ഞാൻ വെറും പോഴൻ

Thursday, 9 April 2020

പിള്ളേച്ചാ, തള്ളുമ്പോൾ മുഴുവനും തള്ളണം...അല്ലെങ്കിൽ പിള്ളേച്ചൻ നുണ പറഞ്ഞതാണെന്ന് ആൾക്കാര് കരുതും..!!

കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ വ്യാപകമായി കിടന്നു കറങ്ങുന്ന ഒരു കുറിപ്പിനെക്കുറിച്ച് എഴുതണമെന്ന് കരുതുന്നു. കുറിപ്പ് ഇങ്ങനെയാണ്.... 

#ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഒരു ഫോൺ കാൾ വരുകയാണ്. ഇന്ത്യാ-പാക് യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് അമേരിക്കയിലെ വൈറ്റ്ഹൗസിൽ നിന്ന് പ്രസിഡൻ്റ് റിച്ചാർഡ് നിക്സൻ്റെ ഫോൺ. ഇന്ത്യൻ പ്രധാനമന്ത്രി എന്താ കാര്യം എന്ന് അന്വേഷിച്ചു. പ്രസിഡൻറ് നിക്സൺ ആവശ്യമറിയിച്ചു, എത്രയും പെട്ടന്ന് പാകിസ്ഥാനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കുക,അല്ലായെങ്കിൽ പാക് സൈന്യത്തെ സഹായിക്കാനായി അമേരിക്കൻ ഏഴാം കപ്പൽപ്പട അവിടേക്ക് എത്തും എന്നായിരുന്നു... ഇന്ത്യൻ പ്രധാനമന്ത്രിയുടെ മറുപടി ഇതായിരുന്നു, ഞങ്ങൾക്കെതിരെ പാകിസ്ഥാന് വേണ്ടി സൈനികരുമായി കപ്പൽ വിടണോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം, പക്ഷെ ഇന്ത്യൻ സമുദ്രാതിർത്തി കടക്കുന്ന കപ്പലുകളും, അതിലെ സൈനികരും ജീവനോടെ തിരിച്ചു പോകണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും. ആ പ്രധാനമന്ത്രിയുടെ പേരാണ് ഇന്ദിരാഗാന്ധി എന്ന് ചുമ്മാതൊന്ന് ഓർമ്മിപ്പിക്കുകയാണ്..

പോസ്റ്റിന്റെ ഉദ്ദേശം ഇത്രയേയുള്ളു; ഞങ്ങളുടെ ഇന്ദിരാജിയുടെ നേതൃത്വപാടവത്തിന്റെയും കൂസലില്ലായ്മയുടെയും വിപദിധൈര്യത്തിന്റെയും ഒന്നും അടുത്ത് പോലും മോഡി വരില്ല എന്ന് പറഞ്ഞുറപ്പിക്കണം. അതിലൊന്നും എനിക്ക് വിരോധമില്ല.

പക്ഷെ മറ്റൊന്ന് പറയാൻ ആഗ്രഹമുണ്ട്.

പോസ്റ്റിൽ വർഷം ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ഇന്ദിരാഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയും റിച്ചാർഡ് നിക്‌സൺ അമേരിക്കൻ പ്രസിഡന്റും ആയിരുന്ന കാലഘട്ടത്തിൽ 1971-ലെ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധമാവണം പ്രതിപാദ്യയുദ്ധം. ആരംഭദിശയിൽ ഓപ്പറേഷൻ ചെങ്കിസ്ഖാൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ യുദ്ധം 13 ദിവസം മാത്രം നീണ്ടുനിന്ന് ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നായി അവസാനിച്ചു; പക്ഷെ, 1971 വരെ പാകിസ്താന്റെ ഭാഗമായിരുന്ന പ്രദേശങ്ങൾ ചേർന്ന് "ബംഗ്ലാദേശ്" എന്ന സ്വതന്ത്ര രാജ്യമായത് ഈ യുദ്ധത്തിന്റെ അവസാനത്തോട് കൂടിയാണ്.

നമുക്ക് വിഷയത്തിലേക്ക് വരാം; നിക്‌സൺ ഇന്ദിരയെ ഫോണിൽ വിളിച്ചോ ഇല്ലയോ എന്നത് പറയാനുദ്ദേശിക്കുന്ന കാര്യത്തിൽ പ്രസക്തമല്ലാത്തത് കൊണ്ട് അതിന്റെ വാസ്തവം എന്തെങ്കിലും ആവട്ടെ.  

പ്രസ്തുത പോസ്റ്റിൽ പറഞ്ഞിരിക്കുന്ന ഏഴാം കപ്പൽ പടയുടെ വലിപ്പം കാണിച്ച്‌ അമേരിക്ക ഇന്ത്യയെ പേടിപ്പിക്കാൻ ശ്രമിച്ചു എന്നത് ചരിത്രവസ്തുതയാണ്. അത് കേട്ട് ഇന്ദിരാജി വിരണ്ടില്ല എന്നതും വസ്തുതയാണ്. അതിന്റെ കാരണം ഇന്ദിരാജിയുടെ വ്യക്തിഗുണങ്ങളോ ഇന്ത്യയുടെ സൈനികശേഷിയോ യുദ്ധമികവോ ഒന്നുമല്ല. ഈ യുദ്ധത്തിന് മുന്നേ ഇന്ത്യ സോവിയറ്റു യൂണിയനുമായി ഒപ്പിട്ട Treaty of Friendship ന്റെ ബലമാണ്. അക്കാലത്ത് അമേരിക്കയുമായി കൊമ്പു കോർക്കാൻ കിട്ടുന്ന അവസരങ്ങൾ ഒന്നും പാഴാക്കാതിരുന്ന സോവിയറ്റ് യൂണിയൻ ഉരുക്കു കോട്ട പോലെ പിന്നിലുണ്ടെന്ന വിശ്വാസമാണ് നെഞ്ച് വിരിച്ചു നിൽക്കാൻ ഇന്ത്യയെയും ഇന്ത്യയുടെ ഉരുക്കുവനിതയെയും ധൈര്യപ്പെടുത്തിയത്.  സോവിയറ്റ് യൂണിയൻ കൊടുത്ത ആത്മവിശ്വാസത്തിന്റെ ബലത്തിലാണെങ്കിലും ലോക പോലീസാവാൻ കച്ച കെട്ടിയിറങ്ങിയ യാങ്കികളെ നിസാരവല്ക്കരിക്കാൻ ഇന്ദിര പ്രകടിപ്പിച്ച മനസാന്നിധ്യവും ആജ്ഞാശക്തിയും ചെറുതാണെന്നും എനിക്കഭിപ്രായമില്ല.  

നിക്സണും കിസിഞ്ഞറും കൂടി നയിച്ചിരുന്ന ലോകശക്തികളിൽ ഒന്നിനെതിരെ ഇന്ദിരയുടെ നേതൃത്വത്തിൽ ഇന്ത്യ നടത്തിയ ഈ ചെറുത്തുനിൽപ്പ് അമേരിക്കയെ സാരമായി അലോസരപ്പെടുത്തി എന്നതിൽ തർക്കമില്ല. അക്കാലത്തെ വൈറ്റ്‌ ഹൗസ്‌ ചർച്ചകളുടെ, പിന്നീട് declassify ചെയ്ത റെക്കോർഡ്‌, ഔട്ട്‌ ലുക്ക്‌ മാസികയിൽ  കുറേക്കാലം മുൻപു വന്നിരുന്നു. നിക്സണും കിസിഞ്ഞറും ഇന്ദിരാഗാന്ധിയെ പരാമർശ്ശിക്കാൻ കൊടിച്ചിപ്പട്ടി (Bitch) എന്ന തെറി ലോഭമില്ലാതെ ഉപയോഗിക്കുന്നതും മറ്റും അതിലുണ്ട്‌. അതിൽ നിന്ന് തന്നെ, ഇന്ദിരയുടെ നിലപാട്‌ അമേരിക്കയെ എത്ര frustrate ചെയ്തു എന്നു മനസിലാകും. 

വിയറ്റ്‌നാം കോളനി സിനിമയിൽ മോഹൻലാലിന്റെ നായകനെ കണ്ട് ഓട്ടോ ഡ്രൈവർ പേടിച്ച് മുണ്ടാട്ടം മുട്ടി സീനിൽ നിന്ന് സ്കൂട്ടാവുന്ന ഒരു സീനുണ്ട്. നായകന് കാര്യത്തിന്റെ കിടപ്പ് അപ്പോൾ മനസിലാവുന്നില്ലെങ്കിലും ഓട്ടോക്കാരൻ പേടിക്കുന്നത് നായകന്റെ പിന്നിൽ നിൽക്കുന്ന പറവൂർ റാവുത്തർ എന്ന ഭയങ്കരനെ കണ്ടിട്ടാണെന്ന് സിനിമ കാണുന്നവർക്ക് മനസിലാവും.

ഇന്ദിരാഗാന്ധിയെ കണ്ടല്ല അമേരിക്ക പേടിച്ചതെന്നും ഇന്ത്യക്ക് പിന്നിലുള്ള സോവിയറ്റ് യൂണിയനെയും  കണ്ടിട്ടാണെന്നും ചരിത്രനിരാസം നടത്താത്തവർക്ക് മനസിലാവും. ചരിത്രനിരാസം നടത്തുന്നവർ ചിന്തിക്കുന്നത്, ചരിത്രത്തെ അംഗീകരിച്ചാൽ ഇന്ദിരാഗാന്ധിസ്തുതിഗീതത്തിലെ ഹീറോയിനിസം എലമെന്റ് ചാടിപ്പോകും എന്നാണെന്ന് തോന്നുന്നു. ഉരുക്കു വനിതക്ക് ഉരുക്കു കോട്ട പോലെ അതിശക്തനായ ഉറ്റ ചങ്ങാതി കൂടെ ഉണ്ടായിരുന്നു എന്നും ആ ബന്ധം ഉള്ളത് കൊണ്ട് അമേരിക്ക പേടിച്ചു എന്ന് പറഞ്ഞാലും ഹീറോയിനിസത്തിന് കുറവൊന്നും വരില്ല പിള്ളേച്ചാ; അല്ലെങ്കിൽ പിള്ളേച്ചൻ നുണ പറഞ്ഞതാണെന്ന് ആൾക്കാര് കരുതും..

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക



Friday, 3 April 2020

പൊലീസിന് ഒരു കിടിലൻ സിവിലിയൻ സല്യൂട്ട്....


പോലീസുകാരുടെ മനുഷ്യത്വ വിരുദ്ധമായ പ്രവൃത്തികളെ വിമർശിച്ച് വളരെയധികം പോസ്റ്റുകൾ ഇട്ടിട്ടുള്ള ആളാണ് ഞാൻ. പക്ഷെ ഇന്ന് ഇത് പോസ്റ്റ് ചെയ്തില്ലെങ്കിൽ വലിയ ശരികേടുണ്ടെന്ന് തോന്നി. പ്രധാന കവലകളിലെല്ലാം ഒന്നോ രണ്ടോ പൊലീസുകാരെ എങ്കിലും കാണാം. രാജ്യമാകമാനം കോവിഡ് 19 വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗണിലിരിക്കുമ്പോൾ താങ്കളിങ്ങനെ ഇത് കാണുന്നു എന്ന് ചോദിക്കരുത്; ബാങ്ക് മാനേജറായ സഹധർമ്മിണി അവശ്യ സർവ്വീസ് നിർവചനത്തിൽ പെടുന്നത് അവർക്ക് Work from Office ഉള്ള ദിവസങ്ങളിലെല്ലാം അവരെ കൊണ്ട് വിടാനും തിരികെ കൊണ്ടുവരാനും ഏകദേശം പത്തൻപത് കിലോമീറ്റർ വണ്ടി ഓടിക്കുമ്പോൾ കാണുന്ന കാഴ്ചയാണ്; പിന്നെ മീഡിയാ റിപ്പോർട്ടുകളിൽ കാണുന്നതും. ആലുവ ദേശം കവലയിൽ രണ്ട് പോലീസുകാർക്കിരിക്കാനുള്ളത് ചാര് പോലുമില്ലാത്ത പ്ലാസ്റ്റിക്ക് സ്റ്റൂളുകളാണ്. കൃത്യമായി എല്ലാ ദിവസവും വണ്ടിക്ക് കൈ കാണിക്കുന്ന സ്ഥലങ്ങൾ കളമശ്ശേരി പ്രീമിയർ കവലയും മുട്ടം മെട്രോ സ്റ്റേഷനുമാണ്. ഇത് വരെ അവരിൽ നിന്ന് മോശമായൊരു പെരുമാറ്റം ഉണ്ടായിട്ടില്ല. ഒരാളെ പോലും വാഹനത്തിൽ നിന്ന് പുറത്തിറക്കുന്നത് കണ്ടിട്ടില്ല. എത്ര തരം മനുഷ്യരെയായിരിക്കും അവർക്ക് ഡീൽ ചെയ്യേണ്ടി വരുന്നത്. വിവിധ ഈഗോ നിലവാരമുള്ളവർ, പണവും സ്വാധീനവും വിദ്യാഭ്യാസവും ഉള്ളവർ മുതൽ തീരെ ദരിദ്രരും ഇതരസംസ്ഥാനക്കാരും നാടോടികളും ഭാവനരഹിതരും ആയിട്ടുള്ളവർ, പ്രശ്നത്തിന്റെ ഗൗരവം അറിയാമായിരുന്നിട്ടും വളരെ ആവശ്യകാര്യങ്ങൾക്ക് വേണ്ടിയും അല്ലാതെയും പുറത്തിറങ്ങി നടക്കുന്നവർ..... അങ്ങനെ അങ്ങനെ പല തരക്കാർ....

സാഹചര്യവശാൽ മഴയുടെ അവസ്ഥയിലാണ് പോലീസുകാർ. "പെയ്താലും കുറ്റം, പെയ്തില്ലെങ്കിലും കുറ്റം" എന്ന സ്ഥിതിയിൽ. അനാവശ്യമായി പുറത്തിറങ്ങുന്നവനെ പിന്തിരിപ്പിക്കാൻ കർശന നടപടികൾ എടുത്താൽ പോലീസ് ഗുണ്ടായിസം, എന്തെങ്കിലും ഒരു ചെറിയ പിഴവോ പാളിച്ചയോ പറ്റിയാൽ പോലീസ് നിഷ്‌ക്രിയത്വം. വാഹന പരിശോധനയിൽ ഏർപ്പെടുന്ന പൊലീസുകാരെ ഒന്ന് ശ്രദ്ധിച്ചാൽ മതി; അവരുടെ മുഖത്ത് ഗൗരവത്തെക്കാൾ ദൈന്യത തന്നെയാണ്. സമയത്ത് ഭക്ഷണവും വെള്ളവും കിട്ടാത്തതിന്റെ, പതിവിലേറെ അധ്വാനിക്കുന്നതിന്റെ, ഇരിക്കാനോ നിൽക്കാനോ കാക്കത്തണൽ പോലുമില്ലാത്തതിന്റെ, അധികാരശ്രേണിയുടെ മുകൾത്തട്ടിൽ നിന്ന് മുതൽ സാദാ പൊതുജനത്തിന്റെ വരെ സമ്മർദ്ദങ്ങളുടെയും വിമർശനങ്ങളുടെയും..... അവരുടെ ദൈന്യതയ്ക്കും ക്ഷീണത്തിനും വാട്ടത്തിനും ഏറെ ഏറെ കാരണങ്ങൾ ചികഞ്ഞെടുക്കാം.... തികച്ചും അപകടകരമായ സാഹചര്യങ്ങളെ അഭിമുഖീകരിച്ച് കോവിഡിനെതിരെ പൊരുതുന്ന ആരോഗ്യപ്രവർത്തകർക്കൊപ്പം പോലീസുകാരും കട്ടക്ക് നിൽക്കുന്നത് കൊണ്ടാണ് നമുക്ക് ഇതിനെ അതിജീവിക്കാം എന്നൊരു പ്രത്യാശ നിലനിൽക്കുന്നത്. അത് കൊണ്ട് ഇരിക്കട്ടെ പൊലീസിന് ഒരു കിടിലൻ സിവിലിയൻ സല്യൂട്ട്....

ചിത്രം : പ്രിയ സ്നേഹിതൻ Lal Kalluparambil (Jacob Chandy), കേരളാ പൊലീസിന് ഐകദാർഢ്യവും അനുഭാവവും പ്രകടിപ്പിക്കാനായി പെൻസിൽ സ്കെച്ച് ചെയ്ത് FB യിൽ പോസ്റ്റ് ചെയ്തതാണ്...

(മറ്റ് അവശ്യ സർവ്വീസുകാരുടെ സേവനത്തെ കുറച്ച് കാണുന്നു എന്ന് ദയവ് ചെയ്ത് പറയരുത്; മുന്നണിപ്പോരാളികളെ പ്രത്യേകം സ്മരിച്ചു എന്ന് കരുതിയാൽ മതി)

#ആവശ്യവും #അത്യാവശ്യവും #തിരിച്ചറിയണമെന്ന് #ഓർമിപ്പിക്കുന്നു

#കൊറോണ
#പരിഭ്രാന്തി #അല്ല #ജാഗ്രത #ആണ് #വേണ്ടത് .
#Covid19
#Breakthechain
#KeralaPolice


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Tuesday, 31 March 2020

അച്ചായനും അച്ചായത്തരങ്ങളും - നയ നിലപാടുകൾ

എന്റെ സോഷ്യൽ മീഡിയ എക്‌സിസ്റ്റൻസുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നത് കൊണ്ടാണ് ഇതെഴുതുന്നത്. രാഷ്ട്രീയവും മതവും മറ്റ് സാമൂഹ്യവിഷയങ്ങളുമായി ബന്ധപ്പെട്ട പല കാര്യങ്ങളും സോഷ്യൽ മീഡിയയിൽ ഏറെക്കുറെ സ്ഥിരമായി പോസ്റ്റ് ചെയ്യാറുള്ള ആളാണ് ഞാൻ. Oanu Achayan എന്ന FB പ്രൊഫൈലിൽ നിന്നും Achayatharangal എന്ന FB ഗ്രൂപ്പ്, FB പേജ്, ഗൂഗിൾ ബ്ലോഗർ എന്നിവയിൽ നിന്നാണ് സോഷ്യൽ മീഡിയയിൽ എഴുതാറുള്ളത്. 

ഓനു അച്ചായൻ എന്ന പേര് കേൾക്കുമ്പോൾ സ്വാഭാവികമായും വരാറുള്ള ഒരാരോപണം ഞാൻ ഫേക്ക് ആണെന്നതാണ്. ഈ ഓനു അച്ചായന്‍ എന്നത് ഒരു ഫേക്ക് ഐ ഡി അല്ല എന്നുറപ്പിച്ചോളൂ. അതില്‍  ഓനു എന്നത് സ്കൂള്‍ കാലഘട്ടത്തില്‍ വീണ ഒരു കളിപ്പേര് (ഇരട്ടപ്പേര്) ആണ്. അച്ചായന്‍ എന്നത് വളരെ അടുപ്പമുള്ളവര്‍ എന്നെ വിളിക്കുന്നതാണ്. ഒരു കാര്യം കൂടി... അച്ചായൻ എന്ന വിളിയെ ഒരു മതത്തിന്റെ കണ്ണടയിലൂടെ നോക്കിക്കാണരുതെന്ന്  സ്നേഹപൂർവ്വം അപേക്ഷിക്കുന്നു. സങ്കല്പ്പവും വിശ്വാസവുമായ ഈശ്വരനുമായി അടുപ്പത്തിലായിരിക്കുമ്പോൾത്തന്നെ 101% യാഥാർത്ഥ്യമായ മതചട്ടക്കൂടുകളിൽ നിന്ന് ബഹുമാന്യമായ അകലം പാലിക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന ഒരു സാധാരണ മനുഷ്യൻ മാത്രമാണ് ഞാൻ. 

എന്റെ രാഷ്ട്രീയം എന്തെന്ന് ചോദിച്ചാൽ ഇപ്പോൾ ഒരു സെന്റർ ലെഫ്റ്റിസ്റ്റ് എന്നേ പറയാനൊക്കൂ. കോളേജ് പഠന കാലത്ത് CPI-യുടെ വിദ്യാർത്ഥി സംഘടനയായ AISF-ന്റെ പ്രവത്തകനും ഭാരവാഹിയും ആയിരുന്നു. മൂന്ന് വർഷം തുടർച്ചയായി കോളേജ് യൂണിയൻ മെമ്പർ ആയിട്ടുണ്ട്; അതിൽത്തന്നെ രണ്ട് വർഷം UUC ആയിരുന്നു. അന്നും ഇന്നും സഭ്യത വിട്ട് രാഷ്ട്രീയം സംവദിച്ചിട്ടില്ല. ഒരാളെ പോലും ശാരീരികമായി ഉപദ്രവിക്കാൻ കൂട്ട് നിൽക്കുക പോലും ചെയ്തിട്ടില്ല. എതിർപക്ഷത്തുള്ളവർ പോലും നല്ല സുഹൃത്തുക്കളായിരുന്നു. ഒരു രാഷ്ട്രീയകക്ഷിയിൽ നിന്നാൽ സ്വതന്ത്രനിലപാടുകൾ ഉയർത്തിപ്പിടിക്കാൻ എളുപ്പമല്ല എന്ന് തോന്നിയപ്പോൾ സംഘടനകക്കത്ത് നിന്ന് സൗഹാർദപരമായി പുറത്തു വന്നു. എന്നാലും ആദ്യം പറഞ്ഞത് പോലെ ഹൃദയം ഇടത് വശത്ത് തന്നെ ആണ്; പക്ഷെ ഇടത് വശത്ത് തെറ്റ് കണ്ടാൽ തെറ്റാണെന്ന് പറയാൻ ഒരു മടിയുമില്ല. കുറേക്കാലമായി ആരോടും പ്രത്യേക അടുപ്പമോ അകലമോ കാട്ടാറില്ലായിരുന്നു; എല്ലാവരെയും തല്ലിയും തലോടിയും ഒക്കെയാണ് എന്തെങ്കിലും ഒക്കെ പോസ്റ്റ്‌ ചെയ്തിരുന്നത്. അത് കൊണ്ട് തന്നെ ഞാൻ ഒരു നിഷ്പക്ഷൻ ആണെന്ന് കുറച്ച് പേർ തെറ്റിദ്ധരിച്ചിട്ടുണ്ടെന്ന് തോന്നുന്നു. അത് അങ്ങനെ ചിന്തിച്ചവരുടെ മാത്രം തെറ്റാണെന്ന് ഓർമ്മിപ്പിക്കുന്നു.

മറ്റു പല സോഷ്യൽ മീഡിയ എഴുത്തുകാരിൽ നിന്നും വ്യത്യസ്തമായി വളരെ കുറവ് റിയാക്ഷൻസ് (അനുകൂലമായും പ്രതികൂലമായും) കിട്ടുന്ന ഒരാളാണ് ഞാൻ. റിയാക്ഷൻസ് എന്റെ ലക്ഷ്യമേ അല്ല; സോഷ്യൽമീഡിയയിൽ നിന്ന് എനിക്ക് പ്രത്യേകിച്ചൊരു വരുമാനവും ലഭിക്കുന്നില്ല എന്ന് കൂടി പറയാൻ ഈ അവസരത്തിൽ ഞാൻ ആഗ്രഹിക്കുന്നു. ഔദ്യോഗിക രേഖാപരമായി ബിജോയ് എന്ന പേരുള്ള ഞാൻ തൊഴിൽപരമായി ഒരു ചാർട്ടേർഡ് അക്കൗണ്ടന്റ് ആണ്. ഈ പ്രൊഫഷണൽ ക്വാളിഫിക്കേഷൻ കൂടാതെ രണ്ട് മാസ്റ്റർ ഡിഗ്രിയും സ്വന്തമായുണ്ട്. മോശമല്ലാതെ നടന്നു പോകുന്ന ഒരു പ്രൊഫഷണൽ കൺസൾട്ടൻസി സ്ഥാപനവും എനിക്കുണ്ട്. സോഷ്യൽ മീഡിയ ആക്ടിവിറ്റികൾ എന്റെ പ്രഥമ ഫോക്കസ് അല്ലാത്തത് കൊണ്ട് തന്നെ അച്ചായത്തരങ്ങൾ പൂട്ടിയാലോ അതിലെ റിയാക്ഷൻസ് കുറഞ്ഞ് പോയാലോ എനിക്കൊരു പുല്ലുമില്ല എന്നാണ് ഇപ്പറഞ്ഞതിൽ വ്യക്തമാക്കാൻ ഉദ്ദേശിച്ചത്. 
  
എന്റെ ചില പോസ്റ്റുകളിലെ കണ്ടന്റുകളിൽ സാരമായ വിയോജിപ്പ് തോന്നുന്ന വായനക്കാരിൽ ചിലർക്ക് ആശയപരമായി സംവദിക്കാൻ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാലുടൻ സാധാരണയായി അവർ സ്വീകരിക്കാറുള്ളത് മൂന്ന് മാർഗ്ഗങ്ങളാണ്. ഏറ്റവും മാന്യമായ മാർഗ്ഗമായി ഞാൻ നിരീക്ഷിച്ചിട്ടുള്ളത് അൺഫ്രണ്ട് ചെയ്യൽ / അൺ ഫോളോ ചെയ്യൽ ആണ്. ഇത് ശ്രദ്ധയിൽ പെട്ടാൽ ഒരു ആശംസയോക്കെ പറഞ്ഞ് സന്തോഷമായി പിരിയാറുമുണ്ട്. അടുത്തത് മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ചേർത്തോ അല്ലാതെയോ ഉള്ള അസഭ്യം, തെറി, പുലയാട്ട് മുതലായവ എഴുതിപ്പിടിപ്പിക്കുകയാണ്‌. ഈ കേസിൽ, ഒരു ഗ്രേഡ് വരെയുള്ളത് സൗമ്യമായ ഭാഷയിൽ നേരിടും; അല്ലെങ്കിൽ ഡിലീറ്റ്, ബ്ലോക്ക് മുതലായ പോരാട്ടരീതികൾ കൊണ്ട് നേരിടും. അടുത്തതാണ് ഒരു മാതിരി ഓഞ്ഞ ഏർപ്പാട്; ആശയങ്ങളിൽ ഊന്നി നിന്ന് സംസാരിക്കാനില്ലാതെ വരുമ്പോൾ പട്ടം ചാർത്തിത്തരലാണ് അത്. കോൺഗ്രസിനെതിരെ പോസ്റ്റിടുമ്പോൾ എനിക്ക് കമ്മി, അന്തം, സംഘി മുതലായ പട്ടങ്ങൾ ചാർത്തിക്കിട്ടും; പോസ്റ്റ് ഇടതു പക്ഷത്തിനെതിരെയാണെങ്കിൽ കൊങ്ങി, സംഘി, മാവോയിസ്റ്റ്, നക്സൽ മുതലായവ പട്ടങ്ങൾ ചാർത്തിക്കിട്ടും. മതപരമായ പോസ്റ്റാവുമ്പോൾ ഞാൻ നിരീശ്വരൻ, സാത്താൻ സേവക്കാരൻ, ബ്ലാക്ക് മാസ് കാരൻ, ജിഹാദി... ഒക്കെയാകും. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പോസ്റ്റുകൾ ഇട്ടപ്പോൾ പുതിയൊരു പട്ടങ്ങൾ പുതിയൊരു തലത്തിലേക്ക് പോയി. സർക്കാർ  വിരുദ്ധ സൈബർ പട എന്നെ പിണറായി ഭക്തൻ, പിണറായി PR ഏജന്റ് എന്നൊക്കെയുള്ള നിലയിലേക്ക് എത്തിച്ചു. അതൊക്കെ അങ്ങനെ പോകട്ടെ. പിന്നെ, ഒരു ഘട്ടത്തിൽ എതിർക്കുന്നവർ തന്നെ മറ്റൊരു ഘട്ടത്തിൽ അനുകൂലമായ റിയാക്ഷനുകളുമായി വരും എന്നത് കൊണ്ട് അവരോടൊന്നും സ്ഥായിയായ ഒരു വിരോധമോ വൈരാഗ്യമോ എനിക്കില്ല. ക്രിയാത്മകമായി പ്രതികരിക്കുന്നവരെ പോലെ തന്നെ പ്രധാനപ്പെട്ടവരാണ് ഇവരും എന്നാണെന്റെ നിലപാട്. ഇവരൊക്കെയാണ് ഇതിൽ സജീവമായി നിലനിൽക്കാൻ എന്നെ പ്രേരിപ്പിക്കുന്നതും. 

പണ്ട് മുതലേ നാലക്ഷരം വായിക്കുന്നതും രണ്ടക്ഷരം എഴുതുന്നതും കുറച്ച് താല്പര്യമുള്ള കാര്യങ്ങൾ ആയിരുന്നു. എഴുത്ത് എന്ന മന്ത്രവാദ പ്രപഞ്ചത്തിൽ ഇടം നേടാൻ കഴിയാതെ പോയ എനിക്ക് എഴുതാൻ, സോറി, ടൈപ്പാനും പോസ്റ്റാനും വേദി ഒരുക്കിത്തന്ന ആഭിചാര ലോകമാണ് ബ്ലോഗും ഫേസ്ബുക്കും‌. എന്തായാലും സംഗതി കൊള്ളാമെന്ന അഭിപ്രായമാണെനിക്ക്. തീരെ മോശം റെസ്പോണ്‍സ്‌  അല്ല. "ആഗോള വഞ്ചനയുടെ കാലത്തു സത്യം പറയുന്നതുതന്നെ ഒരു വിപ്ലവ പ്രവര്‍ത്തനമാണ്." എന്ന ജോര്‍ജ്ജ് ഓര്‍വെല്ലിന്റെ വാക്കുകൾ ആയിരുന്നു മോട്ടോ ആയി ഇടാൻ ഉദേശിച്ചത്. പക്ഷെ, ഒരു ദിവസം വെളുത്ത് ഇരുട്ടുന്നത് വരെ നൂറു നുണയെങ്കിലും കാര്യമായും കളിയായും പറയുന്ന ഞാൻ എന്ത് വിപ്ലവ പ്രവർത്തനം നടത്താൻ....!!??? എന്നാലും ഈ ലോകത്ത് സജീവമായി തുടരണമെന്നു തന്നെയാണ് ആഗ്രഹം. കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിച്ച്‌, നല്ലത് കണ്ടാൽ ഒരു നല്ല വാക്ക് പറഞ്ഞ് പ്രോത്സാഹിപ്പിക്കുമല്ലോ. 

ബെർളിത്തരങ്ങളും  കൊടകരപുരാണവും വള്ളിക്കുന്നും ഒക്കെ വായിച്ചു തുടങ്ങിയ അന്ന് മുതൽ സ്വന്തമായി ഒരു ബ്ലോഗ്‌ എന്ന ആശയം എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. പക്ഷെ പലവിധ കാരണങ്ങളാല്‍ അത് മനസ്സില്‍ തന്നെ കിടന്നതേ ഉള്ളൂ. യാഥാര്‍ത്ഥ്യമായില്ല. സാബു കാക്കശ്ശേരി എന്നൊരു സ്നേഹിതന്‍ എന്നോട് "ചുമ്മാ എഴുതിക്കൂടേ" എന്ന് എപ്പോഴോ തമാശയായി ചോദിച്ചിരുന്നു. എഴുതാനുള്ള വകുപ്പൊന്നും നമ്മുടെ കയ്യിൽ ഇല്ല എന്ന പൂര്‍ണ്ണബോധ്യം എനിക്കുണ്ടായിരുന്നതു കൊണ്ട് തന്നെ ബ്ലോഗ്‌ പിറന്നില്ല. അങ്ങനെയിരിക്കെ, ഒരു വർഷം മുൻപ്, ഫേസ്ബുക്കില്‍ ഏതോ വിഷയത്തില്‍ എന്റെ ഒരു സ്നേഹിതനുമായി തുടങ്ങിയ ഒരു വാക്ക്‌യുദ്ധം.... അതിനെ തുടര്‍ന്ന് അദ്ദേഹം അദ്ദേഹത്തിന്റെ വാദഗതികള്‍ കൂട്ടിച്ചേര്‍ത്തു ഒരു ബ്ലോഗ്‌ തുടങ്ങി. അപ്പോള്‍ മലയാളിയുടെ അടിസ്ഥാന സ്വഭാവമായ മത്സരബുദ്ധിയില്‍  നിന്ന്‌ എനിക്കും വന്നു ഒരു ദുഷ്ചിന്ത; "എന്ത് കൊണ്ട് എനിക്കും ഒരു ബ്ലോഗ്‌ തുടങ്ങിക്കൂടാ?".  ആ ദുഷ്ചിന്തയാണ് തികച്ചും അനവസരത്തിലുള്ള "അച്ചായത്തരങ്ങള്‍" എന്ന ബ്ലോഗിന്റെ പിറവിയുടെ പിന്നിൽ. ബ്ലോഗ്‌ ലോകത്തെ ഹിറ്റ്‌ മേക്കേഴ്സിന്റെ നിലവാരത്തിന്റെ എഴയല്പക്കത്ത് പോലും എന്റെ എഴുത്ത് എത്തുകയില്ല എന്ന് നിങ്ങളെക്കാൾ ബോധ്യമുള്ള ആളാണ്‌ ഞാൻ.  പൊതുവെ ഓഫീസിലെ ജോലി കഴിഞ്ഞു കിട്ടുന്ന സമയമാണ് ബ്ലോഗ്‌ എഴുത്തിന് വേണ്ടി വിനിയോഗിക്കാറുള്ളത്. തിടുക്കത്തിൽ തല്ലിക്കൂട്ടി ഒരു രണ്ടാം വായന പോലും നടത്താതെയാണ് മിക്കവാറും പോസ്റ്റുകൾ പബ്ലിഷ് ചെയ്യുന്നത്. അത് കൊണ്ട് തന്നെ വാക്യ ഘടനയിലും വ്യാകരണത്തിലും ഉള്ള തെറ്റുകൾക്ക് പുറമേ അക്ഷരത്തെറ്റുകളും വ്യാപകമായി ഉണ്ടാവാറുണ്ട്. അതൊക്കെ കൃത്യമായി ചൂണ്ടിക്കാട്ടാറുള്ള നല്ല കുറെ സുഹൃത്തുക്കളും ഈ സൈബർ ലോകത്ത് ഉണ്ട്. ഇവരെല്ലാം തന്നെയാണ് എന്നെ സജീവമായി ഇതിൽ നില നിർത്തുന്നത്. 

പിന്നെ അച്ചടി മാധ്യമങ്ങളിൽ എന്നതിനേക്കാൾ സ്വന്തം സൃഷ്ടിയെ പറ്റിയുള്ള ഫീഡ്ബാക്ക് ഉടനെ അറിയാം എന്നുള്ളത് സൈബർ ലോകത്തെ എഴുത്തിനെ കുറേക്കൂടി ആകർഷകമാക്കുന്നുണ്ട്. ലൈവ് ട്രാഫിക്‌ ഫീഡിൽ നോക്കുമ്പോൾ അതിൽ തെളിയുന്ന വായനക്കാരുടെ ലോക്കെഷനുകളുടെ വൈവിധ്യം പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഞാന്‍ അറിയാത്തവരും എന്നെ അറിയാത്തവരും ആയി അനേകം പേര്‍. ഒരേ സമയം ഈ ഗോളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്നു നമ്മൾ എഴുതിയ ഊളത്തരങ്ങൾ വായിക്കുന്നവരെ പറ്റി ഓർക്കുമ്പോൾ സത്യമായും കൃതജ്ഞത കൊണ്ടെന്റെ ശിരസ്സ്‌ കുനിയുന്നുണ്ട്. പാക്കിസ്ഥാനിൽ നിന്ന് വരെ ഞാൻ എഴുതിയത് വായിക്കപ്പെടുന്നു എന്ന തിരിച്ചറിവ് തീർച്ചയായും അതിശയിപ്പിക്കുന്നതായിരുന്നു.  

ബ്ലോഗെഴുത്തിൽ പ്രശംസകളും നല്ല വാക്കുകളും അംഗീകാരങ്ങളും പോലെ തന്നെ, എടുത്തു പറയാവുന്ന ഒരനുഭവം ഏറ്റു വാങ്ങേണ്ടി വരുന്ന വിമർശനങ്ങളും തെറി വിളിയുമാണ്. അത് ഇതിന്റെ ഒരു ഭാഗം തന്നെ ആണെന്ന തിരിച്ചറിവ് കൊണ്ടാണ് അതിനെ നേരിടാൻ ശ്രമിച്ചിട്ടുള്ളത്. അത്യപൂർവ്വം ചില അവസരങ്ങളിൽ ആത്മസംയമനം വിട്ട് രൂക്ഷമായി പ്രതികരിച്ചിട്ടുണ്ടെന്നതും നിഷേധിക്കുന്നില്ല.

എന്ത് തന്നെയായാലും ഞാൻ സോഷ്യൽ മീഡിയ റൈറ്റിങ് ഇഷ്ടപ്പെടുന്നു. എനിക്ക് എന്റെ ആശയങ്ങളും ആശങ്കകളും പൊതുശ്രദ്ധയിലേക്ക് കൊണ്ടു വരാൻ ആകുമ്പോൾ  തന്നെ, അവയെ എതിർക്കുന്നവരും സ്വീകരിക്കുന്നവരും ആസ്വദിക്കുന്നവരും എല്ലാം ചേർന്ന് നല്കുന്ന ആ ഒരംഗീകാരം; അത് നല്കുന്ന ആത്മസംതൃപ്തി ഇതൊക്കെ തന്നെയാണ് ബ്ലോഗ്/സോഷ്യൽ മീഡിയ എന്ന മാധ്യമത്തെ എന്നിലേക്ക് അടുപ്പിച്ചു നിർത്തുന്നത്.... അല്ലെങ്കിൽ ബ്ലോഗ്/സോഷ്യൽ മീഡിയ എന്ന മാധ്യമത്തിലേക്ക് എന്നെ അടുപ്പിച്ചു നിർത്തുന്നത്.

ഇനിയുള്ളത് മുൻപൊരു പോസ്റ്റിൽ പറഞ്ഞതിന്റെ ആവർത്തനമാണ്....

ഞാനെഴുതി  വിടുന്ന വധങ്ങള്‍  വായിക്കാനിട വരുന്ന എന്റെ വായനക്കാരുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയെങ്കില്‍ ഞാന്‍ അവരോട് ക്ഷമ ചോദിക്കുന്നു....... അതല്ല, ഞാനെഴുതിയത് പിന്നെയും വായിക്കുന്നവരുണ്ടെങ്കില്‍ അവരോടുള്ള കടപ്പാടും നന്ദിയും ഞാനിവിടെ അറിയിക്കുന്നു...

എല്ലാവരോടും നന്ദി....

നല്ല കമന്റുകള്‍ എഴുതിയവരോട്...
വിമര്‍ശനങ്ങള്‍ ചൊരിഞ്ഞവരോട്...
ഫേസ്ബുക്ക്‌ ഇൻബോക്സിലും കമന്റ്റ് ബോക്സിലും വന്ന് തെറി വിളിച്ചവരോട്....

ബ്ലോഗ്‌ ലിങ്കുകള്‍ പോസ്റ്റ്‌ ചെയ്യാനനുവദിച്ച ഫേസ്ബുക്ക് ഗ്രൂപ്പുകളോട്, പേജുകളോട്...

ബ്ലോഗിന്‍റെ ഫേസ്ബുക്ക് ലിങ്കുകളും ഫേസ്ബുക്ക്‌ പേജും  ലൈക്ക്‌ ചെയ്തവരോട്, ഷെയര്‍ ചെയ്തവരോട് ....

പ്രത്യക്ഷമായും പരോക്ഷമായും പ്രോല്സാഹിപ്പിച്ചവരോട്...

നിങ്ങളോരോരുത്തരും തരുന്ന പ്രോഹത്സാഹനം കൊണ്ടു മാത്രമാണ് ഞാന്‍ ഇപ്പോഴും എഴുതുന്നത്‌..... തുടര്‍ യാത്രക്ക് കരുത്തേകി നിങ്ങള്‍ അത് തുടരുമെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. 

സസ്നേഹം

ഓനു അച്ചായന്‍
അച്ചായത്തരങ്ങൾ 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


മഹാവ്യാധിക്കാലത്ത് ഓർക്കാനൊരു "ടൈഫോയ്‌ഡ് മേരി"

ഈ മേരിയെ അധികമാളുകൾക്ക് പരിചയം ഉണ്ടാകാൻ വഴിയില്ല. നമുക്ക് പരിചയമുള്ളത് കന്യകാമേരിയേയും പ്രേമം സിനിമയിലെ ചുരുണ്ടമുടിക്കാരി മേരിയെയും ചാള മേരിയെയും ഈയടുത്ത് പ്രശസ്തയായ "മഹാമേരി"യേയും ഒക്കെ ആണ്. ഈയടുത്തൊരു പ്രമുഖൻ പറഞ്ഞത് പോലെ, നൂറ് നൂറ്റിഇരുപത് വർഷങ്ങൾക്ക് മുൻപ് പത്രങ്ങളുടെ തലക്കെട്ടിലെ കഥാപാത്രമായിരുന്നു ഞാൻ പറയാൻ പോകുന്ന മേരി. ചിലരുടെ വീക്ഷണത്തിൽ കടുത്ത മനുഷ്യാവകാശ ധ്വംസനത്തിന്റെ ഇരയായിരുന്നപ്പോൾ തന്നെ മറ്റു ചിലരുടെ വീക്ഷണത്തിൽ ഭീകര കഥകളിലെ ക്രൂരയായ വില്ലൻ കഥാപാത്രമായിരുന്നു മേരി. ആ മേരിയാണ് ടൈഫോയ്‌ഡ് മേരി എന്നറിയപ്പെട്ട മേരി മാലൺ. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് ലോകമാസകലം ടൈഫോയിഡ് മേരി ചര്‍ച്ചയായി.

1869-ല്‍ അയർലണ്ടിലെ ടൈറാ കൗണ്ടിയിലാണ് മേരി മാലൺ ജനിച്ചത്. യൗവനത്തിന് മുൻപേ പുതിയൊരു ലോകവും ജീവിതവും തേടി അവൾ അമേരിക്കയിലേക്ക് കുടിയേറി. 1900 ആയപ്പോഴേക്കും ന്യൂയോര്‍ക്ക് നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും പണക്കാരുടെ വീടുകളില്‍ പാചകത്തൊഴിലെടുക്കുകയായിരിന്നു മേരി. ഒരു പ്രത്യേക ഭക്ഷ്യവിഭവം ഉണ്ടാക്കുന്നതിൽ അവൾക്കുള്ള നിപുണത കൊണ്ട് അവൾ വളരെ പ്രശസ്തയായി എന്നാണ് പറയപ്പെടുന്നത്. പീച്ച് ഐസ്ക്രീം എന്ന് വിളിപ്പേരുള്ള ഒന്നായിരുന്നത്രെ ഈ വിഭവം. വളരെയേറെ ആളുകൾ പാചകവേലയെടുക്കുന്ന ഒരു നാട്ടിൽ മികവുറ്റ ഈയൊരൊറ്റ വിഭവം ഉണ്ടാക്കാനുള്ള കഴിവ് അവളെ പാചകക്കാർക്കിടയിലെ റാണിയാക്കി. 

ഇതേ കാലഘട്ടത്തിലാണ് നാടിനെ ടൈഫോയിഡ് രോഗം കീഴടക്കുന്നത്. ഇന്നത്തെ കോവിഡ് 19 പോലെ ടൈഫോയിഡ് ഒരു കൊലയാളി രോഗം ആയി മാറി. കോവിഡ് 19 ൽ നിന്ന് വ്യത്യസ്തമായി അതൊരു ബാക്ടീരിയ ജന്യരോഗമായിരുന്നു. ആളുകൾ തിങ്ങി നിറഞ്ഞു താമസിച്ചിരുന്ന തെരുവുകളിൽ ജീവിച്ചിരുന്നവരെയാണ് ടൈഫോയിഡ് ആദ്യമാദ്യം ബാധിച്ചു കൊണ്ടിരുന്നത്. എന്നാല്‍, ഏറെ വൈകാതെ സമ്പന്നകുടുംബങ്ങളിൽ ജീവിക്കുന്നവർക്കും രോഗം പിടിപെടാൻ തുടങ്ങി. 

1901-ല്‍ മാന്‍ഹട്ടനിലെ ഒരു വീട്ടിൽ പാചകക്കാരിയായി മേരി വന്നു. ആ കുടുംബാംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചു. ആ വീട്ടിലെ അലക്കുകാര്‍ അസുഖത്തെ തുടർന്ന് മരിക്കുകയും ചെയ്തു. അതിനു ശേഷം ഒരു അഭിഭാഷകന്‍റെ കുടുംബത്തിൽ മേരി ജോലിക്കെത്തി. ആ വീട്ടിലെ എട്ടുപേരില്‍ ഏഴുപേര്‍ക്കും അസുഖം ബാധിച്ചു. മേരി അവിടെ നിന്നും ജോലി ഉപേക്ഷിച്ച് ഇറങ്ങി. ഇതേ സമയം മേരി ജോലിസ്ഥലം മാറിക്കൊണ്ടേയിരുന്നു. മേരി ജോലി ചെയ്ത വീടുകളിലെല്ലാം ടൈഫോയ്‌ഡ് രോഗബാധ ഉണ്ടായി. 

പിന്നീട് ന്യൂ യോർക്കിലെ അതിസമ്പന്നനായ ചാള്‍സ് ഹെന്‍റി വാറണ്‍ എന്ന ബാങ്കറുടെ വീട്ടില്‍ മേരി ജോലിക്ക് ചേർന്നു. 1906 -ല്‍ ഓയ്സ്റ്റര്‍ ബേയില്‍ ഒരു വീടെടുത്ത് പോയപ്പോള്‍ മേരിയേയും അവിടേക്ക് കൊണ്ടു പോയി. ആ കാലത്ത് തന്നെ ആ കുടുംബത്തിലെ 11 പേര്‍ക്കും ടൈഫോയിഡ് ബാധിച്ചു. ആ സമയത്ത് ഓയ്സ്റ്റര്‍ ബേയില്‍ ടൈഫോയ്‌ഡ് രോഗം സാധാരണമായിരുന്നില്ല എന്നത് ശ്രദ്ധേയമായ ഒരു നിരീക്ഷണമായിരുന്നു. 1906 -ന്‍റെ ഒടുക്കം ചാള്‍സ് ഹെന്‍റി വാറണ്‍, ഈ രോഗത്തിന്‍റെ തുടക്കവും വ്യാപനവും എങ്ങനെയുണ്ടായി എന്ന് കണ്ടു പിടിക്കാന്‍ ജോര്‍ജ്ജ് സോബര്‍ എന്നൊരു സാനിറ്ററി എൻജിനീയറിങ് ഗവേഷകനെ നിയോഗിച്ചു. സോബർ തന്റെ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങള്‍ 1907 ജൂണ്‍ 15 -ന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേർണലില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 

വാറണ്‍ കുടുംബം രോഗബാധ കണ്ടെത്തിയ ദിവസങ്ങളിൽ കഴിച്ച കക്കയിറച്ചിയിൽ നിന്ന് രോഗം പകർന്നു എന്ന നിഗമനത്തിലാണ് ആദ്യം എത്തിയത്. പക്ഷെ, രോഗം ബാധിച്ച ചിലർ കക്കയിറച്ചി കഴിച്ചില്ല എന്ന തിരിച്ചറിവിൽ നിൽക്കുമ്പോഴാണ് സോബറിന്റെ ശ്രദ്ധ മേരി എന്ന പാചകക്കാരിയിൽ പതിയുന്നത്. അവർ രോഗാണുവിനെ വഹിക്കുകയും പകർത്തുകയും ചെയ്യുന്നുണ്ടാകാനുള്ള സാധ്യത മനസിൽ തോന്നിയ സോബർ മേരിയുടെ നീക്കങ്ങൾ നിരീക്ഷിച്ചു. അന്വേഷണത്തിൽ മേരി അടുത്ത് ജോലി ചെയ്ത വീട്ടിലും രോഗബാധ ഉണ്ടായതായി കണ്ടെത്തി. കൂടുതൽ അന്വേഷണത്തിൽ, അടുക്കള ജോലിക്കാരി എന്ന നിലയിൽ മേരിയുടെ സാന്നിധ്യമുണ്ടായിരുന്നു കുടുംബങ്ങളിലെല്ലാം ടൈഫോയ്‌ഡ് ബാധ ഉണ്ടായതായും മനസിലാക്കി. അതോടെ മേരിയായിരുന്നു രോഗം ഓരോരുത്തരിലേക്കായി എത്തിച്ചതെന്ന അനുമാനത്തിൽ സോബർ എത്തിച്ചേർന്നു. രോഗം ഓരോ ഇടങ്ങളിൽ എത്തിച്ചതിലും അത് പകരാനിടയാക്കിയതിലും, പ്രത്യക്ഷത്തിൽ രോഗലക്ഷണങ്ങൾ ഒന്നുമില്ലാത്തതും ആരോഗ്യവതിയായി കാണപ്പെടുന്നതുമായ മേരിക്ക് പങ്കുണ്ട് എന്ന തന്റെ അനുമാനത്തിൽ നിന്ന് ആരോഗ്യവതിയായ രോഗാണുവാഹക (Healthy Carrier) എന്ന ആശയത്തെ സോബർ സ്ഥാപിച്ചെടുക്കുകയായിരുന്നു.

പക്ഷെ, ശ്രമകരമായ ഈ കണ്ടെത്തൽ നടത്തിയ ശേഷം അദ്ദേഹത്തിന് മേരിയെ കണ്ടുമുട്ടാൻ സാധിച്ചില്ല. കാരണം ഇക്കാര്യങ്ങൾ പുരോഗമിക്കുന്നതിനിടെ മേരി ആ വീട്ടിലെ ജോലിയും ഉപേക്ഷിച്ച് പോയിരുന്നു. ഓരോ ജോലിസ്ഥലത്തും ശരിയല്ലാത്ത മേൽവിലാസം നൽകിയിരുന്ന മേരി അവിടെ രോഗം സ്ഥിരീകരിക്കപ്പെട്ടാൽ ഉടനെ അവിടം വിട്ട് അടുത്ത സ്ഥലത്ത് ജോലിക്ക് കയറുമായിരുന്നു. അങ്ങനെയിരിക്കെ പാര്‍ക്ക് അവന്യൂവിലെ ഒരു സമ്പന്ന കുടുംബത്തിൽ രോഗബാധ സ്ഥിരീകരിച്ചതായി അറിയാന്‍ കഴിഞ്ഞത്. അവിടെയും പാചകക്കാരി മേരി തന്നെയായിരുന്നു. ആ വീട്ടിലെ ഒരു പെൺകുട്ടി ടൈഫോയിഡ് ബാധിച്ച് മരിക്കുകയും രണ്ട് വേലക്കാര്‍ അസുഖബാധയെത്തുടർന്ന് ആശുപത്രിയിലാവുകയും ചെയ്തു.

ഇപ്രാവശ്യം ഏതായാലും സോബര്‍ക്ക്, മേരിയെ സമീപിക്കാൻ സാധിച്ചെങ്കിലും സോബറിന്‍റെ എല്ലാ ആരോപണങ്ങളും മേരി നിഷേധിച്ചു. രോഗപരിശോധനക്കായി സാമ്പിലുകൾ നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും മേരി സമ്മതം നല്‍കിയില്ല. അന്ന് മടങ്ങിയെങ്കിലും നിരാശനാകാതെ സോബര്‍ പിന്നീട് ഒരു ഡോക്ടറെയും കൂട്ടി തിരിച്ചെത്തി. പക്ഷെ, അന്നും മേരി പരിശോധനയ്ക്ക് വിധേയയാകാൻ തയ്യാറായില്ല. മേരിയുമായുള്ള സംഭാഷണം ഒടുക്കാം വാഗ്വാദത്തിൽ വരെ എത്തി. ഒരു ഒത്തുതീർപ്പ് ആശയമെന്ന നിലയിൽ, അവള്‍ ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ സമ്മതിക്കുകയാണെങ്കില്‍, സോബർ അവളെക്കുറിച്ച് ഒരു പുസ്തകം എഴുതുകയും അതിന്‍റെ റോയല്‍റ്റി അവള്‍ക്ക് നല്‍കുകയും ചെയ്യമെന്നൊരു വാഗ്ദാനമാണ് സോബർ മുന്നോട്ട് വച്ചത്. എന്നാല്‍, ഇതിൽ പ്രതിഷേധിച്ച് ബാത്ത്റൂമില്‍ കയറി വാതിലടച്ച മേരി സോബർ പോകാതെ പുറത്തിറങ്ങില്ല എന്ന് ശഠിച്ചു. ഒരിക്കൽപ്പോലും രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാൽ തനിക്ക് രോഗമില്ലെന്ന് മേരി ഉറച്ച് വിശ്വസിച്ചു കാണും. എന്നാൽ ഹെൽത്തി ക്യാരിയർ എന്ന ആശയം മനസ്സിലാക്കാനോ താൻ കാരണം മറ്റുള്ളവർ രോഗബാധിതരാകുന്നു എന്ന് അംഗീകരിക്കാനോ പരിശോധനകൾക്കായി ആശുപത്രിയിലെത്താനോ ഒന്നും തന്നെ മേരി തയ്യാറായിരുന്നില്ല.

ഒടുവിൽ ന്യൂയോര്‍ക്ക് നഗരത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മേരിയെ രോഗവാഹകയായി തീർച്ചപ്പെടുത്തുകയും അവർ പൊതുജനാരോഗ്യത്തിന് ഭീഷണിയാണ് എന്ന ബോധ്യത്തിൽ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. താന്‍ വളരെ അപൂർവ്വമായി മാത്രമേ കൈകൾ കഴുകാറുണ്ടായിരുന്നുള്ളൂ എന്ന് മേരി ചോദ്യം ചെയ്യൽ വേളയിൽ തുറന്ന് സമ്മതിച്ചു. ഇടയ്ക്കിടെ കൈകൾ കഴുകുക എന്ന ശീലം അക്കാലത്ത് സാധാരണവും അല്ലായിരുന്നുവത്രെ. ഏതായാലും ചോദ്യം ചെയ്യലിനുശേഷം മേരിയെ നോര്‍ത്ത് ബ്രദര്‍ ദ്വീപിലെ ഒരു ആശുപത്രിയിൽ ഐസൊലേഷനിലാക്കി. ആ ഐസൊലേഷൻ മൂന്ന് വർഷം നീണ്ടു നിന്നു. അവിടെ വച്ച്  നടത്തിയ മൂത്ര സാമ്പിൾ പരിശോധനയിൽ മേരിയുടെ ശരീരത്തിൽ ടൈഫോയിഡ് രോഗത്തിന് കാരണമായ സാൽമൊണെല്ല ടൈഫി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. അവളുടെ ശരീരത്തിൽ നിരവധി രോഗാണുക്കൾ വസിക്കുന്നു എന്ന് കണ്ടെത്തിയ പിത്താശയം നീക്കം ചെയ്യാം എന്ന ആരോഗ്യവിദഗ്ദ്ധരുടെ നിർദേശം മേരി അംഗീകരിച്ചില്ല. അപ്പോഴും താന്‍ രോഗവാഹകയാണെന്ന് സമ്മതിക്കാന്‍ മേരി തയ്യാറല്ലായിരുന്നു. അത് കൊണ്ട് തന്നെ താനിനിയും പാചകത്തൊഴിൽ ചെയ്യുമെന്നും അവര്‍ ഉറപ്പിച്ചു പറഞ്ഞു. ആ കാലഘട്ടത്തിലാണ് മേരി മലൺ മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ ഇടം പിടിക്കാൻ തുടങ്ങിയതും ടൈഫോയിഡ് മേരി എന്നറിയപ്പെടാന്‍ തുടങ്ങിയതും.

മൂന്ന് വര്‍ഷത്തിനു ശേഷം, രോഗവാഹകരെ ദീർഘകാലം ഐസൊലേഷനില്‍ പാര്‍പ്പിക്കാനാവില്ല എന്ന് ന്യൂയോര്‍ക്കിലെ ആരോഗ്യവകുപ്പധികൃതർ തീരുമാനിച്ചതിനെ തുടര്‍ന്ന് മേരി മോചിപ്പിക്കപ്പെട്ടു. പാചകജോലിയിൽ തുടർന്ന് ഏർപ്പെടരുതെന്നും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലെടുക്കണമെന്നുമുള്ള കര്‍ശന നിര്‍ദ്ദേശത്തിനു ശേഷമാണ് മേരി മോചിപ്പിക്കപ്പെട്ടത്. ഇനി പാചകവേല തുടരില്ലെന്ന ഉറപ്പും രോഗം പകരാതിരിക്കാനായി മറ്റുള്ളവരോട് ഇടപഴകുമ്പോള്‍ എല്ലാവിധത്തിലുമുള്ള മുന്‍കരുതലുകളുമെടുത്തു കൊള്ളാമെന്നുമുള്ള സത്യാവാങ്മൂലവും നല്‍കി ക്വാറന്റൈനിൽ നിന്ന് മോചനം നേടിയ മേരി അലക്കുപണി പോലുള്ള ചെറിയ ചെറിയ ജോലികള്‍ ചെയ്തു ജീവിതം തുടർന്ന്. പക്ഷെ, അത്തരം തൊഴിലുകൾക്കെല്ലാം പാചക കോലിയെക്കാൾ കൂലി കുറവായിരുന്നു. 

പിന്നീടവർ "മേരി ബ്രൌണ്‍" എന്ന് പേര് മാറ്റി വീണ്ടും പാചകക്കാരിയായി പണിക്ക് പോകാന്‍ തുടങ്ങി. ആ കാലഘട്ടത്തിൽ അവർ നിരവധി അടുക്കളകളില്‍ പാചക ജോലി ചെയ്തു. "മേരി ബ്രൌണ്‍" എവിടെയൊക്കെ ജോലി ചെയ്തോ അവിടെയെല്ലാം ടൈഫോയിഡ് ബാധയുണ്ടായി. ആർക്കെങ്കിലും രോഗം പിടിപെട്ടു എന്ന് മനസിലാക്കിയാലുടനെ മേരി അവിടം വിട്ട് അടുത്ത വീട്ടിൽ ജോലിക്ക് കയറും. ആശയവിനിമയ സംവിധാനങ്ങൾ ഏറെ പുരോഗമിച്ചിട്ടില്ലായിരുന്ന അക്കാലത്ത് ഏറെ പരിശ്രമിച്ചിട്ടും മേരിയെ കണ്ടെത്താനായില്ല.

എന്നാല്‍, 1915-ല്‍ ന്യൂയോര്‍ക്ക് നഗരത്തിലെ വനിതകൾക്ക് വേണ്ടിയുള്ള ആശുപത്രിയിൽ ഒരേ സമയം ഇരുപത്തഞ്ചോളം പേർക്ക് ടൈഫോയ്‌ഡ് രോഗബാധ ഉണ്ടായി. അപ്പോൾ അവിടത്തെ പാചകക്കാരി മേരിയായിരുന്നു. പതിവ് പോലെ മേരി അവിടെ നിന്നും മുങ്ങി. പിന്നീട് പൊലീസ് പിടിയിലായ മേരി വീണ്ടും നോര്‍ത്ത് ബ്രദര്‍ ദ്വീപില്‍ ക്വാറന്‍റൈന്‍ ചെയ്യപ്പെട്ടു. ഈ അവസരത്തിലും അപ്പോഴും മേരി തന്‍റെ പിത്താശയം നീക്കം ചെയ്യാന്‍ സമ്മതം നൽകിയില്ലായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങൾ അവര്‍ ക്വാറന്‍റൈനില്‍ തന്നെ കഴിയുകയായിരുന്നു. 23 വർഷങ്ങൾ നീണ്ട ആ ക്വാറന്‍റൈൻ കാലത്ത് അവർ വിവിധ മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകുകയും വാർത്തകളിൽ പ്രത്യക്ഷപ്പെടുകയുമെല്ലാം ചെയ്തു. 1938 നവംബർ 11-ന് മേരി, തന്റെ 69 -ാം വയസ്സിൽ മേരി ന്യുമോണിയ ബാധിച്ചാണ് മരിച്ചത്. തന്റെ ജീവിതത്തിന്റെ അവസാനഘട്ടങ്ങളിൽ സുഹൃത്തക്കൾ ഒന്നുമില്ലാതെ ഒറ്റപ്പെട്ടു പോയ മേരിക്ക് മതവിശ്വാസമായിരുന്നു ഏക ആശ്വാസമെന്ന് പറയപ്പെടുന്നു. 

സോബര്‍ പറയുന്നതനുസരിച്ച് അവളുടെ ശരീരം പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നില്ല. എന്നാൽ പോസ്റ്റ്‌മോർട്ടത്തിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പുള്ള കണ്ടെത്തലുകൾ സ്ഥിരീകരിച്ചുവെന്നും അവളുടെ പിത്തസഞ്ചിയിൽ ടൈഫോയ്ഡ് ബാക്ടീരിയയുടെ തെളിവുകൾ കണ്ടെത്തിയെന്ന് അധികൃതർ അവകാശപ്പെടുന്നു. വളരെ നീണ്ട കാലം ഒരു വ്യക്തിയെ ഐസൊലേഷനില്‍ പാര്‍പ്പിച്ചതിനെ ന്യായീകരിക്കാനാണ് മരണസമയത്തും മേരിയുടെ ശരീരത്തിൽ ടൈഫോയിഡ് ബാക്ടീരിയകളുണ്ടായിരുന്നു എന്ന് അധികൃതര്‍ പറഞ്ഞതെന്ന് അന്ന് ആക്ഷേപമുണ്ടായിരുന്നു. 


പ്രശ്നങ്ങളുടെ ഗൗരവം പറഞ്ഞു മനസിലാക്കുമ്പോഴും തനിക്ക് രോഗമില്ല എന്ന അമിത വിശ്വാസത്തിൽ ആരോഗ്യപ്രവർത്തകരോടും അധികാരികളോടും സഹകരിക്കാതിരുന്ന മേരി ഏറെ പേരുടെ ജീവിക്കാനുള്ള അവകാശത്തെ അപകടത്തിലാക്കിയപ്പോൾ തന്നെ മനുഷ്യാവകാശത്തെ മേരി എന്ന വ്യക്തിയുടെ കോണിൽ നിന്ന് നോക്കിയാൽ അതീവ ദയനീയമായ കയ്പ്പനുഭവമായിരുന്നു മേരിയുടേതെന്ന് സമ്മതിക്കാതെയും  വയ്യ. അവളെ സ്നേഹിക്കണോ വെറുക്കണോ എന്നൊരു തീർപ്പിലെത്തുക എന്തായാലും എളുപ്പമല്ല.  

കാലം ഏറെ കടന്നു പോയി; ടൈഫോയ്‌ഡ് രോഗത്തിന് മരുന്നും പ്രതിരോധവും എല്ലാം ശാസ്ത്രം കണ്ടെത്തി. ഒരു നൂറ്റാണ്ടിനിപ്പുറം ശാസ്ത്രവും ആരോഗ്യമേഖലയുമെല്ലാം ഒട്ടേറെ പുരോഗതി പ്രാപിച്ചപ്പോഴും എയിഡ്‌സും ഇബോളയും കോവിഡ് 19 ഉം ഒക്കെ പോലെയുള്ള പകർച്ചവ്യാധികൾ മനുഷ്യനെ പിടി കൂടുന്നു. കോവിഡ് 19 പടർന്നു തുടങ്ങിയ വേളയിൽ രോഗം ബാധിച്ചവരോടും ബാധിച്ചവരെന്ന് സംശയിച്ചവരോടും  ജീവൻ പണയപ്പെടുത്തി കോവിഡ് നിയന്ത്രണ പോരാട്ടത്തിൽ ഏർപ്പെട്ടിരുന്ന ആരോഗ്യപ്രവർത്തകരോടുമൊക്കെ നമ്മുടെ സമൂഹം വിവേചനവും അവഗണനയും അസ്പൃശ്യതയുമൊക്കെ കാണിച്ചതിന്റെ നടുക്കുന്ന വാർത്തകൾ നമ്മൾ കേട്ടത് മറക്കാൻ സമയമായിട്ടില്ല. രോഗവ്യാപനം നിയന്ത്രിക്കാൻ അത്യാവശ്യമായ ക്വാറന്റൈൻ, ഐസൊലേഷൻ, സോഷ്യൽ ഡിസ്റ്റൻസിങ് നടപടികളിൽ അപൂർവ്വമായെങ്കിലും ചിലർ ആരോഗ്യപ്രവർത്തകരോടും അധികൃതരോടും സഹകരിക്കാതിരുന്നതും ടൈഫോയ്‌ഡ് മേരിയുടെ കഥയിൽ ചേർത്ത് വച്ച് വായിച്ചെടുക്കാവുന്നതാണ്. 

ഏതൊരു മഹാമാരിക്കാലത്തും വെറുപ്പില്ലാതെ ഓർക്കേണ്ട വ്യക്തിത്വമാണ് ടൈഫോയ്‌ഡ് മേരി... അറിവില്ലായ്മ കൊണ്ടാണെങ്കിൽ പോലും ആർക്കും ടൈഫോയ്‌ഡ് മേരിയുടെ മനോഭാവം ഉണ്ടായിക്കൂടാ... ആർക്കും ടൈഫോയ്‌ഡ് മേരിയുടെ അനുഭവവും ഉണ്ടായിക്കൂടാ...


"സഫലമീ യാത്ര" എന്ന കവിതയിൽ മഹാനായ കവി എ എൻ കക്കാട് എഴുതിയത് പോലെ "കാലമിനിയുമുരുളും, വിഷുവരും വർഷം വരും, തിരുവോണം വരും, പിന്നെയൊരോതളിരിനും, പൂ വരും കായ്‌വരും, അപ്പോഴാരെന്നും എന്തെന്നും ആർക്കറിയാം.." എങ്കിലും, ഇക്കാലവും കടന്നു പോകും ഇതും, നമ്മൾ അതിജീവിക്കും എന്നൊക്കെ ആവർത്തിച്ച് പറഞ്ഞ് ജീവിതം പഴയ നിലയിലേക്ക് എത്തിച്ചേരട്ടെ എന്ന് പ്രത്യാശിക്കുന്നു...


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Saturday, 21 March 2020

വാഴ്ത്തുപാട്ടുകൾക്കപ്പുറം പലതും അർഹിക്കുന്ന "മാലാഖമാർ"

ആരോഗ്യ അടിയന്തിരാവസ്ഥക്കാലത്തും നഴ്സസ് ദിനത്തിലും, നഴ്‌സുമാരെ മാലാഖമാരെന്നും ദൈവദൂതരെന്നും വാഴ്ത്തുപാട്ടുകൾ കൊണ്ട് മൂടുന്നതിൽ സമൂഹത്തിന് വല്ലാത്തൊരു ശ്രദ്ധയാണ്...

കുറച്ച് കാലം മുൻപ് വരെ പെൺകുട്ടികൾ നഴ്സിംഗ് പഠിപ്പിനും ജോലിക്കും പോകുന്നത് മുന്തിയ കുറെ ഫ്യൂഡലുകൾക്ക് അചിന്ത്യമായിരുന്നു. ദരിദ്രകുടുംബങ്ങളിലെയും ഇടത്തരം കുടുംബങ്ങളിലെയും ചില പെൺകുട്ടികൾ നഴ്‌സിങ് പഠിച്ചു വിദേശത്ത് ജോലിക്ക് പോയി കഷ്ടപ്പെട്ട് പത്തു കാശ് സമ്പാദിച്ചു തുടങ്ങിയപ്പോൾ ഉണ്ടായ കണ്ണുകടി ശമിപ്പിക്കാൻ അക്കൂട്ടർ നഴ്‌സുമാരെ പറ്റി അപഖ്യാതി കഥകൾ പറഞ്ഞു പരത്തി അതിൽ അഭിരമിച്ചു; ഇപ്പോഴും എത്രയോ പേർ അത് തന്നെ ചെയ്തു കൊണ്ടിരിക്കുന്നു ....

സ്വന്തം മകൻ നഴ്‌സിനെ പ്രേമിച്ച് കല്യാണം കഴിച്ചത് അംഗീകരിക്കാത്തതിന്റെ കാരണം ചോദിച്ചപ്പോൾ വളരെ ലോകപരിചയവും ഉന്നത വിദ്യാഭ്യാസവും ഉള്ള ഒരു അതി പുരാതന കത്തോലിക്കാ ക്രിസ്ത്യൻ പ്രമാണി ഉന്നയിച്ചത് "കക്കാത്ത കണ്ടക്ടറും ഇല്ലാ ____ക്കാത്ത നഴ്‌സും ഇല്ലാ" എന്ന സാമാന്യവൽക്കരിക്കപ്പെട്ട ദുരാരോപണമാണ്. അതിന് മുൻപും പിൻപും പല മുന്തിയ മാന്യന്മാരും ഒളിഞ്ഞും തെളിഞ്ഞും ഇത് പറയുന്നത് എത്രയോ വട്ടം കേട്ടിരിക്കുന്നു; മുൻവിധികളുടെ തടവറയിൽ ജീവപര്യന്തം പെട്ട് പോയ കെട്ട മനുഷ്യർ എന്നല്ലാതെ അവരെയൊക്കെ എന്ത് പറയാൻ... 
❗️❗️❗️

ആത്മാർത്ഥതയില്ലാത്ത വാഴ്ത്തുപാട്ടുകൾ മാത്രം കിട്ടിയിട്ട്
നഴ്‌സുമാർക്കെന്ത് കാര്യം; എടുക്കുന്ന ജോലിക്ക് ആനുപാതികമായ കൂലി കിട്ടുന്ന, മികച്ച തൊഴിൽ സാഹചര്യങ്ങൾ ഉള്ള, ഇല്ലാത്ത അപരാധകഥകൾ ചമയ്ക്കപ്പെടാത്ത സാമൂഹ്യ അന്തരീക്ഷവും കൂടി വേണം....

ഭൂമിയിലെ എല്ലാ നഴ്‌സുമാരോടും ആരോഗ്യപ്രവർത്തകരോടും സ്‌നേഹം, അനുഭാവം, ഐകദാർഢ്യം        
❤❤❤

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

Monday, 9 March 2020

പൊങ്കാലയുടെ പടം മാത്രം കണ്ട് എന്റെ മുതുകത്ത് പൊങ്കാലയിടാൻ വരരുത്...

പൊങ്കാലയുടെ പടം മാത്രം കണ്ട് എന്റെ മുതുകത്ത് പൊങ്കാലയിടാൻ വരരുത്...
മുഴുവൻ വായിച്ചിട്ട് പൊങ്കാല ആവാം.....കമന്റ് ബോക്സിലേക്കോ ഇൻബോക്സിലേക്കോ സ്വാഗതം....

ക്ഷേത്രങ്ങളിൽ പൊങ്കാല വേണ്ടെന്നു പറഞ്ഞിട്ട് കാര്യമൊന്നുമില്ല; ചികിത്സകൾ കണ്ടെത്താത്ത കോവിഡ് 19 വൈറസ് പടരുന്ന ദുരന്ത സാധ്യത മുൻകൂട്ടിക്കണ്ട് മാറി നിൽക്കുന്നവരുണ്ടെങ്കിൽ അവരോട് ആദരവ്. എന്തിന് പൊങ്കാലയിടാൻ പോകുന്നവരെ മാത്രം പറയുന്നു....!?? നമ്മുടെ നാട്ടിലെ ഏത് മതത്തിലെ വിശ്വാസികൾക്കാണ് വിശ്വാസങ്ങളിൽ നിന്നും ആചാരങ്ങളിൽ നിന്നും യുക്തിപൂർവ്വം മാറി നില്ക്കാൻ ബോധമനസ്സ് പാകപ്പെട്ടിട്ടുള്ളത്. വൈറസ് പടരാതിരിക്കാൻ സ്വീകരിക്കുന്ന പ്രതിരോധ നടപടികളുടെ ഭാഗമായി ഉംറ നിർത്തലാക്കിയ സൗദിയുടെയും പള്ളിത്തിരുക്കർമ്മങ്ങൾ വേണ്ടെന്ന് വച്ച ക്രിസ്ത്യൻ രാജ്യങ്ങളുടെയും നിലവാരത്തിലേക്ക് ഈ നൂറ്റാണ്ടിൽ നമുക്കെത്താൻ സാധിക്കുമോ !!??? 

ഇത്രയും പേര് മതപരമായി നടത്തുന്ന പൊങ്കാല വേണ്ടന്നുവയ്ക്കാൻ സർക്കാർ തുനിഞ്ഞാൽ ഉണ്ടാകാവുന്ന പുകിൽ കഴിഞ്ഞ ശബരിമലക്കാലം ഓർക്കുന്നവർക്ക് ആലോചിക്കാവുന്നതേ ഉള്ളൂ. ആ ക്ഷേത്ര ഭരണസമിതി വേണ്ടാന്ന് വച്ചാൽ തീരുന്ന പ്രശ്നമായിരുന്നു പൊങ്കാല. ദേവിക്കുള്ള പൊങ്കാലയല്ലേ ഇടുന്നത്, സൂക്കേടൊക്കെ ദേവി തടഞ്ഞോളും എന്ന് പറയുന്ന നിഷ്ക്കുകളെ നോക്കി ചിരിക്കുന്ന ഓരോരുത്തരും ഒന്ന് ആത്മപരിശോധന നടത്തണം. കൊറോണ വിപത്ത് ഒഴിയുന്നത് വരെ ഉത്സവങ്ങൾ, പെരുന്നാളുകൾ, പൊതു നേർച്ചകൾ, പൊതു സമ്മേളനങ്ങൾ തുടങ്ങിയവ വേണ്ടെന്നു വക്കാനോ കുറച്ചു കൂടി നീട്ടി വെക്കാനോ ഇവിടത്തെ മത സാമുദായിക രാഷ്ട്രീയ ബഹുജന സംഘടനകൾ തീരുമാനിക്കണം. ചുമരുണ്ടെങ്കിലല്ലേ ചിത്രമെഴുതാനാകൂ.... മനുഷ്യർ ജീവനോടെ ഉണ്ടെങ്കിലല്ലേ സംഘടനകൾക്ക് പ്രസക്തിയുള്ളൂ....

നിയന്ത്രണസാധ്യതകൾ ഒന്നുമില്ലാതെ ദയാരഹിതമായി കൊറോണ വൈറസ് ബാധ ലോകമെങ്ങും പടർന്നു പിടിക്കുന്ന വാർത്തകളാണെമ്പാടും കേൾക്കുന്നത്. നമ്മുടെ കൊച്ചു കേരളത്തിലും കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ എനിക്ക് പ്രത്യേകം അപേക്ഷിക്കാനുള്ളത് ഞാൻ അംഗമായിട്ടുള്ള കത്തോലിക്കാ സഭാ നേതൃത്വത്തോടാണ്. ഇപ്പോഴാണ് കേരള കത്തോലിക്കാ സഭ അതിന്റെ സാമൂഹ്യ പ്രതിബദ്ധത പ്രകടിപ്പിക്കേണ്ടത്. രോഗവ്യാപനം തടയുന്നതിനായി ആൾക്കൂട്ടം ഉണ്ടാകുന്ന പൊതുപരിപാടികൾ ഒഴിവാക്കണമെന്ന് സർക്കാർ നിർദ്ദേശിക്കുമ്പോൾ അതിനോട് വിവേകപൂർവ്വം പ്രതികരിക്കുകയാണ് സാമൂഹ്യ പ്രതിബദ്ധതയും ഉത്തരവാദിത്തവുമുള്ള സഭ ചെയ്യേണ്ടത്. ഇപ്പോൾ സഭ എടുക്കുന്ന പോസിറ്റിവ് നടപടികൾ മറ്റുള്ളവർക്ക് കൂടി അനുകരണീയ മാതൃകകൾ ആവും.  

പള്ളികളിൽ പതിവിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ആൾക്കൂട്ടമുണ്ടാകുന്ന കാലമാണ്; വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാൾ ആഘോഷങ്ങളും നേർച്ചസദ്യകളും, വാർഷിക - നോമ്പുകാല ധ്യാനങ്ങൾ, നോമ്പുകാല മലകയറ്റങ്ങൾ തുടങ്ങി വലിയ ആഴ്ചയിലെ ഓശാന, പെസഹാ, ദുഃഖവെള്ളി, ഈസ്റ്റർ മുതലായവയ്ക്ക് മുൻപേ നടക്കാനിരിക്കുന്ന ആൾക്കൂട്ട സാധ്യതയുള്ള പരിപാടികൾ ഒട്ടേറെ ഉണ്ട്. ഇത്തരം പരിപാടികൾ മുൻകൂട്ടി റദ്ദു ചെയ്യുന്നതിന് പുറമെ രോഗഭീതി ഒഴിയുന്നത് വരെ കുടുംബയോഗങ്ങൾ മുതൽ പൊതു ദിവ്യബലി പോലും നിർത്തി വയ്ക്കണമെന്നാണ് എന്റെ ഒരു അഭിപ്രായം. ധ്യാനകേന്ദ്രങ്ങളോട് ധ്യാനപരിപാടികളും നിർത്തിവയ്ക്കാൻ സഭ ആവശ്യപ്പെടണം. ദൈവശാസ്ത്രം, കാനോൻ നിയമം, ആചാരങ്ങൾ ഒക്കെ തല്ക്കാലം യുക്തിക്ക് മാറ്റിവച്ച് മാർപ്പാപ്പയും വൈദേശികസഭകളും സ്വീകരിച്ചത് പോലെ പ്രായോഗിക സുരക്ഷിത നിലപാടുകളിലേക്ക് മാറണം. രോഗം മാറാൻ പ്രാർത്ഥിക്കാനും അതത് രൂപതകളും ഇടവകകളും മനോധർമ്മത്തിനനുസരിച്ച് പ്രവർത്തിക്കാനും നിർദേശിച്ചു കൊണ്ടുള്ള നിർജ്ജീവമായ പത്രക്കുറിപ്പിന് പകരം കൃത്യമായ മാർഗ്ഗ നിർദേശങ്ങളും അത് കർശനമായി നടപ്പാക്കാനുള്ള കല്പനകളും പുറപ്പെടുവിക്കണം.

അടുത്തിടെ രണ്ടു വൻ ജലപ്രളയങ്ങൾ തുടരെത്തുടരെ അഭിമുഖീകരിച്ചവരാണ് നമ്മൾ; അന്നും കുർബ്ബാനയും പെരുന്നാളും ആഘോഷങ്ങളും നമ്മൾ തീരുമാനിക്കാതെയും ആഗ്രഹിക്കാതെയും തന്നെ മുടങ്ങി; പക്ഷെ നമുക്കൊന്നും സംഭവിച്ചില്ല. ചടങ്ങുകൾ കുറച്ചു കൊണ്ടും ആത്മീയത നിലനിർത്താമെന്നുള്ള സന്ദേശമാണ്  ഇടയന്മാർ കുഞ്ഞാടുകൾക്ക് നൽകേണ്ടത്. ദൈവം തന്ന ബുദ്ധിയും യുക്തിയും ഉപയോഗിക്കാത്തവരെ ദൈവം പോലും സംരക്ഷിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.

കൊറോണ വൈറസ് അതിന്റെ ഏറ്റവും പുതിയ മ്യൂട്ടേഷനുകളുമായി വൈദ്യശാസ്ത്രത്തിന് ഒരു പിടിയും കൊടുക്കാതെ ലോകമെമ്പാടും നാശം വിതയ്ക്കുന്ന ഈ ദശാസന്ധിഘട്ടത്തിൽ സർവ്വ ആഘോഷക്കാരോടും പറയാനുള്ളത് പ്രശസ്ത റഷ്യൻ അമേരിക്കൻ എഴുത്തുകാരനും ചിന്തകനുമായിരുന്ന എയ്ന്‍ റാന്‍ഡി (Ayn Rand)- ന്റെ ഉദ്ധരണിയാണ് "We can evade reality, but we cannot evade the consequences of evading reality" "നമുക്ക് യാഥാര്‍ത്ഥ്യം അവഗണിക്കാന്‍ സാധിച്ചേക്കും. പക്ഷെ അങ്ങനെ ചെയ്യുന്നതിന്റെ അനന്തരഫലത്തെ അവഗണിക്കാന്‍ സാധിക്കില്ല"

Update :  ഇന്നലെ ഉച്ചകഴിഞ്ഞതോടെ ചില കത്തോലിക്കാ രൂപതകൾ ജനക്കൂട്ടം ഒഴിവാക്കാൻ ഉതകുന്ന രീതിയിൽ സഭ നടത്താനിരുന്ന പല ചടങ്ങുകളും പിൻവലിച്ച് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പക്ഷെ അതിലൊന്നിൽ പോലും പൊതു വിശുദ്ധ കുർബ്ബാന ഒഴിവാക്കുന്നതിലേക്ക് വേണ്ട നിർദ്ദേശങ്ങൾ കണ്ടില്ല. കുർബ്ബാനയ്ക്ക് വരുന്ന ആൾക്കൂട്ടം അപകടരഹിതമാകുന്നതിന്റെ യുക്തി എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. എന്നാലും രൂപതകളുടെ പോസിറ്റിവ് നടപടികളോട് ആദരവ്. മിണ്ടാത്തതിലും ഭേദമാണല്ലോ കൊഞ്ഞപ്പ്... മാർത്തോമാ സഭയുടെ റവ. ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത മാത്രം കുർബ്ബാനയടക്കമുള്ള ചടങ്ങുകൾ എല്ലാം നിർത്തിവച്ചതായി കണ്ടു; അദ്ദേഹത്തിന് അഭിവാദ്യങ്ങൾ 

(സുടാപ്പി, സംഘി, നിരീശ്വർ വിളികൾക്കും പൊങ്കാലക്കും ഉള്ള സ്പേസ് കമന്റ് ബോക്സിലും ഇൻബോക്സിലും ഒരുക്കിയിട്ടുണ്ട്)
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Tuesday, 11 February 2020

അരവിന്ദ് കെജ്രിവാൾ.....ആം ആദ്മി കാ വാലന്റൈൻ.....

ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി  മൂന്നാമൂഴത്തിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ച നേടുമ്പോൾ ഞാൻ ഇന്ന് വളരെയധികം സന്തോഷവാനാണ്...

കേജ്രിവാൾ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തിന്റെ വിജയം, കേജ്രിവാൾ എന്ന വ്യക്തിയോടുള്ള വോട്ടർമാരുടെ താൽപ്പര്യം, ജനപ്രിയ ഭരണത്തിന് ഡൽഹി ജനത നല്കിയ അംഗീകാരം എന്നീ നിലയിൽ നിന്ന് നോക്കിക്കാണുന്നതിനേക്കാൾ ജനാധിപത്യത്തിന്റെ യഥാർത്ഥ ശക്തി ഒരിക്കൽക്കൂടി വെളിപ്പെട്ട ധർമ്മയുദ്ധം എന്ന നിലയിൽ ആണ് ഞാൻ AAP-ന്റെ ഈ തിരഞ്ഞെടുപ്പ് വിജയത്തെ നോക്കിക്കാണാൻ ആഗ്രഹിക്കുന്നത്...

കേന്ദ്രത്തിൽ രണ്ടാം വട്ടം ലഭിച്ച മൃഗീയ ഭൂരിപക്ഷം നൽകിയ സർവ്വാധികാരത്തിന്റെ പ്രിമത്തതയിൽ മതി മയങ്ങി, മുൻകാലങ്ങളിലെ UPA സർക്കാരിന്റെ നയങ്ങളിൽ ഒട്ടും തന്നെ വെള്ളം ചേർക്കാതെ, കോർപ്പറേറ്റ് - സാമ്രാജ്യത്വ ശക്തികൾക്ക് വേണ്ടി മാത്രം ഭരണം നടത്തുന്ന, ജനദ്രോഹത്തിന്റെ കാഠിന്യം ദിനം പ്രതി വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന, മത സാമുദായിക ധ്രുവീകരണം മുൻപെങ്ങുമില്ലാത്ത വിധം ആയുധമാക്കിയ അധമ രാഷ്ട്രീയത്തിന് ഒരു ജനത നല്കുന്ന താക്കീതും മുന്നറിയിപ്പും ആണിത്.....

ഏതാണ്ടെല്ലാ എക്സിറ്റ് പോളുകളും അഭിപ്രായ വോട്ടെടുപ്പുകളും ഡല്‍ഹിയില്‍ ആം ആദ്‌മി പാര്‍ട്ടി വിജയിക്കുമെന്ന്‌ പ്രവചിക്കുമ്പോഴും എക്‌സിറ്റ്‌ പോളുകളില്‍ വിശ്വാസമില്ലെന്നും ചൊവ്വാഴ്ച്ച വരെ കാത്തിരിക്കണമെന്നും ആവശ്യപ്പെട്ട ബി.ജെ.പി. നേതാക്കൾ പ്രകടിപ്പിച്ചിരുന്ന ആത്മവിശ്വാസം വെറും പ്രകടനമായിരുന്നു എന്നും ബി ജെ പി ഈയൊരു തിരിച്ചടി മുന്നിൽ കണ്ടിരുന്നു എന്നുമാണ് ഞാൻ കരുതുന്നത്. ചരിത്രത്തിൽ രാഷ്ട്രീയപരീക്ഷണങ്ങളോട് ഒരിക്കലും വൈമുഖ്യം കാട്ടാത്ത ഡൽഹിയുടെ രാഷ്ട്രീയ മനസ്സ് ഇങ്ങനെയായതിൽ ഒട്ടും തന്നെ അതിശയിക്കാനില്ല. ദേശീയരാഷ്ട്രീയത്തിന്റെ ദിശ 180 ഡിഗ്രി തിരിച്ചു വിട്ട കഴിഞ്ഞ രണ്ട് ലോക് സഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം രാജ്യം മുഴുവൻ ഉറ്റു നോക്കിയിരുന്ന ഒരു തിരഞ്ഞെടുപ്പാണ് ഈ ഡൽഹി തിരഞ്ഞെടുപ്പും. 1951 മുതൽ കേന്ദ്രഭരണപ്രദേശം എന്ന രീതിയിൽ തിരഞ്ഞെടുപ്പ് നടന്നിരുന്ന ഒരു പ്രദേശമാണ് ഡൽഹി. 1991 ലെ ഭരണഘടനാ ഭേദഗതിയിലൂടെ ഡൽഹിയ്ക്ക് സംസ്ഥാന പദവി കൈവന്നെങ്കിലും ഈ ദേശീയ തലസ്ഥാന മേഖലയ്ക്ക് ഇപ്പോഴും പൂർണ്ണ സംസ്ഥാന പദവിയില്ല. ഇപ്പോഴും ക്രമസമാധാനമടക്കം പ്രധാനപ്പെട്ട പല വകുപ്പുകളുടെയും ചുമതല കേന്ദ്ര ഗവണ്‍മെന്റിനു തന്നെയാണ്. 

രാജ്യ തലസ്ഥാനത്തെ തിരഞ്ഞെടുപ്പുചരിത്രം പരിശോധിച്ചാൽ ചില അപൂർവ്വ സാഹചര്യങ്ങൾ ഒഴിവാക്കിയാൽ, ദേശീയ രാഷ്ട്രീയത്തിനൊപ്പമായിരുന്നു എന്നും ഡൽഹിയുടെ പ്രാദേശിക രാഷ്ട്രീയ ചായ്‌വും എന്ന് കാണാനാകും. എന്നാൽ 2013 - ലെ തിരഞ്ഞെടുപ്പ് വേറിട്ടൊരു പാതയാണ് വെട്ടിത്തുറന്നത്. തുടർച്ചയായ  വൻ അഴിമതി ആരോപണങ്ങളിൽ  മുങ്ങി വീർപ്പ് മുട്ടുന്ന കോണ്‍ഗ്രസ്സും മോഡിയെ കേന്ദ്രീകരിച്ചു ഒരു കുതിപ്പിനൊരുങ്ങുന്ന ബി ജെ പിയും. ഇതിനിടെയാണ് യു.പി.എ. ഗവണ്മെന്റിനെതിരെ അണ്ണ ഹസാരെ അഴിച്ചു വിട്ട അഴിമതിവിരുദ്ധസമരവും ഡൽഹി കൂട്ട ബലാൽസംഗത്തിനെതിരായി ഉയർന്നു വന്ന വൻ ജനകീയ മുന്നേറ്റവും നടന്നത്. ഈ, രണ്ടു സംഭവങ്ങളുടെ പരോക്ഷമായ സംഭാവനയായിരുന്നു ആം ആദ്മി പാർട്ടി ഉണ്ടാക്കിയ രാഷ്ട്രീയമാറ്റത്തിന്റെ തരംഗം. അഴിമതി മുഖ്യ തിരഞ്ഞെടുപ്പ് വിഷയമായി മാറിയ ഡൽഹിയിൽ കോണ്‍ഗ്രസ്സിനെ നാണം കെടുത്തിക്കൊണ്ട് ബി ജെ പിയെ ഒന്നാം കക്ഷിയായും രാഷ്ട്രീയ ശിശുവായ AAP യെ രണ്ടാം കക്ഷിയായും ഡൽഹി ജനത തിരഞ്ഞെടുത്തു. ചേരികൾ,  ഗ്രാമപ്രദേശം, നഗരപ്രദേശം എന്നിവയെല്ലാം ഉൾപ്പെട്ട, തദ്ദേശീയരും രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് വന്നു പാർക്കുന്നവരുമായ വിവിധ മത ജാതി സമുദായ അംഗങ്ങളായ അധിവസിക്കുന്ന ഡൽഹി ഒരു "മിനി" ഇന്ത്യ തന്നെയാണെന്ന് വേണമെങ്കിൽ പറയാം. സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിൽ ജീവിക്കുന്ന ദരിദ്രർ, വിവിധ തരത്തിലുള്ള മധ്യ വർഗ്ഗം, സമ്പന്നർ, വിവിധ ശ്രേണിയിലുള്ള ഉദ്യോഗസ്ഥർ, അധികാരകേന്ദ്രങ്ങൾ തുടങ്ങിയവരുടെ ഒരു സമ്മിശ്ര സംസ്കാരമാണ് ഡൽഹിയുടേത്. മേൽപ്പറഞ്ഞ കാരണങ്ങൾ കൊണ്ട് തന്നെ അതി സങ്കീർണ്ണവും ആണതിന്റെ രാഷ്ട്രീയ മനസ്സ്. 

പൊതുവിൽ രാജ്യത്താകമാനം ബിജെപിയുടെ നേതൃത്വത്തിൽ എൻ ഡി എ ഉണ്ടാക്കിയെടുത്ത രാഷ്ട്രീയ മുന്നേറ്റത്തിന്റെ ബലത്തിലും കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും മുത്തലാക്ക് നിർത്തലാക്കിയതും CAA-NRC പരിഷ്കാരങ്ങളും അടക്കം മത സാമുദായികമായ ധ്രുവീകരണ സാധ്യതയുള്ള നീക്കങ്ങളുടെ സാധ്യതകളിലും ഊന്നി ഡൽഹിയിലെ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ അമിത് ഷായ്ക്കും മോദിക്കും അഭിമാനിക്കത്തക്ക നേട്ടമൊന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നതാണ് ഡൽഹി തിരഞ്ഞെടുപ്പ് വിധിയിൽ യഥാർത്ഥ ജനാധിപത്യ സ്നേഹികൾക്ക് സന്തോഷിക്കാൻ വക നൽകുന്നത്. ഭരണഘടനയുടെ നിലനിൽപ്പ് അപകടാവസ്ഥയിലാണെന്നും ഇന്ത്യൻ ജനാധിപത്യത്തിന്റെ മതനിരപേക്ഷസ്വഭാവത്തിന് മങ്ങലേൽക്കുന്നു എന്നുമുള്ള ആശങ്കയിൽ ഉലയുന്ന ജനാധിപത്യവ്യവസ്ഥക്ക്, ആപ്പിന്റെ ഈ വിജയം പുതിയ പ്രതീക്ഷയുടെയും പ്രത്യാശയുടെയും ജീവവായു പകർന്നു നൽകുന്നു.

രാജ്യതലസ്ഥാനത്തെ ആം ആദ്മികളും മധ്യവർഗ്ഗവും ഏതാണ്ട് മുഴുവനായിത്തന്നെ അരവിന്ദ് കെജ്രിവാളിന് പിന്നിൽ ഒരിക്കൽക്കൂടി അണി നിരന്നു എന്നാണ് നിരീക്ഷിക്കാൻ കഴിയുന്നത്. മോഡിയുടെ നിലവിലുള്ള ജനപ്രീതിയും എൻ ഡി എ ക്കനുകൂലമായ പൊതു രാഷ്ട്രീയകാലാവസ്ഥയും തിരിച്ചറിഞ്ഞ് നേരിട്ട് മോഡി എന്ന വ്യക്തിയെ യാതൊരു വിധത്തിലും ക്രൂരമായി ആക്രമിക്കാതിരിക്കുക എന്ന തന്ത്രമാണ്‌ അരവിന്ദ്‌ കെജ്‌രിവാളും കൂട്ടരും പൊതുവെ സ്വീകരിച്ചത്. മറുപക്ഷം വ്യക്തിപരമായ അധിക്ഷേപം കൊണ്ട് കേജ്രിവാലിനെയും കൂട്ടരെയും തലങ്ങും വിലങ്ങും  ആക്രമിക്കുമ്പോഴും കെജ്‌രിവാളും സംഘവും പരമാവധി സംയമനം പാലിച്ചു. എൻ ഡി എ, CAA NRC മുതലായ വിഷയങ്ങൾ വലിയ ആയുധമാക്കിയപ്പോൾ AAP അതിനെ പരിധിയിൽ കവിഞ്ഞൊരു ചർച്ചാവിഷയമാക്കിയില്ല. വെറുപ്പിന്റെയും ഭിന്നിപ്പിക്കലിന്റെയും രാഷ്ട്രീയത്തിന് മറുപടിയെക്കാൾ അവഗണനയാണ് കൂടുതൽ ഗുണം ചെയ്യുക എന്ന് കെജ്രിവാൾ എന്ന ഈ മനുഷ്യൻ തെളിയിച്ചു.  ആപ്പിനെ ലാക്കാക്കി എതിരാളികൾ വച്ച ഒരു കെണിയിലും തലവച്ചു കൊടുക്കാതെ കയ്യടക്കത്തോടെ തങ്ങളുടെ അജണ്ടയിൽ ഊന്നി നിന്നാണ് കെജ്‌രിവാൾ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട് കൊണ്ട് പോയത്. CAA NRC വിരുദ്ധ സമരങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ കെജ്രിവാൾ എത്താതെ പോയത് വലിയ ചർച്ചാ വിഷയമായിരുന്നു. എന്നാൽ ഇത്തരം പ്രശ്നങ്ങളെക്കാൾ താൻ നടപ്പാക്കിയ ജനോപകാരപ്രദമായ ഭരണപരിഷ്കാരങ്ങളുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും തുടർന്ന് എത്തിപ്പിടിക്കേണ്ട ലക്ഷ്യങ്ങൾ മുന്നോട്ട് വച്ചും ചിട്ടയായി നടത്തിയ തിരഞ്ഞെടുപ്പ് പ്രവർത്തനം അർഹിക്കുന്ന വിജയം ഒരിക്കൽക്കൂടി അദ്ദേഹത്തിന് സമ്മാനിച്ചു. കഴിഞ്ഞ വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരാണെങ്കില്‍ മാത്രം വോട്ട് ചെയ്യുക എന്നാണ് പൊതുവെ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നത്. ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ എത്രത്തോളം സ്വയം തൃപ്തനാണെന്നും സ്വന്തം ജനതയില്‍ ഒരു നേതാവിനുള്ള ആത്മവിശ്വാസം എത്രത്തോളമുണ്ടെന്നും തെളിയിക്കുന്നതായിരുന്നു ആ വാക്കുകള്‍.

അഴിമതി കുറച്ചു കൊണ്ടു വരാനുള്ള പ്രതിജ്ഞാബദ്ധത സർക്കാരിന്റെ മിക്കവാറും നടപടികളിലും മുഴച്ചു നിന്നിരുന്നു.  AC സൗകര്യത്തോടു കൂടിയ മൊഹല്ല ക്ലിനിക് സ്ഥാപിക്കാൻ ചിലവായത് 20 ലക്ഷം രൂപ മാത്രമായിരുന്നു. സമാന പദ്ധതികൾക്ക് മറ്റു സർക്കാരുകൾ കോടിക്കണക്കിന് രൂപയാണ് ചിലവഴിച്ചു കൊണ്ടിരിക്കുന്നത്. ആയിരത്തോളം കോടി രൂപ പദ്ധതി ചിലവ് പ്രതീക്ഷിച്ച 3 മേൽപ്പാലങ്ങൾ 600 കോടി രൂപക്ക് പൂർത്തീകരിച്ച് മൂന്നിലൊന്ന് തുക ഖജനാവിലേക്ക് മിച്ചം പിടിച്ചു. മറ്റൊരു ഓവർ ബ്രിഡ്ജ് പണിയിൽ മിച്ചം വെച്ചത് 125 കോടി രൂപയായിരുന്നു. അഴിമതി തുടച്ചു നീക്കാനായി ജൻ ലോക്പാൽ ബിൽ പാസാക്കി. MLA മാർക്ക് മാന്യമായ ശമ്പളം ഏർപ്പെടുത്തി. മന്ത്രിസഭയിലെ ഒരു മന്ത്രി അഴിമതി കാട്ടി എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഉടനെ തന്നെ മന്ത്രിയെ പുറത്താക്കിയത് അഴിമതി കാണിക്കാൻ പ്രവണതയുള്ളവർക്ക് ശക്തമായ മുന്നറിയിപ്പായി. അഴിമതി കാണിച്ച നിരവധി ഉദ്ദ്യോഗസ്ഥരെ പുറത്താക്കിഎത്തും ധീരമായ നടപടി ആയിരുന്നു. 

സേവനങ്ങൾ വീട്ടുപടിക്കൽ, സർട്ടിഫിക്കറ്റുകളിൽ സ്വയം സാക്ഷ്യപെടുത്തൽ, സേവനം അവകാശമാക്കൽ, ഉദ്ദ്യോഗസ്ഥർ സേവനത്തിനു താമസം വരുത്തിയാൽ പിഴശിക്ഷ തുടങ്ങിയ നടപടികളും ജനപ്രിയമായി. സൗജന്യ  വൈദ്യുതി, സൗജന്യ കുടിവെള്ളം, സ്ത്രീകൾക്ക് ബസിലും മെട്രോയിലും സൗജന്യ യാത്ര, സുരക്ഷക്കായി ബസ് മാർഷൽമാർ, നിരീക്ഷണത്തിന് ബസുകളിൽ ഉൾപ്പെടെ ലക്ഷക്കണക്കിന് CCTV-കൾ, ഓരോ മുക്കിലും മൂലയിലും സ്ട്രീറ്റ് ലൈറ്റുകൾ, മൊഹല്ല ക്ലിനിക്കുകൾ, ആം ആദ്മി പോളി ക്ലിനിക്കുകൾ എന്നിവ വഴി സൗജന്യ ചികിത്സ, കുറഞ്ഞ വിലക്ക് ഭക്ഷണം കൊടുക്കുന്ന കാന്റീനുകൾ, തെരുവിൽ കിടക്കുന്നവന് അന്തിയുറങ്ങാനുള്ള സംവിധാനങ്ങൾ, കർഷകർക്ക് നഷ്ടപരിഹാരം, യമുന ശുചീകരണ പരിപാടി, 1984 ലെ സിക്ക് കലാപത്തിലെ ഇരകളുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം എന്ന് തുടങ്ങി എണ്ണിയെടുക്കാനാവാത്തത്ര ജനപ്രിയ പദ്ധതികളാണ് ഒരിക്കൽക്കൂടി കെജ്രിവാളിനെ ഭരണം ഏൽപ്പിക്കാൻ ഡൽഹിക്കാരെ പ്രേരിപ്പിച്ചത്. പൊതു വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റവും കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞതും സൗജന്യ വൈഫൈയുമെല്ലാമടങ്ങിയ ഭരണനേട്ടങ്ങളെ ജനങ്ങളിലേക്കെത്തിക്കാനുള്ള കെജ്രിവാളിന്റെ ശ്രമങ്ങൾ ഏറെക്കുറെ പൂർണ്ണമായും വിജയിച്ചു എന്ന് പറയാം. 

എന്തായാലും കേജ്രിവാൾ എന്ന സാധാരണക്കാരൻ വെറും ആം ആദ്മികളുടെ പിൻബലത്തിൽ രാജ്യതലസ്ഥാനത്തെ തിരഞ്ഞെടുപ്പിൽ നേടിയെടുത്ത മിന്നുന്ന വിജയം മോദി അമിത്ഷാ അച്ചു തണ്ടിന്റെ ജൈത്രയാത്രക്ക് ഒരിക്കൽക്കൂടി തടസമായിരിക്കുന്നു. ഡൽഹിയിൽ തോറ്റെങ്കിലും സീറ്റ് കൂടി, വോട്ട് ഷെയർ കൂടി എന്നൊക്കെ ആശ്വാസം കണ്ടെത്താമെങ്കിലും, ഡല്‍ഹി പരാജയം ബി ജെ പി ക്ക് ഉണ്ടാക്കുന്ന പ്രഹരം കേവലം പ്രതീകാത്മകം മാത്രമല്ല. ശ്രദ്ധേയമായ മറ്റൊരു കാര്യം കോണ്‍ഗ്രസ്സിന്റെ ശക്തി കേന്ദ്രമായിരുന്ന ഡൽഹിയിൽ കോണ്‍ഗ്രസ് ചിത്രത്തിൽ വരുന്നേയില്ല എന്നതാണ്. ഇനിയുള്ള കാലം ബി ജെ പി യെയും AAP യെയും ഇവിടത്തെ ജനങ്ങൾ എത്രത്തോളം വെറുക്കുന്നു അനുസരിച്ചായിരിക്കും ഡൽഹിയിൽ ഇനി കോണ്‍ഗ്രസ് തിരിച്ചു വരാനുള്ള സാധ്യത. ഒരു പക്ഷെ, രാജ്യത്തെ പ്രതിപക്ഷ ബദൽ രാഷ്ട്രീയത്തിൽ വലിയൊരു മാറ്റത്തിന്റെ തുടക്കമായി മാറാനുള്ള സാധ്യത AAP യുടെ ഈ മുന്നേറ്റത്തിലുണ്ട്. പ്രതിപക്ഷകക്ഷികൾ എത്രത്തോളം ആത്മാർത്ഥമായും യാഥാർഥ്യബോധത്തോടും കാര്യങ്ങളെ സമീപിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ഈ സാധ്യതയുടെ ഗുണപരമായ പരിണതി. 

ആരൊക്കെ എന്തൊക്കെ വിശദീകരണങ്ങൾ നൽകിയാലും ന്യൂസ്‌ ഡസ്കിൽ ഉരുണ്ടു കളിച്ചാലും ഈ തിരഞ്ഞെടുപ്പ് രണ്ടു കാര്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്....

1. ആദ്യം കിട്ടിയ അവസരം ഇടയ്ക്ക് വച്ച് രാജി വച്ച് നഷ്ടപ്പെടുത്തിയെങ്കിലും, ആദ്യം കിട്ടിയ 49 ദിവസങ്ങളിലും കഴിഞ്ഞു പോയ അഞ്ചു വർഷങ്ങളിലും നിങ്ങൾ എടുത്ത നിലപാടുകളെ ജനം മുഖ വിലയ്ക്കെടുത്തു..... അവർ കേജ്രിവാളിനു കൊടുത്ത അംഗീകാരമാണ് ഈ തകർപ്പൻ ജനവിധി...

2. രാഷ്ട്രീയം സേവനമാണ്, പണമുണ്ടാക്കാനുള്ള ഉപാധിയല്ല എന്ന് കരുതി യഥാർത്ഥ ജനസേവനം ലക്ഷ്യമാക്കി രാഷ്ട്രീയത്തിൽ വരുന്നവർക്ക് ഇപ്പോഴും മോശമല്ലാത്ത സ്വീകാര്യത ഉണ്ട്.

കെജ്രിവാളിന് ആദ്യ ഊഴം രാജിവച്ചൊഴിയേണ്ടി വന്നത് ഒരു വാലന്റൈൻ ദിനത്തിലാണ്; അടുത്ത ഊഴത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതും ഒരു ഒരു വാലന്റൈൻ ദിനത്തിലാണ്; വീണ്ടുമിതാ താങ്കൾ അധികാരമേൽക്കുന്നതും കാത്ത് ഒരു വാലന്റൈൻ ദിനം കൂടി.....അരവിന്ദ് കെജ്രിവാൾ.....ആപ് ആം ആദ്മി കാ വാലന്റൈൻ ഹേ..... 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക