ഞാൻ വെറും പോഴൻ

Wednesday 25 March 2015

സബാഷ് ശ്രേയ സിംഗാള്‍, അനൂപ് കുമാരന്‍ - അഭിവാദ്യങ്ങൾ

നിയമപരമായ പോരാട്ടത്തിലൂടെ  പരമോന്നത കോടതിയിൽ നിന്ന് വിവര സാങ്കേതികനിയമത്തിലെ ജനാധിപത്യവിരുദ്ധമായ 66 എ വകുപ്പിനെതിരെ വിധി സമ്പാദിച്ച ശ്രേയ സിൻഘലിനും കേരള പോലീസ് നിയമത്തിലെ സമാനമായ 118 ഡി വകുപ്പിനെതിരെ വിധി സമ്പാദിച്ച കൊടുങ്ങല്ലൂർക്കാരൻ അനൂപ് കുമാരനും അഭിവാദ്യങ്ങൾ.
കാര്‍ട്ടൂണിസ്റ്റായ അസീം ത്രിവേദി, അന്നത്തെ ധനമന്ത്രിയായ പി ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തികിനെതിരായുള്ള ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ പുതുച്ചേരിയിലെ ഒരു ബിസിനസുകാരന്‍, ശിവസേനാ നേതാവ്​ ബാല്‍ താക്കറെയുടെ നിര്യാണത്തെ തുടര്‍ന്ന് മുംബൈയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ പരിഹസിച്ച് പോസ്റ്റ്‌ ചെയ്ത പെണ്‍കുട്ടി, ആ പോസ്റ്റ്‌ ലൈക്ക് ചെയ്ത പെണ്‍കുട്ടി എന്നിവർക്കെതിരെയുള്ള പോലീസ് നടപടികളിൽ ശ്രേയ സിന്ഘലിനു  ഉണ്ടായ ധാർമ്മികരോഷം സുപ്രീംകോടതിയിലെ അഭിഭാഷകയായ സ്വന്തം അമ്മയായ മണാലിയോട് പ്രകടിപ്പിച്ചപ്പോൾ ഉയർന്ന അടുക്കള സംവാദമാണ് ഈ വകുപ്പിനെ കോടതിയിലെത്തിച്ചത്. ഒരു പ്രമുഖ പത്രത്തിന്റെ കോണ്‍ട്രാക്ട് ജീവനക്കാരനെതിരെ ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലും കൊടുങ്ങല്ലൂരിലെ ഒരു ഒരു സ്വകാര്യ ആശുപത്രിയില്‍ യുഎന്‍എയുടെ നേതൃത്തത്തില്‍ നടന്ന നേഴ്‌സുമാരുടെ സമരത്തിനെ അനുകൂലിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് ലൈക് ചെയ്തതിന്റെ പേരിലും കൊടുങ്ങല്ലൂര്‍ പോലീസ് ഈ വകുപ്പുകള്‍ പ്രകാരം രണ്ടുതവണ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോഴാണ് ഈ വകുപ്പുകളുടെ അപകടം മനസ്സിലാക്കി ഇദ്ദേഹം കോടതിയെ സമീപിച്ചത്. സമാന സ്വഭാവമുള്ള രണ്ടു കേസുകളും ഒരുമിച്ചാണ് കോടതി പരിഗണിച്ചതും വിധി പറഞ്ഞതും.  ശ്രേയ സിംഘലിനെക്കൂടാതെ എഴുത്തുകാരി തസ്‌ലിമ നസ്രീന്‍, രാജീവ് ചന്ദ്രശേഖര്‍ എം.പി., കമലേഷ് വസ്വാനി, ദിലീപ്കുമാര്‍ തുളസീദാസ് എന്നീ വ്യക്തികളും മൗത്ത്ഷട്ട് ഡോട്ട്‌കോം, കോമണ്‍ കോസ്, പീപ്പിള്‍സ് യൂണിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ് (പി.യു.സി.എല്‍.) എന്നീ സംഘടനകളും  ഈ നിയമത്തിനെതിരെ നിയമ പോരാട്ടത്തിൽ ഉണ്ടായിരുന്നു. സേവ് യുവര്‍ വോയ്‌സ് എന്ന സംഘടന ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനെതിരെയും ഈ നിയമത്തിനെതിരെയും പ്രചാരണം നടത്തി വരുന്നു. പത്രപ്രവര്‍ത്തകനായ അലോക് ദീക്ഷിതും ഈ നിയമത്തിന്റെ ഇരയായ കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദിയുമാണ് ഈ സംഘടനയുടെ അണിയറയിൽ. സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് വിലക്കു വന്നാല്‍ വാ മൂടപ്പെട്ട സമൂഹമാണിവിടെ ബാക്കിയുണ്ടാവുകയെന്ന ബോധ്യമാണ് ഇവരെയെല്ലാം ഈ നിയമത്തിനെതിരെ പോരാടാൻ പ്രേരിപ്പിച്ചത്.

ഇന്ത്യയിൽ 2000-ല്‍ നിലവില്‍ വന്ന ശേഷം 2008-ലെ കടുപ്പം നിറഞ്ഞ ഭേദഗതികളോടെ തുടരുന്ന, വിവര സാങ്കേതികനിയമത്തിലെ ജനാധിപത്യവിരുദ്ധമായ വകുപ്പുകള്‍ക്കെതിരെ രാഷ്ട്രീയമായും നിയമപരമായും  ഇവിടത്തെ സിവില്‍ സാമൂഹ്യ നിയമ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും നടത്തി വരുന്ന വർഷങ്ങൾ നീണ്ട ധീരമായ പോരാട്ടത്തിന് ഊർജ്ജം പകരുന്നതാണ് ഈ വിധി. ഈ നിയമത്തിന്റെ തുടക്കം മുതൽ തന്നെ ഭൂരിപക്ഷം നിയമ വിദഗ്ദ്ധന്മാരും ഇതൊരു കരി നിയമമാണെന്ന അഭിപ്രായക്കാരായിരുന്നു. പൗരാവകാശത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഹനിക്കാനുള്ള ഒട്ടേറെ സാധ്യതകള്‍ പതിയിരിക്കുന്ന ഈ നിയമം വേണ്ടത്ര ചർച്ച ചെയ്യാതെയായിരുന്നു ലോക്‌സഭ പാസാക്കിയത്. ഏതോ അഴിമതിക്കേസില്‍ എ.ആര്‍. ആന്തുലെ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട്, ഉത്തരവാദിത്വമില്ലാത്ത ഒരു പ്രതിപക്ഷം ഈ നിയമം ചര്‍ച്ചചെയ്യാന്‍പോലും തയ്യാറാവാതെ സഭാ നടപടികള്‍ തടസ്സപ്പെടുത്തിയ സമയത്തായിരുന്നു ഒരു ചര്‍ച്ചയും കൂടാതെ ഇത്രയും ഭീകരമായൊരു നിയമം ലോക്‌സഭ അംഗീകരിച്ചത് തന്നെ. പുതിയ നിയമങ്ങള്‍ തയ്യാറാക്കപ്പെടുമ്പോള്‍ അത് സമൂഹത്തിന് ഏതൊക്കെ രീതിയിലാണു ഹാനികരമായി വരിക എന്ന് വളരെ ജാഗ്രതയോടെ ചർച്ച ചെയ്യേണ്ടതുണ്ടെന്നാണ്  ഈ വിധി  ഇത് ഓര്‍മ്മിപ്പിക്കുന്നത്. മനുഷ്യരെ അപമാനിക്കുന്നതിനും വ്യക്തിഹത്യ നടത്തുന്നതിനും എതിരെ അതിനു മുന്‍പും ഫലപ്രദമായ നിയമങ്ങള്‍ ഇവിടെ നിലവിലുണ്ട്. പിന്നെന്തിനാണ് e - മാധ്യമത്തിലൂടെയുള്ള ആശയ പ്രചാരണത്തിനു മാത്രമായൊരു നിയമം എന്നായിരുന്നു ഇന്ത്യൻ പൊതു സമൂഹം ചോദിച്ചിരുന്നത് ?

വേണ്ടത്ര ചര്‍ച്ചയില്ലാതെ അംഗീകരിക്കപ്പെട്ട ജനവിരുദ്ധ ഐ.ടി. നിയമം എടുത്തു പ്രയോഗിക്കാൻ ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും യാതൊരു മടിയുമില്ലായിരുന്നുവെന്ന് നാം ശ്രദ്ധിക്കേണ്ട വസ്തുതയാണ്. മോദി, മമത, ശിവസേന തുടങ്ങി പിണറായി വിജയൻ വരെ ഈ കരി നിയമത്തിന്റെ ഗുണഭോക്താക്കൾ ആയിട്ടുണ്ട്‌. കേരളത്തിലെ ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരും ഈ നിയമം പല വട്ടം എടുത്തു പ്രയോഗിച്ചിട്ടുണ്ട്. ബജറ്റ് സമ്മേളന പ്രശ്നത്തിന് ശേഷവും ഇത് പ്രയോഗിക്കുമെന്ന ഭീഷണിയും സജീവമായിരുന്നു.  

ഈ നിയമത്തിന്റെ കാര്യത്തിൽ പോലീസും രാഷ്ട്രീയപ്രസ്ഥാനങ്ങളും ജനങ്ങൾക്കൊപ്പം നിന്നില്ലെങ്കിലും കോടതി ജനങ്ങള്‍ക്കൊപ്പം നിന്നു എന്നത് പ്രത്യാശ നല്കുന്ന കാര്യമാണ്.യുവതലമുറയുടെ നെഞ്ചിലേറ്റുന്ന നവ സാമൂഹ്യ മാധ്യമങ്ങളിലെ സ്വാഭാവികമായ അഭിപ്രായ പ്രകടനങ്ങള്‍ക്കു പോലും നിയമത്തിന്റെ വെളിച്ചത്തിൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന ഇരുണ്ട അവസ്ഥയിലായിരുന്ന "NETIZENS" സുപ്രീംകോടതിവിധി പുറത്തു വന്നതു മുതല്‍ ആഘോഷത്തിമര്‍പ്പിലാണ്. ഈ സുപ്രധാന വിധി പുറത്തു വന്ന '2015 മാര്‍ച്ച് 24' സൈബർ സ്വാതന്ത്ര്യദിനമാണ് എന്ന നിലയിലാണ് അവർ കാര്യങ്ങളെ കാണുന്നത്. 

സൈബര്‍ നിയമങ്ങളില്‍ പതിയിരിക്കുന്ന ബഹുമുഖമായ മനുഷ്യാവകാശലംഘനങ്ങളെ ഇപ്പോഴും കോടതി മുഴുവനായി പരിഗണിച്ചിട്ടില്ല എന്നിരിക്കെ, ഈ കോടതിവിധി ഒരു ഇടക്കാലാശ്വാസം മാത്രമേ ആകുന്നുള്ളൂ. അഭിപ്രായ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനും വേണ്ടിയുള്ള പോരാട്ടം തുടരേണ്ടതായിട്ടുണ്ട്.... 

വാൽക്കഷണം : 66A യും 118d യും അസ്ഥിരപ്പെടുത്തിയെന്നു വച്ച് ആരും ഒരുപാട് വിജ്രംഭിക്കേണ്ട. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വ്യക്തിഹത്യയുമായി ബന്ധപ്പെട്ട 499, 500 വകുപ്പുകള്‍, മത സ്പര്‍ധയുമായി ബന്ധപ്പെട്ട 153 എ വകുപ്പ്, ഒബ്സീനിറ്റിയുമായി ബന്ധപ്പെട്ട 292 വകുപ്പ് തുടങ്ങിയവയൊക്കെ ജീവനോടെ ഉണ്ട്....ജാഗ്രതൈ...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Monday 16 March 2015

"കേരളാസ് ഡോട്ടേഴ്സ്" അഥവാ "കേരള മുകേഷ് സിങ്ങുമാർ" ഓണ്‍ "ലഡ്ഡു ബജറ്റ് ഡേ"

"ലഡ്ഡു ബജറ്റ്" വിഷയത്തിൽ ഇനി പോസ്റ്റിടരുത് എന്ന് ഉറച്ചു തീരുമാനിച്ചിരുന്നതാണ്.  പക്ഷെ, നിയമസഭയിൽ വനിതാ എം എൽ എ മാർക്കെതിരെ നടന്ന പരാക്രമങ്ങളെ ന്യായീകരിച്ചു കൊണ്ട് യു ഡി എഫിന്റെ നേതാക്കന്മാർ പറയുന്ന വാദങ്ങൾ കേൾക്കുമ്പോൾ എഴുതാതിരിക്കാൻ തോന്നുന്നില്ല. ആദർശത്തിന്റെ മുടി വെട്ടാത്ത ആൾരൂപമായ മുഖ്യമന്ത്രി മുതൽ ചാനൽ ചർച്ചയിലെ ഒട്ടുമിക്ക സ്ഥിരം താരങ്ങളും സോഷ്യൽ മീഡിയയിലെ ഒരു മെജോറിറ്റി വിഭാഗവും സ്ത്രീ എം എൽ എ മാർ  സമരത്തിന്‌ മുന്നിൽ പോയി നിന്നതാണ് പീഡനത്തിന് ഇരയാകാൻ കാരണം എന്ന ലൈനിലാണ് ചിന്തിക്കുന്നതും അഭിപ്രായ പ്രകടനം നടത്തുന്നതും. ഇടതു പക്ഷത്തെ വനിതാ എം എൽ എ മാരുടെ പെരുമാറ്റം  ലക്ഷം വീട്ടിലെ പെണ്ണുങ്ങളുടെ പെരുമാറ്റം പോലെയായിരുന്നു, ചന്ത പെണ്ണുങ്ങളുടെ പെരുമാറ്റം പോലെയായിരുന്നു എന്നൊക്കെയാണ്  ചില യു ഡി എഫ് അനുഭാവികൾ ഫേസ് ബുക്കിൽ കുറിച്ചിട്ടത്‌. വനിതാ എം എല്‍ എ മാരെ പരിചയാക്കി ബജറ്റവതരണം തടയാനൊരുങ്ങിയ പ്രതിപക്ഷത്തെ എതിർത്ത് തോല്പ്പിക്കുന്നതിനിടയിൽ സംഭവിച്ച സ്വാഭാവിക ചെയ്തികളാണത്രെ ശിവദാസൻ നായരുടെ പിടിയും വാഹിദിന്റെ തള്ളലും ഡോമിനിക് പ്രസൻടേഷന്റെ ഭരണിപ്പാട്ടും ഷിബു ബേബി ജോണിന്റെ തടയലും തടവലും ഒക്കെ. മുഖ്യമന്ത്രിയുടെ അടുത്തേക്ക് നീങ്ങാൻ വനിതാ എം എൽ എ മാർ ശ്രമിച്ചത് കൊണ്ടാണ് യു ഡി എഫ് എം എൽ എ മാർ തടഞ്ഞത് എന്ന വാദത്തെ എങ്ങനെ അംഗീകരിക്കാൻ കഴിയും ? അതിനവിടെ വനിതാ വാച്ച് ആൻഡ്‌ വാർഡ്‌ ഇല്ലേ ? സാധാരണ സന്ദർഭങ്ങളി l  പോലീസുകാർ പോലും വനിതകളെ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്യുമ്പോൾ വനിതാ  പോലീസുകാരെക്കൊണ്ടാണ് വനിതകളെ കൈകാര്യം ചെയ്യാറുള്ളത് എന്നിരിക്കെ, നിയമ സഭയിൽ അത്തരം കീഴ്‌വഴക്കങ്ങൾ കാറ്റിൽപ്പറത്താൻ ഇവർക്കൊക്കെ എന്തധികാരമാനുള്ളത് ? മദയാനയെപ്പോലെ നിയമസഭയിൽ അഴിഞ്ഞാടിയ ശിവൻകുട്ടിയുടെയും അജിത്തിന്റെയും അടുത്തേക്ക്‌ ഇവരാരും പോകാതിരുന്നത് എന്താണ് ? സ്പീക്കറുടെ ചേംബർ ചന്തയാക്കിയ ആരോടും ഇവർ ഒന്നും ഒരു വാക്ക് പോലും മിണ്ടുന്നത് കേട്ടില്ലല്ലോ ? അതിനെല്ലാം വാച്ച് ആന്‍ഡ് വാര്‍ഡിനെ നിയോഗിച്ചു....എന്ത് കൊണ്ടാണ് ജമീലാ പ്രകാശത്തെയും, ബിജിമോളെയും മറ്റു വനിതാ എം എൽ എ മാരെയും മാത്രം തടയാനും തടവാനും തെറി വിളിക്കാനും  തോന്നിത്...? 

വനിതാ വിരുദ്ധ മനോഭാവങ്ങളെ ഗ്രേഡ് ചെയ്‌താൽ "ലഡ്ഡു ബജറ്റ് നിയമ സഭാ വിഷയത്തിൽ" ആദ്യം മോശമായി പ്രതികരിച്ചത് സാംസ്കാരിക വകുപ്പ് മന്ത്രി ആയിരുന്നു. വനിതാ എം എല്‍ എ മാർ സ്വഭാവത്തിൽ നിയന്ത്രണം കാണിക്കണമെന്നും വനിതകളായാല്‍ എന്തും ആകാമെന്നാണ്​ കരുതുന്നത് എന്നും സ്ത്രീകളെ മുന്‍നിര്‍ത്തി ആക്രമിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ ശൈലിയാണ്​ പ്രതിപക്ഷം സ്വീകരിച്ചതെന്നും സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ് ആരോപിച്ചിരുന്നു.  ഇപ്പോൾ വാഹിദ് എം എൽ എ യും കെ സി അബുവും അതുക്കും മേലെയുള്ള സ്ത്രീ വിരുദ്ധ പരാമർശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ബിജിമോൾ എം എൽ എ ഷിബുവിന്റെ കരവലയത്തിൽ പ്രണയപൂർവ്വം നില്ക്കുകയായിരുന്നു എന്നും ഒരു സ്ത്രീയെ പിടിച്ചു നിർത്താൻ എവിടെ തൊടണം എന്ന് ഷിബുവിന് അറിയാം എന്നുമുള്ള വാഹിദിന്റെ പ്രസ്താവനയെയും ജമീലയ്ക്ക് ശിവദാസൻ നായർക്ക് പകരം കരിമ്പ്‌ പോലുള്ള പി കെ ബഷീറിനെ കടിക്കാമായിരുന്നില്ലേ എന്ന കെ സി അബുവിന്റെ പ്രസ്താവനയെയും കേൾക്കുമ്പോൾ നാറിയ അശ്ലീലം കേൾക്കുന്നത് പോയാണ് സംസ്കാരമുള്ള ആർക്കും തോന്നുക. അത് 101% സ്ത്രീ വിരുദ്ധമായ പരാമർശമാണ്. 

എന്നും എപ്പോഴും ശരാശരി മലയാളി പുരുഷബോധം വേട്ടക്കാരുടെ കൂടെ ആണ് അണി നിരന്നു കാണാറുള്ളത്‌. പത്രത്തോടൊപ്പം ഒരു സംസ്കാരം വളർത്തുന്ന ഒരു ചാനൽ " ജമീലയുടെ ലീലകൾ " എന്ന തലക്കെട്ടിൽ ആണ് നിയമസഭയിലെ കയ്യാങ്കളി വാർത്തകളെ വിശേഷിപ്പിച്ചത്‌. സ്ത്രീകളുടെ ലീലകൾക്ക്‌ കിട്ടുന്ന ഇക്കിളി എഫെക്ടും അവരെ അപരാധി സ്ഥാനത്ത് നിർത്തുമ്പോൾ കിട്ടുന്ന അളവറ്റ സ്വീകാര്യതയുമാണ്‌ ശിവദാസന്റെയും വാഹിദിന്റെയും ഷിബുവിന്റെയും ഡൊമിനിക്കിന്റെയും ഒക്കെ ലീലകൾ " ജമീലയുടെ ലീലകൾ " ആയി അവതരിപ്പിക്കപ്പെട്ടത്.  

ചാനലുകളിൽ കണ്ട വിഷ്വലുകളിൽ നിന്ന് മനസ്സിലായതനുസ്സരിച്ച്, ശിവദാസൻ നായരും ഷിബുവും വാഹിദും ഒന്നും ഇവരെ തൊട്ടതും തടഞ്ഞതും ഒന്നും ലൈംഗികച്ചുവയോടെയാണെന്ന് ഞാനും കരുതുന്നില്ല. പക്ഷെ അവരുടെയും അവരെ പ്രതിരോധിക്കാൻ വേണ്ടി വാ നിറയെ വഷളത്തരവുമായി വരുന്നവരുടെയും, നടപടികളിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്.........പെണ്ണിന്; ഞങ്ങൾ പുരുഷന്മാർ നിർവ്വചിച്ചു വച്ചിട്ടുള്ള ഒരു പെരുമാറ്റച്ചട്ടമുണ്ട്....കൃത്യവും വ്യക്തവുമായ ലക്ഷ്മണ രേഖ...എന്ത് സംഭവിച്ചാലും അവർ അത് മുറിച്ചു കടക്കരുത്....അത് മുറിച്ചു കടന്നാൽ ഞങ്ങൾ ശാരീരികമായോ മാനസികമായോ നേരിട്ട് അതിൽ നിന്ന് പിന്തിരിപ്പിക്കും.......അവൾ; എം എൽ എ, നേതാവ്, പൊതു പ്രവർത്തക, ഉദ്യോഗസ്ഥ, വിദ്യാർഥിനി, വീട്ടമ്മ അങ്ങനെ ഏത് അന്തസ്സിലുള്ള ആളായാലും...അത് എത്ര വഷളത്തരം പറഞ്ഞിട്ടാണെങ്കിലും......... 

അശ്ലീലം നിറഞ്ഞ ഒരു കേവല നോട്ടം പോലും സ്ത്രീ പീഡനമായി പരിഗണിക്കുന്ന "ശക്തമായ" സ്ത്രീ സംരക്ഷണ നിയമങ്ങൾ ഉള്ള ഈ നാട്ടിൽ എം എൽ എ മാർക്കെതിരെപ്പോലും നീചമായ തരം താണ അശ്ലീല ആരോപണങ്ങൾ പറയുന്ന നേതാക്കളുടെ നേരെ കടുത്ത നടപടികൾ എടുക്കണം. കവല യോഗങ്ങളിലും ചന്ത യോഗങ്ങളിലും കുത്തിയിരുന്നു കയ്യടിക്കുന്ന കുറെ എരപ്പക്കൊടിച്ചികളുടെ മന സംതൃപ്തിയ്ക്ക് വേണ്ടി ഏതു തരവഴിയും പറയുന്നവനെ നിയന്ത്രിക്കാൻ ഇവിടത്തെ സ്ത്രീകൾ തന്നെ മുന്നിട്ടിറങ്ങണം. ജീൻസ് വിഷയത്തിൽ യേശുദാസിനെ വലിച്ചു കീറി പോസ്റ്ററൊട്ടിച്ച വനിതാ സിംഹങ്ങൾ ഏതു കൂട്ടിലാണ് പോയോളിച്ചത്. നിങ്ങൾ പുറത്തു വരൂ...ചൂലും തിരണ്ടിവാലും ചാണക വെള്ളവുമായി... 

ഈ നേതാക്കളെ മാത്രം നമ്മൾ പഴിക്കേണ്ടതുമില്ല. ആവറേജ് മലയാളിയുടെ കെട്ടിക്കിടന്നു ദുഷിച്ച കപട സദാചാര ബോധത്തിന്റെ പൊട്ടിയൊഴുകലാണ് ഈ കാണുന്നതും കേൾക്കുന്നതും എല്ലാം.   

സ്ത്രീയുടെ പെരുമാറ്റങ്ങൾക്കും പ്രവർത്തന ശൈലികൾക്കും നിയന്ത്രണ രേഖ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന നമ്മുടെ നേതാക്കളും 9 മണി കഴിഞ്ഞു പുറത്തിറങ്ങിയ പെണ്ണ് ബലാൽസംഗം ഇരന്നു വാങ്ങുകയായിരുന്നു എന്ന് മൊഴിഞ്ഞ ദൽഹി ബലാൽസംഗക്കേസ് പ്രതി മുകേഷ് സിങ്ങും കുലീനമായ ഞങ്ങളുടെ സംസ്കാരത്തിൽ പെണ്ണിന് സ്ഥാനമില്ലെന്ന് പറഞ്ഞ അയാളുടെ വക്കീലും താലിബാനും ഒക്കെ തമ്മിൽ കേവലം കയ്യകലം മാത്രമേ ഉള്ളൂ...

ബി ബി സിയ്ക്ക് വേണമെങ്കിൽ  "കേരളാസ് ഡോട്ടേഴ്സ്" എന്നൊരു ഡോകുമെന്ററി ചെയ്യാൻ സ്കോപ്പുണ്ട്......... നെറി കെട്ട കൂതറ ഡയലോഗുകൾ ഇറക്കാൻ "കേരള മുകേഷ് സിങ്ങുമാർ" ഇവിടെ റെഡിയാണ്.....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Friday 13 March 2015

"ലഡ്ഡു ബജറ്റ്" വരച്ചു കാട്ടുന്ന ചില നഗ്ന യാഥാർത്ഥ്യങ്ങൾ

ഒരു ജനതക്ക് അവര്‍ അര്‍ഹിക്കുന്ന നേതാവിനെയാണ് ലഭിക്കുക എന്ന് പണ്ട് ആരോ നിരീക്ഷിച്ചിട്ടുണ്ട്. ഈ തത്വം വച്ച്, നമ്മുടെ നിയമസഭയിൽ നമ്മളെ പ്രതിനിധാനം ചെയ്യുന്ന സാമാജികന്മാർ നമ്മൾക്ക് അർഹിച്ചവർ ആണെന്ന് സമ്മതിക്കേണ്ടി വന്നാൽ, ഇന്നത്തെ ബജറ്റ് സമ്മേളനം ടി വി യിലൂടെ കണ്ട മനുഷ്യർ നമ്മളെ പറ്റി എന്തായിരിക്കും വിചാരിക്കുക ? ആലോചിക്കാനേ വയ്യ. എന്തായിരുന്നു ഇന്ന് നിയമസഭയിൽ നടന്നത് !!!???

ബജറ്റ് വിറ്റ് കാശ് വാങ്ങിയ, കൈകളില്‍ അഴിമതിയുടെ കറ പറ്റിയ, കരിങ്ങോഴക്കൽ മാണി മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ചനിലപാടുമായി ഇടതുപക്ഷം രംഗത്തു വന്നതോടെയാണ് ഈ പ്രശ്നങ്ങൾ തുടങ്ങിയത്. തലസ്ഥാനത്ത് ചോരപ്പുഴ ഒഴുകുമെന്നും ചെങ്കൊടിയേന്തിയ സമരപാരമ്പര്യം നിയമസഭയിലും അരങ്ങേറുമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ഭീഷണി. ഇതിന് ചുവടുപിടിച്ച് ബി.ജെ.പിയും മാണിക്കെതിരെ രംഗത്തെത്തിയതോടെ കളം മൂത്തു. എന്ത് തന്നെ സംഭവിച്ചാലും താൻ തന്നെ ബജറ്റ് അവതരിപ്പിക്കുമെന്നു ധനകാര്യമന്ത്രി കെ.എം മാണിയും മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പറഞ്ഞ വാക്ക് പാലിച്ചു. പക്ഷേ, ഭരണത്തിൽ കടിച്ചു തൂങ്ങാൻ വേണ്ടി ഏതറ്റം വരെ പോകാൻ തയ്യാറായി നിൽക്കുന്ന ഭരണപക്ഷവും അത് എതിർത്ത് തോല്പ്പിക്കാൻ വേണ്ടി പ്രതിപക്ഷവും നടത്തിയ തരം താണ കളികളില്‍ തോറ്റത് ജനാധിപത്യകേരളവും ഇവിടെ ജീവിക്കുന്ന ജനങ്ങളും മാത്രമാണ്. ബിഹാറിലും ഉത്തര്‍പ്രദേശിലും  വടക്കേ ഇന്ത്യൻ നിയമസഭകളിലും നടക്കാറുള്ള നാണം കെട്ട സംഭവങ്ങള്‍ ഒരിക്കലും പ്രബുദ്ധകേരളത്തില്‍ നടക്കില്ല എന്ന് ഊറ്റം കൊണ്ട മലയാളികളുടെ പത്തിയ്ക്ക് കിട്ടിയ അടിയാണ് ഇന്ന് നിയമ സഭയിൽ അരങ്ങേറിയ സംഭവങ്ങൾ. നിയമസഭയെ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നാണ് പത്ര-മാധ്യമ സാഹിത്യത്തിൽ പൊതുവെ പറയാറുള്ളത്. എന്നാൽ ഇന്നതിനെ അന്തിച്ചന്ത എന്ന് വിളിച്ചാൽ അന്തിച്ചന്ത പോലും സഹിക്കില്ല. ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് സർക്കാറിനെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ കൊണ്ടുവന്ന കേരള ജനാധിപത്യ ചരിത്രത്തിലെ ദുഃഖവെള്ളിയാഴ്ചയായിരിക്കും 2015 മാര്‍ച്ച് 13. ഇരുപത്തി നാല് മണിക്കൂര്‍ നേരം നിയമസഭയില്‍ നിന്ന് പുറത്തേക്ക് പോകാതെ നിയമസഭയില്‍ തന്നെ തങ്ങി ചര്‍ച്ചയും കൂടിയാലോചനയുമായി ഇരുപക്ഷവും തന്ത്രങ്ങള്‍ ഒരുക്കിയാണ് ഈ ദിവസത്തെ ഇത് പോലെ നാണം കേട്ട ദിനമാക്കിയത്. വ്യാഴാഴ്ച രാത്രി പ്രതിപക്ഷം മാണിയെ മുഖ്യ കഥാപാത്രമാക്കി സഭയുടെ നടത്തുളത്തില്‍ നാടകം കളിച്ചും തുള്ളല്‍പാട്ട് അവതരിപ്പിച്ചുമാണ്  സമയം ചിലവഴിച്ചത്. ഇന്ന്, ബജറ്റ് അവതരിപ്പിക്കാനും അവതരണം തടയാനും ഉള്ള ആത്മാർത്ഥ ശ്രമങ്ങൾക്കിടയിൽ ഉന്ത്, തള്ള്, പിച്ച്, മാന്ത്, അടി, കടി, പിടി, വലി, തപ്പൽ, തടവൽ, കൈയാങ്കളി, കൂക്കുവിളി, ആര്‍പ്പുവിളി, തല്ലിത്തകര്‍ക്കൽ, ബോധം കെടൽ തുടങ്ങി എണ്ണമറ്റ സുകുമാര കലകൾ അരങ്ങേറുകയുണ്ടായി. 

ദേശീയ മാധ്യമങ്ങള്‍ പോലും കേരള നിയമസഭയിലെ യുദ്ധസമാനമായ രംഗങ്ങൾ ലൈവാക്കിയതോടെ കേരളം രാജ്യത്തിന്‌ മുൻപിൽ നഗ്നമാക്കപ്പെട്ടു. സിനിമാ ഹാസ്യ രംഗങ്ങളും മറ്റും പുതിയ സംഭവ വികാസങ്ങളുടെ വെളിച്ചത്തിൽ ആവിഷ്കരിച്ചു വരുന്ന പോസ്റ്റുകൾ കൊണ്ട് സോഷ്യൽ മീഡിയകളും നിറഞ്ഞു. ടി വി യിൽ കേരളത്തിലെ സംഭവ വികാസങ്ങൾ കണ്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, കേരളത്തിൽ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നു ചോദിക്കുന്നത് വരെയെത്തി കാര്യങ്ങൾ. 

സഭയ്ക്ക് പുറത്ത്, നിയമസഭ വളഞ്ഞ് എല്‍.ഡി.എഫും യുവമോര്‍ച്ചയും പ്രതിഷേധത്തിന് കൊഴുപ്പ് കൂട്ടിയപ്പോൾ, സഭയ്ക്കകത്ത് സഭയുടെ നടത്തുളത്തില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രതിഷേധം തുടങ്ങിയ പ്രതിപക്ഷം, മാണി സഭയ്ക്കുള്ളിലേക്ക് വരുന്നതായി സൂചന ലഭിച്ചതോടെ ആവേശപൂർവ്വം എഴുന്നേറ്റു എന്തിനും തയ്യാറായി നിന്നു. വാച്ച് ആന്‍ഡ് വാര്‍ഡും സുസജ്ജരായി രംഗത്തെത്തിയതോടെ പ്രതിപക്ഷം അരയും തലയും മുറുക്കി വാച്ച് ആന്‍ഡ് വാര്‍ഡിനെ തള്ളിപ്പുറത്താക്കാൻ ശ്രമിച്ചു. ഇതേ സമയം മുഖ്യമന്ത്രിയുടെ സമീപത്തേക്ക് നീങ്ങിയ വനിതാ എം. എൽ. എ. മാരെ ശിവദാസൻ നായർ, ഡോമിനിക് പ്രസന്റേഷൻ, വാഹിദ് തുടങ്ങിയ ഭരണക്ഷി അംഗങ്ങൾ വാക്കുകൾ കൊണ്ടും കൈകൾ കൊണ്ടും നേരിട്ടു. ചെറുത്തു നില്പ്പിനിടെ ജമീല പ്രകാശം ശിവദാസൻ നായറുടെ കയ്യില കടിച്ചു. ഇതിനിടെ, സ്‍പീക്കറുടെ ഡയസിലേക്ക് കൂട്ടമായി കയറിയ പ്രതിപക്ഷ എം.എല്‍.എ. മാര്‍, സ്‍പീക്കര്‍ ശക്തൻ അകത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞു. സ്‍പീക്കറുടെ കസേരയും മേശപ്പുറത്തുണ്ടായിരുന്ന കമ്പ്യൂട്ടറും  ബുക്കുകളുമെല്ലാം  എടുത്തെറിയപ്പെട്ടു. പ്രതിപക്ഷത്തെ തടയാനെത്തിയ വാച്ച് ആന്‍ഡ് വാര്‍ഡിനെ  ബലംപ്രയോഗിച്ച് ഇടത് നേതാക്കള്‍ സഭയില്‍ നിന്നു തള്ളി പുറത്താക്കാൻ ശ്രമിക്കുന്നതിനിടെ മാണി നാടകീയമായി സഭയില്‍ പ്രത്യക്ഷപ്പെട്ടു. ഭരണപക്ഷത്തെ എം.എല്‍.എ. മാർ തീർത്ത മനുഷ്യക്കോട്ടയ്ക്കകത്ത് നിന്ന് മാണി ബജറ്റ് അവതരണം തുടങ്ങി. മുദ്രാവാക്യം വിളിയും ഉന്തും തള്ളും തുടർന്നെങ്കിലും പ്രതിപക്ഷത്തിന്റെ പ്രതിരോധം പാളി. ഇതിനിടെ മാണി ബജറ്റിന്റെ ആമുഖം വായിച്ചു തീര്‍ത്ത്, ബജറ്റ് സ്‍പീക്കറുടെ മേശപ്പുറത്ത് വച്ചു. അതോടെ ഭരണപക്ഷം ആഹ്ലാദസൂചകമായി ലഡ്ഡു വിതരണം നടത്തി. പ്രതിപക്ഷ  എം.എല്‍.എ മാരില്‍ ചിലര്‍ തളര്‍ന്നു വീണു. സഭയ്ക്കകത്തെ വാർത്തകൾ പുറത്തറിഞ്ഞതോടെ, തെരുവിൽ എൽ ഡി എഫിന്റെ വീര പോരാളികൾ കരിങ്കൽ ചീളുകളുമായി പോലീസിനോടേറ്റു മുട്ടൽ ശക്തമായി തുടർന്നു. കൂടുതൽ പോലീസുകാർ ലാത്തിയും തോക്കുമായി എത്തിയപ്പോഴേക്കും യുവമോർച്ചക്കാർ സ്റ്റാന്റ് വിട്ടു...യുവമോർച്ചയുടെ സ്ഥിരം ചാനൽ ചർച്ചാ താരം കുളിച്ച് കുറി തൊട്ട് ചാനലിൽ ചർച്ചക്കുമെത്തി....
 . 
സ്പീക്കറുടെ പൂർണ്ണ സാന്നിധ്യമോ സജീവ അനുമതിയോ ഇല്ലാതെ, സാധാരണ സഭാ ചട്ടങ്ങളും കീഴ് വഴക്കങ്ങളും കാറ്റിൽപ്പറത്തി,  മാണി പിൻവാതിലൂടെ കൊണ്ട് വന്ന് ആമുഖം മാത്രം വായിച്ച് സഭയുടെ മേശപ്പുറത്ത് വച്ച തരത്തിലുള്ള ബജറ്റവതരണം കേവലം പ്രതീകാത്മകമാണെന്നും സ്‍പീക്കര്‍ ഡയസിലെത്താതെയുളള ബജറ്റ് അവതരണത്തിന് സാധുതയില്ലെന്നും ആരോപിക്കുന്ന പ്രതിപക്ഷം, സാങ്കേതികമായി ബജറ്റ് അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്ന നിലപാടിലാണ്. എന്നാൽ, ഒരു യുദ്ധം ജയിച്ച ഭാവത്തിൽ, സഭയില്‍ നിന്നു മീഡിയ റൂമിലെത്തിയ മാണി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ മുഴുനീള ബജറ്റും വായിച്ചു കേൾപ്പിച്ചു കൊണ്ട് അദ്ദേഹത്തിൻറെ വിജയവും പ്രഖ്യാപിച്ചു.. 

ജനാധിപത്യത്തിൽ ഞങ്ങൾ തിരഞ്ഞെടുത്ത പ്രതിനിധികൾ ഞങ്ങളുടെ ശബ്ദമാണ് ഉയർത്തേണ്ടത്. നിയമസഭയിൽ അക്രമം കാണിക്കാനും അഴിഞ്ഞാടാനും പൊതുമുതൽ നശിപ്പിക്കാനും ഞങ്ങൾ ആർക്കും മുക്ത്യാർ തന്നിട്ടില്ല. സംശുദ്ധ ജനാധിപത്യത്തിന്റെ തുണിയുരിഞ്ഞ് ഭരണ പക്ഷവും പ്രതിപക്ഷവും നടത്തിയ ഈ മൂന്നാം കിട പോരാട്ടത്തിൽ നിങ്ങൾ ജയിച്ചു എന്ന് പറയാൻ നിങ്ങൾക്ക് നിങ്ങളുടേതായ വാദമുഖങ്ങൾ ഉണ്ടാകും. എന്നാൽ യഥാർത്ഥ ജനാധിപത്യം ഇവിടെ തോല്ക്കുക തന്നെയായിരുന്നു.

ആം ആദ്മി പാർട്ടിയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്തായാലും, ഇന്നത്തെ നിയമസഭ സംഭവങ്ങളിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. ആം ആദ്മി പാർട്ടി ഉയർത്തുന്ന ചില ആശയങ്ങൾ അതീവ പ്രസക്തമാണ്.... 

1. അധികാര കേന്ദ്രങ്ങളിലെ അഴിമതി തടയാൻ ശക്തമായ ഒരു നിയമം - JAN LOKPAL 
2. അധികാരികൾ ജനദ്രോഹികളാണെന്ന് ഉറപ്പായാൽ അവരെ തിരിച്ചു വിളിക്കാൻ അനുവദിക്കുന്ന നിയമം - RIGHT TO RECALL
3. അഴിമതി അന്വേഷണത്തിന് സർക്കാരിന്റെ നിയന്ത്രണത്തിന് പുറത്ത്‌ നിന്നും പ്രത്യേക അധികാരം ഉള്ള സംവിധാനം

TAIL PIECE : പതിമൂന്നാം നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിൽ തന്റെ പതിമൂന്നാം ബജറ്റ് ഐതിഹാസികമായി "അവതരിപ്പിച്ച" പാലായിലെ മാണിക്യം കേരളത്തിലെ ജനങ്ങൾക്ക്‌ എട്ടിന്റെയും ഒൻപതിന്റെയും അല്ല പതിമൂന്നിന്റെ തന്നെ പണി ബജറ്റിലൂടെ തന്നു....
അരി, ഗോതമ്പ്, മൈദ, ആട്ട, ഷുഗർ,പെട്രോൾ, ഡീസൽ എന്നിവയുടെ നികുതിയും വിലയും  കൂട്ടിയപ്പോൾ കീടനാശിനിയുടെ നികുതി മൂന്നിൽ രണ്ടു കുറച്ചു തന്നിട്ടുണ്ട്. തിന്നാൻ ഗതിയില്ലാത്തവൻ കീടനാശിനിയിൽ അഭയം പ്രാപിക്കാനാണോ ?

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Tuesday 10 March 2015

"പശു" ഉയർത്തുന്ന ചില ചോദ്യങ്ങൾ......


ചെറിയ മാറ്റങ്ങളോടെ ഈ ലേഖനം റീ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്...
അത് വായിക്കാൻ 





Tuesday 3 March 2015

തൊപ്പി വച്ച താടിക്കാരനും തൊപ്പിയില്ലാത്ത താടിക്കാരനും....!!!

അത്യന്തം ആസൂത്രിതവും ചടുലവും വ്യക്തി കേന്ദ്രീകൃതവും അസാധാരണവുമായ തന്ത്രങ്ങളിലൂടെ തെരഞ്ഞെടുപ്പ് യുദ്ധം സമാനതകളില്ലാതെ ജയിച്ച് ചെങ്കോട്ടയില്‍ എത്തിയ മോഡി, പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ തുടക്കം ഗംഭീരമാക്കി. ഇന്ത്യയുടെ വര്‍ത്തമാനവും ഭാവിയും നിര്‍ണ്ണയിക്കുന്നതില്‍ ഏത് മുന്‍ സര്‍ക്കാറിനെക്കാളും മികച്ചു നില്‍ക്കണമെന്ന ദൃഡനിശ്ചയം തോന്നിപ്പിക്കുന്ന നീക്കങ്ങളായിരുന്നു അദ്ദേഹത്തില്‍ നിന്ന് കണ്ടത്‌. വാ തുറന്നു സംസാരിക്കുന്ന പ്രധാനമന്ത്രിയെ ഭാരതം കണ്ടിട്ട് കുറച്ചധികം കാലമായിരുന്നു. പൊതുവേ, സംസാരിക്കുന്ന കാര്യത്തില്‍ മന്‍മോഹന്‍സിങ് വളരെ ലുബ്ധനായിരുന്നു. സഭയില്‍ പോലും പ്രസംഗിച്ചത് അപൂര്‍വ്വമായിട്ടായിരുന്നു. യു പി ഏ ഉന്നതനേതാക്കളായ സോണിയ, രാഹുല്‍ മുതലായ ഗാന്ധിമാരും ഇക്കാര്യത്തില്‍  ഒട്ടും മെച്ചമായിരുന്നില്ല. പക്ഷെ, നരേന്ദ്രമോഡി അദ്ദേഹത്തിന്റെ വായ്ത്താരി കൊണ്ട് തുടക്കത്തിലേ ആവോളം കയ്യടി നേടി എന്നത് എടുത്തു പറയേണ്ട കാര്യമാണ്. രണ്ടു സഭകളിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനു നന്ദി രേഖപ്പെടുത്തി നടന്ന ചര്‍ച്ചക്കുള്ള മറുപടി  പ്രധാനമന്ത്രി തന്നെയാണ് നടത്തിയത്.

അതി നൂതന ബ്രാന്‍ഡിംഗ് രീതികളിലൂടെയാണ് മോഡി തന്റെ ഇന്ദ്രപ്രസ്ഥയാത്ര ലക്ഷ്യത്തില്‍ എത്തിച്ചത്. ശരീരഭാഷയിലും വസ്ത്രധാരണത്തിലും പ്രസംഗത്തിലും തന്റേതു മാത്രമായ ഒരു ബ്രാന്‍ഡ് സൃഷ്ടിക്കുന്നതിനാണ് മോഡി ശ്രമിച്ചതും ശ്രമിക്കുന്നതും. എപ്പോഴും വിലയിരുത്തലുകള്‍ നടത്തുന്നത് താരതമ്യത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്. മിണ്ടാമുനിയായി ജീവിക്കുന്ന മന്‍മോഹന്‍സിങ്ങിനെ ഊര്‍ജ്ജസ്വലനായ നരേന്ദ്രമോഡിയുമായി തിരഞ്ഞെടുപ്പ് വേളയില്‍ ജനം താരതമ്യം ചെയ്തു നോക്കി. കോണ്‍ഗ്രസിന്റെ അഴിമതി ഭരണവും ജനദ്രോഹപരമായ നയങ്ങളും മോഡിക്ക് ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള വഴി എളുപ്പത്തില്‍ തുറന്നു കൊടുത്തു.  ഒന്നിനെ വലിച്ചെറിഞ്ഞ് മറ്റൊന്നിനെ പ്രതിഷ്ഠിക്കാന്‍ മാത്രം അവകാശമുള്ള ജനം ലഭ്യമായ പാലത്തില്‍ നിന്ന് തമ്മില്‍ ഭേദമെന്നു തോന്നിയ ഒന്നിനെ പ്രതിഷ്ഠിച്ചു. വിപണി സാധ്യത മുന്നില്‍ കണ്ട് പ്രചണ്ടമായ വന്‍തരംഗം ഉണ്ടാക്കി ഒറ്റയ്ക്ക് മൃഗീയ ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്നു. വികസനം വികസനം എന്ന മൂലമന്ത്രവും പ്രച്ഛന്നവേഷം ധരിച്ച വര്‍ഗീയതയും മോഡി എന്ന ബ്രാന്‍ഡും ചേര്‍ന്ന് ഗംഭീരമെന്നു പറയിപ്പിക്കാവുന്ന ജയം നേടി.

മോഡി വിജയം നേടിയ കാലയളവില്‍ തന്നെ ഇന്ത്യയുടെ ഉപഭോക്തൃ-വിലസൂചികയുടെ അടിസ്ഥാനത്തിലുള്ള  പണപ്പെരുപ്പം സാമ്പത്തിക വിദഗ്ദ്ധര്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞു. ഫാക്ടറി ഉത്പാദനം കൂടി. രൂപയുടെ മൂല്യം അല്‍പ്പമൊന്നു കൂടി. ഓഹരി വിപണി കുതിച്ചു. ആദ്യ ബജറ്റ് അവതരിപ്പിക്കും മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാരിനെ സംബന്ധിച്ച് ശുഭ സൂചന തന്നെ എന്ന് ഏവരും ധരിച്ചിരിക്കുമ്പോഴാണ് രാജ്യത്തെ സാമ്പത്തികാരോഗ്യം മെച്ചപ്പെടുത്താന്‍ അടുത്ത ഏതാനും വര്‍ഷങ്ങളില്‍ കടുത്ത നടപടികള്‍ വേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പുനല്‍കിയത്. സാമ്പത്തിക അച്ചടക്കത്തിലൂടെ മാത്രമേ രാജ്യത്ത് ആത്മവിശ്വാസം ഉയര്‍ത്താന്‍ കഴിയുകയുള്ളൂ എന്നും കടുത്ത തീരുമാനങ്ങള്‍ എല്ലാ വിഭാഗക്കാര്‍ക്കും രുചിച്ചെന്നുവരില്ലെന്നും ജനങ്ങളിലൊരു വിഭാഗം തന്നെ വെറുക്കാന്‍ തുടങ്ങിയെക്കാമെങ്കിലും രാജ്യതാത്പര്യമാണ് എല്ലാറ്റിലും വലുതെന്നും അദ്ദേഹം പറഞ്ഞു വച്ചു. മോദിയെയും ബി.ജെ.പിയെയും വാഴ്ത്തിപ്പാടിയതുകൊണ്ട് രാജ്യത്തിന് ഒരു ഗുണവും കിട്ടാന്‍ പോകുന്നില്ലെന്നും സ്തുതിഗീതങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തികരംഗം മെച്ചപ്പെടുത്താന്‍ പോകുന്നില്ലെന്നും കൂട്ടിച്ചേര്‍ക്കാന്‍ അദ്ദേഹം മറന്നില്ല.

രാജ്യത്ത് പണം കായ്ക്കുന്ന മരങ്ങളില്ലെന്നും  കടുത്ത നടപടിയെടുത്തില്ലെങ്കില്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വഷളാകുമെന്നും സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഒഴിവാക്കാനാവാത്തതാണെന്നും 2012 സെപ്റ്റംബറില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞപ്പോള്‍ ബി.ജെ.പി അതിശക്തമായ ഭാഷയില്‍ ആയിരുന്നു അന്ന്  പ്രതികരിച്ചത് എന്ന് പ്രത്യേകം ഓർക്കേണ്ടതുണ്ട്. 

രാജ്യത്ത് നടപ്പാക്കുന്ന നവലിബറല്‍ സാമ്പത്തിക നയത്തിന്‍െറ ഇരട്ട മുഖങ്ങളാണ് ബി.ജെ.പിയും കോണ്‍ഗ്രസുമെന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിന് മുന്‍പ് മുതല്‍ പറയുന്ന കാര്യമാണ്. കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ സാമ്പത്തിക നയമാണ്‌ പിന്തുടരുന്നതെന്നും അവ ധനികര്‍ക്കുവേണ്ടിയുള്ളതാണെന്നും രണ്ടു പാര്‍ട്ടികളും ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ കളിപ്പാവകളാണെന്നും പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്ത് നയങ്ങള്‍ തീരുമാനിക്കുന്നത് ഇപ്പോള്‍ കോര്‍പറേറ്റുകളാണെന്നും കോര്‍പറേറ്റുകളായ രാഷ്ട്രീയക്കാരുടെ എണ്ണം വര്‍ധിക്കുന്നു എന്നും "കോര്‍പറേറ്റുകള്‍ കോര്‍പറേറ്റുകളാല്‍ കോര്‍പറേറ്റുകള്‍ക്ക്" എന്ന രീതിയിലാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പോക്കെന്ന് ആം ആദ്മി പാര്‍ട്ടിയും ജനത്തെ ഉത്ബോധിപ്പിക്കാന്‍ശ്രമിച്ചിരുന്നു. കോര്‍പറേറ്റുകള്‍ക്കുവേണ്ടിയുള്ള നയം നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസും ബി ജെ പി യും ഒരേ തൂവല്‍പ്പക്ഷികലാണെന്നു കേജ്രിവാല്‍ പറഞ്ഞതിനും അധികമാരും ചെവി കൊടുത്തില്ല.

എന്തായാലും, പ്രസിഡന്‍റ് നടത്തിയ എന്‍ ഡി ഏ ഗവണ്‍മെന്റിന്റെ പ്രഥമ നയ പ്രഖ്യാപന പ്രസംഗം തന്നെ പുതിയ സര്‍ക്കാര്‍ പഴയ യു പി ഏ സര്‍ക്കാരിന്റെ നയങ്ങള്‍ തന്നെയായിരിക്കും പിന്തുടരുക എന്ന് വിളിച്ചോതുന്നതായിരുന്നു. തങ്ങള്‍ ഉണ്ടാക്കിയ മാവ് കൊണ്ട് എന്‍ ഡി ഏ അപ്പം ചുടുകയാണെന്നും ഇതില്‍ ഒരു പുതുമയും ഇല്ലെന്നും യു.പി.ഏ. പരിഹസിച്ചു. 

പേരിനെങ്കിലും, ദുര്‍ബലമായ ഭാഷയിൽ പോലും ബി.ജെ.പി ഈ പരിഹാസത്തെ നിഷേധിച്ചില്ല.  ഒരു ഭരണകാലഘട്ടത്തിൽ  ചെയ്തു കൂട്ടാവുന്ന ഒരു വിധപ്പെട്ട ജനദ്രോഹങ്ങളൊക്കെ  ഇക്കണ്ട കാലത്തിനിടയ്ക്ക് യു പി ഏ  ചെയ്തു കഴിഞ്ഞതുകൊണ്ട് പുതിയവ കണ്ടുപിടിച്ച് ചെയ്യാന്‍ ഞങ്ങൾക്ക് കുറച്ചു സമയം വേണം എന്നത് കൊണ്ട് തല്‍ക്കാലം പഴയ പടി തുടരും എന്നാണോ സന്ദേശം എന്നറിയില്ല. തല്‍ക്കാലത്തേക്ക്, "കോണ്‍ഗ്രസ് ദ്രോഹിക്കുക, അതിനെ ബി.ജെ.പി. അതിരൂക്ഷം വിമര്‍ശിക്കുക" എന്ന നിലവിലിരുന്ന നാട്ടുനടപ്പ് പ്ലേറ്റ്‌ തിരിച്ചു പിടിച്ച് "ബി.ജെ.പി. ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് വിമര്‍ശിക്കുക" എന്ന ഒരു രീതിയില്‍ പോകട്ടെ; ഒന്ന് കൂടി കൂലംകഷമായി ആലോചിച്ച ശേഷം തുടര്‍ നടപടികള്‍  എടുക്കാം എന്നായിരിക്കും മനസ്സിലിരുപ്പ്. എന്തായാലും, അഞ്ഞൂറും അറുന്നൂറും കോടി രൂപ തിരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ കൊടുത്തവര്‍ കഴുത്തിന്‌ പിടിക്കും മുന്‍പ് അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം.  അതിന് കടുത്ത നടപടി തന്നെ വേണ്ടി വരും!!!!

അതിന്റെ ഭാഗമായി റെയില്‍വേ ബജറ്റിന് മുന്‍പ് തന്നെ റെയില്‍ യാത്രാ-ചരക്ക് നിരക്കുകള്‍ കുത്തനെ കൂട്ടി.  എന്നാല്‍, മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വര്‍ധനയാണ് ഇപ്പോള്‍ തങ്ങള്‍ നടപ്പാക്കുന്നതെന്നായിരുന്നു റെയില്‍വേ മന്ത്രി സദാനന്ദഗൗഡയുടെ വിശദീകരണം. ഡീസല്‍ വില നിയന്ത്രണം എടുത്തുകളയൽ, ജീവൻ രക്ഷാ മരുന്നുകളുടെ വില നിയന്ത്രണം എടുത്തുകളയൽ, പാചക വാതക വില എല്ലാ മാസവും നിശ്ചിത തുക കൂട്ടുന്ന രീതി നടപ്പാക്കൽ, ഭൂമി ഏറ്റെടുക്കല്‍ നിയമം ലഘൂകരിക്കൽ, യൂറിയ അടക്കമുള്ള വളങ്ങളുടെ വിലവര്‍ധന, വെള്ളം ചേർത്ത വനാവകാശം, പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ ലഘൂകരണം, പല്ലും നഖവും നഷ്ടപ്പെട്ട ഹരിത ട്രിബ്യൂണൽ അങ്ങനെയങ്ങനെ  മനോഹരമായ എത്രയോ ആചാരങ്ങള്‍...... ജനം അനുഭവിക്കാൻ ഇരിക്കുന്നതെ ഒള്ളൂ എന്നാണ് ഈ പരിതസ്ഥിതിയിൽ മനസ്സിലാക്കേണ്ടത്...

ഇന്ത്യയിൽ നികുതിയടയ്ക്കാതെ സ്വിസ്സ് ബാങ്കിൽ പൂഴ്ത്തി വച്ചിരിക്കുന്ന ലക്ഷക്കണക്കിന്‌ കോടി രൂപയുടെ കള്ളപ്പണം ഇപ്പൊ തിരിച്ചുപിടിക്കുമെന്ന് ഗീർവാണം അടിച്ചു കൊണ്ടാണ് മോഡി സർക്കാർ തിരഞ്ഞെടുപ്പിനെ നേരിട്ടത്. പക്ഷെ മുൻ യു പി എ സർക്കാർ ചെയ്തതു പോലെ തന്നെ കള്ളപ്പണക്കാരുടെ വിവരങ്ങൾ അപ്പാടെ വെളിപ്പെടുത്തിയാൽ ശരിയാവില്ല എന്ന നിലപാടിലാണ് ഇപ്പോൾ മോഡി സർക്കാറും. 

തിരഞ്ഞെടുപ്പില്‍ ജനം പാടേ തള്ളിക്കളഞ്ഞ യു പി ഏ നയങ്ങള്‍ നടപ്പാക്കാനാണെങ്കില്‍ എന്തിനാണ് ഇങ്ങനെ ഒരു പുതിയ സര്‍ക്കാര്‍ എന്ന ജനങ്ങളുടെ ചോദ്യത്തിന് ആര് ഉത്തരം പറയും? ഇതേ നയങ്ങളുടെ ഇരകളാണ് കോണ്‍ഗ്രസിനെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തൂത്തെറിഞ്ഞത്  എന്ന് എന്‍.ഡി.ഏ. യോട് ആര് പറയും? 

കോര്‍പറേറ്റുകള്‍ക്ക് ഒട്ടനവധി ഇളവുകള്‍ നല്‍കിയിട്ട് സാധാരണക്കാരെയും പാവപ്പെട്ടവരെയും ഞെക്കിപ്പിഴിഞ്ഞവരെ കൈവാക്കിനു കിട്ടിയപ്പോള്‍ ഇരകള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്തതായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലമെന്ന് മോഡിജിയെ ആര് ഓര്‍മ്മിപ്പിക്കും ? 

അവസാനം, തൊപ്പി വച്ച താടിക്കാരനും തൊപ്പിയില്ലാത്ത താടിക്കാരനും തമ്മില്‍ ഫലത്തില്‍ ഒരു മാറ്റവും ഇല്ലായിരുന്നെന്ന് പറയേണ്ടി വരുമോ ? ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ എന്ന് പാടേണ്ടി വരുമോ ?കാത്തിരുന്നു കാണാം; അല്ലെ...

ചുമ്മാ ഇരിക്കട്ടെ രണ്ട് കഥകൾ : 

കഥ 1 : ഒരിടത്ത് ഒരു കടത്തുകാരന്‍ ഉണ്ടായിരുന്നു. സ്ത്രീ വിഷയത്തില്‍ അല്‍പ്പം ദൌര്‍ബല്യം ഉണ്ടായിരുന്ന അയാള്‍ കരയില്‍ നിന്നും മൂന്നടി മാറിയേ വള്ളം നിര്‍ത്തുമായിരുന്നുള്ളൂ. അപ്പോള്‍ സ്ത്രീകള്‍ സാരി നനയാതിരിക്കാന്‍ മുട്ടൊപ്പം സാരി പൊക്കിപ്പിടിച്ചു നടക്കും. നമ്മുടെ കടത്തുകാരന്‍ മുട്ടൊപ്പം നഗ്നമായ അവരുടെ കാല്‍ കണ്ടു നിര്‍വൃതി അടയും. വെറുത്തു പോയ സ്ത്രീകള്‍ പരസ്പരം പറഞ്ഞു. ഇയാള്‍ ഒന്ന് ചത്ത്‌ തുലഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു. അവരുടെ പ്രാര്‍ത്ഥന ദൈവം കേട്ടു. നമ്മുടെ വൃത്തികെട്ട കടത്തുകാരന്‍ മരിച്ചു; അദ്ദേഹത്തിന്റെ മകന്‍ കടത്തു തുടങ്ങി. സന്തോഷത്തോടെ വഞ്ചിയില്‍ കയറിയ സ്ത്രീകള്‍ കരക്കെത്തിയപ്പോള്‍ ഞെട്ടി. വഞ്ചി കരയില്‍ നിന്ന് ആറടി മാറ്റിയാണ് വഞ്ചി നിര്‍ത്തിയത്. ഇപ്പോള്‍ അരക്കൊപ്പം സാരി പൊക്കിപ്പിടിച്ചാലെ നനയാതെ പോകാനൊക്കൂ. അവര്‍ പരസ്പരം പറഞ്ഞു; ഇവന്റെ അച്ഛന്‍ എന്ത് തങ്കപ്പെട്ട മനുഷ്യനായിരുന്നു. ഇവന്‍ വെറും വൃത്തി കെട്ടവന്‍ എന്ന്. 

കഥ 2 : പോക്കർ ഒരു പെണ്ണ് കെട്ടി. കല്യാണം കഴിഞ്ഞു പത്തു വർഷവും കഴിഞ്ഞു. ഒരു ദിവസം പോക്കർ പുറത്തു പോയി തിരിച്ചു വരുമ്പോൾ പെമ്പ്രന്നോര് മുറ്റത്ത്‌ തുപ്പുന്നു. കലി കയറിയ പോക്കർ അവളുടെ മുതുകിനിട്ട് ഒരു ചവിട്ട് കൊടുത്തിട്ട് അപ്പൊത്തന്നെ മൊഴി ചൊല്ലി വീട്ടിൽകൊണ്ടാക്കി. ശേഷം നല്ല വൃത്തിയും മെനയുമുള്ള മറ്റൊരു മൊഞ്ചത്തിയെ കെട്ടിക്കൊണ്ടുവന്നു. പോക്കർ പത്തു ദിവസം കഴിഞ്ഞ് പുറത്തു പോയി തിരിച്ചു വരുമ്പോൾ പുതിയ പെമ്പ്രന്നോര് ഉമ്മറത്തിരുന്നു മുള്ളുന്നു. പകച്ചു പോയി പാവം പോക്കർ...


ഇപ്പോള്‍ ചില വാര്‍ത്തകളും പ്രസ്താവനകളും പേപ്പറില്‍ വായിക്കുമ്പോഴും ടി വിയില്‍ കാണുമ്പോഴുമൊക്കെ ഈ കഥകൾ ഓര്‍മ്മ വരുന്നു. എന്താണോ എന്തോ ???

"ഏക ഭാരതം...ശ്രേഷ്ഠ ഭാരതം" 

എന്താകുമോ എന്തോ ???


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക