകള്‍ തുറക്കുമെന്നുള്ളതും വളരെ വൈകിയേ അടക്കൂ എന്നുള്ളതും  മുന്‍കൂട്ടി  ബുക്ക് ചെയ്യാന്‍ സൗകര്യം ഉണ്ടാക്കിയതും എല്ലാം ഐശ്യര്യ സമൃദ്ധി വര്‍ദ്ധിപ്പിക്കാനേ  ഉപകരിക്കൂ. സ്വര്‍ണ്ണത്തിന് പുറമേ വെള്ളി, ഡയമണ്ട്, പ്ലാറ്റിനം, വസ്ത്രം, വീട്, ഭൂമി, ഗൃഹോപകരണങ്ങള്‍ എന്നിവയെല്ലാം വൈകാതെ അക്ഷയതൃതീയയുടെ ലിസ്റ്റിലേക്ക് വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.  അങ്ങനെ എല്ലാ ഐശ്യര്യ സമൃദ്ധികളും കളിയാടുന്ന ഒരു കേരളം ഉണ്ടാകട്ടെ.

എല്ലാവര്‍ക്കും കച്ചവടതൃതീയയുടെ അക്ഷയതൃതീയയുടെ ഐശ്വര്യങ്ങള്‍ നേരുന്നു. 

ഏതാനും വർഷങ്ങൾക്ക് മുൻപ്, ഏതോ ഒരു മാർക്കറ്റിങ്ങ് വിദഗ്ധൻറെ തലയിൽ വിരിഞ്ഞ ആശയം, എങ്ങനെ ഒരു അന്ധവിശ്വാസമാക്കി വളർത്തിയെടുത്തു എന്നും അത് എങ്ങനെ കച്ചവടത്തിന് ഉപയുക്തമാക്കി എന്നും, ഒരു പ്രമുഖ സ്വർണ്ണവ്യാപാരി തന്നെ വെളിപ്പെടുത്തുന്ന ഈ വീഡിയോ ആണ് താഴെ...



ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക