ഞാൻ വെറും പോഴൻ

Tuesday 17 June 2014

നിങ്ങൾക്കത് നിസ്സാര സംഭവമായിരിക്കാം...But it is TOO SERIOUS.....

ഒത്തിരി ഉപകാരങ്ങളും അത്രയോ അതിലേറെയോ ഉപദ്രവങ്ങളും ചെയ്യാവുന്ന ഒന്നാണ് സോഷ്യല്‍ കമ്മ്യൂണിറ്റി സൈറ്റുകള്‍. സാധാരണയായി ഇത്തരം സൈറ്റുകളില്‍ എന്തെങ്കിലും പോസ്റ്റ്‌ ചെയ്യുന്നവരുടെ ലക്‌ഷ്യം ആ പോസ്റ്റ്‌ പരമാവധി ആളുകളെ സ്വാധീനിക്കണം എന്നുള്ളതാണ്. ഉദാഹരണത്തിന് ഫേസ്ബുക്കിലാണെങ്കില്‍ പരമാവധി ഷെയര്‍ ചെയ്യപ്പെടുകയും ലൈക്ക് ചെയ്യപ്പെടുകയും കമന്റ് ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു പോസ്റ്റാണ് ഏറ്റവും വിജയകരമായ പോസ്റ്റ്‌. അതിനു വേണ്ടിയാണ് മിക്കവരും ശ്രമിക്കാറുള്ളതും. ഒരിക്കല്‍ പോസ്റ്റു ചെയ്യുന്നതെല്ലാം മനപൂര്‍വ്വം ഡിലീറ്റ്‌ ചെയ്യാത്ത കാലത്തോളം പ്രൊഫൈല്‍ സ്പേസില്‍ തന്നെ ഉണ്ടായിരിക്കും. ഉദാഹരണത്തിന് 2010-ല്‍ ഞാന്‍ ഒരു പോസ്റ്റ്‌ ഇട്ടു എന്ന് കരുതുക. ഞാന്‍ അത് ഡിലീറ്റ്‌ ചെയ്തില്ല എങ്കില്‍ ഞാന്‍ കൂടുതല്‍ പോസ്റ്റുകള്‍ ഇടുന്നതനുസ്സരിച്ചു പഴയ പോസ്റ്റ്‌ ഞാനടക്കം എല്ലാവരും മറക്കാനാണ് കൂടുതല്‍ സാധ്യത. പക്ഷെ വര്‍ഷങ്ങള്‍ക്കു ശേഷം ഞാനോ എന്റെ പ്രൊഫൈല്‍ പരിശോധിക്കുന്ന ആരെന്കിലുമോ ഈ പ്രത്യേക പോസ്റ്റ്‌ ഷെയര്‍ ചെയ്യുകയോ ലൈക്‌  ചെയ്യുകയോ കമന്റ്‌ ചെയ്യുകയോ ചെയ്‌താല്‍ ആ പോസ്റ്റ്‌, എന്നെ ഫ്രണ്ട് ആക്കുകയോ ഫോളോ ചെയ്യുകയോ ചെയ്ത ആളുടെ ഫേസ്ബുക്ക് അപ്ഡേറ്റില്‍ ലൈവ് ആവുകയും ചെയ്യും. അതിലൂടെ കടന്നു പോകുന്ന എല്ലാവര്‍ക്കും അത് കാണാന്‍ സാധിക്കുകയും ചെയ്യും. ഇതിന്റെ ഫലമായി ആ പോസ്റ്റിനു വീണ്ടും ലൈക്കും ഷെയറും കമന്റും കിട്ടാന്‍ സാധ്യത കൂടുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള ചികിത്സാ സഹായ അഭ്യര്‍ത്ഥനകളും മറ്റും പലപ്പോഴും ഫേസ്ബുക്കില്‍ കാണാറുള്ളതിന്റെ പിന്നിലെ യാഥാര്‍ത്ഥ്യം  ഇതാണ്.

ഇത്രയും എഴുതിയതിന്റെ കാരണം, സൗമ്യയ്ക്ക് ഇപ്പോഴും ശമ്പളം എന്ന വാർത്ത തെറ്റാണ് പ്ളീസ് ഇനി ആരും അത് ഷെയർ ചെയ്യല്ലേ... എന്ന തലക്കെട്ടോടെ കഴിഞ്ഞ ദിവസത്തെ കേരളകൗമുദി പത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണ്.  



ഈ വാര്‍ത്തയ്ക്ക് കാരണമായ അടിസ്ഥാന സംഭവം  
എറണാകുളത്തു നിന്നും സ്വകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞു 
ഷൊർണൂരിലെ വീട്ടിലേക്കു പോവുകയായിരുന്ന സൗമ്യ എന്ന പെൺകുട്ടി 2011 ഫെബ്രുവരി ഒന്നിന് ട്രെയിൻ യാത്രയ്ക്കിടെ തീവണ്ടിയിലെ വനിതാ കമ്പാർട്ട്‌മെന്റിൽ വെച്ചാക്രമിക്കപ്പെട്ടതിനെ തുടർന്ന് കൊല്ലപ്പെട്ട സംഭവമാണ് സൗമ്യ വധക്കേസ്. തമിഴ്നാട് സ്വദേശിയായ ഗോവിന്ദച്ചാമി എന്നയാൾ സൗമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് അതിക്രൂരമായ ബലാത്സംഗത്തിനു വിധേയയാക്കിയെന്നും വീഴ്ചയുടെയും അതിക്രമത്തിന്റെയും ഭാഗമായി സൗമ്യ കൊല്ലപ്പെട്ടുവെന്നുമായിരുന്നു പോലീസിന്റെ കണ്ടെത്തൽ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചു. തൃശ്ശൂർ അതിവേഗ കോടതിയിൽ പതിനൊന്നു ദിവസം കൊണ്ട് പൂർത്തിയാകുമെന്നു കരുതിയ വിചാരണ നടപടികൾ അഞ്ചുമാസം കൊണ്ടാണ് പൂർത്തിയായത്. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസിൽ സാക്ഷിമൊഴികളുടേയും സാഹചര്യത്തെളിവുകളുടേയും അടിസ്ഥാനത്തിലാണ് വിചാരണ പൂർത്തിയാക്കിയത്. 

ഈ വാര്‍ത്തയ്ക്ക് കാരണമായ സോഷ്യല്‍ കമ്മ്യൂണിറ്റി പോസ്റ്റ്‌ 


ഇതിനിടെ കുറച്ച് കാലമായി സോഷ്യല്‍ കമ്മ്യൂണിറ്റി സൈറ്റുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ലൈക്ക് ചെയ്യപ്പെടുകയും കമന്റ് ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു പോസ്റ്റാണ് ഇവിടെക്കാണുന്നത്. ഇതേ കാര്യം സൂചിപ്പിക്കുന്ന വാര്‍ത്ത അന്നത്തെ പല പ്രമുഖ പത്രങ്ങളിലും വന്നിരുന്നു.

<= <=<= <=<= 
മുകളിലത്തെ പോസ്റ്റ്‌ കാരണം ഇപ്പോള്‍ സംഭവിച്ച പ്രശ്നങ്ങളെ പറ്റിയുള്ള വാര്‍ത്തയുടെ പൂര്‍ണ്ണരൂപവും ലിങ്കും  താഴെ കൊടുക്കുന്നു. 

http://news.keralakaumudi.com/news.php?nid=a56bbee60d2840ccc5f71bc66a598ba1 

കൊച്ചി: 'എന്റെ കുട്ടിയോടും എന്നോടും എന്തിനാ ഈ ദ്രോഹം ? തെറ്റായ വാർത്ത മൂലം വീട് പണിയാൻ പണം തരാമെന്ന് പറഞ്ഞയാൾ പിന്മാറി."

പാതി പണിത, വീടിനടുത്തുള്ള വാടക വീട്ടിലിരുന്ന് സുമതി കരയുകയാണ്. സുമതിയെ മലയാളി അറിയും. ഗോവിന്ദച്ചാമി എന്ന നരാധമനാൽ കൊല്ലപ്പെട്ട് മലയാളിയുടെ വേദനയായ സൗമ്യയുടെ അമ്മ.

ഫേസ് ബുക്കിൽ പ്രചരിക്കുന്ന 'സൗമ്യയ്ക്ക് ഇപ്പോഴും ശമ്പളമുണ്ട്, 6000 രൂപ" എന്ന വ്യാജ വാർത്തയാണ് സുമതിയെ സങ്കടത്തിലാക്കിയത്.

''മൂന്നു മാസമേ സൗമ്യ എറണാകുളത്തെ കടയിൽ ജോലി ചെയ്തിരുന്നുള്ളൂ. മാസം കിട്ടുന്ന 6000 രൂപ അവൾ മുഴുവനായും അമ്മയുടെ കൈയിൽ കൊടുക്കുമായിരുന്നു. ഇപ്പോഴും ആ ശമ്പളം അവളുടെ വീട്ടിൽ കടയുടമ എത്തിക്കുന്നു...""

ഫേസ് ബുക്കിൽ ഈ വാർത്ത കണ്ടവരൊക്കെ സത്യമറിയാതെ ഷെയർ ചെയ്യുകയാണ്.

സൗമ്യ മരിച്ച് ഒരു വർഷം വരെ കടയുടമ 6000 രൂപ വച്ച് നൽകിയിരുന്നു. അവസാനം 50,000 രൂപ കടയുടെ മാനേജർ വശം കൊടുത്തു വിട്ടു. ഇനി സൗമ്യയുടെ പി.എഫ്. പെൻഷനായി 1650 രൂപ അമ്മയുടെ മരണം വരെ കിട്ടുമെന്നും അയാൾ പറഞ്ഞു. 1650 രൂപ ആറു മാസം വരെ ലഭിച്ചു. പിന്നെ, ഒരു വിവരവുമില്ല. ഈ പണം പി.എഫ്. പെൻഷൻ എന്ന പേരിൽ കടയുടമ തന്നെയാണ് അയച്ചിരുന്നതെന്ന് ഇപ്പോൾ സംശയമുണ്ട്. അന്വേഷിച്ചപ്പോൾ അന്നു വന്ന മാനേജർ മാറി. സൗമ്യയുടെ കൂടെ ജോലി ചെയ്തവരാരും ഇപ്പോൾ കടയിലില്ല.

സാമ്പത്തികപ്രശ്‌നങ്ങൾ കാരണം കവളപ്പാറയിലെ വീട് ആറു മാസം മുമ്പ് 12 ലക്ഷം രൂപയ്‌ക്ക് വിറ്റു. കവളപ്പാറ കാരയ്‌ക്കാട് സുബ്രഹ്‌മണ്യ ക്ഷേത്രത്തിന് സമീപം അഞ്ചു സെന്റ് പറമ്പ് വാങ്ങി ചെറിയ വീട് പണിതു തുടങ്ങി.  സൗമ്യയുടെ ദുരന്തം അറിഞ്ഞ കോഴിക്കോട്ടുള്ള ഒരു പ്രവാസി വീടു വച്ചുതരാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ ഫേസ് ബുക്കിലെ വ്യാജ വാർത്ത വന്നതോടെ അവർ പിന്മാറി.  ഇപ്പോൾ വാടക വീട്ടിലാണ് താമസം. വീടു തീർക്കണം. എവിടുന്ന് പണം കിട്ടും? ഇപ്പോൾ ഇങ്ങനെ വാർത്ത പരക്കുന്നതിന് പിന്നിൽ ആരോ ഉണ്ട്. പക്ഷേ, കേസുമായി പോകാനൊന്നും ഇനി ആവില്ലെന്ന് സുമതി പറയുന്നു.

സുമതിയുടെ ഫോൺ: 9539491343.   

ഇനി ചില അച്ചായത്തരങ്ങള്‍ 


  • ഈ വാര്‍ത്ത (ഫേസ്ബുക്ക് പോസ്റ്റ്‌) സൗമ്യയുടെ അമ്മ കരുതുന്ന പോലെ ആരും മനപൂര്‍വ്വം പരത്തുന്നതാവാന്‍ സാധ്യതയില്ല. അങ്ങനെ ഒരു വാര്‍ത്ത പരത്തിയത് കൊണ്ട് ആര്‍ക്കാണ് നേട്ടം ?
  • കേവലം മൂന്നു മാസം തന്റെ കടയില്‍ ജോലി ചെയ്ത കുട്ടി അവിടെ നിന്നും ജോലി ചെയ്തു മടങ്ങുമ്പോള്‍ സംഭവിച്ച ദുരന്തത്തെ തുടര്‍ന്ന് ആ കുട്ടി മരിക്കുകയും, തുടര്‍ന്നുള്ള ഒരു വര്‍ഷമെന്കില്‍ ഒരു വര്‍ഷം ആ കുട്ടിയുടെ ശമ്പളം വീട്ടിലെത്തിക്കുക എന്നത് തീരെ ചെറിയ ഒരു കാര്യമല്ല. വളരെ മനുഷ്യത്വപരമായ ഒരു പ്രവൃത്തി ആണത്.
  • മനുഷ്യത്വപരമായ ഈ പ്രവൃത്തിയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അക്കാലത്തു ഇട്ട പോസ്റ്റ്‌ ഇപ്പോള്‍ വീണ്ടും ആരുടെയോ ലൈക്‌/കമന്റ്/ഷെയര്‍ ഇവ കൊണ്ട് ലൈവ് ആയതാകാന്‍ ആണ് സാധ്യത.
  • നിയമപരമായി നോക്കിയാല്‍, സൗമ്യയുടെ കടയുടമയ്ക്ക് പി. എഫില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കുകയും, സൗമ്യ ആ രജിസ്ട്രേഷന്‍ പ്രകാരം പി. എഫില്‍ അംഗമാവുകയും ചെയ്‌താല്‍ മാത്രമേ സൗമ്യയുടെ കുടുംബത്തിന് പി. എഫ്. പെന്‍ഷന് അര്‍ഹതയുണ്ടാവുകയുള്ളൂ. സൗമ്യയുടെ പേരില്‍ പി. എഫ്. അക്കൗണ്ട്‌ ഉണ്ടോ എന്ന് പി. എഫ്. ഓഫീസില്‍ അന്വേഷിച്ചാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ആവൂ. 
  • ഈ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ വളരെ വൈകിയ വേളയില്‍ സംഭവിച്ചിരിക്കുന്ന തെറ്റിദ്ധാരണ മൂലം ആ സാധു കുടുംബത്തിന് കിട്ടിയേക്കാമായിരുന്ന ഭവന നിര്‍മ്മാണ സഹായം ഇല്ലാതായത് നിര്‍ഭാഗ്യകരം തന്നെയാണ്. ആ സഹായം ചെയ്യാമെന്ന് പറഞ്ഞയാള്‍ ഒരു നല്ല മനസ്സിനുടമയാണെങ്കില്‍ ഇപ്പോള്‍ വന്ന വാര്‍ത്ത കണ്ടാല്‍ ആ കുടുംബത്തെ സഹായിക്കാന്‍ മുന്നോട്ടു വരാന്‍ തന്നെയാണ് സാധ്യത.
  • ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ കമ്യൂണിറ്റി സൈറ്റുകളിലും എന്തെങ്കിലും ഒരു പോസ്റ്റിടുകയോ ലൈക്‌/കമന്റ്/ഷെയര്‍ മുതലായ ആക്ടിവിറ്റികളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നതിന് മുന്‍പ് അതിന്റെ ആധികാരികതയെക്കുറിച്ച് രണ്ടോ മൂന്നോ വട്ടം ആലോചിക്കുന്നത് എന്ത് കൊണ്ടും നല്ലതായിരിക്കും.
  • ആ കുടുംബത്തിന് ഒരു കൈസഹായം ചെയ്യാന്‍ ആരെങ്കിലും മുന്‍കൈ എടുത്ത് ഒരു ഫണ്ടോ മറ്റോ സ്വരൂപിക്കുകയാണെങ്കില്‍ സാധിക്കുന്ന ചെറിയ സഹായം ചെയ്യാന്‍ ഞാനും ഒരുക്കമാണ്.....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

Sunday 1 June 2014

തുഗ്ലക്കിന്റെ പിൻഗാമികൾ നാട് ഭരിക്കുമ്പോൾ !!!

ഈ ബ്ലോഗ്‌ പോസ്റ്റ്‌ വായിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക



ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക