ഞാൻ വെറും പോഴൻ

Thursday 26 February 2015

താത്വികമായ ഒരു അവലോകനം.....



ഈ പോസ്റ്റിനു കാരണമായ
പഴയ പോസ്റ്റ്‌ വായിക്കാൻ 
ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക =>> അഭിനവ CPI (M) - ഹാ കഷ്ടം....




പൊതുവെ എന്റെ ബ്ലോഗിലോ ഫേസ്ബുക്ക്‌ പോസ്റ്റിലോ FB ഇൻ ബോക്സിലോ വരുന്ന മേസേജുകൾക്ക് പൊതുവെ ഞാൻ മറുപടി പറയാറില്ല. പ്രോത്സാഹന സ്വഭാവമുള്ളവയ്ക്ക് ഒറ്റ വാചകത്തിൽ ഒരു നന്ദി പറയാറുണ്ട്. വിമർശനങ്ങൾ മറുപടി അർഹിക്കുന്നവ ആണെങ്കിൽ മാത്രം മറുപടി പറയാറുണ്ട്. തെറിവിളി, അശ്ലീലം മുതലായവയെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കയാറുമുണ്ട്.  എന്നാൽ കഴിഞ്ഞ ദിവസം CPI M സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ഞാനിട്ട ബ്ലോഗ്‌ പോസ്റ്റിന്റെ കമന്റ്റ്‌ ബോക്സിൽ ഒരു സന്ദേശം വന്നിരുന്നു. മലയാളം ടൈപ്പിംഗ്‌ സോഫ്റ്റ്‌വെയർ ഇല്ലാത്തത് കൊണ്ടാണ് 'മംഗ്ലീഷ്' - ൽ ടൈപ്പ് ചെയ്യേണ്ടി വന്നത്....വായിയ്ക്കാൻ ബുദ്ധിമുട്ടാണ് എന്ന് കരുതി വായിക്കാതിരിയ്ക്കരുത്...എന്ന അഭ്യർത്ഥനയോടെ സുബൽ എം. എസ്. (Subal M. S.) എന്നൊരു സ്നേഹിതൻ എന്റെ ബ്ലോഗിന്റെ കമന്റ്റ്‌ ബോക്സിൽ കുറച്ചു ചോദ്യങ്ങൾ/ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അതിനെല്ലാം ഉത്തരം പറയാമെന്നു കരുതുന്നു...

1. CPI  (M )  മുതലാളിമാരുടെ കയ്യിൽ നിന്ന് വാങ്ങിയ പണം കൊണ്ടാണ് ഈ പരിപാടി മുഴുവൻ നടത്തിയത് എന്നതിന് എന്താണ് തെളിവ് ???? ഏതെങ്കിലും മുതലാളിമാർ അങ്ങനെ പരസ്യ പ്രസ്താവന നടത്തിയോ ?? അതോ Reciept  വല്ലതും പുറത്തു  വന്നോ ??

CPI  (M ) നു മാത്രമല്ല ഒരു രാഷ്ട്രീയ പാർട്ടിക്കും സംഭാവന കൊടുക്കുന്നതിന്റെ കണക്ക് സാധാരണ ഗതിയിൽ ഒരു മുതലാളിമാരും പരസ്യമായി വിളിച്ചു പറയാറില്ല. ഇരിക്കുന്ന കൊമ്പ് മുറിക്കരുത് എന്ന അടിസ്ഥാന പാഠം നന്നായി മനസ്സിലാക്കുന്നവരാണ് മുതലാളിമാർ ആവുന്നത് തന്നെ. പിന്നെങ്ങനെയാണ് Receipt പുറത്തു വരുന്നത്. അല്ലെങ്കിൽ ഇപ്പോൾ ബിജു രമേശ്‌ രമേഷും പണ്ട് മണിച്ചനും പുറത്തു വിട്ടത് പോലെ അള മുട്ടിക്കഴിയുമ്പോൾ,  രണ്ടും കല്പ്പിച്ചു പുറത്തു വിടുന്ന കാര്യങ്ങളേ പുറത്തു വരൂ. മാത്രവുമല്ല, തൊഴില പരമായി ഒരു പറ്റം മുതലാളിമാരുടെ വരവ് ചിലവുകളെ പറ്റി വ്യക്തമായ ധാരണ ഉള്ള ഒരാൾ എന്ന നിലയിൽ പല മുതലാളിമാരും ആർക്കൊക്കെ എത്രയൊക്കെ കൊടുക്കുന്നുണ്ടെന്നു ചെറിയ ഒരു ധാരണ എനിക്കും ഉണ്ട്. അത് കൊണ്ട് തന്നെ മുതലാളിമാരുടെ കയ്യിൽ നിന്ന് സംഭാവന വാങ്ങിയ കഥ ഒരു വിഷയമാക്കേണ്ടതില്ല എന്നാണ് തോന്നുന്നത്....

2. പാർട്ടിയെ ഒറ്റപ്പെടുത്തി, ഞാൻ മാത്രം മഹാൻ  എന്ന്  വരുത്തി തീർക്കാനുള്ള VS ന്റെ ശ്രമത്തെ എതിർക്കുന്നതിൽ എന്താണ് തെറ്റ് ??? VS പാർട്ടിക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തു, അതിൽ അദ്ദേഹത്തോട് അങ്ങേയറ്റത്തെ ബഹുമാനം ഉണ്ട്, ആദരവും.... പക്ഷെ  ഈ പ്രസ്ഥാനം കെട്ടിപ്പൊക്കിയത് ലക്ഷക്കണക്കിന്‌ ആളുകളുടെ കഠിനാദ്ധ്വാനം ഉണ്ട്.... അനേകായിരം പേർ  രക്തസാക്ഷികൾ ആയിട്ടുണ്ട്‌.... ഭാവിയിലേയ്ക്കായി കഷ്ടപ്പെടാൻ തയ്യാറായ ഒരു യുവ തലമുറ ഉണ്ട്.... അവരെ എല്ലാം മറന്നു കൊണ്ട്, ത്യാഗോജ്വലമായ അനേകം ജീവിതങ്ങളെ മറന്നു കൊണ്ട്  VS നെ മാത്രം സ്നേഹിയ്ക്കാനും ബഹുമാനിയ്ക്കാനും ആവില്ല... VS ബഹുമാനം അർഹിയ്ക്കുന്നതോടൊപ്പം VS ഉം മറ്റുള്ളവരെ ബഹുമാനിയ്ക്കാൻ ബാധ്യത ഉള്ള ആളാണ്‌....

ഈ പ്രസ്ഥാനം എന്നാൽ വി എസോ പിണറായിയോ അത് പോലെ മറ്റൊരു വ്യക്തിയിലോ അധിഷ്ടിതം അല്ലെന്നു എനിക്ക് നന്നായി അറിയാം. ഈ പ്രസ്ഥാനം കെട്ടിപ്പൊക്കിയത് ലക്ഷക്കണക്കിന്‌ ആളുകളുടെ കഠിനാധ്വാനത്താലും ത്യാഗത്താലും രക്തസാക്ഷിത്വത്താലും ആണെന്നുള്ള നല്ല അവബോധം എനിക്കുമുണ്ട്. പക്ഷെ ഇന്ത്യയിൽ നിലനില്ക്കുന്ന ജനാധിപത്യ സംവിധാനത്തിൽ ഒരു പാർട്ടിയുടെ നിലനില്പ്പിനു തിരഞ്ഞെടുപ്പ് പ്രാതിനിധ്യം അനിവാര്യമാണ്. ഈ പറഞ്ഞ തിരഞ്ഞെടുപ്പ് പ്രാതിനിധ്യത്തിന് പാർട്ടി അംഗസംഖ്യയിൽ വരുന്ന വർദ്ധനവും പുത്തൻ കൂറ്റ് നേതാക്കളുടെ വാചക കസർത്തുകളും ഒരു പരിധി വിട്ടു ഉപകരിക്കുകയില്ല. കാരണം, കേരളത്തിൽ രാഷ്ട്രീയ സാഹചര്യം നോക്കി പ്രശ്നാധിഷ്ഠിതമായി മാത്രം വോട്ടു ചെയ്യുന്നവർ ഈ പാർട്ടി അംഗങ്ങളുടെ പല മടങ്ങുകൾ വരും. നിലവിൽ പാർട്ടി അംഗങ്ങളുടെ എണ്ണം, 4,05,591 ആണെന്നോർക്കണം.  ചുരുക്കത്തിൽ ഈ പറഞ്ഞ ഇടതു പക്ഷ മനസ് കാത്തു സൂക്ഷിക്കുന്ന ബഹു മടങ്ങ്‌ ജനങ്ങൾ ആണ് പാർട്ടിയെ തിരഞ്ഞെടുപ്പുകളിൽ ജയിപ്പിക്കുകയും തോല്പ്പിക്കുകയും ചെയ്യുന്നത്. ഇവർ പാർട്ടിയ്ക്ക് എതിരായി വോട്ടു ചെയ്യുക പോലും വേണ്ട; വോട്ടു ചെയ്യാതിരുന്നാൽ പോലും ലോക് സഭയും നിയമസഭയും പോയിട്ട് പഞ്ചായത്ത് കമ്മിറ്റികളിൽ പോലും നാമ മാത്രമായ പ്രാതിനിധ്യം കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. ഒടുവിൽ ദൽഹിയിലെ പോലെ അതതു സമയത്ത് ജനങ്ങൾ നെഞ്ചിലേറ്റുന്ന പ്രസ്ഥാനങ്ങളെ അങ്ങോട്ട്‌ ചെന്ന് പിന്തുണച്ചു നിർവൃതി അടയേണ്ടി വരും. 

3. CPI(M) ന്റെ ഭാവി ഇല്ലാതാക്കാനുള്ള ഗൂഡശ്രമങ്ങളാണ്  യുവ നേതാക്കളെക്കുറിച്ച്  വരുന്ന തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വാർത്തകൾ....സ്വരാജ് തനിയ്ക്കെതിരെ വന്ന വാർത്തയ്ക്ക്  എതിരെ കേസ് കൊടുക്കാൻ പോകുന്നത് അദ്ദേഹത്തിന്റെ സത്യസന്ധത  തെളിയിക്കാനാണ്... താങ്കൾ ഒരു നിഷ്പക്ഷനാണെങ്കിൽ ഈ കാര്യം യുക്തിപൂർവ്വം ചിന്തിയ്ക്കുക...

ഞാൻ നിഷ്പക്ഷനാണെങ്കിലും അല്ലെങ്കിലും എന്റെ യുക്തി പറയുന്നത്, സ്വരാജ് തനിയ്ക്കെതിരെ വന്ന വാർത്തയ്ക്ക്  എതിരെ കേസ് കൊടുക്കാൻ പോകുന്നത് അദ്ദേഹത്തിന്റെ നില നില്പ്പിന്റെ ഭാഗമായിട്ടാണ്. വി എസിനെപ്പറ്റി വൃത്തികെട്ട ഹീനമായ ഭാഷ ഉപയോഗിച്ചയാൾ എന്ന നിലയിൽ ഉണ്ടാകാവുന്ന പൊതുരോഷം, തുടർന്ന് വരുന്ന തിരഞ്ഞെടുപ്പ് പോരാട്ടങ്ങളിലെ ജയസാധ്യതയെ ബാധിക്കുമെന്ന തിരിച്ചറിവിൽ നിന്ന് സ്വീകരിക്കുന്ന പ്രതിരോധം മാത്രം. കൊറിയൻ മോഡൽ പ്രയോഗത്തെ "വെട്ടി പട്ടിക്കിട്ടു കൊടുക്കണം" എന്നും ക്യാപിറ്റൽ പണിഷ്മെന്റ് പ്രയോഗത്തെ "തൂക്കിലേറ്റൽ " എന്നും വ്യാഖ്യാനിച്ചതിനെയാണ് സ്വരാജ് നിഷേധിക്കുന്നത് എന്നാണ് എനിക്ക് മനസ്സിലായത്. മാത്രവുമല്ല, സിപിഎംന്റെ സംസ്ഥാന സമ്മേളന പ്രതിനിധികൾ എല്ലാം വിഭാഗീയതക്കെതിരെയും പാർട്ടി ഐക്യത്തിന് വേണ്ടിയും ഒരേ ഭാഷയിലാണ് ചർച്ചയിൽ പങ്കെടുത്തത് എന്നദ്ദേഹം തന്നെ ചാനൽ ചർച്ചയിൽ സമ്മതിച്ചിട്ടുമുണ്ട്. അപ്പോൾ ചർച്ചയുടെ ഭാഷ എന്തായിരുന്നു എന്ന് ഊഹിക്കാൻ അരി ഭക്ഷണം കഴിക്കുന്നവർക്ക് വലിയ ബുദ്ധിമുട്ടേണ്ട കാര്യമില്ല. മറ്റെല്ലാവരെയും പോലെ പത്രങ്ങളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും മാത്രമാണ് ഡെലിഗേറ്റുകളുടെ തീപ്പൊരി അഭിപ്രായങ്ങളെ പറ്റി ഞാനും അറിഞ്ഞത്. ഇതിനു  സഖാക്കന്മാർ, ആശയെന്നും ആവേശമെന്നും വിപ്ലവത്തളിരെന്നും ഒക്കെ സ്വരാജിനെക്കാളും ചിന്തയേക്കാളും ഷംസീറിനെക്കാളും പല മടങ്ങ്‌ പുകഴ്ത്തിയ സഖാക്കൾ ആയിരുന്നു സിന്ധു ജോയിയും അബ്ദുള്ളക്കുട്ടിയും ഒക്കെ. അവരൊക്കെ സഖാക്കൾ ആയിരുന്നു എന്ന് പറയാൻ സത്യത്തിൽ അറപ്പ് തോന്നുന്നു. അവർ പ്രസ്ഥാനത്തെ ഉപേക്ഷിച്ചത് കൊണ്ടല്ല; മറിച്ച് പുറത്തു വന്ന ശേഷം അവരുടെ വാക്കുകളും മനോഭാവവും എല്ലാം കണ്ടറിഞ്ഞപ്പോൾ ഇവരൊക്കെ ഇങ്ങനെയായിരുന്നല്ലോ എന്നോർത്തിട്ട്. കുലംകുത്തികൾ, ശെല്‍വരാജ്‌, മഞ്ഞളാംകുഴി അലി, ശിവരാമൻ, ഡോ. മനോജ്‌ അങ്ങനെയങ്ങനെ പലരെയും മന:പൂർവ്വം വിട്ടു കളയുന്നു.  

4. ഒരിക്കൽക്കൂടി ആവർത്തിക്കുന്നു, താങ്കൾ ഒരു ''നിഷ്പക്ഷവാദി" ആണെങ്കിൽ, പാർട്ടി കോണ്‍ഫറൻസ്നെയും  പാർട്ടിയെയും, VS എന്ന 2 അക്ഷരങ്ങളിൽ ഒതുക്കാതെ, ലക്ഷക്കണക്കിന്‌  ജനങ്ങളുടെ വികാരവും വിശ്വാസവും ആയി കാണാൻ ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു.....

വീണ്ടും  ''നിഷ്പക്ഷവാദി"  എന്ന ആരോപണം എന്നെ അലോസരപ്പെടുത്തുന്നു. ഒരു കാലഘട്ടത്തിൽ, ഞാൻ വ്യക്തമായ ഇടതുപക്ഷക്കാരൻ ആയിരുന്നു. ഇപ്പോൾ ഒരു പക്ഷത്തോടും പ്രത്യേകമായ മമത ഇല്ല. എന്നിരുന്നാൽ തന്നെ, ഇപ്പോഴും ഒരു ചെറിയ ചായ്‌വ് മതേതര ഇടതുപക്ഷധാരയോടു പുലർത്തുന്നു എന്നതാണ് സത്യം. യഥാർത്ഥത്തിൽ V  S വിഷയം ആയിരുന്നില്ല എന്റെ കുറിപ്പിനാധാരം. സിപിഎം നും അതിലൂടെ ഇടതു പക്ഷ മതേതര പ്രസ്ഥാനത്തിനും കേരളത്തിൽ സംഭവിക്കാൻ പോകുന്ന ശോഷണത്തെപ്പറ്റിയുള്ള ആത്മാർഥമായ ആശങ്ക പ്രകടിപ്പിച്ച കൂട്ടത്തിൽ വി എസ് വിഷയം വന്നു എന്നെ ഉള്ളൂ. ഞാൻ എന്റെ കുറിപ്പിൽ പറഞ്ഞിരുന്നത് പോലെ തന്നെ, സി.പി.എം. സംസ്ഥാനസമ്മേളനം പിണറായി - വി.എസ്. ചക്കളത്തിപ്പോരാട്ടത്തിനപ്പുറം രാഷ്ട്രീയ കേരളത്തിന് എന്ത് സംഭാവന നൽകിയെന്ന് അതിന്റെ നേതാക്കൾ എല്ലാവരും നെഞ്ചിൽ കൈവച്ച് ഒന്ന് കൂടി ആലോചിക്കുന്നത് നന്നായിരിക്കും. മുൻകാലങ്ങളിൽ നടന്ന പാർട്ടി സമ്മേളനങ്ങളും അതിലെ തെരഞ്ഞെടുപ്പുകളുമെല്ലാം ഉൾപാർട്ടി ജനാധിപത്യത്തിന്റെ മികച്ച ഉദാഹരണങ്ങൾ ആയിരുന്നു. വിമർശനവും സ്വയം വിമർശനവും നടത്തി സംഘടനാപരമായും രാഷ്‌ട്രീയപരമായും വന്നു പോയ വീഴ്‌ചകളും തെറ്റുകളും തിരുത്തി കൂടുതൽ ശക്തിയോടെ മുന്നോട്ടു പോകാനുള്ള തീരുമാനങ്ങൾ എടുക്കാനാണ് പാർട്ടി സമ്മേളനങ്ങൾ എന്നും വേദിയാകാറുള്ളത്‌.  പാർട്ടിയുടെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന്  ശേഷമുള്ള മൂന്ന് വർഷത്തെ പ്രവർത്തനങ്ങളുടെ വിമർശനാത്മക വിലയിരുത്തലും വരും നാളുകളിൽ സ്വീകരിക്കേണ്ട നിലപാടുകളുടെ രൂപീകരണവും നടത്താനുള്ള അവസരവും ആണത്.  അടിമുടി അഴിമതിയിലും ദുർഭരണത്തിലും മുങ്ങി നിൽക്കുന്ന യു.ഡി.എഫ് സർക്കാരിനെതിരെ ഉയർത്തേണ്ട രാഷ്‌ട്രീയ വിഷയങ്ങൾ, സാധാരണ ജനങ്ങൾ നേരിടുന്ന നിരവധി ദൈനംദിന പ്രശ്‌നങ്ങളും പ്രതിസന്ധികളും, കേരളത്തിൽ വളർന്നു വരുന്ന വർഗീയ സംഘടനകളുടെ സ്വാധീനം, യുവജനങ്ങളും പാർട്ടിയെ തുണയ്‌ക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങളും പാർട്ടിയിൽ നിന്ന് അകലുന്ന സ്ഥിതി  തുടങ്ങി അതീവ ഗൗരവ വിഷയങ്ങൾ ഒന്നും തന്നെ ഈ സമ്മേളനത്തിന് ഗൌരവവിഷയമായതായി കേട്ടില്ല. എന്നാൽ, വി. എസ്....വി. എസ്....എന്ന മുറവിളിയല്ലാതെ എന്ത് രാഷ്ട്രീയമാണ് ഈ സമ്മേളനം ചർച്ച ചെയ്തത് ? സോളാർ കേസ്, ഘർ വാപസി, ബാർ കോഴ വിവാദം,  രൂക്ഷമായ വിലക്കയറ്റം, വരാനിരിക്കുന്ന പഞ്ചായത്ത്- നിയമസഭാ തിരഞ്ഞെടുപ്പ് തുടങ്ങി  സംസ്ഥാന സമ്മേളനം ചർച്ച ചെയ്യേണ്ട ഗൗരവ വിഷയങ്ങൾ ചർച്ച ചെയ്തോ എന്ന് സംശയമുണ്ടെന്നാണ് ഞാൻ പറഞ്ഞത്. പാർട്ടി കോണ്‍ഫറൻസ്നെയും പാർട്ടിയെയും, V.S. എന്ന 2 അക്ഷരങ്ങളിൽ ഒതുക്കാതെ, ലക്ഷക്കണക്കിന്‌  ജനങ്ങളുടെ വികാരവും വിശ്വാസവും ആയി കാണാൻ തന്നെ ആണ് ഞാനും ശ്രമിച്ചു പരാജയപ്പെട്ടത്. 

കുലംകുത്ത്  : പാർട്ടി മെമ്പർമാർ അല്ലാത്ത, ഇടതുപക്ഷ സ്നേഹികളായ, വോട്ടു ബാങ്കുകളായ, ലക്ഷക്കണക്കിന്‌ ജനങ്ങളുടെ വികാരവും വിശ്വാസവും V.S. എന്ന MASS CROWD PULLAR-ൽ ആണെന്നാണ്‌ എനിക്ക് തോന്നുന്നത്; അത് പാർട്ടി നേതൃത്വത്തിനും അറിയാം. ഈ മഹാ വിപ്ലവകാരികൾ എന്തിനാണ്  തിരഞ്ഞെടുപ്പുകൾക്ക് ഫ്ലെക്സ് അടിക്കുമ്പോൾ മാത്രം പിന്തിരിപ്പനും പാർട്ടി വിരുദ്ധനും ജന്മനാ അടിമുടി വിഭാഗീയനും ആയ ഈ കാർന്നോരുടെ പടം അടിക്കുന്നത്...എന്റെ ഒടുക്കത്തെ സംശയം  ഇതൊന്നുമല്ല; ഇത്രയും ഗൗരവമായ അച്ചടക്ക ലങ്ഘനവും വിഭാഗീയതയും ആരോപിക്കപ്പെടുന്ന, സംസ്ഥാന സമ്മേളന സമയത്ത് പാർട്ടിയെ ഇത്ര കണ്ടു പ്രതിരോധത്തിലാക്കിയ  V.S. നെ എന്ത് കൊണ്ടാണ് പാർട്ടി പുറത്താക്കാത്തത്...!!!??? താത്വികമായ ഒരു അവലോകനം തന്നെ വേണ്ടി വരും...

പൊതുവെ വി എസ്സും ഔദ്യോഗിക നേതൃത്വവും തമ്മിൽ പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആയിരിക്കുമെങ്കിലും തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളും വി എസ്സിന്റെ ജനകീയപ്രതിഛായയും തമ്മിലുള്ള അന്തർധാരയുടെ സജീവത്വം നേതൃത്വത്തിന്റെ കാഞ്ഞ ബുദ്ധിയിൽ 100000 കിലോവാട്ട് പവറിൽ തെളിഞ്ഞു കത്തും. അങ്ങനെയാണ് ഫ്ലെക്സുകളിൽ ഔദ്യോഗിക പക്ഷത്തിനു പകരം ഇങ്ങേരുടെ പടം അച്ചടിക്കേണ്ട ഗതികേട് വന്നു ഭവിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ തക്കം പാർത്തിരിക്കുന്ന പ്രതിക്രിയാ വാദികളും സ്റ്റാലിനിസ്റ്റ് ചിന്ത സരണികളും പഴയ പോലെ പിന്നിൽ നിന്ന് കുത്തുന്നത് തുടരും. ഇതൊന്നും റാഡിക്കലായിട്ടുള്ള ഒരു മാറ്റമല്ല. അച്ചടക്കം പാർട്ടിക്ക് വിലപ്പെട്ടതാണ്‌. അതില്ലാത്തവരെ ഞങ്ങൾ അത് പഠിപ്പിക്കും. 


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Tuesday 24 February 2015

അഭിനവ CPI (M) - ഹാ കഷ്ടം....

കോടിക്കണക്കിന് രൂപ പൊതുജനങ്ങളിൽ നിന്ന് (പേര് വെളിപ്പെടുത്താത്ത മുതലാളിമാരുടെ കയ്യിൽ നിന്നും) പിരിവെടുത്ത് കൊണ്ടാടിയ  സി.പി.എം. സംസ്ഥാനസമ്മേളനം പിണറായി - വി.എസ്. ചക്കളത്തിപ്പോരാട്ടത്തിനപ്പുറം രാഷ്ട്രീയ കേരളത്തിന് എന്ത് സംഭാവന നൽകിയെന്ന് അതിന്റെ നേതാക്കൾ എല്ലാവരും നെഞ്ചിൽ കൈവച്ച് ഒന്ന് കൂടി ആലോചിക്കുന്നത് നന്നായിരിക്കും. മുൻകാലങ്ങളിൽ നടന്ന പാർട്ടി സമ്മേളനങ്ങളും അതിലെ തെരഞ്ഞെടുപ്പുകളുമെല്ലാം ഉൾപാർട്ടി ജനാധിപത്യത്തിന്റെ മികച്ച ഉദാഹരണങ്ങൾ ആയിരുന്നു. വിമർശനവും സ്വയം വിമർശനവും നടത്തി സംഘടനാപരമായും രാഷ്‌ട്രീയപരമായും വന്നു പോയ വീഴ്‌ചകളും തെറ്റുകളും തിരുത്തി കൂടുതൽ ശക്തിയോടെ മുന്നോട്ടു പോകാനുള്ള തീരുമാനങ്ങൾ എടുക്കാനാണ് പാർട്ടി സമ്മേളനങ്ങൾ എന്നും വേദിയാകാറുള്ളത്‌.  പാർട്ടിയുടെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന്  ശേഷമുള്ള മൂന്ന് വർഷത്തെ പ്രവർത്തനങ്ങളുടെ വിമർശനാത്മക വിലയിരുത്തലും വരും നാളുകളിൽ സ്വീകരിക്കേണ്ട നിലപാടുകളുടെ രൂപീകരണവും നടത്താനുള്ള അവസരവും ആണത്.  അടിമുടി അഴിമതിയിലും ദുർഭരണത്തിലും മുങ്ങി നിൽക്കുന്ന യു.ഡി.എഫ് സർക്കാരിനെതിരെ ഉയർത്തേണ്ട രാഷ്‌ട്രീയ വിഷയങ്ങൾ, സാധാരണ ജനങ്ങൾ നേരിടുന്ന നിരവധി ദൈനംദിന പ്രശ്‌നങ്ങളും പ്രതിസന്ധികളും, കേരളത്തിൽ വളർന്നു വരുന്ന വർഗീയ സംഘടനകളുടെ സ്വാധീനം, യുവജനങ്ങളും പാർട്ടിയെ തുണയ്‌ക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങളും പാർട്ടിയിൽ നിന്ന് അകലുന്ന സ്ഥിതി  തുടങ്ങി അതീവ ഗൗരവ വിഷയങ്ങൾ ഒന്നും തന്നെ ഈ സമ്മേളനത്തിന് ഗൌരവവിഷയമായതായി കേട്ടില്ല. എന്നാൽ, വി. എസ്....വി. എസ്....എന്ന മുറവിളിയല്ലാതെ എന്ത് രാഷ്ട്രീയമാണ് ഈ സമ്മേളനം ചർച്ച ചെയ്തത് ? സോളാർ കേസ്, ഘർ വാപസി, ബാർ കോഴ വിവാദം,  രൂക്ഷമായ വിലക്കയറ്റം, വരാനിരിക്കുന്ന പഞ്ചായത്ത്- നിയമസഭാ തിരഞ്ഞെടുപ്പ് തുടങ്ങി  സംസ്ഥാന സമ്മേളനം ചർച്ച ചെയ്യേണ്ട ഗൗരവ വിഷയങ്ങൾ മാറ്റി വച്ചിട്ട് വി.എസ്. എന്ന പടുവൃദ്ധനെ പാർട്ടിയുടെ ആരംഭം മുതലുള്ള നേതാവെന്നതിന്റെയോ, പ്രായത്തിന്റെയോ പരിഗണന നൽകാതെ വളഞ്ഞിട്ട് ആക്രമിച്ചു രസിക്കുന്നത് കാണുമ്പോൾ ഒരു കാര്യം ഏതാണ്ട് തീരുമാനമായി. പത്തു കൊല്ലത്തിനിപ്പുറം കേരളത്തിൽ സി.പി.എം. എന്ന പ്രസ്ഥാനം ഒരു രാഷ്ട്രീയ ശക്തിയേ അല്ലാതായി മാറും. ദേശീയ തലത്തിലും പാർട്ടിയുടെ നെടും കോട്ടയായിരുന്ന ബംഗാളിലും പാർട്ടി അപ്രസക്തമായത് പോലെ തന്നെ കേരളത്തിലും വൈകാതെ സംഭവിയ്ക്കാൻ പോകുന്നു.

ജനകീയ അടിത്തറയുടെ പിൻബലത്തിൽ മാത്രം നില നില്ക്കുന്ന ഒരു ജനാധിപത്യ രാഷ്ട്രീയ കക്ഷി എന്ന് ഊറ്റം കൊള്ളുന്ന സി.പി.എം. എന്ന സംഘടന എത്തി നില്ക്കുന്ന അധ:പതനം കാണുമ്പോൾ ഉണ്ടാകുന്ന അമ്പരപ്പും അത്ഭുതവും ചെറുതല്ല. ലോക കമ്മ്യൂ ണിസത്തിന്റെ തേനും പാലുമൊഴുകുന്ന മനോജ്ഞഭൂമി എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന, പരിപൂർണ്ണ സൈനിക സാങ്കേതിക ശക്തിയായിരുന്ന സോവിയറ്റ് യൂണിയൻ ഒറ്റ രാത്രി കൊണ്ട് തകര്‍ന്നു വീഴാമെങ്കിൽ കേരളത്തിലെ പാർട്ടിയ്ക്ക് എന്ത് തന്നെ സംഭവിച്ചു കൂടാ. USSR നെ ആഗോള മുതലാളിത്ത ശക്തികൾ പതിയിരുന്നാക്രമിച്ച് നശിപ്പിച്ചതായിരുന്നില്ല. പാര്‍ട്ടി സംവിധാനത്തെ അഴിമതി നടത്താനും കുറ്റകൃത്യങ്ങൾ ചെയ്യാനുമുള്ള ഉപകരണമാക്കി മാറ്റിയപ്പോൾ, പാർട്ടി മുതലാളിമാർ ധാർഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും മൂർത്തരൂപങ്ങൾ ആയി മാറിയപ്പോൾ അടിസ്ഥാന വർഗ്ഗമായ  ജനം പാര്‍ട്ടിയില്‍ നിന്നകന്നു. സഹികെട്ട അവർ നേതാക്കളുടെ പ്രതിമകള്‍ തകര്‍ക്കുകയും പാര്‍ട്ടി സഖാക്കളെ പാര്‍ട്ടി ഓഫീസ് തുറക്കാന്‍ പോലും അനുവദിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. ഒടുവിൽ ജനറല്‍ സെക്രട്ടറിയ്ക്ക് തന്നെ പാര്‍ട്ടി പിരിച്ചു വിട്ടു കൊണ്ടുള്ള പ്രഖ്യാപനം നടത്തേണ്ടി വന്നു. കേരളത്തിലെ പാർട്ടിയും ഇതേ അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നാണ് തോന്നുന്നത്. 

സച്ചിൻ ടെൻടുൽക്കറിനെപ്പറ്റി പറയാറുള്ള ഒരു കാര്യമുണ്ട്. അദ്ദേഹത്തിന്റെ സജീവ സാന്നിധ്യം ഒന്ന് കൊണ്ട് മാത്രമാണ് 2 പതിറ്റാണ്ട് കാലത്തെ നിലവാരത്തകർച്ച മൂലം ഇന്ത്യൻ ക്രിക്കറ്റ് ടീം നശിച്ചു കെട്ട് പോകാതിരിക്കാനും ഇന്നത്തെ നിലയിൽ ഉയിർത്തെഴുന്നേൽക്കാനും കാരണം എന്ന്. കേരളത്തെ സംബന്ധിച്ച്, സിപിഎം മാത്രമല്ല ഇടതുപക്ഷ മതേതര പ്രസ്ഥാനം മൊത്തത്തിൽ നശിച്ചു കെട്ട് പോകാതിരിക്കാനും ഇന്നത്തെ നിലയിൽ എങ്കിലും നില നില്ക്കുന്നതിനു പിന്നിൽ വി എസ് എന്ന വൃദ്ധസഖാവിന്റെ സജീവ സാന്നിധ്യം കാരണമായി എന്ന് നിങ്ങൾ സഖാക്കൾ ഒന്നും സമ്മതിച്ചില്ലെങ്കിലും ഇടതു പക്ഷത്തെ സ്നേഹിക്കുന്ന ഏതൊരാളും നൂറു വട്ടം സമ്മതിയ്ക്കും. കടുത്ത പാര്‍ട്ടി ശത്രുക്കള്‍ക്കെതിരേ മാത്രം പ്രയോഗിക്കാറുള്ള തരത്തിൽ, വി എസിനെതിരെ കടുത്ത പാര്‍ട്ടി വിരുദ്ധൻ, വിഭാഗീയവാദി, തരംതാണവൻ തുടങ്ങി ഒട്ടനവധി പദപ്രയോഗങ്ങൾ പിണറായി പരസ്യമായി എടുത്തു പ്രയോഗിച്ചിരുന്നു. എന്നാൽ അയാളുടെ വാക്കുകള്‍ അവജ്ഞയോടെ തള്ളിക്കളയുന്നു എന്ന് വിഎസ് തിരിച്ചടിച്ച വി എസും ജ്വലിച്ചു തന്നെ നിന്നു. ഏഴു പതിറ്റാണ്ടോളം പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന, ഇന്ന് പാർട്ടിയുടെ ഏറ്റവും ജനകീയ മുഖമായ, ആയുസ്സിന്റെ തൊണ്ണൂറുകളിലും  കർമ്മരംഗത്ത് യുവാവായി ജീവിക്കുന്ന വി എസ് എന്ന വിപ്ലവ വടവൃക്ഷത്തെ ഒരു പുൽക്കൊടി പോലെ ചവിട്ടിത്തേയ്ക്കാൻ പാർട്ടിയിലെ മുതിർന്ന നേതാക്കളേക്കാൾ, സ്വരാജ്, ഷംസീർ, ചിന്ത ജെറോം തുടങ്ങിയ, ഇന്നലെ കൊരുത്ത യുവ തലമുറ കാണിച്ച അമിതാവേശം പാർട്ടിയ്ക്കൊരു തരത്തിലും ഗുണം ചെയ്യാൻ പോകുന്നില്ല എന്ന് അഭിനവ വിപ്ലവാചാര്യന്മാർ തിരിച്ചറിയുമ്പോഴേക്ക് തിരിച്ചു കൊണ്ട് വരാൻ കഴിയാത്ത നിലയിലേക്ക് പാർട്ടി കൂപ്പു കുത്തിയിട്ടുണ്ടാകും. കാറ്റിനൊപ്പം തൂറ്റാൻ വിദഗ്ധരായിരുന്ന സിന്ധു ജോയിയും അബ്ദുള്ളക്കുട്ടിയും പാർട്ടിയുടെ ഞെഞ്ചത്തു കയറിയിരുന്നു പൊങ്കാലയിട്ടിട്ടു അധികം കാലമായില്ല എന്ന് കൂടി ഓർക്കുന്നത് നന്ന്. ഇങ്ങനെ പോയാൽ അവെയ്ലബിൾ PB പോലെ അവെയ്ലബിൾ PARTY സംവിധാനം ഏർപ്പെടുത്തേണ്ടി വരുന്ന കാലം വിദൂരമല്ല. 

സി പി എം നശിച്ചു പോകുന്നതിലുള്ള അടക്കാനാവാത്ത സങ്കടം കൊണ്ടൊന്നുമല്ല ഇത്രയും കുറിച്ചത്. നിങ്ങൾ നശിച്ചു ഇല്ലാതാകുമ്പോൾ, കേരളത്തെ അപ്പാടെ തുരങ്കം വച്ചു കൊണ്ടിരിക്കുന്ന കാട്ടുകള്ളന്മാർ ഇനിയും ഇവിടെ ഭരിയ്ക്കാനിട വരുമല്ലോ എന്നും ഇപ്പോൾ ഇടതു പക്ഷ കോട്ടയിൽ വീഴുന്ന വിള്ളലിലൂടെ വർഗീയകോമരങ്ങൾ ഇവിടത്തെ രാഷ്ട്രീയ ഭൂമികയിൽ ഇടം നെടുമല്ലോ എന്നും ഉള്ള ആശങ്കകൾ മാത്രമാണ് ഈ കുറിപ്പിനാധാരം....

കേരളത്തിലെ സി.പി.എം. ന്റെ  പുതിയ സെക്രട്ടറി ചിരിക്കുന്ന ആളാണത്രേ. അത് ചിരിയാണോ ഇളിയാണോ എന്നൊക്കെ പത്രക്കാർ ചർച്ച ചെയ്തു തീരുമാനത്തിലെത്തട്ടെ. എന്തായാലും അദ്ദേഹം നല്ലൊരു തമാശക്കാരൻ ആണെന്ന് സെക്രട്ടറി ആയ ദിവസം തന്നെ തെളിയിച്ചു. "ഈ അടുത്ത കാലത്ത് സിപിഎം നടത്തിയ സോളാർ സെക്രട്ടേറിയറ്റ് വളയൽ സമരമുൾപ്പെടെ എല്ലാ സമരങ്ങളും വൻ വിജയമായിരുന്നു" എന്ന മ്യാരക തമാശ പറഞ്ഞാണ് അദ്ദേഹം തന്റെ ചരിത്ര ദൌത്യത്തിന് തുടക്കമിട്ടിരിക്കുന്നത്.  ചിരിയ്ക്കുന്ന സെക്രട്ടറിയുടെയും ചിരിപ്പിച്ചു കൊല്ലുന്ന പുതു സഖാക്കളുടെയും നേതൃത്വത്തിൽ വിപ്ലവം ജയിക്കട്ടെ...ലാൽ സലാം...


വാൽക്കഷണം : 'തൂവല്‍ക്കൊട്ടാര'ത്തിന്റെ ഷൂട്ടിങ് ഒരു നിയമസഭാ തിരഞ്ഞെടുപ്പു കാലത്തായിരുന്നു. ഒറ്റപ്പാലത്തെ ചിത്രീകരണത്തിനിടയില്‍ തിരഞ്ഞെടുപ്പു ഫലമറിയാന്‍ ഓടിനടക്കുകയായിരുന്നു പപ്പുവേട്ടന്‍ (കുതിരവട്ടം പപ്പു). ഒരു ഇടത് രാഷ്ട്രീയബോധം പപ്പുവിനുണ്ടായിരുന്നു. താന്‍ ആഗ്രഹിച്ചതുപോലെ ഇടതുപക്ഷം ജയിച്ചിട്ടും വല്ലാത്തൊരു മ്ലാനത ആ മുഖത്തുണ്ടായിരുന്നു. കാര്യമന്വേഷിച്ചപ്പോള്‍ വിഷമത്തോടെ പപ്പുവേട്ടന്‍ പറഞ്ഞു:
''ആരു ജയിച്ചിട്ടെന്താ അച്യുതാനന്ദന്‍ തോറ്റുപോയില്ലേ?''
പപ്പുവേട്ടന്റെ മനസ്സില്‍ വി.എസ്. ഒരു വലിയ വടവൃക്ഷമായിരുന്നു. ഇടതുപക്ഷം ജയിച്ചിട്ടും വി.എസ്. പരാജയപ്പെട്ടത് മാനസികമായി പപ്പുവേട്ടനെ തളര്‍ത്തിക്കളഞ്ഞു. ആ ദിവസം ഷൂട്ടിങ് തീരുന്നതിനു മുമ്പേ പപ്പുവേട്ടന്‍ മുറിയിലേക്കു മടങ്ങി. നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ ഒരു ഇടതുപക്ഷക്കാരന്റെ ചിരി പപ്പുവേട്ടന്റെ മുഖത്ത് കണ്ടിരുന്നില്ല. 

വാക്കിന്റെ അധിപന്മാരെയാണ് നമ്മുടെ കാലം ഇതുവരെ ആദരിച്ചുപോന്നത്. എഴുത്തറിയുന്നവര്‍ സംസ്‌കാരത്തിന്റെയും സമൂഹത്തിന്റെയും നായകന്മാരായി എവിടെയും നിറഞ്ഞുനിന്നു. എഴുത്തുകാരേക്കാള്‍ തീവ്രമായ ജീവിതപാഠങ്ങളിലൂടെ കടന്നുപോയവരെ പുതിയ കാലം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. ഒരു തൂവാലകൊണ്ട് നെറ്റിത്തടം കെട്ടി, പുറംകാഴ്ചയില്‍ മറ്റുള്ളവര്‍ക്ക് ഒരു ചിരിക്കാഴ്ച മാത്രം ജനിപ്പിച്ചിരുന്ന പപ്പുവേട്ടന്‍, വി.എസ്. അച്യുതാനന്ദന്‍ തിരഞ്ഞെടുപ്പില്‍ തോറ്റ രാത്രിയില്‍ ഉറങ്ങിയിരുന്നില്ല എന്ന് എത്രപേര്‍ക്കറിയാം! (മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ എന്ന പുസ്തകത്തില്‍ നിന്ന്)


ഈ ബ്ലോഗ്‌ പോസ്റ്റിന്റെ കമന്റ്റ്‌ ബോക്സിൽ ഒരു സ്നേഹിതൻ കുറച്ചു ചോദ്യങ്ങൾ/ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അതിനെല്ലാം ഉത്തരം പറയാമെന്നു കരുതുന്നു...വായിക്കാൻ ക്ലിക്ക് ചെയ്യുക...=>> താത്വികമായ ഒരു അവലോകനം.....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Saturday 21 February 2015

ഹേയ് മല്ലൂ, ലാലിസത്തിനപ്പുറം കേരളത്തിൽ ചിലത് സംഭവിക്കുന്നുണ്ട്...

ലാലിസത്തിന്റെയും ദേശീയ ഗെയിംസിന്റെയും ചില്ലറ കോടതി വിധികളുടെയും മറവിൽ അത് വരെ കേരളത്തിൽ സംഭവിച്ചു കൊണ്ടിരുന്ന എല്ലാ വിഷയങ്ങളും നമ്മൾ കൈവിട്ടു. ഇടതടവില്ലാത്ത മാധ്യമ വിചാരണയിൽ നിന്ന് മാണിയും ഉമ്മൻ ചാണ്ടിയും തല്ക്കാലത്തേക്ക് രക്ഷപ്പെട്ടു. സമര വഴികളിൽ ഇരുട്ടിൽ തപ്പുന്ന പ്രതിപക്ഷമാണെങ്കിൽ രാഷ്ട്രീയ വിഷയങ്ങളിൽപ്പോലും എന്ത്‌ നിലപാടെടുക്കണമെന്ന് തിട്ടമില്ലാതെ ഇഴയുന്നു. ഉദ്യോഗസ്ഥ സിംഹങ്ങൾ ആകട്ടെ, രാഷ്ട്രീയ യജമാനന്മാർ വണങ്ങാൻ ആവശ്യപ്പെട്ടാൽ മുട്ടിലിഴയുന്നു. വരുതിയ്ക്ക് നില്ക്കാത്തവരെ തട്ടിക്കളിക്കുന്നു. ജുഡീഷ്യറി പലപ്പോഴും ജയരാജൻ സഖാവ് പറഞ്ഞ വെളിച്ചം പരത്തുന്ന വിധികൾ പുറപ്പെടുവിച്ച് ജനങ്ങളെ നിരാശയിലേക്ക് തള്ളി വിടുന്നു. മാധ്യമങ്ങൾ ആണെങ്കിൽ വീണു കിട്ടുന്ന വാർത്തകളെ രണ്ടു ദിവസം ആഘോഷിച്ച ശേഷം ചവറ്റു കുട്ടയിൽ എറിയുന്നു. മനുഷ്യാവകാശ കമ്മീഷനും ഇടതും വലതും ചെറുതും വലുതുമായ രാഷ്ട്രീയ ഭിക്ഷക്കാരും ആമാശയ വാദികളായ അസംഖ്യം നേതാക്കളും അവരുടെ പോഷക സംഘടനകളും എണ്ണമില്ലാത്തത്ര തൊഴിലാളി സംഘടനകളും സമുദായ സംഘടനകളും  സാംസ്കാരിക-സാഹിത്യ നായകന്മാരും കോടിക്കണക്കിനു ആരാധകരുള്ള സിനിമാ താരങ്ങളുമുള്ള  ഈ കേരളത്തില്‍ ഇപ്പോൾ നടക്കുന്ന പല കാര്യങ്ങളും ഇവരാരും തന്നെ അറിയാതെ പോകുന്നു. 

കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ കണ്ട രണ്ടു വാർത്തകൾ...ഒന്ന് ചിരിപ്പിക്കുന്നതും മറ്റൊന്ന് നടുക്കുന്നതും... വയനാട്ടിലെ നരഭോജിക്കടുവയെ കൊല്ലണം എന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം തുടങ്ങി എന്നും അതിനെത്തുടർന്ന് നരഭോജിക്കടുവയെ വെടി വച്ച് കൊല്ലാൻ സർക്കാർ ഉത്തരവ് ഇറക്കും എന്നുമുള്ള വാർത്തയാണ്. രണ്ടാമത്തേത് മുഹമ്മദ് നിഷാം എന്ന സഹസ്ര കോടീശ്വരന്റെ കൊടും ക്രൂരതകൾക്കിരയായി ജീവന്‍ പൊലിഞ്ഞ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിന്റെ ദുരന്തവാർത്ത. 

ഇതുവരെ വയനാടിന്റെ പേടിസ്വപ്നം കാട്ടാനകളായിരുന്നു എങ്കിൽ ഇപ്പോൾ ഇതാ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചിരിക്കുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ വന്‍ കൃഷി നാശവും അനവധി മനുഷ്യർക്ക് മരണവും സംഭവിച്ചിട്ടുണ്ട്. കേരളത്തിൽ കടുവയും പുലിയും ഇറങ്ങി എന്ന വാർത്ത അസാധാരണമല്ലെങ്കിലും കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു എന്ന് ആദ്യമായാണ്‌ കേൾക്കുന്നത്.  വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കാണാന്‍ വിവിധ പദ്ധതികളിലൂടെ കോടിക്കണക്കിന് രൂപ ചില"വായീ"പ്പോകുന്നുണ്ടെങ്കിലും  വന്യജീവി ആക്രമണം വര്‍ധിക്കുന്നതല്ലാതെ കുറയുന്നില്ല. പരിസ്ഥിതി സംരക്ഷണത്തെ വികസന വിരോധമായി ചിത്രീകരിച്ച് കാടും പ്രകൃതി വിഭവങ്ങളും നക്കിത്തുടയ്ക്കുന്ന ഭൂമാഫിയയെ നിയന്ത്രിക്കാത്തിടത്തോളം ജലക്ഷാമവും പരിസ്ഥിതിശോഷണവും കാലാവസ്ഥാ വ്യതിയാനവും നിയന്ത്രണാതീതമായി കാടും പ്രകൃതിയും രോഗാതുരമാകും. രോഗതുരമായ കാടിന്റെ ഉപോല്പ്പന്നമാണ് നരഭോജിയായി മാറിയ കടുവ എങ്കില്‍ അത് കേരളം അഭിമുഖീകരിക്കാന്‍ പോകുന്ന വൻ വിപത്തിന്റെ തുടക്കം മാത്രമായിരിക്കും. വന്യ മൃഗങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ നേരിടുന്ന പരിമിതിയുടെയും പ്രതിസന്ധിയുടെയും പ്രതിഫലനമാണ് വന്യ മൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നതും മനുഷ്യനെ ആക്രമിച്ച് തുടങ്ങുന്നതും. നാൾക്കു നാൾ കുറയുന്ന കാടിന്റെ വിസ്തൃതി, പാറ, മണ്ണ്, തടി എന്നിവയ്ക്ക് വേണ്ടി കാടിളക്കി നടത്തുന്ന യന്ത്രവല്കൃത പ്രവർത്തനങ്ങൾ, കാടിനടുത്ത പ്രദേശങ്ങളിൽ വർദ്ധിച്ചു വരുന്ന ജനസാന്ദ്രത, കാടിനെ ചൂഷണം ചെയ്യരുതെന്ന ഗോത്ര നിയമങ്ങള്‍ തെറ്റിച്ചു കൊണ്ട് ആദി വാസികളുടെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ, വന്യ മൃഗങ്ങളുടെ എണ്ണത്തിൽ വരുന്ന വർദ്ധന ഇങ്ങനെയുള്ള വിവിധ കാരണങ്ങൾ കാടും നാടും തമ്മിലുള്ള ആരോഗ്യകരമായ സംതുലിതാവസ്ഥയുടെ താളം തെറ്റിക്കുന്നു എന്ന് സാമാന്യമായി ചിന്തിച്ചാൽ മതി കടുവ - ആന ആക്രമണങ്ങൾക്ക് തടയിടാനുള്ള പദ്ധതികൾ എവിടെ നിന്ന് തുടങ്ങണം എന്ന കാര്യത്തിൽ ഒരു ദിശാബോധം കിട്ടാൻ. അല്ലാതെ, ഒരു കടുവയെ വെടിവച്ചു കൊന്നാൽ വേറെ നാല് കടുവകൾ ഇറങ്ങും...ഒരു കാട്ടാനയെ ഓടിച്ചാൽ വേറെ പത്തെണ്ണം വരും....ഇത് പോലെ, ട്യൂമർ മാറ്റാൻ വിക്സ് പുരട്ടുന്നവരെ കാണുമ്പോൾ കാണുമ്പോൾ ചിരിക്കുകയല്ലാതെ മറ്റെന്തു ചെയ്യാൻ...

വിശേഷ ബുദ്ധിയില്ലാത്ത ഒരു വന്യമൃഗം വയനാട്ടിൽ കാണിച്ച ന്രിശംസ്യതയെക്കാൾ പതിന്മടങ്ങ് കൂടിയ ക്രൂരതയാണ് തൃശൂരിൽ ശോഭ സിറ്റിയില്‍ അരങ്ങേറിയത്. കോടികൾ വില മതിയ്ക്കുന്ന ആഡംബരവണ്ടിയുമായി, തന്റെ ഫ്ലാറ്റ് സമുച്ചയത്തിന്റെ ഗേറ്റിൽ എത്തിയ മുഹമ്മദ് നിഷാം എന്ന യുവ വ്യവസായി, ഗേറ്റ് തുറന്നു കൊടുക്കാൻ അല്പ്പം വൈകിയതിനാണ് ചന്ദ്രബോസ് എന്ന സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചു മൃതപ്രായനാക്കിയത്. മർദ്ദനത്തിൽ നിന്നും രക്ഷപ്പെടാന്‍ ഫൗണ്ടനു ചുറ്റും ഓടിയ ചന്ദ്രബോസിനെ പിന്തുടര്‍ന്ന് നിഷാം വാഹനമിടിച്ച് വീഴ്ത്തി വലിച്ചിഴച്ച് തലങ്ങും വിലങ്ങും മർദ്ദിച്ചു എന്നായിരുന്നു പത്രവാർത്തകൾ. ചന്ദ്രബോസിന്റെ ദേഹത്ത് 15 മുറിവുകളും ഒന്‍പതു വാരിയെല്ലുകള്‍ക്ക് ക്ഷതവും ഏറ്റിരുന്നു എന്നും, ക്രൂരമായ മർദ്ദനത്താൽ വാരിയെല്ലുകൾ തകർന്നു ആന്തരികാവയവങ്ങൾ മുറിഞ്ഞാണ് ആഴ്ചകളോളം മരണത്തോട് മല്ലടിച്ച ചന്ദ്രബോസ് അകാലത്തിൽ മരണപ്പെട്ടത് എന്നും  പോസ്റ്മോര്ട്ടം റിപ്പോർട്ടിനെ ഉദ്ധരിച്ചു വാർത്തകൾ ഉണ്ടായിരുന്നു. നിഷാമിന്റെ ഭാര്യ കൂടി നോക്കി നിൽക്കുമ്പോഴാണ് ഈ മർദ്ദനമൊക്കെ അരങ്ങേറിയതെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഈ കേസിന്റെ അന്ത്യം എന്ത് തന്നെയായാലും വാച്ച്മാന്‍, കൂലിപ്പണിക്കാരന്‍, പെയിന്റിംഗ് തൊഴിലാളി എന്നെ നിലകളിൽ പണിയെടുത്ത്, ജീവിതത്തിന്റേ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടു പെട്ടിരുന്ന 47 കാരനായ ചന്ദ്രബോസിന്റെ കുടുംബം അനാഥമായി.

പണത്തിന്റെ ബലത്തിൽ അധികാരികളെ കയ്യിലെടുക്കുന്ന നിഷാമിനെതിരെ, ഒരു വനിതാ എസ്‌ഐയെ കാറില്‍ പൂട്ടിയിട്ടതും പാര്‍ട്ട്ണര്‍മാരെ മര്‍ദ്ദിച്ചതും അടക്കം പത്തിലേറെ ക്രിമിനൽ കേസുകള്‍ ഉണ്ടെന്നാണ് വായിച്ചറിഞ്ഞത്.  കാലങ്ങളായി നിയമ വിരുദ്ധ പ്രവര്‍ത്തനത്തിലൂടെയും ഗുണ്ടാ മാഫിയ നടപടികളിലൂടെയും പണം സമ്പാദിച്ചു കൂട്ടിയ മുഹമ്മദ് നിഷാമിന്റെ വഴിവിട്ട നടപടികള്‍ക്കും മയക്കുമരുന്നു കടത്തടക്കമുള്ള ക്രിമിനല്‍ കേസുകള്‍ക്കും സഹായം നല്‍കുന്നത് സര്‍ക്കാരിലെ ഉന്നതരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ ആരോപിച്ചിരുന്നു. ഇയാളുടെ പേരില്‍ നിരവധി കേസുകള്‍ ഉണ്ടായിട്ടും ഒന്നില്‍ പോലും ഇതുവരെ ശിക്ഷിക്കപ്പെടാത്തത് ഇതിന്റെ തെളിവാണെന്നും കേരളത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരുകളിലുള്ള സ്വാധീനം ഇയാള്‍ പ്രയോജനപ്പെടുത്തിയാണ് ഇതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നതെന്നും  കേരളത്തിലേക്കുള്ള മയക്കുമരുന്നു കടത്തിന്റെ പ്രധാന കണ്ണിയായ ഇയാളെ കുറിച്ച് സംസ്ഥാന പോലീസിന് നേരത്തെ തന്നെ അറിവു ലഭിച്ചിട്ടും നടപടിയുണ്ടായില്ല എന്നും ഒക്കെയുള്ള മുരളീധരന്റെ ആരോപണങ്ങൾ ഗൌരവമായി അന്വേഷിക്കപ്പെടേണ്ടതാണ്. സര്‍ക്കാരിലും പ്രതിപക്ഷത്തുമുള്ള ഉന്നതരുടെ സംരക്ഷണയിലാണ് മുഹമ്മദ് നിഷാം ഈ പ്രവര്‍ത്തനങ്ങളെല്ലാം ചെയ്തു കൊണ്ടിരുന്നതെന്നും ഇപ്പോള്‍ ഇയാള്‍ക്കെതിരെ നടപടിയുമായി പോലീസ് മുന്നോട്ടു വന്നപ്പോഴും അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മുരളീധരൻ ആരോപിക്കുമ്പോൾ ഇതെല്ലാം വിശ്വസിക്കാൻ പൊതുജനം നിർബന്ധിതരാകുന്നു. 

കേസുമായി ബന്ധപ്പെട്ട സംഭവം നടന്ന ഉടനെ ചന്ദ്രബോസിന്റെ ചികിത്സാ ചിലവുകൾ സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ടു കൂടുതൽ പൊതു ജന ഐക്യം രൂപപ്പെടാതിരിക്കാനാണ് ഇതെന്ന് അന്നേ ആരോപണം ഉയർന്നിരുന്നു. കേസിന്റെ ആദ്യ ഘട്ടത്തിൽ കേട്ടിരുന്നത് നിഷാമിനെതിരെ കാപ്പാ നിയമപ്രകാരം കേസെടുക്കുമെന്നായിരുന്നു. ഇപ്പോൾ കാപ്പയുമില്ല കോപ്പയുമില്ല. നിഷാമിന്റെ പേര് കൂടി ഉൾപ്പെട്ട കൊക്കെയിന്‍ കേസ് അന്വേഷിച്ചു കൊണ്ടിരുന്ന നിശാന്തിനി IPS നെ സ്ഥലം മാറ്റിയതിനെയും ജനങ്ങൾ സംശയത്തോടെയാണ് കണ്ടിരുന്നത്. ഹൈക്കോടതിയില്‍ നിഷാമിന്റെ കേസുകള്‍ വാദിക്കുന്നത് എ.ജി. കെ. പി. ദണ്ഡപാണിയുടെ മകനാണെന്നും നിഷാമിനെതിരെയുള്ള കേസുകള്‍ ഒത്തുതീര്‍പ്പാക്കപ്പെടുന്നു എന്നും ഇയാളെ രക്ഷിക്കാന്‍ ഭരണ കക്ഷി നേതാക്കൾ തന്നെ ഇടപെടുന്നു എന്നും ഒക്കെ കേൾക്കുമ്പോൾ ഇപ്പോൾ നടക്കുന്ന അന്വേഷണം ഒക്കെ ചുമ്മാ നനഞ്ഞ പടക്കം അല്ലെ എന്ന് തോന്നിപ്പോകുന്നു. മരണമൊഴി എടുക്കാൻ ചന്ദ്രബോസിന്റെ സംസാരശേഷി തിരിച്ചുകിട്ടിയില്ല എന്ന പോലീസ് ഭാഷ്യം എങ്ങനെ വിശ്വസിക്കും.  ചന്ദ്രബോസ് മരിച്ചപ്പോള്‍ നിസാമിനെതിരെ കൊലപാതക കേസ് ചാർജ് ചെയ്യുമെന്നു പോലീസ് അറിയിച്ചിട്ടുണ്ട്. പക്ഷേ, ടിവി ദൃശ്യങ്ങളിൽ, നിഷാമും അയാളുമായി ഇടപഴകുന്ന പോലീസുകാരും തമ്മിലുള്ള ഇടപെടലിലെ ശരീര ഭാഷ കാണുമ്പോൾ തന്നെ അറിയാം അയാൾ അവർക്ക് അത്ര അനഭിമതൻ അല്ല എന്ന്. ഇതിനിടെ ഇയാൾ മാനസിക വിഭ്രാന്തിയോ മനോ വൈകല്യമോ ഉള്ള ആളാണെന്ന് വരുത്തിത്തീർക്കാൻ പോന്ന ചില റിപ്പോർട്ടുകളും കണ്ടു തുടങ്ങിയിട്ടുണ്ട്.  മനോവൈകല്യത്തിന്റെ ആനുകൂല്യത്തിൽ നിയമത്തിന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമല്ലേ ഇത് എന്ന് കൂടി സംശയിക്കേണ്ടിയിരിക്കുന്നു. 

മുഹമ്മദ് നിഷാമിന്റെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചും ഇയാളെ സഹായിക്കുന്ന ഉന്നതരെക്കുറിച്ചും നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകണം. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ഇയാളുടെ ബന്ധങ്ങളെപ്പറ്റിയും ബിസിനസ് പങ്കാളികളെ കുറിച്ചും സ്വതന്ത്രമായ അന്വേഷണം  നടക്കണം. നിഷാമിനെപ്പോലുള്ള പേപ്പട്ടികളുടെ ക്രൂരത മൂലം അനാഥരായ കുടുംബത്തിന്റെ തോരാക്കണ്ണീര്‍ ഒപ്പാനും മാന്യമായും സുരക്ഷിതമായും അവര്‍ക്ക് ജീവിക്കാനും കഴിയുന്ന സാഹചര്യം എത്രയും വേഗം ഒരുക്കിക്കൊടുക്കേണ്ടത് ഈ സമൂഹത്തിന്റെ കടമയാണ്. ജനങ്ങളുടെ നികുതിപ്പണം എടുത്തല്ല ഇതൊന്നും ചെയ്യേണ്ടത്. ഇവന്റെയൊക്കെ സ്വത്ത് വകകൾ കണ്ടു കെട്ടി വേണം ഇത്തരം സഹായങ്ങൾ ചെയ്യാൻ. പണത്തിന്റെയും അത് നല്കുന്ന സ്വാധീനത്തിന്റെയും ബലത്തിൽ എന്ത് ക്രൂരതയും ചെയ്യാനുള്ള മനോഭാവവുമായി നടക്കുന്നവരെ അമര്‍ച്ച ചെയ്ത് അവർക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ എത്രയും വേഗത്തിൽ നൽകിയാലേ ഇവിടെ നീതിയുടെ സംരക്ഷണം സാധ്യമാകൂ....

പിച്ചയെടുത്ത് ജീവിച്ചിരുന്ന ഗോവിന്ദച്ചാമി എന്ന കൊടും ക്രിമിനലിന് വേണ്ടി ലക്ഷങ്ങൾ ഫീസുള്ള വക്കീലന്മാർ കേസ് വാദിക്കുന്ന ഈ നാട്ടിൽ, സൗമ്യയുടെ കുടുംബം നഷ്ടങ്ങൾ കൈമുതലാക്കി കണ്ണീർ  കുടിച്ചു കഴിയുമ്പോൾ ജയിലിൽ സർക്കാർ നല്കുന്ന മെച്ചപ്പെട്ട സൌകര്യങ്ങൾ ആസ്വദിച്ചു വർഷങ്ങൾ കഴിയാൻ ഗോവിന്ദച്ചാമിയ്ക്ക് സൗകര്യമൊരുക്കുന്ന നിയമ സംവിധാനങ്ങൾ ഉള്ള ഈ നാട്ടിൽ, നിയമത്തിന്റെ പഴുതുകളും നീതിന്യായ വ്യവസ്ഥയുടെ നൂലാമാലകളും  ഉപയോഗപ്പെടുത്തി ഈ നരഭോജി രക്ഷപ്പെടാതിരിക്കാൻ പൊതു സമൂഹം വളരെയേറെ ജാഗ്രത പാലിക്കേണ്ടതുണ്ട്. 


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Tuesday 10 February 2015

Well Done Delhi......മനോഹരമായ ഈ ഷോക്ക് ട്രീറ്റ്മെന്റിന്....

ഡൽഹിയിലെ AAP യുടെ വിജയത്തിൽ ഇന്ന് ഞാൻ വളരെയധികം സന്തോഷവാനാണ്...
കേജ്രിവാൾ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തിനോ കേജ്രിവാൾ എന്ന വ്യക്തിയോടുള്ള താൽപ്പര്യത്തിനോ ഡൽഹി ജനത നല്കിയ അംഗീകാരം കണ്ടിട്ടുമല്ല...
എന്നാൽ ജനാധിപത്യത്തിന്റെ യഥാർത്ഥ ശക്തി ഒരിക്കൽക്കൂടി വെളിപ്പെട്ട ധർമ്മയുദ്ധം എന്ന നിലയിൽ ആണ് ഞാൻ ഈ തിരഞ്ഞെടുപ്പിനെ നോക്കിക്കാണാൻ ആഗ്രഹിക്കുന്നത്...
മൃഗീയ ഭൂരിപക്ഷം നൽകിയ സർവ്വാധികാരത്തിന്റെ പ്രിമത്തതയിൽ മതി മയങ്ങി, UPA  സർക്കാരിന്റെ നയങ്ങളിൽ ഒട്ടും തന്നെ വെള്ളം ചേർക്കാതെ, കോർപ്പറേറ്റ് - സാമ്രാജ്യത്വ ശക്തികൾക്ക് വേണ്ടി മാത്രം, ജനദ്രോഹത്തിന്റെ കാഠിന്യം കൂട്ടി, മത സ്പർദ്ധയുടെ മേമ്പൊടി ചേർത്ത് ഭരണം വിളമ്പിയവർക്ക് ഒരു ജനത നല്കുന്ന താക്കീതും മുന്നറിയിപ്പും ആണിത്.....

ഏതാണ്ടെല്ലാ അഭിപ്രായ വോട്ടെടുപ്പുകളും ഡല്‍ഹിയില്‍ ആം ആദ്‌മി പാര്‍ട്ടി വിജയിക്കുമെന്ന്‌ പ്രവചിക്കുന്നതിന് മുൻപേ തന്നെ ബി ജെ പി ഈയൊരു തിരിച്ചടി മുന്നി കണ്ടിരുന്നു എന്ന് അവരുടെ വിവിധ നേതാക്കളുടെ വാക്കുകളിൽ നിന്ന് നിരീക്ഷിക്കാമായിരുന്നു. എന്നാലും ദുർബലമായ ഒരു പ്രതിരോധം എന്ന നിലയിൽ എക്‌സിറ്റ്‌ പോളുകളില്‍ വിശ്വാസമില്ലെന്നും ചൊവ്വാഴ്‌ച വരെ കാത്തിരിക്കണമെന്നും ആവശ്യപ്പെട്ട ബി.ജെ.പി.യുടെ അതേ പ്രതീക്ഷ തന്നെയായിരുന്നു ഞാനും വച്ച് പുലർത്തിയിരുന്നത്. എങ്കിലും,  ചരിത്രത്തിൽ രാഷ്ട്രീയപരീക്ഷണങ്ങളോട് ഒരിക്കലും വൈമുഖ്യം കാട്ടാത്ത ഡൽഹിയുടെ രാഷ്ട്രീയ മനസ്സ് ഇങ്ങനെയായതിൽ ഒട്ടും തന്നെ അതിശയിക്കാനില്ല. ദേശീയരാഷ്ട്രീയത്തിന്റെ ദിശ 180 ഡിഗ്രി തിരിച്ചു വിട്ട കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യം മുഴുവൻ ഉറ്റു നോക്കിയിരുന്ന ഒരു തിരഞ്ഞെടുപ്പാണ് ഡൽഹി തിരഞ്ഞെടുപ്പും. 1951 മുതൽ കേന്ദ്രഭരണപ്രദേശം എന്ന രീതിയിൽ തിരഞ്ഞെടുപ്പ് നടന്നിരുന്ന ഒരു പ്രദേശമാണ് ഡൽഹി. 1991 ലെ ഭരണഘടനാ ഭേദഗതിയിലൂടെ ഡൽഹിയ്ക്ക് സംസ്ഥാന പദവി കൈവന്നെങ്കിലും ഈ ദേശീയ തലസ്ഥാന മേഖലയ്ക്ക് ഇപ്പോഴും പൂർണ്ണ സംസ്ഥാന പദവിയില്ല. ഇപ്പോഴും ക്രമസമാധാനം, ഭൂമി, ഡല്ഹി ഡെവലപ്‌മെന്റ് മുതലായവയുടെ ചുമതല കേന്ദ്ര ഗവണ്‍മെന്റിനാണ്. 

രാജ്യ തലസ്ഥാനത്തെ തിരഞ്ഞെടുപ്പുചരിത്രം പരിശോധിച്ചാൽ ചില അപൂർവ്വ സാഹചര്യങ്ങൾ ഒഴിവാക്കിയാൽ, ദേശീയ രാഷ്ട്രീയത്തിനൊപ്പമായിരുന്നു എന്നും ഡൽഹിയുടെ പ്രാദേശിക രാഷ്ട്രീയ ചായ്‌വും എന്ന് കാണാനാകും. എന്നാൽ 2013 - ലെ തിരഞ്ഞെടുപ്പ് വേറിട്ടൊരു പാതയാണ് വെട്ടി ത്തുറന്നത്. തുടർച്ചയായ  വൻ അഴിമതി ആരോപണങ്ങളിൽ  മുങ്ങി വീർപ്പ് മുട്ടുന്ന കോണ്‍ഗ്രസ്സും മോഡിയെ കേന്ദ്രീകരിച്ചു ഒരു കുതിപ്പിനൊരുങ്ങുന്ന ബി ജെ പിയും. ഇതിനിടെയാണ് യു.പി.എ. ഗവണ്മെന്റിനെതിരെ അണ്ണ ഹസാരെ അഴിച്ചു വിട്ട അഴിമതിവിരുദ്ധസമരവും ഡൽഹി കൂട്ട ബലാൽസംഗത്തിനെതിരായി ഉയർന്നു വന്ന വൻ ജനകീയ മുന്നേറ്റവും നടന്നത്. ഈ, രണ്ടു സംഭവങ്ങളുടെ പരോക്ഷമായ സംഭാവനയായിരുന്നു ആം ആദ്മി പാർട്ടി ഉണ്ടാക്കിയ രാഷ്ട്രീയമാറ്റത്തിന്റെ തരംഗം. അഴിമതി മുഖ്യ തിരഞ്ഞെടുപ്പ് വിഷയമായി മാറിയ ഡൽഹിയിൽ കോണ്‍ഗ്രസ്സിനെ നാണം കെടുത്തിക്കൊണ്ട് ബി ജെ പിയെ ഒന്നാം കക്ഷിയായും രാഷ്ട്രീയ ശിശുവായ AAP യെ രണ്ടാം കക്ഷിയായും ഡൽഹി ജനത തിരഞ്ഞെടുത്തു. ചേരികൾ,  ഗ്രാമപ്രദേശം, നഗരപ്രദേശം എന്നിവയെല്ലാം ഉൾപ്പെട്ട, തദ്ദേശീയരും രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് വന്നു പാർക്കുന്നവരുമായ വിവിധ മത ജാതി സമുദായ അംഗങ്ങളായ അധിവസിക്കുന്ന ഡൽഹി ഒരു "മിനി" ഇന്ത്യ തന്നെയാണെന്ന് വേണമെങ്കിൽ പറയാം. സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിൽ ജീവിക്കുന്ന ദരിദ്രർ, വിവിധ തരത്തിലുള്ള മധ്യ വർഗ്ഗം, സമ്പന്നർ, വിവിധ ശ്രേണിയിലുള്ള ഉദ്യോഗസ്ഥർ, അധികാരകേന്ദ്രങ്ങൾ തുടങ്ങിയവരുടെ ഒരു സമ്മിശ്ര സംസ്കാരമാണ് ഡൽഹിയുടേത്. മേൽപ്പറഞ്ഞ കാരണങ്ങൾ കൊണ്ട് തന്നെ അതി സങ്കീർണ്ണവും ആണതിന്റെ രാഷ്ട്രീയ മനസ്സ്. 

ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം നടന്ന ഒട്ടു മിക്ക സംസ്ഥാന തിരഞ്ഞെടുപ്പുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രതിച്‌ഛായയുടെ ബലത്തില്‍ വിജയിക്കാന്‍ കഴിഞ്ഞ ആത്മ വിശ്വാസത്തിൽ ആയിരുന്നു ബി ജെ പി. പാർട്ടിക്കുള്ളിലും സർക്കാറിലും ഏതാണ്ട് ഏകാധിപതിയായി വാഴുന്ന മോഡിയുടെ തരംഗത്തിൽ ബി ജെ പി യ്ക്ക് കാര്യമായ ശക്തിയില്ലാത്ത ഹരിയാണയില്‍ ഒറ്റയ്ക്ക് അധികാരത്തിലെത്തി. ജാർഖണ്ഡ് ഭരണം പിടിച്ചു. ശിവസേനയുമായി ബന്ധം വേണ്ടെന്നു വച്ച് മത്സരിച്ച മഹാരാഷ്ട്രയിലും വിജയിച്ചു. ജമ്മുകശ്മീരിൽ പോലും ശ്രദ്ധേയമായ നേട്ടമുണ്ടാക്കി. പക്ഷെ, ഡൽഹിയിൽ കാര്യങ്ങൾ എളുപ്പമായില്ല.

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന് തുടക്കം കുറിച്ചു കൊണ്ട് രാംലീലാ മൈതാനത്ത്‌ നടത്തിയ, മോഡി പങ്കെടുത്ത റാലിയില്‍ ജനപ്രാതിനിധ്യം പ്രതീക്ഷിച്ചതിനേക്കാൾ വളരെയധികം കുറഞ്ഞപ്പോള്‍ മുതൽ കാര്യങ്ങൾ അവരുടെ കയ്യിൽ നിന്ന് പോവുകയായിരുന്നു. അതേ സമയം തലസ്ഥാനത്തെ സാധാരണ ജനവിഭാഗം ഏതാണ്ട് മുഴുവനായിത്തന്നെ അരവിന്ദ് കെജ്രിവാളിന് പിന്നിൽ അണിനിരക്കുകയും ചെയ്തു. ലോക് സഭ തിരഞ്ഞെടുപ്പിൽ സ്വീകരിച്ചതിൽ നിന്ന് വ്യത്യസ്തമായി, മോഡിയുടെ ജനപ്രീതി തിരിച്ചറിഞ്ഞ്‌ മോഡി എന്ന വ്യക്തിയെ യാതൊരു വിധത്തിലും ആക്രമിക്കാതിരിക്കുക എന്ന തന്ത്രമാണ്‌ അരവിന്ദ്‌ കെജ്‌രിവാളും കൂട്ടരും തുടക്കം മുതല്‍ സ്വീകരിച്ചത്‌. എന്നാൽ, മറുപക്ഷം വ്യക്തിപരമായ അധിക്ഷേപം കൊണ്ട് കേജ്രിവാലിനെ തലങ്ങും വിലങ്ങും  ആക്രമിച്ചു. ബി.ജെ.പി. നേതാക്കള്‍, അദ്ദേഹത്തിനെ കുരങ്ങ്‌, കള്ളന്‍ എന്നൊക്കെ പരസ്യമായി അഭിസംബോധന ചെയ്തപ്പോൾ സാക്ഷാൽ മോഡി വിശേഷിപ്പിച്ചത്  അരാജകവാദി, നക്‌സല്‍ എന്നൊക്കെയായിരുന്നു. വ്യക്തിപരമായ ഈ അധിക്ഷേപങ്ങളെല്ലാം തങ്ങൾക്ക് അനുകൂലമാക്കിയെടുക്കാൻ ആപ്പിനു കഴിഞ്ഞു. തുടക്കത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടാതെ പ്രവർത്തനങ്ങൾ തുടങ്ങിയ ബി ജെ പി, അതിനു ശേഷം മുൻ മോഡി വിരുദ്ധയായ കിരണ്‍ ബേദിയെ മുഖ്യ മന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയതും വലിയ അബദ്ധമായി. കിരണ്‍ ബേദിയെ അവതരിപ്പിച്ചതോടെ പാര്‍ട്ടി സംസ്‌ഥാന നേതൃത്വത്തിനുണ്ടായ അതൃപ്‌തി അവരുടെ പ്രചാരണരംഗത്ത് നിന്ന് നേതാക്കൾ പിൻ വലിയുന്നതിലേക്ക് വരെ എത്തിച്ചേർന്നു. AAP തിരഞ്ഞെടുപ്പ് വിഷയങ്ങളായി മുന്നോട്ട് വച്ച, ഡല്‍ഹിയിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളായ അഴിമതി, വൈദ്യുതി, വെള്ളം, സ്‌ത്രീ സുരക്ഷ തുടങ്ങിയ വിഷയങ്ങൾക്കപ്പുറത്തേക്കുള്ള വിഷയങ്ങൾ അവതരിപ്പിക്കുവാൻ ബി ജെ പി യ്ക്ക്  കഴിഞ്ഞതുമില്ല. 

എന്ത് തന്നെയായാലും, കഴിഞ്ഞതവണത്തെ തെറ്റ് ആവർത്തിക്കില്ലെന്ന് ഉറപ്പ് നല്കിയും ജനസഭകൾ നടത്തി ഒരോ പ്രദേശത്തിന്റെയും വികസനപദ്ധതികൾ നിശ്ചയിച്ചും, കേജ്രിവാൾ എന്ന സാധാരണക്കാരൻ വെറും ആം ആദ്മികളുടെ പിൻ ബലത്തിൽ  മോദി അമിത്ഷാ അച്ചു തണ്ടിന്റെ ജൈത്രയാത്രയ്ക്കാണ് താല്ക്കാലിക തടയിട്ടത്. ഡല്‍ഹി പരാജയം ഉണ്ടാക്കുന്ന പ്രഹരം കേവലം പ്രതീകാത്മകം മാത്രമല്ല. ഒരു പക്ഷെ, രാജ്യത്തെ പ്രതിപക്ഷരാഷ്ട്രീയത്തിൽ വലിയൊരു മാറ്റത്തിന്റെ തുടക്കമായി ഈ പരാജയം മാറിയേക്കും. ബിഹാറില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ഡല്‍ഹി ഫലം പ്രതിഫലിയ്ക്കാൻ സാധ്യതയുണ്ട്. ഇതോടനുബന്ധിച്ച് ബി.ജെ.പിക്കുള്ളിൽ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും നില നില്ക്കുന്നു.  

ശ്രദ്ധേയമായ മറ്റൊരു കാര്യം കോണ്‍ഗ്രസ്സിന്റെ ശക്തി കേന്ദ്രമായിരുന്ന ഡൽഹിയിൽ കോണ്‍ഗ്രസ് ചിത്രത്തിൽ വരുന്നേയില്ല എന്നതാണ്. ഇനിയുള്ള കാലം ബി ജെ പി യെയും AAP യെയും ഇവിടത്തെ ജനങ്ങൾ എത്രത്തോളം വെറുക്കുന്നു അനുസരിച്ചായിരിക്കും ഇനി കോണ്‍ഗ്രസ് തിരിച്ചു വരാനുള്ള സാധ്യത. 

അവസരവാദരാഷ്ട്രീയത്തിന്റെ ജീർണ്ണതയിലേക്ക് പൂണ്ടിറങ്ങിയ കിരണ്‍ ബേദി തോറ്റതും ഒരു കാവ്യനീതിയായി.

ആരൊക്കെ എന്തൊക്കെ വിശദീകരണങ്ങൾ നൽകിയാലും ന്യൂസ്‌ ഡസ്കിൽ ഉരുണ്ടു കളിച്ചാലും ഈ തിരഞ്ഞെടുപ്പ് രണ്ടു കാര്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്....

1. ആദ്യം കിട്ടിയ അവസരം ഇടയ്ക്ക് വച്ച് രാജി വച്ച് നഷ്ടപ്പെടുത്തിയെങ്കിലും, ആ 49 ദിവസങ്ങളിൽ നിങ്ങൾ എടുത്ത നിലപാടുകളെ ജനം മുഖ വിലയ്ക്കെടുത്തു.....അവർ കേജ്രിവാലിനു കൊടുത്ത അംഗീകാരമാണ് ഈ തകർപ്പൻ ജനവിധി...


2. ഒരു പാർട്ടിയുടെ നയപരിപാടികൾ മടുത്ത ജനം അവരെ പുറത്താക്കി മറ്റൊരു കൂട്ടരെ ഭരണം ഏൽപ്പിക്കുമ്പോൾ അവർക്ക് അതേ ജനത്തോടുള്ള കടപ്പാട് മറന്ന് ഏകാധിപത്യ പ്രവണതയും ജനദ്രോഹ നടപടികളും കൊണ്ട് മുന്നോട്ട് പോയാൽ മുൻഗാമികളുടെ ഗതി തന്നെയാണ് പിൻഗാമികൾക്കും ജനാധിപത്യം കരുതി വയ്ക്കുന്നത്; ഇപ്പോൾ മൃഗീയ ഭൂരിപക്ഷം നേടിയ AAP ഒരു കാരണത്താലും മറക്കരുതാത്ത സന്ദേശമാണത്....

അവസാന വാക്ക്...ആപാദചൂഡം സ്വന്തം പേര് തുന്നിയ ആത്മരതിയുടെ കോട്ടിനും വിലയ്ക്ക് വാങ്ങിയ മാധ്യമങ്ങളുടെ ഓരിയിടലിനും അളവില്ലാത്ത കോർപ്പറേറ്റ് പണക്കൊഴുപ്പിനും ഫോട്ടോഷോപ്പ് കലാപരിപാടികൾക്കും  എന്നും എപ്പോഴും ജന വിധിയെ വിലക്ക് വാങ്ങാൻ കഴിയില്ല എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ ചുവരെഴുത്ത്....

ഞാൻ ഈ ബ്ലോഗ്‌ തുടങ്ങിയതിനു ശേഷം 1000 - ൽ അധികം റീഡിംഗ് ഹിറ്റ്‌ ആദ്യമായി കിട്ടിയ പോസ്റ്റ്‌ ആയിരുന്നു 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Saturday 7 February 2015

എന്റെ ബ്ലോഗനുഭവപരീക്ഷണകഥ അഥവാ ഒരു ബ്ലോഗൻ വായനക്കാരെ ദ്രോഹിച്ച കഥ

2017 ഫെബ്രുവരി 7 എന്ന ദിവസത്തിന്റെ പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ നിങ്ങൾക്കൊന്നും ഒരു പ്രത്യേകതയും കാണത്തില്ല. പക്ഷെ ഞാൻ ഒരു ബൂലോഗ ബ്ലോഗൻ ആയതിന്റെ മഹത്തായ മൂന്നാം വാർഷികം ആണിത്. എഴുത്ത് എന്ന മന്ത്രവാദ പ്രപഞ്ചത്തിൽ ഇടം നേടാൻ കഴിയാതെ പോയ എനിക്ക് എഴുതാൻ, സോറി, ടൈപ്പാനും പോസ്റ്റാനും വേദി ഒരുക്കിത്തന്ന ആഭിചാര ലോകമാണ് ബ്ലോഗ്‌. എന്തായാലും സംഗതി കൊള്ളാം.... തീരെ മോശം റെസ്പോണ്‍സ്‌  അല്ല. "ആഗോള വഞ്ചനയുടെ കാലത്തു സത്യം പറയുന്നതുതന്നെ ഒരു വിപ്ലവ പ്രവര്‍ത്തനമാണ്." എന്ന ജോര്‍ജ്ജ് ഓര്‍വെല്ലിന്റെ വാക്കുകൾ ആയിരുന്നു മോട്ടോ ആയി ഇടാൻ ഉദേശിച്ചത്. പക്ഷെ, ഒരു ദിവസം വെളുത്ത് ഇരുട്ടുന്നത് വരെ നൂറു നുണയെങ്കിലും കാര്യമായും കളിയായും പറയുന്ന ഞാൻ എന്ത് വിപ്ലവ പ്രവർത്തനം നടത്താൻ. പോസ്റ്റി തുടങ്ങി 365 ദിവസങ്ങൾ കഴിയുമ്പോൾ ഏതാണ്ട് 90 പോസ്റ്റുകളാണ് പബ്ലിഷ് ചെയ്തത്. അവയ്ക്ക് 2,60,000 നു മുകളിൽ ഹിറ്റുകളും കിട്ടി. ഇനിയും ഇത് സജീവമായി തുടരണമെന്നു തന്നെയാണ് ആഗ്രഹം. കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിച്ച്‌, നല്ലത് കണ്ടാൽ ഒരു നല്ല വാക്ക് പറഞ്ഞ് പ്രോത്സാഹിപ്പിക്കുമല്ലോ. 

മലയാള ആക്ഷേപഹാസ്യ ബ്ലോഗ് ലോകത്തെ കുലപതി ബെർളിയുടെ ബെർളിത്തരങ്ങളും  മറ്റ് മഹത്തര ബ്ലോഗുകളായ കൊടകരപുരാണവും വള്ളിക്കുന്നും ഒക്കെ വായിച്ചു തുടങ്ങിയ അന്ന് മുതൽ സ്വന്തമായി ഒരു ബ്ലോഗ്‌ എന്ന ആശയം എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. പക്ഷെ പലവിധ കാരണങ്ങളാല്‍ അത് മനസ്സില്‍ തന്നെ കിടന്നതേ ഉള്ളൂ. യാഥാര്‍ത്ഥ്യമായില്ല. സാബു കാക്കശ്ശേരി എന്ന ഒരു സ്നേഹിതന്‍ എന്നോട് "ചുമ്മാ എഴുതിക്കൂടേ" എന്ന് എപ്പോഴോ തമാശയായി ചോദിച്ചിരുന്നു. എഴുതാനുള്ള വകുപ്പൊന്നും നമ്മുടെ കയ്യിൽ ഇല്ല എന്ന പൂര്‍ണ്ണബോധ്യം എനിക്കുണ്ടായിരുന്നതു കൊണ്ട് തന്നെ ബ്ലോഗ്‌ പിറന്നില്ല. അങ്ങനെയിരിക്കെ, ഒരു വർഷം മുൻപ്, ഫേസ്ബുക്കില്‍ ഏതോ വിഷയത്തില്‍ എന്റെ ഒരു സ്നേഹിതനുമായി തുടങ്ങിയ ഒരു വാക്ക്‌യുദ്ധം.... അതിനെ തുടര്‍ന്ന് അദ്ദേഹം അദ്ദേഹത്തിന്റെ വാദഗതികള്‍ കൂട്ടിച്ചേര്‍ത്തു ഒരു ബ്ലോഗ്‌ തുടങ്ങി. അപ്പോള്‍ മലയാളിയുടെ അടിസ്ഥാന സ്വഭാവമായ മത്സരബുദ്ധിയില്‍  നിന്ന്‌ എനിക്കും വന്നു ഒരു ദുഷ്ചിന്ത; "എന്ത് കൊണ്ട് എനിക്കും ഒരു ബ്ലോഗ്‌ തുടങ്ങിക്കൂടാ?".  ആ ദുഷ്ചിന്തയാണ് തികച്ചും അനവസരത്തിലുള്ള "അച്ചായത്തരങ്ങള്‍" എന്ന ബ്ലോഗിന്റെ പിറവിയുടെ പിന്നിൽ. ബ്ലോഗ്‌ ലോകത്തെ ഹിറ്റ്‌ മേക്കേഴ്സിന്റെ നിലവാരത്തിന്റെ എഴയല്പക്കത്ത് പോലും എന്റെ എഴുത്ത് എത്തുകയില്ല എന്ന് നിങ്ങളെക്കാൾ ബോധ്യമുള്ള ആളാണ്‌ ഞാൻ.  പൊതുവെ ഓഫീസിലെ ജോലി കഴിഞ്ഞു കിട്ടുന്ന സമയമാണ് ബ്ലോഗ്‌ എഴുത്തിന് വേണ്ടി വിനിയോഗിക്കാറുള്ളത്. തിടുക്കത്തിൽ തല്ലിക്കൂട്ടി ഒരു രണ്ടാം വായന പോലും നടത്താതെയാണ് മിക്കവാറും പോസ്റ്റുകൾ പബ്ലിഷ് ചെയ്യുന്നത്. അത് കൊണ്ട് തന്നെ വാക്യ ഘടനയിലും വ്യാകരണത്തിലും ഉള്ള തെറ്റുകൾക്ക് പുറമേ അക്ഷരത്തെറ്റുകളും വ്യാപകമായി ഉണ്ടാവാറുണ്ട്. അതൊക്കെ കൃത്യമായി ചൂണ്ടിക്കാട്ടാറുള്ള നല്ല കുറെ സുഹൃത്തുക്കളും ഈ സൈബർ ലോകത്ത് ഉണ്ട്. ഇവരെല്ലാം തന്നെയാണ് എന്നെ സജീവമായി ഇതിൽ നില നിർത്തുന്നത്. 

പിന്നെ അച്ചടി മാധ്യമങ്ങളിൽ എന്നതിനേക്കാൾ സ്വന്തം സൃഷ്ടിയെ പറ്റിയുള്ള ഫീഡ്ബാക്ക് ഉടനെ അറിയാം എന്നുള്ളത് ബ്ലോഗിനെ കുറേക്കൂടി ആകർഷകമാക്കുന്നുണ്ട്. ലൈവ് ട്രാഫിക്‌ ഫീഡിൽ നോക്കുമ്പോൾ അതിൽ തെളിയുന്ന വായനക്കാരുടെ ലോക്കെഷനുകളുടെ വൈവിധ്യം പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഞാന്‍ അറിയാത്തവരും എന്നെ അറിയാത്തവരും ആയി അനേകം പേര്‍. ഒരേ സമയം ഈ ഗോളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്നു നമ്മൾ എഴുതിയ ഊളത്തരങ്ങൾ വായിക്കുന്നവരെ പറ്റി ഓർക്കുമ്പോൾ സത്യമായും കൃതജ്ഞത കൊണ്ടെന്റെ ശിരസ്സ്‌ കുനിയുന്നുണ്ട്. പാക്കിസ്ഥാനിൽ നിന്ന് വരെ ഞാൻ എഴുതിയത് വായിക്കപ്പെടുന്നു എന്ന തിരിച്ചറിവ് തീർച്ചയായും അതിശയിപ്പിക്കുന്നതായിരുന്നു.  

ബ്ലോഗെഴുത്തിൽ പ്രശംസകളും നല്ല വാക്കുകളും അംഗീകാരങ്ങളും പോലെ തന്നെ, എടുത്തു പറയാവുന്ന മറ്റൊരനുഭവം ഏറ്റു വാങ്ങേണ്ടി വരുന്ന വിമർശനങ്ങളും തെറി വിളിയുമാണ്. അത് ഇതിന്റെ ഒരു ഭാഗം തന്നെ ആണെന്ന തിരിച്ചറിവ് കൊണ്ടാണ് അതിനെ നേരിടാൻ ശ്രമിച്ചിട്ടുള്ളത്. അത്യപൂർവ്വം ചിലപ്പോൾ ആത്മസംയമനം വിട്ട് രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്.

എന്ത് തന്നെയായാലും ഞാൻ ബ്ലോഗെഴുത്ത് ഇഷ്ടപ്പെടുന്നു. എനിക്ക് എന്റെ ആശയങ്ങളും ആശങ്കകളും പൊതു വിചാരണയ്ക്ക് വയ്ക്കാൻ ആകുമ്പോൾ  തന്നെ, അവയെ എതിർക്കുന്നവരും സ്വീകരിക്കുന്നവരും ആസ്വദിക്കുന്നവരും എല്ലാം ചേർന്ന് നല്കുന്ന ആ ഒരംഗീകാരം; അത് നല്കുന്ന ആത്മസംതൃപ്തി ഇതൊക്കെ തന്നെയാണ് ബ്ലോഗ് എന്ന മാധ്യമത്തെ എന്നിലേക്ക് അടുപ്പിച്ചു നിർത്തുന്നത്.... അല്ലെങ്കിൽ എന്നെ ബ്ലോഗ് എന്ന മാധ്യമത്തിലേക്ക് അടുപ്പിച്ചു നിർത്തുന്നത്.

ഇനിയുള്ളത് മുൻപൊരു പോസ്റ്റിൽ പറഞ്ഞതിന്റെ ആവർത്തനമാണ്....

ഞാനെഴുതി  വിടുന്ന വധങ്ങള്‍  വായിക്കാനിട വരുന്ന എന്റെ വായനക്കാരുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയെങ്കില്‍ ഞാന്‍ അവരോട് ക്ഷമ ചോദിക്കുന്നു....... അതല്ല, ഞാനെഴുതിയത് പിന്നെയും വായിക്കുന്നവരുണ്ടെങ്കില്‍ അവരോടുള്ള കടപ്പാടും നന്ദിയും ഞാനിവിടെ അറിയിക്കുന്നു...

എല്ലാവരോടും നന്ദി....

നല്ല കമന്റുകള്‍ എഴുതിയവരോട്...
വിമര്‍ശനങ്ങള്‍ ചൊരിഞ്ഞവരോട്...
ഫേസ്ബുക്ക്‌ ഇൻബോക്സിൽ വന്ന് തെറി വിളിച്ചവരോട്....

ബ്ലോഗ്‌ ലിങ്കുകള്‍ പോസ്റ്റ്‌ ചെയ്യാനനുവദിച്ച ഫേസ്ബുക്ക് ഗ്രൂപ്പുകളോട്, പേജുകളോട്...

ബ്ലോഗിന്‍റെ ഫേസ്ബുക്ക് ലിങ്കുകളും ഫേസ്ബുക്ക്‌ പേജും  ലൈക്‌ ചെയ്തവരോട്, ഷെയര്‍ ചെയ്തവരോട് ....

പ്രത്യക്ഷമായും പരോക്ഷമായും പ്രോല്സാഹിപ്പിച്ചവരോട്...

നിങ്ങളോരോരുത്തരും തരുന്ന പ്രോഹത്സാഹനം കൊണ്ടു മാത്രമാണ് ഞാന്‍ ഇപ്പോഴും എഴുതുന്നത്‌..... തുടര്‍ യാത്രക്ക് കരുത്തേകി നിങ്ങള്‍ അത് തുടരുമെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. 

സസ്നേഹം

ഓനു അച്ചായന്‍.

(അച്ചായൻ എന്ന പേരിനെ ഒരു മതത്തിന്റെ കണ്ണടയിലൂടെ നോക്കിക്കാണരുതെന്ന്  സ്നേഹപൂർവ്വം അപേക്ഷിക്കുന്നു. സങ്കല്പ്പവും വിശ്വാസവുമായ ഈശ്വരനുമായി അടുപ്പത്തിലായിരിക്കുമ്പോൾത്തന്നെ 101% യാഥാർത്ഥ്യമായ  മതചട്ടക്കൂടുകളിൽ നിന്ന് ബഹുമാന്യമായ അകലം പാലിക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന ഒരു മനുഷ്യൻ മാത്രമാണ് ഞാൻ. ഈ ഓനു അച്ചായന്‍ എന്നത് ഒരു ഫേക്ക് ഐ ഡി അല്ല. അതില്‍  ഓനു എന്നത് സ്കൂള്‍ കാലഘട്ടത്തില്‍ വീണ ഒരു കളിപ്പേര് (ഇരട്ടപ്പേര്) ആണ്. അച്ചായന്‍ എന്നത് വളരെ അടുപ്പമുള്ളവര്‍  എന്നെ വിളിക്കുന്നതാണ്. ഒരർത്ഥത്തിൽ തൂലിക നാമം... ഓ...ബ്ലോഗിൽ എവിടെ തൂലിക..."മൌസികാ നാമം" അല്ലെങ്കിൽ "കീ ബോർഡികാ നാമം" എന്ന് വേണമെങ്കി വിളിക്കാം....എന്താല്ലേ!!! എന്നെക്കൊണ്ട് ഞാൻ തോറ്റു )

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Wednesday 4 February 2015

ഒരു ട്രൌസർ വാങ്ങിയ കഥ...വെർതെ ഒരു രസത്തിന്...

ക്ലാസ്സിൽ സകല വിഷയത്തിനും ഒന്നാമതായി പഠിച്ചു കൊണ്ടിരുന്ന മിടുക്കൻ കുട്ടിയായിരുന്നു ടിന്റുമോൻ.
ഉത്സവത്തിനിടാൻ ഡ്രസ്സ്‌ വാങ്ങിക്കോ എന്ന് പറഞ്ഞ് അമ്മാവന്റെ വീട്ടിലെ ഒരു പണിക്കാരൻ, ടിന്റുമോന് 20000 രൂപ കൊടുത്തു....
40 ഇഞ്ച്‌ അരവണ്ണമുള്ള ടിന്റുമോൻ 120 ഇഞ്ച്‌ വെയിസ്റ്റിന്റെ ട്രൌസറും വാങ്ങി ഇട്ടു കൊണ്ട് ഉത്സവത്തിന് എത്തി....
ഉത്സവത്തിനിടയിൽ ട്രൌസർ ഊരിപ്പോയി...ഉറ്റ കൂട്ടുകാരടക്കം മിക്കവാറും പേർ കൂവി...
ട്രൌസർ വാങ്ങാൻ തുണ പോയ കൂട്ടുകാരൻ പറഞ്ഞു; ഇനീം വലിയ ട്രൌസർ തന്നെ വാങ്ങും...
ഇത് കൂടി കേട്ടതോടെ വഴിയെ പോയ സകലമാന ആപ്പയും ഊപ്പയും ഒക്കെ കേറി ടിന്റുമോനെപ്പറ്റി വായീതോന്നിയതൊക്കെ വിളിച്ചു പറഞ്ഞു...
ടിന്റുമോന്റെ ക്ലാസ്സിൽ അതേ ബെഞ്ചിലിരുന്നു പഠിക്കുന്ന ടുണ്ടുമോന്റെ കൂട്ടുകാരാണെങ്കിൽ കിട്ടിയ ചാൻസ് അങ്ങോട്ട്‌ ആഘോഷമാക്കി.
ഒടുവിൽ ടിന്റുമോൻ സങ്കടം കുത്തി നിറച്ച ഒരു മെയിൽ കൂട്ടുകാർക്കും അമ്മാവനും അയച്ചു....
അമ്മാവൻ ട്രൌസർ വാങ്ങാൻ കൊടുത്ത പണം തിരിച്ചും കൊടുത്തു.....
പാകാമാവാത്ത ട്രൌസർ വാങ്ങിയത് ഒരു തെറ്റായിപ്പോയെന്നു ടിന്റുമോൻ സമ്മതിച്ചില്ലെങ്കിലും കൂവലിന്റെ ശക്തി ഒന്ന് കുറഞ്ഞു....
ഇതിനിടെ ടുണ്ടുമോൻ ടിവിയിൽ പ്രത്യക്ഷപ്പെട്ട്, ടിന്റുമോനെ ഇനി കളിയാക്കരുതെന്ന് പറഞ്ഞതോടെ ടുണ്ടുമോന്റെ കൂട്ടുകാർ കൂടി ടിന്റുമോനെ സ്നേഹിയ്ക്കാൻ തുടങ്ങി.
ഇതൊക്കെയാണെങ്കിലും; ടിന്റുമോനെ ഇഷ്ടമാണ് ആളുകൾക്ക്...സവാരി ഗിരി ഗിരി....

റിവേഴ്സ് സ്വീപ്പ് : ഇതിനിടയിൽ അമ്മാവന്റെ 2000000 രൂപ അടിച്ചുമാറ്റിയെന്ന് ആരോപണം കേട്ട് കൊണ്ടിരുന്ന കാര്യസ്ഥന്റെയും സർവ്വാധികാര്യസ്ഥന്റെയും കഥ എല്ലാരും മറന്നും പോയി...കാര്യസ്ഥന്റെയും സർവ്വാധികാര്യസ്ഥന്റെയും ഒരു സമയം.....

എന്താ ചെയ്യാ...ഈ കഥയ്ക്ക് കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ പരിതസ്ഥിതിയുമായി എന്തെങ്കിലും സാദൃശ്യം തോന്നുന്നെങ്കിൽ അത് യാദൃശ്ചികമല്ല; മന:പ്പൂർവ്വമാണ്‌....എന്തേയ്....

ലാലിസത്തിനു പിറ്റേന്ന് എഴുതിയ ബ്ലോഗ്‌... => ലാലേട്ടാ, നിങ്ങൾ ഇത് ചെയ്യരുതായിരുന്നു....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Sunday 1 February 2015

ലാലേട്ടാ, നിങ്ങൾ ഇത് ചെയ്യരുതായിരുന്നു....

ആധുനിക മലയാള സാഹിത്യത്തിലെ, എം. ടി. എന്ന പ്രതിഭാസം, 'താഴ്‌വാരം' എന്ന സിനിമയുമായി ബന്ധപ്പെട്ട് ബോംബെയില്‍ നടന്ന ഒരു ചടങ്ങില്‍ വച്ച് പറഞ്ഞത്‌ ഇപ്രകാരമാണ്; "മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍". അങ്ങിനെയൊന്നും പറയാൻ എനിക്ക് തോന്നുന്നില്ലെങ്കിലും, നിങ്ങളുടെ അയത്നലളിതമായ അഭിനയം കണ്ടു നിങ്ങളോടെനിക്ക് പറഞ്ഞറിയിക്കാനാവാത്ത ഒരു ഇഷ്ടം ഉണ്ടായിരുന്നു. സിനിമ ആണെങ്കിലും നാടകം ആണെങ്കിലും അഭിനയമികവിൽ നിങ്ങൾ ഒരു മഹാസംഭവം ആണെന്നതിന് ഒരു തർക്കവും ഇല്ല. സിനിമയിൽ, ഉപരി കലയുടെ വിവിധ മേഖലകളെ സ്നേഹിക്കുന്ന ഒരു വ്യക്തി എന്ന് കൂടിയാണ് ഞാൻ നിങ്ങളെ മനസ്സിലാക്കുന്നത്; പ്രത്യേകിച്ച് സംഗീതത്തെ. സിനിമാ ഗാനങ്ങളിൽ കുടുങ്ങിക്കിടന്ന സാധാരണ പ്രേക്ഷകന്റെ സഗീതാഭിരുചിയെ അർദ്ധ ശാസ്ത്രീയ - ശാസ്ത്രീയ സംഗീതത്തിന്റെ ലോകത്തിലേക്ക് നയിക്കാൻ താങ്കൾ നിർമ്മിച്ചതും തകർത്ത് അഭിനയിച്ചതുമായ പല ചിത്രങ്ങളും സഹായിച്ചിട്ടുണ്ട് എന്നതും സ്തുത്യർഹമാണ്‌. മുഖവുര ഇവിടെ നിൽക്കട്ടെ ...

അതേ സാർ, വളച്ചു കെട്ടി പറഞ്ഞു വരുന്നത് അതിനെപ്പറ്റി തന്നെയാണ്. അങ്ങയുടെ സംഗീത ബാൻഡ് - "ലാലിസം"

അങ്ങയുടെ 36 വര്‍ഷത്തെ അഭിനയ ജീവിതത്തിലൂടെയുള്ള ഈ സംഗീതയാത്ര എന്ന പേരിൽ തുടങ്ങിയ 'ലാലിസം' എന്ന സംഗീത ബാൻഡ്.

സ്‌പെഷല്‍ ഇഫക്ട്സും നൂതനമായ ശബ്ദ വിന്യാസ സംവിധാനങ്ങളും ഹോളോഗ്രാം ഉള്‍പ്പെടെയുള്ള അത്യാധുനിക സങ്കേതങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള 'ലാലിസ'ത്തിന്റെ 'ദി ലാല്‍ ഇഫക്ട്' എന്ന ടാഗ് ലൈന്‍ ഒക്കെ നന്നായിരുന്നു. ''ഇത് എന്റെ ജീവിതത്തിലൂടെയുള്ള യാത്രയാണ്. അതില്‍ എന്റെ ഫിലോസഫിയും കഥാപാത്രങ്ങളുമെല്ലാമുണ്ടാകും. ഇത്രയും കാലം എന്നെ സഹായിച്ചവര്‍ക്കുള്ള എന്റെ നന്ദിപ്രകടനമാണിത്. കലാകാരന്‍ ആയതിനാല്‍ തിരിച്ചുനല്‍കാന്‍ എന്‍റെ കൈയില്‍ ഈ കലാരൂപമേയുള്ളൂ. ഇത് എന്റെ സമ്മാനമായി കാണുക'' എന്നായിരുന്നു നിങ്ങൾ തന്നെ അതിനെ പരിചയപ്പെടുത്തിയത്. കൊച്ചിയിലെ ജെ.ടി.പാക്കിന്റെ നേതൃത്വത്തിൽ നിര്‍മാണവും പ്രൊമോഷനും മാര്‍ക്കറ്റിങ്ങും നടത്തി, രതീഷ് വേഗ, കിച്ചു, അഭിഷേക്, ബ്രൂസ്, നിഖില്‍ വിനു, അങ്കിത എന്നിവർ അണിനിരക്കുന്ന "'ലാലിസ" ത്തിലെ പ്രധാന ആകർഷണം മോഹൻലാലിന്റെ നിറസാന്നിധ്യം ആയിരിക്കുമെന്നാണ് പൊതുജനം മനസ്സിലാക്കിയിരുന്നത്. ഈ ഷോയില്‍ ലാലിന്‍റെ ചിത്രങ്ങളിലെ അനവധി ഗാനങ്ങൾ ഉണ്ടാകും എന്നും രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യം ഉള്ള  'ലാലിസ'വുമായി ലോകമെങ്ങും മോഹന്‍ലാലും സംഘവും സഞ്ചരിക്കുമെന്നാണ് മാധ്യമങ്ങളിൽ നിന്നും വായിച്ച് അറിഞ്ഞിരുന്നത്. ഭാവിയിൽ വമ്പന്‍ വേദികളെ ലക്ഷ്യമാക്കി സംവിധാനം ചെയ്ത "ലാലിസം", ദേശീയ ഗെയിംസ്‌ ഉദ്‌ഘാടന പരിപാടിയില്‍ "ലാലിസം - ഇന്ത്യ സിങ്ങിങ്ങ്" എന്ന പേരിൽ അരങ്ങേറ്റം നടത്തിയത് കാണാൻ ഇടയായി. കനത്ത പ്രതിഫലം വാങ്ങി നാഷണല്‍ ഗെയിംസ്‌ വേദിയില്‍ ലാലിസം അവതരിപ്പിക്കുന്നതിനെതിരെ സംവിധായകന്‍ വിനയനടക്കമുളളവര്‍  രംഗത്തു വന്നപ്പോൾ സത്യമായും വിനയനോട്  തെല്ലു അമർഷവും തോന്നിയിരുന്നു. ചുമ്മാ ഒരു വിവാദം ഉണ്ടാക്കി പേരെടുക്കുന്നു എന്ന് അതിനെ നിസ്സാരവൽക്കരിക്കുകയും ചെയ്തു. രണ്ടു കോടിയും അത് വാങ്ങിയതിലെ ധാർമ്മികതയും ന്യായീകരണങ്ങളും കൊടുത്തതിലെ ക്രമക്കേടും എല്ലാം ബന്ധപ്പെട്ടവർ അന്വേഷിച്ചു കണ്ടെത്തട്ടെ. എന്നാൽ, ലാൽ ആരാധകരും സംഗീതപ്രേമികളും ഏറെ കാത്തിരുന്ന പരിപാടി സ്റ്റേജിൽ വന്നതോടെ ഏവരും നിരാശയിൽ ആയി. ഒരു ശരാശരി ഗാനമേളയുടെ നിലവാരം പോലും പരിപാടിക്കില്ലായിരുന്നു എന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. ഉദിത് നാരായണ്‍, ഹരിഹരന്‍, അല്‍ക്ക യാഗ്നിക്, കാര്‍ത്തിക്, എം ജി ശ്രീകുമാര്‍, സുജാത തുടങ്ങിയവര്‍ അവതരിപ്പിച്ചെങ്കിലും, അതൊന്നും തന്നെ ഒരു പരിധിക്കപ്പുറം നിലവാരത്തിൽ എത്തിയില്ലെന്ന് സമ്മതിക്കേണ്ടി വരും. പരിപാടിയെ പറ്റി മുഖ്യധാര മാധ്യമങ്ങള്‍ മുഴുവന്‍ ലാലിനെ പ്രകീര്‍ത്തിച്ച് വെണ്ടയ്ക്കയും മത്തങ്ങയും ഒക്കെ നിരത്തിയെങ്കിലും പതിവ് പോലെ സോഷ്യല്‍ മീഡിയ ആക്ഷേപ ഹാസ്യ ശരങ്ങളുമായി മുന്നേറുകയാണ്. അതൊന്നും സഹിയ്ക്കാൻ ഒരു ലാൽ ആരാധകനും സാധിക്കുമെന്ന് തോന്നുന്നില്ല.

ലാലിസത്തിന്‍റെ പ്രൊമൊ വീഡിയോയിൽ തന്നെ, ലാലേട്ടൻ പാടിയ പാട്ട് കേട്ടാൽ അദ്ദേഹത്തിന്‍റെ ആലാപനത്തിന്  കാര്യമായ നിലവാരം ഇല്ല എന്ന് മനസ്സിലാക്കാം. ഇനി നമുക്ക് ഷഡ്ജവും സംഗതിയും ഒന്നും അറിയാത്തത് കൊണ്ടാണോ എന്നറിയില്ല കേട്ടോ. ഗെയിംസ് വേദിയിലെ ചില പാട്ടുകൾ കാണുമ്പോൾ (കേൾക്കുമ്പോൾ അല്ല) അത് നേരത്തെ റെക്കൊര്‍ഡ് ചെയ്തിട്ട് വേദിയിൽ പാടുന്നത് പോലെ അഭിനയിക്കുകയാണോ എന്ന് തോന്നുമായിരുന്നു. പലപ്പോഴും, ദാസേട്ടന്റെ പാട്ടിനു സിനിമയിൽ ലിപ്പ് കൊടുത്തപ്പോൾ ഉണ്ടായ പെർഫെക്ഷൻ പോലും സ്റ്റേജിൽ വച്ചു് നിങ്ങളുടെ സ്വന്തം പാട്ടിനു ലിപ്പ് കൊടുത്തപ്പോൾ ഇല്ലാതെ പോയല്ലോ ലാലേട്ടാ... ഒരിക്കൽ പോലും, സിനിമയിൽ അങ്ങ് പാടിയ ഗാനം ജനം പിന്നീട്, മൂളി നടന്നത് അങ്ങിലെ ഗായകനെ ആരാധിച്ചു കൊണ്ടായിരിക്കില്ല; മറിച്ച്, നിങ്ങളിലെ അഭിനയ പ്രതിഭയോടുള്ള കറ തീർന്ന ആരാധന ഒന്ന് കൊണ്ട് മാത്രമായിരിക്കും. പൊതു വേദികളിൽ, ആർത്തലയ്ക്കുന്ന ആരാധകരെ തൃപ്തിപ്പെടുത്താനും ത്രസിപ്പിക്കാനും വേണ്ടി ഒന്നോ രണ്ടോ പാട്ടുകൾ അങ്ങ് തന്നെ പാടുന്നത് മനസ്സിലാക്കാം.  പക്ഷെ, ഇത്തരം പരിപാടികളിൽ അങ്ങ് തന്നെ മുഖ്യ ഗായകൻ ആകുന്നതു അനൌചിത്യമായിട്ടാണ് തോന്നുന്നത്. ബാൻഡുകൾ എന്ന പേരിലും അല്ലാതെയും ഇവിടെ കുറെ "ഗായകർ"  ജനപ്രിയ ഗാനങ്ങളെ കൊന്നു തിന്നു കൊണ്ടിരിക്കുമ്പോൾ അങ്ങ് കൂടി അതിനു തുനിയരുത്.

ഗാന ഗന്ധർവൻ യേശുദാസിന് എഴുപത്തിയഞ്ച് വയസ്സ് തികഞ്ഞ അവസരത്തിൽ അങ്ങ് "എടുത്തു കൊള്‍ക എന്റെ ആയുസ്സിന്റെ ഒരു പങ്ക്‌" എന്ന പേരിൽ ഒരു കുറിപ്പ് മാതൃഭൂമിയിൽ എഴുതിയിരുന്നു. അതിലൊരു ഭാഗം ഇപ്രകാരമായിരുന്നു "അദ്ദേഹത്തിന്റെ ശബ്ദത്തിന് എത്ര പ്രായമായി എന്നെനിക്കറിയില്ല. ഒരു പക്ഷേ ഗന്ധര്‍വ്വന്മാരുടെ ശബ്ദത്തിന് പ്രായമാവില്ലായിരിക്കാം, ജരാനരകള്‍ ബാധിക്കില്ലായിരിക്കാം. ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ ഒരു ആരാധകന്‍ എന്നനിലയില്‍, അദ്ദേഹത്തിന്റെ ശബ്ദത്തിന് വേണ്ടി ചുണ്ടു ചലിപ്പിക്കാന്‍ ഭാഗ്യം ലഭിച്ച ഒരാള്‍ എന്ന നിലയില്‍, ഒന്നേ എനിക്ക് പറയാനുള്ളൂ: യേശുദാസ് മലയാളികള്‍ ഈ ഭൂമുഖത്ത് ഉള്ളത്രയും കാലം ജീവിക്കണം. അതിനായി അദ്ദേഹത്തിന് എന്റെ ആയുസ്സിലെ ശിഷ്ടഭാഗത്തില്‍ നിന്ന് ഒരു ഭാഗം നല്‍കാന്‍ ഞാന്‍ തയ്യാറാണ്. ആ സ്വരത്തിന് പകരമായി ഇതേ എനിക്ക് തരാനുള്ളൂ..."

യേശുദാസിന് വേണ്ടി മാത്രമല്ല, ഒരു ഗായകന് വേണ്ടിയും ആയുസൊന്നും അങ്ങ് പകുത്തു കൊടുക്കണ്ട. അതൊന്നും നടപടിയുള്ള കാര്യവും അല്ല. പക്ഷെ, അവർ പാടിയ നല്ല പാട്ടുകൾ പരസ്യമായി പാടി അവരെ കൊല്ലാതിരിയ്ക്കാം. "കർണ്ണഭാരം" എന്ന സംസ്കൃത നാടകം അത്യുജ്ജ്വലമായി അഭിനയിച്ചു ഫലിപ്പിച്ച അങ്ങ് പാട്ട് പാടി ആരാധകർക്ക് "കർണ്ണ ഭാരം" ആകരുത്.

അങ്ങയുടെ അനേകം അഭിമുഖങ്ങളിൽ അങ്ങ് തന്നെ ആവർത്തിച്ചു പറയാറുള്ള ഒരു കാര്യമുണ്ട്. ഏത് കലയോടാണെങ്കിലും അതിനോട് ഒരു RESPECT ഉണ്ടാവണം എന്നാണത്. സംഗീതം എന്ന മാഹാ സാഗരത്തിന്റെ മുൻപിൽ പകച്ചു നിൽക്കുന്ന കുട്ടിയാണ് അങ്ങെന്ന് അങ്ങയുടെ കഥാപാത്രത്തിലൂടെ അങ്ങ് പതിറ്റാണ്ടുകൾക്ക് മുൻപേ പ്രസ്താവിച്ചിട്ടുമുണ്ട്. അത് കൊണ്ട് തന്നെ, ആദ്യ പ്രകടനത്തിലെ പോരായ്മ ഒന്നും, ഒട്ടും കാര്യമാക്കേണ്ടതില്ല. ശുദ്ധ സംഗീതത്തെ പരിപോഷിപ്പിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, വളർത്തുന്ന വൻ പ്രസ്ഥാനമായി 'ലാലിസം'  മുന്നോട്ടു തന്നെ പോകട്ടെ... എല്ലാ ഭാവുകങ്ങളും പ്രാർഥനകളും... പാട്ടിനെ അകമഴിഞ്ഞ് സ്നേഹിക്കുന്ന ഒരു വലിയ കലാകാരൻ എന്ന നിലയ്ക്ക് പാട്ടിനെ അതിന് വേണ്ടി  ജനിച്ചവര്‍ക്കു വിട്ടുകൊടുത്ത് നല്ലൊരു ആസ്വാദകൻ ആവുക എന്നതായിരിക്കും ഏറ്റവും മഹത്തരം. സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുന്നത് പോലെ തന്നെ മഹത്തരമാണ് സ്വരം നന്നല്ല എന്ന് തിരിച്ചറിഞ്ഞ് പാടാതിരിക്കുക എന്നതും.

ഞാൻ ഒരു മമ്മൂട്ടി ആരാധകൻ ആയതു കൊണ്ടാണ് ഈ പോസ്റ്റ്‌ എന്ന് കരുതുന്നവർക്ക് താഴെയുള്ള ലിങ്ക് വായിച്ച് നിർവൃതി അടയാം...

"അശോകം" - Mr. മമ്മൂട്ടി അറിയാതെ പോയ കാര്യങ്ങൾ....

ലാലിസത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ മറ്റൊരു ബ്ലോഗ്‌....=>> ഒരു ട്രൌസർ വാങ്ങിയ കഥ...വെർതെ ഒരു രസത്തിന്...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക