ഞാൻ വെറും പോഴൻ

Saturday 8 November 2014

ബലം പ്രയോഗിച്ചു, എന്നാല്‍ ബലാൽസംഗം അല്ല : നമ്മുടെ കോടതികൾക്കെന്തു പറ്റി ?

2011- ൽ, പാതയോരത്ത് പൊതുയോഗം നിരോധിച്ചതിന്,  ജഡ്‌ജിമാരെ ശുംഭന്‍ എന്ന് വിളിച്ചുകൊണ്ട്  ജയരാജന്‍ നടത്തിയ പ്രസംഗം ഏറെ വിവാദമായിരുന്നു. അന്ന് അദ്ദേഹത്തോട് തെല്ലു നീരസമാണ് തോന്നിയത്. പിന്നീട്, ജയരാജന്റെ പ്രസംഗം ജുഡീഷ്യറിയേയും, ജഡ്ജിമാരേയും അവഹേളിക്കുന്ന വിധത്തിലുള്ളതാണെന്ന് കോടതി കണ്ടെത്തുകയും അദ്ദേഹത്തിന് ആറു മാസം കഠിന തടവും 2000 രൂപ പിഴയും വിധിക്കുകയും ചെയ്തിരുന്നു. പക്ഷെ, 2013- ൽ സൂര്യനെല്ലി പെൺകുട്ടിക്കെതിരെയുള്ള ജസ്‌റ്റിസ്‌ ബസന്തിന്റെ വിവാദ പരാമർശത്തോട് പ്രതികരിക്കവേ, ജസ്‌റ്റിസ്‌ ബസന്ത്‌ ബുദ്ധിമാനായ ശുംഭനാണെന്നും അഭിമാനമുള്ള സ്‌ത്രീകൾ അദ്ദേഹത്തെ കുറ്റിച്ചൂൽകൊണ്ടു നേരിടണമെന്നും ജയരാജൻ പ്രസ്താവിച്ചിരുന്നു. പ്രായ പൂർത്തിയാകാത്ത സൂര്യനെല്ലി പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായപ്പോള്‍ രാഷ്ട്രീയപരമായും കായികമായും ശക്തരായ പ്രതികളില്‍ നിന്നും അവള്‍ രക്ഷപ്പെടാന്‍ ആഗ്രഹിക്കാതെ ലൈംഗികത ആസ്വദിക്കുകയായിരുന്നെന്നും അവള്‍ ബാല വേശ്യയായിരുന്നതായും നമ്മുടെ ന്യായാധിപന്മാർ മൊഴിഞ്ഞപ്പോൾ അത് കേട്ട് ചുമ്മാ വിടലച്ചിരിയുമായി നിന്ന കേരള സമൂഹത്തിൽ വേറിട്ട്‌ കേട്ട ഒരു ശബ്ദം ഈ ജയരാജന്റെതായിരുന്നു. ജീവിതത്തിൽ ആദ്യമായി സി. പി. എം സംസ്ഥാന സമിതി അംഗം സഖാവ് എം വി ജയരാജനോട് ഒരു മതിപ്പ് തോന്നി. കഴിഞ്ഞ വെള്ളിയാഴ്ച ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഒരു വിധിയെ പറ്റി മംഗളം ദിനപത്രത്തിൽ വായിച്ചപ്പോൾ എം വി ജയരാജനെ ചുമ്മാ ഒന്ന് സ്മരിച്ചു.

അറുപതു വയസുകാരിയെ മാനഭംഗപ്പെടുത്തുകയും കൊലപ്പെടുത്തുകയും ചെയ്‌തെന്ന കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടയാളെ വെറുതെ വിട്ടുകൊണ്ട്‌ ഡല്‍ഹി ഹൈക്കോടതിയുടെ വിവാദ വിധി. വിധി പ്രസ്‌താവത്തിലെ ചില പരാമര്‍ശങ്ങള്‍ വന്‍ പ്രതിഷേധത്തിനും തിരികൊളുത്തി. മദ്യലഹരിയില്‍ സ്‌ത്രീയെ ബലാല്‍സംഗം ചെയ്യുകയും തുടര്‍ന്ന്‌ അവര്‍ മരിക്കുകയും ചെയ്‌തെന്ന കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച അചേയ്‌ ലാല്‍ എന്നയാളെയാണു ഹൈക്കോടതി വിട്ടയച്ചത്‌. " അചേയ്‌ ലാലിനു മേല്‍ മാനഭംഗക്കുറ്റം ആരോപിക്കാമെങ്കിലും കൊലക്കുറ്റം ചുമത്താനാവില്ല. കൊല്ലണമെന്ന ഉദ്ദേശ്യമോ ബലം പ്രയോഗിച്ചുള്ള ലൈംഗിക ബന്ധത്തിലൂടെ സ്‌ത്രീ മരിക്കുമെന്ന അറിവോ അയാള്‍ക്കില്ലായിരുന്നു.അതിനാല്‍, ഐ.പി.സി. സെക്‌ഷന്‍ 302 ന്റെ അടിസ്‌ഥാനത്തില്‍ അയാളെ ശിക്ഷിക്കാനാവില്ല.- ഹൈക്കോടതി പറഞ്ഞു. അചേയ്‌ ലാലിന്റെ അപ്പീല്‍ അനുവദിച്ച ഹൈക്കോടതി മാനഭംഗക്കേസിലും അയാളെ വെറുതെ വിട്ടു. സ്‌ത്രീയുടെ സമ്മതമില്ലാതെയായിരുന്നു ലൈംഗിക ബന്ധമെന്നു തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ്‌ കുറ്റവിമുക്‌തനാക്കുന്നതെന്നു കോടതി പറഞ്ഞു. 'കൊല്ലപ്പെട്ട സ്‌ത്രീ അറുപതു വയസ്‌ കഴിഞ്ഞയാളും ആര്‍ത്തവിരാമം വന്നയാളുമാണ്‌. ലൈംഗിക ബന്ധത്തില്‍ ബലപ്രയോഗമുണ്ടെങ്കിലും, ബലാല്‍സംഗമോ കൊല്ലപ്പെട്ടയാളുടെ സമ്മതത്തിന്‌ വിരുദ്ധമോ ആയിരുന്നില്ലെന്ന പ്രതിയുടെ അഭിഭാഷകന്റെ വാദത്തില്‍ കഴമ്പുണ്ട്‌.'-ഹൈക്കോടതി പറഞ്ഞു. ഇതില്‍ പ്രായം സംബന്ധിച്ച പരാമര്‍ശത്തിനെതിരേ സ്‌ത്രീ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി. ആര്‍ത്തവ വിരമത്തെപ്പറ്റിയുള്ള പരാമര്‍ശത്തില്‍ നിയമവിദഗ്‌ധരും അമ്പരപ്പ്‌ പ്രകടിപ്പിച്ചു. ബലാല്‍സംഗമല്ല നടന്നതെന്ന നിഗമനത്തിന്റെ അടിസ്‌ഥാനമെന്തെന്നു വ്യക്‌തമല്ലെന്നും ആര്‍ത്തവിരാമത്തെപ്പറ്റിയുള്ള പരാമര്‍ശം അപ്രസ്‌കതവും തെറ്റുമാണെന്നും അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ വൃന്ദ ഗ്രോവര്‍ പറഞ്ഞു. വീട്ടു ജോലികള്‍ക്കു പോയിരുന്ന സ്‌ത്രീയെ 2010 ഡിസംബറിലാണ്‌ തന്റെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. തന്നേക്കാള്‍ പ്രായമുള്ള, താന്‍ അമ്മയെന്നു വിളിച്ചിരുന്ന സ്‌ത്രീയെ അചേയ ലാല്‍ ബലാല്‍സംഗം ചെയ്‌തെന്നും തുടര്‍ന്ന്‌ അവര്‍ മരിച്ചെന്നുമുളള പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചു കൊണ്ട്‌ വിചാരണക്കോടതി 2011 ല്‍ ആണ്‌ ജീവപര്യന്തം തടവു ശിക്ഷ വിധിച്ചത്‌. (വാർത്തയ്ക്ക് മംഗളം ദിനപ്പത്രത്തോട്‌ കടപ്പാട്: ബലം പ്രയോഗിച്ചു, എന്നാല്‍ മാനഭംഗമല്ല: ഡല്‍ഹി ഹൈക്കോടതിയുടെ വിധിയെച്ചൊല്ലി വിവാദം )

ബലാത്സംഗക്കേസുകളിൽ ഇരകൾ വാക്കുകൾ കൊണ്ട് ബലാൽസംഗം ചെയ്യപ്പെടുന്നത് ഇതാദ്യം ഒന്നുമല്ല. ജീൻസ് വിവാദത്തിൽ യേശുദാസിനെയും ഡോ. രജത് കുമാറിനെയും ക്രൂശിക്കാൻ ഇറങ്ങി പുറപ്പെട്ടവരുടെ വായിലെ നാവ് ഒക്കെ ഇപ്പോൾ എവിടെയാണോ ആവോ ?

ജനാധിപത്യ സംവിധാനത്തിൽ പൌരന്റെ അവസാന ആശ്രയമാണ് കോടതികൾ. അവർ അങ്ങേയറ്റം ആദരവോടെയാണ് ന്യായാധിപന്മാരെ നോക്കിക്കാണുന്നത്. ബഹുമാനപ്പെട്ട കോടതി, ന്യായാധിപന്‍, നീതിപതി, നീതിപീഠം, LORD, YOUR HONOUR തുടങ്ങിയ പദപ്രയോഗങ്ങളൊക്കെ ജനങ്ങളുടെ അങ്ങേയറ്റത്തെ ആദരവിനെയാണ് സൂചിപ്പിക്കുന്നത്. ജുഡീഷ്യറിക്ക് സ്വാതന്ത്ര്യവും അധികാരവും സ്വീകാര്യതയും നല്‍കുന്നത് കേവലം ഭരണഘടനയും നിയമങ്ങളും മാത്രമല്ല; ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള സീമാതീതമായ വിശ്വാസമാണ്. ഒരു ജഡ്ജി ഒരിക്കലും പക്ഷപാതപരമായോ അന്യായമായോ പെരുമാറുകയില്ലെന്നും അനീതിക്ക് കൂട്ടുനില്‍ക്കുകയില്ലെന്നും ഉള്ള ഉത്തമ വിശ്വാസത്തിലാണ് കോടതികളുടെ വിശ്വാസ്യതയുടെയും സ്വീകാര്യതയുടെയും നിലനില്പ്പ്. ഗ്രീക്ക് തത്വചിന്തകനായ സോക്രട്ടീസ് മുന്നോട്ടു വയ്ക്കുന്ന ന്യായാധിപധർമ്മം ഇപ്രകാരമാണ് - "മര്യാദപൂര്‍വം കേള്‍ക്കുക, ബുദ്ധിപൂര്‍വം പരിഗണിക്കുക, നിഷ്പക്ഷമായി തീരുമാനിക്കുക." 

ജനാധിപത്യ സംവിധാനത്തില്‍ ജുഡീഷ്യറിയ്ക്ക്  ബഹുമുഖ കടമകൾ ഉണ്ട്. വിവിധ നിയമ നിർമ്മാണ സഭകൾ  നിർമ്മിച്ച്‌ വിടുന്ന  നിയമങ്ങള്‍ ഭരണഘടനാനുസൃതമാണോ എന്ന് പരിശോധിക്കാനുള്ള അധികാരത്തോടൊപ്പം നിയമങ്ങള്‍ രീതിയില്‍ത്തന്നെയാണോ  നടപ്പാക്കുന്നതെന്ന് പരിശോധിക്കേണ്ടതും നിലവിലുള്ള നിയമങ്ങളെപ്പറ്റിയുള്ള സംശയങ്ങള്‍ തീര്‍ത്ത് ശരിയായ രീതിയില്‍ വ്യാഖ്യാനിക്കേണ്ട ഭാരിച്ച ചുമതലയും കോടതികള്‍ക്കുണ്ട്.

ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു പോയാൽ കോടതി സംവിധാനം അട്ടിമറിക്കപ്പെടാനുള്ള സാധ്യതകൾ ഉണ്ടെന്നു കൂടി ഓർക്കണം. നമ്മുടെ അയല്‍രാജ്യമായ പാകിസ്ഥാനിലെ ഭരണകൂടം  സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ അധികാരവിമുക്തനാക്കുകയും അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുക പോലുമുള്ള സംഭവമുണ്ടായത് ഓർക്കേണ്ടതാണ്. ഒടുവില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയതോടെയാണ് പാകിസ്ഥാനിലെ കോടതികളുടെ അധികാരം പുനഃസ്ഥാപിക്കപ്പെട്ടത്. 

സുപ്രീംകോടതിയുടെ മുൻ ചീഫ് ജസ്റ്റിസ് ആര്‍. സി. ലഹോട്ടിയുടെ ഒരിക്കൽ അഭിപ്രായപ്പെട്ടതനുസ്സരിച്ചു കോടതികൾക്ക് ജനങ്ങളുടെ വിശ്വാസവും അംഗീകാരവും ശാസനകളിലൂടെയോ അധികാരത്തിന്റെ ദണ്ഡുപയോഗിച്ചോ നേടിയെടുക്കാന്‍ കഴിയില്ല, അത് സ്വന്തം പ്രവൃത്തിയിലൂടെ നേടിയെടുക്കണം എന്നാണ്. ഈ വിശ്വാസം നേടിയെടുക്കാനാവശ്യമുള്ള സ്വഭാവഗുണങ്ങള്‍ ജഡ്ജിമാര്‍ക്കുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒട്ടു മിക്ക മതങ്ങളും അഭിപ്രായ വ്യത്യാസമില്ലാതെ പറയുന്ന ഒരു കാര്യമുണ്ട്; " ന്യായാധിപൻ എന്നാൽ ദൈത്തിന്റെ ഇച്ഛ ഭൂമിയില്‍ നടപ്പാക്കുന്ന ഉപകരണമാണ് " എന്നാണത്. പ്രശസ്ത നിയമപണ്ഡിതനായ അലക്സാണ്ടര്‍ ഹാമില്‍ട്ടണ്‍ നിരീക്ഷണത്തിൽ "ജുഡീഷ്യറിക്ക് സ്വത്തിന്‍മേലോ ആയുധങ്ങളുടെ മേലോ യാതൊരു സ്വാധീനവുമില്ല. ജുഡീഷ്യറിക്ക് ആകെയുള്ളത് അതിന്റെ വിധിന്യായങ്ങള്‍ മാത്രമാണ് " 

അതെ, അതാണ്‌ കാര്യം. പുറപ്പെടുവിക്കുന്ന വിധികളിലെ സുതാര്യതയും സത്യസന്ധതയുമാണ് കോടതികളിൽ ജനങ്ങൾക്കുള്ള വിശ്വാസം വളർത്തുന്നതും സംരക്ഷിക്കുന്നതും..ശ്രദ്ധേയവും നീതിപൂർവ്വകവും സര്വ്വോപരി മനുഷ്യപക്ഷത്ത് നിൽക്കുന്നതുമായ, ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിയ വിധികൾ പുറപ്പെടുവിക്കാൻ ഓരോ ന്യായാധിപനും കഴിയട്ടെ. 

Some Other Blogs





ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക