ഞാൻ വെറും പോഴൻ

Friday 3 November 2023

മഷി പേന (ഫൗണ്ടൻ പേന) ക്കായി ഒരു ദിനം


മഷി ഒഴിച്ച് നിബ്ബ്‌ കൊണ്ടെഴുതുന്ന പേനകൾ ഇപ്പോൾ അധികമാരും ഉപയോഗിക്കുന്നുണ്ടാവില്ല. സൗകര്യപ്രദവും വില കുറവുള്ളതുമായ ബോൾ പോയിന്റ് പേനകളും ജെൽ പേനകളുമൊക്കെ വരുന്നതിന് മുൻപ് എഴുതാൻ ഉപയോഗിച്ചിരുന്ന പേന ആയിരുന്നു ഫൗണ്ടൻ പേന (Fountain Pen). 

ഇന്നത്തെ തലമുറയിലെ ചിലരെങ്കിലും കണ്ടിട്ട് പോലും ഉണ്ടാവാൻ സാധ്യതയില്ലാത്ത ഫൗണ്ടൻ പേനകൾക്ക് വേണ്ടിയും ഒരു ദിവസം ആചരിക്കപ്പെടുന്നുണ്ട്. 2012 മുതലാണ് ഇത് ആചരിച്ചു തുടങ്ങിയത്. ഓരോ വർഷവും നവംബറിലെ ആദ്യ വെള്ളിയാഴ്ചയാണ് Fountain Pen Day. 2023- ൽ ഇത് നവംബർ 3 നാണ്. ഫൗണ്ടൻ പേനകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും പൊതുവെ എഴുതുന്നതിന്റെ സന്തോഷം ആഘോഷിക്കുന്നതിനും വേണ്ടി സമർപ്പിച്ചിരിക്കുന്ന ഒരു ദിനമാണിത്. ക്രിയാത്മകമായ രചനകൾ ശൈലിയിൽ ചെയ്യുന്നതിലെ സന്തോഷത്തിലേക്കും ഗംഭീരമായ ഉപകരണങ്ങൾ ഉപയോഗിച്ച് എഴുത്തിന്റെ ഭംഗിയിലേക്കും ശ്രദ്ധ ആകർഷിക്കുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

ഫൗണ്ടൻ പേനകൾ ഒരു സുപ്രഭാതത്തിൽ കണ്ടുപിടിക്കപ്പെട്ട ഒന്നല്ല. ക്രിസ്തുവിന് മുവ്വായിരത്തോളം വർഷങ്ങൾക്ക് മുൻപ് ഈജിപ്തുകാർ ആണ് ഫൗണ്ടൻ പേനകളുടെ പ്രാഗ് രൂപം കണ്ടുപിടിച്ചതെന്ന് പറയപ്പെടുന്നു. ഞാങ്ങണത്തണ്ടുകൾ, പക്ഷിത്തൂവലുകൾ, വൈക്കോൽ മുതലായവ പച്ചക്കറികളും പശയും ചേർത്തുണ്ടാക്കുന്ന മഷിക്കൂട്ടിൽ മുക്കിയായിരുന്നു അവർ എഴുതിയത്. മഷിയിൽ മുക്കിഎഴുതുന്നതിനാൽ "ഡിപ്പ് പേനകൾ" എന്നായിരുന്നു അവ അറിയപ്പെട്ടത്. നൂറ്റാണ്ടുകൾക്ക് ശേഷം എഴുത്തുപകരണത്തിൽ തന്നെ മഷി സൂക്ഷിക്കാൻ സാധിക്കുന്ന തരം റിസർവോയർ പേനകൾ വികസിപ്പിക്കപ്പെട്ടു. പിന്നെയും ഏറെ നൂറ്റാണ്ടുകൾക്ക് ശേഷമാണ് ലോഹപ്പേനകൾ ഉണ്ടായത്. അത് 17, 18 നൂറ്റാണ്ടുകളിൽ ആണെന്ന് പറയപ്പെടുന്നു. 

ഒരു ഇസ്മാഈലി നിയമജ്ഞനും ഫാത്തിമിദ് ഖിലാഫത്തിന്റെ ഔദ്യോഗിക ചരിത്രകാരനുമായിരുന്ന അൽ-ഖദീ അൽ-നുഅമാൻ തന്റെ അൽ-മജലിസ് വാൽ-മുസയാറാത്ത് എന്ന കിതാബിൽ മഷി ഉപയോഗിച്ചെഴുതുന്ന എഴുത്തുപകരണത്തെപ്പറ്റി പറയുന്നുണ്ട്. അറബ് ഈജിപ്തിലെ ഫാത്തിമിദ് ഖലീഫയായിരുന്ന അൽ-മുയിസ് ലി-ദിൻ അള്ളാ തെറ്റ് കുറ്റങ്ങളില്ലാത്ത ഒരു എഴുത്തുപകരണത്തിന് വേണ്ടി ആഗ്രഹിച്ചു. കൈകളോ വസ്ത്രങ്ങളോ വൃത്തി കേടാകാത്ത തരത്തിൽ ഒരു റിസർവോയറിൽ സൂക്ഷിച്ച മഷി ഉപയോഗിച്ച് എഴുതാവുന്ന ഒരു എഴുത്തുപകരണം അന്നത്തെ വിദഗ്ദ്ധർ അദ്ദേഹത്തിന് വേണ്ടി രൂപപ്പെടുത്തി നൽകി. അത് തല കീഴായി പിടിക്കുമ്പോൾ മഷി ചോരാതെ നിൽക്കുമായിരുന്നത്രെ. 

നവോത്ഥാന കാലത്തെ ഇറ്റാലിയൻ ചിത്രകാരനും ശില്പിയും ശാസ്ത്രജ്ഞനുമൊക്കെയായിരുന്ന ലിയനാർഡോ ഡി സെർ പിയറോ ഡാവിഞ്ചി മഷി പേന ഉപയോഗിച്ചിരുന്നു എന്നതിന് ശ്രദ്ധേയമായ ചില തെളിവുകൾ ഉണ്ട്. ഡാവിഞ്ചി ജേണലുകളിൽ ഗുരുത്വാകർഷണവും കാപ്പിലറി പ്രവർത്തനവും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു റിസർവോയർ പേനയുടെ ക്രോസ്-സെക്ഷനുകളുടെ ഡ്രോയിംഗുകൾ അടങ്ങിയിരുന്നു. 

നൂറ്റാണ്ടുകൾ നീണ്ട നിരന്തര പരിഷ്കരണ പ്രക്രിയകളിലൂടെയാണ് നമ്മളിൽ ചിലരെങ്കിലും കണ്ടു ശീലിച്ചതും ഉപയോഗിച്ചതുമായ ഫൗണ്ടൻ പേനകൾ ഉരുത്തിരിഞ്ഞത്. പേനയുടെ ഭാഗങ്ങളായ നിബ്ബ്‌, റിസർവോയർ, ഫീഡ്, ഇങ്ക് ഫില്ലിംഗ് സിസ്റ്റം മുതലായവയെല്ലാം നിരന്തരമായി പരിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്.

ഫൗണ്ടൻ പേനയിൽ ഉപയോഗിക്കുന്ന മഷിയും അത്ര നിസാര വസ്തുവല്ല. നിറമുള്ള ഏതെങ്കിലും ഒരു ദ്രാവകം ഫൗണ്ടൻ പേനയിലെ മഷിയായി ഉപയോഗിക്കാൻ സാധിക്കില്ല. അത് വെള്ളത്തിൽ ലയിക്കുന്നതാവണം, എളുപ്പം ഉണങ്ങുന്നതാവണം, അതിന്റെ നിറം കാലക്രമത്തിൽ മങ്ങുന്നതാവരരുത്, പേനയിൽ ഇരുന്ന് ഉറച്ചു പോകാത്ത തരമാകണം... അങ്ങനെ പല കാര്യങ്ങൾ ഒത്തിണങ്ങിയാലേ ഗുണമേന്മയുള്ള മഷി എന്ന് വിളിക്കാനാവൂ.  ഈ ഗുണഗണങ്ങൾ ഒത്തിണങ്ങിയ പിഗ്മെന്റുകൾ (കളറിംഗ് ഏജന്റുകൾ) എല്ലാ നിറത്തിലും ലഭ്യമല്ലാത്തത് കൊണ്ടാണ് ചില നിറങ്ങളിൽ പേന മഷികൾ കിട്ടാത്തത്. 

പാര്‍ക്കര്‍, ഷീഫര്‍, വാട്ടര്‍മാന്‍, പൈലറ്റ്, ക്രോസ്, പെലിക്കന്‍, അറോറ, മോണ്ട് ബ്ലാങ്ക്, ലാമി എന്നിങ്ങനെ നിരവധി ലോകോത്തര പെൻ ബ്രാന്‍ഡുകള്‍ നമുക്ക് സുപരിചിതമാണ്. എന്നാൽ, മുൻപ് പറഞ്ഞ ലോകോത്തര ബ്രാൻഡുകളോളം പെരുമയില്ലെങ്കിലും ഒട്ടേറെ ജനപ്രിയ ഇന്ത്യൻ ബ്രാൻഡുകൾ ഫൗണ്ടൻ പേനകൾ വിൽപ്പന നടത്തുന്നുണ്ടായിരുന്നു. ഇപ്പോൾ വിരലിലെണ്ണാവുന്ന ബ്രാൻഡുകളെ ഇന്ത്യയിൽ ഫൗണ്ടൻ പേന വിൽക്കുന്നുള്ളൂ. 2019-ൽ അതിലൊരു ബ്രാൻഡ് വലിയ വാർത്താശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. രത്നം ബ്രാൻഡ് ഫൗണ്ടൻ പേന ആയിരുന്നു അത്. നവംബറില്‍ ഇന്ത്യ സന്ദര്‍ശിച്ച ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കില്‍ നിന്നുള്ള കൈത്തറി ഖാദി കമ്പിളിയും രത്‌നം പേനയുമാണ് സമ്മാനമായി നല്‍കിയത്. ഇതോടെയാണ് സ്വദേശ നിര്‍മ്മിതമായ രത്‌നം പേനകൾ വാർത്തയിലും പേന പ്രേമികളുടെ സെർച്ച് ഹിസ്റ്ററിയിലും നിറഞ്ഞത്. 

ഗാന്ധിജിയുമായി ബന്ധപ്പെട്ട ഒരു കഥയും രത്നം പേനകൾക്കുണ്ട്. സ്വദേശി ഗ്രാമീണ ഉൽപ്പന്നമെന്ന നിലയിൽ മഷിയിൽ മുക്കി റീഡ് പേനകളുടെ വക്താവായിരുന്നു മഹാത്മാ ഗാന്ധി. അത് കൊണ്ട് തന്നെ വിദേശ നിർമ്മിതവും വിദേശ അസംസ്കൃത വസ്തുക്കളാൽ നിർമ്മിതവുമായ ഫൗണ്ടൻ പേനകൾ ഗാന്ധിജി ഉപയോഗിച്ചിരുന്നില്ല. "ദി റീഡ് വേഴ്‌സസ് ദി ഫൗണ്ടന്‍ പെന്‍" എന്ന തലക്കെട്ടോടെ ഒരു ലേഖനം തന്നെ എഴുതിയിട്ടുണ്ട് ഗാന്ധിജി. ബാപ്പു രത്‌നം ഫൗണ്ടന്‍ പേന ഉപയോഗിച്ചു കാണണമെങ്കിൽ അത് പൂര്‍ണമായും സ്വദേശ നിര്‍മ്മിതമായിരിക്കണമെന്ന് രത്‌നം ഫൗണ്ടേഷന് മനസ്സിലായി. ഗാന്ധിജിയെ തങ്ങളുടെ സ്വദേശീ സ്വഭാവം ബോധ്യപ്പെടുത്തുന്നതിൽ ഫൗണ്ടേഷൻ ഉടമ കെ. വി. രത്നം വിജയിച്ചു. ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്‌റു, രാജന്ദ്രപ്രസാദ്, ഇന്ദിരാഗാന്ധി തുടങ്ങിയ നേതാക്കളുടെയും

മറ്റ് പല മഹാന്മാരുടെയും കൈകളില്‍ രത്‌നം ഫൗണ്ടന്‍ പേനയുണ്ടായിരുന്നു എന്നറിയുമ്പോഴാണ് ആ പേനയുടെ പ്രാധാന്യം മനസ്സിലാകുക. ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും പേരുകള്‍ ആലേഖനം ചെയ്ത പേനകള്‍ അവരുടെ വസതികളിലേക്ക് അയച്ചുകൊടുക്കുന്ന പതിവും രത്‌നം ഫൗണ്ടേഷനുണ്ട്. 
ഓരോ പേനയും കൈ കൊണ്ട് നിർമ്മിക്കപ്പെടുന്നതാണെന്നാണ് രത്‌നം ഫൗണ്ടേഷൻ അവകാശപ്പെടുന്നത്. ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് Customised പേനകളും ഇവർ നിർമ്മിച്ച് നൽകുന്നു. സ്വർണ്ണവും വെള്ളിയും ഒക്കെ ഉപയോഗിച്ചും ഇവർ പേന Customise ചെയ്യാറുണ്ട്.

സാഹചര്യം ഒത്ത് വന്നാൽ ഒരു ഫൗണ്ടൻ പേന ഉപയോഗിച്ച് നോക്കാനും പറ്റുമെങ്കിൽ ഒന്നോ അതിലധികമോ സ്വന്തമാക്കി ശേഖരിച്ചു വയ്ക്കാനും ഓരോരുത്തർക്കും പ്രചോദനമാകാൻ ഈ Fountain Pen Day ഉപകരിക്കട്ടെ.

Tail Piece : മഹത്തും ബൃഹത്തുമായ ഇന്ത്യൻ ഭരണഘടന മനോഹരമായ ഇറ്റാലിക്ക് കാലിഗ്രാഫി ശൈലിയിൽ ആണ് എഴുതപ്പെട്ടത്. മഷിപ്പേന ഉപയോഗിച്ച് ഇതിന്റെ കയ്യെഴുത്ത് നടത്തിയത് ഡൽഹി സ്വദേശിയായിരുന്ന അതുല്യ കലാകാരൻ പ്രേം ബിഹാരി നരൈൻ റൈസാദയാണ്. അനുഗ്രഹീത കലാകാരനായിരുന്നു അദ്ദേഹത്തിന്റെ മുത്തച്ഛനിൽ നിന്നാണ് അദ്ദേഹം കാലിഗ്രഫി പഠിച്ചത്. ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി രചിക്കുക എന്ന ദൗത്യം ഏറ്റെടുക്കാൻ നെഹ്‌റു ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അത് അഭിമാനത്തോടെ ഏറ്റെടുത്തു. പ്രതിഫലമായി എന്ത് വേണമെന്ന നെഹ്രുവിന്റെ ചോദ്യത്തിന് ഒരു നയാപൈസ പോലും വേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പക്ഷെ, അദ്ദേഹം ഒന്ന് രണ്ട് ആവശ്യങ്ങൾ മാത്രം ഉന്നയിച്ചു. എല്ലാ പേജുകളുടെയും താഴെ അദ്ദേഹം അദ്ദേഹത്തിന്റെ പേര് എഴുതിച്ചേർക്കും; ഏറ്റവും അവസാനപേജിൽ അദ്ദേഹത്തിന്റെ പേരിനോടൊപ്പം അദ്ദേഹത്തെ കാലിഗ്രാഫി കയ്യെഴുത്ത് പഠിപ്പിച്ച പ്രിയപ്പെട്ട മുത്തച്ഛന്റെ പേരും എഴുതിച്ചേർക്കും. നെഹ്‌റു ആ ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്തു. ഭരണഘടന എഴുതുന്ന ജോലി പൂർത്തിയാക്കാൻ ശ്രീ പ്രേം ബിഹാരി 6 മാസം എടുത്തു. ഈ ജോലിക്കു വേണ്ടി അദ്ദേഹം 432 പെൻ ഹോൾഡർ നിബ്ബുകൾ ഉപയോഗിച്ചു. No.303 നിബ്ബ്‌ ആണ് ഉപയോഗിക്കപ്പെട്ടത്. ഇന്ത്യൻ ഭരണഘടനയുടെ ഹിന്ദി പതിപ്പിന്റെ കാലിഗ്രാഫി കയ്യെഴുത്ത് നിർവ്വഹിച്ചത് വസന്ത് കൃഷ്ണ വൈദ്യ എന്ന കലാകാരനായിരുന്നു. 

Wishing you a thrilling and nostalgia filled writing with a Fountain Pen.

പ്രാക്ടീസ് ചെയ്യുന്ന ചാർട്ടേർഡ് അക്കൗണ്ടന്റ് എന്ന നിലയിൽ ഞാൻ ഒപ്പിടാൻ ഉപയോഗിക്കുന്നത് ഫൗണ്ടൻ പേനകൾ ആണ്. ചിത്രത്തിൽ ഉള്ളത് ഞാൻ ഉപയോഗിക്കുന്ന പേനകൾ ആണ്. ഇത് കൂടാതെ വേറെയും കുറച്ച് ഫൗണ്ടൻ പേനകൾ എന്റെ ശേഖരത്തിൽ ഉണ്ട്.





An early fountain pen patent awarded by the French Government to the Romanian inventor Petrache Poenaru on 25 May 1827



M. Klein and Henry W. Wynne received U.S. Patent 68,445 in 1867 

for an ink chamber and delivery system in the handle of the fountain pen














"Waterman's 

ideal fountain pen" 

1908 advertisement












Detail of a Visconti stainless steel nib and feed with a finned ink buffering structure at its rear half







Tip of a fountain pen nib







The Pilot Parallel, an example of a type of an italic nib used in fountain pens, often used to create art and calligraphy. This pen has two flat plates that meet in the center in place of a traditional nib






Mabie Todd Swan flexible 14k nib







The Integral Nib of a Parker 50 (Falcon)









Hooded nib of a Hero pen







A squeeze filler by Hero



Schmidt K5 piston-style standard international size fountain pen converter, containing a user inserted 2.5 mm diameter Marine grade 316 stainless steel bearing ball





Proprietary cartridges (left to right): Pilot, Parker, Lamy, short standard international (made by Kaweco)






Dimensions of short International Ink Cartridge