ഞാൻ വെറും പോഴൻ

Saturday 26 September 2015

ആ സ്വാമിയെ വെറുതെ വിടൂ...കറന്റ് ബുക്സ് അല്ലെ തരവഴി കാണിച്ചത്.....

ശ്രീദേവി.എസ്. കര്‍ത്തയുടെ സങ്കടം

നാളെ എന്റെ പുസ്തക പ്രകാശനം. വേദിയിൽ കയറാൻ എനിക്ക് വിലക്ക്. വിശിഷ്ട അതിഥി യായി എത്തുന്ന സ്വാമിജി ഇരിക്കുന്ന വേദിയിൽ സ്ത്രീകൾ ഇരിക്കാൻ പാടില്ല. ശ്രീ A.P.J. അബ്ദുൽ കലാമിന്റെ അവസാന പുസ്തകമായ Transcendence My Spiritual Experience with Pramukh Swamiji (Harper Collins India) മലയാളത്തിലേക്ക് "കാലാതീതം' എന്ന പേരിൽ വിവർത്തനം ചെയ്തത് ഞാനാണ്. പ്രശസ്ത പുസ്തക പ്രസാധകരായ CURRENT BOOKS THRISSUR ആവശ്യപെട്ട പ്രകാരമാണ് ഞാൻ ഈ കൃതി മൊഴിമാറ്റം ചെയ്തു പറഞ്ഞ സമയത്തിന് മുൻപ് അവരെ ഏൽപിച്ചത്‌. നാളെ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വച്ച് അതിന്റെ പ്രകാശന കർമം നടക്കുകയാണ് ശ്രീ എം. ടീ വാസുദേവൻ‌ നായരും അബ്ദുൽ കലാമിന്റെ സഹ എഴുത്തുകാരൻ ശ്രീ അരുണ്‍ തീവാരിയും അബ്ദുൽ കലാമിന്റെ ആത്മീയ ഗുരുവായ പ്രമുഖ് സ്വാമിജിയുടെ പ്രതിനിധിയായ ബ്രഹ്മ വിഹാരി ദാസ്‌ സ്വാമിജിയും പ്രധാന അതിഥികൾ ആകുന്ന ഈ ചടങ്ങിൽ നിന്ന് വിട്ടു നില്ക്കാൻ, 2 ലക്ഷം കോപ്പി വിൽക്കപ്പെടും എന്ന് പ്രസാധകർ കരുതുന്ന ഈ പുസ്തകം വിവർത്തനം ചെയ്ത എന്നോട് CURRENT BOOKS THRISSUR ആവശ്യപ്പെട്ടിരിക്കുന്നു.

ഞങ്ങള്‍ക്കു പറയാനുള്ളത് - (CURRENT BOOKS THRISSUR)

എ.പി.ജെ. അബ്ദുള്‍ കലാമും അരുണ്‍ തിവാരിയും ചേര്‍ന്നെഴുതിയ കാലാതീതം എന്ന പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് ശ്രീദേവി.എസ്. കര്‍ത്തയാണ്. ഇന്നായിരുന്നു പുസ്തകപ്രകാശനചടങ്ങ്. ഒരു മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള പ്രസ്തുത പരിപാടിയില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ചാല്‍ 1 മണിക്ക് സാഹിത്യ അക്കാദമി ഹാള്‍ ഒഴിഞ്ഞുകൊടുക്കാന്‍ പറ്റാതെ വരും. അതുകൊണ്ടാണ് പല പ്രമുഖരേയും ഒഴിവാക്കിയ കൂട്ടത്തില്‍ ശ്രീദേവിയേയും ഒഴിവാക്കേണ്ടി വന്നത്. ശ്രീദേവിയുടെ എഫ്. ബി. പോസ്റ്റ് ഒരു വൈറലായി മാറിയപ്പോള്‍ ആ വികാരം ഉള്‍ക്കൊണ്ട് സ്വാമിമാരെ ഒഴിവാക്കി. എം.ടി പ്രകാശനം ചെയ്യുകയും സാറാ ജോസഫ് ഏറ്റുവാങ്ങുകയും ചെയ്യുന്ന രീതിയില്‍ പ്രോഗ്രാം മാറ്റുകയും അത് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. പുസ്തകപ്രസാധന രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന കറന്റ് ബുക്‌സ് യാതൊരു വിധ സ്ത്രീ വിരുദ്ധ നിലപാടും ഇന്നേവരെ സ്വീകരിച്ചിട്ടില്ല. ഇനിയും അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും.

വിവർത്തക ശ്രീദേവിയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ അനുസരിച്ച്, ശ്രീദേവിയെ കറന്റ് ബുക്സ് ചടങ്ങിൽ നിന്ന് വിലക്കാൻ കാരണം പ്രമുഖ സ്വാമിജിയുടെ ആശ്രമത്തിന്റെ വിചിത്രമായ ചില നിബന്ധനകൾ ആണ്.

1.ആശ്രമത്തിന്റെ പ്രതിനിധിയായി വരുന്ന സ്വാമിജി ഇരിക്കുന്ന വേദിയിൽ സ്ത്രീകൾ ഇരിക്കാൻ പാടില്ല .

2, അദ്ദേഹം വേദിയിൽ ഇരിക്കുമ്പോൾ മുന്പിലുള്ള 3 വരി സീറ്റുകൾ ശൂന്യമായി ഇടണം അവിടെ അദ്ദേഹത്തിന്റെ പുരുഷ അനുയായി വൃന്ദത്തിന് മാത്രമേ ഇരിക്കാൻ അനുവാദമുള്ളു.



സ്ത്രീ സഹവാസം പോയിട്ട് ദൂരെ നിന്നുള്ള സ്ത്രീ ദർശനം പോലും ഒഴിവാക്കുന്ന സന്യാസിമാരാണ്  സ്വാമി നാരായൺ മിഷനിലെ  സന്യാസികളെന്നാണ് വായിച്ചറിഞ്ഞിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്റർനെറ്റിൽ തന്നെ യഥേഷ്ടം ലഭ്യമാണ്. ഈ സ്വാമിയും അദ്ദേഹത്തിൻറെ ട്രസ്റ്റും സ്ത്രീകളുമായുള്ള ഇടപഴകലുകളുടെ കാര്യത്തിൽ കാലങ്ങളായി നില നിർത്തിപ്പോരുന്ന രീതിയാണ് മേൽപ്പറഞ്ഞത്‌. ഇതിലും മോശമായ സ്ത്രീ വിരുദ്ധ നിലപാടുകൾ പുലർത്തുന്ന വിവിധ മത സാമുദായിക ഗ്രൂപ്പുകൾ വേറെയും ഇന്ത്യയിൽ ഉണ്ട്. സാക്ഷാൽ ശ്രീ നാരായണഗുരു പോലും സ്ത്രീകളുടെ കാര്യത്തിൽ അത്ര ലിബറൽ ആയിരുന്നില്ല എന്ന് ഗുരുദേവന്റെ ശിവശതകത്തിലെ ഈ വരികൾ വായിച്ചാൽ മനസിലാകും. 


"മിഴിമുനകൊണ്ടു മയക്കി നാഭിയാകും
കുഴിയിലുരുട്ടി മറിപ്പതിന്നൊരുങ്ങി
കിഴിയുമെടുത്തു വരുന്ന മങ്കമാർ തൻ
വഴികളിലിട്ടു വലയ്ക്കൊലാ മഹേശാ!"

"തലമുടി കോതി മിടഞ്ഞു തക്കയിട്ട-
ക്കൊലമദയാന കുലുങ്ങി വന്നു കൊമ്പും
തലയുമുയർത്തി വിയത്തിൽ നോക്കിനില്ക്കും
മുലകളുമെന്നെ വലയ്ക്കൊലാ മഹേശാ!" 

അത്യാവശ്യം സ്ത്രീ വിരുദ്ധതയൊക്കെ ഏറിയും കുറഞ്ഞും എല്ലാ മതങ്ങളുടെയും ആചാര്യന്മാർക്കുണ്ടെന്നത് ഒരു സത്യമാണ്. ഇന്നലെ വരെ ഒരു സ്വാമിമാരുടെയും സ്ത്രീ വിരുദ്ധത പ്രശ്നമാകാതിരുന്നവർക്ക് ഇപ്പോൾ അത് ഒരു പ്രശ്നമായതെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. തങ്ങളുടെ പ്രഖ്യാപിത ജീവിതശൈലിക്കനുസരിച്ചു മാത്രമേ പ്രവർത്തിക്കൂ എന്ന് ശഠിച്ച സ്വാമിയേയും അവരുടെ സന്യാസ ട്രസ്റ്റിനേയും എന്തിനാണ് പ്രതിക്കൂട്ടിൽ നിർത്തുന്നത് എന്ന് മനസ്സിലാകുന്നില്ല. സംഭവം വിവാദം ആകുമെന്ന് മനസിലായപ്പോൾ സ്വാമി പരിപാടിയിൽ നിന്ന് വിട്ടു നില്ക്കുകയും ചെയ്തു.

ഇവിടെ ഈ പുസ്തക വിവർത്തനത്തിന് വേണ്ടി അദ്ധ്വാനിച്ച ആളെ പ്രകാശനച്ചടങ്ങിൽ നിന്ന് ഒഴിവാക്കിയ നികൃഷ്ടതയോട് അവർക്ക് തോന്നുന്ന സങ്കടവും രോഷവും സഹൃദയർക്ക് തോന്നുന്ന അമർഷവും എല്ലാം മനസിലാകാവുന്നതെ ഉള്ളൂ. ഈ സംഭവത്തിലെ യഥാർത്ഥ പ്രതി കറന്റ് ബുക്സ് മാത്രമാണ്.  ഈ പ്രത്യേക വിഭാഗത്തിലെ സ്വാമിമാരെ ചടങ്ങിനു വിളിച്ചാൽ, വിശിഷ്ടാതിഥികളുടെ ഇഷ്ടത്തിനനുസരിച്ച് ചടങ്ങ് നടത്തേണ്ടി വരും എന്നത് കറന്റ് ബുക്സിനെ പോലെ ഉള്ള, വൻ പ്രസാധക സ്ഥാപനത്തിന് അറിയാത്തതാണോ ? ഒരു പുസ്തകം പ്രസാധനം ചെയ്യുമ്പോൾ ആ ചടങ്ങിൽ പങ്കെടുക്കാൻ മറ്റാരെക്കാളും മുൻഗണന അതിനു വേണ്ടി അദ്ധ്വാനിച്ച രചയിതാവിനുണ്ടെന്ന് കറന്റ് ബുക്സിനെ ആരെങ്കിലും പറഞ്ഞു മനസിലാക്കിക്കേണ്ടതുണ്ടോ ?  കാര്യം ലളിതമാണ്...എഴുത്തുമായി ബന്ധപ്പെട്ട പണികൾ കഴിഞ്ഞു. ഇനി എങ്ങനെയും പബ്ലിസിറ്റി ഉണ്ടാക്കി മാക്സിമം കോപ്പികൾ വിറ്റഴിക്കണം...അതിനിടയിൽ എന്ത് മര്യാദ ? എന്ത്  കൃതജ്ഞത ? വിവർത്തനം മഹാശ്ചര്യം !!! നമുക്കും കിട്ടണം പണം !!!.... മനസാക്ഷിയോട് കൂറുള്ളവർ തെറി വിളിക്കേണ്ടത് കറന്റ് ബുക്സിനെ മാത്രമാണ്.

കറന്റ് ബുക്സ് അധികൃതർ സമയം കിട്ടുമ്പോൾ ഈ ക്ലിപ്പ് വെറുതെ ഒന്ന് കാണുന്നത് നന്നായിരിക്കും....


<<26.09.2015, Aluva>>

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Friday 25 September 2015

മോഹൻലാൽ നോട്ടിനോട്‌ കാണിച്ചതും മോഡി ദേശീയപതാകയോട് കാണിച്ചതും...

പത്ത് പതിനഞ്ചു വർഷം മുൻപാണ്. എന്റെ ഒരു സ്നേഹിതൻ നട്ടപ്പാതിരായ്ക്ക് മുംബൈ എയർപോർട്ടിൽ നില്ക്കുന്നു. അവൻ നോക്കുമ്പോൾ സാക്ഷാൽ മോഹൻലാൽ അതാ ഫ്ലൈറ്റ് ഇറങ്ങി വരുന്നു. അധികം ഉപഗ്രഹങ്ങളും പരിവാരങ്ങളും ആരാധകരും അദ്ദേഹത്തോടൊപ്പം ഇല്ല. തന്റെ ആരാധനാപാത്രമായ ലാലേട്ടനെ കയ്യകലത്തിൽ കിട്ടിയ ചങ്ങാതി സന്തോഷത്താൽ കോൾമയിർ കൊണ്ടു. സെൽഫിയെടുക്കാൻ ക്യാമറ ഫോണ്‍ ഇല്ലാത്ത കാലമായിരുന്നതു കൊണ്ട്‌  കയ്യോടെ ഓട്ടോഗ്രാഫ് വാങ്ങാൻ പേപ്പർ തപ്പിയപ്പോഴാണ് ആ സത്യം തിരിച്ചറിഞ്ഞത്. പാസ്പോർട്ടും ഫ്ലൈറ്റ് ടിക്കറ്റും അനുബന്ധകടലാസുകളും അല്ലാതെ ഒരു നുറുങ്ങു കഷണം കടലാസ് പോലും കയ്യിലില്ലെന്ന നഗ്നസത്യം....പിന്നെ അവൻ മടിച്ചില്ല....പോക്കറ്റിൽ കിടന്ന 500 രൂപയുടെ ഗാന്ധിപ്പടമുള്ള ഇന്ത്യൻ കറൻസി തന്നെ എടുത്തു വീശി. ലാലേട്ടാ...ഒരു ഓട്ടോഗ്രാഫ്...സ്വത സിദ്ധമായ കുസൃതിച്ചിരിയോടെ കൈ നീട്ടിയ ലാലേട്ടൻ നോട്ട് കണ്ട് ഒന്ന് ഞെട്ടി. പിന്നെ പതിഞ്ഞ സ്വരത്തിൽ ലാൽ ടച്ചുള്ള ഒരു കമന്റോട് കൂടി തിരികെ നല്കി. കമന്റ് എന്തായിരുന്നെന്നോ !!!??? ഇതിൽ ഒപ്പിടേണ്ടവർ കൃത്യമായി ഒപ്പിട്ടിട്ടുണ്ട് ...ഇനി ഞാൻ കൂടി ഇട്ടാൽ അതിന്റെഅതിന്റെ ഉള്ള വില കൂടി പോവില്ലേ അനിയാ എന്നായിരുന്നു ആ കമന്റ്. എന്നിട്ടദ്ദേഹം അദ്ദേഹത്തിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന എന്തോ ഒരു പേപ്പറിൽ കൊടുത്ത ആ ഓട്ടോഗ്രാഫ് ഇപ്പോഴും എന്റെ സുഹൃത്തിന്റെ കയ്യിൽ ഉണ്ടാകണം....

ഇവിടെ ഇത് പറഞ്ഞത് ഇന്ന് ചില മാധ്യമങ്ങളിൽ കണ്ട ഒരു വാർത്തയുടെ പശ്ചാത്തലത്തിലാണ്. അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയ്‌ക്ക് സമ്മാനിക്കാനുള്ള ഇന്ത്യൻ ദേശീയപതാകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈയൊപ്പിട്ടു എന്ന വാർത്തയാണ് ഉദ്ദേശിച്ചത്. പ്രധാനമന്ത്രിയായശേഷം രണ്ടാം തവണ അമേരിക്ക സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയുടെ സംഘത്തിലുള്ള പ്രശസ്ത പാചക വിദഗ്ദ്ധനായ വികാസ് ഖന്ന ഒബാമയ്‌ക്ക് സമ്മാനിക്കാൻ കരുതിയെന്ന് പറയപ്പെടുന്ന പതാകയിലാണ് മോദി ഒപ്പിട്ടത്. വ്യാഴാഴ്ച അമേരിക്കയിലെ 500 കോര്‍പറേറ്റ് സ്ഥാപനമേധാവികള്‍ക്കായി ആഡംബരഹോട്ടലായ വാല്‍ഡ്രോഫ് അസ്റ്റോറിയയില്‍ മോഡി ഒരുക്കിയ അത്താഴവിരുന്നില്‍ ഭക്ഷണമൊരുക്കിയത് വികാസ് ഖന്ന അടക്കമുള്ള 40 പാചകവിദഗ്ധരാണ്. ഒരു രാഷ്‌ട്ര നേതാവിന് സമ്മാനിക്കാനാണെങ്കിൽപ്പോലും ദേശീയപതാകയിൽ ഒപ്പുവച്ചതിലൂടെ മോദി ഇന്ത്യൻ ഫ്ലാഗ് കോഡ് ലംഘിച്ചെന്നാണ് വിമർശനം. 2002ലെ ഇന്ത്യൻ ഫ്ലാഗ് കോഡ് പാർട്ട് രണ്ട് സെക്‌ഷൻ മൂന്ന് പ്രകാരം ദേശീയപതാകയിൽ എഴുതുന്നതോ എന്തെങ്കിലും കുറിക്കുന്നതോ പതാകയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വ്യക്തമാക്കുന്നുണ്ട്. 1971 ലെ നാഷണൽ ഓണർ ആക്ട് പ്രകാരവും ഇത് ജയിൽ ശിക്ഷ വരെ കിട്ടാവുന്ന കുറ്റകരമാണെന്ന് വിദഗ്ദ്ധർ പറയുന്നു. ഇന്ത്യന്‍ പതാക ചട്ടം പ്രധാനമന്ത്രി തന്നെ ലംഘിച്ചത് അപമാനകരമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മോഡി ഒപ്പിട്ട ദേശീയപതാകയുടെ ചിത്രം വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. പതാകയില്‍ അശോകചക്രത്തിനു മുകള്‍ ഭാഗത്തായി കുങ്കുമനിറത്തിനുള്ളിലാണ് ഒപ്പിട്ടത്. സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ പതാക തിരിച്ചു വാങ്ങി തടി തപ്പാന്‍ കേന്ദ്രം ശ്രമിക്കുന്നുണ്ട്. 

പിന്നീടൊരു വാദം കണ്ടത് പ്രധാന മന്ത്രി ദേശീയ പതാകയിൽ അല്ല ഒപ്പ് ഇട്ടതെന്നാണ്. ശാരീരിക വൈകല്യം ഉള്ള ഒരു കുട്ടി, കാലു കൊണ്ട് വരച്ച Make India Logo ഉള്ള ഒരു മെമെന്റൊയിലാണ് മോഡി ഒപ്പിട്ടതത്രേ. ആ വാദം അംഗീകരിച്ചാൽ തന്നെ ഇത്തരം കാര്യങ്ങളിൽ പ്രധാനമന്ത്രി ഒന്ന് കൂടി മുൻ കരുതൽ എടുക്കുന്നത് നല്ലതല്ലേ ? മാധ്യമങ്ങളിൽ വന്ന ഇമേജുകൾ നോക്കിയാൽ ദേശീയപതാകയായി തെറ്റിദ്ധരിക്കാവുന്ന ഒന്നിലായിരുന്നു അദ്ദേഹം ഒപ്പ് വച്ചത് എന്ന കാര്യം നിസ്തർക്കമാണ്.

മോഡി ദേശീയപതാകയെ അപമാനിച്ചു എന്ന് മുൻപും ആരോപണം ഉണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര യോഗാ ദിനാചരണത്തിനിടയിൽ, രാജ്പഥിലെ യോഗാഭ്യാസത്തിനിടെ ദേശീയ പതാകയുടെ നിറമുള്ള ഷാൾ ഉപയോഗിച്ച് വിയർപ്പു തുടച്ചുവെന്നായിരുന്നു അന്നത്തെ ആരോപണം. 

പ്രധാനമന്ത്രി ഒരു ഓട്ടോഗ്രാഫ് കൊടുക്കുന്നത് ഒരിക്കലും ഒരു തെറ്റല്ല...പക്ഷെ, അത് ദേശീയ പതാകയുടെ പുറത്താണെങ്കിൽ തീർച്ചയായും വലിയ തെറ്റാണ്......ദേശീയ പതാകയുടെ നിറമുള്ള ഷാൾ കഴുത്തിലണിയുന്നതും ഒരു തെറ്റല്ല.....ദേശീയപതാകയായി വ്യഖ്യാനിക്കപ്പെടാൻ സാധ്യതയുള്ള ഒന്നിന്റെ മേൽ ഒപ്പ് വയ്ക്കുന്നതിനു മുൻപും ദേശീയപതാകയോട് സാമ്യമുള്ള തുണി കൊണ്ട് മുഖം തുടക്കുന്നതിനു മുൻപും ഈ ചെയ്യുന്നത് ഒരു നല്ല മാതൃകയാണോ എന്ന് ഒന്നോ രണ്ടോ വട്ടം ആലോചിക്കുന്നത് നല്ലതാണ്.....

കാരണം അങ്ങ് ഈ രാജ്യത്തിന്റെ മുഖ്യ ഭരണാധികാരിയാണ്.......
നൂറ്റിച്ചില്ല്വാനും കോടി ഭാരതീയരാൽ മൃഗീയ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട ഞങ്ങളുടെ പ്രധാനമന്ത്രിയാണ്.....

<<25.09.2015, Aluva>>

ദേശീയ ചിഹ്നങ്ങൾ അപമാനിക്കപ്പെടുന്നതിനെക്കുറിച്ച് മുൻപ് എഴുതിയ ബ്ലോഗ്‌ വായിക്കാൻ ഇവിടെ ക്ലിക്കിയാൽ മതി ==>> ദേശീയ പതാകയും ദേശീയ ഗാനവും ആവർത്തിച്ച് അപമാനിക്കപ്പെടുമ്പോൾ ...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക



Monday 14 September 2015

മുല്ലപ്പൂവും മലരും ഒന്നുമല്ല; ഇതാണ് വിശക്കുന്നവന്റെ രോദനം...

മാതൃഭൂമിയാണെന്ന് തോന്നുന്നു, മൂന്നാർ സമരത്തെ മുല്ലപ്പൂ വിപ്ലവത്തോട് ഉപമിച്ചത്. ഇത് മുല്ലപ്പൂവും മലരും ഒന്നുമല്ല. ഇതായിരുന്നു വിശക്കുന്നവന്റെ രോദനം...എനിക്ക് ഓർമ്മ വച്ചതിനു ശേഷം കേരളം കണ്ട ഏറ്റവും ആത്മാർഥവും ഉജ്ജ്വലവുമായ സമരം ഏതാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ....അത് മൂന്നാർ സമരം ആണ്. രാഷ്ട്രീയ പാര്‍ട്ടികളെയും തൊഴിലാളി യൂണിയനുകളെയും തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും തങ്ങളുടെ ആവശ്യങ്ങളിൽ ഒരു വിധ വിട്ടുവീഴ്ച്ചക്കില്ലെന്നും ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടെയോ ട്രേഡ് യൂനിയനുകളുടെയോ പിന്തുണയില്ലാതെ അയ്യായിരത്തില്‍പരം സ്ത്രീ തൊഴിലാളികള്‍ കണ്ണന്‍ദേവന്‍ ഓഫിസിന് മുന്നില്‍ ദേശീയപാതകള്‍ ഉപരോധിച്ച് നടത്തിയ സമരം വിജയം കണ്ടപ്പോൾ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഏറ്റ കനത്ത പ്രഹരമായി അത് മാറി. സമരമുഖത്തത്തെിയ മന്ത്രി പി കെ ജയലക്ഷ്മി, എസ്. രാജേന്ദ്രന്‍ എം.എല്‍.എ, കോണ്‍ഗ്രസ് നേതാക്കളായ ലതിക സുഭാഷ്, ബിന്ദു കൃഷ്ണ തുടങ്ങി ഒരു രാഷ്ട്രീയ നേതാക്കളെയും അവർ സമരമുഖത്ത്‌ മുഖം കാണിക്കാൻ അനുവദിച്ചില്ല. ആകെ സഖാവ് വി എസിനോടും ഇ.എസ്. ബിജിമോള്‍ എം.എല്‍.എയോടും മാത്രമാണ് സമരക്കാർ അല്പ്പമെങ്കിലും സൗഹൃദ ഭാവം കാണിച്ചത്. അത് സമീപകാലത്ത് നടന്ന പല ജനകീയ പോരാട്ടങ്ങളിലും അവർ കാണിച്ച ചില അനുകൂല ഭാവങ്ങളോടുള്ള നന്ദി പ്രകടനമായി മാത്രം കണ്ടാൽ മതി.

ഈ സമരത്തിന്റെ വിജയത്തിൽ ഒരു നേതാക്കൾക്കും പങ്ക് അവകാശപ്പെടാൻ ഇല്ല എന്നതാണ് യാഥാർത്ഥ്യം. വി എസും സാഹചര്യം മുതലെടുത്തതാണെന്ന് വിശ്വസിക്കാതിരിക്കാൻ ഒരു കാരണവും ഇല്ല. ഒരു പരിധി വരെ പ്രശ്നപരിഹാരത്തിന് വി എസ് ഒരു രാസത്വരകമായി പ്രവർത്തിച്ചു എന്ന് വേണമെങ്കിൽ പറയാം. ''സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുംവരെ ഞാന്‍ ഈ തൊഴിലാളികള്‍ക്കൊപ്പം ഇവിടെ ഇരിക്കാന്‍പോവുകയാണ്'' എന്ന വി.എസ്സിന്റെ പ്രഖ്യാപനമാണ് സമരത്തിന്റെ വഴി മാറ്റി വിട്ടത്. ഈ പ്രഖ്യാപനത്തോടെയാണ് അത് വരെ ഉറങ്ങിയവരും ഉറക്കം നടിച്ചവരും എല്ലാം രായ്ക്കു രാമാനം വിഷയത്തിൽ ഇടപെട്ടതും സമരത്തിനു ക്ഷിപ്ര പരിഹാരമുണ്ടായതും. രാഷ്ട്രീയ ചാണക്യന്മാർ അമ്പേ ഇളിഭ്യരാവുന്ന ഈ കാഴ്ച നിഷ്പക്ഷരായ ജനാധിപത്യ വിശ്വാസികളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. 

സെപ്റ്റംബര്‍ രണ്ടിന്റെ ദേശീയപണിമുടക്ക് ദിനത്തില്‍ കമ്പനിക്കെതിരെ പ്രതിഷേധവുമായത്തെിയ ഏതാനും സ്ത്രീ തൊഴിലാളികളെ അവഗണിച്ച രാഷ്ട്രീയ നേതാക്കളും അവരുടെ ഓശാന പാട്ടുകാരും രണ്ട്  മൂന്ന് ദിവസത്തിനുള്ളില്‍  മൂന്നാറിനെ സ്തംഭിപ്പിച്ച്  നിർത്തിയ തീക്ഷ്ണ സമരം കണ്ടു കണ്ണ് തള്ളി നിന്നു. തൊഴിൽ നിർത്തി സമരത്തിൽ അണി ചേർന്ന തൊഴിലാളികളുടെ എണ്ണം അയ്യായിരത്തോളം ആയിരുന്നു. ദ്രാവിഡഗോത്രവീര്യത്തിന്റെ തീവ്രതയും സൗന്ദര്യവും അവരുടെ മുദ്രാവാക്യങ്ങളിലും ഉണ്ടായിരുന്നു.

"കരിയടുപ്പ് നാങ്കള്‍ക്ക് കരണ്ടടുപ്പ് ഉങ്കള്‍ക്ക്
പൊട്ട ലയങ്ങള്‍ നാങ്കള്‍ക്ക് ഏസി ബംഗ്ളാ ഉങ്കള്‍ക്ക്
തമിഴ് മീഡിയം നാങ്കള്‍ക്ക് ഇംഗ്ളീഷ് മീഡിയം ഉങ്കള്‍ക്ക്
കുട്ടതൊപ്പി നാങ്കള്‍ക്ക് കോട്ടും സൂട്ടും ഉങ്കള്‍ക്ക്
ചിക്കന്‍, ദോശ ഉങ്കള്‍ക്ക് കാടി കഞ്ഞി നാങ്കള്‍ക്ക്
പണിയെടുക്കുവത് നാങ്കള് പണം കൊയ്വത് നീങ്കള്
കൊളുന്തുകുട്ട എടുപ്പതു നാങ്കള് പണക്കുട്ട അമുക്കുതു നീങ്കള്
അപ്പാ അപ്പാ കരിയപ്പാ കൊള്ളയടിത്ത പണമെല്ലാം എവിടപ്പാ?

പോരാടുവോം പോരാടുവോം 
നീതി കെടയ്ക്കും വരെ പോരാടുവോം
പോരാടുവോം പോരാടുവോം 
വെട്രി വരുവോം പോരാടുവോം
ഇന്‍ക്വിലാബ് സിന്ദാബാദ്
തൊഴിലാളി ഐക്യം സിന്ദാബാദ് 
പെമ്പിള ഒരുമൈ സിന്ദാബാദ്" 

കേൾവിക്കാരെ പോലും ആവേശം കൊള്ളിക്കുന്ന വിപ്ലവ കവിത പോലുള്ള മുദ്രാവാക്യങ്ങൾ ആയിരുന്നു അവ.

പരമ്പരാഗത രാഷ്ട്രീയ-തൊഴിലാളി സംഘടനകള്‍ ന്യായമായ ജനകീയ പ്രശ്നങ്ങളില്‍ നിന്ന് മുഖം തിരിഞ്ഞു നിൽക്കുമ്പോൾ തികച്ചും അസംഘടിത തൊഴിലാളികള്‍ സ്വന്തം ശക്തി തിരിച്ചറിഞ്ഞ് പോരാടി നേടിയ ഈ വിജയം ചിലത് വിളിച്ചു പറയുന്നുണ്ട്. ഡൽഹിയിലെ ആം ആദ്മി മുന്നേറ്റത്തിന്റെ തീവ്രരൂപം എന്ന് വേണമെങ്കിൽ ഇതിനെ നോക്കിക്കാണാം. കുറച്ചു കാലമായി കക്ഷി രാഷ്ട്രീയക്കാരുടെ പിന്തുണയില്ലാതെ നിരവധി സമരങ്ങൾ ഇവിടെ നടക്കുന്നുണ്ട്. തികച്ചും ന്യായമായ സാമൂഹിക - പരിസ്ഥിതി വിഷയങ്ങള്‍ ഉയര്‍ത്തി പ്രാദേശികമായി നടക്കുന്ന സമരങ്ങളെ തങ്ങളുടെ നിക്ഷിപ്ത താല്‍പര്യത്തിനനുസരിച്ച്  മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ കണ്ടില്ലെന്നു നടിച്ചപ്പോൾ രാഷ്ട്രീയ സാമുദായിക ഭേദമില്ലാതെ പ്രാദേശികമായ ജനകീയ കൂട്ടായ്മകൾ അത്തരം സമരങ്ങളെ വിജയ തീരത്തെത്തിച്ചിട്ടുണ്ട്‌. പക്ഷെ ഇത്തരം സമരങ്ങളെ ഒക്കെത്തന്നെ ഏതെങ്കിലും ഘട്ടത്തിൽ രാഷ്ട്രീയക്കാർ ഹൈജാക്ക് ചെയ്യുകയും തങ്ങളുടെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുകയും ചെയ്തു എന്നതാണ് ചരിത്രം. അല്ലെങ്കിൽ, സമരങ്ങൾ താല്ക്കാലികമായി അവസാനിച്ചെങ്കിലും ആവശ്യങ്ങളിൽ നിന്ന് ബഹുദൂരം പിന്നോട്ട് പോയുള്ള ഒത്തുതീർപ്പ് വ്യവസ്തകൾ പോലും ലംഘിക്കപ്പെടുകയും ചെയ്തു. ഇവിടെയേതായാലും ഈ പെണ്‍പട പിടിച്ച പിടിയാൽ തങ്ങളുടെ ഡിമാന്റുകൾ അംഗീകരിപ്പിച്ച് വിജയ ചരിത്രം കുറിച്ചു. 

മൂന്നാർ സമരം ചൂട് പിടിച്ചത് മുതൽ, ഇതിന്  പിന്നില്‍ തമിഴ് തീവ്രവാദികളാണ് എന്ന തരത്തിൽ പ്രചാരണം അഴിച്ചു വിടാൻ ബോധപൂര്‍വമായ ശ്രമമുണ്ടായി. എന്നാല്‍, കൊളുന്തുനുള്ളുന്ന പാവപ്പെട്ട തൊഴിലാളികള്‍ നടത്തുന്ന ജീവിത സമരത്തിനെതിരെ നടക്കുന്ന ഈ നെറികെട്ട പ്രചാരണം പോലീസ് തള്ളിക്കളഞ്ഞു. ഡി ജി പി മുതലുള്ള ഉന്നത പോലീസുദ്യോഗസ്ഥരാരും ഈ ആരോപണത്തിന് ഒരു വിലയും കൽപ്പിച്ചില്ല. തൊഴിലാളികളോട് ഏറ്റവും അനുഭാവപൂര്‍വ്വമായ നിലപാടാണ് അവര്‍ സ്വീകരിച്ചതും. ഭാഷാ വിദ്വേഷം പരത്തി സമരം പൊളിക്കാൻ ശ്രമിച്ച ഒരുത്തനെ പോലീസ് കൃത്യ സമയത്ത് തന്നെ അകത്താക്കി. ഇതൊക്കെക്കൊണ്ടാണ്‌ സമരം തീർപ്പായ ഉടനെ സമരക്കാർ പോലീസുകാരെ തോളിലേറ്റി വികാര പറക്ടനം നടത്തിയത്. ഈ സമരത്തിൽ പോലീസ് സ്വീകരിച്ച നിലപാടുകൾക്ക് ഒരു ലോഡ് ലൈക്ക്സ്.

മൂന്നാറിലെ തൊഴിലാളി സമരവും അതിന്റെ ഉജ്ജ്വല വിജയവും  ഇവിടത്തെ ഇരട്ടത്താപ്പുകാരായ രാഷ്ട്രീയ-തൊഴിലാളി സംഘടനകൾക്കുള്ള താക്കീതാണ്. തുച്ഛമായ കൂലിക്കും മോശം തൊഴിൽ സാഹചര്യങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍  മാറിവരുന്ന സര്‍ക്കാറുകള്‍ക്കും അവരെ നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും അവരുടെ പോഷക തൊഴിലാളി സംഘടനകള്‍ക്കും കഴിയാത്തതാണ് ഇത്തരം സ്വതന്ത്ര നീക്കങ്ങൾക്ക്‌ വിത്ത് പാകുന്നത്. അപ്രായോഗികവും രാജ്യ നിയമങ്ങളെ വെല്ലുവിളിക്കുന്നതുമായ സായുധ പോരാട്ടക്കാരും മാവോയിസ്റ്റുകളും ഈ പ്രക്ഷോഭത്തിൽ നിന്ന് പാഠം പഠിക്കേണ്ടതുണ്ട്.

തൊഴിലാളികളെ അവരുടെ അവകാശങ്ങളെ ബോധ്യപ്പെടുത്തി സംഘടിപ്പിച്ച സംഘടനകൾ പിന്നീട് പല ഘട്ടങ്ങളിലും തൊഴിലാളി വിരുദ്ധ നിലപാടുകൾ സ്വീകരിച്ചു എന്നത് യാഥാർത്യമാണ്. കാലക്രമത്തിൽ അതിന്റെയൊക്കെ നേതൃത്വം ഒരു തുള്ളി വിയർപ്പ് പോലും പൊടിയാത്തവരുടെ കയ്യിൽ എത്തിപ്പെട്ടതോടെ പതിയെ പതിയെ തൊഴിലാളികള അവരുടെ കാര്യം സ്വയം നോക്കാൻ തുടങ്ങുന്നു. ഇപ്പോൾക്കണ്ടത് വളരെ എളുപ്പത്തിലും വ്യാപകമായും സംഭവിക്കാവുന്ന ഒരു മുന്നേറ്റമല്ലെന്നു സമ്മതിച്ചാൽ തന്നെ, ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങൾ തന്നെ നയിക്കുന്ന പുതിയൊരു ജനകീയരാഷ്ട്രീയത്തിന്റെ സാധ്യതകളാണ് കാണിക്കുന്നത്; ഒരു ബദല്‍രാഷ്ട്രീയത്തിന്റെ ഇടമാണ് തുറന്നു തരുന്നത്. ഡൽഹി കൂട്ടബലാത്സംഗത്തിനെതിരെ പ്രതിഷേധിക്കാൻ ഒത്തുകൂടിയ ജനാവലിയും തുടർന്ന് ആം ആദ്മി വിപ്ലവവും ഇത് പോലുള്ള ഒന്നായിരുന്നു എന്നോർക്കണം. കാലത്തിന്റെ ചുമരെഴുത്താണ് ഇത്...വായിച്ചു വേണ്ട വിധം തിരുത്തിയാൽ തുടരാം... ഇച്ഛാശക്തിയുള്ള ജന മുന്നേറ്റത്തിനു മുന്നിൽ പിടിച്ചു നില്ക്കാൻ കെല്പ്പുള്ള ഒരു ഭരണകൂടവും ഇല്ല എന്ന് ഓർത്താൽ രാഷ്ട്രീയമുതലാളിമാർക്ക് ഭാവിയിലും ഈ "വയറ്റിപ്പിഴപ്പുമായി" ജീവിക്കാം.....ഇല്ലെങ്കിൽ ചരിത്രത്തിലേക്ക് പിൻവാങ്ങാം...



ഇതാണ് ഒറിജിനൽ ഇങ്ക്വിലാബ്
"പെമ്പിള ഒരുമൈക്കഭിവാദ്യങ്ങൾ"

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക