ഞാൻ വെറും പോഴൻ

Wednesday, 10 May 2023

ഇങ്ങനെ പോയാൽ അവസാന രക്തസാക്ഷിയാവില്ല Dr. വന്ദനാ ദാസ്


യുദ്ധ സാഹചര്യങ്ങളിൽ പോലും ആരോഗ്യ പ്രവർത്തകരെയും മെഡിക്കൽ സംവിധാനങ്ങളെയും ആക്രമിക്കരുതെന്നാണ് കീഴ്വഴക്കം. എന്നാൽ, പരിഷ്കൃതരും സാക്ഷരരും എന്ന് പൊങ്ങച്ചമടിച്ച് അതിൽ അഭിരമിച്ച്‌ ജീവിക്കുന്ന നമ്മുടെ സമൂഹത്തിൽ ആരോഗ്യ പ്രവർത്തകർക്കും ആരോഗ്യസംവിധാനങ്ങൾക്കും എതിരെയുള്ള ആക്രമണങ്ങൾ നാൾക്ക് നാൾ വർദ്ധിച്ചു വരികയായിരുന്നു. ഒടുവിൽ തികച്ചും ദൗർഭാഗ്യകരമായ രീതിയിൽ അത്തരം സംഭവങ്ങൾക്കൊരു രക്തസാക്ഷിയും ഉണ്ടായിരിക്കുന്നു.

ഇത് പോലൊന്ന് സംഭവിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ദുരന്ത നിവാരണ വിദഗ്ദ്ധൻ മുരളി തുമ്മാരുകുടിയും IMA കേരള ഘടകം പ്രസിഡന്റ് Dr. സുൽഫി നൂഹുവും പ്രവചനസ്വഭാവമുള്ള രണ്ട് കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത് ഈ കഴിഞ്ഞ മാസങ്ങളിൽ ആണ്. അച്ചട്ടമായി  ദുരന്തം പ്രവചിക്കാനുള്ള ദിവ്യത്വമുള്ളത് കൊണ്ടൊന്നുമല്ല അവർ പറഞ്ഞത് പോലെ സംഭവിച്ചത്. വെടിമരുന്നും വിഷവുമൊക്കെ മുൻകരുതലില്ലാതെ കൈകാര്യം ചെയ്‌താൽ അപകടം ഉണ്ടാകാം എന്നുള്ള സാധ്യത ബുദ്ധിയുള്ളവർക്ക് തോന്നുന്നത് പോലെ സമൂഹത്തിൽ സംഭവിക്കുന്ന കാര്യങ്ങളെ യാഥാർഥ്യബോധത്തോടെ വിവേചിച്ച അവർ ആശങ്കപ്പെട്ടത് പോലെ സംഭവിച്ചു എന്ന് മാത്രം.  

കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടം മുതൽ ഇങ്ങോട്ട് നോക്കിയാൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നൂറ് കണക്കിന് കേസുകൾ കണ്ടെത്താൻ കഴിയും. ആരോഗ്യപ്രവർത്തകർക്കെതിരായിട്ടുള്ള അക്രമങ്ങൾക്കെതിരെ “Stop Attack On Doctors” എന്നൊരു ടാഗ് ലൈൻ ക്യാമ്പയിൻ  സോഷ്യൽ മീഡിയയിൽ നടത്തിയിട്ട് അധികം കാലമൊന്നും ആയില്ലെന്നാണ് എന്റെ ഓർമ്മ. ചില സിനിമാതാരങ്ങളും സെലിബ്രിറ്റികളും അതിന് കാര്യമായ പിന്തുണ നൽകിയിരുന്നു. ആരോഗ്യപ്രവർത്തകർക്കെതിരായിട്ടുള്ള അക്രമസംഭവങ്ങളിൽ പലപ്പോഴും തീരെ വിദ്യാഭ്യാസമില്ലാത്തവരോ നിയമസാക്ഷരത ഇല്ലാത്തവരോ അല്ല പ്രതികൾ ആകുന്നതെന്നതാണ് ഞെട്ടൽ ഉണ്ടാക്കുന്നത്. രോഗിയുടെ ബന്ധു എന്ന നിലയിൽ എത്തിയ പോലീസ് ഉദ്യാഗസ്ഥൻ പ്രതിയായ കേസ് വരെ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാലാ കാലങ്ങളായി ഇവിടെ ആരോഗ്യ പ്രവർത്തകരും ആശുപത്രി ജീവനക്കാരും ആക്രമിക്കപ്പെടുകയും, ആശുപത്രി കെട്ടിടങ്ങളും ഉപകരണങ്ങളും നശിപ്പിക്കപ്പെടുകയും, ആശുപത്രിയിൽ ഉണ്ടായിരുന്ന മറ്റു രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും സന്ദർശകർക്കും വരെ പരിക്ക് പറ്റുകയും ചെയ്ത സംഭവങ്ങൾ സ്വാഭാവികമെന്ന പോലെ നടന്നു പോരുന്നു. ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ ആശുപത്രി കോമ്പൗണ്ടിൽ പോലും ഒതുങ്ങി നിൽക്കുന്നില്ല. ഫീൽഡ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്കും മൃഗ ആരോഗ്യ സംരക്ഷണവുമായി പ്രവർത്തിക്കുന്നവർക്കും എതിരെ വരെ ഇവിടെ അക്രമങ്ങൾ നടക്കുന്നു.

ഇത്തരം സംഭവങ്ങളിൽ കർശന നടപടികൾക്കായി സർക്കാർ ഒന്നും ചെയ്യ്തിട്ടില്ല എന്ന് പറയാനാവില്ല. ഇത്തരം ആക്രമണങ്ങളുണ്ടായാൽ അക്രമികളെ പിടികൂടുകയും ശിക്ഷിക്കുകയും ഒക്കെ ചെയ്യാറുമുണ്ട്. പക്ഷെ, മിക്കവാറും കേസുകളിലും പെട്ടെന്നുണ്ടായ വികാര വിക്ഷോഭം, സവിശേഷ സാഹചര്യം, ഒറ്റപ്പെട്ട സംഭവം തുടങ്ങിയ ലളിതവൽക്കരണവും ന്യായീകരണയുക്തിയും കൊണ്ട് തുടർ നിയമനടപടികളുടെ ഗൗരവം ചോർന്നു പോകുന്ന കാഴ്ചയാണ് പൊതുവെ കണ്ടു വരുന്നത്. കുറ്റം ചെയ്തവരെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണക്കാൻ രാഷ്ട്രീയക്കാരും ജാതി സമുദായ സംഘടനകളും ഒക്കെ സമ്മർദവുമായി ഇടപെടുന്നതും കാണാറുണ്ട്. 

കേരളത്തിൽ വർദ്ധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങളെ കൈകാര്യം ചെയ്യാൻ 2012 മുതൽ “ആശുപത്രി സംരക്ഷണ നിയമം” നിലവിലുണ്ട്. ഈ നിയമപ്രകാരം, ഈ ആക്ടിലെ മൂന്നാം വകുപ്പനുസരിച്ച് ആരോഗ്യ പ്രവർത്തകർക്കെതിരെയും ആരോഗ്യ സ്ഥാപനങ്ങൾക്കെതിരെയുമുള്ള മുഴുവൻ അക്രമങ്ങളും നിരോധിച്ചിരിക്കുന്നു. ആക്ടിലെ നാലാം വകുപ്പനുസരിച്ച് ഇത്തരം അക്രമം നടത്തുന്നത് മൂന്ന് വർഷം വരെ തടവും അമ്പതിനായിരം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. മാത്രവുമല്ല, ആരോഗ്യ സ്ഥാപനങ്ങളിലെ നശിപ്പിക്കപ്പെടുന്ന ഉപകരണങ്ങളുടെ ഇരട്ടി തുക നഷ്ടപരിഹാരമായി അക്രമം നടത്തുന്നവർ കോടതിയിൽ കെട്ടി വക്കണം. ഇത് ചെയ്യാതിരുന്നാൽ കോടതിക്ക് റിക്കവറി നടപടികൾ സ്വീകരിക്കാവുന്നതാണ്. ഈ ആക്ടനുസരിച്ചെടുക്കുന്ന കേസുകൾ ജാമ്യമില്ലാ കുറ്റവുമാണ്. എന്നാൽ, പല സന്ദർഭങ്ങളിലും ആശുപത്രി സംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കാതെ വരുന്നു. ഈ നിയമം മാത്രമല്ല, ഇന്ത്യൻ പീനൽ കോഡിലെ വിവിധ വകുപ്പുകളും ഇന്ത്യൻ എപിഡമിക് ആക്റ്റിലെ വകുപ്പുകളും ഇത്തരം ആക്രമണങ്ങളെ വളരെ ഗൗരവമായിട്ടാണ് പരിഗണിക്കുന്നത്.  ആരോഗ്യപ്രവര്‍ത്തകരുടെ സംരക്ഷണം ഉറപ്പാക്കാന്‍ കേന്ദ്ര സർക്കാരും 2020-ൽ നിയമം പാസാക്കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ഉറപ്പു വരുത്തുന്നുണ്ട് ഈ നിയമം. കോവിഡോ അല്ലെങ്കില്‍ അത്തരത്തിലുള്ള മഹാമാരിയെയോ നേരിടുന്ന ആരോഗ്യപ്രവര്‍ത്തകര്‍കരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനാണ് ഇത്തരമൊരു നിയമം കൊണ്ടു വന്നത്. ഇങ്ങനെ പലവിധ നിയമ പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, നിയമ പ്രകാരം നടപടി സ്വീകരിക്കാൻ വേണ്ടി സമരവും മറ്റ് സമ്മർദ്ദങ്ങളും ഒക്കെ പ്രയോഗിക്കണം എന്ന ഗതികേടിലാണ് ആരോഗ്യപ്രവർത്തകർ. ഒരാരോഗ്യ പ്രവർത്തകൻ ആക്രമിക്കപ്പെട്ടു വരുമ്പോൾ ഈ നിയമങ്ങൾ അറിയുന്നവരും പാലിക്കേണ്ടവരും കൂടി അതിനെ ഗൗരവമായി കണ്ടാലേ അതിനൊക്കെ അർത്ഥമുണ്ടാവൂ. ഒരു ക്രൈം നടന്നാൽ നിയമ നടപടി സ്വീകരിക്കുക എന്നത് സ്റ്റേറ്റിന്റെ കടമയാണ്. 

കേവലം ആരോഗ്യ പ്രവർത്തകർക്കെതിരെ എന്നതിൽ നിന്നുപരി ആരോഗ്യ സംവിധാനത്തോടുള്ള ആക്രമണം (Attack on Healthcare) എന്ന നിലക്കാണ് ലോകാരോഗ്യ സംഘടന (WHO) ഈ വിഷയത്തെ സമീപിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അക്രമങ്ങൾ കേവലം ശാരീരിക ആക്രമണങ്ങൾ മാത്രമല്ല; വാക്കാലുള്ള അധിക്ഷേപങ്ങൾ, ആക്രമണോൽസുകതയുള്ള ഭയപ്പെടുത്തൽ, ആൾക്കൂട്ട ആക്രമണങ്ങൾ, സൈബർ ലിഞ്ചിങ് & ബുള്ളിയിങ്ങ്, വ്യാജ കേസുകളിൽ പെടുത്തൽ എന്നിങ്ങനെ അനേകം രീതിയിൽ അത് സംഭവിക്കുന്നുണ്ട്. പക്ഷെ, ശാരീരികമായ ആക്രമണങ്ങൾ മാത്രമാണ് പലപ്പോഴും പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്ക് വരാറുള്ളത്. ആശുപത്രിയും ആരോഗ്യപ്രവർത്തകരും ആക്രമിക്കപ്പെടുമ്പോൾ കോഡ് വൈറ്റ്, കോഡ് ഗ്രേ, കോഡ് ബ്ലാക്ക് തുടങ്ങിയ വിവിധ പ്രോട്ടോക്കോളുകൾ പല വിദേശരാജ്യങ്ങളും അവലംബിക്കാറുണ്ട്. ഇത്തരത്തിലുള്ള കോഡുകൾ വിളിക്കുമ്പോൾ സെക്യൂരിറ്റി ജീവനക്കാർ ഉടനടി എത്തുകയും സ്ഥിതി നിയന്ത്രണ വിധേയമാക്കുകയും ചെയ്യും. ഇത്തരം ആക്രമണങ്ങൾക്കെതിരെ സീറോ ടോളറൻസ് ആണ് ഒട്ടു മിക്ക രാജ്യങ്ങളും പുലർത്തുന്നത്. ആക്രമിക്കുന്ന വ്യക്തികൾക്ക് കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുന്നത് കൂടാതെ ഉയർന്ന കോമ്പൻസേഷൻ നൽകേണ്ടിയും വരും. പല രാജ്യങ്ങളിലും ആക്രമണത്തിന് വിധേയരാകുന്ന ആരോഗ്യപ്രവർത്തകർക്ക് വളരെ ഉയർന്ന കോമ്പൻസേഷൻ ലഭിക്കാൻ പോലും അർഹതയുണ്ട്.

തൊഴിലിടത്ത്, ഏതു നിമിഷവും ആക്രമിക്കപ്പെടാം എന്ന ഭീതിയിൽ ജോലി ചെയ്യേണ്ടി വരുന്നത്, ഒരു  ആരോഗ്യപ്രവർത്തകന്റെ മനോനിലയെയും തൊഴിൽപരമായി അടിയന്തിരമായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവിനെയും ഒക്കെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് ഓരോ ആരോഗ്യപ്രവർത്തകനെ എന്നതിലുപരി, മൊത്തം ആരോഗ്യ പരിപാലന സംവിധാനത്തിന്റെ പ്രവർത്തന മികവിനെയും ശേഷിയെയും തന്നെ പ്രതികൂലമായി ബാധിക്കാം. നിർണ്ണായക ഘട്ടങ്ങളിൽ റിസ്‌ക് പരമാവധി ഒഴിവാക്കി സ്വന്തം സുരക്ഷയ്ക്ക് മുൻഗണന കൊടുത്ത് കൊണ്ട് മാത്രമുള്ള തീരുമാനങ്ങൾ (“ഡിഫെൻസിവ് മെഡിക്കൽ പ്രാക്ടീസ്”) എടുക്കുന്നതിലേക്ക് ആരോഗ്യപ്രവർത്തകർ പോകുന്നുണ്ടെങ്കിൽ അതിന് കാരണം കൂടെക്കൂടെ ഉണ്ടാകുന്ന ഇത്തരം അക്രമങ്ങൾ സൃഷ്ടിക്കുന്ന അരക്ഷിത ബോധം കൂടിയാണ്. 

ആരോഗ്യ പരിപാലന സംവിധാനങ്ങളുടെ പരിരക്ഷ സമൂഹത്തിന്റെ കൂടെ ആവശ്യമാണ്. ആത്യന്തികമായി, ജീവിക്കാൻ വേണ്ടി തൊഴിലെടുക്കുന്നവരാണ് ഡോക്ടർ, നഴ്‌സ് തുടങ്ങി ഓരോ ആരോഗ്യപ്രവർത്തകരും. തങ്ങൾ നേടിയ അറിവും ആർജ്ജിച്ച പ്രവൃത്തി പരിചയവും ശാസ്ത്ര സാങ്കേതികതയുടെ സഹായവും ഉപയോഗിച്ച് ലഭ്യമായ സൗകര്യങ്ങളുടെ പരിധിയിലും പരിമിതിയിലും നിന്നു കൊണ്ട് ചികിൽസയും അത് വഴി സൗഖ്യവും പ്രദാനം ചെയ്യുക എന്ന തൊഴിൽ ചെയ്യുന്ന തൊഴിലാളികൾ മാത്രമാണ് ആരോഗ്യ പ്രവർത്തകർ. വിദേശരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ വരുമാനവും സൗകര്യങ്ങളും സുരക്ഷയും  അമിതമായ വിമർശനങ്ങളും ആക്രമണങ്ങളും നിലനിൽക്കുന്ന അന്തരീക്ഷം വിട്ട് നമ്മുടെ മികച്ച ആരോഗ്യപ്രവർത്തകർ ഡോക്ടർമാരും സ്വാഭാവികമായും മെച്ചപ്പെട്ട ജോലി സംവിധാനങ്ങളുള്ള വിദേശത്തുൾപ്പെടെയുള്ള ജോലികൾ തേടി പോവുന്നതിൽ അത്ഭുതപ്പെടാൻ എന്താണുള്ളത് !!???. ഇതൊക്കെ മോശമായി  ബാധിക്കാൻ പോവുന്നത് ഏറെ കൊട്ടിഘോഷിക്കുകയും വല്ലാതെ പൊങ്ങച്ചം പറയുകയും ചെയ്യുന്ന നമ്മുടെ പൊതു ആരോഗ്യ സംവിധാനത്തെയും സർവ്വോപരി പൊതുസമൂഹത്തെയും തന്നെ ആണ്.

ആരോഗ്യപ്രവർത്തകർ ദൈവദൂതരാണെന്നോ മാലാഖാമാരാണെന്നോ പോലുള്ള ആത്മാർത്ഥതയില്ലാത്ത അമിത ഗ്ലോറിഫിക്കേഷനോ അർത്ഥശൂന്യമായ കൈയടികളോ അല്ല, അവർക്ക് വേണ്ടത്; മറിച്ച് പ്രാണഭയവും അനാവശ്യ വിമർശനവുമില്ലാതെ, സുരക്ഷിത ബോധത്തോടെയും സമാധാന അന്തരീക്ഷത്തിലും സ്വന്തം ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കി  നൽകുകയാണ് സർക്കാരും സമൂഹവും ചെയ്യേണ്ടത്. 

PS : മികച്ച ആരോഗ്യ രംഗത്തെപ്പറ്റി പൊങ്ങച്ചം പറയുന്ന നാട്ടിലെ നിയമസഭയിലാണ് "ചില ഡോക്ടർമാർ തല്ലു കൊള്ളേണ്ടവരാണെന്ന്" മുൻമന്ത്രിയും ആരാധക ലക്ഷങ്ങളുടെ രോമാഞ്ചമായ നടനും MLA യുമായ വ്യക്തി നിയമസഭയിൽ പറഞ്ഞത്. നിയമസഭയ്ക്ക് അകത്തോ പുറത്തോ ഡോക്ടർമാരുടേതൊഴികെ ഏതെങ്കിലും സംഘടനകളോ രാഷ്ട്രീയ കക്ഷികളോ അതിനെതിരെ ഒരക്ഷരം പോലും മിണ്ടിക്കേട്ടില്ല; കാരണം അയാൾ പൊതുജനത്തിന്റെ പ്രതിനിധിയാണല്ലോ !! അയാൾ പ്രതിനിധാനം ചെയ്യുന്നത് പൊതുമനോഭാവത്തെ കൂടിയാണല്ലോ !!!

ഈ മനോഭാവം പേറുന്ന സമൂഹത്തിൽ Dr. വന്ദന ദാസ് അവസാന രക്തസാക്ഷിയാകാൻ ഒരു സാധ്യതയുമില്ല...

ആദരാഞ്ജലികൾ Dr. വന്ദന ദാസ് 


Tuesday, 4 April 2023

ആദ്യ മൊബൈൽ ഫോൺ വിളിക്ക് 50 വയസ്സ് !!!

1973 ഏപ്രിൽ 3...

മോട്ടറോള കമ്പനിയിലെ എൻജിനീയറും ഗവേഷകനുമായിരുന്ന മാർട്ടി കൂപ്പർ ന്യൂയോർക്കിലെ സിക്സ്ത് അവന്യൂ കെട്ടിടത്തിന്റെ ഒരു മൂലയിൽ ഒരു വിജയിയുടെ ശരീരഭാഷയിൽ നിന്നു കൊണ്ട് തന്റെ  പോക്കറ്റിൽ നിന്നൊരു ഫോൺബുക്ക് പുറത്തെടുത്തു. അതിൽ നോക്കി ക്രീം നിറത്തിലുള്ള ഒരു ഉപകരണത്തിന്റെ കീപാഡിൽ തങ്ങളുടെ ബിസിനസ് എതിരാളികളായ ബെൽ ലബോറട്ടറീസിലെ ഡോക്ടർ ജോയലിന്റെ ഫോൺ നമ്പർ കുത്തി. ഫോണെടുത്ത ജോയലിനോട് "ഞാൻ ഒരു personal, handheld, portable cell phone"-ൽ നിന്നാണ് സംസാരിക്കുന്നതെന്ന് പറഞ്ഞു. ഇത് സംഭവിക്കുമ്പോൾ കാണികൾ അദ്ദേഹത്തെയും ഈ ഉപകാരണത്തെയും അതിശയത്തോടെ നോക്കുന്നുണ്ടായിരുന്നു. ഇന്നത്തെ മൊബൈൽ ഫോണിന്റെ ആദ്യരൂപമായ മോട്ടോറോള സെല്ലുലാർ ഫോൺ പ്രോട്ടോടൈപ്പ് അദ്ദേഹം അവതരിപ്പിച്ചത് ഇത്തരത്തിലായിരുന്നു. കൂപ്പറിന്റെ ഈ വാക്കുകൾ കേട്ടതോടെ ഡോക്ടർ ജോയലിന്റെ സൈഡിൽ ഒരു നിശബ്ദത വന്നുവെന്നും ഞാൻ ഊഹിച്ചതനുസരിച്ച് അയാൾ അയാളുടെ പല്ല് കടിച്ചു ഞ്ഞെരിക്കുകയായിരുന്നെന്നും 94-കാരനായ കൂപ്പർ ഒരു കുസൃതിച്ചിരിയോടെ ഓർത്തെടുക്കുന്നു. അക്കാലത്ത് ബെൽ ലബോറട്ടറീസ് സഞ്ചരിക്കുന്ന കാറുകളിൽ ഉപയോഗിക്കുന്ന ഫോണുകൾ രൂപപ്പെടുത്തുവാനുള്ള ശ്രമത്തിലായിരുന്നു. നൂറ് വർഷത്തോളം വീടുകളിൽ ചെമ്പുകമ്പിയിൽ കുരുങ്ങിക്കിടന്ന നമ്മളെ ഒരു കാറിനുള്ളിൽ കുടുക്കിയിടാനാണ് ബെൽ ലബോറട്ടറീസ് ശ്രമിച്ചു കൊണ്ടിരുന്നതെന്ന് കൂപ്പർ പരിഹസിക്കുന്നു. എന്നാൽ ഇതല്ല മുന്നോട്ടുള്ള വഴിയെന്ന് മിസ്റ്റർ കൂപ്പറും മോട്ടറോളയും പിന്നീട് തെളിയിച്ചു എന്നെടുത്ത് പറയേണ്ടതില്ലല്ലോ.
 
ആ ആദ്യ കോളിന് 11 വർഷത്തിന് ശേഷമാണ് മാർട്ടി കൂപ്പറിന്റെ പ്രോട്ടോടൈപ്പിന്റെ വാണിജ്യ പതിപ്പായ മോട്ടറോള ഡൈനാറ്റക് 8000X പുറത്തിറങ്ങിയത്. ഇന്നതിന്റെ മൂല്യം ഏകദേശം 11,700 അമേരിക്കൻ ഡോളറിനടുത്താണെന്ന് മൊബൈൽ ഫോൺ മ്യൂസിയം നടത്തുന്ന ബെൻ വുഡ് പറയുന്നു. ഇത് നമ്പർ ഡയൽ ചെയ്ത് കോൾ ചെയ്യാൻ മാത്രം സാധിക്കുന്ന അടിസ്ഥാന ഉപകരണമായിരുന്നു. മെസേജിംഗ് ഇല്ല, ക്യാമറയില്ല, മുപ്പത് മിനിറ്റ് സംസാര സമയം, ബാറ്ററി ചാർജ് ചെയ്യാൻ 10 മണിക്കൂർ, ഏകദേശം 12 മണിക്കൂർ സ്റ്റാൻഡ്-ബൈ സമയം, മുകളിൽ 6 ഇഞ്ച് (15 സെ.മീ) ആന്റിന... ഇത്രയുമൊക്കെയേ ഉണ്ടായിരുന്നുള്ളു. ഒരു ഇഷ്ടികയുടെ രൂപമുള്ള ഇതിന്റെ ഭാരം 790 ഗ്രാം ആയിരുന്നു. 

ആദ്യ മോട്ടോറോള ഫോണിനെയും ഇന്നത്തെ മൊബൈൽ ഫോണുകളെയും രൂപത്തിന്റെയോ വലിപ്പത്തിന്റെയോ തൂക്കത്തിന്റെയോ അത് തരുന്ന സൗകര്യങ്ങളുടെയോ അടിസ്ഥാനത്തിൽ താരതമ്യം ചെയ്യാൻ കഴിയുകയേ ഇല്ല. എന്നലും, അന്നത്തെ ആദ്യ കോൾ എങ്ങനെ പ്രവർത്തിച്ചു എന്നതിന്റെ അടിസ്ഥാനകാര്യങ്ങൾ ഇപ്പോഴും കാര്യമായി മാറിയിട്ടില്ല. ഹാൻഡ്‌സെറ്റ് നിങ്ങളുടെ ശബ്‌ദത്തെ ഒരു ഇലക്ട്രോമാഗ്നെറ്റിക്ക്  സിഗ്നലാക്കി മാറ്റുന്നു, അത് റേഡിയോ തരംഗമായി മോഡുലേറ്റ് ചെയ്യപ്പെടുന്നു. ഈ റേഡിയോ തരംഗം ഒരു മാസ്റ്റിലേക്ക് പോകുന്നു; നിങ്ങൾ വിളിക്കുന്ന വ്യക്തിക്ക് മാസ്റ്റ് ഈ റേഡിയോ തരംഗത്തെ അയയ്‌ക്കുന്നു. അയാളുടെ കയ്യിലെ ഹാൻഡ് സെറ്റ് റേഡിയോ തരംഗത്തെ വീണ്ടും ശബ്ദമാക്കുമ്പോൾ ആ വ്യക്തിക്ക് നിങ്ങളുടെ സംസാരം കേൾക്കാനാകും. ഇതേ പ്രക്രിയ അയാൾ സംസാരിക്കുമ്പോൾ തിരിച്ചും സംഭവിക്കുന്നു. 

2023 - ലെ ഹാൻഡ്‌സെറ്റുകളുടെ രൂപകൽപ്പനയിൽ പോലും കൂപ്പർക്ക് കാര്യമായ മതിപ്പില്ല. പല തലത്തിലും ഫോണിന്റെ ഇന്നത്തെ രൂപം പോലും അത്ര നല്ലതല്ല എന്ന അഭിപ്രായമാണ് അദ്ദേഹത്തിന്. ഭാവിയിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓരോരുത്തരുടെയും വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ച്, ആപ്പുകൾ സൃഷ്ടിക്കുകയോ തിരഞ്ഞെടുക്കുകയോ ചെയ്യുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഒരു ദിവസം ഈ ഉപകരണം നമ്മുടെ ആരോഗ്യം നിരീക്ഷിക്കുകയും കാര്യക്ഷമത വർദ്ധിപ്പിക്കുകയും നമ്മുടെ ജീവിതത്തെ  മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. “ഞങ്ങൾ ഇപ്പോഴും സെൽ ഫോൺ വിപ്ലവത്തിന്റെ തുടക്കത്തിലാണ്” എന്നാണ് അദ്ദേഹം പറയുന്നത്. 

അര നൂറ്റാണ്ട് മുൻപ്, രൂപ കൽപ്പന ചെയ്യപ്പെട്ട് 1984-ൽ വിൽപ്പനക്കെത്തിയ മൊബൈൽ ഫോൺ എന്ന വിപ്ലവകരമായ ഉപകരണവും സാങ്കേതികതയും ഇന്ത്യയിൽ എത്തിയത് 1995-ൽ മാത്രമാണ്. പിന്നെയും ഒരു വർഷ കഴിഞ്ഞാണ് അത് കേരളത്തിൽ എത്തിയത്... ആ കഥ വായിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക... 


വിവരങ്ങൾക്ക് കടപ്പാട് : ബിബിസി ന്യൂസ് 


Monday, 27 March 2023

"ഇന്നച്ചൻ" എന്ന വിസ്മയ താരകം പൊലിയുമ്പോൾ


മലയാളത്തിലെ ഏറ്റവും ജനപ്രിയ ഹാസ്യനടൻ ആരെന്ന് 80's-90's കിഡ്‌സിനോട് ചോദിച്ചാൽ ഒന്നാമത്തെ ഉത്തരം ജഗതി എന്നും രണ്ടാമത്തെ ഉത്തരം ഇന്നസെന്റ് എന്നുമായിരിക്കും. ഒരിക്കൽ മഹാനടൻ ജഗതി തന്നെ പറഞ്ഞതനുസരിച്ച് മലയാളത്തിൽ തന്റെ സമകാലീനരായ ഹാസ്യതാരങ്ങളിൽ ഒരു "ജഗതി ടച്ചില്ലാത്ത" ഹാസ്യനടൻ ഇന്നസെന്റ് മാത്രമാണെന്നായിരുന്നു. മലയാളികളായ ഫലിതപ്രേമികൾക്ക് ഒരാ‌യുസ്സ് ഓർത്തോർത്ത് പൊട്ടിച്ചിരിക്കാനുള്ള വക ബാക്കി വച്ച് കൊണ്ടാണ് ഇന്നസെന്റ് എന്ന മഹാനടൻ അരങ്ങൊഴിഞ്ഞത്. അഭിനയത്തിൽ തനതായ തൃശ്ശൂര്‍ സംഭാഷണ ശൈലിയും കണ്ടു ശീലിച്ചതിൽ നിന്ന് ഏറെ വേറിട്ടൊരു ശരീരഭാഷയും കൊണ്ടാണ് മലയാള സിനിമ പ്രേമികൾക്കിടയിൽ ഇന്നച്ചൻ എന്ന വിളിപ്പേരോടെ തന്റേതായ സ്ഥാനം ഇയാൾ കയ്യടക്കിയത്. അഞ്ഞൂറിലേറെ സിനിമകളിൽ അഭിനയിച്ചപ്പോൾ അതിൽ ഏറെയിലും ഹാസ്യത്തിന് പ്രാധാന്യമുള്ള വേഷങ്ങളായിരുന്നു ഇന്നസെന്റ് ചെയ്തത് എന്നിരിക്കുമ്പോഴും ഇടക്ക് വീണു കിട്ടുന്ന സ്വഭാവ വേഷങ്ങളിലും വില്ലൻ-നെഗറ്റിവ് വേഷങ്ങളിലും അസാമാന്യമായ കയ്യടക്കത്തോടെ കാണിച്ച പ്രകടനം ആ കഥാ പാത്രങ്ങളെയെല്ലാം അനശ്വരമാക്കി. ദേവാസുരം, രാവണപ്രഭു, കേളി, മഴവിൽക്കാവടി, പൊന്മുട്ടയിടുന്ന താറാവ്, ഗാനമേള, പിൻഗാമി, തസ്കരവീരൻ തുടങ്ങിയവ ഇന്നസെന്റ് ഹാസ്യത്തിനപ്പുറം തന്റെ അഭിനയം പുറത്തെടുത്ത ചില ചിത്രങ്ങളാണ്. 

ഇരിങ്ങാലക്കുട തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മകനായിട്ടാണ് 1948 ഫെബ്രുവരി 28ന് ഇന്നസെന്റിന്റെ ജനനം. ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ് ഹൈസ്‌കൂള്‍, നാഷണല്‍ ഹൈസ്‌കൂള്‍, ഡോണ്‍ ബോസ്‌കോ എസ്.എന്‍.എച്ച്.സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചു. എട്ടാം ക്ലാസ് വരെ മാത്രം പഠിച്ച അദ്ദേഹം അതിനു ശേഷം മദ്രാസിലേക്ക് വണ്ടി കയറി. തുടർന്ന് തന്റെ ബന്ധുക്കളോടൊപ്പം ദാവൺഗരെയിൽ കുറച്ചുകാലം ഒരു തീപ്പെട്ടിക്കമ്പനി നടത്തി. ദാവൺഗരെയിൽ നിന്ന് തിരികെ ഇരിഞ്ഞാലക്കുടയിൽ എത്തിയിട്ടും ചില ബിസിനസുകൾ അദ്ദേഹം നടത്തിയിരുന്നു. എട്ടാം ക്‌ളാസിൽ പഠനം നിർത്താനുള്ള കാരണം ഒരു മാതിരിപ്പെട്ട കാര്യങ്ങളെല്ലാം താൻ പഠിച്ചു കഴിഞ്ഞിരുന്നത് കൊണ്ടാണെന്നും കൂടെ പഠിച്ചവർ അതേ സ്‌കൂളിൽ അധ്യാപകരായി എത്തിയതോടെ അവരുടെ ക്‌ളാസിൽ പഠിക്കാൻ താല്പര്യമില്ലാത്തത് കൊണ്ടാണെന്നും തമാശരൂപേണ ഇന്നസെന്റ് പറയുമായിരുന്നു. ബിസിനസുകൾ പൊട്ടിയതിനെപ്പറ്റിയും വളരെ ഹാസ്യാത്മകമായാണ് ഇന്നസെന്റ് പറയാറുള്ളത്. 

1972-ൽ ഇറങ്ങിയ നൃത്തശാലയായിരുന്നു അഭിനേതാവ് എന്ന നിലയിൽ ഇന്നസെന്റിന്റെ ആദ്യ സിനിമ. തുടർന്ന് ജീസസ്, നെല്ല് തുടങ്ങി ചില സിനിമകളിൽ അഭിനയിച്ചു. ജീസസ് സിനിമയിൽ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത എന്റെ ഒപ്പം അഭിനയിച്ചിട്ടുണ്ടെന്ന്‌ കുസൃതിയുടെ മേമ്പൊടിയോടെ അദ്ദേഹം ഇന്റർവ്യൂകളിൽ പറഞ്ഞിരുന്നു. ദാവൺഗരെയിലുണ്ടായിരുന്ന കാലത്ത് കേരള സമാജത്തിന്റെ പ്രോഗ്രാമുകളിൽ അവതരിപ്പിയ്ക്കുന്ന നാടകങ്ങളിൽ താൻ അഭിനയിക്കാറുള്ള കഥയും ഇന്നസെന്റ് പറയാറുണ്ട്. 

ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് ശത്രു കംബൈന്‍സ് എന്ന സിനിമാ നിര്‍മ്മാണ കമ്പനി തുടങ്ങി. ഈ ബാനറില്‍ ഇളക്കങ്ങള്‍, വിട പറയും മുന്‍പെ, ഓര്‍മ്മക്കായ്, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു.

അഭിനേതാവ്, നിർമ്മാതാവ് എന്നീ നിലകളിലല്ലാതെ കുറച്ചു കാലം പ്രൊഡക്ഷൻ എക്സിക്യുട്ടീവായും ഇന്നസെന്റ് പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിലെ നടീ-നടന്മാരുടെ സംഘടനയായ 'അമ്മയുടെ അമരക്കാരൻ എന്ന നിലയിൽ ഒരു പതിറ്റാണ്ടിലേറെക്കാലം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 

ജീവിതത്തില്‍ അഭിനയിക്കാതിരിക്കുന്നതിൽ ശ്രദ്ധിച്ച ഇന്നസെന്റ് രാഷ്ട്രീയത്തിലും ശോഭിച്ചു. ചാലക്കുടിയുടെ എം പി യാകുന്നതിന് പതിറ്റാണ്ടുകൾ മുൻപേ ഇരിഞ്ഞാലക്കുട മുനിസിപ്പൽ കൗൺസിലർ ആയിരുന്നു ഇന്നസെന്റ്. അന്ന് ആർ എസ് പി സ്വതന്ത്രൻ ആയിട്ടായിരുന്നു പോരാട്ടം. എന്നും ഇടത് ചേരിയോടൊപ്പം നിലകൊണ്ടിരുന്ന ഇന്നസെന്റ് തന്റെ ഇടതുബോധം അടിയുറച്ച കമ്മ്യൂണിസ്റ്റായിരുന്ന സ്വന്തം അപ്പനിൽ നിന്ന് പൈതൃകമായി കിട്ടിയതാണെന്നാണ് അവകാശപ്പെട്ടിരുന്നത്. ഓരോ പൊതു തിരഞ്ഞെടുപ്പ് വരുമ്പോഴും ഇരിഞ്ഞാലക്കുട, ചാലക്കുടി മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നിൽ ഇന്നസെന്റായിരിക്കും എൽ ഡി എഫ് സ്ഥാനാർത്ഥി എന്ന് കേൾക്കാതിരിക്കാറില്ല; എന്നാൽ, 2014-ലെ തിരഞ്ഞെടുപ്പിൽ ലോക്സഭയിലേക്ക് ഇടതു സ്ഥാനാർത്ഥിയായി ഇന്നസെന്റ് എത്തിയത് പലർക്കും ഒരു അദ്ഭുതവുമായിരുന്നു. ആ തിരഞ്ഞെടുപ്പിൽ ഉജ്ജ്വലവിജയം നേടി എം പി യായ ഇന്നസെന്റ് പാർലിമെന്റിൽ ഹാജർ നിലയുടെ കാര്യത്തിലും എം പി ഫണ്ട് നന്നായി വിനിയോഗിക്കുന്ന കാര്യത്തിലും ഏറെ പ്രശംസാർഹമായ രീതിയിലുള്ള പ്രവർത്തനമാണ് കാഴ്ച വച്ചത്. എന്നാൽ 2019 ലെ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ അടുത്ത ഊഴത്തിൽ ഇന്നസെന്റിന് വിജയിക്കാനായില്ല.   

ആരുടെയും മനസ് ഒന്നുലക്കാൻ പോന്ന രോഗമായ കാൻസറിനോട് നിശ്ചയദാര്‍ഢ്യത്തോടെ അവസാന നിമിഷം വരെ പൊരുതിയതിലൂടെ കാണിച്ച വലിയൊരു മാതൃകയാണ് ഇന്നസെന്റിനെ വ്യത്യസ്തനാക്കുന്ന മറ്റൊരു കാര്യം. രോഗാവസ്ഥയിലെ ജീവിതത്തിന്റെ വെല്ലുവിളികളെ സംയമനത്തോടെ അഭിമുഖീകരിച്ചതിനെപ്പറ്റി നർമ്മത്തിൽ പൊതിഞ്ഞെഴുതിയ "കാൻസർ വാർഡിലെ ചിരി" എന്ന ശ്രദ്ധേയമായ പുസ്തകം വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും അതിലെ ചില ഭാഗങ്ങൾ പല നാടുകളിലും കുട്ടികളുടെ പാഠ്യ സിലബസിന്റെ ഭാഗമാവുക പോലും ചെയ്തിട്ടുണ്ട്. 2013-ല്‍ ക്യാന്‍സര്‍ ബാധിതനായ ഇന്നസെന്റ് ഒരു പതിറ്റാണ്ടോളമാണ് ചിരിച്ചും ചിരിപ്പിച്ചും കൊണ്ട് ക്യാന്‍സര്‍ അതിജീവിച്ചവര്‍ക്കും രോഗത്തെ നേരിട്ട് കൊണ്ടിരിക്കുന്നവർക്കും വലിയ പ്രചോദനമായത്. അദ്ദേഹത്തെ ചികിൽസിച്ച ഡോ വി പി ഗംഗാധരൻ പറയുന്നതനുസരിച്ച് ഇന്നസെന്റ് പൊരുതി തോല്‍പ്പിച്ച ക്യാന്‍സര്‍ അല്ല അദ്ദേഹത്തിന്റെ ജീവനെടുത്തതെന്നും കൊവിഡും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമാണതിന് കാരണമായതെന്നുമാണ്‌.

മലയാള സിനിമയിൽ പകരം വെയ്ക്കാനില്ലാത്ത കലാകാരനായിരുന്നു ഇന്നസെന്റ്. എല്ലാ കഥാപാത്രങ്ങളും അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു. ചിരിയുടെ ആ മഴ നിലച്ചെങ്കിലും ഓർമ്മയുടെ മരപ്പെയ്ത്ത് തുടരുക തന്നെ ചെയ്യും.... പ്രിയ ഇന്നസെന്റ്; ആദരാഞ്ജലികൾ 

കാരിക്കേച്ചർ കടപ്പാട് : പെൻസിലാശാൻ 

Wednesday, 8 March 2023

The Unsung Heroes of Human Existence









In her heart lies a boundless sea,

Of strength, of love, of dignity.

Her hands build worlds, her dreams take flight,

A beacon of grace, a guiding light.


She walks where no paths dared to unfold,

Scaling Everest’s peaks, both fierce and cold.

She reaches the stars, defying space,

Ruling nations with wisdom and grace.


She nurtures life with tender care,

A mother’s touch, beyond compare.

Her arms a refuge, her voice a balm,

Through storms of chaos, she is calm.


A daughter's love, a sister's care,

A lover’s warmth, a wife’s solace.

She’s the root, the stem, the blooming flower,

The force of life, its gentle power.


shifts and shapes, a wondrous sight,

In happiness, smile like Mona Lisa,

In sorrow, like Mary of Dolours, a well of tears

In fury, like Durga, who quells all fears.


Yet often in shadows her greatness hides,

Undervalued, overlooked, denied.

It’s time the world sees her boundless worth,

The hands that cradle and shape the earth.


So let us honor, let us sing,

The praises of this wondrous being.

For in her heart, the universe resides,

The greatness of a woman, unquantified.

Poetic Reflections of a Crazy Soul






Monday, 27 February 2023

എന്താണ് കുതിരപ്പവൻ !??


ഒരു പക്ഷെ മോഹൻലാൽ നായകനായി അഭിനയിച്ച "സ്ഫടികം" സിനിമയിലൂടെ ആയിരിക്കണം "കുതിരപ്പവൻ" എന്ന വാക്ക് കേരളത്തിലെ ഭൂരിഭാഗം ആളുകൾക്കും പരിചിതമായത്. സിനിമയിൽ നടൻ ശ്രീരാമന്റെ പൂക്കോയ ഒരു നാണയം വച്ച് നീട്ടിക്കൊണ്ട് മോഹൻലാലിൻറെ ആട് തോമയോട് പറയുന്ന ഒരു ഡയലോഗുണ്ട്.. "അനക്കിരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ". ആ സിനിമയിൽ തന്നെ മറ്റൊരു രംഗത്തിലും "കുതിരപ്പവൻ" റെഫറൻസ് വരുന്നുണ്ട്. പക്ഷെ ഭൂരിഭാഗം ആളുകൾക്കും ഇന്നും അറിയില്ല; കുതിരപ്പവൻ എന്താണെന്ന്....

Sovereign (സോവറിൻ) അഥവാ പവൻ എന്നത് ഒരു ബ്രിട്ടീഷ് സ്വർണ്ണ നാണയമാണ്. ഗ്രേറ്റ് ബ്രിട്ടന്റെ (ഇംഗ്ലണ്ടിന്റെയും) പാലകവിശുദ്ധനായ ഗീവർഗ്ഗീസ് പുണ്യാള (St George) നെയാണ് ഇത്തരം നാണയങ്ങളുടെ ഒരു വശത്ത് ചിത്രീകരിച്ചിരുന്നത്. ഒരു കുതിരപ്പുറത്തിരുന്ന് കൊണ്ട് ഒരു വ്യാളിയോട് പോരാട്ടം നടത്തുന്ന രീതിയിലാണ് St George നെ ചിത്രീകരിക്കാറുള്ളത്. ഗീവർഗ്ഗീസ് പുണ്യാളന്റെ കുതിരയെ ചിത്രീകരിച്ച പവൻ എന്ന അർത്ഥത്തിലാവണം മലയാളത്തിൽ ഇതിനെ കുതിരപ്പവൻ എന്ന് വിളിച്ചത്. 

ആദ്യകാല പവൻ നാണയം "കുതിരപ്പവൻ" ആയിരുന്നില്ല. ഹെൻറി ഏഴാമന്റെ ഭരണകാലത്താണ് ആദ്യത്തെ സ്വർണ്ണ പവൻ അടിച്ചിറക്കിയത്. 1489 ഒക്ടോബർ 28-ന് രാജാവ് തന്റെ റോയൽ മിന്റ് ഓഫീസർമാരോട് "ഒരു പുതിയ സ്വർണ്ണപ്പണം" ഉണ്ടാക്കാൻ ആവശ്യപ്പെട്ടതനുസരിച്ച് ഇറക്കിയ നാണയങ്ങളാണ് ആദ്യ പവൻ നാണയങ്ങൾ. ബ്രിട്ടനിൽ അതിനു മുൻപും സ്വർണ്ണ നാണയങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഒരു ബ്രിട്ടീഷ് ഭരണാധികാരി ആദ്യമായി ഇറക്കിയ സ്വർണ്ണ നാണയം ആയിരുന്നില്ല പവൻ. എന്നിരുന്നാലും, അക്കാലത്ത് ഇറങ്ങിയതിൽ വച്ച് ഏറ്റവും വലുതും മൂല്യമുള്ളതുമായിരുന്നു പവൻ. ആ പവൻ നാണയത്തിന്റെ മുൻവശത്ത് കിരീടവും രാജകീയ വസ്ത്രങ്ങളും ധരിച്ച് സിംഹാനസ്ഥനായ ഹെൻറി ഏഴാമന്റെ ചിത്രീകരമാണ് ഉണ്ടായിരുന്നത്. മറുവശത്ത് വാർസ് ഓഫ് ദി റോസസിന് ശേഷം യോർക്കിന്റെയും ലങ്കാസ്റ്ററിന്റെയും ഐക്യത്തെ പ്രതീകവൽക്കരിക്കുന്ന ഇരട്ട റോസാപ്പൂക്കളോട് കൂടിയ രാജകീയ ചിന്ഹമായിരുന്നു ചിത്രീകരിച്ചിരുന്നത്. വലുതും മനോഹരവുമായ ഈ നാണയങ്ങളെ തന്റെ പരമാധികാരവും അന്തസ്സും പ്രദർശിപ്പിക്കാനുള്ള ഉപാധി എന്ന നിലയിലാണ് രാജാവ് കണ്ടിരുന്നത്. 

ഹെൻറി ഏഴാമന്റെ പിൻഗാമികളായ രാജാക്കന്മാരെല്ലാം പവൻ നാണയങ്ങളുടെ പുതിയ പതിപ്പുകൾ അടിച്ചിറക്കിയിരുന്നു. 1603-ൽ ഇംഗ്ലണ്ടിന്റെയും സ്കോട്ട്ലൻഡിന്റെയും രാജാവായി കിരീടമണിഞ്ഞ ജെയിംസ് ഒന്നാമന്റെ ഭരണകാലഘട്ടത്തിൽ ഈ സമ്പ്രദായം ഇല്ലാതായി. 

1815-ലെ വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയനെ പരാജയപ്പെട്ടതിനു ശേഷം, ഇംഗ്ലീഷ് ഭരണാധികാരികൾ രാജ്യത്തെ നാണയ വ്യവസ്ഥയെപ്പറ്റി ഒരു അവലോകനം നടത്തി. 21 ഷില്ലിംഗ് ഗിനിയ വീണ്ടും അവതരിപ്പിക്കാൻ ആലോചിച്ചെങ്കിലും, ഇരുപത് ഷില്ലിംഗിന്റെയും പത്ത് ഷില്ലിംഗിന്റെയും മൂല്യമുള്ള സ്വർണ്ണ കഷണങ്ങളുടെ രൂപത്തിലുള്ള നാണയഘടനക്ക് അനുകൂലമായിരുന്നു പൊതുജന വികാരം. അതിൻ പ്രകാരം 20 ഷില്ലിംഗ് മൂല്യമുള്ള ഒരു സ്വർണ്ണനാണയം രൂപം കൊള്ളുകയും ചെയ്തു. അതിന് മുമ്പുപയോഗിച്ചിരുന്ന Sovereign (സോവറിൻ) അഥവാ പവൻ എന്ന പേര് തന്നെ നൽകുകയും ചെയ്തു. 1817- ൽ അടിച്ചിറക്കാൻ തുടങ്ങിയ പുതിയ സ്വർണ്ണ നാണയം ആദ്യ Sovereign (സോവറിൻ) നാണയത്തിന്റെ പകുതിയോളം ഭാരവും വ്യാസവുമുള്ളതായിരുന്നു. എന്നാൽ ഇതും ആദ്യ സോവറിനോളം തന്നെ മനോഹരമായിരുന്നു. അക്കാലത്തെ പ്രശസ്തനായ രത്ന പണിക്കാരിൽ ഒരാളായ ബെനഡെറ്റോ പിസ്ട്രൂച്ചി (Benedetto Pistrucci) യാണ് ഈ നാണയം  രൂപകല്പന ചെയ്തത്. ആ രൂപ കൽപ്പനയിലാണ് സെന്റ് ജോർജിന്റെ ചിത്രം ആദ്യമായി സ്ഥാനം പിടിച്ചതും അതിന് കുതിരപ്പവൻ എന്ന വിളിപ്പേര് കിട്ടിയതും. 

വീണ്ടും 1825 - ൽ സെന്റ് ജോർജിന്റെ ചിത്രത്തിന് പകരം സോവറിൻ നാണയത്തിൽ രാജകീയ ചിഹ്നം സ്ഥാനം പിടിച്ചു. പക്ഷെ ഈ നാണയ രൂപകൽപ്പന ജനങ്ങളുടെ വ്യാപക വിമർശനത്തിന് പാത്രമായി. അതോടെ, വിക്ടോറിയ രാജ്ഞിയുടെ ഭരണകാലത്ത് സെന്റ് ജോർജ്ജ് ഡിസൈൻ വീണ്ടും ഉപയോഗിച്ച് തുടങ്ങി. 1871 മുതൽ, വിശുദ്ധ ഗീവർഗ്ഗീസും വ്യാളിയും പവൻ നാണയങ്ങളിൽ പ്രത്യക്ഷപ്പെട്ടു. മറുവശത്ത് യുവ രാജ്ഞിയായ വിക്ടോറിയയുടെ ചിത്രമായിരുന്നു ആലേഖനം ചെയ്തിരുന്നത്. വിക്ടോറിയ രാജ്ഞിയുടെ ഭരണകാലം മുതൽ എല്ലാ ഭരണാധികാരികളുടെയും കാലത്തിറങ്ങിയ പവൻ നാണയങ്ങളിൽ പിസ്ട്രൂച്ചിയുടെ കുതിര ഡിസൈൻ പ്രത്യക്ഷപ്പെട്ടിരുന്നു. ബ്രിട്ടന്റെ കോളനികൾ ആയിരുന്ന വിവിധ രാജ്യങ്ങളിലെ കമ്മട്ടങ്ങളിൽ കുതിരപ്പവൻ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ സിഡ്‌നി, മെൽബൺ, പെർത്ത്, കാനഡയിലെ ഒട്ടാവ, ഇന്ത്യയിലെ മുംബൈ, ദക്ഷിണ ആഫ്രിക്കയിലെ പ്രിട്ടോറിയ കമ്മട്ടങ്ങളിൽ ആണ് കുതിരപ്പവൻ മുദ്രണം ചെയ്തിരുന്നത്. വേറെ ഏതൊക്കെ നാണയങ്ങൾ എടുത്താലും കുതിരപ്പവന്റെ ഭംഗിയും കുലീനതയും അതിനൊന്നും ഇല്ലെന്ന് വിശ്വസിക്കുന്ന ഏറെ നാണയ ശേഖരണക്കാർ ഉണ്ട്. 



Monday, 13 February 2023

റേഡിയോ - ഗൃഹാതുരതകൾ നിറച്ച ചതുരപ്പെട്ടി


ഇന്ന് ഫെബ്രുവരി 13. ലോക റേഡിയോ ദിനം 

1946 ഫെബ്രുവരി 13ന് ഐക്യരാഷ്ട്ര സഭ റേഡിയോ പ്രക്ഷേപണം ആരംഭിച്ചതിന്റെ ഓർമ്മയെന്ന നിലയിലാണ് അംഗ രാജ്യങ്ങൾ ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി ആചരിക്കുന്നത്. 1920 കളുടെ ആരംഭത്തോടെ പല രാജ്യങ്ങളിലും പ്രേക്ഷേപണം ആരംഭിച്ചു. 

1923-ലാണ് ഇന്ത്യയിൽ ആദ്യമായി റേഡിയോ പ്രക്ഷേപണം തുടങ്ങിയത്. എന്നാൽ, ഇന്ത്യയിൽ തുടർച്ചയായതും ക്രമവുമായതുമായ പ്രേക്ഷേപണം ആരംഭിക്കുന്നത് 1927-ൽ ആണ്. അന്നേ വരെ ഇന്ത്യൻ ജനതയ്ക്ക് പരിചിതമല്ലാതിരുന്ന ശ്രവ്യ മാധ്യമത്തിന്റെ പുതിയ അനുഭവം ആളുകളിലേക്ക് എത്തിച്ചത് റേഡിയോ ക്ലബ് ഓഫ് ബോംബെ എന്നൊരു കൂട്ടായ്മയാണ്. പിന്നീട്, 1927 ജൂലൈ 23-ന് ഇത് ഇന്ത്യൻ ബ്രോഡ്‌കാസ്റ്റിംഗ്‌ കമ്പനിയായി മാറി. 1956 വരെ ഓൾ ഇന്ത്യ റേഡിയോ എന്നറിയപ്പെട്ടിരുന്ന ഓൾ ഇന്ത്യ റേഡിയോയുടെ ഔദ്യോഗിക നാമം 1957-ൽ ആകാശവാണി എന്നാക്കി. "ബഹുജൻ ഹിതായ; ബഹുജൻ സുഖായ" എന്ന ആപ്തവാക്യത്തോടെ ഇത് കോടിക്കണക്കിന് ജനഹൃദയങ്ങളിൽ ഇടം പിടിച്ചു. 

വാർത്തകൾക്കും വിജ്ഞാനപരിപാടികൾക്കും പുറമെ വിനോദപരിപാടികൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഇന്ത്യയിൽ സ്വകാര്യ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത് 1993-ലാണ്. ആദ്യ ഘട്ടത്തിൽ ഒരു ദിവസം കേവലം രണ്ട് മണിക്കൂറുകൾ മാത്രമായിരുന്നു പ്രൈവറ്റ് ഷോകൾക്ക് സർക്കാർ സമയം അനുവദിച്ചിരുന്നത്. പിന്നീട് ഘട്ടം ഘട്ടമായി കൂടുതൽ സ്വകാര്യ FM സ്റ്റേഷനുകൾക്ക് സർക്കാർ അനുമതി നൽകി. 2002-ൽ കമ്മ്യൂണിറ്റി റേഡിയോകളും ഇന്ത്യയിൽ പ്രചാരത്തിലായി.

പ്രതിപക്ഷത്തുള്ള ആളെ കേൾക്കാതെ ഒരു ഭാഗത്ത് നിന്ന് മാത്രം സംസാരിക്കുന്നവരെ വിശേഷിപ്പിക്കാൻ "റേഡിയോ പോലെ" എന്നൊരു പ്രയോഗം പോലും നമുക്കുണ്ട്. റേഡിയോ പറയുന്നു, ശ്രോതാവ് കേൾക്കുന്നു; ജനങ്ങൾക്ക്​ അങ്ങോട്ട്​ പറയാനുള്ള പരിമിതികളായിരുന്നു ആ [പ്രയോഗത്തിന് കാരണം. റേഡിയോ പരിപാടികളെപ്പറ്റിയുള്ള പ്രേക്ഷകന്റെ അഭിപ്രായം കത്തായി വായിക്കുന്നതും ശ്രോതാക്കൾ ആവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങൾ മുതലായ പരിമിത INTERACTION മറന്നു കൊണ്ടല്ല ഇത് പറയുന്നത്. ഇപ്പോൾ സ്വകാര്യ FM ചാനലുകൾ വന്നതോടെ ശ്രോതാക്കൾക്ക് റേഡിയോ പ്രക്ഷേപകരുമായി നേരിട്ട് സംവദിക്കാനുള്ള വേദികൾ സംജാതമായി. 

കാലാനുസൃതമായി വന്ന പുത്തൻ സാങ്കേതിക വിദ്യകൾ ഏറെ വാർത്താവിനിമയ വിതരണ സാദ്ധ്യതകൾ മനുഷ്യന് നൽകിയെങ്കിലും നല്ലൊരളവ്‌ മനുഷ്യർക്കിന്നും അസ്തമിക്കാത്ത ഗൃഹാതുരതയാണ് റേഡിയോ. ഒരു പക്ഷെ ദൃശ്യമാധ്യമങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ചേർന്ന് സൃഷ്ടിച്ച ദൃശ്യങ്ങളുടെ വർണ്ണക്കാഴ്ചകൾ റേഡിയോയിൽ നിന്ന് കുറെ പേരെ അകറ്റിയെങ്കിലും കുറെയധികം ആളുകൾക്ക് ഇന്നും പ്രിയപ്പെട്ടതാണ് റേഡിയോ നൽകുന്ന കേൾവിയുടെ ലോകം. 

ഏതാനും പതിറ്റാണ്ടുകൾ മുൻപ് വരെ നമ്മുടെ നാട്ടിൽ റേഡിയോ ഉണ്ടായിരുന്ന മിക്കവാറും വീടുകളിലെയും സമയക്രമം ആകാശവാണിക്കൊപ്പമായിരുന്നു ചിട്ടപ്പെടുത്തിയിരുന്നത്. AIR മ്യൂസിക് ഡയറക്ടർ ആയിരുന്ന Walter Kaufmann ചിട്ടപ്പെടുത്തിയ ആ സിഗ്നേച്ചർ മ്യൂസിക് കേട്ട് തുടങ്ങുന്ന ദിനചര്യ സുപ്രഭാതം, സുഭാഷിതങ്ങൾ, പ്രഭാതഭേരി, വാർത്തകൾ, ചലച്ചിത്രഗാനങ്ങൾ, കൃഷിപാഠം, യുവവാണി, രശ്മി, രഞ്ജിനി, വയലും വീടും, പ്രകാശധാര, മഹിളാലയം, തമിഴ്ചൊൽമാല, കൗതുകവാർത്തകൾ, സംസ്കൃതവാർത്തകൾ, കർണ്ണാടക സംഗീതപാഠം, ലളിത സംഗീതപാഠം, ഹിന്ദി പാഠം, കഥകളിപ്പദങ്ങൾ, ചലച്ചിത്ര ശബ്ദരേഖ, കമൻറ്​സ്​ ഫ്രം ദ പ്രസ്സ്, ടു ഡേ ഇൻ പാർലമെൻ്റ്, റേഡിയോ നാടകങ്ങൾ... അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രിയ പരിപാടികളുടെ അകമ്പടിയിലാണ് അവസാനിച്ചിരുന്നത്. അക്കാലങ്ങളിലൊക്കെ വാച്ചുകളും ക്ളോക്കുകളും കീ കൊടുത്ത ശേഷം സമയം സെറ്റ് ചെയ്യുന്നത് പോലും റേഡിയോയെ ആശ്രയിച്ചായിരുന്നു. റേഡിയോയിൽ ഒരു ദിവസത്തിൽ പല പ്രാവശ്യം സമയം അനൗൺസ് ചെയ്യുമായിരുന്നു. ഇന്ത്യ കളിക്കുന്ന ക്രിക്കറ്റ് കളികളുടെ ഇംഗ്ലീഷ് കമന്ററിയും സന്തോഷ് ട്രോഫി ഫുട്​ബാൾ, ആലപ്പുഴ പുന്നമടക്കായലിലെ നെഹ്റു ട്രോഫി വള്ളം കളി മുതലായവയുടെ മലയാളം കമന്ററികൾ എത്ര ആവേശത്തോടെയാണന്ന് റേഡിയോയിൽ കേട്ടിരുന്നത്. ഇത് ടൈപ്പ് ചെയ്യുമ്പോൾ, ‘‘പുന്നമടക്കായലിന്റെ പൊന്നോളങ്ങളെ കീറി മുറിച്ച് ജവഹർ തായങ്കരിയാണോ കാരിച്ചാൽ ചുണ്ടനാണോ, അതെ..... ഒരു വള്ളപ്പാടകലെ ഫിനിഷ് ചെയ്ത് കൊണ്ട് അത് ജവഹർ തായങ്കരി തന്നെ...’’ എന്നും "ഈയം ആകാശവാണി സമ്പ്രതി വാർത്താഹാ ശ്രൂയന്താ, പ്രഭാഷകാ  ബല ദേവാനന്ദ സാഗരഹ" എന്നുമൊക്കെ ചെവികളിൽ ഫീൽ ചെയ്യുന്നത് എനിക്ക് മാത്രമാണോ !? വാർത്തകൾ വായിക്കുന്നത്..... രാമചന്ദ്രൻ, ഗോപൻ, സുഷമ, വെണ്മണി വിഷ്ണു എന്നൊക്കെ ഓർക്കുമ്പോൾ തന്നെ അന്നത്തെ പല വാർത്തകളും ഓരോ വാർത്താ വായനക്കാരുടെയും ശബ്ദവും ശൈലിയും കാതിൽ ഇപ്പോഴും അലയടിക്കുന്നു. സിനിമ കണ്ടാൽ മാത്രമേ ആസ്വദിക്കാനാവൂ എന്ന ധാരണയുള്ളവർ പണ്ട് ആകാശവാണിയിൽ ചലച്ചിത്ര ശബ്ദരേഖ കേട്ടിട്ടുള്ളവരോട് ചോദിച്ചാലറിയാം അത് കെട്ടും ആസ്വദിക്കാമെന്ന്. വെള്ളിത്തിരയിൽ സീൻ ബൈ സീൻ ഓർഡറിൽ വന്നു പോകുന്ന ദൃശ്യങ്ങളെ ആറ്റിക്കുറുക്കി ശബ്​ദരൂപത്തിൽ അവതരിപ്പിച്ച ആകാശവാണി അന്നൊക്കെ ആയിരക്കണക്കിന് വീടുകളെ തിയ്യറ്ററുകളാക്കി. വിവിധ്​ ഭാരതി, സിലോൺ റേഡിയോ മുതലായവയും മറക്കാനാവില്ല.

കാലാവസ്ഥ പ്രവചനമായിരുന്നു രസകരമായ മറ്റൊരു പരിപാടി. ആകാശം ഭാഗികമായി മേഘാവൃതമാണ്; ഇന്നു മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട് എന്നായിരിക്കും മിക്കപ്പോഴും റേഡിയോയിൽ പറയുക. കമ്പോള വില നിലവാര ബുള്ളറ്റിനും നൊസ്റ്റാൾജിയ നിറഞ്ഞ ഓർമ്മകളാണ്;  ചുക്ക് ക്വിന്റലിനു 600 രൂപ, ജാതിക്ക തൊണ്ടോടെ 200 രൂപ, തൊണ്ടില്ലാതെ 500 രൂപ, കുരുമുളക്  നാടൻ ക്വിന്റലിനു 280 രൂപ... അങ്ങനെ തുടങ്ങി ഗാർബിൾഡ് , അൺഗാർബിൾഡ്, അവധിവില, ലാറ്റക്സ് , R.S.S  1 , R.S.S  4  തുടങ്ങി മനുഷ്യന് മനസിലാവാത്ത കുറെ കാര്യങ്ങൾ ഇതിൽ കേൾക്കാമായിരുന്നു. അനിക്സ്പ്രേ പാൽപ്പൊടി, സെൻറ് ജോർജ്ജ് കുട, ഇദയം നല്ലെണ്ണ, നിജാം പാക്ക്, റീഗൽ തുള്ളിനീലം, ഉജാല, പോൺസ്​ ഡ്രീം ഫ്ളവർ ടാൽക്, ലൈഫ്ബോയ് മുതലായവയുടെ പരസ്യങ്ങളും ഇപ്പോഴും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു.

ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടർന്ന് അധികാരത്തിൽ വന്ന രാജീവ്ഗാന്ധി സർക്കാറിന്റെ കാലത്ത് ലൈസൻസിങ് നിർത്തലാക്കുന്നത് വരെ ഇന്ത്യയിൽ റേഡിയോ ഉപയോഗിക്കാൻ BROADCAST RECEIVER LICENCE FEE (BRL FEE) അടക്കേണ്ടിയിരുന്നു.

അധികമാർക്കും അറിയാത്ത കഥ 

റേഡിയോ കണ്ടു പിടിച്ചത് മാർക്കോണി ആണെന്നാണ് ഞാനും നിങ്ങളുമൊക്കെ സ്‌കൂളിൽ പഠിച്ചത്. എന്നാൽ അത് പൂർണ്ണമായി ശരിയാണോ !?. ശാസ്ത്ര കണ്ടുപിടിത്തങ്ങളുടെ ചരിത്രത്തിൽ വളരെയേറെ  കോലാഹലമുണ്ടാക്കിയ ഒന്നായിരുന്നു റേഡിയോയുടെ കണ്ടുപിടിത്തം. ഇറ്റാലിയൻ ശാസ്ത്രജ്ഞനായിരുന്ന ഗൂഗ്ലിയെൽമോ മാർക്കോണിയാണ് റേഡിയോയുടെ ഉപജ്ഞാതാവായി പരക്കെ പ്രചരിക്കപ്പെടുന്നത് എന്നത് വസ്തുതയാണ്. എന്നാൽ അതിന്റെ കണ്ടുപിടിത്തത്തിന് മേലുള്ള പ്രധാന പേറ്റൻറ് ഇപ്പോൾ നിലവിലുള്ളത് നിക്കോള ടെസ്ല എന്ന സെർബിയൻ-അമേരിക്കൻ ശാസ്ത്രകാരന്റെ പേരിലാണ്. 1895-ൽ 80 കിലോമീറ്റർ ദൂരെ വരെ റേഡിയോ സന്ദേശം അയയ്ക്കാനുള്ള ടെസ്ലയുടെ പദ്ധതി ഒരു ദൗർഭാഗ്യകരമായ തീപ്പിടുത്തത്തെ തുടർന്നു മുടങ്ങുകയുണ്ടായി. ഇതിന്റെ തൊട്ടടുത്ത വർഷം തന്നെ 6 കിലോമീറ്റർ ദൂരെയ്ക്ക് സന്ദേശം അയയ്ക്കാൻ മാർക്കോണിയ്ക്ക് കഴിയുകയും ചെയ്തു. തുടർന്ന് ലോകത്തിലെ ഈ കണ്ടുപിടിത്തത്തിൽ നൽകപ്പെടുന്ന ആദ്യത്തെ പേറ്റൻറ് ഇംഗ്ലണ്ടിൽ മാർക്കോണിയ്ക്ക് നൽകപ്പെടുകയും ചെയ്തു. എന്നാൽ മാർക്കോണിയുടെ ഈ കണ്ടുപിടിത്തം ടെസ്ല കോയിൽ എന്ന ടെസ്ലയുടെ തന്നെ കണ്ടുപിടിത്തത്തെ ആശ്രയിച്ചാണ് നിലനിന്നിരുന്നത് എന്നതിനാൽ അമേരിക്കയിൽ ഇതുമായി ബന്ധപ്പെട്ട് മാർക്കോണി നല്കിയ പേറ്റൻറ് അപേക്ഷ നിരസിക്കപ്പെട്ടു. എങ്കിലും, മാർക്കോണിയുടെ നിരന്തര ശ്രമങ്ങളെ തുടർന്ന് മൂന്നു വർഷങ്ങൾക്ക് ശേഷം, ഈ പേറ്റൻറ് അദ്ദേഹം തന്നെ നേടിയെടുത്തു. ഈ കണ്ടുപിടിത്തത്തിന് 1909-ൽ മാർക്കോണി നോബൽ സമ്മാനവും നേടി. ഇത് ടെസ്ലയിൽ വാശിയുണ്ടാക്കുകയും മാർക്കോണിയുമായി ഒരു നിയമയുദ്ധത്തിന് ഇറങ്ങി പുറപ്പെടുന്നതിലേക്ക് ടെസ്‌ലയെ നയിക്കുകയും ചെയ്തു. തുടർന്നു നടന്ന കുറെ രാഷ്ട്രീയ-നിയമ കോലാഹലങ്ങളെ തുടർന്നു അമേരിക്കൻ സുപ്രീം കോടതി 1943-ൽ ടെസ്ലയെ തന്നെ ഈ കണ്ടുപിടിത്തത്തിന്റെ ഉപജ്ഞാതാവായി അംഗീകരിച്ചു. എന്നാൽ ഇപ്പൊഴും പലരും മാർക്കോണിയെയാണ് റേഡിയോയുടെ പിതാവായി കരുതുന്നത്. ഇന്ത്യക്കാരനായ ജഗദീഷ് ചന്ദ്ര ബോസ് ഉൾപ്പെടെ മറ്റ് പല പ്രമുഖശാസ്ത്രജ്ഞരും റേഡിയോ കണ്ടുപിടിത്തത്തിന്റെ നാൾവഴിയിൽ മുഖ്യസംഭാവനകൾ നല്കിയിട്ടുണ്ട് എന്നതും ഈ അവസരത്തിൽ ശ്രദ്ധിക്കപ്പെടേണ്ടതാണ്. സാംസ്‌കാരിക പുരോഗതിയുടെ ചരിത്രത്തിൽ ശാസ്ത്രം നൽകിയ മികച്ച സംഭാവന ആണ് റേഡിയോ എന്ന ഉപകരണത്തിന്റെ കണ്ടുപിടിത്തം. 

റേഡിയോ ഉപയോഗിക്കണമെങ്കിൽ ഇന്ത്യയിൽ ലൈസൻസ് വേണ്ടിയിരുന്നു എന്ന് അറിയാമോ !??

ഈ പോസ്റ്റിലുള്ള ചിത്രങ്ങളെല്ലാം എന്റെ സ്വകാര്യ ശേഖരത്തിലുള്ള റേഡിയോകളുടെ ആണ്  



 







Sunday, 15 January 2023

പോസ്റ്റ് ക്രോസിങ്ങ് (Postcrossing) : തികച്ചും വ്യത്യസ്തമായൊരു ഹോബി


വിവിധങ്ങളായ ഹോബികൾ ഉള്ള ധാരാളം ആളുകളെ നാം കണ്ടിട്ടുണ്ടാകും. സ്റ്റാമ്പ് ശേഖരണം, നാണയ-നോട്ട് ശേഖരണം, പുസ്തക ശേഖരണം, പുരാവസ്തു ശേഖരണം, ഗാർഡനിങ്, വായന എന്ന് തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര ഹോബികൾ നിലവിലുണ്ട്. ഈയിടെ എന്റെ ശ്രദ്ധയിൽ പെട്ട ഒരു ഹോബിയാണ് Postcrossing (പോസ്റ്റ്‌ക്രോസിങ്ങ്). 

മതം, ജാതി, ലിംഗം, വർണ്ണം, രാഷ്ട്രീയം, ദേശീയത തുടങ്ങിയ ഒരു വർഗ്ഗീകരണത്തിന്റെയും അതിരുകൾ ഇല്ലാതെ ലോകമെമ്പാടുമുള്ള പോസ്റ്റ് ക്രോസിങ്ങ് ഹോബിയിസ്റ്റുകൾക്ക് പോസ്റ്റ്കാർഡുകൾ അയയ്‌ക്കാനും സ്വീകരിക്കാനും അംഗങ്ങളെ അനുവദിക്കുന്ന ഒരു ഓൺലൈൻ പ്രോജക്റ്റാണ് പോസ്റ്റ്‌ക്രോസിങ്ങ്. പ്രോജക്റ്റിന്റെ ടാഗ് ലൈൻ "send a postcard and receive a postcard back from a random person somewhere in the world" എന്നതാണ്. "പോസ്റ്റ്കാർഡ്", "ക്രോസിംഗ്" എന്നീ വാക്കുകൾ സംയോജിപ്പിച്ചെടുത്തതാണ് "പോസ്റ്റ്‌ക്രോസിങ്ങ്" എന്ന വാക്ക്. 

ഇതിന്റെ പ്രവർത്തനരീതി വളരെ ലളിതമാണ്. ഉദാഹരത്തിന് ഞാൻ പോസ്റ്റ് ക്രോസിങ് ഹോബിയായി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ ഞാൻ പോസ്റ്റ് ക്രോസിങ്ങ് വെബ്സൈറ്റിൽ അംഗമായി രജിസ്റ്റർ ചെയ്യണം. അപ്പോൾ ഞാൻ ഏത് Postcrossing അംഗത്തിനാണോ പോസ്റ്റ് കാർഡ് അയച്ചു കൊടുക്കേണ്ടത് അയാളുടെ അഡ്രസ്  സൈറ്റിൽ നിന്ന് എനിക്ക് ലഭിക്കും; ഇതോടൊപ്പം ഒരു Unique Post Card ID-യും എനിക്ക് ലഭിക്കും. ഇത് തികച്ചും System Driven Random Allotment ആണ്. എനിക്ക് allot ചെയ്യപ്പെട്ട അഡ്രസിലേക്ക് ഒരു പോസ്റ്റുകാർഡ് ഞാൻ അയക്കണം. ഞാൻ അയക്കുന്ന Post Card-ൽ നിർബന്ധമായും എനിക്ക് ലഭിച്ച Post Card ID എഴുതണം. Post Card അയച്ച ശേഷം ഞാൻ അയച്ച ആ പോസ്റ്റുകാർഡ് ഉദ്ദേശിച്ച അംഗത്തിന് കിട്ടിക്കഴിയുമ്പോൾ ആ അംഗം Postcrossing സൈറ്റിൽ അക്കാര്യം അപ്ഡേറ്റ് ചെയ്യും. Register A Post Card എന്ന ഓപ്‌ഷൻ വഴിയാണ് കാർഡ് ലഭിച്ച കാര്യം അപ്ഡേറ്റ് ചെയ്യുന്നത്. അയാൾ ഈ Updation ചെയ്യുന്ന സമയത്ത് രണ്ട് കാര്യങ്ങൾ ഒരുമിച്ച് സംഭവിക്കും; ഒന്നാമതായി, ഇപ്പോൾ കാർഡ് കിട്ടിയ വ്യക്തിക്ക് പുതിയ ഒരു അംഗത്തിന്റെ അഡ്രസും പുതിയ ഒരു Post Card ID-യും ലഭിക്കും. രണ്ടാമതായി, ലോകത്തെവിടെയോ ഉള്ള ഒരംഗത്തിന് എന്റെ അഡ്രസും പുതിയ ഒരു Post Card ID-യും ലഭിക്കും. എനിക്ക് ഓരോ കാർഡ് ലഭിക്കുമ്പോഴും ഞാൻ തുടർന്ന് കാർഡയക്കേണ്ടയാളുടെ അഡ്രസ്‌ എനിക്ക് ലഭിക്കും. ഏറെക്കുറെ ഇതാണ് Postcrossing-ന്റെ പ്രവർത്തനരീതി. 

ഒരേ വ്യക്തിയിൽ നിന്ന് രണ്ടാമതൊരു കാർഡ് ലഭിക്കുക എന്നതും രണ്ട് അംഗങ്ങൾ തമ്മിൽ പരസ്പരം കാർഡുകൾ ലഭിക്കുക എന്നതും വളരെ അപൂർവ്വമായി മാത്രം സംഭവിക്കാവുന്ന കാര്യമാണ്. അംഗങ്ങൾക്ക് തമ്മിൽ വ്യക്തിപരമായി കാർഡയക്കൽ-വാങ്ങൽ സാധ്യമാണെങ്കിലും അവ  Postcrossing സൈറ്റിന്റെ ഔദ്യോഗിക പരിപാടികളുടെ ഭാഗമല്ല.  Postcrossing സൈറ്റിന്റെ സേവനങ്ങൾ പൂർണ്ണമായും സൗജന്യമാണ്; സ്വന്തമായി ഇ മെയിൽ ഐഡിയും പോസ്റ്റൽ അഡ്രസുമുള്ള ആർക്കും ഒരു അക്കൗണ്ട് സൃഷ്ടിക്കാനും ഈ പ്രൊജക്ടിൽ അംഗമാകാനും കഴിയും. പോസ്റ്റ്കാർഡുകൾ സംഘടിപ്പിക്കാനും അവ മെയിൽ ചെയ്യുന്നതിനുള്ള തപാൽ ഫീസും ഓരോ അംഗത്തിന്റെയും വ്യക്തിഗതമായ ഉത്തരവാദിത്തമാണ്. 

തപാൽ സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയുകയും തപാൽ വഴി കത്തുകൾ ലഭിക്കുന്നത് തീരെ അപൂർവ്വവും ആയിത്തീർന്ന ഇക്കാലത്ത് ഇടയ്ക്കിടെ സ്വന്തം വിലാസത്തിൽ ഒരു പോസ്റ്റ് കാർഡ് പോസ്റ്റ്മാൻ വീട്ടിലെത്തിക്കുന്നതും പകരം ഒരു പോസ്റ്റ്കാർഡെഴുതി പോസ്റ്റ് ചെയ്യുന്നതും ലോകത്തിന്റെ ഏതൊക്കെയോ കോണിൽ ജീവിക്കുന്ന ആളുകളുമായി ബന്ധപ്പെടാൻ കഴിയുന്നതും ഒക്കെ രസകരമായ അനുഭവമാണെന്ന് കരുതുന്നവർക്ക് സ്വീകരിക്കാവുന്ന കിടിലൻ ഒരു ഹോബിയാണ് "POSTCROSSING". 

POSTCROSSING വെബ്‌സൈറ്റിലേക്ക് പോകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ മതി ===>>>> https://www.postcrossing.com

Have fun and Happy Postcrossing !